ഗുരു ശിഷ്യനോട് :
" നീ എത്രകാലമായി എന്റെ കൂടെ..?"
ശിഷ്യൻ : " 33 വർഷം.."
ഗുരു : "ഈ കാലയളവിൽ എന്നിൽ നിന്ന് നീ എന്ത് പഠിച്ചു?!"
ശിഷ്യൻ : 8 മസ്അലകൾ...?!
ഗുരു :
اِنّٰا للهِ وَانّٰا اِلَيۡه رَاجِعُونَ
"വെറും 8 മസ്അലയോ?നിന്റെ ഒപ്പം കൂടി എന്റെ ആയുസ്സ് പാഴായി..!!"
ശിഷ്യൻ : അത്രതന്നെ,
ഞാൻ കളവ് പറയാൻ ഇഷ്ടപ്പെടുന്നില്ല ഉസ്താദേ....
ശരി, നീ പഠിച്ച ആ 8 കാര്യങ്ങൾ പറയൂ, ഞാൻ കേൾക്കട്ടെ!
ശിഷ്യൻ പറഞ്ഞുതുടങ്ങി :
ഒന്നാമത് ,
ഞാൻ മനുഷ്യരിലേക്ക് നോക്കി. അവർക്കൊക്കെയും സ്നേഹിതരുണ്ട്..
മരിച്ചു ഖബറിൽ പോകുമ്പോൾ ആരും കൂടെ വരുന്നില്ലല്ലോ .. എല്ലാവരും പിരിഞ്ഞു പോവുകയാണ് പതിവ്...
ആയത് കൊണ്ട് നന്മകളെ ഞാൻ സ്നേഹിതരാക്കി.. ഞാൻ ഖബറിൽ പ്രവേശിക്കുമ്പോൾ അവ എന്റെ കൂടെ വരും..
രണ്ടാമത് ,
ഞാൻ അല്ലാഹുവിന്റെ വചനം ചിന്തിച്ചു നോക്കി : {എന്നാൽ തന്റെ നാഥന്റെ മുമ്പിൽ നിൽക്കുവാൻ ഭയപ്പെടുകയും ശരീരത്തെ ദേഹേഛയിൽ നിന്ന് തടയുകയും ചെയ്യുന്നവൻ, നിശ്ചയമായും സ്വർഗ്ഗം അവരുടെ പാർപ്പിടമാണ്} (നാസിആത്ത് 40-41)
അപ്പോൾ ശരീരത്തെ ദേഹേഛകളിൽ നിന്നും തടയാൻ ഞാൻ പരിശ്രമിച്ചു.. അങ്ങിനെ അത് അല്ലാഹുവിന് വഴിപ്പെട്ടു തുടങ്ങി..
മൂന്നാമത് ,
സൃഷ്ടികളുടെ കാര്യം ഞാൻ ചിന്തിച്ചു നോക്കി; ഓരോരുത്തർക്കും നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന സമ്പത്തുകളുണ്ട്..
ഖുർആനിലേക്ക് ഞാൻ നോക്കി :
{നിങ്ങളുടെ അടുക്കലുള്ളത് ഐഹികമായവ നശിക്കും, അല്ലാഹുവിങ്കലുള്ളത് ശാശ്വതവുമാണ്} (നഹ്ൽ:96)
അത് കൊണ്ട് എന്റെ പക്കൽ എന്ത് വിലപിടിപ്പുള്ള വസ്തു വന്നാലും ഞാനത് അല്ലാഹുവിലേക്ക് നീക്കും(ദാനം ചെയ്യും), അവന്റെ പക്കൽ സൂക്ഷിക്കാൻ...
നാലാമത് ,
ഞാൻ ജനങ്ങളെ കാണുമ്പോഴൊക്കെ അവർ സമ്പത്തിലും തറവാടിലും സ്ഥാനമാനങ്ങളിലും പരസ്പരം അഭിമാനക്കുന്നവരാണ് ..
പിന്നെ അല്ലാഹുവിന്റെ വചനത്തിലേക്കും ഞാൻ നോക്കി : 👇
{തീർച്ചയായും നിങ്ങളിൽ ഏറ്റവും മാന്യൻ നിങ്ങളിൽ ഏറ്റവും ഭക്തനാണ്} (ഹുജുറാത്: 13)
അപ്പോൾ ഞാൻ 'തഖ്‌വ'യിൽ പണിയെടുത്തു. അള്ളാഹുവിന്റെ അടുക്കൽ മാന്യനാകാൻ വേണ്ടി..
അഞ്ചാമത് ,
ജനങ്ങളെ ഞാൻ നോക്കുമ്പോൾ അവർ പരസ്പരം ആക്ഷേപിക്കുന്നു.. ശപിക്കുന്നു..
