പരിഭാഷകൻ : അബ്ദുൽ ഫത്താഹ് കോന്നി
أهوال القبور وأحوال أهلها إلى النشور
"അഹ്‌വാലുൽ ഖുബൂർ വ അഹ്‌വാലു അഹ്‌ലിഹാ ഇലന്നുശൂർ"
(ഖബറിലെ ഭയാനകതകളും പുനരുത്ഥാനം വരെയുള്ള അവിടത്തുകാരുടെ അവസ്ഥകളും)
മുഖവുര
തീർച്ചയായും എല്ലാ സ്തുതിയും
അല്ലാഹുവിന്നാണ്. നാം അവനോട് സഹായം തേടുകയും, അവന്റെ നേർവഴിക്ക് യാചിക്കുകയും, അവനോട് പാപമോചനം തേടുകയും, അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു. നമ്മുടെ
ആത്മാക്കളുടെ തിന്മകളിൽ നിന്നും, നമ്മുടെ
മോശം പ്രവർത്തികളിൽ നിന്നും നാം അല്ലാഹുവിൽ അഭയം തേടുന്നു.
അല്ലാഹു ആരെ
നേർവഴിയിലാക്കുന്നുവോ അവനെ വഴിപിഴപ്പിക്കാൻ ആരുമില്ല. അവൻ ആരെ
വഴിപിഴവിലാക്കുന്നുവോ അവനെ നേർവഴിയിലാക്കാനും ആരുമില്ല. സൃഷ്ടികളിൽ ഏറ്റവും
ശ്രേഷ്ഠനും പ്രവാചകന്മാരുടെ നായകനുമായ മുഹമ്മദ് നബി ﷺ യുടെ
മേൽ ഞാൻ സ്വലാത്തും സലാമും ചൊല്ലുന്നു. ഇനി വിഷയത്തിലേക്ക് കടക്കാം:
അല്ലാഹു നിനക്ക് കരുണ
ചൊരിയട്ടെ, നീ അറിയുക: ഈ ഭൗതിക
ലോകത്തിന്റെ വഞ്ചനകളിൽ മുഴുകിയിരിക്കുന്നവന്റെ ഹൃദയം മരണത്തെക്കുറിച്ചുള്ള
ചിന്തയിൽ നിന്ന് തീർച്ചയായും അശ്രദ്ധമായിരിക്കും. അതിനാൽ അവൻ മരണത്തെ ഓർക്കുകയേ
ഇല്ല. ഇനി അതിനെക്കുറിച്ച് ഓർമ്മിപ്പിക്കപ്പെട്ടാലോ, അവൻ അതിനെ വെറുക്കുകയും അതിൽ നിന്ന് ഓടിയകലുകയും ചെയ്യും.
മനുഷ്യർ
പൊതുവെ മൂന്ന് തരക്കാരാണ്:
- ലൗകിക കാര്യങ്ങളിൽ മുഴുകിയവൻ (منهمك)
- പശ്ചാത്താപം ചെയ്യുന്ന
തുടക്കക്കാരൻ (تائب مبتدئ)
- അല്ലാഹുവിനെ അറിഞ്ഞ ജ്ഞാനി (عارف
منته)
1. ലൗകിക കാര്യങ്ങളിൽ മുഴുകിയവൻ (فأما المنهمك):
അവൻ മരണത്തെ ഓർക്കുകയേ ഇല്ല.
ഇനി എപ്പോഴെങ്കിലും ഓർത്തുപോയാൽ തന്നെ, അത് സ്വന്തം ദുനിയാവ് (ഭൗതിക സുഖങ്ങൾ) നഷ്ടപ്പെടുമല്ലോ എന്ന
സങ്കടത്താലായിരിക്കും. അതുകൊണ്ടുതന്നെ അവൻ മരണത്തെ ആക്ഷേപിക്കാൻ തുടങ്ങും. ഇത്തരമൊരു
വ്യക്തിക്ക് മരണത്തെക്കുറിച്ചുള്ള ഓർമ്മ അല്ലാഹുവിൽ നിന്നുള്ള അകൽച്ചയല്ലാതെ
മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല.
2. പശ്ചാത്താപം ചെയ്യുന്നവൻ (وأما التائب):
അവൻ തന്റെ ഹൃദയത്തിൽ ദൈവഭയം
ഉണർത്തുന്നതിനായി മരണത്തെ അധികമായി ഓർക്കുന്നു; അങ്ങനെ പശ്ചാത്താപം (തൗബ) പൂർണ്ണമാക്കാൻ അവൻ
ആഗ്രഹിക്കുന്നു. ചിലപ്പോൾ, തൗബ
പൂർത്തിയാകുന്നതിന് മുൻപോ അല്ലെങ്കിൽ പരലോകത്തേക്കുള്ള പാഥേയം നന്നാക്കുന്നതിന്
മുൻപോ മരണം തന്നെ പിടികൂടുമോ എന്ന് ഭയന്ന് അവൻ മരണത്തെ വെറുത്തേക്കാം. അത്തരം
വെറുപ്പിൽ അവൻ കുറ്റക്കാരനല്ല, അവൻ
അപ്രാപ്തനായിപ്പോയതിൽ ഒഴിവുകഴിവുള്ളവനാണ്. പ്രവാചകൻ ﷺ യുടെ ഈ
വചനത്തിന്റെ പരിധിയിൽ അവൻ വരികയുമില്ല: "ആരാണോ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്
വെറുക്കുന്നത്, അവനെ കണ്ടുമുട്ടാൻ
അല്ലാഹുവും വെറുക്കുന്നു." കാരണം, ഇയാൾ അല്ലാഹുവെ കണ്ടുമുട്ടുന്നതിനെയല്ല ഭയപ്പെടുന്നത്, മറിച്ച് തന്റെ കുറവുകളും വീഴ്ചകളും കാരണമായി അതിനൊരുങ്ങാൻ
കഴിയാത്തതിനെയാണ്. പ്രിയപ്പെട്ടവനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ഒരുക്കങ്ങളിൽ മുഴുകിയതിനാൽ കൂടിക്കാഴ്ച
അല്പം വൈകാൻ ആഗ്രഹിക്കുന്ന ഒരാളെപ്പോലെയാണ് അവൻ. അവൻ കൂടിക്കാഴ്ചയെ
വെറുക്കുന്നവനായി കണക്കാക്കപ്പെടില്ല. എപ്പോഴും മരണത്തിനായി തയ്യാറെടുത്തിരിക്കുക
എന്നതാണ് ഇതിന്റെ അടയാളം; അല്ലാത്തപക്ഷം
അവൻ ദുനിയാവിൽ മുഴുകിയവരോടൊപ്പം ചേരേണ്ടിവരും.
3. ജ്ഞാനി (وأما العارف):
അവൻ എപ്പോഴും മരണത്തെ
ഓർത്തുകൊണ്ടിരിക്കുന്നു; കാരണം അത്
പ്രിയപ്പെട്ടവനുമായുള്ള (അല്ലാഹുവുമായുള്ള) കൂടിക്കാഴ്ചയ്ക്കുള്ള നിശ്ചിത സമയമാണ്.
പ്രിയപ്പെട്ടവൻ തന്റെ പ്രിയതമനെ കണ്ടുമുട്ടാനുള്ള സമയം ഒരിക്കലും മറക്കുകയില്ല. തന്റെ
പ്രിയപ്പെട്ടവനെ കണ്ടുമുട്ടാനുള്ള നിശ്ചിത സമയമാണത്. പൊതുവെ ഇങ്ങനെയുള്ളവർ മരണം വരാൻ
വൈകുന്നതായിട്ടാണ് കരുതുക. പാപികളുടെ ഭവനത്തിൽ (ദുനിയാവിൽ) നിന്ന് രക്ഷപ്പെടാനും, ലോകരക്ഷിതാവായ അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് മാറാനും അവൻ
മരണത്തെ ഇഷ്ടപ്പെടുന്നു. ചില ജ്ഞാനികൾ പറഞ്ഞതുപോലെ: "ആവശ്യനേരത്ത് എത്തിച്ചേർന്ന
പ്രിയപ്പെട്ടവനാണ് മരണം."
അതുകൊണ്ട്, മരണത്തെ വെറുക്കുന്ന കാര്യത്തിൽ പശ്ചാത്താപം ചെയ്യുന്നവൻ ഒഴിവുകഴിവുള്ളവനാണ്.
അതുപോലെ മരണത്തെ ഇഷ്ടപ്പെടുന്നതിലും അതിനായി കൊതിക്കുന്നതിലും ഈ ജ്ഞാനി (ആരിഫ്) യും
ഒഴിവുകഴിവുള്ളവനാണ്. എന്നാൽ ഇവർ രണ്ടുപേരെക്കാളും ഉന്നതൻ തന്റെ കാര്യങ്ങളെല്ലാം അല്ലാഹുവിലേക്ക്
ഏൽപ്പിച്ചവനാണ് (തഫ്‌വീദ് ചെയ്തവൻ). അവൻ തന്റെ نفس (ആത്മാവിനായി)
മരണത്തെയോ ജീവിതത്തെയോ തിരഞ്ഞെടുക്കുന്നില്ല. മറിച്ച്, തന്റെ മൗലായ്ക്ക് (യജമാനനായ അല്ലാഹുവിന്) ഏറ്റവും പ്രിയപ്പെട്ടത്
ഏതാണോ,
അത് മാത്രമായിരിക്കും അവന് ഏറ്റവും പ്രിയപ്പെട്ട കാര്യം. അങ്ങേയറ്റത്തെ
സ്നേഹവും അടുപ്പവും കാരണം 'തസ്‌ലീം' (പൂർണ്ണമായി സമർപ്പിക്കൽ), 'രിളാ' (പൊരുത്തപ്പെടൽ)
എന്നീ പദവികളിൽ എത്തിച്ചേർന്നവരാണവർ. ഇതാണ് ഏറ്റവും ഒടുവിലത്തെ ലക്ഷ്യവും അത്യുന്നതവുമായ
പദവി.
എന്തായാലും, മരണത്തെ ഓർക്കുന്നതിൽ വലിയ പ്രതിഫലവും ശ്രേഷ്ഠതയുമുണ്ട്. ദുനിയാവിൽ
മുഴുകിയവന് പോലും മരണത്തെക്കുറിച്ചുള്ള ഓർമ്മ ദുനിയാവിനോടുള്ള വിരക്തിക്ക് ഉപകരിച്ചേക്കാം; കാരണം മരണത്തെക്കുറിച്ചുള്ള ചിന്ത അവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന
ഭൗതിക സുഖങ്ങളുടെ രസം കെടുത്തുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യും.
മരണത്തെ അധികമായി ഓർക്കുന്നയാൾക്ക്
മൂന്ന് കാര്യങ്ങൾ കൊണ്ട് ആദരവ് ലഭിക്കുന്നു:
- എത്രയും വേഗം പശ്ചാത്താപം (തൗബ) ചെയ്യുക.
- ഹൃദയത്തിന് തൃപ്തിയും ആത്മസംതൃപ്തിയും
(ഖനാഅത്ത്) ഉണ്ടാവുക.
- ആരാധനകളിൽ ഉന്മേഷവും ഉത്സാഹവും
ഉണ്ടാവുക.
മരണത്തെ മറക്കുന്നവൻ
മൂന്ന് കാര്യങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുന്നു:
- പശ്ചാത്താപം (തൗബ) ചെയ്യൽ നീട്ടിവെക്കുക.
- ജീവിക്കാൻ ആവശ്യമുള്ളതിൽ (അല്പമാത്രമായതിൽ) തൃപ്തിപ്പെടാതിരിക്കുക.
- ആരാധനകളിൽ മടി കാണിക്കുക.
പരലോകത്തെക്കുറിച്ച് അശ്രദ്ധനായി
ദുനിയാവിലും അതിന്റെ അലങ്കാരങ്ങളിലും മുഴുകിയിരിക്കുന്ന മനുഷ്യാ, നീ ചിന്തിക്കുക! മരണത്തെക്കുറിച്ചും അതിന്റെ ബോധക്ഷയത്തെക്കുറിച്ചും
(സകറാത്ത്), അതിന്റെ കഠിനമായ പാനപാത്രത്തെക്കുറിച്ചും
കയ്പ്പിനെക്കുറിച്ചും നീ ആലോചിച്ചു നോക്കൂ.
മരണത്തേക്കാൾ സത്യസന്ധമായ എന്ത്
വാഗ്ദാനമാണുള്ളത്? മരണത്തേക്കാൾ
നീതിമാനായ ഏത് വിധികർത്താവാണുള്ളത്? ഹൃദയങ്ങളെ തകർക്കുന്നവനായും, കണ്ണുകളെ കരയിപ്പിക്കുന്നവനായും, കൂട്ടായ്മകളെ ഭിന്നിപ്പിക്കുന്നവനായും, ഇച്ഛകളെ തകിടം മറിക്കുന്നവനായും, പ്രതീക്ഷകളെ മുറിച്ചുകളയുന്നവനായും മരണം മാത്രം മതി.
ഹേ ആദമിന്റെ പുത്രാ, നീ വീണടിയുന്ന ആ ദിവസത്തെക്കുറിച്ചും, നിന്റെ നിലവിലുള്ള സ്ഥാനത്തുനിന്നുള്ള മാറ്റത്തെക്കുറിച്ചും
നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നീ മാറ്റപ്പെടുമ്പോൾ വിശാലതയിൽ നിന്ന് ഇടുങ്ങിയ അവസ്ഥയിലേക്കും, കൂട്ടുകാരനും സുഹൃത്തും നിന്നെ ചതിക്കുകയും, സഹോദരനും സ്നേഹിതനും നിന്നെ വെടിഞ്ഞുപോവുകയും ചെയ്യുമ്പോൾ...!!
ഹേ, സമ്പത്ത് ശേഖരിക്കുന്നവനേ, കെട്ടിടങ്ങൾ പണിയാൻ കഠിനാധ്വാനം ചെയ്യുന്നവനേ! അല്ലാഹുവാണെ, നിന്റെ സമ്പാദ്യത്തിൽ നിന്ന് കഫൻ തുണിയല്ലാതെ മറ്റൊന്നും നിനക്കില്ല.
തീർച്ചയായും ആ കെട്ടിടങ്ങൾ തകർച്ചയിലേക്കും, നിന്റെ ശരീരം മണ്ണിലേക്കും മടങ്ങാനുള്ളതാണ്. അപ്പോൾ നീ ശേഖരിച്ചുവെച്ച
സമ്പത്ത് എവിടെപ്പോയി? അത് നിന്നെ ഈ
ഭയാനകമായ പ്രതിസന്ധികളിൽ നിന്ന് രക്ഷിച്ചുവോ??!!
മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും
അശ്രദ്ധരായ, അല്ലാഹുവിന്റെ അതിർവരമ്പുകൾ
ലംഘിക്കുന്ന പാപികളായ ആളുകൾക്കായി, അവരുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലാകാൻ ഞാൻ ഈ ഗ്രന്ഥം സമർപ്പിക്കുന്നു.
ഒരുപക്ഷേ ഇത് അവരെ ഈമാനിന്റെയും ഇസ്ലാമിന്റെയും, പശ്ചാത്താപത്തിന്റെയും മടങ്ങിവരവിന്റെയും തീരത്തേക്ക് തിരികെ
എത്തിച്ചേക്കാം.
മരണത്തെക്കുറിച്ചും ഖബറുകളെക്കുറിച്ചുമുള്ള
വിഷയങ്ങളിൽ രചിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് നമ്മുടെ ഈ പുസ്തകം.
ഇതിന്റെ ഗ്രന്ഥകർത്താവ് (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ) തന്റെ അറിവുകളിൽ നിന്നും, ഈ ഉമ്മത്തിലെ പ്രമുഖരായ ഇമാമുമാരുടെയും വിശ്വസ്തരായ പണ്ഡിതന്മാരുടെയും
ഗ്രന്ഥങ്ങളിൽ നിന്നും ഇതിലേക്ക് വിവരങ്ങൾ പകർന്നു നൽകിയിട്ടുണ്ട്.
അദ്ദേഹം ഈ പുസ്തകത്തെ വിവിധ അധ്യായങ്ങളായി
(അബ്‌വാബ്) തിരിക്കുകയും, ഓരോ അധ്യായത്തിന്
ശേഷവും ഉപവിഭാഗങ്ങൾ (ഫുസൂൽ) നൽകുകയും ചെയ്തിട്ടുണ്ട്. ഓരോ അധ്യായവും ആരംഭിക്കുന്നത്
അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഹദീസുകളും സ്വഹാബത്തിന്റെ വചനങ്ങളും ഉദ്ധരിച്ചുകൊണ്ടാണ്; അതിനുശേഷം ചില കഥകളും ചരിത്ര വിവരണങ്ങളും അദ്ദേഹം പരാമർശിക്കുന്നു.
ഗ്രന്ഥകർത്താവായ ഇബ്നു റജബ്, ഓരോ വാക്കും അത് പറഞ്ഞവരിലേക്ക് തന്നെ ചേർത്തിപ്പറയാമെന്ന തന്റെ
ഉടമ്പടി പൂർണ്ണമായി പാലിച്ചിട്ടുണ്ട്. ഹദീസുകളുടെ ഉറവിടങ്ങൾ വ്യക്തമാക്കുകയും, ചില ഹദീസുകളിലുള്ള ബലഹീനതകളെയും (ദൗഫ്) അതിന്റെ കാരണങ്ങളെയും
കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ (മരണവും
പരലോകവും) ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖരിൽ ചിലർ ഇവരാണ്:
- ഇമാം ഖുർത്വുബി: അദ്ദേഹത്തിന്റെ ഗ്രന്ഥം 'അത്തദ്കിറ ഫീ അഹ്‌വാലിൽ മൗത്താ വ ഉമൂരിൽ ആഖിറ' (التذكرة
في أحوال الموتى وأمور الآخرة)
- ഇമാം സുയൂത്വി: അദ്ദേഹത്തിന്റെ ഗ്രന്ഥം 'ശറഹുസ്സുദൂർ ബി ശർഹി ഹാലിൽ മൗത്താ വൽ ഖുബൂർ' (شرح الصدور بشرح حال الموتى والقبور)
- ഇബ്നുൽ ഖയ്യിം: അദ്ദേഹത്തിന്റെ ഗ്രന്ഥം 'അർറൂഹ്' (الروح)
- അഹ്മദ് ബിൻ മുഹമ്മദ് അസ്സുഹൈമി അൽഖുറശീ അൽഹസനി: അദ്ദേഹത്തിന്റെ ഗ്രന്ഥം 'അത്തദ്കിറത്തുൽ ഫാഖിറ ഫീ അഹ്‌വാലിൽ മൗത്താ' (التذكرة الفاخرة في أحوال الموتى) - ഇത് ഇമാം ഖുർത്വുബിയുടെ 'തദ്കിറ' എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ്.
3. അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബ് (റ) വിലേക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ; അദ്ദേഹം അധികമായി ഈ കവിതകൾ ഉദാഹരിക്കാറുണ്ടായിരുന്നു (ചൊല്ലാറുണ്ടായിരുന്നു):
لا شيءَ مما ترى تبقى بشاشتهُ
يبقى الإلهُ ويودي المالُ والولدُ
നീ കാണുന്ന യാതൊന്നിന്റെയും ഭംഗിയും പ്രസരിപ്പും ഇവിടെ നിലനിൽക്കുകയില്ല; അല്ലാഹു മാത്രം അവശേഷിക്കും, സമ്പത്തും സന്താനങ്ങളും നശിച്ചുപോകും.
لم تُغنِ عن هُرمزٍ يوماً خزائنُهُ
والخلدُ قد حاولتْ عادٌ فما خلدوا
(പേർഷ്യൻ രാജാവായിരുന്ന) 'ഹുർമുസി'ന് അദ്ദേഹത്തിന്റെ
ഖജനാവുകൾ ഒരു ദിവസവും ഒന്നിനും ഉപകരിച്ചില്ല; 'ആദ്' ഗോത്രം ഇവിടെ
ശാശ്വതമായി ജീവിക്കാൻ ശ്രമിച്ചെങ്കിലും അവർക്കും അതിനായില്ല.
ولا سليمان إذ تجري الرياحُ لهُ
والإنسُ والجنُّ فيما بينها تَرِدُ
സുലൈമാൻ നബി (അ) ക്ക് പോലും (ഇവിടെ ശാശ്വതനാകാൻ കഴിഞ്ഞില്ല); കാറ്റുകൾ അദ്ദേഹത്തിന്റെ കൽപനയനുസരിച്ച് സഞ്ചരിക്കുകയും, മനുഷ്യരും ജിന്നുകളും അദ്ദേഹത്തിന്റെ സദസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയും
ചെയ്തിട്ടും!
أين الملوكُ التي كانت لعزتها
من كل أوبٍ إليها وافدٌ يَفِدُ؟
തങ്ങളുടെ പ്രതാപവും പ്രൗഢിയും കാരണം എല്ലാ ഭാഗത്തുനിന്നും പ്രതിനിധികൾ
കൂട്ടത്തോടെ വന്നുകൊണ്ടിരുന്ന ആ രാജാക്കന്മാരൊക്കെ ഇപ്പോൾ എവിടെപ്പോയി?
حوضٌ هنالك مورودٌ بلا كذبٍ
لا بدَّ من وردهِ يوماً كما وردوا
ഒട്ടും സംശയമില്ലാത്ത, എല്ലാവരും ചെന്നെത്തേണ്ട ഒരു ജലാശയം (മരണം) അവിടെയുണ്ട്; അവരൊക്കെ അതിൽ ചെന്നെത്തിയതുപോലെ ഒരു ദിവസം നാമും അതിൽ ചെന്നെത്തുക
തന്നെ ചെയ്യും.
ഗ്രന്ഥകർത്താവ്
അൽ-ഹാഫിള്, വലിയ
ഫഖീഹ് (കർമ്മശാസ്ത്രജ്ഞൻ), മുഹദ്ദിസ് (ഹദീസ്
പണ്ഡിതൻ),
ചരിത്രകാരൻ, ഉൽബോധകൻ ആയ സൈനുദ്ദീൻ അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ റജബ് ബിൻ അൽ-ഹസൻ
ബിൻ മുഹമ്മദ് ബിൻ അബിൽ ബറകാത് മസ്ഊദ് അസ്സുലാമി അൽ-ബഗ്ദാദി അൽ-ഹൻബലി ആകുന്നു. 'അബുൽ ഫറജ്' എന്ന
ഉപനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം 'ഇബ്നു റജബ്' എന്നാണ് പ്രശസ്തനായത്. അദ്ദേഹം ദമസ്കസിലാണ് താമസമാക്കിയിരുന്നത്.
ജീവിതം:
ഹിജ്റ വർഷം 736 റബീഉൽ അവ്വൽ മാസത്തിൽ ബഗ്ദാദിലാണ് ഇബ്നു റജബ് ജനിച്ചത്. അക്കാലത്ത്
സമാധാനത്തിന്റെ ഗേഹമായ ബഗ്ദാദ് അറിവിന്റെ തലസ്ഥാനവും ഖാരിഉകൾ, ഹാഫിളുകൾ, മുഹദ്ദിസുകൾ, മുഫസ്സിറുകൾ (ഖുർആൻ വ്യാഖ്യാതാക്കൾ), സാഹിത്യകാരന്മാർ തുടങ്ങിയ പണ്ഡിതന്മാരുടെ സംഗമഭൂമിയുമായിരുന്നു.
വിജ്ഞാനത്താൽ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ
പിതാവും വലിയുപ്പയും വലിയ പണ്ഡിതന്മാരായിരുന്നു.
തന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ അദ്ദേഹം വിജ്ഞാനം നേടിയത് സ്വന്തം
പിതാവിൽ നിന്നായിരുന്നു. പിന്നീട് അദ്ദേഹം വിവിധ ഇസ്ലാമിക നാടുകളിലേക്ക് യാത്ര തിരിച്ചു.
പിതാവിനോടൊപ്പം ദമസ്കസിലെത്തിയ അദ്ദേഹം അവിടെവെച്ച് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ ഇബ്രാഹീം
അൽ-ഖബ്ബാസ്, ഇബ്രാഹീം ബിൻ ദാവൂദ് അൽ-അത്ത്വാർ
എന്നിവരിൽ നിന്ന് വിജ്ഞാനം ശ്രവിച്ചു. പിന്നീട് പിതാവിനോടൊപ്പം ഈജിപ്തിലേക്ക് യാത്ര
തിരിക്കുകയും അവിടെയുള്ള അബുൽ ഫതഹ് അൽ-മൈദൂമി, അബുൽ ഹറം അൽ-ഖലാനിസി, ഇബ്നുൽ മുലൂക് തുടങ്ങിയ പ്രമുഖരിൽ നിന്ന് ഹദീസുകൾ കേൾക്കുകയും
ചെയ്തു. തുടർന്ന് മക്കയിലേക്ക് പോവുകയും അവിടെവെച്ച് അൽ-ഫഖ്ർ ഉസ്മാൻ ബിൻ യൂസുഫിൽ നിന്ന്
വിജ്ഞാനം സ്വീകരിക്കുകയും ചെയ്തു.
ആ കാലഘട്ടത്തിലെ ഹാഫിളായിരുന്ന സൈനുദ്ദീൻ അൽ-ഇറാഖിയുമായി അദ്ദേഹം
സൗഹൃദത്തിലായിരുന്നു. അതുപോലെ അൽ-ഹാഫിള് ഇബ്നു ഖയ്യിം അൽ-ജൗസിയ്യയുമായി, അദ്ദേഹം (ഇബ്നു ഖയ്യിം) വഫാത്താകുന്നത് വരെ ഇബ്നു റജബ് കൂടെയുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം ദമസ്കസ് നഗരത്തിൽ സ്ഥിരതാമസമാക്കുകയും അവിടെ ഖസ്സ്വാഈനിലെ അൽ-മദ്റസത്തുസ്സുക്കരിയ്യയിൽ
(താമസമാക്കി).
അദ്ദേഹം വിവിധ പാരായണ ഭേദങ്ങളോടെ (ഖിറാഅത്തുകൾ) ഖുർആൻ ഓതിപ്പഠിക്കുകയും, അനേകം ശൈഖുമാരിൽ നിന്ന് വിജ്ഞാനം സ്വീകരിക്കുകയും ചെയ്തു. ഖുർആൻ
ശാസ്ത്രങ്ങൾ, സുന്നത്ത്, ഫിഖ്ഹ് (കർമ്മശാസ്ത്രം), ഉസൂൽ (അടിസ്ഥാന തത്വങ്ങൾ), തസവ്വുഫ്, അദബ്
(സാഹിത്യം) തുടങ്ങിയ നിരവധി ശരീഅത്ത് വിജ്ഞാനീയങ്ങളിൽ അദ്ദേഹം മികവ് പുലർത്തി. ഹദീസ്
ശാസ്ത്രത്തിൽ—ഹദീസ് നിവേദകരുടെ പേരുകൾ, അവരുടെ വിശ്വസ്തത, നിവേദന പരമ്പരകൾ, ഹദീസിന്റെ ആഴത്തിലുള്ള അർത്ഥതലങ്ങൾ എന്നിവ ഗ്രഹിക്കുന്നതിൽ—അദ്ദേഹം
അതീവ നൈപുണ്യമുള്ളവനായിരുന്നു.
ഇബ്നു ഹജർ അൽ-അസ്ഖലാനി പറഞ്ഞു: "അദ്ദേഹം ഈ കലയിൽ (ഹദീസ്
ശാസ്ത്രത്തിൽ) പൂർണ്ണ വൈദഗ്ധ്യം നേടി. ഹദീസുകളുടെ പോരായ്മകളെക്കുറിച്ചും (ഇലൽ) നിവേദന
വഴികളെക്കുറിച്ചും തന്റെ കാലഘട്ടത്തിൽ ഏറ്റവും നന്നായി അറിയുന്ന വ്യക്തിയായി അദ്ദേഹം
മാറി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കുന്ന ആർക്കും ഹദീസ് നിവേദനത്തിലും അതിന്റെ
സൂക്ഷ്മ ജ്ഞാനത്തിലും അദ്ദേഹത്തിനുള്ള അറിവിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കും."
അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ, അദ്ദേഹം രാത്രിനമസ്കാരത്തിലും (തഹജ്ജുദ്) ആരാധനകളിലും മുഴുകിയ
വ്യക്തിയായിരുന്നു. ജനങ്ങളെ ഉണർത്തുന്ന നിരവധി ഉപദേശ സദസ്സുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.
ഇബ്നു നാസ്വിറുദ്ദീൻ പറഞ്ഞു: "ഹൃദയങ്ങളെ കീഴടക്കുന്ന തരം
ഉപദേശ സദസ്സുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദവും അനുഗൃഹീതവുമായിരുന്നു
അത്. എല്ലാ വിഭാഗം ആളുകളും അദ്ദേഹത്തിന്റെ കാര്യത്തിൽ യോജിക്കുകയും ഹൃദയങ്ങൾ അദ്ദേഹത്തിലേക്ക്
ആകൃഷ്ടരാവുകയും ചെയ്തിരുന്നു."
ഹിജ്റ വർഷം 795 റമദാൻ മാസത്തിൽ ദമസ്കസിലാണ് ഇബ്നു റജബ് വഫാത്തായത്. ദമസ്കസിലെ
'ബാബുസ്സ്വഗീർ' ഖബർസ്ഥാനിൽ അദ്ദേഹം അടക്കം ചെയ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ
ശരീഅത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം
രചിച്ചിട്ടുണ്ട്:
- ഫത്ഹുൽ ബാരി ഫീ ശർഹി സ്വഹീഹിൽ ബുഖാരി (فتح
الباري في شرح البخاري): ഇത് അദ്ദേഹം പൂർത്തിയാക്കിയിട്ടില്ല.
ജനാസയുടെ (മയ്യത്ത് സംസ്‌കാരം) അധ്യായം വരെ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇതിന്റെ ഒരു കൈയെഴുത്തുപ്രതി (മഖ്തൂത്) ദമസ്കസിലെ ളാഹിരിയ്യ ലൈബ്രറിയിലുണ്ട്.
- ശർഹു ജാമിഇത്തിർമിദി (شرح جامع الترمذي): ഇതൊരു കൈയെഴുത്തുപ്രതിയാണ്. ഡോ. അഹ്മദി അബുൽ നൂർ തന്റെ 'ജാമിഉൽ ഉലൂമി വൽ ഹികം' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
- ജാമിഉൽ ഉലൂമി വൽ ഹികം (جامع العلوم والحكم): പ്രവാചകന്റെ വിലപ്പെട്ട അമ്പത് ഹദീസുകളുടെ വിശദീകരണമാണിത്.
- ദൈലു ത്വബഖാതിൽ ഹനാബില (ذيل طبقات الحنابلة): ഹിജ്റ 1372-ൽ അൽ-മത്ബഅത്തുൽ മുഹമ്മദിയ്യയിൽ ഇത് അച്ചടിക്കപ്പെട്ടു.
- ഫളാഇലുശ്ശാം (فضائل الشام).
- അൽ-ഇസ്തിഖ്‌റാജ് ലി അഹ്കാമിൽ ഖറാജ് (الاستخراج لأحكام الخراج): ഹിജ്റ 1352-ൽ അസ്ഹറിലെ ഇസ്ലാമിക് പ്രസ്സിൽ ഇത് അച്ചടിക്കപ്പെട്ടു.
- അൽ-ഖവാഇദ് (القواعد): ഹിജ്റ 1352-ൽ ഈജിപ്തിൽ അച്ചടിക്കപ്പെട്ടു.
- ലത്വാഇഫുൽ മആരിഫ് (لطائف المعارف): ഹിജ്റ 1343-ൽ ഈജിപ്തിൽ അച്ചടിക്കപ്പെട്ടു.
- അൽ-ഇഖ്തിബാസ് മിൻ മിശ്കാത്തി വസ്വിയ്യത്തുന്നബിയ്യ ﷺ ലിബ്നി അബ്ബാസ് (الإقتباس من مشكاة وصية النبي ﷺ لابن عباس).
- കശ്ഫുൽ കുർബ ഫീ വസ്വ്ഫി ഹാലി അഹ്‌ലിൽ ഗുർബ (كشف الكربة في وصف حال أهل الغربة): ഹിജ്റ 1332-ൽ കെയ്റോയിൽ (ഖാഹിറ) അച്ചടിക്കപ്പെട്ടു.
- ഇഖ്തിയാറുൽ അവ്വലാ ശർഹു ഹദീസി ഇഖ്തിസ്വാമിൽ മലക്കിൽ അഅ്‌ലാ (اختيار الأولى شرح حديث اختصام الملأ الأعلى): ഈജിപ്തിലെ കെയ്റോ മക്തബയിൽ അച്ചടിക്കപ്പെട്ടു.
- തഹ്‌ഖീഖുൻ ലി കലിമതിൽ ഇഖ്‌ലാസ്വ് (تحقيق لكلمة الإخلاص): ഹിജ്റ 1369-ൽ കെയ്റോയിൽ അച്ചടിക്കപ്പെട്ടു.
- മഅ്നൽ ഇല്മ് (معنى العلم).
- നൂറുൽ ഇഖ്തിബാസ് (نور الإقتباس): ഹിജ്റ 1365-ൽ ഈജിപ്തിൽ അച്ചടിക്കപ്പെട്ടു.
- ശർഹു ഹദീസി മാ ദിഅ്ബാനി ജാഇആനി (شرح حديث ما ذئبان جائعان): ലാഹോറിലും കെയ്റോയിലുമുള്ള 'അൽ-മത്ബഅത്തുൽ മുനീരിയ്യ'യിൽ ഹിജ്റ 1346-ൽ അച്ചടിക്കപ്പെട്ടു.
- വളാഇഫു റമളാൻ (وظائف رمضان): ശൈഖ് അലി ആലു ഥാനിയുടെ ചെലവിൽ ദമസ്കസിലാണ് ഇത് അച്ചടിക്കപ്പെട്ടത്.
- അഹ്‌വാലു യൗമിൽ ഖിയാമ (أهوال يوم القيامة): ഹിജ്റ 1378-ൽ കെയ്റോയിലെ 'മത്ബഅത്തുൽ ഇമാം' പ്രസ്സിൽ അച്ചടിക്കപ്പെട്ടു.
- ശർഹു ഹദീസി: മൻ സലക ത്വരീഖൻ യൽതമിസു ഫീഹി ഇൽമൻ (شرح حديث: من سلك طريقاً يلتمس علماً).
- അൽ-കശ്ഫു വൽ ബയാനു അൻ ഹഖീഖത്തുന്നദൂരി വൽ ഈമാൻ (الكشف والبيان عن حقيقة النذور والإيمان).
- നുസ്ഹതുസ്സമാഅ് ഫീ മസ്അലതിസ്സമാഅ് (نزهة السماع في مسألة السماع).
- വഖ്അതു ബദ്ര് (قعة بدر).
- ശർഹു ഇലലിത്തിർമിദി (شرح علل الترمذي): ഹിജ്റ 1405-ൽ ബൈറൂത്തിൽ അച്ചടിക്കപ്പെട്ടു.
- അഹ്‌വാലുൽ ഖുബൂർ (أهوال القبور): ഇതാണ് ഇപ്പോൾ നമ്മുടെ കൈകളിലിരിക്കുന്ന ഈ ഗ്രന്ഥം
ഈ ഗ്രന്ഥത്തിൽ ഞാൻ ചെയ്ത പ്രവർത്തനങ്ങൾ
(ഗ്രന്ഥത്തിൽ പരാമർശിച്ച) ഖുർആൻ സൂക്തങ്ങളുടെ ഉറവിടങ്ങൾ
(തഖ്‌രീജ്) വ്യക്തമാക്കുകയുണ്ടായി.
ഹദീസുകളെ അവയുടെ നിവേദകരിലേക്ക് ചേർത്തിക്കൊണ്ട് സുനനുകളിലും
മസാനീദുകളിലും (ഹദീസ് ഗ്രന്ഥങ്ങളിൽ) അവയുടെ സ്ഥാനങ്ങൾ അടയാളപ്പെടുത്തുകയും, സാധ്യമായ രീതിയിലെല്ലാം അവയിലെ ബലഹീനവും (ദഈഫ്) രോഗാതുരവുമായ
ഹദീസുകളെ വേർതിരിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട്.
കഴിവിന്റെ പരമാവധി, ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഓരോ വാക്കുകളും അവ പറഞ്ഞ വ്യക്തികളുടെ
യഥാർത്ഥ ഉറവിടങ്ങളിലേക്ക് ചേർത്തിപ്പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥകർത്താവ് ഏതൊക്കെ മൂലഗ്രന്ഥങ്ങളെ ആശ്രയിച്ചാണോ വിവരങ്ങൾ
പകർത്തിയത്, ആ ഗ്രന്ഥങ്ങളിലേക്ക് തന്നെ
തിരികെ പോയി ഒത്തുനോക്കിക്കൊണ്ട് ഈ പുസ്തകത്തിലെ തെറ്റുകൾ തിരുത്തി ശരിപ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ തുടക്കത്തിൽ ഗ്രന്ഥകർത്താവിന്റെ ജീവിതരേഖയും
അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും വ്യക്തമാക്കുന്ന ഒരു ലഘു ജീവചരിത്രം
ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശദീകരണം ആവശ്യമുള്ള സ്ഥലപ്പേരുകൾക്ക് അടിക്കുറിപ്പുകൾ നൽകുകയും, അർത്ഥം ഗ്രഹിക്കാൻ പ്രയാസമുള്ള ചില കഠിന പദങ്ങളുടെ അർത്ഥങ്ങൾ
വിവരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ ശരിയായി എന്തെങ്കിലുമുണ്ടെങ്കിൽ അത് അല്ലാഹുവിൽ നിന്നുള്ളതാണ്.
എന്നാൽ ഇതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എന്നിൽ നിന്നും
പിശാചിൽ നിന്നും ഉണ്ടായതാണ്.
പരലോക നാളിൽ എന്റെ സൽപ്രവർത്തികളുടെ തട്ടിൽ (മീസാൻ) ഇതിനെ ഉൾപ്പെടുത്തണമെന്ന്
ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. ഏതൊരുവന്റെ അനുഗ്രഹം കൊണ്ടാണോ സൽപ്രവർത്തികൾ പൂർണ്ണതയിലെത്തുന്നത്, ആ അല്ലാഹുവിനാണ് സർവ്വ സ്തുതിയും.
ഖാലിദ് അബ്ദുല്ലത്വീഫ്
അസ്സബ്‌അ് അൽ-അലമി
ഗ്രന്ഥകർത്താവിന്റെ മുഖവുര
ശൈഖുൻ സ്വാലിഹ് ശിഹാബുദ്ദീൻ അഹ്മദ് ബിൻ റജബിന്റെ മകനായ ശൈഖ്, ഇമാം, ആലിം, അല്ലാമ അബുൽ ഫറജ് അബ്ദുറഹ്മാൻ (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ)
പറഞ്ഞു:
തന്റെ ദാസന്മാരെ ഈ ഭൗതിക ഭവനത്തിൽ താമസിപ്പിക്കുകയും, അവരെയെല്ലാം യാത്രയിലെ ഒരു താവളമെന്നോണം ഇതിലാക്കുകയും ചെയ്ത
അല്ലാഹുവിനാണ് സർവ്വ സ്തുതിയും. പരലോക ഭവനത്തെ അവൻ സ്ഥിരതാമസത്തിനുള്ള ഇടമാക്കി. ഭൗതിക
ലോകത്തിന്റെ വിനാശത്തെ സൂചിപ്പിക്കുന്ന വിധത്തിൽ ദുനിയാവിനും പരലോകത്തിനും ഇടയിൽ അവൻ
'ബർസഖ്' (ഖബർ ജീവിതം)
എന്നൊരു മറ നിശ്ചയിച്ചു. യാഥാർത്ഥ്യത്തിൽ അത് സ്വർഗ്ഗത്തോപ്പുകളിൽ പെട്ടൊരു തോപ്പോ, അല്ലെങ്കിൽ നരകക്കുഴികളിൽ പെട്ടൊരു കുഴിയോ ആകുന്നു. താൻ ഉദ്ദേശിക്കുന്നത്
സൃഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന അവൻ എത്രയോ പരിശുദ്ധൻ! ഭൂമിയുടെ എല്ലാ
കോണുകളിലുമുള്ള തന്റെ സദ്‌വൃത്തരായ ദാസന്മാരോട് അവൻ ദയ കാണിക്കുന്നവനാണ്. തന്റെ ദാസന്മാരോടുള്ള
അവന്റെ കാരുണ്യം കോപത്തെ മറികടന്നിരിക്കുന്നു. അവൻ അങ്ങേയറ്റം കരുണാനിധിയും ഏറെ പൊറുക്കുന്നവനുമാണ്
(അൽ-ഗഫ്ഫാർ).
അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് ഞാൻ അവനെ സ്തുതിക്കുകയും നന്ദി
അറിയിക്കുകയും ചെയ്യുന്നു. നന്ദികാണിക്കുന്നവർക്ക് അവൻ തന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടേയിരിക്കും.
ഏകനും സർവ്വാധികാരിയുമായ, യാതൊരു പങ്കുകാരനുമില്ലാത്ത അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അർഹനായി
മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.
മുഹമ്മദ് നബി ﷺ അവന്റെ ദാസനും പ്രവാചകനുമാണെന്നും, സന്തോഷവാർത്ത അറിയിക്കാനും താക്കീത് നൽകാനുമായി നിയോഗിക്കപ്പെട്ട
തിരഞ്ഞെടുക്കപ്പെട്ട ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിന്റെ
മേലും,
അദ്ദേഹത്തിന്റെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും സ്വലാത്തും
സലാമും ചൊരിയുമാറാകട്ടെ; രാപ്പകലുകളിൽ
നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീതമായ സ്വലാത്ത്.
തീർച്ചയായും അല്ലാഹു (സുബ്ഹാനഹു വതആല) ആദമിന്റെ സന്തതികളെ സൃഷ്ടിച്ചത്
നശിച്ചുപോകാനല്ല, മറിച്ച് ശാശ്വതമായി
നിലനിൽക്കാനാണ്. അവരെ സൃഷ്ടിച്ചതിനുശേഷം ഒരു ഭവനത്തിൽ നിന്ന് മറ്റൊരു ഭവനത്തിലേക്ക്
മാറ്റുക മാത്രമാണ് അവൻ ചെയ്യുന്നത്. പൂർവ്വികരായ (സലഫുസ്സ്വാലിഹീങ്ങളിൽ പെട്ട) ഒരുവിഭാഗം
പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്; അവരിൽ പെട്ടവരാണ് ബിലാൽ ബിൻ സഅ്ദും ഉമർ ബിൻ അബ്ദുൽ അസീസും (റളിയള്ളാഹു
അൻഹുമാ).
ആദ്യം അല്ലാഹു അവരെ ഈ (ദുനിയാവെന്ന) ഭവനത്തിൽ താമസിപ്പിച്ചു; അവരിൽ ആരാണ് ഏറ്റവും നല്ല കർമ്മം ചെയ്യുന്നതെന്ന് പരീക്ഷിക്കുന്നതിനായി.
പിന്നീട് അവരെ ബർസഖിന്റെ ഭവനത്തിലേക്ക് (ഖബറിലേക്ക്) മാറ്റുന്നു. പുനരുത്ഥാന നാളിൽ
അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്നത് വരെ അവരവിടെ തടഞ്ഞുചെലത്തപ്പെടും. അവിടെവെച്ച് ഓരോരുത്തർക്കും
തങ്ങൾ ചെയ്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം പൂർണ്ണമായി നൽകപ്പെടും. ബർസഖിന്റെ ലോകത്തായിരിക്കുമ്പോൾ
തന്നെ അവർക്ക് തങ്ങളുടെ കർമ്മങ്ങൾക്കുള്ള ഫലം ലഭിച്ചുതുടങ്ങും; നന്മ ചെയ്തവർ അവിടെ ആദരിക്കപ്പെടുകയും തിന്മ ചെയ്തവർ അപമാനിക്കപ്പെടുകയും
ചെയ്യും. അല്ലാഹു പറഞ്ഞിരിക്കുന്നു.
അല്ലാഹു (സുബ്ഹാനഹു വതആല) പറഞ്ഞു: "അവരുടെ പിന്നിൽ അവർ
ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു ബർസഖ് (മറ) ഉണ്ടായിരിക്കുന്നതാണ്."
മുജാഹിദ് പ്രസ്താവിച്ചു: "മരണത്തിനും ദുനിയാവിലേക്ക് തിരിച്ചുപോകുന്നതിനും ഇടയിലുള്ള തടസ്സമാണ് ബർസഖ്." അദ്ദേഹത്തിൽ നിന്ന് തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെയും വന്നിട്ടുണ്ട്: "അത് മരണത്തിനും ഉയിർത്തെഴുന്നേൽപിനും (ബഅ്സ് ) ഇടയിലുള്ള സമയമാണ്."
ഹസൻ (അൽ-ബസരി) പറഞ്ഞു: "അത് നിങ്ങൾക്കും പരലോകത്തിനും ഇടയിലുള്ള
ഈ ഖബറുകളാകുന്നു."
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "നിങ്ങൾ അതിന് മുകളിലൂടെ ഓടുകയും എന്നാൽ
അതിന്റെ ശബ്ദം കേൾക്കാതിരിക്കുകയും ചെയ്യുന്ന ഈ ഖബറുകളാണത്."
അത്വാഅ് അൽ-ഖുറസാനി പറഞ്ഞു: "ദുനിയാവിനും പരലോകത്തിനും
ഇടയിലുള്ള കാലയളവാണ് ബർസഖ്."
അബൂ ഉമാമ (റ) ഒരു ജനാസ നമസ്കാരത്തിന് നേതൃത്വം നൽകുകയും, ആ മയ്യത്ത് ഖബറിലെ ലഹ്ദിൽ വെക്കപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹം
പറഞ്ഞു: "ഇതാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെയുള്ള ബർസഖ്."
ശഅ്ബിയോട് ഒരാൾ ചോദിച്ചു: "ഇന്നയാൾ മരണപ്പെട്ടു, അദ്ദേഹം ഇപ്പോൾ പരലോകത്തായോ?" അദ്ദേഹം മറുപടി നൽകി: "അദ്ദേഹം ദുനിയാവിലുമല്ല, പരലോകത്തുമല്ല; അദ്ദേഹം ബർസഖിലാകുന്നു."
ഒരാൾ ഇപ്രകാരം പറയുന്നത് മറ്റൊരു വ്യക്തി കേൾക്കാനിടയായി:
"ഇന്നയാൾ മരണപ്പെട്ടു, അദ്ദേഹം പരലോകത്തുള്ളവരിൽ
ഒരാളായി മാറി." അപ്പോൾ അദ്ദേഹം തിരുത്തി: "നീ അങ്ങനെ പറയരുത്, മറിച്ച് അദ്ദേഹം ഖബറിലുള്ളവരിൽ (അഹ്‌ലുൽ ഖുബൂർ) ഒരാളായി എന്ന്
പറയുക."
മരണപ്പെട്ടുപോയവരുടെ അവസ്ഥകളെക്കുറിച്ചും ബർസഖിനെക്കുറിച്ച്
വന്നിട്ടുള്ള നിവേദനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങൾ അവർക്കായി ഒരുമിച്ചുകൂട്ടി
നൽകാൻ സദ്‌വൃത്തരായ ചില സഹോദരങ്ങൾ എന്നോട് ആവശ്യപ്പെടുകയുണ്ടായി. തീർച്ചയായും അത്തരം
കാര്യങ്ങൾ ശ്രവിക്കുന്നത് ഹൃദയങ്ങൾക്ക് വലിയൊരു ഉൽബോധനമാണ് (വാഅ്ള്); അശ്രദ്ധരായ ആളുകൾക്ക് അതൊരു ഉണർവും ജാഗ്രതയും സമ്മാനിക്കും.
അങ്ങനെ ഖുർആൻ, സുന്നത്ത്, മുൻഗാമികളായ ഉമ്മത്തിന്റെ (സലഫുകളുടെ) ചരിത്രങ്ങൾ എന്നിവയിൽ
നിന്നും,
പണ്ഡിതന്മാരുടെ പദ്യ-ഗദ്യ രൂപത്തിലുള്ള ജ്ഞാനവചനങ്ങളിൽ നിന്നും
ഖബറുകളെക്കുറിച്ചുള്ള ഉൽബോധനങ്ങൾ ഒരുമിച്ചുകൂട്ടാൻ ഞാൻ അല്ലാഹുവോട് തൗഫീഖ് തേടുകയും
(ഇസ്തിഖാറ ചെയ്യുകയും) ഈ ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. ഇതിൽ ഉൾക്കൊള്ളിക്കാവുന്ന
എല്ലാ കാര്യങ്ങളും പൂർണ്ണമായി പ്രതിപാദിച്ചാൽ അത് പുസ്തകത്തിന്റെ ദൈർഘ്യം കൂട്ടുകയും
വിരസതയ്ക്ക് കാരണമാവുകയും ചെയ്യുമെന്നതിനാൽ വളരെ ചുരുങ്ങിയ (ഇഖ്തിസാർ) രൂപത്തിലാണ്
ഞാൻ ഇതെഴുതിയിട്ടുള്ളത്.
അവസരം നഷ്ടപ്പെടുന്നതിന് മുൻപ് നന്മകളിലേക്ക് തിടുക്കം കൂട്ടുന്നവരിൽ, മരണത്തെ എപ്പോഴും പ്രതീക്ഷിക്കുന്നവരിൽ, മരണത്തിന് മുൻപ് തന്നെ ആ യാത്രയ്ക്കായി ഒരുങ്ങുന്നവരിൽ അല്ലാഹു
നമ്മെ ഉൾപ്പെടുത്തട്ടെ; അവന്റെ ഔദാര്യവും
കാരുണ്യവും കൊണ്ട് ഈ കേൾക്കുന്ന ഉൽബോധനങ്ങൾ നമുക്ക് ഉപകാരപ്രദമാക്കട്ടെ.
ഈ ഗ്രന്ഥത്തെ ഞാൻ പതിമൂന്ന് അധ്യായങ്ങളായി (അബ്‌വാബ്) തിരിച്ചിരിക്കുന്നു.
ഇത് തികച്ചും ആത്മാർത്ഥവും (ഇഖ്‌ലാസുള്ളതും) ശരിയായതുമായ ഒരു സൽക്കർമ്മമായി അല്ലാഹു
സ്വീകരിക്കുമാറാകട്ടെ.
ഒന്നാം അധ്യായം (الباب
الأول): മയ്യത്ത് ഖബറിലേക്ക്
ഇറക്കപ്പെടുമ്പോഴുള്ള അവസ്ഥ, മലക്കുകളുടെ
ചോദ്യം ചെയ്യൽ, ഖബറിൽ അവന് വിശാലതയോ ഇടുക്കമോ
അനുഭവപ്പെടുന്നത്, സ്വർഗ്ഗത്തിലെയോ
നരകത്തിലെയോ അവന്റെ വാസസ്ഥലം അവന് കാണിച്ചുകൊടുക്കപ്പെടുന്നത് എന്നിവയെക്കുറിച്ച് വിവരിക്കുന്ന
ഭാഗം.
രണ്ടാം അധ്യായം (الباب
الثاني): മയ്യത്ത് ഇറക്കപ്പെടുമ്പോൾ
ഖബറിലേക്ക് നോക്കി (അല്ലെങ്കിൽ ഖബറിനോട്) പറയുന്ന വാക്കുകളെക്കുറിച്ചുള്ള വിവരണം.
മൂന്നാം അധ്യായം (الباب
الثالث): മരണപ്പെടുമ്പോൾ
മരിച്ചവർ പരസ്പരം ഒരുമിച്ചുകൂട്ടപ്പെടുന്നതിനെക്കുറിച്ചും, അവർ അവനോട് (പുതുതായി വന്നവനോട്) ചോദിച്ചറിയുന്നതിനെക്കുറിച്ചും.
നാലാം അധ്യായം (الباب
الرابع): മരിച്ചവന്റെ
നല്ലതോ ചീത്തയോ ആയ കർമ്മങ്ങൾ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും, അവ അവന് വേണ്ടി പ്രതിരോധിക്കുന്നതിനെക്കുറിച്ചും, അവ അവനോട് സംസാരിക്കുന്നതിനെക്കുറിച്ചും; തങ്ങളുടെ കർമ്മങ്ങൾ മുറിഞ്ഞുപോയതിലുള്ള മരിച്ചവരുടെ ഖേദത്തെക്കുറിച്ചും, എന്നാൽ കർമ്മങ്ങളുടെ പ്രതിഫലം അവശേഷിക്കുന്നതിലൂടെ ആദരിക്കപ്പെടുന്നവരെക്കുറിച്ചും
വന്ന നിവേദനങ്ങൾ.
അഞ്ചാം അധ്യായം (الباب
الخامس): ഖബറിലുള്ളവർക്ക്
രാവിലെയും വൈകുന്നേരവും സ്വർഗ്ഗത്തിലെയോ നരകത്തിലെയോ അവരുടെ സ്ഥാനങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച്.
ആറാം അധ്യായം (الباب
السادس): ഖബർ ശിക്ഷയെക്കുറിച്ചും
(അദാബുൽ ഖബർ), ഖബറിലെ സുഖാനുഭവങ്ങളെക്കുറിച്ചും
(നഈമുൽ ഖബർ).
ഏഴാം അധ്യായം (الباب
السابع): ബർസഖിൽ വെച്ച്
മരണപ്പെട്ടവരുടെ ആത്മാക്കൾ പരസ്പരം കണ്ടുമുട്ടുന്നതിനെയും അവർ പരസ്പരം സന്ദർശിക്കുന്നതിനെയും
കുറിച്ച് വന്നിട്ടുള്ള നിവേദനങ്ങൾ.
എട്ടാം അധ്യായം (الباب
الثامن): ജീവിച്ചിരിക്കുന്നവർ
മരിച്ചവർക്ക് സലാം ചൊല്ലുമ്പോൾ മരിച്ചവർ അത് കേൾക്കുന്നതിനെക്കുറിച്ചും, അവരെ സന്ദർശിക്കുന്നവരെ അവർ തിരിച്ചറിയുന്നതിനെക്കുറിച്ചും, മരണശേഷവും ദുനിയാവിലുള്ള അവരുടെ ബന്ധുക്കളുടെ അവസ്ഥകൾ അവർ അറിയുന്നതിനെക്കുറിച്ചും
വന്നിട്ടുള്ള നിവേദനങ്ങൾ.
ഒൻപതാം അധ്യായം (الباب
التاسع): ബർസഖിൽ ആത്മാക്കൾ
തങ്ങുന്ന കേന്ദ്രത്തെ (സ്ഥാനത്തെ) കുറിച്ചുള്ള വിവരണം.
പത്താം അധ്യായം (الباب
العاشر): ഖബറുകളെക്കുറിച്ചും
അതിന്റെ ഇരുട്ടിനെക്കുറിച്ചും, ജീവിച്ചിരിക്കുന്നവരുടെ
പ്രാർത്ഥന (ദുആ) കൊണ്ട് ഖബറുകൾ പ്രകാശപൂരിതമാകുന്നതിനെക്കുറിച്ചും; ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയിലേക്കുള്ള മരിച്ചവരുടെ ആവശ്യകതയെയും
അവർ അതിനായി കാത്തിരിക്കുന്നതിനെയും കുറിച്ച് വന്നിട്ടുള്ള നിവേദനങ്ങൾ.
പതിനൊന്നാം അധ്യായം (الباب
الحادي عشر): ഖബർ സിയാറത്ത് (സന്ദർശനം) നടത്തുന്നതിനെക്കുറിച്ചും അതിൽ നിന്ന്
പാഠം ഉൾക്കൊള്ളുന്നതിനെക്കുറിച്ചും.
പന്ത്രണ്ടാം അധ്യായം (الباب
الثاني عشر): ഖബറുകളെ ഓർക്കുന്നതും, അവരുടെ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുന്നതും പുണ്യകരമാണെന്നതിനെക്കുറിച്ചും, ആ കാര്യത്തിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ (സലഫുകളുടെ) അവസ്ഥകളെക്കുറിച്ചും.
പതിമൂന്നാം അധ്യായം (الباب
الثالث عشر): ഖബറുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിനെക്കുറിച്ച് സലഫുസ്സ്വാലിഹീങ്ങളുടെ
വചനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കവിതാശകലങ്ങളും ഗദ്യരൂപത്തിലുള്ള ഉപദേശങ്ങളും.
ഞാൻ ഈ ഗ്രന്ഥത്തിന് "അഹ്‌വാലുൽ ഖുബൂർ വ അഹ്‌വാലു അഹ്‌ലിഹാ
ഇലന്നുശൂർ" (أهوال القبور وأحوال
أهلها إلى النشور - ഖബറിലെ ഭയാനകതകളും പുനരുത്ഥാനം വരെയുള്ള അവിടത്തുകാരുടെ അവസ്ഥകളും)
എന്ന് പേരിട്ടു.
അല്ലാഹു ഇത് അവന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ള ഒന്നാക്കി
മാറ്റട്ടെ; ഇത് തയ്യാറാക്കി ഒരുമിച്ചുകൂട്ടിയ
എനിക്കും,
ഇത് വായിച്ചു മനസ്സിലാക്കുന്നവർക്കും ദുനിയാവിലും പരലോകത്തും
ഉപകാരപ്രദമാക്കട്ടെ. തീർച്ചയായും അവൻ ചോദിക്കപ്പെടുന്നവരിൽ ഏറ്റവും ഉദാരനും പ്രതീക്ഷിക്കപ്പെടുന്നവരിൽ
ഏറ്റവും മഹാനുമാണ്.
ഒന്നാം അധ്യായം
(الباب الأول)
മയ്യത്ത് ഖബറിലേക്ക് ഇറക്കപ്പെടുമ്പോഴുള്ള അവസ്ഥ, മലക്കുകളുടെ ചോദ്യം ചെയ്യൽ, ഖബറിൽ അവന് വിശാലതയോ ഇടുക്കമോ അനുഭവപ്പെടുന്നത്, സ്വർഗ്ഗത്തിലെയോ നരകത്തിലെയോ അവന്റെ വാസസ്ഥലം അവന് കാണിച്ചുകൊടുക്കപ്പെടുന്നത്
എന്നിവയെക്കുറിച്ച് വിവരിക്കുന്ന ഭാഗം.
അല്ലാഹു തആലാ പറഞ്ഞു: "ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ
വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്. അക്രമികളെ അല്ലാഹു
വഴിപിഴവിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു."
(സൂറഃ ഇബ്രാഹീം: 27)
ബുഖാരിയും മുസ്ലിമും (സ്വഹീഹൈനിയിൽ) ബറാഅ് ബിൻ ആസിബ് (റ) ൽ നിന്നുള്ള
ഹദീസ് ഉദ്ധരിച്ചിരിക്കുന്നു; നബി ﷺ പറഞ്ഞു: "ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ വാക്കുകൊണ്ട്
സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്" എന്ന സൂക്തം അവതരിച്ചത് ഖബർ
ശിക്ഷയെക്കുറിച്ചാണ് (ഖബറിലെ ചോദ്യം ചെയ്യലിനെക്കുറിച്ചാണ്).
ഇമാം മുസ്ലിം തന്റെ നിവേദനത്തിൽ ഇപ്രകാരം അധികരിപ്പിച്ചു:
"(ഖബറിൽ വെച്ച്) അവനോട് ചോദിക്കപ്പെടും: നിന്റെ റബ്ബ് (രക്ഷിതാവ്) ആരാണ്? അപ്പോൾ അവൻ പറയും: എന്റെ റബ്ബ് അല്ലാഹുവാണ്, എന്റെ പ്രവാചകൻ മുഹമ്മദ് (ﷺ) ആണ്. അല്ലാഹു
തആലായുടെ ഈ വചനത്തിന്റെ അർത്ഥം അതുതന്നെയാണ്: "സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ
അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്."
ഇമാം ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു; പ്രവാചകൻ ﷺ പറഞ്ഞു: "ഒരു സത്യവിശ്വാസിയായ ദാസൻ അവന്റെ ഖബറിൽ ഇരുത്തപ്പെടുകയും, പിന്നീട് അവൻ സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോൾ..." അല്ലാഹുവല്ലാതെ
യാതൊരു ഇലാഹുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും (അവൻ സാക്ഷ്യം വഹിക്കും). അത് അല്ലാഹു
തആലായുടെ ഈ വചനത്തിന്റെ അർത്ഥമാണ്: "ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ
വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്."
ഇമാം ത്വബറാനി ബറാഅ് ബിൻ ആസിബ് (റ) ൽ നിന്നുള്ള ഹദീസ് ഉദ്ധരിച്ചിരിക്കുന്നു; നബി ﷺ പറഞ്ഞു: "അവിശ്വാസിയോട് (ഖബറിൽ വെച്ച്) ചോദിക്കപ്പെടും:
നിന്റെ റബ്ബ് ആരാണ്? അപ്പോൾ അവൻ പറയും:
എനിക്കറിയില്ല. അപ്പോൾ അവൻ അന്ധനും ബധിരനും മൂകനുമായ അവസ്ഥയിലാകും. പിന്നീട് ഒരു ഇരുമ്പുമുദ്ഗരം
(ചുറ്റിക) കൊണ്ട് അവന്റെ മേൽ അടിക്കപ്പെടും; ആ അടി ഒരു മലയുടെ മേലാണ് അടിക്കുന്നതെങ്കിൽ അത് മണ്ണായിപ്പോകുമായിരുന്നു.
മനുഷ്യരും ജിന്നുകളുമല്ലാത്ത മറ്റെല്ലാ ജീവികളും ആ ശബ്ദം കേൾക്കുന്നതാണ്."
അദ്ദേഹം പറഞ്ഞു: അതിനുശേഷം റസൂലുല്ലാഹ് ﷺ ഈ സൂക്തം പാരായണം ചെയ്തു: "ഐഹികജീവിതത്തിലും പരലോകത്തിലും
സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്. അക്രമികളെ
അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു."
ഇമാം അബു ദാവൂദ്, മിൻഹാൽ ബിൻ അംറു—സാദാൻ—ബറാഅ്
ബിൻ ആസിബ് (റ) വഴിയായി നബി ﷺ യുടെ വചനം ഉദ്ധരിക്കുന്നു; പ്രവാചകൻ ﷺ പറഞ്ഞു: "തന്റെ കൂട്ടുകാർ തിരിഞ്ഞുനടക്കുമ്പോൾ അവരുടെ ചെരുപ്പിന്റെ
ശബ്ദം അവൻ തീർച്ചയായും കേൾക്കുന്നുണ്ട്; ആ സമയത്താണ് അവനോട് ഇപ്രകാരം ചോദിക്കപ്പെടുന്നത്: നിന്റെ റബ്ബ്
ആരാണ്?
നിന്റെ ദീൻ ഏതാണ്? നിന്റെ പ്രവാചകൻ ആരാണ്?"
മറ്റൊരു നിവേദനത്തിൽ അദ്ദേഹം പറഞ്ഞു: "അവന്റെ അടുക്കൽ രണ്ട്
മലക്കുകൾ വരികയും അവനെ ഇരുത്തുകയും ചെയ്യും. എന്നിട്ട് അവനോട് ചോദിക്കും: നിന്റെ റബ്ബ്
ആരാണ്?
അപ്പോൾ അവൻ പറയും: എന്റെ റബ്ബ് അല്ലാഹുവാണ്. അവർ ചോദിക്കും:
നിന്റെ ദീൻ ഏതാണ്? അവൻ പറയും: എന്റെ
ദീൻ ഇസ്ലാമാണ്. അവർ വീണ്ടും ചോദിക്കും: നിങ്ങൾക്ക് ഇടയിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യൻ
ആരാണ്?
അവൻ പറയും: അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ ആണ്. അപ്പോൾ അവർ ചോദിക്കും: നിനക്ക് എങ്ങനെ ഇതറിയാം? അവൻ മറുപടി നൽകും: ഞാൻ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും
അതിൽ വിശ്വസിക്കുകയും അത് സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: "അത് അല്ലാഹുവിന്റെ
ഈ വചനമാണ്: {സത്യവിശ്വാസികളെ ഐഹികജീവിതത്തിലും
പരലോകത്തിലും സുസ്ഥിരമായ വാക്കാൽ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്} (സൂറത്തു ഇബ്രാഹീം: 27)."
നബി ﷺ പറഞ്ഞു: "അപ്പോൾ ആകാശത്തുനിന്ന് ഒരു വിളിയാളൻ വിളിച്ചുപറയും:
'എന്റെ ദാസൻ സത്യമാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ അവന് സ്വർഗ്ഗത്തിൽ
നിന്നുള്ള വിരിപ്പുകൾ വിരിച്ചുകൊടുക്കുക, സ്വർഗ്ഗത്തിലേക്കുള്ള ഒരു കവാടം അവന്നായി തുറന്നുകൊടുക്കുക, സ്വർഗ്ഗീയ വസ്ത്രങ്ങൾ ധരിപ്പിക്കുക.' അങ്ങനെ സ്വർഗ്ഗത്തിലെ സുഗന്ധവും കാറ്റും അവനിലേക്ക് വന്നെത്തും.
അവന്റെ ഖബർ (കണ്ണെത്താ ദൂരത്തോളം) വിശാലമാക്കപ്പെടുകയും ചെയ്യും."
അവിടുന്ന് പറഞ്ഞു: "പിന്നീട് സത്യനിഷേധിയെക്കുറിച്ച് (കാഫിർ)
പരാമർശിച്ചു: 'അവന്റെ ആത്മാവ് ശരീരത്തിലേക്ക്
മടക്കപ്പെടും. രണ്ട് മലക്കുകൾ അവന്റെ അടുക്കൽ വന്നിരുത്തി അവനോട് ചോദിക്കും: നിന്റെ
റബ്ബ് (രക്ഷിതാവ്) ആരാണ്? അപ്പോൾ അവൻ പറയും:
ഹാ,
ഹാ, എനിക്കറിയില്ല!
അവർ വീണ്ടും ചോദിക്കും: നിന്റെ മതം ഏതാണ്? അപ്പോൾ അവൻ പറയും: ഹാ, ഹാ, എനിക്കറിയില്ല!
അപ്പോൾ ആകാശത്തുനിന്ന് ഒരു വിളിയാളൻ വിളിച്ചുപറയും: അവൻ കളവാണ് പറഞ്ഞിരിക്കുന്നത്.
അതിനാൽ അവന് നരകത്തിൽ നിന്നുള്ള വിരിപ്പുകൾ വിരിച്ചുകൊടുക്കുക, നരകത്തിലേക്കുള്ള ഒരു കവാടം അവന്നായി തുറന്നുകൊടുക്കുക.' അങ്ങനെ നരകത്തിലെ ചൂടും വിഷക്കാറ്റും അവനിലേക്ക് വന്നെത്തും.
അവന്റെ ഖബർ അവന്റെ വാരിയെല്ലുകൾ ഒന്നിനൊന്ന് കോർന്നുപോകുംവിധം ഇടുക്കമുള്ളതാക്കപ്പെടുകയും
ചെയ്യും."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: "പിന്നീട് അന്ധനും
ഊമനുമായ ഒരാൾ അവന്റെ മേൽ ഏൽപ്പിക്കപ്പെടും. അവന്റെ കൈവശം ഒരു ഇരുമ്പ് ദണ്ഡ് (വലിയ ചുറ്റിക)
ഉണ്ടായിരിക്കും. അതുകൊണ്ട് ഒരു പർവതത്തിന്മേൽ അടിച്ചാൽ പോലും അത് മണ്ണായിപ്പോകും. അവൻ
അതിലൂടെ ഒരു അടി കൊടുക്കും. മനുഷ്യരും ജിന്നുകളും ഒഴികെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള
സർവ്വചരാചരങ്ങളും ആ ശബ്ദം കേൾക്കും. അങ്ങനെ അവൻ മണ്ണായിത്തീരും. പിന്നീട് അവന് വീണ്ടും
ജീവൻ നൽകപ്പെടും."
ഇതിനെ നസാഈയും ഇബ്നു മാജയും സംക്ഷിപ്തമായി ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അഹമ്മദ് ദീർഘമായ പശ്ചാത്തലത്തോടെയും, ഹാകിം തങ്ങൾ 'ശൈഖൈനി'യുടെ (ബുഖാരി, മുസ്ലിം) നിബന്ധനകൾക്ക് അനുസൃതമായും ഇത് ഉദ്ധരിച്ചിരിക്കുന്നു.
ഇമാം അഹമ്മദിന്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പിന്നീട്
അന്ധനും ഊമയുമായ ഒരാൾ അവന്റെ മേൽ ഏൽപ്പിക്കപ്പെടും. അവന്റെ കൈയിൽ ഒരു ഇരുമ്പ് ചുറ്റികയുണ്ടാകും.
അതുകൊണ്ട് ഒരു പർവതത്തിന്മേൽ അടിച്ചാൽ അത് മണ്ണായിപ്പോകും. അവൻ ഒരു അടി കൊടുക്കുമ്പോൾ
അത് മണ്ണായിത്തീരും. പിന്നീട് അല്ലാഹു അതിനെ പഴയപടിയാക്കും. തുടർന്ന് അവൻ വീണ്ടും മറ്റൊരടി
കൂടി നൽകും. അപ്പോൾ അവൻ അട്ടഹസിക്കും, ആ ശബ്ദം മനുഷ്യരും ജിന്നുകളും ഒഴികെ മറ്റെല്ലാ വസ്തുക്കളും കേൾക്കും."
ബറാഅ് ബിൻ ആസിബ് (റ) പറഞ്ഞു: "പിന്നീട് അവന് നരകത്തിലേക്ക്
ഒരു കവാടം തുറക്കപ്പെടും, നരകത്തിൽ നിന്നുള്ള
കിടക്കകൾ വിരിക്കപ്പെടുകയും ചെയ്യും."
യൂനുസ് ബിൻ ഖബ്ബാബ്, മിൻഹാൽ ബിൻ അംറുവിൽ നിന്ന് നിവേദനം ചെയ്ത വഴിയിലൂടെയും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്നു മൻദഃ ഇതേ വഴിയിലൂടെ ഇത് ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ
ഹദീസിൽ ഇപ്രകാരം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു: "മനുഷ്യരും ജിന്നുകളും
ഒന്നടങ്കം ഒത്തുചേർന്നാൽ പോലും അവർക്ക് അത് മറിച്ചിടാൻ സാധിക്കാത്ത അത്ര (വലിയ ചുറ്റികയാണത്).
അത് ഉപയോഗിച്ച് അവൻ ഒരു അടി നൽകും, അതോടെ അവൻ മണ്ണായിത്തീരും. പിന്നീട് അവന് വീണ്ടും ആത്മാവ് മടക്കപ്പെടും.
തുടർന്ന് അവൻ അവന്റെ ഇരു കണ്ണുകൾക്കുമിടയിൽ ഒരു അടി കൊടുക്കും. ഭൂമിയിലുള്ള എല്ലാവരും
ആ ശബ്ദം കേൾക്കും — മനുഷ്യരും ജിന്നുകളും
ഒഴികെ. അപ്പോൾ ഒരു വിളിയാളൻ വിളിച്ചുപറയും: 'അവന് നരകത്തിൽ നിന്നുള്ള രണ്ട് പലകകൾ വിരിച്ചുകൊടുക്കുക, നരകത്തിലേക്ക് ഒരു കവാടം തുറന്നുകൊടുക്കുക.'"
ഈ ഹദീസ് ഈസാ ബിൻ അൽ-മുസയ്യബ്, അദിയ്യ് ബിൻ സാബിത് വഴി ബറാഅ് ബിൻ ആസിബിൽ നിന്നും, അദ്ദേഹം നബി ﷺ-ൽ നിന്നും
നിവേദനം ചെയ്തിട്ടുണ്ട്. സത്യവിശ്വാസിയുടെ കാര്യത്തിൽ അവിടുന്ന് പറഞ്ഞു: "അവന്റെ
അടുക്കൽ മുൻകറും നകീറും വരും. അവർ രണ്ടുപേരും തങ്ങളുടെ കോമ്പല്ലുകൾ കൊണ്ട് ഭൂമി കീറിമുറിക്കുകയും
തങ്ങളുടെ മുടികൾ കൊണ്ട് ഭൂമി പരിശോധിക്കുകയും (അഥവാ മുടി നിലത്തു മുട്ടി വലിച്ചുകൊണ്ട്
വരികയും) ചെയ്യും. അവർ അവനെ ഇരുത്തും."
സത്യനിഷേധിയുടെ (കാഫിർ) കാര്യത്തിലും ഇതുപോലെത്തന്നെ പരാമർശിച്ചുകൊണ്ട്
ഇപ്രകാരം വർദ്ധിപ്പിച്ചു: "അവരുടെ ശബ്ദങ്ങൾ ഘോരമായ ഇടിനാദം പോലെയും, അവരുടെ കണ്ണുകൾ മിന്നിമറയുന്ന മിന്നൽപ്പിണരുകൾ പോലെയും ആയിരിക്കും."
അവിടുന്ന് പറഞ്ഞു: "അവർ രണ്ടുപേരും ഇരുമ്പ് കൊണ്ടുള്ള ഒരു
വലിയ ചുറ്റിക കൊണ്ട് അവനെ അടിക്കും. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള സർവ്വരും ഒത്തുചേർന്നാൽ
പോലും അവർക്ക് അത് പൊക്കാൻ (അഥവാ താങ്ങാൻ) സാധിക്കുകയില്ല."
സ്വഹീഹൈനിയിൽ (ബുഖാരി, മുസ്ലിം) ഖതാദയുടെ നിവേദനത്തിൽ, അനസ് (റ)-ൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: അല്ലാഹുവിന്റെ
റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും ഒരു അടിമയെ അവന്റെ ഖബറിൽ അടക്കം ചെയ്യുകയും, അവന്റെ കൂട്ടുകാർ അവനെ വിട്ടു തിരിഞ്ഞുപോവുകയും ചെയ്യുമ്പോൾ
—
അവർ നടന്നുപോകുന്ന ചെരിപ്പിന്റെ ശബ്ദം പോലും അവൻ കേൾക്കുന്നുണ്ടാകും
—
രണ്ട് മലക്കുകൾ അവന്റെ അടുക്കൽ വരികയും അവനെ ഇരുത്തുകയും ചെയ്യും.
അവർ അവനോട് ചോദിക്കും: 'ഈ മനുഷ്യനെക്കുറിച്ച്
(മുഹമ്മദ് നബി ﷺ-യെക്കുറിച്ച്) നീ എന്തായിരുന്നു പറഞ്ഞിരുന്നത്?' എന്നാൽ സത്യവിശ്വാസി പറയും: 'അദ്ദേഹം അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലുമാണെന്ന് ഞാൻ സാക്ഷ്യം
വഹിക്കുന്നു.' അപ്പോൾ അവനോട് പറയപ്പെടും:
'നരകത്തിലെ നിന്റെ ഇരിപ്പിടത്തിലേക്ക് നോക്കൂ, അല്ലാഹു അതിന് പകരം സ്വർഗ്ഗത്തിൽ നിനക്കൊരു ഇരിപ്പിടം നൽകിയിരിക്കുന്നു.' അവിടുന്ന് പറഞ്ഞു: 'അങ്ങനെ അവൻ ആ രണ്ട് ഇരിപ്പിടങ്ങളും ഒരുമിച്ച് കാണും.'"
ഖതാദ പറയുന്നു: "അവന്റെ ഖബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കപ്പെടുമെന്നും
ഞങ്ങളോട് പറയപ്പെട്ടിട്ടുണ്ട്." പിന്നീട് അദ്ദേഹം അനസിന്റെ ഹദീസിലേക്ക് തന്നെ
മടങ്ങി ഇപ്രകാരം പറഞ്ഞു: "എന്നാൽ കപടവിശ്വാസിയുടെയും (മുനാഫിഖ്) സത്യനിഷേധിയുടെയും
കാര്യം വരുമ്പോൾ, അവനോട് ചോദിക്കപ്പെടും:
'ഈ മനുഷ്യനെക്കുറിച്ച് നീ എന്തായിരുന്നു പറഞ്ഞിരുന്നത്?' അവൻ പറയും: 'എനിക്കറിയില്ല, ആളുകൾ പലതും പറയുന്നത് ഞാൻ കേട്ടു, ഞാനും അത് തന്നെ പറഞ്ഞു.' അപ്പോൾ അവനോട് പറയപ്പെടും: 'നീ അറിഞ്ഞതുമില്ല, നീ (സത്യം) പിന്തുടർന്നതുമില്ല.' തുടർന്ന് ഇരുമ്പ് കൊണ്ടുള്ള വലിയ ചുറ്റികകൾ കൊണ്ട് അവന്റെ മേൽ
ഒരടി കൊടുക്കപ്പെടും. അപ്പോൾ അവൻ ഭയാനകമായി നിലവിളിക്കും, മനുഷ്യരും ജിന്നുകളും ഒഴികെ അവന്റെ അടുത്തുള്ള സർവ്വ ചരാചരങ്ങളും
ആ നിലവിളി കേൾക്കും."
അബൂദാവൂദ് ചില കൂട്ടിച്ചേർക്കലുകളോടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അതിൽ ഇപ്രകാരമാണുള്ളത്: "തീർച്ചയായും സത്യവിശ്വാസിയോട് ചോദിക്കപ്പെടും: 'നീ എന്തായിരുന്നു ആരാധിച്ചിരുന്നത്?' അല്ലാഹു അവന് സന്മാർഗ്ഗം നൽകിയിട്ടുണ്ടെങ്കിൽ അവൻ പറയും: 'ഞാൻ അല്ലാഹുവെയായിരുന്നു ആരാധിച്ചിരുന്നത്.' അപ്പോൾ അവനോട് ചോദിക്കപ്പെടും: 'ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്?' അവൻ പറയും: 'അദ്ദേഹം അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലുമാണ്.' പിന്നീട് മറ്റൊന്നിനെക്കുറിച്ചും അവനോട് ചോദിക്കപ്പെടുകയില്ല."
അതിൽ ഇപ്രകാരം കൂടി വർദ്ധിപ്പിച്ചിരിക്കുന്നു: "അപ്പോൾ
അവൻ പറയും: 'എന്നെ വിടൂ, ഞാൻ എന്റെ കുടുംബത്തിന്റെ അടുക്കൽ ചെന്ന് ഈ സന്തോഷവാർത്ത അറിയിക്കട്ടെ.' അപ്പോൾ അവനോട് പറയപ്പെടും: 'നീ ഇവിടെ ശാന്തനായി വസിക്കുക.'"
സത്യനിഷേധിയുടെ കാര്യത്തിൽ ഇപ്രകാരം പരാമർശിച്ചിരിക്കുന്നു:
"അവൻ എന്തായിരുന്നു ആരാധിച്ചിരുന്നത് എന്നതിനെക്കുറിച്ച് ആദ്യം ചോദിക്കപ്പെടും, അതിനുശേഷമാണ് ഈ മനുഷ്യനെ (നബി ﷺ) കുറിച്ച്
ചോദിക്കുക."
അസ്മാഅ് ബിൻത് അബീബക്കർ (റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് സ്വഹീഹൈനിയിൽ
(ബുഖാരി,
മുസ്ലിം) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: സൂര്യഗ്രഹണ ദിവസത്തെ
പ്രസംഗത്തിൽ നബി ﷺ പറഞ്ഞു: "തീർച്ചയായും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിന്
സമാനമായോ അല്ലെങ്കിൽ അതിനോടടുത്ത രീതിയിലോ ഉള്ള ഒരു പരീക്ഷണം നിങ്ങളുടെ ഖബറുകളിൽ നിങ്ങൾ
അഭിമുഖീകരിക്കേണ്ടിവരുമെന്ന് എനിക്ക് ദിവ്യസന്ദേശം (വഹ്യ്) നൽകപ്പെട്ടിരിക്കുന്നു.
നിങ്ങളിൽ ഓരോരുത്തരുടെയും അടുക്കൽ (മലക്കുകൾ) വന്നിട്ട് ചോദിക്കും: 'ഈ മനുഷ്യനെക്കുറിച്ച് നിനക്കുള്ള അറിവ് എന്താണ്?' എന്നാൽ സത്യവിശ്വാസിയായ അല്ലെങ്കിൽ ദൃഢവിശ്വാസമുള്ളയാൾ പറയും:
'അദ്ദേഹം അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് ﷺ ആകുന്നു. വ്യക്തമായ തെളിവുകളും സന്മാർഗ്ഗവുമായി അദ്ദേഹം ഞങ്ങളുടെ
അടുക്കൽ വന്നു, ഞങ്ങൾ അതിന് ഉത്തരം നൽകുകയും
വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു.' അപ്പോൾ അവനോട് പറയപ്പെടും: 'നീ സൽക്കർമ്മിയായി ഉറങ്ങിക്കൊള്ളുക, നീ ദൃഢവിശ്വാസിയായിരുന്നുവെന്ന് ഞങ്ങൾക്ക് തീർച്ചയായും അറിയാമായിരുന്നു.' എന്നാൽ കപടവിശ്വാസിയും (മുനാഫിഖ്) സംശയാലുവുമായ വ്യക്തി പറയും:
'എനിക്കറിയില്ല, ജനങ്ങൾ പലതും പറയുന്നത് ഞാൻ കേട്ടു, ഞാനും അത് തന്നെ പറഞ്ഞു.'"
ഇമാം അഹമ്മദ് ഇതേ ഹദീസ് ഈയൊരു പദപ്രയോഗത്തോടെ ഉദ്ധരിച്ചിരിക്കുന്നു:
"തീർച്ചയായും നിങ്ങളുടെ ഖബറുകളിൽ നിങ്ങൾ പരീക്ഷിക്കപ്പെടുമെന്നും, ഒരാളെക്കുറിച്ച് (മുഹമ്മദ് നബി ﷺ-യെക്കുറിച്ച്)
ചോദിക്കപ്പെടുമെന്നും എനിക്ക് ദിവ്യസന്ദേശം നൽകപ്പെട്ടിരിക്കുന്നു: 'നീ എന്താണ് പറഞ്ഞിരുന്നത്? നീ എന്തായിരുന്നു ആരാധിച്ചിരുന്നത്?' അപ്പോൾ അവൻ പറയുകയാണെങ്കിൽ: 'എനിക്കറിയില്ല, ജനങ്ങൾ ചില കാര്യങ്ങൾ പറയുന്നതായി ഞാൻ കേട്ടു, ഞാനും അത് പറഞ്ഞു, അവർ ചിലത് പ്രവർത്തിക്കുന്നതായി കണ്ടു, ഞാനും അത് പ്രവർത്തിച്ചു.' അപ്പോൾ അവനോട് പറയപ്പെടും: 'ശരിയാണ്, സംശയത്തിന്മേലാണ്
നീ ജീവിച്ചത്, അതിന്മേൽ തന്നെയാണ് നീ മരണപ്പെട്ടതും.' ഇതാണ് നരകത്തിലെ നിന്റെ ഇരിപ്പിടം. എന്നാൽ അവൻ പറയുകയാണെങ്കിൽ:
'അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.' അപ്പോൾ അവനോട് പറയപ്പെടും: 'ദൃഢവിശ്വാസത്തിന്മേലാണ് നീ ജീവിച്ചത്, അതിന്മേൽ തന്നെയാണ് നീ മരണപ്പെട്ടതും.' ഇതാണ് സ്വർഗ്ഗത്തിലെ നിന്റെ ഇരിപ്പിടം."
ഇമാം തിർമിദിയും ഇബ്നു ഹിബ്ബാനും തങ്ങളുടെ സ്വഹീഹിൽ അബൂഹുറൈറ
(റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "മയ്യിത്ത് — അല്ലെങ്കിൽ നിങ്ങളിലൊരാൾ — ഖബറടക്കപ്പെട്ടാൽ, കറുത്ത നിറമുള്ളതും നീലക്കണ്ണുകളുള്ളതുമായ രണ്ട് മലക്കുകൾ അവന്റെ
അടുക്കൽ വരും. അതിലൊരാൾക്ക് 'മുൻകർ' എന്നും മറ്റെയാൾക്ക് 'നകീർ' എന്നുമാണ്
പറയപ്പെടുക. അവർ രണ്ടുപേരും ചോദിക്കും: 'ഈ മനുഷ്യനെക്കുറിച്ച് (മുഹമ്മദ് നബി ﷺ-യെക്കുറിച്ച്)
നീ എന്തായിരുന്നു പറഞ്ഞിരുന്നത്?' അപ്പോൾ
അവൻ (ജീവിച്ചിരുന്നപ്പോൾ) പറഞ്ഞിരുന്നതുപോലെ പറയും: 'അദ്ദേഹം അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലുമാണ്. അല്ലാഹുവല്ലാതെ
യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.' അപ്പോൾ അവർ രണ്ടുപേരും പറയും: 'നീ ഇത് പറയുമെന്ന് ഞങ്ങൾക്ക് തീർച്ചയായും അറിയാമായിരുന്നു.' പിന്നീട് അവന്റെ ഖബർ എഴുപത് മുഴം നീളത്തിലും എഴുപത് മുഴം വീതിയിലും
വിശാലമാക്കപ്പെടും. തുടർന്ന് അതിൽ പ്രകാശം നിറയ്ക്കപ്പെടും. അപ്പോൾ അവൻ പറയും: 'ഞാൻ എന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോയി ഈ വിവരമറിയിക്കട്ടെ.' എന്നാൽ മലക്കുകൾ പറയും: 'നീ ഉറങ്ങിക്കൊള്ളുക, പുത്തൻ മണവാട്ടി (പുതു മണവാളൻ) ഉറങ്ങുന്നതുപോലെ; തന്റെ കുടുംബത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനല്ലാതെ മറ്റാരും
അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തുകയില്ല (അത്രയും സുഖകരമായി). അല്ലാഹു അവനെ അവന്റെ ഈ
കിടപ്പറയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ അവൻ അങ്ങനെ തുടരും.' എന്നാൽ അവൻ ഒരു കപടവിശ്വാസി (മുനാഫിഖ്) ആണെങ്കിൽ അവൻ പറയും:
'എനിക്കറിയില്ല, ജനങ്ങൾ പലതും പറയുന്നത് ഞാൻ കേട്ടു, ഞാനും അത് തന്നെ പറഞ്ഞു.' അപ്പോൾ അവർ രണ്ടുപേരും പറയും: 'നീ ഇത് തന്നെ പറയുമെന്ന് ഞങ്ങൾക്ക് തീർച്ചയായും അറിയാമായിരുന്നു.' തുടർന്ന് ഭൂമിയോട് പറയപ്പെടും: 'അവന്റെ മേൽ നീ ഒത്തുചേരുക (ഇടുങ്ങുക).' അങ്ങനെ ഭൂമി അവന്റെ മേൽ ഇടുങ്ങുകയും അവന്റെ വാരിയെല്ലുകൾ ഒന്നിനൊന്ന്
കോർന്നുപോകുകയും ചെയ്യും. അല്ലാഹു അവനെ അവന്റെ ഈ കിടപ്പറയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുന്നത്
വരെ അവൻ അതിൽ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും."
ഇമാം അഹമ്മദും ഇബ്നു മാജയും അബൂഹുറൈറ (റ)-ൽ നിന്ന് നിവേദനം ചെയ്ത
മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു: "തീർച്ചയായും മയ്യിത്ത് ഖബറിലേക്ക് എത്തിക്കപ്പെട്ടാൽ, സൽക്കർമ്മിയായ മനുഷ്യൻ യാതൊരുവിധ ഭയമോ പരിഭ്രാന്തിയോ ഇല്ലാതെ
ഖബറിൽ ഇരിക്കും. തുടർന്ന് അവൻ ചോദിക്കും പിന്നീട് അവനോട് (സൽക്കർമ്മിയായ മനുഷ്യനോട്)
ചോദിക്കപ്പെടും: "നീ ഏത് നിലപാടിലായിരുന്നു?" അവൻ പറയും: "ഞാൻ ഇസ്ലാമിലായിരുന്നു." അപ്പോൾ അവനോട്
ചോദിക്കപ്പെടും: "ഈ മനുഷ്യൻ ആരാണ്?" അവൻ പറയും: "അദ്ദേഹം അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് ﷺ ആകുന്നു. വ്യക്തമായ തെളിവുകളുമായി അദ്ദേഹം ഞങ്ങളുടെ അടുക്കൽ
വന്നു,
ഞങ്ങൾ അദ്ദേഹത്തെ സത്യപ്പെടുത്തുകയും ചെയ്തു." അപ്പോൾ അവനോട്
ചോദിക്കപ്പെടും: "നീ അല്ലാഹുവെ കണ്ടിട്ടുണ്ടോ?" അവൻ പറയും: "അല്ലാഹുവെ (ഇഹലോകത്ത് വെച്ച്) കാണുക എന്നത്
ആർക്കും സാധ്യമായ ഒന്നല്ല." അപ്പോൾ അവന്നായി നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും; അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തകർക്കുന്നതായി അവൻ അതിലേക്ക്
നോക്കിക്കാണും. അപ്പോൾ അവനോട് പറയപ്പെടും: "അല്ലാഹു നിന്നെ കാത്തുരക്ഷിച്ച ഇടത്തിലേക്ക്
നോക്കൂ." പിന്നീട് അവന്നായി സ്വർഗ്ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും. അവൻ അതിന്റെ
ഭംഗിയിലേക്കും അതിലുള്ള അനുഗ്രഹങ്ങളിലേക്കും നോക്കും. അപ്പോൾ അവനോട് പറയപ്പെടും:
"ഇതാണ് നിന്റെ ഇരിപ്പിടം. ദൃഢവിശ്വാസത്തിലാണ് നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അല്ലാഹു ഇച്ഛിച്ചാൽ അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക."
എന്നാൽ ദുഷ്ടനായ മനുഷ്യൻ ഭയത്തോടും പരിഭ്രാന്തിയോടും കൂടി തന്റെ
ഖബറിൽ ഇരിക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും: "നീ ഏത് നിലപാടിലായിരുന്നു?" അവൻ പറയും: "എനിക്കറിയില്ല." അവനോട് ചോദിക്കപ്പെടും:
"ഈ മനുഷ്യൻ ആരാണ്?" അവൻ പറയും:
"ജനങ്ങൾ പലതും പറയുന്നതായി ഞാൻ കേട്ടു, ഞാനും അത് തന്നെ പറഞ്ഞു." അപ്പോൾ അവന്നായി സ്വർഗ്ഗത്തിലേക്ക്
ഒരു കവാടം തുറക്കപ്പെടും; അവൻ അതിന്റെ
ഭംഗിയിലേക്കും അതിലുള്ള അനുഗ്രഹങ്ങളിലേക്കും നോക്കും. അപ്പോൾ അവനോട് പറയപ്പെടും:
"അല്ലാഹു നിന്നിൽ നിന്ന് തടഞ്ഞു കളഞ്ഞ ഇടത്തിലേക്ക് നോക്കൂ." പിന്നീട് അവന്നായി
നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും; അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തകർക്കുന്നതായി അവൻ അതിലേക്ക്
നോക്കിക്കാണും. അപ്പോൾ അവനോട് പറയപ്പെടും: "ഇതാണ് നിന്റെ ഇരിപ്പിടം. സംശയത്തിലാണ്
നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അല്ലാഹു ഇച്ഛിച്ചാൽ അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക."
ത്വബ്റാനി അബൂഹുറൈറ (റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമുണ്ട്:
അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ-യോടൊപ്പം
ഒരു ജനാസയിൽ പങ്കെടുത്തു. ഖബറടക്കം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുമ്പോൾ നബി ﷺ പറഞ്ഞു: 'തീർച്ചയായും
അവൻ (മയ്യിത്ത്) ഇപ്പോൾ അവരുടെ ചെരിപ്പടിയുടെ ശബ്ദം കേൾക്കുന്നുണ്ട്. അവന്റെ അടുക്കൽ
മുൻകറും നകീറും വരും. അവരുടെ കണ്ണുകൾ ചെമ്പ് പാത്രങ്ങൾ പോലെയും, അവരുടെ കോമ്പല്ലുകൾ കാളകളുടെ കൊമ്പുകൾ പോലെയും, അവരുടെ ശബ്ദങ്ങൾ ഇടിമുഴക്കം പോലെയുമായിരിക്കും. അവർ അവനെ ഇരുത്തിയിട്ട്
ചോദിക്കും: നീ എന്തായിരുന്നു ആരാധിച്ചിരുന്നത്? ആരായിരുന്നു നിന്റെ പ്രവാചകൻ?' അവൻ അല്ലാഹുവെ ആരാധിച്ചിരുന്നവരുടെ കൂട്ടത്തിലാണെങ്കിൽ അവൻ പറയും:
'ഞാൻ അല്ലാഹുവെയാണ് ആരാധിച്ചിരുന്നത്. എന്റെ പ്രവാചകൻ മുഹമ്മദ്
ﷺ ആകുന്നു; അദ്ദേഹം
വ്യക്തമായ തെളിവുകളും സന്മാർഗ്ഗവുമായി ഞങ്ങളുടെ അടുക്കൽ വന്നു, ഞങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു.' അതാണ് അല്ലാഹു തആലയുടെ ഈ വചനം: {സത്യവിശ്വാസികളെ സുസ്ഥിരമായ വാക്കാൽ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്} (അവസാനം വരെ). അപ്പോൾ അവനോട് പറയപ്പെടും: 'ദൃഢവിശ്വാസത്തിലാണ് നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.' പിന്നീട് അവന് സ്വർഗ്ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടുകയും
അവന്റെ ഖബർ വിശാലമാക്കപ്പെടുകയും ചെയ്യും. എന്നാൽ അവൻ സംശയാലുക്കളുടെ (അവിശ്വാസികളുടെ)
കൂട്ടത്തിലാണെങ്കിൽ അവൻ പറയും: 'എനിക്കറിയില്ല, ജനങ്ങൾ ചിലത് പറയുന്നതായി ഞാൻ കേട്ടു, ഞാനും അത് പറഞ്ഞു.' അപ്പോൾ അവനോട് പറയപ്പെടും: 'സംശയത്തിലാണ് നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.' പിന്നീട് അവന് നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും. അവന്റെ
മേൽ തേളുകളും വ്യാളികളും (വലിയ പാമ്പുകൾ) ഏൽപ്പിക്കപ്പെടും; അവയിലൊന്ന് ഭൂമിയിൽ ഒന്നു ശ്വാസം വിട്ടാൽ പോലും ഭൂമിയിൽ പിന്നീട്
ഒരു പുൽക്കൊടി പോലും മുളക്കുകയില്ല. അവ അവനെ കൊത്തിക്കീറും. ഭൂമിയോട് ഇടുങ്ങാൻ കൽപ്പിക്കപ്പെടും, അങ്ങനെ അവന്റെ വാരിയെല്ലുകൾ ഒന്നിനൊന്ന് കോർന്നുപോകും."
ഇമാം അഹമ്മദ് ജാബിർ (റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "തീർച്ചയായും ഈ ഉമ്മത്ത് (സമുദായം) തങ്ങളുടെ ഖബറുകളിൽ
പരീക്ഷിക്കപ്പെടുന്നതാണ്. സത്യവിശ്വാസി ഖബറിലേക്ക് പ്രവേശിപ്പിക്കപ്പെടുകയും അവന്റെ
കൂട്ടുകാർ അവനെ വിട്ടു തിരിഞ്ഞുപോവുകയും ചെയ്താൽ, കഠിനമായി ശകാരിക്കുന്ന (അഥവാ ഗർജ്ജിക്കുന്ന) ഒരു മലക്ക് അവന്റെ
അടുക്കൽ വരും. എന്നിട്ട് അവനോട് ചോദിക്കും: 'ഈ മനുഷ്യനെക്കുറിച്ച് (മുഹമ്മദ് നബി ﷺ-യെക്കുറിച്ച്)
നീ എന്താണ് പറഞ്ഞിരുന്നത്?' അപ്പോൾ സത്യവിശ്വാസി
പറയും: 'അദ്ദേഹം അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലുമാണ്.' അപ്പോൾ മലക്ക് അവനോട് പറയും: 'നരകത്തിലെ നിന്റെ ഇരിപ്പിടത്തിലേക്ക് നോക്കൂ, അല്ലാഹു നിന്നെ അതിൽ നിന്ന് രക്ഷിക്കുകയും, അതിന് പകരം സ്വർഗ്ഗത്തിൽ നീ കാണുന്ന ഈ ഇരിപ്പിടം നൽകുകയും ചെയ്തിരിക്കുന്നു.' അങ്ങനെ അവൻ ആ രണ്ട് ഇരിപ്പിടങ്ങളും ഒരുമിച്ച് കാണും. അപ്പോൾ
സത്യവിശ്വാസി പറയും: 'എന്നെ വിടൂ, ഞാൻ എന്റെ കുടുംബത്തിന്റെ അടുക്കൽ ചെന്ന് ഈ സന്തോഷവാർത്ത അറിയിക്കട്ടെ.' അപ്പോൾ അവനോട് പറയപ്പെടും: 'നീ ഇവിടെ ശാന്തനായി വസിക്കുക.'
എന്നാൽ കപടവിശ്വാസി (മുനാഫിഖ്) ആകട്ടെ, അവന്റെ കൂട്ടുകാരും കുടുംബവും അവനെ വിട്ടു തിരിഞ്ഞുപോയാൽ അവൻ
(ഖബറിൽ) ഇരിക്കുകയും അവനോട് ചോദിക്കപ്പെടുകയും ചെയ്യും: 'ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറഞ്ഞിരുന്നത്?' അവൻ പറയും: 'എനിക്കറിയില്ല, ജനങ്ങൾ പലതും പറയുന്നത് ഞാൻ കേട്ടു (ഞാനും അത് പറഞ്ഞു).' അപ്പോൾ അവനോട് പറയപ്പെടും: 'നീ അറിഞ്ഞതുമില്ല. സ്വർഗ്ഗത്തിൽ നിനക്കുണ്ടാകുമായിരുന്ന ഇരിപ്പിടമായിരുന്നു
ഇത്,
എന്നാൽ അതിന് പകരം അല്ലാഹു നിനക്ക് നരകത്തിലെ ഇരിപ്പിടമാണ് നൽകിയിരിക്കുന്നത്.'"
ജാബിർ (റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ഓരോ അടിമയും
അവൻ മരണപ്പെടുമ്പോൾ ഏത് അവസ്ഥയിലായിരുന്നുവോ, ആ അവസ്ഥയിലായിരിക്കും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക; സത്യവിശ്വാസി അവന്റെ ഈമാനിലും (വിശ്വാസത്തിലും), കപടവിശ്വാസി അവന്റെ നിഫാഖിലും (കപടതയിലും)."
ഇബ്നു മാജ ജാബിർ (റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "മയ്യിത്ത് ഖബറിലേക്ക് പ്രവേശിപ്പിക്കപ്പെട്ടാൽ, സൂര്യൻ അസ്തമിക്കുന്ന സമയമെന്നോണം അവന് (ഖബർ) തോന്നിപ്പിക്കപ്പെടും.
അപ്പോൾ അവൻ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഇരിക്കും, എന്നിട്ട് പറയും: 'എന്നെ വിടൂ, ഞാൻ നിസ്കരിക്കട്ടെ.'"
ഇമാം അഹമ്മദ് ആയിശ (റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "എന്നാൽ ഖബറിലെ പരീക്ഷണം, എന്നെക്കുറിച്ചാണ് നിങ്ങളോട് ചോദിക്കപ്പെടുക. ഒരു സൽക്കർമ്മിയായ
മനുഷ്യനാണെങ്കിൽ യാതൊരുവിധ ഭയമോ പരിഭ്രാന്തിയോ ഇല്ലാതെ അവൻ ഖബറിൽ ഇരിക്കും. തുടർന്ന്
അവനോട് ചോദിക്കപ്പെടും: 'നീ ഏത് നിലപാടിലായിരുന്നു?' അവൻ പറയും: 'ഇസ്ലാമിലായിരുന്നു.' അപ്പോൾ ചോദിക്കപ്പെടും: 'നിങ്ങൾക്കിടയിലുണ്ടായിരുന്ന ഈ മനുഷ്യൻ ആരാണ്?' അവൻ പറയും: 'അദ്ദേഹം അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് ﷺ ആകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകളും സന്മാർഗ്ഗവുമായി
അദ്ദേഹം ഞങ്ങളുടെ അടുക്കൽ വന്നു, ഞങ്ങൾ
അദ്ദേഹത്തെ സത്യപ്പെടുത്തുകയും ചെയ്തു.' അപ്പോൾ അവന്നായി നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും; അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തകർക്കുന്നതായി അവൻ അതിലേക്ക്
നോക്കിക്കാണും. അപ്പോൾ അവനോട് പറയപ്പെടും: 'അല്ലാഹു നിന്നെ കാത്തുരക്ഷിച്ച ഇടത്തിലേക്ക് നോക്കൂ.' പിന്നീട് അവന്നായി സ്വർഗ്ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും.
അവൻ അതിന്റെ ഭംഗിയിലേക്കും അതിലുള്ള അനുഗ്രഹങ്ങളിലേക്കും നോക്കും. അപ്പോൾ അവനോട് പറയപ്പെടും:
'ഇതാണ് നിന്റെ ഇരിപ്പിടം. ദൃഢവിശ്വാസത്തിലാണ് നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അല്ലാഹു ഇച്ഛിച്ചാൽ അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.'
എന്നാൽ ദുഷ്ടനായ മനുഷ്യനാണെങ്കിൽ ഭയത്തോടും പരിഭ്രാന്തിയോടും
കൂടി അവൻ തന്റെ ഖബറിൽ ഇരിക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും: 'നീ ഏത് നിലപാടിലായിരുന്നു?' അവൻ പറയും: 'എനിക്കറിയില്ല.' അവനോട് ചോദിക്കപ്പെടും: 'നിങ്ങൾക്കിടയിലുണ്ടായിരുന്ന ഈ മനുഷ്യൻ ആരാണ്?' അവൻ പറയും: 'ജനങ്ങൾ ചില കാര്യങ്ങൾ പറയുന്നതായി ഞാൻ കേട്ടു, അവര പറഞ്ഞതുപോലെ ഞാനും പറഞ്ഞു.' അപ്പോൾ അവന്നായി സ്വർഗ്ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും; അവൻ അതിന്റെ ഭംഗിയിലേക്കും അതിലുള്ള അനുഗ്രഹങ്ങളിലേക്കും നോക്കും.
അപ്പോൾ അവനോട് പറയപ്പെടും: 'അല്ലാഹു നിന്നിൽ
നിന്ന് തടഞ്ഞു കളഞ്ഞ ഇടത്തിലേക്ക് നോക്കൂ.' പിന്നീട് അവന്നായി നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും; അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തകർക്കുന്നതായി അവൻ അതിലേക്ക്
നോക്കിക്കാണും. അപ്പോൾ അവനോട് പറയപ്പെടും: 'ഇതാണ് നിന്റെ ഇരിപ്പിടം. സംശയത്തിലാണ് നീ ജീവിച്ചത്, അതിൽ തന്നെയാണ് നീ മരണപ്പെട്ടതും, അല്ലാഹു ഇച്ഛിച്ചാൽ അതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.' തുടർന്ന് അവൻ ശിക്ഷിക്കപ്പെടും."
ഇമാം അഹമ്മദ് അബൂസഈദ് അൽ ഖുദ്രി (റ)-ൽ നിന്ന് നിവേദനം ചെയ്ത
മറ്റൊരു ഹദീസിൽ ഇപ്രകാരമുണ്ട്: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ-യോടൊപ്പം
ഒരു ജനാസയിൽ പങ്കെടുത്തു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 'ഓ ജനങ്ങളേ, തീർച്ചയായും ഈ ഉമ്മത്ത് തങ്ങളുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടുന്നതാണ്.
മനുഷ്യനെ ഖബറടക്കുകയും അവന്റെ കൂട്ടുകാർ അവനെ വിട്ടു പിരിഞ്ഞുപോവുകയും ചെയ്താൽ, കൈയിൽ ഒരു ഇരുമ്പ് ചുറ്റികയുള്ള മലക്ക് അവന്റെ അടുക്കൽ വരും.
അവൻ അവനെ ഇരുത്തിയിട്ട് ചോദിക്കും: ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്? അവൻ സത്യവിശ്വാസിയാണെങ്കിൽ അവൻ പറയും: അല്ലാഹുവല്ലാതെ യാതൊരു
ആരാധ്യനുമില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ
മലക്ക് അവനോട് പറയും: നീ സത്യമാണ് പറഞ്ഞത്. പിന്നീട് അവന് നരകത്തിലേക്ക് ഒരു കവാടം
തുറക്കപ്പെടും, അപ്പോൾ അവൻ പറയും "(മലക്ക് പറയും:) 'നീ നിന്റെ റബ്ബിൽ അവിശ്വസിച്ചിരുന്നുവെങ്കിൽ നിനക്കുണ്ടാകുമായിരുന്ന ഇരിപ്പിടമായിരുന്നു
അത്. എന്നാൽ നീ നിന്റെ റബ്ബിൽ വിശ്വസിച്ചതിനാൽ ഇതാണ് നിന്റെ യഥാർത്ഥ പദവി.'
തുടർന്ന് അവന് സ്വർഗ്ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും. അപ്പോൾ അവൻ
സന്തോഷത്താൽ അങ്ങോട്ട് എഴുന്നേറ്റു പോകാൻ ആഗ്രഹിക്കും. എന്നാൽ മലക്ക് അവനോട് പറയും:
'നീ ഇവിടെ ശാന്തനായി വസിക്കുക.' അങ്ങനെ
അവന്റെ ഖബർ വിശാലമാക്കപ്പെടും.
എന്നാൽ അവൻ ഒരു സത്യനിഷേധിയോ (കാഫിർ) കപടവിശ്വാസിയോ (മുനാഫിഖ്)
ആണെങ്കിൽ മലക്ക് ചോദിക്കും: 'ഈ മനുഷ്യനെക്കുറിച്ച്
നീ എന്താണ് പറയുന്നത്?' അവൻ പറയും: 'എനിക്കറിയില്ല,
ജനങ്ങൾ ചിലത് പറയുന്നത് ഞാൻ കേട്ടു (ഞാനും അത് പറഞ്ഞു).' അപ്പോൾ മലക്ക് പറയും: 'നീ അറിഞ്ഞതുമില്ല, നീ (സത്യം) പിന്തുടർന്നതുമില്ല.' പിന്നീട് അവന് സ്വർഗ്ഗത്തിലേക്ക്
ഒരു കവാടം തുറക്കപ്പെടും. എന്നിട്ട് മലക്ക് അവനോട് പറയും: 'നീ
അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെങ്കിൽ നിനക്കുണ്ടാകുമായിരുന്ന ഇരിപ്പിടമായിരുന്നു ഇത്.
എന്നാൽ നീ അവനിൽ അവിശ്വസിച്ചതിനാൽ അല്ലാഹു നിനക്ക് ഇതിന് പകരം ഇത് നൽകിയിരിക്കുന്നു.'
തുടർന്ന് അവന് നരകത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും. അതിനുശേഷം ഇരുമ്പ്
ചുറ്റിക കൊണ്ട് അവന്റെ തലച്ചോറ് തകരുംവിധം ഒരു അടി നൽകപ്പെടും; മനുഷ്യരും ജിന്നുകളും ഒഴികെ അല്ലാഹു സൃഷ്ടിച്ച സർവ്വ ചരാചരങ്ങളും ആ ഭയാനകമായ
ശബ്ദം കേൾക്കും."
അപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ
റസൂലേ, കൈയിൽ ഇരുമ്പ് ചുറ്റികയുമായി നിൽക്കുന്ന ഒരു
മലക്കിന്റെ മുന്നിൽ അപ്പോൾ ആർക്കെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുമോ?"
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ഈ ഖുർആൻ വചനം ഓതി: {സത്യവിശ്വാസികളെ ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ വാക്കാൽ അല്ലാഹു
ഉറപ്പിച്ചു നിർത്തുന്നതാണ്} (സൂറത്തു ഇബ്രാഹീം: 27).
അബൂബക്കർ അദ്ദേഹത്തിന്റെ 'കിതാബുസ്സുന്നഃ' എന്ന ഗ്രന്ഥത്തിൽ ഉമർ ബിൻ അൽ-ഖത്താബ്
(റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം ചോദിച്ചതായി ഉദ്ധരിക്കുന്നു: "ഓ ഉമർ, നീ നീളത്തിൽ നാല് മുഴവും വീതിയിൽ രണ്ട് മുഴവുമുള്ള
ആ മൺകുഴിയിൽ (ഖബറിൽ) ആയിരിക്കുമ്പോൾ നിന്റെ അവസ്ഥ എന്തായിരിക്കും? ഖബറിലെ രണ്ട് പരീക്ഷകരായ മുൻകറും നകീറും നിന്റെ അടുക്കൽ വരുമ്പോൾ നീ അവരെ എങ്ങനെയുണ്ട്
കാണുക? അവർ തങ്ങളുടെ കോമ്പല്ലുകൾ കൊണ്ട് ഭൂമി കീറിമുറിക്കുകയും,
തങ്ങളുടെ മുടികൾ നിലത്തു മുട്ടി വലിച്ചുകൊണ്ട് വരികയും ചെയ്യും. അവരുടെ
ശബ്ദങ്ങൾ ഘോരമായ ഇടിനാദം പോലെയും, അവരുടെ കണ്ണുകൾ മിന്നിമറയുന്ന
മിന്നൽപ്പിണരുകൾ പോലെയുമായിരിക്കും. അവരുടെ കൈവശം വലിയൊരു ഇരുമ്പ് ചുറ്റികയുണ്ടാകും,
മിനാ നിവാസികൾ ഒത്തുചേർന്ന് അത് പൊക്കാൻ ശ്രമിച്ചാൽ പോലും അവർക്ക് അത്
സാധിക്കുകയില്ല; അത്രയും ഭാരമേറിയതാണത്. അത് എന്റെ ഈ വടിയേക്കാൾ
അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതായിരിക്കും." ഉമർ (റ) ചോദിച്ചു: "അല്ലാഹുവിന്റെ
റസൂലേ, ഞാൻ ഇപ്പോൾ ഇരിക്കുന്ന ഇതേ ബോധത്തോടെയും അവസ്ഥയിലുമായിരിക്കുമോ
അപ്പോൾ ഉണ്ടാവുക?" അവിടുന്ന് പറഞ്ഞു: "അതെ." ഉമർ
(റ) പറഞ്ഞു: "എങ്കിൽ ആ രണ്ട് മലക്കുകളുടെയും കാര്യം ഞാൻ നോക്കിക്കൊള്ളാം (അഥവാ
അവരെ നേരിടാൻ എനിക്ക് അല്ലാഹുവിന്റെ സഹായത്തോടെ സാധിക്കും)."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: "(മലക്കുകൾ ചോദിക്കും:)
'അവർ രണ്ടുപേരും നിന്നെ പരീക്ഷിക്കും; നീ സത്യത്തിൽ നിന്ന് തെറ്റിപ്പോയാൽ അവർ നിനക്ക് ഒരടി നൽകും, അതോടെ നീ ചാരമായിത്തീരും.'" എന്നാൽ ഈ ഹദീസിന്റെ പരമ്പരയിൽ (ഇസ്നാദ്) ബലഹീനതയുണ്ട് (ദഈഫ്).
ഇസ്മാഈലി മറ്റൊരു വഴിയിലൂടെ ഇതിനെ ഉദ്ധരിച്ചിട്ടുണ്ട്, അതിലും ബലഹീനതയുണ്ട്. ഇതും ഉമർ (റ) വഴി നബി ﷺ-ൽ നിന്ന്
നിവേദനം ചെയ്യപ്പെട്ടതാണ്.
അതിന് സമാനമായി ഇപ്രകാരം വർദ്ധിപ്പിച്ചു പറയപ്പെട്ടിരിക്കുന്നു:
"അവർ രണ്ടുപേരും (മലക്കുകൾ) ഭയാനകമായ രൂപത്തിൽ അവന്റെ അടുക്കൽ വരും; തങ്ങളുടെ മുടികൾ നിലത്തു മുട്ടി വലിച്ചുകൊണ്ട് വരികയും, തങ്ങളുടെ കോമ്പല്ലുകൾ കൊണ്ട് ഭൂമി കീറിമുറിക്കുകയും ചെയ്യും.
അവർ അവനോട് ചോദിക്കും: 'നിന്റെ റബ്ബ്
ആരാണ്?'
അവൻ ഒരു മുസ്ലിമാണെങ്കിൽ പറയും: 'എന്റെ റബ്ബ് അല്ലാഹുവാണ്.' എന്നാൽ അവൻ ഒരു ദുഷ്ടനാണെങ്കിൽ (ഫാജിർ) പറയും: 'എനിക്കറിയില്ല.' അപ്പോൾ അവർ രണ്ടുപേരും അവനെ ഒരടി അടിക്കും; ഒരു പർവതത്തിന്മേലാണ് അത് അടിക്കുന്നതെങ്കിൽ പോലും അത് മണ്ണായിപ്പോകും.
മനുഷ്യരും ജിന്നുകളും ഒഴികെ മറ്റെല്ലാ വസ്തുക്കളും കേൾക്കുമാറ് അവൻ ഭയാനകമായി അട്ടഹസിക്കും.
ഇതാണ് അല്ലാഹു സുബ്ഹാനഹു വതആലയുടെ ഈ വചനം: {അക്കൂട്ടരെ അല്ലാഹുവും ശപിക്കുന്നതാണ്, ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്} (സൂറത്തുൽ ബഖറ: 159)."
ഉമർ (റ)-ന്റെ ഈ ഹദീസ് മുർസലായ മറ്റ് വഴികളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇമാം അഹമ്മദും ഇബ്നു ഹിബ്ബാനും അദ്ദേഹത്തിന്റെ സ്വഹീഹിലും, അബ്ദുല്ലാഹ് ബിൻ അംറു ബിൻ അൽ-ആസ് (റ)-ൽ നിന്ന് നിവേദനം ചെയ്ത
ഹദീസിൽ ഇപ്രകാരമുണ്ട്: അല്ലാഹുവിന്റെ റസൂൽ ﷺ ഖബറിലെ രണ്ട് പരീക്ഷകരെക്കുറിച്ച് (മലക്കുകളെക്കുറിച്ച്) പരാമർശിച്ചു.
അപ്പോൾ ഉമർ (റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അപ്പോൾ ഞങ്ങളുടെ ബുദ്ധി ഞങ്ങൾക്ക് തിരിച്ചു നൽകപ്പെടുമോ?" അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അതെ, ഇന്ന് നിങ്ങൾക്കുള്ള ഇതേ അവസ്ഥയിൽ തന്നെയായിരിക്കും." അപ്പോൾ
ഉമർ (റ) പറഞ്ഞു: "(എങ്കിൽ) അവരുടെ വായയിലേക്ക് ഞാൻ കല്ലു തിരുകും (അഥവാ എനിക്ക്
ധൈര്യത്തോടെ അവരെ നേരിടാൻ സാധിക്കും)."
അബൂദാവൂദ് ഉഥ്മാൻ ബിൻ അഫ്ഫാൻ (റ)-ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ
പറയുന്നു: "നബി ﷺ ഒരു മയ്യിത്തിന്റെ ഖബറടക്കം പൂർത്തിയാക്കിയാൽ അതിന്റെ അടുക്കൽ
നിൽക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: 'നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങൾ പാപമോചനം തേടുക, അവന് (ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ) സ്ഥിരത ലഭിക്കുന്നതിനായി
പ്രാർത്ഥിക്കുക; കാരണം അവൻ ഇപ്പോൾ ചോദ്യം
ചെയ്യപ്പെടുകയാണ്.'"
യൂനുസ്, മിൻഹാൽ
ബിൻ അംറു,
സാദാൻ വഴി ബറാഅ് ബിൻ ആസിബ് (റ)-ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ, നബി ﷺ ഖബറിൽ സത്യവിശ്വാസി നേരിടുന്ന ചോദ്യം ചെയ്യലിനെക്കുറിച്ചും മലക്ക്
അവനെ ഗർജ്ജിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചുകൊണ്ട് പറഞ്ഞു: "ഒരു സത്യവിശ്വാസിക്ക്
നേരിടേണ്ടി വരുന്ന ഏറ്റവും അവസാനത്തെ പരീക്ഷണമാണത് (ഫിത്‌നഃ). തുടർന്ന് അവിടുന്ന് അല്ലാഹുവിന്റെ
ഈ വചനം ഓർമ്മിപ്പിച്ചു: (സത്യവിശ്വാസികളെ
സുസ്ഥിരമായ വാക്കാൽ ഐഹികജീവിതത്തിലും പരലോകത്തിലും അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്) എന്ന ഖുർആൻ വചനം (സൂറത്തു ഇബ്രാഹീം: 27)."
ഇതിനെ ഇമാം അഹമ്മദ് ഉദ്ധരിച്ചിരിക്കുന്നു.
ഇപ്രകാരം തന്നെ അഅ്മഷിൽ നിന്ന് മിൻഹാൽ വഴി ജരീറും ഇത് നിവേദനം
ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹദീസിൽ ഇങ്ങനെയുണ്ട്: "തീർച്ചയായും സത്യവിശ്വാസി
അത് മൂന്ന് തവണ പറയും. പിന്നീട് അവർ രണ്ടുപേരും (മലക്കുകൾ) അവനെ കഠിനമായി ശകാരിക്കും
(ഗർജ്ജിക്കും). ഒരു സത്യവിശ്വാസിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും അവസാനത്തെ
പരീക്ഷണമാണത് (ഫിത്‌നഃ)."
അബൂ അ വാനഃ അഅ്മഷിൽ നിന്ന് ഇത് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ
ഹദീസിൽ ഇപ്രകാരമാണുള്ളത്: "അവന്റെ അടുക്കൽ കഠിനമായി ശകാരിക്കുന്ന (ഗർജ്ജിക്കുന്ന)
രണ്ട് മലക്കുകൾ വരും." അത് സത്യനിഷേധിയുടെയും സത്യവിശ്വാസിയുടെയും കാര്യത്തിൽ
ഒരേപോലെ ഉണ്ടാകുന്നതാണ്.
മുജാഹിദിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:
"തീർച്ചയായും മരണപ്പെട്ടവർ തങ്ങളുടെ ഖബറുകളിൽ ഏഴ് ദിവസത്തോളം പരീക്ഷിക്കപ്പെടുന്നതാണ്.
അതിനാൽ ആ ദിവസങ്ങളിൽ അവർക്ക് വേണ്ടി (അഥവാ അവരുടെ പേരിൽ പാവങ്ങൾക്ക്) ഭക്ഷണം നൽകുന്നത്
അവർ (സ്വഹാബത്തും താബിഉകളും) നല്ല കാര്യമായി കണ്ടിരുന്നു."
രണ്ടാമത്തെ വിഭാഗം (അൽ-ഖിസ്മുസ്സാനി): ഖബറിലെ ചോദ്യം ചെയ്യൽ
ഈ ഉമ്മത്തിന് (മുഹമ്മദ് നബി ﷺ-യുടെ സമുദായത്തിന്) മാത്രമായി പ്രത്യേകമുള്ളതാണോ, അതോ ഈ ഉമ്മത്തിനും മറ്റുള്ളവർക്കും ഉള്ളതാണോ?
ഉബൈദ് ബിൻ ഉമൈറിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "സത്യവിശ്വാസി
ഖബറിൽ ഏഴു ദിവസവും, കപടവിശ്വാസി
(മുനാഫിഖ്) നാൽപ്പത് ദിവസവും പരീക്ഷിക്കപ്പെടുന്നതാണ്."
ഇമാം അഹമ്മദ് പറഞ്ഞു: യസീദ് ബിൻ ഹാറൂൻ, മസ്ഊദിയിൽ നിന്ന്, അദ്ദേഹം അലാഅ് ബിൻ അശ്ശുള്ളീറിൽ നിന്ന് നിവേദനം ചെയ്യുന്നു:
അബൂമൂസാ അൽ-അശ്അരി (റ)-ന്റെ മക്കളിൽ പെട്ട ചിലർ ഞങ്ങളോട് പറഞ്ഞു: അബൂമൂസാ അൽ-അശ്അരി
(റ) മരണസമയത്ത് ഇപ്രകാരം വസ്വിയ്യത്ത് ചെയ്യുകയുണ്ടായി: "നിങ്ങൾ എനിക്കായി ഖബർ
കുഴിക്കുകയാണെങ്കിൽ അതിന്റെ ആഴം കൂട്ടുക. അല്ലാഹുവെണ്ണാണെ, ഞാൻ നിങ്ങളോട് ഇത് പറയുന്നത് ഒരു കാര്യമുറപ്പുള്ളതുകൊണ്ടാണ്; ഞാൻ അല്ലാഹുവിനെ അനുസരിച്ചു ജീവിച്ചവരുടെ കൂട്ടത്തിലാണെങ്കിൽ, തീർച്ചയായും അല്ലാഹു എന്റെ ഖബർ വിശാലമാക്കുകയും അതിൽ പ്രകാശം
നിറയ്ക്കുകയും ചെയ്യും. പിന്നീട് സ്വർഗ്ഗത്തിലെ എന്റെ വസതികളിലേക്ക് എനിക്കൊരു കവാടം
തുറക്കപ്പെടും. ഇപ്പോൾ ഈ ദുനിയാവിലുള്ള എന്റെ വീടിനേക്കാൾ നന്നായി എനിക്ക് ആ വസതികളെക്കുറിച്ച്
അറിയാൻ സാധിക്കും. അവിടുത്തെ സുഗന്ധവും കുളിർക്കാറ്റും എന്നിലേക്ക് വന്നുകൊണ്ടിരിക്കും.
എന്നാൽ ഞാൻ മറ്റേ വിഭാഗത്തിൽപെട്ട (ദുഷ്ടന്മാരുടെ) കൂട്ടത്തിലാണെങ്കിൽ, തീർച്ചയായും എന്റെ ഖബർ എനിക്ക് മേൽ ഇടുങ്ങുകയും, ഭൂമി എന്നെ ഞെരുക്കിക്കളയുകയും ചെയ്യും. പിന്നീട് നരകത്തിലെ
എന്റെ വസതികളിലേക്ക് അല്ലാഹു എനിക്കൊരു കവാടം തുറന്നുതരും. ഇപ്പോൾ ഈ ദുനിയാവിലുള്ള
എന്റെ വീടിനേക്കാൾ നന്നായി എനിക്ക് ആ വസതികളെക്കുറിച്ച് അറിയാൻ സാധിക്കും. അവിടുത്തെ
കഠിനമായ ചൂടും വിഷപ്പുകയും തിന്മകളും എന്നിലേക്ക് വന്നുകൊണ്ടിരിക്കും."
മസ്ഊദി, അബ്ദുല്ലാഹ്
ബിൻ അൽ-മുഖാരിഖ് വഴി അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹ്
(അഥവാ ഇബ്നു മസ്ഊദ്) പറഞ്ഞു: "തീർച്ചയായും സത്യവിശ്വാസി മരണപ്പെടുകയും ഖബറിൽ ഇരുത്തപ്പെടുകയും
ചെയ്താൽ അവനോട് ചോദിക്കപ്പെടും: 'നിന്റെ റബ്ബ്
ആരാണ്?
നിന്റെ മതം ഏതാണ്? നിന്റെ പ്രവാചകൻ ആരാണ്?' അപ്പോൾ അല്ലാഹു തആല അവനെ ഉറപ്പിച്ചു നിർത്തും; അവൻ പറയും: 'എന്റെ റബ്ബ് അല്ലാഹുവാണ്, എന്റെ മതം ഇസ്ലാമാണ്, എന്റെ പ്രവാചകൻ മുഹമ്മദ് ﷺ ആകുന്നു.' തുടർന്ന്
അവന്റെ ഖബർ വിശാലമാക്കപ്പെടുകയും അവന് സന്തോഷം നൽകപ്പെടുകയും ചെയ്യും." പിന്നീട്
അബ്ദുല്ലാഹ് (റ) ഈ ഖുർആൻ വചനം ഓതി: {സത്യവിശ്വാസികളെ സുസ്ഥിരമായ വാക്കാൽ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്.
തീർച്ചയായും ഇമാം ഇബ്നുൽ ഖയ്യിം അദ്ദേഹത്തിന്റെ 'അർ-റൂഹ്' (പേജ്:
86-87)
എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "ഇത് പണ്ഡിതന്മാർക്കിടയിൽ ചർച്ച
ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്." അബൂ അബ്ദില്ലാഹ് അൽ-തിർമിദി അദ്ദേഹത്തിന്റെ
'നവാദിറുൽ ഉസൂൽ' (പേജ്: 323-324) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "ഖബറിലെ മയ്യിത്തിനോടുള്ള ചോദ്യം
ചെയ്യൽ ഈ ഉമ്മത്തിന് മാത്രമുള്ളതാണ്. കാരണം, നമുക്ക് മുൻപുള്ള മുൻകാല സമുദായങ്ങളുടെ അടുക്കൽ പ്രവാചകന്മാർ
ദൂതുമായി ചെല്ലുകയും, അവർ പ്രവാചകന്മാരെ
നിഷേധിക്കുകയും അവരെ വെടിയുകയും ചെയ്യുമ്പോൾ അവർക്ക് മേൽ ശിക്ഷ ഇറങ്ങുമായിരുന്നു. എന്നാൽ
അല്ലാഹു തആല മുഹമ്മദ് നബി ﷺ-യെ സർവ്വലോകർക്കും കാരുണ്യമായിക്കൊണ്ട്
നിയോഗിച്ചപ്പോൾ, അവൻ അവർക്ക് മേലുള്ള (പൊതുവായ)
ശിക്ഷയെ തടഞ്ഞുനിർത്തി. അങ്ങനെ പ്രവാചകന് വാളേന്താനുള്ള അനുവാദം നൽകപ്പെട്ടു; അങ്ങനെ വാളിനെ ഭയന്ന് പലരും ഇസ്ലാമിലേക്ക് കടന്നുവരികയും എന്നാൽ
ഈമാൻ (വിശ്വാസം) അവരുടെ ഹൃദയങ്ങളിൽ ദൃഢമാവാതിരിക്കുകയും ചെയ്തു. അതിനാൽ അവർക്ക് അവധി
നൽകപ്പെട്ടു. ഇവിടെ നിന്നാണ് കപടവിശ്വാസം (നിഫാഖ്) ഉടലെടുത്തത്; അവർ കുഫ്‌റിനെ (അവിശ്വാസത്തെ) ഒളിപ്പിച്ചു വെക്കുകയും വിശ്വാസത്തെ
പരസ്യമാക്കുകയും ചെയ്തുകൊണ്ട് മുസ്ലിങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്നു ജീവിച്ചു. അങ്ങനെ അവർ
മരണപ്പെടുമ്പോൾ, അവരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി
ഖബറിലെ രണ്ട് പരീക്ഷകരെ (മലക്കുകളെ) അല്ലാഹു അവർക്ക് മേൽ നിശ്ചയിച്ചു. അതോടെ {ദുഷിച്ചതിനെ നല്ലതിൽ നിന്ന് അല്ലാഹു വേർതിരിച്ചു കാണിക്കുന്നതിനാണ്
അത്. സത്യവിശ്വാസികളെ ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ വാക്കാൽ അല്ലാഹു ഉറപ്പിച്ചു
നിർത്തുന്നതാണ്. അക്രമികളെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നത്
പ്രവർത്തിക്കുന്നു}."
അബ്ദുൽ ഹഖ് അൽ-ഇഷ്ബീലി, ഇമാം ഖുർത്വുബി ഉൾപ്പെടെയുള്ള മറ്റ് ചില പണ്ഡിതന്മാർ ഇതിനോട്
വിയോജിച്ചിട്ടുണ്ട് [അൽ-തദ്കിറഃ 1/185-186 കാണുക]. ചോദ്യം ചെയ്യൽ ഈ ഉമ്മത്തിനും മറ്റ് സമുദായങ്ങൾക്കും
പൊതുവായുള്ളതാണെന്നാണ് അവരുടെ അഭിപ്രായം.
അബൂ ഉമർ ഇബ്നു അബ്ദിൽ ബർ ഉൾപ്പെടെയുള്ള മറ്റ് ചിലർ ഈ വിഷയത്തിൽ
കൃത്യമായൊരു നിലപാടിലെത്താതെ മാറിനിന്നിട്ടുണ്ട് (തവഖ്ഖുഫ് ചെയ്തു). അദ്ദേഹം പറഞ്ഞു:
സെയ്ദ് ബിൻ ഥാബിത് (റ) നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "തീർച്ചയായും ഈ ഉമ്മത്ത് തങ്ങളുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടുന്നതാണ്."
ഈ ഹദീസിന്റെ പദപ്രയോഗത്തെ അടിസ്ഥാനമാക്കി ഇതിൽ രണ്ട് സാധ്യതകളുണ്ട്; ഒന്നുകിൽ ഈ ഉമ്മത്ത് മാത്രമായി ഈ പരീക്ഷണത്തിൽ പ്രത്യേകമാക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ ഇത് പൊതുവായി എല്ലാവർക്കും ഉള്ളതാണ്. ഇത് പൂർണ്ണമായി
സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത, ഖണ്ഡിതമായി
പറയാൻ കഴിയാത്ത ഒരു കാര്യമാണ്.
ഇബ്നു അബീ ദുൻയ പറഞ്ഞു: അഹമ്മദ് ബിൻ ബുഹൈർ ഞങ്ങൾക്ക് ഹദീസ് നിവേദനം
ചെയ്തു,
അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ കൂട്ടുകാരിലൊരാൾ ഞങ്ങളോട് ഇപ്രകാരം
പറയുകയുണ്ടായി:
"എന്റെ ഒരു സഹോദരൻ മരണപ്പെടുകയുണ്ടായി. പിന്നീട് ഞാൻ അദ്ദേഹത്തെ
സ്വപ്നത്തിൽ കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: 'താങ്കളെ ഖബറിൽ വെച്ച സമയത്ത് എന്തായിരുന്നു താങ്കളുടെ അവസ്ഥ?' അദ്ദേഹം പറഞ്ഞു: 'തീജ്വാലയുമായി (ശിക്ഷയുടെ മലക്ക്) ഒരാൾ എന്റെ അടുക്കൽ വരികയുണ്ടായി.
അപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ, തീർച്ചയായും അയാൾ എന്നെ അടിക്കുമായിരുന്നു (അഥവാ ഒരാളുടെ പ്രാർത്ഥന
കാരണമാണ് ഞാൻ ആ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്).'"
അധ്യായം (ഫസ്ൽ)
തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിച്ചവർക്ക്, ഈ ഹദീസുകളിൽ വന്നിട്ടുള്ള പല കാര്യങ്ങളും നേരിട്ട് കാണിച്ചുകൊടുത്തിട്ടുണ്ട്; അവർ അത് കേൾക്കുകയും നേരിട്ട് ദർശിക്കുകയും ചെയ്തിരിക്കുന്നു.
അതിൽ നിന്ന് ഞങ്ങൾക്ക് ലഭ്യമായ ചില വിവരങ്ങൾ ഇവിടെ പരാമർശിക്കാം.
ശബാബത്ത് ബിൻ സവ്വാർ, അൽ-മുഗീറ ബിൻ മുസ്ലിം - ഹുസൈൻ - അബ്ദുള്ള ബിൻ ഉബൈദ് അൽ-അൻസാരി
എന്നിവരിലൂടെ നിവേദനം ചെയ്യുന്നു; അദ്ദേഹം
പറഞ്ഞു: "ഥാബിത് ബിൻ ഖൈസ് ബിൻ ഷമ്മാസിനെ ഖബറടക്കിയവരിൽ ഞാനും ഉണ്ടായിരുന്നു..."
യമാമ യുദ്ധത്തിന്റെ ദിവസം. ഞങ്ങൾ അദ്ദേഹത്തെ ഖബറിലേക്ക് ഇറക്കിയപ്പോൾ അദ്ദേഹം പറയുന്നത്
ഞങ്ങൾ കേട്ടു: 'മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്, അബൂബക്കർ സിദ്ദീഖ് ആണ്, ഉമർ രക്തസാക്ഷിയാണ് (ശഹീദാണ്), ഉസ്മാൻ കാരുണ്യവാനാണ്.' ഞങ്ങൾ നോക്കിയപ്പോൾ അദ്ദേഹം മരണപ്പെട്ട നിലയിലായിരുന്നു."
അബൂ അബ്ദില്ലാഹി ബിൻ മജ്‌ലസ് - മുഹമ്മദ് ബിൻ അബ്ദില്ല അൽ-അസ്വമ്മ്
- ശബാബത്ത് ബിൻ സവ്വാർ ബിൻ മുഹമ്മദ് എന്നിവരിലൂടെ ഇത് ഉദ്ധരിച്ചിരിക്കുന്നു.
ഇബ്നു അബിദ്ദുൻയാ തന്റെ 'മൻ ആശാ ബഅ്ദൽ മൗത്' (മരണശേഷം ജീവിച്ചവർ) എന്ന പുസ്തകത്തിൽ ഖലഫ് അൽ-ബസ്സാർ - ഖാലിദ്
അഥ്-ഥഹ്ഹാൻ - ഹുസൈൻ എന്നിവർ വഴി ഇത് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ വാചകം ഇപ്രകാരമാണ്:
"മുസൈലിമയുടെ ആളുകളാൽ കൊല്ലപ്പെട്ട ഒരാൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്, അബൂബക്കർ സിദ്ദീഖ് ആണ്, ഉസ്മാൻ മൃദുലമനസ്കനും കാരുണ്യവാനുമാണ്.'"
വീണ്ടും ഇബ്നു അബിദ്ദുൻയാ, യസീദ് ബിൻ ത്വരീഫ് വഴി ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:
"എന്റെ സഹോദരൻ മരണപ്പെട്ടു. ആളുകൾ അദ്ദേഹത്തെ ഖബറടക്കി പിരിഞ്ഞുപോയപ്പോൾ ഞാൻ എന്റെ
തല അദ്ദേഹത്തിന്റെ ഖബറിന്മേൽ വെച്ചു. അപ്പോൾ ഖബറിനുള്ളിൽ നിന്ന് വളരെ നേർത്ത ഒരു ശബ്ദം
ഞാൻ കേട്ടു. അത് എന്റെ സഹോദരന്റെ ശബ്ദമാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അദ്ദേഹം
പറയുന്നുണ്ടായിരുന്നു: 'അല്ലാഹു'. അപ്പോൾ മറ്റൊരാൾ അദ്ദേഹത്തോട് ചോദിച്ചു: 'നിന്റെ ദീൻ ഏതാണ്?' അദ്ദേഹം മറുപടി പറഞ്ഞു: 'ഇസ്ലാം'."
അലാഉബ്നു അബ്ദിൽ കരീം വഴി ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം: അദ്ദേഹം
പറഞ്ഞു: "കാഴ്ചശക്തി കുറഞ്ഞ ഒരു സഹോദരനുള്ള ഒരാൾ മരണപ്പെട്ടു. അദ്ദേഹത്തിന്റെ
സഹോദരൻ പറഞ്ഞു: ഞങ്ങൾ അദ്ദേഹത്തെ ഖബറടക്കി, ആളുകൾ മടങ്ങിപ്പോയപ്പോൾ ഞാൻ എന്റെ തല ഖബറിന്മേൽ വെച്ചു. അപ്പോൾ
ഖബറിനുള്ളിൽ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു: 'നിന്റെ റബ്ബ് ആരാണ്? നിന്റെ നബി ആരാണ്?' എന്ന് ചോദിക്കുന്നു. ശേഷം എന്റെ സഹോദരൻ അതിന് മറുപടി നൽകുന്ന
ശബ്ദവും ഞാൻ കേട്ടു..." അദ്ദേഹം പറയുന്നു: "അല്ലാഹു എന്റെ റബ്ബാണ്, മുഹമ്മദ് നബിയാണ്." മറ്റെയാൾ ചോദിച്ചു: "നിന്റെ ദീൻ
ഏതാണ്?"
അദ്ദേഹം പറഞ്ഞു: "ഇസ്ലാം."
'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ മറ്റൊരു പദപ്രയോഗത്തോടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു: "ഖബറിനുള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കുകയാണ്: 'നിന്റെ റബ്ബ് ആരാണ്? നിന്റെ നബി ആരാണ്?' എന്ന് ചോദിക്കുന്നു. അപ്പോൾ എന്റെ സഹോദരന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു, അദ്ദേഹം പറഞ്ഞു: 'അല്ലാഹു എന്റെ റബ്ബാണ്, മുഹമ്മദ് എന്റെ നബിയാണ്.' തുടർന്ന് ഖബറിനുള്ളിൽ നിന്ന് അമ്പ് പോലെയൊന്ന് എന്റെ ചെവിക്ക്
നേരെ ഉയർന്നു വന്നു. അതോടെ എനിക്ക് ഭയം തോന്നുകയും (ശരീരം കോരിത്തരിക്കുകയും) ഞാൻ അവിടെനിന്ന്
തിരിച്ചുപോരുകയും ചെയ്തു.
അബൂ ഹസൻ ബിൻ അൽ-ബറാഅ് അൽ-അബ്ദി തന്റെ 'കിതാബുർ റൗദ'യിൽ പറഞ്ഞു: അഹ്മദ് ബിൻ നസ്ർ - ളഹ്ഹാക്ക് എന്നിവരിലൂടെ ഉദ്ധരിക്കുന്നു:
"എന്റെ ഒരു സഹോദരൻ മരണപ്പെട്ടു. ജനാസ നമസ്കാരത്തിന് എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല, അതിനുമുമ്പ് തന്നെ അദ്ദേഹത്തെ ഖബറടക്കിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ
ഖബറിനരികിൽ ചെന്ന് ശ്രദ്ധിച്ചു കേട്ടപ്പോൾ അദ്ദേഹം പറയുന്നു: 'അല്ലാഹു എന്റെ റബ്ബാണ്, ഇസ്ലാം എന്റെ ദീനാണ്.'"
മിസ്ദാദ് ബിൻ ജമീൽ വഴി അബൂ മുഗീറ ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:
"മുആഫി ബിൻ ഇംറാനെ ഖബറടക്കിയതിന് ശേഷം ഉണ്ടായതുപോലെയുള്ള ഒരു സംഭവം ഞാൻ കണ്ടിട്ടില്ല.
അദ്ദേഹത്തിന് ഖബറിൽ തൽഖീൻ ചൊല്ലിക്കൊടുക്കുമ്പോൾ ഖബറിനുള്ളിൽ നിന്ന് അദ്ദേഹം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുന്നത് ഞാൻ കേട്ടു. അപ്പോൾ തൽഖീൻ ചൊല്ലുന്നയാൾ പറഞ്ഞു:
'മുആഫി പറയുകയാണ്: ലാ ഇലാഹ ഇല്ലല്ലാഹ്.'
ഇബ്നു അബിദ്ദുൻയാ തന്റെ 'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ മർഥദ് ബിൻ ഹൗശബിന്റെ നിവേദനമായി ഉദ്ധരിക്കുന്നു:
അദ്ദേഹം പറഞ്ഞു: "ഞാൻ യൂസുഫ് ബിൻ അംറുവിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ
വശത്ത് ഒരു മനുഷ്യനുണ്ടായിരുന്നു, അദ്ദേഹത്തിന്റെ
മുഖത്തിന്റെ ഒരു വശം ഇരുമ്പ് കൊണ്ട് കീറിയതുപോലെയായിരുന്നു. യൂസുഫ് അദ്ദേഹത്തോട് പറഞ്ഞു:
'മർഥദിനോട് നിങ്ങൾ കണ്ട കാര്യം പറഞ്ഞു കൊടുക്കൂ.' അദ്ദേഹം പറഞ്ഞു: ഞാൻ ചെറുപ്പകാലത്ത് തിന്മകളിൽ മുഴുകിയവനായിരുന്നു.
പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ ഞാൻ വിചാരിച്ചു: ഞാൻ ഈ അതിർത്തി പ്രദേശങ്ങളിൽ നിന്ന്
പുറത്തുപോകാം. അങ്ങനെ ഞാൻ ഖബറുകൾ വെട്ടുന്ന ജോലിയിൽ ഏർപ്പെട്ടു. ഒരു രാത്രി മഗ്‌രിബിനും
ഇശാഇനും ഇടയിൽ, ഞാൻ ഒരു ഖബറിന്മേൽ ചാരിയിരിക്കുകയായിരുന്നു.
അപ്പോഴതാ ഒരു ജനാസയുമായി ആളുകൾ വന്നു. അവരെ ഖബറടക്കി മണ്ണ് മൂടി പിരിഞ്ഞുപോയി.
അപ്പോൾ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഒട്ടകത്തെപ്പോലെയുള്ള രണ്ട്
വെളുത്ത പക്ഷികൾ പറന്നുവന്നു. അതിലൊന്ന് ഖബറിന്റെ തലഭാഗത്തും മറ്റേത് കാൽഭാഗത്തും ഇറങ്ങി.
പിന്നീട് അവ ഖബറിലെ മണ്ണ് മാറ്റി അതിലേക്ക് ഇറങ്ങിപ്പോയി. ഒന്ന് ഖബറിന്റെ അരികിൽ തന്നെ
നിന്നു. ഞാൻ ഖബറിന്റെ വക്കിലേക്ക് ചെന്ന് നോക്കി. ഞാൻ ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനായിരുന്നു, എന്റെ ഉള്ളിൽ ഭയമൊന്നും തോന്നിയില്ല. പെട്ടെന്ന് ഖബറിനുള്ളിൽ
നിന്ന് ഒരാൾ എന്റെ താടിയെല്ലിന് അടിച്ച് പിടിച്ചു കൊണ്ട് ചോദിക്കുന്നത് ഞാൻ കേട്ടു:
'അഹങ്കാരത്തോടെ രണ്ട് വസ്ത്രങ്ങളുമിട്ട് നിന്റെ ബന്ധുക്കളെ സന്ദർശിക്കാൻ
വരുന്ന സന്ദർശകൻ നീയല്ലേ?'..." നീ അഹങ്കാരത്തോടെയാണോ നടക്കുന്നത്?' എന്ന് ചോദിച്ചു. തുടർന്ന് അവൻ അദ്ദേഹത്തിന് ശക്തമായ ഒരു അടി
നൽകി. ആ അടിയുടെ ആഘാതത്തിൽ ഖബർ മുഴുവൻ വെള്ളമോ എണ്ണയോ കൊണ്ട് നിറഞ്ഞു കവിഞ്ഞു. പിന്നീട്
അവൻ ആദ്യത്തെ ചോദ്യം ആവർത്തിക്കുകയും, മൂന്ന് തവണ അദ്ദേഹത്തെ അടിക്കുകയും ചെയ്തു. ഓരോ തവണ അടിയേൽക്കുമ്പോഴും
ഖബറിൽ നിന്ന് വെള്ളമോ എണ്ണയോ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
അദ്ദേഹം തുടർന്നു: പിന്നീട് അവൻ തലയുയർത്തി എന്നെ നോക്കി ഇങ്ങനെ
പറഞ്ഞു: 'നോക്കൂ, ഇവൻ അല്ലാഹു
ശപിച്ചവനായി (ഇബ്ലീസിനെപ്പോലെ) ഇവിടെ ഇരിക്കുകയാണ്!' അതിനുശേഷം അവൻ എന്റെ മുഖത്തിന്റെ ഒരു വശത്ത് അടിച്ചു, അതോടെ ആ ഭാഗം തകർന്നുപോയി (അഥവാ താഴേക്ക് തൂങ്ങിപ്പോയി). നേരം
പുലരുന്നതുവരെ ഞാൻ ആ രാത്രി മുഴുവൻ അവിടെത്തന്നെ കഴിഞ്ഞുകൂടി. പിന്നീട് ഞാൻ ഖബറിലേക്ക്
നോക്കിയപ്പോൾ അത് പഴയതുപോലെത്തന്നെയായിരുന്നു. ഞാൻ ഇരുന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു..."
ലഹ്‌ദിന്റെ (ഖബറിന്റെ) വിസ്തൃതിയെയും വിശാലതയെയും കുറിച്ചുള്ള സമാനമായ തെളിവുകൾ ഇപ്രകാരം
ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്നു അബിദ്ദുൻയാ തന്റെ 'കിതാബുൽ മുഖ്തളരീൻ' (മരണാസന്നരായവരുടെ ചരിത്രം) എന്ന ഗ്രന്ഥത്തിൽ അബൂ ഗാലിബ് വഴി
നിവേദനം ചെയ്യുന്നു: സിറിയയിൽ (ശാം) ഒരു യുവാവിന് മരണം ആസന്നമായപ്പോൾ അവൻ തന്റെ അമ്മാവനോട്
ചോദിച്ചു: "അല്ലാഹു എന്നെ എന്റെ ഉമ്മയുടെ കൈകളിലാണ് ഏൽപിക്കുന്നതെങ്കിൽ, എന്റെ ഉമ്മ എന്നോട് എങ്ങനെയായിരിക്കും പെരുമാറുക?" അമ്മാവൻ പറഞ്ഞു: "എങ്കിൽ അല്ലാഹുവാണെ, അവർ നിന്നോട് കരുണ കാണിക്കുകയും നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും
ചെയ്യും." അപ്പോൾ യുവാവ് പറഞ്ഞു: "എന്നാൽ അല്ലാഹുവാണെ, എന്റെ ഉമ്മയേക്കാൾ എന്നോട് ഏറെ കരുണയുള്ളവൻ അല്ലാഹുവാണ്."
തുടർന്ന് ആ യുവാവ് മരണപ്പെട്ടു. അബ്ദുൽ മലിക് ബിൻ മർവാൻ ഈ യുവാവിന്റെ
മരണത്തിൽ അതീവ ദുഃഖിതനായി. അദ്ദേഹം പറയുകയാണ്: "ഞാൻ അവന്റെ അമ്മാവനോടൊപ്പം ഖബറിൽ
ഇറങ്ങി. അവർ അവന് ലഹ്ദ് (അറ) വെട്ടുകയും ഞങ്ങൾ കട്ടകൾ (ലബിൻ) നിരത്തി അത് മൂടുകയും
ചെയ്തു. അപ്പോൾ ഒരു കട്ട താഴേക്ക് വീണു. പെട്ടെന്ന് അമ്മാവൻ ഞെട്ടിവിറച്ച് പിന്നോട്ട്
മാറി. ഞാൻ ചോദിച്ചു: എന്തുപറ്റി? അദ്ദേഹം
പറഞ്ഞു: അവന്റെ ഖബർ മുഴുവൻ പ്രകാശം (നൂർ) കൊണ്ട് നിറഞ്ഞിരിക്കുന്നു! അവന്റെ കൺചുമടുവരെ
അത് വിശാലമാക്കപ്പെട്ടിരിക്കുന്നു."
ഖബറിലെ ശിക്ഷ: ഖബറിലെ
തീ ഈ ദുനിയാവിലെ തീയല്ല, മറിച്ച് പരലോകത്തെ
അദൃശ്യമായ തീയാണ്. ദുനിയാവിലുള്ളവർക്ക് അത് അനുഭവിക്കാനോ കാണാനോ കഴിയില്ല. അല്ലാഹു
ഉദ്ദേശിച്ച ചില ദാസന്മാർക്ക് മാത്രമേ ഇത് വെളിപ്പെടുത്തിക്കൊടുക്കുകയുള്ളൂ.
രണ്ട് വ്യക്തികളുടെ അവസ്ഥ: ഒരേ ഖബറിസ്ഥാനിൽ അടുത്തടുത്തായി രണ്ട് വ്യക്തികളെ അടക്കം ചെയ്താലും, ഒരാൾ ഖബറിലെ അഗ്നിയിലും മറ്റൊരാൾ സ്വർഗ്ഗീയ സുഖത്തിലുമായിരിക്കാം.
എന്നാൽ ഒരാളുടെ അവസ്ഥ മറ്റെയാൾ അറിയുകയോ ബാധിക്കുകയോ ഇല്ല. അല്ലാഹുവിന്റെ അനന്തമായ
കഴിവിന്റെ അടയാളങ്ങളിൽ ഒന്നാണിത്.
മുഹമ്മദ് ബിൻ അബാൻ - ഹുമൈദ് വഴി നിവേദനം: അദ്ദേഹം പറഞ്ഞു:
"എനിക്ക് ഒരു സഹോദരീ പുത്രനുണ്ടായിരുന്നു..." അദ്ദേഹം ഈ കഥയ്ക്ക് സമാനമായ
മറ്റൊരു സംഭവം വിവരിക്കുന്നു. അതിൽ അദ്ദേഹം പറയുന്നു: "ഞാൻ ലഹ്ദിലേക്ക് നോക്കിയപ്പോൾ
അത് കൺചുമടുവരെ വിശാലമായി കിടക്കുന്നതായി കണ്ടു. ഞാൻ എന്റെ കൂട്ടുകാരനോട് ചോദിച്ചു:
ഞാൻ കണ്ടത് നീയും കണ്ടുവോ? അദ്ദേഹം പറഞ്ഞു:
അതെ,
നിനക്ക് സന്തോഷിക്കാം. ആ യുവാവ് അവസാനം പറഞ്ഞ ആ വാക്ക് (അല്ലാഹുവിന്റെ
കാരുണ്യത്തെക്കുറിച്ചുള്ള വിശ്വാസം) കാരണമാണ് അവന് ഈ അനുഗ്രഹം ലഭിച്ചതെന്ന് ഞാൻ കരുതുന്നു."
ഇബ്നു അബിദ്ദുൻയാ തന്റെ 'ദിക്റുൽ മൗത്' (മരണസ്മരണ) എന്ന ഗ്രന്ഥത്തിൽ അബൂബക്കർ ബിൻ അബി മർയം വഴി പണ്ഡിതന്മാരെ
ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു: ബസ്രയിലെ ബനൂ ഹദ്റമി ഗോത്രത്തിൽ പെട്ട ഒരു വൃദ്ധനുണ്ടായിരുന്നു.
അദ്ദേഹം സദ്വൃത്തനായിരുന്നു. അദ്ദേഹത്തിന് അധർമ്മകാരികളായ (ഫുസ്സാഖ്) യുവാക്കളോടൊപ്പം
നടക്കുന്ന ഒരു സഹോദര പുത്രനുണ്ടായിരുന്നു. അദ്ദേഹം അവനെ എപ്പോഴും ഉപദേശിക്കുമായിരുന്നു.
അങ്ങനെയിരിക്കെ ആ യുവാവ് മരണപ്പെട്ടു. അമ്മാവൻ അവനെ ഖബറിലിറക്കിയപ്പോൾ അദ്ദേഹത്തിന്റെ
ഖബറിന്മേൽ കട്ടകൾ (ലബിൻ) നിരത്തി മൂടിയപ്പോൾ, അമ്മാവന് അവന്റെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി. അങ്ങനെ അദ്ദേഹം
ചില കട്ടകൾ മാറ്റി നോക്കിയപ്പോൾ, ആ ഖബർ
ബസ്രയിലെ പൊതു ഖബർസ്ഥാനേക്കാൾ എത്രയോ വിശാലമായി കിടക്കുന്നതായി കണ്ടു! ആ യുവാവ് അതിന്റെ
നടുവിലായി സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. അമ്മാവൻ കട്ടകൾ വീണ്ടും പഴയതുപോലെ വെച്ച്
മൂടി. പിന്നീട് അദ്ദേഹം യുവാവിന്റെ ഭാര്യയോട് അവന്റെ അമലിനെ (പ്രവൃത്തിയെ) കുറിച്ച്
ചോദിച്ചപ്പോൾ അവൾ പറഞ്ഞു: 'അദ്ദേഹം മുഅദ്ദിൻ
ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ
റസൂലാണെന്നും. ഞാൻ സാക്ഷ്യം വഹിച്ച ഈ കാര്യവുമായി എന്നെ മരിപ്പിക്കുകയും, ഇതിൽ നിന്ന് പിന്തിരിഞ്ഞുപോയവരിൽ നിന്ന് എന്നെ നീ ഒഴിവാക്കുകയും
ചെയ്യേണമേ.'"
അബൂ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു: അബ്ദുർ റഹ്മാൻ ബിൻ അഹ്മദ് അൽ-ജഅ്ഫി
- അലി ബിൻ മുഹമ്മദ് - യസീദ് ബിൻ നൂഹ് അൽ-നഖഈ - ശരീക് ബിൻ അബ്ദില്ലയുടെ ഒരു ബന്ധു എന്നിവരിലൂടെ
നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു:
"ഞാൻ കൂഫയിൽ വെച്ച് ഒരു മയ്യിത്തിന് വേണ്ടി നമസ്കരിച്ചു. പിന്നീട് ഞാൻ അവന്റെ
ഖബറിലിറങ്ങി കട്ടകൾ ശരിയാക്കി വെക്കുകയായിരുന്നു. കട്ടകൾ വെക്കുന്നതിനിടയിൽ ഒരു കട്ട
ഖബറിനുള്ളിലേക്ക് വീണു. ഞാൻ നോക്കിയപ്പോൾ അതാ കഅ്ബയും അതിനെ ത്വവാഫ് ചെയ്യുന്നതുമെല്ലാം
എന്റെ ഖബറിനുള്ളിൽ ദൃശ്യമായി! പിന്നീട് ഞാൻ കട്ടകൾ ശരിയാക്കി വെച്ച് മുകളിലേക്ക് കയറിപ്പോന്നു."
ഇബ്നു അബിദ്ദുൻയാ തന്റെ 'മൻ ആശാ ബഅ്ദൽ മൗത്' (മരണശേഷം ജീവിച്ചവർ) എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: സകരിയ്യ
ബിൻ യഹ്‌യ - കസീർ ബിൻ യഹ്‌യ ബിൻ കസീർ അൽ-ബസ്വരി - അദ്ദേഹത്തിന്റെ പിതാവ് - അബൂ മസ്ഊദ്
അൽ-ജുവൈരി എന്നിവർ വഴി മസ്ജിദുൽ അശ്യാഖിലെ ഒരു വൃദ്ധൻ അബൂഹുറൈറ (റ) വിനെ ഉദ്ധരിച്ച്
പറഞ്ഞു: "ഞങ്ങൾ ഒരു രോഗിയുടെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം നിശ്ചലനാവുകയും
ശ്വാസം അടങ്ങുകയും ചെയ്തു; ശരീരത്തിലെ അനക്കങ്ങളെല്ലാം
നിന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ശരിയാക്കി, കൺപോളകൾ അടച്ചു. അദ്ദേഹത്തെ കുളിപ്പിക്കുന്നതിനായി വസ്ത്രങ്ങളും
ഇലകളും കട്ടിലുമെല്ലാം ഒരുക്കി. കുളിപ്പിക്കാനായി ഞങ്ങൾ അദ്ദേഹത്തെ എടുത്തപ്പോൾ പെട്ടെന്ന്
അദ്ദേഹം ചലിക്കാൻ തുടങ്ങി! അപ്പോൾ ഞങ്ങൾ അത്ഭുതത്തോടെ പറഞ്ഞു: സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹ്! നിങ്ങൾ മരണപ്പെട്ടു പോയി എന്നാണ് ഞങ്ങൾ കരുതിയത്!"
അദ്ദേഹം പറഞ്ഞു: "തീർച്ചയായും ഞാൻ മരണപ്പെട്ടിരുന്നു. എന്നെ
എന്റെ ഖബറിലേക്ക് കൊണ്ടുപോവുകയുണ്ടായി. അപ്പോഴതാ സുന്ദരമായ മുഖമുള്ള, നല്ല സുഗന്ധമുള്ള ഒരു മനുഷ്യൻ എന്നെ എന്റെ ലഹ്ദിൽ (ഖബറിൽ) ഇരുത്തി.
പെട്ടെന്ന് പേപ്പറുകളുമായി (ചീത്ത കർമ്മങ്ങളുടെ രേഖകളുമായി) കറുത്ത നിറമുള്ള, ദുർഗന്ധം വമിക്കുന്ന ഒരു സ്ത്രീ അവിടേക്ക് കടന്നുവന്നു. അവൾ
പറഞ്ഞു:
'ഇവൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തവനാണ്...' അല്ലാഹുവാണെ, അവൾ പറഞ്ഞ ചില കാര്യങ്ങൾ കേട്ട് എനിക്ക് ലജ്ജ തോന്നി. അപ്പോൾ
അവൾ എന്നിൽ നിന്ന് വിട്ടുമാറിയതുപോലെ എനിക്ക് തോന്നി.
