Saturday 22 July 2017

മുഹമ്മദ് നബി (സ) - ഭാഗം 2




Part : 102

ഒരു സൽക്കാരത്തിന്റെ കഥ

പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). ജാബിർ ബ്നു അബ്ദില്ല എന്നാണ് പൂർണമായ പേര്...

ഒരു ദിവസം അദ്ദേഹം നബിﷺതങ്ങളെ കാണാൻ വന്നു. നബിﷺതങ്ങളുടെ ഇരിപ്പു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. മുഖം വാടിയിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടാകും. ഇന്ന് ഒന്നും ഭക്ഷിച്ചുകാണില്ല. ഇന്നലത്തെ കാര്യം എന്തോ..?

ജാബിർ(റ) വീട്ടിലേക്കു മടങ്ങി. ഭാര്യയോടു ചോദിച്ചു: “നബിﷺതങ്ങൾ വിശന്നു ക്ഷീണിച്ചിരിക്കുന്നു. ഇവിടെ വല്ല ആഹാരവുമുണ്ടോ..?”

“കുറച്ചു ഗോതമ്പുമാവുണ്ട്; ഒരാടും. മറ്റൊന്നുമില്ല.” ഭാര്യയുടെ മറുപടി..."

“നമുക്ക് ആടിനെ അറുക്കാം; റൊട്ടിയും ചുടാം. നബിﷺതങ്ങൾക്ക് ആഹാരം കൊടുക്കാം.” ജാബിർ(റ) പറഞ്ഞു. ഭാര്യ സമ്മതിച്ചു.

സ്വഹാബിവര്യൻ ആടിനെ അറുത്തു.

ഭാര്യ ഇറച്ചി പാകം ചെയ്തു. റൊട്ടിയുണ്ടാക്കി. റൊട്ടിയും ഇറച്ചിയുമായി ജാബിർ(റ) നബി ﷺ തങ്ങളുടെ സമീപത്തേക്കു ധൃതിയിൽ നടന്നു. പാത്രം നബി ﷺ തങ്ങളുടെ മുമ്പിൽ വച്ചു.

“അല്ലാഹുﷻവിന്റെ റസൂലേ, ഈ ആഹാരം കഴിച്ചാലും...”

നബിﷺതങ്ങൾ ഇങ്ങനെ അരുളി: “ജാബിർ, താങ്കൾ പോയി താങ്കളുടെ ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടുവരൂ..!”

ജാബിർ(റ) അമ്പരന്നു. ഇതെന്തു കഥ..! പറഞ്ഞത് അനുസരിക്കാതിരിക്കാൻ പറ്റില്ല.

ഉടനെ പുറപ്പെട്ടു. ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടു വന്നു.
ഒരു വലിയ ആൾക്കൂട്ടം..!

“ജാബിർ, ഇവരെ പല സംഘങ്ങളായി തിരിക്കുക. ഓരോ സംഘത്തെ എന്റെ സമീപത്തേക്കയയ്ക്കുക...”

ജാബിർ(റ) തന്റെ ഗോത്രക്കാരെ പല സംഘങ്ങളായി ഭാഗിച്ചു. ഒരു സംഘത്തെ നബിﷺതങ്ങളുടെ സമീപത്തേക്കയച്ചു. അവർ വിനയപൂർവം പ്രവാചകന്റെ (ﷺ) മുമ്പിൽ വന്നു നിന്നു...

“ഭക്ഷണം കഴിക്കാനാണു നിങ്ങളെ വിളിച്ചത്. ആ പാത്രത്തിൽ നിന്നു റൊട്ടിയും ആട്ടിറച്ചിയും കഴിക്കുക. എല്ലുകൾ ഒടിയാതെ സൂക്ഷിക്കുക.” - നബി ﷺ നിർദേശിച്ചു.

അവർ വയറു നിറയെ ആഹാരം കഴിച്ചു. ഉടനെ അടുത്ത സംഘത്തെ വിളിച്ചു. അവരും ആഹാരം കഴിച്ചു.

ഓരോ സംഘവും വന്നുകൊണ്ടിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. എന്നിട്ടും ഭക്ഷണം ബാക്കി..! വലിയ അതിശയം തന്നെ.
ഒടുവിൽ എന്തുണ്ടായി എന്നു കേൾക്കണ്ടേ..?

ആളുകൾ ഉപേക്ഷിച്ച് എല്ലുകൾ കൂട്ടിവച്ചു. ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അല്ലാഹുﷻവിനോടുള്ള പ്രാർത്ഥന. ആളുകൾ നോക്കിനിൽക്കെ ചെവികൾ ആട്ടിക്കൊണ്ട് ആട് എഴുന്നേറ്റു വരുന്നു..! ജാബിർ(റ)വിന്റെ ആട്..!

“ജാബിർ താങ്കളുടെ ആടിനെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളൂ...” - നബി ﷺ തങ്ങളുടെ കൽപന.

സ്വഹാബിവര്യന് അതിശയവും സന്തോഷവും ഒന്നിച്ചു വന്നു. തന്റെ ആടിനെയും കൊണ്ടു ജാബിർ(റ) വീട്ടിലേക്കു നടന്നു. ഭാര്യ പുറത്തേക്കു നോക്കിയപ്പോൾ ആ കാഴ്ച കണ്ടു. ആടിനെയും കൊണ്ടു ഭർത്താവു വരുന്നു. അതേ ആട്..! അറുത്തു പാകം ചെയ്ത ആട്..!!

“ഇതെന്താണ്, എങ്ങനെ ഇതു സംഭവിച്ചു..?” - ഭാര്യ ആകാംക്ഷയോടെ തിരക്കി...

“നമ്മൾ അറുത്തു പാകം ചെയ്ത ആടുതന്നെയാണിത്. എല്ലുകൾ കൂട്ടിവച്ചു നബിﷺതങ്ങൾ അല്ലാഹുﷻവിനോടു പ്രാർത്ഥിച്ചു. അല്ലാഹു ﷻ ആടിന്റെ ജീവൻ തിരിച്ചുതന്നു...”

പ്രവാചകരുടെ (ﷺ) മുഅ്ജിസത്ത്. പ്രവാചകരുടെ (ﷺ) അമാനുഷിക പ്രവർത്തനം. ഭാര്യ സ്നേഹപൂർവം ആടിനെ സ്വീകരിച്ചു. ആ ഗോത്രക്കാർക്കു ലഭിച്ച ആദരവായിരുന്നു അത്. പ്രവാചകരുടെ (ﷺ) സൽക്കാരം...

വിവരം നാട്ടുകാരൊക്കെ അറിഞ്ഞു.

ആടിനെ കൺകുളിർക്കെ നോക്കിക്കണ്ടു. സംഭവം പ്രസിദ്ധമായി. ജാബിർ(റ)വിന്റെ സൽക്കാരത്തിന്റെ കഥ. ഒരു തലമുറ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുത്തു...


Part : 103

ചതിക്കുഴിയിൽ 

ഹിജ്റ നാലാം വർഷത്തിൽ ദുഃഖകരമായ രണ്ടു സംഭവങ്ങൾ നടന്നു.

ഒരു ദിവസം ആറാളുകൾ അടങ്ങുന്ന ഒരു സംഘം നബിﷺതങ്ങളെ കാണാൻ വന്നു. അള്ൽ, ഖാറത് എന്നീ വർഗ്ഗക്കാരായിരുന്നു അവർ.പ്രവാചകന്റെ (ﷺ) മുമ്പിൽ വന്ന് ഇങ്ങനെ പറഞ്ഞു:

“അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചവരാണ്. ഞങ്ങളുടെ ഗോത്രക്കാർക്ക് ഇസ്ലാംമതത്തെപ്പറ്റി വിവരമില്ല.

ആരാധനാകർമ്മങ്ങൾ ചെയ്യാനറിയില്ല. അതുകൊണ്ടു ഞങ്ങൾക്കു ദീൻ കാര്യങ്ങൾ പഠിപ്പിച്ചുതരാൻവേണ്ടി ചിലരെ അയച്ചുതരണം...”

നബിﷺതങ്ങൾ പത്തു സ്വഹാബികളെ അവരോടൊപ്പം അയയ്ക്കാൻ തീരുമാനിച്ചു.

ആസിം ബ്നു സാബിത് (റ) ആ സംഘത്തിന്റെ നേതാവായി
നിയോഗിക്കപ്പെട്ടു. സംഘം അവരോടൊപ്പം പുറപ്പെട്ടു...

മക്കയുടെയും അസ്ഫഹാനിന്റെയും ഇടയിലുള്ള ഒരു സ്ഥലമാണ് റജീഅ്. സംഘം റജീഇലെത്തി. അവിടെ എത്തിയപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായി മുസ്ലിം സംഘത്തിനു മനസ്സിലായി. തങ്ങളെ കൂട്ടിക്കൊണ്ടു വന്നവർ മുസ്ലിംകളല്ല. പ്രവാചകരുടെ (ﷺ) മുമ്പിൽ അവർ മുസ്ലിംകളായി അഭിനയിക്കുകയായിരുന്നു.

റജീഅ് പ്രദേശത്തേക്ക്
ആയുധ ധാരികളായ യോദ്ധാക്കൾ
ഓടിവരുന്നു. ഇരുന്നൂറോളം ആളുകളുണ്ട്. രക്ഷപ്പെടാൻ ഒരു മാർഗവും കാണുന്നില്ല..!!

ശത്രുക്കൾ അടുത്ത നിമിഷത്തിൽ തങ്ങളെ വളയും. വാളിനിരയാക്കും.
സമീപത്ത് ഒരു മല കാണുന്നുണ്ട്. സ്വഹാബികൾ പത്തുപേരും കൂടി മലയുടെ മുകളിലേക്കു പാഞ്ഞുകയറി. ശത്രുക്കൾ മലയുടെ താഴെ കൂട്ടം കൂടി നിന്നു...

നിസ്സഹായരായ പത്തുപേർ മുകളിൽ നിൽക്കുന്നു..! ആയുധമണിഞ്ഞ ഒരു സൈന്യം താഴെ നിൽക്കുന്നു. അല്ലാഹുﷻവിലും അന്ത്യറസൂലിലും വിശ്വസിച്ചതിന്റെ പേരിൽ പത്തുപേരുടെ ജീവൻ അപകടത്തിലാണ്...

“നിങ്ങൾ മലയുടെ മുകളിൽ നിന്ന് ഇറങ്ങിവരിക. ഞങ്ങൾ യാതൊരുപദ്രവവും ചെയ്യില്ല...”  - ശത്രുക്കൾ വിളിച്ചുപറഞ്ഞു.

മുസ്ലിംകൾ ഇറങ്ങാൻ തയ്യാറായില്ല. മരണത്തിലേക്കാണു ശ്രതുക്കൾ തങ്ങളെ ക്ഷണിക്കുന്നത്.

“നിങ്ങൾ ഇറങ്ങിവരണം. അല്ലെങ്കിൽ അമ്പെയ്തുവിടും...” ശ്രതുക്കൾ ഭീഷണി മുഴക്കി.

അവർ കോപാകുലരായി മാറിക്കൊണ്ടിരുന്നു. അവർ കഠിന പദങ്ങൾ ഉപയോഗിച്ചുതുടങ്ങി. പ്രവാചകനെയും (ﷺ) ഇസ്ലാംമതത്തെയും അപഹസിച്ചുകൊണ്ടിരുന്നു...

“ഇറങ്ങിവരുന്നതാണു നല്ലത്. അല്ലെങ്കിൽ കൊന്നുകളയും...” അവർ വീണ്ടും വിളിച്ചുപറഞ്ഞു..!!

മൂന്നുപേർ മലയിൽ നിന്നു താഴോട്ടിറങ്ങാൻ തീരുമാനിച്ചു.

മറ്റുള്ളവർ ഇറങ്ങിയില്ല.

ഖുബയ്ബ് ബ്നു അദിയ്യ്(റ), സയ്ദ് ബ്നു ദൂസനത്(റ), അബ്ദുല്ലാഹിബ്നു താരിഖ് (റ). ഇവർ മൂന്നുപേരാണു താഴോട്ടിറങ്ങിയത്...

അവർ മലയിറങ്ങാൻ തുടങ്ങിയതോടെ ശത്രുക്കൾ സന്തോഷംകൊണ്ടു തുള്ളിക്കളിക്കാൻ തുടങ്ങി. ആഹ്ലാദനൃത്തം ചവിട്ടി. താഴെയെത്തേണ്ട താമസം അവർ ബന്ധിതരായി. ഇനി രക്ഷയില്ല...


Part : 104

മലയുടെ മുകളിലിരിക്കുന്ന ബാക്കി ഏഴുപേരും ഇറങ്ങിവരാൻ തയ്യാറായില്ല. വലിയൊരു മലയുടെ മുകൾഭാഗത്തു പെട്ടുപോയ നിരായുധരായ ഏഴുപേർ. 

അവർക്കുനേരെ ശത്രുക്കൾ അമ്പുകൾ തൊടുത്തു. ഉന്നംവച്ച് അമ്പുകൾ പറന്നുവരാൻ തുടങ്ങി.

ചെങ്കുത്തായ മലയിലൂടെ അവർ ഓടുന്നു. കൂരമ്പുകൾ ശരീരത്തിൽ തുളഞ്ഞുകയറുന്നു. തിരിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല...

അമ്പുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും അതു തുളച്ചു കയറുന്നു. രക്തത്തിൽ കുളിച്ചു. പാദങ്ങൾ ഉറക്കുന്നില്ല. ദാഹം, പരവേശം. ഒരിറ്റു വെള്ളം എവിടെനിന്നു കിട്ടാൻ..? ആസിം(റ) വീണുപോയി. വീണ കിടപ്പിൽ കിടന്നുകൊണ്ട് ഇങ്ങനെ ദുആ ചെയ്തു.

“അല്ലാഹുവേ, ഞങ്ങളുടെ ദയനീയമായ ഈ അവസ്ഥ നിന്റെ റസൂലിനെ നീ അറിയിക്കേണമേ..!”

ലാഇലാഹ ഇല്ലല്ലാഹ്... ആസ്വിം(റ) അന്ത്യശ്വാസം വലിച്ചു. ആ പുണ്യശരീരത്തിനു ഒരു കൂട്ടം കടന്നലുകൾ കാവൽ നിൽക്കുന്നതായി പിന്നീടു കണ്ടെത്തി...

മലയുടെ മുകളിൽ ഓരോരുത്തരായി പിടഞ്ഞു വീണു. എല്ലാവരും രക്തസാക്ഷികളായി. റജീഇന്റെ ദുഃഖം. റജീഇന്റെ ശാപം...

എല്ലാവരും മരണപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ ബന്ദികളെയും കൊണ്ടു യാത്ര തുടങ്ങി. എങ്ങോട്ടാണീ യാത്ര..?

എന്താണു ലക്ഷ്യം..?

മറൂസ്സഫ്റാൻ എന്ന സ്ഥലത്തെത്തി.

അബ്ദുല്ലാഹി ബ്നു താരിഖ്(റ) ചോദിച്ചു. “എങ്ങോട്ടാണു പോകുന്നത്..? എന്തിനാണു ഞങ്ങളെ കൊണ്ടുപോകുന്നത്..?”

“മിണ്ടരുത്, മര്യാദയ്ക്ക് നടന്നോളു..”

“എന്തു തെറ്റിനാണു ഞങ്ങളെ ശിക്ഷിക്കുന്നത്..?”

ഈ ചോദ്യങ്ങളൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ സ്വഹാബിവര്യനെ അവിടെവച്ചു വധിച്ചു. വഞ്ചകന്മാരുടെ ക്രൂരത.

സത്യത്തിന്റെ ശത്രുക്കൾ കാണിച്ച കൊടും ക്രൂരത..!!

പിന്നെയും യാത്ര തുടർന്നു. മക്കയിലെത്തി. അവിടെ അടിമകളാക്കി വിറ്റു. ഇസ്ലാമിന്റെ ശത്രുക്കൾ അവരോടു ചോദിച്ചു...

“മുഹമ്മദിനെ ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ.. എങ്കിൽ നിങ്ങളെ വിട്ടയയ്ക്കാം...''

“ഒരിക്കലുമില്ല. അല്ലാഹുﷻവിനും റസൂലിനും വേണ്ടി ജീവിതം
അർപ്പിച്ചവരാണു ഞങ്ങൾ...'' - അവർ ദൃഢസ്വരത്തിൽ പറഞ്ഞു...

“നിങ്ങളെ ഇഞ്ചിഞ്ചായി വധിക്കും. മുഹമ്മദിനെ ഉപേക്ഷിച്ചാൽ വെറുതെ വിടാം...'' - ശത്രുക്കൾ പ്രേരിപ്പിച്ചു...

“അങ്ങനെയൊരു ജീവിതം ഞങ്ങൾക്കു വേണ്ട.” സയ്ദിനെ അവർ ക്രൂരമായി മർദിച്ചു. ഇസ്ലാമിൽ നിന്നു മടക്കാൻ കഠിന ശ്രമം നത്തി. മരണം കാത്തുകിടന്നു. അവസാനം വധിക്കപ്പെട്ടു...

പത്തുപേരിൽ ഒരാൾ മാത്രം ബാക്കി.

ഖുബയ്ബ് (റ). കൊലക്കയറിന്റെ കൊളുത്തു തന്നെ നോക്കിച്ചിരിക്കുന്നു. ശിരസിൽ കുടുങ്ങാനുള്ള കൊളുത്ത്. കൊലമരത്തിന്റെ ചുവട്ടിൽ കൊണ്ടുവന്നു നിറുത്തി. ശ്രത്രുക്കൾ ചോദിച്ചു: “നിനക്കു പകരം മുഹമ്മദിനെ ഈ കൊലമരത്തിൽ കയറ്റുന്നതു നിനക്കു സമ്മതമല്ലേ..?”

“ഇല്ല, എന്റെ ജീവനു പകരമായി അല്ലാഹുﷻവിന്റെ റസൂലിന്റെ കാലിൽ ഒരു മുള്ളു തറക്കുന്നതുപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.” - ഖുബയ്ബ് (റ)വിന്റെ മറുപടി...

“ധിക്കാരീ... നിന്റെ ശരീരത്തിലെ അവയവങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ മുറിച്ചെടുക്കും. നോക്കിക്കോ..!”

ഖുബയ്ബ് (റ) ശാന്തനായി ഇങ്ങനെ പാടി.

فَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا
       عَلَى أَىِّ جَنْبٍ كَانَ لِلَّهِ مَصْرَعِي

“ഫ ലസ്തു ഉബാലീ ഹീന-
ഉഖ്തലു മുസ്ലിമൻ,
അലാ അയ്യി ജൻബിൻ കാന-
ലില്ലാഹി മസ്റൻ.”

(മുസ്ലിമായി ഞാൻ വധിക്കപ്പെടുമ്പോൾ, ഏതു ഭാഗത്തേക്കാണ് വീഴുന്നത് എന്നതു പ്രശ്നമല്ല. അതു അല്ലാഹുﷻവിനു വേണ്ടിയാകുന്നു.)

ആ പദ്യം തുടർന്നു. ശത്രുക്കൾക്ക്  അതുകേട്ടു സഹിക്കാനാവുന്നില്ല. അവർ സമുന്നതനായ സ്വഹാബിവര്യനെ ക്രൂരമായി വധിച്ചു. അദ്ദേഹത്തിന്റെ പുണ്യരക്തം ചിതറിവീണു മണൽത്തരികൾ ചുവപ്പണിഞ്ഞു...

ഇസ്ലാമിക ചരിത്രത്തിൽ പത്തു സ്വഹാബികൾ അനശ്വരരായി...


Part : 105

അബൂ മസ്ഊദ് (റ) വിന്റെ അടിമ 

ലോകത്ത് അടിമവ്യാപാരം നടക്കുന്ന കാലം. പല നാടുകളിലും അടിമച്ചന്തകൾ നിലനിന്നിരുന്നു. അവിടെ ആണുങ്ങളും പെണ്ണുങ്ങളും വിൽക്കപ്പെട്ടു. മൃഗങ്ങളെപ്പോലെ.

അടിമച്ചന്തകളിൽ അടിമകളെ വിലപേശി വാങ്ങാം. നല്ല ആരോഗ്യമുള്ള പുരുഷന്മാർക്ക് നല്ല വില കൊടുക്കണം. സൗന്ദര്യമുള്ള സ്ത്രീകൾക്കും വില കൂടുതലാണ്.

വിലയ്ക്ക് വാങ്ങിയ അടിമയെക്കൊണ്ടു മൃഗത്തെപ്പോലെ ജോലി ചെയ്യിക്കാം, ആരും ചോദിക്കാനില്ല. യജമാനന്മാർ അടിമകളുടെ മുഖത്ത് ആഞ്ഞടിക്കും.

അടിമ വേദനകൊണ്ടു പുളയും. ആരുടെയും മനസ്സ് ഇളകില്ല.
അടിമയെ പ്രഹരിക്കുന്നത് ഉടമസ്ഥന്റെ അവകാശം.

പെണ്ണുങ്ങളുടെ കാര്യം പരമദയനീയം,സുന്ദരിമാരെ വിലയ്ക്കു വാങ്ങാം. ഭരണാധികാരികൾക്കും സേനാനായകന്മാർക്കും മറ്റും ഈ പെണ്ണുങ്ങളെ സമ്മാനമായി നൽകും, കുതിരകളെയും മറ്റും സമ്മാനിക്കുന്നതുപോലെ.

നബിﷺതങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തി. അടിമകളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 

നബിﷺതങ്ങൾ ഇങ്ങനെ പ്രഖ്യാപിച്ചു: 

“അടിമകളോടു സ്നേഹത്തോടെ പെരുമാറണം. യജമാനൻ കഴിക്കുന്ന അതേ ഭക്ഷണം അടിമയ്ക്കും നൽകണം. യജമാനൻ ധരിക്കുന്നതുപോലുള്ള വസ്ത്രം അടിമയ്ക്കും നൽകണം. ധനം കൊണ്ടോ തറവാടുകൊണ്ടോ നിറം കൊണ്ടോ ഒരാളും ഉന്നതനായിത്തീരുന്നില്ല. തഖ് വ (ഭയഭക്തി) കൊണ്ടു മാത്രമാണു മനുഷ്യൻ ഉന്നതനായിത്തീരുന്നത്.”

അബൂമസ്ഊദുൽ അൻസ്വാരി(റ) ഒരു സംഭവം വിവരിക്കുന്നു. നമുക്കതു ശ്രദ്ധിക്കാം: എനിക്കൊരു അടിമയുണ്ടായിരുന്നു. കഠിനാധ്വാനം ചെയ്യും. ചിലപ്പോൾ ജോലി എനിക്കു തൃപ്തിയാവില്ല. ഞാൻ നല്ല അടി കൊടുക്കും. അടിമയെ അടിക്കുന്നത് ഒരു സാധാരണ സംഭവം. എനിക്കതിൽ ഒരു വിഷമവും തോന്നിയിരുന്നില്ല.

പതിവുപോലെ ഞാൻ അടിമയെ അടിക്കുകയായിരുന്നു. വേദനകൊണ്ട് അവൻ പുളഞ്ഞു. പെട്ടെന്നു പിന്നിൽ നിന്നൊരു ശബ്ദം..!!

ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി. നബിﷺതങ്ങൾ..! പ്രവാചകൻ ﷺ എന്തോ പറയുന്നു.

ഞാൻ പ്രഹരം മതിയാക്കി, പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിച്ചു. “അബൂമസ്ഊദ്, അറിഞ്ഞുകൊള്ളുക, നിനക്ക് ഈ അടിമയിൽ അവകാശമുള്ളതുപോലെ അല്ലാഹുﷻവിനു നിന്നിലും അവകാശമുണ്ട്, ഈ അടിമയിൽ നിനക്ക് എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം നിന്റെ മേൽ നിന്റെ സൃഷ്ടാവിനുമുണ്ട്...”

പ്രവാചകരുടെ വാക്കു കേട്ടു ഞാൻ ഞെട്ടിപ്പോയി. എന്റെ മനസ്സു വല്ലാതെ കിടുകിടുത്തു. അടിമയെ അടിച്ചതുകാരണം ഞാൻ അല്ലാഹുﷻവിന്റെ കോപത്തിന് ഇരയായിത്തീർന്നിരിക്കുന്നു.

ഇനി എന്താണു രക്ഷാമാർഗം..?


Part : 106

അല്ലാഹുﷻവിന്റെ കോപത്തിൽ നിന്നു മോചനം. അതെങ്ങനെ നടക്കും..? ഈ അടിമയെ മോചിപ്പിച്ചാലോ..? അങ്ങനെ ചെയ്യാം. അതായിരിക്കും നല്ലത്... 

“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), അല്ലാഹുﷻവിന്റെ തൃപ്തി നേടാൻ വേണ്ടി ഞാൻ ഈ അടിമയെ മോചിപ്പിച്ചു കഴിഞ്ഞു.”

അബൂമസ്ഊദ്(റ) ദയനീയ ഭാവത്തിൽ പറഞ്ഞു. നബിﷺതങ്ങളുടെ മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.മന്ദസ്മിതത്തോടെ നബി ﷺ പറഞ്ഞു:

“താങ്കൾ അടിമയെ മോചിപ്പിച്ചതു നന്നായി. അല്ലായിരുന്നുവെങ്കിൽ താങ്കളെ നരകത്തിലെ അഗ്നിജ്വാലകൾ ചുട്ടുകരിക്കുമായിരുന്നു.”

ഈ സംഭവം ആളുകളുടെ കണ്ണു തുറപ്പിക്കുകതന്നെ ചെയ്തു. അടിമയെ മർദിക്കുന്നതുമൂലം നരകത്തിൽ പ്രവേശിക്കേണ്ടതായി വരുമെന്നു സ്വഹാബികൾ മനസ്സിലാക്കി.

അടിമകൾക്കു നേരെയുള്ള മർദനം കുറഞ്ഞു കുറഞ്ഞുവന്നു. അവർക്കു മികച്ച പരിഗണനകൾ നൽകപ്പെട്ടു. സമത്വം ലഭിച്ചു. പരിഗണന ലഭിച്ചു. അംഗീകരിക്കപ്പെട്ടു. അടിമകൾക്കു പലരും മോചനം നൽകാൻ തുടങ്ങി. അടിമത്തവിമോചനം ഒരു മഹാവിപ്ലവമായി വളരുകയായിരുന്നു.

ധനികരുടെയും നേതാക്കളുടെയും അടുക്കളയിൽ വേലക്കാരിപ്പെണ്ണുങ്ങൾ ഉണ്ടാകും. അവർക്കും നല്ല പ്രഹരം കിട്ടും.

അബ്ദില്ലാഹി ബ്നു ഉമർ(റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു. ഒരിക്കൽ ഒരു മനുഷ്യൻ നബിﷺതങ്ങളുടെ അടുത്തുവന്നു. എന്നിട്ടിങ്ങനെ ചോദിച്ചു: "അല്ലാഹുﷻവിന്റെ ദൂതരേ (ﷺ), വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”

നബി ﷺ ചോദ്യം കേട്ടു. മറുപടി പറഞ്ഞില്ല. മൗനം നീണ്ടു പോയി. പ്രവാചകൻ ﷺ മറുപടി പറയുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും ചോദിച്ചു:

“അല്ലാഹുﷻവിന്റെ റസൂലേ (ﷺ),വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”

മറുപടി പറഞ്ഞില്ല. മൗനം നീണ്ടു.

അദ്ദേഹം വീണ്ടും ചോദിച്ചു:

“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), വേലക്കാരന് എത തവണ മാപ്പു കൊടുക്കാം..?”

അദ്ദേഹം മറുപടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അപ്പോൾ പുണ്യറസൂൽ ﷺ മറുപടി നൽകി. “ഓരോ ദിവസവും എഴുപതു പ്രാവശ്യം മാപ്പു നൽകുക” അദ്ദേഹം അമ്പരന്നു... 

വേലക്കാരനെ മർദിക്കുന്നവരോടു പ്രവാചകൻ ﷺ ഇങ്ങനെ പറയുമായിരുന്നു. യജമാനൻ അടിമയുടെ മുഖത്ത് അടിച്ചുവെങ്കിൽ അതിനുള്ള പ്രായശ്ചിത്തം അടിമയെ മോചിപ്പിക്കലാകുന്നു.

അടിമകൾക്കുനേരെ കിരാതമർദനം നടന്നിരുന്ന ഒരു കാലത്താണ് ഈ പ്രഖ്യാപനം, മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ശബ്ദമുയർത്തൽ. അടിമകളെ മോചിപ്പിക്കാൻ തന്റെ അനുയായികളെ പ്രവാചകൻ ﷺ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ചില ആരാധനകളിലെ വീഴ്ചകൾക്ക് അടിമ മോചനം പ്രായശ്ചിത്തമായി കൽപിക്കുന്ന നിയമം വരെയുണ്ടായി.

ആദ്യകാല മുസ്ലിംകളിൽ പലരും അടിമകളായിരുന്നു. ഇസ്ലാംമതം വിശ്വസിച്ച കാരണത്താൽ ക്രൂരമായ മർദനങ്ങൾക്കിരയായ എത്രയോ അടിമകളെ അബൂബക്കർ(റ) വിലയ്ക്കുവാങ്ങി മോചിപ്പിക്കുകയുണ്ടായി.


Part : 107

ദാരുണമായ അന്ത്യം 

ഒരു ദിവസം നബിﷺതങ്ങളെ കാണാൻ ഒരു ഗോത്രനായകൻ വന്നു. അയാളുടെ പേര് അബുൽ ബർറാഅ് എന്നായിരുന്നു. പ്രവാചകൻ ﷺ അയാളെ സ്വീകരിച്ചു. പല കാര്യങ്ങളും സംസാരിച്ചു...

“ഇസ്ലാം സത്യമതമാണെന്നു നിങ്ങൾക്കു ബോധ്യം വന്നില്ലേ..?” സംഭാഷണത്തിനിടയിൽ നബിﷺതങ്ങൾ ചോദിച്ചു...

“നിങ്ങളുടെ മതമാണു സത്യം എന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. എന്റെ ജനതയും ഞാനും കൂടി ഇസ്ലാമിലേക്കു കടന്നുവരണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. നജ്റാനിൽ വലിയൊരു ജനത ഇസ്ലാമിനെ കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഒരു സംഘം ആളുകളെ എന്റെ കൂടെ അയച്ചുതരണം.” അവരുടെ സംഭാഷണം അങ്ങനെ തുടർന്നുപോയി...

അൻസ്വാരികളായ എഴുപതു സ്വഹാബികളെ അയച്ചുകൊടുക്കാമെന്നു നബിﷺതങ്ങൾ സമ്മതിച്ചു.

“ഇവരുടെ സുരക്ഷയുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്..!"

 “ഇവരുടെ സുരക്ഷ ഞാൻ ഏറ്റിരിക്കുന്നു.” അബുൽ ബർറാഅ് ഉറപ്പു നൽകി...

മുൻദിർ ബ്നു അംറ്(റ) ആയിരുന്നു സംഘത്തിന്റെ നേതാവ്. അവരെല്ലാം വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരായിരുന്നു. 'ഖുർറാഅ്' എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്...

മുസ്ലിം സംഘവും അബുൽ ബർറാഉം "ബീർമഊന' എന്ന സ്ഥലത്തെത്തി. അവിടെ താമസിച്ചിരുന്ന ഒരു ഗോത്രത്തിന്റെ തലവനായിരുന്നു ആമിർ ബ്നു തുഫയൽ. അയാൾ ഇസ്ലാമിന്റെ ശത്രുവായിരുന്നു. എഴുപതു സ്വഹാബികളെ ഒന്നിച്ചു കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു...

ചില ഗോത്രക്കാരെ അയാൾ സഹായത്തിനു കൂട്ടി. 

രിഅ്ല, ദക് വാൻ, ഉസയ്യ എന്നീ ഗോത്രങ്ങൾ ആമിറിനെ സഹായിക്കാമെന്നേറ്റു...

ആമിർ എന്ന കൊടിയ ശത്രുവും ധാരാളം യോദ്ധാക്കളും ആയുധധാരികളായി വന്നു. ബീർമഊനയിൽ വച്ചു സ്വഹാബികളെ ആക്രമിച്ചു...

കനത്ത പോരാട്ടം നടന്നു. ഓരോ സ്വഹാബിയെയും അവർ വെട്ടിക്കൊന്നു. കഅ്ബ് ബ്നു സയ്ദ് എന്ന സ്വഹാബി ഗുരുതരമായ പരിക്കുകളോടെ രണാങ്കണത്തിൽ വീണു. മരിച്ചുപോയെന്നു ശത്രുക്കൾ കരുതി. അംറ് ബ്നു ഉമയ്യതും മരണത്തിൽനിന്നു രക്ഷപ്പെട്ടു.

രണ്ടുപേരൊഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി...

ഈ സംഭവം നബിﷺതങ്ങളെ അതീവ ദുഃഖിതനാക്കി. സ്വഹാബികളെ വധിച്ച ഗോത്രക്കാർക്കെതിരെ നബി ﷺ പ്രാർത്ഥിച്ചു. നാൽപതു ദിവസം ഖുനൂത് ഓതി പ്രാർത്ഥിച്ചു. അങ്ങനെയാണു നാസിലത്തിന്റെ ഖുനൂത് നിലവിൽ വന്നത്. ഇതു സുബ്ഹി നിസ്കാരത്തിൽ നാം ഓതുന്ന ഖുനൂതല്ല...


Part : 108

മദീനയ്ക്ക് സമീപം താമസിച്ചിരുന്ന ഒരു ജൂതഗോത്രത്തിന്റെ പേരു പറയാം-ബനുന്നളീർ. മുസ്ലിംകളുമായി ഇവർ കരാറുണ്ടാക്കിയിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയില്ല.

ശത്രുവിനെ സഹായിക്കുകയില്ല. കരാറിൽ അങ്ങനെയൊക്കെയുണ്ടെങ്കിലും ബനുന്നളീർ തക്കംകിട്ടുമ്പോഴൊക്കെ കരാർ ലംഘിക്കും...

പ്രവാചകനെ (ﷺ) വകവരുത്തണം എന്ന ചിന്തയുമായി നടക്കുകയാണവർ. ഒരു സന്ദർഭം കിട്ടിയാൽ അതുപയോഗപ്പെടുത്തും. അവർ പ്രവാചകനെ (ﷺ) വധിക്കാൻ ഗൂഢാലോചന നടത്തി.

ഒരു ദിവസം നബിﷺതങ്ങൾ ഏതാനും അനുയായികളുടെ കൂടെ ബനുന്നളീർ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തു ചെന്നു. അവരുടെ കോട്ടമതിലിൽ ചാരിയിരിക്കാനിടയായി.

ഇതുതന്നെ പറ്റിയ സമയമെന്നു ജൂതന്മാർക്കു തോന്നി. കോട്ടയുടെ മുകളിൽ കയറി വലിയ കല്ല് താഴേക്കിടുക. അതു തലയിൽ വീണാൽ മരണം ഉറപ്പ്..!!

ജൂതന്മാർ കോട്ടയ്ക്കു മുകളിൽ കയറി. വലിയ പാറക്കല്ല് ഉരുട്ടിക്കൊണ്ടുവന്നു. താഴേക്കിടാൻ പാകത്തിൽ തയ്യാറാക്കിവച്ചു.

ജിബ്രീൽ(അ) വിവരം പ്രവാചകനെ (ﷺ) അറിയിച്ചു. തന്ത്രത്തിൽ അവിടെനിന്നു നബി ﷺ രക്ഷപ്പെട്ടു.

ബനുന്നളീറിനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പ്രവാചകന്റെ (ﷺ) ജീവനുതന്നെ അവർ ഭീഷണിയായിരിക്കുന്നു. അവരെ മദീനയിൽ നിന്നോടിക്കണം. ഇതു രാജ്യ രക്ഷയുടെ പ്രശ്നമാണ്. യുദ്ധമല്ലാതെ പോം വഴിയില്ല...

നബിﷺതങ്ങൾ മുഹമ്മദ് ബ്നു മസ് ലമ(റ)വിനെ ബനുന്നളീർ ഗോത്രത്തിനടുത്തേക്കയച്ചു. അദ്ദേഹം ഗോത്ര നേതാക്കളെ ഇങ്ങനെ അറിയിച്ചു:

“ബനുന്നളീർ ഗോത്രമേ, സ്ഥലം വിട്ടു പോയ്ക്കൊള്ളണം. നിങ്ങൾക്കിനി മദീനയിൽ സ്ഥാനമില്ല. നിങ്ങൾ സന്ധിവ്യവസ്ഥകൾ ലംഘിച്ചു. പ്രവാചകനെ (ﷺ) വധിക്കാൻ നോക്കി. ഉടനെ സ്ഥലം വിടണം...”

പ്രവാചകൻ ﷺ ബനുന്നളീറിന് അന്ത്യശാസനം നൽകിയ വിവരം കപടവിശ്വാസികളുടെ തലവലനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് അറിഞ്ഞു. അവൻ ബനുന്നളീറിന്റെ തലവന്മാരോടു പറഞ്ഞു:

“നിങ്ങൾ ഒരു കാരണവശാലും മദീന വിട്ടു പോകരുത്. ധൈര്യമായിരിക്കണം. മുഹമ്മദ് യുദ്ധത്തിനു വന്നാൽ ഞങ്ങൾ
നിങ്ങളെ സഹായിക്കും. നിങ്ങൾ മദീന വിട്ടു പോകേണ്ടതായി
വന്നാൽ ഞങ്ങളും നിങ്ങളോടൊപ്പം വരും. ജൂതന്മാർ മുനാഫിഖുകളുടെ വാക്കുകൾ വിശ്വസിച്ചു. പ്രവാചകന്റെ (ﷺ) അന്ത്യശാസനം തള്ളി. ഇനി യുദ്ധമല്ലാതെ പോംവഴിയില്ല...

ഹിജ്റ നാലാം കൊല്ലം റബീഉൽ അവ്വൽ മാസം. നബിﷺതങ്ങളും സ്വഹാബത്തും ആയുധമണിഞ്ഞു. പതാക പിടിച്ചത് അലി(റ) ആയിരുന്നു. മദീനയുടെ ചുമതല അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിനെ
ഏൽപിച്ചു. മുസ്ലിം സൈന്യം നീങ്ങി...

മുസ്ലിം സൈന്യം എത്തിയതോടെ ജൂതന്മാർ കൂട്ടത്തോടെ കോട്ടകളിൽ അഭയം പ്രാപിച്ചു. മുസ്ലിംകൾ കോട്ട വളഞ്ഞു. മുനാഫിഖുകളുടെ സഹായമൊന്നും ലഭിച്ചില്ല. കുറെ ദിവസങ്ങൾ കടന്നുപോയി...

“ഞങ്ങൾ നാടുവിട്ടുകൊള്ളാം. കൊല്ലരുത്. സ്ത്രീകളെയും കുട്ടികളെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം...” ഇതായിരുന്നു ജൂതന്മാരുടെ അപേക്ഷ...

പ്രവാചകൻ ﷺ ഓരോ കുടുംബത്തിനും ഓരോ ഒട്ടകത്തിനു ചുമക്കാൻ മാത്രമുള്ള സ്വത്തു കൊണ്ടുപോകാമെന്നു സമ്മതിച്ചു. ആയുധങ്ങൾ അനുവദിച്ചില്ല. ജീവൻ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം...

ബനുന്നളീർ ഗോത്രക്കാർ കൂട്ടത്തോടെ പലായനം ചെയ്തു. കുറെ കുടുംബങ്ങൾ ഖയ്ബറിൽ അഭയം തേടി. മറ്റുള്ളവർ
അദ് രിയാത് എന്ന സ്ഥലത്തു ചെന്നു താമസമാക്കി.

അവരുടെ കൂട്ടത്തിൽ നിന്നു രണ്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു. യാമീൻ, അബൂസഈദ്.

ബനുന്നളീറിന്റെ വഞ്ചനകളിൽനിന്നു മുസ്ലിംകൾ സുരക്ഷിതരായിത്തീർന്നു...

ജൂതന്മാർ ഉപേക്ഷിച്ചുപോയ സ്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കൃഷിയിടങ്ങളായിരുന്നു. ഒരു യുദ്ധം കൂടാതെയാണ് ഇവ കിട്ടിയത്. ഇതിന് 'ഫയ്അ്' എന്നു പറയുന്നു. ഈ സ്വത്ത് യോദ്ധാക്കൾക്കിടയിൽ ഭാഗിച്ചിരുന്നില്ല.

കൃഷിയിടങ്ങളിൽ ഒരു ഭാഗം ദരിദ്രരായ മുഹാജിറുകൾക്കു നൽകി. അഗതികളെയും അശരണരെയും സഹായിക്കാൻ ഒരു ഭാഗം മാറ്റിവച്ചു. അതിലുണ്ടാകുന്ന ഉൽപന്നങ്ങളാണ് അഗതികൾക്കും
അശരണർക്കും നൽകുക.

പൊതുതാൽപര്യത്തിനു നീക്കിവച്ച കൃഷിയിടങ്ങൾ അഗതികൾക്കും കടംവന്നവർക്കും രോഗികൾക്കും മറ്റും പ്രയോജനം ചെയ്തു.


Part : 109

ശത്രുക്കൾ വന്നില്ല 

ഹിജ്റ നാലാം വർഷം റബീഉൽ ആഖറിൽ നടന്ന ഒരു സംഭവം പറയാം.

നജ്ദിലെ ബനൂ മുഹാരിബ്, ബനൂ സഅ്ലബത് തുടങ്ങിയ ഗോത്രങ്ങൾ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. അവർ ഒരു സംയുക്ത സേന രൂപീകരിച്ചു.

നബി ﷺ സ്വഹാബികളുമായി കൂടിയാലോചിച്ചു. ശക്തമായ യുദ്ധതന്ത്രം ആവിഷ്കരിക്കേണ്ടതായി വന്നു. അങ്ങോട്ടു ചെന്ന് ആക്രമിക്കുക.
ശത്രുവിന്റെ വീര്യം തകർക്കാൻ അതാണു നല്ലത്. നബിﷺതങ്ങളും എഴുനൂറ് യോദ്ധാക്കളും നജ്ദിലേക്കു പുറപ്പെടുകയാണ്. ഉസ്മാൻ(റ)വിനെ മദീനയുടെ ചുമതലയേൽപിച്ചു.

മുസ്ലിംകൾ പുറപ്പെട്ടു.

ഈ വിവരം അറിഞ്ഞതോടെ ശത്രുക്കൾ ഭയവിഹ്വലരായി.

അവർ മലമുകളിൽ അഭയം പ്രാപിച്ചു. മുസ്ലിംസേന ആ പ്രദേശത്തെത്തിയപ്പോൾ പുരുഷന്മാരെയൊന്നും കാണാനില്ല. വീടുകളിൽ സ്ത്രീകൾ മാത്രമേയുള്ളൂ...

ഇതും ഒരു യുദ്ധതന്ത്രമായിരിക്കാം. ശത്രുക്കളെ കാണാതാവുമ്പോൾ മുസ്ലിംകൾ വിശ്രമിക്കും. യുദ്ധത്തിന്റെ ചിന്തയില്ലാതെ വിശ്രമിക്കുമ്പോൾ പൊടുന്നനെ ആക്രമിക്കാം. പരാജയപ്പെടുത്താം. 

സ്ത്രീകളും കുട്ടികളും മുസ്ലിം സേനയുടെ വലയത്തിലാണ്. വീടുകൾ ഉപരോധത്തിൽ. ശത്രുക്കൾ ശക്തമായ ആക്രമണം നടത്തുമെന്നുതന്നെ മുസ്ലിം സൈന്യം കരുതി. 

അസ്വർ നിസ്കാരത്തിനു സമയമായി. നിസ്കാര സമയത്ത് ആക്രമണം ഉണ്ടാകുമോ എന്നു ഭയം.നിസ്കാരം നിർവഹിക്കണം. ശത്രുവിനെ പേടിക്കണം. പിന്നെന്തു ചെയ്യും..?

ഇവിടെ വച്ചു ഭയപ്പാടിന്റെ സമയത്തെ നിസ്കാരം (സ്വലാതുൽ ഖൗഫ്) നിസ്കരിച്ചു. യുദ്ധവേളയിലെ നിസ്കാരമാണ് 'സ്വലാതുൽ ഖൗഫ്'.

സൈന്യത്തിലെ ഒരു വിഭാഗം പ്രവാചകനോടൊപ്പം (ﷺ) നിസ്കരിച്ചു. മറ്റു വിഭാഗം ശത്രുക്കളെ നിരീക്ഷിച്ചുനിന്നു. ഇങ്ങനെ സ്വലാതുൽ ഖൗഫ് നിലവിൽവന്നു.

ശത്രുക്കൾ വന്നില്ല. അവർ വല്ലാതെ ഭയന്നുപോയിരുന്നു. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം മദീനയിലേക്കു മടങ്ങി. 'ദാതുൽ റിഖാഅ്' എന്നാണ് ഈ സംഭവത്തിന്റെ പേര്...


Part : 110

'അവസാനത്തെ ബദർ യുദ്ധം' എന്നൊരു സംഭവംകൂടി നടന്നിട്ടുണ്ട്. അതിനെപ്പറ്റി പറയാം...

ഉഹ്ദിൽ നിന്നു മടങ്ങിപ്പോകുമ്പോൾ അബൂസുഫ്യാൻ എന്താണു വിളിച്ചുപറഞ്ഞതെന്ന് ഓർമയുണ്ടല്ലോ..?

“അടുത്ത വർഷം ബദറിൽ കാണാം.”

അതേ, ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അബൂസുഫ്യാൻ
സൈനിക സജ്ജീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു...

സംഗതികൾ ഒന്നും പഴയതുപോലെ നടക്കുന്നില്ല. അബൂസുഫ്യാൻ വിഷമിക്കുകയാണ്. മക്കയിൽ ക്ഷാമകാലമാണ്. വരൾച്ചയും ദാരിദ്ര്യവും. മനുഷ്യമനസ്സുകളിൽ സന്തോഷമില്ല. യുദ്ധചിന്തകൾക്കു പറ്റിയ കാലാവസ്ഥയല്ല. എന്നുവച്ചു യുദ്ധത്തിൽ നിന്നു പിന്തിരിയാമോ..?
മുസ്ലിംകളുടെ മുമ്പിൽ നാണക്കേടാവും.

അബൂസുഫ്യാൻ ഒരാളെ മദീനയിലേക്കയച്ചു. നഈം ബ്നു മസ്ഊദ്. അയാൾ മദീനയിൽ വന്നു. മദീനക്കാർക്കിടയിൽ സഞ്ചരിച്ചു. അബൂസുഫ്യാൻ വൻ സൈന്യത്തെ ഒരുക്കിയിട്ടുണ്ടെന്നും ഉടനെ ബദറിലേക്കു പുറപ്പെടുമെന്നും പ്രചരിപ്പിച്ചു.

സത്യം മറ്റൊന്നായിരുന്നു. യുദ്ധം അടുത്ത വർഷത്തേക്കു നീട്ടിവയ്ക്കണമെന്നാണ് അബൂസുഫ്യാന്റെ മനസ്സിലുള്ളത്. പുറത്തു പറയാൻ വയ്യ. സ്വന്തക്കാരുടെ മുമ്പിലും മുസ്ലിംകളുടെ മുമ്പിലും കുറച്ചിലാണ്.

അതുകൊണ്ട് യുദ്ധത്തിന്റെ ഒരുക്കം തുടരുന്നു. രണ്ടായിരത്തിലധികം വരുന്ന സൈന്യത്തെ ഒരുക്കിനിറുത്തി. കഴിയാവുന്നത്ര യുദ്ധോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു.

നഈമിനെ കൂലികൊടുത്താണ് അബൂസുഫ്യാൻ മദീനയിലേക്കയച്ചത്. തന്റെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ചറിഞ്ഞു മുഹമ്മദും (ﷺ) കൂട്ടരും യുദ്ധത്തിൽനിന്നു പിൻമാറട്ടെ എന്നായിരുന്നു അബൂസുഫ്യാന്റെ വിചാരം. അവർ പിൻമാറിയാൽ തനിക്കും പിന്മാറാം. കുറ്റം മുസ്ലിംകളിൽ ചാർത്തുകയും ചെയ്യാം. പക്ഷേ, തന്ത്രം ഫലിച്ചില്ല.
നഈമിന്റെ പ്രചാരണം വിപരീത ഫലമാണുണ്ടാക്കിയത്...

അബൂസുഫ്യാൻ വലിയ സൈന്യത്തെ ഒരുക്കിയെങ്കിൽ നമ്മളും ഒരുങ്ങിത്തന്നെ പോകണം. ബദറിന്റെ ഓർമകൾ ഉണരുകയായി. ബദറിലേക്കു പോകണമെന്ന പ്രവാചകരുടെ പ്രഖ്യാപനം എല്ലാവരെയും തട്ടിയുണർത്തി. ആയിരത്തഞ്ഞൂറ് യോദ്ധാക്കൾ ഒരുങ്ങിക്കഴിഞ്ഞു...

അബ്ദുല്ലാഹിബ്നു റവാഹ(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മുസ്ലിം സൈന്യം ബദറിലെത്തി. ശത്രുക്കളെ കാണാനില്ല. അവർ കച്ചവടത്തിൽ വ്യാപൃതരായി...

അബൂസുഫ്യാൻ മക്കയിൽ നിന്നു സൈന്യത്തോടുകൂടി പുറപ്പെട്ടു. മനമില്ലാ മനസ്സോടെയാണ് അബൂസുഫ്യാന്റെ യാത്ര.

അവർ മജന്നത് എന്ന സ്ഥലത്തെത്തി.

അവിടെനിന്നു മുമ്പോട്ടു നീങ്ങാൻ മടി. അബൂസുഫ്യാൻ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു: “ഇതു ക്ഷാമകാലമാണ്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാലം. യുദ്ധത്തിനു യോജിച്ച കാലമല്ല. നമുക്കു യുദ്ധം നീട്ടിവയ്ക്കാം. മക്കയിലേക്കു മടങ്ങുന്നതാണ് ഉത്തമം...”

സൈന്യം മക്കയിലേക്കു മടങ്ങി.
മുസ്ലിം സേന ബദറിൽ കാത്തിരുന്നു. ശത്രുക്കൾ വന്നില്ല...

അബൂസുഫ്യാൻ മക്കയിൽ മടങ്ങിയെത്തിയപ്പോൾ ഗോത്രത്തലവനായ സഫ്വാനു ബ്നു ഉമയ്യ ഇങ്ങനെ പറഞ്ഞു: “അടുത്ത വർഷം ബദറിൽ വച്ചു കാണാം എന്നു പറയുന്നതിൽ നിന്നു ഞാൻ അന്നു താങ്കളെ വിലക്കിയില്ലേ..? അതു കേൾക്കാതെ താങ്കൾ യുദ്ധം വാഗ്ദാനം ചെയ്തു. എന്നിട്ടെന്തുണ്ടായി. അവർ ധീരന്മാരായി, നിങ്ങൾ വാഗ്ദത്ത ലംഘകരുമായി..!”

മക്കാതെരുവിൽ സ്ത്രീകൾ അബൂസുഫ്യാനെയും കൂട്ടരെയും കളിയാക്കി. സർവത്ര നാണക്കേട്.

അബൂസുഫ്യാനു തല താഴ്ത്തേണ്ടതായി വന്നു. മുസ്ലിംകൾ സന്തോഷപൂർവം മദീനയിൽ തിരിച്ചെത്തി. ഈ സംഭവമാണ് ബദറുൽ ആഖിർ (അവസാനത്തെ ബദർ) എന്ന പേരിൽ അറിയപ്പെടുന്നത്...

ദുമത്ത് അൽ ജന്തൽ (دمت الجندل) എന്ന പ്രദേശത്തുവച്ചു നടന്ന ഒരു സംഭവം
പറയാം...

ഹിജ്റയുടെ അഞ്ചാം വർഷമാണു സംഭവം. ദമസ്കസിലേക്കു പോകുന്ന വഴിയിലാണ് ഈ സ്ഥലം. മദീനയിൽ നിന്നു പതിനഞ്ചു ദിവസത്തെ വഴിദൂരമുണ്ട്. ദുമതുൽ ജന്തലിലെ ആളുകൾ യാത്രക്കാരെ ഉപദ്രവിച്ചുകൊണ്ടിരുന്നു. യാത്രാസംഘങ്ങൾ വല്ലാതെ വിഷമിച്ചു. കച്ചവടസംഘങ്ങളെ അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു.
അവരെ അമർച്ച ചെയ്യേണ്ടത് അത്യാവശ്യമായിത്തീർന്നു...

ഇതിനിടയിൽ അക്കൂട്ടർ മദീന ആക്രമിക്കാൻ പുറപ്പെടുന്നു എന്ന വാർത്തയും പരന്നു. നബിﷺതങ്ങൾ ദൂമത്തുൽ ജന്തലിലേക്കു പുറപ്പെട്ടു. കൂടെ ആയിരം യോദ്ധാക്കളുമുണ്ട്. റബീഉൽ അവ്വൽ മാസത്തിലാണു പുറപ്പെട്ടത്...

സിബാഉ ബനു ഉമർ ഫുതത്ത്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകനും (ﷺ) അനുയായികളും എത്തിയതോടെ ആ പ്രദേശത്തുകാർ ഓടിരക്ഷപ്പെട്ടു. മുസ്ലിംകൾ പല വഴി അന്വേഷിച്ചു നടന്നു. ഒരാളെയും പിടികിട്ടിയില്ല.

നബിﷺതങ്ങളും അനുയായികളും മദീനയിലേക്കു മടങ്ങിപ്പോന്നു. അക്രമം കാണിച്ചാൽ പ്രവാചകൻ ﷺ വെറുതെയിരിക്കുകയില്ലെന്ന ചിന്ത അവർക്കുണ്ടായി...

കച്ചവടസംഘങ്ങളുടെ സഞ്ചാരമാർഗം സുരക്ഷിതമായിരിക്കണമെന്നാണു മുസ്ലിംകൾ എക്കാലവും വാദിച്ചത്. ചില പ്രത്യേക സന്ദർഭങ്ങളിൽ മക്കക്കാരുടെ കച്ചവടസംഘത്തെ മുസ്ലിംകൾക്കു വഴിയിൽ തടയേണ്ടതായി വന്നു. അതിനു മതിയായ കാരണങ്ങളുമുണ്ട്...


Part : 111

രാജകുമാരി വരുന്നു 

ബനുൽ മുസ്ത്വലഖ് യുദ്ധം. വളരെ പ്രസിദ്ധമായ സംഭവം. യുദ്ധം തന്നെ ഒരു വലിയ അനുഭവം. യുദ്ധത്തോടനുബന്ധിച്ചു മൂന്നു പ്രധാന സംഭവങ്ങൾ നടന്നു. അവ മൂന്നും ഏറെ ശ്രദ്ധേയവും...

മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതാണ് ഒന്നാമത്തെ സംഭവം.

പ്രവാചകരുടെ (ﷺ) പ്രിയ പത്നി ആഇശ(റ)ക്കെതിരെ അപവാദം പ്രചരിപ്പിച്ചതാണു രണ്ടാമത്തെ സംഭവം.

ജുവയ്രിയ(റ)യെ പ്രവാചകൻ ﷺ വിവാഹം കഴിച്ചതാണു മൂന്നാമത്തെ സംഭവം. ഇവ മൂന്നും നാം മനസ്സിലാക്കണം.

