പരിഭാഷകൻ : അബ്ദുൽ ഫത്താഹ് കോന്നി
الجوهر المنظم في فضائل شهر الله المحرم
(അൽ-ജൗഹറുൽ മുനള്ളം ഫീ ഫളാഇലി ശഹ്രില്ലാഹിൽ മുഹർറം)
"അല്ലാഹുവിന്റെ മാസമായ മുഹർറത്തിന്റെ പുണ്യങ്ങളെക്കുറിച്ചുള്ള കോർത്തിണക്കപ്പെട്ട മുത്തുകൾ"
ഈ കിത്താബിന്റെ രചയിതാവ്: അബൂബക്കർ ബിൻ മുഹ്‌യിദ്ദീൻ അൽ-അഹ്സനി അൽ-ഫാരാഫൂരി അൽ-ഹിന്ദി . ഇതിലെ 'അൽ-ഫാരാഫൂരി' എന്നത് മലപ്പുറം ജില്ലയിലെ പരപ്പൂർ എന്ന സ്ഥലപ്പേരിനെ സൂചിപ്പിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ സ്ഥാപനമായ മഅ്ദിൻ അക്കാദമിയിലെ (جامعة معدن الثقافة الإسلامية بكيرلا الهند) ശരീഅത്ത് കോളേജ് അധ്യാപകനാണ് രചയിതാവ്.
ആമുഖം
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. നല്ല പര്യവസാനം ഭയഭക്തിയുള്ളവർക്കാണ്. അക്രമികൾക്കെതിരെയല്ലാതെ യാതൊരു അതിക്രമവുമില്ല. പ്രവാചകന്മാരിൽ അന്ത്യപ്രവാചകരായ നമ്മുടെ നേതാവ് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മേലും, അവിടുത്തെ കുടുംബത്തിന്റേയും അനുചരന്മാരുടേയും മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
നാം ഇപ്പോൾ ഒരു വർഷത്തോട് വിടപറയാനും പുതിയൊരു വർഷത്തെ സ്വീകരിക്കാനും ഒരുങ്ങുകയാണ്. മനുഷ്യരിലൂടെ ദിനരാത്രങ്ങളും വർഷങ്ങളും കടന്നുപോകുമ്പോൾ, ആ കാലഘട്ടങ്ങളുടെ ഒഴുക്ക് അവനെ ഈ നശ്വരലോകത്തുനിന്ന് (ദുൻയാവ്) അകറ്റുകയും പരലോകമെന്ന ശാശ്വത ഭവനത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും മാത്രമാണ് ചെയ്യുന്നത് എന്ന കാര്യം അവൻ ഒരിക്കലും വിസ്മരിക്കാൻ പാടുള്ളതല്ല...
ഇമാം ബുഖാരി (റഹ്മത്തുല്ലാഹി അലൈഹി) അബ്ദുല്ലാഹിബ്നു ഉമർ (റളിയല്ലാഹു അൻഹു) വിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം പറഞ്ഞതായി കാണാം: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്റെ തോളിൽ പിടിച്ചുകൊണ്ട് ഇപ്രകാരം അരുളി: "നീ ഈ ദുനിയാവിൽ ഒരു അപരിചിതനെപ്പോലെയോ, അല്ലെങ്കിൽ വഴിപോക്കനെപ്പോലെയോ ജീവിക്കുക.
ഇബ്നു ഉമർ റളിയല്ലാഹു അൻഹു തന്റെ വാക്കുകൾ ഇപ്രകാരം തുടർന്നു: "നീ വൈകുന്നേരമായാൽ പ്രഭാതത്തെ പ്രതീക്ഷിച്ചിരിക്കരുത് (അത്രത്തോളം ആയുസ്സ് നീളുമെന്ന് കരുതരുത്), പ്രഭാതമായാൽ വൈകുന്നേരത്തെയും പ്രതീക്ഷിച്ചിരിക്കരുത്. നിന്റെ ആരോഗ്യകാലത്ത് നിന്ന് രോഗാവസ്ഥയിലേക്കും, നിന്റെ ജീവിതകാലത്ത് നിന്ന് മരണശേഷമുള്ള കാലത്തേക്കും നീ (ആരാധനാകർമ്മങ്ങൾ) കരുതിവെക്കുക."
ഇമാം തിർമിദി, ഉമറുബ്നുൽ ഖത്താബ് (റളിയല്ലാഹു അൻഹു) വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുൻപായി നിങ്ങളുടെ ആത്മാക്കളെത്തന്നെ നിങ്ങൾ വിചാരണ ചെയ്യുക (സ്വയം വിചാരണ നടത്തുക). പരമോന്നതമായ ആ വലിയ ഹാജരാക്കലിനായി (മഹ്ശറയിലെ വിചാരണക്കായി) നിങ്ങൾ ഒരുങ്ങിനിൽക്കുക. ഈ ദുനിയാവിൽ വെച്ച് സ്വന്തം ആത്മാവിനെ വിചാരണ ചെയ്തവന് മാത്രമേ ഖിയാമത്ത് നാളിൽ വിചാരണ എളുപ്പമാവുകയുള്ളൂ."
എന്നാൽ സങ്കടകരമെന്നു പറയട്ടെ, തന്റെ ജീവിതത്തിൽ നിന്ന് കേവലം ചില വർഷങ്ങൾ മാത്രമായ ഒരു വർഷത്തോട് വിടപറയുമ്പോൾ ഈ പാഠങ്ങളെയൊക്കെ ഉൾക്കൊള്ളുന്നവർ നമ്മിൽ എത്രപേരുണ്ട്...! നാം ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, കടന്നുപോയ ആ പഴയ വഴികളിലേക്ക് ഓരോരുത്തരും തിരിഞ്ഞുനോക്കേണ്ടതുണ്ട്... ഒപ്പം സ്വന്തം ആത്മാവിനോട് ചോദിക്കണം; അത് എന്തെങ്കിലും ലാഭവുമായാണോ മടങ്ങിയത്, അതോ വലിയ നഷ്ടവുമായാണോ...?? അല്ലാഹുവിലേക്ക് അഭയം തേടുന്നു.
അതുകൊണ്ട്, മുഹർറം മാസം എന്നത് ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്. ഏതൊരു മുസ്ലിമും തന്റെ ജീവിതത്തിലെ സംഭവങ്ങളിൽ അതിനെ പിന്തുടരേണ്ടതുണ്ട്. തീർച്ചയായും അത് ഓരോ മുസ്ലിമിനും ഒരു പുതുവർഷത്തിന്റെ തുടക്കമാണ്! ഏതൊരു കാര്യത്തിലും തുടക്കങ്ങൾ നന്നാകുക എന്നത് അനിവാര്യമാണ്. കാരണം, തുടക്കത്തിലെ അവസ്ഥകൾ കാര്യങ്ങളുടെ തുടർച്ചയെ സ്വാധീനിക്കുന്നു എന്ന കാര്യം നിഷേധിക്കാനാവാത്തതാണ്. തുടക്കം നന്മയിലാണെങ്കിൽ പര്യവസാനവും നന്മയായിരിക്കും. തുടക്കം തിന്മയിലാണെങ്കിൽ പര്യവസാനവും തിന്മയായിരിക്കും! ഇമാം ഇബ്‌നു അത്വാഇല്ലാഹ് അൽ-ഇസ്കന്ദരി (റഹിമഹുല്ലാഹ്) തന്റെ വാക്കുകളിലൂടെ ചൂണ്ടിക്കാണിച്ചതും ഇതുതന്നെയാണ്; അദ്ദേഹം പറഞ്ഞു: "ആരുടെ തുടക്കമാണോ പ്രകാശപൂരിതമായത്, അവന്റെ ഒടുക്കവും പ്രകാശപൂരിതമായിരിക്കും..."
തീർച്ചയായും, മുൻഗാമികളുടെ മുകളിൽ പറഞ്ഞ വാചകങ്ങളും പ്രസ്താവനകളും ഈയൊരു വിഷയത്തെയാണ് സൂചിപ്പിക്കുന്നത് — അതായത്, ഈ നാളുകളിലെ (മുഹർറം മാസത്തിലെ) പുണ്യങ്ങൾ, അതിൽ ആവശ്യപ്പെടുന്ന മര്യാദകൾ, ഔറാദുകൾ (ദിക്റുകൾ), വിവിധതരം അനുസരണങ്ങൾ (ഇബാദത്തുകൾ) എന്നിവയെല്ലാം വളരെ ശ്രദ്ധയോടെയാണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. എങ്കിലും, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ പരിമിതികൾ കാരണവും, ഈ വിവരങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതുകൊണ്ടും ഇവയെല്ലാം കണ്ടെത്താൻ പ്രയാസമായിരുന്നു.
അതുകൊണ്ട്, അല്ലാഹുവിന്റെ തൗഫീഖോടുകൂടി, ജ്ഞാനത്തിന്റെ സേവകരായ എല്ലാവർക്കും ഈ ഗവേഷണങ്ങൾ വളരെ എളുപ്പത്തിൽ വായിച്ചറിയാൻ പാകത്തിൽ, അനുഗൃഹീതമായ ആ വചനങ്ങളെല്ലാം രണ്ട് കവർച്ചട്ടകൾക്കുള്ളിൽ (ഒരു പുസ്തകമായി) ക്രോഡീകരിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, അല്ലാഹുവിന്റെ വലിയ അനുഗ്രഹത്താൽ ഈ ചെറുപുസ്തകം രൂപപ്പെട്ടു—ഇത് നമ്മുടെ ദീനീ സഹോദരങ്ങൾക്കും കൂട്ടുകാർക്കും ഉപകാരപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതിന് ഞാൻ «അൽ-ജൗഹറുൽ മുനള്ളം ഫീ ഫളാഇലി ശഹ്രില്ലാഹിൽ മുഹർറം» എന്ന് പേരിടുകയും ചെയ്തു...
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം, ഈ ഗ്രന്ഥം ഈ അനുഗൃഹീത ദിനങ്ങളെക്കുറിച്ചുള്ള വൈവിധ്യമാർന്ന അറിവുകളുടെ സമുദ്രത്തിൽ നിന്നുള്ള ചെറിയൊരു തുള്ളി മാത്രമാണ് ഉൾക്കൊള്ളുന്നത്. ഈ കുറിപ്പുകളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം, ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടിയാവുക എന്നത് മാത്രമാണ്. മടുപ്പുളവാക്കുന്ന അനാവശ്യമായ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കി, വളരെ ലളിതമായി കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലാണ് മുൻഗാമികളുടെ വചനങ്ങൾ ഇതിൽ ഞാൻ പരിമിതപ്പെടുത്തിയിരിക്കുന്നത്.
ഈ വിനീതമായ സേവനത്തിലൂടെയുള്ള എന്റെ ലക്ഷ്യത്തെക്കുറിച്ച്, ഇമാം നവവി (റഹിമഹുല്ലാഹ്) പറഞ്ഞ വാക്കുകളിൽ നിന്ന് ബറകത്ത് എടുത്തുകൊണ്ട് എനിക്ക് പറയാനുള്ളത് ഇതാണ്: "ഇതിലൂടെയെല്ലാം എന്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കലും വിശദീകരിച്ചു കൊടുക്കലുമാണ്. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ഞാൻ ഇതിലൂടെ ആഗ്രഹിക്കുന്നത്." തീർച്ചയായും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്: " അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്നതുവരെ അല്ലാഹു ആ അടിമയെയും സഹായിച്ചുകൊണ്ടിരിക്കും."
ഈ വരികളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കണ്ടെത്തിയാൽ അത് എന്നെ ബോധ്യപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എന്റെ മനസ്സിനെ തെറ്റുകളിൽ നിന്ന് പൂർണ്ണമായി ശുദ്ധിയുള്ളതായി പ്രഖ്യാപിക്കുന്നില്ല; തീർച്ചയായും മനുഷ്യ മനസ്സ് തിന്മകൾക്ക് പ്രേരിപ്പിക്കുന്നതാണല്ലോ.
ഈ കൃതികൊണ്ടുള്ള ഉപകാരം എല്ലാവരിലേക്കും വ്യാപിക്കാനും, എന്നെയും എന്നോട് ബന്ധപ്പെട്ട എല്ലാവരെയും അല്ലാഹുവിന്റെ സുരക്ഷിത ഭവനമായ ഫിർദൗസ് സ്വർഗ്ഗത്തിൽ ഒരുമിച്ച് താമസിപ്പിക്കാനും അല്ലാഹുവോടും അവന്റെ ഹബീബായ നബി (സ്വ) യെ തവസ്സുൽ ചെയ്തുകൊണ്ടും നാം പ്രാർത്ഥിക്കുന്നു. തീർച്ചയായും അവൻ ഏറ്റവും വലിയ ഉദാരനും കരുണാനിധിയുമാണ്.
എല്ലാവർക്കും എല്ലാ വർഷവും നന്മകൾ നേരുന്നു.
വർഷാവസാന പ്രാർത്ഥന (دعاء آخر العام)
ഇമാം അബ്ദുൽ ഹമീദ് ബിൻ മുഹമ്മദ് അശ്ശാഫിഈ തന്റെ «കൻസുൻ നജാഹി വസ്സുറൂർ» എന്ന ഗ്രന്ഥത്തിലും, ഇമാം അഹ്മദ് അദ്ദൈറബി തന്റെ «മുജർറബാത്തുദ്ദൈറബി» എന്ന ഗ്രന്ഥത്തിലും, ഇമാം മുഹമ്മദ് ഫാദിൽ ബിൻ മാമീൻ തന്റെ «നഅ്തുൽ ബിദായത്ത്» എന്ന ഗ്രന്ഥത്തിലും ഇപ്രകാരം പറഞ്ഞിരിക്കുന്നു
ദുൽഹിജ്ജ മാസത്തിലെ അവസാന ദിവസമായ, വർഷത്തിന്റെ അവസാന നാളിൽ ഓതേണ്ട വർഷാവസാന പ്രാർത്ഥന താഴെ പറയുന്നതാണ്:
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ، وَصَلَّى
اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ،
اَللَّهُمَّ مَا عَمِلْتُ فِي السَّنَةِ
الْمَاضِيَةِ مِمَّا نَهَيْتَنِي عَنْهُ فَلَمْ أَتُبْ مِنْهُ وَلَمْ تَرْضَهُ،
وَنَسِيتُهُ وَلَمْ تَنْسَهُ، .وَحَلُمْتَ عَنِّي مَعَ قُدْرَتِكَ عَلَى عُقُوبَتِي، وَدَعَوْتَنِي إِلَى
التَّوْبَةِ بَعْدَ جَرَائَتِي عَلَيْكَ
اَللَّهُمَّ إِنِّي أَسْتَغْفِرُكَ مِنْهُ
فَاغْفِرْ لِي، اَللَّهُمَّ وَمَا عَمِلْتُ مِنْ عَمَلٍ تَرْضَاهُ وَوَعَدْتَنِي
عَلَيْهِ الثَّوَابَ وَالْغُفْرَانَ فَتَقَبَّلْهُ مِنِّي، وَلَا تَقْطَعْ
رَجَائِي مِنْكَ يَا كَرِيمُ يَا أَرْحَمَ الرَّاحِمِينَ، وَصَلَّى اللهُ تَعَالَى
عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ. (ثَلَاثًا)
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. നമ്മുടെ നേതാവ് മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
അല്ലാഹുവേ, കഴിഞ്ഞുപോയ ഈ വർഷത്തിൽ നീ എനിക്ക് വിലക്കിയതും എന്നാൽ ഞാൻ ചെയ്തുപോയതുമായ, ഞാൻ തൗബ ചെയ്യുകയോ നീ തൃപ്തിപ്പെടുകയോ ചെയ്യാത്തതുമായ കാര്യങ്ങൾ—ഞാൻ അത് മറന്നുപോയെങ്കിലും നീ അത് മറന്നിട്ടില്ലല്ലോ. എന്നെ ശിക്ഷിക്കാൻ നിനക്ക് പൂർണ്ണ കഴിവുണ്ടായിട്ടും നീ എന്നോട് ക്ഷമ കാണിക്കുകയും, നിന്റെ കൽപ്പനകൾക്കെതിരെ ഞാൻ ധിക്കാരം കാണിച്ചിട്ടും എന്നെ തൗബയിലേക്ക് നീ ക്ഷണിക്കുകയും ചെയ്തു.
അല്ലാഹുവേ, അങ്ങനെയുള്ള തെറ്റുകുറ്റങ്ങളിൽ നിന്ന് നിന്നോട് ഞാൻ പാപമോചനം തേടുന്നു, അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. അല്ലാഹുവേ, നീ തൃപ്തിപ്പെടുകയും എനിക്ക് പ്രതിഫലവും പാപമോചനവും വാഗ്ദാനം ചെയ്യുകയും ചെയ്ത ഏതൊരു നല്ല കർമ്മമാണോ ഈ വർഷം ഞാൻ ചെയ്തത്, അത് നീ എന്നിൽ നിന്ന് സ്വീകരിക്കേണമേ. ഉദാരനായ തമ്പുരാനേ, നിന്നിലുള്ള എന്റെ പ്രതീക്ഷകളെ നീ മുറിച്ചുകളയരുതേ..."ഏറ്റവും കരുണാനിധിയായവനെ, നമ്മുടെ നേതാവ് മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ."(ഇത് മൂന്ന് തവണ ചൊല്ലണം).
തീർച്ചയായും ഇത് ചൊല്ലുമ്പോൾ ശൈത്താൻ ഇപ്രകാരം പറയും: "വർഷം മുഴുവൻ ഇവനെ വഴിതെറ്റിക്കാൻ ഞാൻ എടുത്ത അധ്വാനവും ക്ഷീണവും ഒരൊറ്റ മണിക്കൂർ കൊണ്ട് ഇവൻ പാഴാക്കി കളഞ്ഞല്ലോ."
ഇമാം അബ്ദുൽ ഹമീദ് അശ്ശ ശാഫിഈ തന്റെ «കൻസുൻ നജാഹി വസ്സുറൂർ» എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി (റഹിമഹുല്ലാഹ്) ഉദ്ധരിക്കുന്നു: ഹഫ്സ (റളിയല്ലാഹു അൻഹ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ നബി (സ്വ) ഇപ്രകാരം അരുളിയിരിക്കുന്നു: "ആരെങ്കിലും ദുൽഹിജ്ജ മാസത്തിലെ അവസാന ദിവസവും (വർഷാവസാന ദിവസം), മുഹർറം മാസത്തിലെ ആദ്യ ദിവസവും (പുതുവർഷ ദിവസം) നോമ്പനുഷ്ഠിച്ചാൽ, അല്ലാഹു അത് അവൻ്റെ അമ്പത് വർഷത്തെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാക്കുന്നതാണ്. മുഹർറം മാസത്തിലെ ഒരൊറ്റ ദിവസത്തെ നോമ്പ് മുപ്പത് ദിവസത്തെ നോമ്പിന് തുല്യമാണ്."
മാസപ്പിറവി കാണുമ്പോൾ സുന്നത്തായ കാര്യങ്ങൾ
ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ തന്റെ 'കൻസുൻ നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: 'അൽ-ജാമിഉസ് സ്വഗീർ' എന്ന ഗ്രന്ഥത്തിൽ ഇബ്നുസ്സുന്നിയിൽ നിന്ന് ഉദ്ധരിക്കുന്നു; അനസ് (റ) പറഞ്ഞു: നബി ﷺ ചന്ദ്രക്കല കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
«اللهم اجْعَلْهُ هِلَالَ يُمْنٍ وَرُشْدٍ آمَنْتُ بالذي خَلَقَكَ فَعَدَلَكَ تَبَارَكَ اللهُ أَحْسَنُ الخَالِقِينَ»
"അല്ലാഹുമ്മ ജ്അൽഹു ഹിലാല യുമ്നിൻ വ റുശ്ദിൻ, ആമന്തു ബില്ലദീ ഖലഖക ഫ അദലക്, തബാറകല്ലാഹു അഹ്സനുൽ ഖാലിഖീൻ."
"അല്ലാഹുവേ, ഇതിനെ നീ ഞങ്ങൾക്ക് ബർക്കത്തും സന്മാർഗ്ഗവുമുള്ള ഒരു ചന്ദ്രക്കലയാക്കേണമേ. നിന്നെ സൃഷ്ടിക്കുകയും നിനക്ക് കൃത്യമായ രൂപം നൽകുകയും ചെയ്തവനിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. സൃഷ്ടികർത്താക്കളിൽ ഏറ്റവും ഉത്തമനായ അല്ലാഹു അത്യധികം ബർക്കത്തുള്ളവനായിരിക്കുന്നു."
മുസ്നദ് അദ്ദാരിമി, സ്വഹീഹ് ഇബ്നു ഹിബ്ബാൻ, നബി ﷺ മാസപ്പിറവി കാണുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:"അല്ലാഹു അക്ബർ, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബിൽ അംനി വൽ ഈമാനി വസ്സലാമതി വൽ ഇസ്ലാമി വത്തൗഫീഖി ലിമാ തുഹിബ്ബു വ തർളാ, റബ്ബുനാ വ റബ്ബുകല്ലാഹ്."
«الله أكبر، اللهم أَهِلَّهُ بالأَمْنِ والإِيمَانِ والسَّلامَةِ والإِسْلَامِ والتَّوْفِيقِ لِمَا تُحِبُّهُ وَتَرْضَاهُ رَبُّنَا وَرَبُّكَ اللهُ»
"അല്ലാഹു ﷻ ഏറ്റവും വലിയവനാകുന്നു. അല്ലാഹുവേ, നിർഭയത്വത്തോടും ഈമാനോടും (വിശ്വാസം), സമാധാനത്തോടും ഇസ്ലാമിനോടും കൂടി, കൂടാതെ നിനക്ക് ഇഷ്ടമുള്ളതും നീ തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാനുള്ള തൗഫീഖോടും (അനുഗ്രഹം) കൂടി ഈ ചന്ദ്രക്കലയെ നീ ഞങ്ങൾക്ക് ഉദിപ്പിക്കേണമേ. (ഓ ചന്ദ്രനേ,) ഞങ്ങളുടെയും നിന്റെയും റബ്ബ് അല്ലാഹുവാകുന്നു."
അബൂദാവൂദ് നിവേദനം ചെയ്തിരിക്കുന്നു: നബി ﷺ മൂന്ന് തവണ ഇപ്രകാരം പറയുമായിരുന്നു:"ഹിലാലു ഖൈരിൻ വ റുശ്ദിൻ, ആമന്തു ബിമൻ ഖലഖക്."
«هِلَالُ خَيْرٍ وَرُشْدٍ، آمَنْتُ بِمَنْ خَلَقَكَ»
"നന്മയുടെയും സന്മാർഗ്ഗത്തിന്റെയും ചന്ദ്രക്കലയാകട്ടെ ഇത്. നിന്നെ സൃഷ്ടിച്ചവനിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു."
മാസപ്പിറവിക്ക് ശേഷം ഓതേണ്ട സൂറത്ത്
ഇതിന് ശേഷം "സൂറത്തു തബാറക" (സൂറത്തുൽ മുൽക്) ഓതൽ സുന്നത്തുണ്ട്. കാരണം ഇതിൽ വലിയ പ്രതിഫലങ്ങളുണ്ട്. ഇത് ശിക്ഷകളിൽ നിന്ന് രക്ഷിക്കുന്നതും കാവൽ നൽകുന്നതുമാണ്.
ഇമാം സുബ്കി (റ) പറയുന്നു: സൂറത്തുൽ മുൽക്കിൽ 30 ആയത്തുകളാണുള്ളത്. ഇത് മാസത്തിലെ ദിവസങ്ങളുടെ എണ്ണത്തിന് തുല്യമാണ് (അതുകൊണ്ട് മാസത്തിന്റെ തുടക്കത്തിൽ ഇത് ഓതുന്നത് അനുയോജ്യമാണ്).
ഇത് ഓതുമ്പോൾ അല്ലാഹുവിന്റെ സമാധാനം (സകീനത്ത്) ഇറങ്ങുന്നു.നബി ﷺ ഉറങ്ങുന്നതിന് മുൻപും ഇത് ഓതാറുണ്ടായിരുന്നു. 'മുഗ്നി', 'തുഹ്ഫത്തുൽ ഇഖ്‌വാൻ' എന്നീ ഗ്രന്ഥങ്ങളിലും വ്യക്തമാക്കുന്നത് പോലെ, എല്ലാ മാസവും ചന്ദ്രക്കല കാണുമ്പോൾ ഇപ്രകാരം ചെയ്യുന്നത് ഉചിതമാണ്.
ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി തന്റെ 'ഹാശിയത്തു അലത്തുഹ്ഫ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
(فَائِدَةٌ) يُسَنُّ عِنْدَ رُؤْيَةِ الهِلَالِ: اللهُ أَكْبَرُ، اللَّهُمَّ أَهِلَّهُ عَلَيْنَا بِالأَمْنِ وَالإِيمَانِ، وَالسَّلَامَةِ وَالإِسْلَامِ، وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى، رَبُّنَا وَرَبُّكَ اللهُ، اللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذَا الشَّهْرِ، وَأَعُوذُ بِكَ مِنْ شَرِّ الْقَدَرِ وَشَرِّ الْمَحْشَرِ
ചന്ദ്രക്കല കാണുമ്പോൾ ഇപ്രകാരം ചൊല്ലൽ സുന്നത്താകുന്നു: "അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹുവേ, നിർഭയത്വത്തോടും ഈമാനോടും, സമാധാനത്തോടും ഇസ്ലാമിനോടും കൂടി, കൂടാതെ നിനക്ക് ഇഷ്ടമുള്ളതും നീ തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാനുള്ള തൗഫീഖോടും കൂടി ഈ ചന്ദ്രക്കലയെ നീ ഞങ്ങൾക്ക് ഉദിപ്പിക്കേണമേ. ഞങ്ങളുടെയും നിന്റെയും റബ്ബ് അല്ലാഹുവാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു മാറ്റവും ശക്തിയുമില്ല. അല്ലാഹുവേ, ഈ മാസത്തിലെ നന്മയെ ഞാൻ നിന്നോട് ചോദിക്കുന്നു. മോശമായ വിധിയിൽ നിന്നും, മഹ്ശറിലെ പ്രയാസങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു."
തുടർന്ന് ചൊല്ലേണ്ടവ
وَمَرَّتَيْنِ هِلَالُ خَيْرٍ وَرُشْدٍ، وَثَلَاثًا آمَنْتُ بِالَّذِي خَلَقَكَ ثُمَّ الْحَمْدُ لِلَّهِ الَّذِي ذَهَبَ بِشَهْرِ كَذَا وَجَاءَ بِشَهْرِ كَذَا، لِلِاتِّبَاعِ فِي كُلِّ ذَلِكَ نِهَايَةٌ
രണ്ട് തവണ ഇപ്രകാരം പറയുക: «هِلَالُ خَيْرٍ وَرُشْدٍ» (നന്മയുടെയും സന്മാർഗ്ഗത്തിന്റെയും ചന്ദ്രക്കലയാകട്ടെ ഇത്).
മൂന്ന് തവണ ഇപ്രകാരം പറയുക: «آمَنْتُ بِالَّذِي خَلَقَكَ» (നിന്നെ സൃഷ്ടിച്ചവനിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു).
തുടർന്ന് പറയണം: «الْحَمْدُ لِلَّهِ الَّذِي ذَهَبَ بِشَهْرِ كَذَا وَجَاءَ بِشَهْرِ كَذَا» (ഇന്ന മാസം കൊണ്ടുപോവുകയും പകരം ഇന്ന മാസം കൊണ്ടുവരികയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും - ഉദാഹരണത്തിന്: റമളാൻ കൊണ്ടുപോയി ശവ്വാൽ കൊണ്ടുവന്ന അല്ലാഹുവിന് സ്തുതി).
ഇതെല്ലാം പ്രവാചക ചര്യയെ (ഇത്തിബാഅ്) പിൻപറ്റിക്കൊണ്ട് ചെയ്യേണ്ടതാണ്.
പ്രധാന നിബന്ധനകളും നിയമങ്ങളും
സൂറത്തുൽ മുൽക് ഓതൽ: 'മുഗ്നി' എന്ന ഗ്രന്ഥത്തിൽ അധികരിപ്പിച്ചു പറഞ്ഞതുപോലെ, ഇതിനുശേഷം സൂറത്തു തബാറക (സൂറത്തുൽ മുൽക്) ഓതൽ സുന്നത്തുണ്ട്. കാരണം അത് ശിക്ഷകളിൽ നിന്ന് രക്ഷിക്കുന്നതും കാവൽ നൽകുന്നതുമാണ്.
എപ്പോഴാണ് ഇത് സുന്നത്താകുന്നത്?
ചന്ദ്രക്കല ആദ്യത്തെ രാത്രിയിൽ കാണുമ്പോഴാണ് ഈ പ്രാർത്ഥനകൾ സുന്നത്തുള്ളത് എന്നത് വ്യക്തമാണ്. എന്നാൽ ഒരാൾ ഒന്നാമത്തെ രാത്രിയിൽ ചന്ദ്രനെ കണ്ടില്ല, പകരം അതിന് ശേഷമുള്ള രാത്രികളിലാണ് കാണുന്നതെങ്കിൽ (രണ്ടാം രാവിലോ മൂന്നാം രാവിലോ), അപ്പോൾ ഈ ദുആ ചൊല്ലൽ സുന്നത്തില്ല എന്നാണ് പ്രബലമായ അഭിപ്രായം. എങ്കിലും, ആദ്യത്തെ മൂന്ന് രാത്രികൾ കഴിയുന്നതിന് മുൻപ് ചന്ദ്രനെ കാണുകയും, എന്നാൽ അതിനെ ചന്ദ്രക്കല (ഹിലാൽ) എന്ന് വിളിക്കാൻ പറ്റുന്ന അവസ്ഥയിലുമാണെങ്കിൽ, കാഴ്ചശക്തി കുറവുള്ളതുകൊണ്ടോ മറ്റോ ആണ് ആദ്യരാത്രികളിൽ കാണാൻ കഴിയാതിരുന്നതെങ്കിൽ ദുആ ചെയ്യാവുന്നതാണ്.
കാഴ്ചയില്ലാത്തവരുടെ നിയമം: ഒരു അന്ധനായ വ്യക്തിക്കോ അല്ലെങ്കിൽ മേഘാവൃതമായ അന്തരീക്ഷം കാരണം ചന്ദ്രനെ നേരിട്ട് കാണാൻ കഴിയാത്തവർക്കോ, ചന്ദ്രനെ കണ്ട വിശ്വസ്തനായ ഒരാൾ വിവരം അറിയിച്ചു കൊടുത്താൽ (അറിവ് ലഭിച്ചാൽ) ഈ ദുആ ചൊല്ലൽ സുന്നത്താണ്. നേരിട്ട് കാണൽ നിർബന്ധമില്ല.
അല്ലാഹുവിന്റെ മാസമായ മുഹർറം
അല്ലാഹു തആലാ വിശുദ്ധ ഖുർആനിൽ പറയുന്നു:
«إِنَّ عِدَّةَ الشُّهُورِ عِنْدَ اللهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللهِ يَوْمَ خَلَقَ السَّمَاوَاتِ وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ...» [سورة التوبة: ٣٦]
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാല് മാസങ്ങൾ (യുദ്ധം വിലക്കപ്പെട്ട) പവിത്രമായവയാകുന്നു. അതാകുന്നു വക്രതയില്ലാത്ത മതം. അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്..." (സൂറത്തുത്തുബ്ബ: 36)
പവിത്രമായ നാല് മാസങ്ങൾ (أَرْبَعَةٌ حُرُمٌ)
ثَلَاثَةٌ مُتَوَالِيَةٌ (തുടർച്ചയായി വരുന്ന മൂന്ന് മാസങ്ങൾ): ദുൽകഅ്ദ (ذو القعدة), ദുൽഹിജ്ജ (ذو الحجة), മുഹർറം (المحرم).
തുടർച്ചയല്ലാതെ വരുന്ന ഒന്ന്: ജുമാദൽ ആഖിറിനും ശഅ്ബാനും ഇടയിലുള്ള റജബ് മാസം (رجب مُضَر).
ഹാഫിള് ഇബ്നു കസീർ തന്റെ 'തഫ്സീറുൽ ഖുർആനിൽ അളീം' എന്ന ഗ്രന്ഥത്തിൽ ഈ ആയത്തിന്റെ വിശദീകരണത്തിൽ ഖതാദ (റ) ഉദ്ധരിച്ചുകൊണ്ട് പറയുന്നു: "അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്" എന്ന അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് ഖതാദ (റ) പറഞ്ഞു: പവിത്രമായ ഈ മാസങ്ങളിൽ (അൽ-അശ്ഹുറുൽ ഹുരും) അക്രമം പ്രവർത്തിക്കുന്നത് മറ്റുള്ള മാസങ്ങളിൽ ചെയ്യുന്നതിനേക്കാൾ വലിയ തെറ്റും കടുത്ത കുറ്റവുമാണ്. അക്രമം ഏത് സാഹചര്യത്തിലും വലിയ തെറ്റ് തന്നെയാണ്. എങ്കിലും അല്ലാഹു തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്ക് കൂടുതൽ മഹത്വം നൽകുന്നു.
അദ്ദേഹം തുടർന്നു പറഞ്ഞു: "തീർച്ചയായും അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്ന് ചിലതിനെ പ്രത്യേകമായി തിരഞ്ഞടുത്തിരിക്കുന്നു; മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവൻ ദൂതന്മാരെ തിരഞ്ഞെടുത്തു. സംസാരങ്ങളിൽ നിന്ന് അവൻ തന്റെ ദിക്റിനെ (ഖുർആനെ) തിരഞ്ഞെടുത്തു. ഭൂമിയിൽ നിന്ന് അവൻ മസ്ജിദുകളെ തിരഞ്ഞെടുത്തു. മാസങ്ങളിൽ നിന്ന് റമളാനിനെയും യുദ്ധം വിലക്കപ്പെട്ട പവിത്രമായ മാസങ്ങളെയും അവൻ തിരഞ്ഞെടുത്തു. ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസത്തെയും (യൗമുൽ ജുമുഅ), രാവുകളിൽ നിന്ന് ലൈലത്തുൽ ഖദ്‌റിനെയും അവൻ പ്രത്യേകമായി തിരഞ്ഞെടുത്തു."അതിനാൽ, അല്ലാഹു മഹത്വപ്പെടുത്തിയ കാര്യങ്ങളെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയുള്ളവരും കാര്യങ്ങൾ ഗ്രഹിക്കുന്നവരും അല്ലാഹു ആദരിച്ച കാര്യങ്ങളെ ആദരിക്കുക തന്നെ ചെയ്യും.
അല്ലാഹു തആലാ വിശുദ്ധ ഖുർആനിൽ പറയുന്നു:
«وَمَنْ يُعَظِّمْ شَعَائِرَ اللهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ» [سورة الحج: ٣٢]
"ആരെങ്കിലും അല്ലാഹുവിന്റെ അടയാളങ്ങളെ (കല്പനകളെ/നിയമങ്ങളെ) ബഹുമാനിക്കുന്നപക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ (ഭയഭക്തിയിൽ) നിന്നുള്ളതാകുന്നു." (സൂറത്തുൽ ഹജ്ജ്: 32)
ഇമാം ഇസ്മാഈൽ ഹഖ്ഖി തന്റെ 'റൂഹുൽ ബയാൻ' എന്ന തഫ്സീർ ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: അല്ലാഹു ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കും മറ്റുള്ളവയെക്കാൾ ശ്രേഷ്ഠത നൽകിയിരിക്കുന്നു. ദൂതന്മാർക്കും സമുദായങ്ങൾക്കും പരസ്പരം ശ്രേഷ്ഠതകളിൽ വ്യത്യാസം വരുത്തിയത് പോലെയാണിത്.
മനുഷ്യരിലെ ആത്മാക്കൾ ഈ പവിത്രമായ സമയങ്ങളിൽ ഇബാദത്തുകൾ (ആരാധനകൾ) ചെയ്യാൻ കൊതിക്കുന്നതിനും, ഹൃദയങ്ങൾ ആ സമയങ്ങളെ ബഹുമാനിക്കാൻ ധൃതികൂട്ടുന്നതിനും, സൃഷ്ടികൾ അതിലെ പുണ്യങ്ങളിൽ താല്പര്യപ്പെടുന്നതിനും വേണ്ടിയാണ് അല്ലാഹു അങ്ങനെ ചെയ്തത്.
ചില പ്രത്യേക സമയങ്ങളിൽ നന്മകൾ ഇരട്ടിയാക്കപ്പെടുന്നത് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹവും (ലദുന്നിയ്യായ സമ്മാനങ്ങളും) റബ്ബാനിയ്യായ തിരഞ്ഞെടുപ്പുകളുമാണ്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു.
ഇമാം ഖാശാനി തന്റെ 'ശർഹുത്താഇയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഒരു കാലഘട്ടത്തിനോ സമയത്തിനോ പ്രത്യേക ആദരവും ശ്രേഷ്ഠതയും ഉണ്ടാകുന്നത് ആ സമയത്ത് സംഭവിക്കുന്ന മനോഹരമായ അവസ്ഥകൾ കൊണ്ടും (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച) പ്രിയപ്പെട്ടവരുമായുള്ള സാമീപ്യം കൊണ്ടുമാണ്.
അതുപോലെ തന്നെ, മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ (അമലുകളുടെ) ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നത് അവൻ കരുതുന്ന നിയ്യത്തിന്റെ (ഉദ്ദേശത്തിന്റെ) ഭംഗിയും ലക്ഷ്യശുദ്ധിയും അനുസരിച്ചാണ്.
ആരാധനകളിൽ ഏറ്റവും ഉത്തമമായ നിയ്യത്ത് എന്നത്, ചെയ്യുന്ന കർമ്മം തന്റെ പ്രിയപ്പെട്ടവനായ അല്ലാഹുവിലേക്ക് എത്തിക്കുന്നതാവുക എന്നതും, അത് മറ്റെല്ലാ താല്പര്യങ്ങളിൽ നിന്നും പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ട (ഇഖ്‌ലാസുള്ള) അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതുമാവുക എന്നതാണ്.
ഇമാം ബുഖാരി തന്റെ 'സ്വഹീഹുൽ ബുഖാരി'യിൽ അബൂബക്റ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:
"إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللهُ السَّمَاوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلَاثٌ مُتَوَالِيَاتٌ: ذُو القَعْدَةِ، وَذُو الحِجَّةِ، وَالمُحَرَّمُ، وَرَجَبُ، مُضَرَ الَّذِي بَيْنَ جُمَادَى، وَشَعْبَانَ"
"തീർച്ചയായും കാലം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസത്തെ അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് കറങ്ങിത്തിരിഞ്ഞ് എത്തിയിരിക്കുന്നു. വർഷം എന്നത് പന്ത്രണ്ട് മാസങ്ങളാകുന്നു. അവയിൽ നാല് മാസങ്ങൾ പവിത്രമായവയാണ്. അതിൽ മൂന്നെണ്ണം തുടർച്ചയായി വരുന്നവയാണ്: ദുൽകഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നിവ. (നാലാമത്തേത്) ജുമാദക്കും ശഅ്ബാനും ഇടയിലുള്ള 'മുളർ' ഗോത്രക്കാരുടെ റജബ് മാസവുമാകുന്നു."
ഇമാം ബൈഹഖി തന്റെ 'ശുഅബുൽ ഈമാൻ' എന്ന ഗ്രന്ഥത്തിൽ കഅ്ബ് (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു:
"اخْتَارَ اللهُ عَزَّ وَجَلَّ الْبِلَادَ، فَأَحَبُّ الْبِلَادِ إِلَى اللهِ عَزَّ وَجَلَّ الْبَلَدُ الْحَرَامُ، وَاخْتَارَ اللهُ الزَّمَانَ فَأَحَبُّ الزَّمَانِ إِلَى اللهِ الْأَشْهُرُ الْحُرُمُ..."
"മഹാനും പ്രതാപിയുമായ അല്ലാഹു നാടുകളെ തിരഞ്ഞെടുത്തിരിക്കുന്നു. അതിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാട് മക്കയാകുന്ന പവിത്രമായ നാടാണ് (അൽ-ബലദുൽ ഹറാം). അല്ലാഹു സമയങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്നു. അതിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സമയം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്."
ഇമാം ഇബ്നുൽ ജൗസി തന്റെ 'അത്തബ്സ്വിറ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"اعْلَمُوا رَحِمَكُمُ اللهُ: إِخْوَانِي أَنَّ شَهْرَ الْمُحَرَّمِ شَهْرٌ شَرِيفُ الْقَدْرِ، وَإِنَّمَا سُمِّيَ الْمُحَرَّمَ لِأَنَّ الْقِتَالَ كَانَ يُحَرَّمُ فِيهِ. وَقَدْ رُوِيَ عَنْ جَمَاعَةٍ مِنَ..."
"എന്റെ സഹോദരന്മാരേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ; നിങ്ങൾ മനസ്സിലാക്കുക: തീർച്ചയായും മുഹർറം മാസം പദവിയിൽ ഏറെ ആദരിക്കപ്പെട്ട ഒരു മാസമാണ്. ഈ മാസത്തിൽ (യുദ്ധം ചെയ്യുന്നത്) നിഷിദ്ധമാക്കപ്പെട്ടിരുന്നതു കൊണ്ടാണ് ഇതിന് 'മുഹർറം' എന്ന് പേര് നൽകപ്പെട്ടത്.
അല്ലാഹുവിന്റെ വചനമായ «وَالْفَجْرِ * وَلَيَالٍ عَشْرٍ» (പ്രഭാതം സാക്ഷി, പത്തു രാവുകൾ സാക്ഷി) എന്നതിനെക്കുറിച്ച് മുഫസ്സിറുകൾ പറയുന്നു:
"ഇവിടെ പറഞ്ഞ പത്തു രാവുകൾ എന്നത് മുഹർറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്."
ഖതാദ (റ) പറഞ്ഞു: "ഇവിടെ 'അൽ-ഫജ്‌ർ' (പ്രഭാതം) എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് മുഹർറം മാസത്തിലെ ഒന്നാമത്തെ ദിവസത്തെ പ്രഭാതമാണ്."
ഇമാം മാവർദി തന്റെ 'അന്നുക്ത്തു വൽ ഉയൂൻ' എന്ന തഫ്സീർ ഗ്രന്ഥത്തിൽ പറയുന്നു: അല്ലാഹുവിന്റെ സത്യം ചെയ്യലായ «وَالْفَجْرِ * وَلَيَالٍ عَشْرٍ» എന്നതിനെക്കുറിച്ച് നാല് അഭിപ്രായങ്ങളുണ്ട്
(അതിൽ രണ്ടാമത്തെ അഭിപ്രായം): "...രണ്ടാമത്തേത്: അത് മുഹർറം മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളാണ് എന്നതാണ്. ഇത് ഇമാം ത്വബരി (റ) ഉദ്ധരിച്ചിട്ടുള്ളതാണ്."
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "നബി ﷺ മുഹർറം മാസത്തെ 'ശഹ്രുല്ലാഹ്' (അല്ലാഹുവിന്റെ മാസം) എന്ന് വിശേഷിപ്പിച്ചു. ഈ മാസത്തെ അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞു എന്നത് തന്നെ ഇതിന്റെ വലിയ പദവിക്കും ശ്രേഷ്ഠതയ്ക്കും തെളിവാണ്. കാരണം, അല്ലാഹു തആലാ തന്റെ സൃഷ്ടികളിൽ നിന്ന് ഏറ്റവും പ്രത്യേകതയുള്ളവയെ (വിശിഷ്ടമായവയെ) മാത്രമേ തന്റെ നാമത്തോട് ചേർത്തുപറയാറുള്ളൂ.
മുഹമ്മദ്, ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് തുടങ്ങിയ പ്രവാചകന്മാരെ (അലൈഹിമുസ്സലാം) തന്റെ അടിമത്തത്തിലേക്ക് ചേർത്ത് 'എന്റെ അടിമകൾ' എന്ന് വിശേഷിപ്പിച്ചതും, കഅ്ബാലയത്തെ 'എന്റെ വീട്' (ബൈത്തി) എന്നും, സ്വാലിഹ് നബിയുടെ ഒട്ടകത്തെ 'അല്ലാഹുവിന്റെ ഒട്ടകം' (നാഖത്തുല്ലാഹ്) എന്നും ചേർത്തുപറഞ്ഞത് ഇതിന് ഉദാഹരണങ്ങളാണ്."
മുഹർറം മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾക്ക് ഖുർആൻ മുൻനിർത്തി വലിയ പ്രാധാന്യമുണ്ടെന്നും, സാധാരണയായി പ്രവാചകന്മാരെയും കഅ്ബയെയുമൊക്കെ അല്ലാഹു തന്നിലേക്ക് ചേർത്തുപറയുന്നത് പോലെ, മാസങ്ങളിൽ മുഹർറത്തെ 'അല്ലാഹുവിന്റെ മാസം' എന്ന് വിശേഷിപ്പിച്ചത് ഈ മാസത്തിന്റെ പവിത്രതയും ആദരവും എത്രത്തോളം വലുതാണെന്ന് കാണിക്കാനുമാണ്.
ഇമാം ഗസ്സാലി (റ) തന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഹ്‌യാ ഉലൂമിദ്ദീൻ' എന്ന കിത്താബിൽ പറയുന്നു: ഒരു സത്യാന്വേഷി (മുരീദ്) ഒട്ടും അശ്രദ്ധനാകാൻ പാടില്ലാത്തതും, ആരാധനകൾ കൊണ്ട് ജീവിപ്പിക്കൽ (ഇഹ്‌യാഅ്) പ്രത്യേകം സുന്നത്തായതുമായ പതിനഞ്ച് രാത്രികൾ വർഷത്തിലുണ്ടെന്ന് നീ മനസ്സിലാക്കുക. കാരണം അവ നന്മകളുടെ വിളവെടുപ്പുകാലവും കച്ചവടത്തിന്റെ പ്രധാന സമയങ്ങളുമാണ്. ഒരു വ്യാപാരി തന്റെ കച്ചവട സീസണുകളെക്കുറിച്ച് അശ്രദ്ധനായാൽ അയാൾക്ക് ലാഭം കൊയ്യാൻ കഴിയില്ല. അതുപോലെ ഒരു മുരീദ് ഈ ശ്രേഷ്ഠമായ സമയങ്ങളെക്കുറിച്ച് അശ്രദ്ധനായാൽ അവൻ വിജയിക്കുകയുമില്ല.
ഈ പതിനഞ്ച് രാത്രികളിൽ പെട്ടവ താഴെ പറയുന്നവയാണ്:
റമളാൻ മാസത്തിലെ 6 രാത്രികൾ:
റമളാനിലെ അവസാന പത്തിലെ അഞ്ച് ഒറ്റയൊറ്റയായ രാത്രികൾ (ഇവയിലാണ് ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്നത്).
റമളാൻ ഇരുപത്തിയേഴാം രാവ്. ഈ രാവിന്റെ പ്രഭാതത്തിലാണ് സത്യവും അസത്യവും വേർതിരിഞ്ഞ 'യൗമുൽ ഫുർഖാൻ' അഥവാ ബദ്ർ യുദ്ധം നടന്നത്.(ഇമാം ഇബ്നുസ്സുബൈർ (റ) പ്രസ്താവിക്കുന്നത് ഈ ഇരുപത്തിയേഴാം രാവാണ് ലൈലത്തുൽ ഖദ്‌ർ എന്നാണ്).
ബാക്കി വരുന്നു ഒൻപത് രാത്രികൾ
- മുഹർറം മാസത്തിലെ ഒന്നാം രാവ് (പുതുവർഷ രാവ്)
- ആശൂറാഅ് രാവ് (മുഹർറം പത്താം രാവ്)
- റജബ് മാസത്തിലെ ആദ്യത്തെ രാവ്
- റജബ് മാസത്തിലെ പകുതിയിലെ രാവ് (റജബ് 15)
- റജബ് ഇരുപത്തിയേഴാം രാവ് (മിഅ്റാജ് രാവ്)
- ശഅ്ബാൻ മാസത്തിലെ പകുതിയിലെ രാവ് (ബറാഅത്ത് രാവ് അഥവാ നിസ്വ്ഫ് ശഅ്ബാൻ)
- അറഫാ രാവ് (ദുൽഹിജ്ജ ഒൻപതാം രാവ്)
- ഈദുൽ ഫിത്വർ രാവ് (ചെറിയ പെരുന്നാൾ രാവ്)
- ഈദുൽ അള്ഹാ രാവ് (ബലിപെരുന്നാൾ രാവ്)
അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്നവർക്ക് ആത്മീയമായ വലിയ ലാഭങ്ങൾ കൊയ്യാൻ ഇസ്‌ലാമിക കലണ്ടറിലെ ഈ 15 രാത്രികൾ ഇബാദത്തുകൾ (നമസ്കാരം, ഖുർആൻ പാരായണം, ദിക്ർ, ദുആ എന്നിവ) കൊണ്ട് സജീവമാക്കൽ അത്യന്തം ആവശ്യമാണെന്ന് ഇമാം ഗസ്സാലി (റ) ഓർമ്മിപ്പിക്കുന്നു.
'ഇഹ്‌യാ ഉലൂമിദ്ദീൻ' എന്ന ഗ്രന്ഥത്തിൽ വീണ്ടും പറയുന്നു: "തീർച്ചയായും അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ, പുണ്യകരമായ സമയങ്ങളിൽ (വിശുദ്ധമായ മാസങ്ങൾ, ദിവസങ്ങൾ എന്നിവയിൽ) അവനെക്കൊണ്ട് ഉത്തമമായ പുണ്യപ്രവർത്തനങ്ങൾ ചെയ്യിക്കും. എന്നാൽ അവനോട് കോപിച്ചാലോ... ആ പുണ്യസമയങ്ങളിൽ തന്നെ അവനെക്കൊണ്ട് മോശമായ പ്രവൃത്തികൾ ചെയ്യിക്കും. അത് അവനുള്ള ശിക്ഷ കൂടുതൽ കഠിനമാക്കാനും അവനോടുള്ള കോപം വർദ്ധിപ്പിക്കാനുമാണ്; കാരണം അവന് സമയത്തിന്റെ ബറക്കത്ത് (അനുഗ്രഹം) നഷ്ടപ്പെടുകയും അവൻ ആ സമയത്തിന്റെ പവിത്രത ലംഘിക്കുകയും ചെയ്തിരിക്കുന്നു."
ഹാഫിള് ഇബ്നു റജബ് അൽ-ഹംബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "പൂർവ്വസൂരികളിൽ (സലഫുകളിൽ) ചിലർ പറഞ്ഞു: 'ഏറ്റവും ഉത്തമമായ അമലുകൾ (പ്രവർത്തികൾ) എന്നത് ഹൃദയങ്ങളുടെ ശുദ്ധിയും, മനസ്സിന്റെ ഉദാരതയും, ഉമ്മത്തിനോടുള്ള ആത്മാർത്ഥതയുമാണ്. ഈ ഗുണങ്ങൾ കൊണ്ടാണ് ഉന്നത പദവികളിൽ എത്തിയവർ അവിടെയെത്തിയത്; അല്ലാതെ ധാരാളമായി നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ടോ നിസ്കരിക്കുന്നത് കൊണ്ടോ മാത്രമല്ല.' എന്റെ സഹോദരന്മാരേ, കാരുണ്യത്തിന്റെയും പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും ഈ പുണ്യകാലങ്ങളിൽ, പാപങ്ങൾ പൊറുത്തുതരുന്നവനായ റബ്ബിന്റെ മഗ്‌ഫിറത്ത് (പാപമോചനം) ഒരു ദാസന് തടയപ്പെടാൻ കാരണമാകുന്ന പാപങ്ങളെ നിങ്ങൾ ദൂരീകരിക്കുക."
അദ്ദേഹം വീണ്ടും 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "പവിത്രമാക്കപ്പെട്ട മാസങ്ങളിൽ (അൽ-അശ്ഹുറുൽ ഹുറും) ഏതാണ് ഏറ്റവും ഉത്തമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അബ്ദു റഹ്മാൻ ഇബ്നു അഹമ്മദ് ഇബ്നു റജബ് ഇബ്നു ഹസൻ അടക്കമുള്ളവർ പറഞ്ഞു: 'അവയിൽ ഏറ്റവും ഉത്തമം അല്ലാഹുവിന്റെ മാസമായ മുഹർറം ആണ്.' പിൽക്കാലക്കാരായ ഒരുവിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായത്തെയാണ് പ്രബലമാക്കിയിട്ടുള്ളത്. ഹസൻ പ്രസ്താവിച്ചതായി ഖുർറത്ത് ബിൻ ഖാലിദിൽ നിന്ന് വഹ്ബ് ബിൻ ജരീർ നിവേദനം ചെയ്യുന്നു: 'തീർച്ചയായും അല്ലാഹു വർഷത്തെ ആരംഭിച്ചതും അവസാനിപ്പിച്ചതും പവിത്രമായ മാസം കൊണ്ടാണ്. അതിനാൽ റമദാൻ കഴിഞ്ഞാൽ അല്ലാഹുവിന്റെ അടുക്കൽ മുഹർറത്തേക്കാൾ മഹത്വമുള്ള മറ്റൊരു മാസവുമില്ല. അതിന്റെ പവിത്രതയുടെ കാഠിന്യം കാരണം അത് 'ശഹ്‌റുല്ലാഹിൽ അസ്വമ്മ്' (അല്ലാഹുവിന്റെ ബധിരമായ/അലംഘനീയമായ മാസം) എന്നും വിളിക്കപ്പെട്ടിരുന്നു."
ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (ചെറിയ മഖ്ദൂം) തന്റെ 'ഫത്ഹുൽ മുഈൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: റമദാനിന് ശേഷം നോമ്പെടുക്കാൻ ഏറ്റവും ഉത്തമമായ മാസങ്ങൾ പവിത്രമാക്കപ്പെട്ട മാസങ്ങളാണ് (അശ്ഹുറുൽ ഹുറും). അവയിൽ ഏറ്റവും ഉത്തമം മുഹർറം മാസമാണ്, പിന്നീട് റജബ്, പിന്നീട് ദുൽഹിജ്ജ, പിന്നീട് ദുൽഖഅദ്, അത് കഴിഞ്ഞാൽ ശഅ്ബാൻ മാസവുമാണ്."
ഇമാം സയ്യിദ് ബക്‌രി തന്റെ 'ഇആനത്തുത്ത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(ഏറ്റവും ഉത്തമമായ മാസങ്ങൾ എന്ന അദ്ദേഹത്തിന്റെ പരാമർശത്തെ) ചില പണ്ഡിതന്മാർ ഇപ്രകാരം കവിതയായി കോർത്തിണക്കിയിട്ടുണ്ട്:
وأفضل الشهور بالإطلاق .. شهر الصيام، فهو ذو السباق
فشهر ربنا هو المحرم .. فرجب، فالحجة المعظم
فقعدة، فبعده شعبان .. وكل ذا جاء به البيان
പൊതുവായി മാസങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് നോമ്പിന്റെ മാസമാണ് (റമദാൻ); അത് തന്നെയാണ് മുൻപന്തിയിലുള്ളത്.
പിന്നീട് നമ്മുടെ റബ്ബിന്റെ മാസമായ മുഹർറം ആകുന്നു; അത് കഴിഞ്ഞാൽ റജബും, പിന്നീട് മഹത്വമേറിയ ദുൽഹിജ്ജയും വരുന്നു.
തുടർന്ന് ദുൽഖഅദും, അതിനുശേഷം ശഅ്ബാനുമാണ്; വ്യക്തമായ പ്രമാണങ്ങളിലൂടെ വിവരിക്കപ്പെട്ടതാണ് ഇതെല്ലാം."