ഞാൻ (ആ സുന്ദരനായ മനുഷ്യനോട്) പറഞ്ഞു: അല്ലാഹുവിനെ മുൻനിർത്തി
ഞാൻ ചോദിക്കുന്നു, ഇവളെ എന്നിൽ
നിന്ന് അകറ്റിത്തരുമോ?
അവൾ പറഞ്ഞു: 'നമുക്ക് ഇതിൽ വാദപ്രതിവാദത്തിന് പോകാം.'
അങ്ങനെ ഞങ്ങൾ വിശാലമായ ഒരു വീട്ടിലേക്ക് പോയി. അവിടെ വെള്ളികൊണ്ടുള്ള
ഒരു മഞ്ചം ഉണ്ടായിരുന്നു. അതിന്റെ ഒരു വശത്ത് ഒരു മസ്ജിദും (നമസ്കരിക്കുന്ന സ്ഥലം)
ഉണ്ടായിരുന്നു. അവിടെ ഒരാൾ നിന്ന് നമസ്കരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം 'സൂറത്തുന്നഹ്‌ൽ' ഓതുകയായിരുന്നു. ഓതുന്നതിനിടയിൽ അദ്ദേഹത്തിന് ചില ഭാഗങ്ങളിൽ
തെറ്റ് പറ്റിയപ്പോൾ ഞാൻ അത് തിരുത്തി ഓതിക്കൊടുത്തു. നമസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം
തിരിഞ്ഞിരുന്ന് ചോദിച്ചു: 'നിന്റെ പക്കൽ
ഈ സൂറത്ത് ഉണ്ടോ (നിനക്കിത് മനപ്പാഠമാണോ)?'
ഞാൻ പറഞ്ഞു: അതെ.
അദ്ദേഹം പറഞ്ഞു: 'തീർച്ചയായും ഇത് അനുഗ്രഹങ്ങളുടെ സൂറത്താണ്.' ശേഷം അദ്ദേഹം അടുത്തുള്ള ഒരു തലയിണ ഉയർത്തി അതിനടിയിൽ നിന്ന്
ഒരു ഏട് (രേഖ) പുറത്തെടുത്തു. എന്നിട്ട് അതിലേക്ക് നോക്കി.
അപ്പോൾ ആ കറുത്ത സ്ത്രീ പറഞ്ഞു: 'ഇവൻ ഇന്ന ഇന്ന തിന്മകൾ ചെയ്തു.'
ആ സുന്ദരനായ മനുഷ്യൻ പറഞ്ഞു: 'ഇവൻ ഇന്ന ഇന്ന നന്മകൾ ചെയ്യുകയും ഇന്ന ഇന്ന നല്ല കാര്യങ്ങൾ പ്രവർത്തിക്കുകയും
ചെയ്തിട്ടുണ്ട്.' അദ്ദേഹം എന്റെ
നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞു. അപ്പോൾ ആ (നമസ്കരിച്ച) മനുഷ്യൻ പറഞ്ഞു: 'ഇവൻ സ്വന്തത്തോട് അക്രമം ചെയ്ത ഒരു ദാസനാണ്, എങ്കിലും അല്ലാഹു അവന് മാപ്പ് നൽകിയിരിക്കുന്നു. ഇവന്റെ മരണം
ഇപ്പോൾ വന്നെത്തിയിട്ടില്ല; ഇവന്റെ മരണം
വരുന്നത് വരാനിരിക്കുന്ന ഒരു തിങ്കളാഴ്ചയാണ്.'
(ബോധം തിരിച്ചുകിട്ടിയ ശേഷം) ആ രോഗി ആളുകളോട് പറഞ്ഞു: 'നിങ്ങൾ നോക്കുക, ഞാൻ തിങ്കളാഴ്ചയാണ് മരിക്കുന്നതെങ്കിൽ ഞാൻ കണ്ട ഈ ദർശനം സത്യമാണ്
(അതിൽ എനിക്ക് ശുഭപ്രതീക്ഷയുണ്ട്). ഇനി ഞാൻ തിങ്കളാഴ്ചയല്ല മരിക്കുന്നതെങ്കിൽ ഇത് രോഗത്തിന്റെ
കാഠിന്യത്താൽ ഉണ്ടായ ജൽപനം മാത്രമാണ്.'
നിവേദകൻ പറയുന്നു: തിങ്കളാഴ്ച ദിവസം രാവിലെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു.
എന്നാൽ അസ്വർ നമസ്കാരത്തിന് ശേഷം അദ്ദേഹത്തിന്റെ മരണം വന്നെത്തുകയും അദ്ദേഹം മരണപ്പെടുകയും
ചെയ്തു.
ആ ഹദീസിൽ (വിവരണത്തിൽ) ഇങ്ങനെയുമുണ്ട്: ഞങ്ങൾ ആ മനുഷ്യന്റെ അടുത്തുനിന്ന്
പുറത്തിറങ്ങിയപ്പോൾ, സുന്ദരമായ മുഖമുള്ള
ആ നല്ല സുഗന്ധമുള്ള മനുഷ്യനോട് ഞാൻ ചോദിച്ചു: 'താങ്കൾ ആരാണ്?' അദ്ദേഹം പറഞ്ഞു: 'ഞാൻ നിന്റെ സൽക്കർമ്മമാണ്.' ഞാൻ ചോദിച്ചു: 'അപ്പോൾ ആ ദുർഗന്ധം വമിക്കുന്ന കറുത്ത സ്ത്രീ ആരായിരുന്നു?'..." അദ്ദേഹം പറഞ്ഞു:
'അത് നിന്റെ ചീത്ത കർമ്മമാണ്', അല്ലെങ്കിൽ അതിന് സമാനമായ വാക്കുകൾ അവൾ പറഞ്ഞു.
ഇബ്നു അബിദ്ദുൻയയുടെ ഗ്രന്ഥത്തിൽ അബൂ ഖാസിം ഇസ്ഹാഖ് ബിൻ ഇബ്രാഹീം
ബിൻ സനീൻ അൽ-ഖുതല്ലി വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: അബ്ദുള്ള ബിൻ മുഹമ്മദ് അൽ-അൻസി പറയുന്നത് ഞാൻ
കേട്ടു: (അംറു ബിൻ മുസ്ലിം) ഒരു ഖബർ വെട്ടുകാരനെ ഉദ്ധരിച്ച് പറഞ്ഞു: ഞാൻ രണ്ട് ഖബറുകൾ
വെട്ടുകയായിരുന്നു, മൂന്നാമത്തേതിന്റെ
പണിയിലായിരുന്നു ഞാൻ. അപ്പോൾ എനിക്ക് കഠിനമായ ചൂട് അനുഭവപ്പെട്ടു. ഞാൻ വെട്ടിയ ഖബറിന്
മുകളിൽ എന്റെ വസ്ത്രം വിരിച്ച് അതിലൂടെ നിഴലുണ്ടാക്കി ഞാൻ വിശ്രമിച്ചു.
ഞാൻ അങ്ങനെ ഇരിക്കുമ്പോൾ, പെട്ടെന്ന് വെളുപ്പും കറുപ്പും കലർന്ന (ചാരനിറമുള്ള) രണ്ട് കുതിരകളുടെ
മുകളിലായി രണ്ട് വ്യക്തികൾ വരുന്നത് ഞാൻ കണ്ടു. അവർ ഒന്നാമത്തെ ഖബറിനരികിൽ വന്നു നിന്നു.
അതിലൊരാൾ തന്റെ കൂട്ടുകാരനോട് പറഞ്ഞു: 'എഴുതുക!' മറ്റേയാൾ
ചോദിച്ചു: 'ഞാൻ എന്താണ് എഴുതേണ്ടത്?' അദ്ദേഹം പറഞ്ഞു: 'ഫർസഖ് ഗുണം ഫർസഖ് (വളരെ വലിയൊരു വിസ്തൃതി) എന്ന് എഴുതുക.'
പിന്നീട് അവർ രണ്ടാമത്തെ ഖബറിലേക്ക് നീങ്ങി. എന്നിട്ട് പറഞ്ഞു:
'എഴുതുക!' മറ്റേയാൾ
ചോദിച്ചു: 'ഞാൻ എന്താണ് എഴുതേണ്ടത്?' അദ്ദേഹം പറഞ്ഞു: 'കൺചുമടുവരെ (വിശാലത) എന്ന് എഴുതുക.'
അതിനുശേഷം അവർ ഞാൻ ഇരിക്കുന്ന മൂന്നാമത്തെ ഖബറിലേക്ക് നീങ്ങി.
എന്നിട്ട് പറഞ്ഞു: 'എഴുതുക!' മറ്റേയാൾ ചോദിച്ചു: 'ഞാൻ എന്താണ് എഴുതേണ്ടത്?' അദ്ദേഹം പറഞ്ഞു: 'ഒരു ചാണിൽ ഒരു ചാൺ (വളരെ ഇടുങ്ങിയത്) എന്ന് എഴുതുക.'
(ഇത് കേട്ടതുമുതൽ) ജനാസകളും കാത്ത് ഞാൻ അവിടെത്തന്നെ ഇരുന്നു.
അങ്ങനെ കുറച്ചുപേർ ഒരു മനുഷ്യന്റെ ജനാസയുമായി ഒന്നാമത്തെ ഖബറിനരികിലേക്ക് വന്നു. ഞാൻ
ചോദിച്ചു: 'ആരാണീ മനുഷ്യൻ?' അവർ പറഞ്ഞു: 'ഇദ്ദേഹം ഒരു തോൽപ്പാത്രത്തിൽ വെള്ളം ചുമന്ന് വിൽക്കുന്ന ആളായിരുന്നു
(സഖാഅ്) - കുടുംബമുള്ളവനായിരുന്നു, അദ്ദേഹത്തിന്റെ പക്കൽ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല.' അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി കുറച്ച് ദീനാറുകൾ ശേഖരിച്ചു
കൊടുത്തു. എന്നാൽ ഞാൻ പറഞ്ഞു: 'ഈ പണം അദ്ദേഹത്തിന്റെ
കുടുംബത്തിന് തന്നെ തിരിച്ചുനൽകൂ.' അങ്ങനെ അദ്ദേഹത്തെ അവർ ആ ഖബറിൽ അടക്കി.
പിന്നീട് മറ്റൊരു ജനാസ കൊണ്ടുവരപ്പെട്ടു. അതിനെ ചുമക്കാൻ കൂടെ
അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. കൺചുമടുവരെ വിശാലത എഴുതപ്പെട്ട ആ രണ്ടാമത്തെ ഖബറിനെക്കുറിച്ച്
ഞാൻ അവരോട് ചോദിച്ചു: 'ആരാണ് ഈ മനുഷ്യൻ?' അവർ പറഞ്ഞു: 'ഇദ്ദേഹം ഒരു അന്യനാടുകാരനാണ് (ഗരീബ്), ഒരു ചപ്പുചവറുകൾക്കിടയിൽ കിടന്നാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ
പക്കൽ യാതൊന്നും ഉണ്ടായിരുന്നില്ല.' ഞാൻ അവരിൽ നിന്ന് യാതൊന്നും വാങ്ങിയില്ല, അവരോടൊപ്പം ചേർന്ന് മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു.
അതിനുശേഷം മൂന്നാമത്തെ ഖബറും കാത്ത് ഞാൻ അവിടെത്തന്നെ ഇരുന്നു.
ഇശാഅ് നമസ്കാരം വരെ ഞാൻ കാത്തിരുന്നു. അപ്പോൾ ഒരു വ്യഭിചാര ശാലയിലെ സ്ത്രീയുടെ (അധർമ്മകാരിയായ
സ്ത്രീയുടെ) ജനാസയുമായി ചിലർ വന്നു. ഞാൻ അവരോട് കൂലി ചോദിച്ചപ്പോൾ അവർ എന്റെ തലയ്ക്കടിച്ചു.
ഒടുവിൽ അവരെ ആ മൂന്നാമത്തെ (ഇടുങ്ങിയ) ഖബറിൽ അവർ അടക്കം ചെയ്തു."
രണ്ടാം അധ്യായം
: മയ്യിത്തിനെ ഇറക്കുന്ന സമയത്ത് ഖബർ സംസാരിക്കുന്നതിനെക്കുറിച്ച്
ഇമാം തിർമിദി, ഉബൈദുള്ള ബിൻ അൽ-വലീദ് അൽ-വസ്സ്വാഫി - അതിയ്യ - അബൂസഈദ് (റ)
എന്നിവരിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം
പറഞ്ഞു: റസൂൽ (സ) തന്റെ നിസ്കാര സ്ഥലത്തേക്ക് പ്രവേശിച്ചപ്പോൾ ആളുകൾ അമിതമായി പല്ല്
കാണിച്ച് ചിരിക്കുന്നതായി (അഥവാ അശ്രദ്ധമായി ചിരിച്ചുല്ലസിക്കുന്നത്) കണ്ടു. അപ്പോൾ
നബി (സ) പറഞ്ഞു:"അറിയുക, ഇമ്പങ്ങളെ
തകർത്തു കളയുന്നതിനെ (മരണത്തെ) കുറിച്ച് നിങ്ങൾ ധാരാളമായി ഓർത്തിരുന്നെങ്കിൽ, ഞാൻ ഈ കാണുന്ന അവസ്ഥയിൽ നിന്ന് അത് നിങ്ങളെ തിരിച്ചുവിടുമായിരുന്നു.
അതിനാൽ ഭൗതിക ഇമ്പങ്ങളെ ഇല്ലാതാക്കുന്ന മരണത്തെ നിങ്ങൾ ധാരാളമായി സ്മരിക്കുക. കാരണം, ഖബർ സംസാരിക്കാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. അത് പറയും:
'ഞാൻ പ്രവാസത്തിന്റെ വീടാണ്, ഞാൻ ഏകാന്തതയുടെ വീടാണ്, ഞാൻ മൺകൂനയുടെ വീടാണ്, ഞാൻ പുഴുക്കളുടെ വീടാണ്.'
ഒരു സത്യവിശ്വാസിയായ ദാസൻ (മുഅ്മിൻ) ഖബറടക്കപ്പെട്ടാൽ ഖബർ അവനോട്
പറയും: 'നിനക്ക് സ്വാഗതം, ആശംസകൾ! എന്റെ പുറത്തുകൂടി നടന്നിരുന്നവരിൽ എനിക്ക് ഏറ്റവും
പ്രിയപ്പെട്ടവനായിരുന്നു നീ. ഇന്ന് നീ എന്നിലേക്ക് വന്നെത്തിയിരിക്കുന്നു, എന്റെ അധികാരം നിന്നിലായിരിക്കുന്നു; ഇനി ഞാൻ നിന്നോട് ചെയ്യാൻ പോകുന്ന നന്മകൾ നീ കാണുക.' തുടർന്ന് അവന്റെ കൺചുമടുവരെ ഖബർ വിശാലമാക്കപ്പെടുകയും സ്വർഗ്ഗത്തിലേക്കുള്ള
ഒരു കവാടം അവന് തുറക്കപ്പെടുകയും ചെയ്യും.
എന്നാൽ ഒരു പാപിയായ മനുഷ്യനോ അവിശ്വാസിയായ മനുഷ്യനോ (കാഫിർ അല്ലെങ്കിൽ
ഫാജിർ) ഖബറടക്കപ്പെട്ടാൽ ഖബർ പറയും: 'നിനക്ക് ഇവിടെ യാതൊരു സ്വാഗതവുമില്ല, ആശംസകളുമില്ല! എന്റെ പുറത്തുകൂടി നടന്നിരുന്നവരിൽ എനിക്ക് ഏറ്റവും
വെറുപ്പുള്ളവനായിരുന്നു നീ. ഇന്ന് നീ എന്നിലേക്ക് വന്നെത്തിയിരിക്കുന്നു, എന്റെ അധികാരം നിന്നിലായിരിക്കുന്നു; ഇനി ഞാൻ നിന്നോട് ചെയ്യാൻ പോകുന്ന ശിക്ഷകൾ നീ കാണുക.'"
നബി (സ) പറഞ്ഞു: "തുടർന്ന് അവന്റെ വാരിയെല്ലുകൾ പരസ്പരം
കോർന്നുപോകുന്നതുവരെ ഖബർ അവന്റെ മേൽ ഇടുങ്ങി വരും." (ഇത് വ്യക്തമാക്കാൻ) റസൂൽ
(സ) തന്റെ കൈവിരലുകൾ പരസ്പരം കോർത്തു കാണിച്ചു.
നബി (സ) തുടർന്നു: "അവന്റെ മേൽ എഴുപത് സർപ്പങ്ങൾ നിയോഗിക്കപ്പെടും.
അതിലൊന്ന് ഭൂമിയിൽ ഒന്നു ശ്വാസം വിട്ടാൽ പോലും ദുനിയാവ് നിലനിൽക്കുന്നിടത്തോളം കാലം
ഇവിടെ ഒരു പുല്ലുപോലും മുളക്കുകയില്ല! വിചാരണക്കായി അല്ലാഹുവിന്റെ മുന്നിലേക്ക് പോകുന്നതുവരെ
അവ അവനെ കൊത്തിയും മാന്തിയും പരിക്കേൽപ്പിച്ചുകൊണ്ടിരിക്കും."
റസൂൽ (സ) പറഞ്ഞു: "ഖബർ എന്നത് ഒന്നുകിൽ സ്വർഗ്ഗത്തോപ്പുകളിൽ
നിന്നുള്ള ഒരു തോപ്പാണ്, അല്ലെങ്കിൽ നരകക്കുഴികളിൽ
നിന്നുള്ള ഒരു കുഴിയാണ്." ഇമാം തിർമിദി പറഞ്ഞു: ഈ വഴിയിലൂടെ മാത്രമറിയുന്ന അപൂർവ്വമായ
(ഗരീബ്) ഒരു ഹദീസാണിത്.
ഞാൻ പറയുന്നു: അൽ-വസ്സ്വാഫി കൂഫക്കാരനായ ഒരു സ്വാലിഹായ (സദ്വൃത്തനായ)
ശൈഖ് ആണ്,
എന്നാൽ ഇബാദത്തുകളിൽ മുഴുകിയതിനാൽ ഹദീസ് മനപ്പാഠമാക്കുന്നതിൽ
അദ്ദേഹത്തിന് അശ്രദ്ധ സംഭവിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഹദീസുകളിൽ മുൻകറായ (തള്ളപ്പെടേണ്ട)
കാര്യങ്ങൾ ഉൾപ്പെടാൻ ഇടയായി. ഈ ഹദീസിന്റെ അവസാന ഭാഗം അബൂസഈദ് (റ)-ൽ നിന്ന് മൗഖൂഫ് ആയും
മർഫൂഅ് ആയും മറ്റൊരു രീതിയിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; ഇൻഷാ അല്ലാഹ്, അത് പിന്നീട് നാം പരാമർശിക്കുന്നതാണ്. അബൂസഈദ് (റ)-ൽ നിന്നുള്ള
അദ്ദേഹത്തിന്റെ ബാക്കി ഹദീസുകൾ ഈയൊരു വഴിയിലൂടെയല്ലാതെ അറിയപ്പെടുന്നില്ല, എങ്കിലും മറ്റ് പല വഴികളിലൂടെയും അതിന്റെ സമാനമായ അർത്ഥങ്ങൾ
നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ബഖിയ്യ ബിൻ അൽ-വലീദ് - അബൂബക്കർ ബിൻ അബി മറിയം - അൽ-ഹൈഥം ബിൻ
മാലിക് അത്ത്വാഈ - അബ്ദുർ റഹ്മാൻ ബിൻ ആഇദ് - അബൂ ഹജ്ജാജ് അഥ്-ഥുമാലി എന്നിവരിലൂടെ നിവേദനം
ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: റസൂൽ (സ)
അരുളി:
"മയ്യിത്തിനെ ഖബറിലിറക്കുന്ന സമയത്ത് ഖബർ അവനോട് പറയും: 'ഹേ ആദം സന്തതീ, നിനക്ക് നാശം! എന്നെക്കുറിച്ച് നിന്നെ ആരാണ് വഞ്ചിച്ചത്? ഞാൻ പരീക്ഷണങ്ങളുടെ വീടാണെന്നും, ഇരുട്ടിന്റെ വീടാണെന്നും, ഏകാന്തതയുടെ വീടാണെന്നും, പുഴുക്കളുടെ വീടാണെന്നും നീ അറിഞ്ഞിരുന്നില്ലേ? നീ എന്റെ മുകളിലൂടെ അഹങ്കാരത്തോടെ നടക്കുമ്പോൾ നിന്നെ എന്നെക്കുറിച്ച്
വഞ്ചിച്ചതാരാണ്?'"
അദ്ദേഹം പറഞ്ഞു: മയ്യിത്ത് ഒരു സദ്വൃത്തനാണെങ്കിൽ (സ്വാലിഹാണെങ്കിൽ)
ഖബറിന് വേണ്ടി മറ്റൊരാൾ മറുപടി നൽകും. അദ്ദേഹം ചോദിക്കും: "ഇദ്ദേഹം നന്മ കൽപ്പിക്കുകയും
തിന്മ വിലക്കുകയും ചെയ്തിരുന്ന ആളല്ലേ?" അപ്പോൾ ഖബർ പറയും: "എങ്കിൽ ഞാൻ ഇദ്ദേഹത്തിന് അനുകൂലമായി
മാറുന്നു (പച്ചപ്പുള്ളതായി മാറുന്നു)." അങ്ങനെ അവന്റെ ശരീരം പ്രകാശപൂർണ്ണമാവുകയും
അവന്റെ ആത്മാവ് അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും. ഇബ്നു അബിദ്ദുൻയ, അബു അഹ്മദ്, 'കിതാബുൽ കുനാ' എന്ന ഗ്രന്ഥത്തിൽ ഹാകിം എന്നിവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം
പറഞ്ഞു: അബൂ ഹജ്ജാജ് അഥ്-ഥുമാലി, അദ്ദേഹത്തിന്റെ
പേര് അബ്ദുള്ള ബിൻ ഉബൈദ് എന്നാണ്. അബ്ദുള്ള ബിൻ അബ്ദ് എന്നും പറയപ്പെടുന്നു, അദ്ദേഹത്തിന് സ്വഹാബിത്വമുണ്ട്.
മുആവിയ ബിൻ സ്വാലിഹ് - അംറു ബിൻ ആഇദ് അൽ-അസ്ദി - ഗൊളൈഫ് ബിൻ
അൽ-ഹാരിത് അൽ-കിന്ദി എന്നിവരിലൂടെ ഈ വചനം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; അദ്ദേഹം അബ്ദുള്ള ബിൻ അംറു ബിൻ അൽ-ആസ് പറയുന്നതായി കേട്ടു:
"തീർച്ചയായും ഒരു ദാസനെ ഖബറിൽ വെച്ചാൽ..." എന്ന് തുടങ്ങി സമാനമായ അർത്ഥത്തിൽ
അബുൽ ഹസൻ ബിൻ അൽ-ബറാഅ് - അലി ബിൻ അൽ-മദീനി - സൈദ് ബിൻ അൽ-ഹുബാബ് - മുആവിയ വഴി ഇത് ഉദ്ധരിച്ചിരിക്കുന്നു.
യഹ്‌യ ബിൻ ജാബിർ അത്താഈ - ഇബ്നു ആഇദ് അൽ-അസ്ദി വഴിയും ഇത് നിവേദനം ചെയ്തിട്ടുണ്ട്, ഇതാണ് കൂടുതൽ ശരിയായ നിലപാട്.
മുഹമ്മദ് ബിൻ അയ്യൂബ് അർ-റംലി - അദ്ദേഹത്തിന്റെ പിതാവ് - ഔസാഈ
- ഇബ്നുൽ മുൻകദിർ - ജാബിർ (റ) എന്നിവരിലൂടെ മർഫൂഅ് ആയി (നബി വചനമായി) നിവേദനം ചെയ്യുന്നു; നബി (സ) അരുളി: "തീർച്ചയായും ഖബറിന് സംസാരിക്കുന്ന ഒരു
നാവുണ്ട്. അത് പറയും: ഹേ ആദം സന്തതീ, നീ എങ്ങനെയാണ് എന്നെ മറന്നുകളഞ്ഞത്? ഞാൻ ഏകാന്തതയുടെ വീടാണെന്നും, പ്രവാസത്തിന്റെ വീടാണെന്നും, പുഴുക്കളുടെ വീടാണെന്നും, ഇടുങ്ങിയ വീടാണെന്നും നീ അറിഞ്ഞിരുന്നില്ലേ? അല്ലാഹു വിശാലമാക്കിക്കൊടുത്തവർക്കൊഴികെ..." ഇതിന്റെ നിവേദക
ശൃംഖലയിലുള്ള അയ്യൂബ് ബിൻ സുവൈദ് ബലഹീനനും, അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഉപേക്ഷിക്കപ്പെടേണ്ടവനുമാണ്.
അബൂബക്കർ ബിൻ ജഅ്ഫർ അൽ-ഫഖീഹ് അൽ-ഹൻബലി തന്റെ 'അശ്ശാനി ഫിൽ ഫിഖ്ഹ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ഇസ്മാഈൽ ബിൻ ഇബ്രാഹീം അശ്ശീരാസി -
മുഹമ്മദ് ബിൻ ഹമ്മാദ് എന്നിവരിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: ഞാൻ അവിടെ സന്നിഹിതനായിരിക്കെ അബ്ദുർ റസാഖ്
ഇപ്രകാരം ഓതിക്കേൾപ്പിച്ചു: അഥൗരി - അഅ്മഷ് - അൽ-മിൻഹാൽ ബിൻ അംറു - സാദാൻ - അൽ-ബറാഅ്
ബിൻ ആസിബ് (റ) എന്നിവരിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
"ഞങ്ങൾ റസൂൽ (സ) യോടൊപ്പം ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തു. ഞങ്ങൾ
ഖബറിനരികിൽ എത്തിയപ്പോൾ ലഹ്ദ് (അറ) വെട്ടി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. അങ്ങനെ
റസൂൽ (സ) അവിടെ ഇരിക്കുകയും ഞങ്ങൾ അദ്ദേഹത്തിന് ചുറ്റും ഇരിക്കുകയും ചെയ്തു. അപ്പോൾ
റസൂൽ (സ) അരുളി: 'മയ്യിത്തിനെ
അവന്റെ ഖബറിൽ വെക്കുകയും അവന്റെ മേൽ മണ്ണ് മൂടി ശരിയാക്കുകയും ചെയ്താൽ ഭൂമി അവനോട്
സംസാരിക്കും. അത് പറയും: ഞാൻ ഏകാന്തതയുടെയും, പ്രവാസത്തിന്റെയും, പുഴുക്കളുടെയും വീടാണെന്ന് നീ അറിഞ്ഞിരുന്നില്ലേ? നീ എനിക്കായി എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്?'"
ഇത് അതീവ അപൂർവ്വമായ (ഗരീബ് ജിദ്ദൻ) ഒരു നിവേദനമാണ്. ബറാഅ് ബിൻ
ആസിബ് (റ) വിന്റെ ഹദീസ് പ്രശസ്തമാണെങ്കിലും, അതിന്റെ ചില ഭാഗങ്ങൾ മുൻപ് പരാമർശിച്ചിട്ടുണ്ടെങ്കിലും, ഈയൊരു പദപ്രയോഗത്തോടെ ഈ വഴിയിലൂടെയല്ലാതെ ഇത് അറിയപ്പെടുന്നില്ല.
നിവേദകനായ അശ്ശീരാസി അത്ര പ്രശസ്തനല്ല (ഗൈറു മഅ്റൂഫ്).
ഇബ്നു മന്ദഃ, ഉറൂവത്ത് ബിൻ മർവാൻ അർ-റഖ്ഖി - മുഹമ്മദ് ബിൻ സലമ - ഹഫീസ്വ -
മുജാഹിദ് - അൽ-ബറാഅ് ബിൻ ആസിബ് (റ) വഴി നബി (സ) യെ ഉദ്ധരിച്ച് ഈ ഹദീസ് പൂർണ്ണരൂപത്തിൽ
നിവേദനം ചെയ്തിട്ടുണ്ട്. അതിൽ റസൂൽ (സ) അരുളി: "മയ്യിത്തിനെ അവന്റെ ലഹ്ദിൽ വെച്ചാൽ
ഭൂമി അവനോട് പറയും: നീ എന്റെ പുറത്തായിരുന്നപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
എന്നാൽ ഇന്ന് നീ എന്റെ ഉള്ളിലേക്ക് വന്നെത്തിയിരിക്കുന്നു. ഇനി ഞാൻ നിന്നോട് എപ്രകാരമാണ്
പ്രവർത്തിക്കാൻ പോകുന്നതെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം. തുടർന്ന് അവന്റെ കൺചുമടുവരെ
ഖബർ വിശാലമാക്കപ്പെടും."
ഇബ്നു അബിദ്ദുൻയാ, ദാവൂദ് ബിൻ ഫാഇദ് വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞാൻ അബ്ദുള്ള ബിൻ ഉബൈദ് ബിൻ ഉമൈറിനോടൊപ്പം ഒരു
ജനാസ ചടങ്ങിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: റസൂൽ (സ) പറഞ്ഞതായി എനിക്ക് വിവരം
ലഭിച്ചിട്ടുണ്ട്: "തീർച്ചയായും മയ്യിത്ത് ഖബറിൽ ഇരിക്കുകയും അവൻ തന്റെ ജനാസയെ
അനുഗമിക്കുന്നവരുടെ കാലൊച്ചകൾ കേൾക്കും. അപ്പോൾ അവനോട് ഖബറല്ലാതെ മറ്റൊന്നും സംസാരിക്കുകയില്ല; അത് പറയും: 'ഹേ ആദം സന്തതീ, നിനക്ക് നാശം! എന്റെ ഇടുക്കത്തെക്കുറിച്ചും, ഭയത്തെക്കുറിച്ചും, ഏകാന്തതയെക്കുറിച്ചും, പുഴുക്കളെക്കുറിച്ചും നിനക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നില്ലേ? എന്നിട്ടും നീ എനിക്കായി എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്?'"
അബ്ദുർ റഹ്മാൻ ബിൻ അബി ബക്ർ അൽ-മക്കി - അദ്ദേഹത്തിന്റെ പിതാവ്
- ഉബൈദ് ബിൻ ഉമൈർ എന്നിവരിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: "ഏതൊരു മയ്യിത്ത് മരണപ്പെടുമ്പോഴും അവൻ
അടക്കം ചെയ്യപ്പെടുന്ന ഖബർ അവനെ വിളിച്ച് ഇപ്രകാരം പറയാതിരിക്കില്ല: ഞാൻ ഇരുട്ടിന്റെയും, ഏകാന്തതയുടെയും, ഒറ്റപ്പെടലിന്റെയും വീടാണ്. നീ നിന്റെ ജീവിതകാലത്ത് (അല്ലാഹുവെ)
അനുസരിച്ചവനായിരുന്നുവെങ്കിൽ ഇന്ന് ഞാൻ നിനക്ക് കാരുണ്യമായിരിക്കും. അതല്ല, നീ നിന്റെ റബ്ബിനോട് വ്യതിചലിച്ചവനും പാപം ചെയ്തവനുമായിരുന്നുവെങ്കിൽ
ഇന്ന് ഞാൻ നിനക്ക് ശിക്ഷയായിരിക്കും. എന്നിലേക്ക് അനുസരണയോടെ പ്രവേശിക്കുന്നവൻ സന്തോഷത്തോടെ
എന്നിൽ നിന്ന് പുറത്തുപോകും; എന്നാൽ
എന്നിലേക്ക് പാപിയായി പ്രവേശിക്കുന്നവൻ നാശത്തോടെയായിരിക്കും എന്നിൽ നിന്ന് പുറത്തുപോവുക."
ഹമ്മാദ് ബിൻ അസ്സരി - ഹുസൈൻ അൽ-ജഅ്ഫി - മാലികുബ്നു മിഗ്‌വൽ
- അബ്ദുള്ള ബിൻ ഉബൈദ് ബിൻ ഉമൈർ എന്നിവരിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹു ഖബറിന് സംസാരിക്കുന്ന ഒരു നാവ്
നൽകും. അപ്പോൾ അത് വിളിച്ചുപറയും: ഹേ ആദം സന്തതീ, നീ എങ്ങനെയാണ് എന്നെ മറന്നുകളഞ്ഞത്? ഞാൻ തിന്നൊടുക്കുന്ന പുഴുക്കളുടെ വീടാണെന്നും, ഏകാന്തതയുടെ വീടാണെന്നും, ഭയത്തിന്റെ വീടാണെന്നും നീ അറിഞ്ഞിരുന്നില്ലേ?"
ഇബ്നു അബിദ്ദുൻയാ തന്റെ പരമ്പരയിലൂടെ ഉമർ ബിൻ ദർറിൽ നിന്ന് നിവേദനം
ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "മയ്യിത്ത്
അവന്റെ ഖബറിലേക്ക് പ്രവേശിച്ചാൽ ഭൂമി അവനെ വിളിക്കും. അവൻ അനുസരണയുള്ളവനാണോ അതോ പാപിയാണോ
എന്ന് ചോദിക്കും. അവൻ സദ്വൃത്തനാണെങ്കിൽ (സ്വാലിഹാണെങ്കിൽ) ഖബറിന്റെ ഭാഗത്തുനിന്ന്
ഒരു വിളിപ്പാലുണ്ടാകും: 'അവനോട് മൃദുലമായി
പെരുമാറുക, അവന്റെ മേൽ പച്ചപ്പും പ്രകാശവുമായി
മാറുക,
അവനോട് കരുണ കാണിക്കുക; അല്ലാഹുവാണെ, അവൻ എത്ര നല്ല ദാസനായിരുന്നു! അവൻ എന്നിലേക്ക് വന്നത് എത്ര ഉത്തമമായ
വരവാണ്!'
അദ്ദേഹം പറഞ്ഞു: അപ്പോൾ ഭൂമി പറയും: 'ഇപ്പോൾ അവൻ ആദരവിന് അർഹനായിരിക്കുന്നു'."
മുഹമ്മദ് ബിൻ അൽ-സമ്മാക് അൽ-വാഇദ് തന്റെ പരമ്പരയിലൂടെ നിവേദനം
ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരു
മനുഷ്യൻ അവന്റെ ഖബറിൽ വെക്കപ്പെടുകയും അവൻ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ അവന് വെറുപ്പുള്ള
കാര്യങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ, മരണപ്പെട്ടവരിൽ പെട്ട അവന്റെ അയൽക്കാർ (മറ്റ് ഖബറുകളിലുള്ളവർ)
അവനെ വിളിച്ച് ഇപ്രകാരം പറയും എന്ന് നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്: ഹേ ദുനിയാവിൽ തന്റെ
സഹോദരങ്ങളെയും അയൽക്കാരെയും വിട്ടുപിരിഞ്ഞ് വന്നവനേ, നമ്മളിൽ നിന്ന് നിനക്ക് യാതൊരു ഗുണപാഠവും ലഭിച്ചില്ലേ? നിനക്ക് മുൻപേ കടന്നുപോയ ഞങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിനക്ക്
കഴിഞ്ഞില്ലേ?"
അവസരം നഷ്ടപ്പെട്ടതോടെ ഞങ്ങളുടെ കർമ്മങ്ങളെല്ലാം മുറിഞ്ഞുപോയത്
നീ കണ്ടില്ലേ? നിന്റെ സഹോദരങ്ങൾക്ക് നഷ്ടപ്പെട്ടുപോയ
കാര്യങ്ങളെ (അഥവാ അവർക്ക് ചെയ്യാൻ കഴിയാതെ പോയ സൽക്കർമ്മങ്ങളെ) ഇനി ബാക്കിയുള്ള സമയത്ത്
നിനക്കെങ്കിലും വീണ്ടെടുത്തു കൂടേ?"
അദ്ദേഹം തുടർന്നു പറഞ്ഞു: അപ്പോൾ ഖബറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്
അവനെ വിളിച്ച് ഇപ്രകാരം പറയപ്പെടും: "ഹേ ദുനിയാവിന്റെ ബാഹ്യപ്രമോദങ്ങളിൽ വഞ്ചിതനായ
മനുഷ്യാ! നിനക്ക് മുൻപ് ദുനിയാവ് വഞ്ചിച്ചവരും, ഇപ്പോൾ ഭൂമിയുടെ ഉള്ളിൽ നിന്നിൽ നിന്ന് അപ്രത്യക്ഷരായിക്കഴിഞ്ഞവരുമായ
നിന്റെ കുടുംബങ്ങളിൽ നിന്ന് നിനക്ക് ഗുണപാഠം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലേ? നിനക്ക് മുൻപ് തന്നെ അവരുടെ മരണം ഖബറുകളിലേക്ക് അവരെ മുൻകടന്നു
കളഞ്ഞു. ഒടുവിൽ, ഒഴിവാക്കാൻ പറ്റാത്ത ആ അന്തിമ
ഭവനത്തിലേക്ക് (ഖബറിലേക്ക്) അവരുടെ പ്രിയപ്പെട്ടവർ തന്നെ അവരെ ചുമലിലേറ്റി കൊണ്ടുവരുന്നത്
നീ നേരിട്ട് കണ്ടതുമല്ലേ?"
മൂന്നാം അധ്യായം
: മരണപ്പെട്ടവർ മയ്യിത്തിന്റെ അടുക്കൽ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും അവനോട് ചോദ്യങ്ങൾ
ചോദിക്കുന്നതിനെക്കുറിച്ചും
ഇമാം നസാഈയും ഇബ്നു ഹിബ്ബാനും അദ്ദേഹത്തിന്റെ സ്വഹീഹിൽ, അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസിൽ രേഖപ്പെടുത്തുന്നു; നബി (സ) ആത്മാവ് പുറപ്പെടുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട്
അരുളി:"ഒരു സത്യവിശ്വാസിയുടെ (മുഅ്മിൻ) ആത്മാവ് പുറപ്പെടുമ്പോൾ, നിങ്ങളിൽ നിന്ന് കാണാതായ ഒരാൾ തിരിച്ചുവരുമ്പോൾ നിങ്ങൾക്കുണ്ടാകുന്നതിനേക്കാൾ
വലിയ സന്തോഷത്തോടെയാണ് മറ്റ് വിശ്വാസികളുടെ ആത്മാക്കൾ അവനെ സ്വീകരിക്കുക. തുടർന്ന്
അവർ അവനോട് ചോദിക്കും: 'ഇന്നയാൾ എന്ത്
ചെയ്തു?
(ദുനിയാവിൽ അദ്ദേഹത്തിന്റെ അവസ്ഥ എന്താണ്?)' അപ്പോൾ മറ്റ് ചില ആത്മാക്കൾ പറയും: 'അവനെ ഇപ്പോൾ ശല്യപ്പെടുത്താതെ വിടൂ, അവൻ ദുനിയാവിലെ കടുത്ത വിഷമങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും
ഒഴിഞ്ഞുമാറി വിശ്രമിക്കുകയാണ്.' എന്നാൽ
വന്ന ആത്മാവ്: 'അദ്ദേഹം നിങ്ങളിലേക്ക് വന്നിട്ടില്ലേ? (അദ്ദേഹം നേരത്തെ മരണപ്പെട്ടിരുന്നല്ലോ)' എന്ന് ചോദിക്കുമ്പോൾ, അവർ പറയും: 'അങ്ങനെയെങ്കിൽ അവൻ അവന്റെ ഭവനമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു.'"
മുആവിയ ബിൻ യഹ്‌യ - അബ്ദുർ റഹ്മാൻ ബിൻ സലാമ - അബൂ രഹം അസ്സമാഈ
എന്നിവരിലൂടെ അബൂ അയ്യൂബ് അൽ-അൻസാരി (റ) ഉദ്ധരിക്കുന്നു; റസൂൽ (സ) അരുളി:"തീർച്ചയായും ഒരു സത്യവിശ്വാസിയുടെ ആത്മാവ്
പിടിക്കപ്പെട്ടാൽ, ദുനിയാവിൽ സന്തോഷവാർത്തയുമായി
വരുന്ന ഒരാളെ ആളുകൾ സ്വീകരിക്കുന്നതുപോലെ അല്ലാഹുവിന്റെ അടുക്കലുള്ള അനുഗ്രഹിക്കപ്പെട്ട
ആത്മാക്കൾ അവനെ എതിരേൽക്കും. തുടർന്ന് അവർ പറയും: 'കഠിനമായ വിഷമത്തിലായിരുന്ന നിങ്ങളുടെ സഹോദരന് അല്പം വിശ്രമിക്കാൻ
അവസരം നൽകൂ.' പിന്നീട് അവർ അവനോട് ചോദിക്കും:
'ഇന്നയാൾ എന്ത് ചെയ്തു?...' " ഇന്നവൾ എന്ത് ചെയ്തു? അവൾ വിവാഹം കഴിച്ചോ?" എന്നൊക്കെ അവർ ചോദിച്ചുകൊണ്ടിരിക്കും. എന്നാൽ, തങ്ങൾക്ക് മുൻപ് മരണപ്പെട്ടുപോയ ഒരു മനുഷ്യനെക്കുറിച്ച് അവർ
വന്ന ആത്മാവിനോട് ചോദിക്കുമ്പോൾ അവൻ പറയും: "അദ്ദേഹം എനിക്ക് മുൻപേ മരണപ്പെട്ടതാണല്ലോ!"
അപ്പോൾ ആത്മാക്കൾ പറയും: "തീർച്ചയായും നമ്മൾ അല്ലാഹുവിങ്കൽ നിന്നുള്ളവരാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് (ഇന്നാ ലില്ലാഹി വ ഇന്നാ
ഇലൈഹി റാജിഊൻ). അവൻ അവന്റെ അഭയകേന്ദ്രമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു. അത് എത്ര മോശമായ മാതാവും എത്ര മോശമായ വളർത്തുസങ്കേതവുമാണ്!"
ഇബ്നു അബിദ്ദുൻയയും മറ്റുള്ളവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുൽ മുബാറക്, സൗർ ബിൻ യസീദ് - അബൂ രഹം - അബൂ അയ്യൂബ് അൽ-അൻസാരി (റ) എന്നിവരിലൂടെ
ഇത് 'മൗഖൂഫ്' ആയി
(സ്വഹാബി വചനമായി) നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബിൻ സമിഅ് - സൗർ വഴിയും ഇത് നിവേദനം
ചെയ്യപ്പെട്ടിട്ടുണ്ട്. സല്ലാം അൽ-ത്വവീൽ - ഖാലിദ് ബിൻ മഅ്ദാൻ വഴി ഇത് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും
അത് അതീവ ബലഹീനമാണ് (ദഈഫ് ജിദ്ദൻ). ഇബ്നുൽ മുബാറകിന്റെ നിവേദനമാണ് കൂടുതൽ ശരിയായത്.
ഇബ്നു അബിദ്ദുൻയ തന്റെ പരമ്പരയിലൂടെ ജഅ്ഫർ - സഈദ് (ഇബ്നു ജുബൈർ)
എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ, ദൂരദേശത്തുനിന്ന് കാണാതായ ഒരാൾ തിരിച്ചുവരുമ്പോൾ കുടുംബാംഗങ്ങൾ
സ്വീകരിക്കുന്നതുപോലെ (പരലോകത്തുള്ള) അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ സ്വീകരിക്കും."
സ്വാലിഹ് അൽ-മുർരി തന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "മരണസമയത്ത് ആത്മാക്കൾ പരസ്പരം കണ്ടുമുട്ടുമെന്ന്
എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അപ്പോൾ മരണപ്പെട്ടവരുടെ ആത്മാക്കൾ പുതുതായി പുറത്തുവരുന്ന
ആത്മാവിനോട് ചോദിക്കും: 'നിന്റെ താമസം
എപ്രകാരമായിരുന്നു? നീ ഏത് തരത്തിലുള്ള
ശരീരത്തിലായിരുന്നു ഉണ്ടായിരുന്നത്? അത് നല്ല ശരീരമായിരുന്നോ അതോ ചീത്ത ശരീരമായിരുന്നോ?'"
അദ്ദേഹം പറഞ്ഞു: പിന്നീട് അദ്ദേഹം (ഇത് വിവരിച്ചുകൊണ്ട്) കരച്ചിൽ
അടക്കാൻ കഴിയാതെ കരഞ്ഞു.
ഥാബിത് അൽ-ബുനാനി തന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ
(നേരത്തെ മരണപ്പെട്ട) കുടുംബാംഗങ്ങൾ അദ്ദേഹത്തെ വലംവെക്കുമെന്ന് (ചുറ്റും കൂടുമെന്ന്)
ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തനിക്ക് മുൻപ് മരണപ്പെട്ടുപോയ
തന്റെ ബന്ധുക്കൾ (അവനെ സ്വീകരിക്കും). ഒരു യാത്രികൻ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുമ്പോൾ
അവർക്ക് ഉണ്ടാകുന്നതിനേക്കാൾ വലിയ സന്തോഷത്തോടെയാണ് ആത്മാക്കൾ അവനെ സ്വീകരിക്കുന്നത്."
സുഫ്യാൻ - അംറു ബിൻ ദീനാർ - (ഉബൈദ് ബിൻ ഉമൈർ) എന്നിവരിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: "ഖബറുകളിലുള്ളവർ (ദുനിയാവിലെ) വാർത്തകൾക്കായി
കാത്തിരിക്കുന്നവരാണ്. അതിനാൽ പുതുതായി ഒരു മയ്യിത്ത് അവരുടെ അടുക്കൽ വരുമ്പോൾ അവർ
ചോദിക്കും: 'ഇന്നയാൾ എന്ത് ചെയ്തു?' അപ്പോൾ അവൻ പറയും: 'അദ്ദേഹം ഒരു നല്ല മനുഷ്യനാണ് (അല്ലെങ്കിൽ അദ്ദേഹം സുഖമായിരിക്കുന്നു)'. വീണ്ടും അവർ ചോദിക്കും: 'ഇന്നയാൾ എന്ത് ചെയ്തു?' അപ്പോൾ അവൻ: 'അദ്ദേഹം നിങ്ങളിൽ എത്തിയിട്ടില്ലേ?' എന്ന് തിരിച്ചുചോദിക്കുമ്പോൾ അവർ പറയും: 'തീർച്ചയായും നമ്മൾ അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണ്, അവൻ നമ്മുടേതല്ലാത്ത മറ്റൊരു വഴിയിലൂടെയാണ് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നത്.'"
ഉബൈദ് ബിൻ ഉമൈറിൽ നിന്ന് തന്നെ വീണ്ടും നിവേദനം; അദ്ദേഹം പറഞ്ഞു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ ആത്മാക്കൾ അവനെ
എതിരേൽക്കുകയും, വഴിപോക്കനായ ഒരു യാത്രികനോട്
വിവരങ്ങൾ ചോദിച്ചറിയുന്നതുപോലെ അവനോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. 'ഇന്നയാൾ എന്ത് ചെയ്തു?' എന്ന് അവർ ചോദിക്കുമ്പോൾ, അവൻ: 'അദ്ദേഹം മരണപ്പെട്ടതാണല്ലോ, നിങ്ങളുടെ അടുത്ത് വന്നില്ലേ?' എന്ന് പറഞ്ഞാൽ അവർ പറയും: 'അങ്ങനെയെങ്കിൽ അവൻ അവന്റെ ഭവനമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു.'"
അദ്ദേഹത്തിൽ നിന്ന് തന്നെ വീണ്ടും നിവേദനം: "എന്റെ കുടുംബത്തിൽ
നിന്ന് മരണപ്പെടുന്നവരെ കണ്ടുമുട്ടാമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നുവെങ്കിൽ, ദുനിയാവിലെ പ്രയാസങ്ങൾ കാരണം ഞാൻ എന്നേ വിഷമിച്ചു മരിച്ചുപോകുമായിരുന്നു."
അസ്സരി ബിൻ ഇസ്മാഈലിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഇമാം അശ്ശഅ്ബി തന്റെ മകനെക്കുറിച്ച് പരാമർശിക്കുന്നത്
ഞാൻ കേട്ടു, അപ്പോൾ അദ്ദേഹം പറഞ്ഞു (അല്ലാഹു
അവന് കാരുണ്യം ചെയ്യട്ടെ): "തീർച്ചയായും കണ്ടുമുട്ടൽ വളരെ അടുത്താണെന്ന് പറയപ്പെടുന്നു.
ഒരു മയ്യിത്ത് അവന്റെ ലഹ്ദിൽ (ഖബറിൽ) വെക്കപ്പെട്ടാൽ അവന്റെ കുടുംബവും മക്കളും അവന്റെ
അടുക്കൽ വരികയും, തങ്ങൾക്ക് ശേഷം
ദുനിയാവിൽ ആരെല്ലാമാണ് ബാക്കിയുള്ളതെന്നും അവരുടെ അവസ്ഥകൾ എപ്രകാരമാണെന്നും അവനോട്
ചോദിച്ചറിയുകയും ചെയ്യും."
ആദം ബിൻ അബി ഇയാസ് തന്റെ തഫ്സീറിൽ പറയുന്നു: മുബാറക് ബിൻ ഫദാല
- ഹസൻ (അൽ-ബസരി) എന്നിവരിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: റസൂൽ (സ) അരുളി: "ഒരു ദാസൻ മരണപ്പെട്ടാൽ
സത്യവിശ്വാസികളുടെ ആത്മാക്കൾ അവന്റെ ആത്മാവിനെ സ്വീകരിക്കും. തുടർന്ന് അവർ അവനോട് ചോദിക്കും:
'ഇന്നയാൾ എന്ത് ചെയ്തു? ഇന്നവൾ എന്ത് ചെയ്തു?' അപ്പോൾ അവൻ: 'അദ്ദേഹം എനിക്ക് മുൻപേ മരണപ്പെട്ടതാണല്ലോ' എന്ന് മറുപടി നൽകിയാൽ അവർ പറയും: 'അവൻ അവന്റെ അഭയകേന്ദ്രമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു. അത് എത്ര മോശമായ മാതാവും എത്ര മോശമായ വളർത്തുസങ്കേതവുമാണ്!'"
ഇമാം ലാലകാഈ, മുഅ്മ്മൽ - മുബാറക് ബിൻ ഫദാല - ഹസൻ എന്നിവരിലൂടെ ഈ ഹദീസ് നിവേദനം
ചെയ്തിട്ടുണ്ട്.
"ഒരു സത്യവിശ്വാസിയുടെ (മുഅ്മിൻ) ആത്മാവ് പിടിക്കപ്പെടുകയും അതുമായി
ആകാശത്തേക്ക് ഉയർത്തപ്പെടുകയും ചെയ്താൽ വിശ്വാസികളുടെ ആത്മാക്കൾ അതിനെ എതിരേൽക്കും.
തുടർന്ന് അവർ അവനോട് ചോദിക്കും: 'ഇന്നയാൾ എന്ത്
ചെയ്തു?'
അപ്പോൾ അവൻ പറയും: 'നന്മയിലാണ് (സുഖമായിരിക്കുന്നു)'. അപ്പോൾ അവർ പ്രാർത്ഥിക്കും: 'അല്ലാഹുവേ, നീ അവന്
ഹിദായത്ത് (സന്മാർഗ്ഗം) നൽകിയിട്ടുണ്ടല്ലോ, അതിനാൽ അതിൽ അവനെ നീ ഉറപ്പിച്ചു നിർത്തേണമേ.' പിന്നീട് അവർ വീണ്ടും ചോദിക്കും: 'ഇന്നയാൾ എന്ത് ചെയ്തു?' അപ്പോൾ അവൻ തിരിച്ചുചോദിക്കും: 'അദ്ദേഹം നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ?' അപ്പോൾ അവർ പറയും: 'ഇല്ല, അല്ലാഹുവാണെ, അവൻ ഞങ്ങളുടെ വഴിയിലൂടെ കടന്നുപോയിട്ടില്ല; അവൻ അവന്റെ ഭവനമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു. അത് എത്ര മോശമായ മാതാവും എത്ര മോശമായ വളർത്തുസങ്കേതവുമാണ്!'"
ഇബ്നു അബിദ്ദുൻയ, യൂനുസ് വഴിയുള്ള പരമ്പരയിലൂടെ ഹസൻ (അൽ-ബസരി) പ്രസ്താവിച്ചതായി
ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരു
സത്യവിശ്വാസിക്ക് മരണസമയം വന്നെത്തിയാൽ അഞ്ച് മലക്കുകൾ അദ്ദേഹത്തിന്റെ അടുക്കൽ ഹാജരാകും, അവർ അദ്ദേഹത്തിന്റെ ആത്മാവിനെ ഏറ്റുവാങ്ങും. തുടർന്ന് അവരുമായി
അവർ ഒന്നാം ആകാശത്തേക്ക് ഉയരും. അപ്പോൾ മുൻപ് മരണപ്പെട്ടുപോയ വിശ്വാസികളുടെ ആത്മാക്കൾ
അവരെ എതിരേൽക്കുകയും ഈ പുതിയ ആത്മാവിനോട് വിവരങ്ങൾ ചോദിച്ചറിയാൻ ആഗ്രഹിക്കുകയും ചെയ്യും.
അപ്പോൾ മലക്കുകൾ അവരോട് പറയും: 'അവനോട് മൃദുലമായി
പെരുമാറുക, കാരണം അവൻ കഠിനമായ ഒരു വലിയ
പ്രയാസത്തിൽ (മരണവേദനയിൽ) നിന്നാണ് പുറത്തുവന്നിരിക്കുന്നത്.' എങ്കിലും ഒരാൾ തന്റെ സഹോദരനെക്കുറിച്ചും തന്റെ കൂട്ടുകാരനെക്കുറിച്ചും
അവനോട് ചോദിക്കും. അപ്പോൾ അവൻ പറയും: 'നീ അവനെ കണ്ടതുപോലെ തന്നെയാണ് അവനുള്ളത് (അഥവാ അവൻ ജീവിച്ചിരിപ്പുണ്ട്)'. ഒടുവിൽ തനിക്ക് മുൻപ് മരണപ്പെട്ടുപോയ ഒരാളെക്കുറിച്ച് അവർ അവനോട്
ചോദിക്കുമ്പോൾ അവൻ പറയും: 'അവൻ മരണപ്പെട്ടതാണല്ലോ, അവൻ നിങ്ങളുടെ അടുക്കൽ വന്നില്ലേ?' അപ്പോൾ അവർ പറയും: 'അങ്ങനെയെങ്കിൽ, അല്ലാഹുവാണെ, അവൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അവന്റെ ഭവനമായ 'ഹാവിയ'യിലേക്ക് (നരകത്തിലേക്ക്)
കൊണ്ടുപോകപ്പെട്ടിരിക്കുന്നു. അത് എത്ര മോശമായ മാതാവും എത്ര മോശമായ വളർത്തുസങ്കേതവുമാണ്!'"
അബൂ നുഐം തന്റെ പരമ്പരയിലൂടെ വഹ്ബ് ബിൻ മുനബ്ബിഹിൽ നിന്ന് നിവേദനം
ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ദുനിയാവിലുള്ള
ഒരാൾ മരണപ്പെടുമ്പോൾ, ദൂരദേശത്തുനിന്ന്
കാണാതായ ഒരാൾ തിരിച്ചുവരുമ്പോൾ കുടുംബാംഗങ്ങൾ വിവരങ്ങൾ ചോദിച്ചറിയുന്നതുപോലെ പരലോകത്തുള്ള
ആത്മാക്കൾ അവനെ സ്വീകരിക്കുകയും ദുനിയാവിലെ വാർത്തകളെക്കുറിച്ച് അവനോട് ചോദിച്ചറിയുകയും
ചെയ്യും."
ഇബ്നു ലഹീഅ് - യസീദ് ബിൻ അബി ഹബീബ് - മൻസൂർ ബിൻ അബി മൻസൂർ വഴി
നിവേദനം;
അദ്ദേഹം അബ്ദുള്ള ബിൻ അംറു ബിൻ അൽ-ആസ് പറയുന്നതായി കേട്ടു:
"ഒരു സത്യവിശ്വാസി മരണപ്പെടുകയും വിശ്വാസികളുടെ ആത്മാക്കൾ ഒത്തുകൂടുന്ന സദസ്സുകളിലൂടെ
അദ്ദേഹത്തെ കൊണ്ടുപോകപ്പെടുകയും ചെയ്താൽ അവർ തങ്ങളുടെ ചില കൂട്ടുകാരെക്കുറിച്ച് അവനോട്
ചോദിക്കും. അപ്പോൾ മലക്കുകൾ 'അവൻ മരണപ്പെട്ടു' എന്ന് പറഞ്ഞാൽ ആത്മാക്കൾ പറയും: 'അവനെ നല്ല രീതിയിൽ സ്വീകരിക്കുക.' എന്നാൽ മരിച്ചത് ഒരു അവിശ്വാസി (കാഫിർ) ആണെങ്കിൽ അവന്റെ ആത്മാവ്
ഏറ്റവും താഴ്ന്ന ഭൂമിയിലേക്ക് (സജ്ജീനിലേക്ക്) താഴ്ത്തപ്പെടും. തുടർന്ന് അവിടെയുള്ളവർ
ഒരു മനുഷ്യനെക്കുറിച്ച് ചോദിക്കുമ്പോൾ മലക്കുകൾ 'അവൻ മരണപ്പെട്ടു' എന്ന് പറഞ്ഞാൽ അവർ പറയും: 'അവൻ ശാപവുമായി നമ്മളിലേക്ക് എത്തിയിരിക്കുന്നു.'" ഇബ്നു അബിദ്ദുൻയ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
നാലാം അധ്യായം
:മരണപ്പെട്ട വ്യക്തിക്ക് ചുറ്റും അയാളുടെ നന്മ-തിന്മകളായ കർമ്മങ്ങൾ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും, അവ
അവനുവേണ്ടി പ്രതിരോധിക്കുന്നതിനെക്കുറിച്ചും, അവയുടെ
സംസാരിക്കലിനെക്കുറിച്ചും, തങ്ങളുടെ കർമ്മങ്ങൾ മുറിഞ്ഞുപോയതിൽ മരിച്ചവർക്കുള്ള
ഖേദത്തെക്കുറിച്ചും, കർമ്മങ്ങൾ ബാക്കിയാക്കിക്കൊണ്ട് ആദരിക്കപ്പെട്ടവരെക്കുറിച്ചും
ഉള്ള വിവരണമാണിത്.
ഹമ്മാദ് ബിൻ സലമ, മുഹമ്മദ് ബിൻ അംറ് ബിൻ അൽഖമയിൽ നിന്നും, അദ്ദേഹം അബു സലമയിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു: പ്രവാചകൻ
ﷺ അരുളി:"എന്റെ
ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തീർച്ചയായും നിങ്ങൾ (മയ്യിത്തിനെ അടക്കം
ചെയ്ത്) തിരിഞ്ഞുനടക്കുന്ന സമയത്ത്, നിങ്ങളുടെ ചെരുപ്പുകളുടെ ശബ്ദം പോലും അവൻ (മരണപ്പെട്ടയാൾ) കേൾക്കുന്നുണ്ട്.
അവൻ ഒരു സത്യവിശ്വാസിയാണെങ്കിൽ, (ഖബറിൽ) നിസ്കാരം അയാളുടെ തലഭാഗത്തും, സക്കാത്ത് വലതുഭാഗത്തും, നോമ്പ് ഇടതുഭാഗത്തും ഉണ്ടാകും. ജനങ്ങൾക്ക് ചെയ്ത നന്മകളും പുണ്യപ്രവൃത്തികളും
കാരുണ്യവുമെല്ലാം അയാളുടെ ഇരുകാലുകളുടെ ഭാഗത്തും നിലയുറപ്പിക്കും.അതിനുശേഷം (ശിക്ഷയുടെ
മലക്കുകൾ) തലയുടെ ഭാഗത്തുകൂടി വരാൻ ശ്രമിക്കും. അപ്പോൾ നിസ്കാരം പറയും: "എന്റെ
ഭാഗത്തുകൂടി പ്രവേശിക്കാൻ യാതൊരു വഴിയുമില്ല."
പിന്നീട് വലതുഭാഗത്തുകൂടി വരും. അപ്പോൾ സക്കാത്ത് പറയും:
"എന്റെ ഭാഗത്തുകൂടി വരാൻ യാതൊരു വഴിയുമില്ല."
പിന്നീട് ഇടതുഭാഗത്തുകൂടി വരും. അപ്പോൾ നോമ്പ് പറയും:
"എന്റെ ഭാഗത്തുകൂടി പ്രവേശിക്കാൻ യാതൊരു വഴിയുമില്ല."
തുടർന്ന് ഇരുകാലുകളുടെ ഭാഗത്തുകൂടി വരാൻ ശ്രമിക്കും. അപ്പോൾ
നന്മകളും പുണ്യപ്രവൃത്തികളും ജനങ്ങളോടുള്ള കാരുണ്യവും പറയും: "എന്റെ ഭാഗത്തുകൂടി
വരാൻ യാതൊരു വഴിയുമില്ല."
അപ്പോൾ അവനോട് പറയപ്പെടും: "നീ ഇരിക്കൂ." അങ്ങനെ അവൻ
ഇരിക്കും. ആ സമയത്ത് അവന് സൂര്യൻ അസ്തമിക്കാറായ രൂപത്തിൽ കാണിക്കപ്പെടും. തുടർന്ന്
മലക്കുകൾ ചോദിക്കും "നിങ്ങളിൽ
നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്? (അതായത് പ്രവാചകൻ ﷺ-യെക്കുറിച്ച്)."
അപ്പോൾ അവൻ പറയും: "അദ്ദേഹം അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.
അദ്ദേഹം ഞങ്ങളുടെ അടുക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകളുമായി വന്നു, ഞങ്ങൾ അത് വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും
ചെയ്തു."
അപ്പോൾ അവനോട് പറയപ്പെടും: "നീ പറഞ്ഞത് സത്യമാണ്. ഈ വിശ്വാസത്തിലാണ്
നീ ജീവിച്ചത്, ഇതിൽ തന്നെയാണ് നീ മരണപ്പെട്ടതും.
അല്ലാഹു ഉദ്ദേശിച്ചാൽ ഈ വിശ്വാസത്തിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതും."
തുടർന്ന് അവന്റെ ഖബർ അവന്റെ ദൃഷ്ടിയെത്തുന്ന അത്രയും വിശാലമാക്കപ്പെടും.
അല്ലാഹുവിന്റെ ഈ വചനത്തിന്റെ അർത്ഥം അതുതന്നെയാണ്:
"ഐഹികജീവിതത്തിലും പരലോകത്തിലും സുസ്ഥിരമായ
വചനത്തിലൂടെ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നു." (സൂറത്തു ഇബ്രാഹീം:
27).
പിന്നീട് അവനോട് പറയപ്പെടും: "അവന് നരകത്തിലേക്കുള്ള ഒരു
വാതിൽ തുറന്നു കൊടുക്കൂ." എന്നിട്ട് അവനോട് പറയും: "നീ അല്ലാഹുവിനെ അനുസരിക്കാതിരുന്നെങ്കിൽ
ഇതായിരുന്നു നിന്റെ സങ്കേതം. എന്നാൽ അല്ലാഹു നിനക്ക് ഇതിന് പകരം നൽകിയിരിക്കുന്നു
(സ്വർഗ്ഗം)." തുടർന്ന് അവന് സ്വർഗ്ഗത്തിലേക്കുള്ള ഒരു വാതിൽ തുറക്കപ്പെടും. അപ്പോൾ
മലക്കുകൾ പറയും: "ഇതാണ് നിന്റെ സങ്കേതം, അല്ലാഹു നിനക്കായി ഒരുക്കിവെച്ചിട്ടുള്ളത് ഇതാണ്." അപ്പോൾ അവന്റെ സന്തോഷവും
ആനന്ദവും ഇരട്ടിക്കും. പിന്നീട് ശരീരം അതിന്റെ ആദ്യ രൂപത്തിലേക്ക് (മണ്ണിലേക്ക്) മടങ്ങുകയും,
അവന്റെ ആത്മാവ് സ്വർഗ്ഗത്തിലെ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന പച്ചപ്പക്ഷികളുടെ
രൂപത്തിലാക്കപ്പെടുകയും ചെയ്യും.
എന്നാൽ കാഫിറായ (സത്യനിഷേധിയായ) വ്യക്തിയുടെ അടുത്തേക്ക് അവന്റെ
തലയുടെ ഭാഗത്തുനിന്ന് (ശിക്ഷയുടെ മലക്കുകൾ) വരും, എന്നാൽ അവിടെ പ്രതിരോധിക്കാൻ യാതൊന്നും കാണുകയില്ല. അങ്ങനെ അവൻ ഭയവിഹ്വലനായി
എഴുന്നേറ്റിരിക്കും. അവനോട് ചോദിക്കപ്പെടും: "നിങ്ങളിൽ നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച്
നീ എന്താണ് പറയുന്നത്? നീ അദ്ദേഹത്തെക്കുറിച്ച് എന്താണ് സാക്ഷ്യം
വഹിക്കുന്നത്?" എന്നാൽ അദ്ദേഹത്തിന്റെ പേര് ഓർത്തെടുക്കാൻ
അവന് സാധിക്കുകയില്ല. അപ്പോൾ അവനോട് പറയപ്പെടും: "അദ്ദേഹം മുഹമ്മദ് റസൂലുള്ളാഹ്
ﷺ ആണ്." അപ്പോൾ അവൻ പറയും: "ജനങ്ങളിൽ ചിലർ അങ്ങനെ പറയുന്നത്
ഞാൻ കേട്ടിട്ടുണ്ട്..." അതുകൊണ്ട് ജനങ്ങൾ
പറഞ്ഞതുപോലെ ഞാനും പറഞ്ഞു." അപ്പോൾ അവനോട് പറയപ്പെടും: "നീ ഈ അവിശ്വാസത്തിലാണ്
ജീവിച്ചത്, ഇതിൽ തന്നെയാണ് നീ മരണപ്പെട്ടതും.
അല്ലാഹു ഉദ്ദേശിച്ചാൽ ഈ അവസ്ഥയിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതും."
തുടർന്ന് അവന്റെ ഖബർ അവന്റെ മേൽ ഇടുക്കമുള്ളതാക്കപ്പെടും; എത്രത്തോളമെന്നാൽ അവന്റെ വാരിയെല്ലുകൾ പരസ്പരം കോർത്തുപോകുമാറ്
അത് അവനെ ഞെരുക്കിക്കളയും. അല്ലാഹുവിന്റെ ഈ വചനത്തിന്റെ പൊരുൾ അതുതന്നെയാണ്:
"ആരെങ്കിലും എന്റെ ഉൽബോധനത്തെ തിരിഞ്ഞു കളയുന്ന പക്ഷം തീർച്ചയായും
അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക." (സൂറത്തു ത്വാഹാ: 124).
പിന്നീട് പറയപ്പെടും: "അവന് സ്വർഗ്ഗത്തിലേക്കുള്ള ഒരു വാതിൽ
തുറന്നു കൊടുക്കൂ." അങ്ങനെ അവന് സ്വർഗ്ഗത്തിലേക്ക് വാതിൽ തുറക്കപ്പെടും. അപ്പോൾ
അവനോട് പറയപ്പെടും: "നീ അല്ലാഹുവിനെ അനുസരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നു നിന്റെ
സങ്കേതം,
അല്ലാഹു നിനക്കായി ഒരുക്കിവെച്ചിരുന്നത് ഇതായിരുന്നു."
അപ്പോൾ അവന്റെ ഖേദവും നാശവും (ശിക്ഷയെക്കുറിച്ചുള്ള ഭയവും) വർദ്ധിക്കും. പിന്നീട് പറയപ്പെടും:
"ഇനി അവന് നരകത്തിലേക്കുള്ള ഒരു വാതിൽ തുറന്നു കൊടുക്കൂ." അങ്ങനെ നരകത്തിലേക്ക്
വാതിൽ തുറക്കപ്പെടുമ്പോൾ അവനോട് പറയപ്പെടും: "ഇതാണ് നിന്റെ യഥാർത്ഥ സങ്കേതം, അല്ലാഹു നിനക്കായി ഒരുക്കിവെച്ചിരിക്കുന്നത് ഇതാണ്." അപ്പോൾ
അവന്റെ ഖേദവും നാശവും വീണ്ടും ഇരട്ടിക്കും.
അബൂ ഉമർ അള്ളരീർ പറയുന്നു: ഞാൻ ഹമ്മാദ് ബിൻ സലമയോട് ചോദിച്ചു:
"ഈ പറയപ്പെട്ട വ്യക്തി (ഖബറിൽ പരാജയപ്പെട്ടയാൾ) അഹ്‌ലുൽ ഖിബ്‌ലയിൽ (മുസ്‌ലിംകളിൽ)
പെട്ടവനാണോ?" അദ്ദേഹം പറഞ്ഞു:
"അതേ, ഹൃദയത്തിൽ യാതൊരുവിധ ദൃഢവിശ്വാസവുമില്ലാതെ
കേവലം നാക്കുകൊണ്ട് മാത്രം സാക്ഷ്യം വഹിച്ചവനാണവൻ. ജനങ്ങൾ പലതും പറയുന്നത് കേട്ട് അവൻ
അത് ഏറ്റുപറയുകയായിരുന്നു." ഇതിനെ ത്വബറാനി ഉദ്ധരിച്ചിട്ടുണ്ട്.
അൽ-ഖല്ലാൽ തന്റെ 'അസ്സുന്ന' എന്ന
ഗ്രന്ഥത്തിൽ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അതിൽ "അവന് സൂര്യൻ അസ്തമിക്കാറായ രൂപത്തിൽ
കാണിക്കപ്പെടും" എന്ന ഭാഗത്തിന് ശേഷമുള്ള വിവരണം അധികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തീർച്ചയായും സൂര്യൻ അസ്തമിക്കാൻ അടുത്തിരിക്കുന്നു. അപ്പോൾ മലക്കുകൾ
ചോദിക്കും: നിങ്ങളിൽ ജീവിച്ചിരുന്ന ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്? അപ്പോൾ അവൻ പറയും: 'എന്നെ ഒന്ന് വിടൂ, ഞാൻ നിസ്കരിക്കട്ടെ.' അപ്പോൾ മലക്കുകൾ പറയും: 'നീ അത് ചെയ്യും (പിന്നീട് നിസ്കരിക്കാം), ഞങ്ങൾ ചോദിക്കുന്നതിന് ഇപ്പോൾ മറുപടി തരൂ...' എന്ന് തുടങ്ങി ഹദീസ് മുഴുവനായി വിവരിക്കുന്നു."
ഇബ്നു ഹിബ്ബാൻ തന്റെ 'സ്വഹീഹ്'-ൽ മുഅ്തമിർ
->
മുഹമ്മദ് ബിൻ അംറ് വഴിയായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഒരു
കൂട്ടം നിവേദകർ മുഹമ്മദ് ബിൻ അംറ് -> അബൂ സലമ -> അബൂഹുറൈറ(റ)
എന്ന പരമ്പരയിലൂടെ ഇത് മൗഖൂഫ് ആയി (പ്രവാചക വചനമായല്ല, അനുചരന്റെ വാക്കായി) ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ അബൂ ഹാസിം
->
അബൂഹുറൈറ(റ) എന്ന വഴിയിലൂടെയും ഇത് റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; എന്നാൽ അതിന്റെ റഫ്ഇലും (പ്രവാചകനിലേക്ക് ചേർക്കുന്നതിൽ) ഖത്ഇലും
(പരമ്പര മുറിയുന്നതിലും) ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്.
ഇബ്നു മന്ദഃ മുഹമ്മദ് ബിൻ ജുഹാദ -> ത്വൽഹ ബിൻ മുസ്വരിഫ് -> അബൂ ഹാസിം -> അബൂഹുറൈറ(റ) എന്ന പരമ്പരയിലൂടെ ഇപ്രകാരം ഉദ്ധരിക്കുന്നു: പ്രവാചകൻ
ﷺ അരുളി:"ഒരു സത്യവിശ്വാസി ഖബറിൽ വെക്കപ്പെട്ടാൽ, അവന്റെ തലയുടെ ഭാഗത്തുനിന്ന് പിശാച് അവന്റെ അടുക്കലേക്ക് വരും.
അപ്പോൾ അവന്റെ സുജൂദ് (ആ ഭാഗത്തുനിന്ന് വരാത്തവിധം) അവർക്കിടയിൽ തടസ്സമായി നിൽക്കും.
പിന്നീട് അവന്റെ മുന്നിലൂടെ (കൈകളുടെ ഭാഗത്തുനിന്ന്) വരാൻ ശ്രമിക്കും, അപ്പോൾ അവന്റെ നോമ്പ് അവർക്കിടയിൽ തടസ്സമായി മാറും.
പിന്നീട് അവന്റെ ഇരുകാലുകളുടെ ഭാഗത്തുനിന്ന് വരും, അപ്പോൾ നിസ്കാരത്തിനായി അവൻ നിന്നതും നടന്നതുമെല്ലാം പ്രതിരോധമായി
മാറി നിൽക്കും. തുടർന്ന് അവന് സ്വർഗ്ഗത്തിന്റെ കവാടങ്ങളിൽ നിന്ന് ഒരു കവാടം തുറക്കപ്പെടും.
അപ്പോൾ അവൻ പറയും: 'എന്റെ രക്ഷിതാവേ, എന്റെ ഈ സങ്കേതത്തിലേക്ക് എന്നെ വേഗം എത്തിക്കേണമേ!' അപ്പോൾ അവനോട് പറയപ്പെടും: 'തീർച്ചയായും ഇനിയും (ദുനിയാവിൽ) നിന്നിലേക്ക് വന്നെത്തിയിട്ടില്ലാത്ത
ചില സഹോദരങ്ങളും സഹോദരിമാരും നിനക്കുണ്ട്. അതിനാൽ നീ കൺകുളിർമയോടെ ഉറങ്ങിക്കൊള്ളുക, ഇനിമേൽ നിനക്ക് യാതൊരു ഭയവുമില്ല.'"
മുഹമ്മദ് ബിൻ അൽ-സ്വാമിത് -> ഇബ്നു ഉയൈന വഴിയായും ഈ ഹദീസ് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ത്വൽഹ ബിൻ മുസ്വരിഫ്, അബൂ ഹാസിമിൽ നിന്ന്, അദ്ദേഹം അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്തുകൊണ്ട് പ്രവാചകനിലേക്ക്
ചേർത്തി (മർഫൂഅ് ആയി) അരുളുന്നു:'ഒരു മനുഷ്യൻ
അവന്റെ ഖബറിലേക്ക് കൊണ്ടുവരപ്പെട്ടാൽ, അവന്റെ തലയുടെ ഭാഗത്തുനിന്ന് (ശിക്ഷ) വരും; അപ്പോൾ ഖുർആൻ പാരായണം അതിനെ പ്രതിരോധിക്കും. അവന്റെ മുന്നിലൂടെ
വന്നാൽ സ്വദഖ (ദാനം) അതിനെ തടയും. ഇരുകാലുകളുടെ ഭാഗത്തുനിന്ന് വന്നാൽ പള്ളികളിലേക്കുള്ള
അവന്റെ നടത്തം അതിനെ പ്രതിരോധിക്കും.'
തുടർന്ന് ഇതുപോലെയുള്ള കാര്യങ്ങൾ വിവരിക്കുന്നു. മുൻപ് പരാമർശിച്ച
നിവേദനത്തിലും ഇപ്രകാരമാണുള്ളത്; അതായത്
ഖബറിൽ അവന്റെ അടുക്കൽ വരുന്നത് പിശാചാണ് എന്ന്.
അഅ്മഷിന്റെ ഹദീസിൽ മിൻഹാലിൽ നിന്നും, അദ്ദേഹം സാദാനിൽ നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ബറാഅ്(റ)നോട്
ചോദിച്ചു: 'വരുന്ന ആൾ മലക്കാണോ അതോ പിശാചാണോ?' അപ്പോൾ അദ്ദേഹം ശക്തമായി കോപിച്ചുകൊണ്ട് പറഞ്ഞു: 'ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ-യുടെ അടുക്കൽ
അങ്ങേയറ്റത്തെ ആദരവോടെയും ഗൗരവത്തോടെയുമാണ് ഇരിക്കാറുള്ളത്.' പിന്നീട് അദ്ദേഹം പറഞ്ഞു: 'അദ്ദേഹം മലക്കാണോ പിശാചാണോ എന്ന് പ്രവാചകനോട് ചോദിക്കാൻ ഞങ്ങൾക്ക്
സാധിച്ചില്ല, എന്നാൽ ഞങ്ങൾ കേട്ടത് അതേപടി
നിങ്ങൾക്ക് പറഞ്ഞുതരുന്നു എന്ന് മാത്രം.'
ഇമാം അഹ്മദ് തന്റെ ഗ്രന്ഥത്തിൽ മുഹമ്മദ് ബിൻ അൽ-മുൻകദിറിന്റെ
ഹദീസിൽ നിന്നും ഉദ്ധരിക്കുന്നു; അസ്മാഅ്(റ)
പ്രവാചകൻ ﷺ-ൽ നിന്ന് നിവേദനം ചെയ്ത് സംസാരിക്കാറുണ്ടായിരുന്നു, പ്രവാചകൻ ﷺ അരുളി:'ഒരു മനുഷ്യൻ
അവന്റെ ഖബറിലേക്ക് പ്രവേശിപ്പിക്കപ്പെട്ടാൽ, അവൻ ഒരു സത്യവിശ്വാസിയാണെങ്കിൽ അവന്റെ കർമ്മങ്ങളായ നോമ്പും നിസ്കാരവുമെല്ലാം
അവനെ വലയം ചെയ്തുനിൽക്കും. അപ്പോൾ മലക്ക് അവന്റെ നിസ്കാരത്തിന്റെ ഭാഗത്തുനിന്ന് വരുമ്പോൾ
അത് മലക്കിനെ തടയും. നോമ്പിന്റെ ഭാഗത്തുനിന്ന് വരുമ്പോൾ അതും മലക്കിനെ തടയും.
തുടർന്ന് മലക്ക് അവനെ വിളിച്ച് ഇരുത്തും. എന്നിട്ട് ചോദിക്കും:
ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്? (അതായത് മുഹമ്മദ് ﷺ-യെക്കുറിച്ച്).
അവൻ ചോദിക്കും: ആരെക്കുറിച്ച്? മലക്ക്
പറയും: മുഹമ്മദ് ﷺ. അവൻ പറയും: ഞാൻ അദ്ദേഹത്തെക്കുറിച്ച്
മനസ്സിലാക്കിയിട്ടുണ്ട്. മലക്ക് ചോദിക്കും: നിനക്ക് അദ്ദേഹത്തെക്കുറിച്ച് എന്തറിയാം? അവൻ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം
വഹിക്കുന്നു. അപ്പോൾ മലക്ക് പറയും: ഈ വിശ്വാസത്തിലാണ് നീ ജീവിച്ചത്, ഇതിൽ തന്നെയാണ് നീ മരണപ്പെട്ടതും, ഇതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതും.'
പ്രവാചകൻ ﷺ അരുളി: 'എന്നാൽ അവൻ ഒരു
ദുർമാർഗ്ഗിയോ (ഫാജിർ) സത്യനിഷേധിയോ (കാഫിർ) ആണെങ്കിൽ, മലക്ക് അവന്റെ അടുക്കലേക്ക് വരും; അവനും മലക്കിനും ഇടയിൽ തടസ്സമായി നിൽക്കാൻ യാതൊന്നും അവിടെയുണ്ടാകില്ല.
മലക്ക് അവനെ ഇരുത്തിയിട്ട് ചോദിക്കും: ഈ മനുഷ്യനെക്കുറിച്ച് നീ എന്താണ് പറയുന്നത്? അവൻ ചോദിക്കും: ഏത് മനുഷ്യൻ? മലക്ക് പറയും: മുഹമ്മദ് ﷺ. അവൻ പറയും:
അല്ലാഹുവാണ് സത്യം, എനിക്കറിയില്ല.
ജനങ്ങൾ ചിലത് പറയുന്നത് ഞാൻ കേട്ടു, അപ്പോൾ ഞാനും അത് പറഞ്ഞു. അപ്പോൾ മലക്ക് അവനോട് പറയും: ഈ സംശയത്തിലാണ്
നീ ജീവിച്ചത്, ഇതിൽ തന്നെയാണ് നീ മരണപ്പെട്ടതും, ഇതിൽ തന്നെയായിരിക്കും നീ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതും.'
പ്രവാചകൻ ﷺ അരുളി: 'തുടർന്ന് അവന്റെ
ഖബറിൽ ഒരു ജന്തുവിനെ (ശിക്ഷയ്ക്കായി) അവന്റെ മേൽ നിയോഗിക്കപ്പെടും. അതിന്റെ കയ്യിൽ
വലിയ ഒട്ടകത്തിന്റെ പുറംഭാഗത്തോളമുള്ള (വലിപ്പമുള്ള) ഇരുമ്പ് ദണ്ഡുണ്ടായിരിക്കും (മിർസബഃ).
അത് അവനെ അടിച്ചുതകർക്കും; അല്ലാഹു ഉദ്ദേശിച്ച
അത്രയും കാലം. അത് അന്ധവും ബധിരവുമായ ഒന്നായിരിക്കും, അത് അവന്റെ നിലവിളി കേൾക്കുകയോ അവനോട് കാരുണ്യം കാണിക്കുകയോ
ഇല്ല.'"
(ഗ്രന്ഥകർത്താവ്) പറയുന്നു: "അവന്റെ മേൽ
ഒരു ജന്തുവിനെ നിയോഗിക്കപ്പെടും..." എന്ന് തുടങ്ങുന്ന ഈ വിവരണം ഇബ്നുൽ മുൻകദിറിൽ
നിന്ന് മറ്റൊരു പരമ്പരയിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത് ഹദീസിന്റെ
ഇടയിൽ വന്ന (മുദ്‌റജ് ആയ) വാക്കുകളാകാൻ സാധ്യതയുണ്ട്.
സാദാൻ, ബറാഅ് ബിൻ
ആസിബ്(റ) വഴി പ്രവാചകൻ ﷺ-ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ (ഇതിന്റെ
ചില ഭാഗങ്ങൾ മുൻപ് പരാമർശിച്ചിട്ടുണ്ട്) സത്യവിശ്വാസിയെക്കുറിച്ച് ഇപ്രകാരം കാണാം:
"അവന്റെ അടുക്കലേക്ക് സുന്ദരമായ മുഖവും നല്ല
വസ്ത്രങ്ങളും സുഗന്ധവുമുള്ള ഒരു മനുഷ്യൻ വരും. എന്നിട്ട് പറയും: 'നിനക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെക്കുറിച്ച് നീ സന്തോഷിച്ചുകൊള്ളുക. നിനക്ക്
വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദിവസം ഇതാണ്.' അപ്പോൾ അവൻ ചോദിക്കും:
'നീ ആരാണ്? നന്മയുമായി വരുന്ന ഒരു മുഖമാണ്
നിന്റേത്.' അപ്പോൾ ആഗതൻ പറയും: 'ഞാൻ നിന്റെ
സൽകർമ്മങ്ങൾ ആകുന്നു.' അപ്പോൾ അവൻ പ്രാർത്ഥിക്കും: 'എന്റെ രക്ഷിതാവേ, നീ അന്ത്യനാൾ വേഗത്തിലാക്കേണമേ;
എനിക്ക് എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും മടങ്ങാമല്ലോ.'"
എന്നാൽ സത്യനിഷേധിയെക്കുറിച്ച് (കാഫിർ) പ്രവാചകൻ ﷺ അരുളി: "അവന്റെ അടുക്കലേക്ക് വികൃതമായ മുഖവും മോശമായ
വസ്ത്രങ്ങളും ദുർഗന്ധവുമുള്ള ഒരു മനുഷ്യൻ വരും. എന്നിട്ട് പറയും: 'നിന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്
നീ അറിഞ്ഞുകൊള്ളുക. നിനക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്ന ദിവസം ഇതാണ്.' അപ്പോൾ അവൻ ചോദിക്കും: 'നീ ആരാണ്? തിന്മയുമായി വരുന്ന ഒരു മുഖമാണ് നിന്റേത്.' അപ്പോൾ ആഗതൻ
പറയും: 'ഞാൻ നിന്റെ ദുഷ്കർമ്മങ്ങൾ ആകുന്നു.' അപ്പോൾ അവൻ പ്രാർത്ഥിക്കും: 'എന്റെ രക്ഷിതാവേ,
നീ അന്ത്യനാൾ ഉണ്ടാക്കരുതേ!'" ഇതിനെ ഇമാം
അഹ്മദും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു അബീ ദുൻയാ തന്റെ പരമ്പരയിലൂടെ അബൂബക്കർ ബിൻ അയ്യാഷ് -> മഖ്‌ബരി -> ആയിഷ(റ)യിൽ
നിന്ന് നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു:
"ഒരു സത്യവിശ്വാസിയുടെ മയ്യിത്ത് കട്ടിൽ
(ജനാസ കട്ടിൽ) പുറപ്പെടുകയാണെങ്കിൽ അത് ഉറക്കെ വിളിച്ചുപറയും: 'എന്നെ നിങ്ങൾ വേഗത്തിൽ കൊണ്ടുപോകൂ.' അങ്ങനെ അവൻ ഖബറിൽ
പ്രവേശിപ്പിക്കപ്പെട്ടാൽ അവന്റെ കർമ്മങ്ങൾ അവനെ വന്നെത്തും.
നിസ്കാരം അവന്റെ വലതുഭാഗത്തും, നോമ്പ് അവന്റെ ഇടതുഭാഗത്തും വരും. അവൻ ചെയ്ത
പുണ്യപ്രവൃത്തികൾ (മഅ്റൂഫ്) അവന്റെ ഇരുകാലുകളുടെ ഭാഗത്തും നിലയുറപ്പിക്കും. അപ്പോൾ
നിസ്കാരം പറയും: 'എന്റെ ഭാഗത്തുകൂടി പ്രവേശിക്കാൻ നിങ്ങൾക്ക്
യാതൊരു വഴിയുമില്ല; അവൻ കൃത്യമായി നിസ്കരിക്കുന്നവനായിരുന്നു.'
അപ്പോൾ മലക്കുകൾ തലയുടെ ഭാഗത്തുകൂടി വരാൻ ശ്രമിക്കും, അപ്പോൾ നോമ്പ് പറയും: 'തീർച്ചയായും അവൻ (അല്ലാഹുവിന്
വേണ്ടി) നോമ്പനുഷ്ഠിക്കുകയും ദാഹം സഹിക്കുകയും ചെയ്തവനാണ്.' തുടർന്ന്
ഇരുകാലുകളുടെ ഭാഗത്തുകൂടി വരുമ്പോൾ പുണ്യപ്രവൃത്തികൾ അതിനെ തടയും. അങ്ങനെ അവന്റെ കർമ്മങ്ങൾ
അവനുവേണ്ടി പ്രതിരോധിക്കുകയും ശത്രുക്കൾക്ക് (ശിക്ഷയുടെ മലക്കുകൾക്ക്) പ്രവേശിക്കാൻ
ഒരിടവും ലഭിക്കാതിരിക്കുകയും ചെയ്യും."
ഥാബിത് അൽ-ബുനാനി തന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: അദ്ദേഹം
പറഞ്ഞു:"മരണപ്പെട്ട വ്യക്തി ഖബറിൽ വെക്കപ്പെട്ടാൽ അവന്റെ സൽകർമ്മങ്ങൾ അവനെ വലയം
ചെയ്യും. ശിക്ഷയുടെ മലക്ക് വരുമ്പോൾ അവന്റെ ചില കർമ്മങ്ങൾ മലക്കിനോട് പറയും: 'നീ ഇവിടെ നിന്നും മാറിനിൽക്കുക. ഞാൻ മാത്രമായിരുന്നെങ്കിൽ
പോലും നീ അവനിലേക്ക് എത്തിച്ചേരുമായിരുന്നില്ല (അത്രമാത്രം അവൻ എന്നെ കാത്തുസൂക്ഷിച്ചിരുന്നു).'"
ഒരു നല്ല മനുഷ്യനെ (സ്വാലിഹായ അടിമയെ) ഖബറിൽ അടക്കം ചെയ്താൽ, സ്വർഗ്ഗത്തിൽ നിന്നുള്ള വിരിപ്പുകൾ വരികയും അവനോട് ഇങ്ങനെ പറയപ്പെടുകയും
ചെയ്യും: "കണ്ണുകൾക്ക് കുളിർമയേകുന്ന രീതിയിൽ നീ ഉറങ്ങിക്കൊള്ളുക, അല്ലാഹു നിന്നിൽ പ്രീതിപ്പെട്ടിരിക്കുന്നു." അവന്റെ ഖബർ
കാഴ്ചയെത്തുന്ന അത്രയും വിശാലമാക്കപ്പെടും. സ്വർഗ്ഗത്തിലേക്കുള്ള ഒരു കവാടം തുറക്കപ്പെടുകയും
അവിടെനിന്നുള്ള സുഗന്ധം അവൻ ആസ്വദിക്കുകയും ചെയ്യും.
അവന്റെ സൽപ്രവൃത്തികളായ നമസ്കാരം, നോമ്പ്, പുണ്യപ്രവൃത്തികൾ
എന്നിവ അവനെ വലിഞ്ഞുനിൽക്കും. അവ അവനോട് പറയും: "ഞങ്ങൾ കാരണം നീ (ഇഹലോകത്ത്) ഏറെ
കഷ്ടപ്പെടുകയും ഉറക്കമൊഴിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നീ ഇഷ്ടപ്പെടുന്ന രീതിയിൽ
ഞങ്ങൾ നിനക്ക് കൂട്ടായിരിക്കും. നീ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് വരെ ഞങ്ങൾ നിന്റെ
കൂടെയുണ്ടാകും."
കഅ്ബ് എന്നവരിൽ നിന്നുള്ള നിവേദനം :ഒരു നല്ല മനുഷ്യനെ ഖബറിൽ
വെച്ചാൽ അവന്റെ സൽപ്രവൃത്തികളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ജിഹാദ്, ദാനം
(സദഖ) എന്നിവ അവനെ വലിഞ്ഞുനിൽക്കും.ശിക്ഷയുടെ മലക്കുകൾ കാലുകളുടെ ഭാഗത്തുനിന്നും വരുമ്പോൾ
നമസ്കാരം പറയും: "ഇവന്റെ അടുത്തേക്ക് വരരുത്, അവൻ ദീർഘനേരം എന്നെ നിർവ്വഹിക്കാൻ വേണ്ടി നിന്നിട്ടുണ്ട്."തലയുടെ
ഭാഗത്തുനിന്നും വരുമ്പോൾ നോമ്പ് പറയും: "ഇവനിലേക്ക് നിങ്ങൾക്ക് വഴിയില്ല, അല്ലാഹുവിന് വേണ്ടി ദുനിയാവിൽ അവൻ ദാഹം സഹിച്ചിട്ടുണ്ട്."ശരീരത്തിന്റെ
ഭാഗത്തുനിന്നും വരുമ്പോൾ ഹജ്ജും ജിഹാദും പറയും: "അവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ശരീരത്തെ കഷ്ടപ്പെടുത്തുകയും ഹജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്, മാറി നിൽക്കുക."കൈകളുടെ ഭാഗത്തുനിന്നും വരുമ്പോൾ ദാനം
(സദഖ) പറയും: "ഈ രണ്ട് കൈകളിൽ നിന്നും എത്രയെത്ര ദാനങ്ങളാണ് അല്ലാഹുവിന്റെ പ്രീതി
മാത്രം കാംക്ഷിച്ച് പുറത്തുപോയിട്ടുള്ളത്! അതുകൊണ്ട് നിങ്ങൾക്ക് ഇവന്മേൽ അധികാരമില്ല."
ഇത് കേൾക്കുമ്പോൾ മലക്കുകൾ പറയും: "ജീവിച്ചിരുന്നപ്പോഴും
മരണപ്പെട്ടപ്പോഴും നീ എത്ര ഭാഗ്യവാൻ!" തുടർന്ന് കാരുണ്യത്തിന്റെ മലക്കുകൾ വന്ന്
സ്വർഗ്ഗീയ വിരിപ്പുകളും വസ്ത്രങ്ങളും നൽകും. അവന്റെ ഖബർ വിശാലമാക്കപ്പെടുകയും സ്വർഗ്ഗത്തിലെ
വിളക്കുകൾ കൊണ്ട് പ്രകാശിപ്പിക്കപ്പെടുകയും ചെയ്യും. പുനരുത്ഥാന നാൾ വരെ അവൻ ആ വെളിച്ചത്തിൽ
കഴിച്ചുകൂട്ടും.
യസീദ് അർ-റഖാശി എന്നവരിൽ നിന്നുള്ള നിവേദനം : ഒരു മനുഷ്യനെ ഖബറിൽ
തനിച്ചാക്കി വെക്കുമ്പോൾ അവന്റെ സൽപ്രവൃത്തികൾ അവനെ വളയും. അല്ലാഹു ആ പ്രവൃത്തികൾക്ക്
സംസാരശേഷി നൽകും. അവ പറയും: "ഹേ തനിച്ചായ മനുഷ്യനേ, നിന്റെ സുഹൃത്തുക്കളും കുടുംബക്കാരും നിന്നെ വിട്ടുപിരിഞ്ഞുപോയിരിക്കുന്നു.
ഇന്ന് ഞങ്ങളല്ലാതെ നിനക്ക് വേറെ കൂട്ടുകാരില്ല." തുടർന്ന് അദ്ദേഹം (യസീദ്) കരഞ്ഞുകൊണ്ട്
പറയുമായിരുന്നു: "തന്റെ ഖബറിലെ കൂട്ടുകാരൻ നല്ല പ്രവൃത്തികളായവന് എത്രയോ വലിയ
ഭാഗ്യം! എന്നാൽ തന്റെ ഖബറിലെ കൂട്ടുകാരൻ തിന്മകളായവന് എത്രയോ വലിയ നാശം!"
ഖബറിലെ കുഴിയിൽ ഏകാന്തനായി വിഴുങ്ങപ്പെട്ട, ഭൂമിയുടെ ഉള്ളറയിൽ തന്റെ സൽപ്രവൃത്തികൾ കൊണ്ട് മാത്രം ആശ്വാസം
കണ്ടെത്തുന്ന മനുഷ്യൻ! "കഷ്ടം! നിന്റെ ഏത് സൽപ്രവൃത്തിയാണ് നിനക്ക് സന്തോഷം നൽകിയത്? നിന്റെ ഏത് സഹോദരങ്ങളാണ് നിന്നെ ഓർത്ത് ആനന്ദിച്ചത്?" എന്ന് ആലോചിച്ച് (നിവേദകൻ) തന്റെ തലപ്പാവ് നനയുവോളം കരയുമായിരുന്നു.
തുടർന്ന് അദ്ദേഹം പറയും: "അല്ലാഹുവാണെ, അവൻ തന്റെ നല്ല പ്രവൃത്തികൾ കൊണ്ട് സന്തോഷിച്ചു, അല്ലാഹുവിനെ അനുസരിക്കുന്നതിൽ തനിക്ക് കൂട്ടായിരുന്ന തന്റെ സഹോദരങ്ങളെ
ഓർത്ത് അവൻ ആനന്ദിക്കുകയും ചെയ്തു."
വലീദ് ബിൻ അംറ് ബിൻ അസ്സബാഹ് വഴിയുള്ള നിവേദനം :മരണപ്പെട്ട വ്യക്തി
ഖബറിലെത്തുമ്പോൾ അവന്റെ കാലുകളുടെ ഭാഗത്ത് ആദ്യം കാണുന്ന ഒരു രൂപത്തോട് അവൻ ചോദിക്കും:
"നീ ആരാണ്?" അപ്പോൾ അത് മറുപടി
പറയും: "ഞാൻ നിന്റെ സൽപ്രവൃത്തിയാണ്."
ഖുർആന്റെ ശുപാർശയും സൂറത്തുൽ മുൽക്കും :- ഖുർആൻ ഓതുന്നവർക്ക്
അത് ഖബറിൽ വെച്ച് ശുപാർശ ചെയ്യുമെന്നും ഖബർ ശിക്ഷയെ അത് തടയുമെന്നും വന്നിട്ടുണ്ട്.
പ്രത്യേകിച്ച് സൂറത്തു തബാറക (സൂറത്തുൽ മുൽക് - സൂറത്ത് നമ്പർ 67).
ഇമാം നസാഈയുടെ (അമലുൽ യൗമി വല്ലൈല) നിവേദനം (ഇബ്നു മസ്ഊദിൽ നിന്ന്):"ആരെങ്കിലും
എല്ലാ രാത്രിയിലും 'തബാറകല്ലദി ബിയദിഹിൽ
മുൽക്'
എന്ന് തുടങ്ങുന്ന സൂറത്ത് ഓതിയാൽ, അല്ലാഹു അത് കാരണം അവനെ ഖബർ ശിക്ഷയിൽ നിന്ന് തടയുന്നതാണ്. റസൂലുല്ലാഹി
ﷺ യുടെ കാലത്ത് ഞങ്ങളതിനെ 'അൽ-മാനിഅഃ' (തടയുന്നത്/സംരക്ഷിക്കുന്നത്)
എന്നാണ് വിളിച്ചിരുന്നത്."
ഖലഫ് (ഫളാഇലുൽ ഖുർആൻ) നിവേദനം ചെയ്തത് (ഇബ്നു മസ്ഊദിന്റെ വാക്കുകളിൽ):അദ്ദേഹം
സൂറത്തു തബാറകയെക്കുറിച്ച് പറഞ്ഞു: "ഇത് (ഖബർ ശിക്ഷയെ) തടയുന്നതാണ്. ഒരാൾ മരണപ്പെട്ട്
ഖബറിലാക്കപ്പെടുകയും, ശിക്ഷ അവന്റെ
കാലുകളുടെ ഭാഗത്തുനിന്നും വരുമ്പോൾ ആ സൂറത്ത് പറയും: (ഇവന്റെ അടുത്തേക്ക് വരരുത്, കാരണം അവൻ എന്നെ ഓതാറുണ്ടായിരുന്നു...)"
ശിക്ഷയുടെ (മലക്കുകൾ) അവന്റെ കാലുകളുടെ ഭാഗത്തുനിന്നും വരുമ്പോൾ
ആ സൂറത്ത് പറയും: "എന്റെ ഭാഗത്തുനിന്നും നിങ്ങൾക്ക് അവനിലേക്ക് വഴിയില്ല, കാരണം അവൻ സൂറത്തുൽ മുൽക് ഓതാറുണ്ടായിരുന്നു." പിന്നീട്
ശിക്ഷ അവന്റെ വയറിന്റെ (ശരീരത്തിന്റെ) ഭാഗത്തുനിന്നും വരുമ്പോൾ അത് പറയും: "എന്റെ
ഭാഗത്തുനിന്നും നിങ്ങൾക്ക് അവനിലേക്ക് വഴിയില്ല, കാരണം അവൻ സൂറത്തുൽ മുൽക് ഓതാറുണ്ടായിരുന്നു."
(അബൂ ഉബൈദ് 'ഫളാഇലുൽ ഖുർആൻ' എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്തത്)
ഒരാൾ മരണപ്പെട്ടാൽ അവന്റെ ചുറ്റിലും നരകാഗ്നി ജ്വലിപ്പിക്കപ്പെടും.
അവനും അഗ്നിക്കുമിടയിൽ തടസ്സമായി നിൽക്കുന്ന മറ്റ് സൽപ്രവൃത്തികൾ ഒന്നും തന്നെ അവനില്ലെങ്കിൽ, ആ തീ അവനിലേക്ക് അടുത്തുവരും.എന്നാൽ, ഒരു മനുഷ്യൻ മരണപ്പെടുകയും അവൻ മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത്
(സൂറത്തുൽ മുൽക്) അല്ലാതെ മറ്റൊന്നും ഓതിയിട്ടില്ലെങ്കിൽ പോലും, ആ സൂറത്ത് അവന്റെ രക്ഷയ്ക്കെത്തും.
ശിക്ഷ തലയുടെ ഭാഗത്തുനിന്ന് വരുമ്പോൾ ആ സൂറത്ത് പറയും:
"അവൻ എന്നെ ഓതാറുണ്ടായിരുന്നു (അതുകൊണ്ട് വഴിയില്ല)."കാലുകളുടെ ഭാഗത്തുനിന്ന്
വരുമ്പോൾ പറയും: "അവൻ എന്നെക്കൊണ്ട് രാത്രി നിന്നു നമസ്കരിക്കാറുണ്ടായിരുന്നു."വയറിന്റെ
ഭാഗത്തുനിന്ന് വരുമ്പോൾ പറയും: "അവൻ എന്നെ ഉൾക്കൊണ്ടിരുന്നു (ഹൃദിസ്ഥമാക്കിയിരുന്നു)."ഇങ്ങനെ
പറഞ്ഞ് ആ സൂറത്ത് അവനെ ശിക്ഷയിൽ നിന്ന് രക്ഷിക്കും. ഇത് നിവേദനം ചെയ്ത സിർറ് പറയുന്നു:
"ഞാനും മസ്റൂഖും കൂടി മുസ്ഹഫിൽ നോക്കിയപ്പോൾ മുപ്പത് ആയത്തുകളുള്ള ആ സൂറത്ത് 'സൂറത്തു തബാറക' അല്ലാതെ മറ്റൊന്നുമായിരുന്നില്ല."
(അബ്ദു ബിൻ ഹുമൈദ് തന്റെ മുസ്നദിൽ ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം
ചെയ്തത്):-ഇബ്നു അബ്ബാസ് (റ) ഒരിക്കൽ ഒരാളോട് പറഞ്ഞു: "നീ 'തബാറകല്ലദി ബിയദിഹിൽ മുൽക്' എന്ന സൂറത്ത് ഓതുക, അത് നീ പഠിക്കുകയും നിന്റെ കുടുംബത്തിനും മക്കൾക്കും നിന്റെ
വീട്ടിലെ കുട്ടികൾക്കും അയൽപക്കത്തുള്ളവർക്കും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുക. കാരണം
അത് ഖബറിലെ ശിക്ഷയിൽ നിന്ന് (അല്ലാഹുവിന്റെ അനുമതിയോടെ) തടയുന്നതും, പരലോകത്ത് അല്ലാഹുവിന്റെ മുൻപിൽ വെച്ച് അത് ഓതിയവന് വേണ്ടി വാദിക്കുന്നതുമായ
ഒരു സൂറത്താകുന്നു."
തൗറാത്ത മുൻനിർത്തിയുള്ള ചില പരാമർശങ്ങളിൽ, ആരെങ്കിലും ഒരു രാത്രിയിൽ ഇത് ഓതിയാൽ അവൻ ഏറെ പുണ്യം നേടുകയും
നല്ലത് പ്രവർത്തിക്കുകയും ചെയ്തു എന്ന് വന്നിട്ടുണ്ട്.
അത് അതിന്റെ ഓതലുകാർക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ വാദിക്കുകയും, അത് ഒരാളുടെ ഹൃദയത്തിലുണ്ടെങ്കിൽ (ഹൃദിസ്ഥമാക്കിയിട്ടുണ്ടെങ്കിൽ)
നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും അവനെ രക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
തുടർന്ന് സുവാർ ബിൻ മസ്അബ് വഴിയുള്ള ഒരു നിവേദനം നൽകുന്നു (ഇത്
വളരെ ദുർബലമായ - ളഈഫായ പരമ്പരയാണ്): "ആരെങ്കിലും ഉറങ്ങുന്നതിന് മുൻപ് 'അലിഫ് ലാം മീം സജദ' (സൂറത്തുസ്സജദ), 'തബാറകല്ലദി ബിയദിഹിൽ മുൽക്' (സൂറത്തുൽ മുൽക്) എന്നിവ ഓതിയാൽ അവൻ ഖബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും
ഖബറിലെ പരീക്ഷണങ്ങളിൽ (മലക്കുകളുടെ ചോദ്യം ചെയ്യലിൽ) നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യും."
(ഇതിനോടൊപ്പം, മയ്യിത്തിന് കൂട്ടായി ഖുർആൻ ഇറങ്ങി വരുന്നതിനെക്കുറിച്ചുള്ള
ഉബാദത്ത് (റ) വിന്റെ ഹദീസ് പിന്നീട് വിവരിക്കാം എന്നും ഇതിൽ സൂചിപ്പിക്കുന്നു).
(ഹിശാം ബിൻ അമ്മാർ വഴിയുള്ള നിവേദനം) :- മരണപ്പെട്ട വ്യക്തിയെ
ഖബറിലെ കുഴിയിൽ വെച്ചുകഴിഞ്ഞാൽ, ആദ്യം
അവന്റെ അടുക്കലേക്ക് വരുന്നത് അവന്റെ കർമ്മങ്ങളാണ്. അവ അവന്റെ ഇടത് തുടയിൽ തട്ടിക്കൊണ്ട്
പറയും: "ഞാൻ നിന്റെ കർമ്മമാണ്." അപ്പോൾ മയ്യിത്ത് ചോദിക്കും: "എങ്കിൽ
എന്റെ കുടുംബവും മക്കളും ബന്ധുക്കളും അല്ലാഹു എനിക്ക് തന്ന സമ്പത്തുകളുമൊക്കെ എവിടെ?"അപ്പോൾ കർമ്മം മറുപടി പറയും: "നിന്റെ കുടുംബത്തെയും മക്കളെയും
ബന്ധുക്കളെയും അല്ലാഹു നിനക്ക് ചുറ്റും നൽകിയ കാവൽക്കാരെയുമെല്ലാം നീ നിന്റെ പുറകിൽ
(ദുനിയാവിൽ) ഉപേക്ഷിച്ചു പോന്നു. അവരാരും നിന്റെ കൂടെ ഖബറിലേക്ക് പ്രവേശിച്ചിട്ടില്ല, ഞാനല്ലാതെ!"
ഇത് കേൾക്കുമ്പോൾ ആ മനുഷ്യൻ ഖേദത്തോടെ പറയും: "അയ്യോ, നീയല്ലാതെ മറ്റാരും എന്റെ കൂടെ ഖബറിൽ വരാനില്ലെന്നിരിക്കെ, എന്റെ കുടുംബത്തിനും മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഞാൻ എന്റെ
ആയുസ്സ് കളഞ്ഞല്ലോ (അവർക്ക് ഞാൻ മുൻഗണന നൽകിയല്ലോ)!"
(അഹ്മദ് ബിൻ അബീ ഹവാരി വഴിയുള്ള നിവേദനം) :-മുജാഹിദ് (റ) അല്ലാഹുവിന്റെ
വചനമായ "فَلِأَنفُسِهِمْ
يَمْهَدُونَ" (അവർ അവർക്ക് വേണ്ടിത്തന്നെയാണ് ഒരുക്കിവെക്കുന്നത് - സൂറത്തുർറൂം:
44)
എന്നതിനെക്കുറിച്ച് പറഞ്ഞു: "ഇത് ഖബറിലെ ഒരുക്കത്തെക്കുറിച്ചാണ്."
ഇത് കേട്ടപ്പോൾ യഹ്യാ ബിൻ മഈൻ പറഞ്ഞു: "തന്റെ ഖബറിൽ തനിക്ക്
വിരിപ്പും ആശ്വാസവുമായി മാറുന്ന സൽപ്രവൃത്തികൾ ഉള്ളവന് എത്രയോ വലിയ ഭാഗ്യം!" ഈ
പറയപ്പെട്ട കാര്യങ്ങൾക്കെല്ലാം സാക്ഷ്യം വഹിക്കുന്ന വിധത്തിലുള്ള വിശദമായ കാര്യങ്ങൾ
അനസ് ബിൻ മാലിക് (റ) നബി ﷺ യിൽ നിന്ന് നിവേദനം ചെയ്ത ബുഖാരിയിലും മുസ്‌ലിമിലുമുള്ള (സ്വഹീഹൈനി)
ഹദീസുകളിൽ വന്നിട്ടുണ്ട്.
നബി ﷺ പറഞ്ഞു: "മരണപ്പെട്ട വ്യക്തിയെ മൂന്ന് കാര്യങ്ങൾ പിന്തുടരും; അതിൽ രണ്ടെണ്ണം മടങ്ങിവരികയും ഒന്നുമാത്രം അവന്റെ കൂടെ അവശേഷിക്കുകയും
ചെയ്യും. അവന്റെ കുടുംബവും സമ്പത്തും കർമ്മങ്ങളുമാണ് അവനെ പിന്തുടരുന്നത്. അതിൽ കുടുംബവും
സമ്പത്തും മടങ്ങിവരും, അവന്റെ കർമ്മങ്ങൾ
മാത്രം അവന്റെ കൂടെ അവശേഷിക്കും."
(ഇമാം ബസ്സാരും ത്വബ്റാനിയും നിവേദനം ചെയ്ത ദീർഘമായ ഹദീസ്)
:-അനസ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിന്റെ സാരം: നബി ﷺ പറഞ്ഞു: "ഏതൊരു മനുഷ്യനും മൂന്ന് കൂട്ടുകാരാണുള്ളത്.അതിൽ
ആദ്യത്തെ കൂട്ടുകാരൻ (സമ്പത്ത്) പറയും: 'നീ ചിലവഴിച്ചതൊക്കെയും നിനക്കുള്ളതാണ്, നീ സൂക്ഷിച്ചുവെച്ചത് നിനക്കുള്ളതല്ല (അത് നിന്റേതല്ല).' രണ്ടാമത്തെ കൂട്ടുകാരൻ (കുടുംബം) പറയും: 'രാജാവിന്റെ കവാടം (ഖബർ) വരെ ഞാൻ നിന്റെ കൂടെ വരാം, അവിടെയെത്തിയാൽ ഞാൻ നിന്നെ ഉപേക്ഷിച്ച് മടങ്ങും.'എന്നാൽ മൂന്നാമത്തെ കൂട്ടുകാരൻ (സൽപ്രവൃത്തികൾ) പറയും: 'നീ എവിടെ പ്രവേശിച്ചാലും എവിടെപ്പോയാലും ഞാൻ നിന്റെ കൂടെയുണ്ടാകും.'ഇത് കേൾക്കുമ്പോൾ ആ മനുഷ്യൻ പറയും: 'തീർച്ചയായും ഈ മൂന്നിൽ വെച്ച് എനിക്ക് ഏറ്റവും കുറഞ്ഞ പരിഗണന
നൽകിയതും ഞാൻ നിസ്സാരമായി കണ്ടതും നിന്നെയായിരുന്നു (സൽപ്രവൃത്തികളെയായിരുന്നു).'"
ഇതേ ആശയം ഉൾക്കൊള്ളുന്ന ഹദീസുകൾ നുഅ്മാൻ ബിൻ ബഷീർ (റ) വിൽ നിന്ന്
ഇമാം ബസ്സാരും ഹാകിമും നിവേദനം ചെയ്തിട്ടുണ്ട് (ഇതിന്റെ പരമ്പരയുടെ കാര്യത്തിൽ ചില
അഭിപ്രായവ്യത്യാസങ്ങളുണ്ട്).
ആയിഷ (റ) വിൽ നിന്നും വിസ്തരിച്ചുള്ള ഒരു നിവേദനം വന്നിട്ടുണ്ട്.
അബ്ദുല്ലാഹ് ബിൻ കർസ് ഈ ആശയത്തിലുള്ള ഒരു കവിത നബി ﷺ യുടെ മുൻപിൽ വെച്ച് ആലപിച്ചതായും അതിലുണ്ട്. എന്നാൽ ഈ പരമ്പര
വളരെ ദുർബലമാണ് (ളഈഫ് ജിദ്ദൻ).
അബൂഹുറൈറ (റ), സമുറത്ത് ബിൻ ജുന്ദബ് (റ) എന്നിവരിൽ നിന്നും ഇമാം ബസ്സാരും ത്വബ്റാനിയും
ഇതേ ആശയമുള്ള ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്.
(ഇബ്രാഹീം ബിൻ അദ്ഹം ആലപിച്ച കവിത)
ഇബ്രാഹീം ബിൻ ബശ്ശാർ, പ്രശസ്ത സൂഫി വര്യനായ ഇബ്രാഹീം ബിൻ അദ്ഹം (റ) വിൽ നിന്ന് നിവേദനം
ചെയ്യുന്നു; അദ്ദേഹം ഈ കവിതാശകലങ്ങൾ ചൊല്ലാറുണ്ടായിരുന്നു:
"ഖബറിൽ തനിച്ചാക്കപ്പെട്ട ഒരു മനുഷ്യന്, അവന് കൂട്ടായിരിക്കുന്ന അവന്റെ (നല്ല) കർമ്മങ്ങളേക്കാൾ ആദരവ്
നൽകുന്ന മറ്റൊന്നുമില്ല.
അവന്റെ ശരീരം അനുഗ്രഹീതമാക്കപ്പെടുകയും, അവന്റെ ഖബർ അല്ലാഹു അലങ്കരിച്ച ഒരു ഉദ്യാനമായി (റൗളയായി) മാറുകയും
ചെയ്യും;
അവൻ ഇരിക്കുന്ന സദസ്സും അതുതന്നെയായിരിക്കും."
(ആരിഫീങ്ങളുടെ അവസ്ഥ)
അല്ലാഹുവെ ശരിയായ രീതിയിൽ അറിഞ്ഞവരും (ആരിഫീങ്ങൾ), അവനെ സ്നേഹിക്കുന്നവരും, ദുനിയാവിൽ മറ്റുള്ളവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി അവനിലേക്ക് മാത്രം തിരിഞ്ഞവരുമായ
ആളുകളെ അല്ലാഹു ഒരിക്കലും അവരുടെ ഖബറുകളിൽ കൈവിടുകയില്ല. അവൻ തന്റെ ഉദാരത കൊണ്ടും അനുഗ്രഹം
കൊണ്ടും അവരെ സംരക്ഷിക്കും. അവരുടെ ഏകാന്തതയിൽ അവൻ അവർക്ക് കൂട്ടായിരിക്കും. കാരണം
അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്: "إِنَّ
اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ"
(തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെയും സൽക്കർമ്മങ്ങൾ ചെയ്യുന്നവരുടെയും
കൂടെയാകുന്നു - സൂറത്തുന്നഹ്ല്: 128).
പരലോകത്തെ 'യൗമുൽ മസീദ്' (കൂടുതൽ പ്രതിഫലം നൽകപ്പെടുന്ന ദിവസം) എന്നതിനെക്കുറിച്ചുള്ള
ചില നിവേദനങ്ങളിൽ ഇങ്ങനെ വന്നിട്ടുണ്ട്: ആ ദിവസം അവർ തങ്ങളുടെ റബ്ബിനോട് പറയും:
"നാഥാ, ഖബറുകളിലെ ഏകാന്തതയിൽ ഞങ്ങൾക്ക് കൂട്ടായിരുന്നവൻ
നീയല്ലേ!"
(മുഹമ്മദ് ബിൻ യൂസുഫ് അൽ-അസ്ബഹാനിയുടെ കത്ത്)
ആബിദായ (ഇബാദത്തുകളിൽ മുഴുകിയ) മുഹമ്മദ് ബിൻ യൂസുഫ് അൽ-അസ്ബഹാനി തന്റെ ഒരു സഹോദരന്
ഇങ്ങനെ കത്തെഴുതി: "ഞാൻ നിന്നെ ഒരു കാര്യത്തെക്കുറിച്ച് താക്കീത് ചെയ്യുകയാണ്;
നീ നിന്റെ ഈ അധികാരങ്ങളിൽ നിന്നും താവളങ്ങളിൽ നിന്നും മാറി, നിന്റെ കർമ്മങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെടുന്ന യഥാർത്ഥ വീടായ ഖബറിലേക്ക് മാറാൻ
പോവുകയാണ്. അങ്ങനെ നീ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അതിന്റെ ഉള്ളറയിലെ സ്ഥിരതാമസക്കാരനായി
മാറും. അപ്പോൾ നിന്റെ അടുക്കലേക്ക് മുൻകറും നകീറും (മലക്കുകൾ) വരികയും അവർ നിന്നെ ഇരുത്തുകയും
ചോദ്യം ചെയ്യുകയും ചെയ്യും.
ആ സമയത്ത് അല്ലാഹു നിന്റെ കൂടെയുണ്ടെങ്കിൽ നിനക്ക് യാതൊരു ഭയവുമില്ല, ഏകാന്തതയില്ല, ഒരു കുറവുമില്ല.
എന്നാൽ കാര്യം മറിച്ചാണെങ്കിൽ (അല്ലാഹു നിന്റെ കൂടെയില്ലെങ്കിൽ), കഠിനമായ വീഴ്ചകളിൽ നിന്നും ഇടുങ്ങിയ ഖബറിലെ കിടത്തത്തിൽ നിന്നും ഞാൻ അല്ലാഹുവോട്
കാവൽ ചോദിക്കുന്നു."
(ഇബ്നു അബീ ആസ്വിമിന്റെ സ്വപ്നം) :- ഇബ്നു അബീ
ആസ്വിം എന്നവരെ മരണശേഷം ഒരാൾ സ്വപ്നത്തിൽ കാണുകയും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച്
ചോദിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹു എന്നെ ഖബറിൽ ഏകാന്തതയിൽ നിന്ന്
രക്ഷിക്കുകയും എനിക്ക് കൂട്ടാവുകയും ചെയ്തു." എന്നാൽ, ദുനിയാവിൽ
അല്ലാഹുവെക്കുറിച്ച് ഓർക്കാതെ മറ്റ് കാര്യങ്ങളിൽ മുഴുകി ജീവിക്കുകയും, അല്ലാഹുവെ ഭയപ്പെടുന്നതിന് പകരം മറ്റുള്ളവരെ ഭയപ്പെടുകയും ചെയ്തവരാരോ,
അവർ ഖബറിൽ ശിക്ഷിക്കപ്പെടുന്നതാണ്.
(അഹ്മദ് ബിൻ അബീ ഹവാരിയുടെ വിവരണം) :- അദ്ദേഹം
ഇബ്രാഹീം അബീ അൽ-മലീഹ് വഴി നിവേദനം ചെയ്യുന്നു: "ഒരു മനുഷ്യനെ ഖബറിലിറക്കിയാൽ,
അല്ലാഹുവല്ലാത്ത മറ്റെന്തിനെയെങ്കിലും അവൻ ദുനിയാവിൽ ഭയപ്പെട്ടിട്ടുണ്ടെങ്കിൽ,
ആ ഭയപ്പെട്ട വസ്‌തുക്കൾ ഖബറിൽ അവനെ വന്ന് ഭയപ്പെടുത്താതിരിക്കില്ല. കാരണം
അവൻ ദുനിയാവിൽ അല്ലാഹുവെയല്ല ഭയപ്പെട്ടിരുന്നത്."
(ഇബ്നു ഉമർ (റ) വിൽ നിന്നുള്ള ഹദീസ്) :- അബ്ദുർറഹ്മാൻ ബിൻ സെയ്ദ് തന്റെ പിതാവ് വഴി ഇബ്നു
ഉമർ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു; നബി ﷺ പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്റെ ആളുകൾക്ക്
(തൗഹീദുകാർക്ക്) അവരുടെ ഖബറുകളിലോ പുനരുത്ഥാന നാളിലോ യാതൊരുവിധ ഏകാന്തതയോ ഭയമോ ഉണ്ടായിരിക്കില്ല.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന്
പറയുന്ന ആളുകൾ തങ്ങളുടെ തലയിലെ മണ്ണ് തട്ടിക്കൊണ്ട് ഖബറുകളിൽ നിന്ന് എഴുന്നേറ്റു വരുന്നത്
ഞാൻ കാണുന്നതുപോലെ തോന്നിപ്പോകുന്നു; അവർ പറയും: "الْحَمْدُ
لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ" (ഞങ്ങളിൽ നിന്നും ദുഃഖം അകറ്റിക്കളഞ്ഞ
അല്ലാഹുവിനാണ് സർവ്വ സ്തുതിയും - സൂറത്തു ഫാത്വിർ: 34)."
അധ്യായം: മരണം ആഗ്രഹിക്കുന്നതിനെതിരെയുള്ള
വിലക്കും, മരണം എത്തുന്നതിനു മുൻപ് അനുസരണാപരമായ കർമ്മങ്ങളിൽ
മുഴുകുന്നതിനെക്കുറിച്ചും
ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ അബൂഹുറൈറ(റ)-ൽ നിന്ന്
നിവേദനം ചെയ്യുന്നു; പ്രവാചകൻ ﷺ പറഞ്ഞു:"മനുഷ്യൻ
മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളിൽ നിന്നൊഴികെ അവന്റെ കർമ്മങ്ങളെല്ലാം മുറിഞ്ഞുപോകുന്നു:
ഉപകാരപ്രദമായ വിജ്ഞാനം, നിലക്കാത്ത ദാനം
(സ്വദഖതുൻ ജാരിബ), അവനുവേണ്ടി പ്രാർത്ഥിക്കുന്ന
സദ്വൃത്തനായ സന്താനം."
മരണം കൊതിക്കുന്നതിനെതിരെയുള്ള വിലക്ക് .അബൂഹുറൈറ(റ)-ൽ നിന്ന് തന്നെ നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു:"നിങ്ങളിലാരും
തന്നെ തനിക്ക് ബാധിച്ച ഒരു പ്രയാസം (അല്ലെങ്കിൽ കഷ്ടപ്പാട്) കാരണം മരണം കൊതിക്കരുത്.
മരണം എത്തുന്നതിന് മുൻപ് അതിനായി പ്രാർത്ഥിക്കുകയും ചെയ്യരുത്. കാരണം, ഒരാൾ മരിച്ചാൽ അവന്റെ കർമ്മങ്ങൾ അവസാനിക്കുന്നു. തീർച്ചയായും
ഒരു സത്യവിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മ വർദ്ധിപ്പിക്കാൻ മാത്രമേ കാരണമാകുന്നുള്ളൂ."
മരണം ആഗ്രഹിക്കരുത്. ഉബൈദുള്ളാഹി ബിൻ സഹ്‌ർ, അലി ബിൻ യസീദിൽ നിന്നും, അദ്ദേഹം ഖാസിമിൽ നിന്നും, അദ്ദേഹം അബൂ അമാമ(റ)-ൽ നിന്നും നിവേദനം ചെയ്യുന്നു; അബൂ അമാമയുടെ സഹോദരൻ ആബിസ് അൽ-ഗിഫാരിയുടെ മകൻ പ്രവാചകൻ ﷺ ഇപ്രകാരം പറയുന്നത് കേട്ടു എന്ന് പറഞ്ഞു:നിങ്ങൾ മരണം കൊതിക്കരുത്.
മരണസമയത്തെ ഖേദം. ഇമാം തിർമിദി, യഹ്‌യ ബിൻ ഉബൈദില്ലാഹിയിൽ നിന്നും അദ്ദേഹം അബൂഹുറൈറ(റ)-ൽ നിന്നും
പ്രവാചകൻ ﷺ പറഞ്ഞതായി ഉദ്ധരിക്കുന്നു:"മരണപ്പെടുന്ന ഏതൊരു വ്യക്തിയും
ഖേദിക്കാതിരിക്കില്ല." അനുചരന്മാർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, എന്താണ് അവരുടെ ഖേദം?" പ്രവാചകൻ ﷺ പറഞ്ഞു: "അയാൾ ഒരു നന്മ ചെയ്തവനാണെങ്കിൽ (കൂടുതൽ നന്മകൾ
ചെയ്ത്) അത് വർദ്ധിപ്പിക്കാൻ സാധിച്ചില്ലല്ലോ എന്ന് ഖേദിക്കും. ഇനി അയാൾ തിന്മ ചെയ്തവനാണെങ്കിൽ
(അല്ലാഹുവിലേക്ക് മടങ്ങി) ആ തിന്മകളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞില്ലല്ലോ എന്നും
ഖേദിക്കും." (ഈ ഹദീഥിലെ നിവേദകനായ യഹ്‌യ എന്നയാൾ ദുർബലനാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്).
രണ്ട് റക്അത്ത് നമസ്കാരത്തിന്റെ മഹത്വം . ഇബ്നു അബിദ് ദുൻയാ, അബൂഹുറൈറ(റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; പ്രവാചകൻ ﷺ പുതിയതായി ഖബറടക്കം കഴിഞ്ഞ ഒരു ഖബറിനരികിലൂടെ നടന്നുപോയപ്പോൾ
ഇപ്രകാരം പറയുകയുണ്ടായി:"നിങ്ങൾ നിസ്സാരമെന്ന് കരുതുന്നതോ അല്ലെങ്കിൽ നിങ്ങളുടെ
ഐഹിക ജീവിതത്തിൽ ബാക്കിവെക്കുന്നതോ ആയ (ലഘുവായ) രണ്ട് റക്അത്ത് നമസ്കാരം, ഈ ഖബറിലുള്ളയാൾക്ക് നിങ്ങളുടെ ഈ ദുനിയാവിലെ ബാക്കി എല്ലാ കാര്യങ്ങളേക്കാളും
ഏറ്റവും പ്രിയപ്പെട്ടതാകുന്നു."
അബൂ നുഐം 'അൽ-ഹില്യ' എന്ന ഗ്രന്ഥത്തിൽ യൂനുസ് ബിൻ ഹൽബസിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം വെള്ളിയാഴ്ച ദിവസം ഡമസ്കസിലെ (ദിമിശ്ഖ്) ഖബർസ്ഥാനിലൂടെ
നടന്നുപോകുമ്പോൾ ഒരു ശബ്ദം കേൾക്കുകയുണ്ടായി. ആ ശബ്ദം ഇപ്രകാരം പറയുകയായിരുന്നു:
"ഇതാ യൂനുസ് ബിൻ ഹൽബസ് വരുന്നു. അവർ (ദുനിയാവിലുള്ളവർ) ഹജ്ജ് ചെയ്യുന്നു, എല്ലാ മാസവും ഉംറ ചെയ്യുന്നു, ദിവസവും അഞ്ച് നേരം നമസ്കരിക്കുന്നു... നിങ്ങൾ പ്രവർത്തിക്കുന്നു, എന്നാൽ (അതിന്റെ പ്രതിഫലത്തെക്കുറിച്ച്) നിങ്ങൾ അറിയുന്നില്ല.
ഞങ്ങൾ കാര്യങ്ങൾ അറിയുന്നു, എന്നാൽ ഞങ്ങൾക്ക്
പ്രവർത്തിക്കാൻ സാധിക്കുന്നില്ല."
യൂനുസ് (ഖബറുകളിൽ നിന്നുള്ള ആ ശബ്ദം കേട്ട്) തിരിഞ്ഞുനോക്കി
സലാം പറഞ്ഞു. എന്നാൽ അവർ സലാം മടക്കിയില്ല. അദ്ദേഹം പറഞ്ഞു: "സുബ്ഹാനല്ലാഹ്! ഞാൻ
നിങ്ങളുടെ സംസാരം കേൾക്കുന്നു, നിങ്ങൾക്ക്
സലാം ചൊല്ലുന്നു, എന്നിട്ടും നിങ്ങൾ
മറുപടി നൽകുന്നില്ലേ?" അപ്പോൾ
അവർ പറഞ്ഞു: "ഞങ്ങൾ താങ്കളുടെ സംസാരം കേട്ടു, അവയെല്ലാം നല്ല കാര്യങ്ങളാണ്. പക്ഷെ, ഞങ്ങൾക്കും നന്മ-തിന്മകൾ ചെയ്യാനും അതിലേക്ക് മടങ്ങാനും ഇടയിൽ
ഒരു തടസ്സം (മരണം) വന്നിരിക്കുന്നു (അതുകൊണ്ട് സലാം മടക്കി പ്രതിഫലം നേടാൻ ഞങ്ങൾക്ക്
കഴിയില്ല)."
അബൂ ഉഥ്മാൻ അൽ-നഹ്ദിയുടെ നിവേദനം :ഇബ്നു അബിദ് ദുൻയാ, സുലൈമാൻ അൽ-തൈമി വഴി അബൂ ഉഥ്മാൻ അൽ-നഹ്ദിയിൽ നിന്ന് നിവേദനം
ചെയ്യുന്നു:ഒരു മനുഷ്യൻ ജനാസ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടു. അദ്ദേഹം ഒരു ഖബറിനരികിൽ
എത്തിയപ്പോൾ രണ്ട് റക്അത്ത് നമസ്കരിച്ചു. അതിനുശേഷം ആ ഖബറിന്മേൽ ചാരി ഇരുന്നു. അബൂ
ഉഥ്മാൻ പറയുകയാണ്: "അല്ലാഹുവാണേ സത്യം, എന്റെ ഹൃദയം നല്ല ഉണർവിലിരിക്കെ ആ ഖബറിൽ നിന്ന് ഒരു ശബ്ദം ഇപ്രകാരം
പറയുന്നത് ഞാൻ കേട്ടു: 'എന്റെ അരികിൽ
നിന്ന് മാറിനിൽക്കൂ, എന്നെ ബുദ്ധിമുട്ടിക്കരുത്.
തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നവരാണ്, എന്നാൽ (അതിന്റെ പ്രതിഫലത്തെക്കുറിച്ച്) അറിയുന്നില്ല. ഞങ്ങൾ
കാര്യങ്ങൾ അറിയുന്നു, എന്നാൽ ഞങ്ങൾക്ക്
പ്രവർത്തിക്കാൻ സാധിക്കുന്നില്ല. താങ്കൾ നമസ്കരിച്ചതുപോലെയുള്ള രണ്ട് റക്അത്തുകൾ എനിക്ക്
ലഭിക്കുന്നത് ഇന്നയിന്ന ലൗകിക കാര്യങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു.'"
അബൂ ഖിലാബയിൽ നിന്നുള്ള നിവേദനം; അദ്ദേഹം പറഞ്ഞു: "ഞാൻ ശാമിൽ (സിറിയ) നിന്ന് ബസ്വറയിലേക്ക്
വരികയായിരുന്നു. വഴിമധ്യേ ഒരു കിടങ്ങിനടുത്ത് ഇറങ്ങി ശുദ്ധി വരുത്തുകയും, രാത്രിയിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. ശേഷം ഒരു
ഖബറിന്മേൽ തലവെച്ച് ഞാൻ ഉറങ്ങി. പെട്ടെന്ന് ആ ഖബറിലെ ആൾ എന്നോട് പരാതിപ്പെടുന്നതായി
കണ്ട് ഞാൻ ഉണർന്നു. അദ്ദേഹം പറയുന്നു: 'ഇന്നലെ രാത്രി മുതൽ താങ്കൾ എന്നെ ബുദ്ധിമുട്ടിക്കുകയാണല്ലോ.' തുടർന്ന് അദ്ദേഹം പറഞ്ഞു: 'തീർച്ചയായും നിങ്ങൾ (അവിടുള്ളവർ) കാര്യങ്ങൾ അറിയുന്നില്ല, ഞങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നുമില്ല. താങ്കൾ നമസ്കരിച്ച
ആ രണ്ട് റക്അത്തുകൾ ഈ ദുനിയാവും അതിലുള്ളതിനേക്കാളും എത്രയോ ഉത്തമമാണ്.' പിന്നീട് അദ്ദേഹം പ്രാർത്ഥിച്ചു: 'അല്ലാഹു ദുനിയാവിലുള്ളവർക്ക് ഉചിതമായ പ്രതിഫലം നൽകട്ടെ. അവർക്ക്
ഞങ്ങളുടെ സലാം അറിയിക്കുക. കാരണം, അവരുടെ
പ്രാർത്ഥനകൾ മലകൾ പോലുള്ള പ്രകാശമായി ഞങ്ങളിലേക്ക് പ്രവേശിക്കുന്നുണ്ട്.'"
സൈദ് ബിൻ വഹ്ബ് വഴി ഒരാൾ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു:
"ഒരാൾ തന്റെ (മരണപ്പെട്ട) സഹോദരനെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ ജീവിച്ചിരിക്കുന്നയാൾ
ചോദിച്ചു: 'അല്ലയോ ഇന്ന ആളേ, താങ്കൾ ഇപ്പോൾ ജീവിക്കുകയാണോ?' മരണപ്പെട്ടയാൾ പറഞ്ഞു: 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ (എന്ന് പറയുക).' ശേഷം അദ്ദേഹം പറഞ്ഞു: 'എനിക്ക് ആ വാക്ക് ഒരിക്കൽ കൂടി ഉച്ചരിക്കാൻ സാധിക്കുന്നത് ദുനിയാവും
അതിലുള്ളതിനേക്കാളും പ്രിയപ്പെട്ടതാണ്. ജനങ്ങൾ ഇന്നയാളെ ഖബറടക്കുന്ന സ്ഥലം താങ്കൾ കണ്ടില്ലേ? അവിടെ ഒരാൾ എഴുന്നേറ്റു രണ്ട് റക്അത്ത് നമസ്കരിച്ചു. എനിക്ക്
ആ രണ്ട് റക്അത്ത് നമസ്കരിക്കാൻ കഴിയുന്നത് ദുനിയാവും അതിലുള്ള മുഴുവൻ കാര്യങ്ങളേക്കാളും
എത്രയോ പ്രിയപ്പെട്ടതാണ്.'"
മുതർരിഫ് ബിൻ അബ്ദില്ലാഹി അൽ-ശഖീർ (അൽ-ഹറശീ) വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:"ഞാൻ ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തു. ശേഷം
ജനക്കൂട്ടത്തിൽ നിന്ന് മാറി ഒരു വശത്തേക്ക് മാറിനിന്നു." ഒരു ഖബറിന് സമീപത്തായി
ഞാൻ രണ്ട് റക്അത്ത് ലഘുവായി നമസ്കരിച്ചു. എനിക്ക് തന്നെ ആ നമസ്കാരം പൂർണ്ണതയുള്ളതായി
(തൃപ്തികരമായി) തോന്നിയില്ല. പിന്നീട് ഞാൻ അല്പം മയങ്ങിപ്പോയി. അപ്പോൾ ആ ഖബറാളി എന്നോട്
സംസാരിക്കുന്നതായി സ്വപ്നം കണ്ടു. അദ്ദേഹം ചോദിച്ചു: 'താങ്കൾ രണ്ട് റക്അത്ത് നമസ്കരിച്ചുവല്ലോ, എന്തുകൊണ്ടാണ് അതിൽ പൂർണ്ണത വരുത്താതിരുന്നത്?' ഞാൻ പറഞ്ഞു: 'അതെ, അങ്ങനെ സംഭവിച്ചു.' അപ്പോൾ അദ്ദേഹം പറഞ്ഞു: 'തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നു, എന്നാൽ (അതിന്റെ മൂല്യം) അറിയുന്നില്ല. ഞങ്ങൾ കാര്യങ്ങൾ അറിയുന്നു, എന്നാൽ ഞങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. താങ്കൾ നമസ്കരിച്ചതുപോലെയുള്ള
രണ്ട് റക്അത്തുകൾ എനിക്ക് ലഭിക്കുന്നത് ഈ ദുനിയാവും അതിലുള്ള സർവ്വ ചരാചരങ്ങളും ലഭിക്കുന്നതിനേക്കാൾ
എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു.'"
റബീഅ് ബിൻ റാശിദിന്റെ അവസ്ഥ. മുഫള്ളൽ ബിൻ യൂനുസ് വഴി ഉദ്ധരിക്കുന്ന
നിവേദനം;
അദ്ദേഹം പറഞ്ഞു:"റബീഅ് ബിൻ റാശിദ് പകൽ സമയങ്ങളിൽ പൊതു ശ്മശാനത്തിലേക്ക്
(ഖബർസ്ഥാൻ) പോകാറുണ്ടായിരുന്നു. അവിടെ ഏറെ നേരം ചിലവഴിച്ച ശേഷം തികച്ചും ദുഃഖിതനായിട്ടാണ്
അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. വീട്ടുകാർ അദ്ദേഹത്തോട് 'താങ്കൾ എവിടെയായിരുന്നു?' എന്ന് ചോദിക്കുമ്പോൾ, 'ഞാൻ ഖബറുകളിലായിരുന്നു; ഞങ്ങൾക്കിപ്പോൾ ചെയ്യാൻ സാധിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാൻ
അനുവാദമില്ലാതെ തടയപ്പെട്ട ഒരു ജനവിഭാഗത്തെ ഞാൻ നോക്കുകയായിരുന്നു' എന്ന് പറയുകയും, തുടർന്ന് അദ്ദേഹം പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു."
ഹസൻ ബസ്വരിയുടെയും സ്വഫ്‌വാന്റെയും സംഭവം.ഇമാം ഹസൻ ബസ്വരിയിൽ
നിന്നുള്ള നിവേദനം; അദ്ദേഹം പറഞ്ഞു:"ഞാനും
സ്വഫ്‌വാനും കൂടി ഒരിക്കൽ ഖബർസ്ഥാനിൽ പ്രവേശിച്ചു. അപ്പോൾ സ്വഫ്‌വാൻ തന്റെ തല വസ്ത്രം
കൊണ്ട് മറയ്ക്കുകയും, അവിടെ നിന്ന്
പുറത്തു കടക്കുന്നതുവരെ അല്ലാഹുവെ സ്മരിച്ചുകൊണ്ട് (ദിക്റുകൾ ചൊല്ലി) ഇരിക്കുകയും ചെയ്തു.
ഞാൻ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാൻ ആ ഖബറാളികളെക്കുറിച്ചും അവർ അകപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചും
ചിന്തിക്കുകയായിരുന്നു. നമ്മളിപ്പോൾ കർമ്മങ്ങൾ ചെയ്യാൻ അവധിയുള്ള (അവസരമുള്ള) സമയത്താണല്ലോ
ജീവിക്കുന്നത്, അതിനാൽ ഈ സമയത്ത് പരലോകത്തേക്ക്
ഉപകരിക്കുന്ന എന്തെങ്കിലും നന്മകൾ മുൻകൂട്ടി ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.' ഹസൻ ബസ്വരി പറഞ്ഞു: 'അല്ലാഹുവാണെ സത്യം, എല്ലാ നന്മകളിലും എനിക്ക് ഒരു ഓഹരിയുണ്ടാകാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.'"
അൽ-ഫദ്‌ൽ അൽ-റഖാശിയിൽ നിന്നുള്ള നിവേദനം; അദ്ദേഹം ഖബറാളികളെക്കുറിച്ച് ഓർക്കുമ്പോൾ തന്റെ പ്രസംഗങ്ങളിൽ
ഇപ്രകാരം പറയാറുണ്ടായിരുന്നു:"ഹാ! എത്രയോ മുഖങ്ങളാണ് അവയ്ക്കും അല്ലാഹുവിനുള്ള
സുജൂദുകൾക്കുമിടയിൽ തടസ്സം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്! അവർക്ക് ഇഖ്‌ലാസ്സോടെ (നിഷ്കളങ്കമായി)
കർമ്മങ്ങൾ ചെയ്യാനും അതിന്റെ പ്രതിഫലം നേടാനും ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ അവർ
അതിലേക്ക് അതിവേഗം ഓടിയെത്തുമായിരുന്നു. എന്റെ സഹോദരന്മാരേ! നിങ്ങൾ ഇന്ന് കർമ്മങ്ങൾ
ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യമുള്ള അവസ്ഥയിലാണ്. എന്നാൽ മരണത്തിനും നിങ്ങൾക്കുമിടയിൽ
എപ്പോഴാണ് വേർതിരിവ് ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല. അതിനാൽ മരണത്തിന് മുൻപും, കർമ്മങ്ങൾ മുറിഞ്ഞുപോകുന്നതിന് മുൻപും നിങ്ങൾ നന്മകളിലേക്ക്
വേഗത്തിൽ മുന്നേറുക. കാരണം, രാവെന്നോ പകലെന്നോ
ഇല്ലാതെ എപ്പോഴാണ് മരണം നിങ്ങളെ പിടികൂടുക എന്ന് നിങ്ങളിലാർക്കും അറിയില്ല."
സ്വഫ്‌വാൻ ബിൻ സുലൈം വഴി ഉദ്ധരിക്കുന്നു; അദ്ദേഹം ഒരു കൂട്ടം ആളുകളോടൊപ്പം ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തു.
ആ മയ്യിത്തിന് മേൽ നമസ്കാരം നിർവ്വഹിക്കപ്പെട്ടപ്പോൾ സ്വഫ്‌വാൻ ഇപ്രകാരം പറഞ്ഞു:"ഇദ്ദേഹത്തെ
സംബന്ധിച്ചിടത്തോളം ഇദ്ദേഹത്തിന്റെ കർമ്മങ്ങളെല്ലാം മുറിഞ്ഞുപോയിരിക്കുന്നു. ഇനി ജീവിച്ചിരിക്കുന്നവരുടെ
പ്രാർത്ഥന മാത്രമാണ് ഇദ്ദേഹത്തിന് ആവശ്യമുള്ളത്." ഇത് കേട്ടതും അവിടെയുണ്ടായിരുന്ന
ജനങ്ങളെല്ലാം ഒരുപോലെ പൊട്ടിക്കരഞ്ഞു.
അബൂ വഹ്ബ് മുഹമ്മദ് ബിൻ മുസാഹിം ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:ഒരു ജനാസ ചടങ്ങിനിടെ ഒരാൾ പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്നുൽ
മുബാറക്കിന്റെ അരികിൽ വന്ന് എന്തോ ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നുൽ മുബാറക് അദ്ദേഹത്തോട്
പറഞ്ഞു: "ഹേ മനുഷ്യൻ! നീ അല്ലാഹുവെ തസ്ബീഹ് ചൊല്ലുക (സ്തുതിക്കുക). കാരണം, ആ കട്ടിലിൽ കിടക്കുന്നയാൾക്ക് (മയ്യിത്തിന്) ഇനി തസ്ബീഹ് ചൊല്ലാനുള്ള
അവസരം തടയപ്പെട്ടിരിക്കുന്നു."
അംറുബ്നു ഉയൈന രാത്രികാലങ്ങളിൽ ഖബർസ്ഥാനിലേക്ക് പുറപ്പെടാറുണ്ടായിരുന്നു.
അവിടെച്ചെന്ന് അദ്ദേഹം വിളിച്ചു പറയും: "ഹേ ഖബറാളികളേ! (നിങ്ങളുടെ കർമ്മങ്ങളുടെ)
ഏടുകൾ മടക്കപ്പെട്ടു കഴിഞ്ഞു, കർമ്മങ്ങൾ
അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു." ശേഷം നേരം പുലരുന്നതുവരെ അദ്ദേഹം അവിടെ
നമസ്കരിക്കുകയും, അതിനുശേഷം തന്റെ
കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.
മരണപ്പെട്ട ചിലരെ സ്വപ്നത്തിൽ കണ്ടപ്പോൾ ഒരാൾ ചോദിച്ചു:
"നിങ്ങളുടെ അരികിൽ എന്താണ് കൂടുതലായുള്ളത്?" അവർ മറുപടി നൽകി: "ഞങ്ങളുടെ അടുക്കൽ അശ്രദ്ധയേക്കാൾ കൂടുതലായുള്ളത്
(ഇപ്പോൾ ദുനിയാവിലെ സമയത്തെക്കുറിച്ചുള്ള) കടുത്ത ഖേദമാണ്."
ഇബ്നു അബിദ് ദുൻയാ, യസീദ് ബിൻ നആമ വഴി ഉദ്ധരിക്കുന്നു: പ്ലേഗ് (താഊൻ) പടർന്നുപിടിച്ച
സമയത്ത് ഒരു പെൺകുട്ടി മരണപ്പെട്ടു. അതിനുശേഷം അവളുടെ പിതാവ് മകളെ സ്വപ്നത്തിൽ കാണുകയുണ്ടായി.
അദ്ദേഹം ചോദിച്ചു: "എന്റെ പ്രിയ മകളേ, പരലോകത്തെ വിശേഷങ്ങൾ നീ എനിക്ക് പറഞ്ഞുതരൂ." അവൾ പറഞ്ഞു:
"എന്റെ പ്രിയപ്പെട്ട പിതാവേ! ഞങ്ങൾ വന്നെത്തിയിരിക്കുന്നത് അതീവ ഗൗരവമേറിയ ഒരു
അവസ്ഥയിലേക്കാണ്. ഞങ്ങൾ കാര്യങ്ങൾ അറിയുന്നു, എന്നാൽ ഞങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. നിങ്ങൾ പ്രവർത്തിക്കുന്നു, എന്നാൽ (അതിന്റെ പ്രതിഫലത്തെക്കുറിച്ച്) അറിയുന്നില്ല. അല്ലാഹുവാണെ
സത്യം! എന്റെ കർമ്മങ്ങളിൽ ഒരു തസ്ബീഹ് അല്ലെങ്കിൽ രണ്ട് തസ്ബീഹ്, അല്ലെങ്കിൽ ഒരു റക്അത്ത് നമസ്കാരം അധികമായി ഉണ്ടാകുന്നത് ഈ ദുനിയാവും
അതിലുള്ള സർവ്വ വസ്തുക്കളേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു."
മുൻഗാമികളിൽ പെട്ട (സലഫുകൾ) ഒരാൾ ഖബർസ്ഥാനിലൂടെ നടന്നപ്പോൾ ഇപ്രകാരം
പറഞ്ഞു: "ഞങ്ങൾ ഇപ്പോൾ ഏറെ കൊതിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ (കർമ്മങ്ങൾ ചെയ്യാനുള്ള
അവസരത്തിൽ) ഇതാ ദുനിയാവിലുള്ളവർ തികഞ്ഞ വിരക്തി കാണിക്കുന്നവരായി മാറിയിരിക്കുന്നു."
പ്രമുഖ പണ്ഡിതനായ ദാവൂദ് അൽ-ത്വാഈ ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തപ്പോൾ
തന്റെ പ്രസംഗത്തിൽ ഇപ്രകാരം പറയുകയുണ്ടായി: "തീർച്ചയായും ദുനിയാവിലുള്ളവർ മുഴുവൻ
ഖബറിലേക്ക് പോകേണ്ടവരാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അവർ (മരണപ്പെടുന്നവർ) തങ്ങൾ മുൻകൂട്ടി
ചെയ്ത നല്ല കർമ്മങ്ങളിൽ സന്തോഷിക്കുന്നവരാണ്. തങ്ങൾ ദുനിയാവിൽ ബാക്കിവെച്ചുപോന്ന കാര്യങ്ങളിൽ
അവർ ഖേദിക്കുന്നവരുമാണ്. ഖബറാളികൾ യാതൊരു കാര്യത്തെക്കുറിച്ചോർത്ത് ഖേദിക്കുന്നുവോ
(നഷ്ടപ്പെടുത്തിയ സമയം), ആ കാര്യത്തിന്
വേണ്ടിയാണ് ദുനിയാവിലുള്ളവർ പരസ്പരം പോരടിക്കുന്നതും, മത്സരിക്കുന്നതും, ന്യായാധിപന്മാരുടെ മുന്നിൽപ്പോയി തർക്കിക്കുന്നതും."
അധ്യായം
"ബർസഖിന്റെ ലോകത്തുള്ള (ഖബറിലുള്ള) ചില വ്യക്തികളെ
അവർ ദുനിയാവിൽ ചെയ്ത സൽക്കർമ്മങ്ങൾ മുൻനിർത്തി അല്ലാഹു ആദരിക്കുന്നതാണ്. മരണത്തോടെ
അവരുടെ കർമ്മങ്ങൾ മുറിഞ്ഞുപോയതുകൊണ്ട് ആ കർമ്മങ്ങൾക്ക് പുതിയതായി പ്രതിഫലം ലഭിക്കുകയില്ലെങ്കിലും,
അവർ ചെയ്ത നല്ല കാര്യങ്ങളുടെ ആശ്വാസവും സുഖവും ഖബറിൽ അവർക്ക് നിലനിൽക്കുന്നതാണ്..."
അങ്ങനെയുള്ളവർ അല്ലാഹുവെ സ്മരിക്കുന്നതിലും (ദിക്ർ) അവനെ അനുസരിക്കുന്നതിലും
അങ്ങേയറ്റം ആനന്ദം കണ്ടെത്തുന്നവരാണ്; മലക്കുകൾ അല്ലാഹുവെ സ്മരിച്ചും സ്തുതിച്ചും ആനന്ദം കണ്ടെത്തുന്നതുപോലെയും,
സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ വെച്ച് ആനന്ദിക്കുന്നതുപോലെയും. മരണത്തോടെ
പുതിയതായി പ്രതിഫലങ്ങൾ ലഭിക്കുകയില്ലെങ്കിൽ പോലും (ഇവർക്ക് ഈ അനുഭൂതി ലഭിക്കുന്നു).
കാരണം, അല്ലാഹുവെ സ്മരിക്കുക എന്നതുതന്നെയാണ് അതിന്റെ ആളുകൾക്ക്
ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. ഈ ദുനിയാവിലെ എല്ലാവിധ സുഖസൗകര്യങ്ങളേക്കാളും ആനന്ദകരമാണത്.
അല്ലാഹുവെ സ്മരിക്കുന്നതിലൂടെയും അവനെ അനുസരിക്കുന്നതിലൂടെയും ലഭിക്കുന്ന ഈ ആനന്ദത്തിന്
പകരമാകുന്ന മറ്റൊരു സുഖവും ഈ ലോകത്ത് ആസ്വദിക്കുന്നവർക്ക് ലഭിക്കാനില്ല."
ഇമാം തിർമിദി ഇബ്നു അബ്ബാസ്(റ)-ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥ്:പ്രവാചകൻ
ﷺ-യുടെ അനുചരന്മാരിൽ ഒരാൾ (യാത്രയ്ക്കിടയിൽ)
ഒരു സ്ഥലത്ത് തന്റെ കൂടാരം അടിക്കുകയുണ്ടായി. അവിടെയൊരു ഖബറുണ്ടെന്ന കാര്യം അദ്ദേഹം
അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ആ കൂടാരത്തിനുള്ളിലിരുന്ന് ഒരാൾ സൂറത്തുൽ മുൽക് (تبارك
الذي بيده الملك) അതിന്റെ അവസാനം വരെ പൂർണ്ണമായി പാരായണം ചെയ്യുന്നത് അദ്ദേഹം കേട്ടു.
തുടർന്ന് അദ്ദേഹം പ്രവാചകൻ ﷺ-യുടെ അരികിൽ വന്ന് ഇപ്രകാരം പറഞ്ഞു:
"അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഒരു ഖബറാണെന്ന്
അറിയാതെ ഒരു സ്ഥലത്ത് കൂടാരമടിച്ചു. അപ്പോൾ അതിനുള്ളിൽ നിന്ന് ഒരാൾ സൂറത്തുൽ മുൽക്
പൂർണ്ണമായി ഓതുന്നത് ഞാൻ കേൾക്കുകയുണ്ടായി." അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "അത് (ആ സൂറത്ത്) ഖബറിലെ ശിക്ഷയെ തടയുന്നതാണ്
(അൽ-മാനിഅഃ), അത് ഖബറിലെ ശിക്ഷയിൽ നിന്ന്
രക്ഷിക്കുന്നതുമാണ് (അൽ-മുൻജിയഃ)."
അബൂ അബ്ദില്ലാഹി ബിൻ മന്ദഃ, അതീവ ദുർബലമായ ഒരു നിവേദക പരമ്പരയിലൂടെ (ഇസ്‌നാദുൻ ളഈഫ്) ത്വൽഹത്ത് ബിൻ ഉബൈദില്ലാഹിയിൽ
നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ വനത്തിലുള്ള
എന്റെ ചില സ്വത്തുക്കൾ (ഈന്തപ്പനത്തോട്ടം) നോക്കാൻ വേണ്ടി പോയതായിരുന്നു. അപ്പോഴേക്കും
രാത്രിയായിക്കഴിഞ്ഞു. അങ്ങനെ ഞാൻ അബ്ദുള്ളാഹിബ്നു അംറ് ബിൻ ഹറാമിന്റെ ഖബറിനരികിൽ അഭയം
തേടി. അപ്പോൾ ആ ഖബറിനുള്ളിൽ നിന്ന് അതിമനോഹരമായ ഒരു ഖുർആൻ പാരായണം ഞാൻ കേൾക്കുകയുണ്ടായി.
ഞാൻ അതുവരെ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ പാരായണമായിരുന്നു അത്. അതിനുശേഷം
ഞാൻ പ്രവാചകൻ ﷺ-യുടെ അരികിൽ വന്ന് ഈ വിവരം അറിയിച്ചു..."
അവിടുന്ന് ഇപ്രകാരം മറുപടി നൽകി: "(അവിടെ ഖബറടക്കപ്പെട്ടിരിക്കുന്നത്)
അത് അബ്ദുല്ലാഹ് (ബിൻ അംറ് ബിൻ ഹറാം) ആണ്. അല്ലാഹു ശഹീദുകളുടെ (രക്തസാക്ഷികളുടെ) ആത്മാക്കളെ
പിടിച്ചെടുത്ത് അവ പച്ചരത്നങ്ങളും യാഖൂതുകളും കൊണ്ടുള്ള വിളക്കുകളിലാക്കി സ്വർഗ്ഗത്തിന്റെ
മധ്യത്തിൽ തൂക്കിയിട്ടിരിക്കുകയാണെന്ന് നിനക്കറിയില്ലേ? എന്നാൽ രാത്രിയാകുന്നതോടെ അല്ലാഹു അവരുടെ ആത്മാക്കളെ
(ഖബറിലുള്ള) അവരുടെ ശരീരങ്ങളിലേക്ക് തന്നെ മടക്കുന്നു."
ഇമാം അബൂ നുഐം തന്റെ പരമ്പരയിലൂടെ മുഹമ്മദ് ബിൻ അബ്ദില്ലാഹി
അൽ-അൻസ്വാരിയിൽ നിന്നും, അദ്ദേഹം ഇബ്രാഹീം
ബിൻ അസ്-സ്വിമ്മ അൽ-മുഹല്ലിയിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം
പറഞ്ഞു:പുലർച്ചെ സമയങ്ങളിൽ (അത്താഴ സമയം/സഹർ) കോട്ടയ്ക്ക് സമീപത്തുകൂടി നടന്നുപോകാറുള്ള
ചില ആളുകൾ എന്നോട് പറഞ്ഞു: "ഞങ്ങൾ ഥാബിത് അൽ-ബുനാനിയുടെ ഖബറിന്റെ വശങ്ങളിലൂടെ
നടന്നുപോകുമ്പോഴെല്ലാം അവിടെനിന്ന് ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദം കേൾക്കാറുണ്ടായിരുന്നു."
യസാർ ബിൻ ഹുബൈശ് തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:"അല്ലാഹുവാണെ സത്യം,
അവനല്ലാതെ മറ്റ് ഇലാഹുമില്ല; ഞാനും ഹുമൈദും മറ്റൊരു
വ്യക്തിയും കൂടിയാണ് ഥാബിത് അൽ-ബുനാനിയെ അദ്ദേഹത്തിന്റെ ഖബറിലെ ലഹ്ദിൽ (അറയിൽ) ഇറക്കിവെച്ചത്.
ഞങ്ങൾ മൺകട്ടകൾ വെച്ച് ഖബർ മൂടിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി ഒരു മൺകട്ട താഴേക്ക്
വീണു. അപ്പോൾ ഇതാ അദ്ദേഹം തന്റെ ഖബറിനുള്ളിൽ നിന്ന് നമസ്കരിക്കുന്നതായി ഞാൻ കണ്ടു!
ഞാൻ കൂടെയുണ്ടായിരുന്ന ആളോട് ചോദിച്ചു: 'നീ ഇത് കാണുന്നില്ലേ?'
അദ്ദേഹം പറഞ്ഞു: 'മിണ്ടാതിരിക്കൂ (ആരും അറിയേണ്ട).'
അങ്ങനെ ഞങ്ങൾ ഖബർ പൂർണ്ണമായി മൂടി അവിടെനിന്ന് പുറത്തിറങ്ങി."
"അതിനുശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ മകളുടെ
അരികിൽ ചെന്ന് ചോദിച്ചു: 'ഥാബിത് ദുനിയാവിൽ വെച്ച് പ്രത്യേകമായി
ചെയ്തിരുന്ന അമൽ (കർമ്മം) എന്തായിരുന്നു?' മകൾ ചോദിച്ചു: 'നിങ്ങൾ ഖബറിൽ എന്താണ് കണ്ടത്?' ഞങ്ങൾ വിവരം പറഞ്ഞപ്പോൾ
അവൾ പറഞ്ഞു: 'അദ്ദേഹം കഴിഞ്ഞ 50 വർഷമായി
രാത്രി മുഴുവൻ ഉറങ്ങാതെ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുന്ന ആളായിരുന്നു (ഖിയാമുല്ലൈൽ).
