Sunday, 2 August 2026

നമസ്കാരത്തിനിടയിൽ ഉറങ്ങിപ്പോയാൽ വുളു മുറിയുമോ


നമസ്കാരത്തിലെ നിർത്തം, റുകൂ, ഇരുത്തം എന്നീ അവസ്ഥകളിൽ ഉറങ്ങിപ്പോയാലും വുളു മുറിയില്ല. അതുപോലെ തന്നെ സുന്നത്ത് അനുസരിച്ചുള്ള സുജൂദിലാണ് ഒരാൾ ഉണ്ടായിരുന്നതെങ്കിൽ അതായത് വയർ തുടകളിൽ നിന്ന് വേർപ്പെട്ട നിലയിലും കൈമുട്ടുകൾ നിലത്ത് വിരിച്ച് വെക്കാതെ ഇരിക്കുന്ന അവസ്ഥ. ഈ രൂപത്തിൽ ഉറങ്ങിപ്പോയാലും വുളു മുറിയുകയില്ല.  

എന്നാൽ സുന്നത്തിന് വിരുദ്ധമായി വയർ തുടകളോട് ചേർത്തും കൈമുട്ടുകൾ നിലത്ത് വിരിച്ച് വെച്ച് സുജൂദ് ചെയ്തുകൊണ്ടിരിക്കെ ഉറങ്ങിപ്പോയാൽ വുളു മുറിയുന്നതാണ്.

സ്ത്രീകളുടെ കാര്യത്തിൽ ശരീരം കൂടുതൽ മറയുന്ന രീതിയിൽ വയർ തുടകളോട് ചേർത്താണ് സുജൂദ് ചെയ്യേണ്ടത് എന്നതാണ് ഹനഫി മദ്ഹബിലെ വിധി. അതിനാൽ ആ രീതിയിൽ സുജൂദിൽ ഉറങ്ങിപ്പോയാൽ വുളു മുറിയുന്നതാണ്. 

(لَا نَوْمُ قَائِمٍ أَوْ قَاعِدٍ أَوْ رَاكِعٍ أَوْ سَاجِدٍ) فِي الصَّلَاةِ أَوْ فِي خَارِجِهَا عَلَى الصَّحِيحِ عِنْدَنَا خِلَافًا لِلشَّافِعِيِّ مُطْلَقًا. وَفِي الْمُحِيطِ إنَّمَا لَا يَنْقُضُ نَوْمُ السَّاجِدِ إذَا كَانَ رَافِعًا بَطْنَهُ عَنْ فَخِذَيْهِ جَافِيًا عَضُدَيْهِ عَنْ جَنْبَيْهِ، وَإِنْ مُلْتَصِقًا بِفَخِذَيْهِ مُعْتَمِدًا عَلَى ذِرَاعَيْهِ فَعَلَيْهِ الْوُضُوءُ

[عبد الرحمن شيخي زاده ,مجمع الأنهر في شرح ملتقى الأبحر ,1/21]

لَا) يَنْقُضُ ....وَسَاجِدًا عَلَى الْهَيْئَةِ الْمَسْنُونَةِ ......قَوْلُهُ: وَسَاجِدًا) وَكَذَا قَائِمًا وَرَاكِعًا بِالْأَوْلَى، وَالْهَيْئَةُ الْمَسْنُونَةُ بِأَنْ يَكُونَ رَافِعًا بَطْنَهُ عَنْ فَخِذَيْهِ مُجَافِيًا عَضُدَيْهِ عَنْ جَنْبَيْهِ كَمَا فِي الْبَحْرِ. قَالَ ط: وَظَاهِرُهُ أَنَّ الْمُرَادَ الْهَيْئَةُ الْمَسْنُونَةُ فِي حَقِّ الرَّجُلِ لَا الْمَرْأَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٤١/١]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ഭാര്യമാരോട് ക്ഷമിക്കുന്നതും അവരോട് സഹിഷ്ണുതയോടെയുള്ള പെരുമാറ്റവും

 

പരിഭാഷകൻ : അബ്ദുൽ ഫത്താഹ് കോന്നി 


الصبر على الزوجات والحلم عليهن

ഭാര്യമാരോട് ക്ഷമിക്കുന്നതും അവരോട് സഹിഷ്ണുതയോടെ (സൗമ്യതയോടെ) പെരുമാറുന്നതും.

ഗ്രന്ഥകർത്താവ് : യൂസുഫ് അബ്ജീക് അൽ-സൂസി 

ആമുഖം (مقدمة)

ലോകരക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും. അവൻ തന്റെ വിശുദ്ധ ഖുർആനിൽ ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "തീർച്ചയായും നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നൽകിയിട്ടുമുണ്ട്" (സൂറത്തുർ റഅ്ദ്: 38).

മഹത്തായ സ്വഭാവഗുണങ്ങൾക്ക് ഉടമയും, നേർവഴി കാണിക്കുന്നവനും, വിശ്വസ്തനുമായ നമ്മുടെ നേതാവ് മുഹമ്മദ് നബി (സ്വ) യെ അല്ലാഹു അനുഗ്രഹിക്കട്ടെ. പ്രവാചകൻ വിവാഹജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും അത് തന്റെ ചര്യയുടെ (സുന്നത്ത്) ഭാഗമാക്കുകയും ചെയ്തു.

പങ്കാളികളോട് നന്നായി പെരുമാറുന്നതിനെ നന്മയുടെ മാനദണ്ഡമായി നിശ്ചയിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമർ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്". പ്രവാചകന്റെ പരിശുദ്ധരായ കുടുംബാംഗങ്ങൾക്കും അനുചരന്മാർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

അല്ലാഹു തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ സ്ത്രീകളോട് നല്ല രീതിയിൽ ജീവിക്കാൻ ഭർത്താക്കന്മാരോട് കൽപിച്ചിരിക്കുന്നു. അവൻ അരുളിചെയ്തു: "നിങ്ങൾ അവരോട് നല്ല നിലയിൽ സഹവർത്തിക്കേണ്ടതുണ്ട്" (സൂറത്തുന്നിസാഅ്: 19).

പിന്നീട് അവരോട് ക്ഷമ കാണിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം അരുളിചെയ്തു: "ഇനി നിങ്ങൾക്ക് അവരോട് വെറുപ്പ് തോന്നുകയാണെങ്കിൽ (ക്ഷമിക്കുക), നിങ്ങൾ ഒരു കാര്യത്തെ വെറുക്കുകയും എന്നാൽ അല്ലാഹു അതിൽ ധാരാളം നന്മകൾ നിശ്ചയിക്കുകയും ചെയ്തേക്കാം" (സൂറത്തുന്നിസാഅ്: 19).

ഇമാം ആലൂസി (റഹീമഹുല്ല) ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: "അതായത്, നിങ്ങൾക്ക് അവരോട് വെറുപ്പ് തോന്നിയാലും അവരോട് ക്ഷമിക്കുക. കേവലം മനസ്സിന്റെ വെറുപ്പുകൊണ്ട് മാത്രം അവരെ പിരിഞ്ഞുപോകാതിരിക്കുക. നിങ്ങൾ വെറുക്കുന്ന ഒന്നിൽ തന്നെയാകാം നിങ്ങൾക്ക് വലിയ നന്മകൾ ഉള്ളത്. കാരണം മനുഷ്യ മനസ്സ് പലപ്പോഴും പുകഴ്ത്തപ്പെടേണ്ട കാര്യങ്ങളെ വെറുക്കുകയും, അതിന് വിപരീതമായതിനെ ഇഷ്ടപ്പെടുകയും ചെയ്തേക്കാം. അതിനാൽ മനസ്സ് കൊതിക്കുന്നതിനേക്കാൾ, എന്തിലാണോ നന്മയും ഗുണവുമുള്ളത് അതിലേക്ക് വേണം ദൃഷ്ടി പതിപ്പിക്കാൻ..."

(ശൈഖ് അബ്ദുൽ അസീസ് ബിൻ അസ്സ്വിദ്ദീഖ്) അൽ-ഗുമരി (റഹിമഹുല്ല) അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു: "അതായത്, ഭാര്യയിൽ നിന്ന് എന്തെങ്കിലും (അപ്രിയകരമായത്) പ്രകടമാകുന്നത് അവളെ വെറുക്കുന്നതിലേക്കോ, സ്നേഹവും ഇണക്കവും നിലനിർത്താൻ ആവശ്യമായ കടമകൾക്ക് വിരുദ്ധമായി അവളോട് പെരുമാറുന്നതിലേക്കോ ഭർത്താവിനെ നയിക്കാൻ പാടില്ല. അവളിൽ നിന്ന് ഉണ്ടാകുന്ന ചില കാര്യങ്ങൾ അവൻ വെറുക്കുന്നുവെങ്കിൽ പോലും, അവൻ നിർബന്ധമായും നോക്കിക്കാണേണ്ട മറ്റ് പല നല്ല ഗുണങ്ങളും അവൾക്കുണ്ടാകും. അതിനാൽ, അവളിൽ നിന്ന് ഉണ്ടായ ഒരു പ്രവൃത്തിയുടെ പേരിൽ മാത്രം അവളെ വെറുക്കാൻ അവൻ തിടുക്കം കൂട്ടരുത്."

കുടുംബഭദ്രതയും വിവാഹമോചനത്തോടുള്ള വിലക്കും

മുസ്ലിം കുടുംബത്തിന്റെ ഭദ്രത നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട് നബി വിവാഹമോചനം ആഗ്രഹിക്കുന്നവർക്ക് മുന്നിൽ അതിന്റെ വാതിലുകൾ എളുപ്പത്തിൽ തുറന്നുകൊടുത്തില്ല. പ്രവാചകൻ തന്റെ ഉമ്മത്തിന് വഴികാട്ടിയും ഇതിന്റെ ഗൗരവം ഓർമ്മിപ്പിക്കുന്നവനുമായിക്കൊണ്ട് ഇപ്രകാരം അരുളിചെയ്തു: "അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ള അനുവദനീയമായ കാര്യം വിവാഹമോചനം (ത്വലാഖ്) ആകുന്നു."

ഇമാം സ്വൻആനി (റഹിമഹുല്ല) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇപ്രകാരം പറഞ്ഞു: "അനുവദനീയമായ (ഹലാൽ) കാര്യങ്ങളിൽ തന്നെ അല്ലാഹുവിന് ദേഷ്യമുള്ള ചില കാര്യങ്ങളുണ്ടെന്നതിനും, അതിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് വിവാഹമോചനമാണെന്നതിനും ഈ ഹദീസ് തെളിവാണ്."

ഈ ഹദീസ് ഇമാം സുയൂത്വി 'അൽ-ജാമിഉസ്സഗീറിൽ' രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു മാജ, ബൈഹഖി, ഹാകിം എന്നിവർ അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന് ഇത് നിവേദനം ചെയ്തിരിക്കുന്നു. ഇമാം ഹാകിം ഇത് സ്വഹീഹാക്കുകയും ഇമാം ദഹബി അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽ അത് (പ്രതിഫലമില്ലാത്ത) കേവലം ഒരു അനുവാദം മാത്രമായി മാറുന്നു, അത് ചെയ്യുന്നതിൽ യാതൊരു പുണ്യവുമില്ല. ചില പണ്ഡിതന്മാർ അല്ലാഹുവിന് വെറുപ്പുള്ള ഇത്തരം അനുവദനീയമായ കാര്യങ്ങൾക്ക് ഉദാഹരണമായി പറഞ്ഞിട്ടുള്ളത്: യാതൊരു കാരണവുമില്ലാതെ ഫർള് (നിർബന്ധ) നമസ്കാരം പള്ളിയിൽ അല്ലാതെ നിർവ്വഹിക്കുന്നതാണ്. മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉള്ളടത്തോളം കാലം വിവാഹമോചനം (ത്വലാഖ്) ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം എന്നതിന് ഈ ഹദീസ് തെളിവാണ്.

മറ്റൊരു ഹദീസിൽ നബി (സ്വ) ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങളിൽ അവന് വിവാഹമോചനത്തേക്കാൾ (ത്വലാഖ്) വെറുപ്പുള്ള മറ്റൊന്നുമില്ല."

പ്രവാചകൻ (സ്വ) വീണ്ടും അരുളിചെയ്തു: "ജിബ്‌രീൽ (അ) സ്ത്രീകളുടെ കാര്യത്തിൽ എന്നോട് വസ്വിയ്യത്ത് (ഉപദേശം) ചെയ്തുകൊണ്ടേയിരുന്നു; എത്രത്തോളമെന്നാൽ അവർക്ക് വിവാഹമോചനം നൽകുന്നത് അല്ലാഹു നിഷിദ്ധമാക്കിക്കളയുമോ എന്ന് പോലും ഞാൻ വിചാരിച്ചുപോയി."

പണ്ഡിതന്മാരുടെ ഫത്‌വകൾ (من فتاوي العلماء)

പ്രവാചക വചനങ്ങളുടെ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും പണ്ഡിതന്മാർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ, വിവാഹമോചനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവർ അതിനുള്ള വാതിലുകൾ എളുപ്പത്തിൽ തുറന്നുകൊടുത്തില്ല. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ഏറെ പുണ്യം കൽപ്പിച്ച 'മാതാപിതാക്കളെ അനുസരിക്കുക' എന്ന കാര്യത്തിൽ പോലും പണ്ഡിതന്മാർ ചില അതിർവരമ്പുകൾ നിശ്ചയിച്ചുഅതായത്, മകനോട് അവന്റെ ഭാര്യയെ طلاق (വിവാഹമോചനം) ചെയ്യാൻ മാതാപിതാക്കൾ കൽപിച്ചാൽ അവിടെ അവരെ അനുസരിക്കേണ്ടതില്ല എന്ന് അവർ വിലക്കി.


അത്തരം പണ്ഡിതന്മാരിൽ ചിലർ താഴെ പറയുന്നവരാണ്:

1. മക്കയിലെ ഹറം മുഫ്തിയായിരുന്ന അത്വാഅ് ബിൻ അബീ റബാഹ്:

ഇമാം അബ്ദുല്ലാഹിബ്നുൽ മുബാറക് 'അൽ-ബിർറു വസ്സില' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം നിവേദനം ചെയ്യുന്നു: അത്വാഅ് (റ) വിനോട് ഒരാൾ വന്ന് ചോദിക്കുന്നത് താൻ കേട്ടു: "ഒരു പുരുഷന് ഉമ്മയും ഭാര്യയുമുണ്ട്. അവന്റെ ഉമ്മയാകട്ടെ, അവൻ ഭാര്യയെ طلاق ചൊല്ലിയാൽ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ (എന്താണ് ചെയ്യേണ്ടത്?)." അത്വാഅ് പറഞ്ഞു: "അവൻ തന്റെ ഉമ്മയുടെ കാര്യത്തിൽ അല്ലാഹുവെ സൂക്ഷിക്കട്ടെ, അവളോട് നല്ല നിലയിൽ പെരുമാറട്ടെ." ആ മനുഷ്യൻ വീണ്ടും ചോദിച്ചു: "അവൻ തന്റെ ഭാര്യയെ വേർപിരിയണമോ?" അത്വാഅ് പറഞ്ഞു: "വേണ്ട." ആ മനുഷ്യൻ പറഞ്ഞു: "പക്ഷേ, ഭാര്യയെ طلاق ചൊല്ലിയല്ലാതെ ഉമ്മ തൃപ്തിപ്പെടില്ല." അപ്പോൾ അത്വാഅ് പറഞ്ഞു: "അല്ലാഹു അവരെ (ഉമ്മയെ) തൃപ്തിപ്പെടുത്തട്ടെ. അവന്റെ ഭാര്യ അവന്റെ കൈകളിലാണ് (അവന്റെ ഉത്തരവാദിത്തമാണ്). അവൻ അവളെ طلاق ചൊല്ലിയാലും കുറ്റമില്ല, തന്റെ അടുത്ത് തന്നെ നിലനിർത്തിയാലും യാതൊരു കുറ്റവുമില്ല (ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി طلاق  ചൊല്ലേണ്ടതില്ല)."

2. ഇമാം ഹസൻ അൽ-ബസരി (റ)

ഹമ്മാദ് ബിൻ സലമ, ഹുമൈദിൽ നിന്ന്, ഇമാം ഹസൻ അൽ-ബസരി (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യുന്നു: ഒരാളോട് ചോദിക്കപ്പെട്ടു: "ഒരു മകനോട് അവന്റെ ഉമ്മ ഭാര്യയെ طلاق ചൊല്ലാൻ കൽപിച്ചാൽ അവൻ എന്താണ് ചെയ്യേണ്ടത്?" ഹസൻ അൽ-ബസരി പറഞ്ഞു: "ഭാര്യയെ طلاق ചൊല്ലുക എന്നത് മാതാവിനോട് ചെയ്യുന്ന പുണ്യപ്രവർത്തികളിൽ (പാപവിമുക്തമായ അനുസരണത്തിൽ) പെട്ട ഒന്നല്ല (അതുകൊണ്ട് അവിടെ മാതാവിനെ അനുസരിക്കേണ്ടതില്ല)."

3. ഇമാം അബ്ദുല്ലാഹിബ്നുൽ മുബാറക്:

ഇമാം അബു നുഐം തന്റെ 'ഹില്യത്തുൽ ഔലിയാഅ്' എന്ന ഗ്രന്ഥത്തിൽ ബിശ്ര് ബിൻ അൽ-ഹാരിഥ് ഉദ്ധരിച്ചുകൊണ്ട് നിവേദനം ചെയ്യുന്നു: ഒരാൾ ഇബ്നുൽ മുബാറക് (റ) വിനോട് വന്ന് ചോദിച്ചു: "ഞാൻ വിവാഹം കഴിക്കുന്നത് വരെ എന്റെ ഉമ്മ എന്നോട് വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ ഞാൻ വിവാഹം കഴിച്ചപ്പോൾ, അവളെ ത്വലാഖ് (വിവാഹമോചനം) ചെയ്യാൻ ഉമ്മ എന്നോട് ആവശ്യപ്പെടുന്നു." അപ്പോൾ അദ്ദേഹം മറുപടി നൽകി: "മാതാവിനോട് ചെയ്യേണ്ട മറ്റെല്ലാ പുണ്യപ്രവർത്തികളും (അനുസരണവും) നീ പൂർണ്ണമായി ചെയ്തുതീർക്കുകയും, ഇനി ഈ ഒരു കാര്യം മാത്രമാണ് ബാക്കിയുള്ളതെങ്കിൽ നീ അവളെ ത്വലാഖ് ചൊല്ലിക്കൊള്ളുക. എന്നാൽ, നീ നിന്റെ ഉമ്മയോട് വഴക്കിടാനും തർക്കിക്കാനുമാണ് (مشاغبة أمك) ഭാവമെങ്കിൽ, അവളെ ത്വലാഖ് ചൊല്ലരുത്."

4. ഇമാം അഹ്മദ് ബിൻ ഹൻബൽ:

ഖാളി ഇബ്നു അബീ യഅ്ലാ തന്റെ 'ത്വബഖാത്തുൽ ഹനാബില' എന്ന ഗ്രന്ഥത്തിൽ സിന്ദി അബൂബക്കർ അൽ-ഖവാതീമി അൽ-ബഗ്ദാദിയുടെ ജീവചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

സിന്ദി പറഞ്ഞു: ഒരാൾ അബൂ അബ്ദില്ലയോട് (ഇമാം അഹ്മദ്) വന്ന് ചോദിച്ചു: "എന്റെ പിതാവ് എന്നോട് എന്റെ ഭാര്യയെ طلاق ചൊല്ലാൻ കൽപിക്കുന്നു (ഞാൻ എന്താണ് ചെയ്യേണ്ടത്?)."

ഇമാം അഹ്മദ് പറഞ്ഞു: "നീ അവളെ طلاق ചൊല്ലരുത്."

അപ്പോൾ ആ മനുഷ്യൻ ചോദിച്ചു: "ഉമർ (റ) തന്റെ മകൻ അബ്ദുല്ലയോട് ഭാര്യയെ طلاق ചൊല്ലാൻ കൽപ്പിച്ചിട്ടില്ലേ?"

ഇമാം അഹ്മദ് മറുപടി നൽകി: "നിന്റെ പിതാവ് ഉമർ (റ) വിനെപ്പോലെയുള്ള ഒരാളാകുന്നത് വരെ (നീ അത് ചെയ്യേണ്ടതില്ല)."

5. അല്ലാമാ മുഹദ്ദിസ് അബ്ദുൽ അസീസ് ബിൻ അസ്സ്വിദ്ദീഖ് അൽ-ഗുമരി:

അദ്ദേഹം തന്റെ ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു: "...അതിനാൽ, ഭർത്താവിന്റെ പിതാവിനോ മാതാവിനോ, അതുപോലെ ഭാര്യയുടെ പിതാവിനോ മാതാവിനോ വിവാഹബന്ധം വേർപെടുത്താനോ (ഫസ്ഖ്), വിവാഹക്കരാർ റദ്ദാക്കാനോ ഉള്ള യാതൊരു അവകാശവുമില്ല..."

വിവാഹം എന്നത് ഒരു മാനസികമായ ആവശ്യമാണ്. എന്നാൽ പലപ്പോഴും ഭർത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളെ ബാധിക്കാറുള്ള ചില മാനസികമായ പ്രേരണകളും (അസൂയയോ കുശുമ്പോ പോലുള്ളവ) പിശാചിന്റെ സ്വാധീനങ്ങളുമാണ് (عوامل شيطانية) അവരെ വിവാഹമോചനത്തിലേക്കും വേർപിരിയലിലേക്കും പ്രേരിപ്പിക്കുന്നത്."

"ഇത് പണ്ഡിതന്മാർക്കുണ്ടായിരുന്ന (റഹീമഹുമുള്ള) ഉന്നതമായ കർമ്മശാസ്ത്ര ബോധ്യത്തെയാണ് (رفع الفقه) കാണിക്കുന്നത്."

ഇവ ഗുണപാഠങ്ങളും ദൃഷ്ടാന്തങ്ങളും നിറഞ്ഞ ചില കഥകളും ചരിത്രങ്ങളുമാണ്. പ്രവാചകന്മാർ, പണ്ഡിതന്മാർ, സച്ചരിതരായ വ്യക്തികൾ, തത്ത്വചിന്തകരായ ജ്ഞാനികൾ എന്നിവരെക്കുറിച്ചുള്ളതാണിവ. അനുയോജ്യരല്ലാത്ത (പരുക്കൻ സ്വഭാവക്കാരായ) ഭാര്യമാരാൽ അവർ പരീക്ഷിക്കപ്പെടുകയുണ്ടായി. ആ സ്ത്രീകൾ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും, രഹസ്യത്തിലും കൂട്ടുകാരുടെ മുന്നിൽ വെച്ചും ഭർത്താക്കന്മാരെ ഏറെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരുമായിരുന്നു. എന്നിട്ടും അവർ അവരെ മുറുകെ പിടിക്കുകയാണുണ്ടായത്!

മോശം സ്വഭാവമുള്ളവരോട് സാധാരണ ആളുകൾ പെരുമാറുന്നത് പോലെ അവരെ طلاق (വിവാഹമോചനം) ചെയ്യാനോ അവരോട് മോശമായി തിരിച്ചു പെരുമാറാനോ ഇവർ തുനിഞ്ഞില്ല. പകരം, അവർ സഹിഷ്ണുത (حلم) കൈക്കൊള്ളുകയും തങ്ങളുടെ അറിവിന്റെ ഫലം പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ഈ ക്ഷമയിലൂടെയും സഹിഷ്ണുതയിലൂടെയും അല്ലാഹു തങ്ങൾക്ക് വലിയ പ്രതിഫലവും പുണ്യവും നൽകുമെന്നും, തങ്ങളുടെ പാപങ്ങളും തെറ്റുകളും അവൻ പൊറുത്തുതരുമെന്നും, പലവിധത്തിലുള്ള പരീക്ഷണങ്ങളിൽ നിന്നും വിപത്തുകളിൽ നിന്നും അവരെ കാത്തുരക്ഷിക്കുമെന്നും അവർ മനസ്സിലാക്കി.

മാത്രമല്ല, ഇത്തരത്തിലുള്ള പങ്കാളികളെ ലഭിക്കുന്നതിനെ 'വിലായത്തിന്റെ' (അല്ലാഹുവിന്റെ ഔലിയാക്കളാകുന്നതിന്റെ) ലക്ഷണങ്ങളിലൊന്നായും അല്ലാഹുവിന്റെ പ്രത്യേക പരിഗണനയുടെ അടയാളമായുമാണ് അവർ കണക്കാക്കിയിരുന്നത്!

ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റഹിമഹുല്ല) പറഞ്ഞു: "സ്ത്രീകളുടെ നാവിൻതുമ്പിലെ ദ്രോഹങ്ങൾ ക്ഷമിക്കുക എന്നത് പുണ്യപുരുഷന്മാരെ (ഔലിയാക്കളെ) പരീക്ഷിക്കുന്ന കാര്യങ്ങളിൽ പെട്ട ഒന്നാകുന്നു."

ഇമാം അബ്ദുൽ വഹാബ് അശ്ശഅ്റാനി (റഹിമഹുല്ല) പറഞ്ഞു: "എന്റെ ഗുരു സയ്യിദി അലിയ്യുൽ ഖവ്വാസ് (റഹിമഹുല്ല) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: തന്റെ നാവുകൊണ്ടും പ്രവൃത്തികൾകൊണ്ടും ഉപദ്രവിക്കുന്ന ഒരു ഭാര്യയുടെ കീഴിൽ പരീക്ഷിക്കപ്പെടാത്തവരായി ഔലിയാക്കളിൽ ആരും തന്നെ വളരെ ചുരുക്കമായല്ലാതെ ഉണ്ടായിട്ടില്ല."

അവ (മുൻപ് പരാമർശിച്ച പണ്ഡിതന്മാരുടെ വാക്കുകൾ) നല്ല ഉദ്ദേശ്യങ്ങളെയും സൽലക്ഷ്യങ്ങളെയും കാണിക്കുന്ന വാക്കുകളാണ്. അവ ഒരു മുസ്ലിം കുടുംബത്തിന് സ്ഥിരത നൽകുകയും, ദമ്പതികൾ തമ്മിലുള്ള ബന്ധം എന്നും നിലനിൽക്കാനും തുടരാനും ഉതകുന്നതുമാണ്.

ഈ കഥകളും ചരിത്രങ്ങളും ഒരുമിച്ച് കൂട്ടിയതിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നത്: സമാനമായ ജീവിത പരീക്ഷണങ്ങൾ നേരിടുന്നവർക്ക് ആശ്വാസം നൽകുക, അശ്രദ്ധയിലായവരെ ഉണർത്തുക, അറിവ് തേടുന്നവർക്ക് ഉപകാരപ്പെടുക, ഒപ്പം പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ശപിക്കപ്പെട്ട പിശാചിനെ ദേഷ്യം പിടിപ്പിക്കുക എന്നിവയാണ്.

ഇമാം മുസ്ലിമിന്റെ 'സ്വഹീഹിൽ' ജാബിർ (റ) വിൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ്വ) ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "തീർച്ചയായും ഇബ്ലീസ് അവന്റെ സിംഹാസനം വെള്ളത്തിന്മേൽ സ്ഥാപിക്കുന്നു. പിന്നീട് അവൻ തന്റെ സൈന്യങ്ങളെ (ജനങ്ങളെ വഴിതെറ്റിക്കാൻ) അയക്കുന്നു. അതിൽ അവനുമായി ഏറ്റവും അടുത്ത സാമീപ്യം സിദ്ധിക്കുന്നത് ഏറ്റവും വലിയ കുഴപ്പം (ഫിത്‌ന) ഉണ്ടാക്കുന്നവനാണ്. അവരിൽ ഒരുവൻ ഇബ്ലീസിന്റെ അടുത്ത് വന്ന് പറയും: 'ഞാൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്'. അപ്പോൾ ഇബ്ലീസ് പറയും: 'നീ വലിയ കാര്യമൊന്നും ചെയ്തിട്ടില്ല'. നബി (സ്വ) പറഞ്ഞു: പിന്നീട് മറ്റൊരുവൻ വന്ന് പറയും: 'ഭർത്താവിനും ഭാര്യക്കും ഇടയിൽ ഞാൻ ഭിന്നതയുണ്ടാക്കി വേർപിരിക്കുന്നത് വരെ ഞാനവനെ വിട്ടില്ല'. നബി (സ്വ) പറഞ്ഞു: അപ്പോൾ ഇബ്ലീസ് അവനെ തന്റെ അടുത്തേക്ക് ചേർത്തുനിർത്തിക്കൊണ്ട് പറയും: 'അതെ, നീയാണ് മിടുക്കൻ!'"

ചിലരുടെയെങ്കിലും ചിന്തകളെ (ഉദ്ദേശ്യങ്ങളെ) ശരിയാക്കാനും, മറ്റുള്ളവരുടെ കോപം അടക്കാനും, തകർച്ചയുടെയും ഭിന്നതയുടെയും വക്കിലെത്തിയ കുടുംബങ്ങളെ വീണ്ടെടുക്കാനും ഈ ചെറിയ പുസ്തകം സഹായിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾ ഉദ്ദേശിച്ച ലക്ഷ്യം കാണുകയും ആഗ്രഹിച്ച കാര്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിനോട് മാത്രമാണ് ഞങ്ങൾ വിജയത്തിനായി അപേക്ഷിക്കുന്നത്. അവനോട് ഞങ്ങൾ ശരിയായ മാർഗ്ഗദർശനം ചോദിക്കുന്നു.

ഭാര്യയോട് സഹിഷ്ണുത കാണിക്കുന്നതിന്റെ നന്മകൾ (محاسن الحِلم على الزوجة)

യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന, ദീനുള്ള (മതനിഷ്ഠയുള്ള) ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു യുവാവിനോട് ഞാൻ ചോദിച്ച ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു:

"നിന്റെ ഭാര്യ എപ്പോഴെങ്കിലും നിന്നെ ചീത്തവിളിച്ചാൽ നീ എന്ത് ചെയ്യും?"

അപ്പോൾ അവൻ ഒട്ടനവധി വാക്കുകളെ ചുരുക്കിക്കൊണ്ട് ഒരൊറ്റ വാക്കിൽ ഇപ്രകാരം പറഞ്ഞു:

"എന്റെ അന്തസ്സ് (കറാമത്ത്) കളഞ്ഞുള്ള ഒരു കളിയുമില്ല!!"

ഇത്തരം ചിന്താഗതിയുള്ളവരാണ് നമ്മുടെ ആളുകളെങ്കിൽ, നമ്മുടെ നാട്ടിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും വിവാഹമോചന നിരക്ക് ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

അതുകൊണ്ടുതന്നെ, പ്രവാചകൻ മുഹമ്മദ് നബി (സ്വ) കാണിച്ചുതന്ന മഹത്തായ സ്വഭാവഗുണങ്ങളിലേക്ക് ഈ ഉമ്മത്ത് മടങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ പങ്കാളികളോടും മക്കളോടും പൊതുജനങ്ങളോടും പെരുമാറുമ്പോൾ സഹിഷ്ണുത (حلم), ക്ഷമ (صبر), വിട്ടുവീഴ്ച (عفو), സൗമ്യത (رفق), ദയ (لطف), കാരുണ്യം (رحمة) തുടങ്ങിയ സ്വഭാവങ്ങൾ ശീലമാക്കുക എന്നത് വളരെ അടിയന്തിരവും അനിവാര്യവുമായ ആവശ്യമാണ്. കാരണം, ഇത് മാത്രമാണ് ഉന്നതിയിലേക്കും വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി. ഇപ്പോൾ നമ്മൾ അകപ്പെട്ടിരിക്കുന്ന അകൽച്ചയിൽ നിന്നും ഭിന്നതകളിൽ നിന്നും തർക്കങ്ങളിൽ നിന്നുമുള്ള ഏക രക്ഷാമാർഗ്ഗവും ഇതുതന്നെയാണ്.

ഭാര്യയോട് സഹിഷ്ണുത കാണിക്കുന്നതും അവളുടെ ഭാഗത്തുനിന്നുള്ള പ്രയാസങ്ങൾ ക്ഷമിക്കുന്നതും ഒരിക്കലും ഒരുവനെ അപമാനിതനാക്കുന്ന കാര്യമായി കാണരുത്. ചില അറിവില്ലാത്തവർ (ജാഹിലുകൾ) കരുതുന്നത് പോലെ അത് വ്യക്തിത്വമില്ലായ്മയുടെയോ, ബലഹീനതയുടെയോ, പൗരുഷമില്ലായ്മയുടെയോ ലക്ഷണമല്ല. മറിച്ച്, അത് ഈ ഉമ്മത്തിലെ ഉന്നതരായ മഹത്തുക്കളുടെ സ്വഭാവവും, ഒരുവന്റെ വിവേകത്തിന്റെയും നായകത്വത്തിന്റെയും ലക്ഷണവുമാകുന്നു.

അലി ബിൻ അൽ-ഹസൻ (റഹിമഹുല്ല) പറഞ്ഞു: "ഇപ്രകാരം പറയാറുണ്ടായിരുന്നു: യഥാർത്ഥ നായകത്വം (ഉന്നതി) എന്നത് അപമാനം അല്ലെങ്കിൽ വിനയം സഹിച്ച് ക്ഷമിക്കുന്നതിലാണ്."

വളരെ സഹിഷ്ണുതയുള്ള ആളായിരുന്ന ഈസാ ബിൻ ത്വൽഹ ബിൻ ഉബൈദില്ല (റഹിമഹുല്ല) യോട് ചോദിക്കപ്പെട്ടു: "എന്താണ് ഹിൽമ് (സഹിഷ്ണുത)?" അദ്ദേഹം മറുപടി നൽകി: "അത് (അപരന് മുന്നിൽ കാണിക്കുന്ന) വിനയമാണ്."

സഹിഷ്ണുതയ്ക്ക് ഏറെ പേരുകേട്ട ഭരണാധികാരിയായ മുആവിയ ബിൻ അബീ സുഫ്യാൻ (റഹിമഹുല്ല) പറഞ്ഞു: "തീർച്ചയായും സഹിഷ്ണുത എന്നാൽ വിനയം കാണിക്കലാണ്."

അമീറും മുജാഹിദുമായിരുന്ന ശൈഖ് അബ്ദുൽ ഖാദർ അൽ-ജസാഇരി (റഹിമഹുല്ല) തന്റെ ഭാര്യയെ സ്നേഹത്തോടെ വർണ്ണിച്ചുകൊണ്ട് എഴുതിയ ഒരു കവിതയിൽ ഇപ്രകാരം പറയുന്നു:

فَمَا فِي الذُّلِّ لِلْمَحْبُوبِ عَارٌ   سَبِيلُ الْجِدِّ ذُلٌّ لِلْمُرَادِ

رِضَا الْمَحْبُوبِ لَيْسَ لَهُ عَدِيلٌ   بِغَيْرِ الذُّلِّ لَيْسَ بِمُسْتَفَادِ

പ്രിയപ്പെട്ടവൾക്ക് മുന്നിൽ വിനയം കാണിക്കുന്നത് ഒരിക്കലും ഒരു അപമാനമല്ല,

ലക്ഷ്യം കൈവരിക്കാനുള്ള ഗൗരവമേറിയ വഴി തന്നെ വിനയമാണ്.

പ്രിയപ്പെട്ടവളുടെ തൃപ്തിക്ക് തുല്യമായി മറ്റൊന്നുമില്ല,

വിനയത്തിലൂടെയല്ലാതെ ആ തൃപ്തി നേടിയെടുക്കാനും സാധ്യമല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട്, വിരക്തനും പണ്ഡിതനുമായ അബു അബ്ദില്ല മുഹമ്മദ് ബിൻ അബ്ദിറഹ്മാൻ അൽ-ബുഖാരി രചിച്ച 'മഹാസിനുൽ ഇസ്‌ലാം' എന്ന വിലപ്പെട്ട ഗ്രന്ഥത്തിൽ നിന്ന് ചില വരികൾ ഇവിടെ ഉദ്ധരിക്കുകയാണ്. വിവാഹജീവിതത്തിലെ ഗുണങ്ങളെക്കുറിച്ചും സ്ത്രീകളോട് സഹിഷ്ണുത കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം അതിൽ വ്യക്തമാക്കുന്നു:

"വിവാഹജീവിതത്തിലെ ഉത്തമമായ നന്മകളിൽ ഒന്നാണ് സഹിഷ്ണുത ശീലമാക്കുന്നതിലൂടെ ബുദ്ധിയെ ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നത്. കാരണം, സ്ത്രീകളിൽ അറിവില്ലായ്മയും, മോശം സ്വഭാവവും പ്രകടമാണ്. നബി (സ്വ) അരുളി: "തീർച്ചയായും അവർക്ക് വിശക്കുമ്പോൾ അവർ (ക്ഷമകെട്ട്) ബഹളം വെക്കുകയും, അവർ വയറുനിറയുമ്പോൾ അഹങ്കരിക്കുകയും ചെയ്തേക്കാം."

