Thursday, 7 December 2017

സുലൈമാൻ നബി (അ)




കുട്ടിക്കാലം 





ദാവൂദ് (അ) അല്ലാഹുവിന്റെ പ്രവാചകൻ രാജ്യം ഭരിക്കുന്ന ഭരണാധികാരി അപൂർവ്വമായ അനുഗ്രഹങ്ങൾ നേടിയ മഹാൻ ആ മഹാന് ജനിച്ച ഓമന മകനാണ് സുലൈമാൻ (അ) ഉപ്പ മകനെ ലാളിച്ചു വളർത്തി ആവശ്യമായ അറിവുകൾ നൽകി ഉപ്പ വിജ്ഞാനത്തിന്റെ സാഗരമാണ് ആ സാഗരത്തിൽ നിന്നാണ് പുത്രൻ വിദ്യ നുകർന്നത് സബൂർ അല്ലാഹുവിന്റെ വേദഗ്രന്ഥം ഉപ്പാക്ക് ഇറക്കപ്പെട്ട കിതാബ് ഉപ്പയുടെ അതിമനോഹരമായ സ്വരം അതു കേട്ടാണ് പുത്രൻ വളർന്നത് സബൂർ പാരായണം എന്തൊരനുഭൂതിയാണ് അത് പകർന്നു തന്നത് ഒരിക്കലും മറക്കാനാവില്ല .

ദാവൂദ് (അ) സബൂർ പാരായണം തുടങ്ങിയാൽ പ്രകൃതി പോലും നിശ്ചലമായിപ്പോകും പക്ഷികളും മൃഗങ്ങളും ഉപ്പായുടെ ചുറ്റും കൂടിനിൽക്കും ചലനമില്ല നിശ്ചലരായി ശ്രദ്ധിച്ചു കേൾക്കും എത്ര വിശന്നാലും പിരിഞ്ഞു പോവില്ല കേട്ടുകേട്ടു നിൽക്കും സുലൈമാൻ (അ) കുട്ടിക്കാലത്ത് അതെത്ര തവണ കണ്ടിരിക്കുന്നു മറക്കാനാവാത്ത അനുഭവം.

സുലൈമാൻ ആകാശത്തിലേക്കു നോക്കി അവിടെ മേഘങ്ങൾ മേഞ്ഞു നടക്കുന്നു സൂര്യനുദിക്കുന്ന കിഴക്കൻ ചക്രവാളം സൂര്യാസ്തമയം നടക്കുന്ന പടിഞ്ഞാറൻ ചക്രവാളം എത്ര വിസ്മയകരം ആകാശം അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പ് സുലൈമാന്റെ ഇളം മനസ്സ് അതിനെക്കുറിച്ചു ചിന്തിച്ചു ഉപ്പയോടൊപ്പം യാത്ര ചെയ്തു നോക്കെത്താത്ത ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി മണൽപ്പരപ്പിൽ സഞ്ചരിക്കുന്ന ഒട്ടകങ്ങൾ ,മലഞ്ചരിവുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻകൂട്ടങ്ങൾ, ഭാരം ചുമക്കുന്ന കഴുതകൾ ,കുതിച്ചു പായുന്ന കുതിരകൾ ,പരുക്കൻ പ്രകൃതിയോട് പടപൊരുതി ജീവിക്കുന്ന മനുഷ്യർ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം സുലൈമാൻ എന്ന കുട്ടിയുടെ ചിന്തകൾ വളരുന്നു മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അവ എണ്ണിനോക്കാനാവില്ല..

മനുഷ്യശരീരം തന്നെ അനുഗ്രഹങ്ങളുടെ കലവറയാണ് കാഴ്ച,കേൾവി,ചിന്ത,വിചാരം,വികാരങ്ങൾ,ബലം,ഭാവന..... എവിടെ എണ്ണിത്തീരാൻ ? അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനാകണം മനുഷ്യൻ നന്ദികെട്ടവനായിപ്പോകരുത് നിസ്കരിക്കണം , നോമ്പെടുക്കണം , സഹജീവികളെ സഹായിക്കണം അതെല്ലാം നന്ദി പ്രകടനമാണ് ഉപ്പായുടെ നിസ്കാരം അല്ലാഹു ഇഷ്ടപ്പെടുന്ന നിസ്കാരമാണത് ഉപ്പായുടെ നോമ്പ് അല്ലാഹു ഇഷ്ടപ്പെടുന്ന നോമ്പാണ് ഉപ്പ നന്ദിയുള്ള അടിമയാകുന്നു താനും അതുപോലെയായിത്തീരണം അല്ലാഹുവിന്റെ നന്ദിയുള്ള അടിമയായിത്തീരണം കുട്ടിയുടെ ചിന്ത അങ്ങനെയാണ് നീങ്ങിയത്..

ഉപ്പ രാജ്യം ഭരിക്കുന്ന രാജാവാണ് രാജകൊട്ടാരം വിനീതനായ അടിമയായി ജീവിക്കുന്ന രാജാവ് വിനയത്തിന്റെയും ലാളിത്യത്തിന്റെയും കേന്ദ്രമായ കൊട്ടാരം അവിടെ മലക്കുകൾ വരുന്നു മനുഷ്യരും ജിന്നുകളും വരുന്നു അവയെല്ലാം കുട്ടി അറിയുന്നു വിശാലമായ രാജ്യം കാര്യക്ഷമമായ ഭരണം അതത്ര എളുപ്പമുള്ള കാര്യമല്ല ഉപ്പ വളരെ ബുദ്ധിപരമായി ഭരണകാര്യങ്ങൾ നിർവഹിക്കുന്നു രാജ്യത്ത് ക്ഷേമവും ഐശ്വര്യവും കളിയാടുന്നു കർഷകരും തൊഴിലാളികളും കച്ചവടക്കാരും സംതൃപ്തരാണ് അവർക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പിൽ വരുത്തുന്നു..

ക്രമസമാധാനനില വളരെ ഭദ്രമാണ് സാധാരണക്കാർക്ക് സമാധാനമായി ജീവിക്കാം തൊഴിലെടുക്കാം സമ്പാദിക്കാം അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥന്മാർ ജനങ്ങളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന രാജാവ് ജനങ്ങൾ അതേ അളവിൽ സ്നേഹം തിരിച്ചു നൽകുന്നു ഭരണം കാര്യക്ഷമമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ആവശ്യമുണ്ടോ അവയെല്ലാം കുട്ടി കണ്ടു പഠിച്ചു ഭാവിയിൽ നല്ലൊരു ഭരണാധികാരിയാവാനുള്ള കഴിവുകൾ കുട്ടിക്കാലത്തുതന്നെ നേടിയെടുത്തു. 

ചിലപ്പോൾ ആളുകൾക്കിടയിൽ തർക്കങ്ങളുണ്ടാവും വഴക്കും വക്കാണവുമാവും കേസ് ഉപ്പായുടെ മുമ്പിലെത്തും കുട്ടി വിചാരണ ശ്രദ്ധിക്കും ഇരുപക്ഷത്തിന്റെയും വാദം കേൾക്കും കുറ്റവാളി ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കും അയാൾക്കു നൽകേണ്ട ശിക്ഷയും മനസ്സിൽ കാണും മിക്കവാറും ഉപ്പായുടെ വിധിയും അങ്ങനെത്തന്നെയായിരിക്കും ഉപ്പായുടെ വിധി വേണ്ടത്ര മെച്ചപ്പെട്ടില്ലെന്ന് തോന്നിയാൽ പുത്രൻ തന്റെ മനസ്സിൽ തോന്നിയത് തുറന്നു പറയും ഉപ്പ അതു കേട്ട് പുത്രനെ അഭിനന്ദിക്കുകയും അത് അംഗീകരിക്കുകയും ചെയ്യും അങ്ങനെ എത്രയെത്ര സംഭവങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരുമായി കുട്ടി ഇടപഴുകിയിരുന്നു വിലമതിക്കാനാവാത്ത അനുഭവ ജ്ഞാനമാണ് അതുമൂലം കുട്ടിക്ക് ലഭിച്ചത്..

തണൽ നൽകിയ പക്ഷികൾ


ഉപ്പയെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത ഓർമ്മകളാണ് കുട്ടിയുടെ മനസ്സിലുള്ളത് അവ മനസ്സിന്റെ ചെപ്പിൽ എക്കാലവും ഒളിഞ്ഞിരിക്കും ഒരിക്കലും മങ്ങലേൽക്കാത്ത ഓർമ്മകൾ.

ഓർമ്മകൾ ചെന്നവസാനിക്കുന്നതെവിടെ ? ഉപ്പായുടെ അന്ത്യനിമിഷങ്ങളിൽ ഓർക്കുമ്പോൾ വല്ലാത്ത അതിശയം ഉപ്പാക്ക് ചില പ്രത്യേക ചിട്ടകളുണ്ടായിരുന്നു പുറത്തു പോകുമ്പോൾ താൻ താമസിക്കുന്ന വീട് പൂട്ടിയിടും പുറത്തുനിന്നാർക്കും അകത്ത് കടക്കാനാവില്ല സ്ത്രീകളും കുട്ടികളും വേലക്കാരുമൊക്കെ വീടിന്റെ മറ്റൊരു ഭാഗത്തുണ്ടാവും അങ്ങനെയൊരിക്കൽ പുറത്ത് പോയതായിരുന്നു അപ്പോൾ പൂട്ടിയിട്ട മുറിയിൽ ഒരാൾ കയറി പൂട്ട് പൊളിച്ചില്ല വാതിൽ തുറന്നില്ല ഉപ്പ വന്നു വാതിൽ തുറന്നു അപ്പോൾ അതാ നിൽക്കുന്നു വിശാലമായ മുറിയുടെ മധ്യത്തിൽ ശാന്തഗംഭീരനായ ഒരാൾ
താങ്കൾ ആരാണ് ? 

പൂട്ടിയിട്ട മുറിയിൽ എങ്ങനെ കടന്നു? അല്പം ഗൗരവത്തിലുള്ള ചോദ്യം

ആഗതന് ഒരു കുലുക്കവുമില്ല ഗാംഭീര്യം തുളുമ്പുന്ന സ്വരത്തിൽ തന്നെ മറുപടി വന്നു ഞാൻ രാജാക്കന്മാരെ ഭയപ്പെടാത്തവനാണ് മറകൾ എന്നെ തടയുകയില്ല
ഉപ്പ ചിന്താകുലനായി
പറഞ്ഞത് ശരിതന്നെ വീടിന്റെ ഉറപ്പുള്ള വാതിലും ശക്തമായ പൂട്ടും ഇദ്ദേഹത്തിന് തടസ്സമായില്ല

ഇദ്ദേഹം ആരാണ് ?

അതെ മലക്കു തന്നെ മൗത്തിന്റെ മാലാഖ മരണത്തിന്റെ ദൂതൻ തന്റെ റൂഹ് (ആത്മാവ്) ശരീരവുമായുള്ള ബന്ധം വിഛേദിക്കാൻ സമയമായിരിക്കുന്നു ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുക്കാൻ വന്ന മലക്കാണിത് അസ്റാഈൽ

അസ്റാഈൽ (അ) സംസാരിച്ചു

ദാവൂദ് താങ്കൾക്ക് ഈ ദുനിയാവിൽ അനുവദിക്കപ്പെട്ട സമയം അവസാനിച്ചിരിക്കുന്നു താങ്കൾക്ക് കണക്കാക്കപ്പെട്ട ആഹാരവും വെള്ളവും തീർന്നിരിക്കുന്നു ദുനിയാവിൽ നിന്ന് യാത്ര പോകാൻ സമയമായിരിക്കുന്നു ഒരുങ്ങിക്കൊള്ളുക

ഇനിയൊന്നും പറയാനില്ല പറയാനുള്ള പദങ്ങളും തീർന്നിരിക്കുന്നു ഒരു പുരുഷായുസ്സിൽ ഒരാളുടെ നാവിൽ നിന്ന് ഉതിർന്നുവീഴേണ്ട പദങ്ങൾക്കുമുണ്ടല്ലോ കണക്ക് ഇവിടെ കണക്ക് തീർന്നിരിക്കുന്നു വിധിക്കു കീഴടങ്ങി

ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുത്തു ശാന്തമായ അന്ത്യം അനുഗ്രഹീതമായ മരണം

സുലൈമാൻ നബി(അ) അന്ന് പതിമൂന്നു വയസ്സുള്ള കുട്ടിയാണ് ദുഃഖാകുലരായി കൂലംകുത്തി ഒഴികി വരുന്ന ജനക്കൂട്ടത്തെ ആ കുട്ടി കാണുന്നു

മനുഷ്യരുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ ദുഃഖം അണപൊട്ടിയൊഴുകുന്നു നിലക്കാത്ത നെടുവീർപ്പുകൾ ജനക്കൂട്ടം വലുതായിവരുന്നു മരച്ചില്ലകളിൽ കിളികൾ കളകളാരവം മുഴക്കിയില്ല അവ ശോകമൂകമായിരുന്നു വന്യമൃഗങ്ങൾ ശബ്ദിച്ചില്ല പ്രകൃതിയുടെ വല്ലാത്ത മരവിപ്പ് സൂര്യൻ കത്തിജ്വലിച്ചുനിന്നു ചൂട് കൂടിക്കൂടിവന്നു മനുഷ്യൻ മഹാസാഗരമായി ചൂട് അസഹ്യമായി വിയർത്തു കുളിച്ചു വിദൂര ദിക്കുകളിൽ നിന്നുള്ള മനുഷ്യ പ്രവാഹം തുടരുകയാണ് ചൂടും വിയർപ്പും മനുഷ്യരെ തളർത്തുന്നു
ഖബർ തയ്യാറാക്കപ്പെട്ടു മയ്യിത്ത് കുളിപ്പിച്ചു വസ്ത്രത്തിൽ പൊതിഞ്ഞു ചൂടു കാരണം പുറത്തേക്കെടുക്കാൻ പറ്റുന്നില്ല നാല്പതിനായിരത്തോളം പണ്ഡിതന്മാർ എണ്ണിയാലൊടുങ്ങാത്ത സാധാരണക്കാർ അവർക്കു മധ്യെ സുലൈമാൻ എന്ന കുട്ടി ജനങ്ങൾ ചെറുപ്പക്കാരനോട് സഹായം തേടുന്നു

സുലൈമാൻ സഹായിക്കൂ ജനങ്ങൾ വല്ലാതെ വിഷമിക്കുകയാണ് കഷ്ടപ്പെടുന്നവരെ രക്ഷിക്കൂ ??

