Saturday 2 February 2019

ഖലീഫ ഉമറിന്റെ (റ) ഭരണ കാലത്തൊരു യാചകൻ

 

"വല്ലതും തരണേ" ശബ്ദം കേട്ടയിടത്തേക്കു ഉമർ(رض) തിരിഞ്ഞു നോക്കി '' ഈ സാമ്രാജ്യത്തിലും യാചകന്മാരോ !! ഭരണ പരമായ ചില ആവിശ്യങ്ങൾക്കവിടം എത്തി ചേർന്നതായിരുന്നു ഉമറും ഉദ്യോഗസ്ഥരും അപ്പോഴാണ് ആരോ സഹായത്തിനായ് അപേക്ഷിക്കുന്നത്. 

ശബ്ദം കേട്ടയിടത്തേക്ക് അദ്ദേഹം നടന്നടുത്തു. ഒരു വൃദ്ധനാണ് മുന്നിൽ ഒരു തട്ടം വിരിച്ചിട്ടുണ്ട് ചില്ലറ തുട്ടുകളും അതിലുണ്ട്.  ഉമർ ആ വൃദ്ധന് മുന്നിലേക്ക് ചെന്നു കുനിഞ്ഞിരുന്നു. യാചകനെ  സസൂക്ഷ്മം  വീക്ഷിച്ചു.  അന്ധനാണ്. പരിവട്ടമുണ്ടെന്ന  വണ്ണം മുഖത്ത് ദുരിതം കാണാനുണ്ട്  

ആരോ അടുത്ത് വന്നെന്നു മനസ്സിലായ വൃദ്ധൻ വീണ്ടും അപേക്ഷിച്ചു 'വല്ലതും തരണേ' 

എന്തിനാണ് നിങ്ങൾ യാചിക്കുന്നത് ? യാചന തെറ്റാണെന്നറിയില്ലേ ? 

ആഗതൻ  ആരാഞ്ഞു  

വൃദ്ധൻ അൽപ്പ നേരം നിശബ്ദനായി.  പിന്നെ സങ്കട ഭാരത്തിലെന്ന വണ്ണം വിറച്ച ചുണ്ടുകളോടെ മെല്ലെ പറഞ്ഞു  ; അറിയാം .. 

രണ്ടു മൂന്ന് ദിവസമായി പട്ടിണിയാണ്, ഇതല്ലാതെ വേറെ..... വേറെ  വഴിയില്ല പട്ടിണിയോ!! 

നിങ്ങൾക്ക് സക്കാത്ത്( ദരിദ്ര മുസ്‌ലിങ്ങൾക്ക് സമ്പന്നരായ മുസ്‌ലിങ്ങളും, ഭരണ കൂടവും നൽകുന്ന സഹായ ധനം)  ലഭിക്കാറില്ലേ ? 

ഉമർ സംശയം പൂണ്ടു 

'ഞാൻ വിശ്വാസിയല്ല, യഹൂദനാണ്'  യാചകൻ മറുപടിയോതി  

സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന യഹൂദരിൽ എങ്ങിനെ അഗതികളുണ്ടായി !!  

ഉമർ ചിന്താമഗ്നനായി നിങ്ങളുടെ  സ്വന്തക്കാരൊക്കെ എന്തുചെയ്യുന്നു ?  

എല്ലാവരും ഉണ്ടായിരുന്നു, കുറച്ചു നാളുകൾക്കു മുൻപ് എനിക്ക് കാഴ്ച കുറയാൻ തുടങ്ങി , അവസാനം പൂർണ്ണമായും അതില്ലാതായി, ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് അയാൾ വീണ്ടും തുടർന്നു ; 

ഞാൻ ഭാരമായി തോന്നിയത് കൊണ്ടാവണം ദിവസങ്ങൾക്ക് മുൻപ് അവരൊക്കെയും എന്നെ ഉപേക്ഷിച്ചു പോയി'  തുളുമ്പുന്ന കണ്ണുകളോടെ  വൃദ്ധൻ പറഞ്ഞവസാനിപ്പിച്ചു.

ആശ്വസിപ്പിക്കാനെന്ന വണ്ണം അയാളുടെ കരമെടുത്തു പിടിച്ചു ഉമർ മെല്ലെ തഴുകി. എന്നിട്ടു ചോദിച്ചു ഇത്തരമൊരവസ്ഥയിൽ ആയിട്ടും നിങ്ങൾ എന്ത് കൊണ്ട് അധികാരികളെ സമീപിച്ചില്ല ? 

ഇരുട്ടിനെ തേടി പ്രകാശമല്ലേ സഞ്ചരിക്കേണ്ടത്.  ഞാൻ ആരെയും തേടി പോയില്ല,  ആരും എൻറെ  സ്ഥിതി അന്വേഷിച്ചതുമില്ല. 