സഹിഷ്ണുത (حلم) എന്നത് ഏറെ പുകഴ്ത്തപ്പെട്ട ഒരു ഗുണമാണ്. അല്ലാഹുവിന്റെ ഒരു വിശേഷണമാണത്. ശിക്ഷ അർഹിക്കുന്ന കുറ്റവാളിയോട് ഉടനടി പ്രതികാരം ചെയ്യാൻ തിടുക്കം കൂട്ടാത്തവനാണ് 'അൽ-ഹലീം' (الحليم). അതിനാൽ, വിവാഹം കഴിക്കുന്ന ഒരു പുരുഷൻ ഭാര്യയിൽ നിന്നുള്ള പ്രയാസങ്ങൾ സഹിക്കാനും, അവളോട് മാപ്പ് കാണിക്കാനും, വിട്ടുവീഴ്ച ചെയ്യാനും, നന്മയോടെ പെരുമാറാനും ബാധ്യസ്ഥനാണ്.

അല്ലാഹു എല്ലാ ഉത്തമ ഗുണങ്ങളെയും വിശുദ്ധ ഖുർആനിലെ ഒരൊറ്റ സൂക്തത്തിൽ ഇപ്രകാരം ഒരുമിച്ചുകൂട്ടിയിരിക്കുന്നു: "നീ വിട്ടുവീഴ്ച സ്വീകരിക്കുകയും നന്മ കൽപിക്കുകയും വിവരമില്ലാത്തവരെ (ജാഹിലുകളെ) അവഗണിക്കുകയും ചെയ്യുക" (സൂറത്തുൽ അഅ്റാഫ്: 199). അതിനാൽ വിവാഹം കഴിച്ച ഏതൊരു പുരുഷനും എല്ലാ സമയത്തും വിട്ടുവീഴ്ച ചെയ്യാനും, നല്ലത് കൽപിക്കാനും, അറിവില്ലായ്മകളെ അവഗണിക്കാനും ബാധ്യതയുണ്ട്. ഇതാണ് ഏറ്റവും ഉത്തമമായ സ്വഭാവം.

ആഇഷ (റ) വിന്റെ ചരിത്രവും പണ്ഡിത വചനങ്ങളും

നിവേദനങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്: ആഇഷ (റ) തനിക്കുണ്ടായിരുന്ന ഒരു വേലക്കാരിയുടെ (മരണത്തിലോ വേർപാടിലോ) ഓർത്ത് കരയുകയായിരുന്നു. അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: "എന്തിനാണ് നിങ്ങൾ കരയുന്നത്?" ആഇഷ (റ) മറുപടി നൽകി: "അവളുടെ മോശം സ്വഭാവവും വിഡ്ഢിത്തങ്ങളും ക്ഷമയോടെ സഹിക്കുന്നതിലൂടെ എനിക്ക് ലഭിച്ചിരുന്ന പുണ്യവും സഹിഷ്ണുതയ്ക്കുള്ള അവസരവും നഷ്ടപ്പെട്ടതിലുള്ള സങ്കടം കൊണ്ടാണ് ഞാൻ കരയുന്നത്. കാരണം അവൾ അത്രത്തോളം മോശം സ്വഭാവക്കാരിയായിരുന്നു."

അല്ലാഹു തന്റെ ചില ദാസന്മാരിൽ സഹിഷ്ണുതയെന്ന സ്വഭാവം സൃഷ്ടിക്കുകയും അതിലൂടെ അവരെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചിലരിലെ വിഡ്ഢിത്തത്തെയും അറിവില്ലായ്മയെയും അല്ലാഹു ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. വിവരമില്ലാത്തവരോട് ക്ഷമയോടെ പെരുമാറാൻ വേണ്ടിയാണ് 'ഹലീം' (സഹിഷ്ണുതയുള്ളവൻ) എന്ന ഗുണം നൽകപ്പെട്ടിരിക്കുന്നത്. അങ്ങനെയല്ലെങ്കിൽ ഈ സ്വഭാവം കൊണ്ട് യാതൊരു പ്രയോജനവുമില്ല. വിവരമില്ലാത്തവന്റെ മൂഢതയോട് ക്ഷമിക്കാൻ കഴിയാത്തവനും ഒരു മൂഢൻ തന്നെയാണ്.

യാത്രയിൽ തന്നെ പിരിഞ്ഞുപോയ ഒരു കൂട്ടുകാരനെ ഓർത്ത് ഒരു മനുഷ്യൻ കരയുകയായിരുന്നു. അപ്പോൾ ആളുകൾ ചോദിച്ചു: "എന്തിനാണ് നിങ്ങൾ അവന്റെ പേരിൽ കരയുന്നത്?" അദ്ദേഹം മറുപടി നൽകി: "അവൻ വളരെ മോശം സ്വഭാവക്കാരനായിരുന്നു, ഞാനത് ക്ഷമയോടെ സഹിക്കുകയായിരുന്നു." അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: "നിങ്ങൾ ഒരു സദ്സ്വഭാവിയായിരുന്നില്ലെങ്കിൽ അവന്റെ മോശം സ്വഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല."

തന്റെ സഹോദരന്റെ മോശം സ്വഭാവം തിരിച്ചറിഞ്ഞിട്ടും (അതിനോട് ക്ഷമിക്കാത്തവൻ) സഹിഷ്ണുതയുള്ളവനല്ല. സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പ്രയാസങ്ങൾ ക്ഷമയോടെ സഹിക്കാൻ കഴിയാത്തവനാകട്ടെ, സ്ത്രീകളേക്കാളും ബുദ്ധി കുറഞ്ഞവനാണ്."

لَنْ يَبْلُغَ الْمَجْدَ أَقْوَامٌ وَإِنْ شَرُفُوا   حَتَّى يَذِلُّوا وَإِنْ عَزُّوا لِأَقْوَامِ

وَيُشْتَمُوا فَتَرَى الْأَلْوَانَ مُسْفِرَةً   لَا صَفْحَ ذُلٍّ وَلَكِنْ صَفْحَ إِكْرَامِ

ഒരു ജനവിഭാഗം എത്രതന്നെ ആദരണീയരാണെങ്കിലും അവർ ഉന്നതിയിൽ (മഹത്വത്തിൽ) എത്തുകയില്ല,

അവർ വിനയം കാണിക്കുന്നത് വരെ; അവർ മറ്റുള്ളവർക്ക് മുന്നിൽ ശക്തരാണെങ്കിൽ പോലും.

അവർ ചീത്തവിളിക്കപ്പെടുമ്പോൾ (അധിക്ഷേപങ്ങൾ നേരിടുമ്പോൾ) അവരുടെ മുഖഭാവങ്ങളിൽ മാറ്റം വന്നേക്കാം,

എന്നാൽ അവർ വിട്ടുവീഴ്ച ചെയ്യുന്നത് അപമാനം കൊണ്ടല്ല, മറിച്ച് അത് ആദരവ് ഉളവാക്കുന്ന വിട്ടുവീഴ്ചയാണ് (സഹിഷ്ണുതയാണ്).


ഭാര്യമാരോട് ക്ഷമ കാണിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ചും, അതിൽ ക്ഷമ കൈക്കൊള്ളുന്നവരുടെ ഉന്നതമായ പദവിയെക്കുറിച്ചുമുള്ള രണ്ട് കഥകൾ

ഭാര്യമാരോട് ക്ഷമ കാണിക്കുന്നത് ചില ജനവിഭാഗങ്ങളിൽ വലിയ ആത്മീയ പദവിയിലേക്കും (വിലായത്ത്) സ്ഥാനക്കയറ്റത്തിലേക്കും വഴിതെളിക്കുന്നു. അപ്രകാരം ക്ഷമ കാണിച്ചതിലൂടെ ആ ശ്രേഷ്ഠത കൈവരിച്ചവരിൽ പ്രമുഖനാണ്:

മഹാനായ ആരിഫ് സയ്യിദി അഹ്മദ് അർ-രിഫാഈ (ഖദ്ദസല്ലാഹു സിർറഹു) 

പ്രശസ്ത ഹമ്പലി പണ്ഡിതനായ മുഹമ്മദ് ബിൻ യഹ്യാ തന്റെ "ഖലാഇദുൽ ജവാഹിർ" എന്ന പുസ്തകത്തിൽ, ഈ പ്രശസ്തനായ ആരിഫിന്റെ ജീവചരിത്രം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു: "അദ്ദേഹത്തിന്റെ അനുചരന്മാരിൽ ചിലർ അദ്ദേഹത്തെ സ്വപ്നത്തിൽ ഒരു സദസ്സിൽ വെച്ച് കാണുകയുണ്ടായി..."

അദ്ദേഹം (ശൈഖിനെ) ആദരവിന്റെ ഉന്നത പദവിയിൽ പലതവണ കണ്ടെങ്കിലും അത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ആ ശൈഖിന് ദുർമുഖിയും ദുശ്ശീലക്കാരുമായ ഒരു ഭാര്യയുണ്ടായിരുന്നു. അവൾ എപ്പോഴും അദ്ദേഹത്തോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം, സ്വപ്നത്തിൽ കണ്ട അതേ ഉന്നത പദവിയിൽ ശൈഖിനെ നേരിൽ കാണാൻ ഈ മനുഷ്യൻ ചെന്നപ്പോൾ കണ്ടത്, ഭാര്യ അടുപ്പിലിടുന്ന കമ്പുകൊണ്ട് ശൈഖിനെ അടിക്കുന്നതാണ്! അവൾ അദ്ദേഹത്തിന്റെ തോളുകളിൽ അടിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒന്നും മിണ്ടാതെ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു. അടികൊണ്ട് അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം കരിപുരണ്ട് കറുത്തിരുന്നു.

ഇതു കണ്ട ആ മനുഷ്യൻ അതീവ ദുഃഖിതനായി അവിടെനിന്നും ഇറങ്ങിപ്പോന്നു. അദ്ദേഹം ശൈഖിന്റെ അനുചരന്മാരെ ഒരുമിച്ചുകൂട്ടി ഇപ്രകാരം ചോദിച്ചു: "ഓ ജനങ്ങളേ, ഈ സ്ത്രീ ശൈഖിനോട് ഇത്രയധികം ക്രൂരത കാണിച്ചിട്ടും നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?!" അപ്പോൾ അവരിൽ ചിലർ പറഞ്ഞു: "അവളുടെ മഹർ (വിവാഹ മൂല്യം) അഞ്ഞൂറ് ദീനാറാണ്, ശൈഖ് ആകട്ടെ വളരെ ദരിദ്രനുമാണ് (അത്രയും തുക നൽകി അവളെ വേർപിരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല)."

ഇതുകേട്ട ആ മനുഷ്യൻ നേരെ പോയി അഞ്ഞൂറ് ദീനാർ സംഘടിപ്പിച്ചു. അതൊരു താലത്തിലാക്കി അദ്ദേഹം ശൈഖിന്റെ സന്നിധിയിൽ കൊണ്ടുവന്നു വെച്ചു. ശൈഖ് ചോദിച്ചു: "എന്താണിത്?" അദ്ദേഹം പറഞ്ഞു: "നിങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറുന്ന ആ ദുഷ്ട സ്ത്രീയുടെ മഹർ തുകയാണിത് (ഇതു നൽകി അവളെ ഒഴിവാക്കിയാലും)." അപ്പോൾ ശൈഖ് പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം മറുപടി നൽകി: "അവളുടെ മർദനത്തോടും ദുർഭാഷണത്തോടും ഞാൻ കാണിക്കുന്ന ഈ ക്ഷമ ഇല്ലായിരുന്നുവെങ്കിൽ, നിങ്ങൾ എന്നെ ആ ഉന്നത പദവിയിൽ കാണുമായിരുന്നില്ല." 

അല്ലാഹുവിനെ അറിഞ്ഞ ആത്മജ്ഞാനികളിൽ (ആരിഫീങ്ങൾ) പെട്ട മറ്റൊരു മഹാൻ: പ്രശസ്ത പണ്ഡിതനായ അബു യഅ്ഖൂബ് യൂസുഫ് ബിൻ യഹ്‌യ അത്താദിലി (റഹ്‌മത്തുല്ലാഹി അലൈഹി) തന്റെ "അത്തശവ്വുഫ് ഇലാ രിജാലിത്തസ്വവ്വുഫ്" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "അബ്ദുന്നൂർ ബിൻ അലി പറയുന്നത് ഞാൻ കേട്ടു: നമ്മുടെ ശൈഖ് അബു മുഹമ്മദ് സ്വാലിഹ് ബിൻ യൻസാരൻ ഒന്നിലധികം തവണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'നമ്മുടെ ശൈഖ് അബു മുഹമ്മദ് അബ്ദുർ റസാഖ് തന്റെ ഭാര്യയുമായുണ്ടായ ചില പ്രശ്നങ്ങൾ കാരണം അവളെ വിട്ടകന്ന് മാറിത്താമസിച്ചു. അദ്ദേഹം ഈജിപ്തുകാരനായ ദുൽനൂൻ അൽ-മിസ്രിയുടെ അഖ്മീമിലുള്ള ആശ്രമത്തിൽ (സാവിയ) ഏകാന്തമായി കഴിഞ്ഞുകൂടുകയായിരുന്നു. ഒരു ദിവസം രാവിലെ ഞങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നപ്പോൾ, അദ്ദേഹം തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

അദ്ദേഹം എന്നോട് സംഭവം വിവരിച്ചു: രാത്രിയിൽ അദ്ദേഹം ആശ്രമത്തിലായിരിക്കുമ്പോൾ അതിന്റെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് വാതിലിലേക്ക് കൈ നീട്ടിയതും അത് തുറക്കപ്പെട്ടു. അയാൾ അകത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: "ആരാണ് താങ്കൾ?" അയാൾ മറുപടി നൽകി: "ഞാൻ മൂസാ അൽ-ഹറവി." അബ്ദുർ റസാഖ് പറഞ്ഞു: "അയാൾ എന്നോട് പറഞ്ഞു: ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ." അങ്ങനെ അദ്ദേഹം തന്റെ സ്വത്വത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി, എങ്കിലും അത് പരസ്യമായി വെളിപ്പെടുത്തിയില്ല.

അയാൾ അദ്ദേഹത്തോട് പറഞ്ഞു: ഒരു മനുഷ്യൻ താൻ കേട്ടറിഞ്ഞ ഒരു വലിയ്യ്‌ (ദൈവമാർഗ്ഗത്തിലുള്ള ഉന്നതൻ) നിന്നും അനുഗ്രഹം തേടി യാത്ര തിരിച്ചു. മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ അദ്ദേഹം ആ വലിയ്യ് ജീവിക്കുന്ന നാട്ടിലെത്തിച്ചേർന്നു. രാത്രിയിലാണ് അദ്ദേഹം അവിടെയെത്തിയത്. ആ വലിയ്യ് താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ അദ്ദേഹം വിശ്രമിക്കാനായി ഇറങ്ങി. രാത്രിയായപ്പോൾ, വലിയ്യ്ക്ക് ഭക്ഷണം കൊണ്ടുവന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ സംസാരിക്കുന്നത് ഈ മനുഷ്യൻ കേൾക്കാനിടയായി.

അവൾ അദ്ദേഹത്തോട് (ഭർത്താവായ വലിയ്യ്‌യോട്) പറഞ്ഞു: "ഇതാ പിടിച്ചോ, ഓ കപടവിശ്വാസീ (മുറാഈ)! അല്ലാഹുവാണെ സത്യം, നിന്നെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അവർ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു!" അവൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ആ യാത്രക്കാരന് ശൈഖിനെക്കുറിച്ചുള്ള ധാരണകളിൽ മാറ്റം വന്നു. അദ്ദേഹം മനസ്സിൽ വിചാരിച്ചു: "ഞാൻ ഈ ശൈഖിനെ കണ്ട് ബർക്കത്തെടുക്കാൻ (അനുഗ്രഹം തേടാൻ) വന്നതായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യക്കാണെങ്കിൽ അദ്ദേഹത്തിന്റെ അവസ്ഥകളെക്കുറിച്ച് എന്നേക്കാൾ നന്നായി അറിയാം!" അങ്ങനെ അദ്ദേഹത്തെ നേരിൽ കാണാതെ തന്നെ മടങ്ങിപ്പോകാൻ അയാൾ ഒരുങ്ങി. എന്നാൽ പിന്നീട്, അദ്ദേഹത്തെ കാണാതെ മടങ്ങുന്നത് ശരിയല്ലെന്ന് കരുതി അയാൾ നേരം പുലരുന്നതുവരെ കാത്തിരുന്നു.

പ്രഭാതമായപ്പോൾ അദ്ദേഹം ശൈഖിന്റെ വീടിന്റെ വാതിലിൽ മുട്ടി. അപ്പോൾ ശൈഖിന്റെ ഭാര്യ പറഞ്ഞു: "ശൈഖ് വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയിരിക്കുകയാണ്." അങ്ങനെ അദ്ദേഹം കാട്ടിലേക്ക് നടന്നു. അവിടെയെത്തിയ അയാൾ കണ്ടത് മരങ്ങൾക്കിടയിൽ നിൽക്കുന്ന ശൈഖിനെയാണ്. ഒരു സിംഹം അദ്ദേഹത്തിന് വിറകുകൾ ഒടിച്ചുകൊടുക്കുന്നു! ശൈഖ് ആ വിറകുകളെല്ലാം ഒരുമിച്ചുകൂട്ടി ഒരു കയറുകൊണ്ട് കെട്ടി, എന്നിട്ടത് ആ സിംഹത്തിന്റെ പുറത്തുവെച്ചു. ജനവാസമേഖലയ്ക്ക് അടുത്തെത്തുന്നത് വരെ സിംഹം ആ വിറകുചുമട് പേറി നടന്നു. അവിടെയെത്തിയപ്പോൾ ശൈഖ് സിംഹത്തിന്റെ പുറത്തുനിന്ന് വിറകിറക്കുകയും സിംഹം തിരികെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇത് കണ്ട ആ മനുഷ്യൻ വേഗത്തിൽ ശൈഖിന്റെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തിന്റെ കൈകളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു: "എന്റെ യജമാനനേ, അങ്ങ് ഏത് പുണ്യം കൊണ്ടാണ് ഈ ഉന്നത പദവി കൈവരിച്ചത്?" അപ്പോൾ ശൈഖ് മറുപടി നൽകി: "ഇന്നലെ രാത്രി നീ കേട്ട വാക്കുകളുണ്ടല്ലോ, ആ സ്ത്രീയിൽ നിന്നുള്ള പരീക്ഷണങ്ങളോട് ഞാൻ കാണിക്കുന്ന ക്ഷമ കാരണമാണിത്."

തുടർന്ന് മൂസാ അൽ-ഹറവി എന്നോട് പറഞ്ഞു: "അല്ലയോ അബ്ദുർ റസാഖ്! കിഴക്കും പടിഞ്ഞാറുമുള്ള ജനങ്ങളുടെ ഹൃദയങ്ങളിൽ അല്ലാഹു നിനക്ക് വലിയ ബഹുമാനവും ആദരവും നൽകിയിരിക്കുന്നു. അവരെയെല്ലാം അവൻ നിനക്ക് വിധേയരാക്കിത്തരികയും ചെയ്തു. എന്നിട്ടും ഒരു വൃദ്ധയായ സ്ത്രീയുടെ കാര്യത്തിൽ മാത്രം, അവളുടെ മോശം സ്വഭാവത്തോട് ക്ഷമിക്കാൻ നിനക്ക് സാധിച്ചില്ലല്ലോ!"

അതിനുശേഷം അദ്ദേഹം എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഉച്ചത്തിൽ നിലവിളിക്കുകയും ബോധരഹിതനായി വീഴുകയും ചെയ്തു. അങ്ങനെ വീണപ്പോഴാണ് എന്റെ തല ചുവരിലിടിച്ച് നിങ്ങൾ ഈ കാണുന്നതുപോലെ പരിക്കേറ്റത്.

പിന്നീട് അബ്ദുർ റസാഖ് ഞങ്ങളോട് പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഇതിനുശേഷം എന്റെ ഭാര്യ എന്നോട് എന്ത് ചെയ്താലും എനിക്ക് യാതൊരു ഭയവുമില്ല. അവൾ എന്റെ താടി രോമങ്ങൾ ഓരോന്നായി പിഴുതെടുത്താൽ പോലും ഞാൻ അവളോട് എതിർക്കുകയോ വെറുക്കുകയോ ഇല്ല."

തുടർന്ന് അദ്ദേഹം അല്ലാഹുവിന് നന്ദിസൂചകമായി തന്റെ വസ്ത്രങ്ങൾ അവിടുത്തെ ദരിദ്രർക്കായി നൽകി. അവർ അത് വിൽക്കുകയും അതിന്റെ തുകകൊണ്ട് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. 

على قَدْرِ فَضْلِ المَرْءِ تَأْتي خُطُوبُهُ  وَيُحْمَدُ مِنْهُ الصَّبْرُ مِمَّا يُصِيبُهُ

فَمَنْ قَلَّ فِيمَا يَلْتَقِيهِ اصْطِبَارُهُ  لَقَدْ قَلَّ فِيمَا يَرْتَجِيهِ نَصِيبُهُ

ഒരു മനുഷ്യന്റെ ശ്രേഷ്ഠതയുടെ അളവനുസരിച്ചായിരിക്കും അവൻ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങൾ,

അവനെ ബാധിക്കുന്ന പ്രയാസങ്ങളിൽ അവൻ കാണിക്കുന്ന ക്ഷമ ഏറെ പ്രശംസനീയമത്രേ.

പ്രതിസന്ധികളെ ക്ഷമയോടെ നേരിടാൻ ആർക്കാണോ കഴിയാത്തത്,

അവൻ ആഗ്രഹിക്കുന്ന ഉന്നത പദവികളിൽ അവനുള്ള ഓഹരിയും വളരെ കുറവായിരിക്കും..

ഭാര്യമാരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നവർക്കുള്ള മഹത്തായ പ്രതിഫലം

ഭാര്യമാരുടെ പരീക്ഷണങ്ങളിൽ ക്ഷമ കാണിക്കുന്നതിൽ വലിയ പ്രതിഫലവും, പരലോകദിനത്തിൽ മീസാനിൽ (നന്മതിന്മകൾ തൂക്കുന്ന തുലാസ്) ഭാരം തൂങ്ങുന്നതും ഏറെ സന്തോഷം നൽകുന്നതുമായ മഹത്തായ പുണ്യവുമുണ്ട്.

കഅ്ബുൽ അഹ്ബാർ (റഹ്‌മത്തുല്ലാഹി അലൈഹി) പ്രസ്താവിച്ചിരിക്കുന്നു: "ഏതൊരുവൻ തന്റെ ഭാര്യയുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നുവോ, അല്ലാഹു തആലാ അവന് അയ്യൂബ് നബി (അലൈഹിസ്സലാം)-ക്ക് നൽകിയതിന് സമാനമായ പ്രതിഫലം നൽകുന്നതാണ്. ഏതൊരു സ്ത്രീ തന്റെ ഭർത്താവിന്റെ ഉപദ്രവങ്ങളിൽ ക്ഷമ കാണിക്കുന്നുവോ, അവൾക്ക് അല്ലാഹു തആലാ ആസിയ ബിൻത് മുസാഹിം (റളിയല്ലാഹു അൻഹാ)-ക്ക് നൽകിയതിന് സമാനമായ പ്രതിഫലവും നൽകുന്നതാണ്." 

ഭാര്യമാരോട് ക്ഷമ കാണിക്കുന്നതിന്റെ ലക്ഷ്യങ്ങൾ: മനസ്സിനെ സംസ്കരിക്കലും നന്നാക്കലും

പണ്ഡിതന്മാരും ഔലിയാക്കളും തങ്ങളുടെ പങ്കാളികളോട് ക്ഷമ കാണിച്ചതിന് പിന്നിൽ ഉന്നതമായ പല ലക്ഷ്യങ്ങളുമുണ്ട്. അതിലൊന്നാണ് ക്ഷമയിലൂടെയും സഹനത്തിലൂടെയും സ്വന്തം മനസ്സിനെ (നഫ്സിനെ) സംസ്കരിക്കുക എന്നത്. ഇതിലൂടെ മനസ്സ് കൂടുതൽ നന്നാകുകയും കോപത്തിന്റെ ആധിക്യം ശാന്തമാകുകയും ചെയ്യുന്നു.

ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി (റഹ്‌മത്തുല്ലാഹി അലൈഹി) ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു: "ഇത്തരം കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ മനസ്സിനുള്ള ആത്മീയ പരിശീലനവും (രിയാദത്തുൽ നഫ്സ്), കോപത്തെ നിയന്ത്രിക്കലും, സ്വഭാവ മര്യാദകൾ ഉത്തമമാക്കലുമുണ്ട്. കാരണം, ഒറ്റയ്ക്ക് കഴിയുന്നവന്റെയോ അല്ലെങ്കിൽ സമാന ചിന്താഗതിയുള്ളവരുമായി മാത്രം ജീവിക്കുന്നവന്റെയോ നല്ല സ്വഭാവം കൊണ്ട് മാത്രം ഉള്ളിലെ ദുസ്സ്വഭാവങ്ങൾ പുറത്തുവരികയോ വെളിപ്പെടുകയോ ഇല്ല..."തന്റെ ഉള്ളിലെ കുറവുകളെയും ദൗർബല്യങ്ങളെയും തിരിച്ചറിയാൻ (ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവന് കഴിയില്ല). അതിനാൽ പരലോക വിജയം കൊതിക്കുന്ന ഓരോ സഞ്ചാരിയും, ഇത്തരം പ്രകോപനപരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ട് സ്വന്തം മനസ്സിനെ പരീക്ഷിക്കേണ്ടതുണ്ട്. അതിന്മേൽ ക്ഷമ ശീലമാക്കുന്നതിലൂടെ മാത്രമേ അവന്റെ സ്വഭാവം കൂടുതൽ സന്തുലിതമാവുകയും, മനസ്സിന് ആത്മീയ പരിശീലനം ലഭിക്കുകയും, ഉള്ളിലെ മോശം ചിന്തകളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നും അകം ശുദ്ധിയാവുകയുമുള്ളൂ." 

നമുക്ക് മുൻപ് നന്മയോടെ കടന്നുപോയ മഹത്തുക്കളായ പലരുടെയും സ്വഭാവരീതി ഇപ്രകാരം തന്നെയായിരുന്നു:

ഇമാം റബ്ബാനി സയ്യിദി അബ്ദുൽ വഹാബ് അശ്ശഅ്‌റാനി, ഈ ഉമ്മത്തിലെ മുൻഗാമികളായ സ്വാലിഹീങ്ങളുടെ (പുണ്യത്മാക്കളുടെ) ചില സ്വഭാവങ്ങളെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു: "മോശം സ്വഭാവമുള്ള ഒരു സ്ത്രീയെക്കുറിച്ചോ അല്ലെങ്കിൽ ഒരു അടിമയെക്കുറിച്ചോ അറിഞ്ഞാൽ അവർ അവളെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ ആ അടിമയെ വിലയ്ക്ക് വാങ്ങുകയോ ചെയ്യുമായിരുന്നു. എന്നിട്ട് അവരുടെ ആ മോശം സ്വഭാവത്തിൽ അവർ ക്ഷമ കൈക്കൊള്ളുമായിരുന്നു. അതുപോലെതന്നെ, അവർ വാശിക്കാരനായ കഴുതയെയോ കോവർകഴുതയെയോ വാങ്ങുകയും, അവയെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ അതിന്മേൽ സവാരി ചെയ്യുകയും ചെയ്യുമായിരുന്നു. അവയോട് കാണിക്കുന്ന സഹനത്തിലൂടെ തങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു അവർ ചെയ്തിരുന്നത്. കാരണം, 'ഏറ്റവും ഉത്തമമായ സൽസ്വഭാവങ്ങളിൽ പെട്ടതാണ്: നിനക്ക് ആരോടെങ്കിലും കോപം തീർക്കാൻ പൂർണ്ണ അധികാരവും ശേഷിയുമുണ്ടായിരിക്കെ, നീ അത് ചെയ്യാതെ വിട്ടുകളയുക എന്നത്; നിന്റെ ഭാര്യയുടെയും നിന്റെ കീഴിലുള്ളവരുടെയും കാര്യത്തിൽ പ്രത്യേകിച്ചും.' അതുപോലെതന്നെ, 'നിന്നെ ഉപദ്രവിക്കുന്ന ആളുകൾക്ക് മാപ്പ് നൽകലും അവരോട് വിട്ടുവീഴ്ച ചെയ്യലും ഏറ്റവും ഉന്നതമായ സൽസ്വഭാവങ്ങളിൽ പെട്ടതാണ്.

'അല്ലാഹു തആലാ പറയുന്ന വചനം പ്രാവർത്തികമാക്കുകയായിരുന്നു അവർ: {അവർ കോപിച്ചാൽ മാപ്പുനൽകുന്നവരുമാണ്} [അശ്ശൂറാ: 37]. അതുപോലെതന്നെ, 'ഒരു മനുഷ്യൻ ജനങ്ങൾക്ക് ഉപകാരമുള്ളവനായിരിക്കുക എന്നതും ഉത്തമ സ്വഭാവത്തിന്റെ ഭാഗമാണ്; ജനങ്ങൾ അവനെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ പോലും അവ അവർക്ക് ഉപകാരം ചെയ്യുന്നതിൽ നിന്നും അവനെ തടയാൻ പാടുള്ളതല്ല.' " 

തത്വചിന്തകരായ ജ്ഞാനികളിൽ നിന്നും ഇതേ ഉദ്ദേശ്യം (മനസ്സിനെ പാകപ്പെടുത്തൽ) വെച്ചുപുലർത്തിയവർ:

ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് : അദ്ദേഹം ഗ്രീസിലെ ഏറ്റവും പ്രശസ്തനായ തത്വചിന്തകനാണ്. അവരുടെ വംശപരമ്പര നിലനിർത്തുന്നതിനായി ഉത്തമരായ വ്യക്തികൾ നിർബന്ധമായും വിവാഹം കഴിക്കണമെന്ന അവിടുത്തെ പതിവ് അനുസരിച്ച് അദ്ദേഹത്തോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ — തന്റെ നാട്ടിൽ വെച്ച് തനിക്കെതിരെ ഏറ്റവും കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുള്ള, ബുദ്ധിശൂന്യയായ ഒരു സ്ത്രീയെത്തന്നെ അദ്ദേഹം വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അവളുടെ വിവരക്കേട് ശീലമാക്കാനും അവളുടെ മോശം സ്വഭാവത്തിൽ ക്ഷമ കൈക്കൊള്ളാനും വേണ്ടിയായിരുന്നു ഇത്; അതുവഴി പൊതുജനങ്ങളുടെയും തന്റെ അടുത്ത ആളുകളുടെയും അവിവേകം സഹിക്കാൻ അദ്ദേഹത്തിന് സാധിക്കുമല്ലോ. 

അദ്ദേഹത്തോട് "താങ്കൾ തീർച്ചയായും വിവാഹം കഴിച്ചേ തീരൂ" എന്ന് പറയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഇനി അഥവാ നിർബന്ധമാണെങ്കിൽ, അവൾ വിരൂപയും മോശം സ്വഭാവക്കാരിയുമായ ഒരു സ്ത്രീയായിരിക്കട്ടെ!" അപ്പോൾ ആളുകൾ ചോദിച്ചു: "അതെന്തുകൊണ്ടാണ് അങ്ങനെ?" അദ്ദേഹം മറുപടി നൽകി: "ഒന്നാമത്തെ കാരണം (വിരൂപയായിരിക്കുക എന്നത്), അവളോട് കൂടെയായിരിക്കാൻ എന്റെ മനസ്സ് അമിതമായി കൊതിക്കാതിരിക്കാൻ വേണ്ടിയാണ്. രണ്ടാമത്തെ കാരണം (ദുസ്സ്വഭാവം), അതിലൂടെ പ്രയാസങ്ങൾ സഹിക്കാൻ എന്റെ മനസ്സിനെ ഞാൻ ശീലിപ്പിക്കാൻ വേണ്ടിയാണ്." 

يَاحَبَّذَا الحِلْمُ مَا أَحْلَى مَغَبَّتَهُ   جِدًّا وَأَنْفَعَهُ لِلْمَرْءِ مَا عَاشَا

സഹനവും ശാന്തതയും എത്രയോ നല്ലതാണ്, അതിന്റെ പരിണതഫലം എത്ര മധുരമുള്ളതാണ്!

ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവന് ഏറ്റവും ഉപകാരപ്രദമായ ഗുണവും അതുതന്നെയാണ്.

ഉപദ്രവങ്ങളുടെ ഉത്തരവാദിത്തം ഭാര്യമാരിൽ കെട്ടിവെക്കാതിരിക്കുക എന്നത് അവരുടെ മര്യാദകളിൽ പെട്ടതായിരുന്നു!!

ഈ ഉമ്മത്തിലെ ഉത്തമരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹീങ്ങൾ) മാന്യതയിലും അവരുടെ സ്വഭാവമഹിമയിലും പെട്ടതായിരുന്നു; തങ്ങളുടെ ഭാര്യമാരിൽ നിന്ന് ഉണ്ടാകുന്ന പ്രയാസങ്ങളെയും ഉപദ്രവങ്ങളെയും അവർ ഒരിക്കലും ആ ഭാര്യമാരുടെ കുറ്റമായി കണ്ടിരുന്നില്ല, പകരം അവർ അതിനെ സ്വന്തം തെറ്റുകളിലേക്ക് മാത്രമാണ് ചേർത്തിരുന്നത്!!

ഇമാം ശഅ്‌റാനി തന്റെ "തൻബീഹുൽ മുഖ്തർറീൻ" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "മുൻഗാമികളുടെ (റളിയല്ലാഹു അൻഹും) ഉത്തമ സ്വഭാവങ്ങളിൽ പെട്ടതായിരുന്നു തങ്ങളുടെ ഭാര്യമാരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളുക എന്നത്. തങ്ങളുടെ ഭാര്യമാരിൽ നിന്ന് ഉണ്ടാകുന്ന എല്ലാത്തരം എതിർപ്പുകളും അല്ലാഹുവുമായുള്ള തങ്ങളുടെ ഇടപാടുകളിൽ വന്ന വീഴ്ചകളുടെ പ്രതിഫലനമാണെന്നാണ് അവർ ദർശിച്ചിരുന്നത്. അതായത്, താൻ തന്റെ രക്ഷിതാവിനോട് എപ്പോൾ എതിര് കാണിച്ചുവോ, അതിന് സമാനമായി ഭാര്യ തന്നോടും എതിര് കാണിക്കുന്നു. ഇതൊരു പൊതുവായ അവസ്ഥയാണ് (ഭൂരിഭാഗം കാര്യങ്ങളിലും ഇത് സംഭവിക്കാം). എന്നാൽ പ്രവാചകന്മാർ (അലൈഹിമുസ്സലാം) ഇതിൽ നിന്നും പുറത്താണ്, കാരണം അല്ലാഹു അവരെ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പൂർണ്ണമായി സംരക്ഷിച്ചിട്ടുള്ളവരാണ് (മഅ്സൂം).

സലഫുകളിലെ സാധാരണക്കാരായ ആളുകൾക്ക് മുകളിൽ പറഞ്ഞ ഉയർന്ന ആത്മീയ ദർശനം ഉണ്ടായിരുന്നില്ലെങ്കിൽ പോലും, ഭാര്യമാരിൽ നിന്നുള്ള ഉപകാരങ്ങൾ അവരിൽ നിന്നുള്ള ഉപദ്രവങ്ങളേക്കാൾ ഏറെയാണെന്ന തിരിച്ചറിവിലാണ് അവർ ആ പ്രയാസങ്ങളെ ക്ഷമയോടെ നേരിട്ടിരുന്നത്. അവർ (റളിയല്ലാഹു അൻഹും) ആ സ്ത്രീക്ക് നൽകേണ്ട അവകാശങ്ങളെല്ലാം യാതൊരു കുറവും വരുത്താതെ പൂർണ്ണമായിത്തന്നെ നൽകിയിരുന്നു. അവൾ തന്നോട് കാണിക്കുന്ന എതിർപ്പുകളൊന്നും തന്നെ അവളോടുള്ള കടമകൾ നിറവേറ്റുന്നതിൽ നിന്നും അവരെ തടഞ്ഞിരുന്നില്ല. പ്രവാചകന്റെ ഈ ഹദീസിനെ മുൻനിർത്തിയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്: 'നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് (വിശ്വസ്തത) കാത്തുസൂക്ഷിക്കുക, നിന്നെ ചതിച്ചവനെ നീ തിരിച്ചു ചതിക്കരുത്.' 