പുലർച്ചെ സമയമായാൽ അദ്ദേഹം തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ,
നീ നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലും അവരുടെ ഖബറിനുള്ളിൽ വെച്ച് നമസ്കരിക്കാനുള്ള
ഭാഗ്യം നൽകുന്നുണ്ടെങ്കിൽ, എനിക്കും ഖബറിൽ വെച്ച് നമസ്കരിക്കാൻ
നീ അനുവാദം നൽകേണമേ. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന്റെ ആ പ്രാർത്ഥന തള്ളിക്കളഞ്ഞില്ല.'"
അബൂബക്കർ അൽ-ഖല്ലാൽ, അഹ്മദ് ബിൻ മുഹമ്മദ് ബിൻ ബിശ്രിൽ നിന്നും, അദ്ദേഹം സലമ
ബിൻ ശബീബിൽ നിന്നും, അദ്ദേഹം ഹമ്മാദ് അൽ-ഹഫ്ഫാറിൽ നിന്നും ഉദ്ധരിക്കുന്നു;
ഹമ്മാദ് പറഞ്ഞു:"ഞാൻ ഒരു വെള്ളിയാഴ്ച ദിവസം പൊതു ശ്മശാനത്തിൽ (ഖബർസ്ഥാൻ)
പ്രവേശിച്ചു. അപ്പോൾ ഞാൻ അവിടെയുള്ള ഏത് ഖബറിനരികിൽ ചെന്നുനിന്നാലും അതിനുള്ളിൽ നിന്ന്
ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദമല്ലാതെ മറ്റൊന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല."
അബുൽ ഹസൻ 'കിതാബുർ-റൗദ'
എന്ന ഗ്രന്ഥത്തിൽ അബ്ദുള്ളാ വഴി മുഹമ്മദിൽ നിന്ന് ഉദ്ധരിക്കുന്നു.മൻസൂർ
വഴി ഇബ്രാഹീം അൽ-ഹഫ്ഫാർ പറഞ്ഞതായി; അദ്ദേഹം പറഞ്ഞു:"ഞാൻ
ഒരിക്കൽ ഒരു ഖബർ വെട്ടുകയായിരുന്നു. അതിനിടയിൽ ഒരു മൺകട്ട (ലഹ്ദിന്റെ ഭാഗം) ദൃശ്യമായി.
ആ മൺകട്ട നീങ്ങിയപ്പോൾ അതിലൂടെ കസ്തൂരിയുടെ (മിസ്ക്) സുഗന്ധം പുറത്തേക്ക് വമിച്ചു.
ഞാൻ ഉള്ളിലേക്ക് നോക്കിയപ്പോൾ ഇതാ ഒരു വൃദ്ധൻ (ശൈഖ്) തന്റെ ഖബറിനുള്ളിൽ ഇരുന്ന് ഖുർആൻ
പാരായണം ചെയ്യുന്നു!"
ഹിബത്തുല്ലാഹ് അൽ-ത്വബരി അല്ലാലകാഈ അൽ-ഹാഫിള് അദ്ദേഹത്തിന്റെ
'ശറഹുസ്സുന്നഃ' എന്ന ഗ്രന്ഥത്തിൽ
യഹ്‌യ ബിൻ മഈൻ വഴി ഉദ്ധരിക്കുന്നു; യഹ്‌യ പറഞ്ഞു:ഒരു ഖബർ വെട്ടുകാരൻ
എന്നോട് പറഞ്ഞു: "ഞാൻ ഖബർസ്ഥാനിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ
കാര്യം ഇതാണ്; ഒരിക്കൽ ഒരു ഖബറിനുള്ളിൽ നിന്ന് ഒരു രോഗി മൂളുന്നതുപോലെയുള്ള
(വേദനകൊണ്ടുള്ള) ശബ്ദം ഞാൻ കേൾക്കുകയുണ്ടായി. അതേസമയം മറ്റൊരു ഖബറിനരികിൽ നിന്ന് ഒരു
മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) സലാം പറയുന്നതും, ആ രോഗിയുടെ
ഖബറിൽ നിന്ന് അതിന് മറുപടി നൽകുന്നതും ഞാൻ വ്യക്തമായി കേട്ടു."
ഹാഫിള് അബൂബക്കർ അൽ-ഖതീബ് തന്റെ പരമ്പരയിലൂടെ ഈസാ ബിൻ മുഹമ്മദ്
അൽ-ത്വൂമാരിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ സ്വപ്നത്തിൽ പ്രമുഖ ഖുർആൻ പണ്ഡിതനായ അബൂബക്കർ ബിൻ
മുജാഹിദ് അൽ-മുഖ്‌രി ഖുർആൻ പാരായണം ചെയ്യുന്നതായി കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു:
'താങ്കൾ മരണപ്പെട്ടിട്ടും ഖുർആൻ ഓതുകയാണോ?' അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: 'ഞാൻ എല്ലാ നമസ്കാരങ്ങൾക്ക്
ശേഷവും, ഖുർആൻ ഖത്മ് തീർക്കുന്ന സമയത്തും തന്റെ ഖബറിനുള്ളിൽ ഇരുന്ന്
ഖുർആൻ ഓതാൻ ഭാഗ്യം ലഭിക്കുന്നവരിൽ എന്നെയും ഉൾപ്പെടുത്തേണമേ എന്ന് അല്ലാഹുവോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു
(അതുകൊണ്ട് അല്ലാഹു എനിക്കീ ഭാഗ്യം നൽകി).'"
മുഹദ്ദിഥ് അബുൽ ഹജ്ജാജ് യൂസുഫ് അൽ-സർമദി, സാമറയിലെ ഖത്തീബായിരുന്ന സ്വാലിഹായ മനുഷ്യൻ
അബുൽ ഹസൻ അലി ബിൻ അൽ-ഹുസൈൻ അൽ-സാമരിയിൽ നിന്ന് ഉദ്ധരിക്കുന്നു; അബുൽ ഹസൻ സാമറയിലെ ഖബറുകളിൽ ഒരു സ്ഥലം എനിക്ക് കാണിച്ചുതരികയും ഇപ്രകാരം പറയുകയും
ചെയ്തു: "ഈ കാണുന്ന സ്ഥലത്തുനിന്ന് എപ്പോഴും സൂറത്തുൽ മുൽക് (سورة
تبارك) പാരായണം ചെയ്യുന്ന ശബ്ദം കേൾക്കാവുന്നതാണ്."
ഇബ്നു അബിദ് ദുൻയാ അദ്ദേഹത്തിന്റെ 'ദിക്റുൽ മൗത്' (മരണത്തെക്കുറിച്ചുള്ള
ഓർമ്മ) എന്ന ഗ്രന്ഥത്തിൽ ദുർബലമായ ഒരു പരമ്പരയിലൂടെ (ഇസ്‌നാദുൻ ഫീഹി നദർ) ഇമാം ഹസൻ
ബസ്വരിയിൽ നിന്ന് ഉദ്ധരിക്കുന്നു: ഹസൻ ബസ്വരിയോട് ഒരാൾ ചോദിച്ചു: "ഒരാൾ ഖുർആൻ
പഠിച്ചുകൊണ്ടിരിക്കെ, അത് പൂർണ്ണമായി പഠിച്ചു തീർക്കുന്നതിന്
മുൻപ് മരണപ്പെട്ടാൽ അയാൾക്ക് 'അഹ്‌ലുൽ ഖുർആന്റെ' (ഖുർആന്റെ ആളുകളുടെ) പദവി ലഭിക്കുമോ?" ഹസൻ ബസ്വരി
കരഞ്ഞുകൊണ്ട് പറഞ്ഞു: "അത്ര എളുപ്പമല്ല അത്!" പിന്നീട് അദ്ദേഹം പറഞ്ഞു:
"ഒരു സത്യവിശ്വാസി ഖുർആൻ മുഴുവൻ പഠിച്ചെടുക്കുന്നതിന് മുൻപാണ് മരണപ്പെടുന്നതെങ്കിൽ,
അവന്റെ ഖബറിലേക്ക് മലക്കുകളെ നിയോഗിക്കാൻ അല്ലാഹു കൽപ്പിക്കുമെന്നും,
അവർ അവനെ ഖബറിൽ വെച്ച് ബാക്കി ഖുർആൻ പഠിപ്പിക്കുമെന്നും എനിക്ക് വിവരം
ലഭിച്ചിട്ടുണ്ട്. അങ്ങനെ അല്ലാഹു അവനെ ഖിയാമത്ത് നാളിൽ ഉയിർത്തെഴുന്നേൽപ്പിക്കുമ്പോൾ
അവൻ തന്റെ ഖുർആൻ പഠിച്ച കുടുംബത്തോടൊപ്പമായിരിക്കും വരിക."
യസീദ് അൽ-റഖാശി തന്റെ പരമ്പരയിലൂടെ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു:
"ഒരു സത്യവിശ്വാസി മരണപ്പെടുമ്പോൾ ഖുർആനിൽ നിന്ന് എന്തെങ്കിലും ഭാഗം പഠിക്കാൻ
ബാക്കിയുണ്ടെങ്കിൽ, മലക്കുകൾ ഖബറിലേക്ക്
വരികയും അവൻ ദുനിയാവിൽ വെച്ച് പഠിക്കാതെ ബാക്കിവെച്ച ഭാഗങ്ങൾ അവനെ മനഃപാഠമാക്കിക്കുകയും
ചെയ്യും എന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്."
അത്വിയ്യ ബിൻ സെയ്ദ് അൽ-ഔഫി പറയുന്നതായി കേട്ടു; അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ഒരു ദാസൻ (സത്യവിശ്വാസി) അവന്റെ കിതാബ് (ഖുർആൻ)
പൂർണ്ണമായി പഠിച്ചെടുക്കുന്നതിന് മുൻപാണ് അല്ലാഹുവെ കണ്ടുമുട്ടുന്നതെങ്കിൽ (മരണപ്പെടുന്നതെങ്കിൽ), അല്ലാഹു അവനെ അത് ഉറപ്പിച്ചു നൽകുന്നത് വരെ (മനഃപാഠമാക്കുന്നത്
വരെ) അവന്റെ ഖബറിൽ വെച്ച് അത് പഠിപ്പിക്കപ്പെടുന്നതാണ്.'"
അബൂ ഖാസിം അൽ-അസ്ഹരി അദ്ദേഹത്തിന്റെ 'ഫളാഇലുൽ ഖുർആൻ' (ഖുർആന്റെ മഹത്വങ്ങൾ) എന്ന ഗ്രന്ഥത്തിൽ അബ്ദുൽ കരീം ബിൻ അൽ-ഹൈഥം
വഴി,
അബൂ സഈദ്(റ)-ൽ നിന്ന് പ്രവാചകൻ ﷺ പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: "ആരെങ്കിലും ഖുർആൻ
പാരായണം ചെയ്യുകയും എന്നാൽ അത് പൂർണ്ണമായി മനഃപാഠമാക്കാതിരിക്കുകയും ചെയ്താൽ, അവന്റെ ഖബറിലേക്ക് ഒരു മലക്ക് വരികയും അവനെ അത് മനഃപാഠമാക്കിക്കുകയും
ചെയ്യും. അങ്ങനെ അവൻ ഖുർആൻ പൂർണ്ണമായി ഹൃദിസ്ഥമാക്കിയവനായി അല്ലാഹുവെ കണ്ടുമുട്ടുന്നതാണ്."
(എന്നിരുന്നാലും, പ്രവാചകനിലേക്ക് ചേർത്തു പറയുന്ന ഈ നിവേദനം 'മർഫൂഅ്' ആയി സ്ഥിരപ്പെട്ടിട്ടില്ലാത്തതും
'സ്വഹീഹ്' അല്ലാത്തതുമാണെന്ന്
ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു).
ഇമാം അബൂബക്കർ അൽ-ഖല്ലാൽ അദ്ദേഹത്തിന്റെ 'അസ്സുന്നഃ' എന്ന
ഗ്രന്ഥത്തിൽ ഇബ്രാഹീം ബിൻ അൽ-ഹകം ബിൻ അബാൻ വഴി (ഈ പരമ്പരയിൽ ദുർബലതയുണ്ട്) ഇബ്നു അബ്ബാസ്(റ)
ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു:"സത്യവിശ്വാസിക്ക് അവന്റെ ഖബറിനുള്ളിൽ ഒരു
മുസ്ഹഫ് (ഖുർആൻ പ്രതി) നൽകപ്പെടും, അവൻ അതിൽ നോക്കി ഖബറിൽ വെച്ച് പാരായണം ചെയ്തുകൊണ്ടിരിക്കും."
(ഇതേ നിവേദനം ഇബ്നുൽ ബറാഅ് അദ്ദേഹത്തിന്റെ 'അൽ-റൗദ' എന്ന
ഗ്രന്ഥത്തിലും ഹഫ്സ് ബിൻ ഉമർ അൽ-അദനി വഴി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും, അതിലും ഇബ്രാഹീം ബിൻ അൽ-ഹകം ഉള്ളതിനാൽ ആ പരമ്പരയും ദുർബലമാണ്).
പ്രമുഖ ഹദീഥ് പണ്ഡിതനായ ഹാഫിള് അബുൽ അലാ അൽ-ഹംദാനിയെ അദ്ദേഹത്തിന്റെ
മരണശേഷം ഒരാൾ സ്വപ്നത്തിൽ കാണുകയുണ്ടായി: സ്വപ്നത്തിൽ അദ്ദേഹം മനോഹരമായ ഒരു നഗരത്തിലായിരുന്നു.
ആ നഗരത്തിലെ ചുവരുകളും മതിലുകളുമെല്ലാം വലിയ പുസ്തകശേഖരങ്ങൾ (കിതാബുകൾ) കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്.
ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി: "ഞാൻ ദുനിയാവിൽ
വെച്ച് വിജ്ഞാനത്തിൽ മുഴുകിയിരുന്നതുപോലെ, ഖബറിലും എന്നെ വിജ്ഞാനത്തിൽ തന്നെ മുഴുകിപ്പിക്കേണമേ എന്ന് ഞാൻ
അല്ലാഹുവോട് പ്രാർത്ഥിച്ചിരുന്നു. അതിനാൽ ഞാനിപ്പോൾ എന്റെ ഖബറിലും വിജ്ഞാന സമ്പാദനത്തിൽ
തന്നെയാണ് മുഴുകിയിരിക്കുന്നത്."
പ്രമുഖ പണ്ഡിതനായ ഹാഫിള് അബ്ദുൽ ഖാദിർ അൽ-രഹാബിയെ അദ്ദേഹത്തിന്റെ
മരണശേഷം സ്വപ്നത്തിൽ കണ്ടപ്പോൾ, അദ്ദേഹം
ഹദീഥുകൾ ശ്രവിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് കാണപ്പെട്ടത്. അപ്പോൾ അദ്ദേഹം ഇപ്രകാരം
പറയുകയുണ്ടായി: "തീർച്ചയായും ഞാൻ ഖിയാമത്ത് നാൾ വരെ ഇപ്രകാരം ഹദീഥുകൾ കേട്ടുകൊണ്ടേയിരിക്കുന്നതാണ്.
അഞ്ചാം അദ്ധ്യായം: ഖബർവാസികൾക്ക് സ്വർഗ്ഗത്തിൽ നിന്നോ നരകത്തിൽ നിന്നോ ഉള്ള അവരുടെ സ്ഥാനങ്ങൾ രാവിലെയും വൈകുന്നേരവും കാണിക്കപ്പെടുന്നതിനെക്കുറിച്ച്.
അല്ലാഹു തആലാ പറയുന്നു:"രാവിലെയും വൈകുന്നേരവും അവർ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു. അന്ത്യനാൾ സംഭവിക്കുന്ന ദിവസത്തിലാകട്ടെ, ഫിർഔന്റെ ആളുകളെ കഠിനമായ ശിക്ഷയിൽ പ്രവേശിപ്പിക്കുക (എന്ന് കൽപ്പിക്കപ്പെടും)." (സൂറത്തു ഗാഫിർ: 46)
ഖതാദ ഈ ആയത്തിനെക്കുറിച്ച് പറഞ്ഞു:"അവരോട് (ഫിർഔന്റെ ആളുകളോട്) പറയപ്പെടും: ഹേ ഫിർഔന്റെ കുടുംബമേ, ഇത് നിങ്ങളുടെ സ്ഥാനങ്ങളാണ്. ഇത് അവർക്ക് ആക്ഷേപമായും നിന്ദ്യതയായും കുറവായും വേണ്ടിയാണ് (ഇപ്രകാരം ചെയ്യപ്പെടുന്നത്)."
ഇബ്നു സിരീൻ പ്രസ്താവിക്കുന്നു:"അബൂഹുറൈറ (റ) അസ്വർ നമസ്കാരത്തിന് ശേഷം ഞങ്ങളുടെ അടുക്കൽ വരാറുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം പറയും: 'മലക്കുകൾ മുകളിലേക്ക് കയറിപ്പോയിരിക്കുന്നു, മലക്കുകൾ താഴേക്ക് ഇറങ്ങിവന്നിരിക്കുന്നു. ഫിർഔന്റെ ആളുകൾ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.' ഇത് കേൾക്കുന്ന ആരും തന്നെ നരകത്തിൽ നിന്ന് അല്ലാഹുവോട് കാവൽ ചോദിക്കാതെ ഇരിക്കാറില്ലായിരുന്നു."
ശുഅ്ബ, യഅ്‌ലാ ബിൻ അത്വാഇൽ നിന്നും, അദ്ദേഹം മൈമൂൻ ബിൻ മൈസറയിൽ നിന്നും നിവേദനം ചെയ്യുന്നു:"അബൂഹുറൈറ (റ) പ്രഭാതമായാൽ ഇങ്ങനെ വിളിച്ചുപറയാറുണ്ടായിരുന്നു: 'നാം പ്രഭാതത്തിലായിരിക്കുന്നു, സർവ്വ സ്തുതിയും അല്ലാഹുവിന്നത്രെ. ഫിർഔന്റെ ആളുകൾ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.' അദ്ദേഹത്തിൽ നിന്ന് ഇത് കേൾക്കുന്ന ഒരാളും നരകത്തിൽ നിന്ന് അല്ലാഹുവോട് കാവൽ തേടാതിരിക്കില്ല."
ഹുഷൈം, യഅ്‌ലായിൽ നിന്നും, അദ്ദേഹം മൈമൂനിൽ നിന്നും നിവേദനം ചെയ്യുന്നു: "അബൂഹുറൈറ (റ) ക്ക് എല്ലാ ദിവസവും രണ്ട് ഉച്ചത്തിലുള്ള വിളിച്ചുപറയലുകൾ ഉണ്ടായിരുന്നു. പകലിന്റെ തുടക്കത്തിൽ അദ്ദേഹം പറയും: 'രാത്രി പോവുകയും പകൽ വരികയും ചെയ്തിരിക്കുന്നു, ഫിർഔന്റെ ആളുകൾ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.' വൈകുന്നേരമായാൽ അദ്ദേഹം പറയും: 'പകൽ പോവുകയും രാത്രി വരികയും ചെയ്തിരിക്കുന്നു, ഫിർഔന്റെ ആളുകൾ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.' അദ്ദേഹത്തിന്റെ ഈ ശബ്ദം കേൾക്കുന്ന ആരും തന്നെ നരകത്തിൽ നിന്ന് അല്ലാഹുവോട് അഭയം തേടാതിരിക്കില്ലായിരുന്നു."
ലൈഥിന്റെ ഹദീസിൽ, അബൂ ഖൈസ്, ഹുദൈൽ എന്നിവർ വഴി ഇബ്നു മസ്ഊദിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: "ഫിർഔന്റെ ആളുകളുടെ ആത്മാക്കൾ കറുത്ത പക്ഷികളുടെ ഉള്ളിലാണ്. അവർ ദിവസവും രണ്ടുതവണ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ അവരോട് പറയപ്പെടും: 'ഇതാണ് നിങ്ങളുടെ സ്ഥാനങ്ങൾ.' ഇതാണ് അല്ലാഹു തആലാ പറഞ്ഞതിന്റെ പൊരുൾ: (രാവിലെയും വൈകുന്നേരവും അവർ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു...)."
എന്നാൽ ഇസ്മാഈലിയും ലാലകാഇയും ഇത് ഇബ്നു ഉയൈന വഴി, മസ്റൂഖിൽ നിന്ന്, അബൂ ഖൈസ്, ഹുദൈൽ വഴി ഇബ്നു മസ്ഊദിൽ നിന്ന് തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു അബിദ്ദുൻയാ ഉദ്ധരിക്കുന്നു:ഹമ്മാദ് ബിൻ മുഹമ്മദ് അൽ-ഫസാരി പറയുന്നതായി അദ്ദേഹം നിവേദനം ചെയ്യുന്നു: ഇമാം ഔസാഇയോട് അസ്ഖലാൻ കടൽതീരത്തു നിന്നുള്ള ഒരാൾ ചോദിച്ചതായി എനിക്ക് വിവരം ലഭിച്ചു. അദ്ദേഹം ചോദിച്ചു: "ഹേ അബൂ അംറ്, കടലിൽ നിന്ന് കറുത്ത പക്ഷികൾ പുറത്തേക്ക് വരുന്നത് ഞങ്ങൾ കാണാറുണ്ട്. എന്നാൽ വൈകുന്നേരമാകുമ്പോൾ അവ അതുപോലെ വെളുത്ത പക്ഷികളായി തിരിച്ചുവരുന്നു (ഇതെന്തുകൊണ്ടാണ്?)."
ഇമാം ഔസാഇ ചോദിച്ചു: "നിങ്ങൾ അത് ശ്രദ്ധിച്ചോ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "അവ ഫിർഔന്റെ ആളുകളുടെ [ആത്മാക്കൾ] അടങ്ങിയ പക്ഷികളാണ്. നരകം അവയെ കരിച്ചുകളയുന്നു (അതിനാലാണ് അവ കറുക്കുന്നത്). പിന്നീട് അവയുടെ തൂവലുകൾ കൊഴിഞ്ഞുപോകുകയും, വീണ്ടും വെളുത്ത തൂവലുകൾ മുളച്ച് അവ തങ്ങളുടെ കൂടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. വീണ്ടും അവ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു. അന്ത്യനാൾ സംഭവിക്കുന്നത് വരെ അവയുടെ അവസ്ഥ ഇപ്രകാരം തുടർന്നുകൊണ്ടേയിരിക്കും. (അന്ത്യനാളിൽ) പറയപ്പെടും: 'ഫിർഔന്റെ ആളുകളെ കഠിനമായ ശിക്ഷയിൽ പ്രവേശിപ്പിക്കുക'."
ബുഖാരിയിലും മുസ്‌ലിമിലും (സ്വഹീഹൈനി) ഇബ്നു ഉമറിൽ (റ) നിന്ന് വന്ന ഹദീസ്:നബി ﷺ അരുളി: "നിങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം അവന് കാണിക്കപ്പെടും. അവൻ സ്വർഗ്ഗാവകാശികളിൽ പെട്ടവനാണെങ്കിൽ സ്വർഗ്ഗത്തിൽ നിന്നുള്ളതും, നരകാവകാശികളിൽ പെട്ടവനാണെങ്കിൽ നരകത്തിൽ നിന്നുള്ളതുമായ ഇരിപ്പിടം (കാണിക്കപ്പെടും). എന്നിട്ട് അവനോട് പറയപ്പെടും: 'ഇതാണ് നിന്റെ ഇരിപ്പിടം, അന്ത്യനാളിൽ അല്ലാഹു നിന്നെ ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ (നീയിത് കാണും)'."
ഫുളൈൽ ബിൻ ഗസ്‌വാൻ, നാഫിഅ് വഴി ഇബ്നു ഉമറിൽ (റ) നിന്ന് നിവേദനം ചെയ്ത മറ്റൊരു രൂപം:നബി ﷺ അരുളി: "ഒരു ദാസനും മരണപ്പെടുന്നില്ല, അവന്റെ ഇരിപ്പിടം അവന് കാണിക്കപ്പെട്ടിട്ടല്ലാതെ. അവൻ സ്വർഗ്ഗാവകാശിയാണെങ്കിൽ സ്വർഗ്ഗവും, നരകാവകാശിയാണെങ്കിൽ നരകവും..."
ആറാം അദ്ധ്യായം: ഖബറിലെ ശിക്ഷയെക്കുറിച്ചും അതിലെ അനുഗ്രഹങ്ങളെക്കുറിച്ചുമുള്ള പ്രതിപാദ്യം.
അല്ലാഹു തആലാ പറയുന്നു: "എന്നാൽ അത് (ജീവൻ) തൊണ്ടക്കുഴിയിൽ എത്തുമ്പോൾ എന്തുകൊണ്ട് (നിങ്ങൾക്കത് തടഞ്ഞുനിർത്തിക്കൂടാ)? നിങ്ങൾ ആ സമയത്ത് നോക്കിനിൽക്കുകയായിരിക്കും. നമ്മളാകട്ടെ നിങ്ങളേക്കാൾ അവനോട് (മരണപ്പെടുന്നവനോട്) അടുത്തവനാണ്, എങ്കിലും നിങ്ങൾ കാണുന്നില്ല. അപ്പോൾ നിങ്ങൾ ശിക്ഷിക്കപ്പെടാത്തവരാണെങ്കിൽ (ചോദ്യം ചെയ്യപ്പെടാത്തവരാണെങ്കിൽ), നിങ്ങൾ നിങ്ങളുടെ വാദത്തിൽ സത്യവാന്മാരാണെങ്കിൽ ആ ജീവനെ നിങ്ങൾ എന്തുകൊണ്ട് മടക്കിവെക്കുന്നില്ല?
എന്നാൽ അവൻ (അല്ലാഹുവോട്) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ, അവന് സുഖസൗകര്യങ്ങളും സുഗന്ധവസ്തുക്കളും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗവുമുണ്ട്. ഇനി അവൻ വലതുപക്ഷക്കാരിൽ (ആശാന്മാർ) പെട്ടവനാണെങ്കിൽ, (അവനോട് പറയപ്പെടും:) 'നിനക്ക് വലതുപക്ഷക്കാരിൽ നിന്ന് സലാം!'. എന്നാൽ അവൻ സത്യനിഷേധികളായ, വഴിപിഴച്ചവരിൽ പെട്ടവനാണെങ്കിൽ, തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും നരകാഗ്നിയിലെ കരിച്ചിലുമായിരിക്കും (അവനുണ്ടാകുക). തീർച്ചയായും ഇത് ഉറപ്പായ സത്യമാകുന്നു." (സൂറത്തുൽ വാഖിഅ: 83-95)
ആദം ബിൻ അബീ ഇയാസ് ഉദ്ധരിക്കുന്നു:ഹമ്മാദ് ബിൻ സലമ, അത്വാഅ് ബിൻ അസ്സായിബിൽ നിന്നും, അദ്ദേഹം അബ്ദുർറഹ്മാൻ ബിൻ അബീ ലൈലയിൽ നിന്നും നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ ഈ ആയത്തുകൾ ഓതുകയുണ്ടായി: (അത് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ...) എന്നത് മുതൽ (അവന് സുഖസൗകര്യങ്ങളും സുഗന്ധവസ്തുക്കളും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗവുമുണ്ട്) എന്നതു വരെയും, കൂടാതെ (തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും നരകാഗ്നിയിലെ കരിച്ചിലുമായിരിക്കും) എന്നതു വരെയും.
എന്നിട്ട് പ്രവാചകൻ ﷺ അരുളി: "മരണസമയത്ത് ഒരാളോട് ഇപ്രകാരം പറയപ്പെടും. അവൻ വലതുപക്ഷക്കാരിൽ (അനുഗൃഹീതരിൽ) പെട്ടവനാണെങ്കിൽ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു, അപ്പോൾ അല്ലാഹു അവനെ കണ്ടുമുട്ടാനും ഇഷ്ടപ്പെടുന്നു. എന്നാൽ അവൻ ഇടതുപക്ഷക്കാരിൽ (ദുർമാർഗ്ഗികളിൽ) പെട്ടവനാണെങ്കിൽ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നു, അപ്പോൾ അല്ലാഹു അവനെ കണ്ടുമുട്ടാനും വെറുക്കുന്നു."
ഇമാം അഹ്മദ് ഹമ്മാം വഴി ഉദ്ധരിക്കുന്ന നിവേദനം:അത്വാഅ് ബിൻ അസ്സായിബിൽ നിന്ന്, അദ്ദേഹം അബ്ദുർറഹ്മാൻ ബിൻ അബീ ലൈല പറയുന്നതായി കേട്ടു: "വെളുത്ത തലമുടിയുള്ള ഒരു വൃദ്ധൻ കഴുതപ്പുറത്തിരുന്ന് ഒരു ജനാസയെ (മൃതദേഹത്തെ) പിൻതുടരുന്നത് ഞാൻ കണ്ടു. അപ്പോൾ അദ്ദേഹം പറയുന്നത് ഞാൻ കേട്ടു: ഇന്ന ആളുടെ മകൻ എന്നോട് പറയുകയുണ്ടായി, അദ്ദേഹം റസൂലുല്ലാഹി ﷺ പറയുന്നത് കേട്ടിട്ടുണ്ട്: 'ആരാണോ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നത്, അല്ലാഹു അവനെ കണ്ടുമുട്ടാനും ഇഷ്ടപ്പെടുന്നു. ആരാണോ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നത്, അല്ലാഹു അവനെ കണ്ടുമുട്ടാനും വെറുക്കുന്നു'."
(ഇത് കേട്ടപ്പോൾ) ജനങ്ങൾ കരയാൻ തുടങ്ങി. പ്രവാചകൻ ﷺ ചോദിച്ചു: "നിങ്ങളെന്താണ് കരയുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ മരണത്തെ വെറുക്കുന്നു (അതുകൊണ്ട് ഞങ്ങൾ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നവരാകുമോ എന്നാണ് ഞങ്ങളുടെ ഭയം)." പ്രവാചകൻ ﷺ അരുളി: "കാര്യം നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മറിച്ച്, മരണം സന്നിഹിതമാകുമ്പോൾ (ഒരാൾക്ക് മുന്നിൽ യാഥാർത്ഥ്യം വെളിപ്പെടുമ്പോഴാണ് ഇത്). അവൻ അല്ലാഹുവോട് സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ അവന് സുഖസൗകര്യങ്ങളും സുഗന്ധവസ്തുക്കളും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗവും കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെടും. ഈ ശുഭവാർത്ത ലഭിക്കുമ്പോൾ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു, അല്ലാഹു അവനെ കണ്ടുമുട്ടാനും ഇഷ്ടപ്പെടുന്നു.
എന്നാൽ അവൻ സത്യനിഷേധികളായ വഴിപിഴച്ചവരിൽ പെട്ടവനാണെങ്കിൽ, തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും നരകാഗ്നിയിലെ കരിച്ചിലും കൊണ്ടാണ് അവന് വാർത്ത നൽകപ്പെടുക. ഇബ്നു മസ്ഊദിന്റെ (റ) പാരായണത്തിൽ (പിന്നീട് നരകാഗ്നിയിലെ കരിച്ചിലുമായിരിക്കും) എന്നാണ്. ഈ ദുഃഖവാർത്ത അറിയുമ്പോൾ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നു, അല്ലാഹു അവനെ കണ്ടുമുട്ടാനും വെറുക്കുന്നു."
ഇബ്നുൽ ബറാഅ് തന്റെ 'കിതാബുർറൗദ'യിൽ അംറ് ബിൻ ശമിറിന്റെ ഹദീസിൽ നിന്ന് ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്.(ഇത്) വളരെ ബലഹീനമായ (ളഈഫ് ജിദ്ദൻ) നിവേദനമാണ്; ജാബിർ അൽ-ജുഅ്ഫി, തമീം ബിൻ ഹദ്‌ലമിൽ നിന്ന്, അദ്ദേഹം ഇബ്നു അബ്ബാസിൽ (റ) നിന്ന്, നബി ﷺ അരുളിയതായി ഉദ്ധരിക്കുന്നു: "മരണപ്പെടുന്ന ഏതൊരു മയ്യത്തും തന്റെ മയ്യത്ത് കട്ടിൽ ചുമക്കുന്നവനെ അറിയാതിരിക്കില്ല, അവനെ കുളിപ്പിക്കുന്നവനെ തിരിച്ചറിയാതിരിക്കില്ല. അവന് (മരണസമയത്ത്) സുഖസൗകര്യങ്ങളും സുഗന്ധവസ്തുക്കളും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗവും കൊണ്ടാണ് സന്തോഷവാർത്ത അറിയിക്കപ്പെട്ടതെങ്കിൽ, തന്നെ വേഗത്തിൽ കൊണ്ടുപോകാൻ അവൻ ചുമക്കുന്നവരോട് ആവശ്യപ്പെടും. എന്നാൽ തിളച്ചുമറിയുന്ന വെള്ളവും നരകാഗ്നിയിലെ കരിച്ചിലും കൊണ്ടാണ് അവന് താക്കീത് നൽകപ്പെട്ടതെങ്കിൽ, തന്നെ (അങ്ങോട്ട് കൊണ്ടുപോകാതെ) തടഞ്ഞുനിർത്താൻ അവൻ ആവശ്യപ്പെടും."
സ്വഹീഹുൽ ബുഖാരിയിൽ ഉബാദത്ത് ബിൻ സ്വാമിതിൽ (റ) നിന്ന്, നബി ﷺ അരുളിയതായി നിവേദനം ചെയ്യുന്നു: "ആരാണോ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നത്, അല്ലാഹു അവനെ കണ്ടുമുട്ടാനും ഇഷ്ടപ്പെടുന്നു. ആരാണോ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നത്, അല്ലാഹു അവനെ കണ്ടുമുട്ടാനും വെറുക്കുന്നു." അപ്പോൾ ആയിശ (റ) -അല്ലെങ്കിൽ പ്രവാചകന്റെ മറ്റ് ഭാര്യമാരിൽ ചിലർ- ചോദിച്ചു: "തീർച്ചയായും നമ്മളെല്ലാം മരണത്തെ വെറുക്കുന്നവരാണല്ലോ (അപ്പോൾ നമ്മൾ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നവരാകുമോ)?"
പ്രവാചകൻ ﷺ അരുളി: "കാര്യം നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മറിച്ച്, ഒരു സത്യവിശ്വാസിക്ക് മരണം സന്നിഹിതമാകുമ്പോൾ അല്ലാഹുവിന്റെ പ്രീതിയെക്കുറിച്ചും അവന്റെ ആദരവിനെക്കുറിച്ചുമുള്ള സന്തോഷവാർത്ത നൽകപ്പെടും. അപ്പോൾ അവന്റെ മുന്നിലുള്ളതിനേക്കാൾ (പരലോകത്തേക്കാൾ) പ്രിയപ്പെട്ടതായി മറ്റൊന്നും അവന് ഉണ്ടാകില്ല. അങ്ങനെ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുകയും അല്ലാഹു അവനെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാൽ ഒരു സത്യനിഷേധിക്ക് (കാഫിർ) മരണം സന്നിഹിതമാകുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും അവന്റെ കോപത്തെക്കുറിച്ചുമുള്ള താക്കീതാണ് നൽകപ്പെടുക. അപ്പോൾ അവന്റെ മുന്നിലുള്ളതിനേക്കാൾ വെറുക്കപ്പെട്ടതായി മറ്റൊന്നും അവന് ഉണ്ടാകില്ല. അങ്ങനെ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുകയും അല്ലാഹു അവനെ കണ്ടുമുട്ടാൻ വെറുക്കുകയും ചെയ്യുന്നു."
ഇതേ അർത്ഥം വരുന്ന ഹദീസുകൾ നബി ﷺ-ൽ നിന്ന് വിവിധ നിവേദന പരമ്പരകളിലൂടെ (വുജൂഹുൻ മുതഅദ്ദിദ) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സാദാൻ, ബറാഅ് ബിൻ ആസിബിൽ (റ) നിന്ന്, നബി ﷺ അരുളിയതായി ഉദ്ധരിക്കുന്നു:"തീർച്ചയായും സത്യവിശ്വാസിയുടെ ആത്മാവിനോട് (മരണസമയത്ത്) പറയപ്പെടും: 'ഹേ പ്രശാന്തത കൈവരിച്ച ആത്മാവേ, അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും പ്രീതിയിലേക്കും നീ പുറത്തു വരിക.' അപ്പോൾ തോൽക്കുടത്തിൽ നിന്ന് വെള്ളത്തുള്ളി ഒലിച്ചിറങ്ങുന്നത് പോലെ (വളരെ എളുപ്പത്തിൽ) അത് പുറത്തേക്ക് വരും.
എന്നാൽ സത്യനിഷേധിയുടെ (കാഫിർ) ആത്മാവിനോട് പറയപ്പെടും: 'അല്ലാഹുവിന്റെ കോപത്തിലേക്കും അപ്രീതിയിലേക്കും നീ പുറത്തു വരിക.' അപ്പോൾ (ഭയം കാരണം) അത് അവന്റെ ശരീരമാകെ ചിതറിപ്പോകുകയും പുറപ്പെടാൻ വിസമ്മതിക്കുകയും ചെയ്യും. അപ്പോൾ മലക്കുകൾ അതിനെ ബലമായി വലിച്ചെടുക്കും; നരമ്പുകളും പേശികളും അതോടൊപ്പം അറ്റുപോരും."
ഈസാ ബിൻ അൽ-മുസയ്യബ്, അദിയ്യ് ബിൻ ഥാബിത് വഴി ബറാഇൽ (റ) നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം:നബി ﷺ അരുളി: "താൻ കാണുന്നതും ദർശിക്കുന്നതുമായ ഭയാനകമായ കാര്യങ്ങൾ വെറുത്തുകൊണ്ട് അവന്റെ ആത്മാവ് ശരീരത്തിൽ ചിതറി ഒളിക്കും. നനഞ്ഞ കമ്പിളിയിൽ നിന്ന് പല ശാഖകളുള്ള ഇരുമ്പ് കൊളുത്ത് (സഫ്ഫൂദ്) വലിച്ചെടുക്കുന്നത് പോലെ മലക്കുകൾ അതിനെ ശരീരത്തിൽ നിന്ന് വലിച്ചെടുക്കും."
ഖബർ ശിക്ഷയ്ക്ക് ഖുർആനിൽ നിന്നുള്ള തെളിവുകൾ (دلالة القرآن على عذاب القبر)
അല്ലാഹു തആലാ പലയിടങ്ങളിലായി ഖബർ ശിക്ഷയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"ആ അക്രമികൾ മരണത്തിന്റെ തീക്ഷ്ണമായ അവസ്ഥകളിലായിരിക്കുമ്പോൾ നീ കാണുകയാണെങ്കിൽ! മലക്കുകൾ അവരുടെ കൈകൾ നീട്ടിക്കൊണ്ട് പറയുകയാണ്: 'നിങ്ങളുടെ ആത്മാക്കളെ നിങ്ങൾ പുറത്തിറക്കുവിൻ. അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അസത്യം പറഞ്ഞിരുന്നതിനാലും അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിനാലും ഇന്ന് നിങ്ങൾക്ക് അപമാനകരമായ ശിക്ഷയാണ് പ്രതിഫലമായി നൽകപ്പെടുന്നത്'." (സൂറത്തുൽ അൻആം: 93)
ഇമാം തിർമിദി തന്റെ സനദിലൂടെ അലി (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു:അലി (റ) പറഞ്ഞു: "(കൂടുതൽ സമ്പാദിക്കാനുള്ള മത്സരം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു) എന്നത് മുതൽ (നിങ്ങൾ ഖബറുകളിൽ എത്തുന്നതുവരെ) (സൂറത്തു തകാഥുർ: 1-2) എന്ന സൂറത്ത് അവതരിക്കുന്നത് വരെ ഞങ്ങൾ ഖബർ ശിക്ഷയെക്കുറിച്ച് സംശയിക്കുന്നവരായിരുന്നു (അതായത് ഈ സൂറത്ത് അവതരിച്ചതോടെ ഖബറിലെ ശിക്ഷ ഖുർആൻ മുഖേന ഞങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു)."
ഇബ്നു ഹിബ്ബാൻ തന്റെ 'സ്വഹീഹി'ൽ ഉദ്ധരിക്കുന്ന ഹദീസ്:ഹമ്മാദ് ബിൻ സലമ, മുഹമ്മദ് ബിൻ അംറുവിൽ നിന്ന്, അദ്ദേഹം അബൂസലമ വഴി അബൂഹുറൈറയിൽ (റ) നിന്ന്, നബി ﷺ അരുളിയതായി നിവേദനം ചെയ്യുന്നു. അല്ലാഹു തആലായുടെ ഈ വചനത്തെക്കുറിച്ച്:
"തീർച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതം (മഈശതൻ ളൻകാ) ഉണ്ടായിരിക്കുന്നതാണ്" (സൂറത്തു ത്വാഹാ: 124)
പ്രവാചകൻ ﷺ പറഞ്ഞു: "അത് ഖബറിലെ ശിക്ഷയാകുന്നു (അദാബുൽ ഖബർ)."
ഈ ഹദീസ് 'മൗഖൂഫ്' ആയിട്ടും (സ്വഹാബിയുടെ വചനമായി) നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ അബൂഹുറൈറയിൽ (റ) നിന്ന് 'മർഫൂഅ്' ആയിട്ടും (പ്രവാചക വചനമായി) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂസഈദ് അൽഖുദ്‌രിയിൽ (റ) നിന്നുള്ള മറ്റൊരു പരമ്പരയിലൂടെ മർഫൂആയും മൗഖൂഫായും ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, അത് ഇൻശാ അല്ലാഹ് പിന്നീട് വരുന്നതാണ്.
ആദം ബിൻ അബീ ഇയാസ് ഉദ്ധരിക്കുന്ന നിവേദനം:അൽ-മസ്ഊദി, അബ്ദുള്ളാ ബിൻ അൽ-മുഖാരിഖിൽ നിന്ന്, അദ്ദേഹം തന്റെ പിതാവ് വഴി ഇബ്നു മസ്ഊദിൽ (റ) നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു:"ഒരു സത്യനിഷേധി (കാഫിർ) മരണപ്പെട്ട് ഖബറിൽ ഇരുത്തപ്പെട്ടാൽ അവനോട് ചോദിക്കപ്പെടും: 'നിന്റെ റബ്ബ് ആരാണ്? നിന്റെ ദീൻ ഏതാണ്?' അപ്പോൾ അവൻ പറയും: 'എനിക്കറിയില്ല'. അപ്പോൾ അവന്റെ ഖബർ അവന് മേൽ ഇടുങ്ങിയതായിത്തീരും (അത് അവനെ ഞെരുക്കും)."
പിന്നീട് ഇബ്നു മസ്ഊദ് (റ) ഈ ആയത്ത് ഓതി: (തീർച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്). എന്നിട്ടദ്ദേഹം പറഞ്ഞു: "ഇടുങ്ങിയ ജീവിതം (അൽ-മഈശത്തു ളൻക്) എന്നാൽ ഖബറിലെ ശിക്ഷയാകുന്നു."
ശരീക്, ഇബ്നു ഇസ്ഹാഖ് വഴി ബറാഇൽ (റ) നിന്ന് ഉദ്ധരിക്കുന്ന നിവേദനം:അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച്:"തീർച്ചയായും അക്രമം ചെയ്തവർക്ക് അതിന് പുറമെയും (അതിന് മുമ്പായി) ഒരു ശിക്ഷയുണ്ട്" (സൂറത്തു ത്വൂർ: 47)
അദ്ദേഹം (ബറാഅ്) പറഞ്ഞു: "അത് ഖബറിലെ ശിക്ഷയാകുന്നു."
ഇബ്നു അബ്ബാസിൽ (റ) നിന്നുള്ള നിവേദനം:അല്ലാഹു തആലായുടെ ഈ വചനത്തെക്കുറിച്ച് ഇബ്നു അബ്ബാസിൽ (റ) നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:"ഏറ്റവും വലിയ ശിക്ഷയ്ക്ക് (പരലോക ശിക്ഷയ്ക്ക്) മുമ്പായി ചെറിയ ശിക്ഷയിൽ നിന്നും നാം അവരെ ആസ്വദിപ്പിക്കുക തന്നെ ചെയ്യും" (സൂറത്തുസ്സജ്ദ: 21)
അദ്ദേഹം പറഞ്ഞു: "തീർച്ചയായും അത് ഖബറിലെ ശിക്ഷയാകുന്നു."
ഖതാദ, റബീഅ് ബിൻ അനസ് എന്നിവരുടെ വിശദീകരണം:
അല്ലാഹു ﷻ യുടെ ഈ വചനത്തെക്കുറിച്ച് ഖതാദയും റബീഅ് ബിൻ അനസും ഇപ്രകാരം പറഞ്ഞിരിക്കുന്നു:"നാം അവരെ രണ്ടുതവണ ശിക്ഷിക്കുന്നതാണ്" (സൂറത്തുത്തൗബ: 101)
അവർ പറഞ്ഞു: "അതിലൊന്ന് ഇഹലോകത്ത് വെച്ചുള്ളതും, മറ്റൊന്ന് ഖബറിലെ ശിക്ഷയുമാകുന്നു."
ഖബറിലെ ശിക്ഷയെക്കുറിച്ചും അതിൽ നിന്ന് കാവൽ തേടുന്നതിനെക്കുറിച്ചും നബി ﷺ യിൽ നിന്നുള്ള ഹദീസുകൾ 'മുതവാതിർ' ആയ (നിരവധി പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഉറപ്പായ) രൂപത്തിൽ വന്നിട്ടുണ്ട്.
സ്വഹീഹൈനിയിലെ (ബുഖാരി, മുസ്‌ലിം) ഹദീസ് (ആയിശ -റ- യിൽ നിന്ന്):മസ്റൂഖ്, ആയിശ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: അവർ നബി ﷺ യോട് ഖബർ ശിക്ഷയെക്കുറിച്ച് ചോദിക്കുകയുണ്ടായി. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "അതെ, ഖബർ ശിക്ഷ യാഥാർത്ഥ്യമാണ്."
ആയിശ (റ) പറയുന്നു: "അതിന് ശേഷം റസൂലുല്ലാഹി ﷺ ഖബർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് കാവൽ തേടാതെ ഒരു നമസ്കാരവും നിർവ്വഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല."
സ്വഹീഹൈനിയിലെ മറ്റൊരു നിവേദനം (അംറ വഴി ആയിശ -റ- യിൽ നിന്ന്):നബി ﷺ അരുളിയതായി ആയിശ (റ) നിവേദനം ചെയ്യുന്നു: "തീർച്ചയായും നിങ്ങൾ ദജ്ജാലിന്റെ പരീക്ഷണത്തിന് സമാനമായി ഖബറുകളിൽ പരീക്ഷിക്കപ്പെടുന്നത് ഞാൻ കാണുന്നു."
ആയിശ (റ) പറയുന്നു: "ഇതിന് ശേഷം റസൂലുല്ലാഹി ﷺ ഖബർ ശിക്ഷയിൽ നിന്ന് കാവൽ തേടുന്നത് ഞാൻ എപ്പോഴും കേൾക്കുമായിരുന്നു."
സ്വഹീഹ് മുസ്‌ലിമിലെ ഇബ്നു അബ്ബാസിന്റെ (റ) നിവേദനം:സ്വഹീഹ് മുസ്‌ലിമിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു; നബി ﷺ അവർക്ക് ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിച്ചു കൊടുക്കുന്നത് പോലെ ഈ പ്രാർത്ഥന (ദുആ) പഠിപ്പിച്ചു തരുമായിരുന്നു:
"അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ അദാബി ജഹന്നം, വ അഊദു ബിക മിൻ അദാബിൽ ഖബർ, വ അഊദു ബിക മിൻ ഫിത്‌നതിൽ മസീഹിദ്ദജ്ജാൽ, വ അഊദു ബിക മിൻ ഫിത്‌നതിൽ മഹ്‌യാ വൽ മമാത്."
(അർത്ഥം: അല്ലാഹുവേ, നരകശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ഖബറിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.)
സ്വഹീഹ് മുസ്‌ലിമിലെ അബൂഹുറൈറയുടെ (റ) നിവേദനം:അതിൽ തന്നെ (സ്വഹീഹ് മുസ്‌ലിമിൽ) അബൂഹുറൈറയിൽ (റ) നിന്ന്, നബി ﷺ അരുളിയതായി നിവേദനം ചെയ്യുന്നു: "നിങ്ങളിൽ ആരെങ്കിലും (നമസ്കാരത്തിലെ) അവസാന അത്തഹിയ്യാത്തിൽ (തശഹ്ഹുദുൽ ആഖിർ) നിന്ന് വിരമിച്ചാൽ, നാല് കാര്യങ്ങളിൽ നിന്ന് അവൻ അല്ലാഹുവോട് കാവൽ തേടിക്കൊള്ളട്ടെ: നരകശിക്ഷയിൽ നിന്നും, ഖബർ ശിക്ഷയിൽ നിന്നും, ജീവിത മരണങ്ങളുടെ പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിന്റെ തിന്മയിൽ നിന്നും."
സ്വഹീഹ് മുസ്‌ലിമിലെ സെയ്ദ് ബിൻ ഥാബിതിന്റെ (റ) നിവേദനം (തുടക്കം):സ്വഹീഹ് മുസ്‌ലിമിൽ സെയ്ദ് ബിൻ ഥാബിതിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ബനൂ നജ്ജാർ വംശക്കാരുടെ ഒരു തോട്ടത്തിൽ നബി ﷺ തന്റെ കോവർകഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു, ഞങ്ങളും അവിടുത്തെ കൂടെയുണ്ടായിരുന്നു. പെട്ടെന്ന് കോവർകഴുത പേടിച്ച് വിരണ്ടോടുകയും അവിടുത്തെ താഴെയിടാൻ തുനിയുകയും ചെയ്തു. അവിടെ ആറോ അഞ്ചോ നാലോ ഖബറുകൾ ഉണ്ടായിരുന്നു. അപ്പോൾ നബി ﷺ ചോദിച്ചു: 'ഈ ഖബറുകളിലുള്ളവരെക്കുറിച്ച് അറിയുന്നവർ ആരുണ്ട്?' ഒരു മനുഷ്യൻ പറഞ്ഞു: 'ഞാനറിയാം.' അവിടുന്ന് ചോദിച്ചു: 'എപ്പോഴാണ് ഇവർ മരണപ്പെട്ടത്?' അദ്ദേഹം പറഞ്ഞു: 'അവർ ശിർക്കിലായിരുന്ന (ബഹുദൈവാരാധനയുടെ) കാലത്താണ് മരണപ്പെട്ടത്.'
അപ്പോൾ നബി ﷺ അരുളി: 'തീർച്ചയായും ഈ ഉമ്മത്ത് അവരുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങൾ മരിച്ചവരെ അടക്കം ചെയ്യാതിരിക്കില്ലായിരുന്നുവെങ്കിൽ, ഞാൻ കേൾക്കുന്ന ഖബർ ശിക്ഷയിൽ നിന്നും ചിലത് നിങ്ങൾക്കും കേൾപ്പിച്ചു തരാൻ ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു.'
പിന്നീട് അവിടുന്ന് ഞങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു: 'നരകശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവോട് കാവൽ തേടുക.' അവർ പറഞ്ഞു: 'നരകശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവോട് കാവൽ തേടുന്നു.' അവിടുന്ന് പറഞ്ഞു: 'ഖബർ ശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവോട് കാവൽ തേടുക.' അവർ പറഞ്ഞു: 'ഖബർ ശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവോട് കാവൽ തേടുന്നു.' അവിടുന്ന് പറഞ്ഞു: 'പരസ്യമായതും രഹസ്യമായതുമായ എല്ലാ പരീക്ഷണങ്ങളിൽ (ഫിത്‌നകൾ) നിന്നും നിങ്ങൾ അല്ലാഹുവോട് കാവൽ തേടുക.' അവർ പറഞ്ഞു: 'പരസ്യമായതും രഹസ്യമായതുമായ എല്ലാ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങൾ അല്ലാഹുവോട് കാവൽ തേടുന്നു.' അവിടുന്ന് പറഞ്ഞു: 'ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്ന് നിങ്ങൾ അല്ലാഹുവോട് കാവൽ തേടുക.' അവർ പറഞ്ഞു: 'ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്ന് ഞങ്ങൾ അല്ലാഹുവോട് കാവൽ തേടുന്നു'."
സ്വഹീഹ് മുസ്‌ലിമിലെ അനസിന്റെ (റ) നിവേദനം:സ്വഹീഹ് മുസ്‌ലിമിൽ അനസിൽ (റ) നിന്ന്, നബി ﷺ അരുളിയതായി നിവേദനം ചെയ്യുന്നു: "നിങ്ങൾ മരിച്ചവരെ അടക്കം ചെയ്യാതിരിക്കില്ലായിരുന്നുവെങ്കിൽ, ഖബർ ശിക്ഷയിൽ നിന്ന് ഞാൻ കേൾക്കുന്നത് നിങ്ങൾക്കും കേൾപ്പിച്ചു തരാൻ ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു."
സ്വഹീഹൈനിയിലെ (ബുഖാരി, മുസ്‌ലിം) അബൂ അയ്യൂബ് അൽ-അൻസ്വാരിയുടെ (റ) നിവേദനം:സ്വഹീഹൈനിയിൽ അബൂ അയ്യൂബ് അൽ-അൻസ്വാരിയിൽ (റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "സൂര്യൻ അസ്തമിച്ചതിന് ശേഷം നബി ﷺ പുറത്തേക്ക് വരികയുണ്ടായി. അപ്പോൾ അവിടുന്ന് ഒരു ശബ്ദം കേട്ടു. അവിടുന്ന് അരുളി: 'ജൂതന്മാർ അവരുടെ ഖബറുകളിൽ ശിക്ഷിക്കപ്പെടുകയാണ്.' "
ഇമാം അഹ്മദും അബൂദാവൂദും ബറാഅ് ബിൻ ആസിബിൽ (റ) നിന്ന് ഉദ്ധരിക്കുന്ന പ്രശസ്തമായ ഹദീസ്:ബറാഅ് ബിൻ ആസിബ് (റ) പ്രസ്താവിച്ചു: "ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം അൻസ്വാരികളിൽ പെട്ട ഒരാളുടെ ജനാസയുമായി പുറപ്പെട്ടു. ഞങ്ങൾ ഖബറിനരികിൽ എത്തിയപ്പോൾ (അടക്കം ചെയ്യാനുള്ള) കുഴി വെട്ടി തീർന്നിട്ടുണ്ടായിരുന്നില്ല. അതിനാൽ റസൂലുല്ലാഹി ﷺ അവിടെ ഇരുന്നു, ഞങ്ങൾ അവിടുത്തെ ചുറ്റിലും (അതിയായ ആദരവോടെ) ഇരുന്നു; ഞങ്ങളുടെ തലകൾക്ക് മുകളിൽ പക്ഷികൾ വന്നിരിക്കുന്നത് പോലെ (അത്രയും ശാന്തവും നിശ്ചലവുമായിരുന്നു ഞങ്ങൾ). പ്രവാചകന്റെ കയ്യിൽ മണ്ണിൽ കുത്തിവരക്കുന്ന ഒരു വടിയുണ്ടായിരുന്നു. പിന്നീട് അവിടുന്ന് തന്റെ തല ഉയർത്തിക്കൊണ്ട് രണ്ടുതവണ അല്ലെങ്കിൽ മൂന്നുതവണ ഇപ്രകാരം അരുളി: 'നിങ്ങൾ ഖബർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് കാവൽ തേടുക.' " ശേഷം അദ്ദേഹം ആ ഹദീസ് അതിന്റെ പൂർണ്ണരൂപത്തിൽ (മരണശേഷമുള്ള ആത്മാവിന്റെ യാത്രയെക്കുറിച്ച്) വിവരിച്ചു.
ഇമാം അഹ്മദ് അബൂ സുബൈർ വഴി ജാബിർ ബിൻ അബ്ദുള്ളയിൽ (റ) നിന്ന് ഉദ്ധരിക്കുന്ന നിവേദനം:ജാബിർ (റ) പറഞ്ഞു: "റസൂലുല്ലാഹി ﷺ ബനൂ നജ്ജാറിന്റെ ഒരു ഈന്തപ്പന തോട്ടത്തിൽ പ്രവേശിച്ചു. അപ്പോൾ ജാഹിലിയ്യാ കാലത്ത് (ഇസ്‌ലാമിന് മുമ്പ്) മരണപ്പെട്ട, തങ്ങളുടെ ഖബറുകളിൽ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബനൂ നജ്ജാർ വംശജരായ ചില മനുഷ്യരുടെ ശബ്ദം അവിടുന്ന് കേൾക്കുകയുണ്ടായി. ഉടനെ പ്രവാചകൻ ﷺ ഭയവിഹ്വലനായി പുറത്തേക്ക് വരികയും ഖബർ ശിക്ഷയിൽ നിന്ന് കാവൽ തേടാൻ തന്റെ അനുചരന്മാരോട് കൽപ്പിക്കുകയും ചെയ്തു."
അബൂ സുഫ്യാൻ വഴി ജാബിറിൽ നിന്ന്, ഉമ്മു മുബശ്ശിർ (റ) ഉദ്ധരിക്കുന്ന നിവേദനം:ഉമ്മു മുബശ്ശിർ (റ) പറയുന്നു: "ഒരിക്കൽ റസൂലുല്ലാഹി ﷺ എന്റെ അടുക്കൽ വന്നു. ഞാൻ ബനൂ നജ്ജാറിന്റെ ഒരു തോട്ടത്തിലായിരുന്നു. അവിടെ ജാഹിലിയ്യാ കാലത്ത് മരണപ്പെട്ട ചിലരുടെ ഖബറുകൾ ഉണ്ടായിരുന്നു. അവർ ഖബറിൽ ശിക്ഷിക്കപ്പെടുന്നത് അവിടുന്ന് കേൾക്കുകയുണ്ടായി. എന്നിട്ട് അവിടുന്ന് പുറത്തേക്ക് വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'നിങ്ങൾ ഖബർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് കാവൽ തേടുക.'
ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരെ, തീർച്ചയായും അവർ അവരുടെ ഖബറുകളിൽ ശിക്ഷിക്കപ്പെടുന്നുണ്ടോ?' അവിടുന്ന് അരുളി: 'അതെ, തീർച്ചയായും മൃഗങ്ങൾ കേൾക്കുന്ന തരത്തിലുള്ള ഒരു ശിക്ഷയാണത്.' "
ഖബർ ശിക്ഷയുടെ കാരണങ്ങളെക്കുറിച്ച് വന്ന ചില കാര്യങ്ങൾ
സ്വഹീഹൈനിയിൽ (ബുഖാരി, മുസ്ലിം) ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ രണ്ട് ഖബറുകൾക്ക് അരികിലൂടെ നടന്നു പോകാനിടയായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയൊരു (കാര്യത്തിന്റെ പേരിലല്ല) അവരെ ശിക്ഷിക്കുന്നത്."
തുടർന്ന് അവിടുന്ന് പറഞ്ഞു: "എന്നാൽ അവരിൽ ഒരാൾ മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തുകയോ (അശ്രദ്ധ കാണിക്കുകയോ) ചെയ്തിരുന്നില്ല. മറ്റെയാൾ ചില്ലറവാക്ക് (ചുറ്റുപാടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി പരദൂഷണം) പറഞ്ഞു നടന്നിരുന്നവനായിരുന്നു."
പിന്നീട് പ്രവാചകൻ ﷺ പച്ചയായ ഈത്തപ്പന മട്ടൽ എടുത്ത് അത് രണ്ടായി പിളർന്നു. എന്നിട്ട് ആ രണ്ട് ഖബറുകളിലും ഓരോന്ന് വീതം കുത്തിവെച്ചു. അപ്പോൾ സഹാബികൾ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, അങ്ങ് എന്തിനാണ് ഇപ്രകാരം ചെയ്തത്?" അവിടുന്ന് അരുളി: "അവ രണ്ടും ഉണങ്ങാതിരിക്കുന്നത്ര കാലം അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെട്ടേക്കാം."
ഈ ഹദീസ് നബി ﷺ യിൽ നിന്ന് വിവിധ രീതികളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്നു മാജ അബൂബക്കറ (റ) വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: "(ശിക്ഷിക്കപ്പെടുന്ന) മറ്റേയാൾ ഗീബത്ത് (പരദൂഷണം) പറഞ്ഞതിനാണ് ശിക്ഷിക്കപ്പെടുന്നത്."
അൽ-ഖല്ലാലും മറ്റുള്ളവരും അബൂഹുറൈറ (റ) വിൽ നിന്നുള്ള ഹദീസായി ഇത് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നുള്ള ചില നിവേദനങ്ങളിൽ ഇപ്രകാരം വന്നിരിക്കുന്നു:"എന്നാൽ മറ്റേയാൾ തന്റെ നാവുകൊണ്ട് ആളുകളെ കുത്തിപ്പറയുകയും (പരിഹസിക്കുകയും), അവർക്കിടയിൽ നമീമത്തുമായി (പരദൂഷണവുമായി) നടക്കുകയും ചെയ്തിരുന്നു."
ഇതിനെ ത്വബ്റാനി, ആഇശ (റ), അനസ് ബിൻ മാലിക് (റ), ഇബ്നു ഉമർ (റ) എന്നിവരുടെ ഹദീസുകളിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
അബൂയഅ്‌ലാ അൽ-മൂസിലിയും മറ്റുള്ളവരും ജാബിർ (റ) വിൽ നിന്നുള്ള ഹദീസായി ഇത് ഉദ്ധരിച്ചിരിക്കുന്നു.അവരിൽ ഒരാൾ ആളുകളെക്കുറിച്ച് ഗീബത്ത് (പരദൂഷണം) പറയുന്നവനായിരുന്നു."
അഥ്‌റം അബൂഉമാമ (റ) വിൽ നിന്നുള്ള ഹദീസായി ഇത് ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ഇപ്രകാരമാണുള്ളത്: സഹാബികൾ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, എത്രകാലം വരെയാണ് അവർ ശിക്ഷിക്കപ്പെടുക?" അവിടുന്ന് അരുളി: "അത് അല്ലാഹുവിന് മാത്രം അറിയാവുന്ന അദൃശ്യ കാര്യമാണ് (ഗൈബ്). നിങ്ങളുടെ ഹൃദയങ്ങളിൽ പരിഭ്രാന്തിയും ഇളക്കവും ഉണ്ടാകുമായിരുന്നില്ലെങ്കിൽ, ഞാൻ കേൾക്കുന്നത് (ഖബർ ശിക്ഷ) നിങ്ങളെയും ഞാൻ കേൾപ്പിക്കുമായിരുന്നു." ഈ ഹദീസ് മറ്റ് പല വഴികളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇമാം നസാഈ ആഇശ (റ) വിൽ നിന്നുള്ള ഹദീസായി ഉദ്ധരിക്കുന്നു: അവർ പറഞ്ഞു: ഒരു യഹൂദ സ്ത്രീ എന്റെ അടുക്കൽ വന്നു പറഞ്ഞു: "തീർച്ചയായും ഖബർ ശിക്ഷ മൂത്രം കാരണമാണ് ഉണ്ടാകുന്നത്." ഞാൻ പറഞ്ഞു: "നീ കള്ളം പറയുകയാണ്." ആ സ്ത്രീ പറഞ്ഞു: "തീർച്ചയായും (അതിന്റെ ഗൗരവം കാരണം) തോലും വസ്ത്രവും കത്രിക കൊണ്ട് മുറിച്ചുകളയേണ്ടി വരും." തുടർന്ന് ആഇശ (റ) പറയുന്നു: "അങ്ങനെയിരിക്കെ റസൂലുല്ലാഹ് ﷺ നമസ്‌കാരത്തിനായി പുറത്തേക്ക് വന്നു. ഞങ്ങളുടെ ശബ്ദം ഉയർന്നിട്ടുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: 'എന്താണ് പ്രശ്നം?' ഞാൻ ആ സ്ത്രീ പറഞ്ഞ കാര്യത്തെക്കുറിച്ച് അവിടുത്തോട് വിവരിച്ചു കൊടുത്തു. അപ്പോൾ അവിടുന്ന് അരുളി: 'അവൾ പറഞ്ഞത് സത്യമാണ്.'"
ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്നു മാജ എന്നിവർ അബ്ദുറഹ്മാൻ ബിൻ ഹസന (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: റസൂലുല്ലാഹ് ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ഇസ്രായീൽ സന്തതികളിൽ പെട്ട ഒരാൾക്ക് സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്കറിയില്ലേ? അവർക്ക് മൂത്രം ബാധിച്ചാൽ (വസ്ത്രത്തിലോ ശരീരത്തിലോ ആയാൽ) അവർ ആ ഭാഗം മുറിച്ചുകളയുമായിരുന്നു. എന്നാൽ അദ്ദേഹം അതിൽ നിന്ന് അവരെ വിലക്കി (വിലക്കുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്തു). തന്മൂലം അദ്ദേഹം ഖബറിൽ ശിക്ഷിക്കപ്പെട്ടു."
ഇമാം അഹ്മദും ഇബ്നു മാജയും അബൂഹുറൈറ (റ) വിൽ നിന്ന്, നബി ﷺ യിൽ നിന്നായി ഉദ്ധരിക്കുന്നു.അവിടുന്ന് അരുളി: "ഖബർ ശിക്ഷയിൽ അധികവും മൂത്രം കാരണമാണ് ഉണ്ടാകുന്നത്." ഇത് അബൂഹുറൈറ (റ) വിൽ നിന്ന് മൗഖൂഫ് ആയി (സ്വഹാബിയുടെ വാക്കുകളായി) നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ബസ്സാരും ഹാകിമും ഇബ്നു അബ്ബാസ് (റ) വിൽ നിന്ന്, നബി ﷺ യുടെ ഹദീസായി ഉദ്ധരിക്കുന്നു; അവിടുന്ന് അരുളി: "തീർച്ചയായും ഖബർ ശിക്ഷയിൽ ഭൂരിഭാഗവും മൂത്രം മൂലമാണ്. അതിനാൽ നിങ്ങൾ അതിൽ നിന്ന് ശുദ്ധി കൈവരിക്കുക (സൂക്ഷ്മത പാലിക്കുക)."
ബസ്സാരും ദാറഖുത്നിയും അനസ് (റ) വിൽ നിന്ന്, നബി ﷺ യുടെ ഹദീസായി ഉദ്ധരിക്കുന്നു; അവിടുന്ന് അരുളി: "നിങ്ങൾ മൂത്രത്തെ സൂക്ഷിക്കുക. കാരണം, ഖബറിൽ വെച്ച് ഒരു അടിമ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്നത് അതിനെക്കുറിച്ചാണ്.
ഇബ്നു അദിയ്യ് അനസ് (റ) വിന്റെ ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ തന്റെ ഖബറിൽ ശിക്ഷിക്കപ്പെടുന്ന ഒരു മനുഷ്യന്റെ അരികിലൂടെ നടന്നുപോയി; അദ്ദേഹം നമീമത്ത് (കുത്തുവാക്ക്/കുത്തിത്തിരിപ്പ്) കാരണമാണ് ശിക്ഷിക്കപ്പെടുന്നത്. മറ്റൊരു മനുഷ്യൻ ഗീബത്ത് (പരദൂഷണം) കാരണവും, വേറൊരു മനുഷ്യൻ മൂത്രശുദ്ധിയിലെ അശ്രദ്ധ കാരണവും ഖബറിൽ ശിക്ഷിക്കപ്പെടുന്നു.
ചില ബലഹീനതയുള്ള (ദഈഫായ) പരമ്പരയിലൂടെ ഖതാദ, അനസ് (റ) എന്നിവരിൽ നിന്ന് നബി ﷺ ഇപ്രകാരം പറഞ്ഞതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: "ഖബറിലെ പരീക്ഷണം (ശിക്ഷ) മൂന്ന് കാര്യങ്ങൾ കൊണ്ടാണ്: ഗീബത്ത്, നമീമത്ത്, മൂത്രം എന്നിവയാണവ."
എന്നാൽ അബ്ദുൽ വഹാബ് അൽ-ഖഫ്ഫാഫ്, സഈദിൽ നിന്ന്, അദ്ദേഹം ഖതാദയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഖബർ ശിക്ഷ മൂന്ന് ഭാഗങ്ങളായാണ് ഉള്ളത്; മൂന്നിലൊന്ന് (1/3) ഗീബത്ത് കാരണവും, മൂന്നിലൊന്ന് നമീമത്ത് കാരണവും, മൂന്നിലൊന്ന് മൂത്രം കാരണവുമാണ്." അൽ-ഖല്ലാൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്, ഇതാണ് കൂടുതൽ പ്രബലമായത് (സ്വഹീഹ്).
അഥ്‌റമും അൽ-ഖല്ലാലും നബി ﷺ യുടെ ദാസിയായ മൈമൂന (റ) വിന്റെ ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ അവരോട് പറഞ്ഞു: "ഹേ മൈമൂനാ, ഖബർ ശിക്ഷയിൽ ഏറ്റവും കഠിനമായത് ഗീബത്ത് കൊണ്ടും മൂത്രം കൊണ്ടുമാണ്."
പണ്ഡിതന്മാരിൽ ചിലർ ഖബർ ശിക്ഷയിൽ മൂത്രം, നമീമത്ത്, ഗീബത്ത് എന്നിവ പ്രത്യേകം പരാമർശിക്കപ്പെടാനുള്ള രഹസ്യം (കാരണം) ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്: ഖബർ എന്നത് പരലോകത്തെ ആദ്യത്തെ താവളമാണ്. ഖിയാമത്ത് നാളിൽ വരാനിരിക്കുന്ന ശിക്ഷകളുടെയും പ്രതിഫലങ്ങളുടെയും ഒരു മാതൃക (തുടക്കം) അതിലുണ്ട്.
പരലോകത്ത് ശിക്ഷിക്കപ്പെടുന്ന തെറ്റുകൾ രണ്ട് വിധമാണ്: അല്ലാഹുവിന്റെ അവകാശങ്ങൾ പാഴാക്കലും, മനുഷ്യരുടെ അവകാശങ്ങൾ പാഴാക്കലും. പരലോകത്ത് അല്ലാഹുവിന്റെ അവകാശങ്ങളിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുന്നത് നമസ്‌കാരത്തിലാണ്; മനുഷ്യരുടെ അവകാശങ്ങളിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുന്നത് രക്തച്ചൊരിച്ചിലിലുമാണ് (കൊലപാതകം).
എന്നാൽ ബർസഖ് (ഖബർ ജീവിതം) ഇതിന്റെ രണ്ടിന്റെയും മുന്നോടിയായ കാര്യങ്ങളിലാണ് വിധി കൽപ്പിക്കുന്നത്. നമസ്‌കാരത്തിന്റെ മുന്നോടി എന്നത് അശുദ്ധിയിൽ നിന്നും നജസിൽ നിന്നുമുള്ള ശുദ്ധീകരണമാണ് (അതാണ് മൂത്രശുദ്ധി). രക്തച്ചൊരിച്ചിലിന്റെ മുന്നോടി എന്നത് ജനങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കലും (നമീമത്ത്) അവരുടെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തലുമാണ് (ഗീബത്ത്). ഇവ രണ്ടും മറ്റുള്ളവരെ ദ്രോഹിക്കുന്ന കാര്യങ്ങളിൽ ഏറ്റവും എളുപ്പമുള്ളവയാണ്. അതിനാൽ ബർസഖിൽ ഇവ രണ്ടിനെക്കുറിച്ചുമുള്ള വിചാരണയും ശിക്ഷയും ആദ്യം തന്നെ തുടങ്ങുന്നു.
അബ്ദുറസാഖ്, മഅ്‌മറിൽ നിന്ന്, അദ്ദേഹം അബൂ ഇസ്ഹാഖിൽ നിന്ന്, അദ്ദേഹം അബൂ മൈസറയിൽ നിന്ന്, ശുവൈബിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ മരണപ്പെട്ടു. അങ്ങനെ അദ്ദേഹം ഖബറിലാക്കപ്പെട്ടപ്പോൾ മലക്കുകൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: "തീർച്ചയായും അല്ലാഹുവിന്റെ ശിക്ഷയായി ഞങ്ങൾ താങ്കളെ നൂറ് ചാട്ടവാറടി അടിക്കാൻ പോവുകയാണ്." അപ്പോൾ അദ്ദേഹം തന്റെ നമസ്‌കാരത്തെയും നോമ്പിനെയും അദ്ദേഹം ചെയ്ത കഠിനധ്വാനങ്ങളെയും (ഇബാദത്തുകളെയും) കുറിച്ച് ഓർത്തു (അവയെ മുൻനിർത്തി ശുപാർശ തേടി). അങ്ങനെ മലക്കുകൾ ശിക്ഷ കുറച്ച് പത്താക്കി. വീണ്ടും അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ മലക്കുകൾ ശിക്ഷ കുറച്ചുകൊണ്ടേയിരുന്നു; ഒടുവിൽ അത് ഒരൊറ്റ അടിയായി ചുരുങ്ങി.
അങ്ങനെ മലക്കുകൾ അദ്ദേഹത്തെ ഒരൊറ്റ ചാട്ടവാറടി അടിച്ചു. ആ ഒരൊറ്റ അടി കാരണം അദ്ദേഹത്തിന്റെ ഖബർ മുഴുവൻ തീയായി കത്തിജ്ജ്വലിച്ചു, അദ്ദേഹം ബോധരഹിതനായി വീണു. പിന്നീട് അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയപ്പോൾ മലക്കുകളോട് ചോദിച്ചു: "നിങ്ങൾ എന്തിനാണ് എന്നെ ഈ ഒരൊറ്റ അടി അടിച്ചത്?" മലക്കുകൾ മറുപടി പറഞ്ഞു: "തീർച്ചയായും നീ ഒരു ദിവസം വുളൂഅ് ഇല്ലാതെ (ശുദ്ധിയില്ലാതെ) നമസ്‌കരിച്ചിട്ടുണ്ട്. അതുപോലെ അക്രമിക്കപ്പെട്ട ഒരു മനുഷ്യൻ നിന്നോട് സഹായം ചോദിച്ചു നിലവിളിച്ചപ്പോൾ നീയയാളെ സഹായിക്കാതെ വിട്ടുകളഞ്ഞിട്ടുമുണ്ട്."
അബൂ സിനാൻ, അബൂ ഇസ്ഹാഖിൽ നിന്ന്, അദ്ദേഹം അബൂ മൈസറയിൽ നിന്ന് ഇതേ ആശയത്തിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിസ് ബിൻ സുലൈമാൻ അൽ-ഖാരിഅ് എന്ന അതീവ ദുർബലനായ (ദഈഫ് ജിദ്ദൻ) നിവേദകന്റെ പരമ്പരയിലൂടെ ആസ്വിം, അബൂ വാഇൽ വഴി ഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നബി ﷺ യുടെ ഹദീസായും ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട്, ഇവിടെ ഖബർ ശിക്ഷ ഉണ്ടാകാൻ കാരണം രണ്ട് കാര്യങ്ങളാണ്:
ഹദഥിൽ (അശുദ്ധിയിൽ) നിന്നുള്ള ശുദ്ധി ഉപേക്ഷിക്കൽ.
സഹായിക്കാൻ കഴിവുണ്ടായിട്ടും അക്രമിക്കപ്പെട്ടവനെ സഹായിക്കാതിരിക്കൽ.
മുൻപത്തെ ഹദീസുകളിൽ നജസിൽ (ഖബഥ്) നിന്നുള്ള ശുദ്ധി ഉപേക്ഷിച്ചതിനും, വാക്കുകൾ കൊണ്ടുള്ള അക്രമത്തിനും (പരദൂഷണം) ശിക്ഷ ലഭിച്ചതുപോലെ, ഇവ രണ്ടും ആശയപരമായി പരസ്പരം അടുത്തുനിൽക്കുന്നവയാണ്.
അബ്ദുറഹ്മാൻ ബിൻ സമുറ (റ) നിവേദനം ചെയ്യുന്ന ദീർഘമായൊരു ഹദീസിൽ നബി ﷺ അരുളി: "തീർച്ചയായും ഇന്നലെ രാത്രി ഞാൻ അത്ഭുതകരമായൊരു കാഴ്ച കണ്ടു..." അതിൽ ഇപ്രകാരമുണ്ട്: "എന്റെ സമുദായത്തിൽപ്പെട്ട ഒരു മനുഷ്യനെ ഖബർ ശിക്ഷ വരിഞ്ഞുമുറുക്കുന്നത് ഞാൻ കണ്ടു. അപ്പോൾ അദ്ദേഹം ചെയ്ത വുളൂഅ് (ശുദ്ധി) കടന്നുവരികയും അദ്ദേഹത്തെ ആ ശിക്ഷയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു." ത്വബ്റാനിയും മറ്റുള്ളവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നത്, അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണം (വുളൂഅ്) ഖബർ ശിക്ഷയിൽ നിന്ന് മനുഷ്യനെ രക്ഷിക്കുമെന്നാണ്. അതുപോലെ തന്നെയാണ് നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഖബർ ശിക്ഷയിൽ നിന്ന് രക്ഷ നൽകുന്നത്; രണ്ടാം അധ്യായത്തിൽ മുൻപ് പരാമർശിച്ചതുപോലെ, അത് ജനങ്ങൾക്ക് അവരുടെ ദീനിൽ ഏറ്റവും വലിയ ഉപകാരം ചെയ്യുന്ന കാര്യമാണ്.
അതുപോലെതന്നെയാണ് ജിഹാദും രിബാത്വുകാരുടെ (അതിർത്തി കാവൽ) കാര്യവും. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവനും അതിർത്തി കാക്കുന്നവനും സ്വന്തം ജീവൻ സമർപ്പിക്കുകയും, അല്ലാഹുവിന്റെ വചനം ഉന്നതമാകുന്നതിനും അവന്റെ മതം വ്യക്തമായി പ്രകടമാകുന്നതിനും തന്റെ വിശ്വാസികളായ സഹോദരങ്ങളിൽ നിന്ന് ശത്രുക്കളെ പ്രതിരോധിക്കുന്നതിനും വേണ്ടി തന്റെ ശരീരത്തെക്കൊണ്ട് തന്നെ അനുവാദം നൽകുകയും ചെയ്യുന്നു.
തിർമിദിയിൽ മിഖ്ദാം ബിൻ മഅ്ദീ കരിബിൽ നിന്ന്, നബി(സ) ഉദ്ധരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു:"രക്തസാക്ഷിക്ക് (ശഹീദ്) അല്ലാഹുവിങ്കൽ ആറ് സവിശേഷതകളുണ്ട്: ആദ്യത്തെ രക്തത്തുള്ളി ഇറ്റുവീഴുമ്പോൾ തന്നെ അദ്ദേഹത്തിന് പാപമോചനം നൽകപ്പെടും, സ്വർഗ്ഗത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ചുകൊടുക്കപ്പെടും, ഖബർ ശിക്ഷയിൽ നിന്ന് അദ്ദേഹം സംരക്ഷിക്കപ്പെടും, ഏറ്റവും വലിയ ഭയത്തിൽ നിന്ന് (പരലോകത്തെ) അദ്ദേഹം സുരക്ഷിതനായിരിക്കും..."
ഹാകിമും മറ്റുള്ളവരും അബൂ അയ്യൂബ്(റ) വഴിയുള്ള ഹദീസിൽ നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു:"ആരെങ്കിലും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ശത്രുവുമായി)ുമുട്ടുകയും, കൊല്ലപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നത് വരെ ക്ഷമയോടെ നിലകൊള്ളുകയും ചെയ്താൽ, അദ്ദേഹം ഒരിക്കലും തന്റെ ഖബറിൽ പരീക്ഷിക്കപ്പെടുകയില്ല."
സ്വഹീഹ് മുസ്‌ലിമിൽ സൽമാൻ(റ)വിൽ നിന്ന്, നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്നു:"ഒരു പകലും രാവും അതിർത്തി കാക്കുന്നത് ഒരു മാസം നോമ്പനുഷ്ഠിക്കുന്നതിനേക്കാളും രാത്രി നമസ്കരിക്കുന്നതിനേക്കാളും ഉത്തമമാണ്. ഇനി അദ്ദേഹം ആ അവസ്ഥയിൽ മരണപ്പെടുകയാണെങ്കിൽ, അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സൽപ്രവൃത്തിയുടെ പ്രതിഫലം അദ്ദേഹത്തിന് തുടർന്നുനൽകപ്പെട്ടു കൊണ്ടേയിരിക്കും, അദ്ദേഹത്തിന് അതിനുള്ള ഉപജീവനവും നൽകപ്പെടും, വിചാരണ ചെയ്യുന്നവരിൽ നിന്ന് (അല്ലെങ്കിൽ ഖബറിലെ പരീക്ഷണങ്ങളിൽ നിന്ന്) അദ്ദേഹം സുരക്ഷിതനാവുകയും ചെയ്യും."അദ്ദേഹത്തിന് ഉപജീവനവും നൽകപ്പെടും, വിചാരണ ചെയ്യുന്നവരിൽ നിന്ന് (ഖബറിലെ പരീക്ഷകരിൽ നിന്ന്) അദ്ദേഹം സുരക്ഷിതനാവുകയും ചെയ്യും."
മറ്റു ചിലർ ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം കൂടിയുണ്ട്:"അദ്ദേഹം ഖബർ ശിക്ഷയിൽ നിന്ന് സംരക്ഷിക്കപ്പെടും."
തിർമിദിയും അബൂദാവൂദും ഫദാല ബിൻ ഉബൈദിൽ നിന്ന്, നബി(സ) ഉദ്ധരിച്ചതായി ഇതേ അർത്ഥം വരുന്ന മറ്റൊരു ഹദീസും നിവേദനം ചെയ്തിട്ടുണ്ട്. ഇത് മറ്റ് ചില വഴികളിലൂടെയും (റിപ്പോർട്ടർമാരിലൂടെയും) നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
നസാഈ, റാഷിദ് ബിൻ സഅ്ദിൽ നിന്ന്, നബി(സ)യുടെ അനുചരന്മാരിൽ (സ്വഹാബികളിൽ) പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു: ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രക്തസാക്ഷികൾ (ശുഹദാക്കൾ) ഒഴികെയുള്ള സത്യവിശ്വാസികൾ എന്തുകൊണ്ടാണ് അവരുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടുന്നത്? നബി(സ) മറുപടി പറഞ്ഞു: "അവന്റെ തലയ്ക്ക് മുകളിൽ വാളുകളുടെ മിന്നലാട്ടമുണ്ടായത് തന്നെ ഒരു പരീക്ഷണമായി അവന് മതിയായതാണ്."
മുജാലിദ്, മുഹമ്മദ് ബിൻ അൽ-മുൻതശിറിൽ നിന്ന്, അദ്ദേഹം രിബഇയ്യിൽ നിന്ന്, അദ്ദേഹം ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: "തീർച്ചയായും ഖബറിൽ വിചാരണയുണ്ട്, ഉയിർത്തെഴുന്നേൽപ്പ് നാളിലും (ഖിയാമത്ത് നാളിലും) വിചാരണയുണ്ട്. അന്ന് ആരെങ്കിലും കഠിനമായി വിചാരണ ചെയ്യപ്പെട്ടാൽ അവൻ ശിക്ഷിക്കപ്പെടും."
ഇബ്നു അജ്ലാൻ, ഔൻ ബിൻ അബ്ദില്ലാഹിൽ നിന്ന് ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:"തീർച്ചയായും ഒരു അടിമ തന്റെ ഖബറിലേക്ക് പ്രവേശിപ്പിക്കപ്പെട്ടാൽ, അവനോട് ആദ്യമായി ചോദിക്കപ്പെടുന്നത് അവന്റെ നമസ്കാരത്തെക്കുറിച്ചായിരിക്കും. അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയാണെങ്കിൽ, അവന്റെ മറ്റ് കർമ്മങ്ങളിലേക്ക് നോക്കപ്പെടും. എന്നാൽ അവന്റെ നമസ്കാരം സ്വീകരിക്കപ്പെട്ടില്ലെങ്കിലോ, അതിനുശേഷം അവന്റെ മറ്റ് യാതൊരു കർമ്മങ്ങളിലേക്കും നോക്കപ്പെടുകയേ ഇല്ല."
അധ്യായം :- ഖബർ ശിക്ഷയുടെ ഇനങ്ങൾ
ഖബർ ശിക്ഷയെക്കുറിച്ച് വിവിധ ഇനങ്ങൾ വന്നിട്ടുണ്ട്:
അതിലൊന്നാണ്: ഇരുമ്പ് കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടോ ഉള്ള അടി. ഒന്നിലധികം ഹദീസുകളിൽ ഇത് മുൻപ് പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അബൂ ആതിക്കയുടെ വഴിയിലൂടെ, അലി ബിൻ സൈദിൽ നിന്ന്, ഖാസിമിൽ നിന്ന്, അബൂ ഉമാമ അൽ-ബാഹിലി(റ) ഉദ്ധരിച്ചതായി നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:നബി(സ) ബഖീഅ് അൽ-ഗർഖദിൽ (മദീനയിലെ ഖബർസ്ഥാൻ) വരുകയുണ്ടായി. അപ്പോൾ അദ്ദേഹം രണ്ട് ഖബറുകൾക്കരികിൽ നിന്നു കൊണ്ട് ചോദിച്ചു: "നിങ്ങൾ ഇന്നയാളെയും ഇന്നവളെയും (അല്ലെങ്കിൽ ഇന്നയാളെയും ഇന്നയാളെയും) ഇവിടെയാണോ അടക്കം ചെയ്തത്?" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി(സ) പറഞ്ഞു: "ഇതാ, ഇപ്പോൾ ഇന്നയാൾ ഇരുത്തപ്പെടുകയും അടിക്കപ്പെടുകയും ചെയ്യുന്നു."
പിന്നീട് നബി(സ) പറഞ്ഞു: "എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെയാണ സത്യം, അവന് അങ്ങനെയൊരു അടി അടിക്കപ്പെട്ടു; ആ അടിയുടെ ആഘാതത്തിൽ അവന്റെ ശരീരത്തിലെ മുഴുവൻ ഞരമ്പുകളും അറ്റുപോകാതിരുന്നിട്ടില്ല. അവന്റെ ഖബറിൽ നിന്ന് തീപ്പൊരികൾ ചിതറിത്തെറിച്ചു. അവൻ അത്ര വലിയൊരു നിലവിളി നിലവിളിച്ചു, മനുഷ്യരും ജിന്നുകളുമല്ലാത്ത മറ്റെല്ലാ സൃഷ്ടികളും അത് കേൾക്കുകയുണ്ടായി. നിങ്ങളുടെ ഹൃദയങ്ങളിൽ പരിഭ്രാന്തി ഉണ്ടാകുമായിരുന്നില്ലെങ്കിൽ (അല്ലെങ്കിൽ പരസ്പരം മൃതദേഹങ്ങൾ അടക്കം ചെയ്യാതിരിക്കുമായിരുന്നില്ലെങ്കിൽ), ഞാൻ കേൾക്കുന്നത് നിങ്ങളെയും ഞാൻ കേൾപ്പിച്ചു തരുമായിരുന്നു."
അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ (സ), അവർ രണ്ടുപേരും ചെയ്ത തെറ്റെന്താണ്?" നബി(സ) പറഞ്ഞു: "ഇന്ന വ്യക്തി മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തി സൂക്ഷിക്കാറുണ്ടായിരുന്നില്ല. എന്നാൽ മറ്റേ വ്യക്തിയാകട്ടെ (ഇന്നയാളോ അല്ലെങ്കിൽ ഇന്നവളോ) ജനങ്ങളുടെ മാംസം തിന്നുന്നവനായിരുന്നു (അതായത്, പരദൂഷണം പറയുന്നവനായിരുന്നു)."
(ഈ ഹദീസിന്റെ പരമ്പരയിൽ - ഇസ്നാദിൽ - ചില ബലഹീനതയുണ്ട്).
ഇബ്നു ജരീർ തന്റെ തഫ്സീറിൽ അസ്ബാത് വഴി, അസ്സുദ്ദിയിൽ നിന്ന്, ബറാഅ് ബിൻ ആസിബ്(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു:"തീർച്ചയായും ഒരു സത്യനിഷേധി (കാഫിർ) അവന്റെ ഖബറിൽ വെക്കപ്പെട്ടാൽ, അവന്റെ അടുത്തേക്ക് ഒരു ജന്തു വരും. അതിന്റെ കണ്ണുകൾ ചെമ്പുകലങ്ങൾ പോലെയായിരിക്കും. അതിന്റെ പക്കൽ ഇരുമ്പിന്റെ ഒരു തൂണുണ്ടാകും. അത് അവന്റെ ഇരു ചുമലുകൾക്കിടയിൽ ഒരു അടി അടിക്കും. അപ്പോൾ അവൻ ഉച്ചത്തിൽ നിലവിളിക്കും. അവന്റെ ആ ശബ്ദം കേൾക്കുന്ന ഏതൊരു സൃഷ്ടിയും അവനെ ശപിക്കാതിരിക്കില്ല; മനുഷ്യരും ജിന്നുകളുമൊഴികെ (മറ്റെല്ലാം അത് കേൾക്കും)."
ജുവൈബിറിന്റെ വഴിയിലൂടെ ളഹ്ഹാകിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: "ഒരു സത്യനിഷേധി ഖബറിൽ വെക്കപ്പെട്ടാൽ അവന് അടിക്കപ്പെടും..." ഒരു ചമ്മട്ടികൊണ്ട് (അടിക്കും). അപ്പോൾ അവൻ ഉച്ചത്തിൽ നിലവിളിക്കും. മനുഷ്യരും ജിന്നുകളുമല്ലാത്ത മറ്റെല്ലാ സൃഷ്ടികളും അവന്റെ ശബ്ദം കേൾക്കും. അവന്റെ ആ ശബ്ദം കേൾക്കുന്ന ഏതൊരു വസ്തുവും അവനെ ശപിക്കാതിരിക്കില്ല."
അല്ലാലകാഈ തന്റെ പരമ്പരയോടെ മുഹമ്മദ് ബിൻ അൽ-മുൻകദിറിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:"മഹത്വവും പ്രതാപവുമുള്ള അല്ലാഹു, സത്യനിഷേധിയുടെ (കാഫിറിന്റെ) ഖബറിൽ അവന്റെ മേൽ അന്ധയായ ഒരു ജന്തുവിനെ അതിക്രമിക്കാൻ ഏൽപ്പിക്കുമെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ കയ്യിൽ ഇരുമ്പിന്റെ ഒരു ചമ്മട്ടിയുണ്ടാകും, അതിന്റെ തല ഒട്ടകത്തിന്റെ തല പോലെയായിരിക്കും. പുനരുത്ഥാന നാൾ (ഖിയാമത്ത് നാൾ) വരെ അത് അവനെ അടിച്ചുകൊണ്ടേയിരിക്കും. അത് അവനെ കാണുകയുമില്ല, അവന്റെ ശബ്ദം കേട്ട് അവനോട് കരുണ കാണിക്കുകയുമില്ല."
രണ്ടാമത്തേത്: പാമ്പുകളെയും തേളുകളെയും അതിക്രമിക്കാൻ ഏൽപ്പിക്കുക. അബൂഹുറൈറ(റ)വിന്റെ ഹദീസിൽ ഇത് മുൻപ് പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഇബ്നു വഹ്ബ്, അംറ് ബിൻ അൽ-ഹാരിഥിൽ നിന്ന് നിവേദനം ചെയ്യുന്നു; അബൂ സമഹ്, ഇബ്നു ഹുജൈറയിൽ നിന്ന്, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്ന്, നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: നബി(സ) ചോദിച്ചു: "തീർച്ചയായും അവന് ഇടുങ്ങിയ ജീവിതമുണ്ടായിരിക്കും (ഫഇന്ന ലഹു മഈശതൻ ളൻകാ - സൂറത്തു ത്വാഹാ: 124) എന്ന സൂക്തം ഏതിനെക്കുറിച്ചാണ് ഇറക്കപ്പെട്ടതെന്ന് നിങ്ങൾക്കറിയാമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവന്റെ റസൂലിനുമാണ് കൂടുതൽ അറിയുക."
നബി(സ) പറഞ്ഞു: "അത് സത്യനിഷേധിക്ക് അവന്റെ ഖബറിലുള്ള ശിക്ഷയെക്കുറിച്ചാണ്. എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം, അവന്റെ ഖബറിൽ അവന്റെ മേൽ തൊണ്ണൂറ്റൊൻപത് തന്നീനുകളെ (ഭീമാകാരമായ സർപ്പങ്ങളെ) അതിക്രമിക്കാൻ ഏൽപ്പിക്കപ്പെടും. തന്നീൻ എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ? തൊണ്ണൂറ്റൊൻപത് പാമ്പുകളാണത്, ഓരോ പാമ്പിനും ഏഴ് തലകൾ വീതമുണ്ടായിരിക്കും. (മറ്റൊരു നിവേദനത്തിൽ: ഒൻപത് തലകൾ വീതമുണ്ടായിരിക്കും). അവ അവന്റെ ശരീരത്തിൽ ഊതുകയും, അവനെ ദംശിക്കുകയും, പുനരുത്ഥാന നാളിലേക്ക് അവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് വരെ അവന്റെ ശരീരം പോറിക്കീറുകയും ചെയ്തുകൊണ്ടേയിരിക്കും." (ബഖി ബിൻ മഖ്ലദ് തന്റെ മുസ്‌നദിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്).
ബസ്സാർ മറ്റൊരു വഴിയിലൂടെ ഇബ്നു ഹുജൈറയിൽ നിന്ന്, അബൂഹുറൈറ(റ) വഴി നബി(സ)യിലേക്ക് ചേർത്ത് (മർഫൂആയി) ചുരുങ്ങിയ രൂപത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു മന്ദഃ, അബൂ ഹാസിമിന്റെ വഴിയിലൂടെ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; സത്യവിശ്വാസിയുടെയും സത്യനിഷേധിയുടെയും ആത്മാവ് പിടിക്കപ്പെടുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് സത്യനിഷേധിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
"അവന്റെ മേൽ ഹവാമുകളെ (വിഷജന്തുക്കളെ) അതിക്രമിക്കാൻ ഏൽപ്പിക്കപ്പെടും; അതായത് പാമ്പുകളെ. എന്നിട്ടവ അവനെ മാന്തിക്കീറുകയും പരിഭ്രാന്തനാക്കുകയും ചെയ്തുകൊണ്ടേയിരിക്കും." ഇതും മർഫൂആയ (നബിയിലേക്ക് ചേർക്കപ്പെട്ട) രൂപത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ദർറാജ് അബുസ്സമഹിൽ നിന്ന്, അബുൽ ഹൈഥമിൽ നിന്ന്, അബൂസഈദ് അൽഖുദ്‌രി(റ) വഴി നബി(സ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:"സത്യനിഷേധിയുടെ ഖബറിൽ അവന്റെ മേൽ തൊണ്ണൂറ്റൊൻപത് തന്നീനുകളെ (ഭീമാകാരമായ സർപ്പങ്ങളെ) അതിക്രമിക്കാൻ ഏൽപ്പിക്കപ്പെടും. അന്ത്യനാൾ വരുന്നത് വരെ അവ അവനെ ദംശിച്ചുകൊണ്ടേയിരിക്കും. അതിലൊരു തന്നീൻ ഭൂമിയിൽ ഒന്നു ശ്വാസം വിട്ടാൽ പോലും ഇവിടെ പിന്നീട് യാതൊരു പച്ചപ്പും മുളക്കുകയില്ല."(ഇമാം അഹ്മദും, ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. സഈദ് ബിൻ [അബീ] അയ്യൂബ് വഴി, സഈദ് അബീ ഖല്ലാദ് ബിൻ സലീമിൽ നിന്നാണ് ഈ നിവേദനം).
ഇബ്നു ലഹീഅഃ, ദർറാജിൽ നിന്ന് ഇതേപ്രകാരം മർഫൂആയി നിവേദനം ചെയ്യുന്നുണ്ട്. എങ്കിലും അതിൽ "ഖബറിലെ ഞെരുക്കം" (ളമ്മത്തുൽ ഖബർ) എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
അൽ-ഖല്ലാൽ, സഈദ് അബീ ഖല്ലാദ് ബിൻ സലീം വഴി, ദർറാജ് അബീ സമഹിൽ നിന്ന്, അബൂസഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്ത വ്യക്തിയിൽ നിന്ന് ഉദ്ധരിക്കുന്നു; ജനങ്ങൾ അദ്ദേഹത്തോട് 'ഇടുങ്ങിയ ജീവിതത്തെ' (മഈശതൻ ളൻകാ) കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:"അത് സത്യനിഷേധിക്ക് അവന്റെ ഖബറിലുണ്ടാകുന്ന ജീവിതമാണ്. അവന്റെ വാരിയെല്ലുകൾ പരസ്പരം കോർത്തുപോകുന്നതു വരെ അവന്റെ ഖബർ അവന്റെ മേൽ ഇടുങ്ങിപ്പോകും. ആ ഖബറിൽ നിന്ന് നരകത്തിലേക്ക് ഒരു വഴി തുറക്കപ്പെടാൻ അവൻ ആഗ്രഹിച്ചുപോകും."
(ഇത് മോഖൂഫ് ആയ - സ്വഹാബിയിലേക്ക് മാത്രം ചേർക്കപ്പെട്ട - നിവേദനമാണ്. ഇതിന്റെ ചില ഭാഗങ്ങൾ മറ്റൊരു വഴിയിലൂടെ മർഫൂആയും മോഖൂഫായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് രണ്ടാമത്തെ അധ്യായത്തിൽ മുൻപ് പരാമർശിച്ചതാണ്).
മൻസൂർ ബിൻ സ്വഖീർ, ഹമ്മാദ് ബിൻ സലമയിൽ നിന്ന്, അബൂ ഹാസിമിൽ നിന്ന്, നുഅ്മാൻ ബിൻ അബീ അയ്യാഷിൽ നിന്ന്, അബൂസഈദ്(റ) വഴി നിവേദനം ചെയ്യുന്നു; നബി(സ) ഈ സൂക്തത്തെക്കുറിച്ച് (മഈശതൻ ളൻകാ) പറഞ്ഞു: "അത് ഖബറിലെ ശിക്ഷയാണ്. അവന്റെ ഖബർ അവന്റെ മേൽ ഇടുങ്ങിപ്പോകും; എത്രത്തോളമെന്നാൽ അവന്റെ വാരിയെല്ലുകൾ പരസ്പരം കോർത്തുപോകും, അവൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് വരെ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും."
(അൽ-ഖല്ലാൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. മൻസൂർ ബിൻ സ്വഖീർ എന്ന നിവേദകനിൽ ചില ബലഹീനതകളുണ്ട്).
ആദം ബിൻ അബീ ഇയാസ് ഇതിന് വിരുദ്ധമായി നിവേദനം ചെയ്തിട്ടുണ്ട്; അദ്ദേഹം അബൂ ഹാസിമിൽ നിന്ന്, ഹമ്മാദ് ബിൻ സലമ വഴി മൗഖൂഫ് ആയ രൂപത്തിലാണ് (സ്വഹാബിയിലേക്ക് ചേർത്ത്) ഇത് ഉദ്ധരിച്ചത്. ഇതേപ്രകാരം ഥൗരി, സുലൈമാൻ ബിൻ ബിലാൽ, ദറാവർദി തുടങ്ങിയവരും അബൂ ഹാസിമിൽ നിന്ന്, നുഅ്മാനിൽ നിന്ന്, അബൂസഈദ്(റ) വഴി മൗഖൂഫ് ആയി ഉദ്ധരിച്ചിട്ടുണ്ട്. അവരിൽ ചിലർ പറഞ്ഞു: "ഇബ്നു ഉയൈനക്ക് ഇതിൽ തെറ്റ് പറ്റിയിട്ടുണ്ട്." അബൂ സുർഅയും അലാഈയും ഇപ്രകാരമാണ് പറഞ്ഞത്. എന്നാൽ, ഇവിടെ പറയുന്ന 'നുഅ്മാൻ' എന്നത് 'നുഅ്മാൻ ബിൻ അബീ അയ്യാഷ്' തന്നെയാണെന്ന് പറയപ്പെടുന്നു; അബൂ ഹാതിം അർ-റാസിയും അബു അഹ്മദ് അൽ-ഹാകിമും അബൂബക്കർ അൽ-ഖത്വീബും ഇതാണ് പ്രസ്താവിച്ചിട്ടുള്ളത്.
ഇമാം അഹ്മദ്, അലി ബിൻ സൈദ് ബിൻ ജദ്ആന്റെ ഹദീസിൽ നിന്ന്, ഉമ്മു മുഹമ്മദിൽ നിന്ന്, ആയിശ(റ) വഴി അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു:"സത്യനിഷേധികളുടെ മേൽ രണ്ട് വലിയ സർപ്പങ്ങളെ (ഹയ്യത്താൻ) നിയോഗിക്കപ്പെടും; ഒന്ന് അവന്റെ തലയുടെ ഭാഗത്തുനിന്നും മറ്റൊന്ന് അവന്റെ കാലുകളുടെ ഭാഗത്തുനിന്നും. അവ രണ്ടും അവനെ കടിച്ചു കീറിക്കൊണ്ടിരിക്കും. അവ രണ്ടും കടിച്ചു തീരുന്ന ഓരോ തവണയും, വീണ്ടും പഴയപടി തന്നെയായിക്കൊണ്ടിരിക്കും. ഉയിർത്തെഴുന്നേൽപ്പ് നാൾ (ഖിയാമത്ത് നാൾ) വരെ ഇത് തുടരും."
ഇബ്നു അബീ ദുൻയാ - ഒരു ബലഹീനമായ പരമ്പരയോടെ (ഇസ്നാദ് ളഈഫ്) - ഹസനിൽ നിന്ന്, നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: "ഈ സമുദായത്തിലെ ആദ്യകാലക്കാരിൽ പെട്ട ആരെങ്കിലും ഒരാളെ മറ്റൊരാൾ ശപിച്ചുകൊണ്ട് ഇഹലോകത്ത് നിന്ന് വിടപറയുകയാണെങ്കിൽ, അവന്റെ ഖബറിൽ അവന്റെ മേൽ ഒരു ജന്തുവിനെ അല്ലാഹു അതിക്രമിക്കാൻ ഏൽപ്പിക്കാതിരിക്കില്ല. അത് അവന്റെ മാംസം കടിച്ചു കീറിക്കൊണ്ടിരിക്കും. ഖിയാമത്ത് നാൾ വരെ അതിന്റെ വേദന അവൻ അനുഭവിച്ചുകൊണ്ടേയിരിക്കും."
അൽ-ഖല്ലാൽ, ആസ്വിമിന്റെ വഴിയിലൂടെ, സിർറിൽ നിന്ന്, ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: "സത്യനിഷേധിയോട് അവന്റെ ഖബറിൽ വെച്ച് ചോദിക്കപ്പെടും: നീ ആരാണ്? അപ്പോൾ അവൻ പറയും: എനിക്കറിയില്ല. അപ്പോൾ മൂന്ന് തവണ 'നിനക്കൊന്നും അറിയില്ല' എന്ന് പറയപ്പെടും. തുടർന്ന് അവന്റെ വാരിയെല്ലുകൾ പരസ്പരം കോർത്തുപോകുന്നതു വരെ അവന്റെ ഖബർ അവന്റെ മേൽ ഇടുങ്ങിപ്പോകും. അവന്റെ ഖബറിന്റെ വശങ്ങളിൽ നിന്ന് അവന്റെ മേൽ പാമ്പുകൾ അയക്കപ്പെടും, അവ അവനെ കടിക്കുകയും മാന്തിക്കീറുകയും ചെയ്യും. അവൻ പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ തീ കൊണ്ടോ ഇരുമ്പ് കൊണ്ടോ ഉള്ള ചമ്മട്ടികൊണ്ട് അവന് അടിക്കപ്പെടും."
അബൂബക്കർ അൽ-ആജുർറി ഇത് ഉദ്ധരിക്കുകയും അതിൽ ഇപ്രകാരം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്:"അവന് ഒരു അടി അടിക്കപ്പെടും, ആ അടിയാൽ അവന്റെ ഖബർ തീയായി ആളിപ്പടരും." അദ്ദേഹത്തിന്റെ നിവേദനത്തിൽ ഇങ്ങനെയുമുണ്ട്: "ഒട്ടകത്തിന്റെ കഴുത്തുകളേക്കാൾ വലിപ്പമുള്ള പാമ്പുകൾ ഖബറിൽ അവന്റെ മേൽ അയക്കപ്പെടും."
ഇബ്നു അബീ ദുൻയാ 'കിതാബുൽ മൗത്' (മരണത്തിന്റെ പുസ്തകം) എന്ന ഗ്രന്ഥത്തിൽ തന്റെ പരമ്പരയോടെ ഉബൈദ് ബിൻ ഉമൈറിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു:"അവന്റെ മേൽ 'ശുജാഅ് അഖ്‌റഅ്' (മുടി കൊഴിഞ്ഞ വിഷപ്പാമ്പ്) നിയോഗിക്കപ്പെടും. അത് അവന്റെ തലച്ചോറ് തിന്നാൻ തുടങ്ങും; അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അവന് ആദ്യമായി ലഭിക്കുന്നത് ഇതായിരിക്കും."
തന്റെ പരമ്പരയോടെ മസ്‌റൂഖിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:"ആരെങ്കിലും വ്യഭിചരിച്ചുകൊണ്ടോ, മോഷ്ടിച്ചുകൊണ്ടോ, മദ്യപിച്ചുകൊണ്ടോ അല്ലെങ്കിൽ അത്തരം വല്ല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടോ മരണപ്പെടുകയാണെങ്കിൽ, അവന്റെ ഖബറിൽ അവനെ കടിച്ചു കീറാനായി രണ്ട് വിഷപ്പാമ്പുകളെ നിയോഗിക്കപ്പെടാതിരിക്കില്ല."
മൂന്നാമത്തേത്: മരിച്ചവന്റെ തല കല്ലുകൊണ്ട് തകർക്കുക, അവന്റെ വായുടെ ഇരുവശങ്ങളും കീറുക തുടങ്ങിയവ.
സംറത്ത് ബിൻ ജുൻദുബ്(റ) നബി(സ)യിൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ ഇത് വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു:"ഇന്നലെ രാത്രി രണ്ട് ആളുകൾ (മലക്കുകൾ) എന്റെ അടുക്കൽ വരികയും എന്റെ കൈകളിൽ പിടിക്കുകയും ചെയ്തു. അവർ എന്നെ പരിശുദ്ധ ഭൂമിയിലേക്ക് (ബൈത്തുൽ മുഖദ്ദസ്) കൊണ്ടുപോയി. അവിടെ ഒരാൾ ഇരിക്കുന്നുണ്ട്, മറ്റൊരുവൻ ഇരുമ്പിന്റെ ഒരു കൊളുത്തുമായി (കുല്ലൂബ്) അവന്റെ തലക്കൽ നിൽക്കുന്നു. അവൻ ആ കൊളുത്ത് ഇരിക്കുന്നവന്റെ വായുടെ ഒരു വശത്ത് കുത്തിക്കയറ്റി തലയുടെ പിൻഭാഗം വരെ കീറുന്നു. പിന്നീട് മറ്റേ വശത്തും അതുപോലെതന്നെ ചെയ്യുന്നു. ആ വശം കീറിത്തീരുമ്പോഴേക്ക് ആദ്യത്തെ വശം പഴയപടി സുഖപ്പെട്ടിട്ടുണ്ടാകും. വീണ്ടും അവൻ അത് ആവർത്തിക്കുന്നു. ഞാൻ ചോദിച്ചു: 'എന്താണിത്?' അവർ രണ്ടുപേരും പറഞ്ഞു: 'നടക്കൂ, നടക്കൂ.'
അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നു. അവസാനം മലർന്നു കിടക്കുന്ന ഒരാളുടെ അടുത്തെത്തി. മറ്റൊരുവൻ ഒരു വലിയ കല്ലുമായി അവന്റെ തലക്കൽ നിൽക്കുന്നുണ്ട്. അവൻ ആ കല്ലുകൊണ്ട് കിടക്കുന്നവന്റെ തലക്ക് അടിക്കുന്നു. കല്ല് ഉരുണ്ടുപോകുന്നു, തല തകരുന്നു. അടിച്ച് കല്ല് തിരിച്ചെടുക്കാൻ പോയി വരുമ്പോഴേക്ക് അവന്റെ തല വീണ്ടും പഴയപടി സുഖപ്പെട്ടിട്ടുണ്ടാകും. വീണ്ടും അവൻ വന്ന് അടിക്കുന്നു. ഞാൻ ചോദിച്ചു: 'ആരാണിത്?' അവർ പറഞ്ഞു: 'നടക്കൂ, നടക്കൂ.'
അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നു. മുകൾഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലവുമായ ഒരു അടുപ്പ് (തന്നൂർ) പോലെയുള്ള ഒരു ഗർത്തത്തിനരികിൽ ഞങ്ങൾ എത്തിച്ചേർന്നു. അതിനടിയിൽ തീ ആളിപ്പടരുന്നുണ്ട്. തീ ജ്വലിച്ച് മുകളിലേക്ക് ഉയരുമ്പോൾ അതിലുള്ള ആളുകളും മുകളിലേക്ക് ഉയരുന്നു; അവർ പുറത്തേക്ക് ചാടുമാറാകുന്നു. തീ അടങ്ങുമ്പോൾ അവർ അതിലേക്ക് തന്നെ തിരിച്ചുവീഴുന്നു. അതിൽ പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഞാൻ ചോദിച്ചു: 'ഇതാരാണ്?' അവർ പറഞ്ഞു: 'നടക്കൂ, നടക്കൂ.'
അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നു. ഞങ്ങൾ ചോരപ്പുഴയുടെ (നഹ്റുൻ മിൻ ദമി) അടുത്തെത്തി. പുഴയിൽ ഒരാൾ നീന്തുന്നുണ്ട്. പുഴയുടെ കരയിൽ കുറെ കല്ലുകൾ കൂട്ടിയിട്ട് മറ്റൊരാൾ നിൽക്കുന്നു. പുഴയിലുള്ളവൻ കരയിലേക്ക് വന്ന് പുറത്തു കടക്കാൻ ഉദ്ദേശിക്കുമ്പോൾ കരയിൽ നിൽക്കുന്നവൻ അവന്റെ വായലേക്ക് കല്ലെറിയുന്നു. അതോടെ അവൻ പുഴയുടെ പഴയ സ്ഥാനത്തേക്ക് തന്നെ തിരിച്ച പോകുന്നു. അവൻ പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴെല്ലാം വായലേക്ക് കല്ലെറിഞ്ഞ് പഴയപടി ആക്കുന്നു. ഞാൻ ചോദിച്ചു: 'ഇതാരാണ്?' അവർ രണ്ടുപേരും എന്നോട് പറഞ്ഞു: 'നടക്കൂ, നടക്കൂ!'" ഹദീസ് പൂർണ്ണമായി അദ്ദേഹം പരാമർശിച്ചു. അതിൽ ഇപ്രകാരമുണ്ട്: "ഞാൻ പറഞ്ഞു: 'ഇന്നലെ രാത്രി നിങ്ങൾ എന്നെ ചുറ്റിക്കാണിച്ച കാര്യങ്ങളെക്കുറിച്ച് എനിക്ക് വിവരം തരൂ...'"
"...നീ കണ്ട കാര്യങ്ങൾ (ഞങ്ങൾ വിശദീകരിക്കാം).' അവർ പറഞ്ഞു: 'അതെ, നീ കണ്ട വായുടെ വശം കീറപ്പെടുന്ന വ്യക്തിയുണ്ടല്ലോ, അവൻ വലിയൊരു അസത്യവാദിയാണ് (കള്ളം പറയുന്നവൻ). അവൻ പറയുന്ന കള്ളങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പ്രചരിപ്പിക്കപ്പെടുന്നു. ഉയിർത്തെഴുന്നേൽപ്പ് നാൾ (ഖിയാമത്ത് നാൾ) വരെ അവനോട് ഇപ്രകാരം ചെയ്തുകൊണ്ടേയിരിക്കും. എന്നാൽ തല തകർക്കപ്പെടുന്നതായി നീ കണ്ട വ്യക്തിയാകട്ടെ, അല്ലാഹു ഖുർആൻ പഠിപ്പിച്ചു കൊടുക്കുകയും എന്നാൽ രാത്രിയിൽ അതിനെ അവഗണിച്ചു ഉറങ്ങുകയും പകൽ സമയത്ത് അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്തവനാണ്. ഖിയാമത്ത് നാൾ വരെ അവനോടും ഇപ്രകാരം ചെയ്തുകൊണ്ടിരിക്കും. അടുപ്പിൽ (ഗർത്തത്തിൽ) നീ കണ്ട ആളുകൾ വ്യഭിചാരികളാണ്. പുഴയിൽ നീ കണ്ട വ്യക്തി പലിശ തിന്നുന്നവനാണ്.'" ഹദീസ് പൂർണ്ണരൂപത്തിൽ അദ്ദേഹം പരാമർശിച്ചു. ഇമാം ബുഖാരിയാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്.
അബൂ ഖൽദഃ, അബൂ ഹാസിമിൽ നിന്ന്, അദ്ദേഹം സംറയിൽ നിന്ന് ഈ ഹദീസ് നിവേദനം ചെയ്യുന്നു. അതിൽ ഇപ്രകാരമുണ്ട്:"ഞാൻ ചോദിച്ചു: 'ചോരയിൽ നീന്തുന്ന ആ വ്യക്തി ആരാണ്?' അദ്ദേഹം പറഞ്ഞു: 'അത് പലിശയുടെ ആളാണ്. ഖിയാമത്ത് നാൾ വരെ ഖബറിൽ അവൻ കഴിക്കുന്ന ഭക്ഷണം അതാണ്.' ഞാൻ ചോദിച്ചു: 'തല തകർക്കപ്പെടുന്ന വ്യക്തി ആരാണ്?' അദ്ദേഹം പറഞ്ഞു: 'അത് ഖുർആൻ പഠിക്കുകയും പിന്നീട് അത് മറന്നുപോവുകയും, അതിൽ നിന്ന് യാതൊന്നും ഓതാതിരിക്കുകയും ചെയ്തുകൊണ്ട് ഉറങ്ങിപ്പോയവനാണ്. അവൻ ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം ഖിയാമത്ത് നാൾ വരെ ഖബറിൽ അവന്റെ തല തകർത്തുകൊണ്ടിരിക്കും, അവനെ ഉറങ്ങാൻ വിടുകയുമില്ല.'"
നാലാമത്തേത്: മരിച്ചവന്റെ വാരിയെല്ലുകൾ പരസ്പരം കോർത്തുപോകുന്നതു വരെ ഖബർ ഇടുങ്ങിപ്പോവുക. ഒന്നിലധികം ഹദീസുകളിൽ ഇത് മുൻപ് പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്.
അൽ-ഖല്ലാൽ — ഒരു ബലഹീനമായ പരമ്പരയോടെ (ഇസ്നാദ് ളഈഫ്) — അബൂസഈദ് അൽഖുദ്‌രി(റ)വിൽ നിന്ന്, നബി(സ) സത്യനിഷേധിയെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു:"അവന്റെ നഖങ്ങൾക്കും മാംസത്തിനുമിടയിലൂടെ തലച്ചോറ് പുറത്തേക്ക് വരുന്നത് വരെ അവന്റെ ഖബർ അവന്റെ മേൽ ഇടുങ്ങിപ്പോകും."
ഖബറിലെ ഈ ഞെരുക്കം (തദ്‌യീഖ്) സത്യവിശ്വാസിക്കും സത്യനിഷേധിക്കും പൊതുവായുള്ളതാണെന്ന് വ്യക്തമാക്കുന്ന നിവേദനങ്ങൾ വന്നിട്ടുണ്ട്. ഒരുവിഭാഗം പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്; ഇബ്നു ബത്വഃയും മറ്റുള്ളവരും അതിൽ പെടുന്നു. ശഅ്ബഃ, സഅ്ദ് ബിൻ ഇബ്രാഹീമിൽ നിന്ന്, نافع (നാഫിഅ്) വഴി, ആയിശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: "തീർച്ചയായും ഖബറിന് ഒരു ഞെരുക്കമുണ്ട് (ളഗ്ത്വഃ). അതിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ അത് സഅ്ദ് ബിൻ മുആദ്(റ) ആകുമായിരുന്നു." ഇമാം അഹ്മദാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്.
ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ (ഇസ്നാദ്) ശുഅ്ബയുടെ മേൽ ചില അഭിപ്രായവ്യത്യാസങ്ങൾ വന്നിട്ടുണ്ട്; ഒരു വിഭാഗം നമ്മൾ മുകളിൽ പരാമർശിച്ചതുപോലെ നിവേദനം ചെയ്തപ്പോൾ, മറ്റു ചിലർ: 'ശുഅ്ബയിൽ നിന്ന്, നാഫിഇൽ നിന്ന്, മറ്റൊരാളിൽ നിന്ന്, ആയിശ(റ) വഴി' എന്ന് നിവേദനം ചെയ്തു. വേറെ ചിലരാകട്ടെ: 'അദ്ദേഹത്തിൽ നിന്ന് (ശുഅ്ബയിൽ നിന്ന്), സഅ്ദിൽ നിന്ന്, നാഫിഇൽ നിന്ന്, ഇബ്നു ഉമറിന്റെ പത്നിയിൽ നിന്ന്, ആയിശ(റ) വഴി' എന്നും നിവേദനം ചെയ്തിട്ടുണ്ട്.
ഥൗരി, സഅ്ദിൽ നിന്ന്, നാഫിഇൽ നിന്ന്, ഇബ്നു ഉമർ(റ) വഴി നബി(സ)യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്; എന്നാൽ ഇത് മഹ്ഫൂദ് (സ്ഥിരപ്പെട്ടത്) അല്ല.
ഇബ്നു ലഹീഅഃ, ഉഖൈലിൽ നിന്ന്, അദ്ദേഹം സഅ്ദ് ബിൻ ഇബ്രാഹീം വഴിയുള്ള നിവേദനത്തിൽ ഇപ്രകാരം കേട്ടതായി ഉദ്ധരിക്കുന്നു; ആയിശ ബിന്ത് സഅ്ദ്, മുഅ്മിനുകളുടെ മാതാവായ ആയിശ(റ)വിൽ നിന്ന്, നബി(സ) അവരോട് ഇപ്രകാരം പറഞ്ഞതായി അറിയിച്ചു: "നീ ഖബർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് കാവൽ ചോദിച്ചുകൊള്ളുക. കാരണം, അതിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ സഅ്ദ് ബിൻ മുആദ് രക്ഷപ്പെടുമായിരുന്നു. എങ്കിലും അദ്ദേഹത്തിന് ആ ഞെരുക്കത്തെ (ളമ്മഃ) അധികരിപ്പിച്ചിട്ടില്ല (അതായത്, അത് താൽക്കാലികമായിരുന്നു)." (ത്വബറാനിയാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്). എങ്കിലും ശുഅ്ബയുടെ നിവേദനമാണ് കൂടുതൽ വ്യക്തവും പ്രബലവും.
ഇമാം അഹ്മദ്, മുഹമ്മദ് ബിൻ ജാബിറിന്റെ ഹദീസിൽ നിന്ന്, അംറ് ബിൻ മുറയിൽ നിന്ന്, അബുൽ ബുഖ്തരി വഴി, ഹുദൈഫ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: "ഞങ്ങൾ നബി(സ)യോടൊപ്പം ഒരു ജനാസയിൽ (മയ്യത്ത് സംസ്കരണത്തിൽ) പങ്കെടുക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ ഖബറിനരികിൽ എത്തിച്ചേർന്നപ്പോൾ നബി(സ) ഖബറിന്റെ ഒരു വശത്തിരിക്കുകയും അതിലേക്ക് ദൃഷ്ടി തിരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: 'സത്യവിശ്വാസിക്ക് (ഖബറിൽ) ഒരു ഞെരുക്കമുണ്ടാകും, അതിലൂടെ അവന്റെ എല്ലാ തെറ്റുകുറ്റങ്ങളും നീങ്ങിപ്പോകും. എന്നാൽ സത്യനിഷേധിയുടെ മേൽ അത് തീയായി നിറക്കപ്പെടും.'"
(ഈ നിവേദന പരമ്പരയിലെ മുഹമ്മദ് ബിൻ ജാബിർ എന്നയാൾ ബലഹീനനാണ് - ളഈഫ്. അതുപോലെ അബുൽ ബുഖ്തരി എന്ന നിവേദകൻ ഹുദൈഫ(റ)വിൽ നിന്ന് നേരിട്ട് കേട്ടിട്ടില്ല).
നസാഈ, നാഫിഇന്റെ ഹദീസിൽ നിന്ന്, അബ്ദുല്ലാഹിബ്നു ഉമർ(റ) വഴി നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: "ഇദ്ദേഹമാണ് (സഅ്ദ് ബിൻ മുആദ്) അദ്ദേഹത്തിന്റെ മരണം കാരണം അർശ് ചലിക്കുകയും, ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും, എഴുപതിനായിരം മലക്കുകൾ സാക്ഷ്യം വഹിക്കുകയും ചെയ്ത മഹാൻ. തീർച്ചയായും അദ്ദേഹത്തിനും ഒരു ഞെരുക്കം (ളമ്മഃ) അനുഭവപ്പെടുകയുണ്ടായി, പിന്നീട് അദ്ദേഹത്തിന് അതിൽ നിന്ന് ആശ്വാസം നൽകപ്പെട്ടു."
ബസ്സാർ ഇത് ഉദ്ധരിക്കുകയും 'ഉബൈദുള്ളയിൽ നിന്ന്, നാഫിഅ് വഴി മുർസൽ ആയ രൂപത്തിലാണ് ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്' എന്ന് പറയുകയും ചെയ്തു.
ഞാൻ പറയുന്നു: നാഫിഇൽ നിന്ന് സഅ്ദ് ബിൻ ഇബ്രാഹീം വഴിയുള്ള നിവേദനത്തിൽ വന്ന അഭിപ്രായവ്യത്യാസങ്ങൾ മുൻപ് നമ്മൾ പരാമർശിച്ചതാണ്.
സൈദ് ബിൻ അനീസ, ജാബിറിൽ നിന്ന്, നാഫിഅ് വഴി, സ്വഫിയ്യ ബിന്ത് അബീ ഉബൈദിൽ നിന്ന്, നബി(സ)യുടെ പത്നിമാരിൽ ചിലരെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു, നബി(സ) പറഞ്ഞു: "ഖബർ ശിക്ഷയിൽ നിന്ന് ആർക്കെങ്കിലും ഇളവ് ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നെങ്കിൽ, അത് സഅ്ദ് ബിൻ മുആദിന് ലഭിക്കുമായിരുന്നു. തീർച്ചയായും അദ്ദേഹത്തിനും അതിൽ ഒരു ഞെരുക്കം അനുഭവപ്പെടുകയുണ്ടായി."
ബസ്സാർ മറ്റൊരു വഴിയിലൂടെ നാഫിഇൽ നിന്ന്, ഇബ്നു ഉമർ(റ) വഴി ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ത്വബറാനി, സക്കരിയ്യ ബിൻ സല്ലാമിന്റെ വഴിയിലൂടെ, സഈദ് ബിൻ മസ്‌റൂഖിൽ നിന്ന്, അനസ്(റ) വഴി ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(സ)യുടെ മകൾ സൈനബ്(റ) മരണപ്പെട്ടപ്പോൾ റസൂൽ(സ) അതീവ ദുഃഖിതനായി. പിന്നീട് ആ ദുഃഖം മാറി അദ്ദേഹം ശാന്തനായി. അപ്പോൾ ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയിൽ നിന്ന് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു അവസ്ഥ ഞങ്ങൾ കണ്ടല്ലോ?"
നബി(സ) പറഞ്ഞു: "ഞാൻ സൈനബിനെയും അവളുടെ ബലഹീനതയെയും ഖബറിലെ ഞെരുക്കത്തെയും (ളഗ്ത്വത്തുൽ ഖബർ) കുറിച്ച് ഓർക്കുകയായിരുന്നു. അപ്പോൾ അവൾക്ക് അത് എളുപ്പമാക്കിക്കൊടുത്തു. തീർച്ചയായും അവൾക്ക് ഒരു ഞെരുക്കമുണ്ടായി; ആ ഞെരുക്കത്തിന്റെ ശബ്ദം കിഴക്കും പടിഞ്ഞാറുമെത്തക്കവണ്ണം (ബലഗത് അൽ-ഖാഫിഖൈൻ) അത്ര കഠിനമായിരുന്നു."
(ഇതിലെ നിവേദകനായ സക്കരിയ്യ എന്നയാൾ 'മജ്ഹൂൽ' - അപരിചിതൻ - ആണെന്ന് പറയപ്പെടുന്നു. സഈദ് ബിൻ മസ്‌റൂഖ് ആകട്ടെ അനസ്(റ)വിൽ നിന്ന് നേരിട്ട് കേട്ടിട്ടില്ലാത്തതിനാൽ ഈ പരമ്പര മുറിഞ്ഞതാണ് - മുൻഖത്വിഅ്).
അഅ്മഷിന്റെ നിവേദനത്തിൽ അനസ്(റ) വഴി നബി(സ)യിൽ നിന്ന് ഇതേ അർത്ഥം വരുന്ന മറ്റൊരു വഴിയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹംസ അൽ-സുക്കരി, അഅ്മഷിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്; എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ അഅ്മഷ് അനസ്(റ)വിൽ നിന്ന് നേരിട്ട് കേട്ടിട്ടില്ല.
ഇത് 'അബൂ ഹംസയിൽ നിന്ന്, അഅ്മഷിൽ നിന്ന്, സുലൈമാനിൽ നിന്ന്, അനസ്(റ) വഴി' എന്നും പറയപ്പെടുന്നുണ്ട്. സഅ്ദ് ബിൻ അൽ-സ്വൽത് ഇത് അഅ്മഷിൽ നിന്ന്, അബൂ സുഫിയാനിൽ നിന്ന്, അനസ്(റ) വഴി നിവേദനം ചെയ്തിരിക്കുന്നു.
ഹമ്മാദ് ബിൻ സലമ, ഥുമാമയിൽ നിന്ന്, അനസ്(റ) വഴി നിവേദനം ചെയ്യുന്നു: നബി(സ) ഒരു ആൺകുട്ടിയെയോ പെൺകുട്ടിയെയോ ഖബറടക്കം ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: "ഖബറിലെ ഞെരുക്കത്തിൽ (ളമ്മത്തുൽ ഖബർ) നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ, ഈ കൊച്ചുകുട്ടി അതിൽ നിന്ന് രക്ഷപ്പെടുമായിരുന്നു."
(അൽ-ഖല്ലാലും ത്വബറാനിയും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിൽ ഹമ്മാദിന് മേൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഒരു വിഭാഗം ആളുകൾ ഉഥ്മാനിൽ നിന്ന് ഇത് 'മുർസൽ' ആയ രൂപത്തിലാണ് നിവേദനം ചെയ്തിരിക്കുന്നത്. അബൂ ഹാതിം അർ-റാസിയുടെയും ദാറഖുത്നിയുടെയും അഭിപ്രായത്തിൽ മുർസൽ ആയ നിവേദനമാണ് കൂടുതൽ ശരി).
ഇബ്നു വഹ്ബ്, അംറ് ബിൻ അൽ-ഹാരിഥിൽ നിന്ന്, അബുൽ നദ്‌റിൽ നിന്ന്, സിയാദിൽ നിന്ന് - അദ്ദേഹം ഇബ്നു അബ്ബാസ്(റ)വിന്റെ മൗലയാണ് - [ഇബ്നു അബ്ബാസിൽ നിന്ന്] നിവേദനം ചെയ്യുന്നു:
നബി(സ) സഅ്ദ് ബിൻ മുആദ്(റ)വിന്റെ ഖബറിന് മുകളിൽ കയറി നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: "ഖബറിലെ ഞെരുക്കത്തിൽ (ളഗ്ത്വഃ) നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ അത് സഅ്ദ് ബിൻ മുആദ് ആകുമായിരുന്നു. തീർച്ചയായും അദ്ദേഹത്തിനും ഒരു ഞെരുക്കം അനുഭവപ്പെടുകയുണ്ടായി, പിന്നീട് അദ്ദേഹത്തിന് അതിൽ നിന്ന് ആശ്വാസം നൽകപ്പെട്ടു." (ത്വബറാനിയാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്).
ഇമാം അഹ്മദും നസാഈയും യസീദ് ബിൻ അബ്ദില്ലാഹ് ബിൻ അൽ-ഹാദിന്റെ ഹദീസിൽ നിന്ന്, മുആദ് ബിൻ രിഫാഅഃ വഴി, ജാബിർ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു; സഅ്ദ്(റ)വിനെ ഖബറടക്കുന്ന സമയത്ത് നബി(സ) ഇപ്രകാരം പറഞ്ഞു:"പരമകാരുണികനായ അല്ലാഹുവിന്റെ അർശ് ചലിക്കുകയും ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്ത ഈ സൽക്കർമ്മിയായ അടിമയുടെ കാര്യത്തിൽ അല്ലാഹു എത്ര പരിശുദ്ധൻ (സുബ്ഹാനല്ലാഹ്)! അദ്ദേഹത്തിന് ഖബറിൽ ഞെരുക്കമുണ്ടായി, പിന്നീട് അല്ലാഹു അദ്ദേഹത്തിന് അതിൽ നിന്ന് ആശ്വാസം നൽകി."
ഇമാം അഹ്മദ്, ഇബ്നു ഇസ്ഹാഖ് വഴി, മുആദ് ബിൻ രിഫാഅഃ എന്നിൽ നിന്ന് നിവേദനം ചെയ്യുന്നു; മഹ്മൂദ് ബിൻ അബ്ദിറഹ്മാൻ ബിൻ അംറ് ബിൻ അൽ-ജമൂഹ്, ജാബിർ(റ)വിൽ നിന്ന്, നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: "തീർച്ചയായും ഈ സൽക്കർമ്മിയായ അടിമയ്ക്ക് അവന്റെ ഖബറിൽ ഞെരുക്കമുണ്ടായി, ഒടുവിൽ അല്ലാഹു അദ്ദേഹത്തിന് അതിൽ നിന്ന് ആശ്വാസം നൽകി."
ഇബ്നു ഇസ്ഹാഖ് (സഅ്ദിന്റെ മരണസമയത്ത്) അർശ് ചലിച്ചതിനെക്കുറിച്ചും ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടതിനെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. മുആദ് ബിൻ രിഫാഅഃ പറഞ്ഞു: "എന്റെ ജനതയിലെ ചില പുരുഷന്മാർ നബി(സ)യിൽ നിന്ന് ഉദ്ധരിച്ച് എന്നോട് ഇപ്രകാരം പറയുകയുണ്ടായി..." എന്നാൽ ജാബിറിന്റെ ഹദീസിൽ അദ്ദേഹം ഇത് പ്രത്യേകം പരാമർശിച്ചിട്ടില്ല. യസീദ് ബിൻ അൽ-ഹാദിന്റെ നിവേദന പരമ്പരയിൽ (ഇസ്നാദിൽ) 'ജാബിർ ഒരു വ്യക്തിയിൽ നിന്ന് നിവേദനം ചെയ്യുന്നു' എന്ന് അധികമായി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ യസീദ് ബിൻ അൽ-ഹാദിന്റെ വാക്കാണ് കൂടുതൽ ശരിയെന്നാണ് ഹദീസ് മനഃപാഠമാക്കിയ ഭൂരിഭാഗം ഇമാമുകളുടെയും അഭിപ്രായം. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
ബൈഹഖി, അബൂ ഇസ്ഹാഖിന്റെ ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു; ഉമയ്യ ബിൻ അബ്ദില്ലാഹ് എന്നോട് നിവേദനം ചെയ്തു, തീർച്ചയായും അദ്ദേഹം ചോദിച്ചു.സഅ്ദിന്റെ കുടുംബത്തിൽ പെട്ട ചിലരോട് (ചോദിച്ചു): ഈ വിഷയത്തിൽ നബി(സ)യിൽ നിന്ന് നിങ്ങൾക്ക് എന്താണ് വിവരം ലഭിച്ചിട്ടുള്ളത്? അവർ പറഞ്ഞു: നബി(സ)യോട് ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്: 'അദ്ദേഹം മൂത്രത്തിൽ നിന്നുള്ള ശുദ്ധി കാര്യത്തിൽ ചില വീഴ്ചകൾ വരുത്താറുണ്ടായിരുന്നു.'"
ഇബ്നു അബീ ദുൻയാ, മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽ-തമീമിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഖുറൈശികളിലെ ഒരു പ്രമുഖനായ അബൂബക്കർ അൽ-തമീമി ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും ഖബറിലെ ഞെരുക്കം എന്നത് (ളമ്മത്തുൽ ഖബർ), ഭൂമിയാണ് അവരുടെ അസ്സൽ (ഉറവിടം) അഥവാ മാതാവ് എന്നതുകൊണ്ടാണ്. അവരിൽ നിന്നാണ് അവർ സൃഷ്ടിക്കപ്പെട്ടത്. പിന്നീട് അവർ ദീർഘകാലം അതിൽ നിന്ന് മാറിനിന്നു (ഇഹലോക ജീവിതം). അങ്ങനെ അവർ വീണ്ടും അതിലേക്ക് തന്നെ തിരിച്ചയക്കപ്പെടുമ്പോൾ, ഒരു മാതാവ് ദീർഘകാലം കാണാതിരുന്ന തന്റെ മകൻ തിരിച്ചുവരുമ്പോൾ അവനെ കെട്ടിപ്പുണരുന്നതുപോലെ ഭൂമി അവരെ ഞെരുക്കുന്നു. അതിനാൽ, ആര് അല്ലാഹുവിനെ അനുസരിച്ച് ജീവിച്ചുവോ, അവനെ ഭൂമി കരുണയോടും സൗമ്യതയോടും കൂടി കെട്ടിപ്പുണരും. എന്നാൽ ആര് അല്ലാഹുവിനോട് ദ്രോഹം ചെയ്ത പാപിയായിരുന്നുവോ, അവനെ ഭൂമി തന്റെ രക്ഷിതാവിനോടുള്ള കോപത്താൽ കഠിനമായി ഞെരുക്കുന്നതാണ്."
'കിതാബുൽ മുഖ്തദരീൻ' എന്ന ഗ്രന്ഥത്തിൽ തന്റെ പരമ്പരയോടെ അബ്ദുൽ അസീസ് ബിൻ അബീ ദാവൂദിൽ നിന്ന്, നാഫിഅ് വഴി നിവേദനം ചെയ്യുന്നു: മരണസമയം അടുത്തപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി. അപ്പോൾ ചോദിക്കപ്പെട്ടു: "താങ്കളെന്താണ് കരയുന്നത്?" അദ്ദേഹം പറഞ്ഞു: "ഞാൻ സഅ്ദിനെയും ഖബറിലെ ഞെരുക്കത്തെയും ഓർത്തുപോയതാണ്."
ഹന്നാദ് ബിൻ അൽ-സരി, സഈദ് ബിൻ ദീനാറിൽ നിന്ന്, ഇബ്രാഹീം അൽ-ഗനവി വഴി, ആയിശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ആയിശ(റ)യുടെ അരികിലൂടെ ഒരു ചെറിയ കുട്ടിയുടെ ജനാസ (മയ്യത്ത്) കടന്നുപോയപ്പോൾ അവർ കരയുകയുണ്ടായി. അവർ പറഞ്ഞു: "ഖബറിലെ ഞെരുക്കത്തെക്കുറിച്ച് ആ കുട്ടിയോട് എനിക്ക് തോന്നിയ ദയ (ശഫ്ഖഃ) കാരണമാണ് ഞാൻ കരഞ്ഞത്."
ഹന്നാദ് പറഞ്ഞു: മുഹമ്മദ് ബിൻ ഫുദൈൽ തന്റെ പിതാവിൽ നിന്ന്, ഇബ്നു അബീ മുലൈകയിൽ നിന്ന് നിവേദനം ചെയ്തുകൊണ്ട് പറഞ്ഞു:"ഖബറിലെ ഞെരുക്കത്തിൽ നിന്ന് ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല, സഅ്ദ് ബിൻ മുആദ് പോലും. അദ്ദേഹത്തിന്റെ തൂവാലയാകട്ടെ ഇഹലോകത്തെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമായതാണ്."
അബുൽ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു: മുഹമ്മദ് ബിൻ അൽ-സ്വബാഹ് ഞങ്ങളോട് നിവേദനം ചെയ്തു, അമ്മാർ ബിൻ മുഹമ്മദ് ഞങ്ങളോട് നിവേദനം ചെയ്തു.ലെയ്‌ഥിൽ നിന്ന്, മിൻഹാലിൽ നിന്ന്, സാദാനിൽ നിന്ന്, ബറാഅ്(റ) വഴി നബി(സ) അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് (ലഹും മിൻ ജഹന്നമ മിഹാദുൻ വമിൻ ഫൗഖിഹിം ഗവാശ് - സൂറത്തുൽ അഅ്റാഫ്: 41) പറഞ്ഞതായി നിവേദനം ചെയ്യുന്നു:
നബി(സ) പറഞ്ഞു: "സത്യനിഷേധിക്ക് അവന്റെ ഖബറിൽ തീ കൊണ്ടുള്ള രണ്ട് വസ്ത്രങ്ങൾ ധരിപ്പിക്കപ്പെടും. അതാണ് അല്ലാഹുവിന്റെ 'അവരുടെ മുകൾഭാഗത്ത് മൂടികളുണ്ടായിരിക്കും (വമിൻ ഫൗഖിഹിം ഗവാശ്)' എന്ന വചനം."
(ഇതൊരു അപൂർവ്വവും നിഷേധിക്കപ്പെട്ടതുമായ - ഗരീബ് മുൻകർ - നിവേദനമാണ്).
ഖബറിലുള്ളവർക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുമോ?
രണ്ട് കാഹളം ഊതലുകൾക്കിടയിലുള്ള (നഫ്‌ഖതൈൻ) സമയത്ത് ഖബറിലുള്ളവർക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുമെന്ന് പറയപ്പെട്ടിട്ടുണ്ട്. സഈദ് ബിൻ ബഷീർ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഈ വചനം അതിലേക്ക് വിരൽ ചൂണ്ടുന്നു:
"ഞങ്ങളുടെ നാശമേ! ഞങ്ങളെ ഞങ്ങളുടെ ഈ കിടപ്പറയിൽ നിന്ന് എഴുന്നേൽപ്പിച്ചതാരാണ്? പരമകാരുണികനായ അല്ലാഹു വാഗ്ദാനം ചെയ്തതാണല്ലോ ഇത്..." (സൂറത്തു യാസീൻ: 52). അതായത്, ശിക്ഷയില്ലാത്ത ആ ഇടവേളയെയാണ് അവർ ഇവിടെ ഉദ്ദേശിക്കുന്നത്.
അൽ-ഖല്ലാൽ 'കിതാബുസ്സുന്നഃ' എന്ന ഗ്രന്ഥത്തിൽ ഇത് മർഫൂആയ (നബിയിലേക്ക് ചേർക്കപ്പെട്ട) രൂപത്തിൽ ഉദ്ധരിച്ചിട്ടുണ്ട്; ഇസ്ഹാഖ് ബിൻ അൽ-നാസികി ഞങ്ങളോട് നിവേദനം ചെയ്തു, മുഹമ്മദ് ബിൻ സ്വഅ്ബ് ഞങ്ങളോട് നിവേദനം ചെയ്തു, റൗഹ് ബിൻ മുസാഫിർ ഞങ്ങളോട് നിവേദനം ചെയ്തു, അഅ്മഷിൽ നിന്ന്, അബൂസുഫിയാനിൽ നിന്ന്, ജാബിർ(റ) വഴി നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു:
നബി(സ) പറഞ്ഞു: "തീർച്ചയായും ഈ സമുദായം അവരുടെ ഖബറുകളിൽ പരീക്ഷിക്കപ്പെടും..." അദ്ദേഹം ഹദീസ് പൂർണ്ണരൂപത്തിൽ പരാമർശിച്ചു. അതിന്റെ അവസാനത്തിൽ ഇപ്രകാരമുണ്ട്: "അന്ത്യനാൾ സംഭവിക്കുന്നതിന് തൊട്ടുമുൻപ് വരെ അവർ ഖബറുകളിൽ ശിക്ഷിക്കപ്പെടും. പിന്നീട് അന്ത്യനാളിന് മുൻപായി അവർ ഉറങ്ങും. ആ ഉറക്കത്തെക്കുറിച്ചാണ് അവർ പിന്നീട് ഖേദിച്ചുകൊണ്ട് ഇപ്രകാരം പറയുക: 'ഞങ്ങളെ ഞങ്ങളുടെ ഈ കിടപ്പറയിൽ (ഉറക്കസ്ഥലത്ത്) നിന്ന് എഴുന്നേൽപ്പിച്ചതാരാണ്?'"
(ഈ നിവേദന പരമ്പര ബലഹീനമാണ് - ഇസ്നാദ് ളഈഫ്. റൗഹ് ബിൻ മുസാഫിറും ഇസ്ഹാഖ് ബിൻ ഖാലിദും കടുത്ത ബലഹീനതയുള്ളവരാണ്).
ചില പ്രത്യേക സമയങ്ങളിൽ ഖബറിലുള്ളവരിൽ നിന്ന് ശിക്ഷ ഒഴിവാക്കപ്പെടുമോ?
ചില പുണ്യമാസങ്ങളിൽ (അൽ-അശ്ഹുറുൽ ശരീഫഃ) ഖബർ ശിക്ഷയോ അല്ലെങ്കിൽ അതിൽ ചിലതോ ഒഴിവാക്കപ്പെടാറുണ്ട്.
അനസ് ബിൻ മാലിക്(റ)വിൽ നിന്ന് ബലഹീനമായ ഒരു പരമ്പരയോടെ (ഇസ്നാദ് ളഈഫ്) ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: തീർച്ചയായും ഖബർ ശിക്ഷ ഒഴിവാക്കപ്പെടും.
റമളാൻ മാസത്തിൽ മരണപ്പെടുന്നവരിൽ നിന്നും, അതുപോലെ വെള്ളിയാഴ്ച പകലോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവോ മരണപ്പെടുന്നവരിൽ നിന്നും ഖബറിലെ പരീക്ഷണം ഒഴിവാക്കപ്പെടും."
ഇമാം അഹ്മദും തിർമിദിയും അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്(റ) വഴിയുള്ള ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു; നബി(സ) പറഞ്ഞു: "ഒരു മുസ്‌ലിം വെള്ളിയാഴ്ച പകലോ അല്ലെങ്കിൽ വെള്ളിയാഴ്ച രാവോ മരണപ്പെടുന്നില്ല; അല്ലാഹു അവനെ ഖബറിലെ പരീക്ഷണത്തിൽ (ഫിത്‌നത്തുൽ ഖബർ) നിന്ന് സംരക്ഷിച്ചിട്ടല്ലാതെ."
അധ്യായം: ഖബറിലെ അനുഗ്രഹങ്ങൾ
ഖബറിലെ അനുഗ്രഹങ്ങളെ സംബന്ധിച്ചാണെങ്കിൽ, അല്ലാഹുവിന്റെ ഈ വചനം അതിലേക്ക് വിരൽ ചൂണ്ടുന്നു:
"എന്നാൽ അവൻ (അല്ലാഹുവോട്) അടുത്തവരിൽ പെട്ടവനാണെങ്കിൽ, അവന് ആശ്വാസവും സുഗന്ധദ്രവ്യവും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗത്തോപ്പുമുണ്ട്." (സൂറത്തുൽ വാഖിഅ: 88-89) മുമ്പ് വിശദീകരിച്ചതുപോലെ, ബറാഅ്(റ) നിവേദനം ചെയ്ത ഹദീസിലും മറ്റും ഖബറിലെ ചില അനുഗ്രഹങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ഇബ്നു വഹ്ബ്, അംറ് ബിൻ അൽ-ഹാരിസ് എന്നിവരിൽ നിന്ന് നിവേദനം: അബുസ്സമഹ് ദർറാജ് തന്നോട് പറഞ്ഞു, അദ്ദേഹം ഇബ്നു ഹജീറയിൽ നിന്നും അദ്ദേഹം അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു; പ്രവാചകൻ ﷺ പറഞ്ഞു: "തീർച്ചയായും സത്യവിശ്വാസി അവന്റെ ഖബറിൽ പച്ചപ്പുനിറഞ്ഞ ഒരു തോട്ടത്തിലായിരിക്കും. അവന്റെ ഖബർ എഴുപത് മുഴം വിശാലമാക്കപ്പെടും, പൗർണ്ണമി രാവിലെയെന്നോണം അത് അവന് പ്രകാശിപ്പിക്കപ്പെടുകയും ചെയ്യും."
അബു അബ്ദുറഹ്മാൻ അൽ-മുഖ്‌രിഅ്, ദാവൂദ്, അബൂബഹ്ർ എന്നിവരിൽ നിന്ന് നിവേദനം; മുസ്‌ലിം ബിൻ മുസ്‌ലിം എന്ന് വിളിക്കപ്പെടുന്ന തന്റെ ഭാര്യാപിതാവിൽ നിന്ന്, അദ്ദേഹം മുവർരിഖ് അൽ-ഇജ്ലിയിൽ നിന്ന്, അദ്ദേഹം ഉബൈദ് ബിൻ ഉമൈറിൽ നിന്ന് നിവേദനം ചെയ്യുന്നു; ഉബാദത്ത് ബിൻ സ്വാമിത്(റ) പറഞ്ഞു: "രാത്രികാലങ്ങളിൽ ഖുർആൻ പാരായണം ചെയ്ത് നമസ്കരിക്കാറുള്ള ഒരു സത്യവിശ്വാസി മരണാസന്നനാകുമ്പോൾ ഖുർആൻ വന്ന് അവന്റെ തലഭാഗത്ത് നിൽക്കും. ആളുകൾ അവനെ കുളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ (അത് അവിടെയുണ്ടാകും). അവനെ കുളിപ്പിച്ചു കഴിഞ്ഞ് അവന്റെ നെഞ്ചിനും കഫൻപുടവയ്ക്കുമിടയിലേക്ക് ഖുർആൻ പ്രവേശിക്കും.
പിന്നീട് അവനെ ഖബറിൽ വെക്കുകയും, മൻകറും നകീറും (ചോദ്യം ചെയ്യാനായി) വരികയും ചെയ്യുമ്പോൾ ഖുർആൻ അവനും ആ മലക്കുകൾക്കും ഇടയിലായി പുറത്തുവരും. അപ്പോൾ മലക്കുകൾ ഖുർആനോട് പറയും: 'നീ ഞങ്ങളിൽ നിന്ന് മാറിനിൽക്കൂ, ഞങ്ങൾക്ക് അവനോട് ചിലത് ചോദിക്കാനുണ്ട്.' >
അപ്പോൾ ഖുർആൻ പറയും: 'അല്ലാഹുവാണെ സത്യം! ഞാൻ അവനെ വിട്ടുപിരിയില്ല. നിങ്ങൾ അവനോട് എന്തെങ്കിലും ചോദിക്കാൻ കൽപ്പിക്കപ്പെട്ടവരാണെങ്കിൽ നിങ്ങളുടെ പണി നോക്കിക്കൊള്ളുക (എനിക്ക് തടസ്സമില്ല).'
പിന്നീട് ഖുർആൻ ആ മയ്യിത്തിലേക്ക് നോക്കി ചോദിക്കും: 'നിനക്കെന്നെ മനസ്സിലായോ?' അപ്പോൾ അവൻ 'ഇല്ല' എന്ന് പറയും. ഖുർആൻ പറയും: 'രാത്രികളിൽ നിന്നെ ഉറക്കമിളപ്പിക്കുകയും, പകൽ സമയങ്ങളിൽ നിന്നെ ദാഹിപ്പിക്കുകയും (നോമ്പ് നോൽപ്പിക്കുകയും), നിന്റെ ഇച്ഛകളിൽ നിന്ന് നിന്നെ തടയുകയും ചെയ്ത നിന്റെ ഖുർആൻ ആണ് ഞാൻ. നിന്റെ കേൾവിയും കാഴ്ചയും ഞാനായിരുന്നു. ഉറ്റ സുഹൃത്തുക്കളിൽ വെച്ച് ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായി നീ എന്നെ കാണും. അതിനാൽ സന്തോഷിച്ചുകൊള്ളൂ! മുൻകറിന്റെയും നകീറിന്റെയും ചോദ്യം ചെയ്യലിന് ശേഷം നിനക്ക് യാതൊരുവിധ ഭയമോ ദുഃഖമോ ഉണ്ടാകില്ല.'"
പിന്നീട് ആ രണ്ട് മലക്കുകളും (മൻകറും നകീറും) അവന്റെ അടുക്കൽ നിന്ന് പുറത്തുപോകും. അപ്പോൾ ഖുർആൻ അതിന്റെ രക്ഷിതാവിങ്കലേക്ക് ഉയരുകയും, അവന് (ആ മയ്യിത്തിന്) ഒരു വിരിപ്പും പുതപ്പും നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. അപ്പോൾ അല്ലാഹു കൽപ്പിക്കും: "അവന് സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു വിരിപ്പും പുതപ്പും ഒരു വിളക്കും, സ്വർഗ്ഗത്തിലെ മുല്ലപ്പൂവും നൽകുക."
ഭൂമിയിലെ ആകാശത്തോട് ഏറ്റവും അടുത്തവരായ ആയിരം മലക്കുകൾ അത് വഹിച്ചുകൊണ്ട് വരും. (പ്രവാചകൻ ﷺ) പറഞ്ഞു: ഖുർആൻ ആ മലക്കുകൾക്ക് മുൻപേ മയ്യിത്തിന്റെ അടുക്കൽ എത്തും. എന്നിട്ട് ചോദിക്കും: "എനിക്ക് ശേഷം നീ ഭയപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്തോ? നിനക്കായി സ്വർഗ്ഗത്തിൽ നിന്നുള്ള വിരിപ്പും പുതപ്പും കൽപ്പിക്കപ്പെടുന്നത് വരെ ഞാൻ എന്റെ രക്ഷിതാവിന്റെ അടുക്കൽ നിന്ന് മാറിയിട്ടില്ല."
തുടർന്ന് മലക്കുകൾ അവന്റെ അടുക്കൽ പ്രവേശിക്കും. അവർ അവനെ എടുത്ത് ആ വിരിപ്പ് വിരിക്കുകയും, പുതപ്പ് അവന്റെ ഇരു കാലുകളുടെയും അടിയിലായി വെക്കുകയും ചെയ്യും. മുല്ലപ്പൂവ് അവന്റെ നെഞ്ചിന്റെ ഭാഗത്തും വെക്കും. ശേഷം അവനെ വലതുഭാഗം ചരിച്ചു കിടത്തും. അതിനുശേഷം മലക്കുകൾ അവിടെനിന്ന് ഉയർന്നുപോകും. അവർ ആകാശത്തേക്ക് പ്രവേശിക്കുന്നത് വരെ അവൻ ആ മലക്കുകളെ നോക്കിക്കൊണ്ടിരിക്കും. പിന്നീട് ഖുർആൻ ഖബറിന്റെ ഖിബ്‌ലയുടെ ഭാഗത്തേക്ക് നീങ്ങി നിൽക്കും. അതിനുശേഷം അല്ലാഹു ഉദ്ദേശിക്കുന്ന അത്രത്തോളം അവന്റെ ഖബർ വിശാലമാക്കപ്പെടും.
അബൂ അബ്ദിറഹ്മാൻ പറഞ്ഞു: മുആവിയയുടെ ഗ്രന്ഥത്തിൽ ഇപ്രകാരമുണ്ട്: അവന് നാനൂറ് വർഷത്തെ യാത്രാദൂരം ഖബർ വിശാലമാക്കപ്പെടും. പിന്നീട് അവന്റെ നെഞ്ചിന്റെ ഭാഗത്തുനിന്ന് ആ മുല്ലപ്പൂവ് എടുത്ത് മൂക്കിനടുത്ത് വെക്കും. പുനരുത്ഥാന നാൾ (ഖിയാമത്ത് നാൾ) വരെ അവനത് പുതിയ സുഗന്ധത്തോടെ ആസ്വദിച്ചുകൊണ്ടിരിക്കും.
പിന്നീട് ഖുർആൻ ദിവസത്തിൽ ഒന്നോ രണ്ടോ തവണ അവന്റെ കുടുംബത്തിന്റെ അടുക്കൽ ചെല്ലുകയും, അവരുടെ വിവരങ്ങൾ മയ്യിത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്യും. അവർക്കായി നന്മക്കും ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കും. അവന്റെ മക്കളിൽ ആരെങ്കിലും തിന്മയിലാണ് ജീവിക്കുന്നതെന്ന് ഖുർആൻ അറിഞ്ഞാൽ, അത് മയ്യിത്തിന് മനോവിഷമം ഉണ്ടാക്കാതിരിക്കാൻ ആ വിവരം മറച്ചുവെക്കും. ആ തിന്മ ചെയ്യുന്ന മകൻ നേർവഴിയിലാകാൻ വേണ്ടി രാവിലെയും വൈകുന്നേരവും ഖുർആൻ ആ വീട്ടുപടിക്കൽ ചെന്ന് പ്രാർത്ഥിക്കുകയും, കാഹളത്തിൽ ഊതപ്പെടുന്നത് (ഖിയാമത്ത് നാൾ) വരെ അവൻ ഓർത്ത് കരയുകയും ചെയ്യും.
ഹാഫിള് അബൂ മൂസാ അൽ-മദീനി പറഞ്ഞു:ഈ ഹദീസ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, അബൂ ഖൈസമ എന്നിവരും മുൻഗാമികളായ അവരുടെ തലമുറയിലുള്ളവരും അബൂ അബ്ദിറഹ്മാൻ അൽ-മുഖ്‌രിഅ് വഴി നിവേദനം ചെയ്തിട്ടുള്ളതാണ്.
രണ്ടാമത്തെ അധ്യായത്തിൽ മുമ്പ് കടന്നുപോയിട്ടുണ്ട്: "ഖബർ എന്നത് സ്വർഗ്ഗത്തോപ്പുകളിൽ നിന്നുള്ള ഒരു തോപ്പാണ്, അല്ലെങ്കിൽ നരകക്കുഴികളിൽ നിന്നുള്ള ഒരു കുഴിയാണ്." ഇത് അബൂഹുറൈറ(റ), അബൂസഈദ്(റ) എന്നിവരുടെ ഹദീസിൽ നിന്ന് രണ്ട് ബലഹീനമായ (ളഈഫ്) പരമ്പരകളിലൂടെ വന്നതാണ്.
ഇബ്നു ഉമർ(റ)വിന്റെ ഹദീസിൽ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു (ഇബ്നു അബിദ്ദുൻയ ഇത് ഉദ്ധരിച്ചിട്ടുണ്ട്): ഹാരൂൺ ബിൻ സുഫ്യാൻ, മുഹമ്മദ് ബിൻ ഉമർ എന്നിവരിൽ നിന്ന്, എന്റെ സഹോദരൻ സലമ ബിൻ ഉമർ, ഇബ്നു അബീ ശൈബയിൽ നിന്ന്, അബൂ കസീർ അൽ-അശ്ജഇയിൽ നിന്ന്, നാഫിഇൽ നിന്ന്, ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു; പ്രവാചകൻ ﷺ പറഞ്ഞു: "ഖബർ എന്നത് സ്വർഗ്ഗത്തോപ്പുകളിൽ നിന്നുള്ള ഒരു തോപ്പാണ്, അല്ലെങ്കിൽ നരകക്കുഴികളിൽ നിന്നുള്ള ഒരു കുഴിയാണ്." ഇതിന്റെ പരമ്പരയും ബലഹീനമാണ് (ഇസ്നാദുഹു ളഈഫ്).
