Thursday, 10 October 2024

ആർത്തവകാരി അവളുടെ രക്തം മുറിയുന്നതിൻ്റെ മുമ്പ് അശുദ്ധിയെ ശുദ്ധീകരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് വുളൂ എടുക്കുന്നതിന്റെ വിധി എന്ത്❓

 

ഹറാം 

ആർത്തവകാരി അവളുടെ രക്തം മുറിയുന്നതിൻ്റെ മുമ്പ് അശുദ്ധിയെ ശുദ്ധീകരിക്കുന്നു എന്ന നിയ്യത്ത് ചെയ്ത് വുളൂ എടുക്കലും കുളിക്കലും ഹറാമാണ് (മുഗ്നി 1/280)

( ويحرم به) اي بالحيض (ما حرم بالجنابة و) اشياء أخر .....ورابعها، الطهارة لرفع الحدث فتحرم عليها اذا قصدت التعبد بها مع علمها بأنها لا تصح لتلاعبها - (مغني المحتاج ١/٢٨٠)

പ്രസ്തുത കരുത്തോടെ കുളിക്കാവതല്ല.ആർത്തവ വേളയിൽ  അവളുടെ അശുദ്ധി ഉയരില്ലല്ലോ. 

കുളി പോലെ തന്നെ ആർത്തവകാരി വുളൂ ചെയ്യലും ഹറാമാണ്. 

അശുദ്ധിയെ ഉയർത്തുന്നുവെന്ന നിയ്യത്തോടെയോ ഇബാദത്ത് എന്ന നിലയ്ക്കോ, ശുദ്ധി വരുത്തൽ ഹറാമാണെന്നു അറിഞ്ഞു കൊണ്ട് ആർത്തവകാരി ശുദ്ധിവരുത്തൽ നിഷിദ്ധമാണ്. അറിഞ്ഞു ചെയ്യുമ്പോൾ അതു ഒരു തരം കുളിയാണല്ലോ. പ്രസ്തുത വേളയിൽ പ്രസ്തുത കരുത്തോടെ കുളി സാധുവല്ല.

ഇനി , കുളി കൊണ്ടുദ്ദേശ്യം അശുദ്ധി ഉയർത്തലോ ഇബാദത്തോ അല്ല , പ്രത്യുത , ശരീര അഴുക്ക് നീക്കി വൃത്തി വരുത്തലാണെങ്കിൽ ആ കുളി ഹറാമില്ല. 

ഉദാ: ഹജ്ജിൻ്റെ കുളികൾ . പെരുന്നാൾ കുളി

ഇത്തരം കുളിയുടെ സുന്നത്തായ വുളൂ ആർത്തവകാരിക്ക് ചെയ്യാം. കാരണം പ്രസ്തുത വുളൂ കുളിയോട് തുടർന്നുള്ളതാണ്. - ഔദ്യോഗിക  വുളൂ അല്ലല്ലോ.

[ആർത്തവകാരിയെ പോലെ തന്നെ നിഫാസ്കാരിയും വുളൂ ചെയ്യലും അശുദ്ധിയെ ഉയർത്തുന്നു എന്ന നിയ്യത്തോടെ കുളിക്കലും ഹറാമാണ് ] -നിഹായ :   1/330 , തുഹ്ഫ: ശർവാനി: 1/386 ജമൽ :1/239)

ﻭﻣﻤﺎ ﻳﺤﺮﻡ ﻋلى الحائض اﻟﻄﻬﺎﺭﺓ ﻋﻦ اﻟﺤﺪﺙ ﺑﻘﺼﺪ اﻟﺘﻌﺒﺪ ﻣﻊ ﻋﻠﻤﻬﺎ ﺑﺎﻟﺤﺮﻣﺔ ﻟﺘﻼﻋﺒﻬﺎ، ﻓﺈﻥ ﻛﺎﻥ اﻟﻤﻘﺼﻮﺩ ﻣﻨﻬﺎ اﻟﻨﻈﺎﻓﺔ ﻛﺄﻏﺴﺎﻝ اﻟﺤﺞ ﻟﻢ ﻳﻤﺘﻨﻊ ﻛﻤﺎ ﺳﻴﺄﺗﻲ 

 ﻗﻮﻟﻪ: ﻋﻦ ﺣﺪﺙ ﺃﻭ ﻟﻌﺒﺎﺩﺓ) ﺑﺄﻥ ﻗﺼﺪﺕ ﺑﻐﺴﻠﻬﺎ ﺭﻓﻊ اﻟﺤﺪﺙ ﺃﻭ اﻟﺘﻌﺒﺪ ﺑﻪ ﻛﻐﺴﻞ ﺟﻤﻌﺔ ﻓﻈﻬﺮ ﻗﻮﻟﻪ ﻟﺘﻼﻋﺒﻬﺎ؛ ﻷﻥ ﺣﺪﺛﻬﺎ ﻻ ﻳﺮﺗﻔﻊ ﻭﺗﻌﺒﺪﻫﺎ ﺑﺎﻟﻐﺴﻞ ﻻ ﻳﺼﺢ ﻓﻲ ﺣﺎﻟﺔ اﻟﺤﻴﺾ

ﻭﻋﺒﺎﺭﺓ ﺷﺮﺡ ﻣ ﺭ ﻭﻣﻤﺎ ﻳﺤﺮﻡ ﻋﻠﻴﻬﺎ اﻟﻄﻬﺎﺭﺓ ﻋﻦ اﻟﺤﺪﺙ ﺑﻘﺼﺪ اﻟﺘﻌﺒﺪ ﻣﻊ ﻋﻠﻤﻬﺎ ﺑﺎﻟﺤﺮﻣﺔ ﻟﺘﻼﻋﺒﻬﺎ، اﻧﺘﻬﺖ (ﻗﻮﻟﻪ: ﺇﻻ ﺃﻏﺴﺎﻝ اﻟﺤﺞ ﻭﻧﺤﻮﻫﺎ) ﺃﻱ ﻛﻐﺴﻞ ﻋﻴﺪ ﻭﺣﻀﻮﺭ ﺟﻤﺎﻋﺔ ﻭﻧﺤﻮ ﺫﻟﻚ ﻗﺎﻝ ﺷﻴﺨﻨﺎ ﻭﻟﻬﺎ اﻟﻮﺿﻮء ﻟﺘﻠﻚ اﻝﺃﻏﺴﺎﻝ؛ ﻷﻧﻪ ﺗﺎﺑﻊ


Friday, 4 October 2024

ളഈഫായ ഹദീസും ഫളാഇലിൽ അമലും


ളഈഫായ ഹദീസ് വെച്ച് ഫളാഇലിൽ അമൽ ചെയ്യാമെമെന്നും മുസ്തഹബ്ബ് സ്ഥിരപ്പെടുമെന്ന് ഹനഫി പണ്ഡിതനായ ഇബ്നുൽ ഹുമാം (റ) ഫത്ഹുൽ ഖദീറിൽ പറയുന്നു.