സുലൈമാൻ (അ) പുറത്തേക്കിറങ്ങി ഹോ....എന്തൊരു വെയിൽ എന്തൊരു ചൂട് സുലൈമാൻ (അ) ശിരസ്സുയർത്തി ആകാശത്തേക്കു നോക്കി പിന്നെ ചുറ്റുപാടും നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

പക്ഷികളേ പറന്നു വരൂ തണലേകൂ ഈ മനുഷ്യ സമൂഹത്തിന് ആശ്വാസം നൽകൂ ജനം അത് കേട്ടു അവർ ആകാംക്ഷാഭരിതരായി അവരുടെ നയനങ്ങൾ കണ്ടു പക്ഷിക്കൂട്ടങ്ങൾ അതിവേഗം പറന്നുവരുന്ന പക്ഷിക്കൂട്ടങ്ങൾ പതിനായിരക്കണക്കായ പക്ഷികൾ അവ ആകാശത്ത് പരന്നു ചിറകുകൾ വിടർത്തി നിന്നു പക്ഷികളുടെ തൂവലുകൾ സൂര്യരശ്മികളെ തടഞ്ഞുനിർത്തി അവിടെമാകെ തണൽ പടർന്നു എന്തൊരാശ്വാസം പെട്ടെന്നാണ് കുളിർമ്മ വന്നത് ആശ്വാസത്തിന്റെ നെടുവീർപ്പുകൾ സമാധാനത്തിന്റെ കണ്ണീർകണങ്ങൾ മയ്യിത്ത് കട്ടിലുയർന്നു ഇതാ പോവുകയാണ് അന്ത്യയാത്ര രാജകൊട്ടാരത്തിൽ നിന്ന് മണ്ണറയിലേക്ക് ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ഖബറിലേക്ക് ഈ കേന്ദ്രത്തിൽ നിന്ന് എത്രയോ തവണ യാത്രപോയിട്ടുണ്ട് അപ്പോഴെല്ലാം തിരിച്ചു വന്നിട്ടുമുണ്ട് ഇത് മടക്കമില്ലാത്ത യാത്ര പാറകളും പർവ്വതങ്ങളും ആ യാത്ര നോക്കിനിന്നു ദൗത്യം പൂർത്തിയാക്കി അതാ യാത്രയാവുന്നു മഹാനായ പ്രവാചകന്റെ അന്ത്യയാത്ര പർവ്വതങ്ങൾ മൗനഭാഷയിൽ സംസാരിച്ചു.

പ്രവാചകപ്രഭോ ഞങ്ങളിത്രയും കാലം അങ്ങയോടൊപ്പം തസ്ബീഹ് ചൊല്ലിക്കൊണ്ടിരുന്നു എത്ര വളരെ അനുഭൂതിയാണ് ആ നിമിഷങ്ങൾ ഞങ്ങൾക്കു നൽകിയത് അങ്ങയുടെ സബൂർ പാരായണം അതുകേട്ട് ഞങ്ങൾ കോരിത്തരിച്ചു നിന്നുപോയിട്ടുണ്ട് ഞങ്ങളോടൊപ്പം പറവകളും മൃഗങ്ങളും വിസ്മയിച്ചു നിന്നുപോയിട്ടുണ്ട് പുണ്യ പ്രവാചകരേ അങ്ങ് ദൗത്യം പൂർത്തിയാക്കി ഞങ്ങളതിന്നു സാക്ഷിയാണ്

മയ്യിത്ത് കടന്നുപോയി അത് ഖബറിലേക്ക് താഴ്ത്തപ്പെട്ടു കല്ലുകൾകൊണ്ട് മൂടി ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്മാരകമായി മീസാൻ കല്ലുകൾ ഉയർന്നുനിന്നു ആ ഖബറിന്നരികിലൂടെ കാലം ഒഴുകിപ്പോയി അതുവഴി പറന്നുപോയ പക്ഷികൾ നിശ്ബ്ദരായി വിനയപൂർവ്വം ചിറകുകൾ താഴ്ത്തി

കാട്ടുമൃഗങ്ങളുടെ ചെവികളിൽ സബൂറിന്റെ ഈരടികൾ ബാക്കി നിന്നു ആ ഓർമ്മയിൽ അവ നിശ്ചലരായി കാണപ്പെട്ടു ഈ സാഹചര്യത്തിൽ നിന്നാണ് സുലൈമാൻ നബി(അ) ഉയർന്നുവരുന്നത് സകല ജീവജാലങ്ങളും ആ ഉയർച്ച ആകാംക്ഷയോടെ നോക്കിക്കണ്ടു.

വിജ്ഞാനം 


അത്ഭുതകരമായ വിജ്ഞാനമാണ് ദാവൂദ് (അ)ന് അല്ലാഹു നൽകിയത് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവർ വിജ്ഞാനം നൽകുന്നു അതിന് മറ്റൊരാളുടെയും സഹായം വേണ്ട മനസ്സിൽ തോന്നിപ്പിക്കാം അതുമതി സ്വപ്നത്തിൽ കാണിക്കാം അനുഭവത്തിൽ നിന്ന് പഠിക്കാം ഒരു മനുഷ്യന്റെ മനസ്സിലേക്ക് വിദ്യ എത്തിക്കാനുള്ള മാർഗ്ഗം അല്ലാഹുതന്നെ സ്വീകരിക്കും

ദാവൂദ് (അ)ന് നൽകിയതുപോലെ മകൻ സുലൈമാൻ നബി (അ)നും അല്ലാഹു വിജ്ഞാനം നൽകി വളരെ മികച്ച വിജ്ഞാനം മനുഷ്യരിൽ വളരെ കുറച്ചു പേർക്കു മാത്രമേ അങ്ങനെയുള്ള വിജ്ഞാനം ലഭിച്ചിട്ടുള്ളൂ ഇത്രയും പറഞ്ഞാൽ മതിയല്ലോ അവർക്കു ലഭിച്ച മഹത്തായ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാൻ വിജ്ഞാനം ലഭിച്ചപ്പോൾ പിതാവും പുത്രനും എന്താണ് പറഞ്ഞത്? ആ വാക്കുകൾ ഏറെ ശ്രദ്ധേയമാവുന്നു എക്കാലവും ഓർമ്മിക്കപ്പെടേണ്ടതുമാവുന്നു അവർ രണ്ടുപേരും പറഞ്ഞു

അല്ലാഹുവിന് സ്തുതി

അവൻ സത്യവിശ്വാസികളായ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു മുമ്പുള്ളവർക്ക് അപരിചിതമായിരുന്ന പടയങ്കി നിർമ്മാണം അല്ലാഹു ദാവൂദ് (അ)ന്ന് പഠിപ്പിച്ചുകൊടുത്തു ഇരുമ്പുകൊണ്ട് പലവിധ സാമഗ്രികളുണ്ടാക്കാൻ പഠിപ്പിച്ചു പർവ്വതങ്ങളുടെ സ്തുതികീർത്തനങ്ങൾ മനസ്സിലാക്കാൻ കഴിവുനൽകി പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരം ഗ്രഹിക്കാനുള്ള കഴിവുണ്ടായി ഇവയെല്ലാം അല്ലാഹു നൽകിയ ശ്രേഷ്ഠതകളാണ് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറയുകയെന്നത് പിതാവിന്റെയും പുത്രന്റെയും സ്വഭാവമായിരുന്നു എന്നിട്ട് അല്ലാഹുവിനെ സ്തുതിച്ചു ഈ കർമ്മം അല്ലാഹുവിനെ സംതൃപ്തനാക്കി പിൽക്കാലത്ത് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങൾക്ക് വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്തപ്പോൾ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞു

സൂറത്തു നംല് വിശുദ്ധ ഖുർആനിലെ ഇരുപത്തേഴാം അധ്യായമാകുന്നു അതിൽ അല്ലാഹു ഇങ്ങനെ പറയുന്നു

തീർച്ചയായും ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകി രണ്ടാളും പറയുകയും ചെയ്തു സത്യവിശ്വാസികളായ തന്റെ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും (27:15)

പുത്രൻ പിതാവിന്റെ അനന്തരാവകാശിയാകുന്നു ഏതൊക്കെ കാര്യത്തിൽ ? നുബുവ്വത്ത് (പ്രവാചകത്വം) 

രാജാധികാരം വിജ്ഞാനം 

ചില കാര്യങ്ങളിൽ പുത്രൻ പിതാവിനെക്കാൾ മുന്നിട്ടു നിന്നു ഭരണകാര്യങ്ങളിൽ പുത്രൻ കൂടുതൽ ഖ്യാതി നേടി പിശാചുക്കളെയും കാറ്റിനെയും പുത്രന് അധീനപ്പെടുത്തിക്കൊടുത്തു പുത്രന്റെ കാലത്ത് ഭരണസ്ഥലങ്ങളുടെ വ്യാപ്തി വർദ്ധിച്ചു കൂടുതൽ ശക്തമായ ഭരണം നിലവിൽ വന്നു

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു :

സുലൈമാൻ ദാവൂദിന്റെ അനന്തരാവകാശിയായി അദ്ദേഹം പറഞ്ഞു : ഹേ ജനങ്ങളേ ഞങ്ങൾക്ക് പക്ഷികളുടെ സംസാരം പഠപ്പിക്കപ്പെട്ടിരിക്കുന്നു ആവശ്യമായ എല്ലാ സാധനങ്ങളിൽ നിന്നും വേണ്ടതെല്ലാം നമുക്ക് നൽകപ്പെട്ടിട്ടുണ്ട് നിശ്ചയമായും ഇത് പ്രത്യക്ഷമായ ഒരനുഗ്രഹം തന്നെയാകുന്നു (27:16)

രാജ്യം ഭരിക്കുന്ന രാജാവിന് നല്ലൊരു സൈന്യം വേണം സാമ്രാജ്യത്തിന്റെ വിസ്തൃതി വളരുമ്പോൾ സൈന്യത്തിന്റെ വലിപ്പവും കൂടണം രഹസ്യാന്വേഷണവിഭാഗം ശക്തമാവണം ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കണം അവരുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കണം സ്വന്തം രഹസ്യങ്ങൾ ചോർന്നുപോവാതെ നോക്കുകയും വേണം

സുലൈമാൻ നബി(അ)ന്റെ സൈന്യത്തിൽ പിശാചുക്കളും ജിന്നുകളുമുണ്ടായിരുന്നു അവർ ശക്തന്മാരാണ് അവരെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിച്ചിരുന്നു

സൈന്യത്തിലെ മറ്റൊരു വിഭാഗം പക്ഷികളായിരുന്നു വിവരങ്ങൾ ശേഖരിക്കാനും സന്ദേശങ്ങൾ കൈമാറാനും പക്ഷികളെ ഉപയോഗപ്പെടുത്തിയിരുന്നു മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയാത്ത ജോലികൾ ജിന്നുകളെക്കൊണ്ടും പിശാചുക്കളെക്കൊണ്ടും ചെയ്ച്ചിരുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

സുലൈമാന് ,ജിന്ന്,മനുഷ്യൻ,പക്ഷി എന്നിവയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു എന്നിട്ട് അവ തടഞ്ഞു നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് (27:17)

സാധാരണ ഗതിയിൽ പിശാചുക്കളും ജിന്നുകളും മനുഷ്യരുടെ കല്പനകൾക്കൊത്തു ജീവിക്കാനാഗ്രഹിക്കുകയില്ല മനുഷ്യരെ അവർ വഴി തെറ്റിക്കും

സുലൈമാൻ നബി(അ) ഒരു മനുഷ്യനാകുന്നു ആ മനുഷ്യൻ ജിന്നുകളെയും പിശാചുക്കളെയും നിയന്ത്രിക്കുന്നു അദ്ദേഹം കല്പിക്കും അവരതനുസരിക്കും ഇത് അത്ഭുതകരമായ അവസ്ഥ പിതാവിന് ഇരുമ്പിന്റെ പ്രയോഗമാണ് അല്ലാഹു പഠിപ്പിച്ചുകൊടുത്തത് മകന് ചെമ്പിന്റെ പ്രയോഗം പഠിപ്പിച്ചു കൊടുത്തു ഉരുക്കിയൊലിക്കുന്ന ചെമ്പ് ദ്രാവകരൂപം അതുകൊണ്ട് പല സാധനങ്ങളുമുണ്ടാക്കാം ഉരുകിയ ചെമ്പ് ലഭിക്കുന്ന സ്ഥലം കണ്ടെത്തി ചെമ്പുഖനിയിലെ ജോലി കടുത്ത ജോലി തന്നെ കടുത്ത ജോലികൾ ചെയ്യാൻ പിശാചുക്കളോടും ജിന്നുകളോടും കല്പിച്ചു അവർ അനുസരിച്ചു അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല അനുസരണക്കേട് കാണിച്ചാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക പിശാചുക്കളും ജിന്നുകളും ശിക്ഷ ഭയന്നു ചിലപ്പോഴൊക്കെ കുതറിയോടാൻ ശ്രമിച്ചു രക്ഷയില്ലെന്ന് കണ്ടപ്പോൾ അനുസരണയോടെ ജീവിച്ചു..