അധ്യായം: ഖബർവാസികളുടെ ശിക്ഷയും അനുഗ്രഹങ്ങളും വെളിപ്പെടുത്തപ്പെട്ടതിനെക്കുറിച്ച് (ما جاء في الكشف عن بعض عذاب أهل القبور ونعيمهم)
തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഖബർവാസികളുടെ ശിക്ഷയോ അനുഗ്രഹങ്ങളോ അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. പ്രവാചകൻ ﷺ യുടെ കാലത്തും ഇത്തരം ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്; അതിനുശേഷവും ധാരാളമായി സംഭവിച്ചിട്ടുണ്ട്.
ഖാലിദ് ബിൻ ഹയ്യാൻ അൽ-ദഥ്നി, കൽസൂം ബിൻ ജൗശനിൽ നിന്ന്, അദ്ദേഹം യഹ്‌യ അൽ-മദീനിയിൽ നിന്ന്, അദ്ദേഹം സാലിം ബിൻ അബ്ദില്ലാഹ് ബിൻ ഉമറിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം (അബ്ദുല്ലാഹിബ്നു ഉമർ) പറഞ്ഞു: "ഒരിക്കൽ ഞാൻ തനിയെ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ജാഹിലിയ്യാ കാലഘട്ടത്തിലെ (ഇസ്‌ലാമിന് മുൻപുള്ള) ചില ഖബറുകൾക്ക് മുകളിലൂടെ ഞാൻ കടന്നുപോയി. പെട്ടെന്ന് ഒരു ഖബറിൽ നിന്ന് തീ ആളിക്കത്തുന്ന നിലയിൽ ഒരാൾ പുറത്തേക്ക് വന്നു. അവന്റെ കഴുത്തിൽ ഇരുമ്പ് ചങ്ങലയുണ്ടായിരുന്നു. എന്റെ കയ്യിൽ വെള്ളമുള്ള ഒരു തോൽപ്പാത്രമുണ്ടായിരുന്നു. അവൻ എന്നെ കണ്ടപ്പോൾ വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, എനിക്ക് വെള്ളം തരൂ! അല്ലാഹുവിന്റെ ദാസനേ, എന്റെ മേൽ വെള്ളമൊഴിക്കൂ!'
അല്ലാഹുവാണെ സത്യം, അവൻ എന്നെ പേരെടുത്ത് തിരിച്ചറിഞ്ഞ് വിളിച്ചതാണോ, അതോ അറബികൾ പൊതുവെ വിളിക്കാറുള്ളതുപോലെ വിളിച്ചതാണോ എന്ന് എനിക്കറിയില്ല. പെട്ടെന്ന് ആ ഖബറിൽ നിന്ന് മറ്റൊരു മനുഷ്യൻ പുറത്തുവന്നു. അവൻ വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, അവന് വെള്ളം കൊടുക്കരുത്! തീർച്ചയായും അവൻ ഒരു കാഫിറാണ് (സത്യനിഷേധിയാണ്).' തുടർന്ന് അവൻ ആ ചങ്ങലയിൽ പിടിച്ച് ആ മനുഷ്യനെ ഖബറിലേക്ക് തന്നെ വലിച്ചിഴച്ചു താഴ്ത്തി."
അദ്ദേഹം തുടർന്നു പറഞ്ഞു: "രാത്രിയായപ്പോൾ ഞാൻ ഒരു വൃദ്ധയുടെ വീട്ടിൽ അഭയം തേടി. ആ വീടിന്റെ ഒരു വശത്തായി ഒരു ഖബറുണ്ടായിരുന്നു. അപ്പോൾ രാത്രിയിൽ ഒരു അശരീരി മുഴങ്ങുന്നത് ഞാൻ കേട്ടു. അത് ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: 'മൂത്രവും മൂത്രത്തിന്റെ പ്രശ്നവും! തോൽപ്പാത്രവും തോൽപ്പാത്രത്തിന്റെ പ്രശ്നവും!'
ഞാൻ ആ വൃദ്ധയോട് ചോദിച്ചു: 'എന്താണീ കേൾക്കുന്നത്? നാശം നിനക്ക്!' അപ്പോൾ അവർ പറഞ്ഞു: 'അത് എന്റെ ഭർത്താവാണ്. അവൻ മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്താറുണ്ടായിരുന്നില്ല (ശ്രദ്ധിക്കാറുണ്ടായിരുന്നില്ല). ഞാൻ അവനോട് പറയുമായിരുന്നു: കഷ്ടം! ഒട്ടകം പോലും മൂത്രമൊഴിക്കുമ്പോൾ കാലുകൾ അകത്തിവെച്ച് സൂക്ഷിക്കാറുണ്ടല്ലോ. പക്ഷേ അവൻ അതൊന്നും വകവെച്ചിരുന്നില്ല.'"
ആ വൃദ്ധ പറഞ്ഞു: "ഒരു ദിവസം അവൻ ഇരിക്കുമ്പോൾ ഒരാൾ അവന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു: 'എനിക്ക് കുടിക്കാൻ വെള്ളം തരൂ, ഞാൻ അത്രക്ക് ദാഹിച്ചിരിക്കുകയാണ്.' ഭർത്താവ് പറഞ്ഞു: 'ദാ ആ തൂങ്ങിക്കിടക്കുന്ന തോൽപ്പാത്രം എടുത്തോളൂ.' വന്നയാൾ നോക്കിയിട്ട് പറഞ്ഞു: 'ആ തോൽപ്പാത്രത്തിൽ വെള്ളമില്ലല്ലോ!' ഭർത്താവ് പറഞ്ഞു: 'അവിടെ തോൽപ്പാത്രമുണ്ട് (വെള്ളമില്ലെങ്കിലും).' വൃദ്ധ പറയുന്നു: അപ്പോഴേക്കും ആ വന്ന മനുഷ്യൻ മരിച്ചുവീണു. ആ സംഭവത്തിന് ശേഷം, മരണപ്പെട്ട ദിവസം മുതൽ എന്റെ ഭർത്താവ് ഖബറിലിരുന്ന് ഇപ്രകാരം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്: 'മൂത്രവും മൂത്രത്തിന്റെ പ്രശ്നവും! തോൽപ്പാത്രവും തോൽപ്പാത്രത്തിന്റെ പ്രശ്നവും!'"
അദ്ദേഹം (അബ്ദുല്ലാഹിബ്നു ഉമർ) പറഞ്ഞു: "പിന്നീട് ഞാൻ റസൂലുള്ളാഹി ﷺ യുടെ അടുക്കൽ വന്നപ്പോൾ, എന്റെ യാത്രയിൽ ഞാൻ കണ്ട കാര്യങ്ങൾ അവിടുത്തോട് വിവരിച്ചു കൊടുത്തു. അപ്പോഴാണ് ഒരാൾ മാത്രമായി തനിയെ യാത്ര ചെയ്യുന്നത് പ്രവാചകൻ ﷺ വിലക്കിയത്."
ഈ നിവേദനം ഇബ്നുൽ ബറാഅ് അദ്ദേഹത്തിന്റെ 'കിതാബുർ-റൗദ' എന്ന ഗ്രന്ഥത്തിലും, അൽ-ഖല്ലാൽ അദ്ദേഹത്തിന്റെ 'കിതാബുസ്സുന്ന' എന്ന ഗ്രന്ഥത്തിലും, ഇബ്നു അബിദ്ദുൻയ അദ്ദേഹത്തിന്റെ 'മൻ ആശ ബഅ്ദൽ മൗത്' (മരണശേഷം ജീവിച്ചവർ) എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെ നിവേദകനായ യഹ്‌യ അൽ-മദീനി അത്ര പ്രശസ്തനല്ലാത്ത (അപരിചിതനായ) ആളാണ്.
ഇബ്നു അബിദ്ദുൻയ മറ്റൊരു പരമ്പരയിലൂടെയും ഇത് ഉദ്ധരിച്ചിട്ടുണ്ട്; സുബൈർ കുടുംബത്തിന്റെ മേൽനോട്ടക്കാരനായിരുന്ന അംറ് ബിൻ ദീനാർ വഴി—ഇദ്ദേഹം ബലഹീനനായ (ളഈഫ്) നിവേദകനാണ്—സാലിമിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്. ഈ ഹദീസിന്റെ ആദ്യഭാഗം മുതൽ ഇപ്രകാരം അതിൽ രേഖപ്പെടുത്തിയിരിക്കുന്നു: "(അവൻ വിളിച്ചു പറഞ്ഞപ്പോൾ) അവൻ എന്റെ പേര് തിരിച്ചറിഞ്ഞ് വിളിച്ചതാണോ, അതോ 'അല്ലാഹുവിന്റെ ദാസനേ' എന്ന് പൊതുവായി വിളിച്ചതാണോ എന്ന് എനിക്കറിയില്ല. അദ്ദേഹം (ഇബ്നു ഉമർ) പറഞ്ഞു: അപ്പോൾ ഞാൻ തിരിഞ്ഞുനോക്കി, അപ്പോഴേക്കും രണ്ടാമത്തെയാൾ അവനെ ഖബറിലേക്ക് താഴ്ത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് അവൻ ഒരു അടികൊടുക്കാനായി അവന്റെ നേർക്ക് ആഞ്ഞു..." എന്നാൽ അതിനുശേഷമുള്ള കാര്യങ്ങൾ ഈ നിവേദനത്തിൽ പരാമർശിക്കുന്നില്ല.
ഇമാം ലാലകാഈ അദ്ദേഹത്തിന്റെ 'കിതാബുസ്സുന്ന' എന്ന ഗ്രന്ഥത്തിൽ, അസ്സരി ബിൻ യഹ്‌യയുടെ ഹദീസിൽ നിന്ന്, മാലിക് ബിൻ ദീനാർ വഴി ഇത് ഉദ്ധരിച്ചിട്ടുണ്ട്. അതിൽ മാലിക് ബിൻ ദീനാർ ഇത് സാലിം ബിൻ അബ്ദില്ലാഹിൽ നിന്ന് കേട്ടതായും, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നതായും നൽകിയിരിക്കുന്നു. എന്നാൽ ഇത് ഒരു തെറ്റാണ് (നിവേദന പരമ്പരയിലെ പിഴവാണ്). യഥാർത്ഥത്തിൽ മാലിക് ഇത് കേട്ടത് സുബൈർ കുടുംബത്തിന്റെ മേൽനോട്ടക്കാരനായ അംറ് ബിൻ ദീനാറിൽ നിന്നാണ്, അദ്ദേഹം സാലിമിൽ നിന്നും നിവേദനം ചെയ്തതാണ്.
ഇമാം ത്വബറാനി മറ്റൊരു പരമ്പരയിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്; അബ്ദുള്ളാഹ് ബിൻ മുഹമ്മദ് ബിൻ അൽ-മുഗീറ വഴി—ഇദ്ദേഹവും ബലഹീനനാണ് (ളഈഫ്)—മാലിക് ബിൻ മഗ്‌വൂലിൽ നിന്ന്, നാഫിഇൽ നിന്ന്, ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞാൻ ബദ്റിന്റെ പരിസര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് കഴുത്തിൽ ചങ്ങലയുമായി ഒരാൾ പുറത്തേക്ക് വന്നു. അവൻ വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, എനിക്ക് വെള്ളം കുടിക്കാൻ തരൂ!' (മുൻപ് വിവരിച്ച അതേ അർത്ഥത്തിലുള്ള സംഭവം അദ്ദേഹം ഓർത്തെടുത്തു). തുടർന്ന് ഞാൻ പ്രവാചകൻ ﷺ യുടെ അടുക്കൽ ചെന്ന് വിവരമറിയിച്ചപ്പോൾ അവിടുന്ന് ചോദിച്ചു: 'അതേ, നീ അവനെ കണ്ടോ?' ഞാൻ പറഞ്ഞു: 'അതേ.' അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: 'അത് അല്ലാഹുവിന്റെ ശത്രുവായ അബൂജഹൽ ആണ്. പുനരുത്ഥാന നാൾ (ഖിയാമത്ത് നാൾ) വരെ അവനുള്ള ശിക്ഷ ഇപ്രകാരം തന്നെയായിരിക്കും.'"
ഇബ്നു അബിദ്ദുൻയ, ഖാലിദിന്റെ പരമ്പരയിലൂടെ ശഅ്ബിയിൽ നിന്ന് ഉദ്ധരിക്കുന്നു; ഒരാൾ പ്രവാചകൻ ﷺ യോട് പറയുകയുണ്ടായി: "തീർച്ചയായും ഞാൻ ബദ്‌റിലൂടെ കടന്നുപോയപ്പോൾ, ഭൂമിയിൽ നിന്ന് ഒരാൾ പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. അപ്പോൾ അവന്റെ കൂടെയുള്ള മറ്റൊരു മനുഷ്യൻ ഇരുമ്പുവടികൊണ്ട് അവനെ അടിച്ചു കൊണ്ടിരിക്കുകയാണ്. ആ അടിയിൽ അവൻ ഭൂമിയിലേക്ക് താഴ്ന്നുപോകുന്നു. പിന്നീട് വീണ്ടും അവൻ പുറത്തുവരുന്നു, വീണ്ടും ഇതുപോലെ തന്നെ ചെയ്യപ്പെടുന്നു. ഇത് പലതവണ ആവർത്തിക്കപ്പെടുന്നു." അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു."അത് അബൂജഹൽ ബിൻ ഹിശാം ആണ്. പുനരുത്ഥാന നാൾ (ഖിയാമത്ത് നാൾ) വരെ അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും."
മറ്റൊരു പരമ്പരയില്ലാതെ (ബലാ ഇസ്നാദ്) വാഖിദി ഇപ്രകാരം പരാമർശിക്കുന്നു: ഇബ്നു ഉമർ(റ) കണ്ടത് നാലാമതൊരു വ്യക്തിയെയായിരുന്നു. അപ്പോൾ അവനെ തടഞ്ഞ മലക്ക് പറഞ്ഞത്: "അവന് വെള്ളം കൊടുക്കരുത്, തീർച്ചയായും അവൻ ഉബയ്യ് ബിൻ ഖലഫ് ആണ്. റസൂലുള്ളാഹി ﷺ കൊലപ്പെടുത്തിയവനാണവൻ."
ഇബ്നു അബിദ്ദുൻയ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; ഹമ്മാദ് ബിൻ സലമയുടെ വഴിയിലൂടെ, ഹിശാം ബിൻ ഉർവയിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരാൾ മക്കക്കും മദീനക്കും ഇടയിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹം ഒരു ഖബർസ്ഥാനിൽ എത്തിയപ്പോൾ, ഇരുമ്പ് ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ, തീ ആളിക്കത്തിക്കൊണ്ട് ഒരു മനുഷ്യൻ ഖബറിൽ നിന്ന് പുറത്തേക്ക് വന്നു. അവൻ വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, (എന്റെ മേൽ വെള്ളം) ഒഴിക്കൂ! ഒഴിക്കൂ!'
തുടർന്ന് അവന്റെ പിന്നാലെ മറ്റൊരുവൻ പുറത്തുവന്നു. അവൻ വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, നീ ഒഴിക്കരുത്!' നിവേദകൻ പറയുന്നു: (ഇത് കണ്ട്) ആ യാത്രികൻ ഭയന്ന് ബോധരഹിതനായി വീണു. അദ്ദേഹത്തിന്റെ വാഹനം (ഒട്ടകം) അദ്ദേഹവുമായി 'അൽ-അർജ്' എന്ന സ്ഥലത്തേക്ക് തിരിഞ്ഞുപോയി.
ആ സംഭവത്തിന് ശേഷം പേടി കാരണം അദ്ദേഹത്തിന്റെ തലമുടി മുഴുവൻ വെളുത്തുപോയിരുന്നു (തുഗാമ എന്ന വെളുത്ത ചെടി പോലെ). പിന്നീട് അദ്ദേഹം ഈ വിവരം ഉസ്മാൻ(റ)വിനോട് പങ്കുവെച്ചു. അപ്പോഴാണ് ഒരാൾ മാത്രമായി തനിയെ യാത്ര ചെയ്യുന്നത് ഉസ്മാൻ(റ) വിലക്കിയത്."
ഇബ്നു അബിദ്ദുൻയ വീണ്ടും മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; യഹ്‌യ ബിൻ അയ്യൂബ് ബിൻ അൽ-ഹാദിന്റെ വഴിയിലൂടെ, മുഹമ്മദ് ബിൻ ഇബ്രാഹീമിൽ നിന്ന്, അൽ-ഹുവൈരിസ് ബിൻ അർ-രിബാബിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
"ഞാൻ 'അൽ-ഇഥായാഹ്' എന്ന സ്ഥലത്തുകൂടി യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു ഖബറിൽ നിന്ന് ഒരാൾ ഞങ്ങളുടെ മുന്നിലേക്ക് പുറത്തുവന്നു. അവന്റെ മുഖവും തലയും തീയാൽ ആളിക്കത്തുന്നുണ്ടായിരുന്നു. കഴുത്തിൽ ഇരുമ്പിന്റെ കോളറും ഉണ്ടായിരുന്നു. അവൻ വിളിച്ചുപറഞ്ഞു: 'ഈ തോൽപ്പാത്രത്തിൽ നിന്ന് എനിക്ക് വെള്ളം കുടിക്കാൻ തരൂ!'
തൊട്ടുപിന്നാലെ അവന്റെ പിന്നിൽ നിന്ന് മറ്റൊരു മനുഷ്യൻ പുറത്തുവന്നു. അവൻ പറഞ്ഞു: 'ഈ കാഫിറിന് നീ വെള്ളം കൊടുക്കരുത്.' തുടർന്ന് അവൻ ചങ്ങലയുടെ അറ്റത്ത് പിടിച്ചു വലിക്കുകയും, അവനെ മുഖംകുത്തി വീഴ്ത്തുകയും ചെയ്തു. പിന്നീട് അവനെ ഖബറിലേക്ക് തന്നെ വലിച്ചിഴച്ചു കൊണ്ടുപോയി, അവർ രണ്ടുപേരും അതിൽ മറഞ്ഞു.
അൽ-ഹുവൈരിസ് പറഞ്ഞു: (ഇത് കണ്ട് ഭയന്ന്) ഞാൻ എന്റെ ഒട്ടകത്തെ ശക്തമായി അടിച്ചു ഓടിച്ചു. എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുവിൽ 'ഇർഖുള് ളബിയ്യ' എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് എനിക്ക് അല്പം ശാന്തനാകാൻ കഴിഞ്ഞത്. ഞാൻ അവിടെ ഒട്ടകത്തിൽ നിന്നിറങ്ങി മഗ്‌രിബ്, ഇശാഅ് നമസ്കാരങ്ങൾ നിർവ്വഹിച്ചു.
പിന്നീട് ഞാൻ വീണ്ടും യാത്ര തിരിക്കുകയും രാവിലെ മദീനയിൽ എത്തിച്ചേരുകയും ചെയ്തു. ഞാൻ ഉമർ ബിൻ അൽ-ഖത്വാബ്(റ)വിന്റെ അടുക്കൽ ചെന്ന് ഈ വിവരമറിയിച്ചു. അപ്പോൾ ഉമർ(റ) പറഞ്ഞു: 'ഹുവൈരിസ്, അല്ലാഹുവാണെ സത്യം, ഞാൻ നിന്നെ സംശയിക്കുന്നില്ല (നീ പറഞ്ഞത് സത്യമാണ്). തീർച്ചയായും നീ എന്നോട് വളരെ ഗൗരവമുള്ളൊരു വിവരമാണ് അറിയിച്ചിരിക്കുന്നത്.'
പിന്നീട് അവിടുന്ന്..."ഉമർ(റ) 'കനിഫുസ്സഫ്രാഅ്' എന്ന പ്രദേശത്തുള്ള, ജാഹിലിയ്യാ കാലഘട്ടത്തിന് സാക്ഷികളായ ചില പ്രായം ചെന്ന ആളുകളുടെ (ശൈഖുമാരുടെ) അടുക്കലേക്ക് ആളയച്ചു. ശേഷം ഹുവൈരിസിനെ വിളിപ്പിച്ചു എന്നിട്ട് അവരോട് പറഞ്ഞു: "ഇദ്ദേഹം എന്നോട് ഒരു വിവരം പങ്കുവെച്ചിട്ടുണ്ട്, ഞാൻ ഇദ്ദേഹത്തെ സംശയിക്കുന്നില്ല. ഹുവൈരിസ്, നീ കണ്ട കാര്യം ഇവർക്ക് വിവരിച്ചു കൊടുക്കൂ."
ഹുവൈരിസ് അത് വിവരിച്ചപ്പോൾ അവർ പറഞ്ഞു: "അമീറുൽ മുഅ്മിനീൻ, ഞങ്ങൾ ഈ വ്യക്തിയെ തിരിച്ചറിയുന്നു. ഇത് ജാഹിലിയ്യാ കാലത്ത് മരണപ്പെട്ട 'ഗിഫാർ' ഗോത്രക്കാരനായ ഒരു മനുഷ്യനാണ്." ഇതുകേട്ടപ്പോൾ, അവൻ ജാഹിലിയ്യത്തിലാണ് മരണപ്പെട്ടത് എന്നറിഞ്ഞതിൽ ഉമർ(റ) അല്ലാഹുവെ സ്തുതിക്കുകയും സന്തോഷിക്കുകയും ചെയ്തു. തുടർന്ന് അവരോട് ആ മനുഷ്യനെക്കുറിച്ച് ഉമർ(റ) ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അമീറുൽ മുഅ്മിനീൻ, അവൻ ജാഹിലിയ്യാ കാലത്തെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു, എങ്കിലും അവൻ അതിഥികൾക്ക് യാതൊരു അവകാശവും നൽകാത്ത (അതിഥി സൽക്കാരം നടത്താത്ത) ആളായിരുന്നു."
ഹിശാം ബിൻ അമ്മാർ 'കിതാബുൽ ബഅ്സ്' എന്ന ഗ്രന്ഥത്തിൽ, യഹ്‌യ ബിൻ ഹംസയിൽ നിന്ന്, അദ്ദേഹം നുഅ്മാനിൽ നിന്ന്, അദ്ദേഹം മക്ഹൂലിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾ ഉമർ ബിൻ അൽ-ഖത്വാബ്(റ)വിന്റെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ തലയിലെയും താടിയിലെയും പകുതിയോളം മുടി വെളുത്തിട്ടുണ്ടായിരുന്നു. ഉമർ(റ) ചോദിച്ചു: "എന്താണ് നിനക്ക് സംഭവിച്ചത്?"
അദ്ദേഹം പറഞ്ഞു: "അമീറുൽ മുഅ്മിനീൻ, ഒരിക്കൽ ഞാൻ രാത്രിയിൽ 'ബനൂ ഫുലാൻ' എന്ന ഗോത്രത്തിന്റെ ഖബർസ്ഥാനിലൂടെ കടന്നുപോയി. പെട്ടെന്ന് ഒരാൾ തീക്കനൽ വടിയുമായി മറ്റൊരാളെ ഓടിക്കുന്നത് ഞാൻ കണ്ടു. ആ വടികൊണ്ട് അടിക്കുമ്പോഴൊക്കെ തല മുതൽ കാൽ വരെ അവൻ തീയാൽ ആളിക്കത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് ഓടിവന്നവൻ എന്നെ കെട്ടിപ്പിടിച്ച് വിളിച്ചുപറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, എന്നെ രക്ഷിക്കൂ!' അപ്പോൾ അടിക്കാൻ വന്നവൻ പറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ, നീ അവനെ സഹായിക്കരുത്, അവൻ എത്രയോ മോശക്കാരനായ അല്ലാഹുവിന്റെ ദാസനാണ്.' >
(ഇത് കേട്ടപ്പോൾ) ഉമർ(റ) പറഞ്ഞു: "അതുകൊണ്ടാണ് നിങ്ങളുടെ പ്രവാചകൻ ﷺ ഒരാൾ മാത്രമായി തനിയെ യാത്ര ചെയ്യുന്നത് വെറുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്."
ഇബ്നു അബിദ്ദുൻയ 'കിതാബു മൻ ആശ ബഅ്ദൽ മൗത്' എന്ന ഗ്രന്ഥത്തിൽ, ശിഹാബ് ബിൻ ഖിരാഷിന്റെ പരമ്പരയിലൂടെ, അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനായ അൽ-അവ്വാം ബിൻ ഹൗശബിൽ നിന്ന്, അദ്ദേഹം മുജാഹിദിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:
"ഒരിക്കൽ ഞാൻ ഒരു ആവശ്യത്തിനായി യാത്ര തിരിച്ചു. വഴിയിലായിരിക്കെ പെട്ടെന്ന് ഭൂമിയിൽ നിന്ന് ഒരു കഴുത പുറത്തേക്ക് വന്നു. അത് എന്റെ മുഖത്തിന് നേരെ നോക്കി മൂന്ന് തവണ കഴുതയെപ്പോലെ ഉച്ചത്തിൽ കരഞ്ഞു. പിന്നീട് അത് ഭൂമിയിലേക്ക് തന്നെ തിരിച്ചുപോയി.
ഞാൻ ഉദ്ദേശിച്ച ജനങ്ങളുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: 'നിന്റെ മുഖത്തിന്റെ നിറം എന്താണ് ഇങ്ങനെ മാറിപ്പോയത്?' ഞാൻ അവരോട് വഴിയിൽ കണ്ട കാര്യം വിവരിച്ചു കൊടുത്തു. അപ്പോൾ അവർ പറഞ്ഞു: 'അത് ഈ പ്രദേശത്തുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനാണ്. അവന്റെ ഉമ്മ ആ കൂടാരത്തിലാണ് താമസിക്കുന്നത്. ഉമ്മ അവനോട് എന്തെങ്കിലും കാര്യത്തിന് കൽപ്പിച്ചാൽ അവൻ ഉമ്മയെ ചീത്ത വിളിക്കുമായിരുന്നു. അവൻ പറയുമായിരുന്നു: നീ വെറുമൊരു കഴുതയെപ്പോലെയാണല്ലോ!'
പിന്നീട് അവൻ മരണപ്പെട്ടപ്പോൾ ഞങ്ങൾ അവനെ ഈ കുഴിയിൽ അടക്കം ചെയ്തു. അവൻ അടക്കം ചെയ്യപ്പെട്ട അന്നുമുതൽ ഇന്നുവരെ, അവൻ തല പുറത്തേക്കിട്ട് ആ കൂടാരത്തിന്റെ ഭാഗത്തേക്ക് നോക്കി ദിവസവും മൂന്ന് തവണ ഇപ്രകാരം കഴുതയെപ്പോലെ കരയും. എന്നിട്ട് തിരികെ കുഴിയിലേക്ക് തന്നെ പോകും."
അൽ-അവ്വാം ബിൻ ഹൗശബിന്റെ പരമ്പരയിലൂടെ, ശിഹാബിൽ നിന്ന്, അബ്ദുള്ളാഹ് ബിൻ അബീ ഹുദൈൽ പറഞ്ഞു: ആ ചെറുപ്പക്കാരൻ ഉമ്മയോട് സംസാരിക്കുമ്പോഴൊക്കെ ഉമ്മയുടെ മുഖത്തുനോക്കി മൂന്ന് തവണ കഴുതയെപ്പോലെ ഉച്ചത്തിൽ കരയുമായിരുന്നു. പിന്നീട് ബാക്കി ഭാഗം അദ്ദേഹം ചുരുക്കി വിവരിച്ചു."
ഇബ്നു അബിദ്ദുൻയ നിവേദനം ചെയ്യുന്നു; സുവൈദ് ബിൻ സഈദ്, അൽ-ഹകം ബിൻ സിനാനിൽ നിന്ന്, അദ്ദേഹം അംറ് ബിൻ ദീനാറിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "മദീനക്കാരനായ ഒരാളുടെ സഹോദരി മരണപ്പെട്ടു. അദ്ദേഹം അവരെ കഫൻ ചെയ്യാനും ഖബറടക്കാനുമുള്ള കാര്യങ്ങൾ ചെയ്യുകയും ഖബറിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവരെ അടക്കം ചെയ്ത ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ പണക്കിഴി ഖബറിനുള്ളിൽ എവിടെയോ മറന്നുവെച്ച കാര്യം അദ്ദേഹം ഓർക്കുന്നത്.
അദ്ദേഹം തന്റെ കൂട്ടുകാരിലൊരാളെ സഹായത്തിന് വിളിച്ചു ഖബറിനടുത്തേക്ക് തിരിച്ചുപോയി. അവർ ഖബർ തുറന്ന് പണക്കിഴി കണ്ടെടുത്തു. അപ്പോൾ ആ സഹോദരൻ കൂട്ടുകാരനോട് പറഞ്ഞു: 'നീ അല്പം മാറിനിൽക്കൂ, എന്റെ സഹോദരി ഖബറിൽ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്കൊന്ന് നോക്കണം.'
അദ്ദേഹം മൺകട്ടകൾ (ലഹ്ദ്) അല്പം മാറ്റി നോക്കിയപ്പോൾ ഖബറിനുള്ളിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്! അദ്ദേഹം വേഗത്തിൽ അത് പഴയതുപോലെ മൂടി ഖബർ ശരിയാക്കി വെച്ചു.
വിഷമത്തോടെ ഉമ്മയുടെ അടുക്കൽ മടങ്ങിയെത്തിയ അദ്ദേഹം ചോദിച്ചു: 'എന്റെ സഹോദരിയുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു?' ഉമ്മ ചോദിച്ചു: 'നീ എന്തിനാണ് അവളെക്കുറിച്ച് ഇപ്പോൾ ചോദിക്കുന്നത്?' അദ്ദേഹം ഖബറിൽ കണ്ട കാര്യം വിവരിച്ചു കൊടുത്തു. അപ്പോൾ ഉമ്മ പറഞ്ഞു: 'മകനേ, അവൾ നമസ്കാരം അതിന്റെ സമയത്തുനിന്ന് മനഃപൂർവ്വം വൈകിപ്പിക്കാറുണ്ടായിരുന്നു (വുളൂഅ് എടുക്കുന്നതിൽ മടി കാണിച്ചിരുന്നു). അതുമാത്രമല്ല, രാത്രികളിൽ അയൽവാസികൾ ഉറങ്ങുമ്പോൾ അവരുടെ വാതിലുകൾക്കരികിൽ ചെന്ന് അവർ സംസാരിക്കുന്നത് ഒളിച്ചുകേൾക്കുകയും, അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും (പരദൂഷണം പറയുകയും) ചെയ്യുമായിരുന്നു.'"
അബുൽ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു; അബ്ബാസ് ബിൻ അബീ ഈസാ, മുഹമ്മദ് ബിൻ യൂസുഫ് അൽ-ഫർയാബിയിൽ നിന്ന്, അദ്ദേഹം അബു സിനാനിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ അബു സിനാനെ സന്ദർശിക്കാൻ പോയതായിരുന്നു—അദ്ദേഹം അപ്പോൾ ജീവിച്ചിരിപ്പുണ്ട്. ആളുകൾ അദ്ദേഹത്തോട് ഒരു സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അത് വിവരിച്ചു കൊടുത്തു: ഞാൻ എന്റെ ഒരു സഹോദരന്റെ മരണവിവരമറിഞ്ഞ് അവിടെ ചെന്നതായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മരണപ്പെട്ടതിൽ അതീവ ദുഃഖിതനായി ഉറക്കെ കരയുന്നുണ്ടായിരുന്നു.
ഞങ്ങൾ അവനെ ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു: 'മരണം അല്ലാഹുവിന്റെ വിധിയല്ലേ, നീ എന്തിനാണ് ഇത്രയധികം ഭയപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്നത്?' അവൻ പറഞ്ഞു: 'ഞാൻ അവന്റെ മരണത്തിലല്ല കരയുന്നത്. അവനെ ഖബറടക്കി കഴിഞ്ഞയുടൻ ഖബറിനുള്ളിൽ നിന്ന് ഒരു ഭയാനകമായ നിലവിളി ഞാൻ കേട്ടു. അവൻ വിളിച്ചുപറയുകയായിരുന്നു: ആഹ്! കഷ്ടം! എന്റെ ശിക്ഷ തുടങ്ങിയല്ലോ!'
അവൻ തുടർന്നു: 'ഭയം കാരണം ഞാൻ രണ്ടാമതോ മൂന്നാമതോ ദിവസങ്ങളിൽ ആ ഖബർ തുറന്നുനോക്കി. കല്ലറയുടെ മൺകട്ടകൾ മാറ്റിയപ്പോൾ അവന്റെ കഴുത്ത് മുതൽ നെഞ്ചുവരെ തീയിന്റെ ഒരു ചങ്ങല ചുറ്റിവരിഞ്ഞിരിക്കുന്നതാണ് ഞാൻ കണ്ടത്! ആ ചങ്ങല അറുത്തുമാറ്റാനായി ഞാൻ എന്റെ കൈകൾ അതിനുള്ളിലേക്ക് നീട്ടി. പക്ഷേ, പെട്ടെന്ന് തീ എന്റെ വിരലുകളെ പൊള്ളിച്ചു. ഞാൻ വേഗത്തിൽ കൈ പിൻവലിച്ചു, നോക്കിയപ്പോൾ എന്റെ കൈ പൂർണ്ണമായും വെന്തുപോയിരുന്നു.'"
നിവേദകൻ പറയുന്നു: ഞാൻ ഇമാം ഔസാഈയോട് ചോദിച്ചു:"യഹൂദികളും ക്രിസ്ത്യാനികളും മരിക്കുമ്പോൾ അവരുടെ ആളുകൾ ഇത്തരം നിലവിളികൾ കേൾക്കാറില്ലല്ലോ, (പിന്നെന്താണ് ഇതിന്റെ രഹസ്യം)?" അപ്പോൾ ഇമാം ഔസാഈ പറഞ്ഞു: "യഹൂദികളും ക്രിസ്ത്യാനികളും നരകാവകാശികളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല (അതുകൊണ്ട് അവർക്ക് പ്രത്യേകം അടയാളങ്ങൾ കാണിക്കേണ്ടതില്ല). എന്നാൽ, ജീവിച്ചിരിക്കുന്ന സത്യവിശ്വാസികൾക്ക് ഒരു പാഠവും താക്കീതുമാകാൻ വേണ്ടിയാണ് അല്ലാഹു നിങ്ങളിലുള്ളവരിൽ നിന്ന് തന്നെ ഇത്തരം ചില സംഭവങ്ങൾ വെളിപ്പെടുത്തിത്തരുന്നത്."
ഇബ്നു അബിദ്ദുൻയ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; ഉമർ ബിൻ ഹാറൂണിൽ നിന്ന്, അദ്ദേഹം അബ്ദുൽ ഹമീദ് ബിൻ മഹ്‌മൂദ് അൽ-മഗ്‌വൂലിയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരിക്കൽ ഞാൻ ഇബ്നു അബ്ബാസ്(റ)വിന്റെ സദസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോൾ കുറച്ചാളുകൾ അവിടുത്തെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: 'ഞങ്ങൾ ഞങ്ങളുടെ ഒരു കൂട്ടുകാരനോടൊപ്പം ഹജ്ജിനായി പുറപ്പെട്ടതായിരുന്നു. അങ്ങനെ ഞങ്ങൾ 'ദാതുസ്സ്വഫാഹ്' എന്ന സ്ഥലത്ത് എത്തിയപ്പോൾ അദ്ദേഹം മരണപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തെ അടക്കം ചെയ്യാനായി ഒരു ഖബർ (ലഹ്ദ്) വെട്ടി.
എന്നാൽ, വെട്ടി കഴിഞ്ഞപ്പോഴതാ ഖബറിനുള്ളിൽ കറുത്ത നിറമുള്ള ഒരു വലിയ പാമ്പ് വന്ന് ആ ലഹ്ദ് മുഴുവൻ കൈക്കലാക്കി കിടക്കുന്നു! ഞങ്ങൾ അത് വിട്ട് രണ്ടാമതൊരു ഖബർ വെട്ടി. അപ്പോഴതാ അതിലും അതേ പാമ്പ് വന്നിരിക്കുന്നു! ഞങ്ങൾ മൂന്നാമതും ഒരു ഖബർ വെട്ടിയെങ്കിലും അതിലും ഇതുതന്നെ ആവർത്തിച്ചു.
ഒടുവിൽ ഞങ്ങൾ അത് അവിടെത്തന്നെ വിട്ട് ഇബ്നു അബ്ബാസ്(റ)വിന്റെ അടുക്കൽ വന്ന് വിവരമറിയിച്ചു. അപ്പോൾ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: 'അത് അവൻ ചെയ്തുകൂട്ടിയ അമലിന്റെ (പ്രവർത്തിയുടെ) ഫലമാണ്. നിങ്ങൾ പോയി ആ പാമ്പുള്ള ഏതെങ്കിലും ഒരു ഖബറിൽ തന്നെ അവനെ അടക്കം ചെയ്യുക.'
അങ്ങനെ ഞങ്ങൾ മടങ്ങിച്ചെന്ന് അവനെ അതിലൊന്നിൽ അടക്കം ചെയ്തു. ഞങ്ങൾ തിരികെ നാട്ടിലെത്തിയപ്പോൾ അവന്റെ ഭാര്യയോട് ചോദിച്ചു: 'നിന്റെ ഭർത്താവ് എന്തായിരുന്നു പ്രവർത്തിച്ചിരുന്നത്?' അപ്പോൾ അവർ പറഞ്ഞു: 'അദ്ദേഹം ധാന്യങ്ങൾ വിൽക്കുന്ന ആളായിരുന്നു. ദിവസവും തന്റെ കുടുംബത്തിന് ആവശ്യമുള്ള ഭക്ഷണം എടുത്തുമാറ്റിയ ശേഷം, ബാക്കിയുള്ള ധാന്യങ്ങളിൽ ഉണങ്ങിയ പുല്ലും കഷ്ണങ്ങളും (ഖസ്വബ്) കലർത്തിയായിരുന്നു അദ്ദേഹം വിറ്റിരുന്നത്.'"
അൽ-ഹൈഥം ബിൻ അദിയ്യ് നിവേദനം ചെയ്യുന്നു; അബാൻ ബിൻ അബ്ദില്ലാഹ് അൽ-ബജലിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞങ്ങളുടെ അയൽക്കാരനായ ഒരാൾ മരണപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തിന്റെ കുളിപ്പിക്കലിനും കഫൻ ചെയ്യലിനും സാക്ഷിയാവുകയും ഖബറിലേക്ക് ചുമന്നുകൊണ്ടുപോവുകയും ചെയ്തു. എന്നാൽ അവനെ ഖബറിൽ വെക്കാൻ നോക്കിയപ്പോൾ, പൂച്ചയോട് സാദൃശ്യമുള്ള ഒരു വിചിത്ര ജീവി ഖബറിനുള്ളിൽ ഇരിക്കുന്നത് കണ്ടു!
ഞങ്ങൾ അതിനെ അവിടെനിന്ന് ഓടിക്കാൻ നോക്കിയെങ്കിലും അത് ഒട്ടും അനങ്ങിയില്ല. ഖബർ വെട്ടുന്നയാൾ അതിന്റെ തലയ്ക്ക് മൺവെട്ടികൊണ്ട് അടിച്ചെങ്കിലും അത് അവിടെനിന്ന് മാറിയില്ല. തുടർന്ന് ഞങ്ങൾ മറ്റൊരു ഖബർ വെട്ടി നോക്കിയെങ്കിലും ആ ജീവി അവിടെയും പ്രത്യക്ഷപ്പെട്ടു!
ഇത് കണ്ട് ജനങ്ങളിൽ ചിലർ പറഞ്ഞു: 'ജനങ്ങളേ, നമ്മൾ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. അതിനാൽ നിങ്ങളുടെ കൂട്ടുകാരനെ ഇതിൽ തന്നെ അങ്ങ് അടക്കം ചെയ്യൂ.' അങ്ങനെ ഞങ്ങൾ മൺകട്ടകൾ നിരത്തി ഖബർ മൂടി. എന്നാൽ മൺകട്ടകൾ വെച്ചുകഴിഞ്ഞയുടൻ ഖബറിനുള്ളിൽ നിന്ന് അവന്റെ എല്ലുകൾ പൊട്ടിപ്പൊടിയുന്ന ഭയാനകമായ ശബ്ദം (ഖഅ്ഖഅ്) ഞങ്ങൾ കേട്ടു!
ഞങ്ങൾ നേരെ അവന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് ഈ കാര്യങ്ങൾ പറയുകയും അവൻ എന്താണ് ചെയ്തിരുന്നതെന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: 'അദ്ദേഹം വലിയ അശുദ്ധിയിൽ (ജനാബത്ത്) നിന്ന് കുളിച്ചു ശുദ്ധിയാകാറില്ലായിരുന്നു (അതിൽ വലിയ വീഴ്ച വരുത്തിയിരുന്നു).'"
അബുൽ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു; അബ്ദുള്ളാഹ് ബിൻ മുഹമ്മദ് അൽ-മദീനിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാൻ എന്റെ തോട്ടത്തിലേക്ക് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് അസർ നമസ്കാര സമയം ആകുന്നത്. തോട്ടത്തിന് തൊട്ടടുത്തായി ഒരു ഖബർസ്ഥാനുണ്ടായിരുന്നു. ഞാൻ അതിന്റെ അടുത്തായിരുന്ന് അസർ നമസ്കരിച്ചു.
നമസ്കാരത്തിനിടയിൽ ഒരു ഖബറിന്റെ ഭാഗത്തുനിന്ന് ദയനീയമായ ഒരു കരച്ചിലും നിലവിളിയും ഞാൻ കേട്ടു. ഞാൻ ഖബറിനോട് അടുത്തുചെന്നു. അപ്പോൾ അതിനുള്ളിൽ കിടക്കുന്നയാൾ ഇപ്രകാരം നിലവിളിക്കുകയാണ്: 'ആഹ്! ഞാൻ നോമ്പുകാരനായിരുന്നു! ആഹ്! ഞാൻ നമസ്കരിക്കുന്നവനായിരുന്നു!' ഇതുകേട്ടപ്പോൾ എന്നെ ഭയം വരിഞ്ഞുമുറുക്കുകയും ശരീരം വിറക്കാൻ തുടങ്ങുകയും ചെയ്തു. ഞാൻ എന്റെ ആളുകളെ അങ്ങോട്ട് വിളിച്ചുകൂട്ടി, അവരും ആ ശബ്ദം കേട്ടു.
ഞാൻ തിരികെ എന്റെ തോട്ടത്തിലേക്ക് പോയി മഗ്‌രിബ് നമസ്കാരം വരെ അവിടെത്തന്നെ തുടർന്നു. സൂര്യൻ അസ്തമിച്ച ശേഷവും ഞാൻ ആ ഖബറിന് അരികിൽ പോയി ശ്രദ്ധിച്ചു. അപ്പോഴും ആ ഖബറിൽ നിന്ന് അതേ നിലവിളി ഉയരുന്നുണ്ടായിരുന്നു: 'ആഹ്! ഞാൻ നോമ്പുകാരനായിരുന്നു! ആഹ്! ഞാൻ നമസ്കരിക്കുന്നവനായിരുന്നു!'
ഒടുവിൽ ഞാൻ അതീവ ദുഃഖത്തോടെയും പേടിയോടെയും വീട്ടിൽ തിരിച്ചെത്തി. ആ ഭയം കാരണം എനിക്ക് കടുത്ത പനി ബാധിക്കുകയും രണ്ട് മാസത്തോളം ഞാൻ രോഗിയായി കിടക്കുകയും ചെയ്തു."
ഇമാം അബുൽ ഖാസിം അൽ-ലാലകാഈ അദ്ദേഹത്തിന്റെ 'ശറഹുസ്സുന്ന' എന്ന ഗ്രന്ഥത്തിൽ, യഹ്‌യ ബിൻ മഈനിൽ നിന്നുള്ള പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:ഒരു ഖബർ വെട്ടുകാരൻ എന്നോട് പറഞ്ഞു: "ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ കാര്യം, ഈ ഖബർസ്ഥാനിലെ ഒരു ഖബറിനുള്ളിൽ നിന്ന് ഒരു രോഗി മൂളുന്നതുപോലെയുള്ള ശബ്ദം ഞാൻ കേട്ടു എന്നതാണ്."
അതേ പരമ്പരയിലൂടെ ഹാരിഥ് അൽ-മുഹാസിബിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരിക്കൽ ഞാൻ ബസ്രയിലെ ഒരു ഖബർസ്ഥാനിൽ ഒരു ഖബറിന് അരികിലായിരുന്നു. അപ്പോൾ ഖബറിനുള്ളിൽ നിന്ന് ഇപ്രകാരം ദയനീയമായി നിലവിളിക്കുന്നത് ഞാൻ കേട്ടു: 'ആഹ്, അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് (എന്നെ രക്ഷിക്കൂ)!'"
ഹാരിഥ് തുടർന്നു: "ഞാൻ ഇവിടുത്തെ ഒരു ഖബർസ്ഥാനിൽ ആയിരുന്നപ്പോൾ, ഖബറുകൾക്ക് മുകളിലൂടെ നോക്കവേ ചില ഈറ്റക്കഷ്ണങ്ങൾ (അല്ലെങ്കിൽ കുന്തങ്ങൾ) പരസ്പരം കൂട്ടിയടിക്കുന്നതുപോലെയുള്ള ഒരു ശബ്ദം ഒരു ഖബറിൽ നിന്ന് ഞാൻ കേൾക്കുകയുണ്ടായി. അതിനുള്ളിൽ കിടക്കുന്നയാൾ 'ആഹ്, ആഹ്' എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു."
അതേ പരമ്പരയിലൂടെ സ്വദഖ ബിൻ ഖാലിദ് അൽ-ദിമശ്ഖിയിൽ നിന്ന്, അദ്ദേഹം ദമാസ്കസിലെ (ദിമശ്ഖ്) ചില പ്രായം ചെന്ന പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കുന്നു; അവർ പറഞ്ഞു: "ഞങ്ങൾ ഹജ്ജിനായി പുറപ്പെട്ടതായിരുന്നു. വഴിയിൽ വെച്ച് ഞങ്ങളുടെ ഒരു കൂട്ടുകാരൻ മരണപ്പെട്ടു. ഞങ്ങൾ വെള്ളമുള്ള ഒരു സ്ഥലത്ത് ചെന്ന് ഖബറടക്കാനുള്ള സൗകര്യങ്ങൾ അന്വേഷിച്ചു. അവിടെയുണ്ടായിരുന്നവർ ഞങ്ങൾക്ക് ഒരു മൺവെട്ടിയും മറ്റും തന്നു.
ഞങ്ങൾ അവനെ ഖബറടക്കി തിരികെ പോന്ന ശേഷമാണ് മൺവെട്ടി ഖബറിനുള്ളിൽ മറന്നുവെച്ച കാര്യം ഓർക്കുന്നത്. ഞങ്ങൾ ഖബർ വീണ്ടും തുറന്നുനോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു; അവന്റെ കഴുത്തും കൈകളും കാലുകളും മൺവെട്ടിയുടെ ഇരുമ്പ് വളയത്തിനുള്ളിൽ (ഹലഖ) ഒന്നിച്ച് ചേർക്കപ്പെട്ട് വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു!
ഞങ്ങൾ വേഗത്തിൽ മണ്ണ് മൂടി അത് ശരിയാക്കുകയും, ആ ഉപകരണത്തിന്റെ വില ഉടമസ്ഥർക്ക് നൽകി അവരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഞങ്ങൾ അവന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചു. അവർ ചോദിച്ചു: 'അദ്ദേഹം ഹജ്ജ് ചെയ്യുകയും യുദ്ധങ്ങളിൽ പങ്കെടുക്കുകയും (ഗസ്‌വ) ചെയ്യുന്ന ആളായിരുന്നല്ലോ, എന്നിട്ടും എന്താണ് ഉണ്ടായത്?' ഞങ്ങൾ കണ്ട കാര്യം അവരോട് വിവരിച്ചു. അപ്പോൾ അവർ പറഞ്ഞു: 'അദ്ദേഹം യാത്രകളിൽ ഒരാളോടൊപ്പം കൂടുകയും, പിന്നീട് ആ മനുഷ്യനെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ പണം കവരുകയും ചെയ്യാറുണ്ടായിരുന്നു. ആ പണം ഉപയോഗിച്ചായിരുന്നു അദ്ദേഹം ഹജ്ജ് ചെയ്യാനും യുദ്ധത്തിന് പോകാനും ഒക്കെ ഇറങ്ങിയിരുന്നത്!'"
ഇബ്നു അബിദ്ദുൻയ തന്റെ പരമ്പരയിലൂടെ യസീദ് ബിൻ അൽ-മുഹല്ലബിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: സുലൈമാൻ ബിൻ അബ്ദിൽ മലിക് എന്നെ ഇറാഖിന്റെയും ഖുറാസാന്റെയും ഗവർണറായി നിശ്ചയിച്ചു. അപ്പോൾ ഉമർ ബിൻ അബ്ദിൽ അസീസ് എന്നെ യാത്രയയക്കാൻ വന്നു. അദ്ദേഹം എന്നോട് പറഞ്ഞു: "യസീദ്, നീ അല്ലാഹുവെ സൂക്ഷിക്കുക. (ഖലീഫയായിരുന്ന) വലീദിനെ അദ്ദേഹത്തിന്റെ ഖബറിലേക്ക് വെച്ചപ്പോൾ അദ്ദേഹം തന്റെ കഫൻപുടവയ്ക്കുള്ളിൽ കിടന്ന് ശക്തമായി പിടയുന്നത് (ഓടാൻ നോക്കുന്നത്) ഞാൻ നേരിട്ട് കണ്ടതാണ്."
അതേ പരമ്പരയിലൂടെ അംറ് ബിൻ മൈമൂൻ ബിൻ മഹ്‌റാനിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഉമർ ബിൻ അബ്ദിൽ അസീസ് പറയുന്നത് ഞാൻ കേട്ടു: "വലീദ് ബിൻ അബ്ദിൽ മലകിനെ ഖബറിലേക്ക് ഇറക്കിവെച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഖബറിലേക്ക് നോക്കിയപ്പോൾ കണ്ടത്, അദ്ദേഹത്തിന്റെ ഇരു കാൽമുട്ടുകളും ഒന്നിച്ച് ചേർക്കപ്പെട്ട് കഴുത്തിനോട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു കണ്ടത്. അത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൻ പറഞ്ഞു: 'കഅ്ബയുടെ നാഥനാണെ സത്യം, എന്റെ പിതാവ് ജീവനോടെയുണ്ട്!' ഞാൻ പറഞ്ഞു: 'വേഗം മണ്ണുമൂടിക്കോളൂ, കഅ്ബയുടെ നാഥനാണെ സത്യം, ഇതിൽ നിന്ന് നിങ്ങളുടെ പിതാവ് ഇനിയും പാഠം ഉൾക്കൊള്ളേണ്ടതുണ്ട് (ഇത് ജീവിച്ചിരിക്കുന്നവർക്കുള്ള താക്കീതാണ്).'
അതേ പരമ്പരയിലൂടെ ഫള്ല് ബിൻ യൂനുസിൽ നിന്ന് ഉദ്ധരിക്കുന്നു; ഉമർ ബിൻ അബ്ദിൽ അസീസ് പറഞ്ഞതായി മസ്‌ലമ ബിൻ അബ്ദിൽ മലിക് നിവേദനം ചെയ്യുന്നു: "നിങ്ങളുടെ (കുടുംബത്തിലെ) ഒരു അടിമ എന്നോട് പറഞ്ഞു: അദ്ദേഹം നിങ്ങളുടെ പിതാവിനെയും (അബ്ദുൽ മലക്) വലീദിനെയും ഖബറടക്കിയപ്പോൾ, കഫൻപുടവയുടെ കെട്ടഴിക്കാൻ നോക്കിയവേളയിൽ രണ്ടുപേരുടെയും മുഖങ്ങൾ ഖിബ്‌ലയുടെ ഭാഗത്തുനിന്ന് പിൻഭാഗത്തേക്ക് (പിരടിയിലേക്ക്) തിരിഞ്ഞുപോയതായി കണ്ടു!"
ഇബ്നു അബിദ്ദുൻയ പറഞ്ഞു; അബ്ദുൽ മുഅ്മിൻ ബിൻ അബ്ദില്ലാഹ് അൽ-മൗസിലിയിൽ നിന്ന്, റംല നിവാസിയായ ഒരാൾ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരിക്കൽ ഞങ്ങൾക്ക് കടുത്ത ഒരു കൊടുങ്കാറ്റ് അനുഭവപ്പെട്ടു. അതിന്റെ ശക്തിയാൽ ചില ഖബറുകൾ തുറക്കപ്പെടുകയുണ്ടായി. ഞാൻ നോക്കിയപ്പോൾ അതിലെ ഒരു വലിയ സംഘം ആളുകളുടെയും മുഖങ്ങൾ ഖിബ്‌ലക്ക് വിപരീതമായി തിരിഞ്ഞു കിടക്കുന്നതാണ് കണ്ടത്."
ഒരാൾ എന്നോട് വിവരിക്കുകയുണ്ടായി; അദ്ദേഹത്തിന്റെ മകൾ മരണപ്പെട്ടപ്പോൾ അദ്ദേഹം അവളെ ഖബറിലിറക്കി. പിന്നീട് മൺകട്ടകൾ ശരിയാക്കാൻ നോക്കിയപ്പോൾ അവൾ ഖിബ്‌ലയിൽ നിന്ന് മുഖം തിരിച്ചു കിടക്കുന്നതായി കണ്ടു!
അദ്ദേഹം പറഞ്ഞു: "ഇത് എന്നെ കടുത്ത ദുഃഖത്തിലാഴ്ത്തി. പിന്നീട് ഞാൻ ഉറക്കത്തിൽ അവളെ കണ്ടപ്പോൾ അവൾ പറഞ്ഞു: 'എന്റെ അവസ്ഥയോർത്ത് വിഷമിക്കേണ്ട. ഖബറിലുള്ളവരിൽ വൻകുറ്റങ്ങൾ (കബാഇർ) ചെയ്തുകൊണ്ട് മരണപ്പെട്ട ഭൂരിഭാഗം ആളുകളുടെയും മുഖങ്ങൾ ഇപ്രകാരം ഖിബ്‌ലയിൽ നിന്ന് തിരിച്ചു കളയപ്പെടാറുണ്ട്.'"
ഇസ്ഹാഖ് അൽ-ഫസാരിയുടെ പരമ്പരയിലൂടെ ഞങ്ങൾ നിവേദനം ചെയ്യുന്നു; അദ്ദേഹം പശ്ചാത്താപം ചെയ്ത ഒരു ഖബർ കള്ളനോട് (മയ്യിത്തിന്റെ കഫൻ തുണി മോഷ്ടിക്കുന്നയാൾ - നബ്ബാശ്) ചോദിച്ചു: "ഇസ്‌ലാമിൽ ജീവിച്ച് മരണപ്പെട്ടവരുടെ ഖബറുകൾ തുറക്കുമ്പോൾ നീ കണ്ട കാര്യങ്ങളിൽ ഏറ്റവും അത്ഭുതകരമായത് എന്താണ്? അവരുടെ മുഖങ്ങൾ ഖിബ്‌ലക്ക് നേരെയാണോ അതോ തിരിഞ്ഞാണോ ഇരിക്കാറുള്ളത്?"
അവൻ പറഞ്ഞു: "ഞാൻ തുറന്നതിൽ ഭൂരിഭാഗം ആളുകളുടെയും മുഖങ്ങൾ ഖിബ്‌ലയിൽ നിന്ന് തിരിഞ്ഞുപോയതായാണ് കണ്ടിട്ടുള്ളത്."
അദ്ദേഹം (ഇസ്ഹാഖ്) ഈ വിവരം ഇമാം ഔസാഈക്ക് എഴുതിച്ചോദിച്ചപ്പോൾ അവിടുന്ന് മറുപടി നൽകി: "തീർച്ചയായും നമ്മൾ അല്ലാഹുവിലേക്കാണ് മടങ്ങുന്നത്! മൂന്ന് തവണ അത് ആവർത്തിച്ചു. ആരുടെയെങ്കിലും മുഖം ഖബറിൽ ഖിബ്‌ലയിൽ നിന്ന് തിരിച്ചു കളയപ്പെട്ടിട്ടുണ്ടെങ്കിൽ, അവൻ പ്രവാചക ചര്യക്ക് (സുന്നത്ത്) വിരുദ്ധമായ ജീവിതം നയിച്ചു മരിച്ചവനാണ്." ഇബ്നു അബിദ്ദുൻയ ഇത് ചുരുക്കി ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു അബിദ്ദുൻയ, അബുൽ ഹരീഷിന്റെ പരമ്പരയിലൂടെ അദ്ദേഹത്തിന്റെ ഉമ്മയിൽ നിന്ന് ഉദ്ധരിക്കുന്നു; അവർ പറഞ്ഞു:
"കൂഫയിൽ അബു ജഅ്ഫർ കിടങ്ങ് (ഖന്ദഖ്) വെട്ടുന്ന സമയത്ത്, ആളുകൾ അവിടുത്തെ ഖബറുകൾ മാറ്റുകയുണ്ടായി. അപ്പോൾ സ്വന്തം കൈ കടിച്ചുപിടിച്ച നിലയിലുള്ള ഒരു ചെറുപ്പക്കാരന്റെ മയ്യിത്ത് ഞാൻ കാണുകയുണ്ടായി."
അബ്ദുൽ മുഅ്മിൻ ബിൻ അബ്ദില്ലാഹ് അൽ-അൻസിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:പശ്ചാത്താപം ചെയ്ത ഒരു ഖബർ കള്ളനോട് ചോദിക്കപ്പെട്ടു: "നീ കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ കാര്യം എന്താണ്?" > അവൻ പറഞ്ഞു: "ഒരിക്കൽ ഞാൻ ഒരു ഖബർ തുറന്നപ്പോൾ കണ്ടത്, ശരീരം മുഴുവൻ ആണി അടിച്ചു തറക്കപ്പെട്ട നിലയിലുള്ള ഒരു മനുഷ്യനെയാണ്! അവന്റെ തലയിലും ഇരു കാലുകളിലും വലിയ ആണികൾ തറച്ചിട്ടുണ്ടായിരുന്നു."
മറ്റൊരു ഖബർ കള്ളനോട് ചോദിക്കപ്പെട്ടു: "നീ കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ കാര്യം എന്താണ്?" അവൻ പറഞ്ഞു: "ഈയം (ഉരുകിയ പീരങ്കി ലോഹം അല്ലെങ്കിൽ ഈയക്കട്ട്) ഒഴിച്ച് നിറയ്ക്കപ്പെട്ട നിലയിലുള്ള ഒരു മനുഷ്യന്റെ തലയോട് ഞാൻ ഖബറിൽ കാണുകയുണ്ടായി."
മറ്റൊരു ഖബർ കള്ളനോട് ചോദിക്കപ്പെട്ടു: "നിന്റെ പശ്ചാത്താപത്തിന് (തൗബ) കാരണമായ സംഭവം എന്തായിരുന്നു?" അവൻ മറുപടി നൽകി: "ഞാൻ തുറന്നുനോക്കിയ ഖബറുകളിലെ ഭൂരിഭാഗം മയ്യിത്തുകളുടെയും മുഖങ്ങൾ ഖിബ്‌ലയിൽ നിന്ന് തിരിച്ചു കളയപ്പെട്ടതായി ഞാൻ കണ്ടതാണ് (എന്നെ ഭയപ്പെടുത്തിയതും മാറ്റിയതും)."
ഇബ്നുൽ ഫാരിസി അലി ബിൻ അഹ്മദ് അബുൽ ഫറജ് ബിൻ അൽ-ജൗസി തന്റെ ചരിത്രഗ്രന്ഥത്തിൽ ('താരീഖ്') ഇപ്രകാരം പരാമർശിക്കുന്നു: വർഷം 590-ൽ (ഹിജ്റ), ബസ്രയുടെ പുറംഭാഗത്ത് മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തുകയുണ്ടായി. അവന്റെ ശരീരം പൂർണ്ണമായും ദ്രവിച്ചുപോയിരുന്നു, അസ്ഥികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാൽ അവന്റെ ഇരു കൈകളിലും കാലുകളിലും ഇരുമ്പ് പട്ടകൾ (ളബാബ്) അടിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു!
അതുമാത്രമല്ല, രണ്ട് ആണികൾ അവന്റെ പൊക്കിൾ (സുറഹ്), മറ്റൊരെണ്ണം അവന്റെ നെറ്റിത്തടത്തിലും (ജബ്ഹത്) തറച്ചിട്ടുണ്ടായിരുന്നു. വളരെ വിചിത്രമായ രൂപത്തിലായിരുന്നു ആ അസ്ഥികൂടം. വെള്ളപ്പൊക്കത്തെ തുടർന്ന് ബസ്രയിലെ പഴയ കോട്ടമതിലിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള 'അൽ-തല്ലുൽ അഹ്മർ' (ചുവന്ന കുന്ന്) എന്ന പ്രദേശം ഒലിച്ചുപോയപ്പോഴാണ് ഈ ഖബർ പുറത്തുവന്നത്.
ഞങ്ങളുടെ ശൈഖ് അബു അബ്ദില്ലാഹ് ബിൻ അൽ-ഖയ്യിം (റഹ്‌മത്തുല്ലാഹി അലൈഹി) തന്റെ 'കിതാബുർ-റൂഹ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നു; അബു അബ്ദില്ലാഹ് മുഹമ്മദ് ബിൻ സിനാൻ അസ്സലാമി അത്താജിർ—അദ്ദേഹം ഉത്തമരായ ദൈവദാസന്മാരിൽ പെട്ടയാളാണ്—പറഞ്ഞു: "ബഗ്ദാദിലെ ഇരുമ്പുപണിശാലയിൽ (സൂഖുൽ ഹദ്ദാദീൻ) ഒരാൾ വരികയും, രണ്ട് തലകളുള്ള ചില ചെറിയ ആണികൾ വിൽക്കാൻ വെക്കുകയും ചെയ്തു. ഒരു കൊല്ലൻ അത് വാങ്ങുകയും പിന്നീട് അത് ചൂടാക്കാൻ നോക്കുകയും ചെയ്തു. എന്നാൽ എത്ര തീയിട്ടിട്ടും ആ ആണി ഒട്ടും പഴുക്കുകയോ വഴങ്ങുകയോ ചെയ്തില്ല, അതിന്മേൽ അടിക്കാനും കഴിഞ്ഞില്ല.
കൊല്ലൻ അത് വിറ്റയാളെ തിരഞ്ഞുപിടിച്ച് ചോദിച്ചു: 'നിനക്ക് എവിടെ നിന്നാണ് ഈ ആണികൾ കിട്ടിയത്?' അപ്പോൾ അവൻ സത്യം വെളിപ്പെടുത്തി: 'ഞാൻ തുറന്നുകിടക്കുന്ന ഒരു പഴയ ഖബർ കാണാനിടയായി. അതിൽ ഒരു മയ്യിത്തിന്റെ അസ്ഥികൾ ഈ ആണികളാൽ കോർക്കപ്പെട്ട നിലയിലായിരുന്നു. ഞാൻ അത് വേർപെടുത്തിയെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഒരു കല്ലെടുത്ത് ആ അസ്ഥികൾ അടിച്ച് തകർത്താണ് ഞാൻ ഈ ആണികൾ ഊരിയെടുത്തത്.'"
നിവേദകൻ പറയുന്നു: ഞാൻ ആ ആണികൾ നേരിട്ട് കണ്ടിട്ടുണ്ട്. അതിന് രണ്ട് തലകളുള്ള ചെറിയ ആണികളുടെ (മുസ്മാർ സ്വഗീർ ബി റാസൈൻ) രൂപമായിരുന്നു.
(ഗ്രന്ഥകർത്താവ്) പറയുന്നു: ഈ സംഭവം ബഗ്ദാദിൽ വളരെ പ്രശസ്തമാണ്. ഞാൻ ബഗ്ദാദിൽ ഒരു കുട്ടിയായിരിക്കുന്ന കാലത്ത് അവിടെയുള്ള ജനങ്ങൾക്കിടയിൽ ഈ കഥ വ്യാപകമായി സംസാരിക്കപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ഞങ്ങളുടെ ശൈഖ് പറഞ്ഞു: അബു അബ്ദില്ലാഹ് മുഹമ്മദ് ബിൻ അൽ-വസീർ അൽ-ഹർറാനി ഞങ്ങളോട് വിവരിച്ചു; അദ്ദേഹം ഒരിക്കൽ അസ്ര് നമസ്കാരത്തിന് ശേഷം 'ആമിദ്' (ആമിദ പ്രദേശത്തെ) തന്റെ വീട്ടിൽ നിന്ന് ഒരു തോട്ടത്തിലേക്ക് പുറപ്പെട്ടതായിരുന്നു. സൂര്യൻ അസ്തമിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഖബറുകളുടെ മധ്യത്തിലൂടെ കടന്നുപോയപ്പോൾ, പെട്ടെന്ന് ഒരു ഖബർ തീയായി കത്തുന്നത് അദ്ദേഹം കണ്ടു; കൊല്ലന്റെ ഉലയിലെ തീക്കനൽ പോലെയായിരുന്നു അത്. ഗ്ലാസ്സ് പാത്രത്തിന് നടുവിലെന്നോണം അതിനുള്ളിൽ മയ്യിത്ത് കിടക്കുന്നതും അദ്ദേഹം കണ്ടു. അദ്ദേഹം പറയുന്നു: ഞാൻ ഉറങ്ങുകയാണോ അതോ ഉണർന്നിരിക്കുകയാണോ എന്ന് സംശയമായി ഞാൻ എന്റെ കണ്ണുകൾ തിരുമ്മി നോക്കി. ഞാൻ എന്നോട് തന്നെ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഞാൻ ഉറങ്ങുകയല്ല, നല്ല ബോധത്തോടെ തന്നെയാണ് ഉള്ളത്.' പിന്നീട് ഞാൻ ഭയവിഹ്വലനായി എന്റെ കുടുംബത്തിലേക്ക് മടങ്ങി. എനിക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. പിറ്റേന്ന് ഞാൻ ആ നാട്ടിൽ ചെന്ന് ആ ഖബർവാസിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, അദ്ദേഹം ഒരു നികുതി പിരിവുകാരൻ (മക്സാസ് - ജനങ്ങളെ ദ്രോഹിച്ചു പണം വാങ്ങിയിരുന്നവൻ) ആയിരുന്നുവെന്നും അന്നേദിവസമാണ് അദ്ദേഹം മരണപ്പെട്ടതെന്നും അറിയാൻ കഴിഞ്ഞു."
ഹാഫിള് അബുൽ ഖാസിം ബിൻ മുഹമ്മദ് അൽ-ബറാസിലി തന്റെ ചരിത്രഗ്രന്ഥത്തിൽ ('താരീഖ്') അബ്ദുൽ അസീസ് ബിൻ അബ്ദിൽ മുൻഇം ബിൻ അസ്സ്വഖീൽ അൽ-ഹർറാനി വഴി ഉദ്ധരിക്കുന്നു; അബ്ദുൽ കാഫി ഇപ്രകാരം പറയുകയുണ്ടായി: ഒരിക്കൽ അദ്ദേഹം ഒരു ജനാസ നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു. ജനങ്ങൾ മയ്യിത്തിന് മേൽ നമസ്കരിച്ചു കഴിഞ്ഞപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു കറുത്ത അടിമ അവരോടൊപ്പം കൂടി. ഖബറടക്കം പൂർത്തിയായപ്പോൾ ആ അടിമ ഗ്രന്ഥകർത്താവിനെ (നിവേദകനെ) നോക്കി ഇപ്രകാരം പറഞ്ഞു: "ഞാൻ ചെയ്ത പ്രവർത്തി തന്നെയാണ് എനിക്കുള്ളത്." തുടർന്ന് അവൻ ആ ഖബറിലേക്ക് തന്നെ ചാടുകയും അതിൽ അപ്രത്യക്ഷനാവുകയും ചെയ്തു. ഞാൻ നോക്കിയപ്പോൾ അവിടെ പിന്നീട് ഒന്നും കാണാൻ കഴിഞ്ഞില്ല.
മുഹമ്മദ് ബിൻ ഖലീഫ, അബ്ദുൽ മുഅ്മിൻ ബിൻ ഖലഫ് അൽ-ഹാഫിളിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഹബത്തുല്ലാഹ് അദ്ദിംയാത്വി പറയുന്നതായി ഞാൻ കേട്ടു, അദ്ദേഹം ഇസ്ഹാഖ് ബിൻ ഇബ്രാഹീം ബിൻ അബ്ദില്ലാഹ് അൽ-ഥഅ്‌ലബിയിൽ നിന്ന് കേട്ടതാണ്; അദ്ദേഹം പറഞ്ഞു: "ഞങ്ങളുടെ നാട്ടിൽ അന്ധനായ ഒരു ഖബർ കള്ളൻ (നബ്ബാശ്) ഉണ്ടായിരുന്നു. അവൻ ആളുകളോട് പറയുമായിരുന്നു: 'എനിക്ക് ആരെങ്കിലും എന്തെങ്കിലും തന്നാൽ ഞാൻ അവന് വളരെ അത്ഭുതകരമായ ഒരു സംഭവം വിവരിച്ചുതരാം.' അങ്ങനെ ഒരാൾ അവന് എന്തോ ധർമ്മം നൽകുകയും ആ അത്ഭുതം എന്താണെന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ അവൻ തന്റെ കണ്ണുകൾക്ക് മുകളിലുള്ള മൂടി മാറ്റി കാണിച്ചുകൊടുത്തു; അവന്റെ രണ്ടു കണ്ണുകളും തലയുടെ പിൻഭാഗത്തേക്ക് (പിരടിയിലേക്ക്) തുളഞ്ഞുപോയ നിലയിലായിരുന്നു! അതിലൂടെ നോക്കിയാൽ പിൻവശത്തുള്ള കാര്യങ്ങൾ കാണാൻ കഴിയുമായിരുന്നു.
അവൻ പറഞ്ഞു: ഞാൻ ഒരു ഖബർ കള്ളനായിരുന്നു എന്ന കാര്യം നാട്ടിൽ പരസ്യമാകുന്നത് വരെ ഞാൻ അത് തുടർന്നു. അങ്ങനെയിരിക്കെ ആ നാട്ടിലെ ഖാളി (ന്യായാധിപൻ) കടുത്ത ഒരു രോഗബാധിതനായി. മരണത്തെ ഭയന്ന അദ്ദേഹം എനിക്ക് നൂറ് ദീനാർ നൽകിക്കൊണ്ട് ആളയച്ചു പറഞ്ഞു: 'ഇത് നീ വാങ്ങുക, ഞാൻ മരിച്ചാൽ എന്റെ ഖബർ നീ വന്ന് തുറക്കരുത് (എന്റെ കഫൻതുണി മോഷ്ടിക്കരുത്).' ഞാൻ ആ പണം വാങ്ങി.
അധികം വൈകാതെ അദ്ദേഹം മരണപ്പെടുകയും അദ്ദേഹത്തെ ഖബറടക്കുകയും ചെയ്തു. എന്നാൽ, മുൻപ് തന്ന പണം ആദ്യത്തെ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ തന്ന ധർമ്മമാണെന്നും ഇപ്പോഴത്തെ മരണവുമായി അതിന് ബന്ധമില്ലെന്നും ഞാൻ തെറ്റായി ചിന്തിച്ചു. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഖബർ തുറന്നു. ഞാൻ നോക്കിയപ്പോൾ കണ്ടത്, ശിക്ഷാ മലക്കുകളാൽ തടവിലാക്കപ്പെട്ട നിലയിൽ തലമുടി ഒക്കെ ജടപിടിച്ച്, കണ്ണ് രണ്ടും മദ്യപിച്ചവനെപ്പോലെ ചുവന്ന് ഖബറിൽ ഇരിക്കുന്ന ഖാളിയെയാണ്! പെട്ടെന്ന് ഒരു വലിയ അടി അവന്റെ കാൽമുട്ടുകൾക്ക് നേരെ വന്നു. കൂടെ ഒരു അശരീരി മുഴങ്ങി: 'അല്ലയോ അല്ലാഹുവിന്റെ ശത്രുവേ! നീ അല്ലാഹുവിന്റെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുകയാണോ?' (ആ ഭയത്തിലാണ് എനിക്ക് കാഴ്ച നഷ്ടപ്പെട്ടതും കണ്ണ് ഇപ്രകാരമായതും)."
അധ്യായം: [മരണപ്പെട്ടയാൾ ഖബറിലുള്ളിടത്തോളം കാലം മരണവേദന അനുഭവിക്കുന്നു]
മരണപ്പെട്ടയാൾ തന്റെ ഖബറിലുള്ളിടത്തോളം കാലം മരണവേദന അനുഭവിക്കുമെന്ന് വന്നിട്ടുണ്ട്. ഒരുപക്ഷേ ഇത് എല്ലാവർക്കും പൊതുവായ ഒന്നല്ലായിരിക്കാം, മറിച്ച് ചിലർക്ക് മാത്രമായിട്ടുള്ളതാകാം.
ഇബ്നു അബിദ് ദുൻയ—അന്വേഷണം ആവശ്യമുള്ള ഒരു നിവേദന പരമ്പരയോടെ (ഇസ്നാദ്)—കഅ്ബിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: "മരണപ്പെട്ടയാൾ ഖബറിലുള്ളിടത്തോളം കാലം മരണവേദന അവനിൽ നിന്ന് നീങ്ങിപ്പോകുകയില്ല. തീർച്ചയായും അത് സത്യവിശ്വാസിക്ക് നേരിടേണ്ടി വരുന്നതിൽ വെച്ച് ഏറ്റവും കഠിനമായ ഒന്നാണ്, എന്നാൽ സത്യനിഷേധിക്ക് (കാഫിർ) അത് അവൻ അനുഭവിക്കുന്നതിൽ വെച്ച് ഏറ്റവും നിസ്സാരമായ ഒന്നുമാണ്."
ഇമാം ഔസാഈ പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: "മരണപ്പെട്ടയാൾ ഖബറിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് വരെ മരണവേദന അനുഭവിക്കുമെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്." അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: "അവൻ ഖബറിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് വരെ."
അദ്ദേഹവും (ഇബ്നു അബിദ് ദുൻയ), അബൂ യഅ്‌ലാ അൽ-മൂസിലിയും റബീഅ് ബിൻ സഅ്ദ് അൽ-ജുഅ്ഫിയുടെ നിവേദനത്തിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം അബ്ദുറഹ്മാൻ ബിൻ സാബിത്വിലൂടെ, ജാബിർ ബിൻ അബ്ദില്ലയിൽ നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങൾ ബനൂ ഇസ്രായീല്യരെക്കുറിച്ച് സംസാരിച്ചോളൂ, കാരണം അവരിൽ അത്ഭുതകരമായ കാര്യങ്ങൾ ഉണ്ടായിരുന്നു."
തുടർന്ന് അദ്ദേഹം ഒരു സംഭവം വിവരിക്കാൻ തുടങ്ങി, അദ്ദേഹം പറഞ്ഞു: "ഒരിക്കൽ ഒരു യാത്രാസംഘം പുറപ്പെട്ടു. അവർ നടന്നുനീങ്ങുന്നതിനിടയിൽ ഒരു ഖബർസ്ഥാനിൽ എത്തിച്ചേർന്നു. അപ്പോൾ അവരിൽ ചിലർ പരസ്പരം പറഞ്ഞു: 'നമുക്ക് രണ്ട് റക്അത്ത് നമസ്കരിച്ച ശേഷം അല്ലാഹുവിനോട് പ്രാർത്ഥിച്ചാലോ? എങ്കിൽ ഈ ഖബറിലുള്ളവരിൽ ആരെയെങ്കിലും അല്ലാഹു നമുക്കായി പുറത്തു കൊണ്ടുവരികയും അവർ മരണത്തെക്കുറിച്ച് നമുക്ക് പറഞ്ഞുതരികയും ചെയ്യുമായിരുന്നു.'
അങ്ങനെ അവർ രണ്ട് റക്അത്ത് നമസ്കരിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ ഇതാ, മിശ്രവർണ്ണമുള്ള (കറുപ്പും വെളുപ്പും കലർന്ന) ഒരു മനുഷ്യൻ തന്റെ തലയിലെ മണ്ണ് കുടഞ്ഞുകൊണ്ട് ഖബറിൽ നിന്ന് പുറത്തുവന്നു. അവന്റെ ഇരു കണ്ണുകൾക്കുമിടയിൽ സുജൂദിന്റെ അടയാളം ഉണ്ടായിരുന്നു.
അവൻ ചോദിച്ചു: 'ഹേ ജനങ്ങളേ, നിങ്ങൾ എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ഞാൻ മരിച്ചിട്ട് നൂറു വർഷമായി. എന്നാൽ മരണത്തിന്റെ ആ കയ്പ്പ് എന്റെ ഈ സമയം വരെയും അടങ്ങിയിട്ടില്ല (ശാന്തമായിട്ടില്ല). അതിനാൽ ഞാൻ എങ്ങനെ ആയിരുന്നോ അങ്ങോട്ട് തന്നെ എന്നെ മടക്കാൻ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.'"
ഇബ്നു മുഈൻ പറഞ്ഞു: ഇതിന്റെ നിവേദന പരമ്പര (ഇസ്നാദ്) നല്ലതാണ്, റബീഅ് എന്നയാൾ കൂഫുകാരനായ വിശ്വസ്തനാണ്. എന്നാൽ, "തുടർന്ന് അദ്ദേഹം ഒരു സംഭവം വിവരിക്കാൻ തുടങ്ങി..." എന്ന ഭാഗം അബ്ദുറഹ്മാൻ ബിൻ സാബിത് സ്വന്തം നിലയ്ക്ക് വിവരിച്ച ഒരു കഥയാണ് (ഹദീസ് അല്ല). ഇബ്നു ഉയൈന, റബീഇൽ നിന്ന്, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ സാബിതിൽ നിന്ന് ഇപ്രകാരം തന്നെയാണ് നിവേദനം ചെയ്തിരിക്കുന്നത്. ഇമാം ബസ്സാർ തന്റെ 'മുസ്നദ്' എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിന്റെ ആദ്യഭാഗം ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അതിൽ ആ യാത്രാസംഘത്തിന്റെ ചരിത്രം പരാമർശിച്ചിട്ടില്ല. നമ്മൾ മുമ്പ് വിശദീകരിച്ചതുപോലെ, ആ കഥ ഹദീസിനോട് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് (മുദ്‌റജ്).
അധ്യായം: [ഖബറിലുള്ളവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ നിന്ന് ദൃക്‌സാക്ഷിയായ കാര്യങ്ങൾ]
ഖബറിലെ അനുഗ്രഹങ്ങളെയും അതിന്റെ ആളുകൾക്ക് അല്ലാഹു നൽകുന്ന ആദരവിനെയും കുറിച്ച് നേരിട്ട് കണ്ട ഒട്ടനവധി സംഭവങ്ങളുണ്ട്. അതിൽ ചിലത് ഒന്നും നാലും അധ്യായങ്ങളിൽ മുമ്പ് കടന്നുപോയിട്ടുമുണ്ട്.
ഇബ്നു അബിദ് ദുൻയ തന്റെ 'കിതാബുർ രിഖ്ഖത്തി വൽ ബുക്കാഅ്' എന്ന ഗ്രന്ഥത്തിൽ മിസ്കീൻ ബിൻ ബുകൈറിലൂടെ, റദ്ദാദ് അൽ-ഇജ്ലിയിൽ നിന്ന് നിവേദനം ചെയ്യുന്നു: റദ്ദാദ് മരണപ്പെടുകയും അദ്ദേഹത്തെ ഖബറിലേക്ക് ചുമന്നുകൊണ്ട് പോവുകയും ചെയ്തപ്പോൾ, അദ്ദേഹത്തെ ഇറക്കിവെക്കാനായി ആളുകൾ ഖബറിലിറങ്ങി. അപ്പോൾ ഇതാ, ഖബറിന്റെ ഉൾഭാഗം (ലഹ്ദ്) മുഴുവൻ റൈഹാൻ പൂക്കൾ (സുഗന്ധച്ചെടികൾ) കൊണ്ട് വിരിച്ചിരിക്കുന്നു! അവിടെയുണ്ടായിരുന്ന ചിലർ അതിൽ നിന്ന് അൽപം പൂക്കൾ എടുത്തു. ജനങ്ങൾ അതിൽ അത്ഭുതപ്പെട്ട് നിന്നുപോയി. ഒടുവിൽ കുഴപ്പമുണ്ടാകുമെന്ന് ഭയന്ന് അമീർ (ഭരണാധികാരി) അത് ജനങ്ങളിൽ നിന്ന് വാങ്ങി അവരെ പിരിച്ചുവിട്ടു. പിന്നീട് അമീറിന് തന്റെ വീട്ടിൽ വെച്ച് അത് നഷ്ടപ്പെടുകയും ചെയ്തു; അത് എങ്ങനെയാണ് അപ്രത്യക്ഷമായതെന്ന് അദ്ദേഹത്തിന് മനസ്സിലായതുമില്ല.
അബൂബക്കർ അൽ-ഖത്വീബ്, മുഹമ്മദ് ബിൻ മഖ്‌ലദ് അദ്ദൗരി അൽ-ഹാഫിളിലൂടെ നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "എന്റെ ഉമ്മ മരണപ്പെട്ടു. ഞാൻ ഉമ്മയെ ഖബറിലിറക്കുകയായിരുന്നു. അപ്പോൾ അടുത്തുള്ള മറ്റൊരു ഖബറിന്റെ ഭാഗത്തേക്ക് എനിക്ക് ചെറിയൊരു വിടവ് (തുള) കാണാൻ കഴിഞ്ഞു. അതിലൂടെ നോക്കിയപ്പോൾ പുതിയ കഫൻപുട പുതച്ച ഒരു മനുഷ്യനെ കണ്ടു. അദ്ദേഹത്തിന്റെ നെഞ്ചിൽ നല്ല പച്ചയായ (വാടാത്ത) മുല്ലപ്പൂച്ചെണ്ട് ഉണ്ടായിരുന്നു. ഞാൻ അത് കയ്യിലെടുത്ത് മണത്തുനോക്കി. കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരുന്നു അത്! എന്റെ കൂടെയുണ്ടായിരുന്ന ഒരു സംഘം ആളുകളും അത് മണത്തുനോക്കി. പിന്നീട് ഞാൻ അത് അതിന്റെ സ്ഥാനത്ത് തന്നെ തിരികെ വെക്കുകയും ആ വിടവ് അടക്കുകയും ചെയ്തു."
അബുൽ ഫറജ് ഇബ്നുൽ ജൗസി, അബൂ ജാഫർ അസ്സർറാജിലൂടെ, അദ്ദേഹത്തിന്റെ ചില ശൈഖുമാരിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഇമാം അഹ്മദ് (റ) അവരുടെ ഖബറിനടുത്തുള്ള ഒരു ഖബർ തുറക്കപ്പെടുകയുണ്ടായി. അപ്പോൾ ഇതാ, മരണപ്പെട്ടയാളുടെ നെഞ്ചിൻകൂടിന് മുകളിൽ ഒരു റൈഹാൻ ചെടി ഇളകിക്കൊണ്ടിരിക്കുന്നു."
അദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തിൽ ('താരീഖ്') പരാമർശിക്കുന്നു: "ഹിജ്‌റ 276-ൽ ബസറയിലെ 'തല്ലു ശഖീഖ്' എന്ന സ്ഥലത്ത് ഒരു കുന്നുണ്ടായിരുന്നു, അതിലൊരു വിള്ളലുണ്ടായി. അതിലൂടെ നോക്കിയപ്പോൾ ഒരു കുളത്തിന്റെ വലുപ്പത്തിൽ ഏഴു ഖബറുകൾ കാണപ്പെട്ടു. അതിൽ ഏഴു വ്യക്തികളുണ്ടായിരുന്നു. അവരുടെ ശരീരങ്ങൾ യാതൊരു കേടുപാടുമില്ലാതെ സുരക്ഷിതമായിരുന്നു. അവരുടെ കഫൻപുടകളിൽ നിന്ന് കസ്തൂരിയുടെ സുഗന്ധം പുറപ്പെടുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ തലമുടി സമൃദ്ധിയുള്ള ഒരു യുവാവായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ നനവുണ്ടായിരുന്നു; വെള്ളം കുടിച്ചു കഴിഞ്ഞയുടനെയുള്ള അവസ്ഥ പോലെ. അദ്ദേഹത്തിന്റെ ഇരു കണ്ണുകളിലും സുറുമ എഴുതിയതുപോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വശങ്ങളിൽ ഒരു ഈച്ചയാട്ടിയും (വസ്ത്രത്തിന്റെ അരികിലോ മറ്റോ) ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ചിലർ അദ്ദേഹത്തിന്റെ തലമുടിയിൽ നിന്ന് അൽപം എടുക്കാൻ ശ്രമിച്ചപ്പോൾ, അത് ജീവനുള്ള ഒരു മനുഷ്യന്റെ മുടിപോലെ ശക്തമായിരിക്കുന്നതായി കണ്ടു."
ഇബ്നു സഅ്ദ് തന്റെ 'ത്വബഖാത്ത്' എന്ന ഗ്രന്ഥത്തിൽ അബൂസഈദ് അൽഖുദ്‌രി(റ)യിൽ നിന്നുള്ള നിവേദന പരമ്പരയോടെ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ബഖീഇൽ സഅ്ദ് ബിൻ മുആദ്(റ)വിന് വേണ്ടി ഖബറുവെട്ടിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ഖബറിൽ നിന്ന് മണ്ണ് മാറ്റുമ്പോഴെല്ലാം ഞങ്ങൾക്ക് കസ്തൂരിയുടെ സുഗന്ധം ശ്വസിക്കാമായിരുന്നു; ഞങ്ങൾ ഖബറിന്റെ ഉൾഭാഗം വെട്ടിത്തീരുന്നതുവരെ അത് തുടർന്നുകൊണ്ടേയിരുന്നു."
മുഹമ്മദ് ബിൻ ശുറഹ്ബീൽ ബിൻ ഹസനയിൽ നിന്നുള്ള നിവേദന പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരാൾ സഅ്ദിന്റെ ഖബറിലെ മണ്ണിൽ നിന്ന് ഒരു പിടി മണ്ണെടുത്തു. അതിനുശേഷം അദ്ദേഹം അത് നോക്കിയപ്പോൾ അത് ശുദ്ധമായ കസ്തൂരിയായി മാറിക്കഴിഞ്ഞിരുന്നു."
ഇബ്നു അബിദ് ദുൻയ, അൽ-മുഗീര ബിൻ ഹബീബയിലൂടെ നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹ് ബിൻ ഗാലിബ് അൽ-ഹുറാനി മരണപ്പെടുകയും അദ്ദേഹത്തെ ഖബറടക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ ഖബറിൽ നിന്ന് ജനങ്ങൾക്ക് കസ്തൂരിയുടെ സുഗന്ധം ലഭിക്കുകയുണ്ടായി.
ഇബ്നു അബിദ് ദുൻയ, യൂനുസ് ബിൻ അബീ ഇസ്ഹാഖ് (അബൂ അൽ-അർഹാബ്) വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരാൾ ഒരു ഖബർ വെട്ടുകയും വെയിലിന്റെ ചൂടിൽ നിന്ന് രക്ഷനേടാനായി അതിൽ തണൽ കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ കുളിർമയുള്ള ഒരു കാറ്റ് വന്ന് അദ്ദേഹത്തിന്റെ മുതുകിൽ തട്ടി. അദ്ദേഹം നോക്കിയപ്പോൾ അവിടെ ചെറിയൊരു വിടവ് കണ്ടു. വിരൽകൊണ്ട് അദ്ദേഹം ആ വിടവ് അൽപം വലുതാക്കി നോക്കിയപ്പോൾ കണ്ണിന്റെ കാഴ്ചയെത്തുന്ന ദൂരത്തോളം വിശാലമായ ഒരിടം കണ്ടു! അവിടെ താടിക്ക് ചായം (മൈലാഞ്ചി) കൊടുത്ത ഒരു വൃദ്ധനുണ്ടായിരുന്നു. മുടി ചീകി ഒതുക്കി നിർത്തിയതുപോലെയുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഫൻപുടയിൽ നിന്ന് അൽപഭാഗം നെഞ്ചിൽ ബാക്കിയുണ്ടായിരുന്നു."
ദീർഘകാലം കഴിഞ്ഞിട്ടും പ്രവാചകന്മാർ അല്ലാത്തവരുടെ ശരീരങ്ങൾ യാതൊരു കേടുപാടുകളും കൂടാതെ പുതുമയോടെയും, അവരുടെ കഫൻപുടകൾ സുരക്ഷിതമായും കാണപ്പെട്ട സംഭവങ്ങൾ വളരെ കൂടുതലാണ്. അവരിൽ പ്രമുഖരായ ചിലരെക്കുറിച്ച് നമുക്ക് പരാമർശിക്കാം:
അംറു ബിൻ ശബ്ബ പറഞ്ഞു: മുഹമ്മദ് ബിൻ യഹ്‌യ എന്നോട് പറഞ്ഞു, ഹിശാം ബിൻ അബ്ദില്ലാഹ് ബിൻ ഇക്രിമ ഞങ്ങൾക്ക് ഹദീസ് വിവരിച്ചു തന്നു, അദ്ദേഹം ഹിശാം ബിൻ ഉർവയിലൂടെ, തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "മദീനയിൽ വെച്ച് നബി ﷺ യുടേയും ഉമർ(റ)വിന്റേയും വീടിന്റെ (ഖബറിടത്തിന്റെ) മതിൽ തകർന്നുവീണപ്പോൾ, ആ വീടിനുള്ളിലെ ഖബറുകളിൽ നിന്നുള്ള ഒരു കാൽപാദം പുറത്തേക്ക് ദൃശ്യമാവുകയുണ്ടായി.
അതിന്മേൽ എന്തോ ഒന്ന് വന്ന് വീണതായിരുന്നു കാരണം. അപ്പോൾ അവിടെയുണ്ടായിരുന്ന ഉമർ ബിൻ അബ്ദിൽ അസീസ് കടുത്ത ഭയത്തിലായി. തുടർന്ന് ഉർവ ആ വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ, ആ പാദം ഉമർ ബിൻ അൽ-ഖത്താബ്(റ)വിന്റേതാണെന്ന് വ്യക്തമായി. അദ്ദേഹം ഉമറിനോട് പറഞ്ഞു: "താങ്കൾ ഭയപ്പെടേണ്ട, അല്ലാഹുവാണെ സത്യം! അത് ഉമർ ബിൻ അൽ-ഖത്താബിന്റെ പാദം തന്നെയാണ്." തുടർന്ന് ആ മതിൽ പണിയാൻ അദ്ദേഹം ഉത്തരവിടുകയും അത് പഴയതുപോലെ ആക്കുകയും ചെയ്തു.
അബുൽ ഖാസിം അൽ-ബഗവി പറഞ്ഞു: അബ്ദുൽ അഅ്‌ലാ ബിൻ ഹമ്മാദ് ഞങ്ങൾക്ക് ഹദീസ് വിവരിച്ചു തന്നു, അബ്ദുൽ ജബ്ബാർ ബിൻ അൽ-വർദ് ഞങ്ങളോട് പറഞ്ഞു, അദ്ദേഹം അബുസ്സുബൈറിൽ നിന്ന്, ജാബിർ ബിൻ അബ്ദില്ല(റ) പറയുന്നത് കേട്ടു, അദ്ദേഹം പറഞ്ഞു: "മുആവിയ(റ) മദീനയിലെ തന്റെ ഗവർണർക്ക്, ഉഹുദിലേക്ക് ഒരു നീരുറവ (അരുവി) ഒഴുക്കിവിടാൻ ആവശ്യപ്പെട്ട് കത്തെഴുതി. അപ്പോൾ ഗവർണർ തിരിച്ച് കത്തെഴുതി: 'രക്തസാക്ഷികളുടെ (ശുഹദാക്കളുടെ) ഖബറുകളിലൂടെയല്ലാതെ അത് ഒഴുക്കാൻ കഴിയില്ല.' അങ്ങനെയെങ്കിൽ അത് നടപ്പിലാക്കാൻ മുആവിയ വീണ്ടും കത്തെഴുതി." ജാബിർ(റ) പറയുന്നു: "ആളുകൾ അവരുടെ ശരീരങ്ങൾ തോളിലേറ്റി പുറത്തെടുക്കുന്നത് ഞാൻ കണ്ടു; അവരൊക്കെയും ഉറങ്ങിക്കിടക്കുന്ന പുരുഷന്മാരെപ്പോലെയായിരുന്നു. (അത് മാറ്റുന്നതിനിടയിൽ) ഒരു കോടാലി ഹംസ(റ)വിന്റെ പാദത്തിൽ തട്ടിയപ്പോൾ അതിൽ നിന്ന് രക്തം വറ്റൊഴുകുകയുണ്ടായി."
ഇമാം മാലിക്, അബ്ദുറഹ്മാൻ ബിൻ അബീ സ്വഅ്സ്വഅ്വയിൽ നിന്ന് നിവേദനം ചെയ്യുന്നു; ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷികളായ അംറു ബിൻ അൽ-ജുമൂഹ്(റ), അബ്ദുല്ലാഹ് ബിൻ അംറുൽ അൻസാരി(റ) എന്നിവരുടെ ഖബറുകൾ വെളളപ്പൊക്കം കാരണം ഒലിച്ചുപോയിരുന്നു. രണ്ടുപേരെയും ഒരേ ഖബറിലായിരുന്നു അടക്കം ചെയ്തിരുന്നത്. അവരുടെ ഖബർ വെള്ളം ഒഴുകുന്ന വഴിക്കടുത്തായിരുന്നു. അതിനാൽ സ്ഥലം മാറ്റാൻ വേണ്ടി ആളുകൾ അവരുടെ ഖബർ വീണ്ടും തുറന്നു. അപ്പോൾ അവരിൽ യാതൊരു മാറ്റവും വരാതെ, ഇന്നലെ മരണപ്പെട്ടതുപോലെയാണ് അവരെ കണ്ടെത്തിയത്! അവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു. അദ്ദേഹം തന്റെ കൈ ആ പരിക്കിന് മുകളിൽ വെച്ച നിലയിലായിരുന്നു അടക്കം ചെയ്യപ്പെട്ടിരുന്നത്. ആ കൈ പരിക്കിൽ നിന്ന് മാറ്റിയപ്പോൾ അതിൽ നിന്ന് വീണ്ടും രക്തം ഒഴുകാൻ തുടങ്ങി, കൈ പഴയപടി തന്നെ വെച്ചപ്പോൾ രക്തം നിൽക്കുകയും ചെയ്തു. ഉഹുദ് യുദ്ധം നടന്നിട്ട് അന്ന് 46 വർഷം കഴിഞ്ഞിട്ടുണ്ടായിരുന്നു.
ഇബ്നു അബിദ് ദുൻയ പറഞ്ഞു: അഹ്മദ് ബിൻ ആസ്വിം ഞങ്ങളോട് പറഞ്ഞു, സഈദ് ബിൻ ആമിർ ഞങ്ങൾക്ക് ഹദീസ് വിവരിച്ചു തന്നു, അൽ-മുസന്നാ ബിൻ സഈദിൽ നിന്ന്, അദ്ദേഹം പറഞ്ഞു: തൽഹ ബിൻ ഉബൈദില്ലാഹ്(റ)വിന്റെ മകൾ ആയിശ ബസറയിൽ വന്ന് താമസിക്കുന്ന സമയത്ത് ഒരാൾ അവരുടെ അടുക്കൽ വന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ തൽഹ ബിൻ ഉബൈദില്ലാഹ്(റ)വിനെ സ്വപ്നത്തിൽ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു: 'നീ ആയിശയോട് പറയുക, എന്നെ ഈ സ്ഥലത്തുനിന്ന് മാറ്റാൻ; കാരണം ഇവിടുത്തെ ഈർപ്പം (തണുപ്പ്) എന്നെ അസ്വസ്ഥനാക്കുന്നുണ്ട്.'" അങ്ങനെ ആയിശ തന്റെ കൂട്ടാളികളോടും പരിചാരകരോടുമൊപ്പം യാത്ര തിരിച്ചു. അവർ ആ ഖബറിന് മുകളിൽ ഒരു കെട്ടിടം പണിയുകയും (ഖബർ തുറക്കുകയും) ചെയ്തു. അദ്ദേഹത്തിന്റെ താടിയിലെ ചില രോമങ്ങളോ—അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: തലയിലെ ചില രോമങ്ങളോ—അല്ലാതെ അദ്ദേഹത്തിന്റെ ശരീരത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ അവരെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിസ്ഥാപിച്ചു.
അവർക്കിടയിൽ (ആദ്യത്തെ ഖബറടക്കത്തിനും ഈ മാറ്റലിനും ഇടയിൽ) എൺപതിലധികം വർഷത്തെ കാലയളവുണ്ടായിരുന്നു.
അലി ബിൻ സെയ്ദ് ബിൻ ജദ്ആനിൽ നിന്നുള്ള നിവേദന പരമ്പരയിലൂടെ, അദ്ദേഹത്തിന്റെ ഉമ്മയിൽ നിന്ന് ഉദ്ധരിക്കുന്നു; അവർ പറഞ്ഞു: "തൽഹ ബിൻ ഉബൈദില്ലാഹ്(റ)വിനെ അദ്ദേഹത്തിന്റെ ഖബറിൽ നിന്ന് മാറ്റിയപ്പോൾ ഞാൻ കാണുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ണുകളിൽ പച്ചക്കർപ്പൂരം ശേഷിക്കുന്നത് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ തലമുടിയുടെ ഒരു കെട്ട് അതിന്റെ സ്ഥാനത്തുനിന്ന് അൽപം മാറിയതല്ലാതെ അദ്ദേഹത്തിന്റെ ശരീരത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല."
'കിതാബുൽ ഔലിയാഅ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അബുല്ലഹ് മുഹമ്മദ് ബിൻ ഖലഫ് ബിൻ സ്വാലിഹ് അത്തിമി എഴുതി: ഇസ്ഹാഖ് ബിൻ അബീ നുബാത്ത കൂഫയിലെ അംറു ബിൻ സഈദ് മസ്ജിദിൽ തന്റെ ജനങ്ങൾക്ക് വേണ്ടി അറുപത് വർഷക്കാലം ബാങ്ക് വിളിച്ചിരുന്നു. അദ്ദേഹം കുട്ടികളെ ഖുർആൻ പഠിപ്പിക്കുകയും ചെയ്തിരുന്നു; അതിന് പ്രതിഫലം വാങ്ങിയിരുന്നതുമില്ല. (കൂഫയിൽ) ഖന്ദഖ് (അകഴി) വെട്ടുന്നതിന് മുപ്പത് വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. അങ്ങനെ ഖന്ദഖ് വെട്ടിയപ്പോൾ അത് ഖബർസ്ഥാന്റെ ഇടയിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരിൽ ചിലർ അദ്ദേഹത്തെ പുറത്തെടുക്കാൻ പോയി; കാരണം അദ്ദേഹത്തിന്റെ ഖബർ ഖന്ദഖ് വെട്ടുന്ന വഴിയിലായിരുന്നു വന്നിരുന്നത്. അവർ അദ്ദേഹത്തെ ഖബറടക്കിയതുപോലെ തന്നെ പുറത്തെടുത്തു. കഫൻപുട ഉണങ്ങി വരണ്ടതല്ലാതെ അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. സുഗന്ധക്കൂട്ടുകൾ (ഹനൂത്) അദ്ദേഹത്തിന്മേൽ അതുപോലെ തന്നെയുണ്ടായിരുന്നു. ചായം (മൈലാഞ്ചി) തേച്ചിരുന്ന അദ്ദേഹത്തിന്റെ മുഖം വെളിപ്പെട്ട നിലയിലായിരുന്നു കാണപ്പെട്ടത്, താടിയുടെയും മുടിയുടെയും അറ്റങ്ങളിൽ ആ മൈലാഞ്ചിയുടെ നിറം പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
തുടർന്ന് അൽ-മുസയ്യബ് ബിൻ സുഹൈർ ഈ വിവരമറിയിക്കാൻ ഫുറാത്ത് (യൂഫ്രട്ടീസ്) നദിക്കരയിലുണ്ടായിരുന്ന അബൂ ജാഫർ അൽ-മൻസൂറിന്റെ (ഖലീഫ) അടുക്കലേക്ക് പോയി. വിവരമറിഞ്ഞ അബൂ ജാഫർ രാത്രിയിൽ തന്നെ കുതിരപ്പുറത്ത് യാത്ര തിരിച്ച് വന്ന് അത് നേരിൽ കണ്ടു. ജനങ്ങൾ ഇതിൽ കുഴപ്പത്തിലാകാതിരിക്കാൻ (അത്ഭുതപ്പെട്ട് വഴിതെറ്റാതിരിക്കാൻ) രാത്രിയിൽ തന്നെ അദ്ദേഹത്തെ വീണ്ടും ഖബറടക്കാൻ ഖലീഫ ഉത്തരവിട്ടു.
തിർമിദിയിൽ 'അസ്ഹാബുൽ ഉഖ്ദൂദിന്റെ' (കിടങ്ങുകാരുടെ) ചരിത്രവുമായി ബന്ധപ്പെട്ട് ഉദ്ധരിക്കുന്ന മർഫൂആയ (നബി ﷺ യിലേക്ക് ചേർക്കപ്പെട്ട) സുഹൈബിന്റെ ഹദീസിന്റെ സന്ദർഭത്തിൽ ഇപ്രകാരമുണ്ട്: രാജാവ് കൊലപ്പെടുത്തിയ ആ കുട്ടി—അവന്റെ കാരണം കൊണ്ടാണ് ജനങ്ങളെല്ലാം 'ഞങ്ങൾ ഈ കുട്ടിയുടെ റബ്ബിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറഞ്ഞ് ഈമാൻ സ്വീകരിച്ചത്—ഉമർ ബിൻ അൽ-ഖത്താബ്(റ)വിന്റെ ഭരണകാലത്താണ് കണ്ടെത്തപ്പെടുന്നത്. അവൻ മരണപ്പെട്ട സമയത്ത് തന്റെ മുറിവിന്മേൽ കൈവെച്ചിരുന്ന അതേ അവസ്ഥയിലായിരുന്നു അപ്പോഴും ഉണ്ടായിരുന്നത്.
മുഹമ്മദ് ബിൻ കഅ്ബ് അൽ-ഖുറദ്വി, സെയ്ദ് ബിൻ അസ്ലം തുടങ്ങിയവർ 'അസ്ഹാബുൽ ഉഖ്ദൂദിന്റെ' തലവൻ ആയിരുന്ന അബ്ദുല്ലാഹ് ബിൻ ഥാമിറിന്റെ ചരിത്രം പരാമർശിച്ചിട്ടുണ്ട്. തിർമിദി ഉദ്ധരിച്ച കുട്ടിയുടെ ചരിത്രത്തിന് സമാനമാണ് ഇദ്ദേഹത്തിന്റെ ചരിത്രവും. ഉമർ(റ)വിന്റെ ഭരണകാലത്ത് നജ്‌റാനിൽ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്; അപ്പോഴും അദ്ദേഹം തന്റെ മുറിവിന്മേൽ കൈവെച്ച നിലയിലായിരുന്നു, ആ കൈ മാറ്റുമ്പോൾ മുറിവിൽ നിന്ന് രക്തം ഒഴുകുമായിരുന്നു. ഇതേപ്രകാരം തന്നെയാണ് ഇബ്നു ഇസ്ഹാഖ്, അബ്ദുള്ള ബിൻ അബീബക്കർ ബിൻ മുഹമ്മദ് ബിൻ അംറു ബിൻ ഹസ്മിൽ നിന്നും ഉദ്ധരിച്ചിട്ടുള്ളത്.
ഇബ്നു അബിദ് ദുൻയ തന്റെ 'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ ദാനിയാൽ പ്രവാചകന്റെ ചരിത്രവും, അബൂമൂസാ അൽ-അശ്അരി(റ) അദ്ദേഹം സൂസ് (Susa) നഗരത്തിൽ വെച്ച് ദാനിയാൽ പ്രവാചകന്റെ ശരീരം കണ്ടെത്തിയ സംഭവവും, ഈ അർത്ഥം വ്യക്തമാക്കുന്ന മുൻകാലങ്ങളിലെ ധാരാളം ചരിത്രങ്ങളും പരാമർശിച്ചിട്ടുണ്ട്.
ഇബ്നുൽ ജൗസി ഉദ്ധരിക്കുന്നു: അബൂ ജാഫർ ബിൻ അബീ മൂസ എന്ന ശരീഫ്, ഇമാം അഹ്മദ് ബിൻ ഹൻബൽ (റ) മരണപ്പെട്ട് നൂറു വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഖബറിനരികിലായി അടക്കം ചെയ്യപ്പെട്ടപ്പോൾ, ഇമാം അഹ്മദിന്റെ കഫൻപുട കാണപ്പെടുകയുണ്ടായി; അത് അപ്പോഴും പുതുമയോടെ തിളങ്ങിനിൽക്കുന്ന (ശബ്ദമുണ്ടാക്കുന്ന) അവസ്ഥയിലായിരുന്നു.
അദ്ദേഹം പറഞ്ഞു: ഇമാം ബർബഹാരിയുടെ ഖബർ തുറക്കപ്പെട്ടപ്പോൾ, ബാഗ്ദാദ് നഗരമാകെ സുഗന്ധം പരക്കുകയും ആ നഗരം മുഴുവൻ അത് നിറയുകയും ചെയ്തു.
അദ്ദേഹം പറഞ്ഞു: മുഹമ്മദ് ബിൻ അബീ മൻസൂർ ബിൻ യൂസുഫ് എന്നോട് പറഞ്ഞു, എന്റെ പിതാവ് എന്നോട് പറഞ്ഞു: ഇബ്നു ശംഊന്റെ ഖബർ തുറന്നവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. മരണപ്പെട്ട് നാൽപത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇമാം അഹ്മദിന്റെ ഖബർസ്ഥാനിലേക്ക് ശരീരം മാറ്റിയപ്പോഴായിരുന്നു അത്; അപ്പോഴും അദ്ദേഹത്തിന്റെ കഫൻപുട പുതുമയോടെ തിളങ്ങിനിൽക്കുന്ന (ശബ്ദമുണ്ടാക്കുന്ന) അവസ്ഥയിലായിരുന്നു.
അധ്യായം: സ്വാലിഹീങ്ങളുടെ (പുണ്യവാന്മാരുടെ) സാമീപ്യം കൊണ്ട് ഖബറിലുള്ളവർക്ക് ലഭിക്കുന്ന ഉപകാരവും, ഫാസിഖീങ്ങളുടെ (പാപികളുടെ) സാമീപ്യം കൊണ്ടുള്ള ബുദ്ധിമുട്ടും.
അല്ലാഹു അവന്റെ ചില പുണ്യവാന്മാരായ ദാസന്മാരെ ആദരിക്കുകയും, അവരുടെ അയൽവാസികളായ ഖബറിലുള്ളവർക്ക് വേണ്ടി ശുപാർശ (ശഫാഅത്ത്) ചെയ്യാൻ അവർക്ക് അനുവാദം നൽകുകയും ചെയ്തേക്കാം. അങ്ങനെ ആ പുണ്യവാന്റെ ഖബറിനടുത്തായതു കൊണ്ട് മാത്രം അവർക്ക് ഉപകാരം ലഭിക്കുന്നു.
ഇബ്നു അബിദ്ദുൻയ, മുഹമ്മദ് ബിൻ മൂസാ അസ്സ്വാഇഗിൽ നിന്നും, അദ്ദേഹം അബ്ദുല്ലാഹ് ബിൻ നാഫിഅ് അൽമദനീയ്യിൽ നിന്നും ഉദ്ധരിക്കുന്നു: മദീനക്കാരനായ ഒരാൾ മരണപ്പെട്ടു. നരകാവകാശികളിൽപെട്ട ഒരാളായിരുന്നു അവൻ. അതിനാൽ തന്നെ അവന്റെ അവസ്ഥയിൽ ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. പിന്നീട് ഏഴോ എട്ടോ ദിവസങ്ങൾക്ക് ശേഷം, അദ്ദേഹം സ്വർഗ്ഗാവകാശികളിൽ ഒരാളെപ്പോലെ സുഖസൗകര്യങ്ങളിൽ കഴിയുന്നതായി ഒരാൾ സ്വപ്നത്തിൽ കണ്ടു.
അപ്പോൾ സ്വപ്നം കണ്ടയാൾ ചോദിച്ചു: "നീ നരകാവകാശികളിൽ പെട്ടവനല്ലായിരുന്നോ?" അവൻ മറുപടി പറഞ്ഞു: "അതേ, അങ്ങനെയായിരുന്നു. എന്നാൽ ഞങ്ങളുടെ കൂട്ടത്തിൽ (ആ ഖബർസ്ഥാനിൽ) പുണ്യവാനായ ഒരാളെ വന്ന് മറവുചെയ്തു. അദ്ദേഹം തന്റെ നാൽപത് അയൽവാസികൾക്കായി ശുപാർശ ചെയ്തു. അങ്ങനെ ഞാനും ആ കൂട്ടത്തിൽ രക്ഷപ്പെട്ടു."
ഇബ്നുൽ ബറാഅ് പറയുന്നു: മുഹമ്മദ് ബിൻ ഇബ്രാഹീം ബിൻ കസീർ, അംറ് ബിൻ ഹമീദിൽ നിന്നും ഉദ്ധരിക്കുന്നു. ജുർജാൻ നിവാസിയായ ഒരാൾ എന്നോട് പറഞ്ഞു: കുർസ് അൽഹാരിസി മരണപ്പെട്ടപ്പോൾ ഒരാൾ ഉറക്കത്തിൽ (സ്വപ്നത്തിൽ) ഇപ്രകാരം കണ്ടു: ഖബറിലുള്ളവരെല്ലാം പുതിയ വസ്ത്രങ്ങൾ ധരിച്ച് അവരുടെ ഖബറുകൾക്ക് മുകളിൽ ഇരിക്കുകയാണ്.
അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: "എന്താണ് ഈ വിശേഷം?" അവർ പറഞ്ഞു: "കുർസ് ഞങ്ങളുടെ അടുത്തേക്ക് കടന്നുവന്നത് പ്രമാണിച്ച് ഖബറിലുള്ളവർക്കെല്ലാം പുതിയ വസ്ത്രങ്ങൾ നൽകപ്പെട്ടതാണ്."
അബുൽ ഫറജ് ഇബ്നുൽ ജൗസി ഉദ്ധരിക്കുന്നു: ഒരാൾ തന്റെ സ്വപ്നത്തിൽ മഹാനായ മഅ്റൂഫ് അൽ കർഖിയെ കാണുകയുണ്ടായി. അദ്ദേഹത്തെ ഖബറടക്കിയപ്പോൾ, അദ്ദേഹത്തിന്റെ ഖബറിന് ചുറ്റുമുള്ള നാല് ഭാഗങ്ങളിലുമുള്ള (നാൽപത്) ആളുകൾക്ക് വേണ്ടി അദ്ദേഹം ശുപാർശ ചെയ്യുകയും, അങ്ങനെ അവർ നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തു.
മുമ്പ് പറഞ്ഞതിന് നേർവിപരീതമായി, ചില മയ്യത്തുകളുടെ (പാപികളുടെ) ശിക്ഷ കാരണം അവരുടെ അയൽവാസികളായ ഖബറിലുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
ഹാറൂൻ റഷീദിന്റെ പത്നിയായ സുബൈദയെ ഒരാൾ സ്വപ്നത്തിൽ കണ്ടതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. തനിക്ക് അല്ലാഹു പൊറുത്തുതന്നതായി അവർ ആ സ്വപ്നത്തിൽ വിവരമറിയിച്ചു. എന്നാൽ അവരുടെ മുഖത്ത് ഒരു മഞ്ഞനിറത്തിന്റെ (വിളറിയ) അടയാളം കാണപ്പെട്ടിരുന്നു.
അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: "ഞങ്ങളുടെ അടുത്ത് (ആ ഖബർസ്ഥാനിൽ) ബിശ്ര് അൽ-മരീസി എന്നയാളെ വന്ന് മറവുചെയ്തു. അപ്പോൾ ജഹന്നം (നരകം) ഒരു ഭയങ്കരമായ ഉച്ഛ്വാസം പുറപ്പെടുവിക്കുകയുണ്ടായി. അതിന്റെ ആഘാതമാണ് ഞങ്ങൾക്ക് ഈ സംഭവിച്ചത്." (കൂടുതൽ കാര്യങ്ങൾ) അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
അധ്യായം ഏഴ്: ബർസഖിൽ (ഖബർ ജീവിതത്തിൽ) മരണപ്പെട്ടവർ പരസ്പരം കണ്ടുമുട്ടുന്നതിനെയും സന്ദർശിക്കുന്നതിനെയും കുറിച്ച് വന്നിട്ടുള്ള നിവേദനങ്ങൾ.
മുസ്ലിം ബിൻ ഇബ്രാഹീം അൽ-വർറാദ്, ഇക്രിമ ബിൻ അമ്മാറിൽ നിന്നും, അദ്ദേഹം ഹിശാം ബിൻ ഹസ്സാനിൽ നിന്നും, അദ്ദേഹം മുഹമ്മദ് ബിൻ സിരീനിൽ നിന്നും, അദ്ദേഹം അബൂ ഖതാദ(റ)വിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും നിവേദനം ചെയ്യുന്നു. നബി ﷺ അരുളി: "നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ കഫൻപുടവ തയ്യാറാക്കുകയാണെങ്കിൽ അത് ഭംഗിയുള്ളതാക്കിക്കൊള്ളട്ടെ. കാരണം, അവർ അവരുടെ ഖബറുകളിൽ പരസ്പരം സന്ദർശിക്കുന്നതാണ്."
മുഹമ്മദ് ബിൻ യഹ്യാ അൽ-ഹമദാനി തന്റെ 'സ്വഹീഹിൽ' ഈയൊരു അധികവിവരത്തോടെ (അവസാന ഭാഗം) ഹിശാമിൽ നിന്നും, അദ്ദേഹം മുഹമ്മദിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്നും ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ഇതേപ്രകാരം സുലൈമാൻ ബിൻ അർഖം, മുഹമ്മദ് ബിൻ സിരീനിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്നും ഈ അധികവിവരത്തോടെ നിവേദനം ചെയ്തിരിക്കുന്നു.
മറ്റുചിലർ ഈ വചനം ഇബ്നു സിരീന്റെ സ്വന്തം വാക്കുകളായിക്കൊണ്ടാണ് ഉദ്ധരിച്ചിരിക്കുന്നത്. അതിനാൽ, ഹദീസിന്റെ അവസാനത്തിലുള്ള ആ അധികവിവരം (അവർ ഖബറുകളിൽ പരസ്പരം സന്ദർശിക്കും എന്നത്) ഒരുപക്ഷേ ഇബ്നു സിരീന്റെ സ്വന്തം വാക്കുകൾ ഹദീസിനോട് ചേർന്നുപോയതാകാനും സാധ്യതയുണ്ട്.
അഖീലി, സഈദ് ബിൻ സല്ലാം അൽ-അത്താറിന്റെ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: അബൂ മുർറ റാശിദ് ബിൻ അൽ-അത്താർ, ഖതാദ ഉദ്ധരിക്കുന്നത് കേട്ടു, അദ്ദേഹം അനസ് ബിൻ മാലിക്(റ)വിൽ നിന്ന് കേട്ട് പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ കഫൻപുടവ തയ്യാറാക്കുകയാണെങ്കിൽ അത് ഭംഗിയുള്ളതാക്കിക്കൊള്ളട്ടെ. കാരണം, അവർ തങ്ങളുടെ കഫൻപുടവകളിൽ വെച്ചാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക — അഥവാ പ്രവാചകൻ പറഞ്ഞത്: അവർ അതിൽ പരസ്പരം സന്ദർശിക്കും എന്നാണ്."
(ഗ്രന്ഥകർത്താവ്) പറയുന്നു: സഈദ് ബിൻ സല്ലാം എന്ന നിവേദകൻ ദുർബലനാണ് (ളഈഫ്), അദ്ദേഹത്തെ ഈ നിവേദനത്തിൽ മറ്റാരും പിൻബലപ്പെടുത്തുന്നില്ല. അബൂ മുർറ എന്ന നിവേദകനെക്കുറിച്ച് ഇദ്ദേഹമല്ലാതെ മറ്റാരും അറിയപ്പെടുന്നുമില്ല.
മുഹമ്മദ് ബിൻ മുസ്വഫ്ഫയുടെ ഹദീസിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: മുആവിയ, അബുസ്സുബൈറിൽ നിന്നും, അദ്ദേഹം ജാബിർ(റ)വിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും നിവേദനം ചെയ്യുന്നു. നബി ﷺ അരുളി: "നിങ്ങൾ നിങ്ങളുടെ മയ്യത്തുകളുടെ കഫൻപുടവകൾ ഭംഗിയുള്ളതാക്കുക. കാരണം, അവർ (ഖബറുകളിൽ) അതിൽ പരസ്പരം അഭിമാനം കൊള്ളുകയും തങ്ങളുടെ ഖബറുകളിൽ പരസ്പരം സന്ദർശിക്കുകയും ചെയ്യും."
ഇബ്നു അബിദ്ദുൻയ പറയുന്നു: അൽ-ഖാസിം ബിൻ ഹിശാം, യഹ്യാ ബിൻ സ്വാലിഹിൽ നിന്നും, അദ്ദേഹം മുഹമ്മദ് ബിൻ സുലൈമാനിൽ നിന്നും, അദ്ദേഹം റാഷിദ് ബിൻ സഅ്ദിൽ നിന്നും ഉദ്ധരിക്കുന്നു: ഒരാളുടെ ഭാര്യ മരണപ്പെട്ടു. പിന്നീട് അദ്ദേഹം കുറേ സ്ത്രീകളെ സ്വപ്നത്തിൽ കണ്ടു, എന്നാൽ അവരുടെ കൂട്ടത്തിൽ സ്വന്തം ഭാര്യയെ കണ്ടില്ല. അദ്ദേഹം ആ സ്ത്രീകളോട് അവളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "നിങ്ങൾ അവളുടെ കഫൻപുടവയുടെ കാര്യത്തിൽ വീഴ്ചവരുത്തി (അത് മോശമായിരുന്നു). അതിനാൽ ഞങ്ങളുടെ കൂടെ പുറത്തിറങ്ങാൻ അവൾക്ക് ലജ്ജ തോന്നുകയാണ്." അങ്ങനെ ആ മനുഷ്യൻ നബി ﷺ യുടെ അടുക്കൽ വന്ന് വിവരമറിയിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: "വിശ്വസ്തനായ ആരെങ്കിലും മരണപ്പെടാൻ കാത്തിരിക്കുന്നുണ്ടോ എന്ന് നോക്കൂ (അയാളുടെ കൂടെ കൊടുത്തയക്കാൻ)." അങ്ങനെ അൻസാരികളിൽ പെട്ട ഒരാൾ മരണാസന്നനായി കിടക്കുന്നതായി അദ്ദേഹം അറിഞ്ഞു. ആ മനുഷ്യൻ അൻസാരിയുടെ അടുക്കൽ ചെന്ന് വിവരങ്ങൾ പറഞ്ഞു. അപ്പോൾ അൻസാരി പറഞ്ഞു: "മരണപ്പെട്ടവർക്ക് ആരെങ്കിലും എത്തിച്ചു കൊടുക്കുന്ന കാര്യം സത്യമാണെങ്കിൽ (ഞാൻ കൊണ്ടുപോകാം)." റാഷിദ് ബിൻ സഅ്ദ് പറയുന്നു: അങ്ങനെ ആ അൻസാരി മരണപ്പെട്ടു. ആ മനുഷ്യൻ കുങ്കുമം കലർത്തിയ (അഥവാ നല്ല നിറമുള്ള) രണ്ട് വസ്ത്രങ്ങൾ കൊണ്ടുവന്ന് ആ അൻസാരിയുടെ കഫൻപുടവയോടൊപ്പം ചേർത്തുവെച്ചു. രാത്രിയായപ്പോൾ ആ മനുഷ്യൻ വീണ്ടും സ്വപ്നം കണ്ടു; ആ സ്ത്രീകൾക്കൊപ്പം തന്റെ ഭാര്യയും നിൽക്കുന്നു, അവൾ ആ രണ്ട് മഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.
അബൂ ഹസൻ ബിൻ അൽ-ബറാഅ് പറയുന്നു: അബ്ബാസ് ബിൻ അബീ ഈസാ ഞങ്ങളോട് പറഞ്ഞു: ഭക്തയും ധനികയുമായ ഒരു സ്ത്രീ മരണപ്പെട്ടു. അവരുടെ മകൾ അമ്മയെ സ്വപ്നത്തിൽ കണ്ടപ്പോൾ അമ്മ മകളോട് പറഞ്ഞു: "മോളേ, നീ എന്നെ വളരെ ഇടുങ്ങിയ (മോശമായ) കഫൻപുടവയിലാണ് പൊതിഞ്ഞത്. എന്റെ കൂട്ടുകാരികളുടെ ഇടയിൽ എനിക്ക് ലജ്ജ തോന്നുകയാണ്. ഇന്നയിന്ന ദിവസം ഇന്ന സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്. ഇന്ന സ്ഥലത്ത് ഞാൻ നാല് ദീനാർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്; അത് എടുത്ത് എനിക്ക് വേണ്ടി നല്ലൊരു കഫൻപുടവ വാങ്ങുക, എന്നിട്ട് ആ വരുന്ന സ്ത്രീയുടെ കൂടെ അത് കൊടുത്തുവിടുക." മകൾ പറയുന്നു: "അമ്മയ്ക്ക് അവിടെ പണം സൂക്ഷിച്ചുവെച്ചിട്ടുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു." മകൾ തുടരുന്നു: "ഞാൻ ആ സ്ഥലത്ത് പോയി നോക്കിയപ്പോൾ പണം കണ്ടെത്തി." പിന്നീട് ആ സ്ത്രീ (അമ്മ പറഞ്ഞ കൂട്ടുകാരി) രോഗബാധിതയായി. മകൾ പറയുന്നു: "അവർ എന്റെ അടുക്കൽ വന്നപ്പോൾ ഞാൻ ഈ സ്വപ്നവൃത്താന്തം അവരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: 'നീ എന്താണ് ഈ പറയുന്നത്?'"
അപ്പോൾ മകൾ ആയിഷ(റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസ് ഓർത്തു (മരണപ്പെട്ടവർ ഖബറുകളിൽ പരസ്പരം സന്ദർശിക്കുമെന്ന ഹദീസ്). മകൾ അവരോട് പറഞ്ഞു: "നിങ്ങൾ ഹദീസ് ഉദ്ധരിക്കുന്ന രണ്ട് കച്ചവടക്കാരുടെ അടുക്കൽ പോവുക — ഒരാൾ ഇബ്നു നിഷാപൂരി എന്നും മറ്റേയാൾ അബൂ തൗബ എന്നുമാണ് അറിയപ്പെടുന്നത് — അവർ ആ പണം കൊണ്ട് നല്ലൊരു കഫൻപുടവ വാങ്ങിക്കൊള്ളട്ടെ." അങ്ങനെ ആ മകൾ താൻ കണ്ടെത്തിയ പണം ആ സ്ത്രീയോടൊപ്പം അവരുടെ കഫൻപുടവ വാങ്ങാനായി കൊടുത്തുവിട്ടു.
ആ സ്ത്രീ മരണപ്പെടുകയും അവരെ മറവുചെയ്യുകയും ചെയ്തതിന് ശേഷം മകൾ വീണ്ടും അമ്മയെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ അമ്മ പറഞ്ഞു: "മോളേ, ഫലാന (ആ സ്ത്രീ) ഞങ്ങളുടെ അടുക്കൽ എത്തിച്ചേർന്നു. നീ കൊടുത്തുവിട്ട കഫൻപുടവ എനിക്ക് ലഭിച്ചു. അത് എത്ര മനോഹരവും വിശാലവുമാണ്! അല്ലാഹു നിനക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ."
ഇബ്നു അബിദ്ദുൻയ, മിസ്മഅ് ബിൻ ആസ്വിമിന്റെ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: ആസ്വിം അൽ-ജഹ്ദരിയുടെ കുടുംബത്തിലെ ഒരാൾ എന്നോട് പറഞ്ഞു: ആസ്വിം അൽ-ജഹ്ദരി മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: "താങ്കൾ മരണപ്പെട്ടിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "അതേ, മരണപ്പെട്ടു." ഞാൻ ചോദിച്ചു: "താങ്കൾ ഇപ്പോൾ എവിടെയാണ്?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ, ഞാൻ സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പിലാണ്. ഞാനും എന്റെ കുറച്ചു കൂട്ടുകാരും എല്ലാ വെള്ളിയാഴ്ച രാവുകളിലും അതിന്റെ പ്രഭാതത്തിലും ബക്കർ ബിൻ അബ്ദില്ല അൽ-മുസനിയുടെ അടുക്കൽ ഒത്തുകൂടാറുണ്ട്. അവിടെവെച്ച് ഞങ്ങൾ പരസ്പരം വാർത്തകൾ കൈമാറും."
ഞാൻ ചോദിച്ചു: "നിങ്ങളുടെ ശരീരങ്ങളാണോ അതോ ആത്മാക്കളാണോ ഒത്തുകൂടുന്നത്?" അദ്ദേഹം പറഞ്ഞു: "അങ്ങനെയല്ല (ശരീരങ്ങൾ ദ്രവിച്ചുപോയി), ശരീരങ്ങൾ എവിടെ കിടക്കുന്നു! ആത്മാക്കളാണ് പരസ്പരം കണ്ടുമുട്ടുന്നത്." ഞാൻ വീണ്ടും ചോദിച്ചു: "ഞങ്ങൾ നിങ്ങളെ സന്ദർശിക്കുന്നത് (ഖബർ സിയാറത്ത് ചെയ്യുന്നത്) നിങ്ങൾ അറിയാറുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതേ, വെള്ളിയാഴ്ച രാവിലും, വെള്ളിയാഴ്ച പകൽ മുഴുവനും, ശനിയാഴ്ച സൂര്യോദയം വരെയുമുള്ള സന്ദർശനങ്ങൾ ഞങ്ങൾ അറിയാറുണ്ട്." ഞാൻ ചോദിച്ചു: "മറ്റു ദിവസങ്ങളിലില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ദിവസങ്ങൾക്കുള്ളത്?" അദ്ദേഹം പറഞ്ഞു: "വെള്ളിയാഴ്ച ദിവസത്തിന്റെ ശ്രേഷ്ഠതയും മഹത്വവും കൊണ്ടാണത്." (കൂടുതൽ കാര്യങ്ങൾ) അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
ഇമാം അഹ്മദ്, ഇബ്നു ലഹീഅഃയുടെ പരമ്പരയിലൂടെ, അബുൽ അസ്‌വതിൽ നിന്നും, അദ്ദേഹം ദുർറ ബിൻത് മുആദിൽ നിന്നും, അവർ ഉമ്മു ഹാനിഅ് അൽ-അൻസാരിയ്യ(റ)വിൽ നിന്നും ഉദ്ധരിക്കുന്നു: അവർ അല്ലാഹുവിന്റെ റസൂൽ ﷺ യോട് ചോദിച്ചു: "നാം മരണപ്പെട്ടാൽ പരസ്പരം സന്ദർശിക്കുകയും ഒരാൾ മറ്റൊരാളെ കാണുകയും ചെയ്യുമോ?" അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "(മരണശേഷം മൂഅ്മിനിന്റെ) ആത്മാവ് മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന പക്ഷികളായിട്ടായിരിക്കും കഴിയുക. അന്ത്യനാൾ (ഖിയാമത്ത് നാൾ) ആകുന്നതുവരെ അത് അങ്ങനെയായിരിക്കും; അന്ന് ഓരോ ആത്മാവും അവരവരുടെ ശരീരങ്ങളിലേക്ക് തിരികെ പ്രവേശിക്കും."
ഇബ്നു അബിദ്ദുൻയ, യഹ്യാ ബിൻ അബ്ദിറഹ്മാൻ ബിൻ അബീ കബ്ശയുടെ പരമ്പരയിലൂടെ, അദ്ദേഹം തന്റെ പിതാവിൽ നിന്നും, അദ്ദേഹം തന്റെ വല്യപ്പനിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ബിശ്ര് ബിൻ അൽ-ബറാഅ് ബിൻ മഅ്റൂർ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഉമ്മയായ ഉമ്മു ബിശ്രിന് വല്ലാത്ത സങ്കടമുണ്ടായി (അവർ കഠിനമായി ദുഃഖിച്ചു). അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ബനൂ സലിമ ഗോത്രത്തിൽ നിന്നും ഇപ്പോഴും ആളുകൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. മരണപ്പെട്ടവർ പരസ്പരം തിരിച്ചറിയുമോ? എങ്കിൽ ഞാൻ ബിശ്രിന് അവരുടെ കൂടെ സലാം കൊടുത്തുവിടാമായിരുന്നു." അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "ഉമ്മു ബിശ്ര്, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം! മരങ്ങളുടെ മുകളിലിരുന്ന് പക്ഷികൾ പരസ്പരം തിരിച്ചറിയുന്നതുപോലെ തീർച്ചയായും അവർ പരസ്പരം തിരിച്ചറിയുന്നതാണ്." അതിനുശേഷം ബനൂ സലിമ ഗോത്രത്തിൽ ആരെങ്കിലും മരണാസന്നനായാൽ ഉമ്മു ബിശ്ര് അവരുടെ അടുക്കൽ വന്നിട്ട് പറയുമായിരുന്നു: "നീ ബിശ്രിന് സലാം പറയണം."
അധ്യായം എട്ട്: മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ സംസാരം കേൾക്കുന്നതിനെക്കുറിച്ചും, തങ്ങൾക്ക് സലാം പറയുന്നവരെയും സന്ദർശിക്കുന്നവരെയും തിരിച്ചറിയുന്നതിനെക്കുറിച്ചും, മരണശേഷമുള്ള തങ്ങളുടെ അവസ്ഥയെക്കുറിച്ചും, ദുനിയാവിലുള്ള തങ്ങളുടെ ബന്ധുക്കളുടെ അവസ്ഥയെക്കുറിച്ചും വന്നിട്ടുള്ള നിവേദനങ്ങൾ.
മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ സംസാരം കേൾക്കൽ: സ്വഹീഹൈനിയിൽ (ബുഖാരി, മുസ്ലിം) അനസ്(റ)വിൽ നിന്നും, അദ്ദേഹം അബൂ ത്വൽഹ(റ)വിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ബദ്‌ർ യുദ്ധ ദിവസം അല്ലാഹുവിന്റെ പ്രവാചകൻ ﷺ ഖുറൈശികളിലെ പ്രമാണികളിൽ പെട്ട ഇരുപത്തിനാല് പേരുടെ മൃതദേഹങ്ങൾ (അല്ലെങ്കിൽ ഇരുപതിലധികം പേരുടെ, മറ്റൊരു നിവേദനത്തിൽ ഇരുപത്തിനാല് പേരുടെ എന്ന് വ്യക്തമായിട്ടുണ്ട്) ബദ്‌റിലെ മോശമായ ഒരു കിണറ്റിലേക്ക് (അഥവാ കുഴിയിലേക്ക്) ഇടാൻ കൽപ്പിച്ചു.
അതിനുശേഷം അല്ലാഹുവിന്റെ റസൂൽ ﷺ ആ കുഴിക്കരികിൽ ചെന്നുനിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: "ഓ അബൂ ജഹ്ൽ ബിൻ ഹിശാം, ഓ ഉമയ്യത്ത് ബിൻ ഖലഫ്, ഓ ഉത്ബത്ത് ബിൻ റബീഅ്, ഓ ശൈബത്ത് ബിൻ റബീഅ്... നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് സത്യമാണെന്ന് നിങ്ങൾ കണ്ടെത്തിയോ? തീർച്ചയായും എന്റെ രക്ഷിതാവ് എന്നോട് വാഗ്ദാനം ചെയ്തത് സത്യമായി ഞാൻ കണ്ടെത്തിയിരിക്കുന്നു."
അപ്പോൾ ഉമർ(റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ജീവനില്ലാത്ത വെറും ശരീരങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?" അപ്പോൾ പ്രവാചകൻ ﷺ അരുളി: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം! ഞാൻ പറയുന്ന കാര്യങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല നിങ്ങൾ."
സ്വഹീഹ് മുസ്ലിമിൽ അനസ്(റ)വിന്റെ ഹദീസിൽ, അബൂ ത്വൽഹ(റ)വിന്റെ പേര് പരാമർശിക്കാതെ ഇതേ ആശയം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ഇപ്രകാരം കൂടിയുണ്ട്: "ഞാൻ പറയുന്ന കാര്യങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല നിങ്ങൾ. പക്ഷേ, അവർക്ക് മറുപടി നൽകാൻ കഴിയില്ലെന്ന് മാത്രം."
സ്വഹീഹ് മുസ്ലിമിൽ തന്നെ അനസ്(റ)വിൽ നിന്നും, അദ്ദേഹം ഉമർ ബിൻ അൽ-ഖത്താബ്(റ)വിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും ഇതേ അർത്ഥത്തിലുള്ള സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
ഖുലൈബ് നിവാസികളെക്കുറിച്ചുള്ള നിവേദനം : രണ്ട് സ്വഹീഹുകളിൽ (ബുഖാരിയും മുസ്ലിമും) ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: നബി ﷺ ബദ്റിലെ 'ഖുലൈബ്' (കിണറ്റിൽ തള്ളപ്പെട്ട മക്കയിലെ അവിശ്വാസികളുടെ മൃതദേഹങ്ങൾ) നിവാസികളുടെ അരികിൽ ചെന്ന് നിന്നു കൊണ്ട് ചോദിച്ചു: "നിങ്ങളുടെ റബ്ബ് നിങ്ങളോട് വാഗ്ദാനം ചെയ്തത് സത്യമായി നിങ്ങൾ കണ്ടെത്തിയോ?" അപ്പോൾ നബി ﷺ യോട് ചോദിക്കപ്പെട്ടു: "അങ്ങെന്താണ് മരണപ്പെട്ട ശവങ്ങളോട് സംസാരിക്കുന്നത്?" അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ അവരേക്കാൾ കൂടുതൽ കേൾക്കുന്നവരല്ല, എങ്കിലും അവർക്ക് മറുപടി നൽകാൻ കഴിയില്ലെന്ന് മാത്രം." മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ഞാൻ പറയുന്നത് അവർ ഇപ്പോൾ കേൾക്കുന്നുണ്ട്."
ആഇഷ(റ)യുടെ വിയോജിപ്പ്. എന്നാൽ ആഇഷ(റ) ഇതിനെ നിഷേധിച്ചിട്ടുണ്ട്. രണ്ട് സ്വഹീഹുകളിൽ ഉറുവ(റ) വഴി ആഇഷ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നതുപോലെ, അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞത്: "ഞാൻ പറയുന്ന കാര്യം സത്യമാണെന്ന് അവർ ഇപ്പോൾ അറിയുന്നുണ്ട്" എന്നാണ്. ഇവിടെ ഇബ്നു ഉമറിന് അബദ്ധം (ധാരണപ്പിശക്) പറ്റിയതാണ്. തുടർന്ന് അവർ (ആഇഷ) ഈ ഖുർആൻ സൂക്തങ്ങൾ ഓതി: "തീർച്ചയായും മരണപ്പെട്ടവരെ കേൾപ്പിക്കാൻ നിനക്കാവില്ല" (സൂറത്തുൽ നംല്: 80), "ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്കാവില്ല" (സൂറത്തു ഫാത്വിർ: 22).
മരണപ്പെട്ടവർ കേൾക്കില്ലെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർ:- മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ സംസാരം കേൾക്കുകയില്ലെന്ന ആഇഷ(റ)യുടെ ഈ നിഷേധത്തോട് ഒരുവിഭാഗം പണ്ഡിതന്മാർ യോജിച്ചിട്ടുണ്ട്. നമ്മുടെ കൂട്ടാളികളിൽപെട്ട (ഹംബലി മദ്ഹബിലെ) ഖാളി അബൂ യഅ്‌ലാ തന്റെ 'അൽ-ജാമിഉൽ കബീർ' എന്ന പുസ്തകത്തിൽ ഇതിനെയാണ് പ്രബലമാക്കിയിട്ടുള്ളത്. ആഇഷ(റ) തെളിവായി സ്വീകരിച്ച അതേ കാര്യങ്ങൾ തന്നെയാണ് അവരും തെളിവായി സ്വീകരിച്ചത്. കൂടാതെ, ഇത് നബി ﷺ ക്ക് മാത്രം നൽകപ്പെട്ട ഒരു പ്രത്യേക അത്ഭുതപ്രവൃത്തി (മുഅ്ജിസത്ത്) ആകാനാണ് സാധ്യതയെന്നും, അല്ലാതെ പൊതുവെ മരണപ്പെട്ടവർ കേൾക്കലല്ല ഇതെന്നും അവർ അഭിപ്രായപ്പെട്ടു.
ഖതാദയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം:- സ്വഹീഹുൽ ബുഖാരിയിൽ ഖതാദ (റ) പ്രസ്താവിക്കുന്നു: "അല്ലാഹു തആലാ അവരെ (ഖുലൈബ് നിവാസികളെ) ജീവിപ്പിച്ചു, നബി ﷺ പറയുന്നതവർക്ക് കേൾക്കാൻ വേണ്ടിയായിരുന്നു; അവരെ ആക്ഷേപിക്കാനും, ചെറുതാക്കാനും, അവർക്ക് ഖേദവും ശിക്ഷയും വർദ്ധിപ്പിക്കാനും വേണ്ടിയായിരുന്നു അത്."
ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. ഇബ്നു ജരീർ അത്ത്വബരീ തുടങ്ങിയവർ തിരഞ്ഞെടുത്തതും ഇതാണ്. ഇബ്നു ഖുതൈബ ഉൾപ്പെടെയുള്ള പണ്ഡിതന്മാരും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്. ഖുലൈബിന്റെ ഹദീസിനെയാണ് ഇവർ ഇതിന് തെളിവായി സ്വീകരിക്കുന്നത്.
(ഇബ്നു ഉമർ(റ)വിന് അബദ്ധം പറ്റിയിട്ടില്ലെന്ന വാദം) :- മുമ്പ് വിവരിച്ചതുപോലെ, ഈ ഹദീസ് നിവേദനം ചെയ്തവർക്ക് അബദ്ധം (ധാരണപ്പിശക്) സംഭവിച്ചതാണെന്ന് പറയാൻ കഴിയില്ല. കാരണം ഇബ്നു ഉമർ, അബൂത്വൽഹ(റ) എന്നിവരും അവരല്ലാത്തവരും ഈ സംഭവത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചവരാണ്. അവരത് നബി ﷺ യിൽ നിന്ന് നേരിട്ട് ഉദ്ധരിച്ചതുമാണ്. എന്നാൽ ആഇഷ(റ) ഈ സംഭവത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടില്ല. നബി ﷺ ഇപ്രകാരം പറഞ്ഞു എന്നാണല്ലോ അവർ (ആഇഷ) നിവേദനം ചെയ്തത്: "ഞാൻ അവർക്ക് പറഞ്ഞുകൊടുക്കുന്നത് സത്യമാണെന്ന് അവർ ഇപ്പോൾ തീർച്ചയായും അറിയുന്നുണ്ട്."
"അവർ ഇപ്പോൾ കേൾക്കുന്നുണ്ട്" എന്ന് നിവേദനം ചെയ്തവരുടെ റിപ്പോർട്ടിനെ ഇത് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, അല്ലാതെ അതിനെതിരല്ല. കാരണം മരണപ്പെട്ടയാൾക്ക് അറിയാൻ സാധിക്കുമെങ്കിൽ അവന് കേൾക്കാനും സാധിക്കും എന്നത് യുക്തിസഹമാണ്. കാരണം മരണം എന്നത് അറിവുണ്ടാകുന്നതിന് തടസ്സമാകുന്നതുപോലെ തന്നെയാണ് കേൾവിക്കും തടസ്സമാകുന്നത് (അതുകൊണ്ട് മരിച്ചവർക്ക് അറിയാൻ സാധിക്കുമെന്ന് സമ്മതിച്ചാൽ, കേൾക്കാനും സാധിക്കുമെന്ന് വരുന്നു). ഇനി മരണം എന്നത് കേൾവിക്ക് തടസ്സമാണെങ്കിൽ, അത് അറിവുണ്ടാകുന്നതിനും തടസ്സമാകേണ്ടതുണ്ട് (അങ്ങനെയെങ്കിൽ അവർ അറിയുന്നുണ്ട് എന്ന ആഇഷയുടെ വാദവും നിലനിൽക്കില്ലല്ലോ).
ഉമ്മ് മിഹ്ജൻ(റ)വിന്റെ സംഭവം :- അബൂ ശൈഖ് അൽ-അസ്ബഹാനി തന്റെ സനദോടെ ഉബൈദ് ബിൻ മർസൂഖിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: മദീനയിൽ പള്ളി അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്ന 'ഉമ്മ് മിഹ്ജൻ' എന്ന് വിളിക്കപ്പെടുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ മരണപ്പെട്ടു, എന്നാൽ നബി ﷺ ഈ വിവരമറിഞ്ഞില്ല. തുടർന്ന് നബി ﷺ അവരുടെ ഖബറിനരികിലൂടെ നടന്നുപോയപ്പോൾ ചോദിച്ചു: "ഇത് ആരുടെ ഖബറാണ്?" അവർ പറഞ്ഞു: "ഉമ്മ് മിഹ്ജന്റെ ഖബറാണ്." അപ്പോൾ നബി ﷺ ചോദിച്ചു: "പള്ളി അടിച്ചുവാരിയിരുന്ന സ്ത്രീയാണോ?" അവർ പറഞ്ഞു: "അതെ."
തുടർന്ന് ജനങ്ങൾ അണിനിരക്കുകയും നബി ﷺ അവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു. അതിനുശേഷം നബി ﷺ ചോദിച്ചു: "ഏത് കർമ്മമാണ് നിനക്ക് ഏറ്റവും ഉത്തമമായി ലഭിച്ചത്?" അവർ (സ്വഹാബികൾ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവർ കേൾക്കുമോ?" നബി ﷺ പറഞ്ഞു: "നിങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല." തുടർന്ന് അവർ (മരണപ്പെട്ട സ്ത്രീ) മറുപടി നൽകിയതായി നബി ﷺ പരാമർശിച്ചു: "പള്ളി വൃത്തിയാക്കൽ (ആണ് ഏറ്റവും ഉത്തമമായി ലഭിച്ചത്)." എന്നാൽ ഇതൊരു 'മുർസൽ' (താബിഈ നേരിട്ട് നബിയിലേക്ക് ചേർത്തി പറയുന്ന) ഹദീസാണ്.
കേൾവി നബി ﷺ ക്ക് മാത്രം പ്രത്യേകതയുള്ളതാണോ?
എന്നാൽ, ഈ കേൾവി നബി ﷺ യുടെ സംസാരത്തിന് മാത്രം പ്രത്യേകമായിട്ടുള്ളതാണോ? - അല്ല, അങ്ങനെ ആയിക്കൊള്ളണമെന്നില്ല. രണ്ട് സ്വഹീഹുകളിലും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുള്ള ഹദീസിൽ ഇപ്രകാരം പറയുന്നു: "തീർച്ചയായും ഒരു അടിമയെ അവന്റെ ഖബറിൽ അടക്കം ചെയ്യപ്പെടുകയും, അവന്റെ കൂട്ടുകാർ അവനെ വിട്ടു തിരിഞ്ഞുപോവുകയും ചെയ്താൽ, അവർ ധരിച്ചിരിക്കുന്ന ചെരിപ്പിന്റെ ശബ്ദം പോലും അവൻ (മരണപ്പെട്ടയാൾ) തീർച്ചയായും കേൾക്കും." മരണപ്പെട്ടവർക്ക് സലാം പറയുന്നവർക്ക് അവർ സലാം മടക്കുമെന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകൾ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ പിന്നീട് നാം വിവരിക്കുന്നതാണ്.
ഖുർആൻ സൂക്തങ്ങളുടെ വിശദീകരണം:- എന്നാൽ (ആഇഷ(റ) തെളിവായി ഓതിയ) "തീർച്ചയായും മരണപ്പെട്ടവരെ കേൾപ്പിക്കാൻ നിനക്കാവില്ല" എന്ന അല്ലാഹുവിന്റെ വചനത്തിന്റെയും, "ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്കാവില്ല" എന്ന വചനത്തിന്റെയും അർത്ഥം (മറ്റൊന്നാണ്)
കാരണം, 'കേൾക്കുക' (സമാഅ്) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നുങ്കിൽ സംസാരിക്കുന്നത് തിരിച്ചറിയലും അത് മനസ്സിലാക്കലുമാണ്; അല്ലെങ്കിൽ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ സംസാരം കൊണ്ട് ഉപകാരം സിദ്ധിക്കലും അതിന് ഉത്തരം നൽകലുമാണ്. ഇവിടെ ഈ ഖുർആൻ സൂക്തങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടാമത്തെ അർത്ഥത്തിന്റെ (ഉപകാരം സിദ്ധിക്കൽ, ഉത്തരം നൽകൽ എന്നിവയുടെ) നിഷേധമാണ്, അല്ലാതെ ആദ്യത്തെ അർത്ഥത്തിന്റെ നിഷേധമല്ല.
കാരണം ഈ സൂക്തങ്ങൾ വന്നിട്ടുള്ളത് അവിശ്വാസികളെ (കാഫിറുകളെ) അഭിസംബോധന ചെയ്യുന്ന സന്ദർഭത്തിലാണ്. അവർ സന്മാർഗത്തോട് പ്രതികരിക്കുകയോ, വിശ്വാസത്തിലേക്ക് ക്ഷണിച്ചാൽ അതിന് ഉത്തരം നൽകുകയോ ഇല്ല എന്ന് വ്യക്തമാക്കാനാണ് ഇത് പറയുന്നത്. അല്ലാഹു തആലാ പറഞ്ഞതുപോലെ: "തീർച്ചയായും ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും വലിയൊരു വിഭാഗത്തെ നാം നരകത്തിനായി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്, അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുന്നില്ല. അവർക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവർ കണ്ടറിയുന്നില്ല. അവർക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവർ കേട്ടറിയുന്നില്ല..." (സൂറത്തുൽ അഅ്റാഫ്: 179). ഇവിടെ അവരിൽ നിന്ന് കേൾവിയും കാഴ്ചയും നിഷേധിച്ചതായി പറയുന്ന ആ സൂക്തം ഈ അർത്ഥത്തിലാണ്.
കാരണം ഒരു വസ്‌തുവിന്റെ ഫലവും അതിന്റെ പ്രയോജനവും ഇല്ലാതാകുമ്പോൾ ആ വസ്‌തു തന്നെ ഇല്ലാത്തതുപോലെ കണക്കാക്കപ്പെടാറുണ്ട്. അപ്പോൾ ഒരു മനുഷ്യൻ താൻ കേൾക്കുന്നതോ കാണുന്നതോ ആയ കാര്യം കൊണ്ട് ഉപകാരം നേടുന്നില്ലെങ്കിൽ, അവൻ അത് കേൾക്കാത്തവനെയും കാണാത്തവനെയും പോലെയാണ്. ഇതുപോലെ തന്നെയാണ് മരണപ്പെട്ടവരുടെ കേൾവിയും; സന്മാർഗത്തിലേക്കും വിശ്വാസത്തിലേക്കും ക്ഷണിച്ചാൽ അതുകൊണ്ട് അവർക്കിനി യാതൊരു ഉപകാരവുമില്ല (ആ അർത്ഥത്തിലാണ് അവർ കേൾക്കില്ല എന്ന് ഖുർആൻ പറഞ്ഞത്).
ഖുലൈബ് നിവാസികളെക്കുറിച്ച് ഖതാദ(റ) പറഞ്ഞത്: "അല്ലാഹു അവരെ കേൾപ്പിക്കാൻ വേണ്ടി ജീവിപ്പിച്ചു" എന്നാണ്. ഇത് വ്യക്തമാക്കുന്നത്, മയ്യിത്തിന്റെ ശരീരത്തിലേക്ക് റൂഹ് (ആത്മാവ്) മടക്കപ്പെട്ടതിന് ശേഷമല്ലാതെ മയ്യിത്ത് കേൾക്കുകയില്ല എന്നാണ്. ബറാഅ് ബിൻ ആസിബ്(റ) നബി ﷺ യിൽ നിന്ന് നിവേദനം ചെയ്ത ദീർഘമായ ഹദീസിൽ ഇത് വ്യക്തമായി വന്നിട്ടുണ്ട്. അതിന്റെ ചില ഭാഗങ്ങൾ മുമ്പ് പരാമർശിച്ചിട്ടുമുണ്ട്. അവിശ്വാസിയുടെ (കാഫിറിന്റെ) കാര്യത്തിൽ ആ ഹദീസിൽ ഇപ്രകരാമാണുള്ളത്: "അവന്റെ റൂഹ് അവന്റെ ശരീരത്തിലേക്ക് മടക്കപ്പെടും."
ഇമാം അഹ്മദ് തന്റെ മുസ്‌നദിൽ, അഅ്മഷ് - അൽ-മിൻഹാൽ - സാദാൻ വഴി ബറാഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; സത്യവിശ്വാസിയുടെയും അവിശ്വാസിയുടെയും കാര്യത്തിൽ നബി ﷺ പറഞ്ഞു: "അവന്റെ റൂഹ് അവന്റെ ശരീരത്തിലേക്ക് മടക്കപ്പെടും."
ഇതുപോലെ തന്നെയാണ് ഇബ്നു മന്ദയുടെ നിവേദനത്തിലും ഉള്ളത്. മലക്ക് അവനെ അടിക്കുകയും, ആ അടിക്ക് ശേഷം അവൻ മണ്ണായി മാറുകയും ചെയ്തതിന് ശേഷമാണ് റൂഹ് ശരീരത്തിലേക്ക് മടക്കപ്പെടുന്നത് എന്നാണ് അതിലുള്ളത്. യൂനുസ് ബിൻ ഖബാബ് - അൽ-മിൻഹാൽ വഴി നിവേദനം ചെയ്തതിലാണ് ഇതെല്ലാം വന്നിട്ടുള്ളത്, ഇത് മുമ്പ് വിവരിച്ചതുമാണ്.
ഇബ്നു മാജ, അബൂഹുറൈറ(റ) നബി ﷺ യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ (റൂഹ് പിടിക്കുന്നതിന്റെയും ചോദ്യം ചെയ്യലിന്റെയും രൂപം വിവരിക്കുന്ന കൂട്ടത്തിൽ) അവിശ്വാസിയുടെ റൂഹിനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "അങ്ങനെ അത് ഖബറിലേക്ക് ചെന്നെത്തും." ഇതും മുമ്പ് പരാമർശിച്ചതാണ്.
ഇബ്നു മന്ദ വളരെ ബലഹീനമായ (ദഈഫ് ജിദ്ദൻ) ഒരു സനദിലൂടെ ഇബ്നു അബ്ബാസ്(റ) വഴി നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു; റൂഹ് പിടിക്കുന്ന രൂപം വിവരിക്കുന്ന കൂട്ടത്തിൽ നബി ﷺ പറഞ്ഞു: "അവർ അവളുമായി (അതായത് ആ റൂഹുമായി) താഴേക്ക് ഇറങ്ങും - അതായത് ആത്മാവുമായി - അവർ ഖബറടക്കൽ പൂർത്തിയാക്കുന്ന സമയത്തായിരിക്കും ഇത്."
അവനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്യുമ്പോൾ, അവർ ആ ആത്മാവിനെ അവന്റെ ശരീരത്തിനും കഫൻ പുതപ്പിനും ഇടയിലാക്കും." എന്നാൽ ഈ നിവേദനം സ്ഥിരപ്പെട്ടതല്ല (ഇത് സ്വഹീഹല്ല).
വിശ്വാസിയുടെ റൂഹ് നേരിടുന്ന അനുഭവങ്ങൾ :- അൽ-ഖല്ലാൽ തന്റെ 'ശർഹുസ്സുന്ന' എന്ന ഗ്രന്ഥത്തിൽ അബൂ ഹാഷിം - അബൂ ഇസ്ഹാഖ് - അബൂ അഹ്‌വസ് വഴി അബ്ദുല്ലാഹ്(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരു സത്യവിശ്വാസിക്ക് മരണം സമാഗതമായാൽ മലക്കുൽ മൗത്ത് (മരണത്തിന്റെ മലക്ക്) വന്ന് ഇപ്രകാരം വിളിച്ചുപറയും: 'ഹേ നല്ല ശരീരത്തിൽ നിന്നുളള നല്ല ആത്മാവേ, നീ പുറപ്പെട്ടു വരിക.' അങ്ങനെ ആ ആത്മാവ് പുറത്തുവന്നാൽ അതിനെ ചുവന്ന ഒരു പട്ടുതുണിയിൽ പൊതിയും. തുടർന്ന് മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും കട്ടിലിൽ എടുക്കുകയും ചെയ്യുന്നത് വരെ ആ ആത്മാവ് അതിനോടൊപ്പമുണ്ടാകും.
അങ്ങനെ മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ, ആത്മാവ് കൊണ്ടുവരപ്പെടുകയും മയ്യിത്തിനെ ഇരുത്തി അതിലേക്ക് ആത്മാവിനെ പ്രവേശിപ്പിക്കുകയും ചെയ്യും. അതിനുശേഷം അവനോട് ചോദിക്കപ്പെടും: 'നിന്റെ റബ്ബ് ആരാണ്? നിന്റെ ദീൻ ഏതാണ്? നിന്റെ പ്രവാചകൻ ആരാണ്?' അപ്പോൾ അവൻ പറയും: 'എന്റെ റബ്ബ് അല്ലാഹുവാണ്, എന്റെ ദീൻ ഇസ്‌ലാമാണ്, എന്റെ പ്രവാചകൻ മുഹമ്മദ് ﷺ ആണ്.' അപ്പോൾ അവനോട് പറയപ്പെടും: 'നീ സത്യമാണ് പറഞ്ഞത്.' തുടർന്ന് അവന്റെ ഖബർ കാഴ്ചയെത്തുന്ന ദൂരത്തോളം വിശാലമാക്കപ്പെടും. അതിനുശേഷം അവന്റെ ആത്മാവ് ഉയർത്തപ്പെടുകയും ഇല്ലിയ്യീങ്ങളിൽ (ഉന്നത സ്ഥാനങ്ങളിൽ) ആക്കപ്പെടുകയും ചെയ്യും." പിന്നീട് അബ്ദുല്ല(റ) ഈ ഖുർആൻ സൂക്തം ഓതി: "തീർച്ചയായും പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യീങ്ങളിലായിരിക്കും." (സൂറത്തുൽ മുത്വഫ്ഫിഫീൻ: 18).
ഇബ്നു അബിദ്ദുൻയ, സാലം ബിൻ അബിൽ ജഅ്ദ് വഴി ഉദ്ധരിക്കുന്നു; ഹുദൈഫ(റ) പറഞ്ഞു: "ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിരിക്കും. ശരീരം കുളിപ്പിക്കപ്പെടുമ്പോഴും ആ മലക്ക് ഖബറിലേക്ക് അതിനോടൊപ്പം നടക്കും. അങ്ങനെ ഖബറിലെ മണ്ണ് നിരപ്പാക്കിക്കഴിഞ്ഞാൽ, ആത്മാവിനെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കും; ആ സമയത്താണ് അവൻ അഭിസംബോധന ചെയ്യപ്പെടുക (ചോദ്യം ചെയ്യപ്പെടുക)."
അബ്ദുറഹ്മാൻ ബിൻ അബീ സിനാദ് - അബ്ദുറഹ്മാൻ ബിൻ അബീ ലൈല വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിരിക്കും, മലക്ക് ജനാസയോടൊപ്പം നടന്നു കൊണ്ട് പറയും: 'നിന്നോട് പറയപ്പെടുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കുക.' അങ്ങനെ ജനാസ ഖബറിന്റെ കുഴിയിൽ എത്തിയാൽ ആത്മാവിനെ അതിനോടൊപ്പം ഖബറടക്കും."