ഉഹുദ് യുദ്ധം നടക്കുമ്പോൾ ഖുറയ്ശികളെ സഹായിച്ച ഒരു
ഗോത്രത്തിന്റെ പേരാണു മുസ്ത്വലഖ്.

അവർ ഇസ്ലാമിന്റെ ശത്രുക്കളായിരുന്നു. അവർ സൈനിക ശേഖരണം നടത്തുന്നതായും മദീനയെ ആക്രമിക്കാൻ ഒരുങ്ങുന്നതായും വിവരം ലഭിച്ചു. ബനൂ മുസ്ത്വലഖിന്റെ നേതാവ് ഹാരിസ് ബ്നു അബീസിറാർ ആയിരുന്നു.

സയ്ദ് ബ്നു ഹാരിസ്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. വലിയൊരു സൈന്യവുമായി പ്രവാചകൻ ﷺ പുറപ്പെട്ടു.

ഈ യുദ്ധത്തിൽ ധാരാളം ഗനീമത്തു കിട്ടാൻ സാധ്യതയുണ്ടെന്നു മുനാഫിഖുകൾക്കു തോന്നി. അബ്ദുല്ലാഹിബ്നു ഉബയ്യ് ഉൾപെടെയുള്ള കപടവിശ്വാസികൾ യുദ്ധത്തിനു പുറപ്പെട്ടു.

ഉമ്മുൽ മുഅ്മിനീൻ ആഇശ(റ), ഉമ്മുസൽമ(റ) എന്നിവരും
കൂട്ടത്തിൽ പുറപ്പെട്ടു.

വഴിയിൽവച്ച് ഒരാളെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ ബനുൽ മുസ്ത്വലഖിന്റെ ചാരനാണെന്നു മനസ്സിലായി. അവനോട് ഇസ്ലാംമതം സ്വീകരിക്കാൻ പറഞ്ഞു. അവനതു നിരസിച്ചു. ശ്രതുക്കളുടെ വിവരങ്ങൾ പലതും ചോദിച്ചു. ഒരക്ഷരവും സംസാരിക്കുന്നില്ല. അവൻ ചില്ലറക്കാരനല്ലെന്നു മനസ്സിലായി. അവനെ വെറുതെ വിട്ടാൽ ആപത്താണ്. അറിഞ്ഞുകൊണ്ട് ആപത്തു വരുത്തിവയ്ക്കുന്നതെന്തിന്..?!

അവനെ വധിച്ചു. ഈ സംഭവം ബനൂ മുസ്ത്വലഖിനെ ഞെട്ടിച്ചു. ഏറ്റുമുട്ടിയാൽ അനേകം പേർ വധിക്കപ്പെടുമെന്ന് അവർ മനസ്സിലാക്കി.

മുസ്ത്വലഖ് ഗോത്രക്കാരുടെ അധീനതയിലുള്ള മുറൈസീഅ് എന്ന ജലാശയത്തിനടുത്താണ് മുസ്ലിം സൈന്യം താവളമടിച്ചിരുന്നത്. ആ ജലാശയത്തിനടുത്തുവച്ചു ഗോത്രക്കാരുമായി ബന്ധപ്പെട്ടു.

“ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും (ﷺ) വിശ്വസിക്കുക. പ്രവാചകനു മുമ്പിൽ കീഴടങ്ങുക.” മുസ്ത്വലഖ് ഗോത്രക്കാരോടു മുസ്ലിം സൈന്യം ആവശ്യപ്പെട്ടു. അവർ അതു ചെവിക്കൊണ്ടില്ല...

അതു കാരണം യുദ്ധം ആരംഭിച്ചു. ബനൂ മുസ്ത്വലഖിന്റെ പത്തു പേർ വധിക്കപ്പെട്ടു. മറ്റുള്ളവർ ബന്ധനസ്ഥരായി. അവർ ഇരുനൂറോളം കുടുംബങ്ങളുണ്ടായിരുന്നു. രണ്ടായിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും യുദ്ധമുതലായി പിടിച്ചെടുത്തു. ബന്ധികളുടെ കൂട്ടത്തിൽ ഗോത്രത്തലവൻ ഹാരിസിന്റെ പുത്രി ബരീറയും ഉണ്ടായിരുന്നു.

ഗോത്രക്കാരുടെ സ്നേഹഭാജനമായിരുന്നു ബരീറ. ഈ യുവതിയാണു പിന്നീടു ജുവൈരിയ (റ) എന്ന പേരിൽ അറിയപ്പെട്ടത്...


Part : 112

ബനൂ മുസ്ത്വലഖ് യുദ്ധം നടന്നതുകൊണ്ട് ഹാരിസും ബരീറയും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അല്ലെങ്കിൽ അവരൊക്കെ
എന്നോ വിസ്മരിക്കപ്പെട്ടേനെ. അവർ മുസ്ലിംകളുടെ കയ്യിൽപെട്ടത് അവരുടെ ഭാഗ്യം. ബരീറയുടെ കഥയുടെ ബാക്കിഭാഗം കൂടി പറയാം.

യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികൾക്കിടയിൽ ബന്ദികൾ
വിതരണം ചെയ്യപ്പെട്ടു. ബരീറയെ ഒരു സ്വഹാബിക്കു കിട്ടി. ബന്ധനസ്ഥരോടെല്ലാം വളരെ നല്ല നിലയിലാണു മുസ്ലിംകൾ പെരുമാറിയത്.

ഒരു ദിവസം ബരീറ പ്രവാചകനെ (ﷺ) കാണാൻ വന്നു. “എനിക്കു കുറച്ചു പണം വേണം” - ബരീറ പറഞ്ഞു.

“എന്തിനാണു പണം..?” - നബി ﷺ ചോദിച്ചു.

“എന്റെ യജമാനനു കൊടുക്കാൻ. എന്നിട്ട് എനിക്കു സ്വതന്ത്രയാവണം.” ഗോത്രത്തലവന്റെ മകളാണു പറയുന്നത്.

പ്രവാചകന്റെ (ﷺ) മനസ്സലിഞ്ഞു. “നീ ഉദ്ദേശിക്കുന്നതിനേക്കാൾ ഉന്നതമായ സ്ഥാനം ഞാൻ നിനക്കു നൽകാം.”

പ്രവാചകന്റെ (ﷺ) വാക്കുകൾ ബരീറയുടെ മനസ്സിൽ പ്രകാശം പരത്തി. ബനൂ മുസ്ത്വലഖിനെ മുഴുവൻ ആഹ്ലാദഭരിതമാക്കിയ സംഭവമാണു പിന്നീടു നടന്നത്...

ബരീറയെ മോചിപ്പിച്ചു. സ്വതന്ത്രയാക്കി. അവർ പ്രവാചകരുടെ (ﷺ) ഭാര്യാപദത്തിലേക്ക് ഉയർത്തപ്പെട്ടു. ബനുമുസ്ത്വലഖ് ആഹ്ലാദഭരിതമായി. തങ്ങളുടെ രാജകുമാരിയുടെ മഹാഭാഗ്യം അവരെ വളരെയേറെ സന്തോഷിപ്പിച്ചു. ഒരൊറ്റ ദിവസംകൊണ്ട് അവരെല്ലാം
പ്രവാചകന്റെ (ﷺ) ബന്ധുക്കളായിത്തീർന്നു. പിന്നെ ഒട്ടും താമസിച്ചില്ല, ഒരു ഗോത്രം ഒന്നായി ഇസ്ലാംമതം സ്വീകരിച്ചു...

പ്രവാചകരുടെ (ﷺ) ബന്ധുക്കൾ..! ഭാഗ്യവാന്മാരും ഭാഗ്യവതികളും. അവരെ ഇനിയും അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ഉചിതമല്ല. സ്വഹാബികൾ അങ്ങനെ ചിന്തിച്ചു...

ഓരോരുത്തരും അവരവരുടെ കൈവശമുള്ള അടിമകളെ സ്വതന്ത്രരാക്കി വിട്ടു. എല്ലാവരും സ്വതന്ത്രരായി. സന്തോഷഭരിതരായി. പ്രവാചകരുടെ (ﷺ) സ്വന്തക്കാരായി...

ഇനിയുള്ള ജീവിതം ഇസ്ലാം ദീനിനുള്ളതാണ്. ഏകനായ അല്ലാഹുﷻവിന്റെ മതം പ്രചരിപ്പിക്കാൻ അവരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നു. അൻസ്വാറുകളെയും മുഹാജിറുകളെയും വളരെയേറെ സന്തോഷിപ്പിച്ചു...

നബിﷺതങ്ങളുടെ ഭാര്യമാർ ജുവൈരിയയെ സ്നേഹപൂർവം സ്വീകരിച്ചു. തങ്ങൾക്ക് ഒരു രാജകുമാരിയെ കിട്ടി. മിടു മിടുക്കിയും ബുദ്ധിമതിയുമാണ്. പ്രവാചകരുടെ (ﷺ) ജീവിതം പഠിക്കാനും പകർത്താനും ജുവയ്രിയ ആവേശം കാണിച്ചു...

ആഇശ(റ)ക്ക് ജുവൈരിയ(റ)യെ എന്തൊരിഷ്ടമാണ്..! “ഒരു ജനതയ്ക്കു മുഴുവൻ ഇത്ര വളരെ അനുഗ്രഹങ്ങൾ നേടിക്കൊടുത്ത മറ്റൊരു വനിതയെക്കുറിച്ചു ഞാൻ കേട്ടിട്ടില്ല.”

ജുവൈരിയ(റ) കാരണം ഒരു ജനത മുഴുവൻ വിജയിച്ചു. ഈ ലോകത്തും പരലോകത്തും. ബനൂ മുസ്ത്വലഖ് യുദ്ധം കാരണമുണ്ടായ ഒരു നേട്ടമാണ് ഇവിടെ വിവരിച്ചത്...

ഈ യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവം കപടവിശ്വാസികളുടെ നേതാവിന്റെ കുതന്ത്രങ്ങളാണ്. അബ്ദുല്ലാഹിബ്നു ഉബയ്യ്.

മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി തക്കം പാർത്തു നടക്കുകയാണവൻ. കൂലിവേലക്കാരനും ഒരു അൻസ്വാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. കൂലിക്കാർ മുഹാജിറുകളെയും അൻസ്വാരി ഖസ്റജ് ഗോത്രക്കാരെയും സഹായത്തിനു വിളിച്ചു.

നബിﷺതങ്ങൾ ഓടിയെത്തി. തർക്കം തീർത്തു. പറഞ്ഞ പരുഷ വാക്കുകൾക്കു മാപ്പു പറഞ്ഞു. എല്ലാം സന്തോഷമായി...

പ്രശ്നം പെട്ടെന്നു തീർന്നുപോയതിൽ അബ്ദുല്ലാഹി ബ്നു ഉബയ്യിനു വലിയ ദുഃഖം. ഇതൊരു സംഘട്ടനമാക്കി വളർത്താമായിരുന്നു. അവൻ അൻസ്വാരികൾക്കിടയിൽ നടന്നു പലതും വിളിച്ചു പറയാൻ തുടങ്ങി. ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം...

“കണ്ടോ... സ്വന്തം നാട്ടിൽ പോലും നമുക്കു രക്ഷയില്ല. മുഹാജിറുകൾ നമ്മ പരാജയപ്പെടുത്തുന്നു. നാം മദീനയിൽ തിരിച്ചെത്തിയാൽ ചിലതൊക്കെ ചെയ്യണം, പ്രതാപശാലികൾ പ്രതാപം കുറഞ്ഞവരെ കൈവെടിയണം...”

പിന്നെയും അവൻ പലതും പറഞ്ഞു. നബിﷺതങ്ങൾ വിവരമറിഞ്ഞു രോഷംകൊണ്ടു. ഉടനെ മടക്കയാത്ര ആരംഭിക്കാൻ കൽപിച്ചു. കഠിനമായ ചൂടുള്ള സമയം. ഈ സമയത്തു യാത്രയോ..?

എല്ലാവരും അതിനെ കുറിച്ചാണു ചിന്തിച്ചത്. കപടവിശ്വാസി പറഞ്ഞതൊക്കെ ആളുകൾ മറന്നു. അതുതന്നെയായിരുന്നു പ്രവാചകൻ ﷺ ഉദ്ദേശിച്ചതും...


Part : 113

അപവാദത്തിന്റെ തീനാളങ്ങൾ 

ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മടങ്ങുന്ന സ്വഹാബികൾക്കു തുടർച്ചയായി യാത്ര ചെയ്യേണ്ടി വന്നു. ഒരു പകലും ഒരു രാത്രിയും യാത്ര ചെയ്തു. അടുത്ത പകൽ ചൂടു കഠിനമാകും വരെ യാത്ര ചെയ്തു. എല്ലാവരും തളർന്നു.

വിശ്രമിക്കാൻ കൽപന കൊടുത്തു. വാഹനങ്ങൾ നിറുത്തി. എല്ലാവരും താഴെയിറങ്ങി. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.

അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വാക്കുകളെക്കുറിച്ചു ചർച്ച ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.

വിശ്രമത്തിനു ശേഷം യാത്ര.

കപടവിശ്വാസികളുടെ നേതാവിനോടു പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിച്ചു..? മുസ്ലിം സമുദായം അതു മനസ്സിലാക്കണം...

ഒരു സന്ദർഭത്തിൽ ഉമർ(റ) പ്രവാചകനോടു (ﷺ) പറഞ്ഞു: “അബ്ദുല്ലാഹിബ്നു ഉബയ്യിനെ വധിക്കാൻ ബിലാലിനോടു കൽപിക്കൂ..!” എന്തായിരുന്നു പ്രവാചകരുടെ മറുപടി..?

“ഉമർ, എന്താണിപ്പറയുന്നത്..? മുഹമ്മദ് അവന്റെ അനുയായികളെത്തന്നെ വധിക്കാൻ ആരംഭിച്ചു എന്നു ജനങ്ങൾ പറയില്ലേ..?”

വിശ്വാസം ദുർബലമായ ആളുകളാണ് മുനാഫിഖുകൾ. അവരെക്കൊണ്ടു സമൂഹത്തിനു വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായിവരും.
അവരുടെ ചലനങ്ങളെക്കുറിച്ച് എപ്പോഴും സമുദായം ജാഗ്രത പുലർത്തണം. അവർ സമൂഹത്തിനു ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കും. ഒറ്റ നോട്ടത്തിൽ അതിൽ അൽപം കാര്യമുണ്ടെന്നു തോന്നും. പാമര ജനത വഴിതെറ്റാൻ കാരണമായേക്കും.

അത്തരക്കാരുടെ അഭിപ്രായങ്ങൾ ചർച്ചക്കു വരാതെ നോക്കണം.
പ്രവാചകൻ ﷺ ഇവിടെ കാണിച്ച മാതൃക അതാണ്.

എല്ലാ കാലത്തും വിശ്വാസപരമായ ബലഹീനത ബാധിച്ചവരുണ്ടാകും. അവരുടെ പ്രവർത്തനങ്ങൾ വലിയ കുഴപ്പങ്ങൾക്കു വഴിവയ്ക്കും . സമൂഹം കരുതിയിരിക്കണം.

“പ്രവാചകനെ (ﷺ) സമീപിച്ചു മാപ്പു ചോദിക്കൂ..!”ചിലർ അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉപദേശിച്ചു.

“മാപ്പു ചോദിക്കുകയോ, എന്തിന്..?” ധിക്കാരം നിറഞ്ഞ മറുപടി.

മുനാഫിഖുകളുടെ കാര്യത്തിൽ ആയത്തിറങ്ങി: “നാം മദീനയിലേക്കു മടങ്ങിയാൽ കൂടുതൽ ശക്തിയും പ്രതാപവും ഉള്ളവർ ബലഹീനരെ അവിടെനിന്നു പുറത്താക്കുമെന്ന് അവർ പറയുന്നു. അറിയുക, അല്ലാഹുﷻവിനും അവന്റെ റസൂലിനും (ﷺ) സത്യവിശ്വാസികൾക്കുമാണു പ്രതാപം. പക്ഷേ, കപടവിശ്വാസികൾ അതു മനസ്സിലാക്കുന്നില്ല.”

ഈ ആശയം ഉൾക്കൊള്ളുന്ന ആയത്ത് ഇറങ്ങിയപ്പോൾ
അബ്ദുല്ലാഹിബ്നു ഉബയ്യ് വധിക്കപ്പെടുമെന്നു പലർക്കും
തോന്നി. അവന്റെ മകൻ സത്യവിശ്വാസിയായിരുന്നു.

മകൻ നബിﷺയെ സമീപിച്ചു. പിതാവിനെ കൊല്ലാനുള്ള അനുവാദം തരണമെന്നപേക്ഷിച്ചു.

പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി; “അവനെ നാം വധിക്കുകയില്ല. നാം അവനോടു കരുണ കാണിക്കും. നമ്മുടെ കൂട്ടത്തിൽ കഴിയുന്ന കാലത്തോളം നല്ല നിലയിൽ പെരുമാറും. പിതാവിനു നന്മ ചെയ്യുക...”

പിതാവിന്റെ തലയെടുക്കാൻ വന്ന പുത്രനെ പ്രവാചകൻ ﷺ നല്ല ഉപദേശങ്ങൾ നൽകി തിരിച്ചയച്ചു... 


Part : 114

ബനൂ മുസ്ത്വലഖ് യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവമാണു നാം മുമ്പ് വായിച്ചത്. ഇനി മൂന്നാമത്തെ സംഭവം പറയാം. അതും വളരെ പ്രധാ
നപ്പെട്ടതാണ്. കേട്ടോളൂ...

ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങിവരികയാണ്. മദീനയ്ക്ക് സമീപം ഒരിടത്തു താവളമടിച്ചു. ആ രാത്രി അവിടെ വിശ്രമിച്ചു. പ്രഭാതം വിടരാൻ പോകുന്നു.

ആഇശ(റ) യാത്രാസംഘത്തിലുണ്ടായിരുന്നല്ലോ. അതിരാവിലെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തുപോയതായിരുന്നു ആഇശ(റ).

യാത്രാസംഘത്തിനു പുറപ്പെടാൻ സമയമായി. ആഇശ(റ)യുടെ പല്ലക്ക് തമ്പിനു പുറത്തുണ്ടായിരുന്നു. അവർ മടങ്ങിവന്നശേഷം പല്ലക്കിൽ കയറും. പല്ലക്ക് ഒട്ടകപ്പുറത്തു ബന്ധിക്കും. യാത്ര തുടരും. ഇതാണു പതിവ്.

ആഇശ(റ) മടങ്ങിവരുന്നതും പല്ലക്കിനടുത്തു നിൽക്കുന്നതും കണ്ടവരുണ്ട്. അവർ പല്ലക്ക് എടുത്ത് ഒട്ടകപ്പുറത്തു വച്ചുയാത്ര തുടങ്ങി.

ആഇശ(റ) പല്ലക്കിൽ കയറിയിരുന്നില്ല. അവരുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടിരുന്നു. അതു തിരയാൻ പോയതായിരുന്നു അവർ. മാല കിട്ടി. തിരിച്ചുവന്നപ്പോൾ പല്ലക്കുമില്ല ഒട്ടകവുമില്ല. വിജനം..!

പല്ലക്ക് എടുത്തുവച്ചവർക്കു ഭാരവ്യത്യാസം തോന്നിയില്ല. അന്ന് ആഇശ(റ)ക്കു പതിമൂന്നു വയസ്സു മാത്രം പ്രായം. തീരെ മെലിഞ്ഞ പെൺകുട്ടി.

മേലാസകലം മൂടിപ്പുതച്ച് അവിടെത്തന്നെ കിടന്നു. താൻ ഒട്ടകപ്പുറത്തില്ലെന്നു മനസ്സിലാക്കി ആരെങ്കിലും തന്നെ തിരഞ്ഞു
വരുമെന്ന് അവർ പ്രതീക്ഷിച്ചു. ആ കിടപ്പിൽ ഉറങ്ങിപ്പോയി.

സൈന്യം വിശ്രമകേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ടശേഷം എന്തെങ്കിലും സാധനം മറന്നുപോയിട്ടുണ്ടോ എന്നു നോക്കാൻ ഒരാളെ പിന്നിൽ വരാൻ നിയമിക്കും.

സഫ്വാനു ബ്നു മുഅത്തൽ (റ) ആയിരുന്നു ഇത്തവണ നിയോഗിക്കപ്പെട്ടത്. അദ്ദേഹം സാവകാശം ഒട്ടകപ്പുറത്തു വരികയാണ്. നിലത്തു കിടന്നുറങ്ങുന്ന പെൺകുട്ടിയെ അദ്ദേഹം കണ്ടു. പ്രവാചകരുടെ (ﷺ) ഭാര്യയെ ഈ അവസ്ഥയിൽ കണ്ടു ഞെട്ടിപ്പോയി..!!

“ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്” സഫ്വാൻ(റ) ഉറക്കെ പറഞ്ഞുപോയി.

ശബ്ദം കേട്ട് ആഇശ(റ) ഞെട്ടിയുണർന്നു. സഫ്വാൻ(റ) മുമ്പിൽ നിൽക്കുന്നു. പെട്ടെന്നു മുഖം മറച്ചു. മറ്റൊരു നിവൃത്തിയുമില്ലായിരുന്നു. അവർ സഫ്വാൻ(റ) ന്റെ ഒട്ടകപ്പുറത്തു കയറിയിരുന്നു.

സഫ്വാൻ(റ) ഒട്ടകത്തിന്റെ കയർ പിടിച്ചുനടന്നു. അവർ വേഗത്തിൽ സഞ്ചരിച്ചു. പ്രവാചകനും (ﷺ) സംഘവും വളരെ ദൂരം എത്തിയിരുന്നു...


Part : 115

സഫ്വാൻ(റ) ആഇശ(റ)യെ വളരെ ആദരവോടെ മദീനയിലെ വീട്ടിലെത്തിച്ചു. ദീർഘ യാത്ര കാരണം ആഇശ(റ) മദീനയിലെത്തിയ ഉടനെ രോഗം പിടിപെട്ടു കിടപ്പിലായി. ഒരു മാസത്തോളം അസുഖം നീണ്ടുനിന്നു.

ഇതിനിടയിലാണ് പ്രവാചകൻ ﷺ യും ജുവൈരിയ (റ)യും തമ്മിലുള്ള വിവാഹം നടന്നത്. അവരുടെ ഗോത്രങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നു. സ്വഹാബികൾ അവരെ സ്വതന്ത്രരാക്കി. ഇങ്ങനെ പല സംഭവങ്ങൾകൊണ്ടു തിരക്കു പിടിച്ചതായിരുന്നു ആ ദിവസങ്ങൾ. ഈ തിരക്കിനിടയിൽ ആഇശ(റ)യുടെ രോഗ വിവരങ്ങൾ വേണ്ടതുപോലെ അന്വേഷിക്കാൻ റസൂൽ ﷺ ക്ക് സമയം കിട്ടിയതുമില്ല.

കപടവിശ്വാസികൾക്ക് ഒരവസരം വീണുകിട്ടി. സഫ്വാൻ(റ)വിനെയും ആഇശ(റ)യെയും ചേർത്ത് അപവാദം പ്രചരിപ്പിക്കുക. ഇരുവരും ഒന്നിച്ചാണല്ലോ വന്നത്.

ആഇശ(റ) എങ്ങനെ സഫ്വാൻ(റ)വിന്റെ ഒട്ടകപ്പുറത്ത് എത്തി..?

കപടവിശ്വാസികൾ കഥയുണ്ടാക്കി. ആളുകൾക്കിടയിൽ പ്രചരിപ്പിച്ചു. പലരും നെറ്റി ചുളിച്ചു. ആഇശ(റ) പരിശുദ്ധയാണ്. ഒരു തെറ്റും ചെയ്യുകയില്ല. പ്രവാചകരുടെ (ﷺ) പത്നിയാണ്. സിദ്ദീഖ്(റ)വിന്റെ മകളാണ്. അവരെങ്ങനെ സഫ്വാൻ(റ)വിന്റെ കൂടെയായി..?

ഉത്തരമില്ലാത്ത ചോദ്യം.

ആശയക്കുഴപ്പത്തിലായി പലരും. തുറന്നു ചോദിക്കാനും വയ്യ..!!

അപവാദം പ്രചരിപ്പിക്കുന്നതിൽ ചില പെണ്ണുങ്ങളും പെട്ടുപോയി. ജഹ്ശിന്റെ മകൾ ഹംന അതിൽ പെടുന്നു.

അസാസയുടെ മകൻ മിസ്ത്വഹ് അപവാദം പലരോടും പറഞ്ഞു. അബൂബക്കർ(റ)വിന്റെ ബന്ധുവാണ് മിസ്ത്വഹ്. സാമ്പത്തിക ശേഷിയൊന്നുമില്ല. അതുകൊണ്ട് അത്യാവശ്യത്തിനുള്ള പണം അബൂബക്കർ(റ) ആയിരുന്നു നൽകിയിരുന്നത്. മിസ്ത്വഹ് ബദറിൽ പങ്കെടുത്ത ആളാണ്. എന്നാലും അപവാദ പ്രചരണത്തിൽ പങ്കുവഹിച്ചു.

ഹസ്സാൻ ബ്നു സാബിത്. പ്രസിദ്ധനായ കവിയാണ്. പ്രവാചകനു(ﷺ)വേണ്ടി ധാരാളം കവിതകൾ പാടിയിട്ടുണ്ട്. പക്ഷേ, അപവാദ പ്രചരണത്തിൽ കുടുങ്ങിപ്പോയി. മറ്റു പലർക്കും സംശയം തോന്നിയെങ്കിലും പറഞ്ഞു നടന്നില്ല. അവർ ക്ഷമിച്ചു. കപടവിശ്വാസികൾക്ക് ഇതിൽപരം ഒരു സന്തോഷമില്ല...

അബ്ദുല്ലാഹിബ്നു ഉബയ്യ് പരസ്യമായിത്തന്നെ രംഗത്തിറങ്ങി. കണ്ടവരോടെല്ലാം വിളിച്ചുപറഞ്ഞു.

പ്രവാചകൻ ﷺ വല്ലാതെ വിഷമിച്ചു. അബൂബക്കർ സിദ്ദീഖ്(റ)വിന്റെ പ്രയാസം വിവരിക്കാവതല്ല. ആഇശ(റ)യുടെ മാതാപിതാക്കൾ തീതിന്നു കഴിയുകയാണ്. മകളോട് അവർ ഈ കഥയൊന്നും പറഞ്ഞില്ല. ആഇശ(റ) ഒന്നും അറിഞ്ഞുമില്ല. രോഗം പിടിപെട്ടു കിടപ്പാണല്ലോ...

Part : 116

പരീക്ഷണത്തിന്റെ നാളുകൾ 

പ്രവാചകരുടെ (ﷺ) വീട്ടിൽ രോഗിയായി കിടക്കുന്ന ആഇശ(റ). അവരെ പരിചരിക്കാൻ വേണ്ടി ഉമ്മ വന്നിട്ടുണ്ട്. ഉമ്മയുടെ വാത്സല്യം നിറഞ്ഞ പരിചരണം മാത്രമാണ് അവർക്ക് ആശ്വാസം. പുറത്തെ കഥകളൊന്നും ബീവി അറിഞ്ഞില്ല...

രോഗം വരുമ്പോൾ പ്രവാചകൻ ﷺ വളരെ ദയാപൂർവം പെരുമാറും. ഇത്തവണ അതു കണ്ടില്ല. ഇടയ്ക്കൊക്കെ വരും. എങ്ങനെ യുണ്ടെന്നു ചോദിക്കും, അത്രതന്നെ.

എന്താണ് ഇങ്ങനെയൊരു മാറ്റം..?

ആഇശ(റ) അതിശയിച്ചു. ഈ അകൽച്ച അസഹ്യമായിത്തീർന്നപ്പോൾ ആഇശ(റ) നബിﷺയോടു ചോദിച്ചു.

“ഞാൻ ഉമ്മയുടെ വീട്ടിലേക്കു മാറിത്താമസിക്കട്ടെയോ..?”

“മാറിത്താമസിച്ചോളൂ...'' പെട്ടെന്നു സമ്മതം കൊടുത്തു.

ങേ... എന്തൊരു പണിയാണിത്.  തന്നോടു പോയ്ക്കൊള്ളാൻ പറഞ്ഞിരിക്കുന്നു..! ഇത്തിരി കൂടുതൽ ദയ കിട്ടാൻ വേണ്ടി ചോദിച്ചതാണ്. പോകാൻ സമ്മതം തന്നിരിക്കുന്നു.

ഉമ്മയുടെ കൂടെ വീട്ടിലേക്കു പോയി. വളരെ ദുഃഖത്തോടെ...

മനസ്സു നിറയെ വിഷമമായിരുന്നു. അധികദൂരം ഇല്ലല്ലോ. ഇടക്കൊക്കെ ഭർത്താവു വരും. അന്വേഷിക്കും. പഴയ സ്നേഹപ്രകടനമൊന്നുമില്ല. എന്തോ ഒരകൽച്ച...

“ഉമ്മാ... എന്തായിങ്ങനെ..? എന്നോടു പഴയ സ്നേഹം കാണിക്കുന്നില്ലല്ലോ..?”

“സ്നേഹമൊക്കെയുണ്ട്. മോൾക്കു വെറുതെ തോന്നുന്നതാണ്.” ഉമ്മ മകളെ ആശ്വസിപ്പിക്കും.

പിതാവ് ഇടയ്ക്കിടെ വരും. മകളെ ആശ്വസിപ്പിക്കും. രോഗ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. മാതാപിതാക്കൾ തന്നെ വളരെ കൂടുതൽ സ്നേഹിക്കുന്നു,ഭർത്താവു മാത്രം അകന്നുപോകുന്നു. എന്തായിങ്ങനെ..?

പ്രവാചകന്റെ (ﷺ) മനോവിഷമം വളരെ കൂടുതലാണ്. തന്റെ ഭാര്യയോട് ഒന്നും തുറന്നു ചോദിക്കാൻ കഴിയുന്നില്ല. മനസ്സിലെ വിഷമം അസഹ്യമായപ്പോൾ തന്റെ കുടുംബത്തിലെ ചിലരോടു കാര്യങ്ങൾ ചർച്ച ചെയ്തു. അവർക്കെല്ലാം ആഇശ(റ)യെപ്പറ്റി നല്ലതേ പറയാനുള്ളൂ.

ഉസാമ(റ) ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ കുടുംബം അങ്ങയുടെ കുടുംബം തന്നെയാണ്. അവരെക്കുറിച്ചു നല്ലതു മാത്രമേ ഞങ്ങൾക്കറിയുകയുള്ളൂ.”

അലി(റ) പറഞ്ഞു: “അവരുടെ വേലക്കാരിയോടു അങ്ങ് സംസാരിച്ചു നോക്കൂ...”

നബിﷺതങ്ങൾ വേലക്കാരിയോടു സംസാരിച്ചു. അവർ പറഞ്ഞു:

“സത്യവുമായി അങ്ങയെ അയച്ച അല്ലാഹുﷻവാണ് സത്യം! കണ്ണു ചിമ്മേണ്ട യാതൊരു കാര്യവും ഞാൻ അവരിൽ കണ്ടിട്ടില്ല. ഒരു കാര്യം പറയാം. അവർ വളരെ ചെറുപ്പമാണ്.

അപ്പമുണ്ടാക്കാൻ മാവു കുഴക്കുന്നതിനിടിൽ അവർ ഉറങ്ങിപ്പോകും. ആട്ടിൻകുട്ടി വന്ന് അതു തിന്നുകളയും.”

ഒരു പതിമൂന്നുകാരിയുടെ നിഷ്കളങ്കമായ അവസ്ഥയെക്കുറിച്ചാണു വേലക്കാരി പറഞ്ഞത്. പ്രവാചകൻ ﷺ പള്ളിയിലേക്കു മടങ്ങിവന്നു. മനസ്സ് ഇളകി മറിയുന്നു...


Part : 117

ആശ്വാസത്തിനു ദാഹിക്കുകയാണു പ്രവാചകൻ ﷺ. ആരുണ്ട് ആശ്വാസം പകരാൻ. സ്വിദ്ദീഖ്(റ)വിന് ആശ്വാസം പകരാൻ പറ്റുമോ..? സ്വന്തം മകളെപ്പറ്റിയല്ലേ ആരോപണം. എല്ലാം ആ മുനാഫിഖിന്റെ പണിയാണ്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ...

ആഇശ(റ)യുടെ രോഗം കുറഞ്ഞുവന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. ആഇശ(റ)ക്ക് ഒന്നു പുറത്തിറങ്ങണമെന്നു തോന്നി. കൂടെ സഹായത്തിന് ഒരു സ്ത്രീയുമുണ്ടായിരുന്നു. അബൂബക്കർ(റ)വിന്റെ ബന്ധുവാണവർ. അവരുടെ മകനാണ് മിസ്ത്വഹ് - അപവാദം പ്രചരിപ്പിക്കുന്ന ആൾ.

നടക്കുമ്പോൾ ആ സ്ത്രീ വസ്ത്രം തട്ടിവീണു. “മിസ്ത്വഹ് നശിക്കട്ടെ.” വീണപ്പോൾ അവരങ്ങനെ പ്രാകി.

ആഇശ(റ) ആശ്ചര്യത്തോടെ ചോദിച്ചു:

“ബദറിൽ പങ്കെടുത്ത ഒരാളെപ്പറ്റി ശാപവാക്കുകൾ പറയുകയാണോ..? നിങ്ങൾക്കെന്തു പറ്റി..?, സ്വന്തം മകനാണെങ്കിലും അങ്ങനെ പറയാമോ..?”

ഉമ്മു മിസ്തഹ് ചോദിച്ചു: “മോളേ..! അവൻ പറഞ്ഞു നടക്കുന്നതൊന്നും നീ അറിഞ്ഞില്ലേ..?”

“ഇല്ല, എന്താ ഉണ്ടായത്..?” - നിഷ്കളങ്കമായ ചോദ്യം.

“നിന്നെയും സഫ്വാനെയും കുറിച്ച് ആളുകൾ പലതും പറയുന്നു. സഫ്വാന്റെ ഒട്ടകപ്പുറത്തല്ലേ മോൾ വന്നത്. അതാണു കുഴപ്പം."

ഇടിവെട്ടേറ്റതുപോലെ നിന്നുപോയി. എന്താണു താൻ കേട്ടത്..? മദീനക്കാർ തന്നെ സംശയിക്കുകയോ..?

പാവം സഫ്വാൻ. അദ്ദേഹം തന്നെ രക്ഷിച്ചു. അതിനുള്ള പ്രതിഫലമോ ഇത്..?

പെട്ടെന്നു പ്രവാചകനെ (ﷺ) കുറിച്ചോർത്തുപോയി. തനിക്കു രോഗം കലശലായിരുന്നപ്പോൾ പോലും പരിഗണിച്ചില്ല. ഒരു പരിചരണവും ലഭിച്ചില്ല.

മദീനയിൽ വന്ന ഉടനെ രോഗം പിടിപെട്ടു. അന്നു മുതൽ പ്രവാചകൻ ﷺ തന്നെ അവഗണിക്കുന്നതായി തോന്നിയിരുന്നു. ഇതായിരുന്നോ കാരണം..?

അല്ലാഹുﷻവിന്റെ റസൂൽ ﷺ തന്നെ സംശയിക്കുന്നോ..? ഇതെങ്ങനെ സഹിക്കും. തന്നെക്കൊണ്ടാവില്ല. തളരുകയാണോ..? എന്തേ ഇതുവരെ ആരും തന്നോടിതു പറയാത്തത്..?

ഒരു മനുഷ്യനും പറഞ്ഞില്ലല്ലോ.

എന്താണു സംഭവിച്ചതെന്ന് ആർക്കെങ്കിലും ചോദിച്ചുകൂടേ..?

ബാപ്പ ചോദിച്ചില്ല, ഉമ്മ ചോദിച്ചില്ല.

പ്രവാചകരും (ﷺ) ചോദിച്ചില്ല. ആഇശ(റ) ആവേശഭരിതയായി മാറി. ഇതു സഹിക്കാൻ കഴിയുന്നില്ല.

എന്റെ... റബ്ബേ..! അവർ വീട്ടിനകത്തേക്ക് ഓടിക്കയറി...


Part : 118

ഖുർആന്റെ താക്കീത് 

ഒരുതരം കോപാവേശത്തോടെ ആഇശ(റ) ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഉമ്മയെ കെട്ടിപ്പിടിച്ചു.

“ഉമ്മാ... അല്ലാഹു ﷻ നിങ്ങൾക്കു മാപ്പു തരട്ടെ. നിങ്ങളെന്താണ് ഇക്കാര്യങ്ങളൊന്നും എന്നോടു പറയാത്തത്..? ഒന്നുപോലും പറഞ്ഞില്ലല്ലോ... എന്റെ ഉമ്മാ..?” പറഞ്ഞു തീരുംമുമ്പെ കണ്ണുകൾ നിറഞ്ഞൊഴുകി...

മകളെക്കുറിച്ചറിയാവുന്ന ഉമ്മയ്ക്ക് സങ്കടം അടക്കാനായില്ല. മകളെ എന്തു പറഞ്ഞാണു സമാധാനിപ്പിക്കുക. “ക്ഷമിക്കൂ, പൊന്നുമോളേ.  

ഭർത്താവിൽ നിന്ന് ഇത്രയേറെ സ്നേഹം ലഭിക്കുന്ന ഭാര്യമാരെയൊക്കെ അസൂയാലുക്കൾ പിടികൂടും. അവർ അപവാദങ്ങൾ പറയും.”

“ഉമ്മാ... നബിﷺതങ്ങളും എന്നെ വെറുത്തോ..?” പിന്നെ ഏങ്ങലടിച്ചുള്ള കരച്ചിൽ...

അസഹ്യമായ വേദന കടിച്ചമർത്താനാവാതെ വാവിട്ടു നില വിളിച്ചുപോയി. ഊണില്ല, ഉറക്കമില്ല. കരച്ചിൽ മാത്രം. ആശ്വാസ വചനങ്ങൾക്കൊന്നും ഫലമുണ്ടായില്ല. രണ്ടു ദിവസം തുടർച്ചയായ കരച്ചിൽ തന്നെ...

ഭേദപ്പെട്ട അസുഖം തിരിച്ചുവന്നു.

ശരീരം ക്ഷീണിച്ചു. വല്ലാതെ തളർന്നു.

മാതാപിതാക്കൾ ആശങ്കയോടെ മകളുടെ സമീപം നിൽക്കുന്നു. അവരും കരയുകയാണ്. പെട്ടെന്നു പ്രവാചകൻ ﷺ കടന്നുവന്നു.

ആ മുഖം വല്ലാതെ വിവർണമായിരുന്നു. മനസ്സിലെ ദുഃഖം മുഖത്തു കാണാം. പ്രവാചകനെ (ﷺ) കണ്ടതോടെ കരച്ചിൽ ഉച്ചത്തിലായി.

“ആഇശാ..” പ്രവാചകൻ ﷺ മെല്ലെ വിളിച്ചു. അവർ മുഖം ഉയർത്തി...

“ആളുകൾ പറഞ്ഞു നടക്കുന്നതൊക്കെ നീയും കേട്ടുകാണുമല്ലോ..? നീ നിഷ്കളങ്കയാണെങ്കിൽ, അല്ലാഹു ﷻ അതു തെളിയിക്കും.”

ഉമ്മയെയും ബാപ്പയെയും നോക്കിക്കൊണ്ടു ബീവി ചോദിച്ചു. “ഇതൊക്കെ കേട്ടിട്ടു നിങ്ങൾക്കൊന്നും പറയാനില്ലേ..?”

“ഞങ്ങൾക്കെന്താണു പറയേണ്ടതെന്നറിയില്ല മോളേ..!”

ഹൃദയം പൊട്ടിത്തകരുന്നതുപോലുള്ള വേദന. ഉറക്കെ കരയാനേ കഴിഞ്ഞുള്ളു... 

“എനിക്കൊന്നുമറിയില്ല. ആരോടും ഒന്നും പറയാനുമില്ല. അല്ലാഹുﷻവിനറിയാം എന്റെ കാര്യങ്ങൾ.” അവർ തിരിഞ്ഞു കിടന്നു...

കനത്ത ദുഃഖം തളംകെട്ടിനിന്ന അന്തരീക്ഷം. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ആഇശ(റ)യുടെ ഏങ്ങലടി മാത്രം കേൾക്കാം.

നബി ﷺ അൽപം അകലേക്കു മാറിയിരുന്നു. പെട്ടെന്ന് ആ മുഖത്തിന്റെ ഭാവം മാറി. വഹ്യിന്റെ ലക്ഷണം...

ആഇശയുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ ഇറങ്ങുന്നു. സമയം ഇഴഞ്ഞുനീങ്ങി. ജിബ്രീൽ (അ) മടങ്ങിപ്പോയി.

നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചുമാറ്റിക്കൊണ്ടു നബിﷺതങ്ങൾ പറഞ്ഞു:

“ആഇശാ... സന്തോഷവാർത്ത, അല്ലാഹു ﷻ നിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നു.” 

അതു പറഞ്ഞു പ്രവാചകൻ ﷺ നടന്നുപോയി. 


Part : 119

മാതാവ് മകളെ കെട്ടിപ്പുണർന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വെളിച്ചം, വാടിപ്പോയ മുഖം മെല്ലെ പ്രസന്നമായി വന്നു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചു.
“അൽഹംദുലില്ലാഹ്...” അല്ലാഹുﷻവിനാണു സർവ സ്തുതിയും.

പള്ളിയിൽ തടിച്ചുകൂടിയ സത്യവിശ്വാസികൾക്കു മുന്നിൽ
ഇപ്പോൾ അവതരിച്ച ഖുർആൻ വചനങ്ങൾ ഓതിക്കേൾപിച്ചു.


إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ

“കള്ളം കെട്ടിച്ചമച്ചതു നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെ. 
അതിൽ നിങ്ങൾക്കു ദോഷമൊന്നുമില്ല. നിങ്ങൾക്കതു ഗുണമാണ്. കള്ളം പ്രചരിപ്പിച്ചവർക്ക്, ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. കള്ളക്കഥ പ്രചരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചവനു കഠിന ശിക്ഷയുണ്ട്. (സൂറത്തു ന്നൂർ 11)

ആ വാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളും വിശ്വാസിനികളും സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ടു നല്ലതു വിചാരിച്ചില്ല. അതു വ്യക്തമായ കള്ള ആരോപണമാണെന്ന് എന്തുകൊണ്ടവർ പറഞ്ഞില്ല.

ആ വാർത്ത കേട്ടപ്പോൾ ഇതിനെക്കുറിച്ചു നമുക്കു സംസാരിച്ചുകൂടാ. പരിശുദ്ധനായ അല്ലാഹുവേ..! ഇതു വലിയൊരു കള്ളക്കഥ തന്നെയാണ് എന്ന് എന്തുകൊണ്ടു നിങ്ങൾ പറഞ്ഞില്ല.

ഇത്തരം കാര്യങ്ങൾ മേലിൽ ചെയ്തുപോകരുതെന്ന് അല്ലാഹു ﷻ ഇതാ നിങ്ങളെ ഉപദേശിക്കുന്നു.”

കള്ളക്കഥ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ താക്കീതു നൽകിക്കൊണ്ട് അവതരിച്ച വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയമാണു മുകളിൽ വായിച്ചത്.

പരിശുദ്ധകളായ വനിതകളെക്കുറിച്ച് അപവാദം പറയുന്നതു ഗുരുതരമായ കുറ്റമാണ്. അതിനു കഠിനമായ ശിക്ഷ ലഭിക്കും. അത്തരം വാർത്തകൾക്കു ചെവികൊടുക്കരുത്. സത്യവിശ്വാസികൾ ഒരു കാരണവശാലും അതിൽ പെട്ടു പോകരുത്. ഇങ്ങനെ എന്തെല്ലാം പാഠങ്ങൾ ഈ വചനങ്ങൾ ഉൾക്കൊള്ളുന്നു.

ആയത്തുകൾ അവതരിച്ചതോടെ പ്രവാചകരുടെ (ﷺ) മനസ്സു തെളിഞ്ഞു. മുഖം തെളിഞ്ഞു. ആഇശ(റ)യോടുള്ള സ്നേഹം വർധിച്ചു. ആഇശ(റ)യുടെ കാര്യത്തിൽ സഹപത്നിമാരും കുടുംബാംഗങ്ങളും വളരെ ദുഃഖത്തിലായിരുന്നു. എല്ലാവരും ഇപ്പോൾ സന്തോഷിക്കുന്നു.

മാതാപിതാക്കൾ മകളെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു. മകളുടെ പദവി വർധിച്ചതായി അവർക്കു മനസ്സിലായി...

ആഇശ(റ)യുടെ രോഗം മാറി. പ്രസരിപ്പു കൂടി. മനസകം പ്രാർത്ഥനാനിർഭരമായി. അപവാദ പ്രചരണത്തിനു മൂന്നു പേർക്കു ശിക്ഷ കിട്ടി. 

ജഹ്ശിന്റെ മകൾ ഹംന(റ), അസാസയുടെ മകൻ മിസ്ത്വഹ്(റ), ഹസ്സാൻ ബ്നു സാബിത്(റ).

മിസ്ത്വഹ്(റ)വിനു അബൂബക്കർ(റ) നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം അപവാദ പ്രചരണത്തെ തുടർന്നു നിർത്തിവച്ചു. അതു ശരിയായ നടപടിയല്ലെന്ന ആശയത്തോടെ ഖുർആൻ അവതരിച്ചു. സാമ്പത്തിക സഹായം തുടർന്നു നൽകണമെന്നു പ്രേരിപ്പിക്കുകയും ചെയ്തു. അബുബക്കർ സ്വിദ്ദീഖ്(റ) സാമ്പത്തിക സഹായം വീണ്ടും നൽകാൻ തുടങ്ങി.

ലോകാവസാനം വരെയുള്ള സത്യവിശ്വാസികൾക്കു പാഠം
ഉൾക്കൊള്ളാൻ വേണ്ടിയാണ് ഈ സംഭവം നടന്നത്.

സ്ത്രീകൾക്കെതിരെ ആരോപണമുന്നയിക്കുന്നവർ എക്കാലവും കാണും. വെറുതെ ആരോപണമുന്നയിക്കുന്നവർ ശിക്ഷാർഹരാണ്. അല്ലാഹുﷻവിന്റെ കഠിനമായ കോപത്തിനു വിധേയമാകുന്ന ഒരു നടപടിയാണിത്. വളരെ സൂക്ഷിക്കണം.

ആഇശ(റ) നബിﷺതങ്ങളുടെ വീട്ടിലേക്കു തന്നെ മടങ്ങി. സഹപത്നിമാരൊക്കെ അവരെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. 

ശിക്ഷയ്ക്കു വിധേയരായവർ തങ്ങൾക്കു പിണഞ്ഞ അബദ്ധമോർത്തു ഖേദിച്ചു. ഹസ്സാൻ ബ്നു സാബിത്(റ) നബിﷺതങ്ങളുടെ സാമീപ്യം കൊതിച്ചെത്തി. മദീനയിലെ അന്തരീക്ഷം തെളിഞ്ഞു. സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ പിറന്നു.


സൂറത്ത് അന്നൂർ 11 ആം ആയത്തിന്റെ വ്യാഖ്യാനം നോക്കാം 

കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. 

അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ. 

പ്രചാരം ചെയ്തവര്‍ അവന് പുറമെ മിസ്ത്വഹ് (رضي الله عنه), ഹസ്സാനുബ്നു ഥാബിത്ത് (رضي الله عنه), ജഹ്ശു മകള്‍ ഹംനഃ (رضي الله عنها) എന്നിവരാകുന്നു. 

വ്യഭിചാരാരോപണ ശിക്ഷാനിയമമനുസരിച്ച് കുറ്റവാളികളായവര്‍ക്ക് അടി ശിക്ഷ നല്‍കപ്പെടുകയുണ്ടായി. 

അപരാധം പറഞ്ഞുണ്ടാക്കിയവര്‍ അധികപേരുണ്ടായിരുന്നില്ലെന്നു عُصْبَةٌ എന്ന വാക്കുതന്നെ അറിയിക്കുന്നു. കുറച്ചാളുകളുള്ള കൂട്ടത്തിന്നാണ് ഈ വാക്കു ഉപയോഗിക്കപ്പെടാറുള്ളത്.

عُصْبَةٌ مِّنكُمْ (നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ്) എന്ന വാക്കുകൊണ്ട് മേല്‍പറഞ്ഞ മൂന്നു് പേരും ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മനുഷ്യസഹജമായ നിലയില്‍ അവരുടെ പക്കല്‍ തെറ്റുപറ്റിപ്പോയതാണെന്നും മനസ്സിലാക്കാവുന്നതാണ്. 

നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്. 

പ്രസ്തുത മൂന്നു പേരും ഖേദിച്ചു പശ്ചാത്തപിക്കുകയും, സഹാബികളുടെ കൂട്ടത്തില്‍ മാന്യന്‍മാരായി ഗണിക്കപ്പെടുകയും ചെയ്തവരാകുന്നു. 

കപട വിശ്വാസികള്‍, ബാഹ്യത്തില്‍ മുസ്‌ലിംകളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നതെന്ന വസ്തുത സ്മരണീയമാണ്.

ഹസ്സാന്‍ (حسان بن ثابت-رضي الله عنه) ഒരു മഹാകവിയായിരുന്നു. അദ്ദേഹം തന്റെ കവിത വഴി ഇസലാമിനും, നബി (صلّى الله عليه وسلّم)ക്കും വളരെ സേവനം ചെയ്തിട്ടുള്ളത് പ്രസ്താവ്യമാകുന്നു. 

ഈ സംഭവം കലാശിച്ചശേഷം, അദ്ദേഹം ആയിശാ (رضي الله عنها)യോട് ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടും, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി തന്റെ പക്കല്‍വന്നുവശായതാണെന്ന് ഉണര്‍ത്തിച്ചുകൊണ്ടും കവിത പാടുകയുണ്ടായിട്ടുണ്ട്; അതില്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു:

حَصانٌ رَزانٌ ما تُزِنُّ بِريبَةٍ * وَتُصبِحُ غَرثى مِن لُحومِ الغَوافِلِ

(സാരം: പതിവ്രതയാണ്, മാന്യയാണ്, സംശയാസ്പദമായ ആരോപണങ്ങള്‍ക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം തിന്നുന്നതിനെ – അവരെപ്പറ്റി ദൂഷണം പയുന്നതിനെ – ക്കുറിച്ചു വ്രതം എടുക്കുന്നവളുമാണ്.). 

പിന്നീട് ആയിശാ (رضي الله عنها) അദ്ദേഹത്തെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. 

മിസ്ത്വഹ് (مصطح-رضي الله عنه) അബൂബക്കര്‍ (رضي الله عنه)ന്റെ മാതാവിന്റെ സഹോദരീപുത്രനും, 22-ാം വചനം അവതരിച്ചതിന് കാരണഭൂതനും, ബദ്റില്‍ പങ്കെടുത്ത സഹാബിയും ആയിരുന്നു. 

നബി (صلّى الله عليه وسلّم)യുടെ ഭാര്യയായ സൈനബ (رضي الله عنها)യുടെ നേരെ സഹോദരിയും, പത്ത് പ്രമുഖ സഹാബികളില്‍ ഒരാളായ ത്വല്‍ഹഃ (طلحة-رضي الله عنه)യുടെ ഭാര്യയുമാണ് ഹംനഃ (حمنة بنت جحش-رضي الله عنها)

അത് നിങ്ങള്‍ക്കു ദോഷകരമാണെന്ന് കരുതേണ്ട – അത് നിങ്ങള്‍ക്ക് ഗുണകരമാണ് എന്ന് പറഞ്ഞഭാഗം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മഹത്തായ പ്രതിഫലവാഗ്ദാനം, എന്നേക്കും നിലനില്‍ക്കുന്ന സല്‍ക്കീര്‍ത്തി, നിരപരാധിത്വം സ്ഥാപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കല്‍, അതുവഴി എക്കാലത്തും അവരുടെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുന്നത്, വളരെ മത തത്വങ്ങളും നിയമങ്ങളും അവതരിച്ചത്, എന്നിങ്ങിനെ പല ഗുണങ്ങളും ഈ സംഭവംമൂലം ഉണ്ടായി. 

അപ്പോള്‍ ഒന്നാമതായി ആയിശാ (رضي الله عنها)ക്കും, രണ്ടാമതായി സ്വഫ്വാന്നും (رضي الله عنه), നബി (صلّى الله عليه وسلّم) അടക്കമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും പല ഗുണങ്ങളും ലഭിക്കുവാന്‍ ഈ സംഭവം ഇടയായെന്ന് പറയേണ്ടതില്ല.


Part : 120

ഒരപരിചിതൻ

ഒരു സദസ്സ്. നബിﷺതങ്ങൾ സംസാരിക്കുന്നു. സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ സദസ്സ്.

പെട്ടെന്ന് ഒരാൾ കടന്നുവന്നു. എല്ലാവരും അദ്ദേഹത്തെ നോക്കി. ആർക്കും പരിചയമില്ല. മദീനക്കാരനല്ല. ദൂരെ ദിക്കിൽ നിന്നു വരികയായിരിക്കും.

എന്നാൽ യാത്രയുടെ അടയാളങ്ങളൊന്നും കാണാനുമില്ല.
വസ്ത്രം മുഷിഞ്ഞിട്ടില്ല. മുടി പാറിപ്പറക്കുന്നില്ല. മുഖത്തു യാത്രാ ക്ഷീണമില്ല.

എല്ലാവർക്കും അതിശയം തോന്നി. അദ്ദേഹം നബിﷺതങ്ങളുടെ തൊട്ടു മുന്നിൽ വന്നിരുന്നു. ഇരുവരുടെയും കാൽമുട്ടുകൾ പരസ്പരം സ്പർശിക്കും വിധം ചേർന്നിരുന്നു. എന്നിട്ടു ചോദിച്ചു:

“ഇസ്ലാം എന്നാലെന്താണ്..?”

നബി ﷺ ഇങ്ങനെ മറുപടി നൽകി:

“ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുﷻവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത് കൊടുക്കുക, റമളാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക ഇതാണ് ഇസ്ലാം...”

ആഗതൻ ഇങ്ങനെ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി.”

സ്വഹാബികൾക്കു വലിയ അത്ഭുതം. ചോദ്യം ചോദിക്കുന്നു, ഉത്തരം കേട്ടപ്പോൾ ശരി എന്നു പറയുന്നു..!ആഗതൻ രണ്ടാമതൊരു ചോദ്യം ചോദിച്ചു:

“ഈമാൻ എന്നാലെന്ത്..?'

നബി ﷺ ഇങ്ങനെ മറുപടി നൽകി; “അല്ലാഹുﷻവിൽ വിശ്വസിക്കുക, അവന്റെ മലക്കുകളിലും കിതാബുകളിലും പ്രവാചകന്മാരിലും അന്ത്യനാളിലും ഖദ്റി(വിധി)ലും നീ വിശ്വസിക്കുക.”

ആഗതൻ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി. “ഇഹ്സാൻ എന്നാലെന്ത്..?” അടുത്ത ചോദ്യം.