കാറ്റ് ,ചെമ്പ് 



കാറ്റ് 

കാറ്റ് പ്രതീക്ഷയാണ് കാറ്റ് പേടിസ്വപ്നമാണ് ഇളം കാറ്റിനെ ആരാണ് ഇഷ്ടപ്പെടാത്തത് ? കൊടുംകാറ്റിനെ ആരാണ് ഭയപ്പെടാത്തത് ? കരയിലും കടലിലും കാറ്റടിക്കുന്നു കൊടുംങ്കാറ്റ് നാശം വിതക്കുന്നു ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന ലോകശക്തികൾ കൊടുംകാറ്റും കാട്ടുതീയും വരുമ്പോൾ പകച്ചു നിൽക്കുകയാണ് ആദ്യം കാറ്റ് പിന്നെ പേമാരി തുടർന്നു പ്രളയം മനുഷ്യവാസകേന്ദ്രങ്ങൾ തകർന്നു തരിപ്പണമാകുന്ന പ്രകൃതി ദുരന്തങ്ങൾ കിഴക്കൻ ലോകത്തും പടിഞ്ഞാറൻ ലോകത്തും ഈ നൂറ്റാണ്ടിൽ തന്നെ ഇതെത്ര തവണ ആവർത്തിക്കപ്പെട്ടു.

ആ കാറ്റിനെ സുലൈമാൻ നബി(അ)ന് അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തു നബിയുടെ കല്പനയനുസരിച്ചു കാറ്റടിക്കും നബിയുടെ കല്പന വരുമ്പോൾ കാറ്റടങ്ങും സുലൈമാൻ നബി(അ)ന് മാത്രം ലഭിച്ച അനുഗ്രഹം രാവിലെ യാത്രക്ക് ഒരുങ്ങുന്നു പിശാചുക്കൾ വിരിപ്പ് വിരിക്കും അതിന്റെ മധ്യത്തിൽ വിലകൂടിയ സിംഹാസനം സ്ഥാപിക്കും അതിനു ചുറ്റും ധാരാളം ഇരിപ്പിടങ്ങൾ പിശാചുക്കളും ജിന്നുകളും മനുഷ്യരും അവയിലാണ് ഇരിക്കേണ്ടത് സുലൈമാൻ നബി(അ) സിംഹാസനത്തിലിരിക്കുന്നു ഉടനെ മറ്റുള്ളവരും ഇരിക്കുന്നു സുലൈമാൻ (അ) കാറ്റിന് കല്പന കൊടുക്കുന്നു ഉടനെ കാറ്റടിക്കുന്നു ശക്തിയായ കാറ്റ് കാറ്റിന്റെ ശക്തിയിൽ വിരിപ്പ് ഉയരുന്നു വായുവിലൂടെ അത് നീങ്ങുന്നു നല്ല വേഗതയിൽ കാറ്റ് ശക്തമാണെങ്കിലും യാത്രക്കാർക്ക് സാധാരണ നിലയിലുള്ള സുഖകരമായ കാറ്റായാണ് അനുഭവപ്പെടുന്നത് രാവിലെയുള്ള സുഖ യാത്ര ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്തേക്ക് അവർ ആ പ്രഭാതത്തിൽ തന്നെ എത്തിച്ചേരുന്നു അന്നാട്ടിൽ ചെയ്യേണ്ട കാര്യങ്ങളൊക്കെ അന്ന് പകൽ തന്നെ ചെയ്തു തീർക്കുന്നു അന്ന് വൈകുന്നേരം ഇതേ പോലെ മടങ്ങിപ്പോവുന്നു..

രാവിലെ ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു വൈകുന്നേരം ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു ഒരു പ്രഭാതവും സായാഹ്നവും കൊണ്ട് രണ്ടു മാസത്തെ വഴി ദൂരം സഞ്ചരിക്കുന്നു മറ്റൊരു രാജാവിനും ഈ അനുഗ്രഹം ലഭിച്ചില്ല അവർ ഭൂമിയിലൂടെ ഒരു മാസം യാത്ര ചെയ്താൽ എത്തുന്ന സ്ഥലത്തേക്ക് സുലൈമാൻ (അ)ഒരു പ്രഭാതം കൊണ്ട് എത്തിച്ചേരുന്നു.

സുലൈമാൻ (അ)ന്റെ തലസ്ഥാനം ബൈത്തുൽ മുഖദ്ദസ് ആകുന്നു അവിടെ നിന്നാണ് മിക്കപ്പോഴും യാത്ര തുടങ്ങുക ഫലസ്തീനിലും പരിസര രാജ്യങ്ങളിലും സഞ്ചരിക്കും കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സുലൈമാൻ (അ)ന് നന്നായറിയാമായിരുന്നു അദ്ദേഹം കച്ചവടക്കാരെ ഇന്ത്യയിലേക്കയച്ചിരുന്നു ഇന്ത്യൻ ഉല്പന്നങ്ങൾ വിലക്കുവാങ്ങി പായക്കപ്പലുകളിൽ കയറ്റി കൊണ്ടുപോയിരുന്നു പടിഞ്ഞാറൻ ലോകവുമായി വ്യാപാര ബന്ധം നിലനിന്നിരുന്നു കാറ്റിന്റെ ശക്തികൊണ്ടാണ് കപ്പലുകൾ നീങ്ങിയിരുന്നത്

സുലൈമാൻ (അ)ന് അല്ലാഹു നൽകിയ മറ്റൊരനുഗ്രഹം പറയാം

ചെമ്പ് ഉരുകിയൊലിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് അല്ലാഹു അറിവ് നൽകി മാസത്തിൽ മൂന്നു രാവും പകലും ചെമ്പ് ഉരുകി ഒഴുകും ഉരുകിയ ചെമ്പ് കോരിയെടുത്തു പാത്രങ്ങളും മറ്റുമുണ്ടാക്കാൻ ജിന്നുകളെ ചുമതലപ്പെടുത്തി വളരെ വലിയ പാത്രങ്ങളാണവർ നിർമ്മിച്ചത് ആയിരം പേർക്ക് വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കാം മൂന്നു കാലുള്ള വലിയ ചെമ്പുപാത്രങ്ങൾ നിർമ്മിച്ചു അതിലാണ് ഭക്ഷണം പാകം ചെയ്യുക ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് തള്ളിമാറ്റാൻ കഴിയില്ല അത്ര ഭാരം കാണും ഇത്തരം പാത്രങ്ങൾ എത്രയെണ്ണം കാണുമെന്നോ? ആയിരക്കണക്കിൽ വരും ഒരു സന്ദർഭത്തിൽ പന്ത്രണ്ടായിരം പാത്രങ്ങളിൽ ആഹാരം പികം ചെയ്തിരുന്നു ഓരോ പാത്രത്തിനും ഓരോ മുഖ്യ പാചകക്കാരൻ നിരവധി സഹായികൾ പാചകപ്പുരയുടെ വലിപ്പം എത്രയായിരിക്കും ? കല്ലുകൊണ്ടുള്ള അനേകം പാത്രങ്ങൾ നിർമ്മിക്കപ്പെട്ടു കല്ലുകൊണ്ടുള്ള ഒരു പാത്രത്തിൽ പത്ത് ഒട്ടകത്തിന്റെ മാംസം കൊള്ളും ഓരോ ദിവസവും പാകം ചെയ്യപ്പെടുന്ന ആഹാരത്തിന്റെ അളവ് ഒന്നു സങ്കല്പിച്ചു നോക്കൂ അതെല്ലാം തിന്നു തീർക്കാൻ മാത്രം മനുഷ്യർ അവിടെ വന്നിരുന്നു.

സുലൈമാൻ നബി (അ)ന്റെ അന്നദാനം എല്ലാ നാടുകളിലും പ്രസിദ്ധമാണ് സദ്യയിൽ പങ്കെടുക്കാൻവേണ്ടി നാനാ ദിക്കുകളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയിരുന്നത് സമൃദ്ധമായ സദ്യ പാവപ്പെട്ടവർക്കുള്ളതാണ് സാധാരാണക്കാരൊക്കെ അതിൽ പങ്കെടുക്കുന്നു സുലൈമാൻ (അ)ആ സദ്യ കഴിക്കാറില്ല അദ്ദേഹം പകൽ നോമ്പു നോൽക്കും പകൽ വട്ടികൾ നെയ്തെടുക്കും അവ അങ്ങാടിയിൽ വിൽക്കും എന്നിട്ട് ഗോതമ്പ് റൊട്ടി വാങ്ങും അത് കഴിച്ചാണ് നോമ്പ് തുറക്കുക ഏതെങ്കിലും അഗതികളെ കണ്ടാൽ വിളിച്ചു കൊണ്ടുവന്ന് കൂടെയിരുത്തും എത്ര ഹൃദ്യമായ നോമ്പതുറ

സുലൈമാൻ (അ)ന് കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്ത വിവരവും ,ചെമ്പിന്റെ ദ്രാവകം കാണിച്ചുകൊടുത്ത സംഭവവും സൂറത്തുസ്സബഇൽ കാണാം

അല്ലാഹു പറയുന്നു :

സുലൈമാന് കാറ്റിനെയും കീഴ്പ്പെടുത്തിക്കൊടുത്തു അതിന്റെ പ്രഭാതത്തിലെ യാത്ര ഒരു മാസത്തെ വഴിദൂരവും വൈകുന്നേരത്തെ വരവ് ഒരു മാസത്തെ വഴിദൂരവും ആകുന്നു അദ്ദേഹത്തിന് നാം ചെമ്പു ദ്രാവകത്തിന്റെ ഉറവ ഒഴുക്കിക്കൊടുക്കുകയും ചെയ്തു തന്റെ റബ്ബിന്റെ കല്പനയനുസരിച്ചു അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് പ്രവർത്തിയെടുക്കുന്നവരിൽ ജിന്നുകളിൽ പെട്ടവരും ഉണ്ടായിരുന്നു
ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ കല്പന വിട്ട് തെറ്റിപ്പോകുന്ന പക്ഷം നാം അവന് ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ് (34:12)

ജിന്നുകൾ സുലൈമാൻ (അ)നുവേണ്ടി ഏതൊക്കെ ജോലികളാണ് ചെയ്തിരുന്നത് ?അതറിയാൻ വിശുദ്ധ ഖുർആൻ തന്നെ നോക്കിയാൽ മതി

വലിയ മണ്ഡപങ്ങൾ നിർമ്മിച്ചു ഖുർആനിൽ ഇതിന് മഹാരിബ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് മിഹ്റാബ് എന്നതിന്റെ ബഹു വചനം കൂറ്റൻ കെട്ടിടം ,മനോഹരമായ മന്ദിരം എന്നൊക്കെ മനസ്സിലാക്കാം വലിയ കല്ലുകൾ ഉപയോഗിച്ച് കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട് മനുഷ്യർക്കതിന് കഴിയില്ല 

വെള്ളം നിറച്ചുവെക്കാനുള്ള പടുകൂറ്റൻ തൊട്ടിപ്പാത്രങ്ങൾ നിർമ്മിച്ചു അതിൽ വെള്ളം നിറച്ചാൽ ഒരു ജലാശയം പോലെയിരിക്കും പാചകം ചെയ്യാനുള്ള പടുകൂറ്റൻ പാത്രങ്ങൾ നിർമ്മിച്ചു ഇതിന് കിടാരങ്ങൾ എന്നു പറയുന്നു അത് ഇളക്കിമാറ്റാനൊന്നും സാധ്യമല്ല ഒരു സ്ഥലത്ത് സ്ഥാപിച്ചാൽ അവിടെത്തന്നെ ഉറച്ചുനിൽക്കും

സുലൈമാൻ (അ) ഉദ്ദേശിക്കുന്നതെന്തോ അതൊക്കെ അവർ നിർമ്മിച്ചുകൊടുത്തിരുന്നു ഇത് വലിയ അനുഗ്രഹങ്ങമാണ് ഇതിന് ദാവൂദ് കുടുംബം നന്ദിയുള്ളവരായിരിക്കണമെന്ന് അല്ലാഹു കല്പിക്കുന്നു

വിശുദ്ധ ഖുർആൻ പറയുന്നു :

'അദ്ദേഹത്തിനു വേണ്ടി മണ്ഡപങ്ങൾ ,പ്രതിമകൾ,ജലാശയങ്ങൾ പോലുള്ള തൊട്ടിപ്പാത്രങ്ങൾ , ഉറച്ചു നിൽക്കുന്ന കിടാരങ്ങൾ മുതലായ അദ്ദേഹം ഉദ്ദേശിക്കുന്നത് അവർ പണിതുകൊടുത്തിരുന്നു (അല്ലാഹു പറഞ്ഞു): ദാവൂദിന്റെ കുടുംബമേ നന്ദിയോടെ പ്രവർത്തിക്കുവീൻ എന്റെ അടിയാന്മാരിൽ നന്ദിയുള്ളവർ കുറവാകുന്നു (34:13 )

ഓരോ മനുഷ്യരും അല്ലാഹുവിൽ നിന്ന് എണ്ണമറ്റ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നു പക്ഷെ നന്ദിയുള്ളവർ വളരെ കുറവാകുന്നു ദാവൂദ് കുടുംബത്തിന്റെ ചരിത്രം പറയുമ്പോൾ അല്ലാഹു അക്കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു..