(١)الضعيف غير الموضوع يعمل به فى فضاءل الأعمال  

(٢)والاستحباب يثبت بالضعيف غير الموضوع (فتح القدير لابن الهمام الحنفي)

  ഈ നിലക്ക് റജബുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ളഈഫായ ഹദീസുകൾ അനുസരിച്ചു അമൽ ചെയ്യാമല്ലോ സുന്നത് ഇല്ലെങ്കിലും മുസ്തഹബ്ബ് ആണല്ലോ.

എന്ത് അടിസ്ഥാനത്തിലാണ് റജബിലെ ഒരു ദിവസങ്ങളിലും പ്രത്യേക നോമ്പില്ല എന്ന് പറയുന്നത്

ഹദീസ് പണ്ഡിതന്മാർ ഹദീസുകളുടെ സനദും മത്നും ആഴത്തിൽ അപഗ്രഥിച്ച് ഹദീസുകളുടെ വ്യത്യസ്ത സ്ഥാനങ്ങൾ നിർണയിക്കാറുണ്ട്. അവയിൽ ഒന്നാണ് ളഈഫ്. സ്വഹീഹല്ലാത്ത ളഈഫ് അനുസരിച്ചും ഫളാഇലിൽ അമൽ ചെയ്യാമെന്നത് ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായമാണ്. അതിൽ ഇവിടെ ആർക്കും തർക്കമില്ല. അത് തന്നെയാണ് ഇബ്നുൽ ഹുമാം (റ) പറഞ്ഞത്.

എന്നാൽ ഇവിടെ നാം മനസ്സിലാക്കേണ്ടത് ഏത് ളഈഫായ ഹദീസ് വെച്ചും നിരുപാധികം അമൽ ചെയ്യാമെന്ന് ഇതിനർത്ഥമില്ല. കാരണം ളഈഫെന്നത് ഒരു വിഭാഗം ഹദീസുകളാണ്. ളഈഫിൽ സ്വീകാര്യയോഗ്യവും (ഫളാഇലിൽ അമൽ) അല്ലാത്തതുമായ ധാരാളം ഉപവിഭാഗങ്ങൾ വേറെയുമുണ്ട്. ളഈഫായ ഹദീസ് വെച്ച് അമൽ ചെയ്യണമെങ്കിൽ അതിനും വ്യക്തമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഇമാമീങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

എന്താണെന്ന് പരിശോധിക്കാം

ഇമാം ഹസ്കഫി (റ) ദുറുൽ മുഖ്താറിലും ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) നുകത്തിലും പറയുന്നു. 

ളഈഫ് ഹദീസ് അനുസരിച്ചു അമൽ ചെയ്യുന്നതിന് മൂന്നു നിബന്ധനകൾ നിർബന്ധമാണ്:

1. ഹദീസിലെ ദുർബലത തീവ്രമായിരിക്കരുത്. അതിനാൽ കള്ളന്മാർ, കള്ളം ആരോപിക്കപ്പെട്ടവർ, ഗുരുതര പിഴവുകൾ പതിവായവർ ഒറ്റപ്പെട്ടു രിവായത്ത് ചെയ്ത ഹദീസുകൾ ഇതിൽ നിന്ന് പുറത്താകുന്നു. ഈ കാര്യത്തിൽ ഉലമാക്കളുടെ ഏകാഭിപ്രായം ഉണ്ടെന്ന് അല്ലാഈ (റ) ഉദ്ധരിച്ചിട്ടുണ്ട്.  (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

റജബിന്റെ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകളൊക്കെ തന്നെ സാധാരണ ദുർബലമല്ല മറിച്ച് അത്യന്തം തീവ്രമായ ദുർബല ഹദീസുകൾ ആണ്. ഉദാ: ഇഹ്യാഇൽ വന്നിട്ടുള്ള മിഅ്റാജ് നോമ്പിന്റെ ഹദീസ് മുൻകാറാണ്. പറയപ്പെട്ട അടിസ്ഥാനത്തിൽ ആ ഹദീസ് അനുസരിച്ച് അമൽ ചെയ്യാൻ സാധിക്കുന്നതല്ല.

2. ളഈഫ് ഹദീസ്, ഖുർആൻ അല്ലെങ്കിൽ സഹീഹ് സുന്നത്ത് വഴി അനുവദിക്കപ്പെട്ട ഷറഇലെ ഏതെങ്കിലും ഒരു പൊതുവായ ആസ്ലിന്റെ  കീഴിൽ വരണം (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

ഉദാ : നോമ്പ് എന്നത് ശരീഅത്തിൽ പൊതുവായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ റജബ് 27-ാം തീയതിക്ക് പ്രത്യേക മഹത്വം ഉണ്ടെന്ന് വിശ്വസിച്ച് ആ ദിവസം പ്രത്യേകമായി നോമ്പ് പിടിക്കുന്നത് ഖുർആനിലോ സഹീഹ് സുന്നത്തിലോ തെളിയുന്നില്ല. അതായത് ളഈഫായ ഹദീസ് ഏതെങ്കിലും പ്രത്യേക ദിവസത്തെയോ ആ ദിവസം ചെയ്യേണ്ട പ്രത്യേകമായ അമലിനെയോ സ്ഥിരപ്പെടുത്താൻ പര്യാപ്തമല്ല. അത്തരത്തിൽ സ്ഥിരപ്പെടണമെങ്കിൽ അതിനുതകുന്ന വ്യക്തമായ സ്വഹീഹായ ഹദീസുകൾ ആവശ്യമാണ്. അതിനാൽ റജബ് 27-നെ പ്രത്യേക ദിവസം ആയി നിശ്ചയിച്ച് നോമ്പ് പാലിക്കുന്നത് പൊതുവായ ആസ്ലിന്റെ കീഴിൽ വരാത്തതിനാൽ രണ്ടാം നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല. (അന്നുകത് 2/313)