ഈ അധ്യായവുമായി ബന്ധപ്പെട്ട്, അല്ലാഹുവിനെ അറിഞ്ഞ മഹാനായ ആരിഫ് സയ്യിദി അലി അൽ-ഖവ്വാസ് (റഹ്‌മത്തുല്ലാഹി അലൈഹി) പറഞ്ഞ വചനം അദ്ദേഹത്തിന്റെ ശിഷ്യനായ ഇമാം ശഅ്‌റാനി ഇപ്രകാരം ഉദ്ധരിക്കുന്നു: "ഒരു ഭാര്യയുടെ സ്വഭാവം എന്നത് ഭർത്താവിന്റെ സ്വന്തം സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ്; കാരണം അവൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവനിൽ നിന്നാണ്. അതിനാൽ, സ്വന്തം സ്വഭാവത്തിലെ പാകപ്പിഴകളെക്കുറിച്ച് ആർക്കെങ്കിലും അറിവില്ലെങ്കിൽ അവൻ തന്റെ ഭാര്യയുടെ സ്വഭാവത്തിലേക്ക് നോക്കിക്കൊള്ളട്ടെ; അവളിലൂടെ അത് അവന് വെളിപ്പെട്ടു കിട്ടും. അതുകൊണ്ട് എന്റെ സഹോദരാ, നിന്റെ ഭാര്യയുടെ സ്വഭാവം നേരെയാകണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ, നീ അല്ലാഹുവുമായുള്ള ബന്ധത്തിൽ നേരുള്ളവനാവുക (ഇസ്തിഖാമത്തുള്ളവനാവുക)."

നിനക്കും അവിടുത്തെക്കുമിടയിലുള്ള കാര്യങ്ങളിൽ. അദ്ദേഹം (ശൈഖ്) പറഞ്ഞു: "ഭൂരിഭാഗം ജനങ്ങളും വിസ്മരിച്ചുപോയ ഒരു കാര്യമാണിത്. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ ഭാര്യമാരുടെ സ്വഭാവക്കേടുകളെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്നു, എന്നാൽ സ്വന്തം അവസ്ഥകളെക്കുറിച്ച് അവർ ചിന്തിക്കുന്നുമില്ല. നമ്മൾ ഈ പറഞ്ഞ കാര്യം അവർ മനസ്സിലാക്കുകയും, സ്വന്തം തെറ്റുകളിലേക്ക് മടങ്ങുകയും, തങ്ങളുടെ സ്വഭാവരീതികൾ അല്ലാഹുവിലേക്ക് നേരെയാക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരുടെ ഭാര്യമാരുടെ സ്വഭാവവും തനിയെ നേരെയാകുമായിരുന്നു."

തുടർന്ന് ഇമാം ശഅ്‌റാനി തന്റെ ശൈഖിന്റെ വാക്കുകളെ ശരിവെച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: "ഞാൻ എന്റെ ഭാര്യ ഉമ്മു അബ്ദിർ റഹ്‌മാന്റെ (റളിയല്ലാഹു അൻഹാ) സ്വഭാവത്തിൽ ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്റെ ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും ഒരു പ്രവൃത്തിയിൽ എപ്പോഴെങ്കിലും ഒരു വക്രത (വീഴ്ച) സംഭവിച്ചാൽ, അവൾ നല്ല സ്വഭാവക്കാരിയായിരിക്കെത്തന്നെ അവളുടെ പെരുമാറ്റത്തിലും എനിക്കെതിരെ ഒരു വക്രത (മാറ്റം) പ്രകടമാകുമായിരുന്നു. ചിലപ്പോൾ ഞാൻ അവളോടൊപ്പം ഏറ്റവും നല്ല രീതിയിൽ സന്തോഷത്തോടെ ഇരിക്കുകയായിരിക്കും, ആ സമയത്ത് എന്റെ മനസ്സിൽ എന്തെങ്കിലും ഒരു തെറ്റായ ആഗ്രഹം (ശഹ്‌വത്ത്) തോന്നിയാൽ, പെട്ടെന്ന് ആ സദസ്സിൽ വെച്ചുതന്നെ അവളുടെ ഭാവം എനിക്കെതിരെ മാറുമായിരുന്നു. അപ്പോൾ അതിന്റെ കാരണം (എന്റെ മനസ്സിലെ തെറ്റായ ചിന്തയാണെന്ന്) എനിക്ക് ബോധ്യപ്പെടുകയും ഞാൻ ഉടൻ തന്നെ അതിൽ നിന്ന് പിന്തിരിയുകയും ചെയ്യും; അതോടെ അവൾ പഴയതുപോലെ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും."

പ്രശസ്തമായ 'രിസാലത്തുൽ ഖുശൈരിയ്യ' എന്ന ഗ്രന്ഥത്തിൽ ഫുദൈൽ ബിൻ ഇയാദ് (റഹ്‌മത്തുല്ലാഹി അലൈഹി) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: "തീർച്ചയായും ഞാൻ അല്ലാഹു തആലയോട് ഏതെങ്കിലും ഒരു തെറ്റ് ചെയ്താൽ, അതിന്റെ പ്രതിഫലനം എന്റെ കഴുതയുടെയും എന്റെ വേലക്കാരന്റെയും എന്റെ ഭാര്യയുടെയും സ്വഭാവ മാറ്റത്തിലൂടെ ഞാൻ തിരിച്ചറിയാറുണ്ട്. പിന്നീട് ഞാൻ അല്ലാഹുവിലേക്ക് പാപമോചനം തേടുകയും (ഇസ്തിഗ്ഫാർ) ഖേദിക്കുകയും ചെയ്യുമ്പോൾ ആ മോശം സ്വഭാവം അവരിൽ നിന്നും നീങ്ങിപ്പോകാറുമുണ്ട്; അതിലൂടെ എന്റെ തൗബ (പശ്ചാത്താപം) സ്വീകരിക്കപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു. എന്നാൽ പലപ്പോഴും ഞാൻ ഇസ്തിഗ്ഫാർ ചെയ്യുകയും ഖേദിക്കുകയും ചെയ്തിട്ടും കഴുത അതിന്റെ വാശി തുടരുകയും, വേലക്കാരനും ഭാര്യയും ഞാൻ കൽപ്പിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്; അപ്പോൾ എന്റെ തൗബ ഇനിയും പൂർണ്ണമായി സ്വീകരിക്കപ്പെട്ടിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കും." 

അതുകൊണ്ട് എന്റെ സഹോദരാ, നിന്റെ സ്വഭാവ മര്യാദകളെക്കുറിച്ച് നീ തന്നെ നന്നായി പരിശോധിക്കുക.

നിന്റെ മോശം സ്വഭാവങ്ങളെക്കുറിച്ച്. നിന്റെ ഭാര്യയെക്കുറിച്ച് പരാതിപ്പെടുന്നതിന് മുൻപ് നീ ഇത് ചെയ്യുക. അതുപോലെതന്നെ, ഒരു സ്ത്രീയും തന്റെ ഭർത്താവിനെക്കുറിച്ച് പരാതിപ്പെടുന്നതിന് മുൻപ് സ്വന്തം അവസ്ഥകളെക്കുറിച്ച് സ്വയം പരിശോധിക്കേണ്ടതുണ്ട്." 

അദ്ദേഹത്തിന്റെതന്നെ "അൽ-മിനനുൽ കുബ്‌റാ" എന്ന ഗ്രന്ഥത്തിൽ അല്ലാഹു തആലാ തനിക്ക് നൽകിയ അനുഗ്രഹങ്ങളെ എണ്ണിക്കൊണ്ട് ഇപ്രകാരം പറയുന്നു: "അല്ലാഹു തബാറക വതആലാ എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്; എന്റെ അനുചരന്മാരുടെ വക്രതയിലും, എന്റെ ഭാര്യയുടെയും വേലക്കാരന്റെയും പിണക്കങ്ങളിലും അവരുടെ അനുസരണക്കേടുകളിലും ക്ഷമിക്കാൻ എനിക്ക് സാധിക്കുന്നത്. മുൻപ് വിശദീകരിച്ചതുപോലെ, എന്റെ രക്ഷിതാവിനോട് ഞാൻ എങ്ങനെയാണോ ഇടപഴകുന്നത്, അതിന് സമാനമായ രീതിയിലാണ് ഈ പ്രപഞ്ചം എന്നോടും പെരുമാറുന്നത് എന്ന ബോധ്യം എനിക്കുള്ളതുകൊണ്ടാണിത്. അതിനാൽ യഥാർത്ഥത്തിൽ കുറ്റം പറയേണ്ടത് എന്നെത്തന്നെയാണ്, അവരെയല്ല. കാരണം അവർ ഒരു നിഴൽ പോലെയാണ്. ഒരു വസ്തു നേരെയാണെങ്കിൽ അതിന്റെ നിഴലും നേരെയായിരിക്കും, ഇനി ആ വസ്തുവിന് വക്രതയുണ്ടെങ്കിൽ നിഴലിനും വക്രതയുണ്ടാകും; നിഴൽ എന്നത് ആ വസ്തുവിന്റെ പ്രതിഫലനം മാത്രമാണല്ലോ. വസ്തുവിന് വക്രത നിലനിർത്തിക്കൊണ്ട് നിഴൽ നേരെയാകണമെന്ന് ആഗ്രഹിക്കുന്നവൻ അസാധ്യമായ കാര്യമാണ് കൊതിക്കുന്നത്.

ഭാര്യയുടെയോ വേലക്കാരന്റെയോ വക്രത എന്നത് നമ്മുടെ സ്വഭാവത്തിന്റെ വക്രതയുടെ പ്രതിഫലനം മാത്രമാണ്. അതുകൊണ്ട് ബുദ്ധിയുള്ള ഒരു മനുഷ്യന്റെ ലക്ഷണം, തന്റെ ഭാര്യയിലോ വേലക്കാരിലോ മുൻപുണ്ടായിരുന്ന പെരുമാറ്റത്തിന് വിരുദ്ധമായി എന്തെങ്കിലും മാറ്റം കണ്ടാൽ അവൻ സ്വന്തം അവസ്ഥകളിലേക്ക് മടങ്ങുകയും അതിനെക്കുറിച്ച് സ്വയം പരിശോധിക്കുകയും ചെയ്യുക എന്നതാണ്. അവൻ അല്ലാഹുവുമായുള്ള തന്റെ പ്രവർത്തനങ്ങളെ നേരെയാക്കാൻ ശ്രമിച്ചാൽ, അവന്റെ കീഴിലുള്ളവർ തീർച്ചയായും നേർവഴിയിലാകും.

ഒരു മനുഷ്യന്റെ ബുദ്ധിശൂന്യതയുടെ ലക്ഷണമാണ്; താൻ അല്ലാഹുവുമായുള്ള ബന്ധത്തിൽ വക്രതയിൽ (തെറ്റുകളിൽ) തുടരുകയും, സ്വന്തം അവസ്ഥകൾ നന്നാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോൾത്തന്നെ, ഭാര്യ തന്നോട് പൂർണ്ണമായി അനുസരണക്കേട് കാണിക്കാതെ അനുസരിക്കണമെന്ന് അവൻ കൽപ്പിക്കുന്നത്. ഇത് അവന്റെ പ്രയാസങ്ങളെയും ദുരിതങ്ങളെയും വർദ്ധിപ്പിക്കുകയേ ഉള്ളൂ. ചിലപ്പോൾ അവൻ ഭരണാധികാരികളുടെയോ ന്യായാധിപന്മാരുടെയോ മുന്നിലേക്ക് കാര്യങ്ങൾ എത്തിക്കുകയും അവളെ വേർപിരിയുകയും ചെയ്തേക്കാം; അവളേക്കാൾ ഉത്തമയായ മറ്റൊരു സ്ത്രീയെ ലഭിക്കുമെന്ന ചിന്തയിലായിരിക്കും ഇത്. എന്നാൽ അത് ശരിയല്ല. കാരണം അവൻ വക്രതയുള്ളവനായി തുടരുന്നിടത്തോളം കാലം, അവൻ വിവാഹം കഴിക്കുന്ന ഏതൊരു സ്ത്രീയും അവനോടൊപ്പം മാറുമ്പോൾ വക്രതയുള്ളവളായി മാറും; അവൾ വിവാഹത്തിന് മുൻപ് എത്രതന്നെ നേരുള്ളവളായിരുന്നുവെങ്കിൽ പോലും.

പിണക്കവും, ഓടിപ്പോകലും, വാശിയും എന്നിവ ഉണ്ടാകുന്നത് അല്ലാഹുവിന്റെ അടുക്കൽ ആ തെറ്റ് എത്രത്തോളം വലുതാണോ ചെറുതാണോ എന്നതിനനുസരിച്ചാണ് അനുഭവപ്പെടുക. അല്ലാഹുവോടുള്ള ആ തെറ്റ് വലിയതാണെങ്കിൽ, കീഴിലുള്ളവരിൽ നിന്നുള്ള എതിർപ്പും വളരെ വലുതായിരിക്കും..."

നമ്മൾ മുൻപ് സൂചിപ്പിച്ചതുപോലെ അത് വലിയ രീതിയിലായിരിക്കും. ഭർത്താവ് തന്റെ ഭാര്യയുടെ എതിർപ്പുകളെക്കുറിച്ചോ, യജമാനൻ തന്റെ അടിമയുടെ ഓടിപ്പോകലിനെക്കുറിച്ചോ കഴുതയുടെ വാശിയെക്കുറിച്ചോ എത്രത്തോളം അധികമായി പരാതിപ്പെടുന്നുവോ, അത്രത്തോളം അല്ലാഹു തആലാ അവനെ ശക്തമായി വിചാരണ ചെയ്യുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. തന്റെ കീഴിലുള്ളവരുടെ എതിർപ്പുകൾ കൊണ്ട് ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്നത് ഔലിയാക്കളാണ് (മഹത്തുക്കൾ); അവരോടുള്ള കാരുണ്യം കാരണം അല്ലാഹു തആലാ അവരെ നിരന്തരം വിചാരണ ചെയ്യുന്നതുകൊണ്ടാണിത്. മറ്റുള്ളവരെപ്പോലെ അവർ അല്ലാഹുവെ മറന്നുള്ള അശ്രദ്ധയിലും അകൽച്ചയിലും തുടരാതിരിക്കാൻ വേണ്ടിയാണിത്. 

തുടർന്ന് അദ്ദേഹം തന്റെ ശൈഖായ ആരിഫ് അലി അൽ-ഖവ്വാസിന്റെ വാക്കുകൾ ഇപ്രകാരം ഉദ്ധരിക്കുന്നു: "ഒരു മനുഷ്യൻ തന്റെ ഭാര്യ, അടിമ, കഴുത എന്നിവരാൽ പരീക്ഷിക്കപ്പെടുന്നത് ഏത് അവസ്ഥയിലായാലും ശരി; ഈ കാര്യങ്ങളൊക്കെ അവന്റെ മനസ്സിൽ അല്ലാഹുവല്ലാത്ത മറ്റൊന്നിനോടുള്ള താല്പര്യം ജനിക്കുമ്പോൾ അവനെ ബാധിക്കുന്ന പരീക്ഷണങ്ങളാണ്. ആ താല്പര്യം അവന്റെ ഹൃദയത്തിൽ ദൃഢമായാൽ അത് അവനെ നാശത്തിലേക്ക് നയിക്കും. ഇനി ബാഹ്യമായി മാത്രമാണ് ആ ചിന്തകൾ അവനെ ബാധിക്കുന്നതെങ്കിൽ, അത് അവന്റെ കാഴ്ചപ്പാടുകളെയും ചിന്തകളെയും അലട്ടുകയും അവന്റെ ജീവിതത്തെ പ്രയാസപ്പെടുത്തുകയും ചെയ്യും. തീർച്ചയായും ഇത് ഹൃദയത്തിൽ നേരിട്ട് ബാധിക്കുന്നതിനേക്കാൾ ലഘുവാണ്. കാരണം അല്ലാഹു തആലാ തന്റെ ദാസൻ മറ്റൊന്നിലേക്ക് തിരിയുന്നത് അവൻ ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും അല്ലാഹുവിന്റെ അനുവാദമില്ലാതെ അവനല്ലാത്ത മറ്റൊന്നിലേക്ക് തിരിഞ്ഞാൽ, അവന്റെ ഹൃദയത്തിലേക്ക് വിഷം പുരട്ടിയ അമ്പ് എയ്യപ്പെടുകയും അവൻ ഇരുലോകത്തും പരാജയപ്പെടുകയും ചെയ്യും.

അതിനാൽ, കാര്യങ്ങളെ അതിന്റെ ശരിയായ വഴിയിലൂടെ സമീപിക്കുകയും, തന്റെ ഭാര്യ തന്നോട് എതിര് കാണിക്കുമ്പോൾ അവളെ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നവരോട് അല്ലാഹു കരുണ കാണിക്കട്ടെ. അവൾ വക്രത കാണിച്ചപ്പോൾ അതിന് കാരണം തന്റെ സ്വന്തം മനസ്സിന്റെ വക്രതയാണെന്ന് മനസ്സിലാക്കി അവൻ തന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. നമ്മെപ്പോലെയുള്ളവരുടെ കാര്യത്തിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഇതാണ്." 

ഞാൻ പറയുന്നു: മഹാനായ ആരിഫ് മൗലാ അൽ-അറബി അദ്-ദർഖാവി (റഹ്‌മത്തുല്ലാഹി അലൈഹി)-യുടെ നിലപാടും ഇതുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ കത്തുകളിൽ ഒന്നിൽ പറയുന്ന ഈ വരികളിൽ നിന്നും അത് വ്യക്തമാണ്: "എന്നോട് ചില ദരിദ്രർ പറഞ്ഞു: "എന്റെ ഭാര്യ എന്നെ കീഴടക്കിയിരിക്കുന്നു." അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: "അവളല്ല നിന്നെ കീഴടക്കിയത്, മറിച്ച് നിന്റെ സ്വന്തം നഫ്സ് (മനസ്സ്) തന്നെയാണ് നിന്നെ കീഴടക്കിയത്. നീ അതിനെ കീഴടക്കുകയാണെങ്കിൽ, ഈ പ്രപഞ്ചത്തെ മുഴുവൻ അതിന്റെ എല്ലാ പ്രയാസങ്ങളോടും കൂടെ നിനക്ക് കീഴടക്കാൻ സാധിക്കും; നിന്റെ ഭാര്യയെ അതിലുമെളുപ്പത്തിലും. ഇനി നമ്മൾ അവളെ വധിക്കുകയാണെങ്കിൽ, അവളെ കൊന്നതിന്റെ പേരിൽ നമ്മളെല്ലാവരും അക്രമികളായിത്തീരും. കള്ളം പറയുന്നവരുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ."

പ്രശസ്ത ഹമ്പലി പണ്ഡിതനായ അബുൽ ഫറജ് അബ്ദുർ റഹ്‌മാൻ ഇബ്നുൽ ജൗസി (റഹ്‌മത്തുല്ലാഹി അലൈഹി)-യുടെ നിലപാടും ഇതുതന്നെയായിരുന്നു. അദ്ദേഹം തന്റെ "സ്വൈദുൽ ഖാത്വിർ" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "ഒരു മനുഷ്യൻ തന്റെ ഭാര്യയോടുള്ള വെറുപ്പ് എന്നോട് പരാതിപ്പെടുകയുണ്ടായി. പിന്നീട് അദ്ദേഹം പറഞ്ഞു: 'പല കാരണങ്ങളാൽ അവളിൽ നിന്നും വേർപിരിയാൻ എനിക്ക് സാധിക്കുന്നില്ല. അവളിൽ വലിയ കടബാധ്യതകളുണ്ട്, എനിക്കാണെങ്കിൽ ക്ഷമ വളരെ കുറവാണ്. പരാതിപ്പെടുമ്പോൾ എന്റെ നാവിൽ നിന്ന് വീഴ്ചകൾ സംഭവിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല, എന്റെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവളോടുള്ള എന്റെ വെറുപ്പ് അവൾ തിരിച്ചറിയുകയും ചെയ്യുന്നു.'

അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: 'ഈ പരാതി പറയുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാര്യങ്ങളെ അതിന്റെ ശരിയായ വഴിയിലൂടെയാണ് സമീപിക്കേണ്ടത്. നീ ഏകനായിരുന്ന് നിന്റെ സ്വന്തം അവസ്ഥകളെക്കുറിച്ച് ചിന്തിക്കുക. നിന്റെ പാപങ്ങൾ കാരണമാണ് അവൾ നിനക്കുമേൽ അധികാരം സ്ഥാപിച്ചതെന്ന് നീ മനസ്സിലാക്കുക. അതിനാൽ നീ അല്ലാഹുവിലേക്ക് മടങ്ങുകയും അധികമധികം പശ്ചാത്തപിക്കുകയും (തൗബ) ചെയ്യുക. എന്നാൽ, വെറുതെ സങ്കടപ്പെടുന്നതും പ്രയാസപ്പെടുന്നതും കൊണ്ട് യാതൊരു ഉപകാരവുമില്ല. ഹജ്ജാജ് ബിൻ യൂസുഫിനെക്കുറിച്ച് ഹസൻ അൽ ബസ്രി പറഞ്ഞതുപോലെ: അല്ലാഹുവിൽ നിന്നുള്ള ഒരു ശിക്ഷയാണ്; അതിനാൽ അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങൾ വാളുകൊണ്ട് നേരിടരുത്, പകരം ഇസ്തിഗ്ഫാർ (പാപമോചനം) കൊണ്ട് നേരിടുക.

നീ ഇപ്പോൾ ഒരു പരീക്ഷണത്തിന്റെ ഘട്ടത്തിലാണെന്ന് തിരിച്ചറിയുക. ക്ഷമ കൈക്കൊള്ളുന്നതിലൂടെ നിനക്ക് വലിയ പ്രതിഫലമുണ്ട്. അല്ലാഹു തആലാ പറയുന്നു: {നിങ്ങൾ ഒരു കാര്യം വെറുക്കുന്നുണ്ടാകാം, എന്നാൽ അത് നിങ്ങൾക്ക് ഉത്തമമായിരിക്കും} [അൽ-ബഖറ: 216]. അതിനാൽ അല്ലാഹു വിധിച്ച കാര്യങ്ങളിൽ ക്ഷമയോടെ നിലകൊള്ളുകയും അവനോട് ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക. നീ പാപമോചനവും (ഇസ്തിഗ്ഫാർ), തെറ്റുകളിൽ നിന്നുള്ള മടങ്ങലും (തൗബ), വിധിക്കപ്പെട്ടവയിലെ ക്ഷമയും, അല്ലാഹുവിനോടുള്ള പ്രാർത്ഥനയും ഒരുമിപ്പിച്ചു കഴിഞ്ഞാൽ, ഈ ഓരോ ആരാധനയിലൂടെയും നിനക്ക് മൂന്ന് തരത്തിലുള്ള ഉത്തമ പ്രതിഫലങ്ങൾ ലഭിക്കുന്നതാണ്.

വെറുതെ സമയം കളയുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. അല്ലാഹു വിധിച്ച ഒരു കാര്യത്തെ നിന്റെ സ്വന്തം താല്പര്യങ്ങൾ കൊണ്ട് തടുക്കാൻ കഴിയുമെന്ന് നീ വിചാരിക്കരുത്. അല്ലാഹു പറയുന്നു: {അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കിൽ അവനല്ലാതെ അത് നീക്കാൻ മറ്റാരുമില്ല} [അൽ-അൻആം: 17]. 

ഒരിക്കൽ ഒരു പടയാളി അബൂ യസീദിന്റെ വീട്ടിൽ ഇറങ്ങി എന്ന് പറയപ്പെടുന്ന ഒരു ചരിത്രമുണ്ട്. അദ്ദേഹം അവിടെ നിൽക്കുമ്പോൾ തന്റെ അനുചരന്മാരിൽ ചിലരോട് പറഞ്ഞു: 'ഇന്ന വ്യക്തി ആ സ്ഥലത്ത് ചെന്ന് അവിടുത്തെ ആ പച്ചമണ്ണ് നീക്കം ചെയ്യുക; കാരണം അതിൽ ചില സംശയങ്ങളുണ്ട് (ശുബ്ഹത്ത്).' അങ്ങനെ അവരത് നീക്കം ചെയ്തപ്പോൾ ആ പടയാളി അവിടെനിന്നും പുറത്തുപോയി..."

ഭാര്യയിൽ നിന്നുള്ള ഉപദ്രവത്തിന് പ്രത്യേകമായൊരു കാരണമില്ല (അവൾ നിനക്കുമേൽ അധികാരം സ്ഥാപിച്ചതാണ്). അതിനാൽ നിന്റെ ശ്രദ്ധ ഇതല്ലാത്ത മറ്റ് കാര്യങ്ങളിലേക്ക് തിരിക്കുക. മുൻഗാമികളിൽ (സലഫ്) പെട്ട ഒരു മഹാനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ഒരാൾ അദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ അദ്ദേഹം തന്റെ കവിൾ മണ്ണിൽ ചേർത്തുവെച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, എനിക്കെതിരെ ഈ മനുഷ്യന് ആധിപത്യം നൽകാൻ കാരണമായ എന്റെ പാപം നീ എനിക്ക് പൊറുത്തുതരേണമേ."

ആ മനുഷ്യൻ പറഞ്ഞു: "എന്റെ ഈ ഭാര്യ എന്നെ അളവറ്റ രീതിയിൽ സ്നേഹിക്കുന്നുണ്ട്, എന്നെ പരിചരിക്കുന്നതിൽ അവൾ അതീവ ശ്രദ്ധാലുവുമാണ്. എങ്കിലും എന്റെ സ്വഭാവത്തിൽ അവളോട് ഒരു വെറുപ്പ് അന്തർലീനമായി കിടക്കുന്നുണ്ട്."

ഞാൻ അദ്ദേഹത്തോട് പറഞ്ഞു: "എങ്കിൽ അവളോട് ക്ഷമ കാണിച്ചുകൊണ്ട് നീ അല്ലാഹുവുമായി ഇടപാടുകൾ നടത്തുക, നിനക്ക് പ്രതിഫലം ലഭിക്കും. അബൂ ഉസ്മാൻ അന്നിസാബൂരിയോട് ചോദിക്കപ്പെടുകയുണ്ടായി: 'താങ്കളുടെ പക്കൽ ഏറ്റവും കൂടുതൽ പ്രതിഫലം പ്രതീക്ഷിക്കുന്ന പുണ്യം ഏതാണ്?' അദ്ദേഹം പറഞ്ഞു: എന്റെ യൗവനകാലത്ത് എന്റെ വീട്ടുകാർ എന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും ഞാൻ അത് നിരസിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സ്ത്രീ എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു: ഓ അബൂ ഉസ്മാൻ, ഞാൻ താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നെ വിവാഹം കഴിക്കണമെന്ന് അല്ലാഹുവെ മുൻനിർത്തി ഞാൻ താങ്കളോട് അഭ്യർത്ഥിക്കുകയാണ്. അങ്ങനെ അവൾ അവളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവന്നു. അവൾ ഒരു ദരിദ്രയായിരുന്നു. ഞാൻ അവളെ വിവാഹം കഴിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്തു.

എന്നാൽ അവൾ എന്റെ വീട്ടിലേക്ക് പ്രവേശിച്ചപ്പോഴാണ് (വിവാഹശേഷം) അവൾ ഒരു കണ്ണുപൊട്ടിയും, മുടന്തിയുള്ളവളും, വിരൂപയുമാണെന്ന് ഞാൻ കാണുന്നത്! എന്നോടുള്ള അവളുടെ അമിതമായ സ്നേഹം കാരണം അവൾ എന്നെ പുറത്തുപോകാൻ പോലും അനുവദിക്കുമായിരുന്നില്ല. അവളുടെ ഹൃദയം തകരാതിരിക്കാൻ വേണ്ടി ഞാൻ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി. അവളോടുള്ള എന്റെ വെറുപ്പ് ഞാൻ ഒട്ടും പുറത്തുകാണിച്ചതുമില്ല. അവളുടെ മേലുള്ള വെറുപ്പ് കാരണം ആളിപ്പടരുന്ന കനലിന്മേൽ ഇരിക്കുന്നതുപോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടിരുന്നത്. ഇപ്രകാരം പതിനഞ്ച് വർഷത്തോളം അവൾ മരണപ്പെടുന്നത് വരെ ഞാൻ ജീവിച്ചു. അതിനാൽ അവളുടെ ഹൃദയത്തെ മുറിപ്പെടുത്താതെ കാത്തുസൂക്ഷിച്ചതിനേക്കാൾ വലിയൊരു പുണ്യവും എന്റെ പ്രവർത്തനങ്ങളിൽ മറ്റൊന്നുമില്ല."

ഞാൻ അദ്ദേഹത്തോട് പറഞ്ഞു: "ഇതാണ് യഥാർത്ഥ പുരുഷന്മാരുടെ ലക്ഷണം! വെറുതെ സങ്കടപ്പെടുന്നതും വെറുപ്പ് പ്രകടിപ്പിക്കുന്നതും കൊണ്ട് പരീക്ഷണത്തിൽ അകപ്പെട്ടവന് എന്ത് പ്രയോജനമാണുള്ളത്? ഞാൻ നിന്നോട് പറഞ്ഞതുപോലെ പശ്ചാത്താപം (തൗബ), ക്ഷമ, ആശ്വാസത്തിനായുള്ള പ്രാർത്ഥന എന്നിവയാണ് ഇതിനുള്ള ശരിയായ മാർഗ്ഗം. നിന്റെ മുൻകാല പാപങ്ങൾക്കുള്ള ശിക്ഷയാണോ ഇതെന്ന് നീ ഓർത്തുനോക്കുക. ഇനി പ്രയാസങ്ങൾ നീങ്ങി ആശ്വാസം ലഭിച്ചാൽ അതൊരു വലിയ കാര്യമാണ്, അതില്ലെങ്കിൽത്തന്നെ അല്ലാഹുവിന്റെ വിധിയിൽ ക്ഷമ കൈക്കൊള്ളുന്നത് ഒരു വലിയ ആരാധനയാണ്. അവളോട് സ്നേഹം പ്രകടിപ്പിക്കാൻ നിനക്ക് പ്രകൃത്യാ സാധിക്കുന്നില്ലെങ്കിൽപ്പോലും അതിനായി നീ കൽപിതമായി ശ്രമിക്കുക..."

الحِلْمُ زَيْنٌ وَالتَّقَى كَرِيمُ  وَالصَّبْرُ خَيْرُ مَرَاكِبِ الصَّعْبِ

ഇതിലൂടെ നിന്റെ ഹൃദയത്തിന് ദൃഢത കൈവരും. ഈ ബന്ധനം (പ്രയാസകരമായ ദാമ്പത്യം) ഒരു കുറ്റമല്ല, അതിനാൽ കുറ്റബോധം തോന്നേണ്ടതില്ല. മറിച്ച്, നിനക്ക് ലഭിച്ചിട്ടുള്ള ഈ പരീക്ഷണത്തിൽ അല്ലാഹുവെ ഓർത്തുകൊണ്ട് സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടത്." 

"മറ്റ് മുസ്ലിം സഹോദരങ്ങൾക്ക് അവൾ ഒരു പരീക്ഷണമാകാതിരിക്കാൻ, ഭാര്യയുടെ ദ്രോഹങ്ങൾ ക്ഷമയോടെ സഹിക്കുന്നവൻ."

ഇമാം ശഅ്റാനി (റഹീമഹുല്ല) പറഞ്ഞത്: "ചില ഔലിയാക്കൾ ഉൾക്കരുത്തുള്ളവരും നേർവഴിയിലുള്ളവരുമായിരിക്കാം. എന്നാൽ അവരെ പരീക്ഷിക്കുന്നതിനും മറ്റുള്ളവർക്ക് വേണ്ടിയുള്ള ഒരു സഹനമെന്നോണവും അവരുടെ ഭാര്യമാരിലൂടെയോ കൂട്ടുകാരിലൂടെയോ ഒക്കെ അല്ലാഹു അവരെ പരീക്ഷിച്ചേക്കാം. ഒരുപക്ഷേ, മറ്റാരെങ്കിലും ആ സ്ത്രീയെ വിവാഹം കഴിച്ചാൽ അവളുടെ ഉപദ്രവം സഹിക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു)."

ഈ അത്ഭുതകരമായ സ്വഭാവഗുണം ജീവിതത്തിൽ പകർത്തി ക്ഷമയോടെ ജീവിച്ച മഹാൻ:

ഇമാം അബൂബക്കർ ഇബ്നുൽ ലബ്ബാദ് അൽ-മാലികി (റഹീമഹുല്ല):

ഖാളി ഇയാള് (റഹീമഹുല്ല) തന്റെ 'തർത്തീബുൽ മദാരിക്' എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് ബിൻ ഇദ്‌രീസിൽ നിന്ന് ഉദ്ധരിക്കുന്നു: ഇമാം അബൂബക്കർ ഇബ്നുൽ ലബ്ബാദിന് നാവുകൊണ്ട് പരുഷമായ, സംസാരം കൊണ്ട് അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ഭാര്യയുണ്ടായിരുന്നു. ഒരിക്കൽ അവൾ അദ്ദേഹത്തോട് വിളിച്ചു പറഞ്ഞു: "ഹേ വ്യഭിചാരി!"

അപ്പോൾ അദ്ദേഹം (ചുറ്റുമുള്ളവരോട്) പറഞ്ഞു: "അവളോട് ചോദിക്കൂ, ഞാൻ ആരുമായാണ് വ്യഭിചാരം ചെയ്തതെന്ന്?"
അവൾ പറഞ്ഞു: "വേലക്കാരിയുമായി."
അദ്ദേഹം പറഞ്ഞു: "അവളോട് ചോദിക്കൂ, ആ വേലക്കാരി ആരുടേതാണെന്ന്?"
അവൾ പറഞ്ഞു: "അവന്റേത് (ഇമാമിന്റെത്) തന്നെയാണ്." (അതായത് സ്വന്തം അടിമസ്ത്രീയുമായുള്ള ബന്ധം വ്യഭിചാരമല്ല എന്ന ഇസ്ലാമിക നിയമം പോലും മനസ്സിലാക്കാതെയാണ് അവൾ ദേഷ്യത്തിൽ സംസാരിക്കുന്നത്).

ഇതുകണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാർ പറഞ്ഞു: "താങ്കൾ അവളെ വിവാഹമോചനം (ത്വലാഖ്) ചെയ്യൂ, അവൾക്ക് നൽകാനുള്ള അവകാശങ്ങളെല്ലാം ഞങ്ങൾ നൽകിക്കൊള്ളാം."

അദ്ദേഹം പറഞ്ഞു: "ഞാൻ അവളെ ത്വലാഖ് ചൊല്ലിയാൽ, അവൾ കാരണം മറ്റൊരു മുസ്ലിം പരീക്ഷിക്കപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ അവളുടെ ഉപദ്രവങ്ങൾ സഹിക്കുന്നത് വഴി അല്ലാഹു എന്നിൽ നിന്ന് വലിയൊരു വിപത്തിനെ തടുത്തേക്കാം."

അദ്ദേഹം വീണ്ടും പറഞ്ഞു: "മാത്രമല്ല, അവളുടെ പിതാവിന്റെ കാര്യത്തിൽ ഞാൻ അവളോട് നന്ദിയുള്ളവനായിരിക്കണം. കാരണം, ഞാൻ വിവാഹാലോചനയുമായി ചെന്നപ്പോൾ ഒരു കൂട്ടം ആളുകൾ എന്നെ നിരസിച്ചതാണ്; എന്നാൽ അദ്ദേഹം എന്നെ സ്വീകരിക്കുകയും അല്ലാഹു അവളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരികയും ചെയ്തു. അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്, അങ്ങനെയരിക്കെ അവളുടെ ത്വലാഖ് ആണോ അതിനുള്ള പ്രതിഫലം?"

അദ്ദേഹം എപ്പോഴും പറയുമായിരുന്നു: "ഓരോ വിശ്വാസിക്കും ഓരോ പരീക്ഷണമുണ്ട്, എന്റെ പരീക്ഷണം ഇവളാണ്."

ഈ സ്വഭാവഗുണമുണ്ടായിരുന്ന മറ്റൊരു മഹാൻ:

ശൈഖ് സ്വാലിഹ് അബ്ദുള്ള അൽ-ഹജ്ജാം (റഹീമഹുല്ല):

അല്ലാമാ മുഹമ്മദ് ബിൻ അൽ-ഹാജ് അസ്സ്വഗീർ അൽ-ഇഫ്രാനി, ഈ പുണ്യശ്ലോകനായ ശൈഖിന്റെ ജീവചരിത്രത്തിൽ (സ്വഫ്‌വത്തു മൻ ഇന്തശർ... എന്ന ഗ്രന്ഥത്തിൽ) ഇപ്രകാരം രേഖപ്പെടുത്തുന്നു:

"അദ്ദേഹം ഉൽകൃഷ്ട സ്വഭാവത്തിനുടമയും ജനങ്ങളുടെ ഉപദ്രവങ്ങൾ ക്ഷമയോടെ സഹിക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന് വളരെ കഠിനമായ സ്വഭാവമുള്ള, അദ്ദേഹത്തെ ഒരുപാട് ദ്രോഹിക്കുന്ന ഒരു ഭാര്യയുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഒരു വിലാപശബ്ദം (മരണവീട്ടിലെപ്പോലെ ഉറക്കെയുള്ള കരച്ചിൽ) ചില കൂട്ടുകാർ കേൾക്കാനിടയായി. അവർ അതിനെക്കുറിച്ച് അദ്ദേഹത്തോട് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു:

'അവൾ എന്നെ കിടക്കുന്നതായി കണ്ടപ്പോൾ, ഞാൻ മരിച്ചുപോയെന്ന രീതിയിൽ എന്നെയോർത്ത് ഉറക്കെ നിലവിളിച്ചു കരയുകയായിരുന്നു!'