കപ്പൽ യാത്രകൾ 


ശാം,ഫലസ്തീൻ, സമീപ പ്രദേശങ്ങൾ പൗരാണിക കാലം മുതൽക്കേ ജനവാസമുള്ള നാടുകൾ കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സന്ധിക്കുന്നതവിടെയാണ് പൗരാണിക മനുഷ്യ നാഗരികത വളർന്ന മണ്ണ് മധ്യധരണ്യാഴി സമീപത്തു തന്നെയാണ് മധ്യധരണ്യാഴിയിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് സഞ്ചരിക്കാം കപ്പലുകൾ വേണ്ടത്രയുണ്ട് സഞ്ചാരികളുണ്ട് കപ്പിത്താന്മാരുണ്ട് പാശ്ചാത്യർക്കുവേണ്ട കച്ചവടച്ചരക്കുകളുമുണ്ട് എല്ലാം ഉണ്ട് ഇനി ഒരൊറ്റകാര്യം ശരിയായാൽ മതി കാറ്റിന്റെ ഗതി അനുകൂലമാവുക

കാറ്റിനെ അല്ലാഹു സുലൈമാൻനബി(അ)ന്അധീനപ്പെടുത്തിക്കൊടുത്തിരിക്കുകയാണല്ലോ ? കൽപിച്ചാൽ മതി അനുസരിക്കും കപ്പലുകളിൽ ചരക്കുകൾ നിറച്ചു സഞ്ചാരികൾ കയറി കപ്പിത്താന്മാർ വന്നു നിരവധി കപ്പലുകൾ പായകൾ വിടർത്തി അതിമനോഹരമായ കാഴ്ച ആ കാഴ്ച കാണാൻ കടൽത്തീരം നിറയെ ആളുകൾ സുലൈമാൻ (അ)വന്നു കാറ്റിനു കല്പന കിട്ടി പെട്ടെന്ന് പടിഞ്ഞാറൻ ദിശയിലേക്കു കാറ്റു വീശി കപ്പലുകൾ അതിവേഗം അകന്നകന്നു പോയി എത്രയോ മനോഹരമായ കാഴ്ച സത്യവിശ്വാസികൾ അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ് 

മധ്യധരണ്യാഴിതീരത്ത് പല തുറമുഖങ്ങളുണ്ട് സൂർ, യാഫാ എന്നിവ ചരിത്രപ്രസിദ്ധമായ തുറമുഖങ്ങളാണ് ധാരാളം കപ്പലുകൾ വന്നുപോവുന്ന കേന്ദ്രങ്ങൾ പ്രസിദ്ധമായ ചെങ്കടൽ സമീപത്ത് തന്നെയാണ് ചെങ്കടലിലൂടെ കടന്നുപോയ കപ്പലുകൾക്കുണ്ടോ വല്ല കണക്കും ഇന്ത്യയുമായും മറ്റ് പൗരസ്ത്യ രാജ്യങ്ങളുമായും കച്ചവട ബന്ധം നിലനിർത്തിയിരുന്നത് ചെങ്കടൽ വഴിയായിരുന്നു ചെങ്കടൽ തീരത്തും ധാരാളം തുറമുഖങ്ങളുണ്ടായിരുന്നു പൗരാണിക ചരിത്രത്തിൽ പറക്കുന്ന ഐല തുറമുഖം ചെങ്കടലിന്റെ ശാഖയായ അൽ അഖബ ഉൾക്കടലിനോട് ചേർന്നു കിടക്കുന്നു..

കിഴക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെടാൻ ചെങ്കടൽ തീരത്ത് നിരവധി കപ്പലുകൾ ഒരുങ്ങിനിൽക്കുന്നു ഈത്തപ്പഴം ,അത്തിപ്പഴം, മുന്തിരി എന്നിവയുടെ വലിയ കെട്ടുകൾ കപ്പലുകളിലുണ്ട് കച്ചവടക്കാരും കപ്പിത്താന്മാരും കയറി കാറ്റിന് സുലൈമാൻ (അ)ന്റെ കല്പന കിട്ടി കാറ്റ് വീശി കിഴക്കൻ ദേശത്തേക്ക് കാറ്റടിച്ചു പായകൾ നിവർന്നു കാറ്റ് അവയെ കിഴക്കോട്ട് നയിച്ചു കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ അല്ലാഹു അനുഗ്രഹിച്ച നാടുകൾ അവിടത്തെ വിളവുകൾ അല്ലാഹുവിന്റെ അനുഗ്രഹമാണ് വനങ്ങൾ മറ്റൊരനുഗ്രഹമാണ് വനങ്ങളിലെ വിഭവങ്ങൾ മഹത്തായ അനുഗ്രഹം തന്നെ അവയെല്ലാം കപ്പലുകളിൽ വന്നുചേരും കടലും ,കരയും ,കാറ്റും അല്ലാഹു സുലൈമാൻ നബി(അ)ന് കീഴ്പ്പെടുത്തിക്കൊടുത്തു

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്ന നിലയിൽ കാറ്റിനെ സുലൈമാന് കീഴ്പ്പെടുത്തിക്കൊടുത്തു നാം അനുഗ്രഹിച്ച ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് അത് സഞ്ചരിക്കാറുണ്ടായിരുന്നു എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവനാകുന്നു (21:81)

പടിഞ്ഞാറൻ നാടുകളിൽ നിന്നും കിഴക്കൻ നാടുകളിൽ നിന്നും കപ്പലുകൾ എത്തിച്ചേരുന്ന ദിവസം എല്ലാവർക്കും സന്തോഷമാണ് ഫലസ്തീൻ ആഹ്ലാദഭരിതമായിത്തീരും അന്നാട്ടിൽ വിളയാത്ത എന്തെല്ലാം വിഭവങ്ങളാണ് വന്നുചേരുന്നത് ഇന്ത്യയിൽ നിന്നെത്തിയ മൃഗങ്ങൾ മനോഹരമായ പക്ഷികൾ നാടൻ ഉല്പന്നങ്ങൾ വനവിഭവങ്ങൾ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല മയിലുകൾ അവയുടെ ചലനങ്ങൾ പീലി വിടർത്തി നൃത്തം ചെയ്യുന്ന മയിലുകൾ എല്ലാം കണ്ടാനന്ദിക്കുന്നു ഒപ്പം അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്യുന്നു സമുദ്രങ്ങൾ അനുഗ്രഹങ്ങളുടെ കലവറകൾ വിലമതിക്കാനാവാത്ത മുത്തും പവിഴവും സമുദ്രാന്തർഭാഗത്തുണ്ട് ലോകമെങ്ങും അതിന് പ്രിയമാണ്..

ലോകമെമ്പാടുമുള്ള രാജ്ക്കന്മാർക്ക് അവ വേണം കൊട്ടാരത്തിൽ മുത്തും പവിഴവും അമൂല്യ രത്നങ്ങളുമുണ്ടാവുന്നത് ഒരന്തസ്സ് തന്നെയാണ് രാജകുമാരികൾക്ക് ധരിക്കാൻ മുത്തു കോർത്ത മാല തന്നെ വേണം കിട്ടാൻ വളരെ പ്രയാസമുള്ള സാധനങ്ങളാണവ ഒരു രാജാവിന്റെ കൈവശം മുത്തും പവിഴവുമുണ്ടെന്ന് കേട്ടാൽ മറ്റ് രാജാക്കന്മാർക്ക് അസൂയയാണ് അസൂയ മൂത്ത് അവർ യുദ്ധത്തിന്നിറങ്ങും യുദ്ധം ചെയ്തു രാജാവിനെ തോല്പിക്കും ചിലപ്പോൾ വധിക്കും എന്നിട്ട് മുത്തും പവിഴവും കൈവശപ്പെടുത്തും അവ കൈവശമുള്ളവർ എപ്പോഴും അതീവ ജാഗ്രതയിലായിരിക്കും കാവൽക്കാർ ഉറക്കമൊഴിച്ചു കാവലിരിക്കും

സുലൈമാൻ നബി(അ)ന്റെ കൈവശം എല്ലാതരം രത്നങ്ങളുമുണ്ട് മുത്തും മാണിക്യവും ഇഷ്ടംപോലെയുണ്ട് കപ്പലുകളിൽ കയറ്റി അയക്കും

വനവിഭവങ്ങളും നാടൻ ഉല്പന്നങ്ങളും വാങ്ങി പകരം കപ്പൽക്കാർ നൽകുന്നത് മുത്തും പവിഴവും സുലൈമാൻ (അ) ലോകരാജാക്കന്മാർക്കെല്ലാം പാരിതോഷികമായി കൊടുത്തയക്കുന്നതും മുത്തും പവിഴവും മറ്റ് രത്നങ്ങളുമാണ്

സുലൈമാൻ (അ)ന് എവിടെ നിന്ന് കിട്ടുന്നു ഇത്രയേറെ മുത്തുകൾ ?

സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് മനുഷ്യർക്ക് അത്രയും ആഴത്തിൽ മുങ്ങി അവ എടുക്കാൻ സാധ്യമല്ല പിന്നെ ആരെടുക്കും ?

പിശാചുക്കൾ

അല്ലാഹു പിശാചുക്കളെ സുലൈമാൻ നബി(അ)ന് അധീനപ്പെടുത്തിക്കൊടുത്തിട്ടുണ്ട് അദ്ദേഹം എന്ത് കല്പിക്കുന്നുവോ അത് പിശാചുക്കൾ അനുസരിക്കും

വിശാലമായ കടൽത്തീരം അവിടെ വമ്പിച്ച ജനക്കൂട്ടം അത്ഭുതം നടക്കാൻ പോവുകയാണ് സുലൈമാൻ (അ)വന്നു ശൈത്വാന്മാരെ വിളിച്ചു അവ അനുസരണയോടെ വന്നുനിന്നു

സമുദ്രത്തിൽ മുങ്ങുക മുത്തും പവിഴവും വാരിക്കൊണ്ട് വരിക സുലൈമാൻ (അ) കല്പിച്ചു

ശൈത്വാൻമാർ സമുദ്രത്തിൽ ചാടിമറഞ്ഞു ഏറെ കഴിഞ്ഞില്ല അവർ കൂട്ടത്തോടെ പൊങ്ങിവരുന്നു കൈനിറയെ മുത്തും പവിഴവും ആവേശവും ആഹ്ലാദവും അലയടിച്ചുയരുന്നു

വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ

അദ്ദേഹത്തിന് വേണ്ടി സമുദ്രത്തിൽ മുങ്ങുകയും അതല്ലാതെ മറ്റ് ചില പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്കളിൽ നിന്ന് അദ്ദേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു നാം അവരെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു (21:82)

കടലിൽ മുങ്ങി മുത്തും പവിഴവും ശേഖരിക്കുന്ന ജോലി മാത്രമല്ര പിശാചുക്കൾ ചെയ്തിരുന്നത് പടുകൂറ്റൻ സൗധങ്ങൾ പിശാചുക്കൾ നിർമ്മിച്ചുകൊടുത്തു യാത്രാ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്തുപോന്നു..

രണ്ടു സംഭവങ്ങൾ 



രണ്ടു സ്ത്രീകൾ യാത്ര ചെയ്യുന്നു ഒരാൾക്ക് ഉയരം കൂടുതലുണ്ട് മറ്റവൾക്ക് ഉയരം കുറവ് ഇരുവർക്കും ഓരോ കുട്ടികളുണ്ട് ആൺകുട്ടികൾ കുട്ടികളുടെ കൊഞ്ചലും വർത്തമാനവും ആസ്വദിച്ചുകൊണ്ടവർ യാത്ര തുടർന്നു യാത്രക്കിടയിൽ ഒരത്യാഹിതം സംഭവിച്ചു ചെന്നായ വന്നു ഒരു കുട്ടിയെ പിടിച്ചുകൊണ്ടുപോയി പെണ്ണുങ്ങൾ ബഹളമുണ്ടാക്കി ഉറക്കെ കരഞ്ഞു ഒരു കുട്ടി പോയി ബാക്കി വന്നത് ഒരു കുട്ടി മാത്രം അതാരുടെ കുട്ടി ?