ളഈഫ് ഹദീസ് അമൽ ചെയ്യുമ്പോൾ അത് നബി ﷺ യിൽ നിന്ന് ഉറപ്പായി സ്ഥിരപ്പെട്ടതാണെന്ന് വിശ്വസിക്കരുത്. പകരം, സൂക്ഷ്മത (احتياط) എന്ന നിലയിലാണ് അമൽ ചെയ്യേണ്ടത്. (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

പൊതുവായ നന്മകളിൽ ഒന്നായിരിക്കാം എന്ന ഉദ്ദേശത്തോടെ മാത്രമേ അമൽ ചെയ്യാവൂ അതിനാൽ ളഈഫ് ഹദീസ് അടിസ്ഥാനമാക്കി സുന്നത്ത്, മുസ്തഹബ് എന്ന് മനസ്സിലാക്കി ചെയ്യൽ അനുവദനീയമല്ല

ഇമാം സർകശി (റ) ഇതിനെ വിശദീകരിക്കുന്നു. പൊതുവായ തെളിവുകളുടെ  (പൊതുവായ ആസ്ലിന്റെ) കീഴിൽ ഉൾപ്പെടുത്താം എന്ന് ഞങ്ങൾ പറഞ്ഞത് അത് ഒരു നിശ്ചിത സമയത്തോടോ പ്രത്യേക രീതിയോടോ ബന്ധിപ്പിക്കാതെയുള്ള പൊതുവായ നന്മകളിൽ ഒന്നായി കണക്കാക്കിയാൽ അമൽ ചെയ്യാൻ സാധ്യത ഉണ്ടെന്ന് മാത്രമാണ് . ഒരു അമലിനെ അതിന്റെ പ്രത്യേക രൂപത്തോടുകൂടി മുസ്തഹബ് എന്ന് വിധിക്കാൻ പ്രത്യേക തെളിവ് അനിവാര്യമാണ്.

ഇന്ന് റജബിൽ കണ്ടുവരുന്ന പ്രത്യേക നോമ്പുകൾ വിശിഷ്യാ റജബ് 27 ലെ മിഅ്റാജ് നോമ്പ് പോലുള്ളവ ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന പോലെ അതനുസരിച്ച് ജനങ്ങൾ മനസ്സിലാക്കുന്ന തരത്തിൽ ഇസ്ലാമിൽ ഒരുതരത്തിലുള്ള അടിസ്ഥാനവുമില്ല എന്ന് ഈ വിശദീകരണത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

റജബിലെ ഏത് ദിവസവും നോമ്പ് പിടിക്കൽ പ്രത്യേകം പ്രതിഫലം ഉള്ളതാണ്. റജബിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാതെ അല്ലെങ്കിൽ ആ ദിവസത്തിൽ പ്രത്യേകമായ സുന്നത്തോ മുസ്തഹബ്ബോ കരുതാതെ നോമ്പ് പിടിക്കാവുന്നതാണ്. അത്തരത്തിൽ ഏതു ദിവസം നോമ്പ് പിടിക്കുന്നതിലും ഒരുതരത്തിലുള്ള ആക്ഷേപവുമില്ല.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ഇനി ഒരാൾ സുന്നത്തോ മുസ്തഹബ്ബോ കരുതാതെ കരുതാതെ റജബിലെ ഏതെങ്കിലും ദിവസം നോമ്പ് അനുഷ്ഠിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

  • ളഈഫ് ഹദീസ് അമൽ ചെയ്യുമ്പോൾ അത് ളഈഫ് തന്നെയാണെന്ന് അമൽ ചെയ്യുന്നവൻ ഉറപ്പായി മനസ്സിലാക്കണം.
  • അത്തരം അമൽ പൊതുവായി വ്യാപകമായി പ്രചരിപ്പിക്കരുത്.

കാരണം സാധാരണ ജനങ്ങൾ ളഈഫ് ഹദീസ് അടിസ്ഥാനമാക്കി ശരീഅത്തിൽ ഇല്ലാത്തത് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധ്യതയുണ്ട് അതായത് ചിലർ അത് സ്ഥിരപ്പെട്ട സുന്നത്താണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട് (തബ്യീനുൽ അജബ് 18)

وَيَجُوزُ عِنْدَ أَهْلِ الْحَدِيثِ وَغَيْرِهِمُ التَّسَاهُلُ فِي الْأَسَانِيدِ) الضَّعِيفَةِ (وَرِوَايَةُ مَا سِوَى الْمَوْضُوعِ مِنَ الضَّعِيفِ وَالْعَمَلُ بِهِ مِنْ غَيْرِ بَيَانِ ضَعْفِهِ فِي غَيْرِ صِفَاتِ اللَّهِ تَعَالَى) ، وَمَا يَجُوزُ وَيَسْتَحِيلُ عَلَيْهِ، وَتَفْسِيرُ كَلَامِهِ، (وَالْأَحْكَامِ كَالْحَلَالِ وَالْحَرَامِ، وَ) غَيْرِهِمَا، وَذَلِكَ كَالْقَصَصِ وَفَضَائِلِ الْأَعْمَالِ وَالْمَوَاعِظِ، وَغَيْرِهَا (مِمَّا لَا تَعَلُّقَ لَهُ بِالْعَقَائِدِ وَالْأَحْكَامِ) ....تَنْبِيهٌ لَمْ يَذْكُرِ ابْنُ الصَّلَاحِ وَالْمُصَنِّفُ هُنَا، وَفِي سَائِرِ كُتُبِهِ لِمَا ذُكِرَ سِوَى هَذَا الشَّرْطِ، وَهُوَ كَوْنُهُ فِي الْفَضَائِلِ وَنَحْوِهَا، وَذَكَرَ شَيْخُ الْإِسْلَامِ لَهُ ثَلَاثَةَ شُرُوطٍ: أَحَدُهَا: أَنْ يَكُونَ الضَّعْفُ غَيْرَ شَدِيدٍ، فَيَخْرُجُ مَنِ انْفَرَدَ مِنَ الْكَذَّابِينَ وَالْمُتَّهَمِينَ بِالْكَذِبِ، وَمَنْ فَحُشَ غَلَطُهُ، نَقَلَ الْعَلَائِيُّ الِاتِّفَاقَ عَلَيْهِ. الثَّانِي: أَنْ يَنْدَرِجَ تَحْتَ أَصْلٍ مَعْمُولٍ بِهِ. الثَّالِثُ: أَنْ لَا يُعْتَقَدَ عِنْدَ الْعَمَلِ بِهِ ثُبُوتُهُ، بَلْ يُعْتَقَدُ الِاحْتِيَاطُ