അപ്പോൾ അവർ ചോദിച്ചു: 'താങ്കൾക്ക് അവളെ വിവാഹമോചനം ചെയ്തുകൂടേ?'

അദ്ദേഹം മറുപടി പറഞ്ഞു: 'ഞാൻ അങ്ങനെ ചെയ്താൽ, മറ്റൊരു മുസ്ലിമായിരിക്കും അവൾ മൂലം പരീക്ഷിക്കപ്പെടുക (അതുകൊണ്ട് ഞാൻ തന്നെ സഹിക്കുന്നു).'"

"എങ്കിലും, ആ കഥയുടെ അന്ത്യം അത്ര നല്ലതായിരുന്നില്ല. കഥാകാരൻ പറയുന്നു: അദ്ദേഹത്തിന്റെ (ശൈഖിന്റെ) കൂട്ടുകാരിൽ ചിലർക്ക് ദേഷ്യം വരികയും, അവളുടെ ആത്മാവിനെ അല്ലാഹു എത്രയും വേഗം പിടിച്ചെടുക്കാനും (അവൾ മരിക്കാനും), ശൈഖ് അവളുടെ ജനാസയിൽ പങ്കെടുക്കാതിരിക്കാനും വേണ്ടി അവർ പ്രാർത്ഥിച്ചു. അങ്ങനെ ഒരു ദിവസം ശൈഖ് തന്റെ ഒരുകാര്യത്തിനായി പുറത്തുപോയപ്പോൾ, അവൾ ഒരു കിണറ്റിൽ വീണു മരണപ്പെടുകയും അദ്ദേഹം അവളുടെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു."

ഭാര്യമാർക്കുള്ള ഉപദേശം:

"അതുകൊണ്ട്, ഒരു സ്ത്രീയും തന്റെ ഭർത്താവിനെ ദ്രോഹിക്കുന്നതിൽ നിർബന്ധം പിടിക്കരുത്. (അങ്ങനെയുണ്ടായാൽ) അതിൻ്റെ ദുരന്തം ആദ്യം ബാധിക്കുന്നത് അവളെത്തന്നെയായിരിക്കും."

ഭർത്താക്കന്മാർക്കുള്ള ഉപദേശം:

"അതുപോലെ തന്നെ, ഒരു പുരുഷനും തന്റെ ഭാര്യയെ ഉപദ്രവിക്കാൻ പാടുള്ളതല്ല. കാരണം, മാന്യനായവനല്ലാതെ സ്ത്രീകളെ ആദരിക്കുകയില്ല, അധമനായവനല്ലാതെ സ്ത്രീകളെ അപമാനിക്കുകയുമില്ല."

അക്രമത്തിനെതിരെയുള്ള മുന്നറിയിപ്പ്:

"ചിലപ്പോൾ അവൾ അദ്ദേഹത്തിനെതിരെ (ഭർത്താവിനെതിരെ) പ്രാർത്ഥിച്ചേക്കാം, അവളുടെ പ്രാർത്ഥന മേഘങ്ങളെ കീറിമുറിച്ച് (ആകാശവും   കടന്ന്) അല്ലാഹുവിലേക്ക് എത്തിയേക്കാം. അല്ലാഹു പറയുന്നു: {തന്റെ ഭർത്താവിന്റെ കാര്യത്തിൽ നിന്നോട് തർക്കിച്ചുകൊണ്ടിരിക്കുന്നവളുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു...} [സൂറത്തുൽ മുജാദില: 1]. അക്രമിക്കപ്പെട്ടവരും ദുർബലരുമായവരുടെ പ്രാർത്ഥനയ്ക്ക് എത്ര വേഗത്തിലാണ് ഉത്തരം ലഭിക്കുക!"

സ്വയം കുറ്റമറ്റവനാണെന്ന ചിന്തക്കെതിരെ:

"ഒരു ഭർത്താവും താൻ തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും പൂർണ്ണമായി മുക്തനാണെന്ന് സ്വയം വിചാരിക്കരുത്; ഒപ്പം വീട്ടിലെ എല്ലാ പ്രശ്നങ്ങളുടെയും കുറ്റം ഭാര്യയുടെ മേൽ മാത്രം കെട്ടിവെക്കുകയും ചെയ്യരുത്. കാരണം, പ്രവാചകന്മാരെ നമ്മൾ ഒഴിവാക്കുകയാണെങ്കിൽ (പിന്നെ തെറ്റുകുറ്റങ്ങളില്ലാത്ത) തികഞ്ഞ പുരുഷൻ ആരാണുള്ളത്?"


ഭാര്യമാരാൽ പരീക്ഷിക്കപ്പെട്ട മഹത്തുക്കൾ!

ഇവിടെ പരാമർശിക്കുന്നത് ആദരണീയരായ കുറച്ചു മഹത്തുക്കളുടെ ജീവചരിത്രമാണ്. അവർ ആദം സന്തതികളിലെ ഏറ്റവും ഉത്തമരും മനുഷ്യകുലത്തിന്റെ തന്നെ മാതൃകകളുമാണ്. അവരിൽ പ്രവാചകന്മാരും, പണ്ഡിതന്മാരും, ഔലിയാക്കളും, തത്ത്വജ്ഞാനികളായ ഹകീംമാരുമെല്ലാമുണ്ട്. അവർ പരീക്ഷിക്കപ്പെടുകയും, അതിലവർ അങ്ങേയറ്റം വിവേകത്തോടെയും ക്ഷമയോടെയും നിലകൊള്ളുകയും ചെയ്തു. അവരിൽ പെട്ടവരാണ്:

അല്ലാഹുവിന്റെ റസൂൽ നൂഹ് നബി (അ), ലൂത് നബി (അ) എന്നിവർ:

അല്ലാഹു തആലാ തന്റെ പരിശുദ്ധ ഖുർആനിൽ പറയുന്നു: "സത്യനിഷേധികൾക്ക് അല്ലാഹു ഒരു ഉദാഹരണം വിവരിച്ചിരിക്കുന്നു; നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും. അവർ രണ്ടുപേരും നമ്മുടെ ദാസന്മാരിൽപെട്ട സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവർ രണ്ടുപേരും അവരെ വഞ്ചിച്ചു..." [സൂറത്തുത്തഹ്‌രീം: 10].

ഈ വഞ്ചനയുടെ (ഖിയാനത്ത്) സ്വഭാവം:

ഇമാം സുയൂത്വി (റഹീമഹുല്ല) തന്റെ 'അദ്ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ അബ്ദുറസാഖ്, ഫർയാബി, സഈദ് ബിൻ മൻസൂർ, അബ്ദു ബിൻ ഹുമൈദ്, ഇബ്നു അബീ ദുൻയ, ഇബ്നുൽ മുൻദിർ, ഇബ്നു അബീ ഹാതിം, ഹാകിം (അദ്ദേഹം ഇത് സ്വഹീഹാക്കിയിട്ടുണ്ട്) എന്നിവരിൽ നിന്ന് ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: {അവർ രണ്ടുപേരും അവരെ വഞ്ചിച്ചു} എന്ന ഖുർആൻ വാക്യത്തെക്കുറിച്ച് അദ്ദേഹം (ഇബ്നു അബ്ബാസ്) പറഞ്ഞു: "അവർ രണ്ടുപേരും ഒരിക്കലും വ്യഭിചരിച്ചിട്ടില്ല (പ്രവാചകന്മാരുടെ ഭാര്യമാർ വ്യഭിചാരത്തിൽ ഏർപ്പെടുകയില്ല). എന്നാൽ നൂഹ് നബിയുടെ ഭാര്യയുടെ വഞ്ചന എന്തെന്നാൽ, അവൾ ജനങ്ങളോട് 'അദ്ദേഹത്തിന് ഭ്രാന്താണ്' എന്ന് പറഞ്ഞു നടക്കുമായിരുന്നു. ലൂത് നബിയുടെ ഭാര്യയുടെ വഞ്ചനയാകട്ടെ, വീട്ടിൽ വരുന്ന അതിഥികളെക്കുറിച്ച് (അവരെ ഉപദ്രവിക്കാൻ കാത്തിരിക്കുന്ന) ദുഷ്ടന്മാരായ ജനങ്ങൾക്ക് വിവരം ചോർത്തിക്കൊടുക്കുമായിരുന്നു. ഇതായിരുന്നു ആ രണ്ടു ഭാര്യമാരുടെയും വഞ്ചന."

ഷൈഖ് അല്ലാമാ അബ്ദുള്ള ബിൻ അസ്സ്വിദ്ദീഖ് അൽ-ഗുമാരി (റഹീമഹുല്ല) പറഞ്ഞു: "തീർച്ചയായും നൂഹ് നബിയുടെ ഭാര്യ തന്റെ ഭർത്താവിനെ ഭ്രാന്തനാക്കി ചിത്രീകരിക്കുകയും, അദ്ദേഹത്തെ ചീത്തവിളിക്കാനും ഉപദ്രവിക്കാനും തന്റെ ജനങ്ങളെ സഹായിക്കുകയും ചെയ്യുമായിരുന്നു. ലൂത് നബിയുടെ ഭാര്യയാകട്ടെ, സൗന്ദര്യമുള്ളവരായ അതിഥികൾ വീട്ടിൽ വന്നാൽ അവരെക്കുറിച്ച് തന്റെ ജനങ്ങൾക്ക് വിവരം നൽകുകയും ചെയ്യുമായിരുന്നു."

അമ്പിയാക്കളുടെ പിതാവ് ഇബ്രാഹീം നബി (അലൈഹിസ്സലാം):

ഇമാം ഇബ്നു അബീ ദുൻയ തന്റെ 'അൽ-ഇയാൽ' എന്ന ഗ്രന്ഥത്തിൽ ജരീറിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ഒരിക്കൽ ഒരു വ്യക്തി ഉമർ (റ) വിന്റെ അടുക്കൽ വന്ന് ഭാര്യമാരിൽ നിന്ന് താൻ നേരിടുന്ന (മോശം പെരുമാറ്റത്തെക്കുറിച്ച്) സങ്കടം ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അതൊക്കെ സഹിക്കുകയാണ്. ഞാൻ ഏതെങ്കിലും ഒരു ആവശ്യത്തിനായി പുറത്തുപോകുമ്പോൾ പോലും അവൾ പറയും: 'നീ ഇന്നയാളുടെ മക്കളെ കാണാൻ വേണ്ടിയാണ് പോകുന്നത്' (സംശയിക്കുന്നു)."

ഇതുകേട്ടപ്പോൾ (അവിടെയുണ്ടായിരുന്ന) ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "ഹേ അമീറുൽ മുഅ്മിനീൻ, ഇബ്രാഹീം നബി (അ) തന്റെ ഭാര്യമാരുടെ മൂർച്ചയേറിയ (പരുഷമായ) സംസാരത്തെക്കുറിച്ച് അല്ലാഹുവോട് സങ്കടം ബോധിപ്പിച്ച ചരിത്രം താങ്കൾക്ക് ലഭിച്ചിട്ടില്ലേ? അപ്പോൾ അല്ലാഹു തആലാ അദ്ദേഹത്തിന് ഇപ്രകാരം ദിവ്യസന്ദേശം (വഹ്‌യ്) നൽകി: 'അവരുടെ ദീനിലോ വിശ്വാസത്തിലോ നീ ഒരു കുറവും കാണാത്തടത്തോളം കാലം, അവൾ എങ്ങനെയാണോ അങ്ങനെത്തന്നെ അവളെ ഉൾക്കൊണ്ട് ജീവിക്കുക. കാരണം അവൾ വളഞ്ഞ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.'"

അപ്പോൾ ഉമർ (റ) പറഞ്ഞു: "തീർച്ചയായും അല്ലാഹു താങ്കൾക്ക് വലിയ അറിവ് നൽകിയിരിക്കുന്നു."

അല്ലാഹുവിന്റെ പ്രവാചകൻ യൂനുസ് നബി (അലൈഹിസ്സലാം):

ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റഹീമഹുല്ല) 'അഖ്ബാറുൽ അമ്പിയാഅ്' (പ്രവാചകന്മാരുടെ ചരിത്രങ്ങൾ) എന്നതിൽ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: "ഒരിക്കൽ ഒരു കൂട്ടം ആളുകൾ യൂനുസ് നബി (അ) യെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അദ്ദേഹം അവരെ സൽക്കരിച്ചു. അദ്ദേഹം അകത്തേക്ക് പോകുമ്പോഴും പുറത്തേക്ക് വരുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ശകാരിക്കുകയും (വാക്കുകൾ കൊണ്ട്) ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരക്ഷരം മിണ്ടാതെ തികച്ചും ശാന്തനായി ഇരിക്കുകയായിരുന്നു. ഇതിൽ ആ അതിഥികൾ അത്ഭുതപ്പെട്ടു.

അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: 'നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. ഞാൻ അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: അല്ലാഹുവേ, പരലോകത്ത് എനിക്ക് നൽകാൻ നീ ഉദ്ദേശിച്ച ശിക്ഷ എന്തെങ്കിലുമുണ്ടെങ്കിൽ അത് എനിക്ക് ഈ ദുനിയാവിൽ വെച്ചുതന്നെ വേഗത്തിലാക്കി തരേണമേ. അപ്പോൾ അല്ലാഹു പറഞ്ഞു: ഇന്നയാളുടെ മകളെ നീ വിവാഹം കഴിക്കുക എന്നതാണ് നിന്റെ ശിക്ഷ. അങ്ങനെ ഞാൻ അവളെ വിവാഹം കഴിച്ചു. നിങ്ങൾ ഈ കാണുന്ന കാര്യങ്ങളിലൊക്കെയും ഞാൻ ക്ഷമയോടെ സഹിക്കുകയാണ്.'"

അല്ലാഹുവിന്റെ പ്രവാചകൻ സകരിയ്യാ നബി (അലൈഹിസ്സലാം):

അദ്ദേഹത്തിന്റെ ഭാര്യയും സംസാരം കൊണ്ട് അദ്ദേഹത്തെ ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. പിന്നീട് അല്ലാഹു തആലാ അവളെ നന്നാക്കിക്കൊടുത്തു.

ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി (റഹീമഹുല്ല) തന്റെ 'അദ്ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ ഉദ്ധരിക്കുന്നു (ഹാകിം ഇത് നിവേദനം ചെയ്യുകയും സ്വഹീഹാക്കുകയും ചെയ്തിട്ടുണ്ട്): {നാം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഭാര്യയെ നന്നാക്കിക്കൊടുത്തു} [സൂറത്തുൽ അമ്പിയാഅ്: 90] എന്ന ഖുർആൻ വാക്യത്തിന്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ് (റ) പറയുന്നു: "സകരിയ്യാ നബി (അ) യുടെ ഭാര്യയുടെ നാവിന് അല്പം നീളക്കൂടുതലുണ്ടായിരുന്നു (അതായത് പരുഷമായി സംസാരിക്കുമായിരുന്നു), അല്ലാഹു അവളെ (ആ സ്വഭാവം മാറ്റി) നന്നാക്കി നൽകി."

കൂടാതെ അബ്ദു ബിൻ ഹുമൈദ്, ഇബ്നു ജരീർ, ഇബ്നുൽ മുൻദിർ, ഇബ്നു അബീ ഹാതിം, അൽ-ഖറാഇത്വീ (മസാവിൽ അഖ്‌ലാഖ് എന്ന ഗ്രന്ഥത്തിൽ), ഇബ്നു അസാകിർ എന്നിവർ അത്വാഅ് ബിൻ അബീ റബാഹിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: {നാം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഭാര്യയെ നന്നാക്കിക്കൊടുത്തു} എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "അവളുടെ സ്വഭാവത്തിൽ ചില മോശത്തരങ്ങളും നാവിന് നീളക്കൂടുതലും (ചീത്ത പറയുന്ന സ്വഭാവവും) ഉണ്ടായിരുന്നു. അല്ലാഹു ﷻ അതൊക്കെയും മാറ്റി അവളെ നന്നാക്കിക്കൊടുത്തു."

നമ്മുടെ നേതാവായ അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് മുസ്തഫ ﷺ:

ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബു ഹാമിദ് അൽ-ഗസ്സാലി (റഹീമഹുല്ല) തന്റെ 'ഇഹ്‌യാ ഉലൂമിദ്ദീൻ' എന്ന ഗ്രന്ഥത്തിലെ 'കിതാബു ആദാബിൻ നികാഹ്' (വിവാഹ മര്യാദകളുടെ അധ്യായം) എന്ന ഭാഗത്ത് പറയുന്ന വരികൾ ഇവിടെ ഉദ്ധരിക്കുകയാണ്:

"നീ അറിഞ്ഞിരിക്കുക: ഭാര്യയോട് നല്ല സ്വഭാവത്തിൽ പെരുമാറുക എന്ന് പറഞ്ഞാൽ അവളെ ബുദ്ധിമുട്ടിക്കാതിരിക്കൽ മാത്രമല്ല; മറിച്ച് അവളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളും ബുദ്ധിമുട്ടുകളും ക്ഷമയോടെ സഹിക്കലും, അവളുടെ ദേഷ്യത്തിലും വിടുവായത്തങ്ങളിലും വിവേകത്തോടെ പെരുമാറലുമാണ്. ഇതാകട്ടെ അല്ലാഹുവിന്റെ റസൂൽ ﷺ യെ മാതൃകയാക്കിക്കൊണ്ടുള്ളതുമാണ്. കാരണം, അവിടുത്തെ ഭാര്യമാർ അവിടുത്തേക്ക് മറുപടി പറയുകയും (തർക്കിക്കുകയും), ചിലപ്പോൾ അവരിൽ ഒരാൾ ഒരു പകൽ മുഴുവൻ രാത്രിയാകുന്നത് വരെ പ്രവാചകനുമായി മിണ്ടാതിരിക്കുകയും (പിണങ്ങിയിരിക്കുകയും) ചെയ്യാറുണ്ടായിരുന്നു."

ഉമർ (റ) വിന്റെ ചരിത്രത്തിൽ നിന്നുള്ള ഒരു സംഭവം:

ഒരിക്കൽ ഉമർ (റ) വിനോട് അദ്ദേഹത്തിന്റെ ഭാര്യ തിരിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: "ഹേ വിഡ്ഢി സ്ത്രീയെ, നീ എനിക്ക് മറുപടി പറയുകയാണോ?"
അപ്പോൾ അവൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ ﷺ യോട് അവിടുത്തെ ഭാര്യമാർ തിരിച്ചു സംസാരിക്കാറുണ്ട്; അവിടുന്ന് താങ്കളെക്കാൾ എത്രയോ ഉത്തമനാണ്!"

ഇതുകേട്ടപ്പോൾ ഉമർ (റ) പറഞ്ഞു: "അങ്ങനെയെങ്കിൽ ഹഫ്സ (ഉമർ റ വിന്റെ മകൾ) വലിയ നഷ്ടത്തിലും പരാജയത്തിലുമാണ് ചെന്നുചാടിയിരിക്കുന്നത്." ശേഷം അദ്ദേഹം മകൾ ഹഫ്സയുടെ അടുക്കൽ ചെന്ന് പറഞ്ഞു: "നബിയുടെ സ്നേഹം നിന്നെ വഞ്ചിതയാക്കാതിരിക്കട്ടെ (പ്രവാചകനോട് തിരിച്ചു സംസാരിക്കരുത്)," എന്ന് പറഞ്ഞ് അവളെ ആ കാര്യത്തിൽ ഭയപ്പെടുത്തി.

പ്രവാചക ജീവിതത്തിലെ ചില ലളിതമായ കുടുംബ നിമിഷങ്ങൾ:

ഒരു നിവേദനത്തിൽ കാണാം: ഒരിക്കൽ പ്രവാചക പത്നിമാരിൽ ഒരാൾ ദേഷ്യത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ നെഞ്ചിലേക്ക് ചെറുതായി തള്ളി (പ്രകോപനം കാണിച്ചു). ഇതുകണ്ട് അവളുടെ ഉമ്മ അവളെ ദേഷ്യപ്പെട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "അവളെ വിട്ടേക്കൂ, അവർ ഇതിനേക്കാൾ വലിയ കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് (ഞാൻ അത് സഹിക്കുന്നു)."

മറ്റൊരു സംഭവം: ഒരിക്കൽ പ്രവാചകനും ആയിഷ (റ) വും തമ്മിൽ ഒരു കാര്യത്തിൽ സംസാരിക്കുകയും, അവർക്കിടയിൽ ഒരു മധ്യസ്ഥനായി അബൂബക്കർ സിദ്ദീഖ് (റ) വിനെ വിളിക്കുകയും ചെയ്തു. റസൂൽ ﷺ അവളോട് ചോദിച്ചു: "ഞാൻ സംസാരിക്കണോ അതോ നീ സംസാരിക്കുന്നോ?" അവൾ പറഞ്ഞു: "താങ്കൾ സംസാരിച്ചോളൂ, പക്ഷെ സത്യമല്ലാതെ പറയരുത്!"

ഇതുകേട്ട അബൂബക്കർ (റ) വിന് ദേഷ്യം വരികയും, അവളുടെ വായയിൽ നിന്ന് ചോര വരുംവിധം ഒരു അടി നൽകുകയും ചെയ്തു. അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു: "ഹേ സ്വന്തത്തോട് അക്രമം ചെയ്തവളേ, അല്ലാഹുവിന്റെ റസൂലാണോ സത്യമല്ലാതെ പറയുന്നത്?!"

അപ്പോൾ ആയിഷ (റ) ഭയന്ന് റസൂൽ ﷺ യുടെ പുറകിൽ അഭയം തേടി. ഇതുകണ്ട് നബി ﷺ അബൂബക്കർ (റ) വിനോട് പറഞ്ഞു: "ഞങ്ങൾ താങ്കളെ ഇതിനായിട്ടല്ല ഇങ്ങോട്ട് വിളിച്ചത്, ഞങ്ങളിത് താങ്കളിൽ നിന്ന് ആഗ്രഹിച്ചിട്ടുമില്ല." (ഭാര്യയോട് പ്രവാചകൻ ﷺ കാണിച്ച വിട്ടുവീഴ്ചയും ക്ഷമയുമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്).

"ഒരിക്കൽ അവൾ (ആയിഷ റ) പ്രവാചകന്റെ അടുക്കൽ വെച്ച് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകനാണ് താനെന്നാണ് താങ്കൾ വാദിക്കുന്നത്!' ഇതുകേട്ട് അല്ലാഹുവിന്റെ റസൂൽ ﷺ പുഞ്ചിരിക്കുകയാണ് ചെയ്തത്. അവിടുന്ന് അങ്ങേയറ്റത്തെ വിവേകത്തോടെയും ഔദാര്യത്തോടെയും അത് സഹിച്ചു."

പ്രവാചകൻ ﷺ അവളോട് പറയുമായിരുന്നു: "നിനക്കെന്നോട് എപ്പോഴാണ് തൃപ്തിയുള്ളതെന്നും എപ്പോഴാണ് ദേഷ്യമുള്ളതെന്നും എനിക്ക് കൃത്യമായി അറിയാം." അവൾ ചോദിച്ചു: "അതെങ്ങനെയാണ് താങ്കൾ മനസ്സിലാക്കുന്നത്?"

അവിടുന്ന് പറഞ്ഞു: "നിനക്ക് എന്നോട് തൃപ്തിയുള്ളപ്പോൾ നീ സത്യം ചെയ്യുക 'മുഹമ്മദിന്റെ റബ്ബ് സാക്ഷി' എന്ന് പറഞ്ഞായിരിക്കും. എന്നാൽ ദേഷ്യമുള്ളപ്പോഴാകട്ടെ നീ 'ഇബ്രാഹീമിന്റെ റബ്ബ് സാക്ഷി' എന്നായിരിക്കും പറയുക." അപ്പോൾ അവൾ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്, അല്ലാഹുവിന്റെ റസൂലേ! (ദേഷ്യം വരുമ്പോൾ) ഞാൻ താങ്കളുടെ പേര് മാത്രമേ മാറ്റിവെക്കാറുള്ളൂ (ഹൃദയത്തിൽ എന്നും സ്നേഹമുണ്ട്)."

ഗുണവതികളും വിവേകമതികളും തികഞ്ഞവരുമായ ഉമ്മഹാത്തുൽ മുഅ്മിനീങ്ങൾ (പ്രവാചക പത്നിമാർ) പോലും, ലോകസൃഷ്ടികളിൽ വെച്ച് ഏറ്റവും ഉത്തമനും അത്യുൽക്കൃഷ്ട സ്വഭാവത്തിനുടമയെന്ന് പ്രപഞ്ചനാഥൻ വിശേഷിപ്പിക്കുകയും ചെയ്ത നമ്മുടെ പ്രവാചകനോട് ചിലപ്പോഴൊക്കെ ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ...

പിന്നെ എങ്ങനെയാണ് ഇന്നുള്ളൊരു ഭർത്താവ് തെറ്റുകുറ്റങ്ങളോ വീഴ്ചകളോ ഇല്ലാത്ത ഒരു ഭാര്യയെ ഈ ദുനിയാവിൽ തിരയുന്നത്? അങ്ങനെയുള്ള തികഞ്ഞ, യാതൊരു കുറവുമില്ലാത്ത സ്ത്രീകളെ സ്വർഗ്ഗത്തിലെ ഹൂറികളായല്ലാതെ മറ്റെവിടെയാണ് കണ്ടെത്താൻ കഴിയുക?!

ഒരു രസകരമായ കഥ (حكاية طريفة):

"വർഷങ്ങൾക്ക് മുമ്പ് ഞാൻ വായിച്ച മനോഹരമായൊരു കഥ ഇവിടെ പങ്കുവെക്കുകയാണ്. തന്റെ പങ്കാളിയെക്കുറിച്ച് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത വലിയ സങ്കൽപ്പങ്ങൾ കൊണ്ടുനടന്ന ഒരു മനുഷ്യന്റെ കഥയാണിത്. എനിക്ക് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോഴൊക്കെ എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യാൻ ഈ കഥക്ക് കഴിയാറുണ്ട്. ഇമാം ഇബ്നുൽ ജൗസി (റ) വിന്റെ 'അഖ്ബാറുൽ ഹംഖാ വൽ മുഗഫ്ഫലീൻ' (വിഡ്ഢികളുടെയും അശ്രദ്ധരുടെയും ചരിത്രങ്ങൾ) എന്ന പുസ്തക താളുകളിൽ ചേർത്തു വെക്കേണ്ട ഒന്നാണിത്.

ഈ കഥ വിവരിക്കുന്നത് ശൈഖ് അൽ-ഫഖീഹ് അബ്ദുൽ ബാരി അസ്സമ്‌സമിയാണ്; 'അർറായ' പത്രത്തിലെ 'അഫ്ദലുൽ ജിഹാദ്' എന്ന തന്റെ പംക്തിയിൽ 'മുസല്ലമതുൻ ലാ ശിയത ഫീഹാ' (യാതൊരു കളങ്കവുമില്ലാത്ത നിർദോഷി) എന്ന പേരിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ഇത് പറയുന്നു. അതിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:-" 

"മൊറോക്കോയ്ക്ക് പുറത്തുള്ള വിദൂരമായ ഒരു നാട്ടിൽ നിന്ന് ഒരാൾ എന്നെ സന്ദർശിക്കാൻ വന്നു. ആ സന്ദർശനം വെറുമൊരു സൗഹൃദ സന്ദർശനമായിരുന്നില്ല, എനിക്ക് അദ്ദേഹവുമായി മുൻപരിചയവും ഇല്ലായിരുന്നു. അദ്ദേഹം എത്തിയത് തന്റെ ഒരു ആവശ്യം നിറവേറ്റാൻ വേണ്ടിയായിരുന്നു. ആ ആവശ്യത്തിനായുള്ള അന്വേഷണമാണ് എന്നെ സന്ദർശിക്കാനുള്ള കാരണവും.

അദ്ദേഹം വന്നിരുന്ന് സംസാരിച്ചു തുടങ്ങിയ ഉടൻ തന്നെ തന്റെ ആവശ്യം എന്താണെന്ന് വ്യക്തമാക്കി. അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് ഇടത്തരം വലിപ്പമുള്ള ഒരു കടലാസ് കഷ്ണം പുറത്തെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'എനിക്ക് രണ്ടാമതൊരു വിവാഹം കഴിക്കണം. ഞാൻ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. എനിക്ക് 37 വയസ്സുണ്ട്, ഞാൻ ഇന്നയിന്ന ജോലികളാണ് ചെയ്യുന്നത്...' എന്നിങ്ങനെ തന്റെ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചു. ശേഷം പറഞ്ഞു: 'എനിക്ക് ആവശ്യമുള്ള സ്ത്രീയിൽ ഉണ്ടായിരിക്കേണ്ട നിബന്ധനകളാണ് ഈ പേപ്പറിൽ ഞാൻ കുറിച്ചിരിക്കുന്നത്'."

വിവാഹത്തിനായുള്ള നിബന്ധനകൾ 

ഞാൻ ആ പേപ്പർ വാങ്ങി വായിച്ചു നോക്കി. അതിന് അദ്ദേഹം നൽകിയിരുന്ന തലക്കെട്ട് 'ഭാര്യക്കുണ്ടായിരിക്കേണ്ട നിബന്ധനകൾ' എന്നായിരുന്നു. അത് ടൈപ്പ്റൈറ്റർ ഉപയോഗിച്ച് അടിച്ചെടുത്തതായിരുന്നു. തെരുവുകളിലും അങ്ങാടികളിലും പരസ്യമായി വിതരണം ചെയ്യാൻ തയ്യാറാക്കിയ നോട്ടീസിന്റെ നിരവധി കോപ്പികൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു!

അദ്ദേഹം തന്റെ ഭാവി വധുവിനായി വെച്ചിരുന്ന നിബന്ധനകൾ ഇതൊക്കെയായിരുന്നു:
  • യഥാർത്ഥത്തിൽ തന്നെ ഒരു അനാഥയായിരിക്കണം (യാതൊരു കുടുംബ ബാധ്യതകളും ഇല്ലാത്തവൾ).
  • കന്യകയായിരിക്കണം.
  • പ്രായത്തിൽ ചെറിയവളായിരിക്കണം.
  • സുന്ദരിയായിരിക്കണം.
  • വെളുത്ത ചർമ്മമുള്ളവളായിരിക്കണം.
  • മെലിഞ്ഞ ശരീരപ്രകൃതിയുള്ളവളായിരിക്കണം.
  • ചെമ്പൻ മുടിയുള്ളവളായിരിക്കണം (ഷഖ്റാഅ്).
  • സദ്‌വൃത്തരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹീങ്ങളുടെ) പരമ്പരയിൽ പെട്ടവളായിരിക്കണം.
  • മതനിഷ്ഠയുള്ളവളായിരിക്കണം.
  • നല്ല രീതിയിൽ വളർത്തപ്പെട്ടവളായിരിക്കണം.
  • പരമ്പരാഗതമായ മൂല്യങ്ങളിലേക്ക് ചായവുള്ളവളായിരിക്കണം.
  • സഹനശേഷിയുള്ളവളായിരിക്കണം (ഹലീമത്ത്).
  • ക്ഷമാശീലമുള്ളവളായിരിക്കണം (സ്വാബിറത്ത്).
  • വിനയമുള്ളവളായിരിക്കണം.
  • സാമൂഹികമായി ഇടപഴകുന്നവളായിരിക്കണം (ഇജ്തിമാഇയ്യത്ത്).
  • നല്ല സ്വഭാവമുള്ളവളായിരിക്കണം.
  • രസകരമായി സംസാരിക്കുന്നവളായിരിക്കണം.
  • ഇണക്കമുള്ളവളായിരിക്കണം (അനീസത്ത്).
  • എപ്പോഴും പുഞ്ചിരിക്കുന്നവളും സന്തോഷവതിയുമായിരിക്കണം.
  • തമാശകൾ ആസ്വദിക്കുന്നവളായിരിക്കണം (ഖഫീഫത്തുുള്ളിൽ).
  • സംതൃപ്തയായവളായിരിക്കണം (മർദിയ്യത്ത്).
  • പൊതുവെ എല്ലാ കാര്യങ്ങളിലും തൃപ്തിയുള്ളവളായിരിക്കണം.
  • ബഹുഭാര്യത്വത്തെ (തഅദ്ദുദ്) പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നവളായിരിക്കണം.
  • വീട്ടിലെ മുൻഗണനാക്രമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറുള്ളവളായിരിക്കണം.
  • വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവളായിരിക്കണം (മുദബ്ബിറത്ത്).
  • വിദ്യാസമ്പന്നയായിരിക്കണം (മുതഅല്ലിമത്ത്).
കൃത്യം ഇരുപത്തിയേഴ് (27) നിബന്ധനകൾ!

"ഇതു വായിച്ചതിനു ശേഷം ഞാൻ ആ മനുഷ്യനോട് പറഞ്ഞു: 'തീർച്ചയായും താങ്കളുടെ ഈ നിബന്ധനകൾ ബനൂ ഇസ്രായീല്യർ പശുവിനെ അറുക്കാൻ പറഞ്ഞപ്പോൾ വെച്ച നിബന്ധനകളേക്കാൾ കഠിനമാണല്ലോ!'

അപ്പോൾ അദ്ദേഹം ഒട്ടും വൈകാതെ എന്നോട് മറുപടി പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചാൽ നമുക്ക് സന്മാർഗ്ഗം ലഭിക്കുക തന്നെ ചെയ്യും (ഇൻശാ അല്ലാഹു ലമുഹ്തദൂൻ - പശുവിന്റെ ചരിത്രത്തിൽ ബനൂ ഇസ്രായീല്യർ പറഞ്ഞ അതേ ഖുർആൻ വാചകം ഉദ്ധരിച്ചുകൊണ്ട്), ഞാൻ മുൻഗാമികളെ മാതൃകയാക്കുകയാണ് ചെയ്യുന്നത്!'"

അദ്ദേഹത്തിന്റെ മറുപടി സൂറത്തുൽ ബഖറയിലെ മൂസാ നബിയുടെ ചരിത്രത്തിൽ ബനൂ ഇസ്രായീല്യർ പറഞ്ഞ വാചകമായിരുന്നു:

{അവർ പറഞ്ഞു: നിന്റെ രക്ഷിതാവിനോട് ഞങ്ങൾക്ക്‌ അവൻ അത്‌ വിവരിച്ചുതരാൻ പ്രാർത്ഥിക്കുക. തീർച്ചയായും പശുക്കൾ ഞങ്ങൾക്ക്‌ പരസ്പരം തിരിച്ചറിയാൻ പറ്റാത്തവിധം സാദൃശ്യമുള്ളതായിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ തീർച്ചയായും ഞങ്ങൾ സന്മാർഗ്ഗം പ്രാപിക്കുന്നവരായിരിക്കും. അവൻ (മൂസാ) പറഞ്ഞു: അവൻ (അല്ലാഹു) പറയുന്നു; അത്‌ നിലം ഉഴുതുമറിക്കാനോ വിള നനയ്ക്കാനോ ഉപയോഗപ്പെടുത്താത്ത, യാതൊരു കളങ്കവുമില്ലാത്ത ഒത്തൊരുമയുള്ള ഒരു പശുവത്രെ.} [അൽ-ബഖറ: 70-71].

"ആ മനുഷ്യനെ കണ്ടാൽ ഒരു വിഡ്ഢിയാണെന്ന് തോന്നുകയില്ല, അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ ബുദ്ധിഭ്രമമുള്ള ഒരാളുടേതാണെന്ന് സൂചിപ്പിക്കുന്നുമില്ല. എങ്കിലും, അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഒരിക്കലും ഒരു സ്വസ്ഥമായ ചിന്തയിൽ നിന്ന് ഉണ്ടാകുന്നതല്ല. കാറുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ ഉള്ളതുപോലെ, തനിക്ക് ആവശ്യമുള്ള രീതിയിലുള്ള സ്ത്രീകളെ കൃത്യമായി നിർമ്മിച്ചെടുക്കുന്ന ഫാക്ടറികൾ മൊറോക്കോയിൽ എവിടെയോ ഉണ്ടെന്ന് അദ്ദേഹം വിചാരിക്കുന്നതായി തോന്നുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്തരം ഒരു ഫാക്ടറിയിൽ ചെന്ന് തങ്ങളുടെ ഓർഡർ അനുസരിച്ച് ഒരു സ്ത്രീയെ നിർമ്മിച്ചു വാങ്ങാമെന്നാണോ അദ്ദേഹം കരുതുന്നത്?!"