ദാവൂദ് അൽ-അത്ത്വാർ - അബൂ നജീഹ് വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരു മയ്യിത്തും മരണപ്പെടുന്നില്ല, അവന്റെ ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിക്കൊണ്ടല്ലാതെ. ആ ആത്മാവ് തന്റെ ശരീരം എങ്ങനെയാണ് കുളിപ്പിക്കപ്പെടുന്നതെന്നും കഫൻ ചെയ്യപ്പെടുന്നതെന്നും നോക്കിനിൽക്കും. മലക്ക് അതിനെയും വഹിച്ചുകൊണ്ട് ഖബറിലേക്ക് നടക്കും, പിന്നീട് ആത്മാവ് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുകയും അവൻ ഖബറിൽ എഴുന്നേറ്റ് ഇരിക്കുകയും ചെയ്യും."
ഇതുപോലെതന്നെ പൂർവ്വികരിൽ പെട്ട അബൂസ്വാലിഹും മറ്റുള്ളവരും അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്: "നിങ്ങൾക്ക് എങ്ങനെയാണ് അല്ലാഹുവെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ ജീവനില്ലാത്തവരായിരുന്നു, തുടർന്ന് അവൻ നിങ്ങൾക്ക് ജീവൻ നൽകി, പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കും, അതിനുശേഷം അവൻ നിങ്ങളെ വീണ്ടും ജീവിപ്പിക്കും, പിന്നീട് അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നത്." (സൂറത്തുൽ ബഖറ: 28). (ഈ സൂക്തത്തിലെ ഒന്നാമത്തെ ജീവിപ്പിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത് ഖബറിലെ ചോദ്യം ചെയ്യലിനുള്ള ജീവൻ നൽകലാണെന്ന് അബൂസ്വാലിഹ് വ്യക്തമാക്കുന്നു). ഭൂരിപക്ഷം പണ്ഡിതന്മാരും ഇതിനോട് വിയോജിച്ചിട്ടുണ്ടെങ്കിലും, ഖബറിലെ ചോദ്യം ചെയ്യലിനുള്ളതാണ് ഈ ഒന്നാമത്തെ ജീവനെന്ന് ഇത് തെളിയിക്കുന്നു.
മേൽപ്പറഞ്ഞ മുൻഗാമികളായ പണ്ഡിതന്മാരെല്ലാം (സലഫുകൾ) വ്യക്തമാക്കുന്നത്, ഖബറിലെ ചോദ്യം ചെയ്യൽ വേളയിൽ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടുമെന്നാണ്. നമ്മുടെ കൂട്ടാളികളിൽ പെട്ട (ഹംബലി മദ്ഹബിലെ) ഖാളി അബൂയഅ്‌ല ഉൾപ്പെടെയുള്ള ഫിഖ്‌ഹിന്റെയും ഇൽമുൽ കലാമിന്റെയും വക്താക്കളായ ഒരുവിഭാഗം പണ്ഡിതന്മാരും ഇതേ കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
എന്നാൽ ഇബ്നു ഹസ്മ് ഉൾപ്പെടെയുള്ള മറ്റൊരു വിഭാഗം പണ്ഡിതന്മാർ ഇത് നിഷേധിച്ചിരിക്കുന്നു. ഖബറിലെ ചോദ്യം ചെയ്യൽ ആത്മാവിനോട് മാത്രമാണെന്നും, സംസാരിക്കുന്നത് കേൾക്കുന്നത് ആത്മാവ് മാത്രമാണെന്നുമാണ് അവരുടെ വാദം. അതുകൊണ്ട് ഖബറിലെ ശിക്ഷയ്‌ക്കോ മറ്റോ വേണ്ടി ആത്മാവ് ശരീരത്തിലേക്ക് മടങ്ങുന്നില്ലെന്ന് അവർ വാദിക്കുന്നു. അവർ പറയുന്നത്: "ഇനി (ശരീരത്തിലേക്ക് ആത്മാവ് മടങ്ങുന്നു എന്ന്) സമ്മതിക്കുകയാണെങ്കിൽ മനുഷ്യന് മൂന്ന് തവണ മരണവും മൂന്ന് തവണ ജീവിതവും ഉണ്ടെന്ന് വരേണ്ടിവരും. എന്നാൽ ഖുർആൻ വ്യക്തമാക്കുന്നത് രണ്ട് മരണവും രണ്ട് ജീവിതവും മാത്രമാണ് എന്നാണ്."
എന്നാൽ അവരുടെ ഈ വാദം വളരെ ബലഹീനമാണ് (ദഈഫ് ജിദ്ദൻ). കാരണം ഖബറിലെ ആത്മാവിന്റെ ജീവിതം എന്നത് ഈ ദുനിയാവിലെ ജീവിതം പോലെയോ, പരലോകത്തെ പുനരുത്ഥാനത്തിന് ശേഷമുള്ള ജീവിതം പോലെയോ പൂർണ്ണമായ ഒന്നല്ല. മറിച്ച്, ശരീരത്തിന് കാര്യങ്ങൾ ഗ്രഹിക്കാനും, ശിക്ഷയും അനുഗ്രഹങ്ങളും അനുഭവിക്കാനും പാകത്തിലുള്ള ഒരുതരം ആത്മീയ ബന്ധം (ഇത്തിസാൽ) മാത്രമാണ് അവിടെ ശരീരവും ആത്മാവും തമ്മിൽ ഉണ്ടാകുന്നത്. ഇത് പൂർണ്ണമായ അർത്ഥത്തിലുള്ള വേർപിരിയലോ പൂർണ്ണമായ ജീവിതമോ അല്ല. മറിച്ച്, ഉറങ്ങുന്ന വ്യക്തിയുടെ ശരീരത്തിൽ നിന്ന് ആത്മാവ് താല്ക്കാലികമായി വേർപിരിയുന്നതിനും പിന്നീട് അതിലേക്ക് തന്നെ മടങ്ങുന്നതിനും സമാനമാണിത്. അതുകൊണ്ടുതന്നെ ഉറക്കത്തെയും ഒരുതരം മരണവും ജീവിതവുമായി വിശേഷിപ്പിക്കാറുണ്ടല്ലോ.
നബി ﷺ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നതുപോലെ: "നമ്മെ മരിപ്പിച്ചതിന് ശേഷം നമുക്ക് വീണ്ടും ജീവൻ നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും..."
"...നമ്മെ മരിപ്പിച്ചതിന് ശേഷം നമുക്ക് വീണ്ടും ജീവൻ നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും, അവങ്കലേക്ക് തന്നെയാണ് ഉയിർത്തെഴുന്നേൽപും." അല്ലാഹു തആലാ ഉറക്കത്തെ 'വഫാത്ത്' (മരണം/ആത്മാവിനെ പിടിക്കൽ) എന്ന് പേരിട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: "ആത്മാവുകൾ മരണപ്പെടുമ്പോൾ അവയെ അല്ലാഹു പൂർണ്ണമായി പിടിച്ചെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും അവൻ പിടിച്ചെടുക്കുന്നു. പിന്നീട് മരണം വിധിച്ചുവെച്ചതിനെ അവൻ പിടിച്ചുവെക്കുകയും മറ്റുള്ളവയെ നിശ്ചിതമായ ഒരു കാലാവധി വരെ വിട്ടയക്കുകയും ചെയ്യുന്നു..." (സൂറത്തുസ്സുമർ: 42).
ഇപ്രകാരം ഉറങ്ങുന്ന വ്യക്തി ജീവിച്ചിരിക്കുന്നവനായിരിക്കെത്തന്നെ അവന്റെ ആത്മാവ് ശരീരവുമായി ബന്ധപ്പെടുകയും വേർപിരിയുകയും ചെയ്യുന്നു എന്നത് (ഖബറിലെ ജീവിതത്തിന്) യാതൊരു തടസ്സവുമല്ല. ഇതുപോലെ തന്നെയാണ് മരണപ്പെട്ടയാളുടെ ശരീരവുമായി ആത്മാവ് ബന്ധപ്പെടുന്നതും; അത് അവൻ പൂർണ്ണമായ അർത്ഥത്തിൽ (ദുനിയാവിലെന്നപോലെ) ജീവനുള്ളവനായി മാറണമെന്ന് നിർബന്ധമാക്കുന്നില്ല.
നമ്മുടെ കൂട്ടാളികളിൽ പെട്ട (ഹംബലി മദ്ഹബിലെ) ഇബ്നു അഖീൽ, അബുൽ ഫറജ് ഇബ്നുൽ ജൗസി തുടങ്ങിയ പണ്ഡിതന്മാർ ഈ അഭിപ്രായത്തെയാണ് പ്രബലമാക്കിയിട്ടുള്ളത്. അതായത്, ഖബറിലെ ചോദ്യം ചെയ്യലും, ശിക്ഷയും അനുഗ്രഹങ്ങളുമെല്ലാം ശരീരത്തിനല്ല, മറിച്ച് ആത്മാവിന് മാത്രമാണെന്നാണ് ഇവരുടെ പക്ഷം. ഇബ്നു അഖീൽ ഇതിന് തെളിവായി സ്വീകരിച്ചത് ഈ ഹദീസാണ്: "സത്യവിശ്വാസികളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ശരീരത്തിലും, അവിശ്വാസികളുടെ ആത്മാക്കൾ കറുത്ത പക്ഷികളുടെ ശരീരത്തിലുമായിട്ടാണ് അനുഗ്രഹം/ശിക്ഷ അനുഭവിക്കുന്നത്." ഈ ഭൗതിക ശരീരങ്ങൾ മണ്ണടിയുമ്പോൾ ആത്മാക്കൾ മറ്റ് ശരീരങ്ങളിലാണ് കഴിയുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.
എന്നാൽ, ഇതിൽ (ശരീരത്തിലേക്ക് ആത്മാവ് മടങ്ങില്ല എന്നതിന്) വ്യക്തമായ തെളിവില്ല. കാരണം, ശരീരം ജീർണ്ണിച്ചു ഇല്ലാതാകുമ്പോഴും ആത്മാവിന് ശരീരവുമായി ഒരുതരം ബന്ധം ഉണ്ടാകുക എന്നത് അസാധ്യമല്ല.
ഈ അഭിപ്രായത്തെ (ചോദ്യം ചെയ്യൽ ആത്മാവിനാണെന്ന വാദത്തെ) അനുകൂലിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാർ മൻസൂർ ബിൻ അബ്ദിറഹ്മാൻ തന്റെ ഉമ്മയിൽ നിന്ന് നിവേദനം ചെയ്ത സംഭവം തെളിവായി ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: ഇബ്നു ഉമർ(റ) പള്ളിയിൽ പ്രവേശിച്ചു, അപ്പോൾ ഇബ്നുസ്സുബൈർ(റ) വധിക്കപ്പെട്ട് കുരിശിലേറ്റപ്പെട്ട നിലയിലായിരുന്നു. അപ്പോൾ ഇബ്നു ഉമറിനോട് പറയപ്പെട്ടു: "ഇതാ അസ്മാഅ് ബിൻത് അബീബക്കർ പള്ളിയിലുണ്ട്." അപ്പോൾ ഇബ്നു ഉമർ അവരുടെ അരികിൽ ചെന്ന് പറഞ്ഞു: "താങ്കൾ ക്ഷമിക്കുക, ഈ ജഡം ഒന്നുമല്ല (ഇതിന് യാതൊരു വിലയുമില്ല). തീർച്ചയായും ആത്മാവുകൾ മാത്രമാണ് അല്ലാഹുവിന്റെ അടുക്കലുള്ളത്." അപ്പോൾ അസ്മാഅ്(റ) പറഞ്ഞു: "എനിക്ക് ക്ഷമിക്കുന്നതിന് എന്ത് തടസ്സമാണുള്ളത്? ഇസ്രായീൽ സന്തതികളിലെ ഒരു വ്യഭിചാരിണിക്ക് സമ്മാനമായി നൽകപ്പെട്ടത് യഹ്‌യ ബിൻ സകരിയ്യ(അ)യുടെ ശിരസ്സായിരുന്നുവല്ലോ."
ഇബ്നു അബിദ്ദുൻയ, ഇബ്നു ഉമർ(റ) വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഇബ്നു ഉമർ(റ) വിജനമായ പഴയ ഖബറുകൾക്ക് അരികിലേക്ക് ഇറങ്ങിച്ചെന്നു. അപ്പോൾ അദ്ദേഹം അവിടെ ഒരു തലയോട്ടി കണ്ടു. "അതുകൊണ്ട് അവരത് ഖബറടക്കി (മറവുചെയ്തു). അദ്ദേഹം പറഞ്ഞു: തീർച്ചയായും ഈ ഭൗതിക ശരീരങ്ങൾക്ക് മണ്ണ് യാതൊരു ദോഷവും വരുത്തുന്നില്ല. മറിച്ച്, ഉയിർത്തെഴുന്നേൽപ്പ് നാൾ വരെ ശിക്ഷിക്കപ്പെടുകയോ പ്രതിഫലം നൽകപ്പെടുകയോ ചെയ്യുന്നത് ആത്മാക്കൾക്കാണ്."
മുഹമ്മദ് ബിൻ സഅ്ദ്, വാഖിദിയിൽ നിന്ന് നിവേദനം ചെയ്യുന്നു; ഖാലിദ് ബിൻ മഅ്ദാൻ പറഞ്ഞു: അജ്നാദൈൻ യുദ്ധദിവസം റോമക്കാർ പരാജയപ്പെട്ട് പിന്തിരിഞ്ഞോടിയപ്പോൾ, മറ്റാർക്കും കടന്നുപോകാൻ കഴിയാത്തവിധം ഇടുങ്ങിയ ഒരു സ്ഥലത്ത് അവർ എത്തിപ്പെട്ടു. അപ്പോൾ റോമക്കാർ അവിടെ വെച്ച് കടുത്ത പോരാട്ടം നടത്തുകയും, ഹിശാം ബിൻ ആസ്വ്(റ) കൊല്ലപ്പെടുന്നത് വരെ അവർ അദ്ദേഹത്തോട് യുദ്ധം ചെയ്യുകയും ചെയ്തു. അദ്ദേഹം ആ ഇടുങ്ങിയ വഴിയിൽ വീണപ്പോൾ അദ്ദേഹത്തിന്റെ ജഡം കാരണം ആ വഴി പൂർണ്ണമായി അടഞ്ഞുപോയി. മുസ്‌ലിംകൾ അവിടെ എത്തിയപ്പോൾ കുതിരകളെ അദ്ദേഹത്തിന്റെ ജഡത്തിന് മുകളിലൂടെ നടത്താൻ അവർ മടിച്ചു.
അപ്പോൾ അംറ് ബിൻ ആസ്വ്(റ) പറഞ്ഞു: "തീർച്ചയായും അല്ലാഹു അദ്ദേഹത്തിന് രക്തസാക്ഷിത്വം (ഷഹാദത്ത്) നൽകുകയും അദ്ദേഹത്തിന്റെ ആത്മാവിനെ ഉയർത്തുകയും ചെയ്തിരിക്കുന്നു. ഇതിപ്പോൾ കേവലമൊരു ജഡം മാത്രമാണ്, അതിനാൽ കുതിരകളെ ഇതിന് മുകളിലൂടെ ഓടിച്ചുപോവുക." അങ്ങനെ ആദ്യം അദ്ദേഹം കുതിരയെ ഓടിച്ചുപോയി, തുടർന്ന് ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു; അങ്ങനെ ആ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയി.
മേൽപ്പറഞ്ഞ ഇത്തരം സംഭവങ്ങൾ (ആഥാറുകൾ), മരണത്തിന് ശേഷം ആത്മാക്കൾക്ക് ശരീരങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതിനല്ല തെളിവ് നൽകുന്നത്. മറിച്ച്, ഭൗതിക ശരീരങ്ങൾക്ക് ഏൽക്കുന്ന ഇത്തരം പരിക്കുകൾ കാരണം ആത്മാക്കൾക്ക് ദുനിയാവിലെപ്പോലെ വേദന അനുഭവപ്പെടുകയില്ല എന്നതിന് മാത്രമാണ് ഇത് തെളിവ് നൽകുന്നത്. മരണപ്പെട്ട വ്യക്തിക്ക് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും അവന്റെ കഴിവ് അനുസരിച്ചും മറ്റ് രീതികളിലാണ് അനുഭവങ്ങൾ ഉണ്ടാകുന്നത്.
അതുപോലെ, "അല്ലാഹുവിന്റെ അടുക്കൽ ആത്മാക്കൾ ശിക്ഷിക്കപ്പെടുകയോ അനുഗ്രഹം ലഭിക്കുകയോ ചെയ്യുന്നു" എന്ന പണ്ഡിതന്മാരുടെ വാദം, ചില സമയങ്ങളിൽ ആത്മാവ് ശരീരവുമായി ബന്ധപ്പെടുന്നതിനെ ഒട്ടും നിഷേധിക്കുന്നില്ല. അങ്ങനെ ബന്ധപ്പെടുമ്പോൾ ശരീരത്തിനും ആ ആശ്വാസമോ ശിക്ഷയോ അനുഭവപ്പെടാം. ചിലപ്പോൾ ആത്മാവിന് മാത്രമായിരിക്കും ഈ അനുഭവങ്ങൾ; ശരീരം ജീർണ്ണിച്ചു മണ്ണടിയുന്നതിന് മുൻപോ അതിന് ശേഷമോ ഒക്കെ ഇത് സംഭവിക്കാം.
എന്നാൽ മറ്റൊരു വിഭാഗം പണ്ഡിതന്മാർ വാദിക്കുന്നത്, ആത്മാവിന്റെ യാതൊരു ബന്ധവുമില്ലാതെ ശരീരത്തിന് മാത്രമായിട്ടും ഖബറിലെ ശിക്ഷയോ അനുഗ്രഹമോ ഉണ്ടാകാം എന്നാണ്. നമ്മുടെ കൂട്ടാളികളിൽ പെട്ട (ഹംബലി മദ്ഹബിലെ) ഇബ്നു അഖീൽ തന്റെ 'അൽ-ഇർഷാദ്' എന്ന പുസ്തകത്തിലും, ഇബ്നുസ്സാഗൂനിയും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്. ഇബ്നു ജരീർ അത്ത്വബരീയിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദിന്റെ പ്രസ്താവനകളുടെ ബാഹ്യാർത്ഥവും ഇതുതന്നെയാണ് എന്ന് ഖാളി അബൂയഅ്‌ല വ്യക്തമാക്കുന്നുണ്ട്. ഹമ്പൽ നിവേദനം ചെയ്ത റിപ്പോർട്ടിൽ ഇമാം അഹ്മദ് പറയുന്നു: "വിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും, അവിശ്വാസികളുടെ ആത്മാക്കൾ നരകത്തിലുമാണ്. എന്നാൽ ദുനിയാവിലുള്ള അവരുടെ ശരീരങ്ങളെ അല്ലാഹു ശിക്ഷിക്കുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക് മാപ്പ് നൽകുകയും ചെയ്യുന്നു."
ഖാളി അബൂയഅ്‌ല പറയുന്നു: ഇതിന്റെ ബാഹ്യാർത്ഥം ആത്മാക്കൾ തനിച്ചാണ് ശിക്ഷയോ അനുഗ്രഹമോ അനുഭവിക്കുന്നത് എന്നാണ്. അതുപോലെതന്നെ ശരീരത്തിന്റെ ഭാഗങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ ശരീരത്തിനും അത് അനുഭവപ്പെടും. അദ്ദേഹം (ഖാളി) പറഞ്ഞു: ശരീരം ദ്രവിച്ചുപോയാലും, അതിന് ശിക്ഷയോ സുഖമോ അറിയാൻ കഴിയുന്ന തരത്തിലുള്ള ഒരുതരം ഗ്രഹണശക്തി (ഇദ്‌രാക്) ആ അവയവങ്ങളിൽ സൃഷ്ടിക്കാൻ അല്ലാഹുവിന് യാതൊരു തടസ്സവുമില്ല. മൂസാ നബിക്ക് അല്ലാഹു വെളിപ്പെട്ടപ്പോൾ പർവ്വതം തകർന്നുതരിപ്പണമായതുപോലെയാണത് (അചേതനമായ പർവ്വതത്തിന് അല്ലാഹുവിന്റെ വെളിപാട് ഉൾക്കൊള്ളാൻ കഴിഞ്ഞതുപോലെ ദ്രവിച്ച ശരീരത്തിനും അല്ലാഹു നൽകുന്ന ശിക്ഷയോ സുഖമോ അറിയാൻ കഴിയും).
ഖാളി അബുൽ ഹുസൈൻ പറഞ്ഞു: വിഷം പുരട്ടിയ ആടിന്റെ കൈക്കഷണം സംസാരിച്ച സംഭവം അസംഭവ്യമല്ലെന്നതുപോലെ തന്നെ (ദ്രവിച്ച ശരീരങ്ങൾക്ക് ഗ്രഹണശക്തി നൽകുക എന്നതും) അല്ലാഹുവിന് അസാധ്യമല്ല...
ഇതിന് തെളിവായി ഉമർ ബിൻ അൽ-ഖത്താബ്(റ) നബി ﷺ യോട് പറഞ്ഞ വചനം ഉദ്ധരിക്കാവുന്നതാണ്. ബദ്റിലെ ഖുലൈബ് നിവാസികളോട് നബി ﷺ സംസാരിച്ച ദിവസം ഉമർ(റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ആത്മാക്കളില്ലാത്ത കേവല ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?' അപ്പോൾ നബി ﷺ യോട് അത് നിഷേധിച്ചില്ല (അതായത് ജഡങ്ങളോട് സംസാരിക്കുന്നത് അസാധ്യമാണെന്ന് നബി പറഞ്ഞില്ല). പകരം നബി ﷺ പറഞ്ഞത്: 'ഞാൻ പറയുന്നത് നിങ്ങളേക്കാൾ കൂടുതൽ കേൾക്കുന്നത് അവരാണ്' എന്നാണ്.
ആത്മാക്കളില്ലാത്ത വെറും ജഡങ്ങളായിരിക്കെത്തന്നെ അവർ നബി ﷺ യുടെ സംസാരം കേട്ടു എന്ന് ഇത് തെളിയിക്കുന്നു. അചേതനമായ വസ്‌തുക്കൾ (ജമാദാത്) അല്ലാഹുവിനെ തസ്ബീഹ് ചൊല്ലുന്നതിനെക്കുറിച്ചും അവ അല്ലാഹുവിന് മുന്നിൽ താഴ്മ കാണിക്കുന്നതിനെക്കുറിച്ചും ഖുർആനിൽ വന്നിട്ടുണ്ടല്ലോ. അത് സൂചിപ്പിക്കുന്നത് അവയ്ക്കും ഒരുതരം ജീവനും ഗ്രഹണശക്തിയും (ഇദ്‌രാക്) ഉണ്ടെന്നാണ്. അങ്ങനെയെങ്കിൽ, ആത്മാവ് പിരിഞ്ഞുപോയതിന് ശേഷം ആദമിന്റെ മകന്റെ (മനുഷ്യന്റെ) ശരീരത്തിലും അല്ലാഹുവിന് അത്തരം ഒരു അവസ്ഥ ഉണ്ടാക്കാൻ യാതൊരു തടസ്സവുമില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
പരലോകത്ത് വെച്ച് മനുഷ്യന്റെ ചർമ്മങ്ങളും (തൊലി) അവയവങ്ങളും സാക്ഷി പറയുമെന്ന് അല്ലാഹു അറിയിച്ചിട്ടുള്ള കാര്യങ്ങൾ ഇതിന് തെളിവാണ്. പുനരുത്ഥാന നാളിൽ ആത്മാവും ശരീരവും തമ്മിൽ തർക്കത്തിലേർപ്പെടുമെന്ന് ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള റിപ്പോർട്ടും ഇത് വ്യക്തമാക്കുന്നു. കാരണം, അവിടെ ശരീരം ആത്മാവിനോട് തർക്കിക്കുകയും സംസാരിക്കുകയും ചെയ്യും. ഖബറിൽ വെച്ച് മയ്യിത്തിന്റെ വാരിയെല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും പിണഞ്ഞുപോകുന്നതുവരെ ഖബർ ഇടുങ്ങിപ്പോകുമെന്നതിനെക്കുറിച്ച് വന്നിട്ടുള്ള അനവധി ഹദീസുകളും ശരീരത്തിന് ശിക്ഷ ലഭിക്കുമെന്നതിന് തെളിവാണ്. കാരണം, ഈ ശിക്ഷ ആത്മാവിന് മാത്രമുള്ളതായിരുന്നുവെങ്കിൽ, അത് ഖബറിലേക്ക് ചേർത്തി പറയപ്പെടുമായിരുന്നില്ല (ശരീരം കിടക്കുന്ന ഖബറിൽ വാരിയെല്ലുകൾ തകരുന്ന ശിക്ഷ ഉണ്ടാകുമായിരുന്നില്ല).
അധ്യായം: [മരണപ്പെട്ടവർ തങ്ങളെ സന്ദർശിക്കുന്നവരെയും സലാം പറയുന്നവരെയും തിരിച്ചറിയൽ]
മരണപ്പെട്ടവർ തങ്ങളെ സന്ദർശിക്കുന്നവരെയും തങ്ങൾക്ക് സലാം പറയുന്നവരെയും തിരിച്ചറിയുന്നതിനെ കുറിച്ച് പറയുകയാണെങ്കിൽ: മുഹമ്മദ് ബിൻ അൽ-അശ്അഥ്, അബൂ സലമയിൽ നിന്നും, അദ്ദേഹം അബൂ ഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു; അബൂ റസീൻ(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ വഴി മരണപ്പെട്ടവരുടെ (ഖബറുകളുടെ) അരികിലൂടെയാണ്. ഞാൻ അവരിലൂടെ കടന്നുപോകുമ്പോൾ അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോ?"
നബി ﷺ പറഞ്ഞു: "നീ പറയുക: 'അല്ലയോ മുസ്ലിംകളായ, മുഅ്മിനുകളായ ഖബർവാസികളേ, നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാകട്ടെ. നിങ്ങൾ ഞങ്ങൾക്ക് മുൻപേ പോയവരാണ്, ഞങ്ങൾ നിങ്ങളെ പിന്തുടർന്ന് വരാനിരിക്കുന്നവരുമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്.'"
അബൂ റസീൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവർ അത് കേൾക്കുമോ?"
നബി ﷺ പറഞ്ഞു: "അവർ കേൾക്കും, പക്ഷേ അവർക്ക് മറുപടി നൽകാൻ കഴിയില്ല." അവിടുന്ന് വീണ്ടും പറഞ്ഞു: "അല്ലയോ അബൂ റസീൻ, അവർക്ക് പകരം മലക്കുകൾ നിനക്ക് സലാം മടക്കുന്നതിൽ നീ തൃപ്തനല്ലേ?"
(ഇത് അഖീലി ഉദ്ധരിച്ച ഹദീസാണ്. അദ്ദേഹം പറഞ്ഞു: ഈ ഒരു പരമ്പരയിലൂടെയല്ലാതെ ഈ പദപ്രയോഗങ്ങളോടെ ഇത് അറിയപ്പെട്ടിട്ടില്ല. ഇതിലെ നിവേദകനായ മുഹമ്മദ് ബിൻ അൽ-അശ്അഥ് എന്നയാൾ വംശപരമ്പരയിലും നിവേദനത്തിലും അജ്ഞാതനാണ് (മജ്ഹൂൽ), അദ്ദേഹത്തിന്റെ ഹദീസ് പ്രബലമല്ല (ഗൈറു മഹ്ഫൂദ്)).
റബീഅ് ബിൻ സുലൈമാൻ അൽ-മുകൂദിൻ, ബിശ്ര് ബിൻ ബക്റിൽ നിന്നും, അദ്ദേഹം ഔസാഇയിൽ നിന്നും, അദ്ദേഹം അത്വാഇൽ നിന്നും, അദ്ദേഹം ഉബൈദ് ബിൻ ഉമൈറിൽ നിന്നും, അദ്ദേഹം ഇബ്നു അബ്ബാസ്(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ഒരാൾ ഈ ദുനിയാവിൽ വെച്ച് തനിക്ക് പരിചയമുണ്ടായിരുന്ന തന്റെ ഒരു മുഅ്മിനായ സഹോദരന്റെ ഖബറിനരികിലൂടെ കടന്നുപോവുകയും അവന് സലാം പറയുകയും ചെയ്താൽ, ആ മരണപ്പെട്ടയാൾ അവനെ തിരിച്ചറിയുകയും അവന്റെ സലാമിന് മറുപടി നൽകുകയും ചെയ്യാതിരിക്കില്ല."
(ഇത് ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിച്ച ഹദീസാണ്. അബ്ദുൽ ഹഖ് അൽ-ഇശ്ബീലി പറഞ്ഞു: ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണ് (വിശ്വസനീയമാണ്). ഇതിലെ നിവേദകരെല്ലാം വിശ്വസ്തരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്; എങ്കിലും ഇതൊരു അപൂർവ്വമായ (ഗരീബ്) ഹദീസാണ്, തള്ളപ്പെടേണ്ട ഒന്നല്ല (മുൻകർ അല്ല).
അബ്ദുൽ അഅ്‌ലാ ബിൻ അബ്ദില്ലാഹ് ബിൻ അബീ ഫർവ, ഖതൻ ബിൻ വഹ്ബിൽ നിന്നും ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്
ഉബൈദ് ബിൻ ഉമൈർ, അബൂ ഹുറൈറ(റ)യിൽ നിന്ന്, അദ്ദേഹം നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ ഉഹുദ് യുദ്ധക്കളത്തിൽ നിന്നും മടങ്ങുമ്പോൾ മിസ്അബ് ബിൻ ഉമൈർ(റ)വിന്റെയും (മറ്റ് ശുഹദാക്കളുടെയും) അരികിൽ വന്നുനിന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു: "തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണെന്ന് ഞാൻ സാക്ഷി കൽപിക്കുന്നു. അതിനാൽ നിങ്ങൾ അവരെ സന്ദർശിക്കുകയും അവർക്ക് സലാം പറയുകയും ചെയ്യുക. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം, ഖിയാമത്ത് നാൾവരെ ആരെങ്കിലും അവർക്ക് സലാം പറഞ്ഞാൽ അവരതിന് മറുപടി നൽകാതിരിക്കില്ല."
(ഇത് ഇമാം ബൈഹഖിയും ഹാകിമും ഉദ്ധരിക്കുകയും സ്വഹീഹാക്കുകയും (സ്ഥിരീകരിക്കുകയും) ചെയ്തിട്ടുള്ളതാണ്).
അംറു ബിൻ സഹബാൻ, معاذ بن عبد الله (മുആദ് ബിൻ അബ്ദില്ലാഹ്) വഴി, അദ്ദേഹം قطن بن وهب (ഖതൻ ബിൻ വഹ്ബ്) വഴി, അദ്ദേഹം ഉബൈദ് ബിൻ ഉമൈറിൽ നിന്ന് ഇത് മുർസലായി (സ്വഹാബിയുടെ പേര് വിട്ടുപോയ രീതിയിൽ) നിവേദനം ചെയ്തിട്ടുണ്ട്.
യഹ്‌യ ബിൻ അൽ-അലാഅ്, അബ്ദുൽ അഅ്‌ലാ ബിൻ അബീ ഫർവ വഴി, അദ്ദേഹം ഖതൻ ബിൻ വഹ്ബ് വഴി, അദ്ദേഹം ഇബ്നു ഉമർ(റ) വഴി നബി ﷺ യിൽ നിന്ന് ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇത് ത്വബ്റാനി ഉദ്ധരിച്ചതാണ്, എന്നാൽ ഇതിൽ ഇബ്നു ഉമർ(റ) എന്ന പേര് പരാമർശിച്ചതിൽ ഒരു ഭ്രമം (വഹ്മ്/തെറ്റ്) സംഭവിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഉബൈദ് ബിൻ ഉമൈർ വഴി, അദ്ദേഹം അബൂദർറ്(റ)ൽ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇത് 'മുർസൽ' ആയി നിവേദനം ചെയ്യപ്പെട്ടതാകാനാണ് കൂടുതൽ സാധ്യത. ചുരുക്കത്തിൽ, ഈ നിവേദന പരമ്പരയിൽ ചില ബലഹീനതകളും (ദഅ്ഫ്) പരസ്പര വിരുദ്ധതകളും (മുദ്ത്വരിബ്) ഉണ്ട്. കൂടാതെ ഇതിന്റെ ഉള്ളടക്കം (മത്ന്) ഉഹുദ് ശുഹദാക്കൾക്ക് മാത്രം പ്രത്യേകതയുള്ളതാണ്. ഈ ഹദീസ് ബിശ്ര് ബിൻ ബക്റിന്റെ നിവേദനത്തോടാണ് കൂടുതൽ സാദൃശ്യം പുലർത്തുന്നത്.
അബ്ദുറഹ്മാൻ ബിൻ സെയ്ദ് ബിൻ അസ്‌ലം, തന്റെ പിതാവിൽ നിന്നും, അദ്ദേഹം അത്വാഅ് ബിൻ യസാറിൽ നിന്നും, അദ്ദേഹം അബൂ ഹുറൈറ(റ)യിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും നിവേദനം ചെയ്യുന്നു; അവിടുന്ന് പറഞ്ഞു: "ഒരു മുസ്ലിമായ വ്യക്തി, തനിക്ക് ദുനിയാവിൽ വെച്ച് പരിചയമുള്ള മറ്റൊരാളുടെ ഖബറിനരികിലൂടെ കടന്നുപോവുകയും അവന് സലാം പറയുകയും ചെയ്താൽ, ആ ഖബർവാസി അവനെ തിരിച്ചറിയുകയും അവന്റെ സലാമിന് മറുപടി നൽകുകയും ചെയ്യാതിരിക്കില്ല."
ഈ നിവേദന പരമ്പരയിലെ അബ്ദുറഹ്മാൻ ബിൻ സെയ്ദ് എന്ന വ്യക്തിയിൽ ബലഹീനതയുണ്ട് (ദഈഫ് ആണ്). കൂടാതെ ഇതിന്റെ ഇസ്നാദിൽ (പരമ്പരയിൽ) മറ്റു നിവേദകരുമായി അഭിപ്രായവ്യത്യാസങ്ങളും വന്നിട്ടുണ്ട്.
ഹിശാം ബിൻ സഅ്ദിന്റെ നിവേദനത്തിൽ, സെയ്ദ് ബിൻ അസ്‌ലം വഴി അബൂ ഹുറൈറ(റ)യിൽ നിന്നുള്ള വാചകം മൗഖൂഫ് ആയിട്ടാണ് (പ്രവാചക വചനമായല്ല, സ്വഹാബിയുടെ സ്വന്തം വാക്കുകളായി) രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഇപ്രകാരം അധികരിച്ചു വന്നിട്ടുണ്ട്. അദ്ദേഹം അന്യന്റെ (പരിചയമില്ലാത്ത ആളുടെ) ഖബറിനരികിലൂടെ കടന്നുപോവുകയും അവന് സലാം പറയുകയും ചെയ്താൽ, ആ ഖബർവാസി അവന്റെ സലാമിന് മറുപടി നൽകുന്നതാണ്."
അബ്ദുള്ള, ഇബ്നു സംആനിൽ നിന്ന് (ഇദ്ദേഹം ഉപേക്ഷിക്കപ്പെടേണ്ട നിവേദകനാണ് - മത്രൂക്), അദ്ദേഹം സെയ്ദ് ബിൻ അസ്‌ലം വഴി, അദ്ദേഹം ആഇശ(റ)യിൽ നിന്ന്, അവർ നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു; അവിടുന്ന് അരുളി: "ഒരു വ്യക്തി തന്റെ (മരണപ്പെട്ട) സഹോദരന്റെ ഖബർ സന്ദർശിക്കുകയും അവന്റെ അരികിൽ ഇരിക്കുകയും ചെയ്താൽ, അവൻ ഖബറിൽ നിന്ന് എഴുന്നേറ്റു പോകുന്നത് വരെ ആ മയ്യത്ത് അവനുമായി ഇണങ്ങുകയും (അവന്റെ സാന്നിധ്യത്തിൽ സന്തോഷിക്കുകയും) അവന്റെ സലാമിന് മറുപടി നൽകുകയും ചെയ്യും."
(ഇവ രണ്ടും ഇബ്നു അബീ ദുൻയ തന്റെ 'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുള്ളതാണ്).
'മൻ ആഷ ബഅ്ദൽ മൗത്ത്' (മരണത്തിന് ശേഷം ജീവിച്ചവർ) എന്ന ഗ്രന്ഥത്തിൽ അത്വാഫ് ബിൻ ഖാലിദിന്റെ നിവേദനത്തിലൂടെ ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു; എന്റെ ചെറിയമ്മ എന്നോട് പറഞ്ഞു: "ഒരു ദിവസം ഞാൻ ശുഹദാക്കളുടെ ഖബറിടങ്ങളിലേക്ക് (ഉഹുദിലേക്ക്) വാഹനപ്പുറത്ത് പോയി. ഞാൻ ഹംസ(റ)വിന്റെ ഖബറിനരികിൽ ഇറങ്ങി അവിടെ നമസ്കരിച്ചു. ആ താഴ്‌വരയിൽ ഞങ്ങളുടെ വാഹനത്തിന്റെ തലപിടിച്ചു നിന്നിരുന്ന ഒരു കുട്ടിയല്ലാതെ ചലിക്കുന്ന മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ നമസ്കാരം പൂർത്തിയാക്കിയപ്പോൾ കൈകൾ കൊണ്ട് ഖബറിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് 'സലാമുൻ അലൈക്കും' എന്ന് പറഞ്ഞു.
അപ്പോൾ ഭൂമിയുടെ അടിയിൽ നിന്ന് എനിക്ക് സലാം മടക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു! അല്ലാഹു എന്നെ സൃഷ്ടിച്ചുവെന്നും രാപ്പകലുകൾ മാറിമറിയുന്നുവെന്നും എനിക്ക് എത്രത്തോളം ഉറപ്പാണോ, അത്രത്തോളം വ്യക്തമായി എനിക്ക് ആ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞു. അതുകേട്ട് എന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ഭയം കൊണ്ട് എഴുന്നേറ്റു നിന്നു."
സ്വഹീഹ് മുസ്‌ലിമിൽ അബ്ദുല്ലാഹ് ബിൻ ഷുമാസ അൽ-മഹ്‌രിയിൽ നിന്ന് നിവേദനം ചെയ്യുന്നു; അംറ് ബിൻ ആസ്(റ) മരണശയ്യയിലായിരുന്നപ്പോൾ തന്റെ വസ്വിയ്യത്തിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ എന്നെ അടക്കം ചെയ്താൽ എന്റെ ഖബറിന്മേൽ മണ്ണ് പതുക്കെ വിതറണം. അതിനുശേഷം ഒരു ഒട്ടകത്തെ അറുത്ത് അതിന്റെ ഇറച്ചി പങ്കുവെക്കാൻ എടുക്കുന്ന അത്രയും സമയം നിങ്ങൾ എന്റെ ഖബറിന് ചുറ്റും നിൽക്കണം. എങ്കിൽ മാത്രമേ എനിക്ക് നിങ്ങളുമായി ഇണങ്ങാൻ (ആശ്വാസം കൊള്ളാൻ) കഴിയുകയുള്ളൂ; ഒപ്പം എന്റെ റബ്ബിന്റെ ദൂതന്മാർക്ക് (മലക്കുകൾക്ക്) ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്ന് എനിക്ക് ആലോചിക്കാനും സാധിക്കും."
ഇബ്നു അബീ ദുൻയ, മിസ്മഅ് ബിൻ ആസിം വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ആസിമിനെ അൽ-ജഹ്ദരി മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: 'ഞങ്ങൾ നിങ്ങളെ സന്ദർശിക്കുന്നത് നിങ്ങൾ അറിയാറുണ്ടോ?'
അദ്ദേഹം പറഞ്ഞു: 'അതേ, വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച സൂര്യാസ്തമയം മുതൽ), വെള്ളിയാഴ്ച പകൽ മുഴുവനും, ശനിയാഴ്ച സൂര്യൻ ഉദിക്കുന്നത് വരെയുമുള്ള സന്ദർശനങ്ങൾ ഞങ്ങൾ അറിയാറുണ്ട്.'
ഞാൻ ചോദിച്ചു: 'മറ്റു ദിവസങ്ങളില്ലാതെ ഈ ദിവസങ്ങളിൽ മാത്രം അത് എങ്ങനെയാണ് സാധിക്കുന്നത്?' അദ്ദേഹം പറഞ്ഞു: 'വെള്ളിയാഴ്ച ദിവസത്തിന്റെ ശ്രേഷ്ഠതയും അതിന്റെ മഹത്വവും കൊണ്ടാണത്.'"
ഹസൻ അൽ-ഖസ്വാബിന്റെ നിവേദന പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ എല്ലാ ശനിയാഴ്ചയും അതിരാവിലെ മുഹമ്മദ് ബിൻ വാസിഇന്റെ കൂടെ ഖബറിടങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹം ഖബർവാസികൾക്ക് സലാം പറയുകയും അവർക്കായി ദുആ ചെയ്യുകയും ചെയ്ത ശേഷം മടങ്ങും.
ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു: 'ഈ സന്ദർശനം തിങ്കളാഴ്ച ദിവസത്തേക്ക് മാറ്റിയാൽ എന്താണ്?' അപ്പോൾ അദ്ദേഹം പറഞ്ഞു: 'മരണപ്പെട്ടവർ വെള്ളിയാഴ്ച ദിവസത്തിലും, അതിന്റെ ഒരു ദിവസം മുൻപും, ഒരു ദിവസം ശേഷവുമുള്ള സന്ദർശകരെ തിരിച്ചറിയുമെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.'"
ബലഹീനതയുള്ള (ദഈഫ്) ഒരു പരമ്പരയിലൂടെ ദ്വഹ്ഹാക്കിൽ നിന്ന് നിവേദനം ചെയ്യുന്നു: "ആരെങ്കിലും ശനിയാഴ്ച ദിവസം സൂര്യോദയത്തിന് മുൻപായി ഒരു ഖബർ സന്ദർശിച്ചാൽ, ആ മരണപ്പെട്ടയാൾ തന്റെ സന്ദർശനത്തെക്കുറിച്ച് അറിയുന്നതാണ്. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകത കൊണ്ടാണത്.'"
വിശ്വസനീയമായ (സ്വഹീഹ്) ഒരു പരമ്പരയിലൂടെ അബൂ തയാഹിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "മുത്വർരിഫ് എന്ന വ്യക്തി വെള്ളിയാഴ്ച ദിവസങ്ങളിൽ പുലർച്ചെ പുറപ്പെടാറുണ്ടായിരുന്നു. അദ്ദേഹം ഒരു രാത്രി സഞ്ചരിച്ച് പുലർച്ചെയോടെ ഖബറിടങ്ങളുടെ അരികിലെത്തി. അദ്ദേഹം തന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ, ഖബർവാസികളെല്ലാം അവരവരുടെ ഖബറുകൾക്ക് മുകളിൽ വന്നിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി.
അവർ പരസ്പരം പറഞ്ഞു: 'ഇതാ മുത്വർരിഫ് വെള്ളിയാഴ്ച ദിവസം വരുന്നു.' ഞാൻ അവരോട് ചോദിച്ചു: 'നിങ്ങൾക്ക് വെള്ളിയാഴ്ച ദിവസത്തെക്കുറിച്ച് അറിവുണ്ടോ?' അവർ പറഞ്ഞു: 'അതേ, മൃഗങ്ങളും പക്ഷികളും ആ ദിവസത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ വരെ ഞങ്ങൾ അറിയാറുണ്ട്.' ഞാൻ ചോദിച്ചു: 'പക്ഷികൾ ആ ദിവസത്തെക്കുറിച്ച് എന്താണ് പറയുന്നത്?' അവർ പറഞ്ഞു: 'അവ പറയും: സലാം, സലാം... ഇതൊരു പുണ്യദിനമാകുന്നു (സലാമുൻ സലാം യൗമുൻ സ്വാലിഹ്).'"
ഇബ്നു അബീ ദുൻയ പറയുന്നു: ഇബ്രാഹീം ബിൻ സയ്യാർ അൽ-കൂഫി എന്നോട് പറഞ്ഞു; അൽ-ഫദ്ല് ബിൻ അൽ-മുവഫ്ഫഖ് എന്നോട് ഇപ്രകാരം പറയുകയുണ്ടായി: "ഞാൻ എന്റെ പിതാവിന്റെ ഖബർ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ഒരു ജനാസ നമസ്കാരത്തിൽ പങ്കെടുത്തു. അതിനുശേഷം പെട്ടെന്ന് എനിക്ക് ചില ആവശ്യങ്ങൾ വന്നതിനാൽ പിതാവിന്റെ ഖബർ സന്ദർശിക്കാതെ ഞാൻ തിടുക്കത്തിൽ മടങ്ങി.
പിന്നീട് ഞാൻ ഉറക്കത്തിൽ പിതാവിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: 'എന്റെ മകനേ, നീ എന്തുകൊണ്ടാണ് എന്റെ അരികിലേക്ക് വരാതിരുന്നത്?' ഞാൻ ചോദിച്ചു: 'എന്റെ പിതാവേ, ഞാൻ വരുന്നത് താങ്കൾ അറിയാറുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതേ, അല്ലാഹുവാണെ സത്യം! നീ പാലത്തിലൂടെ (ഖബറിസ്ഥാനിലേക്ക്) വരുമ്പോൾ മുതൽ ഞാൻ നിന്നെ നോക്കിക്കാണാറുണ്ട്. നീ എന്റെ അരികിൽ വന്നിരുന്ന്, എഴുന്നേറ്റ് തിരിച്ചുപോയി ആ പാലം കടക്കുന്നത് വരെ ഞാൻ നിന്നെ നോക്കിക്കൊണ്ടേയിരിക്കും.'"
ഇബ്രാഹീം ബിൻ സയ്യാർ പറയുന്നു: അബൂ അൽ-മുശീദ് ഇപ്രകാരം നിവേദനം ചെയ്തു; തുമാളിർ ബിൻത് സഹ്ൽ (അയ്യൂബ് ബിൻ ഉബൈദിന്റെ ഭാര്യ) പറഞ്ഞു: സുഫ്യാൻ ബിൻ ഉയൈനയുടെ മകൾ എന്റെ അടുക്കൽ വന്നു ചോദിച്ചു: "എന്റെ അമ്മാവൻ അയ്യൂബ് എവിടെയാണ്?" ഞാൻ പറഞ്ഞു: "അദ്ദേഹം പള്ളിയിലാണ്."
അധികം വൈകാതെ അയ്യൂബ് ബിൻ ഉബൈദ് വന്നപ്പോൾ അവൾ പറഞ്ഞു: "അമ്മാവാ, ഞാൻ എന്റെ പിതാവായ സുഫ്യാനെ സ്വപ്നത്തിൽ കണ്ടു. അദ്ദേഹം പറഞ്ഞു: 'അല്ലാഹു എന്റെ സഹോദരൻ അയ്യൂബിന് നല്ല പ്രതിഫലം നൽകട്ടെ, അദ്ദേഹം എന്നെ ധാരാളമായി സന്ദർശിക്കാറുണ്ട്. ഇന്ന് പോലും അദ്ദേഹം എന്റെ അരികിൽ വന്നിരുന്നു.'"
ഇതുകേട്ട അയ്യൂബ് പറഞ്ഞു: "അതേ, ഞാൻ ഇന്ന് ഒരു ജനാസയിൽ പങ്കെടുക്കുകയും, അതിനുശേഷം അദ്ദേഹത്തിന്റെ ഖബറിലേക്ക് പോവുകയും ചെയ്തിരുന്നു."
മുഹമ്മദ് ബിൻ അൽ-ഹുസൈൻ, യഹ്‌യ ബിൻ അബീ ബക്റിൽ നിന്ന്, അദ്ദേഹം അൽ-ഫദ്ല് ബിൻ അൽ-മുവഫ്ഫഖ് വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "എന്റെ പിതാവ് മരണപ്പെട്ടപ്പോൾ എനിക്ക് കഠിനമായ ദുഃഖമുണ്ടായി. അതിനാൽ ഞാൻ എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബർ സന്ദർശിക്കാറുണ്ടായിരുന്നു. പിന്നീട് കുറച്ചുകാലം ഞാൻ അതിൽ വീഴ്ച വരുത്തി.
ഒരു ദിവസം ഞാൻ ഖബറിനരികിൽ ഇരിക്കുമ്പോൾ എന്നെ ഉറക്കം ബാധിച്ചു. ഞാൻ ഉറക്കത്തിൽ പിതാവിന്റെ ഖബർ പിളരുന്നതായി കണ്ടു! അദ്ദേഹം കഫൻ പുതച്ചുകൊണ്ട് തന്റെ ഖബറിൽ ഇരിക്കുകയാണ്, മരിച്ചവരുടെ ഒരു പ്രത്യേക ഭാവം അദ്ദേഹത്തിലുണ്ടായിരുന്നു. അത് കണ്ട് ഞാൻ കരഞ്ഞു.
അദ്ദേഹം ചോദിച്ചു: 'എന്റെ മകനേ, എന്തുകൊണ്ടാണ് നീ എന്റെ അരികിലേക്ക് വരാൻ വൈകിയത്?' ഞാൻ ചോദിച്ചു: 'ഞാൻ വരുന്നത് താങ്കൾ അറിയാറുണ്ടോ?' അദ്ദേഹം പറഞ്ഞു: 'നീ എന്റെ അരികിലേക്ക് വന്ന ഒരു തവണ പോലും ഞാൻ അറിയാതിരുന്നിട്ടില്ല. നീ വരുമ്പോഴൊക്കെയും ഞാൻ നിന്നിൽ സന്തോഷിക്കാറുണ്ടായിരുന്നു; ഒപ്പം എന്റെ ചുറ്റുമുള്ളവരും നിന്റെ ദുആ (പ്രാർത്ഥന) കാരണം ഏറെ സന്തോഷിക്കാറുണ്ട്.' അതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ ഖബർ സന്ദർശിക്കുന്നത് വളരെ അധികരിപ്പിച്ചു."
മുഹമ്മദ് ബിൻ ബിസ്ത്വാം, ഉഥ്മാൻ ബിൻ സൗദ അത്ത്വഫാവിയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹത്തിന്റെ മാതാവ് വളരെ അധികം ഇബാദത്ത് ചെയ്യുന്ന (ആരാധനകളിൽ മുഴുകുന്ന) ഒരു സ്ത്രീയായിരുന്നു, അവർ 'റാഹിബ' (സന്യാസിനി) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഉഥ്മാൻ പറഞ്ഞു:
"ഞാൻ എല്ലാ വെള്ളിയാഴ്ചയും അവരുടെ ഖബർ സന്ദർശിക്കുകയും, അവർക്കും ആ ഖബറിലുള്ള മറ്റുള്ളവർക്കും വേണ്ടി ദുആ ചെയ്യുകയും പാപമോചനം തേടുകയും ചെയ്യാറുണ്ടായിരുന്നു. ഒരു രാത്രി ഞാൻ അവരെ സ്വപ്നത്തിൽ കണ്ടപ്പോൾ ചോദിച്ചു: 'എന്റെ പ്രിയപ്പെട്ട മാതാവേ, അങ്ങയുടെ അവസ്ഥ എങ്ങനെയുണ്ട്?'
അവർ പറഞ്ഞു: 'എന്റെ മകനേ, തീർച്ചയായും മരണത്തിന് കഠിനമായ പ്രയാസങ്ങളുണ്ട്. എങ്കിലും അല്ലാഹുവിന് സ്തുതി, ഞാൻ ഇപ്പോൾ മനോഹരമായ ഒരു ബർസഖിലാണ് (ഖബർ ജീവിതം) ഉള്ളത്. അവിടെ സുഗന്ധപൂരിതമായ റൈഹാൻ പുഷ്പങ്ങൾ വിതറിയിരിക്കുന്നു, പുനരുത്ഥാന നാൾ വരെ പട്ടുതുണികളും അതാരിപ്പുകളും എനിക്കായി വിരിച്ചിട്ടുണ്ട്.'
ഞാൻ ചോദിച്ചു: 'അങ്ങേക്ക് എന്നിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടോ?' അവർ പറഞ്ഞു: 'ഉണ്ട്, നീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സന്ദർശനവും ഞങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഒരിക്കലും ഉപേക്ഷിക്കരുത്. കാരണം, വെള്ളിയാഴ്ച ദിവസം നീ നിന്റെ കുടുംബത്തിൽ നിന്ന് പുറപ്പെട്ട് ഞങ്ങളുടെ അരികിലേക്ക് വരുമ്പോൾ എനിക്ക് അതിനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കപ്പെടാറുണ്ട്. അപ്പോൾ എന്നോട് പറയപ്പെടും: ഇതാ റാഹിബ, നിന്റെ മകൻ ഇങ്ങോട്ട് വരുന്നുണ്ട്! അത് കേൾക്കുമ്പോൾ ഞാൻ സന്തോഷിക്കുകയും, എന്റെ ചുറ്റുമുള്ള മറ്റ് മരണപ്പെട്ടവർ അതുകണ്ട് ഏറെ ആനന്ദിക്കുകയും ചെയ്യാറുണ്ട്.'"
അൽ-ഹാഫിള് അബൂ ത്വാഹിർ അസ്-സിലഫി പറഞ്ഞു: ഞാൻ അലക്സാണ്ട്രിയയിൽ വെച്ച് അബൂ അൽ-ബറകാത് അബ്ദുൽ വാഹിദ് ബിൻ അബ്ദിറഹ്മാൻ ബിൻ ഗുല്ലാബ് അസ്-സൂസി ഇപ്രകാരം പറയുന്നത് കേട്ടു: "എന്റെ മകളേ, നീ എന്നെ സന്ദർശിക്കാൻ വരുമ്പോൾ കുറച്ചുസമയം എന്റെ ഖബറിനരികിൽ ഇരിക്കുക. എങ്കിൽ എനിക്ക് നിന്നെ നോക്കിക്കാണാൻ സാധിക്കും. അതിനുശേഷം നീ എനിക്ക് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക (ദുആ ചെയ്യുക). നീ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു കഴിയുമ്പോൾ ആ പ്രാർത്ഥന (അല്ലാഹുവിന്റെ) കാരുണ്യമായി എനിക്കും നിനക്കുമിടയിൽ ഒരു മറയായി മാറും. അതോടെ ഞാൻ നിന്നിൽ നിന്നുള്ള ശ്രദ്ധ തിരിച്ച് എന്റെ ലോകത്തേക്ക് മടങ്ങും."
ഗ്രന്ഥകർത്താവ് പറയുന്നു: അലി ബിൻ അബ്ദിസ്സ്വമദ് ബിൻ അഹ്മദ് അൽ-ബഗ്ദാദി തന്റെ പിതാവിൽ നിന്ന് എനിക്ക് വിവരം നൽകി; അദ്ദേഹം പറഞ്ഞു: ഖുസ്ത്വൻത്വീൻ ബിൻ അബ്ദില്ലാഹ് അർ-റൂമി എന്നോട് പറഞ്ഞു; അദ്ദേഹം പറഞ്ഞു: അൽ-അസദ് ബിൻ മൂസ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു, അദ്ദേഹം മരണപ്പെട്ടു. പിന്നീട് ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടപ്പോൾ അദ്ദേഹം എന്നോട് (അത്ഭുതത്തോടെ) പറഞ്ഞു: 'സുബ്ഹാനല്ലാഹ്! നിന്റെ സുഹൃത്തായ ഫലാൻ എന്റെ ഖബറിനരികിൽ വരികയും അവിടെയിരുന്ന് ഖുർആൻ ഓതുകയും എനിക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തു. എന്നാൽ നീ എന്റെ അരികിലേക്ക് വരികയോ എന്നെ സന്ദർശിക്കുകയോ ചെയ്തില്ലല്ലോ!'
ഞാൻ ചോദിച്ചു: 'ഞാൻ മറ്റൊരാളുടെ ഖബറിനരികിൽ വന്നത് നീ എങ്ങനെ അറിഞ്ഞു?' അദ്ദേഹം പറഞ്ഞു: 'അതേ, നീ നിന്റെ ആ സുഹൃത്തിന്റെ ഖബറിനരികിലേക്ക് വന്നപ്പോൾ ഞാൻ നിന്നെ കണ്ടിരുന്നു.'
ഞാൻ വീണ്ടും ചോദിച്ചു: 'എനിക്ക് മുകളിലായി മണ്ണും കല്ലും ഒക്കെയുണ്ടായിട്ടും നീ എന്നെ എങ്ങനെ കണ്ടു?' അപ്പോൾ അദ്ദേഹം ചോദിച്ചു: 'ഒരു ഗ്ലാസിനുള്ളിലിരിക്കുന്ന വെള്ളം പുറത്തുനിന്ന് നോക്കുന്നയാൾക്ക് വ്യക്തമായി കാണാൻ കഴിയില്ലേ? അതുപോലെ തന്നെയാണ് ഞങ്ങളും. ഞങ്ങളെ സന്ദർശിക്കാൻ വരുന്നവരെ ഇതേ രീതിയിൽ ഞങ്ങൾക്ക് വ്യക്തമായി കാണാൻ സാധിക്കും.'"
അവനെ ആര് കുളിപ്പിക്കുന്നു, ആര് കഫൻ ചെയ്യുന്നു (ശീലപൊതിയുന്നു), ആര് അവന്റെ ഖബറിലേക്ക് ഇറക്കുന്നു എന്നൊക്കെ (മയ്യത്ത് അറിയും). അപ്പോൾ സദസ്സിലുണ്ടായിരുന്ന ഇബ്നു ഉമർ ചോദിച്ചു: 'ആരിൽ നിന്നാണ് താങ്കൾ ഇത് കേട്ടത്?' അദ്ദേഹം പറഞ്ഞു: 'അബൂ സഈദ് അൽഖുദ്രിയിൽ നിന്ന്.' തുടർന്ന് ഇബ്നു ഉമർ എഴുന്നേറ്റ് അബൂ സഈദ് അൽഖുദ്രിയുടെ അടുക്കൽ ചെന്ന് ചോദിച്ചു: 'ആരിൽ നിന്നാണ് താങ്കൾ ഇത് കേട്ടത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലിൽ (സ്വ) നിന്ന്.' ഇത് ഇമാം അഹ്മദ് ഉദ്ധരിച്ചതാണ്."
"ഇബ്നു അബിദ്ദുൻയ തന്റെ 'കിതാബുൽ മനാമാത്' എന്ന ഗ്രന്ഥത്തിൽ സ്വന്തം പരമ്പരയിലൂടെ സാലിം ബിൻ അബിൽ ജഅ്ദിൽ നിന്ന് നിവേദനം ചെയ്യുന്നു; ഹുദൈഫ (റ) പറഞ്ഞു: 'ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിരിക്കും. ശരീരം കുളിപ്പിക്കപ്പെടുമ്പോഴും, ഖബറിലേക്ക് കൊണ്ടുപോകപ്പെടുമ്പോഴും ആ മലക്ക് അതിന്റെ കൂടെ നടക്കുന്നുണ്ടാകും.'"
"അദ്ദേഹം സ്വന്തം പരമ്പരയിലൂടെ അബ്ദുറഹ്മാൻ ബിൻ അബീ ലൈലയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: 'ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിരിക്കും. ആ മലക്ക് ജനാസയോടൊപ്പം നടക്കുകയും അതിനോട് ഇങ്ങനെ പറയുകയും ചെയ്യും: "നിന്നേക്കുറിച്ച് പറയപ്പെടുന്നത് നീ കേൾക്കൂ." അങ്ങനെ അത് ഖബറിലെത്തിക്കഴിഞ്ഞാൽ മലക്ക് അതിനോടൊപ്പം അവിടെ പ്രവേശിക്കും.'"
"അദ്ദേഹം സ്വന്തം പരമ്പരയിലൂടെ മുജാഹിദിൽ നിന്ന് നിവേദനം ചെയ്യുന്നു: 'ഒരു മനുഷ്യൻ മരണപ്പെട്ടാൽ, അവന്റെ ആത്മാവിനെ പിടിച്ച മലക്ക് അതിനെ കൈകളിൽ വെക്കും. പിന്നീട് അവനെ കുളിപ്പിക്കുമ്പോഴും ചുമലിലേറ്റി കൊണ്ടുപോകുമ്പോഴും, അവൻ ഖബറിലെത്തുന്നത് വരെ നടക്കുന്ന എല്ലാ കാര്യങ്ങളും അവൻ കണ്ടുകൊണ്ടിരിക്കും.'"
"അദ്ദേഹം സ്വന്തം പരമ്പരയിലൂടെ ബക്ർ അൽ-മുസനിയും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: 'മരണപ്പെടുന്ന ഏതൊരു ആളുടെയും ആത്മാവ് മരണദൂതന്റെ (മലക്കുൽ മൗത്തിന്റെ) കൈകളിലായിരിക്കും എന്ന വാർത്ത എനിക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വീട്ടുകാർ ചെയ്യുന്ന കാര്യങ്ങളും അവനെ കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതുമെല്ലാം അവൻ കാണുന്നുണ്ടാകും. അവന് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ, ഉറക്കെക്കരയുന്നതിൽ നിന്നും വിലപിക്കുന്നതിൽ നിന്നും അവൻ അവരെ തടയുമായിരുന്നു.'"
"ഇബ്നുസ്സമ്മാക്കിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: സുഫ്യാൻ പറയുന്നത് ഞാൻ കേട്ടു: 'തീർച്ചയായും അവൻ (മരണപ്പെട്ടയാൾ) എല്ലാ കാര്യങ്ങളും അറിയും- അതായത് തന്നെ കുളിപ്പിക്കുന്നയാളോട് അല്ലാഹുവെ മുൻനിർത്തി ഇങ്ങനെ അപേക്ഷിക്കുന്നുണ്ടാകും: 'എന്നെ കുളിപ്പിക്കുന്നത് നീ ഒന്നു ലഘൂകരിക്കണേ (പതുക്കെയാക്കണേ).'"
"ഇബ്നുസ്സമ്മാക്കിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'സുഫ്യാൻ സൗരിയുടെ പിതാവ് കുളിപ്പിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തെ കുളിപ്പിച്ചു കഴിഞ്ഞപ്പോൾ സുഫ്യാൻ പറഞ്ഞു: തീർച്ചയായും അദ്ദേഹം ഇപ്പോൾ തന്നോട് എന്താണ് ചെയ്യപ്പെടുന്നത് എന്ന് കാണുന്നുണ്ട്.' അദ്ദേഹം (ഇബ്നുസ്സമ്മാക്) പറഞ്ഞു: അബൂ ഇസ്ഹാഖ് അൽ-ഔദി എന്നോട് പറയുകയുണ്ടായി—അദ്ദേഹത്തിന്റെ ഒരു മകൻ മരണപ്പെട്ടിരുന്നു, അവൻ അറിയപ്പെടുന്നവനായിരുന്നു (നാസിക്)—അദ്ദേഹം പറഞ്ഞു: 'ഞാൻ അവനെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ അവൻ ചോദിച്ചു: (എന്റെ മയ്യത്ത് സംസ്കരണ വേളയിൽ) മനോഹരമായ ആവരണങ്ങൾ ദൃശ്യമായതും ജനാസയിലുണ്ടായിരുന്ന നല്ല പ്രശംസകളും താങ്കൾ കണ്ടില്ലേ?'. ഞാൻ പറഞ്ഞു: 'അതേ, ഞാൻ അതറിഞ്ഞിരുന്നു.' അപ്പോൾ അവൻ പറഞ്ഞു: 'അതിൽ നിന്നുള്ള യാതൊന്നും എന്നിൽ നിന്ന് മറഞ്ഞുപോയിട്ടില്ല (ഞാനും അതെല്ലാം അറിഞ്ഞിരുന്നു).' അല്ലെങ്കിൽ ഇതുപോലൊരു വാക്ക് അവൻ പറഞ്ഞു."
"അദ്ദേഹം തന്റെ 'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ സ്വന്തം പരമ്പരയിലൂടെ ബക്ർ അൽ-മുസനീതിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: 'മരണപ്പെട്ടയാൾ തന്നെ എത്രയും വേഗം ഖബറിടത്തിലേക്ക് കൊണ്ടുപോകുന്നതിൽ സന്തോഷിക്കുമെന്നും, വീട്ടുകാർ അവനെ കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതുമെല്ലാം അവന്റെ ആത്മാവ് കാണുന്നുണ്ടാകുമെന്നും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് (അവരുടെ സ്നേഹം കണ്ട്) അവന്റെ കണ്ണീർ മുന്തി ഒഴുകും.'"
"അദ്ദേഹം സ്വന്തം പരമ്പരയിലൂടെ ഇബ്നു അബീ നജീഹിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: 'മരണപ്പെടുന്ന ഏതൊരു ആളുടെയും ആത്മാവ് ഒരു മലക്കിന്റെ കൈകളിലായിരിക്കും. തന്റെ ശരീരം എങ്ങനെയാണ് കുളിപ്പിക്കപ്പെടുന്നത്, എങ്ങനെയാണ് കഫൻ ചെയ്യപ്പെടുന്നത്, എങ്ങനെയാണ് ഖബറിലേക്ക് കൊണ്ടുപോകപ്പെടുന്നത് എന്നെല്ലാം അത് നോക്കിക്കാണുന്നുണ്ടാകും.'"
"സുഫ്യാൻ സൗരിയിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'മയ്യത്ത് കട്ടിലിൽ (കട്ടിലിൽ കിടത്തപ്പെട്ടിരിക്കുമ്പോൾ) ആയിരിക്കുമ്പോൾ തന്നെ അവനോട് പറയപ്പെടും: ജനങ്ങൾ നിന്നെക്കുറിച്ച് പറയുന്ന നല്ല കാര്യങ്ങൾ നീ കേട്ടുകൊള്ളുക.'"
"അംറ് ബിൻ ദീനാറിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'മരണപ്പെടുന്ന ഏതൊരു വ്യക്തിയും, തന്റെ മരണശേഷവും തന്റെ വീട്ടുകാരിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതിരിക്കില്ല. അവർ അവനെ കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതുമെല്ലാം അവൻ കാണുന്നുണ്ടാകും, തീർച്ചയായും അവൻ അവരിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്.'"
അധ്യായം : മരണപ്പെട്ടവർ ഖബറുകളിലിരുന്ന് ദുനിയാവിലുള്ള തങ്ങളുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും അവസ്ഥകൾ അറിയുന്നത്
"മരണപ്പെട്ടവർ ഖബറുകളിലിരുന്ന് ദുനിയാവിലുള്ള തങ്ങളുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും അവസ്ഥകൾ അറിയുന്നതിനെക്കുറിച്ച്: ഇബ്നു അബിദ്ദുൻയ തന്റെ 'കിതാബുൽ മനാമാത്' എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ഉദ്ധരിക്കുന്നു; അബ്ദുള്ളാഹ് ബിൻ ശബീബ്, അബൂബക്കർ ബിൻ ശൈബ അൽ-ഹിസാമിയിൽ നിന്നും, അദ്ദേഹം ഫുലൈഹ് ബിൻ ഇസ്മാഈലിൽ നിന്നും, അദ്ദേഹം മുഹമ്മദ് ബിൻ ജഅ്ഫറിൽ നിന്നും, അദ്ദേഹം അബൂ കസീറിൽ നിന്നും, അദ്ദേഹം സെയ്ദ് ബിൻ അസ്ലമിൽ നിന്നും, അദ്ദേഹം അബൂസ്വാലിഹിൽ നിന്നും, അദ്ദേഹം അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ റസൂൽ (സ്വ) അരുളി:
'നിങ്ങളുടെ തിന്മകളായ പ്രവൃത്തികൾ കൊണ്ട് നിങ്ങളുടെ ബന്ധുക്കളെ നിങ്ങൾ അപമാനിക്കരുത്. തീർച്ചയായും നിങ്ങളുടെ പ്രവൃത്തികൾ ഖബറുകളിലുള്ള നിങ്ങളുടെ മിത്രങ്ങൾക്ക് (മരണപ്പെട്ട ബന്ധുക്കൾക്ക്) മുന്നിൽ പ്രദർശിപ്പിക്കപ്പെടും.'"
"ഇമാം അഹ്മദ് പറയുന്നു: അബ്ദുറസാഖ്, സുഫ്യാനിൽ നിന്നും, അദ്ദേഹം അനസ് (റ) പ്രസ്താവിക്കുന്നത് കേട്ട വ്യക്തിയിൽ നിന്നും ഉദ്ധരിക്കുന്നു; അല്ലാഹുവിന്റെ റസൂൽ (സ്വ) അരുളി: 'തീർച്ചയായും നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളുടെ (മരണപ്പെട്ട) ബന്ധുക്കൾക്കും കുടുംബക്കാർക്കും മുന്നിൽ പ്രദർശിപ്പിക്കപ്പെടും. അത് നന്മയാണെങ്കിൽ അവർ അതിൽ സന്തോഷിക്കും. അതിനപ്പുറം മറ്റെന്തെങ്കിലുമാണെങ്കിൽ (തിന്മയാണെങ്കിൽ) അവർ പ്രാർത്ഥിക്കും: "അല്ലാഹുവേ, ഞങ്ങൾക്ക് നീ ഹിദായത്ത് (സന്മാർഗ്ഗം) നൽകിയതുപോലെ അവർക്കും ഹിദായത്ത് നൽകുന്നത് വരെ നീ അവരെ മരിപ്പിക്കരുതേ."'"
അബൂ ദാവൂദ് അത്ത്വയാലിസി പറയുന്നു: അസ്സ്വൽത് ബിൻ ദീനാർ ഹസനിൽ നിന്നും, അദ്ദേഹം ജാബിർ ബിൻ അബ്ദില്ല (റ) വില്‍ നിന്നും നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ റസൂൽ (സ്വ) അരുളി: 'തീർച്ചയായും നിങ്ങളുടെ പ്രവൃത്തികൾ ഖബറുകളിലുള്ള നിങ്ങളുടെ ബന്ധുക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. അത് നന്മയാണെങ്കിൽ അവർ അതിൽ സന്തോഷിക്കും. അതിനപ്പുറം മറ്റെന്തെങ്കിലുമാണെങ്കിൽ (തിന്മയാണെങ്കിൽ) അവർ പ്രാർത്ഥിക്കും: "അല്ലാഹുവേ, നിന്നെ അനുസരിച്ച് ജീവിക്കാനുള്ള പ്രേരണ (തോന്നൽ) നീ അവർക്ക് നൽകേണമേ."'"
"ഇബ്നു അബിദ്ദുൻയ, യഹ്യാ ബിൻ സ്വാലിഹ് അൽ-വുഹാളിബിയുടെ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു; ഇസ്മാഈൽ അസ്സുക്കരി, മാലിക് ബിൻ അനസിൽ നിന്ന് കേട്ട് പറയുന്നു; നുഅ്മാൻ ബിൻ ബഷീർ (റ) മിമ്പറിൽ വെച്ച് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: 'അല്ലാഹുവിന്റെ റസൂൽ (സ്വ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഈ ദുനിയാവിൽ നിന്ന് ഇനി അവശേഷിക്കുന്നത് ഈച്ചകൾ അതിന്റെ അഴുക്കിൽ ഇളകിമറിയുന്നത് (അഥവാ ആയുസ്സിന്റെ അവസാനത്തെ നിസ്സാരമായ അംശം) മാത്രമാണ്. അതിനാൽ ഖബറിലുള്ള നിങ്ങളുടെ സഹോദരങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ ഭയപ്പെടുവിൻ. കാരണം, നിങ്ങളുടെ പ്രവൃത്തികൾ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്."'"
"(ഇബ്നുൽ മുബാറക്കിന്റെ) 'അൽ-മുബാറക്' പരമ്പരയിലൂടെ, സൗർ ബിൻ യസീദിൽ നിന്നും, അദ്ദേഹം അബൂ രിഹ്മിൽ നിന്നും, അദ്ദേഹം അബൂ അയ്യൂബ് (റ) വില്‍ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ പ്രവൃത്തികൾ മരണപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. അവരതിൽ നല്ല കാര്യങ്ങളാണ് കാണുന്നതെങ്കിൽ സന്തോഷിക്കുകയും ആഹ്ളാദിക്കുകയും ചെയ്യും. അവരതിൽ തിന്മയാണ് കാണുന്നതെങ്കിൽ അവർ പറയും: "അല്ലാഹുവേ, ഇത് നിന്റെ ദാസന് നീ നൽകിയ അനുഗ്രഹമാണ്, അതിനാൽ ഇത് പൂർത്തിയാക്കിക്കൊടുക്കേണമേ (അവനെ നന്മയിൽ നിലനിർത്തേണമേ). അല്ലാഹുവേ, അവനെ നീ (സന്മാർഗ്ഗത്തിലേക്ക്) മടക്കേണമേ."'"
"അതുപോലെ 'അൽ-മുബാറക്' പരമ്പരയിലൂടെ, സ്വഫ്‌വാൻ ബിൻ അംറിൽ നിന്നും, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ ജുബൈർ ബിൻ നുഫൈറിൽ നിന്നും നിവേദനം ചെയ്യുന്നു; അബുദ്ദർദാഅ് (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: 'തീർച്ചയായും നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളുടെ മരണപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. അതിലവർ സന്തോഷിക്കുകയും (നന്മ കാണുമ്പോൾ) ദുഃഖിക്കുകയും (തിന്മ കാണുമ്പോൾ) ചെയ്യുന്നു.'"
"അബുദ്ദർദാഅ് (റ) അത് പറയുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: 'അല്ലാഹുവേ, അബ്ദുല്ലാഹ് ബിൻ റവാഹയുടെ അടുക്കൽ വെച്ച് എന്നെ അപമാനിതനാക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തി ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.'"
"അബുദ്ദർദാഇന്റെ മകൻ ബിലാലിന്റെ പരമ്പരയിലൂടെ നിവേദനം; അദ്ദേഹം പറഞ്ഞു: 'അബുദ്ദർദാഅ് (റ) സുജൂദിലായിരിക്കുമ്പോൾ ഇപ്രകാരം പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു: അല്ലാഹുവേ, എന്റെ അമ്മാവനായ ഇബ്നു റവാഹയെ ഞാൻ കണ്ടുമുട്ടുമ്പോൾ അദ്ദേഹം എന്നെ വെറുക്കുന്ന അവസ്ഥയിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.'"
"'കിതാബുൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അഹ്മദ് ബിൻ അബിൽ ഹവാരിയിൽ നിന്ന് എനിക്ക് വിവരം ലഭിച്ചു; അദ്ദേഹം പറഞ്ഞു: എന്റെ സഹോദരൻ മുഹമ്മദ് എന്നോട് പറഞ്ഞു; അദ്ദേഹം പറഞ്ഞു: 'അബ്ബാദ് ബിൻ അബ്ബാദ്, ഫലസ്തീനിലെ അമീർ (ഭരണാധികാരി) ആയിരുന്ന ഇബ്രാഹീം ബിൻ സ്വാലിഹിന്റെ അടുക്കൽ ചെന്നു. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹു താങ്കൾക്ക് നന്മ വരുത്തട്ടെ, എനിക്ക് താങ്കളെ ഒരു കാര്യം ഉപദേശിക്കാനുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പ്രവൃത്തികൾ മരണപ്പെട്ട അവരുടെ ബന്ധുക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുമെന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ താങ്കളുടെ പിതൃവ്യപുത്രനായ അല്ലാഹുവിന്റെ റസൂൽ (സ്വ) ക്ക് മുന്നിൽ എന്താണ് പ്രദർശിപ്പിക്കപ്പെടുന്നത് എന്ന് താങ്കൾ ചിന്തിച്ചു നോക്കുക!' അദ്ദേഹം (മുഹമ്മദ്) പറഞ്ഞു: 'ഇത് കേട്ടപ്പോൾ ഇബ്രാഹീം കരയുകയും അദ്ദേഹത്തിന്റെ കണ്ണീർ താടിയിലൂടെ ഒലിച്ചിറങ്ങുകയും ചെയ്തു.'"
"ഇബ്നുൽ മുബാറക് സ്വന്തം പരമ്പരയിലൂടെ സഈദ് ബിൻ ജുബൈറിൽ നിന്ന് നിവേദനം ചെയ്യുന്നു; ജീവിച്ചിരിക്കുന്നവരുടെ വിവരങ്ങൾ മരണപ്പെട്ടവരിലേക്ക് എത്താറുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അതേ, ഏതൊരു വ്യക്തിയുടെയും അടുത്ത ബന്ധുക്കൾ മരണപ്പെടുമ്പോൾ അവരിലേക്ക് (ജീവിച്ചിരിക്കുന്ന) ബന്ധുക്കളുടെ വിവരങ്ങൾ എത്താതിരിക്കില്ല. അത് നന്മയാണെങ്കിൽ അവർ അതിൽ സന്തോഷിക്കുകയും ആഹ്ളാദിക്കുകയും ചെയ്യും. അത് തിന്മയാണെങ്കിൽ അവർ വിഷമിക്കുകയും ദുഃഖിക്കുകയും ചെയ്യും. അവർ (മരണപ്പെട്ടവർ) നേരത്തെ മരണപ്പെട്ട മറ്റൊരാളെക്കുറിച്ച് പോലും ചോദിച്ചറിയും; "ഇന്ന വ്യക്തി നിങ്ങളുടെ അടുക്കൽ വന്നില്ലേ?" എന്ന്. അപ്പോൾ അവർ പറയും: "ഇല്ല, അദ്ദേഹം നിങ്ങളുടെ അടുക്കൽ വന്നില്ലേ?" അപ്പോൾ അവർ പറയും: "തീർച്ചയായും അദ്ദേഹം അദ്ദേഹത്തിന്റെ സങ്കേതമായ ഹാവിയത്തിലേക്ക് (നരകത്തിലേക്ക്) കൊണ്ടുപോകപ്പെട്ടിരിക്കുന്നു."'"
"ഇബ്നു അബിദ്ദുൻയ തന്റെ 'കിതാബുൽ ഔലിയാഅ്' എന്ന ഗ്രന്ഥത്തിൽ സ്വന്തം പരമ്പരയിലൂടെ ഉബൈദ് ബിൻ സഅ്ദിൽ നിന്നും, അദ്ദേഹം അബൂ അയ്യൂബ് അൽ-അൻസാരി (റ) വില്‍ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: 'ഞങ്ങൾ കോൺസ്റ്റാന്റിനോപ്പിൾ (ഖുസ്തൻതീനിയ്യ) ലക്ഷ്യമാക്കി യുദ്ധം ചെയ്യുകയായിരുന്നു. അപ്പോൾ ഒരു കഥാപ്രസംഗകൻ (ഉപദേശകൻ) പറയുന്നത് ഞാൻ കേട്ടു: ഒരു വ്യക്തി പകലിലെ ആദ്യസമയത്ത് ഒരു നല്ല കാര്യം ചെയ്താൽ, വൈകുന്നേരമാകുമ്പോൾ പരലോകത്തുള്ള (മരണപ്പെട്ട) അവന്റെ പരിചയക്കാർക്ക് മുന്നിൽ അത് പ്രദർശിപ്പിക്കപ്പെടും. അതുപോലെ രാത്രിയുടെ ആദ്യസമയത്ത് ഒരുവൻ ഒരു പ്രവൃത്തി ചെയ്താൽ, പ്രഭാതമാകുമ്പോൾ പരലോകത്തുള്ള അവന്റെ പരിചയക്കാർക്ക് മുന്നിൽ അത് പ്രദർശിപ്പിക്കപ്പെടും. അപ്പോൾ അബൂ അയ്യൂബ് (റ) ആ ഉപദേശകനോട് ചോദിച്ചു: 'ഹേ ഉപദേശകീ, താങ്കൾ ഈ പറയുന്നത് എന്താണ്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ, തീർച്ചയായും കാര്യം അങ്ങനെതന്നെയാണ്.' അപ്പോൾ അബൂ അയ്യൂബ് (റ) പ്രാർത്ഥിച്ചു: 'അല്ലാഹുവേ, ഉബാദത്ത് ബിൻ സ്വാമിതിന്റെ അടുക്കലോ, സഅ്ദിന്റെ അടുക്കലോ വെച്ച് എന്നെ നീ അപമാനിതനാക്കരുതേ; അവർക്ക് ഇരുവർക്കും ശേഷം ഞാൻ ചെയ്ത പ്രവൃത്തികളുടെ കാര്യത്തിൽ.'"
"ഇബ്നു ഷാഹീൻ, വലീദ് ബിൻ മുസ്ലിമിന്റെ പരമ്പരയിലൂടെ, അബ്ദുറഹ്മാൻ ബിൻ യസീദ് ബിൻ ജാബിറിൽ നിന്നും, അദ്ദേഹം അദിയ്യ് ബിൻ അക്തറിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു—അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ—അദ്ദേഹം (പിതാവ്) അല്ലാഹുവിന്റെ റസൂൽ (സ്വ) യുടെ സ്വഹാബികളിൽ പെട്ടയാളായിരുന്നു, ജനങ്ങൾ അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോൾ അദ്ദേഹം പറഞ്ഞു: 'എന്റെ മക്കളേ, നിങ്ങൾ അല്ലാഹുവെ ഭയപ്പെടുകയും എന്റെ മുഖം ഉജ്ജ്വലമാക്കുന്ന (എനിക്ക് അഭിമാനമുണ്ടാക്കുന്ന) പ്രവൃത്തികൾ ചെയ്യുകയും ചെയ്യുവിൻ. കാരണം, മക്കളുടെ പ്രവൃത്തികൾ മരണപ്പെട്ട പിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും.' അപ്പോൾ ആ ഉപദേശകൻ പറഞ്ഞു: 'അല്ലാഹുവാണേ, ഒരാൾക്കും അല്ലാഹു ഒരു അധികാരവും (വിലായത്ത്) നിശ്ചയിച്ചിട്ടില്ല, അതിന്മേൽ ഒരു മറയുണ്ടായിട്ടല്ലാതെ (അഥവാ അല്ലാഹു ആരുടെയും കാര്യങ്ങൾ മറച്ചുവെക്കാതിരിക്കില്ല).'"
"ഇമാം ബസ്സാർ തന്റെ 'മുസ്നദ്' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു; യൂസുഫ്, അബ്ദുൽ മജീദിൽ നിന്നും, അദ്ദേഹം അബ്ദുൽ അസീസ് ബിൻ അബീ റവ്വാദിൽ നിന്നും, അദ്ദേഹം സുഫ്യാനിൽ നിന്നും, അദ്ദേഹം അബ്ദുള്ളാഹ് ബിൻ സാഇബിൽ നിന്നും, അദ്ദേഹം സാദാനിൽ നിന്നും, നബി (സ്വ) യിൽ നിന്ന് നിവേദനം ചെയ്യുന്നു; നബി (സ്വ) അരുളി: 'തീർച്ചയായും അല്ലാഹുവിന് ഭൂമിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചില മലക്കുകളുണ്ട്, അവർ എന്റെ ഉമ്മത്തിന്റെ സലാം എന്നിലേക്ക് എത്തിച്ചുതരുന്നു.'"
"നബി (സ്വ) അരുളി: 'എന്റെ ജീവിതം നിങ്ങൾക്ക് നന്മയുള്ളതാണ്; നിങ്ങൾ എന്നോട് സംസാരിക്കുന്നു, നിങ്ങളോട് തിരിച്ചു സംസാരിക്കപ്പെടുന്നു. എന്റെ മരണവും നിങ്ങൾക്ക് നന്മയുള്ളതാണ്; നിങ്ങളുടെ പ്രവൃത്തികൾ എനിക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. അതിൽ നന്മയാണ് ഞാൻ കാണുന്നതെങ്കിൽ ഞാൻ അല്ലാഹുവെ സ്തുതിക്കും, തിന്മയാണ് കാണുന്നതെങ്കിൽ നിങ്ങൾക്കായി ഞാൻ അല്ലാഹുവോട് പാപമോചനം തേടും (ഇസ്തിഗ്ഫാർ ചെയ്യും).'"
"(ഇമാം ബസ്സാർ) പറഞ്ഞു: അബ്ദുള്ളാഹ് (ബിൻ മസ്ഊദ്) ൽ നിന്ന് ഈയൊരു പരമ്പരയിലൂടെയല്ലാതെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി ഞങ്ങൾക്കറിയില്ല."
"വെള്ളിയാഴ്ച ദിവസം ഉമ്മത്തിന്റെ സ്വലാത്ത് നബി (സ്വ) ക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുമെന്ന് അൗസ്, അബുദ്ദർദാഅ്, അബൂഹുറൈറ, ഇബ്നു മസ്ഊദ്, അബൂ ഉമാമ, അനസ് (റ) തുടങ്ങിയവരിൽ നിന്നുള്ള ഹദീസുകളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായത് അൗസ് ബിൻ അൗസ് (റ) നിവേദനം ചെയ്ത ഹദീസാണ്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."
"നബി (സ്വ) യുടെ 'എന്റെ ജീവിതം നിങ്ങൾക്ക് നന്മയുള്ളതാണ്...' എന്ന് തുടങ്ങുന്ന വാചകത്തിന്റെ കാര്യത്തിലാകട്ടെ; ഹമ്മാദ് ബിൻ സെയ്ദ്, ഗാലിബിൽ നിന്നും, അദ്ദേഹം ബക്ർ അൽ-മുസനീതിൽ നിന്നും ഇത് ഒരു 'മുർസൽ' (സ്വഹാബിയുടെ പേര് വിട്ടുപോയ ഹദീസ്) ആയി നിവേദനം ചെയ്തിട്ടുണ്ട്."
"ഇബ്നു അബിദ്ദുൻയ, മുഹമ്മദ് ബിൻ ഹുസൈനിൽ നിന്നും, അദ്ദേഹം ഖാലിദ് ബിൻ അംറ് അൽ-ഖുറശിയിൽ നിന്നും ഉദ്ധരിക്കുന്നു; സ്വദഖ ബിൻ സുലൈമാൻ അൽ-ജഅ്ഫരി പറഞ്ഞു: 'എനിക്ക് ചില മോശം ശീലങ്ങൾ ഉണ്ടായിരുന്നു (പാപങ്ങൾ ചെയ്യാറുണ്ടായിരുന്നു). അങ്ങനെയിരിക്കെ എന്റെ പിതാവ് മരണപ്പെട്ടു. അതിൽ ഞാൻ ഖേദിക്കുകയും ഞാൻ ചെയ്തുപോയ തെറ്റുകളിൽ നിന്ന് തൗബ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഒരിക്കൽ എനിക്ക് വീണ്ടും ഒരു വീഴ്ച പറ്റി (തെറ്റ് സംഭവിച്ചു). അതിനുശേഷം ഞാൻ എന്റെ പിതാവിനെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "എന്റെ പ്രിയ മകനേ, നിന്റെ നല്ല പ്രവൃത്തികൾ എനിക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ഞാൻ എത്രമാത്രം സന്തോഷിച്ചിരുന്നു! അതിനാൽ നീ സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) പ്രവൃത്തികളോട് സാദൃശ്യമുള്ള കാര്യങ്ങൾ ചെയ്യുക. ഈ തവണ (നിന്റെ തെറ്റ് കണ്ടപ്പോൾ) എന്റെ ചുറ്റുമുള്ള മരണപ്പെട്ടവരുടെ ഇടയിൽ എനിക്ക് കടുത്ത ലജ്ജ തോന്നിപ്പോയി. അതുകൊണ്ട് അവർക്കിടയിൽ നീ എന്നെ ദുഃഖിപ്പിക്കരുത്."'"
"ഖാലിദ് പറയുന്നു: 'ഇതിനുശേഷം ആ വ്യക്തി അതീവ ഭയഭക്തിയുള്ളവനും ആരാധനകളിൽ മുഴുകുന്നവനുമായി മാറി. അത്താഴ സമയങ്ങളിൽ (സഹർ) അദ്ദേഹം തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു: "സജ്ജനങ്ങളെ നന്നാക്കുന്നവനും, വഴിപിഴച്ചവർക്ക് സന്മാർഗ്ഗം നൽകുന്നവനും, പാപികളോട് കരുണ കാണിക്കുന്നവനുമായ അല്ലാഹുവേ, ഇനി ഒരിക്കലും മടക്കമില്ലാത്ത ഒരു തൗബ ഞാൻ നിന്നോട് ചോദിക്കുന്നു." അദ്ദേഹം കൂഫയിൽ ഞങ്ങളുടെ അയൽക്കാരനായിരുന്നു.'"
"സാബിത്തിന്റെ പരമ്പരയിലൂടെ, ശഹ്‌റു ബിൻ ഹൗശബിൽ നിന്നും, അദ്ദേഹം ഔഫ് ബിൻ മാലിക്കിൽ നിന്നും നിവേദനം ചെയ്യുന്നു; സ്വഅ്ബ് ബിൻ ജസ്സാമയും ഔഫ് ബിൻ മാലിക്കും തമ്മിൽ പരസ്പരം സഹോദരങ്ങളെപ്പോലെ (കൂട്ടുകാരായി) കഴിഞ്ഞവരായിരുന്നു. സ്വഅ്ബ് ഔഫിനോട് ചോദിച്ചു: 'എന്റെ സഹോദരാ, നമ്മളിൽ ആരാണ് ആദ്യം മരണപ്പെടുന്നതെങ്കിലും അവൻ മറ്റൊരാൾക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടണം (വിവരങ്ങൾ അറിയിക്കണം).' ഔഫ് ചോദിച്ചു: 'അങ്ങനെ സംഭവിക്കുമോ?' അദ്ദേഹം പറഞ്ഞു: 'അതേ.' അങ്ങനെ സ്വഅ്ബ് മരണപ്പെട്ടു. പിന്നീട് ഔഫ് ഉറക്കത്തിൽ സ്വഅ്ബ് തന്റെ അടുക്കൽ വന്നതായി സ്വപ്നം കണ്ടു."
"ഔഫ് പറയുന്നു: 'ഞാൻ അദ്ദേഹത്തോട് ചോദിച്ചു: എന്റെ സഹോദരാ, നിങ്ങളോട് എന്താണ് ചെയ്യപ്പെട്ടത് (അവിടെ എന്താണ് അവസ്ഥ)? അദ്ദേഹം പറഞ്ഞു: കുറവുകൾക്കും തെറ്റുകൾക്കും ശേഷം ഞങ്ങൾക്ക് അല്ലാഹു പാപമോചനം നൽകി.' ഔഫ് പറയുന്നു: 'അപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിൽ ഒരു കറുത്ത പാട് ഞാൻ കണ്ടു. ഞാൻ ചോദിച്ചു: എന്റെ സഹോദരാ, എന്താണത്? അദ്ദേഹം പറഞ്ഞു: ഞാൻ ഒരു യഹൂദനിൽ നിന്നും പത്ത് ദീനാർ കടം വാങ്ങിയിരുന്നു, അത് എന്റെ അമ്പെയ്ത്ത് പെട്ടിയിലുണ്ട് (അത് വീട്ടണം). നീ മനസ്സിലാക്കുക, ഞാൻ പോയതിനുശേഷം എന്റെ കുടുംബത്തിൽ ഉണ്ടായ യാതൊരു കാര്യവും എനിക്ക് അറിയാതിരുന്നിട്ടില്ല; ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരു പൂച്ചയുടെ വിവരം പോലും എനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ എന്റെ മകൾ ആറ് ദിവസത്തിനുള്ളിൽ മരണപ്പെടും, അതിനാൽ അവളോട് നിങ്ങൾ നന്നായി പെരുമാറണം.' നേരം പുലർന്നപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവാണേ, ഇതൊരു വലിയ അറിവ് തന്നെയാണ്.' അങ്ങനെ ഞാൻ സ്വഅ്ബിന്റെ കുടുംബത്തെ ചെന്നുകണ്ടു. അവർ എന്നെ 'ഔഫേ, സ്വാഗതം' എന്ന് പറഞ്ഞ് സ്വീകരിച്ചു. അവർ ചോദിച്ചു: 'സ്വഅ്ബ് മരണപ്പെട്ടതിനു ശേഷം താങ്കൾ ഞങ്ങളെ സന്ദർശിച്ചിട്ടേയില്ലല്ലോ, ഇങ്ങനെയൊരു പെരുമാറ്റം എന്താണ്?' ഞാൻ പറഞ്ഞു: 'എനിക്ക് ചില രോഗബാധകൾ (കാര്യങ്ങൾ) ഉണ്ടായിരുന്നു.' തുടർന്ന് ഞാൻ അമ്പെയ്ത്ത് പെട്ടിയിലേക്ക് നോക്കി, അതിൽ നിന്നും ഒരു പണസഞ്ചി കണ്ടെടുത്തു. ഞാൻ യഹൂദന്റെ അടുക്കലേക്ക് ആളയച്ചു, അവൻ വന്നപ്പോൾ ഞാൻ ചോദിച്ചു: 'സ്വഅ്ബിന്റെ പക്കൽ നിന്നും നിനക്ക് എന്തെങ്കിലും കിട്ടാനുണ്ടോ?' അവൻ പറഞ്ഞു: 'അല്ലാഹു സ്വഅ്ബിനോട് കരുണ കാണിക്കട്ടെ, അദ്ദേഹം അല്ലാഹുവിന്റെ റസൂലിന്റെ (സ്വ) ഉത്തമരായ സ്വഹാബികളിൽ പെട്ടയാളായിരുന്നു. എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല.' ഞാൻ പറഞ്ഞു: 'നീ എന്നോട് സത്യം പറയണം.' അപ്പോൾ അവൻ പറഞ്ഞു: 'അതേ, ഞാൻ അദ്ദേഹത്തിന് പത്ത് ദീനാർ കടം നൽകിയിരുന്നു.' ഞാൻ ആ നാണയങ്ങൾ അവന് എണ്ണിക്കൊടുത്തു. അല്ലാഹുവാണേ, അവ അദ്ദേഹം പറഞ്ഞ അതേ നാണയങ്ങൾ തന്നെയായിരുന്നു."
"പിന്നീട് ഞാൻ (സ്വഅ്ബിന്റെ കുടുംബത്തോട്) ചോദിച്ചു: 'അദ്ദേഹത്തിന്റെ മരണശേഷം നിങ്ങളുടെ ഇടയിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ സംഭവിച്ചിരുന്നോ?' അവർ പറഞ്ഞു: 'അതേ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ഒരു പൂച്ച ചത്തുപോയിരുന്നു.' ഞാൻ ചോദിച്ചു: 'രണ്ടാമത്തെ കാര്യം (മകൾ എവിടെ)?' അവർ പറഞ്ഞു: 'ആ രണ്ട് പെൺകുട്ടികളോ? ദേ, അവർ അവിടെ കളിച്ചുകൊണ്ടിരിക്കുന്നു.' ഞാൻ ചെന്ന് ആ കുട്ടിയെ തൊട്ടുനോക്കിയപ്പോൾ അവൾക്ക് കടുത്ത പനിയുണ്ടായിരുന്നു. ഞാൻ അവരോട് പറഞ്ഞു: 'ഇവളോട് നിങ്ങൾ നല്ല രീതിയിൽ പെരുമാറിക്കൊള്ളുക.' അങ്ങനെ അവൾ ആറാമത്തെ ദിവസം മരണപ്പെട്ടു."
"ഈ കഥ മറ്റൊരു രൂപത്തിലും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, അതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്; ഇബ്നുൽ മുബാറക് തന്റെ 'കിതാബുസ്സുഹ്ദ്' എന്ന ഗ്രന്ഥത്തിൽ അബൂബക്കറിൽ നിന്നും, അദ്ദേഹം അത്വിയ്യ ബിൻ ഖൈസിൽ നിന്നും, അദ്ദേഹം ഔഫ് ബിൻ മാലിക് അൽ-അശ്ജഈയിൽ നിന്നും ഉദ്ധരിക്കുന്നു; ഔഫിന് 'മുഹ്കം' എന്ന് പേരുള്ള ഒരു വ്യക്തിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഹ്കമിന് മരണം ആസന്നമായപ്പോൾ ഔഫ് അദ്ദേഹത്തോട് പറഞ്ഞു: 'ഹേ മുഹ്കം, താങ്കൾ മരണപ്പെട്ട് അവിടെ എത്തിക്കഴിഞ്ഞാൽ ഞങ്ങളുടെ അടുക്കലേക്ക് (സ്വപ്നത്തിൽ) മടങ്ങിവരികയും അവിടെ താങ്കളോട് എന്താണ് ചെയ്യപ്പെട്ടത് എന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്യണം.' മുഹ്കം പറഞ്ഞു: 'എന്നെപ്പോലെയുള്ള ഒരാൾക്ക് അതിന് സാധിക്കുമെങ്കിൽ ഞാൻ തീർച്ചയായും ചെയ്യാം.' അങ്ങനെ മുഹ്കം മരണപ്പെട്ടു. പിന്നീട് ഒരു വർഷത്തോളം ഔഫ് ജീവിച്ചിരുന്നു. അതിനുശേഷം ഔഫ് അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു."
"ഔഫ് സ്വപ്നത്തിൽ ചോദിച്ചു: 'ഹേ മുഹ്കം, താങ്കൾ എന്താണ് പ്രവർത്തിച്ചത്? താങ്കളോട് അവിടെ എന്താണ് ചെയ്യപ്പെട്ടത്?' അദ്ദേഹം പറഞ്ഞു: 'ഞങ്ങളിൽ വിരലിലെണ്ണാവുന്ന ചിലർക്കൊഴികെ മറ്റെല്ലാവർക്കും അല്ലാഹു പാപമോചനം നൽകി; വിരൽ ചൂണ്ടി ലജ്ജിപ്പിക്കപ്പെടുന്ന തരത്തിലുള്ള കടുത്ത തിന്മകൾ ചെയ്തവരായിരുന്നു അവർ. തീർച്ചയായും എനിക്ക് എന്റെ പ്രതിഫലം പൂർണ്ണമായി ലഭിച്ചു. എന്റെ മരണത്തിന് തൊട്ടുമുമ്പ് എന്റെ കുടുംബത്തിനുണ്ടായ ഒരു പൂച്ചയുടെ നഷ്ടത്തിന് (അതിനോട് കാണിച്ച കാരുണ്യത്തിന്) വരെയുള്ള പ്രതിഫലം എനിക്ക് ലഭിക്കുകയുണ്ടായി.' നേരം പുലർന്നപ്പോൾ ഔഫ്, മുഹ്കമിന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. അവൾ പറഞ്ഞു: 'മുഹ്കമിന്റെ സന്ദർശകന് സ്വാഗതം.' ഔഫ് ചോദിച്ചു: 'താങ്കൾ മരണത്തിനു ശേഷം മുഹ്കമിനെ സ്വപ്നത്തിൽ കണ്ടിരുന്നോ?' അവൾ പറഞ്ഞു: 'അതേ, ഇന്നലെ രാത്രി ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. എന്റെ മകളെ തന്റെ കൂടെ കൊണ്ടുപോകാനായി അദ്ദേഹം എന്നോട് തർക്കിക്കുകയായിരുന്നു.' അപ്പോൾ ഔഫ് താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെല്ലാം അവളോട് വിവരിച്ചുകൊടുത്തു, പൂച്ചയുടെ കാര്യവും പറഞ്ഞു. അവൾ പറഞ്ഞു: 'എനിക്ക് അതിനെക്കുറിച്ച് അറിയില്ല, എന്റെ വേലക്കാരോട് ചോദിച്ചു നോക്കാം.' അങ്ങനെ അവൾ അവരോട് ചോദിച്ചപ്പോൾ, മുഹ്കം മരണപ്പെടുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഒരു പൂച്ച ചത്തുപോയിരുന്നുവെന്ന് അവർ സ്ഥിരീകരിച്ചു."
"ഈ ഹദീസിലെ 'മുഹ്കം' എന്നത് സ്വഅ്ബ് ബിൻ ജസ്സാമയുടെ സഹോദരനാണ്, അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."
"ഹിശാം ബിൻ അമ്മാർ, സ്വദഖ ബിൻ ഖാലിദിൽ നിന്നും, അദ്ദേഹം അത്വാഅ് അൽ-ഖുറസാനിയിൽ നിന്നും നിവേദനം ചെയ്യുന്നു; ജാബിർ ബിൻ ഖൈസ് ബിൻ ശമ്മാസിന്റെ മകൾ എന്നോട് പറയുകയുണ്ടായി; യമാമ യുദ്ധത്തിൽ തന്റെ പിതാവായ സാബിത് (റ) കൊല്ലപ്പെടുകയുണ്ടായി, അദ്ദേഹത്തിന് വിലയേറിയ ഒരു കവചം ഉണ്ടായിരുന്നു. മുസ്ലിങ്ങളിൽ പെട്ട ഒരാൾ അത് എടുത്തു കൊണ്ടുപോയി. അങ്ങനെയിരിക്കെ മുസ്ലിങ്ങളിൽ പെട്ട ഒരാൾ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ സാബിത് (റ) അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: 'ഞാൻ നിന്നോട് ഒരു വസിയ്യത്ത് (വില്പത്രം/ഉപദേശം) ചെയ്യുകയാണ്; ഇതൊരു സ്വപ്നമാണെന്ന് കരുതി നീ ഇത് പാഴാക്കിക്കളയരുത്. ഇന്നലെ ഞാൻ കൊല്ലപ്പെട്ടപ്പോൾ മുസ്ലിങ്ങളിൽ പെട്ട ഒരാൾ എന്റെ അടുക്കലൂടെ കടന്നുപോവുകയും എന്റെ കവചം എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൂടാരം ജനങ്ങളുടെ താമസസ്ഥലത്തിന്റെ ഏറ്റവും അറ്റത്താണ്. അദ്ദേഹത്തിന്റെ കൂടാരത്തിനടുത്ത് നീളമുള്ള ഒരു കുതിര നിൽപ്പുണ്ട്. അദ്ദേഹം ആ കവചത്തിന്മേൽ ഒരു പാത്രം (ചെമ്പ്) കമഴ്ത്തിവെച്ചിട്ടുണ്ട്, അതിനു മുകളിലായി ഒട്ടകത്തിന്റെ ജീനിയും വെച്ചിട്ടുണ്ട്. അതിനാൽ നീ ഖാലിദ് ബിൻ വലീദിന്റെ അടുക്കൽ ചെന്ന് എന്റെ കവചം വീണ്ടെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുക.' (തുടർന്ന് സാബിത് പറഞ്ഞു:) 'നീ മദീനയിലെത്തി അല്ലാഹുവിന്റെ റസൂലിന്റെ (സ്വ) ഖലീഫയോട് (അബൂബക്കർ സിദ്ദീഖ്) പറയണം: എനിക്ക് ഇന്നയിന്ന ആളുകളോട് കടപ്പാടുണ്ട് (കടമുണ്ട്), കൂടാതെ എന്റെ അടിമകളിൽ പെട്ട ഇന്നയിന്ന ആളുകൾ സ്വതന്ത്രരുമാണ്.' അങ്ങനെ ആ വ്യക്തി ഖാലിദിന്റെ അടുക്കൽ ചെന്നു, ഖാലിദ് (റ) ആളയച്ച് ആ കവചം അവിടെ നിന്നും കണ്ടെടുത്തു. ആ വ്യക്തി അബൂബക്കർ (റ) വിനോട് ഈ സ്വപ്നവൃത്താന്തം പറയുകയും, അദ്ദേഹം സാബിത്തിന്റെ വസിയ്യത്ത് അതേപടി നടപ്പിലാക്കുകയും ചെയ്തു. മരണത്തിനു ശേഷം ഒരാൾ ചെയ്ത വസിയ്യത്ത് (ശരിയാണെന്ന് കണ്ട്) നടപ്പിലാക്കപ്പെട്ടതായി സാബിത് (റ) വല്ലാതെ മറ്റൊരാളുടെ കാര്യവും ഞങ്ങൾക്കറിയില്ല."
(ഗ്രന്ഥകർത്താവ്) പറയുന്നു: ഇതുപോലെയുള്ള സത്യസന്ധമായ സ്വപ്നങ്ങൾ ശക്തമായ ഒരു ധാരണ നൽകുന്നുണ്ട്. അത് ഒന്നോ രണ്ടോ ആളുകൾ നേരിട്ട് വന്ന് വിവരം നൽകുന്നതിനേക്കാൾ ശക്തമായിരിക്കും. അതിനാൽ വസിയ്യത്ത് ചെയ്യപ്പെട്ട വ്യക്തിക്കോ മറ്റുള്ളവർക്കോ ആന്തരികമായ ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അതിൻമേൽ പ്രവർത്തിക്കാവുന്നതാണ്. വസിയ്യത്ത് ചെയ്തയാൾ കടബാധ്യതയുള്ളവനാണെന്ന് വസിയ്യത്ത് ചെയ്യപ്പെട്ടയാൾക്ക് പുറമേക്ക് തെളിവൊന്നുമില്ലെങ്കിൽ പോലും, ബാഹ്യമായി ആ വസിയ്യത്ത് നടപ്പിലാക്കുന്നത് ഭരണാധികാരിക്ക് (ഇമാമിന്) ഉചിതമാണെന്ന് തോന്നുകയാണെങ്കിൽ അത് ചെയ്യാം. ഇതിൽ സിദ്ദീഖ് (റ) വിനെ മാതൃകയാക്കാവുന്നതാണ്."
"ഇബ്നു അബിദ്ദുൻയ പറയുന്നു: സഈദ് ബിൻ യഹ്യാ അൽ-അമവി തന്റെ പിതാവിൽ നിന്നും, അദ്ദേഹം അബൂബക്കർ ബിൻ അയ്യാഷിൽ നിന്നും, അദ്ദേഹം ബനൂ അസദ് ഗോത്രത്തിലെ ഒരു കബർ കുഴിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: 'ഞാൻ കബറുകൾ വെട്ടിക്കൊണ്ടിരിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു: ഒരിക്കൽ രാത്രി ഞാൻ ബനൂ അസദ് ഗോത്രത്തിന്റെ കബർസ്ഥാനിൽ ആയിരിക്കുമ്പോൾ ഒരു കബറിനുള്ളിൽ നിന്നും ഒരു ശബ്ദം കേട്ടു: "ഹേ അബ്ദുള്ളാഹ്! ജാബിറേ, നിനക്കെന്ത് പറ്റി?" അപ്പോൾ മറ്റൊരു കബറിൽ നിന്നും മറുപടി വന്നു: "നാളെ നമ്മുടെ അടുക്കലേക്ക് വരാനിരിക്കുന്നവളെക്കുറിച്ച് നിനക്കറിയാമോ?" ആദ്യത്തെയാൾ ചോദിച്ചു: "അവൾക്ക് എന്താണ്?" മറ്റേയാൾ പറഞ്ഞു: "നാളെ അവൾ നമ്മുടെ അടുക്കലേക്ക് വരികയാണ്. പക്ഷേ അവൾക്ക് യാതൊരു പ്രയോജനവുമില്ല (നല്ല കാര്യങ്ങളില്ല). കാരണം അവളുടെ പിതാവ് അവളോട് കോപത്തിലാണ്, അവൾക്ക് മയ്യിത്ത് നമസ്കരിക്കുകയില്ലെന്ന് അദ്ദേഹം സത്യം ചെയ്തിട്ടുമുണ്ട്."'"
"അദ്ദേഹം (കബർ കുഴിക്കുന്നയാൾ) പറഞ്ഞു: 'പിറ്റേദിവസം എനിക്കൊരു കൂട്ടുകാരൻ വന്നു, അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കുന്ന ആളായിരുന്നു. ഞാൻ ഈ സംസാരം അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: "നീ ഇവിടെ ഈ രണ്ട് കബറുകൾക്കിടയിലായി ഒരു കബറിടം കൂടി വെട്ടുക." ഞാൻ ചോദിച്ചു: "ഈ ജാബിർ ആരാണ്? ഈ അബ്ദുള്ളാഹ് ആരാണ്?" അദ്ദേഹം പറഞ്ഞു: "അതേ." അങ്ങനെയരിക്കെ പിറ്റേദിവസം ഒരു മയ്യത്തുമായി ആളുകൾ വന്നു. ഞാൻ ചോദിച്ചു: "ഇത് ജാബിറാണോ അബ്ദുള്ളായാണോ?" അവർ പറഞ്ഞു: "അതേ, ഞാൻ അവൾക്ക് വേണ്ടി നമസ്കരിക്കുകയില്ലെന്ന് സത്യം ചെയ്തിരുന്നു, എങ്കിലും ഞാൻ എന്റെ വലതുഭാഗത്തുനിന്നും അതിന് പ്രായശ്ചിത്തം (കഫാറത്ത്) നൽകിക്കൊള്ളാം. അല്ലാഹുവാണേ, ഞാൻ അവൾക്ക് വേണ്ടി നമസ്കരിക്കുകയും അവൾക്ക് കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും." പിന്നീട് അദ്ദേഹം അവിടെ നിന്നും നടന്നുപോയി, അദ്ദേഹത്തിന്റെ കയ്യിൽ ഒരു വടിയും വെള്ളപ്പാത്രവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാൻ ഈയൊരു കാരണത്താൽ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുകയാണ്."'"
"അബൂ ഫറജ് ബിൻ അൽ-ജൗസി അൽ-ഹാഫിള് പറയുന്നു: ശൈഖ് അബുൽ ഹസൻ അൽ-ബറാദിസി ചില വിശ്വസ്തരായ വ്യക്തികളിൽ നിന്ന് ഉദ്ധരിക്കുന്നു; ഒരു വ്യക്തി സ്വപ്നത്തിൽ വിധികർത്താവായ (ഖാളി) അബുൽ ഹസൻ അസ്സൈനബിയെ കാണുകയുണ്ടായി. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: 'അല്ലാഹു താങ്കളോട് എന്താണ് പ്രവർത്തിച്ചത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹു എനിക്ക് പൊറുത്തുതന്നു.' പിന്നീട് അദ്ദേഹം ഈ കവിത ആലപിച്ചു:..."
وَإِنَّ امْرَأً يَنْجُو مِنَ النَّارِ بَعْدَمَا
تَزَوَّدَ مِنْ أَعْمَالِهَا لَسَعِيدُ
"തീർച്ചയായും ഒരു മനുഷ്യൻ നരകത്തിൽ നിന്ന് രക്ഷപ്പെടുകയും, അതിനുശേഷം (പരലോകത്തേക്ക് ആവശ്യമായ) നല്ല അമലുകൾ കൊണ്ട് വിഭവം കണ്ടെത്തുകയും ചെയ്താൽ അവൻ വലിയൊരു ഭാഗ്യവാൻ തന്നെയാണ്."
"അതിനുശേഷം അദ്ദേഹം (സ്വപ്നത്തിൽ) പറഞ്ഞു: 'നീ ഇന്നയാളോടും, ഇന്ന വ്യക്തിയോടും ചെന്ന് പറയുക —അവർ രണ്ടുപേരും ഒരു വ്യക്തിയുടെ കാര്യത്തിൽ വസിയ്യത്ത് (മേൽനോട്ടം) ഏറ്റെടുത്തവരായിരുന്നു—: "നിങ്ങൾ എന്തുകൊണ്ടാണ് ഫലാനയുടെയും ഫലാനയുടെയും ഫലാനയുടെയും നെഞ്ചകം ഇടുക്കമുള്ളതാക്കുന്നത് (അഥവാ അവരെ പ്രയാസപ്പെടുത്തുന്നത്)?"' അങ്ങനെ അദ്ദേഹം തന്റെ കീഴിലുണ്ടായിരുന്ന മൂന്ന് അടിമസ്ത്രീകളുടെ (സുരയ്യത്ത്) പേരുകൾ എടുത്തുപറഞ്ഞു. സ്വപ്നം കണ്ട വ്യക്തി പറയുന്നു: 'ഈ സ്വപ്നത്തിലല്ലാതെ അവരുടെ പേരുകൾ ഞാൻ മുൻപൊരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല.' തുടർന്ന് ആ വ്യക്തി വസിയ്യത്ത് ഏറ്റെടുത്ത ആ രണ്ട് പുരുഷന്മാരെയും ചെന്നുകണ്ട് ഈ വിവരം ഓർമ്മിപ്പിച്ചു. അപ്പോൾ അവർ അത്ഭുതത്തോടെ പറഞ്ഞു: 'സുബ്ഹാനല്ലാഹ്! ഇന്നലെ രാത്രി ഞങ്ങൾ രണ്ടുപേരും പള്ളിയിൽ ഇരുന്ന് ഇതേ സ്ത്രീകളെ എങ്ങനെ പ്രയാസപ്പെടുത്താം (അവരുടെ കാര്യങ്ങൾ എങ്ങനെ കുറയ്ക്കാം) എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു!'"
അധ്യായം: മരണപ്പെട്ടവരുടെ സംസാരവും സലാം മടക്കലും
നാം മുൻപ് വിവരിച്ചതുപോലെ, മരണപ്പെട്ടവരുടെ സംസാരവും അവർക്ക് സലാം ചൊല്ലുമ്പോൾ അത് മടക്കുന്നതുമെല്ലാം സ്ഥിരപ്പെട്ട കാര്യങ്ങളാണ്. നബി ﷺ-യുടെ "അവർക്ക് മറുപടി നൽകാൻ സാധിക്കുകയില്ല" എന്ന വചനം ഇതിന് വിരുദ്ധമല്ല. കാരണം, ഇവിടെ ഉദ്ദേശിക്കുന്നത് ജീവിച്ചിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിലുള്ള സാധാരണ മറുപടി അവർക്ക് നൽകാൻ കഴിയില്ല എന്നതിനെയാണ്. മരണപ്പെട്ടവർ സംസാരിക്കും എന്നത് തെളിവുകളാൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്.
സ്വഹീഹുൽ ബുഖാരിയിൽ അബൂ സഈദിൽ ഖുദ്രി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു; നബി ﷺ അരുളി: "ഒരു ജനാസ കട്ടിലിൽ വെക്കപ്പെടുകയും പുരുഷന്മാർ അത് തങ്ങളുടെ ചുമലുകളിൽ എടുക്കുകയും ചെയ്താൽ, അത് ഒരു സ്വാലിഹായ (സദ്വൃത്തനായ) വ്യക്തിയുടേതാണെങ്കിൽ ആ ജനാസ പറയും: 'എന്നെ നിങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകൂ.' എന്നാൽ അത് നല്ലവനല്ലാത്ത ഒരാളുടേതാണെങ്കിൽ അത് [തന്റെ കുടുംബത്തോട്] പറയും: 'ഹാ കഷ്ടം! എന്നെയും കൊണ്ട് നിങ്ങൾ എങ്ങോട്ടാണ് ഈ പോകുന്നത്?' മനുഷ്യനൊഴികെ മറ്റെല്ലാ വസ്തുക്കളും ആ ശബ്ദം കേൾക്കും. മനുഷ്യൻ അത് കേൾക്കുകയാണെങ്കിൽ അവൻ ബോധരഹിതനായി വീണുപോകുമായിരുന്നു."
അനസ് (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "മരണപ്പെട്ട വ്യക്തിയെ ഖബറിൽ ഇരുമ്പ് കൊണ്ടുള്ള ചുറ്റികയാൽ അടിക്കപ്പെടുമ്പോൾ അവൻ ഉച്ചത്തിൽ നിലവിളിക്കും. മനുഷ്യനും ജിന്നുകളുമല്ലാത്ത മറ്റെല്ലാവരും ആ ശബ്ദം കേൾക്കുന്നതാണ്."
എന്നാൽ, "ആരെങ്കിലും വസ്വിയ്യത്ത് (മരണപത്രം) ചെയ്യാതെ മരണപ്പെട്ടാൽ, പരലോക നാളിൽ അവൻ സംസാരിക്കുകയില്ല" എന്ന് വന്നിട്ടുള്ള മർഫൂഅ് ആയ ഹദീസ് സ്വഹീഹായ (സ്ഥിരപ്പെട്ട) ഒന്നല്ല.
അബൂ മുഹമ്മദ് അൽ-കൂഫിയുടെ നിവേദനത്തിൽ, ഇബ്നുൽ മുൻകദിറിൽ നിന്ന്, ജാബിർ (റ) വഴി മർഫൂഅ് ആയി ഉദ്ധരിക്കപ്പെടുന്നു: "വസ്വിയ്യത്ത് (മരണപത്രം) ചെയ്യാതെ ആരെങ്കിലും മരണപ്പെട്ടാൽ, പരലോക നാൾ വരെ സംസാരിക്കാൻ അവന് അനുവാദം നൽകപ്പെടുകയില്ല."
അപ്പോൾ അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! അവർ ഖിയാമത്ത് നാളിന് മുൻപ് സംസാരിക്കുമോ?" അവിടുന്ന് അരുളി: "അതെ, അവർ പരസ്പരം സന്ദർശിക്കുകയും ചെയ്യും."
അബൂ അഹ്മദ് അൽ-ഹാകിം പറഞ്ഞു: "ഇത് നിഷേധിക്കപ്പെടേണ്ട (മുൻകർ ആയ) ഒരു ഹദീസാണ്, ഇതിലെ നിവേദകനായ അബൂ മുഹമ്മദ് അജ്ഞാതനായ (മജ്ഹൂൽ) ഒരു വ്യക്തിയുമാണ്."
ഇബ്നു അബിദ്ദുൻയാ, മുഹമ്മദ് ബിൻ അൽ-ഹുസൈനിൽ നിന്നും, അദ്ദേഹം സഈദ് ബിൻ ഖാലിദ് ബിൻ യസീദ് അൽ-അൻസ്വാരിയിൽ നിന്നും, അദ്ദേഹം ബസറക്കാരനായ ഒരു വ്യക്തിയിൽ നിന്നും ഉദ്ധരിക്കുന്നു; ഖബറുകൾ വെട്ടാറുള്ള ആ വ്യക്തി ഇപ്രകാരം പറഞ്ഞു:
"ഒരു ദിവസം ഞാൻ ഒരു ഖബർ വെട്ടുകയും അതിനടുത്ത് തലവെച്ച് കിടക്കുകയും ചെയ്തു. അപ്പോൾ ഉറക്കത്തിൽ രണ്ട് സ്ത്രീകൾ എന്റെ അടുക്കൽ വരുന്നത് ഞാൻ കണ്ടു. അതിലൊരു സ്ത്രീ പറഞ്ഞു: 'അല്ലാഹുവിന്റെ ദാസനേ! ഞങ്ങൾ നിന്നോട് അല്ലാഹുവിനെ മുൻനിർത്തി ആവശ്യപ്പെടുന്നു, ഈ സ്ത്രീയെ നീ ഞങ്ങളുടെ അരികിൽ നിന്ന് മാറ്റണം; അവളെ ഞങ്ങളുടെ അയൽപക്കത്ത് കൊണ്ടുവരരുത്.' ഞാൻ ഭയന്ന് ഞെട്ടിയുണർന്നു. അപ്പോഴതാ ഒരു സ്ത്രീയുടെ ജനാസയുമായി ആളുകൾ വരുന്നു! ഞാൻ അവരോട് പറഞ്ഞു: 'ഖബർ നിങ്ങളുടെ പിന്നിലുണ്ട് (അഥവാ മറ്റൊരു ഖബർ ചൂണ്ടിക്കാണിച്ചു).' അങ്ങനെ ഞാൻ അവരെ മറ്റൊരു ഖബറിലേക്ക് തിരിച്ചുവിട്ടു.
രാത്രിയായപ്പോൾ, ഇതാ ആ രണ്ട് സ്ത്രീകൾ വീണ്ടും എന്റെ അടുക്കൽ വരുന്നു! അതിലൊരു സ്ത്രീ എന്നോട് പറഞ്ഞു: 'അല്ലാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകട്ടെ. വലിയൊരു തിന്മയെയാണ് നിങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തന്നത്.' അപ്പോൾ ഞാൻ ചോദിച്ചു: 'നിന്റെ കൂടെയുള്ളവൾ നീ സംസാരിച്ചതുപോലെ എന്നോട് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?' അവൾ മറുപടി പറഞ്ഞു: 'അവൾ വസ്വിയ്യത്ത് ചെയ്യാതെയാണ് മരണപ്പെട്ടത്. വസ്വിയ്യത്ത് ചെയ്യാതെ മരിക്കുന്നവർക്ക് പരലോക നാൾ വരെ സംസാരിക്കാൻ അനുവാദമില്ല എന്നത് യഥാർത്ഥ്യമാണ്.'"
ഒൻപതാം അധ്യായം: ബർസഖിൽ മരണപ്പെട്ടവരുടെ ആത്മാക്കൾ എവിടെയായിരിക്കും എന്നതിനെക്കുറിച്ചുള്ള വിവരണം
പ്രവാചകന്മാരുടെ ആത്മാക്കൾ
പ്രവാചകന്മാരെ (അലൈഹിമുസ്സലാം) സംബന്ധിച്ചിടത്തോളം, അവരുടെ ആത്മാക്കൾ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉന്നതമായ 'ഇല്ലിയ്യീനിൽ' (അഅ്‌ലാ ഇല്ലിയ്യീൻ) ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സ്വഹീഹായ നിവേദനത്തിൽ സ്ഥിരപ്പെട്ടിട്ടുള്ളതുപോലെ, റസൂലുല്ലാഹി ﷺ തങ്ങളുടെ വഫാത്തിന്റെ സമയത്ത് അവസാനം ഉച്ചരിച്ച വാക്ക് ഇപ്രകാരമായിരുന്നു: "അല്ലാഹുവേ, ഏറ്റവും ഉന്നതനായ കൂട്ടുകാരനിലേക്ക് (അർറഫീഖുൽ അഅ്‌ലാ)." വഫാത്താകുന്നതുവരെ അവിടുന്ന് ഇത് ആവർത്തിച്ചുകൊണ്ടിരുന്നു.
ഒരാൾ ഇബ്നു മസ്ഊദ് (റ)-നോട് ചോദിച്ചു: "റസൂലുല്ലാഹി ﷺ വഫാത്തായല്ലോ, ഇപ്പോൾ അവിടുന്ന് എവിടെയാണ്?" അദ്ദേഹം മറുപടി പറഞ്ഞു: "സ്വർഗ്ഗത്തിലാണ്."
ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ആത്മാക്കളുടെ സ്ഥാനം :-
എന്നാൽ ശുഹദാക്കളെ സംബന്ധിച്ചിടത്തോളം, ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം അവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.
സ്വഹീഹ് മുസ്‌ലിമിൽ മസ്റൂഖ് (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; അദ്ദേഹം പറഞ്ഞു: ഞങ്ങൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)-നോട് ഈ ആയത്തിനെക്കുറിച്ച് ചോദിച്ചു: "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചവരായി നിങ്ങൾ കരുതരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരും അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുകയുമാണ്." (ആലു ഇംറാൻ: 169).
അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞങ്ങൾ ഇതേക്കുറിച്ച് (നബി ﷺ-യോട്) ചോദിച്ചിരുന്നു. അപ്പോൾ അവിടുന്ന് അരുളി: 'അവരുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളുകളിലായിരിക്കും. അവയ്ക്ക് അർശിന് താഴെ തൂക്കപ്പെട്ട വിളക്കുകളുണ്ട് (കൂടുകളുണ്ട്). സ്വർഗ്ഗത്തിൽ അവർ ഉദ്ദേശിക്കുന്നിടത്തെല്ലാം അവ മേഞ്ഞുനടക്കും. പിന്നീട് ആ വിളക്കുകളിലേക്ക് തന്നെ മടങ്ങിയെത്തും. അപ്പോൾ അവരുടെ രക്ഷിതാവ് അവരുടെ നേരെ നോക്കിക്കൊണ്ട് ചോദിക്കും: നിങ്ങൾ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? അവർ പറയും: ഞങ്ങൾ സ്വർഗ്ഗത്തിൽ ഉദ്ദേശിക്കുന്നിടത്തെല്ലാം മേഞ്ഞുനടക്കുമ്പോൾ ഇനി ഞങ്ങൾ എന്താണ് ആഗ്രഹിക്കുക? മൂന്ന് തവണ അല്ലാഹു ഇത് ആവർത്തിക്കും. തങ്ങളോട് ചോദിക്കപ്പെടാതെ വിടുകയില്ല എന്ന് കാണുമ്പോൾ അവർ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ആത്മാക്കളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് തന്നെ നീ മടക്കിത്തരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; നിന്റെ മാർഗ്ഗത്തിൽ ഒരിക്കൽ കൂടി കൊല്ലപ്പെടാൻ വേണ്ടി! അവർക്ക് മറ്റ് ആവശ്യങ്ങളൊന്നുമില്ല എന്ന് കാണുമ്പോൾ അവരെ വിടപ്പെടും.'"
ഇമാം അഹ്മദ്, അബൂദാവൂദ്, അൽ-ഹാകിം എന്നിവർ സഈദ് ബിൻ ജുബൈർ വഴി ഇബ്നു അബ്ബാസ് (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; നബി ﷺ അരുളി: "ഉഹ്ദിൽ നിങ്ങളുടെ സഹോദരന്മാർക്ക് അപകടം സംഭവിച്ചപ്പോൾ (അവർ രക്തസാക്ഷികളായപ്പോൾ), അല്ലാഹു അവരുടെ ആത്മാക്കളെ പച്ചപ്പക്ഷികളുടെ ഉള്ളുകളിലാക്കി. അവ സ്വർഗ്ഗത്തിലെ അരുവികളിൽ വരികയും അവിടുത്തെ പഴങ്ങൾ തിന്നുകയും, അർശിന്റെ തണലിൽ തൂക്കപ്പെട്ട സ്വർണ്ണ വിളക്കുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു..."അർശിന്റെ തണലിൽ തൂക്കപ്പെട്ട സ്വർണ്ണ വിളക്കുകളിലേക്ക് (അവ മടങ്ങുകയും ചെയ്യുന്നു). അങ്ങനെ അവർ തങ്ങളുടെ ഉത്തമമായ ഭക്ഷണവും പാനീയവും വിശ്രമസ്ഥലവും കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: 'ഞങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കുന്നവരാണെന്നും ഞങ്ങൾക്ക് ഉപജീവനം നൽകപ്പെടുന്നുണ്ടെന്നും നമ്മുടെ സഹോദരങ്ങൾക്ക് ആര് എത്തിച്ചു കൊടുക്കും? എങ്കിൽ അവർ യുദ്ധത്തിൽ നിന്ന് പിന്മാറുകയോ ജിഹാദ് ചെയ്യുന്നതിൽ മടി കാണിക്കുകയോ ഇല്ലായിരുന്നു.' അപ്പോൾ അല്ലാഹു തആലാ അരുളി: 'നിങ്ങളെക്കുറിച്ചുള്ള ഈ വിവരം ഞാൻ അവർക്ക് എത്തിച്ചു കൊടുക്കാം.' അങ്ങനെ അല്ലാഹു തആലാ ഈ വചനം അവതരിപ്പിച്ചു: 'അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചവരായി നിങ്ങൾ കരുതരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിക്കുന്നവരും അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.'"
അബ്ദുള്ളാഹിബ്നു മന്ദയും മറ്റുള്ളവരും, ഇസ്മാഈൽ ബിൻ ഖന്നാറിൽ നിന്ന്, അത്വിയ്യ വഴി അബൂസഈദിൽ ഖുദ്രി (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; നബി ﷺ അരുളി: "ശുഹദാക്കളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളുകളിലായിരിക്കും, അവ സ്വർഗ്ഗത്തോപ്പുകളിൽ മേഞ്ഞുനടക്കും. പിന്നീട് അർശിൽ തൂക്കപ്പെട്ട വിളക്കുകളിലേക്ക് അവ മടങ്ങിയെത്തും. അപ്പോൾ പരിശുദ്ധനും പരമോന്നതനുമായ രക്ഷിതാവ് അവരോട് ചോദിക്കും: 'നിങ്ങൾക്ക് ഞാൻ നൽകിയ ഈ ആദരവിനേക്കാൾ വലിയൊരു ആദരവിനെക്കുറിച്ച് നിങ്ങൾക്കറിയാമോ?' അവർ പറയും: 'ഇല്ല, എങ്കിലും ഞങ്ങളുടെ ആത്മാക്കളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് നീ മടക്കിത്തരണമെന്നും, അങ്ങനെ നിന്റെ മാർഗ്ഗത്തിൽ ഞങ്ങൾ വീണ്ടും യുദ്ധം ചെയ്ത് രക്തസാക്ഷികളാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.'"
അബുശ്ശൈഖ് അൽ-അസ്ബഹാനിയും മറ്റുള്ളവരും, അബ്ദുല്ലാഹിബ്നു മൈമൂൻ വഴി, അദ്ദേഹത്തിന്റെ അമ്മാവനായ മുസ്അബ് ബിൻ സലീമിൽ നിന്ന്, അനസ് (റ) ഉദ്ധരിക്കുന്നു; നബി ﷺ അരുളി: "അല്ലാഹു ശുഹദാക്കളെ (പരലോകത്ത്) ഉയർത്തെഴുന്നേൽപ്പിക്കുക അർശിൽ തൂക്കപ്പെട്ട വിളക്കുകളിൽ കഴിയുന്ന വെളുത്ത പക്ഷികളുടെ ഉള്ളുകളിലായിട്ടായിരിക്കും."
ഇമാം അഹ്മദ് ഉദ്ധരിക്കുകയും ഇമാം തിർമിദി (ഇത് ഉദ്ധരിക്കുകയും) സ്വഹീഹാക്കുകയും ചെയ്ത, അംറ് ബിൻ ദീനാർ വഴി സുഹ്‌രിയിൽ നിന്ന്, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ കഅ്ബ് ബിൻ മാലിക്കിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ റസൂലുല്ലാഹി ﷺ അരുളി: "ശുഹദാക്കളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളിൽ മേഞ്ഞുനടക്കുന്ന പച്ചപ്പക്ഷികളിലാണ്." സുഹ്‌രിയിൽ നിന്ന് അംറ് ഇപ്രകാരമാണ് നിവേദനം ചെയ്തിട്ടുള്ളത്. എന്നാൽ സുഹ്‌രിയുടെ മറ്റ് സഹപ്രവർത്തകർ (അസ്ഹാബ്) നിവേദനം ചെയ്തതിൽ 'ശുഹദാക്കൾ' എന്ന് എടുത്തുപറഞ്ഞിട്ടില്ല; പകരം 'മുഅ്മിനിന്റെ ആത്മാവ്' എന്നാണ് അവർ പരാമർശിച്ചിട്ടുള്ളത്. ഇൻശാ അല്ലാഹ്, അവരുടെ ആ ഹദീസ് പിന്നീട് വരുന്നതാണ്.
സുഹ്‌രിയിൽ നിന്ന്, അദ്ദേഹം ഈസാ ബിൻ അബ്ദിറഹ്മാനിൽ നിന്ന്, അദ്ദേഹം ആമിർ ബിൻ സഅ്ദിൽ നിന്ന്, അദ്ദേഹം ഇസ്മാഈൽ ബിൻ ഉബൈദില്ലാഹിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്, ഉഹ്ദ് ശുഹദാക്കളെക്കുറിച്ച് നബി ﷺ പറഞ്ഞതായി ഉദ്ധരിച്ച ഇബാദ ബിൻ സ്വാലിഹിന്റെ ഹദീസ് നാം മുൻപ് വിവരിച്ചിട്ടുള്ളതാണ്. എന്നാൽ ആ ഹദീസ് നിഷേധിക്കപ്പെടേണ്ടതും (മുൻകർ), അതിലെ നിവേദകനായ അബൂ ഉബൈദ തികച്ചും ദുർബലനുമാണ് (ദഈഫ് ജിദ്ദൻ).
ഇബ്നു മന്ദ, യഹ്‌യ ബിൻ സ്വാലിഹ് വഴി, സഈദ് ബിൻ സുവൈദിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം ഇബ്നു ശിഹാബിനോട് (ഇമാം സുഹ്‌രി) മുഅ്മിനുകളുടെ ആത്മാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: "എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ശുഹദാക്കളുടെ ആത്മാക്കൾ അർശിൽ തൂക്കപ്പെട്ട പച്ചപ്പക്ഷികളെപ്പോലെയാണ്. അവ രാവെന്നോ പകലെന്നോ ഇല്ലാതെ സ്വർഗ്ഗത്തോപ്പുകളിൽ മേഞ്ഞുനടക്കുന്നു. എല്ലാ ദിവസവും അവ തങ്ങളുടെ പരിശുദ്ധനായ രക്ഷിതാവിന്റെ അടുക്കൽ വരികയും അല്ലാഹു അവയ്ക്ക് സലാം ചൊല്ലുകയും ചെയ്യുന്നു."
(ഗ്രന്ഥകർത്താവ് പറയുന്നു:) ഇതാണ് കൂടുതൽ ശരിയായിട്ടുള്ളത് (അഥവാ മുൻപ് പറഞ്ഞ കാര്യങ്ങളോട് കൂടുതൽ സാമ്യമുള്ളത്).
(സലഫുകളിൽ) പെട്ട ദ്വഹ്ഹാക്, ഇബ്രാഹിം അൽ-തൈമി തുടങ്ങിയ പ്രമുഖരും ശുഹദാക്കളുടെ ആത്മാക്കളെക്കുറിച്ച് ഇപ്രകാരം തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഇബ്നു മന്ദ, അബ്ദുറഹ്മാൻ ബിൻ സിയാദ് ബിൻ അൻഈം വഴി, ഹിബ്ബാൻ ബിൻ അബീ ജബലയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി ﷺ അരുളിയതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്: "ശുഹദാക്കൾ രക്തസാക്ഷികളാകുമ്പോൾ അല്ലാഹു അവർക്ക് ഏറ്റവും മനോഹരമായ ഒരു ശരീരം നൽകും. പിന്നീട് അവരുടെ ആത്മാവിനോട് പറയപ്പെടും: 'നീ ഈ ശരീരത്തിലേക്ക് പ്രവേശിക്കുക.' അങ്ങനെ ആ ആത്മാവ് തന്റെ ആദ്യത്തെ ശരീരത്തോട് (ഭൗതിക ശരീരത്തോട്) ചെയ്യപ്പെടുന്ന കാര്യങ്ങളിലേക്ക് നോക്കുകയും സംസാരിക്കുകയും ചെയ്യും. അവർ തന്റെ സംസാരം കേൾക്കുന്നുണ്ടെന്നും തങ്ങളെ നോക്കുന്നുണ്ടെന്നുമാണ് ആ ആത്മാവ് കരുതുക. ഒടുവിൽ അവന്റെ പത്നിമാർ—അതായത് ഹൂറിലീങ്ങൾ—അവന്റെ അടുക്കൽ വരികയും അവനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നത് വരെ ഇത് തുടരും."
ഈ തെളിവുകളെ ശക്തിപ്പെടുത്തുന്ന മറ്റൊരു സംഭവം സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്‌ലിമിലും) ജാബിർ (റ)-ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: ഉഹ്ദ് യുദ്ധദിവസം ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ ഞാൻ എവിടെയായിരിക്കും?" നബി ﷺ അരുളി: "സ്വർഗ്ഗത്തിൽ." അതുകേട്ടയുടനെ അവൻ തന്റെ കയ്യിലുണ്ടായിരുന്ന ഈത്തപ്പഴങ്ങൾ എറിഞ്ഞുകളയുകയും, പിന്നീട് രക്തസാക്ഷിയാകുന്നതുവരെ യുദ്ധം ചെയ്യുകയും ചെയ്തു.
സ്വഹീഹ് മുസ്ലിമിൽ അനസ് (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; ബദ്‌ർ യുദ്ധദിവസം നബി ﷺ തന്റെ അനുചരന്മാരോട് അരുളി: "ആകാശഭൂമികളോളം വിശാലമായ സ്വർഗ്ഗത്തിലേക്ക് നിങ്ങൾ എഴുന്നേൽക്കുവിൻ." (തുടർന്ന് ഹദീസിൽ) ഉമൈർ ബിൻ അൽ-ഹുമാം (റ)-ന്റെ സംഭവം വിവരിക്കുന്നുണ്ട്.
സ്വഹീഹുൽ ബുഖാരിയിൽ മുഗീറ ബിൻ ശുഅ്ബ (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "നമ്മുടെ രക്ഷിതാവിന്റെ സന്ദേശത്തെക്കുറിച്ച് നമ്മുടെ പ്രവാചകൻ ﷺ നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്; നമ്മിൽ നിന്ന് ആര് കൊല്ലപ്പെട്ടാലും അവൻ സ്വർഗ്ഗ പൂങ്കാവനത്തിലേക്ക് ചേക്കേറുന്നതാണെന്ന്."
അതിൽ തന്നെ (ബുഖാരിയിൽ) മിസ്‌വർ ബിൻ മഖ്‌റമ, മർവാൻ ബിൻ അൽ-ഹകം എന്നിവരിൽ നിന്ന് നിവേദനം; ഉമർ (റ) നബി ﷺ-യോട് പറഞ്ഞതായി:- ഹുദൈബിയാ ദിവസം (ഉമർ റ നബി ﷺ-യോട് ചോദിച്ചു): 'നമ്മളിൽ നിന്ന് കൊല്ലപ്പെട്ടവർ സ്വർഗ്ഗത്തിലും അവരിൽ നിന്ന് കൊല്ലപ്പെട്ടവർ നരകത്തിലുമല്ലേ?'"
സ്വഹീഹ് മുസ്‌ലിമിൽ അബൂമൂസാ അൽ-അശ്അരി (റ)-ൽ നിന്ന്, നബി ﷺ അരുളിയതായി നിവേദനം ചെയ്യുന്നു: "തീർച്ചയായും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ വാളുകളുടെ തണലിന് കീഴിലാണ്."
സ്വഹീഹുൽ ബുഖാരിയിൽ അനസ് (റ)-ൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ബദ്‌ർ യുദ്ധദിവസം ഹാരിഥഃ (റ) എന്ന ചെറുപ്പക്കാരന് അപകടം സംഭവിച്ചു (അദ്ദേഹം രക്തസാക്ഷിയായി). അപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ നബി ﷺ-യുടെ അടുക്കൽ വന്നുകൊണ്ട് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! ഹാരിഥയ്ക്ക് എന്നോടുള്ള സ്ഥാനം അങ്ങേക്ക് അറിയാമല്ലോ. അവൻ സ്വർഗ്ഗത്തിലാണെങ്കിൽ ഞാൻ ക്ഷമിക്കുകയും പ്രതിഫലം ഇച്ഛിക്കുകയും ചെയ്യും. എന്നാൽ മറ്റൊരിടത്താണെങ്കിൽ (നരകത്തിലാണെങ്കിൽ) ഞാൻ എന്ത് ചെയ്യുമെന്ന് അങ്ങ് കാണുകതന്നെ ചെയ്യും." അപ്പോൾ നബി ﷺ അരുളി: "നിനക്ക് നാശം! അതൊരു ഒരൊറ്റ സ്വർഗ്ഗമാണോ? തീർച്ചയായും അത് നിരവധി സ്വർഗ്ഗത്തോപ്പുകളാണ്; അവൻ വസിക്കുന്നത് ഫിർദൗസ് എന്ന ഉന്നത സ്വർഗ്ഗത്തിലാണ്."
ഇമാം തിർമിദിയും അൽ-ഹാകിമും ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു; നബി ﷺ അരുളി: "ജാഅ്ഫർ (റ) മലക്കുകളോടൊപ്പം (സ്വർഗ്ഗത്തിൽ) പറന്നുനടക്കുന്നത് ഞാൻ കണ്ടു."
ഇമാം അഹ്മദ്, അബൂ യഅ്‌ലാ, ഇബ്നു അബിദ്ദുൻയാ എന്നിവർ ഥാബിത് വഴി അനസ് (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി ﷺ-ക്ക് നല്ല സ്വപ്നങ്ങൾ ഇഷ്ടമായിരുന്നു. അവിടുന്ന് ചോദിക്കാറുണ്ടായിരുന്നു: "നിങ്ങളിൽ ആരെങ്കിലും ഇന്ന് സ്വപ്നം കണ്ടിട്ടുണ്ടോ?" അങ്ങനെ ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അത് അവിടുത്തേക്ക് വിവരിച്ചുകൊടുക്കും, അവിടുന്ന് അതിൽ സന്തോഷിക്കുകയും ചെയ്യും. ഒരു ദിവസം ഒരു സ്ത്രീ വന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഞാൻ സ്വപ്നത്തിൽ കണ്ടു; ഞാൻ പുറപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചതുപോലെ. അപ്പോഴതാ ഞാനും ഇന്നയിന്ന ആളുകളും (അങ്ങനെ അവൾ പന്ത്രണ്ട് പുരുഷന്മാരെ എണ്ണിപ്പറഞ്ഞു). അതിന് മുൻപായി റസൂലുല്ലാഹി ﷺ ഒരു സൈനിക വ്യൂഹത്തെ (സരിയ്യഃ) യുദ്ധത്തിനായി നിയോഗിച്ചിട്ടുണ്ടായിരുന്നു. (സ്വപ്നത്തിൽ) ആ പന്ത്രണ്ട് പേരെയും കൊണ്ടുവരപ്പെട്ടു; അവരുടെ കഴുത്തിലെ ഞരമ്പുകളിൽ നിന്ന് രക്തം ഒഴുക്കുന്നുണ്ടായിരുന്നു. പിന്നീട് അവരോട് പറയപ്പെട്ടു: 'നിങ്ങൾ ബർസഖിലെ (രണ്ടാം ലോകത്തെ) നദിയിലേക്ക് പോവുക.' അങ്ങനെ അവരതിൽ മുങ്ങി നിവർന്നപ്പോൾ അവരുടെ മുഖങ്ങൾ പൗർണ്ണമി ചന്ദ്രനെപ്പോലെ തിളങ്ങി! പിന്നീട് അവർക്കായി സ്വർണ്ണക്കസേരകൾ കൊണ്ടുവരപ്പെട്ടു, അവരതിൽ ഇരുന്നു. തുടർന്ന് അവർക്കായി ഒരു സ്വർണ്ണത്താലത്തിൽ പഴുക്കാത്ത ഈത്തപ്പഴങ്ങൾ (ബുസ്റ്) കൊണ്ടുവരപ്പെട്ടു; അവർക്കത് ഇഷ്ടമുള്ളതുപോലെ അവർ മറിച്ചുനോക്കി തിന്നാൻ തുടങ്ങി. അവർ ഉദ്ദേശിച്ച പഴങ്ങളെല്ലാം അവർ തിന്നു, ഞാനും അവരുടെ കൂടെ തിന്നു."
പിന്നീട് ആ യുദ്ധത്തിൽ നിന്ന് വിവരവുമായി വന്ന ആൾ (ബശീർ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നയിന്ന കാര്യങ്ങളാണ് സംഭവിച്ചത്. യുദ്ധത്തിൽ ഇന്നയിന്ന ആളുകൾക്ക് അപകടം സംഭവിച്ചു (അവർ രക്തസാക്ഷികളായി); അങ്ങനെ പന്ത്രണ്ട് പേർ വഫാത്തായി." അപ്പോൾ നബി ﷺ അരുളി: "ആ സ്ത്രീയെ എന്റെ അടുക്കൽ വിളിക്കൂ." അവൾ വന്നപ്പോൾ അവിടുന്ന് അരുളി: "നീ കണ്ട സ്വപ്നം ഈ വ്യക്തിയോട് വിവരിച്ചു കൊടുക്കൂ." അങ്ങനെ അവൾ അത് വിവരിച്ചപ്പോൾ ആ വ്യക്തി പറഞ്ഞു: "അവൾ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്; ഇന്നയിന്ന ആളുകൾക്ക് തന്നെയാണ് അപകടം സംഭവിച്ചത്."
ഇബ്നു ഉയൈന, അബ്ദുള്ളാഹിബ്നു അബീ യസീദിൽ നിന്ന് നിവേദനം ചെയ്യുന്നു; ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ശുഹദാക്കളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളുകളിലായി സ്വർഗ്ഗത്തിൽ സഞ്ചരിക്കുകയും സ്വർഗ്ഗപ്പഴങ്ങൾ തിന്നുകയും ചെയ്യുന്നു."
മഅ്‌മർ, ഖത്താദയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, ശുഹദാക്കളുടെ ആത്മാക്കൾ വെളുത്ത പക്ഷികളുടെ രൂപത്തിലായിരിക്കും; അവ സ്വർഗ്ഗപ്പഴങ്ങളിൽ നിന്ന് തിന്നുന്നതാണ്."
അബൂ ആസ്വിം, സൗർ ബിൻ യസീദിൽ നിന്നും, അദ്ദേഹം ഖാലിദ് ബിൻ മഅ്ദാനിൽ നിന്നും, അദ്ദേഹം അബ്ദുല്ലാഹി ബിൻ അംറ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "രക്തസാക്ഷികളുടെ (ശുഹദാക്കളുടെ) ആത്മാക്കൾ കുരുവികളെപ്പോലെയുള്ള പക്ഷികളുടെ ഉള്ളുകളിലാണ്. അവർ പരസ്പരം തിരിച്ചറിയുകയും സ്വർഗ്ഗത്തിലെ പഴങ്ങളിൽ നിന്ന് ഭക്ഷണം നൽകപ്പെടുകയും ചെയ്യുന്നു."
ഇബ്നുൽ മുബാറക്, സാഇദയിൽ നിന്നും, അദ്ദേഹം മൈസറത്തുൽ അശ്ജഇയ്യിൽ നിന്നും, അദ്ദേഹം ഇക്രിമയിൽ നിന്നും, അദ്ദേഹം ഇബ്നു അബ്ബാസ്(റ)വിൽ നിന്നും, അദ്ദേഹം കഅ്ബിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ജന്നത്തുൽ മഅ്‌വ എന്നത് പച്ചപ്പക്ഷികളുള്ള ഒരു സ്വർഗ്ഗമാണ്, അതിൽ രക്തസാക്ഷികളുടെ ആത്മാക്കൾ മേഞ്ഞുനടക്കുന്നു."
ഇതേപ്രകാരം അത്വിയ്യ, ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഞാൻ കഅ്ബിനോട് പറഞ്ഞു: "ഞാൻ താങ്കളോട് ഒരു കാര്യത്തെക്കുറിച്ച് ചോദിക്കാം. അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (ഖുർആനിൽ) ഉള്ളതാണെങ്കിൽ താങ്കൾ എനിക്ക് പറഞ്ഞുതരുക, ഇനി അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഇല്ലാത്തതാണെങ്കിൽ താങ്കൾ എന്നോട് സംസാരിക്കേണ്ടതില്ല." അങ്ങനെ അദ്ദേഹം ചില കാര്യങ്ങൾ പരാമർശിച്ചു. അപ്പോൾ കഅ്ബ് പറഞ്ഞു: "നീ എന്നോട് ചോദിച്ചതെല്ലാം അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഉള്ളത് തന്നെയാണ്." അദ്ദേഹം പറഞ്ഞു: "എന്നാൽ ജന്നത്തുൽ മഅ്‌വയെ സംബന്ധിച്ചിടത്തോളം, അത് പച്ചപ്പക്ഷികളുടെ ഉള്ളുകളിലായി രക്തസാക്ഷികളുടെ ആത്മാക്കൾ കഴിയുന്ന ഒരു സ്വർഗ്ഗമാണ്; അവ സ്വർഗ്ഗത്തിലെ വിളക്കുകളിലേക്ക് അഭയം തേടുന്നു."
അബൂ അൽ-മുഗീറ അബ്ദുൽ ഖുദ്ദൂസ് ബിൻ അൽ-ഹജ്ജാജ്, അംറു ബിൻ അംറ് അൽ-അഹ്മൂസിയിൽ നിന്നും, അദ്ദേഹം അസ്സഫ്‌ർ ബിൻ നുസൈറിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അബുദ്ദർദാഅ്(റ)വിനോട് രക്തസാക്ഷികളുടെ ആത്മാക്കളെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അവ അർശിന് (സിംഹാസനത്തിന്) താഴെ തൂക്കിയിട്ടിരിക്കുന്ന വിളക്കുകളിലുള്ള പച്ചപ്പക്ഷികളാണ്. അവ സ്വർഗ്ഗത്തിൽ ഉദ്ദേശിക്കുന്നിടത്തെല്ലാം മേഞ്ഞുനടക്കുന്നു, പിന്നീട് ആ വിളക്കുകളിലേക്ക് തന്നെ മടങ്ങിയെത്തുന്നു."
മുജാഹിദിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു; അദ്ദേഹം പറഞ്ഞു: "രക്തസാക്ഷികൾ സ്വർഗ്ഗത്തിലല്ല ഉള്ളത്, എന്നാൽ അവർക്ക് അവിടെനിന്നും ഭക്ഷണം നൽകപ്പെടുന്നുണ്ട്."
ആദം ബിൻ അബീ ഇയാസ്, വർഖാഇൽ നിന്നും, അദ്ദേഹം ഇബ്നു അബീ നജീഹിൽ നിന്നും, അദ്ദേഹം മുജാഹിദിൽ നിന്നും നിവേദനം ചെയ്യുന്നു:-"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചവരായി നീ കണക്കാക്കരുത്..." (ആൽ ഇംറാൻ: 169) എന്ന സൂക്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "(അവർ) തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ ജീവനുള്ളവരാണ്, സ്വർഗ്ഗത്തിലെ പഴങ്ങളിൽ നിന്ന് അവർക്ക് ഭഷണം നൽകപ്പെടുന്നു; അതിന്റെ സുഗന്ധം അവർ ആസ്വദിക്കുന്നു, എന്നാൽ അവർ അതിനുള്ളിൽ (പ്രവേശിച്ചിട്ട്) ഇല്ല."
ഇബ്നുൽ മുബാറക്, ഇബ്നു ജുറൈജിൽ നിന്നും, അദ്ദേഹം മുജാഹിദിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "അവർ സ്വർഗ്ഗത്തിലല്ല ഉള്ളത്, എങ്കിലും അതിന്റെ പഴങ്ങളിൽ നിന്ന് അവർ ഭക്ഷിക്കുകയും അതിന്റെ സുഗന്ധം ആസ്വദിക്കുകയും ചെയ്യുന്നു."
ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്ത വചനത്തെ മുൻനിർത്തി ഈ അഭിപ്രായത്തിന് തെളിവ് പിടിക്കപ്പെടാറുണ്ട്; ആസ്വിം ബിൻ ഉമർ ബിൻ ഖതാദ, മഹ്മൂദ് ബിൻ ലബീദിൽ നിന്നും, അദ്ദേഹം ഇബ്നു അബ്ബാസ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "രക്തസാക്ഷികൾ (ശുഹദാക്കൾ) സ്വർഗ്ഗത്തിന്റെ കവാടത്തിലുള്ള 'ബാരിഖ്' എന്ന നദിക്കരികിൽ, പച്ചപ്പുതപ്പുള്ള (അല്ലെങ്കിൽ പച്ചനിറത്തിലുള്ള കുടീരത്തിൽ) ആണുള്ളത്. അവർക്കുള്ള ഭക്ഷണം രാവിലെയും വൈകുന്നേരവും അവിടെ പുറപ്പെടും."
ഇബ്നു മന്ദഃ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് "സ്വർഗ്ഗത്തിലെ ബാരിഖ് നദിക്കരികിൽ..." എന്ന പദപ്രയോഗത്തോടെയാണ്.
ഈ നദി സ്വർഗ്ഗത്തിന് പുറത്താണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇബ്നു ഇസ്ഹാഖ് ഇവിടെ 'മുദല്ലിസ്' (വ്യക്തമല്ലാത്ത നിവേദന രീതി സ്വീകരിക്കുന്നയാൾ) ആണ്, അദ്ദേഹം ഇവിടെ താൻ നേരിട്ട് കേട്ടതാണെന്ന് വ്യക്തമാക്കുന്ന പദപ്രയോഗമല്ല നടത്തിയിട്ടുള്ളത്. ഒരുപക്ഷേ, ഈ വചനം പൊതുവായ രക്തസാക്ഷികളെക്കുറിച്ചായിരിക്കാം. എന്നാൽ അർശിന് താഴെയുള്ള വിളക്കുകളിൽ കഴിയുന്നവർ രക്തസാക്ഷികളിലെ സവിശേഷ വ്യക്തിത്വങ്ങളായിരിക്കാം. അല്ലെങ്കിൽ, ഇവിടെ 'ശുഹദാക്കൾ' എന്ന് ഉദ്ദേശിച്ചത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്ത് കൊല്ലപ്പെട്ടവരെയല്ല, മറിച്ച് പ്ലേഗ് ബാധിച്ച് മരിച്ചവർ, വയറുവേദനയാൽ മരിച്ചവർ, മുങ്ങിമരിച്ചവർ എന്നിങ്ങനെ രക്തസാക്ഷികളാണെന്ന് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട മറ്റുള്ളവരെക്കുറിച്ചായിരിക്കാം.
അതിനാൽ, മുൻപ് കടന്നുപോയ ഹദീസുകളെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ളതാണ്. അവയിൽ ചിലതിൽ ഈ സൂക്തം അവർക്കുവേണ്ടിയാണ് അവതരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. അതായത്: "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചവരായി നീ കണക്കാക്കരുത്..." എന്ന അല്ലാഹുവിന്റെ വചനം, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവരെക്കുറിച്ച് കൃത്യമായി വ്യക്തമാക്കുന്നതാണ്.
സത്യവിശ്വാസം സാക്ഷാത്കരിക്കുകയും അതിന് സാക്ഷ്യം വഹിക്കപ്പെടുകയും ചെയ്തവർക്കും 'ശഹീദ്' എന്ന് പ്രയോഗിക്കാറുണ്ട്. കാരണം അല്ലാഹു തആലാ അരുളുന്നു: "അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ സിദ്ദീഖീങ്ങളും (സത്യസന്ധരും) ശുഹദാക്കളും (സാക്ഷ്യം വഹിക്കുന്നവരും)..." (അൽ-ഹദീദ്: 19).
ഇബ്നു അബീ നജീഹ്, മുജാഹിദിൽ നിന്ന് നിവേദനം ചെയ്യുന്നു; ഈ സൂക്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "അവർ തങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചവരാണെന്ന് തങ്ങൾക്ക് തന്നെ സാക്ഷ്യം വഹിക്കുന്നു."
സുഫ്യാൻ ഒരു വ്യക്തിയിൽ നിന്നും, അദ്ദേഹം മുജാഹിദിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഓരോ സത്യവിശ്വാസിയും സിദ്ദീഖും (സത്യസന്ധൻ) ശഹീദും (സാക്ഷ്യം വഹിക്കുന്നവൻ/രക്തസാക്ഷി) ആണ്." തുടർന്ന് അദ്ദേഹം ഈ സൂക്തം ഓതി: "അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ സിദ്ദീഖീങ്ങളും ശുഹദാക്കളും..." (അൽ-ഹദീദ്: 19).
ഇബ്നു അബീ ഹാതിം, രിശ്ദീൻ ബിൻ സഅ്ദിന്റെ നിവേദന പരമ്പരയിലൂടെ, അദ്ദേഹം ഇബ്നു അഖീലിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "നിങ്ങളെല്ലാവരും സിദ്ദീഖുമാരും ശുഹദാക്കളുമാണ്." അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: "അബൂഹുറൈറയേ, താങ്കൾ എന്താണ് ഈ പറയുന്നത്?" അദ്ദേഹം പറഞ്ഞു: "നിങ്ങൾ വേണമെങ്കിൽ ഈ സൂക്തം ഓതിനോക്കൂ: 'അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ സിദ്ദീഖീങ്ങളും ശുഹദാക്കളും...'"
ഇബ്നു ജരീർ, ഇസ്മാഈൽ ബിൻ യഹ്‌യ അത്തീമിയുടെ പരമ്പരയിലൂടെ, അദ്ദേഹം ഇബ്നു അജ്‌ലാനിൽ നിന്നും, അദ്ദേഹം സെയ്ദ് ബിൻ അസ്ലമിൽ നിന്നും, അദ്ദേഹം അൽ-ബറാഅ് ബിൻ ആസിബിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും ഉദ്ധരിക്കുന്നു; അവിടുന്ന് അരുളി: "എന്റെ ഉമ്മത്തിലെ സത്യവിശ്വാസികൾ ശുഹദാക്കളാണ്." തുടർന്ന് റസൂൽ ﷺ ഈ സൂക്തം പാരായണം ചെയ്തു: "അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവർ തന്നെയാണ് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ സിദ്ദീഖീങ്ങളും ശുഹദാക്കളും..." (എന്നാൽ ഈ നിവേദന പരമ്പരയിലെ) ഇസ്മാഈൽ എന്നയാൾ വളരെ ദുർബലനായ (ളഈഫ്) നിവേദകനാണ്.