വർഷാരംഭത്തിൽ ആശംസകൾ നേരുന്നതിനെക്കുറിച്ച് (التهنئة بالأعوام)
ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി തന്റെ 'ഹാഷിയത്തുത്തുഹ്ഫ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(കർമ്മശാസ്ത്രത്തിൽ) പ്രബലമായ അഭിപ്രായപ്രകാരം (മുഅ്തമദ്), പെരുന്നാൾ ദിനത്തിലും അതുപോലെയുള്ള പുതിയ വർഷം, പുതിയ മാസം എന്നിവയുടെ തുടക്കത്തിലും ആശംസകൾ നേരുന്നത് സുന്നത്താകുന്നു. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലാണെങ്കിൽ ഇതിനോടൊപ്പം ഹസ്തദാനം (മുസ്വാഫഹത്ത്) ചെയ്യുന്നതും സുന്നത്താണ്. അതിനാൽ ഒരു പുരുഷൻ ഒരു സ്ത്രീയെയോ, തിരിച്ചോ ഹസ്തദാനം ചെയ്യാൻ പാടുള്ളതല്ല. സൗന്ദര്യമുള്ള, താടി മീശ മുളക്കാത്ത ചെറുപ്പക്കാരുടെ (അംറദ്) കാര്യവും ഇതുപോലെത്തന്നെയാണ് (അവരുമായും പുരുഷന്മാർ ഹസ്തദാനം ചെയ്യരുത്)."
ചരിത്രഗണനയുടെ/കലണ്ടറിന്റെ തുടക്കം (أول التاريخ)
ഇമാം സുയൂത്വി തന്റെ 'അദ്ദുറുൽ മൻസൂർ ഫിത്തഫ്സീരിൽ മഅ്സൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇബ്നു അബീ ഹനീഫ തന്റെ ചരിത്രഗ്രന്ഥത്തിലും ഇബ്നു അസാകിറും സുഹ്‌രി, ശഅ്ബി എന്നിവരിൽ നിന്ന് ഉദ്ധരിക്കുന്നു; അവർ രണ്ടുപേരും പറഞ്ഞു: ആദം നബി (അ) സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നിയോഗിക്കപ്പെടുകയും അദ്ദേഹത്തിന്റെ മക്കൾ സന്തതികൾ ഭൂമിയിൽ വർദ്ധിച്ചു വ്യാപിക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ സന്തതികൾ ആദം നബിയുടെ ഭൂമിയിലേക്കുള്ള ആഗമനത്തെ (ഹബൂഥ്) അടിസ്ഥാനമാക്കിയാണ് ചരിത്രം/വർഷം കണക്കാക്കിയിരുന്നത്. അല്ലാഹു നൂഹ് നബി (അ) യെ നിയോഗിക്കുന്നത് വരെ ആ ചരിത്രഗണന തുടർന്നു. പിന്നീട് നൂഹ് നബിയുടെ നിയോഗം മുതൽ പ്രളയം (തൂഫാൻ) ഉണ്ടാകുന്നത് വരെ അവർ വർഷം കണക്കാക്കി. അതിനുശേഷം പ്രളയം മുതൽ ഇബ്രാഹിം നബി (അ) യെ തീയിലിട്ട സംഭവം വരെയായി ചരിത്രഗണന. തുടർന്ന് ഇസ്ഹാഖ് നബിയുടെ സന്തതികൾ ഇബ്രാഹിം നബിയുടെ തീയിലെ സംഭവത്തെ അടിസ്ഥാനമാക്കി യൂസുഫ് നബിയുടെ നിയോഗം വരെയും, യൂസുഫ് നബിയുടെ നിയോഗം മുതൽ മൂസാ നബിയുടെ നിയോഗം വരെയും, മൂസാ നബിയുടെ നിയോഗം മുതൽ സുലൈമാൻ നബിയുടെ രാജഭരണം വരെയും, സുലൈമാൻ നബിയുടെ രാജഭരണം മുതൽ ഈസാ നബിയുടെ ജനനം/ഭരണം വരെയും, ഈസാ നബിയുടെ നിയോഗം മുതൽ റസൂലുള്ളാഹി ﷺയുടെ നിയോഗം വരെയുമായിരുന്നു അത്. ഇസ്മാഈൽ നബിയുടെ സന്തതികൾ ഇബ്രാഹിം നബിയെ തീയിലിട്ട സംഭവം മുതൽ ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും ചേർന്ന് കഅ്ബാലയം നിർമ്മിച്ചതു വരെയുള്ള കാലത്തെയാണ് അടിസ്ഥാനമാക്കിയത്. പിന്നീട് കഅ്ബാനിർമ്മാണം മുതൽ മഅദ്ദ് (ഗോത്രം) പലായനം ചെയ്യുന്നത് വരെയായിരുന്നു കാലഗണന. അതിനുശേഷം തിഹാമയിൽ നിന്ന് ഓരോ ജനവിഭാഗം പുറപ്പെടുമ്പോഴും അവർ തങ്ങളുടെ പുറപ്പാടിനെ അടിസ്ഥാനമാക്കി ചരിത്രം രേഖപ്പെടുത്തി. ഇത് കഅ്ബ് ബിൻ ലുഅയ്യ് മരണപ്പെടുന്നത് വരെ തുടർന്നു. അദ്ദേഹത്തിന്റെ മരണം മുതൽ ആനക്കലഹം (ആമുൽ ഫീൽ) വരെയുള്ള കാലം അവർ കണക്കാക്കി. പിന്നീട് ആനക്കലഹം മുതൽ ഉമർ ബിൻ ഖത്വാബ് (റ) ഹിജ്റയെ അടിസ്ഥാനമാക്കി ഔദ്യോഗിക കലണ്ടർ നിശ്ചയിക്കുന്നത് വരെ ആ രീതി തുടർന്നു. അത് ഹിജ്റ 17-ാം വർഷത്തിലോ 18-ാം വർഷത്തിലോ ആയിരുന്നു."
ഇമാം ബുഖാരി തന്റെ 'സ്വഹീഹുൽ ബുഖാരി'യിൽ ഉദ്ധരിക്കുന്നു: അബ്ദുള്ളാഹിബ്നു മസ്‌ലമ പ്രസ്താവിക്കുന്നു, അബ്ദുൽ അസീസ്, സഹ്ല് ബിൻ സഅ്ദ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: "അവർ (സ്വഹാബത്തുകൾ) നബി ﷺയുടെ നിയോഗം മുതലോ അവിടുത്തെ വഫാത്ത് (മരണം) മുതലോ അല്ല വർഷം എണ്ണിയത്; മറിച്ച് അവിടുന്ന് മദീനയിലേക്ക് എത്തിച്ചേർന്നത് (ഹിജ്റ വന്നത്) മുതൽ മാത്രമാണ് അവർ കാലഗണന നടത്തിയത്."
ഇമാം ഇബ്നു ഹജർ അൽ-അസ്ഖലാനി തന്റെ 'ഫത്ഹുൽ ബാരി'യിൽ പറയുന്നു: "ചരിത്രഗണന ഹിജ്റ കൊണ്ട് ആരംഭിച്ചതിലെ ഔചിത്യത്തെക്കുറിച്ച് ചില പണ്ഡിതന്മാർ ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്: നബി ﷺയുടെ ജീവിതവുമായി ബന്ധപ്പെട്ട് ചരിത്രരേഖയായി നിശ്ചയിക്കാൻ സാധ്യമായിരുന്ന പ്രധാന സംഭവങ്ങൾ നാലായിരുന്നു—അവിടുത്തെ ജനനം, പ്രവാചകത്വ ലബ്ധി (നിയോഗം), ഹിജ്റ, വഫാത്ത് എന്നിവ. എന്നാൽ അവർ (സ്വഹാബികൾ) ഹിജ്റയെ അടിസ്ഥാനമാക്കുന്നതിനെയാണ് പ്രബലമാക്കിയത് (തിരഞ്ഞെടുത്തത്). കാരണം, ജനന വർഷത്തിന്റെയോ പ്രവാചകത്വ ലബ്ധിയുടെയോ കാര്യത്തിൽ വർഷം നിർണ്ണയിക്കുന്നതിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണത്.
എന്നാൽ വഫാത്തിന്റെ (മരണത്തിന്റെ) സമയമാകട്ടെ, അത് ഓർക്കുമ്പോൾ ഉണ്ടാകുന്ന അഗാധമായ ദുഃഖവും സങ്കടവും കണക്കിലെടുത്ത് അവർ അത് ഒഴിവാക്കുകയാണുണ്ടായത്. അങ്ങനെ (കലണ്ടർ നിർണ്ണയം) ഹിജ്റയിൽ മാത്രമായി പരിമിതപ്പെട്ടു. എന്നാൽ ഹിജ്റ നടന്ന റബീഉൽ അവ്വൽ മാസത്തിൽ നിന്ന് (വർഷത്തിന്റെ തുടക്കം) മുഹർറം മാസത്തിലേക്ക് അവർ നീട്ടിവെക്കാനുള്ള കാരണം: ഹിജ്റ പോകാനുള്ള നിശ്ചയദാർഢ്യം (തീരുമാനം) ഉണ്ടായത് മുഹർറം മാസത്തിലായിരുന്നു. കാരണം, ഹിജ്റയ്ക്ക് വഴിയൊരുക്കിയ അഖബ ഉടമ്പടി (ബൈഅത്ത്) നടന്നത് ദുൽഹിജ്ജ മാസത്തിന്റെ മധ്യത്തിലായിരുന്നു. ആ ഉടമ്പടിക്കും ഹിജ്റയ്ക്കുള്ള ദൃഢനിശ്ചയത്തിനും ശേഷം ആദ്യമായി ഉദിച്ചുയർന്ന അമ്പിളിമാസം മുഹർറത്തിലേതായിരുന്നു. അതിനാൽ വർഷത്തിന്റെ തുടക്കം മുഹർറം ആക്കുന്നത് ഏറ്റവും അനുയോജ്യമായി വന്നു. വർഷാരംഭം മുഹർറം കൊണ്ട് നിശ്ചയിച്ചതിന്റെ ഔചിത്യത്തെക്കുറിച്ച് എനിക്ക് ലഭിച്ച ഏറ്റവും ശക്തമായ കാരണമിതാണ്."
"ഉമർ (റ) ചരിത്രഗണന (കലണ്ടർ) തയ്യാറാക്കാനുണ്ടായ കാരണത്തെക്കുറിച്ച് പണ്ഡിതന്മാർ പല കാര്യങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അതിൽ പെട്ട ഒന്നാണ്: അബൂ നുഐം അൽ-ഫള്ല് ബിൻ ദുക്കൈൻ തന്റെ ചരിത്രഗ്രന്ഥത്തിലും, അദ്ദേഹത്തിന്റെ വഴിയിലൂടെ ഹാകിം, ശഅ്ബിയിൽ നിന്നും നിവേദനം ചെയ്യുന്നത്; അബൂമൂസാ അൽ-അശ്അരി (റ) ഉമർ (റ) വിന് ഇപ്രകാരം കത്തെഴുതി: 'താങ്കളിൽ നിന്ന് ഞങ്ങൾക്ക് തീയതിയോ വർഷമോ രേഖപ്പെടുത്താത്ത കത്തുകൾ വരുന്നുണ്ട്.' തുടർന്ന് ഉമർ (റ) ജനങ്ങളെ (സ്വഹാബികളെ) ഒരുമിച്ചുകൂട്ടി ആലോചിച്ചു. അപ്പോൾ ചിലർ പറഞ്ഞു: 'പ്രവാചകത്വ ലബ്ധി മുതൽ ചരിത്രം രേഖപ്പെടുത്താം.' മറ്റു ചിലർ പറഞ്ഞു: 'ഹിജ്റ മുതൽ രേഖപ്പെടുത്താം.' അപ്പോൾ ഉമർ (റ) പറഞ്ഞു: 'ഹിജ്റ സത്യവും അസത്യവും തമ്മിൽ വേർതിരിച്ച സംഭവമാണ്, അതിനാൽ നമുക്കത് ഹിജ്റ മുതൽ നിശ്ചയിക്കാം.' അത് ഹിജ്റ 17-ാം വർഷത്തിലായിരുന്നു. അങ്ങനെ അവർ ആ കാര്യത്തിൽ യോജിച്ചപ്പോൾ ചിലർ പറഞ്ഞു: 'നമുക്ക് റമദാൻ കൊണ്ട് വർഷം ആരംഭിക്കാം.' അപ്പോൾ ഉമർ (റ) പറഞ്ഞു: 'അല്ല, മുഹർറം കൊണ്ട് ആരംഭിക്കാം; കാരണം അത് ജനങ്ങൾ തങ്ങളുടെ ഹജ്ജ് കർമ്മം കഴിഞ്ഞ് മടങ്ങുന്ന സമയമാണ്.' അങ്ങനെ അവർ ആ അഭിപ്രായത്തിൽ ഏകോപിച്ചു."
ഇമാം ഖസ്ത്വല്ലാനി തന്റെ 'ഇർഷാദുസ്സാരീ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(സഹ്ല് ബിൻ സഅ്ദ് എന്നതിൽ 'ഹാ' ക്കും 'ഐൻ' നും സുകൂനാണ്) അൽ-സാഇദി നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: 'അവർ (സ്വഹാബികൾ) നബി ﷺയുടെ പ്രവാചകത്വ ലബ്ധിയുടെ സമയം മുതൽ വർഷം എണ്ണിയില്ല.' അതിന് കാരണമായി പറയപ്പെടുന്നത്: സത്യത്തിലേക്കുള്ള ക്ഷണത്തിന്റെ തുടക്കം, സ്വാലിഹായ (സത്യസന്ധമായ) സ്വപ്നങ്ങളുടെ ആരംഭം എന്നിവ കണക്കിലെടുത്ത് ആ സമയത്തിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ആ വർഷം കൃത്യമായി നിശ്ചയിക്കുന്നതിൽ തർക്കങ്ങൾ ഒഴിവാകില്ലായിരുന്നു. '(അവിടുത്തെ വഫാത്തിന്റെ സമയം മുതലും അവർ എണ്ണിയില്ല)'. കാരണം അവിടുത്തെ വഫാത്തിനെക്കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഃഖവും വേദനാജനകമായ അവസ്ഥയും അവിടുത്തെ വേർപാട് (കാരണമാണത്) അവർ ആ കാലഗണന നിശ്ചയിച്ചത്. അവിടുന്ന് മുഹാജിറായി 'മദീനയിൽ എത്തിച്ചേർന്ന' സമയം മുതലല്ലാതെ മറ്റൊന്നിൽ നിന്നുമായിരുന്നില്ല.
എന്നാൽ വർഷത്തിന്റെ തുടക്കം മുഹർറം ഒന്നാം തീയതി മുതൽ ആക്കാൻ കാരണം: ഹിജ്റ പോകാനുള്ള നിശ്ചയദാർഢ്യം ഉണ്ടായത് മുഹർറത്തിന്റെ തുടക്കത്തിലായിരുന്നു. കാരണം, ഹിജ്റയ്ക്ക് വഴിയൊരുക്കിയ അഖബ ഉടമ്പടി (ബൈഅത്ത്) നടന്നത് ദുൽഹിജ്ജ മാസത്തിന്റെ മധ്യത്തിലായിരുന്നു. ആ ഉടമ്പടിക്കും ഹിജ്റയ്ക്കുള്ള ദൃഢനിശ്ചയത്തിനും ശേഷം ആദ്യമായി ഉദിച്ചുയർന്ന അമ്പിളിമാസം മുഹർറത്തിലേതായിരുന്നു. അതിനാൽ വർഷത്തിന്റെ ആരംഭം അതുകൊണ്ട് നിശ്ചയിക്കുന്നത് ഏറ്റവും അനുയോജ്യമായി വന്നു. ഇത് ഉമർ (റ) വിന്റെ ഭരണകാലത്ത്, ഹിജ്റ 17-ാം വർഷത്തിലായിരുന്നു. അദ്ദേഹം ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോൾ ചിലർ പറഞ്ഞു: 'പ്രവാചകത്വ ലബ്ധി മുതൽ ചരിത്രം രേഖപ്പെടുത്താം.' മറ്റു ചിലർ പറഞ്ഞു: 'ഹിജ്റ മുതൽ രേഖപ്പെടുത്താം.' അപ്പോൾ ഉമർ (റ) പറഞ്ഞു: 'ഹിജ്റ സത്യവും അസത്യവും തമ്മിൽ വേർതിരിച്ച സംഭവമാണ്, അതിനാൽ നമുക്കത് ഹിജ്റ മുതൽ നിശ്ചയിക്കാം; വർഷാരംഭം മുഹർറം കൊണ്ടുമാകാം, കാരണം അത് ജനങ്ങൾ തങ്ങളുടെ ഹജ്ജ് കർമ്മം കഴിഞ്ഞ് മടങ്ങുന്ന സമയമാണ്.' അങ്ങനെ അവർ ആ അഭിപ്രായത്തിൽ യോജിച്ചു. ഇത് ഹാകിമും മറ്റുള്ളവരും നിവേദനം ചെയ്തിട്ടുണ്ട്. ഈ നിവേദനങ്ങളുടെയെല്ലാം സകലമാന ആശയങ്ങളിൽ നിന്നും വ്യക്തമാകുന്നത്, മുഹർറം കൊണ്ട് വർഷം ആരംഭിക്കാൻ നിർദ്ദേശം വെച്ചത് ഉമർ, ഉസ്മാൻ, അലി (റ) എന്നിവരായിരുന്നു എന്നാണ്."
"ഇമാം സുഹൈലി ഉദ്ധരിക്കുന്നു: സ്വഹാബികൾ ഹിജ്റയെ അടിസ്ഥാനമാക്കി ചരിത്രഗണന നിശ്ചയിച്ചത് അല്ലാഹുവിന്റെ ഈ വചനത്തിൽ നിന്നാണ്: {...തീർച്ചയായും ആദ്യദിവസം മുതൽ ഭക്തിയിന്മേൽ സ്ഥാപിതമായിട്ടുള്ള പള്ളി...} [സൂറത്തുത്തൗബ: 108]. കാരണം, ഇത് ലോകത്തെ എല്ലാ ദിവസങ്ങളുടെയും തുടക്കമല്ല എന്നത് വ്യക്തമാണല്ലോ. അപ്പോൾ ഇവിടെ വ്യക്തമാക്കാതെ ഒളിഞ്ഞിരിക്കുന്ന (മുള്‌മറായ) ഒരു പ്രത്യേക കാര്യത്തിലേക്കാണ് 'ആദ്യ ദിവസം' എന്ന് ചേർത്തുപറഞ്ഞിരിക്കുന്നത് എന്ന് നിശ്ചയിക്കപ്പെടുന്നു. അതായത്, ഇസ്‌ലാമിന് പ്രതാപം ലഭിക്കുകയും, നബി ﷺ പൂർണ്ണ സുരക്ഷിതനായി തന്റെ റബ്ബിനെ ആരാധിക്കുകയും, മസ്ജിദുകളുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്ത ആ പുതിയ യുഗത്തിന്റെ ആദ്യ ദിവസമാണത്. അങ്ങനെ സ്വഹാബത്തിന്റെ അഭിപ്രായം ആ ദിവസം മുതൽ ചരിത്രം ആരംഭിക്കുന്നതിനോട് ഒത്തുപോവുകയും ചെയ്തു. അവരുടെ ഈ പ്രവർത്തിയിൽ നിന്നും, അല്ലാഹു തആലയുടെ {ആദ്യദിവസം മുതൽ...} എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തിന്റെ (കലണ്ടറിന്റെ) തുടക്കമാണെന്ന് നമുക്ക് മനസ്സിലാക്കാം."
ഇമാം ബദ്റുദ്ദീൻ അൽ-ഐനി തന്റെ 'ഉംദത്തുൽ ഖാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(ഹദീസിലെ) 'അവർ എവിടെ നിന്നാണ് ചരിത്രഗണന ആരംഭിച്ചത്' എന്ന പ്രയോഗത്തിന്റെ അർത്ഥം, ഏത് കാലഘട്ടം മുതലാണ് കലണ്ടറിന് തുടക്കം കുറിച്ചത് എന്നാണ്. ഇതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇബ്നുൽ ജൗസി തന്റെ നിവേദന പരമ്പരയിലൂടെ ശഅ്ബിയിൽ നിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: 'ആദം നബിയുടെ സന്തതികൾ ഭൂമിയിൽ വർദ്ധിക്കുകയും വ്യാപിക്കുകയും ചെയ്തപ്പോൾ, അവർ ആദം നബി (അ) യുടെ ഭൂമിയിലേക്കുള്ള ആഗമനം (ഹബൂത്) മുതൽ ചരിത്രം കണക്കാക്കാൻ തുടങ്ങി. പിന്നീട് യൂസുഫ് നബി (അ) യുടെ കാലം വരെയും, തുടർന്ന് മൂസാ നബി (അ) ഇസ്രായീൽ സന്തതികളുമായി ഈജിപ്തിൽ (മിസ്റ്) നിന്ന് പുറപ്പെട്ടത് വരെയും, പിന്നീട് ദാവൂദ് നബി (അ) യുടെ കാലം വരെയും അത് തുടർന്നു. ദാവൂദ് നബിയുടെ കാലം മുതൽ പ്രളയം (തുഫാൻ) വരെയായിരുന്നു അടുത്ത കാലഗണന. പിന്നീട് ഖലീലുള്ളാഹി ഇബ്രാഹിം നബി (അ) യെ തീയിലിട്ട സംഭവം വരെയും, തുടർന്ന് സുലൈമാൻ നബി (അ) യുടെ കാലം വരെയും, അതിനുശേഷം ഈസാ നബി (അ) യുടെ കാലം വരെയുമായിരുന്നു ചരിത്രം കണക്കാക്കിയിരുന്നത്.' ഇബ്നു ഇസ്ഹാഖ് ഇതേ കാര്യം ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട്."
"മുഹമ്മദ് ബിൻ സഅ്ദ്, ഇബ്നുൽ കൽബിയിൽ നിന്ന് ഉദ്ധരിക്കുന്നു: പുരാതന യെമനിലെ 'ഹിംയർ' വംശജർ തങ്ങളുടെ രാജാക്കന്മാരുടെ (തുബ്ബഅ്/തബാബിഅ) ഭരണകാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ചരിത്രം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 'ഗസ്സാൻ' ഗോത്രക്കാർ മആരിബ് അണക്കെട്ടുമായി (സദ്ദ്) ബന്ധപ്പെട്ടാണ് കാലഗണന നടത്തിയിരുന്നത്. സ്വൻആയിലെ ജനങ്ങളാകട്ടെ, യെമനിൽ (അബിസീനിയക്കാർ/എത്യോപ്യക്കാർ) അധികാരം സ്ഥാപിച്ചതിനെ അടിസ്ഥാനമാക്കിയും, പിന്നീട് പേർഷ്യക്കാർ (ഫുർസ്) അവരെ കീഴ്പ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയുമായിരുന്നു വർഷം കണക്കാക്കിയിരുന്നത്. പിന്നീട് അറബികൾ തങ്ങളുടെ പ്രശസ്തമായ യുദ്ധദിനങ്ങളെ അടിസ്ഥാനമാക്കി ചരിത്രം രേഖപ്പെടുത്താൻ തുടങ്ങി—ബസൂസ് യുദ്ധം (ഹർബുൽ ബസൂസ്), ദാഹിസ്-ഗബ്‌റാ യുദ്ധം, ദൂഖാർ യുദ്ധം, ഫിജാർ യുദ്ധങ്ങൾ തുടങ്ങിയവ അതിൽ പെട്ടവയാണ്. ബസൂസ് യുദ്ധം നടന്ന് അറുപത് വർഷങ്ങൾക്ക് ശേഷമാണ് നമ്മുടെ നബി ﷺയുടെ പ്രവാചകത്വ ലബ്ധി (നിയോഗം) ഉണ്ടായത്."
"ഇബ്നു ഹിഷാം അൽ-കൽബി തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: എന്നാൽ റോമാക്കാർ (റൂം), ദാരാ ബിൻ ദാരാ രാജാവ് കൊല്ലപ്പെട്ട സംഭവം മുതൽ പേർഷ്യക്കാർ തങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് വരെയുള്ള കാലത്തെയാണ് ചരിത്രത്തിന് അടിസ്ഥാനമാക്കിയത്. എന്നാൽ ഈജിപ്തിലെ കോപ്റ്റുകളാകട്ടെ (ഖിബ്ത്വ്), ബുഖ്തനസ്വർ (നെബൂഖദ്നേസർ) രാജാവിന്റെ കാലം മുതൽ ഫലാബിത്വിറ (ക്ലിയോപാട്രയുടെ ഭരണകാലം) വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചരിത്രം രേഖപ്പെടുത്തിയിരുന്നത്." ഈജിപ്തിന്റെ ഭരണാധികാരിയായിരുന്നു അവർ. എന്നാൽ യഹൂദരാകട്ടെ (യഹൂദികൾ), ബൈത്തുൽ മുഖദ്ദസ് തകർക്കപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചരിത്രം രേഖപ്പെടുത്തിയത്. ക്രിസ്ത്യാനികൾ (നസ്വാറാക്കൾ) ഈസാ മസീഹ് (അ) യെ അല്ലാഹു ആകാശത്തേക്ക് ഉയർത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയും ചരിത്രഗണന നടത്തി."
"എന്നാൽ ഇസ്‌ലാമിക കലണ്ടറിന്റെ (ചരിത്രഗണനയുടെ) തുടക്കത്തെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഹാഫിള് ഇബ്നു അസാകിർ തന്റെ 'താരീഖു ദിമശ്ഖ്' എന്ന ഗ്രന്ഥത്തിൽ അനസ് ബിൻ മാലിക് (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: റസൂലുള്ളാഹി ﷺ റബീഉൽ അവ്വൽ മാസത്തിൽ മദീനയിൽ ആഗമനം ചെയ്തതു മുതലായിരുന്നു ചരിത്രഗണന; അവർ അങ്ങനെയാണ് ചരിത്രം രേഖപ്പെടുത്തിയിരുന്നത്.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ മദീനയിൽ എത്തുമ്പോൾ അവർക്ക് നിശ്ചിതമായൊരു കലണ്ടർ ഉണ്ടായിരുന്നില്ല. അവിടുത്തെ ആഗമനത്തിന് ശേഷമുള്ള ഒന്നോ രണ്ടോ മാസങ്ങളെ അടിസ്ഥാനമാക്കിയാണ് അവർ തീയതികൾ കണക്കാക്കിയിരുന്നത്. നബി ﷺ വഫാത്താകുന്നത് വരെ അവർ ആ രീതിയിൽ തുടർന്നു. പിന്നീട് ആ ചരിത്രഗണന മുറിഞ്ഞുപോവുകയും, അബൂബക്കർ (റ) വിന്റെ ഭരണകാലം മുഴുവനും ഉമർ (റ) വിന്റെ ഭരണകാലത്തെ ആദ്യത്തെ നാല് വർഷങ്ങളും ഇതേ രീതിയിൽ തന്നെ കടന്നുപോവുകയും ചെയ്തു."
"പിന്നീടാണ് ഔദ്യോഗികമായി ചരിത്രഗണന (കലണ്ടർ) നിശ്ചയിക്കപ്പെടുന്നത്. അതിനുള്ള കാരണത്തെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇബ്നുസ്സമർഖന്ദി ഉദ്ധരിക്കുന്നു: അബൂമൂസാ അൽ-അശ്അരി (റ) ഉമർ (റ) വിന് ഇപ്രകാരം കത്തെഴുതി: 'താങ്കളിൽ നിന്ന് ഞങ്ങൾക്ക് തീയതി രേഖപ്പെടുത്താത്ത കത്തുകൾ വരുന്നുണ്ട്. അതിനാൽ കാര്യങ്ങൾ വ്യവസ്ഥാപിതമാകാൻ വേണ്ടി താങ്കൾ ചരിത്രഗണന (തീയതി) നിശ്ചയിച്ചാലും.' അങ്ങനെ അദ്ദേഹം ചരിത്രം രേഖപ്പെടുത്താൻ തുടങ്ങി.
അബുൽ യഖ്ളാൻ പറയുന്നു: ഉമർ (റ) വിന്റെ അടുക്കൽ 'ശഅ്ബാൻ മാസം' കാലാവധി വെച്ച ഒരു സാമ്പത്തിക ഇടപാട് പത്രം (ആധാരം) സമർപ്പിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: 'ഇത് ഏത് ശഅ്ബാനാണ്? നമ്മൾ ഇപ്പോൾ ഇരിക്കുന്ന ശഅ്ബാനോ, അതോ കഴിഞ്ഞുപോയതോ, അതോ ഇനി വരാൻ പോകുന്നതോ?' അൽ-ഹൈഥം ബിൻ അദിയ്യ് പറയുന്നു: ആദ്യമായി തീയതി രേഖപ്പെടുത്തിയത് യഅ്‌ലാ ബിൻ ഉമയ്യയാണ്. അദ്ദേഹം യെമനിൽ നിന്ന് ഉമർ (റ) വിന് തീയതി വെച്ച് ഒരു കത്തയച്ചു. ഉമർ (റ) വിന് ആ രീതി ഇഷ്ടപ്പെടുകയും അങ്ങനെ അദ്ദേഹം ഇസ്‌ലാമിക കലണ്ടറിന് തുടക്കം കുറിക്കുകയും ചെയ്തു."
"ഇബ്നു അബ്ബാസ് (റ) പറയുന്നു: ഉമർ (റ) ചരിത്രഗണന നിശ്ചയിക്കാൻ ഉറപ്പിച്ചപ്പോൾ സ്വഹാബികളെ ഒരുമിച്ചുകൂട്ടി അവരുമായി കൂടിയാലോചിച്ചു. അപ്പോൾ സഅ്ദ് ബിൻ അബീ വഖാസ് (റ) പറഞ്ഞു: 'റസൂലുള്ളാഹി ﷺയുടെ വഫാത്തിന്റെ (മരണത്തിന്റെ) സമയം മുതൽ ചരിത്രം രേഖപ്പെടുത്താം.' ത്വൽഹ (റ) പറഞ്ഞു: 'അവിടുത്തെ പ്രവാചകത്വ ലബ്ധിയുടെ സമയം മുതൽ രേഖപ്പെടുത്താം.' എന്നാൽ അലി ബിൻ അബീത്വാലിബ് (റ) പറഞ്ഞു: 'അവിടുത്തെ ഹിജ്റ മുതൽ ചരിത്രം രേഖപ്പെടുത്താം; കാരണം അത് സത്യവും അസത്യവും തമ്മിൽ വേർതിരിച്ച സംഭവമാണ്.' മറ്റു ചിലർ അവിടുത്തെ ജനന വർഷം മുതലും, വേറൊരു വിഭാഗം അവിടുത്തെ പ്രവാചകത്വത്തിന്റെ (നുബുവ്വത്ത്) തുടക്കം മുതലും ചരിത്രം കണക്കാക്കാം എന്ന് അഭിപ്രായപ്പെട്ടു. ഈ സംഭവം നടന്നത് ഹിജ്റ 17-ാം വർഷത്തിലായിരുന്നു. ഹിജ്റ 16-ാം വർഷത്തിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഒടുവിൽ അവർ അലി (റ) വിന്റെ അഭിപ്രായത്തിന്മേൽ ഏകോപിച്ചു. പിന്നീട് വർഷാരംഭം കുറിക്കേണ്ട മാസങ്ങളുടെ കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. അപ്പോൾ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറഞ്ഞു: 'നമുക്ക് റജബ് മുതൽ ചരിത്രം രേഖപ്പെടുത്താം; കാരണം അത് പവിത്രമാക്കപ്പെട്ട മാസങ്ങളിൽ (അശ്ഹുറുൽ ഹുറും) ആദ്യത്തേതാണ്.' ത്വൽഹ (റ) പറഞ്ഞു: 'റമദാൻ മുതൽ ആകാം; കാരണം അത് ഈ ഉമ്മത്തിന്റെ മാസമാണ്.' എന്നാൽ അലി (റ) പറഞ്ഞു: 'മുഹർറം മുതൽ നിശ്ചയിക്കാം; കാരണം അത് വർഷത്തിന്റെ തുടക്കമാണ്.'
ഇമാം ഗസ്സാലി തന്റെ 'ഇഹ്‌യാ ഉലൂമിദ്ദീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "മുഹർറം എന്നത് വർഷത്തിന്റെ തുടക്കമാണ്. അതിനാൽ ആ വർഷത്തിന്റെ അടിസ്ഥാനം നന്മയിലൂന്നിയതാക്കുന്നത് ഏറെ ഉത്തമവും, അതിന്റെ ബറക്കത്ത് (അനുഗ്രഹം) നിലനിൽക്കാൻ കൂടുതൽ പ്രത്യാശ നൽകുന്നതുമാണ്."
ഇമാം ശിഹാബുദ്ദീൻ സുഹ്‌റവർദി തന്റെ 'അവാരിഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ജഅ്ഫർ അൽ-ഖുൽദി പ്രസ്താവിച്ചു, അദ്ദേഹം പറഞ്ഞു: ജുനൈദ് അൽ-ബഗ്ദാദി ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "(ഒരു ലക്ഷ്യത്തിലേക്കുള്ള) തുടക്കത്തിൽ സംഭവിക്കുന്ന തകരാറുകളാണ് പിന്നീട് മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ തടസ്സങ്ങളും പ്രതിബന്ധങ്ങളും വിലക്കുകളുമായി ഭവിക്കുന്നത്."
ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി തന്റെ 'ഫത്ഹുൽ ബാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "തുടക്കങ്ങൾ എപ്രകാരമാണോ, അപ്രകാരമായിരിക്കും ഒടുക്കങ്ങളുടെ സ്വഭാവം (ആരംഭങ്ങളാണ് ഒടുക്കങ്ങളുടെ വിലാസം/സൂചന) എന്ന് പറയപ്പെടാറുണ്ട്."
ഇമാം ഇബ്നു അതാഉല്ലാഹ് അൽ-ഇസ്കന്ദരി തന്റെ 'അൽ-ഹികം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ആരുടെ തുടക്കമാണോ പ്രകാശപൂരിതമായത്, അവന്റെ ഒടുക്കവും പ്രകാശപൂരിതമായിരിക്കും."
അബ്ദുൽ മജീദ് അശ്ശർനൂബി തന്റെ 'ശർഹുൽ ഹികമിൽ അത്വാഇയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "അതായത്, ഒരു ദാസൻ തന്റെ ആത്മീയ പ്രയാണത്തിൽ വിവിധങ്ങളായ അനുസരണ കർമ്മങ്ങൾ (ത്വാഅത്തുകൾ) കൊണ്ടും പതിവാക്കിയ പ്രാർത്ഥനകൾ (ഔറാദുകൾ) കൊണ്ടും തന്റെ സമയങ്ങളെ ധന്യമാക്കിയാൽ, ലക്ഷ്യപ്രാപ്തി കൈവരിക്കുന്നത് വരെ ആത്മീയ ജ്ഞാനങ്ങളുടെയും പ്രകാശങ്ങളുടെയും പ്രവാഹം കൊണ്ട് അവന്റെ ഒടുക്കം പ്രകാശപൂരിതമായിത്തീരും. എന്നാൽ, തുടക്കത്തിൽ പരിശ്രമം കുറഞ്ഞവന് ഒടുക്കത്തിൽ അത്തരം പ്രകാശത്തിന്റെ വർദ്ധനവ് ലഭിക്കുകയുമില്ല."
ബഹാഉദ്ദീൻ അൽ-ആമിലി തന്റെ 'അൽ-കശ്കൂൽ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ദിനങ്ങൾ അഞ്ചാകുന്നു: നഷ്ടപ്പെട്ട ദിവസം (യൗമുൻ മഫ്ഖൂദ്), സാക്ഷ്യം വഹിക്കുന്ന ദിവസം (യൗമുൻ മശ്ഹൂദ്), വന്നെത്തുന്ന ദിവസം (യൗമുൻ മവ്റൂദ്), വാഗ്ദാനം ചെയ്യപ്പെട്ട ദിവസം (യൗമുൻ മവ്ഊദ്), നീട്ടിനൽകപ്പെട്ട ദിവസം (യൗമുൻ മംദൂദ്).
നഷ്ടപ്പെട്ട ദിവസം (المفقود): അത് നിനക്ക് സംഭവിച്ച വീഴ്ചകളോടെ നിന്നെ വിട്ടുപിരിഞ്ഞുപോയ നിന്റെ ഇന്നലെയാണ്.
സാക്ഷ്യം വഹിക്കുന്ന ദിവസം (المشهود): നീ ജീവിച്ചിരിക്കുന്ന നിന്റെ ഇന്നാണ്; അതിനാൽ അനുസരണ കർമ്മങ്ങളാകുന്ന പുണ്യങ്ങൾ കൊണ്ട് ഇതിൽ നീ വിഭവം സംഭരിക്കുക.
വന്നെത്തുന്ന ദിവസം (المورود): അത് നിന്റെ നാളെയാണ്; അത് നിന്റെ ആയുസ്സിൽ പെട്ടതാണോ അതോ അല്ലയോ എന്ന് നിനക്കറിയില്ല.
വാഗ്ദാനം ചെയ്യപ്പെട്ട ദിവസം (الموعود): അത് ഐഹിക ജീവിതത്തിലെ നിന്റെ അവസാനത്തെ ദിവസമാണ് (മരണദിനം); അതിനെ എപ്പോഴും നിന്റെ കൺമുന്നിൽ നിർത്തുക.
നീട്ടിനൽകപ്പെട്ട ദിവസം (الممدود): അത് നിന്റെ പരലോകമാണ് (ആഖിറത്ത്). അത് അവസാനമില്ലാത്ത ഒരു ദിവസമാകുന്നു; അതിനാൽ നിന്റെ പരമാവധി ശ്രദ്ധ നീ അതിനായി നീക്കിവെക്കുക. കാരണം, അത് ഒന്നുകിൽ ശാശ്വതമായ അനുഗ്രഹമായിരിക്കും, അല്ലെങ്കിൽ ശാശ്വതമായ ശിക്ഷയായിരിക്കും."
നിഷ്കളങ്കമായ പശ്ചാത്താപത്തോടെയും സൽക്കർമ്മത്തോടെയും വർഷം ആരംഭിക്കുക (افتتاح العام بتوبة نصوح وعمل صالح)
ഇമാം ഇബ്നുൽ ജൗസി തന്റെ 'അത്തബ്സ്വിറ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "അത്ഭുതം തന്നെ! ഈ ദുനിയാവിനോട് വിടപറയാൻ ഇരിക്കുന്നവൻ എങ്ങനെയാണ് അതിൽ ഇത്രമേൽ ഇണങ്ങി ജീവിക്കുന്നത്? നരകത്തിലേക്ക് ചെന്നെത്താൻ പോകുന്നവൻ എങ്ങനെയാണ് അതിൽ നിന്നും ഭയമില്ലാതെ സുരക്ഷിതനായിരിക്കുന്നത്? തന്റെ മേൽ നിരന്തരം നിരീക്ഷണമുള്ളപ്പോൾ (അല്ലാഹു തന്നെക്കുറിച്ച് അശ്രദ്ധനല്ലാതിരിക്കെ) ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രയേറെ അശ്രദ്ധനാകുന്നത്? ഓരോ ദിവസവും തന്റെ മാസത്തെയും, ഓരോ മാസവും തന്റെ വർഷത്തെയും, ഓരോ വർഷവും തന്റെ ആയുസ്സിനെയും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ (ആയുസ്സിന്റെ അറുതിയിലേക്ക് അടുപ്പിക്കുമ്പോൾ) മനുഷ്യൻ എങ്ങനെയാണ് ഈ ദുനിയാവിൽ സന്തോഷിക്കുന്നത്? തന്റെ ആയുസ്സ് അവനെ നിശ്ചിത അവധിയിലേക്കും (അജൽ), അവന്റെ ജീവിതം അവനെ മരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കെ ഒരുവൻ എങ്ങനെയാണ് വിനോദങ്ങളിൽ മുഴുകി അലസനാകുന്നത്?"
"എന്റെ സഹോദരന്മാരേ, ഈ ദുനിയാവ് (നമ്മെ വിട്ട്) പിന്നോട്ട് തിരിഞ്ഞു പോവുകയാണ്; എന്നാൽ അതിന്റെ ആളുകളാകട്ടെ അതിൽ നിന്ന് കൂടുതൽ കൂടുതൽ സമ്പാദിക്കുന്ന തിരക്കിലുമാണ്. ഈ ദുനിയാവിൽ ഭയഭക്തി (തഖ്‌വ) അല്ലാത്തവ വിതയ്ക്കുന്നവൻ പശ്ചാത്താപമല്ലാതെ മറ്റൊന്നും കൊയ്തെടുക്കുകയില്ല.
ലുഖ്മാൻ ഹക്കീം തന്റെ മകനോട് പറഞ്ഞു: 'എന്റെ പ്രിയ മകനേ, ഏതൊരു മനുഷ്യനും രണ്ട് വീടുകളുണ്ട്—കൺമുന്നിലുള്ള ഒരു വീടും (ഇഹലോകം), അദൃശ്യമായ മറ്റൊരു വീടും (പരലോകം). അതിനാൽ, നീ വളരെ കുറഞ്ഞ കാലം മാത്രം ജീവിക്കേണ്ടതായ, കൺമുന്നിലുള്ള നിന്റെ ഈ താല്ക്കാലിക വീട്, നീ സുദീർഘമായ കാലം ജീവിക്കേണ്ടതായ, അദൃശ്യമായിരിക്കുന്ന നിന്റെ ആ യഥാർത്ഥ വീടിനെക്കുറിച്ച് നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ!'"
ഹാഫിള് ഇബ്നു റജബ് അൽ-ഹംബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഖത്താദ (റ) വിൽ നിന്ന് നിവേദനം: സൂറത്തുൽ ഫജ്റിന്റെ തുടക്കത്തിൽ അല്ലാഹു സത്യം ചെയ്ത് പറഞ്ഞ 'ഫജ്ർ' (പ്രഭാതം) എന്നത് മുഹർറം മാസത്തിലെ ഒന്നാം ദിവസത്തെ പ്രഭാതമാണ്; അതിൽ നിന്നാണ് വർഷം പൊട്ടിവിടരുന്നത് (ആരംഭിക്കുന്നത്). റമദാനിന് ശേഷം —അല്ലെങ്കിൽ പൊതുവായിത്തന്നെ— ഏറ്റവും ശ്രേഷ്ഠമായ മാസങ്ങൾ പവിത്രമായ മാസങ്ങളാണ് (അശ്ഹുറുൽ ഹുറും). നബി ﷺ കൽപ്പിച്ചതുപോലെ ആ മാസങ്ങളിൽ പൂർണ്ണമായി നോമ്പനുഷ്ഠിക്കൽ സുന്നത്തായ കാര്യവുമാണ്. ഈ പവിത്ര മാസങ്ങളിൽ ചിലത് ചന്ദ്രവർഷത്തിന്റെ (ഹിജ്റ വർഷത്തിന്റെ) അവസാനത്തിലും ചിലത് അതിന്റെ തുടക്കത്തിലുമായാണ് വരുന്നത്. അതിനാൽ, ദുൽഹിജ്ജ മാസത്തിൽ നോമ്പ് ഹറാമാക്കപ്പെട്ട ദിവസങ്ങൾ (പെരുന്നാൾ ദിനവും അയ്യാമുത്തശ്‌രീഖും) ഒഴികെയുള്ള ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും, തൊട്ടുപിന്നാലെ വരുന്ന മുഹർറം മാസത്തിലും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവൻ തന്റെ വർഷം അവസാനിപ്പിച്ചത് അനുസരണ കർമ്മം (ത്വാഅത്ത്) കൊണ്ടാണ്, പുതിയ വർഷം ആരംഭിച്ചതും അനുസരണ കർമ്മം കൊണ്ടാണ്. അങ്ങനെയുള്ളവന് അവന്റെ ആ വർഷം മുഴുവനും അനുസരണ കർമ്മമായി രേഖപ്പെടുത്തപ്പെടുമെന്ന് പ്രത്യാശിക്കാം. കാരണം, ഒരാളുടെ കർമ്മങ്ങളുടെ തുടക്കവും ഒടുക്കവും അനുസരണത്തിലായാൽ, ആ രണ്ട് കർമ്മങ്ങൾക്കിടയിലുള്ള സമയം മുഴുവൻ അനുസരണത്തിൽ മുഴുകിയവന്റെ വിധിയിലാണ് അവൻ ഉൾപ്പെടുക."
ഒരു മർഫൂഅ് ആയ ഹദീസിൽ ഇപ്രകാരം കാണാം: "രണ്ട് കാവൽ മാലാഖമാർ ഒരു ദാസന്റെ കർമ്മരേഖ അല്ലാഹുവിലേക്ക് ഉയർത്തുമ്പോൾ, അതിന്റെ തുടക്കത്തിലും ഒടുക്കത്തിലും നന്മയാണ് ഉള്ളതെങ്കിൽ അല്ലാഹു അവന്റെ മലക്കുകളോട് ഇപ്രകാരം അരുളും: 'തീർച്ചയായും എന്റെ ഈ ദാസന് ആ രണ്ട് അറ്റങ്ങൾക്കിടയിൽ (തുടക്കത്തിനും ഒടുക്കത്തിനും ഇടയിൽ) സംഭവിച്ചതെല്ലാം ഞാൻ പൊറുത്തുനൽകിയിരിക്കുന്നു എന്നതിന് നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു.'"
മറ്റൊരു മർഫൂഅ് ഹദീസിൽ ഇപ്രകരുമുണ്ട്: "അല്ലാഹു അരുളുന്നു: 'ആദമിന്റെ മകനേ! പകലിന്റെ തുടക്കത്തിൽ ഒരു നാഴികയും (കുറച്ചു സമയം) പകലിന്റെ ഒടുക്കത്തിൽ ഒരു നാഴികയും നീ എന്നെ ഓർക്കുക (ദിക്ർ ചൊല്ലുക); എങ്കിൽ അതിനിടയിലുള്ള പാപങ്ങൾ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്, വൻപാപങ്ങൾ (കബാഇർ) ഒഴികെ. അല്ലെങ്കിൽ നീ അവയിൽ നിന്നും പശ്ചാത്തപിക്കുക (തൗബ ചെയ്യുക).'"
ഇമാം ഇബ്നുൽ മുബാറക് പ്രസ്താവിച്ചു: "ആരാണോ തന്റെ പകലിനെ ദിക്ർ (അല്ലാഹുവിനെ ഓർക്കൽ) കൊണ്ട് അവസാനിപ്പിക്കുന്നത്, അവന്റെ ആ പകൽ മുഴുവനും ദിക്റിലായിരുന്നതായി രേഖപ്പെടുത്തപ്പെടും." ഇത് സൂചിപ്പിക്കുന്നത് കർമ്മങ്ങൾ അവയുടെ അവസാനത്തെ (ഒടുക്കത്തെ) അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, തുടക്കവും ഒടുക്കവും ദിക്റിലായാൽ (അല്ലാഹുവിനെ ഓർക്കുന്നതിലായാൽ), ആ ദിക്റിന്റെ വിധി അതിന്റെ ഇടയിലുള്ള എല്ലാ സമയങ്ങൾക്കും ബാധകമാകാൻ അത് ഏറെ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ, കഴിഞ്ഞുപോയ നാളുകളിൽ സംഭവിച്ചുപോയ മുൻകാല പാപങ്ങളെ മായ്ച്ചുകളയുന്ന തരത്തിലുള്ള നിഷ്കളങ്കമായ പശ്ചാത്താപം (തൗബത്തുൻ നസൂഹ്) കൊണ്ട് പുതിയ വർഷം ആരംഭിക്കേണ്ടതുണ്ട്."
ആത്മപരിശോധനയ്ക്കും പശ്ചാത്താപത്തിനും പ്രേരിപ്പിക്കുന്ന മനോഹരമായ ചില കവിതാവരികളാണ് താഴെ സൂചിപ്പിച്ചിരിക്കുന്നത്:
قَطَعْتَ شُهُورَ العَامِ لَهْواً وَغَفْلَةً ** وَلَمْ تَحْتَرِمْ فِيْمَا أَتَيْتَ المُحَرَّمَا
فَلَا رَجَبَاً وَافَيْتَ فِيْهِ بِحَقِّهِ ** وَلَا صُمْتَ شَهْرَ الصَّوْمِ صَوْماً مُتَمَّمَا
وَلَا فِي لَيَالِي عَشْرِ ذِي الحِجَّةِ الَّذِي ** مَضَى كُنْتَ قَوَّاماً وَلَا كُنْتَ مُحْرِمَا
فَهَلْ لَكَ أَنْ تَمْحُو الذُّنُوبَ بِعَبْرَةٍ ** وَتَبْكِي عَلَيْهَا حَسْرَةً وَتَنَدُّمَا
وَتَسْتَقْبِلَ العَامَ الجَدِيدَ بِتَوْبَةٍ ** لَعَلَّكَ أَنْ تَمْحُو بِهَا مَا تَقَدَّمَا
"വിനോദങ്ങളിലും അശ്രദ്ധയിലുമായി നീ ഈ വർഷത്തിലെ മാസങ്ങളെയെല്ലാം മുറിച്ചു കടത്തിക്കളഞ്ഞു; ആ നാളുകളിൽ വന്നെത്തിയ പവിത്രമായ മുഹർറം മാസത്തെപ്പോലും നീ ആദരിച്ചതുമില്ല."
"റജബ് മാസം വന്നെത്തിയിട്ട് നീ അതിന് നൽകേണ്ടതായ അവകാശങ്ങൾ പൂർണ്ണമായി നൽകിയതുമില്ല; വ്രതാനുഷ്ഠാനത്തിന്റെ മാസമായ റമദാനിൽ തികവുറ്റ രീതിയിൽ നീ നോമ്പനുഷ്ഠിച്ചതുമില്ല."
"കഴിഞ്ഞുപോയ ദുൽഹിജ്ജയിലെ (അനുഗൃഹീതങ്ങളായ) പത്തു രാത്രികളിൽ നീ രാത്രി നമസ്‌കാരങ്ങളിൽ മുഴുകിയവനോ (ഖവ്വാം), അല്ലെങ്കിൽ ഇഹ്‌റാമിൽ പ്രവേശിച്ചവനോ ആയിരുന്നതുമില്ല."
"അങ്ങനെയെങ്കിൽ, (ഇനിയെങ്കിലും) സങ്കടത്തോടെയും പശ്ചാത്താപത്തോടെയും കണ്ണീരൊഴുക്കി കരഞ്ഞുകൊണ്ട് നിന്റെ പാപങ്ങളെ മായ്ച്ചുകളയാൻ നിനക്ക് സാധിക്കുമോ?"
"കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങളെല്ലാം അതുവഴി മായ്ക്കപ്പെടുമെന്ന പ്രത്യാശയോടെ, നിനക്ക് പുതിയ വർഷത്തെ ഒരു (സത്യസന്ധമായ) തൗബയോടെ സ്വീകരിക്കാമോ?"
ആദ്യത്തെ പത്ത് ദിവസങ്ങളിലെ കർമ്മങ്ങൾ (وظائف العشر الأول)
"മുഹർറം മാസത്തിലെ ഒന്നാം ദിവസം ആയത്തുൽ കുർസി 360 തവണ പാരായണം ചെയ്യുക."
ഇമാം അബ്ദുൽ ഹമീദ് അശ്ശ ശാഫിഈ തന്റെ 'കൻസുൻ നജാഹി വസ്സുരൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"ഔദാര്യവാനായ തന്റെ നാഥനെ അടുത്തറിഞ്ഞ ആരിഫും, ഞങ്ങളുടെയും ഞങ്ങളുടെ ശൈഖുമാരുടെയും ഗുരുവുമായ സയ്യിദുനാ വ മൗലാനാ സയ്യിദ് അഹ്‌മദ് ബിൻ സൈനി ദഹ്‌ലാൻ (റഹ്മത്തുല്ലാഹി തആലാ അലൈഹി - അല്ലാഹു അദ്ദേഹത്തെക്കൊണ്ട് നമുക്ക് ഉപകാരം ചെയ്യട്ടെ) അദ്ദേഹത്തിന്റെ സ്വന്തം കയ്യെഴുത്തുപ്രതിയായ 'സഫീനത്ത്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി ഉദ്ധരിക്കുന്നു. ചില പണ്ഡിതന്മാർ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: 'ആരെങ്കിലും മുഹർറം മാസത്തിലെ ഒന്നാം ദിവസം ഓരോ തവണയും ബിസ്മി (ബിസ്മില്ലാഹി റഹ്മാനി റഹീം) ചേർത്തുകൊണ്ട് ആയത്തുൽ കുർസി 360 തവണ പാരായണം ചെയ്താൽ, ആ വർഷം മുഴുവൻ ശപിക്കപ്പെട്ട പിശാചിൽ നിന്നുള്ള ശക്തമായൊരു പ്രതിരോധ കോട്ടയായി (ഹിസ്നുൻ ഹസ്വീൻ) അത് മാറുന്നതാണ്.'"
"എണ്ണിത്തിട്ടപ്പെടുത്താനോ പരിധി നിശ്ചയിക്കാനോ കഴിയാത്തത്ര അനേകം ആത്മീയ ഗുണങ്ങൾ (ഫവാഇദ്) ഈ കർമ്മത്തിലുണ്ട്. ഞങ്ങളുടെ ഗുരുനാഥൻ —അതായത് ശൈഖ് ഉസ്‌മാൻ അദ്ദിംയാത്വി (റഹ്മത്തുല്ലാഹി തആലാ അലൈഹി - അല്ലാഹു അദ്ദേഹത്തെക്കൊണ്ട് നമുക്ക് ഉപകാരം ചെയ്യട്ടെ)— ഈ കർമ്മം പതിവായി ചെയ്യാറുണ്ടായിരുന്നു. കൂടാതെ, (പുതുവർഷ) പ്രാർത്ഥനയ്ക്ക് (ദുആ) തൊട്ടുമുമ്പായി ഈ കർമ്മം ചെയ്യുന്നതാണ് ഏറെ അനുയോജ്യം."
പുതുവർഷത്തിലെ രണ്ട് പ്രാർത്ഥനകൾ (دعاءان أول العام)
ഇമാം അബ്ദുൽ ഹമീദ് അശ്ശ ശാഫിഈ തന്റെ 'കൻസുൻ നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(പുതുവർഷത്തിൽ ചൊല്ലേണ്ട) ആ രണ്ട് പ്രാർത്ഥനകളിൽ ഒന്നാമത്തേത്: അല്ലാമാ അദ്ദൈറബി തന്റെ 'ഫവാഇദ്' എന്ന ഗ്രന്ഥത്തിൽ, അല്ലാമാ ജമാലുദ്ദീൻ സിബ്ത് ഇബ്നുൽ ജൗസിയിൽ നിന്നും, അദ്ദേഹം ശൈഖ് ഉമർ ബിൻ ഖുദാമ അൽ-മുഖ്ദസിയിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് പുതുവർഷത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചൊല്ലേണ്ട ഒരു പ്രാർത്ഥനയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം (ശൈഖ് ഉമർ) പറഞ്ഞു: 'ഞങ്ങളുടെ ഗുരുനാഥന്മാർ നിരന്തരം ഈ പ്രാർത്ഥന വസ്വിയ്യത്ത് ചെയ്യുകയും (ഉപദേശിക്കുകയും) ഇത് പതിവായി പാരായണം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. എന്റെ ആയുസ്സിൽ ഒരിക്കൽപോലും ഈ പ്രാർത്ഥന എനിക്ക് നഷ്ടപ്പെട്ടിട്ടില്ല.' ആ പ്രാർത്ഥന ഇപ്രകാരമാണ്:"
اَلْحَمْدُ للهِ رَبِّ الْعَالَمِينَ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تَمْلَأُ خَزَائِنَ اللهِ نُورًا، وَتَكُونُ لَنَا وَلِلْمُؤْمِنِينَ فَرَجًا وَفَرَحًا وَسُرُورًا، وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كَثِيرًا
اللَّهُمَّ أَنْتَ الْأَبَدِيُّ الْقَدِيمُ الْأَوَّلُ، وَعَلَىٰ فَضْلِكَ الْعَظِيمِ وَكَرِيمِ جُودِكَ الْعَمِيمِ الْمُعَوَّلُ، وَهَٰذَا عَامٌ جَدِيدٌ قَدْ أَقْبَلَ، أَسْأَلُكَ الْعِصْمَةَ فِيهِ مِنَ الشَّيْطَانِ وَأَوْلِيَائِهِ، وَالْعَوْنَ عَلَىٰ هَٰذِهِ النَّفْسِ الْأَمَّارَةِ بِالسُّوءِ، وَالِاشْتِغَالَ بِمَا يُقَرِّبُنِي إِلَيْكَ زُلْفَىٰ، يَا ذَا الْجَلَالِ وَالْإِكْرَامِ، وَصَلَّىٰ اللَّهُ تَعَالَىٰ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ. (ثَلَاثًا)
"സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും. അല്ലാഹുവേ, ഞങ്ങളുടെ നേതാവ് മുഹമ്മദ് നബി ﷺ യുടേയും അവിടുത്തെ കുടുംബത്തിന്റേയും അനുചരന്മാരുടേയും മേൽ നീ അത്യധികം സ്വലാത്തും സലാമും വർഷിക്കേണമേ; അല്ലാഹുവിന്റെ ഖജനാവുകളെ മുഴുവൻ പ്രകാശത്താൽ നിറയ്ക്കുന്നതും, ഞങ്ങൾക്കും മറ്റ് സത്യവിശ്വാസികൾക്കും (മുഅ്മിനുകൾക്കും) ഒട്ടേറെ ആശ്വാസവും സന്തോഷവും ആനന്ദവും നൽകുന്നതുമായ ഒരു സ്വലാത്ത് അവിടുത്തെ മേൽ നീ പ്രധാനം ചെയ്യേണമേ."