ഖലീഫ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ''ആരും എൻറെ  സ്ഥിതി അന്വേഷിച്ചില്ല''  ആ വാക്കുകൾ തനിക്ക് വല്ലാത്ത ഭാരം സമ്മാനിക്കുന്നതായി അദ്ദേഹത്തിന് തോന്നി. 

ഇരു കൈകളും കൊണ്ട് മെല്ലെ വൃദ്ധനെ ഖലീഫ എഴുന്നേൽപ്പിച്ചു നിർത്തി. ആവശ്യത്തിനുള്ള സഹായ ധനം ഖജനാവിൽ നിന്നും നൽകിയതിനു ശേഷം  അവിടെ ഉണ്ടായിരുന്ന സഹകാരിയോട് അയാളെ  വീട്ടിൽ കൊണ്ട് ചെന്നെത്തിക്കാൻ കൽപ്പിച്ചു. 

എന്നിട്ട് ബന്ധപ്പെട്ട അധികാരിയോട് പറഞ്ഞു; ഇപ്പോൾ തന്നെ ആ വ്യക്തിയുടെ  മുഴുവൻ നികുതികളും ഒഴിവാക്കികൊടുക്കുക. സഹായത്തിനായി ആളെ ഏർപ്പാട് ചെയ്യുക. 

മാസാമാസം പെൻഷനും, സൗജന്യ റേഷനും വേണ്ട മറ്റ് സൗകര്യങ്ങളും   ചെയ്തു കൊടുക്കുക. 

ഓരോ വീടുകളിലും പരിശോധന നടത്തുവാൻ ഇന്ന് തന്നെ മുഴുവൻ പ്രവിശ്യാ ഗവർണ്ണർമാർക്കും സന്ദേശം അയക്കുക . ഇത്തരത്തിൽ  ആരെയെങ്കിലും  എവിടെയെങ്കിലും കണ്ടെത്തിയാൽ ഇതേ   ആനുകൂല്യങ്ങൾ  അവർക്കും നൽകാൻ നിർദേശം നൽകുക. 

ശരി അമീറുൽ മുഅ്മിനീൻ  അവർ മറുപടി നൽകി 

സഹായികളുടെ കൈ പിടിച്ചു നടന്നു കൊണ്ടിരുന്ന വൃദ്ധൻ ആ മറുപടി കേട്ടതും സ്തബ്ധനായി  അമീറുൽ മുഅ്മിനീൻ !! എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്  ഖലീഫ ഉമറാണോ!!   

ആശ്ചര്യത്തോടെ അയാൾ  ചോദിച്ചു 'ഉം'  പുഞ്ചിരിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നവർ ശരി വെച്ചു. 

വിശ്വസിക്കാനാവാതെ നടത്തം അവസാനിപ്പിച്ചു  താൻ ഇരുന്ന ഭാഗത്തേക്ക് വൃദ്ധൻ തിരിഞ്ഞു നോക്കി  കാഴ്ചയുടെ സഞ്ചാരത്തിന് മൂട് പടമിട്ടിരുന്നെങ്കിലും ഹൃദയത്തിൻറെ നേത്രങ്ങൾക്ക് മുന്നിൽ ആ ദൃശ്യം ഒന്ന് കൂടി പുനഃസൃഷ്ടിക്കപ്പെട്ടു.  

വൃദ്ധനായ യാചകൻറെ  മുന്നിൽ കുനിഞ്ഞു നിൽക്കുന്ന ഒരു അതികായകൻ . റോമൻ - പേർഷ്യൻ സാമ്രാജ്യങ്ങളുടെ  ഉറക്കം കെടുത്തിയ ലോകത്തിലെ വൻ സാമ്രാജ്യ അധിപൻ.  പ്രജയുടെ കണ്ണീരിനു മുന്നിൽ ഉറക്കം നഷ്ട്ടപ്പെട്ടെന്ന പോൽ  അദ്ദേഹം ആ വൃദ്ധൻറെ കൈകൾ തഴുകുന്നുണ്ടായിരുന്നു . ആ തഴുകലിൻറെ  സാന്ത്വനം തൻറെ  ഹൃദയത്തിലേക്കും വീശിയടിക്കുന്നത് അയാളറിഞ്ഞു. അഭിമാന പൂർവം ആ ഹൃദയം മന്ത്രിച്ചു ; അതെ! ഞാൻ ഖലീഫ ഉമറിൻറെ പ്രജയാണ്.


കടപ്പാട് : http://habeebnpalam.blogspot.com/

No comments:

Post a Comment