[السيوطي، تدريب الراوي في شرح تقريب النواوي، ٣٥٠/١]

شَرْطُ الْعَمَلِ بِالْحَدِيثِ الضَّعِيفِ عَدَمُ شِدَّةِ ضَعْفِهِ، وَأَنْ يَدْخُلَ تَحْتَ أَصْلٍ عَامٍّ، وَأَنْ لَا يُعْتَقَدَ سُنِّيَّةُ ذَلِكَ الْحَدِيثِ.....(قَوْلُهُ: عَدَمُ شِدَّةِ ضِعْفِهِ) شَدِيدُ الضَّعْفِ هُوَ الَّذِي لَا يَخْلُو طَرِيقٌ مِنْ طُرُقِهِ عَنْ كَذَّابٍ أَوْ مُتَّهَمٍ بِالْكَذِبِ قَالَهُ ابْنُ حَجَرٍ ط. مَطْلَبٌ فِي بَيَانِ ارْتِقَاءِ الْحَدِيثِ الضَّعِيفِ إلَى مَرْتَبَةِ الْحَسَنِ

قُلْت: مُقْتَضَى عَمَلِهِمْ بِهَذَا الْحَدِيثِ أَنَّهُ لَيْسَ شَدِيدَ الضَّعْفِ فَطُرُقُهُ تُرَقِّيه إلَى الْحَسَنِ (قَوْلُهُ: وَأَنْ لَا يَعْتَقِدَ سُنِّيَّةَ ذَلِكَ الْحَدِيثِ) أَيْ سُنِّيَّةَ الْعَمَلِ بِهِ. وَعِبَارَةُ السُّيُوطِيّ فِي شَرْحِ التَّقْرِيبِ: الثَّالِثُ أَنْ لَا يَعْتَقِدَ عِنْدَ الْعَمَلِ بِهِ ثُبُوتَهُ بَلْ يَعْتَقِدُ الِاحْتِيَاطَ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/128]

وَقَالَ فِي شرح الْعُمْدَة حَيْثُ قُلْنَا يعْمل بالضعيف لدُخُوله تَحت العمومات مِثَاله الصَّلَاة الْمَذْكُورَة فِي أول جُمُعَة من رَجَب فَإِن الحَدِيث فِيهَا ضَعِيف فَمن أَرَادَ فعلهَا وإدراجها تَحت العمومات الدَّالَّة على فضل الصَّلَاة والتسبيحات لم يستقم لِأَنَّهُ صَحَّ [أَن النَّبِي صلى الله عَلَيْهِ وَسلم نهى أَن تخص لَيْلَة الْجُمُعَة بِقِيَام وَهَذَا أخص من العمومات الدَّالَّة] على فَضِيلَة مُطلق الْعِبَادَة قَالَ وَهَذَا الِاحْتِمَال الَّذِي قُلْنَاهُ من جَوَاز إدراجه تَحت العمومات نُرِيد بِهِ فِي الْفِعْل لَا فِي الحكم باستحباب ذَلِك الشَّيْء الْمَخْصُوص بهيئته الْخَاصَّة لِأَن الحكم باستحبابه على هَيئته الْخَاصَّة يحْتَاج إِلَى دَلِيل عَلَيْهِ وَلَا بُد بِخِلَاف مَا إِذا بني على أَنه من جملَة الْخيرَات الَّتِي لَا تخْتَص بذلك الْوَقْت وَلَا بِتِلْكَ الْهَيْئَة وَهَذَا [هُوَ] الَّذِي قُلْنَا باحتماله وَجَوَاز الْعَمَل بِهِ

[الزركشي، بدر الدين، النكت على مقدمة ابن الصلاح للزركشي، ٣١٣/٢]

لم يرد في فضل شهر رجب ولا في صيامه ولا في صيام شيء منه معين ولا في قيام ليلة مخصوصة فيه حديث صحيح يصلح للحجة. وقد سبقني إلى الجزم بذلك الإمام أبو اسماعيل الهروي الحافظ رويناه عنه بإسناد صحيح وكذلك رويناه عن غيره. ولكن اشتهر أن أهل العلم يتسمحون في إيراد الأحاديث في الفضائل وإن كان فيها ضعف مالم تكن موضوعة.

وينبغي مع ذلك اشتراط أن يعتقد العامل كون ذلك الحديث ضعيفًا وأن لا يشتهر ذلك لئلا يعمل المرء بحديث ضعيف فيشرع ما ليس بشرع أو يراه بعض الجمال فيظن أنه سنة صحيحة.

(تبيين العجب ص 18)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Thursday, 3 October 2024

സുന്നത്തായ ഹജ്ജ് ചെയ്യിക്കാമോ?

 

അസുഖങ്ങളോ വാർധക്യ പ്രശ്നങ്ങളോ കാരണം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊരാളെക്കൊണ്ട് സുന്നത്തായ ഹജ്ജും ഉംറയും ചെയ്യിക്കാമോ?


സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത അസുഖങ്ങളോ വാർധക്യ സഹജമായ അവശതകളോ പിടിപെട്ടതിനാൽ യാത്ര ചെയ്യാൻ കഴിയാത്തവർക്ക് തങ്ങൾക്കു വേണ്ടി മറ്റൊരാളെ കൊണ്ട് ഫർളെന്ന പോലെ സുന്നത്തായ ഹജ്ജും ഉംറയും ചെയ്യിക്കാവുന്നതാണ്. (ഹാശിയതുൽ ജമൽ 2/387)


മുജീബ് വഹബി MD, നാദാപുരം

പകരക്കാരൻ നിർവ്വഹിച്ച ഹജ്ജ്

 

സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണം മറ്റൊരാളെ കൊണ്ട് ഹജ്ജ് ചെയ്യിക്കുകയും പിന്നീട് രോഗം ഭേദമാവുകയും ചെയ്താൽ പ്രസ്തുത ഹജ്ജ് കൊണ്ട് ബാധ്യത വിടുമോ?


രോഗം ഭേദമായാൽ ഹജ്ജ് സ്വയം ചെയ്യണം. പകരക്കാരൻ നിർവഹിച്ചതു മതിയാകുന്നതല്ല. 

(തുഹ്ഫ: 4-30)


മുജീബ് വഹബി MD, നാദാപുരം

വുളൂഇല്ലാതെ മുസ്വ്‌ഹഫ് തൊടലും ചുമക്കലും നാലു മദ്ഹബിലും ഹറാമാണോ?

 

ഹറാമാണ്.

(ശറഹുൽ മുഹദ്ദബ് 2-89)


മുജീബ് വഹബി MD, നാദാപുരം

'വകാലത്തൻ അൻഹു' പറയൽ

 

വലിയ്യിന്റെ വകീൽ വിവാഹം ചെയ്തു കൊടുക്കുമ്പോൾ നികാഹിന്റെ വാചകത്തിൽ വകാലതൻ അൻഹു പോലുള്ള പദങ്ങൾ പറയൽ നിർബന്ധമാണോ? പറഞ്ഞില്ലെങ്കിൽ നികാഹ് അസാധുവാണോ? 


നികാഹ് ചെയ്തു കൊടുക്കുന്നത് വകാലത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിവരം സാക്ഷികളോ ഭർത്താവോ അറിയില്ലെങ്കിൽ വകാലതൻ അൻഹു പോലുള്ള പദങ്ങൾ നികാഹിന്റെ വാചകത്തിൽ പറയണം. അല്ലാത്ത പക്ഷം നികാഹ് സാധുവാണെങ്കിലും കുറ്റക്കാരനാവുന്നതാണ്. (തുഹ്ഫ: 7-265, 266)


മുജീബ് വഹബി MD, നാദാപുരം

ദാനധർമ്മങ്ങൾ ചെയ്ത ശേഷം ചിലർ "റബ്ബനാ തഖബ്ബൽ മിന്നാ" എന്നു ചൊല്ലാറുണ്ട്‌. അതിനടിസ്ഥാനമുണ്ടോ?

 

ദാനധർമ്മങ്ങൾ ചെയ്താൽ 

رَبَّنَا تَقَبَّلۡ مِنَّا إِنَّكَ أَنتَ ٱلسَّمِیعُ ٱلۡعَلِیم

എന്നു ചൊല്ലൽ സുന്നത്താണ്‌. (തുഹ്ഫ: 3-239)


മുജീബ് വഹബി MD, നാദാപുരം

മസ്ബൂഖ് സഹ്‌വിന്റെ സുജൂദിലേക്കു മടങ്ങണോ?

 

സഹ്‌വിന്റെ സുജൂദ്‌ ചെയ്യാൻ മറന്ന് ഇമാം സലാം വീട്ടുകയും വൈകാതെ ഓർമ്മ വന്ന് സുജൂദിലേക്കു പോവുകയും ചെയ്താൽ റക്‌അത്ത്‌ പൂർത്തീകരിക്കുവാൻ എഴുന്നേറ്റ മസ്ബൂഖ്‌ എന്ത്‌ ചെയ്യണം?


ഇമാമിനോടൊപ്പം സഹ്‌വിന്റെ സുജൂദ്‌ ചെയ്യൽ പ്രസ്തുത മസ്‌ബൂഖിനു നിർബന്ധമാണ്‌. (തുഹ്ഫ: 2/203)


മുജീബ് വഹബി MD, നാദാപുരം

ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ മുഹ്‌രിമായ കുട്ടി പ്രവർത്തിച്ചാൽ ഫിദ്‌യ നിർബന്ധമാണോ?

 

വകതിരിവില്ലാത്ത കുട്ടിയാണെങ്കിൽ ഫിദ്‌യ നിർബന്ധമല്ല. വകതിരിവുണ്ടെങ്കിൽ നിയമപ്രകാരം ഫിദ്‌യ ബാധകമാകുന്നതാണ്.

(ഈളാഹ് ഹാശിയ സഹിതം പേജ്-549)


മുജീബ് വഹബി MD, നാദാപുരം

പിതാവിന്റെ ഭാര്യയുടെ പുത്രിയെ വിവാഹം ചെയ്യാമോ?


വിവാഹം ചെയ്യാം.(ശർവാനി: 7/306, ഫത്ഹുൽ മുഈൻ: പേജ്-351)


മുജീബ് വഹബി MD, നാദാപുരം

ഏത് സൂറത്തിലെ ആയത്തുകളാണ് അബു ഹുറൈറഃ (റ) വിന് ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രചോദനമായതായി പറയപ്പെട്ടത്


സൂറത്ത് ബഖറ

سُورَةُ البَقَرَة

ആയത്ത് : 159

           بِسْمِ اللّٰهِ الرَّحْمَنِ الرَّحِيم

إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَـٰئِكَ يَلْعَنُهُمُ اللَّـهُ وَيَلْعَنُهُمُ اللَّاعِنُونَ ﴿١٥٩

നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളെയും മാര്‍ഗദര്‍ശനത്തെയും ജനങ്ങള്‍ക്ക് നാം ഗ്രന്ഥത്തില്‍ വ്യക്തമാക്കിക്കൊടുത്ത ശേഷം മറച്ചുവെക്കുന്നവരാരോ, അവരെ നിശ്ചയമായും അല്ലാഹു ﷻ ശപിക്കും. ശപിക്കുന്ന എല്ലാവരും അവരെ ശപിക്കുന്നതാണ്

വാക്കർത്ഥം :-

തീര്‍ച്ചയായും ഒരു കൂട്ടര്‍ : إِنَّ الَّذِينَ

അവര്‍ മറച്ചുവെക്കുന്നു : يَكْتُمُونَ

നാം ഇറക്കിയതിനെ : مَا أَنزَلْنَا

വ്യക്തമായ തെളിവുകളില്‍ നിന്നും : مِنَ الْبَيِّنَاتِ

സന്മാര്‍ഗനിര്‍ദേശങ്ങളും : وَالْهُدَىٰ

ശേഷം : مِن بَعْدِ

നാം അത് വ്യക്തമാക്കിയതിന്റെ :   مَا بَيَّنَّاهُ

ജനങ്ങള്‍ക്ക് : لِلنَّاسِ

വേദഗ്രന്ഥത്തില്‍ : فِي الْكِتَابِ

അവര്‍ :أُولَٰئِك

അവരെ ശപിക്കുന്നു : يَلْعَنُهُمُ

അല്ലാഹു : اللَّهُ

അവരെ ശപിക്കുന്നു : وَيَلْعَنُهُمُ

ശപിക്കുന്നവരൊക്കെയും : اللَّاعِنُونَ

നബി ﷺ യെക്കുറിച്ചും വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും പൂര്‍വവേദങ്ങളില്‍ അല്ലാഹു ﷻ വേണ്ടവിധം വ്യക്തമാക്കിക്കൊടുത്തിട്ടും അവ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ച പുരോഹിതന്മാര്‍ കഠിനദ്രോഹമാണ് ചെയ്തത്. അതിനാലത്രെ അവര്‍ അല്ലാഹു ﷻ ന്റെയും മലക്കുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും ജിന്നുകളുടെയും ശാപത്തിന് പാത്രമായത്... 

അല്ലാഹു ﷻ ശപിക്കുക എന്നാല്‍ ഇഹലോകജീവിതത്തില്‍ അവര്‍ നിന്ദ്യമായ നിലയിലെത്തുകയും പരലോകത്ത് കഠിനമായ ശിക്ഷക്ക് പാത്രമാവുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ നന്മക്കായി അല്ലാഹു ﷻ അവതരിപ്പിച്ച നിയമവിധികളെ മറച്ചുവെക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അറപ്പും വെറുപ്പും തോന്നി, അവരുടെ അധഃപതനത്തിനും നാശത്തിനുമായി നിര്‍മല പ്രകൃതിക്കാരായ സര്‍വരും ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് സര്‍വസാധാരണമാണല്ലോ. അല്ലാഹു ﷻ വിന്റെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യല്‍ അവ മറച്ചുവെക്കല്‍ തന്നെയാണ്. ഇക്കാലത്തെ ചില പുത്തന്‍ മുഫസ്സിറുകള്‍ ഈ യാഥാര്‍ഥ്യം ഗ്രഹിച്ചിരുന്നെങ്കില്‍..!


Wednesday, 2 October 2024

المجموع شرح المهذب





مغني المحتاج إلى معرفة معاني ألفاظ المنهاج



ഇസ്ലാമിലെ എല്ലാ കല്പനകളും വിരോധങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര വചനം ഏത് സൂറത്തിലാണ്


നഹ്ൽ

അന്നഹ്ൽ 16 : 90

 إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآئِ ذِى ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡىِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ

നിശ്ചയം അല്ലാഹു അനുശാസിക്കുന്നത് നീതിപാലിക്കാനും നന്മ അനുവര്‍ത്തിക്കാനും കുടുംബങ്ങള്‍ക്ക് ദാനംചെയ്യാനുമാണ്; നീചകൃത്യങ്ങളും നിഷിദ്ധ പ്രവൃത്തികളും അതിക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനായി നിങ്ങളെയവന്‍ ഉപദേശിക്കുകയാണ്.

എല്ലാ നന്മകളുടെയും, തിന്മകളുടെയും നിദാനം അടങ്ങിയതും, സന്മാര്‍ഗ്ഗ വ്യവസ്ഥയുടെ അടിത്തറയിലേക്കു വിരല്‍ ചൂണ്ടുന്നതുമായ ഒരു വചനമത്രെ ഇത്.

ഇബ്നുജരീര്‍, ത്വബ്റാനീ, ഹാകിം (رحمهم الله) മുതാലയവരും, ബുഖാരീ (رحمه الله) അദ്ദേഹത്തിന്റെ ‘അദബി’ലും, ബൈഹഖി (رحمه الله) അദ്ദേഹത്തിന്റെ ‘ശുഅബി’ലും ഇബ്നും മസ്ഊദു رَضِيَ اللهُ تَعَالَى عَنْهُ പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘അല്ലാഹുവിന്റെ കിത്താബിലെ ഏറ്റവും മഹത്തായ ആയത്തു اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ (അല്ലാഹു – അവനല്ലാതെ ഒരു ആരാധ്യനുമില്ല – ജീവത്തായുള്ളവനാണ്, സര്‍വ്വനിയന്താവായുള്ളവനാണ്) എന്ന ആയത്താകുന്നു. നന്മയും, തിന്മയും ഏറ്റവുമധികം ഉള്‍കൊള്ളുന്ന ആയത്തു സൂറത്തുന്നഹ്ലിലെ إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ (നിശ്ചയമായും അല്ലാഹു, നീതിചെയ്‌വാനുംനന്മ ചെയ്‌വാനും കല്‍പിക്കുന്നു) എന്ന (ഈ) ആയത്താകുന്നു. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാന്‍ ഏറ്റവും പ്രേരിപ്പിക്കുന്ന ആയത്തു وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا … (ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ പോംവഴി – രക്ഷാമാര്‍ഗ്ഗം – ഏര്‍പ്പെടുത്തിക്കൊടുക്കുകയും, അവന്‍ വിചാരിക്കാത്ത വിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യും. (ത്വലാഖു: 2) എന്നുള്ള ആയത്താകുന്നു. സുപ്രതീക്ഷ നല്‍കുന്നതില്‍ ഏറ്റവും ശക്തിമത്തായതു ….. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ (പറയുക: തങ്ങളുടെ സ്വന്തങ്ങളോടു അതിരുകവിഞ്ഞ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയരുത്. നിശ്ചയമായും അല്ലാഹു, പാപങ്ങള്‍ മുഴുവനും പൊറുക്കുന്നതാണു. (സുമര്‍: 53) എന്ന ആയത്താകുന്നു.