അല്ലാഹുവിന്റെ ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ വന്ന കാര്യങ്ങൾ ഇതിന് ബലം നൽകുന്നുണ്ട്: "...നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി." (അൽ-ബഖറ: 143). അതായത്, പ്രവാചകന്മാർ തങ്ങളുടെ ദൗത്യം എത്തിച്ചുകൊടുത്തു എന്നതിന് ഈ ഉമ്മത്ത് (മുസ്‌ലിം സമുദായം) നൽകുന്ന സാക്ഷ്യമാണിത്.
ഏതായാലും, മുൻപ് കടന്നുപോയ ഹദീസുകളെല്ലാം വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷിയെ (ശഹീദിനെ) സംബന്ധിച്ചാണ്; അതിൽ മറ്റ് വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ ഇബ്നു ഇസ്ഹാഖിന്റെ ഹദീസിന്റെ കാര്യത്തിൽ മാത്രമാണ് പുനപ്പരിശോധന ആവശ്യമുള്ളത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
അധ്യായം:- രക്തസാക്ഷികൾ ഒഴികെയുള്ള സത്യവിശ്വാസികളുടെ ആത്മാക്കളുടെ സ്ഥാനം
രക്തസാക്ഷികൾ (ശുഹദാക്കൾ) ഒഴികെയുള്ള ബാക്കി സത്യവിശ്വാസികളുടെ കാര്യം പറയുകയാണെങ്കിൽ, അവർ രണ്ട് വിഭാഗമായി തിരിയുന്നു: മതപരമായ കൽപനകൾ ബാധകമായവർ (അഹ്‌ലു തക്‌ലീഫ്), കൽപനകൾ ബാധകമല്ലാത്തവർ (ഗൈറു അഹ്‌ലി തക്‌ലീഫ്).
അതിൽ ഒന്നാമത്തെ വിഭാഗം: മതപരമായ കൽപനകൾ ബാധകമല്ലാത്തവരാണ്; സത്യവിശ്വാസികളുടെ കുട്ടികളെപ്പോലെയുള്ളവർ. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും (ജുംഹൂർ) അഭിപ്രായത്തിൽ അവർ സ്വർഗ്ഗത്തിലാണ്. ഇക്കാര്യത്തിൽ പണ്ഡിത ഐക്യമുണ്ടെന്ന് (ഇജ്മാഅ്) ഇമാം അഹ്മദ് ഉദ്ധരിച്ചിട്ടുണ്ട്. ജഅ്ഫർ ബിൻ മുഹമ്മദിന്റെ നിവേദനത്തിൽ അദ്ദേഹം പറയുന്നു: "അവരുടെ കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല; അതായത് അവർ സ്വർഗ്ഗത്തിലാണ്."
അൽ-മൈമൂനിയുടെ നിവേദനത്തിൽ അദ്ദേഹം പറയുന്നു: "അവർ സ്വർഗ്ഗത്തിലാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല." അൽ-ഖല്ലാൽ, ഹമ്പൽ വഴിയായി ഇമാം അഹ്മദിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് നമ്മൾ സമ്മതിക്കുകയും, സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടവയാണെന്ന് നമ്മൾ വിശ്വസിക്കുകയും ചെയ്യുന്നു. അല്ലാഹു അസ്സ വ ജല്ല (ഫിർഔന്റെ ആളുകളെക്കുറിച്ച്) അരുളിയിരിക്കുന്നു: 'രാവിലെയും വൈകുന്നേരവും അവർ നരകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു...' (ഗാഫിർ: 46)."
അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: "മുസ്‌ലിംകളുടെ മക്കളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളുകളിലായി സ്വർഗ്ഗത്തിൽ മേഞ്ഞുനടക്കുന്നു; അവരുടെ പിതാവായ ഇബ്രാഹീം നബി അവരെ സംരക്ഷിക്കുന്നു. സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നതിന് ഇത് തെളിവാണ്." അതുപോലെതന്നെ മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണെന്ന് ഇമാം ഷാഫിഇയും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
പൂർവ്വികരിൽ (സലഫുകളിൽ) നിന്ന് അവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണെന്നതിന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്; അൽ-ലൈസ്, അബൂ ഖൈസിൽ നിന്നും, അദ്ദേഹം ഹുദൈലിൽ നിന്നും, അദ്ദേഹം ഇബ്നു മസ്ഊദ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "രക്തസാക്ഷികളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളുകളിലാണ്; സ്വർഗ്ഗത്തിൽ അവർ ഉദ്ദേശിക്കുന്നിടത്തെല്ലാം അവ സഞ്ചരിക്കുന്നു. എന്നാൽ മുസ്‌ലിംകളുടെ കുട്ടികളുടെ ആത്മാക്കൾ ചെറിയ കുരുവികളുടെ (അസാഫീർ) ഉള്ളുകളിലാണ്; അവ സ്വർഗ്ഗത്തിൽ ഉദ്ദേശിക്കുന്നിടത്തെല്ലാം മേഞ്ഞുനടക്കുന്നു, പിന്നീട് അർശിന് താഴെ തൂക്കിയിട്ടിരിക്കുന്ന വിളക്കുകളിലേക്ക് മടങ്ങിയെത്തുന്നു."
ഇബ്നു അബീ ഹാതിം ഇത് ഉദ്ധരിച്ചിട്ടുണ്ട്. സൗരിയും അഅ്മഷും അബൂ ഖൈസിൽ നിന്ന്, അദ്ദേഹം ഹുദൈലിൽ നിന്ന് എന്ന പരമ്പരയിലൂടെ ഇത് നിവേദനം ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഇബ്നു മസ്ഊദിന്റെ പേര് പരാമർശിച്ചിട്ടില്ല (അഥവാ ഹുദൈലിന്റെ സ്വന്തം വാക്കായിട്ടാണ് നൽകിയിട്ടുള്ളത്).
അൽ-ബൈഹഖി, ഇക്രിമ വഴി ഇബ്നു അബ്ബാസിൽ നിന്നും, അദ്ദേഹം കഅ്ബിൽ നിന്നും ഇതിന് സമാനമായി ഉദ്ധരിച്ചിട്ടുണ്ട്. അൽ-ഖല്ലാൽ, ലൈസിന്റെ പരമ്പരയിലൂടെ, അബൂ സുബൈറിൽ നിന്ന്, അദ്ദേഹം ഉബൈദ് ബിൻ ഉമൈറിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "തീർച്ചയായും സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്, അതിന് പശുവിന്റെ അകിടുകൾ പോലെയുള്ള മുലക്കണ്ണുകളുണ്ട്. സ്വർഗ്ഗത്തിലെ കുട്ടികൾക്ക് അതിൽ നിന്നാണ് പാലൂട്ടപ്പെടുന്നത്; അവർ വളർന്ന് വലിയവരാകുന്നതുവരെ (അതിൽ നിന്ന് കുടിക്കുന്നു)."
ഇബ്നു അബീ ഹാതിം തന്റെ നിവേദന പരമ്പരയിലൂടെ ഖാലിദ് ബിൻ മഅ്ദാനിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "സ്വർഗ്ഗത്തിൽ 'തൂബാ' എന്ന് വിളിക്കപ്പെടുന്ന ഒരു വൃക്ഷമുണ്ട്. അതിന്റെ ശാഖകളെല്ലാം അകിടുകളാണ്; സ്വർഗ്ഗത്തിലെ കുട്ടികൾക്ക് അതിൽ നിന്നാണ് പാലൂട്ടപ്പെടുന്നത്. ഗർഭപാത്രത്തിൽ നിന്ന് പൂർണ്ണ വളർച്ചയെത്താതെ പുറത്തുവരുന്ന കുട്ടികൾ (സഖ്‌ത്വ്) സ്വർഗ്ഗത്തിലെ നദികളിലൊന്നിലായിരിക്കും കഴിയുക. അന്ത്യനാൾ സംഭവിക്കുന്നത് വരെ അവർ അതിൽ മറിഞ്ഞു മറിഞ്ഞ് (സുഖമായി) കഴിച്ചുകൂട്ടും; പിന്നീട് അവർ നാൽപ്പത് വയസ്സുള്ളവരായി പുനരുജ്ജീവിപ്പിക്കപ്പെടും."
സ്വഹീഹ് മുസ്‌ലിമിൽ വന്നിട്ടുള്ള ഒരു ഹദീസ് ഇതിന്റെ ശരിവെക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: (പ്രവാചകന്റെ മകൻ) ഇബ്രാഹീം മരണപ്പെട്ടപ്പോൾ നബി ﷺ അരുളി: "തീർച്ചയായും ഇബ്രാഹീം എന്റെ മകനാണ്, അവൻ മുലകുടി മാറുന്നതിന് മുൻപാണ് മരണപ്പെട്ടിരിക്കുന്നത്. തീർച്ചയായും സ്വർഗ്ഗത്തിൽ അവന് മുലകുടി പൂർത്തിയാക്കാൻ രണ്ട് പോറ്റമ്മമാർ (മുലയൂട്ടുന്നവർ) ഉണ്ട്."
ഇബ്നു മാജയും ഇബ്നു അബ്ബാസിന്റെ ഹദീസിൽ നിന്ന് ഇതിന് സമാനമായി ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അഹ്മദ്, അൽ-ബറാഅ് ബിൻ ആസിബിന്റെ ഹദീസിൽ നിന്ന് ഇതിന് സമാനമായി ഉദ്ധരിച്ചിട്ടുണ്ട്.
സഈദ് ബിൻ മൻസൂർ, ഇസ്മാഈൽ ബിൻ അയ്യാഷിൽ നിന്നും, അദ്ദേഹം അബ്ദുല്ലാഹി ബിൻ ഉസ്മാൻ ബിൻ ഖുസൈമിൽ നിന്നും, അദ്ദേഹം മക്ഹൂലിൽ നിന്നും ഉദ്ധരിക്കുന്നു; തീർച്ചയായും റസൂൽ ﷺ അരുളി: "സത്യവിശ്വാസികളുടെ കുട്ടികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളിൽ കുരുവികളുടെ രൂപത്തിലാണ് കഴിയുന്നത്; അവരുടെ പിതാവായ ഇബ്രാഹീം നബി (അലൈഹിസ്സലാം) അവരെ സംരക്ഷിക്കുന്നു."
ഇതേപ്രകാരം അലി ബിൻ ഉസ്മാൻ അൽ-ലാഹിഖി, ഹമ്മാദ് ബിൻ സലമയിൽ നിന്നും, അദ്ദേഹം ഇബ്നു ഖുസൈമിൽ നിന്നും, അദ്ദേഹം മക്ഹൂലിൽ നിന്നും നിവേദനം ചെയ്യുന്നു. എന്നാൽ അദ്ദേഹം (കുരുവികൾ എന്നതിന് പകരം) "സ്വർഗ്ഗത്തിലെ പച്ചക്കുരുവികൾ" എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് ഒരു 'മുർസൽ' (താബഈ പ്രവാചകനിലേക്ക് നേരിട്ട് ചേർത്തുദ്ധരിക്കുന്ന) ഹദീസാണ്. ഇതിന്റെ പദപ്രയോഗങ്ങൾ, സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നതിന് തെളിവായി മുൻപ് കടന്നുപോയ ഇമാം അഹ്മദ് സ്വീകരിച്ച ഹദീസിനോട് സാമ്യമുള്ളതാണ്.
മറ്റൊരു പരമ്പരയിലൂടെ ഇത് 'മുത്തസ്വിൽ' ആയി (നിവേദക പരമ്പര മുറിയാതെ) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; അബ്ദുറഹ്മാൻ ബിൻ സാബിത് ബിൻ സൗബാൻ, അത്വാഅ് ബിൻ ഖുറയിൽ നിന്നും, അദ്ദേഹം അബ്ദുല്ലാഹി ബിൻ ളമ്‌റയിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും ഉദ്ധരിക്കുന്നു; അവിടുന്ന് അരുളി: "സത്യവിശ്വാസികളുടെ കുട്ടികളെ സ്വർഗ്ഗത്തിൽ ഇബ്രാഹീം നബി സംരക്ഷിക്കുന്നു." ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിലും, അൽ-ഹാകിം തന്റെ മുസ്തദ്റകിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. അൽ-ഹാകിം പറഞ്ഞു: ഇത് നിവേദക പരമ്പര ശരിയായ (സ്വഹീഹ്) ഹദീസാണ്.
ഇമാം അഹ്മദ്, മൂസാ ബിൻ ദാവൂദ് വഴി, അദ്ദേഹം ഇബ്നു സൗബാനിൽ നിന്ന് എന്ന പരമ്പരയിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ മൂസാ ഇത് നബി ﷺ യിലേക്ക് ചേർത്തുദ്ധരിക്കുന്നതിൽ (റഫ്അ് ചെയ്യുന്നതിൽ) സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇബ്നു സൗബാനിൽ നിന്ന് ഒന്നിലധികം പേർ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്, അവരാരും ഇത് നബി ﷺ യിലേക്ക് ചേർത്തുദ്ധരിക്കുന്നതിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല.
മറ്റൊരു പരമ്പരയിലൂടെ, മുഅമ്മലിന്റെ നിവേദനത്തിൽ, സുഫ്യാനിൽ നിന്നും, അദ്ദേഹം ഇബ്നുൽ അസ്ബഹാനിയിൽ നിന്നും, അദ്ദേഹം അബൂ ഹാസിമിൽ നിന്നും, അദ്ദേഹം അബൂഹുറൈറ(റ)വിൽ നിന്നും, അദ്ദേഹം നബി ﷺ യിൽ നിന്നും ഉദ്ധരിക്കുന്നു; അവിടുന്ന് അരുളി: "മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലെ ഒരു പർവ്വതത്തിലാണുള്ളത്. ഇബ്രാഹീം നബിയും സാറയും (അലൈഹിമസ്സലാം) അവരെ സംരക്ഷിക്കുന്നു. അന്ത്യനാൾ ആകുമ്പോൾ അവർ തങ്ങളുടെ മാതാപിതാക്കളിലേക്ക് ഏൽപ്പിക്കപ്പെടും."
ഇതേപ്രകാരം മുഹമ്മദ് ബിൻ അബ്ദില്ല ബിൻ നുമൈർ, വകീഇൽ നിന്നും, അദ്ദേഹം സുഫ്യാനിൽ നിന്നും ഇത് നബി ﷺ യിലേക്ക് ചേർത്തുദ്ധരിച്ചിട്ടുണ്ട് (മർഫൂഅ് ആയി). എന്നാൽ ഇബ്നു മഹ്ദിയും അബൂ നുഐമും ഇത് സുഫ്യാനിൽ നിന്ന് സ്വഹാബിയുടെ വാക്കായിട്ടാണ് (മൗഖൂഫ് ആയി) നിവേദനം ചെയ്തത്. ഇമാം ദാറഖുത്വ്‌നി പറഞ്ഞു: മൗഖൂഫ് ആയ നിവേദനമാണ് കൂടുതൽ ശരിയായിട്ടുള്ളത്.
ഇതിന് തെളിവായി ഇമാം ബുഖാരി, സമുറത്തു ബിൻ ജുൻദുബ്(റ)വിൽ നിന്ന്, നബി ﷺ യെ തൊട്ട് ഉദ്ധരിച്ച നീണ്ട ഹദീസും സ്വീകരിക്കാവുന്നതാണ്; തീർച്ചയായും അവിടുന്ന് തന്റെ സ്വപ്നത്തിൽ ജിബ്‌രീലും മീക്കാഈലും വന്ന് തന്നെ കൂട്ടിക്കൊണ്ടുപോയതായി കണ്ടു. അതിൽ അവിടുന്ന് ഒരു നീണ്ട ഹദീസ് പരാമർശിക്കുന്നുണ്ട്:
"അങ്ങനെ ഞങ്ങൾ നടന്നു, ഒടുവിൽ പച്ചപ്പുനിറഞ്ഞ ഒരു തോട്ടത്തിൽ എത്തിച്ചേർന്നു. അതിൽ വലിയൊരു വൃക്ഷമുണ്ടായിരുന്നു. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ഒരു വൃദ്ധനും അദ്ദേഹത്തിന് ചുറ്റും കുട്ടികളുമുണ്ട്. ആ വൃക്ഷത്തിനടുത്ത് ഒരാൾ അതിന്റെ മുന്നിൽ തീ കത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർ എന്നെയും കൂട്ടി ആ വൃക്ഷത്തിന് മുകളിലേക്ക് കയറി. അതിനുശേഷം അവർ എന്നെ ഒരു വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിച്ചു; അതിനേക്കാൾ മനോഹരമായ ഒരു വീട് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അതിൽ പുരുഷന്മാരും വൃദ്ധന്മാരും യുവാക്കളും സ്ത്രീകളും കുട്ടികളുമുണ്ട്. പിന്നീട് അവർ എന്നെ അവിടെനിന്ന് പുറത്തിറക്കി വീണ്ടും ആ വൃക്ഷത്തിന് മുകളിലേക്ക് കയറ്റി. എന്നിട്ട് അതിനേക്കാൾ ഭംഗിയുള്ളതും ശ്രേഷ്ഠവുമായ മറ്റൊരു വീട്ടിലേക്ക് എന്നെ പ്രവേശിപ്പിച്ചു. അതിൽ വൃദ്ധന്മാരും യുവാക്കളുമുണ്ട്..."
ഈ ഹദീസിന്റെ ബാക്കി ഭാഗത്ത് ഇങ്ങനെ കാണാം: "അവർ (മലക്കുകൾ) പറഞ്ഞു: ആ വൃക്ഷത്തിന്റെ ചുവട്ടിലുള്ള വൃദ്ധൻ ഇബ്രാഹീം നബി (അലൈഹിസ്സലാം) ആണ്; അദ്ദേഹത്തിന് ചുറ്റുമുള്ള കുട്ടികൾ ജനങ്ങളുടെ മക്കളാണ്." മറ്റൊരു നിവേദനത്തിൽ "പ്രകൃതിദത്തമായ ശുദ്ധിയിൽ (ഫിത്വ്‌റത്തിൽ) മരണപ്പെട്ട എല്ലാ കുട്ടികളും" എന്നും, വേറൊരു നിവേദനത്തിൽ "ഫിത്വ്‌റത്തിൽ ജനിച്ചവർ" എന്നും കാണാം. (മലക്കുകൾ പറഞ്ഞു:) "താങ്കൾ ആദ്യം പ്രവേശിച്ച വീട് പൊതുവായ സത്യവിശ്വാസികളുടെ ഭവനമാണ്; എന്നാൽ ഈ രണ്ടാമത്തെ വീട് രക്തസാക്ഷികളുടെ (ശുഹദാക്കളുടെ) ഭവനമാണ്."
അബൂ ഖാലിദ്, അബൂ റജാഅ് അൽ-ഉതാരിദിയിൽ നിന്നും, അദ്ദേഹം സമുറയിൽ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം തന്റെ ഹദീസിൽ പറഞ്ഞു: ഞാൻ ചോദിച്ചു: "അപ്പോൾ ആ തോട്ടം (റൗദ) എന്താണ്?" അദ്ദേഹം പറഞ്ഞു: "അത് കുട്ടികളുടേതാണ്. അവരെ ഇബ്രാഹീം നബിയെ ഏൽപ്പിച്ചിരിക്കുകയാണ്, അന്ത്യനാൾ വരെ അദ്ദേഹം അവരെ വളർത്തും."
ത്വബറാനിയും ഹാകിമും സലീം ബിൻ ആമിറിന്റെ ഹദീസിൽ നിന്നും, അദ്ദേഹം അബൂ ഉമാമയിൽ നിന്നും നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു: "ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരാൾ എന്നെയും കൂട്ടിക്കൊണ്ട് പരുക്കനായ ഒരു മലയിലേക്ക് നടന്നു..." എന്ന് തുടങ്ങി അദ്ദേഹം ഹദീസ് പൂർണ്ണമായി ഉദ്ധരിച്ചു. അതിലുണ്ട്: "പിന്നീട് അദ്ദേഹം എന്നെയും കൂട്ടി മുന്നോട്ട് പോയി, ഒടുവിൽ രണ്ട് നദികൾക്കിടയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഏതാനും ആൺകുട്ടികളുടെ അടുത്തെത്തി. ഞാൻ ചോദിച്ചു: 'ആരാണ് ഇവർ?' അദ്ദേഹം പറഞ്ഞു: 'ഇവർ വിശ്വാസികളുടെ മക്കളാണ്, അവരുടെ പിതാവായ ഇബ്രാഹീം നബി (അലൈഹിസ്സലാം) ആണ് ഇവരെ പരിപാലിക്കുന്നത്.' പിന്നീട് അദ്ദേഹം എന്നെയും കൂട്ടി വീണ്ടും മുന്നോട്ട് പോയി, ഒടുവിൽ ഞാൻ മൂന്ന് വ്യക്തികളുടെ അടുത്തെത്തി. ഞാൻ ചോദിച്ചു: 'ആരാണ് ഇവർ?' അദ്ദേഹം പറഞ്ഞു: 'ഇത് ഇബ്രാഹീം, മൂസ, ഈസ (അലൈഹിമുസ്സലാം) എന്നിവരാണ്, അവർ അങ്ങയെ കാത്തിരിക്കുകയാണ്.'"
ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, വിശ്വാസികളുടെ മക്കൾ പൊതുവായി സ്വർഗ്ഗത്തിലാണെന്ന് സാക്ഷ്യം വഹിക്കാമെങ്കിലും, വ്യക്തിപരമായി ഓരോരുത്തരെയും എടുത്ത് അങ്ങനെ സാക്ഷ്യം വഹിക്കാൻ പാടില്ലെന്നാണ്. ഇബ്നു റാഹവൈഹിയിൽ നിന്ന് ഇസ്ഹാഖ് ബിൻ മൻസൂറും ഹർബും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. നിർദ്ദിഷ്ടനായ ഒരു കുട്ടിയുടെ പിതാവ് യഥാർത്ഥ വിശ്വാസിയാണോ എന്ന് (ബാഹ്യമായല്ലാതെ) ഉറപ്പിച്ചു പറയാൻ കഴിയാത്തതുകൊണ്ടായിരിക്കാം ഇത്. അങ്ങനെയുള്ള സാഹചര്യത്തിൽ അവൻ വിശ്വാസികളുടെ മക്കളിൽ പെട്ടവനാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. അതിനാൽ, അവരുടെ പിതാക്കളുടെ ഈമാന്റെ (വിശ്വാസത്തിന്റെ) കാര്യത്തിൽ മൗനം പാലിക്കുന്നത് പോലെ, വ്യക്തിപരമായി ആ കുട്ടികളുടെ കാര്യത്തിലും മൗനം പാലിക്കേണ്ടതുണ്ട് (തീർപ്പ് കൽപ്പിക്കരുത്).
വിശ്വാസികളുടെ മക്കളുടെ കാര്യത്തിൽ വിധി കൽപ്പിക്കാതെ മൗനം പാലിക്കുക എന്ന നിലപാടാണ് മുൻഗാമികളായ (സലഫുകൾ) ഒരു വിഭാഗം സ്വീകരിച്ചിട്ടുള്ളതെന്ന് ഇബ്നു അബ്ദിൽ ബർ ഉദ്ധരിക്കുന്നു. ഹമ്മാദ് ബിൻ സെയ്ദ്, ഹമ്മാദ് ബിൻ സലമ, ഇബ്നുൽ മുബാറക്, ഇസ്ഹാഖ് എന്നിവർ ഈ കൂട്ടത്തിൽ പെടുന്നു. എന്നാൽ ഈ അഭിപ്രായം വളരെ ദൂരൂഹവും (ദുർബലവും) ആണ്. പൊതുവായ ചില പ്രമാണങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം അവർ ഇങ്ങനെയൊരു നിലപാടിലേക്ക് എത്തിയത്, എന്നാൽ ആ പ്രമാണങ്ങൾ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് ബഹുദൈവാരാധകരുടെ (മുശ്രിക്കുകളുടെ) മക്കളെക്കുറിച്ചായിരിക്കാം.
അതുപോലെ തന്നെ (കുട്ടികളുടെ കാര്യത്തിൽ) മൗനം പാലിക്കുക എന്ന അഭിപ്രായം തിരഞ്ഞെടുത്തവരിൽ അഥ്റം, ബൈഹഖി തുടങ്ങിയ ഒരു വിഭാഗവുമുണ്ട്. ഇബ്നു അബ്ബാസ് (റ) പിന്നീട് ഈ അഭിപ്രായത്തിലേക്ക് തന്നെ മടങ്ങിയതായും പരാമർശിക്കപ്പെടുന്നുണ്ട്. ഇമാം അഹ്മദ് പ്രസ്താവിച്ചത്, ഇബ്നു അബ്ബാസ് അങ്ങനെ പറഞ്ഞിട്ടുള്ളത് മുശ്രിക്കുകളുടെ (ബഹുദൈവാരാധകരുടെ) മക്കളെക്കുറിച്ചാണെന്നാണ്. ബൈഹഖിയും പൊതുവായ ചില നിവേദനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിലപാട് സ്വീകരിച്ചത്. അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസിന്റെ ചില പദങ്ങളിൽ ഉള്ളതുപോലെ, കുട്ടികളെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "അവർ ജീവിച്ചിരുന്നെങ്കിൽ എന്താണ് പ്രവർത്തിക്കുമായിരുന്നത് എന്ന് അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ." എന്നാൽ, മുശ്രിക്കുകളുടെ മക്കളെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോഴാണ് നബി ﷺ അങ്ങനെ പറഞ്ഞതെന്ന് വിശ്വസ്തരായ ഹദീസ് മനഃപാഠമാക്കിയവർ (ഹുഫ്ഫാദ്) രേഖപ്പെടുത്തിയിട്ടുണ്ട്.
(കുട്ടികളുടെ പരലോക വിധിയുടെ കാര്യത്തിൽ) മൗനം പാലിക്കണം എന്ന് വാദിക്കുന്നവർ, ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസ് തെളിവായി സ്വീകരിക്കുന്നു. ഫുദൈൽ ബിൻ അംറ്, ആഇഷ ബിൻത് ത്വൽഹയിൽ നിന്നും, അവർ സത്യവിശ്വാസികളുടെ മാതാവ് ആഇഷ (റ) യിൽ നിന്നും നിവേദനം ചെയ്യുന്നു; ആഇഷ (റ) പറഞ്ഞു: "ഒരു ആൺകുട്ടി മരണപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു: 'അവന് മംഗളം! സ്വർഗ്ഗത്തിലെ പക്ഷികളിൽ ഒരു പക്ഷി (അഥവാ അവൻ സ്വർഗ്ഗസ്ഥനായി).' അപ്പോൾ റസൂലുള്ളാഹി ﷺ പറഞ്ഞു: 'ഹേ ആഇഷാ, അല്ലാഹു സ്വർഗ്ഗത്തെ സൃഷ്ടിക്കുകയും അതിന് അവകാശികളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്, അവരെയവൻ സൃഷ്ടിച്ചത് അവരുടെ പിതാക്കളുടെ മുതുകുകളിൽ ആയിരിക്കുമ്പോഴാണ്. അതുപോലെ അവൻ നരകത്തെയും സൃഷ്ടിച്ചു, അതിനും അവകാശികളെ നിശ്ചയിച്ചു, അവരെയവൻ സൃഷ്ടിച്ചതും അവരുടെ പിതാക്കളുടെ മുതുകുകളിൽ ആയിരിക്കുമ്പോഴാണ് എന്ന് നിനക്കറിയില്ലേ?'"
ഇമാം മുസ്‌ലിം മറ്റൊരു വഴിയിലൂടെയും ഇത് ഉദ്ധരിച്ചിട്ടുണ്ട്: ത്വൽഹ ബിൻ യഹ്‌യ തന്റെ അമ്മായിയായ ആഇഷ ബിൻത് ത്വൽഹ വഴി, അവർ ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു: "അൻസാരികളിൽ പെട്ട ഒരു ആൺകുട്ടിയുടെ ജനാസ നമസ്‌കാരത്തിനായി റസൂലുള്ളാഹി ﷺ ക്ഷണിക്കപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഇയാൾക്ക് മംഗളം! സ്വർഗ്ഗത്തിലെ പക്ഷികളിൽ ഒരു പക്ഷി. ഇയാൾ ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ല, ആ പ്രായത്തിലേക്ക് എത്തിയതുമില്ല.' അപ്പോൾ നബി ﷺ പറഞ്ഞു: 'അല്ലെങ്കിൽ അത് കൂടാതെ മറ്റൊന്നുമാകാം ഹേ ആഇഷാ! തീർച്ചയായും അല്ലാഹു സ്വർഗ്ഗത്തിന് ചില അവകാശികളെ സൃഷ്ടിച്ചിട്ടുണ്ട്; അവരെ അതിനായി സൃഷ്ടിക്കുമ്പോൾ അവർ അവരുടെ പിതാക്കളുടെ മുതുകുകളിൽ (ബീജരൂപത്തിൽ) ആയിരുന്നു. അവൻ നരകത്തിനും ചില അവകാശികളെ സൃഷ്ടിച്ചിട്ടുണ്ട്; അവരെ അതിനായി സൃഷ്ടിക്കുമ്പോഴും അവർ അവരുടെ പിതാക്കളുടെ മുതുകുകളിൽ ആയിരുന്നു.'"
എന്നാൽ ഇമാം അഹ്മദ് (റഹ്) ഈ ഹദീസിനെ ത്വൽഹ ബിൻ യഹ്‌യ എന്ന നിവേദകൻ ഉള്ളതിനാൽ ദുർബലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: "അദ്ദേഹം നിഷേധിക്കപ്പെടേണ്ട (മുംകർ) ഹദീസുകൾ നിവേദനം ചെയ്യാറുണ്ട്." ഈ ഹദീസിനെക്കുറിച്ച് ഇബ്നു മഈൻ പറഞ്ഞത്: "അദ്ദേഹം ശക്തനായ ഒരു നിവേദകനല്ല" എന്നാണ്.
ഫുദൈൽ ബിൻ അംറ്, ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്ത വഴി പരിശോധിച്ചാൽ ഇമാം അഹ്മദ് പറയുന്നത്: "ഫുദൈൽ ഇത് ത്വൽഹ ബിൻ യഹ്‌യയിൽ നിന്ന് തന്നെയാണ് കേട്ടിട്ടുള്ളത് എന്നാണ് ഞാൻ കരുതുന്നത്." അതായത് ഫുദൈൽ അത് മറ്റൊരാളിൽ നിന്ന് കേട്ട്, തന്റെ ഗുരുവിന്റെ പേര് വെളിപ്പെടുത്താതെ (തദ്‌ലീസ് ചെയ്ത്) ആഇഷ ബിൻത് ത്വൽഹയിൽ നിന്ന് നേരിട്ട് കേട്ട രീതിയിൽ നിവേദനം ചെയ്തതാകാം.
അഖീലിയും ഇതേ കാര്യം പരാമർശിക്കുന്നുണ്ട്; ഈ ഹദീസ് ത്വൽഹയുടെ ഹദീസിലൂടെയല്ലാതെ സംരക്ഷിക്കപ്പെട്ടിട്ടില്ല (അറിയപ്പെട്ടിട്ടില്ല).
ഇമാം മുസ്‌ലിം തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസ് ഇതിന് വിരുദ്ധമായി നിലകൊള്ളുന്നുണ്ട്. അബുസ്സലീൽ, അബൂ ഹസ്സനിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ അബൂഹുറൈറ (റ) യോട് പറഞ്ഞു: 'എന്റെ രണ്ട് ആൺമക്കൾ മരണപ്പെട്ടുപോയി. അതുകൊണ്ട്..." (തുടർന്ന് അബൂഹുറൈറ (റ) നബിയിൽ നിന്ന് കുട്ടികൾ സ്വർഗ്ഗത്തിലെത്തുമെന്ന് സുവിശേഷം അറിയിക്കുന്ന ഭാഗമാണ് ഹദീസിലുള്ളത്).
ഞങ്ങളുടെ മരിച്ചവരെക്കുറിച്ച് ഞങ്ങളുടെ മനസ്സിന് ആശ്വാസം നൽകുന്ന വല്ല ഹദീസും അല്ലാഹുവിന്റെ റസൂലിൽ ﷺ നിന്ന് അങ്ങ് കേട്ടിട്ടുണ്ടോ?" അബൂഹുറൈറ (റ) പറഞ്ഞു: "അതേ, അവരുടെ കുട്ടികൾ സ്വർഗ്ഗത്തിലെ ചെറുശലഭങ്ങളാണ് (അവിടെ സ്വതന്ത്രമായി വിഹരിക്കുന്നവരാണ്). അവരിൽ ഒരാൾ തന്റെ പിതാവിനെ — അല്ലെങ്കിൽ മാതാപിതാക്കളെ — കണ്ടുമുട്ടും. എന്നിട്ട് അവൻ അവരുടെ വസ്ത്രത്തിലോ — അല്ലെങ്കിൽ അവരുടെ കൈകളിലോ — പിടിക്കും; ഞാൻ ഇപ്പോൾ നിങ്ങളുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിച്ചിരിക്കുന്നത് പോലെ. അല്ലാഹു അവനെയും അവന്റെ മാതാപിതാക്കളെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് വരെ അവൻ ആ പിടി വിടുകയില്ല."
സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്‌ലിമിലും) അനസ് (റ) നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു: "ഒരു മുസ്‌ലിമിന്റെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ മരണപ്പെടുകയാണെങ്കിൽ, ആ കുട്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്താൽ അവൻ (ആ മുസ്‌ലിം) സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല." ഇക്കാരണത്താൽ തന്നെയാണ് ഇമാം അഹ്മദ് (റഹ്) പ്രസ്താവിച്ചത്: "കുട്ടികൾ അവരുടെ മാതാപിതാക്കൾക്ക് (സ്വർഗ്ഗപ്രവേശനത്തിന്) പ്രതീക്ഷ നൽകുന്നവരാണ്, പിന്നെ എങ്ങനെയാണ് അവരുടെ കാര്യത്തിൽ സംശയിക്കുക?" അതായത്, ആ കുട്ടികൾ കാരണം അവരുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗപ്രവേശം പ്രതീക്ഷിക്കപ്പെടുന്നു എന്നാണ് ഇതിനർത്ഥം.
ചിലപ്പോൾ നബി ﷺ ആദ്യഘട്ടത്തിൽ മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണെന്ന് സാക്ഷ്യം വഹിക്കുന്നത് വിലക്കിയിട്ടുണ്ടാകാം; അതിനെക്കുറിച്ചുള്ള കൃത്യമായ അറിവ് (വഹ്യ് മുഖേന) ലഭിക്കുന്നതിന് മുമ്പായിരുന്നു അത്. കാരണം അത്തരം സാക്ഷ്യപ്പെടുത്തലുകൾക്ക് വ്യക്തമായ പ്രമാണത്തിന്റെ (അറിവിന്റെ) ആവശ്യമുണ്ട്. പിന്നീട് അല്ലാഹു നബിക്ക് അതിനെക്കുറിച്ചുള്ള അറിവ് നൽകുകയും, അതിനുശേഷം അദ്ദേഹം അത് ജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ടാകാം. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
രണ്ടാം ഭാഗം
രക്തസാക്ഷികൾ (ശുഹദാക്കൾ) ഒഴികെയുള്ള സത്യവിശ്വാസികളിലെ ഉത്തരവാദിത്തമുള്ളവർ (അഹ്‌ലുത്തക്‌ലീഫ്)
പണ്ടുകാലം മുതലും അടുത്തകാലത്തുമായി പണ്ഡിതന്മാർ ഇതിൽ ഭിന്നാഭിപ്രായക്കാരാണ്. ഇമാം അഹ്മദിൽ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാണ്: "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണ്." അൽ-ഖല്ലാൽ തന്റെ 'അസ്സുന്ന' എന്ന ഗ്രന്ഥത്തിൽ ഒന്നിലധികം ആളുകളിൽ നിന്ന്, ഹൻബലിൽ നിന്ന് ഉദ്ധരിച്ച് ഇത് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അബൂ അബ്ദില്ല (ഇമാം അഹ്മദ്) പറയുന്നത് ഞാൻ കേട്ടു: "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണ്." മറ്റൊരു സ്ഥാനത്ത് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും, അവിശ്വാസികളുടെ ആത്മാക്കൾ നരകത്തിലുമാണ്. ശരീരങ്ങൾ ഈ ദുനിയാവിലാണ്; അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ഉദ്ദേശിക്കുന്നവരോട് കരുണ കാണിക്കുകയും ചെയ്യുന്നു."
അബൂ അബ്ദില്ല പറഞ്ഞു: "അവ രണ്ടും (സ്വർഗ്ഗവും നരകവും) നശിച്ചുപോകുന്നവയാണെന്ന് നാം പറയുകയില്ല. മറിച്ച്, അല്ലാഹുവിന്റെ അറിവനുസരിച്ച് അവ രണ്ടും ശാശ്വതമായി നിലനിൽക്കുന്നവയാണ്. അല്ലാഹു അവ രണ്ടിലും തന്റെ ഉദ്ദേശ്യം പൂർത്തിയാക്കുന്നു. ഉറച്ചുനിൽക്കാനായി നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. അവൻ നമുക്ക് നേർവഴി കാണിച്ചുതന്നതിന് ശേഷം നമ്മുടെ ഹൃദയങ്ങളെ അവൻ തെറ്റിക്കാതിരിക്കട്ടെ."
അദ്ദേഹത്തിന്റെ വാക്കുകൾ: "അവ രണ്ടും നശിച്ചുപോകുന്നവയാണെന്ന് നാം പറയുകയില്ല" എന്നതിനർത്ഥം സ്വർഗ്ഗത്തെയും നരകത്തെയുമാണ്. ഹൻബലിന്റെ സംസാരത്തിന്റെ തുടക്കത്തിൽ പറയുന്നത്, അബൂ അബ്ദില്ല 'ഖിസ്സത്തു ളിറാർ' (ളിറാറിന്റെ സംഭവം) ഉദ്ധരിച്ചുവെന്നാണ്. സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെടുന്ന കാര്യത്തിലുള്ള പണ്ഡിതന്മാരുടെ ഭിന്നാഭിപ്രായത്തെക്കുറിച്ചാണ് അദ്ദേഹം ഇവിടെ പറയുന്നത്. ഖാളി (ന്യായാധിപൻ) ളിറാറിന്റെ രക്തം ചിന്താൻ (വധിക്കാൻ) ഉത്തരവിട്ടിരുന്നു, അതിനാൽ മരണപ്പെടുന്നത് വരെ അദ്ദേഹം ഒളിവിൽ കഴിഞ്ഞു. അബൂ അബ്ദില്ല പറഞ്ഞു: "ഇതൊരു കുഫ്ര് (അവിശ്വാസം) ആണ്. അതായത് അവ രണ്ടും പിന്നീട് (ഇനിയാണ്) സൃഷ്ടിക്കപ്പെടുക എന്ന് പറയുന്നത്."
ഹൻബൽ പറഞ്ഞു: അബൂ അബ്ദില്ലയോട് ഞാൻ ചോദിച്ചു: "അവ രണ്ടും സൃഷ്ടിക്കപ്പെട്ടവയാണെങ്കിൽ അവയ്ക്ക് നാശമുണ്ടോ എന്ന് പറയുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം?" തുടർന്ന് അദ്ദേഹം ഇമാം അഹ്‌മദിൽ നിന്നുള്ള ഈ മറുപടി ഉദ്ധരിച്ചു.
അവ രണ്ടിൽ നിന്നും നാശമെന്ന അവസ്ഥയെ അഹ്‌മദ് നിഷേധിക്കുക മാത്രമാണ് ചെയ്തത് എന്ന് പറയുന്നത് ശരിയല്ല. അതിനാൽ ഇത് ശരിവെക്കുന്നു...
ഇമാം ഇബ്നുൽ ഖയ്യിം തന്റെ 'കിതാബുർ റൂഹ്' എന്ന ഗ്രന്ഥത്തിൽ (പേജ്: 107) പറയുന്നു:"സത്യവിശ്വാസികളുടെ ആത്മാക്കൾ ഏഴാം ആകാശത്തിലെ 'ഇല്ലിയ്യീനി'ലും, അവിശ്വാസികളുടെ ആത്മാക്കൾ ഏഴാം ഭൂമിയിലെ 'സിജ്ജീനി'ലുമാണ് എന്ന് പറയുന്നവരുടെ അഭിപ്രായം; മുൻഗാമികളായ (സലഫുകൾ) ഒരുവിഭാഗം ആളുകൾ പറഞ്ഞിട്ടുള്ള കാര്യമാണിത്. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളുമുണ്ട്... തുടർന്ന് അദ്ദേഹം പറഞ്ഞു: എന്നാൽ ഇത് അവ അവിടെത്തന്നെ സ്ഥിരമായി താമസിക്കുന്നു എന്നതിനെയല്ല സൂചിപ്പിക്കുന്നത്. മറിച്ച്, ആത്മാക്കൾ അവയുടെ രക്ഷിതാവിന്റെ മുന്നിൽ ഹാജരാക്കാനായി മുകളിലേക്ക് ഉയർത്തപ്പെടുന്നു, തുടർന്ന് അല്ലാഹു അതിന്റെ കാര്യത്തിൽ കൽപ്പന പുറപ്പെടുവിക്കുന്നു. അങ്ങനെ ആ ആത്മാവ് 'ഇല്ലിയ്യീനിന്റെ' ആളുകളിൽ പെട്ടതാണോ അതോ 'സിജ്ജീനിന്റെ' ആളുകളിൽ പെട്ടതാണോ എന്ന് രേഖപ്പെടുത്തപ്പെടുന്നു. പിന്നീട് ചോദ്യം ചെയ്യലിനായി അത് ഖബറിലേക്ക് തന്നെ മടക്കപ്പെടുന്നു. ശേഷം അത് അതിനായി ഒരുക്കപ്പെട്ടിട്ടുള്ള സ്ഥാനത്തേക്ക് മടങ്ങുന്നു. അങ്ങനെ സത്യവിശ്വാസികളുടെ ആത്മാക്കൾ അവരുടെ പദവികൾക്കനുസരിച്ച് ഇല്ലിയ്യീനിലും, അവിശ്വാസികളുടെ ആത്മാക്കൾ അവരുടെ സ്ഥാനങ്ങൾക്കനുസരിച്ച് സിജ്ജീനിലും ആയിരിക്കും."
സ്വർഗ്ഗം മാത്രം അവശേഷിക്കുകയും നരകം നശിക്കുകയും ചെയ്യുമെന്ന വ്യാഖ്യാനത്തെ ഇതിന് ശേഷമുള്ള വരികൾ അസാധുവാക്കുന്നുണ്ട്. അതായത് അദ്ദേഹത്തിന്റെ ഈ വാക്ക്: "അവ രണ്ടും അല്ലാഹുവിന്റെ അറിവനുസരിച്ച് ശാശ്വതമായി നിലനിൽക്കുന്നവയാണ്." ഇത് അത്തരം തെറ്റായ ധാരണകളെയും സംശയങ്ങളെയും പൂർണ്ണമായി ഇല്ലാതാക്കുകയും, അവ രണ്ടിനും ഒരുമിച്ച് ശാശ്വത നിലനിൽപ്പുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഇത് ഏതുപോലെയാണെന്നാൽ, നീ ഇപ്രകാരം പറയുന്നതുപോലെയാണ്: "സൈദും അമറും അറിയുകയില്ല." ഇവിടെ രണ്ടുപേരിൽ ഒരാൾക്ക് മാത്രം അറിവില്ല എന്നല്ല, മറിച്ച് രണ്ടുപേർക്കും അറിവില്ല എന്ന അർത്ഥം വരാൻ സാധ്യതയുണ്ട്. എന്നാൽ അതിനുശേഷം നീ ഇപ്രകാരം പറയുകയാണെങ്കിൽ: "മറിച്ച് അവർ രണ്ടുപേരും വിവരമില്ലാത്തവരാണ്", അപ്പോൾ ആ സംശയം നീങ്ങുകയും രണ്ടുപേരിലും അജ്ഞത ഒരേപോലെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യും. അതുപോലെതന്നെ, ഒരു വാചകത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തമാക്കുന്ന തെളിവുകളോ സൂചനകളോ ഇല്ലാതെ, രണ്ടു കാര്യങ്ങളിൽ നിന്ന് ഒന്നിനെ മാത്രം ഒഴിവാക്കിക്കൊണ്ട് അത്തരം നിഷേധ പ്രയോഗങ്ങൾ നടത്താറില്ല. പൊതുവായ അർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ, ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ 'മറിച്ച്' (ബൽ) എന്ന വാക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല.
ഉദാഹരണത്തിന് ഇപ്രകാരം പറയാൻ പാടില്ല: "ഉപകരണവും തീയും അവശേഷിക്കുകയില്ല" (ഇവിടെ തീ മാത്രം അവശേഷിക്കുമെന്ന ഉദ്ദേശ്യത്തോടെ). അതുപോലെ ഇപ്രകാരം പറയാൻ പാടില്ല: "സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടികളും നശിച്ചുപോകും" (സൃഷ്ടികൾ മാത്രം നശിക്കുമെന്ന ഉദ്ദേശ്യത്തോടെ). ഇപ്രകാരവും പറയാൻ പാടില്ല: "ഇഹലോകവും പരലോകവും നശിച്ചുപോകുന്നവയല്ല" (ഇഹലോകം മാത്രം നശിക്കുമെന്ന ഉദ്ദേശ്യത്തോടെ). അതുപോലെതന്നെ: "മുഹമ്മദും മുസ്‌ലിമയും സത്യസന്ധരല്ല, അവർ കള്ളം പറയുന്നവരുമല്ല" എന്ന് പറഞ്ഞുകൊണ്ട്, മുഹമ്മദ് സത്യസന്ധനാണെന്നും മുസ്‌ലിമ മാത്രം കള്ളം പറയുന്നവനാണെന്നും ഉദ്ദേശിക്കാൻ പാടില്ല. കാരണം, ഇങ്ങനെയുള്ള പ്രയോഗങ്ങളെല്ലാം ഭാഷാപരമായി അങ്ങേയറ്റം മോശവും വിലക്കപ്പെട്ടതുമാണ്. അറിവുള്ള ആരുടെയും സംസാരത്തിൽ ഇത്തരം പ്രയോഗങ്ങൾ പതിവില്ലാത്തതുമാണ്.
ഇതിന് ശേഷം ഇമാം അഹ്‌മദ് പറയുന്ന വാക്ക്: "ഉറച്ചുനിൽക്കാനായി നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. അവൻ നമുക്ക് നേർവഴി കാണിച്ചുതന്നതിന് ശേഷം നമ്മുടെ ഹൃദയങ്ങളെ അവൻ തെറ്റിക്കാതിരിക്കട്ടെ" എന്നത് വ്യക്തമാക്കുന്നത്, ഇതിനെതിരായുള്ള അഭിപ്രായം അദ്ദേഹത്തിന്റെ അടുക്കൽ വഴികേടും ഹൃദയ വ്യതിയാനവുമാണ് എന്നാണ്. ഹർബ് തന്റെ 'മസാഇൽ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച കാര്യങ്ങളിൽ നിന്ന് ഇത് വ്യക്തമായി പുറത്തുവരുന്നുണ്ട്.
ഹർബ് പറഞ്ഞു: "ഇതാണ് അറിവിന്റെ പണ്ഡിതന്മാരുടെയും, ഹദീസിന്റെ ആളുകളുടെയും , സുന്നത്തിന്റെ അനുയായികളായി അറിയപ്പെടുന്നവരുടെയും മതം. ഇറാഖ്, ഹിജാസ്, ശാം (സിറിയ) തുടങ്ങിയ പ്രദേശങ്ങളിലെ പണ്ഡിതന്മാരിൽ നിന്ന് ഞാൻ ഗ്രഹിച്ചതും മാതൃകയാക്കാവുന്നതുമായ കാര്യമാണിത്. അതിനാൽ ആരെങ്കിലും ഈ മദ്ഹബിനോട് (ആശയത്തോട്) വിയോജിക്കുകയോ, അതിനെ ആക്ഷേപിക്കുകയോ, അതിൽ കുറ്റപ്പെടുത്തുകയോ ചെയ്താൽ, അവൻ ജമാഅത്തിൽ നിന്ന് പുറത്തുപോയ ബിദ്അത്തുകാരനാണ് (പുത്തനാശയക്കാരൻ). അവൻ സുന്നത്തിന്റെ മാർഗ്ഗത്തിൽ നിന്നും സത്യത്തിന്റെ പാതയിൽ നിന്നും വ്യതിചലിച്ചവനാണ്."
ഇത് തന്നെയാണ് അഹ്‌മദ്, ഇസ്ഹാഖ്, സഈദ് ബിൻ മൻസൂർ എന്നിവരുടെയും, ഞങ്ങളോടൊപ്പം ഇരുന്നവരും ഞങ്ങൾ അറിവ് സ്വീകരിച്ചവരുമായ മറ്റു പണ്ഡിതന്മാരുടെയും മദ്ഹബ്. അവരുടെ വാക്കുകളിൽ പെട്ടതാണ്: "ഈമാൻ (വിശ്വാസം) എന്നത് വാക്കും പ്രവൃത്തിയുമാണ്." അവർ തങ്ങളുടെ അഖീദ (വിശ്വാസപ്രമാണം) വിശദീകരിക്കുന്ന കൂട്ടത്തിൽ ഇപ്രകാരവും പറഞ്ഞു: "സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അവ രണ്ടിനെയും സൃഷ്ടിച്ചു, പിന്നീട് അവയ്ക്കുള്ളിലുള്ളവയെയും സൃഷ്ടിച്ചു. അവ രണ്ടും നശിച്ചുപോകുന്നവയല്ല, അവയിലുള്ളതൊന്നും ഒരിക്കലും ഇല്ലാതാവുകയുമില്ല."
ഇനി ഏതെങ്കിലും ബിദ്അത്തുകാരനോ സിൻദീഖോ അല്ലാഹുവിന്റെ ഈ വചനം ഉയർത്തിപ്പിടിച്ച് തർക്കിക്കാൻ വന്നാൽ: "അവന്റെ (അല്ലാഹുവിന്റെ) സത്തയല്ലാത്ത എല്ലാ വസ്തുക്കളും നശിക്കുന്നവയാണ്" (സൂറത്തുൽ ഖസസ്: 88), അങ്ങനെയുള്ളവനോട് ഇപ്രകാരം പറയുക: "നാശവും മരണവും അല്ലാഹു വിപരീതമായി നിശ്ചയിച്ചിട്ടുള്ള എല്ലാ വസ്തുക്കളും നശിക്കുന്നവ തന്നെയാണ്. എന്നാൽ സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശാശ്വതമായി നിലനിൽക്കാനാണ്, നശിച്ചുപോകാനല്ല. അവ രണ്ടും പരലോകത്തിൽ പെട്ടവയാണ്, ഇഹലോകത്തിൽ പെട്ടവയല്ല." തുടർന്ന് അദ്ദേഹം ബാക്കി അഖീദ കാര്യങ്ങളും വിശദീകരിച്ചു.
അദ്ദേഹത്തിന്റെ സംസാരത്തിന്റെ അവസാനത്തിലുള്ള ഈ വാക്ക്: "അവ രണ്ടും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശാശ്വതമായി നിലനിൽക്കാനാണ്, നാശത്തിനോ ഇല്ലാതാവാനോ വേണ്ടിയല്ല" എന്നത്, അവ രണ്ടിലൊന്ന് നശിച്ചുപോകും എന്ന് വാദിക്കുന്നവരുടെ അഭിപ്രായം തെറ്റാണെന്ന് ആദ്യത്തെ വാചകം മുതൽക്കേ വ്യക്തമാക്കുന്നു.
ഹർബ് നിവേദനം ചെയ്ത ഈ സംസാരമെല്ലാം ഇമാം അഹ്മദിൽ നിന്ന് വളരെ വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. അബുൽ അബ്ബാസ് അഹ്‌മദ് ബിൻ ജഅ്ഫർ അൽ-ഇസ്ത്വഖ്‌രി അദ്ദേഹത്തിൽ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം (ഇസ്ത്വഖ്‌രി) പറഞ്ഞു: "ഇതാണ് അറിവുള്ളവരുടെയും ഹദീസിന്റെ ആളുകളുടെയും മതം. സുന്നത്തിന്റെ അനുയായികൾ ഇതിനെ അതിന്റെ യഥാർത്ഥ വേരുകളോടെ മുറുകെപ്പിടിച്ചവരും അതിലൂടെ അറിയപ്പെട്ടവരുമാണ്. റസൂലുള്ളാഹി ﷺ-യുടെ സ്വഹാബികളുടെ കാലം മുതൽ ഇന്നുവരെ ജനങ്ങൾ മാതൃകയാക്കുന്നത് ഇവരെയാണ്. ഹിജാസിലെയും ശാമിലെയും (സിറിയ) മറ്റു പ്രദേശങ്ങളിലെയും പണ്ഡിതന്മാരിൽ നിന്ന് ഞാൻ ഗ്രഹിച്ചതും ഇതുതന്നെയാണ്. അതിനാൽ ആരെങ്കിലും ഈ മദ്ഹബുകളിൽ (ആശയങ്ങളിൽ) ഏതെങ്കിലും ഒന്നിനോട് വിയോജിക്കുകയോ, അതിനെ ആക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്താൽ അവൻ ജമാഅത്തിൽ നിന്ന് പുറത്തുപോയ ബിദ്അത്തുകാരനാണ്. അവൻ സുന്നത്തിന്റെ മാർഗ്ഗത്തിൽ നിന്നും സത്യത്തിന്റെ പാതയിൽ നിന്നും തെറ്റിപ്പോയവനാണ്."
തുടർന്ന് അദ്ദേഹം ബാക്കി അഖീദ (വിശ്വാസപ്രമാണം) മുഴുവൻ വിശദീകരിച്ചു: "തീർച്ചയായും സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അവ രണ്ടിനെയും സൃഷ്ടിച്ചു, അതിലുള്ളവയെയും സൃഷ്ടിച്ചു. അവ രണ്ടും നശിച്ചുപോകുന്നവയല്ല, അവയിലുള്ളതൊന്നും ഒരിക്കലും ഇല്ലാതാവുകയുമില്ല. ഇനി ഏതെങ്കിലും ബിദ്അത്തുകാരനോ സിൻദീഖോ അല്ലാഹുവിന്റെ ഈ വചനം ഉയർത്തിപ്പിടിച്ച് തർക്കിക്കാൻ വന്നാൽ: "അവന്റെ (അല്ലാഹുവിന്റെ) സത്തയല്ലാത്ത എല്ലാ വസ്തുക്കളും നശിക്കുന്നവയാണ്" (സൂറത്തുൽ ഖസസ്: 88), അതുപോലെയുള്ള ഖുർആനിലെ പരസ്പര സാദൃശ്യമുള്ള (മുതശാബിഹായ) വചനങ്ങൾ ഉദ്ധരിച്ച് തർക്കിച്ചാൽ, അവനോട് ഇപ്രകാരം പറയുക: നാശവും മരണവും അല്ലാഹു വിധിച്ചിട്ടുള്ള എല്ലാ വസ്തുക്കളും നശിക്കുന്നവ തന്നെയാണ്. എന്നാൽ സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശാശ്വതമായി നിലനിൽക്കാനാണ്, നശിച്ചുപോകാനല്ല. അവ രണ്ടും പരലോകത്തിൽ പെട്ടവയാണ്, ഇഹലോകത്തിൽ പെട്ടവയല്ല." തുടർന്ന് അദ്ദേഹം ബാക്കി അഖീദ കാര്യങ്ങളും പരാമർശിച്ചു.
ഈ അഖീദ ഇമാം അഹ്മദിൽ നിന്ന് മറ്റൊരു വഴിയിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്; അഹ്‌മദ് ബിൻ വഹ്ബ് അൽ-ഖുറശിയുടെ വഴിയിലൂടെയാണത്. ഇവിടെ ഉദ്ദേശിക്കുന്നത് ഇമാം അഹ്‌മദിന്റെ ഈ വാക്കാണ്: "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും അവിശ്വാസികളുടെ ആത്മാക്കൾ നരകത്തിലുമാണ്."
ഖാളി അബൂ യഅ്‌ലാ തന്റെ 'അൽ-മുഅ്തമദ്' എന്ന ഗ്രന്ഥത്തിലും, അദ്ദേഹത്തെ പിന്തുടർന്ന അനുയായികളും ഈ സംസാരം ഉദ്ധരിച്ചിരിക്കുന്നത് അബ്ദുള്ളാഹി ബിൻ അഹ്‌മദ് തന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചു എന്ന രീതിയിലാണ്. എന്നാൽ അബ്ദുള്ളയല്ല ഇത് നിവേദനം ചെയ്തത്, മറിച്ച് ഹൻബൽ മാത്രമാണ് ഇത് ഉദ്ധരിച്ചത്.
എന്നാൽ അബ്ദുള്ള തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്തതായി അൽ-ഖല്ലാൽ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: അബ്ദുള്ളാഹി ബിൻ അഹ്മദ് ബിൻ ഹൻബൽ ഞങ്ങളോട് പറഞ്ഞു: ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: "മരണപ്പെട്ടവരുടെ ആത്മാക്കളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? അവ ഖബറുകളുടെ പരിസരങ്ങളിലാണോ ഉണ്ടാവുക, അതോ പക്ഷികളുടെ ഉള്ളിലാണോ? ശരീരങ്ങൾ മരിക്കുന്നത് പോലെ അവയും മരിക്കുമോ?" അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: "നബി ﷺ-യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്: (വിശ്വാസിയുടെ ആത്മാവ് ഒരു) പക്ഷിയാണ്..."
"സത്യവിശ്വാസി മരണപ്പെട്ടാൽ അവന്റെ ആത്മാവ് സ്വർഗ്ഗത്തിലെ മരങ്ങളിൽ മേഞ്ഞുനടക്കുന്ന ഒരു പക്ഷിയായിരിക്കും; അല്ലാഹു അവനെ പുനരുജ്ജീവിപ്പിക്കുന്ന ദിവസം അവന്റെ ശരീരത്തിലേക്ക് തന്നെ ആത്മാവിനെ മടക്കുന്നത് വരെ (അത് തുടരും)."
അബ്ദുള്ളാഹി ബിൻ അംറിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "സത്യവിശ്വാസികളുടെ ആത്മാക്കൾ കുരുവികളെപ്പോലെയുള്ള പച്ചപ്പക്ഷികളുടെ ഉള്ളിലായിരിക്കും. അവ അവിടെവെച്ച് പരസ്പരം തിരിച്ചറിയുകയും സ്വർഗ്ഗത്തിലെ പഴങ്ങളിൽ നിന്ന് ആഹരിക്കപ്പെടുകയും ചെയ്യും."
ചില ആളുകൾ പറഞ്ഞു: "രക്തസാക്ഷികളുടെ (ശുഹദാക്കളുടെ) ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളിലായിരിക്കും; അവ അർശിന്മേൽ തൂക്കിയിട്ടിരിക്കുന്ന വിളക്കുകളിൽ അഭയം പ്രാപിക്കും."
ഈ സംസാരവും വ്യക്തമാക്കുന്നത് സത്യവിശ്വാസികളുടെ ആത്മാക്കൾ അല്ലാഹുവിന്റെ അടുക്കൽ സ്വർഗ്ഗത്തിലാണ് എന്നാണ്. എന്നാൽ, തന്റെ മറുപടിയിൽ ഇതിലേക്ക് വിരൽചൂണ്ടുന്ന മർഫൂആയ (പ്രവാചകനിലേക്ക് ചേർക്കപ്പെട്ട)തും മൗഖൂഫായ (സ്വഹാബികളിലേക്ക് ചേർക്കപ്പെട്ട)തുമായ ഹദീസുകൾ മാത്രമാണ് അദ്ദേഹം പരാമർശിച്ചത്, മറ്റൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഹൻബലിന്റെ നിവേദനത്തിൽ സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ അബ്ദുള്ളയുടെ നിവേദനത്തിലാകട്ടെ, അതിനുള്ള തെളിവുകൾ കൂടി അദ്ദേഹം പരാമർശിക്കുന്നുണ്ട്.
അദ്ദേഹം പരാമർശിച്ച 'മർഫൂഅ്' ആയ ഹദീസ് ഇമാം മാലിക്കിന്റെ നിവേദനത്തിൽ പെട്ടതാണ്. അദ്ദേഹം ഇബ്നു ശിഹാബിൽ നിന്ന്, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ കഅബിൽ നിന്ന്, അദ്ദേഹം തന്റെ പിതാവായ കഅബ് ബിൻ മാലിക്കിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം റസൂലുള്ളാഹി ﷺ-ൽ നിന്ന് നിവേദനം ചെയ്യുന്നു: "തീർച്ചയായും സത്യവിശ്വാസിയുടെ ആത്മാവ് സ്വർഗ്ഗത്തിലെ മരങ്ങളിൽ മേഞ്ഞുനടക്കുന്ന ഒരു പക്ഷിയാണ്; അല്ലാഹു അതിനെ അവന്റെ ശരീരത്തിലേക്ക് മടക്കുന്നത് വരെ (അത് തുടരും)." ഇമാം മാലിക് തന്റെ 'മുവത്വ'യിൽ ഇപ്രകാരമാണ് നിവേദനം ചെയ്തിട്ടുള്ളത്. മാലിക്കിൽ നിന്ന് ഇമാം ഷാഫിഇ ഉൾപ്പെടെയുള്ള വലിയൊരു സംഘം പണ്ഡിതന്മാർ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ് തന്റെ 'മുസ്‌നദിൽ' ഇമാം ഷാഫിഇ വഴി ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഇയും ഇമാം മാലിക്കിന്റെ വഴിയിലൂടെ തന്നെയാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്.
ഇമാം മാലിക് ഈ പരമ്പരയിലൂടെ (ഇസ്‌നാദ്) ഹാരിസ് ബിൻ ഫുളൈൽ വഴി സുഹ്‌രിയിൽ നിന്നും ഇത് നിവേദനം ചെയ്തിട്ടുണ്ട്.
ഇതുപോലെതന്നെ യൂനുസ്, സുബൈദി, ഔസാഈ, ഇസ്ഹാഖ് എന്നിവരും സുഹ്‌രിയിൽ നിന്ന് ഇത് നിവേദനം ചെയ്തിട്ടുണ്ട്. ശുഐബ്, സുഹ്‌രിയുടെ സഹോദരപുത്രൻ, സ്വാലിഹ് ബിൻ കൈസാൻ എന്നിവർ സുഹ്‌രിയിൽ നിന്നും, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ അബ്ദില്ലാഹി ബിൻ കഅബ് ബിൻ മാലിക്കിൽ നിന്നും, അദ്ദേഹം തന്റെ വലിയുപ്പയായ കഅബിൽ നിന്നും ഇത് ഉദ്ധരിക്കുന്നു. സ്വാലിഹ് തന്റെ ഹദീസിൽ പറഞ്ഞു: കഅബ് ഹദീസ് ഉദ്ധരിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ശുഐബ് തന്റെ ഹദീസിൽ പറഞ്ഞു: കഅബ് ഹദീസ് ഉദ്ധരിക്കാറുണ്ടായിരുന്നു. അതിനാൽ സ്വാലിഹിന്റെയും അദ്ദേഹത്തോട് യോജിച്ചവരുടെയും നിവേദനപ്രകാരം ഇത് 'മുൻഖത്വിഅ്' (പരമ്പര മുറിഞ്ഞത്) ആണ്. മുഹമ്മദ് ബിൻ യഹ്‌യ അദ്ദുഹ്‌ലി പ്രസ്താവിച്ചത് ഇത് 'മഹ്ഫൂള്' (സുരക്ഷിതം/സ്ഥിരപ്പെട്ടത്) ആണെന്നാണ്. എന്നാൽ ഇബ്നു അബ്ദിൽ ബർ ഇതിൽ വിയോജിക്കുകയും, ഇമാം മാലിക്കിന്റെയും അദ്ദേഹത്തോട് യോജിച്ചവരുടെയും നിവേദനത്തിന് മുൻഗണന നൽകുകയും ചെയ്തു — അതായത് കഅബിന്റെ ഹദീസിന്. ഈ ഹദീസ് പല വഴികളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഹമ്മാദ് ബിൻ സലമ, മുഹമ്മദ് ബിൻ അംറിൽ നിന്ന്, അദ്ദേഹം അബൂ സലമയിൽ നിന്ന്, അദ്ദേഹം അബൂഹുറൈറയിൽ നിന്ന്, അദ്ദേഹം നബി ﷺ-ൽ നിന്ന് ഉദ്ധരിക്കുന്നു — തുടർന്ന് അദ്ദേഹം വിശ്വാസിയുടെ ഖബറിലെ അവസ്ഥയെക്കുറിച്ചുള്ള നീണ്ട ഹദീസ് പരാമർശിച്ചു. അതിൽ ഇപ്രകാരം പറയുന്നു: "ശരീരം അത് ആദ്യം സൃഷ്ടിക്കപ്പെട്ടത് പോലെ മടക്കപ്പെടും, അവന്റെ ആത്മാവ് സ്വർഗ്ഗത്തിലെ മരങ്ങളിൽ മേഞ്ഞുനടക്കുന്ന ഒരു പക്ഷിയായി നിശ്ചയിക്കപ്പെടും." ഇമാം ത്വബ്റാനിയും മറ്റും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു ഹിബ്ബാൻ തന്റെ 'സ്വഹീഹിൽ' മുഅ്തമിറിന്റെ വഴിയിലൂടെ, മുഹമ്മദ് ബിൻ അംറിൽ നിന്ന് ഇതേ പദങ്ങളിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്: "അവന്റെ ആത്മാവ് സുഗന്ധമുള്ള വായുവിൽ (അല്ലെങ്കിൽ സ്വർഗ്ഗത്തിൽ) ആക്കപ്പെടും, അത് സ്വർഗ്ഗത്തിൽ മേഞ്ഞുനടക്കുന്ന പക്ഷിയായിരിക്കും." മുഹമ്മദ് ബിൻ അംറ് അല്ലാത്ത മറ്റുള്ളവർ ഇത് അബൂഹുറൈറയിൽ നിന്നുതന്നെയാണ് നിവേദനം ചെയ്തിട്ടുള്ളത്.
ഉമ്മു ഹാനിഅ് അൽ-അൻസാരിയ്യയുടെ ഹദീസ് മുൻപ് പരാമർശിക്കപ്പെട്ടിട്ടുണ്ട്; നബി ﷺ-ൽ നിന്ന് അവർ ഉദ്ധരിക്കുന്നു: "ആത്മാക്കൾ മരങ്ങളിൽ മേഞ്ഞുനടക്കുന്ന പക്ഷികളായിരിക്കും. പുനരുത്ഥാന നാളാവുമ്പോൾ ഓരോ ആത്മാവും അതിന്റേതായ ശരീരത്തിലേക്ക് പ്രവേശിക്കും."
ഇബ്നു മന്ദഹ്, മൂസാ ബിൻ ഉബൈദ അർ-റബദിയുടെ നിവേദനത്തിലൂടെ, അബ്ദുള്ളാഹി ബിൻ യസീദിൽ നിന്ന്, അവർ ഉമ്മു കബ്ശ ബിന്ത് അൽ-മഅ്റൂരിൽ നിന്ന് ഉദ്ധരിക്കുന്നു; അവർ പറഞ്ഞു: റസൂലുള്ളാഹി ﷺ അരുളി: "തീർച്ചയായും സത്യവിശ്വാസികളുടെ ആത്മാക്കൾ പച്ചപ്പക്ഷികളുടെ ഉള്ളിലായിരിക്കും. അവ സ്വർഗ്ഗത്തിൽ മേയുകയും, അതിലെ പഴങ്ങൾ ഭക്ഷിക്കുകയും, അതിലെ വെള്ളം കുടിക്കുകയും ചെയ്യും. അവ അർശിന് താഴെയുള്ള സ്വർണ്ണ വിളക്കുകളിൽ അഭയം പ്രാപിക്കും. എന്നിട്ട് അവ പ്രാർത്ഥിക്കും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ സഹോദരങ്ങളെ ഞങ്ങളോടൊപ്പം ചേക്കേറാൻ അനുവദിക്കേണമേ, ഞങ്ങൾക്ക് നീ വാഗ്ദാനം ചെയ്തത് നൽകേണമേ.' എന്നാൽ അവിശ്വാസികളുടെ ആത്മാക്കൾ കറുത്ത പക്ഷികളുടെ ഉള്ളിലായിരിക്കും. അവ നരകത്തിൽ നിന്ന് തിന്നുകയും നരകത്തിൽ നിന്ന് കുടിക്കുകയും ചെയ്യും..."
അവ നരകത്തിലെ കല്ലുകളിൽ അഭയം പ്രാപിക്കും. എന്നിട്ട് അവ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ സഹോദരങ്ങളെ ഞങ്ങളോടൊപ്പം ചേർക്കരുതേ, ഞങ്ങൾക്ക് നീ നൽകിയ വാഗ്ദാനം പാലിക്കരുതേ!'" മൂസാ ബിൻ ഉബൈദ നല്ലൊരു മനുഷ്യനായിരുന്നു (ശൈഖുൻ സ്വാലിഹ്), എന്നാൽ ആരാധനകളിൽ മുഴുകിയതിനാൽ ഹദീസ് മനഃപാഠമാക്കുന്നതിൽ അദ്ദേഹത്തിന് ശ്രദ്ധക്കുറവുണ്ടായി. അതുകൊണ്ട് അദ്ദേഹത്തിന്റെ നിവേദനങ്ങളിൽ ധാരാളം പോരായ്മകൾ (മനാകീർ) വന്നിട്ടുണ്ട്.
ഇബ്നു മന്ദഹ്, മുആവിയ ബിൻ സ്വാലിഹിന്റെ നിവേദനത്തിലൂടെ ളംറ ബിൻ ഹബീബിൽ നിന്ന് ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: റസൂലുള്ളാഹി ﷺ-യോട് സത്യവിശ്വാസികളുടെ ആത്മാക്കളെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് അരുളി: "അവ സ്വർഗ്ഗത്തിൽ ഇഷ്ടമുള്ളിടത്ത് മേഞ്ഞുനടക്കുന്ന പച്ചപ്പക്ഷികളുടെ ഉള്ളിലായിരിക്കും." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവിശ്വാസികളുടെ ആത്മാക്കളോ?" അവിടുന്ന് പറഞ്ഞു: "അവ സിജ്ജീനിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്." ഇത് ഒരു 'മുർസൽ' (താബിഈ പ്രവാചകനിലേക്ക് നേരിട്ട് ചേർത്തുദ്ധരിച്ച) ഹദീസാണ്.
ഇബ്നു മന്ദഹ് വീണ്ടും ഈസാ ബിൻ മൂസായുടെ നിവേദനത്തിലൂടെ സുഫ്യാൻ അഥൗരിയിൽ നിന്ന്, അദ്ദേഹം ഥൗർ ബിൻ യസീദിൽ നിന്ന്, അദ്ദേഹം ഖാലിദ് ബിൻ മഅ്ദാനിൽ നിന്ന്, അദ്ദേഹം അബ്ദുള്ളാഹി ബിൻ അംറിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: റസൂലുള്ളാഹി ﷺ അരുളി: "സത്യവിശ്വാസികളുടെ ആത്മാക്കൾ കുരുവികളെപ്പോലെയാണ്, അവ സ്വർഗ്ഗത്തിലെ പഴങ്ങൾ ഭക്ഷിക്കുന്നു." തുടർന്ന് ഇബ്നു മന്ദഹ് പറഞ്ഞു: ഒരു സംഘം പണ്ഡിതന്മാർ സുഫ്യാൻ അഥൗരിയിൽ നിന്ന് ഇത് അബ്ദുള്ളാഹി ബിൻ അംറിന്റെ വാക്കുകളായി (മൗഖൂഫ് ആയി) നിവേദനം ചെയ്തിട്ടുണ്ട്; അത് 'മൗഖൂഫ്' ആയി നിവേദനം ചെയ്യുന്നതാണ് കൂടുതൽ ശരിയും.
മുൻപ് സൂചിപ്പിച്ചത് പോലെ, ഇമാം അഹ്മദ് തന്റെ മകൻ അബ്ദുള്ളയുടെ നിവേദനത്തിൽ ഇത് 'മൗഖൂഫ്' ആയിട്ടാണ് പരാമർശിച്ചിട്ടുള്ളത്. വകീഅ് ഇതേ രീതിയിൽ ഥൗർ ബിൻ യസീദിൽ നിന്ന്, അദ്ദേഹം ഖാലിദ് ബിൻ മഅ്ദാനിൽ നിന്ന്, അദ്ദേഹം അബ്ദുള്ളാഹി ബിൻ അംറിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: "സത്യവിശ്വാസികളുടെ ആത്മാക്കൾ കുരുവികളെപ്പോലെയുള്ള പച്ചപ്പക്ഷികളുടെ ഉള്ളിലായിരിക്കും. അവ അവിടെവെച്ച് പരസ്പരം തിരിച്ചറിയുകയും അതിലെ പഴങ്ങളിൽ നിന്ന് അവർക്ക് ഉപജീവനം നൽകപ്പെടുകയും ചെയ്യും." അൽ-ഖല്ലാൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്.
അബ്ദുള്ളാഹി ബിൻ മസ്ഊദിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം സത്യവിശ്വാസിയുടെ മരണസമയത്തെക്കുറിച്ച് പരാമർശിച്ചു: ഖബറിലെ ചോദ്യം ചെയ്യൽ വേളയിൽ അവന്റെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടും, പിന്നീട് അവന്റെ ആത്മാവ് മുകളിലേക്ക് ഉയർത്തപ്പെടുകയും ഉയർന്ന പദവിയായ 'ഇല്ലിയ്യീനിൽ' ആക്കപ്പെടുകയും ചെയ്യും. ശേഷം അബ്ദുള്ള ഈ ഖുർആൻ വചനം ഓതി: "തീർച്ചയായും പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യീനിലായിരിക്കും. ഇല്ലിയ്യീൻ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥമത്രെ." (സൂറത്തുൽ മുത്വഫ്ഫിഫീൻ: . അദ്ദേഹം പറഞ്ഞു: അത് ഏഴാം ആകാശമാണ്. അവിശ്വാസികളുടെ കാര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ഈ വചനം ഓതി: "തീർച്ചയായും ദുഷ്ടന്മാരുടെ രേഖ സിജ്ജീനിലായിരിക്കും. സിജ്ജീൻ എന്നാൽ എന്താണെന്ന് നിനക്കറിയാമോ?" (സൂറത്തുൽ മുത്വഫ്ഫിഫീൻ: അദ്ദേഹം പറഞ്ഞു: അത് ഭൂമിയാണ്.
ഇതേ ആശയത്തിലുള്ള നിവേദനങ്ങൾ അബൂഹുറൈറയിൽ നിന്നും അബ്ദുള്ളാഹി ബിൻ അംറോയിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നു അബ്ദിൽ ബർ ഇത് പരാമർശിച്ചിട്ടുമുണ്ട്.
സഈദ്, ഖത്താദയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അബ്ദുള്ളാഹി ബിൻ അംറ് ഇപ്രകാരം പറയുന്നതായി ഞങ്ങൾക്ക് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: "സിജ്ജീൻ എന്നത് ഏറ്റവും താഴെയുള്ള ഭൂമിയാണ്, അതിലാണ് അവിശ്വാസികളുടെ ആത്മാക്കൾ ഉണ്ടാവുക."
ഇബ്നുൽ മുബാറക്, ഇബ്നു ലഹീഅയിൽ നിന്ന്, അദ്ദേഹം യസീദ് ബിൻ അബീ ഹബീബിൽ നിന്ന്, അദ്ദേഹം മൻസൂർ ബിൻ അബീ മൻസൂറിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഞാൻ അബ്ദുള്ളാഹി ബിൻ അംറിനോട് മുസ്‌ലിംകൾ മരണപ്പെടുമ്പോൾ അവരുടെ ആത്മാക്കൾ എവിടെയായിരിക്കും എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഹേ ഇറാഖുകാരേ, നിങ്ങൾ ഇതിൽ എന്താണ് പറയാറുള്ളത്?" ഞാൻ പറഞ്ഞു: "എനിക്കറിയില്ല." അദ്ദേഹം പറഞ്ഞു: "അവ അർശിന്റെ തണലിലുള്ള വെളുത്ത പക്ഷികളുടെ രൂപത്തിലായിരിക്കും. എന്നാൽ അവിശ്വാസികളുടെ ആത്മാക്കൾ ഏഴാം ഭൂമിയിലായിരിക്കും."
കഅബിൽ നിന്ന് അഅ്മഷിന്റെ നിവേദനത്തിലൂടെ, അദ്ദേഹം ഷിംറ് ബിൻ അതിയ്യയിൽ നിന്ന്, അദ്ദേഹം ഹിലാൽ ബിൻ യസാഫിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഞങ്ങൾ കഅബിന്റെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഇബ്നു അബ്ബാസ് വന്നിട്ട് പറഞ്ഞു: "ഹേ കഅബ്, ഖുർആനിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിവുണ്ട്, നാല് കാര്യങ്ങളൊഴികെ. അതിനെക്കുറിച്ച് താങ്കൾ എനിക്ക് പറഞ്ഞുതന്നാലും; സിജ്ജീൻ, ഇല്ലിയ്യീൻ എന്നിവയെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്." കഅബ് പറഞ്ഞു: "ഇല്ലിയ്യീൻ എന്നാൽ ഏഴാം ആകാശമാണ്, അതിലാണ് സത്യവിശ്വാസികളുടെ ആത്മാക്കൾ ഉണ്ടാവുക. എന്നാൽ സിജ്ജീൻ എന്നാൽ ഏഴാം ഭൂമിയാണ്, അതിലാണ് ഇബ്‌ലീസിന്റെ കവിളിന് താഴെയായി അവിശ്വാസികളുടെ ആത്മാക്കൾ ഉണ്ടാവുക."
ഇബ്നു മന്ദഹ് വീണ്ടും അബൂ ഹിഷാമിന്റെ ഹദീസിൽ നിന്ന്, അദ്ദേഹം അബൂ ഇസ്ഹാഖിൽ നിന്ന്, അദ്ദേഹം അൽ-അഹ്‌വസിൽ നിന്ന്, തീർച്ചയായും സ്വർഗ്ഗം ഏഴാം ആകാശത്തിന് മുകളിലാണെന്ന കാര്യം തെളിവുകളാൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ഞങ്ങൾ ഇത് 'സ്വിഫത്തുന്നാർ' എന്ന ഗ്രന്ഥത്തിൽ പൂർണ്ണമായി പ്രതിപാദിച്ചിട്ടുണ്ട്.
അബൂ നുഐം, ഹകം ബിൻ അബാൻ വഴി നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: സൻആഅ് നിവാസികളിൽ പെട്ട ഒരാൾ എന്നോടൊപ്പം താമസിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: വഹ്ബ് ബിൻ മുനബ്ബിഹ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "തീർച്ചയായും ഏഴാം ആകാശത്തിൽ 'അൽ-ബൈളാഅ്' (വെളുത്ത ഭവനം) എന്ന് വിളിക്കപ്പെടുന്ന ഒരു ഭവനമുണ്ട്; അവിടെ സത്യവിശ്വാസികളുടെ ആത്മാക്കൾ ഒരുമിച്ചുകൂടുന്നു. അതിനാൽ ഇഹലോകവാസികളിൽ പെട്ട ഒരാൾ മരണപ്പെടുമ്പോൾ (അവിടെയുള്ള) ആത്മാക്കൾ അവനെ സ്വീകരിക്കുന്നു. യാത്രപോയ ഒരാൾ തന്റെ കുടുംബത്തിലേക്ക് മടങ്ങിവരുമ്പോൾ അവരോട് വിവരങ്ങൾ ചോദിക്കുന്നത് പോലെ, അവർ അവനോട് ഇഹലോകത്തെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കും."
ഇബ്നു മന്ദഹ്, സുഫ്യാന്റെ വഴിയിലൂടെ, യഹ്‌യ ബിൻ സഈദിൽ നിന്ന്, അദ്ദേഹം സഈദ് ബിൻ അൽ-മുസയ്യബിൽ നിന്ന് ഉദ്ധരിക്കുന്നു: സൽമാനുൽ ഫാരിസിയും അബ്ദുള്ളാഹി ബിൻ സലാമും തമ്മിൽ കണ്ടുമുട്ടിയപ്പോൾ അവരിലൊരാൾ മറ്റെയാളോട് പറഞ്ഞു: "താങ്കളാണ് എനിക്ക് മുൻപ് മരണപ്പെടുന്നതെങ്കിൽ താങ്കൾക്ക് ഉണ്ടായ അനുഭവങ്ങൾ എന്നോട് വന്ന് പറയണം. ഇനി ഞാനാണ് മുൻപ് മരണപ്പെടുന്നതെങ്കിൽ എനിക്കുണ്ടാകുന്ന അനുഭവങ്ങൾ ഞാൻ താങ്കളോട് വന്ന് പറയാം." മറ്റെയാൾ ചോദിച്ചു: "അത് എങ്ങനെ സാധ്യമാകും?" അദ്ദേഹം പറഞ്ഞു: "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ അവർ ഉദ്ദേശിക്കുന്നിടത്തെല്ലാം സഞ്ചരിക്കുന്നവയാണ്." ഇബ്നു അബീ ദുൻയായും ജരീർ ബിൻ യഹ്‌യയുടെ വഴിയിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു മന്ദഹ് വീണ്ടും ഇബ്നു ലഹീഅയുടെ വഴിയിലൂടെ, യസീദ് ബിൻ അബീ ഹബീബിൽ നിന്ന്, അദ്ദേഹം മൻസൂർ ബിൻ അബീ മൻസൂറിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം അബ്ദുള്ളാഹി ബിൻ അംറിനോട് ചോദിച്ചു: "സത്യവിശ്വാസികൾ മരണപ്പെട്ടാൽ അവരുടെ ആത്മാക്കൾ എവിടെയായിരിക്കും?" അദ്ദേഹം പറഞ്ഞു: "അവ അർശിന്റെ തണലിൽ വെളുത്ത പക്ഷികളുടെ രൂപത്തിലായിരിക്കും."
ഇബ്നു അബീ ലൈഥ്, അബൂ ഖൈസിൽ നിന്ന്, അദ്ദേഹം ഹുദൈലിൽ നിന്ന്, അദ്ദേഹം ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യുന്നു: "ഫറോവയുടെ ആളുകളുടെ (ആലു ഫിർഔൻ) ആത്മാക്കൾ കറുത്ത പക്ഷികളുടെ ഉള്ളിലായിരിക്കും. അവ രാവിലെയും വൈകുന്നേരവും നരകത്തിന് മുന്നിൽ ഹാജരാക്കപ്പെടുന്നു; അതാണ് അവർക്ക് കാട്ടിക്കൊടുക്കപ്പെടുന്ന അവസ്ഥ."
അബ്ദുറഹ്മാൻ ബിൻ സെയ്ദ് ബിൻ അസ് ലം അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് പറഞ്ഞു: "രാവിലെയും വൈകുന്നേരവും അവർ ആ നരകാഗ്നിക്ക് മുന്നിൽ ഹാജരാക്കപ്പെടുന്നു" (സൂറത്ത് ഗാഫിർ: 46). അദ്ദേഹം പറഞ്ഞു: "അവർ ഇന്ന് ആ അവസ്ഥയിലാണ് കഴിയുന്നത് (ഖബറിലെ ശിക്ഷയിൽ). അന്ത്യനാൾ സംഭവിക്കുന്നത് വരെ അവരെ രാവിലെയും വൈകുന്നേരവും അതിലേക്ക് കൊണ്ടുപോകപ്പെടും."
ഇബ്നു അബീ ദുൻയാ ഇവ രണ്ടും ഉദ്ധരിച്ചിട്ടുണ്ട്.
ലാലകാഈ, ആസ്വിമിന്റെ നിവേദനത്തിലൂടെ അബൂവാഇലിൽ നിന്ന്, അദ്ദേഹം അബൂമൂസാ അൽ-അശ്അരിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "സത്യവിശ്വാസിയുടെ ആത്മാവ് കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായി പുറത്തുവരുന്നു. മലക്കുകൾ അതിനെയുമെടുത്ത് മുകളിലേക്ക് ഉയരുകയും അവന്റെ രക്ഷിതാവിന്റെ അടുക്കൽ എത്തിക്കുകയും ചെയ്യുന്നു. അതിന് സൂര്യനെപ്പോലെയുള്ള തിളക്കമാർന്ന തെളിവുണ്ടായിരിക്കും. എന്നാൽ അവിശ്വാസിയുടെ ആത്മാവ് ശവത്തെക്കാൾ ദുർഗന്ധമുള്ളതായി പുറത്തുവരുന്നു. അത് ഏഴാം ഭൂമിയുടെ ഏറ്റവും താഴെ തട്ടിലുള്ള ഹദ്‌റമൗത്തിലെ ഒരു താഴ്‌വരയിലാണ് ഉണ്ടാവുക."
സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും അവിശ്വാസികളുടെ ആത്മാക്കൾ നരകത്തിലുമാണ് എന്ന വാദത്തിന് ഖുർആനിൽ നിന്ന് നിരവധി തെളിവുകൾ സ്വീകരിക്കാവുന്നതാണ്. അതിൽപെട്ടതാണ് അല്ലാഹുവിന്റെ ഈ വചനം: "എന്നാൽ ആ ജീവൻ തൊണ്ടക്കുഴിയിൽ എത്തുമ്പോൾ, ആ സമയത്ത് നിങ്ങൾ നോക്കിനിൽക്കുകയായിരിക്കും..." (സൂറത്തുൽ വാഖിഅ: 83-84) മുതൽ അല്ലാഹുവിന്റെ ഈ വചനം വരെ: "എന്നാൽ അവൻ (അല്ലാഹുവോട്) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ അവന്ന് ആശ്വാസവും സുഗന്ധവും അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗവുമുണ്ട്. അവൻ വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിലോ, വലതുപക്ഷക്കാരിൽ നിന്ന് നിനക്ക് സലാം! എന്നാൽ അവൻ സത്യനിഷേധികളായ വഴികേടുകാരിൽ പെട്ടവനാണെങ്കിലോ, തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും നരകാഗ്നിയിലെ കരിക്കലുമായിരിക്കും ഫലം." (സൂറത്തുൽ വാഖിഅ: 88-94). നരകത്തിലെ കരിക്കലും പ്രവേശനവും മരണത്തോടും മരണസമയത്തോടും (അഹ്തിളാർ) തൊട്ടുപിന്നാലെ സംഭവിക്കുന്ന കാര്യങ്ങളായാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്.
അതുപോലെതന്നെ സൂറത്ത് യാസീനിൽ സത്യവിശ്വാസിയുടെ സംഭവത്തിൽ അല്ലാഹു പറയുന്നു: "(അദ്ദേഹത്തോട്) പറയപ്പെട്ടു: നീ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതന്നതും എന്നെ ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുത്തിയതും എന്റെ ജനം അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!" (സൂറത്ത് യാസീൻ: 26-27). ശത്രുക്കൾ അദ്ദേഹത്തെ വധിച്ചതിന് തൊട്ടുപിന്നാലെ, അല്ലാഹു തനിക്കായി ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കണ്ടപ്പോഴാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഇതേ അർത്ഥത്തിലാണ് മരണസമയത്തെക്കുറിച്ചുള്ള ഈ ഖുർആൻ വചനവും വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്: "ഹേ പ്രശാന്തത കൈവരിച്ച ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക." (സൂറത്തുൽ ഫജ്‌ർ: 27-28).
അതുപോലെ അല്ലാഹുവിന്റെ ഈ വചനവും: "അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ അക്രമിയായി ആരുണ്ട്? വേദഗ്രന്ഥത്തിൽ അവർക്ക് നിശ്ചയിക്കപ്പെട്ട വിഹിതം അവർക്ക് ലഭിക്കുന്നതാണ്. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവരുടെ അടുക്കൽ വരുമ്പോൾ അവർ ചോദിക്കും: അല്ലാഹുവിന് പുറമെ നിങ്ങൾ പ്രാർത്ഥിച്ചിരുന്നവരൊക്കെ എവിടെയാണ്? അവർ പറയും: അവർ ഞങ്ങളിൽ നിന്ന് അപ്രത്യക്ഷരായി കളഞ്ഞു. തങ്ങൾ അവിശ്വാസികളായിരുന്നു എന്ന് തങ്ങൾക്ക് എതിരായിത്തന്നെ അവർ സാക്ഷ്യം വഹിക്കുകയും ചെയ്യും. അല്ലാഹു പറയും: ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും നിങ്ങൾക്ക് മുൻപ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തിൽ നിങ്ങളും നരകത്തിൽ പ്രവേശിച്ചുകൊള്ളുക..." (സൂറത്തുൽ അഅ്റാഫ്: 37-38) എന്ന വചനം വരെ.
ഈ വചനത്തിന് സമാനമായ മറ്റൊരു വചനം ഇപ്രകാരമാണ്: "തങ്ങളോട് തന്നെ അന്യായം ചെയ്തുകൊണ്ടിരിക്കെ മലക്കുകൾ ജീവനെടുക്കുന്നവരാണവർ; അങ്ങനെ അവർ പൂർണ്ണമായി കീഴടങ്ങിക്കൊണ്ട് പറയും: ഞങ്ങൾ യാതൊരു തിന്മയും ചെയ്യാറുണ്ടായിരുന്നില്ല..."(മലക്കുകൾ പറയും:) അല്ല, തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് നന്നായി അറിയുന്നവനാകുന്നു." (സൂറത്തുന്നഹ്ല്: 28) എന്ന വചനം വരെ.
ഈ വിഷയത്തിന് തെളിവായി സ്വീകരിക്കാവുന്ന മറ്റൊന്നാണ് മുജാലിദ്, അശ്ശഅ്ബിയിൽ നിന്ന്, അദ്ദേഹം ജാബിറിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസ്; അദ്ദേഹം പറഞ്ഞു: നബി ﷺ-യോട് ഖദീജ (റ)-യെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് അരുളി: "സ്വർഗ്ഗത്തിലെ നദികളിലൊന്നിന്റെ അരികിൽ മുത്തുകൾ കൊണ്ടുള്ള ഒരു ഭവനത്തിൽ ഞാൻ അവളെ കണ്ടു; അവിടെ യാതൊരുവിധ വ്യർത്ഥമായ സംസാരങ്ങളോ പ്രയാസങ്ങളോ ഇല്ല." ഇമാം ബസ്സാർ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ത്വബ്റാനി — പരമ്പര മുറിഞ്ഞ ഒരു വഴിയിലൂടെ (ഇസ്‌നാദിൻ മുൻഖത്വിഅ്) — ഫാത്തിമ (റ)-ൽ നിന്ന് നിവേദനം ചെയ്യുന്നു; അവർ നബി ﷺ-യോട് ചോദിച്ചു: "ഞങ്ങളുടെ ഉമ്മ ഖദീജ എവിടെയാണ്?" അവിടുന്ന് പറഞ്ഞു: "സ്വർഗ്ഗത്തിൽ മർയമിന്റെയും ഫിർഔന്റെ ഭാര്യ ആസിയയുടെയും ഭവനങ്ങൾക്കിടയിൽ മുത്തുകൾ കൊണ്ടുള്ള ഒരു ഭവനത്തിലാണ് അവരുള്ളത്." ഫാത്തിമ ചോദിച്ചു: "മുത്തുകൾ കൊണ്ടുള്ള ഭവനമെന്നാൽ ഈ കാണുന്ന മുളകൾ (ഖസബ്) പോലെയുള്ളതാണോ?" അവിടുന്ന് അരുളി: "അല്ല, മറിച്ച് മുത്തുകളും മാണിക്യങ്ങളും രത്നങ്ങളും കോർത്തിണക്കി ഉണ്ടാക്കിയതാണത്."
ഇമാം അബൂദാവൂദ് തന്റെ 'സുനനിൽ' അബൂഹുറൈറയുടെ ഹദീസിൽ നിന്ന് ഉദ്ധരിക്കുന്നു; വ്യഭിചാരം സമ്മതിച്ചതിനെത്തുടർന്ന് അസ്‌ലമി ഗോത്രക്കാരനായ വ്യക്തിയെ (മാഇസ് ബിൻ മാലിക്) എറിഞ്ഞുകൊന്ന സമയത്ത് നബി ﷺ ഇപ്രകാരം അരുളി: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും അദ്ദേഹം ഇപ്പോൾ സ്വർഗ്ഗത്തിലെ നദികളിൽ മുങ്ങിത്താണുല്ലസിക്കുകയാണ്."
അധ്യായം: [സത്യവിശ്വാസികളുടെയും രക്തസാക്ഷികളുടെയും ആത്മാക്കൾ സ്വർഗത്തിൽ പ്രവേശിക്കുന്നത് തടയുന്ന കാര്യങ്ങൾ]
ശിക്ഷ അർഹിക്കുന്ന വൻപാപങ്ങളോ, അല്ലെങ്കിൽ മനുഷ്യരോടുള്ള കടപ്പാടുകളോ (ബാധ്യതകൾ) തടസ്സമാകാതിരുന്നാൽ മാത്രമേ സത്യവിശ്വാസികളുടെയും രക്തസാക്ഷികളുടെയും ആത്മാക്കൾ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ; അവയിൽ നിന്ന് അവർ മുക്തരാകുന്നതുവരെ (അത് തടസ്സമായി നിൽക്കും).
ബുഖാരിയിലും മുസ്‌ലിമിലും (സ്വഹീഹൈനി) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്തതായി കാണാം: ഖൈബർ യുദ്ധദിവസം 'മിദ്അം' എന്ന് പേരുള്ള ഒരാൾ കൊല്ലപ്പെട്ടപ്പോൾ ജനങ്ങൾ പറഞ്ഞു: "അദ്ദേഹത്തിന് സ്വർഗം മംഗളകരമാകട്ടെ!"
അപ്പോൾ നബി ﷺ പറഞ്ഞു: "അങ്ങനെയല്ല, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം, ഖൈബർ യുദ്ധദിവസം യുദ്ധമുതലുകൾ വീതം വെക്കുന്നതിന് മുൻപ് അദ്ദേഹം എടുത്തുവെച്ച ആ പുതപ്പ് (ഷാൾ) അദ്ദേഹത്തിന്മേൽ നരകാഗ്നിയായി കത്തിയെരിയുകയാണ്."
സമുറത്ത് ബിൻ ജുൻദുബ്(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോടൊപ്പം നമസ്കരിച്ചു. ശേഷം ചോദിച്ചു: "ഇവിടെ ഇന്ന ഗോത്രത്തിൽപെട്ട ആരെങ്കിലുമുണ്ടോ?" പ്രവാചകൻ ഇത് മൂന്ന് തവണ ആവർത്തിച്ചു. എന്നാൽ ആരും മറുപടി നൽകിയില്ല. ഒടുവിൽ ഒരാൾ എഴുന്നേറ്റുനിന്ന് മറുപടി നൽകി.
അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "മരണപ്പെട്ടുപോയ ഇന്ന വ്യക്തി, അദ്ദേഹം വാങ്ങിയ കടം കാരണത്താൽ സ്വർഗത്തിൽ പ്രവേശിക്കാനാവാതെ തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ (അദ്ദേഹത്തിന്റെ ബന്ധുക്കളേ,) ഒന്നുകിൽ അദ്ദേഹത്തിന്റെ കടം വീട്ടി അദ്ദേഹത്തെ മോചിപ്പിക്കുക, അല്ലെങ്കിൽ അദ്ദേഹത്തെ അല്ലാഹുവിന്റെ ശിക്ഷക്ക് വിട്ടുകൊടുക്കുക." (ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ എന്നിവർ വ്യത്യസ്ത പദപ്രയോഗങ്ങളോടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്).
ഇമാം ബസ്സാർ, ഇബ്‌നു അബ്ബാസ്(റ) വഴി നബി ﷺ യിൽ നിന്ന് സമാനമായ ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അതിൽ പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞതായി കാണാം: "തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ സ്വർഗത്തിന്റെ കവാടത്തിൽ തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണ്." (നിവേദകൻ പറയുന്നു:) അദ്ദേഹം 'കടം കാരണം' എന്നാണ് പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്.
ഇമാം അഹ്മദ്, തിർമിദി, ഇബ്‌നു മാജ എന്നിവർ സൗബാൻ(റ) വഴി നബി ﷺ യിൽ നിന്ന് ഉദ്ധരിക്കുന്നു; പ്രവാചകൻ ﷺ പറഞ്ഞു: "മൂന്ന് കാര്യങ്ങളിൽ നിന്ന് മുക്തനായിക്കൊണ്ട് ആരുടെയെങ്കിലും ശരീരം വിട്ട് ആത്മാവ് പിരിഞ്ഞുപോയാൽ (മരണപ്പെട്ടാൽ), അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്: അഹങ്കാരം, വഞ്ചന (യുദ്ധമുതൽ കവരൽ), കടം."
ഇമാം ത്വബറാനി, അനസ്(റ) വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ യുടെ അടുക്കൽ ജനങ്ങൾ ജനാസ നമസ്കാരത്തിനായി ഒരു മയ്യിത്ത് കൊണ്ടുവന്നു. അപ്പോൾ പ്രവാചകൻ ﷺ ചോദിച്ചു: "നിങ്ങളുടെ ഈ കൂട്ടുകാരന് കടബാധ്യതയുണ്ടോ?" അവർ പറഞ്ഞു: "അതേ."
അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "തന്റെ ഖബറിൽ പണയപ്പെടുത്തപ്പെട്ട (ബന്ധനസ്ഥനായ), ആത്മാവ് ആകാശത്തേക്ക് ഉയർത്തപ്പെടാത്ത ഒരു മനുഷ്യന് വേണ്ടി ഞാൻ നമസ്കരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനമാണുള്ളത്? ആരെങ്കിലും അദ്ദേഹത്തിന്റെ കടം വീട്ടാൻ ജാമ്യം നിൽക്കുകയാണെങ്കിൽ ഞാൻ മുന്നോട്ട് വന്ന് നമസ്കരിക്കാം; എന്നാൽ തീർച്ചയായും എന്റെ നമസ്കാരം അദ്ദേഹത്തിന് ഉപകരിക്കുകയും ചെയ്യും." ഈ അർത്ഥം വ്യക്തമാക്കുന്ന നിരവധി ഹദീസുകൾ വേറെയുമുണ്ട്.
ഇബ്‌നു അബീ ദുൻയാ തന്റെ 'മൻ ആശ ബഅ്ദൽ മൗത്' (മരണശേഷം ജീവിച്ചവർ) എന്ന പുസ്തകത്തിൽ സയ്യാർ ബിൻ ഹസൻ വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരിക്കൽ എന്റെ പിതാവും അബ്ദുൽ വാഹിദ് ബിൻ സെയ്ദും യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. അങ്ങനെ അവർ ശത്രുക്കൾക്ക് നേരെ ആഴവും വീതിയുമുള്ള ഒരു കിണറ്റിലെത്തി. അവർ തങ്ങളുടെ കയറുകൾ കിണറ്റിലേക്ക് ഇറക്കി. അപ്പോൾ പാത്രം കിണറ്റിൽ കുടുങ്ങിപ്പോയി. തുടർന്ന് യാത്രാസംഘത്തിലെ ചിലർ തങ്ങളുടെ കയറുകൾ പരസ്പരം കൂട്ടിക്കെട്ടി. അതിനുശേഷം അവരിലൊരാൾ കിണറ്റിലേക്ക് ഇറങ്ങി. പെട്ടെന്ന് കിണറ്റിൽ നിന്ന് ഒരു മൂളൽ ശബ്ദം കേട്ട് അയാൾ ഭയന്ന് മുകളിലേക്ക് തന്നെ കയറിവന്നു. അയാൾ ചോദിച്ചു: "ഞാൻ കേൾക്കുന്നത് നിങ്ങളും കേൾക്കുന്നുണ്ടോ?" അവർ പറഞ്ഞു: "അതേ."
തുടർന്ന് അയാൾ ഒരു ഇരുമ്പുതൂൺ ആവശ്യപ്പെടുകയും അതുകൊണ്ട് കിണറ്റിലേക്ക് വീണ്ടും ഇറങ്ങുകയും ചെയ്തു. അവിടെ വെള്ളത്തിന് മുകളിലുള്ള പലകകളിൽ ഒരാൾ ഇരിക്കുന്നതായി അയാൾ കണ്ടു. അയാൾ ചോദിച്ചു: "താൻ ജിന്നാണോ അതോ മനുഷ്യനാണോ?" അദ്ദേഹം പറഞ്ഞു: "അല്ല, ഞാൻ മനുഷ്യനാണ്. ഞാൻ അന്ത്യോക്യ നിവാസികളിൽപെട്ട ഒരാളാണ്. എന്റെ മേലുള്ള കടബാധ്യത കാരണം എന്റെ റബ്ബ് എന്നെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അന്ത്യോക്യയിൽ എനിക്ക് മക്കളുണ്ട്. അവർ എന്നെക്കുറിച്ച് ഓർക്കുന്നുമില്ല, എന്റെ കടം വീട്ടുന്നുമില്ല."
കിണറ്റിലിറങ്ങിയ മനുഷ്യൻ പുറത്തുവന്ന് തന്റെ കൂട്ടുകാരനോട് പറഞ്ഞു: "നമുക്ക് ഓരോ യുദ്ധങ്ങൾ കഴിഞ്ഞും നമ്മുടെ കൂട്ടുകാർ പോയ്ക്കൊണ്ടേയിരിക്കുകയാണ് (അതുകൊണ്ട് നമുക്ക് ഈ കാര്യം അന്വേഷിക്കാം)." അങ്ങനെ അവർ അന്ത്യോക്യയിലേക്ക് തിരിക്കുകയും ആ മനുഷ്യനെക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളെക്കുറിച്ചും അന്വേഷിക്കുകയും ചെയ്തു. മക്കൾ പറഞ്ഞു: "അതേ, അത് ഞങ്ങളുടെ പിതാവാണ്. ഞങ്ങളുടെ പക്കലുണ്ടായിരുന്ന തോട്ടം വിറ്റ് അദ്ദേഹത്തിന്റെ കടം വീട്ടാൻ മാത്രമുള്ള പണം ഞങ്ങളുടെ കൈവശമുണ്ട്. നിങ്ങൾ ഞങ്ങളോടൊപ്പം വരിക."
അങ്ങനെ അവർ മക്കളോടൊപ്പം പോയി ആ കടം പൂർണ്ണമായി വീട്ടിക്കൊടുത്തു. അതിനുശേഷം അവർ അന്ത്യോക്യയിൽ നിന്ന് ആ കിണറുണ്ടായിരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി വന്നു. അവിടെയെത്തി അവർ രാത്രി താമസിച്ചു. അപ്പോൾ ആ കടക്കാരനായ മനുഷ്യൻ അവരുടെ സ്വപ്നത്തിൽ വന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹു നിങ്ങൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ. എന്റെ കടം വീട്ടപ്പെട്ടപ്പോൾ അല്ലാഹു എന്നെ സ്വർഗത്തിലെ ഇന്നയിന്ന സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നു."
'കിതാബുൽ മനാമാത്' (സ്വപ്നങ്ങളുടെ പുസ്തകം) എന്ന ഗ്രന്ഥത്തിൽ സകരിയ്യ ബിൻ അൽ-ഹാരിസ് അൻ-നദ്‌രി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: സ്വപ്നത്തിൽ മുഹമ്മദ് ബിൻ അബ്ബാദിനെ കാണുകയുണ്ടായി. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: "അല്ലാഹു താങ്കളോട് എങ്ങനെയാണ് പ്രവർത്തിച്ചത്?" അദ്ദേഹം പറഞ്ഞു: "എന്റെ കടമില്ലായിരുന്നെങ്കിൽ ഞാൻ എപ്പോഴേ സ്വർഗത്തിൽ പ്രവേശിക്കുമായിരുന്നു."
ആത്മാക്കളുടെ താവളങ്ങളെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ. മരണശേഷം ആത്മാക്കൾ എവിടെയായിരിക്കുമെന്നതിൽ ഒരു വിഭാഗം പണ്ഡിതന്മാർ പറഞ്ഞു: "ആത്മാക്കൾ ഭൂമിയിലാണ് കഴിയുന്നത്." എന്നാൽ ഇതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
അവരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടു: "ആത്മാക്കൾ ഖബറുകളുടെ മുറ്റത്താണ് (അങ്കണങ്ങളിൽ) വിശ്രമിക്കുന്നത്." ഇമാം അഹ്മദിന്റെ മകൻ അബ്ദുള്ള തന്റെ പിതാവിനോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഇതാണ് വ്യക്തമാക്കുന്നത്. ഭൂരിഭാഗം ഹദീസ് പണ്ഡിതന്മാരുടെയും (അഹ്‌ലുൽ ഹദീസ്) അഭിപ്രായമായി ഇബ്നു ഹസ്മ് ഇതാണ് ഉദ്ധരിച്ചിരിക്കുന്നത്.
ഇമാം ഇബ്നു അബ്ദിൽ ബർ പറഞ്ഞു: ഇബ്നു വദ്ദാഹ്, നബി ﷺ യുടെ ഒരു ഹദീസ് ഇതിന് തെളിവായി സ്വീകരിക്കാറുണ്ടായിരുന്നു. നബി ﷺ ഖബറിസ്ഥാനിലേക്ക് പുറപ്പെടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "സത്യവിശ്വാസികളുടെ ഭവനമേ, നിങ്ങളുടെ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ (അസ്സലാമു അലൈകും ദാറ ഖൗമിൻ മുഅ്മിനീൻ)." ആത്മാക്കൾ ഖബറുകളുടെ അങ്കണങ്ങളിലുണ്ടെന്നതിന് ഇത് തെളിവാണ്.
കൂടാതെ ഇമാം ഇബ്നു അബ്ദിൽ ബർ പ്രബലമാക്കുന്നത് (തർജീഹ് നൽകുന്നത്): രക്തസാക്ഷികളുടെ (ശുഹദാക്കൾ) ആത്മാക്കൾ സ്വർഗത്തിലാണെന്നും, മറ്റുള്ളവരുടെ ആത്മാക്കൾ ഖബറിന്റെ അങ്കണങ്ങളിലുമാണെന്നാണ് അവ ഉദ്ദേശിക്കുന്നിടത്തെല്ലാം സഞ്ചരിക്കുന്നു.
ഇമാം മാലിക്കിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു; അദ്ദേഹം പറഞ്ഞു: "ആത്മാക്കൾ സ്വതന്ത്രമായി വിട്ടയക്കപ്പെട്ടവയാണ്, അവ ഉദ്ദേശിക്കുന്നിടത്തെല്ലാം പോകുന്നു എന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്."
മുജാഹിദിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "മരണപ്പെട്ട ദിവസം മുതൽ ഏഴു ദിവസത്തോളം ആത്മാക്കൾ ഖബറുകൾക്ക് മുകളിലുണ്ടാകും, അവ അതിനെ വിട്ടുപിരിയില്ല."
മറ്റൊരു വിഭാഗം പണ്ഡിതന്മാർ ഇബ്നു ഉമർ(റ) വഴി നബി ﷺ യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിനെ ഇതിന് തെളിവായി സ്വീകരിക്കുന്നു. നബി ﷺ പറഞ്ഞു: "നിങ്ങളിലൊരാൾ മരണപ്പെട്ടാൽ, രാവിലെയും വൈകുന്നേരവും അവന്റെ (ഭാവി) ഇരുപ്പിടം അവന് കാണിക്കപ്പെടും. അവൻ സ്വർഗാവകാശികളിൽ പെട്ടവനാണെങ്കിൽ സ്വർഗത്തിൽ നിന്നുള്ളതും, നരകാവകാശികളിൽ പെട്ടവനാണെങ്കിൽ നരകത്തിൽ നിന്നുള്ളതുമായ ഇരുപ്പിടം കാണിക്കപ്പെടും. എന്നിട്ട് അവനോട് പറയപ്പെടും: ഇതാണ് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ നീ എത്തുമ്പോഴുള്ള നിന്റെ ഇരുപ്പിടം."
ഇത് കാണിക്കുന്നത് ആത്മാക്കൾ നിലവിൽ സ്വർഗത്തിലല്ലെന്നും, രാവിലെയും വൈകുന്നേരവും മാത്രമാണ് അവയ്ക്ക് ഇത് കാണിച്ചുകൊടുക്കുന്നത് എന്നുമാണ്. ഇബ്നു അത്വിയ്യ ഉൾപ്പെടെയുള്ളവർ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനുള്ള മറുപടി (രണ്ട് കാരണങ്ങളാൽ ഈ വാദത്തിന് വ്യക്തമായ തെളിവില്ല)
ഒന്നാമത്: രാവിലെയും വൈകുന്നേരവുമുള്ള ഈ പ്രദർശനം ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്ന ആത്മാവിനായിരിക്കാം; എന്നാൽ ആത്മാവ് മാത്രമായി സ്വർഗത്തിലായിരിക്കാം. അതുകൊണ്ട് ശരീരം ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രണ്ട് സമയങ്ങളിൽ (രാവിലെയും വൈകുന്നേരവും) ശരീരത്തിന് സന്തോഷവാർത്തയോ അല്ലെങ്കിൽ ഭയപ്പെടുത്തലോ ഉണ്ടാകുന്നു. എന്നാൽ ആത്മാവാകട്ടെ, എപ്പോഴും അനുഗ്രഹത്തിലോ ശിക്ഷയിലോ ആയിരിക്കും.
രണ്ടാമത്: രാവിലെയും വൈകുന്നേരവും കാണിക്കപ്പെടുന്നത് മനുഷ്യൻ സ്വർഗത്തിലോ നരകത്തിലോ സ്ഥിരമായി താമസിക്കാൻ പോകുന്ന യഥാർത്ഥ വീടാണ്; അല്ലാതെ ബർസഖ് (ഖബർ ജീവിത) കാലഘട്ടത്തിൽ ആത്മാക്കൾ സ്വർഗത്തിലോ നരകത്തിലോ സ്ഥിരമായി കഴിയുന്ന താവളമല്ല.
അതുകൊണ്ടാണ് ബറാഅ് ബിൻ ആസിബ്(റ) നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞത്: "സത്യവിശ്വാസിയായ ഒരാൾക്ക് അവന്റെ ഖബറിൽ വെച്ച് സ്വർഗത്തിലേക്കുള്ള ഒരു കവാടം തുറക്കപ്പെടും. എന്നിട്ട് അവനോട് പറയപ്പെടും: ഇതാണ് നിന്റെ വീട്. അപ്പോൾ അവൻ പറയും: എന്റെ രക്ഷിതാവേ! എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും എനിക്ക് മടങ്ങിച്ചെല്ലാൻ വേഗത്തിൽ അന്ത്യനാൾ വരുത്തേണമേ."
ഖബറിലുള്ളവർക്ക് സലാം പറയുന്നതുമായി ബന്ധപ്പെട്ട വിഷയം, അവരുടെ ആത്മാക്കൾ ഖബറിന്റെ അങ്കണങ്ങളിൽ സ്ഥിരമായി താമസിക്കുന്നു എന്നതിന് തെളിവല്ല. കാരണം, പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും ഖബറുകൾക്ക് മുൻപിൽ സലാം ചൊല്ലപ്പെടുന്നുണ്ട്; എന്നാൽ അവരുടെ ആത്മാക്കളാകട്ടെ ഏറ്റവും ഉന്നതമായ 'ഇല്ലിയ്യീനിലാണ്' (അത്യുന്നതങ്ങളിൽ) ഉള്ളത്. അതോടൊപ്പം തന്നെ, ഈ ആത്മാക്കൾക്ക് ശരീരവുമായി വളരെ വേഗത്തിലുള്ള ഒരു ബന്ധവുമുണ്ട്. അതിന്റെ യഥാർത്ഥ അവസ്ഥയും സ്വഭാവവും അല്ലാഹുവിന് മാത്രമാണറിയുന്നത്.
അബ്ദുള്ളാഹിബ്നു അംറുബ്നുൽ ആസ്വ്(റ) ഉൾപ്പെടെയുള്ള സ്വഹാബികളിലേക്ക് ചേർക്കപ്പെട്ട (മൗഖൂഫ്), പ്രവാചകനിലേക്ക് ഉയർന്ന (മർഫൂഅ്) ഹദീസുകൾ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്: ഉറങ്ങുന്ന ഒരാളുടെ ആത്മാവ് ശരീരവുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ അർശിലേക്ക് ഉയരുകയും, അയാൾ ഉണരുന്ന സമയത്ത് വളരെ വേഗത്തിൽ ശരീരത്തിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്യുന്നു. അങ്ങനെയാണെങ്കിൽ, ശരീരത്തിൽ നിന്ന് പൂർണ്ണമായി വേർപെട്ടുപോയ മരണപ്പെട്ടവരുടെ ആത്മാക്കൾ ആകാശത്തേക്ക് ഉയരുന്നതിനും അത്രതന്നെ വേഗത്തിൽ ഖബറിലേക്ക് മടങ്ങിയെത്തുന്നതിനും കൂടുതൽ അർഹതയുള്ളവരാണ്. (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ).
ഇബ്നു മന്ദഹ്, അലി ബിൻ സെയ്ദ് വഴി സഈദ് ബിൻ അൽ-മുസയ്യബിൽ നിന്ന് ഉദ്ധരിക്കുന്നു; സൽമാൻ(റ) അബ്ദുള്ളാഹിബ്നു സലാമിനോട് പറഞ്ഞു: "സത്യവിശ്വാസികളുടെ ആത്മാക്കൾ ഭൂമിയിലെ ബർസഖ് ജീവിതത്തിൽ (ഖബർ ജീവിതത്തിൽ) അവ ഉദ്ദേശിക്കുന്നിടത്തെല്ലാം സഞ്ചരിക്കുന്നു. എന്നാൽ സത്യനിഷേധികളുടെ (കാഫിറുകളുടെ) ആത്മാക്കൾ സിജ്ജീനിലാണ് കഴിയുന്നത്." (ഈ ഹദീസിലെ നിവേദകനായ) അലി ബിൻ സെയ്ദ് വലിയ മനഃപാഠശേഷിയുള്ള ആളല്ല. വിശ്വസ്തനും വലിയ പണ്ഡിതനുമായ യഹ്‌യ ബിൻ സഈദ് അൽ-അൻസ്വാരി ഈ നിവേദനത്തോട് വിയോജിച്ചിട്ടുണ്ട്.
തുടർന്ന് സഈദ് ബിൻ അൽ-മുസയ്യബിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു; അദ്ദേഹം പറഞ്ഞു : "സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗത്തിൽ അവ ഉദ്ദേശിക്കുന്നിടത്തെല്ലാം സഞ്ചരിക്കുന്നു." (മുൻപ് വ്യക്തമാക്കിയത് പോലെ തന്നെ).
ഇമാം മാലിക്കിൽ നിന്ന് മുൻപ് ഉദ്ധരിച്ചതുപോലെ: "ആത്മാക്കൾ സ്വതന്ത്രമായി വിട്ടയക്കപ്പെട്ടവയാണ്, അവ ഉദ്ദേശിക്കുന്നിടത്തെല്ലാം പോകുന്നു." ഇബ്നു അബീ ദുൻയാ, ഖാലിദ് ബിൻ ഖിദാഷ് വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഇമാം മാലിക് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്."
ഹുസൈൻ ബിൻ അലി അൽ-ഇജ്‌ലി വഴി അബൂ നഈം, ശരീക്, യഅ്‌ലാ ബിൻ അത്വാഅ്, അദ്ദേഹത്തിന്റെ പിതാവ് എന്നിവരിലൂടെ അബ്ദുള്ളാഹിബ്നു അംറ്(റ)വിൽ നിന്ന് മറ്റൊരു നിവേദനവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: "ഒരു സത്യവിശ്വാസിയുടെ ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുപോകുന്ന അവസ്ഥ, ജയിലിൽ കിടന്നിരുന്ന ഒരാളെ അവിടെനിന്ന് മോചിപ്പിക്കുന്നതുപോലെയാണ്; അതിനുശേഷം അവൻ ഭൂമിയിലൂടെ സ്വതന്ത്രമായി നടക്കുകയും അതിൽ ചുറ്റിസഞ്ചരിക്കുകയും ചെയ്യുന്നു."
ആത്മാക്കൾ ഭൂമിയിലാണ് നിലകൊള്ളുന്നത് എന്ന വാദത്തിന് തെളിവായി ബറാഅ് ബിൻ ആസിബ്(റ) നിവേദനം ചെയ്ത, മുൻപ് ഭാഗികമായി പരാമർശിച്ച ഹദീസും പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. സത്യവിശ്വാസിയുടെ ആത്മാവിനെ പിടുകൂടുന്നതിനെക്കുറിച്ച് അതിൽ ഇപ്രകാരം വിവരിക്കുന്നു: "ആത്മാവ് അർശിന്റെ അടുക്കൽ എത്തിയാൽ അല്ലാഹു കൽപ്പിക്കും: എന്റെ ഈ ദാസന്റെ കർമ്മരേഖ (കിതാബ്) 'ഇല്ലിയ്യീനിൽ' രേഖപ്പെടുത്തുക. തുടർന്ന് അല്ലാഹു പറയും: എന്റെ ദാസനെ അവന്റെ കിടപ്പറയിലേക്ക് (ഖബറിലേക്ക്) തന്നെ മടക്കുക. കാരണം, അതിൽ നിന്നാണ് ഞാൻ അവരെ സൃഷ്ടിച്ചതെന്നും അതിലേക്ക് തന്നെ അവരെ മടക്കുമെന്നും മറ്റൊരു തവണ അതിൽ നിന്ന് തന്നെ അവരെ പുറത്തെടുക്കുമെന്നും ഞാൻ അവർക്ക് വാഗ്ദാനം നൽകിയിട്ടുള്ളതാണ്. അങ്ങനെ ആ ആത്മാവ് ഖബറിലേക്ക് മടക്കപ്പെടും..." (ഹദീസ് പൂർണ്ണമായി ഉദ്ധരിക്കുന്നു).
സത്യനിഷേധിയുടെ (കാഫിർ) ആത്മാവിനെക്കുറിച്ച് അതിൽ ഇപ്രകാരം പറയുന്നു: "ആത്മാവുമായി الملائكة (മലക്കുകൾ) ആകാശത്തേക്ക് ഉയരും, എന്നാൽ അതിനായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയില്ല. അപ്പോൾ അല്ലാഹു കൽപ്പിക്കും: എന്റെ ദാസനെ അവന്റെ കിടപ്പറയിലേക്ക് മടക്കുക; കാരണം അതിൽ നിന്നാണ് ഞാൻ അവരെ സൃഷ്ടിച്ചതെന്നും അതിലേക്ക് തന്നെ അവരെ മടക്കുമെന്നും മറ്റൊരു തവണ അതിൽ നിന്ന് തന്നെ അവരെ പുറത്തെടുക്കുമെന്നും ഞാൻ അവർക്ക് വാഗ്ദാനം നൽകിയിട്ടുള്ളതാണ്."
മറ്റൊരു നിവേദനത്തിൽ അല്ലാഹു ഇപ്രകാരം പറയുന്നതായി കാണാം: "എന്റെ ദാസനെ ഭൂമിയിലേക്ക് തന്നെ മടക്കുക..." അതിനുശേഷം റസൂൽ ﷺ ഈ ഖുർആൻ വചനം ഓതി: "അതിൽ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്, അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നു, മറ്റൊരു തവണ അതിൽ നിന്ന് തന്നെ നിങ്ങളെ പുറത്തെടുക്കുകയും ചെയ്യും." (സൂറത്തു ത്വാഹാ: 55).
ഇത് വ്യക്തമാക്കുന്നത് സത്യവിശ്വാസികളുടെ ആത്മാക്കൾ ആകാശത്തേക്ക് ഉയർത്തപ്പെടുകയും അവിടെ പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത ശേഷം ഭൂമിയിലാണ് വന്നുചേരുന്നത് എന്നാണ്; അല്ലാതെ അവ ആകാശത്ത് തന്നെ തുടരുന്നില്ല. [എന്നാൽ ശുഹദാക്കളുടെ (രക്തസാക്ഷികൾ) ആത്മാക്കൾ ഇതിൽ നിന്ന് വ്യത്യസ്തമായി സ്വർഗത്തിലാണ് കഴിയുന്നത്].
സ്വഹീഹ് മുസ്‌ലിമിൽ അബു ഹുറൈറ(റ) വഴി, സത്യവിശ്വാസിയുടെ ആത്മാവിനെ പിടുകൂടുന്നതിനെക്കുറിച്ച് വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം: "അതിനുശേഷം ആത്മാവുമായി മലക്കുകൾ അല്ലാഹുവിലേക്ക് ഉയരും. അപ്പോൾ അല്ലാഹു പറയും: അവനെ നിശ്ചിത അവധിയുടെ അവസാനത്തിലേക്ക് (അന്ത്യനാൾ വരെ ഖബറിലേക്ക്) മടക്കിക്കൊണ്ടുപോവുക."
കൂടാതെ സുഗന്ധച്ചെടികളും (അവന്റെ അടുക്കൽ കൊണ്ടുവരപ്പെടും). മാവിൽ നിന്ന് മുടി നാര് വലിച്ചെടുക്കുന്നത് പോലെ വളരെ എളുപ്പത്തിൽ അവന്റെ ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തെടുക്കപ്പെടും. മലക്കുകൾ പറയും: "ഹേ, പ്രശാന്തത കൈവരിച്ച ആത്മാവേ! നീ നിന്റെ രക്ഷിതാവിലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, അവന്റെ പ്രീതി ലഭിച്ചുകൊണ്ടും മടങ്ങുക. അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും അവന്റെ ആദരവിലേക്കും നീ വരിക." അങ്ങനെ ആത്മാവ് പുറത്തുവന്നാൽ അത് ആ കസ്തൂരിയുടെ സുഗന്ധമുള്ള പട്ടുതുണിയിൽ വെക്കുകയും, 'ഇല്ലിയ്യീനിലേക്ക്' അതിനെ ഉയർത്തുകയും ചെയ്യും.
എന്നാൽ സത്യനിഷേധി (കാഫിർ) മരണാസന്നനായാൽ, മലക്കുകൾ കനൽക്കട്ട അടങ്ങിയ ചാക്കുതുണിയുമായി അവന്റെ അടുക്കൽ വരും. വളരെ കഠിനമായ രീതിയിൽ അവന്റെ ശരീരത്തിൽ നിന്ന് ആത്മാവ് വലിച്ചുകീറി പുറത്തെടുക്കപ്പെടും. മലക്കുകൾ പറയും: "ഹേ, ദുഷിച്ച ആത്മാവേ! നീ അല്ലാഹുവിന്റെ കോപത്തിലേക്കും അസംതൃപ്തിയിലേക്കും, അവന്റെ ശിക്ഷയിലേക്കും അപമാനത്തിലേക്കും പുറത്തു വരിക." അങ്ങനെ ആ ആത്മാവ് പുറത്തുവന്നാൽ അത് ആ കനൽക്കട്ടയുടെ മുകളിൽ വെക്കുകയും, ആ ചാക്കുതുണി അതിന്മേൽ ചുറ്റുകയും ചെയ്യും. അതിൽ നിന്ന് കഠിനമായ ദുർഗന്ധം പുറപ്പെടും; പിന്നീട് ആ ആത്മാവുമായി 'സിജ്ജീനിലേക്ക്' പോകും.
ഇമാം നസാഈയും മറ്റുള്ളവരും ഖതാദ വഴി അബൂഹുറൈറ(റ)വിൽ നിന്ന്, നബി ﷺ യുടെ വചനമായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ പദപ്രയോഗങ്ങൾ തൊട്ടുമുൻപത്തെ നിവേദനത്തിൽ നിന്ന് അല്പം വ്യത്യസ്തമാണ്.
സത്യവിശ്വാസിയുടെ ആത്മാവിനെക്കുറിച്ച് ഇതിൽ പറയുന്നത്: "മലക്കുകൾ ആ ആത്മാവുമായി ഏറ്റവും ഉയർന്ന ആകാശത്ത് (അസ്സമാഉൽ ഉൽയാ) ചെന്നെത്തും" എന്നാണ്. സത്യനിഷേധിയുടെ ആത്മാവിനെക്കുറിച്ച് പറയുന്നത്: "മലക്കുകൾ ആ ആത്മാവുമായി ഏറ്റവും താഴ്ന്ന ഭൂമിയിൽ (അൽ-അർളുസ്സുഫ്‌ലാ) ചെന്നെത്തും" എന്നാണ്.
മുൻപ് നമ്മൾ വിവരിച്ചതുപോലെ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഖബറിലെ ചോദ്യം ചെയ്യലിന് ശേഷം ആത്മാവ് 'ഇല്ലിയ്യീനിലേക്ക്' ഉയർത്തപ്പെടും. തുടർന്ന് അദ്ദേഹം അല്ലാഹുവിന്റെ ഈ വചനം ഓതുകയുണ്ടായി: "തീർച്ചയായും പുണ്യവാന്മാരുടെ കർമ്മരേഖ ഇല്ലിയ്യീനിലാകുന്നു." (സൂറത്തുൽ മുതഫ്ഫിഫീൻ: 18).
മറ്റൊരു അഭിപ്രായം (ആത്മാക്കൾ ഭൂമിയിലെ പ്രത്യേക സ്ഥലങ്ങളിൽ ഒത്തുചേരുന്നു). മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നു: "ആത്മാക്കൾ ഭൂമിയിലെ ചില പ്രത്യേക സ്ഥലങ്ങളിലാണ് ഒത്തുചേരുന്നത്."
ഹംമാം ബിൻ യഹ്‌യ അൽ-മസ്ഊദി, ഖതാദ വഴി, ഒരാൾ തന്നോട് പറഞ്ഞതായി ഉദ്ധരിക്കുന്നു; സഈദ് ബിൻ അൽ-മുസയ്യബ് വഴി അബ്ദുള്ളാഹിബ്നു അംറുബ്നുൽ ആസ്വ്(റ) പ്രസ്താവിച്ചു: "സത്യവിശ്വാസികളുടെ ആത്മാക്കൾ ശാമിലെ 'അൽ-ജാബിയ' എന്ന സ്ഥലത്താണ് ഒത്തുചേരുന്നത്. എന്നാൽ സത്യനിഷേധികളുടെ (കാഫിറുകൾ) ആത്മാക്കൾ ഹളർമൗത്തിലുള്ള (യെമൻ) 'ബറഹൂത്' എന്ന് പറയപ്പെടുന്ന വിജനമായ താഴ്‌വരയിലെ ചതുപ്പുനിലത്താണ് ഒത്തുചേരുന്നത്." (ഇമാം ഇബ്നു മന്ദഹ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്).
സത്യനിഷേധിയുടെ കാര്യത്തിലും സമാനമായി ഉദ്ധരിച്ച ശേഷം ഹദീസിൽ പറയുന്നു: നബി ﷺ തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം മൂക്കിലേക്ക് വെച്ചുകൊണ്ട് അതിന്റെ ദുർഗന്ധത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഇതെല്ലാം ഈ ഹദീസിന്റെ പ്രബലതയെ സാക്ഷ്യപ്പെടുത്തുന്നു.
ഇബ്‌നു അബീ ദുൻയാ, ഖുസാമ ബിൻ സുഹൈർ വഴി അബൂ ഹുറൈറ(റ)വിൽ നിന്ന്, നബി ﷺ പറഞ്ഞതായി ഉദ്ധരിക്കുന്നു: "തീർച്ചയായും സത്യവിശ്വാസി മരണാസന്നനായാൽ, കസ്തൂരിയുടെ സുഗന്ധമുള്ള പട്ടുതുണിയുമായി മലക്കുകൾ അവന്റെ അടുക്കൽ വരും.
ഹിശാം അദ്-ദസ്തവാഈ ഈ ഹദീസ് ഖതാദ വഴി സഈദ് ബിൻ അൽ-മുസയ്യബിന്റെ സ്വന്തം വചനമായി (മൗഖൂഫ് ആയി) ഉദ്ധരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം അബ്ദുള്ളാഹിബ്നു അംറ്(റ)വിന്റെ പേര് പരാമർശിച്ചിട്ടില്ല. ഇബ്നു അബീ ദുൻയാ ഇത് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഖതാദ ഇത് സഈദിൽ നിന്ന് നേരിട്ട് കേട്ടതല്ലെന്നും, ആരോ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തതാണെന്നും, ഇത് ആരിൽ നിന്നാണ് അദ്ദേഹം സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും പിന്നീട് വ്യക്തമായിട്ടുണ്ട്.
ഇബ്നു മന്ദഹ്, ഫുറാത്ത് അൽ-ഫസാരി വഴി അബൂ ത്വുഫൈലിൽ നിന്ന്, അദ്ദേഹം അലി(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "അഹ്ഖാഫിലെ ഏറ്റവും മോശമായ താഴ്‌വരയാണ് ഹളർമൗത്തിലുള്ള 'ബറഹൂത്'. അതിലേക്ക് സത്യനിഷേധികളുടെ (കാഫിറുകൾ) ആത്മാക്കൾ തള്ളപ്പെടും."
അദ്ദേഹം പറഞ്ഞു: ഹമ്മാദ് ബിൻ സലമ, അലി ബിൻ സെയ്ദ് വഴി, ഇബ്നു മഹ്റാനിൽ നിന്ന്, ഇബ്നു അബ്ബാസ്(റ) വഴി അലി(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട ഒരു പ്രദേശം ഹളർമൗത്തിലുള്ള 'ബറഹൂത്' എന്ന് പറയപ്പെടുന്ന താഴ്‌വരയാണ്. അതിൽ ഒരു കിണറുണ്ട്, അതിലെ വെള്ളം കറുത്തതാണ് (അല്ലെങ്കിൽ തീ പോലെയാണ്). സത്യനിഷേധികളുടെ ആത്മാക്കൾ അതിലാണ് അഭയം പ്രാപിക്കുന്നത്. ചീഞ്ഞ പഴുപ്പ് പോലെ തോന്നിക്കുന്ന ആ കിണറ്റിലേക്ക് വന്യജീവികളും പ്രാണികളും വന്ന് ചേരുന്നു."
ശഹ്‌ർ ബിൻ ഹൗശബ് തന്റെ സനദോടെ ഉദ്ധരിക്കുന്നു: ഒരിക്കൽ കഅ്ബുൽ അഹ്ബാർ, അബ്ദുള്ളാഹിബ്നു അംറ്(റ)വിനെ കാണുകയുണ്ടായി. അപ്പോൾ ജനങ്ങൾ അദ്ദേഹത്തിന് ചുറ്റും വിവരങ്ങൾ ചോദിച്ചുകൊണ്ട് തടിച്ചുകൂടിയിരുന്നു. അപ്പോൾ ഒരാൾ മറ്റൊരു മനുഷ്യനോട് പറഞ്ഞു: "നീ അദ്ദേഹത്തോട് ചോദിക്കൂ, സത്യവിശ്വാസികളുടെ ആത്മാക്കൾ എവിടെയാണെന്ന്?" അപ്പോൾ അദ്ദേഹം (അബ്ദുള്ളാഹിബ്നു അംറ്) പറഞ്ഞു:
"സത്യവിശ്വാസികളുടെ ആത്മാക്കൾ 'അൽ-ജാബിയ'യിലാണ്; സത്യനിഷേധികളുടെ ആത്മാക്കൾ 'ബറഹൂതി'ലുമാണ്."
സുഫ്യാൻ തന്റെ സനദോടെ അബാൻ ബിൻ തഅ്‌ലിബിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ ഇപ്രകാരം പറയുകയുണ്ടായി: "ഞാൻ 'ബറഹൂത്' താഴ്‌വരയിൽ ഒരു രാത്രി താമസിക്കുകയുണ്ടായി. അവിടെ സത്യനിഷേധികളുടെ ആത്മാക്കൾ ഒത്തുകൂടിയതുപോലെ എനിക്ക് തോന്നി. അവർ ഉച്ചത്തിൽ 'യാ ദൂമഹ്, യാ ദൂമഹ്' എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോൾ മുൻവേദക്കാരനായ (അഹ്‌ലുൽ കിതാബ്) ഒരു മനുഷ്യൻ ഞങ്ങളോട് പറഞ്ഞു: 'ദൂമഹ്' എന്നത് സത്യനിഷേധികളുടെ ആത്മാക്കളുടെ മേൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള മലക്കിന്റെ പേരാണ്."
സുഫ്യാൻ പറഞ്ഞു: ഞങ്ങൾ ഹളർമൗത്ത് നിവാസികളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ആർക്കും തന്നെ രാത്രികാലങ്ങളിൽ ആ താഴ്‌വരയിൽ താമസിക്കാൻ സാധ്യമല്ല."
ഇമാം ഇബ്നു ഖുതൈബ തന്റെ 'ഗരീബുൽ ഹദീസ്' എന്ന കിത്താബിൽ പറയുന്നു: അസ്മഈ ഒരു മനുഷ്യനെ ഉദ്ധരിച്ചുകൊണ്ട് പരാമർശിച്ചിരിക്കുന്നു (അദ്ദേഹം ആ കിണറുള്ള പ്രദേശത്തുനിന്നുള്ള ആളാണ്): "ആ കിണറുള്ള നാട്ടിൽ ചെന്നാൽ അങ്ങേയറ്റം അസഹനീയവും ദുർഗന്ധം വമിക്കുന്നതുമായ ഒരു മണമാണ് അനുഭവപ്പെടുക." വളരെ കഠിനമായ ദുർഗന്ധം. പിന്നീട് കുറച്ചുകഴിയുമ്പോൾ സത്യനിഷേധികളിലെ (കാഫിറുകൾ) ഏതെങ്കിലും ഒരു പ്രമുഖൻ മരണപ്പെട്ട വാർത്ത ഞങ്ങൾക്ക് ലഭിക്കാറുണ്ട്; അപ്പോഴാണ് ആ ദുർഗന്ധം അദ്ദേഹത്തിന്റെ മരണകാരണത്താലാണ് ഉണ്ടായതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.
ഇബ്നു ഉയൈന പറഞ്ഞു: ഒരു മനുഷ്യൻ എന്നോട് വിവരിക്കുകയുണ്ടായി: "ഒരിക്കൽ അദ്ദേഹം 'ബറഹൂത്' താഴ്‌വരയിൽ രാത്രി ചെലവഴിച്ചപ്പോൾ ഹാജിമാരുടെ (തീർത്ഥാടകരുടെ) ശബ്ദകോലാഹലങ്ങൾക്ക് സമാനമായ അനേകം ശബ്ദങ്ങൾ അവിടെ കേൾക്കുകയുണ്ടായി." അദ്ദേഹം പറഞ്ഞു: ഞാൻ ഹളർമൗത്ത് നിവാസികളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞങ്ങളിൽ ആർക്കും തന്നെ അവിടെ രാത്രിയാകാൻ (താമസിക്കാൻ) സാധ്യമല്ല."
ഇബ്നു അബീ ദുൻയാ, ഹസൻ ബിൻ അബ്ദിൽ അസീസ്, അംറുബ്നു അബീ സലമ, അംറുബ്നു സുലൈമാൻ എന്നിവരിലൂടെ ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരിക്കൽ യഹൂദനായ ഒരു മനുഷ്യൻ മരണപ്പെട്ടു. ഒരു മുസ്‌ലിം തന്റെ പക്കലുണ്ടായിരുന്ന ഒരു സൂക്ഷിപ്പുമുതൽ (അമാനത്ത്/പണം) ഈ യഹൂദനെ ഏല്പിച്ചിട്ടുണ്ടായിരുന്നു. യഹൂദന്റെ മകന് (മുസ്‌ലിമായ മകൻ) ഈ സൂക്ഷിപ്പുമുതൽ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. അവൻ ശുഐബ് അൽ-ജബ്ബാഈ എന്ന പണ്ഡിതനെ കണ്ട് വിവരം ധരിപ്പിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞു: "നീ 'ബറഹൂത്' താഴ്‌വരയിലേക്ക് പോവുക. അവിടെ 'തസ്കീബ്' എന്ന് പറയപ്പെടുന്ന ഒരു നീരുറവയുണ്ട് (കിണർ). നീ ശനിയാഴ്ച ദിവസം അവിടെ ചെന്ന് ആ നീരുറവയുടെ അടുക്കൽ നടക്കുക. അവിടെ എത്തുമ്പോൾ നിന്റെ പിതാവിനെ പേരെടുത്ത് വിളിക്കുക, അവൻ നിനക്ക് മറുപടി നൽകും. ശേഷം നിനക്ക് അറിയേണ്ട കാര്യം അവനോട് ചോദിക്കുക."
ആ മനുഷ്യൻ അപ്രകാരം തന്നെ പുറപ്പെടുകയും ആ നീരുറവയുടെ അടുത്തെത്തുകയും ചെയ്തു. അവൻ തന്റെ പിതാവിനെ രണ്ടോ മൂന്നോ തവണ വിളിച്ചപ്പോൾ അവൻ മറുപടി നൽകി. അവൻ ചോദിച്ചു: "ഇന്ന ആളുടെ സൂക്ഷിപ്പുമുതൽ എവിടെയാണ് വെച്ചിരിക്കുന്നത്?" പിതാവ് പറഞ്ഞു: "അത് വീട്ടുവാതിലിന്റെ പടിക്ക് താഴെയായി ഞാൻ കുഴിച്ചിട്ടിട്ടുണ്ട്; നീ അത് എടുത്ത് അദ്ദേഹത്തിന് ഏല്പിച്ചുകൊടുക്കുക."
അബൂ അംറ് അഹ്മദ് ബിൻ മുഹമ്മദ് അൽ-നൈസാബൂരി തന്റെ 'കിതാബുൽ ഹികായാത്' (കഥകളുടെ പുസ്തകം) എന്ന ഗ്രന്ഥത്തിൽ ബകർ ബിൻ മുഹമ്മദ് ബിൻ ഈസാ അൽ-ത്വർതൂസി വഴി, ഹാമിദ് ബിൻ യഹ്‌യ ബിൻ സുലൈമിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരിക്കൽ മക്കയിൽ ഞങ്ങളുടെ അടുത്ത് ഖുറാസാൻ നിവാസിയായ ഒരു മനുഷ്യനുണ്ടായിരുന്നു. വിശ്വസ്തനായതുകൊണ്ട് ജനങ്ങൾ തങ്ങളുടെ സൂക്ഷിപ്പുമുതലുകൾ അദ്ദേഹത്തെ ഏൽപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരാൾ അദ്ദേഹത്തെ പതിനായിരം ദീനാർ ഏൽപ്പിച്ചു. കുറച്ചുകാലത്തിന് ശേഷം ഖുറാസാൻകാരനായ ആ മനുഷ്യന് മരണം സമാഗതമായി. തന്റെ മക്കളിലാരെയും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാതിരുന്നതിനാൽ അദ്ദേഹം ആ പണം തന്റെ വീടുകളിൽ ഒന്നിന്റെ ഉള്ളിൽ ആരും കാണാതെ കുഴിച്ചിടുകയും അതിനുശേഷം മരണപ്പെടുകയും ചെയ്തു.
പണമൽപിച്ച മനുഷ്യൻ വന്ന് അദ്ദേഹത്തിന്റെ മക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ല." തുടർന്ന് ആ മനുഷ്യൻ അക്കാലത്ത് മക്കയിലുണ്ടായിരുന്ന ധാരാളം പണ്ഡിതന്മാരോട് ഈ വിഷയം ചർച്ച ചെയ്തു. അവർ പറഞ്ഞു: "നമ്മുടെ അറിവിൽ അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, സ്വർഗാവകാശിയാണെന്നാണ് ഞങ്ങൾ കരുതുന്നത്. സ്വർഗാവകാശികളുടെ ആത്മാക്കൾ സംസം കിണറിന്റെ അടുക്കലാണ് ഒത്തുകൂടാറുള്ളത് എന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ നീ രാത്രിയുടെ മൂന്നിലൊന്നോ പകുതിയോ കഴിഞ്ഞ ശേഷം സംസം കിണറിന്റെ അരികിൽ ചെന്ന് നിൽക്കുക. എന്നിട്ട് കിണറ്റിലേക്ക് നോക്കി അദ്ദേഹത്തിന്റെ പേര് വിളിച്ച് ചോദിക്കുക. അവൻ നിനക്ക് മറുപടി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവൻ ഉത്തരം നൽകിയാൽ നിനക്കുള്ള പണം എവിടെയാണെന്ന് മാലിക് (ആത്മാവിന്റെ ഉടമസ്ഥൻ) വഴി ചോദിച്ചറിയാം."
പണം നഷ്ടപ്പെട്ട മനുഷ്യൻ പണ്ഡിതന്മാർ പറഞ്ഞതുപോലെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും രാത്രികളിൽ ചെന്ന് വിളിച്ചെങ്കിലും കിണറ്റിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. അവൻ പണ്ഡിതന്മാരുടെ അടുക്കലേക്ക് മടങ്ങിവന്ന് പറഞ്ഞു: "ഞാൻ മൂന്ന് വട്ടവും വിളിച്ചു നോക്കി, എന്നാൽ ആരും മറുപടി നൽകിയില്ല." അപ്പോൾ അവർ പറഞ്ഞു: "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ! അങ്ങനെയെങ്കിൽ നിന്റെ കൂട്ടുകാരൻ നരകാവകാശികളിൽ പെട്ടവനായിരിക്കാനേ വഴിയുള്ളൂ..."അതുകൊണ്ട് നീ യെമനിലേക്ക് പുറപ്പെടുക. അവിടെ 'ബറഹൂത്' എന്ന് പറയപ്പെടുന്ന ഒരു താഴ്‌വരയുണ്ട്; നരകാവകാശികളുടെ ആത്മാക്കൾ അവിടെയാണ് ഉള്ളത്. നീ മുൻപ് സംസം കിണറിനരികിൽ പോയ അതേ രാത്രിസമയത്ത് ആ കിണറിന്റെ അരികിൽ ചെന്ന് നിൽക്കുക.
അങ്ങനെ ആ മനുഷ്യൻ പണ്ഡിതന്മാർ പറഞ്ഞതുപോലെ രാത്രിയിൽ അവിടെച്ചെന്ന് കിണറിന്റെ അരികിൽ നിന്നു. എന്നിട്ട് "ഹേ, ഇന്ന ആളുടെ മകൻ ഇന്നവൻ!" എന്ന് വിളിച്ചു പറഞ്ഞു. ആദ്യത്തെ വിളിക്കുതന്നെ കിണറ്റിൽ നിന്ന് മറുപടി ശബ്ദം വന്നു. അപ്പോൾ ആ ആത്മാവ് ചോദിച്ചു: "നിനക്ക് നാശം! നീ എന്താണ് എന്നെ ഇവിടെ വന്ന് വിളിക്കുന്നത്? നീ ഇവിടെ വരാൻ മാത്രം ഞാൻ ഒരു നല്ല മനുഷ്യനായിരുന്നോ?" അവൻ ചോദിച്ചു: "എന്താണ് നിനക്ക് സംഭവിച്ചത്?" ആത്മാവ് പറഞ്ഞു: "എനിക്ക് ഖുറാസാനിൽ ചില ബന്ധുക്കളുണ്ടായിരുന്നു; ഞാൻ അവരുമായുള്ള കുടുംബബന്ധം വിച്ഛേദിച്ചു. അങ്ങനെയിരിക്കെ ഞാൻ പെട്ടെന്ന് മരണപ്പെടുകയും അല്ലാഹു എന്നെ പിടികൂടി ഈ സ്ഥാനത്ത് (ശിക്ഷയിൽ) താഴ്ത്തുകയും ചെയ്തു. നീ തിരയുന്ന ആ പണം, എന്റെ മക്കളെപ്പോലും ഞാൻ വിശ്വസിക്കാത്തതിനാൽ ഇന്നയിന്ന സ്ഥലത്താണ് ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്; നീ പോയി അത് എടുത്തുകൊള്ളുക." തുടർന്ന് പണം നഷ്ടപ്പെട്ട മനുഷ്യൻ മക്കയിലേക്ക് മടങ്ങിവരികയും, ആ ആത്മാവ് പറഞ്ഞ കൃത്യമായ സ്ഥലത്തുനിന്ന് തന്റെ പണം കണ്ടെത്തുകയും ചെയ്തു.
ഒരുവിഭാഗം പണ്ഡിതന്മാർ പ്രബലമാക്കുന്നത് (തർജീഹ് നൽകുന്നത്): സത്യനിഷേധികളുടെ (കാഫിറുകൾ) ആത്മാക്കൾ 'ബറഹൂത്' കിണറ്റിലാണ് ഉള്ളതെന്നാണ്. നമ്മുടെ കൂട്ടുകാരിൽ (ഹംബലി മദ്ഹബിലെ പണ്ഡിതന്മാരിൽ) പെട്ട ഖാളി അബൂ യഅ്‌ലാ തന്റെ 'അൽ-മുഅ്തമദ്' എന്ന പുസ്തകത്തിൽ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സത്യനിഷേധികളുടെ ആത്മാക്കൾ നരകത്തിലാണ് എന്ന ഇമാം അഹ്മദിന്റെ നേരിട്ടുള്ള പദപ്രയോഗങ്ങൾക്ക് (നസ്സ്) ഇത് വിരുദ്ധമാണ്.
ഒരുപക്ഷേ, ബറഹൂത് കിണറിന്റെ അടിഭാഗം ജഹന്നമുമായി (നരകവുമായി) നേരിട്ട് ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം; കടലിന്റെ അടിത്തട്ടിൽ നരകമുണ്ടെന്ന് ഉദ്ധരിക്കപ്പെടുന്നത് പോലെയാകാം ഇത് (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ). അബൂ മൂസാ അൽ-അശ്അരി(റ)വിന്റെ മുൻപ് പരാമർശിച്ച വചനം ഇതിന് തെളിവാണ്: "സത്യനിഷേധിയുടെ ആത്മാവ് ഹളർമൗത്ത് താഴ്‌വരയിലാണ്, അത് ഏഴാം ഭൂമിയുടെയും ഏറ്റവും അടിത്തട്ടിലാണ്."
സ്വഫ്‌വാൻ ബിൻ അംറു പറഞ്ഞു: ഞാൻ ആമിർ ബിൻ അബ്ദില്ല അൽ-യമാനി എന്ന പണ്ഡിതനോട് ചോദിച്ചു: "സത്യവിശ്വാസികളുടെ ആത്മാക്കൾ ഒത്തുകൂടുന്ന ഒരു പ്രത്യേക സ്ഥലമുണ്ടോ?"
അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഭൂമിയുടെ അവകാശികളാകുന്നത് എന്റെ സദ്‌വൃത്തരായ ദാസന്മാരായിരിക്കും." (സൂറത്തുൽ അമ്പിയാഅ്: 105). ആമിർ പറഞ്ഞു: "പുനരുത്ഥാന നാൾ (ഖിയാമത്ത് നാൾ) വരെ സത്യവിശ്വാസികളുടെ ആത്മാക്കൾ ഒത്തുകൂടുന്നത് ഈ ഭൂമിയിലാണ്." (ഇമാം ഇബ്നു മന്ദഹ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്). എന്നാൽ ഈ നിവേദനം അങ്ങേയറ്റം അപൂർവ്വമാണ് (ഗരീബ്), കൂടാതെ ഈ സൂക്തത്തിന് നൽകിയിരിക്കുന്ന ഈ വ്യാഖ്യാനം വളരെ ദുർബലവുമാണ് (ദഈഫ്).
ഇബ്നു അബീ ദുൻയാ തന്റെ 'മൻ ആശ ബഅ്ദൽ മൗത്' (മരണശേഷം ജീവിച്ചവർ) എന്ന പുസ്തകത്തിൽ, അബ്ദുൽ മലക് ബിൻ ഖുദാമ, അബ്ദുള്ളാഹിബ്നു ദീനാർ, അബൂ അയ്യൂബ് അൽ-യമാനി എന്നിവരിലൂടെ അവരുടെ ഗോത്രത്തിലെ ഒരു മനുഷ്യനെ ഉദ്ധരിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്;
അദ്ദേഹത്തോട് ഇപ്രകാരം പറയപ്പെട്ടു: ഒരിക്കൽ 'അബ്ദുള്ള' എന്ന് പേരുള്ള ഒരാളും അദ്ദേഹത്തിന്റെ ജനങ്ങളിൽ പെട്ട ഒരു സംഘവും കടലിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ദിവസങ്ങളോളം കടൽ കഠിനമായ ഇരുട്ടിലാവുകയും പിന്നീട് ആ അന്ധകാരം അവരിൽ നിന്ന് നീങ്ങിപ്പോവുകയും ചെയ്തു. അപ്പോഴേക്കും അവർ ഒരു ഗ്രാമത്തിന് സമീപത്ത് എത്തിച്ചേർന്നിരുന്നു.
അബ്ദുള്ള പറഞ്ഞു: "ഞാൻ വെള്ളം അന്വേഷിച്ച് പുറപ്പെട്ടു. അപ്പോൾ അതാ അവിടുത്തെ നഗരകവാടങ്ങൾ അടച്ചിട്ടിരിക്കുന്നു. അതിനുള്ളിൽ കാറ്റ് ആഞ്ഞടിക്കുന്ന വലിയ ശബ്ദം കേൾക്കാമായിരുന്നു. ഞാൻ ഉച്ചത്തിൽ വിളിച്ചെങ്കിലും ആരും എനിക്ക് മറുപടി നൽകിയില്ല. ഞാൻ അങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന് രണ്ട് കുതിരപ്പടയാളികൾ എന്റെ മുൻപിലേക്ക് വന്നു. അവർ ഓരോരുത്തരുടെയും താഴെ വെളുത്ത നിറമുള്ള ഒരു പുതപ്പ് (ഷാൾ) ഉണ്ടായിരുന്നു. അവർ എന്നോട് എന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, കടലിൽ വെച്ച് ഞങ്ങൾക്ക് സംഭവിച്ച കാര്യങ്ങൾ ഞാൻ അവരോട് വിശദീകരിക്കുകയും, ഞാൻ വെള്ളം അന്വേഷിച്ച് ഇറങ്ങിയതാണെന്ന് പറയുകയും ചെയ്തു.
അപ്പോൾ അവർ എന്നോട് പറഞ്ഞു: 'ഹേ അബ്ദുള്ള! നീ ഈ വഴിയിലൂടെ നേരെ പോവുക, നീ ഒരു കുളത്തിനരികിൽ ചെന്നെത്തും. അവിടെ വെള്ളമുണ്ട്, നീ അതിൽ നിന്ന് കുടിച്ചുകൊള്ളുക. അവിടെ കാണുന്ന കാര്യങ്ങൾ കണ്ട് നീ ഭയപ്പെടേണ്ടതില്ല.' അബ്ദുള്ള പറയുന്നു: ഞാൻ അവരോട് അടച്ചിട്ടിരിക്കുന്ന ആ വീടുകളെക്കുറിച്ചും അതിനുള്ളിൽ നിന്ന് കേൾക്കുന്ന കാറ്റിന്റെ കഠിനമായ ശബ്ദത്തെക്കുറിച്ചും ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: 'ഇവ മരണപ്പെട്ടവരുടെ ആത്മാക്കൾ കഴിയുന്ന വീടുകളാണ്.'
അബ്ദുള്ള പറഞ്ഞു:"അങ്ങനെ ഞാൻ പുറപ്പെടുകയും ആ കുളത്തിനരികിൽ എത്തിച്ചേരുകയും ചെയ്തു. അവിടെ തലകീഴായി കെട്ടിത്തൂക്കപ്പെട്ട നിലയിൽ ഒരു മനുഷ്യനെ ഞാൻ കണ്ടു. അദ്ദേഹം തന്റെ കൈകൊണ്ട് വെള്ളം എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു: 'ഹേ അബ്ദുള്ള! എനിക്ക് അല്പം വെള്ളം തന്നു സഹായിക്കണേ.'
അബ്ദുള്ള പറയുന്നു: ഞാൻ ഒരു പാത്രത്തിൽ വെള്ളം കോരി അദ്ദേഹത്തിന് നൽകാൻ ശ്രമിച്ചപ്പോൾ എന്റെ കൈ പെട്ടെന്ന് മരവിച്ചുപോയി (അല്ലെങ്കിൽ വെള്ളം നൽകാൻ സാധിക്കാത്തവിധം കൈ പിടിച്ചുവെക്കപ്പെട്ടു). അപ്പോൾ അദ്ദേഹം പറഞ്ഞു: 'എങ്കിൽ നിന്റെ തലപ്പാവ് (ഇമാമ) എനിക്ക് നേരെ എറിയൂ.' ഞാൻ എന്റെ തലപ്പാവ് വെള്ളത്തിൽ നനച്ച് അദ്ദേഹത്തിന് നേരെ എറിഞ്ഞുകൊടുത്തപ്പോൾ വീണ്ടും എന്റെ കൈകൾ തടയപ്പെട്ടു. ഞാൻ പറഞ്ഞു: 'ഹേ അബ്ദുള്ള! ഞാൻ പാത്രത്തിൽ വെള്ളം കോരിത്തരാൻ നോക്കിയപ്പോൾ എന്റെ കൈ തടയപ്പെട്ടു, പിന്നീട് തലപ്പാവ് നനച്ച് എറിഞ്ഞു തരാൻ നോക്കിയപ്പോഴും എന്റെ കൈ തടയപ്പെട്ടു! അതിനാൽ നീ ആരാണെന്ന് എനിക്ക് പറഞ്ഞുതരൂ.' അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാൻ ആദം നബിയുടെ മകനാണ്; ഭൂമിയിൽ ആദ്യമായി ചോര ചിന്തിയവനാണ് ഞാൻ (ഖാബീൽ).'"
അബൂ നഈം തന്റെ സനദോടെ ഇബ്നു വഹ്ബിൽ നിന്നും, അദ്ദേഹം അബ്ദുറഹ്മാൻ ബിൻ സെയ്ദ് ബിൻ അസ്ലമിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഒരു മനുഷ്യൻ കടലിൽ കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് അവരുടെ കപ്പൽ തകരുകയും അദ്ദേഹം ഒരു മരപ്പലകയിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. ആ പലക അദ്ദേഹത്തെ ഒരു ദ്വീപിൽ എത്തിച്ചു. അങ്ങനെ അദ്ദേഹം ആ ദ്വീപിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ അവിടെ ഒരു നീരുറവ (വെള്ളം) കണ്ടു. തുടർന്ന് അദ്ദേഹം ആ താഴ്‌വരയിലേക്ക് പ്രവേശിച്ചു.
അവിടെ ഇരു കാലുകളിലും ചങ്ങലകൾ ബന്ധിക്കപ്പെട്ട നിലയിൽ ഒരാളെ അദ്ദേഹം കണ്ടു. ആ മനുഷ്യനും അവിടുത്തെ വെള്ളത്തിനുമിടയിൽ ഒരു ചാൺ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മനുഷ്യൻ പറഞ്ഞു: "അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ, എനിക്ക് അല്പം വെള്ളം കുടിപ്പിച്ചു സഹായിക്കൂ."
യാത്രക്കാരൻ പറയുന്നു: "ഞാൻ എന്റെ ഇരു കൈകളും നിറയെ വെള്ളമെടുത്തു. എന്നാൽ ആ മനുഷ്യനെ ചങ്ങല മുകളിലേക്ക് വലിച്ചർത്തിയതിനാൽ വെള്ളം നഷ്ടപ്പെട്ടുപോയി. ആ മനുഷ്യൻ താഴേക്ക് ഇറങ്ങിവന്നപ്പോൾ വെള്ളമെല്ലാം വറ്റിപ്പോയിരുന്നു." അദ്ദേഹം പറയുന്നു: "ഞാൻ മൂന്നോ നാലോ തവണ ഇപ്രകാരം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇതേ കാര്യം തന്നെ ആവർത്തിച്ചു." ഇത് കണ്ടപ്പോൾ ഞാൻ ചോദിച്ചു: "നിനക്ക് നാശം! എന്താണ് നിന്റെ അവസ്ഥ?" അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ ആദം നബിയുടെ മകനാണ് (ഖാബീൽ). അല്ലാഹുവാണ് സത്യം, ഭൂമിയിൽ അനീതിയായി ഏതൊരു മനുഷ്യൻ കൊല ചെയ്യപ്പെടുമ്പോഴും അതിന്റെയെല്ലാം ശിക്ഷാവിഹിതം എനിക്കും ലഭിക്കുന്നുണ്ട്; കാരണം കൊലപാതകം എന്ന ദുർമാർഗ്ഗം ആദ്യമായി നടപ്പിലാക്കിയത് ഞാനാണ്."