അദ്ദേഹം വെറുമൊരു തികഞ്ഞ സ്ത്രീയെ മാത്രമല്ല ആവശ്യപ്പെടുന്നത്; പ്രവാചക പത്നിമാരിലോ സ്വഹാബി വനിതകളിലോ പോലും ഒരുമിച്ച് കാണാൻ കഴിയാത്തത്രയും സങ്കല്പങ്ങൾ നിറഞ്ഞ ഒരു മാതൃകാ സ്ത്രീയെയാണ് അദ്ദേഹം തിരയുന്നത്. യാഥാർത്ഥ്യത്തിന് നിരക്കാത്ത അസാധ്യമായ കാര്യങ്ങൾ പാടിനടക്കുന്ന, കള്ളങ്ങൾക്ക് സത്യത്തിന്റെ വസ്ത്രം ധരിപ്പിക്കുന്ന കവികളുടെയും ഗായകരുടെയും ഭാവനകളിൽ പോലും ഇത്രയും ഗുണങ്ങളുള്ള ഒരു സ്ത്രീ ഉദിച്ചിട്ടുണ്ടാകില്ല. എന്നിട്ടും അവർ പോലും തികഞ്ഞ ഒരു കാമുകിയോ പ്രണയിനിയോ ഉണ്ടെന്ന് അവകാശപ്പെടാൻ ധൈര്യപ്പെട്ടിട്ടില്ല.

നിസാർ ഖബ്ബാനി തന്റെ 'ഖാരിഅതുൽ ഫിൻജാൻ' (കപ്പ് നോക്കി ലക്ഷണങ്ങൾ പറയുന്നവൾ) എന്ന കവിതയിൽ പറയുകയും അത് അബ്ദുൽ ഹലീം ഹാഫിള് പാടുകയും ചെയ്ത വരികൾ ഇപ്രകാരം കാണാം:

"എന്റെ മകനേ, നിന്റെ ജീവിതം സാക്ഷി! നിന്റെ കാമുകിയുടെ കണ്ണ് സുബ്ഹാനല്ല ഖലാഖ് (അല്ലാഹുവിന്റെ അത്ഭുത സൃഷ്ടി) ആണ്. അവളുടെ വായ മുന്തിരിപ്പഴം പോലെ വരച്ചു വെച്ചതാണ്. അവളുടെ ചിരി ഈണങ്ങളും റോസാപ്പൂക്കളുമാണ്. അവളുടെ നാടോടി മുടി ലോകം മുഴുവൻ സഞ്ചരിക്കുന്ന ഭ്രാന്തമായ ഒന്നാണ്. അങ്ങനെ നിന്റെ ഹൃദയം കൊതിക്കുന്ന ഒരു സ്ത്രീയായി അവൾ മാറും. എന്നാൽ എന്റെ മകനേ, നീ അവളെ എല്ലാടത്തും അന്വേഷിച്ചു നടക്കേണ്ടി വരും. നീ കടൽത്തിരമാലകളോടും തീരങ്ങളോടും അവളെക്കുറിച്ച് ചോദിക്കും. ജീവിതത്തിന്റെ യാത്രയ്ക്ക് ശേഷം നീ തിരിച്ചറിയും; നീ ഒരു പുകച്ചുരുളിനെയായിരുന്നു പിന്തുടർന്നിരുന്നതെന്ന്! കാരണം നിന്റെ ഹൃദയേശ്വരിക്ക് സ്വന്തമായി ഒരു മണ്ണോ, നാടോ, വിലാസമോ ഇല്ല! എന്റെ മകനേ, വിലാസമില്ലാത്ത ഒരു സ്ത്രീയെ പ്രണയിക്കുക എന്നത് എത്ര പ്രയാസകരമാണ്!"

അതുപോലെ തന്നെ ഉമ്മ് കുൽസൂം ആലപിച്ച 'അൽ-അത്വ്‌ലാൽ' (അവശിഷ്ടങ്ങൾ) എന്ന കവിതയിൽ കവി പറയുന്നു:

"മാസ്മരികനായ എന്റെ കാമുകൻ എന്റെ കണ്ണുകളിൽ നിന്ന് എവിടെപ്പോയി മറഞ്ഞു? അവനിൽ പ്രതാപവും ഗാംഭീര്യവും ലജ്ജയുമുണ്ട്. ഉറച്ച ചുവടുകളോടെ ഒരു രാജാവിനെപ്പോലെ അവൻ നടക്കുന്നു. അത്യപൂർവ്വമായ സൗന്ദര്യമുള്ളവൻ. കുന്നുകളിലെ മാന്ത്രിക ശ്വാസം പോലെ സുഗന്ധമുള്ളവൻ. സന്ധ്യാസമയത്തെ സ്വപ്നങ്ങൾ പോലെ ശാന്തമായ നോട്ടമുള്ളവൻ..."

"എന്റെ ഈ സുഹൃത്തിന്റെ അവസ്ഥ കാണുമ്പോൾ എനിക്ക് മറ്റൊരു കഥയാണ് ഓർമ്മ വരുന്നത്. ഒരാൾ കഴുതകളെ വിൽക്കുന്നവന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: 'എനിക്ക് നല്ല ശക്തനായ, ക്ഷമാശീലമുള്ള, കുറഞ്ഞ ആഹാരം കൊണ്ട് തൃപ്തിപ്പെടുന്ന (അല്പം മാത്രം തീറ്റ തിന്നുന്ന), കനത്ത ഭാരങ്ങൾ ചുമക്കാൻ മടിയില്ലാത്ത, വിജനമായ മരുഭൂമികളിലൂടെ എന്നെയും ചുമന്ന് നടക്കാൻ മടിക്കാത്ത ഒരു കഴുതയെ വേണം. നീണ്ട യാത്രകൾ അതിനെ തളർത്തരുത്. ഞാൻ അതിന് ആഹാരം നൽകിയാൽ അത് നന്ദി കാണിക്കണം, കൊടുത്തില്ലെങ്കിൽ ക്ഷമിക്കണം. ഞാൻ അതിനെ നടത്തിയാൽ അത് നടക്കണം, നിർത്തിയാൽ നിൽക്കണം, പോകരുതെന്ന് പറഞ്ഞാൽ അവിടെത്തന്നെ നിൽക്കണം.'

ഇതെല്ലാം കേട്ടതിനു ശേഷം ആ കച്ചവടക്കാരൻ പറഞ്ഞു: 'നീ കുറച്ചു മാറി നിൽക്കൂ, എന്നെങ്കിലും അല്ലാഹു ഈ നാടിന്റെ ജഡ്ജിയെ (ഖാളിയെ) ഒരു കഴുതയാക്കി മാറ്റുകയാണെങ്കിൽ, ഞാൻ അതിനെ നിനക്ക് വിറ്റു തരാം!'" (അതായത് നീ ചോദിക്കുന്നതുപോലെയുള്ള ഒരു കഴുതയെ ഈ ദുനിയാവിൽ കിട്ടുക അസാധ്യമാണ് എന്ന് സാരം).

പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്ന ഒരുതരം അഹംഭാവമാണിത്. തങ്ങളുടെ പങ്കാളി ആദം സന്തതികൾ സൃഷ്ടിക്കപ്പെട്ട മണ്ണിൽ നിന്നല്ലാതെ, മറ്റേതോ ലോകത്തുനിന്നും തനിക്കു വേണ്ടി മാത്രം പ്രത്യേകം സൃഷ്ടിക്കപ്പെട്ട (രജിസ്റ്റർ ചെയ്ത ബ്രാൻഡ് പോലെയുള്ള) ഒന്നായിരിക്കണം എന്ന് അവരിൽ ചിലർ വാശിപിടിക്കുന്നു. തന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം ജീവിക്കുന്ന ഒരാളെ തേടി അവർ തങ്ങളുടെ ആയുസ്സ് മുഴുവൻ പാഴാക്കുന്നു.

അവരുടെ ഈ അവസ്ഥയെ ഖുർആൻ ഇപ്രകാരം വിശേഷിപ്പിക്കുന്നു: {വെള്ളം തന്റെ വായിൽ തനിയെ എത്തിച്ചേരുവാൻ വേണ്ടി തന്റെ ഇരു കൈപ്പടികളും അതിലേക്ക് നീട്ടിക്കാണിക്കുന്നവനെപ്പോലെയാകുന്നു അത്‌. അവൻ അത്‌ (വായ) അതിലേക്ക്‌ അടുപ്പിച്ചാലല്ലാതെ അത്‌ അതിൽ എത്തിച്ചേരുകയില്ല.} [സൂറത്തുർറഅ്ദ്: 14].

അതുകൊണ്ട് തന്നെ, നര ബാധിക്കുകയും വാർദ്ധക്യം വന്നെത്തുകയും ചെയ്യുന്നത് വരെ അവർ തങ്ങളുടെ ഈ അഹങ്കാരത്തിന്റെ ലഹരിയിൽ നിന്നും ഉണരുകയില്ല. അപ്പോഴേക്കും വിവാഹപ്രായം കഴിഞ്ഞുപോയിട്ടുണ്ടാകും. അങ്ങനെ അവർ തങ്ങളുടെ ബാക്കി ജീവിതം ഒന്നിനും കൊള്ളാത്തവരായി, അഭയകേന്ദ്രങ്ങളോ കുടുംബങ്ങളോ ഇല്ലാതെ, ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ട് ജീവിച്ചു തീർക്കുന്നു. ഹൃദയമുള്ളവർക്കും ശ്രദ്ധിച്ചു കേൾക്കുന്നവർക്കും തീർച്ചയായും ഇതിൽ വലിയൊരു ഗുണപാഠമുണ്ട്.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷനായാലും സ്ത്രീയായാലും അവർ അന്വേഷിക്കേണ്ടത് ഉൽകൃഷ്ടമായ സ്വഭാവമഹിമയും ദീനിന്റെ (വിശ്വാസത്തിന്റെ) നേർവഴിയുമാണ്. അതുമാത്രമാണ് കുടുംബങ്ങളെ സന്തോഷത്തോടെ നിലനിർത്തുന്നതും ആയുസ്സിൽ ബർക്കത്ത് നൽകുന്നതും.

അല്ലാഹു പറഞ്ഞതാണ് സത്യം: {തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാകുന്നു (തഖ്‌വയുടമയാകുന്നു).} [സൂറത്തുൽ ഹുജുറാത്ത്: 13].

"വിവേകത്തോടെ (ഹില്മ്) പെരുമാറുകയും ക്ഷമയോടെ അലങ്കരിക്കപ്പെടുകയും ചെയ്ത മഹത്തുക്കളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളിലേക്ക് നമുക്ക് വീണ്ടും മടങ്ങാം. അവരുടെ ചരിത്രങ്ങൾ കൊണ്ട് നമ്മുടെ ഈ സന്ദേശത്തിന്റെ താളുകളെ നമുക്ക് ധന്യമാക്കാം."

അമീറുൽ മുഅ്മിനീൻ ഉമർ ബിൻ അൽ-ഖത്താബ് (റളിയള്ളാഹു അൻഹു):

ഇമാം അബുല്ലൈഥ് അസ്സമർഖന്ദി (റഹീമഹുല്ല) തന്റെ 'തൻബീഹുൽ ഗാഫിലീൻ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു:

ഒരിക്കൽ ഒരാൾ തന്റെ ഭാര്യയെക്കുറിച്ച് സങ്കടം ബോധിപ്പിക്കാൻ വേണ്ടി ഉമർ ബിൻ അൽ-ഖത്താബ് (റ) വിന്റെ വീട്ടുവാതിൽക്കൽ വന്നു. അദ്ദേഹം വാതിലിനടുത്തെത്തിയപ്പോൾ ഉമർ (റ) വിന്റെ ഭാര്യ ഉമ്മു കുൽസൂം അദ്ദേഹത്തോട് ശബ്ദമുയർത്തി സംസാരിക്കുന്നതും പരുഷമായി പെരുമാറുന്നതുമാണ് കേട്ടത്. ഇത് കേട്ടപ്പോൾ ആ മനുഷ്യൻ (സ്വയം) പറഞ്ഞു: 'ഞാൻ എന്റെ ഭാര്യയെക്കുറിച്ച് സങ്കടം പറയാൻ വന്നതാണ്, എന്നാൽ ഇദ്ദേഹത്തിന്റെ അവസ്ഥയും എന്നെപ്പോലെ തന്നെയാണല്ലോ!'

അങ്ങനെ അദ്ദേഹം തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഉമർ (റ) അദ്ദേഹത്തെ വിളിച്ചു, എന്താണ് വന്നതെന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'അമീറുൽ മുഅ്മിനീൻ, ഞാൻ എന്റെ ഭാര്യയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അങ്ങയോട് പരാതിപ്പെടാൻ വന്നതായിരുന്നു. എന്നാൽ അങ്ങയുടെ ഭാര്യയും ഇതേ രീതിയിൽ പെരുമാറുന്നത് കേട്ടപ്പോൾ ഞാൻ മടങ്ങിപ്പോകാൻ തുനിഞ്ഞതാണ്.'

അപ്പോൾ ഉമർ (റ) പറഞ്ഞു: "തീർച്ചയായും അവൾക്ക് എന്റെ മേലുള്ള ചില അവകാശങ്ങൾ ഉള്ളതുകൊണ്ട് ഞാൻ അവളുടെ ഇത്തരം പെരുമാറ്റങ്ങളൊക്കെ വിട്ടുകളയുകയാണ് (ക്ഷമിക്കുകയാണ്).

ഒന്നാമതായി: അവൾ എനിക്കും നരകത്തിനുമിടയിലുള്ള ഒരു മറയാണ്, അവൾ കാരണം എന്റെ ഹൃദയം ഹറാമുകളിൽ (അവിഹിതങ്ങളിൽ) നിന്ന് ശാന്തമാകുന്നു.

രണ്ടാമതായി: ഞാൻ വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ അവൾ എന്റെ വീടിന്റെ കാവൽക്കാരിയും എന്റെ സമ്പത്തിന്റെ സൂക്ഷിപ്പുകാരിയുമാണ്.

മൂന്നാമതായി: അവൾ എനിക്ക് വസ്ത്രങ്ങൾ കഴുകിത്തരുന്നവളാണ്.

നാലാമതായി: അവൾ എന്റെ കുട്ടികളെ പോറ്റിവളർത്തുന്നവളാണ് (മുലയൂട്ടുന്നവളാണ്).

അഞ്ചാമതായി: അവൾ എനിക്ക് ഭക്ഷണം പാകം ചെയ്തുതരുന്നവളുമാണ്."

ഇതുകേട്ടപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "എന്റെ ഭാര്യയും എനിക്ക് ഇങ്ങനെയൊക്കെ തന്നെയാണ്. അതുകൊണ്ട് ഞാനും ഇനി അവളുടെ ഇത്തരം കാര്യങ്ങളൊക്കെ വിട്ടുകളയാം (ക്ഷമിക്കാം)."

ഇമാം അബ്ദുറസാഖ് അസ്സ്വൻആനി തന്റെ 'അൽ-മുസ്വന്നഫ്' എന്ന ഗ്രന്ഥത്തിൽ ഇബ്നു ഉയൈനയിൽ നിന്നും, അദ്ദേഹം തന്റെ പരമ്പരയിലെ ഒരു ശൈഖിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു: ജാബിർ ബിൻ അബ്ദുള്ള (റ) ഒരിക്കൽ ഉമർ (റ) വിന്റെ അടുക്കൽ വന്ന് ഭാര്യമാരിൽ നിന്ന് പുരുഷന്മാർ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഉമർ (റ) പറഞ്ഞു: "ഞങ്ങളും അതൊക്കെ അനുഭവിക്കുന്നവരാണ്. ഞാൻ ഏതെങ്കിലും ഒരു ആവശ്യത്തിനായി പുറത്തുപോകാൻ ഉദ്ദേശിക്കുമ്പോൾ പോലും അവൾ പറയും: 'നീ ഫലാൻ ഗോത്രത്തിലെ പെൺകുട്ടികളെ നോക്കാൻ വേണ്ടിയാണ് പോകുന്നത്' (സംശയിക്കുന്നു)."

അപ്പോൾ അബ്ദുള്ള ബിൻ മസ്ഊദ് (റ) അദ്ദേഹത്തോട് പറഞ്ഞു: "ഇബ്രാഹീം നബി (അ) സാറയുടെ സ്വഭാവത്തെക്കുറിച്ച് അല്ലാഹുവോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: 'തീർച്ചയായും അവൾ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ അവളുടെ ദീനിലോ വിശ്വാസത്തിലോ നീ ഒരു തകർച്ചയും കാണാത്തടത്തോളം കാലം, അവൾ എങ്ങനെയാണോ അങ്ങനെത്തന്നെ അവളെ ഉൾക്കൊണ്ട് ജീവിക്കുക.' ഇതുകേട്ടപ്പോൾ ഉമർ (റ) പറഞ്ഞു: 'അല്ലാഹു താങ്കളുടെ വാരിയെല്ലുകൾക്കിടയിൽ വലിയ തോതിൽ അറിവ് നിറച്ചുതന്നിരിക്കുന്നു' (ഇബ്നു മസ്ഊദ് റ വിനെ പ്രശംസിച്ചുകൊണ്ട്)."

ഇമാം ഇബ്നു അജീബ (റഹീമഹുല്ല) ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം:

ആരിഫ് ബില്ലാഹും മുഫസ്സിറുമായ ഇമാം സീദി അഹ്മദ് ഇബ്നു അജീബ (റ) തന്റെ 'ഫിഹ്‌രിസ്ത' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

"ഇബ്നു ഹബീബ്, സുഫ്യാനിൽ നിന്നും, അദ്ദേഹം ജരീർ ബിൻ അബ്ദുള്ളയിൽ നിന്നും ഉദ്ധരിക്കുന്നു: ഒരിക്കൽ ഒരാൾ ഭാര്യമാരുടെ അസൂയയും സംശയബുദ്ധിയും (ഗീറത്ത്) കാരണം താൻ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഉമർ (റ) വിനോട് സങ്കടം പറയാൻ വന്നു.

അപ്പോൾ ഉമർ (റ) അദ്ദേഹത്തോട് പറഞ്ഞു: 'ഞാനും ഇതുപോലെ തന്നെയാണ് അനുഭവിക്കുന്നത്. ഞാൻ ഏതെങ്കിലും ഒരു ആവശ്യത്തിനായി പുറത്തുപോകുമ്പോൾ അവൾ പറയും: നീ ഫലാൻ ഗോത്രത്തിലെ പെൺകുട്ടികളെ നോക്കാൻ വേണ്ടിയാണ് പോകുന്നത്.'

അപ്പോൾ അവിടെയുണ്ടായിരുന്ന അബ്ദുള്ള ബിൻ മസ്ഊദ് (റ) പറഞ്ഞു: 'ഹേ അമീറുൽ മുഅ്മിനീൻ, റഹ്മാന്റെ ഉറ്റസുഹൃത്തായ ഇബ്രാഹീം നബി (അ) തന്റെ ഭാര്യ സാറയിൽ നിന്നുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അല്ലാഹുവോട് സങ്കടം ബോധിപ്പിച്ച ചരിത്രം താങ്കൾക്ക് ലഭിച്ചിട്ടില്ലേ? അപ്പോൾ അല്ലാഹു തആലാ അദ്ദേഹത്തിന് വഹ്‌യ് നൽകി: അവളിലുള്ള അൽപം വക്രതയോടെത്തന്നെ നീ അവളെ ഉൾക്കൊള്ളുക, അവളുടെ ദീനിൽ ഒരു തകർച്ചയും (ഫസാദ്) കാണാത്തടത്തോളം കാലം.'

തുടർന്ന് ഇബ്നു ഹബീബ് പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്: 'തന്റെ ഭാര്യയുടെ മോശം സ്വഭാവത്തിൽ (പെരുമാറ്റത്തിൽ) ക്ഷമയോടെ സഹിക്കുന്നവന്, ഓരോ പകലും രാത്രിയും ഒരു രക്തസാക്ഷിയുടെ (ശഹീദിന്റെ) പ്രതിഫലമുണ്ട്.'"

ശൈഖ് അസ്സാഹിദ് ശഖീഖ് അൽ-ബൽഖി (റഹീമഹുല്ല):

ശൈഖ് അല്ലാമാ അൽ-ആരിഫ് സീദി അബ്ദുൽ ഗനി അന്നാബുൽസി (റഹീമഹുല്ല) തന്റെ 'ശർഹുത്ത്വരീഖത്തിൽ മുഹമ്മദിയ്യ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:

"മഹത്തുക്കളായ ചിലർ തങ്ങളുടെ ഭാര്യമാരുടെ മോശം സ്വഭാവങ്ങളെ ക്ഷമയോടെ സഹിക്കാറുണ്ടായിരുന്നു...

അങ്ങനെയുള്ള ഒരു മഹാനോട് ഈ കാര്യത്തെക്കുറിച്ച് (ഭാര്യയെ ത്വലാഖ് ചൊല്ലുന്നതിനെക്കുറിച്ച്) ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാൻ അവളെ വിവാഹമോചനം ചെയ്താൽ, അവളുടെ ഉപദ്രവങ്ങൾ സഹിക്കാൻ കഴിയാത്ത മറ്റാരെങ്കിലും അവളെ വിവാഹം കഴിക്കുകയും, അതിലൂടെ അദ്ദേഹം അവളെ ദ്രോഹിക്കാൻ ഇടവരുത്തുകയും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു'."

ശഖീഖ് അൽ-ബൽഖി (റഹീമഹുല്ല) യുടെ ചരിത്രം:

മഹാനായ ശഖീഖ് അൽ-ബൽഖി (റ) വിനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു:

"അദ്ദേഹത്തിന് വളരെ മോശം സ്വഭാവമുള്ള ഒരു ഭാര്യയുണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: 'അവൾ തന്റെ മോശം സ്വഭാവം കൊണ്ട് താങ്കളെ ഇത്രയധികം ബുദ്ധിമുട്ടിച്ചിട്ടും എന്തുകൊണ്ടാണ് താങ്കൾ അവളുമായി വേർപിരിയാത്തത് (ത്വലാഖ് ചൊല്ലാത്തത്)?'

അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: 'അവൾ മോശം സ്വഭാവമുള്ളവളാണെങ്കിൽ, ഞാൻ നല്ല സ്വഭാവമുള്ളവനാണ് (അവളോട് നല്ല രീതിയിൽ പെരുമാറാൻ എനിക്ക് ബാധ്യതയുണ്ട്). ഞാൻ അവളുമായി വേർപിരിഞ്ഞാൽ ഞാൻ ക്ഷമ കൈക്കൊണ്ടു എന്ന് വരികയില്ലല്ലോ. മാത്രവുമല്ല, അവളുടെ ഈ മോശം സ്വഭാവം കാരണം മറ്റൊരു പുരുഷനും അവളെ (തന്റെ കൂടെ) നിർത്തിക്കൊള്ളണമെന്നില്ല എന്ന് ഞാൻ ഭയപ്പെടുന്നു (അതുകൊണ്ട് ഞാൻ തന്നെ ഇത് സഹിക്കുന്നു)'."

ദമ്പതികൾക്കിടയിലെ ഉപദ്രവങ്ങൾ സഹിക്കുന്നതിന്റെ പരിധി (حدود الصبر على أذى الأزواج)

പിന്നീട് അദ്ദേഹം (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ) ഈ ക്ഷമയുടെ അതിരുകൾ വ്യക്തമാക്കിക്കൊണ്ട് കൂട്ടിച്ചേർത്തു; ഇതിന് ഒരു അവസാനമുണ്ട്, അത് ചിലപ്പോൾ വിവാഹമോചനത്തിലേക്ക് (ത്വലാഖ്) അഭയം തേടാൻ ഒരാളെ നിർബന്ധിതനാക്കിയേക്കാം:

"ഇതെല്ലാം, അവൾക്ക് അവന്റെ ഭാഗത്തുനിന്ന് വധിക്കപ്പെടുമെന്നോ, അല്ലെങ്കിൽ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെടുമെന്നോ പോലുള്ള നാശത്തിന്റെ ഭയം ഇല്ലാതിരിക്കുമ്പോൾ മാത്രമാണ്. എന്നാൽ അത്തരം ഭയമുണ്ടാകുന്ന ഘട്ടത്തിൽ, അവളിൽ നിന്നുള്ള ദ്രോഹം തടയുന്നതിനായി അവൻ അവളെ വിവാഹമോചനം ചെയ്യൽ നിർബന്ധമാണ്. പ്രത്യേകിച്ച് അവൻ ദുർബലനും അവളിൽ നിന്നുള്ള തിന്മയെ പ്രതിരോധിക്കാൻ കെൽപ്പില്ലാത്തവനുമാണെങ്കിൽ.

അടുത്ത കാലത്ത് ദമാസ്കസിൽ (دمشق) ഒരു സംഭവം ഉണ്ടായി: ഒരു സ്ത്രീ തന്റെ ഭർത്താവിനെ അറുത്തു കൊന്നു. അവൾക്ക് അവനിൽ ചെറിയ കുട്ടികളുണ്ടായിരുന്നു. അവർ തങ്ങളുടെ ഉമ്മയിൽ നിന്ന് 'ഖിസാസ്' (കൊലയ്ക്ക് കൊല എന്ന നിയമം) അവകാശമാക്കിയെങ്കിലും കുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ അത് റദ്ദാക്കപ്പെട്ടു. അവൾ കൊലപാതകം സമ്മതിച്ചിരുന്നു, എന്നാൽ ശരീഅത്ത് പ്രകാരം അവൾക്കുമേൽ ശിക്ഷ നിർബന്ധമാക്കപ്പെട്ടില്ല (കുട്ടികൾ മാപ്പ് നൽകിയതിനാലോ മറ്റോ). അങ്ങനെ അവൾ കുറച്ചുകാലം തടവിലാക്കപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്തു.

മറ്റൊരു സ്ത്രീ തന്റെ ഭർത്താവിനെ കൊല്ലാൻ മുതിരുകയും അവനെ മർദ്ദിക്കുകയും ചെയ്തു, എന്നാൽ അവൾക്കതിന് സാധിച്ചില്ല.

മറ്റൊരു സ്ത്രീയാകട്ടെ, തന്റെ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചപ്പോൾ അവന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റാൻ ആഗ്രഹിച്ചു. അവൾ കിടക്കയ്ക്കടിയിൽ കത്തി ഒളിപ്പിച്ചു വെച്ചെങ്കിലും ഭർത്താവ് അതറിഞ്ഞ് അവളെ തടഞ്ഞു.

ദുർബലനായ ഈ ദാസനും (ഗ്രന്ഥകർത്താവ് സ്വയം വിശേഷിപ്പിക്കുന്നത്) ഒരിക്കൽ ഒരു സ്ത്രീയുമായി ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. അല്ലാഹു തആലാ വിഭാവനം ചെയ്യാത്ത ചില കാര്യങ്ങൾക്ക് അവൾ തുനിഞ്ഞു. ഒടുവിൽ അല്ലാഹുവിന്റെ സഹായത്താൽ വിവാഹമോചനം സംഭവിക്കുന്നത് വരെ അല്ലാഹു കൃപ കാണിച്ചു.

ചുരുക്കത്തിൽ, ഭർത്താവ് പൂർണ്ണമായും ആ സ്ത്രീയുടെ കയ്യിലാണ് - അവന്റെ മാനവും സമ്പത്തും ശരീരവും ഉൾപ്പെടെ. അതിനാൽ, അവളിൽ നിന്ന് കടുത്ത ദ്രോഹമുണ്ടാകുമെന്ന് അവൻ മനസ്സിലാക്കിയാൽ അവൾ വേർപിരിയൽ (വിവാഹമോചനം) നിർബന്ധമാണ്. എന്നാൽ ആ പരിധി വരെ എത്താത്ത ദ്രോഹങ്ങളും ബുദ്ധിമുട്ടുകളുമാണെങ്കിൽ, അവൻ അത് ക്ഷമിക്കുകയും അവളോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം."

"ഇത് പ്രശസ്തനായ ഒരു വലിയ ഇമാമും ആരിഫും (ആത്മീയ ജ്ഞാനി) പറഞ്ഞ വളരെ നല്ലതും, സമഗ്രവും, മധ്യവർത്തിത്വമുള്ളതുമായ (മിതമായ) ഒരു അഭിപ്രായമാണ്. അതായത്, തന്റെ ഭാര്യയിൽ നിന്ന് ജീവന് ഭയമുള്ള ഒരു ഭർത്താവിന് അവളോടൊപ്പം ജീവിതമില്ല; അതുപോലെ ഭർത്താവിൽ നിന്ന് ജീവന് ഭയമുള്ള ഒരു ഭാര്യക്കും അവനോടൊപ്പം ജീവിതമില്ല. എന്നാൽ ഇതിൽപ്പെടാത്ത മറ്റ് സാധാരണ ബുദ്ധിമുട്ടുകളാണെങ്കിൽ, അതിൽ ക്ഷമ കൈക്കൊള്ളുന്നതിനാണ് മഹത്വമുള്ളത് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു.

ഒരു മന്ത്രിയുടെ രസകരമായ കത്ത്:

മുൻകാലങ്ങളിൽ ജീവിച്ചിരുന്നവർ, തങ്ങളുടെ ഭാര്യമാരിൽ നിന്ന് കയ്പ്പേറിയ അനുഭവങ്ങൾ കുടിക്കേണ്ടി വന്നാൽ പോലും —ആ ഉപദ്രവങ്ങൾ വധിക്കപ്പെടുകയോ കടുത്ത നാശമുണ്ടാക്കുകയോ ചെയ്യുന്ന പരിധിയിൽ എത്താത്തിടത്തോളം— വിവാഹമോചനം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രസകരമായ കത്തുകളിൽ ഒന്നാണിത്.

ഹിജ്റ 1275 ദുൽഖഅദ് 28 / 1859 ജൂൺ 29-ൽ എഴുതപ്പെട്ട, മന്ത്രി അത്തുയ്യിബ് ബിൻ അൽ-യമാനി, വ്യാപാരിയായ മുഹമ്മദ് ബനീസ് എന്നയാൾക്ക് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു:

"നമ്മുടെ ഭൂമിയിലെ പ്രിയപ്പെട്ടവനും, സംപ്രീതനായ വ്യാപാരിയുമായ സയ്യിദ് അൽ-ഹാജ് മുഹമ്മദ് ബിൻ അൽ-മദനി ബനീസ്, അല്ലാഹു താങ്കളെ കാത്തുരക്ഷിക്കട്ടെ. താങ്കൾക്ക് അല്ലാഹുവിന്റെ ശാന്തിയും സമാധാനവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമ്മുടെ നേതാവിന്റെ (സുൽത്താന്റെ) നന്മയ്ക്ക് ശേഷം —അല്ലാഹു അദ്ദേഹത്തെ സഹായിക്കുമാറാകട്ടെ— അറിയിക്കുന്നത്: ഫഖീഹ് സിദി അൽ-അറബി ബിൻ അൽ-മുഖ്താറിന്റെ ഒരു ഗ്രന്ഥം താങ്കൾക്ക് ലഭിക്കുന്നതാണ്.

മറ്റൊരു കാര്യം, അറബിയായ അൽ-ഹാജ് ബനീസ് ഇവിടെ ഒരു അടിമസ്ത്രീയെ (ഉപപത്നിയെ) കൂടെ പാർപ്പിച്ചിട്ടുണ്ട്, അതിലയാൾ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. എന്നാൽ, അവൻ ആ അടിമസ്ത്രീകളോടൊപ്പം ഇവിടെ ആസ്വദിക്കുന്ന സുഖത്തെക്കുറിച്ച് അവന്റെ ഭാര്യ സത്യം മനസ്സിലാക്കിയാൽ അവൾ അവനെ അറുത്തുകളയുമോ എന്ന് ഞാൻ ഭയപ്പെടുന്നു!

അതിനാൽ താങ്കൾ ആ കാര്യം അവളിൽ നിന്ന് രഹസ്യമാക്കി വെക്കാൻ ആഗ്രഹിക്കുന്നു; അതായത് അടിമസ്ത്രീയെ വെക്കുന്നതിനെക്കുറിച്ചും ആഹ്ലാദത്തെക്കുറിച്ചും. താങ്കൾ ഇത് താങ്കളുടെ അയൽക്കാർക്കോ, നഗരത്തിലെ പ്രമുഖർക്കോ, അവന്റെ അയൽക്കാർക്കോ, അവന്റെ പിതൃസഹോദര പുത്രന്മാർക്കോ ആരോടും പറയരുത്. കാരണം, അവർ ഇതൊരുപക്ഷേ മറച്ചുവെച്ചേക്കാം എങ്കിലും അവരിലൂടെ അത് പെട്ടെന്ന് തന്നെ അവളിലേക്ക് എത്താതിരിക്കില്ല. ഒരുപക്ഷേ അവൾ ഇതറിഞ്ഞാൽ, അവന്റെ ജീവൻ അപകടത്തിലായേക്കാം (അവളവനെ കൊന്നേക്കാം). കാരണം, ഫെസിലെ (ഒരു നഗരം) സ്ത്രീകളുടെ ധൈര്യം മറ്റുള്ളവർക്കൊന്നുമില്ലാത്ത തരത്തിലുള്ളതാണ്! ഇത് അത്ഭുതകരമായ ഒരു കാര്യമാണ്, താങ്കളാകട്ടെ ഇതിൽ ഒട്ടും കുറവ വരുത്തരുത്. എനിക്ക് താങ്കളുടെ കാര്യത്തിൽ ഭയമില്ല..."

അടിമസ്ത്രീകളുടെ (ഉപപത്നികളുടെ) കാര്യത്തിലൊഴികെ. എന്നാൽ സ്വതന്ത്രയായ ഒരു കുലീന സ്ത്രീയാകട്ടെ, ഒരിക്കലുമത് സഹിക്കില്ല. എങ്കിലും, മറ്റ് സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ അറുത്തുകൊല്ലുന്നത് കാണുമ്പോൾ അവൾക്കും അതിന് ധൈര്യം വന്നേക്കാം. എങ്കിലും അവളുടെ ധൈര്യം അറുത്തുകൊലപ്പെടുത്തുന്നതിലേക്ക് എത്തില്ലായിരിക്കാം; പകരം കടിക്കുക, നഖം കൊണ്ട് പോറലുകളുണ്ടാക്കുക, തടിക്കഷ്ണങ്ങൾ കൊണ്ട് അടിക്കുക തുടങ്ങിയവയിലായിരിക്കാം കലാശിക്കുക. അത് (കൊലപാതകത്തെക്കാൾ) എത്രയോ നിസ്സാരമാണ്. അവൾ താങ്കളെ മർദ്ദിക്കുകയോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുകയോ മാത്രം ചെയ്യട്ടെയെന്ന് നമുക്ക് അല്ലാഹുവോട് പ്രാർത്ഥിക്കാം. എന്നാൽ ഈ പോറലുകളും കടികളുമൊക്കെ താങ്കളിൽ പാടുകളുണ്ടാക്കുകയും ആളുകൾ അത് കാണുകയും ചെയ്യും. സ്നേഹത്തോടും സമാധാനത്തോടും കൂടി വസ്സലാം."

ഈ കത്ത് വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകർത്താവ് തുടരുന്നു:

"ആശ്ചര്യപ്പെടുക! തന്റെ ഈ കത്തിൽ അദ്ദേഹം 'ത്വലാഖ്' (വിവാഹമോചനം) എന്നൊരു വാക്ക് ഒരു തവണ പോലും പരാമർശിച്ചിട്ടില്ല എന്നത് എത്ര അത്ഭുതകരമാണ്! അതിനടുത്തുള്ള ഒരു അർത്ഥത്തിലേക്ക് പോലും അദ്ദേഹം വിരൽ ചൂണ്ടുന്നില്ല. ആ ഭർത്താവ് തന്റെ ഭാര്യയുടെ അസൂയ (സൗഭാഗ്യങ്ങൾ പങ്കുവെക്കുന്നതിലുള്ള വിദ്വേഷം) കാരണമായി നേരിടുന്ന വലിയ ഭീഷണികളെയും, ഫെസിലെ സ്ത്രീകളിൽ നിന്നും സമാനമായവരിൽ നിന്നും ഉണ്ടാകാനിടയുള്ള ചെറുതല്ലാത്ത ഉപദ്രവങ്ങളെയും കുറിച്ച് പരാമർശിച്ചിട്ടും അദ്ദേഹം വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞില്ല. പകരം, ആ വരികളിൽ അദ്ദേഹം ഉപദേശിക്കുന്നത് കാര്യം രഹസ്യമാക്കി വെക്കാനും, ഭാര്യയിൽ നിന്ന് ജീവന് സുരക്ഷിതത്വം ഉറപ്പാക്കാനും, അവളിൽ നിന്ന് ഉണ്ടാകാനിടയുള്ള മർദ്ദനം, ഭീഷണി തുടങ്ങിയവയെല്ലാം ക്ഷമയോടെ സഹിക്കാനും മാത്രമാണ്!"


