Sunday 24 February 2019

ഖബ്‌റിലെ ചോദ്യം . സംശയ നിവാരണം




ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ ഖുര്‍ആനില്‍ തെളിവുണ്ടോ?

പാരത്രിക ജീവിതത്തിലും ലൗകിക ജീവിതത്തിലും ഉറച്ച വചനം കൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്‌'' എന്നര്‍ത്ഥം കുറിക്കുന്ന സൂറത്ത്‌ ഇബ്‌റാഹീമിലെ 27-ാം ആയത്ത്‌ ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ തെളിവാണെന്ന്‌ സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്‌.

എത്ര തവണയാണ്‌ ഖബ്‌റില്‍ ചോദ്യമുണ്ടാവുന്നത്‌?

ഇമാം ഖുര്‍ത്വുബി (റ) യുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം ചോദ്യം ഒരു പ്രാവശ്യമാണെന്നാണ്‌. എന്നാല്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍, സുഹ്‌രി, ത്വാഊസ്‌, അബൂനുഐം (റ) തുടങ്ങിയവരുടെ അഭിപ്രായം ഏഴ്‌ ദിവസം ചോദിക്കപ്പെടുമെന്നാണ്‌. ഇക്കാരണത്താലാണ്‌ സ്വഹാബാക്കള്‍ പരേതന്‌ വേണ്ടി ഏഴ്‌ ദിവസവും മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‍കിപ്പോന്നത്‌. മുജാഹിദ്‌ (റ) പറയുന്നു: ഇബ്‌നു ജരീര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: വിശ്വാസിയോട്‌ ഏഴ്‌ ദിവസവും മുനാഫിഖിനോട്‌ 40 ദിവസവും ചോദിക്കപ്പെടും.

ഒരിക്കല്‍ മൂന്ന്‌ തവണ ചോദിക്കുമെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അല്ലെങ്കില്‍ വ്യക്തികളിലേക്ക്‌ നോക്കി ചോദ്യസമയങ്ങളും വര്‍ദ്ധിക്കും. താഊസ്‌ (റ) പറഞ്ഞത്‌ ഖബാറാളികളെ ഏഴ്‌ ദിവസം നാശത്തില്‍ ആക്കപ്പെടും (ചോദ്യം ചോദിക്കും) എന്നാണ്‌.

ഖബ്‌റിലെ ചോദ്യത്തിന്‌ ശേഷം വിശ്വാസിക്ക്‌ കിട്ടുന്ന അനുഗ്രഹത്തെ സംബന്ധിച്ച്‌ വീട്ടുകാരെ അറിയിക്കുന്നതിന്‌ വേണ്ടി ഖബ്‌റാളി മലക്കുകളോട്‌ സമ്മതം ചോദിക്കുമെന്നത്‌ ശരിയാണോ?

ശരി തന്നെയാണ്‌. ഈ വിഷയം കന്‍സുല്‍ ഉമ്മാലിലും ബുശ്‌റല്‍ കഊബിലും വിവരിക്കുന്നുണ്ട്‌.

ഖബ്‌റാളിയോട്‌ ചോദ്യം ഏത്‌ ഭാഷയിലായിരിക്കും?

പണ്ഡിത ഉദ്ധരണികള്‍ പരിശോധിച്ചപ്പോള്‍ മൂന്ന്‌ അഭിപ്രായങ്ങളാണ്‌ ഈ വിഷയത്തില്‍ കാണാന്‍ സാധിച്ചത്‌. ഒന്ന്‌ അറബിയില്‍, രണ്ട്‌ സുരിയാനി ഭാഷയില്‍, മൂന്ന്‌ ഓരോരുത്തരുടെയും ഭാഷയില്‍. ഇത്‌ ഹാശിയത്തുല്‍ ജമലില്‍ നോക്കിയാല്‍ കാണാം.