“അല്ലാഹുﷻവിനെ നീ ആരാധിക്കുക. നീ അവനെ കണ്ടു കൊണ്ടിരിക്കുന്നു എന്ന വിധത്തിൽ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു...”

ആഗതൻ അതും സമ്മതിച്ചു.

അടുത്ത ചോദ്യം. “എപ്പോഴാണ് അന്ത്യനാൾ സംഭവിക്കുക..?”

നബി ﷺ ഇങ്ങനെ മറുപടി നൽകി: “ഇക്കാര്യത്തെക്കുറിച്ച് എനിക്കു നിങ്ങളെക്കാൾ വിവരമില്ല - ചോദിക്കപ്പെട്ട ആൾക്കു ചോദിച്ച ആളെക്കാൾ അന്ത്യദിനത്തെക്കുറിച്ചു വിവരമില്ല.”

“സമ്മതിച്ചു. അന്ത്യനാളിന്റെ ലക്ഷണങ്ങൾ പറയുക.” 

നബി ﷺ പറഞ്ഞു: “അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കൽ, പാദരക്ഷയില്ലാത്തവരും ദരിദ്രരും ആട്ടിടയന്മാരുമായ ജനങ്ങൾ ഉന്നത
സൗധങ്ങൾ നിർമിക്കുന്നതിൽ മത്സരിക്കൽ.”

അതും കേട്ടു, സമ്മതിച്ചു. ഉടനെ അപരിചിതൻ സ്ഥലംവിട്ടു. അവിടെ കൂടിയ സ്വഹാബികൾ അതിശയത്തോടെ പ്രവാചകരുടെ (ﷺ) മുഖത്തേക്കു നോക്കി..!!

“ഇവിടെ വന്നുപോയ ആൾ ആരാണെന്നറിയാമോ..?” റസൂലിന്റെ (ﷺ) ചോദ്യം. 

സ്വഹാബികൾ കൈമലർത്തി. അല്ലാഹുﷻവും റസൂലും (ﷺ) ഏറ്റവും അറിയുന്നവരാണ്...

അപ്പോൾ നബി ﷺ പറഞ്ഞു: “ജിബ്രീൽ(അ)! അതേ, ജിബ്രീൽ എന്ന മലക്കാണ് ഇവിടെ വന്നുപോയത്. നിങ്ങൾക്കു ദീൻ പഠിപ്പിച്ചു തരാൻ വേണ്ടി ഇവിടെ വന്നതായിരുന്നു...”

സ്വഹാബികൾ അതിശയിച്ചുപോയി.

ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും തങ്ങളെ പഠിപ്പിക്കാൻ വേണ്ടി ജിബ്രീൽ(അ) വന്നു. ഇപ്പോൾ അക്കാര്യങ്ങൾ മനസ്സിൽ നന്നായി ഉറച്ചു. ഒരിക്കലും മറന്നുപോകില്ല...

അല്ലാഹുﷻവിനെ നമ്മൾ കാണുന്നു എന്ന വിധത്തിൽ സൽകർമ്മങ്ങൾ നിർവഹിക്കുക. നാം അവനെ കാണുന്നില്ലെങ്കിലും അവൻ നമ്മേ കണ്ടുകൊണ്ടിരിക്കുന്നു. ഈ ബോധം എപ്പോഴും മനസ്സിൽ വേണം.

അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത വാക്കുകൾ നമ്മുടെ വായിൽ നിന്നും പുറപ്പെടരുത്.

അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത ഒരു പ്രവർത്തനവും നമ്മിൽ നിന്നുണ്ടാകരുത്.

നാം ഏതു സമയത്തും അവന്റെ നിരീക്ഷണത്തിലാണ്. ഈ ഓർമ്മ എപ്പോഴും വേണം. ഈ ഓർമ നമ്മെ നന്മയിലേക്കു നയിക്കും.
Part



Part : 121

തീയും വിറകും

ഈ നബി  ﷺ വചനങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കൂ..! “തീ വിറകിനെ എപ്രകാരം തിന്നു നശിപ്പിക്കുന്നുവോ അതു പോലെ അസൂയ സൽകർമ്മങ്ങളെ തിന്നു നശിപ്പിക്കും.”

അസൂയയുടെ മാരക സ്വഭാവം വിവരിക്കുന്ന ഒരു നബി വചനമാണിത്.

അസൂയ..! മാരകമായ ദുർഗുണം.

സത്യവിശ്വാസികൾക്ക് ഒട്ടും അസൂയ പാടില്ല. ധാരാളം സൽകർമ്മങ്ങൾ ചെയ്യുന്നു. നിത്യജീവിതത്തിലെ കർമ്മങ്ങളെല്ലാം അവൻ അല്ലാഹുﷻവിന്റെ പൊരുത്തത്തിലാക്കാൻ ശ്രമിക്കുന്നു.

അങ്ങനെ സമ്പാദിക്കുന്ന പുണ്യങ്ങൾ കത്തി നശിച്ചുപോകുക..! എന്തൊരു കഷ്ടം..?

ജീവിതം തന്നെ ഒരു നഷ്ടക്കച്ചവടമായി മാറുന്നു. ഇതിനു കാരണമെന്ത്..? അസൂയ എന്ന ദുർഗുണം...

തന്റെ സഹോദരനു നന്മ വരണമെന്നേ ഒരു സത്യവിശ്വാസി ആഗ്രഹിക്കാവൂ. അവനു നാശം വരണമെന്നാഗ്രഹിക്കരുത്. തന്റെ സഹോദരനു നന്മകൾ വരുമ്പോൾ അതിൽ സന്തോഷിക്കണം. നല്ല മനസ്സിന്റെ ലക്ഷണമാണത്.

സഹോദനു ദുഃഖം വരുമ്പോൾ ദുഃഖിക്കണം. സഹതപിക്കണം. നല്ല മനസ്സുള്ളവർക്കേ അതിനു കഴിയുകയുള്ളൂ. ഈ നല്ല ഗുണത്തെ അസൂയ നശിപ്പിക്കും. നമ്മുടെ മനസ്സിൽ അസൂയ ഉണ്ടോ..? എങ്ങനെ അറിയാം..? വഴിയുണ്ട്...

നമ്മുടെ സഹോദരന് ഒരു നന്മ വരുമ്പോൾ നമുക്ക് നിരാശയും അസ്വസ്ഥതയും തോന്നുന്നുണ്ടോ..?

എങ്കിൽ അസൂയയുണ്ട്. നമ്മുടെ സഹോദരന് ഒരു ദുഃഖം വരുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടോ..? എങ്കിൽ അസൂയയുണ്ട്.

അസൂയ സൽകർമ്മങ്ങളെ കരിച്ചുകളയും. തീ വിറകു നശിപ്പിക്കുംപോലെ. അസൂയയുടെ കൂടെ അഹംഭാവവും കാണും.

അഹംഭാവത്തെക്കുറിച്ചും അസൂയയെക്കുറിച്ചും സൂചിപ്പിക്കുന്ന ഒരു നബി  ﷺ വചനം നോക്കു..!

“നിങ്ങൾ അഹംഭാവം വന്നുചേരുന്നതിനെ സൂക്ഷിക്കണം.
ആദം നബി(അ)നു സുജൂദ് ചെയ്യുന്നതിൽ നിന്ന് ഇബ്ലീസിനെ തടഞ്ഞത് അഹംഭാവമാണ്. അല്ലാഹുﷻവിന്റെ കൽപന ലംഘിക്കാൻ ഇബീസിനെ പ്രേരിപ്പിച്ചത് അഹംഭാവമാണ്.

അത്യാഗ്രഹത്തെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളണം. വിരോധിക്കപ്പെട്ട മരത്തിൽനിന്നു പഴം തിന്നാൻ ആദം(അ)നെ അതു പ്രേരിപ്പിച്ചു. 

നിങ്ങൾ അസൂയയെ കരുതിയിരിക്കണം. ആദം നബി(അ)ന്റെ ഒരു മകൻ മറ്റൊരു മകനെ വധിക്കാൻ ഇടവന്നത് അസൂയ കാരണമാണ്. എല്ലാ വൻപാപങ്ങളുടെയും അടിസ്ഥാനം ഇവയാകുന്നു.”

നബിവചനം ഒരിക്കൽകൂടി വായിച്ചുനോക്കി അതിന്റെ ആശയം ശരിക്കു മനസ്സിലാക്കണം.

മനുഷ്യമനസ്സുകളിൽ അഹംഭാവം കടന്നുകൂടിയാൽ എന്തെല്ലാം ആപത്തുകൾ വന്നുചേരും..? താൻ മറ്റുള്ളവരെക്കാൾ കേമനാണെന്ന തോന്നൽ. മറ്റുള്ളവരെ ചെറുതായി കാണാൻ ഈ മനോഭാവം പ്രേരിപ്പിക്കുന്നു...

അത്യാഗ്രഹമാണു മറ്റൊരു വിപത്ത്.

എത്ര കിട്ടിയാലും മതിവരില്ല. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹം. ആ ശ്രമത്തിനിടയിൽ പല തെറ്റുകളും വന്നുചേരുന്നു. 

അസൂയയാണ് അവസാനം പറഞ്ഞത്. 

കൊലപാതകത്തിനു വരെ അസൂയ കാരണമായിത്തീരുന്നു. ആദം നബി(അ)ന്റെ ഒരു മകനു മറ്റൊരു മകനോട് അസൂയ തോന്നി. അസൂയ വളർന്നു. ഒടുവിൽ കൊലപാതകവും നടന്നു. അതായിരുന്നു ഭൂമിയിലെ ആദ്യത്തെ കൊല. 

മനുഷ്യരിൽ ധാരാളം ദുർഗുണങ്ങൾ കടന്നുവരുന്നു. എല്ലാ ദുർഗുണങ്ങളുടെയും അടിസ്ഥാനം മേൽപറഞ്ഞ ദൂഷ്യങ്ങളാകുന്നു.

ഏറ്റവും വലിയ അഹങ്കാരി ഇബ്ലീസ് തന്നെ. അല്ലാഹുﷻവിന്റെ കൽപന അവൻ ലംഘിച്ചു. എല്ലാ അഹങ്കാരികളും അവന്റെ കൂട്ടുകാരാണ്. അവൻ കാണിക്കുന്ന വഴിയിലുടെ അഹങ്കാരികളും അത്യാഗ്രഹികളും അസൂയക്കാരും സഞ്ചരിക്കുന്നു.


Part : 122

നാശത്തിന്റെ താക്കോൽ

മനുഷ്യനെ നാശത്തിന്റെ ആഴത്തിലേക്കു തള്ളിയിടുന്ന മാരകമായ വസ്തുവാണു മദ്യം. മദ്യപാനി അവന്റെ ധനം ദുർവ്യയം ചെയ്യുന്നു. അവന്റെ ശരീരം നശിപ്പിക്കുന്നു. സമയം പാഴാക്കുന്നു.

മദ്യപിച്ച് ഒരാൾ കാട്ടിക്കൂട്ടുന്നതെന്തൊക്കെയാണ്..? വായിൽനിന്നു വരുന്ന വാക്കുകൾ എന്തൊക്കെയാണെന്നു മദ്യപാനി അറിയുന്നില്ല. മാന്യത കൈവിട്ടു പോകുന്നു. ആടിയാടി നടക്കുന്നു.
കുട്ടികൾ കൂട്ടംകൂടിനിന്നു കൂവും. മദ്യപാനി എന്തു തെറ്റും ചെയ്യും.

മദ്യപാനം ശീലമാക്കിയവൻ മദ്യത്തിനുള്ള പണം ലഭിക്കാൻ ഏതു മാർഗവും സ്വീകരിക്കും. പണം കടം വാങ്ങും. കടം കിട്ടാൻ വേണ്ടി പല കള്ളങ്ങളും പറയും. രോഗിയായ പിതാവിനെ ചികിത്സിക്കാനാണെന്നു പറയും. ഭീഷണിപ്പെടുത്തി പണം വാങ്ങും. 

ഭാര്യയെ മർദിക്കുന്ന മദ്യപന്മാർ നിരവധിയാണ്. മദ്യത്തിനുള്ള പണം ഭാര്യയുടെ കയ്യിൽനിന്നു കിട്ടിയില്ലെങ്കിൽ മർദ്ദനം. അത്തരം വീടുകളിൽ ഒട്ടും സ്വസ്ഥത കാണില്ല. പരസ്പരം വിശ്വാസമില്ല. ജീവിതം തന്നെ മടുത്തുപോകും. കടുംകൈകൾ ചെയ്യും. മദ്യത്തിനുള്ള പണം മോഷ്ടിക്കുന്നവരും കുറവല്ല. കിട്ടുന്ന സാധനങ്ങൾ കട്ടുകൊണ്ടുപോകും. വിറ്റുകിട്ടുന്ന പണംകൊണ്ടു കള്ളുകുടിക്കും.

നബിﷺതങ്ങൾ മദ്യത്തിന്റെ വിപത്തുകളെ ഒരു കൊച്ചു വാചകത്തിൽ നമ്മെ അറിയിക്കുന്നു.

നബി ﷺ പറഞ്ഞു: “മദ്യവുമായി അകന്നുനിൽക്കുക. അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു.”

നോക്കൂ..! എത്ര അർത്ഥവത്തായ വചനം. എല്ലാ തിന്മകളുടെയും തുടക്കം മദ്യത്തിൽ നിന്നാകുന്നു. അതുകൊണ്ടു മദ്യത്തെ 'തിന്മകളുടെ താക്കോൽ' എന്നു നബിﷺതങ്ങൾ വിശേഷിപ്പിച്ചു.

ഒരിക്കൽ നബി ﷺ ഇങ്ങനെ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഹറാം.” മദ്യം മനുഷ്യനിൽ ലഹരി ഉണ്ടാക്കുന്നു. അതു ഹറാം തന്നെ. കർശനമായി നിരോധിക്കപ്പെട്ട സാധനം. 

മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യം തന്നെ. മദ്യം ഹറാമാകുന്നു.”

മദ്യപിക്കുന്നതു മാത്രമല്ല അതു വിൽക്കുന്നതും ഹറാമാകുന്നു. ശവം, പന്നി, ബിംബങ്ങൾ എന്നിവ വിൽപന നടത്തുന്നതും നബി ﷺ നിരോധിച്ചിരുന്നു.

കള്ളിൽ നിന്നുണ്ടാക്കുന്ന വരുമാനം വളരെ മോശം. നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “തീർച്ചയായും അല്ലാഹുﷻവും അവന്റെ റസൂലും (ﷺ) കള്ള്, പന്നി, ശവം, ബിംബങ്ങൾ എന്നിവ വിൽക്കുന്നതു നിരോധിച്ചിരിക്കുന്നു.”

മദ്യത്തിന്റെ ഉൽപാദകരും, വിൽപനക്കാരും മദീനയിൽ ധാരാളം ഉണ്ടായിരുന്നു. സാധാരണ പാനീയംപോലെ അവർ അത് ഉപയോഗിച്ചിരുന്നു.

പടിപടിയായി മദ്യനിരോധനം നടപ്പാക്കി. മദ്യം പരിപൂർണമായി നിരോധിക്കപ്പെട്ടപ്പോൾ മദ്യം സൂക്ഷിച്ചുവെച്ച വലിയ പാത്രങ്ങൾ വരെ അതിന്റെ ഉടമകൾ തന്നെ അടിച്ചു തകർത്തുകളഞ്ഞു..!

മദീനാ തെരുവുകളിലൂടെ മദ്യം ഒഴുകി. പാത്രം തച്ചുടച്ചപ്പോൾ അതിൽനിന്നു ചിലരുടെ വസ്ത്രങ്ങളിൽ മദ്യത്തുള്ളികൾ തെറിച്ചുവീണു. ഉടനെ അവർ, മദ്യം വീണു നനഞ്ഞ വസ്ത്രഭാഗം കഴുകിക്കളഞ്ഞു. അത്രയും വിരോധം..! അതാണു റസൂലിന്റെ (ﷺ) മദ്യവിരുദ്ധ വിപ്ലവത്തിന്റെ അന്തിമ ഫലം.


Part : 123

നനഞ്ഞ ഗോതമ്പ്

അങ്ങാടിയിൽ നല്ല തിരക്ക്. കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. ആവശ്യക്കാർ വന്നു നിറയുന്നു. ആളുകൾ വില ചോദിക്കുന്നു. കച്ചവടക്കാർ വില പറയുന്നു. ചിലർ വില പേശുന്നു.

അങ്ങാടി സർവ്രത സജീവം. നബി ﷺ അതുവഴി നടന്നുവരികയായിരുന്നു. അങ്ങാടിയിലേക്കു പ്രവേശിച്ചു. ധാന്യം വിൽക്കുന്ന ഒരു വ്യാപാരിയുടെ അടുത്തേക്കു നടന്നുവന്നു. ധാന്യക്കൂമ്പാരത്തിലേക്കു നോക്കി.

പ്രവാചകൻ ﷺ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു. വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്. എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു നബി ﷺ കൈ താഴ്ത്തി. നനഞ്ഞ ധാന്യം..!

“എന്താ ഇത്..?” - നബിﷺതങ്ങൾ ചോദിച്ചു.

“മഴയിൽ നനഞ്ഞു പോയി'' - വ്യാപാരി ദുഃഖത്തോടെ പറഞ്ഞു.

“എങ്കിൽ അതു ജനങ്ങൾ അറിയണം. നനഞ്ഞ ധാന്യം ആളുകൾ കാണണം. വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല. അറിഞ്ഞുകൊള്ളുക. വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ട
ത്തിൽപെട്ടവനല്ല.” നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി..!!

ന്യൂനതകൾ മറച്ചുവച്ചുകൊണ്ടുള്ള വിൽപന വഞ്ചനയാണന്നാണ് നബി ﷺ പ്രഖ്യാപിക്കുന്നത്. എത്ര കഠിനമായ താക്കീത്..! കച്ചവടം നല്ല തൊഴിലാണ്. അനുവദനീയമായ കച്ചവടമായിരിക്കണം. മിതമായ ലാഭമെടുക്കാം. പൂഴ്ത്തിവയ്പ്പ് പാടില്ല. കരിഞ്ചന്ത പാടില്ല. കൃത്രിമ ക്ഷാമം സൃഷ്ടിച്ചു സാധനങ്ങളുടെ വില കൂട്ടാൻ പാടില്ല. സത്യസന്ധരായിരിക്കണം കച്ചവടക്കാർ...

വിൽപനക്കുള്ള സാധനങ്ങളുടെ ന്യൂനതകൾ വാങ്ങാൻ വരുന്നവർ അറിയണം. ചിലർ വിൽപന സാധനങ്ങളുടെ മെച്ചം അങ്ങനെ വിളിച്ചുപറയും. വാങ്ങാൻ വരുന്നവർ ആ വാചാലതയിൽ വീണുപോകും. സാധനം അത്രയൊന്നും മെച്ചപ്പെട്ടതാകുകയുമില്ല. ഇത് അനുവദനീയമല്ല.

നേർക്കുനേരെയുള്ള അളവും തൂക്കവും മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. തൂക്കം കൃത്യമായി കാണിക്കുന്ന തുലാസു തന്നെ ഉപയോഗിക്കണം. തുലാസിൽ കൃത്രിമം കാണിക്കാറുണ്ട്. അതു വഞ്ചനയാണ്...

ചിലർ തൂക്കിയെടുക്കാൻ ഒരു തുലാസും തൂക്കിക്കൊടുക്കാൻ മറ്റൊരു തുലാസും ഉപയോഗിക്കും. ഇതും വഞ്ചന തന്നെ.

ജനങ്ങൾ എന്തെങ്കിലും സാധനം കടയിൽ വിൽപനക്കു കൊണ്ടുവരുന്നു. കുരുമുളകോ അടക്കയോ പുളിയോ തേങ്ങയോ പയറോ എന്തെങ്കിലും.

അഞ്ചു കിലോഗ്രാം തൂക്കിയെടുക്കുന്നു. വാസ്തവത്തിൽ അത് അഞ്ചു കിലോയിൽ കൂടുതൽ കാണും. 

അതേ കച്ചവടക്കാരൻ അഞ്ചു കിലോഗ്രാം തൂക്കിക്കൊടുക്കുന്നു എന്നു കരുതുക. വാസ്തവത്തിൽ അത് അഞ്ചു കിലോ തികയില്ല. 

വിശുദ്ധ ഖുർആൻ ഇത്തരക്കാർക്കു ശക്തമായ താക്കീതു നൽകുന്നുണ്ട്. ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്നവർക്കു വേദനാ
ജനകമായ ശിക്ഷയാണുള്ളത്.

നീതിമാനായ കച്ചവടക്കാരനെ നബി ﷺ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞു. പലരുടെയും കച്ചവടത്തിൽ ബറകത്തുണ്ടാകാൻ വേണ്ടി ദുആ ചെയ്തിട്ടുണ്ട്.

അറബികളുടെ പ്രധാന വരുമാനമാർഗം തന്നെ വ്യാപാരമായിരുന്നുവല്ലോ. അതുകൊണ്ടു വ്യാപാരത്തിന്റെ കാര്യത്തിൽ മുസ്ലിം ഭരണകൂടം വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു.

അബൂബക്കർ(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), ഉസ്മാൻ(റ) എന്നിവരൊക്കെ പേരെടുത്ത കച്ചവടക്കാരായിരുന്നു. അവരുടെയൊക്കെ ധനം ഇസ്ലാംമത പ്രചാരണത്തിനു വളരെയേറെ ഉപകരിച്ചിട്ടുണ്ട്.

കച്ചവടക്കാർ എക്കാലത്തും ഇസ്ലാമിന്റെ സഹായികളായി വർത്തിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. നമ്മുടെ കച്ചവടക്കാർ നീതിയോടുകൂടി വർത്തിക്കട്ടെ...


Part : 124

വിശ്വാസികളുടെ മാതാക്കൾ 

ഖദീജ(റ)

റസൂലുല്ലാഹിﷺയുടെ പത്നിമാരെക്കുറിച്ചു പല അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ ഒന്നിച്ച് അനുസ്മരിക്കാം. ഓർത്തുവയ്ക്കാൻ അതുവേണം. 

പ്രഥമ പത്നി ഖദീജ(റ) തന്നെ. അവരുടെ പിതാവ് ഖുവയ്ലിദ് ബ്നു അസദ്. മാതാവ് ഫാത്വിമ ബിൻത് സായിദ്.

അവരുടെ സ്ഥാനപ്പേര് ത്വാഹിറ.

സൽസ്വഭാവത്തിനും ഔദാര്യത്തിനും പേരുകേട്ട വനിത. തങ്ങളുടെ മകൾ 'വിശ്വാസികളുടെ മാതാവ്' എന്ന നാമത്തിൽ മനുഷ്യകുലത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്ന് ആ മാതാപിതാക്കൾ ഓർത്തിരിക്കില്ല.

അബൂഹാല എന്ന ചെറുപ്പക്കാരൻ ഖദീജ(റ)യെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായി. ഹിന്ദും ഹാരിസും.  അബൂഹാല ഏറെക്കാലം ജീവിച്ചില്ല.

ഖദീജ വിധവയായി...

അതീഖ് ബ്നു ആബിദ്. സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ.
അദ്ദേഹം ഖദീജയെ വിവാഹം ചെയ്തു. അതിൽ ഒരു പെൺകുട്ടി ജനിച്ചു. പേര് ഹിന്ദ്. ഏറെക്കഴിഞ്ഞില്ല, അതീഖും മരണപ്പെട്ടു. പിന്നെയും വിധവയായി.

പല വിവാഹാലോചനകൾ വന്നു.

ഒന്നും സ്വീകരിച്ചില്ല. ധനികയാണ്. കച്ചവട സംഘങ്ങളെ അയയ്ക്കും. വയസ് നാൽപത്.

'അൽ അമീൻ' എന്നു പരക്കെ അറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനുമായി വിവാഹം.

തനിക്കുള്ളതെല്ലാം പ്രവാചകനു (ﷺ) മുമ്പിൽ സമർപ്പിച്ചു. പ്രവാചകനു വയസ്സു നാൽപതായി.

അപ്പോഴേക്കും പതിനഞ്ചു വർഷത്തെ ദാമ്പത്യം കടന്നുപോയിരുന്നു.

ഹിറാഗുഹയിലെ നാളുകൾ.

ആദ്യത്തെ വഹ്യ്. അതിന്റെ പാരവശ്യം. എല്ലാറ്റിനും ഖദീജ(റ) സാക്ഷി. ഒന്നാമതായി ഇസ്ലാം സ്വീകരിച്ചു. കടുത്ത പരീക്ഷണത്തിന്റെ നാളുകൾ.

ഇസ്ലാം സ്വീകരിച്ച പാവങ്ങളെ സഹായിച്ചു. അതിശയകരമായ ഔദാര്യം. പണമെല്ലാം ദീനിനുവേണ്ടി ചെലവാക്കി. പ്രവാചകനെ (ﷺ) ധനം കൊണ്ടും വാക്കുകൾകൊണ്ടും സൽകർമ്മങ്ങൾകൊണ്ടും സഹായിച്ചു.

ബഹിഷ്കരണത്തിന്റെ കാലം. മലഞ്ചരിവിൽ കൊടിയ യാതനകൾ സഹിച്ചു. ശരീരം ക്ഷയിച്ചു.

ബഹിഷ്കരണം അവസാനിച്ചു. പിന്നെ ഏറെ നാൾ ജീവിച്ചില്ല. അബൂത്വാലിബും ഖദീജ(റ)യും വഫാതായി. അതു ദുഃഖവർഷം.

സയ്നബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നീ പുത്രിമാരെ പെറ്റുവളർത്തി. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാരെയും. ഇബ്റാഹിം എന്ന കുട്ടി ഒഴികെ നബിﷺയുടെ എല്ലാ മക്കളെയും പ്രസവിച്ചത് ഖദീജ(റ) ആയിരുന്നു.

നബി ﷺ അവരെ നന്ദിയോടെ അനുസ്മരിക്കുമായിരുന്നു. അതുകേട്ടു മറ്റുള്ളവർ അത്ഭുതം കൊള്ളും. ഖദീജ(റ)ക്കു പ്രവാചകരുടെ (ﷺ) മനസ്സിലുള്ള സ്ഥാനം...!

Part : 125

സൗദ(റ)

വിശ്വാസത്തിന്റെ പേരിൽ മർദ്ദിക്കപ്പെട്ട സാത്വിക. ഏകനായ അല്ലാഹുﷻവിലും അവന്റെ ദൂതനിലും വിശ്വസിച്ചു. ഇതാണ് അപരാധം.  

ആരെയും അക്രമിച്ചിട്ടില്ല. പരിഹസിച്ചിട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചിട്ടില്ല. ഇസ്ലാം സ്വീകരിച്ചു. ക്രൂരമായി മർദ്ദിക്കപ്പെട്ടു.  നാടുവിടേണ്ടതായി വന്നു.

ഒരു സംഘം മുസ്ലിംകൾ നാടുവിട്ടു. അബ്സീനിയയിലേക്കു പലായനം ചെയ്തു. ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കുന്ന ഒരു കുടുംബം അക്കൂട്ടത്തിലുണ്ട്.

ഭർത്താവ് സക്റാൻ(റ), ഭാര്യ സൗദ(റ). സംഅത്ത് ബ്നു ഖയ്സ് ഗോത്രത്തിലെ ഉന്നതനാണ്.

കഴിവും കരുത്തുമുള്ള നേതാവ്. ആ നേതാവിന്റെ മകളാണു സൗദ(റ). 

സക്റാൻ (റ) വിവാഹം ചെയ്തു.

ആ ദാമ്പത്യത്തിൽ ഒരു ആൺകുട്ടി ജനിച്ചു. പേര് അബ്ദുർറഹ്മാൻ.
സൗദ ഇസ്ലാം സ്വീകരിച്ചതു കോളിളക്കം സൃഷ്ടിച്ചു.

ഖബീല ഒന്നാകെ ഇളകി. മർദ്ദനങ്ങൾ തുടങ്ങി. അങ്ങനെയാണു നാടുവിട്ടത്.

അബ്സീനിയയിലെ നാളുകൾ സമാധാനം നൽകി. സക്റാൻ (റ) രോഗബാധിതനായി. ഉത്കണ്ഠ നിറഞ്ഞ നാളുകൾ. സക്റാൻ (റ) മരണപ്പെട്ടു.

ദുഃഖത്തിന്റെ പ്രതീകമായി മാറി, സൗദ(റ). അവരുടെ സംരക്ഷണം നബി ﷺ ഏറ്റെടുത്തു. അവരെ വിവാഹം ചെയ്തു. അവർ വിശ്വാസികളുടെ മാതാവായി.


Part : 126

ആയിഷാ (റ) 

സൗദ (റ)യും ആഇശ (റ)യും സപത്നിമാരായിരുന്നു. പ്രസിദ്ധമായ മസ്ജിദുന്നബവിയോടു ചേർന്നുള്ള മുറികൾ, ആ മുറികളിൽ അവർ താമസിച്ചു. പരസ്പരം സ്നേഹിച്ചു. സഹകരിച്ചു...

സൗദ (റ)ക്കു പ്രായം ഏറെയായിരുന്നു. ആഇശ (റ)തീരെ ചെറുപ്പം. വിദ്യാർത്ഥിനിയുടെ പ്രായം. ഓടിച്ചാടിക്കളിക്കുന്ന പ്രായം...

പള്ളിയിൽ നടക്കുന്ന ക്ലാസുകൾ വീട്ടിലിരുന്നാൽ കേൾക്കാം. കേട്ടുപഠിച്ചു. സംശയങ്ങൾ ചോദിക്കും. പഠിച്ചു പഠിച്ചു പണ്ഡിതയായി. അറിവിന്റെ സമുദ്രം. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും മുൻപന്തിയിൽ... 

നബിﷺതങ്ങളുടെ ജീവിതം പഠിച്ചു. ലോകത്തിന് അതു വിവരിച്ചു കൊടുത്തു. അങ്ങനെ പ്രവാചകരുടെ വിശദമായ ചരിത്രമുണ്ടായി...

അബൂബക്കർ സിദ്ദീഖ് (റ)പിതാവ്. ഉമ്മുറൂമാൻ മാതാവ്. ഉഹ്ദ് യുദ്ധം കിടിലം കൊള്ളിക്കുന്ന ഓർമയാണ്. ആദ്യഘട്ടം മുസ്ലിംകൾക്കു വിജയം. ശത്രുക്കൾ ഓടിപ്പോയി. മലമുകളിൽ നിർത്തിയ യോദ്ധാക്കൾ സ്ഥലംവിട്ടു. സ്ഥലം വിടരുത് എന്നായിരുന്നു പ്രവാചക കൽപന. ശത്രുക്കൾ മല കീഴടക്കി. യുദ്ധം വീണ്ടും തുടങ്ങി. ഓർക്കാപ്പുറത്തു യുദ്ധം. നിരവധി പേർ വധിക്കപ്പെട്ടു. മുറിവേറ്റവർ അനേകം...

പ്രവാചകനും (ﷺ) പരിക്കുപറ്റി. മുറിവേറ്റ് അവശരായി വീണവർ വെള്ളത്തിനു കേഴുന്നു. ഒരു പെൺകുട്ടി വെള്ളം നിറച്ച പാത്രവുമായി വെപ്രാളത്തോടെ അവർക്കിടയിലൂടെ ഓടിനടക്കുന്നതു കാണാം. രക്തത്തിൽ കുളിച്ച മനുഷ്യരുടെ വായിലേക്കു വെള്ളം ഒഴിച്ചുകൊടുക്കുന്നു. വെപ്രാളത്തിൽ കരയുന്നുമുണ്ട്. ആരാണ് ആ പെൺകുട്ടി..?  ആഇശ (റ)...

ആ പെൺകുട്ടിക്കെതിരെ കപടവിശ്വാസികൾ പടച്ചുവിട്ട അപവാദത്തിന്റെ കഥ അറിയാമല്ലോ.. നബിﷺതങ്ങളെ അഗാധമായി സ്നേഹിച്ചു. അവസാന രോഗം വന്നപ്പോൾ തന്റെ വീട്ടിൽ താമസിച്ചു. നബിﷺതങ്ങൾ വഫാതാകുമ്പോൾ ആഇശ (റ) ക്കു പതിനെട്ടു വയസ്സു പ്രായം...

പിന്നെയും അവർ നീണ്ട കാലം ജീവിച്ചു. വിധവയായി. നാലു ഖലീഫമാരുടെ ഭരണം നേരിൽ കണ്ടു.  നബിﷺതങ്ങൾ വഫാതായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ വന്ദ്യപിതാവും മരണപ്പെട്ടു...

ഭർത്താവും ബാപ്പയും അന്ത്യവിശ്രമം കണ്ടെത്തിയത് ആഇശ (റ)യുടെ മുറിയിൽ. പിന്നീട് ഉമർ (റ)കൂടി അവിടെ ഖബറടക്കപ്പെട്ടു. ഉസ്മാൻ (റ)വിനെ ശത്രുക്കൾ വധിച്ചു. അലി (റ) ഖലീഫയായി...

കലങ്ങി മറിഞ്ഞ അന്തരീക്ഷം. ആ കാലഘട്ടം സാഹസപ്പെട്ടു തരണം ചെയ്തു. എന്തെല്ലാം സംഭവങ്ങൾ. ഹിജ്റ 58, റമളാൻ 17.

റമളാൻ മാസത്തെ അതിരറ്റു സ്നേഹിച്ച ആഇശ (റ) ആ മാസത്തിൽ ഇഹലോകവാസം വെടിഞ്ഞു. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. രാത്രിയിലായിരുന്നു ഖബറടക്കൽ കർമ്മം...


Part : 127

ഹഫ്സ (റ)

ഉമർ ബ്നുൽ ഖത്താബ് (റ)വിന്റെ മകളാണു ഹഫ്സ (റ). 

ഹഫ്സ (റ)യുടെ മാതാവ് സയ്നബ് ബിൻത് മള്ഊൻ.  ഖുറൈശികൾ കഹ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്സയുടെ ജനനം...

ഉമർ (റ)ഇസ്ലാം സ്വീകരിച്ചു വീട്ടിലെത്തി. വീട്ടുകാരോട് ഇസ്ലാമിന്റെ മഹത്വങ്ങൾ വിവരിച്ചു. കുടുംബാംഗങ്ങൾ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടു. അവർ സത്യസാക്ഷ്യം വഹിച്ചു. ഹഫ്സയും മുസ്ലിമായി...

ഖുനയ്സ് ബ്നു ഹുദാഫ (റ) സൽഗുണസമ്പന്നനായ ചെറുപ്പക്കാരൻ. ഇസ്ലാം ദീൻ സ്വീകരിച്ചു. കഷ്ടപ്പാടുകൾ സഹിച്ചു. ഈ ചെറുപ്പക്കാരൻ ഹഫ്സയുടെ ഭർത്താവായി. അവർക്കു സന്താനങ്ങളൊന്നുമുണ്ടായില്ല. ബദർ യുദ്ധത്തിൽ ഖുനയ്സ് വീരയോദ്ധാവായിരുന്നു. മാരകമായി മുറിവുപറ്റി. മദീനയിലെത്തിയപ്പോൾ മരണപ്പെട്ടു... 

ഹഫ്സ (റ)യുടെ വൈധവ്യം എല്ലാവരെയും വിഷമിപ്പിച്ചു. മകളുടെ ദുഃഖം ഉമർ (റ)വിനു സഹിക്കാനാവുന്നില്ല. പ്രവാചകനെ (ﷺ) സമീപിച്ചു സംസാരിച്ചു. ഉസ്മാൻ (റ)വിന്റെ ഭാര്യ റുഖിയ്യ (റ) മരണപ്പെട്ടുപോയിരുന്നു. ഉസ്മാൻ (റ) വിനെ ഹഫ്സയുടെ ഭർത്താവായിക്കിട്ടുമോ..? ഉൽക്കണ്ഠ നിറഞ്ഞ ചോദ്യം...

ഹഫ്സക്ക് ഉസ്മാനെക്കാൾ നല്ല ഭർത്താവ്. ഉസ്മാന് ഹഫ്സയെക്കാൾ നല്ല ഭാര്യ അതാണ് എന്റെ ലക്ഷ്യം. നബി ﷺ തങ്ങളുടെ വാക്കുകൾ ഉമർ (റ) ആശ്വാസം കണ്ടെത്തി. നബി ﷺ ഹഫ്സയെ വിവാഹം ചെയ്തു. ഉമ്മു കുൽസൂമിനെ ഉസ്മാൻ (റ) വിനു വിവാഹം ചെയ്തു കൊടുത്തു. എല്ലാവർക്കും ആശ്വാസം. സന്തോഷം. 

അബൂബക്കർ (റ)വും ഉമർ (റ)വും അടുത്ത കൂട്ടുകാർ. ഉപ്പമാരുടെ സ്നേഹം മക്കളിലേക്കു പടർന്നു. ആഇശ (റ)യും ഹഫ്സ (റ)യും സ്നേഹിതകൾ. സപത്നിമാരും...

ഇബാദത്തുകളിലും ദാനധർമങ്ങളിലും മുന്നിലാണവർ. ഹഫ്സ (റ) ബുദ്ധിമതിയാണ്. പണ്ഡിതയുമാണ്. ചെറുപ്പക്കാരി. വിജ്ഞാനത്തെ ഏറെ സ്നേഹിച്ചു. എഴുത്തും വായനയും പഠിച്ചിട്ടുണ്ട്. അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ വലിയ ആവേശമായിരുന്നു. വലിയ ശിഷ്യസമൂഹമുണ്ടായി. വിശുദ്ധ ഖുർആനുമായി നല്ല ബന്ധം. നിരന്തരമായി ഓതിക്കൊണ്ടിരുന്നു. അങ്ങനെ ഖുർആൻ കാണാതെ ഓതാൻ പഠിച്ചു.

ഒന്നാം ഖലീഫയുടെ കാലത്ത് ഖുർആൻ ഗ്രന്ഥരൂപത്തിലായി. രണ്ടാം ഖലീഫയായി വന്നതു ഹഫ്സ (റ) യുടെ പിതാവ്. വിശുദ്ധ ഖുർആന്റെ ആദ്യ പതിപ്പ് സൂക്ഷിച്ചത് ഹഫ്സ (റ)ആയിരുന്നു. 

ഉസ്മാൻ (റ)വിന്റെ കാലത്ത് ആ പതിപ്പ് നോക്കി പകർപ്പുകളെടുത്തു. അതു ഹഫ്സ (റ)ക്കു തന്നെ തിരിച്ചു നൽകി. അവരതു ഭദ്രമായി സൂക്ഷിച്ചു. അവരുടെ മരണശേഷം അബ്ദുല്ലാഹിബ്നു ഉമർ (റ)സൂക്ഷിച്ചു. ഹിജ്റ 45വരെ അവർ ജീവിച്ചു. പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി. 

മുആവിയായുടെ ഭരണകാലത്താണ് അവർ വഫാതായത്. അറുപത്തിമൂന്നാമത്തെ വയസിൽ. അന്നത്തെ മദീനാ ഗവർണർ മർവാൻ ആയിരുന്നു. മർവാൻ അവരുടെ മയ്യിത്തു കട്ടിൽ ചുമന്നവരിൽ ഒരാളായിരുന്നു. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. അവരിൽനിന്നു ഹദീസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.


Part : 128

സൈനബ് ബിൻത് ഖുസൈമ (റ)

അവരുടെ സ്ഥാനപ്പേര് ഉമ്മുൽ മസാകീൻ. നുബുവ്വത്തിനു പതിനാലു വർഷം മുമ്പു ജനനം. ഹിലാൽ ഗോത്രത്തിന്റെ ഓമനപുത്രി. പിതാവ് ഖുയസ്മ ബ്നു ഹാരിസ്. മാതാവ് ഹിന്ദ് ബിൻത് ഔഫ്. 

അബ്ദുല്ലാഹി ബ്നു ജഹ്ശി (റ). ധീരനായ സ്വഹാബിവര്യൻ അദ്ദേഹമായിരുന്നു സയ്നബിന്റെ ഭർത്താവ്. ഉഹ്ദ് യുദ്ധത്തിലേക്കു മുസ്ലിം സൈന്യം നീങ്ങുമ്പോൾ അബ്ദുല്ലാഹിബ്നു ജഹ്ശി (റ) കൂട്ടത്തിലുണ്ട്. ധീരമായി പോരാടി ഉഹ്ദിൽ ശഹീദായി. സയ്നബ് വിധവയായി. കഠിനമായ ദുഃഖം ദാരിദ്ര്യം. അഭയം നഷ്ടപ്പെട്ട വിധവ... 

പ്രവാചകൻ ﷺ അവരുടെ ദയനീയാവസ്ഥ പരിഗണിച്ചു. സൈനബിനെ വിവാഹം ചെയ്തു. പാവപ്പെട്ടവരെ കണ്ടാൽ മനസ്സലിയും. ഉള്ളതെല്ലാം കൊടുക്കും. ഈ ശീലം അവർക്കൊരു സ്ഥാനപ്പേരു നേടിക്കൊടുത്തു. "ഉമ്മുൽ മസാകീൻ" (ദരിദ്രരുടെ മാതാവ്)...

വിശ്വാസികളുടെ മാതാവ് പിന്നീട് ഏറെ നാൾ ജീവിച്ചില്ല. നബി ﷺ തങ്ങളുടെ ഭാര്യയായി കൂടുതൽ വൈകാതെ വഫാത്തായി...

ഹിജ്റ മൂന്നാം കൊല്ലത്തിൽ മരണപ്പെടുമ്പോൾ വയസ് മുപ്പത്. നബി ﷺ ജനാസ നിസ്കരിച്ചു. പ്രവാചകൻ ﷺ തന്നെ മയ്യിത്തു ഖബ്റിലേക്കു താഴ്ത്തി. ജന്നത്തുൽ ബഖീഇൽ സംസ്കരിക്കപ്പെട്ട ഒന്നാമത്തെ പ്രവാചക പത്നിയാണു സൈനബ് (റ)...

Part : 129

ഉമ്മുസലമ (റ)

മഖ്സൂം ഗോത്രത്തിന്റെ ധീര നായകരിലൊരാളാണ് അബൂ ഉമയ്യത് ബ്നു മുഗീറ. അദ്ദേഹത്തിന്റെ ഭാര്യയാണ് ആതിഖ ബിൻത് ആമിർ. അവർക്കൊരു പെൺകുഞ്ഞു ജനിച്ചു. കുഞ്ഞിനു ഹിന്ദ് എന്നു പേരിട്ടു. അവൾ വളർന്നു പതിമൂന്നു വയസ്സായി. പതിമൂന്നാം വയസ്സിൽ വിവാഹം. ഭർത്താവിന്റെ പേരു പറയാം അബ്ദില്ലാഹി ബ്നു അബ്ദിൽ അസദ്...

മാതൃകാ ജീവിതം. സുഖവും ദുഃഖവും പങ്കിട്ടു. ഒരുനാൾ ഭർത്താവ് പുതിയൊരു വാർത്തയുമായി വന്നു. പ്രവാചകരുടെ കഥ, ഇസ്ലാം ദീനിന്റെ കഥ. മുസ്ലിംകൾ മർദിക്കപ്പെടുന്ന കഥ. ഭാര്യ കാതുകൂർപ്പിച്ചിരുന്നു കേട്ടു. മനസ്സിൽ ചലനം. ആരുമറിയാതെ അവർ ഒരു തീരുമാനമെടുത്തു. ഇസ്ലാം ദീൻ സ്വീകരിക്കുക...

പ്രവാചകനെ (ﷺ) പോയിക്കണ്ടു. ശഹാദത്തു കലിമ ചൊല്ലി. അതോടെ ഗോത്രം ഇളകി. മർദനമായി. യുവദമ്പതികൾ ക്രൂരമായി മർദിക്കപ്പെട്ടു. നാട്ടിൽ താമസിക്കാനാകാത്ത അവസ്ഥ. നാടു വിടാം, അബ്സീനിയായിലേക്കു പോകാം...

പ്രഥമ യാത്രാസംഘത്തിൽ അവരും കൂടി. രണ്ടു കപ്പലുകൾ ഒരുങ്ങി നിൽക്കുന്നു. മുസ്ലിംകൾ അതിൽ കയറി. അബ്സീനിയായിൽ താമസിച്ചു. സമാധാനത്തോടെ... അവിടെ വച്ചു ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനു സലമ എന്നു പേരിട്ടു...

പിന്നീട് കുഞ്ഞിന്റെ പേരിൽ മാതാപിതാക്കൾ അറിയപ്പെട്ടു. പിതാവ് അബൂസലമ. മാതാവ് ഉമ്മു സലമ. ഇനി നമുക്കവരെ ഉമ്മുസലമ എന്നു വിളിക്കാം...

ദമ്പതികൾക്കിടയിലെ സ്നേഹം. നാട്ടുകാർ ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി. അതു നാട്ടിൽ സംസാരമായി. മാതൃകയായി. മക്കയിൽ മടങ്ങുമ്പോൾ കുടുംബക്കാരുടെ പിടിയിലായി. മദീനയിലേക്കു ഹിജ്റ പോകുകയായിരുന്നു അവരുടെ ലക്ഷ്യം. 

ഉമ്മുസലമയെയും മകനെയും ബന്ധുക്കൾ തടവിലാക്കി. അബൂസലമക്കു ഹിജ്റക്കുള്ള അനുമതി കിട്ടിയിരുന്നു. അദ്ദേഹം മദീനയിലേക്കു പോയി. അദ്ദേഹത്തിന്റെ കുടുംബക്കാർ വന്നു. ഉമ്മുസലമയുടെ കയ്യിൽ നിന്നു കുട്ടിയെ ബലമായി വാങ്ങിക്കൊണ്ടുപോയി. പിന്നെ നിൽപുറക്കുന്നില്ല...

ഉമ്മുസലമ എന്ന വനിത ആരുമറിയാതെ സ്ഥലംവിട്ടു. മദീനയിലേക്കുള്ള സാഹസിക യാത്ര. ഒടുവിൽ മദീനയിലെത്തി. ഭർത്താവിനെ കണ്ടു. സമാധാനമായി...

അവർക്കു വേറെയും സന്താനങ്ങൾ ജനിച്ചു. അബൂസലമ (റ)ഉഹ്ദ് യുദ്ധത്തിൽ പോരാടി മാരകമായി പരിക്കേറ്റു. ഏറെനാൾ ജീവിച്ചില്ല മരണപ്പെട്ടു...

ഉമ്മുസലമയുടെ ദുഃഖത്തിനതിരില്ല. അവരുടെ പ്രയാസം പ്രവാചകനെ ദുഃഖിപ്പിച്ചു. പ്രവാചകൻ ﷺ അവരെ വിവാഹം ചെയ്തു. ഹിജ്റ 61-ലാണ് അവരുടെ മരണം. നബിﷺയുടെ പത്നിമാരിൽ ഏറ്റവും ഒടുവിൽ വഫാതായത് അവരായിരുന്നു. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം.

Part : 130

ഉമ്മു ഹബീബ - റംല (റ)

അബൂസുഫ്യാനെ അറിയാമല്ലോ.., മക്കാവിജയംവരെ ഇസ്ലാമിന്റെ വലിയ ശത്രു. അബൂസുഫ്യാന്റെ മകളാണു റംല (റ)...

ചരിത്രത്തിൽ അവർ ഉമ്മു ഹബീബ എന്നറിയപ്പെടുന്നു. ഉമ്മുഹബീബയുടെ മനസ്സിൽ ഈമാന്റെ പ്രകാശം. അവർ ഇസ്ലാം മതം സ്വീകരിച്ചു. അബൂസുഫിയാൻ സഹിക്കുമോ..? 

കഠിന മർദനം തുടങ്ങി. ഉമ്മുഹബീബയും ഭർത്താവും ഇസ്ലാം മതം സ്വീകരിച്ച വിവരം ഖുറൈശികളെ കോപാകുലരാക്കി. മക്കയിൽ താമസം ദുസ്സഹമായി. അബ്സീനിയായിലേക്കു പലായനം ചെയ്തു. അവിടെ വെച്ച് ഒരു പെൺകുട്ടിയെ പ്രസവിച്ചു. ശാന്തമായ ജീവിതം... 

പെട്ടെന്നാണതു കലങ്ങി മറിഞ്ഞത്. ഒരു ദിവസം ഭർത്താവ് പറഞ്ഞു : “ഞാൻ ക്രിസ്തുമതം സ്വീകരിക്കുകയാണ് നിനക്കും അങ്ങനെ ചെയ്യാം...”

“ഇല്ല... എന്തുവന്നാലും ഞാൻ ഇസ്ലാം മതത്തിൽ ഉറച്ചു നിൽക്കും.” ഉമ്മുഹബീബ (റ) യുടെ ദൃഢപ്രതിജ്ഞ. 

ഭർത്താവ് കൈവിട്ടു. വിദേശത്താണു താമസം. അയാൾ അബ്സീനിയൻ തെരുവിൽ ദുർമരണം ഏറ്റുവാങ്ങി...  പിന്നത്തെ കഷ്ടപ്പാടുകൾ പറഞ്ഞാൽ തീരില്ല. വേദന നിറഞ്ഞ പരീക്ഷണങ്ങൾ. 

ഉമ്മുഹബീബ (റ)യുടെ കരളലിയിപ്പിക്കുന്ന കഥ നബി ﷺ അറിഞ്ഞു. സഹായ ഹസ്തം നീട്ടി. ഉമ്മുഹബീബ (റ)യെ നബി ﷺ വിവാഹം ചെയ്തു. ത്യാഗത്തിന്റെ പ്രതീകമായിരുന്നു അവർ. ഹിജ്റ 44വരെ ജീവിച്ചു...

ഉമ്മുഹബീബ (റ)യുടെ സഹോദരനാണ് മുആവിയ (റ). അദ്ദേഹത്തിന്റെ ഭരണകാലത്തു നിര്യാതയായി.


Part : 131 

സയ്നബ് (റ)

ജഹ്ശ് ബ്നു ബാബ്. ബനൂ അസദ് ഗോത്രത്തലവൻ. അദ്ദേഹത്തിന്റെ ഭാര്യ ഉമയ്മ. അബ്ദുൽ മുത്വലിബിന്റെ മകളാണ്. ഉമയ്മ... 

നബി ﷺ തങ്ങളുടെ പിതാവ് അബ്ദുല്ലയുടെ സഹോദരി. ജഹ്ശി-ഉമയ്മ ദമ്പതികളുടെ മകളാണു സൈനബ്. പോന്നോമന മകൾ. ഗോത്രക്കാരുടെ സ്നേഹഭാജനം. സുന്ദരിയാണ്. ഉത്തമ സ്വഭാവഗുണങ്ങളുടെ വിളനിലം. ബുദ്ധിമതിയും.

ഇസ്ലാമിന്റെ വിളികേട്ടുണർന്ന സൈനബ് ഇസ്ലാം മതം സ്വീകരിച്ചു. മദീനയിലേക്കു പലായനം ചെയ്തു. സയ്ദു ബ്നു ഹാരിസ് (റ)യെ ഓർക്കുന്നില്ലേ? നബി ﷺ തങ്ങൾ മകനെപ്പോലെ വളർത്തിയ കുട്ടി. ഇന്നു യുവാവാണ്. സൈനബിനെ നബി ﷺ തങ്ങൾ സയ്ദ് ബ്നു ഹാരിസ് (റ)വിനു വിവാഹം ചെയ്തു കൊടുത്തു... 

ആ ദാമ്പത്യം സന്തോഷപൂർണമായില്ല. പരസ്പരം യോജിക്കാത്ത ദമ്പതികൾ. വിവാഹമോചനത്തിലാണു കാര്യങ്ങൾ എത്തിയത്. ദത്തു പുത്രന്റെ വിവാഹമോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ലെന്നാണ് അറബികളുടെ നിയമം. അതു തിരുത്തിക്കുറിക്കണം. നബി ﷺ തങ്ങൾ സൈനബിനെ വിവാഹം ചെയ്തു.  ഈ വിവാഹത്തോടനുബന്ധിച്ചു നബി ﷺ തങ്ങൾ നല്ലൊരു സദ്യയും നടത്തി... 

കൈ നീളമുള്ള ആൾ എന്നു സൈനബ് (റ) യെ വിശേഷിപ്പിക്കാറുണ്ട്. കയ്യയച്ചു ദാനം ചെയ്യുന്നവർ എന്നർത്ഥം. നബി ﷺ തങ്ങളുടെ വഫാതിനുശേഷം ആദ്യം വഫാതായ ഭാര്യ സൈനബ് (റ). ഉമർ (റ) വിന്റെ ഭരണകാലത്തായിരുന്നു അത്.


Part : 132

ജുവൈരിയ്യ (റ)

ബനൂ മുസ്ത്വലഖുകാരും മുസ്ലിംകളും തമ്മിൽ ഒരു യുദ്ധം നടന്നു. ബനൂമുസ്ത്വലഖ് തോറ്റുപോയി. മുസ്ലിംകൾ നിരവധിപേരെ ബന്ധികളാക്കി. അവരുടെ ഭരണാധികാരി ഹാരിസ് ബ്നു അബീസിറാർ ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ ജുവൈരിയ്യ ബന്ദിയായി... 

ജുവൈരിയ്യ ഇസ്ലാം സ്വീകരിച്ചു. ജുവൈരിയ്യയെ നബിﷺതങ്ങൾ മോചിപ്പിച്ചു. അവരുടെ സമ്മതത്തോടെ വിവാഹം ചെയ്തു... 

ആ ഗോത്രത്തിലുള്ളവരൊക്കെ ജുവൈരിയ്യയുടെ ബന്ധുക്കൾ. നബി ﷺ തങ്ങളുടെ ഭാര്യയുടെ ബന്ധുക്കളെ ബന്ദികളാക്കിവയ്ക്കാൻ മുസ്ലിംകൾക്കായില്ല. അവർ ബന്ദികളെ മോചിപ്പിച്ചു. അതോടെ അവരുടെ മനസ്സുമാറി. ജുവൈരിയ്യ (റ)യുടെ പിതാവുതന്നെ തുടക്കം കുറിച്ചു. കൂട്ടത്തോടെ അവർ ഇസ്ലാമിൽ വന്നു...

ഹിജ്റ 56 വരെ അവർ ജീവിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്കു സാക്ഷിയായി. ഇസ്ലാമിൽ വന്ന ശേഷം ലളിത ജീവിതം നയിച്ചു. രാജകുമാരിയായി വളർന്ന പെൺകുട്ടി ലാളിത്യത്തിന്റെ പര്യായമായി മാറി...

നല്ല ഭക്ഷണം പാകം ചെയ്തു നബി ﷺ തങ്ങൾക്കു കൊടുക്കും. നന്നായി പരിചരിക്കും. ദിക്റുകൾ ഏറെ ചൊല്ലും. അങ്ങനെ നബിﷺയുടെ സ്നേഹവാത്സല്യങ്ങൾ നേടി. മുആവിയയുടെ ഭരണകാലത്താണു വഫാത്ത്.


Part : 133

മൈമൂന (റ)

ആദ്യത്തെ പേര് ബർറ. നബി ﷺ തങ്ങളുമായുള്ള വിവാഹത്തിനു ശേഷം മൈമൂന എന്നാക്കി. പിതാവ് ഹാരിസ്. മാതാവ് ഹിന്ദ്. മൈമൂനയുടെ സഹോദരിമാരെ വിവാഹം കഴിച്ചത് ആരാണെന്നോ..? 