"അല്ലാഹുവേ, നീ എന്നെന്നും ജീവിച്ചിരിക്കുന്നവനും (അബദിയ്യ്), ആദിയില്ലാത്തവനും (ഖദീം), പ്രഥമനുമാകുന്നു (അവ്വൽ). നിന്റെ മഹത്തായ അനുഗ്രഹത്തിന്മേലും, എല്ലാവരിലേക്കും ചൊരിയപ്പെടുന്ന നിന്റെ അത്യുദാരമായ ഔദാര്യത്തിന്മേലുമാണ് ഞങ്ങൾ ഭരമേൽപ്പിക്കുന്നത്. ഇതാ, ഒരു പുതുവർഷം ഞങ്ങളിലേക്ക് വന്നെത്തിയിരിക്കുന്നു. ഈ വർഷത്തിൽ പിശാചിൽ നിന്നും അവന്റെ കൂട്ടാളികളിൽ നിന്നും എന്നെ കാത്തുരക്ഷിക്കണമെന്ന് ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. തിന്മകളിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്ന ഈ മനസ്സിനെതിരെ (നഫ്സുൽ അമ്മാറ) പോരാടാൻ നിന്റെ സഹായം ഞാൻ തേടുന്നു. എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്ന സൽക്കർമ്മങ്ങളിൽ മുഴുകാൻ എന്നെ നീ അനുഗ്രഹിക്കേണമേ. പ്രതാപവും ആദരവുമുള്ളവനേ! ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടേയും അവിടുത്തെ കുടുംബത്തിന്റേയും അനുചരന്മാരുടേയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ." (ഈ പ്രാർത്ഥന മൂന്ന് തവണ ചൊല്ലേണ്ടതാണ്)
"(ഈ പ്രാർത്ഥന ഒരാൾ നിർവ്വഹിച്ചാൽ) തീർച്ചയായും പിശാച് ഇപ്രകാരം പറയും: 'ഇവനിതാ തന്റെ ബാക്കിയുള്ള ആയുസ്സിൽ എന്നിൽ നിന്നുള്ള സുരക്ഷിതത്വം ഉറപ്പാക്കിയിരിക്കുന്നു.' കൂടാതെ, പിശാചിൽ നിന്നും അവന്റെ അനുയായികളിൽ നിന്നും അവനെ സംരക്ഷിക്കാനായി രണ്ട് മലക്കുകൾ നിയോഗിക്കപ്പെടുകയും ചെയ്യും."
"ഇമാം (അബ്ദുൽ ഹമീദ്) തന്റെ 'കൻസുൻ നജാഹി വസ്സുരൂർ' എന്ന ഗ്രന്ഥത്തിൽ വീണ്ടും പറയുന്നു:
രണ്ടാമത്തെ പ്രാർത്ഥന
ഖിള്‌ർ (അ) അവർകൾ ഇമാം ഗസ്സാലി (റ) വനോട് ചൊല്ലാൻ കൽപ്പിച്ച പ്രാർത്ഥനയാണിത്. അല്ലാമാ അഹ്‌മദ് ബിൻ സൈനി ദഹ്‌ലാൻ അൽ-മക്കി തന്റെ 'സഫീനത്ത്' എന്ന ഗ്രന്ഥത്തിൽ ചില പണ്ഡിതന്മാരെ ഉദ്ധരിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം അബൂഹാമിദ് അൽ-ഗസ്സാലി (റഹ്മത്തുല്ലാഹി അലൈഹി) പ്രസ്താവിച്ചു: 'ഒരു പുതുവർഷത്തിലെ ഒന്നാം ദിവസം ഞാൻ മക്കത്തുൽ മുകർറമയിൽ കഅ്ബാലയം ത്വവാഫ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ അനുഗൃഹീത ദിനത്തിൽ ഖിള്‌ർ (അ) അവരെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എന്റെ മനസ്സിൽ ഒരു ആഗ്രഹമുദിച്ചു. ആ സമയത്ത് അല്ലാഹു സുബ്ഹാനഹു വതആല എനിക്ക് ഒരു പ്രാർത്ഥന മനസ്സിന് തോന്നിപ്പിച്ചു തന്നു (ഇൽഹാം നൽകി)...'"
"അങ്ങനെ ആ ദിവസത്തിൽ എന്നെയും അദ്ദേഹത്തെയും ഒന്നിപ്പിക്കേണമേ എന്ന് ഞാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു. അദ്ദേഹത്തിന് വേണ്ടിയുള്ള എന്റെ ആ പ്രാർത്ഥന ഞാൻ പൂർത്തിയാക്കിയില്ല... അതിനുമുമ്പേ ത്വവാഫ് ചെയ്യുന്ന സ്ഥലത്ത് (മത്വാഫ്) എനിക്ക് ഖിള്‌ർ عليه السلام പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഞാൻ അദ്ദേഹത്തോടൊപ്പം ത്വവാഫ് ചെയ്യാനും, അദ്ദേഹം ചെയ്യുന്നതുപോലെ പ്രവർത്തിക്കാനും, അദ്ദേഹം പറയുന്നതുപോലെ പറയാനും തുടങ്ങി; അങ്ങനെ അദ്ദേഹം തന്റെ ത്വവാഫ് പൂർത്തിയാക്കി അത് അവസാനിക്കുന്നത് വരെ (ഞാൻ അത് തുടർന്നു)."
"പിന്നീട് ആദരണീയമായ കഅ്ബാലയത്തിന് അഭിമുഖമായി ഞാൻ ഇരുന്നു. അപ്പോൾ അദ്ദേഹം എന്റെ നേരെ തിരിഞ്ഞ് ഇപ്രകാരം ചോദിച്ചു: 'ഹേ മുഹമ്മദ്, ഈ പവിത്രമായ ഹറമിൽ വെച്ച്, ഈ (പുതു) വർഷത്തിൽ എന്നെയും നിന്നെയും ഒന്നിപ്പിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നിന്നെ പ്രേരിപ്പിച്ച ഘടകം എന്താണ്?' ഞാൻ പറഞ്ഞു: 'എന്റെ സയ്യിദി, ഇതൊരു പുതുവർഷമാണ്; ഇതിന്റെ തുടക്കത്തിൽ അങ്ങയുടെ ആരാധനകളിലും പ്രാർത്ഥനകളിലും ഒരല്പം അങ്ങയെ മാതൃകയാക്കാൻ (പിന്തുടരാൻ) ഞാൻ ആഗ്രഹിച്ചു.' അദ്ദേഹം പറഞ്ഞു: 'അതേ, ശരിയാണ്.' പിന്നീട് അദ്ദേഹം കൽപ്പിച്ചു: 'പൂർണ്ണമായ റുകൂഓടെ നീ നമസ്‌കരിക്കുക.' അങ്ങനെ ഞാൻ എഴുന്നേറ്റ് അദ്ദേഹം എന്നോട് കൽപ്പിച്ചതുപോലെ നമസ്‌കരിച്ചു. ഞാൻ അതിൽ നിന്ന് വിരമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'എങ്കിൽ എല്ലാ നന്മകളും ബറകത്തുകളും ഉൾക്കൊള്ളുന്ന, മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട (മഅ്സൂർ) ഈ പ്രാർത്ഥന നീ ചൊല്ലിക്കൊള്ളുക.' അത് ഇപ്രകാരമാണ്:"
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ، اَلْحَمْدُ للهِ رَبِّ الْعَالَمِينَ، اَللَّهُمَّ إِنِّي أَسْأَلُكَ بِكَ أَنْ تُصَلِّيَ وَتُسَلِّمَ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ سَائِرِ الْأَنْبِيَاءِ وَالْمُرْسَلِينَ، وَعَلَىٰ آلِهِمْ وَصَحْبِهِمْ أَجْمَعِينَ، وَأَنْ تَغْفِرَ لِي مَا مَضَىٰ وَتَحْفَظَنِي فِيمَا بَقِيَ يَا أَرْحَمَ الرَّاحِمِينَ
اَللَّهُمَّ هَٰذِهِ سَنَةٌ جَدِيدَةٌ مُقْبِلَةٌ، لَمْ أَعْمَلْ فِي ابْتِدَائِهَا عَمَلًا يُقَرِّبُنِي إِلَيْكَ زُلْفَىٰ غَيْرَ تَضَرُّعِي إِلَيْكَ، فَأَسْأَلُكَ أَنْ تُوَفِّقَنِي لِمَا يُرْضِيكَ عَنِّي مِنَ الْقِيَامِ لما لَكَ عَلَيَّ مِنْ طَاعَتِكَ، وَأَلْزِمْنِي الإِخْلَاصَ فِيهِ لِوَجْهِكَ الكَرِيمِ فِي عِبَادَتِكَ، وَأَسْأَلُكَ إِتْمَامَ ذَٰلِكَ عَلَيَّ بِفَضْلِكَ وَرَحْمَتِكَ
اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَٰذِهِ السَّنَةِ الْمُقْبِلَةِ يُمْنَهَا وَيُسْرَهَا، وَأَمْنَهَا وَسَلَامَتَهَا، وَأَعُوذُ بِكَ مِنْ شُرُورِهَا وَصُدُورِهَا، وَعُسْرِهَا وَخَوْفِهَا وَهَلَكَتِهَا. وَأَرْغَبُ إِلَيْكَ أَنْ تَحْفَظَ عَلَيَّ فِيهَا دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَدُنْيَايَ الَّتِي فِيهَا مَعَاشِي، وَتُوَفِّقَنِي فِيهَا إِلَىٰ مَا يُرْضِيكَ عَنِّي فِي مَعَادِي يَا أَكْرَمَ الْأَكْرَمِينَ يَا أَرْحَمَ الرَّاحِمِينَ، وَصَلَّىٰ اللَّهُ تَعَالَىٰ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
(دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ)
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും. അല്ലാഹുവേ, നിന്റെ മഹത്വം മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു; ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടേയും മറ്റെല്ലാ പ്രവാചകന്മാരുടേയും റസൂലുമാരുടേയും മേലും, അവരുടെ കുടുംബങ്ങൾ, അനുചരന്മാർ എന്നിവർ ഏവരുടെയും മേലും നീ സ്വലാത്തും സലാമും വർഷിക്കേണമേ. എന്റെ കഴിഞ്ഞുപോയ പാപങ്ങൾ നീ എനിക്ക് പൊറുത്തുതരേണമേ, എന്റെ ബാക്കിയുള്ള ആയുസ്സിൽ നീ എന്നെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ, പരമകാരുണികനായവനേ."
"അല്ലാഹുവേ, ഇതാ ഒരു പുതിയ വർഷം മുന്നിൽ വന്നെത്തിയിരിക്കുന്നു. ഇതിന്റെ തുടക്കത്തിൽ നിന്നിലേക്ക് എന്നെ അങ്ങേയറ്റം അടുപ്പിക്കുന്ന യാതൊരുവിധ സൽക്കർമ്മങ്ങളും നിന്നിലേക്കുള്ള എന്റെ ഈ വിനയപൂർവ്വമായ പ്രാർത്ഥനയല്ലാതെ ഞാൻ പ്രവർത്തിച്ചിട്ടില്ല. അതിനാൽ, എന്നെക്കുറിച്ച് നിനക്ക് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യാനും, (ആരാധനകളിൽ) നിലകൊള്ളാനും എനിക്ക് നീ തൗഫീഖ് നൽകേണമേ..."
നിനക്ക് എന്നോട് കൽപ്പനയുള്ള അനുസരണ കർമ്മങ്ങൾ (ത്വാഅത്തുകൾ) ചെയ്യാനും, നിന്റെ പവിത്രമായ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിനക്കുള്ള ആരാധനകളിൽ (ഇബാദത്തുകളിൽ) ഇഖ്‌ലാസ് (നിഷ്കളങ്കത) മുറുകെപ്പിടിക്കാനും എന്നെ നീ അനുവർത്തിപ്പിക്കേണമേ. നിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അത് എനിക്ക് പൂർണ്ണമാക്കിത്തരണമെന്ന് ഞാൻ നിന്നോട് ആവശ്യപ്പെടുന്നു."
"അല്ലാഹുവേ, വരാനിരിക്കുന്ന ഈ വർഷത്തിന്റെ നന്മയും അഭിവൃദ്ധിയും എളുപ്പവും നിർഭയത്വവും സുരക്ഷിതത്വവും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ വർഷത്തിലെ തിന്മകളിൽ നിന്നും, അതിന്റെ പ്രയാസങ്ങൾ, തടസ്സങ്ങൾ, ഭയം, നാശങ്ങൾ എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. എന്റെ എല്ലാ കാര്യങ്ങളുടെയും കാവലായ എന്റെ ദീനിനെയും (മതം), എന്റെ ജീവനോപാധിയായ എന്റെ ദുനിയാവിനെയും (ഇഹലോകം) ഈ വർഷത്തിൽ നീ എനിക്ക് കാത്തുരക്ഷിച്ചു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ പരലോകത്ത് (മആദ്) എന്നെക്കുറിച്ച് നിനക്ക് തൃപ്തിയുള്ള കാര്യങ്ങൾ പ്രവർത്തിക്കാൻ എനിക്ക് നീ തൗഫീഖ് നൽകേണമേ, അത്യുദാരനായവനേ, പരമകാരുണികനായവനേ! ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടേയും അവിടുത്തെ കുടുംബത്തിന്റേയും അനുചരന്മാരുടേയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ.
(അവരുടെ പ്രാർത്ഥന 'അല്ലാഹുവേ, നീ എത്ര പരിശുദ്ധൻ!' എന്നതും, അതിലെ അവരുടെ അഭിവാദ്യം 'സലാം' എന്നതുമായിരിക്കും. അവരുടെ പ്രാർത്ഥനയുടെ അവസാനം 'സർവ്വലോക പരിപാലകനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും' എന്നതുമായിരിക്കും—സൂറത്തു യൂനുസ്: 10)."
"മുഹർറം മാസത്തിലെ പ്രാർത്ഥന മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതും (മഅ്സൂർ), അത്യധികം നന്മകൾ നിറഞ്ഞതുമാണ്. ഗ്രന്ഥങ്ങളിൽ ഞാൻ കണ്ടെത്തിയ ഒരു ക്രമം ഇപ്രകാരമാണ്: മുകളിൽ പറഞ്ഞ രണ്ട് പ്രാർത്ഥനകൾക്കും (ദുആകൾക്കും) മുമ്പായി ആദ്യം ആയത്തുൽ കുർസി ഓരോ തവണയും ബിസ്മിയോടൊപ്പം 360 തവണ പാരായണം ചെയ്യുക. ഇവയെല്ലാം (ആയത്തുൽ കുർസിയും രണ്ട് പ്രാർത്ഥനകളും) പൂർത്തിയാക്കി കഴിഞ്ഞാൽ അവസാനം ഇപ്രകാരം ചൊല്ലേണ്ടതാണ്:
اللَّهُمَّ يَا مُحَوِّلَ الْأَحْوَالِ، حَوِّلْ حَالِي إِلَىٰ أَحْسَنِ الْأَحْوَالِ، بِحَوْلِكَ وَقُوَّتِكَ يَا عَزِيزُ يَا مُتَعَالِ، وَصَلَّىٰ اللَّهُ تَعَالَىٰ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
'അവസ്ഥകളെ മാറ്റിമറിക്കുന്നവനായ അല്ലാഹുവേ, നിന്റെ അജയ്യമായ കഴിവ് കൊണ്ടും ശക്തി കൊണ്ടും എന്റെ ഈ അവസ്ഥയെ ഏറ്റവും ഉത്തമമായ അവസ്ഥയിലേക്ക് നീ മാറ്റിമറിക്കേണമേ, പ്രതാപശാലിയായവനേ, ഉന്നതനായവനേ! ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടേയും അവിടുത്തെ കുടുംബത്തിന്റേയും അനുചരന്മാരുടേയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ.'
മുഹറം ആദ്യത്തിൽ ബിസ്മി 113 തവണ എഴുതുന്നതിന്റെ ഗുണം
ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ തന്റെ 'കൻസു ന്നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: സയ്യിദ് ശരീഫ് മാഉൽ ഐനൈൻ എന്നവരുടെ 'നഅതുൽ ബിദായത്ത് വ തൗസ്വീഫുൽ നിഹായത്ത്' എന്ന ഗ്രന്ഥത്തിൽ പരീക്ഷിച്ചറിഞ്ഞ കൃത്യമായ കാര്യങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:
"ആരെങ്കിലും മുഹറം മാസത്തിലെ ഒന്നാം തീയതി (ആദ്യത്തിൽ) 113 തവണ ബിസ്മില്ലാഹി റഹ്മാനി റഹീം (ബിസ്മി) എഴുതിയാൽ, അത് കൈവശം വെക്കുന്നയാൾക്കോ അയാളുടെ കുടുംബത്തിനോ ജീവിതകാലം മുഴുവൻ യാതൊരുവിധ വിപത്തുകളും (അനിഷ്ടകരമായ കാര്യങ്ങളും) ബാധിക്കുകയില്ല."
മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ ഓരോ ദിവസവും ചൊല്ലേണ്ടത്
ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ തന്റെ 'കൻസു ന്നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:
വർഷം മുഴുവൻ പിശാചിൽ നിന്നുള്ള സംരക്ഷണത്തിനായി മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ എല്ലാ ദിവസവും മൂന്ന് തവണ (3) വീതം താഴെ പറയുന്ന പ്രാർത്ഥന (ദുആ) ചൊല്ലേണ്ടതാണ്:
اللَّهُمَّ إِنَّكَ قَدِيْمٌ وَهَذَا الْعَامُ جَدِيدٌ قَدْ أَقْبَلَ، وَسَنَةٌ جَدِيدَةٌ قَدْ أَقْبَلَتْ، نَسْأَلُكَ مِنْ خَيْرِهَا، وَنَعُوذُ بِكَ مِنْ شَرِّهَا وَنَسْتَكْفِيكَ فَوَائِتَهَا وَشُغْلَهَا، فَارْزُقْنَا الْعِصْمَةَ مِنَ الشَّيْطَانِ الرَّجِيمِ
اللَّهُمَّ إِنَّكَ سَلَّطْتَ عَلَيْنَا عَدُوًّا بَصِيرًا بِعُيُوبِنَا، وَمُطَّلِعًا عَلَى عَوْرَاتِنَا، مِنْ بَيْنِ أَيْدِينَا وَمِنْ خَلْفِنَا، وَعَنْ أَيْمَانِنَا وَشَمَائِلِنَا، يَرَانَا هُوَ وَقَبِيلُهُ مِنْ حَيْثُ لَا نَرَاهُمْ. اللَّهُمَّ آيِسْهُ مِنَّا كَمَا آيَسْتَهُ مِنْ رَحْمَتِكَ، وَقَنِّطْهُ مِنَّا كَمَا قَنَّطْتَهُ مِنْ عَفْوِكَ، وَبَاعِدْ بَيْنَنَا وَبَيْنَهُ كَمَا حُلْتَ بَيْنَهُ وَبَيْنَ مَغْفِرَتِكَ، إِنَّكَ قَادِرٌ عَلَى ذَلِكَ، وَأَنْتَ الْفَعَّالُ لِمَا تُرِيدُ، وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
"അല്ലാഹുവേ, നീ അനാദിയായവനാണ് (തുടക്കമില്ലാത്തവൻ). ഇതാ ഒരു പുതിയ വർഷം വന്നെത്തിയിരിക്കുന്നു. ഈ വർഷത്തിന്റെ നന്മകളെ ഞങ്ങൾ നിന്നോട് ചോദിക്കുന്നു. ഇതിന്റെ തിന്മകളിൽ നിന്നും, ഇതിലെ നഷ്ടങ്ങളിൽ നിന്നും അനാവശ്യമായ തിരക്കുകളിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു. ശപിക്കപ്പെട്ട പിശാചിൽ നിന്നുള്ള സംരക്ഷണം ഞങ്ങൾക്ക് നീ പ്രധാനം ചെയ്യേണമേ."
"അല്ലാഹുവേ, ഞങ്ങളുടെ പോരായ്മകളെയും രഹസ്യങ്ങളെയും വ്യക്തമായി കാണുന്ന, ഞങ്ങളുടെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും ഞങ്ങളെ നിരീക്ഷിക്കുന്ന ഒരു ശത്രുവിനെ (പിശാചിനെ) നീ ഞങ്ങളുടെ മേൽ അധികാരിയാക്കിയിരിക്കുന്നു. ഞങ്ങൾക്ക് അവനെ കാണാൻ കഴിയാത്ത വിധം അവനും അവന്റെ കൂട്ടാളികളും ഞങ്ങളെ കാണുന്നുണ്ട്.
അല്ലാഹുവേ, നിന്റെ കാരുണ്യത്തിൽ നിന്ന് അവനെ നീ അകറ്റിയത് പോലെ ഞങ്ങളിൽ നിന്നും അവനെ നീ നിരാശനാക്കേണമേ. നിന്റെ മാപ്പിൽ നിന്ന് അവനെ നീ അകറ്റിയത് പോലെ ഞങ്ങളിൽ നിന്നും അവനെ നീ അകറ്റേണമേ. നിന്റെ പാപമോചനത്തിനും അവനുമിടയിൽ നീ തടസ്സം സൃഷ്ടിച്ചതുപോലെ ഞങ്ങളും അവനുമിടയിലും നീ അകലം ഉണ്ടാക്കേണമേ. തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാണ്."
"നീ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ്. അല്ലാഹു ഞങ്ങളുടെ നേതാവായ മുഹമ്മദ് നബിയുടെ ﷺ മേലും അവിടുത്തെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും സ്വലാത്തും സലാമും വർഷിക്കട്ടെ"
അദ്ദേഹത്തിന്റെ 'അൽ-ഫതാവൽ കുബ്റ' (الفتاوى الكبرى) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "മുൻഗാമികളായ പുണ്യപുരുഷന്മാർ (സലഫുസ്സ്വാലിഹീങ്ങൾ) മൂന്ന് പത്തുകളെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നതായി വന്നിട്ടുണ്ട്:
- റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ.
- ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ.
- മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ.
ഇക്കാര്യം ഒരു ഹദീസായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്."
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി (റ) പറയുന്നതായി: അദ്ദേഹത്തിന്റെ 'ലത്വാഇഫുൽ മആരിഫ്' (لطائف المعارف) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:"അബൂ ഉസ്മാൻ അന്നുഹ്ദി (റ) പറഞ്ഞു: അവർ (സലഫുകൾ) മൂന്ന് പത്തുകളെ മഹത്വവൽക്കരിച്ചിരുന്നു: റമദാനിലെ അവസാനത്തെ പത്ത്, ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത്, മുഹറത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ എന്നിവയാണവ."
നോമ്പിന്റെ പുണ്യം
ഇമാം ഗസ്സാലി (റ) പറയുന്നതായി: അദ്ദേഹത്തിന്റെ പ്രശസ്തമായ 'ഇഹ്യാ ഉലൂമിദ്ദീൻ' (إحياء علوم الدين) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "നീ അറിയുക: പുണ്യമേറിയ ദിനങ്ങളിലും ശ്രേഷ്ഠതയുള്ള ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കുന്നത് ഏറെ പ്രതിഫലാർഹമായ (സുന്നത്ത്) കാര്യമാണ്. ഈ പുണ്യദിനങ്ങളിൽ ചിലത് വർഷത്തിൽ ഒരിക്കൽ വരുന്നവയാണ്, ചിലത് മാസത്തിൽ വരുന്നവയാണ്, മറ്റു ചിലത് എല്ലാ ആഴ്ചയിലും ഉണ്ടാകുന്നവയാണ്.
റമദാൻ മാസത്തിന് ശേഷം വർഷത്തിൽ ഒരിക്കൽ വരുന്ന പ്രധാനപ്പെട്ട പുണ്യദിനങ്ങൾ ഇവയൊക്കെയാണ്: അറഫാ ദിവസം, ആശൂറാ ദിവസം, ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ, മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ എന്നിവയാണവ."
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി (റ) പറയുന്നതായി: അദ്ദേഹത്തിന്റെ 'ലത്വാഇഫുൽ മആരിഫ്' (لطائف المعارف) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "ഈ മാസം (അതായത് മുഹറം മാസം) 'അല്ലാഹുവിന്റെ മാസം' എന്ന് അല്ലാഹുവിലേക്ക് ചേർത്തുപറയപ്പെട്ടതിലൂടെ പ്രത്യേകത കൈവരിച്ച ഒന്നാണ്. അതുപോലെതന്നെ മനുഷ്യന്റെ കർമ്മങ്ങളിൽ വെച്ച് നോമ്പ് അല്ലാഹുവിലേക്ക് മാത്രം ചേർക്കപ്പെട്ട ഒരു പ്രത്യേക ആരാധനയുമാണ്. അതിനാൽ, അല്ലാഹുവിലേക്ക് ചേർക്കപ്പെട്ട ഈ മാസത്തെ, അല്ലാഹുവിലേക്ക് മാത്രം പ്രത്യേകമായി ചേർക്കപ്പെട്ട ആരാധനയായ 'നോമ്പ്' കൊണ്ട് ധന്യമാക്കുന്നത് ഏറ്റവും അനുയോജ്യമായ കാര്യമാണ്.
മുഹറം മാസത്തെ അല്ലാഹുവിലേക്ക് ചേർത്തുപറയുന്നതിന്റെ അർത്ഥത്തെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ജാഹിലിയ്യ കാലത്ത് (അറബികൾ തങ്ങളുടെ ഇഷ്ടാനുസരണം യുദ്ധം ചെയ്യാൻ വേണ്ടി മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ചിരുന്നത് പോലെ) ഈ മാസത്തിന്റെ പവിത്രത മാറ്റാൻ ആർക്കും അധികാരമില്ലാത്തവിധം, അല്ലാഹു ഇതിനെ അലംഘനീയമായി ഹറാമാക്കിയിരിക്കുന്നു എന്നതിലേക്കുള്ള സൂചനയാണത്." അവർ (ജാഹിലിയ്യാ കാലത്തെ ആളുകൾ) മുഹറം മാസത്തെ ഹലാലാക്കുകയും അതിന് പകരം സഫർ മാസത്തെ ഹറാമാക്കുകയും ചെയ്യുമായിരുന്നു. അതിനാലാണ് അല്ലാഹു പവിത്രമാക്കിയ ആ മാസത്തിലേക്ക് (മുഹറത്തിലേക്ക്) വിരൽ ചൂണ്ടിക്കൊണ്ട് ഇപ്രകാരം വ്യക്തമാക്കിയത്: അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരാൾക്കും തന്നെ അതിൽ മാറ്റം വരുത്താനോ ഭേദഗതി ചെയ്യാനോ ഉള്ള അധികാരമില്ല."
തുടർന്ന് ഈ മാസത്തിന്റെ പുണ്യത്തെക്കുറിച്ച് ഒരു കവിതയുടെ വരികൾ നൽകിയിരിക്കുന്നു:
شَهْرُ الْحَرَامِ مُبَارَكٌ مَيْمُونُ وَالصَّوْمُ فِيهِ مُضَاعَفٌ مَسْنُونُ
وَثَوَابُ صَائِمِهِ لِوَجْهِ إِلَهِهِ فِي الْخُلْدِ عِنْدَ مَلِيكِهِ مَخْزُونُ
"പവിത്രമാക്കപ്പെട്ട ഈ മാസം (മുഹറം) ഏറെ അനുഗൃഹീതവും സൌഭാഗ്യപൂർണ്ണവുമാണ്; അതിലെ നോമ്പ് ഇരട്ടി പ്രതിഫലമുള്ള സുന്നത്തുമായ കർമ്മമാണ്."
"തന്റെ നാഥന്റെ പ്രീതി മാത്രം കാംക്ഷിച്ച് നോമ്പനുഷ്ഠിക്കുന്നവന്റെ പ്രതിഫലം, അവന്റെ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹുവിന്റെ അടുക്കൽ എന്നെന്നേക്കുമുള്ള സ്വർഗ്ഗത്തോപ്പിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്നു."
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി (റ) തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ വീണ്ടും രേഖപ്പെടുത്തുന്നു: "ഇബ്നു ഉമർ (റ), ഹസൻ അൽ ബസരി (റ) തുടങ്ങിയ മഹത്തുക്കൾ പവിത്രമായ മാസങ്ങളിൽ (അൽ-അശ്ഹുറുൽ ഹുറും) പൂർണ്ണമായി നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു."
അല്ലാഹു ﷻ പറയുന്നു :
"നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാർ, നോമ്പനുഷ്ഠിക്കുന്ന സ്ത്രീകൾ, തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാർ, കാത്തുസൂക്ഷിക്കുന്ന സ്ത്രീകൾ, അല്ലാഹുവെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാർ, സ്മരിക്കുന്ന സ്ത്രീകൾ — ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും വലിയ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു." (അൽ-അഹ്സാബ് സൂറത്തിലെ 35-ാം സൂക്തം)
"കഴിഞ്ഞുപോയ നാളുകളിൽ നിങ്ങൾ മുൻകൂട്ടി ചെയ്ത (നല്ല) കർമ്മങ്ങളുടെ ഫലമായി നിങ്ങൾ സന്തോഷത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക." (അൽ-ഹാഖ്ഖ സൂറത്തിലെ 24-ാം സൂക്തം)
മുജാഹിദ് (റ) തുടങ്ങിയ പ്രമുഖ വ്യാഖ്യാതാക്കൾ പറയുന്നു: ഈ സൂക്തം നോമ്പനുഷ്ഠിക്കുന്നവരെക്കുറിച്ച് ഇറക്കപ്പെട്ടതാണ്. അതായത്, ആരെങ്കിലും അല്ലാഹുവിന് വേണ്ടി തന്റെ ഭക്ഷണവും പാനീയവും വികാരങ്ങളും ഉപേക്ഷിക്കുകയാണെങ്കിൽ, അല്ലാഹു അവന് അതിനേക്കാൾ ഉത്തമമായ ഭക്ഷണവും, ഒരിക്കലും തീർന്നുപോകാത്ത പാനീയങ്ങളും, മരണമില്ലാത്ത ഇണകളെയും സ്വർഗ്ഗത്തിൽ പകരമായി നൽകുന്നതാണ്.
ഇമാം തിർമിദി (റ) തന്റെ 'അൽ-ജാമിഉൽ കബീർ' എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്ത ഹദീസ്: നുഅ്മാൻ ബിൻ സഅ്ദ് (റ), അലി (റ)-വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ ഒരാൾ വന്ന് അലി (റ)-വിനോട് ചോദിച്ചു: "റമദാൻ മാസത്തിന് ശേഷം ഞാൻ നോമ്പനുഷ്ഠിക്കാൻ താങ്കൾ കൽപിക്കുന്ന (നിർദ്ദേശിക്കുന്ന) ഏത് മാസമാണുള്ളത്?"
അപ്പോൾ അലി (റ) മറുപടി പറഞ്ഞു: "നീ ഈ ചോദിച്ച കാര്യത്തെക്കുറിച്ച് പ്രവാചകൻ ﷺ-യോട് മറ്റാരെങ്കിലും ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല; എന്നാൽ ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ-യുടെ അടുത്തിരിക്കുമ്പോൾ ഒരാൾ വന്ന് ഇപ്രകാരം ചോദിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ ﷺ, റമദാൻ മാസത്തിന് ശേഷം ഞാൻ നോമ്പനുഷ്ഠിക്കാൻ അവിടുന്ന് നിർദ്ദേശിക്കുന്ന ഒരു മാസം ഏതാണ്?'
അപ്പോൾ പ്രവാചകൻ ﷺ അരുളി: 'റമദാന് ശേഷം നീ നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മുഹറം മാസത്തിൽ നോമ്പനുഷ്ഠിക്കുക. കാരണം അത് അല്ലാഹുവിന്റെ മാസമാണ്. അതിൽ ഒരു പ്രത്യേക ദിവസമുണ്ട് (ആശൂറാഅ് ദിവസം), അന്ന് അല്ലാഹു ഒരു ജനതയുടെ തൗബ (പാപമോചനം) സ്വീകരിച്ചിട്ടുണ്ട്; വരും ജനതകളുടെ തൗബയും അന്ന് അവൻ സ്വീകരിക്കുന്നതാണ്.'" (ഇമാം തിർമിദി പറഞ്ഞു: ഇതൊരു ഹസനായ ഹദീസാണ്).
ഇമാം മുസ്ലിം (റ) തന്റെ 'സ്വഹീഹ് മുസ്ലിമിൽ' നിവേദനം ചെയ്ത ഹദീസ്: അബൂഹുറൈറ (റ)-വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളിയിരിക്കുന്നു: "റമദാൻ മാസത്തെ നോമ്പ് കഴിഞ്ഞാൽ നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹറത്തിലെ നോമ്പാണ്. ഫർള് നമസ്കാരങ്ങൾക്ക് ശേഷം നമസ്കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിയിലെ നമസ്കാരവുമാണ് (തഹജ്ജുദ്)."
ഇമാം നവവി (റ) തന്റെ പ്രശസ്തമായ 'ശറഹു മുസ്ലിം' (شرح مسلم) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: പ്രവാചകൻ ﷺ-യുടെ "റമദാന് ശേഷം നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹറത്തിലെ നോമ്പാണ്" എന്ന വചനം, നോമ്പ് അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ മാസം മുഹറമാണെന്നതിന്റെ വ്യക്തമായ പ്രഖ്യാപനമാണ്.
(എന്നാൽ ഈ ഹദീസ് നിലനിൽക്കെ) എന്തുകൊണ്ടാണ് നബി ﷺ മുഹറത്തേക്കാൾ കൂടുതൽ ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിച്ചിരുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി മുൻപ് തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിന് രണ്ട് കാരണങ്ങളാണ് നാം ഇവിടെ വിശദീകരിക്കുന്നത്:
ഒന്നാമത്തെ കാരണം: മുഹറം മാസത്തിന്റെ ഈ വലിയ ശ്രേഷ്ഠതയെക്കുറിച്ച് അല്ലാഹു പ്രവാചകൻ ﷺ-ക്ക് തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലായിരിക്കാം അറിവ് നൽകിയത് (അതുകൊണ്ടായിരിക്കാം മുൻവർഷങ്ങളിൽ ശഅ്ബാനിൽ കൂടുതൽ നോമ്പെടുത്തത്).
രണ്ടാമത്തെ കാരണം: അല്ലെങ്കിൽ മുഹറം മാസത്തിൽ കൂടുതൽ നോമ്പനുഷ്ഠിക്കുന്നതിന് തടസ്സമായി യാത്രയോ രോഗമോ പോലുള്ള എന്തെങ്കിലും കാരണങ്ങൾ (ഉദ്റുകൾ) പ്രവാചകൻ ﷺ-ക്ക് നേരിട്ടിട്ടുണ്ടാകാം.
മുഹറം ആദ്യ പത്തിലെ നോമ്പ് (صَوْمُ الْعَشْرِ الْأَوَّلِ مِنَ الْمُحَرَّمِ)
ഇമാം ശിർവാനി (റ) തന്റെ 'ഹാശിയത്തുത്തുഹ്ഫ' (حاشية التحفة) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "(ആശൂറാഅ്, താസൂആഅ് ദിനങ്ങൾക്ക്) മുൻപുള്ള എട്ട് ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. ദുൽഹിജ്ജ മാസത്തിലെ നോമ്പിന്റെ കാര്യത്തിൽ മുൻപ് പരാമർശിച്ചതിന് സമാനമാണിത്. ഇമാം ഗസ്സാലി (റ) ഇത് പ്രത്യേകം പരാമർശിക്കുകയും, ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (റ) ഇതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (റ) തന്റെ 'അൽ-ഫതാവൽ കുബ്രാ' (الفتاوى الكبرى) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കൽ ഏറെ ദൃഢീകരിക്കപ്പെട്ട സുന്നത്താണ് (സുന്നത്ത് മുഅക്കദഃ). എന്നുമാത്രമല്ല, മുഹറം മാസം മുഴുവനായി നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്."
ആശൂറാഅ് (عاشوراء)
സുൽത്വാനുൽ ഉലമാ ഇസ്സുബ്നു അബ്ദിസ്സലാം (റ) തന്റെ 'ഖവാഇദുൽ അഹ്കാം' (قواعد الأحكام) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: "നീ അറിയുക: അടിസ്ഥാനപരമായി എല്ലാ സ്ഥലങ്ങളും കാലങ്ങളും തുല്യമാണ്. എന്നാൽ അവയ്ക്ക് പരസ്പരം ശ്രേഷ്ഠത കൈവരുന്നത് അവയുടെ സ്വന്തം ഗുണങ്ങൾ കൊണ്ടല്ല, മറിച്ച് ആ സ്ഥലങ്ങളിലും കാലങ്ങളിലും അല്ലാഹു തന്റെ ദാസന്മാർക്ക് നൽകുന്ന ഔദാര്യവും അനുഗ്രഹങ്ങളും കാരണമാണ്. അല്ലാഹുവിന് കുഫ്ര് (അവിശ്വാസം) ഇല്ലാതെ തന്നെ ശിക്ഷിക്കാനും, അനുസരണക്കേടില്ലാതെ തന്നെ ശിക്ഷിക്കാനും അധികാരമുണ്ട്. അതുപോലെ ഒരു ആരാധനയും ഇല്ലാതെ തന്നെ ഉദാരമായി നൽകാനും, വിശ്വാസം നൽകി അനുഗ്രഹിക്കാനും അവന് സാധിക്കും.
സ്ഥലങ്ങൾക്കും കാലങ്ങൾക്കും ശ്രേഷ്ഠത കൈവരുന്നതിൽ രണ്ട് തരമുണ്ട് :
ഐഹികമായ ശ്രേഷ്ഠത (دنيوي): മറ്റു കാലങ്ങളേക്കാൾ വസന്തകാലത്തിന് നൽകപ്പെടുന്ന ശ്രേഷ്ഠത പോലെയോ, നദികൾ, പഴവർഗ്ഗങ്ങൾ, നല്ല കാലാവസ്ഥ, മനോഹരമായ അന്തരീക്ഷം എന്നിവയുള്ള ചില നാടുകൾക്ക് മറ്റു നാടുകളേക്കാൾ ലഭിക്കുന്ന പദവി പോലെയോ ഉള്ളതാണിത്.
ആത്മീയമായ ശ്രേഷ്ഠത (ديني): ഇത് പൂർണ്ണമായും അല്ലാഹുവിന്റെ ഉദാരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുണ്യകർമ്മങ്ങൾ ചെയ്യുന്ന തന്റെ ദാസന്മാർക്ക് അല്ലാഹു പ്രതിഫലം വർദ്ധിപ്പിച്ചു നൽകുന്നതാണത്. മറ്റു മാസങ്ങളിലെ നോമ്പുകളേക്കാൾ റമദാൻ മാസത്തിലെ നോമ്പിന് നൽകുന്ന ശ്രേഷ്ഠത ഇതിന് ഉദാഹരണമാണ്.
അതുപോലെ തന്നെയാണ് ആശൂറാഅ് ദിവസവും, ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളും, തിങ്കൾ, വ്യാഴം ദിവസങ്ങളും, ശവ്വാൽ മാസത്തിലെ ആറ് നോമ്പുകളും. ഇവയുടെയൊക്കെ ശ്രേഷ്ഠത അല്ലാഹു തന്റെ ദാസന്മാർക്ക് ചൊരിയുന്ന അനുഗ്രഹങ്ങളിലേക്കും ഔദാര്യങ്ങളിലേക്കുമാണ് മടങ്ങുന്നത്.
എല്ലാ രാത്രികളുടെയും അവസാനത്തെ മൂന്നിലൊന്ന് ഭാഗത്തിനുള്ള ശ്രേഷ്ഠതയും ഇതുപോലെയാണ്. പ്രാർത്ഥനകൾക്ക് ഉത്തരം നൽകാനും, പാപമോചനം നൽകാനും, ചോദിക്കുന്നത് കൊടുക്കാനും, ആദ്യത്തെ രണ്ട് ഭാഗങ്ങളിൽ നൽകാത്ത വലിയ കാര്യങ്ങൾ ദാസന്മാർക്ക് നൽകാനുമായി അല്ലാഹു ഈ സമയം പ്രത്യേകം നിശ്ചയിച്ചിരിക്കുന്നു."
അതുപോലെ തന്നെയാണ് അറഫാ മൈതാനത്തിന് അവിടെയുള്ള നിർത്തം (വുഖൂഫ്) കൊണ്ടും, മിനാ താഴ്‌വരയ്ക്ക് അവിടത്തെ കല്ലേറ് (റംയ്) കൊണ്ടും, സ്വഫാ-മർവ്വ കുന്നുകൾക്ക് അവയ്ക്കിടയിലെ ഓട്ടം (സഅ്‌യ്) കൊണ്ടും പ്രത്യേകതകൾ ലഭിക്കുന്നത്. അടിസ്ഥാനപരമായി എല്ലാ സ്ഥലങ്ങളും കാലങ്ങളും ഒരുപോലെയാണെങ്കിലും ഈ പ്രത്യേകതകൾ അവയ്ക്കുണ്ട്. മക്ക എന്ന നഗരത്തിന് മറ്റെല്ലാ നാടുകളേക്കാളും ശ്രേഷ്ഠത നൽകപ്പെട്ടതും ഇതുപോലെത്തന്നെയാണ്."
ഇമാം ഇസ്മാഈൽ ഹഖ്ഖി (റ) തന്റെ 'റൂഹുൽ ബയാൻ' (روح البيان) എന്ന പ്രശസ്തമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:
"ശ്രേഷ്ഠതകൾ (തഫാദുൽ) പല പടവുകളായാണ് (മറാതിബ്) നിലകൊള്ളുന്നത്:
പ്രായം കൊണ്ടുള്ള ശ്രേഷ്ഠത: അനുസരണത്തിലും ഇസ്‌ലാമിക ജീവിതത്തിലും ഒരുപോലെയാണെങ്കിൽ പോലും, പ്രായം കുറഞ്ഞവനേക്കാൾ പ്രായം കൂടിയവന് ശ്രേഷ്ഠതയുണ്ട്.
കാലം കൊണ്ടുള്ള ശ്രേഷ്ഠത: റമദാൻ മാസത്തിലും, വെള്ളിയാഴ്ച ദിവസത്തിലും, ലൈലത്തുൽ ഖദ്റിലും, ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലും, ആശൂറാഅ് ദിവസത്തിലും ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് മറ്റു കാലങ്ങളേക്കാൾ വലിയ പ്രതിഫലവും മഹത്വവുമുണ്ട്.
സ്ഥലം കൊണ്ടുള്ള ശ്രേഷ്ഠത: മസ്ജിദുൽ ഹറാമിലെ നമസ്കാരം മസ്ജിദുന്നബവിയിലേതിനേക്കാൾ ശ്രേഷ്ഠമാണ്. മസ്ജിദുന്നബവിയിലെ നമസ്കാരം മസ്ജിദുൽ അഖ്സായിലേതിനേക്കാളും, അവിടെയുള്ളത് മറ്റെല്ലാ പള്ളികളിലെ നമസ്കാരങ്ങളേക്കാളും ഉത്തമമാണ്.
അവസ്ഥകൾ കൊണ്ടുള്ള ശ്രേഷ്ഠത: ഒരാൾ ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠത അവൻ ജമാഅത്തായി (കൂട്ടമായി) നമസ്കരിക്കുന്നതിനാണ്.
കർമ്മങ്ങളുടെ സ്വഭാവം കൊണ്ടുള്ള ശ്രേഷ്ഠത: (ഒരു വഴിയിലെ) ഉപദ്രവം നീക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് നമസ്കാരം എന്ന കർമ്മം.
ഒരേ കർമ്മത്തിലെ വ്യത്യാസങ്ങൾ: സ്വന്തം കുടുംബബന്ധം ചേർത്ത് ദാനം ചെയ്യുന്നവന് സാധാരണ ദാനധർമ്മത്തേക്കാൾ കുടുംബബന്ധം പുലർത്തിയതിന്റെയും സ്വദഖയുടെയും ഇരട്ടി പ്രതിഫലമുണ്ട്. അതുപോലെ, അഹ്‌ലുൽ ബൈത്തിലെ (പ്രവാചക കുടുംബത്തിലെ) ഒരു ആദരണീയനായ വ്യക്തിക്ക് സമ്മാനം നൽകുന്നവന്റെ പ്രതിഫലം മറ്റൊരാൾക്ക് നൽകുന്നതിനേക്കാളും അല്ലെങ്കിൽ സാധാരണ നിലയിൽ നന്മ ചെയ്യുന്നതിനേക്കാളും ശ്രേഷ്ഠമാണ്. ഒരേ സമയം തന്നെ തന്റെ കേൾവിയും കാഴ്ചയും കൈകളുമെല്ലാം അല്ലാഹുവിന് ഇഷ്ടപ്പെട്ട ഒട്ടനവധി നല്ല കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഒരുമിച്ച് നിരവധി പുണ്യപ്രവർത്തനങ്ങളിൽ മുഴുകുന്നവരും ജനങ്ങളിലുണ്ട്."
സ്ഥലങ്ങൾ, കാലങ്ങൾ, വ്യക്തികൾ, ചെയ്യുന്ന അവസ്ഥകൾ എന്നിവയ്ക്കനുസരിച്ച് നമ്മൾ ചെയ്യുന്ന സൽക്കർമ്മങ്ങളുടെ പ്രതിഫലത്തിൽ വലിയ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് ഈ ഭാഗത്ത് പണ്ഡിതന്മാർ വിശദീകരിക്കുന്നത്. ഇതിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാവുന്നതാണ്.
"തന്റെ നോമ്പിന്റെയും ദാനധർമ്മങ്ങളുടെയും സമയത്ത് മാത്രമല്ല, മറിച്ച് തന്റെ നമസ്കാരത്തിന്റെ സമയത്തും, ദിക്റിന്റെ (ദൈവസ്മരണയുടെ) സമയത്തും, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും ഉപേക്ഷിക്കേണ്ട കാര്യങ്ങൾ ഉപേക്ഷിക്കാനുമുള്ള നിയ്യത്തിന്റെ (ഉദ്ദേശത്തിന്റെ) സമയത്തും അവൻ എന്താണോ ആഗ്രഹിക്കുന്നത്; അതിലൂടെ ഒരൊറ്റ സമയത്ത് തന്നെ പല വശങ്ങളിലൂടെ അവന് പ്രതിഫലം ലഭിക്കുന്നു. അങ്ങനെ, ഈയൊരു ഭാഗ്യം ലഭിക്കാത്ത മറ്റുള്ളവരെക്കാൾ അവൻ ശ്രേഷ്ഠനാവുകയും ചെയ്യുന്നു.
ആശൂറാഅ്' (عاشوراء) എന്ന പേര് വരാനുള്ള കാരണം
ഇമാം ബദ്‌റുദ്ദീൻ ഐനി (റ) തന്റെ 'ഉംദത്തുൽ ഖാരി' എന്ന ഗ്രന്ഥത്തിൽ ഇത് വിവരിക്കുന്നുണ്ട്. മുഹറം മാസത്തിലെ പത്താം ദിവസത്തിന് എന്തുകൊണ്ടാണ് 'ആശൂറാഅ്' എന്ന് പേര് വന്നത് എന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്:
ഒന്നാമത്തെ കാരണം: ഇത് മുഹറം മാസത്തിലെ പത്താമത്തെ (ആശിർ - عاشر) ദിവസമായതുകൊണ്ട്. ഇത് തികച്ചും വ്യക്തമായൊരു കാരണമാണ്.
രണ്ടാമത്തെ കാരണം: അല്ലാഹു ഈ ദിവസം പത്ത് പ്രവാചകന്മാർക്ക് പത്ത് ആദരവുകൾ (കറാമത്തുകൾ) നൽകി അനുഗ്രഹിച്ചു എന്നതാണ്.
- മൂസാ നബി (അ): അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹം ഫിർഔന്റെയും സൈന്യത്തിന്റെയും അടുത്തുനിന്ന് രക്ഷപ്പെടാനായി കടൽ പിളർത്തിക്കൊടുക്കുകയും ഫിർഔനെയും സൈന്യത്തെയും അതിൽ മുക്കിക്കൊല്ലുകയും ചെയ്തു.
- നൂഹ് നബി (അ): അദ്ദേഹത്തിന്റെ കപ്പൽ 'ജൂദി' പർവ്വതത്തിന് മുകളിൽ ഉറച്ചുനിന്നു.
- യൂനുസ് നബി (അ): അദ്ദേഹം തിമിംഗലത്തിന്റെ വയറ്റിൽ നിന്നും രക്ഷപ്പെട്ടു.
- ആദം നബി (അ): അല്ലാഹു അദ്ദേഹത്തിന്റെ തൗബ (പാപമോചനം) സ്വീകരിച്ചു (ഇത് ഇക്‌രിമഃ എന്നവരാണ് ഉദ്ധരിക്കുന്നത്).
- യൂസുഫ് നബി (അ): അദ്ദേഹം കിണറ്റിൽ നിന്നും രക്ഷപ്പെട്ടു.
- ഈസാ നബി (അ): അദ്ദേഹം ജനിക്കുകയും ആകാശത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
- ദാവൂദ് നബി (അ): അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചു.
- ഇബ്രാഹീം നബി (അ): അദ്ദേഹം ജനിച്ചു.
- യഅ്ഖൂബ് നബി (അ): അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചു.
- മുഹമ്മദ് നബി (സ്വ): അവിടുത്തെ മുൻകാലവും പിൻകാലവുമായ പാപങ്ങൾ അല്ലാഹു പൊറുത്തുനൽകി.
ആശൂറാഅ് ദിനവുമായി ബന്ധപ്പെട്ട മറ്റ് ചില ചരിത്രപരമായ അഭിപ്രായങ്ങളും, ഒപ്പം ഇമാം സമർഖന്ദി (റ) തന്റെ 'തൻബീഹുൽ ഗാഫിലീൻ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ആശയം
ചില പണ്ഡിതന്മാർ പത്ത് പ്രവാചകന്മാരുടെ കൂട്ടത്തിൽ മറ്റ് ചിലരെക്കൂടി ഉൾപ്പെടുത്തിയതായി പറയുന്നു:
- ഇദ്‌രീസ് നബി (അ): അദ്ദേഹം ആകാശത്ത് ഒരു ഉന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
- അയ്യൂബ് നബി (അ): അദ്ദേഹത്തിന്റെ രോഗം/പ്രയാസം അല്ലാഹു ദൂരീകരിച്ചു.
- സുലൈമാൻ നബി (അ): അദ്ദേഹത്തിന് അല്ലാഹു വലിയ രാജഭരണം നൽകി അനുഗ്രഹിച്ചു.
ഇമാം സമർഖന്ദി (റ) 'തൻബീഹുൽ ഗാഫിലീൻ' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്: ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഇത് മുഹറം പത്താം ദിവസമായതുകൊണ്ട് മാത്രമല്ല 'ആശൂറാഅ്' എന്ന് വിളിക്കുന്നത്; മറിച്ച് ഈ ഉമ്മത്തിന് (മുസ്‌ലിം സമുദായത്തിന്) അല്ലാഹു പത്ത് ആദരവുകൾ (കറാമത്തുകൾ) നൽകി അനുഗ്രഹിച്ച പത്താമത്തെ കാര്യമായതുകൊണ്ടാണ് എന്നാണ്.
- റജബ് മാസം: ഇത് യുദ്ധങ്ങളും കലഹങ്ങളും നിഷിദ്ധമാക്കപ്പെട്ട, അല്ലാഹുവിന്റെ പരമ ശാന്തമായ മാസം (ശഹ്‌റുല്ലാഹിൽ അസ്വമ്മ്) എന്നറിയപ്പെടുന്നു മറ്റു സമുദായങ്ങളേക്കാൾ ഈ ഉമ്മത്തിന് നൽകപ്പെട്ട പ്രത്യേക ശ്രേഷ്ഠതയാണിത്.
- ശഅ്ബാൻ മാസം: മറ്റു പ്രവാചകന്മാരേക്കാൾ നമ്മുടെ നബി (സ്വ) ക്കുള്ള ശ്രേഷ്ഠത പോലെയാണ് മറ്റു മാസങ്ങളേക്കാൾ ശഅ്ബാൻ മാസത്തിനുള്ള ശ്രേഷ്ഠത.
- റമളാൻ മാസം: സൃഷ്ടികളേക്കാൾ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാണ് മറ്റു മാസങ്ങളേക്കാൾ റമളാൻ മാസത്തിനുള്ള പദവി.
- ലൈലത്തുൽ ഖദ്ർ (പുണ്യരാവ്): ആയിരം മാസങ്ങളേക്കാൾ ഉത്തമമായ രാവ്.
- ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ ദിവസം): ഇത് പ്രതിഫലത്തിന്റെ ദിവസമാണ് (യൗമുൽ ജസാഅ്).
- ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ (അയ്യാമുൽ അശ്ര്): ഇവ അല്ലാഹുവെ ഏറെ സ്മരിക്കേണ്ട ദിവസങ്ങളാണ്.
- അറഫാ ദിവസം: അന്നത്തെ നോമ്പ് രണ്ട് വർഷത്തെ പാപങ്ങൾക്ക് പരിഹാരമാണ് (കഫ്ഫാറത്ത്).
- യൗമുന്നുഹ്ർ (ബലിപെരുന്നാൾ ദിവസം): ഇത് ബലി കർമ്മത്തിന്റെ ദിവസമാണ് (യൗമുൽ ഖുർബാൻ).
- വെള്ളിയാഴ്ച ദിവസമാണ്, അത് ദിവസങ്ങളുടെ നേതാവാണ് (സയ്യിദുൽ അയ്യാം).
- ആശൂറാഅ് ദിവസമാണ് (മുഹറം 10). അന്നത്തെ വ്രതം ഒരു വർഷത്തെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്. ഈ പറയപ്പെട്ട ഓരോ സമയങ്ങൾക്കും അല്ലാഹു ഈ സമുദായത്തിന് വലിയ ആദരവുകൾ (കറാമത്തുകൾ) നിശ്ചയിച്ചിരിക്കുന്നു; അവരുടെ പാപങ്ങൾ പൊറുക്കാനും തെറ്റുകൾ ശുദ്ധീകരിക്കാനും വേണ്ടിയാണത്.