ഇത്‌ സംബന്ധമായി അബ്‌ദുല്‍അസീസ്‌ ദബ്ബാഗിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: ``ഖബ്‌റിലെ ചോദ്യം സുരിയാനി ഭാഷയിലാണ്‌. കാരണം ആ ഭാഷ മലക്കുകളുടെയും ആത്മാക്കളുടെയും ഭാഷയാണ്‌. മലക്കുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‌ ഖബ്‌റില്‍ ചോദ്യം ചോദിക്കുന്ന മലക്കുകളും. മറ്റ്‌ ആത്മാക്കള്‍ സുരിയാനി ഭാഷയില്‍ സംസാരിക്കുന്നത്‌ പോലെ മയ്യിത്തിന്റെ ആത്മാവും സുരിയാനി ഭാഷയില്‍ മറുപടി നല്‍കും'' (ഇബ്‌രീസ്‌).

ഇആനത്തുത്വാലിബീനിലും മറ്റും ശരിയായ അഭിപ്രായമായി പറഞ്ഞത്‌ ഓരോരുത്തരുടെയും ഭാഷയനുസരിച്ചായിരിക്കും ചോദ്യം എന്നാണ്‌.
ജിന്നുകളോടും ഖബ്‌റിലെ ചോദ്യം ഉണ്ടാവുമെന്ന്‌ കേട്ടിട്ടുണ്ട്‌. ശരിയാണോ?
ശരിയാണ്‌.സ്വര്‍ഗ്ഗനരകങ്ങളില്‍ പ്രവേശിക്കലും വിചാരണയും ഖബ്‌റിലെ ചോദ്യവും മറ്റും മനുഷ്യരുടേത്‌ പോലെ ജിന്നുകള്‍ക്കും ഉണ്ടാവുമെന്ന്‌ ഫതാവല്‍ ഹദീസിയ്യയില്‍ ഇബ്‌നുഹജര്‍ (റ) പറയുന്നുണ്ട്‌.

രണ്ട്‌ മലക്കുകളും കൂടിയാണോ ചോദിക്കുന്നത്‌ അതോ ഒരാളാണോ?

ഇത്‌ സംബന്ധമായി ഇമാം സുയൂഥി (റ) തന്റെ ശറഹുസ്സ്വുദൂറില്‍ ഇപ്രകാരമാണ്‌ പറഞ്ഞത്‌: ഖുര്‍ത്വുബി (റ) പറയുന്നു: ഒരു ഹദീസില്‍ രണ്ട്‌ മലക്കുകള്‍ ചോദിക്കും എന്നും മറ്റൊരു ഹദീസില്‍ ഒരു മലക്ക്‌ ചോദിക്കും എന്നും വന്നിട്ടുണ്ട്‌. ഇവ തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം വ്യക്തികളെ പരിഗണിച്ചാണ്‌ വ്യത്യാസം. ജനങ്ങള്‍ പിരിഞ്ഞ്‌ പോകും നേരം ഒരു വ്യക്തിയുടെ അടുക്കല്‍ രണ്ട്‌ പേര്‍ ഒപ്പം എത്തുകയും രണ്ടു പേരും ഒപ്പം ചോദിക്കലും ഉണ്ടാകും. അവന്‍ ചെയ്‌തുകൂട്ടിയ തെറ്റുകള്‍ക്കനുസരിച്ചുള്ള കാഠിന്യതയാണത്‌. ചിലപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിന്‌ മുമ്പും വരും. ചില വ്യക്തികളുടെ അടുക്കല്‍ ഒരു മലക്ക്‌ മാത്രവും വന്നേക്കാം. അവന്റെ സല്‍കര്‍മ്മത്തിന്റെ അനന്തരഫലമാണത്‌. രണ്ട്‌ പേര്‍ ഒന്നിച്ചു വരികയും ഒരാള്‍ ചോദിക്കുകയും ആവാം. പ്രസ്‌തുത ഹദീസുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്‌.

കാഫിറിനോട്‌ ഖബ്‌റില്‍ ചോദ്യമില്ലെന്നത്‌ ശരിയാണോ?