ഒരാളെ അബ്ബാസ് (റ) വിവാഹം ചെയ്തു. മറ്റൊരാളെ ഹംസ (റ) വിവാഹം ചെയ്തു. ഖാലിദ് ബ്നു വലീദ് (റ) വിന്റെ മാതാവാണ് ലുബാബ. അവർ മൈമൂന (റ)യുടെ മറ്റൊരു സഹോദരി.

കുറേക്കാലം മൈമൂന വിധവയായി നിന്നു. അക്കാലത്താണു നബിﷺയോടു വിവാഹാലോചന വന്നത്. കുടുംബബന്ധവും ഇസ്ലാമിന്റെ നേട്ടവും നോക്കി പ്രവാചകൻ ﷺ വിവാഹത്തിനു തയ്യാറായി...

ആ വിവാഹം നടന്നു. മൈമൂന (റ)ക്ക് ഏറെ സന്തോഷമായി. ഇബാദത്തുകൾകൊണ്ടു സമ്പന്നമായിരുന്നു ആ ജീവിതം. പാവപ്പെട്ടവരെ സഹായിക്കുക, ദിക്റുകൾ വർദ്ധിപ്പിക്കുക എന്നീ സൽകർമ്മങ്ങളിൽ മുന്നിലായിരുന്നു. കുടുംബബന്ധം പുലർത്തുന്ന കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു.

നബി ﷺ തങ്ങളുടെ അവസാനത്തെ ഭാര്യയാണ് മൈമൂന (റ). ഹിജ്റ 51ൽ വഫാതായി. ഇബ്നു അബ്ബാസ് (റ) ജനാസ നിസ്കാരം നിർവഹിച്ചു. സരീഫ് എന്ന പ്രദേശത്തുവച്ചായിരുന്നു വഫാത്. 


Part : 134

സഫിയ്യ (റ)

ബനുന്നളീർ ഗോത്രത്തലവനാണു ഹുയയ്യ് ബ്നു അഖ്തബ്. അദ്ദേഹത്തിന്റെ മകളാണു സ്വഫിയ്യ. ആ ജൂതഗോത്രത്തിന്റെ കണ്ണിലുണ്ണിയായി അവർ വളർന്നു...

പിന്നീടു ഗോത്രം ഖൈബറിലെത്തി. ഖൈബർ യുദ്ധത്തിനുശേഷം ബന്ദികളെ പരിശോധിച്ചു. കൂട്ടത്തിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. കുറെ ദിവസങ്ങൾ മുസ്ലിംകളോടൊപ്പം താമസിച്ചു. ഇസ്ലാം മതത്തെ അടുത്തറിഞ്ഞു. ഇസ്ലാം സ്വീകരിച്ചു...

രാജാവിന്റെ മകളാണ്. പ്രവാചകനല്ലാതെ മറ്റാർക്കാണവർ ചേരുക. സ്വഫിയ്യ (റ) പ്രവാചകന്റെ (ﷺ) പത്നിയാകാൻ കൊതിച്ചു. അങ്ങനെ വിവാഹം നടന്നു. സ്വഫിയ്യ ബുദ്ധിമതിയായിരുന്നു. വിശാല ഹൃദയം, സത്യസന്ധത, നീതി ബോധം, വിനയം, ആത്മാർത്ഥത, ക്ഷമ എന്നിവ അവരുടെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു...

മൂന്നാം ഖലീഫയുടെ കാലം. 

ആക്രമികൾ വീടു വളഞ്ഞു. ആഹാരം വിലക്കി. ധീരയായ സ്വഫിയ്യ (റ) ഖലീഫക്കു ഭക്ഷണമെത്തിച്ചുകൊടുത്തു. അറുപതു വയസ്സുവരെ അവർ ജീവിച്ചു. ഹിജ്റ 50 ലാണു വഫാത്ത്. ജന്നത്തുൽ ബഖീഇൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു.


Part : 135

കാപട്യം സൂക്ഷിക്കുക

സത്യവിശ്വാസി നിഷ്കളങ്കനായിരിക്കും. അയാളുടെ മനസ്സിൽ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത വാക്കുകളും പ്രവൃത്തികളും മാത്രമേ സത്യവിശ്വാസിയിൽ നിന്നുണ്ടാവുകയുള്ളൂ.

ചിലർ വിശ്വാസികളായി ജീവിക്കുന്നു.

അവരുടെ വാക്കുകളും പ്രവൃത്തികളും വിശ്വാസികൾക്കു യോജിച്ചതല്ല. ഇങ്ങനെ നമുക്കനുഭവപ്പെടാറുണ്ട്. ഇവർ കപടന്മാരാകുന്നു. നാവുകൊണ്ടു സത്യവിശ്വാസിയാണെന്നു പറയുക. സത്യവിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ അയാളിൽ നിന്നുണ്ടാവുക. അയാൾ കപടവിശ്വാസിയാകുന്നു.

കാപട്യത്തിനു നാലു ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ട്. അവ നാം മനസ്സിലാക്കിവയ്ക്കണം. ഇതു സംബന്ധമായ ഒരു നബിവചനം അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതു താഴെ കൊടുക്കാം. 

അബ്ദുല്ലാഹി ബ്നു ഉമർ(റ)വിൽ നിന്നു നിവേദനം. നബി ﷺ പറഞ്ഞു: “നാലു ദുർഗുണങ്ങളുണ്ട്. അവ ആരിലുണ്ടോ അവൻ തനി കപടവിശ്വാസിയാകുന്നു. അവയിൽനിന്ന് ഒരു ദുർഗുണം ഉള്ളവൻ അതുപേക്ഷിക്കുന്നതുവരെ കാപട്യത്തിന്റെ ദുർഗുണങ്ങളിൽ ഒന്ന് ഉൾക്കൊണ്ടവൻ തന്നെയായിരിക്കും.

വിശ്വസിച്ചാൽ വഞ്ചിക്കുക. സംസാരിച്ചാൽ കളവു പറയുക. വാഗ്ദത്തം ചെയ്താൽ ലംഘിക്കുക.പിണങ്ങിയാൽ തെറി പറയുക. ഇതാണു നാലു ദുർഗുണങ്ങൾ."

എത്ര ഗൗരവമുള്ള നബി വചനമാണിത്...

ഒരാളിൽ ഈ നാലു ദുർഗുണങ്ങൾ വന്നുപെട്ടാൽ അവൻ നശിച്ചതുതന്നെ. അവനെ മറ്റുള്ള മനുഷ്യർ വെറുക്കും. അല്ലാഹു ﷻ അവനെ വെറുക്കും. അന്ത്യനാളിൽ വേദനാജനകമായ ശിക്ഷ അവൻ അനുഭവിക്കും.

കപടന്മാർ ആദ്യമൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു ചില വിജയങ്ങളൊക്കെ കൈവരിക്കും. പക്ഷേ, അതു നിലനിൽക്കില്ല. അവന്റെ കാപട്യം ജനം മനസ്സിലാക്കും. അതോടെ അവൻ ഒറ്റപ്പെടും. എല്ലാവരാലും വെറുക്കപ്പെടുകയും നിരാശയിൽ നിപതിക്കുകയും ചെയ്യും.

അബൂഹുറയ്റ(റ)വിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസുകൂടി ഇവിടെ അനുസ്മരിക്കാം. കാപട്യത്തിന്റെ മൂന്നു ലക്ഷണങ്ങളാണു വിവരിക്കുന്നത്. നബിവചനം താഴെ കൊടുക്കുന്നു.

നബിﷺതങ്ങൾ പറഞ്ഞു:  “കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാകുന്നു. സംസാരിച്ചാൽ കള്ളം പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക.”

സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കള്ളം പറയുകയും വാക്കു പാലിക്കാതിരിക്കുകയും വിശ്വസിച്ചവരെ ചതിക്കുകയും ചെയ്യുന്ന നിരവധിയാളുകളെ നാം കാണുന്നു. ഇവർ കാപട്യത്തിന്റെ ശക്തികളാകുന്നു. അല്ലാഹുﷻവിന്റെ ശത്രുക്കളാകുന്നു. 

എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും ഈ ശക്തികളെ പിന്തുടരാൻ പാടില്ല. അവരെ അംഗീകരിക്കരുത്. ഒരു വാക്കുകൊണ്ടുപോലും അവരെ സഹായിക്കരുത്. അവർക്കനുകൂലമായ നിലപാടു സ്വീകരിച്ച സത്യവിശ്വാസി വഴിതെറ്റിപ്പോകും. വിശ്വാസം തകർന്നുപോകും.

ഇതു വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. ചില പ്രസിദ്ധമായ നബിവചനങ്ങൾ കാണുക: 

“സത്യവിശ്വാസിയായിക്കൊണ്ടു മോഷ്ടാവ് മോഷ്ടിക്കുകയില്ല.”

“സത്യവിശ്വാസിയായിക്കൊണ്ടു മദ്യപാനി മദ്യപിക്കുകയില്ല.”

“ജനങ്ങൾ നോക്കിനിൽക്കേ, അവരെ ഭയപ്പെടുത്തി ധനം കവർന്നെടുക്കുന്നവൻ സത്യവിശ്വാസിയായിക്കൊണ്ട് അതു
ചെയ്യുകയില്ല.”

ഒരു കാര്യം പ്രത്യേകം ഓർക്കണം. സൽകർമങ്ങൾ ചെയ്യുമ്പോൾ ഈമാൻ ശക്തിപ്പെടും. പാപകൃത്യങ്ങൾ ചെയ്യുമ്പോൾ ഈമാൻ ദുർബലമായിത്തീരും.

സൽകർമങ്ങൾ വർധിപ്പിക്കണം. കാപട്യം വരുന്നതു സൂക്ഷിക്കണം. വളരെയേറെ സൂക്ഷിക്കണമെന്നു നബിﷺതങ്ങൾ പറഞ്ഞിട്ടുണ്ട്.


Part : 136 

കുട്ടികളുടെ കൂട്ടുകാരൻ

ഒരു പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). നബിﷺതങ്ങളുമായി വളരെയടുത്ത് ഇടപഴകുന്ന ആളാണ്. ഇടയ്ക്കൊക്കെ വീട്ടിൽ വരും. പല കാര്യങ്ങളും ചർച്ച ചെയ്യും.

ഒരു ദിവസം ജാബിർ(റ) നബി ﷺ തങ്ങളുടെ വീട്ടിൽ വന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച ജാബിർ(റ)വിനെ അത്ഭുതപ്പെടുത്തി. നബിﷺതങ്ങൾ പേരക്കുട്ടികളുമായി കളിക്കുന്നു. 

പ്രിയപുത്രി ഫാത്വിമയോടു പ്രവാചകർക്കുള്ള സ്നേഹം വിവരണാധീതമാണ്. ഫാത്വിമ(റ)യുടെ പുത്രന്മാരാണ് ഹസൻ(റ), ഹുസയ്ൻ(റ) എന്നിവർ. അവരുടെ ചിരിയിലും കളിയിലുമെല്ലാം നബി ﷺ പങ്കെടുക്കുന്നു. 

അപ്പോൾ ഒരു കുട്ടിയുടെ ഭാവമാണ്. നബി ﷺ നാലുകാലിൽ നിന്നുകൊടുക്കുന്നു. കുട്ടികൾ രണ്ടുപേരും മുതുകിൽ കയറിയിരിക്കുന്നു. ഒട്ടകത്തെ നയിക്കുംപോലെ കളിക്കുന്നു.കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട വാഹനം,

കാഴ്ച കണ്ട ജാബിർ(റ) അതിശയത്തോടെ പറഞ്ഞു: “കുട്ടികളേ..! നിങ്ങൾ ഇരുവരുടെയും വാഹനം എത്ര ശ്രേഷ്ഠമായതാണ്..!”

ഉടനെത്തന്നെ നബിﷺതങ്ങളുടെ മറുപടി വന്നു: “വാഹനത്തിൽ കയറിയ രണ്ടുപേരും എത്ര ശ്രഷ്ഠർ..!”

ഇമാം ഹസൻ(റ), ഇമാം ഹുസയ്ൻ(റ) എന്നിവരുടെ മഹത്ത്വം വ്യക്തമാക്കുന്ന വചനമാണിത്. ജാബിർ(റ)വിൽ നിന്ന് ഈ വിവരം സത്യവിശ്വാസികൾ അറിഞ്ഞു.

കുട്ടികളുടെ കൂട്ടുകാരനായിരുന്നു നബിﷺതങ്ങൾ. കുഞ്ഞുങ്ങളെ ലാളിക്കാനും അവരുടെ കളികളിൽ പങ്കുചേരാനും വലിയ താൽപര്യമായിരുന്നു.

ഒരിക്കൽ നബിﷺതങ്ങൾ നിസ്കരിക്കുകയായിരുന്നു. ഹസൻ(റ) ചെറിയ കുട്ടിയാണ്. നബിﷺതങ്ങൾ സുജൂദ് ചെയ്യുകയായിരുന്നു. ഹസൻ(റ) അതു കണ്ടു. മുതുകിൽ കയറിക്കളിക്കാൻ പറ്റിയ സമയം. ഉടനെ ഓടിവന്നു. മുതുകിൽ കയറിയിരിപ്പായി.

തലപൊക്കാനാകുന്നില്ല. വളരെനേരം സുജൂദിൽ കിടന്നു. കുട്ടി മുതുകിൽനിന്ന് ഇറങ്ങിയപ്പോൾ സുജൂദിൽനിന്നു തല ഉയർത്തി. നിസ്കരിച്ചശേഷം കുട്ടിയെ സ്നേഹപൂർവം സ്വീകരിക്കുകയാണു ചെയ്തത്. കോപിച്ചില്ല. വാത്സല്യം കൂടിയതേയുള്ളൂ.

ഹസൻ(റ), ഹുസയ്ൻ(റ) എന്നിവരോടുള്ള നബിﷺതങ്ങളുടെ സ്നേഹം ഫാത്വിമ(റ)യെ കോരിത്തരിപ്പിച്ചു.

ഒരിക്കൽ ഫാത്വിമ(റ) പിതാവിനെ കാണാൻ വന്നു. അവരുടെ മനോഹരമായ ഉള്ളംകൈ ആസ് കല്ല് തിരിച്ചു തഴമ്പിച്ചിരുന്നു.

ഗോതമ്പ് ആട്ടിയെടുക്കുന്ന കല്ല് സ്വയം തിരിക്കണം. സഹായത്തിനൊരാളില്ല. ഒരു വേലക്കാരിയെ കിട്ടണം. പിതാവിനോടു പറഞ്ഞാൽ വേലക്കാരിയെ കിട്ടുമെന്നാണു പ്രതീക്ഷ. തന്നോടും തന്റെ മക്കളോടും എന്തൊരു സ്നേഹമാണ്. തങ്ങളുടെ പ്രയാസം കുറച്ചു തരാതിരിക്കുമോ..?

വീട്ടിലെത്തിയപ്പോൾ പിതാവില്ല. ആഇശ(റ)യെ കണ്ടു. ആസ് കല്ലു പിടിച്ചു തഴമ്പിച്ച കൈ കാണിച്ചുകൊടുത്തു.

ആഇശ(റ)ക്കു ദുഃഖം തോന്നി. പിതാവു വരുമ്പോൾ പ്രശ്നം അവതരിപ്പിക്കാമെന്ന് ആഇശ(റ) സമ്മതിച്ചു. ഫാത്വിമ(റ) മടങ്ങിപ്പോയി...

ആഇശ(റ)യുടെ മനസ്സിൽ ഫാത്വിമ(റ)യുടെ അവസ്ഥ അസ്വസ്ഥത പരത്തിയിരുന്നു. നബി ﷺ വന്നപ്പോൾ ആഇശ(റ) പ്രശ്നം അവതരിപ്പിച്ചു. ഒരു വേലക്കാരിയെ നൽകണമെന്നു സ്നേഹപൂർവം നിർബന്ധിച്ചു.

നബി ﷺ അവിടെ നിന്നെഴുന്നേറ്റു. നേരെ പുത്രിയുടെ വീട്ടിലേക്കു നടന്നു.
“ഫാത്വിമാ...” പിതാവിന്റെ വിളി.

മകൾ വിളികേട്ടു ഓടിച്ചെന്നു.

“എന്റെ പ്രിയപ്പെട്ട മകളേ, ഒരു വേലക്കാരിയെ കിട്ടുന്നതിനെക്കാൾ ഉത്തമമായ കാര്യം നിനക്കു പറഞ്ഞു തരാനാണു ഞാൻ വന്നത്. ഓരോ നിസ്കാരത്തിനു ശേഷവും "സുബ്ഹാനല്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അൽഹംദുലില്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അല്ലാഹു അക്ബർ” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.”
മകൾ പിതാവിനെ അനുസരിച്ചു...

വേലക്കാരിയെ ലഭിക്കണമെന്ന മോഹം ഉപേക്ഷിച്ചു. വീട്ടു വേലകൾ സ്വയം ചെയ്തു. രാജ്യം ഭരിക്കുന്ന ഭരണാധികാരിയാണു പിതാവ്. എന്നിട്ടും മകളുടെ സേവനത്തിന് ഒരു പരിചാരികയെ നൽകിയില്ല. മകൾക്കു പരാതിയില്ല.


Part : 137 

ഭൂമിയിലെ സാക്ഷികൾ

അല്ലാഹു ﷻ പരമകാരുണികനാകുന്നു. തന്റെ അടിമകൾക്ക് അവൻ കണക്കില്ലാത്ത അനുഗ്രഹങ്ങൾ നൽകുന്നു. മനുഷ്യനു കണ്ടറിയാൻ കഴിയുന്ന അനുഗ്രഹങ്ങൾ. ഏതൊക്കെയാണത്..?

ആരോഗ്യം, ധനം, വിജ്ഞാനം, സ്വാധീനം, നേതൃത്വം, വളരെ പ്രധാനപ്പെട്ട മറ്റൊരനുഗ്രഹത്തിന്റെ പേരുകൂടി പറയാം; സൽസ്വഭാവം.

സൽസ്വഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണം നബിﷺതങ്ങൾ തന്നെയാകുന്നു. മനുഷ്യവർഗത്തിൽ ഉത്തമ സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കാൻ പ്രവാചകൻ ﷺ ശ്രമിച്ചു.

സൽസ്വഭാവത്തിന്റെ സവിശേഷതകൾ പ്രവാചകൻ ﷺ അനുയായികൾക്കു വിവരിച്ചുകൊടുക്കുമായിരുന്നു. സൽസ്വഭാവികളെ എല്ലാവരും ഇഷ്ടപ്പെടും. സ്വഭാവ ദൂഷ്യമുള്ളവരെ എല്ലാവരും വെറുക്കുകയും ചെയ്യും.
ഇതു നമുക്കെല്ലാം അനുഭവമാകുന്നു.

സ്വഭാവഗുണമുള്ള ആളുകളെപ്പറ്റി നാം 'നല്ല ആളുകൾ' എന്നു പറയുന്നു. മറ്റുള്ളവർ നമ്മെപ്പറ്റി' നല്ലതു പറയണം'. അവരെക്കൊണ്ടു നാം അങ്ങനെ പറയിപ്പിക്കണം.

നമ്മുടെ സ്വഭാവഗുണങ്ങൾ കണ്ടിട്ട് അവരങ്ങനെ പറയണം. ആത്മാർത്ഥമായി അവരങ്ങനെ പറഞ്ഞാൽ അതിനു ഫലമുണ്ട്. ഒരു സംഭവം ശ്രദ്ധിക്കൂ..!

നബിﷺതങ്ങൾ ഏതാനും ആളുകളോടൊപ്പം നിൽക്കുന്നു. അപ്പോൾ അതുവഴി ഒരു മയ്യിത്തു കൊണ്ടുപോയി. മയ്യിത്തിനോടൊപ്പം ഒരാൾക്കൂട്ടവും നീങ്ങിപ്പോകുന്നു.

അപ്പോൾ നബിﷺ തങ്ങളോടൊപ്പം ഉണ്ടായിരുന്നവർ ഇങ്ങനെ പറഞ്ഞു: “നല്ലൊരു മനുഷ്യനായിരുന്നു.” പരേതൻ നല്ല ആളായിരുന്നു എന്നാണവരുടെയെല്ലാം അഭിപ്രായം. ആരും എതിരഭിപ്രായം പറഞ്ഞില്ല.

നബി ﷺ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.”

നബി ﷺ എന്താണ് ഉദ്ദേശിച്ചതെന്ന് ആർക്കും മനസ്സിലായില്ല. എടുത്തു ചോദിച്ചുമില്ല.

പറയും, അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുതരുമല്ലോ. അപ്പോൾ കേൾക്കാം. അവസരം വരുമ്പോൾ കേൾക്കാം. അവർ സമാധാനിച്ചു.
മറ്റൊരു സംഭവംകൂടി...

ഒരു മയ്യിത്തു കൊണ്ടുപോകുന്നു.

അപ്പോൾ ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി: “അയാൾ ഒരു ദ്രോഹിയായിരുന്നു. ചീത്ത ആളായിരുന്നു.” എല്ലാവരും വിഷമത്തോടെ സംസാരിക്കുന്നു. അയാളുടെ മരണം ഒരാശ്വാസം പോലെ. അയാളെക്കൊണ്ടുള്ള ദ്രോഹം നീങ്ങിക്കിട്ടിയതുപോലെ...

അവരുടെ അഭിപ്രായ പ്രകടനങ്ങൾ കേട്ടപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.” 

ഇത്തവണ ആളുകളുടെ ഉൽകണ്ഠ വർധിച്ചു. പ്രവാചകൻ ﷺ പറഞ്ഞതിന്റെ പൊരുൾ അവർക്കറിയണം. ഉമർ(റ) വിനയപൂർവം ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, എന്താണ് അങ്ങു പറഞ്ഞതിന്റെ താൽപര്യം..?”

നബി ﷺ മറുപടി നൽകി: “ആദ്യത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങൾ നല്ല ആളാണെന്നു പറഞ്ഞു. അദ്ദേഹം സ്വർഗത്തിലാണെന്ന കാര്യം തീർച്ച
തന്നെ. 

രണ്ടാമത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങളെന്തു പറഞ്ഞു..? അയാൾ ഒരു ദുഷ്ടനായിരുന്നുവെന്ന്. അയാൾ നരകത്തിലാണെന്ന കാര്യവും തീർച്ച തന്നെ.

സത്യവിശ്വാസികളായ നിങ്ങളുടെ പദവി എന്താണെന്നറിയുമോ..? നിങ്ങൾ ഭൂമിയിൽ അല്ലാഹുﷻവിന്റെ സാക്ഷികളാണ്...''

പ്രവാചകന്റെ (ﷺ) വാക്കുകൾ അവരെ കോരിത്തരിപ്പിച്ചു. കുട്ടികളേ, നിങ്ങൾ കറകളഞ്ഞ സത്യവിശ്വാസികളായി വളർന്നുവരണം. അപ്പോൾ നിങ്ങൾ ആരായിത്തീരും..? അല്ലാഹുﷻവിന്റെ സാക്ഷികൾ..! ഭൂമിയിലെ സാക്ഷികൾ..!


Part : 138 

വിശാല മുന്നണി 

മദീനയിൽ കുറെ ജൂതഗോത്രങ്ങൾ താമസിക്കുന്നുണ്ട്. പ്രവാചകനുമായി (ﷺ) അവർ സന്ധിയിലാണ്. പക്ഷേ സന്ധിവ്യവസ്ഥകളൊന്നും അവർ പാലിക്കാറില്ല. വ്യവസ്ഥകൾ തെറ്റിക്കുന്നതിലാണ് അവർക്കു താൽപര്യം. ബനുന്നളീറിനെ ഓർക്കുന്നില്ലേ, അവരെപ്പോലെ.. 

മുസ്ലിംകൾക്കെതിരെ ശത്രുക്കളെ സഹായിച്ചതിനും വ്യവസ്ഥകൾ തെറ്റിച്ചതിനും മറ്റുമാണു ജൂതന്മാരുമായി മുസ്ലിംകൾക്കു ഇടയേണ്ടതായി വന്നത്.

ജൂതഗോത്രമായ ഖയ്നുഖാഇനെ മദീനയിൽ നിന്നു പുറത്താക്കാനുണ്ടായ സാഹചര്യം നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ. നളീർ ഗോത്രത്തെയും മദീനയിൽ നിന്നു പുറത്താക്കി. ഇരു കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കളാണ്. മുസ്ലിംകളെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്നു നോക്കിനടക്കുകയാണവർ.

മദീനയിൽ ബാക്കിയുള്ള ജൂതന്മാരുടെയും ചിന്ത അതുതന്നെയാണ്. ജൂതന്മാരല്ലാത്ത ചില ഗോത്രക്കാരും ഇസ്ലാം നശിച്ചുകാണാനാഗ്രഹിക്കുന്നു.

എല്ലാവരുംകൂടി യോജിക്കുക. ഒരു ഐക്യമുന്നണി രൂപീകരിക്കുക. ഖുറയ്ശികളുടെ നേതൃത്വത്തിൽ അണിനിരക്കുക. സൈന്യം എത്ര വിപുലമായിരിക്കും. എല്ലാവരും ചേർന്ന് ഒറ്റയടിക്കു മുസ്ലിംകളെ എതിർക്കുക. ശക്തമായൊരു യുദ്ധം.

മുസ്ലിംകൾ അതോടെ നശിക്കും.
ഒരൊറ്റ ദിവസംകൊണ്ടു കാര്യം നടക്കും.

ഗോത്രങ്ങളെയും ഖുറയ്ശികളെയും ഒന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം നടത്തണം. അതിനു നല്ല ആസൂത്രണം ആവശ്യമാണ്.

ഗത്ഫാൻ ഗോത്രത്തെയും ഹുദയ്ൽ ഗോത്രത്തെയും സഹകരിപ്പിക്കണം. ഇതിനൊക്കെ തീവ്രമായ അധ്വാനം വേണം. അതിനു മുന്നിട്ടിറങ്ങാൻ ബനുന്നളീർ ഗോത്രം സന്നദ്ധമായി.

“മുഹമ്മദുമായി (ﷺ) ഏതെങ്കിലും രീതിയിൽ ശത്രുതയുള്ള മുഴുവൻ ജനങ്ങളെയും സഹകരിപ്പിക്കണം.” ബനുന്നളീറിന്റെ നേതാക്കൾ പ്രഖ്യാപിച്ചു...

ബനുന്നളീർ ഒരു നിവേദക സംഘത്തെ നിയോഗിച്ചു. അവർ മക്കയിലെത്തി. ഖുറയ്ശി നേതാക്കളെക്കണ്ടു ദീർഘമായ ചർച്ച നടത്തി.

“പെട്ടെന്നു ഞങ്ങൾക്കൊരു തീരുമാനം പറയാൻ കഴിയില്ല. മദീനയിലെ ബനൂ ഖുറയ്ള ഗോത്രത്തിന്റെ നിലപാട് എന്താണെന്നറിയണം.” ഖുറയ്ശികൾ ജൂതസംഘത്തോടു പറഞ്ഞു.

 മദീനയിലെ പ്രബല ജൂതഗോത്രമാണു ബനൂഖുറയ്ള. അവർ മുസ്ലിംകളുമായി സഖ്യത്തിലാണ്. അവരുടെ കൂടി സഹകരണം വേണം. അക്കാര്യത്തിൽ ഖുറൈശികൾക്കു നിർബന്ധമുണ്ട്.

“ബനു ഖുറയ്ള നമ്മെ സഹായിക്കും. സംശയം വേണ്ട.” ജൂതസംഘം ഉറപ്പു നൽകി. 

അപ്പോൾ ഖുറയ്ശികൾ ചോദിച്ചു: “ഏതു മതമാണ് ഉത്തമം. ഞങ്ങളുടെ മതമോ അതോ മുഹമ്മദിന്റെ (ﷺ) മതമോ..?”

“നിങ്ങളുടെ മതമാണ് ഉത്തമം.''

ഏകദൈവ വിശ്വാസികളെന്ന് അവകാശപ്പെടുന്ന ജൂതന്മാർ ബഹുദൈവാരാധനയുടെ മതമാണ് ഉത്തമം എന്നു പറഞ്ഞു.

“ഞങ്ങളുടെ മതമാണോ ഉത്തമം..?” - ഖുറയ്ശികൾ ചോദിച്ചു.

"എന്താ സംശയം, നിങ്ങളുടേതുതന്നെ.”

ഖുറയ്ശികൾക്കു സന്തോഷമായി. അവർ ഗോത്രങ്ങളുടെ സഖ്യത്തെക്കുറിച്ചു വിശദമായി ചർച്ച നടത്തി. യുദ്ധത്തിനു തിയ്യതി നിശ്ചയിച്ചു.

പതിനായിരം യോദ്ധാക്കളെ അണിനിരത്താൻ പരിപാടിയിട്ടു. എല്ലാം പറഞ്ഞ് ഉറപ്പിച്ചശേഷം ജൂതസംഘം യാത്രപറഞ്ഞിറങ്ങി. ഖുറയ്ശികൾ അവർക്കു ഹൃദ്യമായ യാത്രയയപ്പു നൽകി. വിജയാശംസകൾ നേർന്നു.


Part : 139

ജൂതസംഘം നേരെ ഗത്ഫാൻ ഗോത്രക്കാരെ കാണാനാണു പോയത്. ദീർഘമായി ചർച്ച ചെയ്തു. യുദ്ധത്തിൽ സജീവമായി പങ്കെടുക്കാമെന്ന് അവരും സമ്മതിച്ചു.

നേരെ മുർറത് ഗോത്രക്കാരെ. ഐക്യമുന്നണിയെപ്പറ്റി കേട്ടപ്പോൾ അവർക്കു വലിയ സന്തോഷം. കഴിയാവുന്നത്ര യോദ്ധാക്കളെ സംഘടിപ്പിക്കാമെന്നു സമ്മതിച്ചു.

പിന്നെ, ഫസാ ഗോത്രത്തിലേക്കു പോയി. നൂറുകണക്കിനു യോദ്ധാക്കളെ അയയ്ക്കാമെന്ന് അവരും സമ്മതിച്ചു.

അശ്ജഅ് ഗോത്രത്തിലേക്കാണു പിന്നീടു പോയത്. അവർ സജീവ പങ്കാളിത്തം വാഗ്ദാനം ചെയ്തു. സുലയ്മ ഗോത്രവും സന്തോഷത്തോടെ പിന്തുണ പ്രഖ്യാപിച്ചു. സആദ് ഗോത്രത്തിൽ ജൂതസംഘമെത്തി. അവരും സഹായം വാഗ്ദാനം ചെയ്തു.

ബിഐക്യസംഘത്തിന്റെ വലുപ്പം കൂടിക്കൂടി വന്നു. ഏറ്റവും വലിയ ശക്തി ഖുറയ്ശികൾ തന്നെ. ഖുറയ്ശികളുടെ ഒരുക്കം കാണണ്ടേ..!

നാലായിരം കാലാൾപ്പട. മുന്നൂറ് അശ്വഭടന്മാർ. ആയിരത്തിലേറെ ഒട്ടകങ്ങൾ. ഇതാണു ഖുറയ്ശി സേന. നേതൃത്വം അബൂസുഫ്യാന്...

ഗത്ഫാൻ ഗോത്രം ഒരുങ്ങിയത് ഇപ്രകാരമാണ്. ആയിരം ഒട്ടകങ്ങൾ.
ആയിരത്തിലേറെ കാലാൾപ്പട.

സുലയ് ഗോത്രം അണിനിരത്തിയത് എഴുന്നൂറ് യോദ്ധാക്കളെയാണ്. അശ്ജഅ്, മുർറത് ഗോത്രങ്ങൾ മുന്നൂറു വീതം അണിനിരത്തി. ജൂതഗോത്രങ്ങൾ ആയിരങ്ങളെ അണിനിരത്തി. പതിനായിരം വരുന്ന പടയണി തയ്യാറായി...

ഒരു വൻ സൈന്യം മദീനയെ ആക്രമിക്കാൻ വരുന്നു എന്ന വാർത്തയാണു മുസ്ലിംകൾ കേട്ടത്. അവർ പരിഭ്രമിച്ചുപോയി. ഇവരെ എങ്ങനെ നേരിടും..?! മുതിർന്ന സ്വഹാബികളൊക്കെ വന്നു. പ്രവാചകൻ ﷺ അവരുമായി ചർച്ച തുടങ്ങി. പുറത്തുപോയി മൈതാനത്തുവച്ച് അവരുമായി യുദ്ധം ചെയ്യണമോ. അതോ, മദീനയിൽ തന്നെ തങ്ങി അതിക്രമിച്ചു വരുന്നവരോടു യുദ്ധം ചെയ്യണമോ..?

ചർച്ച നീണ്ടുപോയി. അതിനിടയിൽ സൽമാനുൽ ഫാരിസി(റ) പ്രവാചകരുടെ (ﷺ) അരികിൽ വന്നു. പേർഷ്യയിൽ നിലവിലുള്ള ഒരു യുദ്ധസമ്പ്രദായത്തെക്കുറിച്ചു പറഞ്ഞു. 

മദീനയുടെ മൂന്നുഭാഗവും സുരക്ഷിതമാണ്. ഈത്തപ്പനത്തോട്ടങ്ങളും ആളുകൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളുമാണ്. അവിടെക്കൂടി ശത്രുക്കൾ കടന്നുവരില്ല. ഒരു ഭാഗം തുറസ്സായി കിടക്കുകയാണ്. അവിടെയാണു പ്രതിരോധിക്കേണ്ടത്. ആ ഭാഗത്ത് ആഴവും വീതിയുമുള്ള കിടങ്ങ് കുഴിക്കണം. സൽമാനുൽ ഫാരിസി(റ)വിന്റെ ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു.

പക്ഷേ, കിടങ്ങു കുഴിക്കുക എളുപ്പമല്ല. കടുകടുത്ത ഭൂമി. പാറക്കെട്ടുകൾ. അധികദിവസവുമില്ല. ശത്രുക്കൾ ഇങ്ങത്തുംമുമ്പേ പണിതീരണം. 

ശൈത്യം തുടങ്ങി. പുറത്തിറങ്ങാൻ വയ്യ. പ്രവാചകനും (ﷺ) മുവ്വായിരം സൈനികരും രംഗത്തിറങ്ങി. ഹിജ്റ അഞ്ചാം വർഷം ദുൽഖഅ്ദ എട്ടിനു കിടങ്ങുകുഴിക്കുന്ന ജോലി ആരംഭിച്ചു.

പത്തു സ്വഹാബികളെ വിളിച്ചു. പത്തുവാര സ്ഥലം അവർക്ക് അളന്നുകൊടുത്തു. അഞ്ചുവാര ആഴത്തിൽ കുഴിക്കണം. ശ്രതുവിനെ ചാടിക്കടക്കാനാവാത്തവിധം വീതിയും വേണം.

പിന്നെ മറ്റൊരു പത്തുപേരെ വിളിച്ചു. അവർക്കും പത്തുവാര അളന്നുകൊടുത്തു. കഠിനമായ ജോലി തുടങ്ങി. നബിﷺതങ്ങളും മറ്റുള്ളവരെപ്പോലെ ജോലി ചെയ്യുന്നു.

കാലാവസ്ഥ പ്രതികൂലമാണ്. ഭക്ഷണം തീരെ കുറവ്. കുടി നീരിനുതന്നെ പ്രയാസം. പല ദിവസങ്ങളിലും പട്ടിണിതന്നെ. പകൽ മുഴുവൻ വിശ്രമമില്ലാത്ത പണി. രാത്രി ഉറക്കവുമില്ല. മനസ്സും ശരീരവും ഉരുകുന്നു.

ഭക്തിനിർഭരമായ പാട്ടുകൾ പാടിക്കൊണ്ടു മുഹാജിറുകളും
അൻസ്വാറുകളും കിടങ്ങിന്റെ പണി പൂർത്തിയാക്കി...


Part : 140

മദീന അപകടത്തിൽ 

മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ഗോത്രങ്ങളും
ജൂതഗോത്രങ്ങളും അടങ്ങിയ വൻസൈന്യം അതിവേഗം മുന്നേറുകയാണ്. ഒരൊറ്റ ദിവസംകൊണ്ട് എല്ലാം കഴിയണം.

മദീനയെ സമീപിച്ചുകഴിഞ്ഞു. പുറത്തെങ്ങും സൈന്യത്തെ കാണാനില്ല. യുദ്ധം മദീനയിൽ തന്നെ. മദീനയിലേക്കു കടക്കാറായി.

വൻസൈന്യത്തിന്റെ നേതാവ് അബൂസുഫ്യാൻ. അനുയായികൾക്കുവേണ്ട നിർദേശങ്ങൾ നൽകി. മദീനയിൽ പ്രവേശിക്കുക. മുസ്ലിംകളെ വളയുക. ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്. നിർദേശങ്ങൾ ഉൾക്കൊണ്ടു. ശക്തമായ മുന്നേറ്റം. അതിവേഗം.

ങേ... പെട്ടെന്നു മുന്നേറ്റം നിലച്ചു..!  എന്താണിത്..? സ്തബ്ധരായിപ്പോയി. കിടങ്ങ്..!! ഇങ്ങനെയൊരു യുദ്ധതന്ത്രം അറേബ്യയിൽ പരിചയമില്ലല്ലോ..?!

നബിﷺതങ്ങൾ മുവ്വായിരം യോദ്ധാക്കളെ പല ഗ്രൂപ്പുകളാക്കി തിരിച്ചു പല ഭാഗത്തായി നിറുത്തിയിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), സൽമാനുൽ ഫാരിസി(റ) എന്നിവർ ഓരോ ഗ്രൂപ്പിനെ നിയന്ത്രിച്ചു.

മജ്മുൽ അസ്മാൻ എന്ന സ്ഥലത്ത് ഖുറയ്ശികൾ തമ്പടിച്ചു. മറ്റു ഗോത്രക്കാരും ജൂതന്മാരും സമീപ പ്രദേശങ്ങളിൽ താവളമടിച്ചു.

മദീനയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇനിയെന്താണു വഴി..? ശത്രുക്കൾ ആലോചിച്ചു. അമ്പെയ്ത്ത്തു യുദ്ധം തുടങ്ങാം.

അങ്ങനെ അമ്പെയ്ത്തു തുടങ്ങി. തിരിച്ചും അമ്പുകൾ വരുന്നുണ്ട്. ഇരുപക്ഷത്തും ചിലർക്കൊക്കെ പരിക്കുകൾ പറ്റി. അമ്പുകൾകൊണ്ടു മാത്രം ഒന്നും നേടാനാവില്ല. കിടങ്ങ് ചാടിക്കടക്കാൻ നോക്കാം.
അതു പ്രയാസമാണ്. ചാടിയാൽ കിടങ്ങിൽ വീഴും.

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. അസഹ്യമായ തണുപ്പുകാരണം മനുഷ്യരും മൃഗങ്ങളും വിഷമിച്ചു. ഇനി ഒരു തന്ത്രംകൂടി ബാക്കിയുണ്ട്. അതു വിജയിച്ചാൽ രക്ഷയായി.

ബനൂഖുറയ്ള ഗോത്രം ഇപ്പോഴും മുസ്ലിംകളുമായി സഖ്യത്തിലാണ്. മദീനയിൽതന്നെ താമസിക്കുന്ന ജൂതഗോത്രമാണത്. യുദ്ധം വന്നപ്പോൾ സന്ധിവ്യവസ്ഥ പ്രകാരം അവർ മുസ്ലിംകളെ സഹായിക്കുന്നു. ഈ സഹായം നിറുത്തണം. അവർ സഖ്യകക്ഷികളോടൊപ്പം വരണം. അപ്പോൾ അവരുടെ പ്രദേശത്തുകൂടി മദീനയിൽ കടക്കാം.നല്ല തന്ത്രം..! എങ്ങനെ നടപ്പാക്കും..?

പ്രസിദ്ധനായ ജൂതനേതാവിനെ അയയ്ക്കാം. ഹുയയ്യ് ബ്നു അഖ്തബ്. ജൂതഗോത്രങ്ങൾക്കെല്ലാം സുപരിചിതനായ നേതാവാണ് ഹുയയ്യ്. 

ബനൂഖുറയ്ള നേതാക്കളെ അയാൾ കണ്ടു. “ഈ സമയത്തും നിങ്ങൾ മുഹമ്മദിനെ സഹായിക്കുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ എല്ലാ സഹായവും നിറുത്തണം. ഞങ്ങളുടെ കൂടെ നിൽക്കണം.'' ഹുയയ്യ് ശക്തമായ ഭാഷയിൽ പറഞ്ഞു.

ബനൂ ഖുറയ്ള നേതാക്കൾ ഇങ്ങനെ മറുപടി നൽകി: “അതു സാധ്യമല്ല. മുഹമ്മദും കൂട്ടരും വളരെ മാന്യമായിട്ടാണു ഞങ്ങളോടു പെരുമാറുന്നത്. മദീനയിൽ ഞങ്ങൾക്കു യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ മുഹമ്മദുമായുള്ള ഉടമ്പടി മുറുകെപ്പിടിക്കും.”

“നിങ്ങളെന്താണു ധരിക്കുന്നത്..? മുഹമ്മദും പാർട്ടിയും നശിക്കാൻ പോകുകയാണ്. നിങ്ങളും കൂടി ഞങ്ങളോടൊപ്പം ചേർന്നാൽ മതി. നിങ്ങളുടെ സ്ഥലത്തുകൂടി ഈ വൻസൈന്യം മദീനയിൽ പ്രവേശിക്കും. മുസ്ലിംകളുടെ കഥകഴിക്കും. പിന്നെ ഒരു ശല്യവുമില്ല.” ഹുയയ്യ് സമ്മർദം ചെലുത്തി.

മുഹമ്മദും കൂട്ടരും വധിക്കപ്പെട്ടാൽ പിന്നെന്തു ഉടമ്പടി..? എങ്കിൽ അതു ലംഘിക്കാം. സഖ്യകക്ഷികൾക്കു സഹായം നൽകാം ഖുറയ്ള സഖ്യകക്ഷികൾക്കു പിന്തുണ പ്രഖ്യാപിച്ചു! മുസ്ലിംകൾക്കുള്ള സകല സഹായവും നിറുത്തി. മുസ്ലിംകൾ ഞെട്ടിപ്പോയി..!! എന്തൊരു വഞ്ചനയാണു ബനൂ ഖുറയ്ള കാണിച്ചത്..?

മദീനയിലേക്ക് അവർ വഴിതുറന്നുകൊടുക്കും. വൻസൈന്യം
ഒഴുകിവരും. മുസ്ലിംകൾ കൂട്ടത്തോടെ വധിക്കപ്പെടും. മുനാഫിഖുകൾ യുദ്ധക്കളം വിടാൻ ഒരുങ്ങുന്നു...


Part : 141

നബിﷺതങ്ങൾ ബനൂഖുറയ്ള നേതാക്കളെ കാണാൻ ഒരു സംഘത്തെ അയച്ചു. സുബയ്ർ(റ)വും മറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു.

ബനൂഖുറയ്ള നേതാക്കളെ അവർ സന്ദർശിച്ചു. ഉടമ്പടി ലംഘിക്കരുതെന്നപേക്ഷിച്ചു. സ്വഹാബികളെ തെറിവിളിച്ചും പരിഹസിച്ചും അവർ തിരിച്ചയച്ചു.

മുസ്ലിം മനസ്സുകളിൽ ഭീതി പരക്കുകയാണ്. തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ അവർക്കു ഭയമായി.

ശത്രുക്കൾ മദീനയിൽ പ്രവേശിച്ചാൽ തങ്ങളുടെ സ്ത്രീകളും കുട്ടികളും പിടിക്കപ്പെടും. ബന്ധിതരാകും. അപമാനിതരാകും. അടിമകളായിത്തീരും. ഹോ... ഓർക്കാൻ വയ്യ. പിന്നെ പ്രാർത്ഥന തന്നെ. അല്ലാഹുﷻവിനോടു കരളുരുകി പ്രാർത്ഥിച്ചു.

പ്രവാചകനും (ﷺ) സ്വഹാബികളും ഖൽബ് തുറന്നു ദുആ ഇരന്നു. 

“അല്ലാഹുവേ, ഞങ്ങൾ ശ്രതുക്കളുടെ മധ്യത്തിലാണ്. ശത്രുക്കൾ മദീനയിലേക്കു പ്രവേശിക്കാൻ പോകുന്നു. ഞങ്ങളുടെ
സ്ത്രീകളും കുട്ടികളും അവരുടെ കയ്യിൽ പെടാതെ നീ സംരക്ഷിക്കേണമേ. ഞങ്ങൾക്കു നീ സഹായവും രക്ഷയും നൽകേണമേ..!?”

കരളുരുകിയുള്ള പ്രാർത്ഥന. അബലകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കണം. അവരുടെ താമസസ്ഥലത്തേക്കു നബിﷺതങ്ങൾ ഇരുനൂറു സൈനികരെ അയച്ചു. അവരുടെ നേതാവായി സൽമത് ബ്നു
അസ്ലമിനെ നിയോഗിച്ചു.

മുസ്ലിംകൾ താമസിക്കുന്ന ഭാഗത്തേക്കു സയ്ദ് ബ്നുഹാരിസിന്റെ നേതൃത്വത്തിൽ മുന്നൂറു സൈനികരെ കൂടി അയച്ചു.

കപടവിശ്വാസികൾക്ക് എന്തൊരു സന്തോഷം..! “മുഹമ്മദിനെന്തേ ഇത്ര വെപ്രാളം? കിസ്റായും കൈസറും കീഴടങ്ങുമെന്നു പറഞ്ഞുനടന്ന മുഹമ്മദിന് എന്തേ ഇത്ര ഭയം..?" കപടവിശ്വാസികൾ ഉറക്കെപ്പറഞ്ഞു ചിരിക്കാൻ തുടങ്ങി.

ഇതിനിടയിൽ ഖൻദഖ് കിടങ്ങ് ചാടിക്കടക്കണമെന്നു ചിലർക്കു വാശി. ശത്രുപക്ഷത്തെ ധീരനാണ് നൗഫൽ ബ്നു അബ്ദുല്ല. നൗഫൽ കിടങ്ങു ചാടിക്കടക്കാൻ തീരുമാനിച്ചു.

അവന്റെ സാഹസം കാണാൻ ശത്രുക്കൾ നോക്കിനിന്നു. നൗഫൽ കിടങ്ങു ചാടിക്കടന്നാൽ പലരും അവനെ പിന്തുടരാൻ തയ്യാറായി നിന്നു. നൗഫൽ സർവശക്തിയുമെടുത്ത് കുതിച്ചുചാടി.

നൗഫൽ കിടങ്ങിന്നടിയിലേക്കു മലർന്നടിച്ചു വീഴുന്നതാണു കണ്ടത്. ഇനി ആർക്കും അങ്ങനെ ഒരാഗ്രഹം ഉണ്ടാവില്ല. അവന്റെ മരണത്തോടെ ശത്രുക്കൾക്കു വാശി മൂത്തു. അമ്പയ്ത്തിന്റെ ശക്തി കൂടി.

നൗഫലിന്റെ ശവശരീരം വിട്ടുകൊടുക്കണമെന്നു ഖുറയ്ശികൾ അപേക്ഷിച്ചു. ആ ശവശരീരത്തിനുവേണ്ടി പതിനായിരം ദീനാർ വരെ നൽകാൻ അവർ സന്നദ്ധരായിരുന്നു. പ്രതിഫലം വാങ്ങാതെ വിട്ടു കൊടുക്കുകയാണു റസൂലുല്ലാഹി ﷺ ചെയ്തത്.

കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി നടക്കുകയാണ് ഒരു സംഘം ധീരന്മാർ. സാഹസികതയ്ക്ക് പേരുകേട്ട അംറ് ബ്നു വുദ്ദ്, അബൂജഹലിന്റെ മകൻ ഇക് രിമത്, സിറാറ് ബ്നുൽ ഖത്താബ്.

അവർ നടന്നുനടന്ന് ഒരു പ്രത്യേക ഭാഗത്തെത്തി. “ഇവിടെനിന്നു ചാടി ഞാൻ അക്കരെപ്പറ്റും.” അംറ് ധിക്കാരത്തോടെ പറഞ്ഞു. 

നബി ﷺ അവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. അവരെ നേരിടാൻ അലി(റ)വിനോടു കൽപിച്ചു. അംറ് ഒരൊറ്റച്ചാട്ടത്തിനു കിടങ്ങിനിക്കരെയെത്തി..! അലി(റ)വിന്റെ മൂർച്ചയേറിയ പടവാൾ അവന്റെ ശരീരത്തിൽ വീഴുകയും ചെയ്തു. അംറ് വധിക്കപ്പെട്ടു. മറ്റുള്ളവർ ഓടിപ്പോയി... 

ഇതോടെ അമ്പുകൊണ്ടുള്ള യുദ്ധത്തിനു ശക്തി കൂടി. ഒരു ദിവസം അസർ നിസ്കാര സമയം തെറ്റുകവരെ ചെയ്തു.

അല്ലാഹുﷻവിൽ നിന്നുള്ള മഹത്തായ സഹായവും പ്രതീക്ഷിച്ചുകൊണ്ടു മുസ്ലിംകൾ കാത്തിരിക്കുന്നു. ശ്രതുക്കൾ ഏതുസമയവും മദീനയിൽ പ്രവേശിക്കുമെന്ന നിലയിലാണ്. മനുഷ്യമനസ്സുകളിൽ ഭയം പെരുകി.


Part : 142

നഈമിന്റെ സൂത്രം 

നഈം ബ്നു മസ്ഊദ്. ഗത്ഫാൻ ഗോത്രക്കാരനാണ്. പല ഗോത്രക്കാർക്കും അടുത്തു പരിചയമുള്ള ആൾ. പ്രസിദ്ധനാണ്.

ഏതുവഴി വന്നു എന്നറിയില്ല, അദ്ദേഹം നബിﷺതങ്ങളുടെ മുന്നിലെത്തി. അല്ലാഹു ﷻ അവിടെ എത്തിച്ചു എന്നു പറയുക.

“ഞാൻ സ്വകാര്യമായി ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ആർക്കും അതറിയില്ല. പരമരഹസ്യമാണ്.” നഈം പറഞ്ഞു. നബിﷺതങ്ങൾക്കു സന്തോഷമായി.

“മുസ്ലിംകളുടെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ. ശത്രുക്കൾ ഏതു സമയവും ആക്രമിക്കാം. ശക്തികൊണ്ട് അവരെ പരാജയപ്പെടുത്താൻ കഴിയില്ല. യുക്തികൊണ്ടേ കഴിയൂ...”

നബി ﷺ ഇങ്ങനെ തുടർന്നു: “നിങ്ങൾ മുസ്ലിമായ വിവരം അവരാരും അറിയില്ല. വല്ല തന്ത്രവും പ്രയോഗിച്ചു നിങ്ങൾക്കവരെ പരാജയപ്പെടുത്താൻ കഴിയുമോ..?”

“അല്ലാഹുﷻവിന്റെ റസൂലേ, ഞാനൊന്നു നോക്കട്ടെ. ഞങ്ങൾ യുദ്ധരംഗത്തു പല കൗശലങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഞാനൊരു ശ്രമം നടത്തിനോക്കട്ടെ...”

നഈം നേരെ പോയതു ബനൂ ഖുറയ്ളക്കാരുടെ അടുത്തേക്കാണ്. നഈമിനെ അവർ സന്തോഷപൂർവം സ്വീകരിച്ചു. അവർ യുദ്ധകാര്യങ്ങൾ സംസാരിച്ചു തുടങ്ങി. അദ്ദേഹം പറഞ്ഞു: “എനിക്കു നിങ്ങളോടുള്ള സ്നേഹവും അടുപ്പവും നിങ്ങൾക്കറിയാമല്ലോ..?”

“ഞങ്ങൾക്കു നന്നായറിയാം.”

“നിങ്ങൾക്ക് ഒരാപത്തു വരുമ്പോൾ ഞാൻ നിങ്ങളെ സഹായിക്കേണ്ടതല്ലേ..?”

“തീർച്ചയായും സഹായിക്കണം.”

“എന്നാൽ ഞാനൊരു രഹസ്യം പറയാം. നിങ്ങൾ രഹസ്യം സൂക്ഷിക്കുമോ..? പരസ്യമാക്കുമെങ്കിൽ പറയില്ല.”

“ഞങ്ങൾ രഹസ്യമായി സൂക്ഷിക്കും. പരസ്യമാക്കില്ല.”

“എന്നാൽ കേട്ടോളൂ... അബൂസുഫ്യാൻ ദിവസങ്ങൾക്കകം സ്ഥലം വിടും. അതിശൈത്യം സഹിക്കാൻ അയാൾക്കു വയ്യ. യുദ്ധം ജയിക്കില്ല. ഖുറയ്ശികളും ഗത്ഫാൻകാരും ഓടിപ്പോയാൽ നിങ്ങളുടെ അവസ്ഥയെന്താകും..?"

“ഞങ്ങൾ ഇനിയെന്തുവേണം..?”

“യുദ്ധത്തിൽ പങ്കെടുക്കുന്നതിനു പകരമായി എഴുപതു ഖുറയ്ശി പ്രമുഖരെ പണയമായി നൽകണമെന്നു നിങ്ങൾ ആവശ്യപ്പെടണം. അപ്പോൾ അറിയാം അവരുടെ തനിനിറം...”

“ഞങ്ങളങ്ങനെ ആവശ്യപ്പെടും. ബാക്കി കാര്യം പിന്നെ.” 

ബനൂഖുറയ്ളക്കാരുടെ മനസ്സിൽ ഖുറയ്ശികളെക്കുറിച്ചു സംശയം ജനിച്ചു...

നഈം നേരെ പോയത് ഖുറയ്ശികളുടെ ക്യാമ്പിലേക്കായിരുന്നു. “എനിക്കു നിങ്ങളോടുള്ള ബന്ധവും സ്നേഹവും ഒക്കെ നിങ്ങൾക്കറിയാമല്ലോ..?” അദ്ദേഹം ചോദിച്ചു.

“അതുപിന്നെ ഞങ്ങൾക്കറിഞ്ഞുകൂടേ? എന്താ ഇങ്ങനെ യൊക്കെ ചോദിക്കാൻ കാരണം..?”

“കാരണമുണ്ട്. ആപത്തു കാലത്താണല്ലോ ബന്ധുക്കളെ സഹായിക്കേണ്ടത്.”

“ഏതു സഹായമാണു നിങ്ങൾ തരാൻ പോകുന്നത്..?”

“നിങ്ങൾ ഒരാപത്തിൽപെടാൻ പോകുന്നു.”

“എന്താണു പറയൂ..!”

“ബനു ഖുറയ്ള മുസ്ലിംകളുടെ കൂടെ ചേരാൻ പോകുന്നു.”

“അങ്ങനെ വരില്ല.”

“നാളെത്തന്നെ അവരോടു യുദ്ധം ചെയ്യാൻ പറയൂ. അപ്പോൾ കാണാം...”

“എന്താണവരുടെ പരിപാടി..?” 

“എഴുപതു ഖുറയ്ശി പ്രമുഖന്മാരെ മുഹമ്മദിനു പിടിച്ചു കൊടുക്കുക. അതുതന്നെ പരിപാടി...”

“ഓഹോ.. അതൊന്നു കാണാമല്ലോ..?" അബൂസുഫ്യാൻ ഉടൻതന്നെ ബനൂ ഖുറയ്ളയുടെ സമീപത്തേക്കു ദൂതന്മാരെ വിട്ടു.