ഇമാം ഇബ്നുൽ ജൗസി തന്റെ 'അൽ-തബ്സിറ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ചുരുക്കത്തിൽ, അത് (വെള്ളിയാഴ്ച) മഹത്തായൊരു ദിവസമാണ്. അതിനാൽ സാധ്യമാകുന്നത്ര നന്മകൾ അതിൽ പ്രവർത്തിക്കാൻ ഒരാൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതും അതുപോലെയുള്ളവയും പുണ്യങ്ങളുടെ വസന്തകാലങ്ങളാണ്, അതിനാൽ അവയെ നിങ്ങൾ പ്രയോജനപ്പെടുത്തുക. അശ്രദ്ധയെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുകയും ചെയ്യുക."
ആശൂറാഅ് ദിവസത്തെ വ്രതം (صوم يوم عاشوراء)
ഇമാം നവവി തന്റെ 'ശറഹുൽ മുഹദ്ദബ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തിൽ ആശൂറാഅ് വ്രതം നിർബന്ധം (വാജിബ്) ആയിരുന്നോ, പിന്നീട് അത് ദുർബലപ്പെടുത്തുക (നസ്ഖ് ചെയ്യുക) ആണോ ഉണ്ടായത്? അതോ ഒരിക്കൽപോലും അത് നിർബന്ധമായിരുന്നില്ലേ? എന്നതിൽ നമ്മുടെ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. നമ്മുടെ പണ്ഡിതന്മാർക്കിടയിൽ പ്രശസ്തമായ രണ്ട് അഭിപ്രായങ്ങളാണുള്ളത്; ഇമാം ഷാഫിഇ് പരാമർശിച്ച രണ്ട് സാധ്യതകളാണവ:
ഒന്നാമത്തേത് (ഇതാണ് കൂടുതൽ ശരിയായിട്ടുള്ളത്): അത് ഒരിക്കലും നിർബന്ധമായിരുന്നില്ല എന്നതാണ്. ഇതാണ് ഷാഫിഈ മദ്ഹബിന്റെ ബാഹ്യമായ വീക്ഷണം, ഭൂരിപക്ഷം പണ്ഡിതന്മാരും ഇതിലധിഷ്ഠിതമായാണ് സംസാരിച്ചിട്ടുള്ളത്. തന്നെയുമല്ല, ഇമാം ഷാഫിഇയുടെ വ്യക്തമായ പ്രസ്താവനയും അതുതന്നെയാണ്.
രണ്ടാമത്തേത്: അത് നിർബന്ധമായിരുന്നു എന്നതാണ്. ഇതാണ് ഇമാം അബൂഹനീഫയുടെ മദ്ഹബ്.
ഇന്ന് ഈ വ്രതം നിർബന്ധമില്ലെന്നും അതൊരു സുന്നത്തായ കാര്യമാണെന്നും മുസ്ലിം ലോകം ഏകോപിച്ചിരിക്കുന്നു (ഇജ്മാഅ്)."
ഇമാം ത്വബ്റാനി തന്റെ 'അൽ-മുഅ്ജമുൽ കബീർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ) അരുളി: "റമളാൻ മാസവും ആശൂറാഅ് ദിവസവും ഒഴികെ, വ്രതാനുഷ്ഠാനത്തിൽ മറ്റൊരു ദിവസത്തിനും ഒന്നിനുമേൽ മറ്റൊന്നിന് പ്രത്യേക ശ്രേഷ്ഠത നൽകപ്പെട്ടിട്ടില്ല."
ഇമാം മുൻദിരി തന്റെ 'അൽ-തർഗീബ് വൽ-തർഹീബ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അബൂഖതാദ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ യോട് ആശൂറാഅ് ദിവസത്തെ വ്രതത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം അരുളി: "അത് കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതാണ്." (ഇമാം മുസ്ലിമും ഇബ്നു മാജയും മറ്റുള്ളവരും ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു).
ഇമാം മുസ്ലിം തന്റെ 'സ്വഹീഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: പ്രവാചകൻ ﷺ യോട് ആശൂറാഅ് ദിനത്തിലെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം അരുളി: "അത് കഴിഞ്ഞുപോയ വർഷത്തെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നതാണ്."
ഇമാം ഖത്വീബ് അൽ-ശിർബീനി തന്റെ 'മുഗ്നി അൽ-മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: (ഒരു ഗുണപാഠം/സവിശേഷത): അറഫാ ദിനത്തിലെ നോമ്പ് രണ്ട് വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതും, ആശൂറാഅ് ദിനത്തിലെ നോമ്പ് ഒരു വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതുമായതിലെ യുക്തി (ഹിക്മത്ത്) ഇതാണ്:
അറഫാ ദിനം എന്നത് മുഹമ്മദ് നബി ﷺ യോട് ബന്ധപ്പെട്ടതാണ്. അതായത്, അതിന്റെ വ്രതാനുഷ്ഠാനം മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് (ഉമ്മത്തിന്) മാത്രം പ്രത്യേകമായി നൽകപ്പെട്ടതാണ്. എന്നാൽ ആശൂറാഅ് ദിനം എന്നത് മൂസാ നബി (അ) യോട് ബന്ധപ്പെട്ട ദിവസമാണ്. നമ്മുടെ പ്രവാചകൻ മുഹമ്മദ് ﷺ ആകട്ടെ പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠനുമാണ് (അല്ലാഹുവിന്റെ സ്വലാത്തും സലാമും അവർ ഏവർക്കുമേൽ ഉണ്ടാകട്ടെ). അതിനാൽ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ദിവസത്തെ നോമ്പിന് രണ്ട് വർഷത്തെ പ്രതിഫലം നൽകപ്പെട്ടു.
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി തന്റെ 'തുഹ്ഫത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(ആശൂറാഅ്) നീട്ടി ഉച്ചരിക്കുന്നതോടെ (അൽ-മദ്ദ് - عاشوراء); അത് മുഹറം മാസത്തിലെ പത്താമത്തെ ദിവസമാണ്. അത് ഒൻപതാമത്തെ ദിവസമാണെന്ന് പറഞ്ഞവന്റെ അഭിപ്രായം ദുർബലമാണ്. കാരണം, അത് കഴിഞ്ഞുപോയ വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുമെന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. നമ്മുടെ പ്രതിഫലം വേദക്കാരുടെ (അഹ്ലുൽ കിത്താബ്) പ്രതിഫലത്തിന്റെ ഇരട്ടിയായതിനാൽ, നമുക്ക് മാത്രമായി പ്രത്യേകമായി നൽകപ്പെട്ടതിന്റെ (അറഫാ ദിനത്തിലെ നോമ്പ്) പ്രതിഫലം, നമ്മൾ അവരുമായി പങ്കിട്ട കാര്യത്തിന്റെ (ആശൂറാഅ് നോമ്പ്) ഇരട്ടിയായി നിശ്ചയിക്കപ്പെട്ടു. അത് തന്നെയാണ് ഈ വിഷയം (അഥവാ അറഫാ നോമ്പ് രണ്ട് വർഷത്തെ പാപങ്ങളും ആശൂറാഅ് നോമ്പ് ഒരു വർഷത്തെ പാപങ്ങളും പൊറുപ്പിക്കാനുള്ള കാരണം)."
ഇമാം ശിർവാനി തന്റെ 'ഹാശിയത്തുത്തുഹ്ഫ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(അദ്ദേഹത്തിന്റെ വാചകം: അത് കഴിഞ്ഞുപോയ വർഷത്തെ പാപങ്ങൾ പൊറുപ്പിക്കും എന്നതിനെക്കുറിച്ച്): ഇവിടെ 'കഴിഞ്ഞുപോയ വർഷം' എന്ന് വിശേഷിപ്പിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ആശൂറാഅ് ദിനത്തിന് തൊട്ടുമുമ്പുള്ള ഒൻപത് ദിവസങ്ങളെ പരിഗണിച്ചുള്ള അതിന്റെ ഭാഗികമായ ഒരു വർഷമാണോ? അതോ അതിന് മുമ്പുള്ള പൂർണ്ണമായ ഒരു വർഷമാണോ? അതിന്റെ അടിസ്ഥാനത്തിൽ, ഇവിടെ ഉദ്ദേശിക്കുന്നത് താസൂആഅ് (മുഹറം 9) അവസാനിക്കുന്ന ഒരു വർഷമാണോ, അതോ ദുൽഹിജ്ജ അവസാനിക്കുന്ന ഒരു വർഷമാണോ എന്നതിൽ ചർച്ചയുണ്ട്. എന്നാൽ, ആശൂറാഅ് ദിനത്തിന് തൊട്ടുമുമ്പുള്ള പൂർണ്ണമായ ഒരു വർഷം എന്നതാണ് ഏറ്റവും അനുയോജ്യമായ (അടുത്ത) അഭിപ്രായം."
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ അരുളി: "ആശൂറാഅ് ദിവസം എന്നത് മുൻകാല പ്രവാചകന്മാർ നോമ്പനുഷ്ഠിച്ചിരുന്ന ദിവസമാണ്, അതിനാൽ നിങ്ങളും അന്നേ ദിവസം നോമ്പനുഷ്ഠിക്കുക."
ഇമാം ബുഖാരി തന്റെ 'സ്വഹീഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ആയിശ (റ) വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: "ജാഹിലിയ്യാ (ഇസ്ലാമിന് മുമ്പുള്ള) കാലഘട്ടത്തിൽ ഖുറൈശികൾ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ യും ജാഹിലിയ്യത്തിൽ ആ നോമ്പ് അനുഷ്ഠിച്ചിരുന്നു. പിന്നീട് അദ്ദേഹം മദീനയിലേക്ക് വന്നപ്പോൾ ആ നോമ്പ് അനുഷ്ഠിക്കുകയും, അത് നോൽക്കാൻ (മറ്റുള്ളവരോട്) കൽപിക്കുകയും ചെയ്തു."
ഇമാം ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി തന്റെ 'ഫത്ഹുൽ ബാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിക്കുന്നു: ആശൂറാഅ് വ്രതം നിലവിൽ നിർബന്ധമല്ലെന്ന കാര്യത്തിലും, അത് സുന്നത്തായ (പ്രതിഫലാർഹമായ) കാര്യമാണെന്നതിലും പണ്ഡിതന്മാരുടെ ഏകോപനമുണ്ട് (ഇജ്മാഅ്). എന്നാൽ, ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ആശൂറാഅ് നോമ്പ് നോറ്റിരുന്നത് മുൻകാല ശരീഅത്തുകളിൽ നിന്ന് അവർക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം; അതുകൊണ്ടാണ് അവർ ആ ദിവസം കഅ്ബക്ക് പുതപ്പ് (കിസ്‌വ) അണിയിച്ചും മറ്റും അതിനെ ആദരിച്ചിരുന്നത്.
പിന്നീട് ബാദിയുടെ വലിയ മജ്ലിസുകളിൽ മൂന്നാമത്തെ മജ്ലിസിൽ ഇപ്രകാരം ഞാൻ കാണുകയുണ്ടായി: ഇതേക്കുറിച്ച് ഇക്രിമയോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ചെയ്ത ഒരു പാപം അവരുടെ മനസ്സിൽ വലിയ ഭാരമായി തോന്നി. അപ്പോൾ അവരോട് പറയപ്പെട്ടു: നിങ്ങൾ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുക, അത് ആ പാപത്തിന് പ്രായശ്ചിത്തമാകും (അങ്ങനെയാണ് അവർ നോറ്റുതുടങ്ങിയത്).'"
ഇമാം മുസ്ലിം തന്റെ 'സ്വഹീഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വന്നപ്പോൾ യഹൂദികൾ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോൾ അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: "ഇത് അല്ലാഹു മൂസാ നബിക്കും ഇസ്രാഈൽ സന്തതികൾക്കും ഫിർഔന്റെ മേൽ വിജയം നൽകിയ മഹത്തായ ദിവസമാണ്. അതിനാൽ അതിനോടുള്ള ആദരവായി ഞങ്ങൾ ഈ ദിവസം നോമ്പനുഷ്ഠിക്കുന്നു." അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: "നിങ്ങളെക്കാൾ മൂസാ നബിയോട് ഏറ്റവും അടുത്തവരും ബാധ്യതപ്പെട്ടവരും ഞങ്ങളാണ്." അങ്ങനെ പ്രവാചകൻ ﷺ ആ ദിവസം നോമ്പനുഷ്ഠിക്കുകയും അത് നോൽക്കാൻ കൽപിക്കുകയും ചെയ്തു.
ഇമാം ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി തന്റെ 'ഫത്ഹുൽ ബാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"പ്രവാചകൻ ﷺ മദീനയിൽ എത്തിയ ഉടനെ തന്നെ യഹൂദികൾ ആശൂറാഅ് ദിവസം നോമ്പെടുക്കുന്നതായി കണ്ടു എന്ന ഹദീസിന്റെ ബാഹ്യാർത്ഥത്തെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം അദ്ദേഹം മദീനയിൽ എത്തിയത് റബീഉൽ അവ്വൽ മാസത്തിലാണ്.
അതിനുള്ള മറുപടി ഇതാണ്: ഇതിനർത്ഥം അദ്ദേഹം മദീനയിൽ എത്തിയതിനു ശേഷമാണ് ഇതേക്കുറിച്ച് ആദ്യമായി അറിയുന്നത് എന്നാണ്; അല്ലാതെ മദീനയിൽ എത്തിയ ദിവസം തന്നെ അദ്ദേഹം ഇതറിഞ്ഞു എന്നല്ല. ഇവിടെ വാചകത്തിൽ ചില വാക്കുകൾ വ്യക്തമാക്കാതെ ഒഴിവാക്കിയിട്ടുണ്ട് (ഹദ്ഫ്). അതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഇപ്രകാരമാണ്: പ്രവാചകൻ ﷺ മദീനയിൽ വരികയും അവിടെ താമസിക്കുകയും ചെയ്തു, അങ്ങനെ ആശൂറാഅ് ദിവസം വന്നപ്പോൾ യഹൂദികൾ അതിൽ നോമ്പെടുക്കുന്നതായി അദ്ദേഹം കണ്ടു."
ഇമാം മുല്ലാ അലി അൽ-ഖാരി തന്റെ 'മിർഖാത്തുൽ മഫാതീഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വന്നു — അതായത് മക്കയിൽ നിന്നുള്ള ഹിജ്റക്ക് ശേഷം. അങ്ങനെ അദ്ദേഹം യഹൂദികളെ കണ്ടെത്തി, അതായത് മദീനയിൽ വെച്ച് അവരുമായി ഒത്തുചേർന്നു; ഇത് ഹിജ്റയുടെ രണ്ടാം വർഷത്തിലായിരുന്നു. കാരണം പ്രവാചകന്റെ മദീനാ പ്രവേശം ഒന്നാം വർഷം റബീഉൽ അവ്വൽ മാസത്തിലായിരുന്നു, അത് ആശൂറാഅ് കഴിഞ്ഞതിന് ശേഷമായിരുന്നു.
ഇമാം ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി വീണ്ടും തന്റെ 'ഫത്ഹുൽ ബാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "മൂസാ നബിയുടെ രക്ഷപ്പെടലും ഫിർഔന്റെ മുങ്ങിമരണവും മൂസാ നബിക്കും യഹൂദികൾക്കും മാത്രം പ്രത്യേകതയുള്ള കാര്യമാണല്ലോ, അപ്പോൾ മറ്റ് പ്രവാചകന്മാർ (ഉദാഹരണത്തിന് ഈസാ നബി) ഈ ദിവസം നോമ്പനുഷ്ഠിച്ചതായി പറയുന്നതിലെ യുക്തി എന്താണ് എന്നതിൽ ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്.
അതിന് നൽകപ്പെട്ട മറുപടി ഇതാണ്: മൂസാ നബിയുടെ ശരീഅത്തിൽ ദുർബലപ്പെടുത്താത്ത (നസ്ഖ് ചെയ്യപ്പെടാത്ത) നിയമങ്ങളിൽ പെട്ടതെന്ന നിലയിൽ ഈസാ നബിയും ആ ദിവസം നോമ്പനുഷ്ഠിച്ചിരിക്കാൻ സാധ്യതയുണ്ട്. കാരണം ഈസാ നബി മൂസാ നബിയുടെ ശരീഅത്തിലെ പല കാര്യങ്ങളും ദുർബലപ്പെടുത്തിയിട്ടില്ല..."
നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ട ചില കാര്യങ്ങളെ നിങ്ങൾക്ക് അനുവദിച്ചു തരാൻ വേണ്ടിയും (ഞാൻ വന്നിരിക്കുന്നു)." ക്രൈസ്തവർ സ്വീകരിച്ചിട്ടുള്ള ഭൂരിഭാഗം ശാഖാപരമായ നിയമങ്ങളും തൗറാത്ത് (ശരീഅത്തിൽ) നിന്നുള്ളതാണെന്നും പറയപ്പെടുന്നുണ്ട്.
ഇമാം ഇബ്നു നാസ്വിറുദ്ദീൻ അദ്ദിമശ്ഖി തന്റെ 'അല്ലഫ്ദുൽ മുകർറം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുആദ് ബിൻ ജബൽ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "അഞ്ച് രാത്രികളിൽ നന്മകൾ ചൊരിയപ്പെടും: ബലിപെരുന്നാൾ രാവ് (ലൈലത്തുൽ അദ്ഹാ), ചെറിയ പെരുന്നാൾ രാവ് (ലൈലത്തുൽ ഫിത്വർ), ശഅ്ബാൻ പകുതിയിലെ രാവ് (ലൈലത്തുന്നിസ്വ്ഫ് മിൻ ശഅ്ബാൻ), ആശൂറാഅ് രാവ്.
കുറൈബ് ബിൻ സഅ്ദ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ ബിൻ അൽ-ഖത്താബ് (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "തീർച്ചയായും സർവ്വശക്തനായ അല്ലാഹു ഖിയാമത്ത് നാളിൽ റമളാനിലെ നോമ്പിനും 'യൗമുസ്സീനഹ്' അതായത് ആശൂറാഅ് ദിനത്തിലെ നോമ്പിനുമല്ലാതെ (മറ്റ് സാധാരണ നോമ്പുകൾക്ക് പ്രത്യേകമായി) നന്ദി പ്രകാശിപ്പിക്കുകയില്ല."
അബ്ദുല്ലാഹ് ബിൻ അംറുബ്നുൽ ആസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ആരെങ്കിലും യൗമുസ്സീനഹ് — അതായത് ആശൂറാഅ് ദിവസം — നോമ്പനുഷ്ഠിച്ചാൽ, ആ വർഷത്തെ വിട്ടുപോയ നോമ്പുകളുടെ പ്രതിഫലം അവൻ നേടിയെടുത്തു. അന്നേ ദിവസം ആരെങ്കിലും ദാനം (സ്വദഖ) ചെയ്താൽ, ആ വർഷത്തെ വിട്ടുപോയ ദാനധർമ്മങ്ങളുടെ പ്രതിഫലം അവൻ നേടിയെടുത്തു."
ഉബൈദുള്ളാഹ് ബിൻ അബീ യസീദ് (റ) വിൽ നിന്ന് ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ചതായി സ്ഥിരപ്പെട്ടിരിക്കുന്നു; അദ്ദേഹം പറഞ്ഞു: "റമളാൻ മാസമെന്ന ഈ മാസവും ആശൂറാഅ് എന്ന ഈ ദിവസവുമല്ലാതെ മറ്റൊരു ദിവസത്തിനും മറ്റ് ദിവസങ്ങളേക്കാൾ പ്രവാചകൻ ﷺ പ്രത്യേക ശ്രേഷ്ഠത കൽപിച്ച് നോൽക്കാൻ ശ്രദ്ധിക്കുന്നതായി ഞാൻ കണ്ടിട്ടില്ല." (ബുഖാരിയും മുസ്ലിമും ഇത് ഉദ്ധരിച്ചിട്ടുണ്ട്).
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: "അല്ലാഹുവിന്റെ റസൂൽ ﷺ ഈ ദിവസത്തെപ്പോലെ മറ്റ് ദിവസങ്ങളേക്കാളും, ഈ മാസമെന്ന പോലെ (റമളാൻ) മറ്റ് മാസങ്ങളേക്കാളും ശ്രേഷ്ഠത ആഗ്രഹിച്ച് നോമ്പനുഷ്ഠിച്ച മറ്റൊരു ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ എനിക്കറിയില്ല."
ഉബൈദുള്ളാഹ് ബിൻ അബീ യസീദ് (റ) വിൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ആശൂറാഅ് ദിവസവും അറഫാ ദിവസവുമല്ലാതെ മറ്റൊരു ദിവസവും അല്ലാഹുവിന്റെ റസൂൽ ﷺ പ്രത്യേക ശ്രേഷ്ഠത കൽപിച്ച് നോൽക്കാൻ ശ്രദ്ധിക്കുന്നതായി എനിക്കറിയില്ല."
ജാബിർ ബിൻ സമുറ (റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ ﷺ ആശൂറാഅ് ദിവസത്തിൽ നോമ്പനുഷ്ഠിക്കാൻ ഞങ്ങളോട് കൽപിക്കുകയും, അതിന് പ്രേരിപ്പിക്കുകയും, ആ സമയത്ത് ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു..."
റുബަയിഅ് ബിൻത് മുഅവ്വിദ് (റ) വിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനത്തിൽ അവർ പറയുന്നു: "ആശൂറാഅ് ദിവസത്തിന്റെ രാവിലെ അല്ലാഹുവിന്റെ റസൂൽ ﷺ മദീനക്ക് ചുറ്റുമുള്ള അൻസ്വാരികളുടെ ഗ്രാമങ്ങളിലേക്ക് ഇപ്രകാരം സന്ദേശമയച്ചു: 'ആരെങ്കിലും നോമ്പുകാരനായിക്കൊണ്ടാണോ പ്രഭാതത്തിലേക്ക് പ്രവേശിച്ചത്, അവൻ തന്റെ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ. ഇനി ആരെങ്കിലും നോമ്പില്ലാതെയാണോ പ്രഭാതത്തിലെത്തിയത്, അവൻ ദിവസത്തിന്റെ ബാക്കി ഭാഗം നോമ്പുകാരനെപ്പോലെ കഴിയട്ടെ.'
അതിനുശേഷം ഞങ്ങൾ ആ ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളുടെ ചെറിയ കുട്ടികളെക്കൊണ്ടും ഞങ്ങൾ നോമ്പെടുപ്പിക്കുമായിരുന്നു. ഞങ്ങൾ അവരെയും കൂട്ടി പള്ളിയിലേക്ക് പോവുകയും, അവർക്കായി കമ്പിളി കൊണ്ട് കളിക്കോപ്പുകൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. അതിലൊരു കുട്ടി ഭക്ഷണത്തിനായി കരയുമ്പോൾ നോമ്പ് തുറക്കുന്ന സമയം വരെ ഞങ്ങൾ ആ കളിപ്പാട്ടം അവർക്ക് (ശ്രദ്ധ തിരിക്കാനായി) നൽകുമായിരുന്നു."
പ്രവാചകന്റെ വേലക്കാരിയായ റുസൈന (റ) വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: "ആശൂറാഅ് ദിവസം അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ മുലകുടിക്കുന്ന കുട്ടികളെയും ഫാത്വിമ (റ) യുടെ മുലകുടിക്കുന്ന കുട്ടികളെയും വിളിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം അവരുടെ വായിലേക്ക് ഉമിനീര് തുപ്പുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: 'രാത്രിയാകുന്നതുവരെ അവർക്ക് മറ്റ് യാതൊന്നും കുടിപ്പിക്കരുത്'."
ഇതിൽ നിന്ന് മനസ്സിലാക്കാം: പ്രവാചകത്വത്തിന്റെ കാലഘട്ടത്തിൽ മുലകുടിക്കുന്ന ചില കുട്ടികൾ പോലും ആശൂറാഅ് ദിവസം മുലകുടി പള്ളിയിൽ (പകൽ സമയത്ത്) ഒഴിവാക്കാറുണ്ടായിരുന്നു.
ഇമാം അഹ്മദ് ബിൻ ഹൻബലിന്റെ മകൻ അബ്ദുല്ലാഹ് (റ) പറഞ്ഞു: എന്റെ പിതാവ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ഞാൻ അബ്ദുറഹ്മാൻ ബിൻ മഹ്ദിയെ സ്വപ്നത്തിൽ കണ്ടപ്പോൾ ചോദിച്ചു: 'അല്ലാഹു താങ്കളോട് എങ്ങനെയാണ് പ്രസാദിച്ചു?' അദ്ദേഹം പറഞ്ഞു: 'അവൻ എനിക്ക് പൊറുത്തുതരികയും, എന്നെ അവന്റെ സാമീപ്യത്തിലേക്ക് അടുപ്പിക്കുകയും, എന്റെ പദവി ഉയർത്തുകയും ചെയ്തു.' ഞാൻ ചോദിച്ചു: 'ഏത് കാര്യം കൊണ്ടാണ്?' അദ്ദേഹം പറഞ്ഞു: 'ആശൂറാഅ് ദിവസത്തിലും അതിന് തൊട്ടുമുമ്പത്തെ ദിവസവും തൊട്ടുപിന്നത്തെ ദിവസവും ഞാൻ പതിവായി നോമ്പനുഷ്ഠിച്ചിരുന്നതു കൊണ്ട്.' അതായത് ആ ദിവസങ്ങളിലെ നോമ്പ് കാരണം."
ഇമാം ഇബ്നു റജബ് അൽ-ഹൻബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: വന്യമൃഗങ്ങളും ഇഴജന്തുക്കളും ആശൂറാഅ് ദിനത്തിൽ നോമ്പനുഷ്ഠിക്കുന്നത്: ആശൂറാഅ് ദിനത്തെക്കുറിച്ച് വന്നിട്ടുള്ള നിവേദനങ്ങളിൽ ഏറ്റവും അത്ഭുതകരമായ കാര്യം, വന്യമൃഗങ്ങളും ഇഴജന്തുക്കളും അന്ന് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു എന്നതാണ്. ഒരു മർഫൂഅ് ആയ (പ്രവാചകനിലേക്ക് ചേർക്കപ്പെട്ട) ഹദീസായി ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: "തീർച്ചയായും 'സ്വറദ്' (ഒരു തരം പക്ഷി) ആണ് ആശൂറാഅ് ദിവസം ആദ്യമായി നോമ്പനുഷ്ഠിച്ച പക്ഷി." ഖത്വീബ് അൽ-ബഗ്ദാദി തന്റെ ചരിത്രഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇതിന്റെ പരമ്പര (ഇസ്നാദ്) അപൂർവ്വമാണ് (ഗരീബ്).
അബൂഹുറൈറ (റ) വിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഫത്ഹ് ബിൻ ശക്റഫ് പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: "ഞാൻ ദിവസവും ഉറുമ്പുകൾക്ക് റൊട്ടിപ്പൊടി ഇട്ടുകൊടുക്കാറുണ്ടായിരുന്നു. എന്നാൽ ആശൂറാഅ് ദിവസമായാൽ അവ അതൊന്നും തിന്നാറുണ്ടായിരുന്നില്ല."
അബ്ബാസി ഖലീഫയായ അൽ-ഖാദിർ ബില്ലാഹിയിൽ നിന്നും സമാനമായ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; അദ്ദേഹത്തിനും ഇതേ അനുഭവം ഉണ്ടാവുകയും അതിൽ അദ്ദേഹം അത്ഭുതപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം സൂഫിവര്യനായ അബുൽ ഹസൻ അൽ-ഖസ്‌വീനിയോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഉറുമ്പുകൾ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കാറുണ്ടെന്ന് അദ്ദേഹം ഖലീഫക്ക് വിവരിച്ചുകൊടുത്തു.
അബൂ മൂസാ അൽ-മദീനി തന്റെ പരമ്പരയിലൂടെ ഖൈസ് ബിൻ അബാദിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: "കാട്ടു മൃഗങ്ങൾ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കാറുണ്ടെന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്."
മറ്റൊരു പരമ്പരയിലൂടെ ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: ഒരു മനുഷ്യൻ ഗ്രാമപ്രദേശത്ത് (ബാദിയ) ചെന്നപ്പോൾ ഒരു ജനവിഭാഗം മൃഗങ്ങളെ അറുത്ത് വിതരണം ചെയ്യുന്നത് കണ്ടു. അദ്ദേഹം അവരോട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "വന്യമൃഗങ്ങൾ നോമ്പുകാരാണ് (അതിനാലാണ് ഞങ്ങൾ ഇത് ചെയ്യുന്നത്)." അദ്ദേഹം പറഞ്ഞു: എന്നാൽ നമുക്ക് അതൊന്ന് കാണിച്ചുതരൂ. അങ്ങനെ അവർ അദ്ദേഹത്തെ ഒരു പുൽമേട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർത്തി. അദ്ദേഹം പറയുന്നു: അസർ നമസ്കാരത്തിന് ശേഷമായപ്പോൾ എല്ലാ ഭാഗത്തുനിന്നും വന്യമൃഗങ്ങൾ വന്ന് ആ പുൽമേടിന് ചുറ്റും കൂടി നിന്നു. അവയെല്ലാം തങ്ങളുടെ തലകൾ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. അവയിലൊന്നുപോലും ഒന്നുംതന്നെ തിന്നുന്നുണ്ടായിരുന്നില്ല. ഒടുവിൽ സൂര്യൻ അസ്തമിച്ചപ്പോൾ അവയെല്ലാം വേഗത്തിൽ ആഹാരം കഴിക്കാൻ തുടങ്ങി.
ഒൻപതാം ദിവസത്തെ നോമ്പ് (صوم اليوم التاسع)
ഇമാം മുസ്ലിം ബിൻ ഹജ്ജാജ് അൽ ഖുശൈരി തന്റെ 'സ്വഹീഹ്' മുസ്ലിമിൽ പറയുന്നു: അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു: "അല്ലാഹുവിന്റെ റസൂൽ (സ) ആശൂറാഅ് ദിവസം നോമ്പെടുക്കുകയും മറ്റുള്ളവരോട് നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തപ്പോൾ അനുചരന്മാർ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ! അത് യഹൂദരും ക്രിസ്ത്യാനികളും ആദരിക്കുന്ന ഒരു ദിവസമാണല്ലോ!' അപ്പോൾ റസൂൽ (സ) പറഞ്ഞു: 'എങ്കിൽ ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ), അടുത്ത വർഷം നമുക്ക് ഒൻപതാം ദിവസവും (കൂടി) നോമ്പെടുക്കാം.' എന്നാൽ അടുത്ത വർഷം വരുന്നതിനു മുൻപ് തന്നെ റസൂൽ (സ) വഫാത്തായി (മരണപ്പെട്ടു)."
അദ്ദേഹം വീണ്ടും പറയുന്നു: ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു, റസൂൽ (സ) പറഞ്ഞു:"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ, തീർച്ചയായും ഒൻപതാമത്തെ ദിവസവും ഞാൻ നോമ്പെടുക്കും."
ഇമാം നവവി തന്റെ 'ശറഹു മുസ്ലിമിൽ' (മുസ്ലിം ഹദീസ് വ്യാഖ്യാനം) പറയുന്നു: "ഇമാം ഷാഫിഇയും അദ്ദേഹത്തിന്റെ അനുചരന്മാരും, ഇമാം അഹ്മദ്, ഇസ്ഹാഖ് തുടങ്ങിയ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്: ഒൻപതാമത്തെയും പത്താമത്തെയും ദിവസങ്ങളിൽ ഒരുമിച്ച് നോമ്പെടുക്കൽ സുന്നത്താണ് (പ്രതിഫലാർഹമാണ്). കാരണം നബി (സ) പത്താം ദിവസം നോമ്പെടുക്കുകയും, ഒൻപതാം ദിവസം നോമ്പെടുക്കാൻ കരുതുകയും ചെയ്തിട്ടുണ്ടായിരുന്നു."
ഇമാം മുല്ലാ അലി അൽ-ഖാരി 'മിർഖാത്തുൽ മഫാതീഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: നിവേദനം ചെയ്യപ്പെടുന്നു: നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ, യഹൂദികൾ മുഹറം പത്തിന് (ആശൂറാഅ് ദിവസം) നോമ്പെടുക്കുന്നത് കണ്ടു. അതിനെക്കുറിച്ച് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഇതൊരു മഹത്തായ ദിവസമാണ്. അല്ലാഹു മൂസാ (അ) നബിക്കും ഇസ്രായീൽ സന്തതികൾക്കും ഫിർഔന്റെ മേൽ വിജയം നൽകിയ ദിവസമാണിത്."
അപ്പോൾ നബി (സ) പറഞ്ഞു: "മൂസാ നബിയോട് ഏറ്റവും കൂടുതൽ ബന്ധമുള്ളതും അർഹതയുള്ളതും നിങ്ങൾക്കല്ല, ഞങ്ങൾക്കാണ്." (അതായത്, മൂസാ നബിയോട് യോജിക്കുന്നതിൽ ഞങ്ങൾക്കാണ് കൂടുതൽ മുൻഗണന). അങ്ങനെ നബി (സ) ആ ദിവസം നോമ്പെടുക്കുകയും (മറ്റുള്ളവരോട് നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തു).
(അദ്ദേഹം വിശദീകരിക്കുന്നു): ആദ്യം ഇത് നിർബന്ധമെന്നോണം (വാജിബ്) കൽപ്പിച്ചു, പിന്നീട് അത് സുന്നത്തായി (നാഫില) മാറി. തുടർന്ന് ഹിജ്റ പത്താം വർഷമായപ്പോൾ അനുചരന്മാർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അത് (ആശൂറാഅ്) യഹൂദരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ!" (അതായത് അവരോടുള്ള مخالفت അഥവാ വ്യതിചലനം അനിവാര്യമാണെന്നിരിക്കെ, എങ്ങനെയാണ് നാമും ആ ദിവസം ആദരിക്കുക?).
അപ്പോൾ റസൂൽ (സ) പറഞ്ഞു: "ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ (തീർച്ചയായും) ഒൻപതാമത്തെ ദിവസവും ഞാൻ നോമ്പെടുക്കും." (അതായത് വരാനിരിക്കുന്ന അടുത്ത വർഷം).
ഇമാം നവവി 'ശറഹുൽ മുഹദ്ദബ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ആശൂറാഅ് നോമ്പിനോടൊപ്പം താസൂആഅ് (ഒൻപതാം ദിവസം) കൂടി നോമ്പെടുക്കുന്നത് സുന്നത്താക്കിയതിന്റെ ജ്ഞാനത്തെക്കുറിച്ച് (ഹിക്മത്ത്) നമ്മുടെ പണ്ഡിതന്മാരും മറ്റുള്ളവരും പല കാരണങ്ങൾ പറഞ്ഞിട്ടുണ്ട്:
ഒന്നാമതായി : പത്താം ദിവസം മാത്രം നോമ്പെടുക്കുന്ന യഹൂദികളോട് مخالفت ചെയ്യുക (അവരിൽ നിന്ന് വ്യത്യാസപ്പെടുക) എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത, ഇമാം അഹ്മദ് ബിൻ ഹൻബൽ തന്റെ ഹദീസിൽ രേഖപ്പെടുത്തിയ ഒരു വചനം ഇതിന് തെളിവാണ്. റസൂൽ (സ) പറഞ്ഞു: "നിങ്ങൾ ആശൂറാഅ് ദിവസം നോമ്പെടുക്കുക, അതിൽ യഹൂദികളോട് വ്യത്യാസപ്പെടുക. അതിന് മുൻപുള്ള ഒരു ദിവസവും അല്ലെങ്കിൽ അതിന് ശേഷമുള്ള ഒരു ദിവസവും (കൂടി) നിങ്ങൾ നോമ്പെടുക്കുക."
രണ്ടാമതായി (الثاني): ആശൂറാഅ് ദിവസത്തെ മറ്റൊരു നോമ്പുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. വെള്ളിയാഴ്ച ദിവസം മാത്രം ഒറ്റയായി നോമ്പെടുക്കുന്നത് വിലക്കപ്പെട്ടതുപോലെയാണിത്. ഇമാം ഖത്താബിയും മറ്റുള്ളവരും ഈ രണ്ട് കാരണങ്ങൾ (ഒന്നാമത്തെയും രണ്ടാമത്തെയും കാരണങ്ങൾ) പരാമർശിച്ചിട്ടുണ്ട്.
മൂന്നാമതായി (الثالث): പത്താം ദിവസത്തെ നോമ്പിൽ പുലർത്തേണ്ട ജാഗ്രതയാണത് (ഇഹ്തിയാത്). മാസപ്പിറവിയിൽ കുറവുണ്ടാകാനോ എണ്ണത്തിൽ തെറ്റുപറ്റാനോ സാധ്യതയുള്ളതിനാൽ, ഒൻപതാം ദിവസം എന്ന് കരുതുന്നത് യഥാർത്ഥത്തിൽ പത്താം ദിവസമായി വരാൻ സാധ്യതയുണ്ട് (അങ്ങനെ വന്നാൽ ആശൂറാഅ് നോമ്പ് നഷ്ടപ്പെടില്ല).
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'തുഹ്ഫത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"(താസൂആഅ് - അലിഫ് മദ്ദോടെയാണ് ഉച്ചാരണം) എന്നത് മുഹറം ഒൻപതാമത്തെ ദിവസമാണ്. ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസാണ് ഇതിന് അടിസ്ഥാനം: 'ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒൻപതാമത്തെ ദിവസവും ഞാൻ നോമ്പെടുക്കും.' എന്നാൽ അതിന് മുൻപ് തന്നെ നബി (സ) വഫാത്തായി. ഇതിലുള്ള ജ്ഞാനം (ഹിക്മത്ത്) യഹൂദരോട് വ്യത്യാസപ്പെടുക എന്നതാണ്. അതോടൊപ്പം പതിനൊന്നാമത്തെ ദിവസം (മുഹറം 11) കൂടി നോമ്പെടുക്കൽ സുന്നത്താണ്."
ഇമാം നവവി 'ശറഹു മുസ്ലിമിൽ' പറയുന്നു: "ചില പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്: പത്താം ദിവസത്തോടൊപ്പം ഒൻപതാം ദിവസവും നോമ്പെടുക്കാൻ കൽപ്പിച്ചതിന്റെ കാരണം, പത്താം ദിവസം മാത്രം നോമ്പെടുത്ത് യഹൂദികളോട് സാദൃശ്യം പുലർത്താതിരിക്കാൻ വേണ്ടിയാണ്. ഹദീസിൽ ഇതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ആശൂറാഅ് നോമ്പ് ഉറപ്പാക്കുന്നതിനുള്ള ഒരു ജാഗ്രത കൂടിയാണ് ഇതെന്നും പറയപ്പെട്ടിരിക്കുന്നു. എന്നാൽ ആദ്യത്തെ കാരണത്തിനാണ് (യഹൂദരോട് വ്യത്യാസപ്പെടുക എന്നതിന്) കൂടുതൽ മുൻഗണന നൽകേണ്ടത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."
ഇമാം ഷർവാനി 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു: "(അദ്ദേഹത്തിന്റെ 'യഹൂദരോട് വ്യത്യാസപ്പെടുക' എന്ന പ്രസ്താവനയെക്കുറിച്ച്): 'അൽ-മുഗ്നി'യിലെ വാചകം ഇപ്രകാരമാണ്: മാസപ്പിറവിയുടെ തുടക്കത്തിൽ തെറ്റുപറ്റാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക എന്നതും, യഹൂദരോട് വ്യത്യാസപ്പെടുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം. കാരണം അവർ പത്താം ദിവസം മാത്രമാണ് നോമ്പെടുക്കുന്നത്. അതോടൊപ്പം വെള്ളിയാഴ്ച ദിവസം മാത്രം ഒറ്റയായി നോമ്പെടുക്കുന്നത് ഒഴിവാക്കുന്നതുപോലെ, ഇതിനെ മാത്രം ഒറ്റയാക്കുന്നതിൽ നിന്നുള്ള മുൻകരുതൽ കൂടിയാണിത്.
'അന്നിഹായ'യിൽ ഇപ്രകാരം കൂട്ടിച്ചേർത്തിരിക്കുന്നു: ഒൻപതാം ദിവസത്തെ നോമ്പിലൂടെ തന്നെ ഈ ജാഗ്രത (മുൻകരുതൽ) ലഭിക്കുന്നതിനാലും, അത് പത്താം ദിവസത്തിലേക്ക് എത്തിക്കാനുള്ള ഒരു മാധ്യമം മാത്രമായതിനാലും എട്ടാം ദിവസം (മുഹറം 8) കൂടി നോമ്പെടുക്കൽ ഇവിടെ സുന്നത്താക്കപ്പെട്ടിട്ടില്ല. അതിനാൽ പ്രത്യേകമായി ജാഗ്രത പുലർത്താൻ ആവശ്യപ്പെടുംവിധം എട്ടാം ദിവസത്തെ കാര്യം ശക്തമല്ല. എങ്കിലും ദുൽഹിജ്ജ മാസത്തിൽ ഇതിന് സമാനമായി മുൻപുള്ള എട്ട് ദിവസങ്ങളിൽ നോമ്പ് സുന്നത്താക്കപ്പെട്ടതുപോലെ, ഇവിടെയും എട്ടാം ദിവസം നോമ്പെടുക്കൽ സുന്നത്താണ് എന്ന് ഇമാം ഗസ്സാലി പരാമർശിച്ചിട്ടുണ്ട്."
ഇമാം ഇബ്നു ഖാസിം 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു:"(മൂലഗ്രന്ഥത്തിലെ 'ആശൂറാഅ് നോമ്പ് സുന്നത്താണ്' എന്ന പ്രസ്താവനയെക്കുറിച്ച്): പണ്ഡിതന്മാരുടെ വാക്കുകൾ വ്യക്തമാക്കുന്നത് ആശൂറാഅ് ദിവസം മാത്രം ഒറ്റയായി നോമ്പെടുക്കുന്നതിൽ യാതൊരു കറാഹത്തും (വെറുക്കപ്പെട്ട കാര്യം) ഇല്ലെന്നാണ്. ഇതാണ് ഏറ്റവും ശരിയായ വീക്ഷണം. മുൻപ് പരാമർശിച്ച ജ്ഞാനങ്ങൾ (ഹിക്മത്തുകൾ) ഇതിന് വിരുദ്ധമാകുന്നില്ല, അതിനാൽ ഇത് നന്നായി ചിന്തിച്ചു മനസ്സിലാക്കുക."
ഇമാം ഷർവാനി വീണ്ടും 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു: "(മൂലഗ്രന്ഥത്തിലെ 'ആശൂറാഅ് നോമ്പ് സുന്നത്താണ്' എന്ന പ്രസ്താവനയെക്കുറിച്ച്): അത് (ആശൂറാഅ് നോമ്പ്) മാത്രം ഒറ്റയായി നോമ്പെടുക്കുന്നതിൽ തെറ്റില്ല (കറാഹത്തില്ല). 'ശറഹു ബാഫള്ല്', 'അന്നിഹായ' തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇപ്രകാരം തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്."
വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെടുത്തി നോമ്പെടുക്കൽ (إفراد الجمعة والسبت)
ഇമാം നവവി തന്റെ 'മിൻഹാജുത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "വെള്ളിയാഴ്ച ദിവസവും ശനിയാഴ്ച ദിവസവും മാത്രമായി ഒറ്റപ്പെടുത്തി നോമ്പെടുക്കൽ കറാഹത്താണ് (വെറുക്കപ്പെട്ടതാണ്)."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'തുഹ്ഫത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"(വെള്ളിയാഴ്ച ദിവസത്തെ മാത്രം നോമ്പുകൊണ്ട് ഒറ്റപ്പെടുത്തൽ കറാഹത്താണ്): സ്വഹീഹായ ഹദീസുകളിൽ ഇത് വിലക്കിയിട്ടുള്ളതിനാലാണിത്. എന്നാൽ അതിന് തൊട്ടുമുൻപത്തെ ദിവസമോ (വ്യാഴം) തൊട്ടടുത്ത ദിവസമോ (ശനി) കൂടി നോമ്പെടുക്കുകയാണെങ്കിൽ ഈ വിലക്കില്ല. വെള്ളിയാഴ്ച ദിവസത്തെ മാത്രം നോമ്പ് വിലക്കിയതിന്റെ കാരണം — ആ ദിവസം അധികമായി ചെയ്യേണ്ട ഉത്തമമായ മറ്റ് ആരാധനാ കർമ്മങ്ങളിൽ നിന്ന് മനുഷ്യൻ ദുർബലനായിപ്പോകാതിരിക്കാൻ വേണ്ടിയാണ്; അതോടൊപ്പം ആ ദിവസം ഒരു പെരുന്നാൾ ദിവസത്തിന് സമാനമായതു കൊണ്ടുമാണ്.
(ശനിയാഴ്ച ദിവസത്തെ മാത്രം നോമ്പുകൊണ്ട് ഒറ്റപ്പെടുത്തുന്നതും കറാഹത്താണ്): വെള്ളിയാഴ്ചയുടെ കാര്യത്തിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ കാരണത്താലാണ് ഇതിനെ വിലക്കിയിട്ടുള്ളത്. ശനിയാഴ്ച ദിവസം ജോലികളിൽ നിന്നും സമ്പാദ്യങ്ങളിൽ നിന്നും മാറിനിന്ന് ഉപവാസം അനുഷ്ഠിക്കുന്നത് യഹൂദന്മാരുടെ പതിവാണ്. അതിനാൽ അന്ന് മാത്രം നോമ്പെടുക്കുന്നത് അവരെ ആദരിക്കുന്നതിനോട് സാദൃശ്യപ്പെടും (അതിനാലാണ് അത് വിലക്കപ്പെട്ടത്).
ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞായറാഴ്ച ദിവസം മാത്രം ഒറ്റപ്പെടുത്തി നോമ്പെടുക്കുന്നതും കറാഹത്താണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത് (ഒരു പ്രത്യേക കാരണം ഉണ്ടെങ്കിലല്ലാതെ). കാരണം ക്രിസ്ത്യാനികൾ ഞായറാഴ്ച ദിവസത്തെയാണ് ആദരിക്കുന്നത്. എന്നാൽ ഈ രണ്ട് ദിവസങ്ങളും (ശനിയും ഞായറും) ഒരുമിച്ച് നോമ്പെടുക്കുകയാണെങ്കിൽ അതിൽ കറാഹത്തില്ല; കാരണം ആരും തന്നെ ആ രണ്ട് ദിവസങ്ങളെ ഒരുമിച്ച് ആദരിക്കുന്നില്ല.
ഇതിനാൽ തന്നെയാണ് ഇമാം നസാഈ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം വന്നിട്ടുള്ളത്: നബി (സ) ദിവസങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ നോമ്പെടുത്തിരുന്നത് ശനി, ഞായർ ദിവസങ്ങളിലായിരുന്നു. നബി (സ) പറയാറുണ്ടായിരുന്നു: 'തീർച്ചയായും ആ രണ്ട് ദിവസങ്ങൾ മുഷ്‌രിക്കുകളുടെ പെരുന്നാൾ ദിവസങ്ങളാണ്; അതിനാൽ അവരോട് വ്യത്യാസപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.'"
ഇമാം ഷർവാനി 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു: "(ഇമാം ഇബ്നു ഹജറിന്റെ 'വെള്ളിയാഴ്ചയുടെ കാര്യത്തിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ കാരണം' എന്ന പ്രസ്താവനയെക്കുറിച്ച്): അതായത്, ഒരാളുടെ പതിവ് നോമ്പ് നോൽക്കുന്ന ദിവസവുമായി അത് ഒത്തുവരുക (ഉദാഹരണത്തിന് ദാവൂദ് നബിയുടെ നോമ്പ് പോലെ ഒരു ദിവസം വിട്ട് ഒരു ദിവസം നോൽക്കുന്നത്), അല്ലെങ്കിൽ ആശൂറാഅ് നോമ്പ്, നേർച്ച നോമ്പ് (നദ്ർ), കളാഅ് വീട്ടൽ, അല്ലെങ്കിൽ പ്രായശ്ചിത്ത നോമ്പ് (കഫ്ഫാറ) എന്നിവയുമായി അത് ഒത്തുവരുക എന്നതാണ് ഉദ്ദേശ്യം. (ഇത്തരം സാഹചര്യങ്ങളിൽ ഒറ്റയായി വന്നാലും കറാഹത്തില്ല)."
ഇമാം റംലി 'നിഹായതുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"വെള്ളിയാഴ്ച ദിവസം മാത്രം നോമ്പെടുത്ത് അതിനെ ഒറ്റപ്പെടുത്തൽ കറാഹത്താണ്. നബി (സ) അരുളിയിട്ടുള്ള സ്വഹീഹായ ഹദീസ് ഇതിന് തെളിവാണ്: 'നിങ്ങളിൽ ആരും തന്നെ വെള്ളിയാഴ്ച ദിവസം നോമ്പെടുക്കരുത്; അതിന്റെ തൊട്ടുമുൻപത്തെ ദിവസമോ തൊട്ടടുത്ത ദിവസമോ നോമ്പെടുക്കുകയാണെങ്കിലല്ലാതെ.' അതോടൊപ്പം ആ ദിവസം ഒരു പെരുന്നാൾ ദിവസം കൂടിയായതിനാലാണിത്.
ഇതിൽ നിന്നും മനസ്സിലാക്കാവുന്നത്: ഇഅ്തികാഫ് ഇരിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കും അല്ലാത്തവർക്കും ഈ കറാഹത്തിൽ വ്യത്യാസമില്ല (അതായത് ഇഅ്തികാഫിൽ ഉള്ളവർക്കും വെള്ളിയാഴ്ച മാത്രം ഒറ്റയ്ക്ക് നോമ്പെടുക്കൽ കറാഹത്താണ്). എന്റെ പിതാവ് (റഹിമഹുല്ലാഹ്) ഫത്‌വ നൽകിയതും ഇപ്രകാരമാണ്. നോമ്പില്ലാതെ ഇഅ്തികാഫ് ശരിയാവില്ല എന്ന് പറയുന്ന പണ്ഡിതന്മാരുടെ അഭിപ്രായം ഇവിടെ പരിഗണിക്കേണ്ടതില്ല. കാരണം, ഒരു അഭിപ്രായവ്യത്യാസത്തെ മാനിക്കുക (മദ്ഹബുകൾ തമ്മിലുള്ള ഖിലാഫ് പരിഗണിക്കുക) എന്നതിന്റെ നിബന്ധന, അത് സ്ഥിരപ്പെട്ട മറ്റൊരു സുന്നത്തിന് വിരുദ്ധമാകാതിരിക്കുക എന്നതാണ്. (മാത്രമല്ല നോമ്പൊഴിവാക്കുന്നത്) വെള്ളിയാഴ്ച ദിവസത്തെ പ്രധാന കർമ്മങ്ങൾ വീഴ്ചകൂടാതെ ചെയ്യാനുള്ള കരുത്ത് നൽകുകയും ചെയ്യും."
അദ്ദേഹം വീണ്ടും 'നിഹായതുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"മുകളിൽ സ്ഥിരീകരിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ: (വെള്ളിയാഴ്ച, ശനിയാഴ്ച, ഞായറാഴ്ച എന്നീ) മൂന്ന് ദിവസങ്ങളിൽ ഓരോന്നിനെയും ഒറ്റപ്പെടുത്തി നോമ്പെടുക്കുന്നത് കറാഹത്താകുന്നത്, അത് അവരുടെ പതിവ് രീതികളോട് ഒത്തു വരാത്തപ്പോഴാണ്.
എന്നാൽ ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം ഉപേക്ഷിക്കുകയും ചെയ്യുന്ന പതിവുള്ള ഒരാൾക്ക് (ദാവൂദ് നബിയുടെ നോമ്പ് പോലെ), അല്ലെങ്കിൽ ആശൂറാഅ്, അറഫാ ദിവസം എന്നിവയുമായി ഒത്തു വരുന്ന സാഹചര്യത്തിൽ, ആ നോമ്പ് ഈ ദിവസങ്ങളിൽ ഒന്നിൽ വരികയാണെങ്കിൽ അതിൽ യാതൊരുവിധ കറാഹത്തുമില്ല. സംശയത്തിന്റെ ദിവസത്തിലെ (യൗമുശ്ശക്) നോമ്പിന്റെ കാര്യത്തിൽ പണ്ഡിതന്മാർ പറഞ്ഞതുപോലെയാണിത്. 'അൽ-മജ്മൂഅ്' എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്."
ഇമാം ഇബ്നു അബ്ദിസ്സലാം ഇതിന് വിരുദ്ധമായ ഫത്‌വയാണ് നൽകിയിട്ടുള്ളതെങ്കിലും. 'സാദൃശ്യം പുലർത്തുക' (തശ്ബീഹ്) എന്നതിൽ നിന്നാണ് ഈ വിധി മനസ്സിലാക്കപ്പെടുന്നത്. നേർച്ച നോമ്പ് (നദ്ർ), പ്രായശ്ചിത്ത നോമ്പ് (കഫ്ഫാറ), കളാഅ് വീട്ടൽ എന്നിവയ്ക്കായി ഈ ദിവസങ്ങളിൽ ഒറ്റയ്ക്ക് നോമ്പെടുക്കുന്നത് കറാഹത്താകില്ല.
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'തുഹ്ഫത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നതുപോലെ, ഈ ദിവസങ്ങളോട് മറ്റൊരു ദിവസത്തെക്കൂടി ചേർത്തു നോമ്പെടുക്കുമ്പോൾ മാത്രമാണ് ഇതിലെ കറാഹത്ത് ഇല്ലാതാകുന്നത്. അതോടൊപ്പം, ഒരാളുടെ പതിവ് നോമ്പ് നോൽക്കുന്ന ദിവസവുമായി അത് ഒത്തുവരുമ്പോഴും, അല്ലെങ്കിൽ നേർച്ച നോമ്പ് (നദ്ർ), കളാഅ് നോമ്പ് എന്നിവയുമായി ഒത്തുവരുമ്പോഴും കറാഹത്ത് ഇല്ലാതാകും. പതിവ് നോമ്പിന്റെ കാര്യത്തിൽ ഹദീസുകളിൽ ഇത് വ്യക്തമായി വന്നിട്ടുണ്ട്; ഇവിടെയും (നദ്ർ, കളാഅ്) ശനിയാഴ്ചയിലെ ഫർള് നോമ്പിന്റെ കാര്യത്തിലും വിധി അതുതന്നെയാണ്. കാരണം, ഒരു ദിവസത്തോടൊപ്പം മറ്റൊരു ദിവസത്തെക്കൂടി ചേർത്തു നോമ്പെടുക്കുമ്പോൾ, ഒറ്റപ്പെടുത്തുന്നത് വഴി നഷ്ടമാകുന്ന ആ സവിശേഷത പരിഹരിക്കപ്പെടുകയും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും."
ഇമാം ഷർവാനി 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു:"(ഇമാം ഇബ്നു ഹജറിന്റെ 'മറ്റൊരു ദിവസത്തെക്കൂടി ചേർക്കുക' എന്ന പ്രസ്താവനയെക്കുറിച്ച്): തുടർച്ചയായി (തൊട്ടുമുൻപത്തെ ദിവസമോ തൊട്ടടുത്ത ദിവസമോ) ചേർക്കുക എന്നതാണ് ഇതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാവുന്ന ഉദ്ദേശ്യം എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്."
ഇമാം ഷർവാനി വീണ്ടും 'ഹാഷിയതുത്തുഹ്ഫ'യിൽ പറയുന്നു: "(ഇമാം ഇബ്നു ഹജറിന്റെ 'നേർച്ച നോമ്പ് (നദ്ർ)...' എന്ന പ്രസ്താവനയെക്കുറിച്ച്): സ്വന്തം നിലയ്ക്ക് തന്നെ നോമ്പെടുക്കൽ ആവശ്യപ്പെടപ്പെട്ടിട്ടുള്ള പ്രത്യേക ദിവസങ്ങളുമായി അത് ഒത്തുവരുമ്പോഴും വിധി ഇതുതന്നെയാണ്. ഉദാഹരണത്തിന് ആശൂറാഅ് ദിനം, അറഫാ ദിനം, പകുതി ശഅ്ബാൻ (ബറാഅത്ത് രാവിന്റെ പകൽ) എന്നിവയുമായി ഒത്തുവരുന്നത് പോലെ.
ഇമാം ഇബ്നു ഖാസിം 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു : "(ഇമാം ഇബ്നു ഹജറിന്റെ 'പതിവ് നോമ്പുമായി ഒത്തുവരുക...' എന്ന പ്രസ്താവനയെക്കുറിച്ച്): പതിവ് നോമ്പുകളോട് ഒത്തുവരുന്നതുപോലെ തന്നെ, പണ്ഡിതന്മാർ അതിന്റെ കൂടെ പരാമർശിച്ച മറ്റ് സാഹചര്യങ്ങളും ഇതിന് സമാനമായിരിക്കേണ്ടതുണ്ട്. അതായത്, സ്വന്തം നിലയ്ക്ക് തന്നെ നോമ്പ് സുന്നത്താക്കപ്പെട്ട ദിവസങ്ങളുമായി അത് ഒത്തുവരുക എന്നതാണ്. ഉദാഹരണത്തിന് പകുതി ശഅ്ബാൻ (ശഅ്ബാൻ 15) പോലുള്ള ദിവസങ്ങൾ.
അതിനാൽ ഈ ദിവസം ഒരു വെള്ളിയാഴ്ചയുമായി ഒത്തുവരുകയാണെങ്കിൽ അന്ന് നോമ്പെടുക്കൽ കറാഹത്താകില്ല എന്ന് മാത്രമല്ല, അത് പ്രത്യേകമായി ആവശ്യപ്പെടപ്പെട്ടതുമാണ്. വെള്ളിയാഴ്ച ദിവസത്തെ നോമ്പ് വിലക്കിക്കൊണ്ടുള്ള പൊതുവായ നിർദ്ദേശം, പകുതി ശഅ്ബാൻ ദിവസത്തെ നോമ്പ് കൽപ്പിക്കുന്ന പ്രത്യേക നിർദ്ദേശത്തിലൂടെ ഇവിടെ ഒഴിവാക്കപ്പെടുന്നു (തഖ്സീസ് ചെയ്യപ്പെടുന്നു)."
കുടുംബത്തിന് വിശാലത ചെയ്യൽ (التوسعة على العيال)
ഇമാം ഹാഫിള് അൽ-മുൻദിരി തന്റെ 'അത്തർഗീബ് വത്തർഹീബ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, അല്ലാഹുവിന്റെ റസൂൽ (സ) അരുളി: "ആരെങ്കിലും ആശൂറാഅ് ദിനത്തിൽ തന്റെ കുടുംബത്തിനും ആശ്രിതർക്കും ഉദാരമായി ചിലവഴിക്കുകയും (ഭക്ഷണത്തിലും മറ്റും) വിശാലത ചെയ്യുകയും ചെയ്താൽ, വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകുന്നതാണ്."
ഇമാം ബൈഹഖിയും മറ്റുള്ളവരും സ്വഹാബികളുടെ ഒരു സംഘത്തിൽ നിന്നുള്ള വിവിധ പരമ്പരകളിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ബൈഹഖി പറയുന്നു: "ഈ നിവേദന പരമ്പരകൾ (അസാനിദ്) ദുർബലമാണെങ്കിൽ പോലും, അവ പരസ്പരം ചേരുമ്പോൾ അതിന് ഒരു ശക്തി കൈവരുന്നുണ്ട്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."
ഇമാം മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽ-ജുർദാനി തന്റെ 'മിസ്ബാഹുദ്ദുലാം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അല്ലമാ സയ്യിദ് മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽ-ജുർദാനി പറഞ്ഞു: "ഇത് (ആശൂറാഅ് ദിനത്തിലെ വിശാലത ചെയ്യൽ) അനുഭവിച്ചറിഞ്ഞ കാര്യമാണ് (മുജർറബ്)."
സ്വഹാബിയായ ജാബിർ (റ) പറഞ്ഞു: "ഞങ്ങൾ ഇത് പരീക്ഷിച്ചു നോക്കുകയും അത് സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു." ഇബ്നു ഉയൈന (റ) പറഞ്ഞു: "ഞങ്ങൾ ഇത് അമ്പതോ അറുപതോ വർഷം പരീക്ഷിച്ചു നോക്കുകയുണ്ടായി (അപ്പോഴൊക്കെയും അല്ലാഹുവിന്റെ വിശാലത അനുഭവപ്പെട്ടു)."
ഇമാം ഷർവാനി 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു:"(മൂലഗ്രന്ഥത്തിലെ 'അത് മുഹറം പത്താം ദിവസമാണ്' എന്ന പ്രസ്താവനയെക്കുറിച്ച്): ആശൂറാഅ് ദിനത്തിൽ തന്റെ കുടുംബത്തിന് വേണ്ടി ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യൽ സുന്നത്താണ്; വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകുന്നതിനായി. 'ഹദീസുൻ ഹസൻ' (സ്വീകാര്യമായ നല്ല ഹദീസ്) ആയിട്ടാണ് ഇത് വന്നിട്ടുള്ളത്.
ഈ ഹദീസ് നിവേദനം ചെയ്ത ഒന്നിലധികം പണ്ഡിതന്മാർ ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ട്; ഇമാം കുർദി 'ബാഫള്ലിന്റെ' വ്യാഖ്യാനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം മനാവി 'ശറഹുശ്ശമാഇലിൽ' വ്യക്തമാക്കുന്നു: ആരെങ്കിലും ആശൂറാഅ് ദിനത്തിൽ തന്റെ കുടുംബത്തിന് വിശാലത ചെയ്താൽ വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകും എന്ന ഹദീസിന്റെ പരമ്പരകളെല്ലാം ദുർബലമാണെങ്കിൽ പോലും, അവ പരസ്പരം ചേരുമ്പോൾ അതിന് ശക്തി കൈവരുന്നുണ്ട്. മാത്രമല്ല, ഇമാം സൈനുൽ ഇറാഖിയെപ്പോലുള്ള ചില പണ്ഡിതന്മാർ ഇതിലെ ചില പരമ്പരകൾ സ്വഹീഹാണെന്ന് (ബലമുള്ളതാണെന്ന്) സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഹദീസല്ല, കെട്ടിച്ചമച്ചതാണെന്ന (മൗദൂഅ്) ഇമാം ഇബ്നുൽ ജൗസിയുടെ വാദത്തെ പണ്ഡിതന്മാർ തെറ്റായിട്ടാണ് കാണുന്നത്."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'അസ്സ്വവാഇഖുൽ മുഹ്‌രിഖ'യിൽ പറയുന്നു:"ആശൂറാഅ് ദിനത്തിലെ ഈ വിശാലത ചെയ്യലിന് വ്യക്തമായ അടിസ്ഥാനമുണ്ടെന്ന കാര്യത്തിൽ മുൻപ് കഴിഞ്ഞുപോയ വിവരണങ്ങൾ തന്നെയാണ് തെളിവ്. ഹാഫിളുൽ ഇസ്‌ലാം സൈനുൽ ഇറാഖി തന്റെ 'അമാലി' എന്ന ഗ്രന്ഥത്തിൽ ഇമാം ബൈഹഖിയുടെ പരമ്പരയിലൂടെ നബി (സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: 'ആരെങ്കിലും ആശൂറാഅ് ദിനത്തിൽ തന്റെ കുടുംബത്തിനും ആശ്രിതർക്കും വിശാലത ചെയ്താൽ, വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകും.'
ഇതിന് ശേഷം അദ്ദേഹം (ഇമാം ഇറാഖി) രേഖപ്പെടുത്തുന്നു: 'ഈ ഹദീസിന്റെ നിവേദന പരമ്പരയിൽ ചെറിയൊരു ബലഹീനതയുണ്ടെങ്കിലും, ഇമാം ഇബ്നു ഹിബ്ബാന്റെ വീക്ഷണമനുസരിച്ച് ഇത് ഹസനായ (സ്വീകാര്യമായ) ഹദീസാണ്.' ഇതിന് ഹാഫിള് അബുൽ ഫള്ല് മുഹമ്മദ് ബിൻ നാസ്വിർ സ്വഹീഹാക്കിയിട്ടുള്ള മറ്റൊരു പരമ്പര കൂടിയുണ്ട്; എന്നാൽ അതിൽ ചില അന്യമായ (മുൻകർ) കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട്. ഇമാം ബൈഹഖിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്, കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള ഈ ഹദീസ് ഇബ്നു ഹിബ്ബാൻ അല്ലാത്തവരുടെ വീക്ഷണപ്രകാരവും 'ഹസൻ' ആണെന്നാണ്."
ഇമാം ഇബ്നു ഹിബ്ബാനും ഒരു സംഘം സ്വഹാബികളിൽ നിന്ന് മർഫൂആയ പരമ്പരയിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് അദ്ദേഹം (ഇമാം ബൈഹഖി) പറഞ്ഞു: "ഈ നിവേദന പരമ്പരകൾ ദുർബലമാണെങ്കിൽ പോലും അവ പരസ്പരം ചേരുമ്പോൾ അതിന് ഒരു ശക്തി കൈവരുന്നുണ്ട്."
അതിനാൽ, നബി (സ)-യിൽ നിന്ന് ഈ കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ച് യാതൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലെന്ന ഇബ്നു തൈമിയ്യയുടെ നിഷേധം ഒരു മിഥ്യാധാരണയാണ്. നീ അറിഞ്ഞതുപോലെ തന്നെ, ഇതിനെക്കുറിച്ച് ഇമാം അഹ്മദ് ഹൻബൽ "ഇത് സ്വഹീഹായ ഹദീസല്ല" എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം 'അതിന്റെ സ്വന്തം പരമ്പര മാത്രം നോക്കുമ്പോൾ സ്വഹീഹല്ല' എന്നാണ്; അല്ലാതെ അത് 'ഹസൻ ലി ഗൈരിഹി' (മറ്റ് പരമ്പരകളുടെ ബലത്താൽ സ്വീകാര്യമായത്) ആകുന്നത് അത് തടയുന്നില്ല. ഹദീസ് ശാസ്ത്രത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ, ഇത്തരം ഹദീസുകൾ തെളിവായി സ്വീകരിക്കാവുന്നതുമാണ്.
ഹാഫിള് ഇബ്നുൽ ജൗസി തന്റെ 'ബുസ്താനുൽ വാഇളീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും കാംക്ഷിച്ചുകൊണ്ടും, ബർക്കത്ത് ലഭിക്കുന്നതിനായും ആശൂറാഅ് രാവിലും പകലിലും (കുടുംബത്തിന് വേണ്ടി) ചിലവഴിക്കുന്നത് സുന്നത്താണ് (പ്രതിഫലാർഹമാണ്). നിവേദനം ചെയ്യപ്പെടുന്നു: ആരെങ്കിലും ആ ദിവസം ഒരു ദിർഹം ചിലവഴിച്ചാൽ അല്ലാഹു പകരം അവന് എഴുന്നൂറ് ദിർഹം നൽകുന്നതാണ്. അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ അന്ന് ചിലവഴിക്കുന്ന ഓരോ ദിർഹവും ഏഴ് ആകാശങ്ങളെക്കാളും ഏഴ് ഭൂമികളെക്കാളും അല്ലാഹുവിന്റെ അടുക്കൽ ഭാരമുള്ളതാണ്.
ഉമർ ബിൻ അൽ-ഖത്താബ് (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: 'നിങ്ങൾ ആശൂറാഅ് രാവിലും പകലിലും നിങ്ങളുടെ വീടുകളിൽ നന്മകൾ വർദ്ധിപ്പിക്കുക. നിങ്ങളുടെ കുടുംബത്തിന് അനുവദനീയമായ കാര്യങ്ങളിൽ വിശാലത ചെയ്യുകയും അവർക്ക് ഭംഗിയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക. ഇനി അതിന് സാധിക്കാത്തവർ തന്റെ ബന്ധുക്കളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും, തന്നോട് അക്രമം ചെയ്തവർക്ക് മാപ്പ് നൽകുകയും ചെയ്യട്ടെ.'"
ഇബ്നുൽ ഹാജ് എന്ന് പ്രശസ്തനായ മുഹമ്മദ് ബിൻ മുഹമ്മദ് അൽ-മാലികി തന്റെ 'അൽ-മദ്ഖൽ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"ശറഇയ്യായ (മതപരമായ) സവിശേഷ അവസരങ്ങളിൽ മൂന്നാമത്തേത് ആശൂറാഅ് ദിവസമാണ്. ആ ദിവസം തന്റെ കുടുംബം, ബന്ധുക്കൾ, അനാഥകൾ, മിസ്കീൻമാർ (പാവപ്പെട്ടവർ) എന്നിവർക്ക് വിശാലത ചെയ്യലും ചിലവുകൾ വർദ്ധിപ്പിക്കലും സുന്നത്താണ്. അവരിലേക്ക് സ്വദഖ എത്തിക്കൽ വളരെ നല്ല കാര്യമാണ്, ഇതിന്റെ പ്രാധാന്യം ആരും വിസ്മരിക്കരുത്.
എന്നാൽ മുൻപ് പരാമർശിച്ചതുപോലെ, ഇതിലൊന്നും തന്നെ അമിതമായ ബാധ്യതയോ പ്രയാസമോ (തകല്ലുഫ്) വരുത്തിവെക്കരുത് എന്ന നിബന്ധനയുണ്ട്. ഇത് ചെയ്യൽ നിർബന്ധമാണ് എന്ന രീതിയിലേക്ക് മാറാതിരിക്കാനും ശ്രദ്ധിക്കണം. ഈ പ്രവൃത്തി അനിവാര്യമായ ഒരു കാര്യമാണ് എന്ന അതിരിലേക്ക് കാര്യങ്ങൾ എത്തുകയാണെങ്കിൽ അത് വെറുക്കപ്പെട്ടതാണ് (കറാഹത്താണ്); പ്രത്യേകിച്ച് ഇത് ചെയ്യുന്നത് ജനം മാതൃകയാക്കുന്ന അറിവുള്ളവരും പണ്ഡിതന്മാരുമാണെങ്കിൽ. കാരണം, ഇത്തരം സുന്നത്തുകൾ ജനങ്ങൾക്ക് കൃത്യമായി വിവരിച്ചുകൊടുക്കലും അതിന്റെ ശരിയായ രൂപം പ്രചരിപ്പിക്കലുമാണ് അന്ന് വലിയ തോതിൽ ചിലവഴിക്കുന്നതിനേക്കാൾ ഉത്തമം. മുൻപ് കഴിഞ്ഞുപോയ കാലങ്ങളിൽ ഈ ദിവസം പ്രത്യേകമായ ഒരു ഭക്ഷണം കഴിക്കൽ നിർബന്ധമാണ് എന്ന ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ചില പണ്ഡിതന്മാർ (റഹിമഹുല്ലാഹ്), ഈ ദിവസം ചിലവഴിക്കുന്നത് നിർബന്ധമല്ല (വാജിബല്ല) എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ ഉണർത്താനും വേണ്ടി മനഃപൂർവ്വം അന്ന് ചിലവഴിക്കാതിരിക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് ജനങ്ങൾ ആശൂറാഅ് ദിവസങ്ങളിൽ കോഴിയെയോ മറ്റോ അറുക്കൽ പ്രത്യേക നിയമമാണെന്ന് കരുതുന്നു. അത് ചെയ്യാത്തവർ ആ ദിവസത്തിന്റെ അവകാശം പൂർത്തിയാക്കാത്തവരാണെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. അതുപോലെ ധാന്യവർഗ്ഗങ്ങൾ പാകം ചെയ്യുന്നതിലും മറ്റും അവർ പ്രത്യേക രീതികൾ പുലർത്തുന്നു. മുൻഗാമികളായ സ്വാലിഹീങ്ങൾ (സലഫുസ്സ്വാലിഹീങ്ങൾ) ഇത്തരം സവിശേഷ അവസരങ്ങളെ നേരിട്ടിരുന്നത് ഇങ്ങനെയൊന്നുമായിരുന്നില്ല. അവർ ഈ ദിവസങ്ങളെ ആദരിച്ചിരുന്നത് കഠിനമായ ആരാധനകൾ കൊണ്ടും, സ്വദഖ കൊണ്ടും, നന്മകൾ വർദ്ധിപ്പിച്ചുകൊണ്ടും മാത്രമായിരുന്നു; അല്ലാതെ പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടായിരുന്നില്ല. അവർ ദാനധർമ്മങ്ങളും പുണ്യകർമ്മങ്ങളും വർദ്ധിപ്പിക്കുന്നതിലേക്ക് മാത്രമാണ് പരസ്പരം മത്സരിച്ചിരുന്നത്."
ശൈഖ് സുലൈമാൻ അൽ-ജമൽ തന്റെ 'ഹാശിയതുൽ മൻഹജ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ആ ദിവസം (ആശൂറാഅ് ദിനത്തിൽ) സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി ചിലവുകളിൽ വിശാലത ചെയ്യലും, ദരിദ്രർക്കും പാവപ്പെട്ടവർക്കും ദാനധർമ്മങ്ങൾ (സ്വദഖ) നൽകലും സുന്നത്താണ് (പ്രതിഫലാർഹമാണ്). എന്നാൽ ഇതിലൊന്നും തന്നെ അമിതമായ ബാധ്യതയോ പ്രയാസമോ (തകല്ലുഫ്) വരുത്തിവെക്കരുത്.
ഇനി ചിലവഴിക്കാൻ വേണ്ടി യാതൊരു വസ്തുവും കണ്ടെത്താൻ കഴിയാത്തവർ തന്റെ സ്വഭാവത്തിൽ വിശാലത വരുത്തട്ടെ (അതായത് മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറട്ടെ), അതോടൊപ്പം മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ നിന്നും അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും സ്വന്തത്തെ തടഞ്ഞു നിർത്തുകയും ചെയ്യട്ടെ."
ആശൂറാഅ് ദിനത്തിൽ ചെയ്യേണ്ടതായി വന്ന പത്ത് കാര്യങ്ങൾ
(ما ورد من فعل عشر خصال يوم عاشوراء)
ഇമാം സയ്യിദ് അൽ-ബക്രി തന്റെ 'ഇആനത്തുത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അല്ലാമാ അൽ-അജ്ഹൂരി പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാണ്: ആശൂറാഅ് ദിനത്തിൽ ചെയ്യേണ്ടതായി വന്നിട്ടുള്ള പത്ത് കാര്യങ്ങളിൽ നോമ്പ് നോൽക്കുന്നതിനെക്കുറിച്ചുള്ള ഹദീസും കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള ഹദീസും മാത്രമാണ് ശരിയായി സ്ഥിരപ്പെട്ടു വന്നിട്ടുള്ളത് (സ്വഹീഹായിട്ടുള്ളത്).
ബാക്കിയുള്ള എട്ട് കാര്യങ്ങളെക്കുറിച്ചുള്ള നിവേദനങ്ങൾ പരിശോധിച്ചാൽ, അതിൽ ചിലത് വളരെ ദുർബലവും (ദഈഫ്), മറ്റു ചിലത് അടിസ്ഥാനമില്ലാത്തതുമായ (മുൻകർ, മൗദൂഅ്) കാര്യങ്ങളാണ്.
ഇമാം നവവി തന്റെ 'ശറഹുൽ മുഹദ്ദബ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്: ഹദീസുകൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത് — സ്വഹീഹ് (ഏറ്റവും ബലമുള്ളത്), ഹസൻ (സ്വീകാര്യമായ നല്ലത്), ദഈഫ് (ബലഹീനമായത്).
മതപരമായ വിധിവിലക്കുകളിൽ (അഹ്കാം) തെളിവായി സ്വീകരിക്കാൻ (ഇഹ്തിജാജ്) സ്വഹീഹായതോ ഹസനായതോ ആയ ഹദീസുകൾക്ക് മാത്രമേ അനുവാദമുള്ളൂ. എന്നാൽ ദുർബലമായ (ദഈഫ്) ഹദീസുകളെ അത്തരം നിയമങ്ങളിലോ വിശ്വാസ കാര്യങ്ങളിലോ (അഖാഇദ്) തെളിവായി സ്വീകരിക്കാൻ പാടുള്ളതല്ല. എങ്കിലും, ചരിത്ര കഥകൾ (ഖസ്വസ്വ്), പുണ്യകർമ്മങ്ങളുടെ ഫലങ്ങൾ (ഫളാഇലുൽ അഅ്മാൽ), നന്മകളിലേക്ക് പ്രോത്സാഹിപ്പിക്കലും തിന്മകളിൽ നിന്ന് ഭയപ്പെടുത്തലും (അത്തർഗീബ് വത്തർഹീബ്) തുടങ്ങിയ നിയമനിർമ്മാണമല്ലാത്ത മറ്റ് മേഖലകളിൽ ഇത്തരം ദുർബലമായ ഹദീസുകൾ നിവേദനം ചെയ്യാനും അതനുസരിച്ച് പ്രവർത്തിക്കാനും അനുവാദമുണ്ട്."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'അൽ-മിനഹുൽ മക്കിയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ദുർബലമായ ഹദീസ് (അൽ-ഹദീസുദ്ദഈഫ്) — സൽഗുണങ്ങളെയും ചരിത്രപരമായ മഹിമകളെയും (മനാഖിബ്) വിവരിക്കുന്ന കാര്യങ്ങളിൽ സ്വീകരിക്കപ്പെടുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. പിൽക്കാലക്കാരായ ചില ഹദീസ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്: പുണ്യകർമ്മങ്ങളുടെ കാര്യത്തിലെന്നപോലെ ഇതിലും പണ്ഡിതന്മാർക്കിടയിൽ ഐക്യകണ്ഠേനയുള്ള തീരുമാനമുണ്ട് (ഇത്തിഫാഖ്).
മനാഖിബിന്റെ വിഷയത്തിൽ വന്നിട്ടുള്ളതും അതിനേക്കാൾ ബലമുള്ള മറ്റ് പ്രമാണങ്ങളോട് എതിരാവാത്തതുമായ എല്ലാ ഹദീസുകളെയും ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. അതിനാൽ, ഒരു വ്യക്തിയുടെയോ കാര്യത്തിന്റെയോ മഹിമകളെക്കുറിച്ച് വിവരിക്കുന്ന ഏതൊരു ദുർബല ഹദീസ് കാണുമ്പോഴും ഈയൊരു തത്വം നീ ഓർമ്മിക്കുക. കാരണം, വളരെ വലിയ ഉപകാരമുള്ളതും എന്നാൽ പല വിദ്യാർത്ഥികളും പണ്ഡിതന്മാരും മനസ്സിലാക്കാതെ പോകുന്നതുമായ ഒരു അടിസ്ഥാന നിയമമാണിത്."
ഇമാം നവവി തന്റെ 'അൽ-അദ്കാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഹദീസ് പണ്ഡിതന്മാരും കർമ്മശാസ്ത്രജ്ഞരും (ഫുഖഹാഅ്) അല്ലാത്തവരുമായ ഭൂരിഭാഗം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്: പുണ്യകർമ്മങ്ങൾ (ഫളാഇൽ), നന്മകളിലേക്ക് പ്രോത്സാഹിപ്പിക്കലും തിന്മകളിൽ നിന്ന് ഭയപ്പെടുത്തലും (അത്തർഗീബ് വത്തുർഹീബ്) തുടങ്ങിയ കാര്യങ്ങളിൽ ദുർബലമായ ഹദീസുകൾ കെട്ടിച്ചമച്ചതല്ലെങ്കിൽ (മൗദൂഅ്) അവ സ്വീകരിക്കാവുന്നതും അതനുസരിച്ച് പ്രവർത്തിക്കാവുന്നതുമാണ്.
എന്നാൽ ഹലാൽ, ഹറാം (അനുവദനീയമായതും വിലക്കപ്പെട്ടതും), കച്ചവടം, നിക്കാഹ് (വിവാഹം), ത്വലാഖ് (വിവാഹമോചനം) തുടങ്ങിയ കണിശമായ മതനിയമങ്ങളിൽ (അഹ്കാം) സ്വഹീഹായതോ ഹസനായതോ ആയ ഹദീസുകൾ മാത്രമേ തെളിവായി സ്വീകരിക്കാൻ പാടുള്ളൂ. എങ്കിലും അത്തരം കാര്യങ്ങളിൽ ജാഗ്രത (ഇഹ്തിയാത്) പുലർത്തുന്നതിന്റെ ഭാഗമായി ദുർബല ഹദീസുകൾ പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു കച്ചവട ഇടപാടോ വിവാഹ ഇടപാടോ കറാഹത്താണ് (വെറുക്കപ്പെട്ടത്) എന്ന് വ്യക്തമാക്കുന്ന ഒരു ദുർബല ഹദീസ് വരികയാണെങ്കിൽ, അതിൽ നിന്നും വിട്ടുനിൽക്കൽ സുന്നത്താണ് (ഉത്തമമാണ്); എങ്കിലും അത് നിർബന്ധമല്ല (വാജിബല്ല)."
ഇമാം ഇബ്നു അലാൻ 'അൽ-ഫുതൂഹാതുർ റബ്ബാനിയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(ഇമാം നവവിയുടെ 'അത് കെട്ടിച്ചമച്ചതല്ലെങ്കിൽ' എന്ന പ്രസ്താവനയെക്കുറിച്ച്): അതായത്, കഠിനമായ ബലഹീനതയുള്ളത് (ശദീദുദ്ദഈഫ്) ആകരുത്. വ്യാജവാദിയായ (കദ്ദാബ്) ഒരാൾ മാത്രം നിവേദനം ചെയ്തതോ, കള്ളം പറയുന്നവൻ എന്ന് ആരോപിക്കപ്പെട്ടവരോ, അല്ലെങ്കിൽ ഗുരുതരമായ തെറ്റുകൾ വരുത്തുന്നവരോ ആയ ആളുകൾ ഉൾപ്പെടുന്ന ഹദീസുകൾ അനുസരിച്ച് പ്രവർത്തിക്കാൻ പാടുള്ളതല്ല. ഇമാം അലാഈ ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള തീരുമാനം (ഇത്തിഫാഖ്) ഉദ്ധരിച്ചിട്ടുണ്ട്. 'അൽ-മജ്മൂഅ്' എന്ന ഗ്രന്ഥത്തിൽ നഫ്ൽ നമസ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിലും ഇതിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്; ഇമാം സുബ്കിയും ഇത് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രസ്താവിച്ചിട്ടുണ്ട്."
അദ്ദേഹം വീണ്ടും 'അൽ-ഫുതൂഹാതുർ റബ്ബാനിയ്യ'യിൽ പറയുന്നു: "ജലാലുദ്ദീൻ അദ്ദവ്വാനി തന്റെ 'അൻ മൂദജുൽ ഉലൂം' എന്ന പുസ്തകത്തിൽ പറയുന്നു: 'ദുർബലമായ ഹദീസ് കൊണ്ട് ശരീഅത്തിലെ വിധിവിലക്കുകൾ (അഹ്കാം) സ്ഥിരപ്പെടുകയില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ യോജിച്ചിട്ടുണ്ട്. എങ്കിലും പുണ്യകർമ്മങ്ങളുടെ (ഫളാഇലുൽ അഅ്മാൽ) കാര്യത്തിൽ ദുർബല ഹദീസ് അനുസരിച്ച് പ്രവർത്തിക്കുന്നത് അനുവദനീയമല്ല, മറിച്ച് അത് സുന്നത്താണ് (മുസ്തഹബ്ബ്) എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. ഇമാം നവവി തന്റെ 'അൽ-അദ്കാർ' എന്ന ഗ്രന്ഥത്തിൽ ഇത് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
എന്നാൽ ഇതിൽ ഒരു ആശയക്കുഴപ്പം (ഇഷ്കാൽ) നിലനിൽക്കുന്നുണ്ട്; കാരണം ഒരു കാര്യം ചെയ്യൽ അനുവദനീയമാക്കുക (ജവാസ്), അല്ലെങ്കിൽ അത് സുന്നത്താക്കുക (ഇസ്തിഹ്ബാബ്) എന്നത് ശരീഅത്തിലെ അഞ്ച് പ്രധാന വിധികൾക്ക് ഉള്ളിൽ വരുന്നതാണ്. അങ്ങനെയെങ്കിൽ, ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം സുന്നത്താണെന്ന് വരുമ്പോൾ യഥാർത്ഥത്തിൽ ദുർബലമായ ഹദീസ് കൊണ്ട് ഒരു ശരീഅത്ത് വിധി സ്ഥിരപ്പെടുകയല്ലേ ചെയ്യുന്നത്?'
(ഇതിനുള്ള മറുപടി ഇപ്രകാരമാണ്): ഇതിന്റെ ചുരുക്കം എന്തെന്നാൽ, ഒരു കാര്യം അനുവദനീയമാകുന്നതും സുന്നത്താകുന്നതും ഈ ദുർബല ഹദീസിന് പുറത്തുള്ള മറ്റു തെളിവുകൾ വഴിയാണ് വ്യക്തമാകുന്നത്. അതായത്, മതകാര്യങ്ങളിൽ ജാഗ്രത (ഇഹ്തിയാത്) പുലർത്തണമെന്ന് കൽപ്പിക്കുന്ന ശരീഅത്തിലെ പൊതുവായ അടിസ്ഥാന നിയമങ്ങളിൽ നിന്നാണ് ഈ വിധി ലഭിക്കുന്നത്. അതിനാൽ, ദുർബലമായ ഹദീസ് വഴി ഒരു പുതിയ മതനിയമവും (അഹ്കാം) ഇവിടെ സ്ഥിരപ്പെടുന്നില്ല; മറിച്ച്, ആ ദുർബല ഹദീസ് അവിടെ ഒരു സംശയം (ശുബ്ഹത്ത്) മാത്രമാണ് ഉണ്ടാക്കുന്നത്."
അതിനാൽ അതനുസരിച്ച് പ്രവർത്തിക്കുക എന്നത് കേവലം ജാഗ്രതയുടെ (ഇഹ്തിയാത്) ഭാഗമായി മാറുന്നു. സൂക്ഷ്മത പുലർത്തുക എന്നത് നല്ല കാര്യമാണെന്ന് ശരീഅത്തിലെ പൊതുവായ അടിസ്ഥാന നിയമങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. ഇമാം നവവിയുടെ 'അർബഈൻ' ഹദീസിന്റെ ചില വ്യാഖ്യാനങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ട ഒരു ഗവേഷണ നിരീക്ഷണമാണ്. ഇമാം ശൻവാനി തന്റെ ഹാശിയത്തിൽ, ഇമാം ഖലീലുൽ ലഖാനിയുടെ 'മുഖ്തസ്വർ' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ നിന്നും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ഇബ്നു അലാൻ 'ശറഹുൽ അദ്കാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഹാഫിള് ഇബ്നുൽ അറബിയുടെ വാക്കുകളെ സംബന്ധിച്ചിടത്തോളം: അദ്ദേഹം സംസാരിക്കുന്നത് കഠിനമായ ബലഹീനതയുള്ള (ശദീദുദ്ദഈഫ്) ഹദീസുകളെക്കുറിച്ചാണ്. ഇത്തരം ഹദീസുകൾ അനുസരിച്ച് പ്രവർത്തിക്കാൻ പാടില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യോജിപ്പുണ്ട് (ഇത്തിഫാഖ്). ഇമാം സഖാവിയും ഇതേ കാര്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടിയിട്ടുള്ളത്."
ഇമാം ഇസ്മാഈൽ ഹഖ്ഖി 'റൂഹുൽ ബയാൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ആശൂറാഅ് രാവിൽ അല്ലാഹു തആലാ സംസം കിണറിലെ ജലം ഭൂമിയിലെ മറ്റ് എല്ലാ ജലാശയങ്ങളിലേക്കും ഒഴുക്കിവിടുമെന്ന് പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ആ ദിവസം ആരെങ്കിലും കുളിക്കുകയാണെങ്കിൽ, വർഷം മുഴുവൻ അവൻ രോഗങ്ങളിൽ നിന്ന് സുരക്ഷിതനായിരിക്കും എന്ന് 'അർ-റൗളുൽ ഫാഇഖ്' എന്ന ഗ്രന്ഥത്തിൽ വന്നിട്ടുണ്ട്."
ഇമാം ഷർവാനി 'ഹാശിയതുത്തുഹ്ഫ'യിൽ പറയുന്നു: "എന്നാൽ ഇന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായിട്ടുള്ള കാര്യങ്ങൾ — അതായത് (ആശൂറാഅ് ദിനത്തിൽ പ്രത്യേകമായി ചെയ്യുന്ന) നമസ്കാരം, ധനവ്യയം, കൈകളിൽ മൈലാഞ്ചി അണിയൽ, എണ്ണ തേക്കൽ, കണ്ണിൽ സുറുമ എഴുതൽ, പ്രത്യേകമായി ധാന്യങ്ങൾ പാകം ചെയ്യൽ തുടങ്ങിയവയെല്ലാം അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമായ (മൗദൂഅ്, മുഫ്തറാ) കാര്യങ്ങളാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നത്: അന്ന് പ്രത്യേകമായി സുറുമ എഴുതുക എന്നത് ബിദ്അത്താണ് (അനാചാരമാണ്). ഹുസൈൻ (റ) വധിക്കപ്പെട്ടതിൽ സന്തോഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൊലപാതകികൾ തുടക്കം കുറിച്ച ഒരു ദുരാചാരമാണിത്."
ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (രണ്ടാമൻ) തന്റെ 'ഫത്ഹുൽ മുഈൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "എന്നാൽ ആശൂറാഅ് ദിനത്തിൽ സുറുമ എഴുതുക (ഇക്തിഹാൽ), കുളിക്കുക (ഗുസ്‌ൽ), സുഗന്ധം പൂശുക (തത്വയ്യുബ്) എന്നിവയെക്കുറിച്ച് വന്നിട്ടുള്ള ഹദീസുകളെല്ലാം തന്നെ വ്യാജവാദികൾ (കദ്ദാബീങ്ങൾ) കെട്ടിച്ചമച്ചുണ്ടാക്കിയതാണ്."
ഇമാം സയ്യിദ് അൽ-ബക്രി തന്റെ 'ഇആനത്തുത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"(അദ്ദേഹത്തിന്റെ 'സുറുമ എഴുതുന്നതിനെക്കുറിച്ചുള്ള ഹദീസുകൾ...' എന്ന പ്രസ്താവനയെക്കുറിച്ച്): ശൈഖ് അദവിയുടെ 'അന്നഫഹാതുന്നബവിയ്യ ഫിൽ ഫളാഇലിൽ ആശൂരിയ്യ' എന്ന ഗ്രന്ഥത്തിൽ അല്ലമാ അൽ-അജ്ഹൂരി പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: സുറുമ എഴുതുന്നതിനെക്കുറിച്ചുള്ള ഹദീസ് അടിസ്ഥാനമില്ലാത്തതാണെന്ന് (മുൻകർ) ഇമാം ഹാകിം പ്രസ്താവിച്ചിട്ടുണ്ട്. ഇത് കെട്ടിച്ചമച്ചതാണെന്ന് (മൗദൂഅ്) ഇമാം ഇബ്നു ഹജറും പറഞ്ഞിരിക്കുന്നു. ഹനഫി മദ്ഹബിലെ ചില പണ്ഡിതന്മാർ വ്യക്തമാക്കുന്നത്: ആശൂറാഅ് ദിനത്തിൽ സുറുമ എഴുതുക എന്നത് പ്രവാചക കുടുംബത്തോട് (അഹ്‌ലുൽ ബൈത്ത്) ഉള്ള വിദ്വേഷത്തിന്റെ അടയാളമായി മാറിയിട്ടുള്ളതിനാൽ അത് ചെയ്യൽ നിഷിദ്ധമാണ്, അത് ഉപേക്ഷിക്കൽ നിർബന്ധവുമാണ് (വാജിബ്).
'ജംഉൽ തആലീഖ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ അല്ലാമാ വ്യക്തമാക്കുന്നു: ആശൂറാഅ് ദിനത്തിൽ സുറുമ എഴുതൽ കറാഹത്താണ് (വെറുക്കപ്പെട്ടതാണ്). കാരണം, യസീദും ഇബ്നു സിയാദും ആ ദിവസം ഹുസൈൻ (റ)-ന്റെ രക്തം പുരണ്ടാണ് കണ്ണിൽ സുറുമ എഴുതിയത് എന്ന് പറയപ്പെടുന്നു. അവരുടെ കൺകുളിർമയ്ക്ക് വേണ്ടിയാണ് അവർ അങ്ങനെ ചെയ്തത്.
അല്ലമാ അൽ-അജ്ഹൂരി വീണ്ടും പറയുന്നു: ഞാൻ ഹദീസ്-ഫിഖ്ഹ് രംഗത്തെ ചില പ്രമുഖ പണ്ഡിതന്മാരോട് അന്ന് സുറുമ എഴുതുന്നതിനെക്കുറിച്ചും, ധാന്യങ്ങൾ പാകം ചെയ്യുന്നതിനെക്കുറിച്ചും, പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചും, സന്തോഷം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ചൊന്നും നബി (സ)-യിൽ നിന്നോ സ്വഹാബികളിൽ നിന്നോ സ്ഥിരപ്പെട്ട ഒരു സ്വഹീഹായ ഹദീസും വന്നിട്ടില്ല. മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതന്മാരാരും തന്നെ ഇത് സുന്നത്താണെന്ന് (മുസ്തഹബ്ബ്) പറഞ്ഞിട്ടുമില്ല. അന്ന് സുറുമ എഴുതിയാൽ ആ വർഷം കണ്ണ് രോഗം വരില്ല എന്ന് പറയുന്നതും, അന്ന് കുളിച്ചാൽ രോഗം വരില്ല എന്ന് പറയുന്നതുമെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. ഇതിന്റെ ആകെത്തുക എന്തെന്നാൽ ആശൂറാഅ് ദിനത്തിൽ ചെയ്യേണ്ടതായി വന്നിട്ടുള്ള കാര്യങ്ങളിൽ നോമ്പ് നോൽക്കുന്നതിനെക്കുറിച്ചുള്ള ഹദീസും, കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള ഹദീസും മാത്രമാണ് ശരിയായി സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിവേദനങ്ങൾ പരിശോധിച്ചാൽ, അതിൽ ചിലത് വളരെ ദുർബലവും, മറ്റു ചിലത് അടിസ്ഥാനമില്ലാത്തതുമായ കാര്യങ്ങളാണ്.
ചില പണ്ഡിതന്മാർ ഈ കാര്യങ്ങളെ പന്ത്രണ്ട് എണ്ണമായി കണക്കാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:
- നമസ്കാരം
- നോമ്പ്
- കുടുംബബന്ധം ചേർക്കൽ
- ദാനധർമ്മം
- കുളി
- സുറുമ എഴുതൽ
- പണ്ഡിതന്മാരെ സന്ദർശിക്കൽ
- രോഗിയെ സന്ദർശിക്കൽ
- അനാഥയുടെ തല തടവൽ
- കുടുംബത്തിന് വിശാലത ചെയ്യൽ
- നഖം മുറിക്കൽ
- സൂറത്തുൽ ഇഖ്‌ലാസ് ആയിരം തവണ ഓതൽ.
ഇമാം സൈനുദ്ദീൻ മഖ്ദൂം തന്റെ 'ഇർഷാദുൽ ഇബാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: (ഉപകാരപ്രദമായ ഒരു പാഠം - ഫാഇദ): പ്രവർത്തിക്കുന്നവന് പാപം ലഭിക്കുന്ന തരത്തിലുള്ള ആക്ഷേപകരമായ ബിദ്അത്തുകളിൽ പെട്ടതാണ് (താഴെ പറയുന്ന നമസ്കാരങ്ങൾ). ഇത്തരം നമസ്കാരങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്:
- റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിൽ മഗ്‌രിബിനും ഇശാഇനും ഇടയിൽ നിർവ്വഹിക്കുന്ന 'സ്വലാത്തുർ റഗാഇബ്' (12 റക്അത്ത്).
- ശഅ്ബാൻ പകുതിയുടെ രാവിൽ (ബറാഅത്ത് രാവ്) നിർവ്വഹിക്കുന്ന നൂറ് റക്അത്ത് നമസ്കാരം.
- റമളാനിലെ അവസാന വെള്ളിയാഴ്ച, തനിക്ക് ഉറപ്പില്ലാത്ത അഞ്ച് വഖ്ത് നമസ്കാരങ്ങൾ ഖളാഅ് വീട്ടുന്നു എന്ന നിയ്യത്തോടെ നിർവ്വഹിക്കുന്ന പതിനേഴ് റക്അത്ത് നമസ്കാരം.
- ആശൂറാഅ് ദിനത്തിൽ നിർവ്വഹിക്കുന്ന നാലോ അതിലധികമോ റക്അത്തുകളുള്ള പ്രത്യേക നമസ്കാരം.
- ആഴ്ചയിലെ പ്രത്യേക ദിവസങ്ങളിൽ നിർവ്വഹിക്കുന്ന നമസ്കാരങ്ങൾ (സ്വലാത്തുൽ അസ്ബൂഅ്).
- ഇവയെക്കുറിച്ചുള്ള ഹദീസുകളെല്ലാം തന്നെ നിർമ്മിതവും അടിസ്ഥാനരഹിതവുമാണ് (മൗദൂഅ്, ബാത്വില്). അതിനാൽ ഇവ ഉദ്ധരിക്കുന്നവരുടെ വാക്കുകൾ കേട്ട് നിങ്ങൾ വഞ്ചിതരാകരുത്.
ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ 'കൻസുൽ നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"ഞാൻ പറയുന്നു: സഫർ മാസത്തിലെ പ്രത്യേക നമസ്കാരമെന്ന പേരിൽ പറയപ്പെടുന്നതും ഇതുപോലെത്തന്നെയാണ് (അതായത് അടിസ്ഥാനമില്ലാത്തതാണ്). അതിനാൽ ഇത്തരം സമയങ്ങളിൽ ആരെങ്കിലും നമസ്കരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, പ്രത്യേക എണ്ണമൊന്നും നിശ്ചയിക്കാതെ തനിച്ചുള്ള പൊതുവായ സുന്നത്ത് നമസ്കാരമായി (നഫ്ലുൽ മുത്വ്‌ലഖ്) നിയ്യത്ത് ചെയ്യട്ടെ. അത്തരം നമസ്കാരങ്ങൾ പ്രത്യേക സമയവുമായോ കാരണവുമായോ ബന്ധപ്പെട്ടതല്ല, അതിന് പരിധികളുമില്ല."
ഇമാം സൈനുദ്ദീൻ മഖ്ദൂം തന്റെ 'ഇർഷാദുൽ ഇബാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "നീ അറിയുക: ആശൂറാഅ് ദിനത്തിൽ ജനങ്ങൾ ചെയ്തുകൂട്ടുന്ന പ്രത്യേക കുളി, പുത്തൻ വസ്ത്രങ്ങൾ ധരിക്കൽ, സുറുമ എഴുതൽ, സുഗന്ധം പൂശൽ, മൈലാഞ്ചി അണിയൽ, പ്രത്യേകമായി ധാന്യങ്ങൾ പാകം ചെയ്യൽ, പ്രത്യേക റക്അത്തുകളുള്ള നമസ്കാരം എന്നിവയെല്ലാം ആക്ഷേപകരമായ ബിദ്അത്തുകളാണ് (അനാചാരങ്ങളാണ്).
അതുകൊണ്ട് ഇവയെല്ലാം ഉപേക്ഷിക്കലാണ് സുന്നത്ത് (ശരിയായ മാതൃക). കാരണം, റസൂലുല്ലാഹി (സ)-യോ അദ്ദേഹത്തിന്റെ സ്വഹാബികളോ, നാല് മദ്ഹബുകളിലെ ഇമാമുകളോ അല്ലെങ്കിൽ മറ്റുള്ളവരോ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഇതിനെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെല്ലാം തന്നെ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണ് (കദിബുൻ മൗദൂഅ്)."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'അസ്സ്വാവാഇഖുൽ മുഹ്രിഖ'യിൽ പറയുന്നു:"നീ അറിയുക: ആശൂറാഅ് ദിനത്തിൽ ഹുസൈൻ (റ)-ന് സംഭവിച്ച വിപത്തുകൾ (അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം) — അതിന്റെ വിശദമായ ചരിത്രം പിന്നീട് വിവരിക്കുന്നുണ്ട് — യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അടുക്കൽ അദ്ദേഹത്തിനുള്ള പദവിയും സ്ഥാനവും ഉയർത്തുന്നതിനും, പ്രവാചകന്റെ പരിശുദ്ധരായ കുടുംബത്തോടൊപ്പം (അഹ്‌ലുൽ ബൈത്ത്) അദ്ദേഹത്തെ ചേർത്തുവെക്കുന്നതിനും വേണ്ടിയുള്ള അല്ലാഹുവിന്റെ സാക്ഷ്യപ്പെടുത്തൽ (ശഹാദത്ത്) മാത്രമാണ്.
അതിനാൽ, ആ ദിവസം അദ്ദേഹത്തിന് സംഭവിച്ച ഈ വിപത്തിനെക്കുറിച്ച് ഓർക്കുന്നവർ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന് ഉരുവിട്ടുകൊണ്ട് (ഇസ്തിർജാഅ്) അല്ലാഹുവിങ്കലേക്ക് മടങ്ങാൻ മാത്രമേ ശ്രമിക്കാവൂ. അത്തരം സന്ദർഭങ്ങളിൽ 'ഇസ്തിർജാഅ്' ചെയ്യണമെന്ന അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിനും, അങ്ങനെ ചെയ്യുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം നേടിയെടുക്കുന്നതിനും വേണ്ടിയായിരിക്കണം ഇത്."
അല്ലാഹുവിന്റെ ഈ വചനപ്രകാരം: "അങ്ങനെയുള്ളവർക്കാണ് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവുമുള്ളത്. അവർ തന്നെയാണ് നേർവഴി പ്രാപിച്ചവർ." [സൂറത്തുൽ ബഖറ: 157].
ഈ ദിവസം (ആശൂറാഅ് ദിനത്തിൽ) നോമ്പ് പോലുള്ള വലിയ ആരാധനാ കർമ്മങ്ങളിൽ മുഴുകുകയല്ലാതെ മറ്റൊരു കാര്യത്തിലും ഒരാളും വ്യാപൃതനാകരുത്. നെഞ്ചത്തടിച്ചു നിലവിളിക്കുക, വിലാപ കാവ്യങ്ങൾ ആലപിക്കുക, കടുത്ത ദുഃഖം പ്രകടിപ്പിക്കുക തുടങ്ങിയ റാഫിളികളുടെ (ഷിയാക്കളുടെ) ബിദ്അത്തുകളിൽ പെട്ടുപോകുന്നതിനെതിരെ ഒരാൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാരണം, ഇത്തരം കാര്യങ്ങൾ ഒരിക്കലും സത്യവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതല്ല. (വിപത്തുകളിൽ കടുത്ത ദുഃഖാചരണം പാടുള്ളതായിരുന്നുവെങ്കിൽ) ഇതിനേക്കാളൊക്കെ എത്രയോ മുൻഗണന നൽകേണ്ടത് നബി (സ) വഫാത്തായ ദിവസത്തിനായിരുന്നു!
അതുപോലെതന്നെ, അഹ്‌ലുൽ ബൈത്തിനോട് (പ്രവാചക കുടുംബത്തോട്) കടുത്ത വിദ്വേഷം വെച്ചുപുലർത്തുന്ന നാസ്വിബികൾ ചെയ്യുന്ന ബിദ്അത്തുകളെയും ഒരാൾ ഭയപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടും, ഒരു ബിദ്അത്തിനെ മറ്റൊരു ബിദ്അത്തുകൊണ്ടും, തിന്മയെ തിന്മകൊണ്ടും നേരിടുന്ന വിവരമില്ലാത്ത ജാഹിലുകളെപ്പോലെയാകും അത്. (നാസ്വിബികൾ ചെയ്യുന്നത്) അന്ന് അങ്ങേയറ്റത്തെ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുക, ആ ദിവസത്തെ ഒരു പെരുന്നാളായി കണക്കാക്കുക, മൈലാഞ്ചി അണിഞ്ഞും സുറുമ എഴുതിയും ഭംഗി വരുത്തുക, പുത്തൻ വസ്ത്രങ്ങൾ ധരിക്കുക, ചിലവുകൾ വല്ലാതെ വർദ്ധിപ്പിക്കുക, സാധാരണ രീതികൾക്ക് പുറമെ പ്രത്യേകമായി ഭക്ഷണങ്ങളും ധാന്യങ്ങളും പാകം ചെയ്യുക തുടങ്ങിയവയാണ്. ഇവയൊക്കെ സുന്നത്താണെന്നും പരമ്പരാഗതമായ രീതിയാണെന്നും വിശ്വസിച്ചുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്. എന്നാൽ ഇവയെല്ലാം തന്നെ പൂർണ്ണമായും ഉപേക്ഷിക്കലാണ് യഥാർത്ഥ സുന്നത്ത്. കാരണം, ഇതിലൊന്നും തന്നെ വിശ്വസിക്കാൻ കൊള്ളുന്ന യാതൊരു തെളിവോ അല്ലെങ്കിൽ മടങ്ങാൻ പറ്റുന്ന ഒരു സ്വഹീഹായ നിവേദനമോ വന്നിട്ടില്ല.
ഹദീസ്-ഫിഖ്ഹ് രംഗത്തെ ചില പ്രമുഖ പണ്ഡിതന്മാരോട് അന്ന് സുറുമ എഴുതുന്നതിനെക്കുറിച്ചും, കുളിക്കുന്നതിനെക്കുറിച്ചും, മൈലാഞ്ചി അണിയുന്നതിനെക്കുറിച്ചും, ധാന്യങ്ങൾ പാകം ചെയ്യുന്നതിനെക്കുറിച്ചും, പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചും, സന്തോഷം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും ചോദിക്കുകയുണ്ടായി.
അപ്പോൾ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ചൊന്നും നബി (സ)-യിൽ നിന്നോ അദ്ദേഹത്തിന്റെ സ്വഹാബികളിൽ നിന്നോ സ്ഥിരപ്പെട്ട ഒരു സ്വഹീഹായ ഹദീസും വന്നിട്ടില്ല. മുസ്‌ലിം ലോകത്തെ പ്രമുഖ ഇമാമുകളായ നാല് മദ്ഹബിന്റെ ഇമാമുകളോ മറ്റുള്ളവരോ അവരുടെ പ്രമാണിക ഗ്രന്ഥങ്ങളിൽ ഇത് സുന്നത്താണെന്ന് (മുസ്തഹബ്ബ്) പറഞ്ഞിട്ടുമില്ല. ഇതിൽ സ്വഹീഹായതോ ദുർബലമായതോ ആയ യാതൊരു അടിസ്ഥാനവുമില്ല. അന്ന് സുറുമ എഴുതിയാൽ ആ വർഷം കണ്ണ് രോഗം വരില്ല എന്ന് പറയുന്നതും, അന്ന് കുളിച്ചാൽ രോഗം വരില്ല എന്ന് പറയുന്നതുമെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. എന്നാൽ, ആരെങ്കിലും അന്ന് തന്റെ കുടുംബത്തിന് (ഭക്ഷണത്തിലും ചിലവിലും) വിശാലത ചെയ്താൽ വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകുമെന്നത് (മാത്രമാണ് സ്ഥിരപ്പെട്ടിട്ടുള്ളത്).
അതുപോലെ അന്ന് പ്രത്യേകമായി നമസ്കരിക്കുന്നതിന്റെ പുണ്യം, ആ ദിവസം ആദം നബിയുടെ തൗബ സ്വീകരിക്കപ്പെട്ടത്, നൂഹ് നബിയുടെ കപ്പൽ ജൂദി പർവ്വതത്തിൽ ഉറച്ചുനിന്നത്, ഇബ്രാഹീം നബിയെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തിയത്, ഇസ്മാഈൽ നബിക്ക് പകരം ആടിനെ അറുത്തത്, യഅ്ഖൂബ് നബിക്ക് യൂസുഫ് നബിയെ തിരികെ ലഭിച്ചത് തുടങ്ങിയവയെല്ലാം (ഈ ദിവസവുമായി ബന്ധപ്പെടുത്തി പറയുന്ന ഹദീസുകൾ) വ്യാജമായി നിർമ്മിക്കപ്പെട്ടതാണ് (മൗദൂഅ്).
കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള (അത്തൗസിയഅ്) ഹദീസ് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമായിട്ടുള്ളത്; എന്നാൽ അതിന്റെ നിവേദന പരമ്പരയിലും (സനദ്) ചില പണ്ഡിതന്മാർ സംസാരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, വിവരക്കേട് കാരണം ഒരു വിഭാഗം (നാസ്വിബികൾ) ഈ ദിവസത്തെ ഒരു ആഘോഷമാക്കിവെച്ചു; മറ്റൊരു വിഭാഗം (റാഫിളികൾ) അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ അതിനെ ഒരു വിലാപദിനവുമാക്കി മാറ്റി. എന്നാൽ ഇരുകൂട്ടരും തെറ്റായ വഴിയിലാണ്, അവർ പ്രവാചക ചര്യയ്ക്ക് (സുന്നത്ത്) എതിരുമാണ് പ്രവർത്തിക്കുന്നത്. പല പ്രമുഖ ഹദീസ് പണ്ഡിതന്മാരും (ഹുഫ്ഫാള്) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ഹാകിം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രസ്താവിച്ചിട്ടുള്ളത്, അന്ന് സുറുമ എഴുതുന്നത് ബിദ്അത്താണ് എന്നാണ്. എങ്കിലും അദ്ദേഹം തന്നെ ഇപ്രകാരം ഒരു നിവേദനം ഉദ്ധരിച്ചിട്ടുണ്ട്: "ആരെങ്കിലും ആശൂറാഅ് ദിനത്തിൽ 'ഇഥ്‌മിദ്' സുറുമ എഴുതിയാൽ അവന്റെ കണ്ണിന് ഒരിക്കലും രോഗം വരികയില്ല." എന്നാൽ ഇതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നത് "ഇത് അടിസ്ഥാനമില്ലാത്ത ഹദീസാണ് (മുൻകർ)" എന്നാണ്. അതുകൊണ്ടുതന്നെയാണ് ഇമാം ഇബ്നുൽ ജൗസി തന്റെ 'അൽ-മൗദൂആത്' (കെട്ടിച്ചമച്ച ഹദീസുകളുടെ സമാഹാരം) എന്ന ഗ്രന്ഥത്തിൽ ഇമാം ഹാകിമിന്റെ ഈ വഴിയിലൂടെത്തന്നെ ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്.
ചില ഹദീസ് പണ്ഡിതന്മാർ പറയുന്നു: ഈ വഴിയല്ലാതെ മറ്റ് പരമ്പരകളിലൂടെയും ഇത് വന്നിട്ടുണ്ട്. അൽ-മജ്ദുൽ ലുഗവി, ഇമാം ഹാകിമിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നു: ആശൂറാഅ് ദിനത്തിന്റെ പുണ്യത്തെക്കുറിച്ച് നോമ്പും (സ്വൗം), നമസ്കാരത്തിന്റെ പുണ്യവും ഒഴികെ പറയപ്പെടുന്ന മറ്റ് ഹദീസുകൾ — അതായത് ധനവ്യയം ചെയ്യൽ, മൈലാഞ്ചി അണിയൽ, എണ്ണ തേക്കൽ, സുറുമ എഴുതൽ, ധാന്യങ്ങൾ പ്രത്യേകമായി പാകം ചെയ്യൽ തുടങ്ങിയവയെല്ലാം — പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ് (മൗദൂഅ്, മുഫ്തറാ).
ഇമാം ഇബ്നുൽ ഖയ്യിമും ഇതേ കാര്യം തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ആശൂറാഅ് ദിനത്തിലെ സുറുമ എഴുതൽ, എണ്ണ തേക്കൽ, സുഗന്ധം പൂശൽ എന്നിവയെക്കുറിച്ചുള്ള ഹദീസുകളെല്ലാം തന്നെ വ്യാജവാദികൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്." ഈ ദിവസം പ്രത്യേകമായി സുറുമ എഴുതുന്നതിനെക്കുറിച്ചുള്ള ചർച്ചയും ഇപ്രകാരം തന്നെയാണ്.
എന്നാൽ മുൻപ് കഴിഞ്ഞുപോയ വിവരണങ്ങൾ സൂചിപ്പിക്കുന്നത് പോലെ, കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള ഹദീസിന് വ്യക്തമായ അടിസ്ഥാനമുണ്ട് (അസ്വ്ലുൻ ലഹാ). ഹാഫിളുൽ ഇസ്‌ലാം സൈനുൽ ഇറാഖി തന്റെ 'അമാലി' എന്ന ഗ്രന്ഥത്തിൽ ഇമാം ബൈഹഖിയുടെ പരമ്പരയിലൂടെ നബി (സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: "ആരെങ്കിലും ആശൂറാഅ് ദിനത്തിൽ തന്റെ കുടുംബത്തിനും ആശ്രിതർക്കും വിശാലത ചെയ്താൽ, വർഷം മുഴുവൻ അല്ലാഹു അവന് വിശാലത നൽകും." ഇതിന് ശേഷം അദ്ദേഹം (ഇമാം ഇറാഖി) രേഖപ്പെടുത്തുന്നു.
ഇതിന് ശേഷം അദ്ദേഹം (ഇമാം ഇറാഖി) രേഖപ്പെടുത്തുന്നു: "ഈ ഹദീസിന്റെ നിവേദന പരമ്പരയിൽ ചെറിയൊരു ബലഹീനതയുണ്ടെങ്കിലും, ഇമാം ഇബ്നു ഹിബ്ബാന്റെ വീക്ഷണമനുസരിച്ച് ഇത് ഹസനായ (സ്വീകാര്യമായ) ഹദീസാണ്." ഇതിന് ഹാഫിള് അബുൽ ഫള്ല് മുഹമ്മദ് ബിൻ നാസ്വിർ സ്വഹീഹാക്കിയിട്ടുള്ള മറ്റൊരു പരമ്പര കൂടിയുണ്ട്; എന്നാൽ അതിൽ ചില അന്യമായ (മുൻകർ) കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട്.
ഇമാം ബൈഹഖിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്, കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ചുള്ള ഈ ഹദീസ് ഇബ്നു ഹിബ്ബാൻ അല്ലാത്തവരുടെ വീക്ഷണപ്രകാരവും 'ഹസൻ' ആണെന്നാണ്. കാരണം, അദ്ദേഹം ഒരു സംഘം സ്വഹാബികളിൽ നിന്ന് മർഫൂആയ (പ്രവാചകരിലേക്ക് ചേർക്കപ്പെട്ട) പരമ്പരയിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് അദ്ദേഹം പറഞ്ഞു: "ഈ നിവേദന പരമ്പരകൾ ദുർബലമാണെങ്കിൽ പോലും, അവ പരസ്പരം ചേരുമ്പോൾ അതിന് ഒരു ശക്തി കൈവരുന്നുണ്ട്."
അതിനാൽ, നബി (സ)-യിൽ നിന്ന് ഈ കുടുംബത്തിന് വിശാലത ചെയ്യുന്നതിനെക്കുറിച്ച് യാതൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലെന്ന ഇബ്നു തൈമിയ്യയുടെ നിഷേധം ഒരു മിഥ്യാധാരണയാണ് (വഹം). നീ അറിഞ്ഞതുപോലെ തന്നെ, ഇതിനെക്കുറിച്ച് ഇമാം അഹ്മദ് ഹൻബൽ "ഇത് സ്വഹീഹായ ഹദീസല്ല" എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം 'അതിന്റെ സ്വന്തം പരമ്പര മാത്രം നോക്കുമ്പോൾ (ലി ദാതിഹി) സ്വഹീഹല്ല' എന്നാണ്; അല്ലാതെ അത് 'ഹസൻ ലി ഗൈരിഹി' (മറ്റ് പരമ്പരകളുടെ ബലത്താൽ സ്വീകാര്യമായത്) ആകുന്നത് അത് തടയുന്ന ഇല്ല. ഹദീസ് ശാസ്ത്രത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ, ഇത്തരം ഹദീസുകൾ തെളിവായി സ്വീകരിക്കാവുന്നതുമാണ്.
ആശൂറാഅ് ദിനത്തിൽ നടന്ന സംഭവങ്ങൾ
ഇമാം സയ്യിദ് ബക്രി 'ഇആനത്തുത്ത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: ആശൂറാഅ് ദിനത്തിൽ ദരിദ്രനായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അന്ന് അവരും കുട്ടികളും നോമ്പുകാരായാണ് പ്രഭാതത്തിലേക്ക് പ്രവേശിച്ചത്, എന്നാൽ നോമ്പ് തുറക്കാൻ അവരുടെ പക്കൽ യാതൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ നോമ്പ് തുറക്കാൻ എന്തെങ്കിലും ലഭിക്കുമോ എന്നന്വേഷിച്ച് അദ്ദേഹം പുറപ്പെട്ടു. അങ്ങനെ അദ്ദേഹം നാണയവിനിമയം നടത്തുന്നവരുടെ കമ്പോളത്തിൽ എത്തിച്ചേർന്നു. അവിടെ സ്വർണ്ണവും വെള്ളിയും കുന്നുകൂട്ടി വെച്ചിരിക്കുന്ന തന്റെ കടയിൽ ഇരിക്കുന്ന ഒരു മുസ്ലിമായ മനുഷ്യനെ അദ്ദേഹം കണ്ടു.
ദരിദ്രൻ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്ന് സലാം പറഞ്ഞിട്ട് ഇപ്രകാരം ആവശ്യപ്പെട്ടു: "എന്റെ യജമാനനേ, ഞാൻ ഒരു പാവപ്പെട്ട മനുഷ്യനാണ്. എന്റെ കുടുംബത്തിന് നോമ്പ് തുറക്കാൻ എന്തെങ്കിലും വാങ്ങുന്നതിനായി എനിക്ക് ഒരു ദിർഹം കടമായി തരുമോ? ഈ ദിവസത്തിൽ ഞാൻ താങ്കൾക്കായി പ്രാർത്ഥിക്കാം."
എന്നാൽ ആ മുസ്ലിം മുഖം തിരിക്കുകയും അദ്ദേഹത്തിന് ഒന്നും നൽകാതിരിക്കുകയും ചെയ്തു. മനസ്സുതകർന്ന്, കവിളിലൂടെ കണ്ണീരൊഴുക്കിക്കൊണ്ട് ആ പാവപ്പെട്ട മനുഷ്യൻ മടങ്ങി.
ഇതുകണ്ട അദ്ദേഹത്തിന്റെ അയൽക്കാരനായ ഒരു ജൂതൻ—അദ്ദേഹം ഒരു നാണയ വ്യാപാരിയായിരുന്നു—ആ ദരിദ്രന്റെ അടുത്തേക്ക് വന്ന് ചോദിച്ചു: "താങ്കൾ എന്റെ അയൽക്കാരനായ ഇന്ന ആളോട് സംസാരിക്കുന്നത് ഞാൻ കണ്ടു. എന്താണ് വിഷയം?"
ദരിദ്രൻ പറഞ്ഞു: "എന്റെ കുടുംബത്തിന് നോമ്പ് തുറക്കാൻ ഒരു ദിർഹം ചോദിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തെ സമീപിച്ചതാണ്. എന്നാൽ അദ്ദേഹം എന്നെ നിരാശനാക്കി മടക്കി അയച്ചു. ഈ ദിവസത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാമെന്നും ഞാൻ പറഞ്ഞിരുന്നു."
അപ്പോൾ ജൂതൻ ചോദിച്ചു: "എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത?"
ദരിദ്രൻ പറഞ്ഞു: "ഇത് ആശൂറാഅ് ദിവസമാണ്." തുടർന്ന് ആ ദിവസത്തിന്റെ ചില പുണ്യങ്ങളെക്കുറിച്ച് അദ്ദേഹം ജൂതന് വിവരിച്ചുകൊടുത്തു.
ഇത് കേട്ടപ്പോൾ ആ ജൂതൻ അദ്ദേഹത്തിന് പത്ത് ദിർഹം വെച്ചുനീട്ടിക്കൊണ്ട് പറഞ്ഞു: "ഇത് വാങ്ങിക്കൊള്ളുക, ഈ ദിവസത്തോടുള്ള ആദരവായി ഇത് താങ്കളുടെ കുടുംബത്തിനായി ചിലവഴിക്കുക." അങ്ങനെ ആ പാവപ്പെട്ട മനുഷ്യൻ അതീവ സന്തോഷത്തോടെ മടങ്ങുകയും തന്റെ കുടുംബത്തിനായി ഉദാരമായി ചിലവഴിക്കുകയും ചെയ്തു.
രാത്രിയായപ്പോൾ, (ആ ദരിദ്രനെ മടക്കിയയച്ച) മുസ്ലിമായ നാണയ വ്യാപാരി ഒരു സ്വപ്നം കണ്ടു—പരലോകം വന്നെത്തിയിരിക്കുന്നു. കടുത്ത ദാഹവും പ്രയാസവും കാരണം അദ്ദേഹം വലഞ്ഞു. അപ്പോൾ അദ്ദേഹം ചുറ്റും നോക്കിയപ്പോൾ ഇതാ വെളുത്ത മുത്തുകൾ കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരം! അതിന്റെ വാതിലുകൾ ചുവന്ന മാണിക്യക്കല്ലുകൾ (യാഖൂത്) കൊണ്ടുള്ളതായിരുന്നു. അദ്ദേഹം തലയുയർത്തി വിളിച്ചു പറഞ്ഞു: "ഓ കൊട്ടാരവാസികളേ, എനിക്ക് കുടിക്കാൻ ഒരു തൊണ്ട വെള്ളം തരുമോ?"
അപ്പോൾ ഒരു അശരീരി മുഴങ്ങി: "ഈ കൊട്ടാരം ഇന്നലെ വരെ നിന്റേതായിരുന്നു. എന്നാൽ മനംനൊന്ത് വന്ന ആ പാവപ്പെട്ടവനെ നീ നിരാശനാക്കി മടക്കി അയച്ചപ്പോൾ, ഇതിൽ നിന്നും നിന്റെ പേര് മായ്ക്കപ്പെടുകയും, ആ ദരിദ്രനെ ആശ്വസിപ്പിച്ച് പത്ത് ദിർഹം നൽകിയ നിന്റെ അയൽക്കാരനായ ജൂതന്റെ പേര് ഇവിടെ എഴുതപ്പെടുകയും ചെയ്തു."
ഇത് കേട്ട് ആ നാണയ വ്യാപാരി അതീവ ഭയത്തോടെയും ഞെട്ടലോടെയും ഉണർന്നു. സ്വന്തം നാശത്തെയും കഷ്ടപ്പാടിനെയും ഓർത്ത് വിലപിച്ചുകൊണ്ട് അദ്ദേഹം നേരം പുലർന്നയുടൻ തന്റെ അയൽക്കാരനായ ജൂതന്റെ അടുക്കലേക്ക് ഓടിച്ചെന്നു. എന്നിട്ട് പറഞ്ഞു: "താങ്കൾ എന്റെ അയൽക്കാരനാണ്, താങ്കളോട് എനിക്ക് അയൽപക്ക ബന്ധത്തിന്റെ അവകാശമുണ്ട്. എനിക്ക് താങ്കളിൽ നിന്ന് ഒരു ആവശ്യവുമുണ്ട്."
ജൂതൻ ചോദിച്ചു: "എന്താണത്?"
അദ്ദേഹം പറഞ്ഞു: "ഇന്നലെ താങ്കൾ ആ പാവപ്പെട്ടവന് നൽകിയ പത്ത് ദിർഹമിന്റെ പുണ്യം (പ്രതിഫലം) നൂറ് ദിർഹം നൽകാം, എനിക്ക് വിൽക്കാമോ?"
അപ്പോൾ ജൂതൻ പറഞ്ഞു: "അല്ലാഹുവാണെ, നൂറായിരം (ഒരു ലക്ഷം) ദീനാർ നൽകിയാൽ പോലും ഞാൻ ഇത് വിൽക്കുകയില്ല! ഇന്നലെ രാത്രി സ്വപ്നത്തിൽ നീ കണ്ട ആ കൊട്ടാരത്തിന്റെ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കാൻ നീ ആവശ്യപ്പെട്ടാൽ പോലും നിന്നെ ഞാൻ അതിനനുവദിക്കില്ല."
അപ്പോൾ ആ മുസ്ലിം അത്ഭുതത്തോടെ ചോദിച്ചു: "ഈ ഒളിച്ചുവെക്കപ്പെട്ട രഹസ്യം ആരാണ് താങ്കൾക്ക് വെളിപ്പെടുത്തിത്തന്നത്?"
ജൂതൻ പറഞ്ഞു: "ഒരു കാര്യം ഉണ്ടാകാൻ 'ഉണ്ടാകൂ' എന്ന് കൽപിച്ചാൽ അത് ഉണ്ടാക്കുന്നവൻ (അല്ലാഹു) തന്നെയാണ് ഇത് എനിക്ക് വെളിപ്പെടുത്തിത്തന്നത്. ഞാനിതാ സാക്ഷ്യം വഹിക്കുന്നു: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല. മുഹമ്മദ് നബി ﷺ അവന്റെ ദാസനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."
(എന്റെ സഹോദരന്മാരേ!) അദ്ദേഹം ഒരു ജൂതനായിരുന്നു, എന്നിട്ടും ആശൂറാഅ് ദിനത്തോട് അദ്ദേഹം നല്ല നിലയിൽ വർത്തിച്ചു. ആ ദിവസത്തിന്റെ യഥാർത്ഥ മഹത്വം പൂർണ്ണമായി അറിയാതിരുന്നിട്ട് കൂടി അല്ലാഹു അദ്ദേഹത്തിന് ഇത്ര വലിയ പ്രതിഫലം നൽകുകയും ഇസ്‌ലാമിലേക്ക് വഴിനടത്തി അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ, ഈ ദിവസത്തിന്റെ പുണ്യവും പ്രതിഫലവും കൃത്യമായി അറിഞ്ഞിട്ടും അതിലെ സൽക്കർമ്മങ്ങളെ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും?!
ഇമാം ഇസ്മാഈൽ ഹഖ്ഖി തന്റെ 'റൂഹുൽ ബയാൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഒരിക്കൽ സത്യനിഷേധികളുടെ (കാഫിറുകളുടെ) തടവിൽ നിന്നും ഒരു തടവുകാരൻ ആശൂറാഅ് ദിവസം രക്ഷപ്പെടുകയുണ്ടായി. ശത്രുക്കൾ അദ്ദേഹത്തെ പിടികൂടാനായി കുതിരപ്പുറത്ത് പിന്തുടർന്നു. തന്റെ തൊട്ടുപിന്നിൽ കുതിരപ്പടയാളികളെ കാണുകയും താൻ വീണ്ടും പിടിക്കപ്പെടുമെന്ന് ഉറപ്പാവുകയും ചെയ്തപ്പോൾ അദ്ദേഹം ആകാശത്തേക്ക് തലയുയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഈ അനുഗൃഹീത ദിനത്തിന്റെ (ആശൂറാഅ്) ബറകത് മുൻനിർത്തി അവരിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു."
അപ്പോൾ അല്ലാഹു ആ ശത്രുക്കളുടെയെല്ലാം കാഴ്ച മറച്ചുകളയുകയും ആ തടവുകാരൻ അവരിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. അന്ന് അദ്ദേഹം നോമ്പുകാരനായിരുന്നു. എന്നാൽ അന്ന് നോമ്പ് തുറക്കാനോ അത്താഴം കഴിക്കാനോ അദ്ദേഹത്തിന് യാതൊന്നും ലഭിച്ചില്ല. അങ്ങനെ അദ്ദേഹം ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ അദ്ദേഹത്തിന് (അദൃശ്യമായി) ഭക്ഷണവും പാനീയവും നൽകപ്പെട്ടു. അതിനുശേഷം ഇരുപത് വർഷക്കാലം അദ്ദേഹം ജീവിച്ചിരുന്നെങ്കിലും പിന്നീട് ഒരിക്കൽ പോലും അദ്ദേഹത്തിന് ഭക്ഷണത്തോടോ പാനീയത്തോടോ യാതൊരു ആവശ്യവും (വിശപ്പോ ദാഹമോ) ഉണ്ടായിരുന്നില്ല!
നബി ﷺ അരുളിയിരിക്കുന്നു: "നിങ്ങൾ ഈ ദിവസത്തിന്റെ (ആശൂറാഅ്) പുണ്യം തേടുക. കാരണം അല്ലാഹു തിരഞ്ഞെടുത്ത അനുഗൃഹീത ദിനങ്ങളിൽ ഒന്നാണത്. അന്ന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അല്ലാഹുവിന്റെ മലക്കുകൾ, പ്രവാചകന്മാർ, രക്തസാക്ഷികൾ (ശുഹദാക്കൾ), സ്വാലിഹീങ്ങൾ എന്നിവരുടെയെല്ലാം ആരാധനകളിൽ നിന്നുള്ള ഒരു വിഹിതം അല്ലാഹു അവന് നൽകുന്നതാണ്."
ഇമാം സൈനുദ്ദീൻ മഖ്ദൂം തന്റെ 'ഇർഷാദുൽ ഇബാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇമാം യാഫിഈ (റ), നാശിരി (റ) എന്നിവർ തങ്ങളുടെ വിശദീകരണങ്ങളിൽ ആശൂറാഅ് ദിനത്തെക്കുറിച്ച് വന്ന അത്ഭുതകരമായ കാര്യങ്ങളിൽ ഒന്നായി ഇപ്രകാരം ഉദ്ധരിക്കുന്നു: "കാട്ടു മൃഗങ്ങളും ഇഴജന്തുക്കളും വരെ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു."
ഫത്ഹ് ബിൻ ശഖ്റഫ് (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നു: "ഞാൻ ദിവസവും ഉറുമ്പുകൾക്ക് റൊട്ടിപ്പൊടികൾ ഇട്ടുകൊടുക്കാറുണ്ടായിരുന്നു. എന്നാൽ ആശൂറാഅ് ദിവസമായപ്പോൾ അവ ആ ഭക്ഷണം കഴിച്ചതേയില്ല (അവയും നോമ്പിലായിരുന്നു)."
അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന് അബൂമൂസൽ മദീനി (റ) ഉദ്ധരിക്കുന്നു: "ആരെങ്കിലും ആശൂറാഅ് ദിവസം നോമ്പനുഷ്ഠിച്ചാൽ അവൻ ഒരു വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചതുപോലെയാണ്. അന്ന് ആരെങ്കിലും ധർമ്മം (സദഖ) ചെയ്താൽ അവൻ ഒരു വർഷം മുഴുവൻ ധർമ്മം ചെയ്തതുപോലെയാണ്."
അബൂസഈദ് (റ) വിൽ നിന്ന് ത്വബ്റാനിയും ബൈഹഖിയും ഉദ്ധരിക്കുന്നു: "ആശൂറാഅ് ദിവസം (ആരെങ്കിലും തന്റെ കുടുംബത്തിന് വിശാലത നൽകിയാൽ), അല്ലാഹു അവന്റെ ആ വർഷം മുഴുവൻ വിശാലതയുള്ളതാക്കി മാറ്റും." സുഫ്യാൻ ബിൻ ഉയൈന (റ) പ്രസ്താവിച്ചു: "ഞങ്ങൾ ഈ ഹദീസിലെ കൽപന അമ്പതോ അറുപതോ വർഷം പരീക്ഷിച്ചു നോക്കി, അപ്പോഴെല്ലാം അതുപോലെ തന്നെയാണ് (വർഷം മുഴുവൻ സാമ്പത്തിക വിശാലതയോടെ) ഞങ്ങൾ കണ്ടെത്തിയത്."
'ഇർഷാദുൽ ഇബാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുൻകാല പണ്ഡിതന്മാരിൽ പെട്ട ഒരാളെ മരണശേഷം സ്വപ്നത്തിൽ കാണുകയുണ്ടായി. അദ്ദേഹത്തോട് പരലോകത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: "ആശൂറാഅ് ദിവസത്തെ നോമ്പുകാരനായതിന്റെ ബറകത് കൊണ്ട് അല്ലാഹു എന്റെ അറുപത് വർഷത്തെ പാപങ്ങൾ എനിക്ക് പൊറുത്തുതന്നു."
ഇമാം യാഫിഈ (റ) ഉദ്ധരിക്കുന്നു: റയ്യ് നഗരത്തിൽ സമ്പന്നനായ ഒരു ഖാളി (ന്യായാധിപൻ) ഉണ്ടായിരുന്നു. ഒരു ആശൂറാഅ് ദിവസം ദരിദ്രനായ ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: "അല്ലാഹു ഖാളിയെ പ്രതാപവാനാക്കട്ടെ, ഞാൻ കുടുംബമുള്ള ഒരു പാവപ്പെട്ട മനുഷ്യനാണ്. ഈ ദിവസത്തിന്റെ പവിത്രത മുൻനിർത്തി എനിക്ക് പത്ത് മന്ന് (ഒരു അളവ്) റൊട്ടിയും, അഞ്ച് മന്ന് ഇറച്ചിയും, രണ്ട് ദിർഹമും നൽകി എന്നെ സഹായിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു."
അപ്പോൾ ഖാളി അദ്ദേഹത്തിന് ളുഹർ (ഉച്ച) സമയത്ത് വരാൻ വാഗ്ദാനം നൽകി. പാവപ്പെട്ടവൻ ഉച്ചയ്ക്ക് വന്നപ്പോൾ അസർ (വൈകുന്നേരം) സമയത്ത് വരാൻ പറഞ്ഞു. എന്നാൽ അസർ സമയത്ത് ചെന്നപ്പോഴും ഖാളി അദ്ദേഹത്തിന് യാതൊന്നും നൽകാതെ ഒതുക്കിവിട്ടു.
മനംനൊന്ത് വിഷമത്തോടെ മടങ്ങിയ ആ ദരിദ്രൻ തന്റെ വീട്ടുവാതിൽക്കൽ ഇരിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ അരികിലൂടെ നടന്നുപോയി. പാവപ്പെട്ടവൻ അദ്ദേഹത്തോട് പറഞ്ഞു: "ഈ ദിവസത്തിന്റെ അവകാശം മുൻനിർത്തി എനിക്ക് എന്തെങ്കിലും തന്ന് സഹായിക്കാമോ?"
അപ്പോൾ ആ ക്രിസ്ത്യാനി ചോദിച്ചു: "എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത?"
ദരിദ്രൻ ആ ദിവസത്തിന്റെ മഹത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു.
ഇത് കേട്ടപ്പോൾ ക്രിസ്ത്യാനി പറഞ്ഞു: "തീർച്ചയായും വളരെ വലിയൊരു പവിത്രതയെ മുൻനിർത്തിയാണ് താങ്കൾ എന്നോട് സത്യം ചെയ്ത് ചോദിച്ചിരിക്കുന്നത്. താങ്കളുടെ ആവശ്യം എന്താണെന്ന് പറയൂ." അങ്ങനെ ദരിദ്രൻ തനിക്ക് ആവശ്യമുള്ള റൊട്ടിയെക്കുറിച്ചും ഇറച്ചിയെക്കുറിച്ചും ദിർഹമിനെക്കുറിച്ചും പറഞ്ഞു. ഉടൻ തന്നെ ആ ക്രിസ്ത്യാനി അദ്ദേഹത്തിന് പത്ത് അഖ്ഫീസ (വലിയൊരു അളവ്) ഗോതമ്പും, നൂറ് മന്ന് ഇറച്ചിയും, ഇരുപത് ദിർഹമും എടുത്തു നൽകി.
കൂടാതെ ആ ക്രിസ്ത്യാനി പറഞ്ഞു: "ഈ ദിവസത്തോടുള്ള ആദരവായി ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ മാസവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഇത് നൽകുന്നതാണ്." അങ്ങനെ ആ ദരിദ്രൻ സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് മടങ്ങി.
രാത്രിയായപ്പോൾ ഖാളി ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ അദ്ദേഹം ഒരു അശരീരി കേട്ടു: "തലയുയർത്തി നോക്കൂ." അദ്ദേഹം തലയുയർത്തി നോക്കിയപ്പോൾ ഇതാ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കട്ടകൾ കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരം! കൂടാതെ പുറത്തുനിന്ന് നോക്കിയാൽ അകത്തുള്ളത് കാണാൻ കഴിയുന്ന തരത്തിലുള്ള ചുവന്ന മാണിക്യക്കല്ല് (യാഖൂത്) കൊണ്ടുള്ള മറ്റൊരു കൊട്ടാരവും അദ്ദേഹം കണ്ടു. അപ്പോൾ ഖാളി ചോദിച്ചു: "എന്റെ രക്ഷിതാവേ, ആരുടേതാണ് ഈ രണ്ട് കൊട്ടാരങ്ങൾ?" അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: "ആ ദരിദ്രന്റെ ആവശ്യം നീ നിറവേറ്റി കൊടുത്തിരുന്നെങ്കിൽ ഇത് രണ്ടും നിന്റേതാകുമായിരുന്നു. എന്നാൽ നീ അവനെ നിരാശനാക്കി മടക്കിയപ്പോൾ, ഇത് ഇന്ന ആളായ ആ ക്രിസ്ത്യാനിക്ക് സ്വന്തമായി മാറി."
ഇത് കേട്ട് അതീവ ഭയത്തോടും വിലപിച്ചുകൊണ്ടും ഖാളി ഞെട്ടിയുണർന്നു. നേരം പുലർന്നപ്പോൾ അദ്ദേഹം ആ ക്രിസ്ത്യാനിയുടെ അടുക്കലേക്ക് ചെന്നു. ഖാളി ചോദിച്ചു: "ഇന്നലെ നീ ചെയ്ത ആ പുണ്യകർമ്മം എന്താണ്?" ക്രിസ്ത്യാനി ചോദിച്ചു: "അത് എങ്ങനെയറിഞ്ഞു?" ഖാളി താൻ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു: "ആ ദരിദ്രന് നീ ചെയ്ത ആ നല്ല കാര്യത്തിന്റെ പ്രതിഫലം ലക്ഷം ദിർഹമിന് എനിക്ക് വിൽക്കാമോ?"
അപ്പോൾ ആ ക്രിസ്ത്യാനി പറഞ്ഞു: "ഓ ഖാളി, ഭൂമി മുഴുവൻ സ്വർണ്ണം നിറച്ചു തന്നാൽ പോലും ഞാനിത് വിൽക്കുകയില്ല! ആ രണ്ട് കൊട്ടാരങ്ങളുടെ കാര്യത്തിൽ താങ്കൾ എന്നോട് പിശുക്ക് കാണിക്കുകയാണോ?" ഖാളി ചോദിച്ചു: "താങ്കൾ ഒരു മുസ്ലിമല്ലല്ലോ?" ഉടൻ തന്നെ ആ ക്രിസ്ത്യാനി തന്റെ അരയിൽ കെട്ടിയിരുന്ന കുരിശുമാല (സിന്നാർ) പൊട്ടിച്ചെറിഞ്ഞു കൊണ്ട് പ്രഖ്യാപിച്ചു: "ഞാനിതാ സാക്ഷ്യം വഹിക്കുന്നു; അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകനാണ്, ഈ ദീൻ തന്നെയാണ് സത്യം."
ഇർഷാദുൽ ഇബാദിൽ പറയുന്നു : ഈജിപ്തിൽ (മിസ്വർ) ഈത്തപ്പഴം കച്ചവടം നടത്തിയിരുന്ന അതിസമ്പന്നനായ 'അതിയ്യ ബിൻ ഖലഫ്' എന്ന് പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ദരിദ്രനായി മാറി. തന്റെ ഔറത്ത് (ശരീരം) മറയ്ക്കാനുള്ള ഒരു വസ്ത്രമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ പക്കൽ ബാക്കിയുണ്ടായിരുന്നില്ല.
അങ്ങനെ ഒരു ആശൂറാഅ് ദിവസം അദ്ദേഹം 'ജാമിഅ് അംറ് ബിൻ ആസ്വ്' മസ്ജിദിൽ എത്തി സുബഹി നമസ്കാരം നിർവ്വഹിച്ചു. ആ പള്ളിയുടെ ഒരു പതിവ് എന്തെന്നാൽ, പ്രാർത്ഥനയ്ക്ക് വേണ്ടിയല്ലാതെ സ്ത്രീകൾ അവിടെ പ്രവേശിക്കാറില്ലായിരുന്നു (ആശൂറാഅ് ദിവസം മാത്രമാണ് അവർ വരാറുള്ളത്). അങ്ങനെ അദ്ദേഹം ജനക്കൂട്ടത്തോടൊപ്പം നിന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. ആ സമയത്ത് സ്ത്രീകളുടെ കൂട്ടത്തിൽ നിന്നും മാറി നിൽക്കുകയായിരുന്ന അദ്ദേഹത്തിന്റെ അരികിലേക്ക് കുട്ടികളുമായി ഒരു സ്ത്രീ കടന്നുവന്നു.
ആ സ്ത്രീ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: "എന്റെ യജമാനനേ, അല്ലാഹുവിനെ മുൻനിർത്തി ഞാൻ താങ്കളോട് ചോദിക്കുകയാണ്; ഈ കുട്ടികൾക്ക് ആഹാരം നൽകാൻ സഹായിക്കുന്ന എന്തെങ്കിലും തന്ന് എന്റെ പ്രയാസം അങ്ങ് മാറ്റണം. ഇവരുടെ പിതാവ് മരണപ്പെട്ടു, അദ്ദേഹം ഇവർക്കായി യാതൊന്നും ബാക്കിവെച്ചിട്ടില്ല. ഞാൻ മാന്യ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയാണ്. സഹായത്തിനായി സമീപിക്കാൻ എനിക്ക് മറ്റാരെയും അറിയില്ല. യാതൊരു നിവൃത്തിയുമില്ലാത്ത കടുത്ത ദീനത മാത്രമാണ് ഈ ദിവസത്തിൽ എന്നെ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാൻ പ്രേരിപ്പിച്ചത്, അല്ലാതെ ഇങ്ങനെ ചോദിച്ചു നടക്കൽ എന്റെ പതിവല്ല."
അപ്പോൾ ആ മനുഷ്യൻ (അതിയ്യ) മനസ്സിൽ വിചാരിച്ചു: "എന്റെ പക്കൽ ഈ ഒരു വസ്ത്രമല്ലാതെ മറ്റൊന്നുമില്ല. ഞാൻ ഇത് അഴിച്ചു നൽകിയാൽ എന്റെ ഔറത്ത് (ശരീരം) വെളിപ്പെടും. എന്നാൽ ഇവരെ ഞാൻ വെറുംകൈയോടെ മടക്കി അയച്ചാൽ റസൂലുള്ളാഹി ﷺ യുടെ മുൻപിൽ എനിക്ക് എന്താണ് വലിപ്പമുള്ള ഒരു മറുപടി പറയാനുണ്ടാവുക?" അങ്ങനെ അദ്ദേഹം ആ സ്ത്രീയോട് പറഞ്ഞു: "താങ്കൾ എന്റെ കൂടെ വരിക, ഞാൻ എന്തെങ്കിലും തരാം."
അവൾ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നു. അവളെ വീട്ടുവാതിൽക്കൽ നിർത്തിയ ശേഷം അദ്ദേഹം അകത്തു പ്രവേശിച്ചു. തുടർന്ന് തന്റെ ശരീരത്തിലുണ്ടായിരുന്ന വസ്ത്രം അഴിച്ചുവെച്ച്, അവിടെയുണ്ടായിരുന്ന പഴയൊരു തുണി അരയിൽ ചുറ്റിയ ശേഷം, വാതിലിന്റെ വിടവിലൂടെ ആ വസ്ത്രം ആ സ്ത്രീക്ക് നൽകി. വസ്ത്രം വാങ്ങിയപ്പോൾ അവൾ പ്രാർത്ഥിച്ചു: "അല്ലാഹു താങ്കളെ സ്വർഗ്ഗത്തിലെ പട്ടുടുപ്പുകൾ ധരിപ്പിക്കട്ടെ! താങ്കളുടെ ബാക്കി ജീവിതകാലത്ത് മറ്റൊരാളിലേക്കും കൈനീട്ടേണ്ടി വരാത്തവിധം അല്ലാഹു താങ്കളെ മാറ്റട്ടെ." അവളുടെ പ്രാർത്ഥനയിൽ അതീവ സന്തുഷ്ടനായ അദ്ദേഹം വാതിലടച്ചു. രാത്രിയാകും വരെ അല്ലാഹുവെ സ്മരിച്ചുകൊണ്ട് അദ്ദേഹം വീട്ടിലിരുന്നു.
രാത്രിയായപ്പോൾ അദ്ദേഹം ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ അദ്ദേഹം സ്വർഗ്ഗീയ സുന്ദരിയായ ഒരു ഹൂറിയെ കണ്ടു. അതുപോലൊരു സൗന്ദര്യം ഒരു മനുഷ്യനും കണ്ടിട്ടുണ്ടാകില്ല. അവളുടെ കയ്യിൽ ആകാശഭൂമികൾക്കിടയിൽ സുഗന്ധം പരത്തുന്ന ഒരു ആപ്പിൾ ഉണ്ടായിരുന്നു. അവൾ ആ ആപ്പിൾ അദ്ദേഹത്തിന് നൽകുകയും അദ്ദേഹം അത് മുറിക്കുകയും ചെയ്തു. അതിൽ നിന്നും ദുനിയാവും അതിലുള്ളവയും നൽകിയാൽ പോലും വിലമതിക്കാനാവാത്ത അത്രയും മനോഹരമായ ഒരു സ്വർഗ്ഗീയ വസ്ത്രം പുറത്തുവന്നു. അവൾ ആ വസ്ത്രം അദ്ദേഹത്തെ ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ മടിയിൽ വന്നിരിക്കുകയും ചെയ്തു.
അദ്ദേഹം അവളോട് ചോദിച്ചു: "നീ ആരാണ്?" അവൾ പറഞ്ഞു: "ഞാൻ സ്വർഗ്ഗത്തിൽ താങ്കളുടെ ഭാര്യയാകേണ്ട 'ആശൂറാഅ്' ആണ്." അദ്ദേഹം ചോദിച്ചു: "ഏത് സൽക്കർമ്മം കൊണ്ടാണ് എനിക്കിത് ലഭിച്ചത്?" അവൾ മറുപടി നൽകി: "ഇന്നലെ താങ്കൾ സഹായിച്ച ആ പാവപ്പെട്ട വിധവയുടെയും അനാഥക്കുട്ടികളുടെയും പ്രാർത്ഥന കാരണത്താൽ!"
അല്ലാഹുവിന് മാത്രം അറിയാവുന്ന അത്രയും വലിയ സന്തോഷത്തോടെ അദ്ദേഹം ഞെട്ടിയുണർന്നു. അപ്പോഴേക്കും ആ കൊട്ടാരമാകെ സ്വർഗ്ഗീയ സുഗന്ധത്താൽ സുഗന്ധപൂരിതമായിരുന്നു. അദ്ദേഹം വുദു ചെയ്യുകയും അല്ലാഹുവിന് നന്ദിസൂചകമായി രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. അതിനുശേഷം ആകാശത്തേക്ക് കൈകളുയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "എന്റെ രക്ഷിതാവേ, എന്റെ ഈ സ്വപ്നം സത്യമാണെങ്കിൽ, സ്വർഗ്ഗത്തിൽ ഇവളാണ് എന്റെ ഭാര്യയെങ്കിൽ, എന്റെ ആത്മാവിനെ നീ ഇപ്പോൾ തന്നെ നിന്നിലേക്ക് പിടിച്ചെടുക്കേണമേ." അദ്ദേഹം ആ പ്രാർത്ഥന പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിനെ സമാധാനത്തിന്റെ ഭവനത്തിലേക്ക് (ദാറുസ്സലാമിലേക്ക്) വേഗത്തിൽ എത്തിച്ചു.
ആശൂറാഅ് ദിനത്തിലെ സംഭവങ്ങൾ
ഇമാം ഇബ്നു നാസ്വിറുദ്ദീൻ അദ്ദിമശ്ഖി അദ്ദേഹത്തിന്റെ 'അല്ലഫ്ദുൽ മുകർറം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അതിൽ പെട്ടതാണ്: ബനൂ ഇസ്രായീൽ വംശജർ അവരുടെ ശത്രുവായ ഫിർഔനിൽ നിന്നും ആശൂറാഅ് ദിവസമാണ് രക്ഷപ്പെട്ടത്. അത് തന്നെയാണ് 'യൗമുസ്സീനഹ്' (അലങ്കാര ദിവസം). ഇബ്നു അബ്ബാസ് (റ) അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് പറയുകയുണ്ടായി:
മൂസാ നബി പറഞ്ഞു: നിങ്ങളുടെ അപ്പോയിന്റ്മെന്റ് ദിവസം അലങ്കാര ദിവസമാകുന്നു.
അദ്ദേഹം പറഞ്ഞു: അത് ആശൂറാഅ് ദിവസമാണ്. (ഇബ്നു ഷാഹീൻ ഇത് ഉദ്ധരിച്ചിരിക്കുന്നു).
ഇമാം സയ്യിദ് ബക്രി 'ഇആനത്തുത്ത്വാലിബീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം; റസൂലുള്ളാഹി ﷺ അരുളിയിരിക്കുന്നു: "തീർച്ചയായും അല്ലാഹു ബനൂ ഇസ്രായീലുകാർക്ക് വർഷത്തിൽ ഒരു ദിവസം നോമ്പ് നിർബന്ധമാക്കിയിരുന്നു; അത് ആശൂറാഅ് ദിവസമാണ്. അതായത് മുഹറം മാസത്തിലെ പത്താമത്തെ ദിവസം. അതിനാൽ നിങ്ങൾ അന്ന് നോമ്പനുഷ്ഠിക്കുക. അന്ന് നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഉദാരമായി ചിലവഴിക്കുക. കാരണം, അന്ന് ആരെങ്കിലും തന്റെ സമ്പത്തിൽ നിന്നും തന്റെ കുടുംബത്തിനും വീട്ടുകാർക്കും വിശാലത നൽകിയാൽ, അല്ലാഹു അവന്റെ ആ വർഷം മുഴുവൻ വിശാലതയുള്ളതാക്കി മാറ്റും.
അതിനാൽ നിങ്ങൾ അന്ന് നോമ്പെടുക്കുക. തീർച്ചയായും അന്ന് തന്നെയാണ് അല്ലാഹു ആദം നബിയുടെ തൗബ സ്വീകരിച്ച ദിവസം, അങ്ങനെ അദ്ദേഹം അല്ലാഹുവിന്റെ ശുദ്ധനായ ദാസനായി (സ്വഫിയ്യ്) മാറി. ഇദ്രീസ് നബിയെ അല്ലാഹു ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തിയത് ഈ ദിവസമാണ്. നൂഹ് നബിയെ കപ്പലിൽ നിന്നും അല്ലാഹു പുറത്തെത്തിച്ചതും (രക്ഷപ്പെടുത്തിയതും), ഇബ്രാഹീം നബിയെ അഗ്നിബാധയിൽ നിന്നും അല്ലാഹു രക്ഷിച്ചതും ഈ ദിവസത്തിലാണ്. അല്ലാഹു മൂസാ നബിക്ക് തൗറാത് അവതരിപ്പിച്ചതും, യൂസുഫ് നബിയെ ജയിലിൽ നിന്ന് മോചിപ്പിച്ചതും ഈ ദിവസത്തിലാണ്. യഅ്ഖൂബ് നബിക്ക് അദ്ദേഹത്തിന്റെ കാഴ്ചശക്തി അല്ലാഹു തിരിച്ചുനൽകിയതും, അയ്യൂബ് നബിയുടെ രോഗം മാറ്റി പ്രയാസം നീക്കിയതും ഈ ദിവസത്തിലാണ്. യൂനുസ് നബിയെ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും അല്ലാഹു പുറത്തെത്തിച്ചതും, ബനൂ ഇസ്രായീലുകാർക്കായി കടൽ പിളർത്തിയതും ഈ ദിവസത്തിലാണ്. ദാവൂദ് നബിയുടെ പിഴവ് അല്ലാഹു പൊറുത്തുനൽകിയതും, സുലൈമാൻ നബിക്ക് അല്ലാഹു രാജ്യാധികാരം നൽകിയതും ഈ ദിവസത്തിലാണ്.
ഈ ദിവസത്തിൽ തന്നെയാണ് മുഹമ്മദ് നബി ﷺ യുടെ മുൻകാലവും പിൻകാലവുമായ പാപങ്ങൾ അല്ലാഹു പൊറുത്തുനൽകിയത്. അല്ലാഹു ഈ ദുനിയാവ് സൃഷ്ടിക്കാൻ തുടങ്ങിയ ആദ്യത്തെ ദിവസവും ഇത് തന്നെയാണ്. ആകാശത്തുനിന്ന് ഭൂമിയിലേക്ക് ആദ്യമായി മഴ പെയ്ത ദിവസവും, ഭൂമിയിലേക്ക് ആദ്യമായി അല്ലാഹുവിന്റെ കാരുണ്യം (റഹ്മത്ത്) ഇറങ്ങിയതും ആശൂറാഅ് ദിവസത്തിലാണ്."
ഇമാം ഖസ്ത്വല്ലാനി 'ഇർഷാദുസ്സാരി' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇമാം അഹ്മദ് (റ) അബൂഹുറൈറ (റ) വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം അധികരിപ്പിച്ചുദ്ധരിക്കുന്നു: "നൂഹ് നബിയുടെ കപ്പൽ ജൂദി പർവ്വതത്തിന് മുകളിൽ ഉറച്ചുനിന്ന ദിവസവും ഇത് തന്നെയാണ്. അതിന് നന്ദിസൂചകമായി നൂഹ് നബി അന്ന് നോമ്പനുഷ്ഠിക്കുകയുണ്ടായി."
ഇമാം ഹസൻ ബിൻ അദവിയ്യ് അൽ-ഹംസാവി 'അന്നുഫ്ഹാത്തുൻ നബവിയ്യഹ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
അദ്ദേഹത്തിന്റെ വചനം: "അന്ന് തന്നെയാണ് അല്ലാഹു അർശ്, കുർസിയ്യ്, ആകാശങ്ങൾ, ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, സ്വർഗ്ഗം എന്നിവയെല്ലാം സൃഷ്ടിച്ചത്..."
എന്നാൽ ഇതിനെ നമ്മുടെ ശൈഖ് രണ്ട് കാരണങ്ങളാൽ സംശയിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്; അതിൽ ഒന്നാമത്തേത്: ദിവസങ്ങൾ എന്ന പ്രതിഭാസം ഉണ്ടായത് തന്നെ അർശിന്റെ സൃഷ്ടിപ്പിന് ശേഷവും അതിനുശേഷമുള്ള ഘട്ടങ്ങളിലുമാണ് എന്നത് വ്യക്തമായ കാര്യമാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഇല്ലാതിരുന്ന, അർശ് മാത്രം സൃഷ്ടിക്കപ്പെട്ട ആ ഘട്ടത്തിൽ മറ്റ് സൃഷ്ടിപ്പുകൾ ദിവസങ്ങളുമായി ബന്ധപ്പെടുത്തി പറയാൻ തക്കവണ്ണം ദിവസങ്ങൾ അവിടെ രൂപപ്പെട്ടിരുന്നില്ല.
രണ്ടാമത്തെ കാരണം (അഭിപ്രായം): ഇത് ഖുർആൻ വാക്യങ്ങൾക്ക് (നസ്സ്) വിരുദ്ധമാണ്. കാരണം ആകാശങ്ങളും ഭൂമിയും ആറ് ദിവസങ്ങളിലായാണ് സൃഷ്ടിച്ചതെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
ഇതിന് മറുപടിയായി പറയപ്പെട്ടു: ഒന്നാമത്തെ ആക്ഷേപത്തിനുള്ള മറുപടി; അല്ലാഹു തആലാ പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ, മുഹറം മാസത്തിലെ ആദ്യ ദിവസമായി മാറേണ്ട സമയത്തെ നിർണ്ണയിച്ചിരുന്നു. അങ്ങനെ ആ നിശ്ചിത സമയക്രമത്തിലാണ് ആശൂറാഅ് ദിനത്തിൽ ഇവ സൃഷ്ടിക്കപ്പെട്ടത്.
രണ്ടാമത്തെ ആക്ഷേപത്തിനുള്ള മറുപടി: ഈ പറയപ്പെട്ട സൃഷ്ടിപ്പുകളുടെ 'തുടക്കം' ആശൂറാഅ് ദിവസത്തിലായിരുന്നു എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്, അവയുടെ പൂർത്തീകരണം മറ്റ് ദിവസങ്ങളിലേക്ക് നീണ്ടുപോയിട്ടുണ്ടെങ്കിലും. അതെ, നമ്മുടെ ശൈഖ് പറഞ്ഞതുപോലെ, ഈ മറുപടി വളരെ ദൂരെയുള്ള ഒന്നല്ല (അതായത് ഇത് സ്വീകാര്യമാണ്). കാരണം, പ്രസ്തുത സൃഷ്ടിപ്പുകളുടെ ആരംഭം എന്നത് ലോകത്തിന്റെ സൃഷ്ടിപ്പിന്റെ തുടക്കം തന്നെയാണ്. അങ്ങനെയെങ്കിൽ ഈ കാര്യങ്ങളെ പ്രത്യേകം എടുത്തുപറയാനുള്ള കാരണമെന്താണ്?
ഈ കാര്യങ്ങളെ പ്രത്യേകം എടുത്തുപറയാനുള്ള കാരണം, ഇവയൊക്കെയും ഈ പ്രപഞ്ചത്തിന്റെ ഉപരിലോകത്തിന്റെയും അധോലോകത്തിന്റെയും കേന്ദ്രങ്ങളാണ് എന്നത് കൊണ്ടാവാം. അല്ലാഹു തആലാ തന്റെ അർശിനെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്: "അവൻ മഹത്തായ അർശിന്റെ നാഥനാണ്" എന്ന് അവൻ അരുളിയിരിക്കുന്നു. അവന്റെ കുർസിയ്യിനെക്കുറിച്ച് പറഞ്ഞത്: "അവന്റെ കുർസിയ്യ് ആകാശഭൂമികളെക്കാൾ വിശാലമായിരിക്കുന്നു" എന്നാണ്. ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവന്റെ കൽപ്പനയ്ക്ക് വിധേയമായി സൃഷ്ടിക്കപ്പെട്ടവയാണെന്നും അവൻ അരുളിയിട്ടുണ്ടല്ലോ."
'അന്നുഫ്ഹാത്തുൻ നബവിയ്യഹ്' എന്ന ഗ്രന്ഥത്തിൽ നിന്ന് വീണ്ടും: അദ്ദേഹത്തിന്റെ വചനം: "ഈ ദിവസത്തിലാണ് ഈസാ നബി ജനിച്ചതും അദ്ദേഹം ആകാശത്തിലേക്ക് ഉയർത്തപ്പെട്ടതും."
ഇതിൽ അദ്ദേഹം ഇമാം അജ്ഹൂരി (റ) യെയാണ് പിൻപറ്റിയിരിക്കുന്നത്. എന്നാൽ, ഈസാ നബിയുടെ ജനനവും അദ്ദേഹത്തെ ആകാശത്തിലേക്ക് ഉയർത്തിയതും ഈ ദിവസത്തിലാണ് എന്ന് വ്യക്തമാക്കുന്ന യാതൊരുവിധ വ്യക്തമായ പ്രമാണങ്ങളും (നസ്സ്) ഞാൻ പരിശോധിച്ച തഫ്സീർ ഗ്രന്ഥങ്ങളിലോ സുന്നത്ത് ഗ്രന്ഥങ്ങളിലോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, നിവേദനങ്ങൾ ഉദ്ധരിക്കുന്ന കാര്യത്തിൽ ഇമാം അജ്ഹൂരി (റ) ഒരു വലിയ പ്രമാണം (ഹുജ്ജത്ത്) തന്നെയാണ്.
'അന്നുഫ്ഹാത്തുൻ നബവിയ്യഹ്' എന്ന ഗ്രന്ഥത്തിൽ വീണ്ടും പറയുന്നു: "ആകാശത്തുനിന്ന് ഭൂമിയിലേക്ക് ആദ്യമായി മഴ പെയ്തത് ആശൂറാഅ് ദിവസത്തിലായിരുന്നു."
(ഇതിനെ വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകർത്താവ് പറയുന്നു): ആദ്യത്തെ മഴ പെയ്തത് ആ ദിവസത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന യാതൊരുവിധ പ്രമാണങ്ങളും (നസ്സ്) ഞാൻ പരിശോധിച്ച രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിലും ഗ്രന്ഥകാരൻ (മുസ്വന്നിഫ്) ഇമാം അജ്ഹൂരി (റ) യെയാണ് പിൻപറ്റിയിരിക്കുന്നത്; നിവേദനങ്ങൾ ഉദ്ധരിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരു വലിയ പ്രമാണം (ഹുജ്ജത്ത്) തന്നെയാണ്.
ആശൂറാഅ് ദിനത്തിലെ പശ്ചാത്താപം (التوبة يوم عاشوراء)
ഇമാം നാസ്വിറുദ്ദീൻ അദ്ദിമശ്ഖി തന്റെ 'അല്ലഫ്ദുൽ മുകർറം' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: തീർച്ചയായും അല്ലാഹു ആ ദിനത്തിൽ (ആശൂറാഅ് നാളിൽ) ഒരു ജനവിഭാഗത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു, മറ്റൊരു ജനവിഭാഗത്തിന്റെ പശ്ചാത്താപം ഇനിയും അവൻ സ്വീകരിക്കുകയും ചെയ്യും. അലി ബിൻ അബീത്വാലിബ് (റ)-ന്റെയും മറ്റും ഹദീസുകളിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. നബി ﷺ തങ്ങൾ ഇപ്രകാരം അരുളിയിരിക്കുന്നു: "അതിൽ മറ്റൊരു ജനവിഭാഗത്തിന്റെ പശ്ചാത്താപം അവൻ സ്വീകരിക്കുന്നതാണ്."
മൂസാ (അ) മിനുള്ള അല്ലാഹുവിന്റെ കല്പന: ഇബ്നു മുൻബഹി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ചരിത്രത്തിൽ ഇങ്ങനെയുണ്ട്: അല്ലാഹു മൂസാ (അ) മിന് ഇപ്രകാരം വഹ്‌യ് (ദിവ്യസന്ദേശം) നൽകി: "അല്ലാഹുവിന്റെ മാസമായ മുഹർറമിലെ ആദ്യ ദിവസങ്ങളിൽ സൽക്കർമ്മങ്ങളിലൂടെ എന്നിലേക്ക് അടുക്കുവാൻ താങ്കളുടെ ജനതയോട് കൽപ്പിക്കുക. അങ്ങനെ പത്താം ദിവസമായാൽ (ആശൂറാഅ് ദിനം) അവർ എന്നിലേക്ക് (പ്രാർത്ഥനയുമായി) പുറപ്പെടട്ടെ, ഞാൻ അവർക്ക് പൊറുത്തു കൊടുക്കാം."
സൂചനയും പ്രതിഫലവും: പശ്ചാത്തപിക്കുന്നവരിൽ നിന്ന് ഈ ദിവസം തൗബ (പശ്ചാത്താപം) സ്വീകരിക്കപ്പെടുമെന്നതിലേക്ക് ഇതിൽ വ്യക്തമായ സൂചനയുണ്ട്. തങ്ങളുടെ പാപങ്ങളിൽ നിന്ന് അല്ലാഹുവിലേക്ക് മടങ്ങുകയും, ഖേദിക്കുകയും, രക്ഷിതാവുമായി ആത്മാർത്ഥമായ പശ്ചാത്താപത്തിൽ ഏർപ്പെടുകയും ചെയ്യുന്നവരുടെ വീഴ്ചകൾ ഈ ദിനത്തിൽ മാപ്പാക്കപ്പെടുന്നു.
പ്രതിഫലം ഇരട്ടിയാക്കൽ: സൽക്കർമ്മങ്ങൾ വഴി അല്ലാഹുവിലേക്ക് അടുക്കുന്നവർക്കും അവനെ ഭയപ്പട്ടു ജീവിക്കുന്നവർക്കും അല്ലാഹു ആരാധനകളുടെ പ്രതിഫലം ഇരട്ടിയാക്കി നൽകുന്നു. അവനാണ് തന്റെ ദാസന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും തിന്മകൾ മാപ്പാക്കുകയും ചെയ്യുന്നത്.
ഇമാം ഇബ്നു അസാകിർ തന്റെ 'അത്തൗബ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: അനസ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: ഒരു ദാസൻ തന്റെ പാപങ്ങളിൽ നിന്ന് (ആത്മാർത്ഥമായി) പശ്ചാത്തപിച്ചാൽ, അവന്റെ പാപങ്ങൾ സംരക്ഷിക്കുന്ന മലക്കുകളെക്കൊണ്ട് അല്ലാഹുവത് മറപ്പിക്കും. അതോടൊപ്പം അവന്റെ അവയവങ്ങളെക്കൊണ്ടും, അവൻ ഭൂമിയിൽ ചെയ്ത അടയാളങ്ങളെക്കൊണ്ടും അത് മറപ്പിച്ചു കളയും. അങ്ങനെ ഖിയാമത്ത് നാളിൽ (പരലോകത്ത്) അവൻ അല്ലാഹുവെ കണ്ടുമുട്ടുമ്പോൾ, അവനെതിരായി പാപത്തിന് സാക്ഷി പറയാൻ അല്ലാഹുവിന്റെ പക്കൽ യാതൊരു സാക്ഷിയും അവശേഷിക്കുകയില്ല."
ഇമാം ഹാഫിള് അൽ-മുൻദിരി തന്റെ 'അത്തുർഗീബ് വത്തുർഹീബ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: അലി (റ) വിൽ നിന്ന് നിവേദനം; ഒരാൾ അദ്ദേഹത്തോട് വന്ന് ചോദിച്ചു: "റമളാൻ മാസത്തിന് ശേഷം ഞാൻ ഏത് മാസത്തിലാണ് നോമ്പനുഷ്ഠിക്കേണ്ടതെന്നാണ് താങ്കൾ എന്നോട് കൽപ്പിക്കുന്നത്?"
അലി (റ) വിന്റെ മറുപടി: അലി (റ) അദ്ദേഹത്തോട് പറഞ്ഞു: "ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ തങ്ങളുടെ അരികിൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് ഇതേ ചോദ്യം ചോദിക്കുന്നത് അല്ലാതെ മറ്റാരും ഈ വിഷയത്തിൽ ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അന്ന് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, റമളാൻ മാസത്തിന് ശേഷം ഞാൻ ഏത് മാസത്തിലാണ് നോമ്പനുഷ്ഠിക്കേണ്ടതെന്നാണ് അങ്ങ് എന്നോട് കൽപ്പിക്കുന്നത്?'
അപ്പോൾ നബി ﷺ അരുളി: 'റമളാനിന് ശേഷം നീ നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മുഹർറം മാസത്തിൽ നോമ്പനുഷ്ഠിക്കുക. കാരണം അത് അല്ലാഹുവിന്റെ മാസമാണ്. അതിൽ ഒരു ജനവിഭാഗത്തിന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചിട്ടുണ്ട്, ഇനിയൊരു ജനവിഭാഗത്തിന്റെ പശ്ചാത്താപം അവൻ സ്വീകരിക്കുകയും ചെയ്യും.'"
(ഇമാം അഹ്‌മദിന്റെ മകൻ അബ്ദുള്ള തന്റെ മുസ്‌നദിലും, അബ്ദു റഹ്മാൻ ബിൻ ഇസ്ഹാഖ് വഴിയുള്ള നിവേദനമായി ഇമാം തിർമിദിയും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇമാം തിർമിദി ഈ ഹദീസിനെ 'ഹദീസ് ഹസൻ ഗരീബ്' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു).
ഇമാം ഇബ്നു റജബ് അൽ-ഹൻബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: അലി (റ) വിന്റെ ഹദീസിലെ "അതിൽ മറ്റൊരു ജനവിഭാഗത്തിന്റെ പശ്ചാത്താപം അവൻ സ്വീകരിക്കുന്നതാണ്" എന്ന നബി ﷺ തങ്ങളുടെ വചനം, ആശൂറാഅ് ദിനത്തിൽ മനുഷ്യർ തങ്ങളുടെ 'തൗബത്തുന്നസ്വൂഹ്' (ആത്മാർത്ഥമായ പശ്ചാത്താപം) പുതുക്കുന്നതിനുള്ള ശക്തമായ പ്രേരണയും, അത് സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ നൽകുന്നതുമാണ്. അതിനാൽ ആ ദിനത്തിൽ ആരെങ്കിലും തന്റെ പാപങ്ങളിൽ നിന്ന് അല്ലാഹുവിലേക്ക് മടങ്ങി പശ്ചാത്തപിച്ചാൽ, അവർക്ക് മുൻപുള്ളവരുടെ തൗബ സ്വീകരിച്ചതുപോലെ അല്ലാഹു അവന്റെ പശ്ചാത്താപവും സ്വീകരിക്കുന്നതാണ്.
ഇമാം അൽ-മുൻദിരി തന്റെ 'അത്തുർഗീബ് വത്തുർഹീബ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ അരുളിയിരിക്കുന്നു:"തന്റെ തെറ്റുകളിൽ ഖേദിക്കുന്നവൻ അല്ലാഹുവിന്റെ കാരുണ്യത്തെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സ്വന്തം കർമ്മങ്ങളിൽ അഹങ്കരിക്കുന്നവൻ (അല്ലാഹുവിന്റെ) കോപത്തെയാണ് കാത്തിരിക്കുന്നത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ മനസ്സിലാക്കുക; പ്രവർത്തിക്കുന്ന ഏതൊരാളും താൻ ചെയ്ത കർമ്മങ്ങളിലേക്ക് തന്നെയാണ് ചെന്നെത്തുക. തന്റെ സൽക്കർമ്മങ്ങളുടെ നല്ല ഫലവും തിന്മകളുടെ ദുരന്തവും കാണാതെ ആരും ഈ ദുനിയാവിൽ (ഐഹികലോകം) നിന്ന് പുറത്തുപോവുകയില്ല. തീർച്ചയായും കർമ്മങ്ങൾ അതിന്റെ അവസാനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടുക."
"രാവും പകലും (യാത്ര ചെയ്യാനുള്ള) രണ്ട് വാഹനങ്ങളാണ്. അതിനാൽ പരലോകത്തേക്കുള്ള ആ രണ്ട് വാഹനങ്ങളിലുമുള്ള നിങ്ങളുടെ യാത്രയെ നിങ്ങൾ നന്നാക്കുക. കാര്യങ്ങൾ അനാവശ്യമായി നീട്ടിവെക്കുന്നതിനെ (നാളെയാകാം എന്ന് കരുതുന്നത്) നിങ്ങൾ സൂക്ഷിക്കുക; കാരണം മരണം പെട്ടെന്നാണ് വന്നെത്തുക. അല്ലാഹുവിന്റെ സഹിഷ്ണുത (ശിക്ഷ ഉടനെ നൽകാതെയുള്ള അവധി) കണ്ട് നിങ്ങളാരും വഞ്ചിതരാകരുത്. തീർച്ചയായും നരകം നിങ്ങളുടെ ചെരിപ്പിന്റെ വാറിനേക്കാൾ നിങ്ങളോട് അടുത്തുള്ളതാണ്."
ഇതിനുശേഷം അല്ലാഹുവിന്റെ റസൂൽ ﷺ ഈ ഖുർആൻ വചനം ഓതി: "അപ്പോൾ ആര് ഒരു അണുഅളവ് നന്മ ചെയ്തിട്ടുണ്ടോ അതവൻ കാണും. ആര് ഒരു അണുഅളവ് തിന്മ ചെയ്തിട്ടുണ്ടോ അതവൻ കാണും." (സൂറത്തുസ്സൽസല: 7, 8). (ഥാബിത് ബിൻ മുഹമ്മദ് അൽ-കൂഫി അൽ-ആബിദ് വഴിയുള്ള നിവേദനമായി ഇമാം അസ്വ്ബഹാനി ഇത് ഉദ്ധരിച്ചിരിക്കുന്നു).
ഹാഫിള് ഇബ്നു റജബ് അൽ-ഹൻബലി തന്റെ 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: ഇബ്നു ജുറൈജ്, ഇക്രിമ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഒരു റിപ്പോർട്ടിൽ പറയുന്നു: "ആശൂറാഅ് ദിനത്തിലാണ് അല്ലാഹു ആദം നബി (അ) മിന്റെ പശ്ചാത്താപം സ്വീകരിച്ചത്..."
അല്ലാഹു ഖുർആനിൽ ഇപ്രകാരം അരുളിയിരിക്കുന്നു: "അനന്തരം ആദം തന്റെ രക്ഷിതാവിങ്കൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നൽകി. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ." (സൂറത്തുൽ ബഖറ: 37).
ആദം (അ) മും അദ്ദേഹത്തിന്റെ ഇണയും (ഹവ്വാ ബീവിയും) പ്രാർത്ഥിച്ചതായി അല്ലാഹു അറിയിച്ചിരിക്കുന്നു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടുപോകും." (സൂറത്തുൽ അഅ്റാഫ്: 23).
ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസ് വിവിധ നാടുകളിലേക്ക് (അംസ്വാറുകളിലേക്ക്) ഇപ്രകാരം ഒരു കത്തെഴുതുകയുണ്ടായി: "നിങ്ങളുടെ പിതാവ് ആദം (അ) പറഞ്ഞതുപോലെ നിങ്ങളും പറയുക: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടുപോകും.'
നൂഹ് (അ) പറഞ്ഞതുപോലെ നിങ്ങളും പറയുക: 'നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം ഞാൻ നഷ്ടക്കാരിൽ പെട്ടുപോകും.' (സൂറത്തു ഹൂദ്: 47).
മൂസാ (അ) പറഞ്ഞതുപോലെ നിങ്ങളും പറയുക: 'എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു, അതിനാൽ എനിക്ക് നീ പൊറുത്തുതരേണമേ.' (സൂറത്തുൽ ഖസ്വസ്വ്: 16).
ദുന്നൂൻ (യൂനുസ് നബി - അ) പറഞ്ഞതുപോലെ നിങ്ങളും പറയുക: '...നീയല്ലാതെ യാതൊരു ദൈവവുമില്ല, നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടുപോയിരിക്കുന്നു.' (സൂറത്തുൽ അൻബിയാഅ്: 87)."
തെറ്റുകൾ ചെയ്ത ദാസൻ തന്റെ പാപങ്ങൾ അല്ലാഹുവിന് മുൻപിൽ സമ്മതിക്കുകയും അതോടൊപ്പം ഹൃദയത്തിൽ കടുത്ത ഖേദമുണ്ടാവുകയും ചെയ്താൽ ആ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.
അല്ലാഹു അരുളുന്നു: "മറ്റു ചിലരുണ്ട്, അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞിരിക്കുന്നു. നല്ലൊരു കർമ്മവും തിന്മയായ മറ്റൊരു കർമ്മവും അവർ കൂട്ടിക്കലർത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം..." (സൂറത്തുത്തൗബ: 102).
നബി ﷺ തങ്ങളുടെ വചനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "തീർച്ചയായും ഒരു ദാസൻ തന്റെ പാപം സമ്മതിച്ചു പറയുകയും, പിന്നീട് (അല്ലാഹുവിലേക്ക്) മടങ്ങി പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്."
നബി ﷺ തന്റെ പ്രാർത്ഥനകളിൽ ഇപ്രകാരം അല്ലാഹുവോട് ചോദിക്കാറുണ്ടായിരുന്നു:
"اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ"
"അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ യാതൊരു ദൈവവുമില്ല. ഞാൻ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ ഇതാ സമ്മതിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്തുതരേണമേ, തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവൻ മറ്റാരുമില്ല."
പ്രാർത്ഥനകളും ഇസ്തിഗ്ഫാറും (ഇമാം ഖുർത്വുബി 'അൽ-തദ്കിറ'യിൽ ഉദ്ധരിച്ചത്)
നബി ﷺ അബൂബക്കർ സിദ്ദീഖ് (റ) വിന് നിസ്കാരത്തിൽ ചൊല്ലാനായി പഠിപ്പിച്ചു കൊടുത്ത പ്രാർത്ഥന: "അല്ലാഹുവേ, ഞാൻ എന്നോട് തന്നെ വലിയ അക്രമം (പാപങ്ങൾ) ചെയ്തിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനായി ആരുമില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള സവിശേഷമായ പാപമോചനം എനിക്ക് നൽകുകയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്."
ശദ്ദാദ് ബിൻ ഔസ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു: ഒരു ദാസൻ ഇപ്രകാരം പറയുന്നതാണ് 'സയ്യിദുൽ ഇസ്തിഗ്ഫാർ':
"അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എന്നെ പടച്ചു, ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് ഞാൻ നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ് ഉള്ളത്. ഞാൻ ചെയ്ത തിന്മകളുടെ തിന്മയിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങളെ ഞാൻ സമ്മതിക്കുന്നു, എന്റെ പാപങ്ങളെയും ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ, കാരണം നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരുമില്ല."
ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്ന മർഫൂആയ (നബി ﷺ ലേക്ക് ചേർക്കപ്പെട്ട) ഒരു ഹദീസിൽ ഇങ്ങനെ കാണാം: നബി ﷺ ഒരിക്കൽ സ്വഹാബികൾക്കിടയിൽ ഇരിക്കുമ്പോൾ ചോദിച്ചു: "ആരാണ് യഥാർത്ഥത്തിൽ തൗബ ചെയ്തവൻ (പശ്ചാത്തപിച്ചവൻ) എന്ന് നിങ്ങൾക്കറിയാമോ?"
അവർ പറഞ്ഞു: "അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ, (ഞങ്ങൾക്ക് അറിയില്ല)."
അപ്പോൾ നബി ﷺ പറഞ്ഞു: "ഒരു ദാസൻ തൗബ ചെയ്യുകയും, എന്നാൽ താൻ ദ്രോഹിച്ച അവകാശികളെ/വിരോധികളെ തൃപ്തിപ്പെടുത്താതിരിക്കുകയും ചെയ്താൽ അവൻ യഥാർത്ഥത്തിൽ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ (അരുതാത്ത) വസ്ത്രധാരണ രീതി മാറ്റാതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ (മോശം) കൂട്ടുകെട്ടുകളും സദസ്സുകളും മാറ്റാതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ (അവിഹിതമായ) ചെലവഴിക്കലുകളും അനാവശ്യ ആഡംബരങ്ങളും മാറ്റാതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ (അലസതയുടെയോ ആഡംബരത്തിന്റെയോ) കിടക്കയും തലയണയും മാറ്റാതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ സ്വഭാവത്തിൽ വിശാലത (നന്മ) വരുത്താതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല.
തൗബ ചെയ്യുകയും തന്റെ ഹൃദയവും കൈകളും (ദാനധർമ്മങ്ങൾക്കായി) വിശാലമാക്കാതിരിക്കുകയും ചെയ്താൽ അവൻ പശ്ചാത്തപിച്ചവനല്ല."
തുടർന്ന് നബി ﷺ പറഞ്ഞു: "ഈ മോശം സ്വഭാവങ്ങളിൽ നിന്നെല്ലാം മാറി ചിന്തിച്ചുകൊണ്ട് ഒരാൾ തൗബ ചെയ്താൽ, അവൻ മാത്രമാണ് യഥാർത്ഥത്തിൽ പശ്ചാത്തപിച്ചവൻ."
പണ്ഡിതന്മാർ പറയുന്നു: "വിരോധികളെ (നാം അക്രമിക്കുകയോ ദ്രോഹിക്കുകയോ ചെയ്തവരെ) തൃപ്തിപ്പെടുത്തുക എന്ന് പറഞ്ഞാൽ; അവരിൽ നിന്ന് പിടിച്ചെടുത്തതോ വഞ്ചിച്ചതോ ആയ ധനം തിരിച്ചുനൽകുക, അവരെക്കുറിച്ച് പരദൂഷണം പറയുകയോ അവരുടെ മാനത്തിന് ഭംഗം വരുത്തുകയോ ശകാരിക്കുകയോ ചീത്തവിളിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പരമാവധി ശ്രമിച്ച് അവരെ തൃപ്തിപ്പെടുത്തുകയും അവരോട് പൊരുത്തപ്പെടീക്കുകയും (മാപ്പ് ചോദിക്കുകയും) ചെയ്യലാണ്. ഇനി അവർ മരണപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അവരുടെ മരണശേഷം ആ ധനം അവരുടെ അനന്തരാവകാശികൾക്ക് മടക്കി നൽകേണ്ടതുണ്ട്. ഇനി അനന്തരാവകാശികളെ അറിയില്ലെങ്കിൽ, അവർക്ക് വേണ്ടി അത് ധർമ്മം (സദഖ) ചെയ്യുകയും അവർക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കുകയും ചെയ്യുക. കൂടാതെ ഇപ്രകാരം ദുആ ചെയ്യുകയും വേണം: 'അല്ലാഹുവേ, ഞാൻ അവരെക്കുറിച്ച് പറഞ്ഞ കുറ്റങ്ങൾക്കും പരദൂഷണങ്ങൾക്കും പകരമായി അവർക്ക് നന്മ നൽകേണമേ.' ഈ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല."
വസ്ത്രധാരണം മാറ്റുക (تغيير اللباس): അവൻ ഹറാമായ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഹലാലായ വസ്ത്രങ്ങൾ ധരിക്കുക. അത് അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വസ്ത്രങ്ങളാണെങ്കിൽ, അതിന് പകരം സാധാരണവും വിനയമുള്ളതുമായ വസ്ത്രങ്ങൾ ശീലമാക്കുക.
സദസ്സുകൾ മാറ്റുക (تغيير المجلس): വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്ന സദസ്സുകളും, വിഡ്ഢികളുടെയും അധാർമ്മികരായ യുവാക്കളുടെയും കൂട്ടുകെട്ടുകളും അവൻ ഉപേക്ഷിക്കുക. പകരം പണ്ഡിതന്മാരുടെയും, ദിക്കിന്റെ സദസ്സുകളുടെയും, ദരിദ്രരുടെയും സജ്ജനങ്ങളുടെയും കൂടെ ഇരിക്കുക. അവരെ സേവിച്ചുകൊണ്ടും അവരുമായി ഹസ്തദാനം (മുസ്വാഫഹ) ചെയ്തുകൊണ്ടും അവരുടെ ഹൃദയങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുക.
ഭക്ഷണം മാറ്റുക (تغيير الطعام): സംശയമുള്ളതോ (ശുബ്ഹത്ത്) മോഹിച്ചതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ശുദ്ധമായ ഹലാൽ മാത്രം ഭക്ഷിക്കുക. ഭക്ഷണസമയങ്ങളിൽ ക്രമീകരണം വരുത്തുക. എപ്പോഴും രുചികരമായ വിഭവങ്ങൾ മാത്രം തേടിപ്പോകാതിരിക്കുക.
ചെലവഴിക്കൽ മാറ്റുക (تغيير النفقة): ഹറാമായ വഴികളിലുള്ള ചെലവഴിക്കലുകൾ ഉപേക്ഷിക്കുകയും ഹലാലായ സമ്പാദ്യത്തിൽ നിന്ന് മാത്രം ചെലവഴിക്കുകയും ചെയ്യുക.
അലങ്കാരങ്ങൾ മാറ്റുക (تغيير الزينة): വീട്ടുപകരണങ്ങൾ, വസ്ത്രം, വീടുപണി, ഭക്ഷണം, പാനീയങ്ങൾ എന്നിവയിലൊക്കെയുള്ള അമിതമായ ആഡംബരങ്ങളും അലങ്കാരങ്ങളും ഉപേക്ഷിക്കുക.
കിടക്ക മാറ്റുക (تغيير الفراش): അലസതയിലും അശ്രദ്ധയിലും പാപങ്ങളിലും രാത്രികൾ കഴിച്ചുകൂട്ടുന്നതിന് പകരം, രാത്രി എഴുന്നേറ്റ് നിന്ന് പ്രാർത്ഥിക്കാൻ (തഹജ്ജുദ്) സമയം കണ്ടെത്തുക. അല്ലാഹു തആല പറഞ്ഞതുപോലെ: "അവരുടെ പാർശ്വങ്ങൾ കിടപ്പറകളിൽ നിന്ന് അകലുന്നതാണ് (അവർ രാത്രിയേറെയും പ്രാർത്ഥനയിലായിരിക്കും)..."
സ്വഭാവം മാറ്റുക (تغيير الخُلق): അവന്റെ സ്വഭാവം കടുപ്പമുള്ളതിൽ നിന്ന് മൃദുവായതിലേക്കും, ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് വിശാലതയിലേക്കും, ദുസ്സ്വഭാവത്തിൽ നിന്ന് വിട്ടുവീഴ്ചയിലേക്കും മാറുക.
ഹൃദയം വിശാലമാക്കുക (توسیع القلب): ഏതൊരു സാഹചര്യത്തിലും അല്ലാഹുവിൽ പൂർണ്ണമായി ഭരമേല്പിച്ചുകൊണ്ട് (തവക്കുലോടെ) ഉദാരമായി ദാനധർമ്മങ്ങൾ ചെയ്യുക.
കൈകൾ വിശാലമാക്കുക (توسيع الكف): ഉദാരമനസ്കതയോടും ദാനശീലത്തോടും കൂടി കൈകൾ തുറന്നുപിടിക്കുക, മറ്റുള്ളവർക്ക് നൽകുന്നതിന് സ്വന്തം ആവശ്യങ്ങളേക്കാൾ മുൻഗണന (ഈഥാർ) നൽകുക.
ഇതുപോലെ തന്നെയാണ് മറ്റെല്ലാ കാര്യങ്ങളും മാറ്റിയെടുക്കേണ്ടത്:
മദ്യപാനം നടത്തിയിരുന്ന സ്ഥാനത്ത് ആ പാത്രം ഉടച്ചുകളയുകയും, പകരം പാലും തേനും മറ്റുള്ളവർക്ക് കുടിക്കാൻ നൽകുകയും ചെയ്യുക.
വ്യഭിചാരത്തിൽ ഏർപ്പെട്ടിരുന്ന സ്ഥാനത്ത് വിധവകളുടെയും അനാഥകളുടെയും സംരക്ഷണം ഏറ്റെടുക്കുകയും അവരെ വിവാഹത്തിനായി തയ്യാർ ആക്കുകയോ (സഹായിക്കുകയോ) ചെയ്യുക.
ഇതോടൊപ്പം തന്നെ, മുൻപ് തന്നിൽ നിന്ന് സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് അതീവ ഖേദമുള്ളവനായിരിക്കണം. തന്റെ ആയുസ്സിൽ നിന്ന് നഷ്ടപ്പെടുത്തിക്കളഞ്ഞ നല്ല നിമിഷങ്ങളെ ഓർത്ത് സങ്കടപ്പെടുന്നവനുമായിരിക്കണം.
നാം മുകളിൽ വിവരിച്ച ലക്ഷണങ്ങളോടും നിബന്ധനകളോടും കൂടി ഒരാളുടെ തൗബ പൂർണ്ണമായാൽ, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അത് സ്വീകരിക്കുന്നതാണ്. മാത്രമല്ല, അവനെ സംരക്ഷിക്കുന്ന മലക്കുകളെക്കൊണ്ടും, അവൻ പാപം ചെയ്ത ഭൂമിയിലെ വിവിധ ഭാഗങ്ങളെക്കൊണ്ടും അവന്റെ തെറ്റുകുറ്റങ്ങളും പാപങ്ങളും അല്ലാഹു വിസ്മരിപ്പിക്കും (മറപ്പിച്ച് കളയും).
അല്ലാഹു തആല അരുൾ ചെയ്തതുപോലെ: "തീർച്ചയായും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും, പിന്നീട് സന്മാർഗ്ഗത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തവർക്ക് ഞാൻ ഏറെ പൊറുത്തുനൽകുന്നവൻ (ഗഫ്ഫാർ) ആകുന്നു." (സൂറത്തു ത്വാഹാ: 82)
അലി ബിൻ അബീത്വാലിബ് (റ) വിന്റെ മകൻ ഹുസൈൻ (റ) വിന്റെ ശഹാദത്ത് (വധം)
ഹാഫിള് ഇബ്നു നാസിറുദ്ദീൻ അദ്ദിമശ്ഖി തന്റെ 'അല്ലഫ്ദുൽ മുകർറം' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ആശൂറാഅ് ദിവസത്തിലെ (മുഹറം 10) പ്രധാന സംഭവങ്ങളിൽ ഒന്നാണ് അലി ബിൻ അബീത്വാലിബ് അൽ-ഹാശിമി (റ) വിന്റെ മകൻ ഹുസൈൻ (റ) വധിക്കപ്പെട്ട സംഭവം. ഹിജ്റ വർഷം 61-ൽ, ഒരു വെള്ളിയാഴ്ച ദിവസം അസർ നമസ്കാരത്തിന് ശേഷമായിരുന്നു ഇറാഖിലെ കർബലയിൽ വെച്ച് ഈ ദാരുണ സംഭവം നടന്നത്. അന്ന് അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം.
കൂഫാ നിവാസികളിൽ വലിയൊരു വിഭാഗം ആളുകൾ അദ്ദേഹത്തിന് കത്തുകൾ അയക്കുകയും, തങ്ങൾ അദ്ദേഹത്തെ പിന്തുണക്കാമെന്നും തങ്ങളിലേക്ക് വരണമെന്നും പറഞ്ഞ് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവിടെത്തിയപ്പോൾ അവർ അദ്ദേഹത്തെ കൈവിട്ടു, അദ്ദേഹത്തിന് ചുറ്റും നിന്ന് അവർ പിരിഞ്ഞുപോയി.
ഇതോടെ അക്രമികളായ ദുഷ്ടന്മാർ അദ്ദേഹത്തിന് മേൽ അധികാരം സ്ഥാപിക്കുകയും അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹോദരങ്ങൾ, മക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നുള്ള ഒരു സംഘം ആളുകളും വധിക്കപ്പെട്ടു.
അന്ന് അദ്ദേഹത്തോടൊപ്പം വധിക്കപ്പെട്ടവരുടെ എണ്ണം 23 പേർ ആണെന്ന് പറയപ്പെടുന്നു. അലി (റ) വിന്റെ മക്കളായ (ഹുസൈൻ റ വിന്റെ സഹോദരങ്ങൾ) താഴെ പറയുന്നവർ അതിൽ ഉൾപ്പെടുന്നു:
മുഹമ്മദ് അൽ-അസ്ഗർ (ഇദ്ദേഹം ഇബ്നുൽ ഹനഫിയ്യ അല്ലാത്ത ആളാണ്)
- അബൂബക്കർ
- അതീഖ്
- അബ്ദുല്ല
- ഉസ്മാൻ
- അബ്ബാസ്ജ
- അ്ഫർ
ഹുസൈൻ (റ) വിന്റെ മക്കളിൽ നിന്ന് വധിക്കപ്പെട്ടവർ:
അദ്ദേഹത്തിന്റെ മകൻ അലി അൽ-അക്ബർ (ഇദ്ദേഹം സൈനുൽ ആബിദീൻ അല്ലാത്ത മറ്റൊരു മകനാണ്)
അദ്ദേഹത്തിന്റെ മറ്റൊരു മകൻ അബ്ദുല്ല
കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്റെ മക്കളും അൽ-ഖാസിം, അബൂബക്കർ (ഇവർ രണ്ടുപേരും ഹുസൈൻ റ വിന്റെ സഹോദരൻ ഹസൻ (റ) വിന്റെ മക്കളാണ്). ജഅ്ഫർ ബിൻ അബീത്വാലിബിന്റെ മകൻ അബ്ദുല്ലയുടെ മക്കളായ മുഹമ്മദ്, ഔൻ എന്നിവർ. അഖീൽ ബിൻ അബീത്വാലിബിന്റെ മക്കളായ അബ്ദുല്ല, അബ്ദുറഹ്മാൻ എന്നിവർ. അവരുടെ സഹോദരനായ മുസ്‌ലിം ബിൻ അഖീലിന്റെ മക്കളായ അബ്ദുല്ല, അബ്ദുറഹ്മാൻ എന്നിവർ. (ഇവരുടെ പിതാവായ മുസ്‌ലിം ബിൻ അഖീൽ, കർബലയിലെ ഈ കൂട്ടക്കൊലയ്ക്ക് മുൻപ് ഹിജ്റ 60-ാം വർഷത്തിന്റെ അവസാനത്തിൽ കൂഫയിൽ വെച്ച് ക്രൂരമായി വധിക്കപ്പെട്ടിരുന്നു). ഇവർക്കൊപ്പം മറ്റ് ചിലരും വധിക്കപ്പെടുകയുണ്ടായി. തീർച്ചയായും നാം അല്ലാഹുവിലേക്കുള്ളവരാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്."
ഇമാം അഹ്മദ് ബിൻ ഹൻബൽ തന്റെ 'മുസ്നദിൽ' അബ്ദുല്ല ബിൻ നുജയ് തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്: അദ്ദേഹം അലി (റ) വിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അലി (റ) വിന്റെ വുദൂഅ് ചെയ്യാനുള്ള വെള്ളം സൂക്ഷിച്ചിരുന്നത് അദ്ദേഹമായിരുന്നു. അവർ കർബലയ്ക്ക് നേരെ മുന്നിലുള്ള 'നൈനവ' എന്ന പ്രദേശത്ത് എത്തിയപ്പോൾ (അവർ സ്വിഫ്ഫീൻ യുദ്ധത്തിലേക്ക് പോകുന്ന വഴിയായിരുന്നു), അലി (റ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: "അബൂ അബ്ദില്ലാ (ഹുസൈൻ), ഫുറാത്ത് (യൂഫ്രട്ടീസ്) നദീതീരത്ത് വെച്ച് നീ ക്ഷമിക്കുക! അബൂ അബ്ദില്ലാ, ഫുറാത്ത് നദീതീരത്ത് വെച്ച് നീ ക്ഷമിക്കുക!"
ഞാൻ ചോദിച്ചു: "എന്താണ് കാര്യം?"അലി (റ) പറഞ്ഞു: "ഒരിക്കൽ ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നപ്പോൾ അവിടുത്തെ ഇരു കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുക്കുകയായിരുന്നു. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ആരെങ്കിലും അങ്ങയെ ദേഷ്യം പിടിപ്പിച്ചോ? എന്തുകൊണ്ടാണ് അങ്ങയുടെ കണ്ണുകൾ നിറയുന്നത്? നബി ﷺ പറഞ്ഞു: 'അല്ല, ഇപ്പോൾ എന്റെ അടുക്കൽ നിന്ന് ജിബ്‌രീൽ (അ) എഴുന്നേറ്റു പോയതേയുള്ളൂ. ഫുറാത്ത് നദീതീരത്ത് വെച്ച് ഹുസൈൻ വധിക്കപ്പെടുമെന്ന വിവരം ജിബ്‌രീൽ എന്നെ അറിയിച്ചു.' തുടർന്ന് ജിബ്‌രീൽ എന്നോട് ചോദിച്ചു: 'അവൻ വധിക്കപ്പെടുന്ന ആ സ്ഥലത്തെ മണ്ണ് നിനക്ക് മണപ്പിച്ചു തരേണ്ടതുണ്ടോ?' ഞാൻ പറഞ്ഞു: അതെ. അങ്ങനെ ജിബ്‌രീൽ തന്റെ കൈ നീട്ടി ഒരു പിടി മണ്ണ് എടുത്ത് എനിക്ക് നൽകി. അത് കണ്ടപ്പോൾ എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്കായില്ല, അങ്ങനെയാണ് എന്റെ കണ്ണീർ ഒഴുക്കിയത്.'"
ഇമാം അബ്ദുറഹ്മാൻ ബാഅലവി തന്റെ 'ബുഗ്യത്തുൽ മുസ്തർഷിദീൻ' എന്ന പ്രശസ്തമായ കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: ഇന്ത്യയുടെ ഭാഗങ്ങളിൽ ആശൂറാഅ് ദിവസത്തിലോ അതിന് മുൻപോ പിൻപോ ആയി നടന്നുവരുന്ന 'യാ ഹുസൈൻ' വിളികളും (വിലാപങ്ങളും), അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാര്യങ്ങളും ശക്തമായി നിരോധിക്കപ്പെട്ട വെറുക്കപ്പെട്ട ബിദ്അത്തുകളിൽ (അനാചാരങ്ങളിൽ) പെട്ടതാണ്. അത് ചെയ്യുന്നവർ ഫാസിഖുകളും (പാപികളും) വഴിപിഴച്ചവരുമാണ്. അവർ റാഫിദികളോടും (ശിയാക്കൾ) നാസ്വിബികളോടും (അഹ്‌ലുൽ ബൈത്തിനോട് ശത്രുതയുള്ളവർ) സാദൃശ്യപ്പെടുന്നവരാണ്. കാരണം ഇത് ചെയ്യുന്നവർ രണ്ട് വിഭാഗമാണ്. അവർ ഉറക്കെ നിലവിളിക്കുകയും വിലാപകാവ്യങ്ങൾ ആലപിക്കുകയും ചെയ്യുന്നു. പ്രത്യേക തരം വസ്ത്രങ്ങൾ ധരിച്ചോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങൾ ഉപേക്ഷിച്ചോ അവർ തങ്ങളുടെ സങ്കടവും പരിഭ്രാന്തിയും വെളിപ്പെടുത്തുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവർ അല്ലാഹുവിനെ ധിക്കരിക്കുന്ന പാപികളായി മാറുന്നു. ഇതിൽ ചില പ്രവർത്തികൾ വൻകുറ്റങ്ങളിൽ (കബാഇർ) പെട്ടതാണ്, അത് ചെയ്യുന്നവൻ ഫാസിഖ് (തോന്ന്യാസി) ആണ്. 'തന്റെ കുടുംബത്തിന്റെ അമിതമായ വിലാപം കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടും/സങ്കടപ്പെടും' എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
മഠയന്മാരായ ഈ ജനങ്ങളെ നോക്കൂ; റസൂലുള്ളാഹി ﷺ യുടെ മകളുടെ മകനായ ഹുസൈൻ (റ) വിനെ ആദരിക്കാനാണ് തങ്ങൾ ഇത് ചെയ്യുന്നത് എന്നാണ് അവർ വിചാരിക്കുന്നത്! എന്നാൽ പ്രവാചകൻ ﷺ വെറുക്കുകയും അവിടുത്തേക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന കാര്യങ്ങളാണവർ ചെയ്യുന്നത്. അല്ലാഹുവിന്റെ അടുക്കൽ പ്രവാചകൻ ﷺ തന്നെ ഇവർക്കെതിരെ വാദിയായി വരും.
യഥാർത്ഥത്തിൽ, ഹുസൈൻ (റ) വിന് സംഭവിച്ച ഈ വിപത്തിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വിശ്വാസി ചെയ്യേണ്ടത്, അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചും പ്രതിഫലം ആഗ്രഹിച്ചും 'ഇസ്തിർജാഅ്' (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് ചൊല്ലുക) ചെയ്യുകയാണ്. ആശൂറാഅ് ദിവസം ആ പ്രവാചക പൗത്രന് സംഭവിച്ച ശഹാദത്ത് (രക്തസാക്ഷിത്വം) എന്നത് അല്ലാഹുവിന്റെ അടുക്കൽ അദ്ദേഹത്തിന്റെ പദവികളും സ്ഥാനങ്ങളും ഉയർത്താൻ വേണ്ടിയുള്ളതായിരുന്നു."
രണ്ടാമത്തെ വിഭാഗം: സന്തോഷം പ്രകടിപ്പിക്കുന്നവർ (നാസ്വിബികളോട് സാദൃശ്യപ്പെടുന്നവർ) "ഇനി മറ്റൊരു വിഭാഗം ആളുകളുണ്ട്; അവർ ഈ ദിവസം കളികളിൽ ഏർപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും അതിനെ ഒരു പെരുന്നാളാക്കി മാറ്റുകയും ചെയ്യുന്നു. ഹുസൈൻ (റ) വിന്റെ വധത്തിൽ തങ്ങൾക്കുള്ള സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുകയാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്! ഇവർ ചെയ്യുന്നതാകട്ടെ ഏറ്റവും കഠിനമായ ധിക്കാരവും മഹാപാപവുമാണ്. ശിർക്കിന് (അല്ലാഹുവിൽ പങ്കുചേർക്കൽ) ശേഷം ഏറ്റവും വലിയ വൻകുറ്റമാണ് ഒരു മനുഷ്യനെ കൊലപ്പെടുത്തുക എന്നത്. അങ്ങനെയെങ്കിൽ, വിശ്വാസികളുടെ നേതാവും ഇരുലോകങ്ങളുടെയും സുഗന്ധപുഷ്പവുമായ ഒരാളെ കൊലപ്പെടുത്തിയതിൽ സന്തോഷിക്കുക എന്നത് എത്രത്തോളം വലിയ പാപമായിരിക്കും!
ഒരു പാപം ചെയ്യുമ്പോൾ അതിൽ സന്തോഷം പ്രകടിപ്പിക്കുന്നതും ആഹ്ലാദിക്കുന്നതും ആ പാപത്തിന്റെ അത്രയും തന്നെ കഠിനമായ നിരോധനമുള്ള കാര്യമാണ്; പാപത്തിൽ സന്തോഷിക്കുന്നവന്റെ പദവിയും ആ പാപം ചെയ്തവന്റെ പദവി പോലെ തന്നെയാണ്. ഹുസൈൻ (റ) വിനോട് വെറുപ്പ് കാണിക്കുന്നതും അദ്ദേഹത്തിന് സംഭവിച്ച ദുരന്തത്തിൽ സന്തോഷിക്കുന്നതും 'കുഫ്റിലേക്ക്' (അവിശ്വാസത്തിലേക്ക്) എത്തിക്കുമെന്ന് ഇമാം അഹ്മദ് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹുസൈൻ (റ) വിനോട് വിദ്വേഷം വെക്കുന്നതും അദ്ദേഹത്തിന് സംഭവിച്ച മുസ്വീബത്തിൽ ആഹ്ലാദിക്കുന്നതും ചീത്തയായ അന്ത്യത്തിന് (സൂഉൽ ഖാത്തിമ) കാരണമാകുമെന്ന് അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഏകോപിച്ചു പറഞ്ഞിട്ടുള്ളതാണ്. കാരണം, അത്തരം സന്തോഷ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ വലിയുപ്പയായ നബി ﷺ യെയും, അലി (റ) വിനെയും, ഫാത്വിമത്തുസ്സഹ്‌റാഅ് (റ) വിനെയും വേദനിപ്പിക്കുന്നതാണ്."
അല്ലാഹു തആല അരുൾ ചെയ്തതുപോലെ: "തീർച്ചയായും അല്ലാഹുവെയും അവന്റെ റസൂലിനെയും വേദനിപ്പിക്കുന്നവരാരോ, അവരെ ഇഹലോകത്തിലും പരലോകത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കായി അപമാനകരമായ ശിക്ഷ അവൻ ഒരുക്കിവെച്ചിട്ടുമുണ്ട്." (സൂറത്തുൽ അഹ്സാബ്: 57)
"പ്രവാചകൻ ﷺ പറഞ്ഞു: എന്റെ കുടുംബത്തിന്റെ കാര്യത്തിൽ എന്നെ വേദനിപ്പിച്ചവനോട് അല്ലാഹുവിന്റെ കോപം അതികഠിനമായിരിക്കുന്നു."
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: "ആർക്കാണോ തന്റെ ആയുസ്സിൽ ബർക്കത്ത് ഉണ്ടാകാനും, അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങൾ ആസ്വദിക്കാനും ആഗ്രഹമുള്ളത്, അവൻ എന്റെ കുടുംബത്തോട് നല്ല രീതിയിൽ പെരുമാറി എന്നെ സന്തോഷിപ്പിക്കട്ടെ. എന്നാൽ എന്റെ കുടുംബത്തിന്റെ കാര്യത്തിൽ എന്നെ സന്തോഷിപ്പിക്കാത്തവന്റെ ആയുസ്സ് മുറിക്കപ്പെടുന്നതാണ് (ബർക്കത്ത് ഇല്ലാതാകും). അങ്ങനെയുള്ളവൻ ഖിയാമത്ത് നാളിൽ കറുത്തിരുണ്ട മുഖവുമായിട്ടായിരിക്കും വരിക."
"അതിനാൽ, ആശൂറാഅ് ദിനത്തിൽ നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കും വിലാപങ്ങൾക്കും വേണ്ടി പണം ചെലവഴിക്കുന്നത് ശക്തമായി നിരോധിക്കപ്പെട്ട (ഹറാമായ) കാര്യമാണെന്ന് മനസ്സിലാക്കുക. അത്തരം ആവശ്യങ്ങൾക്കായി ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നത് അവിഹിതമായ രീതിയിൽ (ബാത്വിലായി) ജനങ്ങളുടെ സ്വത്ത് തിന്നുന്നതിന് തുല്യമാണ്."
ഇമാം ഇബ്നു റജബ് അൽ-ഹൻബലി 'ലത്വാഇഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് "ഹുസൈൻ ബിൻ അലി (റ) വധിക്കപ്പെട്ടതിന്റെ പേരിൽ റാഫിദികൾ (ശിയാക്കൾ) ചെയ്യുന്നത് പോലെ ആ ദിവസത്തെ ഒരു വിലാപദിനമായി (മഅ്തം) മാറ്റുക എന്നത്; 'ഇഹലോക ജീവിതത്തിലെ തങ്ങളുടെ പരിശ്രമങ്ങൾ പാഴായിപ്പോകുകയും, എന്നാൽ തങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണെന്ന് സ്വയം വിചാരിക്കുകയും ചെയ്യുന്ന' ആളുകളുടെ പ്രവർത്തനങ്ങളിൽ പെട്ടതാണ്. അല്ലാഹുവോ അവന്റെ ദൂതനോ പ്രവാചകന്മാരുടെ വിപത്തുകളുടെയോ മരണത്തിന്റെയോ ദിവസങ്ങളെപ്പോലും വിലാപദിനങ്ങളാക്കി മാറ്റാൻ കൽപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പ്രവാചകന്മാരല്ലാത്ത മറ്റുള്ളവരുടെ ദിവസം എങ്ങനെയാണ് വിലാപദിനമാക്കുക!"
ഹാഫിള് ഇബ്നു കസീർ 'അൽ-ബിദായത്തു വന്നിഹായ'യിൽ പറഞ്ഞത് : "ഹുസൈൻ (റ) വധിക്കപ്പെട്ടത് ഹിജ്റ 61-ാം വർഷം മുഹറം മാസത്തിലെ ആശൂറാഅ് ദിവസമായ ഒരു വെള്ളിയാഴ്ചയായിരുന്നു. അന്ന് അദ്ദേഹത്തിന് 54 വർഷവും ആറുമാസവും പ്രായമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വധം ഏതൊരു മുസൽമാനെയും ദുഃഖിപ്പിക്കേണ്ട ഒന്നാണ് (അദ്ദേഹം വധിക്കപ്പെട്ടതിൽ ഏതൊരു മുസൽമാനും സങ്കടപ്പെടേണ്ടതുണ്ട്). കാരണം അദ്ദേഹം മുസ്‌ലിംകളുടെ നേതാക്കളിലും, സ്വഹാബികളിലെ പണ്ഡിതന്മാരിലും പെട്ട മഹാനാണ്. പ്രവാചകൻ ﷺ യുടെ മക്കളിൽ ഏറ്റവും ശ്രേഷ്ഠയായ ഫാത്വിമ (റ) വിന്റെ മകനാണ്. അദ്ദേഹം അത്യധികം ആരാധനകളിൽ മുഴുകുന്നവനും, ധീരനും, ഉദാരമതിയുമായിരുന്നു.
എങ്കിൽപ്പോലും, ശിയാക്കൾ ചെയ്യുന്നത് പോലെ അമിതമായ പരിഭ്രാന്തിയും കൃത്രിമത്വവും റിയാഉം (അഹംഭാവം/കാപട്യം) നിറഞ്ഞ രീതിയിലുള്ള സങ്കടപ്രകടനങ്ങൾ നടത്തുന്നത് ഒട്ടും അനുയോജ്യമല്ല. അദ്ദേഹത്തേക്കാൾ എത്രയോ ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ പിതാവ് അലി (റ) വധിക്കപ്പെട്ടിട്ടുണ്ട്, എന്നിട്ടും ജനങ്ങൾ അദ്ദേഹത്തിന്റെ വധം നടന്ന ദിവസം വിലാപദിനമായി (മഅ്തം) ആചരിച്ചിട്ടില്ല. അലി (റ) വധിക്കപ്പെട്ടത് ഹിജ്റ 40-ാം വർഷം റമദാൻ മാസം 17-ന്, ഒരു വെള്ളിയാഴ്ച ദിവസം ഫജർ നമസ്കാരത്തിനായി പുറപ്പെട്ടപ്പോഴായിരുന്നു.
അഹ്‌ലുസ്സുന്നത്തിന്റെ അടുക്കൽ അലി (റ) വിനേക്കാൾ ശ്രേഷ്ഠനായ ഉസ്മാൻ (റ) വധിക്കപ്പെട്ടതും ജനങ്ങൾ വിലാപദിനമാക്കിയിട്ടില്ല. ഹിജ്റ 36-ാം വർഷം ദുൽഹിജ്ജ മാസത്തിലെ അയ്യാമുത്തശ്രീഖ് ദിനങ്ങളിൽ, സ്വന്തം വീട്ടിൽ ഉപരോധിക്കപ്പെട്ടു കിടക്കവെയാണ് അദ്ദേഹം ക്രൂരമായി കഴുത്തറുക്കപ്പെട്ട് രക്തസാക്ഷിയായത്.
അതുപോലെ ഉസ്മാൻ (റ) വിനും അലി (റ) വിനും മുൻപേ വധിക്കപ്പെട്ട, അവരേക്കാൾ ശ്രേഷ്ഠനായ ഉമർ ബിൻ ഖത്താബ് (റ) വിന്റെ വധവും വിലാപദിനമാക്കിയിട്ടില്ല. മിഹ്‌റാബിൽ ഫജർ നമസ്കാരം നിർവഹിച്ചുകൊണ്ട് ഖുർആൻ ഓതിക്കൊണ്ടിരിക്കെയാണ് അദ്ദേഹം വധിക്കപ്പെട്ടത്.
അവരെല്ലാവരേക്കാളും ശ്രേഷ്ഠനായ അബൂബക്കർ സിദ്ദീഖ് (റ) മരണപ്പെട്ട ദിവസവും ജനങ്ങൾ വിലാപദിനമാക്കി മാറ്റിയിട്ടില്ല.
ഇരുലോകങ്ങളിലെയും മനുഷ്യരുടെ നേതാവായ റസൂലുള്ളാഹി ﷺ യെ അല്ലാഹു തിരിച്ചുവിളിച്ച ദിവസവും (അവിടുത്തെ വിയോഗവും) ആരും വിലാപദിനമാക്കിയിട്ടില്ല; അവിടുത്തേക്ക് മുൻപ് മറ്റ് പ്രവാചകന്മാർ മരണപ്പെട്ടപ്പോഴും അങ്ങനെ തന്നെ. ഹുസൈൻ (റ) വധിക്കപ്പെട്ടതിന്റെ പേരിൽ റാഫിദികളിലെ (ശിയാക്കൾ) വിവരദോഷികളായ ആളുകൾ കാണിച്ചുകൂട്ടുന്ന തരത്തിലുള്ള യാതൊരു കാര്യവും മുൻപുണ്ടായ ഈ മഹാന്മാരുടെ വിയോഗത്തിൽ ആരും തന്നെ പ്രവർത്തിച്ചിട്ടില്ല."
"അതുപോലെ, ഹുസൈൻ (റ) വധിക്കപ്പെട്ട ദിവസം സൂര്യഗ്രഹണം ഉണ്ടായെന്നോ, ആകാശത്ത് ചുവപ്പ് നിറം പ്രത്യക്ഷപ്പെട്ടെന്നോ ഒക്കെയുള്ള ഇവരുടെ വാദങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. അതിന് മുൻപോ പിൻപോ കഴിഞ്ഞുപോയ ഒരു മഹാൻ മരണപ്പെട്ടപ്പോഴും അത്തരം കാര്യങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല."
ഇത്തരം ദാരുണമായ വിപത്തുകൾ ഓർക്കുമ്പോൾ ചെയ്യാൻ പറ്റിയ ഏറ്റവും ഉത്തമമായ കാര്യം അലി ബിൻ ഹുസൈൻ തന്റെ വല്യുപ്പയായ റസൂലുള്ളാഹി ﷺ യിൽ നിന്ന് നിവേദനം ചെയ്ത ഈ ഹദീസാണ്: "നബി ﷺ പറഞ്ഞു: 'ഒരു മുസ്‌ലിമിന് ഏതെങ്കിലും ഒരു വിപത്ത് (മുസ്വീബത്ത്) സംഭവിക്കുകയും, പിന്നീട് കാലങ്ങൾക്ക് ശേഷം അവൻ അതിനെക്കുറിച്ച് വീണ്ടും ഓർക്കാൻ ഇടവരികയും ചെയ്യുമ്പോൾ അവൻ 'ഇസ്തിർജാഅ്' (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ) പുതുക്കുകയാണെങ്കിൽ; ആ വിപത്ത് സംഭവിച്ച ആദ്യ ദിവസം അവന് അല്ലാഹു നൽകിയ അത്രയും വലിയ പ്രതിഫലം (അജ്ര്) വീണ്ടും അല്ലാഹു അവന് നൽകുന്നതാണ്.'" (ഇമാം അഹ്മദും ഇബ്നു മാജയും ഉദ്ധരിച്ച ഹദീസ്).
ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി തന്റെ 'ഹുസ്നുൽ മഖ്സ്വിദ് ഫീ അമലിൽ മൗലിദ്' (അൽ-ഹാവി ലിൽ-ഫതാവ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയത്) എന്ന പ്രബന്ധത്തിൽ പറയുന്നു:
ചോദ്യം: നബി ﷺ ജനിച്ച മാസം തന്നെയാണ് അവിടുന്ന് വഫാത്തായതും (മരണപ്പെട്ടതും). അങ്ങനെയെങ്കിൽ ആ മാസത്തിൽ സന്തോഷമാണോ അതോ സങ്കടമാണോ പ്രകടിപ്പിക്കേണ്ടത്?
ഉത്തരം: ഒന്നാമതായി പറയട്ടെ, നബി ﷺ യുടെ ജനനം എന്നത് നമുക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹമാണ് (നിയ്‌മത്ത്). എന്നാൽ അവിടുത്തെ വിയോഗമാകട്ടെ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപത്തുമാണ് (മുസ്വീബത്ത്).
അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ നന്ദി (ശുക്ർ) പ്രകടിപ്പിക്കാനും, വിപത്തുകൾ വരുമ്പോൾ ക്ഷമ (സ്വബ്ര്) കൈക്കൊള്ളാനും, മനസ്സിനെ അടക്കിനിർത്താനും, സങ്കടങ്ങൾ ഒളിപ്പിച്ചുവെക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നമ്മോട് കൽപ്പിച്ചിട്ടുള്ളത്.
ഒരു കുട്ടി ജനിക്കുമ്പോൾ സന്തോഷം പ്രകടിപ്പിക്കാനും നന്ദി കാണിക്കാനുമായി അറുത്തുബലി (അഖീഖത്ത്) നടത്താൻ ശരീഅത്ത് കൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ മരണപ്പെടുമ്പോൾ അറുത്തുബലി നടത്താൻ ശരീഅത്ത് കൽപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, മരണവീടുകളിൽ ഉച്ചത്തിൽ നിലവിളിക്കുന്നതും (നിയാഹത്ത്) പരിഭ്രാന്തി കാണിക്കുന്നതും ശക്തമായി നിരോധിക്കുകയും ചെയ്തിരിക്കുന്നു.
അതിനാൽ, ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങൾ വ്യക്തമാക്കുന്നത്; നബി ﷺ ജനിച്ച ഈ മാസത്തിൽ അവിടുത്തെ ജനനത്തിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നത് നല്ല കാര്യമാണെന്നും, അവിടുത്തെ വിയോഗത്തിലുള്ള വിലാപങ്ങളും സങ്കടപ്രകടനങ്ങളും നടത്താൻ പാടില്ലെന്നുമാണ്.
"ഇമാം ഇബ്നു റജബ് തന്റെ 'അല്ലത്വാഇഫ്' (ലത്വാഇഫുൽ മആരിഫ്) എന്ന ഗ്രന്ഥത്തിൽ റാഫിദികളെ (ശിയാക്കൾ) ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ഹുസൈൻ (റ) വധിക്കപ്പെട്ടതിന്റെ പേരിൽ അവർ ആശൂറാഅ് ദിവസത്തെ ഒരു വിലാപദിനമാക്കി മാറ്റി. എന്നാൽ അല്ലാഹുവോ അവന്റെ ദൂതനോ പ്രവാചകന്മാരുടെ വിപത്തുകളുടെയോ മരണത്തിന്റെയോ ദിവസങ്ങളെപ്പോലും വിലാപദിനങ്ങളാക്കാൻ കൽപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പ്രവാചകന്മാരല്ലാത്ത മറ്റുള്ളവരുടെ ദിവസം എങ്ങനെയാണ് വിലാപദിനമാക്കുക?!"
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി തന്റെ 'അസ്സ്വാവാഇഖുൽ മുഹ്രിഖ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഇമാം ഗസ്സാലി (റ) വും മറ്റ് പണ്ഡിതന്മാരും പ്രസ്താവിച്ചിരിക്കുന്നു: പ്രസംഗകർക്കോ മറ്റ് ഉപദേശകർക്കോ ഹുസൈൻ (റ) വിന്റെ വധവുമായി ബന്ധപ്പെട്ട കഥകളും ചരിത്രങ്ങളും ജനങ്ങൾക്ക് മുന്നിൽ വിവരിക്കുന്നതും, സ്വഹാബികൾക്കിടയിൽ ഉണ്ടായ തർക്കങ്ങളും യുദ്ധങ്ങളും നിരന്തരം പ്രതിപാദിക്കുന്നതും ഹറാമാണ് (വിലക്കപ്പെട്ടതാണ്).
കാരണം, ഇത്തരം വിവരണങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ സ്വഹാബികളോട് വിദ്വേഷം ഉണ്ടാകാനും അവരെ ആക്ഷേപിക്കാനും കാരണമാകും. ആ സ്വഹാബികളാകട്ടെ, ദീനിന്റെ പ്രമുഖരായ നെടുംതൂണുകളാണ്; അവരിൽ നിന്നാണ് പിൽക്കാല ഇമാമുമാർ ഹദീസുകളും മതനിയമങ്ങളും നിവേദനം ചെയ്തത്, അവരിൽ നിന്നാണ് നാമത് പഠിച്ചതും. അതിനാൽ, സ്വഹാബികളെ ആക്ഷേപിക്കുന്നവൻ യഥാർത്ഥത്തിൽ സ്വന്തം വ്യക്തിത്വത്തെയും തന്റെ ദീനിനെയുമാണ് ആക്ഷേപിക്കുന്നത്."
ഇമാം അബുൽ ഹസനാത് മുഹമ്മദ് അബ്ദുൽ ഹയ്യി അൽ-ലക്നവി തന്റെ 'ഫതാവ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
ചോദ്യം (الاستفسار): മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ പ്രത്യേക സദസ്സുകൾ സംഘടിപ്പിച്ചുകൊണ്ട് ഇമാം ഹുസൈൻ (റ) വിന്റെ ശഹാദത്തിന്റെ (രക്തസാക്ഷിത്വത്തിന്റെ) കഥകൾ പറയുന്നതും, അത് കേട്ട് ജനങ്ങൾ കൂട്ടത്തോടെ കരയുന്നതും അനുവദനീയമാണോ?
മറുപടി (الاستبشار): 'മത്വാലിബുൽ മുഅ്മിനീൻ' എന്ന ഗ്രന്ഥത്തിൽ നമ്മുടെ ഇമാമായ അബൂഹനീഫ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: "റാഫിദികളോട് (ശിയാക്കളോട്) സാദൃശ്യം പുലർത്തുന്ന ഇത്തരം പ്രവർത്തികൾ ചെയ്യാൻ പാടുള്ളതല്ല."
എന്നാൽ 'ജാമിഉർ റുമൂസ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: "നാല് ഖലീഫമാരുടെയും (അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവരുടെ) വിയോഗത്തിന്റെയോ ശഹാദത്തിന്റെയോ ചരിത്രങ്ങളും, അതുപോലെ പ്രമുഖരായ മറ്റ് സ്വഹാബികളുടെ ചരിത്രങ്ങളും ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുന്നതും, അത് പതിവാക്കുന്നതും ഒരാൾക്ക് അനുവദനീയമാണ് (അതിൽ തെറ്റില്ല)."
എന്നാൽ മറ്റ് ഖലീഫമാരുടെയും മഹത്തുക്കളുടെയും ചരിത്രങ്ങൾ പറയാതെ, ഹുസൈൻ (റ) വിന്റെ ശഹാദത്തിന്റെ കഥ മാത്രം പ്രത്യേകം എടുത്തു പറയുന്നതും അതിനായി മാത്രം സദസ്സുകൾ സംഘടിപ്പിക്കുന്നതും റാഫിദികളോട് (ശിയാക്കൾ) സാദൃശ്യം പുലർത്തലാണ്.
ലക്നവി പറയുന്നു: മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളെയോ അല്ലെങ്കിൽ മുഹറം മാസത്തെ പൊതുവായോ ഇതിനായി മാത്രം പ്രത്യേകം നിശ്ചയിക്കുന്നതും, ജനങ്ങളെ കരയിപ്പിക്കാൻ വേണ്ടി മാത്രം സദസ്സുകൾ ഒരുക്കിക്കൂട്ടുന്നതും നമ്മുടെ നാടുകളിൽ കണ്ടുവരുന്നതുപോലെ ശിയാക്കളോട് സാദൃശ്യപ്പെടുന്ന കാര്യമാണ്. 'ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനാണ്' (ഹദീസ്)."
ഇമാം ഇബ്നു ഹജർ അൽ-ഹൈതമി 'അസ്സ്വാവാഇഖുൽ മുഹ്രിഖ'യിൽ പറഞ്ഞത് "നീ അറിയുക: ആശൂറാഅ് ദിവസം ഹുസൈൻ (റ) വിന് സംഭവിച്ച വിപത്തുകൾ—അദ്ദേഹത്തിന്റെ ചരിത്രം വിശദമായി പറയുന്ന ഭാഗങ്ങളിൽ വരാനിരിക്കുന്നതുപോലെ—അല്ലാഹുവിന്റെ അടുക്കൽ അദ്ദേഹത്തിനുള്ള പദവികളും സ്ഥാനങ്ങളും ഉയർത്താനും, അദ്ദേഹത്തെ പരിശുദ്ധരായ അഹ്‌ലുൽ ബൈത്തിന്റെ ഉന്നതമായ പദവികളിലേക്ക് എത്തിക്കാനും വേണ്ടിയുള്ള ഒരു രക്തസാക്ഷിത്വം (ശഹാദത്ത്) മാത്രമായിരുന്നു.