ഭാര്യമാരുടെ ഉപദ്രവങ്ങൾ ക്ഷമയോടെ സഹിച്ച പ്രമുഖർ

മഹാനായ ഇമാം ഇബ്നു അബീ സൈദ് അൽ-ഖൈറവാനി (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ):

ഇമാം അബൂബക്കർ ഇബ്നുൽ അറബി അൽ-മആഫിരി (റഹീമഹുല്ലാഹ്) അദ്ദേഹത്തിന്റെ 'അഹ്കാമുൽ ഖുർആൻ' (أحكام القرآن) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "മഹ്ദിയ്യയിൽ വെച്ച് അബൂ ഖാസിം ബിൻ അബീ ഹബീബ്, അബുൽ ഖാസിം അസ്സിവൂരിയിൽ നിന്നും, അദ്ദേഹം അബൂബക്കർ ബിൻ അബ്ദുറഹ്മാനിൽ നിന്നും എനിക്ക് വിവരം നൽകി. അദ്ദേഹം പറഞ്ഞു: ശൈഖ് അബൂ മുഹമ്മദ് ബിൻ അബീ സൈദ് അറിവിലും മതഭക്തിയിലും ഉന്നതമായ പദവിയുള്ള ആളായിരുന്നു. അദ്ദേഹത്തിന് മോശം സ്വഭാവമുള്ള ഒരു ഭാര്യയുണ്ടായിരുന്നു. അവൾ അദ്ദേഹത്തിന്റെ അവകാശങ്ങളിൽ വീഴ്ച വരുത്തുകയും തന്റെ നാക്കുകൊണ്ട് അദ്ദേഹത്തെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

ഈ വിഷയത്തിൽ അദ്ദേഹത്തോട് സംസാരിക്കപ്പെടുകയും അവളോട് ക്ഷമിക്കുന്നതിനെക്കുറിച്ച് ചോദിക്കപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു: 'ഞാൻ എന്റെ ശരീരത്തിന്റെ ആരോഗ്യത്തിലും, അറിവിലും, എന്റെ കൈവശമുള്ള സമ്പത്തിലുമെല്ലാം അല്ലാഹു എനിക്ക് അനുഗ്രഹങ്ങൾ പൂർണ്ണമാക്കി നൽകിയ ഒരു മനുഷ്യനാണ്. അതിനാൽ, ഒരുപക്ഷേ ഈ സ്ത്രീ എന്റെ ഏതെങ്കിലും പാപത്തിനുള്ള ശിക്ഷയായി എനിക്ക് നൽകപ്പെട്ടതായിരിക്കാം! ഞാൻ അവളെ വേർപിരിഞ്ഞാൽ (വിവാഹമോചനം ചെയ്താൽ), ഇതിനേക്കാൾ കഠിനമായ മറ്റൊരു ശിക്ഷ എനിക്ക് വന്നുഭവിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.'"

അവരിൽ പെട്ടവരാണ്

പ്രശസ്തനായ ആരിഫ് (ആത്മീയ ജ്ഞാനി) മുഹിയുദ്ദീൻ ഇബ്നുൽ അറബി അൽ-ഹാതിമി (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ):

ഇമാം അൽ-മഖ്‌രി (റഹീമഹുല്ലാഹ്) അദ്ദേഹത്തിന്റെ 'നഫ്ഹുത് ത്വീബ് മിൻ ഗുസ്നിൽ അൻദലസ്' (نفح الطيب من غصن الأندلس) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു...

അദ്ദേഹം (അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം പ്രകാശിപ്പിക്കട്ടെ) പറയുകയുണ്ടായി: 'ഞാൻ ഒരിക്കൽ ഒരു നീണ്ട സ്വപ്നത്തിൽ പണ്ഡിതന്മാരിൽ ചിലരെ കാണുകയുണ്ടായി. അപ്പോൾ എന്നോട് അദ്ദേഹം ചോദിച്ചു: നിന്റെ ഭാര്യയുമായുള്ള നിന്റെ അവസ്ഥ എങ്ങനെയുണ്ട്?'

ഞാൻ മറുപടിയായി ഈ കവിതാ ശകലങ്ങൾ ചൊല്ലി:

إِذَا رَأَتْ أَهْلُ بَيْتِي الكِيسَ مُمْتَلِئاً   *   تَبَسَّمَتْ وَدَنَتْ مِنِّي تُمازِحُنِي
وَإِنْ رَأَتْهُ خَلِيّاً مِنْ دَراهِمِهِ   *   تَجَهَّمَتْ وَانْثَنَتْ عَنِّي تُقابِحُنِي 

പണസഞ്ചി നിറഞ്ഞിരിക്കുന്നത് എന്റെ ഭാര്യ കണ്ടാൽ,
അവൾ പുഞ്ചിരിക്കുകയും എന്റെ അരികിലേക്ക് വന്ന് എന്നോട് കൊഞ്ചുകയും ചെയ്യും.

എന്നാൽ അത് ദിർഹമുകളിൽ നിന്ന് (പണമില്ലാതെ) ശൂന്യമാണെന്ന് അവൾ കണ്ടാലോ,
അവൾ മുഖം കറുപ്പിക്കുകയും, എന്നിൽ നിന്ന് തിരിഞ്ഞുകളയുകയും എന്നോട് പിണങ്ങുകയും ചെയ്യും.

അപ്പോൾ ആ പണ്ഡിതൻ എന്നോട് പറഞ്ഞു: 'നീ പറഞ്ഞത് സത്യമാണ്, നമ്മളെല്ലാവരും ആ മനുഷ്യൻ തന്നെയാണ് (നമ്മുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്).'

ഞാൻ പറയുന്നു: ഇതുപോലൊരു സന്ദർഭത്തിലാണ് കവിയായ അൽഖമത് ബിൻ അബദ ഇപ്രകാരം പാടിയത്:

فَإِنْ تَسْأَلُونِي بِالنِّساءِ فَإِنَّنِي   *   خَبِيرٌ بِأَدْواءِ النِّساءِ طَبِيبُ
إِذَا شابَ رَأْسُ المَرْءِ أَوْ قَلَّ مالُهُ   *   فَلَيْسَ لَهُ مِنْ وُدِّهِنَّ نَصِيبُ

സ്ത്രീകളെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ, തീർച്ചയായും ഞാൻ
അവരുടെ രോഗങ്ങളെയും അവസ്ഥകളെയും കുറിച്ച് നന്നായി അറിയുന്ന ഒരു ഭിഷഗ്വരനാണ് (ഡോക്ടറാണ്).

ഒരു മനുഷ്യന്റെ തലമുടി നരയ്ക്കുകയോ, അല്ലെങ്കിൽ അവന്റെ സമ്പത്ത് കുറയുകയോ ചെയ്താൽ,പിന്നീട് അവരുടെ സ്നേഹത്തിൽ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുകയില്ല!"

അവരിൽ പെട്ടവരാണ്:

അൽ-ഖാളി ഇയാള് (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ):

"2012 മാർച്ച് 10 ശനിയാഴ്ച രാവിലെ, ആദരണീയരായ ചില പ്രമുഖരോടൊപ്പം ഞാൻ ഫെസ് നഗരത്തിലുള്ള ബഹുമാന്യനായ പണ്ഡിതൻ ശൈഖ് അല്ലാമാ സിദി മുഹമ്മദ് ബിൻ ഹമ്മാദ് അസ്വിഖില്ലി മഗ്‌രിബിയുടെ ഭവനം സന്ദർശിക്കുകയുണ്ടായി. ആ കൂടിക്കാഴ്ചയിൽ ശൈഖ് എന്നോട് എന്റെ ഗവേഷണങ്ങൾ എവിടെവരെയായി എന്ന് ചോദിച്ചറിഞ്ഞു. അപ്പോൾ ഞാൻ രചിച്ച ചില പുസ്തകങ്ങളുടെ തലക്കെട്ടുകൾ അദ്ദേഹത്തിന് മുന്നിൽ പരാമർശിച്ചു. ഈ പുസ്തകത്തിന്റെ (കത്തിന്റെ) തലക്കെട്ട് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. അങ്ങനെ ഞാൻ അതിന്റെ വിഷയത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി.

അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: 'നീ ഇതിലേക്ക് ഖാളി ഇയാളിന്റെ കഥ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടോ?'

ഞാൻ പറഞ്ഞു: 'ഇല്ല!' ഞാൻ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം പ്രകടിപ്പിക്കുകയും അത് ഞങ്ങൾക്ക് പറഞ്ഞുതരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അപ്പോൾ അല്ലാഹു കാത്തുരക്ഷിക്കട്ടെ, ശൈഖ് ഞങ്ങൾക്ക് ആ കഥ വിവരിച്ചുതന്നു:

ഒരിക്കൽ ഖാളി ഇയാള് തന്റെ കൂട്ടുകാരായ ചില ഫഖീഹുകളിൽ (കർമ്മശാസ്ത്ര പണ്ഡിതരിൽ) ഒരാളെ സന്ദർശിച്ചു. അദ്ദേഹം ഒരു പുസ്തകത്തിന്റെ രചന പൂർത്തിയാക്കിയ സമയമായിരുന്നു അത്. ഖാളി ഇയാള് ആ പുസ്തകം എടുത്ത് നോക്കുകയും അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. വായിച്ചുനോക്കാൻ വേണ്ടി അത് തനിക്ക് കടം തരണമെന്ന് അദ്ദേഹം ആ പണ്ഡിതനോട് ആവശ്യപ്പെട്ടു.

എന്നാൽ ആ ഫഖീഹ് അദ്ദേഹത്തോട് പറഞ്ഞു: 'ഇത് ഇതിന്റെ ഒരേയൊരു കോപ്പിയാണ്. ഇത് നഷ്ടപ്പെട്ടാൽ പുസ്തകം തന്നെ ഇല്ലാതാകും.' അപ്പോൾ ഖാളി ഇയാള് അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തുകൊള്ളാമെന്നും തൊട്ടടുത്ത ദിവസം തന്നെ അത് തിരികെ നൽകാമെന്നും അദ്ദേഹത്തിന് ഉറപ്പ് നൽകി."

"അങ്ങനെ ഖാളി ഇയാള് ആ പുസ്തകം തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും, അന്നത്തെ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് അത് വായിച്ചുതീർക്കുകയും ചെയ്തു. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ പലവിധത്തിൽ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വായനയിൽ മുഴുകിയിരുന്നതിനാൽ അദ്ദേഹം അവളിലേക്ക് ഒട്ടും ശ്രദ്ധ തിരിച്ചില്ല.

പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചപ്പോൾ അദ്ദേഹം പ്രാർത്ഥനയ്ക്കായും വിജ്ഞാനം പകർന്നു നൽകുന്നതിനായുമെല്ലാം പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചസമയത്ത് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു മണം (കരിഞ്ഞ മണം) അദ്ദേഹത്തിന് അനുഭവപ്പെട്ടു. അദ്ദേഹം ഭാര്യയോട് ചോദിച്ചു: 'നീ ഉച്ചഭക്ഷണത്തിന് എന്താണ് തയ്യാറാക്കിയത്?'

അവൾ മറുപടി നൽകി: 'നീ അത് ഇപ്പോൾ കാണാൻ പോകുകയാണ്!' അവൾ ഭക്ഷണത്തളിക മേശപ്പുറത്ത് വെച്ചപ്പോൾ, അതിൽ അദ്ദേഹത്തിന്റെ സുഹൃത്ത് കടം നൽകിയ ആ പുസ്തകം പൂർണ്ണമായും കരിഞ്ഞുപോയ അവസ്ഥയിൽ അദ്ദേഹം കണ്ടു! തലേദിവസം രാത്രി തന്നിലേക്ക് ഒട്ടും ശ്രദ്ധ തിരിക്കാത്തതിലുള്ള കടുത്ത ദേഷ്യവും അസൂയയും കാരണമാണ് അവൾ അത് കത്തിച്ചുകളഞ്ഞത്.

സംഭവിച്ചതോർത്ത് അദ്ദേഹം അതീവ ദുഃഖിതനായി. എങ്കിലും അദ്ദേഹം ഉടൻ തന്നെ പേനയും പേപ്പറുകളുമെടുത്ത്, തലേന്ന് രാത്രി ആ പുസ്തകം വായിച്ചതിൽ നിന്ന് തന്റെ മനസ്സിൽ പതിഞ്ഞ കാര്യങ്ങളെല്ലാം (ഓർമ്മയിൽ നിന്ന്) എഴുതിവെക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹം അത് തന്റെ സുഹൃത്തായ ഫഖീഹിന്റെ അടുക്കലേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു: 'ഇത് നോക്കൂ, ഇതിൽ നിന്നും എന്തെങ്കിലും കുറഞ്ഞുപോയിട്ടുണ്ടോ?' ആ സുഹൃത്ത് അത് മറിച്ചുനോക്കിയിട്ട് പറഞ്ഞു: 'ഇല്ല, ഇതിൽ നിന്ന് യാതൊന്നും തന്നെ കുറഞ്ഞിട്ടില്ല!'

ഈ കഥ കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം ഇതിനുമുമ്പ് ഒരു പുസ്തകത്തിലും ഞാൻ ഇത് കണ്ടിട്ടില്ല, ഒരു പ്രസംഗത്തിലും കേട്ടിട്ടുമില്ല. ഖാളി ഇയാളിന്റെ ജീവചരിത്രം ഒട്ടനവധി ഗ്രന്ഥങ്ങളിൽ ഞാൻ വായിച്ചിട്ടുള്ളതുമാണ്. അതിനാൽ എന്റെ ആശ്ചര്യവും കൗതുകവും പ്രകടിപ്പിച്ചുകൊണ്ട് ഞാൻ ശൈഖിനോട് ചോദിച്ചു: 'എന്റെ സയ്യിദീ, അങ്ങേക്ക് എവിടെ നിന്നാണ് ഈ കഥ ലഭിച്ചത്? എന്റെ ഈ കത്തിൽ (പുസ്തകത്തിൽ) ഇത് കൂടി ഉൾപ്പെടുത്താനും, ഇതിന്റെ യഥാർത്ഥ സ്രോതസ്സ് രേഖപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.'

അപ്പോൾ അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ, ശൈഖ് എന്നോട് ഇപ്രകാരം മറുപടി നൽകി: 'ഇത് ഞങ്ങളുടെ ശൈഖുമാർ (ഗുരുക്കന്മാർ) ഞങ്ങൾക്ക് പറഞ്ഞുതന്ന കാര്യങ്ങളിൽ പെട്ടതാണ്.'

അതിനാൽ, ഇത് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെടാത്തതും ഗുരുക്കന്മാരിൽ നിന്ന് ഗുരുക്കന്മാരിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു വന്നതുമായ അറിവാണ്. ഉന്നതമായ മര്യാദകളോടെ ഗുരുക്കന്മാരുടെ സദസ്സുകളിൽ മുട്ടുകുത്തിയിരുന്ന് അറിവ് നുകരുന്നവർക്ക് മാത്രമേ ഇത്തരത്തിലുള്ള അമൂല്യമായ വിജ്ഞാനങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. പുസ്തകങ്ങളിലോ രേഖകളിലോ ഉള്ള വായന കൊണ്ടുമാത്രം ഇതിന് പകരമാവുകയുമില്ല."

പുസ്തകങ്ങളോട് പണ്ഡിതന്മാർക്കുണ്ടായിരുന്ന താല്പര്യത്തെക്കുറിച്ചുള്ള മൂന്ന് കഥകൾ (ثلاث حكايات عن اهتبال العلماء بالكتب)

ഖാളി ഇയാളിനെക്കുറിച്ച് (അല്ലാഹു അദ്ദേഹത്തെ പ്രീതിപ്പെടുത്തട്ടെ) ഇവിടെ ഉദ്ധരിക്കപ്പെട്ട കഥ, അദ്ദേഹത്തിന് അറിവിനോടുണ്ടായിരുന്ന വലിയ താല്പര്യത്തെയാണ് കാണിക്കുന്നത്. അത് അദ്ദേഹത്തിന്റെ ചിന്തകളെയും അവയവങ്ങളെയും ഒരുപോലെ കീഴടക്കിയിരുന്നു; ആ പുസ്തകം തന്റെ ഭാര്യയിലേക്ക് ശ്രദ്ധ തിരിക്കുന്നതിൽ നിന്നും അതിന്മേൽ താല്പര്യം കാണിക്കുന്നതിൽ നിന്നും വരെ അദ്ദേഹത്തെ തടഞ്ഞുനിർത്തി. നമ്മുടെ മറ്റ് പണ്ഡിതന്മാരുടെ ചരിത്രങ്ങളിലും ഇതിന് സമാനവും തുല്യവുമായ നിരവധി കഥകൾ കാണാൻ സാധിക്കും. അത്തരം സ്വഭാവമുള്ളവരെ വിവാഹം കഴിക്കേണ്ടി വന്നവർക്ക് ആശ്വാസമേകുന്നതിനായി, അവയിലെ ചില ഉദാഹരണങ്ങൾ അതിന്റെ രസകരമായ വശം പരിഗണിച്ചുകൊണ്ട് നാം ഇവിടെ നൽകുന്നു:

ഖാളി ഇയാള് തന്റെ 'തർത്തീബുൽ മദാരിക്' (ترتيب المدارك) എന്ന ഗ്രന്ഥത്തിൽ, ഹിജ്റ 346-ൽ മരണപ്പെട്ട 'ഇബ്നുൽ ഹജ്ജാം' എന്ന പേരിൽ പ്രശസ്തനായ, വിനയാന്വിതനും ഭയഭക്തിയുമുള്ള ഇമാമും ഫഖീഹുമായ അബ്ദുള്ള ബിൻ അബി അൽ-ഖാസിം ബിൻ മസ്റൂർ അത്തജീബിയുടെ ജീവചരിത്രം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു:

"അബൂബക്കർ ബിൻ അബ്ദുറഹ്മാൻ പറഞ്ഞു: എനിക്ക് ലഭിച്ച വിവരമനുസരിച്ച്, അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തിനായി ഒരു അടിമസ്ത്രീയെ (ദാസിയെ) വിലയ്ക്ക് വാങ്ങുകയുണ്ടായി. അവർ അവളെ അണിയിച്ചൊരുക്കി അദ്ദേഹത്തിന്റെ അടുക്കലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ രാത്രിയായപ്പോൾ അദ്ദേഹം ഒരു പുസ്തകമെടുത്ത് വായനയിലും രാത്രി മുഴുവൻ അത് പകർത്തിയെഴുതുന്നതിലും മുഴുകി. അവളിലേക്ക് അദ്ദേഹം ഒട്ടും ശ്രദ്ധിച്ചതേയില്ല.

ഏതാണ്ട് ഒരു മാസത്തോളം അദ്ദേഹം ഇതേ അവസ്ഥയിൽ തന്നെ തുടർന്നു. ഇത് നീണ്ടുപോയപ്പോൾ ആ അടിമസ്ത്രീ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങൾക്ക് എന്നിൽ യാതൊരു ആവശ്യവുമില്ലെങ്കിൽ എന്നെ വിറ്റുകളയൂ.' അപ്പോൾ അദ്ദേഹം അവളോട് ചോദിച്ചു: 'നീ ആരാണ്?' അവൾ പറഞ്ഞു: 'ഞാൻ നിങ്ങളുടെ അടിമസ്ത്രീയാണ്!' അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാൻ ഒരു അടിമസ്ത്രീയെയും വാങ്ങിയിട്ടില്ലല്ലോ! നിന്നെ വാങ്ങിയവരുടെ അടുക്കലേക്ക് തന്നെ നീ തിരികെ പോവുക, അവർ നിന്നെ വിറ്റുകൊള്ളട്ടെ.' അങ്ങനെ അവൾ തിരികെ പോവുകയും, അദ്ദേഹം മരണപ്പെടുന്നത് വരെ തന്റെ പഴയ അവസ്ഥയിൽ തന്നെ തുടരുകയും ചെയ്തു."

ശൈഖ് സൽമാൻ ബിൻ ശൈഖ് അല്ലാമാ അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദ, തന്റെ പിതാവ് രചിച്ച വിലപ്പെട്ട ഗ്രന്ഥമായ 'ഖീമതുസ്സമാൻ ഇന്ദൽ ഉലമാഅ്' (قيمة الزمن عند العلماء - പണ്ഡിതന്മാരുടെ അടുക്കൽ സമയത്തിന്റെ വില) എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പിന്റെ വായനയ്ക്ക് ശേഷം, പിതാവിന് അയച്ച കത്തിൽ കുറിച്ച കൂട്ടിച്ചേർക്കലുകളിൽ ഇപ്രകാരം പറയുന്നു:

"അല്ലാമാ മുഹമ്മദ് അഹ്മദ് അശ്ശതിരി തന്റെ കത്തിൽ ബഹുമാന്യനായ പിതാവിന് അയച്ച വരികൾ ശൈഖ് സൽമാൻ ഉദ്ധരിക്കുന്നു: 'ഹിജ്റ 1265-ൽ ഹളർമൗത്തിൽ (حضرموت) വെച്ച് അന്തരിച്ച ബഹുമാന്യനായ മുഫ്തി അല്ലാമാ ഹബീബ് അബ്ദുള്ള ബിൻ ഉമർ ബിൻ യഹ്‌യ ബാഅലവിക്ക് സംഭവിച്ച ഒരു കാര്യം ഞാൻ ഓർത്തുപോവുകയാണ്. അദ്ദേഹത്തിന്റെ വിവാഹരാത്രിയിൽ, വധുവിനെ അദ്ദേഹത്തിന്റെ അടുക്കലേക്ക് ആനയിക്കുകയുണ്ടായി. അദ്ദേഹം മണവറയിൽ പ്രവേശിച്ചപ്പോൾ വധുവിന്റെ കൂടെ അവളെ ഒരുക്കാൻ വന്ന ചില സ്ത്രീകളും അവിടെയുണ്ടായിരുന്നു. ആ രാത്രിയിൽ അദ്ദേഹം, ഹിജ്റ 837-ൽ അന്തരിച്ച യെമനിലെ ശാഫീ പണ്ഡിതനായ ശൈഖ് ഇസ്മാഈൽ ബിൻ അൽ-മുഖ്‌രിയുടെ 'അൽ-ഇർഷാദ്' (الإرشاد) എന്ന ഗ്രന്ഥം കയ്യിലെടുത്തു...'"

അങ്ങനെ അവളെ ഒരുക്കാൻ വന്ന സ്ത്രീകൾ അവിടെനിന്ന് പുറത്തുപോയി. എന്നാൽ അദ്ദേഹം ആ പുസ്തകം വായിക്കുന്നതിൽ പൂർണ്ണമായും മുഴുകിപ്പോകുകയും, പ്രഭാത നമസ്കാരത്തിന്റെ ബാങ്ക് വിളി ഉയരുന്നതുവരെ മണിക്കൂറുകളോളം ആ വായന നീണ്ടുപോവുകയും ചെയ്തു. ആ സമയമത്രയും മണവാട്ടി അവിടെ ചാരിയിരിക്കുകയായിരുന്നു. വധുവിനേക്കാൾ തനിക്ക് പ്രാധാന്യമുള്ള അറിവ് നേടുന്നതിലുള്ള വ്യാപൃതത കാരണം ആ സമയമത്രയും അദ്ദേഹം അവളിലേക്ക് ഒട്ടും ശ്രദ്ധ തിരിച്ചതേയില്ല.

അല്ലാഹുവാണ് സത്യം, ഇമാം സമഖ്ശരി (زمخشري) എത്ര മനോഹരമായാണ് ഇത് പാടിയിരിക്കുന്നത്:

سَهَرِي لِتَنْقِيحِ العُلُومِ أَلَذُّ لِي   *   مِنْ وَصْلِ غانِيَةٍ وَطِيبِ عِناقِ
وَأَلَذُّ مِنْ نَقْرِ الفَتاةِ لِدُفِّها   *   نَقْرِي لِأُنْقِيَ التُّرْبَ عَنْ أَوْراقِي 

വിജ്ഞാനങ്ങളെ ശുദ്ധീകരിക്കുന്നതിനായി ഞാൻ രാത്രി ഉറക്കമൊഴിക്കുന്നത്,
ഒരു സുന്ദരിയുമായുള്ള കൂടിക്കാഴ്ചയേക്കാളും അവളെയൊന്ന് ആലിംഗനം ചെയ്യുന്നതിനേക്കാളും എനിക്ക് ഏറെ മധുരമുള്ളതാണ്.

ഒരു പെൺകുട്ടി തന്റെ ദഫ് മുട്ടിൽ തട്ടുന്നതിനേക്കാൾ എനിക്ക് ഏറെ ആനന്ദകരമായി തോന്നുന്നത്,
എന്റെ പുസ്തകത്താളുകളിൽ നിന്ന് പൊടിപടലങ്ങൾ തട്ടിമാറ്റുന്നതിനാണ്.

പണ്ഡിത സഭയുടെ ശൈഖും അല്ലാമയും മന്ത്രിയുമായിരുന്ന സിദി മുഹമ്മദ് അൽ-മുഖ്താർ അസ്സിസൂസി (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ) തന്റെ 'മിൻ അഫ്‌വാഹിർ രിജാൽ' (من أفواه الرجال) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കുറിക്കുന്നു:

"ഇതാ ഈ അർദ്ധരാത്രി സമയത്ത് ഞാൻ ഇവിടെയിരിക്കുന്നു. നമ്മുടെ വീട്ടിലോ നമ്മുടെ അയൽപക്കങ്ങളിലോ ഞാനല്ലാതെ മറ്റാരും തന്നെ ഇപ്പോൾ ഉണർന്നിരിപ്പില്ല. പാമ്പിന്റെ നാക്കുപോലെ ഇളകിക്കൊണ്ടിരിക്കുന്ന ഈ മെഴുകുതിരി വെളിച്ചം അതിന്റെ മങ്ങിയ പ്രകാശം എനിക്ക് നൽകിക്കൊണ്ടിരിക്കുന്നു. പ്രകാശപൂരിതമായ വൈദ്യുതി വെളിച്ചം എനിക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഞാൻ ഇതിൽ സംതൃപ്തനാവുകയാണ്; അതിലൂടെ എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ട്. അല്ലാഹുവിന്റെ ഈ അനുഗ്രഹത്തിന് ഞാൻ അവനോട് നന്ദി പറയുകയും ചെയ്യുന്നു.

എന്നാൽ എന്റെ കൺകുളിർമയായ എന്റെ പ്രിയ പത്നിയാകട്ടെ, അവളുടെ പലകയിൽ നിന്ന് സൂറത്തുൽ ആദിയാതിലെ 'അഫലാ യഅ്‌ലമു...' (أَفَلَا يَعْلَمُ - അവൻ അറിയുന്നില്ലേ...) എന്ന ഭാഗം പാരായണം ചെയ്തുകൊണ്ട്, ഞാൻ എപ്പോഴാണ് ഉറങ്ങാൻ വരിക എന്ന് കാത്തിരിക്കുകയാണ്..."

ഞാൻ കിടപ്പറയിലേക്ക് എഴുന്നേറ്റ് ചെല്ലുന്നത് വരെ (അവൾ കാത്തിരിക്കും). ഒടുവിൽ ഉറക്കം അവളെ കീഴടക്കുമ്പോൾ, ശരിയായ രീതിയിൽ കിടക്കാൻ പോലും സാധിക്കാതെ അവൾ അവിടെത്തന്നെ ചരിഞ്ഞുറങ്ങിപ്പോകും. അല്ലാഹുവിന് സ്തുതി, അവൾ ഒരു ആധുനിക ചിന്താഗതിക്കാരിയല്ല! അങ്ങനെയൊന്നുമായിരുന്നില്ലെങ്കിൽ, സാഹിത്യകാരനായ ഇബ്രാഹീം അബ്ദുൽ ഖാദിർ അൽ-മാസിനിയുടെ ഭാര്യയെപ്പോലെ, രാവിലെ മുതൽ എന്നെ ചുറ്റിപ്പറ്റിയിരിക്കുന്ന ഈ പേപ്പറുകളെല്ലാം അവൾ കീറിയെറിഞ്ഞേനെ. ഈ ചെറിയ പുസ്തകത്തിൽ രണ്ട് അധ്യായങ്ങൾ എഴുതിത്തീർക്കുന്നത് വരെ ഞാൻ ഇതിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് ചില വാക്കുകളോ ഏതാനും പുഞ്ചിരികളോ അല്ലാതെ അവൾക്ക് ഒന്നും ലഭിക്കുന്നുമില്ല. ഇത് ഞാൻ അവളോട് എങ്ങനെ വിശദീകരിക്കുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ; കാരണം എന്റെ ശരീരം അവളോടൊപ്പമാണെങ്കിലും, എന്റെ ഹൃദയം മർറാകിഷിലുള്ള (Marrakesh) എന്റെ സഹോദരങ്ങൾക്കൊപ്പമാണ്."

ഗ്രന്ഥകർത്താവ് തുടരുന്നു:

"തീർച്ചയായും പണ്ഡിതന്മാർ പുസ്തകങ്ങളിൽ വ്യാപൃതരാകുന്നതിലും, അവരുടെ ഹൃദയങ്ങൾ വിജ്ഞാനത്തിന്റെ പൂന്തോട്ടങ്ങളിൽ ആനന്ദം കണ്ടെത്തുന്നതിലും അറിവിനും ഈ സമുദായത്തിനും വലിയ നന്മകളുണ്ട്. എങ്കിലും, പുസ്തകങ്ങളോടുള്ള കടുത്ത പ്രണയം തങ്ങളുടെ ഭാര്യമാരുമായി തനിച്ചാകുന്ന വേളകളിൽ അവർക്ക് നൽകേണ്ട പരിഗണനകളെ മറക്കാൻ പലപ്പോഴും അവരെ പ്രേരിപ്പിച്ചേക്കാം. അങ്ങനെ അവർ ഭാര്യമാരുടെ ചില ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുന്നതിൽ വീഴ്ച വരുത്തുന്നു. തങ്ങളുടെ ഭർത്താക്കന്മാരുടെ കൈവശമുള്ള പുസ്തകങ്ങൾ ഒരേസമയമുള്ള ഒന്നിലധികം സൌതിനികളേക്കാൾ (സഹഭാര്യമാരേക്കാൾ) തങ്ങൾക്ക് കഠിനമായി അനുഭവപ്പെടുന്നു എന്ന് കരുതുന്ന സ്ത്രീകൾ ഒട്ടും കുറവല്ല!

ഖതീബ് അൽ-ബഗ്ദാദി തന്റെ 'താരിഖ് ബഗ്ദാദ്' (تاريخ بغداد) എന്ന ഗ്രന്ഥത്തിൽ, ഹിജ്റ 256-ൽ അന്തരിച്ച പ്രശസ്ത ചരിത്രകാരനും വംശശാസ്ത്രജ്ഞനുമായ സുബൈർ ബിൻ ബക്കാറിന്റെ ജീവചരിത്രത്തിൽ മൂസാ അൽ-മാരിസ്താനിയിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: സുബൈർ ബിൻ ബക്കാർ പറഞ്ഞു: എന്റെ സഹോദരന്റെ മകൾ ഞങ്ങളുടെ വീട്ടുകാരോട് ഇപ്രകാരം പറയുകയുണ്ടായി: 'എന്റെ വലിയുപ്പ (സുബൈർ) അദ്ദേഹത്തിന്റെ ഭാര്യക്ക് ഏറ്റവും നല്ല ഭർത്താവാണ്. അദ്ദേഹം മറ്റൊരു സഹഭാര്യയെ കൊണ്ടുവരുന്നില്ല, ഒരു അടിമസ്ത്രീയെയും വാങ്ങുന്നില്ല.' എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ പറയുമായിരുന്നു: 'അല്ലാഹുവാണ് സത്യം, എനിക്ക് ഈ പുസ്തകങ്ങൾ ഒരേസമയമുള്ള മൂന്ന് സഹഭാര്യമാരേക്കാൾ കഠിനമാണ്!'

ഹാഫിള് ഇബ്നുൽ ജൗസിയുടെ 'അഖ്ബാറുള് ദ്ളുറാഫ് വൽ മുതമാജിനീൻ' (أخبار الظراف والمتماجنين) എന്ന പുസ്തകത്തിൽ ഇപ്രകാരം കാണാം: അബുൽ ഖാസിം ഉബൈദുള്ള ബിൻ ഉമർ അൽ-ബഖാൽ പറഞ്ഞു: നമ്മുടെ ശൈഖ് അബു അബ്ദുള്ള ഇബ്നുൽ മുഹർറം വിവാഹം കഴിച്ചു..."

അദ്ദേഹം എന്നോട് പറയുകയുണ്ടായി: എന്റെ അടുത്തേക്ക് വധുവിനെ ആനയിച്ചുകൊണ്ടുവന്ന ആ ആദ്യ നാളുകളിൽ, ഒരു ദിവസം പതിവുപോലെ ഞാൻ ചില കാര്യങ്ങൾ എഴുതാനായി ഇരുന്നു. മഷിപ്പാത്രം എന്റെ മുന്നിലുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ ഉമ്മ (എന്റെ അമ്മായിയമ്മ) അങ്ങോട്ട് വരികയും ആ മഷിപ്പാത്രം എടുത്ത് തറയിലടിച്ച് ഉടച്ചുകളയുകയും ചെയ്തു! ഞാൻ അതിശയിപ്പോടെ അവരോട് 'എന്താണ് ഈ ചെയ്തത്?' എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: 'ഇത് എന്റെ മകൾക്ക് ഒരേസമയമുള്ള മുന്നൂറ് സഹഭാര്യമാരേക്കാൾ ദോഷം ചെയ്യുന്ന ഒന്നാണ്!'"

ഭർത്താവിന്റെ പുസ്തകങ്ങൾ വെള്ളത്തിൽ മുക്കി നശിപ്പിച്ച അമീർ മുബശ്ശിർ ബിൻ ഫാതികിന്റെ ഭാര്യയുടെ കഥ (حكاية زوجة الأمير مبشر بن فاتك التي أغرقت كتب زوجها):

പണ്ഡിതന്മാർ പുസ്തകത്താളുകൾക്കിടയിൽ മണിക്കൂറുകളോളം വായനയിലും ഗവേഷണത്തിലും മുഴുകുന്നത് ചിലപ്പോൾ വിജ്ഞാനത്തിന് തന്നെ വലിയൊരു വിപത്തായി മാറാറുണ്ട്! കാരണം, തങ്ങളുടെ ഭർത്താക്കന്മാരുടെ ഹൃദയം കവർന്നെടുത്ത ആ പുസ്തകങ്ങളെ ഭാര്യമാർ ഒന്നുകിൽ തീയിട്ട് നശിപ്പിക്കും; അല്ലെങ്കിൽ വെള്ളത്തിൽ മുക്കി നശിപ്പിക്കും. ഖാളി ഇയാളിന്റെ ഭാര്യ പുസ്തകം കരിച്ചുകളഞ്ഞ കഥ നാം നേരത്തെ കണ്ടുവല്ലോ, എന്നാൽ ഇത് പുസ്തകങ്ങൾ വെള്ളത്തിൽ മുക്കി നശിപ്പിച്ച മറ്റൊരു കഥയാണ്:

ബഹുമാന്യനായ പണ്ഡിതൻ ശൈഖ് അല്ലാമ സിദി അബ്ദുൽ ഹയ്യ് അൽ-കിത്താനി (റഹിമഹുല്ലാഹ്) അദ്ദേഹത്തിന്റെ 'താരിഖുൽ മക്തബാത്തിൽ ഇസ്‌ലാമിയ്യ വമൻ അല്ലഫ ഫിൽ കുതുബ്' (تاريخ المكتبات الإسلامية ومن ألف في الكتب - ഇസ്‌ലാമിക ലൈബ്രറികളുടെയും പുസ്തക രചന നടത്തിയിട്ടുള്ളവരുടെയും ചരിത്രം) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:

"ഈജിപ്തിലെ ഫാത്വിമി ഭരണകാലത്ത് പുസ്തകങ്ങൾ ശേഖരിക്കുന്നതിൽ അതീവ താല്പര്യം കാണിച്ചിരുന്ന പ്രമുഖരിൽ ഒരാളായിരുന്നു അമീർ മഹ്മൂദുദ്ദൗല അബുൽ വഫാ മുബശ്ശിർ ബിൻ ഫാതിക് അൽ-ആമിദി. ഈജിപ്തിലെ പ്രമുഖരായ അമീറുമാരിലും അവിടത്തെ ഉത്തമരായ പണ്ഡിതന്മാരിലും പെട്ടൊരാളായിരുന്നു അദ്ദേഹം. ഇബ്നു അബീ ഉസൈബിഅ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: 'അദ്ദേഹം ധാരാളമായി എഴുതുന്ന ആളായിരുന്നു. മുൻകാല പണ്ഡിതന്മാരുടെ ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതപ്പെട്ടതായി കണ്ടെത്തുകയുണ്ടായിട്ടുണ്ട്. മുബശ്ശിർ ബിൻ ഫാതിക് ഒട്ടേറെ പുസ്തകങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചിട്ടുമുണ്ട്, അവയിൽ ഭൂരിഭാഗവും ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ അവയിൽ ചിലതിന്റെ പേപ്പറുകളുടെ നിറം, അതിന്റെ യഥാർത്ഥ ഉറവിടം തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയിട്ടുണ്ട്.'