'ഇത് എന്റെ കുട്ടിയാണ് നിന്റെ കുട്ടിയെ ചെന്നായ കൊന്നു' പൊക്കമുള്ള സ്ത്രീ പറഞ്ഞു

'നീ പറഞ്ഞത് കളവാണ് ഇത് എന്റെ കുട്ടിയാണ് നിന്റെ കുട്ടിയെ ചെന്നായ കൊണ്ടുപോയി ' കുറിയ സ്ത്രീ തിരിച്ചടിച്ചു

വഴക്ക് മൂത്തു കേസ് സുലൈമാൻ (അ)ന്റെ മുമ്പിലെത്തി സുലൈമാൻ (അ) രണ്ടുപേരെയും ചോദ്യം ചെയ്തു ഇരുവരും തങ്ങളുടെ വാദത്തിൽ ഉറച്ചുനിന്നു അവകാശവാദം ഉന്നയിക്കുകയും കരയുകയും ചെയ്തു

എങ്ങനെ സത്യം മനസ്സിലാക്കും ? പെട്ടെന്നൊരു യുക്തി തോന്നി സുലൈമാൻ (അ) ഇങ്ങനെ പ്രഖ്യാപിച്ചു

'കുട്ടിയെ രണ്ടായി പിളർക്കാം ഓരോ ഭാഗം ഓരോരുത്തർക്കും തരാം എന്താ അത് പോരേ ?
'മതി അത് മതി '

പൊക്കം കൂടിയ സ്ത്രീ പെട്ടെന്ന് സമ്മതിച്ചു

ഒരു ഭടൻ കത്തിയുമായി എത്തി

കുറിയ സ്ത്രീ ഏങ്ങലടിച്ചു കരയാൻ തുടങ്ങി

'നബിയേ കുട്ടിയെ കൊല്ലരുത് എനിക്ക് കുട്ടിയെ വേണ്ട അവൾക്ക് കൊടുത്തോളൂ കുറിയ സ്ത്രീ അറിയിച്ചു

നബിക്ക് സത്യം മനസ്സിലായി കുറിയ സ്ത്രീയാണ് കുട്ടിയുടെ അവകാശി കുട്ടിയെ അവൾക്ക് നൽകി

മറ്റൊരു സംഭവം കൂടി പറയാം

സുലൈമാൻ(അ)ന്റെ ബുദ്ധിശക്തി വെളിപ്പെടുത്തുന്ന സംഭവം ബുദ്ധി അല്ലാഹു നൽകുന്ന അനുഗ്രഹമാണ് അത് ജന്മസിദ്ധമായി ലഭിക്കുന്നതാണ് വിജ്ഞാനവും അനുഭവങ്ങളും ബുദ്ധിവികാസത്തെ സഹായിക്കുന്നു

ദാവൂദ് (അ),സുലൈമാൻ (അ) ഇരുവരും പ്രവാചകന്മാർ ഭരണാധികാരികളും സമൂഹത്തിലെ ഉന്നത മേഖലകളിലെ പ്രശ്നങ്ങൾ അവർ കൈകാര്യം ചെയ്യുന്നു സമൂഹത്തിലെ താഴെക്കിടക്കാരുടെ ചെറിയ പ്രശ്നങ്ങൾ പോലും അവരുടെ പരിഗണനയിൽ വരുന്നു അതിന്റെ ഉദാഹരണമാണ് ഈ സംഭവം

ഒരാളുടെ കുറെ ആടുകൾ മറ്റൊരാളുടെ വിള തിന്നു നശിപ്പിച്ചു കർഷകൻ പരാതിയുമായി ദാവൂദ് (അ)ന്റെ സന്നിധിയിലെത്തുന്നു കൃഷിയുടെ ഉടമ പറഞ്ഞതെല്ലാം ദാവൂദ് (അ) കേട്ടു

ആടുകളുടെ ഉടമസ്ഥനെ ചോദ്യം ചെയ്തു

നശിച്ച കൃഷിയുടെ വില കണക്കാക്കി ആടുകളുടെ വിലയും നോക്കി അവ സമമാകുന്നതായി അദ്ദേഹത്തിന് തോന്നി നശിച്ച കൃഷിക്കു പകരം ആടുകളെ നൽകുക അതായിരുന്നു ദാവൂദ് (അ)ന്റെ വിധി

കൃഷി പോയി പകരം ആടുകളെ കിട്ടി കർഷകന് നഷ്ടമില്ല ആടുകളുടെ ഉടമസ്ഥന് ആടുകൾ നഷ്ടമായി ഒന്നും കിട്ടാനില്ല സുലൈമാൻ (അ) പതിനൊന്ന് വയസ്സുള്ള കുട്ടിയാണ് കുട്ടി കേസിൽ വിധി പറയാൻ തയ്യാറായി പിതാവ് അത് കേൾക്കാനും തയ്യാറായി കുട്ടിയുടെ വിധി ഇങ്ങിനെയായിരുന്നു

'ആടുകളുടെ ഉടമസ്ഥൻ നഷ്ടപ്പെട്ട കൃഷി പരിപാലിച്ചു വളർത്തിയെടുക്കുക കൃഷി പൂർവ്വസ്ഥിതിയിലെത്തുംവരെ ഇത് തുടരണം അത്രയും കാലം ആടുകളെ കർഷകൻ സൂക്ഷിക്കണം അക്കാലത്ത് ആടുകളുടെ പാൽ,രോമം,പിറക്കുന്ന കുഞ്ഞുങ്ങൾ എന്നിവ കർഷകന് എടുക്കാം കൃഷി പൂർവ്വസ്ഥിതിയിലെത്തിയാൽ കർഷകനെ ഏല്പിക്കുക അപ്പോൾ കർഷകന് ആടുകളെ മടക്കിക്കൊടുക്കുകയും വേണം രണ്ടുപേർക്കും വിധി സന്തോഷകരമായി ദാവൂദ്(അ)നും സന്തോഷം

വിശുദ്ധ ഖുർആൻ വചനം കാണുക:

ദാവൂദ് നബിയെയും സുലൈമാൻ നബിയെയും ഓർക്കുക ഒരു കൃഷിയുടെ കാര്യത്തിൽ അവർ രണ്ടുപേരും വിധി കല്പിച്ച സന്ദർഭം ദാവൂദ് നബിയുടെ ജനതയിൽ ചിലരുടെ ആടുകൾ അതിൽ രാത്രിയിൽ കടന്നു മേഞ്ഞപ്പോൾ അവരുടെ വിധിക്ക് നാം സാക്ഷിയായിരുന്നു (21:78)

'എന്നിട്ട് സുലൈമാൻ നബിക്ക് (യുക്തമൂമായ നിലക്ക് )നാമത് ഗ്രഹിപ്പിച്ചു അവർ രണ്ടുപേരും ന്യായ വിധിയും വിജ്ഞാനവും നാം നൽകിയിരുന്നു ദാവൂദ് നബിയോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്ന നിലയിൽ പർവ്വതങ്ങളുടെയും പക്ഷികളെയും നാം അധീനമാക്കിക്കൊടുത്തു ഇങ്ങനെയെല്ലാമാണ് നാം പ്രവർത്തിച്ചിരുന്നത് (21:79)

രണ്ട് പ്രവാചകന്മാർക്ക് ബുദ്ധിശക്തിയും ചിന്തയും നൽകിയത് അല്ലാഹുവാണ് അധികാരം നൽകിയതും പ്രവാചകത്വം നൽകിയതും അവൻ തന്നെ എപ്പോഴും അവർ അല്ലാഹുവിനോട് നന്ദിയുള്ളവരായിരുന്നു അവരുടെ നന്ദി അല്ലാഹു സ്വീകരിക്കുകയും ചെയ്തു

ശംവീൽ നബി(അ)ന്റെ കാലത്ത് ഇസ്രാഈല്യർ ഫലസ്തീൻകാരോട് യുദ്ധം ചെയ്തിട്ടുണ്ട് ഇസ്രാഈല്യരുടെ നേതാവ് ത്വാലൂത്ത് ആയിരുന്നു ആ സൈന്യത്തിൽ ദാവൂദ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു ആടിനെ മേച്ചു നടന്ന ആ ചെറുപ്പക്കാരൻ പ്രസിദ്ധമായിരുന്നില്ല ഫലസ്തീൻകാരുടെ പടത്തലവൻ ജാലൂത്ത് ആയിരുന്നു ദാവൂദ് ജാലൂത്തിനെ യുദ്ധത്തിൽ വധിച്ചു അതോടെ ദാവൂദ് പ്രസിദ്ധനായിത്തീർന്നു ശത്രുക്കളും മിത്രങ്ങളും ആ പേര് പറയാൻ തുടങ്ങി

സർവ്വശക്തനായ അല്ലാഹു ദാവൂദിനെ നബിയായി നിയോഗിച്ചു രാജാധികാരവും നൽകി

ആടിനെ മേച്ചു നടന്ന യുവാവ് നാട് ഭരിക്കുന്ന രാജാവായി അതിന്നാവശ്യമായ വിജ്ഞാനവും യുക്തിയും ,ബുദ്ധിവൈഭവവും നൽകി അല്ലാഹു അനുഗ്രഹിച്ചു
ദാവൂദ് (അ) നൂറ് കൊല്ലം ജീവിച്ചു ധന്യമായ ഒരു നൂറ്റാണ്ടു കാലത്തെ ജീവിതം അതു കണ്ടു പഠിക്കുകയായിരുന്നു സുലൈമാൻ (അ)..

ഉറുമ്പുകളുടെ താഴ് വര 


തെളിഞ്ഞ ആകാശം അനുകൂലമായ കാലാവസ്ഥ യാത്രക്കു പറ്റിയ സമയം

യാത്രയുടെ സമയം പ്രഖ്യാപിക്കപ്പെട്ടു എല്ലാ സൈനിക വിഭാഗങ്ങൾക്കും കല്പന കിട്ടി വൻ സൈന്യം യാത്രക്കു സജ്ജമാവുകയാണ് ഒട്ടകങ്ങൾ, കുതിരകൾ ,കഴുതകൾ .മനുഷ്യൻ,ജിന്നുകൾ ,ശൈത്വാന്മാർ,മൃഗങ്ങൾ ,പക്ഷികൾ . 

ഭക്ഷ്യവസ്തുക്കൾ ,വസ്ത്രങ്ങൾ ,പടക്കോപ്പുകൾ മറ്റ് സജ്ജീകരണങ്ങൾ
മികച്ച പരിശീലനം നേടിയ സൈന്യം കുറഞ്ഞ സമയംകൊണ്ട് അവർ സ്വയം സജ്ജമായിക്കഴിഞ്ഞു അണിയൊപ്പിച്ചു ഒന്നിച്ചു നീങ്ങണം അണിവിട്ട് ഒരല്പം മുമ്പോട്ടോ പിന്നോട്ടോ മാറാൻ പറ്റില്ല തികഞ്ഞ അച്ചടക്കത്തോടെ നീങ്ങണം സുലൈമാൻ (അ) ആഗതനായി ഇനി യാത്ര പുറപ്പെടുകയായി വൻ സൈന്യം നീങ്ങി പറവകൾ തണലിട്ടുകൊടുത്തു സുലൈമാൻ (അ) ചുറ്റും ശ്രദ്ധിക്കുന്നു ജീവജാലങ്ങളുടെ ശബ്ദം ശ്രവിക്കുന്നു ദൂരെ നിന്നൊരു ചെറിയ ശബ്ദം കാറ്റിലൂടെ ഒഴുകിവരുന്നു ആ ശബ്ദം കാറ്റ് നബിയുടെ ചെവിയിലെത്തിച്ചു അതൊരു ഉറുമ്പിന്റെ ശബ്ദമായിരുന്നു സുലൈമാൻ നബി(അ) ശ്രദ്ധിച്ചു

ഉറുമ്പ് തന്റെ സമൂഹത്തോട് പറയുന്നു : 

സഹോദരങ്ങളേ ആരും പുറത്തിറങ്ങരുത് സുലൈമാൻ നബിയും സൈന്യവും വരുന്നുണ്ട് അവർ അശ്രദ്ധമായി നിങ്ങളെ ചവിട്ടി ഞെരിച്ചുകളഞ്ഞേക്കാം നിങ്ങൾ മാളങ്ങളിൽ അഭയം തേടിക്കൊള്ളുക ഉറുമ്പുകളുടെ റാണി അവരുടെ പ്രജകൾക്കു നൽകുന്ന മുന്നറിയിപ്പ്

മുന്നറിയിപ്പ് കിട്ടിയ ഉറുമ്പുകൾ പാർപ്പിടങ്ങൾ നോക്കി സഞ്ചരിച്ചു ആയിരക്കണക്കായ ഉറുമ്പുകൾ ചാലിട്ട് സഞ്ചരിക്കുകയായിരുന്നു ആ പ്രദേശത്തെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് വാദിന്നംല് എന്ന പേരിലാണ്

വാദി എന്നാൽ താഴ് വര നംല് എന്നാൽ ഉറുമ്പ് വാദിന്നംല് എന്നു പറഞ്ഞാൽ ഉറുകളുടെ താഴ് വര ഉറുമ്പുകളുടെ സാമൂഹിക ജീവിതം ശ്രദ്ധേയമാണ് അവ സമൂഹമായി ജീവിക്കുന്നു താമസിക്കാൻ അറകളുണ്ടാക്കുന്നു ഒന്നിച്ചു സഞ്ചരിക്കുന്നു ആഹാരം സമ്പാദിക്കുന്നു ആഹാര സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നു അനുസരണ ശീലവും അച്ചടക്കവുമുള്ളവർ അനുയായികളുടെ കാര്യത്തിൽ ജാഗ്രതയുള്ള നേതാക്കൾ ഭക്ഷ്യവസ്തുക്കളുള്ള സ്ഥലം അവ മണത്തറിയുന്നു ഉടനെ സന്ദേശം കൈമാറുന്നു ആയിരങ്ങൾ ഒത്തു ചേരും ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും നനഞ്ഞതാണെങ്കിൽ വെയിലത്തിട്ട് ഉണക്കും

വാദിന്നംല് എവിടെയായിരുന്നു

അത് ശാമിലായിരുന്നുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുന്നു ത്വാഇഫിലായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം

വാദിന്നംല് ജാബ്രീനിന്നും അസ്ഖലാനിന്നും ഇടയിലായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട് ജാബ്രീൽ അസ്ഖലാൻ എന്നിവ ശാമിൽ പെട്ട പ്രദേശങ്ങളാകുന്നു

അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയ ഉറുമ്പ് റാണിയുടെ പേര് ഹറസ് എന്നായിരുന്നു ഇത് ബനൂ ശീസ്വാൻ വർഗത്തിൽ പെട്ട ഉറുമ്പായിരുന്നു

ഉറുമ്പ് റാണിയുടെ പേര് ജുർമാ എന്നാണെന്നു പറഞ്ഞവരും ത്വാഖിയ എന്നാണെന്ന് പറഞ്ഞവരുമുണ്ട്

ഉറുമ്പിന്റെ സംസാരം കേട്ടപ്പോൾ സുലൈമാൻ (അ) ചിരിച്ചുപോയി തന്റെ സൈന്യത്തിൽ നല്ലൊരു വിഭാഗം കുതികളാണ് പടക്കുതിരകളുടെ കുളമ്പിന്റെ ചവിട്ടേറ്റ് ഉറുമ്പുകൾക്ക് നാശം പറ്റുമെന്ന് ഉറുമ്പ് റാണി മനസ്സിലാക്കി

വമ്പിച്ച സൈന്യം വരുന്നുണ്ടെന്ന് ഉറുമ്പ് റാണി എങ്ങനെ മനസ്സിലാക്കി

അല്ലാഹു അവർക്കറിയിച്ചുകൊടുത്തു സുലൈമാൻ (അ) അല്പനേരം ചിന്താധീനനായി നിന്നുപോയി അല്ലാഹുവേ നിന്റെ സൃഷ്ടിവൈഭവം ഉറുമ്പുകൾ എത്ര ചെറിയ ജീവികൾ അവക്കുവേണ്ട ദിവ്യബോധനം നീയാണ് നൽകുന്നത് അവ അതനുസരിച്ച് ജീവിക്കുന്നു അത് കാണുന്ന മനുഷ്യൻ അത്ഭുതപ്പെട്ടുപോവുന്നു ആ കൊച്ചു ജീവിയുടെ സംസാരം മനസ്സിലാക്കുവാനുള്ള കഴിവ് അല്ലാഹുവേ നീ എനിക്ക് നൽകി മറ്റാർക്കുമില്ലാത്ത ആ അനുഗ്രഹം നീ എനിക്ക് നൽകി ഞാനെങ്ങനെ നിനക്ക് നന്ദി പറയും?

നീ എന്നെയും എന്റെ മാതാപിതാക്കളെയും അനുഗ്രഹിച്ചു അതിന് നന്ദി പ്രകടിപ്പിക്കാനുള്ള പ്രചോദനം നീ തന്നെ നൽകേണമേ അതായിരുന്നു സുലൈമാൻ (അ)ന്റെ പ്രാർത്ഥന

വിശുദ്ധ ഖുർആനിലെ ഇരുപത്തി ഏഴാം അധ്യായത്തിന്റെ പേര് സൂറത്തു നംല് എന്നാകുന്നു മേൽ പറഞ്ഞ ഉറുമ്പിന്റെ സംഭവം പരാമർശിക്കുന്നതിനാൽ ആ പേര് വന്നു ഒരു ഉറുമ്പിന് കിട്ടിയ സ്ഥാനം എത്രയോ ഗ്രന്ഥങ്ങളിൽ ആ ഉറിമ്പിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാകുന്നു :

'അങ്ങനെ അവർ ഉറുമ്പിന്റെ താഴ് വരയിൽ കൂടി വന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു : ഹേ ഉറുമ്പുകളേ നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുവീൻ സുലൈമാനും സൈന്യങ്ങളും നിങ്ങളെ ചവിട്ടി ചതച്ചുകളയാതിരിക്കട്ടെ അവർ അത് അറിയുന്നതുമല്ല (27:18)

'അപ്പോൾ അതിന്റെ വാക്കു നിമിത്തം അദ്ദേഹം ചിരിച്ചു അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു റബ്ബേ എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ നിന്റെ കാരുണ്യം കൊണ്ട് സദ് വൃത്തരായ നിന്റെ അടിയാന്മാരിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ (27:19)

കൊച്ചു ജീവിയായ ഉറുമ്പിന്റെ സംസാരം സുലൈമാൻ (അ) എന്ന മഹാചക്രവർത്തിയെ വിനയാന്വിതനാക്കി മാറ്റുകയാണ് ചെയ്തത് ഈ അനുഗ്രഹത്തിന് എങ്ങനെ നന്ദി പ്രകടിപ്പിക്കുമെന്നാണദ്ദേഹം ചിന്തിക്കുന്നത്

ഓരോ അനുഗ്രഹങ്ങൾ വരുമ്പോൾ നാമും അങ്ങനെയായിരിക്കണം അതിനുവേണ്ടിയാണ് ആ സംഭവങ്ങൾ വിശുദ്ധ ഖുർആൻ നമുക്കു പറഞ്ഞുതരുന്നത്..

ഉറുമ്പിന്റെ പ്രാർത്ഥന


മഴ പെയ്യാൻ വൈകിയ കാലം നാട്ടിലാകെ വെള്ളത്തിന് ക്ഷാമം മനുഷ്യരും ജന്തുക്കളും വല്ലാതെ വിഷമിച്ചു നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും സുലൈമാൻ നബി(അ) ന് ആവലാതികൾ വരാൻ തുടങ്ങി കുടിക്കാൻ വെള്ളമില്ല ഉടനെ സഹായമെത്തിക്കുക വെള്ളം എത്തിച്ചു കൊടുക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കി അതൊന്നും വേണ്ടത്ര വിജയിച്ചില്ല അല്ലാഹു മഴ വർഷിപ്പിച്ചുതരണം എന്നാലെ ആവശ്യത്തിന് വെള്ളം ലഭിക്കൂ മഴക്കുവേണ്ടി കൂട്ടു പ്രാർത്ഥന നടത്താൻ തീരുമാനിച്ചു മനുഷ്യരും മറ്റ് ജീവികളും മൈതാനിയിൽ ഒത്തുചേരുക എന്നിട്ട് കരഞ്ഞു പ്രാർത്ഥിക്കുക പ്രാർത്ഥനയുടെ സ്ഥലം നിശ്ചയിച്ചു ദിവസവും സമയവും നിശ്ചയിച്ചു നാട്ടിലാകെ അത് തന്നെയായി സംസാരം നിശ്ചിത ദിവസമെത്തി എല്ലാവരും മൈതാനിയിൽ സമ്മേളിച്ചു അപ്പോൾ സുലൈമാൻ (അ) ഒരു ഉറുമ്പിന്റെ പ്രാർത്ഥന കേട്ടു ചെറിയ ഉറുമ്പ് നിലത്ത് മലർന്ന് കിടന്ന് കാലുകൾ ഉയർത്തിപ്പിടിച്ച് സങ്കടപ്പെട്ടു പ്രാർത്ഥിക്കുന്നു

'അല്ലാഹുവേ ഉറുമ്പുകളായ ഞങ്ങൾ സൃഷ്ടികളാണ് ഞങ്ങൾക്ക് ദാഹിക്കുന്നു റബ്ബേ .....ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരണേ.....

ഈ പ്രാർത്ഥന കേട്ടപ്പോൾ സുലൈമാൻ (അ) ആഹ്ലാദപൂർവ്വം ഇങ്ങനെ വിളിച്ചു പറഞ്ഞു

'കിട്ടിപ്പോയി മഴ കിട്ടിപ്പോയി മറ്റുള്ളവരുടെ പ്രാർത്ഥന കാരണം നമുക്കിതാ ഉടനെ മഴ കിട്ടും എല്ലാവർക്കും മടങ്ങിപ്പോവാം

മനുഷ്യ മഹാ സമൂഹവും ജന്തുസമൂഹവും വിശാലമായ മൈതാനിയിൽ നിന്ന് മടങ്ങി അവർക്കെല്ലാം ആവശ്യമായത്ര മഴ ഒരു ചെറിയ ഉറുമ്പിന്റെ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു വർഷിപ്പിച്ചുകൊടുത്തു

പ്രാർത്ഥനയുടെ ശക്തിയാണിവിടെ കണ്ടത് 

സമൂഹത്തിൽ അവഗണിക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥനക്ക് ചിലപ്പോൾ വല്ലാത്ത ശക്തി കാണും അത് ഭയപ്പെടണം ഉറുമ്പിന്റെ പ്രാർത്ഥന കേട്ട റബ്ബ് ഏത് ദുർബ്ബലന്റെ പ്രാർത്ഥനയും കേൾക്കും ഇവിടെ നമുക്ക് ലഭിക്കുന്ന പാഠം അതാകുന്നു ..

ഹുദ്ഹുദ


വിശാലമായ മൈതാനം സുലൈമാൻ നബി(അ)ന്റെ വൻ സൈന്യം മൈതാനിയിൽ അണിനിരന്നുകഴിഞ്ഞു

മനുഷ്യർ ,പിശാചുക്കൾ,ജിന്നുകൾ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയവയെല്ലാം അണിനിരന്നു

സുലൈമാൻ (അ)സൈന്യത്തെ പരിശോധിക്കാൻ വന്നു ആരെങ്കിലും അണിനിരക്കാൻ ബാക്കിയുണ്ടോ ? എല്ലാ നിരകളും പരിശോധിച്ചു പക്ഷികളുടെ നിര പരിശോധിച്ചപ്പോൾ ഒരു പക്ഷിയുടെ കുറവ് ആരാണ് ഹാജരാകാത്തത് ?

ഹുദ്ഹുദ മരംകൊത്തി എന്ന പക്ഷി സൈന്യത്തിൽ സുപ്രധാന പദവിയുള്ള പക്ഷിയാണ് വിദൂര ദേശങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നത് ഹുദ്ഹുദയാണ് ദൂര ദിക്കുകളിൽ നിന്ന് വാർത്തകൾ ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നതും ഹുദ്ഹുദ ഓരോ സ്ഥലത്തെത്തുമ്പോൾ എത്ര ആഴത്തിൽ വെള്ളമുണ്ടെന്ന് കണ്ടുപിടിക്കാനും ഹുദ്ഹുദക്കു കഴിയും

ഹുദുഹുദ എവിടെപ്പോയി ? ആർക്കുമറിയില്ല അച്ചടക്കലംഘനമാണിത് ഇത് സമ്മതിക്കാൻ പറ്റില്ല ഹുദ്ഹുദ ഇങ്ങ് വരട്ടെ ഇതിന് തക്കതായ കാരണം ബോധിപ്പിക്കണം അല്ലെങ്കിൽ നല്ല ശിക്ഷ നൽകും സുലൈമാൻ (അ) പ്രഖ്യാപിച്ചു

ഹുദുഹുദയുടെ തൂവലുകൾ പറിച്ച് നിലത്തിടുക ഉറുമ്പുകൾക്കും മറ്റും അത് ആഹാരമായിത്തീരുക അതാണ് കഠിന ശിക്ഷ അല്ലെങ്കിൽ കൊന്നുകളയുക രണ്ടിലൊന്നു സംഭവിക്കും ആകാംക്ഷ നിറഞ്ഞ നിശബ്ദത ഹുദ്ഹുദയുടെ കാര്യത്തിൽ എല്ലാവർക്കും വലിയ ഉൽക്കണ്ഠ എല്ലാ കണ്ണുകളും ആകാശത്തിൽ ചുറ്റി നടന്നു ഏതെങ്കിലും ഭാഗത്ത് ഹുദ്ഹുദയുണ്ടോ ?സമയം ഇഴഞ്ഞുനീങ്ങി ഉൽക്കണ്ഠ വർദ്ധിച്ചു

അതാ, ആകാശനീലിമയിൽ ഒരു പൊട്ടുപോലെ മരംകൊത്തിപ്പക്ഷി പ്രത്യക്ഷപ്പെടുന്നു വളരെ ദൂരെ നിന്ന് പറന്നുവരികയാണ് പറന്നുപറന്നു ക്ഷീണിച്ചിട്ടുണ്ട്

ഹുദ്ഹുദ പറന്നിറങ്ങി

എല്ലാ നയനങ്ങളും ഹുദ്ഹുദയെ ചുറ്റിനിന്നു

ഹുദുഹുദ ക്ഷമാപണത്തോടെ താൻ വൈകാനുള്ള കാരണം ബോധിപ്പിച്ചു

സൂറത്തു നംലിൽ അല്ലാഹു പറയുന്നു :

'സുലൈമാൻ (അ) പക്ഷികളെ പരിശോധിച്ചു എന്നിട്ട് പറഞ്ഞു : മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ ? എന്തുപറ്റി ? അത് ഇവിടെ സന്നിഹിതരാവാത്തവരിൽ പെട്ടുപോയോ ? (27:20)

' നിശ്ചയമായും ഞാനതിനെ കഠിനമായി ശിക്ഷിക്കും അല്ലെങ്കിൽ കൊന്നുകളയും അല്ലാത്ത പക്ഷം വ്യക്തമായ ന്യായം അതെന്റെ മുമ്പിൽ കൊണ്ടുവരിക തന്നെ വേണം (27:21)

'അങ്ങനെ അതെത്തിച്ചേരുവാൻ അധികം താമസം വന്നില്ല എന്നിട്ടത് ഇങ്ങനെ പറഞ്ഞു : അങ്ങ് സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി അറിഞ്ഞിട്ടുണ്ട് സബഇൽ നിന്ന് ദൃഢമായ ഒരു വാർത്തയും കൊണ്ടാണ് ഞാൻ അങ്ങയുടെ അടുക്കൽ വന്നിട്ടുള്ളത് (27:22)

'നിശ്ചയമായും സബഉകാരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടെത്തി എല്ലാ സാധനങ്ങളിൽ നിന്നും ആവശ്യമായതൊക്കെ അവർക്ക് നൽകപ്പെട്ടിട്ടുണ്ട് വമ്പിച്ച ഒരു സിംഹാസനവും അവൾക്കുണ്ട് (27:23)

'അവളും അവളുടെ ജനതയും അല്ലാഹുവിനെ വിട്ട് സൂര്യന് സുജൂദ് ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത് തങ്ങളുടെ പ്രവർത്തികൾ പിശാച് അവർക്ക് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും അങ്ങനെ നേരായ വഴിയിൽ നിന്ന് അവരെയവൻ തടയുകയും ചെയ്തിരിക്കുന്നു അതിനാൽ അവർ നേർമാർഗ്ഗം പ്രാപിക്കുന്നില്ല (19:24)

'ആകാശ ഭൂമികളിൽ മറഞ്ഞുകിടക്കുന്ന വസ്തുക്കളെ പുറത്തേക്ക് കൊണ്ടുവരികയും നിങ്ങൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യുന്ന അല്ലാഹുവിന് അവർ സുജൂദ് ചെയ്യാതിരിക്കുവാനാണ് (പിശാച് നേരായ മാർഗത്തിൽ നിന്ന് അവരെ തടഞ്ഞത്

' അല്ലാഹുവാകട്ടെ അവൻ അല്ലാതെ ഒരു ഇലാഹുമില്ല മഹത്തായ അർശിന്റെ നാഥനാണവൻ (27:26)

ഹുദ്ഹുദയുടെ വിവരണം എല്ലാവരെയും അത്ഭുതപ്പെടുത്തി എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത് ?