ഈ വിഷയത്തില്‍ പണ്ഡിതമതം വ്യത്യസ്‌തമാണ്‌. ഇബ്‌നു അബ്‌ദില്‍ ബര്‍റിന്റെ അഭിപ്രായം മുഅ്‌മിനിനോടും മുനാഫിഖിനോടും മാത്രമേ ചോദ്യമുള്ളൂ എന്നാണ്‌. എന്നാല്‍ ഇമാം ഖുര്‍ത്വുബി (റ), ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായം കാഫിരീങ്ങളോടും ചോദ്യമുണ്ട്‌ എന്ന്‌ തന്നെയാണ്‌.

വ്യത്യസ്‌ത സ്ഥലങ്ങളിലായി ഒരേ സമയത്ത്‌ മറമാടപ്പെടുന്ന ആളുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ഇവരോട്‌ രണ്ട്‌ മലക്കുകള്‍ ഒരേ സമയം ചോദിക്കുന്നതെങ്ങനെയാണ്‌?

ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഒരൊറ്റ സമയത്തില്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ മറമാടപ്പെട്ടവരോട്‌ രണ്ട്‌ മലക്കുകള്‍ എങ്ങനെയാണ്‌ ചോദിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി: ``ഓരോ ഖബ്‌റാളിക്കും തന്നോടാണ്‌ ചോദിക്കപ്പെടുന്നതെന്ന്‌ തോന്നിപ്പിക്കപ്പെടും വിധം മലക്കുകളുടെ ശരീര വലിപ്പം അതിന്‌ സാധ്യമാണ്‌.''. ഇമാം സുയൂഥി (റ) പറയുന്നു: എനിക്ക്‌ പറയാനുള്ളത്‌ സംരക്ഷകരായ മലക്കുകള്‍ ധാരാളമുള്ളത്‌ പോലെ ചോദ്യം ചോദിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കപ്പെട്ട മലക്കുകള്‍ പലരാണെന്ന്‌ വെക്കണം. ഈ അഭിപ്രായം ശാഫിഈ പണ്ഡിതരില്‍ പെട്ട ഹലീമി പറഞ്ഞതായി പിന്നീട്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: ചോദ്യം കൊണ്ട്‌ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ ധാരാളം സംഘമുണ്ട്‌. ചിലര്‍ക്ക്‌ മുന്‍കര്‍ എന്നും മറ്റു ചിലര്‍ക്ക്‌ നകീര്‍ എന്നും പറയും (ശറഹുസ്സ്വുദൂര്‍ 144).

മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകള്‍ക്ക്‌ വേറെ പേരുണ്ടെന്നത്‌ ശരിയാണോ?

ശാഫിഈ പണ്ഡിതരില്‍ പെട്ട ഇബ്‌നു യൂനുസ്‌ പറയുന്നത്‌ മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകളുടെ പേര്‍ മുബശ്ശിര്‍ എന്നും ബശീര്‍ എന്നുമാണ്‌ (ശറഹുസ്സ്വുദൂര്‍ 44).

മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി മറമാടാന്‍ വേണ്ടി പെട്ടിയിലാക്കപ്പെട്ട മയ്യിത്തിനോട്‌ മറമാടാതെ ചോദിക്കപ്പെടുകയില്ലെന്നത്‌ ശരിയാണോ?

ശരിയാണെന്ന്‌ ശറഹുസ്സ്വുദൂര്‍ 146 ല്‍ കാണാം.

കള്ള്‌ കുടിച്ച്‌ മസ്‌തായി മരണപ്പെട്ട വ്യക്തി മസ്‌തുള്ളവനായിട്ടാണ്‌ മലക്കുകളെ കാണുക എന്നത്‌ ശരിയാണോ?

അനസ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: അവന്‍ മരണത്തിന്റെ മലക്കിനെ കാണുന്നതും മുന്‍കര്‍ നകീറിനെ കാണുന്നതും മസ്‌തുള്ളവനായിട്ടായിരിക്കും (ശറഹുസ്സ്വുദൂര്‍ 146)

ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത്‌ ശരിയാണോ

തെറ്റാണ്‌. കാരണം നിരവധി ഹദീസുകള്‍ കൊണ്ട്‌ മരിച്ചവര്‍ കേള്‍ക്കും എന്ന്‌ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ്‌ ഇങ്ങനെ സംഗ്രഹിക്കാം. ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെയും അവരുടെ പിതാക്കന്മാരുടെയും പേരെടുത്ത്‌ അവരോട്‌ നബി (സ്വ) ചോദിച്ചു: അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങള്‍ വഴിപ്പെടുന്നത്‌ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ? ഞങ്ങളുടെ റബ്ബ്‌ ഞങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌ യാഥാര്‍ത്ഥ്യമായി ഞങ്ങള്‍ക്ക്‌ പുലര്‍ന്നു. നിങ്ങളുടെ റബ്ബ്‌ വാഗ്‌ദാനം ചെയ്‌തത്‌ നിങ്ങള്‍ക്ക്‌ ലഭിച്ചുവോ? അപ്പോള്‍ഉമര്‍ (റ) ചോദിച്ചു: ആത്മാക്കളില്ലാത്ത ശരീരങ്ങളോടാണോ അങ്ങ്‌ സംസാരിക്കുന്നത്‌?. തിരുനബി (സ്വ) പ്രതിവചിച്ചു: ഞാന്‍ പറയുന്നത്‌ നിങ്ങളേക്കാളും അവര്‍ കേള്‍ക്കും. ഇത്‌ ഖബ്‌റാളികള്‍ കേള്‍ക്കുമെന്നതിന്‌ വ്യക്തമായ തെളിവാണ്‌. ഈ ഹദീസ്‌ ഇമാം മുസ്‌ലിം (റ) ഉം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.

അതുപോലെ രണ്ട്‌ മലക്കുകള്‍ വന്ന്‌ ഖബ്‌റാളിയോട്‌ ചോദിക്കുമ്പോള്‍ ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെങ്കില്‍ പിന്നെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ്‌ ഉള്ളത്‌? ബുഖാരി (റ) യും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരാളെ ഖബ്‌റില്‍ വെച്ച്‌ (മറമാടിയ ശേഷം) തന്റെ കൂട്ടുകാര്‍ അവനെയും വിട്ടുപിരിയുമ്പോള്‍ അവരുടെ ചെരിപ്പടി ശബ്‌ദം ഖബ്‌റാളി കേള്‍ക്കുക തന്നെ ചെയ്യും''. ഇബ്‌നു ഖയ്യിം അബൂദാവൂദിന്റെ വ്യാഖ്യാനത്തിലും ``റൂഹ്‌'' എന്ന ഗ്രന്ഥത്തിലും മറ്റു പലതിലും മരിച്ചവര്‍ കേള്‍ക്കും എന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌.

``തീര്‍ച്ചയായും അങ്ങ്‌ മരിച്ചവരെ കേള്‍പ്പിക്കുകയില്ല'' ഈ ഖുര്‍ആനിക വചനം മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നതിന്‌ വ്യകതമായ തെളിവല്ലേ?
ഇതിന്‌ പണ്ഡിത മഹത്തുക്കള്‍ പല രീതിയിലും വ്യാഖ്യാനം നല്‍കിയിട്ടുണ്ട്‌. ഒന്ന്‌ മാത്രം കുറിക്കാം: ഹൃദയം മരിച്ചവരെ താങ്കള്‍ക്ക്‌ കേള്‍പ്പിക്കാന്‍ കഴിയില്ല അഥവാ ഹിദായത്ത്‌ റബ്ബാണ്‌ നല്‍കുന്നത്‌ താങ്കളല്ല എന്നര്‍ത്ഥം. അല്ലാതെ ഖബ്‌റാളികളെ കുറിച്ചല്ല പരാമര്‍ശം.

ചില മയ്യിത്തുകള്‍ ഖബ്‌റില്‍ ജീര്‍ണ്ണിക്കുകയോ നശിക്കുകയോ ചെയ്യുകയില്ലെന്നത്‌ ശരിയാണോ?