ഹാഫിള് അബൂയഅ്-ലാ (الحافظ أبو يعلى – رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു സംഭവത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: അറേബ്യയിലെ ഒരു തത്വജ്ഞാനിയായിരുന്ന അക്ഥമുബ്നു സ്വൈഫിയ്യു (اكثم بن صيفي) നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ വെളിപാടിനെപ്പറ്റി കേട്ടപ്പോള്‍, നേരില്‍ ചെന്ന് വിവരമറിയുവാന്‍വേണ്ടി അദ്ദേഹം ആളയച്ചിരുന്നു. അവരില്‍ നിന്നു അദ്ദേഹം ഈ (… إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ) ആയത്തിനെപ്പറ്റി അറിയുവാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം – നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ഉല്‍കൃഷ്ട സ്വഭാവങ്ങളെപ്പറ്റി കല്‍പിക്കുന്നതായും, നികൃഷ്ട സ്വഭാവങ്ങളെക്കുറിച്ചു വിരോധിക്കുന്നതായും കാണുന്നു. അതുകൊണ്ടു ഈ കാര്യത്തില്‍ നിങ്ങള്‍ തലകളായിരിക്കണം – വാലുകളായിതീരരുത്. (മുമ്പന്‍മാരാവണം, പിമ്പന്‍മാരാകരുത്.)’.


മൂന്നു കാര്യങ്ങളാണു ഈ വചനത്തില്‍ അല്ലാഹു കല്‍പിക്കുന്നത്.

1-ാ മത്തേത് : الْعَدْل (നീതി). അമിതമാക്കുകയോ, വീഴ്ചവരുത്തുകയോ ചെയ്യാതെ, ഓരോ കാര്യത്തിലും അതതിന്റെ മദ്ധ്യമവും മിതവുമായ നില കൈക്കൊള്ളുക എന്നത്രെ നീതികൊണ്ടു വിവക്ഷ. അല്ലാഹുവിനെ സംബന്ധിക്കുന്നതോ, സൃഷ്ടികളെ സംബന്ധിക്കുന്നതോ ആയ ഏതു കാര്യത്തിലും – സ്വന്തം കാര്യത്തില്‍പോലും – ഇതു നിര്‍ബ്ബന്ധമാകുന്നു. നീതി പാലിക്കപ്പെടാത്ത കാര്യങ്ങളെല്ലാം അനീതിയും അക്രമവും തന്നെ. അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ പ്രസിദ്ധമായ ഒരു സംഭവത്തില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തോടു ഇങ്ങിനെ പറയുകയുണ്ടായി: ‘നിശ്ചയമായും, തന്റെ ശരീരത്തോടു തനിക്ക് കടമയുണ്ട്; തന്റെ കണ്ണുകളോടും തനിക്ക് കടമയുണ്ട്; തന്റെ ഭാര്യയോടും തനിക്ക് കടമയുണ്ട്; തന്നെ സന്ദര്‍ശിക്കുന്നവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ടു എല്ലാ മാസത്തിലും താന്‍ മൂന്നു (സുന്നത്തു) നോമ്പു നോറ്റാല്‍ മതി. കാരണം, തനിക്കു ഓരോ നന്മക്കും പത്തിരട്ടി (പ്രതിഫലം) ഉണ്ടായിരിക്കും. അപ്പോള്‍ അതു, കാലം മുഴുവനും നോമ്പു പിടിക്കലായി’ (ബു; മു).

നീതിപാലനത്തില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതു അല്ലാഹുവിന്റെ അധികാരാവകാശങ്ങളും, മഹത്വങ്ങളും അവനുമാത്രം വകവെച്ചു കൊടുക്കുകയെന്ന തൗഹീദും, അനീതികളില്‍വെച്ച് ഏറ്റവും ഗൗരവമേറിയതു അതിന്റെ വിപരീതമായ ശിര്‍ക്കുമാകുന്നുവെന്നു പറയേണ്ടതില്ല. അതെ, إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (നിശ്ചയമായും, ശിര്‍ക്കു വമ്പിച്ച അനീതിയാകുന്നു. 31:13). മുഹമ്മദുബ്നുല്‍ ഖുറളീ (محمد بن القرظي – رحمه الله) യില്‍ നിന്നു ഇബ്നു അബീഹാതിം (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: എന്നെ (ഖലീഫാ) ഉമറുബ്നു അബ്ദില്‍ അസീസ്‌ (رحمه الله) വിളിച്ച് ‘എനിക്ക് നീതിയെക്കുറിച്ചു വിവരിച്ചു തരണം’ എന്നാവശ്യപ്പെട്ടു. ഞാന്‍ ഇങ്ങിനെ പറഞ്ഞു: ‘അഹോ! വലിയൊരു കാര്യത്തെക്കുറിച്ചാണു നിങ്ങള്‍ ചോദിച്ചത്. ചെറിയ മനുഷ്യര്‍ക്കു നിങ്ങള്‍ പിതാവും, വലിയവര്‍ക്കു മകനും, സമന്‍മാര്‍ക്കു സഹോദരനും, അതേപ്രകാരം തന്നെ സ്ത്രീകളോടും ആയിക്കൊള്ളുക. ജനങ്ങളോടു അവരുടെ കുറ്റങ്ങള്‍ക്കനുസരിച്ചും, അവരുടെ ശരീരങ്ങള്‍ക്കനുസരിച്ചും ശിക്ഷാനടപടി സ്വീകരിക്കുക. നിങ്ങളുടെ ദ്വേഷ്യം നിമിത്തം ഒരാളെയും ഒരൊറ്റ ചമ്മട്ടിയടിയും അടിക്കരുത്. എന്നാല്‍ നിങ്ങള്‍ അക്രമിയായിത്തീരും’. നീതിയുടെ വ്യാപ്തി മേലുദ്ധരിച്ചതില്‍ നിന്നെല്ലാം വ്യക്തമാണല്ലോ.