ഈജിപ്തിലെ ശൈഖ് സദീദുദ്ദീൻ അൽ-മൻത്വിഖി എന്നോട് ഇപ്രകാരം വിവരിക്കുകയുണ്ടായി:

'അമീർ ഇബ്നു ഫാതിക് വിജ്ഞാനം നേടിയെടുക്കുന്നതിനെ അതീവമായി പ്രണയിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന് വലിയ പുസ്തകശേഖരങ്ങളുള്ള ലൈബ്രറികൾ ഉണ്ടായിരുന്നു. തന്റെ യാത്രകളിൽ നിന്നും സവാരികളിൽ നിന്നും ഇറങ്ങിയാൽ ഭൂരിഭാഗം സമയവും അദ്ദേഹം ആ പുസ്തകപ്പുരകളിൽ തന്നെയായിരുന്നു ചെലവഴിച്ചിരുന്നത്; അവയെ അദ്ദേഹം ഒരിക്കലും പിരിഞ്ഞിരുന്നില്ല. വായനയും എഴുത്തുമല്ലാതെ മറ്റൊരു വിനോദവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ പക്കലുള്ള മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായി അദ്ദേഹം കണ്ടിരുന്നത് ഇതിനെയായിരുന്നു.

അദ്ദേഹത്തിന് ഭരണാധികാരികളുടെ കുടുംബത്തിൽ നിന്നുള്ള ഉന്നത പദവിയുള്ള ഒരു ഭാര്യയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം മരണപ്പെട്ടപ്പോൾ, അവളും അവളുടെ ദാസിമാരും നേരെ പോയത് അദ്ദേഹത്തിന്റെ പുസ്തകപ്പുരകളിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം കവർന്നതും, തങ്ങളെ അവഗണിച്ച് അദ്ദേഹം എപ്പോഴും മുഴുകിയിരുന്നതുമായ ആ പുസ്തകങ്ങളോടുള്ള കടുത്ത അമർഷം അവളുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ അവൾ അദ്ദേഹത്തെ ഓർത്ത് വിലപിച്ചുകൊണ്ട് തന്നെ, ആ പുസ്തകങ്ങളെല്ലാം വീടിന്റെ നടുമുറ്റത്തുള്ള വലിയ ജലാശയത്തിലേക്ക് (കുളത്തിലേക്ക്) ഒന്നൊന്നായി വലിച്ചെറിയാൻ തുടങ്ങി. അവളും അവളുടെ ദാസിമാരും ചേർന്ന് ആ പുസ്തകങ്ങൾ മുഴുവൻ വെള്ളത്തിലിട്ടു.

പിന്നീട് ആ പുസ്തകങ്ങൾ വെള്ളത്തിൽ നിന്നും പുറത്തെടുത്തപ്പോഴേക്കും അവയിൽ ഭൂരിഭാഗവും വെള്ളം കുടിച്ച് നശിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ പലതും ഇത്രത്തോളം കേടുപാടുകൾ സംഭവിച്ച അവസ്ഥയിൽ കാണപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്.'"

പ്രശസ്ത കവിയായ ഇമാം ബൂസ്വീരി (റഹിമഹുള്ള) തൻ്റെ കടുത്ത ദാരിദ്ര്യത്തെയും വലിയ കുടുംബത്തെയും കുറിച്ച് പറയുന്ന വരികളാണിത്. അദ്ദേഹത്തിൻ്റെ ഭാര്യ, അദ്ദേഹത്തിൻ്റെ ദാരിദ്ര്യത്തെയും വാർദ്ധക്യത്തെയും (നരയെ) ചൊല്ലി എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു.

وَيْلَيْتَنِي عِرْسٌ بُلِيتُ بِمَقْتِهَا ... وَالبَعْلُ مَمْقُوتٌ بِغَيْرِ قِيَامِ
جَعَلَتْ بِإِفْلَاسِي وَشَيْبِي حُجَّةً ... إِذَا صِرْتُ لَا خَلْفِي وَلَا قُدَّامِي
بَلَغَتْ مِنَ الكِبَرِ العُتِّي وَنُكِّسَتْ ... فِي الخَلْقِ وَهِيَ صَبِيَّةُ الأَرْحَامِ
إِنْ زُرْتُهَا فِي العَامِ يَوْماً أَنْتَجَتْ ... وَأَتَتْ لِسِتَّةِ أَشْهُرٍ بِغُلَامِ
أَوْ هَذِهِ الأَوْلَادُ جَاءَتْ كُلُّهَا ... مِنْ فِعْلِ شَيْخٍ لَيْسَ بِالقَوَّامِ؟
وَأَظُنُّ أَنَّهُمُ لِعُظْمِ بَلِيَّتِي ... حَمَلَتْ بِهِمْ لَا شَكَّ فِي الأَحْلَامِ
أَوْ كُلُّ مَا حَلُمَتْ بِهِ حَمَلَتْ بِهِ ... مَنْ لِي بِأَنَّ النَّاسَ غَيْرُ نِيَامِ
يَا لَيْتَهَا كَانَتْ عَقِيماً آيِساً ... أَوْ لَيْتَنِي مِنْ جُمْلَةِ الخُدَّامِ
أَوْ لَيْتَنِي مِنْ قَبْلِ تَزْوِيجِي بِهَا ... لَوْ كُنْتُ بِعْتُ حَلَالَهَا بِحَرَامِ
أَوْ لَيْتَنِي بَعْضُ الَّذِينَ عَرَفْتُهُمْ ... مِمَّنْ يُحَصِّنُ دِينَهُ بِغُلَامِ
كَيْفَ الخَلَاصُ مِنَ البَنِينَ وَمِنْهُمُ ... قَوْمٌ وَرَائِي وَآخَرُونَ أَمَامِي

വിലൈത്തീ 'അറൂസിൻ ബുലീതു ബിമക്-തിഹാ / വൽ ബഅ്‌ലു മംഖൂതുൻ ബിഗയ്‌രി ഖിയാമി (അവളുടെ വെറുപ്പിനാൽ പരീക്ഷിക്കപ്പെട്ട ഒരു വധുവിനെയാണ് എനിക്ക് ലഭിച്ചത്. ഭർത്താവായ ഞാനാണെങ്കിൽ നിൽക്കാൻ പോലും കഴിയാത്തവിധം അവശനായിരിക്കുന്നു)

ജഅഅ്‌തു ബിഇഫ്‌ലാസീ വശൈബീ ഹുജ്ജതൻ / ഇദാ സിർതു ലാ ഖൽഫീ വലാ ഖുദാമീ
(ഞാൻ എന്റെ ദാരിദ്ര്യത്തെയും നരച്ച മുടിയെയും ഒരു ന്യായമായി കാണുന്നു; കാരണം, എനിക്ക് പിന്നോട്ടോ മുന്നോട്ടോ പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ)

ബലഗ്‌തു മിനൽ കിബരിൽ 'ഇതീയ്യ വനുകിസ്‌തു / ഫിൽ ഖൽഖി വഹി യ സബിയ്യുൽ അർഹാമി (വാർദ്ധക്യത്താൽ ഞാൻ അവശനായിരിക്കുന്നു. ഗർഭപാത്രത്തിൽ ശിശുവായ ഒരു കുട്ടിയെപ്പോലെ ഞാൻ അധഃപതിച്ചിരിക്കുന്നു)

ഇൻ സുർതുഹാ ഫിൽ 'ആമി യവ്‌മൻ അൻ-തജത് / വഅത്തത്ത് ലിസിത്തത്തി അശ്‌ഹുറിൻ ബിഗുലാമി (ഞാൻ വല്ലപ്പോഴും അവളെ ചെന്നുകാണുകയാണെങ്കിൽ, അവൾ ഉടൻ തന്നെ പ്രസവിക്കുന്നു! ആറു മാസം കൊണ്ട് അവൾ ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്യുന്നു!)

അവ് ഹാദിഹിൽ ഔലാദു കുല്ലുഹാ മിൻ / ഫിഅ്‌ലി ശൈഖിൻ ലൈസ ബിത്തഖ്‌വാമി
(അതല്ലെങ്കിൽ, ഈ കുട്ടികളെല്ലാം ബലഹീനനായ ഒരു വൃദ്ധന്റെ പ്രവർത്തിയാണോ? ഒരിക്കലുമല്ല!)

വഅളുന്നൂ അന്നഹും ലിഉസ്മി ബലിയ്യതീ / ഹമലത് ബിഹിം ലാ ശക്കാ ഫിൽ അഹ്‌ലാമി
(എന്റെ ഈ വലിയ ദുരിതത്തിന്റെ കാരണത്താൽ, അവൾ ഉറക്കത്തിൽ സ്വപ്നം കണ്ടാണ് ഗർഭം ധരിച്ചതെന്ന് ഞാൻ സംശയിക്കുന്നു)

അവ് കുല്ലു മാ ഹലമ്‌തു ബിഹി ഹമലത് ബിഹി / മിൻ ലീ ബിഅന്നന്ന-ാസ ഗയ്‌റു നിയാമി
(അല്ലെങ്കിൽ ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം അവൾ ഗർഭം ധരിച്ചോ? ഉറങ്ങാത്ത ആളുകൾക്ക് എങ്ങനെയാണ് സ്വപ്നം കാണാൻ കഴിയുക?)

യാ ലൈതഹാ കാനത് 'അകീമൻ ആഇസൻ / അവ് ലൈതനീ മിൻ ജുംലത്തിൽ ഖുദ്ദാമി
(അവൾ വന്ധ്യയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അല്ലെങ്കിൽ ഞാൻ ഒരു ഭൃത്യനായിരുന്നെങ്കിൽ എങ്കിലും മതിയായിരുന്നു)

അവ് ലൈതനീ മിൻ ഖബ്‌ലി തസ്‌വീജീ ബിഹാ / ലൗ കുൻതു ബിഅ്‌തു ഹലാൽഹാ ബിഹറാമി(അല്ലെങ്കിൽ അവളെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ഞാൻ അവളുടെ ഹലാലിനെ ഹറാമായി വിറ്റിരുന്നെങ്കിൽ എത്ര നന്നായിരുന്നു!)

അവ് ലൈതനീ ബഅ്‌ളല്ലദീന 'അറഫ്‌തുഹും / മിമ്മൻ യുഹസ്സിനു ദീനഹു ബിഗുലാമി
(അല്ലെങ്കിൽ, ആൺകുട്ടികളെക്കൊണ്ട് തങ്ങളുടെ മതം (അഥവാ മാനത്തെയോ ജീവിതത്തെയോ) സംരക്ഷിക്കുന്നവരായ ഞാൻ അറിഞ്ഞ മറ്റുള്ളവരെപ്പോലെ ഞാൻ ആയിരുന്നെങ്കിൽ!)

കൈഫൽ ഖലാസു മിനൽ ബനിയ്യ വമിൻഹും / ഖൗമുൻ വറാഇ വആഖറൂന അമാമീ
(ഈ കുട്ടികളിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക? അവർക്ക് പിന്നിലും മുന്നിലും വേറെയും ആളുകൾ നിൽക്കുന്നു!)  

لَمْ يُرْزَقِ الرِّزْقَ المُقِيمُ بِأَهْلِهِ ... شَكَوْا عَنًا بَعْدِي وَفَقْرَ مَقَامِي
فَارَقْتُهُمْ طَلَبًا لِرِزْقِهِمُ فَلَا ... صَرْفِي يَسُرُّهُمُ وَلَا اسْتِخْدَامِي
مَن كَانَ مِثْلِي لِلْعِيَالِ فَإِنَّهُ ... بَعْلُ الأَرَامِلِ أَوْ أَبُو الأَيْتَامِ
أَصْبَحْتُ مِنْ حَمْلِي هُمُومَهُمُ عَلَى ... هَرَمِي كَأَنِّي حَامِلُ الأَهْرَامِ

കുടുംബത്തോടൊപ്പം ഒതുങ്ങിക്കൂടി ജീവിക്കുന്നവന് (ആഗ്രഹിച്ച രീതിയിൽ) ഉപജീവനം നൽകപ്പെടുകയില്ല. ഞാൻ അവരെ പിരിഞ്ഞുപോയപ്പോൾ അവർ ബുദ്ധിമുട്ടുകളെക്കുറിച്ചും, ഞാൻ അവിടെ തുടർന്നാൽ ഉണ്ടാകുന്ന ദാരിദ്ര്യത്തെക്കുറിച്ചും സങ്കടപ്പെട്ടു.

അവർക്കുള്ള ഉപജീവനം തേടിക്കൊണ്ടാണ് ഞാൻ അവരെ വിട്ടുപിരിഞ്ഞത്. എന്നാൽ ഇപ്പോൾ എന്റെ ഈ വേർപാടും (അല്ലെങ്കിൽ പണമയക്കലും) അവരെ സന്തോഷിപ്പിക്കുന്നില്ല, എന്റെ സാന്നിധ്യമില്ലായ്മയും അവരെ തൃപ്തിപ്പെടുത്തുന്നില്ല.

വലിയൊരു കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന ഒരു കുടുംബനാഥന്റെ മാനസിക വിഷമങ്ങളും, വാർദ്ധക്യത്തിലും ചുമലിലേറ്റേണ്ടി വരുന്ന വലിയ ഉത്തരവാദിത്തങ്ങളുടെ ഭാരവുമാണ് കവി ഈ വരികളിലൂടെ പങ്കുവെക്കുന്നത്.

ഈ കഥകൾ എത്ര മനോഹരമാണ്! ഇതിൽ എത്രയെത്ര ഗുണപാഠങ്ങളും വിലയേറിയ ജ്ഞാനങ്ങളുമാണുള്ളത്!

വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ഒരാളും ദാമ്പത്യജീവിതം മുഴുവൻ എപ്പോഴും മധുരമുള്ളതായിരിക്കും (തേൻ മാത്രമായിരിക്കും) എന്ന് കരുതരുത്. തീർച്ചയായും അതിൽ കയറ്റിറക്കങ്ങളും (വേലിയേറ്റവും വേലിയിറക്കവും) ഉണ്ടാകും. അതിനാൽ, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവൻ ക്ഷമ ശീലമാക്കാൻ സ്വയം പാകപ്പെടേണ്ടതുണ്ട്. മനുഷ്യകുലത്തിലെ ഏറ്റവും ഉത്തമരായ പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ഉൽകൃഷ്ട സ്വഭാവങ്ങൾ അവൻ മാതൃകയാക്കണം; പ്രത്യേകിച്ച് അവർക്കുണ്ടായതുപോലെയുള്ള പ്രയാസങ്ങൾ തനിക്കും നേരിടേണ്ടി വരുമ്പോൾ. ദേഷ്യത്തിന്റെ നിമിഷങ്ങളിലോ അസൂയ/അവിശ്വാസം മൂലമോ പുറത്തുവരുന്ന ചെറിയൊരു വാക്കിന്റെ പേരിൽ ഒരു കുടുംബത്തെ തകർത്തു കളയുന്ന രീതിയിൽ, 'ത്വലാഖ്' (വിവാഹമോചനം) എന്ന വാക്ക് ഉച്ചരിക്കാൻ അവൻ ഒട്ടും ധൃതികൂട്ടരുത്.

عَلَيْكَ بِأَخْلَاقِ الكِرَامِ فَإِنَّهَا ... تُدِيمُ لَكَ الذِّكْرَ الجَمِيلَ مَعَ النِّعَمِ 

നീ മാന്യന്മാരുടെ ഉത്തമ സ്വഭാവങ്ങൾ മുറുകെപ്പിടിക്കുക; തീർച്ചയായും അത് നിനക്ക് അനുഗ്രഹങ്ങളോടൊപ്പം നല്ലൊരു ഓർമ്മയും (സൽക്കീർത്തിയും) നിലനിർത്തും.

ഇമാം ഷാഫി (അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം പ്രകാശിപ്പിക്കട്ടെ) പറഞ്ഞ രസകരമായ ഒരു വചനം ഇപ്രകാരമാണ്: "വിവാഹിതരായ എന്റെ സുഹൃത്തുക്കളോട് അവരുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് ഞാൻ നാൽപ്പത് വർഷം കഴിഞ്ഞുകൂട്ടി. എന്നാൽ അവരിൽ ഒരാൾ പോലും 'ഞാൻ അതിൽ നന്മ (സുഖം) കണ്ടു' എന്ന് പറഞ്ഞതായി എനിക്കോർമ്മയില്ല."

അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഉദ്ധരണി ഇപ്രകാരമാണ്: "ഞാൻ വിശ്വസ്തനായ എന്റെ ഒരു സുഹൃത്തിൽ നിന്നും കേൾക്കുകയുണ്ടായി; അദ്ദേഹം പറഞ്ഞു: 'എന്റെ മതം (ധാർമ്മികത) സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ വിവാഹം കഴിച്ചത്. എന്നാൽ (വിവാഹശേഷം) എന്റെ മതവും പോയി, എന്റെ ഉമ്മയുടെ മതവും പോയി, എന്റെ അയൽക്കാരുടെ മതവും പോയി!'" (അതായത്, ദാമ്പത്യത്തിലെ കലഹങ്ങൾ കാരണം എല്ലാവരുടെയും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടു എന്ന അർത്ഥത്തിൽ).

എന്നെപ്പോലെ വലിയൊരു കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയവൻ, വിധവകളുടെ സംരക്ഷകനായ ഭർത്താവിനെപ്പോലെയോ അല്ലെങ്കിൽ അനാഥകളുടെ പിതാവിനെപ്പോലെയോ ആണ് (അത്രമേൽ വലിയ ഉത്തരവാദിത്തമാണ് അവൻ പേറുന്നത്).

എന്റെ ഈ വാർദ്ധക്യത്തിലും അവരുടെ ആശങ്കകളും വേവലാതികളും ചുമന്നുനടന്ന്, ഞാൻ ഈജിപ്തിലെ പിരമിഡുകൾ മുഴുവൻ തലയിലേറ്റി നടക്കുന്നത് പോലെയായിത്തീർന്നിരിക്കുന്നു എന്റെ അവസ്ഥ!

പുരുഷന്മാരുടെ നരയെക്കുറിച്ച് പറയപ്പെട്ട ചില കാര്യങ്ങൾ:

ഞാൻ പറയുന്നു: സ്ത്രീകളുടെ അടുക്കൽ പുരുഷന്മാർക്കുണ്ടാകുന്ന നരയെന്നത് ഒരു പോരായ്മയായിട്ടാണ് (عيب) കണക്കാക്കപ്പെടുന്നത്.

ഇംറുൽ ഖൈസ് പറഞ്ഞിരിക്കുന്നു:

أَرَاهُنَّ لَا يُحْبِبْنَ مَنْ قَلَّ مَالُهُ ... وَلَا مَنْ رَأَيْنَ الشَّيْبَ فِيهِ وَقَوْسَا

"പണം കുറഞ്ഞവനെ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഞാൻ കാണുന്നില്ല; അതുപോലെ തന്റെ തലയിൽ നരയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും കണ്ടവനെയും അവർക്ക് താല്പര്യമില്ല."

ഖാരിഉം ഇമാമുമായ അബൂ അംറ് ബിൻ അൽ-അലാഅ് കവിതയിൽ പറയുന്നു:

وَأَنْكَرَتْنِي وَمَا كَانَ الَّذِي نَكِرَتْ ... مِنَ الحَوَادِثِ إِلَّا الشَّيْبَ وَالصَّلَعَا

"അവൾ എന്നെ തിരിച്ചറിയാതെ നിഷേധിച്ചു കളഞ്ഞു; വാസ്തവത്തിൽ (എന്റെ രൂപം മാറ്റിയ) കാലവിപത്തുകളിൽ നരയും കഷണ്ടിയുമല്ലാതെ മറ്റൊന്നും എന്നിൽ സംഭവിച്ചിട്ടുണ്ടായിരുന്നില്ല."

എങ്കിലും, നരയെന്നത് ദാരിദ്ര്യത്തോട് ചേർന്നുനിൽക്കുന്ന ഒരു പോരായ്മ മാത്രമാണ്. ദാരിദ്ര്യം കടന്നുവരുമ്പോഴാണ് അത് പ്രകടമാകുന്നത്. എന്നാൽ ഭർത്താവ് സമ്പന്നനും, വലിയ ധനവും പ്രതാപവുമുള്ളവനുമാണെങ്കിൽ അവന്റെ ആ പോരായ്മ (നര) മറയ്ക്കപ്പെടുകയും അത് ചർച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യും. എന്ന് മാത്രമല്ല, അതൊരു സവിശേഷതയായും ആളുകൾ വിരൽ ചൂണ്ടി പറയുന്ന ഒരു പ്രത്യേക ഗുണമായും എണ്ണപ്പെടുകയും ചെയ്യും!

ഇബ്നുസ്സായി തന്റെ ‘നിസാഉൽ ഖുലഫാഅ്’ (ഖലീഫമാരുടെ ഭാര്യമാർ) എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു:

അബൂ അൽ-ഫറജ് അൽ-അസ്ഫഹാനി, അർഫ എന്നവരിൽ നിന്നും, അദ്ദേഹം ബിദ്അ എന്നവരിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: "മുഅ്തദിദ് ബില്ലാഹ് ശ്യാമിൽ നിന്നും വന്നപ്പോൾ അദ്ദേഹത്തോടൊപ്പം വസീഫ് എന്ന സേവകനും ഉണ്ടായിരുന്നു. അദ്ദേഹം ആദ്യമായി വന്നിരുന്ന ദിവസം 'ബിദ്അ' അദ്ദേഹത്തിന്റെ അരികിലേക്ക് കടന്നുചെന്നു. അപ്പോൾ അദ്ദേഹം അവളോട് ചോദിച്ചു: "ഹേ ബിദ്അ, എന്റെ താടിയിലും തലയിലും നര എങ്ങനെ പടർന്നുപിടിച്ചിരിക്കുന്നു എന്ന് നീ കാണുന്നില്ലേ?" അപ്പോൾ അവൾ പറഞ്ഞു: "എന്റെ യജമാനനേ, അങ്ങയുടെ മക്കളുടെ മക്കൾക്ക് നര വരുന്നത് കാണുന്നത് വരെ അല്ലാഹു അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ! നര ബാധിച്ച അവസ്ഥയിലും അങ്ങ് ചന്ദ്രനേക്കാൾ സുന്ദരനാണ്." തുടർന്ന് അവൾ അൽപ്പനേരം ആലോചിച്ച ശേഷം ഈ കവിതാ വരികൾ ചൊല്ലി:

مَا ضَرَّكَ الشَّيْبُ شَيْئاً ... بَلْ زِدْتَ فِيهِ جَمَالاً
قَدْ هَذَّبَتْكَ اللَّيَالِي ... وَزِدْتَ فِيهَا كَمَالاً
فَعِشْ لَنَا فِي سُرُورٍ ... وَانْعَمْ بِعَيْشِكَ بَالاً
تَزِيدُ فِي كُلِّ يَوْمٍ ... وَلَيْلَةٍ إِقْبَالاً
فِي نِعْمَةٍ وَسُرُورٍ ... وَدَوْلَةٍ تَتَعَالَى

നര അങ്ങേക്ക് ഒരു കുറവും വരുത്തിയിട്ടില്ല, പകരം അത് അങ്ങയുടെ ഭംഗി കൂട്ടുകയേ ഉള്ളൂ.

കഴിഞ്ഞുപോയ നാളുകൾ അങ്ങയെ കൂടുതൽ വിവേകിയാക്കി, അവ അങ്ങയിൽ പൂർണ്ണത നിറച്ചു.

അതിനാൽ ഞങ്ങൾക്കായി അങ്ങ് സന്തോഷത്തോടെ ജീവിച്ചാലും, മനസ്സമാധാനത്തോടെ ജീവിതം ആസ്വദിച്ചാലും.

ഓരോ പകലും അങ്ങേക്ക് അഭിവൃദ്ധി വർദ്ധിപ്പിക്കട്ടെ, ഓരോ രാവും ഭാഗ്യം കൊണ്ടുവരട്ടെ.

അനുഗ്രഹങ്ങളിലും സന്തോഷത്തിലും, ഉന്നതങ്ങളിലേക്ക് ഉയരുന്ന പ്രതാപത്തിലും അങ്ങ് വാണരുളട്ടെ.

റിപ്പോർട്ടർ പറയുന്നു: അന്ന് അദ്ദേഹം അവൾക്ക് വിലയേറിയ ഒരു സമ്മാനം നൽകി ആദരിച്ചു.

അർഫ എന്നവരിൽ നിന്ന് വീണ്ടും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: മുഅ്തദിദ് യുദ്ധക്കളത്തിൽ നിന്ന് വസീഫിനെയും കൂട്ടി തിരിച്ചെത്തിയപ്പോൾ ബിദ്അ അദ്ദേഹത്തിന്റെ അരികിൽ ചെന്ന് പറഞ്ഞു: "എന്റെ യജമാനനേ, അല്ലാഹുവാണേ സത്യം, ഈ യാത്ര അങ്ങയെ നരപ്പിച്ചു കളഞ്ഞല്ലോ!" അപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "യാത്രയിലുടനീളം ഞാൻ അനുഭവിച്ച പ്രയാസങ്ങളാണ് എന്നെ നരപ്പിച്ചത്." അവൾ അവിടെ നിന്നും തിരിച്ചുപോന്നപ്പോൾ ഈ വരികൾ കവിതയായി പാടി:

إِنْ تَكُنْ شِبْتَ يَا مَلِيكَ البَرَايَا ... لِأُمُورٍ عَانَيْتَهَا وَخُطُوبِ
فَلَقَدْ زَادَكَ المَشِيبُ جَمَالاً ... وَالمَشِيبُ البَادِي كَمَالُ الأَدِيبِ
فَابْقَ أَضْعَافَ مَا مَضَى لَكَ فِي عِزٍّ ... وَمُلْكٍ وَخَفْضِ عَيْشٍ وَطِيبِ

ഹേ പ്രജകളുടെ രാജാവേ, അങ്ങ് അനുഭവിച്ച വലിയ കാര്യങ്ങളും പ്രതിസന്ധികളും കാരണമാണ് അങ്ങേക്ക് നര വന്നതെങ്കിലും;

തീർച്ചയായും ആ നര അങ്ങയുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. പ്രകടമാകുന്ന നരയെന്നത് ഒരു വിദ്വാന്റെ (അറിവുള്ളവന്റെ) പൂർണ്ണതയാണ്.

കഴിഞ്ഞുപോയ പ്രതാപകാലത്തിന്റെ ഇരട്ടി പ്രതാപത്തിലും, രാജകീയ സുഖങ്ങളിലും, സന്തോഷകരമായ ജീവിതത്തിലും അങ്ങ് എന്നും നിലനിൽക്കട്ടെ.

ഇത് കേട്ട മുഅ്തദിദ് അതീവ സന്തുഷ്ടനാവുകയും അവൾക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ആദരിക്കുകയും ചെയ്തു.

എന്നാൽ ഒരുവൻ ദരിദ്രനും ഒന്നുമില്ലാത്തവനുമായി മാറിയാൽ, അവന്റെ ആ ദാരിദ്ര്യം അതുവരെ സ്ത്രീകളുടെ കണ്ണിൽ മറഞ്ഞിരുന്ന എല്ലാ പോരായ്മകളെയും പുറത്തുകൊണ്ടുവരും.

മൊറോക്കൻ പഴഞ്ചൊല്ലുകളിൽ (الأمثال المغربية) സ്ത്രീകൾ പറയാറുള്ള ഒരു പ്രയോഗം ഇപ്രകാരമാണ്: "ഒരു പുരുഷന് അവന്റെ പോക്കറ്റല്ലാതെ (അതായത് സമ്പത്തിന്റെ കുറവല്ലാതെ) മറ്റ് യാതൊരു പോരായ്മയുമില്ല." ഇതിന്റെ അർത്ഥം വളരെ വ്യക്തമാണ്, പ്രത്യേകമായി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലാത്തവിധം ലളിതവുമാണ്.

ഇമാം അബ്ദുള്ള ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഖുദാമ (റഹിമഹുല്ലാഹ്): 

ഇമാം ദഹബി തന്റെ ‘താരീഖുൽ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തിൽ ഈ ഇമാമിന്റെ ജീവചരിത്രം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു: "അദ്ദേഹത്തിന് മോശം സ്വഭാവമുള്ള ഒരു അടിമസ്ത്രീ ഉണ്ടായിരുന്നു. അവൾ അദ്ദേഹത്തെ എപ്പോഴും ബുദ്ധിമുട്ടിക്കുമായിരുന്നു. എന്നാൽ അദ്ദേഹം അവളോട് (തിരിച്ച്) ഒന്നും പറയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മറ്റ് ഭാര്യമാരുടെ കാര്യത്തിലും ഇതുപോലെ തന്നെയായിരുന്നു (അദ്ദേഹം ക്ഷമ പാലിച്ചിരുന്നു)."

ബഹാഉദ്ദീൻ അബ്ദുറഹ്മാൻ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ഞാൻ ഇടപഴകിയിട്ടുള്ള ആളുകളിൽ വെച്ച് ഇദ്ദേഹത്തേക്കാൾ സുന്ദരമായ സ്വഭാവമുള്ളവരോ അല്ലെങ്കിൽ ഇത്രയധികം സഹനശക്തിയുള്ള (ക്ഷമയുള്ള) മറ്റൊരാളെയോ ഞാൻ കണ്ടിട്ടില്ല."

അല്ലാമാ അലി ബിൻ അഹ്മദ് അൽ-ഹർറാലി അത്തിജീബി (റഹിമഹുല്ലാഹ്): ചരിത്രകാരനായ അല്ലാമാ സീദി അൽ-അബ്ബാസ് ബിൻ ഇബ്രാഹീം തന്റെ ‘അൽ-ഇഅ്‌ലാം ബിമൻ ഹല്ല മറാകിഷ് വ അഹ്മാത് മിനൽ അഅ്‌ലാം’ എന്ന പുസ്തകത്തിൽ ഇമാം ദഹബി(റ)യെ ഉദ്ധരിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു: "ശറഫുദ്ദീൻ അൽ-ബാരിസി ഞങ്ങളോട് പറഞ്ഞു: ഹമാത് എന്ന സ്ഥലത്ത് വെച്ച് അദ്ദേഹം വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ചീത്തവിളിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അദ്ദേഹം അതുകേട്ട് പുഞ്ചിരിക്കുകയും അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയുമാണ് ചെയ്തിരുന്നത്. ഒരിക്കൽ ഒരു സംഘം ആളുകൾ അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു: "നിനക്കതിന് കഴിയില്ല." അങ്ങനെ ഒരാൾ അദ്ദേഹം പ്രസംഗപീഠത്തിൽ (വഅ്ള് പറയുന്ന കസേരയിൽ) ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ അരികിൽ വന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "നിന്റെ പിതാവ് ഒരു യഹൂദനായിരുന്നു, പിന്നീടാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്!" ഇത് കേട്ടപ്പോൾ ആ മനുഷ്യൻ വിചാരിച്ചു, അദ്ദേഹം ദേഷ്യപ്പെടുകയും തന്റെ ലക്ഷ്യം നടക്കുകയും ചെയ്യുമെന്ന്. എന്നാൽ അദ്ദേഹം പ്രസംഗപീഠത്തിൽ നിന്നും താഴെയിറങ്ങി ആ മനുഷ്യന്റെ അരികിലേക്ക് ചെന്നു. എന്നിട്ട് തന്റെ മേലങ്കി ഊരി അയാൾക്ക് സമ്മാനമായി നൽകിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "അല്ലാഹു നിനക്ക് നന്മ നൽകി സന്തോഷിപ്പിക്കട്ടെ, കാരണം എന്റെ പിതാവ് ഇസ്‌ലാം മതം സ്വീകരിച്ചാണ് മരണപ്പെട്ടതെന്ന് നീ എനിക്ക് സാക്ഷ്യം നൽകിയല്ലോ!"

ഇമാം അൽ-മഖ്‌രി തന്റെ ‘നഫ്ഹുത്ത്വീബ്’ എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇപ്രകാരം പറയുന്നു:

"ഒരു ദിവസം അദ്ദേഹം രാവിലെ എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വിശപ്പടക്കാൻ വീട്ടിൽ യാതൊരു ഭക്ഷണസാധനവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മകന്റെ ഉമ്മ 'കരീമ' എന്ന് പേരുള്ള ഒരു അടിമസ്ത്രീയായിരുന്നു. അവൾ വളരെ മോശം സ്വഭാവമുള്ളവളായിരുന്നു. അവൾ ഭക്ഷണത്തിനായി അദ്ദേഹത്തോട് കടുത്ത ഭാഷയിൽ ആവശ്യപ്പെടാൻ തുടങ്ങി. അവൾ പറഞ്ഞു: 'കുട്ടികൾക്ക് കഴിക്കാൻ വീട്ടിൽ ഒന്നുമില്ല!' അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇപ്പോൾ തന്നെ കാര്യസ്ഥന്റെ (വകീൽ) അടുക്കൽ നിന്ന് നമുക്ക് കഴിക്കാനുള്ള വക വന്നെത്തും.'

അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദാ ഒരു ചുമട്ടുതൊഴിലാളി വന്ന് വാതിലിൽ മുട്ടുന്നു. അവന്റെ പക്കൽ ഗോതമ്പ് ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: 'ഹേ കരീമ, നീ എന്തൊരു ധൃതിക്കാരിയാണ്! ഇതാ കാര്യസ്ഥൻ ഗോതമ്പ് കൊടുത്തയച്ചിരിക്കുന്നു.' അപ്പോൾ അവൾ ചോദിച്ചു: 'ഇത് ആര് പൊടിച്ച് ഉണ്ടാക്കും?' ഉടനെ അദ്ദേഹം ആ ഗോതമ്പ് മുഴുവൻ ദാനം ചെയ്യാൻ കൽപ്പിച്ചു! എന്നിട്ട് അവളോട് പറഞ്ഞു: 'ഇതിനേക്കാൾ നല്ലത് നിനക്ക് വന്നെത്തും.'

അവൾ അൽപ്പനേരം കാത്തുനിന്നു. പെട്ടെന്ന് അവൾ വീണ്ടും അദ്ദേഹത്തോട് അനുയോജ്യമല്ലാത്ത രീതിയിൽ കടുത്ത വാക്കുകൾ സംസാരിക്കാൻ തുടങ്ങി. അവർ അങ്ങനെ നിൽക്കുമ്പോൾ ഇതാ മൈദമാവുമായി (സമീദ്) മറ്റൊരു ചുമട്ടുകാരൻ വരുന്നു. അപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: 'ഈ മൈദമാവ് ഗോതമ്പിനേക്കാൾ എളുപ്പമുള്ളതാണല്ലോ.' എന്നാൽ അതുകൊണ്ടും അവൾ തൃപ്തിപ്പെട്ടില്ല, അവൾ വീണ്ടും മോശമായി സംസാരിച്ചുകൊണ്ടിരുന്നു. ഉടനെ അദ്ദേഹം അതും ദാനം ചെയ്യാൻ കൽപ്പിച്ചു!

അപ്പോൾ ഇതാ ഒരാൾ തന്റെ തലയിൽ പാകം ചെയ്ത ഭക്ഷണവുമായി വരുന്നു. അത് കണ്ടപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: 'ഹേ കരീമ, നിന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണ പരിഹാരമായിരിക്കുന്നു. നിന്റെ അവസ്ഥ ആ കാര്യസ്ഥൻ മുൻകൂട്ടി അറിഞ്ഞിട്ടുണ്ടായിരുന്നു!'"

ഇമാം ഹാഫിള് ശംസുദ്ദീൻ അദ്ദഹബി (റഹിമഹുല്ലാഹ്): അല്ലാമാ സ്വലാഹുദ്ദീൻ ഖലീൽ ബിൻ ഐബക് അസ്സ്വഫദി തന്റെ ‘നക്തുൽ ഹിമ്യാൻ ഫീ നുകതിൽ ഉമ്യാൻ’ എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: "ഇമാം ദഹബി അദ്ദേഹത്തിന്റേതായി എനിക്ക് ഈ കവിതാ വരികൾ ചൊല്ലിത്തരികയുണ്ടായി:"

لَوْ أَنَّ سُفْيَانَ عَلَى حِفْظِهِ ... فِي بَعْضِ هَمِّي نَسِيَ المَاضِي
نَفْسِي وَعِرْسِي ثُمَّ ضِرْسِي سَعَوْا ... فِي غُرْبَتِي وَالشَّيْخِ وَالقَاضِي

സുഫ്യാൻ അസ്സൗരി അദ്ദേഹത്തിന്റെ ഓർമ്മശക്തിയോടെ (എന്റെ ഈ അവസ്ഥയിൽ) ഉണ്ടായിരുന്നുവെങ്കിൽ, എന്റെ ചില വേവലാതികൾ കാരണം അദ്ദേഹം തന്റെ കഴിഞ്ഞകാല കാര്യങ്ങൾ പോലും മറന്നുപോകുമായിരുന്നു.