സബഹ് എന്ന രാജ്യം ഐശ്വര്യത്തിന്റെ കളിത്തൊട്ടിലാണത് ഒരു രാജ്ഞിയാണവിടെ ഭരിക്കുന്നത് രാജ്യം സമൃദ്ധിയുടെ പാതയിലാണ് സഞ്ചരിക്കുന്നത് എല്ലാവിധ സൗഭാഗ്യങ്ങളും അവർക്ക് നൽകപ്പെട്ടിട്ടുണ്ട് വമ്പിച്ച സിംഹാസനമുണ്ട് സ്വർണ്ണവും ,രത്നങ്ങളും വമ്പിച്ച സമ്പത്തുമുണ്ട് സുശക്തമായ സൈന്യവും ആയുധങ്ങളുമുണ്ട് എല്ലാം നൽകിയത് സർവ്വശക്തനായ അല്ലാഹുവാകുന്നു എന്നാൽ അല്ലാഹുവിനോട് അവർ നന്ദി കാണിക്കുന്നില്ല അല്ലാഹുവിനെ ആരാധിക്കുന്നില്ല പടച്ച തമ്പുരാനെ ആരാധിക്കുന്നതിന് പകരം പടപ്പുകളെ ആരാധിക്കുന്നു സബഇലെ രാജ്ഞിയും അവരുടെ പ്രജകളും സൂര്യനെ ആരാധിക്കുന്നു

പിശാച് അവരെ വഴി പിഴപ്പിക്കുന്നു ഈ വിവരണം കേട്ട് സുലൈമാൻ (അ) അത്ഭുതപ്പെട്ടു

അല്ലാഹുവേ ഞാൻ നിന്റെ പ്രവാചകനാണ് എന്നെ നീ

രാജാവാക്കി മഹത്തായ വിജ്ഞാനവും നൽകി എന്നാൽ സബഇനെക്കുറിച്ച് നീ സൂക്ഷ്മജ്ഞാനം നൽകിയത് ഈ കൊച്ചുപക്ഷിക്കാണ്

സുലൈമാൻ നബി (അ)ന്റെ ചിന്ത അങ്ങനെ നീണ്ടുപോയി അദ്ദേഹം വളരെ വിനയാന്വിതനായിമാറി ഇത് വൈജ്ഞാനികമായ ഒരു പരീക്ഷണം തന്നെയാണ് അല്ലാഹു നൽകുന്ന അനുഗ്രഹം ഓരോ അളവിൽ ഓരോരുത്തർക്കും ലഭിക്കുന്നു കിട്ടിയ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക മനുഷ്യന് അഹങ്കരിക്കാൻ ഒരവകാശവുമില്ല വിജ്ഞാനത്തിന്റെ പേരിൽ ആരും അഹങ്കാരികളാവരുത് സുലൈമാൻ(അ) ഹുദ്ഹുദയുടെ സംഭാഷണം ശ്രവിച്ച് വിനയാന്വിതനായിമാറി നമുക്കുള്ള പാഠം അതാണ്..

സബഹ് 


വിശുദ്ധ ഖുർആനിലെ മുപ്പത്തിനാലാം അധ്യായത്തിലെ പേര് സൂറത്തു സബഹ് എന്നാകുന്നു അമ്പത്തിനാല് വാക്യങ്ങളുള്ള ഒരധ്യായം

വിശുദ്ധ ഖുർആനിലെ ഒരധ്യായത്തിന് പേര് വെക്കപ്പെട്ടതിലൂടെ 'സബഹ്' എന്ന നാമം അനശ്വരമായിത്തീർന്നു

അറേബ്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന രാജ്യമായ സബഹ് എക്കാലവും ഓർമ്മിക്കപ്പെടും പൗരാണിക നാഗരികതയുടെ കേന്ദ്രമായിരുന്നു സബഹ് ഷീബാ സാമ്രാജ്യം എന്നും പറയപ്പെടുന്നു നല്ല സാമ്പത്തിക ഭദ്രതയുള്ള രാജ്യം രാജ്യത്ത് ശാന്തിയും സമാധാനവും നിലനിന്നു ഉന്നതമായ നാഗരികതയുടെ നാട് സ്വർണ്ണം, വെള്ളം, പലവിധ രത്നങ്ങൾ എന്നിവ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു യമനിന്റെ ഭാഗമായ സബഇന്റെ ചരിത്രം വളരെ പ്രസിദ്ധമാണ് പണ്ട് അവിടെ ഭരണം നടത്തിയ രാജാവിന്റെ പേര് പറയാം സബഹ് ബ്നു യശ്ജുബ് ഇദ്ദേഹത്തിന്റെ സന്താനപരമ്പര സബഹ് ഗോത്രം എന്ന പേരിൽ അറിയപ്പെടുന്നു സബഹ് ഗോത്രം താമസിച്ച നാട്ടിന് സബഹ് രാജ്യം എന്ന പേർ കിട്ടി

സബഇലെ ഒരു പ്രദേശമാണ് മഹ്റബ് പുരാതന കാലത്ത് അവിടെ സബഹ് ഗോത്രക്കാർ അണക്കെട്ട് നിർമ്മിച്ചു രണ്ട് മലകൾക്കിടയിൽ അണ കെട്ടി മഴവെള്ളം ശേഖരിച്ചു ആ വെള്ളം ഉപയോഗിച്ചു വിശാലമായ പ്രദേശത്ത് കൃഷി ചെയ്തു ധാന്യങ്ങളും പർവർഗ്ഗങ്ങളും ധാരളമുണ്ടായി അണകെട്ടിന്റെ ഇരു വശങ്ങളിലുള്ള തോട്ടങ്ങൾ ലോകപ്രസിദ്ധമായിത്തീർന്നു മരുഭൂമി പൂങ്കാവനമായിമാറി അത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായിരുന്നു അവിടത്തെ ജനത ആ അനുഗ്രഹത്തിന്റെ മഹത്വമറിഞ്ഞില്ല അവർ അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചില്ല അവർ ധിക്കാരികളായി ജീവിച്ചു അല്ലാഹുവിന്റെ കോപം അവർ അനുഭവിച്ചു അണക്കെട്ട് തകർന്നു വെള്ളപ്പൊക്കമുണ്ടായി തോട്ടങ്ങൾ നശിച്ചു ഹംയർ വംശത്തിൽ പെട്ട രാജാക്കന്മാർ ആ പ്രദേശം ഭരിച്ചു അവർ തുബ്ബഹ് രാജാക്കന്മാർ എന്ന പേരിൽ അറിയപ്പെട്ടു രാജാക്കന്മാരുടെ ഒരു പരമ്പര തന്നെയുണ്ടായി ഇടിക്കിടെ രാജ്ഞിമാരും രാജ്യം ഭരിച്ചു

പ്രസിദ്ധനായ യഹ്റുബ്നു ഖഹ്ഥാന്റെ സന്താന പരമ്പരയിൽ പെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു ശറാഹീൽ രാജാവ് ശറാഹീലിന്റെ പുത്രിയാണ് ബിൽഖീസ്

സബഹ് രാജ്യം ബിൽഖീസ് റാണി ഭരിച്ചു അവരുടെ സിംഹാസനം വളരെ വിലകൂടിയതാണ് അതിന്റെ പ്രസിദ്ധി അയൽരാജ്യങ്ങളിലെല്ലാം വ്യാപിച്ചു നിരവധി പ്രമുഖന്മാർ ആ സിംഹാസനം കാണാൻ വന്നുകൊണ്ടിരുന്നു

ഹുദുഹുദ എന്ന മരക്കൊത്തി സുലൈമാൻ (അ) എന്ന ലോകചക്രവർത്തിയോട് സംസാരിച്ചത് ബിൽഖീസ് രാജ്ഞിയെക്കുറിച്ചായിരുന്നു ബിൽഖീസ് രാജ്ഞിയും പ്രജകളെ സൂര്യനെയാണ് ആരാധിക്കുന്നത് സർവ്വശക്തനായ അല്ലാഹുവിനെ ആരാധിക്കുന്നില്ല

ഹുദുഹുദയുടെ വിവരണം കേട്ടപ്പോൾ സുലൈമാൻ (അ) പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിൽ കാണാം

' സുലൈമാൻ പറഞ്ഞു : നീ സത്യം പറഞ്ഞതാണോ അതോ നീ കളവു പറഞ്ഞവരിൽ പെട്ടുപോയോ എന്ന് നാമൊന്ന് നോക്കട്ടെ (27:27)

ഹുദുഹുദയുടെ ഭാഷ സുലൈമാൻ (അ)ന് നന്നായി മനസ്സിലാവും അദ്ദേഹത്തിന്റെ ഭാഷ ഹുദുഹുദക്കും മനസ്സിലാവും ആശയവിനിമയത്തിന് പ്രയാസങ്ങളൊന്നുമില്ല

സുലൈമാൻ (അ) കുറച്ചു നേരം ചിന്തിച്ചിരുന്നു ബിൽഖീസിനെ ഇസ്ലാമിലേക്ക് ക്ഷണിക്കണം അതിനുള്ള മാർഗ്ഗമെന്ത് ? ഒരു കത്ത് കൊടുത്തയക്കാം ഹുദ്ഹുദ കത്ത് എത്തിച്ചുകൊടുക്കാൻ മിടുക്കനാണ് പ്രതികരണം അറിഞ്ഞു വരികയും ചെയ്യും

സുലൈമാൻ (അ) ഇങ്ങനെ തുടങ്ങി

ബിസ്മില്ലാഹി റഹ്മാനി റഹീം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ
ഇത് ദാവൂദിന്റെ മകൻ സുലൈമാനിൽ നിന്നുള്ള കത്താകുന്നു എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത് മുസ്ലിംമായിക്കൊണ്ട് നിങ്ങൾ എന്റെ സമീപം വന്നുചേരുക

കത്തെഴുതി ഹുദ്ഹുദയെ ഏല്പിച്ചു ഹുദുഹുദ കത്തുമായി പറന്നകന്നു
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

'എന്റെ ഈ എഴുത്തുമായി നീ പോകുക എന്നിട്ട് ഇത് അവർക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നീ അവരിൽ നിന്ന് പിൻമാറി നിൽക്കണം അവർ അതിനെപ്പറ്റി എന്ത് പറയുന്നുവെന്ന് നോക്കണം (27:28)

ഹുദ്ഹുദ പറന്നകന്നു സബഇന്റെ ആകാശത്തിലൂടെ പറന്നു പ്രതാപം വിളിച്ചറിയിക്കുന്ന കൊട്ടാരം അതിനെ ചുറ്റിപ്പറന്നു കിളിവാതിലിലൂടെ കൊട്ടാരത്തിനകത്ത് പ്രവേശിച്ചു രാജ്ഞിയുടെ മുറിയിൽ കത്ത് ഇട്ടു ബിൽഖീസ് രാജ്ഞി കത്ത് കൈയിലെടുത്തു തുറന്നുവായിച്ചു

അല്ലാഹുവിന്റെ നാമത്തിലുള്ള കത്ത് വല്ലാത്ത അതിശയം തോന്നി കത്തെഴുതിയിരിക്കുന്നത് ദാവൂദിന്റെ മകൻ സുലൈമാൻ
രാജ്ഞിയുടെ മനസ്സിളകിമറിഞ്ഞു ഇത് ആദരിക്കപ്പെടേണ്ട കത്ത് ബഹുമാനപൂർവ്വം ഉള്ളടക്കം വായിച്ചു മുസ്ലിമാവുക സുലൈമാന്റെ സമീപം വന്നു ചേരുക എതിർക്കാൻ നിൽക്കരുത്

ബുദ്ധിമതിയായ ബിൽഖീസ് രാജ്ഞി നന്നായി ചിന്തിച്ചു അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള ക്ഷണം ക്ഷണിക്കുന്നത് ലോക ചക്രവർത്തി സുലൈമാൻ എതിർക്കാൻ നോക്കിയാൽ പരാജയം നിശ്ചയം അനുസരിച്ചാൽ ആദരിക്കപ്പെടും അതാണ് നല്ല വഴി ഈ ജനതയുടെ സഹകരണം ലഭിക്കണം അതിനെന്തുവഴി? മന്ത്രിമാരെയും പ്രധാനികളെയും വിളിക്കാം അവരുടെ അഭിപ്രായം ആരായാം