അമ്പിയാക്കളുടെ ശരീരം മണ്ണ്‌ തിന്നുകയില്ലെന്ന്‌ അബൂദാവൂദ്‌, നസാഈ, ഇബ്‌നു മാജ, ദാരിമി, ബൈഹഖി തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌. നബി (സ്വ) പറഞ്ഞു: ``നിശ്ചയം അമ്പിയാക്കളുടെ ശരീരം ഭൂമി ഭക്ഷിക്കല്‍ അല്ലാഹു ഹറാമാക്കിയിരിക്കുന്നു''.
ആദം നബി (അ) യെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്ത്‌ മറമാടിയതും അതുപോലെ യൂസുഫ്‌ നബി (അ) യേയും മറ്റൊരിടത്തേക്ക്‌ മാറ്റി വീണ്ടും മറമാടിയതായി ചരിത്രങ്ങളില്‍ കാണാം. പ്രവാചകന്മാര്‍ക്ക്‌ മാത്രമുള്ള പ്രത്യേകതയല്ല മേല്‍പറഞ്ഞത്‌. കാരണം സ്വഹാബിവര്യന്‍ ത്വല്‍ഹത്ത്‌ (റ) നെ 30 കൊല്ലങ്ങള്‍ക്ക്‌ ശേഷം ഖബ്‌റില്‍ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്‌.

അതുപോലെ ഉഹ്‌ദില്‍ 70 പേര്‍ രക്തസാക്ഷികളായി. രണ്ട്‌ പേരെ വീതം ഒരു ഖബ്‌റില്‍ മറമാടാന്‍ നബി (സ്വ) അനുമതി നല്‍കുകയും ചെയ്‌തു. അബ്‌ദുല്ലാഹി ബ്‌നു അംറ്‌ (റ), അംറ്‌ ബ്‌നുല്‍ ജമൂഹ്‌ എന്നിവരെ ഒരു ഖബ്‌റിലാണ്‌ മറമാടിയത്‌. അവരില്‍ ഒരാള്‍ക്ക്‌ ഒരു മുറിവേറ്റിരുന്നു. 46 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്തേക്ക്‌ അവരെ മാറ്റി മറമാടേണ്ട ഘട്ടം വന്നപ്പോള്‍ ഖബ്‌ര്‍ തുറന്നു നോക്കി. അവര്‍ക്ക്‌ യാതൊരു വ്യത്യാസവും വന്നിട്ടില്ല. മുറിവ്‌ പൊത്തിപ്പിടിച്ച കൈ എടുത്തു മാറ്റിയപ്പോള്‍ അതില്‍ നിന്നും രക്തം ഒലിച്ചു. കൈ വീണ്ടും അങ്ങോട്ട്‌ തന്നെ മടക്കിയപ്പോള്‍ ചോര നിലച്ചു''. ഈ വിഷയം മാലിക്‌ (റ) തന്റെ മുവത്വഅ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.

മുആവിയ (റ) ന്റെ ഭരണകാലഘട്ടത്തില്‍ ചില ഖബ്‌റുകള്‍ക്കരികില്‍ നടത്തിയ പുരോഗമന പ്രവര്‍ത്തനത്തിന്റെ ഇടയില്‍ ഹംസ (റ) ന്റെ കാലില്‍ ആയുധം കൊണ്ട്‌ മുറിയുകയും ചോര ഒലിക്കുകയും ചെയ്‌ത സംഭവം ഔജസുല്‍ മസാലിക്കില്‍ ഉദ്ധരിക്കുന്നതായി കാണാം.


മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ സമീപത്തായി മഹത്തുക്കളില്‍ പെട്ട ഒരാളെ മറമാടുന്നതിന്‌ വേണ്ടി ഖബ്‌ര്‍ കുഴിച്ചപ്പോള്‍ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ ഭൗതിക ശരീരം വെളിവായി. അദ്ദേഹത്തിനോ കഫന്‍ തുണിക്കോ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ഇത്‌ നടക്കുന്നത്‌ അദ്ദേഹം വഫാത്തായി 230 കൊല്ലങ്ങള്‍ക്ക്‌ ശേഷമാണ്‌. ഈ വിഷയം മുല്ലാ അലിയ്യുല്‍ ഖാരി (റ) മിര്‍ഖാത്തില്‍ പറയുന്നുണ്ട്‌. ഇങ്ങനെ നിരവധി തെളിവുകള്‍ ഈ വിഷയത്തില്‍ നിരത്താന്‍ സാധിക്കും.

1 comment: