Wednesday 10 February 2021

ഖള്ർ നബിയും (അ) ഔലിയാക്കളും

 



അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരോട് വിശ്വാസികൾക്കെല്ലാം വലിയ ആദരവും ബഹുമാനവും ഇഷ്ടവുമാണ് അവർ അല്ലാഹുവിന്റെ ആളുകളാണ് എന്ന കാരണം കൊണ്ടു മാത്രമാണ് അവരെ അതിരറ്റ് സ്നേഹിക്കുന്നത് അവരോടുള്ള ആത്മീയ ബന്ധങ്ങൾ ഇഹപര വിജയത്തിന്റെ വലിയ മുതൽകൂട്ടാണ് അതുകൊണ്ടാണ് വിശ്വാസികളുടെ മാനസങ്ങൾ അവരെ തേടിയെത്തുന്നത് ഭൗതിക ബന്ധങ്ങൾ നശ്വരവും ആത്മീയ ബന്ധങ്ങൾ ശാശ്വതവുമാണ് അതുകൊണ്ട് തന്നെ ഓരോ വിശ്വാസിയും ആത്മീയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സദാ സന്നദ്ധരാവണം 

സയ്യിദുൽ ഖൗം ഖള്ർ (അ) എന്ന് കേൾക്കുമ്പോൾ തന്നെ ഹൃത്തടത്തിൽ ഒരാത്മീയത ഏവർക്കും അനുഭവമാണ് ഔലിയാക്കളുടെ ആത്മീയ ഗുരുവായ മഹാനുമായി എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധ്യമല്ലാത്തയത്ര ഔലിയാക്കൾ ഒരുമിച്ചുകൂടുകയും ആത്മീയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഖിള്ർ നബി (അ) യുടെ ചരിത്രമല്ല മറിച്ച് മഹാനുമായി ബന്ധപ്പെട്ട ചില ഔലിയാക്കളെ പരിചയപ്പെടൽ മാത്രമാണ് ആ പരിചയം വിശ്വാസികളുടെ ഹൃദയത്തിൽ ഒരാത്മീയ ചലനമുണ്ടാക്കിയാൽ എന്നെന്നും ഉപകാരപ്രദമാണ്  

ഇമാം ശഅ്റാനി (റ) യുടെ 'അൽ മീസാസുൽ ഖള് രിയ്യ ' യാണ് ഇതിന്റെ പ്രധാന അവലംബം തെറ്റുകൾ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ സ്നേഹബുദ്ധ്യാ ഉണർത്തണം അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ- ആമീൻ ദുആ വസ്വിയ്യത്തോടെ.. 


ഖള്ർ (അ)

ഖിള്ർ നബി (അ) യെ കേൾക്കാത്ത ഈമാനുള്ളവരുണ്ടാവില്ല വിശ്വാസികൾക്ക് വലിയ ആത്മീയ ബന്ധമുള്ള മഹാനാണദ്ദേഹം പരിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിൽ മൂസാ നബി (അ) യും ഖള്ർ (അ) യുമായുള്ള ആത്മീയ യാത്രാ വിവരങ്ങളുണ്ട് സ്വൂഫിയാക്കളും ഔലിയാക്കളും മഹാനുമായി സ്വപ്നത്തിലും ഉണർവ്വിലുമായി ആത്മീയ ബന്ധമുണ്ട് നിരവധി സ്വൂഫിയാക്കളുടെ ശൈഖാണ് മഹാൻ ഇമാം നവവി (റ) എഴുതുന്നു: നൂഹ് നബി (അ) യുടെ മകൻ സാം- മകൻ അൾഫഹ്ശദ് - മകൻ ശാലിഖ് - മകൻ ആബിർ - മകൻ ഫാലിഗ് - മകൻ മൽകാൻ - മകൻ ബൽയയാണ് ഖള്ർ (അ) 

ഓമനപ്പേര് അബുൽ അബ്ബാസ് യഥാർത്ഥ നാമം ബൽയ ഇബ്റാഹീം നബി (അ) യുടെ കാലത്തോ ശേഷമോ ഉള്ള ആളാണ് അധികമാളുകളുടെയും കണ്ണിൽ നിന്നും മഹാനെ മറക്കപ്പെട്ടിരിക്കുന്നു ഖുർആൻ ഉയർത്തപ്പെടുന്ന ആഖിറുസ്സമാനിലാണ് മഹാൻ വഫാതാവുക പിതാവ് മൽക്കാൻ രാജാക്കന്മാരിൽ പെട്ടയാളാണ് ഖള്ർ എന്നത് സ്ഥാന നാമമാണ് 'പച്ച' എന്നാണർഥം മഹാൻ ഭൂമിയിൽ ഇരുന്നാൽ അവിടെ പച്ചയാകും അതുകൊണ്ടാണ് പച്ച എന്നർത്ഥമുള്ള ഖള്ർ എന്ന സ്ഥാനപ്പേർ ലഭിച്ചതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഒരഭിപ്രായ പ്രകാരം മഹാൻ എവിടെ നിന്ന് നിസ്കരിച്ചാലും അതിനു ചുറ്റും പച്ചയാവും അതുകൊണ്ടാണ് ഖള്ർ എന്ന സ്ഥാനപ്പേർ ലഭിച്ചത് (ശർഹു മുസ്ലിം 15/134) 

ഇമാം ജമൽ (റ) എഴുതുന്നു: ഖിള്ർ, ഖള്ർ, ഖളിർ എന്ന് മൂന്ന് വിധത്തിലും പറയാം ഭൗതിക വിരക്തന്മാരായ രാജാക്കന്മാരുടെ സന്താനമായിട്ടാണ് മഹാൻ ജനിച്ചത് (അൽ ഫുതൂഹാതുൽ ഇലാഹിയ്യ: 3/35)


ജീവിച്ചിരിപ്പുണ്ടോ?

മഹാനായ ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടോ അതോ വഫാതായോ? നമുക്ക് ചർച്ച ചെയ്യാം ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഖള്ർ (അ) നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് സ്വൂഫിയാക്കളും മഅ് രിഫത്തിന്റെ അഹ്ലുകാരും ഇതിൽ ഒരേ സ്വരക്കാരാണ് അവർ ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയും മഹാനിൽ നിന്ന് ത്വരീഖത്ത് സ്വീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തിട്ടുണ്ട് ഇമാം ഇബ്നു സ്വലാഹ് (റ) പറഞ്ഞു: ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കൽ ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടെന്ന അഭിപ്രായമാണുള്ളത് സാധാരണ ജനങ്ങൾ ഈ വിഷയത്തിൽ അവരുടെ കൂടെയാണ് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 1/177) 

ഇമാം ഇബ്നു അത്വഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: നീ അറിയുക, തീർച്ചയായും ഖള്ർ (അ) ലോകാവസാനം വരെ ജീവിച്ചിരിക്കുമെന്നതിൽ സൂഫിയാക്കൾ ഇജ്മാഅ് ആയിട്ടുണ്ട് (ലത്വാഇഫുൽ മിനൻ  57) 

ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എല്ലാ വർഷവും മക്കയിൽ ബർറിയും ബഹ്രിയും ഒരുമിച്ചുകൂടും ബർറിയും ബഹ്രിയും കൊണ്ട് നബി (സ) ഉദ്ദേശിച്ചത് ഖള്ർ,  ഇൽയാസ് (അ) നെയാണ് ഇബ്നു അബ്ബാസ് (റ) പറയുന്നു: രണ്ടിലൊരാൾ മറ്റേയാളുടെ തലമുടി കളഞ്ഞു കൊടുക്കുന്നതാണ് അലി (റ) പറഞ്ഞു: അറഫാ നാളിൽ ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, ഖള്ർ (അ) ഇവർ ഒരുമിച്ചുകൂടുന്നതാണ് (അൽഗുൻയത്: 2/39) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) എന്നോട് പറഞ്ഞു: ഖള്ർ (അ) യുമായി ഒരുമിച്ചുകൂടണമെങ്കിൽ മൂന്ന് നിബന്ധനകൾ വേണം 

(1) അവർ സുന്നത്തനുസരിച്ചായിരിക്കണം ജീവിക്കേണ്ടത് ബിദ്അത് ഉണ്ടാവരുത് 

(2) ദുൻയാവിനോട് താൽപര്യമുണ്ടാവരുത് നാളേക്കുള്ള പത്തിരിക്കഷ്ണം അവന്റെയടുക്കൽ ഉണ്ടായാൽ അവൻ ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയില്ല  

(3) മുസ്ലിമീങ്ങളോട് ഹൃദയ വിശാലതയുണ്ടായിരിക്കണം അവരോട് അവന്റെ ഹൃദയത്തിൽ വെറുപ്പോ അസൂയയോ കിബ്റോ ഒന്നും ഉണ്ടാവരുത് ശൈഖ് അബൂ അബ്ദില്ലാഹിൽ ബശ് രി (റ) ഖള്ർ (അ) മായി ഒരുമിച്ചുകൂടുന്ന മഹാനായിരുന്നു  

ഒരിക്കൽ തന്റെ ഭാര്യയോട് പറഞ്ഞു: ഈ ദിർഹം നീ നാളേക്ക് സൂക്ഷിച്ചുവെച്ചോ മരണം വരെ അദ്ദേഹം ഖള്ർ (അ) നെ കണ്ടിട്ടില്ല പിന്നീട് സ്വപ്നത്തിൽ ദർശിച്ചപ്പോൾ ചോദിച്ചു: എന്താണ് എന്റെ തെറ്റ്?  

ഖള്ർ (അ) പറഞ്ഞു: നിനക്കറിയില്ലായിരുന്നോ നാളേക്കുള്ള ഭക്ഷണം കരുതിയവനോട് നമ്മൾ സഹവസിക്കില്ലെന്ന് (അൽ മീസാനുൽ ഖള് രിയ്യ: 15)


നബിയ്യോ വലിയ്യോ

ഖള്ർ (അ) നെ സംബന്ധിച്ച് പണ്ഡിത ലോകത്തുള്ളൊരു ചർച്ചയാണ് മഹാൻ നബിയ്യോ വലിയ്യോ എന്നത് ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഖള്ർ (അ) നബിയാണെന്നാണ് (ബുസ്താനുൽ ആരിഫീൻ: 60) 

ഇമാം ഇബ്നുഹജർ ഹൈതമി (റ) യോടൊരു ചോദിച്ചു ഖള്ർ, ഇൽയാസ് (അ) ഇവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? നബിയാണോ? ഈ വിഷയത്തിലെ പ്രബല അഭിപ്രായമെന്ത്? ഉത്തരം രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നുമാണ് പ്രബലാഭിപ്രായം (ഫാതാവൽ ഹദീസിയ്യ: 180) 

ശൈഖ് അബ്ദുൽ അസീസ് ഫർഹാരി (റ) എഴുതുന്നു: സ്വഹീഹായ അഭിപ്രായം ഖള്ർ (അ) നബിയാണെന്നും അവസാന കാലം വരെ മനുഷ്യരെ തൊട്ട് മറക്കപ്പെട്ടവനായി ജീവിക്കുമെന്നുമാണ് ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടെന്ന് നിഷേധിക്കാൻ പറ്റാത്ത വിധം ഔലിയാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (നിബ്റാസ്: 314) 

ഇമാം നവവി (റ) എഴുതുന്നു: നബി (സ) വഫാതായപ്പോൾ അവിടുത്തെ കുടുംബത്തിന് ഖള്ർ (അ) തഅ്സിയത്ത് അറിയിച്ചിരുന്നു ഖള്ർ (അ) ന്റെ തഅ്സിയത്തിന്റെ വാക്കുകളെ കൊണ്ട് തഅ്സിയത്ത് സുന്നത്താണ് (ശർഹുൽ മുഹദ്ദബ്: 5/305) 

ഇമാം ഇബ്നു അത്വാഉല്ലാഫിസ്സിക്കൻദരി (റ) എഴുതുന്നു: ഖള്ർ (അ) ന്റെ തഅ്സിയത്ത് വീടിനുള്ളിൽ നിന്നവർ കേട്ടു മഹാനെ അവർ കണ്ടില്ല ശബ്ദമാണ് കേട്ടത് (ലത്വാഇഫുൽ മിനൻ: 58) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ (റ) പറഞ്ഞു: രണ്ട് വിഷയത്തിൽ കർമ്മശാസ്ത്ര പണ്ഡിതരോട് എനിക്ക് വെറുപ്പുണ്ട് ഒന്ന് ഖള്ർ (അ) വഫാതായെന്ന് അവർ പറയുന്നത് രണ്ട് ഹല്ലാജ് (റ) കാഫിറാണെന്ന് പറഞ്ഞതും (അൽ മീസാനുൽ ഖള് രിയ്യ: 14) 

ഫിഖ്ഹ് പണ്ഡിതന്മാരോട് വെറുപ്പുണ്ടെന്ന് പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിൽ വിയോജിപ്പുണ്ടെന്നാണ് അല്ലാതെ മനുഷ്യർ തമ്മിൽ അന്യോന്യമുള്ള വെറുപ്പല്ല കാരണം ഖള്ർ (അ) വഫാതായിട്ടുണ്ടെന്ന് ചില പണ്ഡിതർ പറയുന്നുണ്ട് അത് പ്രബലമല്ലെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്  

കർമശാസ്ത്ര പണ്ഡിതരിൽ ധാരാളം പേർ ഖള്ർ (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് രേഖപ്പെടുത്തിയത് ചുരുക്കത്തിൽ സയ്യിദിൽ ഖൗം ഖള്ർ (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതാണ് പ്രബലം അവസാനകാലത്ത് ദജ്ജാലുമായി ഏറ്റുമുട്ടിയാണ് മഹാൻ വഫാതാവുക 

ഇമാം നവവി (റ) എഴുതുന്നു: സ്വഹീഹു മുസ്ലിംമിൽ ദജ്ജാലിനെ പരാമർശിക്കുന്ന ഹദീസുകളിൽ ദജ്ജാൽ ഒരു മനുഷ്യനെ വധിക്കുകയും അദ്ദേഹം വീണ്ടും ജീവിക്കുമെന്നും കാണാം നിശ്ചയം ആ മനുഷ്യൻ ഖള്ർ (അ) ആകുന്നു അപ്രകാരം തന്നെ ഇമാം മുഅമ്മർ (റ) തന്റെ മുസ്നദിലും രേഖപ്പെടുത്തിയിട്ടുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 1/178)


ഖള്ർ (അ) നെ കാണൽ

ഖള്ർ (അ) നെ കാണാൻ കൊതിക്കാത്ത ആത്മീയ ദാഹികൾ ഉണ്ടാവുകയില്ല മഹാനെ കേൾക്കാനും പറയാനും വായിക്കാനും വളരെയധികം താൽപ്പര്യം കാണിക്കിന്നവരാണവർ സ്വൂഫീ സമൂഹവുമായി വളരെ അടുത്ത് നിൽക്കുന്ന മഹാനാണ് സയ്യിദുൽ ഖൗം ഖള്ർ (അ) സ്വൂഫി ചരിത്രങ്ങളിലധികവും മഹാന്റെ സാന്നിധ്യം കാണാം സ്വപ്നത്തിലും ഉണർവ്വിലുമായി സ്വൂഫികൾ ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തുന്നു പല ആത്മീയ പ്രതിഭകളുടെയും ശൈഖ് മഹാനാണ്  

എന്നാൽ ഖള്ർ (അ) നെ സ്വപ്നത്തിൽ ദർശിക്കാൻ കഴിയൽ സന്തോഷമാണ് ഉണർവ്വിൽ ദർശിക്കലും ഒരുമിച്ച് കൂടലും ഇജാസത്തും ത്വരീഖത്തും സ്വീകരിക്കൽ മഹാഭാഗ്യവും അല്ലാഹുവിന്റെ ഔദാര്യത്തിന് വിധേയരായവരുടെ തൗഫീഖുമാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) പറഞ്ഞ മൂന്ന് നിബന്ധനകൾ നാം വായിച്ചല്ലോ മൂന്നും തവക്കുലാക്കൽ അഥവാ അല്ലാഹുവിൽ എല്ലാം അർപ്പിച്ചവരുടെ സ്വഭാവങ്ങളാണ് ഒന്നാമതായി പറഞ്ഞത് സുന്നത്തനുസരിച്ച് ജീവിക്കലാണ് താടി വെക്കലും തലപ്പാവ് ധരിക്കലും സുന്നത്താണെന്ന് നാം ഓർക്കണം ബിദ്അത്തുകാരുമായി ഒരു നിലക്കും ഒരു വിട്ടുവീഴ്ചയും പറ്റുന്നതല്ല രണ്ടാമതായി പറഞ്ഞത് തവക്കുലാണ് ഈ സ്വഭാവം ആരിഫീങ്ങളുടേതാണ് മൂന്നാമതായി പറഞ്ഞത് മുസ്ലിമീങ്ങളിൽ ആരോടും ഒരു വെറുപ്പും ഇല്ലാതിരിക്കൽ ദീനിയായ നിലക്ക് ബിദഈ കക്ഷികളോട് മറ്റും ഉണ്ടാവുന്ന മതപരമായ സമരം ഇതിൽ പെടുന്നതല്ല ഇതെല്ലാം സമ്മേളിക്കുമ്പോഴേക്കും ആളൊരു മഹാനായിത്തീരും മാത്രമല്ല ആരിഫീങ്ങളിലെ ഉന്നതർക്കേ ഖള്ർ (അ) മായി ഒരുമിച്ചുകൂടാനും റുത്ബത്തുൽ ഇർഫാൻ എന്ന പദവി കരസ്ഥമാക്കാനുമാവും 

ഇമാം ശഅ്റാനി (റ) എഴുതുന്നു: മുരീദുകളിൽ നിന്ന് ഒരാളും ഖള്ർ (അ) മായി ഉണർവ്വിൽ ഒരുമിച്ചുകൂടാറില്ല ഉണർവ്വിലുള്ള സഹാവാസത്തിൽ ക്ഷമിക്കാൻ മുരീദ് അശക്തനായതിനാൽ സ്വപ്നത്തിലാണ് ഒരുമിക്കാറ് ആരിഫീങ്ങളിൽ പൂർണദശ പ്രാപിച്ചവർ മഹാനുമായി ഉണർവ്വിൽ ഒരുമിക്കുകയും അവർക്ക് അറിവ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുണ്ട് (അൽമീസാനുൽ ഖള് രിയ്യ: 16)


മൂസാ നബി (അ) യും ഖള്ർ നബി (അ) യും

മൂസാ നബി (അ) മഹാനായ ഖള്ർ (അ) നെ തേടിപ്പോയ സംഭവം പ്രസിദ്ധമാണ് പരിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിലും ബുഖാരി, മുസ്ലിം പോലോത്ത ഹദീസ് ഗ്രന്ഥങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട് ഒരിക്കൽ മൂസാ നബി (അ) ബനൂ ഇസ്റാഈലിൽ വെച്ച് ഒരു ഗംഭീര പ്രസംഗം നടത്തിയപ്പോൾ ആരോ ചോദിച്ചു ജനങ്ങളിൽ വെച്ച് ഏറ്റവും അറിവുള്ളവൻ ആരാണെന്ന് അപ്പോൾ മൂസാ നബി (അ) പറഞ്ഞു ഞാനാണെന്ന് അപ്പോൾ അല്ലാഹു മൂസാ നബി (അ) ക്ക് വഹ്‌യ് നൽകികൊണ്ട് പറഞ്ഞു നിങ്ങൾക്കറിയാത്ത ജ്ഞാനമുള്ള എന്റെ ഒരു അടിമ മജ്മഉൽ ബഹ്റൈനിലുണ്ട് അത് ഖള്ർ (അ) ആയിരുന്നു 

അല്ലാഹുവിന്റെ ആ അടിമയെ കാണാൻ മൂസാ നബി (അ) ആഗ്രഹം പ്രകടിപ്പിച്ചു അതിനുള്ള മാർഗം അല്ലാഹു മൂസാ നബി (അ) ക്ക് അറിയിച്ചു കൊടുത്തു അങ്ങനെ മൂസാ നബി (അ) മജ്മഉൽ ബഹ്റൈനിയിൽ വെച്ച് ഖള്ർ (അ) നെ കണ്ടുമുട്ടി കണ്ട മാത്രയിൽ മൂസാ (അ) സലാം പറഞ്ഞു ബനൂ ഇസ്റാഈലിലെ നബിയെ താങ്കൾക്കും സലാം ഉണ്ടാവട്ടെ എന്ന് ഖള്ർ (അ) സലാം മടക്കി അത്ഭുതത്തോടെ മൂസാ നബി (അ) ചോദിച്ചു ആരാണ് താങ്കൾക്ക് ഞാൻ ബനൂ ഇസ്റാഈലിലെ നബിയാണെന്നറിയിച്ച് തന്നത് 

ഖള്ർ (അ) മറുപടി പറഞ്ഞു: താങ്കൾക്ക് എന്നെപ്പറ്റി അറിയിച്ചു തന്നവൻ തന്നെ ശേഷം മൂസാ നബി (അ) തന്റെ ആഗമന ഉദ്ദേശ്യം അറിയിക്കാൻ വേണ്ടി പറഞ്ഞു താങ്കൾക്ക് പഠിപ്പിക്കപ്പെട്ട  വിജ്ഞാനം എനിക്കും നുകരാൻ ഞാൻ താങ്കളെ പിന്തുടരട്ടെ?  

കേട്ട മാത്രയിൽ ഖള്ർ (അ) പറഞ്ഞു: താങ്കൾക്കെന്നെ ക്ഷമയോടെ പിന്തുടരാനാവില്ല ഓ, മൂസാ, അല്ലാഹുവിൽ നിന്നുള്ള ഒരു പ്രത്യേക ജ്ഞാനമനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത് താങ്കൾക്കതറിയില്ല താങ്കൾ അല്ലാഹുവിൽ നിന്നുള്ള ഒരു പ്രത്യേക ജ്ഞാനമനുസരിച്ചാണ് പ്രവർത്തിക്കുന്നത് ആ ജ്ഞാനം എനിക്കറിയില്ല എന്നാൽ തനിക്കറിയാത്ത ജ്ഞാനം പഠിക്കാൻ ത്യാഗം സഹിക്കാൻ തയ്യാറായ മൂസാ നബി (അ) പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾക്കെന്നെ ക്ഷമാശീലനായി കാണാം താങ്കളുടെ കൽപ്പനക്കെതിരിൽ ഞാൻ പ്രവർത്തിക്കുകയില്ല യാത്ര തുടങ്ങുന്നതിന് മുമ്പ് ഖള്ർ (അ) പറഞ്ഞു: ഞാനെന്ത് പ്രവർത്തിച്ചാലും അതിന്റെ രഹസ്യം ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തിതരുന്നതിന്റെ മുമ്പായി അതിനെ സംബന്ധിച്ച് താങ്കളെന്നോട് ചോദിക്കരുത് ആ നിബന്ധന മൂസാനബി (അ) സ്വീകരിച്ചു  

അങ്ങനെ അവർ കടൽക്കരയിലേക്ക് യാത്ര പുറപ്പെട്ടു അപ്പോൾ അതുവഴി വന്ന കപ്പലിൽ അവർ രണ്ട് പേരെയും യാതൊരു പ്രതിഫലവും വാങ്ങാതെ കയറ്റി കപ്പലിൽ ഉള്ളവർക്ക് ഖള്ർ (അ) നെ മനസ്സിലായത് കൊണ്ടാണിങ്ങനെ ചെയ്തത്  ആഴക്കടലിൽ എത്തിയപ്പോൾ ഖള്ർ (അ) ഒരു കോടാലി എടുത്ത് കപ്പലിന്റെ ഒരു പലക ഇളക്കിമാറ്റി ഇത് കണ്ട മൂസാ നബി (അ) കപ്പലിൽ വെള്ളം കയറാതിരിക്കാൻ തന്റെ വസ്ത്രത്തിന്റെ അൽപ്പം അവിടെ മൂടികൊണ്ട് പറഞ്ഞു  

യാതൊരു പ്രതിഫലവും വാങ്ങാതെ നമ്മെ കപ്പലിൽ കയറ്റിയവർ മുങ്ങി നശിക്കുവാൻ താങ്കൾ കപ്പൽ ഓട്ടയാക്കുകയാണോ? ഉടനെ ഖള്ർ (അ) വളരെ മയത്തോടെ പറഞ്ഞു ഓ മൂസാ, ഞാൻ താങ്കളോട് പറഞ്ഞിട്ടില്ലേ എന്നോട് കൂടെ ക്ഷമിക്കുവാൻ കഴിയില്ലെന്ന്  മൂസാ നബി (അ) പറഞ്ഞു: കരാർ ഞാൻ മറന്നു പ്രതികരിച്ചത് കാരണം താങ്കളെന്നെ ശിക്ഷിക്കരുത് എനിക്ക് വിട്ടുവീഴ്ച ചെയ്ത് തരണം മൂസാ നബി (അ) യുടെ ക്ഷമാപണം സ്വീകരിച്ചു കൊണ്ട് അവർ കപ്പലിൽ നിന്നിറങ്ങി വീണ്ടും യാത്ര പുറപ്പെട്ടു  

യാത്രയിൽ പത്തോളം കുട്ടികൾ കളിക്കുന്നിടത്തെത്തി അതിൽ പ്രായപൂർത്തിയെത്താത്ത ശംഊൻ എന്ന് പേരുള്ള ഒരു കുട്ടിയെ പിടിച്ച് ഖള്ർ (അ) കൊന്നു കളഞ്ഞു ഇത് കണ്ട് സഹിക്കാനാവാതെ മൂസാ നബി (അ) പ്രതികരിച്ചു തെറ്റു ചെയ്യാത്ത ഒരാളെ മറ്റൊരാളെ കൊന്നതിന് പകരമായിട്ടല്ലാതെ താങ്കൾ കൊല്ലുകയോ താങ്കൾ ചെയ്തത് വളരെ വലിയ പാതകം തന്നെ ഖള്ർ (അ) പറഞ്ഞു: മൂസാ ഞാൻ താങ്കളോട് പറഞ്ഞിട്ടില്ലേ എന്നോട് കൂടെ ക്ഷമിക്കാൻ കഴിയില്ലെന്ന് മൂസാ നബി (അ) പറഞ്ഞു: ഈ സംഭവത്തിനു ശേഷം ഞാൻ താങ്കളോട് വല്ലതും ചോദിച്ചാൽ താങ്കൾ എന്നെ കൂടെ കൂട്ടേണ്ടതില്ല എന്നെ പിരിയാൻ താങ്കൾക്ക് കാരണം കിട്ടിയിരിക്കുന്നു ഖള്ർ (അ) രണ്ടാമതും മൂസാ നബി (അ) ക്ക് മാപ്പ് നൽകി അവർ വീണ്ടും യാത്ര തുടർന്നു  

ഖള്ർ (അ) കുട്ടിയെ വധിച്ചപ്പോൾ മറ്റു കുട്ടികൾ കണ്ടില്ലേ എന്നൊരു സംശയമുണ്ടാവും അതിന് സുയൂത്വി (റ) മറുപടി നൽകുന്നുണ്ട് ഖള്ർ (അ) നെ കുട്ടികൾ കണ്ടിരുന്നില്ല മൂസാ നബി (അ) മാത്രമേ കണ്ടിരുന്നുള്ളൂ അവരുടെ കണ്ണിൽ നിന്ന് അല്ലാഹു ഖള്ർ (അ) നെ മറച്ചു (അദ്ദുർറുൽ മൻസ്വൂർ 4/236) 

