Sunday 20 December 2020

മുതനജ്ജിസായ വെള്ളം വാട്ടര്‍ ട്രീറ്റ്മെന്‍റ് സംവിധാനം ഉപയോഗിച്ച് ശുദ്ധിയാക്കാന്‍ പറ്റുമോ?

 

പൂര്‍ണമായും പകര്‍ച്ച നീങ്ങിയാല്‍ വെള്ളം ത്വഹൂറായിത്തീരുമെന്നാണ് പണ്ഡിത വചനങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. തുഹ്ഫതുല്‍ മുഹ്താജ് 1/83-87 നോക്കുക.

‘രണ്ട് ഖുല്ലത്ത് വെള്ളം നജസ് ചേരല്‍ കൊണ്ട് മാത്രം നജസാവുകയില്ല. എന്നാല്‍ വെള്ളത്തിന്‍റെ നിറമോ മണമോ രുചിയോ നജസ് മാറ്റംവരുത്തിയാല്‍ വെള്ളം നജസാകുന്നതാണ്. ഇനി പകര്‍ച്ച നീങ്ങിയാല്‍ വെള്ളം വീണ്ടും ത്വഹൂറായിത്തീരും.

പകര്‍ച്ച നീങ്ങിയത്, വെള്ളം അവ്വിധം കുറച്ചുകാലം നിലനിന്നതിനാല്‍ സ്വയമാണെങ്കിലും അതിലേക്ക് വെള്ളം ചേര്‍ത്തതു മൂലമാണെങ്കിലും വെള്ളം രണ്ട് ഖുല്ലത്തില്‍ കുറയാത്തവിധം അതില്‍നിന്ന് കുറച്ച് വെള്ളം എടുത്തുമാറ്റിയതിനാലാണെങ്കിലും വെള്ളം ശുദ്ധിയാകുന്നതാണ്.

സുര്‍ക്ക കൊണ്ട് രുചിക്കും കുങ്കുമം കൊണ്ട് നിറത്തിനും കസ്തൂരി കൊണ്ട് വാസനക്കുമുള്ള പകര്‍ച്ച നീങ്ങുന്നത് പോലെ, പ്രത്യക്ഷമായ പകര്‍ച്ച നീങ്ങല്‍ കൊണ്ട് വെള്ളം ത്വഹൂറായിത്തീരില്ല. യഥാര്‍ത്ഥത്തില്‍ പകര്‍ച്ച നീങ്ങിയോ അതോ മറഞ്ഞതാണോ എന്ന് സംശയം നിലനില്‍ക്കുന്നുവെന്നതാണ് കാരണം.

വാസനയോ രുചിയോ ഇല്ലാത്ത കുങ്കുമം പൊലെയുള്ളത് കൊണ്ടും വാസനയും രുചിയും നീങ്ങിയാലും കസ്തൂരി പോലെയുള്ളത് കൊണ്ട് നിറവും രുചിയും നീങ്ങിയാലും നിറവും വാസനയുമില്ലാത്ത സുര്‍ക്ക പോലെയുള്ളത് കൊണ്ട് നിറവും വാസനയും നീങ്ങിയാലും നജസായ വെള്ളത്തിന്‍റെ ത്വഹാറത്തു തിരിച്ചുവരുന്നുമെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വ്യാഖ്യാതാക്കളുടെ ഒരു സംഘത്തോട് യോജിച്ച് ന്യായവും അതുതന്നെയാണ്. അപ്പോള്‍ മറഞ്ഞതാണോ എന്ന സംശയത്തിനവകാശമില്ല എന്നതിനാലാണത്രെ ഇത്.

നജസ് നീക്കുന്നതിന് സോപ്പ് പോലെയുള്ളത് ഉപയോഗിക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ അതുപയോഗിക്കല്‍ നിര്‍ബന്ധമാണെന്ന മസ്അല-സോപ്പ് പോലെയുള്ളതിന്‍റെ വാസന കൊണ്ട് നജസിന്‍റെ വാസനയെ മറയ്ക്കുന്നുവെന്ന സാധ്യതയുള്ളതിനാല്‍-ഈ മസ്അലയുമായി എതിരാണെന്ന സംശയമുന്നയിക്കേണ്ടതില്ല. കാരണം, സോപ്പു പോലെയുള്ളത് (മാലിന്യം) നീക്കിക്കളയുന്ന വസ്തുവാണ്, മറച്ചുവെക്കുന്ന വസ്തുവല്ല’ (നോക്കുക: തുഹ്ഫ).

പകര്‍ച്ച നീങ്ങുകയെന്നതാണ് ത്വഹാറത്ത് തിരിച്ചുവരുന്നതില്‍ പരിഗണനീയമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. അത് കൊണ്ട് ഏതു മാര്‍ഗത്തിലൂടെയും പകര്‍ച്ച നീങ്ങല്‍ ആകാവുന്നതാണ്. അങ്ങനെ ഏതെങ്കിലും വിധേന വെള്ളം വൃത്തിയായി പകര്‍ച്ചയില്ലാത്തതായാല്‍ അത് ത്വഹൂറാകുന്നതാണ്.


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

No comments:

Post a Comment