Monday 12 November 2018

നബിദിനാഘോഷം ഇസ്‌ലാമികം തന്നെ


നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു’ (സ്വഹീഹു മുസ്‌ലിം. 1978).

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ്വ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്‌നുകസീർ എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് ഇബ്‌നുഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു.

അഫ്ഫാൻ(റ), സഈദുബ്‌നു മീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് ഇബ്‌നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം തിരുനബി(സ്വ) ജനിച്ചു. തിങ്കളാഴ്ച നബി(സ്വ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം പ്രവാചകർ(സ്വ) മിഅ്‌റാജിനുപോയി. തിങ്കളാഴ്ച ദിവസം റസൂൽ(സ്വ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം അവിടുന്ന് വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ് (അസ്സീറത്തുന്നബവിയ്യ. 1/199-അൽബിദായത്തുവന്നിഹായ. 2/338).


വിശ്രുത ചരിത്രപണ്ഡിതൻ ഇബ്‌നുഹിശാം(റ) എഴുതുന്നു: ഇബ്‌നുഇസ്ഹാഖ്(റ) പറയുന്നു; റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുഇബ്‌നുഹിശാം, 1/158-സീറത്തുഇബ്‌നിഇസ്ഹാഖ് 159).

ഈ അഭിപ്രായത്തിനു പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവകാലത്തും വർത്തമാനകാലത്തും നബി(സ്വ)ജനിച്ച സ്ഥലം മക്കക്കാർ  റബീഉൽഅവ്വൽ 12-ന് സന്ദർശിച്ചുവരുന്നത് (അൽമവാഹിബ്. സുർഖാനി സഹിതം 1/132).

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570-ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞ് 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.  ഈ അഭിപ്രായം ഇബ്‌നുഅസാകിർ(റ)ന്റെ താരീഖുദിമിശ്ഖിൽ കാണാം.

എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്‌റാഹീമുബ്‌നുൽമുൻദിറും(റ) ഖലീഫത്തുബ്‌നുഖയ്യാത്ത്വും(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ  തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത് 1/ 23).

അല്ലാമ മുനാവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(സ്വ) ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടുത്തെ ജനനം വെള്ളിയാഴ്ചയോ യുദ്ധം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ്വ)ക്ക് ശ്രേഷ്ഠത ലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ

റബീഉൽഅവ്വൽ തിങ്കളാഴ്ച തിരുനബി(സ്വ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ്വ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു റസൂലി(സ്വ)നെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ്വ)യെ ലക്ഷ്യം വെക്കുക (ഫൈളുൽഖദീർ. 3/ 768).

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട് (സുർഖാനി സഹിതം 1/132).
ചുരുക്കത്തിൽ, ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച സ്വുബ്ഹിയോടടുത്ത സമയത്താണ് തിരുനബി(സ്വ) ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവകാലം തൊട്ട് വർത്തമാനകാലം വരെ മക്കാനിവാസികൾ പ്രവാചകർ(സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12-നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിൽ പ്രസ്താവിച്ചിട്ടുണ്ട്.

ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്‌നു ഉമർ ബഹ്‌റഖുൽ ഹള്‌റമീ(റ) (ഹി. 869- 930) രേഖപ്പെടുത്തി:

ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി (സ്വ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു അവിടുന്ന് ജനിച്ചത്.  മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്‌റിനും ദുആഇനും നബി(സ്വ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാലപണ്ഡിതരിൽ നിന്ന് ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട് (ഹദാഇഖുൽഅൻവാൻ 105).

ഇനി  മുൻഗാമികളായ  ഇമാമുമാരുടെ  അഭിപ്രായം  പരിശോധിക്കാം

1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു  ചെയ്ത അനുഗ്രഹത്തിന് നന്ദി     പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).

2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.

3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.

ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).

4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.

5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.


ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.

വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ) തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ(സ്വ) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ് (അൽഹാവീ ലിൽ ഫതാവാ 1/ 196).

ഇമാം സുയൂത്വി(റ)യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425).

ഇതേ വിവരണം അല്ലാമ ശർവാനി(റ)യുടെ ഹാശിയ 7/ 425-ലും കാണാം.
വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി(സ്വ)മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ  രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന്   മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ്വ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ്വ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലതകാണിച്ച് വർഷത്തിൽ ഒരുദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബി(സ്വ)യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം (അൽഹാവീ ലിൽഫതാവാ 1/196).

സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യ ത്തോടെ ആയതിനാലും തിരുനബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ് (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).

നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമമാണ്. നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:

1-സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.
2-നബി(സ്വ)യുടെ മദ്ഹുകൾ പറയുന്നു.
3-പ്രവാചകർ(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.
4-നബി(സ്വ)യുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.
5-ശേഷം ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.
6-സാധുക്കൾക്ക് അന്നദാനം നടത്തുന്നു.
7-മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.
ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.

1-നബി(സ്വ)യുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ(സ്വ) കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.
2-നബി(സ്വ)യിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.
3-തിരുനബി(സ്വ)യുടെ സ്വഭാവഗുണങ്ങൾ പകർത്താ
നും നബി(സ്വ)യോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.
4-നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.
5-തിരുനബി(സ്വ)യോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.
6-റസൂൽ(സ്വ) മുഖേന അല്ലാഹു നൽകിയ  അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.
7-ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.

ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമങ്ങളുമാണ്.  അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.
നബി(സ്വ)യുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി(സ്വ) നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അവൻ പറയുന്നു:
‘ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).

ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബി(സ്വ)യുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതനവ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ എഴുതുന്നു: മുഹമ്മദ്(സ്വ)യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു (ഇബ്‌നു കസീർ 3/99).

ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു നിർദേശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക (ളുഹാ 11).

ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ(റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത് (ഇബ്‌നുജരീർ).

അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്'(ഇബ്‌റാഹീം 5).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ്(സ്വ) ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബി(സ്വ)യുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.

പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)യുടെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ(അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ (നസാഈ 446).

അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ) ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും?.

 
നബിദിനാഘോഷം മക്കയിലും മദീനയിലും

നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം  വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ  സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം  സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.

നബിദിന വിരോധികളുടെ ഞൊണ്ടി ന്യായങ്ങൾക്ക്  മറുപടി

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.


('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല.

നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)

മൗലീദ് കഴിക്കല്‍ ഹിജ്റ മുന്നൂറിന് നശേഷം വന്നതാ.....
അത് പണ്ട് കഴിക്കല്‍ പതീവില്ലാത്തതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവനാണവന്‍ ധര്‍മിഷ്ടനാ
മൗലീദ് കഴിക്കല്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍അവ്വലെന്താഘോഷമാ
ശൈഖിബ്നു ദഹ്യത്ത് മൗലീദൊന്ന് രചിക്കലായ്
രാജാവിനത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായി പൊന്നായിരം നല്‍കുതായ്
എന്നുളള 'തിബ്നുകഥീര്‍' താന്‍ പറയുന്നതായ്
മൗലീദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണോ കോഴിയും പതിനായിരം .....
കുടാതെ ഒരു ലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹലുവയുമുണ്ടോരോതരം..........
ഉലമാക്കളനവധി ഹാജരുണ്ടതിലന്ന്......
അതുപോലെ സൂഫികള്‍ കൂടുമേ അതില്‍വന്ന് .......
പ്രത്യേകമായി ഇവര്‍ക്കൊക്കെയും ബഹുമാനവും
നല്‍കുന്നതാ രാജാവ് പല സമ്മാനവും.....
മൗലീദ് ശരിഫോതുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന് .....
ചുരക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്നാ.
പ്രതിവര്‍ഷവും മൗലീദ് കഴീക്കാനെന്നാ .....
ഇത് 'അല്‍വിദായ വന്നിഹായില്‍ നോക്കണേ'.........


4. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!


 (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)


5. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!


(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)


6. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.

(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.)

ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ:

ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

പിന്നെ ഈ മുലഫ്ഫർ രാജാവെന്താ മോശക്കാരനാണോ?? നിങ്ങൾ തന്നെ അങ്ങീകരിക്കുന്ന ശരഫാക്കപ്പെട്ട മുഫസ്സിർ എന്ന് നിങ്ങൾ വാഴ്ത്തുന്ന, നിങ്ങളുടെ ഷൈഖുൽ ഇസ്ലാം ഇബ്ൻ തയ്മ്മിയ്യയുടെ ശിഷ്യൻ ആയ മാഹാനായ ഇബ്ൻ കസീർ രഹ്മതുല്ലാഹി അലൈഹി തന്നെ പറയട്ടെ.. ആരാണ് ഈ നബിദിനാഘോഷം അതിഗംഭീരമായി കഴിപ്പിച്ച ആ മഹാൻ ??

وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ

7. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!


(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)


8. '' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ശര്‍റഫല്‍ അാം മൌലിദില്‍: 

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير 
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل 

(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)


അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.
അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...

പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .

റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?

കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?
പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്. അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?


പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു.

9. അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ: 

أنت غفار الخطايا والذنوب الموبقات أنت ستار المساوي 

(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍) 


പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.

പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ, താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.


ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം. പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.


10. സലാം ബൈത്തില്‍: 

السلام عليك يا ماحي الذنوب السلام عليك يا جالي الكروب 

(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.

പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.
ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.

റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.


തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..

ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى

എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.

ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

അല്ലാഹു പറയുന്നത് കാണുക.

وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً

സ്വന്തം ശരീരത്തോട് അക്രമം കാണിച്ച -‍ പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.

وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ 

നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും

عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.

എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.


11. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു

സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്???

ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

12. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!

(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)

13. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! 

(വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

14. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)

15. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!

((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു.

ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”

തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.

അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)

എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?

മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.
1-അല്ലാഹു പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'(മാഇദ 3).

മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി(സ്വ) നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ  അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു പ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക:  ത്വാരിഖുബ്‌നു ശിഹാബ്(റ)ൽ നിന്നു നിവേദനം. യഹൂദർ ഉമറി(റ)നോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു.

ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'(ബുഖാരി 43).

അതിനെ (അവതരിച്ച  ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു (ഫത്ഹുൽ ബാരി 1/71)...      

ഇങ്ങനെ ദീനിന്റെ അവലംപങ്ങളായ ഇമാമുകൾ പുണ്യകർമ്മമാണെന്നും പ്രതിഫലാർഹമാണെന്നും വ്യക്തമാക്കിയ മൌലൂദ് കർമ്മം ഇന്ന് നടപ്പുള്ള രീതിയിൽ വർഷാന്തം റബിയ്യുൽ അവ്വൽ മാസത്തിൽ മുസ്ലിം നാടുകളിലും സമൂഹങ്ങളിലും വ്യാപകമായി നടക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.  ഇതര മദ്ഹബുകാരിൽ നിന്ന് ഒറ്റപ്പെട്ട ചിലർ ഇതിനെതിരെ അഭിപ്രായ പ്രകടനവും ആക്ഷേപവും നടത്തിയെന്നല്ലാതെ നമ്മുടെ മദ്ഹബിലെ ശാഫിഈ പണ്ഡിതന്മാർ ആരും ഇതിനെ എതിർത്തിട്ടില്ല ... നമ്മുടെ രാജ്യത്ത് വീടുകളിൽ  മൗലീദ് പാരായണതിലും അന്നദാനത്തിലും ഒതുങ്ങിയിരുന്ന ഈ പരിപാടി സമ്മേളനങ്ങളും പ്രകടങ്ങളുമായി പരിഷ്കരിച്ചതും വ്യാപകമാക്കിയതും വഹാബികൾ ആണെന്നാണ്‌ ചരിത്രം.  മൌലാന അബ്ദുൽ കലാം ആസാദാണ് ഇതിനായി സെന്റർ സീറാ കമ്മിറ്റിയും രാജ്യമെങ്ങും ഇതിന്റെ ശാഖകളും രൂപീകരിക്കാൻ നിർദേശം   നൽകിയതും നടപ്പിലാക്കിയതും.  1921 നുശേഷം കേരളത്തിൽ കടന്നു വന്ന വഹാബി പ്രസ്ഥാനവും ഇതിന്റെ ചുവടു പിടിച്ച് റബിയ്യുൽ അവ്വൽ ആഘോഷം വീടുകളിലെ മൌലൂദ് കർമ്മങ്ങളിൽ നിന്ന് പരിഷ്കരിച്ച് സമ്മേളനങ്ങളും പൊതുപരിപാടികളുമായി വിപുലപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് ആഹ്വാനം ചെയ്തത്.  (പഴയ അൽ മുർഷിദ് ലക്കങ്ങൾ)        

No comments:

Post a Comment