അവർ യാത്ര ചെയ്ത് സൂര്യാസ്തമനത്തിനു ശേഷം മഴ പെയ്യുന്ന തണുത്ത രാത്രിയിൽ അന്താക്കിയയിലെത്തി അന്താക്കിയക്കാർ വിശന്നവർക്ക് ഭക്ഷണം നൽകാത്തവരും വിരുന്ന് നൽകാത്തവരുമായിരുന്നു അവരോട് മൂസാ നബി (അ) യും ഖള്ർ (അ) യും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവർ കൊടുത്തില്ല എന്നാൽ ബർബറായിൽപ്പെട്ട ഒരു സ്ത്രീ ഇവർക്ക് ഭക്ഷണം കൊടുത്തു അതിനാൽ അവിടത്തെ സ്ത്രീകൾക്ക് വേണ്ടി ദുആ ചെയ്തു പുരുഷന്മാരെ ശപിക്കുകയും ചെയ്തു അന്താക്കിയയിൽ നൂറു മുഴം ഉയരമുള്ള ഒരു മതിൽ വീഴാനായത് ഇവരുടെ ശ്രദ്ധയിൽ പെട്ടു ഖള്ർ (അ) തന്റെ കൈ കൊണ്ട് ആ മതിലിനെ തടകിയപ്പോൾ അത് പൂർവ്വസ്ഥിതിയിലായി ഇതു കണ്ട മൂസാ നബി (അ) പറഞ്ഞു: അവർ നമുക്ക് ഭക്ഷണം നൽകാത്ത ജനതയാണ് താങ്കൾ ഉദ്ദേശിച്ചിരുന്നുവെങ്കിൽ മതിൽ നന്നാക്കിയതിന് അവരോട് പ്രതിഫലം വാങ്ങാമായിരുന്നു ഖള്ർ (അ) പറഞ്ഞു: ഈ സമയം നാം തമ്മിൽ വേർപിരിയുകയാണ് താങ്കൾക്ക് എന്നോട് കൂടെ ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളുടെ നിജസ്ഥിതി ഞാൻ ബോധ്യപ്പെടുത്തിത്തരാം   

ഞാൻ ഓട്ടയാക്കിയ കപ്പൽ പത്ത് മിസ്കീൻമാരുടേതാണ് അവരുടെ ഉപജീവന മാർഗം ഈ കപ്പലിലെ വരുമാനം കൊണ്ടാണ് കുറച്ചു മുന്നോട്ട് കപ്പൽ പോയാൽ എല്ലാ നല്ല കപ്പലുകളും പിടിച്ചെടുക്കുന്ന ഒരക്രമിയും  കാഫിറുമായ ജയ്സൂർ എന്ന രാജാവുണ്ട് ഈ കപ്പൽ കണ്ടാൽ അയാൾ പിടിച്ചെടുക്കും എന്നാൽ ഓട്ട കണ്ടാലോ പിടിച്ചെടുക്കില്ല അതുകൊണ്ടാണ് കപ്പലിന് കേട് വരുത്താൻ ഞാൻ ഉദ്ദേശിച്ചത്  

കുട്ടിയെ കൊല്ലാനുള്ള കാരണം അവൻ കാഫിറാണ് അവൻ വലുതായാൽ വിശ്വാസികളായ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിലേക്ക് അവൻ നിൻബന്ധിക്കുമെന്ന് ഞാൻ ഭയപ്പെട്ടു അതിനാൽ ഞാനവരെ കൊന്നു 

അല്ലാഹു അവന്റെ മാതാപിതാക്കൾക്ക് നല്ലതായ സന്താനം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു ഖള്ർ (അ) ന്റെ ഉദ്ദേശം അല്ലാഹു നിറവേറ്റിയെന്ന് ഗ്രന്ഥങ്ങളിൽ കാണാം അല്ലാഹു അവർക്ക് ഒരു പെൺകുട്ടിയെ നൽകി ആ പെൺകുട്ടിയെ ഒരു നബി വിവാഹം ചെയ്തു അവർക്കുണ്ടായ സന്താനവും നബിയായി തീർന്നു  

ഖള്ർ (അ) തുടർന്നു മതിൽ നന്നാക്കിയത് ആ മതിലിനടിയിൽ രണ്ട് യതീം കുട്ടികൾക്കുള്ള നിധിയായി സ്വർണ്ണം വെള്ളിയുണ്ടായിരുന്നു മതിൽ തകർന്നു വീണാൽ അത് പുറത്താവും ആ കുട്ടികളോടുള്ള കാരുണ്യമായിട്ട് താങ്കളുടെ രക്ഷിതാവായ അല്ലാഹു പ്രായപൂർത്തിയായതിന് ശേഷം ആ നിധി അവർക്ക് കിട്ടണമെന്ന് ഉദ്ദേശിച്ചിട്ടുണ്ട്  

അവരുടെ പിതാവ് നല്ല മനുഷ്യനാണ് അതിനാണ് ഞാൻ മതിൽ നന്നാക്കിയത് ഞാനിതെല്ലാം ചെയ്തത് എന്റെ സ്വയം തീരുമാന പ്രകാരമല്ല മറിച്ച് അല്ലാഹുവിൽ നിന്നുള്ള കൽപ്പന പ്രകാരമാണ് ഇതാണ് താങ്കൾക്ക് ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളുടെ യാഥാർഥ്യം 

ഖള്ർ (അ) ന്റെ പേര് ബൽയാ ഓമനപ്പേര് അബുൽ അബ്ബാസ് ചൊല്ലപേര് ഖള്ർ പിതാവിന്റെ പേര് മൽക്കാൻ ഇതൊക്കെ ഒരാൾക്ക് അറിയുമെങ്കിൽ അവൻ മുസ്ലിമായിട്ടാണ് മരിക്കുക (സ്വാവി: 3/19)


ഔലിയാഅ്

അല്ലാഹുവിന്റെ സൃഷ്ടികളിൽ  ഉന്നതരായ വിഭാഗം അമ്പിയാ മുർസലുകളാണ് അമ്പിയാക്കൾക്ക് ശേഷം ശ്രേഷ്ഠത അമ്പിയാക്കളുടെ നേതാവായ സയ്യിദുനാ റസൂലുല്ലാഹി (സ) യുടെ സ്വഹാബത്തിനാണ് സ്വഹാബത്തിനു ശേഷം ശ്രേഷ്ഠർ ഔലിയാക്കളാണ് ഔലിയാക്കളിലെ വിവിധ സ്ഥാനങ്ങളനുസരിച്ചാണ് ശ്രേഷ്ഠതയുടെ ഏറ്റക്കുറച്ചിൽ 

ഔലിയാക്കളിലെ ഏറ്റവും ഉന്നതർ ഖുത്വുബുകളാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വഹാബത്തിനു ശേഷം ഔലിയാക്കളിലെ ഉന്നതർ ഖുത്വുബുകളാണ് ശേഷം അഫ്റാദ് ശേഷം ഇമാമാനി ശേഷം ഔതാദ് ശേഷം അബ്ദാൽ (അൽ യവാഖീതു വൽ ജവാഹിർ: 2/78) 

വലിയ്യ് എന്ന വാചകത്തിന്റെ ബഹുവചനമാണ് ഔലിയാഅ് മലയാളത്തിൽ നാം ഔലിയാക്കൾ എന്നാണ് പറയാറുള്ളത് വലിയ്യിന് രണ്ട് അർത്ഥങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് ഹിജ്റ 465ൽ വഫാതായ ഇമാം ഖുശൈരി (റ) എഴുതുന്നു: വലിയ്യിന്റെ അർത്ഥം രണ്ട് നിലക്കാണ് ഒന്ന്: തെറ്റുകൾ കലരാതെ ആരാധന നിർവ്വഹിക്കാനേറ്റെടുത്തവൻ രണ്ട്: അല്ലാഹു അവരുടെ സംരക്ഷണം ഏറ്റെടുത്തു (അർരിസാലത്തുൽ ഖുശൈരി ഫീ ഇൽമിത്തസ്വവ്വുഫ്: 328)  

എന്നാൽ വലിയ്യ് തീരെ തെറ്റ് ചെയ്യാത്തവൻ ആവണമെന്നുണ്ടോ? ഇമാം നവവി (റ) എഴുതുന്നു: വലിയ്യ് തെറ്റുകൾ വെടിഞ്ഞ് ജീവിക്കുന്നവനാവൽ നിർബന്ധമാണ് തെറ്റുകളിൽ വ്യാപൃതനായി കൊണ്ടേയിരിക്കരുത് (ബുസ്താനുൽ ആരിഫീൻ:65) 

വലിയ്യ് മഹ്ഫൂളാവൽ ശർത്വാണ് അഥവാ പാപങ്ങൾ വെടിഞ്ഞ് ജീവിക്കുന്നവൻ തെറ്റുകൾ തീരെ സംഭവിക്കാത്തവൻ എന്നതിനർത്ഥമില്ല ശരിയായ കർമ്മവും വിശ്വാസവുമായിരിക്കണം വലിയ്യിന്റേത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസമായിരിക്കും എല്ലാ വലിയ്യിനും ആ വിശ്വാസത്തിനെതിരിൽ ഒരു വലിയ്യും ഉണ്ടാവുകയില്ല ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) നെ ഉദ്ധരിച്ച് ശിഷ്യൻ ശൈഖ് അഹ്മദുബ്നു മുബാറക് മാലികി (റ) എഴുതുന്നു: എന്നോട് ഒരിക്കൽ ശൈഖ് പറഞ്ഞു: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിലുള്ള അടിമക്കേ അല്ലാഹു ആത്മീയ വിജയം നൽകുകയുള്ളൂ അവരുടെ വിശ്വാസ സരണിയിലല്ലാതെ അല്ലാഹുവിന് വലിയ്യേയില്ല ശൈഖവർകൾ അഹ്ലുസ്സുന്നക്കാരെ ധാരാളമായി പുകഴ്ത്തിപ്പറയുമായിരുന്നു അവരുടെ വിശ്വാസത്തിലായി വഫാതാവാൻ ദുആ ചെയ്യുമായിരുന്നു (അൽ ഇബ്രീസ് മിൻ കലാമി സയ്യിദ് അബ്ദുൽ അസീസ് ദബ്ബാഗ്: 36) 

ആരാണ് വലിയ്യ്? ഇമാം സഅ്ദുദ്ദീൻ തഹ്താസാനി (റ) എഴുതുന്നു: അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കഴിവിന്റെ പരമാവധി അറിഞ്ഞവനും നന്മയിലായി കഴിയുന്നവനും തിന്മകളെ തിരസ്കരിച്ചവനും ഭൗതിക രസത്തിൽ മുഖം കുത്തുന്നതിൽ നിന്ന് തിരിഞ്ഞുകളഞ്ഞവനുമാണ് (ശർഹുൽ അഖാഇദ്: 145) 

ചുരുക്കത്തിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ കൃത്യമായി ജീവിതത്തിൽ പാലിച്ച് അല്ലാഹുവിലേക്ക് അടുക്കുവാൻ ഇഖ്ലാസോടെ ആരാധനകൾ നിർവ്വഹിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ അവരുടെ ലോകത്തിലെ ആത്മീയ നേതാവാണ് ഖള്റവിയ്യാ ത്വരീഖത്തിന്റെ ശൈഖായ സയ്യിദുൽ ഖൗം ഖള്ർ (അ)


ഖള്റവിയ്യാ ത്വരീഖത്ത്

സയ്യിദുൽ ഖൗം ഖള്ർ (അ) ലോകാവസാനം വരെ ജീവിക്കുമെന്ന് ഇമാം നവവി (റ) ഗ്രന്ഥങ്ങളിൽ എഴുതിയത് നാം വായിച്ചു മഹാനായ ഖള്ർ (അ) 'അൽ ഖള്റവിയ്യാ ' ത്വരീഖത്തിന്റെ ശൈഖാണെന്നാണ് ശിഹാബുദ്ദീൻ ശാലിയാത്തി (റ) ഫതാവൽ അസ്ഹരിയ്യ: 39 ൽ രേഖപ്പെടുത്തിയത് അപ്പോൾ ശൈഖും ത്വരീഖത്തും ലോകാവസാനം വരെ ഉണ്ടാവുമെന്ന് വ്യക്തമായി തെളിഞ്ഞു മാത്രമല്ല, ശൈഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് ഖള്ർ (അ) വ്യക്തമായ തെളിവാണ് 

ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ്യ ത്വരീഖത്തിന്റെ ഖുത്വുബുമായ ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: 'ഹുജ്ജത്തുൽ ഇസ്ലാം ആയതോടു കൂടെ തന്നെ ഇമാം ഗസ്സാലി (റ) ശൈഖിനെ തേടി അപ്രകാരം തന്നെ 'സുൽതാനുൽ ഉലമാ' എന്ന ചൊല്ലപ്പേരോടു കൂടി ഇമാം ഇസ്സുദീനുബ്നു അബ്ദിസ്സലാം (റ) ശൈഖിനെ തേടി ഇമാം ഗസ്സാലി (റ) യുടെ ശൈഖാണ് ശൈഖ് മുഹമ്മദ് ബദിഗാനി (റ) സുൽത്താനുൽ ഉലമ യുടെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഈ രണ്ടുപേർക്കും ശരീഅത്തിൽ അഗാധജ്ഞാനമുള്ളതോടു കൂടി അവർക്ക് ശൈഖ് ആവശ്യമായി വന്നു ഇമാം ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: പൂർണ്ണമായി ഇസ്ലാമിനെ ഞാൻ മനസ്സിലാക്കിയത് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായുള്ള ബന്ധത്തിനു ശേഷമാണ് ഇവർക്ക് രണ്ടുപേർക്കും ശൈഖ് ആവശ്യമായി വന്നെങ്കിൽ നമ്മെ പോലുള്ളവർ അവരേക്കാൾ ആവശ്യക്കാരാണ് (അൽ മിനനുൽ കുബ്റ: 84) 

ഇമാം സുബ്കി (റ) എഴുതുന്നു: ത്വരീഖത്തിൽ ഇമാം നവവി (റ) യുടെ ശൈഖ് യാസീന് ബ്നു യൂസുഫുസ്സർക്കശി (റ) യാകുന്നു (ത്വബഖാത്തുശ്ശാഫിഇയ്യ: 8/396) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം നവവി (റ) ഡമസ്കസിന്റെ പുറത്തേക്ക് തന്റെ ശൈഖായ മറാകിശി (റ) യെ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു ചില മസ്അലകൾ ഇമാം ശൈഖിന്റെ മുമ്പിലവതരിപ്പിക്കുകയും അതിന് ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു സ്വൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവവി (റ) യൊന്നും തന്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ: ഫീ ബയാനി ആദാബിൽ ഉബൂദിയ്യ: 50) 

ചുരുക്കത്തിൽ സമുദ്ര സമാനമായി അറിവുള്ള മഹാരഥന്മാർക്കെല്ലാം ആത്മീയ ഗുരു അഥവാ ശൈഖുണ്ടായിരുന്നുവെന്നാണ് ചരിത്ര രേഖകളിൽ കാണുന്നത് മാത്രമല്ല, ശൈഖ് വേണമെന്നു തന്നെയാണ് ഇമാമുകൾ എഴുതിയത്  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ത്വരീഖത്തിന്റെ അഹ്ലുകാർ ഏകോപിച്ചതാണ് നിസ്കാരത്തിന്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹുവിന്റെ ഹള്റത്തിലേക്ക് ഹൃദയ  സാന്നിധ്യം കൊണ്ട് പ്രവേശിക്കുവാൻ തടസ്സമാകുന്ന സ്വഭാവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശൈഖ് മനുഷ്യനുണ്ടാവൽ നിർബന്ധമാണെന്ന് ആന്തരിക രോഗങ്ങളായ ഭൗതിക സ്നേഹം, കിബ്ർ, അസൂയ, വലിയവനെന്ന ധാരണ, പൊങ്ങച്ചം, കാപട്യം പോലോത്തവയെല്ലാം ചികിത്സിക്കൽ സംശയമന്യേ നിർബന്ധമാണ്  

ഇതെല്ലാം നിഷിദ്ധമാണെന്നും ശിക്ഷയുണ്ടെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് അതിനാൽ ഈ വിശേഷണങ്ങൾ നീക്കം ചെയ്യാനുതകുന്ന ശൈഖില്ലാതിരിക്കുന്നവനെല്ലാം അല്ലാഹുവിനോടും റസൂൽ (സ) യോടും എതിർ ചെയ്തവനാകുന്നു അവർ ഇൽമിൽ ആയിരം ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയവനാണെങ്കിലും ശൈഖില്ലാതെ ചികിത്സിക്കാനാവില്ല (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ: 10) 

ചുരുക്കത്തിൽ ആത്മീയമായി രക്ഷപ്പെടണമെങ്കിൽ ശൈഖ് വേണമെന്നാണ് മഹാന്മാരായ നമ്മുടെ ഇമാമുകൾ ഗ്രന്ഥങ്ങളിൽ വ്യക്തമായി എഴുതിയത് കർമശാസ്ത്ര വിശാരദൻമാരിൽ പ്രശസ്തരായ ഇമാം ഗസ്സാലി (റ), ഇമാം നവവി (റ), ഇമാം ഇബ്നു അബ്ദിസ്സലാം (റ), ഇമാം ശഅ്റാനി (റ) തുടങ്ങിയവരുടെ വാക്കുകളും ദർശനങ്ങളുമാണ് നാം മുകളിൽ വായിച്ചത് കള്ള നാണയങ്ങൾ ജനങ്ങൾക്കിടയിൽ എടുക്കാത്ത നാണയം വിതരണം ചെയ്യുന്ന ഈ കാലത്ത് ആത്മീയ രക്ഷക്ക് വേണ്ടി നാം ഔലിയാക്കളുടെ മേൽ ഖുർആൻ ഖത് മുകളും യാസീൻ സൂറത്തും ഫാതിഹയും ഓതിക്കൊണ്ടിരിക്കണം പതിവായിത്തന്നെ ഓതാൻ കഴിയുന്നതാണല്ലോ യാസീനും ഫാതിഹയും  

ഖള്ർ (അ) ന്റെ മേലിലോതുന്ന സൂറത്തുകളും ഹദ് യകളുടെ മഹാനുമായി ആത്മീയ ബന്ധം പുലർത്താൻ വളരെയധികം സഹായിക്കുമെന്നതിൽ സംശയമേ ഇല്ല 

ഹിജ്റ 824 മുതൽ തർബിയത്ത് മുറിഞ്ഞുവെന്ന ചിലരുടെ അബദ്ധ ധാരാണ തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ്.


ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)

നിരവധി ഔലിയാക്കൾക്ക് ഖള്ർ (അ) മായി ആത്മീയ ബന്ധമുണ്ടെന്ന് ഇമാം നവവി (റ) എഴുതിയത് നാം വായിച്ചു ആ ആത്മീയ ബന്ധം സ്വപ്നത്തിലും ഉണർവ്വിലുമായി അവർ ദർശിച്ചിരുന്നു ഖള്ർ (അ) മായി ബന്ധമുള്ള സ്വൂഫിയാക്കളുടെ ആത്മീയ കൂടിക്കാഴ്ചകൾ എഴുതുവാൻ പ്രയാസമാണ് അവരിൽ ചിലർക്കുണ്ടായ ദർശനങ്ങളിൽ നിന്ന് ചിലതു മാത്രം ഖള്ർ (അ) ന്റെയും ആ മഹാരഥന്മാരുടെയും ബറകത്ത് ലഭിക്കാൻ വേണ്ടി മാത്രം എഴുതുന്നു സ്വഹാബത്തിനു ശേഷം വന്ന ഔലിയാക്കളിൽ ഉന്നതനായ ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് സയ്യിദ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സ.) നിരവധി തവണ ഖള്ർ (അ) ഒരുമിച്ചു കൂടിയിട്ടുണ്ട്  

അല്ലാമാ മുഹമ്മദുബ്നു യഹ്‌യത്താദഫി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) പറഞ്ഞു: ഞാൻ ഇറഖിലേക്ക് പ്രവേശിച്ച ആദ്യഘട്ടത്തിൽ തന്നെ ഖള്ർ (അ) എന്നോടു അടുത്തു കൂടിയിരുന്നു ഞാനദ്ദേഹത്തെ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിനെതിരെ പ്രവർത്തിക്കരുതെന്ന് എന്നോട് നിബന്ധന ഉണ്ടായിരുന്നു  

ഒരിക്കൽ എന്നോട് പറഞ്ഞു: ഇവിടെ ഇരിക്കുക മഹാൻ ഇരിക്കാൻ പറഞ്ഞ സ്ഥലത്ത് ഞാൻ മൂന്ന് വർഷം ഇരുന്നു ഈ കാലഘട്ടത്തിൽ ഓരോ വർഷത്തിലും എന്റെ അടുക്കക വന്നിട്ട് പറയും ഞാൻ വരുന്നത് വരെ ഇവിടെ ഇരിക്കുക (ഖലാഇദുൽ ജവാഫിർ ഫീ മനാഖിബി ശൈഖി അബ്ദുൽ ഖാദിർ: 10) 


ശൈഖ് അഹ്മദ് രിഫാഈ (റ) 

ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിനേ കേൾക്കാത്തവരുണ്ടാവില്ല രിഫാഈ ത്വരീഖത്തിന്റെ ശൈഖായ മഹാനവർകൾ ശാഫിഈ മദ്ഹബുകാരനാണ് ഇറാഖിലെ ഉമ്മു ഉബൈദയിലാണ് ഖബ്ർ സ്ഥിതിച്ചെയ്യുന്നത്  

ശൈഖ് രിഫാഈ (റ) ഖള്ർ (അ) നെ കണ്ടുമുട്ടിയ സംഭവം പ്രസിദ്ധമാണ് ശൈഖിന്റെ മദ്ഹ് കീർത്തനമായ രിഫാഈ മാലയിൽ ഈ സംഭവം വ്യക്തമായി പ്രതിപാദിച്ചത് കാണുക: 

'നാൽപത് നാൾ അവർ മുമ്പിൽ ഖിള്ർ വന്ന് നാവാൽ ഒരു പാശം ചൊല്ലീലയെന്നോവർ'

'അഫ്ഫൾ  ഖിള്ർ ചൊല്ലി ഇവരെ ഫോൽ ആരെയും ഔലിയാക്കളിൽ ഞാൻ കണ്ടില്ലയെന്നോവർ' 

നാൽപത് ദിവസം സയ്യിദുൽ ഖൗം ഖിള്ർ (അ) ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിന്റെ അടുത്ത് വന്നിട്ടും മഹാൻ ഖിള്ർ (അ) നോട് ഒന്നും സംസാരിച്ചില്ല ഈ അവസ്ഥ കണ്ട ഖിള്ർ (അ) പറഞ്ഞു: ഔലിയാക്കളിൽ ഇതുപോലെത്ത ഒരാളെയും ഞാൻ കണ്ടിട്ടില്ല ശൈഖിന്റെ ഉയർന്ന അവസ്ഥ ഇതിൽ വ്യക്തമായി ദർശിക്കാം


ശൈഖ് അബുൽ ഹസൻ ശാദുലി (റ)

ശൈഖ് അഹ്മദുബ്നു ഇബ്ബാദ് (റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറഞ്ഞു: ഞാൻ എന്റെ ചെറുപ്രായത്തിൽ തൂനൂസിൽ ചെന്നപ്പോൾ അവിടെ ദാരിദ്ര്യം കൊടിക്കുത്തിയിരുന്നു ശക്തിയായ വിശപ്പ് കാരണം ജനങ്ങൾ അങ്ങാടികളിൽ മരിച്ചുവീഴുന്നു അപ്പോൾ ഞാൻ ചിന്തിച്ചു ഇവർക്ക് റൊട്ടി വാങ്ങിക്കൊടുക്കുവാൻ കാശ് ഉണ്ടായിരുന്നുവെങ്കിൽ അപ്പോൾ എനിക്ക് തോന്നി കീശയിൽ കൈയ്യിടുവാൻ കീശയിൽ ദിർഹമുകളുണ്ടായി അതെടുത്ത് ഞാൻ കടയിൽ ചെന്ന് പറഞ്ഞു റൊട്ടി എണ്ണിത്തരുവാൻ അദ്ദേഹം എണ്ണി ഞാനത് ആവശ്യക്കാർക്ക് നൽകി പിന്നെ ദിർഹമുകൾ നൽകി അദ്ദേഹം പറഞ്ഞു: ഇത് ഉപയോഗിക്കാത്ത ദിർഹമുകളാണ് റൊട്ടിയുടെ വിലക്ക് പണയമായി എന്റെ തുർക്കിത്തൊപ്പി ഞാനയാൾക്ക് നൽകി തിരികെ നടന്നപ്പോൾ ഗേറ്റിൽ ഒരാൾ നിൽക്കുന്നു അദ്ദേഹം ചോദിച്ചു: അലീ, ആ നാണയങ്ങൾ എവിടെ? അദ്ദേഹമത് വാങ്ങി ഒന്നു വീശി തിരികെ തന്നുകൊണ്ട് പറഞ്ഞു റൊട്ടീക്കച്ചവടക്കാരന് കൊടുക്കുക ദിർഹമുകൾ പുതിയതാണ് ഞാൻ റൊട്ടിക്കച്ചവടക്കാരന്റെ അരികിൽ ചെന്നത് കൊടുത്തു അദ്ദേഹം പറഞ്ഞു: ഇത് പുതിയതാണല്ലോ എനിക്ക് തുർക്കിത്തൊപ്പി മടക്കി തന്നു പിന്നീട് ഞാനദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു എന്നാൽ അദ്ദേഹമവിടെയില്ലായിരുന്നു  

ഞാൻ പരിഭ്രാന്തനായി കഴിയവെ വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽ പോയി തഹിയ്യത്ത് നിസ്കരിച്ച് സലാം വീട്ടിയപ്പോൾ എന്റെ വലത് ഭാഗത്ത് അദ്ദേഹത്തെ ഞാൻ കണ്ടു ഉടനെ ഞാൻ സലാം ചൊല്ലി അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു അലെ താങ്കൾ വിചാരിച്ചില്ലേ എന്റെ അടുക്കൽ കാശ് ഉണ്ടായിരുന്നുവെങ്കിൽ വിശക്കുന്നവരുടെ വിശപ്പടക്കുമായിരുന്നുവെന്ന് അല്ലാഹുവിന്റെ സൃഷ്ടികളുടെ കാര്യത്തിൽ അവനേക്കാൾ താങ്കൾക്ക് കാരുണ്യമോ? അല്ലാഹു ഉദ്ദേശിച്ചാൽ അവരുടെ വയറവൻ നിറക്കുമായിരുന്നു അവരോടുള്ള മസ്വ് ലഫത്ത് ഏറ്റവും അറിയുന്നവൻ അവനല്ലേ? 

ഞാൻ ചോദിച്ചു: യാ സയ്യിദീ അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു താങ്കളാരാണ് അദ്ദേഹം പറഞ്ഞു: ഞാൻ അഹ്മദുൽ ഖള്ർ (അ) ഞാൻ ചൈനയിലായിരുന്നു  തൂനീസിലുള്ള വലിയ്യ് അലിയ്യിന്റെ അടുക്കലേക്കെത്തുവാൻ നിർദ്ദേശമുള്ളത് കൊണ്ട് വേഗം വന്നതാണ് ശൈഖ് ശാദുലി (റ) പറയുന്നു: ഞാൻ ജുമുഅഃ നിസ്കരിച്ചു കഴിഞ്ഞപ്പോൾ ഖള്ർ (അ) നെ അന്വേഷിച്ചു എന്നാൽ കണ്ടെത്താനായില്ല (മഫാഖിറുൽ അലിയ്യഫിൽ മആസിരിശ്ശാദുലിയ്യ: 13,14) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: ഒരിക്കൽ ഒരാൾ വന്നു ശൈഖ്  അബുൽ ഹസൻ ശാദുലി (റ) യോട് ചോദിച്ചു: ഖള്ർ (അ) നെ പറ്റി താങ്കൾ എന്ത് പറയുന്നു? ഖള്ർ (അ) ജീവിച്ചിരിപ്പുണ്ടോ അതോ വഫാത്തായോ? ശൈഖ് ശാദുലി (റ) പറഞ്ഞു: നീ ഫഖീഹായ നാസ്വിറുദ്ദീനുബ്നു അൻസാരിയുടെ അടുത്തേക്ക് ചെല്ലുക അദ്ദേഹം ഖള്ർ ജീവിച്ചിരിപ്പുണ്ടെന്നും നബിയാണെന്നും ഫത് വ കൊടുക്കുന്നയാളാണ് ശൈഖ് അബ്ദുൽ മുഅ്ത്വി (റ) ഖള്ർ (അ) നെ കണ്ടിട്ടുണ്ട് അൽപ്പസമയം മൗനിയായതിനു ശേഷം ശൈഖ് ശാദുലി (റ) പറഞ്ഞു: ഞാൻ ഖള്റിനെ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ചൂണ്ടാണി വിരലിനും മധ്യവിരലിനും ഒരേ വലുപ്പമാണ് (ലത്വാഇഫുൽ മിനൻ: 57)  

ഹിജ്റ 593ൽ മൊറോക്കോവിലെ ഗിമാറയിൽ ജനിച്ച് ഹിജ്റ 686-ൽ  63-മത്തെ വയസ്സിൽ ശവ്വാലിൽ ഈജിപ്തിലെ ഹുമൈസറയിൽ വഫാത്തായ മഹാനാണ് അഹ്ലുബൈത്തും ഖുത്വുബും ഗൗസും ശാദുലി ത്വരീഖത്തിന്റെ ശൈഖുമായ അബുൽ ഹസൻ അലി ശാദുലി (റ)  

ശൈഖ് ശാദുലി (റ) യുടെ പ്രധാന ശിഷ്യരാണ് അൽ ഖുത്വുബ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ), സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) തുടങ്ങിയവർ ഇമാം ശഅ്റാനി (റ) എഴുതുന്നു: സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായുള്ള സഹവാസത്തിനു ശേഷമാണ് ഞാൻ ഇസ്ലാമിനെ പൂർണ്ണമായി മനസ്സിലാക്കിയത് (അൽ മിനനുൽ കുബ്റാ: 84)


ശൈഖ് അഹ്മദുൽ ബദവി (റ)

അൽ അഖ്ത്വാബുൽ അർബഅഃ യിലെ ഔലിയാക്കളിൽ ഒരാളാണ് ശൈഖ് അഹ്മദുൽ ബദവി (റ) അഹ്ലുബൈത്തിൽപ്പെട്ട മഹാന്റെ പരമ്പര ഹുസൈൻ (റ) യിലേക്കാണ് ചെന്നെത്തുന്നത് മൂക്കും ചെവിയും മൂടിക്കെട്ടുന്നത് കൊണ്ടാണ് മഹാന് ബദവി എന്ന ചെല്ലപ്പേര് ലഭിച്ചത് ശാഫിഈ മദ്ഹബുകാരനും ബദവിയ്യ ത്വരീഖത്തിന്റെ ശൈഖുമാണ് 

ശൈഖ് മുഅ്മിൻ ശിബ്ലൻജി (റ) എഴുതുന്നു: ഈജിപ്തിലെ ഖാളിമാരുടെ നേതാവ് ഇമാം തഖിയുദ്ദീനുബ്നു ദഖീഖിൽ ഈദ് (റ) ഒരിക്കൽ ശൈഖ് അഹ്മദുൽ ബദവി (റ) യോട് പറഞ്ഞു: അഹ്മദ് താങ്കളുടെ അവസ്ഥ ശരിയല്ല താങ്കൾ ശരീഅത്തിനെതിരെ പ്രവർത്തിക്കുന്നു താങ്കൾ നിസ്കരിക്കലും ജമാഅത്തിന് പങ്കെടുക്കലുമില്ലല്ലോ? ഇത് സജ്ജനങ്ങളുടെ മാർഗമല്ല ശൈഖ് ബദവി (റ) ഇബ്നു ദഖിഖ് (റ) കൊള്ളെ തിരിഞ്ഞുകൊണ്ട് പറഞ്ഞു നിർത്തൂ, അല്ലെങ്കിൽ നിന്റെ ഞാൻ പറത്തും എന്ന് പറഞ്ഞ് ഇബ്നു ദഖീഖ് (റ) നെ ഒന്നു തട്ടി ഉടനെ അദ്ദേഹം ഏതോ അജ്ഞത ദ്വീപിൽ ചെന്നുപെട്ടു സ്ഥലം ഏതാണെന്നറിയാതെ അദ്ദേഹം പരിഭ്രമിച്ചു തന്റെ അവസ്ഥയോർത്ത് കരഞ്ഞു അല്ലാഹുവിനോട് ദുആ ചെയ്തു  

അപ്പോൾ കണ്ടാൽ പ്രഭയുള്ള ഗാംഭീര്യനായ ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു ഇബ്നു ദഖീഖ് (റ) സലാം ചൊല്ലി അദ്ദേഹം മടക്കി ശേഷം ആ മഹാന്റെ കൈകാലുകൾ ചുംബിച്ചു അത് മഹാനായ ഖള്ർ (അ) ആയിരുന്നു 

ഖള്ർ (അ) ചോദിച്ചു: ഞാനെന്താണ് താങ്കൾക്ക് നിറവേറ്റി തരേണ്ടത് ഇബ്നു ദഖീഖ് (റ) അഹ്മദുൽ ബദവി (റ) യുമായുള്ള തന്റെ സംഭവം പറഞ്ഞു ഖള്ർ (അ) പറഞ്ഞു: നിങ്ങൾ വലിയൊരു വിഷയത്തിലാണ് ചെന്ന് പെട്ടത് നിങ്ങൾക്കറിയുമോ താങ്കൾക്കും കൈറോക്കും ഇടയിൽ എത്ര ദൂരുമുണ്ടെന്ന് ഇബ്നു ദഖീഖ് (റ) പറഞ്ഞു: ഇല്ല ഖള്ർ (അ) പറഞ്ഞു: അറുപത് വർഷത്തെ വഴിദൂരമുണ്ട് ഇത് കേട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ വെപ്രാളവും പേടിയും വർദ്ധിച്ചു അദ്ദേഹം ഖള്ർ (അ) നോട് പറഞ്ഞു: എനിക്ക് നിങ്ങളൊരു മാർഗം പറഞ്ഞു തരണം ഖള്ർ (അ) പറഞ്ഞു കാര്യം എളുപ്പമാവും അദ്ദേഹം ചോദിച്ചു: എങ്ങനെ? ഖള്ർ (അ) അദ്ദേഹത്തിന്റെ കൈപിടിച്ചു എന്നിട്ടൊരു വലിയ ഖുബ്ബ കാണിച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു: ഈ കാണുന്ന ഖുബ്ബയിലേക്ക് പോവുക അവിടെ ഇരിക്കുക അഹ്മദുൽ ബദവി (റ) ജമാഅത്തായിട്ട് അസ്വർ നിസ്കരിക്കാൻ ആ ഖുബ്ബയിലെത്തും നീ അവരോടു കൂടെ അസ്വർ നിസ്കരിച്ചാൽ ശൈഖിന്റെ കരങ്ങളും കാലുകളും ചുംബിക്കുക തലയും വെളിവാക്കി അദബിലായി പറയുക ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു എന്നിൽ നിന്നുണ്ടായത് ഇനി ഒരിക്കലും സംഭവിക്കില്ല ഇത് നിന്നിൽ നിന്ന് മഹാൻ കണ്ടാൽ നിന്റെ ക്ഷമാപണം സ്വീകരിക്കുകയും മടക്കുകയും ചെയ്യും  

ഖള്ർ (അ) പറഞ്ഞത് പോലെ വുളൂഅ് ചെയ്ത് ജമാഅത്തും പ്രതീക്ഷിച്ച് ഇബ്നു ദഖീഖിൽ ഈദ് (റ) അവിടെ ഇരുന്നു ജമാഅത്തിന് ആളുകളെത്തി നിസ്കാരത്തിന് ഇഖാമത്ത് കൊടുത്തു ഇമാമായ ശൈഖ് അഹ്മദുൽ ബദവി (റ) യെത്തി നിസ്കാരം കഴിഞ്ഞപ്പോൾ ഇബ്നു ദഖീഖ് (റ) തന്റെ സങ്കടം ബോധിപ്പിച്ചു ഖള്ർ (അ) പറഞ്ഞപ്പോലെതന്നെ ശൈഖ് അഹ്മദുൽ ബദവി (റ) പറഞ്ഞു: നീ നിന്ന സ്ഥലത്തേക്ക് മടങ്ങുക ഇതുപോലെ ഇനി ഒരിക്കലും ഉണ്ടാവരുത് അദ്ദേഹം പറഞ്ഞു: പറഞ്ഞതുപോലെ അനുസരിക്കാം ശൈഖവർകൾ ഒന്ന് തട്ടി നീ നിന്റെ വീട്ടിലേക്ക് പോവുക നിന്റെ മക്കൾ അവിടെ നിന്നെ കാത്തിരിക്കുന്നു നോക്കുമ്പോൾ ഇമാം ഇബ്നു ദഖീഖ് (റ) ഈജിപ്തിലെ തന്റെ വീടിന്റെ വാതിൽക്കലെത്തി എങ്ങനെയാണെത്തിയതെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു ഈ സംഭവത്തിനു ശേഷം വീട്ടിൽ തന്നെ കുറച്ചുകാലം കഴിച്ചുകൂട്ടി (നൂറുൽ അബ്സ്വാർ ഫീ മനാഖിബി ആലി ബൈത്തിന്നബിയ്യിൽ മുഖ്താർ: 263)  

മൊറോക്കോവിലെ ഫാസിലാണ് ശൈഖ് അഹ്മദുൽ ബദവി (റ) ജനിച്ചത് ഈജിപ്തിൽ വെച്ചാണ് വഫാതായത് ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ) ശാഫിഈ മദ്ഹബിലെ കരുത്തുറ്റ കർമ്മശാസ്ത്ര പണ്ഡിതരിൽ പ്രസിദ്ധനും സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നി അബ്ദിസ്സലാം (റ) ന്റെ പ്രധാന ശിഷ്യനുമാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മജ്ലിസിൽ പങ്കെടക്കാറുണ്ട്  

ശൈഖ് മുഅ്മിൻ ശിബ്ൻജി (റ) എഴുതുന്നു: സുൽത്താനുൽ ഉലമാ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ ), ഇമാം അഹ്മദുബ്നു ഹാജിബ് (റ), ഇമാം ഇബ്നു ദഖീഖിൽ ഈദ് (റ), ഇമാം അബ്ദുൽ അള്വീമിൽ മുൻദിരി (റ), ഇമാം ഇബ്നു സ്വലാഹ് (റ), ഇമാം ഇബ്നു ഉസ്വ് ഫൂർ (റ) തുടങ്ങിയ മഹാരഥന്മാർ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മദ്റസത്തുൽ കാമിലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ: 269) 

സയ്യിദന്മാർ, പണ്ഡിതർ, സജ്ജനങ്ങൾ, തുടങ്ങിയവരുട കൈകാലുകൾ ചുംബിക്കൽ സുന്നത്താണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സ്വാലിഹ്, ആലിം, ശ്രേഷ്ഠതയുള്ളവൻ തുടങ്ങിയവരുടെ തല, കൈ, കാൽ ചുംബിക്കൽ സുന്നത്താണ് (തുഹ്ഫ: 9/229)


ശൈഖ് അബൂസുഊദുബ്നു ശിബ് ലി (റ)

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ശിഷ്യനാണ് ശൈഖ് അബൂസുഊദുബ്നു ശിബ്ലി (റ) വിലായത്തിന്റെ ഉന്നത പദവിയിലെത്തിയ മഹാനാണദ്ദേഹം മഹാൻ ഖള്ർ (അ) നെ കണ്ടു മുട്ടിയ സംഭവം ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കൻദരി (റ) എഴുതുന്നു: ശൈഖ് ശിബ്ലി (റ) തന്റെ ശൈഖായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ മദ്റസ അടിച്ചു വൃത്തിയാക്കുകയായിരുന്നു അപ്പോൾ ഖള്ർ (അ) മഹാന്റെ തലക്കു മുകളിൽ വന്നുനിന്ന് സലാം പറഞ്ഞു ശൈഖ് ശിബ്ലി (റ) തല ഉയർത്തി ആളെ നോക്കി സലാം മടക്കി തന്റെ പണി തുടർന്നു ഇതു കണ്ട ഖള്ർ (അ) ചോദിച്ചു: ശിബ്ലീ, താങ്കൾക്കെന്തു പറ്റി എന്നെ മനസ്സിലായില്ലേ? ശൈഖ് ശിബ്ലി (റ) പറഞ്ഞു: താങ്കളെ എനിക്കറിയാം നിങ്ങൾ ഖള്ർ (അ) അല്ലേ? 

അപ്പോൾ ഖള്ർ (അ) ചോദിച്ചു: പിന്നെയെന്തുകൊണ്ട് താങ്കളെന്നെ ഗൗനിക്കുന്നില്ല ശൈഖ് ശിബ്ലി (റ) പറഞ്ഞു: ഞാനെന്റെ ജോലിയിലാണ് ശൈഖ് ജീലാനി (റ) യിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു ഈ ശൈഖിന്റെ മഹത്വം മറ്റൊരാൾക്ക് വേണ്ടി ഒഴിവാക്കേണ്ടതില്ല (ലത്വാഇഫുൽ മിനൻ: 57) 

ശൈഖ് ജീലാനി (റ) ക്ക് അത്രയ്ക്കും മഹത്വമുണ്ടെന്നാണ് ശൈഖ് ശിബ്ലി (റ) പറഞ്ഞത് മുരീദുമാർ ശൈഖിന്റെ ഖിദ്മത്തിലായിരിക്കുമ്പോഴും കൽപ്പനകൾ ശിരസ്സാ വഹിക്കുമ്പോഴാണ് അവർ ആത്മീയ ഉയർച്ചയുണ്ടാവുക അതുകൊണ്ട് തന്നെ തന്റെ ശൈഖല്ലാത്തവരിലേക്കവർ ശ്രദ്ധിച്ചോളണമെന്നില്ല.


ശൈഖ് മുഹ്‌യദ്ദീനുബ്നിൽ അറബി (റ)

തസ്വവ്വുഫുമായി ബന്ധമുള്ളവർക്കെല്ലാം സുപരിചിതമായ നാമമാണ് മുഹ്‌യദ്ദീനുബ്നുൽ അറബി സ്വൂഫീ ലോകത്ത് വലിയ ചർച്ചകൾക്ക് വിധേയനായ മഹത്വമുള്ള വ്യക്തിയാണ് മഹാൻ മാലികീ മദ്ഹബുകാരനാണ് ഇരുപത് വാള്യങ്ങളുള്ള ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട് മഹാൻ ഖള്ർ (അ) മായി കണ്ടുമുട്ടി ഒരു സംഭവം കാണുക: 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നു അറബി (റ) പറഞ്ഞു: ഞാനും എന്റെ സ്നേഹിതനും മെറോക്കോവിലെ കടൽക്കരയിലായിരുന്നു അബ്ദാലുകൾ വരുന്ന ഒരു പള്ളിയുണ്ടവിടെ അപ്പോൾ ഒരാൾ ഭൂമിയിൽ നിന്ന് നാല് മുഴം ഉയരത്തിലായി അന്തരീക്ഷത്തിൽ ഒരു പായ വിരിച്ചു അതിൽ നിസ്കരിക്കുന്നതായി ഞങ്ങൾ കണ്ടു ഞങ്ങൾ അദ്ദേഹത്തിന്റെ ചുവട്ടിലേക്ക് ചെന്നു ഞാൻ ഒരു കവിത ചൊല്ലി നിസ്കാരത്തിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു: ഞാനിങ്ങനെ ചെയ്തത് നിങ്ങളുടെ കൂട്ടുകാരനായ ഈ കറാമത്ത് നിഷേധി ഇതു കാണുവാൻ വേണ്ടിയാണ് ഞാൻ അബുൽ അബ്ബാസ് ഖള്ർ ആണ് 

ഞാൻ പറഞ്ഞു: എന്റെ കൂട്ടുകാരൻ ഔലിയാക്കളുടെ കറാമത്ത് നിഷേധിക്കുന്നവനാണ് എനിക്കറിയില്ലായിരുന്നു ഞാനെന്റെ കൂട്ടുകാരനെ കൊള്ളെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: നീ ഔലിയാക്കളുടെ കറാമത്തുകൾ നിഷേധിക്കുന്നവനാണോ അദ്ദേഹം പറഞ്ഞു: അതെ, ഞാൻ ചോദിച്ചു: ഇപ്പോഴോ? അദ്ദേഹം പറഞ്ഞു: കണ്ണ് കൊണ്ട് യാഥാർഥ്യം ബോധ്യപ്പെട്ടാൽ പിന്നെയെന്തിനാ നിഷേധിക്കുന്നത്? (ലത്വാഇഫുൽ മിനൻ 57,58) അക്ബരിയ്യ ത്വരീഖത്തിന്റെ  ശൈഖാണ് സുൽത്താനുൽ ആരിഫീൻ ശൈഖുൽ അക്ബർ മുഹ്‌യദ്ദീനുബ്നുൽ അറബി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നുൽ അറബി (റ) ഭൂമിയിലൂടെ യാത്രയിലായിരുന്നു ഓരോ നാട്ടിലും താമസിക്കാനുള്ള സമ്മതമനുസരിച്ച് താമസിച്ചു ഓരോ നാട്ടിൽ വെച്ചും രചിച്ച കിതാബുകൾ അവിടെ തന്നെ വെച്ചു അവസാനം താമസിച്ചത് ശാമിലായിരുന്നു അവിടെ വെച്ചാണ് ഹിജ്റ 638- ൽ  വഫാതാവുന്നത്  

ഖുർആൻ സുന്നത്ത് മുറുകെ പിടിച്ച ശൈഖ് പറഞ്ഞു: ശരീഅത്തിന്റെ തുലാസ് കയ്യിൽ നിന്ന് ഒഴിവാക്കിയാൽ അവൻ നശിച്ചു ശൈഖ് ഇബ്നു അറബി (റ) യുടെ വാക്കുകളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവാത്തതെല്ലാം ശൈഖ് ഉയർന്ന സ്ഥാനത്തിലായതിനാലാണ് ശൈഖിന്റെ വാക്കുകളിൽ ശരീഅത്തിന്റെ പ്രത്യക്ഷ നിയമത്തോടും ഭൂരിപക്ഷം പണ്ഡിർക്കും   എതിരായതെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂട്ടിയതാണെന്ന് ശൈഖ് അബൂത്വാഹിറുൽ മദനി (റ) പറഞ്ഞിരിക്കുന്നു പിന്നീട് യുനിയയിൽ വെച്ച് ശൈഖിന്റെ തന്നെ 'അൽ ഫുതൂഹാതുൽ മക്കിയ്യ'യുടെ കൈയ്യെഴുത്ത് കോപ്പി ലഭിച്ചു അതിൽ തെറ്റായ ഒരു പരാമർശവും കണ്ടിട്ടില്ല (അൽ യവാഖീതു വൽ ജവാഹിർ 1/6) 

ഇമാം ശഅ്റാനി (റ) തന്നെ എഴുതുന്നു: ശൈഖുൽ ആരിഫുൽ കാമിൽ മുഹഖിഖുൽ സയ്യിദീ മുഹ്‌യദ്ദീനുബ്നുൽ അറബി (റ)  ഉന്നതരായ ആരിഫീങ്ങളിൽ ഒരാളാണ് ശൈഖ് അഗാധ പാണ്ഡിത്യമുള്ള മഹാനാണ് ദൃഢ ജ്ഞാനികൾ ഏകോപിച്ചതാണ് ഇതിന് ശൈഖിന്റെ ഗ്രന്ഥങ്ങൾ സാക്ഷിയാണ് ശൈഖിനെ എതിർത്തവരെല്ലാം മഹാന്റെ വാക്കുകളുടെ ഉൾസാരം അറിയാത്തവരാണ് ശൈഖിന്റെ വാക്കുകളുടെ പൊരുൾ അറിയാത്തവർ മഹാന്റെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ പണ്ഡിതന്മാർ വിമർശിച്ചിട്ടുണ്ട് യഥാർത്ഥ ഉദ്ദേശ്യത്തിൽ നിന്ന് അവർ വ്യതിചലിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണിത് 

സുൽത്താനുൽ ആരിഫീൻ എന്ന ചൊല്ലപ്പേര് ശൈഖിന് നൽകിയത് ശൈഖ് അബൂമദ് യൻ (റ) ആകുന്നു ശൈഖിന്റെ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധമാണ്, പ്രത്യേകിച്ചും റോമിൽ  

ശൈഖ് അഹ്മദുൽ ഹലബി (റ) പറഞ്ഞു: ശൈഖിന്റെ ഖബ്റിനുമേലുള്ള താബൂത് കത്തിച്ചുകളയാൻ തീയുമായി ശൈഖിനെ എതിർക്കുന്ന ഒരാൾ ഇശാഅ് നിസ്കാര ശേഷം ഖബ്റിന്നടുത്തു വന്നു ഉടനെത്തന്നെ ഏഴോളം മുഴം താഴോട്ട് ഭൂമിയിലേക്ക് അയാളെ താഴ്ത്തപ്പെട്ടു  

ഞാനിത് നോക്കി നിൽക്കുന്നുണ്ടായിരുന്നു ഉടനെ തന്നെ അയാളുടെ കുടുംബക്കാരെ വിവരം ധരിപ്പിച്ചു അവർ വന്നു ഭൂമി കുഴിച്ചു കുഴിച്ചപ്പോൾ അയാളുടെ തല കണ്ടു എന്നാൽ കുഴിക്കുന്നതിനനുസരിച്ച് അയാൾ താഴോട്ട് പോകുകയായിരുന്നു അയാൾ ഭൂമിയിൽ മറഞ്ഞു പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബക്കാർ കുഴി മണ്ണിട്ടുമൂടി 

മിസ്ർ, ശാം, ഹിജാസ്, റൂം എന്നിവിടങ്ങളിലെല്ലാം ശൈഖ് സഞ്ചരിച്ചിട്ടുണ്ട് പോയ നാടുകളിൽ വെച്ചെല്ലാം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ഇമാം ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ) ആദ്യകാലത്ത് ശൈഖിനെ അത്ര കാര്യമായി കണ്ടിരുന്നില്ല എന്നാൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുമായി ആത്മീയ ബന്ധം സ്ഥാപിച്ചതിനു ശേഷം ശൈഖ് ഇബ്നു അറബി (റ) ഖുത്വുബാണന്നദ്ദേഹം വിശ്വസിച്ചു ഹിജ്റ 638-ൽ  വഫാത്തായി (ത്വബഖാത്തുൽ കുബ്റാ 1/188) 

(അക്ബരിയ്യ ത്വരീഖത്തിന്റെ ശൈഖാണ് മുഹ്‌യദ്ദീനുബ്നുൽ അറബി (റ) മൊറോക്കോവിൽ ജനിച്ച മഹാൻ ഹിജ്റ 638-ൽ ഡമസ്കസിൽ വഫാത്തായി ഇമാം ശഅ്റാനി (റ) തന്റെ അൽ യവാഖീതു വൽ ജവാഹിറിൽ ശൈഖവർകളെ സംബന്ധിച്ച് ദീർഘമായി എഴുതിയിട്ടുണ്ട്)


ശൈഖ് ബിശ്റുൽ ഹാഫി (റ)

ഔലിയാക്കളിൽ പ്രമുഖനായ വ്യക്തിയാണ് ശൈഖ് അബുന്നസ്ർ ബിശ്റുബ്നുൽ ഹാരിസിൽ ഹാഫി (റ) നഗ്ന പാദനായിട്ടായിരുന്നു മഹാൻ സഞ്ചരിക്കാറ് അതുകൊണ്ടാണ് ഹാഫി എന്ന പേർ വന്നത് മഹാൻ സഞ്ചരിക്കുന്ന വഴികളിൽ മൃഗങ്ങൾ കാഷ്ടിക്കാറില്ലായിരുന്നു ഹിജ്റ മുഹർറം 10നാണ് വഫാത്തായത് 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് ബിശ്റുൽ ഹാഫി (റ) പറഞ്ഞു: ഞാനൊരിക്കൽ എന്റെ വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ അവിടെ അപരിചിതനായ ഒരാൾ ഞാൻ ചോദിച്ചു: നിങ്ങളാരാണ്? എന്റെ സമ്മതമില്ലാതെ എങ്ങനെ എന്റെ വീട്ടിൽ പ്രവേശിച്ചു അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ സഹോദരൻ ഖള്ർ ആകുന്നു ഞാൻ പറഞ്ഞു: നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം ഖള്ർ (അ) ദുആ ചെയ്തു അല്ലാഹു അവനുമായുള്ള ത്വാഅത്ത് നിനക്ക് എളുപ്പമാക്കട്ടെ ഞാൻ പറഞ്ഞു: ഇനിയും ദുആ ചെയ്യുക ഖള്ർ (അ) വീണ്ടും ദുആ ചെയ്തു അല്ലാഹു ത്വാഅത്തിനെ നിന്റെ മേൽ മറക്കട്ടെ (ജാമിഅ് കറാമത്തിൽ ഔലിയാഅ്: 1/608) 

ഇമാം മുഹ്‌യദ്ദീനുബ്നുൽ അറബി (റ)  തന്റെ അൽ ഫതൂഹത്തിൽ മക്കിയ്യയിൽ എഴുതുന്നു: ഒരു മഹാൻ ഖള്ർ (അ) നെ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു: ഇമാം ശാഫിഈ (റ) യെ സംബന്ധിച്ച് താങ്കൾ എന്ത് പറയുന്നു? ഖള്ർ (അ) പറഞ്ഞു: ഇമാം ശാഫിഈ (റ) ഔതാദുകളിൽപ്പെട്ട മഹാനാണ് വീണ്ടും ചോദിച്ചു: ഇമാം അഹ്മദുബ്നു ഹമ്പലി (റ) നെ സംബന്ധിച്ച് താങ്കൾ എന്തു പറയുന്നു ഖള്ർ (അ) പറഞ്ഞു: സിദ്ദീഖീങ്ങളിൽ പെട്ട മഹാനാണ് വീണ്ടും ചോദിച്ചു: ബിശ്റുൽ ഹാഫിയെക്കുറിച്ച് എന്തു പറയുന്നു ഖള്ർ (അ) പറഞ്ഞു: അദ്ദേഹത്തിനു ശേഷം അതുപോലെ ഒരാൾ ഉണ്ടായിട്ടില്ല 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ബിശ്റുൽ ഹാഫി (റ) പറഞ്ഞു: ഞാനൊരിക്കൽ എന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അപരിചിതനായ നീണ്ട ഒരാൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നു അത് എന്നെ ആശ്ചര്യപ്പെടുത്തി കാരണം താക്കോൽ എന്റെ കൈവശമാണുള്ളത് സലാം വീട്ടിയ ശേഷം ആ വ്യക്തി പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ടതില്ല ഞാൻ നിങ്ങളുടെ സഹോദരൻ ഖള്ർ ആകുന്നു ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ ഉപകാരം ലഭിക്കുന്ന എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു തരണം ഖള്ർ (അ) മഹാന് ഒരു ദുആ പറഞ്ഞുകൊടത്തു (ത്വബഖാത്തുൽ കുബ്റാ: 1/73) 

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു മഹാൻ താമസിച്ചിരുന്നത് അവിടെ വെച്ചുതന്നെ വഫാത്തായി മഹാന്റെ അസ്വ് ൽ മർവയാണ്.