ഇതിതിന്റെയെല്ലാം അടിസ്ഥാനം അസൂയയാണെന്ന് മനസ്സിലായി..
ഞാൻ അല്ലാഹുവിന്റെ വാക്കിലേക്ക് നോക്കി :
{ഐഹിക ജീവിതത്തിൽ അവർക്കിടയിൽ ഉപജീവന ത്തെ ഭാഗിച്ചു കൊടുത്തത് നാമാണ്} _(സുഖ്റുഫ്: 32)
വിഹിതം വെപ്പ് (قِسۡمَةۡ) അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലായതോടെ അസൂയ ഞാൻ ഉപേക്ഷിച്ചു.ജനങ്ങളിൽ നിന്ന് ഞാൻ പിരിഞ്ഞു നിന്നു..
ആറാമത് ,
ജനങ്ങളെ ഞാൻ നോക്കിയപ്പോൾ അവരുണ്ട്, പരസ്പരം ശത്രുത വെക്കുന്നു... അതിക്രമം കാണിക്കുന്നു... പോരടിക്കുന്നു...
ഞാൻ അല്ലാഹുവിന്റെ വചനം കണ്ടു :
{തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാണ്. അതിനാൽ അല്ലാഹുവിനെ അനുസരിക്കൽ കൊണ്ടും അവനെ അനുസരിക്കാതിരിക്കൽ കൊണ്ടും അവനെ നിങ്ങൾ ശത്രുവായി തന്നെ എടുക്കുവീൻ}- (ഫാഥ്വിർ : 6)
അതിനാൽ ഞാൻ സൃഷ്ടികളോടുള്ള ശത്രുത ഉപേക്ഷിച്ചു. ശത്രുത പിശാചിനോട് മാത്രമാക്കി..
ഏഴാമത് ,
മനുഷ്യരെ ഞാൻ നോക്കിയപ്പോൾ,,,അവരൊക്കെ ജീവിത വിഭവങ്ങൾ (رِزۡقۡ) തേടി അലയുന്നു..
പലപ്പോഴും അനുവദനീയമല്ലാത്ത മാർഗങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നു..
ഞാൻ അല്ലാഹുവിന്റെ വചനം നോക്കി :
{ഭൂമിയിൽ ഒരു ജന്തുവിന്റെയും ഉപജീവനം അല്ലാഹുവിന്റെ മേൽ അവന്റെ അനുഗ്രഹത്താൽ ഭരമേറ്റിട്ടു അല്ലാതെയല്ല}- (ഹൂദ് : 6)
അപ്പോൾ എനിക്ക് മനസ്സിലായി : ഞാനും അക്കൂട്ടത്തിൽ ഒരു ജന്തുവാണ് (ജീവിയാണ്). അതിനാൽ അല്ലാഹുവിന് എന്റെമേൽ നിർബന്ധമായ (ഞാൻ ചെയ്യേണ്ടുന്ന) കാര്യങ്ങളിൽ ഞാൻ മുഴുകി.. രിസ്ഖിന്റെ കാര്യത്തിൽ വേപഥു പൂണ്ടില്ല ..
എട്ടാമത് ,
മനുഷ്യരെ ഞാൻ നോക്കിയപ്പോൾ ഓരോരുത്തനും തന്നെപ്പോലെയുള്ളവരെ തന്റെ കാര്യങ്ങൾ ഏല്പിക്കുന്നു.. അവരെ ആശ്രയിക്കുന്നു..
ഒരാൾ മറ്റെയാളുടെ സ്വത്തിന്റെ മേൽ.. കൃഷിഭൂമിയുടെ മേൽ .. ആരോഗ്യത്തിന്റെ മേൽ .. (ചാരിറ്റി)കേന്ദ്രത്തിന്റെ മേൽ.. അങ്ങനെയങ്ങനെ...
ഞാൻ അല്ലാഹുവിന്റെ വാക്ക് കണ്ടു :
{അല്ലാഹുവിൽ ആര് തന്റെ കാര്യങ്ങൾ ഭരമേല്പിച്ചുവോ അല്ലാഹു അവന്ന് മതിയാകും} - (ത്വലാഖ് : 3)
അങ്ങനെ സൃഷ്ടികളെ ഭരമേല്പിക്കുന്നത് ഞാൻ ഒഴിവാക്കി; സൃഷ്ടാവിൽ ഭരമേൽപ്പിക്കാൻ ഞാൻ പഠിച്ചു!
എല്ലാം സശ്രദ്ധം വീക്ഷിച്ച ഗുരു മൊഴിഞ്ഞു :
"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നീ എത്ര ഗുണമേന്മയുള്ള ശിഷ്യനാണ്.....!!!!!"
പരിഭാഷ: - മുഹമ്മദ് അലി മുസ്‌ലിയാർ, മാവുണ്ടിരി
No comments:
Post a Comment