അതിനാൽ, ആ ദിവസം അദ്ദേഹത്തിന് സംഭവിച്ച മുസ്വീബത്തിനെക്കുറിച്ച് ഓർക്കുന്നവർ അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചും, അത്തരം സന്ദർഭങ്ങളിൽ അല്ലാഹു വാഗ്ദാനം ചെയ്ത വലിയ പ്രതിഫലം ആഗ്രഹിച്ചും 'ഇസ്തിർജാഅ്' (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് ചൊല്ലുക) ചെയ്യലല്ലാതെ മറ്റൊന്നും ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ളവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലത്തെക്കുറിച്ച് അവൻ പറഞ്ഞിട്ടുണ്ടല്ലോ: "അത്തരക്കാർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവർ തന്നെയാണ് സന്മാർഗ്ഗം പ്രാപിച്ചവർ." (സൂറത്തുൽ ബഖറ: 157)."
ആശൂറാഅ് ദിനത്തിൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ : "അതുകൊണ്ട്, ആ ദിവസം (ആശൂറാഅ് ദിനം) നോമ്പ് നോൽക്കുന്നത് പോലുള്ള അല്ലാഹുവിന് ഏറെ പ്രിയങ്കരമായ ഉത്തമമായ ആരാധനാ കർമ്മങ്ങളിലേക്ക് തിരിയുകയാണ് വേണ്ടത്. അതിന് പകരം, ശിയാക്കൾ കാണിച്ചുകൂട്ടുന്ന തരത്തിലുള്ള വിതുമ്പലുകളോ, ഉറക്കെയുള്ള നിലവിളികളോ (നിയാഹത്ത്), വിലാപങ്ങളോ പോലുള്ള ബിദ്അത്തുകളിലേക്ക് (അനാചാരങ്ങൾ) മനസ്സിനെ തിരിച്ചുവിടുന്നത് നീ പൂർണ്ണമായും സൂക്ഷിക്കുക. കാരണം, അത്തരം വിലാപ പ്രകടനങ്ങൾ ഒരിക്കലും സത്യവിശ്വാസികളുടെ (മുഅ്മിനുകളുടെ) സ്വഭാവത്തിൽ പെട്ടതല്ല."
ആശൂറാഅ് ദിവസത്തെ പുണ്യകർമ്മങ്ങൾ
ആശൂറാഅ് രാവുകളിലെ ഔറാദുകൾ (ദിക്റുകൾ)
ഇമാം അബ്ദുൽ ഹമീദ് അശ്ശ ശാഫിഈ തന്റെ 'കൻസുൻ നജാഹി വസ്സുറൂർ എന്ന ഗ്രന്ഥത്തിൽ (പേജ്: 140) പറയുന്നു: "നിങ്ങൾ അറിയുക... ആശൂറാഅ് ദിവസവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാണ് അതിന്റെ രാവിനെ (ആരാധനകൾ കൊണ്ട്) ജീവിപ്പിക്കുക എന്നത്. ശരീഅത്ത് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച കാര്യങ്ങളിൽ ഒന്നാണത്. കാരണം, ആ രാവിൽ അല്ലാഹുവിന്റെ സഹായങ്ങളും അനുഗ്രഹങ്ങളുടെ പ്രവാഹങ്ങളും ഉണ്ടാകുന്നു. പ്രത്യേകിച്ച് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലൂടെയോ അത് ശ്രവിക്കുന്നതിലൂടെയോ, കൂടാതെ വന്നിട്ടുള്ള ദുആകളും ദിക്റുകളും നിർവ്വഹിക്കുന്നതിലൂടെയും."
അല്ലാമാ അദ്ദൈറബി തന്റെ 'മുജർറബാത്തി'ലും, 'നഅ്തുൽ ബിദായത്ത്' എന്ന ഗ്രന്ഥത്തിന്റെ കർത്താവും ആ യോഗ്യതകളെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:"ആശൂറാഅ് രാവിൽ ആരെങ്കിലും പൂർണ്ണമായ രൂപത്തിൽ വുദൂഅ് ചെയ്യുകയും, രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്ത ശേഷം കിബ്ലക്ക് മുന്നിട്ടുകൊണ്ട് 360 തവണ ആയത്തുൽ കുർസി ഓതിയാൽ (ഓരോ തവണയുടെയും തുടക്കത്തിൽ മുൻപ് വിവരിച്ചതുപോലെ ബിസ്മി ചൊല്ലേണ്ടതാണ്), അതിനുശേഷം താഴെ പറയുന്ന ഖുർആൻ വാക്യം 48 തവണ പാരായണം ചെയ്യുകയും ചെയ്താൽ
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
(സാരം: പറയുക; അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതിൽ അവർ സന്തോഷിച്ചുകൊള്ളട്ടെ. അവർ ശേഖരിച്ചുവെക്കുന്നതിനേക്കാളെല്ലാം അതാണ് ഉത്തമം). " (സൂറത്തു യൂനുസ്: സൂക്തം 58)
اَللَّهُمَّ إِنَّ هَذِهِ لَيْلَةٌ جَدِيدَةٌ، وَشَهْرٌ جَدِيدٌ، وَسَنَةٌ جَدِيدَةٌ، فَأَعْطِنِي اللَّهُمَّ خَيْرَهَا وَخَيْرَ مَا فِيهَا، وَاصْرِفْ عَنِّي شَرَّهَا وَشَرَّ مَا فِيهَا، وَشَرَّ فِتْنَتِهَا وَمُحْدَثَاتِهَا، وَشَرَّ النَّفْسِ وَالْهَوَى وَالشَّيْطَانِ الرَّجِيمِ
തുടർന്ന് ഇപ്രകാരം പറയണം (12 തവണ): "അല്ലാഹുമ്മ ഇന്ന ഹാദിഹീ ലൈലതുൻ ജദീദതുൻ, വശഹ്‌റുൻ ജദീദുൻ, വസനതുൻ ജദീദതുൻ, ഫഅ്തിനീ അല്ലാഹുമ്മ ഖൈറഹാ വഖൈറ മാ ഫീഹാ, വസ്റിഫ് അന്നീ ശർറഹാ വശർറ മാ ഫീഹാ, വശർറ ഫിത്‌നതിഹാ വമുഹ്ദസാതിഹാ, വശർറന്നഫ്സി വൽഹവാ വശ്ശൈത്വാനിർ റജീം."
(സാരം: അല്ലാഹുവേ, ഇത് പുതിയൊരു രാവാണ്, പുതിയൊരു മാസമാണ്, പുതിയൊരു വർഷമാണ്. അതിനാൽ അല്ലാഹുവേ, ഇതിന്റെ നന്മയും ഇതിലടങ്ങിയിരിക്കുന്ന നന്മകളും എനിക്ക് നീ പ്രദാനം ചെയ്യേണമേ. ഇതിന്റെ തിന്മയിൽ നിന്നും, ഇതിലടങ്ങിയിരിക്കുന്ന തിന്മകളിൽ നിന്നും, ഇതിലെ ഫിത്‌നകളിൽ നിന്നും പുതുതായി ഉണ്ടാകുന്ന തിന്മകളിൽ നിന്നും, മനസ്സിന്റെയും ഇച്ഛകളുടെയും ശപിക്കപ്പെട്ട പിശാചിന്റെയും ശർറുകളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കേണമേ).
പിന്നീട് ഖുർആനിൽ നിന്ന് തനിക്ക് ഇഷ്ടമുള്ള ദുആകൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ കർമ്മം അവസാനിപ്പിക്കാം. നബി (സ്വ) തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയതിന് ശേഷം മുസ്ലിങ്ങളായ മുഴുവൻ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി ദുആ ചെയ്യണം. തസ്ബീഹും തഹ്‌ലീലും പല തവണ ആവർത്തിച്ചു ചൊല്ലുകയും വേണം. അങ്ങനെ ചെയ്താൽ ആ വർഷം മുഴുവൻ അവൻ എല്ലാത്തരം തിന്മകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.
ശൈഖ് അഹ്മദ് ബിൻ മുഹ്‌യുദ്ദീൻ അൽ മലബാരിയുടെ ഉദ്ധരണി: 'ഹാശിയതു ഇആനതുത്വാലിബീൻ' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സയ്യിദ് ബക്‌രി തങ്ങളുടെ ഉസ്താദ് ശൈഖ് അഹ്മദ് ബിൻ മുഹ്‌യുദ്ദീൻ അൽ മലബാരി തന്റെ 'ഫദാഇലു ആശൂറാഅ്' എന്ന ലഘുകൃതിയിൽ പറയുന്നു:
ആശൂറാഅ് രാവിൽ 70 തവണ ഇപ്രകാരം ചൊല്ലണം:
سُبْحَانَ اللهِ وَالْحَمْدُ لِلهِ وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ
(സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ, വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം).
ആശൂറാഅ് ദിവസം ഫർള് നിസ്കാരങ്ങൾക്ക് ശേഷം താഴെ പറയുന്ന ദുആയും നിർവ്വഹിക്കേണ്ടതാണ്:
اَللَّهُمَّ يَا حَيُّ
يَا قَيُّومُ أَحْيِ قَلْبِي يَوْمَ تَمُوتُ الْقُلُوبُ وَلَا تَنْزِعْ قَلْبِي
يَوْمَ تَزِيغُ الْقُلُوبُ، يَا كَاشِفَ الْكُرُوبِ يَا أَوَّلَ الْأَوَّلِينَ
وَيَا آخِرَ الْآخِرِينَ، لَا إِلَهَ إِلَّا أَنْتَ خَلَقْتَ أَوَّلَ مَا خَلَقْتَ
فِي هَذَا الْيَوْمِ وَتَخْلُقُ آخِرَ مَا تَخْلُقُ فِي هَذَا الْيَوْمِ،
أَعْطِنِي فِيهِ خَيْرَ مَا أَوْلَيْتَهُ فِيهِ أَنْبِيَاءَكَ وَأَصْفِيَاءَكَ
مِنْ ثَوَابِ الْبَلَايَا
وَاسْهِمْ مَا أَعْطَيْتَهُمْ فِيهِ
مِنَ الْكَرَامَةِ بِحَقِّ مُحَمَّدٍ عَلَيْهِ الصَّلَاةُ وَالسَّلَامُ،
اَللَّهُمَّ اجْعَلْنِي مِمَّنْ دَعَاكَ فَأَجَبْتَهُ، وَآمَنَ بِكَ فَهَدَيْتَهُ وَرَغِبَ إِلَيْكَ فَأَعْطَيْتَهُ، وَتَوَكَّلَ عَلَيْكَ فَكَفَيْتَهُ، وَاقْتَرَبَ
مِنْكَ فَأَدْنَيْتَهُ، اَللَّهُمَّ امْدُدْ بِعَيْشِي مَدًّا، وَاجْعَلْنِي فِي
قُلُوبِ الْمُؤْمِنِينَ وُدًّا، اَللَّهُمَّ إِنِّي أَسْأَلُكَ الْإِيمَانَ بِكَ،
وَأَسْأَلُكَ الْفَضْلَ مِنَ الرِّزْقِ، وَأَسْأَلُكَ حُسْنَ الْعَافِيَةِ فِي
الدُّنْيَا وَالْآخِرَةِ، يَا ذَا الْجَلَالِ وَالْإِكْرَامِ، بِرَحْمَتِكَ يَا
أَرْحَمَ الرَّاحِمِينَ
"അല്ലാഹുമ്മ യാ ഹയ്യു യാ ഖയ്യൂമു അഹ്‌യി ഖൽബീ യൗമ തമൂതുൽ ഖുലൂബ്, വലാ തൻസിഅ് ഖൽബീ യൗമ തസീഗുൽ ഖുലൂബ്, യാ കാശിഫൽ കുറൂബ്, യാ അവ്വലൽ അവ്വലീന വയാ ആഖിറൽ ആഖിരീൻ, ലാ ഇലാഹ ഇല്ലാ അന്ത ഖലഖ്ത അവ്വല മാ ഖലഖ്ത ഫീ ഹാദൽ യൗം, വതഖ്ലുഖു ആഖിറ മാ തഖ്ലുഖു ഫീ ഹാദൽ യൗം, അഅ്തിനീ ഫീഹി ഖൈറ മാ ഔലൈതഹൂ ഫീഹി അൻബിയാഅക വഅസ്ഫിയാഅക മിൻ സവാബിൽ ബലായാ."
(സാരം: എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, ഹൃദയങ്ങൾ മരിക്കുന്ന ദിവസം എന്റെ ഹൃദയത്തെ നീ ജീവിപ്പിക്കേണമേ. ഹൃദയങ്ങൾ തെന്നിമാറുന്ന ദിവസം എന്റെ ഹൃദയത്തെ നീ തെന്നിമാറ്റരുതേ. പ്രയാസങ്ങൾ ദൂരീകരിക്കുന്നവനേ, ആദ്യമുള്ളവരിൽ ആദ്യനായവനേ, അവസാനമുള്ളവരിൽ അവസാനമായവനേ, നീയല്ലാതെ യാതൊരു ഇലാഹുമില്ല. ഈ ദിവസം നീ സൃഷ്ടിക്കുന്നവയിൽ ആദ്യത്തേത് സൃഷ്ടിച്ചു, ഈ ദിവസം നീ സൃഷ്ടിക്കുന്നവയിൽ അവസാനത്തേതും സൃഷ്ടിക്കുന്നു. പരീക്ഷണങ്ങൾക്കുള്ള പ്രതിഫലമായി നിന്റെ പ്രവാചകന്മാർക്കും പുണ്യത്മാക്കൾക്കും ഈ ദിവസം നീ എന്തെല്ലാം നന്മകളാണോ നൽകിയത്, അവയെല്ലാം എനിക്കും നീ പ്രധാനം ചെയ്യേണമേ). മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഹഖ് ജാഹ് ബറകത് കൊണ്ടും അവിടുത്തെ മേലുള്ള സ്വലാത്തും സലാമും കാരണമായും അവർക്ക് നീ നൽകിയ ആദരവിൽ എനിക്കും നീ ഓഹരി നൽകേണമേ. അല്ലാഹുവേ, നിന്നെ വിളിച്ചു പ്രാർത്ഥിക്കുകയും നീ ഉത്തരം നൽകുകയും ചെയ്തവരിൽ എന്നെ നീ ഉൾപ്പെടുത്തേണമേ. നിന്നിൽ വിശ്വസിക്കുകയും നീ അവന് ഹിദായത്ത് (സന്മാർഗ്ഗം) നൽകുകയും ചെയ്തവരിൽ, നിന്നിലേക്ക് ആഗ്രഹിക്കുകയും നീ അവന് പ്രധാനം ചെയ്യുകയും ചെയ്തവരിൽ, നിന്നിൽ ഭരമേൽപ്പിക്കുകയും നീ അവന് മതിയായവനാകുകയും ചെയ്തവരിൽ, നിന്നിലേക്ക് അടുക്കുകയും നീ അവനെ സാമീപ്യം നൽകി അനുഗ്രഹിക്കുകയും ചെയ്തവരിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.
അല്ലാഹുവേ, എന്റെ ജീവിതകാലം നീ നീട്ടിത്തരേണമേ, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നോട് സ്നേഹം ഉണ്ടാക്കേണമേ. അല്ലാഹുവേ, നിന്നിലുള്ള പരിപൂർണ്ണ ഈമാൻ ഞാൻ നിന്നോട് ചോദിക്കുന്നു. ഒപ്പം അനുഗ്രഹീതമായ ഉപജീവനവും (രിസ്ഖ്), ദുനിയാവിലും ആഖിറത്തിലും നല്ല രീതിയിലുള്ള ആഫിയത്തും (ആരോഗ്യവും സുരക്ഷിതത്വവും) ഞാൻ നിന്നോട് ചോദിക്കുന്നു. പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് (എന്റെ പ്രാർത്ഥന നീ സ്വീകരിക്കേണമേ)."
أَعُوذُ بِرَبِّ الْفَلَقِ مِنْ شَرِّ مَا خَلَقَ، وَمِنْ شَرِّ شَيْطَانٍ مَارِدٍ، وَعَدُوٍّ حَاسِدٍ، وَلِصٍّ قَاهِرٍ، وَسُلْطَانٍ جَائِرٍ، اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُقَاسَاةِ الْبُؤْسِ، وَمُعَادَاةِ النُّفُوسِ، وَحِدَّةِ السَّقَمِ، وَشِدَّةِ الْأَلَمِ، وَمَوْتِ الْأَحْبَابِ، وَفَقْدِ الْمَحَابِّ، وَكَرْبِ النَّوَائِبِ، وَسُوءِ الْعِقَابِ، وَصُرُوفِ الزَّمَنِ، وَصُنُوفِ الْمِحَنِ، وَكَفَى بِكَ كَافِيًا لِمَنِ اسْتَكْفَاكَ، وَهَادِيًا لِمَنِ اسْتَهْدَاكَ، وَمُجِيرًا لِمَنِ الْتَجَأَ إِلَيْكَ، وَمُعِينًا لِمَنْ تَوَكَّلَ عَلَيْكَ، اَللَّهُمَّ زَهِّدْنِي فِي الدُّنْيَا، وَرَغِّبْنِي فِي الْحُسْنَى، وَأَفْرِغْ عَلَيَّ الصَّبْرَ، وَحَبِّبْ إِلَيَّ الْأَجْرَ، وَاجْنِبْنِي طَاعَةَ الْهَوَى، وَبَلِّغْنِي غَايَةَ الْمُنَى، وَاجْعَلْنِي مِمَّنْ يَرْضَى بِقَضَائِكَ، وَيَسْتَعِدُّ لِلِقَائِكَ، وَيَبْتَغِي رِضَاكَ، وَيَسْتَغْنِي بِكَ عَمَّنْ سِوَاكَ، وَلَا يَكْفُرُ خَيْرَكَ، وَلَا يَأْمُلُ غَيْرَكَ، فَقَدْ ضَلَّ مَنْ يَصْرِفُ عَنْكَ أَمَلَهُ، وَيَجْعَلُ لِغَيْرِكَ عَمَلَهُ، وَيُوقِنُ لِمَا أَنْشَأْتَهُ مِنْ خَلْقِكَ، وَيَشُكُّ فِيمَا ضَمِنْتَهُ مِنْ رِزْقِهِ، اَللَّهُمَّ نَزِّهْنِي عَنْ عِبَادَةِ الْعِبَادِ، وَأَغْنِنِي عَنْ عِمَارَةِ الْبِلَادِ، وَاجْعَلْ عِبَادَتِي لَكَ، وَخَشْيَتِي مِنْكَ، وَأَمَلِي فِيكَ، وَثِقَتِي بِكَ، يَا إِلَهَ الْعَالَمِينَ، بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ
"അവൻ ഇപ്രകാരവും പറയണം: സൃഷ്ടികളുടെ തിന്മകളിൽ നിന്നും, അനുസരണക്കേട് കാണിക്കുന്ന ശപിക്കപ്പെട്ട പിശാചിന്റെ തിന്മയിൽ നിന്നും, അസൂയാലുവായ ശത്രുവിന്റെയും, അക്രമിയായ ഭരണാധികാരിയുടെയും കള്ളന്റെയും തിന്മകളിൽ നിന്നും പ്രഭാതത്തിന്റെ റബ്ബിനോട് ഞാൻ കാവൽ ചോദിക്കുന്നു.
അല്ലാഹുവേ, കഠിനമായ ദാരിദ്ര്യം അനുഭവിക്കുന്നതിൽ നിന്നും, രോഗത്തിന്റെ കാഠിന്യത്തിൽ നിന്നും, വേദനയുടെ തീവ്രതയിൽ നിന്നും, പ്രിയപ്പെട്ടവരുടെ മരണത്തിൽ നിന്നും, ഇഷ്ടപ്പെട്ടവ നഷ്ടപ്പെടുന്നതിൽ നിന്നും, പരീക്ഷണങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്നും, മോശമായ ശിക്ഷകളിൽ നിന്നും, കാലവിപത്തുകളിൽ നിന്നും, വിവിധതരം ദുരന്തങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
നിന്നിൽ നിന്ന് സഹായം തേടുന്നവന് നീ മതിയായവനാണ്, നിന്നോട് സന്മാർഗ്ഗം ചോദിക്കുന്നവന് നീ വഴികാട്ടിയാണ്, നിന്നിലേക്ക് അഭയം പ്രാപിക്കുന്നവന് നീ രക്ഷകനാണ്, നിന്നിൽ ഭരമേൽപ്പിക്കുന്നവന് നീ സഹായിയാണ്. അല്ലാഹുവേ, ദുനിയാവിനോടുള്ള താല്പര്യം എന്നിൽ നീ ഇല്ലാതാക്കേണമേ, ഏറ്റവും നല്ല കാര്യങ്ങളിൽ (പരലോക നന്മകളിൽ) എനിക്ക് നീ താല്പര്യം നൽകേണമേ, എനിക്ക് നീ ക്ഷമ പ്രധാനം ചെയ്യേണമേ, പ്രതിഫലത്തോട് എനിക്ക് പ്രിയം നൽകേണമേ, തന്നിഷ്ടങ്ങളെ (മനസ്സിന്റെ ഇച്ഛകളെ) പിന്തുടരുന്നതിൽ നിന്നും എന്നെ നീ അകറ്റി നിർത്തേണമേ, എന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിൽ എന്നെ നീ എത്തിക്കേണമേ.
നിന്റെ തീരുമാനങ്ങളിൽ തൃപ്തിപ്പെടുകയും, നിന്നെ കണ്ടുമുട്ടാൻ ഒരുങ്ങുകയും, നിന്റെ പ്രീതി ആഗ്രഹിക്കുകയും, നീയല്ലാത്തവരിൽ നിന്ന് വിമുഖനായി നിന്നിൽ മാത്രം ഐശ്വര്യം കണ്ടെത്തുകയും ചെയ്യുന്നവരിൽ എന്നെ നീ ഉൾപ്പെടുത്തേണമേ. നിന്റെ നന്മകളെ നിഷേധിക്കാത്തവനും നീയല്ലാത്തവരിൽ പ്രതീക്ഷ അർപ്പിക്കാത്തവനുമാക്കേണമേ. കാരണം, നിന്നിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞവൻ തീർച്ചയായും വഴിപിഴച്ചു പോയിരിക്കുന്നു, അവൻ തന്റെ പ്രതീക്ഷകൾ നീയല്ലാത്തവർക്കായി മാറ്റിവെക്കുകയും നിന്റെ സൃഷ്ടികളിൽ വിശ്വാസമർപ്പിക്കുകയും നീ ഉറപ്പുനൽകിയ ഉപജീവനത്തിൽ (രിസ്ഖ്) സംശയിക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവേ, നിന്റെ ദാസന്മാരെ ആരാധിക്കുന്നതിലേക്ക് എന്നെ നീ തിരിക്കേണമേ, നാടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുകുന്നതിൽ നിന്നും എന്നെ നീ ഒഴിവാക്കേണമേ (ഭൗതികമായ അമിത ചിന്തകളിൽ നിന്ന് അകറ്റേണമേ). എന്റെ ഇബാദത്തുകൾ (ആരാധനകൾ) നിനക്ക് മാത്രമുള്ളതാക്കേണമേ. എന്നിൽ നിന്നെക്കുറിച്ചുള്ള ഭയവും നിന്നിലുള്ള പ്രതീക്ഷയും നിന്നിലുള്ള ഉറച്ച വിശ്വാസവും നീ ഉണ്ടാക്കേണമേ, ലോകരക്ഷിതാവായ ഇലാഹേ... പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് (ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ)."
70 തവണ ചൊല്ലുക: "ഹസ്ബിയല്ലാഹു വനിഅ്മൽ വകീൽ."
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
(സാരം: എനിക്ക് അല്ലാഹു മതി, ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായവൻ അവൻ തന്നെയാണ്).
300 തവണ ചൊല്ലുക:
لَا إِلَهَ إِلَّا أَنْتَ الْعَلِيُّ الْأَعْلَى، لَا إِلَهَ إِلَّا أَنْتَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى اللَّهُمَّ ارْزُقْنِي شَهَادَةَ الْحُسْنَى وَسَعَادَةَ الْعُقْبَى وَخَيْرَ الْآخِرَةِ وَالْأُولَى
"ലാ ഇലാഹ ഇല്ലാ അന്തൽ അലിയ്യുൽ അഅ്‌ലാ, ലാ ഇലാഹ ഇല്ലാ അന്ത റബ്ബുസ്സമാവാതി വൽഅർളി വമാ ബൈനഹുമാ വമാ തഹ്തസ്സറാ, അല്ലാഹുമ്മർസുഖ്‌നീ ശഹാദതൽ ഹുസ്നാ വസആദതൽ ഉഖ്ബാ വഖൈറൽ ആഖിറതി വൽഊലാ."
(സാരം: ഉന്നതനും അതിശ്രേഷ്ഠനുമായ നീയല്ലാതെ യാതൊരു ഇലാഹുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയും ഭൂമിക്കടിയിലുള്ളവയുടെയും നാഥനായ നീയല്ലാതെ യാതൊരു ഇലാഹുമില്ല. അല്ലാഹുവേ, എനിക്ക് നീ ഉത്തമമായ രക്തസാക്ഷിത്വവും പരലോകത്തെ സൗഭാഗ്യവും ഇഹലോകത്തെയും പരലോകത്തെയും നന്മകളും പ്രധാനം ചെയ്യേണമേ).
1000 തവണ ചൊല്ലുക:
"അസ്തഗ്ഫിറുള്ളാഹൽ അളീം യാ ദൽജലാലി വൽഇക്റാം മിൻ ജമീഇദ്ദുനൂബി വൽആസാം."
أَسْتَغْفِرُ اللَّهَ الْعَظِيمَ يَا ذَا الْجَلَالِ وَالْإِكْرَامِ مِنْ جَمِيعِ الذُّنُوبِ وَالْآثَامِ
(സാരം: മഹത്വവും ആദരവുമുള്ളവനായ സർവ്വശക്തനായ അല്ലാഹുവോട് എല്ലാവിധ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും ഞാൻ പാപമോചനം തേടുന്നു).
അവൻ ഇപ്രകാരവും പറയണം:
سُبْحَانَ اللهِ مِلْءَ الْمِيزَانِ وَمُنْتَهَى الْعِلْمِ وَمَبْلَغَ الرِّضَا وَزِنَةَ الْعَرْشِ لَا مَلْجَأَ وَلَا مَنْجَا مِنَ اللهِ إِلَّا إِلَيْهِ، سُبْحَانَ اللهِ عَدَدَ الشَّفْعِ وَالْوَتْرِ وَعَدَدَ كَلِمَاتِ اللهِ التَّامَّاتِ بِرَحْمَتِهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ وَهُوَ حَسْبِي وَنِعْمَ الْوَكِيلُ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ
"സുബ്ഹാനല്ലാഹി മിൽഅൽ മീസാൻ വമുന്തഹൽ ഇൽമ് വമബ്‌ലഗർരിളാ വസിനതൽ അർഷ്, ലാ മൽജഅ വലാ മൻജാ മിനല്ലാഹി ഇല്ലാ ഇലൈഹ്. സുബ്ഹാനല്ലാഹി അദദശ്ശഫ്ഇ വൽവത്ർ വഅദദ കലിമാതില്ലാഹിത്താംമാതി ബിറഹ്മതിഹ്, വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം, വഹുവ ഹസ്ബീ വനിമൽ വകീൽ നിഅ്മൽ മൗലാ വനിമന്നസ്വീർ."
(സാരം: അല്ലാഹുവിന്റെ അറിവിന്റെ അതിർത്തിയോളം, അവന്റെ പ്രീതിയുടെ അളവോളം, അർഷിന്റെ തൂക്കമത്രയും, മീസാൻ നിറയെ ഞാൻ അല്ലാഹുവെ പരിശുദ്ധനാക്കുന്നു. അല്ലാഹുവിലേക്ക് അല്ലാതെ അവനിൽ നിന്ന് അഭയകേന്ദ്രമോ രക്ഷയോ ഇല്ല. ഇരട്ടയും ഒറ്റയുമായ സൃഷ്ടികളുടെ എണ്ണമത്രയും, അല്ലാഹുവിന്റെ പൂർണ്ണമായ കലിമാത്തുകളുടെ എണ്ണമത്രയും അവന്റെ കാരുണ്യം കൊണ്ട് ഞാൻ അല്ലാഹുവെ തസ്ബീഹ് ചൊല്ലുന്നു. ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അവൻ എനിക്ക് മതിയായവനാണ്. ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായവനും നേതാവും സഹായിയും അവൻ തന്നെയാണ്).
ഇപ്രകാരം ദുആ ചെയ്യുക:
اَللَّهُمَّ اكْسِرْ شَهْوَتِي عَنْ كُلِّ مُحَرَّمٍ وَزِدْ حِرْصِي عَنْ كُلِّ مَأْثَمٍ وَامْنَعْنِي عَنْ أَذَى كُلِّ مُسْلِمٍ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ
"അല്ലാഹുമ്മക്സിർ ശഹ്‌വതീ അൻ കുള്ളി മുഹർറമിൻ വസ്ദ് ഹിർസ്വീ അലാ കുള്ളി മഅ്സമിൽ വംനഅ്‌നീ അൻ അദാ കുള്ളി മുസ്ലിമിൻ ബിറഹ്മതിക യാ അർഹമർറാഹിമീൻ."
(സാരം: അല്ലാഹുവേ, ഹറാമായ (വിലക്കപ്പെട്ട) എല്ലാ കാര്യങ്ങളിൽ നിന്നുമുള്ള എന്റെ താല്പര്യത്തെ നീ ഇല്ലാതാക്കേണമേ. തെറ്റുകളിൽ വീഴുന്നതിനെതിരെയുള്ള എന്റെ ജാഗ്രത നീ വർദ്ധിപ്പിക്കേണമേ. പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് യാതൊരു മുസ്ലിമിനെയും വേദനിപ്പിക്കാത്തവനായി എന്നെ നീ മാറ്റേണമേ).
ഇപ്രകാരവും പറയണം:
حَسْبِيَ اللَّهُ وَكَفَى سَمِعَ اللَّهُ لِمَنْ دَعَا لَيْسَ وَرَاءَ اللَّهِ مُنْتَهَى وَلَا دُونَ اللَّهِ مَلْجَأٌ مَنْ اعْتَصَمَ بِاللَّهِ نَجَا
"ഹസ്ബിയല്ലാഹു വകഫാ സമിയെല്ലാഹു ലിമൻ ദആ ലെയ്സ വറാഅല്ലാഹി മുൻതഹാ വലാ ദൂനല്ലാഹി മൽജഉൻ മൻ ഇഅ്തസ്വമ ബില്ലാഹി നജാ."
(സാരം: എനിക്ക് അല്ലാഹു മതി, അവൻ എല്ലാം തികഞ്ഞവനാണ്. പ്രാർത്ഥിച്ചവന്റെ പ്രാർത്ഥന അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹുവിന് അപ്പുറം ഒരു ലക്ഷ്യമില്ല, അല്ലാഹുവല്ലാതെ മറ്റൊരു അഭയകേന്ദ്രവുമില്ല. ആര് അല്ലാഹുവെ മുറുകെ പിടിച്ചുവോ അവൻ രക്ഷപ്പെട്ടിരിക്കുന്നു).
ഇപ്രകാരം ദുആ ചെയ്യുക:
اَللَّهُمَّ يَا سَابِقَ الْفَوْتِ وَيَا سَامِعَ الصَّوْتِ وَيَا فَاطِرَ السَّمَاوَاتِ وَالْأَرْضِ أَقِلْ عَثْرَتِي وَاغْفِرْ سَيِّئَاتِي وَأَسْأَلُكَ مِنْ بَرَكَةِ سَنَتِي هَذِهِ أَقْسَامَنَا وَأَنْ تُطَهِّرَ قُلُوبَنَا وَأَجْسَامَنَا وَأَنْ تُدِيلَ مِنْ أَعْدَائِنَا بِتَأْيِيدِكَ وَأَنْ تُمِدَّنَا بِنَصْرِكَ وَجُنُودِكَ وَأَنْ تُوَفِّقَنَا بِالتَّنَاصُفِ وَالتَّرَاحُمِ وَالْخُرُوجِ مِنَ الْغُصُوبِ وَالْمَظَالِمِ وَأَنْ تَعُمَّنَا بِرَأْفَةِ أَئِمَّتِنَا وَوُلَاتِنَا وَعَدْلِ حُكَّامِنَا وَأَنْ تَهْدِيَنَا لِمَرْضَاتِكَ
وَأَنْ تُجْرِيَنَا عَلَى أَجْمَلِ عَادَاتِكَ وَتُحَبِّبَنَا عَلَى قُلُوبِ عِبَادِكَ وَتُثَبِّتَنَا عَلَى صِرَاطِكَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِين
(സാരം: സമയം തെറ്റാതെ കാര്യങ്ങൾ നിർവ്വഹിക്കുന്നവനും, ശബ്ദങ്ങൾ ശ്രവിക്കുന്നവനും, ആകാശഭൂമികളുടെ സ്രഷ്ടാവുമായ അല്ലാഹുവേ, എന്റെ പിഴവുകൾ നീ പൊറുത്തുതരേണമേ, എന്റെ തിന്മകൾ നീ മാപ്പാക്കേണമേ. ഈ വർഷത്തിന്റെ ബറകത്തിൽ നിന്ന് ഞങ്ങളുടെ ഓഹരികൾ പ്രധാനം ചെയ്യാൻ ഞാൻ നിന്നോട് ചോദിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളെയും ശരീരങ്ങളെയും നീ ശുദ്ധീകരിക്കേണമേ. നിന്റെ സഹായം കൊണ്ട് ഞങ്ങളുടെ ശത്രുക്കളുടെ മേൽ ഞങ്ങൾക്ക് വിജയം നൽകേണമേ. നിന്റെ സഹായവും സൈന്യവും കൊണ്ട് ഞങ്ങളെ നീ ശക്തിപ്പെടുത്തേണമേ. പരസ്പരം നീതി കാണിക്കാനും കാരുണ്യം ചെയ്യാനും അക്രമങ്ങളിൽ നിന്നും അനീതികളിൽ നിന്നും പുറത്തുകടക്കാനും ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ. ഞങ്ങളുടെ നേതാക്കളുടെയും ഭരണാധികാരികളുടെയും കാരുണ്യവും നീതിയും കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ. നിന്റെ പ്രീതിയിലുള്ള കാര്യങ്ങളിലേക്ക് ഞങ്ങളെ നീ നയിക്കേണമേ).
നിന്റെ ഏറ്റവും മനോഹരമായ ചര്യകളിൽ (ഇബാദത്തുകളിൽ) ഞങ്ങളെ നീ നിലനിർത്തേണമേ, നിന്റെ ദാസന്മാരുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് നീ പ്രിയം നൽകേണമേ, നിന്റെ നേരായ പാതയിൽ ഞങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ, പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് (ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കേണമേ)."
"ആശൂറാഅ് ദിവസം ഇപ്രകാരവും ദുആ ചെയ്യണം:
اَللَّهُمَّ يَا قَابِلَ تَوْبَةِ آدَمَ يَوْمَ عَاشُورَاءَ، وَيَا رَافِعَ إِدْرِيسَ إِلَى السَّمَاءِ يَوْمَ عَاشُورَاءَ، وَيَا مُسْكِنَ سَفِينَةِ نُوحٍ عَلَى الْجُودِيِّ يَوْمَ عَاشُورَاءَ، وَيَا غِيَاثَ إِبْرَاهِيمَ مِنْ نَارِ النَّمْرُوذِ يَوْمَ عَاشُورَاءَ، وَيَا جَامِعَ شَمْلِ يَعْقُوبَ يَوْمَ عَاشُورَاءَ، وَيَا كَاشِفَ ضُرِّ أَيُّوبَ يَوْمَ عَاشُورَاءَ، وَيَا فَارِجَ كُرْبَةِ ذِي النُّونِ يَوْمَ عَاشُورَاءَ، وَيَا غَافِرَ ذَنْبِ دَاوُدَ يَوْمَ عَاشُورَاءَ، وَيَا سَامِعَ دَعْوَةِ مُوسَى وَهَارُونَ يَوْمَ عَاشُورَاءَ، وَيَا زَائِدَ الْخَضِرِ فِي عِلْمِهِ يَوْمَ عَاشُورَاءَ، وَيَا رَافِعَ عِيسَى ابْنِ مَرْيَمَ إِلَى السَّمَاءِ يَوْمَ عَاشُورَاءَ، وَيَا نَاصِرَ مُحَمَّدٍ ﷺ يَوْمَ عَاشُورَاءَ، وَيَا خَالِقَ الْجَنَّةِ وَالنَّارِ يَوْمَ عَاشُورَاءَ، وَيَا خَالِقَ جِبْرِيلَ وَمِيكَائِيلَ وَإِسْرَافِيلَ وَعِزْرَائِيلَ يَوْمَ عَاشُورَاءَ، وَيَا خَالِقَ الْعَرْشِ وَالْكُرْسِيِّ وَاللَّوْحِ وَالْقَلَمِ وَالسَّمَاوَاتِ وَالْأَرْضِ يَوْمَ عَاشُورَاءَ، اِقْضِ لَنَا الْحَاجَاتِ يَا قَاضِيَ الْحَاجَاتِ وَيَا دَافِعَ السَّيِّئَاتِ وَالْبَلِيَّاتِ، يَا حَيُّ يَا قَيُّومُ يَا ذَا الْجَلَالِ وَالْإِكْرَامِ، يَا مَالِكَ يَوْمِ الدِّينِ، إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ، بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ، وَصَلَّى اللَّهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلهِ رَبِّ الْعَالَمِينَ
അല്ലാഹുവേ, ആശൂറാഅ് നാളിൽ ആദം നബി (അ) തങ്ങളുടെ തൗബ സ്വീകരിച്ചവനേ... ആശൂറാഅ് നാളിൽ ഇദ്‌രീസ് നബി (അ) തങ്ങളെ ആകാശത്തിലേക്ക് ഉയർത്തിയവനേ... ആശൂറാഅ് നാളിൽ നൂഹ് നബി (അ) തങ്ങളുടെ കപ്പലിനെ ജൂദി പർവ്വതത്തിൽ സുരക്ഷിതമായി എത്തിച്ചവനേ... ആശൂറാഅ് നാളിൽ നംറൂദിന്റെ അഗ്നിയിൽ നിന്ന് ഇബ്രാഹീം നബി (അ) തങ്ങൾക്ക് രക്ഷകനായവനേ... ആശൂറാഅ് നാളിൽ യഅ്ഖൂബ് നബി (അ) തങ്ങളുടെ വേർപിരിഞ്ഞ കുടുംബത്തെ ഒന്നിച്ചുകൂടിയവനേ... ആശൂറാഅ് നാളിൽ അയ്യൂബ് നബി (അ) തങ്ങളുടെ രോഗവിപത്തുകൾ ദൂരീകരിച്ചവനേ... ആശൂറാഅ് നാളിൽ ദുന്നുൻ (യൂനുസ് നബി) തങ്ങളുടെ സങ്കടങ്ങൾ അകറ്റിയവനേ... ആശൂറാഅ് നാളിൽ ദാവൂദ് നബി (അ) തങ്ങളുടെ പിഴവ് പൊറുത്തവനേ...
ആശൂറാഅ് നാളിൽ മൂസാ നബി (അ) തങ്ങളുടെയും ഹാറൂൻ നബി (അ) തങ്ങളുടെയും പ്രാർത്ഥന കേട്ടവനേ... ആശൂറാഅ് നാളിൽ ഖിള്ർ (അ) തങ്ങളുടെ ജ്ഞാനത്തിൽ വർദ്ധനവ് നൽകിയവനേ... ആശൂറാഅ് നാളിൽ ഈസാ ഇബ്നു മർയം (അ) തങ്ങളെ ആകാശത്തിലേക്ക് ഉയർത്തിയവനേ... ആശൂറാഅ് നാളിൽ മുഹമ്മദ് നബി (സ്വ) തങ്ങൾക്ക് വിജയം നൽകിയവനേ...
ആശൂറാഅ് നാളിൽ സ്വർഗ്ഗത്തെയും നരകത്തെയും സൃഷ്ടിച്ചവനേ... ജിബ്‌രീൽ, മീക്കാഈൽ, ഇസ്‌റാഫീൽ, അസ്‌റാഈൽ (അ) എന്നിവരെ സൃഷ്ടിച്ചവനേ... അർശും കുർസിയും ലൗഹും ഖലമും ആകാശഭൂമികളും സൃഷ്ടിച്ചവനേ... ഞങ്ങളുടെ ആവശ്യങ്ങൾ നീ പൂർത്തിയാക്കി തരേണമേ.
ഹേ, ആവശ്യങ്ങൾ നിവർത്തിച്ചു തരുന്നവനേ... തിന്മകളെയും വിപത്തുകളെയും തടയുന്നവനേ... എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ... മഹത്വവും ആദരവുമുള്ളവനേ... പ്രതിഫല ദിവസത്തിന്റെ ഉടമയായവനേ... നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് (ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കേണമേ). അല്ലാഹു തന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ നമ്മുടെ നേതാവ് മുഹമ്മദ് നബി (സ്വ) തങ്ങളുടെ മേലും അവിടുത്തെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും."
അല്ലാമാ അൽഅജ്ഹൂരി പറയുന്നു: ശൈഖ് മുഹമ്മദ് ഗൗസുല്ലാഹ് തന്റെ 'കിതാബുൽ ജവാഹിർ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു: "ആശൂറാഅ് ദിവസം ആരെങ്കിലും 'ഹസ്ബിയല്ലാഹു വനിഅ്മൽ വകീൽ നിഅ്മൽ മൗലാ വനിമന്നസ്വീർ' എന്ന് 70 തവണ ചൊല്ലുകയും, തുടർന്ന് വരുന്ന പ്രാർത്ഥന 7 തവണ ദുആ ചെയ്യുകയും ചെയ്താൽ ആ വർഷം അവൻ മരണപ്പെടുകയില്ല. എന്നാൽ അവന്റെ ആയുസ്സ് അവസാനിക്കാറായിട്ടുണ്ടെങ്കിൽ ഈ പ്രാർത്ഥന ചൊല്ലാൻ അവന് തൗഫീഖ് (ഭാഗ്യം) ലഭിക്കുകയുമില്ല. ആ പ്രാർത്ഥന ഇപ്രകാരമാണ്:
سُبْحَانَ اللهِ مِلْءَ الْمِيزَانِ وَمُنْتَهَى الْعِلْمِ وَمَبْلَغَ الرِّضَا وَزِنَةَ الْعَرْشِ لَا مَلْجَأَ وَلَا مَنْجَا مِنَ اللهِ إِلَّا إِلَيْهِ، سُبْحَانَ اللهِ عَدَدَ الشَّفْعِ وَالْوَتْرِ وَعَدَدَ كَلِمَاتِ اللهِ التَّامَّاتِ كُلِّهَا، أَسْأَلُكَ السَّلَامَةَ كُلِّهَا بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ وَهُوَ حَسْبِي وَنِعْمَ الْوَكِيلُ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ، وَصَلَّى اللهُ عَلَى نَبِيِّنَا خَيْرِ خَلْقِهِ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ كُلَّمَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلُونَ
'സുബ്ഹാനല്ലാഹി മിൽഅൽ മീസാൻ വമുന്തഹൽ ഇൽമ് വമബ്‌ലഗർരിളാ വസിനതൽ അർഷ്, ലാ മൽജഅ വലാ മൻജാ മിനല്ലാഹി ഇല്ലാ ഇലൈഹ്. സുബ്ഹാനല്ലാഹി അദദശ്ശഫ്ഇ വൽവത്ർ വഅദദ കലിമാതില്ലാഹിത്താംമാതി കുള്ളിഹാ, അസ്അലുകസ്സലാമത കുള്ളിഹാ ബിറഹ്മതിക യാ അർഹമർറാഹിമീൻ, വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം. വഹുവ ഹസ്ബീ വനിമൽ വകീൽ നിഅ്മൽ മൗലാ വനിമന്നസ്വീർ. വസ്വല്ലല്ലാഹു അലാ നബിയ്യിനാ ഖൈറി ഖൽഖിഹീ വഅലാ ആലിഹീ വസ്വഹ്ബിഹീ അജ്മഈൻ, കുള്ളമാ ദകരഹുദ്ദാകിരൂൻ വഗഫല അൻ ദിക്രിഹിൽ ഗാഫിലൂൻ.'
(സാരം: അല്ലാഹുവിന്റെ അറിവിന്റെ അതിർത്തിയോളം, അവന്റെ പ്രീതിയുടെ അളവോളം, അർഷിന്റെ തൂക്കമത്രയും, മീസാൻ നിറയെ ഞാൻ അല്ലാഹുവെ പരിശുദ്ധനാക്കുന്നു. അല്ലാഹുവിലേക്ക് അല്ലാതെ അവനിൽ നിന്ന് അഭയകേന്ദ്രമോ രക്ഷയോ ഇല്ല. ഇരട്ടയും ഒറ്റയുമായ സൃഷ്ടികളുടെ എണ്ണമത്രയും, അല്ലാഹുവിന്റെ പൂർണ്ണമായ എല്ലാ കലിമാത്തുകളുടെയും എണ്ണമത്രയും ഞാൻ അല്ലാഹുവെ തസ്ബീഹ് ചൊല്ലുന്നു. പരമകാരുണികനായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് എല്ലാവിധ സുരക്ഷിതത്വവും ഞാൻ നിന്നോട് ചോദിക്കുന്നു. ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. അവൻ എനിക്ക് മതിയായവനാണ്, ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായവനും നേതാവും സഹായിയും അവൻ തന്നെയാണ്. അല്ലാഹു അവന്റെ സൃഷ്ടികളിൽ ഉത്തമനായ നമ്മുടെ നബിയുടെ മേലും അവിടുത്തെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും, ഓർക്കുന്നവർ അവിടുത്തെ ഓർക്കുമ്പോഴൊക്കെയും അശ്രദ്ധർ അവിടുത്തെ സ്മരണയിൽ നിന്ന് അശ്രദ്ധരാകുമ്പോഴൊക്കെയും സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ). "
സൂറത്തുൽ ഇഖ്‌ലാസ് 1000 തവണ ഓതൽ
ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ തന്റെ 'കൻസുൻ നജാഹി വസ്സുറൂർ' എന്ന ഗ്രന്ഥത്തിൽ പറയുന
"ആശൂറാഅ് ദിവസത്തിൽ ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാണ്... സൂറത്തുൽ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) 1000 തവണ പാരായണം ചെയ്യുക എന്നത്."
ഇമാം ഇബ്നു ഹജർ അൽഹൈതമി തന്റെ 'അൽഫതാവൽ ഹദീസിയ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "(ആശൂറാഅ് നാളിൽ) സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യൽ ആവശ്യപ്പെട്ടിരിക്കുന്നു.
അല്ലാഹു തന്റെ ജ്ഞാനം കൊണ്ട് മുസ്‌ലിംകൾക്ക് ഉപകാരം ചെയ്യുമാറാകട്ടെ, അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കപ്പെട്ടു: "സൂറത്തുൽ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) നൂറു തവണ ഓതുന്നതിനെക്കുറിച്ച്... അങ്ങനെ ആ എണ്ണത്തിൽ ഓതുന്നതിന് പ്രത്യേകമായി വല്ല പ്രതിഫലവും വന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ? അതോ ഇല്ലേ? സൂറത്തുൽ ഇഖ്‌ലാസിന്റെ പൊതുവായ ശ്രേഷ്ഠത എന്റെ യജമാനന് അറിയാവുന്നതാണല്ലോ, അതിൽ ആർക്കും യാതൊരു സംശയവുമില്ല. എന്നാൽ ചോദ്യകർത്താവിന്റെ ഉദ്ദേശ്യം, ആ പ്രത്യേക എണ്ണത്തിൽ ഓതുന്നതിനെക്കുറിച്ച് വല്ല ഹദീസും വന്നിട്ടുണ്ടോ എന്നാണ്."
അദ്ദേഹം മറുപടി നൽകി (അല്ലാഹു അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടി നൽകട്ടെ):
"അതെ, ആ പ്രത്യേക എണ്ണത്തിൽ ഓതുന്നതിന് പ്രത്യേകമായ പ്രതിഫലമുള്ളതായി ഹദീസുകളിൽ വന്നിട്ടുണ്ട്.
ഇബ്നു അദിയ്യും ബൈഹഖിയും അനസ് ബിൻ മാലിക് (റ) തങ്ങളിൽ നിന്ന്, റസൂലുള്ളാഹി ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: "ആരെങ്കിലും 'ഖുൽ ഹുവല്ലാഹു അഹദ്' നൂറു തവണ ഓതിയാൽ, നാല് കാര്യങ്ങളിൽ നിന്ന് അവൻ അകന്നു നിൽക്കുകയാണെങ്കിൽ അല്ലാഹു അവന്റെ അമ്പത് വർഷത്തെ തെറ്റുകൾ പൊറുത്തു കൊടുക്കുന്നതാണ്. ആ നാല് കാര്യങ്ങൾ: രക്തച്ചൊരിച്ചിൽ (കൊലപാതകം), സാമ്പത്തിക അക്രമങ്ങൾ, വ്യഭിചാരം, ലഹരിപാനീയങ്ങൾ എന്നിവയാണ്."
ത്വബ്റാനി ഫൈറൂസ് (റ) തങ്ങളിൽ നിന്ന്, നബി ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: "ആരെങ്കിലും നിസ്കാരത്തിലും മറ്റുമായി 'ഖുൽ ഹുവല്ലാഹു അഹദ്' നൂറു തവണ ഓതിയാൽ അല്ലാഹു അവന് നരകത്തിൽ നിന്നുള്ള മോചനം രേഖപ്പെടുത്തുന്നതാണ്."
ബൈഹഖി അനസ് (റ) തങ്ങളിൽ നിന്ന് മർഫൂആയി (നബി വചനമായി) നിവേദനം ചെയ്യുന്നു: "ആരെങ്കിലും ഒരു ദിവസം 'ഖുൽ ഹുവല്ലാഹു അഹദ്' നൂറു തവണ ഓതിയാൽ അല്ലാഹു അവന്റെ ഇരുന്നൂറ് വർഷത്തെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ്."
ഇബ്നു അദിയ്യും ബൈഹഖിയും അനസ് (റ) തങ്ങളിൽ നിന്ന് വീണ്ടും മർഫൂആയി നിവേദനം ചെയ്യുന്നു: "ആരെങ്കിലും ഒരു ദിവസം 'ഖുൽ ഹുവല്ലാഹു അഹദ്' ഇരുനൂറ് തവണ ഓതിയാൽ അവന് കടബാധ്യതകൾ ഇല്ലാത്തപക്ഷം അല്ലാഹു അവന് ആയിരത്തി അഞ്ഞൂറ് നന്മകൾ രേഖപ്പെടുത്തുന്നതാണ്."
ഇബ്നു നസ്ർ അനസ് (റ) തങ്ങളിൽ നിന്ന് മർഫൂആയി നിവേദനം ചെയ്യുന്നു: "ആരെങ്കിലും 'ഖുൽ ഹുവല്ലാഹു അഹദ്' അമ്പത് തവണ ഓതിയാൽ അല്ലാഹു അവന്റെ അമ്പത് വർഷത്തെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ്."
ഖറാഇത്വീ തന്റെ 'ഫവാഇദ്' എന്ന ഗ്രന്ഥത്തിൽ ഹുദൈഫ (റ) തങ്ങളിൽ നിന്ന് മർഫൂആയി നിവേദനം ചെയ്യുന്നു: "ആരെങ്കിലും 'ഖുൽ ഹുവല്ലാഹു അഹദ്' ആയിരം തവണ ഓതിയാൽ, അവൻ അല്ലാഹുവിൽ നിന്ന് തന്റെ ശരീരത്തെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു (നരകത്തിൽ നിന്ന് പൂർണ്ണമായി മോചിപ്പിച്ചിരിക്കുന്നു)." യഥാർത്ഥ അറിവ് അല്ലാഹു സുബ്ഹാനഹു വതആലക്ക് മാത്രമുള്ളതാണ്.
ഇമാം അൽ-മുനാവി തന്റെ 'ഫൈളുൽ ഖദീർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:"(ആരെങ്കിലും 'ഖുൽ ഹുവല്ലാഹു അഹദ്' ആയിരം തവണ ഓതിയാൽ, അവൻ അല്ലാഹുവിൽ നിന്ന് തന്റെ ശരീരത്തെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു) എന്ന ഹദീസിന്റെ അർത്ഥം: അല്ലാഹു ആ പാരായണത്തിന്റെ പ്രതിഫലത്തെ അവൻ നരകത്തിൽ നിന്ന് മോചിതനാകാനുള്ള കാരണമാക്കി മാറ്റും എന്നാണ്.
وَاللَّهُ أَعْلَمُ بِالصَّوَابِ وَإِلَيْهِ الْمَرْجِعُ وَالْمَآبُ وَالْحَمْدُ لِلهِ أَوَّلًا وَآخِرًا بَاطِنًا وَظَاهِرًا وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كَثِيرًا وَالْحَمْدُ لِلهِ وَحْدَهُ وَحَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ
"യാഥാർത്ഥ്യം ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണ്. അവങ്കലേക്കാണ് എല്ലാവരുടെയും മടങ്ങിവരവും സങ്കേതവും. തുടക്കത്തിലും ഒടുക്കത്തിലും, ബാഹ്യമായും ആന്തരികമായും സർവ്വ സ്തുതിയും അല്ലാഹുവിന് മാത്രമാണ്. ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ തങ്ങളുടെ മേലും അവിടുത്തെ കുടുംബത്തിന്മേലും അനുചരന്മാരുടെ മേലും അല്ലാഹു ധാരാളമായി സ്വലാത്തും പൂർണ്ണമായ സലാമും വർഷിക്കുമാറാകട്ടെ. അല്ലാഹുവിന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ഏകനാണ്. ഞങ്ങൾക്ക് അല്ലാഹു മതി, ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായവൻ അവൻ തന്നെയാണ്. ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല."
----------------------------------------------------------------------------------
അല്ലാഹുവിന്റെ അത്യപാരമായ അനുഗ്രഹത്താൽ, ആദരണീയനായ അബൂബക്കർ ബിൻ മുഹ്‌യിദ്ദീൻ അൽ-അഹ്സനി ഉസ്താദിന്റെ 'അൽ-ജൗഹറുൽ മുനള്ളം ഫീ ഫളാഇലി ശഹ്രില്ലാഹിൽ മുഹർറം' എന്ന മഹദ്‌ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ഇവിടെ പൂർത്തിയാവുകയാണ്. പരിഭാഷാ രംഗത്തെ എന്റെ രണ്ടാമത്തെ ചുവടുവെപ്പാണിത്. കാരുണ്യവാനായ റബ്ബ് ഇതൊരു സ്വാലിഹായ സൽക്കർമ്മമായി നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ (ആമീൻ).
അറിവിന്റെയും ഭാഷയുടെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർവ്വഹിച്ച എന്റെ രണ്ടാമത്തെ പരിഭാഷാ ശ്രമമാണിത്. മനുഷ്യസഹജമായ തെറ്റുകുറ്റങ്ങളോ പോരായ്മകളോ ഇതിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ റബ്ബ് തന്റെ ഫള്ല് കൊണ്ട് അതൊക്കെയും മാപ്പ് ചെയ്തു തരുമാറാകട്ടെ. പ്രബുദ്ധരായ വായനക്കാരിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും തിരുത്തലുകളും നിർദ്ദേശങ്ങളും വിനയപൂർവ്വം പ്രതീക്ഷിക്കുന്നു. എന്റെയും നിങ്ങളുടെയും ഇരുലോക വിജയത്തിനായി ദുആ ചെയ്യണമെന്ന വസിയ്യത്തോടെ... അബ്ദുൽ ഫത്താഹ് കോന്നി