“നിങ്ങൾ നാളെത്തന്നെ മുഹമ്മദിനെതിരെ യുദ്ധം തുടങ്ങണം”

ബനൂ ഖുറയ്ളക്കാർ ഇങ്ങനെ മറുപടി നൽകി: “നാളെ സബത്ത് ദിനമാണ്

(ശനിയാഴ്‌ച ദിവസം അവര്‍ തൗറാത്തിന്റെ നിയമപ്രകാരം ശബ്ബത്ത്‌ ആചരിക്കേണ്ടുന്ന ദിവസമാണ്‌. അന്ന്‌ ജോലിക്കു പോകാതെ പ്രത്യേകം ചില ആരാധനാ കര്‍മങ്ങള്‍ നടത്തേണ്ടതുണ്ട്‌. അതനുസരിച്ചാണ്‌-ക്രിസ്‌ത്യാനികള്‍ ഞായറാഴ്‌ചയെന്നപോലെ - യഹൂദികള്‍ ശനിയാഴ്‌ച ഒഴിവ്‌ ദിവസമായി ആചരിച്ചു വരുന്നത്‌)  . 

യുദ്ധത്തിനു പറ്റില്ല. പിന്നെ മറ്റൊരു കാര്യം. നിങ്ങൾ ഞങ്ങളെ വിട്ട് ഓടിപ്പോവുകയില്ലെന്നതിനു ഒരു ഉറപ്പു വേണം. എഴുപതു ഖുറയ്ശി പ്രമുഖരെ ഞങ്ങൾക്കു പണയമായി തരണം.”

ഖുറയ്ശി പ്രതിനിധികൾ തിരിച്ചുപോയി അബൂസുഫ്യാനോടു വിവരം പറഞ്ഞു...


Part : 143

ബനൂ ഖുറയ്ള സഖ്യത്തിൽ നിന്നു പിൻവാങ്ങിയെന്ന് അബൂസുഫ്യാനു മനസ്സിലായി. ഇനി മദീനയിൽ പ്രവേശിക്കാൻ ഒരു മാർഗവുമില്ല. ഈ കൊടുംതണുപ്പു സഹിക്കാനും വയ്യ. മൃഗങ്ങൾ ചത്തുവീഴുന്നു...

ഈ വലിയ സൈന്യത്തെ തീറ്റിപ്പോറ്റാനും വയ്യ. അബൂസുഫ്യാന്റെ മനസ്സു മടുത്തു. ജൂതന്മാരുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടത് അബദ്ധമായി. അന്നു രാത്രി നല്ല മഴ പെയ്തു. ശക്തിയായ കാറ്റടിച്ചു.

കൂടാരങ്ങൾ പറന്നുപോയി. ഭക്ഷ്യവസ്തുക്കൾ മണ്ണിലും വെള്ളത്തിലും കുതിർന്നു. എവിടെയും അന്ധകാരം. ഈ ഇരുട്ടിൽ മുസ്ലിംകൾ കിടങ്ങു കടന്നുവരും. തങ്ങളെ ആക്രമിക്കും. അതിനുമുമ്പേ രക്ഷപ്പെടണം. അബൂസുഫ്യാന്റെ ശബ്ദം ഇരുട്ടിൽ മുഴങ്ങിക്കേട്ടു.

“ഖുറയ്ശികളേ, നിങ്ങൾക്കു പറ്റിയ സ്ഥലമല്ല ഇത്. ഒട്ടകങ്ങളും കുതിരകളും ഇതാ നശിക്കുന്നു. ബനു ഖുറയ്ള നമ്മെ പറ്റിച്ചു കടന്നുകളഞ്ഞു.” അബൂസുഫ്യാൻ ഒട്ടകത്തിന്റെ കയറഴിച്ചു. ഒട്ടകപ്പുറത്തു കയറി. 

ഗോത്രനായകന്മാരിലൊരാളായ സഫ്വാൻ പറഞ്ഞു: “അബൂസുഫ്യാൻ, അങ്ങു പോവുകയാണോ..? ഖുറയ്ശികളെ ഇവിടെ ഉപേക്ഷിച്ചു പോവുകയാണോ..? അങ്ങ് ഈ ജനതയുടെ നേതാവല്ലേ..?”

അബൂസുഫ്യാൻ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഖുറയ്ശികളെ, പുറപ്പെടുക. ഒട്ടും സമയം കളയരുത്. ശ്രതുക്കൾ നിങ്ങൾക്കിടയിൽ കയറിക്കൂടുമെന്നു ഞാൻ ഭയപ്പെടുന്നു. നിങ്ങൾ കൈകൾ കോർത്തു പിടിക്കണം. മുസ്ലിംകൾ കിടങ്ങു മുറിച്ചുകടക്കും മുമ്പേ എല്ലാവരും സ്ഥലം വിടണം.

കൂട്ടത്തോടെ പലായനം തുടങ്ങി. ഖുറയ്ശികൾ സ്ഥലം വിടാൻ തുടങ്ങിയതോടെ സഖ്യകക്ഷികളും പലായനം തുടങ്ങി. കയ്യിൽ കിട്ടിയതുമായി കൂട്ട ഓട്ടം..!

എല്ലാവരും പോയി. തങ്ങൾ മാത്രം ഇവിടെ നിന്നിട്ടെന്താ കാര്യം..?
അതായിരുന്നു ജൂതന്മാരുടെ ചിന്ത. അവരും സ്ഥലം വിട്ടു. കാറ്റ് അപ്പോഴും ആഞ്ഞുവീശിക്കൊണ്ടിരുന്നു.

നേരം പുലർന്നു. നല്ല കാഴ്ച. ശത്രുക്കൾ മുഴുവൻ സ്ഥലം വിട്ടിരിക്കുന്നു. പറന്നുപോയ തമ്പുകൾ. അടുപ്പിൽ നിന്നു മറിഞ്ഞുവീണ പാത്രങ്ങൾ. ഉപയോഗശൂന്യമായ ആഹാരസാധനങ്ങൾ. 

വലിയൊരു ദുരന്തത്തിൽ നിന്നു മുസ്ലിംകളെ അല്ലാഹു ﷻ അത്ഭുതകരമായി രക്ഷപ്പെടുത്തി. എല്ലാവരും മനസ്സമാധാനത്തോടെ അവരവരുടെ വീടുകളിലേക്കു മടങ്ങി. സ്ത്രീകളും കുട്ടികളും അവരെ കാത്തിരിക്കുകയായിരുന്നു. അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹത്തെ എല്ലാവരും വാഴ്ത്തി...

ഖൻദഖിന്റെ കഥ അവർക്കൊരിക്കലും മറക്കാനായില്ല.
ഖൻദഖ് കുഴിക്കുമ്പോഴുണ്ടായ അനുഭവങ്ങൾ അവർ വിവരിച്ചു.

ഒരു പാറ പൊട്ടിക്കാൻ കഴിയാതെ മുസ്ലിംകൾ കുഴങ്ങി. നബിﷺതങ്ങളോടു പരാതി പറഞ്ഞു. പ്രവാചകൻ ﷺ വന്നു. ആയുധം വാങ്ങി. ഒരൊറ്റ വെട്ട്..! പാറ തകർന്നുപോയി...

വിശപ്പു കാരണം നിവർന്നു നിൽക്കാനാകാത്ത സ്വഹാബികൾ. അവർ വയറ്റത്തു കല്ലുവച്ചു കെട്ടി ഒരുറപ്പിനുവേണ്ടി. അസഹ്യമായ വിശപ്പു വന്ന ഒരു ഘട്ടത്തിൽ അക്കാര്യം പ്രവാചകനോടു പറഞ്ഞു. നോക്കുമ്പോൾ പ്രവാചകനും കല്ലു വച്ചു കെട്ടിയിരുന്നു..! അതു കണ്ടപ്പോൾ ജാബിർ(റ)വിനു സഹിക്കാനായില്ല...

ഒരു സ്വാഅ് യവവും ചെറിയ ആടിനെയും കൊണ്ടുവന്നു. നബി ﷺ തങ്ങൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കി. പ്രവാചകരുടെ (ﷺ) മുഅ്ജിസത്തു വ്യക്തമായ സമയമായിരുന്നു അത്. ധാരാളമാളുകൾ ആ ഭക്ഷണത്തിൽ നിന്നു കഴിച്ചു. എല്ലാവരും വിശപ്പടക്കി. 

എല്ലാ വാതിലുകളും അടഞ്ഞുപോകുക. പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയിൽ പെട്ടുപോകുക. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു പ്രാർത്ഥിക്കുക. ആർക്കും കാണാനാവാത്ത മാർഗത്തിലൂടെ അല്ലാഹുﷻവിന്റെ സഹായം എത്തുന്നു.

ഖൻദഖ് യുദ്ധത്തിന്റെ പാഠം അതാകുന്നു.


Part : 144

വഞ്ചകന്മാർക്കു ശിക്ഷ 

ബനൂ ഖുറയ്ള കാണിച്ചത് അത്യന്തം ഗുരുതരമായ വഞ്ചനയാണ്. ശത്രുക്കൾ ഇസ്ലാമിനെ തുടച്ചുനീക്കാൻ വേണ്ടി വന്നു നിൽക്കുമ്പോൾ സന്ധിവ്യവസ്ഥകൾ വലിച്ചെറിഞ്ഞ് അവരോടൊപ്പം ചേർന്ന കൊടുംവഞ്ചകർ. 

അവരെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യണം. പിൽക്കാല തലമുറകൾക്ക് അതൊരു പാഠമായിരിക്കണം. ഈ പ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല. നീക്കുപോക്കുമില്ല. ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണിത്.

ഖൻദഖിൽനിന്നു വീടുകളിൽ മടങ്ങിയെത്തിയതേയുള്ളൂ. അങ്കി അഴിച്ചുമാറ്റാൻ തുടങ്ങുകയാണ്. അപ്പോഴാണു കൽപന...

“ഒരൊറ്റയാളും ഖുറയ്ള ഗോത്രക്കാരുടെ പ്രദേശത്തെത്തിയല്ലാതെ അസ്വർ നിസ്കാരം നിർവഹിക്കരുത്.”  -പ്രവാചക കൽപന...

എത്രയോ നാൾ തുടർച്ചയായി മരുഭൂമിയിലായിരുന്നതിനാൽ
എല്ലാവരും ക്ഷീണിതരാണ്. ക്ഷീണം തീർക്കാൻ സമയമില്ല. വീണ്ടും യാത്ര തുടങ്ങി.

അസ്വർ നിസ്കാരത്തിനു മുമ്പെ അങ്ങത്തണം. ധൃതിപിടിച്ച യാത്ര. സംഭവം അത്ര ഗുരുതരമാണ്. അസ്ർ നിസ്കാരത്തിനു സമയമായി. യാത്ര തുടരുകയാണ്. 

അപ്പോൾ ഒരു കൂട്ടർ ഇങ്ങനെ പറഞ്ഞു: “ഖുറയ്ളക്കാരുടെ പ്രദേശത്തെത്തുമ്പോൾ സമയം വൈകും. നമുക്കു വഴിയിൽ വച്ചു അസ്വർ നിസ്കരിക്കാം.” അവർ വഴിയിൽവച്ച് അസ്വർ നിസ്കരിച്ചു...

വളരെ ധൃതിയിൽ യാത്ര ചെയ്യണമെന്നാണു പ്രവാചകൻ ﷺ പറഞ്ഞതിന്റെ അർത്ഥമെന്ന് അവർ വ്യാഖ്യാനിച്ചു. 

മറ്റൊരു പക്ഷം ഖുറയ്ളക്കാരുടെ പ്രദേശത്ത് എത്തിയ ശേഷമേ അസ്വർ നിസ്കരിച്ചുള്ളൂ. അവിടെ എത്തിയ ശേഷമേ നിസ്കരിക്കാവൂ എന്നാണല്ലോ പ്രവാചകൻ ﷺ പറഞ്ഞത്. അവർ അതനുസരിച്ചു. നബി ﷺ വിവരമറിഞ്ഞു. ആരെയും കുറ്റപ്പെടുത്തിയില്ല. അലി(റ) ആയിരുന്നു പതാക പിടിച്ചത്...

മുസ്ലിംകളുടെ ആഗമനം ഖുറയ്ളക്കാരെ ഭയവിഹ്വലരാക്കി.
അവർ കോട്ടകളിൽ അഭയം തേടി. തങ്ങളുടെ ദുഷ്കൃത്യങ്ങൾക്കു പ്രതികാരം ചെയ്യുമെന്നവർക്കറിയാം. ദിവസങ്ങൾ കടന്നുപോയി. ജൂതന്മാർ കോട്ടക്കകത്തു തന്നെ കഴിഞ്ഞുകൂടി. മുസ്ലിംകൾ പുറത്തും...

ഇരുപത്തഞ്ചു ദിവസം പിന്നിട്ടു. “സമ്പത്തും ആയുധവുമായി മദീന വിട്ടുപോകാൻ ഞങ്ങളെ അനുവദിക്കണം.” ബനൂ ഖുറയ്ള പ്രവാചകനോട് (ﷺ) അഭ്യർത്ഥിച്ചു.

ബനുന്നളീറിനോടു കാണിച്ച ദയ തങ്ങളോടും കാണിക്കണമെന്ന് അവരാവശ്യപ്പെട്ടു.

ബനുന്നളീറും ബനൂ ഖുറയ്ളയും ചെയ്തത് ഒരേ കുറ്റമല്ല. ബനൂ ഖുറയ്ളയുടേത് ഏറ്റവും ഗുരുതരമാണ്. വധശിക്ഷയിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാനില്ല.

ബനുന്നളീറിനെപ്പോലെ തങ്ങളെയും പോകാൻ അനുവദിക്കണമെന്ന അപേക്ഷ പ്രവാചകൻ ﷺ തള്ളിക്കളഞ്ഞു.

ആയുധങ്ങളില്ലാതെ പോകാനുള്ള അനുമതി തേടി. അതും നിരസിക്കപ്പെട്ടു. നബി ﷺ ഇങ്ങനെ പ്രഖ്യാപിച്ചു. “നിങ്ങൾ കോട്ടയിൽ നിന്നു പുറത്തുവരിക. എന്റെ വിധി സ്വീകരിക്കുക. അനുകൂലമായാലും പ്രതികൂലമായാലും."

ഖുറയ്ള ഗോത്രക്കാരുടെ സഖ്യകക്ഷിയായിരുന്നു ഔസ്. ഔസ് ഗോത്രത്തിലെ പ്രമുഖ നേതാവായ അബൂലുബാനയെ കൂടിയാലോചനയ്ക്ക് അയച്ചുതരണമെന്നു ഖുറയ്ളക്കാർ ആവശ്യപ്പെട്ടു ഖുറയ്ളക്കാരുടെ കൂടെ അബൂലുബാനയുടെ സന്തതികളും സ്വത്തും ഉണ്ടായിരുന്നു.

അബൂലുബാന കൂടിയാലോചനയ്ക്കു വേണ്ടി കോട്ടക്കകത്തേക്കു പോയി. തങ്ങൾക്കു ലഭിക്കാൻ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്നു ജൂതന്മാർ ചോദിച്ചു...

അബൂലുബാന കഴുത്തിൽ കൈവച്ചു കാണിച്ചു. കൊന്നുകളയുമെന്ന സൂചന.

താനങ്ങനെ സൂചിപ്പിച്ചതു വലിയ തെറ്റായിപ്പോയെന്നു പുറത്തു വന്നപ്പോൾ അബൂലുബാനക്കു തോന്നി. അല്ലാഹുﷻവിനോടും റസൂലിനോടും (ﷺ) താൻ തെറ്റു ചെയ്തു പോയി. നബിﷺയുടെ സമീപത്തേക്കു പോകാൻ തോന്നിയില്ല. താൻ ചെയ്ത തെറ്റിനു സ്വയം ശിക്ഷ വിധിച്ചു. പള്ളിയുടെ
തൂണിൽ സ്വയം ബന്ധിതനായി...

തന്റെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനം അറിയിക്കും വരെ ഇവിടെ ബന്ധിതനായിക്കഴിയാമെന്ന് അദ്ദേഹം തീരുമാനിച്ചു...


Part : 145

നബിﷺതങ്ങൾ അബൂലുബാനയെ അന്വേഷിച്ചു. പള്ളിയിൽ ബന്ധിതനാണെന്ന് അറിഞ്ഞു. നബി ﷺ ഇങ്ങനെ പ്രതികരിച്ചു: “അബൂലുബാനക്ക് എന്റെ അടുത്തു വരാമായിരുന്നു. ഞാൻ അദ്ദേഹത്തിനു വേണ്ടി പൊറുക്കലിനെ തേടുമായിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചു. നാം അദ്ദേഹത്തിന്റെ കാര്യം വിടുക. അല്ലാഹുﷻ തന്നെ ഒരു തീരുമാനമെടുക്കട്ടെ.”

ബനൂ ഖുറയ്ളയുടെ കാര്യത്തിൽ വിധി പ്രഖ്യാപിക്കാൻ ഒരുമധ്യസ്ഥനെ നിയമിക്കാൻ തീരുമാനിച്ചു. ഔസ് ഗോത്രക്കാർ ഇടപെട്ടതുകൊണ്ടാണ് അങ്ങനെ തീരുമാനമുണ്ടായത്. ഔസ് ഗോത്രത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരാളെ മധ്യസ്ഥനായി സ്വീകരിക്കാൻ പ്രവാചകൻ ﷺ പറഞ്ഞു. അവർ സഅ്ദ് ബ്നു മുആദിന്റെ പേരു പറഞ്ഞു.

ഖൻദഖിലെ യുദ്ധവേളയിൽ അമ്പുകൊണ്ടതിനാൽ ചികിത്സയിലായിരുന്നു സഅ്ദ് ബ്നു മുആദ്(റ). ആ സ്വഹാബിവര്യനെ ഒരു കഴുതപ്പുറത്തു കയറ്റി കൊണ്ടു വന്നു. സഅ്ദ്(റ) വന്നപ്പോൾ നബി ﷺ തങ്ങൾ വിധി പ്രഖ്യാപിക്കാനാവശ്യപ്പെട്ടു.

ഔസ് ഗോത്രക്കാരായ ചിലർ അദ്ദേഹത്തോടു പറഞ്ഞു: “നമ്മുടെ സഖ്യകക്ഷിയാണ്. നന്മ ചെയ്യുക.''

വേറെ ചിലർ പറഞ്ഞു: “അല്ലാഹുﷻവിന്റെ കാര്യമാണിത്. ആക്ഷേപകരമായ വിധി എടുത്തുകൂടാ.”

ഖുറയ്ളക്കാരെ നോക്കി സഅ്ദ്(റ) ചോദിച്ചു: “ഞാൻ വിധിക്കുന്നതു സമ്മതമാണോ..?”

“അതെ.” അവർ സമ്മതിച്ചു. 

പ്രവാചകനെ (ﷺ) നോക്കി. “ഞാൻ വിധി പറയട്ടെയോ..?”

“അതേ, വിധിച്ചുകൊള്ളൂ.''

സഅ്ദ് (റ) വിധി പ്രഖ്യാപിച്ചു: “പടയാളികളെയെല്ലാം വധിക്കുക. അവരുടെ സ്വത്തു കണ്ടുകെട്ടുക. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുക...”

അതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെകൊണ്ടു സത്യം. താങ്കളുടെ വിധി അല്ലാഹുﷻവും സത്യവിശ്വാസികളും തൃപ്തിപ്പെട്ടിരിക്കുന്നു.”

യോദ്ധാക്കൾ വധിക്കപ്പെട്ടു. കൂട്ടത്തിൽ ഒരു സ്ത്രീയും. കോട്ടയുടെ മുകളിൽനിന്ന് ഒരു വലിയ കല്ല് ഉരുട്ടിയിട്ട് ഒരു സ്വഹാബിയെ കൊന്നതിനാണ് ആ സ്ത്രീക്ക് വധശിക്ഷ വിധിച്ചത്. ബനൂ ഖുറയ്ളയുടെ സ്ത്രീകൾപോലും കഴിയാവുന്നത്ര ഉപ്രദവങ്ങൾ മുസ്ലിംകൾക്കു ചെയ്തിരുന്നു... 

നബിﷺതങ്ങൾ മദീനയിൽ തിരിച്ചെത്തി. അബൂലുബാനയുടെ കാര്യത്തിൽ ആയത്ത് ഇറങ്ങി. അബൂലുബാനയുടെ പശ്ചാത്താപം അല്ലാഹു ﷻ സ്വീകരിച്ചു. പ്രവാചകനുമായി ഉണ്ടാക്കിയ സന്ധി കാരണം ബനൂഖുറയ്ള ഗോത്രക്കാർക്കു പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്.

അവർക്കു മദീനയിൽ നിർഭയമായി കച്ചവടം നടത്താമായിരുന്നു. കൃഷി ചെയ്യാമായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും വന്നു ബനൂ ഖുറയ്ളയെ ആക്രമിച്ചാൽ മുസ്ലിംകൾ ഖുറയ്ളയെ സഹായിക്കുമെന്നായിരുന്നു വ്യവസ്ഥ. മുസ്ലിംകൾക്കു നേരെ അക്രമം വന്നാൽ ബനൂഖുറയ്ള മുസ്ലിംകളെയും സഹായിക്കണം.

ഖൻദഖ് യുദ്ധവേളയിൽ ബനൂഖുറയ്ളയുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു. അവസാന നിമിഷത്തിൽ അവർ ശ്രത്രു പക്ഷം ചേർന്നു. മുസ്ലിംകളുടെ ഉന്മൂല നാശത്തിനു ശ്രമിച്ചു.

തൗറാത്തിലെ നിയമമനുസരിച്ച് അവർക്കു മരണശിക്ഷയാണു നൽകേണ്ടത്. അതു ബനൂ ഖുറയ്ളക്കാർക്കറിയാം. അതിൽ മാറ്റമൊന്നും വരുത്തിയില്ല.
ഇതിൽ സഹാനുഭൂതിയുടെ പ്രശ്നമൊന്നും ഉദിക്കുന്നില്ല.

അർഹിക്കുന്ന ശിക്ഷ അവർക്കു കിട്ടി.

ബന്ദികളോടു ദയാപൂർവം പെരുമാറി. ഒരു പ്രയാസവും അവർക്ക് അനുഭവിക്കേണ്ടതായി വന്നില്ല. രാജ്യരക്ഷയ്ക്കു വേണ്ടി അനിവാര്യമായ നടപടി സ്വീകരിച്ചു. ബനൂ ഖുറയ്ളക്കാരുടെ കാര്യത്തിൽ നടന്നത് അതാണ്... 


Part : 146

സയ്നബ്(റ) 

പ്രവാചക പുത്രി സയ്ബ് (റ)യെക്കുറിച്ചു നേരത്തെ ഒരധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ അൽപം വിശദമായി ഇവിടെ പറയാം. തുടർന്നു പ്രവാചക പുത്രിമാരെ വേറെവേറെ പരിചയപ്പെടുത്തുകയും ചെയ്യാം.

നബിﷺതങ്ങളുടെ മൂത്ത മകളാണു സയ്നബ് (റ). മാതാപിതാക്കളുടെ കൺമണി. അളവില്ലാത്ത സ്നേഹവും വാത്സല്യവും മാതാപിതാക്കൾ മകൾക്കു നൽകി.

മിടുമിടുക്കിയായ പെൺകുട്ടി. ബുദ്ധിമതി. മകൾ വളർന്നു വലുതായി. ബാലികയായി. ബാല്യപ്രായക്കാരായ പെൺകുട്ടികൾക്കു വിവാഹാലോചനകൾ വരും. സൽഗുണ സമ്പന്നയായ സയ്നബിനു വിവാഹാലോചനകൾ വരാൻ തുടങ്ങി. ഉന്നത കുടുംബങ്ങളിൽ നിന്നു തന്നെ.

ഖദീജ ബീവിയുടെ സഹോദരിയാണ് ഹാല. ഹാല കൂടെക്കൂടെ ഖദീജ(റ)യെ കാണാൻ വരും. സഹോദരിമാർ വളരെനേരം സംസാരിച്ചിരിക്കും. കുടുംബകാര്യങ്ങളൊക്കെ ചർച്ച ചെയ്യും.

ഖദീജ(റ) വലിയ കച്ചവടക്കാരിയായിരുന്നല്ലോ. പലപ്പോഴും ഹാലയുടെ സഹായം വേണ്ടതായി വരും. ഹാലക്കു സയ്നബിനെ എന്തൊരിഷ്ടമാണെന്നോ..?

സയ്നബിനു ഹാല സ്വന്തം മാതാവിനെപ്പോലെ തന്നെ.
പിറന്ന നാൾ മുതൽ ഹാല സയ്നബിനെ ഓമനിക്കുന്നു.

ഹാലക്കു വിവാഹം കഴിക്കാൻ പ്രായമായ ഒരു മകനുണ്ട്.
പേര് അബുൽ ആസ്. ഹാലയുടെ മനസ്സിൽ വളരെനാളായി ഒരു മോഹം മൊട്ടിട്ടു നിൽപുണ്ട്.

സയ്ബിനെ തനിക്കു വേണം. മറ്റാർക്കും വിട്ടുകൊടുത്തുകൂട. തന്റെ മകൻ സയ്ബിനെ വിവാഹം കഴിക്കണം. തന്റെ വീട്ടിൽ അവർ താമസിക്കണം. ഇതാണു മോഹം. അതു മനസിൽ അടക്കിനിറുത്തി.

മനസ്സിലൊതുങ്ങാതായപ്പോൾ തുറന്നു പറഞ്ഞു. ഖദീജയോട്, സ്വന്തം സഹോദരിയോട്... 

ഖദീജ(റ)ക്ക് അബുൽ ആസിനെ വലിയ ഇഷ്ടമാണ്. സ്വപുത്രനെപ്പോലെ തന്നെ. വിവാഹം നബിﷺതങ്ങളും അറിഞ്ഞു. എതിരൊന്നും പറഞ്ഞില്ല.

വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു. ഖദീജ(റ)യുടെ വീട്ടിലും ഹാലയുടെ വീട്ടിലും ഒരുക്കം തുടങ്ങി. നബി ﷺ തങ്ങൾക്കു നുബുവ്വത് ലഭിക്കുന്നതിനു മുമ്പാണ് അബുൽ ആസും സയ്നബും തമ്മിലുള്ള വിവാഹം നടന്നത്. 

അവർ നല്ല ദമ്പതികളായി. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും നിറഞ്ഞ ജീവിതം.

അബുൽ ആസ് നന്മകൾ നിറഞ്ഞ ചെറുപ്പക്കാരൻ. ഗോത്രക്കാരുടെ സ്നേഹഭാജനം. അബുൽ ആസിനെ ഭർത്താവായി ലഭിച്ചതു തന്റെ ഭാഗ്യമെന്നു സയ്നബ് കരുതി. സയ്നബിനെ ലഭിച്ചതു തന്റെ മഹാഭാഗ്യമെന്ന് അബുൽ ആസ് കരുതി.

പേരെടുത്ത കച്ചവടക്കാരൻ. ഖുറയ്ശികളോടൊപ്പം ഖാഫിലയിൽ പോകും. കച്ചവടത്തിൽ നല്ല ലാഭം നേടും. ഓരോ കച്ചവടയാത്ര കഴിഞ്ഞു വരുമ്പോഴും സയ്ബിനെ സ്നേഹംകൊണ്ടു പൊതിയും. അവരുടെ ജീവിതം നബിﷺതങ്ങളെയും ഖദീജ(റ)യെയും വളരെയേറെ സന്തോഷിപ്പിച്ചു.
സമാധാനവും സന്തോഷവും നിറഞ്ഞ നാളുകൾ നീങ്ങി... 


Part : 147

ഒരു ദിവസം സയ്നബ് ഭർത്താവിനോടു സ്വകാര്യം പറഞ്ഞു: “അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും താങ്കൾ സാക്ഷ്യം വഹിക്കണം.”

അബുൽ ആസിന്റെ മുഖം മങ്ങി.

താൻ ജീവനുതുല്യം സ്നേഹിക്കുന്ന സയ്നബിന്റെ വാക്കുകൾ തള്ളിക്കളയാനാകുമോ..? തള്ളാതിരിക്കാൻ പറ്റുമോ..? ഖുറയ്ശികൾക്കിടയിൽ തനിക്കുള്ള പദവിയെന്താണ്..? ആ പദവി വലിച്ചെറിയണോ, സാമൂഹിക ബന്ധങ്ങൾ പൊട്ടിച്ചെറിയാനോ..?

സാധ്യമല്ല, തന്നെക്കൊണ്ടാവില്ല...

“പ്രിയപ്പെട്ട സൈനബ്... എന്നെ നിർബന്ധിക്കരുത്.” അബുൽ ആസ് ഒഴിഞ്ഞുമാറിക്കളഞ്ഞു...

ശഹാദത്തു കലിമ ചൊല്ലാൻ അദ്ദേഹം തയ്യാറായില്ല. നേരായ മാർഗത്തിലേക്കു വിളിച്ചിട്ടു തിരിഞ്ഞുകളഞ്ഞു. അദ്ദേഹം സ്നേഹസമ്പന്നനാണ്. ആ സ്നേഹം അങ്ങോട്ടും നൽകുന്നുണ്ട്. പക്ഷേ, ഖുറയ്ശികളുടെ കൂടെ നിൽക്കുന്നു. ഉമ്മയും അനിയത്തിമാരുമൊക്കെ സത്യസാക്ഷ്യം വഹിച്ചു.

“അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ്
അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” 

സയ്നബിന്റെ ധീരമായ ശബ്ദം. ഭർത്താവു കേട്ടു, ഭാര്യയുടെ പ്രഖ്യാപനം...

ഇതു പറഞ്ഞ കാരണത്താൽ മക്കയിൽ എത്രപേരാണു മർദ്ദിക്കപ്പെട്ടത്..! ക്രൂരമായി മർദിക്കപ്പെട്ട പെൺകൊടിമാരെത്ര..

ഇസ്ലാംമതം സ്വീകരിച്ച കാരണത്താൽ ഈ പെൺകുട്ടിയെ മർദിക്കാൻ തന്നെക്കൊണ്ടാകുമോ..?

തനിക്കേറ്റവും പ്രിയപ്പെട്ടവൾ..! അബുൽ ആസ് തിരിഞ്ഞു നടന്നു...

ഖുറയ്ശികൾക്കിടയിൽ ആ വിഷയം ചർച്ചാവിഷയമായി. ഭാര്യ മുസ്ലിമാവുക. ഭർത്താവു പഴയ വിശ്വാസത്തിൽ തുടരുക..! പരിഹാസത്തിന്റെ കൂരമ്പുകൾ. എല്ലാം കേട്ടു, സഹിച്ചു. പ്രിയപ്പെട്ടവൾക്കു വേണ്ടിയല്ലേ...

മക്കയിൽ ഓരോ പ്രഭാതത്തിലും വാർത്തകൾ പരന്നുകൊണ്ടിരുന്നു. മർദനത്തിന്റെ പുതിയ കഥകൾ.

മർദകരുടെ കൂട്ടത്തിൽ അബുൽ ആസിന്റെ മനസ്സിൽ ഭാര്യയുടെ സുന്ദരവദനം...

സത്യവിശ്വാസിനിയായ ഭാര്യ. സത്യവിശ്വാസം കൈക്കൊള്ളാത്ത ഭർത്താവ്. അവരുടെ ദാമ്പത്യജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...


Part : 148

മദീനയിലെത്തിക്കുക 

സയ്നബ്(റ)യുടെ മനസ്സിൽ വല്ലാത്ത ഉൽകണ്ഠ. തന്റെ പ്രിയപ്പെട്ട അനുജത്തി റുഖിയ്യ ഭർത്താവിനോടൊപ്പം നാടുവിട്ടു. റുഖിയ്യയും ഉസ്മാൻ(റ)വും മക്കയിൽ നിൽക്കാനാകാതെ പലായനം ചെയ്തിരിക്കുന്നു.

അന്യനാട്ടിൽ എന്തൊരു കഷ്ടപ്പാടായിരിക്കും. മാതാവിനെക്കണ്ടു. മാതാവിന്റെ ദുഃഖം കണ്ടു. പിതാവിന്റെ മുഖം കണ്ടു. പൊട്ടിക്കരഞ്ഞുപോയി.
ബഹിഷ്കരണത്തിന്റെ കാലം.

മലഞ്ചെരുവിലെ ദുരിതം നിറഞ്ഞ നാളുകൾ.

സയ്നബിന്റെ മനസ്സ് നീറിപ്പുകഞ്ഞു.

ഖുറയ്ശികൾ എന്തൊരു ക്രൂരതയാണു കാണിക്കുന്നത്..? എന്നിട്ടും തന്റെ ഭർത്താവ് അവരുടെ കൂടെത്തന്നെ. എങ്ങനെ സഹിക്കും..!

ബഹിഷ്കരണത്തിന്റെ കാലം കഴിഞ്ഞപ്പോൾ ആശ്വാസം. പക്ഷേ, അതു നീണ്ടുനിന്നില്ല.

എല്ലാവരുടെയും അഭയകേന്ദ്രമായിരുന്ന വന്ദ്യമാതാവ് മരണപ്പെട്ടു. മക്കയുടെ റാണിയായിരുന്ന ഉമ്മ. സമ്പന്നയായിരുന്ന ഉമ്മ. എല്ലാം പിതാവിനുവേണ്ടി ത്യജിച്ചു. ഒടുവിൽ ദൈന്യം നിറഞ്ഞ മരണം. ഒരർത്ഥത്തിൽ പട്ടിണി മരണം..!രാജകുമാരിയുടെ പട്ടിണി മരണം..!!

റുഖിയ്യ അകലെയാണ്. ഉമ്മുകുൽസൂം ദുഃഖത്തിന്റെ പ്രതീകമായി. ഫാത്വിമ കുട്ടിയാണ്.

സയ്ബിന്റെ മനസു നിറയെ ദുഃഖം.

വന്ദ്യപിതാവിനു രണ്ട് അഭയകേന്ദ്രങ്ങളുണ്ടായിരുന്നു.

ഒന്ന് അബൂത്വാലിബ്. മറ്റൊന്ന് ഖദീജ(റ). രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. അതോടെ മർദനം ഇരട്ടിയായി...
സയ്നബിന്റെ വേദനക്കതിരില്ല. ഒടുവിൽ ഹിജ്റ. സത്യവിശ്വാസികൾ നാടുവിട്ടുകൊണ്ടിരിക്കുന്നു. വന്ദ്യപിതാവും നാടുവിട്ടു. ഉമ്മുകുൽസൂമും ഫാത്വിമയും മദീനയിലേക്കുപോയി. മക്കയിൽ സയ്നബ് ഒറ്റയ്ക്കായി.

കാലം പിന്നെയും കടന്നുപോയി.

ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നുമില്ല. ദുഃഖം കലർന്ന ഓർമകളുമായി സയ്നബ് നാളുകൾ തള്ളി നീക്കി.

പ്രിയ സഹോദരി റുഖിയ്യയെ കാണാൻ മോഹം. ഉമ്മുകുൽസൂമിന്റെ രൂപം കൺമുമ്പിൽ തന്നെയുണ്ട്. ബാല്യദശയിലുള്ള ഫാത്വിമയെ കാണാൻ കണ്ണു കൊതിക്കുന്നു. എന്തൊരു പരീക്ഷണം..! എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു. ജീവിതവും മരണവും.

ഇബാദത്തുകൾകൊണ്ടു രാപ്പകലുകൾ സജീവമാക്കി. പിതാവിനെ ഒന്നു കാണണമായിരുന്നു. മനസിന്റെ മോഹം. എങ്ങനെ കാണാൻ..?
പെട്ടെന്നാണ് ആ വാർത്ത കേട്ടത്.

യുദ്ധം..!!

മക്കയിലെ മുശ്രിക്കുകൾ പടനയിക്കുന്നു. മുസ്ലിംകൾക്കെതിരെ..! ഭർത്താവ് യാത്രയ്ക്കൊരുങ്ങുന്നു. പടച്ചട്ടയണിയുന്നു. പടവാളെടുക്കുന്നു...

“എങ്ങോട്ടാ..?” - ഭാര്യയുടെ വെപ്രാളം നിറഞ്ഞ ചോദ്യം.

“യുദ്ധത്തിന്...” - ഭർത്താവിന്റെ മറുപടി.

ഖൽബു തകരുന്ന വേദന. “വേണോ, ഇതു വേണോ...? നിങ്ങൾ യുദ്ധത്തിനു പോകണോ..?” ഭാര്യയുടെ ഗദ്ഗദം നിറഞ്ഞ ചോദ്യം.

പതറിക്കൂടാ. ഭാര്യയുടെ കണ്ണീരിനു മുമ്പിൽ ഖുറയ്ശിയോദ്ധാവ് പതറിപ്പോകരുത്. ധീരമായി മുന്നേറണം. ഉറച്ച പാദങ്ങളിൽ നടന്നുപോയി. ഭാര്യ ആ പോക്കു നോക്കി നിന്നു.


Part : 149

അതാ പോകുന്നു ഭർത്താവ്. യുദ്ധക്കളത്തിലേക്ക്. തന്റെ പിതാവിനെതിരെ പടവെട്ടാൻ..! ഇതും കാണേണ്ടതായി വന്നല്ലോ...

സഹിക്കാനാവുന്നില്ല. റബ്ബേ..! കരുത്തു നൽകേണമേ. പിന്നെ ഉറക്കമില്ലാത്ത രാവുകൾ. മരവിച്ചുപോയ ദിവസങ്ങൾ. ഊണില്ല, ഉന്മേഷമില്ല...
ദിനരാത്രങ്ങൾ പലതും കടന്നുപോയി. ബദർ യുദ്ധം കഴിഞ്ഞു. മക്കക്കാർ മടങ്ങിയെത്തി. ദുഃഖത്തിന്റെ കഥകളുമായി. അബൂജഹ്ൽ വധിക്കപ്പെട്ടു. കേട്ടവരൊക്കെ ഞെട്ടി. ധീരവീര നേതാക്കൾ പലരും വധിക്കപ്പെട്ടു...

പ്രതികാരത്തിന്റെ ആവേശം മക്കയെ മൂടി. തന്റെ ഭർത്താവു മടങ്ങിവന്നില്ല.
ഭർത്താവിനെ കാണാതായപ്പോൾ വെപ്രാളം. അന്വേഷണമായി. വധിക്കപ്പെട്ടിട്ടില്ല, ബന്ദിയായിരിക്കുന്നു. എന്തു ശിക്ഷയായിരിക്കും ലഭിക്കുക..?വധിക്കപ്പെടുമോ, അതോ മടങ്ങിവരുമോ..? ആകാംക്ഷയോടെ കാത്തിരുന്നു. 

അപ്പോൾ അടുത്ത വാർത്ത വന്നു. മോചനദ്രവ്യം വാങ്ങി ചിലരെ വിട്ടയച്ചിരിക്കുന്നു. അവർ മക്കയിലെത്തി. പണം നൽകി തന്റെ ഭർത്താവിനെ മോചിപ്പിക്കാം. മനസിൽ ആശയുടെ തിളക്കം.

പണമെവിടെ..? ബന്ദിയെ മോചിപ്പിക്കാൻ മാത്രം പണം കൈവശമില്ല. ഒരു സ്വർണ മാലയുണ്ട്. 

ഇതെങ്ങനെ ഊരിക്കൊടുക്കും..? പ്രിയപ്പെട്ട മാതാവ് തന്നതാണ്. തനിക്കു ലഭിച്ച വിവാഹ സമ്മാനം. കൈവെടിയാൻ തോന്നുന്നില്ല. ഭർത്താവിനെ മോചിപ്പിക്കാനല്ലേ, ഭാര്യ ത്യാഗം ചെയ്യേണ്ടതായിവരും...

വേദനയോടെ മാല ഊരി മദീനയിലേക്കു കൊടുത്തയച്ചു. അബുൽ ആസിന്റെ ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) കണ്ടു. മോചനദ്രവ്യം കൊണ്ടുവന്നിട്ടുണ്ടെന്നും അബുൽ ആസിനെ വിട്ടയയ്ക്കണമെന്നും അപേക്ഷിച്ചു.

ഒരു പൊതി മുമ്പിൽ വച്ചു. തിരുമേനി ﷺ അതു തുറന്നുനോക്കി. ഒരു സ്വർണമാല..! ഓർമകൾ ഇളകിമറിഞ്ഞു. തന്റെ പ്രിയപ്പെട്ട ഖദീജ മാറിലണിഞ്ഞ മാല.

ചിന്തകൾ അസ്വസ്ഥനാക്കി.

സ്വഹാബികൾ ആ മാല തിരിച്ചുകൊടുക്കാൻ തീരുമാനിച്ചു...

പ്രവാചകൻ ﷺ ഒരു ഉപാധിവച്ചു: “അബുൽ ആസ്, നിങ്ങളെ വിട്ടയയ്ക്കുകയാണ്. സയ്നബിന്റെ മാല മടക്കിത്തരികയും ചെയ്യുന്നു. നിങ്ങൾ മക്കയിലെത്തിയ ഉടനെ സൈനബിനെ മദീനയിലേക്കയയ്ക്കണം. ആ ഉറപ്പിന്മേൽ നിങ്ങളെ വിട്ടയയ്ക്കുന്നു.”

“ഞാനങ്ങനെതന്നെ ചെയ്യാം.” - അയാൾ സമ്മതിച്ചു.

സ്വത്രന്തനായി നാട്ടിലേക്കു മടങ്ങി.
സയ്നബിനു മാല കിട്ടി. ആശ്വാസമായി.

“നിന്നെ മദീനയിലേക്കയയ്ക്കാമെന്നു ഞാൻ വാക്കു കൊടുത്തിരിക്കുന്നു.” അബുൽ ആസ് സങ്കടത്തോടെ പറഞ്ഞു...

ഭാര്യയെ പിരിയാൻ മനസ്സു വരുന്നില്ല.
പിരിയുകയല്ലാതെ വഴിയുമില്ല. ബദർ യുദ്ധം അബുൽ ആസിന്റെ ചിന്താമണ്ഡലം പിടിച്ചു കുലുക്കിയിരുന്നു.

മുസ്ലിം യോദ്ധാക്കളുടെ അച്ചടക്കം. പ്രവാചകനോടുള്ള അനുസരണം. എന്തൊരു മാന്യമായ പെരുമാറ്റം. എല്ലാം തന്നെ വല്ലാതെ ആകർഷിച്ചു.
ഖുറയ്ശികൾ പ്രതികാര ചിന്തയിലാണ്. താനും അവരോടൊപ്പം ചേരണം...

സയ്നബിന്റെ മദീനാ യാത്രയെക്കുറിച്ചുള്ള ചിന്തകളാണു
മനസ്സു നിറയെ. എങ്ങനെ പറഞ്ഞയയ്ക്കും..? 

ഖുറയ്ശികൾ കഴുകൻ കണ്ണുകളുമായി നോക്കിനടക്കുന്നു. പുറപ്പെട്ടാൽ അവർ ആക്രമിക്കും. രാവും പകലും അവർ തന്നെ നിരീക്ഷിക്കുന്നുണ്ട്. 

ദീർഘയാത്രക്കു പറ്റിയ ശാരീരികാവസ്ഥയുമല്ല. ഗർഭിണിയാണ്. വിശ്രമം വേണ്ട സന്ദർഭം. ഭർത്താവിന്റെ പരിചരണം വേണം. ഇവിടെ ഭർത്താവിനെ പിരിയുകയാണ്. എങ്ങനെ നോക്കിയാലും ഉത്കണ്ഠ. കണ്ണീർകണങ്ങളും നെടുവീർപ്പുകളും മാത്രം...

Part : 150

പ്രവാചക പുത്രിയെ ആക്രമിച്ചു

നബിﷺതങ്ങൾ സയ്ദ് ബ്നു ഹാരിസ്(റ)വിനെ വിളിച്ചു. എന്നിട്ടിങ്ങനെ നിർദേശിച്ചു: “നിങ്ങൾ സയ്നബിനെ കൊണ്ടുവരണം. മദീനയുടെ അതിർത്തിവരെ പോകുക. നിങ്ങൾ ബതൻയാജ് എന്ന പ്രദേശത്തു താമസിക്കണം. സയ്നബ് വരുന്നതുവരെ കാത്തിരിക്കുക. വന്നാൽ കൂട്ടിക്കൊണ്ടു പോരണം.”

സയദ് ബ്നു ഹാരിസ്(റ) മറ്റൊരു സഹായിയോടൊപ്പം യാത്ര തിരിച്ചു. അബുൽ ആസ് മക്കയിലെത്തിയ ഉടനെ സൈനബിനെ അയയ്ക്കുമെന്നാണു പ്രതീക്ഷ. സ്വഹാബികൾ ഇരുവരും ബതൻയാജ് എന്ന സ്ഥലത്തെത്തി. അവിടെ തമ്പടിച്ചു.

അബുൽ ആസിന്റെ സഹോദരനാണ് കിനാന. കിനാന ധീരനും തന്ത്രശാലിയുമാണ്.

ഖുറയ്ശികളുടെ കണ്ണിൽപെടാതെ സയ്നബിനെ മക്കയുടെ അതിർത്തി കടത്തിവിടാൻ കിനാനക്കു കഴിയും.

അബുൽ ആസ് ആ ചുമതല കിനാനയെ ഏൽപിച്ചു. വളരെ രഹസ്യമായാണു യാത്ര...

ഒട്ടകം വന്നു, ഒട്ടകക്കട്ടിൽ തയ്യാറായി.

സയ്നബ് (റ) ഒട്ടകക്കട്ടിലിൽ കയറിയിരുന്നു. ഒട്ടകം നടന്നു. കിനാന കൂടെ സഞ്ചരിച്ചു. 'ദീതുവാ' എന്ന സ്ഥലത്തെത്തി. ശ്രതുക്കൾ ചാടിവീണു. ഒട്ടകത്തെ വളഞ്ഞു..!

അസഭ്യവർഷം തന്നെ...

ഫുബാറ് ബ്നു അസദ്. ക്രൂരനായ ഒരു മനുഷ്യന്റെ പേരാണിത്. കയ്യിൽ കുന്തവുമായി അവൻ ഓടിയടുത്തു. അയാൾ ഒട്ടകക്കട്ടിലിൽ ആഞ്ഞുകുത്തി. ഗർഭിണിയായ സയ്നബ് ഒട്ടകപ്പുറത്തുനിന്നു താഴെ വീണു..!

കിനാന വില്ലു കുലച്ചു. അമ്പെയ്യാൻ ലക്ഷ്യം പിടിച്ചു. “അടുത്തു വന്നാൽ കൊന്നുകളയും...” കിനാനയുടെ അട്ടഹാസം. 

അക്രമികൾ പിൻവാങ്ങി. അപ്പോൾ അബൂസുഫ്യാനും ഏതാനും ആളുകളും അതുവഴി വന്നു. സയ്നബിനെ ഭർത്താവിന്റെ വീട്ടിലേക്കു തന്നെ മടക്കിക്കൊണ്ടുപോകാൻ അബൂസുഫ്യാൻ നിർദേശിച്ചു...

തീരെ അവശയായിപ്പോയ സൈനബിനെയും കൊണ്ടു
കിനാന മടങ്ങിപ്പോയി. വേദന നിറഞ്ഞ മനസ്സും ശരീരവുമായി അവൾ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. വീഴ്ചയുടെ ഫലമായി ഗർഭം അലസിപ്പോയി. രക്ഷപ്പെടാനുള്ള മാർഗത്തെ കുറിച്ചു മാത്രമാണു ചിന്ത. എപ്പോഴും കിടപ്പുതന്നെ. എന്തൊരു വേദന..!

മരുന്നുകൾ കഴിക്കുന്നു. ആരോഗ്യം യാത്രയ്ക്ക് ഏതാണ്ട് അനുയോജ്യമായി. വീണ്ടും ഒരു ത്യാഗത്തിനൊരുങ്ങുന്നു. കിനാന സയ്നബിനെയും കൊണ്ടു പുറപ്പെട്ടു...


Part : 151

വളരെ രഹസ്യമായിരുന്നു യാത്ര.

ആൾസഞ്ചാരം ഏറെയില്ലാത്ത വഴിയിലൂടെ. ഭാഗ്യം, ശത്രുക്കൾ കണ്ടുപിടിച്ചില്ല. മക്കയുടെ അതിർത്തികടന്നു.

ബതൻയാജ്. അവിടെ രണ്ടു സ്വഹാബികൾ അപ്പോഴും കാത്തുനിൽപുണ്ട്. കിനാന നെടുവീർപ്പിട്ടു. ഇവിടെ എത്തിയല്ലോ. പ്രവാചകപുത്രിയെ അവർക്കേൽപിച്ചു കൊടുത്തു.

കിനാന മടങ്ങുകയാണ്.

സയ്നബ് (റ)യുടെ നയനങ്ങൾ നനഞ്ഞു. യാത്ര. മരുഭൂമി പരന്നുകിടക്കുന്നു. ഒട്ടകത്തിന്റെ കാൽപാടുകൾ നീണ്ടുപോയി...

തങ്ങളുടെ കുടുംബത്തിൽ വളർന്ന സയ്ദ്. അദ്ദേഹത്തിന്റെ കൂട്ടുകാരൻ. അവരുടെ അകമ്പടിയോടെ യാത്ര.

ദിവസങ്ങൾക്കുശേഷം അവർ മദീനയിലെത്തി.

പിതാവിന്റെ മുമ്പിലേക്കു മകൾ ധൃതിയിൽ നടന്നു. പിതാവ് മകളെ നോക്കി. എന്തൊരു രൂപം..! തങ്ങളുടെ മൂത്തമകൾ.

ഉമ്മുകുൽസൂമും ഫാത്വിമയും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത്താത്തയെ കാണാൻ. സഹോദരിമാർ ഒത്തുകൂടി. അവർക്കെന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്. ഉമ്മയുടെ കഥകൾ. മരണപ്പെട്ടുപോയ സഹോദരി റുഖിയ്യയുടെ കഥകൾ. കണ്ണീരിന്റെ നനവുള്ള കഥകൾ. ആശ്വാസത്തിന്റെ കഥകൾ...

ശത്രുക്കളുടെ ആക്രമണം കാരണം ഗർഭം അലസി, അസുഖം ബാധിച്ചു. അനുജത്തിമാർ ഇത്താത്തയെ പരിചരിക്കുന്നു...

ഇടയ്ക്കൊക്കെ സയ്നബ്(റ) ഭർത്താവിനെ കുറിച്ചോർക്കും.

മനസ്സു വേദനിക്കും. സത്യവിശ്വാസം കൈക്കൊള്ളാതെ ഭർത്താവുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നു. എന്നിട്ടും മനസ്സിലെവിടെയോ ചെറിയൊരു പ്രതീക്ഷ...

അബുൽ ആസ് തീരെ അസ്വസ്ഥനാണ്. ഭാര്യയെ മറക്കാനാവുന്നില്ല. മനസ്സിൽ കവിത വിരിയുന്നു. സയ്നബിനെ കുറിച്ച് ഈണത്തിൽ പാട്ടുപാടി. അവരുടെ സൽഗുണങ്ങൾ വാഴ്ത്തിപ്പാടി...

മക്കക്കാർ മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. അബുൽ ആസും അതിൽ പങ്കെടുക്കണം. അതിനിടയിൽ സിറിയയിലേക്കു കച്ചവടയാത്ര.

ഖുറയ്ശികളുടെ മുതലുമായി ചിലർ പുറപ്പെടുന്നു. കൂട്ടത്തിൽ അബുൽ ആസുമുണ്ട്. 

കച്ചവടത്തിലെ ലാഭം യുദ്ധത്തെ സഹായിക്കും. കച്ചവടസംഘം സിറിയയിലെത്തി. നല്ല വ്യാപാരം നടന്നു. മക്കയിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി.

ഇനി മടക്കയാത്ര. കച്ചവടസംഘം മടങ്ങിവരുന്ന വാർത്ത മദീനയിലറിഞ്ഞു. ആ സംഘത്തെ വഴിയിൽ തടയണം. അതു യുദ്ധതന്ത്രം...

സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ പ്രവാചകൻ ﷺ അയച്ചു. ഇരുസംഘങ്ങളും വഴിയിൽ കണ്ടുമുട്ടി, ഏറ്റുമുട്ടി. അബുൽ ആസ് ഓടി രക്ഷപ്പെട്ടു. മുതലുകൾ മുസ്ലിംകൾ അധീനപ്പെടുത്തി. അവർ മദീനയിലേക്കു മടങ്ങി. "ഐസ്' എന്ന പ്രദേശത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്.


Part : 152 

പ്രകാശം പരന്ന പാതയിലേക്ക് 

അബുൽ ആസ് ആകെ ചിന്താകുഴപ്പത്തിലാണ്. ഖുറയ്ശികളുടെ സ്വത്തു മുഴുവൻ മുസ്ലിംകൾ പിടിച്ചെടുത്തു. കയ്യിലൊന്നുമില്ല. ഈ നിലയിൽ മക്കയിലേക്കു മടങ്ങുകയോ..? ഛെ..! നാണക്കേട്. പിന്നെ തനിക്കെന്തു സ്ഥാനം. ഓർക്കാൻ വയ്യ...

സ്വത്തു തിരിച്ചുവാങ്ങണം. അതു ഖുറയ്ശികൾക്ക് എത്തിച്ചു കൊടുക്കണം. എങ്കിലേ സമാധാനമുള്ളൂ...

മദീനയിൽ പോകണം. പ്രവാചകനെ (ﷺ) കാണണം. സ്വത്ത് തിരിച്ചുതരാൻ പറയണം. എളുപ്പമുള്ള കാര്യമല്ല. മുസ്ലിംകൾ തന്നെ വെറുതെവിടില്ല. ഇനിയെന്തു ചെയ്യും..?

പ്രിയപ്പെട്ട സയ്നബ്. എങ്ങനെയെങ്കിലും സയ്നബിന്റെ സമീപത്തെത്തുക. അഭയം ചോദിക്കുക. തനിക്കഭയം നൽകും. നല്ല പ്രതീക്ഷയുണ്ട്. സയ്നബ് തനിക്കുവേണ്ടി പ്രവാചകനോടു (ﷺ) സംസാരിക്കും. അതുതന്നെ നല്ല മാർഗം...

ഇരുട്ടിന്റെ മറവിൽ യാത്ര.പാതിരാത്തണുപ്പിലും യാത്ര. ശരീരം വിയർത്തു. നല്ല ക്ഷീണം. സാഹസമാണിത്.

പ്രഭാതം അടുത്തെത്തി. മദീനാപള്ളിയിൽ നിന്നു ബാങ്കിന്റെ ശബ്ദം ഉയർന്നു. സത്യവിശ്വാസികൾ അങ്ങോട്ടൊഴുകി. ആരുടെയും ശ്രദ്ധയിൽ പെടാതെ സഞ്ചരിച്ചു.

അരണ്ട വെളിച്ചം, നടന്നു.

“സൈനബിന്റെ വാതിൽ കാണിച്ചുതരൂ..!”

വഴിയിൽ കണ്ടവരോടു പറഞ്ഞു. വാതിൽക്കൽ എത്തി. വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു.

പരസ്പരം കണ്ടു ഞെട്ടിപ്പോയി..!!

“നിങ്ങളെന്തിനിവിടെ വന്നു..?” - സൈനബിന്റെ പരിഭ്രമം നിറഞ്ഞ ചോദ്യം.

“സംഭവങ്ങൾ നീ അറിഞ്ഞിരിക്കുമല്ലോ..? ഖുറയ്ശികളുടെ ചരക്കുമായി ഞാൻ സിറിയയിൽ നിന്നു വരികയായിരുന്നു. മുസ്ലിംകൾ അത് അധീനപ്പെടുത്തി. അതു തിരിച്ചുകിട്ടാതെ എനിക്കു മക്കത്തേക്കു പോകാൻ കഴിയില്ല. അന്യരുടെ സ്വത്താണ്.” അബുൽ ആസ് വിശദീകരിച്ചു...

“ഇതൊക്കെ എന്നോടെന്തിനു പറയുന്നു..?” - സയ്നബ്.

“നീ പിതാവിനോടു പറയണം. എനിക്കു മടക്കിത്തരാൻ. എന്റെ അഭിമാനം പോകുന്ന പ്രശ്നമാണ്...”

അബുൽ ആസിന്റെ ദയനീയാവസ്ഥ സയ്നബിനെ തളർത്തി...

“സയ്നബ് നിനക്കു സുഖമാണോ..?”

“എന്തു സുഖം..?”

“എന്നെ നിന്റെ അഭയാർത്ഥിയായി കരുതണം. അതു വിളിച്ചു പറയണം. അല്ലെങ്കിൽ മുസ്ലിംകളെന്നെ ആക്രമിക്കും.”

സൈനബിന്റെ മനസ്സലിഞ്ഞു.

തന്റെ ഭർത്താവ്..! തന്റെ മക്കളുടെ പിതാവ്. അദ്ദേഹം തന്നോട് അഭയം ചോദിക്കുന്നു. ഈ അവസ്ഥ വന്നാൽ ഏതൊരു സ്ത്രീയാണു തിരസ്കരിക്കുക..!

വികാരാവേശത്തോടെ സയ്നബ്(റ) വിളിച്ചു പറഞ്ഞു: “അബുൽ ആസിന് ഞാൻ അഭയം നൽകിയിരിക്കുന്നു."

മദീനാപള്ളിയിൽ സുബ്ഹി നിസ്കാരത്തിനു തടിച്ചുകൂടിയ
സത്യവിശ്വാസികൾ ആ ശബ്ദം കേട്ടു. അബുൽ ആസിന് ആശ്വാസമായി. ഇനി പേടിക്കാനില്ല...

ഒരു മുസ്ലിം അഭയം നൽകിയാൽ അഭയം തന്നെ...


Part : 153

സുബ്ഹി നിസ്കാരത്തിനുശേഷം ആളുകൾ പരസ്പരം ചോദിക്കാൻ തുടങ്ങി: “എന്താ ഒരു ശബ്ദം കേട്ടത്..?”

“ഒരു സ്ത്രീ ശബ്ദമാണു കേട്ടത്.”

“ആർക്കോ അഭയം നൽകിയ കാര്യം.''

സയ്നബ്(റ) സുബ്ഹി നിസ്കാരത്തിനുശേഷം ഖൽബു തുറന്നു പ്രാർത്ഥിച്ചു. അതിനു ശേഷം പിതാവിനെ കാണാൻ പോയി.

“ഉപ്പയോട് ഒരു കാര്യം പറയാൻ വന്നതാണ്.”

“എന്താണ് എന്റെ മോൾക്കു പറയാനുള്ളത്..?”

“ഞാൻ അബുൽ ആസിന് അഭയം നൽകി.”

“മോളേ; അവൻ നിന്റെ ഭർത്താവ് എന്ന പദവിയിലല്ല ഇപ്പോൾ.”

“ഉപ്പാ. അതെനിക്കറിയാം. അദ്ദേഹം വന്നത് സ്വത്തു തിരിച്ചുകിട്ടാനാണ്. അന്യരുടെ മുതലാണ്. അതു തിരിച്ചുകൊടുക്കണം. പാവം വലിയ വിഷമത്തിലാണ്. ഉപ്പാ... അതു തിരിച്ചുകൊടുത്തുകൂടെ..?”

പുത്രിയുടെ വാക്കുകൾ പിതാവിന്റെ മനസ്സിനെ സ്പർശിച്ചു. പുഞ്ചിരിയോടെ മറുപടി നൽകി.

“എന്റെ മോൾ വിഷമിക്കരുത്. സ്വത്തു തിരിച്ചുകൊടുക്കാം.”

സയ്നബ്(റ)വിന്റെ മുഖം തെളിഞ്ഞു. സന്തോഷത്തോടെ തിരിച്ചുപോയി.
നബി ﷺ സയ്ദ്ബ്നു ഹാരിസിനെ വിളിച്ചു.

“സയ്ദ്, അബുൽ ആസിന്റെ സ്വത്തു തിരിച്ചുകൊടുക്കണം. അവനോടു സ്നേഹത്തോടെ പെരുമാറണം. ഒരു ബുദ്ധിമുട്ടും
ഉണ്ടാകരുത്.”

സയ്ദ്(റ) , അബുൽ ആസിനെ കണ്ടു. സ്വത്തു തിരിച്ചുകൊടുത്തു. മടങ്ങിപ്പോകാൻ സൗകര്യം ചെയ്തുകൊടുത്തു. അബുൽ ആസ് മക്കത്തേക്കു തിരിച്ചു.

മനസ്സ് ഇളകി മറിയുന്നു - എത്ര നല്ല പെരുമാറ്റം..! ഇവരാണു സത്യവിശ്വാസികൾ. അല്ലാഹുﷻവിന്റെ ദാസന്മാർ, സംശയമില്ല...

മക്കയിലെത്തി. സ്വത്ത് ഖുറയ്ശികളെ ഏൽപിച്ചു. സമാധാനമായി വീട്ടിലേക്കു മടങ്ങി.

മനസ്സിൽ സയ്നബിന്റെ മുഖം.

പ്രതിസന്ധിഘട്ടത്തിൽ തനിക്കഭയം നൽകി. സ്വത്ത് തിരിച്ചു വാങ്ങിത്തന്നു. എത്ര നല്ല കൂട്ടുകാരി..! -

ചുണ്ടിൽ ശോകഗാനം. സഹിക്കാനാവുന്നില്ല. അങ്ങു പറന്നെത്താൻ മോഹം...

ഒരു ദിവസം അബുൽ ആസ് ഖുറയ്ശികളുടെ മധ്യത്തിലിരിക്കുന്നു...

“നിങ്ങളിൽ ആരുടെയെങ്കിലും സ്വത്ത് എന്റെ കൈവശം ബാക്കിയുണ്ടോ..?” - അബുൽ അസ് ചോദിച്ചു.

“ഒന്നുമില്ല, താങ്കൾ എല്ലാം തിരിച്ചു തന്നു. താങ്കൾ മാന്യനാണ്. വിശ്വസ്തനുമാണ്.” - ഖുറയ്ശികൾ പറഞ്ഞു.

“ഞാൻ മദീനയിൽ ചെന്നു. പ്രവാചകനെ (ﷺ) കണ്ടു. എനിക്ക് ഇസ്ലാംമതം സ്വീകരിക്കാൻ തോന്നി. പക്ഷേ, സ്വീകരിച്ചില്ല.

എന്താ കാരണം..? നിങ്ങളുടെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി ഞാൻ ഇസ്ലാം മതം സ്വീകരിച്ചുവെന്നു നിങ്ങൾ കരുതും.

അതു വേണ്ട. അക്കാരണത്താൽ ഇസ്ലാം മതം സ്വീകരിച്ചില്ല.

സ്വത്തുമായി ഞാൻ മക്കയിൽ വന്നു. ഉടമസ്ഥർക്കു മടക്കിക്കൊടുത്തു. എല്ലാ അവകാശങ്ങളും മടക്കിത്തന്നുവെന്നു നിങ്ങൾ സാക്ഷ്യം വഹിച്ചു. ഇല്ലേ, നിങ്ങൾ സാക്ഷ്യം വഹിച്ചില്ലേ..?”

“അതേ, തീർച്ചയായും ഞങ്ങൾ സാക്ഷ്യം വഹിച്ചു.” - ഖുറയ്ശികൾ.

അബുൽ ആസ് ശബ്ദമുയർത്തിപ്പറഞ്ഞു:

“ഞാൻ സ്വതന്ത്രനാണ്. ആരോടും കടപ്പെട്ടിട്ടില്ല. എന്നാൽ കേട്ടോളൂ..

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”

ആവേശം കൊണ്ടു വിറച്ചുപോയി. ഖുറയ്ശികൾ ചലനമറ്റിരുന്നു.

അതിനിടയിൽ അബുൽ ആസ് സ്ഥലം വിട്ടു. ഇനി ഒട്ടും വൈകിക്കൂടാ. മദീനയിലേക്കു കുതിക്കുക. പുണ്യഭൂമിയിലേക്ക്.

പ്രവാചക സന്നിധിയിലേക്ക്. അബുൽ ആസ് വാഹനം കയറി.
മരുപ്പാതയിലൂടെ നീങ്ങി...


Part : 154

വേർപാട്

കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന മരുപ്പാത. അകലെ മദീനക്കാരുടെ ഈത്തപ്പനത്തോട്ടങ്ങൾ. അതിനുമപ്പുറം പുണ്യനഗരം, മദീന...

അബുൽ ആസ് പുണ്യനഗരത്തിലെത്തി. തിരുസന്നിധിയിലേക്കു കുതിച്ചു. ആവേശപൂർവം വിളിച്ചു പറഞ്ഞു:

“അസ്സലാമു അലയ്ക്ക യാ റസൂലല്ലാഹ്...”

നബിﷺതങ്ങൾ സലാം മടക്കി.

കേട്ടുനിന്നവർക്കാവേശം. വാർത്ത പുറത്തേക്കൊഴുകി. സയ്നബ്(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തനിക്കു തന്റെ ഭാര്യയെ തിരിച്ചു കിട്ടുമോ..? ഖൽബു തേങ്ങുന്നു.

“സയ്നബ്... അബുൽ ആസിന്റെ ഭാര്യ തന്നെ.” നബി ﷺ അരുൾ ചെയ്തു.

സയ്ബിനെ നബി ﷺ അബുൽ ആസിനെ ഏൽപിച്ചു. വീണ്ടും ദാമ്പത്യം. ഏറെ ദുഃഖങ്ങൾക്കു ശേഷം പുനഃസംഗമത്തിന്റെ സന്തോഷം. അബുൽ ആസ് തന്റെ ഭാര്യയെ പൂർവാധികം, സ്നേഹിച്ചു.

സയ്നബ്(റ) തന്റെ ഭർത്താവിന്റെ മനംമാറ്റത്തിൽ അത്യധികം സന്തോഷിച്ചു...

ഇപ്പോൾ ആളാകെ മാറിപ്പോയി.

ഇസ്ലാമിന്റെ കർമഭടനാണദ്ദേഹം.

ഏതു കാര്യത്തിനും മുമ്പിൽ തന്നെ. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായിരുന്നു; ഒരു മോനും ഒരു മോളും.

മോന് അലി എന്നു പേരിട്ടു.മിടുക്കനായ കുട്ടി. നബിﷺതങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ഏറെ ആസ്വദിച്ച മകൻ...

മോളുടെ പേര് ഉമാമ എന്നായിരുന്നു. നബിﷺതങ്ങൾ ലാളിച്ചു വളർത്തിയ കുട്ടി.

നബിﷺതങ്ങളുടെ ചുമലിൽ കയറിയിരിക്കും. പല വികൃതികളും കളിക്കും. നബിﷺതങ്ങൾക്ക് അതൊക്കെ വലിയ ഇഷ്ടമായിരുന്നു...

സയ്നബ്(റ)യെ ഒട്ടകപ്പുറത്തുനിന്നു കുന്തംകൊണ്ടു കുത്തി താഴെ വീഴ്ത്തിയ ദുഃഖസംഭവം ഓർമയുണ്ടല്ലോ. അന്നു പറ്റിയ പരിക്കുകൾ പൂർണമായി സുഖപ്പെട്ടിട്ടില്ല. വീഴ്ച മൂലം നിത്യരോഗിയായി എന്നുതന്നെ പറയാം. ഭർത്താവ് ഭാര്യയെ സ്നേഹപൂർവം പരിചരിച്ചു. എന്നിട്ടും രോഗം വിട്ടുമാറിയില്ല...

അബുൽ ആസ് ഇസ്ലാം മതം സ്വീകരിച്ചിട്ടു രണ്ടു വർഷം
കഴിഞ്ഞു. സൈനബിന്റെ (റ) ആരോഗ്യനില വഷളായി. മരണത്തിന്റെ കാലൊച്ച അടുത്തുവരുന്നു. അബുൽ ആസ്(റ) ദുഃഖാകുലനായി മാറി.

തങ്ങളുടെ ദാമ്പത്യജീവിതത്തിൽ എന്തെല്ലാം കോളിളക്കങ്ങളുണ്ടായി. എന്നിട്ടും പിടിച്ചുനിന്നു. സ്നേഹത്തിന്റെ പാശം പൊട്ടിപ്പോയില്ല...

തന്റെ ഭാര്യ ജീവിതത്തിന്റെ നാഴികകൾ എണ്ണിത്തീർക്കുകയാണോ..! തന്നെ തനിച്ചാക്കി പോയ്ക്കളയുമോ..?!


Part : 155

സയ്നബ് (റ) യുവതിയാണ്. മുപ്പതു വയസ്സു കാണും. സയ്നബ്(റ) അത്യാസന്ന നിലയിലായി. നബി ﷺ ദുഃഖം കടിച്ചമർത്തി. തന്റെയും ഖദീജയുടെയും മൂത്ത മോൾ. ശ്വാസഗതി ഒന്നു കൂടി. പിന്നെ നിശ്ചലം..! - എല്ലാം അവസാനിച്ചു.
സൈനബ് (റ) യാത്രയായി. മരണമില്ലാത്ത ലോകത്തേക്ക്...

അബുൽ ആസ്(റ) തനിച്ചായി.

മയ്യിത്തു കുളിപ്പിക്കണം. മൂന്നു സ്വഹാബി വനിതകൾ മുന്നോട്ടു വന്നു. 

ഉമ്മു അയ്മൻ(റ), സൗദ(റ), ഉമ്മുസലമ(റ). 

ഇവർ ചേർന്നു മയ്യിത്തു കുളിപ്പിച്ചു. മയ്യിത്തിനു വേണ്ടി നിസ്കാരവും പ്രാർത്ഥനയും...

ഖബറിടത്തിലേക്കു നീങ്ങി. നബി ﷺ തങ്ങളും അബുൽ ആസ് (റ)വും ചേർന്നു മയ്യിത്തു ഖബറിലേക്കു താഴ്ത്തി. മണ്ണിലേക്കു മടക്കം.

അബുൽ ആസ്(റ)വിന്റെ കണ്ണിൽനിന്നും കണ്ണീർ തുള്ളികൾ പുതുമണ്ണിൽ വീണുചിതറി.

മയ്യിത്ത് ഖബറിലേക്കു താഴ്ത്തുമ്പോൾ നബിﷺതങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു: 

“അല്ലാഹുവേ, സയ്നബിന്റെ പ്രയാസങ്ങൾ തീർക്കേണമേ, ബുദ്ധിമുട്ടുകൾ അകറ്റേണമേ...”

അബുൽ ആസ്(റ) വീട്ടിലേക്കു മടങ്ങി. മക്കളെ ചേർത്തുപിടിച്ചു. ദുഃഖം കടിച്ചമർത്തി. കടന്നുപോയ ഇന്നലെകൾ. അവയുടെ കോരിത്തരിപ്പിക്കുന്ന ഓർമകൾ...

എങ്ങനെ മറക്കും..?

അലി എന്ന കുട്ടി വളർന്നു. എങ്കിലും വളരെക്കാലം ജീവിച്ചില്ല. ഉമാമ വളർന്നു വിവാഹിതയായി...

സയ്ബിന്റെ ഖബറിടം സന്ദർശിക്കും.

ഏറെക്കാലം കഴിഞ്ഞില്ല. അബുൽ ആസ്(റ) മരണപ്പെട്ടു. ഭർത്താവ് ഭാര്യയെ പിന്തുടർന്നു...

ഭാര്യ-ഭർത്താക്കന്മാർക്കിടയിലെ വിശുദ്ധമായ സ്നേഹത്തിന്റെ മഹത്തായ ഉദാഹരണം.

ആ ദമ്പതികളുടെ കഥ തലമുറകൾ കൈമാറി. എത്ര പറഞ്ഞാലും പുതുമ മാറാത്ത കഥ. അല്ലാഹു ﷻ അവരെയും നമ്മയും അനുഗ്രഹിക്കട്ടെ.., 
ആമീൻ യാ റബ്ബൽ ആലമീൻ


Part : 156

ഫാത്വിമതുസ്സഹ്റാ (റ) 

ഒരു ദിവസം നബിﷺതങ്ങൾ കഅ്ബയുടെ അടുത്തു വച്ചു നിസ്കരിക്കുകയായിരുന്നു. ഒരുകൂട്ടം ഖുറയ്ശികൾ അതു കണ്ടു. അവരുടെ മനസ്സിൽ രോഷം ആളിക്കത്തി.

അബൂജഹലിനു തമാശ തോന്നി. ക്രൂരമായ തമാശ. അവൻ തന്റെ അനുയായികളോടു ചോദിച്ചു:

“കണ്ടോ, മുഹമ്മദ് നിസ്കരിക്കുന്നു. അവന്റെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽകൊണ്ടിടുവാൻ നല്ല സൗകര്യം. ആരാണതു ചെയ്യുക..?”

ഒരു ദുഷ്ടൻ ആവേശത്തോടെ വിളിച്ചുപറഞ്ഞു: “അക്കാര്യം ഞാനേറ്റു.”

എല്ലാവരും പൊട്ടിച്ചിരിച്ചു. കാണാൻ പോകുന്ന രസം. ഉഖ്ബത് ബ്നു അബീ മുഅയ്ത്വ്. അതായിരുന്നു അവന്റെ പേര്.

അകലെ ഒട്ടകത്തിന്റെ കുടൽമാല കിടക്കുന്നു. ചീഞ്ഞു നാറുന്നു. ഓടിപ്പോയി അതു വലിച്ചുകൊണ്ടുവന്നു. വല്ലാത്ത ഭാരം.

നബി ﷺ സുജൂദിലാണ്. നെറ്റിത്തടം ഭൂമിയിൽ വച്ചിരിക്കുന്നു. സർവശക്തനായ അല്ലാഹുﷻവിനു മുമ്പിൽ പരമമായ വിനയം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ സാന്ദ്രത. സകല ശ്രദ്ധയും ഇബാദത്തിലാണ്. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള സ്മരണ മാത്രം...

പെട്ടെന്ന് കഴുത്തിൽ എന്തോ ഭാരം വന്നുവീണതായി അനുഭവപ്പെട്ടു. എന്തൊരു ഭാരം. ശിരസ്സുയർത്താൻ പറ്റുന്നില്ല. കടുത്ത ദുർഗന്ധം.
എന്തൊരു വിഷമം. അപ്പുറത്ത് പൊട്ടിച്ചിരി. ഖുറയ്ശികൾ ആർത്തട്ടഹസിച്ചു ചിരിക്കുന്നു.

കുടലിലെ മലിന വസ്തുക്കൾ പ്രവാചകന്റെ ശരീരത്തിൽ പടരുന്നു. ശിരസ്സിൽ മാലിന്യം ഒഴുകുന്നു. 

പെട്ടെന്ന് ഒരു പെൺകുട്ടിയുടെ പൊട്ടിക്കരച്ചിൽ...

പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിവരുന്നു. കുടൽമാല പിടിച്ചു വലിക്കുന്നു. വലിച്ചിട്ടു നീങ്ങുന്നില്ല. സർവശക്തിയുമെടുത്തു വലിക്കുന്നു. അൽപം നീങ്ങി...

പൊട്ടിച്ചിരി ഉച്ചത്തിലായി. പെൺകുട്ടിയുടെ കരച്ചിലും ഉച്ചത്തിലായി. ഉപ്പാ... എന്റെ... ഉപ്പാ...

കരളലിയിപ്പിക്കുന്ന വിളി..!!

പെൺകുട്ടി പാടുപെട്ടു കുടൽമാല വലിച്ചുനീക്കി. പിതാവിനെ പിടിച്ചുയർത്തി. പിതാവിന്റെ കൈപിടിച്ചു വലിച്ചു. വെള്ളമുള്ള സ്ഥലത്തേക്കു കൊണ്ടുപോയി.

പെൺകുട്ടി പിതാവിന്റെ ശരീരത്തിൽ വെള്ളം കോരി ഒഴിച്ചു. അഴുക്കുകൾ കഴുകിക്കളഞ്ഞു. അപ്പോഴെല്ലാം ആ പെൺകുട്ടി കരയുകയായിരുന്നു.
സങ്കടം അടങ്ങുന്നില്ല...

വീണ്ടും വീണ്ടും തേങ്ങിക്കരയുന്നു. ഉപ്പയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

“മോളേ... കരയരുത്, കരച്ചിൽ നിർത്തൂ. ഇതൊന്നും സാരമില്ല.”

വീട്ടിലുള്ളവരൊക്കെ ഓടിക്കൂടി.

എല്ലാവരും സംഭവമറിഞ്ഞു. പെൺകുട്ടി സങ്കടത്തോടെ താൻ കണ്ട കാഴ്ച വിവരിച്ചു. ആരായിരുന്നു ആ പെൺകുട്ടി..?

ഫാത്വിമ(റ). റസൂലിന്റെ പ്രിയ പുത്രി ഫാത്വിമതുസ്സഹ്റാ (റ)...

((( കൂടല്‍ മാലയുടെ ചരിത്രം വിവരിക്കുന്ന ഹദീസ് ബുഖാരിയില്‍ (റഹ്) ഉണ്ട്. ഹദീസ് ഇങ്ങനെ ചുരുക്കി വിവരിക്കാം. 

റസൂല്‍ (സ) കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഖുറൈശികള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ പറഞ്ഞു: 

‘ഇന്ന ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടലും മറ്റു അവശിഷ്ടങ്ങളും എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്റെ ചുമലിലിടാന്‍ തയ്യാറുള്ളവര്‍ നിങ്ങളില്‍ ആരാണ്?’ 

ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. 

ഇബ്നു മസ്ഊദ് പറയുന്നു: അവര്‍ ഇടത്തോട്ടും വലത്തോട്ടും ആടി ചിരിച്ചു. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. 

കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. 

നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ പിന്നെ പേരെടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിച്ചു:

‘അല്ലാഹുവേ, അംറു ബനു ഹിശാമിനെയും,  ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും ഉമാറത് ബ്നു വലീദിനെയും നീ ശിക്ഷിക്കണമേ.’

ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ ബദ്റില്‍ വീണ് കിടക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ ഖലീബ് പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.))) 


Part : 157

റസൂലിനു (ﷺ) മകളോടുള്ള സ്നേഹം പ്രസിദ്ധമാണ്. ഖദീജ(റ)യുടെ ശേഷം റസൂലിന്റെ (ﷺ) തണലും ആശ്വാസവും ഈ മകളായിരുന്നു. പിതാവിനെ അളവറ്റു സ്നേഹിച്ചു. പിതാവ് കണക്കറ്റുലാളിച്ചു...

ഫാത്വിമ (റ) വീട്ടിലേക്കു വരുന്നതു കണ്ടാൽ നബി ﷺ പുറത്തേക്ക് ഓടിച്ചെല്ലും. കൈ പിടിച്ചു സ്വീകരിക്കും, വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുവരും. അരികിൽ പിടിച്ചിരുത്തും.

ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്. ഒരിക്കൽ പറഞ്ഞു.
അവൾക്കു വിഷമമുണ്ടാകുന്നതൊന്നും ആ പിതാവ് സഹിച്ചില്ല. ഏതു തിരക്കിലും മകളെ ചെന്നു കാണും. കുശലം പറയും. സന്തോഷം പങ്കിടും...


ഹിജ്റ കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം.
ഒരു ദിവസം അലി(റ) നബിﷺതങ്ങളെ കാണാനെത്തി.

“ഫാത്വിമയെ തനിക്കു വിവാഹം ചെയ്തുതരുമോ..?” മടിച്ചാണു ചോദിച്ചത്.ആ ചുണ്ടുകളിൽ മന്ദഹാസം. അലി(റ)വിന് ആശ്വാസം...

“മഹ്റിനും മറ്റും വകയുണ്ടോ നിന്റെ കയ്യിൽ..?”നബിﷺതങ്ങളുടെ ചോദ്യം അലി(റ)യെ വിഷമിപ്പിച്ചു.

വളരെ പതുക്കെ മറുപടി നൽകി. “ഒരു കുതിരയുണ്ട്. ഒരു പടച്ചട്ടയും.”

കേട്ടപ്പോൾ നബി ﷺ മന്ദഹസിച്ചു. പടച്ചട്ട നബി ﷺ നേരത്തെ കൊടുത്തതായിരുന്നു. “പടച്ചട്ട വിറ്റു വിവാഹച്ചെലവുകൾ നടത്തിക്കോളൂ...”

സമ്മതം കിട്ടി. മനസ്സു നിറയെ സന്തോഷം. ആഹ്ലാദപൂർവം മടങ്ങിപ്പോയി. നബിﷺതങ്ങൾ മോളെ അടുത്തുവിളിച്ചു. സ്നേഹപൂർവം ചോദിച്ചു.

“അലി നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. നിനക്കു
സമ്മതമാണോ..?”

ഫാത്വിമക്കു (റ) നാണം. നാണംകൊണ്ടു മുഖം തുടുത്തു. ഒന്നും മിണ്ടിയില്ല. മൗനം. ആ മൗനം സമ്മതമായി പരിഗണിച്ചു. സുന്ദരിയും സൽഗുണസമ്പന്നയുമായ ഫാത്വിമ അലി(റ)വിന്റെ സഹധർമിണിയാകാൻ പോകുന്നു...

അലി (റ) പടച്ചട്ട വിറ്റു. ഉസ്മാൻ (റ) അതുവാങ്ങി. നല്ല വില കൊടുത്തു.
വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു.

സത്യവിശ്വാസികൾക്കു സന്തോഷവാർത്ത...


Part : 158

സത്രീകളുടെ നേതാവ് 

അലി(റ)വിനു സ്വന്തമായി വീടില്ല.
വിവാഹം കഴിഞ്ഞാൽ എവിടെ താമസിക്കും..!

“അലീ, ഒരു വീട് വാടകയ്ക്ക് എടുത്തോളൂ.. നിനക്കും ഫാത്വിമക്കും അവിടെ താമസിക്കാം.” നബിﷺതങ്ങൾ പ്രശ്നത്തിനു പരിഹാരം നിർദേശിച്ചു.

വാടക വീടിന് അന്വേഷണമായി.

കുറെ അന്വേഷിച്ചപ്പോൾ ഒരു വീടുകിട്ടാനുണ്ടെന്നറിഞ്ഞു. അതിന്റെ ഉടമസ്ഥൻ ഹാരിസ് ബ്നു നുഅ്മാൻ ആയിരുന്നു.

അലി(റ) അദ്ദേഹത്തെ ചെന്നു കണ്ടു.

വീടു വാടകക്കു തരണമെന്നാവശ്യപ്പെട്ടു.

അലി(റ) പ്രവാചക പുത്രിയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും സ്വന്തമായി വീടില്ലാത്തതിനാൽ തന്റെ വീട് വാടകയ്ക്ക് ചോദിക്കുകയാണെന്നും ഹാരിസിനു മനസ്സിലായി.

അദ്ദേഹം വീടു വാടകയ്ക്കു കൊടുത്തു. വളരെ ലളിതമായിരുന്നു ആ വിവാഹം.

പ്രവാചകൻ ﷺ തന്റെ ഓമന പുത്രിയെ അലി(റ)വിനു നികാഹ് ചെയ്തുകൊടുത്തു. ഇനിയവർ വാടക വീട്ടിലേക്കു പോകുന്നു.
പുതിയ താമസമാകുമ്പോൾ എന്തെല്ലാം സാധനങ്ങൾ വേണം.

നബിﷺതങ്ങൾ പൊന്നുമോൾക്കു ചില സാധനങ്ങൾ നൽകി. ഒരു കട്ടിൽ, വിരിപ്പ്, തോൽപാത്രം, തിരിക്കല്ല്.

നബിﷺതങ്ങളുടെ പുന്നാരമോൾക്കു വാടക വീട്ടിൽ വന്നപ്പോൾ ഒരു പരുക്കൻ ജീവിതമാണു നയിക്കേണ്ടിവന്നത്. വീട്ടുജോലികളെല്ലാം സ്വയം നിർവഹിക്കണം. സഹായത്തിനൊരാളില്ല.
തിരിക്കല്ലിൽ ഗോതമ്പ് അരച്ചെടുക്കണം.

കല്ലിനു വലിയ ഭാരം. അതു തിരിക്കാൻ പ്രയാസം...

റോസാദളംപോലെ മിനുസമുള്ള ഉള്ളംകൈ വേദനിച്ചു...

കടുത്ത ദാരിദ്ര്യം. സാമ്പത്തിക നില വളരെ മോശം. അടുപ്പിൽ തീ കത്തിക്കുന്നതും ബുദ്ധിമുട്ടുതന്നെ.

വിറകുകൊള്ളികൾ വച്ചു നന്നായി ഊതണം. നേരത്തെ ശീലമാക്കാത്ത പണികൾ.

കല്ലു തിരിച്ചു കൈ വീങ്ങി.

അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. തീ കത്തിച്ചപ്പോൾ കൈ പൊള്ളി. പ്രിയ പത്നിയുടെ അവസ്ഥ കണ്ട് അലി(റ) വിഷമിച്ചു.

ജോലികളിൽ സഹായിച്ചു. ദൂരെനിന്നു വെള്ളം കൊണ്ടു വരണം. വെള്ളം കൊണ്ടുവരുന്ന ജോലി അലി(റ) നിർവഹിക്കും. പല ജോലികളും ചെയ്യും.

ഒരു ദിവസം അലി(റ) ഫാത്വിമയോടിങ്ങനെ പറഞ്ഞു: “നബിﷺതങ്ങളുടെ അടുത്ത് കുറെ അടിമകൾ വന്നുചേർന്നിട്ടുണ്ട്. ഒരാളെ നമുക്കു തരാൻ പറയൂ. നീയൊന്നു ചെന്നു പറഞ്ഞു നോക്കൂ...”

കേട്ടപ്പോൾ ആഗ്രഹം. വീട്ടിൽ സഹായത്തിനൊരാളാകുമല്ലോ...


Part : 159


ഫാത്വിമ(റ) പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങി നടന്നു. പിതാവിന്റെ സമീപത്തെത്തി. അവിടെ എത്തിയപ്പോൾ ലജ്ജ തോന്നി.
ഒരു വേലക്കാരിയെ വേണമെന്ന് എങ്ങനെ പറയും..? വീട്ടുജോലികളൊക്കെ താൻ തന്നെ ചെയ്യേണ്ടതല്ലേ..!

“എന്താ മോളെ വിശേഷം..?” - നബി ﷺ സ്നേഹപൂർവം മകളോടു ചോദിച്ചു.

“ഒന്നുമില്ല... ഉപ്പാ... വെറുതെ വന്നതാണ്.” വന്ന കാര്യം പറയാതെ തിരിച്ചുപോന്നു...

ഭാര്യ വെറുംകയ്യോടെ തിരിച്ചുവരുന്നതു കണ്ടപ്പോൾ ഭർത്താവിന് ഉത്കണ്ഠ.

“ഫാത്വിമാ എന്തു പറ്റി..?”

“എനിക്കു ലജ്ജ തോന്നി. ഞാനൊന്നും പറഞ്ഞില്ല...”

“നിന്റെ ഒരു ലജ്ജ. വരൂ നമുക്കു രണ്ടുപേർക്കും കൂടി പോകാം.”  അലി(റ) നിർദേശിച്ചു.

ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചെന്നു ചോദിക്കാൻ ലജ്ജ അനുവദിച്ചില്ല. ഭർത്താവ് സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ പോകാമെന്നു തീരുമാനിച്ചു. ഇരുവരും പുറപ്പെട്ടു...

നബിﷺതങ്ങളുടെ സമീപമെത്തി. സലാം ചൊല്ലി...

അലി(റ) വിനയപൂർവം ഇങ്ങനെ ഉണർത്തി: “ഫാത്വിമ വല്ലാതെ വിഷമിച്ചുപോയി. തിരിക്കല്ല് തിരിച്ചു കയ്യിൽ നീരുകെട്ടി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. കൈ പൊള്ളി. ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാം.” ഫാത്വിമ(റ) ലജ്ജയോടെ നിന്നു. വേണ്ടായിരുന്നു എന്ന തോന്നൽ...

നബി ﷺ ഇങ്ങനെ മറുപടി നൽകി...

“ദാസിമാരുണ്ട്. പക്ഷേ, നിങ്ങൾക്ക് അവകാശപ്പെട്ടതല്ല.” മറുപടി കേട്ടപ്പോൾ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല...

രാത്രി സമയം. ഉള്ളതു കഴിച്ചു. ഉറങ്ങാൻ നേരമായി. ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുന്നു.

വാതിൽ തുറന്നു. നബി ﷺ മുമ്പിൽ നിൽക്കുന്നു...

നബിﷺതങ്ങൾ അവരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നോട് ഒരു ദാസിയെ ചോദിച്ചു. ഒരു ദാസിയെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യം ഞാൻ നിങ്ങൾക്കു പഠിപ്പിച്ചുതരാം...

"ഉറങ്ങാൻ പോകുമ്പോൾ

'സുബ്ഹാനല്ലാഹ്‌' എന്നു മുപ്പത്തിമൂന്നുപ്രാവശ്യം ചൊല്ലുക.
'അൽഹംദുലില്ലാഹ്' എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.
'അല്ലാഹു അക്ബർ' എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.

നിങ്ങളുടെ ജോലികൾ നിങ്ങൾതന്നെ ചെയ്തുതീർക്കണം.
ഇവിടത്തെ സുഖങ്ങളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. പരലോകത്തെ സുഖങ്ങളെപറ്റി ചിന്തിക്കണം. അതിനുള്ള മാർഗം ചിന്തിക്കണം.”

ഉപ്പയുടെ ഉപദേശം മകളുടെ മനസിനെ വല്ലാതെ സ്പർശിച്ചു. പരലോകത്തെ സുഖങ്ങളെ കുറിച്ചാണു ചിന്തിക്കേണ്ടത്. ഇവിടത്തെ എല്ലാ സുഖങ്ങളും ത്യജിക്കാം. പരലോകത്തെ വിജയം ലഭിച്ചാൽ മതി. അതിനുവേണ്ടി ഏതു കടുത്ത ത്യാഗവും ചെയ്യാം. ഫാത്വിമ(റ)യുടെ മനസ് അതിനു തയ്യാറായി...

പിന്നീടുള്ള ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു.
ആഹാരമില്ലാത്ത നാളുകൾ. നോമ്പെടുത്ത പകലുകൾ.
ആരാധനകൾ നിറഞ്ഞ രാവുകൾ.

ദിവസങ്ങൾ അവർക്കിടയിലൂടെ ഒഴുകി...


Part : 160

വഫാത്ത് 

പരുക്കൻ ജീവിതം. അതിനിടയിൽ ഫാത്വിമ(റ)ക്കു രോഗം വന്നു. മേലാസകലം വേദന. ശരീരം ക്ഷീണിച്ചു പോയി. പിതാവ് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചുവരും.

“എങ്ങനെയുണ്ട് മോളേ...?” ഒരിക്കൽ നബിﷺതങ്ങൾ മകളോടു ചോദിച്ചു.

“ശരീരം സുഖപ്പെട്ടിട്ടില്ല. ശരീരത്തിൽ വേദനയുണ്ട്. അതു സാരമില്ലെന്നു കരുതാം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. അക്കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.” ഫാത്വിമ(റ)യുടെ വേദന നിറഞ്ഞ മറുപടി.

അതിനു പിതാവിൽ നിന്നുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു...

“എന്റെ പൊന്നുമോളേ.. എന്റെ മോൾ ലോകത്തിലെ സ്ത്രീകളുടെ നേതാവാണ്. നിന്റെ ജീവിതം എല്ലാവർക്കും മാതൃകയായിരിക്കണം. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിക്കണം.

എല്ലാം സഹിക്കുക. ഭർത്താവിനെ അനുസരിക്കുക. നിന്റെ ഭർത്താവിന്റെ കയ്യിൽ ധനം കുറവാണ്. എന്നാൽ ദീനീകാര്യങ്ങളിൽ അദ്ദേഹം ഉന്നതനാണ്. ഉത്തമനായ ഭർത്താവിനെയാണു നിനക്കു ലഭിച്ചത്.”

പിതാവിന്റെ വാക്കുകൾ മകളെ കോരിത്തരിപ്പിച്ചു. ഇല്ലായ്മയുടെ കഥകൾ ഇനിയൊരാളോടും പറയില്ല.

നബിﷺതങ്ങൾ അലി(റ)നെ ഇങ്ങനെ ഉപദേശിച്ചു... “അലീ, ഫാത്വിമയെ വിഷമിപ്പിക്കരുത്. അവളോടു സ്നേഹ പൂർവം പെരുമാറണം. പോരായ്മകൾ കണ്ടാൽ ക്ഷമിക്കണം.”

അലി(റ) ആ ഉപദേശങ്ങൾ പാലിച്ചുവന്നു. ചിലപ്പോൾ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും.

അൽപം കഴിയുമ്പോൾ അതു മാറുകയും ചെയ്യും. ഒരു ദിവസം അലി(റ) ഭാര്യയോട് അൽപം പരുഷമായി പെരുമാറി. ഫാത്വിമ(റ)ക്കു സഹിക്കാനായില്ല

പിതാവിന്റെ അടുത്തേക്കു പുറപ്പെട്ടു...


Part : 161

ഭാര്യ പുറപ്പെട്ടപ്പോൾ അലി(റ)വിനു വിഷമമായി. നബിﷺതങ്ങളോടു തന്നെപ്പറ്റി പരാതി പറയുമല്ലോ.

അതോർത്തപ്പോൾ വിഷമം.

വേണ്ടിയിരുന്നില്ല.

താനിവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കൂടെച്ചെല്ലാം...

എങ്ങനെയെങ്കിലും ഭാര്യയെ സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരണം. അലി(റ) നടന്നു നടന്നു നബിﷺയുടെ വീട്ടിലെത്തി.

അപ്പോൾ അകത്തു നിന്നു സംസാരം. ഉപ്പയും മകളും കൂടി സംഭാഷണം. അലി(റ) അവരുടെ മുമ്പിലേക്കു കടന്നുചെന്നില്ല. അവിടെതന്നെ നിന്നു.

അപ്പോൾ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. “ഫാത്വിമാ... ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ്.

ഭർത്താവിന്റെ സംസാരവും പെരുമാറ്റങ്ങളുമൊക്കെ ഭാര്യയുടെ ഇഷ്ടം നോക്കിയാകണമെന്നില്ല.

നീ പിണങ്ങിപ്പോരരുത്.”

ആ വാക്കുകൾ കേട്ടപ്പോൾ അലി(റ)വിനു കടുത്ത ദുഃഖം.

അലി(റ) കടന്നു ചെന്നു.

എന്നിട്ടു ഭാര്യയോടു പറഞ്ഞു: “ഫാത്വിമാ. ഞാനിനി നിന്നോടു ദേഷ്യപ്പെടുകയില്ല.”പിണക്കം മറന്നു. ഇണക്കമായി. സന്തോഷത്തോടെ മടങ്ങിപ്പോന്നു...

അലി(റ) മികച്ച കവിയാണ്.

ഫാത്വിമ(റ) കവയിത്രിയുമാണ്.

ചിലപ്പോൾ സംസാരം കവിതയിലായി മാറും.

നബിﷺതങ്ങളുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിയാണു ഫാത്വിമ(റ). സംസാരത്തിൽ പോലും നബി ﷺ തങ്ങളുടെ പകർപ്പ്.

അലി-ഫാത്വിമ ദമ്പതികൾക്കു സന്താനങ്ങൾ അഞ്ച്.

ഹസൻ(റ), ഹുസയ്ൻ(റ), മുഹ്സിൻ(റ), സയ്നബ്(റ), ഉമ്മുകുൽസൂം(റ)...

മുഹ്സിൻ(റ) ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ച സംഭവം.

ഹിജ്റ 11 റമളാൻ മാസത്തിലാണ് ഫാത്വിമയുടെ വഫാത്. റസൂൽ ﷺ വഫാതിനുശേഷം നബികുടുംബത്തിൽ നിന്നും മരണപ്പെടുന്ന ആദ്യത്തെ ആൾ ഫാത്വിമ(റ) ആയിരുന്നു...

നബിﷺയുടെ പുത്രന്മാർ വളരെ ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രിമാർ യൗവനദശയിലും മരണപ്പെട്ടു...


Part : 162

ദുന്നൂറയ്ൻ 

നബിﷺതങ്ങളുടെ ഓമന മക്കളാണു റുഖിയ്യ(റ), ഉമ്മു കുൽസൂം(റ) എന്നിവർ.

സയ്നബ്(റ)ക്കു ശേഷം പിറന്ന കുട്ടികൾ. പ്രവാചകൻ ﷺ അവരെ ലാളിച്ചു വളർത്തി. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ആസ്വദിച്ചുകൊണ്ടവർ വളർന്നു.

ബാല്യകാലത്തു വിവാഹാലോചനകൾ വന്നു. നികാഹ് നടത്തിവയ്ക്കാമെന്നു തീരുമാനിച്ചു... 

കാണാൻ നല്ല അഴകുള്ള കുട്ടികൾ.

ബുദ്ധിമതികൾ, സൽസ്വഭാവികൾ. പലർക്കും അവരെ വിവാഹം ചെയ്യാൻ മോഹമുണ്ടായിരുന്നു... 

അബൂലഹബിന്റെ മക്കൾക്ക് അവരെ നികാഹ് ചെയ്തുകൊടുക്കാൻ തീരുമാനിച്ചു.

അബൂലഹബിന്റെ മൂത്ത പുത്രനാണ് ഉത്ബ. ആ ചെറുപ്പക്കാരൻ റുഖിയ്യയെ നികാഹ് ചെയ്തു. നികാഹ് ചെയ്തുവച്ചതേയുള്ളൂ.

ഉത്ബതിന്റെ അനുജനാണ് ഉതയ്ബ .

ഉമ്മുകുൽസൂമിനെ ഉതയ്ബക്കു വിവാഹം ചെയ്തു കൊടുത്തു.

പിന്നീടാണു നബിﷺതങ്ങൾക്കു വഹ് യ് ലഭിച്ചതും ഇസ്ലാമിക പ്രബോധനം ആരംഭിച്ചതും. 

അബൂലഹബിനെയും ഭാര്യ ഉമ്മുജമീൽ എന്ന സ്ത്രീയെയും ശപിക്കുന്ന സൂറത്ത് ഇറങ്ങി. ഇരുവരും കോപാകുലരായി.

അവർ ഉത്ബയെയും ഉതയ്ബയെയും വിളിച്ചു.

“മുഹമ്മദിന്റെ മക്കളെ ഇനി നിങ്ങൾ ഭാര്യമാരാക്കി വയ്ക്കരുത്. അവരെ ഉടനെ വിവാഹമോചനം നടത്തണം.”

ഇതേ ആവശ്യവുമായി ഖുറയ്ശി നേതാക്കളുമെത്തി. അങ്ങനെ പ്രവാചക പുത്രിമാരെ അവർ വിവാഹമോചനം നടത്തി... 

റുഖിയ്യയെ പിന്നീട് ഉസ്മാൻ(റ) വിവാഹം ചെയ്തു. ഇത് ഖുറയ്ശികൾക്കു സഹിച്ചില്ല. ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരിൽ തന്നെ ഉസ്മാൻ(റ) ക്രൂരമായി പീഡനങ്ങൾ ഏറ്റുവാങ്ങിയതാണ്.

മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു.

ഉസ്മാൻ(റ) ഭാര്യയോടൊപ്പം നാടുവിട്ടു. അബ്സീനിയയിലെത്തി. അവിടെ തൊഴിലെടുത്തു ജീവിച്ചു.

അതിനിടയിൽ മക്കയിൽ എന്തെല്ലാം സംഭവങ്ങൾ. മർദന പരമ്പരകളുടെ ഒടുവിൽ ഹിജ്റ. പ്രവാചകൻ ﷺ മദീനയിലെത്തി.


Part : 163

നാളുകൾക്കു ശേഷം പ്രവാചകൻ ﷺ മദീനയിൽ എത്തിയ വിവരം അബ്സീനിയായിലറിഞ്ഞു. ഉസ്മാൻ(റ) ഭാര്യയോടൊപ്പം മദീനയിലെത്തി. മകളും പിതാവും കണ്ടുമുട്ടി. ആശ്വാസം.

ബദ്റിന്റെ വിളി മുഴങ്ങി. നബി ﷺ തങ്ങളും സ്വഹാബികളും ബദ്റിലേക്കു പോകുന്നു. റുഖിയ്യക്കു രോഗം പിടിച്ചു. ഭാര്യയെ പരിചരിക്കാൻ ഉസ്മാൻ(റ) മദീനയിൽ നിൽക്കട്ടെയെന്നു പ്രവാചകൻ ﷺ നിർദേശിച്ചു.

എല്ലാവരും ബദ്റിലേക്കു പോയി. റുഖിയ്യയുടെ രോഗം വർധിച്ചു. അവർ മരണമടഞ്ഞു. പിതാവ് ബദ്റിലാണ്. കാത്തിരിക്കാനാവില്ല. മയ്യിത്തു ഖബറടക്കി. അപ്പോൾ ബദ്റിൽനിന്നു സന്തോഷവാർത്ത - യുദ്ധം ജയിച്ചു.

ഉസ്മാൻ(റ) കടുത്ത നിരാശയിൽ പെട്ടു. പ്രവാചക പുത്രി മരണപ്പെട്ടു. ആ നിലയ്ക്കുള്ള ബന്ധം പോയി. ഓർത്തോർത്തു ദുഃഖിക്കുന്നു. ആ ദുഃഖം നബിﷺതങ്ങൾ കണ്ടു...

തന്റെ പ്രിയപുത്രി ഉമ്മുകുൽസൂമിനെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുത്തു.

അവർ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു. ഉസ്മാൻ(റ)വിനോടൊപ്പം ഉമ്മുകുൽസൂം(റ) ആറു വർഷക്കാലം ജീവിച്ചു.

പ്രവാചകൻ ﷺ മകളെ കാണാൻ പോകും. വിവരങ്ങളന്വേഷിക്കും. സദുപദേശങ്ങൾ നൽകും. 

ആ ദാമ്പത്യ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഹിജ്റ ഒമ്പതാം വർഷം. ഉമ്മുകുൽസൂം ഈ ലോകത്തോടു യാത്ര പറയുകയാണ്...

ഉസ്മാൻ(റ) ഏകനായി. നബി ﷺ തങ്ങൾക്കു കനത്ത ദുഃഖം. മയ്യിത്തു ഖബറിലേക്കിറക്കുമ്പോൾ നബി ﷺ തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

നബിﷺതങ്ങളുടെ രണ്ടു മക്കളെ വിവാഹം ചെയ്തതിനാൽ ഉസ്മാൻ(റ)വിന് ഒരു സ്ഥാനപ്പേരു കിട്ടി. “ദുന്നൂറൈൻ” - രണ്ടു പ്രകാശങ്ങളുടെ ഉടമ.

ഉസ്മാൻ(റ) വീണ്ടും ദുഃഖാകുലനായി. ആ ദുഃഖം കണ്ടു പ്രവാചകൻ ﷺ പറഞ്ഞു: “എനിക്കു വേറെയും പെൺമക്കളുണ്ടായിരുന്നെങ്കിൽ ഉസ്മാനു വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു.”


Part : 164

ഹുദയ്ബിയ്യയിൽ

മദീനത്തെ പള്ളിയിൽ സത്യവിശ്വാസികൾ സമ്മേളിച്ചിരിക്കുന്നു. പ്രവാചകൻ ﷺ അവരുടെ നേരെ നടന്നുവരുന്നു. ആ മുഖം വളരെ പ്രസന്നമായിരുന്നു. ഏതോ ഒരു സന്തോഷവാർത്തയുമായി വരുന്നതുപോലെ.

“ഞാനൊരു സ്വപ്നം കണ്ടു.” പ്രവാചകൻ ﷺ തുടങ്ങി. ശ്രോതാക്കൾ ആകാംക്ഷാഭരിതരായി.

“ഞാനും എന്റെ അനുയായികളും മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചിരിക്കുന്നു. തലമുടി വടിച്ചും നിർഭയരായും നിരായുധരായും.”

ങേ... എന്താണീ കേട്ടത്..?

നാം മക്കയിൽ സുരക്ഷിതരായി തിരികെ ചെല്ലുന്നുവെന്നോ..?

കഴിഞ്ഞ ആറു വർഷമായി മനസ്സിൽ താലോലിക്കുന്നസ്വപ്നം. അതു സാക്ഷാത്കരിക്കപ്പെടുമോ..?

ജന്മനാടു വിട്ടുപോന്നിട്ടു വർഷം ആറായി. ജനിച്ചു വളർന്ന നാട്. പ്രിയപ്പെട്ട നാട്. വളർന്ന വീടും സ്നേഹം പകർന്ന ബന്ധുക്കളുമൊക്കെ അവിടെയുണ്ട്.
വിശുദ്ധ കഅ്ബാലയം. പുണ്യഭവനം കണ്ടിട്ടെത്ര കാലമായി... 

പ്രവാചകരുടെ (ﷺ) സ്വപ്നം സത്യസന്ധമാണ്. അതു സത്യമായി ഭവിക്കും. പക്ഷേ, എപ്പോൾ..? 

മക്കയിലേക്കു പോകുക എളുപ്പമല്ല. അവിടെച്ചെന്നു ഹജ്ജോ ഉംറയോ ചെയ്യാൻ ഖുറയ്ശികൾ അനുവദിക്കില്ല. എന്നെങ്കിലുമൊരിക്കൽ അതു സത്യമായി പുലരും. മക്ക കാണാൻ കൊതിച്ച എത്രയോ സ്വഹാബികൾ മരിച്ചു പോയി... 

ദുൽഖഅ്ദ മാസം. യുദ്ധം നിഷിദ്ധമായ മാസം. ആ മാസത്തിൽ ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. മദീനയിൽ അതു വിളംബരം ചെയ്തു. മദീനയുടെ പരിസരത്തുള്ള ഗ്രാമീണഗോത്രങ്ങളെയും ഉംറക്കു
പോകാൻ ക്ഷണിച്ചു... 

യുദ്ധം പാടില്ലാത്ത മാസം. ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ആ മാസം തിരഞ്ഞെടുത്തത്. മദീനയുടെ ചുമതല അബ്ദുല്ലാഹി ബ്നു ഉമ്മിമക്തൂമിനെ ഏൽപിച്ചു.

ആയിരത്തി അഞ്ഞൂറോളം സ്വഹാബികൾ പ്രവാചകരോടൊപ്പം (ﷺ) ഉംറക്കു പോകാൻ സന്നദ്ധരായി. അതിൽ മുഹാജിറുകളും അൻസ്വാറുകളും ഉണ്ടായിരുന്നു.

പുണ്യമാസമായ ദുൽഖഅ്ദ ഒന്നിന് ആ വലിയ സംഘം മക്ക ലക്ഷ്യമാക്കി യാത്രതിരിച്ചു. അവരോടൊപ്പം എഴുനൂറ് ഒട്ടകങ്ങളുണ്ടായിരുന്നു. പ്രവാചകപത്നി ഉമ്മുസലമ(റ)യും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

എല്ലാവരും ഉംറയുടെ വേഷം ധരിച്ചിരുന്നു. ബലിമൃഗങ്ങളും
കൂടെയുണ്ട്. ആ സംഘത്തെ കണ്ടാൽ തീർത്ഥാടകരാണെന്ന് ആർക്കും മനസിലാകും. അവർ യുദ്ധത്തിനു പോകുന്നവരല്ല. കയ്യിൽ
ആയുധമില്ലാത്തവരാണ്... 

അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട്. അത് ഉറയിൽ വിശ്രമിക്കും. വന്യജീവികളെയോ പിടിച്ചുപറിക്കാരെയോ നേരിടാനാണ്. അങ്ങനെ ഒരു വാൾ മാത്രമേ അവരുടെ കയ്യിലുള്ളൂ. മറ്റൊരായുധവുമില്ല... 

ദുൽഹുലയ്ഫ എന്ന സ്ഥലത്തെത്തി.

അവർ ശരീരശുദ്ധി വരുത്തി. ബലിമൃഗങ്ങളെ തങ്ങളുടെ ഇടതുവശത്തായി നിറുത്തി. അല്ലാഹുﷻവിനെ സ്തുതിച്ചു. ഭക്തിനിർഭരമായ ഖൽബുകളുമായി യാത്ര തിരിച്ചു. ഇസ്ഫാനിൽ എത്തുവോളം യാത്ര തുടർന്നു... 

ഇനി പതിനാറു നാഴികകൂടി യാത്ര ചെയ്താൽ മതി. പുണ്യനഗരമായ മക്കയിലെത്താം. മുഹാജിറുകളുടെ മനസ്സിൽ ആവേശം അലതല്ലുന്നു. സുപരിചിതമായ പ്രദേശങ്ങൾ കണ്ടുതുടങ്ങി. ജന്മനാട്ടിലേക്കെത്തുകയായി. പിറന്നുവീണ ഭൂമി. കളിച്ചു വളർന്ന മണ്ണ്. മനസ്സിൽ ഒരായിരം ഓർമകൾ തിളങ്ങുന്നു...
അപ്പോഴാണു മക്കയിൽ നിന്നുള്ള വാർത്ത വന്നത്..!!


Part : 165 

'മുസ്ലിംകളെ മക്കയിൽ പ്രവേശിക്കാൻ ഖുറയ്ശികൾ അനുവദിക്കില്ല. ശക്തി ഉപയോഗിച്ചു തടയും.'

തീർത്ഥാടനം മാത്രമാണു മുസ്ലിംകളുടെ ലക്ഷ്യം. പക്ഷേ, ഖുറയ്ശികൾ അതു വിശ്വസിക്കുന്നില്ല. യുദ്ധത്തിനു തന്നെയാണവർ വരുന്നത്. യുദ്ധസന്നദ്ധരാവുക. ഖുറയ്ശികൾ പ്രഖ്യാപിച്ചു...

ഖന്തഖ് യുദ്ധത്തിൽ ഖുറയ്ശികൾ പരാജയപ്പെട്ടു. അതു മുസ്ലിംകൾക്കു കൂടുതൽ ധൈര്യം നൽകി. മക്കയിലേക്കു കടന്നുവന്ന് ആക്രമണം നടത്താൻ വരെ അവർ ധൈര്യം കാണിച്ചിരിക്കുന്നു. ഒരു സൈന്യത്തെ പെട്ടെന്നു സജ്ജമാക്കി. 

രണ്ടു നേതാക്കൾ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 

ഖാലിദ് ബ്നുൽ വലീദ്, ഇക് രിമത്...

ഈ സൈന്യം ദൂതുവാ എന്ന പ്രദേശത്തേക്കു മാർച്ചു ചെയ്തു. മുസ്ലിംകൾ മക്കയിലേക്കു പ്രവേശിക്കുമ്പോൾ യുദ്ധം ചെയ്യാൻ വേണ്ടി അവിടെ താവളമടിച്ചു.

ഖുറയ്ശി സൈന്യം താവളമടിച്ച പ്രദേശത്തുകൂടി ഇനി യാത്ര വേണ്ട. “മറ്റൊരു വഴിയിലൂടെ നമ്മെ നയിക്കാൻ ആർക്കു കഴിയും..?” പ്രവാചകൻ ﷺ ചോദിച്ചു. 

ഉടനെ അസ്ലം ഗോത്രക്കാരനായ ഒരു സ്വഹാബി പറഞ്ഞു. “അല്ലാഹുﷻവിന്റെ റസൂലേ, മക്കയിലേക്കുള്ള മറ്റൊരു വഴി എനിക്കറിയാം. അതുവഴി പോകാം...”

ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അദ്ദേഹം കാണിച്ച മാർഗത്തിലൂടെ സഞ്ചരിച്ചു. അൽപം ക്ലേശകരമായിരുന്നു യാത്ര.

ഹുദയ്ബിയ്യ എന്ന സ്ഥലത്തെത്തി...

നബിﷺതങ്ങളുടെ ഒട്ടകത്തിന്റെ പേര് ഖസ് വാഅ് എന്നായിരുന്നു. ഖസ് വാഅ് ഹുദയ്ബിയ്യയിൽ മുട്ടുകുത്തി... 

ക്ഷീണം കൊണ്ടായിരിക്കും എന്നു സ്വഹാബികൾ കരുതി. അതിനെ എഴുന്നേൽപിക്കാൻ നോക്കി. പ്രവാചകൻ ﷺ തടഞ്ഞു. ഇപ്രകാരം പറയുകയും ചെയ്തു.

“അത് സ്വയം മുട്ടുകുത്തിയതല്ല. അബ്റഹത്തിന്റെ ആനയെ തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്.” 

ഹുദയ്ബിയ്യയിൽ താവളമടിക്കാൻ നബി ﷺ കൽപിച്ചു.

അനേകം തമ്പുകൾ ഉയർന്നു. ആയിരത്തഞ്ഞൂറു പേർക്കു താമസിക്കാൻ വേണ്ടത്ര തമ്പുകൾ. വെള്ളമില്ലാതെ സ്വഹാബികൾ വിഷമിച്ചു. വല്ലാത്ത ദാഹം..,

നബിﷺതങ്ങൾ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു. അതിൽ തന്റെ വിരലുകൾ വച്ചു. 

വിരലുകൾക്കിടയിലൂടെ ഉറവയിൽ നിന്നെന്നപോലെ ശുദ്ധജലം ഒഴുകുന്നു..! എല്ലാവരും ആവശ്യത്തിനു വെള്ളം എടുത്ത് ഉപയോഗിച്ചു. നബിﷺതങ്ങളുടെ മുഅ്ജിസത്ത്..!

മുസ്ലിംകൾ ഹുദയ്ബിയ്യയിൽ താവളമടിച്ചിരിക്കുകയാണെന്നറിഞ്ഞതോടെ ഖുറയ്ശികൾക്കു വെപ്രാളമായി. ഏതാനും ദൂതന്മാരെ മുസ്ലിം ക്യാമ്പിലേക്ക് അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.

ബുദയൽ ബ്നു വർഖാഅ് ദൗത്യസംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഹുദയ്ബിയ്യയിലേക്കു പുറപ്പെട്ടു...

പ്രവാചകൻ ﷺ അവരെ സന്തോഷപൂർവം സ്വീകരിച്ചു. നബി ﷺ പറഞ്ഞു: “ഞങ്ങളെ നോക്കു, ഞങ്ങൾ ഉംറയുടെ വേഷത്തിലാണ്.

നിരായുധരുമാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. യുദ്ധത്തിനു വന്നതല്ല. ഞങ്ങൾ തീർത്ഥാടകർ മാത്രമാണ്. താങ്കൾ അതിനു സൗകര്യപ്പെടുത്തിത്തരണം. ഉംറ ചെയ്തു ഞങ്ങൾ തിരിച്ചു പോയിക്കൊള്ളാം...”

ബുദയ്ലിനു കാര്യം മനസ്സിലായി. ഖുറയ്ശികൾ വെറുതെ വെപ്രാളം കൂട്ടുകയാണ്. ഇവർക്കു ദുരുദ്ദേശ്യങ്ങളില്ല. ബുദയ്ലും സംഘവും മടങ്ങിപ്പോയി. ഖുറയ്ശികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു...

നബിﷺതങ്ങളുമായി സൗഹാർദത്തിൽ കഴിയുന്ന ഖുസാഅ ഗോത്രത്തിലെ അംഗമായിരുന്നു ബുദയ്ൽ. അദ്ദേഹം പറഞ്ഞു: “ഖുറയ്ശി സഹോദരന്മാരേ,  മുഹമ്മദും അനുയായികളും ഉംറ മാത്രം ലക്ഷ്യംവച്ചു വന്നതാണ്. അവർ ഉംറയുടെ വേഷത്തിലാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ല. ഇനി നിങ്ങൾ തീരുമാനിക്കുക...''

ഖുറയ്ശികൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഉംറയുടെ പേരു വെറുതെ പറയുകയാണ്. അവൻ മക്ക അധീനപ്പെടുത്താൻ വന്നതാണ്. അതു നടപ്പില്ല...”

ഖുറയ്ശികൾ മറ്റൊരു ദൂതനെ അയച്ചു. അദ്ദേഹവും മുസ്ലിം ക്യാമ്പിലെത്തി. സത്യാവസ്ഥ മനസിലാക്കി തിരിച്ചുപോയി. മുസ്ലിംകൾ ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ലെന്നു രണ്ടാമത്തെ ദൂതനും അറിയിച്ചു...

ഖുറയ്ശികൾക്ക് ഇനിയും സംശയം ബാക്കി. മറ്റൊരു ദൂതനെക്കൂടി അയയ്ക്കാൻ തീരുമാനിച്ചു...

Part : 166

നബിﷺയുടെ ദൂതൻ 

മുഹമ്മദിനെ (ﷺ) മക്കയിൽ പ്രവേശിപ്പിക്കരുത്. ഹുദയ്ബിയ്യയിൽ
നിന്നു മടക്കി അയയ്ക്കണം. അതേക്കുറിച്ചു ചർച്ച ചെയ്യാൻ
ഒരാളെ അയയ്ക്കാം. അഹാബീഷ് ഗോത്രനായകനെ നിയോഗിച്ചു.

അഹാബീഷ് ഗോത്രക്കാർ അമ്പെയ്യുന്നതിൽ നിപുണരാണ്. ഉന്നം തെറ്റാതെ അമ്പ് എയ്തുവിടും. ഖുറയ്ശികളുടെ സഖ്യകക്ഷിയുമാണ്.

അവരുടെ നേതാവാണ് ഹുലയ്സ്.

ഹുലയ്സ് മുസ്ലിം ക്യാമ്പിലെത്തി.

നബി ﷺ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു.

“അദ്ദേഹം ബലിമൃഗങ്ങളെ ആദരിക്കുന്ന ആളാണ്. നമ്മുടെ
ബലിമൃഗങ്ങളെ അദ്ദേഹത്തിനു കാണിച്ചു കൊടുക്കൂ...” 

എഴുപത് ഒട്ടകങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ അണിനിരന്നു. അദ്ദേഹത്തിന്റെ മനസു മാറി. ഖുറയ്ശികൾ ചെയ്യുന്നതു ന്യായമല്ലെന്നു ബോധ്യപ്പെട്ടു...

“നിങ്ങൾ ഉംറക്കുവേണ്ടി മാത്രം വന്നവരാണെന്നും കഅ്ബ
സന്ദർശിക്കാൻ അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയാം...” ഹുലയ്സ് തിരിച്ചുപോയി. മുസ്ലിംകൾ അനുകൂല മറുപടി കാത്തിരുന്നു...

ഹുലയ്സ് ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു: “ആ വിഭാഗത്തെ നിങ്ങൾ തടയരുത്. അവർ ഉംറ ഉദ്ദേശിച്ചു വന്നവരാണ്. 

ലഖ്മ ഗോത്രവും ജുദാം ഗോത്രവും ഹിംയർ ഗോത്രവും ഇവിടെ വന്നു ഹജ്ജ് ചെയ്യുക. അബ്ദുൽ മുത്വലിബിന്റെ മകനെ അതിൽനിന്നു തടയുകയും ചെയ്യുക. കഅ്ബയുടെ നാഥൻ തന്നെയാണ് സത്യം. ഇതു ദ്രോഹമാണ്. ഉംറക്കുവേണ്ടി വന്ന ആ ജനതയെ തടഞ്ഞാൽ ഖുറയ്ശികൾക്കു നാശം...”

ഖുറയ്ശികൾ ഇടക്കു കയറി പറഞ്ഞു: “ഹുലയ്സ്, താങ്കൾ അവിടെ ഇരിക്കൂ..! താങ്കൾ വെറുമൊരു ഗ്രാമീണനാണ്. അവരുടെ യുദ്ധതന്ത്രങ്ങൾ താങ്കൾക്കു മനസിലായിട്ടില്ല.” 

ഹുലയ്സ് നിരാശനായി...

ഖുറയ്ശികൾ നാലാമതൊരു ദൂതനെകൂടി മുസ്ലിം ക്യാമ്പിലേക്കയച്ചു. അയാൾ വളരെ തന്ത്രശാലിയായിരുന്നു...

നേരത്തെ പോയ മൂന്നു ദൗത്യസംഘത്തെയും മുസ്ലിംകൾ സന്തോഷപൂർവം സ്വീകരിച്ചു. അവർക്കെല്ലാം മുസ്ലിംകളെപ്പറ്റി നല്ല മതിപ്പാണ്. താൻ മറ്റൊരു രീതി സ്വീകരിക്കണം. പ്രകോപിപ്പിക്കാൻ നോക്കണം. അപ്പോൾ മാത്രമേ ഉള്ളിലിരിപ്പു പുറത്തുവരികയുള്ളൂ...

ഉർവത് ബ്നു മസ്ഊദ്. ഖുറയ്ശികളുടെ പുതിയ ദൂതൻ മുസ്ലിം ക്യാമ്പിലെത്തി. പ്രവാചകനോട് (ﷺ) ഇപ്രകാരം ചോദിച്ചു:

“ഈ ജനതയെയും കൊണ്ടാണോ താങ്കൾ യുദ്ധത്തിനു വന്നത്. ഇവരെ എന്തിനു കൊള്ളാം. സ്വന്തം ബന്ധുക്കൾക്കെതിരെ യുദ്ധം ചെയ്യാനാണോ താങ്കൾ വന്നത്..? പുണ്യമക്കാപട്ടണത്തെ യുദ്ധം ചെയ്ത് തകർക്കാനാണോ താങ്കൾ വന്നത്..? പറയൂ മുഹമ്മദ്..!”

സ്വഹാബികൾക്ക് അയാളുടെ സംസാരരീതി തീരെ പിടിച്ചില്ല. പലരും രോഷം കൊള്ളുന്നു. ഇതെന്തൊരപമാനം... 

സംസാരിക്കുന്നതിനിടയിൽ പ്രവാചകരുടെ (ﷺ) താടിയിൽ തട്ടാൻ അയാൾ ശ്രമിക്കുന്നു. അയാളുടെ കരം താടിക്കുനേരെ നീണ്ടുവരുമ്പോഴെല്ലാം മുഗീറത് ബ്നു ശുഅ്ബ(റ) അതു തട്ടിക്കളയുന്നുണ്ട്.

“യുദ്ധം ചെയ്ത് മക്കാപട്ടണം നശിപ്പിച്ചു എന്നു കരുതുക. ഈ ജനത നിന്നെ കൈവെടിയുകയും ചെയ്തു. പിന്നെ എന്തായിരിക്കും താങ്കളുടെ അവസ്ഥ..!” ഉർവ ചോദിച്ചു...

നബിﷺതങ്ങൾ ക്ഷമയോടെ എല്ലാം കേട്ടു. ക്ഷമയോടെ തന്നെ തങ്ങളുടെ യാത്രയുടെ ലക്ഷ്യം വിവരിച്ചു...


Part : 167

ഉർവ പ്രവാചകരുടെയും (ﷺ) അനുയായികളുടെയും ചലനങ്ങൾ
വീക്ഷിച്ചു...

പ്രവാചകൻ ﷺ വുളുഅ് എടുക്കുന്നു. അനുയായികൾ വെള്ളം താഴെ വീഴാതെ ശേഖരിക്കുന്നു. ആ വെള്ളത്തിനു വേണ്ടി മത്സരിക്കുന്നു.
എന്തൊരു കാഴ്ചയാണിത്..!

പ്രവാചകൻ ﷺ നടന്നു വരുമ്പോൾ അവർ ഭവ്യതയോടെ മാറിനിൽക്കുന്നു. എന്തൊരു ബഹുമാനം..!

പ്രവാചകന്റെ ﷺ മുമ്പിൽ വച്ച് അനുയായികൾ പതുക്കെ മാത്രം സംസാരിക്കുന്നു. എന്തൊരു ആദരവ്.

ഉർവ കോറോസിന്റെ കൊട്ടാരം സന്ദർശിച്ചിട്ടുണ്ട്. എന്തൊരു ആഡംബരമാണവിടെ..! അവിടെ ഭരണാധികാരിയെ ജനങ്ങൾ ഭയപ്പെടുന്നു, മരണ ഭയം. 

സീസറിന്റെ കൊട്ടാരവും സന്ദർശിച്ചിട്ടുണ്ട്. ഭരണാധികാരിയെ ബഹുമാനിച്ചില്ലെങ്കിൽ മരണം ഫലം.

പേടിച്ചു വിറച്ചുള്ള ബഹുമാനമാണു താൻ കണ്ടത്...

ഇവിടെയോ..? സ്നേഹപൂർവമായ ആദരവ്. മനസ്സറിഞ്ഞ സ്നേഹം. 

അല്ലാഹുﷻവിന്റെ പ്രീതിക്കുവേണ്ടിയുള്ള സ്നേഹം. ഇതുപോലൊരു ജനസമൂഹം ലോകത്തു വേറെയില്ല. തങ്ങളുടെ നേതാവിനെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനവിഭാഗത്തെ ഒരിടത്തും കാണില്ല.

കലങ്ങിമറിഞ്ഞ മനസ്സുമായി ഉർവത് ബ്നു മസ്ഊദ് മുസ്ലിം ക്യാമ്പിൽനിന്നു മടങ്ങിപ്പോയി. അയാൾ ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു:

“മുഹമ്മദിനെപ്പോലെ (ﷺ) ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.
മുഹമ്മദിനെ (ﷺ) അനുയായികൾ സ്നേഹിക്കുന്നതുപോലെ, അനുയായികളാൽ സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല. 

കോറോസിനെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ച് സീസറിനെയും കണ്ടിട്ടുണ്ട്.അവർക്കൊന്നും സ്വന്തം ജനതയിൽനിന്ന് ഇത്രയും ബഹുമാനം കിട്ടുന്നില്ല...

മക്കയിൽ വച്ചു മുഹമ്മദിനു (ﷺ) വല്ലതും സംഭവിച്ചാൽ അവർ സഹിക്കില്ല. നേതാവിനുവേണ്ടി ജീവൻ നൽകാൻ അവർക്കൊരു മടിയും കാണില്ല. മുഹമ്മദിന്റെ (ﷺ) മേൽ കൈവെക്കാൻ ഒരാളെയും അവർ അനുവദിക്കില്ല. നല്ലതുപോലെ ആലോചിച്ച് ഒരു തീരുമാനം എടുത്തോളു...”

ഖുറയ്ശികൾ ഇങ്ങനെ പ്രതികരിച്ചു. “ഈ വർഷം അവരെ എങ്ങനെയെങ്കിലും മടക്കി അയയ്ക്കണം. അടുത്ത വർഷം വന്ന് ഉംറ നിർവഹിച്ചുകൊള്ളട്ടെ.”

ഖുറയ്ശികളുടെ ഭാഗത്തുനിന്നു ദൂതന്മാർ തുടരെ വന്നുകൊണ്ടിരുന്നു. അവരെ മാന്യമായി സ്വീകരിക്കുന്നു. സംസാരിക്കുന്നു. ദൂതന്മാരിൽ ഇതു വളരെ മതിപ്പുളവാക്കി. ഒരു ദൂതനെ ഖുറയ്ശികളുടെ അടുത്തേക്കയയ്ക്കാൻ
നബിﷺതങ്ങൾ തീരുമാനിച്ചു.

ഖിരാശ് ബ്നു ഉമയ്യത്(റ). ഈ സ്വഹാബിവര്യനെ നബിﷺതങ്ങൾ ഖുറയ്ശികളുടെ അടുത്തേക്കയച്ചു. തങ്ങൾ ഉംറക്കു വന്നതാണെന്നും അതിന് അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയണം. ഖിറാശിനെ കണ്ടതോടെ ഖുറയ്ശികൾ ഇളകി. അദ്ദേഹത്തിന്റെ ഒട്ടകത്തെ അറുത്തു.

“ഒട്ടകത്തെ കൊന്നതുപോലെ അവനെയും കൊല്ലണം.”

ചിലർ വിളിച്ചുപറഞ്ഞു..!!

“അയാൾ ദൂതനാണ്. കൊല്ലരുത്.” മറ്റു ചിലർ.

“മുഹമ്മദിന്റെ (ﷺ) ദൂതനല്ലേ, വധിക്കണം.” ബഹളം മൂത്തപ്പോൾ അഹാബീശ് ഗോത്രക്കാർ ഇടപെട്ടു...

അബൂജഹ്ലിന്റെ മകൻ ഇക് രിമത് ദൂതനെ വധിക്കാൻ വേണ്ടി
മുന്നോട്ടു ചാടി. അഹാബീശ് യോദ്ധാക്കൾ ഇക് രിമയെ തടഞ്ഞു.
ദൂതനെ ഹുദയ്ബിയ്യയിലേക്കു പറഞ്ഞയച്ചു.

ഖിറാശ് തിരിച്ചു വന്നു വിവരങ്ങളെല്ലാം പ്രവാചകനെ (ﷺ) അറിയിച്ചു. എല്ലാവരും നിരാശപ്പെട്ടു. നിരാശയും രോഷവും. ഇനിയെന്തു ചെയ്യും..? ഒരു ശ്രമംകൂടി നടത്തിനോക്കാം. ഒരു ദൂതനെക്കൂടി അയയ്ക്കാം. മക്കയിലെ ഏതെങ്കിലും ഒരു ബന്ധുവിന്റെ സംരക്ഷണത്തിൽ വിടാം. അല്ലെങ്കിൽ ഖുറയ്ശികൾ കൊന്നുകളയും...

ഉസ്മാൻ(റ)വിനെ ദൂതനായി അയയ്ക്കാൻ തീരുമാനിച്ചു. മക്കയിലെ അബ്ബാൻ ബ്നു സഈദ് എന്ന പ്രമുഖൻ ഉസ്മാൻ ബ്നു അഫ്ഫാൻ(റ)വിനു സംരക്ഷണം ഉറപ്പു നൽകി.

ഉസ്മാൻ(റ)വിന്റെ കൂടെ പത്ത് ആളുകളെയും അയച്ചു. അവർക്ക് സ്വന്തം കുടുംബങ്ങളെ സന്ദർശിക്കാൻ പ്രവാചകൻ ﷺ അനുമതി നൽകി. അവർക്കും സംരക്ഷണം ഉറപ്പു നൽകപ്പെട്ടിരുന്നു.

തങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കണമെന്നു കാണിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കി. ആ കത്തുമായിട്ടാണ് ഉസ്മാൻ (റ) മക്കയിലേക്കു പുറപ്പെട്ടത്...


Part : 168

ചരിത്രപ്രസിദ്ധമായ കരാർ 

ഉസ്മാൻ(റ) ഖുറയ്ശി പ്രമുഖരെ കണ്ടു. കത്തു കൈമാറി. മുസ്ലിംകളെ ഉംറ നിർവഹിക്കാൻ അനുവദിക്കണമെന്നപേക്ഷിച്ചു.

ഖുറയ്ശികൾ നൽകിയ മറുപടി ഇതായിരുന്നു:

“താങ്കൾക്കു വേണമെങ്കിൽ കഅ്ബ പ്രദക്ഷിണം ചെയ്യാം. മുഹമ്മദിന്റെ കാര്യം പറയേണ്ട.”

ഉസ്മാൻ(റ) ഇങ്ങനെ മറുപടി നൽകി: “അല്ലാഹുﷻവിന്റെ റസൂൽ ﷺ കഅ്ബ പ്രദക്ഷിണം നടത്തുന്നതുവരെ ഞാൻ അതു നടത്തുന്നതല്ല.”

അദ്ദേഹം ഇങ്ങനെ തുടർന്നു: “അല്ലാഹുﷻവിന്റെ ഭവനം സന്ദർശിക്കുവാനും ഉംറ നിർവഹിക്കാനുമാണു ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങൾ ബലിമൃഗങ്ങളെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. ബലി നിർവഹിച്ചു ഞങ്ങൾ മടങ്ങിപ്പോയിക്കൊള്ളാം. അതിന് അനുവദിക്കണം...

“ഈ വർഷം നിങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കുന്ന പ്രശ്നമേയില്ല, ഇത്തവണ മടങ്ങിപ്പോകണം.”

ഖുറയ്ശികൾ തീർത്തു പറഞ്ഞു.

ഉസ്മാൻ(റ) ഏതാനും ദിവസങ്ങൾ മക്കയിൽ തങ്ങി. ഖുറയ്ശികളുടെ മനസ്സു മാറിയില്ല.

ഉസ്മാൻ(റ) മടങ്ങിവരുന്നതു കാണാതെ മുസ്ലിംകൾ വിഷമിച്ചു. ഉസ്മാൻ(റ)വിനെ ഖുറയ്ശികൾ വധിച്ചുകളഞ്ഞു. എന്നൊരു വാർത്ത പരന്നു. അതോടെ മുസ്ലിംകൾ ഇളകി. അവരുടെ രോഷം പതഞ്ഞു.

ഇതിനു പ്രതികാരം ചെയ്തല്ലാതെ അടങ്ങില്ല...

നബിﷺതങ്ങളും വികാരഭരിതനായി.

“യുദ്ധത്തിനു തയ്യാറെടുക്കുക” 

അവിടുന്ന് കൽപിച്ചു.

ഹുദയബിയ്യയിലെ ഒരു മരത്തണലിൽ വച്ചു സ്വഹാബികൾ പ്രവാചകന്റെ (ﷺ) കൈ പിടിച്ചു പ്രതിജ്ഞ ചെയ്തു. ഉസ്മാന്റെ വധത്തിനു പ്രതികാരം ചെയ്യും. ഖുറയ്ശികൾക്കെതിരെ പോരാടും.

യുദ്ധക്കളം വിട്ട് ഓടിപ്പോകുകയില്ല. ഈ പ്രതിജ്ഞയാണ് 'ബയ്അതുർരിള് വാൻ' എന്ന പേരിൽ അറിയപ്പെടുന്നത്...

യോദ്ധാക്കൾ ഉറയിൽ നിന്നു വാൾ പുറത്തെടുത്തു. മൂർച്ച പരിശോധിച്ചു. ഏതു നിമിഷവും യുദ്ധം തുടങ്ങാം. അവർ അതു പ്രതീക്ഷിച്ചിരിപ്പായി...

ഇസ്ലാമിക ചരിത്രത്തിലെ വികാരഭരിതമായൊരു രംഗമാണിത്. ഒരു വാൾ മാത്രം വച്ചു യുദ്ധത്തിനു തയ്യാറാവുക. കവചമില്ല. പരിചയില്ല. മറ്റു പടക്കോപ്പുകളില്ല. അമ്പും വില്ലുമില്ല. മരണം ഉറപ്പു തന്നെ. വെട്ടുവന്നാൽ എങ്ങനെ നേരിടും..?
എന്നിട്ടും അവർ യുദ്ധത്തിനു സന്നദ്ധരായി. ശഹീദാകാൻ തന്നെ... അപ്പോഴാണ് ആ വാർത്ത വന്നത്..!!


Part : 169

ഉസ്മാൻ(റ) സുരക്ഷിതനാണ്. കുഴപ്പമൊന്നുമില്ല...

വൈകാതെ അദ്ദേഹം ഹുദയ്ബിയ്യയിൽ എത്തിച്ചേർന്നു.

ഖുറയ്ശികളുടെ ദൂതനായി സുഹൈൽ ബ്നു അംറ് പ്രവാചകന്റെ (ﷺ) അടുത്തെത്തി. മുസ്ലിംകൾ ഇത്തവണ മടങ്ങിപ്പോകണം. അതിനൊരു കരാറുണ്ടാക്കണം. അതിനുവേണ്ടിയാണ് സുഹൈൽ വന്നത്.

സുഹൈൽ തീരെ ന്യായമല്ലാത്ത ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു. പ്രവാചകൻ ﷺ അതു സമ്മതിക്കുന്നു. ചുറ്റും കൂടിനിന്നവർക്കു സഹിക്കുന്നില്ല. അവർ രോഷം അടക്കാൻ പാടുപെട്ടു.


നീണ്ട സംഭാഷണത്തിനുശേഷം സന്ധിവ്യവസ്ഥകൾക്കു രൂപം നൽകി. അത് ഇപ്രകാരമായിരുന്നു:

1) മുസ്ലിംകളും ഖുറയ്ശികളും തമ്മിൽ നാലു വർഷത്തേക്കു യുദ്ധം നിർത്തിവയ്ക്കുക.

2) ഖുറയ്ശികളുടെ സമീപത്തുനിന്ന് ആരെങ്കിലും മുസ്ലിംകളുടെ അടുത്തേക്കു ചെന്നാൽ അവരെ തിരിച്ചയയ്ക്കും.

3) മുസ്ലിംകളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഖുറയ്ശികളുടെ അടുത്തേക്കു ചെന്നാൽ തിരിച്ചയയ്ക്കുകയില്ല.

4) ഇത്തവണ മുഹമ്മദും (ﷺ) അനുയായികളും മദീനയിലേക്കു
മടങ്ങിപ്പോകണം. അടുത്ത വർഷം ഇവിടെ വന്നു മൂന്നു ദിവസം
താമസിക്കാം. സാധാരണ ഉപയോഗിക്കുന്ന ഒരു വാൾ കൂടെ കരുതാം. മറ്റൊരു ആയുധവും അനുവദിക്കില്ല.

5) മുഹമ്മദുമായി (ﷺ) സഖ്യത്തിൽ ഏർപ്പെടാൻ എല്ലാ അറബ് ഗോത്രങ്ങൾക്കും അവകാശമുണ്ട്. അതുപോലെ ആർക്കും ഖുറയ്ശികളുമായും സഖ്യമാവാം.

ഈ വ്യവസ്ഥകളെല്ലാം വച്ചത് സുഹൈൽ തന്നെ. നബി ﷺ തങ്ങൾ അവ അംഗീകരിച്ചു. സന്ധി വ്യവസ്ഥകൾ മുസ്ലിംകളെ അസ്വസ്ഥരാക്കി. പ്രവാചകൻ ﷺ അവരെ സമാധാനിപ്പിച്ചു.

"ബിസ്മില്ലാഹിർറഹ്മാനിർറഹീം" എന്നെഴുതാൻ നബി ﷺ ആവശ്യപ്പെട്ടു. അലി(റ) ആണു കരാർ എഴുതുന്നത്. അലി(റ) ബിസ്മി എഴുതി.

ഉടനെ സുഹൈൽ എതിർത്തു. ഈ റഹ്മാനും റഹീമും ഞങ്ങൾക്കറിയില്ല. അതു വെട്ടണം. "ബിസ്മികല്ലാഹുമ്മ" എന്നെഴുതണം.

സ്വഹാബികൾ എതിർത്തു. ബിസ്മി മാറ്റമില്ല. നബിﷺതങ്ങൾ ഇടപെട്ടു. "ബിസ്മികല്ലാഹുമ്മ" എന്നെഴുതാൻ കൽപിച്ചു. അടുത്ത വാചകം പ്രവാചകൻ ﷺ പറഞ്ഞുകൊടുത്തു...

“അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് മക്കാ നിവാസികളുമായി ചെയ്ത കരാറാണിത്.” അലി(റ) അങ്ങനെയെഴുതി. 

സുഹൈൽ എതിർത്തു. “അല്ലാഹുവിന്റെ ദൂതൻ എന്നെഴുതാൻ പറ്റില്ല. ഞങ്ങളതംഗീകരിക്കുന്നില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നു
ഞങ്ങൾ അംഗീകരിച്ചാൽ പിന്നെ ഇവിടെ എന്താണു പ്രശ്നം..? അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതണം - മുഹമ്മദ് ബ്നു അബ്ദില്ല.”

അലി(റ) സമ്മതിച്ചില്ല. സ്വഹാബികൾ രോഷംകൊണ്ടു. നബിﷺതങ്ങൾ ഇടപെട്ടു. എഴുതിയത് മായ്ക്കുവാൻ പറഞ്ഞു. അലി(റ) അതിനു തയ്യാറായില്ല.

ആളുകൾ ഇളകിയപ്പോൾ അവരോടു നിശ്ശബ്ദരാകാൻ നബിﷺതങ്ങൾ ആവശ്യപ്പെട്ടു. പ്രവാചകൻ സ്വന്തം കൈകൊണ്ടു മുഹമ്മദുർറസൂലുല്ലാഹി എന്നെഴുതിയതു മായ്ച്ചു കളഞ്ഞു. ആ സ്ഥാനത്ത് അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതാൻ നിർദേശിച്ചു. അലി(റ)വിനു അങ്ങനെ ചെയ്യേണ്ടതായി വന്നു...

കരാറിലെ ഓരോ വ്യവസ്ഥയും മുസ്ലിംകളെ വേദനിപ്പിക്കുന്നതായിരുന്നു. തീർത്തും ഏകപക്ഷീയമായ വ്യവസ്ഥകൾ. പ്രവാചകൻ ﷺ സ്വഹാബികളെ ശാന്തരാക്കി നിർത്താൻ പാടുപെട്ടു...

കരാറിന്റെ രണ്ടു കോപ്പികൾ തയ്യാറായി. ഒന്നു മുസ്ലിംകൾക്കും മറ്റൊന്ന് ഖുറയ്ശികൾക്കും.

സന്ധി വ്യവസ്ഥകൾ രൂപം കൊള്ളുമ്പോൾ ഒരു സംഭവമുണ്ടായി. ഖുറയ്ശികളുടെ പ്രതിനിധിയായി സന്ധിവ്യവസ്ഥകൾ തയ്യാറാക്കുന്നത് സുഹൈൽ ആണല്ലോ? അതേ സുഹൈലിന്റെ മകൻ അബൂജൻദൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു...

സ്വന്തം മകനെ പിന്തിരിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. മകൻ വഴങ്ങിയില്ല. ശരിക്കു മർദിച്ചു. ഒരു ഫലവുമില്ല. വേദന കൊണ്ടു പുളയുമ്പോൾ അബൂ ജൻദൽ എന്താണു പറഞ്ഞത്..?

'ലാ ഇലാഹ ഇല്ലല്ലാഹ്...'

അബൂജൻദലിനെ ചങ്ങലയിൽ പൂട്ടിയിട്ടു... 

എങ്ങനെയെങ്കിലും മദീനയിലെത്തണമെന്നാണു മോഹം.
അതിനെന്തു വഴി..? ചുറ്റും ശത്രുക്കൾ. രക്ഷപ്പെടാനൊരു മാർഗവുമില്ല.
ഇസ്ലാമിന്റെ ബദ്ധവൈരിയാണ് തന്റെ പിതാവ്. ബന്ധുക്കളും അങ്ങനെ തന്നെ... 

ചങ്ങലയിൽ കിടന്നു നരകിക്കുകയാണ്. ബന്ധനത്തിൽ കിടന്നുകൊണ്ട് ആളുകളുടെ സംഭാഷണം കേട്ടു. മുഹമ്മദും കൂട്ടരും ഹുദയ്ബിയ്യയിൽ എത്തിയിരിക്കുന്നു. എന്ത്? പ്രവാചകൻ ﷺ ഹുദയ്ബിയ്യയിലോ..?
ആ യുവാവ് ആവേശഭരിതനായി...


Part : 170 

വ്യക്തമായ വിജയം 

സന്ധിവ്യവസ്ഥകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ചങ്ങലകിലുക്കം. എന്താണത്..? എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി.
ഒരാൾ ചങ്ങലയും വലിച്ചുകൊണ്ട് ഓടിവരികയാണ്...

“അല്ലാഹുവിന്റെ റസൂലേ... എന്നെ രക്ഷിക്കണേ... സത്യവിശ്വാസികളേ... എന്നെ രക്ഷിക്കണേ...”

സുഹൈൽ വർധിച്ച കോപത്തോടെ ചാടിയിറങ്ങി. “എടാ.. നശിച്ചവനേ... നീ എന്തിനു വന്നു..?” മുടിയിൽ പിടിച്ചു വലിക്കുന്നു. ശക്തിയായി പ്രഹരിക്കുന്നു.

“അല്ലാഹുവിന്റെ റസൂലേ... അങ്ങ് ഇതു കാണുന്നില്ലേ..?, സത്യവിശ്വാസികളേ, ഇതു കാണുന്നില്ലേ..?”

കാലിൽ ചങ്ങലയുമായി, നിലവിളിച്ചുകൊണ്ട് ഓടി വന്നത്
അബൂജൻദൻ ആയിരുന്നു - സുഹൈലിന്റെ മകൻ.

അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും ഹുദയ്ബിയ്യയിൽ എത്തി എന്നറിഞ്ഞപ്പോൾ സഹിച്ചു നിൽക്കാനായില്ല. ചങ്ങല പൊട്ടിക്കാനായി പിന്നത്തെ ശ്രമം. ആ ശ്രമത്തിൽ തൊലിപൊട്ടുകയും ചോര പൊടിയുകയും ചെയ്തു. കിട്ടിയ തക്കത്തിന് ഓടുകയായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ച ഉടനെ മദീനയിലെത്തണമെന്നായിരുന്നു ആഗ്രഹം. മദീനയിലെത്തിയാൽ രക്ഷകിട്ടുമെന്നു കരുതി. അതു മനസ്സിലാക്കിയ സുഹൈൽ മകനെ ചങ്ങലയിൽ ബന്ധിച്ചു.

അബൂജൻദലിന്റെ വരവ് ഇരുപക്ഷത്തെയും അമ്പരപ്പിച്ചു...

“പോടാ വീട്ടിൽ... പറഞ്ഞതു കേൾക്ക്...''  സുഹൈൽ അലറി...

“ഇല്ല, ഞാനിനി മക്കയിലേക്കില്ല. അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഞാൻ മദീനയിലേക്കു പോകുന്നു.”

“ഇല്ല, നീ പോകില്ല. ഞാൻ വിടില്ല. നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും.”

നബി ﷺ സുഹൈലിനോടു ശാന്തസ്വരത്തിൽ പറഞ്ഞു: “അവനെ വെറുതെ വിട്ടേക്കൂ..!”

സുഹൈലിന്റെ മറുപടി പരുഷമായിരുന്നു. “ഹുദയ്ബിയ്യ സന്ധിയനുസരിച്ചു മക്കയിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തു വന്നാൽ, അവനെ മക്കയിലേക്കു തിരിച്ചയയ്ക്കണം. ഇവനെ മക്കയിലേക്കയയ്ക്കണം.”

“സന്ധി വ്യവസ്ഥകൾ നടപ്പായിട്ടില്ല. അതുകൊണ്ട് അബൂ ജദൻദലിന് അതു ബാധകമല്ല. അവനെ വിട്ടുതരില്ല.”

പ്രവാചകൻ ﷺ സുഹൈലിനെ അറിയിച്ചു.

“സന്ധി വ്യവസ്ഥ നടപ്പിലായിക്കഴിഞ്ഞു. അവനെ മക്കയിലേക്കു മടക്കി അയയ്ക്കണം. അല്ലെങ്കിൽ സന്ധിതന്നെ വേണ്ട.”

പ്രവാചകൻ ﷺ വിഷമത്തിലായി.

അബൂജൻദലിന്റെ സമീപം വന്നു പ്രവാചകൻ ﷺ പറഞ്ഞു: “അബൂജൻദൽ, ക്ഷമിക്കുക. കുറച്ചു കാലം കൂടി ക്ഷമിക്കുക. വിജയം അടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ മക്കയിലേക്കു തന്നെ മടങ്ങിപ്പോയ്ക്കൊള്ളൂ.”

“എന്നെ ഈ കൂരന്മാർക്കു തന്നെ വിട്ടുകൊടുക്കുകയാണോ..?” അബൂ ജൻദൽ കേണു... 

അബൂ ജൻദലിനെയും വലിച്ചു കൊണ്ടു സുഹൈൽ നടന്നുനീങ്ങുമ്പോൾ സ്വഹാബികൾ പകച്ചുനിന്നുപോയി. ഇതെന്തു സന്ധി..? എന്തു വ്യവസ്ഥ..?
ഇങ്ങനെയുണ്ടോ ഒരവസ്ഥ..!


Part : 171

സ്വഹാബികൾ കടുത്ത നിരാശയിലാണ്. ഖുറയ്ശികളുടെ മുമ്പിൽ ഇങ്ങനെ കീഴടങ്ങിക്കൊടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ..?

അൽപം കഴിഞ്ഞു പ്രവാചകൻ ﷺ തന്റെ അനുയായികളോട് ഇങ്ങനെ കൽപിച്ചു:

“മൃഗങ്ങളെ ബലിയറുക്കുക. തലമുടി നീക്കുക.”

പ്രവാചകന്റെ (ﷺ) നിർദേശം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സ്വഹാബികൾ. അവരുടെ ചെവിയിൽ അപ്പോഴും അബൂജൻദലിന്റെ നിലവിളി മുഴങ്ങുകയായിരുന്നു...

ആരും ഒന്നും ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ പ്രവാചകനു (ﷺ) നിരാശ തോന്നി. വലിയ വിഷമത്തോടെ ഉമ്മുസലമ(റ)യെ കാണാൻ ചെന്നു. ഉമ്മുസലമ(റ) മുഖത്തേക്കു നോക്കി. നബിﷺയുടെ മനസ്സിലെ വിഷമം അവർ വായിച്ചു.

“ഞാൻ കൽപിച്ചു. അവർ അനുസരിച്ചില്ല.” - പ്രവാചകൻ ﷺ ഉമ്മുസലമ(റ)യോടു പറഞ്ഞു.

“അവിടുന്ന് ആശ്വസിച്ചാലും അല്ലാഹുവിന്റെ റസൂലേ, ഇങ്ങനെ വിഷമിക്കരുത്. അവരോടു പൊറുക്കുക. മുസ്ലിംകൾ വളരെ ദുഃഖിതരാണ്. സന്ധിവ്യവസ്ഥകൾ അവരെ വല്ലാതെ നിരാശരാക്കിയിരിക്കുന്നു. 

എന്തൊരു പ്രതീക്ഷയോടെ വന്നതാണ്. മക്കയിൽ പ്രവേശിക്കാതെ തിരിച്ചുപോകുന്നതിലുള്ള ദുഃഖമാണവർക്ക്. അങ്ങ് എന്താണു ചെയ്യാനുദ്ദേശിച്ചത് അതു നിർവഹിക്കുക. അപ്പോൾ അവരും ചെയ്തുകൊള്ളും.” 

ഉമ്മുസലമ(റ)യുടെ വാക്കുകൾ നബിﷺക്ക് ആശ്വാസമായി. അവിടുന്നു മൃഗത്തെ ബലിയറുത്തു. തലമുടി പറ്റെ വടിച്ചുകളഞ്ഞു. ഇതു കണ്ടു മുസ്ലിംകളും ബലിയറുക്കുകയും മുടിയെടുക്കുകയും ചെയ്തു. ചിലർ തല മുണ്ഡനം ചെയ്തു. മറ്റു ചിലർ മുടി വെട്ടി...

“മുടി വടിച്ചവരെ അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ” പ്രവാചകൻ ﷺ
പ്രാർത്ഥിച്ചു.

“അല്ലാഹുﷻവിന്റെ റസൂലേ, മുടി വെട്ടിയവരെയും” - ആളുകൾ പറഞ്ഞു.

മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അപേക്ഷിച്ചു.
മുടി കളഞ്ഞവർക്കുവേണ്ടി മൂന്നു തവണ പ്രാർത്ഥിച്ചു. നാലാം തവണ മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിച്ചു.

പിന്നെയും മൂന്നു ദിവസംകൂടി അവർ ഹുദയ്ബിയ്യയിൽ താമസിച്ചു. തുടർന്നു മദീനയിലേക്കു മടങ്ങി...

ഹുദയ്ബിയ്യ ഉടമ്പടിയെക്കുറിച്ചു മനസ്സിൽ അപ്പോഴും വിഷമമുണ്ടായിരുന്നു. വഴിക്കുവച്ച് ജിബ്‌രീൽ (അ) ഇറങ്ങി. ദിവ്യബോധനം.

“അല്ലാഹു ﷻ വ്യക്തമായ വിജയം നൽകിയിരിക്കുന്നു.” വിശുദ്ധ ഖുർആൻ ഹുദയ്ബിയ്യ സന്ധിയെ അങ്ങനെയാണു വിശേഷിപ്പിച്ചത്...

'ഫത്ഹുൽ മുബീൻ' വ്യക്തമായ വിജയം. സ്വഹാബികൾക്കതു മനസിലായില്ല. ഖുറയ്ശികൾ മുസ്ലിംകളുമായൊരു കരാറുണ്ടാക്കിയിരിക്കുകയാണല്ലോ. രണ്ടു ശക്തികൾ തമ്മിലാണല്ലോ കരാറുണ്ടാക്കുക. മുസ്ലിംകളെ ഒരു ശക്തിയായി ഖുറയ്ശികൾ അംഗീകരിച്ചിരിക്കുന്നു. അത് ഒരു നേട്ടം തന്നെയാണ്.

മദീനയിൽ എത്തിയശേഷം സമാധാനത്തോടെ ഏറെനാൾ ജീവിക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും കൊല്ലത്തേക്കു യുദ്ധമില്ലാ കരാർ നിലവിൽ വന്നു. യുദ്ധ ചിന്തകളില്ലാതെ മതപ്രചരണത്തിലും സാമുഹിക സംസ്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം.

ദീൻ പ്രചരിപ്പിക്കാനും, ഇബാദത്തെടുക്കാനും കൂടുതൽ സമയം കിട്ടും. ഇതൊക്കെ സന്ധിയുടെ നേട്ടങ്ങളാണ്. ദൂതന്മാരായി വന്നവർക്കൊക്കെ മുസ്ലിംകളെ കുറിച്ചു നല്ല മതിപ്പാണ്.

ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ അവരൊക്കെ ശ്രമിക്കും. വമ്പിച്ച നേട്ടങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ഫത്ഹുൽ മുബീൻ. വ്യക്തമായ വിജയം...


Part : 172

കരാറിലെ പൊല്ലാപ്പ് 

അബൂജൻദലിനെ ഖുറയ്ശികൾ ഒരു മുറിയിലിട്ടു പൂട്ടി. കാവൽക്കാരെയും നിറുത്തി.

അബൂജൻദൽ കാവൽക്കാരോടു സംസാരിക്കാൻ തുടങ്ങി.

“അല്ലാഹു ﷻ ഏകനാകുന്നു. അവനു പങ്കുകാരില്ല. ബഹുദൈവാരാധന ഭയങ്കര കുറ്റമാണ്. ബിംബങ്ങൾ വെറും കല്ലുകളാണ്. അവക്ക് ഉപദ്രവം ചെയ്യാനാവില്ല. ഉപകാരവും ചെയ്യാനാവില്ല. മനുഷ്യകരങ്ങൾ രൂപം നൽകിയ കല്ലുകൾ.''

മുഹമ്മദ് (ﷺ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇപ്പറഞ്ഞതിനൊക്കെ നീ സാക്ഷ്യം വഹിക്കണം. എന്നാൽ നിനക്കു പരലോക വിജയമുണ്ട്. എന്താ, നീ സാക്ഷ്യം വഹിക്കില്ലേ..?”

കുറെ ദിവസം തുടർച്ചയായി ഇതു കേൾക്കുന്നു. അപ്പോൾ
കാവൽക്കാരനു തോന്നി. ഇയാൾ പറയുന്നതു ശരിയല്ലേ? ബിംബങ്ങൾ കല്ലുകളല്ലേ? അബൂജൻദൽ ഉപദേശം തുടർന്നു...

ഒരു ദിവസം കാവൽക്കാരൻ പറഞ്ഞു: “അല്ലാഹു ﷻ ഏകനാകുന്നു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. മുഹമ്മദ് (ﷺ) അവന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു..!” 

അബൂജൻദലിനു വലിയ സന്തോഷം. തന്റെ ശ്രമഫലമായി ഒരാൾ ഇസ്ലാം മതം സ്വീകരിച്ചല്ലോ. കാവൽക്കാരൻ ഒരു കൂട്ടുകാരനെ കൊണ്ടുവന്നു. അബൂജൻദൽ ഇസ്ലാമിനെ കുറിച്ച് അയാളോടു സംസാരിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹവും മുസ്ലിമായി... 

അദ്ദേഹം മറ്റൊരാളെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ ആവേശത്തോടെ സംസാരിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അദ്ദേഹവും മുസ്ലിമായി. അവരെല്ലാം ചേർന്നു കുറെ കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ സ്നേഹപൂർവ്വം സംസാരിച്ചു. അവരെയെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു. അവരൊക്കെ മുസ്ലിംകളായി...

ഖുറയ്ശികൾ കഥയൊന്നുമറിഞ്ഞില്ല.

അബൂജൻദൽ അവരോടു പറഞ്ഞു: “ഖുറയ്ശികൾ അറിയാതെ രഹസ്യമായി നിങ്ങൾ ആളുകളെ ഇസ്ലാമിലേക്കു ക്ഷണിക്കണം. അല്ലാഹു ﷻ നിങ്ങളുടെ ശ്രമം വിജയിപ്പിക്കും.” അവർക്കു വലിയ ആവേശമായി.

അവർ തങ്ങളുടെ കൂട്ടുകാരോടും പരിചയക്കാരോടും ഇസ്ലാം മതത്തെക്കുറിച്ചു സംസാരിച്ചു. പലർക്കും വിശ്വാസമുണ്ടായി. അവർ സത്യസാക്ഷ്യം വഹിച്ചു.

ഖുറയ്ശികൾ വിവരമറിഞ്ഞു. അബൂജൻദലിന്റെ ശ്രമഫലമായി നിരവധിയാളുകൾ മുസ്ലിമായിരിക്കുന്നു..!

അവനെ മക്കയിൽ തന്നെ നിറുത്തിയതു വലിയ അബദ്ധമായെന്ന് അവർക്കു തോന്നി. മദീനത്തേക്കു വിട്ടാൽ മതിയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചവരെ മക്കയിൽ നിറുത്തുന്നതു വലിയ അബദ്ധം തന്നെയാണ്. അവൻ കാരണം മറ്റു പലരും മുസ്ലിമായിത്തീരും. വലിയ ശല്യം തന്നെ...


Part : 173

അബൂ ബസ്വീർ(റ). ഹുദയ്ബിയ്യ സന്ധിക്കു ശേഷം ഇസ്ലാംമതം സ്വീകരിച്ചു മദീനയിൽ വന്ന മക്കക്കാരൻ.

ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) സമീപിച്ചു. 

അബൂബസ്വീറിനെ തങ്ങളുടെകൂടെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. “ഇവരെന്നെ അടിച്ചുകൊല്ലും. അല്ലാഹുവിന്റെ പ്രവാചകരേ, എന്നെ അവരുടെ കൂടെ അയക്കരുതേ..!”

“സന്ധി വ്യവസ്ഥയനുസരിച്ച് ഇവനെ വിട്ടുതരണം.” അബൂ ബസ്വീറിനെ കൊണ്ടുവരാൻ വന്ന രണ്ടുപേരും വാദിച്ചു...

പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “അബൂബസീർ, ഞങ്ങളും ഖുറയ്ശികളും തമ്മിൽ ഒരു കരാറുണ്ട്. മക്കയിൽ നിന്ന് ഇസ്ലാംമതം വിശ്വസിച്ചു മദീനയിൽ
വരുന്നവരെ അങ്ങോട്ടു മടക്കി അയയ്ക്കാമെന്നാണു കരാർ. നീ ഇവരുടെ കൂടെ മക്കയിലേക്കു പോകണം.”

“അല്ലാഹുവിന്റെ റസൂലേ, ക്രൂരമായി മർദിക്കാൻ വേണ്ടി എന്നെ ഇവർക്കു വിട്ടുകൊടുക്കുകയാണോ..?”

“അബൂബസ്വീർ ക്ഷമിക്കൂ. അൽപകാലംകൂടി ക്ഷമിക്കൂ... മക്കയിൽ നിങ്ങളെപ്പോലെ പ്രയാസമനുഭവിക്കുന്ന പലരുമുണ്ട്.അല്ലാഹു ﷻ നിങ്ങൾക്കൊരു മാർഗം തുറന്നുതരും. അതുവരെ കാത്തിരിക്കുക, ക്ഷമിക്കുക.”

അബൂബസ്വീർ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. അവരോടൊപ്പം പോയി. കടുത്ത ദുഃഖത്തോടെ. മക്കയിലെത്തിയാൽ തന്റെ അവസ്ഥയെന്താണ്..? എന്തുമാത്രം മർദനം സഹിക്കണം..!!

മർദനത്തിന്റെ കാഠിന്യത്താൽ വിശ്വാസം ഇളകിപ്പോകുമോ..?!

മനസിൽ രോഷം അരിച്ചു കയറി. പിന്നെന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ കൂടെയുള്ള രണ്ടുപേരിൽ ഒരാളുടെ മേൽ ചാടിവീണു. അയാളുടെ വാൾ കൈവശപ്പെടുത്തി.

ഒരൊറ്റ വെട്ട്. അയാളുടെ കഥ കഴിഞ്ഞു. രണ്ടാമൻ ജീവനും കൊണ്ടോടി. 

അബൂബസ്വീർ വീണ്ടും മദീനയിലേക്കു തിരിച്ചു. മെല്ലെ മെല്ലെ പ്രവാചകരുടെ (ﷺ) സന്നിധിയിലെത്തി.

“അബൂബസ്വീർ, നിനക്കെന്തു പറ്റി, നിന്നെ ഞാൻ മക്കയിലേക്കയച്ചതായിരുന്നുവല്ലോ?”

“അല്ലാഹുവിന്റെ റസൂലേ, അങ്ങു വാക്കു പാലിച്ചു. എന്നെ മക്കയിലേക്കയച്ചു. ഞാൻ ആത്മരക്ഷക്കുവേണ്ടി ഓടിപ്പോന്നു.”

“പക്ഷേ, നീ ഇവിടെ നിന്നാൽ പറ്റില്ല.”

“ഞാൻ എവിടെയെങ്കിലും പോയ്ക്കൊള്ളാം.” 

അബൂബസ്വീർ മദീന വിട്ടുപോയി. ശാമിലേക്കുള്ള പാതയുടെ സമീപം ഈസ് എന്ന സ്ഥലത്തു ചെന്നു താമസമാക്കി. ഇസ്ലാം മതം സ്വീകരിച്ച കാരണത്തിൽ മർദിക്കപ്പെടുന്ന ചിലർ അബുബസ്വീറിന്റെ കഥ കേട്ടു. അവർക്കു വലിയ ആവേശമായി. ചിലർ തടവിൽ നിന്നു കയർ പൊട്ടിച്ചോടി.

ചിലരെ വഴിയിൽ പിടികൂടി. മറ്റു ചിലർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർ അബൂബസ്വീറിന്റെ സമീപത്തെത്തി. അങ്ങനെ ഒരു കൂട്ടമായി. ദിവസങ്ങൾ കഴിയുന്തോറും ആ കൂട്ടം വലുതായി. ശക്തമായ ഇസ്ലാമിക പ്രവർത്തനം.
അബൂജൻദൽ(റ) ഈ വിവരമറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. അബൂജൻദലും പാർട്ടിയും മക്കയിൽ നിന്ന് ഓട്ടമായിരുന്നു...

അവർ അബൂബസ്വീറിന്റെ ക്യാമ്പിലെത്തി. അബൂജൻദൽ(റ)കൂടി എത്തിയതോടെ അവർ വലിയൊരു ശക്തിയായി മാറി. ഖുറയ്ശികളോട് ഒരു കൈ നോക്കാമെന്ന നില വന്നു. ഖുറയ്ശികളുടെ ഖാഫില ഇതുവഴി വരട്ടെ. കാണിച്ചുകൊടുക്കാം. കച്ചവടസംഘം അതുവഴിയാണു ശാമിലേക്കു പോകുക...

സീസൺ എത്തിക്കഴിഞ്ഞു. കച്ചവടസംഘം അതുവഴി വന്നു. അബൂ ബസ്വീറിന്റെ സംഘം അവരെ ആക്രമിച്ചു. ഹുദയ്ബിയ്യാ സന്ധിയനുസരിച്ച് ആക്രമണം പാടില്ല. പക്ഷേ, ഇക്കൂട്ടർക്ക് എന്തു സന്ധി, സന്ധിയും ഇവരും തമ്മിൽ എന്തുബന്ധം..!!

ഇവരെ മക്കയിൽ തടഞ്ഞതാണു തെറ്റ്. ഇവർ മദീനയിൽ താമസിച്ചിരുന്നെങ്കിൽ സന്ധിക്കെതിരിൽ നീങ്ങുമായിരുന്നില്ല. സന്ധി വ്യവസ്ഥയിൽ നിന്ന് ഈ നിബന്ധന നീക്കണം. ഒരു ദൗത്യസംഘത്തെ മദീനയിലേക്കയയ്ക്കണം.

“മക്കയിൽ നിന്ന് ആരെങ്കിലും ഇസ്ലാം മതം സ്വീകരിച്ചു മദീനയിൽ വന്നാൽ അവരെ തിരിച്ചയയ്ക്കാൻ പാടില്ല. അവരെ മദീനയിൽ തന്നെ നിറുത്തണം.” ഈ ആവശ്യവുമായി ഖുറയ്ശികൾ പ്രവാചകനെ (ﷺ) സമീപിച്ചു. പ്രവാചകൻ ﷺ അതു സ്വീകരിച്ചു.

ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ മക്കയിൽ കിടന്നു കഷ്ടപ്പെടുന്ന മുഴുവൻ പേരെയും മദീനയിലേക്കയയ്ക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു.

ഖുറയ്ശികൾ സന്തോഷത്തോടെ അവരെ അയച്ചു. മുസ്ലിംകളാവട്ടെ വലിയ ആഹ്ലാദത്തോടെ പ്രവാചക (ﷺ) സന്നിധിയിലേക്കുകുതിച്ചു...

സ്വഹാബത്തിനു വലിയ അതിശയം തോന്നി. ഹുദയ്ബിയ്യ സന്ധി ഒരു വൻവിജയം തന്നെ. അവർക്കു ബോധ്യമായി. അബൂജൻദൽ(റ), അബൂബസ്വീർ(റ) എന്നിവരെ കാണുമ്പോൾ സ്വഹാബികളുടെ അതിശയം വർധിക്കും...

അല്ലാഹുﷻവിനു സ്തുതി, അൽഹംദുലില്ലാഹ്.


Part : 174

ഒരു പുലിയുടെ കഥ

ഒരു സ്വഹാബിവര്യന്റെ അത്ഭുതകരമായ കഥ പറഞ്ഞു തരാം...

സ്വഹാബിയുടെ പേര് സഫീന(റ). നബിﷺതങ്ങളുമായി അടുത്ത ബന്ധമുള്ള സ്വഹാബിയാണ്.

നേരത്തെ അടിമയായിരുന്നു. യജമാനനുവേണ്ടി പാടുപെട്ടു പണിയെടുത്തു. ഒരുപാടു കഷ്ടപ്പെട്ടു. ഒടുവിൽ നബിﷺതങ്ങൾ ആ അടിമയെ വിലയ്ക്കു വാങ്ങി മോചിപ്പിച്ചു. 

നബിﷺതങ്ങളുടെ കരങ്ങളാൽ മോചിതനായ അടിമ.

അതു വലിയൊരു ബഹുമതി തന്നെയായിരുന്നു... 

ഒരിക്കൽ സഫീന(റ) ഒരു തോണിയിൽ സഞ്ചരിക്കാനിടയായി. കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ തോണി അതിവേഗം നീങ്ങി. എവിടെയോ തട്ടിക്കാണണം. തോണി പൊളിഞ്ഞു. അകത്തു വെള്ളം കയറി. പലകകൾ പലവഴി ഒഴുകി.

സഫീന(റ) ഒരു പലകയിൽ പറ്റിപ്പിടിച്ചു കിടന്നു. കൈകൊണ്ടു തുഴഞ്ഞുകൊണ്ടിരുന്നു. വെള്ളത്തിൽ കിടന്നൊരു ജീവന്മരണ പോരാട്ടം. എങ്ങനെയോ കരക്കണഞ്ഞു. അതൊരു വിജന പ്രദേശമായിരുന്നു. ഒരു മനുഷ്യനെ പ്പോലും കാണാനില്ല. എന്തൊരു ഭീകരത..! 

പെട്ടെന്നൊരു മുരൾച്ച കേട്ടു ഞെട്ടിപ്പോയി. തിരിഞ്ഞുനോക്കി, ഒരു പുലി..! അതു തന്റെ നേർക്കു നടന്നുവരികയാണ്. വിശന്നു വലഞ്ഞു വരികയായിരിക്കും. തന്നെയിപ്പോൾ കൊന്നു തിന്നും. സഫീന(റ) ഭീതി നിറഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞാൻ നബിﷺതങ്ങളാൽ മോചിപ്പിക്കപ്പെട്ട അടിമയാണു പുലിയേ..”

നബിﷺതങ്ങളുടെ പേരു കേട്ടപ്പോൾ പുലി നിന്നു. ക്രമേണ അതിന്റെ മട്ടു മാറി. അതു വളരെ അനുസരണ കാണിച്ചു. വാലു താഴ്ത്തി അടുത്തു വന്നു നിന്നു. കൽപന അനുസരിക്കാൻ നിൽക്കുന്ന അടിമയെപ്പോലെ..!

പിന്നെ എന്തോ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു നടന്നു.

സ്വഹാബിവര്യൻ പുലിയുടെ പിന്നാലെ നടന്നു. അങ്ങനെ പുലി അദ്ദേഹത്തിനു വഴികാട്ടിയായി. നടന്നു നടന്ന് അവർ ജനസഞ്ചാരമുള്ള വഴിയിലെത്തി.

സഫീന(റ) പുലിയെ നോക്കി... 

ഒരു സൽക്കർമം ചെയ്ത സന്തോഷമായിരുന്നു അതിന്. ആ കണ്ണുകൾ സന്തോഷംകൊണ്ടു നനഞ്ഞു. സഫീന(റ)വിന്റെ നയനങ്ങളും നിറഞ്ഞൊഴുകി. പുലി തിരിഞ്ഞു നടന്നു. സ്വഹാബിവര്യൻ ആ പോക്കു നോക്കിനിന്നു.


ഹിറാ പ്രദേശം. അവിടെ ഒരു കൂട്ടം ആടുകൾ മേഞ്ഞു നടക്കുന്നു. ആട്ടിടയൻ അകലെ വിശ്രമിക്കുന്നു. പെട്ടെന്നാണതു കണ്ടത്. ഒരു ചെന്നായ നടന്നുവരുന്നു..!

ആടിനെ പിടിക്കാൻ വരികയാണ്. ആട്ടിടയൻ ചാടിയെണീറ്റു...

അപ്പോൾ ചെന്നായ ഇങ്ങനെ പറഞ്ഞു: “നീ അല്ലാഹുﷻവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു ﷻ എനിക്കു നിശ്ചയിച്ച ഭക്ഷണമാണ് ഈ ആട്. ഞാനതിനെ പിടിക്കാൻ വന്നു. നീ എന്നെ തടയുകയാണോ..?”

ആട്ടിടയൻ ഞെട്ടിപ്പോയി. ഒരു ചെന്നായ സംസാരിക്കുന്നു. ഇതെന്ത് അതിശയം..!

ആട്ടിടയന്റെ അതിശയം കണ്ട ചെന്നായ വീണ്ടും സംസാരിച്ചു: “ഇതിലെന്ത് അതിശയം..? ഇതിനേക്കാൾ വലിയ അത്ഭുതം ഞാൻ പറഞ്ഞുതരാം.”

“അതെന്താണ്..?” - ഇടയൻ ചോദിച്ചു.

“കുന്നുകൾക്കു നടുവിലുള്ള പട്ടണത്തിൽ വച്ചു പുണ്യ പ്രവാചകൻ ﷺ പൂർവകാല സമുദായങ്ങളുടെ ചരിത്രം ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നു. എന്തൊരതിശയം. എഴുത്തും വായനയും അറിയാത്ത പ്രവാചകൻ ﷺ സഹസ്രാബ്ദങ്ങൾക്കു മുമ്പു ജീവിച്ച സമുദായങ്ങളുടെ ചരിത്രം വിവരിക്കുന്നു. എന്നിട്ടും ആ ജനത വിശ്വസിക്കുന്നില്ല. അതല്ലേ ഇതിനെക്കാൾ വലിയ അത്ഭുതം..?!”

ആട്ടിടയൻ അമ്പരന്നുപോയി.

ചെന്നായ പറഞ്ഞതു സത്യമാണോ എന്നറിയണം. ആട്ടിടയൻ നിശ്ചയിച്ചു. അടുത്ത ദിവസം തന്നെ മദീനയിലേക്കു പുറപ്പെട്ടു... 

നബിﷺതങ്ങളെ കണ്ടു. ചെന്നായയുടെ കഥ പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “കാട്ടുമൃഗങ്ങൾ മനുഷ്യരോടു സംസാരിക്കും. ലോകാവസാനം വരുമ്പോൾ കാട്ടുമൃഗങ്ങൾ സംസാരിക്കും. അന്നു മനുഷ്യൻ കാലിൽ ധരിച്ച ചെരുപ്പിന്റെ വാറും സംസാരിക്കും. ചാട്ടവാറിന്റെ അറ്റവും സംസാരിക്കും...”

ലോകാവസാനത്തിന്റെ ലക്ഷണമാണ് അവയെല്ലാം. ആട്ടിടയൻ പ്രവാചക സന്നിധിയിൽ വച്ചു പലതും കേട്ടു പഠിച്ചു... 


Part : 175

നബി ﷺ തങ്ങളുടെ പായ

നബി ﷺ ഒരു പായയിൽ കിടക്കുന്നു. ഒരു പരുക്കൻ പായ.
ഒരു മിനുസവുമില്ല. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. ശരീരത്തിൽ പായയുടെ അടയാളം. കണ്ടുനിന്ന സ്വഹാബികൾക്കു ദുഃഖം. ഈ പരുക്കൻ പായയിൽ കിടന്നുറങ്ങിയല്ലോ...

സ്വഹാബികൾ നബിﷺതങ്ങളോട് ഇങ്ങനെ ചോദിച്ചു: “അങ്ങ് എന്തിനാണ് ഇങ്ങനെ വിഷമങ്ങൾ സഹിക്കുന്നത്? അങ്ങ് അനുവദിക്കുമെങ്കിൽ ഞങ്ങൾ നല്ല കിടക്ക തയ്യാറാക്കിത്തരാം .”

“വേണ്ട, വേണ്ട” നബി ﷺ അവരെ തടഞ്ഞു.

എന്നിട്ടിങ്ങനെ കൂട്ടിച്ചേർത്തു. “ദുനിയാവിലെ സുഖങ്ങൾ..! എനിക്കതിൽ താൽപര്യമില്ല. ഞാൻ ദുനിയാവിൽ ഒരു യാത്രക്കാരൻ..! യാത്രയ്ക്കിടയിൽ മരത്തണലിൽ കുറച്ചു വിശ്രമിക്കും. പിന്നെ യാത്ര തുടരും. മരത്തണലിലെ വിശ്രമം മാത്രമാണ് ഈ ദുനിയാവിലെ താമസം.” സ്വഹാബികൾക്കു മറുപടിയില്ല.

ഐഹിക ജീവിതത്തിന്റെ അവസ്ഥയാണ് ഇപ്പറഞ്ഞത്. ഒരു യാത്രക്കാരന്റെ അവസ്ഥ.

ഒരിക്കൽ നബിﷺതങ്ങൾ തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു. അതിനിടയിൽ ഇങ്ങനെ പറഞ്ഞു: “ഈ ലോകത്തു നിങ്ങൾ ഒരു യാത്രക്കാരനെപ്പോലെ കഴിയുക. അല്ലെങ്കിൽ ഒരു വിദേശിയെപ്പോലെ ആവുക.”

യാത്രക്കാരൻ അൽപ സമയം മാത്രമേ ഒരിടത്തു തങ്ങുകയുള്ളൂ. ഒരു രാത്രി തങ്ങിയേക്കാം. വീണ്ടും യാത്രയാണ്. വിദേശി വന്നാൽ കുറച്ചു നേരമോ ഏതാനും ദിവസങ്ങളോ താമസിക്കും.പിന്നെ തിരിച്ചുപോകും.

പരലോകത്തേക്കുള്ള യാത്രയ്ക്കിടയിൽ അൽപനേരം വിശ്രമിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് ഈ ലോകം.

ഇവിടെ ശാശ്വതമായി ജീവിക്കാൻ തീരുമാനിച്ചതുപോലെയാണു ചിലരുടെ പെരുമാറ്റം. അവർ ദുനിയാവിനെ ഗാഢമായി സ്നേഹിക്കുന്നു. ഒരു സത്യവിശ്വാസി അങ്ങനെയാകാൻ പറ്റില്ല.


Part : 176

ഒരു കാട്ടറബി

നബി ﷺ നടന്നുപോകുന്നു.

വളരെ സൂക്ഷ്മതയോടെ പാദങ്ങൾ വയ്ക്കുന്നു. വിനയാന്വിതമായ നടത്തം. തന്റെ ശരീരത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രമോ, പരുക്കൻ. ഒരു സുഖവുമില്ല.
പിന്നിൽ നിന്നാരോ വസ്ത്രത്തിൽ പിടിച്ചു വലിച്ചു. ചുമലിൽ വസ്ത്രം വലിഞ്ഞു മുറുകി..! ആരാണ് തന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്..?

നോക്കുമ്പോൾ ഒരു കാട്ടറബി

മലഞ്ചരുവിൽ കഴിയുന്ന സംസ്കാരമില്ലാത്ത അറബിയാണ്.

“എനിക്കു വല്ലതും തരണം.” പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിക്കുന്നു.

സാധാരണക്കാരനു കോപം വരും.

വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നത് ആരും ഇഷ്ടപ്പെടില്ല. അതിനു ശക്തി കൂടുകകൂടി ചെയ്താലോ..? 

വസ്ത്രം പിടിച്ചു വലിച്ചതിന്റെ കാരണമോ? ധർമം കിട്ടാൻ..! ഇങ്ങനെ പെരുമാറിയാൽ ആരെങ്കിലും ധർമം കൊടുക്കുമോ..?

ഇങ്ങനെ ഒരു സാഹചര്യം വന്നുപെട്ടാൽ മനുഷ്യൻ എങ്ങനെ പെരുമാറണം? ലോകത്തിന്റെ ഗുരുനാഥനായ നബി ﷺ തങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നു നോക്കാം. 

നബി ﷺ അയാളെ നോക്കി പുഞ്ചിരി തൂകി. എന്നിട്ടു ധർമം നൽകി. കാരുണ്യത്തിന്റെ പ്രവാചകൻ ﷺ. കടുത്ത പെരുമാറ്റത്തെ, സൗമ്യമായ പെരുമാറ്റം കൊണ്ടു നേരിടുക...

പരുഷ സ്വഭാവക്കാരെ അതേ രീതിയിൽ നേരിടില്ല. വളരെ മയമായി പെരുമാറും. അതവരുടെ മനസ്സിനെ സ്പർശിക്കും. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തും...


Part : 177

വിശപ്പിന്റെ വിളി

നല്ല വിശപ്പ്. വീട്ടിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. നബി ﷺ വീട്ടിൽനിന്നു പുറത്തിറങ്ങി.

രാത്രി സമയം. ആളുകൾ വിശ്രമിക്കുന്നു. എവിടെ നിന്നെങ്കിലും വല്ലതും കിട്ടണം. വിശന്നു പൊരിയുന്ന വയറുമായി നടന്നു. ഇരുട്ടാണെങ്കിലും നേർത്ത വെട്ടമുണ്ട്. വഴിയറിയാം. അരണ്ട വെളിച്ചത്തിൽ രണ്ടാളുകൾ നടന്നുപോകുന്നു... 

“ആരാണത്?” - നബി ﷺ വിളിച്ചു ചോദിച്ചു.

അവർ ആ ശബ്ദം തിരിച്ചറിഞ്ഞു. അല്ലാഹുﷻവിന്റെ റസൂൽ (ﷺ)..! അവർ നടത്തം നിറുത്തി. പ്രവാചകൻ ﷺ അടുത്തെത്തി. അബൂബക്കർ(റ), ഉമർ(റ)...

“നിങ്ങളിരുവരും എങ്ങോട്ടാ, ഈ ഇരുട്ടിൽ..?”

“അല്ലാഹുവിന്റെ റസൂലേ, ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പു സഹിക്കാനാവുന്നില്ല.'' അവർ മറുപടി നൽകി...

“ഞാനും ഒന്നും കഴിച്ചിട്ടില്ല. വിശപ്പു തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” നബി ﷺ പറഞ്ഞു.

മൂവരും ഇരുട്ടിലൂടെ നടന്നു...

അബുൽ ഹയ്സം അൻസാരി(റ)വിന്റെ വീട്. മൂവരും നടന്നു നടന്ന് ആ വീടിന്റെ മുമ്പിലെത്തി. റസൂൽ ﷺ ആ വീട്ടിലേക്കു നടന്നു. കൂടെ സഹയാത്രികരും.

“അസ്സലാമു അലയ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...”

മുറ്റത്തു നബിﷺതങ്ങളുടെ ശബ്ദം.

അബുൽ ഹയസം(റ) ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ തന്റെ വീട്ടുമുറ്റത്ത്..!
ഇതിൽപരം ഒരനുഗ്രഹം വരാനുണ്ടോ..?

“വ അലയ്ക്കുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു...” 

സലാം മടക്കിക്കൊണ്ടു സ്വഹാബിവര്യൻ മുറ്റത്തേക്കു ചാടിയിറങ്ങി...

“അല്ലാഹുവിന്റെ റസൂലേ, അകത്തേക്കു കയറിയിരുന്നാലും.” നോക്കുമ്പോൾ കൂടെ രണ്ടുപേർ - അബൂബക്കർ(റ), ഉമർ(റ). എത്ര ആദരണീയരായ അതിഥികൾ. എല്ലാവരെയും വീട്ടിൽ ഇരുത്തിയശേഷം അബുൽ ഹയ്സം
(റ) തോട്ടത്തിലേക്കോടി...

വിശക്കുന്ന വയറുമായി മൂന്ന് അതിഥികൾ. അൽപം കഴിഞ്ഞപ്പോൾ അബുൽ ഹയസം (റ) ഓടിയെത്തി. കയ്യിൽ ഈത്തപ്പഴത്തിന്റെ കുല. പഴുത്തു പാകമായ ഈത്തപ്പഴം. അതിഥികളുടെ മുമ്പിൽ വച്ചു. ഭക്ഷിക്കാൻ ക്ഷണിച്ചു.

“ഇതാ ഇതു കഴിച്ചോളൂ... ഞാനിതാ വരുന്നു.” 

അതിഥികൾ ഈത്തപ്പഴം കഴിക്കാൻ തുടങ്ങി. പെട്ടെന്ന് അബുൽ ഹയസം(റ) ഒരു കത്തിയുമായി പുറത്തേക്കിറങ്ങി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ നബിﷺതങ്ങൾ പറഞ്ഞു: “കറവയുള്ള മൃഗത്തെ അറുക്കരുത്.” സ്വഹാബിവര്യൻ സമ്മതിച്ചു. 

അദ്ദേഹം ഒരാടിനെ അറുത്തു. സദ്യയുണ്ടാക്കി. അതിഥികളെ സൽകരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു. അൽഹംദുലില്ലാഹ്.. അല്ലാഹുﷻവിനെ വാഴ്ത്തി. ആഹാരം നൽകിയ കുടുംബത്തിനു വേണ്ടി പ്രാർത്ഥന നടത്തി. മൂന്നു പേരും മടങ്ങി... 

നടക്കുന്നതിനിടയിൽ നബി ﷺപറഞ്ഞു: “നാം വിശന്നു പൊരിഞ്ഞ വയറുമായി വീട്ടിൽ നിന്നിറങ്ങി. നമുക്കു നല്ല ഭക്ഷണം കിട്ടി. നാം നന്നായി ഭക്ഷിക്കുകയും ചെയ്തു. ഓർക്കുക; ഈ സദ്യയെക്കുറിച്ചു പരലോകത്തുവച്ച് അല്ലാഹു ﷻ നമ്മെ ചോദ്യം ചെയ്യും.”

നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും  പാനീയത്തെക്കുറിച്ചുമൊക്കെ നാളെ പരലോകത്തുവച്ചു ചോദ്യം ചെയ്യപ്പെടും. അനുവദനീയമായ ആഹാര പാനീയങ്ങൾ മാത്രമേ നാം ഉപയോഗിക്കാൻ പാടുള്ളൂ. നിഷിദ്ധമായതൊന്നും ഭക്ഷിക്കരുത്. മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യരുത്. എല്ലാവരും വിചാരണ നേരിടേണ്ടതായിവരും. ഓർമയിൽ വേണം...


Part : 178

അമിതാഹാരം ആപത്ത്

ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. നബിﷺതങ്ങളുടെ പല നിർദേശങ്ങളും ആരോഗ്യശാസ്ത്ര പ്രധാനമാകുന്നു. ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള
ഒരു നബിവചനത്തിന്റെ ആശയം താഴെ കൊടുക്കാം.

“ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ വയറു നിറയ്ക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും അതു ശരീരത്തിനു ഹാനീകരമാണ്. അതു രോഗങ്ങൾക്കു കാരണമാകും.

നിസ്കാരം നിർവഹിക്കുന്നതിൽ അലസത വരുത്തും. 

ആഹാരപാനീയങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. അതു ശരീരത്തിനു നന്മ ചെയ്യും. ധന ദുർവിനിയോഗം തടയുകയും ചെയ്യും...”

അമിതാഹാരം ശരീരത്തിനു ദോഷം ചെയ്യും. ദഹനേന്ദ്രിയങ്ങൾക്ക് അത് അമിത ജോലിയാണ് ഉണ്ടാക്കി
വയ്ക്കുന്നത്. ചിലപ്പോൾ ദഹനക്കേടിനു കാരണമാകും.

മിതമായ ആഹാരരീതി നമ്മുടെ ആരോഗ്യം കാത്തുസംരക്ഷിക്കും.
എല്ലാ രോഗങ്ങളുടെയും കേന്ദ്രം വയറു തന്നെ. വയർ ശുദ്ധമായിരുന്നാൽ രോഗങ്ങളെ അകറ്റിനിറുത്താം.

സമയത്തിന് ആഹാരം കഴിക്കണം. ശരീരത്തിന്റെ ആവശ്യമറിഞ്ഞാണു കഴിക്കേണ്ടത്. നാവിനു രുചിയുണ്ടെന്നുവച്ചു വാരിവലിച്ചു തിന്നരുത്. 

അമിതമായ ആഹാരം നമ്മെ അലസന്മാരും ഉദാസീനരുമാക്കും. ഉറങ്ങാനുള്ള ആശ വർധിപ്പിക്കും. പ്രവർത്തിക്കാനുള്ള ആവേശം കുറയും. ആത്മീയ കാര്യങ്ങളെയും ഇതു ബാധിക്കും.

ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് അമിതമായ ആഹാരം എന്നു പറയാം.

ഇനി മറ്റൊരു ഹദീസിന്റെ ആശയം പറഞ്ഞുതരാം. “നിങ്ങൾ ശരീരത്തെ ശുദ്ധമായി സൂക്ഷിക്കുക. അപ്പോൾ അല്ലാഹു ﷻ നിങ്ങളെ ശുദ്ധീകരിക്കും.”

 നമ്മുടെ ബാഹ്യശരീരത്തെ നാം വൃത്തിയായി സൂക്ഷിക്കണം. അപ്പോൾ ആന്തരികമായ ശുദ്ധി അല്ലാഹു ﷻ നൽകും. ഇതാണു ഹദീസ് നൽകുന്ന സൂചന.

ശരീരത്തെ രോഗത്തിൽനിന്നു മുക്തമായി നിറുത്താൻ ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം വേണം. ശുദ്ധിയുള്ള വസ്ത്രം ധരിക്കണം. മുഷിഞ്ഞ വസ്ത്രം രോഗാണുക്കളെ വഹിക്കും. 

ശരീരം വൃത്തിയാക്കാൻ നിത്യേന കുളിക്കണം. പല്ലു തേക്കണം. ഇതെല്ലാം ശരീരത്തിന്റെ ബാഹ്യമായ ശുദ്ധിയാണ്. ആത്മീയ ശുദ്ധി നൽകേണ്ടത് അല്ലാഹുﷻവാണ്.

ആരോഗ്യശാസ്ത്ര സംബന്ധമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നബിവചനം കാണുക.

“ഒരു മനുഷ്യനും തന്റെ വയറിനെക്കാൾ ചീത്തയായ മറ്റൊരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യനു തന്റെ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ചെറിയ ഉരുളകൾ (ചോറിന്റെ ഉരുള) മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനും മൂന്നിലൊന്നു പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനും ഉള്ളതാകുന്നു.''

ഒട്ടുമിക്ക രോഗങ്ങളെയും അകറ്റിനിറുത്താൻ ഈ നബിവചനം പ്രാവർത്തികമാക്കിയാൽ മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനു മാറ്റിവയ്ക്കുക. മൂന്നിലൊന്നു വെള്ളത്തിനും. ബാക്കി വായുവിനും. ദഹനപ്രക്രിയ വളരെ വേഗത്തിൽ നടക്കും...

കഴിച്ച ഭക്ഷണത്തിലെ പോഷകാംശങ്ങൾ ശരീരം എളുപ്പത്തിൽ സ്വീകരിക്കും. മനുഷ്യൻ സദാ ഊർജസ്വലനായിരിക്കും. പ്രവർത്തനങ്ങളിൽ ചൈതന്യം തുടിച്ചുനിൽക്കും. മനസ്സിൽ ആത്മീയ ചിന്തകൾ വെട്ടിത്തിളങ്ങും. ഇബാദത്തുകളിൽ ഏകാഗ്രതയും ലഭിക്കും.

ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരിഗണിച്ചുകൊണ്ടുള്ള നിർദേശങ്ങളാണു നബി ﷺ ലോകത്തിനു നൽകിയത്.


Part : 179

കടം വീട്ടിയ കഥ

ഒരിക്കൽ ജാബിർ ബ്നു അബ്ദില്ല(റ) നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഉൽകണ്ഠ നിറഞ്ഞുനിന്നിരുന്നു. വളരെ ഗൗരവമുള്ള ഏതോ കാര്യം പറയാൻ വന്നതാണ്...

നബിﷺതങ്ങൾക്കു സലാം ചൊല്ലി. പുണ്യപ്രവാചകൻ ﷺ സലാം മടക്കി. ജാബിർ(റ)വിന്റെ മുഖത്തേക്കു നോക്കി. “എന്താ ജാബിർ വിശേഷം..?”

“അല്ലാഹുവിന്റെ റസൂലേ, വളരെ ഗൗരവമുള്ള കാര്യം പറയാനാണു ഞാൻ വന്നത്.”

“എന്താണത്, പറയൂ...”

“എന്റെ പിതാവ് ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അതിൽ വധിക്കപ്പെട്ടു.”

നബിﷺതങ്ങളുടെ മനസ്സിൽ ഉഹുദിന്റെ രംഗം തെളിഞ്ഞു വന്നു. പടവെട്ടുന്ന ധീരസേനാനി. ശത്രുക്കളെ തുരത്തുന്നു. പരസ്പരം മറന്ന പോരാട്ടം. അതിനിടയിൽ വെട്ടേറ്റു വീഴുന്നു. വീരരക്തസാക്ഷിത്വം...

ഉഹുദിൽ ശഹീദായ സ്വഹാബിയുടെ ഓമന മകനാണ് തന്റെ മുമ്പിൽ വന്നുനിൽക്കുന്നത്. ജാബിർ ബ്നു അബ്ദില്ല. അബ്ദുല്ലയുടെ മകൻ ജാബിർ...

“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവ് ശഹീദായി. അദ്ദേഹം വലിയ കടം ഉള്ള ആളായിരുന്നു. ആ കടം ഇപ്പോഴും ബാക്കി കിടക്കുന്നു.” - സ്നേഹമുള്ള മകൻ വേദനയോടെ പറഞ്ഞു.

ജാബിർ(റ) വീണ്ടും സംസാരിക്കുന്നു.

“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവിന് ആറു പെൺമക്കളുണ്ട്. ആറു പെൺമക്കളെയും വമ്പിച്ച കടവും വിട്ടേച്ചുകൊണ്ടാണ് അദ്ദേഹം മരണപ്പെട്ടത്.”

നബിﷺതങ്ങൾ ജാബിർ(റ)വിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ജാബിർ(റ) തുടർന്നു: “കടക്കാർ അങ്ങയെ സമീപിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.”

അതിനു പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “ങാ... വരട്ടെ... നിങ്ങൾ ചെന്നു തോട്ടത്തിലെ ഈത്തപ്പഴം പറിച്ചുകൊണ്ടുവരൂ..!”

നിർദേശം കിട്ടിയ ഉടനെ ജാബിർ(റ) ഓടിപ്പോയി. ഈത്തപ്പന മരങ്ങളുടെ സമീപത്തെത്തി. പഴുത്തു പാകമായ പഴങ്ങളൊക്കെ പറിച്ചെടുത്തു. വലിയ കുട്ടകളിൽ നിറച്ചു. അവ ചുമന്നുകൊണ്ടുവന്നു വലിയ കൂമ്പാരമായി കൂട്ടിവച്ചു. എന്നിട്ടു നബിﷺതങ്ങളെ വിവരം അറിയിച്ചു.

നബിﷺതങ്ങൾ ഈത്തപ്പഴക്കൂമ്പാരങ്ങളുടെ സമീപത്തെത്തി. എല്ലാ കൂമ്പാരവും നന്നായി പരിശോധിച്ചു. ഏറ്റവും വലിയ കൂമ്പാരത്തിനു സമീപം വന്നുനിന്നു. അതിലേക്കു നോക്കി. പിന്നെ മൂന്നു വട്ടം ആ കൂമ്പാരത്തിനു ചുറ്റും നടന്നു. മനസ്സും ചുണ്ടുകളും പ്രാർത്ഥനയിലാണ്...

ആളുകൾ ചുറ്റും കൂടി. ജാബിർ(റ) ഉൽകണ്ഠയോടെ നോക്കിനിന്നു. തന്റെ പിതാവിന്റെ കടങ്ങൾ വീട്ടിക്കിട്ടണേ എന്ന മോഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 

വലിയ കൂമ്പാരത്തിനടുത്തു പ്രവാചകൻ ﷺ ഇരുന്നു. “കടക്കാരെ വിളിക്കൂ...” നബി ﷺ കൽപിച്ചു. 

ഉടനെ കടക്കാരെല്ലാം വന്നുചേർന്നു. ഒരു കടക്കാരനോടു ചോദിച്ചു: “നിങ്ങൾക്കു കിട്ടാനുള്ളത് എത്രയാണ്..?”

കടക്കാരൻ തുക പറഞ്ഞു. ഉടനെ അതിനു തുല്യമായ ഈത്തപ്പഴം അളന്നുകൊടുത്തു.

രണ്ടാമത്തെ കടക്കാരനെ വിളിച്ചു. കിട്ടാനുള്ള തുക ചോദിച്ചു. അദ്ദേഹം തുക പറഞ്ഞു. അദ്ദേഹത്തിനും അളന്നുകൊടുത്തു.

അങ്ങനെ, വഴിക്കുവഴി എല്ലാ കടക്കാരെയും വിളിച്ചു. എല്ലാവർക്കും അളന്നു കൊടുത്തു. കടങ്ങളെല്ലാം വീട്ടിത്തീർത്തു.

അത്ഭുതം..!! ഈത്തപ്പഴം അതേപോലെ ഇരിക്കുന്നു. ഈത്തപ്പഴത്തിൽ അല്ലാഹു ﷻ വമ്പിച്ച വർധനവാണു നൽകിയത്. കൂമ്പാരങ്ങൾ പഴയതുപോലെ കിടക്കുന്നു...

അവ ജാബിർ(റ)വിനു വിൽപന നടത്താം. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാം. നബിﷺതങ്ങളുടെ പ്രാർത്ഥനയുടെ ഫലം...

അന്ത്യപ്രവാചകരുടെ മുഅ്ജിസത്തുകളിൽ ഇതും പെടുത്താം. ഉഹുദിൽ ശഹീദായ സ്വഹാബിവര്യന്റെ കടം വീട്ടിയതിൽ നമുക്കും ആശ്വസിക്കാം. ഈത്തപ്പഴക്കൂമ്പാരങ്ങളുടെ കഥ സന്തോഷത്തോടെ അനുസ്മരിക്കുകയും ചെയ്യാം...


Part : 180

അൽഖമയെ ചുട്ടുകരിക്കുക 

ഇനിയുള്ള കുറച്ചു ഭാഗങ്ങൾ കുട്ടികൾ വളരെ ശ്രദ്ധിച്ചു വായിക്കണം. വായിച്ചതു നന്നായി ഓർമയിൽ വയ്ക്കുകയും വേണം.
വിഷയം അത്രയേറെ പ്രധാനപ്പെട്ടതാണ്.

ഒരു പ്രമുഖ സ്വഹാബിവര്യന്റെ ചരിത്രം കൊണ്ടു തുടങ്ങാം. സ്വഹാബിയുടെ പേര് അൽഖമ(റ)... 

അൽഖമ(റ) രോഗശയ്യയിലായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി കഴിഞ്ഞു. 

അറിയാമല്ലോ; മരണം ആസന്നനായ വ്യക്തിക്ക് ശഹാദത്ത് കലിമ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നു ചൊല്ലിക്കൊടുക്കും. ചിലർ അതു തനിയെ ചൊല്ലും. ചൊല്ലാത്തവർക്കു ചെറിയ ശബ്ദത്തിൽ ചൊല്ലിക്കൊടുക്കണം.

സുഹൃത്തുക്കൾ അൽഖമ(റ)നു ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അദ്ദേഹം അതു ചൊല്ലാൻ കൂട്ടാക്കുന്നില്ല..!
ആകെ പരിഭ്രമമായി. പലരും ആവർത്തിച്ചു ശ്രമിച്ചിട്ടും ഫലമില്ല.

അൽഖമ(റ) റസൂലിന്റെ (ﷺ) സ്വഹാബിയാണ്. നല്ല മനുഷ്യനാണ്. അങ്ങനെയൊരാൾ ശഹാദത്ത് ഉച്ചരിക്കാതെ മരിക്കുകയോ? ചിലർ റസൂലിന്റെ (ﷺ) അടുത്തേക്കോടി...

“അല്ലാഹുവിന്റെ റസൂലേ, അൽഖമ മരണാസന്നനാണ്. പക്ഷേ, അദ്ദേഹം ശഹാദത്ത് ഉച്ചരിക്കുന്നില്ല.''

നബി ﷺ അൽഖമയെ കുറിച്ച് അന്വേഷിച്ചു. കിട്ടിയ വിവരങ്ങൾ നല്ലത്. കൃത്യമായി നിസ്കരിക്കും. നോമ്പു പിടിക്കും. കഴിവുപോലെ ദാനധർമങ്ങൾ ചെയ്യും. അങ്ങനെയെങ്കിൽ കാര്യമായ കുഴപ്പമുണ്ടെന്നു റസൂലിനു (ﷺ) തോന്നി.

“അൽഖമയുടെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..?” - തിരുനബി ﷺ അന്വേഷിച്ചു.

“ഉണ്ട് നബിയേ, ഒരു വൃദ്ധയായ മാതാവുണ്ട്.” സ്വഹാബികൾ പറഞ്ഞു.

“അവർക്ക് ഇവിടെവരെ നടന്നുവരാൻ കഴിയുമെങ്കിൽ വരാൻ പറയുക. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ടു ചെല്ലാം എന്നും അറിയിക്കുക.”

വിവരം അറിഞ്ഞപ്പോൾ അൽഖമയുടെ ഉമ്മയുടെ മനസ്സ് പ്രവാചക സ്നേഹവും ആദരവും കൊണ്ടു നിറഞ്ഞുപോയി.

അവർ പറഞ്ഞു: “എന്റെ മാതാപിതാക്കൾ കൂടി അങ്ങേക്കു വിധേയരാണു നബിയേ, ഞാൻ അങ്ങയുടെ സന്നിധിയിലേക്കു വരാം.”

അങ്ങനെ അൽഖമ(റ)വിന്റെ ഉമ്മ റസൂലി (ﷺ) നടുത്തേക്കുവന്നു. പ്രായം ചെന്നു കൂനിക്കൂടിയ ഒരു വൃദ്ധ. അവർ റസൂലിനു സലാം പറഞ്ഞു...

നബി ﷺ അവരോടു സംസാരിച്ചു. “ഉമ്മാ, നിങ്ങളുടെ മകൻ അൽഖമയുടെ സ്ഥിതിയെന്താണ്..?”

സ്ത്രീ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എന്റെ മകൻ വലിയ ഭക്തനാണ്. ധാരാളമായി സുന്നത്ത് നിസ്കരിക്കും. പകൽ മുഴുവൻ നോമ്പെടുക്കും. ദാനധർമങ്ങൾ ചെയ്യും.”

നബി ﷺ വീണ്ടും ചോദിച്ചു: “അതല്ല ഉമ്മാ ഞാൻ ചോദിക്കുന്നത്. നിങ്ങളും മകനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്..?” അവർ മറുപടി പറയാൻ അൽപം വിഷമിച്ചു. പിന്നെ ദുഃഖത്തോടെ പറഞ്ഞു തുടങ്ങി...


Part : 181


“റസൂലേ, വളരെ പ്രതീക്ഷയോടെയാണു ഞാനെന്റെ മോനെ വളർത്തിയത്. അവനുവേണ്ടി ഞാൻ ഏറെ കഷ്ടപ്പെട്ടു. എത്ര സന്തോഷത്തോടെയാണെന്നോ ഞാൻ അവനെ വിവാഹം ചെയ്യിച്ചത്...”

ആ വൃദ്ധമാതാവ് ഗദ്ഗദത്തോടെ തുടർന്നു: “അല്ലാഹുവിന്റെ റസൂലേ, ഇപ്പോൾ എന്റെ വാക്കുകളെക്കാൾ ഭാര്യയുടെ വാക്കുകൾക്കാണ് അവൻ വിലകൽപിക്കുന്നത്. അങ്ങനെ ഒരു പ്രയാസമേ ഉള്ളൂ...”

കുറച്ചു നേരം ആലോചിച്ച ശേഷം നബി ﷺ സ്വഹാബികളോടു കൽപിച്ചു: “നിങ്ങൾ കുറച്ചു വിറകു ശേഖരിച്ചു കൊണ്ടുവരൂ..!”

എല്ലാവർക്കും അത്ഭുതമായി. നബി ﷺ വിശദീകരിച്ചു: “നമുക്ക് അൽഖമ(റ)വിനെ ചുട്ടുകരിക്കാം...”

അൽഖമയുടെ മാതാവ് ഞെട്ടിപ്പോയി..!! അവർ ഉൽകണ്ഠയോടെ ചോദിച്ചു. “അല്ലാഹുവിന്റെ റസൂലേ, എന്റെ മോനെ ചുട്ടുകരിക്കുകയോ..?”

നബി ﷺ പറഞ്ഞു: “അതേ ഉമ്മാ...; നരകാഗ്നിയാണു നിങ്ങളുടെ മകനെ കാത്തിരിക്കുന്നത്. അതിലും എത്രയോ നിസ്സാരമാണു ഭൂമിയിലെ തീ...”

ആ വൃദ്ധ മാതൃഹൃദയം തേങ്ങിപ്പോയി. വല്ലാത്തൊരു ശബ്ദത്തിൽ അൽഖമയുടെ മാതാവ് പറഞ്ഞു: “വേണ്ട നബിയേ.., എന്റെ മകനു ഞാൻ പൊറുത്തുകൊടുത്തിരിക്കുന്നു...”

നബി ﷺ സ്വഹാബികളോടു പറഞ്ഞു. നിങ്ങൾ അൽഖമയുടെ വീട്ടിൽ ചെന്നു നോക്കൂ...''

സ്വഹാബികൾ പുറപ്പെട്ടു. വീടിന്റെ അടുത്തെത്തുമ്പോൾ തന്നെ അവർ കേട്ടു; അൽഖമ(റ) ഉറക്കെ ശഹാദത്തു ചൊല്ലുന്ന ശബ്ദം...

അൽഖമയുടെ ജനാസ ഖബറടക്കിയ ശേഷം ആ ഖബറിനടുത്തു നിന്നുകൊണ്ടു നബി ﷺ വികാരഭരിതനായി ഇങ്ങനെ പ്രഖ്യാപിച്ചു: 

“മുഹാജിറുകളുടെയും അൻസാറുകളുടെയും സമൂഹമേ,
ആരെങ്കിലും ഭാര്യയെ തന്റെ മാതാവിനെക്കാൾ ആദരിച്ചാൽ
അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ മനുഷ്യരുടെയും ശാപം അവന്റെ മേലുണ്ടാകട്ടെ...”

വളരെ ഗൗരവമുള്ള താക്കീത്...


ഇനി മറ്റൊരു സംഭവം പറയാം, കേട്ടോളൂ... ഒരു ചെറുപ്പക്കാരനും വൃദ്ധനും നബിﷺയുടെ സന്നിധിയിലേക്കു കടന്നുവന്നു.

“ഇയാൾ ആരാണ്..?” നബി ﷺ ചെറുപ്പക്കാരനോടു ചോദിച്ചു.

“എന്റെ ഉപ്പയാണു റസൂലേ...(ﷺ)” ചെറുപ്പക്കാരൻ ഭവ്യതയോടെ ഉണർത്തി.

നബി ﷺ ആ ചെറുപ്പക്കാരനെ ഉപദേശിച്ചു: “നീ അദ്ദേഹത്തിനു മുന്നിൽ കേറി നടക്കരുത്. ഉപ്പ ഇരിക്കും മുമ്പ് ഇരിക്കരുത്. പിതാവിനു ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുത്. നിന്റെ കാരണമായി അദ്ദേഹം ചീത്ത കേൾക്കരുത്.”

ഇത് ആ ചെറുപ്പക്കാരനു മാത്രമുള്ള ഉപദേശമല്ല. ലോകത്തെ എല്ലാ മക്കൾക്കും നൽകിയ ഉപദേശമാണ്...


Part : 182

അസ്മാഅ് (റ) യുടെ മാതാവ്

അസ്മാഅ്(റ)യെ മറന്നില്ലല്ലോ സിദ്ദീഖ്(റ)വിന്റെ മകൾ. ആഇശ(റ)യുടെ ഇത്താത്ത...

ആഇശ(റ)യുടെ ഉമ്മ ഉമ്മുറുമാൻ ആണല്ലോ. അസ്മാഅ്(റ)യുടെ മാതാവ് ഖുതയ്മ എന്ന സ്ത്രീയാണ്. ഉമ്മുറുമാനെ വിവാഹം ചെയ്യുംമുമ്പ് സിദ്ദീഖ്(റ) ഖുതയ്മയെ വിവാഹം ചെയ്തിരുന്നു. അതിലെ മകളാണ് അസ്മാഅ്(റ). ഖുതയ്മ ഇസ്ലാംമതം വിശ്വസിച്ചിരുന്നില്ല.

ഒരിക്കൽ ഒരു സംഭവമുണ്ടായി. എന്തോ ആവശ്യം പറഞ്ഞു ഖുതയ്മ അസ്മാഅ്(റ)യുടെ അടുത്തു വന്നു.

ബീവിക്ക് ആശങ്കയായി. ഉമ്മ അവിശ്വാസിയാണ്. അമുസ്ലിമായ ഉമ്മയെ സഹായിക്കാൻ പാടുണ്ടോ..?

അസ്മാഅ്(റ) റസൂലിന്റെ (ﷺ) പ്രിയപ്പെട്ട ശിഷ്യയാണ്. ഗുരുവായ റസൂലിന്റെ അടുത്തേക്ക് ബീവി ആളെ അയച്ചു.

അവിശ്വാസിയായ ഉമ്മയെ സഹായിക്കാമോ..?

മറുപടി വന്നു. “ഉമ്മക്ക് ഗുണം ചെയ്യുക.”

അസ്മാഅ്(റ) ഉമ്മയെ സഹായിച്ചു.

മറ്റൊരിക്കൽ - ഖുതയ്മ കയറിവന്നു. കയ്യിൽ കുറെ സമ്മാനങ്ങൾ..!അസ്മാഇനു വേവലാതിയായി. അമുസ്ലിമായ ഉമ്മ കൊണ്ടുവന്ന സമ്മാനങ്ങൾ സ്വീകരിക്കാമോ..?

വീണ്ടും റസൂൽ ﷺ യുടെ അടുത്തേക്ക് ആളെ അയച്ചു.
“മാതാവിനെ സ്വീകരിക്കുക, സമ്മാനങ്ങളും.” നബി ﷺ അനുവദിച്ചു.

ഇനി വേറെ സംഭവം പറയാം.

മക്കയിൽ ശത്രുക്കളുടെ ദ്രോഹം ശക്തിപ്പെട്ട കാലം. സ്വഹാബികൾ ആത്മരക്ഷാർത്ഥം മദീനയിലേക്കു ഹിജ്റ പോകാൻ തുടങ്ങിയിരിക്കുന്നു. വെറുതെ മദീനത്തേക്ക് ഓടിപ്പോകാൻ പറ്റില്ല. റസൂലിന്റെ (ﷺ) അനുമതി വാങ്ങണം.

ഒരു യുവാവ് നബിﷺയോടു ഹിജ്റക്ക് അനുമതി വാങ്ങാൻ വന്നു. അപ്പോൾ നബിﷺതങ്ങൾ അറിഞ്ഞു - യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ മകൻ നാടുവിടുന്നതറിഞ്ഞു കരയുകയാണെന്ന്.

നബി ﷺ ഗൗരവപൂർവം അയാളെ ഉപദേശിച്ചു: “മാതാപിതാക്കളുടെ അടുത്തേക്കു പോകൂ. നിങ്ങൾക്കു ഹിജ്റയില്ല. അവരെ കരയിപ്പിച്ചതുപോലെ ചിരിപ്പിക്കൂ...”

മറ്റൊരു സംഭവം...

യുദ്ധത്തിനു പോകാൻ അനുവാദം ചോദിക്കാനാണ് ഒരാൾ വന്നത്. “വീട്ടിൽ ആരൊക്കെയുണ്ട്..?” - തിരുനബി ﷺ ആരാഞ്ഞു.

“വൃദ്ധരായ മാതാപിതാക്കൾ.”

“തിരിച്ചുപോകൂ. അവരെ പരിചരിക്കുന്നതാണ് ഇസ്ലാമിന്റെ രക്ഷക്ക് യുദ്ധം ചെയ്യുന്നതിനെക്കാൾ പുണ്യം” അവിടുന്ന് ഉപദേശിച്ചു. അദ്ദേഹം തിരിച്ചുപോയി...

ഇതാ മറ്റൊരു രംഗം. 

മസ്ജിദുൽ ഹറമിലാണു സംഭവം നടക്കുന്നത്.

ഗ്രാമീണനായ ഒരു അറബി ചെറുപ്പക്കാരൻ കഅ്ബാശരീഫ് ത്വവാഫ് ചെയ്യുന്നു. അയാളുടെ ചുമലിൽ വൃദ്ധയായ ഒരു സ്ത്രീ ഇരിക്കുന്നു..! രണ്ടു പ്രമുഖ സ്വഹാബികൾ രംഗം കണ്ടുനിൽക്കുന്നു...

“ഞാൻ എന്റെ മാതാവിന്റെ വാഹനമാണ്. ഇതിൽ എനിക്കു
യാതൊരു പ്രയാസവുമില്ല.” ഗ്രാമീണൻ ഇങ്ങനെ പാടിക്കൊണ്ടാണു ത്വവാഫു ചെയ്യുന്നത്...

കാഴ്ചക്കാരായ സ്വഹാബികൾക്ക് അത്ഭുതമായി. അവരിൽ ഒരാൾ മറ്റെയാളോടു പറഞ്ഞു: “വരൂ സുഹൃത്തേ, നമുക്ക് ഈ ചെറുപ്പക്കാരന്റെ കൂടെ ത്വവാഫ് ചെയ്യാം. ഇയാൾക്കു ചുറ്റും അല്ലാഹുﷻവിന്റെ അനുഗ്രഹം
വർഷിക്കുന്നുണ്ട്.”

സ്വഹാബികളും ത്വവാഫ് തുടങ്ങി.

മാതാവിനെ ചുമലിൽ എടുത്ത മകന്റെ കൂടെ ത്വവാഫിനിറങ്ങിയ സ്വഹാബികൾ ആരായിരുന്നു എന്നറിയണ്ടേ..?

മുസ്ലിം ലോകത്തിന്റെ അന്നത്തെ ഖലീഫ ഉമറുൽ ഫാറൂഖ് (റ). അപരൻ നാലാം ഖലീഫയായിവന്ന അലി(റ)..!  


Part : 183

അവർക്കു സ്വർഗ്ഗമില്ല 

മദീനക്കു പുറത്തു മരുഭൂമിയിലൂടെ നബിﷺയും ഒരു കൂട്ടം സ്വഹാബികളും യാത്ര ചെയ്യുന്നു...

കുറ്റിക്കാടുകൾ നിറഞ്ഞ ഒരിടം. അതൊരു ഖബർസ്ഥാൻ ആയിരുന്നു.
പെട്ടെന്ന് റസൂൽ ﷺ അവിടെ നിന്നു.

തനിയെ മുന്നോട്ടു നടന്നു. പിന്നെ അവിടമാകെ സൂക്ഷിച്ചു നോക്കി, പഴയ ഖബറുകൾക്കിടയിൽ എന്തോ കണ്ടെത്താൻ ശ്രമിക്കുകയാണ്...

ഒരു പ്രത്യേക ഭാഗത്തെത്തിയപ്പോൾ ഒരു ഖബറിനരികെനിന്നു. പിന്നെ പ്രാർത്ഥിക്കാൻ തുടങ്ങി. ജീവിച്ചിരിക്കുന്ന ആളോടെന്നപോലെ എന്തെല്ലാമോ പറയുന്നു. കണ്ണുകൾ നിറയുന്നു. അല്ലാഹുﷻവിന്റെ റസൂൽ ﷺ കരഞ്ഞുകൊണ്ടു പ്രാർത്ഥിക്കുന്നു..!

സ്വഹാബികൾക്കും സങ്കടം വന്നു.

അവർ ആശങ്കയോടെ കാത്തിരുന്നു.

എന്താണു കാര്യം, ആരുടെതാണു ഖബർ..?

നബി ﷺ തിരികെ വന്നു. ഒരു വല്ലാത്ത ശബ്ദത്തിൽ പറഞ്ഞു: “കൂട്ടുകാരേ, ഇവിടെയാണ് എന്റെ ഉമ്മ അന്ത്യവിശ്രമം കൊള്ളുന്നത്..!”

ജ്വലിക്കുന്ന മാതൃവന്ദനം. പ്രവാചകരുടെ (ﷺ) മാതൃസ്നേഹം അപാരമായിരുന്നു. നാം അതു കണ്ടു പഠിക്കണം. മാതാപിതാക്കളെ ദുഃഖിപ്പിക്കരുത്.

അവരുടെ മനസ്സിന് ആശ്വാസവും സമാധാനവും നൽകണം. 

നമ്മുടെ നല്ല വാക്കുകളും സ്നേഹപൂർവമായ പരിചരണവും
അവരെ സന്തോഷിപ്പിക്കും. നമ്മളിൽ അവർ തൃപ്തരാകണം. അപ്പോൾ അല്ലാഹുﷻവും തൃപ്തനാകും. പ്രായം ചെന്ന മാതാപിതാക്കൾ വഴി മക്കൾക്കു പുണ്യം നേടാം.

ഈ സംഭവം ശ്രദ്ധിക്കൂ...

ഒരാൾ നബിﷺയുടെ അരികെ വന്നു ചോദിച്ചു: “ഞാൻ നന്മ ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടതാർക്കാണ്..?”

അവിടുന്ന് (ﷺ) പറഞ്ഞു: “നിന്റെ മാതാവിനു ഗുണം ചെയ്യുക.”

“പിന്നെ ആർക്ക്..?”

“നിന്റെ മാതാവിന്.”

“പിന്നെ..?”

“നിന്റെ മാതാവിന്.”

“പിന്നെ..?”

“നിന്റെ പിതാവിന്.” മറുപടി കേട്ടു കോരിത്തരിച്ചുപോയി. സമാധാനത്തോടെ അയാൾ മടങ്ങിപ്പോയി...


Part : 184

ഒരിക്കൽ ഇബ്നു മസ്ഊദ് (റ) നബി ﷺ തങ്ങളോടു ചോദിച്ചു: “അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഏതാണ്..?”

“കൃത്യസമയത്തുള്ള നിസ്കാരം” - നബി ﷺ പറഞ്ഞു.

“പിന്നെയോ..?''

“മാതാപിതാക്കൾക്കു ഗുണം ചെയ്യൽ.” 

“പിന്നെയോ..?”

“അല്ലാഹുﷻവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യൽ”

വിശുദ്ധ ഖുർആനിലെ നിസാഅ് എന്ന അധ്യായത്തിൽ വന്ന ഒരു സൂക്തം റസൂൽ ﷺ സ്വഹാബികൾക്ക് ഇങ്ങനെ വിവരിച്ചു കൊടുത്തു: 

“അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. അവനു പങ്കുകാരെ ചേർക്കരുത്. മാതാപിതാക്കൾക്കു ഗുണം ചെയ്യുക.”

മക്കൾക്കും യുവത്വവും പ്രസരിപ്പും കഴിവും ഉണ്ടാകുമ്പോഴേക്ക് സ്വാഭാവികമായും മാതാപിതാക്കൾ വൃദ്ധന്മാരും നിസ്സഹായരുമായിത്തീരുമല്ലോ. ചിലപ്പോൾ അവർ രോഗികളായിത്തീരും.

ഈ ഘട്ടത്തിൽ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതും പരിചരിക്കേണ്ടതും മക്കളുടെ കടമയാണ്.

മാതാപിതാക്കൾ വൃദ്ധന്മാരായാൽ അവരോടു പെരുമാറേണ്ടതെങ്ങനെ..? ഇതേക്കുറിച്ചു വന്ന ഒരു ഖുർആൻ സൂക്തം നബിﷺതങ്ങൾ അനുചരന്മാർക്ക് ഇങ്ങനെ വിവരിച്ചു കൊടുത്തു:

“മാതാപിതാക്കളിൽ രണ്ടാളുമോ ഒരാളോ വാർധക്യം ബാധിച്ചു നിന്റെ കൂടെ ഉണ്ടായാൽ അവരെ നിന്ദിക്കും വിധം 'ഛെ' എന്ന വാക്കുപോലും പറയരുത്. മാന്യമായി പെരുമാറുക. അവരോട് അന്തസുള്ള വർത്തമാനം പറയുക. അവർക്കു കരുണ ചെയ്യുക. അല്ലാഹുവേ ചെറുപ്പത്തിൽ നിന്നെ പരിചരിച്ചതിനു പകരമായി അവരെ അനുഗ്രഹിക്കേണമേ എന്ന് അവർക്കുവേണ്ടി പ്രാർത്ഥിക്കുക...”

'ഛെ' എന്ന വാക്കു പറയുന്നതു മാത്രമല്ല തെറ്റ്. മുഖത്തു വെറുപ്പ് പ്രകടമാകും വിധം അവരെ നോക്കരുത്.

നിങ്ങളിൽ ആരെങ്കിലും ഗൗരവപൂർവം - തീക്ഷണമായി മാതാപിതാക്കളുടെ മുഖത്തു നോക്കിയിട്ടുണ്ടോ..? എങ്കിൽ നിങ്ങൾ ചെയ്ത മുഴുവൻ സൽകർമ്മങ്ങളും പൊളിഞ്ഞു പോകുമെന്നു നബി ﷺ പറയുന്നു.
എത്ര ഗൗരവമുള്ള താക്കീത്..!

മാതാപിതാക്കളെ ആദരിക്കുക. സഹായിക്കുക. പരിചരിക്കുക.
അവരെ അനുസരിക്കുക. അവരുടെ തൃപ്തി സമ്പാദിക്കുക. മാതാപിതാക്കളുടെ തൃപ്തി കിട്ടാത്തവർക്കു സ്വർഗ്ഗമില്ല..! 

മാതാപിതാക്കളുടെ തൃപ്തി ഒരാൾ നേടിയാൽ അവൻ അല്ലാഹുﷻവിന്റെ തൃപ്തി നേടി. മാതാപിതാക്കളെ ഒരാൾ പ്രകോപിപ്പിച്ചാൽ അവൻ അല്ലാഹുﷻവിനെ പ്രകോപിപ്പിച്ചു. ഇതും നബി ﷺ പറഞ്ഞതാണ്.

നിങ്ങൾക്കു പഠിച്ചു പഠിച്ചു വലിയ പണ്ഡിതനാകാം. വലിയ അത്ഭുത സിദ്ധികൾ കാണിക്കുന്ന വലിയ്യ് ആകാം. ലോകം മുഴുവൻ ആരാധിക്കുന്ന നേതാവാകാം.

പക്ഷേ, മാതാപിതാക്കൾ നിങ്ങളെ ശപിച്ചോ..? ഒരു രക്ഷയുമില്ല..!!



No comments:

Post a Comment