ആസ്വിം ബിൻ മുഹമ്മദ് അൽ-റാസി തന്റെ 'കിതാബുർ റുഹ്ബാൻ' (തുറവികളുടെ പുസ്തകം) എന്ന ഗ്രന്ഥത്തിൽ ഇസ്വ്‌മത് അൽ-ഇബാദാനി വഴി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഒരിക്കൽ ഞാൻ ചില വിജനപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വലിയ ക്രൈസ്തവ ദേവാലയവും (ആശ്രമം) അതിലൊരു സന്യാസിയെയും കണ്ടു. ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹം മുകളിൽ നിന്ന് എന്നെ നോക്കി. ഞാൻ ചോദിച്ചു: 'നിങ്ങൾക്കുള്ള ഭക്ഷണസാധനങ്ങളെല്ലാം എവിടെനിന്നാണ് വരുന്നത്?' അദ്ദേഹം പറഞ്ഞു: 'ഒരു മാസത്തെ യാത്രാദൂരമുള്ള സ്ഥലത്തുനിന്ന്.'
ഞാൻ പറഞ്ഞു: 'നിങ്ങൾ ഈ പ്രദേശത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ ഒരു സംഭവം എനിക്ക് പറഞ്ഞുതരൂ.' അദ്ദേഹം പറഞ്ഞു: 'ഒരിക്കൽ ഞാൻ ഈ വിജനമായ മരുഭൂമിയിൽ അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ചും അവന്റെ കഴിവിനെക്കുറിച്ചും ചിന്തിച്ചുകൊണ്ട് നോക്കിനിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഒട്ടകപ്പക്ഷിയോളം വലിപ്പമുള്ള വെളുത്ത ഒരു പക്ഷി പറന്നുവന്ന് അവിടുത്തെ ഒരു വലിയ പാറപ്പുറത്ത് വന്നിറങ്ങി. ആ പക്ഷി തന്റെ വായിൽ നിന്ന് (ഛർദ്ദിച്ച്) ഒരു മനുഷ്യത്തല പുറത്തേക്കിട്ടു, പിന്നീട് ഒരു കാല്, ശേഷം മറ്റൊരു കാല്... അങ്ങനെ ഓരോ അവയവങ്ങളായി പുറത്തേക്കിട്ടു. ആ അവയവങ്ങളെല്ലാം മിന്നൽവേഗത്തിൽ പരസ്പരം കൂട്ടിച്ചേർക്കപ്പെടുകയും അതൊരു പൂർണ്ണ മനുഷ്യരൂപമാവുകയും ചെയ്തു.
ആ മനുഷ്യൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും ആ പക്ഷി തന്റെ കൊക്കുകൊണ്ട് അദ്ദേഹത്തെ കൊത്തിക്കീറി ഓരോ കഷണങ്ങളാക്കി വീണ്ടും വിഴുങ്ങി! ദിവസങ്ങളോളം ഈ അത്ഭുതക്കാഴ്ച ഇതേപടി തുടർന്നു. ഇത് കണ്ട് എന്റെ അത്ഭുതം വർദ്ധിക്കുകയും, മരണശേഷമുള്ള ഈ ശരീരങ്ങളുടെ പുനർജന്മത്തെക്കുറിച്ച് എനിക്ക് പൂർണ്ണമായ ബോധ്യമുണ്ടാവുകയും ചെയ്തു.'
സന്യാസി തുടർന്നു: 'ഒരിക്കൽ ആ മനുഷ്യൻ പക്ഷിയുടെ വയറ്റിൽ നിന്ന് പുറത്തുവന്നപ്പോൾ ഞാൻ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഉറക്കെ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ അലി ബിൻ അബീ ത്വാലിബ്(റ)വിനെ കൊലപ്പെടുത്തിയ അബ്ദുറഹ്മാൻ ബിൻ മുൽജം ആണ്. അന്ത്യനാൾ വരെ എന്നെ ഇപ്രകാരം ശിക്ഷിക്കാൻ അല്ലാഹു ഈ മലക്കിനോട് കൽപ്പിച്ചിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു: 'മലക്ക് എന്നോട് പറഞ്ഞത് പ്രവാചകൻ ﷺ അദ്ദേഹത്തിന്റെ അടുക്കൽ വരികയും, ഈ ശരീരം നരകത്തിലെ വിഷജീവികൾ പുറപ്പെടുന്ന കരിങ്കടലിലെ ഒരു ദ്വീപിലേക്ക് കൊണ്ടുപോകാൻ കൽപ്പിക്കുകയും ചെയ്തു എന്നാണ്. അങ്ങനെ ഉയിർത്തെഴുന്നേൽപ്പ് നാൾ വരെ ഞാൻ ഇവിടെയിട്ട് ശിക്ഷിക്കപ്പെടും.'"
ഇതേ സംഭവം ഇബ്നുൽ നജ്ജാർ തന്റെ ചരിത്രഗ്രന്ഥത്തിൽ ('താരീഖ്') അസ്സിലഫി, അൽ-ഹസൻ ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ-യശ്കുരി, ഇസ്മാഈൽ ബിൻ അഹ്മദ് ബിൻ അലി ബിൻ അഹ്മദ് ബിൻ യഹ്‌യ ബിൻ അന്നുജ്മ് എന്നിവരിലൂടെ ഹിജ്റ 313-ൽ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം യൂസുഫ് ബിൻ അബീ തിയാഹ് എന്ന ഭരണാധികാരിയോടൊപ്പം 'സിൻബാത്' പ്രദേശം കീഴടക്കാൻ പോയപ്പോൾ ഉണ്ടായ സംഭവമാണിത്. അവിടെയുള്ള ഒരു സന്യാസിയെ അവർ പിടികൂടി കൊണ്ടുവന്നപ്പോൾ സന്യാസി ഇതേ കഥ വിവരിക്കുകയുണ്ടായി. അതിൽ അദ്ദേഹം പറഞ്ഞത്: ഒരു ഒറ്റപ്പെട്ട ദ്വീപിൽ ഒരു മലക്ക് തന്നെ നാടുകടത്തിയെന്നും, അവിടെവെച്ച് ഒരു പക്ഷിയെ കണ്ടുവെന്നുമാണ്.
പ്രശസ്തമായ 'അസ്സുദാസിയ്യാത്' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ അബൂ അബ്ദില്ല മുഹമ്മദ് ബിൻ അഹ്മദ് ബിൻ ഇബ്രാഹീം അൽ-റാസി വഴി മറ്റൊരു നിവേദനം കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; അദ്ദേഹം അലി ബിൻ ഹാറൂൻ, മഹ്മൂദ് അൽ-വറാഖ് എന്നിവരിലൂടെ ഉദ്ധരിക്കുന്നു: അബൂ മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ ഉമർ അൽ-ബസ്സാർ പറയുന്നത് ഞാൻ കേട്ടു, അബൂബക്കർ മുഹമ്മദ് ബിൻ അഹ്മദ് ബിൻ അബിൽ അസ്വ്ബഗ് പറഞ്ഞു:
"ഒരിക്കൽ ഞങ്ങളുടെ അടുക്കൽ അപരിചിതനായ ഒരു വൃദ്ധൻ വന്നു. അദ്ദേഹം വർഷങ്ങളോളം ഒരു ക്രിസ്ത്യാനിയായിരുന്നുവെന്നും, പിന്നീട് ഒരു സന്യാസിമഠത്തിൽ (ആശ്രമം) ആരാധനകളിൽ മുഴുകി കഴിഞ്ഞുകൂടുകയായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു: ഒരു ദിവസം ഞാൻ അങ്ങനെ ഇരിക്കുമ്പോൾ, പെട്ടെന്ന് കഴുകനെപ്പോലെയോ അല്ലെങ്കിൽ കൊക്കിനെപ്പോലെയോ ഉള്ള ഒരു പക്ഷി അവന്റെ അടുക്കൽ പറന്നുവന്നു..." തുടർന്ന് അദ്ദേഹം മുൻപ് വിവരിച്ചതിന് സമാനമായ കഥ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുകയുണ്ടായി.
ആത്മാക്കളെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ. മേൽവിവരിച്ച ചരിത്രപരമായ നിവേദനങ്ങളിൽ നിന്നും തെളിവുകളിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യം:
ആത്മാക്കൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നാണ്; അല്ലാതെ അവ ഭൂമിയിലെ ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് സ്ഥിരമായി നിലകൊള്ളുന്നു എന്ന് ഇതിനർത്ഥമില്ല. (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ).
ശഹ്‌ർ ബിൻ ഹൗശബ് വഴി നിവേദനം ചെയ്യപ്പെട്ട ഒരു വചനം ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്; അദ്ദേഹം പറഞ്ഞു: ഒരിക്കൽ അബ്ദുള്ളാഹിബ്നു അംറ്(റ), ഉബയ്യ് ബിൻ കഅ്ബ്(റ)വിന് ഒരു കത്തെഴുതി. സ്വർഗാവകാശികളുടെയും നരകാവകാശികളുടെയും ആത്മാക്കൾ എവിടെവെച്ചാണ് പരസ്പരം കണ്ടുമുട്ടുക എന്ന് അദ്ദേഹം അതിലൂടെ ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം മറുപടി നൽകി: "സ്വർഗാവകാശികളുടെ ആത്മാക്കൾ ഒരു മരുഭൂമിയിലാണ് (വിശാലമായ പ്രദേശത്ത്) കണ്ടുമുട്ടുക; എന്നാൽ സത്യനിഷേധികളുടെ (കാഫിറുകൾ) ആത്മാക്കൾ ഹളർമൗത്തിലാണ് ഒത്തുകൂടുക." (ഇമാം ഇബ്നു മന്ദഹ് തന്റെ കുറിപ്പുകളിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്).
ഒരുവിഭാഗം സ്വഹാബികൾ അഭിപ്രായപ്പെട്ടു: "ആത്മാക്കൾ പ്രതാപിയും മഹാനുമായ അല്ലാഹുവിന്റെ അടുക്കലാണുള്ളത്." അംറ്(റ)വിൽ നിന്നുള്ള നിവേദനത്തിലൂടെ ഈ അഭിപ്രായം സ്ഥിരപ്പെട്ടിട്ടുള്ളതാണ്; അദ്ദേഹത്തിന്റെ വചനം മുൻപ് നമ്മൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനമായ രീതിയിൽ ഹുദൈഫ(റ)വിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു; ദാവൂദ് അൽ-ഔദി വഴി അശ്ശഅ്ബി ഉദ്ധരിച്ച് ഇമാം ഇബ്നു മന്ദഹ് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്; ഹുദൈഫ(റ) പ്രസ്താവിച്ചു: "തീർച്ചയായും ആത്മാക്കൾ കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ തടഞ്ഞു വെക്കപ്പെട്ട (സൂക്ഷിക്കപ്പെട്ട) നിലയിലാണ്; അവ കാത്തിരിക്കുകയാണ്..."അവയുടെ നിശ്ചിത അവധി വരെ; അതായത് അവ വീണ്ടും ശരീരങ്ങളിലേക്ക് ഊതപ്പെടുന്നത് വരെ (പുനരുത്ഥാന നാൾ വരെ). എന്നാൽ ഇതിന്റെ നിവേദന പരമ്പര (ഇസ്‌നാദ്) ദുർബലമാണ് (ദഈഫ്). അതോടൊപ്പം തന്നെ, ആത്മാക്കളുടെ താവളങ്ങളെക്കുറിച്ച് മുൻപ് വ്യക്തമാക്കിയ പ്രബലമായ മറ്റ് നിവേദനങ്ങൾക്ക് ഇത് വിരുദ്ധവുമല്ല.
അടുത്ത അഭിപ്രായം (ആത്മാക്കൾ ആദം നബിയുടെ ഇരുവശങ്ങളിലാണ്). മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നു:"മനുഷ്യരുടെ ആത്മാക്കൾ അവരുടെ പിതാവായ ആദം നബിയുടെ വലതുഭാഗത്തും ഇടതുഭാഗത്തുമായാണ് നിലകൊള്ളുന്നത്."
ബുഖാരിയിലും മുസ്‌ലിമിലും (സ്വഹീഹൈനി) അനസ്(റ) വഴി അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന മിഅ്‌റാജ് സംഭവത്തെക്കുറിച്ചുള്ള ഹദീസ് ഇതിന് തെളിവായി അവർ ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: "ഞാൻ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേൽക്കൂര തുറക്കപ്പെട്ടു..." തുടർന്ന് ഹദീസ് പൂർണ്ണമായി പരാമർശിക്കുന്നു. അതിൽ ഇപ്രകാരം കാണാം: "ഞങ്ങൾ ഒന്നാം ആകാശത്തേക്ക് ഉയർന്നപ്പോൾ, അവിടെ ഒരാൾ ഇരിക്കുന്നതായി ഞാൻ കണ്ടു. അദ്ദേഹത്തിന്റെ വലതുഭാഗത്തും ഇടതുഭാഗത്തും ചില കറുത്ത രൂപങ്ങൾ (നിഴലുകൾ) ഉണ്ടായിരുന്നു. അദ്ദേഹം തന്റെ വലത്തോട്ട് നോക്കുമ്പോൾ ചിരിക്കുകയും, ഇടത്തോട്ട് നോക്കുമ്പോൾ കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: സദ്‌വൃത്തനായ പ്രവാചകനും സദ്‌വൃത്തനായ മകനുമേ, നിനക്ക് സ്വാഗതം!
ഞാൻ ജിബ്‌രീൽ(അ)നോട് ചോദിച്ചു: ആരാണ് ഇത്? അദ്ദേഹം പറഞ്ഞു: ഇത് ആദം നബിയാണ്. ഈ കാണുന്ന കറുത്ത രൂപങ്ങൾ അദ്ദേഹത്തിന്റെ മക്കളുടെ ആത്മാക്കളാണ്. അതിൽ വലതുഭാഗത്തുള്ളവർ സ്വർഗാവകാശികളും ഇടതുഭാഗത്തുള്ളവർ നരകാവകാശികളുമാണ്. അതുകൊണ്ടാണ് അദ്ദേഹം വലത്തോട്ട് നോക്കുമ്പോൾ ചിരിക്കുകയും ഇടത്തോട്ട് നോക്കുമ്പോൾ കരയുകയും ചെയ്യുന്നത്..." (ബാക്കി ഹദീസ് ഇപ്രകാരം തുടരുന്നു).
ഇതിനുള്ള പണ്ഡിതന്മാരുടെ വിലയിരുത്തൽ. ഈ ഹദീസിന്റെ ബാഹ്യമായ അർത്ഥം സൂചിപ്പിക്കുന്നത് സത്യനിഷേധികളുടെ (കാഫിറുകൾ) ആത്മാക്കളും ആകാശത്താണുള്ളത് എന്നാണ്. എന്നാൽ ഇത് അല്ലാഹുവിന്റെ താഴെ പറയുന്ന ഖുർആൻ വചനത്തിന് തികച്ചും വിരുദ്ധമാണ്:
"തീർച്ചയായും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും അവയോട് അഹങ്കാരം നടിക്കുകയും ചെയ്തവർക്കായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയേയില്ല." (സൂറത്തുൽ അഅ്റാഫ്: 40).
സമാനമായി ബറാഅ് ബിൻ ആസിബ്(റ), അബൂഹുറൈറ(റ) എന്നിവർ നിവേദനം ചെയ്ത സ്വഹീഹായ ഹദീസുകൾ വ്യക്തമാക്കുന്നത്: സത്യനിഷേധിയുടെ ആത്മാവിനായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയില്ലെന്നും, അത് ആകാശത്തുനിന്ന് താഴേക്ക് എറിയപ്പെടുമെന്നുമാണ്. നബി ﷺ ഇതിന് തെളിവായി ഈ ഖുർആൻ സൂക്തം ഓതുകയുണ്ടായി:
"അല്ലാഹുവോട് പങ്ക് ചേർക്കുന്നവൻ ആകാശത്തുനിന്ന് വീണ പക്ഷി റാഞ്ചിക്കൊണ്ടുപോയവനെപ്പോലെയോ, അല്ലെങ്കിൽ കാറ്റ് വിദൂരസ്ഥലത്തേക്ക് അടിച്ച് തെറിപ്പിച്ചവനെപ്പോലെയോ ആകുന്നു." (സൂറത്തുൽ ഹജ്ജ്: 31).
ആത്മാക്കളുടെ സൃഷ്ടിപ്പ്: ശരീരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് തന്നെ ആത്മാക്കൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ആദം നബിയുടെ വലതുഭാഗത്തും ഇടതുഭാഗത്തുമായി കാണപ്പെട്ടത്, ഇനിയും ശരീരങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ മക്കളുടെ ആത്മാക്കളാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
ഖാളി ഇയാളിന്റെ വിശദീകരണം (ഫത്‌ഹുൽ ബാരി): സത്യവിശ്വാസികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും അവിശ്വാസികളുടെ ആത്മാക്കൾ 'സിജ്ജീനിലും' (നരകത്തിന്റെ ആഴങ്ങളിൽ) ആണെന്നിരിക്കെ, മിഅ്റാജ് വേളയിൽ ആദം നബിക്ക് ഇവ ഒന്നാം ആകാശത്ത് വെച്ച് എങ്ങനെ കാണാൻ സാധിച്ചു എന്ന ചോദ്യത്തിന് ഖാളി ഇയാള് മറുപടി നൽകുന്നുണ്ട്. ആത്മാക്കൾ എപ്പോഴും അവിടെയുള്ളതല്ല, മറിച്ച് നബി (സ) കടന്നുപോകുന്ന സമയത്ത് ആദം നബിക്ക് മുന്നിൽ അവ പ്രദർശിപ്പിക്കപ്പെട്ടതാകാൻ സാധ്യതയുണ്ട്.
ആത്മാക്കളുടെ അവസ്ഥയും സ്ഥാനവും: ആദം നബി തന്റെ വലതുഭാഗത്തേക്ക് നോക്കുമ്പോൾ സന്തോഷിക്കുകയും (അവിടെയുള്ളത് സ്വർഗ്ഗവാസികളായ നല്ല ആത്മാക്കളായതിനാൽ), ഇടതുഭാഗത്തേക്ക് നോക്കുമ്പോൾ ദുഃഖിക്കുകയും (അവിടെയുള്ളത് നരകവാസികളായ ചീത്ത ആത്മാക്കളായതിനാൽ) ചെയ്തിരുന്നു എന്ന ഹദീസ് പരാമർശങ്ങൾ ഇവിടെ വിശദീകരിക്കുന്നു.
ഇബ്‌നുൽ ഖയ്യിമിന്റെ (കിതാബുർ റൂഹ്) നിരീക്ഷണങ്ങൾ: ഇബ്‌നുൽ ഖയ്യിം തന്റെ 'കിതാബുർ റൂഹ്' എന്ന ഗ്രന്ഥത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നേക്കാവുന്ന സംശയങ്ങൾക്ക് നൽകിയ മറുപടികളും ഇതിലുണ്ട്. രക്തസാക്ഷികളുടെ ആത്മാക്കൾ അർശിന്റെ തണലിലും മറ്റും ആയിരിക്കെ അവ എങ്ങനെ താഴെയുള്ള ആകാശത്ത് കാണപ്പെട്ടു എന്നതിനെ അദ്ദേഹം പല കോണുകളിലൂടെ വിശദീകരിക്കുന്നു:
ഭാഗ്യവാന്മാരായ ആത്മാക്കൾ ഉന്നതങ്ങളിലും (വലതുഭാഗം) ദൗർഭാഗ്യവാന്മാരായവർ താഴ്ന്ന തലങ്ങളിലും (ഇടതുഭാഗം) ആയിരിക്കുക എന്നത് തടസ്സമുള്ള കാര്യമല്ല.
നബി (സ) ക്ക് മുന്നിൽ അവ ആകാശത്ത് വെച്ച് പ്രദർശിപ്പിക്കപ്പെട്ടു എന്നതിൽ യാതൊരു തടസ്സവുമില്ല.
എല്ലാ ആത്മാക്കളുടേയും യഥാർത്ഥ വാസസ്ഥലം വ്യത്യസ്ത തലങ്ങളിലായിരിക്കാം (ഉദാഹരണത്തിന് ഇബ്രാഹീം നബി, മൂസാ നബി എന്നിവരുടെ ആത്മാക്കൾ ഉയർന്ന ആകാശങ്ങളിലാണ്), എങ്കിലും അവരുടേതായ സ്ഥാനങ്ങളിൽ നിന്നുകൊണ്ട് തന്നെ ഈ കാഴ്ച സാധ്യമാണ്.
മിഅ്റാജ് ഹദീസിന്റെ വിവരണം: അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ദീർഘമായ ഇസ്രാഅ്-മിഅ്റാജ് ഹദീസിന്റെ ഭാഗമായാണ് വിവരണം ആരംഭിക്കുന്നത്. നബി (സ) ജിബ്‌രീൽ (അ) യോടൊപ്പം ഒന്നാം ആകാശത്തേക്ക് (السماء الدنيا) എത്തുമ്പോൾ, അവിടെ പൂർണ്ണ ശാരീരിക രൂപമുള്ള ഒരാളെ കാണുന്നു. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ള ഒരു വാതിലിലൂടെ സുഗന്ധമുള്ള വായുവും, ഇടതുഭാഗത്തുള്ള വാതിലിലൂടെ ദുർഗന്ധമുള്ള വായുവും പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അദ്ദേഹം വലത്തോട്ട് നോക്കുമ്പോൾ സന്തോഷിക്കുകയും ഇടത്തോട്ട് നോക്കുമ്പോൾ കരയുകയും വിഷമിക്കുകയും ചെയ്യുന്നു. അത് ആദം നബിയായിരുന്നു. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ളത് സ്വർഗ്ഗത്തിന്റെ കവാടവും ഇടതുഭാഗത്തുള്ളത് നരകത്തിന്റെ കവാടവുമാണ്. സ്വന്തം സന്തതികളിൽ പെട്ടവർ സ്വർഗ്ഗത്തിലും നരകത്തിലും പ്രവേശിക്കുന്നത് കാണുമ്പോഴാണ് അദ്ദേഹം യഥാക്രമം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നത്.
ഈ ഹദീസ് ഇമാം ബസ്സാർ (അൽ-ബസ്സാർ) തന്റെ മുസ്‌നദിലും, അബൂബക്കർ അൽ-ഖല്ലാലും മറ്റ് പണ്ഡിതന്മാരും പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചിട്ടുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു. ഇതിൽ ആദം നബിയുടെ മക്കളുടെ ആത്മാക്കൾ സ്വർഗ്ഗത്തിലും നരകത്തിലുമാണെന്ന കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്.
സ്വർഗ്ഗവും നരകവും ഒന്നാം ആകാശത്താണ് ഉള്ളത് എന്ന് ഇതിനർത്ഥമില്ല. ഇതിന്റെ യഥാർത്ഥ അർത്ഥം, ഒന്നാം ആകാശത്ത് വെച്ച് ആദം നബിക്ക് വേണ്ടി സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും തുറക്കപ്പെടുന്ന രണ്ട് വാതിലുകൾ (അല്ലെങ്കിൽ ജനലുകൾ) ഉണ്ട് എന്നാണ്. അതിലൂടെയാണ് അദ്ദേഹം തന്റെ മക്കളുടെ ആത്മാക്കളെ നോക്കിക്കാണുന്നത്. ഇതിന് സമാനമായി നബി (സ) ഭൂമിയിൽ വെച്ച് ഗ്രഹണ നമസ്കാരം (صلاة الكسوف) നിർവ്വഹിച്ചപ്പോഴും സ്വർഗ്ഗവും നരകവും കണ്ടിട്ടുണ്ട്. സ്വർഗ്ഗം ഭൂമിയിലല്ല എന്നത് പോലെ തന്നെ മിഅ്റാജ് രാവിൽ നരകം ആകാശത്തല്ല ഉണ്ടായിരുന്നത്, മറിച്ച് അതൊരു പ്രത്യേക ദർശനമായിരുന്നു.
ഈ ആശയത്തെ ബലപ്പെടുത്തുന്നതിനായി അബൂ ഹാറൂൻ അൽ-അബ്ദി വഴി അബൂ സഈദ് അൽ-ഖുദ്രി (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസും (നിവേദക പരമ്പരയിൽ ചില ബലഹീനതകൾ ഉണ്ടെങ്കിലും) ഇവിടെ നൽകിയിട്ടുണ്ട്. അതിലും ഒന്നാം ആകാശത്ത് വെച്ച് ആദം നബിയുടെ മുന്നിൽ സന്തതികളുടെ ആത്മാക്കൾ പ്രദർശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് പറയുന്നു. നല്ല ആത്മാവാണെങ്കിൽ സുഗന്ധമുള്ളതും അതിന്റെ രേഖ 'ഇല്ലിയ്യീനിലും', ചീത്ത ആത്മാവാണെങ്കിൽ ദുർഗന്ധമുള്ളതും അതിന്റെ രേഖ 'സിജ്ജീനിലും' ആക്കപ്പെടും.
ഞാൻ ചോദിച്ചു: ഓ ജിബ്‌രീൽ, ആരാണിത്? അദ്ദേഹം പറഞ്ഞു: ഇത് താങ്കളുടെ പിതാവ് ആദമാണ്. തുടർന്ന് അദ്ദേഹം ഹദീസ് പൂർണ്ണമായി ഉദ്ധരിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത്, ആദമിന്റെ സന്തതികളുടെ ആത്മാക്കൾ ദുനിയാവിന്റെ ആകാശത്ത് വെച്ച് അദ്ദേഹത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു എന്നാണ്. ആത്മാക്കളുടെ യഥാർത്ഥ വാസസ്ഥലം ഇല്ലിയ്യീനിലോ സിജ്ജീനിലോ ആക്കാൻ അല്ലാഹു കൽപ്പിക്കുന്നു. അതിനാൽ ആത്മാക്കളുടെ യഥാർത്ഥ താവളം ദുനിയാവിന്റെ ആകാശമല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ഇബ്‌നു ഹസം വാദിക്കുന്നത്: അല്ലാഹു ശരീരങ്ങൾക്ക് മുൻപായി ആത്മാക്കളെ ഒന്നിച്ച് സൃഷ്ടിച്ചു എന്നാണ്. അതായത് ഭൗതിക മൂലകങ്ങൾ ഇല്ലാത്ത ഇടമായ 'ബർസഖി'ൽ (മറ) അവയെ ആക്കി. അല്ലാഹു ശരീരങ്ങളെ സൃഷ്ടിക്കുമ്പോൾ ഈ ആത്മാക്കളെ അതിലേക്ക് പ്രവേശിപ്പിക്കും, പിന്നീട് മരണസമയത്ത് അവയെ തിരിച്ചുപിടിച്ച് ആ ബർസഖിലേക്ക് തന്നെ മടക്കും. ഇസ്രാഇന്റെ (രാപ്രയാണം) രാത്രിയിൽ റസൂലുല്ലാഹി ﷺ ദുനിയാവിന്റെ ആകാശത്തിനടുത്ത് വെച്ച് കണ്ടത് ഇവയെയാണ്; ഭാഗ്യവാന്മാരുടെ (സ്വർഗ്ഗവാസികളുടെ) ആത്മാക്കൾ ആദമിന്റെ വലതുഭാഗത്തും, നിർഭാഗ്യവാന്മാരുടെ (നരകവാസികളുടെ) ആത്മാക്കൾ അദ്ദേഹത്തിന്റെ ഇടതുഭാഗത്തുമായിരുന്നു. ഇത് ഭൗതിക മൂലകങ്ങൾ ഇല്ലാത്ത ഇടത്താണ്. എന്നാൽ പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും (ശുഹദാക്കൾ) ആത്മാക്കൾ സ്വർഗ്ഗത്തിലാണ് ഉണ്ടാകുക.
ഇബ്‌നുൽ ഖയ്യിം പറയുന്നു: മുഹമ്മദ് ബിൻ നസ്ർ അൽ-മർവസി, ഇസ്ഹാഖ് ബിൻ രാഹവൈഹിയിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നത്, ഞങ്ങൾ ഈ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയതെന്നാണ്. അറിവുള്ളവരുടെ (ഉലമാക്കളുടെ) ഏകോപിച്ച അഭിപ്രായവും (ഇജ്മാഅ്) ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇബ്‌നു ഹസം പറഞ്ഞു: ഇസ്‌ലാം മതവിശ്വാസികളുടെയെല്ലാം അഭിപ്രായം ഇതുതന്നെയാണ്.
അങ്ങനെയെങ്കിൽ, എല്ലാ മുസ്‌ലിംകളുടെയും വാചകം ആത്മാക്കളെ നബി ﷺ കണ്ടു എന്നതിനെ മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇസ്രാഅ് രാത്രിയിൽ ദുനിയാവിന്റെ ആകാശത്തിന് താഴെ വെച്ചാണ് കണ്ടത് എന്ന ഹദീസ് വ്യക്തമാക്കുന്നത്, അദ്ദേഹം അവയെ കണ്ടത് ദുനിയാവിന്റെ ആകാശത്തിന് മുകളിലാണ് എന്നാണ്. മുഹമ്മദ് ബിൻ നസ്ർ, ഇസ്ഹാഖ് ബിൻ രാഹവൈഹിയിൽ നിന്ന് ഉദ്ധരിച്ച കാര്യങ്ങൾ ഇതിന് യാതൊരു തെളിവുമാകുന്നില്ല. മുഹമ്മദ് ബിൻ നസ്ർ ഉദ്ധരിക്കുന്നത് ഇസ്ഹാഖ് ബിൻ രാഹവൈഹിയുടെ വചനമാണ്: 'അല്ലാഹു ആദം നബിയുടെ മുതുകിൽ നിന്ന് അദ്ദേഹത്തിന്റെ സന്തതികളെ അവരുടെ ശരീരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപ് പുറത്തെടുക്കുകയും, അവരോട് സംസാരിക്കുകയും, അവരെക്കൊണ്ട് തന്നെ സാക്ഷിപ്പെടുത്തുകയും ചെയ്തു: ("ഞാൻ നിങ്ങളുടെ നാഥനല്ലയോ?" അവർ പറഞ്ഞു: "അതേ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു").' ഇതിനപ്പുറം ഒന്നും അതിലില്ല.
ഇബ്‌നു ഹസം പറഞ്ഞതുപോലെ ആത്മാക്കളുടെ സ്ഥിരമായ താവളത്തെക്കുറിച്ച് ഇതിൽ ഒരു സൂചനയുമില്ല. ആത്മാക്കൾ ആ അവസ്ഥയിൽ തന്നെ (ശരീരമില്ലാതെ) തുടർന്നു എന്നതിനോ, അല്ലെങ്കിൽ ചില ഹദീസുകളിൽ വന്നതുപോലെ അവയെ ആദമിന്റെ മുതുകിലേക്ക് തന്നെ മടക്കി എന്നതിനോ ഇതിൽ തെളിവില്ല. ഇസ്ഹാഖോ മറ്റ് മുസ്‌ലിം പണ്ഡിതന്മാരോ 'ആത്മാക്കളുടെ താവളം ഭൗതിക മൂലകങ്ങൾ ഇല്ലാത്ത ഇടത്താണ്' എന്ന് പറഞ്ഞിട്ടുമില്ല. ഇത് മുസ്‌ലിംകളുടെ വാക്കുകളല്ല, മറിച്ച് തത്ത്വചിന്തകരുടെ (ഫലാസിഫമാരുടെ) സംസാരത്തിന്റെ ഗണത്തിൽ പെട്ടതാണ്.
ഇബ്‌നു ജരീർ അത്ത്വബരി തന്റെ 'കിതാബുൽ അദബ്' എന്ന ഗ്രന്ഥത്തിൽ അബൂ മഅ്ശർ വഴി, മുഹമ്മദ് ബിൻ കഅ്ബ് - മുഗീറ ബിൻ അബ്ദി റഹ്മാൻ എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു: സൽമാൻ (ഫാരിസി), അബ്ദുല്ലാഹി ബിൻ സല്ലാം പറഞ്ഞു: 'നീ എനിക്ക് മുൻപ് മരണപ്പെടുകയാണെങ്കിൽ, അവിടെ കണ്ടുമുട്ടുന്നവരെക്കുറിച്ച് എനിക്ക് വിവരം തരണം. ഞാൻ നിനക്ക് മുൻപാണ് മരിക്കുന്നതെങ്കിൽ, ഞാൻ കണ്ട കാര്യങ്ങൾ നിന്നെയും അറിയിക്കാം.' അപ്പോൾ ആളുകൾ അദ്ദേഹത്തോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദാസനേ, മരണപ്പെട്ടതിന് ശേഷം താങ്കൾ എങ്ങനെയാണ് ഞങ്ങൾക്ക് വിവരം നൽകുക?' അദ്ദേഹം പറഞ്ഞു: 'ഏതൊരു ശരീരത്തിൽ നിന്നും ആത്മാവ് പിടിക്കപ്പെട്ടാലും, അത് എവിടെ നിന്നാണോ എടുക്കപ്പെട്ടത് ആ ശരീരത്തിലേക്ക് തിരികെ നൽകപ്പെടുന്നതുവരെ അത് ആകാശഭൂമികൾക്കിടയിലായിരിക്കും.' (ഇബ്‌നുൽ ഖയ്യിം പറയുന്നു): ഈ നിവേദനം സ്ഥിരപ്പെട്ടതല്ല, ഇത് മുറിഞ്ഞതാണ് (മുൻഖത്വിഅ്). ഇതിലെ നിവേദകനായ അബൂ മഅ്ശർ ദുർബലനാണ് (ദഈഫ്). സഈദ് ബിൻ അൽ-മുസയ്യബ് ഈ സംഭവം ഈ പദങ്ങളില്ലാതെ നിവേദനം ചെയ്തിട്ടുണ്ട്, അതാണ് ശരിയായ രൂപം.
ഇമാം അഹ്മദിനോട് അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല ചോദിച്ച ചോദ്യത്തിൽ മുൻപ് കടന്നുപോയിട്ടുണ്ട്: 'ശരീരങ്ങൾ മരിക്കുന്നതിലൂടെ ആത്മാക്കളും മരിക്കുമോ?' ആത്മാക്കളും മരിക്കുമെന്ന് പറയപ്പെട്ടിട്ടുണ്ട് എന്നതിലേക്ക് ഇതും വിരൽ ചൂണ്ടുന്നു.
മുതകല്ലിമീങ്ങളിൽ (കലാം ശാസ്ത്രജ്ഞരിൽ) പെട്ട ഒരു വിഭാഗത്തിൽ നിന്നും, മുൻകാല അന്തലൂസ്യൻ (സ്പെയിൻ) ഫുഖഹാക്കളിൽ (കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ) പെട്ട ഒരു സംഘത്തിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവരിൽ പെട്ടവരാണ് അബ്ദുൽ അഅ്‌ലാ ബിൻ വഹ്ബ് ബിൻ മുഹമ്മദ് ബിൻ ഉമർ ബിൻ ലുബാബ എന്നിവരും, പിൽക്കാലക്കാരായ സുഹൈലി, അബൂബക്കർ ബിൻ അൽ-അറബി തുടങ്ങിയവരും. അബൂ വലീദ് ബിൻ അൽ-ഫറളി തന്റെ 'താരീഖുൽ അന്തലൂസ്' (അന്തലൂസിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തിൽ പറയുന്നു: സുലൈമാൻ ബിൻ അയ്യൂബ് എന്നോട് പറഞ്ഞു: ഞാൻ മുഹമ്മദ് ബിൻ അബ്ദിൽ മലിക് ബിൻ ഐമനോട് ആത്മാക്കളെക്കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: 'മുഹമ്മദ് ബിൻ ഉമർ ബിൻ ലുബാബയുടെ അഭിപ്രായം ആത്മാക്കൾ മരിക്കുമെന്നായിരുന്നു.' ഞാൻ അതിനെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'അബ്ദുൽ അഅ്‌ലാ ബിൻ വഹ്ബും ആ അഭിപ്രായക്കാരനായിരുന്നു.' അപ്പോൾ ഞാൻ ഇബ്നു ഐമനോട് പറഞ്ഞു: 'അബ്ദുൽ അഅ്‌ലാ മുഅ്തസിലുകളുടെ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു, അവരുടെ വാദങ്ങളെ അദ്ദേഹം നോക്കിക്കണ്ടിരുന്നു.' അപ്പോൾ ഇബ്നു ഐമൻ പറഞ്ഞു: 'അബ്ദുൽ അഅ്‌ലാ ഇതിലൊന്നും ആരെയും അന്ധമായി അനുകരിച്ചിട്ടില്ല (തഖ്‌ലീദ് ചെയ്തിട്ടില്ല).' ഇവിടെ ആ വചനം അവസാനിച്ചു.
ഈ അഭിപ്രായമുള്ളവർ (ആത്മാക്കൾ മരിക്കുമെന്ന് വാദിക്കുന്നവർ) അല്ലാഹുവിന്റെ ഈ വചനത്തെയാണ് തെളിവായി സ്വീകരിക്കുന്നത്: ("എല്ലാ ആത്മാവും മരണം ആസ്വദിക്കുന്നതാണ്"). അല്ലാഹു അറിയിച്ച ഈ കാര്യം സത്യമാണ്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇവിടെ പ്രധാന വിഷയം ഇതിന്റെ അർത്ഥം മനസ്സിലാക്കുന്നതിലാണ്; കാരണം ഇവിടെ 'നഫ്‌സ്' (ആത്മാവ്) എന്ന് ഉദ്ദേശിക്കുന്നത് ആത്മാവും ശരീരവും ഒന്നിച്ചുചേർന്ന അവസ്ഥയെയാണ്."
അല്ലാഹു തആലയുടെ ഈ വചനങ്ങളിൽ ഉള്ളതുപോലെ: (ആത്മാവും (നഫ്‌സ്) അതിനെ സംവിധാനിച്ചവനും സാക്ഷി. എന്നിട്ട് അതിന് അതിന്റെ ദുരാചാരവും സദാചാരവും അവൻ ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു).
അല്ലാഹു സുബ്ഹാനഹു തആലയുടെ മറ്റൊരു വചനം:(അതിനാൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കളെത്തന്നെ (സ്വയം) പുകഴ്ത്തരുത്).
അല്ലാഹു തആല പറയുന്നു: (നിങ്ങൾ നിങ്ങളുടെ ആത്മാക്കളെത്തന്നെ (പരസ്പരം) കൊലപ്പെടുത്തരുത്).
അല്ലാഹു തആല പറയുന്നു: (ഏതൊരു ആത്മാവും (നഫ്‌സ്) അത് സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടതാകുന്നു).
അല്ലാഹു തആല പറയുന്നു: (ഓരോ ആത്മാവും തന്റെ സ്വന്തം കാര്യത്തിന് വേണ്ടി മാത്രം തർക്കിച്ചുകൊണ്ട് വരുന്ന ഒരു ദിവസം).
നബി ﷺ- പറഞ്ഞു: "അല്ലാഹു സൃഷ്ടിച്ചതല്ലാത്ത ഒരു നഫ്‌സും (ജീവനും) ഇല്ല."
നബി ﷺ പറയുന്നു: "ഇന്ന് ഭൂമിയിലുള്ള ഒരു നഫ്‌സിനും (ജീവനും) നൂറ് വർഷം തികയുകയില്ല; അതായത് അന്ന് ജീവിച്ചിരിക്കുന്നവരിൽ ആരും നൂറ് വർഷം വരെ ജീവിക്കുകയില്ല."
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത്: "ഇന്ന് ഭൂമിയിലുള്ള ഒരു നഫ്‌സിനും നൂറ് വർഷം കടന്നുപോവുകയില്ല." അതിലൂടെ ഉദ്ദേശിക്കുന്നത് അന്ന് ജീവിച്ചിരിക്കുന്നവർ മരണപ്പെടുന്നതിനെക്കുറിച്ചാണ്; നൂറു വർഷം തികയുന്നതിന് മുൻപ് അവരുടെ ശരീരങ്ങളിൽ നിന്ന് ആത്മാക്കൾ വേർപിരിയുന്നതിനെക്കുറിച്ചാണ്. അല്ലാതെ അവരുടെ ആത്മാക്കൾ ഇല്ലാതാവുകയോ നശിച്ചുപോവുകയോ ചെയ്യുമെന്നല്ല അതിനർത്ഥം. അല്ലാഹു സുബ്ഹാനഹു വതആലയുടെ ഈ വചനവും അതുപോലെതന്നെയാണ്: (എല്ലാ ആത്മാവും മരണം ആസ്വദിക്കുന്നതാണ്). ഇവിടെ ഉദ്ദേശിക്കുന്നത്, ജീവനുള്ള ഓരോ സൃഷ്ടിയും മരണത്തിന്റെ കൈപ്പുനീർ കുടിക്കുമെന്നും, അതിന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയുമെന്നുമാണ്. എന്നാൽ ആത്മാവ് പൂർണ്ണമായി ഇല്ലാതാവുകയും നശിക്കുകയും ചെയ്യുമെന്ന് ആരെങ്കിലും വാദിച്ചാൽ അത് ശരിയല്ല. പണ്ഡിതന്മാർ ഈ വാദത്തെ ശക്തമായി എതിർത്തിട്ടുണ്ട്.
സഹ്നൂൻ ബിൻ സഈദ് തുടങ്ങിയ പണ്ഡിതന്മാർ പറഞ്ഞത്: 'ഇത് ബിദ്അത്തുകാരുടെ (പുത്തൻവാദക്കാരുടെ) അഭിപ്രായമാണ്' എന്നാണ്. ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷവും ആത്മാക്കൾ അവശേഷിക്കുമെന്നതിന് തെളിവ് നൽകുന്ന അനേകം പ്രമാണങ്ങൾ ഈ വാദത്തെ തള്ളിക്കളയുകയും ഇതിന്റെ പൊള്ളത്തരം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പിൽക്കാലക്കാരായ ചിലർ തെറ്റായി ധരിച്ചിരിക്കുന്നത്, കാഹളത്തിൽ ഊതുന്ന ആദ്യത്തെ ഘട്ടത്തിൽ (ഒന്നാം ഊതൽ) ആത്മാക്കളും മരണപ്പെടുമെന്നാണ്. അല്ലാഹു തആലയുടെ ഈ വചനമാണ് അവർ ഇതിന് തെളിവായി ഉദ്ധരിക്കുന്നത്: (കാഹളത്തിൽ ഊതപ്പെടും; അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ബോധരഹിതരായി വീഴും (മരണപ്പെടും) — അല്ലാഹു ഉദ്ദേശിച്ചവരൊഴികെ). എന്നാൽ മറ്റു പണ്ഡിതന്മാർ ഈ വാദത്തിന് മറുപടി നൽകിക്കൊണ്ട് പറഞ്ഞു: 'അതിന് മുൻപ് മരണപ്പെട്ടിട്ടില്ലാത്തവർ (ആ സമയത്ത് ജീവിച്ചിരിക്കുന്നവർ) മരണപ്പെടും എന്ന് മാത്രമാണ് ഇതിനർത്ഥം.' പൂർവ്വികരായ (സലഫുകളായ) ഒരു വിഭാഗം പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നത്, (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) എന്ന അപ്രായോഗികതയിൽ (ഇസ്തിസ്നാഅ്) ഒഴിവാക്കപ്പെട്ടിരിക്കുന്നത് രക്തസാക്ഷികളായ 'ശുഹദാക്കൾ' ആണെന്നാണ്.
നബി ﷺ-യിൽ നിന്ന് അബൂഹുറൈറ നിവേദനം ചെയ്ത 'ഹദീസുത്വൂർ' (ത്വൂർ പർവ്വതവുമായി ബന്ധപ്പെട്ട ദീർഘമായ ഹദീസ്) എന്ന സംഭവത്തിൽ ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു പരമ്പരയിലൂടെ ഇതിനേക്കാൾ മികച്ച നിവേദനത്തിലും (ഇസ്നാദ്) ഇത് വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരെപ്പോലെ ശുഹദാക്കൾക്കും ഒരു പ്രത്യേക ജീവിതമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാചകന്മാരുടെ കാര്യത്തിലും ഇതേ അഭിപ്രായം പറയപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈഹഖി, അബുൽ അബ്ബാസ് അൽ-ഖുർതുബി തുടങ്ങിയ ഒരു വിഭാഗം പണ്ഡിതന്മാർ നബി ﷺ-യുടെ ഈ വചനത്തെ വിശദീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ ഈ വചനത്തിന്റെ പശ്ചാത്തലത്തിൽ: (കാഹളത്തിൽ ഊതപ്പെടും; അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ബോധരഹിതരായി വീഴും — അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതിൽ വീണ്ടുമൊരിക്കൽ കൂടി ഊതപ്പെടും), നബി ﷺ പറഞ്ഞു: 'അപ്പോൾ ആദ്യം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നത് ഞാനായിരിക്കും. അപ്പോൾ ഇതാ മൂസാ (നബി) അർശിന്റെ (സിംഹാസനത്തിന്റെ) തൂണുകളിൽ പിടിച്ചിരിക്കുന്നതായി ഞാൻ കാണും. ത്വൂർ പർവ്വതത്തിലെ ആ ബോധക്ഷയത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഇവിടെ ഇളവ് നൽകപ്പെട്ടതാണോ, അതോ അല്ലാഹു ഒഴിവാക്കിയവരിൽ അദ്ദേഹം ഉൾപ്പെട്ടതാണോ എന്ന് എനിക്കറിയില്ല.' മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്: 'അല്ലെങ്കിൽ അല്ലാഹു ഒഴിവാക്കിയവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നു.' യാതൊരു സംശയവുമില്ല, പ്രവാചകന്മാരുടെ ജീവിതം ശുഹദാക്കളുടെ ജീവിതത്തേക്കാൾ ഏറെ പൂർണ്ണമാണ്..."
അതിനാൽ ജീവിച്ചിരിക്കുന്നവരുടെ അതേ വിധിതന്നെ അവരെയും ഉൾക്കൊള്ളുന്നു. ആ സമയത്ത് ജീവിച്ചിരിക്കുന്നവരോടൊപ്പം അവരും ബോധരഹിതരാകുന്നു (സഅ്ഖത്). എന്നാൽ ഈ ബോധക്ഷയം മരണത്തിന്റെ ബോധക്ഷയമല്ല, മറിച്ച് കേവലം ഒരു ബോധക്കേട് മാത്രമാണ്. മൂസാ നബിയുടെ കാര്യത്തിൽ മാത്രമാണ് പ്രവാചകൻ ﷺ സംശയം പ്രകടിപ്പിച്ചത്; അദ്ദേഹം അല്ലാഹു ഒഴിവാക്കിയവരുടെ കൂട്ടത്തിൽ പെട്ടവനാണോ അതോ ത്വൂർ പർവ്വതത്തിൽ വെച്ചുണ്ടായ ബോധക്ഷയം ഇതിന് പകരമായി കണക്കാക്കപ്പെട്ടതാണോ എന്ന്. ഈ കണക്കുകൂട്ടൽ പ്രകാരം, മൂസാ നബി മുഹമ്മദ് നബി ﷺ-ക്ക് മുൻപ് നിയോഗിക്കപ്പെട്ട പ്രവാചകനാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. അങ്ങനെയെങ്കിൽ പ്രവാചകൻ ﷺ ഇതിലെല്ലാം സംശയം പ്രകടിപ്പിച്ചത് എന്തുകൊണ്ടാണ്?!
ശുഹദാക്കളുടെ (രക്തസാക്ഷികൾ) ജീവിതവും സ്വർഗ്ഗത്തിലുള്ള മറ്റ് വിശ്വാസികളുടെ ജീവിതവും തമ്മിലുള്ള വ്യത്യാസം രണ്ട് വശങ്ങളിലൂടെ മനസ്സിലാക്കാം:
ഒന്നാമത്തേത്: ശുഹദാക്കളുടെ ആത്മാക്കൾക്ക് വേണ്ടി പ്രത്യേക ശരീരങ്ങൾ സൃഷ്ടിക്കപ്പെടുന്നു, അല്ലെങ്കിൽ അവ പച്ചപ്പക്ഷികളുടെ ഉള്ളിലാണ് ഉണ്ടാകുക. ശരീരങ്ങളിൽ നിന്ന് വേർപെട്ട വെറും ആത്മാക്കൾക്ക് ലഭിക്കുന്ന അനുഭൂതിയേക്കാൾ ഏറെ പൂർണ്ണമായ ഒന്നായിരിക്കും ഇതിലൂടെ അവരുടേത്. കാരണം ശുഹദാക്കൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊലചെയ്യപ്പെടാൻ വേണ്ടി തങ്ങളുടെ ഭൗതിക ശരീരങ്ങൾ സമർപ്പിച്ചവരാണ്. അതിന് പകരമായാണ് ബർസഖിൽ (മറഞ്ഞ ലോകം) അവർക്ക് ഈ ശരീരങ്ങൾ നൽകപ്പെടുന്നത്.
രണ്ടാമത്തേത്: അവർക്ക് സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ഭക്ഷണം (രിസ്ഖ്) നൽകപ്പെടുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ ഇത്തരമൊരു കാര്യം സ്ഥിരപ്പെട്ടിട്ടില്ല. സ്വർഗ്ഗത്തിലെ വൃക്ഷങ്ങളിൽ അവർ 'യാലഖൂൻ' (തൂങ്ങിക്കിടക്കുന്നു) എന്ന് വന്നിട്ടുണ്ട്. ഈ വാക്ക് 'ലാം' എന്ന അക്ഷരത്തിന് ഫത്‌ഹോടും ദ്വമ്മോടും കൂടി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും ഒരേ അർത്ഥത്തിലാണ് വന്നിട്ടുള്ളതെന്നും വൃക്ഷങ്ങളിൽ നിന്ന് ഭക്ഷിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പറയപ്പെടുന്നു.
ഇബ്‌നു അബ്ദിൽ ബർ പറഞ്ഞു: 'ദ്വമ്മ്' നൽകി വായിക്കുമ്പോൾ ഭക്ഷിക്കുക എന്നും, 'ഫത്‌ഹ്' നൽകി വായിക്കുമ്പോൾ തൂങ്ങിക്കിടക്കുക എന്നുമാണ് അർത്ഥം. ഇബ്നുൽ ജൗസിയും ഇത് പരാമർശിച്ചിട്ടുണ്ട്. ഏതായാലും, ഭക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തിന്റെ പൂർണ്ണതയിൽ മറ്റുള്ളവർ ശുഹദാക്കൾക്ക് തുല്യരാകണമെന്നില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
മുതകല്ലിമീങ്ങളിൽ പെട്ട ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്: ആത്മാവ് എന്നത് ശരീരത്തെ ആശ്രയിച്ചുനിൽക്കുന്ന ഒരു പ്രതിഭാസമാണ് (അറള് - عرض), അതിനാൽ മരണത്തിന് ശേഷം അത് അവശേഷിക്കുകയില്ല എന്നാണ്. മരണാനന്തരമുള്ള ആത്മാക്കളുടെ ശിക്ഷയെയും രക്ഷയെയും കുറിച്ച് വന്നിട്ടുള്ള പ്രമാണങ്ങളെ അവർ രണ്ട് കാര്യങ്ങളിലേക്ക് മടക്കുന്നു:"
1 - ഒന്നുകിൽ ജീവൻ എന്ന ആ അവസ്ഥ (അറള്), ശരീരത്തിന്റെ ഒരു ഭാഗത്തിലേക്ക് വീണ്ടും മടക്കപ്പെടുന്നു.
2 - അല്ലെങ്കിൽ അത് മറ്റൊരു ശരീരത്തിൽ പുതുതായി സൃഷ്ടിക്കപ്പെടുന്നു.
(ഇബ്‌നുൽ ഖയ്യിം പറയുന്നു): ഇതിൽ രണ്ടാമത്തെ വാദം തീർത്തും അസംബന്ധമാണ് (ബാത്വിലാണ്). കാരണം, മരണപ്പെട്ടയാളുടെ ശരീരമല്ലാത്ത മറ്റൊരു ശരീരത്തെയും, അയാളുടെ ആത്മാവല്ലാത്ത മറ്റൊരു ആത്മാവിനെയുമാണ് ശിക്ഷിക്കുന്നത് എന്ന വസ്‌തുത ഇതിലൂടെ നിർബന്ധിതമായി വരുന്നു. അങ്ങനെയെങ്കിൽ മരണപ്പെട്ട ശരീരമോ അയാളുടെ സ്വന്തം ആത്മാവോ ശിക്ഷിക്കപ്പെടുന്നില്ല, അവയ്ക്ക് അനുഗ്രഹം ലഭിക്കുന്നുമില്ല. ഇത് തീർത്തും അസംബന്ധമാണ്. അതുപോലെതന്നെ ഒന്നാമത്തെ വാദവും അസംബന്ധമാണ്. കാരണം, ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷവും ആത്മാവ് തനിച്ചുതന്നെ അവശേഷിക്കുമെന്നതിന് വ്യക്തമായ തെളിവ് നൽകുന്ന നിരവധി പ്രമാണങ്ങൾ നിലവിലുണ്ട്. അവ വളരെ കൂടുതലാണ്, അവയിൽ ചിലത് മുൻപ് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
ആത്മാക്കൾ നശിച്ചുപോവുകയും മരണപ്പെടുകയും ചെയ്യുമെന്നതിന് ചിലർ നബി ﷺ-യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഈ വചനം തെളിവായി സ്വീകരിച്ചിട്ടുണ്ട്; പ്രവാചകൻ ﷺ ഖബറിസ്ഥാനിൽ പ്രവേശിച്ചാൽ ഇങ്ങനെ പറയുമായിരുന്നു: "നശിച്ചുപോകുന്ന ആത്മാക്കളേ, ജീർണ്ണിച്ച ശരീരങ്ങളേ, ദ്രവിച്ച അസ്ഥികളേ, അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ട് ദുനിയാവിൽ നിന്ന് പുറത്തുപോയവരേ, നിങ്ങൾക്ക് സലാം. അല്ലാഹുവേ, നിന്റെ പക്കൽ നിന്നുള്ള ആശ്വാസവും ഞങ്ങളിൽ നിന്നുള്ള സലാമും നീ അവരിൽ പ്രവേശിപ്പിക്കേണമേ." ഇത് ഇബ്നുസ്സുന്നി ഉദ്ധരിച്ച ഹദീസാണ്. അബ്ദുൽ വഹാബ് ബിൻ ജാബിർ അത്തീമി -> ഹബ്ബാൻ ബിൻ അലി -> അഅ്മഷ് -> അബൂ റസീൻ -> ഇബ്നു മസ്ഊദ് വഴി നബി ﷺ-യിലേക്ക് ചേർത്തിയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പ്രവാചകനിലേക്ക് സ്ഥിരപ്പെട്ടതല്ല. ഇതിലെ നിവേദകനായ അബ്ദുൽ വഹാബിനെക്കുറിച്ച് വ്യക്തതയില്ല (അപരിചിതനാണ്), ഹബ്ബാൻ ആകട്ടെ ദുർബലനുമാണ് (ദഈഫ്).
ഇനി ഈ ഹദീസ് സ്വഹീഹ് (ശരി) ആണെന്ന് തന്നെ വെച്ചാൽപോലും, ആത്മാക്കൾ നശിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ കണ്ണിൽ പെടുന്ന ഭൗതിക ശരീരങ്ങളിൽ നിന്ന് അവ അപ്രത്യക്ഷമാവുക എന്നത് മാത്രമാണ്. അല്ലാഹു തആലയുടെ ഈ വചനത്തിൽ ഉള്ളതുപോലെ: (ഭൂമിയിലുള്ള ഏവരും നശിക്കുന്നവരാണ്). പ്രവാചകന്മാരുടെയും മറ്റും ശരീരങ്ങൾ ഖബറിൽ ജീർണ്ണിക്കാതെ ബാക്കിയുണ്ടാകും; അവരുടെ ആത്മാക്കൾ ശരീരങ്ങളെ പിരിഞ്ഞുപോയിട്ടുണ്ടെന്ന് മാത്രം.
ഇബ്നു അബ്ബാസ് (റ)-നോട് ചോദിക്കപ്പെട്ടു: 'ശരീരങ്ങളെ വേർപിരിഞ്ഞാൽ ആത്മാക്കൾ എവിടെയാണ് ഉണ്ടാകുക?' അപ്പോൾ അദ്ദേഹം തിരിച്ചുചോദിച്ചു: 'വിളക്ക് കെട്ടുപോയാൽ ആ വെളിച്ചം എങ്ങോട്ടാണ് പോകുന്നത്? കണ്ണിന് കാഴ്ച നഷ്ടപ്പെട്ടാൽ ആ കാഴ്ച എങ്ങോട്ടാണ് പോകുന്നത്? രോഗിയുടെ മാംസത്തിന് രോഗം ബാധിച്ചാൽ (അസുഖം ഭേദമാകുമ്പോൾ) ആ രോഗം എങ്ങോട്ടാണ് പോകുന്നത്?' അപ്പോൾ അവർ ചോദിച്ചു: 'അവ എങ്ങോട്ടും പോകുന്നില്ലല്ലോ (അവ ഇല്ലാതാവുകയല്ലേ ചെയ്യുന്നത്)?' അദ്ദേഹം പറഞ്ഞു: 'ആത്മാക്കളുടെ കാര്യവും ഇതുപോലെയാണ്.' (ഇബ്‌നുൽ ഖയ്യിം വ്യക്തമാക്കുന്നു): എന്നാൽ ഇബ്നു അബ്ബാസിൽ നിന്നുള്ള ഈ നിവേദനം സ്ഥിരപ്പെട്ടതല്ല (സ്വഹീഹല്ല). അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."
ഖബറുകളുടെ ഇടുക്കത്തെയും, അതിന്റെ നിവാസികൾക്ക് അവിടെ അനുഭവപ്പെടുന്ന ഇരുട്ടിനെക്കുറിച്ചുമുള്ള വിവരണം.
ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന (ദുആ) വഴി അവർക്ക് അവിടെ ലഭിക്കുന്ന പ്രകാശം; മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയിലേക്ക് എത്രത്തോളം ആവശ്യക്കാരാണെന്നും അതിനായി അവർ കാത്തിരിക്കുന്നതിനെക്കുറിച്ചുമുള്ള വിവരണം.
രണ്ടാം അധ്യായത്തിൽ ഖബർ ഇപ്രകാരം പറയുന്നതായി മുൻപ് വിവരിച്ചിട്ടുണ്ട്: "അല്ലാഹു വിശാലമാക്കിക്കൊടുത്തവർക്കൊഴികെ, ഞാൻ ഇരുട്ടിന്റെ ഭവനമാണ്, ഇടുക്കത്തിന്റെ ഭവനമാണ്."
ഇബ്നുൽ മുബാറക് പറഞ്ഞു: സ്വഫ്‌വാൻ ബിൻ അംറ് ഞങ്ങൾക്ക് നിവേദനം ചെയ്തു, സുലൈം ബിൻ ആമിർ പറഞ്ഞു: ദമാസ്കസിലെ (ദിമിശ്ഖ്) ഒരു കവാടത്തിനടുത്ത് ഞങ്ങൾ ഒരു ജനാസയിൽ പങ്കെടുത്തു. ഞങ്ങളോടൊപ്പം അബൂ ഉമാമ അൽ-ബാഹിലിയും ഉണ്ടായിരുന്നു. ജനാസ നമസ്കാരം നിർവഹിച്ച ശേഷം അവർ മയ്യിത്ത് അടക്കം ചെയ്യാൻ തുടങ്ങിയപ്പോൾ അബൂ ഉമാമ പറഞ്ഞു:
"നിങ്ങൾ രാവിലെ ഒരു വീട്ടിലായിരുന്നു (ദുനിയാവ്), അവിടെ നിങ്ങൾക്ക് നന്മകളും തിന്മകളും സമ്പാദിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ വൈകുന്നേരമായപ്പോഴേക്കും നിങ്ങൾ മറ്റൊരു വീട്ടിലേക്ക് യാത്രയായിരിക്കുന്നു—അതായത് ഇതാണ് ആ ഖബർ. അത് ഏകാന്തതയുടെ ഭവനമാണ്, ഇരുട്ടിന്റെ ഭവനമാണ്, ഇടുക്കത്തിന്റെ ഭവനമാണ്; അല്ലാഹു വിശാലമാക്കിക്കൊടുത്തവർക്കൊഴികെ. പിന്നീട് പുനരുത്ഥാനനാൾ (ഖിയാമത്ത് നാൾ) വരെ നിങ്ങൾ അവിടെയായിരിക്കും കഴിയുക."
ഇബ്നു അബിദ് ദുൻയാ തന്റെ സനദോടെ (പരമ്പരയോടെ) സലമ ബിൻ സഈദിൽ നിന്ന് നിവേദനം ചെയ്യുന്നു: ഹിശാം അദ്-ദസ്തവാഈ മരണത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: "ഖബറും അതിന്റെ ഇരുട്ടും, ഖബറും അതിന്റെ ഭീകരതയും (ഏകാന്തതയും)." അദ്ദേഹത്തിന്റെ സഹോദരന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ ഖബറിനരികിലൂടെ നടന്നപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: "ഹേ അബൂബക്കർ, അല്ലാഹുവാണെ സത്യം, താങ്കൾ ഭയപ്പെട്ടിരുന്ന ആ അവസ്ഥയിലേക്ക് താങ്കൾ എത്തിച്ചേർന്നിരിക്കുന്നു."
അദ്ദേഹം വീണ്ടും തന്റെ സനദോടെ ഹിശാം അദ്-ദസ്തവാഈയുടെ പത്നിയിൽ നിന്ന് നിവേദനം ചെയ്യുന്നു, അവർ പറഞ്ഞു: രാത്രിയിൽ വിളക്ക് അണയുമ്പോൾ ഹിശാമിന് വലിയ പരിഭ്രാന്തി (ഭയം) അനുഭവപ്പെടാറുണ്ടായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: "വിളക്ക് അണയുമ്പോൾ താങ്കളെ ഇത്ര വലിയൊരു കാര്യം ഗ്രസിക്കുന്നത് എന്തുകൊണ്ടാണ്?" അദ്ദേഹം പറഞ്ഞു: "തീർച്ചയായും ഞാൻ ഖബറിലെ ഇരുട്ടിനെക്കുറിച്ചാണ് ഓർക്കുന്നത്."
അതിനുശേഷം അദ്ദേഹം പറഞ്ഞു: "മുൻഗാമികളിൽ ആരെങ്കിലും ഇത് എനിക്ക് മുൻപ് ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ, ഞാൻ മരിക്കുമ്പോൾ എന്നെ എന്റെ വീടിന്റെ ഒരു കോണിൽ (ഇരുട്ടിൽ) കിടത്തണമെന്ന് ഞാൻ വസ്വിയ്യത്ത് ചെയ്യുമായിരുന്നു."
നിവേദകൻ പറയുന്നു: അതിനുശേഷം അദ്ദേഹം കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ ചില സഹോദരന്മാർ അദ്ദേഹത്തിന്റെ ഖബറിനരികിലൂടെ നടന്നപ്പോൾ പറഞ്ഞു: "ഹേ അബൂബക്കർ, താങ്കൾ ഭയപ്പെട്ടിരുന്ന ആ അവസ്ഥയിലേക്ക് താങ്കൾ എത്തിച്ചേർന്നിരിക്കുന്നു."
ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു: അബ്ദുൽ വഹാബ് ബിൻ ഗിയാസ് ഞങ്ങൾക്ക് നിവേദനം ചെയ്തു, ഹിശാം അൽ-ഫിർദൗസിയുടെ അയൽവാസിയായ ജുമുഅ എന്ന സ്ത്രീ എന്നോട് പറഞ്ഞു: "ഹിശാം ഏതെങ്കിലും ജനാസ ചടങ്ങിൽ പങ്കെടുത്തു മടങ്ങിവന്നാൽ അന്ന് രാത്രി അദ്ദേഹം അത്താഴം കഴിക്കാറില്ലായിരുന്നു. വിളക്കുള്ള മുറിയിലല്ലാതെ അദ്ദേഹം ഉറങ്ങാറുമില്ലായിരുന്നു."
നിവേദകൻ പറയുന്നു: ഒരു രാത്രി അദ്ദേഹത്തിന്റെ വിളക്ക് അണഞ്ഞുപോയി. ഉടനെ അദ്ദേഹം ഭയന്നോടി പുറത്തേക്ക് വന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: "എന്താണ് താങ്കൾക്ക് പറ്റിയത്?" അദ്ദേഹം പറഞ്ഞു: "ഞാൻ ഖബറിലെ ഇരുട്ടിനെക്കുറിച്ച് ഓർത്തുപോയി."
ഖാലിദ് ബിൻ ഖിദാഷിൽ നിന്നുള്ള ഒരു ഹദീസ് (റിപ്പോർട്ട്) ഞങ്ങൾ നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ ഖുതൈബയുടെ അമ്മാവനും അന്ധനുമായിരുന്ന അശീം അൽ-ബൽഖിയുടെ അടുത്ത് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: "ഹാ! ഖബറും അതിന്റെ ഇരുട്ടും! ലഹ്ദും (ഖബറിലെ ഉൾക്കുഴി) അതിന്റെ ഇടുക്കവും! ഞാൻ അവിടെ എന്താണ് ചെയ്യുക?" പിന്നീട് അദ്ദേഹം ബോധരഹിതനായി വീഴും. ബോധം തിരിച്ചുകിട്ടുമ്പോൾ വീണ്ടും ഇതേ കാര്യം സംസാരിക്കുകയും വീണ്ടും ബോധക്ഷയമുണ്ടാവുകയും ചെയ്യും. അദ്ദേഹം എഴുന്നേറ്റു പോകുന്നതുവരെ പലതവണ ഇത് ആവർത്തിക്കുമായിരുന്നു.
ഇബ്നു അബിദ് ദുൻയാ തന്റെ സനദോടെ വുഹൈബ് ബിൻ അൽ-വർദിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഒരു ദിവസം ഇബ്നു മുതീഅ് തന്റെ വീടിന്റെ ഭംഗിയിലേക്ക് നോക്കി. അതുകണ്ട് ആകൃഷ്ടനായ അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: "അല്ലാഹുവാണെ സത്യം, മരണം എന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ ഞാൻ നിന്നെയോർത്ത് സന്തോഷിക്കുമായിരുന്നു. നമ്മൾ ചെന്നെത്തേണ്ട ഖബറിന്റെ ഇടുക്കം ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഈ ദുനിയാവ് കൊണ്ട് നമ്മുടെ കണ്ണുകൾ കുളിർക്കുമായിരുന്നു." പിന്നീട് ഉറക്കെ ശബ്ദമുയർത്തി അദ്ദേഹം ശക്തമായി കരഞ്ഞു.
അൽ-ഫയ്ദ് ബിൻ ഇസ്ഹാഖ് തന്റെ സനദോടെ നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: അൽ-ഫുദൈൽ ബിൻ ഇയാദ് എന്നോട് ചോദിച്ചു: "ഈ ദുനിയാവ് മുഴുവൻ നിനക്ക് ലഭിക്കുകയും, നിന്റെ ഖബറിൽ നിനക്ക് വിശാലത ലഭിക്കാൻ വേണ്ടി നീ അത് ഉപേക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ നീ എന്ത് ചെയ്യും?"
തുടർന്ന് ഫുദൈൽ പറഞ്ഞു: "നീ മരിക്കുകയും, നിന്റെ കുടുംബത്തെയും സ്വത്തിനെയും വിട്ട് ഒറ്റയ്ക്കായി ഖബറിലേക്കും അതിന്റെ ഇടുക്കത്തിലേക്കും മാറുകയും ചെയ്യേണ്ടവനല്ലേ?"
ശേഷം അദ്ദേഹം ഖുർആൻ സൂക്തം ഓതി: "അപ്പോൾ അവന് യാതൊരു ശക്തിയും സഹായിയും ഉണ്ടാവുകയില്ല" (സൂറത്തു ത്വാരിഖ്: 10). പിന്നീട് അദ്ദേഹം പറഞ്ഞു: "നിനക്ക് ഇത് ചിന്തിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഭൂമിയിലെ ഏതൊരു മൃഗത്തേക്കാളും വിവരമില്ലാത്തവനാണ് നീ."
മുഹമ്മദ് ബിൻ അൽ-ഹുസൈൻ പറഞ്ഞു: മുഹമ്മദ് ബിൻ ഹർബ് അൽ-മക്കി എന്നോട് പറഞ്ഞു: ആരാധനകളിൽ മുഴുകിയവനായ അബു അബ്ദിറഹ്മാൻ അൽ-ഉമരി ഞങ്ങളുടെ അടുക്കൽ വന്നു. അപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടി, മക്കയിലെ പ്രമുഖരും അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അദ്ദേഹം തന്റെ തലയുയർത്തി കഅബയ്ക്ക് ചുറ്റുമുള്ള വലിയ കൊട്ടാരങ്ങളിലേക്ക് (ഉയർന്ന കെട്ടിടങ്ങളിലേക്ക്) നോക്കി. എന്നിട്ട് ഉച്ചത്തിലുള്ള ശബ്ദത്തിൽ അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: "ഉയർന്നുനിൽക്കുന്ന കൊട്ടാരങ്ങളുടെ ആളുകളേ, ഖബറിലെ ഭീതിദമായ ഇരുട്ടിനെ നിങ്ങൾ ഓർക്കുക. ഹേ സുഖലോലുപതയിലും ആനന്ദത്തിലും കഴിയുന്നവരേ, മണ്ണടിഞ്ഞു പോകുന്ന ശരീരങ്ങളെയും, പുഴുക്കളെയും, ചലത്തെയും നിങ്ങൾ ഓർക്കുക." നിവേദകൻ പറയുന്നു: പിന്നീട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുകയും അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.
കിതാബുൽ ഉസ്‌ല (كتاب العزلة) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ഹസൻ ബിൻ അബ്ദിറഹ്മാൻ ഒരു വ്യക്തിയെ ഉദ്ധരിച്ച് ഞങ്ങളോട് പറഞ്ഞു: ഞാൻ മസ്സ്വീസ്വഃ എന്ന സ്ഥലത്തുള്ള ഒരാളുടെ വീട്ടിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ ലളിതമായ കുറച്ചു വിരിപ്പുകളും തുണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ചോദിച്ചു: "ഇതു കാണുമ്പോൾ താങ്കളുടെ മനസ്സിന് ഇടുക്കം (വിഷമം) തോന്നുന്നില്ലേ?" അപ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: "ഞാൻ ഖബറിനെയും അതിന്റെ ഇരുട്ടിനെയും ഇടുക്കത്തെയും കുറിച്ച് ഓർക്കുമ്പോൾ, ഈ വീട് എനിക്ക് വളരെ വിശാലമായി അനുഭവപ്പെടുന്നു. അത് എന്നെ മറ്റെല്ലാ ചിന്തകളിൽ നിന്നും അശ്രദ്ധനാക്കുന്നു."
സഈദ് ബിൻ അബ്ദിൽ അസീസ്, സുലൈമാൻ അൽ-ഖവ്വാസ്സിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ ചോദിച്ചതായി ഉദ്ധരിക്കപ്പെടുന്നു: "ഞാൻ താങ്കളെ എപ്പോഴും ഇരുട്ടിൽ കാണുന്നത് എന്തുകൊണ്ടാണ്?" അദ്ദേഹം പറഞ്ഞു: "ഖബറിലെ ഇരുട്ടാണ് ഇതിനേക്കാൾ ഏറ്റവും കഠിനമായത്."
അബുൽ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു: അബു ഹംസ അൽ-അൻസാരി ഞങ്ങൾക്ക് നിവേദനം ചെയ്തു, അബുൽ മുദ്വ്‌റജി പറഞ്ഞു: ഞാൻ ഒരു യുദ്ധത്തിനായി (ഗാസി ആയി) പുറപ്പെട്ടു. ഒരു രാത്രി ശാം (സിറിയ) പ്രദേശത്തെ ചില കോട്ടകൾക്ക് അരികിലൂടെ ഞാൻ കടന്നുപോയി. കോട്ടയുടെ കവാടം അടച്ചിട്ടിരിക്കുന്നതായി ഞാൻ കണ്ടു. അതിന്റെ അരികിൽ ഒരു ഖബർസ്ഥാനും (ശ്മശാനം) ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ഖബർസ്ഥാന് സമീപം, പുതുതായി വെട്ടിയിട്ടിരുന്ന ഒരു ഖബറിനരികിൽ രാത്രി കഴിച്ചുകൂട്ടി. ഞാൻ ഉറങ്ങിയപ്പോൾ ഖബറിനുള്ളിൽ നിന്ന് ഒരു അദൃശ്യശബ്ദം (ഹാതിഫ്) ഇപ്രകാരം കവിത ചൊല്ലുന്നത് കേട്ടു:
أَنْعَمَ اللهُ بِالْخَيَالِینِ عَيْنًا وَبِمَسْرَاكِ يَا أُمَيْمَ إِلَيْنَا
عَجَبًا مَا عَجِبْتُ مِنْ ثِقَلِ التُّرْا بِ وَمِنْ ظُلْمَةِ الْقُبُورِ عَلَيْنَا
"ഹേ ഉമൈമഃ, നിന്റെ ഈ രാത്രിയാത്ര വഴി അല്ലാഹു നമ്മുടെ കണ്ണുകൾക്ക് കുളിർമ നൽകിയിരിക്കുന്നു; നീ ഞങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു.
ഭാരമേറിയ ഈ മണ്ണിനെയോർത്ത് ഞാൻ അത്ഭുതപ്പെടുന്നില്ല; മറിച്ച് ഖബറുകൾ നമുക്ക് മേൽ തീർക്കുന്ന ഇരുട്ടിനെ ഓർത്താണ് ഞാൻ അത്ഭുതപ്പെടുന്നത്."
നിവേദകൻ പറയുന്നു: ഞാൻ പെട്ടെന്ന് ഉണർന്നു. അപ്പോൾ കോട്ടയുടെ കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഒരു പ്രായമായ മനുഷ്യൻ (ശൈഖ്) ഒരു ജനാസയുമായി വരുന്നു. ഞാൻ ചോദിച്ചു: "ആരുടെ ജനാസയാണിത്?" അദ്ദേഹം പറഞ്ഞു: "ഇത് എന്റെ മകളുടെ ജനാസയാണ്." ഞാൻ ചോദിച്ചു: "അവളുടെ പേരെന്താണ്?" അദ്ദേഹം പറഞ്ഞു: "ഉമൈമഃ." ഞാൻ ചോദിച്ചു: "ഈ വെട്ടിയിട്ടിരിക്കുന്ന ഖബർ ആർക്കുവേണ്ടിയുള്ളതാണ്?" അദ്ദേഹം പറഞ്ഞു: "ഇത് എന്റെ സഹോദരന്റെ രണ്ട് മക്കളുടെ ഖബറാണ്. അവർ മരണപ്പെട്ടപ്പോൾ അവരെ ഇവിടെയാണ് അടക്കിയത്. ഇപ്പോൾ എന്റെ മകളും മരണപ്പെട്ടു, അവളെയും അവരുടെ അടുത്തേക്ക് തന്നെയാണ് ഞാൻ അടക്കം ചെയ്യാൻ കൊണ്ടുവന്നിരിക്കുന്നത്." തുടർന്ന്, ഖബറിൽ നിന്ന് ഞാൻ കേട്ട ആ അദൃശ്യശബ്ദത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു.
ഇബ്നു അബിദ് ദുൻയാ, ശുഅ്ബിയെ ഉദ്ധരിച്ച് മിജാലിദിന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: സ്വഫ്‌വാൻ ബിൻ ഉമയ്യ ഒരു ഖബർസ്ഥാനിൽ ആയിരുന്നു. അപ്പോൾ അവിടെ ചില വിളക്കുകൾ തെളിക്കപ്പെട്ടു, ഒരു ജനാസയും കൊണ്ടുവരപ്പെട്ടു. അവർ ഖബറിനോട് അടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: "ഇന്ന ഇന്ന ഖബറുകളിലേക്ക് നോക്കൂ." നിവേദകൻ പറയുന്നു: അപ്പോൾ ആ ഖബറിനുള്ളിൽ നിന്ന് ദുഃഖിതനായ ഒരാൾ വേദനയോടെ ഇപ്രകാരം കവിത ചൊല്ലുന്നതായി അദ്ദേഹം കേട്ടു:
أَنْعَمَ اللهُ بِالظَّعِينَةِ عَيْنًا وَبِمَسْرَاكِ يَا مَنِینُ إِلَيْنَا
"ഹേ മനീൻ, നിന്റെ ഈ രാത്രിയാത്ര വഴി അല്ലാഹു യാത്രക്കാരുടെ കണ്ണുകൾക്ക് കുളിർമ നൽകിയിരിക്കുന്നു; നീ ഞങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു..."
جَزَعًا مَا جَزَعْتُ مِنْ ظُلْمَةِ الْقَبْ رِ وَمِنْ مَسِّكَ التُّرَابَ مَنِينَا
"മനീൻ, ഖബറിലെ ഇരുട്ടിനെയോർത്ത് ഞാൻ പരിഭ്രാന്തനാകുന്നില്ല; നീ ഈ മണ്ണിൽ വന്ന് തൊട്ടതിനെ ഓർത്തും ഞാൻ പരിഭ്രാന്തനാകുന്നില്ല.
"നിവേദകൻ പറയുന്നു: അദ്ദേഹം താൻ കേട്ട കാര്യം അവിടെയുണ്ടായിരുന്ന ജനങ്ങളെ അറിയിച്ചു. അത് കേട്ടപ്പോൾ അവരുടെ താടികൾ നനയുന്നത് വരെ അവർ കരഞ്ഞു. ശേഷം അവർ ചോദിച്ചു: "ആരാണ് ഈ മനീൻ എന്ന് താങ്കൾക്കറിയാമോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." അവർ പറഞ്ഞു: "ഈ കട്ടിലിൽ (മയ്യിത്ത് കട്ടിലിൽ) ഉള്ളവളാണ് മനീൻ. ഇത് അവളുടെ സഹോദരിയാണ്, അവൾ ഒരു വർഷം മുൻപാണ് മരണപ്പെട്ടത് (ആദ്യമേ മരണപ്പെട്ട സഹോദരിയുടെ ഖബറിൽ നിന്നാണ് ഈ ശബ്ദം കേട്ടത്).
"ബിശ്കർ എന്ന് അറിയപ്പെടുന്ന ഇബ്നുൽ മുൻദിർ അൽ-ഹറവി തന്റെ 'കിതാബുൽ അജാഇബ്' (العجائب) എന്ന ഗ്രന്ഥത്തിൽ അബൂ ഹംസ അൽ-യമാനിയുടെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു:ജാഹിലിയ്യാ കാലഘട്ടത്തിൽ ഉസ്മാൻ ബിൻ മഅ്മറിന്റെ മകനായ ത്വൽഹയുടെ അടുക്കൽ ഒരാൾ വന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ ഒരു അത്ഭുതക്കാഴ്ച കണ്ടു; ഞാൻ ചില ഖബറുകൾക്ക് അരികിലൂടെ നടന്നുപോയപ്പോൾ ഉറങ്ങിപ്പോയി. അപ്പോൾ ഖബറിനുള്ളിൽ നിന്ന് ഒരാൾ ഇപ്രകാരം കവിത ചൊല്ലുന്നത് ഞാൻ കേട്ടു:
أَنْعَمَ اللهُ بِالظَّعِينَةِ عَيْنًا وَبِمَسْرَاكِ يَا مَنِينُ إِلَيْنَا
نَفَسًا مَا نَفَسْتُ مِنْ ظُلْمَةِ الْقَبْ رِ وَمِنْ مَسِّكَ التُّرَابَ مَنِينَ
(ഹേ മനീൻ, നിന്റെ ഈ രാത്രിയാത്ര വഴി അല്ലാഹു യാത്രക്കാരുടെ കണ്ണുകൾക്ക് കുളിർമ നൽകിയിരിക്കുന്നു; നീ ഞങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു. മനീൻ, ഖബറിലെ ഇരുട്ടിനെയോർത്ത് ഞാൻ ഖേദിക്കുന്നില്ല; നീ ഈ മണ്ണിൽ വന്ന് തൊട്ടതിനെ ഓർത്തും ഞാൻ ഖേദിക്കുന്നില്ല.)
ആ മനുഷ്യൻ പറഞ്ഞു: ഞാൻ പെട്ടെന്ന് ഉണർന്നു. അപ്പോൾ അവിടെ ഒരു ജനാസയുമായി ചില ആളുകൾ നിൽക്കുന്നു. ഞാൻ അവരുടെ അടുക്കൽ ചെന്ന് ഈ വിവരം അറിയിച്ചു. അവർ പറഞ്ഞു: "ഇവൾ മനീൻ ആണ്, ഇത് അവളുടെ സഹോദരിയുടെ ഖബറാണ്." അങ്ങനെ ഞാൻ ആ ഖബർ അവർക്ക് കാണിച്ചുകൊടുക്കുകയും അവർ അവളെ അവളുടെ സഹോദരിയുടെ അരികിൽ അടക്കുകയും ചെയ്തു.
"ഇസ്മാഈൽ ബിൻ റാഷിദിൽ നിന്നുള്ള പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:ഒരു സ്ത്രീ ഹജ്ജ് കർമ്മത്തിന് പുറപ്പെട്ടു. യാത്രയ്ക്കിടയിലെ ഒരു താവളത്തിൽ വെച്ച് അവൾ മരണപ്പെട്ടു. അടുത്ത വർഷം അവളുടെ സഹോദരിയും ഹജ്ജിന് പുറപ്പെടുകയും, അവളും കൃത്യം അതേ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. ആളുകൾ അവളെ അടക്കം ചെയ്യാൻ വേണ്ടി തയ്യാറാക്കി പുറത്തു കൊണ്ടുവന്നു. അവർ അവളുടെ സഹോദരിയുടെ ഖബർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് രാത്രി ഒരു മനുഷ്യൻ ആ ഖബർസ്ഥാനിലൂടെ യാത്ര ചെയ്യുകയും അവിടെ വെച്ച് ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹം പെട്ടെന്ന് ഉണർന്നപ്പോൾ ആളുകളോട് ചോദിച്ചു: "നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?" അവർ പറഞ്ഞു: "ഒരു ഖബർ." അദ്ദേഹം പറഞ്ഞു: "അത് ഇതാ എന്റെ താഴെയുണ്ട്." അവർ ചോദിച്ചു: "നിനക്ക് എങ്ങനെയറിയാം?" അദ്ദേഹം പറഞ്ഞു: "ഖബറിനുള്ളിൽ നിന്ന് ഒരാൾ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
يَا مَنِينَا يَا مُنْيَتِي يَا مَنِينَا أَنْعَمَ اللهُ بِالظَّعِينَةِ عَيْنًا
نَفَسًا مَا نَفَسْتُ مِنْ نَفَسِ الْقَبْ رِ وَمِنْ مَسِّكَ التُّرَابَ مَنِينَا
لَمْ نَجِدْ بَعْدَكُمْ مُنِينُ رَجَاءً أَقْبَلَ الدَّهْرُ بِالْغَنَاءِ عَلَيْنَا
(ഹേ ഞങ്ങളുടെ മനീൻ, എന്റെ ആഗ്രഹമായിരുന്നവളേ... അല്ലാഹു ഈ യാത്രിക വഴി കണ്ണുകൾക്ക് കുളിർമ നൽകിയിരിക്കുന്നു. ഖബറിന്റെ ശ്വാസത്തെയോർത്തോ, നീ ഈ മണ്ണിൽ വന്ന് തൊട്ടതിനെയോർത്തോ ഞാൻ വിഷമിക്കുന്നില്ല. നിനക്ക് ശേഷം പ്രത്യാശ നൽകുന്ന ഒന്നും ഞങ്ങൾ കണ്ടെത്തിയിരുന്നില്ല; എന്നാൽ ഇപ്പോൾ കാലം ഞങ്ങൾക്ക് അനുകൂലമായി വന്നിരിക്കുന്നു.)നിവേദകൻ പറയുന്നു: അങ്ങനെ അവളെ ആ ഖബറിന് അരികിലായി തന്നെ അവർ അടക്കം ചെയ്തു.ഇബ്നു
അബിദ് ദുൻയാ തന്റെ സനദോടെ അമീന ബിന്ത് ഉമ്രാൻ ബിൻ യസീദിൽ നിന്ന് നിവേദനം ചെയ്യുന്നു, അവർ പറഞ്ഞു: "ഞാൻ സ്വപ്നത്തിൽ കണ്ടു..." അപ്പോൾ ഞാൻ പറഞ്ഞു: 'എന്റെ പ്രിയപ്പെട്ട പിതാവേ, നമ്മൾ തമ്മിൽ വേർപിരിഞ്ഞതിനു ശേഷം അങ്ങയെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ലായിരുന്നു.' പിതാവ് പറഞ്ഞു: 'എന്റെ മകളേ, ഖബറുകളുടെ ഇടുക്കത്തിലേക്കും ഇരുട്ടിലേക്കും ജീവിതം വിട്ടുപിരിഞ്ഞുപോയ ഒരാളെ നീ എങ്ങനെയാണ് ഓർക്കുക?'അവൾ ചോദിച്ചു: 'ഞങ്ങളെ വിട്ടുപിരിഞ്ഞതിനു ശേഷം അങ്ങയുടെ അവസ്ഥ എങ്ങനെയുണ്ട്?' പിതാവ് പറഞ്ഞു: 'എന്റെ മകളേ, ഏറ്റവും നല്ല അവസ്ഥയിലാണ്. ഞങ്ങൾക്ക് മികച്ച താമസസ്ഥലങ്ങൾ ഒരുക്കപ്പെടുകയും കിടപ്പറകൾ സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇവിടെ സ്വർഗ്ഗത്തിൽ നിന്നുള്ള ഉപജീവനവും സുഗന്ധവും രാവിലെയും വൈകുന്നേരവും ഞങ്ങൾക്ക് നൽകപ്പെടുന്നു.'ഞാൻ ചോദിച്ചു: 'അങ്ങയെ ഈ പദവിയിൽ എത്തിച്ചത് എന്താണ്?' പിതാവ് പറഞ്ഞു: 'ഉത്തമമായ ക്ഷമയും (സ്വബ്‌ർ), അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആൻ ധാരാളമായി പാരായണം ചെയ്തതുമാണ്.'
"അബൂ നുഐം തന്റെ സനദോടെ ഉമർ ബിൻ അബ്ദിൽ അസീസിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം തന്റെ സുദീർഘമായ ഒരു പ്രസംഗത്തിൽ (ഖുതുബ) ഖബറിലെ നിവാസികളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി:"അവർ കഠിനമായ ഇരുട്ടിലാണ് കഴിയുന്നത്; അവിടെ അവർക്ക് രാവും പകലും ഒരുപോലെയല്ലേ?"അബുൽ ഹസൻ ബിൻ അൽ-ബറാഅ് പറഞ്ഞു: ഇസ്മാഈൽ ബിൻ ഇദ്‌രീസ് അസ്-സമ്മാർ, അബുൽ അതവഹിയ്യ തനിക്ക് വേണ്ടി തന്നെ പാടിയ വിലാപ കവിത (മർഥിയ്യ) ഞങ്ങൾക്ക് ചൊല്ലിത്തന്നു:
لَأَبْكِيَنَّ عَلَى نَفْسِي وَحَقَّ لِيَهْ يَا عَيْنُ لَا تَبْخَلِي عَنِّي بِعَبْرَتِيهْ
لَأَبْكِيَنَّ لِفِقْدَانِ الشَّبَابِ فَقَدْ جَدَّ الرَّحِيلُ عَنِ الدُّنْيَا بِرِحْلَتِيهْ
يَا نَائِيَ مُنْتَجَعِي يَا هَوْلَ مُطَّلَعِي يَا ضِيقَ مُضْطَجَعِي يَا بَعْدَ شُقَّتِيهْ
اَلْمَالُ مَا كَانَ قُدَّامِي لِآخِرَتِي مَا لَا أُقَدِّمْ مِنْ مَالِي فَلَيْسَ لِيهْ
"ഞാൻ എനിക്ക് വേണ്ടി തന്നെ കരയുകയത്രേ, അതിന് ഞാൻ അർഹനാണ്. ഹേ കണ്ണുകളേ, എന്റെ കണ്ണീർ തുള്ളികൾ പൊഴിക്കുന്നതിൽ നീ എന്നോട് പിശുക്ക് കാണിക്കരുതേ.യൗവനം നഷ്ടപ്പെട്ടതിനെ ഓർത്ത് ഞാൻ കരയുക തന്നെ ചെയ്യും; ഈ ദുനിയാവിൽ നിന്നുള്ള യാത്ര അതിന്റെ രണ്ട് ഘട്ടങ്ങളുമായി തീർച്ചയായും അടുത്തുകഴിഞ്ഞിരിക്കുന്നു.ഹാ! എന്റെ ലക്ഷ്യസ്ഥാനം എത്രയോ വിദൂരമാണ്! ഞാൻ ചെന്നെത്തുന്ന ആ അവസ്ഥ എത്ര ഭീതിദമാണ്! എന്റെ കിടപ്പറ (ഖബർ) എത്രയോ ഇടുങ്ങിയതാണ്! എന്റെ യാത്ര എത്രയോ ദീർഘമേറിയതാണ്!എന്റെ പരലോകത്തിനായി ഞാൻ മുൻകൂട്ടി അയച്ച ധനം മാത്രമാണ് എനിക്കുള്ളത്; എന്റെ സമ്പാദ്യത്തിൽ നിന്ന് ഞാൻ മുൻകൂട്ടി നൽകാത്തതൊന്നും എന്റേതല്ല.
ഇബ്നു അബിദ് ദുൻയാ, അബൂ ഗത്വ്ഫാൻ അൽ-മുർരിയുടെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു, ഉമർ (റ) പറഞ്ഞു:"അല്ലാഹുവിന്റെ റസൂലേ! ദുനിയാവിൽ വെച്ച് ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഭയം കാരണം നമ്മൾ പരിഭ്രാന്തരാകാറുണ്ട്, അങ്ങനെയെങ്കിൽ ഖബറിലെ ഇരുട്ടും അതിന്റെ ഇടുക്കവും നേരിടേണ്ടി വരുമ്പോൾ നമ്മുടെ അവസ്ഥ എന്തായിരിക്കും?"അപ്പോൾ റസൂലുല്ലാഹി ﷺ പറഞ്ഞു: "തീർച്ചയായും ഒരു അടിമ മരിക്കുമ്പോൾ ഏത് അവസ്ഥയിലായിരുന്നോ, ആ അവസ്ഥയിലാണ് അവൻ ഉയിർത്തെഴുന്നേൽപിക്കപ്പെടുക." (ഇതൊരു മുർസൽ ഹദീസാണ്).
വഹ്ബ് ബിൻ മുനബ്ബിഹിന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു:ഈസാ നബി (അ) തന്റെ അനുയായികളായ ഹവാരികളോടൊപ്പം ഒരു ഖബറിനരികിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് മയ്യിത്തിന്റെ ഉടമസ്ഥനെ ഖബറിലേക്ക് ഇറക്കുകയായിരുന്നു. അപ്പോൾ അവർ ഖബറിനെയും അതിന്റെ ഭീകരതയെയും ഇടുക്കത്തെയും ഇരുട്ടിനെയും കുറിച്ച് ഓർത്തു സംസാരിച്ചു. അപ്പോൾ ഈസാ നബി (അ) പറഞ്ഞു."നിങ്ങൾ ഇതിനേക്കാൾ വളരെ ഇടുങ്ങിയ ഒരിടത്തായിരുന്നു—നിങ്ങളുടെ ഉമ്മമാരുടെ ഗർഭപാത്രങ്ങളിൽ. എന്നാൽ അല്ലാഹു (കാര്യങ്ങൾ) വിശാലമാക്കാൻ ഉദ്ദേശിക്കുമ്പോൾ അവൻ അത് വിശാലമാക്കുക തന്നെ ചെയ്യും."
ജഅ്ഫർ ബിൻ സുലൈമാനിൽ നിന്നുള്ള നിവേദനം: ഒരാളെ അദ്ദേഹത്തിന്റെ ഖബറിലേക്ക് ഇറക്കിവെക്കുന്നതിന് ഒരാൾ സാക്ഷിയായി. അപ്പോൾ അദ്ദേഹം (മരണപ്പെട്ടയാളോട്) പറഞ്ഞു: "അമ്മയുടെ വയറ്റിൽ വെച്ച് ഭ്രൂണത്തിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തവൻ നിനക്കും (ഖബറിലെ കാര്യങ്ങൾ) എളുപ്പമാക്കാൻ തീർച്ചയായും കഴിവുള്ളവനാണ്." നിവേദകൻ പറയുന്നു: ചിലരുടെ അഭിപ്രായത്തിൽ 'ശുബൈൽ ബിൻ അദ്റ' എന്ന വ്യക്തിയാണ് ഈ വാക്കുകൾ പറഞ്ഞത്.
പള്ളി വൃത്തിയാക്കാറുണ്ടായിരുന്ന ഒരു കറുത്ത വംശജനായ വ്യക്തിയെക്കുറിച്ചുള്ള ഹദീസ് ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്: അദ്ദേഹം രാത്രിയിൽ മരണപ്പെടുകയും രാത്രിയിൽ തന്നെ മയ്യിത്ത് മറവു ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് റസൂലുല്ലാഹി ﷺ തങ്ങൾ ഇതറിഞ്ഞപ്പോൾ (അദ്ദേഹത്തെക്കുറിച്ച് വിവരമറിയിക്കപ്പെട്ടപ്പോൾ) പറഞ്ഞു: "നിങ്ങൾ എന്നെ അദ്ദേഹത്തിന്റെ ഖബറിലേക്ക് കൂട്ടിക്കൊണ്ടുപോകൂ." അങ്ങനെ അവർ അങ്ങോട്ട് പോയി. അപ്പോൾ പ്രവാചകൻ പറഞ്ഞു: "തീർച്ചയായും ഈ ഖബറുകൾ അവിടെയുള്ളവർക്ക് ഇരുട്ട് നിറഞ്ഞതാണ്. അല്ലാഹു عز وجل അവർക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന (മയ്യിത്ത് നമസ്കാരം) കാരണം ആ ഖബറുകളെ പ്രകാശിതമാക്കുന്നു." തുടർന്ന് പ്രവാചകൻ ഖബറിനരികിൽ വരികയും അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുകയും ചെയ്തു.
ഇതിന് സമാനമായൊരു ഹദീസ് അബൂഹുറൈറ (റ) വിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇമാം മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം പറയപ്പെട്ടു: "തീർച്ചയായും അതിന്റെ അവസാന ഭാഗം അബൂഹുറൈറ (റ) വിന്റെ ഹദീസിൽ 'മുദ്‌റജ്' (നിവേദകന്റെ സ്വന്തം വാക്കുകൾ ഹദീസിനോട് കൂട്ടിച്ചേർക്കപ്പെട്ടത്) ആണ്."
മുഹമ്മദ് ബിൻ ഹുമൈദ് അർ-റാസി, മിഹ്റാൻ ബിൻ അബീ ഉമർ, സുഫ്യാൻ, അൽഖമ ബിൻ മർസദ്, ഇബ്നു ബുറൈദ എന്നിവർ വഴി അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ അടുത്തിടെ മാത്രം മയ്യിത്ത് മറവു ചെയ്യപ്പെട്ട ഒരു ഖബറിനരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ കൂടെ അബൂബക്കർ (റ), ഉമർ (റ) എന്നിവരുമുണ്ടായിരുന്നു. പ്രവാചകൻ ചോദിച്ചു: "ഇത് ആരുടെ ഖബറാണ്?" അബൂബക്കർ (റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഇത് 'ഉമ്മു മിഹ്ജൻ' ആകുന്നു. പള്ളിയിലെ മാലിന്യങ്ങളും പൊടിയും എടുത്തുമാറ്റുന്നതിൽ ഏറെ താല്പര്യമുള്ളവളായിരുന്നു അവർ." അപ്പോൾ പ്രവാചകൻ ചോദിച്ചു: "നിങ്ങൾ എന്തുകൊണ്ട് എന്നെ ഈ വിവരമറിയിച്ചില്ല?" അവർ പറഞ്ഞു: "അങ്ങ് ഉറങ്ങുകയായിരുന്നു, അങ്ങയെ പ്രയാസപ്പെടുത്തുന്നത് ഞങ്ങൾ വെറുത്തു." പ്രവാചകൻ പറഞ്ഞു: "ഇനി അങ്ങനെ ചെയ്യരുത്. കാരണം, നിങ്ങളുടെ മരിച്ചവർക്ക് വേണ്ടിയുള്ള എന്റെ പ്രാർത്ഥന (മയ്യിത്ത് നമസ്കാരം) അവരുടെ ഖബറുകളിൽ അവർക്ക് പ്രകാശമായി മാറുന്നതാണ്." നിവേദകൻ പറയുന്നു: "തുടർന്ന് പ്രവാചകൻ തന്റെ അനുചരന്മാരെ അണിനിരത്തുകയും (അവർക്ക് നേതൃത്വം നൽകിക്കൊണ്ട്) നമസ്കരിക്കുകയും ചെയ്തു."
അബൂ ഖിലാബയിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് മുൻപ് നമ്മൾ പരാമർശിച്ചിട്ടുണ്ട്: അദ്ദേഹം തന്റെ സ്വപ്നത്തിൽ ഒരു മരണപ്പെട്ട വ്യക്തിയെ കാണുകയുണ്ടായി. അപ്പോൾ ആ മയ്യിത്ത് അദ്ദേഹത്തോട് പറഞ്ഞു: "ദുനിയാവിലുള്ളവർക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ! ഞങ്ങളുടെ സലാം അവരെ അറിയിക്കുക. കാരണം, അവരുടെ പ്രാർത്ഥനകൾ (ദുആ) മൂലം പർവ്വതതുല്യമായ പ്രകാശമാണ് ഞങ്ങളിലേക്ക് പ്രവേശിക്കുന്നത്."
ഇബ്നു അബിദ് ദുൻയ പറഞ്ഞു: അബൂ അബ്ദില്ലാഹ് ബിൻ ബുഹൈർ എന്നോട് പറഞ്ഞു: "എന്റെ ഒരു സഹോദരൻ മരണപ്പെട്ടതിന് ശേഷം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: 'ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് ലഭിക്കാറുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ, അല്ലാഹുവാണെ സത്യം! അത് പ്രകാശം പോലെ തിളങ്ങിപ്പൊങ്ങി വരുന്നു, ശേഷം ഞങ്ങൾ അത് ധരിക്കുന്നു (സ്വീകരിക്കുന്നു).'"
ബശ്ശാർ ബിൻ ഗാലിബ് അൽ-ബഹ്റാനി പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: "ഞാൻ റാബിഅത്തുൽ അദവിയ്യയെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ അവർ എന്നോട് പറഞ്ഞു: 'ഹേ ബശ്ശാർ, താങ്കൾ (പ്രാർത്ഥനയിലൂടെ) അയക്കുന്ന സമ്മാനങ്ങൾ പ്രകാശത്തിന്റെ തളികകളിൽ, പട്ടുറുമാലുകളാൽ മൂടപ്പെട്ട നിലയിലാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.' ഞാൻ ചോദിച്ചു: 'അതെങ്ങനെയാണ്?' അവർ പറഞ്ഞു: 'സത്യവിശ്വാസികളായ ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടവർക്കായി പ്രാർത്ഥിക്കുമ്പോൾ അത് സ്വീകരിക്കപ്പെടുന്നു. ശേഷം ആ പ്രാർത്ഥന പ്രകാശത്തിന്റെ തളികകളിൽ വെക്കപ്പെടുകയും പട്ടുറുമാലുകളാൽ മൂടപ്പെടുകയും ചെയ്യുന്നു. തുടർന്ന് അത് ആർക്കാണോ പ്രാർത്ഥിക്കപ്പെട്ടത് അദ്ദേഹത്തിന്റെ അടുക്കലേക്ക് കൊണ്ടുവരപ്പെടും. എന്നിട്ട് പറയപ്പെടും: ഇതാ ഇന്ന ആൾ താങ്കൾക്ക് നൽകിയ സമ്മാനം!'"
അംറുബ്നു ജരീർ പറഞ്ഞതായി നിവേദനം: "ഒരു ദാസൻ തന്റെ മരണപ്പെട്ട സഹോദരന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, ഒരു മലക്ക് (മാലാഖ) ആ മയ്യിത്തിന്റെ ഖബറിലേക്ക് വരുന്നു. എന്നിട്ട് പറയും: 'ഹേ ഏകാകിയായ ഖബറിന്റെ ഉടമസ്ഥനേ, നിന്റെ മേൽ കരുണയുള്ള ഒരു സഹോദരനിൽ നിന്നുള്ള സമ്മാനമാണിത്.'"
ബിശ്ര് ബിൻ മൻസൂർ പറഞ്ഞതായി നിവേദനം: "പ്ലേഗ് പടർന്നുപിടിച്ച കാലത്ത് ഒരു മനുഷ്യൻ സ്ഥിരമായി ഖബർസ്ഥാനിൽ പോവുകയും മയ്യത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. വൈകുന്നേരമാകുമ്പോൾ അദ്ദേഹം ഖബർസ്ഥാന്റെ കവാടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു: 'അല്ലാഹു നിങ്ങളുടെ ഏകാന്തതയിൽ ആശ്വാസം നൽകട്ടെ, നിങ്ങളുടെ പ്രവാസത്തിൽ കരുണ ചെയ്യട്ടെ, നിങ്ങളുടെ തെറ്റുകൾ പൊറുത്തുതരട്ടെ, നിങ്ങളുടെ നന്മകൾ സ്വീകരിക്കട്ടെ.' ഇതിനപ്പുറം ഒന്നും അദ്ദേഹം പറയാറില്ലായിരുന്നു."
അദ്ദേഹം തുടർന്നു: "ഒരു ദിവസം വൈകുന്നേരം ഞാൻ ഖബർസ്ഥാനിൽ പോകാതെ നേരെ വീട്ടിലേക്ക് മടങ്ങി, പതിവ് പോലെ പ്രാർത്ഥിച്ചതുമില്ല. അന്ന് രാത്രി ഞാൻ ഉറങ്ങുമ്പോൾ ഒരു വലിയ ജനക്കൂട്ടം എന്റെ അടുക്കൽ വന്നതായി കണ്ടു. ഞാൻ ചോദിച്ചു: 'നിങ്ങൾ ആരാണ്? എന്താണ് നിങ്ങളുടെ ആവശ്യം?' അവർ പറഞ്ഞു: 'ഞങ്ങൾ ഖബറിലുള്ളവരാണ്.' ഞാൻ ചോദിച്ചു: 'നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നത്?' അവർ പറഞ്ഞു: 'താങ്കൾ വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ഞങ്ങൾക്ക് തരാറുള്ള ആ സമ്മാനം (പ്രാർത്ഥന) താങ്കൾ ഞങ്ങൾക്ക് പതിവാക്കിയിരുന്നു.' ഞാൻ ചോദിച്ചു: 'അത് എന്തായിരുന്നു?' അവർ പറഞ്ഞു: 'താങ്കൾ ഞങ്ങൾക്ക് വേണ്ടി ചെയ്യാറുള്ള ആ പ്രാർത്ഥനകൾ തന്നെ.' അദ്ദേഹം പറയുന്നു: 'അതിന് ശേഷം ഞാൻ അത് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.'"
സുഫ്യാൻ ബിൻ ഉയൈന പറഞ്ഞതായി നിവേദനം: "ഇപ്രകാരം പറയപ്പെടാറുണ്ടായിരുന്നു: 'ജീവിച്ചിരിക്കുന്നവർക്ക് ഭക്ഷണത്തോട് എത്രത്തോളം ആവശ്യമുണ്ടോ, അതിനേക്കാൾ ഏറെ മരണപ്പെട്ടവർക്ക് (ജീവിച്ചിരിക്കുന്നവരുടെ) പ്രാർത്ഥനയോട് ആവശ്യമുണ്ട്.'"
മുൻകാലങ്ങളിൽ കഴിഞ്ഞുപോയ ചിലരിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഞാൻ ഒരിക്കൽ ഖബർസ്ഥാനിലൂടെ കടന്നുപോയപ്പോൾ അവിടെയുള്ളവർക്കായി കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു (അവർക്ക് മേൽ റഹ്‌മത്ത് വഷിക്കാൻ ദുആ ചെയ്തു). അപ്പോൾ ഒരു അദൃശ്യശബ്ദം (ഹാതിഫ്) വിളിച്ചുപറഞ്ഞു: 'അതെ, നീ അവർക്കായി കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക; കാരണം അവർക്കിടയിൽ വലിയ ചിന്താകുലരും ദുഃഖിതരുമായ ആളുകളുണ്ട്.'"
ജാഫർ അൽ-ഖുൽദി, അബ്ബാസ് ബിൻ യഅ്ഖൂബ് ബിൻ സ്വാലിഹ് അൽ-അൻബാരിയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് പറയുന്നത് ഞാൻ കേട്ടു: "സ്വാലിഹായ (സദ്വൃത്തനായ) ഒരു വ്യക്തി തന്റെ മരണപ്പെട്ട പിതാവിനെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ പിതാവ് ചോദിച്ചു: 'എന്റെ മകനേ, നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ സമ്മാനങ്ങൾ ഞങ്ങൾക്ക് നൽകുന്നത് നിർത്തിക്കളഞ്ഞത്?'"
"മകൻ ചോദിച്ചു: 'എന്റെ പ്രിയപ്പെട്ട പിതാവേ, ജീവിച്ചിരിക്കുന്നവർ നൽകുന്ന സമ്മാനങ്ങളെക്കുറിച്ച് മരണപ്പെട്ടവർക്ക് അറിയാൻ സാധിക്കുമോ?' പിതാവ് മറുപടി പറഞ്ഞു: 'എന്റെ മകനേ, ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകൾ ഇല്ലായിരുന്നുവെങ്കിൽ മരണപ്പെട്ടവർ നാശത്തിലാകുമായിരുന്നു (അല്ലാഹുവിനോട് നമ്മൾ മാപ്പും പാപമോചനവും ചോദിക്കുന്നു).'"
പതിനൊന്നാം അധ്യായം: മരിച്ചവരുടെ (ഖബറുകൾ) സന്ദർശിക്കുന്നതിനെക്കുറിച്ചും, അതിൽ നിന്നുള്ള ഗുണപാഠങ്ങളെക്കുറിച്ചുമുള്ള പരാമർശം.
ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ബുറൈദ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ പറയുന്നു: പ്രവാചകൻ ﷺ അരുളി: "മുമ്പ് ഞാൻ നിങ്ങളോട് ഖബർ സന്ദർശിക്കുന്നത് വിലക്കിയിരുന്നു; എന്നാൽ ഇനി മുതൽ നിങ്ങൾ അവ സന്ദർശിച്ചുകൊള്ളുക."
ഇമാം അഹ്മദ് മറ്റൊരു പദപ്രയോഗത്തിലൂടെ ഇത് ഉദ്ധരിക്കുന്നു: "അതിനാൽ നിങ്ങൾ ഖബറുകൾ സന്ദർശിക്കുക, കാരണം തീർച്ചയായും അതിൽ വലിയൊരു ഗുണപാഠവും ഉപദേശവുമുണ്ട്."
അബൂ സഈദിൽ ഖുദ്രി(റ) നിവേദനം ചെയ്യുന്ന ഹദീസിലൂടെ പ്രവാചകനിൽ ﷺ നിന്ന് വീണ്ടും ഇത് ഉദ്ധരിക്കപ്പെടുന്നു: "നിങ്ങൾ ഖബറുകൾ സന്ദർശിക്കുക; കാരണം അത് ഇഹലോകത്തോടുള്ള അമിത താല്പര്യം ഇല്ലാതാക്കുകയും (സുഹ്ദ് നൽകുകയും), പരലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യും."
ഇമാം അഹ്മദ് അനസ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ അരുളി: "ഞാൻ നിങ്ങളോട് ഖബർ സന്ദർശനം വിലക്കിയിരുന്നു.
പിന്നീട് എനിക്ക് വ്യക്തമായി; തീർച്ചയായും അത് ഹൃദയത്തിന് ആർദ്രത നൽകും, കണ്ണുകളെ ഈറനണിയിക്കും, പരലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യും. അതിനാൽ നിങ്ങളത് സന്ദർശിക്കുക. എന്നാൽ (അവിടെവെച്ച്) നിങ്ങൾ അനാവശ്യമായതോ അരുതാത്തതോ ആയ കാര്യങ്ങൾ (ഹുജ്‌റൻ) പറയരുത്."
ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ അബൂഹുറൈറ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ അരുളി: "എന്റെ ഉമ്മയുടെ ഖബർ സന്ദർശിക്കാൻ ഞാൻ എന്റെ റബ്ബിനോട് അനുവാദം ചോദിച്ചു. അപ്പോൾ എനിക്ക് അനുവാദം നൽകപ്പെട്ടു. അതിനാൽ നിങ്ങൾ ഖബറുകൾ സന്ദർശിക്കുക; കാരണം തീർച്ചയായും അത് മരണത്തെ ഓർമ്മിപ്പിക്കുന്നതാണ്."
ഇമാം ഹാകിം അബുദർറ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ അരുളി: "ആരെങ്കിലും ഖബറുകൾ സന്ദർശിക്കുകയാണെങ്കിൽ, അത് അവന് പരലോകത്തെ ഓർമ്മിപ്പിക്കട്ടെ. മരിച്ചയാളുടെ ശരീരം കഴുകുന്നത് (മയ്യിത്ത് കുളിപ്പിക്കുന്നത്) വലിയൊരു ഉപദേശമാണ്. ജനാസ നമസ്‌കാരത്തിൽ പങ്കെടുക്കുക; അത് നിങ്ങളെ ദുഃഖിതരാക്കിയേക്കാം. കാരണം, ദുഃഖിതനായ മനുഷ്യൻ അല്ലാഹുവിന്റെ തണലിലായിരിക്കും, അവൻ എല്ലാ നന്മകളെയും അഭിമുഖീകരിക്കുകയും ചെയ്യും."
ഇബ്‌നു അബിദ്ദുൻയാ തന്റെ പരമ്പരയിലൂടെ ഥാബിതുൽ ബുനാനി(റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: "ഞാൻ ഖബറിസ്ഥാനിലൂടെ നടന്നുപോകുമ്പോൾ ഒരു താഴ്‌വരയിൽ നിന്ന് ഒരു അദൃശ്യ ശബ്ദം കേട്ടു: 'ഹേ ഥാബിത്! അവരുടെ മൗനം നിന്നെ വഞ്ചിക്കാതിരിക്കട്ടെ. കാരണം ആ കൂട്ടത്തിൽ എത്രയെത്ര ദുഃഖിതരാണ് ഉള്ളത്!' അദ്ദേഹം പറയുന്നു: ഞാൻ ചുറ്റും തിരിഞ്ഞുനോക്കി, പക്ഷേ ആരെയും കണ്ടില്ല."
ബിശ്ർ ബിൻ മൻസൂർ തന്റെ പരമ്പരയിലൂടെ പറയുന്നു: അത്വാഅ് അൽ-അസ്‌റഖ് എന്നോട് പറഞ്ഞു: "നീ ഖബറിസ്ഥാനിൽ എത്തിയാൽ, നീ ആരുടെ ഇടയിലാണോ നിൽക്കുന്നത് അവരെക്കുറിച്ച് നിന്റെ ഹൃദയം ചിന്തിക്കട്ടെ. ഒരു രാത്രി ഞാൻ ഖബറിസ്ഥാനിൽ കിടന്നുറങ്ങുമ്പോൾ എന്തോ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ടു: 'ഹേ ഉദാസീനനായ മനുഷ്യാ, മാറിനിൽക്കൂ! നീയിതാ അനുഗ്രഹിക്കപ്പെട്ടവന്റെ സുഖസൗകര്യങ്ങൾക്കും, അല്ലെങ്കിൽ കഠിനശിക്ഷയാൽ പിടയുന്നവന്റെ വേദനകൾക്കും നടുവിലാണ് കിടക്കുന്നത്!'"
തന്റെ പരമ്പരയിലൂടെ സ്വാലിഹ് അൽ-മുർരി പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: "കടുത്ത ചൂടുള്ള ഒരു ദിവസം ഞാൻ ഖബറിസ്ഥാനിൽ പ്രവേശിച്ചു. അടങ്ങി ഒതുങ്ങിക്കഴിയുന്ന, മൗനം പൂണ്ട ഒരു ജനവിഭാഗത്തെപ്പോലെയുള്ള ആ ഖബറുകളിലേക്ക് ഞാൻ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധൻ! നിങ്ങളുടെ ആത്മാക്കളെ ഒരുമിച്ചുകൂട്ടിയവൻ, മണ്ണടിഞ്ഞുപോയതിനു ശേഷം നിങ്ങളുടെ ശരീരങ്ങളെ ജീവിപ്പിക്കുകയും നിങ്ങളെ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യുന്നവൻ! അദ്ദേഹം (സ്വാലിഹ്) പറയുന്നു: അപ്പോൾ ആ കുഴികൾക്കിടയിൽ നിന്ന് ഒരു വിളിയാളൻ എന്നെ ഇങ്ങനെ വിളിച്ചു: 'ഹേ സ്വാലിഹ്! അല്ലാഹുവിന്റെ കല്പനപ്രകാരം ആകാശവും ഭൂമിയും നിലകൊള്ളുന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. പിന്നീട് അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് (ഒരു വിളി) വിളിച്ചാൽ, അപ്പോൾ ദാ നിങ്ങൾ പുറത്തു വരുന്നു.' അദ്ദേഹം പറയുന്നു: ആ ശബ്ദത്തിന്റെ ഭയത്താൽ ഞാൻ മുഖംകുത്തി താഴെ വീണുപോയി."
തന്റെ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: ഉമർ ബിൻ അബ്ദിൽ അസീസ് ഒരിക്കൽ ഒരു ജനാസയോടൊപ്പം പുറപ്പെട്ടു. മയ്യിത്ത് അടക്കം ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "പ്രിയപ്പെട്ടവരുടെ ഖബറുകൾക്ക് അരികിലേക്ക് പോകാൻ എന്നെ അനുവദിക്കൂ." അങ്ങനെ അദ്ദേഹം അവരുടെ അരികിലെത്തി പ്രാർത്ഥിക്കാനും കരയാനും തുടങ്ങി. അപ്പോൾ മണ്ണിൽ നിന്ന് ഒരു അദൃശ്യ ശബ്ദം അദ്ദേഹത്തെ വിളിച്ചു: 'ഹേ ഉമർ! പ്രിയപ്പെട്ടവരോട് ഞാൻ എന്താണ് ചെയ്തതെന്ന് നീ എന്നോട് ചോദിക്കുന്നില്ലേ?' അദ്ദേഹം ചോദിച്ചു: 'നീ അവരോട് എന്താണ് ചെയ്തത്?'
മണ്ണ് മറുപടി നൽകി: 'ഞാൻ അവരുടെ കഫൻപുടവകൾ കീറിപ്പറിച്ചു, മാംസം ഭക്ഷിച്ചു, കണ്ണുകൾ ഉടച്ചുകളഞ്ഞു, കൈത്തണ്ടകളെ കൈകളിൽ നിന്നും, കൈകളെ തോളുകളിൽ നിന്നും, തോളുകളെ മുതുകിൽ നിന്നും, പാദങ്ങളെ കണങ്കാലുകളിൽ നിന്നും, കണങ്കാലുകളെ തുടകളിൽ നിന്നും, തുടകളെ ഇടുപ്പിൽ നിന്നും, ഇടുപ്പിനെ മുതുകിൽ നിന്നും വേർപെടുത്തിക്കളഞ്ഞു.'
ഇത് കേട്ട് ഉമർ പൊട്ടിക്കരഞ്ഞു. അദ്ദേഹം അവിടെനിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ മണ്ണ് വീണ്ടും പറഞ്ഞു: 'ഹേ ഉമർ! ഒരിക്കലും ജീർണ്ണിച്ചുപോകാത്ത കഫൻപുടവകളെക്കുറിച്ച് ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ?' അദ്ദേഹം ചോദിച്ചു: 'അത് എന്താണ്?' മണ്ണ് പറഞ്ഞു: 'അല്ലാഹുവെക്കുറിച്ചുള്ള ഭയവും (തഖ്‌വ), സൽക്കർമ്മങ്ങളുമാണത്.'"
തന്റെ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: അബുദ്ദർദാഅ്(റ) ഒരിക്കൽ ഖബറുകൾക്കിടയിലൂടെ നടന്നുപോയപ്പോൾ ഇപ്രകാരം പറഞ്ഞു: "ഹേ മണ്ണേ! നിന്റെ ബാഹ്യഭാഗം എത്രമാത്രം ശാന്തമാണ്! എന്നാൽ നിന്റെ ഉൾഭാഗത്ത് എത്രയെത്ര വലിയ വിപത്തുകളാണ് ഒളിഞ്ഞിരിക്കുന്നത്!"
തന്റെ പരമ്പരയിലൂടെ മൈമൂൻ ബിൻ മിഹ്‌റാനിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: "ഞാൻ ഉമർ ബിൻ അബ്ദിൽ അസീസിനൊപ്പം ഖബറിസ്ഥാനിലേക്ക് പുറപ്പെട്ടു. ഖബറുകളിലേക്ക് നോക്കിയപ്പോൾ അദ്ദേഹം കരഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: 'ഹേ മൈമൂൻ! ഇതാ ബനൂ ഉമയ്യയിലെ എന്റെ പിതാക്കളുടെ ഖബറുകളാണിത്. അവർ ഇഹലോകത്തെ സുഖസൗകര്യങ്ങളിലും ജീവിതത്തിലും മറ്റാരെയും പങ്കുചേർക്കാത്തതുപോലെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവരിതാ വീണുകിടക്കുന്നത് നീ കാണുന്നില്ലേ? അവർക്ക് മേൽ പരീക്ഷണങ്ങൾ കഠിനമാവുകയും, കീടങ്ങൾ അവരുടെ ശരീരങ്ങളെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.'
പിന്നീട് അദ്ദേഹം ബോധക്ഷയം ഉണ്ടാകുന്നത് വരെ പൊട്ടിക്കരഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: 'നമുക്ക് പോകാം. അല്ലാഹുവാണ് സത്യം, ഈ ഖബറുകളിലേക്ക് വരികയും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തവനല്ലാതെ മറ്റാരും കൂടുതൽ സുഖം അനുഭവിക്കുന്നതായി എനിക്കറിയില്ല.'"
ഥാബിതുൽ ബുനാനി(റ) ഖബറിസ്ഥാനിൽ പ്രവേശിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: "അവരുടെ ശരീരങ്ങൾ ജീർണ്ണിച്ചുപോയിരിക്കുന്നു, അവരുടെ വാർത്തകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവിടെയുള്ള സമയം വളരെ അടുത്താണ്, എന്നാൽ കണ്ടുമുട്ടൽ വളരെ ദൂരെയുമാണ്."
ചില ബെദൂയിൻ (ഗ്രാമീണ) അറബികളിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം ഒരു ഖബറിന് അരികിൽ നിൽക്കുകയും അതിന്റെ അർത്ഥത്തിൽ ഇപ്രകാരം കവിത ആലപിക്കുകയും ചെയ്തു:
لكلِّ أُنـاسٍ مَقْـبَـرٌ بِـفِـنَـائِـهِـمْ ... فَـهُـمْ يَـنْـقُـصُـونَ وَالـقُـبُـورُ تَـزِيـدُ
وَمَا أَنْ تَرَى دَارًا لِحَيٍّ قَدْ أُقْـفِـرَتْ ... وَقَـبْـرٌ لِـمَـيْـتٍ بِـالـفِـنَـاءِ جَـدِيـدُ
فَهُمْ جِـيـرَةُ الأَحْـيَـاءِ، أَمَّا مَـحَـلُّـهُـمْ ... فَـدَانٍ، وَأَمَّـا الـمُـلْـتَـقَـى فَـبَـعِـيـدُ
"എല്ലാ ജനങ്ങൾക്കും അവരുടെ വീടിനോട് ചേർന്ന് ഒരു ഖബറിസ്ഥാനുണ്ട്. ജനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഖബറുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ഒരു വീട് വിജനമായിക്കൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? അതേസമയം മരിച്ചവർക്കായി പുതിയൊരു ഖബർ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. അവർ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ അയൽക്കാരാണ്; അവരുടെ വാസസ്ഥലങ്ങൾ തമ്മിൽ വളരെ അടുത്താണ്, എന്നാൽ പരസ്പരമുള്ള കണ്ടുമുട്ടലോ വളരെ ദൂരെയുമാണ്."
മറ്റു ചിലരിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം തന്റെ യാത്രയ്ക്കിടയിൽ ചില പട്ടണങ്ങളിലെ ഖബറിസ്ഥാനിലൂടെ കടന്നുപോയപ്പോൾ ഇപ്രകാരം പറഞ്ഞു:
كَفَى حُزْنًا أَنْ لَا بِلْدَةٌ مِنْ الأَرْضِ إِلَّا دُونَ مُدْخَلِهَا قَبْرُ
"ഒരു നാട്ടിലെയും ഭൂമിയിലെയും കാഴ്ചകളിൽ, അതിന്റെ പ്രവേശന കവാടത്തിന് മുന്നിൽ തന്നെ ഒരു ഖബർ കാണുന്നത് മാത്രം മതി മനുഷ്യന് ദുഃഖമുണ്ടാകാൻ."
ജാഫർ ബിൻ സുലൈമാനിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ക്ഷാമത്തിന്റെ (അല്ലെങ്കിൽ കഠിനമായ) കാലഘട്ടത്തിൽ ഞങ്ങൾ മാലിക് ബിൻ ദീനാറിനൊപ്പം പുറപ്പെടാറുണ്ടായിരുന്നു. ഞങ്ങൾ മരിച്ചവരെ ഒരുമിച്ചുകൂട്ടുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യും. മാലിക് ഒരു ചെറിയ കഴുതപ്പുറത്താണ് പുറപ്പെടുക. ഈന്തപ്പന നാരുകൊണ്ടുള്ളതായിരുന്നു അതിന്റെ ലഗാം, ഒരു പുതപ്പാണ് അദ്ദേഹം ധരിച്ചിട്ടുണ്ടാവുക. വഴിയിലുടനീളം അദ്ദേഹം ഞങ്ങളെ ഉപദേശിക്കും. അങ്ങനെ ഖബറുകൾക്ക് അരികിലെത്തുമ്പോൾ, അങ്ങേയറ്റം ദുഃഖഭരിതമായ ശബ്ദത്തിൽ അദ്ദേഹം ഇപ്രകാരം വിളിച്ചുപറയും (അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിയട്ടെ, അല്ലാഹു നമ്മെ അവന്റെ സൃഷ്ടികളിൽ വെച്ച് അവനിലേക്ക് ഏറ്റവും അടുത്തവരാക്കി മാറ്റട്ടെ):
أَلَا يَا حَيُّ الـقُـبُـورِ وَمَنْ بِـهِـنَّـهْ ... وُجُـوهٌ فِي الـتُّـرَابِ أُجِـنَّـهُـنَّـهْ
وَلَوْ أَنَّ الـقُـبُـورَ أَجَـبْـنَ حَـيًّـا ... إِذًا لَأَجَـابَـتْـنِـي إِذَا أَتَـصَـنَّـهُـنَّـهْ
وَلَكِنَّ الـقُـبُـورَ صَـمَـتْـنَ عَـنِّـي ... فَأَنْتَ تَـحَـسُّـرٌ مِـنْ عِـنْدِ هُـنَّـهْ
'ഹേ ഖബറുകളിൽ ഉള്ളവരേ! അവരിൽ ആരാണ് സുഖം അനുഭവിക്കുന്നത്? അവരുടെ മുഖങ്ങളെല്ലാം മണ്ണിൽ മറഞ്ഞുപോയിരിക്കുന്നു. ഖബറിലുള്ളവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ, ഞാൻ അവരെ ശ്രദ്ധിച്ചു കേൾക്കുമ്പോൾ അവർ എനിക്ക് മറുപടി നൽകുമായിരുന്നു. പക്ഷേ, ഖബറുകൾ എനിക്ക് മുന്നിൽ മൗനം പാലിച്ചിരിക്കുകയാണ്; അതിനാൽ അവിടെയുള്ളവരുടെ അവസ്ഥയോർത്ത് നീ തീരാദുഃഖത്തിലാവുക.'"
യഹ്‌യ - അബ്ദുള്ള ബിൻ ജാഫർ ബിൻ സുലൈമാൻ അദ്ദേഹം പറഞ്ഞു: യഹ്‌യ, ബസ്‌റയിലെ അമീറായ അബ്ദുള്ള ബിൻ ജാഫർ ബിൻ സുലൈമാനിൽ നിന്ന് ഞങ്ങളോട് നിവേദനം ചെയ്തു. ജനങ്ങളെ ഉപദേശിക്കാറുള്ള ഒരു മനുഷ്യൻ അബ്ദുള്ളയുടെ അരികിലൂടെ കടന്നുപോയി. അപ്പോൾ അബ്ദുള്ള അദ്ദേഹത്തോട് പറഞ്ഞു: 'ഒരു കവിതാ ശകലത്തിലൂടെ എന്നെ ഉപദേശിച്ചാലും.' അപ്പോൾ ആ മനുഷ്യൻ പറഞ്ഞു:
إِذَا ثَـوَى فِي الـقُـبُـورِ ذُو خَـطَـرٍ ... فَـذُرْهُ فِـيـهَـا وَلَا تَـنْـظُـرْ إِلَى خَـطَـرِهْ
"ഒരു മനുഷ്യൻ ഖബറുകളിൽ വന്ന് കിടക്കുകയാണെങ്കിൽ, അവൻ വലിയൊരു അപകടത്തിലാണ് വന്നെത്തിയിരിക്കുന്നത്. അതിനാൽ നീ അതിനെക്കുറിച്ച് ചിന്തിക്കുക, അതിന്റെ ഭീകരതയെ നിസ്സാരമായി കാണരുത്."
ഇത് കേട്ട് അബ്ദുള്ള ബിൻ ജാഫർ പൊട്ടിക്കരഞ്ഞു. ഇബ്‌നുസ്സമ്മാക് എന്ന മഹാൻ ഈ കവിത അടിക്കടി ഉദ്ധരിക്കാറുണ്ടായിരുന്നു, കൂടാതെ അദ്ദേഹം ഇതിനോടൊപ്പം മറ്റൊരു വരി കൂടി കൂട്ടിച്ചേർക്കുമായിരുന്നു:
أَبْـرَزَهُ الـمَـوْتُ مِـنْ مَـسَـاكِـنِـهِ ... وَمِـنْ مَـقَـاصِـيـرِهِ وَمِـنْ حُـجَـرِهْ
"മരണം അവനെ അവന്റെ ദരിദ്രമായ അവസ്ഥയിൽ നിന്നും, അവന്റെ കൊട്ടാരങ്ങളിൽ നിന്നും, അവന്റെ മുറികളിൽ നിന്നും പുറത്തെടുത്ത് മണ്ണിലേക്ക് എറിഞ്ഞിരിക്കുന്നു."
ഇബ്‌നു അബിദ്ദുൻയാ പറഞ്ഞു: ഇസ്മാഈൽ ബിൻ അബ്ദില്ല അൽ-ഇജ്‌ലി ഞങ്ങൾക്ക് നിവേദനം ചെയ്തു; അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഖബറിസ്ഥാനിൽ ആയിരിക്കുമ്പോൾ ഒരു മനുഷ്യൻ ഞങ്ങൾക്ക് വേണ്ടി ഇപ്രകാരം കവിത ആലപിച്ചു:
أَلَا يَا عَـسْـكَـرَ الأَحْـيَـاءِ ... هَـذَا عَـسْـكَـرُ الـمَـوْتَـى
أَجَـابُـوا الـدَّعْـوَةَ الـصُّـغْـرَى ... وَهُمْ يَـنْـتَـظِـرُونَ الـكُـبْـرَى
يَـحُـثُّـونَ عَـلَى الـزَّادِ ... وَمَا زَادَ سِـوَى الـتَّـقْـوَى
يَـقُـولُـونَ لَـكُـمْ جِـدُّوا ... فَـهَـذَا آخِـرُ الـدُّنْـيَـا
"ഹേ ജീവിച്ചിരിക്കുന്നവരുടെ സൈന്യമേ! ഇതാ മരിച്ചവരുടെ സൈന്യം നിങ്ങളെ കാത്തിരിക്കുന്നു. അവർ ചെറിയൊരു വിളിക്ക് (മരണത്തിന്) ഉത്തരം നൽകിയവരാണ്, ഇപ്പോൾ അവർ വലിയൊരു വിളിയെ (പുനരുത്ഥാന നാളിനെ) കാത്തുനിൽക്കുകയാണ്. അവർക്ക് പാഥേയമായി (വഴിപ്പൊതിയായി) നൽകാൻ നിങ്ങളുടെ പക്കൽ മണ്ണല്ലാതെ മറ്റൊന്നുമില്ല; സൽക്കർമ്മങ്ങളല്ലാതെ മറ്റൊരു സമ്പാദ്യവും അവിടെ വർദ്ധിക്കുകയുമില്ല. അവർ നിങ്ങളോട് വിളിച്ചുപറയുന്നു: നിങ്ങൾ കഠിനാധ്വാനം ചെയ്യുക, കാരണം ഇതാണ് ഇഹലോകത്തിന്റെ അവസാന ഘട്ടം!"
ഗ്വദ്‌വാൻ ബിൻ അബ്ദിറഹ്മാൻ ബിൻ ഗ്വദ്‌വാൻ ഞങ്ങളോട് പറഞ്ഞു: "ഞാൻ ബസ്‌റയിൽ എന്റെ പിതാവിനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു വൃദ്ധൻ (ശൈഖ്) കഴുതപ്പുറത്ത് കയറി ഞങ്ങളുടെ അരികിലേക്ക് വന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ ഈന്തപ്പന നാരു കൊണ്ടുള്ള ഒരു കയറുണ്ടായിരുന്നു. ആ വൃദ്ധൻ നഗ്നപാദനായിരുന്നു, കമ്പിളി വസ്ത്രമാണ് ധരിച്ചിരുന്നത്. അദ്ദേഹം ഞങ്ങളുടെ അരികിൽ വന്ന് നിന്നു. എന്നിട്ട് എന്റെ പിതാവിന് സലാം പറഞ്ഞു. എന്റെ പിതാവ് അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും അദ്ദേഹത്തിന്റെ സലാമിന് മറുപടി നൽകി.
പിതാവ് ചോദിച്ചു: 'അങ്ങ് എവിടെ നിന്നാണ് വരുന്നത്?' അദ്ദേഹം പറഞ്ഞു: 'രാത്രിയിൽ ഈ (ഖബറുകളിലെ) സൈന്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു, അങ്ങനെ രാവിലെ ഞാൻ അവരുടെ അരികിലേക്ക് പുറപ്പെട്ടു.' എന്നിട്ട് അദ്ദേഹം ഇപ്രകാരം കവിത ആലപിച്ചു:"
وَعَظَتْكَ أَحْدَاثٌ صَمَتْ ... وَبِكُلِّ سَاكِنَةٍ حَفَتْ
وَتَكَلَّمَتْ عَنْ أَعْظَمِ ابْـ ... ـتِلَاءٍ وَعَنْ صُوَرٍ سَهَتْ
وَأَرَتْكَ قَبْرَكَ فِي الْقُـ ... ـبُورِ وَأَنْتَ حَيٌّ لَمْ تَمُتْ
"മൗനം പാലിക്കുന്ന സംഭവങ്ങൾ നിന്നെ ഉപദേശിച്ചിരിക്കുന്നു; അടങ്ങി ഒതുങ്ങിക്കഴിയുന്ന എല്ലാ അവസ്ഥകളും നിന്നെ വലംവെച്ചിരിക്കുന്നു. ഏറ്റവും വലിയ പരീക്ഷണങ്ങളെക്കുറിച്ചും, ഉദാസീനമായിപ്പോയ രൂപങ്ങളെക്കുറിച്ചും അവ സംസാരിച്ചിരിക്കുന്നു. നീ ജീവിച്ചിരിക്കെത്തന്നെ, മരണപ്പെടുന്നതിന് മുൻപ്, ഖബറുകൾക്കിടയിലുള്ള നിന്റെ ഖബറിനെ അത് നിനക്ക് കാണിച്ചുതന്നിരിക്കുന്നു."
"പിന്നീട് ആ വൃദ്ധൻ അധികം ദൂരെയല്ലാതെ അല്പം മാറിനിന്നുകൊണ്ട് തിരിഞ്ഞുനോക്കി ഇപ്രകാരം ഒരു വരി കൂടി പാടി:"
وَلَرُبَّمَا انْصَرَفَ الشَّمَا ... تُ فَحَلَّ بِالْقَوْمِ الشَّمَتْ
"മറ്റുള്ളവരുടെ പതനത്തിൽ സന്തോഷിക്കുന്നവർ പലപ്പോഴും അവിടെനിന്ന് മടങ്ങിപ്പോയേക്കാം; എന്നാൽ (ഒടുവിൽ) അതേ ജനതയിലേക്ക് തന്നെയായിരിക്കും ആ പതനവും നാശവും വന്നെത്തുക."
"ഗ്വദ്‌വാൻ പറയുന്നു: അപ്പോൾ ഞാൻ ചോദിച്ചു: 'ആരാണ് ഈ വൃദ്ധൻ?' പിതാവ് പറഞ്ഞു: 'ഇത് അബൂ അഥാഹിയ എന്ന കവിയാണ്, ഈ വരികൾ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ പെട്ടതുമാണ്.'"
ഇബ്‌നു അബിദ്ദുൻയാ തന്റെ പരമ്പരയിലൂടെ സല്ലാം ബിൻ സ്വാലിഹിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഹസൻ അൽ-ബസരിക്ക് തന്റെ ഒരു പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടു (അദ്ദേഹം മരണപ്പെട്ടു). വൈകുന്നേരമായപ്പോൾ അദ്ദേഹത്തിന്റെ കൂട്ടുകാർ ചോദിച്ചു: 'അങ്ങ് ഇന്ന് എവിടെയായിരുന്നു?' അദ്ദേഹം പറഞ്ഞു:
"'ഇന്ന് ഞാൻ എന്റെ ചില സഹോദരന്മാരുടെ അരികിലായിരുന്നു; ഞാൻ അവരെ മറന്നാലും അവർ എന്നെ ഓർമ്മിപ്പിക്കും, ഞാൻ അവിടെനിന്ന് മാറിനിന്നാൽ അവർ എന്നെക്കുറിച്ച് പരദൂഷണം പറയുകയുമില്ല.' കൂട്ടുകാർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഹേ അബൂ സഈദ്! അങ്ങനെയുള്ള കൂട്ടുകാർ എത്ര നല്ലവരാണ്! ഞങ്ങൾക്ക് അവരെ കാണിച്ചുതന്നാലും.' ഹസൻ അൽ-ബസരി പറഞ്ഞു: 'അവർ ഖബറുകളിൽ ഉള്ളവരാണ്!'"
തന്റെ പരമ്പരയിലൂടെ അബ്ദുൽ വാഹിദ് ബിൻ സൈദിൽ നിന്ന് നിവേദനം ചെയ്യുന്നു: ഹസൻ അൽ-ബസരി ഒരിക്കൽ തന്റെ കൂട്ടുകാരോട് ഖബറിസ്ഥാനിൽ വെച്ച് ഇപ്രകാരം പറഞ്ഞു: "ഇവിടെയുള്ളവർ ഒരു പ്രത്യേക പ്രദേശത്തുകാരാണ്; തങ്ങളുടെ അരികിൽ വന്നിരിക്കുന്നവർക്ക് സംസാരിക്കേണ്ട ആവശ്യകതയെ അവർ ഇല്ലാതാക്കിയിരിക്കുന്നു (അവരുടെ മൗനം തന്നെ വലിയൊരു സംസാരമാണ്). അവരുടെ അരികിൽ വന്നിരിക്കുന്നവന് വലിയൊരു ഗുണപാഠവും ചിന്തയും മാത്രമാണ് അവിടെയുള്ളത്."
ഒരു മുറിഞ്ഞ പരമ്പരയിലൂടെ (മുൻഖത്വിഅ്) നിവേദനം ചെയ്യുന്നു: അലി ബിൻ അബീത്വാലിബ്(റ) എന്നവരോട് ഒരിക്കൽ ചോദിക്കപ്പെട്ടു: 'അങ്ങയുടെ അവസ്ഥ എന്താണ്? അങ്ങ് എന്തുകൊണ്ടാണ് ഖബറിസ്ഥാന്റെ അയൽപക്കത്ത് തന്നെ താമസിക്കുന്നത്?' അദ്ദേഹം മറുപടി നൽകി:
"തീർച്ചയായും അവരെ ഞാൻ കണ്ടെത്തുന്നത് അങ്ങേയറ്റം സത്യസന്ധരായ അയൽക്കാരായിട്ടാണ്; അവർ തങ്ങളുടെ നാവുകളെ അടക്കിപ്പിടിക്കുന്നു (ആരെയും ദ്രോഹിക്കുന്നില്ല), ഒപ്പം അവരെന്നെ പരലോകത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു."
തന്റെ പരമ്പരയിലൂടെ ഉമാറത്തുൽ മഗ്‌രിബിയിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: മുഹമ്മദ് ബിൻ വാസിഅ് എന്നോട് ചോദിച്ചു: 'എന്റെ വീട് നിനക്ക് എത്രമാത്രം അത്ഭുതകരമായി തോന്നുന്നു?' ഞാൻ പറഞ്ഞു: 'അങ്ങയുടെ വീട് ഖബറുകൾക്ക് തൊട്ടരികിലായിരുന്നിട്ടും അതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു!' അദ്ദേഹം പറഞ്ഞു:
"അതിൽ നിനക്ക് എന്താണ് ഇത്ര അത്ഭുതം തോന്നാൻ! അവർ (അയൽക്കാർ) നിനക്ക് യാതൊരു ശല്യവും വരുത്തുന്നില്ല, നിന്റെ നാവുകളെ അവർ ദ്രോഹങ്ങളിൽ നിന്ന് തടയുന്നു, ഒപ്പം അവരെ കാണുമ്പോൾ പരലോക ചിന്ത വരികയും ചെയ്യുന്നു."
മൈമൂൻ ബിൻ മിഹ്‌റാനിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: അബുദ്ദർദാഅ്(റ) ഇപ്രകാരം പ്രസ്താവിച്ചു: "തീർച്ചയായും രണ്ട് ലോകങ്ങളെയും (ഇഹലോകത്തെയും പരലോകത്തെയും) കുറിച്ച് ചിന്തിക്കുന്നവർക്ക് വലിയൊരു ഗുണപാഠമുണ്ട്. നിങ്ങൾ അവരെ (മരിച്ചവരെ) സന്ദർശിക്കുന്നു, എന്നാൽ അവർ നിങ്ങളെ സന്ദർശിക്കുന്നില്ല. നിങ്ങൾ അവരിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, എന്നാൽ അവർ നിങ്ങളിലേക്ക് മടങ്ങിവരുന്നുമില്ല. ഈ ലോകത്ത് ഉള്ളതെല്ലാം ഇവിടെത്തന്നെ ഒഴിഞ്ഞുപോകാൻ സമയമായിരിക്കുന്നു."
ഹസൻ ബിൻ ഉസ്മാൻ ബിൻ അബിൽ ആസിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം ഒരിക്കൽ ഒരു ജനാസ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഇടിഞ്ഞുപൊളിഞ്ഞ ഒരു ഖബർ കണ്ടു. ഉടനെ അദ്ദേഹം അവിടെയുണ്ടായിരുന്ന ഒരാളോട് പറഞ്ഞു: 'ഹേ ഫുലാൻ (വ്യക്തിയേ), അല്ലാഹുവിനെ സാക്ഷിയാക്കി നീ നിന്റെ യഥാർത്ഥ വീടായ ഇതിലേക്ക് ഒന്ന് നോക്കൂ.'
ആ മനുഷ്യൻ പറഞ്ഞു: 'എന്റെ ഈ (ഖബറാകുന്ന) വീട്ടിൽ ഭക്ഷണമോ പാനീയമോ വസ്ത്രമോ ഒന്നും ഞാൻ കാണുന്നില്ലല്ലോ!'
ഹസൻ പറഞ്ഞു: 'തീർച്ചയായും ഇത് തന്നെയാണ് നിന്റെ യഥാർത്ഥ വീട്.' ആ മനുഷ്യൻ പറഞ്ഞു: 'അങ്ങ് പറഞ്ഞത് സത്യമാണ്.'
അദ്ദേഹം വീട്ടിലേക്ക് മടങ്ങിപ്പോയിട്ട് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, എന്റെ ഈ വീട്ടിലുള്ള സുഖസൗകര്യങ്ങളെല്ലാം ഞാൻ ആ വീട്ടിലേക്ക് (പരലോകത്തേക്ക്) വേണ്ടി മാറ്റിവെക്കാൻ പോവുകയാണ്.' ഹസൻ അൽ-ബസരി പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഇത് കഠിനമായ അവസ്ഥയും നാശവുമാണ്. അല്ലാഹുവാണെ സത്യം, ഒന്നുകിൽ നീ ക്ഷമിക്കുക, അല്ലെങ്കിൽ നീ നശിക്കുക തന്നെ ചെയ്യും.'"
മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: "അദ്ദേഹം (ആ മനുഷ്യൻ) പറഞ്ഞു: 'ഇത് ഇരുണ്ടതും ഇടുങ്ങിയതുമായ ഒരു വീടായിട്ടാണ് ഞാൻ കാണുന്നത്. ഇതിൽ ഭക്ഷണമോ പാനീയമോ പങ്കാളിയോ (ഭാര്യയോ) ഇല്ല. ഞാൻ ആണെങ്കിൽ ഭക്ഷണമോ പാനീയമോ പങ്കാളിയോ ഒക്കെയുള്ള ഒരു വീട്ടിൽ നിന്നാണ് ഇങ്ങോട്ട് ഇറങ്ങിവന്നിരിക്കുന്നത്.' ഹസൻ പറഞ്ഞു: 'അതേ, ഇത് തന്നെയാണ് നിന്റെ വീട്.' അവൻ പറഞ്ഞു: 'അങ്ങ് പറഞ്ഞത് സത്യമാണ്. അല്ലാഹുവാണെ സത്യം, ഞാൻ ആ വീട്ടിൽ നിന്ന് ഇതിലേക്ക് മടങ്ങുകയാണെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു!'"
ഇബ്‌നു ശൗദബിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ ഖബറിലേക്ക് നോക്കിയപ്പോൾ ലഹ്ദ് (ഖബറിനുള്ളിലെ ഉൾക്കുഴി) കണ്ടു. അപ്പോൾ അവളോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ചോദിച്ചു: 'ഇതെന്താണ്? (ലഹ്ദ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?)'
അവൾ മറുപടി നൽകി: 'ഇതാണ് സൽക്കർമ്മങ്ങളുടെ സംഭരണശാല (ഭണ്ഡാരം).' അദ്ദേഹം പറയുന്നു: ആ സ്ത്രീ മറ്റുള്ളവർക്ക് എന്തെങ്കിലും ധർമ്മം (സ്വദഖ) കൊടുക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: 'നീ പോയി ഇത് എന്റെ സൽക്കർമ്മങ്ങളുടെ സംഭരണശാലയിൽ നിക്ഷേപിച്ചേക്കൂ.'"
ഹസൻ അൽ-ബസരി ഒരിക്കൽ ഒരു ഖബറിസ്ഥാനിലൂടെ നടന്നുപോയപ്പോൾ ഇപ്രകാരം പറഞ്ഞു: "അയ്യോ! എത്രമാത്രം ശാന്തരായ സൈന്യമാണ് ഇവർ! എന്നാൽ ഇവർക്കിടയിൽ എത്രയെത്ര ദുഃഖിതരാണ് ഉള്ളത്!"
ഫദ്‌ൽ അൽ-റഖാശിയിൽ നിന്ന് നിവേദനം ചെയ്യുന്നു; ഇഹലോകത്തോടുള്ള വിരക്തിയെ (സുഹ്ദ്) കുറിച്ച് പരാമർശിക്കപ്പെടുമ്പോൾ അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു: "ഞാൻ ഖബറിസ്ഥാനിലൂടെ നടന്നുപോയപ്പോൾ അവിടെ നിന്നു കൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: 'ഹേ പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും അഹങ്കാരത്തിന്റെയും ആളുകളേ! ഹേ നല്ല വസ്ത്രങ്ങൾ ധരിച്ചവരും, പ്രശസ്തിയും സുരക്ഷിതത്വവും അനുഭവിച്ചവരും ആയ ജനങ്ങളേ! ഹേ ആവശ്യക്കാരും ദരിദ്രരുമായുള്ളവരേ! ഹേ ആരാധനകളിൽ മുഴുകിയവരും, വിനയാന്വിതരും, അല്ലാഹുവിലേക്ക് മടങ്ങിയവരും, കഠിനാധ്വാനം ചെയ്തവരുമായുള്ളവരേ!'
എന്നാൽ അവരിൽ ഒരു വിഭാഗവും എനിക്ക് മറുപടി നൽകിയില്ല. എന്റെ ജീവിതം തന്നെയാണെ സത്യം, അവർ നാവുകൊണ്ട് എനിക്ക് മറുപടി നൽകിയില്ലെങ്കിലും, അവരുടെ ആ അവസ്ഥ കൊണ്ടുതന്നെ അവർ എനിക്ക് വലിയൊരു മറുപടിയും ഗുണപാഠവുമാണ് നൽകിയിരിക്കുന്നത്."
മാലിക് ബിൻ ദീനാറിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഞാനും ഹസ്സൻ ബിൻ അബീ സിനാനും ഖബറിസ്ഥാൻ സന്ദർശിക്കാനായി പുറപ്പെട്ടു. ഖബറുകൾക്ക് അരികിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം എന്നിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു: 'ഹേ യഹ്‌യ! ഇതാ മരിച്ചവരുടെ സൈന്യങ്ങൾ! ജീവിച്ചിരിക്കുന്നവരിൽ ബാക്കിയുള്ളവരെയും കാത്ത് ഇവർ ഇവിടെ കഴിയുകയാണ്. പിന്നീട് അവർക്കിടയിൽ വലിയൊരു ശബ്ദം (ഉയിർത്തെഴുന്നേൽപ്പിന്റെ വിളി) മുഴങ്ങും, അപ്പോൾ അവരിതാ എഴുന്നേറ്റ് നോക്കുന്നവരാകും.' ഇത് കേട്ടപ്പോൾ മാലിക് ബിൻ ദീനാർ തന്റെ തലയിൽ കൈവെച്ച് പൊട്ടിക്കരയാൻ തുടങ്ങി."
ആസിം അൽ-അഹ്വത്വീയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ മുഹമ്മദ് ബിൻ വാസിഇനോടൊപ്പം നടക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ ഖബറിസ്ഥാനിൽ എത്തി. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: 'ഹേ ആസിം! അവരുടെ ഈ അടങ്ങി ഒതുങ്ങിക്കഴിയുന്ന അവസ്ഥ നിന്നെ വഞ്ചിക്കാതിരിക്കട്ടെ. ഈ കുഴികളിൽ നിന്ന് അവർ എഴുന്നേൽപ്പിക്കപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്; അവരിൽ ചിലർ സന്തോഷിക്കുന്നവരും മറ്റു ചിലർ കഠിന ദുഃഖത്തിലുമാണ്.'"
ഇബ്നുസ്സമ്മാക് പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: "ഈ ഖബറുകളുടെ മൗനം നിന്നെ വഞ്ചിക്കാതിരിക്കട്ടെ. കാരണം ഇതിനുള്ളിൽ എത്രയെത്ര ദുഃഖിതരാണ് ഉള്ളത്! അവരുടെ ബാഹ്യമായ അവസ്ഥ നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ, അവർ അവിടെ കഴിയുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ല."
അബൂ ഹാസിം അൽ-അഅ്റജിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം ഒരിക്കൽ ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തു. ഖബറിന്റെ അരികിൽ നിന്നുകൊണ്ട് അദ്ദേഹം അതിലേക്ക് നോക്കാൻ തുടങ്ങി. പിന്നീട് തലയുയർത്തി തന്റെ ചില കൂട്ടുകാരോട് ചോദിച്ചു: 'നിങ്ങൾ ഇവിടെ എന്താണ് കാണുന്നത്?' അവർ പറഞ്ഞു: 'ഉണങ്ങി വരണ്ട ഒരു കുഴിയും കുറേ കല്ലുകളും ഞങ്ങൾക്ക് കാണാം.' അബൂ ഹാസിം പറഞ്ഞു:
"അല്ലാഹുവാണെ സത്യം, ഒന്നുകിൽ നീ നിന്റെ ശരീരത്തിന് നന്മ വരുത്തുക (അതിനെ തൃപ്തിപ്പെടുത്തുക), അല്ലെങ്കിൽ നിന്റെ ഈ ഖബറിലെ ജീവിതം അങ്ങേയറ്റം ഇടുങ്ങിയതും പ്രയാസകരവുമായിത്തീരും.' പിന്നീട് അദ്ദേഹം അത്യധികം പൊട്ടിക്കരഞ്ഞു."
ഹുസൈൻ അൽ-ജഅ്ഫീയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഒരാൾ വെട്ടിപ്പണിത ഒരു ഖബറിന്റെ അരികിൽ വന്നു. അതിലെ ഉൾക്കുഴിയിലേക്ക് (ലഹ്ദ്) നോക്കിയപ്പോൾ അദ്ദേഹം കരഞ്ഞു, അദ്ദേഹത്തിന്റെ കരച്ചിൽ അങ്ങേയറ്റം കഠിനമായിത്തീർന്നു. എന്നിട്ട് അദ്ദേഹം ഖബറിനോട് പറഞ്ഞു: 'അല്ലാഹുവാണെ സത്യം, നീ തന്നെയാണ് എന്റെ യഥാർത്ഥ വീട്. അല്ലാഹുവാണെ സത്യം, എനിക്ക് സാധിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ നിന്നെ സൽക്കർമ്മങ്ങൾ കൊണ്ട് അലങ്കരിക്കുകയും ജീവിപ്പിക്കുകയും ചെയ്യും.'"
അത്വാഅ് അൽ-സലമീയിൽ നിന്ന് നിവേദനം ചെയ്യുന്നു; രാത്രി ഇരുട്ടിക്കഴിഞ്ഞാൽ അദ്ദേഹം ഖബറിസ്ഥാനിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. ഖബറുകൾക്ക് മുന്നിൽ നിന്നുകൊണ്ട് അദ്ദേഹം വിളിച്ചുപറയും: "'ഹേ ഖബറിലുള്ളവരേ! നിങ്ങൾ മരണപ്പെട്ടിരിക്കുന്നു, മരണം നിങ്ങളെ പൂർണ്ണമായി പിടികൂടിയിരിക്കുന്നു.' പിന്നീട് അദ്ദേഹം കരയും. അതിനുശേഷം പറയും: 'ഹേ ഖബറിലുള്ളവരേ! നിങ്ങൾ അറിഞ്ഞ കാര്യങ്ങൾ നിങ്ങൾ ദർശിച്ചുകഴിഞ്ഞു, അതിനാൽ കർമ്മങ്ങളെ സൂക്ഷിക്കുക.' പിന്നീട് നേരം പുലരുന്നത് വരെ അദ്ദേഹം അവിടെ ഇരുന്ന് കരഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു."
അലി ബിൻ അഹമ്മദിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അസ്‌വദ് ബിൻ കൽഥൂം ആളുകളുടെ കണ്ണുകളൊക്കെ ഉറക്കത്തിലേക്ക് വഴുതുന്ന (രാത്രി) സമയമായാൽ ഖബറിസ്ഥാനിലേക്ക് പുറപ്പെടുമായിരുന്നു. അവിടെ ചെന്ന് അദ്ദേഹം പറയും: "'ഹേ പ്രവാസത്തിന്റെയും മണ്ണിന്റെയും ആളുകളേ! ഹേ ഏകാന്തതയുടെയും ദ്രവിച്ചുപോകലിന്റെയും ആളുകളേ!' പിന്നീട് നേരം പുലരാറാകുന്നത് വരെ അദ്ദേഹം കരഞ്ഞുകൊണ്ടേയിരിക്കും, അതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങുക."
ഥാബിതുൽ ബുനാനിയിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ ഖബറിസ്ഥാനിൽ പ്രവേശിച്ചപ്പോൾ ഇപ്രകാരം വിളിച്ചു ചോദിച്ചു: 'ഹേ ഖബറിലുള്ളവരേ!' എന്നാൽ എനിക്ക് ആരും മറുപടി നൽകിയില്ല. ഞാൻ വീണ്ടും ചോദിച്ചു: 'ഹേ ഖബറിലുള്ളവരേ!' അപ്പോഴും ആരും മറുപടി നൽകിയില്ല. അപ്പോൾ എന്റെ ബുദ്ധി എനിക്ക് ഇപ്രകാരം മറുപടി നൽകി: 'അവർ നിന്നെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്, നീ ഒടുവിൽ അവരെപ്പോലെയായിത്തീരുകയും ചെയ്യും.'"
ഇബ്‌നു അബീ ദുൻയ പറഞ്ഞു: ഇബ്രാഹീം ബിൻ സയ്യാർ ഞങ്ങളോട് പറഞ്ഞു, അദ്ദേഹം പറഞ്ഞു: അറബികളിലെ ചില ജ്ഞാനികളോട് ചോദിക്കപ്പെട്ടു: "ഏറ്റവും വലിയ ഉപദേശം (സാരോപദേശം) എന്താണ്?" അദ്ദേഹം പറഞ്ഞു: "മരണപ്പെട്ടവരുടെ പ്രദേശങ്ങളിലേക്ക് (ഖബറിസ്ഥാനിലേക്ക്) നോക്കൽ." ഉമർ(റ)വിൽ നിന്നും ദുർബലമായ ഒരു പരമ്പരയിലൂടെ ഇതേ അർത്ഥത്തിലുള്ള വാചകം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആരാധനകളിൽ മുഴുകിയ അൽ-ഉമരി ഖബറുകൾക്ക് സമീപം സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പക്കൽ എപ്പോഴും ഒരു പുസ്തകവും ഉണ്ടാകും, അത് അദ്ദേഹം വേർപിരിയാറില്ലായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഖബറിനേക്കാൾ ഉപദേശം നൽകുന്ന മറ്റൊന്നുമില്ല, പുസ്തകത്തേക്കാൾ ആശ്വാസം നൽകുന്ന മറ്റൊന്നുമില്ല, ഏകാന്തതയേക്കാൾ സുരക്ഷിതമായ മറ്റൊന്നുമില്ല."
അബൂ മുഹ്‌രിസ് അൽ-ത്വഫാവി പറഞ്ഞു: "കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഖബറുകൾ നിനക്ക് ഉപദേശമായി മതിയല്ലോ."
ഇബ്‌നു അബീ ദുൻയ തന്റെ നിവേദന പരമ്പരയിലൂടെ മുഹമ്മദ് ബിൻ സ്വാലിഹ് അൽ-തമ്മാറിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: സ്വഫ്‌വാൻ ബിൻ സുലൈം ദിവസേന (മദീനയിലെ) ബഖീഅ് ഖബറിസ്ഥാനിൽ വരുമായിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹം ഒരു ഖബറിനരികിൽ ചെന്ന് ഇരുന്നു, അദ്ദേഹം തല താഴ്ത്തി കരയാൻ തുടങ്ങി, അദ്ദേഹത്തോട് കരുണ തോന്നുമാറ് അദ്ദേഹം കരഞ്ഞുകൊണ്ടേയിരുന്നു. ഞാൻ വിചാരിച്ചു അത് അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരെങ്കിലും ആയിരിക്കുമെന്ന്. പിന്നീട് അദ്ദേഹം മറ്റൊരു ഖബറിനരികിലേക്ക് നടന്നു, ഞാൻ അദ്ദേഹത്തെ വീണ്ടും പിന്തുടർന്നു, അദ്ദേഹം ആ ഖബറിനരികിലും ഇരുന്നു. അവിടെയും അദ്ദേഹം അതുപോലെ തന്നെ ചെയ്തു. ഞാൻ വിചാരിച്ചു ഇത് അദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട മറ്റാരുടെയെങ്കിലും ഖബറായിരിക്കുമെന്ന്.
ഞാൻ ഈ കാര്യം മുഹമ്മദ് ബിൻ മുൻകദിറിനോട് പറഞ്ഞു. അപ്പോൾ മുഹമ്മദ് ബിൻ മുൻകദിർ പറഞ്ഞു: "അവരെല്ലാം അദ്ദേഹത്തിന്റെ കുടുംബവും സഹോദരങ്ങളുമാണ്. അദ്ദേഹം തന്റെ ഹൃദയത്തിൽ കാഠിന്യം അനുഭവപ്പെടുമ്പോഴെല്ലാം മരണപ്പെട്ടവരെ ഓർത്ത് ഹൃദയത്തെ ഉണർത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്." പിന്നീട് ഒരു ദിവസം മുഹമ്മദ് ബിൻ മുൻകദിർ ബഖീഇലൂടെ കടന്നുപോകുമ്പോൾ എന്നെ കാണുകയും എനിക്ക് സലാം പറയുകയും ചെയ്തുകൊണ്ട് ചോദിച്ചു: "സ്വഫ്‌വാന്റെ ഉപദേശം നിന്നെ തൃപ്തിപ്പെടുത്തിയില്ലേ?" ഞാൻ പറഞ്ഞു: "അതിൽ നിന്ന് എനിക്ക് ലഭിച്ച കാര്യങ്ങൾ കൊണ്ട് ഞാൻ വലിയ ഉപകാരം നേടി എന്ന് ഞാൻ കരുതുന്നു."
മുത്വരിഫ് അൽ-ഹുദലിയിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: അബ്ദുൽ ഖൈസ് ഗോത്രത്തിൽ ആരാധനകളിൽ മുഴുകിയ ഒരു വൃദ്ധയുണ്ടായിരുന്നു. ഞാൻ അവരുടെ അടുക്കൽ അടിക്കടി ചെല്ലുന്നതിനെക്കുറിച്ച് അവർ എന്നെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "തീർച്ചയായും കഠിനമായ ഹൃദയം, അത് ജീർണ്ണതയല്ലാതെ മറ്റൊന്നും അവശേഷിപ്പിക്കാത്ത അവസ്ഥയിലായാൽ കഠിനമായിത്തീരും. ഞാൻ ഖബറിസ്ഥാനിലേക്ക് വരുന്നു, ഖബറുകൾക്കിടയിലൂടെ അവർ പുറത്തു വന്നതുപോലെ ഞാൻ അവരെ നോക്കുന്നു. മണ്ണിൽ പൊടിഞ്ഞുപോയ ആ മുഖങ്ങളിലേക്കും, ദ്രവിച്ചുപോയ ആ ശരീരങ്ങളിലേക്കും, കീറിപ്പറിഞ്ഞ ആ കഫൻപുടവകളിലേക്കും ഞാൻ നോക്കുന്നതായി എനിക്ക് തോന്നുന്നു. അതെന്തൊരു കാഴ്ചയാണ്!"
അബുൽ അത്വാഹിയയുടെ കവിത
إِني سَأَلْتُ التُّرَابَ: مَا فَعَلَتْ بَعْدِي بِجَسَدٍ وَقَعَ فِيْهِ الدُّوْدُ مُتَعَفِّرَا؟
فَأَجَابَنِي: صَيَّرْتُ رِيْحَهُمُ يُؤْذِيْكَ بَعْدَ رَوَائِحٍ عَطِرَةَا
وَأَكَلْتُ أَجْسَاداً مُنَعَّمَةً كَانَ النَّعِيْمُ يَهُزُّهَا نَضِرَةَا
لَمْ يَبْقَ غَيْرُ جَمَاجِمٍ عَرِيَتْ بِيْضٍ تَلُوْحُ أَوْ أَعْظُمٍ نَخِرَةَا
ഞാൻ മണ്ണിനോട് ചോദിച്ചു: "എനിക്ക് ശേഷം നീ എന്തുചെയ്തു, പുഴുക്കൾ വന്ന് അഴുകിപ്പോയ ആ ശരീരത്തോട്?"
മണ്ണ് എനിക്ക് മറുപടി നൽകി: "സുഗന്ധം പരത്തിയിരുന്ന അവയുടെ സുഗന്ധങ്ങളെ, നിന്നെ ബുദ്ധിമുട്ടിക്കുന്ന ദുർഗന്ധങ്ങളാക്കി ഞാൻ മാറ്റി."
"ആഡംബരത്തിൽ വളർന്ന, അനുഗ്രഹങ്ങൾ കണ്ട് സന്തോഷിച്ചിരുന്ന ശരീരങ്ങളെ ഞാൻ തിന്നുകളഞ്ഞു."
"ഇപ്പോൾ അവിടെ വെളുത്ത തലയോട്ടികളും ദ്രവിച്ച അസ്ഥികളും അല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല."
ഇബ്‌നു അബീ ദുൻയ പറഞ്ഞു: മുഹമ്മദ് ബിൻ അൽ-ഹുസൈൻ ഞങ്ങളോട് പറഞ്ഞു, അദ്ദേഹം പറഞ്ഞു: അബു ഇസ്ഹാഖ് പറഞ്ഞു: അമ്പത് വർഷങ്ങൾക്ക് മുമ്പ് എന്റെ ഒരു സഹോദരന്റെ (സുഹൃത്തിന്റെ) ജനാസ സംസ്കാര ചടങ്ങിൽ ഞാൻ പങ്കെടുത്തു. അദ്ദേഹത്തെ ഖബറടക്കുകയും മണ്ണ് മൂടി നിരപ്പാക്കുകയും ചെയ്ത ശേഷം ആളുകളെല്ലാം പിരിഞ്ഞുപോയി. ഞാൻ ആ ഖബറുകൾക്ക് സമീപം ഇരുന്നു. അവർ ദുൻയാവിൽ ആയിരുന്നപ്പോഴുള്ള അവസ്ഥയെക്കുറിച്ചും, അതിൽ നിന്നെല്ലാമുള്ള അവരുടെ പെട്ടെന്നുള്ള വേർപാടിനെക്കുറിച്ചും ഞാൻ ചിന്തിച്ചു. എന്നിട്ട് ഞാൻ ഈ കവിത ആലപിച്ചു:
سَلَامٌ عَلَى أَهْلِ القُبُورِ الدَّوَارِسِ كَأَنَّهُمْ لَمْ يَجْلِسُوا فِي المَجَالِسِ
وَلَمْ يَشْرَبُوا مِنْ بَارِدِ المَاءِ شَرْبَةً وَلَمْ يَأْكُلُوا مِنْ بَيْنِ رَطْبٍ وَيَابِسِ
أَلَا خَبِّرُونِي: أَيْنَ قَبْرُ ذَلِيلِكُمْ وَقَبْرُ العَزِيزِ البَاذِخِ المُتَمَارِسِ
"ജീർണ്ണിച്ചുപോയ ഖബറുകളിലെ താമസക്കാർക്ക് സലാമുകൾ ഉണ്ടാകട്ടെ,അവർ ഒരിക്കലും സദസ്സുകളിൽ ഇരുന്നിട്ടേയില്ലാത്തതുപോലെയാണ് (ഇപ്പോഴുള്ളത്).അവർ തണുത്ത വെള്ളം കുടിച്ചിട്ടില്ലാത്തതുപോലെയും, പച്ചയായതോ ഉണങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിച്ചിട്ടില്ലാത്തതുപോലെയും ആയിരിക്കുന്നു. എനിക്ക് പറഞ്ഞുതരൂ, എവിടെയാണ് നിങ്ങളുടെ താഴ്ന്നവന്റെ ഖബർ? എവിടെയാണ് അഹങ്കാരിയും പോരാളിയുമായ പ്രതാപശാലിയുടെ ഖബർ?"
അപ്പോഴേക്കും എന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു, ഞാൻ ദുഃഖിതനായി അവിടെനിന്ന് എഴുന്നേറ്റു.
ഇബ്‌നു അബീ ദുൻയ പറഞ്ഞു: അൽ-രിയാശീ അല്ലാഹു അവനോട് കരുണ കാണിക്കട്ടെ—അഞ്ച് വരികളുള്ള ഈ കവിത ആലപിച്ചു:
تَهِيجُ مَنَازِلُ الأَمْوَاتِ وَجْداً وَيُحْدِثُ عَنْ رُؤْيَتِهَا اكْتِئَابُ
مَنَازِلُ لَا تُجِيبُكَ حِينَ تَدْعُو وَعَزَّ عَلَيْكَ أَنَّكَ لَا تُجَابُ
وَكَيْفَ يُجِيبُ مَنْ تَدْعُوهُ مَيْتاً تَضَمَّنَتِ الجَنَادِلُ وَالتُّرَابُ
مُقِيمٌ إِلَى أَنْ يَبْعَثَ اللهُ خَلْقَهُ لِقَاؤُكَ لَا يُرْجَى وَأَنْتَ قَرِيبُ
تَزِيدُ بِلًى فِي كُلِّ يَوْمٍ وَلَيْلَةٍ وَتُنْسَى كَمَا تَبْلَى وَأَنْتَ حَبِيبُ
"മരണപ്പെട്ടവരുടെ വീടുകൾ വലിയ വിരഹവേദന ഉണർത്തുന്നു,അവ കാണുന്നത് തന്നെ വലിയ ദുഃഖത്തിന് കാരണമാകുന്നു. നീ വിളിക്കുമ്പോൾ മറുപടി നൽകാത്ത വീടുകളാണവ, മറുപടി ലഭിക്കില്ല എന്നത് നിനക്ക് എത്രമേൽ പ്രയാസകരമാണ്! മരണപ്പെട്ട ഒരാളെ നീ വിളിച്ചാൽ അവൻ എങ്ങനെ മറുപടി നൽകും? അവൻ പാറക്കല്ലുകൾക്കും മണ്ണിനും അടിയിലായിക്കഴിഞ്ഞു.അല്ലാഹു തന്റെ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നത് വരെ അവൻ അവിടെ കഴിയുന്നതാണ്, നീ അവനോട് എത്ര അടുത്തിരുന്നാലും ഇനി ഒരു കണ്ടുമുട്ടൽ പ്രതീക്ഷിക്കേണ്ടതില്ല. ഓരോ പകലും ഇരവും കടന്നുപോകുമ്പോൾ നീ കൂടുതൽ ദ്രവിച്ചുകൊണ്ടിരിക്കുന്നു, നീ പ്രിയപ്പെട്ടവനായിരുന്നിട്ടും, ദ്രവിക്കുന്നത് പോലെ നീ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു."
അബൂ നുഐം തന്റെ നിവേദന പരമ്പരയിലൂടെ ദാവൂദ് അൽ-ത്വാഈയിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരു ഖബറിസ്ഥാനിലൂടെ നടന്നുപോകുമ്പോൾ, ഒരു സ്ത്രീ ഒരു ഖബറിനരികിൽ നിന്ന് ഈ രണ്ട് വരികൾ (കവിതയിലെ അവസാന വരികൾ) ചൊല്ലുന്നത് കേട്ടു. അത് കേട്ടതാണ് അദ്ദേഹത്തിന്റെ തൗബയ്ക്കും (പശ്ചാത്താപം), ദുൻയാവിൽ നിന്നുള്ള വിരക്തിക്കും, ആഖിറത്തെക്കുറിച്ചുള്ള ചിന്തകളിലും അതിനായുള്ള ഒരുക്കങ്ങളിലും മുഴുകാനുമുള്ള കാരണമായി മാറിയത്.
ഭക്തനായ ബക്ർ, ഒരു ഖബറിനരികിൽ ഒരു സ്ത്രീ ഇപ്രകാരം പറയുന്നത് കേട്ടു: "അയ്യോ കഷ്ടം! നിന്റെ രണ്ട് കവിളുകളിൽ ഏതിനാണ് ആദ്യം മണ്ണ് തിന്നു തുടങ്ങുക എന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ! നിന്റെ രണ്ട് കണ്ണുകളിൽ ഏതാണ് ആദ്യം ഒലിച്ചിറങ്ങുക എന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ!" ഇത് കേട്ടയുടനെ ബക്ർ ബോധരഹിതനായി വീണു. (ഇബ്‌നു അബീ ദുൻയ തന്റെ 'ദിക്റുൽ മൗത്ത്' എന്ന പുസ്തകത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്).
'കിതാബുൽ ഖാഇഫീൻ' എന്ന പുസ്തകത്തിൽ മുഹമ്മദ് ബിൻ അൽ-ഹുസൈൻ വഴി അബ്ദുല്ല ബിൻ മൂസയിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഹസൻ ബിൻ സ്വാലിഹ് ബാങ്ക് വിളിക്കാനായി മിനാരത്തിൽ കയറിയാൽ ഖബറുകളിലേക്ക് നോക്കുമായിരുന്നു. സൂര്യപ്രകാശം ഖബറുകളിൽ തട്ടി തിളങ്ങുന്നത് കാണുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിക്കുകയും ബോധരഹിതനായി വീഴുകയും ചെയ്യുമായിരുന്നു. പിന്നീട് അദ്ദേഹത്തെ ചുമന്നാണ് താഴെയിറക്കിയിരുന്നത്.
ഒരു ദിവസം അദ്ദേഹം ഒരു ജനാസ ചടങ്ങിൽ പങ്കെടുത്തു. മയ്യിത്ത് ഖബറടക്കാനായി ലഹദിനോട് (ഖബറിന്റെ ഉൾക്കുഴി) അടുത്തേക്ക് കൊണ്ടുവന്നപ്പോൾ, അദ്ദേഹം ആ കുഴിയിലേക്ക് നോക്കുകയും ഭയം കാരണം വിയർക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം ചരിഞ്ഞു വീഴുകയും ബോധരഹിതനാവുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ മയ്യിത്ത് കട്ടിലിൽ കിടത്തി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
മറ്റൊരു നിവേദന പരമ്പരയിലൂടെ ഈസാ ബിൻ യൂനുസിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം ഹസൻ ബിൻ സ്വാലിഹിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു: "ഞാൻ നമസ്‌കാര സമയത്ത് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുമ്പോഴെല്ലാം, അദ്ദേഹം ബോധരഹിതനായി വീണുകിടക്കുന്നതാണ് കാണാറുള്ളത്. അദ്ദേഹം ഖബറിസ്ഥാനിലേക്ക് നോക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ബോധംകെട്ട് വീഴുകയും ചെയ്യുമായിരുന്നു."
മറ്റൊരു പരമ്പരയിലൂടെ ഉമർ ബിൻ ദിർഹം അൽ-ഖുറൈഇയിൽ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ കണ്ണ് കെട്ടപ്പെട്ട നിലയിൽ അദ്ദേഹം ഖബറിസ്ഥാനിൽ പ്രവേശിച്ചു. മകൻ അദ്ദേഹത്തെ നയിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം ഒരു ഖബറിൽ ചവിട്ടിയപ്പോൾ ചോദിച്ചു: "മകനേ, ഞാൻ എവിടെയാണ്?" മകൻ പറഞ്ഞു: "ഖബറിസ്ഥാനിലാണ്, ഉപ്പാ." അദ്ദേഹം പറഞ്ഞു: "ഹാ..." (എന്ന് ഒരു ദീർഘനിശ്വാസം വിട്ടു). പിന്നീട് അദ്ദേഹം അവിടെ വെച്ചുതന്നെ മരിച്ചു വീണു. അങ്ങനെ ഖബറിസ്ഥാനിൽ നിന്നും അദ്ദേഹത്തെ മരിച്ച നിലയിൽ വീട്ടുകാരുടെ അടുക്കലേക്ക് ചുമന്നുകൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹത്തെ കുളിപ്പിച്ചു, പിന്നീട് വീണ്ടും ഖബറിസ്ഥാനിലേക്ക് കൊണ്ടുവന്ന് അവിടെ ഖബറടക്കി.
'കിതാബുൽ ഖുബൂർ' എന്ന പുസ്തകത്തിൽ ഒരു നിവേദനത്തിലൂടെ ഉദ്ധരിക്കുന്നു: മദീനയിൽ അഹങ്കാരത്തോടെയും ആഡംബരത്തോടെയും ജീവിച്ചിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം അവർ ഖബറിസ്ഥാനിൽ പ്രവേശിച്ചപ്പോൾ അവിടെ ഒരു തലയോട്ടി കാണാനിടയായി. അത് കണ്ട് അവർ ഉച്ചത്തിൽ നിലവിളിക്കുകയും, പിന്നീട് പശ്ചാത്താപമുള്ളവളായി മടങ്ങുകയും ചെയ്തു. അപ്പോൾ മറ്റ് സ്ത്രീകൾ അവരുടെ അടുക്കൽ വന്ന് ചോദിച്ചു: "എന്താണ് സംഭവിച്ചത്?" അവർ പറഞ്ഞു: "ഖബറിലെ മനുഷ്യരുടെ തലയോട്ടികൾ കണ്ടപ്പോൾ മരണത്തെക്കുറിച്ചുള്ള ഓർമ്മയാൽ എന്റെ ഹൃദയം കരഞ്ഞുപോയി." പിന്നീട് അവർ പറഞ്ഞു: "നിങ്ങൾ എന്റെ അടുത്തുനിന്ന് പോകൂ. സർവ്വശക്തനായ അല്ലാഹുവെ ആരാധിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ മാത്രമല്ലാതെ ഇനി ആരും എന്റെ അടുക്കൽ വരരുത്." അതിനുശേഷം മരണപ്പെടുന്നത് വരെ അവർ പൂർണ്ണമായി ആരാധനകളിൽ മുഴുകി ജീവിച്ചു.
ഈസാ അൽ-ഖവ്വാസിൽ നിന്ന് ഒരു നിവേദനം: ആദ്യകാല തലമുറയിൽപ്പെട്ട (സലഫുകളിൽ) ഒരാൾ ഖബറിസ്ഥാനിൽ പ്രവേശിച്ചു. അപ്പോൾ മൺകൂനയ്ക്ക് പുറത്ത് കാണപ്പെട്ട ഒരു തലയോട്ടിക്കരികിലൂടെ അദ്ദേഹം കടന്നുപോയി. അത് കണ്ട് അദ്ദേഹം അതീവ ദുഃഖിതനായി. പിന്നീട് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ ഖബറുകളല്ലാതെ മറ്റൊന്നും കണ്ടില്ല. അപ്പോൾ അദ്ദേഹം മനസ്സിൽ വിചാരിച്ചു: "ഇവരിൽ ആരോടെങ്കിലും എനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അവരോട് ചില കാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു." അതിനുശേഷം അദ്ദേഹം ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ വരികയും ഇപ്രകാരം പറയുകയും ചെയ്തു: "ഖബറുകളുടെ മുകളിൽ കാണുന്ന നിർമ്മിതികൾ കണ്ട് നീ വഞ്ചിതനാകരുത്. കാരണം, ആ ജനങ്ങളുടെ കവിളുകളെല്ലാം മണ്ണിൽ ദ്രവിച്ചുപോയിരിക്കുന്നു. അവരിൽ അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് സന്തോഷത്തോടെ ഇരിക്കുന്നവരും, തങ്ങളുടെ ദുരവസ്ഥയോർത്ത് അതീവ ദുഃഖത്തോടെയും ഖേദത്തോടെയും കഴിയുന്നവരും ഉണ്ട്. അതിനാൽ നീ കണ്ട കാര്യങ്ങളിൽ നിന്നും നീ പാഠമുൾക്കൊള്ളുക, അശ്രദ്ധയെ ഭയപ്പെടുക." ആ സ്വപ്നത്തിന് ശേഷം ആ മനുഷ്യൻ മരണപ്പെടുന്നത് വരെ കഠിനമായ ആരാധനകളിലും പരിശ്രമങ്ങളിലും മുഴുകി ജീവിച്ചു.
ജാഫർ ബിൻ സുലൈമാനിൽ നിന്ന്, അദ്ദേഹം മുഹമ്മദ് ബിൻ മുൻകദിറിലൂടെ ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ ഒരു മനുഷ്യന്റെ തലയോട്ടി കാണാനിടയായി. അപ്പോൾ അദ്ദേഹം തന്റെ മനസ്സിനോട് തന്നെ ചില കാര്യങ്ങൾ സംസാരിക്കുകയും (തന്റെ അശ്രദ്ധയോർത്ത്) പശ്ചാത്തപിച്ചുകൊണ്ട് സാഷ്ടാംഗം (സുജൂദ്) വീഴുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: "നീ നിന്റെ തല ഉയർത്തുക, നീ തന്നെയാണ് അവൻ, അവൻ തന്നെയാണ് നീ (അതായത്, നീയും ഒരിക്കൽ ഇതുപോലെയാകേണ്ടവനാണ്)."
ജാഫറിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: അബൂ ഇംറാൻ അൽ-ജൗനി ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "(സാഷ്ടാംഗത്തിൽ വീണ ആ മനുഷ്യനോട് അശരീരിയായി) പറയപ്പെട്ടു: നീ നിന്റെ തല ഉയർത്തുക, തീർച്ചയായും നീ ആദമിന്റെ മകനാണ് (മനുഷ്യനാണ്). ഞാൻ അല്ലാഹുവാണ്; നീ പശ്ചാത്തപിക്കുക, ഞാൻ നിന്നിലേക്ക് മടങ്ങാം (നിന്റെ പശ്ചാത്താപം സ്വീകരിക്കാം). അതിനുശേഷം അദ്ദേഹം നമസ്‌കരിച്ചു."
ഇബ്‌നു മാജയും തിർമിദിയും ഉഥ്മാൻ(റ)വിന്റെ മൗലയായിരുന്ന ഹാനിഅ് വഴിയുള്ള ഹദീസിൽ ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഉഥ്മാൻ(റ) ഒരു ഖബറിനരികിൽ നിൽക്കുമ്പോൾ താടി നനയുവോളം കരയുമായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: "താങ്കൾ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് ഓർക്കുമ്പോൾ കരയുന്നില്ല, എന്നാൽ ഇതിനെ (ഖബറിനെ) കുറിച്ച് ഓർക്കുമ്പോൾ കരയുന്നുവോ?" അദ്ദേഹം പറഞ്ഞു: തീർച്ചയായും റസൂലുല്ലാഹി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഖബർ എന്നത് പരലോകത്തെ വീടുകളിലെ ആദ്യത്തെ വീടാണ്. അതിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടാൽ അതിന് ശേഷമുള്ളത് ഇതിനേക്കാൾ എളുപ്പമുള്ളതായിരിക്കും. ഇനി അതിൽ നിന്ന് അവൻ രക്ഷപ്പെട്ടില്ലെങ്കിലോ, അതിന് ശേഷമുള്ളത് ഇതിനേക്കാൾ കഠിനമായതായിരിക്കും."
അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "ഖബറിനേക്കാൾ ഭയങ്കരമായ (അരോചകമായ) ഒരു കാഴ്ചയും ഞാൻ ഒരിക്കലും കണ്ടിട്ടില്ല."
ഇമാം അഹ്മദും ഇബ്നു മാജയും ബറാഅ് ബിൻ ആസിബ്(റ) വഴിയുള്ള ഹദീസിൽ ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം ആയിരിക്കുമ്പോൾ അദ്ദേഹം ഒരു കൂട്ടം ആളുകളുടെ അരികിലൂടെ നടന്നുപോയി. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഇവർ എന്തിനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്?" പറയപ്പെട്ടു: "അവർ ഒരു ഖബർ കുഴിക്കുകയാണ്." അദ്ദേഹം പറഞ്ഞു: അപ്പോൾ റസൂലുല്ലാഹി ﷺ തന്റെ അനുചരന്മാർക്ക് മുന്നിലായി വേഗത്തിൽ നടന്നു, അങ്ങനെ ഖബറിനരികിലെത്തി അദ്ദേഹം അതിന്റെ മുകളിൽ മുട്ടുകുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ എന്താണ് അദ്ദേഹം ചെയ്യുന്നതെന്ന് നോക്കാനായി അദ്ദേഹത്തിന് അഭിമുഖമായി നിന്നു. അദ്ദേഹം കരഞ്ഞു, അദ്ദേഹത്തിന്റെ കണ്ണീരുകളാൽ മണ്ണ് കുതിർന്നുപോയി. പിന്നീട് അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: "എന്റെ സഹോദരന്മാരേ, ഇതുപോലൊരു ദിവസത്തിനായി നിങ്ങൾ ഒരുങ്ങിക്കൊള്ളുക."
ഇബ്‌നു അബീ ദുൻയ തന്റെ നിവേദന പരമ്പരയിലൂടെ ഹസനിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ ഒരു സഹോദരൻ മരണപ്പെട്ടു, അങ്ങനെ അദ്ദേഹത്തെ ഖബറിൽ വെച്ചപ്പോൾ, സ്വില ബിൻ അശീം വരികയും (ഒരു വ്യക്തി) ആ ഖബറിന്റെ ഒരു വശത്ത് പിടിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു:
إِنْ تَنْجُ مِنْهَا تَنْجُ مِنْ ذِي عَظِيْمَةٍ وَإِلَّا فَإِنِّي لَا أَخَالُكَ نَاجِيَا
"ഇതിൽ നിന്ന് നീ രക്ഷപ്പെടുകയാണെങ്കിൽ, വലിയൊരു വിപത്തിൽ നിന്നാണ് നീ രക്ഷപ്പെടുന്നത്. അല്ലാത്തപക്ഷം, നീ രക്ഷപ്പെടുമെന്ന് ഞാൻ കരുതുന്നില്ല."
മറ്റൊരു നിവേദന പരമ്പരയിലൂടെ ഖാലിദ് ബിൻ ഹിലാൽ അൽ-വസ്സാനിൽ നിന്ന്, അദ്ദേഹം പറഞ്ഞു: അബ്ദുല്ല ബിൻ റവാഹ(റ) പറഞ്ഞു:
لَا يَغْرُرَنَّكَ الحَيَاةُ فَقَدِّمَا وَاحْذَرْ إِذَنْ لِلقَبْرِ شَأْنَا
إِنَّ فِيْهِ لَمَا يُحَاذِرُ ذُو اللُّبِّ وَإِنْ كَانَ ذَا نَهْيٍ أَوْ مُعَانَا
إِنَّنِي مُوْقِنٌ يَا بَنِيَّ عَاجِلٌ قَدْ لَبِثُوا فِي الأَكْفَانَا
فَإِذَا مَا وُضِعْتُ فِي ظُلْمٍ إِلَى اللَّحْدِ وَوُلِّيْتُ مِنْ مَكَانِي مَكَانَا
بِرَجَائِي البُشْرَى وَنُوْرٍ إِلَّا لَقِيْتَنِي فِي القَبْرِ سَقْوُهُ هَوَانَا
"ജീവിതം നിന്നെ വഞ്ചിക്കാതിരിക്കട്ടെ, നീ (പരലോകത്തിനായി) മുന്നൊരുക്കം നടത്തുക. ജാഗ്രതൈ! തീർച്ചയായും ഖബറിന് വലിയൊരു അവസ്ഥയുണ്ട്.ബുദ്ധിയുള്ളവൻ ഭയപ്പെടുന്ന കാര്യങ്ങൾ അതിലുണ്ട്, അവൻ വിലക്കുകളെ സൂക്ഷിച്ചവനാണെങ്കിലും ശരി, വലിയ പ്രയാസങ്ങൾ അനുഭവിച്ചവനാണെങ്കിലും ശരി.എന്റെ മക്കളേ, തീർച്ചയായും ഞാൻ ദൃഢമായി വിശ്വസിക്കുന്നു; മനുഷ്യർ കഫൻപുടവകൾക്കുള്ളിൽ കഴിയേണ്ടവരാണ്.ഇരുളടഞ്ഞ ലഹദിലേക്ക് (ഖബറിന്റെ ഉൾക്കുഴിയിലേക്ക്) ഞാൻ വെക്കപ്പെടുകയും,എന്റെ ഇപ്പോഴത്തെ സ്ഥാനത്തുനിന്ന് ഞാൻ മാറിപ്പോവുകയും ചെയ്താൽ;എന്റെ നല്ല പ്രതീക്ഷകളും പ്രകാശവും കൊണ്ടല്ലാതെ (അല്ലാഹുവിന്റെ കാരുണ്യമില്ലെങ്കിൽ), ഖബറിൽ എന്നെ കാത്തിരിക്കുന്നത് വമ്പിച്ച പരാജയമായിരിക്കും."
മറ്റൊരു പരമ്പരയിലൂടെ ഹജ്ജാജ് അൽ-അസ്‌വതിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഞാൻ സ്വപ്നത്തിൽ ഖബറിസ്ഥാനിൽ പ്രവേശിച്ചതായി കണ്ടു. അപ്പോൾ ഖബറുകളിലുള്ളവർ അവരുടെ ഖബറുകളിൽ നിന്ന് പുറത്തുവന്നിരിക്കുന്നു, ഭൂമി അവരെ പുറന്തള്ളിയിരിക്കുന്നു. അവരിൽ ചിലർ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരുണ്ട്, ചിലർ റൈഹാൻ (സുഗന്ധച്ചെടി) കൾക്ക് മുകളിൽ കിടന്നുറങ്ങുന്നവരുണ്ട്, ചിലർ പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങുന്ന അവസ്ഥയിലുണ്ട്, ചിലരുടെ മുഖങ്ങൾ പ്രകാശിക്കുന്നവയുണ്ട്, എന്നാൽ മറ്റുചിലരുടെ നിറം മാറിപ്പോയിട്ടുമുണ്ട്. (അദ്ദേഹം പറഞ്ഞു): എന്റെ രക്ഷിതാവാണെ സത്യം! ആദരവിന്റെ കാര്യത്തിൽ അവരെല്ലാം പരസ്പരം തുല്യരായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചുപോയി. അപ്പോൾ ഖബറിന്റെ ഒരു വശത്തുനിന്ന് ഒരു വിളിയാളൻ എന്നെ വിളിച്ചു പറഞ്ഞു: "ഹജ്ജാജ്! ഇവയൊക്കെയും കർമ്മങ്ങളുടെ പ്രതിഫല സ്ഥാനങ്ങളാണ്!" ആ വാക്ക് കേട്ട് ഞാൻ ഭയന്നുവിറച്ച് ഉറക്കത്തിൽ നിന്ന് ഉണർന്നു. ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളോർത്ത് ഞാൻ കരഞ്ഞു.
സലമ അൽ-ബസ്വരിയിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ മനോഹരമായി നിർമ്മിക്കപ്പെട്ട ഒരു ഖബറിനരികിൽ നിന്നു. അതിന്റെ ഭംഗി കണ്ട് അദ്ദേഹം അത്ഭുതപ്പെടാൻ തുടങ്ങി. അന്ന് രാത്രി അദ്ദേഹം ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു. ആ വന്നയാളുടെ മുഖം വികൃതമായിരുന്നു. അദ്ദേഹം ഈ കവിത ചൊല്ലി:
أَعْجَبَكَ القَبْرُ وَحُسْنُ البِنَاءِ وَالجِسْمُ فِيْهِ قَدْ حَوَاهُ البَلَاءُ
فَاسْأَلِ الأَمْوَاتَ عَنْ حَالِهِمْ يُنْبَاكَ عَنْ ذَاكَ ذَهَابُ الجَلَاءُ
"ഖബറിന്റെ ഭംഗിയും അതിന്റെ മനോഹരമായ നിർമ്മിതിയും നിന്നെ അത്ഭുതപ്പെടുത്തിയോ? എന്നാൽ അതിനുള്ളിലുള്ള ശരീരം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. നീ മരണപ്പെട്ടവരോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുക,ആ ഭംഗിയെല്ലാം എങ്ങനെ ഇല്ലാതായി എന്ന് അവർ നിനക്ക് പറഞ്ഞുതരും."അദ്ദേഹം പറഞ്ഞു: പിന്നീട് ആ വന്നയാൾ തിരിഞ്ഞുനടന്നു. ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹം ഖബറിസ്ഥാനിൽ പ്രവേശിച്ച് ആ ഖബറിനുള്ളിലേക്ക് തന്നെ അപ്രത്യക്ഷനായി.
സലമ അൽ-ബസ്വരിയിൽ നിന്ന് തന്നെ വീണ്ടും നിവേദനം, അദ്ദേഹം പറഞ്ഞു: ആരാധകനായ മുറബ്ബഅ് ബിൻ മസ്‌റൂറിനെ ഞാൻ എന്റെ സ്വപ്നത്തിൽ കണ്ടു. അദ്ദേഹം അല്ലാഹുവെ ഒരുപാട് സ്മരിക്കുന്നവരും, മരണത്തെക്കുറിച്ച് എപ്പോഴും ഓർക്കുന്നവരും, കഠിനമായി ഇബാദത്തുകൾ ചെയ്യുന്നവരുമായിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: "താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ (സ്ഥാനം) എങ്ങനെ കാണുന്നു?" അദ്ദേഹം പറഞ്ഞു:
وَلَيْسَ يَعْلَمُ مَا فِي القَبْرِ دَاخِلَهُ إِلَّا الإِلَهُ وَسَاكِنُ الأَجْدَاثِ
"ഖബറിനുള്ളിൽ എന്താണുള്ളതെന്ന് അല്ലാഹുവിനും ആ ഖബറിലെ നിവാസികൾക്കും അല്ലാതെ മറ്റാർക്കും അറിയില്ല."പിന്നീട് അദ്ദേഹം തിരിഞ്ഞുനടന്നു, എന്നെ വിട്ടുപോയി.
മറ്റൊരു നിവേദന പരമ്പരയിലൂടെ റൗഹ് ബിൻ സലമ അൽ-വർറാഖിൽ നിന്ന്, അദ്ദേഹം പറഞ്ഞു: ഞാൻ ഇബ്രാഹീം അൽ-മുജ്‌മലിയെ എന്റെ സ്വപ്നത്തിൽ കണ്ടു. ഞാൻ ചോദിച്ചു: "പരലോകത്ത് താങ്കൾ ഏത് അവസ്ഥയിലാണ്?" അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: "ഖബറുകളിൽ കഴിയുന്ന മരിച്ചവരുടെ സങ്കടങ്ങൾ എത്ര നീണ്ടുനിൽക്കുന്നതാണ്!" ഞാൻ ചോദിച്ചു: "അപ്പോൾ താങ്കളുടെ അവസ്ഥ എങ്ങനെയാണ്?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ വലിയ കൃപയാലും അനുഗ്രഹത്താലും ഞാൻ അവന്റെ പ്രീതിയിലേക്ക് (തൃപ്തിയിലേക്ക്) എത്തിച്ചേർന്നിരിക്കുന്നു." നിവേദകൻ പറയുന്നു: ഇബ്രാഹീം എപ്പോഴും നോമ്പ് അനുഷ്ഠിക്കുന്ന ആളായിരുന്നു.
മറ്റൊരു പരമ്പരയിലൂടെ വസീം എന്ന് വിളിക്കപ്പെടുന്ന ഒരു മനുഷ്യനിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: എന്റെ കുടുംബത്തിലെ ആരാധനാശീലയായ ഒരു സ്ത്രീ എന്നോട് പറഞ്ഞു—അവർക്ക് ഒരു മകനുണ്ടായിരുന്നു, അവൻ മരണപ്പെട്ടപ്പോൾ അവരുടെ കണ്ണീർ അടങ്ങിയിരുന്നില്ല. അവർ പറഞ്ഞു: മകൻ മരിച്ച് ഒരു വർഷത്തിന് ശേഷം ഞാൻ അവനെ സ്വപ്നത്തിൽ കണ്ടു. അവൻ തന്റെ കഫൻപുടവ ധരിച്ച് ഖബറിനുള്ളിൽ ഇരിക്കുകയായിരുന്നു. അവൻ തന്റെ ജോലിയിൽ (അവസ്ഥയിൽ) വീണുപോയതുപോലെ തോന്നി. ഞാൻ പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഇത് എന്റെ മകൻ തന്നെയാണ്!" അവന്റെ ആ രൂപം കണ്ട് ഭയന്നവളെപ്പോലെ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. ഞാൻ ചോദിച്ചു: "മകനേ, നിന്റെ ആ സ്ഥാനം നീ എങ്ങനെ കാണുന്നു?" അപ്പോൾ അവൻ മുഖം ചുളിച്ചുകൊണ്ട് ഈ കവിത ചൊല്ലി:
أَعْجَبَكُ القَبْرُ وَحُسْنُ البِنَاءِ وَالجِسْمُ فِيْهِ قَدْ حَوَاهُ البَلَاءُ
فَاسْأَلِ الأَمْوَاتَ عَنْ حَالِهِمْ يُنْبَاكَ عَنْ ذَاكَ ذَهَابُ الجَلَاءُ
"ഖബറിന്റെ ഭംഗിയും അതിന്റെ മനോഹരമായ നിർമ്മിതിയും നിന്നെ അത്ഭുതപ്പെടുത്തിയോ? എന്നാൽ അതിനുള്ളിലുള്ള ശരീരം ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. നീ മരണപ്പെട്ടവരോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുക,ആ ഭംഗിയെല്ലാം എങ്ങനെ ഇല്ലാതായി എന്ന് അവർ നിനക്ക് പറഞ്ഞുതരും."
പിന്നീട് അവൻ തന്റെ ഖബറിലേക്ക് ചരിഞ്ഞുകിടന്നു. ഞാൻ ഒരു കറുത്ത വരയിലേക്ക് നോക്കിയതുപോലെ തോന്നി, അവൻ പൂർണ്ണമായി മറഞ്ഞുപോയി, യാതൊരു അടയാളവും അവശേഷിച്ചില്ല, ഖബർ പൂർണ്ണമായി മൂടപ്പെട്ടു. അവർ പറഞ്ഞു: അല്ലാഹുവാണെ സത്യം, വമ്പിച്ച ഭയത്തോടും പരിഭ്രാന്തിയോടും കൂടിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.
ഫള്ല് ബിൻ മുഹൽഹൽ—അദ്ദേഹം ഫള്ലിന്റെ സഹോദരനും വലിയ ആരാധകനുമായിരുന്നു—നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ കൂടെ ഇരിക്കാറുണ്ടായിരുന്ന, അങ്ങേയറ്റം വിനയവും ഭക്തിയുമുള്ള, മുജീബ് എന്ന് വിളിക്കപ്പെട്ടിരുന്ന ഒരുവരുണ്ടായിരുന്നു. അദ്ദേഹം മനുഷ്യരിൽ വെച്ച് ഏറ്റവും സുന്ദരനായിരുന്നു. നിന്നു നമസ്‌കരിക്കാൻ കഴിയാത്തവിധം ശരീരം തളരുന്നത് വരെ അദ്ദേഹം ദീർഘമായി നമസ്‌കരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശരീരം കറുത്തുപോകുന്നതുവരെ അദ്ദേഹം നോമ്പെടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. മുഹമ്മദ് ബിൻ അൽ-നദ്ർ അൽ-ഹാരിഥി അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. മുജീബ് മരിക്കുന്നതിന് മുമ്പ് മുഹമ്മദ് മരണപ്പെട്ടിരുന്നു. മുഹമ്മദ് ബിൻ അൽ-നദ്റിനെ ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ ചോദിച്ചു: "താങ്കളുടെ സഹോദരൻ മുജീബ് തന്റെ കർമ്മങ്ങൾ കൊണ്ട് എവിടെ എത്തിച്ചേർന്നു?" അദ്ദേഹം പറഞ്ഞു: "അവൻ അവന്റെ കർമ്മങ്ങളുടെ പ്രതിഫലത്തിലേക്ക് എത്തിക്കഴിഞ്ഞു." ഞാൻ ചോദിച്ചു: "അവന്റെ ആ മനോഹരമായ മുഖത്തിന് എന്ത് സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണെ സത്യം, മണ്ണ് അതിനെ ജീർണ്ണിപ്പിച്ചു കളഞ്ഞു." ഞാൻ ചോദിച്ചു: "അവൻ തന്റെ കർമ്മങ്ങളുടെ പ്രതിഫലം നേടി എന്ന് താങ്കൾ എങ്ങനെയാണ് പറയുന്നത്?" അദ്ദേഹം പറഞ്ഞു. "എന്റെ സഹോദരാ, തീർച്ചയായും ശരീരങ്ങൾ ഖബറുകളിൽ ദ്രവിച്ചുപോകുമെന്നും, എന്നാൽ കർമ്മങ്ങൾ പരലോകത്ത് ജീവസ്സുറ്റതായിരിക്കുമെന്നും ഞാൻ മനസ്സിലാക്കി." ഞാൻ ചോദിച്ചു: "അവർ ദ്രവിച്ചുതീരുകയും അവരിൽ നിന്ന് യാതൊന്നും അവശേഷിക്കാതിരിക്കുകയും ചെയ്യുമോ? പിന്നീട് അവർ ഖിയാമത്ത് നാളിൽ എപ്രകാരമാണ് വരിക?" അദ്ദേഹം പറഞ്ഞു: "അതേ, അല്ലാഹുവാണെ സത്യം! അവർ ദ്രവിച്ച് അസ്ഥിശകലങ്ങളായി മാറുന്നതുവരെ ജീർണ്ണിക്കും. പിന്നീട് പുനരുത്ഥാനത്തിന്റെ ആ കാഹളം മുഴങ്ങുമ്പോൾ, അല്ലാഹുവേ, കണ്ണ് ചിമ്മുന്നതിനേക്കാൾ വേഗത്തിൽ അവർ ജീവനിലേക്ക് തിരിച്ചുവരും."
ചിലർ ഈ കവിത ആലപിച്ചു:
مَا حَالَ مَنْ سَكَنَ الثَّرَى مَا حَالُهُ أَمْسَى وَقَدْ رَثَّتْ هُنَاكَ حِبَالُهُ
أَمْسَى وَلَا رُوحُ الحَيَاةِ تُصِيبُهُ أَبَداً وَلَا لُطْفُ الحَبِيبِ يَنَالُهُ
أَمْسَى وَقَدْ دَرَسَتْ مَحَاسِنُ وَجْهِهِ وَتَفَرَّقَتْ فِي قَبْرِهِ أَوْصَالُهُ
وَاسْتُدِلَّتْ مِنْهُ المَجَالِسُ عِبْرَةً وَتَقَسَّمَتْ مِنْ بَعْدِهِ أَمْوَالُهُ
مَا زَالَتِ الأَيَّامُ تَلْعَبُ بِالفَتَى وَالمَالُ يَذْهَبُ صَفْوُهُ وَحَلَالُهُ
"മണ്ണിൽ താമസിക്കുന്നവന്റെ അവസ്ഥ എന്താണ്? അവന്റെ കാര്യങ്ങൾ എങ്ങനെയുണ്ട്? അവൻ അവിടെ സന്ധ്യയാക്കി, അവന്റെ ബന്ധങ്ങളെല്ലാം ദ്രവിച്ചുപോയിരിക്കുന്നു.അവന് സന്ധ്യയായി, ഇനി ജീവിതത്തിന്റെ യാതൊരു കണികയും അവനെ ബാധിക്കുന്നില്ല,
പ്രിയപ്പെട്ടവരിൽ നിന്നുള്ള സ്നേഹമോ കാരുണ്യമോ ഒന്നും അവനിലേക്ക് എത്തുന്നില്ല.അവന്റെ ആ മനോഹരമായ മുഖം നശിച്ചുപോകുന്ന നിലയിൽ അവന് സന്ധ്യയായി,അവന്റെ ഖബറിനുള്ളിൽ അവന്റെ സന്ധികളെല്ലാം വേർപെട്ടുപോയിരിക്കുന്നു.സദസ്സുകളിൽ അവനെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോൾ വെറുമൊരു പാഠം മാത്രമാണ്,അവന് ശേഷം അവന്റെ സമ്പത്തെല്ലാം വീതം വെയ്ക്കപ്പെട്ടു കഴിഞ്ഞു.കാലം ആ യുവാവിനോട് കളിച്ചുകൊണ്ടേയിരിക്കുന്നു,സമ്പത്ത് അതിന്റെ തെളിമയെയും ഹലാലായ സുഖങ്ങളെയും ഇല്ലാതാക്കിക്കളയുന്നു."
അൽ-ബറാഅ് തന്റെ നിവേദന പരമ്പരയിലൂടെ ഫുദൈൽ ബിൻ ഇയാളിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ കരയുന്നത് ഞാൻ കണ്ടു. ഞാൻ ചോദിച്ചു: "താങ്കളെ കരയിപ്പിക്കുന്നത് എന്താണ്?" അദ്ദേഹം പറഞ്ഞു: "അദ്ദേഹത്തിന്റെ (മരണപ്പെട്ടയാളുടെ) വാക്കുകൾ എന്നെ കരയിപ്പിച്ചു." ഞാൻ ചോദിച്ചു: "അത് എന്തായിരുന്നു?" അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഖബറിസ്ഥാനിൽ നിൽക്കുമ്പോൾ അവർ ഈ കവിത ആലപിച്ചു:
أَتَيْتُ القُبُورَ فَسَأَلْتُهَا أَيْنَ المُعَظَّمُ وَالمُحْتَقَرُ؟
وَأَيْنَ المُذِلُّ بِسُلْطَانِهِ وَأَيْنَ القَوِيُّ إِذَا مَا قَدَرَ؟
فَمَاتُوا جَمِيعاً فَمَا مُخْبِرٌ وَمَاتُوا جَمِيعاً وَمَاتَ الخَبَرُ
فَيَا سَائِلِي عَنْ أُنَاسٍ مَضَوْا أَمَالَكَ فِيمَا تَرَى مُعْتَبَرٌ؟
تَرُوحُ وَتَغْدُو وَأَبْلَاكَ الثَّرَى فَتَمْحُوا مَحَاسِنَ تِلْكَ الصُّوَرِ!!
"ഞാൻ ഖബറുകളുടെ അരികിൽ വന്നു, അവയോട് ഞാൻ ചോദിച്ചു: എവിടെയാണ് പ്രതാപശാലിയും എവിടെയാണ് നിന്ദ്യനായവനും? തന്റെ അധികാരം കൊണ്ട് മറ്റുള്ളവരെ അടിച്ചമർത്തിയവൻ എവിടെ? വിധി നടപ്പിലാക്കുമ്പോൾ ശക്തനായിരുന്നവൻ എവിടെ?അവരെല്ലാവരും ഇല്ലാതായിരിക്കുന്നു, വാർത്തകൾ തരാൻ ആരും അവശേഷിച്ചിട്ടില്ല,അവരെല്ലാവരും ഒരുമിച്ച് മരണപ്പെട്ടു, അവരെക്കുറിച്ചുള്ള വിവരങ്ങളും ഇല്ലാതായി.ഹേ, കടന്നുപോയ ജനങ്ങളെക്കുറിച്ച് എന്നോട് ചോദിക്കുന്നവനേ!നീ കാണുന്ന കാര്യങ്ങളിൽ നിനക്ക് ചിന്തിക്കാൻ യാതൊന്നുമില്ലേ? നീ രാപ്പകലുകളിൽ നടന്നു നീങ്ങുന്നു, എന്നാൽ മണ്ണ് അവരെയെല്ലാം ജീർണ്ണിപ്പിച്ചു കളഞ്ഞു,മനോഹരമായിരുന്ന ആ രൂപങ്ങളെയെല്ലാം അത് മായ്ച്ചു കളഞ്ഞിരിക്കുന്നു!!"
ജാഫർ ബിൻ സുലൈമാൻ വഴി മാലിക് ബിൻ ദീനാറിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ഞാൻ ഖബറുകളുടെ അരികിൽ ചെന്ന് അവരെ വിളിച്ചു. എന്നിട്ട് അദ്ദേഹം (മുകളിൽ പറഞ്ഞ) മൂന്ന് വരികൾ ഉദ്ധരിച്ചു. അദ്ദേഹം പറഞ്ഞു: അപ്പോൾ അശരീരിയായ ഒരു വിളിയാളൻ എന്നെ ഇപ്രകാരം കേൾപ്പിച്ചു:
تَفَانَوْا هُنَاكَ فَمَا مِنْ مُخْبِرٍ وَبَادُوا جَمِيعاً وَبَادَ الخَبَرُ
"അവിടെ അവരെല്ലാവരും നശിച്ചുപോയിരിക്കുന്നു, വിവരങ്ങൾ തരാൻ ആരും ഇല്ല,അവരെല്ലാവരും ഇല്ലാതായിരിക്കുന്നു, വാർത്തകളും ഒടുങ്ങിയിരിക്കുന്നു."
എന്നിട്ട് അദ്ദേഹം ആ മൂന്ന് വരികൾ വീണ്ടും ഉദ്ധരിച്ചു.
المَوْتُ أَخْرَجَنِي مِنْ دَارِ مَمْلَكَتِي فَالتُّرَابُ مَضْجَعِي مِنْ بَعْدِ تَرَفِي
للهِ عَبْدٌ رَأَى قَبْرِي فَأَغْبَرَهُ وَخَافَ مِنْ دَهْرِهِ رَيْبَ التَّصَارِيفِ
അൽ-ബറാഅ് വീണ്ടും തന്റെ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: ഒരു ഖബറിന് മുകളിൽ ഈ വരികൾ എഴുതിവെച്ചിരിക്കുന്നത് കാണാനിടയായി:
"മരണം എന്നെ എന്റെ അധികാരത്തിന്റെ ഭവനത്തിൽ നിന്നും പുറത്താക്കി,ഇനി മണ്ണാണ് എന്റെ കിടക്ക, അതിനുശേഷമുള്ളത് എനിക്കറിയില്ല. അല്ലാഹുവിന്റെ ഒരു ദാസൻ എന്റെ ഖബറിലേക്ക് നോക്കി, അങ്ങനെ അവന്റെ മുഖം പൊടിപുരണ്ടു,അവൻ തന്റെ ജീവിതകാലത്തെയും അതിന്റെ മാറ്റങ്ങളെയും ഓർത്ത് ഭയപ്പെട്ടു."
أَسْتَغْفِرُ اللهَ مِنْ جُرْمِي وَمِنْ حَنَقِي وَأَسْأَلُ اللهَ فَوْزِي يَوْمَ تَوْفِيقِي
هَكَذَا مَصِيرُ بَنِي الدُّنْيَا وَإِنْ نَعِمُوا فِيهَا وَغَرَّهُمْ طُولُ التَّسَاوِيفِ
"എന്റെ തെറ്റുകളിൽ നിന്നും എന്റെ ദേഷ്യത്തിൽ നിന്നും ഞാൻ അല്ലാഹുവോട് പാപമോചനം തേടുന്നു, എന്റെ വിജയത്തിന്റെ നാളിൽ ഞാൻ അല്ലാഹുവോട് തൗഫീഖ് (വിജയം) ചോദിക്കുന്നു. ദുൻയാവിന്റെ മക്കളുടെ അവസ്ഥ ഇപ്രകാരമാണ്, അവർ ഇതിൽ സുഖിച്ചു ജീവിച്ചാലും ശരി, നീണ്ട നാളത്തെ അവരുടെ അശ്രദ്ധയും വ്യാമോഹങ്ങളും അവരെ വഞ്ചിച്ചിരിക്കുന്നു."
ഇബ്‌നു അബീ ദുൻയ തന്റെ നിവേദന പരമ്പരയിലൂടെ ഉദ്ധരിക്കുന്നു: ഷീറാസിലെ ഒരു ഖബറിന് മുകളിൽ ഇപ്രകാരം വായിക്കപ്പെടുകയുണ്ടായി:
ذَهَبَ الأَحِبَّةُ بَعْدَ طُولِ تَوَدُّدٍ وَنَأَى المَزَارُ فَأَسْلَمُوكَ وَأَقْشَعُوا
خَذَلُوكَ أَفْقَرَ مَا تَكُونُ بِغُرْبَةٍ لَمْ يُؤْنِسُوكَ، وَكُرْبَةً لَمْ يَدْفَعُوا
قَضَى القَضَاءُ وَصِرْتَ صَاحِبَ حُفْرَةٍ عِنْدَ الأَحِبَّةِ عُرِضُوا وَتَصَدَّعُوا
"നീണ്ട നാളത്തെ സ്നേഹത്തിന് ശേഷം പ്രിയപ്പെട്ടവരെല്ലാം പോയിക്കഴിഞ്ഞു, സന്ദർശന സ്ഥലം അകന്നുപോയി, അവർ നിന്നെ (ഖബറിന്) ഏൽപ്പിച്ചു കൊടുക്കുകയും പിരിഞ്ഞുപോവുകയും ചെയ്തു.ഒരു പ്രവാസിയെപ്പോലെ ഏറ്റവും ദരിദ്രമായ അവസ്ഥയിൽ അവർ നിന്നെ ഉപേക്ഷിച്ചു, അവർ നിനക്ക് ആശ്വാസം നൽകിയില്ല, നിന്റെ പ്രയാസങ്ങൾ അവർ നീക്കം ചെയ്തതുമില്ല.വിധി നടപ്പിലായിക്കഴിഞ്ഞു, നീ ഒരു കുഴിയുടെ (ഖബറിന്റെ) ഉടമയായി മാറി,പ്രിയപ്പെട്ടവരുടെ അരികിൽ നിന്നെ പ്രദർശിപ്പിച്ചു, അവർ ദുഃഖത്തോടെ പിരിഞ്ഞുപോവുകയും ചെയ്തു."
മറ്റൊരു നിവേദനത്തിലൂടെ പറയുന്നു: ബസ്വറയിലെ ഖബറിസ്ഥാനിലുള്ള ഒരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതിവെച്ചിരിക്കുന്നത് വായിക്കപ്പെട്ടു:
يَا غَافِلَ القَلْبِ عِنْدَ ذِكْرِ المَنِيَّاتِ عَمَّا قَلِيلٍ سَتُثْوَى بَيْنَ أَمْوَاتِ
فَاذْكُرْ مَحَلَّكَ قَبْلَ الحُلُولِ بِهِ وَتُبْ إِلَى اللهِ مِنْ لَهْوٍ وَمَلَذَّاتِ
إِنَّ الحِمَامَ لَهُ وَقْتٌ إِلَى أَحَدٍ فَاذْكُرْ مَصَائِبَ أَيَّامٍ وَسَاعَاتِ
لَا تَطْمَئِنَّ إِلَى الدُّنْيَا وَزِينَتِهَا قَدْ حَانَ لِلمَوْتِ يَا ذَا اللُّبِّ أَنْ يَأْتِي
"ഹേ മരണത്തെക്കുറിച്ചുള്ള ഓർമ്മയിൽ നിന്ന് ഹൃദയം അശ്രദ്ധമായിരിക്കുന്നവനേ!അധികം വൈകാതെ നീ മരണപ്പെട്ടവർക്കിടയിൽ താമസിക്കേണ്ടവനായി മാറും.നീ അവിടെ ചെന്നെത്തുന്നതിന് മുമ്പ് നിന്റെ ആ യഥാർത്ഥ സ്ഥാനത്തെക്കുറിച്ച് ഓർക്കുക,വിനോദങ്ങളിൽ നിന്നും ആനന്ദങ്ങളിൽ നിന്നും മാറി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.തീർച്ചയായും മരണം എന്നത് ഒരാൾക്കും സമയം അനുവദിച്ചു നൽകുന്ന ഒന്നല്ല,അതിനാൽ വിപത്തുകളുടെ നാളുകളെയും ആ സമയങ്ങളെയും നീ ഓർക്കുക.ദുൻയാവിലും അതിന്റെ അലങ്കാരങ്ങളിലും നീ മനസ്സമാധാനം കണ്ടെത്തരുത്,ഹേ ബുദ്ധിയുള്ളവനേ! മരണം വന്നെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം വായിക്കപ്പെട്ടു:
سَتُعْرِضُ عَنْ ذِكْرِي وَتُنْسَى مَوَدَّتِي وَيَحْدُثُ بَعْدِي لِلخَلِيلِ خَلِيلُ
"എന്നെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്ന് ആളുകൾ തിരിഞ്ഞുകളയും, എന്റെ സ്നേഹം മറക്കപ്പെടും,എനിക്ക് ശേഷം എന്റെ ആത്മാർത്ഥ സുഹൃത്തിന് പുതിയൊരു സുഹൃത്ത് ഉണ്ടായിത്തീരുകയും ചെയ്യും."
അയ്‌ലയിലെ (الأيلة) മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം കുറിക്കപ്പെട്ടു:
إِذَا مَا نَقَصْتَ يَوْماً مِنَ العَيْشِ مُدَّتِي فَإِنَّ غِنَاءَ البَاكِيَاتِ قَلِيلُ
"നിന്റെ ജീവിതത്തിൽ നിന്ന് ഒരു ദിവസം കുറയുമ്പോൾ (നീ മരണത്തോട് അടുക്കുകയാണ്), തീർച്ചയായും നിനക്കായി കരയുന്നവരുടെ ആ വിലാപഗാനം വളരെ കുറച്ചു നാളുകൾ മാത്രമേ ഉണ്ടാകൂ."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം കുറിക്കപ്പെട്ടു:
المَوْتُ بَحْرٌ غَالِبٌ مَوْجُهُ تَضِيقُ فِيهِ حِيلَةُ السَّابِح
نَفْسِي إِلَىَّ قَالَ، فَاسْمَعْ مَقَالَةً مِنْ خَيْرِ نَاصِح
مَا صَاحَبَ الإِنْسَانَ فِي قَبْرِهِ مِثْلَ التُّقَى وَالعَمَلِ الصَّالِحِ
"മരണം എന്നത് തരംഗങ്ങൾ പ്രബലമായ ഒരു കടലാണ്,അതിൽ എത്ര സമർത്ഥനായ നീന്തൽക്കാരന്റെ തന്ത്രങ്ങളും ഇല്ലാതായിപ്പോകും.ഞാൻ എന്നോട് തന്നെ ഇപ്രകാരം പറയുന്നു: നീ ഒരു ഗുണകാംക്ഷിയുടെ വാക്ക് ശ്രദ്ധിച്ചു കേൾക്കുക, ഖബറിലേക്ക് പോകുമ്പോൾ ഒരു മനുഷ്യന് കൂട്ടിനായി യാതൊന്നുമില്ല;തഖ്‌വയും (ദൈവഭക്തി) സൽക്കർമ്മങ്ങളും പോലെയുള്ള കാര്യങ്ങളല്ലാതെ."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതപ്പെട്ടു:
بَادِرْ شَبَابَكَ قَبْلَ وَقْتِ رَحِيلِهِ وَاعْمَلْ لِيَوْمِكَ يَا أَخَا الأَشْرَافِ
"യൗവനം വിട്ടുപോകുന്നതിന് മുമ്പ് നീ അതിനെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുക,ഹേ മാന്യനായ സഹോദരാ! നിന്റെ ആ (മരണ) ദിവസത്തിനായി നീ കർമ്മങ്ങൾ ചെയ്യുക."
അയ്‌ലയിലെ മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം വായിക്കപ്പെട്ടു.
لَيْسَ لِلمَيِّتِ فِي قَبْرِهِ فِطْرٌ وَلَا أَضْحَى وَلَا عَشْرُ
نَأَى عَنِ الأَهْلِ عَلَى قُرْبِهِ كَذَاكَ مَصِيْرِي
"ഖബറിലുള്ള മയ്യിത്തിന് ചെറിയ പെരുന്നാളോ (ഫിത്വർ) വലിയ പെരുന്നാളോ (അദ്ഹാ) പത്തു ദിവസങ്ങളോ (ദുൽഹിജ്ജയിലെ ആദ്യ നാളുകൾ) ഇല്ല. അവൻ കുടുംബത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു, അവരെ സമീപിക്കുക എന്നത് എന്റെ ഈ അവസ്ഥ പോലെ അസാധ്യമായിരിക്കുന്നു."
അയ്‌ലയിലെ ഒരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതി:
أَنَا البَعِيدُ القَرِيبُ الدَّارِ مَنْظَرُهُ بَيْنَ الجَنَادِلِ وَالأَحْجَارِ
"ഞാൻ വീട് അടുത്തായിരുന്നിട്ടും ഒരുപാട് അകന്നുപോയവനാണ്,എന്റെ ഇപ്പോഴത്തെ അവസ്ഥ പാറക്കല്ലുകൾക്കും മണ്ണുകൾക്കും ഇടയിലാണ്."
ചില മരുഭൂമി പ്രദേശങ്ങളിലെ ഒരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:
رَحِمَ اللهُ مَنْ بَكَى لِغَرِيبٍ فَقَدْ عَفَى غَبَرُ القَبْرِ فَمَحَى الحُسْنَ وَالصَّفَاءَ
"ഒരു പ്രവാസിയോർത്ത് (അന്യനാട്ടിൽ മരിച്ചവനെ ഓർത്ത്) കരയുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ, തീർച്ചയായും അവന്റെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു, ഖബറിന്റെ മണ്ണ് അവന്റെ സൗന്ദര്യത്തെയും തെളിമയെയും മായ്ച്ചുകളഞ്ഞിരിക്കുന്നു."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം കുറിക്കപ്പെട്ടു:
أَنَا فِي القَبْرِ وَحِيدٌ قَدْ تَبَرَّأَ الأَهْلُ مِنِّي أَسْلَمُونِي لِذُنُوبِي، خِفْتُ إِنْ لَمْ يَعْفُ عَنِّي
"ഞാൻ ഖബറിൽ തികച്ചും ഏകാകിയാണ്, എന്റെ കുടുംബം എന്നെ കൈവിട്ടിരിക്കുന്നു, എന്റെ പാപങ്ങൾ അവർ എന്നിലേക്ക് തന്നെ ഏൽപ്പിച്ചു തന്നിരിക്കുന്നു, അല്ലാഹു എനിക്ക് മാപ്പ് നൽകിയില്ലെങ്കിൽ ഞാൻ അങ്ങേയറ്റം ഭയപ്പെടുന്നു."
ഒരു ഖബറിസ്ഥാന്റെ മതിലിൽ ഇപ്രകാരം എഴുതിവെച്ചിരിക്കുന്നു :
يَا أَيُّهَا الوَاقِفُ بِالقُبُورِ بَيْنَ أُنَاسٍ غُيَّبٍ حُضُورِ
قَدْ سَكَنُوا فِي خَرِبٍ مَغْمُورِينَ بَيْنَ الثَّرَى وَجَنْدَلِ الصَّخْرِ يَنْتَظِرُونَ صَيْحَةَ النُّشُورِ
وَلَا تَكُ عَنْ مَصِيرِنَا فِي غَفْلَةٍ غَداً إِلَى مَنْزِلِنَا تَصِيرُ
"ഹേ ഖബറുകൾക്ക് മുന്നിൽ നിൽക്കുന്നവനേ! നീ നിൽക്കുന്നത് ഇവിടെ ഹാജരില്ലാത്ത, മറഞ്ഞുപോയ ഒരു കൂട്ടം ജനങ്ങൾക്ക് മുന്നിലാണ്. അവർ മണ്ണിനടിയിൽ തകർന്നടിഞ്ഞ അവസ്ഥയിൽ താമസിക്കുകയാണ്,പുനരുത്ഥാനത്തിന്റെ ആ മഹാ ശബ്ദത്തിനായി അവർ പാറക്കല്ലുകൾക്കടിയിൽ കാത്തിരിക്കുന്നു.നമ്മുടെ ഈ അവസ്ഥയെക്കുറിച്ച് നീ അശ്രദ്ധയിലാകരുത്, നാളെ നീയും ഞങ്ങളുടെ ഈ കേന്ദ്രത്തിലേക്ക് തന്നെയാണ് വന്നുചേരേണ്ടത്."
യശുകുർ അൽ-ഹാഫിളിന്റെ 'കിതാബുൽ അജാഇബ്' എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നു: ഒരു ഖബറിസ്ഥാനിലെ ഖബറിന് മുകളിൽ ഇപ്രകാരം എഴുതിവെച്ചിരിക്കുന്നത് വായിക്കപ്പെട്ടു:
أَمَا تَرَوْنَ مَحَلِّي غَداً تَصِيرُونَ عَلَى أَبْلَى التُّرَابُ شَبَابِي
وَكُلُّكُمْ سَوَاءٌ سَبِيلُكُمْ كَسَبِي لِي سَبِيلُ مَنْ كَانَ قَبْلِي
"നാളെ നിങ്ങൾ വന്നുചേരേണ്ട എന്റെ ഈ സ്ഥാനത്തെ നിങ്ങൾ കാണുന്നില്ലേ? മണ്ണ് എന്റെ യൗവനത്തെ ദ്രവിപ്പിച്ചു കളഞ്ഞിരിക്കുന്നു. നിങ്ങളുടെ വഴി എന്റെ വഴിയേപ്പോലെ തന്നെയാണ്,എനിക്ക് മുമ്പുണ്ടായിരുന്നവരുടെ വഴി എനിക്കുണ്ടായതുപോലെ തന്നെ."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതിവെച്ചിരിക്കുന്നത് കാണാനിടയായി:
وَقَفْتُ عَلَى الأَحِبَّةِ حِينَ صَفَّتْ قُبُورُهُمْ كَأَفْرَاسِ الرِّهَانِ
فَلَمَّا أَنْ بَكَيْتُ وَفَاضَ دَمْعِي رَأَتْ عَيْنَايَ بَيْنَهُمْ مَكَانِي
"പ്രിയപ്പെട്ടവരുടെ ഖബറുകൾ നിരയായി തെളിഞ്ഞു കണ്ടപ്പോൾ ഞാൻ അവിടെ നിന്നു,പന്തയക്കുതിരകളെപ്പോലെ (ഒരുമിച്ച് നിൽക്കുന്ന) ഖബറുകളായിരുന്നു അവ.ഞാൻ കരയുകയും എന്റെ കണ്ണീർ ഒഴുകുകയും ചെയ്തപ്പോൾ,അവർക്കിടയിലുള്ള എന്റെ ആ യഥാർത്ഥ സ്ഥാനം എന്റെ കണ്ണുകൾ കാണുന്നതുപോലെ എനിക്ക് തോന്നി."
മറ്റൊരു ഖബറിന് മുകളിൽ ഇപ്രകാരം എഴുതിവെക്കപ്പെട്ടു:
وَلَقَدْ وَقَفْتُ كَمَا وَقَفْتُ وَقَدْ نَظَرْتُ فَمَا اعْتَبَرْتُ
حَصِّلْ لِنَفْسِكَ مَنْزِلاً قَبْلَ الحُصُولِ كَمَا حَصَلْتُ
"തീർച്ചയായും നീ ഇപ്പോൾ നിൽക്കുന്നതുപോലെ ഞാനും ഒരിക്കൽ നിന്നിട്ടുണ്ട്, അന്ന് ഞാൻ നോക്കിയെങ്കിലും അതിൽ നിന്നും പാഠമുൾക്കൊണ്ടിരുന്നില്ല.അതിനാൽ നിന്റെ യഥാർത്ഥ വിജയങ്ങൾ കൈവരിക്കുന്നതിന് മുമ്പായി,നിന്റെ പരലോക ജീവിതത്തിനായി നീ ഒരു വീട് (തയ്യാറാക്കി) വെക്കുക."
ചില മന്ത്രിമാർ തങ്ങളുടെ ഖബറിന് മുകളിൽ ഇപ്രകാരം എഴുതിവെക്കാൻ വസ്വിയ്യത്ത് ചെയ്യുകയുണ്ടായി:
أَيُّهَا المَغْرُورُ فِي الدُّنْيَا بِعِزٍّ يَقِينِهِ وَبِأَهْلٍ وَبِمَالٍ وَبِقَصْرٍ تَبْتَنِيهِ
كَمْ عَلَيْهَا قَدْ سَحَبْنَا ذَيْلَ سُلْطَانِ مَنِيَّتِهِ يَحْسَبُ الأَقْدَارَ تَجْرِي بِجُلُودٍ تَرْتَجِيهِ
إِذَا طَوَاكَ المَوْتُ طَيّاً فَاعْتَبِرْنَا نَحْنُ فِيهِ
"ഹേ ദുൻയാവിൽ വഞ്ചിതനായി ജീവിക്കുന്നവനേ! നീ നിന്റെ കുടുംബത്തിലും സമ്പത്തിലും നീ നിർമ്മിക്കുന്ന കൊട്ടാരങ്ങളിലും അഭിരമിക്കുകയാണോ? എത്രയോ ആളുകളെ അവരുടെ മരണത്തിന്റെ പ്രതാപം ഇല്ലാതാക്കിക്കളഞ്ഞു, അവർ തങ്ങൾ കൊതിക്കുന്ന തുകലുകൾ കൊണ്ട് വിധി നടപ്പിലാക്കാൻ ശ്രമിച്ചവരായിരുന്നു." "മരണം നിന്നെ പൂർണ്ണമായി ചുരുട്ടിക്കൂട്ടുമ്പോൾ, നാം ഇപ്പോൾ ആയിരിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് നീ പാഠമുൾക്കൊള്ളുക."
ഇബ്‌നു അബീ ദുൻയ തന്റെ നിവേദന പരമ്പരയിലൂടെ അബൂ ഉമർ അൽ-ളംരിയിൽ നിന്നും, അദ്ദേഹം അബ്ദുല്ല ബിൻ സ്വദഖ ബിൻ മിർദാസ് അൽ-ബക്രിയിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ നിന്നും, അദ്ദേഹം അന്താബ്ലുസ് (അന്താക്യ) പ്രദേശത്തെ ഒരു വൃദ്ധനിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: മൂന്ന് സഹോദരന്മാരുണ്ടായിരുന്നു. അവരിൽ ഒരാൾ രാജാവിന്റെ കൂടെ നടക്കുകയും നഗരങ്ങളുടെ ഭരണാധികാരിയാവുകയും ചെയ്ത അമീർ ആയിരുന്നു. രണ്ടാമൻ തന്റെ പ്രദേശത്ത് വലിയ സ്വാധീനമുള്ള സമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. മൂന്നാമനാകട്ടെ, ഐഹിക കാര്യങ്ങളിൽ നിന്നെല്ലാം വിരമിച്ച് തന്റെ രക്ഷിതാവിനെ ആരാധിക്കാനായി പൂർണ്ണമായും നീക്കിവെച്ച ഒരു സാഹിദ് (ഭൗതികവിരക്തൻ) ആയിരുന്നു.
അദ്ദേഹം പറഞ്ഞു: ഈ ആരാധകനായ സഹോദരന് മരണം വന്നെത്തിയപ്പോൾ മറ്റ് രണ്ട് സഹോദരന്മാരും അദ്ദേഹത്തിന്റെ അരികിൽ ഒത്തുകൂടി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: "ഞാൻ മരണപ്പെട്ടാൽ നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ഭൂമിയിലെ ഉയർന്ന ഒരു പ്രദേശത്ത് എന്നെ ഖബറടക്കുകയും ചെയ്യണം. എന്നിട്ട് എന്റെ ഖബറിന് മുകളിൽ ഈ വരികൾ എഴുതിവെക്കണം:
وَكَيْفَ يَلَذُّ العَيْشُ مَنْ هُوَ عَالِمٌ بِأَنَّ إِلَهَ الخَلْقِ لَا بُدَّ سَائِلُهُ
فَيَأْخُذُ مِنْهُ مَظْلَمَةً لِعِبَادِهِ وَيَجْزِيهِ بِالخَيْرِ الَّذِي هُوَ فَاعِلُهُ
ജ്ഞാനിയായ ഒരാൾക്ക് എങ്ങനെയാണ് ഈ ജീവിതം ആസ്വാദ്യകരമാകുക? സൃഷ്ടികളുടെ രക്ഷിതാവിനെ തീർച്ചയായും അവന് അഭിമുഖീകരിക്കേണ്ടതുണ്ട്.അവൻ തന്റെ ദാസന്മാർക്ക് നേരിട്ട അനീതികൾക്ക് പകരം ചോദിക്കുകയും, അവൻ ചെയ്ത നന്മകൾക്ക് അർഹമായ പ്രതിഫലം നൽകുകയും ചെയ്യും.
നിങ്ങൾ ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ, പിന്നീട് നിങ്ങൾ രണ്ടുപേരും ദിവസേന എന്റെ ഖബറിങ്കൽ വരണം, ഒരുപക്ഷേ നിങ്ങൾക്ക് അതിൽ നിന്നും പാഠമുൾക്കൊള്ളാൻ കഴിഞ്ഞേക്കും."
അദ്ദേഹം പറഞ്ഞു: അവർ രണ്ടുപേരും അപ്രകാരം തന്നെ ചെയ്തു. അമീറായ സഹോദരൻ തന്റെ സൈന്യത്തോടൊപ്പം കുതിരപ്പുറത്ത് വന്ന് ഖബറിനരികിൽ നിൽക്കുകയും, അവിടെ എഴുതിവെച്ചിരിക്കുന്നത് വായിച്ച് കരയുകയും ചെയ്യുമായിരുന്നു. അങ്ങനെ മൂന്നാമത്തെ ദിവസമായപ്പോൾ, അദ്ദേഹം വന്ന് മടങ്ങാൻ ഒരുങ്ങിയ നേരം ഖബറിനുള്ളിൽ നിന്നും കഠിനമായ ഒരു ശബ്ദം (ഇടിമുഴക്കം പോലുള്ള ഭീകരശബ്ദം) കേട്ടു. അത് കേട്ടയുടനെ അദ്ദേഹത്തിന്റെ ഹൃദയം തകർന്നുപോകുമാറായി. അദ്ദേഹം അങ്ങേയറ്റം ഭയന്നുവിറച്ച് അവിടെനിന്ന് മടങ്ങി. രാത്രിയായപ്പോൾ അദ്ദേഹം തന്റെ സഹോദരനെ സ്വപ്നത്തിൽ കണ്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്റെ സഹോദരാ, നിന്റെ ഖബറിൽ നിന്നും ഞാൻ കേട്ട ആ ഭീകരശബ്ദം എന്തായിരുന്നു?" അവൻ പറഞ്ഞു: "അത് അടിച്ചമർത്തുന്ന ശിക്ഷയുടെ ശബ്ദമായിരുന്നു! എന്നോട് പറയപ്പെട്ടു: നീ ഒരു മദ്‌ലൂമിനെ (അക്രമിക്കപ്പെട്ടവനെ) കണ്ടിട്ടും അവനെ സഹായിച്ചില്ല!"
പിറ്റേന്ന് രാവിലെ അദ്ദേഹം അതീവ ദുഃഖിതനായി ഉണർന്നു. അദ്ദേഹം തന്റെ സഹോദരനെയും അടുത്ത ആളുകളെയും വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു: "എന്റെ സഹോദരൻ തന്റെ ഖബറിന് മുകളിൽ എഴുതിവെക്കാൻ വസ്വിയ്യത്ത് ചെയ്ത ആ വരികളുടെ പൊരുൾ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. ഞാൻ നിങ്ങളെ സാക്ഷിനിർത്തി പറയുകയാണ്; ഇനി ഒരിക്കലും ഞാൻ നിങ്ങളുടെ ഇടയിൽ ജീവിക്കുകയോ ഈ ഭരണം നിലനിർത്തുകയോ ഇല്ല."
അദ്ദേഹം പറഞ്ഞു: അങ്ങനെ അദ്ദേഹം തന്റെ ഭരണം ഉപേക്ഷിച്ചു, ഔദ്യോഗിക രേഖകളെല്ലാം മടക്കിവെച്ചു. അദ്ദേഹം അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുൽ മലിക് ബിൻ മർവാന് കത്തെഴുതി. തന്നെ തന്റെ വഴിക്ക് വിടണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. രാജാവ് അദ്ദേഹത്തിന് അനുവാദം നൽകി. പിന്നീട് അദ്ദേഹം ആടുകളെ മേയ്ക്കുന്ന ചിലർക്കൊപ്പം ഒരു പർവ്വതമുകളിൽ താമസിച്ച് ആരാധനകളിൽ മുഴുകി. അങ്ങനെ അദ്ദേഹത്തിനും മരണം വന്നെത്തിയപ്പോൾ വ്യാപാരിയായ സഹോദരൻ അദ്ദേഹത്തിന്റെ അടുക്കലെത്തി. അപ്പോൾ മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു: "ഞാൻ മരിച്ചാൽ എന്നെ എന്റെ (ആദ്യത്തെ) സഹോദരന്റെ ഖബറിനരികിൽ തന്നെ അടക്കണം. എന്റെ ഖബറിന് മുകളിൽ ഈ വരികൾ എഴുതിവെക്കണം:
وَكَيْفَ يَلَذُّ العَيْشُ مَنْ كَانَ مُوقِناً بِأَنَّ المَنَايَا بَغْتَةً سَتُعَاجِلُهُ
فَتَسْلُبُهُ مُلْكاً عَظِيماً وَتُسْكِنُهُ البَيْتَ الَّذِي هُوَ أَهْلُهُ
മരണങ്ങൾ പെട്ടെന്ന് വന്നെത്തുമെന്ന് ദൃഢമായി വിശ്വസിക്കുന്നവന് എങ്ങനെയാണ് ഈ ഭൗതികജീവിതം ആസ്വാദ്യകരമാകുക? അത് അവനിൽ നിന്നും വലിയ പ്രതാപങ്ങളെ പിടിച്ചെടുക്കുകയും,അവൻ അർഹിക്കുന്ന ആ (ഖബറിന്റെ) വീട്ടിൽ അവനെ താമസിപ്പിക്കുകയും ചെയ്യും.
പിന്നീട് എന്റെ മരണശേഷം മൂന്ന് ദിവസങ്ങളിൽ നീ എന്നെ വന്ന് സന്ദർശിക്കുകയും എനിക്കായി കാരുണ്യത്തിന് പ്രാർത്ഥിക്കുകയും ചെയ്യുക." അദ്ദേഹം മരണപ്പെടുകയും സഹോദരൻ അപ്രകാരം തന്നെ ചെയ്യുകയും ചെയ്തു. അങ്ങനെ മൂന്നാമത്തെ ദിവസം മടങ്ങാൻ നേരം അദ്ദേഹത്തിന്റെ ഖബറിൽ നിന്നും ഒരു നിലവിളി ശബ്ദം കേട്ടു.
അത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടുമാറായി. അദ്ദേഹം അങ്ങേയറ്റം ദുഃഖിതനും പരിഭ്രാന്തനുമായി തിരിച്ചുപോന്നു. രാത്രിയായപ്പോൾ അദ്ദേഹം തന്റെ സഹോദരനെ സ്വപ്നത്തിൽ കണ്ടു; അവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നിരിക്കുന്നു. അദ്ദേഹം ചോദിച്ചു: "എന്റെ സഹോദരാ, നീ എന്നെ സന്ദർശിക്കാൻ വന്നതാണോ?" അവൻ പറഞ്ഞു: "എന്റെ സഹോദരാ, ഒരിക്കലുമില്ല! ഇനിയൊരു സന്ദർശനം എങ്ങനെയുണ്ടാകാനാണ്? സന്ദർശനങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞു, ഈ വീട് (ഖബർ) ഞങ്ങളെ പൂർണ്ണമായും കീഴ്‌പെടുത്തിയിരിക്കുന്നു." ഞാൻ ചോദിച്ചു: "എന്റെ സഹോദരാ, നിന്റെ അവസ്ഥ എങ്ങനെയുണ്ട്?" അവൻ പറഞ്ഞു: "എല്ലാ നന്മകൾക്കും കാരണമാകുന്ന ആത്മാർത്ഥമായ പശ്ചാത്താപം (തൗബ) കൊണ്ട് ഞാൻ നല്ല നിലയിലാണ്."
അവൻ ചോദിച്ചു: "അപ്പോൾ എന്റെ (മറ്റേ) സഹോദരന്റെ അവസ്ഥ എങ്ങനെയുണ്ട്?" അവൻ പറഞ്ഞു: "അവൻ പുണ്യവാന്മാരായ ഇമാമുമാരോടൊപ്പമാണ്." ഞാൻ ചോദിച്ചു: "ഞങ്ങൾക്ക് പിന്നിൽ ബാക്കിയുള്ള ഞങ്ങളുടെ കാര്യം എന്താണ്?" അവൻ പറഞ്ഞു: "ആരാണോ നന്മകൾ മുൻകൂട്ടി ചെയ്തുവെക്കുന്നത്, അവൻ അത് കണ്ടെത്തും. അതിനാൽ നീ ഇവിടുന്ന് മാറ്റപ്പെടുന്നതിന് മുമ്പായി ആ അവസരം പരമാവധി പ്രയോജനപ്പെടുത്തുക."
പിറ്റേന്ന് രാവിലെ വ്യാപാരിയായ ആ സഹോദരനും ജനങ്ങളിൽ നിന്നും പൂർണ്ണമായി വിരമിച്ചു (ഐഹിക കാര്യങ്ങൾ ഉപേക്ഷിച്ചു). അദ്ദേഹം തന്റെ സമ്പത്തെല്ലാം ഓഹരി വെക്കുകയും വിറ്റഴിക്കുകയും ചെയ്തു, എന്നിട്ട് തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിലേക്ക് തിരിഞ്ഞു. പിന്നീട് അദ്ദേഹത്തിന് സൗന്ദര്യത്തിലും രൂപത്തിലും യൗവനയുക്തനായ ഒരു മകൻ ജനിച്ചു വളർന്നു. അവൻ സമ്പാദ്യങ്ങളിലേക്കും കച്ചവടത്തിലേക്കും ശ്രദ്ധ തിരിക്കുകയും അതിൽ വലിയ വിജയങ്ങൾ കൈവരിക്കുകയും ചെയ്തു. അങ്ങനെ പിതാവിന് മരണം വന്നെത്തിയപ്പോൾ അദ്ദേഹം മകനോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു: "ഞാൻ മരിച്ചാൽ നീ ഖബറുകളെക്കുറിച്ചും അവരിലുള്ളവരുടെ അവസ്ഥകളെക്കുറിച്ചും എപ്പോഴും ഓർക്കുകയും ചിന്തിക്കുകയും ചെയ്യുക.
എന്നിട്ട് എന്റെ ഖബറിന് മുകളിൽ ഈ വരികൾ എഴുതിവെക്കുക:
وَكَيْفَ يَلَذُّ العَيْشُ مَنْ هُوَ صَائِرٌ إِلَى جَدَثٍ تُبْلِي الشَّبَابَ مَنَازِلُهُ
وَيَذْهَبُ حُسْنُ الوَجْهِ مِنْ بَعْدِ ضَوْئِهِ سَرِيعاً وَيُبْلَى جِسْمُهُ وَمَفَاصِلُهُ
ഒരു ഖബറിലേക്ക് യാത്രയായിക്കൊണ്ടിരിക്കുന്ന മനുഷ്യന് എങ്ങനെയാണ് ഈ ജീവിതം ആസ്വാദ്യകരമാകുക? യൗവനം അതിന്റെ എല്ലാ വീടുകളെയും ദ്രവിപ്പിച്ചു കളയും.പ്രകാശമാനമായിരുന്ന ആ മുഖത്തിന്റെ ഭംഗി പെട്ടെന്ന് ഇല്ലാതായിപ്പോകും,അവന്റെ ശരീരവും സന്ധികളും പൂർണ്ണമായി ജീർണ്ണിച്ചു തീരുകയും ചെയ്യും."
പന്ത്രണ്ടാം അധ്യായം :- ഖബറുകളെക്കുറിച്ച് ഓർക്കുന്നതിന്റെയും, അവരുടെ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുന്നതിന്റെയും, ഇതിൽ മുൻഗാമികളുടെ (സലഫുകളുടെ) അവസ്ഥകൾ ഓർമ്മിപ്പിക്കുന്നതിന്റെയും പുണ്യത്തെക്കുറിച്ച്.
ഇമാം അഹ്മദ്, തിർമിദി, ഹാകിം എന്നിവർ ഇബ്നു മസൂദ് (റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു; നബി ﷺ അരുളി:"നിങ്ങൾ അല്ലാഹുവിനോട് യഥാർത്ഥ രീതിയിൽ ലജ്ജിക്കുക."
അപ്പോൾ അവർ (സ്വഹാബികൾ) പറഞ്ഞു: "അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ഞങ്ങൾ ലജ്ജിക്കുന്നുണ്ട്."
നബി ﷺ പറഞ്ഞു: "അങ്ങനെയല്ല, അല്ലാഹുവിനോട് യഥാർത്ഥ രീതിയിൽ ലജ്ജിക്കുക എന്നാൽ: തലയെയും അതിൽ അടങ്ങിയിരിക്കുന്നവയെയും (ചിന്ത, കണ്ണ്, നാക്ക്, ചെവി) കാത്തുസൂക്ഷിക്കലാകുന്നു. വയറിനെയും അത് ഉൾക്കൊള്ളുന്നവയെയും (ഭക്ഷണം, വികാരങ്ങൾ) കാത്തുസൂക്ഷിക്കലാകുന്നു. മരണത്തെയും മണ്ണടിയുന്നതിനെയും ഓർക്കലാകുന്നു. പരലോകം ആഗ്രഹിക്കുന്നവൻ ഇഹലോകാലങ്കാരങ്ങളെ വെടിയുന്നതാണ്. ആർ ഇതൊക്കെ ചെയ്യുന്നുവോ, അവൻ അല്ലാഹുവിനോട് യഥാർത്ഥ രീതിയിൽ ലജ്ജിച്ചിരിക്കുന്നു."
കൂടാതെ, ഇതേ ആശയത്തിൽ ആയിഷ (റ) നിവേദനം ചെയ്ത ഹദീസ് ത്വബ്റാനി ഉദ്ധരിക്കുന്നുണ്ട്. നബി ﷺ മിമ്പറിൽ വെച്ച് ജനങ്ങൾക്ക് ചുറ്റും ഇരുന്നുകൊണ്ട് ഇത് പറയുകയും, അതിൽ "ഖബറുകളെയും മണ്ണടിയുന്നതിനെയും അവൻ ഓർക്കട്ടെ" എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്തു. അവർ മിമ്പറിന് ചുറ്റുമുള്ളത് കേൾക്കുന്നത് വരെ."
ഇമാം തിർമിദി തന്റെ 'കിതാബു സ്വിഫത്തിൽ ഖിയാമ'യിൽ (ഹദീസ് നമ്പർ: 2575) ഇത് ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ ഇമാം അഹ്മദ് തന്റെ മുസ്നദിലും, ഇമാം ഹാകിം മുസ്തദ്റകിലും, സുയൂത്വി ജാമിഉസ്സഗീറിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇമാം തിർമിദി ഇതിനെ 'ഗരീബ്' (അപൂർവ്വം) ആയ ഹദീസായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇതിന്റെ പരമ്പരയിലുള്ള 'അബാൻ ബിൻ ഇസ്ഹാഖ്', 'സ്വബാഹ്' എന്നിവരെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അബാൻ ബിൻ ഇസ്ഹാഖിനെ ഇമാം അസ്ദി ഉപേക്ഷിക്കപ്പെട്ടവനായി കരുതുമ്പോൾ, ഇബ്നു മിർറ അദ്ദേഹത്തെ വിശ്വസ്തനായി കണക്കാക്കുന്നു.
കൂടാതെ, ഇമാം തിർമിദിയും ഹാകിമും അസ്മാഅ് ബിൻത് ഉമൈസ് (റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു; നബി ﷺ അരുളി: "അഹങ്കരിക്കുകയും അതിരുവിടുകയും, പരമോന്നതനും മഹാനുമായവനെ (അല്ലാഹുവിനെ) വിസ്മരിക്കുകയും ചെയ്ത ദാസൻ എത്ര ചീത്ത! ഗർവ്വ് കാണിക്കുകയും അക്രമം പ്രവർത്തിക്കുകയും, പരമാധികാരിയായ അത്യുന്നതനെ വിസ്മരിക്കുകയും ചെയ്ത ദാസൻ എത്ര ചീത്ത! (ദുൻയാവിൽ) മുഴുകുകയും അശ്രദ്ധനാവുകയും, ഖബറുകളെയും ജീർണ്ണിച്ചു മണ്ണടിയുന്നതിനെയും വിസ്മരിക്കുകയും ചെയ്ത ദാസൻ എത്ര ചീത്ത! അതിക്രമം കാണിക്കുകയും പരിധി ലംഘിക്കുകയും, തുടക്കത്തെയും (സൃഷ്ടിപ്പ്) ഒടുക്കത്തെയും (മരണം/പരലോകം) വിസ്മരിക്കുകയും ചെയ്ത ദാസൻ എത്ര ചീത്ത! ദീൻ (മതം) വിറ്റ് ദുൻയാവ് (ഭൗതിക ലോകം) നേടിയ ദാസൻ എത്ര ചീത്ത! സംശയകരമായ കാര്യങ്ങൾ ചെയ്ത് ദീനിനെ വഞ്ചിച്ച ദാസൻ എത്ര ചീത്ത! തന്നെ നയിക്കാൻ ദുരാഗ്രഹത്തെ അനുവദിച്ച ദാസൻ എത്ര ചീത്ത! തരംതാഴ്ത്തുന്ന തന്നിഷ്ടങ്ങൾക്ക് കീഴ്പ്പെട്ട ദാസൻ എത്ര ചീത്ത!"
ഇബ്നു അബിദ് ദുൻയാ തന്റെ സനദോടെ ളഹ്ഹാക്കിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ സാഹിദ് (ഭൗതികവിരക്തൻ) ആരാണ്?" നബി ﷺ പറഞ്ഞു: "ഖബറിനെയും മണ്ണടിയുന്നതിനെയും വിസ്മരിക്കാതിരിക്കുകയും, ഇഹലോകത്തിന്റെ അലങ്കാരങ്ങളെ വെടിയുകയും, ശാശ്വതമായതിനെ (പരലോകം) താൽക്കാലികമായതിനേക്കാൾ (ദുൻയാവ്) മുൻഗണന നൽകി തിരഞ്ഞെടുക്കുകയും ചെയ്യുന്നവനാണ്."നശിച്ചുപോകുന്നതിനേക്കാൾ അവശേഷിക്കുന്നതിന് മുൻഗണന നൽകുകയും, നാളത്തെ ദിവസം തന്റെ ദിവസങ്ങളിൽ പെട്ടതാണെന്ന് കൂട്ടാതിരിക്കുകയും, തന്നത്താൻ ഖബറളികളിൽ ഒരാളായി എണ്ണുകയും ചെയ്യുന്നവനാണ്."
ഇമാം തിർമിദി, ഇബ്നു ഉമർ (റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ ﷺ എന്റെ ചുമലിൽ പിടിച്ചുകൊണ്ട് ഇപ്രകാരം അരുളി:"നീ ഇഹലോകത്തിൽ ഒരു അന്യനെപ്പോലെയോ അല്ലെങ്കിൽ വഴിപോക്കനെപ്പോലെയോ ആകുക, നിന്റെ മനസ്സിനെ ഖബറളികളിൽ ഒന്നായി നീ എണ്ണുകയും ചെയ്യുക." (ഇതിന്റെ ആദ്യഭാഗം ഇമാം ബുഖാരിയും ഉദ്ധരിച്ചിട്ടുണ്ട്).
ഇബ്നു അബിദ് ദുൻയാ തന്റെ സനദോടെ അബൂ സുരൈഹ് അശ്ശാമിൽ നിന്ന് നിവേദനം ചെയ്യുന്നു: ഉമർ ബിൻ അബ്ദിൽ അസീസ് തന്റെ സദസ്യരിലൊരാളോട് പറഞ്ഞു: "ഹേ ഇന്ന ആളേ, ആലോചിച്ചു കാടുകയറി ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല." അപ്പോൾ അയാൾ ചോദിച്ചു: "അമീറുൽ മുഅ്മിനീൻ, എന്തിനെക്കുറിച്ചാണ് അങ്ങ് ചിന്തിച്ചത്?" അദ്ദേഹം പറഞ്ഞു:
"ഖബറിനെക്കുറിച്ചും അതിൽ വസിക്കുന്നവനെക്കുറിച്ചും! മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഖബറിലുള്ള ആ മയ്യിത്തിനെ നീ കാണുകയാണെങ്കിൽ, മുൻപ് അവനോട് അടുപ്പം കാണിച്ചിരുന്ന ഇണക്കമെല്ലാം മാറി നീ അവനെ വെറുത്തുപോകും. പ്രാണികളും പുഴുക്കളും അരിച്ചുകളിക്കുന്ന, ചലമൊഴുകുന്ന, പുഴുക്കൾ തുളച്ചു കയറിയ ഒരു വീടായി അതിനെ നീ കാണും. അവന്റെ മനോഹരമായ രൂപവും സുഗന്ധവും വസ്ത്രത്തിന്റെ വെണ്മയുമെല്ലാം മാറി ദുർഗന്ധം വമിക്കുന്നതായി നീ കാണും." ഇത് പറഞ്ഞതിന് ശേഷം അദ്ദേഹം (ഉമർ ബിൻ അബ്ദിൽ അസീസ്) ഒരു ദീർഘനിശ്വാസത്തോടെ ബോധരഹിതനായി വീണു.
മുഹമ്മദ് ബിൻ കഅ്ബ് അൽ-ഖുറദ്വിയിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: എന്നെ ഉമർ ബിൻ അബ്ദിൽ അസീസിന്റെ അടുത്തേക്ക് ആളയച്ചു വരുത്തി. ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഹേ ഇബ്നു കഅ്ബ്, മദീനയിൽ വെച്ച് എന്നെ നോക്കിയിരുന്നതുപോലെയല്ലല്ലോ നീ ഇപ്പോൾ നോക്കുന്നത്?" ഞാൻ പറഞ്ഞു: "അതേ, അമീറുൽ മുഅ്മിനീൻ! അങ്ങയുടെ നിറം മാറിപ്പോയതും ശരീരം മെലിഞ്ഞതുമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്." അപ്പോൾ അദ്ദേഹം പറഞ്ഞു:
"ഹേ ഇബ്നു കഅ്ബ്! മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഖബറിൽ വെച്ച് എന്നെ നീ കാണുകയാണെങ്കിൽ നിന്റെ അവസ്ഥ എന്തായിരിക്കും? എന്റെ ഇരു കണ്ണുകളും കവിളിലേക്ക് ഒലിച്ചിറങ്ങുകയും, മൂക്കിലൂടെ ചലവും പുഴുക്കളും പുറത്തുവരികയും ചെയ്യുന്ന അവസ്ഥയിൽ നീ എന്നെ കണ്ടാൽ ഇപ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ നീ എന്നെ തിരിച്ചറിയാതെ വെറുത്തുപോകും!"
വഹ്ബ് ബിൻ അൽ-വർദിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ഫഖീഹ് (നിയമജ്ഞൻ) ഉമർ ബിൻ അബ്ദിൽ അസീസിന്റെ അടുക്കൽ പ്രവേശിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ (ഉമർ ബിൻ അബ്ദിൽ അസീസിന്റെ) അവസ്ഥ കണ്ട് അത്ഭുതപ്പെട്ട് ആ മനുഷ്യൻ പറഞ്ഞു: "സുബ്ഹാനല്ലാഹ്! ഞങ്ങളിൽ നിന്ന് പിരിഞ്ഞതിന് ശേഷം അങ്ങേക്ക് ഇത്രമേൽ മാറ്റം സംഭവിച്ചുവോ? കാര്യങ്ങൾ അത്രത്തോളം വ്യക്തമായിക്കഴിഞ്ഞോ?" അപ്പോൾ ഉമർ ബിൻ അബ്ദിൽ അസീസ് പറഞ്ഞു: "കാര്യങ്ങൾ ഇതിനേക്കാൾ എത്രയോ വലുതാണ്..."
അദ്ദേഹം പറഞ്ഞു: ഹേ ഇന്ന ആളേ, മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഞാൻ ഖബറിലേക്ക് പ്രവേശിപ്പിക്കപ്പെട്ട നിലയിൽ നീ എന്നെ കണ്ടാൽ എങ്ങനെയുണ്ടാകും? എന്റെ രണ്ട് കണ്ണുകളും പുറത്തേക്ക് ചാടി കവിളുകളിലൂടെ ഒലിച്ചിറങ്ങിയിട്ടുണ്ടാകും, ചുണ്ടുകൾ ചുരുണ്ട് പല്ലുകൾ പുറത്തുകാട്ടിയിട്ടുണ്ടാകും, വായ തുറന്നുപോയിട്ടുണ്ടാകും, വയർ വീർത്തുപൊന്തിയിട്ടുണ്ടാകും, നെഞ്ച് മേലോട്ട് ഉയർന്നിട്ടുണ്ടാകും, മലദ്വാരത്തിലൂടെ ചലം പുറത്തുവരുന്നുണ്ടാകും."
ശൈബ ബിൻ അബീ ഹംസയിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഉമർ ബിൻ അബ്ദിൽ അസീസ് ശാമിലെ (സിറിയ) ചില നഗരങ്ങളിലേക്ക് ഇപ്രകാരം എഴുതി: "അമ്മാ ബഅ്ദ് (തുടർന്ന് പറയട്ടെ): മണ്ണിൽ ആദം സന്തതികളുടെ ശരീരത്തിന് എത്രയധികം ഭക്ഷണങ്ങളുണ്ട്! പുഴുക്കൾക്ക് തുളച്ചുകയറാൻ അതിൽ എത്രയധികം വഴികളുണ്ട്! ജനങ്ങളേ, ഞാനും നിങ്ങളും അല്ലാഹുവെ ഭയപ്പെടണമെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു — അല്ലാഹുവിന്റെ മുന്നിൽ ഹാജരാക്കപ്പെടുന്ന ആ ദിവസത്തെ."
അബൂ നുഐം അൽ-ഹാഫിള് തന്റെ സനദോടെ നിവേദനം ചെയ്യുന്നു: ഉമർ ബിൻ അബ്ദിൽ അസീസ് ഒരിക്കൽ തന്റെ കുടുംബത്തിൽപ്പെട്ട ഒരാളുടെ ജനാസയെ (മൃതദേഹം) അനുഗമിച്ചു. ശേഷം അദ്ദേഹം തന്റെ കൂട്ടുകാരിലേക്ക് തിരിഞ്ഞ് അവർക്ക് ഉപദേശം നൽകി. അദ്ദേഹം ഇഹലോകത്തെക്കുറിച്ച് സംസാരിക്കുകയും അതിനെ ആക്ഷേപിക്കുകയും ചെയ്തു. ഭൗതിക സുഖങ്ങളിൽ മുഴുകിയ ജനങ്ങളെയും അവർക്ക് ശേഷം ഖബറുകളിൽ അവർക്ക് സംഭവിക്കുന്ന കാര്യങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഇപ്രകാരമുണ്ടായിരുന്നു:
"നിങ്ങൾ ഖബറിടങ്ങൾക്ക് മുകളിലൂടെ പോവുകയാണെങ്കിൽ അവരെ വിളിച്ചു ചോദിക്കുക — നിങ്ങൾ വിളിക്കുന്നവരാണെങ്കിൽ. അവരുടെ സൈന്യത്തിനരികിലൂടെ നടക്കുക, അവരുടെ വീടുകൾ പരസ്പരം എത്രയടുത്ത് കിടക്കുന്നു എന്ന് നോക്കുക! അവരുടെ സമ്പന്നരോട് ചോദിക്കുക: അവന്റെ സമ്പാദ്യത്തിൽ നിന്ന് ഇനി എന്താണ് ബാക്കിയുള്ളത്? അവരുടെ ദരിദ്രനോട് ചോദിക്കുക: അവന്റെ ദാരിദ്ര്യത്തിൽ നിന്ന് ഇനി എന്താണ് ബാക്കിയുള്ളത്?
അവരോട് ചോദിക്കുക: അവർ സംസാരിച്ചിരുന്ന ആ നാവുകളെവിടെ? അവർ ആനന്ദം കണ്ടെത്തിയിരുന്ന ആ കണ്ണുകളെവിടെ? അവരോട് ചോദിക്കുക: ആ നേർത്ത ചർമ്മങ്ങൾക്കും, സുന്ദരമായ മുഖങ്ങൾക്കും, മൃദുലമായ ശരീരങ്ങൾക്കും കഫൻ പുതപ്പിനടിയിൽ വെച്ച് പുഴുക്കൾ എന്താണ് ചെയ്തതെന്ന്! അവരുടെ താടിയെല്ലുകളെ പുഴുക്കൾ തിന്നുതീർത്തു, മുഖങ്ങളുടെ ഭംഗി മായ്ച്ചുകളഞ്ഞു, നട്ടെല്ലുകൾ തകർത്തു, ശരീരഭാഗങ്ങൾ കഷ്ണം കഷ്ണമാക്കി കീറിമുറിച്ചു.
എവിടെ അവരുടെ സേവകരും അടിമകളും? എവിടെ അവർ ഒരുക്കിവെച്ച സമ്പാദ്യങ്ങളും ഖജനാവുകളും? അവർ ഒരിക്കലും ഇവിടെ കിടക്ക വിരിച്ചിട്ടില്ല, ഇവിടെ ചാരിയിരിക്കാൻ തലയിണകൾ വെച്ചിട്ടില്ല, അവർ ഇവിടെ മരങ്ങൾ നട്ടിട്ടില്ല, തോട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. അവർക്ക് ലഹ്ദിൽ (ഖബർക്കുഴിയിൽ) സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? അവർക്ക് ഇരുളടഞ്ഞ ആ ഇരുട്ടറയിൽ രാവും പകലും സമമല്ലേ? അവർക്കും അവരുടെ കർമ്മങ്ങൾക്കും ഇടയിൽ ഒരു തടസ്സം സൃഷ്ടിക്കപ്പെട്ടിട്ടില്ലേ? അവർ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുപോയില്ലേ?
എത്രയോ സുകൃതം ചെയ്തവരും സുഖലോലുപരായി ജീവിച്ചവരുമായ ആളുകളുടെ മുഖങ്ങളാണ് ഇന്ന് ജീർണ്ണിച്ചുപോയത്! അവരുടെ കഴുത്തുകൾ ശരീരത്തിൽ നിന്ന് വേർപെട്ടു, സന്ധികൾ അറ്റുപോയി, കൺതടങ്ങളിൽ നിന്ന് കണ്ണുകൾ ഒലിച്ചിറങ്ങി, വായകൾ രക്തവും ചലവും കൊണ്ട് നിറഞ്ഞു, അവരുടെ ശരീരങ്ങളിൽ ഭൂമിയിലെ ഇഴജന്തുക്കൾ അരിച്ചുകയറി അവരുടെ അവയവങ്ങളെ വേർപെടുത്തി.
അധികം വൈകാതെ അവരുടെ അസ്ഥികൾ ദ്രവിച്ചുപോയി, അവർ മനോഹരമായ തോട്ടങ്ങളോട് വിടപറഞ്ഞു. വിശാലമായ കൊട്ടാരങ്ങളിൽ നിന്ന് അവർ ഇടുങ്ങിയ ഖബറുകളിലേക്ക് വന്നു. അവരുടെ ഭാര്യമാർ വേറെ കല്യാണം കഴിച്ചു, അവരുടെ മക്കൾ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു, അവരുടെ വീടുകളും സ്വത്തുക്കളും ബന്ധുക്കൾക്കിടയിൽ വീതം വെക്കപ്പെട്ടു! അവരിൽ ചിലർക്ക് അവരുടെ ഖബറുകൾ അല്ലാഹു വിശാലമാക്കിക്കൊടുക്കുകയും വലിയ അനുഗ്രഹങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഹേ നാളത്തെ ഖബറിലെ അന്തേവാസീ! ദുൻയാവിൽ നിന്നെ വഞ്ചിച്ചതാര്? നിന്റെ വിശാലമായ വീടും ഒഴുകുന്ന അരുവികളും എവിടെപ്പോയി? നിന്റെ മരങ്ങളിലെ കായ്കനികൾ എവിടെ? നിന്റെ പട്ടുതുണികളും വസ്ത്രങ്ങളും എവിടെ? നിന്റെ സുഗന്ധദ്രവ്യങ്ങൾ എവിടെ? നിന്റെ വേനൽക്കാല വസ്ത്രങ്ങളും ശീതകാല വസ്ത്രങ്ങളും എവിടെ?..."
നിന്റെ ശീതകാലത്തിനായി നീ എന്ത് ഒരുക്കിവെച്ചു? മരണം വന്നെത്തിയപ്പോൾ അവൻ എത്രമാത്രം നിസ്സഹായനായിപ്പോയി എന്ന് നീ കണ്ടില്ലേ? അവന് തന്റെ നാശത്തെ തടയാൻ കഴിഞ്ഞില്ല. അവൻ വിയർപ്പിൽ കുളിച്ചു, ദാഹം കൊണ്ട് ചുണ്ടുകൾ നനച്ചു, മരണത്തിന്റെ പിടച്ചിലുകളിലും അതിന്റെ വേദനകളിലും അവൻ കിടന്നുരുണ്ടു. ആകാശത്തുനിന്ന് അല്ലാഹുവിന്റെ കൽപ്പന വന്നെത്തി. അലംഘനീയമായ വിധിയും തീരുമാനവും നടപ്പിലായി.
എത്രയോ ദൂരെയാണ് കാര്യങ്ങൾ! ഹേ മരിച്ചവന്റെ കണ്ണുകൾ അടച്ച പിതാവേ, സഹോദരാ, മകനേ! ഹേ മയ്യിത്ത് കുളിപ്പിച്ചവനേ, കഫൻ പുതപ്പിച്ചവനേ! ഹേ അവനെ ഖബറിലേക്ക് ഇറക്കി തിരിച്ചുപോന്നവനേ! എനിക്കറിയാമായിരുന്നെങ്കിൽ, നിന്റെ രണ്ട് കവിളുകളിൽ ഏതാണ് ആദ്യം ദ്രവിക്കാൻ തുടങ്ങിയത്? വിനാശത്തിന്റെ ഈ താഴ്‌വരയിൽ മരിച്ചവർക്കൊപ്പം നീയും ആയിത്തീർന്നിരിക്കുന്നു. എനിക്കറിയാമായിരുന്നെങ്കിൽ, ഈ ദുൻയാവിൽ നിന്ന് പുറത്തുകടക്കുമ്പോൾ മരണദൂതൻ എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കുക? എന്റെ റബ്ബിന്റെ സന്ദേശവുമായി അദ്ദേഹം എനിക്ക് എന്തായിരിക്കും കൊണ്ടുവരിക?"
അതിനുശേഷം അദ്ദേഹം (ഉമർ ബിൻ അബ്ദിൽ അസീസ്) അവിടെനിന്ന് തിരിച്ചുപോന്നു. അതിനുശേഷം ഒരു വെള്ളിയാഴ്ച കൂടിയല്ലാതെ അദ്ദേഹം ജീവിച്ചിരുന്നില്ല.
അദ്ദേഹം തന്റെ ജീവിതത്തിലെ അവസാനത്തെ ഖുതുബയിൽ (പ്രസംഗം) ഇപ്രകാരം പറഞ്ഞതായി പല പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: "ജനങ്ങളേ, നശിച്ചുപോയവരുടെ അവശേഷിപ്പുകളിലാണ് നിങ്ങളുള്ളതെന്ന് നിങ്ങൾ കാണുന്നില്ലേ? നിങ്ങൾക്ക് ശേഷം വരുന്നവർ അത് കൈക്കലാക്കും. അങ്ങനെ എല്ലാവരും ഉത്തമനായ അനന്തരാവകാശിയുടെ (അല്ലാഹുവിന്റെ) അടുക്കലേക്ക് മടങ്ങും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മരണമടഞ്ഞ ഒരാളെ നിങ്ങൾ യാത്രയാക്കുന്നുണ്ട്. അവന്റെ കാലാവധി പൂർത്തിയായിരിക്കുന്നു. നിങ്ങൾ അവനെ ഭൂമിയുടെ പിളർപ്പിലേക്ക് (ഖബറിലേക്ക്) തള്ളുന്നു. അവിടെ അവന് വിരിപ്പുകളോ തലയണകളോ ഇല്ല. പ്രിയപ്പെട്ടവരോട് അവൻ വിടപറഞ്ഞു, ഭൗതിക ബന്ധങ്ങളെല്ലാം അറ്റുപോയി, അവൻ മണ്ണിൽ വസിക്കുന്നു, വിചാരണയെ അഭിമുഖീകരിക്കുന്നു. താൻ പിന്നിൽ വിട്ടേച്ചുപോന്ന സമ്പാദ്യങ്ങളിൽ നിന്ന് അവൻ ഐശ്വര്യവാനാണ് (അതൊന്നും അവന് ആവശ്യമില്ല), താൻ മുൻകൂട്ടി ചെയ്തുവെച്ച കർമ്മങ്ങളിലേക്ക് അവൻ ദരിദ്രനുമാണ്."
അദ്ദേഹം ഈ കവിതകൾ ചൊല്ലാറുണ്ടായിരുന്നു:
مَنْ كَانَ حِينَ تُصِيبُ الشَّمْسُ جَبْهَتَهُ أَوِ الْغُبَارُ يُخَالِفُ الشَّيْنَ وَالشَّعَثَا
وَيَأْلَفُ الظِّلَّ كَيْ تَبْقَى بَشَاشَتُهُ فَكَيْفَ يَسْكُنُ يَوْمًا رَاغِمًا جَدَثَا
فِي ظِلِّ مَقْبَرَةٍ غَبْرَاءَ مُظْلِمَةٍ يُطِيلُ تَحْتَ الثَّرَى فِي غَمِّهِ اللَّبَثَا
تَجَهَّزِي بِجِهَازٍ تُبْلَغِينَ بِهِ يَا نَفْسُ قَبْلَ الرَّدَى لَمْ تُخْلَقِي عَبَثَا
"സൂര്യപ്രകാശം തന്റെ നെറ്റിയിൽ തട്ടുമ്പോഴേക്കും,അല്ലെങ്കിൽ മുഖത്ത് പൊടിപടലങ്ങൾ ഏൽക്കുമ്പോഴേക്കും അതിനെ വെറുക്കുന്നവൻ; തന്റെ ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ തണലിനെ ഇഷ്ടപ്പെടുന്നവൻ;അവൻ എങ്ങനെയായിരിക്കും ഒരു ദിവസം വെറുപ്പോടെ ഖബറിലെ മണ്ണിൽ വസിക്കുക? ഇരുളടഞ്ഞതും പൊടിനിറഞ്ഞതുമായ ഒരു ഖബറിന്റെ തണലിൽ,മൺകൂനകൾക്കടിയിൽ അവൻ ദീർഘകാലം കഴിയേണ്ടിവരും.
ഹേ മനുഷ്യാ! മരണത്തിന് മുൻപായി നീ ഒരുക്കങ്ങൾ നടത്തുക, കാരണം നിന്നെ അനാവശ്യമായിട്ടല്ല സൃഷ്ടിച്ചിരിക്കുന്നത്."
ഇബ്നു അബിദ് ദുൻയാ മുഹമ്മദ് ബിൻ വാസിഇൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ബിലാൽ ബിൻ അബീ ബുർദയുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹം വിധിയെക്കുറിച്ച് (ഖദ്ർ) ചോദിച്ചു. അപ്പോൾ മുഹമ്മദ് ബിൻ വാസിഅ് പറഞ്ഞു: "നിന്റെ അയൽക്കാരായ ഖബറാളികളെക്കുറിച്ച് ചിന്തിക്കുക, വിധിയെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും നിനക്ക് അതിൽ വലിയ പാഠമുണ്ട്."
സാഹിദായ മുഗീഥ് അൽ-അസ്‌വദ് പറഞ്ഞു: "നിങ്ങൾ എല്ലാ ദിവസവും ഖബറുകൾ സന്ദർശിക്കുക, അത് നിങ്ങളുടെ ചിന്തയെ ഉണർത്തും."
നസ്ർ ബിൻ അൽ-മുൻദിർ തന്റെ സഹോദരങ്ങളോട് പറഞ്ഞു: "നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് നിങ്ങൾ പരലോകം സന്ദർശിക്കുക. വരാനിരിക്കുന്ന ആ വിചാരണാ ദിവസത്തെ നിങ്ങളുടെ മനസ്സുകൊണ്ട് ദർശിക്കുക. ഖബറിലെ ആ അവസ്ഥയെ ഹൃദയത്തിൽ കാണുക. അത് തീർച്ചയായും സംഭവിക്കാനിരിക്കുന്ന കാര്യമാണെന്ന് മനസ്സിലാക്കുക. അപ്പോൾ ഏതൊരു മനുഷ്യനും തനിക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കുകയും ദോഷകരമായവയിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യും."
അഹ്മദ് ബിൻ അബിൽ ഹവാരി പറഞ്ഞു: മുളർ ബിൻ ഈസ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:"തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് ഖബറുകളിലുള്ള തങ്ങളുടെ സഹോദരങ്ങളെ സന്ദർശിച്ച ഒരു ജനതയോട് അല്ലാഹു കരുണ കാണിക്കട്ടെ. അവർ തങ്ങളുടെ വീടുകളിൽ ആയിരിക്കുമ്പോൾ തന്നെ, തങ്ങളുടെ ചിന്തകൾ കൊണ്ട് ആ ഖബറാളികളുടെ അവസ്ഥകളിലേക്ക് തിരിയുന്നവരാണ്.
"അബ്ദുല്ലാഹ് ബിൻ അൽ-മുബാറകിൽ നിന്ന് നിവേദനം; ഒരു മനുഷ്യൻ ഒരു ഖബറിടത്തിനും ചപ്പുചവറുകൾ കുന്നുകൂടിയ ഒരിടത്തിനും (കുപ്പത്തൊട്ടി) ഇടയിലൂടെ കടന്നുപോയ ഒരു സന്യാസിയെ (റാഹിബ്) കണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു:"ഹേ സന്യാസീ! ദുൻയാവിലെ രണ്ട് വലിയ നിധികൾക്കരികിലാണ് നീ ഇപ്പോൾ നിൽക്കുന്നത്, നിനക്ക് ഇതിൽ വലിയൊരു പാഠമുണ്ട്; ഒന്ന് സമ്പത്തിന്റെ നിധിയും (കുപ്പത്തൊട്ടി - ഇഹലോക സുഖങ്ങളുടെ ഒടുക്കം), മറ്റൊന്ന് മനുഷ്യരുടെ നിധിയുമാണ് (ഖബറിടം).
"ഇബ്നു അബിദ് ദുൻയാ മുഹമ്മദ് അസ്സ്വബ്ഗിയുടേതായി ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഗന്നാം ബിൻ അലി തന്റെ കൂട്ടുകാരോടൊപ്പമിരിക്കെ പെട്ടെന്ന് വിറപൂണ്ടു. അപ്പോൾ അവരിലൊരാൾ ചോദിച്ചു: "താങ്കൾക്ക് എന്തുപറ്റി?" അദ്ദേഹം പറഞ്ഞു: "ഞാൻ ഖബർക്കുഴിയെ (ലഹ്ദ്) കുറിച്ച് ഓർത്തുപോയി."അദ്ദേഹം പറഞ്ഞു: മുഹമ്മദ് ബിൻ അഹ്മദ് ഞങ്ങൾക്ക് ഹദീസ് വിവരിച്ചുതന്നു, ഹിശാം അദ്ദസ്തവാഈ പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: "മയ്യിത്തിനെ കഫൻ പുതപ്പുകളിൽ കാണുമ്പോൾ ഞാൻ എന്റെ സ്വന്തം ആത്മാവിനെത്തന്നെ ഉപദേശിക്കാറുണ്ട്.
"ഇബ്നുൽ മുബാറകിന്റേതായി ഉദ്ധരിക്കപ്പെടുന്ന കവിതാ ശകലങ്ങൾ
إِنَّ الَّذِي دَفَنَ الأَبَاعِدَ وَالأَقْرَبِينَ صَاعِدًا فَصَاعِدَا
عَسَاكَ يَوْمًا تَذْكُرُ المَلاحِدَا يَا مَنْ يَرْمِي أَنْ يَكُونَ خَالِدَا
شَرِبْتَ فَاعْلَمْهُ حَدِيدًا بَارِدًا لا بُدَّ تَلْقَى طَيِّبًا وَزَائِدَا
"അകന്നവരും അടുത്തവരുമായ ബന്ധുക്കളെ ഒന്നൊന്നായി ഖബറടക്കിയവനേ...എന്നെന്നും ഇവിടെ ജീവിക്കാമെന്ന് വ്യാമോഹിക്കുന്നവനേ, നീയും ഒരുനാൾ ആ ഖബർക്കുഴികളെ ഓർക്കുന്ന ദിവസം വന്നേക്കാം.നീ കുടിക്കുന്നത് തണുത്ത ഇരുമ്പാണെന്ന് (മരണത്തിന്റെ കയ്പ്പ്) അറിഞ്ഞിരിക്കുക, നീ ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം നീ തീർച്ചയായും അഭിമുഖീകരിക്കേണ്ടി വരും.
"ഇബ്നു അബിദ് ദുൻയാ ഉദ്ധരിച്ച മറ്റ് കവിതാ ശകലങ്ങൾഅദ്ദേഹം പറഞ്ഞു: ഹുസൈൻ ബിൻ അബ്ദിർ റഹ്മാൻ എനിക്ക് ഈ വരികൾ ചൊല്ലിത്തന്നു:
لِيَبْكِ لِأَهْوَالِ القِيَامَةِ مَنْ بَكَى وَلا تَنْسَيَنَّ القَبْرَ يَوْمًا وَلا البِلَى
كَفَى حُزْنًا يَوْمًا تَرَى فِيهِ مُكْرَمًا كَرَامَتُهُ أَنْ يَرْتَدُوا جِسْمَهُ الثَّرَى
കരയുന്നവൻ ഖിയാമത്ത് നാളിലെ ഭയപ്പാടുകളെ ഓർത്ത് കരയട്ടെ. ഖബറിനെയും മണ്ണടിയുന്നതിനെയും നീ ഒരുനാളും മറക്കാതിരിക്കുക.ആദരിക്കപ്പെട്ടിരുന്ന ഒരു മനുഷ്യന്റെ ശരീരം മണ്ണിൽ പൊതിയപ്പെടുന്നതും, ആ മണ്ണിനെ പുതപ്പാക്കേണ്ടി വരുന്നതുമായ അവസ്ഥയേക്കാൾ വലിയൊരു ദുഃഖം കാണാനുണ്ടോ?"
പതിമൂന്നാം അധ്യായം :- ഖബറുകളെക്കൊണ്ട് ഉപദേശം ഉൾക്കൊള്ളുന്നതിനെക്കുറിച്ചും, അതിനെക്കുറിച്ച് മുൻഗാമികളായ സജ്ജനങ്ങളിൽ (സലഫുസ്സ്വാലിഹീങ്ങൾ) നിന്ന് വന്നിട്ടുള്ള കവിതകളും പ്രഭാഷണങ്ങളും ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത വചനങ്ങളെ ഓർമ്മിപ്പിക്കുന്നതിനെക്കുറിച്ച്.
ഇമാം ഔസാഈ, യഹ്‌യ ബിൻ അബീ കസീറിൽ നിന്ന് നിവേദനം ചെയ്യുന്നു; അബൂബക്കർ സിദ്ദീഖ് (റ) തന്റെ ഖുതുബയിൽ (പ്രസംഗത്തിൽ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "സുന്ദരമായ മുഖമുള്ളവരും തങ്ങളുടെ യൗവനത്തിൽ അഹങ്കരിച്ചിരുന്നവരുമായ ആളുകൾ എവിടെപ്പോയി? യുദ്ധക്കളങ്ങളിൽ വിജയം മാത്രം വരിച്ചിരുന്ന ആ യോദ്ധാക്കൾ എവിടെ? നഗരങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് ചുറ്റും വലിയ മതിലുകൾ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തവർ എവിടെ? അവരെയെല്ലാം കാലം തകിടം മറിച്ചു, അവർ ഖബറുകളിലെ ഇരുട്ടറകളിൽ ചെന്നെത്തി. വേഗമാകട്ടെ! വേഗമാകട്ടെ! രക്ഷപ്പെടൂ! രക്ഷപ്പെടൂ!"
ഇബ്നു അബി ദുൻയാ, ഹസൻ (ബസരി) യിൽ നിന്ന് നിവേദനം ചെയ്യുന്നു; ഒരിക്കൽ ഒരു യുവാവ് മനോഹരമായൊരു വസ്ത്രവും ധരിച്ച് അദ്ദേഹത്തിന്റെ അരികിലൂടെ നടന്നുപോയി. അവൻ തന്റെ യൗവനത്തിലും ഭംഗിയിലും അഹങ്കരിക്കുന്നതായി കണ്ടപ്പോൾ ഹസൻ ബസരി പറഞ്ഞു: "ഹേ ആദം സന്തതീ, സ്വന്തം യൗവനത്തിൽ അഹങ്കരിക്കുന്നവനേ, നിന്റെ ഭംഗിയിൽ മയങ്ങിയവനേ! നിന്റെ ശരീരം ഖബറിൽ മറമാടപ്പെടുകയും നിന്റെ കർമ്മങ്ങളെ നീ അഭിമുഖീകരിക്കുകയും ചെയ്യുന്നത് പോലെയാണ് (നിന്റെ അവസ്ഥ). കഷ്ടം! നിന്റെ ഹൃദയത്തെ നീ സൂക്ഷിക്കുക, കാരണം അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് ആഗ്രഹിക്കുന്നത് അവരുടെ ഹൃദയങ്ങളുടെ നന്മയാണ്."
അബ്ദുള്ളാഹ് ബിൻ അൽ-ഈസാറിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ആദം സന്തതിക്ക് രണ്ട് വീടുകളുണ്ട്; ഒരു വീട് ഭൂമിയുടെ പുറത്തും (ദുൻയാവ്) മറ്റൊരു വീട് ഭൂമിയുടെ ഉള്ളിലുമാണ് (ഖബർ). ഭൂമിയുടെ പുറത്തുള്ള വീടിനെ അവൻ മനോഹരമാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. അതിൽ വടക്കോട്ടും തെക്കോട്ടുമെല്ലാം വാതിലുകൾ വെക്കുന്നു. ശീതകാലത്തിനും വേനൽക്കാലത്തിനുമായി അവൻ അവിടെ സൗകര്യങ്ങൾ ഒരുക്കുന്നു. എന്നാൽ, ഭൂമിയുടെ ഉള്ളിലുള്ള വീടിനെ (ഖബർ) അവൻ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഒരിക്കൽ ഒരാൾ മറ്റൊരുവനോട് ചോദിച്ചു: "നീ ഇത്രയധികം അലങ്കരിച്ച ഈ വീടുണ്ടല്ലോ, ഇതിൽ നീ എത്രകാലം താമസിക്കും?" അയാൾ പറഞ്ഞു: "എനിക്കറിയില്ല." അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്നാൽ നീ പാഴാക്കി നശിപ്പിച്ചു കളഞ്ഞ ആ വീടുണ്ടല്ലോ (ഖബർ), അതിൽ നീ എത്രകാലം താമസിക്കേണ്ടി വരും?" അയാൾ പറഞ്ഞു: "അവിടെയാണ് എന്റെ ശാശ്വതമായ താമസം." അപ്പോൾ അദ്ദേഹം പറഞ്ഞു: "നീ ബുദ്ധിയുള്ള ഒരു മനുഷ്യനായിരിക്കെ നിന്റെ ഈ അവസ്ഥയിൽ നീ തൃപ്തനാവുകയാണോ?!"
ഹസൻ (ബസരി) യിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: രണ്ട് ദിവസങ്ങളും രണ്ട് രാത്രികളുമുണ്ട്, അവയ്ക്ക് സമാനമായത് സൃഷ്ടികൾ ഇന്നേവരെ കേട്ടിട്ടില്ല:
ആദ്യത്തെ രാത്രി: അതിന് മുൻപൊരു രാത്രിയും നീ ഉറങ്ങിയിട്ടില്ലാത്ത വിധം ഖബറളികളോടൊപ്പം നീ കഴിച്ചുകൂട്ടുന്ന രാത്രിയാണ്.
രണ്ടാമത്തെ രാത്രി: അതിന്റെ നേരം പുലരുന്നത് ഖിയാമത്ത് നാളിലേക്കാകുന്ന രാത്രിയാണ്.
ആദ്യത്തെ ദിവസം: അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ഒരു ദൂതൻ നിന്റെ അടുക്കൽ വന്ന്, നീ സ്വർഗ്ഗാവകാശിയാണോ അതോ നരകാവകാശിയാണോ എന്ന സന്തോഷവാർത്തയോ താക്കീതോ നൽകുന്ന ദിവസം.
രണ്ടാമത്തെ ദിവസം: നിന്റെ കർമ്മപുസ്തകം നിന്റെ വലതുകൈയ്യിലോ അതോ ഇടതുകൈയ്യിലോ നൽകപ്പെടുന്ന ദിവസം.
ഉമർ ബിൻ ദർ തന്റെ ഉപദേശങ്ങളിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "ഇഹലോകത്തിൽ ആരോഗ്യത്തോടും സൗഖ്യത്തോടും കഴിയുന്നവർ, ദ്രവിച്ചുപോയ ശരീരങ്ങളെയും കൊണ്ട് ഖബറുകൾ എന്തൊക്കെയാണ് ഉൾക്കൊള്ളുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ; ഹൃദയങ്ങളും കണ്ണുകളും തിരിഞ്ഞു മറിയുന്ന ആ വിചാരണാ ദിവസത്തെ ഭയന്ന്, തങ്ങൾ കടന്നുപോകുന്ന ഓരോ ദിവസങ്ങളിലും അവർ പരമാവധി ആത്മാർത്ഥമായി അധ്വാനിക്കുമായിരുന്നു."
മുത്വരിഫ് ബിൻ അബ്ദില്ലാഹ് ബിൻ അശ്ശുള്ളീറിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഖബർ എന്നത് ദുൻയാവിനും പരലോകത്തിനും ഇടയിലുള്ള ഒരു താവളമാണ്. അവിടേക്ക് നല്ല പാഥേയവുമായി (പുണ്യകർമ്മങ്ങൾ) ഇറങ്ങുന്നവന് പരലോകം നന്മയായിരിക്കും, മോശം പാഥേയവുമായി ഇറങ്ങുന്നവന് അത് തിന്മയുമായിരിക്കും."
ഹസൻ (ബസരി) യിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "യാത്ര തിരിക്കാൻ അവർക്ക് കൽപ്പന നൽകപ്പെട്ടിരിക്കുന്നു, അവരുടെ ആദ്യ തലമുറകൾ അതിനായി ഇരുന്നു കഴിഞ്ഞു. എന്നാൽ അവരാകട്ടെ (പിന്നീട് വന്നവർ) ഇപ്പോഴും കളിച്ചു രസിക്കുകയാണ്."
ഒരാൾ മുൻഗാമികളിൽ (സലഫ്) പെട്ട ഒരു പണ്ഡിതനോട് പറഞ്ഞു: "എനിക്ക് ഒരു ഉപദേശം നൽകിയാലും." അദ്ദേഹം പറഞ്ഞു: "മരണപ്പെട്ടവരുടെ ആ സൈന്യം നിന്നെയും കാത്തുനിൽക്കുകയാണ് (അതുകൊണ്ട് ഒരുങ്ങുക)."
അബൂ ഉമ്രാൻ അൽ-ജൗനി പറയാറുണ്ടായിരുന്നു: "അല്ലാഹു നിങ്ങൾക്ക് നൽകിയിരിക്കുന്ന ദീർഘായുസ്സും അവന്റെ ഔദാര്യവും കണ്ട് നിങ്ങൾ വഞ്ചിതരാകരുത്. തീർച്ചയായും അവന്റെ ശിക്ഷ കഠിനമായതാണ്. അല്ലാഹുവിന്റെ വലിയ്യിമാരുടെ (സുഹൃത്തുക്കൾ) മുഖങ്ങൾ പോലും ആ മൺപാളികൾക്കിടയിൽ ജീർണ്ണിച്ചു കിടക്കുകയാണ്. നിങ്ങളുടെ ആയുസ്സിന്റെ ബാക്കി ഭാഗം തീരുന്നതുവരെ അവർ അവിടെ തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണ് — അല്ലാഹു അവരെ സ്വർഗ്ഗത്തിലേക്കും അവന്റെ പ്രതിഫലത്തിലേക്കും പുനരുജ്ജീവിപ്പിക്കുന്നത് വരെ."
മുഹമ്മദ് ബിൻ വാസിഇൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഓരോ ദിവസവും നമ്മളിൽ നിന്ന് മൂന്ന് പേർ വീതം ഖബറിടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ കാര്യം വലിയൊരു ദുഃഖമായി നമ്മെ ബാധിക്കേണ്ടതായിരുന്നു, എങ്കിലും നമ്മളും അവരിലേക്ക് ചെന്നുചേരുന്നത് വരെ ഇത് തുടരുക തന്നെ ചെയ്യും."
ഹസൻ (ബസരി) ഒരിക്കൽ ഒരു ജനാസയിൽ പങ്കെടുത്തു. അപ്പോൾ ജനങ്ങൾ അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടി. അദ്ദേഹം അവരോട് പറഞ്ഞു: "ഈ ദിവസത്തിന് വേണ്ടിയുള്ള കർമ്മങ്ങൾ നിങ്ങൾ ചെയ്യുക — അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. തീർച്ചയായും നിങ്ങളുടെ ഈ സഹോദരന്മാർ നിങ്ങൾക്ക് മുൻപേ പോയവരാണ്, നിങ്ങൾ അവരുടെ കാൽപ്പാടുകളെ പിന്തുടരുന്നവരുമാണ്. ഹേ തന്റെ സഹോദരന് ശേഷം ദുൻയാവിൽ അവശേഷിച്ചവനേ! നാളെ നീയും ഒരു മയ്യിത്താണ്. നിനക്ക് ശേഷമുള്ളവരും ഇതേ വഴിയിലൂടെ വരും. അങ്ങനെ നിങ്ങളെല്ലാവരിലും മരണം എത്തുന്നതുവരെ ഇത് തുടരും. നിങ്ങൾ എല്ലാവരും ഒരുപോലെ ആ പ്രയാസത്തിലും മരണവേദനയിലും സമമാകും. ശേഷം നിങ്ങൾ ഖബറുകളിലേക്ക് വിട്ടേക്കപ്പെടും, പിന്നീട് നിങ്ങളുടെ റബ്ബിന്റെ (അല്ലാഹു) മുന്നിൽ വിചാരണക്കായി ഹാജരാക്കപ്പെടുകയും ചെയ്യും."
സ്വഫ്‌വാൻ ബിൻ അംറുവിൽ നിന്ന് നിവേദനം; ജനങ്ങൾ സുഖലോലുപരെക്കുറിച്ച് (അനുഗ്രഹങ്ങൾ അനുഭവിച്ചവരെ) സംസാരിച്ചപ്പോൾ ഒരാൾ പറഞ്ഞു: "മണ്ണിൽ മറമാടപ്പെടുകയും, മരണപ്പെടുകയും, എന്നാൽ അല്ലാഹുവിന്റെ പ്രതിഫലത്തെ പ്രതീക്ഷിച്ചുകൊണ്ട് അവിടെ കഴിയുകയും ചെയ്യുന്നവന്റെ ശരീരമാണ് ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹത്തിലുള്ളത്."
മസ്റൂഖ് പറഞ്ഞു: "ഒരു മുഅ്മിനെ (സത്യവിശ്വാസി) സംബന്ധിച്ച് അവന്റെ ഖബറിനേക്കാൾ ഉത്തമമായ മറ്റൊരു വീടില്ല; കാരണം അവൻ ഇഹലോകത്തിന്റെ പ്രയാസങ്ങളിൽ നിന്നും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും അവിടെ ആശ്വാസം കണ്ടെത്തിയിരിക്കുന്നു."
ബിശ്ര് ബിൻ അൽ-ഹാരിഥ് പറഞ്ഞു: "അല്ലാഹുവെ അനുസരിച്ച് ജീവിച്ചവന് എത്ര നല്ലൊരു താവളമാണ് ഖബർ!"
ഫള്ല് ബിൻ ഗസ്സാൻ ഒരിക്കൽ വെട്ടിപ്പൊളിച്ച ഒരു ഖബറിനരികിലൂടെ നടന്നപ്പോൾ ഇപ്രകാരം പറഞ്ഞു: "സത്യവിശ്വാസിക്ക് വിശ്രമിക്കാനുള്ള ഉത്തമമായ സ്ഥലം ഇതാണ്."
ഒരാൾ ഖബറുകളിലേക്ക് നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ഇതാ, ഇവർ (ഖബറാളികൾ) നമ്മൾ കൊതിക്കുന്ന കാര്യങ്ങളിൽ (ദുൻയാവിൽ) പൂർണ്ണമായും വിരക്തിയുള്ളവരായി മാറിയിരിക്കുന്നു."
ഉഖ്ബത്തുൽ ബസ്സാലിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ഗ്രാമീണ അറബി (അഅ്റാബി) ഒരു ജനാസ കണ്ടപ്പോൾ അതിനടുത്തേക്ക് ചെന്ന് ഇപ്രകാരം പറഞ്ഞു: "ഹേ ജനാസയുടെ ഉടമസ്ഥനേ, നിനക്ക് മംഗളങ്ങൾ ഭവിക്കട്ടെ!" അപ്പോൾ ഞാൻ ചോദിച്ചു: "താങ്കൾ എന്തിനാണ് അവനെ ആശംസിക്കുന്നത്?" അദ്ദേഹം പറഞ്ഞു:
"ഔദാര്യവാനായ പ്രപഞ്ചനാഥന്റെ സംരക്ഷണത്തിലേക്കും, അവന്റെ വലിയ അനുഗ്രഹങ്ങളിലേക്കും, അവന്റെ മഹത്തായ പാപമോചനത്തിലേക്കും യാത്രയാക്കപ്പെടുന്ന ഒരാളെ ഞാൻ എങ്ങനെയാണ് ആശംസിക്കാതിരിക്കുക?!" ആ നിമിഷം വരെ ഇത്രയും മനോഹരമായൊരു വാക്ക് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.
ഇബ്നു അബി ദുൻയാ പറഞ്ഞു: അബൂ മാലിക് അൽ-ബുജലി, അബൂ മുആവിയയിൽ നിന്നും, അദ്ദേഹം മാലിക് ബിൻ മിഗ്‌വലിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: "ഞാൻ മാലിക്കിനെ കാണുമ്പോഴെല്ലാം അദ്ദേഹം എന്നോട് പറയുമായിരുന്നു: 'ജീവിതം നിന്നെ വഞ്ചിക്കാതിരിക്കട്ടെ, ഖബറിനെ നീ ഭയപ്പെടുക. തീർച്ചയായും ഖബറിന്റെ അവസ്ഥ അതീവ ഗൗരവമുള്ളതാണ്.'"
അദ്ദേഹം പറഞ്ഞു: അഹ്മദ് ബിൻ മുഹമ്മദ് അൽ-അസ്ദി ഞങ്ങൾക്ക് വിവരിച്ചുതന്നു, ഖാലിദ് ബിൻ അഹ്മദ് ബിൻ അസദ് പറഞ്ഞു: ഒരിക്കൽ അലി ബിൻ ജബല എന്റെ കൈപിടിച്ചു. ഞങ്ങൾ അബുൽ അഥാഹിയ്യയെ കാണാൻ മക്കയിലെ ഹറമിലേക്ക് ചെന്നു. ഞങ്ങൾ അവിടെ അദ്ദേഹത്തെ കാത്തിരുന്നു. അധികം വൈകാതെ അദ്ദേഹം വന്നു. ആ സമയത്ത് സുന്ദരനായ ഇബ്രാഹീം ബിൻ മുഖാതിൽ ബിൻ സഹൽ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ചു. അബുൽ അതഹിയ്യ ആ യുവാവിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു കവിതാ ശകലം ചൊല്ലി:
يَا حِسَانَ الْوُجُوهِ سَوْفَ تَمُوتُونَ وَتَبْلَى الْوُجُوهُ تَحْتَ التُّرَابِ
"ഹേ സുന്ദരമായ മുഖമുള്ളവരേ, നിങ്ങളും ഒരുനാൾ മരണപ്പെടും; ആ മനോഹരമായ മുഖങ്ങളെല്ലാം മൺകൂനകൾക്കടിയിൽ ജീർണ്ണിച്ചുപോകും."
അലി ബിൻ ജബല അദ്ദേഹത്തോട് ഇപ്രകാരം മറുപടി പറഞ്ഞു:"ഹേ എന്റെ യൗവനത്തെ മണ്ണിലേക്ക് നയിക്കുന്നവനേ, നീ എഴുതുക;
اكْتُبْ يَا مُرَبِّي شَبَابَهُ لِلتُّرَابِ سَوْفَ يَأْكُلُ الْبِلَى بَعْضَ الثِّيَابِ
يَا ذَوِي الْوُجُوهِ الْحِسَانِ الْمَصُوناتِ وَأَجْسَامِهَا الْغِضَاضِ الرُّطَابِ
أَكْثِرُوا مِنْ نَعِيمِهَا أَوْ أَقِلُّوا سَوْفَ تَهْدُونَهَا لِعُفْرِ التُّرَابِ
قَدْ نَعَتْكَ الأَيَّامُ نَعْيًا صَحِيحًا تُفَارِقُ الإِخْوَانَ وَالأَصْحَابَ
മൃദുലമായ ആ വസ്ത്രങ്ങളെല്ലാം ദ്രവിച്ചു തീരാൻ പോവുകയാണ്." "ഹേ സംരക്ഷിക്കപ്പെട്ട സുന്ദരമായ മുഖമുള്ളവരേ,അവരുടെ ആ കോമളമായ ശരീരങ്ങളെയും..." "അവർ ദുൻയാവിലെ സുഖങ്ങൾ കൂട്ടുകയോ കുറക്കുകയോ ചെയ്യട്ടെ, അവസാനം നിങ്ങളെയെല്ലാം മണ്ണിലേക്കാണ് അവർ നയിക്കുന്നത്.""നിങ്ങളുടെ ഈ ദിവസങ്ങൾ നിങ്ങളുടെ മരണത്തെ തന്നെയാണ് വിളിച്ചോതുന്നത്,നിങ്ങൾ പ്രിയപ്പെട്ട സഹോദരന്മാരെയും കൂട്ടുകാരെയും പിരിഞ്ഞുപോകും."
അപ്പോൾ അബുൽ അത്താഹിയ ചോദിച്ചു: "ഹേ ഖാലിദ്, നീയും അബൂ അലി ഹസന്റെ കൂടെ ചൊല്ലുക." ഞാൻ പറഞ്ഞു: "ശരി, ഞാൻ ചൊല്ലാം:"
يَا مُقِيمِينَ رَحَلُوا لِلذَّهَابِ أَشْفِيرَ الْقُبُورِ وَحَطُّوا الرِّكَابَ
نَعِّمُوا الأَوْجُهَ الْحِسَانَ فَمَا صُنْتُمُوهَا إِلا لِعُفْرِ التُّرَابِ
وَالْبَسُوا نَاعِمَ الثِّيَابِ فَفِي الْحُفَرِ تَعْرَوْنَ مِنْ جَمِيعِ الثِّيَابِ
قَدْ تَرَوْنَ الشَّبَابَ كَيْفَ يَمُوتُونَ إِذَا اسْتَنْضَرُوا بِمَاءِ الشَّبَابِ
"ഹേ യാത്ര തിരിക്കാൻ ഒരുങ്ങിയിട്ടും ഖബറിന്റെ അരികിൽ വസിക്കുന്നവരേ,നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ അവിടെ ഇറക്കിവെക്കുക." "നിങ്ങൾ ആ സുന്ദരമായ മുഖങ്ങളെ എത്രയൊക്കെ പരിപാലിച്ചാലും,അവസാനം അവയെ മണ്ണിൽ പുതപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല." "മൃദുലമായ വസ്ത്രങ്ങൾ ധരിച്ചവരാണെങ്കിലും,ആ ഖബറിന്റെ കുഴികളിൽ അവർ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കും.""യൗവനത്തിന്റെ പ്രസരിപ്പിൽ അവർ എങ്ങനെയാണ് മരണപ്പെടുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ, അവരുടെ ആ യൗവനത്തിന്റെ ചോരത്തിളപ്പ് മാറിപ്പോകുമ്പോൾ!"
അദ്ദേഹം പറഞ്ഞു: മുഹമ്മദ് ബിൻ ഖലഫ് എന്നോട് പറഞ്ഞു, എന്റെ പിതാവ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ഞങ്ങൾ ഒരു മയ്യിത്തിന്റെ കൂടെ തിരിച്ചുപോരുമ്പോൾ ഇബ്നുസ്സമ്മാക്; അപ്പോൾ ഇബ്നുസ്സമ്മാക് ഇപ്രകാരം കവിത ചൊല്ലാൻ തുടങ്ങി:
تَمُرُّ أَقَارِبِي جَنْبَاتِ قَبْرِي كَأَنَّ أَقَارِبِي لَا يَعْرِفُونِي
وَذُوُو الْأَمْوَالِ يَقْتَسِمُونَ مَالِي وَلَا يَبَالُونَ إِنْ جَحَدُوا دُيُونِي
قَدْ أَخَذُوا سِهَامَهُمْ وَعَاشُوا فَبِاللَّهِ مَا أَسْرَعَ مَا نَسُونِي
"എന്റെ ബന്ധുക്കൾ എന്റെ ഖബറിനരികിലൂടെ കടന്നുപോകുന്നു, അവരെന്നെ ഒട്ടും അറിയാത്തതുപോലെ! അനന്തരാവകാശികൾ എന്റെ സമ്പത്ത് വീതം വെച്ചെടുക്കുന്നു; എന്റെ കടങ്ങൾ വീട്ടാതിരിക്കുന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ആശങ്കയുമില്ല.അവർ തങ്ങളുടെ ഓഹരികൾ കൈക്കലാക്കി സുഖമായി ജീവിക്കുന്നു. അല്ലാഹുവാണേ, എത്ര പെട്ടെന്നാണ് അവർ എന്നെ മറന്നുകളഞ്ഞത്!"
അദ്ദേഹം പറഞ്ഞു: അബൂ ജഅ്ഫർ അൽ-ഖുറശീ എനിക്ക് ഈ വരികൾ ചൊല്ലിത്തന്നു:
تُنَاجِيكَ أَجْدَاثٌ وَهُنَّ سُكُوتٌ وَسَاكِنُهَا تَحْتَ التُّرَابِ خُفُوتٌ
يَا جَامِعَ الدُّنْيَا لِغَيْرِ بَلَاغِهِ لِمَنْ تَجْمَعُ الدُّنْيَا وَأَنْتَ تَمُوتُ؟!
"ഖബറുകൾ നിശ്ശബ്ദമായിരിക്കുമ്പോൾ തന്നെ നിന്നോട് സംസാരിക്കുന്നുണ്ട്; അതിൽ വസിക്കുന്നവർ മൺകൂനകൾക്കടിയിൽ ശബ്ദമില്ലാതെ കിടക്കുകയാണ്.ഹേ, ആവശ്യത്തിലധികം ദുൻയാവ് ശേഖരിച്ചുവെക്കുന്നവനേ... നീ മരണപ്പെടാൻ പോവുകയായിരിക്കെ ആർക്കുവേണ്ടിയാണ് നീ ഇതൊക്കെ കൂട്ടിവെക്കുന്നത്?!"
അദ്ദേഹം പറഞ്ഞു: അഥഖഫീ തന്റെ വരികളിൽ നിന്ന് എനിക്ക് ചൊല്ലിത്തന്നു:
أَمَا تَرَى الْمَوْتَ مَا يَنْفَكُّ مُخْتَطِفًا مِنْ كُلِّ نَاحِيَةٍ نَفْسًا يَنْجُو بِهَا
قَدْ بَغَّضَتْ أَمَلًا كَانَتْ تُؤَمِّلُهُ وَقَامَ فِي الْحَيِّ نَاعِيهَا وَبَاكِيهَا
وَأَسْكَنُوا التُّرْبَ تَبْلَى فِيهِ أَعْظُمُهُمْ بَعْدَ النَّضَارَةِ ثُمَّ اللَّهُ يُحْيِيهَا
وَصَارَ مَا جَمَعُوا فِيهَا وَمَا ادَّخَرُوا بَيْنَ الْأَقَارِبِ يَحْوِيهِ أَدَانِيهَا
فَاخْتَرْ لِنَفْسِكَ مِنْ أَيَّامِ مُدَّتِهَا وَاسْتَغْفِرِ اللَّهَ لِمَا أَسْلَفْتَ فِيهَا
"മരണം എല്ലാ ഭാഗത്തുനിന്നും മനുഷ്യ ജീവനുകളെ ഒന്നിനുപുറകെ ഒന്നായി തട്ടിയെടുക്കുന്നത് നീ കാണുന്നില്ലേ? അവൾ (ആത്മാവ്) വെച്ചുപുലർത്തിയിരുന്ന പ്രതീക്ഷകളെയെല്ലാം അത് ഇല്ലാതാക്കി; നാട്ടിൽ അവളെക്കുറിച്ചുള്ള മരണവാർത്ത മുഴങ്ങുകയും കരയുന്നവർ കരയുകയും ചെയ്തു. അവരെയവർ മണ്ണിൽ താമസിപ്പിച്ചു, അവരുടെ അസ്ഥികൾ അവിടെ ജീർണ്ണിക്കുന്നു; മുൻപുണ്ടായിരുന്ന പ്രസരിപ്പിന് ശേഷം. പിന്നീട് അല്ലാഹു അവയ്ക്ക് ജീവൻ നൽകും.അവർ ശേഖരിച്ചുവെച്ചതും സൂക്ഷിച്ചുവെച്ചതുമെല്ലാം ബന്ധുക്കൾക്കിടയിൽ വീതം വെക്കപ്പെടുകയും അവരിൽ അടുത്തവർ അത് കൈവശപ്പെടുത്തുകയും ചെയ്തു. അതിനാൽ, നിന്റെ ആയുസ്സിന്റെ ബാക്കി ദിവസങ്ങളിൽ നിന്റെ ആത്മാവിനായി നീ ഉത്തമമായത് തിരഞ്ഞെടുക്കുക; മുൻപ് ചെയ്തുപോയ തെറ്റുകൾക്ക് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക."
ദാവൂദ് അത്ത്വാഈ (റ)-ന്റെ ജനാസ കഴിഞ്ഞ് ജനങ്ങൾ പിരിഞ്ഞുപോയപ്പോൾ, ഇബ്നുസ്സമ്മാക് ഇപ്രകാരം ചൊല്ലി:
انْصَرَفَ النَّاسُ إِلَى دُورِهِمْ وَغُودِرَ الْمَيِّتُ فِي رَمْسِهِ
مُرْتَهَنٌ النَّفْسِ بِأَعْمَالِهِ لَا يَرْتَجِي الْإِطْلَاقَ مِنْ حَبْسِهِ
لِنَفْسِهِ صَالِحُ أَعْمَالِهِ وَمَا سِوَاهَا فَعَلَى نَفْسِهِ
قِفْ بِالْمَقَابِرِ وَانْظُرْ إِنْ وَقَفْتَ بِهَا لِلَّهِ دَرُّكَ مَاذَا تَسْتُرُ الْحُفَرُ
فَفِيهِمُ لَكَ يَا مَغْرُورُ مَوْعِظَةٌ وَفِيهِمُ لَكَ يَا مُغْتَرُّ مُعْتَبَرُ
"ജനങ്ങൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി, മയ്യിത്ത് അതിന്റെ ഖബറിൽ തനിച്ചാക്കപ്പെട്ടു. സ്വന്തം കർമ്മങ്ങളാൽ ആ ആത്മാവ് പണയപ്പെടുത്തപ്പെട്ടിരിക്കുന്നു; ആ തടവറയിൽ നിന്ന് ഇനി ഒരു മോചനം അത് പ്രതീക്ഷിക്കുന്നില്ല. അവൻ ചെയ്ത നല്ല കർമ്മങ്ങൾ അവന് മാത്രമുള്ളതാണ്; അതിനപ്പുറം ചെയ്തതൊക്കെയും അവന്റെ സ്വന്തം ആത്മാവിന് വിനയായിത്തീരും.നീ ഖബറിടങ്ങളിൽ നിൽക്കുകയാണെങ്കിൽ അവിടെ നോക്കുക; അല്ലാഹുവാണ് സത്യം, ആ കുഴികൾ എന്തൊക്കെയാണ് മറച്ചുവെച്ചിരിക്കുന്നത്!ഹേ വഞ്ചിതനായ മനുഷ്യാ, അവരിൽ നിനക്ക് വലിയ ഉപദേശമുണ്ട്! ഹേ അഹങ്കാരിയായ മനുഷ്യാ, അവരിൽ നിനക്ക് വലിയൊരു പാഠമുണ്ട്!"
അബുൽ അത്താഹിയ പറഞ്ഞു:
رُوَيْدَكَ يَا ذَا الْقَصْرِ فِي شُرُفَاتِهِ فَإِنَّهُ عَنْهُ تُسْحَبُ وَتُدَعُّجُ
وَلَا بُدَّ مِنْ بَيْتِ انْقِطَاعٍ وَوَحْشَةٍ وَإِنْ غَرَّكَ الْبَيْتُ الْأَنِيقُ الْمُبْهِجُ
"ഉയരമുള്ള കൊട്ടാരങ്ങളുടെ മുകളിലിരിക്കുന്നവനേ, നീ അല്പം പതുക്കെയാകുക; കാരണം തീർച്ചയായും നീ അതിൽ നിന്നും വലിച്ചിഴയ്ക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യും. നിന്റെ ഈ മനോഹരവും ആകർഷകവുമായ വീട് നിന്നെ എത്രതന്നെ വഞ്ചിച്ചാലും, എല്ലാ ബന്ധങ്ങളും അറ്റ് ഏകാന്തതയോടെ കഴിയേണ്ട ഒരു വീട്ടിലേക്ക് (ഖബറിലേക്ക്) നീ പോവുക തന്നെ വേണം."
അവരിൽ ചിലർ പറഞ്ഞു:
كَمْ بَطْنِ الْأَرْضِ ثَاوٍ مِنْ وَزِيرٍ وَأَمِيرٍ وَصَغِيرِ الشَّأْنِ وَعَبْدٍ خَامِدِ الذِّكْرِ حَقِيرٍ
"എത്രയോ മന്ത്രിമാരും അമീർമാരുമാണ് ഇന്ന് ഭൂമിയുടെ ഉള്ളിൽ വസിക്കുന്നത്! അതുപോലെതന്നെ യാതൊരു സ്ഥാനവുമില്ലാത്തവരും, ഓർമ്മിക്കപ്പെടാത്തവരും, എളിയവരുമായ എത്രയോ അടിമകളും അവിടെയുണ്ട്!
شَمَلَتْ قُبُورُ القَوْمِ فِي يَوْمٍ قَصِيرٍ وَلَمْ تَعْرِفْ غَنِيَّاً مِنْ فَقِيرٍ
ആ ജനതയുടെ ഖബറുകൾ ചുരുങ്ങിയ കാലം കൊണ്ട് അവരെ തുല്യരാക്കി മാറ്റി; അവിടെ ധനികനേതെന്നും ദരിദ്രനേതെന്നും തിരിച്ചറിയാൻ പോലുമാകില്ല."
അവരിൽ ചിലർ പറഞ്ഞു:
تَقَدَّمْ فَتَزَوَّدْ قَرِيبًا مِنْ فَعَالِكَ إِنَّمَا قَرِينُ الْفَتَى فِي الْقَبْرِ مَا كَانَ يَفْعَلُ
إِنْ كُنْتَ مَشْغُولًا بِشَيْءٍ فَلَا يَكُنْ بِغَيْرِ الَّذِي يُرْضِي اللَّهَ تَشْغَلُ
مَا صَاحَبَ الْإِنْسَانَ مِنْ بَعْدِ مَوْتِهِ إِلَى قَبْرِهِ إِلَّا الَّذِي كَانَ يَعْمَلُ
إِنَّمَا الْإِنْسَانُ ضَيْفٌ لِأَهْلِهِ يُقِيمُ قَلِيلًا عِنْدَهُمْ ثُمَّ يَرْحَلُ
"നീ മുന്നോട്ട് വരിക, നിന്റെ കർമ്മങ്ങളിൽ നിന്നുള്ള ഉത്തമമായ പാഥേയങ്ങൾ (ദുൻയാവിൽ വെച്ച്) ശേഖരിക്കുക; കാരണം ഖബറിൽ ഒരു മനുഷ്യന്റെ കൂടെയുണ്ടാകുന്ന കൂട്ടുകാരൻ അവൻ പ്രവർത്തിച്ച കർമ്മങ്ങൾ മാത്രമാണ്.നീ ഏതെങ്കിലും കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണെങ്കിൽ, അല്ലാഹുവിന് തൃപ്തികരമല്ലാത്ത യാതൊരു കാര്യത്തിലും നീ വ്യാപൃതനാകാതിരിക്കുക.ഒരു മനുഷ്യൻ മരണപ്പെട്ടതിന് ശേഷം അവന്റെ ഖബറിലേക്ക് അവന്റെ കർമ്മങ്ങളല്ലാതെ മറ്റൊന്നും കൂടെപ്പോകുന്നില്ല.മനുഷ്യൻ തന്റെ കുടുംബത്തിൽ ഒരു അതിഥി മാത്രമാണ്; അല്പകാലം അവൻ അവർക്കൊപ്പം താമസിക്കുന്നു, പിന്നീട് അവൻ യാത്രയാവുകയും ചെയ്യുന്നു.
അല്ലാഹുവിന്റെ സ്തുതിയോടും അവന്റെ തൗഫീഖ് (അനുഗ്രഹം) കൊണ്ടും ഹിജ്റ വർഷം 851 (എണ്ണൂറ്റി അൻപത്തി ഒന്ന്), റബീഉൽ ആഖർ മാസം 15-ാം തീയതി ഈ ഗ്രന്ഥം പൂർത്തിയായി. അല്ലാഹുവിലേക്ക് ഏറെ ആവശ്യക്കാരനായ അഹ്മദ് ബിൻ മുഹമ്മദ് — 'ഇബ്നുൽ ഖിത്വഅ് അൽ-ഹനഫി' എന്ന് പ്രശസ്തനായ ദാസന്റെ കൈകളാലാണ് ഇത് എഴുതപ്പെട്ടത്. അല്ലാഹു അദ്ദേഹത്തിനും എല്ലാ മുസ്ലിങ്ങൾക്കും പാപങ്ങൾ പൊറുത്തുനൽകട്ടെ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും.നമ്മുടെ നേതാവായ മുഹമ്മദ് നബിയുടെ ﷻ മേലും അദ്ദേഹത്തിന്റെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാകട്ടെ. ഞങ്ങൾക്ക് അല്ലാഹു മതി, ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായവൻ അവൻ തന്നെയാണ്.
ഈ ഗ്രന്ഥത്തിന്റെ പരിശോധനയും (തഹ്ഖീഖ്) അതിന്റെ അടിക്കുറിപ്പുകൾ തയ്യാറാക്കലും ഹിജ്റ 1408 ദുൽഖഅ്ദ മാസം 22, ബുധനാഴ്ച വൈകുന്നേരം പൂർത്തിയായി. ഏതൊരുവന്റെ അനുഗ്രഹം കൊണ്ടാണോ സൽക്കർമ്മങ്ങൾ പൂർത്തിയാകുന്നത്, ആ അല്ലാഹുവിനാണ് സർവ്വ സ്തുതിയും.ഖാലിദ് അബ്ദുൽ ലത്വീഫ് അസ്സബ്അ് - ലെബനൻ
--------------------------------------------------------------------------------------------
(ഈ പരിഭാഷയിൽ എന്തെങ്കിലും തിരുത്തലുകളോ, തെറ്റുകുറ്റങ്ങളോ ഉണ്ടെങ്കിൽ വായനക്കാർ ദയവ് ചെയ്ത് അറിയിക്കണമെന്ന് ഉണർത്തുന്നു. എന്റെ ആദ്യത്തെ പരിഭാഷയാണിത്. ദുആ വസിയ്യത്തോടെ - അബ്ദുൽ ഫത്താഹ് കോന്നി)