2-ാ മത്തേത് : الْإِحْسَان (നന്മ ചെയ്യല്‍ – അഥവാ പുണ്യം ചെയ്യല്‍) നിര്‍ബ്ബന്ധ കടമകള്‍ എന്നപോലെ ഐച്ഛികമായ ദാനധര്‍മ്മങ്ങള്‍, ആരാധനാ കര്‍മ്മങ്ങള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ മുതലായ എല്ലാ പുണ്യകര്‍മ്മങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങോട്ടു തിന്മ ചെയ്തവരോട്‌ അങ്ങോട്ടു തിന്മ ചെയ്യാതെ വിട്ട് വീഴ്ച ചെയ്യുന്നത് ഏറ്റവും മേലേകിടയിലുള്ള നന്മയത്രെ. 

ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും رحمهما الله ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍ إِحْسَان എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ വ്യാഖ്യാനം ഇങ്ങിനെയാണു: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണുന്നില്ലെങ്കില്‍, നിശ്ചയമായും അവന്‍ നിന്നെ കാണുന്നുണ്ട്).

3-ാ മത്തേത് : إِيتَاءِ ذِي الْقُرْبَىٰ (കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കല്‍) ഇതു വാസ്തവത്തില്‍ ആദ്യത്തെ രണ്ടു കല്‍പനകളില്‍ ഉള്‍പെട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം നിമിത്തം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. സന്ദര്‍ഭവും, ആവശ്യവുമനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കു ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും ചെയ്തുകൊടുക്കുന്ന എല്ലാ നന്മകളുമാണു വിവക്ഷ കുടുംബബന്ധം പാലിക്കുവാന്‍ പ്രേരിപ്പിക്കുകയും അതു മുറിക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്ന എത്രയോ ഖുര്‍ആന്‍ വചനങ്ങളും, നബിവചനങ്ങളും നിലവിലുള്ളതു പ്രസ്താവ്യമത്രെ.


മൂന്നു കാര്യങ്ങള്‍ കല്‍പിച്ചതുപോലെ, മൂന്നുകാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു.

1-ാ മത്തേത് : الْفَحْشَاء (നീചവൃത്തി). സ്വേച്ഛകള്‍ക്കും, വികാരങ്ങള്‍ക്കും വഴങ്ങിക്കൊണ്ടുണ്ടാകുന്ന വ്യഭിചാരം, മോഷണം, മദ്യപാനംപോലെയുള്ള ദുര്‍വൃത്തികളെല്ലാം ഇതില്‍ ഉള്‍പെടുന്നു.

2-ാ മത്തേത് :- الْمُنكَرِ (ദുരാചാരം – അഥവാ വെറുക്കപ്പെട്ട കാര്യം). മതദൃഷ്ട്യാ നിഷിദ്ധമായതും, ജനമദ്ധ്യെ ആക്ഷേപകരമായതും, നിഷ്പക്ഷ ബുദ്ധിയും തന്റേടവുമുള്ള ആളുകള്‍ വെറുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു.

3-ാ മത്തേത് :- الْبَغْي (അതിക്രമം). അക്രമമായോ, അഹംഭാവംകൊണ്ടോ, അസൂയ നിമിത്തമോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിറുത്തിയോ ഉണ്ടാകുന്ന കയ്യേറ്റം, വാക്കേറ്റം മുതലായ എല്ലാ അതിരുകവിച്ചലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇങ്ങിനെ ചിലകാര്യങ്ങള്‍ നിങ്ങളോടു അല്ലാഹു കല്‍പിക്കുകയും, ചില കാര്യങ്ങളെ നിങ്ങളോടു വിരോധിക്കുകയും ചെയ്യുന്നതു നിങ്ങളുടെ ഐഹികവും, പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് – അല്ലാഹുവിനു അതുമൂലം യാതൊന്നും നേടുവാനില്ല. നിങ്ങള്‍ മനസ്സിരുത്തി ആലോചിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കുതന്നെ അതു മനസ്സിലാക്കാം. അതുകൊണ്ടു ഈ ഉപദേശങ്ങള്‍ നിങ്ങള്‍ മുറുകെ പിടിക്കണം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ടു ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നു: يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (നിങ്ങള്‍ ഓര്‍മ്മ വെക്കുവാനായി അല്ലാഹു നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.). ഈ വചനത്തില്‍ മൊത്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങളാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ കാണുന്നത്.


ഞാൻ റസൂലായി നിയോഗിതനായത് ഒരു പ്രവാചകന്റെ പ്രാർത്ഥനാഫലമാണ്.- ഇവിടെ നബി ﷺ ഉദ്ദേശിച്ചത് ഏത് പ്രവാചകനെയാണ്

 

ഇബ്രാഹിം നബി(അ)

ഇബ്രാഹീം നബി (അ) കഅ്ബ കെട്ടിടം ഉയര്‍ത്തിയ ശേഷം പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു: 

ربنا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (١٢٩: سورة البقرة) 

(ഞങ്ങളുടെ റബ്ബേ, ഇവര്‍ക്ക് നിന്‍റെ ലക്ഷ്യങ്ങള്‍ ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗാധജ്ഞനായ പ്രതാപശാലി.) (2:129)

ഈ പ്രാര്‍ത്ഥനയില്‍ കാണുന്ന അതെ വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു റസൂല്‍ ﷺ യുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ത്ഥനാഫലത്തിന്‍റെ പുലര്‍ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന്‍ എന്‍റെ പിതാവ് ഇബ്രാഹിമിന്‍റെ പ്രാര്‍ത്ഥനയാണ്' (انا دعوة ابي إبراهيم) എന്ന് അവിടുന്ന് പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.