ശൈഖ് ബിലാലുൽ ഖവ്വാസ്വ് (റ)

ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ബിലാലുൽ ഖവ്വാസ് (റ) പറഞ്ഞു: ഞാൻ ബനൂ ഇസ്മാഈലിലെ തീഹ് എന്ന സ്ഥലത്തായിരുന്നു അപ്പോൾ ഒരാൾ എന്റെ അടുത്തേക്ക് നടന്നുവരുന്നു അത് എന്നെ അത്ഭുതപ്പെടുത്തി പിന്നീട് എനിക്ക് തോന്നി അത് ഖള്ർ (അ) ആയിരിക്കുമെന്ന് ഞാൻ ചോദിച്ചു: നിങ്ങളാരാണ് അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ സഹോദരൻ ഖള്ർ (അ) ആകുന്നു 

ഞാൻ പറഞ്ഞു: ഞാൻ ചിലത് ചോദിക്കട്ടെ? ഖള്ർ (അ) പറഞ്ഞു: ചോദിക്കുക ഞാൻ ചോദിച്ചു: ഇമാം ശാഫിഈ (റ) യെ സംബന്ധിച്ച് താങ്കൾ എന്ത് പറയുന്നു ഖള്ർ (അ) പറഞ്ഞു: ഇമാം ശാഫിഈ (റ) ഔതാദുകളിൽ പെട്ട മഹാനാകുന്നു ഞാൻ ചോദിച്ചു: എന്ത് നന്മ കാരണമായിട്ടാണ് ഞാൻ നിങ്ങളെ കണ്ടത് ഖള്ർ (അ) പറഞ്ഞു: താങ്കൾ താങ്കളുടെ മാതാവിന് ചെയ്ത ഗുണം കാരണമായി (റൗളുൽറയ്യാഹീൻ: 174)


ശൈഖ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് (റ)

ഔലിയാക്കളിൽ ഉന്നതനും ഖുത്വുബുമാണ് ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) മൊറോക്കോക്കാരനാണ് മഹാൻ  

ഇമാം അഹ്മദുബ്നു മുബാറക് അൽ ഫാസി (റ) എഴുതുന്നു: ശൈഖ് അബ്ദുൽ അസീസുദ്ദബ്ബാഗ് (റ) പറഞ്ഞു: അല്ലാഹു എന്റെ  ഖൽബിൽ ഇബാദത്തിലേക്കുള്ള അടങ്ങാത്ത ആഗ്രഹം ഇട്ടുതന്നു അതിനുവേണ്ടി ഒരു ശൈഖിനെ ഞാൻ അന്വേഷിച്ചു എന്നാൽ ഒരാളെ കുറിച്ചും ഞാൻ കേട്ടില്ല അങ്ങനെയിരിക്കെ ഒരു ശൈഖിനെ ഞാൻ സന്ദർശിച്ചു അദ്ദേഹത്തിൽ നിന്ന് ഔറാദ് വാങ്ങി ചൊല്ലാൻ തുടങ്ങി ഹൃദയത്തിന് ഇടുക്കമല്ലാതെ അതുകൊണ്ടൊരു പുരോഗതിയുമില്ലാത്തതിനാൽ ഞാൻ ഉപേക്ഷിച്ചു പിന്നെയും ശൈഖിനെ അന്വേഷിച്ച് ഞാൻ മറ്റൊരാളെ സമീപിച്ച് ഔറാദ് വാങ്ങി ആദ്യത്തേത് പോലെ തന്നെ അത് ആയതിനാൽ അതും ഉപേക്ഷിച്ചു പിന്നേയും ശൈഖിനെ തേടി ഒരാളുടെ അടുക്കലെത്തി അതും ആദ്യത്തേത് പോലെയായതിനാൽ അതും ഉപേക്ഷിച്ചു  

ഞാൻ പരിഭ്രമത്തിലായി ഒമ്പത് വയസ്സ് മുതൽ ഇരുപത്തി ഒന്ന് വയസ്സുവരെ ഇതായിരുന്നു അവസ്ഥ എല്ലാ വെള്ളിയാഴ്ച രാവിലും ഞാൻ ശൈഖ് അലിയ്യുബ്നു ഹിർസ (റ) ന്റെ മഖാമിൽ രാപാർത്തു രാത്രിയിൽ അവിടെ ഉള്ളവരെ കൂട്ടി ഞാൻ ഖസ്വീദത്തുൽ ബുർദ: പൂർണ്ണമായി ചൊല്ലി തീർക്കും അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിൽ ബുർദ: പാരായണം കഴിഞ്ഞതിന് ശേഷം ഞാൻ മഖാമിൽ നിന്ന് പുറപ്പെട്ടപ്പോൾ മഖാമിനരികിലുള്ള ഗേറ്റിന്റെ സമീപം ഒരാൾ ഇരിക്കുന്നത് കണ്ടു അദ്ദേഹം എന്നോട് എന്റെ ഉള്ളിലുള്ള കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി അപ്പോൾ എനിക്ക് മനസ്സിലായി ഇദ്ദേഹം അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട മഹാനാണെന്ന്  

അപ്പോൾ ഞാൻ പറഞ്ഞു: യാ സയ്യിദീ എനിക്ക് താങ്കൾ ദിക്റ് ചൊല്ലിത്തരുക ഇത് പറഞ്ഞപ്പോൾ അദ്ദേഹം ഇതിന് ശ്രദ്ധ കൊടുക്കാതെ വേറെ വിഷയം സംസാരിക്കാൻ തുടങ്ങി ഞാനെന്റെ വിഷയം പറഞ്ഞു കൊണ്ടിരുന്നു എന്നാൽ അദ്ദേഹം ആ ഭാഗത്തേക്കെ ശ്രദ്ധിച്ചില്ല ഈ കാര്യത്തിൽ എന്റെ ഹിമ്മത്ത് എത്രത്തോളമുണ്ടെന്ന് നോക്കുകയായിരുന്നു ആ മഹാൻ സുബ്ഹിയാവുന്നത് വരെ ഇങ്ങനെ തന്നെയായിരുന്നു ഒടുവിൽ മഹാൻ പറഞ്ഞു: ഞാൻ നൽകുന്ന വിർദ് ഒഴിവാക്കുകയില്ലെന്ന് നീ എന്നോട് കരാർ ചെയ്താലേ നിനക്ക് ഞാൻ നൽകുകയുള്ളൂ അങ്ങനെ മഹാൻ പറഞ്ഞു: എല്ലാ ദിവസവും ഏഴായിരം തവണ ഈ സ്വലാത്ത് ചൊല്ലുക 

اللهم يارب بعاد سيدنا محمد بن عبد الله صلى الله عليه وسلم اجتمع بيني وبين سيدنا محمد بن عبد الله صلى الله عليه وسلم في الدنيا والاخرة

പിന്നീടാണ് ഞാൻ അറിഞ്ഞത് ആ മഹാൻ ഖള്ർ (അ) ആണെന്ന് ആദ്യ ദിവസം ദിക്ർ എനിക്ക് പ്രയാസമായി ചൊല്ലി തീർന്നപ്പോൾ രാത്രിയായിരുന്നു പിന്നീടത് എനിക്ക് എളുപ്പമാവാൻ തുടങ്ങി പിന്നെ ചൊല്ലിയപ്പോൾ ഉച്ചയാകുമ്പോഴേക്കും തീർന്നു പിന്നെയത് സൂര്യൻ ഉദിക്കുമ്പോഴേക്കും തീർന്നു (അൽ ഇബ്രീസ് മിൻ കലാമി സയ്യിദീ അബ്ദിൽ അസീസിദ്ദബ്ബാഗ് 23) 

അൽ ഖുത്വുബുൽ ഗൗസിന്റെ പദവിയിലെത്തിയ മഹാനാണ് ശൈഖവർകൾ ഇമാം ഇബ്നു മുബാറക് (റ) എഴുതുന്നു: എന്റെ ശൈഖിന്റെ എല്ലാ കാര്യവും അത്ഭുതവും ആശ്ചര്യവുമാണ് മഹാനെ പോലോത്ത ഒരാൾ കറാമത്തിലേക്ക് ആവശ്യമാവുന്നില്ല കാരണം അവിടുന്ന് മുഴുവനും കറാമത്താണ് അറിവിൽ അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്നു (അൽ ഇബ്രീസ്: 36)


അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ)

ഖുലഫാഉർറാശിദീനിനു ശേഷം വന്ന ഭരണാധികാരികളിൽ നീതിമാനാണ് അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ) ഹിജ്റ 101ൽ റജബ് മാസത്തിൽ 39-മത്തെ വയസ്സിൽ വഫാതായി ഹിംസ്വിലെ ബദീറുസംആനിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത് മഹാൻ സയ്യിദുൽ ഖൗം ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ സംഭവം കാണുക  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ഒരുമിച്ചുകൂടുകയും മുസ്വാഫഹതു ചെയ്യുകയും ചെയ്ത മഹാനാണ് അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസ് (റ) മഹാൻ ഖള്ർ (അ) നെ കണ്ടപ്പോൾ പറഞ്ഞു: അല്ലാഹുവിന്റെ നബിയേ, എന്നോട് വസ്വിയ്യത്ത് ചെയ്യുക ഖള്ർ (അ) പറഞ്ഞു: ഉമർ നീ ശ്രദ്ധിക്കണം പരസ്യമായി അല്ലാഹുവിന് വേണ്ടിയുള്ള ഭരണാധികാരിയാവാനും രഹസ്യത്തിൽ അതിന്റെ ശത്രുവാകാനും (അൽമീസാനുൽ ഖള് രിയ്യ: 13) 

ഇമാം നവവി (റ) എഴുതുന്നു: പൂർണ്ണമായ നാമം അബൂഹഫ്സ്വ് ഉമറുബ്നു അബ്ദുൽ അസീസുബ്നു മർവാനുൽ ഹികമുബ്നു അബിൽ ആസ്വ് ബ്നു ഉമയ്യത്ത് ബ്നു അബ്ദിശ്ശംസ്ബ്നുൽ ഖുറശി അൽ അമവിത്താബിഈ (റ) എന്നാണ് അനസ്ബ്നു  മാലിക് (റ), സാഇബ് ബ്നു യസീദ് (റ), യൂസുഫുബ്നു അബ്ദില്ലാഹിബ്നു സലാം (റ) തുടങ്ങിയവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട് സഹ്ലബ്നു സഅ്ദ് (റ) ൽ നിന്ന് നബി (സ) കുടിക്കാനുപയോഗിച്ച ഒരു കോപ്പ മഹാന് ഹിബത്തായി ലഭിച്ചിരുന്നു  

ഉമർ (റ) ന്റെ മകൻ ആസ്വിം (റ) ന്റെ മകൾ ഹഫ്സ്വ (റ) യാണ് മഹാന്റെ മാതാവ് രണ്ട് വർഷവും അഞ്ച് മാസവുമാണ് മഹാൻ ഭരണം നടത്തിയത് ആ സമയത്ത് മഹാൻ ഭൂമിയിൽ നീതി നിറച്ചു നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തി ചീത്ത മാർഗ്ഗങ്ങൾ നശിപ്പിച്ചു സ്വഹാബിയായ അനസുബ്നു മാലിക് (റ) മഹാന്റെ പിന്നിലായി നിസ്കരിച്ചു എന്നിട്ട് പറഞ്ഞു ഈ യുവാവിനേക്കാൾ നബി (സ) യുടെ നിസ്കാരത്തോട് സാദൃശ്യമായ ഒരാളെ ഞാൻ കണ്ടിട്ടില്ല  

ഉമറുബ്നു അബ്ദുൽ അസീസ് (റ) സ്ഥാനം ഏറ്റെടുത്തപ്പോൾ പർവ്വതങ്ങളിൽ  ആടിനെ മേയ്ക്കുന്നവർ ചോദിച്ചു ജനങ്ങൾക്ക് നീതി ചെയ്യുന്ന ഈ നല്ല ഖലീഫ ആരാണ്? അപ്പോൾ അവരോട് ചോദിക്കപ്പെട്ടു നിങ്ങൾക്കത് എങ്ങനെ മനസ്സിലായി? അവർ പറഞ്ഞു: നല്ലവനായ വ്യക്തി ഭരണം ഏറ്റെടുത്താൽ ഞങ്ങളുടെ ആടുകളെ സിംഹങ്ങളും ചെന്നായ്ക്കളും ആക്രമിക്കില്ല  

റജാഅ്ബ്നു ഹയാത് (റ) പറഞ്ഞു: ഭരണം ഏറ്റെടുത്തതിന് മുമ്പ് ഉമറുബ്നു അബ്ദുൽ അസീസ് (റ) ജനങ്ങളിൽ വെച്ച് വളരെ നല്ല വസ്ത്രവും സുഗന്ധവും ഉപയോഗിക്കുന്നയാളായിരുന്നു ഭരണം ഏറ്റെടുത്തപ്പോൾ പന്ത്രണ്ട് ദിർഹമിന്റെ വസ്ത്രമായിരുന്നു ധരിച്ചത് 

ഹിംസ്വിൽ പെട്ട ബദീറുസംആൻ എന്ന ഗ്രാമത്തിൽ വെച്ചാണ് മഹാൻ വഫാത്തായത് അവിടെ മഹാന്റെ ഖബ്ർ പ്രസിദ്ധമാണ് ആ ഖബ്ർ ആളുകൾ സിയാറത്ത് ചെയ്യുകയും ബറകത്തെടുക്കുകയും ചെയ്യാറുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്: 2/335)


ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മുമായി ഒരുമിച്ചുകൂടിയ ഔലിയാക്കളിലെ ഉന്നതനാണ് ശൈഖ് അബുൽ ഫൈള് ദുന്നൂൽ മിസ്വ് രി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി അനവധി തവണ ഒരുമിച്ചു കൂടിയവരിൽപ്പെട്ട മഹാനാണ് ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ) ഖള്ർ (അ) മഹാന് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുകൊടുത്തു (അൽ മീസാനുൽ ഖള് രിയ്യ: 13) 

ഇമാം ഖുശൈരി (റ) എഴുതുന്നു: ശൈഖ് അബുൽ ഫൈള് ദുന്നൂനുൽ മിസ്വ്രി (റ) ന്റെ പേര് സൗബാന്ബ്നു ഇബ്റാഹീം എന്നാണ് ഫൈള് ബ്ന് ഇബ്റാഹീം എന്നാണെന്നും അഭിപ്രായമുണ്ട് ഹിജ്റ 245ലാണ് വഫാതായത് തന്റെ കാലത്ത് ഇൽമിലും വറഇലും ഹാലിലും അദബിലും അതുല്ല്യനായിരുന്നു ഭരണാധികാരി മുതവക്കിലിന്റെ സന്നിധിയിൽ മഹാനെ ഹാജറാക്കിയപ്പോൾ ദുന്നൂൻ (റ) അദ്ദേഹത്തെ ഉപദേശിച്ചു ഉപദേശം ശ്രവിച്ച് മുതവക്കിൽ കരഞ്ഞു ആദരവോടെ ഈജിപ്തിലേക്ക് മടക്കി സൂക്ഷമ ജ്ഞാനികളെ സംബന്ധിച്ച് മുതവക്കിലിന്റെ അടുക്കൽ പറയപ്പെട്ടാൽ അദ്ദേഹം കരയുമായിരുന്നു  

ശൈഖ് ദുന്നൂനുൽ മിസ്വ്രി (റ) പറഞ്ഞു: അല്ലാഹുവിനെ പ്രിയം വെക്കുന്നവന്റെ അടയാളമാണ് വാക്കിലും പ്രവൃത്തിയിലും സ്വഭാവത്തിലും കൽപ്പനയിലും നടപടിയിലും നബി (സ) യോട് പിൻപറ്റൽ (അർരിസാലത്തുൽ ഖുശൈരി: 25) 

ഹാഫിള് അബൂനുഐം (റ) എഴുതുന്നു: ഒരു സ്വാലിഹായ മനുഷ്യൻ ദുന്നൂനുൽ മിസ്വ്രി (റ) യോടൊപ്പം സഹവസിച്ചു വർഷങ്ങളോളം ഖിദ്മത്ത് ചെയ്തു ഒരിക്കൽ അദ്ദേഹം ദുന്നൂനുൽ മിസ്വ്രി (റ) യോടു പറഞ്ഞു: ഞാൻ നല്ലവനാണെന്നും വിശ്വസിക്കാൻ കൊള്ളുന്നവനാണെന്നും താങ്കൾക്കറിയാമല്ലോ താങ്കളെനിക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുതരണം നിങ്ങൾക്കറിയാമെന്ന് എനിക്കറിയാം ദുന്നൂനുൽ മിസ്വ്രി (റ) അതിനെ സംബന്ധിച്ചൊന്നും പറഞ്ഞില്ല പിന്നെ ഒരു പാത്രത്തിൽ ജീവനുള്ള പിടിച്ചു മൂടി കൊണ്ട് ശൈഖ് അദ്ദേഹത്തോട് പറഞ്ഞു: ജീസ:യിലുള്ള എന്റെ സ്നേഹിതനെ നീ അറിയുമോ? അദ്ദേഹം പറഞ്ഞു: അതേ, ശൈഖ് പറഞ്ഞു: ഈ സൂക്ഷിപ്പു മുതലിനെ നീ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണം  

അങ്ങനെ ആ ഹദ്യയയും സ്വീകരിച്ച് അദ്ദേഹം യാത്രയായി അതിൽ നിന്ന് നേരിയ അനക്കം അനുഭവപ്പെട്ടപ്പോൾ അദ്ദേഹം മൂടി തുറന്നു ഉടനെ തന്നെ എലി പുറത്തു ചാടി ഓടി മറഞ്ഞു അദ്ദേഹത്തിന് ദേഷ്യം പിടിച്ചു അദ്ദേഹം പറഞ്ഞു: എന്നെ കളിയാക്കുകയാണോ? ഒരു എലിയെ ഹദ്യയാക്കുകയോ? 

അദ്ദേഹത്തെ ശൈഖ് കണ്ടപ്പോൾ പറഞ്ഞു: ഏയ് മിസ്കീനേ, ഒരു എലിയുടെ കാര്യത്തിൽ നിന്നെ ഞാൻ വിശ്വസിച്ചു അത് ശരിയാം വിധം പ്രവർത്തിച്ചില്ല അങ്ങനത്തെ നിന്നെ ഞാനെങ്ങനെയാണ് ഇസ്മുൽ അഅ്ളമിന്റെ മേൽ വിശ്വസിക്കുക നീ പോവുക നിന്നെ അതിനൊന്നും പറ്റുകയില്ല (ഹിൽയത്തുൽ ഔലിയാഅ്: 9/398)


ശൈഖ് അഹ്മദ്ബ്നു ഇദ് രീസ് (റ)

മൊറോക്കോവിൽ ജനിച്ച് യമനിൽ വഫാതായ ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ഇദ് രീസിയ്യ ത്വരീഖത്തിന്റെ ശൈഖാണ് സയ്യിദുൽ ഖൗം ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാന്റെ ശൈഖുമാണ്  ഖള്ർ (അ)  

ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) പറഞ്ഞു: ഞാൻ നബി (സ) യുമായി ഒരുമിച്ചു കൂടിയിട്ടുണ്ട്  നബി (സ) യോടൊപ്പം ഖള്ർ (അ) ഉം ഉണ്ടായിരുന്നു ശാദുലിയ്യാ ത്വരീഖത്തിലെ ദിക്റുകൾ എനിക്ക് ചൊല്ലിത്തരുവാൻ നബി (സ) ഖള്ർ (അ) നോട് കൽപ്പിച്ചു നബി (സ) യുടെ സാന്നിധ്യത്തിൽ വെച്ച് ഖള്ർ (അ) നോട് പറഞ്ഞു ഖള്ർ ദിക്റുകളും സ്വലാത്തുകളും ഇസ്തിഗ്ഫാറും ചൊല്ലിക്കൊടുക്കുക ഖള്ർ (അ) ചോദിച്ചു: അത്,ഏതാണ് അല്ലാഹുവിന്റെ റസൂലേ, നബി (സ) പറഞ്ഞു: നീ പറഞ്ഞു കൊടുക്കുക 

لا اله الا الله محمد رسول الله في كل لمحة و نفس عدد ما وسعه علم الله

നബി (സ) അത് മൂന്ന് തവണ ആവർത്തിച്ചു നബി (സ) പറഞ്ഞു: സ്വലാത്തുൽ അളിമിയ്യയും ഇസ്തിഗ്ഫാറും പറഞ്ഞു കൊടുക്കുക പിന്നീട് നബി (സ) പറഞ്ഞു: അഹ്മദ് നിശ്ചയമായും ആകാശ ഭൂമിയുടെ താക്കോൽ താങ്കൾക്ക് ഞാൻ തന്നു അത് പ്രത്യേകമാക്കപ്പെട്ട ദിക്റും സ്വലാത്തുൽ അളീമയും അൽ ഇസ്തിഗ്ഫാറുൽ കബീറുമാണ് പിന്നീടെനിക്ക് യാതൊരു മാധ്യമവും കൂടാതെ നബി (സ) ദിക്ർ ചൊല്ലിത്തന്നു നബി (സ) ചൊല്ലിത്തന്നത് പോലെയാണ് ഞാൻ മുരീദുമാർക്ക് ദിക്ർ ചൊല്ലിക്കൊടുക്കാറുള്ളത് (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/572) 

ഖള്ർ (അ) മായി ഒരുമിച്ചു കൂടിയതിനേക്കാൾ വലിയ പ്രാധാന്യം നബി (സ) യുമായി ഒരുമിച്ചു കൂടിയതിനാണ് ഈ ഒരുമിച്ചുകൂടൽ സ്വപ്നത്തിലല്ല ഉണർവ്വിലാണ് ശൈഖിന്റെ കറാമത്തുകളിൽ ഏറ്റവും പ്രധാനമായതാണ് നബി (സ) യുമായി ഉണർവ്വിൽ ഒരുമിച്ചുകൂട്ടിയതും ദിക്റുകൾ സ്വീകരിച്ചതും  

ഇമാം ശഅ്റാനി (റ) എഴുതുന്നു: യാതൊരുവിധ മാധ്യമവുമില്ലാതെ നബി (സ) യിൽ നിന്ന് നേരിട്ട് ത്വരീഖത്ത് സ്വീകരിക്കൽ എല്ലാവരും എത്താത്ത ഉയർന്ന സ്ഥാനമാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) പറഞ്ഞു: യാതൊരുവിധ മാധ്യമവുമില്ലാതെ നബി (സ) യിൽ നിന്ന് നേരിട്ട് ത്വരീഖത്ത് സ്വീകരിക്കാൻ രണ്ട് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി തൊണ്ണൂറ്റി ഒമ്പത് മഖാമുകൾ വിട്ടു കടക്കണം ഈ മഖാമുകൾ ഒരാൾ വിട്ടുകടന്നിട്ടില്ലെങ്കിൽ പറയപ്പെട്ട നിലയിൽ നബി (സ) സ്വീകരിക്കൽ സാധുവാകുന്നതല്ല (അൽ മിനനുൽ കുബ്റാ: 44) 


സ്വലാത്തുൽ അളീമിയ്യ:

ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ന് നബി (സ) പറഞ്ഞു കൊടുത്ത സ്വലാത്തുൽ അളീമിയ്യക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ  സംഭവത്തിൽ നിന്ന് തന്നെ മനസ്സിലായല്ലോ സ്വലാത്തുൽ അളീമിയ്യയുടെ  മഹത്വം വിളിച്ചോതുന്ന ഒരു സംഭവം കാണുക ശൈഖ് നബ്ഹാനി (റ) എഴുതുന്നു: ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) ന്റെ ഒരു മുരീദ് മക്കയിൽ വെച്ച് മരണപ്പെട്ടു ജന്നത്തുൽ മുഅല്ലയിലായിരുന്നു മറമാടൽ കർമ്മം നടന്നത് അപ്പോൾ അവിടെ മറഞ്ഞ കാര്യങ്ങൾ ദർശിക്കുന്ന ഉൾക്കാഴ്ചയുള്ള കശ്ഫിന്റെ അഹ്ലുകാരിൽ പെട്ട ഒരു മഹാനുണ്ടായിരുന്നു അപ്പോൾ  അസ്റാഈൽ (അ) സ്വർഗത്തിൽ നിന്നുള്ള വിരിപ്പും വലിയ വിളക്കുമായി വന്ന് കണ്ണെത്താ ദൂരത്തോളം ഖബ്ർ വിശാലമാക്കി മയ്യിത്തിന് വേണ്ടി വിരിപ്പ് വിരിച്ച് വിളക്ക് വെച്ചു  

അപ്പോൾ ഈ മഹാൻ ചിന്തിച്ചു ഞാൻ മരിച്ചാൽ ഇതുപോലോത്ത കറാമത്ത് കൊണ്ട് എന്റെ റബ്ബ് എന്നെ ആദരിച്ചിരുന്നുവെങ്കിൽ ഉടനെ അസ്റാഈൽ (അ) അദ്ദേഹത്തിലേക്ക് നോക്കി കൊണ്ടു പറഞ്ഞു ഉസ്താദ് സയ്യിദീ അഹ്മദുബ്നു ഇദ് രീസിലേക്ക് ചേർക്കപ്പെട്ട സ്വലാത്തുൽ അളീമിയ്യയുടെ ബറകത്ത് കൊണ്ട് നിങ്ങളോരോരുത്തർക്കും ഇതുപോലോത്ത കറാമത്ത് ഉണ്ട്  

ഭൗതിക ലോകത്തെ തിരക്കു മൂലം വിറളിപിടിച്ച മനുഷ്യർ ഇത്തരം കറാമത്തുകളിൽ ചിന്തിക്കേണ്ടതാണ് നമ്മുടെ മുന്നിലിരിക്കുന്ന സ്വലാത്ത് അളീമിയ്യ:യടക്കം നിരവധി സ്വലാത്തുകൾ ഉണ്ട് ആഖിറം രക്ഷപ്പെടാൻ അത്തരം സ്വലാത്തുകൾ നാം ചൊല്ലണം  

സ്വലാത്തുൽ അള്വീമിയ്യ: പതിവായി ചൊല്ലാൻ നാം ഓരോരുത്തരും ശ്രമിക്കണം അതിന്റെ വലിയ മഹത്വം നാം വായിച്ചു നബി (സ) യുടെ നിർദേശ പ്രകാരം ഖള്ർ മാണ് ഈ സ്വലാത്ത് ചൊല്ലിക്കൊടുത്തത് അതുകൊണ്ട് ഞാൻ മരിച്ചാൽ എനിക്കും ഇതുപോലോത്ത ഭാഗ്യം ലഭിക്കണം എന്ന നിയ്യത്തിൽ വായനക്കാർ ഈ സ്വലാത്ത് പതിവാക്കുന്നത് ഗുണകരമായിരിക്കും  

ശ്രദ്ധിക്കുക സ്വലാത്തുൽ അള്വീമിയ്യ:യിൽ ഒരു സ്വലാത്ത് 'യാ മുഹമ്മദ് ' എന്ന് നബി (സ) യെ വിളിക്കുന്നുണ്ട് അത്തരം സ്ഥലങ്ങളിൽ 'യാ മുഹമ്മദ് 'ന് പകരം യാ റസൂലുല്ലാഹ് എന്ന് വിളിക്കലാണ് നല്ലതെന്ന് ഇമാം ബൈഹഖി (റ) പറഞ്ഞിട്ടുണ്ട് (അൽ ഫളാഇലുൽ മുഹമ്മദിയ്യ: 175) 

സമുദ്രസമാനമായ അറിവുള്ള മഹാനായിരുന്നു ശൈഖ് അഹ്മദുബ്നു ഇദ് രീസ് (റ) നിശ്ചയം മുസ്ലിമീങ്ങളായ പുരുഷന്മാരും സ്ത്രീകളും എന്നർത്ഥമുള്ള ആയത്തിന്റെ വ്യാഖ്യാനം പതിനൊന്ന് ദിവസം സുബ്ഹിക്കും ഇശാഇനു ശേഷമുള്ള മജ്ലിസിൽ ശൈഖ് പറഞ്ഞു എല്ലാ ദിവസവും മുമ്പ് പറയാത്ത അത്ഭുതങ്ങളും കേൾക്കാത്ത വ്യാഖ്യാനങ്ങളും ആവർത്തനമില്ലാതെയായിരുന്നു പറഞ്ഞത് പിന്നീട് സദസ്യരിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: അല്ലാഹു നമ്മുടെ ആയുസ്സ് കൂട്ടിതന്നാൽ മുമ്പ് പറയാത്ത വിശദീകരണങ്ങളുമായി ഈ ആയത്തിന്റെ വ്യാഖ്യാനം ലോകാവസാനം വരെ ഞാൻ പറയുമായിരുന്നു 

ശൈഖിനോട് ഖുർആൻ ചോദിച്ചാൽ ഉള്ളൻ കൈ നോക്കിയും ഹദീസ് ചോദിച്ചാൽ പുറം കൈ നോക്കിയുമായിരുന്നു വ്യാഖ്യാനം പറഞ്ഞത് പിന്നീട് ഖുർആനും ഹദീസും ചോദിച്ചാൽ കൈകളിലേക്ക് നോക്കാതെ തന്നെ പറയുമായിരുന്നു  

അറിവിന്റെ അറ്റമില്ലാത്ത കടലാണല്ല സയ്യിദുൽ ഖൗം ഖള്ർ (അ) മദ്ഹബുകളിലും ത്വരീഖത്തുകളിലും മഹാന്റെ അറിവുകൾ ഇത്തരം ഔലിയാക്കളുടെ ജീവിതങ്ങളിലൂടെയാണ് നമുക്ക് മനസ്സിലാവുക നാമും ആ പാത പിൻപറ്റി അറിവ് നേടുക


ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ)

ശൈഖ് അബൂ ഇസ്ഹാഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) സയ്യിദുത്വാഇഫ: ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലക്കാരനാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഞാൻ ഒരു മരഞ്ചെരുവിൽ വെച്ച് ഖള്ർ (അ) നെ കണ്ടുമുട്ടി കൂടെ സഹവസിക്കുന്നതിനെ സംബന്ധിച്ച് എന്നോട് ചോദിച്ചു എന്റെ തവക്കുലിന് (മറ്റുള്ളവരെ ആശ്രയിക്കാതെ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ജീവിക്കൽ) നാശം സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു അതിനാൽ ഞാൻ ഖള്ർ (അ) നെ വേർപിരിഞ്ഞു (ത്വബഖാത്തുൽ കുബ്റാ: 1/97) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഹിജാസിലേക്കുള്ള യാത്രയിൽ ഒരു മലഞ്ചെരുവിൽ വെച്ച് എനിക്ക് ദാഹിച്ചു അപ്പോൾ അതാ ഒരു മൃഗത്തിന്റെ മേൽ സുന്ദരനായ ഒരാൾ യാത്ര ചെയ്തുവരുന്നു അദ്ദേഹം എന്നെ വെള്ളം കുടിപ്പിച്ചു പിറകിൽ കയറ്റി പിന്നീട് പറഞ്ഞു: മദീനയിലെ ഈത്തപ്പനയിലേക്ക് നോക്ക് നീ ഇറങ്ങിക്കോ, എന്റെ ഒരു സലാം മദീനാ നായകന് നീ പറയണം നിങ്ങളുടെ സഹോദരൻ ഖള്ർ നിങ്ങൾക്ക് സലാം പറഞ്ഞിരിക്കുന്നു (ത്വബഖാത്തുൽ കുബ്റാ: 1/98) 

ശൈഖ് യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറയുന്നു: ഒരു യാത്രയിൽ എന്നിൽ വല്ലാതെ ദാഹം അനുഭവപ്പെട്ടു ദാഹത്തിൽ ഞാൻ വീണുപോയി അപ്പോൾ  ഞാനൊരു വെള്ളത്തിനരികിലായിരുന്നു എന്റെ മുഖത്ത് വെള്ളം കുടഞ്ഞതിനാൽ ഞാൻ കണ്ണു തുറന്നു അപ്പോൾ ഞാൻ യാത്രക്കാരനായ ഒരു സുമുഖന്റെ അടുത്താണുള്ളത് അദ്ദേഹം എന്നെ വെള്ളം കുടിപ്പിച്ചു എന്നോട് പറഞ്ഞു: പിറകിലിരിക്ക്, അൽപസമയത്തിനു ശേഷം എന്നോട് ചോദിച്ചു: 'നീ എന്താണ് കാണുന്നത്? ഞാൻ പറഞ്ഞു: മദീന അദ്ദേഹം എന്നോട് പറഞ്ഞു: നീ ഇറങ്ങ് റസൂലുല്ലാഹി (സ) യുടെ മേൽ എന്റെ സലാം പറയണം നീ പറയുക, നിങ്ങളുടെ സഹോദരൻ ഖള്ർ സലാം പറഞ്ഞിരിക്കുന്നു (ജാമിഉ കറാമത്തിൽ ഔലിയാഅ്: 1/390) 

ഔലിയാക്കളിൽ അത്യുന്നതനായ ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) ൽനിന്ന് നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട് ഹാമിദുൽ അസ് വദ് പറയുന്നു: ഒരു മലഞ്ചെരുവിൽ ഞാൻ ഇബ്റാഹീമുൽ ഖവ്വാസ് (റ) നോടൊപ്പം ഒരേ അവസ്ഥയിൽ ഏഴ് ദിവസം കഴിഞ്ഞു ഏഴാമത്തെ ദിവസം ഞാൻ ക്ഷീണിച്ചു ഇരുന്നുപോയി മഹാൻ എന്നെ കൊള്ളെ തിരിഞ്ഞു ചോദിച്ചു: നിനക്കെന്തുപ്പറ്റി? 

ഞാൻ പറഞ്ഞു: ക്ഷീണിച്ചുപോയി മഹാൻ ചോദിച്ചു: വെള്ളമോ ഭക്ഷണമോ എന്താണ് നിനക്കിഷ്ടം ഞാൻ പറഞ്ഞു: വെള്ളം മഹാൻ പറഞ്ഞു: വെള്ളം നിന്റെ പിറകിലുണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കറന്നെടുത്ത പാൽ ഞാൻ കുടിച്ചു ഞാൻ എണീക്കാൻ തുനിഞ്ഞപ്പോൾ കരുതി അതിൽ നിന്നെടുത്തുവെക്കാൻ ഉടനെ മഹാൻ പറഞ്ഞു: വേണ്ട, കാരണം അതു എടുത്തു വെക്കുന്നതിൽ പെട്ടതല്ല (ജാമിഉ കറാമത്തിൽ ഔലിയാഅ് 1/389) 

സമൂഹത്തിന് ഉപകരിക്കുന്ന ധാരാളം ഉപദേശങ്ങൾ ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ്വ് (റ) നൽകിയിട്ടുണ്ട് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ്വ് (റ) പറഞ്ഞു: ആത്മീയ മാർഗമവലംബിക്കുന്നതിന്റെ ആപത്തുകൾ മൂന്നെണ്ണമാണ് പണക്കൊതി, സ്ത്രീയോടുള്ള അനുരാഗം, സ്ഥാനമോഹം, പണക്കൊതിമാറാൻ സൂക്ഷ്മത കൈകൊണ്ടാൽ മതി സ്ത്രീയോടുള്ള അനുരാഗം മാറാൻ വയർ നിറയെ ഭക്ഷണം കഴിക്കലും വികാര വിചാരങ്ങളും ഉപേക്ഷിക്കുക, സ്ഥാനമോഹം ഇല്ലായ്മ ചെയ്യാൻ അറിയപ്പെടാതിരിക്കാൻ ശ്രമിക്കുക (ത്വബഖാത്തുൽ കുബ്റാ 1/97) 

ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ് (റ) പറഞ്ഞു: ഹൃദയ രോഗത്തിന്റെ മരുന്ന് അഞ്ചെണ്ണമാണ്: (1) അർത്ഥം ചിന്തിച്ച് ഖുർആൻ പാരായണം (2) വയർ കാലിയാക്കൽ (3) രാത്രി നിസ്കാരം (4) അത്തായ സമയത്തെ വിനയം (5) സജ്ജനങ്ങളോടുള്ള സഹവാസം റിപ്പോർട്ടിന്റെ ആധിക്യമല്ല അറിവ് നിശ്ചയമായും പണ്ഡിതൻ ഇൽമിനെ പിന്തുടരുന്നവനും അതനുസരിച്ച് പ്രവർത്തിക്കുന്നവനും സുന്നത്തുകളെ പിൻപറ്റുന്നവനുമാണ് അതു കുറഞ്ഞ അറിവാണെങ്കിലും 

ഹിജ്റ 291ൽ റയ്യിൽ വെച്ച് മഹാൻ വഫാത്തായി തവക്കുലിൽ അഥവാ എല്ലാ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ജീവിക്കലിൽ പ്രസിദ്ധനായിരുന്നു മഹാനവർകൾ


ശൈഖ് അബൂ അബ്ദുല്ലാഹിൽ ബശരി (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മുമായി നിരവധി തവണ ആത്മീയ കൂടിക്കാഴ്ച നടത്തിയ മഹാനാണ് ശൈഖ് അബൂഅബ്ദില്ലാഹിൽ ബശരി (റ) ഖള്ർ (അ) മഹാന്റെ വീട്ടിൽ വരാറുണ്ടായിരുന്നു  

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) നെ നിരവധി തവണ കണ്ടുമുട്ടിയ മഹാനാണ് ശൈഖ് അബൂഅബ്ദില്ലാഹിൽ ബശരി (റ) ഒരിക്കൽ മഹാൻ തന്റെ ഭാര്യയോട് പറഞ്ഞു: ഈ ദിർഹം നീ നാളേക്ക് സൂക്ഷിച്ചുവെച്ചോ അതോടെ മരണം വരെ മഹാൻ ഖള്ർ (അ) നെ കണ്ടിട്ടില്ല പിന്നീട് സ്വപ്നത്തിൽ ദർശിച്ചിപ്പോൾ ചോദിച്ചു: എന്താണ് എന്റെ തെറ്റ് ഖള്ർ (അ) പറഞ്ഞു: നിനക്കറിയില്ലായിരുന്നോ നാളേക്കുള്ള ഭക്ഷണം കരുതിയവനോട് നമ്മൾ സഹവസിക്കില്ലെന്ന് (അൽ മീസാനുൽ ഖള് രിയ്യ: 15) 

ഇമാം ഖുശൈരി (റ) എഴുതുന്നു: മഹാൻ ഉന്നത ശൈഖുമാരിൽ പെട്ടയാളാണ് അൽ ഖൗമിനെ സംബന്ധിച്ച് ഗ്രന്ഥ രചന നടത്തിയിട്ടുണ്ട് ശൈഖ് അബൂതുറാബ് നഖ്സില, ശൈഖ് അഹ്മദുബ്നു ഖള്റവൈഹി (റ) , ശൈഖ് ഇബ്നുൽ ജലാത്ത് (റ) മറ്റു മഹാന്മാർ എന്നിവരോടൊപ്പം സഹവസിച്ചിട്ടുണ്ട് (അൽ രിസാലത്തുൽ ഖുശൈരിയ്യ: 53) മഹാൻ പറഞ്ഞു: ഹൃദയ സാന്നിധ്യമില്ലാതെ അല്ലാഹുവിന് ദിക്ർ ചൊല്ലൽ ലോകമാന്യമാണ് (ത്വബഖാത്തുൽ കുബ്റാ: 1/90)


ശൈഖ് അബൂയസീദുൽ ബിസ്താമി (റ)

സുൽത്താനുൽ ആരിഫീൻ അബൂയസീദ് ത്വൈഹൂറ് ബ്നു ഈസാ അൽ ബിസ്താമി (റ) സയ്യിദുൽ ഖൗം നബിയുല്ലാഹി ഖള്ർ (അ) മായി വളരെ വലിയ ആത്മീയ സ്നേഹബന്ധമുള്ള ഔലിയാക്കളിലെ ഉന്നതനാണ് ഇമാം ഫരീദുദ്ദീനുർ അത്വാർ (റ) എഴുതുന്നു: മുരീദീങ്ങളിൽ പെട്ട ഒരാൾ പറഞ്ഞു: ഞാൻ ശൈഖിന്റെ കൂടെ ത്വബരിസ്ഥാനിലായിരുന്നു ഞങ്ങളൊരു ജനാസയിലായിരുന്നു അപ്പോൾ ശൈഖവർകൾ ഖള്ർ (അ) നോട് കൂടെ ഇരുവരും തോളിൽ കൈവെച്ച് നടക്കുന്നത് ഞാൻ  കണ്ടു ജനങ്ങളെല്ലാം ഖബ്ർസ്ഥാനിൽ നിന്ന് മടങ്ങിയപ്പോൾ ശൈഖ് അന്തരീക്ഷത്തിലൂടെ നടക്കുന്നത് ഞാൻ കണ്ടു (തദ്കിറത്തുൽ ഔലിയാഅ്: 178) 

ഹിജ്റ 412 ൽ വഫാതായ ഇമാം അബൂഅബ്ദുർറഹ്മാൻ മുഹമ്മദ് ബ്നുൽ ഹുസൈനുസ്സുലമി (റ) എഴുതുന്നു: ശൈഖ് അബൂയസീദ് തൈഫൂറുബ്നു ഈസബ്നു സറൂശാൻ (റ) ന്റെ വല്യുപ്പ സറൂശാനും സഹോദരങ്ങളായ ആദം, തൈഫൂർ, അലി തുടങ്ങിയവർ ഇസ്ലാം സ്വീകരിച്ചവരുമാണ് അവരെല്ലാം തന്നെ ഭൗതിക വിരക്തരും ആരാധനയിലായി തന്നെ ജീവിതം കഴിച്ചുകൂട്ടിയവരുമാണ് (ത്വബഖാത്തുസ്സ്വൂഫിയ്യ: 67) 

ഔലിയാക്കളിലെ ഉന്നതന്മാരിൽ പ്രത്യേകം സ്ഥാനമുള്ള മഹാനാണ് ശൈഖ് അബൂയസീദുൽ ബിസ്താമി (റ) മഹാനെ സംബന്ധിച്ച് സയ്യിദുത്ത്വാഇഫ: ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: മലക്കുകളിൽ ജിബ്രീലിനെ പോലെയാണ് ഞങ്ങൾക്കിടയിൽ അബൂയസീദ്  

ആത്മീയ വഴി അഥവാ ത്വരീഖത്തിലേക്കുള്ള ഒരാൾക്ക് അത്യാവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: അവൻ ഉമ്മയുടെ വയറ്റിൽ നിന്ന് വിജയിച്ചിരിക്കണം  

ചോദിച്ചു: അങ്ങനെയായില്ലെങ്കിലോ?  

മഹാൻ ആത്മജ്ഞാനമുള്ള ഹൃദയമുണ്ടാവണം 

ചോദിച്ചു: അങ്ങനെയും ആയില്ലെങ്കിലോ? 

മഹാൻ: ഉൾക്കാഴ്ചയുള്ള കണ്ണ് ഉണ്ടായിരിക്കണം 

ചോദിച്ചു: അങ്ങനെയും ആയില്ലെങ്കിലോ? 

മഹാൻ കേൾക്കുന്ന ചെവി ഉണ്ടായിരിക്കണം 

ചോദിച്ചു: അതും ഇല്ലെങ്കിലോ? 

മഹാൻ: പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ശരീരം  

ചോദിച്ചു: അതും ഇല്ലെങ്കിലോ? 

മഹാൻ: വേഗം മരിക്കൽ 

മഹാൻ നൂറ്റിപ്പതിമൂന്ന് ശൈഖന്മാരോടൊപ്പം സഹവസിച്ചിട്ടുണ്ട് അവരിൽ നിന്നെല്ലാം ആത്മീയ വിജ്ഞാനം നുകർന്നു ഒരിക്കൽ ശൈഖ് ശഖീഖുൽ ബൽഖി (റ), ശൈഖ് അബൂതുറാബുന്നഖ്ശി (റ) യും ശൈഖ് അബൂയസീദിൽ ബിസ്താമി (റ) യുടെ അരികിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ശൈഖിന്റെ മുരീദ് അവരുടെ അടുക്കൽ ഖിദ്മത്തിനായി നിൽക്കുന്നണ്ട് ശൈഖ്  അബൂതുറാബ് (റ) മുരീദിനോട് പറഞ്ഞു: ഇരിക്കൂ, ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കൂ അദ്ദേഹം പറഞ്ഞു: ഞാൻ നോമ്പുകാരനാണ്  

ശൈഖ് അബൂതുറാബ് (റ) : ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കൂ, ഒരു മാസത്തെ പ്രതിഫലം സ്വീകരിക്കൂ.... 

മുരീദ്: ഞാൻ നോമ്പ് മുറിക്കുകയില്ല  

ശൈഖ് ശഖീഖുൽ ബൽഖി (റ) നോമ്പ് മുറിച്ച് ഞങ്ങളോടൊപ്പം കൂടുക ഒരു വർഷത്തെ പ്രതിഫലമുണ്ട്  

എന്നാൽ മുരീദ് നോമ്പ് മുറിക്കാൻ കൂട്ടാക്കിയില്ല ഉടനെ തന്നെ ശൈഖ് അബൂയസീദ് (റ) പറഞ്ഞു: ആട്ടിയകറ്റപ്പെട്ടവനെ വിട്ടേക്കൂ കൂടുതൽ താമസിക്കാതെ തന്നെ ആ മുരീദ് കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പിടിക്കപ്പെട്ടു അദ്ദേഹത്തിന്റെ ഇരുകരങ്ങളും ചേദിക്കപ്പെട്ടു (തദ്കിറത്തുൽ ഔലിയാഅ്: 180) 

ശൈഖ് അബൂയസീദുൽ ബിസ്താമി (റ) പറഞ്ഞു: അല്ലാഹുവിനെ അറിഞ്ഞവർ അല്ലാഹുവിനെ തൊട്ട് തിരിച്ചുകളയുന്നതിൽ നിന്നെല്ലാം വിരക്തനാവും  

ശൈഖിനോട് സുന്നത്, ഫർള് എന്നിവയെ സംബന്ധിച്ച് ചോദിച്ചപ്പോൾ പറഞ്ഞു: സുന്നത്ത് ദുൻയാവിനെ ഒഴിവാക്കലാണ് ഫർള് യജമാനനോടൊപ്പം സഹവസിക്കലാണ് കാരണം സുന്നത്ത് മുഴുവൻ അറിയിക്കുന്നത് ദുൻയാവ് വെടിയാനാണ് ഖുർആൻ മുഴുവൻ അറിയിച്ചുത്തരുന്നത് (അല്ലാഹുവിനോട്) യജമാനനോടുള്ള സഹവാസമാണ് അതിനാൽ ഒരാൾ ഫർളിനെയും സുന്നത്തിനെയും മനസ്സിലാക്കിയാൽ അവർ പൂർണ്ണവാനായി (ത്വബഖാത്തുസ്സ്വൂഫിയ്യ: 74)  


സി.എം. വലിയുല്ലാഹി മടവൂർ (റ)

സയ്യിദുൽ ഖൗം ഖള്ർ (അ) മായി ആത്മീയമായി  ഭൗതിക ലോകത്ത് വെച്ച് സംഗമിച്ച മഹാനാണ് കോഴിക്കോട് ജില്ലയിലെ മടവൂരിലെ മറമാടപ്പെട്ട സി.എം. മുഹമ്മദ് അബൂബക്കർ (റ) പ്രസ്തുത സംഭവം മഹാന്റെ സ്മരണികയിൽ നിന്ന് വായിക്കാം: 'നേരം പുലരാറയപ്പോഴേക്കും കലന്തൻകുട്ടി ഹാജിയുടെ ഭാര്യഗൃഹത്തിലെത്തി ഉച്ചവരെ അവിടെ കഴിഞ്ഞു അതിനിടക്ക് ശൈഖുനായുടെ അനിയൻ സൈനുദ്ദീൻ മുസ്ലിയാർ അവിടെയെത്തി 

സൈനുദ്ദീൻ മുസ്ലിയാരെ കണ്ടയുടനെ ശൈഖുനാ ചോദിച്ചു: 'സൈനുദ്ദീനേ, ചിറ്റടിമീത്തൽ വീട്ടിലെ അടുക്കളയിൽ വെച്ച് ഞാനും ഖള്ർ (അ) ഉം കൂടി കഞ്ഞി കുടിച്ചില്ലായിരുന്നോ? (മടവൂർ സി.എം. വലിയുല്ലാഹി: 123) 

ഹിജ്റ 1348 റബീഉൽ അവ്വൽ പന്ത്രണ്ടിന് (എ.ഡി. 1929) ജനിച്ച് ഹിജ്റ 1411 ശവ്വാൽ നാല് വെള്ളിയാഴ്ച (19.4.1991) പകൽ വഫാത്തായ ഖുത്വുബുൽ ആലം ശൈഖുനാ മടവൂർ തന്റെ അറുപത്തി മൂന്നാം വയസ്സിലാണ്  വഫാതാവുന്നത്  

ചെറുപ്പം മുതലേ ആത്മീയ ലോകവുമായി വളരെ അടുത്ത ബന്ധം ശൈഖിനുണ്ടായിരുന്നു ആ കാലഘട്ടത്തിൽ ജീവിച്ച പ്രസിദ്ധരായ മശാഇഖുമാരായ ശൈഖ് അബൂബക്കർ ഞണ്ടാടി (റ), ശൈഖ് മുഹമ്മദ് ഹാജി വടകര (റ), ശൈഖ് അബൂബക്കർ ആലുവായ് (റ) തുടങ്ങിയവരുമായി ശൈഖുനാക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു  

ആ കാലഘട്ടത്തിലെ പണ്ഡിതന്മാർ ശൈഖുനായെ അംഗീകരിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു വഫാത്തിനു ശേഷം ശൈഖുനായെ ഖുത്വുബുൽ ആലം എന്ന സ്ഥാനപ്പേരോടു കൂടിയായിരുന്നു അവർ വിളിച്ചത് 



ഖുത്വുബുൽ ആലം

ഖുത്വുബുകൾ അഥവാ ഔലിയാക്കളുടെ നേതാക്കൾ നിരവധിയാണ് ഇതൊരു സ്ഥാനമാണ് ഒരുകാലത്ത് തന്നെ നിരവധി ഖുത്വുബുകൾ ഉണ്ടാവും എന്നാൽ അൽ ഖുത്വുബ് ഒരാളേ ഉണ്ടാവുകയുള്ളൂ ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു: ഔലിയാക്കളിൽപ്പെട്ട ഒരു വിഭാഗമാണ് ഖുത്വുബുകൾ ഹാലുകളും മഖാമുകളും സമ്മേളിച്ചവരാണവർ മറ്റൊന്നിലേക്ക് ചേർത്ത് പറയാതെ 'അൽ ഖുത്വുബ് ' ഒരാളാണുണ്ടാവുക അദ്ദേഹത്തിന് 'അൽ ഗൗസ് ' എന്നും പറയും അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരിൽപ്പെട്ട ആളായിരിക്കും അബൂബക്കർ സിദ്ദീഖ് (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ), ഹസൻ (റ), മുആവിയ്യ (റ), ഉമറുബ്നു അബ്ദുൽ അസീസ് (റ) നെ പോലെ പ്രത്യക്ഷമായി ഖുത്വുബിന്റെ സ്ഥാനത്തിരുന്ന് ഖിലാഫത്ത് നടത്തുന്നവരും അബൂയസീദുൽ ബിസ്താമി (റ) യെ പോലെ ആന്തരിക രംഗത്തിരുന്ന് ഖിലാഫത്ത് നടത്തുന്നവരും ഖുത്വുബുകളിലുണ്ട് ഖത്വുബുകളിലധികവും ബാഹ്യരംഗത്ത് ഉണ്ടാവാറില്ല (ജാമിഅ്  കറാമത്തിൽ ഔലിയാഅ്: 1/69) 

മറ്റൊന്നിലേക്ക് ചേർത്തു പറയാത്ത ഖുത്വുബാണ് 'അൽ ഖുത്വുബ് ' എന്ന് മുകളിൽ പറഞ്ഞത് ചേർത്തുപറയുന്ന ഖുത്വുബുകളാണ് ഖുത്വുബുൽ  മഖാമാത്ത്, ഖുത്വുബുൽ ഇർശാദ്, ഖുത്വുബുൽ ബിലാദ്, ഖുത്വുബുൽ ആലം, ഖുത്വുബുസ്സമാൻ എന്നിങ്ങനെയുള്ള ധാരാളം ഖുത്വുബുകൾ മഖാമാത്ത്, ഇർശാദ്, ബിലാദ്, ആലം, സമാൻ എന്നിവയിലേക്ക് ചേർത്തുപറയുന്നവരാണിവർ 

ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വഹാബത്തിനു ശേഷം ഔലിയാക്കളിലെ ഉന്നതരാണ് ഖുത്വുബുകൾ (അൽ യവാഖീത്തു വൽ ജവാഹിർ: 2/78) 

അൽ ഖുത്വുബിന്റെ ആസ്ഥാനം എവിടെയാണെന്നോ ഓരോ കാലഘട്ടത്തിലെയും 'അൽ ഖുത്വുബ് ' ആരാണെന്ന് പണ്ഡിതന്മാർക്ക് എന്നല്ല ഔലിയാക്കളിലധിക പേർക്കും അറിയില്ല ഇമാം ശഅ്റാനി (റ) എഴുതുന്നു: ഔലിയാക്കളിലധിക പേർക്കും അൽ ഖുത്വുബിനെയും ഇമാമിനെയും ഔതാദിനെയും അറിയുകയില്ല ചോദ്യം: അൽ ഖുത്വുബ് നിലകൊള്ളുന്ന സ്ഥലം സ്ഥിരമായി മക്കയാണോ? ഉത്തരം: അൽ ഖുത്വുബിനായി ഒരു പ്രത്യേക സ്ഥാനമൊന്നുമില്ല (അൽ യവാഖീതു വൽ ജവാഹിർ: 2/81) 

'ഖുത്വുബുൽ ആലം ' ഔലിയാക്കളിലെ ഖുത്വുബുകളിൽപ്പെട്ട ഒരു സ്ഥാനമാണ് അൽ ഖുത്വുബ്, ഗൗസ് എന്നീ സ്ഥാനങ്ങളുടെ താഴെയാണ് ഈ സ്ഥാനം അതുകൊണ്ട് തന്നെ ഖുത്വുബുൽ ആലമിന്റെ മുകളിലെ സ്ഥാനമാണ് അൽ ഖുത്വുബ്, അൽ ഗൗസ്, ഖുത്വുബുൽ ആലം എന്ന സ്ഥാനം ഔലിയാക്കൾക്കുണ്ടെന്ന് ഇമാം ളിയാഉദ്ദീൻ അഹ്മദുൽ മുജദ്ദിദി (റ) തന്റെ ജാമിഉൽ ഉസ്വൂലി ഫിൽ ഔലിയാഅ് 168ൽ രേഖപ്പെടുത്തിയിട്ടുണ്ട് അൽ അഖ്ത്വാബുൽ അർബഅ: യിൽ പെട്ട മഹാനായ ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഖുത്വുബുൽ ആലം പദവി അലങ്കരിച്ച മഹാനായിരുന്നു എന്ന് ഇമാം അബ്ദുർറഹ്മാൻ വാസ്വിത്വി (റ) മനാഖിബുർരിഫാഇയിൽ രേഖപ്പെടുത്തിയിട്ടുണ്ട്  

ശൈഖുനാ സി.എം. വലിയുല്ലാഹി (റ) ഖുത്വുബുൽ ആലമാണെന്ന് മഹാൻ തന്നെ തന്റെ ജീവിതകാലത്ത് വെളിപ്പെടുത്തിയതാണ് ശൈഖുനായുടെ സ്മരണികയിൽ നിന്ന് വായിക്കാം: 'ആയുസ്സിന്റെ അർദ്ധഭാഗവും അധ്യായനത്തിനായി ചെലവഴിച്ച ശൈഖുന എ.ഡി. 1959 ലാണ് വെല്ലൂർ ബാഖിയാത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയത് അധ്യായനം ആരംഭിച്ച മടവൂർ പള്ളിയിൽ തന്നെയാണ് അധ്യാപനവും ആരംഭിച്ചത് 

മടവൂർ പള്ളിയിൽ നൂറിൽ പരം കുട്ടികൾക്ക് ദർസ് നടത്തിവരുന്നതിനിടയിലും ആത്മീയ വിജ്ഞാനം നുകർന്ന് കൊണ്ടിരുന്ന ശൈഖുനാ മഹാന്മാരായ മശാഇഖുമാരുടെയും ഔലിയാക്കളുടെയും തർബിയത്തും തസ്കിയത്തും തേടി വിവിധ കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു വിശദമായി ശൈഖുനായെ കുറിച്ചറിയാൻ ശ്രമിക്കുമ്പോൾ ഈ ആത്മീയ വിജ്ഞാനം തേടിയുള്ള സഞ്ചാരം വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത ശൈലികളിൽ ഒരു ദശാബ്ദക്കാലം നീണ്ടുനിന്നതായി മനസ്സിലാക്കാം നാൽപത് വയസ്സ് പൂർത്തിയായതോടെ ശൈഖുനായുടെ അവസ്ഥ ആകെ മാറി ശൈഖുന അപ്പോൾ അബ്ദാലീങ്ങളുടെ മർത്തബയിലെത്തിക്കഴിഞ്ഞിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട് അവിടുത്തെ പദവി ഉയർന്നുകൊണ്ടേയിരുന്നു വഫാതാവുന്നതിന്റെ ഏതാണ്ട് പതിമൂന്ന് വർഷം മുമ്പ് കൊടുവള്ളി പുത്തൂരിലുള്ള തീയര് തൊടിക അബൂബക്കർ ഹാജി ശൈഖുനായിൽ ഒരത്ഭുതം ദർശിച്ചു 

അന്ന് ശൈഖുനാ ക്ഷണിക്കപ്പെടുന്ന വീടുകളിൽ പോകാറുണ്ടായിരുന്നു ഒരു ദിവസം പ്രസ്തുത അബൂബക്കർ ഹാജിയുടെ വീട്ടിന്റെ പിൻഭാഗത്ത് പോയി ആകാശത്തേക്ക് നോക്കി ആരോടന്നില്ലാതെ ശൈഖുന സംസാരിക്കുന്നത് അദ്ദേഹം കേട്ടു അബൂബക്കർ ഹാജി ശൈഖുനായുടെ പിന്നിൽ തന്നെ നിന്നു ആ സംസാരത്തിനിടക്ക് പടച്ചവനെ വിളിച്ചുകൊണ്ട് ശൈഖുനാ ചോദിക്കുകയാണ് 'ഹേ, എന്റെ റബ്ബേ, നീ എന്തൊരു സ്ഥാനമാണ് എനിക്ക് നൽകിയിരിക്കുന്നത് നൂറ് വർഷത്തിനിടക്ക് ഈ പദവി നീ മറ്റൊരാൾക്കും നൽകിയിട്ടില്ലയോ? 

എന്തായിരുന്നു ആ പദവി എന്നതിൽ പല അഭിപ്രായവുമുണ്ട് പക്ഷേ, വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വന്തം ഖാദിമും പ്രധാന മുരീദുമായ അഹ്മദ് കോയ എന്ന ബാവുവിനോട് ശൈഖുനാ അക്കാര്യം പറയുകയും വഫാത്തിനു ശേഷം പരസ്യമാക്കിയാൽ മതിയെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു ശൈഖുനായുടെ വിയോഗാനന്തരം മൂപ്പന്റെ വീട്ടിൽ ചെന്നപ്പോൾ ഈ വസ്തുത ബാവു വിശദീകരിച്ചുതന്നു 

ശൈഖുനായുടെ നിർദ്ദേശ പ്രകാരം വർഷങ്ങളായി വെള്ളിയാഴ്ച രാവിനു ശൈഖുനാ താമസിച്ചിരുന്ന ഇടിയങ്ങരയിലെ പടന്ന പള്ളിപ്പറമ്പ് മമ്മൂട്ടി മൂപ്പന്റെ വീട്ടിൽ മൗലിദും ദിക്റും നടന്നുവരുന്നു ഓർമ്മയിലെത്തിയ എല്ലാ മശാഇഖുമാരുടെയും പേരിൽ ഫാത്തിഹ ഓതിയോതി ഒരു ദിവസം 200 ഫാതിഹയിൽ കവിഞ്ഞു ഇതെല്ലാം ശ്രദ്ധിച്ചിരുന്ന ശൈഖുനാ അന്ന് ബാവുവിനെ വിളിച്ച് അതു ഇരുപത്തിയൊന്ന് ഫാത്തിഹയാക്കി ചുരുക്കുവാനും അവസാനത്തേത് ശൈഖുനായുടെ പേരിൽ ആവാനും നിർദ്ദേശിച്ചു ശൈഖുനാ പറഞ്ഞത് ഇങ്ങനെ ഫാത്തിഹ വിളിക്കാനായിരുന്നു: 'ഖുത്വുബുൽ ആലം റഈസുസ്സാഹിദീൻ മിൻ മശാഇഖിൽ അർളി ഇലാ മഗാരിബിഹാ ശൈഖ് മുഹമ്മദ് അബൂബക്കർ ഇബ്നു കുഞ്ഞിമാഹീൻ കോയ മുസ്ലിയാർ (ന.മ) ഈ മഹത് സ്ഥാനം ശൈഖുനാക്കുണ്ടായിരുന്നു എന്നതിൽ സന്ദേഹിക്കുന്നതുപോലും പാപമായിരിക്കും (സി.എം. മടവൂർ വലിയുല്ലാഹി 27, 27) 

ഖുത്വുബ് ആവണമെങ്കിൽ ഹസൻ (റ), ഹുസൈൻ (റ) വിലേക്ക് പരമ്പര എത്തിച്ചേരുന്ന സയ്യിദാവേണ്ടയെന്നാണ് ചിലരുടെ സംശയം ഇമാം നവവി (റ), ഇമാം ഗസ്സാലി (റ), ഇമാം ശഅ്റാനി (റ) തുടങ്ങിയ മഹാരഥന്മാരിൽ ഒരാളുടെയും പരമ്പര ഹസൻ (റ) ഹുസൈൻ (റ) വിലേക്ക് എത്തുന്നില്ല അവരൊക്കെ ഖുത്വുബാണെന്ന്  ഇമാമുകൾ രേഖപ്പെടുത്തിയതല്ലേ മാത്രമല്ല ഖുത്വുബാവണമെങ്കിൽ അഹ്ലുബൈത്ത് ആവണമെന്നില്ലെന്ന് ഇമാം സുയൂത്വി (റ) രേഖപ്പെടുത്തിയിട്ടുണ്ട്



ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)

സയ്യിദുൽ ഖൗം ബൽയബ്നു മൽക്കാൻ അബുൽ അബ്ബാസ് ഖള്ർ (അ) മായി ആത്മീയ ബന്ധം സ്ഥാപിച്ച സ്വൂഫികളിൽ ഭൗതിക വിരക്തതയിൽ ഉന്നതയിലെത്തിയ മഹാനാണ് ശൈഖ് അബൂ ഇസ്ഹാഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)  

ഇമാം സുലമി (റ) എഴുതുന്നു: ശൈഖ് ഇബ്റാഹീമുബ്നു ബശ്ശാർ (റ) പറയുന്നു ശൈഖ് അബൂയൂസുഫുൽ ഖസൂലി (റ) യും ശൈഖ് അബൂ അബ്ദില്ലാഹിസ്സൻജാരി (റ) യും ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ) മിന്റെ കൂടെ സഹവസിച്ചിട്ടുണ്ട് ഞാൻ മഹാനോടു ചോദിച്ചു: താങ്കളുടെ തുടക്കം എങ്ങനെയാണെന്ന്? എന്നിക്കൊന്ന് പറഞ്ഞുതരുമോ ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ) പറഞ്ഞു: എന്റെ പിതാവ് ഖുറാസാനിലെ രാജാക്കന്മാരിൽപ്പെട്ടയാളായിരുന്നു 

ഞാൻ യുവാവായിരിക്കെ വേട്ടക്ക് പുറപ്പെട്ടു എന്റെ കൂടെ വേട്ടപ്പട്ടിയുമുണ്ടായിരുന്നു അങ്ങനെ ഞാൻ കുറുനരിയോ കുരങ്ങനോ ലക്ഷ്യമാക്കി തിരിച്ചപ്പോൾ പെട്ടെന്നൊരു ശബ്ദം കേട്ടു: 'ഇബ്റാഹീം താങ്കളെ ഇതിന് വേണ്ടിയാണോ സൃഷ്ടിച്ചത് , ഇതാണോ താങ്കളോട് കൽപ്പിക്കപ്പെട്ടത് ' ഉടനെ തന്നെ ഞാൻ വെപ്രാളപ്പെട്ടു നിന്നു രണ്ടാമതും ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ മൂന്ന് പ്രാവശ്യം ഞാനതു കേട്ടു പിന്നീട് ഞാൻ കേട്ടു: അല്ലാഹു തന്നെ സത്യം, നിന്നെ സൃഷ്ടിച്ചത് ഇതിനു വേണ്ടിയല്ല നിന്നോട് കൽപ്പിച്ചത് ഇതൊന്നുമല്ല ഞാൻ വേട്ട സവാരി മൃഗത്തിൽ നിന്നിറങ്ങി എന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ആട്ടിടയന്റെ അരികിൽ ചെന്ന് അവന്റെ കരിമ്പടം എടുത്തു ധരിച്ചു കുതിരയെ അവന് നൽകി ഒന്നുമില്ലാതെ ഞാൻ മക്കയിലേക്കു യാത്ര തിരിച്ചു  

അങ്ങനെ ഞാൻ ഒരു മരഞ്ചെരുവിൽ എത്തിയപ്പോൾ അവിടെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ വശം പാത്രമോ ഭക്ഷണമോ ഉണ്ടായിരുന്നില്ല വൈകുന്നേരമായപ്പോൾ അദ്ദേഹം മഗ്രിബ് നിസ്കരിച്ചു ചുണ്ടുകൾ അനക്കി പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല അപ്പോൾ ഭക്ഷണമുള്ള പാത്രവും വെള്ളമുള്ള വേറെയൊരു പാത്രവും പ്രത്യക്ഷപ്പെട്ടു ഞാൻ തിന്നുകയും കുടിക്കുകയും ചെയ്തു ഇങ്ങനെ ഞാനദ്ദേഹത്തിന്റെ കൂടെ ദിവസങ്ങളോളം കഴിച്ചുകൂട്ടി അദ്ദേഹം എനിക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചുതന്നു പിന്നെ അദ്ദേഹം അപ്രത്യക്ഷനായി ഞാനൊറ്റക്ക് കഴിച്ചുകൂട്ടി ഒറ്റയ്ക്കുള്ള താമസം ഒറ്റപ്പെടലായതിനാൽ ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു അപ്പോൾ ഒരു വ്യക്തി എന്റെ അരികെട്ട് പിടിച്ചു ചോദിക്കുന്നു ചോദിക്കൂ തരാം നിനക്ക് ഭയമോ പ്രശ്നമോ ഇല്ല ഞാൻ നിന്റെ സഹോദരൻ ഖള്ർ (അ) ആകുന്നു എന്റെ സഹോദരൻ ദാവൂദ് (അ) നിനക്ക് ഇസ്മുൽ അഅ്ളം പഠിപ്പിച്ചു തന്നിരിക്കുന്നു (ത്വബഖാത്തുസ്സ്വൂഫിയ്യ: 37, സിയറ് അഅ്ലാമുന്നുബലാഅ് 5/395,396) 

പിന്നീട് മക്കയിലേക്കാണ് പോയത് അവിടെ വെച്ച് സൗരീ മദ്ഹബിന്റെ ഇമാമായ ഇമാം സുഫ്യാനുസ്സൗരി (റ) സ്വൂഫികളിലെ പ്രഭുഖൻ ശൈഖ് ഫുളൈലുബ്നു ഇയാള് (റ) തുടങ്ങിയവരുടെ കൂടെ കഴിച്ചുകൂട്ടി



ശൈഖ് അബൂഅബ്ദില്ലാഹിൽ ഖുറശി (റ)

ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തിയ വലിയ മഹാനാണ് ശൈഖ് അബൂ അബ്ദില്ലാഹിൽ ഖുറശി (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ഈജിപ്തിലെ ഉന്നതരായ ശൈഖുമാരിൽപ്പെട്ട ശൈഖുൽ കാമിൽ അബൂ അബ്ദില്ലാഹിൽ ഖുറശി (റ) ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാന്മാരിൽപ്പെട്ടയാളാണ് (അൽ മീസാനുൽ ഖള് രിയ്യ: 14) 

ഇമാം ഇബ്നു മുലഖ്ഖൻ (റ) എഴുതുന്നു: ശൈഖ് അബ്ദുല്ലാഹിബ്നു മുഹമ്മദുൽ ഖുറശി തൂനൂസി (റ) പ്രഭാഷകനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും സ്വൂഫിയും ധാരാളം ഇബാദത്ത് ചെയ്യുന്ന മഹാനും മാലികീ മദ്ഹബുകാരനുമാണ് (ത്വബഖാത്തുൽ ഔലിയാഅ്: 298) 

ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: അബൂശ്ശൈഖ് അബ്ദുല്ലാഹിൽ ഖുറശി (റ) ധാരാളം തവണ ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാനാണ് മഹാൻ പറയുന്നു: ഒരു രാത്രി ഖള്ർ (അ) എന്റെ അടുക്കൽ വന്നിട്ടു പറഞ്ഞു എനിക്ക് ഗോതമ്പ് സൂപ്പ് ഉണ്ടാക്കിത്തരുവീൻ ഖള്ർ (അ) ന് അതിനോട് ഇഷ്ടമുള്ളത് കൊണ്ട് എനിക്കും അതിനോട് ഇഷ്ടമാണ് മഹാൻ ധാരാളമായി ഗോതമ്പ് സൂപ്പ് ഉണ്ടാക്കുമായിരുന്നു  

ശൈഖ് ഖുറശി (റ) മഹാന്മാരെ അങ്ങേയറ്റം ആദരിക്കുമായിരുന്നു മഹാൻ പറയും: അവർ അല്ലാഹുവിലേക്ക് ചെന്നെത്തുന്നവരായിരുന്നു  
ശൈഖവർകൾ പറഞ്ഞു: സ്വൂഫിയാക്കളെ വിമർശിക്കുന്നവനും അവരെ സംബന്ധിച്ച് ചീത്ത വിചാരം വെച്ചുപുലർത്തിയവനും ചീത്തയായി മരിച്ചതേ നമ്മൾ കണ്ടിട്ടുള്ളൂ 

ശൈഖ് പറഞ്ഞു: അല്ലാഹുവിന്റെ ആരിഫിനെയോ വലിയ്യെയോ ഒരാൾ നിസാരനാക്കിയാൽ വിശ്വാസം പിഴച്ചവനായിട്ടേ അവൻ മരിക്കുകയുള്ളൂ  
ശൈഖ് പറഞ്ഞു: അടിമത്വം വെളിവാക്കുന്ന വിധം ആരാധനകൾ അതിന്റെ അദബുകളോടു കൂടി നീ നിർവ്വഹിക്കുക ആ ആരാധനകൾ കാരണം അല്ലാഹുവിലേക്കുള്ള ആത്മീയ ചേരൽ നീ ഉദ്ദേശിക്കരുത് അല്ലാഹു നിനക്കത് ഉദ്ദേശിച്ചാൽ അവൻ നിന്നെ ചേർക്കും നിഷ്കളങ്കമായ ഏത് ആരാധനയാണുള്ളത്? അതുകാരണം അല്ലാഹുവിലേക്ക് ചേരാൻ (ത്വബഖാത്തുൽ കുബ്റാ 1/59) 

അല്ലാഹു കൽപ്പിച്ചത് അടിമത്വം വെളിവാക്കാനാണ് അതായത് ഞാൻ ഒരടിമയും നീ യജമാനനും എന്ന നിലക്ക് അല്ലാഹുവിന്റെ കൽപ്പനകൾ യാതൊരു വിധ മടിയും കൂടാതെ ശിരസാവഹിച്ച് ചെയ്യുക ആ ആരാധനകൾ കൊണ്ട് അല്ലാഹുവിന്റെ കൽപ്പനകൾക്ക് കീഴ്പ്പെടലും തിന്മകൾ വെടിയലും അവന്റെ തൃപ്തിയുമാണ് അടിമകളായ നമ്മൾ ഉദ്ദേശിക്കേണ്ടത് അതല്ലാതെ കശ്ഫോ, കറാമത്തോ, മറ്റൊന്നും ഉദ്ദേശിക്കരുത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതെല്ലാം അവന്റെ ഔദാര്യവും ഓശാരവും കൊണ്ടാണ് അല്ലാതെ നമ്മുടെ മഹത്വവും ശ്രേഷ്ഠതയും കൊണ്ടല്ല  
ശൈഖ് പറഞ്ഞു: മഹാന്മാരെ വിമർശിക്കൽ ചീത്ത പ്രവർത്തനത്തിന് കാരണമായിത്തീരും (ത്വബഖാത്തുൽ കുബ്റാ 1/159) 


ശൈഖ് അബുൽ അബ്ബാസിൽ മർസി (റ)

ശാദുലീ ത്വരീഖത്തിന്റെ ശൈഖായ സയ്യിദ് അബുൽ ഹസൻ ശാദുലി (റ) യുടെ പിൻഗാമിയും ഖലീഫയും ഖുത്വുബുമാണ് മാലികീ മദ്ഹബുകാരനായ ശൈഖ് അബുൽ അബ്ബാസ് അഹ്മദുൽ മർസി (റ) ഖള്ർ (അ) മായി നിരവധി തവണ മഹാൻ ഒരുമിച്ചു കൂടിയിട്ടുണ്ട്  

ഇമാം അബ്ദുൽ വഹാബ് ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ധാരാളം പ്രാവശ്യം ഒരുമിച്ചുകൂടിയ മഹാനാണ് ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) മഹാൻ പറഞ്ഞു എന്റെ ഈ കൈ കൊണ്ട് മുന്നൂറിലധികം തവണ ഞാൻ ഖള്ർ (അ) നെ ഹസ്തദാനം ചെയ്തിട്ടുണ്ട് (അൽ മീസാനുൽ ഖള് രിയ്യ: 14) 

അല്ലാമാ നബഹാനി (റ) എഴുതുന്നു: ശൈഖ് മർസി (റ) പറഞ്ഞു: ഒരിക്കൽ ഖള്ർ (അ) എന്റെ അടുക്കൽ വന്നു ഞാൻ മഹാനിൽ നിന്ന് അദൃശ്യ ലോകത്തുള്ള മുഅ്മിനീങ്ങളുടെ റൂഹുകൾ ശിക്ഷിക്കപ്പെടുകയാണോ അനുഗ്രഹിക്കപ്പെട്ടതാണോ എന്ന് മനസ്സിലാക്കി എന്റെ അടുക്കലേക്കെങ്ങാനും ആയിരം കർമശാസ്ത്ര പണ്ഡിതൻ ആ വിഷയത്തിൽ തർക്കിക്കാൻ വന്ന് ഖള്ർ (അ) വഫാത്തായെന്ന് പറഞ്ഞാൽ ഞാനവരെ ആ വാദത്തിൽ നിന്ന് മടക്കുന്നതാണ് (ജാമിഅ് 1/521)  

ശൈഖിന്റെ 24 മത്തെ വയസ്സിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട ദുഃഖികരമായ ഒരു കടൽദുരന്തം നടന്നിട്ടുണ്ട് ഹിജ്റ 640 ൽ  തന്റെ പിതാവും മാതാവും ഹജ്ജിന് പോവാൻ തീരുമാനിച്ച് യാത്രയായി കൂടെ അബുൽ അബ്ബാസിൽ മർസിയും സഹോദരൻ മുഹമ്മദുമുണ്ട് യാത്ര കടൽ മാർഗമായിരുന്നു യാത്രയ്ക്കിടയിൽ കടൽ പ്രക്ഷുബ്ധമായി ശക്തമായ കൊടുങ്കാറ്റടിച്ചു കൊടുങ്കാറ്റിൽ പായക്കപ്പൽ തകർന്നു ശൈഖ് മർസി (റ) യുടെ മാതാവും പിതാവും കടലിൽ മുങ്ങിമരിച്ചു സഹോദരൻ മുഹമ്മദും മർസിയും രക്ഷപ്പെട്ടു രക്ഷപ്പെട്ട മുഹമ്മദ് പിതാവിനെപോലെ കച്ചവടത്തിൽ വ്യാപൃതനായി ശൈഖ് മർസിയാവട്ടെ ആത്മീയ മാർഗത്തിലും (അൽ ഫുഖഹാഉ വൽ മുഹദ്ദിസൂൻ 16/38,39) 

ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കന്ദരി (റ) എഴുതുന്നു: ഒരിക്കൽ അബുൽ അബ്ബാസിൽ മർസി (റ) മർസിയയിൽ നിന്ന് തൂനൂസിൽ ചെന്നപ്പോൾ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യെ കുറിച്ച് കേൾക്കാനിടയായി ശൈഖിന്റെ അരികിലേക്ക് പോവാൻ ഒരാൾ വന്നു ക്ഷണിച്ചെങ്കിലും ഞാൻ അല്ലാഹുവിനോട് ഇസ്തിഖാറത്തിനെ തേടട്ടെ (ഉദ്ദിഷ്ട കാര്യത്തിൽ നന്മയുണ്ടോ എന്ന അന്വേഷണം) എന്നു പറഞ്ഞു അന്നത്തെ ദിവസം മഹാൻ പോയില്ല അന്നു രാത്രി ശൈഖ് മർസി (റ) ഉറങ്ങിയപ്പോൾ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു 

ശൈഖ് മർസി ഒരു മല കയറിപോകുന്നു മുകളിലെത്തിയപ്പോൾ അതാ പച്ചത്തലപ്പാവ് ധരിച്ച് ഒരാൾ ഇരിക്കുന്നു അദ്ദേഹത്തിന്റെ വലതും ഇടതും ഭാഗത്തായി രണ്ടു പേരുണ്ട് കാലത്തിന്റെ ഖലീഫയെ ഞാൻ കണ്ടുപിടിച്ചെന്നദ്ദേഹം പറഞ്ഞു അങ്ങനെ സ്വപ്നത്തിൽ നിന്ന് ശൈഖ് മർസി (റ) ഉണർന്നു പിറ്റേന്ന് പ്രഭാത നിസ്കാരത്തിനും ശേഷം ഇന്നലെ ക്ഷണിച്ച വ്യക്തി വന്ന് ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ അടുത്തേക്ക് ക്ഷണിച്ചപ്പോൾ മഹാൻ ആ വ്യക്തിയുടെ കൂടെ ശൈഖ് ശാദുലി (റ) യെ കാണാൻ പുറപ്പെട്ടു ശൈഖ് ശാദുലി (റ) കണ്ടപ്പോൾ അബുൽ അബ്ബാസിൽ മർസി (റ) അമ്പരന്നു ഇന്നലെ സ്വപ്നത്തിൽ കണ്ട അതേ രൂപവും സംസാരവും തന്നെ തുടർന്ന് ശൈഖ് മർസി (റ)യുടെ പേരും പരമ്പരയും ശൈഖവർകൾ ചോദിച്ചതറിഞ്ഞതിനു ശേഷം പറഞ്ഞു നിന്നെ കുറിച്ച് പത്തു  വർഷം മുമ്പ് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് (ലത്വാഇഫുൽ മിനാൻ: 55)  

അങ്ങനെ ശാദുലീ ത്വരീഖത്തിൽ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ മുരീദായി ശൈഖ് മർസി (റ) ബൈഅത്തു ചെയ്തു തർബിയത്തിലൂടെ ഉന്നത പദവികൾ കൈവരിച്ചു ശൈഖ് മർസി (റ) യുടെ മുരീദുമാരിൽ പ്രശസ്തരാണ് ഖസീദത്തുൽ ബുർദഃ യുടെ രചയിതാവ് ഇമാം ബൂസ്വീരി (റ), ഹികമിന്റെ രചയിതാവ് ഇമാം താജുദ്ദീൻ അഹ്മദുബ്നു  അത്വാഉല്ലാഹിസ്സിക്കന്ദരി (റ), ശൈഖ് യാഖൂത്തുൽ അർശ് (റ) തുടങ്ങിയവർ 

ശൈഖ് അബൂ അലിയ്യിൽ ഹസനിൽ ഫാസി (റ) എഴുതുന്നു: തന്റെ താടി പിടിച്ച് കൊണ്ടു ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) പറഞ്ഞു: ശാമിലെയും ഇറാഖിലെയും പണ്ഡിതൻ ഈ രോമങ്ങൾക്കുള്ളിലുള്ളതറിഞ്ഞിരുന്നുവെങ്കിൽ അവരെല്ലാം മുഖം കുത്തിയെങ്കിലും വരുമായിരുന്നു 

ശൈഖ് മർസി (റ) പറഞ്ഞു: എന്റെ വയറ്റിൽ തീരെ തന്നെ ഹറാം എത്തിയില്ല ശൈഖ് ഭക്ഷണം കഴിക്കാൻ പാത്രത്തിലേക്ക് കൈനീട്ടിയാൽ ആ ഭക്ഷണത്തിൽ ഹറാം കൽന്നിട്ടുണ്ടെങ്കിൽ അറുപത് ഞരമ്പുകൾ പിടക്കുമായിരുന്നു മഹാന്റെ കൈവിരലുകളിൽ പ്രകാശം മിന്നിക്കളിക്കുമായിരുന്നു എല്ലാ ഭാഷയും മഹാന് അറിയുമായിരുന്നു (ത്വബഖാത്തുശ്ശാദുലിയ്യ: 63) 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) ഉന്നതരായ ആരിഫീങ്ങളിൽ പെട്ടയാളായിരുന്നു മഹാൻ പറഞ്ഞു: എല്ലാ നബിമാരെയും റഹ്മത്തിൽ നിന്നാണ് സൃഷ്ടിച്ചത് നമ്മുടെ നബി (സ) റഹ്മത്താകുന്നു  

സ്വന്തം ശരീരത്തെ അറിഞ്ഞാൽ അല്ലാഹുവിനെ അറിഞ്ഞു എന്ന ഹദീസിന്റെ അർത്ഥമായി മഹാൻ പറഞ്ഞു ശരീരത്തിന്റെ അശക്തിയെയും നിസാരതയെയും ഒരാൾ അറിഞ്ഞാൽ അല്ലാഹുവിന്റെ ഖുദ്റത്തും ഇസ്സത്തും അവൻ അറിഞ്ഞു  

മഹാൻ പറയുന്നു: ഞാൻ ശൈഖ് അബുൽ ഹസൻ ശാദുലി (റ) പറയുന്നതായി കേട്ടു അല്ലാഹുവിൽ നിന്ന് ഒരാളുടെ വിലായത്ത് സ്ഥിരപ്പെട്ടാൽ അവൻ മരണത്തെ വെറുക്കുകയില്ല ഇത് മുരീദുമാരെ തൂക്കുവാനുള്ള തുലാസാണ് അവർ ഈ തുലാസ് കൊണ്ട് തൂക്കട്ടെ... (ത്വബഖാത്തുൽ കുബ്റാ 2/13) ഹിജ്റ 616 ൽ  ഉൻദലിസിയയിൽപ്പെട്ട മർസിയയിൽ ജനിച്ച ശൈഖവർകൾ ഹിജ്റ 686 ൽ  70 - മത്തെ വയസ്സിൽ അലക്സാൻഡ്രിയിൽ വെച്ച് വഫാത്തായി.



ശൈഖ് യാഖൂത്തുൽ അർശ് (റ)

ശാദുലി ത്വരീഖത്തിന്റെ ശൈഖായ ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ പ്രധാന മുരീദായ ശൈഖ് അബുൽ അബ്ബാസിൽ മർസി (റ) യുടെ മുരീദാണ് ശൈഖ് യാഖൂത്തുൽ അർശ് (റ) മഹാനവർകൾക്ക് യാഖൂത്തുൽ അർശ് എന്ന് പേര് വരാൻ കാരണം ശരീരം ഭൂമിയിലാണെങ്കിലും ഖൽബ് എപ്പോഴും അർശിന്റെ ചുവട്ടിലായത് കൊണ്ടാണെന്നാണ് പ്രബലം ഹമലതുൽ അർശിന്റെ ബാങ്ക് മഹാൻ കേൾക്കാറുള്ളത് കൊണ്ടാണെന്നും അഭിപ്രായമുണ്ട് (ത്വബഖാത്തുശ്ശാദുലിയ്യ: 98) 

ഖള്ർ (അ) മായി ആത്മീയ ബന്ധം പുലർത്തിയ ഔലിയാക്കളിൽപ്പെട്ട മഹാനായിരുന്നു യാഖൂത്തുൽ അർശ് (റ) ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് യാഖൂത്തുൽ അർശ് (റ) പറഞ്ഞു: ഒരു പാവപ്പെട്ടവന്റെ ദുൻയവിയായ ആവശ്യം നിറവേറ്റാൻ ഞാനൊരുമ്പെട്ടപ്പോൾ ഖള്ർ (അ) എന്നോടു പറഞ്ഞു യാഖൂത്തേ അല്ലാഹു അവന്റെ അടിമയെ ഫഖീറാക്കിയതിൽ എന്തെങ്കിലും ഹിക്മത്ത് ഉണ്ടാവും ഖള്ർ (അ) ൽ നിന്ന് ഇത് കേട്ടപ്പോൾ ഞാനത് ഒഴിവാക്കി (അൽ മീസാനുൽ ഖള് രിയ്യ: 14) 

ചിലർക്ക് സാമ്പത്തികാഭിവൃദ്ധി ഉണ്ടാവലാണ് നല്ലത് അവർ ദരിദ്രരാവൽ അവർക്ക് നാശമാണ് മറ്റു ചിലർക്ക് ദരിദ്രമായിരിക്കും നല്ലത് അവർ പണക്കാരാവൽ അവർക്ക് നാശമാണ് ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖുദ്സിയായ ഹദീസിൽ കാണാം: എന്റെ അടിമകളിൽ ചിലർക്ക് ദാരിദ്ര്യമാണ് നല്ലത് ഞാനവരെ സാമ്പത്തികമുള്ളവരാക്കിയാൽ അവർ നശിക്കും എന്റെ അടിമകളിൽ ചിലർക്ക് സാമ്പത്തികമാണ് നല്ലത് അവരെ ഞാൻ ഫഖീറാക്കിയാൽ അവർ താറുമാറാകും (അൽ അൻവാറുൽ ഖുദ്സിയ്യ ഫീ ബയാനി ആദാബിൽ ഉബൂദിയ്യ: 1/27) 

മുകളിൽ പറഞ്ഞതിൽ നിന്ന് ഖള്ർ (അ) ശൈഖിനെ തടഞ്ഞതിൽ ഹിക്മത്തുണ്ടെന്ന് നമുക്ക് ബോധ്യപ്പെടും  

വലിയ പണ്ഡിതനായിരുന്ന ഇമാം ഇബ്നു ലുബ്ബാൻ (റ) ശൈഖ് അഹ്മദുൽ ബദവി (റ) യോട് അദബ് കേട് കാണിച്ചതിനാൽ അദ്ദേഹത്തിന്റെ ഇൽമും ഈമാനും ഖുർആനും ഊരപ്പെട്ടു അദ്ദേഹം ഔലിയാക്കളോട് സഹായം തേടിയെങ്കിലും അവർക്കൊന്നും ഇതിൽ ഇടപെടാൻ സാധിച്ചില്ല ശൈഖ് യാഖൂത്തുൽ അർശ് (റ) നോട് സഹായം തേടാൻ അവരെല്ലാം ഇബ്നു ലുബ്ബാനോട് പറഞ്ഞു ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ വലിയ വിശ്വാസമുള്ള ആളായിരുന്നു അദ്ദേഹം മഹാന്റെ സന്നിധിയിലെത്തി സഹായം തേടി 
മഹാൻ ശൈഖ് അഹ്മദുൽ ബദവി (റ) യുടെ ഖബ്റിന്നരികിൽ ചെന്ന് സംസാരിച്ചു തൗബ ചെയ്യാൻ ശൈഖ് നിർദ്ദേശിച്ചു ഇബ്നു ലുബ്ബാൻ (റ) തൗബ ചെയ്തു അതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു ലഭിച്ചു ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ ഇമാം ഇബ്നുലുബ്ബാൻ (റ) നുള്ള അതിയായ വിശ്വാസം കാരണമാണ് ത്വബക്ക് അവസരം ലഭിച്ചത് ശൈഖ് യാഖൂത്തുൽ അർശ് (റ) തന്റെ മകളെ ഇമാമിന് വിവാഹം ചെയ്തു കൊടുത്തു (ജാമിഅ് കറാമത്തിൽ ഔലിയാഅ്: 1/512) 

ശൈഖ് യാഖൂത്തുൽ അർശ് (റ) എത്യോപ്യക്കാരനായിരുന്നു ഹിജ്റ 707 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് വാഫാതയത് ശാദുലിയ്യാ ത്വരീഖത്തുകാരനാണ് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഈജിപ്തിലും മറ്റു നാടുകളിലും ശാദുലികൾക്കിടയിൽ മഹാന്റെ ചരിത്രദർശനത്തിൽ പ്രസിദ്ധവും ധാരാളവുമാണ് (ത്വബഖാത്തുൽ കുബ്റ 2/20) 

ശൈഖ് മകീനുദ്ദീനുൽ അസ്മർ (റ) പറയുന്നു: ശൈഖ് യാഖൂത്തുൽ അർശ് (റ) ൽ വിലായത്തിന്റെ നൂർ ഞാൻ ദർശിച്ചിട്ടുണ്ട് (ത്വബഖാത്തുൽ ഔലിയാഅ് 314) 
ചുരുക്കത്തിൽ സ്വൂഫീ പ്രപഞ്ചത്തിലെ എണ്ണപ്പെട്ട മഹാരഥന്മാരിൽ ഒരാളാണ് ശൈഖ് യാഖൂത്തുൽ അർശ് (റ) ശാദുലി സരണിയിലെ പ്രധാന കണ്ണിയായ മഹാനവർകളെ ശാദുലികളും മറ്റു മഹാന്മാരും സ്മരിച്ചുകൊണ്ടിരിക്കും ആ സ്മരണയിൽ നമുക്കും പങ്കുചേരാം .


ഇമാം നവവി (റ)

രണ്ടാം ശാഫിഈ, മുഹ്‌യദ്ദീൻ എന്ന സ്ഥാനപ്പേരുകളിൽ പ്രസിദ്ധനായ ഹദീസ്- കർമശാസ്ത്ര പണ്ഡിതനാണ് ഇമാം നവവി (റ) ശാഫിഈ മദ്ഹബിലെ തർജീഹിന്റെ മുജ്തഹിദാണ് മഹാനവർകൾ ഖള്ർ (അ) മായി ഒരുമിച്ചുകൂടാൻ ഭാഗ്യം ലഭിച്ചവരിൽ പ്രധാനിയാണ് ഇമാമവർകൾ ഇമാം സഖാവി (റ) എഴുതുന്നു: ഇമാം നവവി (റ) ഖള്ർ (അ) മായി ഒരുമിച്ചു കൂടിയെന്നത് പ്രസിദ്ധമായ സംഭവമാണ് (അൽ മൻഹലുൽ അദ്ബുർറവീ ഫീ തർജിമതി ഖുത്വുബിൽ ഔലിയാഇന്നവവി: 40) 

വലിയ്യും അൽഖുത്വുബുമായി ഇമാം തന്റെ ചില ഗ്രന്ഥങ്ങളിൽ ഖള്ർ (അ) നെ സംബന്ധിച്ച് നന്നായി പ്രതിപാദിച്ചിട്ടുണ്ട് ഹിജ്റ 631 ൽ ഡമസ്കസിലെ ഹൗറാൻ ജില്ലയിലെ 'നവാ' ഗ്രാമത്തിൽ ജനിച്ച ഇമാം അവിടെതന്നെ തന്റെ നാൽപ്പത്തി അഞ്ചാം വയസ്സിൽ ഹിജ്റ 676 ൽ വഫാത്തായി  

ഇമാം നവവി (റ) യുടെ പത്താം വയസ്സിൽ ഉണ്ടായ ഒരത്ഭുത സംഭവം ശിഷ്യനും സേവകനുമായ രണ്ടാം നവവി അൽ ഹാഫിള് അലാഉദ്ദീന്ബ്നുൽ അത്വാർ (റ) എഴുതുന്നു: അല്ലാഹുവിന്റെ വലിയ്യായ ശൈഖ് യാസീന്ബ്നുൽ യൂസുഫിൽ മറാകിശി (റ) എന്നോട് പറഞ്ഞു: ഞാൻ 'നവ'യിൽ വെച്ച് പത്തു വയസ്സുള്ളപ്പോൾ ശൈഖ് മുഹ്‌യദ്ദീനെ (ഇമാം നവവി (റ) കണ്ടു കുട്ടികൾ കൂടെ കളിക്കാൻ ആ കുട്ടിയെ നിർബന്ധിക്കുന്നുണ്ട് അവൻ അവരുടെ കൂടെ കളിക്കാൻ കൂടാതെ ഖുർആൻ ഓതുകയാണ് അവർ നിർബന്ധിച്ചതിനാൽ അവൻ കരയുന്നുണ്ട് ഇതു കണ്ട എനിക്ക് ആ കുട്ടിയോട് സ്നേഹം തോന്നി 

ഞാൻ ആ കുട്ടിയുടെ ഖുർആൻ പഠിപ്പിക്കുന്ന ഉസ്താദിനോട് ചെന്ന് പറഞ്ഞു ഈ കുട്ടി തന്റെ സമകാലികരിൽ ഏറ്റവും വലിയ പണ്ഡിതനും ഭൗതിക വിരക്തനുമാവുമെന്ന് പ്രത്യാശിക്കാം ഇവനെ കൊണ്ട് ജനങ്ങൾക്ക് ഉപകാരം ലഭിക്കും ഇതുകേട്ട ഉസ്താദ് എന്നോട് ചോദിച്ചു: താങ്കൾ ജോത്സ്യനാണോ? ഞാൻ പറഞ്ഞു: അല്ല നിശ്ചയം അല്ലാഹു എന്നെകൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ് ഈ സംഭവം ഉസ്താദ് ഇമാമിന്റെ പിതാവിനെ അറിയിച്ചു ഇമാമിന്റെ ഖുർആൻ പഠനം പൂർത്തീകരിക്കാൻ ഉസ്താദ് പിതാവിനെ പ്രേരിപ്പിച്ചു (തുഹ്ഫത്തുത്വാലിബീൻ: 44) 

ഇൽമിലും ഇബാദത്തിലുമായി സമയം ചെലവഴിച്ച മഹാനായിരുന്നു ഇമാം നവവി (റ) പഠനത്തിൽ വലിയ താൽപര്യം ചെറുപ്പം മുതലേ ഇമാമിനുണ്ടായിരുന്നു ഇമാം സഖാവി (റ) എഴുതുന്നു: ഇമാം നവവി (റ) യുടെ പഠനം ജനങ്ങൾക്കിടയിൽ സംസാര വിഷയമായി മാറി അത്യാവശ്യത്തിനു മാത്രം ഉറങ്ങി രാപ്പകൽ വ്യത്യാസമില്ലാതെ പഠനം തന്നെ ദർസ്, എഴുത്ത്, ഗ്രന്ഥ പാരായണം, ശൈഖ്മാരെ സന്ദർശിക്കൽ എന്നീ കാര്യങ്ങൾക്കായി ഇമാം തന്റെ സമയങ്ങൾ വിഭജിച്ചിരുന്നു (അൽ മൻഹലുൽ അദബ്: 8) 

ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കി വിജ്ഞാന സമ്പാദനത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഇമാം നവവി (റ) യുടെ പഠന താൽപര്യം ഉസ്താദായ ശൈഖ് ഇസ്ഹാഖുൽ മഗ്രിബി (റ) യിൽ അത്ഭുതമുളവാക്കി അദ്ദേഹം സ്വന്തം ശിഷ്യനെ അങ്ങേയറ്റം സ്നേഹിച്ചു 

ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: ഇമാം നവവി (റ) എന്നോട് പറഞ്ഞു: വൈദ്യശാസ്ത്രം പഠിക്കാൻ മനസ്സിൽ മോഹമുദിച്ചപ്പോൾ ഞാൻ 'അൽഖാനൂൻ' എന്ന ഗ്രന്ഥം വാങ്ങി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചുറച്ചു ഇതോടെ എന്റെ ഹൃദയം ഇരുൾ മൂടപ്പെട്ടു ഒരു ജോലിയും ചെയ്യാൻ കഴിയാതെ ദിവസങ്ങളോളം ഞാൻ കഴിച്ചുകൂട്ടി ഈ അസ്വസ്ഥത എങ്ങനെ എന്നിൽ പ്രവേശിച്ചു എന്നതിനെപ്പറ്റിയും എന്റെ കാര്യത്തെ സംബന്ധിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചുറച്ചത് കൊണ്ടാണ് ഈ അവസ്ഥ എനിക്കുണ്ടായത് എന്ന് അല്ലാഹു എനിക്ക് ബോധനം നൽകി  

ഉടനെ ഞാൻ 'അൽ ഖാനൂൻ' വിറ്റു വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവനും എന്റെ വീട്ടിൽ നിന്ന് ഞാൻ നീക്കം ചെയ്തു അതോടെ എന്റെ ഹൃദയം പ്രകാശപൂരിരമായി ഞാൻ എന്റെ ആദ്യത്തെ അവസ്ഥയിലേക്ക് തന്നെ മടങ്ങിയെത്തി (തുഹ്ഫത്തു ത്വാലിബീൻ ഫീ തർജിമത്തിൽ ഇമാം നവവി മുഹ്‌യിദ്ദീൻ 51,52)  

അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളാണല്ലോ സംഭവിക്കുക വൈദ്യശാസ്ത്രം കീഴടക്കുവാനല്ല അല്ലാഹു ഇമാം നവവി (റ) യെ കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് സമുദ്ര സമാനമായ ഇൽമ് നൽകി കൊണ്ട് ശാഫിഈ മദ്ഹബിന്റെ സംരക്ഷണവും സഹായിയുമാക്കാനാണ് ഇതുകൊണ്ടാണല്ലോ 'രണ്ടാം ശാഫിഈ ' എന്ന പേരിൽ ഇമാം പ്രസിദ്ധനായത് ഇമാം സുബ്കി (റ) എഴുതുന്നു: ഇമാം നവവി (റ) യിലും മഹാന്റെ ഗ്രന്ഥങ്ങളിലും അല്ലാഹുവിന്റെ തിരുനോട്ടമുണ്ടെന്ന് ഉൾക്കാഴ്ചയുള്ളവർക്കെല്ലാം വ്യക്തമാണ് (ത്വബഖാത്തുശ്ശാഫിഇയ്യ: 5/166) 

ഇമാം നവവി (റ) യെ ഇബ്ലീസ് ചതിക്കാനായി വന്ന ഒരത്ഭുത സംഭവം ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: ഇമാം നവവി (റ) എന്നോട് പറഞ്ഞു: അൽ മദ്റസത്തുൽ റവാഹിയ്യയിൽ ഞാൻ പഠിക്കുന്ന കാലത്ത് ഒരിക്കൽ രോഗിയായി റവാഹിയയുടെ കിഴക്കേ ചരുവിലായിരുന്നു ഞാൻ എന്റെ പിതാവും സഹോദരന്മാരും കുടുംബക്കാരും എന്റെ അടുത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു അപ്പോൾ എനിക്ക് അല്ലാഹു ഉന്മേശം തരികയും വേദനക്ക് ശമനം ഉണ്ടാവുകയും ചെയ്തു അപ്പോൾ ദിക്ർ ചൊല്ലാൻ ഞാൻ ആഗ്രഹിച്ചു ഉറക്കെയും പതുക്കെയുമായി ഞാൻ തസ്ബീഹ് ചൊല്ലാൻ തുടങ്ങി  

അർദ്ധരാത്രിയിൽ സുന്ദരനായ ഒരു ശൈഖ് കുളക്കരയിൽ വെച്ച് അംഗസ്നാനം ചെയ്യുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു വുളൂഇൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം എന്റെ അടുക്കൽ വന്ന് പറഞ്ഞു: എന്റെ കുട്ടീ, നീ അല്ലാഹുവിന് ദിക്ർ ചൊല്ലരുത് നീ ദിക്ർ ചൊല്ലിയാൽ നിന്റെ പിതാവിനും സഹോദരന്മാർക്കും കുടുംബക്കാർക്കും ഈ സ്ഥാപനത്തിലുള്ളവർക്കെല്ലാം അസ്വസ്ഥത ഉണ്ടാകും ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ശൈഖ് താങ്കൾ ആരാകുന്നു? അദ്ദേഹം പറഞ്ഞു: ഞാൻ നിന്റെ ഗുണകാംക്ഷിയാണ് ആരാണെന്ന് നി അറിയേണ്ടതില്ല അപ്പോൾ എന്റെ മനസ്സിൽ ഇവർ ഇബ്ലീസാണെന്ന തോന്നലുണ്ടായി 

ഉടനെ ഞാൻ  أعوذ بالله من الشيطان الر جيم എന്ന് ചൊല്ലി ഉറക്കെ തസ്ബീഹ് ചൊല്ലാൻ തുടങ്ങി ഉടനെ അയാൾ പിന്തിരിഞ്ഞ് റവാഹിയയുടെ കവാടത്തിലേക്ക് നടന്നു എന്റെ ശബ്ദം കേട്ട് പിതാവും മറ്റുള്ളവരും ഉണർന്നു ഞാൻ മദ്റസാ കവാടത്തിനടുത്ത് ചെന്ന് നോക്കിയപ്പോൾ വാതിൽ പൂട്ടി കിടക്കുന്നതാണ് കണ്ടത് അവിടെയെല്ലാം പരിശോധിച്ചെങ്കിലും മറ്റാരെയും കണ്ടത്താൻ സാധിച്ചില്ല പിതാവ് എന്നോട് ചോദിച്ചു: യഹ്‌യാ എന്താണ് സംഭവിച്ചത് ഉണ്ടായതെല്ലാം ഞാൻ അവരോട് വിവരിച്ചപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി ഞങ്ങളെല്ലാം അവിടെ ഇരുന്നുകൊണ്ട് ദിക്റും തസ്ബീഹും ചൊല്ലാൻ തുടങ്ങി (തുഹ്ഫത്തുൽ ത്വാലിബീൻ: 53) 

ഔലിയാക്കളിൽ ഉന്നത സ്ഥാനത്തെത്തിയവരാണ് ഖുത്വുബുകൾ എല്ലാ കാലത്തും ഖുത്വുബുകൾ ഉണ്ടാവും ലോകാവസാനം വരെ ഈ കണ്ണി മുറിയുകയില്ല ശൈഖ് അബ്ദുല്ലാഹിൽ ബുസ്നവി (റ) എഴുതുന്നു: ശൈഖ് മുഹ്‌യദ്ദീനുബ്നു അറബി (റ) പറഞ്ഞു: ലോകാവസാനം വരെ ഖുത്വുബുകൾ ഉണ്ടാവും (മിർഖാതുൽ അസ്വ് ഫിയാ ഫീ സ്വിഫാത്തിൽ മലാമത്തിയ്യ: 118) 
ഇമാം നവവി (റ) യും അത്തരം ഖുത്വുബുകളിൽപ്പെട്ട മഹാനായിരുന്നു ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇമാം നവവി (റ) 'അൽ ഖുത്വുബർറബ്ബാനി ' യാണന്നതിൽ അഭിപ്രായവ്യത്യാസമില്ല (തുഹ്ഫ 1/3 ) ഇൽമും അമലും ധാരാളമുള്ള വ്യക്തിയായിരിക്കും ഖുത്വുബ് (ശർവാനി: 1/3) 

ഇമാം ഇബ്നുൽ അത്വാർ (റ) എഴുതുന്നു: എന്നോട് എന്റെ സ്നേഹിതൻ ശൈഖ് അബുൽ അബ്ബാസ് അഹ്മദ് സാലിം ശാഫിഈ (റ) അദ്ദേഹത്തോട് ശൈഖ് ഖാസിമുബ്നു ഉമൈറുൽ മിസ്സി (റ) പറഞ്ഞ ഒരു സംഭവം വിവരിച്ചു ശൈഖ് അബുൽ ഖാസി അൽ മിസ്സി (റ) പറഞ്ഞു ഒരിക്കൽ കുറേ ആളുകൾ ആൽമിസ്സിയിലൂടെ കൊടികളുമായി സഞ്ചരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു ആരോ, സന്തോഷത്തിൽ മുട്ടുന്നുണ്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു:

ഇതെന്താണ്? ഈ രാത്രിയിൽ യഹ്‌യാ നവിവിയെ ഖുത്വുബായി തിരഞ്ഞെടുത്തെന്ന് എന്നോട് പറഞ്ഞു ഞാൻ സ്വപ്നത്തിൽ നിന്നുണർന്നു  
യഹ്‌യാ നവവിയെ ഞാൻ അറിയുകയോ ഇതിനുമുമ്പ് അദ്ദെഹത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ല അങ്ങനെയിരിക്കെ ഒരാവശ്യത്തിന് വേണ്ടി ഞാൻ ഡമസ്കസിൽ ചെന്നപ്പോൾ എന്റെ സ്വപ്നം ഒരാളോടു പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു: യഹ്‌യാ നവവി ദാറുൽ ഹദീസിൽ അശ്റഫിയയിലെ ശൈഖാകുന്നു ഇപ്പോൾ അദ്ദേഹം അവിടെ ദർസ് നടത്തുന്നുണ്ടാവും 

അങ്ങനെ ഞാൻ ദാറുൽ ഹദീസിൽ അശ്റഫിയ്യയെ ലക്ഷ്യമാക്കി സഞ്ചരിച്ചു അവിടെ എത്തിയപ്പോൾ ഇമാം നവവി (റ) അവിടെ ഇരിക്കുന്നതും ചുറ്റുഭാഗത്ത് കുറേ ആളുകളെയും കാണാൻ കഴിഞ്ഞു എന്ന കണ്ട ഉടനെ ഇമാം അവിടെ നിന്ന് എണീറ്റ് എന്നെയും കൊണ്ട് ഒരു മൂലയിൽ എത്തിയതിനുശേഷം ഞാൻ ഒരക്ഷരം സംസാരിക്കുന്നതിന് മുമ്പായി എന്നോട് പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അറിവ് മറച്ചുവെക്കണം ഒരാളോടും പറയരുത് അത്രമാത്രം പറഞ്ഞ് ഇമാം യഥാസ്ഥാനത്തേക്ക് തന്നെ മടങ്ങി പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല (തുഹ്ഫത്തു ത്വാലിബീൻ 212) 



ശൈഖ് അലിയ്യുൽ ഖവ്വാസ് (റ)

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഖള്ർ (അ) മായി ഒരുമിച്ചുകൂടിയ മഹാനാണ് സയ്യിദ് അലിയ്യുൽ ഖവ്വാസ് (റ) (അൽ മീസാനുൽ ഖല്റിയ്യ: 15) 

ഇമാം ശഅ്റാനി (റ) യുടെ ശൈഖാണ് ശൈഖ് അലിയ്യുൽ ഖവ്വാസ് അൽ ബർലസി (റ) അതുകൊണ്ട് തന്നെ ഇമാം ശഅ്റാനി (റ) യുടെ ഗ്രന്ഥങ്ങളിലെല്ലാം ശൈഖവർകളെ പല വിഷയത്തിലുമായി ഉദ്ധരിക്കാറുണ്ട് മിസ്വ് റിലെ ഉന്നതരായ ഔലിയാക്കളിൽ പ്രസിദ്ധനാണ് ശൈഖവർകൾ 
 
ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെയും റസൂലുല്ലാഹി (സ) യുടെയും ഇടയിൽ രണ്ടു പേരാനുള്ളത് സയ്യിദീ ഇബ്റാഹീം മത്ബൂലി (റ) യും സയ്യിദീ അലിയ്യുൽ ഖവ്വാസ് (റ) യും മാത്രം ഉന്നതരായ ഔലിയാക്കളിൽപ്പെട്ട സയ്യിദീ അലിയ്യുൽ ഖവ്വാസ് (റ) നെ അവർക്കിടയിൽ പറയാറുള്ളത് അന്നസ്വാബ (വംശ പരമ്പര നന്നായി അറിയുന്ന ആൾ) എന്നാണ് എല്ലാവരുടെയും അങ്ങേയറ്റത്തെ പിതാക്കന്മാരെ മഹാന് അറിയാവുന്നതിനാലാണ് ഈ പേര് വന്നത് 
വുളൂഅ് ചെയ്തവരുടെ വെള്ളത്തിൽ നിന്ന് അവരുടെ വൻദോശവും ചെറുതോശവും കറാഹത്തുകളും ഖിലാഫുൽ ഔലയും മഹാൻ മനസ്സിലാക്കുമായിരുന്നു  

സൃഷ്ടികളുടെ പ്രായവസാനം മഹാന് അറിയുമായിരുന്നു ഇന്നാലിന്ന ദിവസം ഇന്നാലിന്നവൻ മരിക്കുമെന്ന് മഹാൻ പറയുമായിരുന്നു അതൊരിക്കലും പിഴക്കാറുമില്ലായിരുന്നു ഒരിക്കൽ ഖാസി ശറഫുദ്ദീനുസ്വഗീറിന്റെ കൂട്ടത്തിലായി ഒരു വ്യക്തിയെ ശൈഖ് കണ്ടു അവന്റെ കൈവശം മരണശയ്യയിൽ കിടക്കുന്ന ശൈഖ് അബ്ദുല്ലാഹിൽ ബത്നൂനി (റ) (റ) ക്കുള്ള കഫൻ തുണിയുണ്ട് ശൈഖ് അവനോട് പറഞ്ഞു: കഫനുമായി നീ മടങ്ങിക്കോ, അദ്ദേഹത്തിന് ഇനിയും ഏഴ് മാസം കൂടി ആയുസ്സുണ്ട് ശൈഖ് പറഞ്ഞത് പോലെ അദ്ദേഹം ഏഴ് മാസം വരെ ജീവിച്ചു (അൽ മിനനുൽ കുബ്റാ 46) 

ഉലൂമുൽ ഔലിയാഅ് അഥവാ ഔലിയാക്കളുടെ വിജ്ഞാനത്തിൽ പെട്ടതാണ് സൃഷ്ടികളുടെ പേരും വയസ്സുമറിയൽ ഈ വിഷയത്തിൽ 'തൻബീഹുൽ അഗ്ബിയാഅ് അലാ ഖുത്വറതി മിൻ ബുഹാരി ഉലുമിൽ ഔലിയാഅ് എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ ഇമാം ശഅ്റാനി (റ) രചിച്ചിട്ടുണ്ട് അതിൽ ഉലൂമിൽ ഔലിയാഇലെ പതിനായിരത്തോളം ഇൽമുകൾ പറയുന്നുണ്ട് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: എന്റെ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അർത്ഥങ്ങൾ പറയുമ്പോൾ പണ്ഡിതന്മാർ പോലും അത്ഭുതപ്പെട്ടുപോവാറുണ്ട് മഹാന്റെ അദൃശ്യജ്ഞാനത കേന്ദ്രം ലൗഹുൽ മഹ്ഫൂളായിരുന്നു (ത്വബഖാത്തുൽ കുബ്റ 2/150) 

മഹാൻ പറഞ്ഞു: അല്ലാഹു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ അവന്റെ ഹൃദയത്തിൽ നൂറിനെ (ആത്മീയ പ്രകാശം) നിക്ഷേപിക്കുകയും അവന്റെ ബാഹ്യം മറ്റുള്ളവരെ പോലെയാക്കുകയും ചെയ്യും നാശം ഉദ്ദേശിച്ചാൽ ഹൃദയത്തിലുണ്ടാവേണ്ടതിനെ മുഖത്ത് പ്രകടമാക്കുകയും ഹൃദയത്തെ ഇരുൾ മൂടപ്പെടുകയും ചെയ്യും 

മഹാൻ പറഞ്ഞു: ത്വരീഖത്തുകാരനായ നമ്മുടെ അടുക്കൽ ഒരാളെ എണ്ണണമെങ്കിൽ അവൻ പരിശുദ്ധമായ ശരീഅത്തിൽ വ്യക്തമായ അറിവുള്ളവനായിരിക്കണം ശരീഅത്തിന്റെ ഏതെങ്കിലും ഒരു വിധിയെ സംബന്ധിച്ച് അവന് അറിവില്ലെങ്കിൽ മഹത്തുക്കളുടെ പദവിയിൽ നിന്ന് അവൻ വീണിരിക്കുന്നു  

ഞാൻ ചോദിച്ചു: ഈ കാലത്തുള്ള അധികമാളുകളും ഈ പദവിയിലെത്താത്തവരാണല്ലോ? മഹാൻ പറഞ്ഞു: അതേ, അവരൊക്കെ ചില കാര്യങ്ങളിൽ ജനങ്ങൾക്ക് വഴികാട്ടികളാവുന്നു എന്നാൽ മുസല്ലിക്കായ ഒരാൾ മാത്രമാണ് ലോകത്തുള്ളതെങ്കിലും ജനങ്ങൾക്കെല്ലാം അദ്ദേഹം മതിയായിരുന്നു (ത്വബഖാത്തുൽ കുബ്റ 2/152) 

മേൽപ്പറഞ്ഞതിൽ നിന്ന് വ്യക്തമാവുന്നത് അധികമാളുകളും മേൽ പദവി കൈവരിച്ചില്ല എന്നാണ് അതിനാൽ തന്നെ കുറഞ്ഞ പക്ഷം ആളുകൾ ഈ പദവി കൈവരിച്ചവരാണെന്നു വരും എത്രത്തിൽ ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) തന്നെ കാമിലായ മുറബ്ബിയായ ശൈഖാകുന്നു ശിഷ്യനായ ഇമാം ശഅ്റാനി (റ) തന്നെ ശഅ്റാനിയ്യാ ത്വരീഖത്തിന്റെ ഖുത്വുബുമാകുന്നു.


ഇമാം ശഅ്റാനി (റ)

തസ്വവ്വുഫ് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരുടെ മനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അത്ഭുത വ്യക്തിത്വമാണ് ഇമാം അബ്ദുൽ വഹാബുശ്ശഅ്റാനി (റ) നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ശഅ്റാനീ ഗ്രന്ഥങ്ങളെല്ലാം സ്വൂഫി ലോകത്ത് വലിയ പ്രചാരമുള്ളവയാണ് ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ ത്വരീഖത്തിന്റെ ഖുത്വുബുമായ ഇമാമിന്റെ ഗുരുവര്യന്മാരാണ് ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) തസ്വവ്വുഫിൽ ശൈഖ് നൂറുദ്ദീൻ ശൂനി (റ) ,ശൈഖ് അലിയ്യുൽ ഖവ്വാസ് (റ) ശൈഖ് അലീ നൂറുദ്ദീനുൽ മർസ്വഫി (റ) തുടങ്ങിയവർ  

സയ്യിദുൽ ഖൗം ഖള്ർ (അ) മായി നിരവധി തവണ ഒരുമിച്ചു കൂടിയ മഹാനായിരുന്നു ഇമാം ശഅ്റാനി (റ) തന്റെ ചില ഗ്രന്ഥങ്ങൾ തന്നെ ഖള്ർ (അ) പരിശോധിച്ചതായി മഹാൻ തന്നെ പറഞ്ഞിട്ടുണ്ട് ചെറുപ്പത്തിലെ ഖള്ർ (അ) ന്റെ ശിക്ഷണത്തിലായിരുന്നു ഇമാം വളർന്നത് (ത്വബഖാത്തുശ്ശാദുലിയ്യ: 131, ലത്വാഇഫുൽ മിനനിവൽ അഖ്ലാഖ്: 24) 

ഖള്ർ (അ) മായി ബന്ധപ്പെട്ട മതപരമായ ധാരാളം വിഷയങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് തന്റെ അൽ മീസാനുൽ ഖള് രിയ്യ എന്ന ഗ്രന്ഥം സ്വൂഫീ ലോകത്തെ അത്ഭുതങ്ങൾ വിളിച്ചുപറയുന്ന തന്റെ ഗ്രന്ഥങ്ങളിൽ ചിലതാണ് അൽ മിനനുൽ കുബ്റാ, ത്വബഖാത്തുൽ കുബ്റാ അൽ യവാഖീത്തുവൽ ജവാഹിർ.... തുടങ്ങിയവ തസ്വവ്വുഫ് എന്താണെന്ന് മനസ്സിലാവണമെങ്കിൽ ശഅ്റാനീ ഗ്രന്ഥങ്ങൾ പാരായണം ചെയ്തേ പറ്റൂ 

ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിൽ അത്ഭുതം സൃഷ്ടിച്ച മഹത്തുക്കളിൽപ്പെട്ട ഒരാളായിരുന്നു ഇമാം ശഅ്റാനി (റ) താൻ പാരായണം ചെയ്ത ഗ്രന്ഥങ്ങളുടെ പേരുകളും ഓരോ ഗ്രന്ഥവും മുഴുവനായും  എത്ര തവണ പാരായണം ചെയ്തെന്നും ഇമാം തന്നെ എഴുതുന്നു: ശർഹുർറൗള് പതിനഞ്ച് തവണ, ഇമാം ശാഫിഈ (റ) യുടെ അൽ ഉമ്മ് മൂന്ന് തവണ, ഇമാം നവവി (റ) യുടെ ശർഹു മുഹദ്ദബ്  അഞ്ച് തവണ അൻപത് തവണ, ഇമാം നവവി (റ) യുടെ ശർഹു മുസ്ലിം അഞ്ച് തവണ, തഫ്സീറുൽ ജലാലൈനി മുപ്പത് തവണ, ഇമാം മഹല്ലി (റ) യുടെ ശർഹുൽ മിൻഹാജ് പത്ത് തവണ, തഫ്സീറുൽ ബഗ് വി മൂന്ന് തവണ, തഫ്സീറുൽ ഖാസിൻ അഞ്ച് തവണ, ഇമാം സുയ്വൂത്വി (റ) യുടെ അദ്ദുററുൽ മൻസൂർ മൂന്ന് തവണ, തഫ്സീറുൽ ബൈളാവി മൂന്ന് തവണ, തഫ്സീറുൽ വാഹിദി നിരവധി തവണ നൂറു വാള്യമുള്ള തഫ്സീറുബ്നുന്നഖീബുൽ മഖ്ദസി ഞാൻ പാരായണം ചെയ്തിട്ടുണ്ട് (അൽ മീസാനുൽ കുബ്റ 1/53) 

ഇമാം ശഅ്റാനി (റ) പ്രസ്തുത ഗ്രന്ഥത്തിലെഴുതിയതിൽ നിന്ന് വളരെ കുറച്ചു മാത്രമാണ് എഴുതിയത് കൂടുതലറിയാൻ പ്രസ്തുത ഗ്രന്ഥം നോക്കുക മേൽ ഗ്രന്ഥങ്ങൾ തന്നെ ഓരോന്നും നിരവധി വാള്യങ്ങളുള്ളവയാണ് ആ ഗ്രന്ഥങ്ങളെല്ലാം ഒരു പ്രാവശ്യം തന്നെ നോക്കുവാൻ എത്ര സമയം വേണ്ടിവരും എന്നിട്ടല്ലേ തവണകൾ എണ്ണിക്കണക്കാക്കാൻ പറ്റുന്നതിലധികം ഗ്രന്ഥങ്ങൾ ഞാൻ പാരായണം ചെയ്തിട്ടുണ്ടെന്ന് ഇമാം തന്നെ തന്റെ ഗ്രന്ഥങ്ങളിൽ വ്യക്തമായി ആവർത്തിച്ച് എഴുതിയിട്ടുണ്ട് അപ്പോൾ ആരായിരിക്കും ഇമാം ശഅ്റാനി (റ) 

ഖുത്വുബും, ഭൗതികവിരക്തനും, സ്വൂഫിയും, വലിയ്യും, ഹദീസ് കർമശാസ്ത്ര പണ്ഡിതനുമായ ഇമാമിനെയും ശത്രുക്കളും അസൂയാലുക്കളും വെറുതെ വിട്ടില്ല അവർ മഹാനെ ആക്ഷേപിച്ചു അൽ ബഹ്റുൽ മൗറൂദ് എന്ന ഗ്രന്ഥത്തിൽ തെറ്റായ വിശ്വാസങ്ങൾ കടത്തികൂട്ടി ഇമാമിനെ പിഴച്ചവനായി ചിത്രീകരിക്കാൻ ശ്രമിച്ചു ഇമാം തന്നെ എഴുതുന്നത് കാണുക: 

ഇമാം അബൂഹനീഫ (റ) യെ എതിർക്കുകയും കാഫിറാക്കുകയും ചെയ്യുന്ന ഒരു വ്യാജഗ്രന്ഥം ശൈഖ് മജ്ദുദ്ദീൻ ഫൈറുസാബാദി (റ) യുടെ പേരിൽ ശത്രുക്കൾ രചിച്ച് ശൈഖ് അബൂബക്കർ ഖിയാത്വി (റ) ക്കെത്തിച്ചു കൊടുത്തു ശൈഖ് മജ്ദുദ്ദീനെ ആക്ഷേപിച്ച് അദ്ദേഹം ആളെ പറഞ്ഞുവിട്ടു ശൈഖ് മജ്ദുദ്ദീൻ തിരികെ കത്തെഴുതി നിങ്ങൾ ആ ഗ്രന്ഥം കരിച്ചുകളയുക അത് ശത്രുക്കളെഴുതിയ അസത്യങ്ങളാണ് ഞാൻ ഇമാം അബൂഹനീഫ (റ) യിൽ വലിയ വിശ്വാസമുള്ളവനും ഇമാമിന്റെ ചരിത്രം ദർശനം രചിച്ചയാളുമാണ്
ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാ ഉലൂമുദ്ദീനിലും ശത്രുക്കൾ വ്യാജം കടത്തി വിവരമറിഞ്ഞ ഇമാം ഖാളീ ഇയാള് (റ) അവ കരിച്ചുകളയാൻ കൽപ്പിച്ചു 
എന്റെ ഗ്രന്ഥമായ അൽ ബഹ്റുൽ മൗറൂദിലും ശത്രുക്കൾ പിഴച്ച വിശ്വാസം കടത്തിക്കൂട്ടിയിരുന്നു മിസ്വ് റിലും മക്കയിലും മൂന്നു വർഷത്തോളം ശത്രുക്കളത് പ്രചരിപ്പിച്ചു അത്തരം വിശ്വാസങ്ങളിൽ നിന്ന് ഞാൻ സുരക്ഷിതനാണ് അതെല്ലാം തിരുത്തി പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഞാനത് വ്യക്തമാക്കിയിട്ടുണ്ട് (അൽ യവാഖീത്തു വൽ ജവാഹിർ: 1/7) 

തന്റെ ആക്ഷേപകരെ സംബന്ധിച്ച് ഇമാം ശഅ്റാനി (റ) എഴുതുന്നു: ശത്രുക്കളും അസൂയാലുക്കളും എനിക്കെതിരിലായി ഒന്നിന്നു പിറകെ  മറ്റൊന്നുമായി സംഘം സംഘങ്ങളായി നിലയുറപ്പിച്ചിരിക്കുന്നു ഈ സമയം വരെ ഞാനവരെ സഹിച്ചിരിക്കുകയാണ് അല്ലാഹുവിൽ നിന്ന് ഞാനാഗ്രഹിക്കുന്നത് അവരത് തുടർന്നുകൊണ്ടിരിക്കട്ടെയെന്നാണ് അതോടൊപ്പം എന്നെ ബുദ്ധിമുട്ടിക്കുന്നവർക്കെല്ലാം അല്ലാഹു പൊറുത്തു കൊടുക്കട്ടെ (അൽ മിനനുൽ കുബ്റ 664) 

സമുദ്ര സമാനമായ അറിവുള്ള ഇമാമിന്റെ ആത്മീയ മണ്ഡലത്തിന്റെ വിശാലത നമുക്കളക്കാൻ സാധ്യമല്ലെന്ന് മേൽ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം ഔലിയാക്കളുടെ ദില്ലത്ത് എന്താണെന്ന് തുറന്നെഴുതി സ്വന്തം ജീവതത്തിലൂടെ അത് പുറം ലോകത്തിന് കാണിച്ചുകൊടുത്ത ആ സ്വൂഫി ചക്രവർത്തി എഴുതുന്ന ഈ വരികൾ സ്വർണ്ണ ലിപികളിൽ കൊത്തിവെക്കണം ശത്രുക്കളുടെ ശകാരം, സുഹൃത്തുക്കളുടെ ആക്ഷേപം , വിവരമില്ലാത്തവരുടെ കുത്തു വാക്കുകൾ, പണ്ഡിതന്മാരുടെ അസൂയ എന്നീ നാലു കാര്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടാൽ മാത്രമേ ഒരു പണ്ഡിതൻ ഇൽമിന്റെ മഖാമിൽ പൂർണത പ്രാപിക്കുകയുള്ളൂ ഈ നാലു കാര്യങ്ങളിൽ ക്ഷമിച്ചാൽ അല്ലാഹു അദ്ദേഹത്തെ ദീനിൽ പിന്തുടരാൻ പറ്റിയ ഇമാമാക്കുന്നതാണ് (അൽ മിനനുൽ കുബ്റ 671) 

ഇമാം ശഅ്റാനി (റ) പാരായണം ചെയ്ത ഫത് വകൾ കാണുക മുൻഗാമികളുടെയും പിൻഗാമികളുടെയും കണക്കാക്കാൻ പറ്റുന്നതിലധികം ഫത് വാ ഗ്രന്ഥങ്ങൾ ഞാൻ പാരായണം ചെയ്തിട്ടുണ്ട് ചിലത് ഫതാവൽ ഖഫ്ഫാൽ , ഫതാവൽ ഖാളീ ഹുസൈൻ, ഫതാവൽ മാവറദി, ഫതാവൽ ഗസ്സാലി, ഫതാവബ്നിൽ ഹദ്ദാദ്, ഫതാവബ്നു സ്വലാഹ് , ഫതാവബ്നി അബ്ദിസ്സലാം, ഫതാവസ്സുബ്കി, ഫതാവൽ ബുൽഖൈനി , ഫതാവന്നവവിയ്യിൽ കുബ്റ, ഫതാവന്നവവിയ്യിസ്സ്വുഗ്റ, ഫതാവബ്നുൽഫർകാഹ്, ഫതാവബ്നു അബീശരീഫ്, ഫതാവബ്നു അബീശരീഫ്, ഫതാവ സകരിയ്യുൽ അൻസ്വാരി, ഫതാവാ ശിഹാബുദ്ദീൻ റംലി (അൽ മീസാനുൽ കുബ്റ 1/53) 

ഹിജ്റ 898 റമളാൻ 27 ന് ഖൽയശൻദ എന്ന കൊച്ചു ഗ്രാമത്തിലാണ് ഇമാം ശഅ്റാനി (റ) ജനിക്കുന്നത് പിന്നീട് നാൽപത് ദിവസത്തിന് ശേഷം പിതാവിന്റെ നാടായ സാഖിയാ അബീ ശഅ്റത്തിലേക്ക് മാറിത്താമസിച്ചു ഈ ഗ്രാമത്തിലേക്ക് ചേർത്തിയാണ് ശഅ്റാനി എന്ന് പറയുന്നത് ഈ ചൊല്ലപ്പേരിലാണ് ഇമാം പ്രസിദ്ധനായത് ശഅ്റാവി എന്നും ഇമാമിന് ചൊല്ലപ്പേരുണ്ട് (ഇമാം ശഅ്റാനി (റ) യുടെ അദ്ദുററുവല്ലുമ്അ്: 19) 

ഹിജ്റ 973 ൽ 75 മത്തെ വയസ്സിൽ റബീഉൽ ആഖിർ 10 ന് മിസ്വ് റിൽ വെച്ച് ഇമാം വഫാത്തായി മുപ്പത്തി മൂന്ന് ദിവസം വഫാത്തിന് മുമ്പ് രോഗശയ്യയിലായിരുന്നു (ഇമാം  ശഅ്റാനി (റ) യുടെ അൽ ജൗഹറുൽ മസ്വൂൽ വ സിർറുൽ മർഖൂം : 14) ഖിള്ർ നബി (അ) യുമായി ഒരുമിച്ചുകൂടിയ ചുരുക്കം ചില ഔലിയാക്കളെ പരിചയപ്പെടൽ മാത്രമാണീ ഗ്രന്ഥത്തിലെ ചർച്ചാ വിഷയം സുദീർഘമായ പഠനത്തിനും എഴുത്തിനും ഈയുള്ളവൻ അശക്തനാണ് ഖിള്ർ നബി (അ) യുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും സഹായിച്ചവരെയും അല്ലാഹുവിന്റെ മാർഗത്തിൽ നമ്മോട് ബന്ധപ്പെട്ടവരെയെല്ലാം നാഥൻ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ.


സയ്യിദു ത്വാഇഫഃ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

സയ്യിദു ത്വാഇഫഃ എന്നുമാത്രം തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ അതുകൊണ്ടുള്ള ഉദ്ദേശ്യം ശൈഖ് ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യാകുന്നു ഔലിയാക്കളുടെ എല്ലാ കൂട്ടങ്ങളുടെയും നേതാവ് എന്നാണ് സയ്യിദു ത്വാഇഫഃ എന്ന വാചകത്തിന്റെ അർത്ഥം ജുനൈദിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാനിലൂടെയാണ് ഔലിയാ സമൂഹത്തിലെ മശാഇഖുമാരുടെ ത്വരീഖത്തുകൾ കടന്നു പോകുന്നത് അൽ ഉലമാഉൽ മുജ്തഹീനിൽപ്പെട്ട മഹാനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട് 

ഹിജ്റ 215- ൽ ബഗ്ദാദിലാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ജനിക്കുന്നത് ബഗ്ദാദ് എന്ന വാചകത്തിന്റെ അർത്ഥം പൂന്തോപ്പ് എന്നാണ് (താജുൽ ആരിഫീൻ: 7)


പരീക്ഷണം ഖലീഫക്ക് വിതിച്ചത് നാശം

എക്കാലത്തും ആത്മീയ മഹാമനീഷികൾക്കു നേരെ ശത്രുക്കളും അസൂയാലുക്കളും രഹസ്യമായും പരസ്യമായും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട് യഥാർത്ഥത്തിൽ രഹസ്യത്തിലും പരസ്യത്തിലും വ്യക്തി ശുദ്ധി കൈവിടാതെ സൂക്ഷിക്കുന്നവരാണ് മഹാന്മാർ ശത്രുക്കൾ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിനു നേരെയും ആക്ഷേപങ്ങൾ തൊടുത്തുവിട്ട സംഭവം ഇമാം ഫരീദുദ്ദീനിൽ അത്വാർ (റ) എഴുതുന്നത് കാണുക: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) രാത്രിയിൽ ദീർഘനേരം അല്ലാഹ് അല്ലാഹ് എന്നു ചൊല്ലുമായിരുന്നു ജനങ്ങൾ മഹാനെതിരിൽ ആക്ഷേപകരമായി അവർ ഖലീഫയുടെ അടുക്കൽ മഹാന്റെ വിവരമെത്തിച്ചു മഹാന് വിലക്കേർപ്പെടുത്തുവാൻ അവർ ഖലീഫയോടാവശ്യപ്പെട്ടു 

ഖലീഫ അവരോടു പറഞ്ഞു: ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ സംബന്ധിച്ച് നാമെങ്ങനെ തീരുമാനമെടുക്കും ഒരു കാരണവുമില്ലാതെ അദ്ദേഹത്തിനെങ്ങനെ വിലക്കേർപ്പെടുത്തു അവർ ഖലീഫയോടു പറഞ്ഞു: ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരുമിച്ച് കൂടുന്നു അദ്ദേഹത്തിന്റെ സംസാരം കൊണ്ടവർ വഞ്ചിതരാവുന്നു 

ഖലീഫക്ക് അതിസുന്ദരിയായ ഒരടിമസ്ത്രീ ഉണ്ടായിരുന്നു ഖലീഫക്ക് അവളെ  അങ്ങേയറ്റത്തെ സ്നേഹമായിരുന്നു അവളുടെ സൗന്ദര്യം കാരണം ഖലീഫ ഫിത്നയിലകപ്പെട്ടു മുവ്വായിരം ദീനാറിനാണ് അവളെ ഖലീഫ വാങ്ങിയത് ഖലീഫ അവളോടു പറഞ്ഞു: നീ വിവിധ തരത്തിലുള്ള ആഭരണങ്ങൾ അണിഞ്ഞ് മുന്തിയ വസ്ത്രവും ധരിച്ച് വിവിധങ്ങളായ സുഗന്ധദ്രവ്യങ്ങൾ പൂശി സുന്ദരിയാവുക എന്നിട്ട് നീ ജുനൈദിന്റെ സമീപത്തേക്ക് ചെന്ന് പറയുക: എനിക്ക് സമ്പത്തും സൗന്ദര്യവും ഉണ്ട് നിങ്ങളെന്നെ സ്വീകരിക്കുവാനും വിവാഹം കഴിക്കുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു നിങ്ങളുമായുള്ള ആത്മീയ സഹവാസത്തിന്റെ ബറകത്ത് കൊണ്ടെനിക്ക് ആരാധനയിലായി കഴിഞ്ഞുകൂടാം എന്റെ ഹൃദയം നിങ്ങളിലേക്കാണ് ചായുന്നത് അത് മറ്റൊരാളിലേക്കും ചായുകയില്ല  

അവളുടെ ശരീരം മഹാന്റെ മുന്നിൽ പ്രദർശിപ്പിക്കുവാനും മുഖം തുറന്നിടാനും ഖലീഫ അവളോട് നിർദ്ദേശിച്ചു  

അങ്ങനെ അവൾ ഒരു സേവകന്റെ കൂടെ ശൈഖിന്നരികിലേക്ക് പുറപ്പെട്ടു ഖലീഫ കൽപിച്ചതുപ്രകാരമെല്ലാം അവൾ അവിടെ വെച്ചു ചെയ്തു സംസാരത്തിനിടയിൽ ശൈഖിന്റെ നോട്ടം അറിയാതെ അവളിൽ പതിച്ചു ഉടനെത്തന്നെ ശൈഖവർകൾ തല താഴ്ത്തി മൗനിയായി അവൾ സംസാരത്തിൽ തന്നെ പിന്നീട് ശൈഖ് തല ഉയർത്തി വ്യാഗുതലതപ്പെട്ടു ഉടനെത്തന്നെ അവൾ മരിച്ചുവീണു സേവകൻ ഖലീഫയുടെ അടുക്കൽ ചെന്ന് വിവരമുണർത്തി അദ്ദേഹം പരിഭ്രമത്തിലും അസ്വസ്ഥതയിലുമായി ഖലീഫ പറഞ്ഞു: ഇതുപോലെത്തെ ഒരാളെ ഇങ്ങോട്ടു വിളിപ്പിക്കാതെ നാം അങ്ങോട്ടു പോവുകയാണ് വേണ്ടത്  

ഖലീഫ ശൈഖിന്റെ സന്നിധിയിലെത്തി പറഞ്ഞു: ശൈഖവർകളെ ഇതുപോലൊത്തൊരു അടിമ സ്ത്രീക്കെതിരിൽ ദുആ ചെയ്യാൻ താങ്കൾക്കെങ്ങനെ സാധിച്ചു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: ഏത് ഖലീഫ, അങ്ങനെയൊന്നുമില്ല എങ്കിലും നാൽപത് വർഷത്തെ ഇബാദത്ത് ഫസാദാക്കാൻ താങ്കൾ തുനിഞ്ഞു താങ്കൾക്ക് എന്നോട് വാത്സല്യം തോന്നിയില്ല അല്ലാഹു സംരക്ഷിക്കുന്നവനാണ് അവന്റെ സംരക്ഷണാഗ്നി അവളെ കരിച്ചുകളഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനാരാ (തദ്കിറത്തുൽ ഔലിയാഅ്: 372) 

ജനങ്ങൾ പറയുന്നത് കേട്ടോ ജനങ്ങൾക്കിടയിൽ സ്വൂഫികളെ സംബന്ധിച്ച് വ്യാപിച്ച വാർത്തയുടെ അടിസ്ഥാനത്തിലോ മഹാന്മാരായ സ്വൂഫികളെയോ ഔലിയാക്കളെയോ വിമർശിക്കാനോ അവർക്കെതിരിൽ തീരുമാനമെടുക്കാനോ പാടില്ല ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വൂഫിയാക്കളുടെ ത്വരീഖത്തിൽ പ്രവേശിക്കുകയും അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ഖുർആനിനും സുന്നത്തിനുമെതിരായിയെന്ന് കാണാതെ പണ്ഡിതന്മാരിൽ നിന്ന് ഒരാൾക്കും സ്വൂഫികളെ വിമർശിക്കൽ അനുവദനീയമല്ല അവരെപ്പറ്റി എന്തെങ്കിലും കേട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ എതിർക്കുകയോ ചീത്ത പറയുകയോ ചെയ്യരുത് (അൽ യവാഖീതു വൽ ജവാഹിർ: 1/12) 



ഫിറാസത്ത്

ഒരാളെ ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് ദൃശ്യമാവുന്ന അറിവാണ് ഇൽമുൽ ഫിറാസത്ത് നബി (സ) പറഞ്ഞു: നിങ്ങൾ വിശ്വാസിയുടെ പിറാസത്തിനെ സൂക്ഷിക്കുക നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ടാണ് നോക്കുന്നത് ഈ ഹദീസ് ഇമാം തുർമുദി (റ) സുനനിലും ഇമാം ത്വബ്റാനി (റ) ഔസത്വലും രേഖപ്പെടുത്തിയിട്ടുണ്ട് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഫിറാസത്തുള്ള മഹാനാണെന്നറിയിക്കുന്ന ഒരു സംഭവം കാണുക 

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പ്രഭാഷണവുമായി കഴിയവെ ശൈഖിന്റെ മജ്ലിസിലേക്ക് ഒരു കൃസ്ത്യാനി മുസ്ലിം വസ്ത്രധാരണയിൽ കയറിവന്നു അവിടെയുള്ള ഒരാൾക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു അദ്ദേഹം ചോദിച്ചു: ശൈഖവർകളെ, നബി (സ) പറഞ്ഞിരിക്കുന്നു, നിങ്ങൾ വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക നിശ്ചയമായും വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ടാണ് നോക്കുന്നത് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: നീ പറഞ്ഞത് സത്യമാണ് അവിശ്വാസത്തിന്റെ പൂണൂൽ നീ പൊട്ടിച്ച് ഇസ്ലാമിലേക്ക് കടന്നുവരിക എന്നാണ് എന്റെ ഫിറാസത്ത് നബി (സ) പറഞ്ഞത് സത്യമാണെന്നും വിശ്വാസി അല്ലാഹുവിന്റെ നൂറുകൊണ്ട് നോക്കുമെന്നും നിനക്ക് മലസ്സിലായില്ലേ   

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിന്റെ ഈ സംസാരം അദ്ദേഹത്തിന്റെ ഹൃത്തടത്തിൽ ഫലം ചെയ്തു ഉടനെത്തന്നെ അദ്ദേഹം വിശ്വാസിയായി ശൈഖവർകളുടെ ഫിറാസത്തിൽ അവിടെ ഒരുമിച്ച് കൂടിയവരെല്ലാം അത്ഭുതപ്പെട്ടുപോയി (തദ്കിറത്തുൽ ഔലിയാഅ്: 374) 

സ്വൂഫികളുടെ ആട്ടം

ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ഞാൻ ഒരുകൂട്ടം ആളുകളോടൊപ്പം ത്വൂരിസീനാ പർവതത്തിലായിരുന്നു നസ്വാറാക്കളുടെ മഠത്തിന് താഴെയുള്ള ജലാശയത്തിൽ ഞങ്ങളെത്തി ഞങ്ങളോടൊപ്പം ഖവാലി പാടുന്നവൻ ഉണ്ടായിരുന്നു അൽപമൊന്ന് പാടിയപ്പോൾ അവർ എണീറ്റ് ആടുവാൻ തുടങ്ങി മഠത്തിനു മുകളിൽ നിന്ന് മഠാധിപതി ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു അദ്ദേഹം വിളിച്ചുപറഞ്ഞു: വരുവീൻ, എന്നാൽ ആ സുന്ദര നിമിഷത്തിൽ ഒരാളും അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല എല്ലാവരും ആട്ടം നിർത്തി ഇരുന്നു 

ആ കൃസ്ത്യാനി ചോദിച്ചു: നിങ്ങളുടെ ഉസ്താദ് ആരാണ്? അവർ ഞാനാണെന്നറിയിച്ചു അദ്ദേഹം ചോദിച്ചു: ഉസ്താദേ, ഈ ആട്ടവും പാട്ടുമൊക്കെ നിങ്ങളുടെ മതത്തിന്റെ മാത്രം പ്രത്യേകതയോ അതോ എല്ലാ മതങ്ങളിലുമുള്ളതോ? അവർ പറഞ്ഞു; അല്ല, മറിച്ച് ഐഹിക ലോകത്ത് ഭൗതിക വിരക്തിയുള്ളവർക്ക് പ്രത്യേകമാക്കപ്പെട്ടതാണിത് 

ഉടനെത്തന്നെ അദ്ദേഹം പറഞ്ഞു: അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹി ഈസാ നബി (അ) യുടെ ഇഞ്ചീലിൽ ഞാൻ കണ്ടിട്ടുണ്ട് മുഹമ്മദ് നബി (സ) യുടെ സമുദായത്തിലെ ചില പ്രത്യേകമാളുകൾ ഭൗതിക വിരക്തതയിൽ പാടുമ്പോൾ ആടുന്നതായിരിക്കുമെന്ന് (റൗളുൽറയ്യാഹീൻ: 228) 

ഇമാം ഇബ്നു മുലഖൻ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഹിജ്റ 297 ശവ്വാലിൽ വെള്ളിയാഴ്ച വൈകുന്നേരം വഫാത്തായി (ത്വബഖാത്തുൽ ഔലിയാഅ്: 115) 

മഹാന്റെ ശൈഖായ ശൈഖ് സർറിയുസ്സഖ്ത്വി (റ) വിന്റെ ഖബ്റിന്നരികിൽ ബഗ്ദാദിലാണ് ശൈഖവർകളുടെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത് ശൈഖവർകളുടെ ബറകത്തുകൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ 

وصلى الله على سيدنا محمد وعلى آله وصحبه وسلم




No comments:

Post a Comment