എന്റെ സ്വന്തം ശരീരവും, എന്റെ ഭാര്യയും, എന്റെ പല്ലുവേദനയും, എന്റെ പ്രവാസവും (അന്യദേശത്തെ ജീവിതം), ഒപ്പം എന്റെ ശൈഖും ഖാളിയും എല്ലാം കൂടി എന്നെ വിഷമിപ്പിക്കാൻ മത്സരിക്കുകയാണ്!

(ഇവിടെ 'അൽ-ഇർസു' എന്ന വാക്കിന്റെ അർത്ഥം ഭർത്താവിന് ഭാര്യയെന്നും, ഭാര്യക്ക് ഭർത്താവെന്നും പറയാം. ഇവിടെ ദമ്പതികൾ എന്നാണ് ഉദ്ദേശിക്കുന്നത്).

ഒരുപക്ഷേ, ഹാഫിള് ദഹബി തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലായിരിക്കാം ഈ വരികൾ പറഞ്ഞിട്ടുണ്ടാവുക. കാരണം, മരണപ്പെടുന്നതിന് നാലോ അതിലധികമോ വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ആളുകൾ അദ്ദേഹത്തോട് "അങ്ങ് കണ്ണിന് ശസ്ത്രക്രിയ (ചികിത്സ) ചെയ്യുകയാണെങ്കിൽ കാഴ്ച തിരിച്ചു കിട്ടുമായിരുന്നല്ലോ" എന്ന് പറയുമ്പോൾ അദ്ദേഹം വിഷമിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. അദ്ദേഹം പറയുമായിരുന്നു: "ഇത് സാധാരണ വെള്ളം വന്നതല്ല (തിമിരമല്ല), എനിക്ക് നന്നായറിയാം, എന്റെ കാഴ്ച ക്രമേണ കുറഞ്ഞു കുറഞ്ഞ് പൂർണ്ണമായും ഇല്ലാതായതാണ്."

അതുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രയാസങ്ങൾക്കിടയിൽ എപ്പോഴോ കുടുംബത്തിന്റെ ഭാഗത്തുനിന്ന് താല്പര്യമില്ലാത്ത ചില പെരുമാറ്റങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ ക്ഷമ അല്പം കുറഞ്ഞിട്ടുണ്ടാകാം, ആ ദേഷ്യത്തിലോ സങ്കടത്തിലോ ആയിരിക്കാം അദ്ദേഹം ഈ വരികൾ പറഞ്ഞത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

ശൈഖ് ആരിഫ് ബില്ലാഹ് ഉഥ്മാൻ അൽ-ഖത്ത്വാബ് (റഹിമഹുല്ലാഹ്):

ഇമാം ശഅ്റാനി തന്റെ ‘അത്തുബഖാത്തുൽ കുബ്റാ’ എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു: "എന്റെ യജമാനനായ ശൈഖ് നൂറുദ്ദീൻ അശ്ശൗനി(റ) എന്നോട് പറഞ്ഞു: അദ്ദേഹം കുറച്ചുകാലം ഉഥ്മാൻ അൽ-ഖത്ത്വാബിന്റെ അടുത്ത് താമസിച്ചിരുന്നു. ഒരിക്കൽ രാത്രിയിൽ അദ്ദേഹം വുളൂഅ് ചെയ്യാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ, വുളൂഅ് ചെയ്യുന്ന സ്ഥലത്തേക്കുള്ള വഴിയിൽ തുണിയിൽ പൊതിഞ്ഞ് കിടക്കുന്ന ഒരാളെ കണ്ടു. അപ്പോൾ അദ്ദേഹം അയാളോട് പറഞ്ഞു: 'എഴുന്നേൽക്കൂ, ഇത് കിടന്നുറങ്ങാനുള്ള സ്ഥലമല്ല!'

അപ്പോൾ ആ കിടന്നയാൾ തന്റെ മുഖത്തുനിന്ന് തുണിമാറ്റി ഇപ്രകാരം പറഞ്ഞു: 'എന്റെ സഹോദരാ, ഞാൻ ഉഥ്മാൻ ആണ്! എന്റെ കുട്ടികളുടെ ഉമ്മ (ഭാര്യ) എന്നെ വീട്ടിൽ നിന്നും പുറത്താക്കിയതാണ്. ഈ രാത്രി എന്നെ വീട്ടിൽ ഉറക്കാൻ സമ്മതിക്കില്ലെന്ന് അവൾ സത്യം ചെയ്തിട്ടുണ്ട്.' അവൾ അദ്ദേഹത്തിന്റെ മേൽ അത്രമേൽ ആധിപത്യം പുലർത്തുന്നവളായിരുന്നു (അദ്ദേഹം അത് ക്ഷമയോടെ സഹിക്കുകയും ചെയ്തു). ഇതേ അവസ്ഥ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായ ഉഥ്മാൻ അദ്ദീമിയുടെ ഭാര്യയുടെ കാര്യത്തിലും."

ഇമാം മനാവി തന്റെ ‘അൽകവാകിബുദ്ദുരിയ്യ’ എന്ന പുസ്തകത്തിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇപ്രകാരം പറയുന്നു:

"അദ്ദേഹത്തിന്റെ ഉമ്മ അദ്ദേഹത്തിന്റെ തലയിലും ചുമലിലും അടിക്കുകയും ശബ്ദമുയർത്തി സംസാരിക്കുകയും ചെയ്യുമായിരുന്നു; എന്നാൽ അദ്ദേഹം അതിലൊന്നും ഒട്ടും പ്രകോപിതനാകുമായിരുന്നില്ല. അതുപോലെ തന്നെ മോശം സ്വഭാവമുള്ള ഭാര്യയെക്കൊണ്ടും അദ്ദേഹം പരീക്ഷിക്കപ്പെട്ടു. അവൾ അദ്ദേഹത്തെ ഒരുപാട് ഉപദ്രവിക്കുകയും, ചില രാത്രികളിൽ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു. അവൾ പറയുമായിരുന്നു: 'എന്റെ വിരിപ്പിൽ കിടന്നുറങ്ങാൻ ഞാൻ നിനക്ക് അനുവാദം തരില്ല!'

അങ്ങനെ അദ്ദേഹം വഴിയിൽ കിടന്നുറങ്ങുമായിരുന്നു. അദ്ദേഹം പറയുമായിരുന്നു: 'പള്ളിയുടെ മൂലയിൽ (സാവിയയിൽ) പോയി കിടന്നുറങ്ങിയാൽ, ഞാൻ ഉറങ്ങുന്നതിനിടയിൽ എന്നിൽ നിന്ന് അബദ്ധത്തിൽ വായു കോപനം (കീഴ്ശ്വാസം) ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു (അതുകൊണ്ടാണ് പള്ളിയിൽ കിടക്കാതെ വഴിയിൽ കിടക്കുന്നത്).'" (അത്രമേൽ സൂക്ഷ്മതയുള്ളവനായിരുന്നു അദ്ദേഹം).

ശൈഖ് മുഹമ്മദ് അസ്സർവി (റഹിമഹുല്ലാഹ്):

ഇമാം ശഅ്റാനി തന്റെ ‘അത്തബഖാത്തുൽ കുബ്റാ’ എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം വിവരിക്കുന്നിടത്ത് ഇപ്രകാരം പറയുന്നു:

"അദ്ദേഹം തന്റെ ഭാര്യയെക്കൊണ്ട് കഠിനമായി പരീക്ഷിക്കപ്പെട്ടിരുന്നു. അവളോട് അദ്ദേഹത്തിന് കടുത്ത ഭയമുണ്ടായിരുന്നു. അദ്ദേഹം ഏതെങ്കിലും ഒരു ദരിദ്രനായ മുരീദിനെ (ആത്മീയ ശിഷ്യനെ) ഏകാന്തമായ ധ്യാനത്തിനായി (ഖൽവത്ത്) ഇരുത്തിയാൽ, ശൈഖിന്റെ യാതൊരു അനുവാദവുമില്ലാതെ അവൾ വന്ന് ആ ശിഷ്യനെ അവിടെനിന്നും പുറത്താക്കുമായിരുന്നു. ആ സമയം അതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല."

അദ്ദേഹം തന്റെ ‘ലവാഖിഹുൽ അൻവാരിൽ ഖുദ്സിയ്യ’ എന്ന പുസ്തകത്തിലും ഇപ്രകാരം പറയുന്നു:

"ഇതുപോലെ എന്റെ യജമാനനായ ശൈഖ് മുഹമ്മദ് ബിൻ അബിൽ ഹമാഇൽ അസ്സർവിയുടെ ഭാര്യ അദ്ദേഹത്തെ ചീത്തവിളിക്കുന്നതും, ആത്മീയ പാതയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം അവളെ അത്രമേൽ ഭയപ്പെട്ടിരുന്നു."

ഇമാം മനാവി തന്റെ ‘അൽകവാകിബുദ്ദുരിയ്യ’ എന്ന പുസ്തകത്തിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

"ഭാര്യയിൽ നിന്നുള്ള ഉപദ്രവങ്ങൾ കൊണ്ട് അദ്ദേഹം ഏറെ പരീക്ഷിക്കപ്പെട്ടിരുന്നു; വാസ്തവത്തിൽ അവളെ നശിപ്പിച്ചു കളയാൻ (ആത്മീയമായോ അല്ലാതെയോ) അദ്ദേഹത്തിന് കഴിവുണ്ടായിരുന്നിട്ടുകൂടി അദ്ദേഹം ക്ഷമിക്കുകയാണുണ്ടായത്. ചിലപ്പോൾ അദ്ദേഹം ഏതെങ്കിലും ഒരു ദരിദ്രനായ ശിഷ്യനെ ആത്മീയ ധ്യാനത്തിന് (ഖൽവത്ത്) ഇരുത്തിയാൽ, ആ നിശ്ചിത കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അവൾ വന്ന് അവനെ പുറത്താക്കുമായിരുന്നു. എന്നിട്ട് അവൾ പറയും: 'ഇന്ന ആൾ നിന്നോട് പറഞ്ഞിരിക്കുന്നു, ഞാൻ ഇവിടെ ശൈഖ് കളി നടത്തുന്നില്ലെന്ന്!' അപ്പോഴൊന്നും അദ്ദേഹം ഒരു മറുവാക്കും പറയുമായിരുന്നില്ല."

ആരിഫ് ബില്ലാഹ് ശൈഖ് സയ്യിദി അലി അൽ-ഖവ്വാസ് (റഹിമഹുല്ലാഹ്):

അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായ ഇമാം ശഅ്റാനി തന്റെ ‘അൽ-ഉഹൂദുൽ മുഹമ്മദിയ്യ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "എന്റെ യജമാനനായ സയ്യിദി അലി അൽ-ഖവ്വാസിന്റെ ഭാര്യ അദ്ദേഹവുമായി മൂന്ന് മാസത്തോളമോ അതിൽ കൂടുതലോ സംസാരിക്കാതെ പിണങ്ങി നിൽക്കുമായിരുന്നു. ഒരിക്കൽ അവൾ വളർത്തുന്ന കോഴിക്ക് കൊടുക്കാൻ വെച്ചിരുന്ന തുറന്നുവെച്ച വെള്ളത്തിൽ നിന്ന് അദ്ദേഹം അബദ്ധത്തിൽ എടുത്തു കുടിച്ചു എന്ന കാരണത്താൽ ഒരു മാസത്തോളമാണ് അവൾ അദ്ദേഹത്തോട് പിണങ്ങി മാറിയത്! അദ്ദേഹം ആ പാത്രത്തിൽ എവിടെയാണോ വായ് വെച്ച് കുടിച്ചത്, ആ ഭാഗത്ത് തന്റെ വായ് തട്ടാതിരിക്കാൻ അവൾ ആ പാത്രത്തിന്റെ ആ ഭാഗം ഒരു ഒട്ടുകഷ്ണം (ചില്ല് കഷ്ണം) കൊണ്ട് ഉരച്ചു കളഞ്ഞു!

അവൾ അദ്ദേഹത്തോട് പിണങ്ങി സംസാരിക്കാതെ ഇരിക്കുന്ന അവസ്ഥയിൽ തന്നെ അദ്ദേഹം അവളെയും കൂട്ടി ഈജിപ്തിൽ നിന്നും ഹിജാസിലേക്ക് (മക്ക/മദീന) യാത്ര പോവുകയുണ്ടായി. ആ യാത്രയിലുടനീളവും തിരിച്ചു വരുന്നത് വരെയും അവർ തമ്മിൽ ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല. പിന്നീട് അവൾ മരണപ്പെട്ടപ്പോൾ, വെളുത്തൊരു കൊടിയുമേന്തി അദ്ദേഹം അവളുടെ ശവമഞ്ചത്തിന് (മയ്യിത്ത് കട്ടിൽ) മുന്നിലായി നടന്നു. അദ്ദേഹം തന്റെ മരണശയ്യയിൽ വെച്ച് എന്നോട് പറയുകയുണ്ടായി: വിവാഹം കഴിച്ചതു മുതൽ നീണ്ട 57 വർഷക്കാലം അവൾ അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടും, ഒരു രാത്രി പോലും അവർ പരസ്പരം പൂർണ്ണമായി പൊരുത്തപ്പെട്ട അവസ്ഥയിൽ ഒരുമിച്ച് ഉറങ്ങിയിട്ടില്ല!"

അവളെ വിവാഹമോചനം (ത്വലാഖ്) ചെയ്യാൻ ആളുകൾ അദ്ദേഹത്തോട് ആവശ്യപ്പെടുമ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറയുമായിരുന്നു:

"ഈ ദ്രോഹം (അക്രമം) എന്നിൽ നിന്ന് തന്നെ ഉണ്ടാകുന്നതാണ്, അവളിൽ നിന്നല്ല. കാരണം അവൾ പ്രകടിപ്പിക്കുന്നത് എന്റെ തന്നെ കർമ്മങ്ങളുടെ പ്രതിഫലനമാണ് (എന്റെ പാപങ്ങൾ കാരണമാണ് എനിക്ക് ഈ പരീക്ഷണം)."

അല്ലാഹുവാണ് സത്യം, അദ്ദേഹം എത്രമാത്രം ക്ഷമാശീലനായ ഒരു ഉത്തമ ഇമാമായിരുന്നു! അദ്ദേഹത്തെപ്പോലെ ഇതൊക്കെ സഹിക്കാൻ ഇന്ന് ആർക്കാണ് സാധിക്കുക?!

ഇതിനെക്കുറിച്ച് ഒരു കവി പാടുന്നു:

لَيْسَتِ الأَحْلَامُ فِي حَالِ الرِّضَا ... إِنَّمَا الأَحْلَامُ فِي حَالِ الغَضَبِ

ഒരാൾ സന്തോഷത്തിലും സംതൃപ്തിയിലും ആയിരിക്കുമ്പോൾ കാണിക്കുന്ന ക്ഷമയോ വിവേകമോ ഒന്നുമല്ല യഥാർത്ഥ ക്ഷമ; മറിച്ച്, കടുത്ത ദേഷ്യവും പ്രകോപനവും ഉണ്ടാകുന്ന അവസ്ഥയിൽ ഒരുവൻ കാണിക്കുന്നതാണ് യഥാർത്ഥ ക്ഷമയും വിവേകവും.

ശൈഖ് സയ്യിദി അഹ്മദ് ബിൻ അജീബ (റഹിമഹുല്ലാഹ്):

അദ്ദേഹത്തിന് തന്റെ ഭാര്യയുമായിട്ടുണ്ടായ കഥകൾ നിങ്ങൾ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ ഒന്നാണ്. മുൻപ് കഴിഞ്ഞുപോയ (ക്ഷമാശീലരായ മഹത്തുക്കളുടെ) ഭാര്യമാരുടെ ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ ഭാര്യ വായിച്ചറിഞ്ഞിട്ടുണ്ടോ എന്ന് തോന്നിപ്പോകും; കാരണം ആ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോട് ചെയ്തതുപോലെയൊക്കെ ചെയ്യാൻ അവൾ തന്റെ ഭർത്താവായ ഇമാം ഇബ്നു അജീബയോടും മത്സരിച്ചു ശ്രമിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിന് അവളിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ഇമാം തന്റെ ‘ഫഹ്‌റസത്ത്’ (الفهرسة) എന്ന സ്വന്തം ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിക്കുന്നു. അദ്ദേഹം പറയുന്നു: "അവരുടെ ഭാഗത്തുനിന്നുള്ള ക്രൂരതകളും ഉപദ്രവങ്ങളും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഞങ്ങൾ ക്ഷമിച്ചു, അല്ലാഹുവിന് മാത്രമാണ് സർവ്വ സ്തുതിയും.

ഒരിക്കൽ ഞാൻ ഉയർന്ന ഒരു സ്ഥലത്ത് എന്റെ ഏകാന്തമായ ധ്യാനത്തിൽ (ഖൽവത്ത്) ഇരിക്കുകയായിരുന്നു. അപ്പോൾ എന്റെ ഭാര്യമാരിൽ ഒരാൾക്ക് കടുത്ത അസൂയ (വൈരാഗ്യം) വരികയും അവൾ കോപാകുലയാവുകയും ചെയ്തു. അവൾ ഞാൻ ഇരുന്നിരുന്ന ഭാഗത്തേക്ക് കയറിവന്ന് എന്നെ കയ്യേറ്റം ചെയ്യുകയും (അടിക്കുകയും) അവിടെ നിന്നും താഴേക്ക് തള്ളിയിടുകയും ചെയ്തു! എന്നിട്ട് എന്നെ വീടിന്റെ വാതിലിന് പുറത്താക്കി, എന്റെ പിന്നിൽ വാതിൽ ശക്തമായി അടച്ചുപൂട്ടി. അന്ന് രാത്രി എനിക്ക് വീടിന് പുറത്താണ് കിടന്നുറങ്ങേണ്ടി വന്നത്.

ഒരിക്കൽ ഞാൻ അവളുടെ പുതപ്പിന് മുകളിലായി കിടക്കുകയായിരുന്നു. പെട്ടെന്ന് അവൾ ആ പുതപ്പ് എന്റെ അടിയിൽ നിന്നും ശക്തമായി വലിച്ചെടുത്തു; അതോടെ ഞാൻ നിലത്തേക്ക് മറിഞ്ഞുവീണു.

മറ്റൊരു ദിവസം ഞാൻ ഒരു പാത്രത്തിൽ പുതിയ രണ്ട് പാൽക്കട്ടകൾ കൊണ്ടുവന്നു. എന്നാൽ അവൾ കടുത്ത ദേഷ്യത്തിലായിരുന്നു. അവൾ തന്റെ കാൽകൊണ്ട് ആ പാൽക്കട്ടകൾ ചവിട്ടി ഞെരിച്ചു, എന്നിട്ട് അവയെടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു! ഞാൻ ഇരിക്കുകയായിരുന്നു, (അവളുടെ ആ പെട്ടെന്നുള്ള ആക്രമണത്തിൽ) എന്റെ തല ചുവരിലിടിച്ച് ശക്തമായ പരിക്കേൽക്കുകയുണ്ടായി."

"അവളുടെ ഭാഗത്തുനിന്നുണ്ടാകാറുള്ള ചീത്തവിളികൾക്കും ശാപപ്രാർത്ഥനകൾക്കും ആകട്ടെ യാതൊരു കണക്കുമില്ലായിരുന്നു, അവ അത്രമേൽ കൂടുതലായിരുന്നു."

എന്നാൽ അത്ഭുതകരമായ കാര്യം, ഇത്രയൊക്കെ സംഭവിച്ചിട്ടും മഹാനായ ഈ ഇമാം—തന്റെ ഉത്തമമായ സ്വഭാവവും മാന്യതയും കാരണം—തന്റെ ഭാര്യയ്ക്ക് അനുകൂലമായി ചില ന്യായങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ്! അവളിൽ നിന്ന് നേരിട്ട ഈ അനുഭവങ്ങൾ വിവരിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഇപ്രകാരം പറയുന്നു: "കടുത്ത അസൂയയും വൈരാഗ്യവുമുള്ള (ഗീറത്ത്) ഒരാൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അയാൾ മഅ്ദൂറാണ് (അയാളെ കുറ്റപ്പെടുത്താൻ കഴിയില്ല). നിന്റെ ഭാര്യ മറ്റൊരു പുരുഷന്റെ അടുത്തേക്ക് പോവുകയും അവൻ അവളോട് കളിതമാശകളിൽ ഏർപ്പെടുന്നത് ചെയ്യുന്നത് കണ്ടാൽ നിനക്ക് ക്ഷമിക്കാൻ സാധിക്കുമോ? ഇല്ലല്ലോ. ഒരു പുരുഷന് തന്റെ ഭാര്യ മറ്റൊരുവനോടൊപ്പം കാണുന്നത് സഹിക്കാൻ കഴിയാത്തതുപോലെ തന്നെയാണ്, ഒരു സ്ത്രീക്ക് തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഉണ്ടാകുന്നത് കാണുന്നതും. അതിനാൽ, സ്ത്രീകളിൽ അസൂയയും വൈരാഗ്യവും ഇളകിമറിയുന്ന സമയത്ത് അവരിൽ നിന്ന് പുറത്തുവരുന്ന പ്രകോപനപരമായ എല്ലാ പെരുമാറ്റങ്ങളും ബുദ്ധിയും വിവേകവുമുള്ള പുരുഷന്മാർ സഹിക്കേണ്ടതാണ്." ‘അൽ-ജാമിഉസ്സ്വഗീർ’ എന്ന ഗ്രന്ഥത്തിൽ ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്: "സ്ത്രീകളുടെ (ഭർത്താവിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുള്ള) അസൂയ രക്തസാക്ഷിത്വത്തോട് (ശഹീദ്) ചേർക്കപ്പെട്ടതാണ്. അതിനാൽ അവൾ ഖബറിൽ ചോദ്യം ചെയ്യപ്പെടുകയില്ല." അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അതുകൊണ്ട് തന്നെ, അവൾ ചെയ്ത വലിയ ഭാഗ്യമെന്തെന്നാൽ (അല്ലാഹു അവളോട് കരുണ കാണിക്കട്ടെ), വിവേകിയായ ഒരു റബ്ബാനി ആലിം (ദൈവഭയമുള്ള പണ്ഡിതൻ) ആയിരുന്നു അവളുടെ ഭർത്താവ്.

അദ്ദേഹം എപ്പോഴും പറയുമായിരുന്നു: "ഒരു പുരുഷൻ തന്റെ ഭാര്യയുടെ ഉപദ്രവങ്ങളും ക്രൂരതകളും ക്ഷമയോടെ സഹിക്കുന്നതിനെ ഒന്നിനും കൊള്ളാത്തവന്റെ ഭീരുത്വമെന്നോ പരാജയമെന്നോ വിളിക്കാൻ കഴിയില്ല. മറിച്ച്, അത് വലിയ വിവേകവും ഉദാരതയും തന്റെ അന്തസ്സ് കാത്തുസൂക്ഷിക്കലുമൊക്കെയാണ്. കാരണം, ഒരു പുരുഷനെ തോൽപ്പിക്കാൻ മാത്രമുള്ള എന്ത് ശക്തിയാണ് ഒരു സ്ത്രീക്കുള്ളത്?! അതുകൊണ്ടാണ് പണ്ടുള്ളവർ പറഞ്ഞത്: മാന്യന്മാരായ പുരുഷന്മാരെയല്ലാതെ സ്ത്രീകൾ കീഴടക്കുകയില്ല (അവരുടെ മുന്നിലേ സ്ത്രീകൾ വാശിപിടിക്കൂ), അധമന്മാരായ പുരുഷന്മാരല്ലാതെ സ്ത്രീകളെ അടിച്ചമർത്തുകയുമില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് മുന്നിൽ പുരുഷൻ കാണിക്കുന്ന ക്ഷമയെ അവളോട് തോറ്റുപോയതായി കണക്കാക്കുന്നത് വെറും രൂപകൽപ്പന (അലങ്കാര പ്രയോഗം) മാത്രമാണ്."

وَجَهْلٍ رَدَدْنَاهُ بِفَضْلِ حُلُومِنَا ... وَلَوْ أَنَّنَا شِئْنَا رَدَدْنَاهُ بِالجَهْلِ

ഞങ്ങൾക്ക് നേരെ ഉണ്ടായ അവിവേകത്തെയും അജ്ഞതയെയും ഞങ്ങളുടെ വിവേകവും സഹനവും (ഹിൽമ്) കൊണ്ട് ഞങ്ങൾ തടഞ്ഞുനിർത്തി. ഞങ്ങൾക്ക് വേണമെന്നുണ്ടായിരുന്നെങ്കിൽ ആ അവിവേകത്തിന് അതേ നാണയത്തിൽ തിരിച്ച് അവിവേകം കൊണ്ട് തന്നെ മറുപടി നൽകാമായിരുന്നു.

ഇതുപോലെയുള്ള ഉദാരമനസ്കരായ പുരുഷന്മാരുടെ ഉത്തമമായ സ്വഭാവങ്ങളും പ്രവർത്തികളുമാണ് മറ്റു പുരുഷന്മാർ തങ്ങളുടെ കരളായ പെൺമക്കൾക്ക് ഭർത്താക്കന്മാരായി തിരഞ്ഞെടുക്കാൻ വേണ്ടി അന്വേഷിക്കേണ്ടത്. മർഫൂആയ ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "വിവാഹം എന്നത് ഒരു തടവറ (അടിമത്തം) പോലെയാണ്. അതിനാൽ നിങ്ങളോരോരുത്തരും തന്റെ ആദരണീയയായ മകളെ എവിടെയാണ് കൊണ്ടുപോയി ആക്കുന്നത് എന്ന് നന്നായി ശ്രദ്ധിക്കട്ടെ."

തുടർന്ന്, വായനക്കാരൻ ആ ഭാര്യയുടെ പദവിയെ കുറച്ചുകാണുന്നതിനെക്കുറിച്ചോ, അവളെ ആക്ഷേപിക്കുന്നതിനെക്കുറിച്ചോ അവൾക്കെതിരെ ശാപപ്രാർത്ഥന നടത്തുന്നതിനെക്കുറിച്ചോ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം, അവൾ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഒരുപാട് പുരുഷന്മാർക്കും സ്ത്രീകൾക്കും തന്റെ അറിവുകൊണ്ട് ഉപകാരം ചെയ്ത ആ സ്വാലിഹായ ആലിമിന്റെ (പണ്ഡിതന്റെ) ഭാര്യയാണ്. ആ പണ്ഡിതനാകട്ടെ വലിയ വിലായത്തിന്റെ (അല്ലാഹുവിന്റെ സാമീപ്യം) പദവികളിലും സ്വലാഹിലും എത്തിയ മഹാനാണെന്ന് പറയപ്പെടുന്നു. തീർച്ചയായും അന്ത്യനാളിൽ പണ്ഡിതന്മാർക്ക് ശുപാർശ (ശഫാഅത്ത്) ചെയ്യാനുള്ള അനുവാദമുണ്ട്; അദ്ദേഹത്തെപ്പോലെയുള്ളവർ തന്റെ ഉദാരത കാരണം ശത്രുക്കൾക്ക് വേണ്ടി പോലും ശുപാർശ ചെയ്യുമ്പോൾ, തന്റെ മക്കളുടെ ഉമ്മയായ സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ അദ്ദേഹം അവൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.

ഭാര്യമാരിൽ നിന്ന് ഉപദ്രവങ്ങൾ നേരിടേണ്ടി വരികയും, എന്നാൽ അത് ക്ഷമയോടെ സഹിക്കുകയും വലിയ വിവേകവും ബുദ്ധിയും പ്രകടിപ്പിക്കുകയും ചെയ്ത ജ്ഞാനികളിൽ ഒരാളാണ്:

തത്ത്വചിന്തകൻ അനക്സാഗൊറസ്

(അരിസ്റ്റോട്ടിൽ തന്റെ പുസ്തകങ്ങളിൽ ഇദ്ദേഹത്തിന്റെ വാക്കുകളും അഭിപ്രായങ്ങളും ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്).

ശംസുദ്ദീൻ മുഹമ്മദ് ബിൻ മഹ്മൂദ് അശ്ശഹ്റസൂരി, തത്ത്വചിന്തകന്മാരുടെയും ജ്ഞാനികളുടെയും ചരിത്രം വിവരിക്കുന്ന തന്റെ ‘നുസ്ഹതുൽ അർവാഹ് വ റൗദതുൽ അഫ്രാഹ്’ എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു:

"ഒരിക്കൽ ഇദ്ദേഹത്തിന്റെ ഭാര്യ ഇദ്ദേഹത്തോട് വലിയ രീതിയിൽ വഴക്കിട്ടു. ദീർഘനേരം അവൾ അദ്ദേഹത്തിന് കേൾക്കാൻ അറപ്പുളവാക്കുന്ന ചീത്ത വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹം ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു മൗനമായിരുന്നു. ഇത് കണ്ട് അവളുടെ ദേഷ്യം വീണ്ടും ഇരട്ടിച്ചു. ആ സമയം അവൾ വസ്ത്രങ്ങൾ കഴുകുകയായിരുന്നു. പെട്ടെന്ന് അവൾ വസ്ത്രം കഴുകിയ ആ അഴുക്കുവെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൂടെ ഒഴുക്കി! അപ്പോൾ അദ്ദേഹം ഒരു പുസ്തകം വായിക്കുകയായിരുന്നു. അദ്ദേഹം ആ പുസ്തകം കയ്യിൽ നിന്നും താഴെ വെച്ചു. എന്നിട്ട് തലയുയർത്തി അവളെ നോക്കി ഇത്രമാത്രം പറഞ്ഞു: 'നീ ഇത്രയും നേരം ഇടിമിന്നുകയും മേഘം ഗർജ്ജിക്കുകയും ചെയ്യുകയായിരുന്നു, ഇപ്പോൾ ഇതാ മഴയും പെയ്തു!' ഇതിലപ്പുറം ഒരു വാക്കും അദ്ദേഹം അവളോട് പറഞ്ഞില്ല."

ഈ തത്ത്വചിന്തകൻ അത്രമേൽ ശാന്തനും വിവേകിയുമായിരുന്നു; മൂഢന്മാരുടെ വാക്കുകൾക്കൊന്നും അദ്ദേഹം പ്രകോപിതനാകുമായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു കഥ ഇപ്രകാരമാണ്:

"ഒരിക്കൽ ഒരു പരുക്കൻ സ്വഭാവക്കാരനായ മനുഷ്യൻ അദ്ദേഹത്തിന്റെ അരികിലൂടെ പോവുകയും അദ്ദേഹത്തെ അങ്ങേയറ്റം മോശമായ വാക്കുകളാൽ അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം അത് ശ്രദ്ധിക്കാതെ തിരിഞ്ഞുനടന്നു. അപ്പോൾ ആളുകൾ അദ്ദേഹത്തോട് ചോദിച്ചു: 'അയാളുടെ വാക്കുകൾ നിങ്ങളെ ഒട്ടും അസ്വസ്ഥനാക്കിയില്ലേ?' അദ്ദേഹം മറുപടി നൽകി: 'ഇല്ല, കാരണം ഒരു കാക്കയിൽ നിന്ന് പ്രാവുകളുടെ കൊഞ്ചലോ, കൊക്കിൽ നിന്ന് കുയിലിന്റെ മധുരഗീതമോ ഞാൻ പ്രതീക്ഷിക്കാറില്ല (അതുകൊണ്ട് അയാളിൽ നിന്ന് അങ്ങനെയൊക്കെയേ പ്രതീക്ഷിക്കാനുള്ളൂ).'"

സഹനത്തിനും ക്ഷമയ്ക്കും കഴിയാത്തവർ, മഹാനായ താബിഈ വര്യൻ ബക്ർ ബിൻ അബ്ദില്ല അൽ-മുസനി തന്റെ ഭാര്യയോട് പറഞ്ഞതുപോലെ പറയട്ടെ: "നീ എന്റെ കുറ്റങ്ങൾ പറയുമെന്ന് എനിക്ക് ഭയമില്ലായിരുന്നെങ്കിൽ, നിന്റെ കുറ്റങ്ങൾ ഞാനും പറയുമായിരുന്നു." അങ്ങനെ അദ്ദേഹം തന്റെ കോപം അടിച്ചമർത്തുകയും, തന്റെ കുടുംബത്തെ സംരക്ഷിക്കുകയും, ദാമ്പത്യബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു.

ഭർത്താവ് ദേഷ്യപ്പെടുമ്പോൾ, ആ കോപത്തിന്റെ തീപ്പൊരി അടങ്ങുന്നത് വരെ മൗനവും ശാന്തതയും പാലിക്കാൻ ഭാര്യ തയ്യാറാകട്ടെ. ഇമാം ശുഐബ് ബിൻ ഹർബ് വിവാഹം കഴിക്കാൻ ആഗ്രഹിച്ച സ്ത്രീ പറഞ്ഞതുപോലെ അവൾ പറയട്ടെ. അദ്ദേഹം അവളോട് പറഞ്ഞിരുന്നു: "ഞാൻ അൽപം സ്വഭാവദൂഷ്യമുള്ള (പെട്ടെന്ന് ദേഷ്യം വരുന്ന) ആളാണ്." അപ്പോൾ അവൾ മറുപടി നൽകി: "നിന്നെ ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടുന്നവളാണ് നിന്യേക്കാൾ മോശം സ്വഭാവമുള്ളവൾ!"

അതുപോലെ അബുൽ അസ്‌വദ് അദ്-ദുഅലി തന്റെ ഭാര്യയോട് പറഞ്ഞ വരികൾ അവൾ ജീവിതത്തിൽ പകർത്തട്ടെ—ഇമാം ഷാഫിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് കവിതാ വരികളാണിവ:

خُذِي العَفْوِ مِنِّي تَسْتَدِيمِي مَوَدَّتِي ... وَلَا تَنْطِقِي فِي سَوْرَتِي حِينَ أَغْضَبُ
فَإِنِّي رَأَيْتُ الحُبَّ فِي الصَّدْرِ وَالأَذَى ... إِذَا اجْتَمَعَا لَمْ يَلْبَثِ الحُبُّ يَذْهَبُ

"ഞാൻ ദേഷ്യപ്പെടുമ്പോൾ നീ എന്നോട് വിട്ടുവീഴ്ച ചെയ്യുക, എന്റെ സ്നേഹം നിലനിർത്തുക; ഞാൻ കോപാകുലനായിരിക്കുമ്പോൾ നീ (എതിർത്ത്) സംസാരിക്കരുത്."

"തീർച്ചയായും ഹൃദയത്തിൽ സ്നേഹവും ഉപദ്രവവും (വെറുപ്പും) ഒരുമിച്ചു വന്നാൽ, ആ സ്നേഹം അധികകാലം നിലനിൽക്കില്ല, അത് പെട്ടെന്ന് തന്നെ ഇല്ലാതാകും."

അങ്ങനെ ചെയ്യുകയാണെങ്കിൽ അവൾക്ക് ഭർത്താവിന്റെ സ്നേഹം നിലനിർത്താം, തന്റെ നാഥനെ പ്രീതിപ്പെടുത്താം, കൂടാതെ ക്ഷമാശീലരായ സ്ത്രീകൾക്കുള്ള പ്രതിഫലം നേടിയെടുക്കാനും സാധിക്കും.

അല്ലാഹു മുസ്‌ലിംകളുടെ വീടുകളെ ദമ്പതികൾക്ക് സമാധാനത്തോടെ ജീവിക്കാനും, മക്കൾക്ക് കാരുണ്യവും ദയയും സുതാര്യതയും അനുഭവിക്കാനുമുള്ള ഇടങ്ങളാക്കി മാറ്റട്ടെ! നല്ല രീതിയിലുള്ള സഹവർത്തിത്വവും സ്നേഹവും ഉത്തമ സ്വഭാവങ്ങളും അവിടെ പഠിക്കപ്പെടട്ടെ.

"ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പങ്കാളികളിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ പ്രധാനം ചെയ്യേണമേ, ഞങ്ങളെ നീ ഭയഭക്തിയുള്ളവർക്ക് മാതൃകയാക്കുകയും ചെയ്യേണമേ." (വിശുദ്ധ ഖുർആൻ 25:74)

നമ്മുടെ നേതാവായ മുഹമ്മദ് നബി(സ്വ)യുടെ മേലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മേലും അല്ലാഹുവിന്റെ സ്വലാത്തും ധാരാളമായ സലാമും ഉണ്ടാകുമാറാകട്ടെ.