സുലൈമാനെ ധിക്കരിച്ചാലുള്ള കുഴപ്പങ്ങൾ പറഞ്ഞുകൊടുക്കാം ബിൽഖീസ് പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടി അവരോട് സംസാരിച്ചു

വളരെ മഹത്തായ ഒരു കത്ത് എനിക്ക് ലഭിച്ചിരിക്കുന്നു ബിസ്മി കൊണ്ടാണ് കത്ത് തുടങ്ങിയിരിക്കുന്നത് ദാവൂദിന്റെ മകൻ സുലൈമാൻ അയച്ചതാണ് കത്ത് നാം മുസ്ലിംകളായി അദ്ദേഹത്തെ സമീപിക്കണം എതിർക്കാൻ നിൽക്കരുത് ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ് ? പറയൂ നിങ്ങൾ പറയുംപോലെ നമുക്കു നീങ്ങാം എല്ലാ പ്രധാന കാര്യങ്ങളും നിങ്ങളോടാലോചിച്ചാണല്ലോ നാം നിർവ്വഹിക്കുന്നത്
അവർ ഇങ്ങനെ അറിയിച്ചു

നമുക്കു സുശക്തമായ സൈന്യമുണ്ട് നമ്മെ അക്രമിക്കാൻ വന്നാൽ നാം നേരിടും സന്ധി ചെയ്യണമെങ്കിൽ അങ്ങനെയുമാവാം രാജ്ഞി കല്പിക്കുംപോലെ ചെയ്യാം

കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം രാജ്ഞിക്കുതന്നെ വിട്ടുകൊടുത്തു അവരുടെ വാക്കുകൾ കേൾക്കാനവർ കാത്തിരുന്നു

സുലൈമാൻ വമ്പിച്ച സൈന്യവുമായി വന്നു ഈ നാട് നശിപ്പിക്കും അതിന്നിടകൊടുക്കരുത് സൈന്യമിറങ്ങിയാൽ നാട്ടിലെ മാന്യന്മാരെ നിസ്സാരന്മാരാക്കിക്കളയും കൃഷി നശിക്കും

നമുക്കൊരു കാര്യം ചെയ്യാം വമ്പിച്ച പാരിതോഷികങ്ങളുമായി കുറെ ആളുകളെ അയക്കാം മുത്തും ,മാണിക്യവും,മരതകവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തയക്കാം സുന്ദരികളായ അടിമസ്ത്രീകളെയും പുരുഷന്മാരെയും അയക്കാം അദ്ദേഹം യഥാർത്ഥ നബിയാണെങ്കിൽ പാരിതോഷികങ്ങൾ സ്വീകരിക്കില്ല ദൂതന്മാർ പോയി വരട്ടെ അപ്പോൾ നമുക്ക് കാര്യങ്ങൾ നന്നായിട്ടറിയാം സദസ്സ് അതംഗീകരിച്ചു ഹുദ്ഹുദ എല്ലാം കേട്ട് മനസ്സിലാക്കി ധൃതിയിൽ പറന്നു പോവുകയും ചെയ്തു..

ദൗത്യസംഘം 


ബിൽഖീസ് രാജ്ഞി വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കി സുലൈമാൻ(അ) ന്റെ സമീപത്തേക്കു പോകേണ്ട സംഘത്തെ സജ്ജമാക്കി അടിമകളായ അഞ്ഞൂറു പുരുഷന്മാർ അത്രയും സ്ത്രീകളും അവരെ ഒരേ രീതിയിൽ വസ്ത്രം ധരിപ്പിച്ചു സ്ത്രീയെയും പുരുഷനെയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാവാത്തവിധം അണിയിച്ചൊരുക്കി പാരിതോഷികമായിക്കൊണ്ട് പോവുന്നത് വിലകൂടിയ രത്നങ്ങൾ പതിച്ച കരീടം കൂടെ സ്വർണ്ണക്കട്ടികൾ ,രത്നങ്ങൾ ,അമ്പർ, കസ്തൂരി

സംഘത്തെ നയിക്കുന്നത് മുൻസ്വിർ സുലൈമാൻ (അ)ന് നൽകാനുള്ള കത്ത് ബിൽഖീസ് രാജ്ഞി മുൻസ്വിറിനെ ഏല്പിച്ചു

ഹുദ്ഹുദ പറന്നുവന്നു സുലൈമാൻ നബി(അ)ന്റെ സമീപം വന്നു കാര്യങ്ങൾ ധരിപ്പിച്ചു ബിൽഖീസിന്റെ സംഘത്തെ ഒരു മൈതാനിയിൽ വെച്ച് സ്വീകരിക്കാം മൈതാനം നന്നായി അലങ്കരിക്കണം അലങ്കാരത്തിന്റെ ചുമതല ജിന്നുകളെ ഏല്പിച്ചു

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ടുവന്നു മൈതാനം മുഴുവൻ പരത്തി എത്ര മനോഹരമായ കാഴ്ച മൈതാനത്തിലേക്ക് കടക്കാൻ കമാനങ്ങൾ പ്രഭ ചൊരിയാൻ ദീപങ്ങൾ ഒരു മൈതാനമാണെന്ന് തോന്നില്ല ഒരു മായാലോകം തന്നെ പക്ഷികളും മൃഗങ്ങളും അണിനിരന്നു മധ്യഭാഗത്ത് സിംഹാസനം സുലൈമാൻ(അ) ഇരുന്നു ചുറ്റും വിലകൂടിയ ഇരിപ്പിടങ്ങൾ മനുഷ്യരിലും ജിന്നിലുംപെട്ട പ്രധാനികൾ ഇരുന്നു ബിൽഖീസിന്റെ സംഘമെത്തി തങ്ങളെവിടെയാണെത്തിപ്പെട്ടത് ? ഇത് ഭൂമിയോ ആകാശമോ ? എന്തൊരു കാഴ്ചയാണിത് ? അവർ ഭയന്നുപോയി വിസ്മയം കൊണ്ട് സംസാരിക്കാനാവുന്നില്ല മുൻസ്വിർ കത്ത് നൽകി സുലൈമാൻ(അ) കത്ത് തുറന്നു വായിച്ചു പുഞ്ചിരിച്ചു ചില കാര്യങ്ങൾ അതിൽ ആവശ്യപ്പെട്ടിട്ടുണ്ട് സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിൽ അത് തന്നെ ആദ്യം നടക്കട്ടെ

പ്രിയപ്പെട്ട അതിഥികളെ നിങ്ങളെ നാം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു എല്ലാവരും കൈയും മുഖവും കഴുകി അകത്ത് കടന്നിരിക്കുക നിർദ്ദേശം കിട്ടിയ ഉടനെ പുരുഷന്മാർ ഒരു സങ്കോചവുമില്ലാതെ കൈകളും മുഖവും കഴുകി പെണ്ണുങ്ങൾ നാണത്തോടെ കഴുകി സ്ത്രീകളും പുരുഷന്മാരും വേർതിരിക്കപ്പെട്ടു രത്നങ്ങൾ ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങൾ ഒരു ഡപ്പിയിൽ അടച്ചു ഭദ്രമാക്കിക്കൊണ്ട് വന്നിട്ടുണ്ട് ഡപ്പി തുറക്കാതെ അതിലെന്തൊക്കെയുണ്ടെന്ന് പറയണം

സുലൈമാൻ (അ) എല്ലാം പറഞ്ഞുകൊടുത്തു ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കപ്പെട്ടു

ഇനി പാരിതോഷിക സമർപ്പണം കൊണ്ടുവന്ന സാധനങ്ങൾ മുമ്പിൽ വെച്ചു

സുലൈമാൻ (അ) അതിലേക്ക് നോക്കി എന്നിട്ടിപ്രകാരം പറഞ്ഞു :

'ഇതൊന്നും ഇവിടെ ആവശ്യമില്ല മടക്കിക്കൊണ്ടു പോവുക ഈ ലോകത്തെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഞാൻ മോഹിക്കുന്നില്ല പരലോക വിജയം അത് മാത്രമാണെന്റെ മോഹം നിങ്ങൾ നാട്ടിൽ ചെന്ന് രാജ്ഞിയോട് ഇസ്ലാം മതം സ്വീകരിച്ചു ഇവിടെ വരാൻ പറയുക അതിന്നവർ തയ്യാറില്ലെങ്കിൽ ഞാനെന്റെ സൈന്യവുമായി അവിടെ വരും ഞങ്ങളെ തടയാൻ നിങ്ങളെക്കൊണ്ടാവില്ല സൽക്കാരം കഴിഞ്ഞു യാത്ര പറഞ്ഞു മുൻസ്വിറും സംഘവും മടങ്ങി പാരിതോഷികങ്ങൾ മടക്കിക്കൊണ്ടുപോയി

സബഹ്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നോക്കി നോക്കിയിരിക്കെ സംഘം മടങ്ങിയെത്തി മുൻസ്വിർ വിവരങ്ങളെല്ലാം വിശദമായിത്തന്നെ രാജ്ഞിയെ ധരിപ്പിച്ചു

'സുലൈമാൻ സാധാരണ രീതിയിലുള്ള രാജാവല്ല അദ്ദേഹത്തിന്റെ സൈന്യം അത്ഭുതശക്തിയുള്ളവരാണ് അവരെ നേരിടാൻ നമുക്കാവില്ല വിവരണം നീണ്ടുപോയി കേൾവിക്കാരിൽ വിസ്മയം കൂടിക്കൂടി വന്നു രാജ്ഞിയുടെ മനസ്സ് ഇളകിമറിഞ്ഞു മൈതാനിയിലെ അലങ്കാരങ്ങൾ പറഞ്ഞപ്പോൾ കേൾവിക്കാർ വല്ലാതെ അത്ഭുതപ്പെട്ടു

ഒടുവിൽ ബിൽഖീസ് റാണി ഇങ്ങനെ പ്രഖ്യാപിച്ചു

' ഞാൻ പരിവാരസമേതം സുലൈമാനെ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നു

വിശുദ്ധ ഖുർആൻ സംഭവങ്ങൾ വിവരിക്കുന്നത് നോക്കാം :

'ബിൽഖീസ് രാജ്ഞി പറഞ്ഞു :പ്രധാനികളേ എന്നിലേക്ക് ഇതാ ആദരണീയമായ ഒരു എഴുത്ത് ഇടപ്പെടുക തന്നെ ചെയ്തിരിക്കുന്നു (27:29)

'നിശ്ചയമായും അത് സുലൈമാനിൽ നിന്നുള്ളതാകുന്നു അതിലെ ഉള്ളടക്കം ഇതാണ് കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തിൽ എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത് മുസ്ലിംകളായിക്കൊണ്ട് എന്റെ അടുക്കൽ നിങ്ങൾ വരിക (27:30,31)

'ബിൽഖീസ് പറഞ്ഞു : നേതാക്കളേ എന്റെ കാര്യത്തിൽ (ഞാൻ എന്തു ചെയ്യണമെന്ന് ) എനിക്ക് ഉപദേശം നൽകുക നിങ്ങൾ എന്റെയടുത്ത് സന്നിഹിതരാവുകയും നിങ്ങളോട് ആലോചിക്കുകയും ചെയ്യുന്നതുവരെ ഞാനൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കാറില്ലല്ലോ (27:32)

'അവർ പറഞ്ഞു : നാം നല്ല ശക്തിയും ഘോരമായ സമരവീര്യമുള്ളവരുമാണ് തീരുമാനമെടുക്കാനുള്ള അധികാരം അവിടത്തെ കൈയിലാണല്ലോ അതുകൊണ്ട് എന്താണ് കല്പിച്ചരുളേണ്ടതെന്ന് അവിടുന്ന് തന്നെ ചിന്തിച്ചു തീരുമാനിച്ചാലും (27:33)

ബിൽഖീസ് പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൽ പ്രവേശിച്ചാൽ അതിനെ അവർ നശിപ്പിക്കുകയും തദ്ദേശത്തുള്ള പ്രതാപശാലികളെ നിന്ദ്യരാക്കുകയും ചെയ്യും അങ്ങനെയാണവർ പ്രവർത്തിക്കുക (27:34)

'ഞാൻ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ് എന്നിട്ട് എന്ത് വിവരവുംകൊണ്ടാണ് ദൂതന്മാർ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ് (27:35)

'അങ്ങനെ സുലൈമാന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് ധനംകൊണ്ട് സഹായം നൽകുകയാണോ ? എന്നാൽ എനിക്ക് അല്ലാഹു നൽകിയിട്ടുള്ളത് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനേക്കാൾ ഉത്തമമായിട്ടുള്ളതാണ് പക്ഷേ നിങ്ങൾ നിങ്ങളുടെ സമ്മാനം കൊണ്ട് സന്തോഷംകൊള്ളുന്നുവെന്നുമാത്രം (27:36)

'നീ അവരുടെ (നിന്നെ അയച്ചവരുടെ ) അടുക്കലേക്ക് മടങ്ങിക്കൊള്ളുക തീർച്ചയായും അവർക്കു നേരിടാൻ കഴിയാത്ത സൈന്യങ്ങളുമായി അവരുടെ അടുത്തേക്ക് നാം ചെല്ലുകതന്നെ ചെയ്യും നിന്ദ്യരായ നിലയിൽ അവരെ അവിടെനിന്ന് നാം പുറംതള്ളുന്നതുമാണ് (27:37)

ബിൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ദൂതന്മാരുടെ വിവരണം ഉൾക്കിടിലത്തോടെ കേട്ടു വിലപിടിച്ച പാരിതോഷികങ്ങൾ തിരിച്ചയച്ചിരിക്കുന്നു രാജ്ഞിയും കൂട്ടരും അതുകണ്ട് ഞെട്ടിപ്പോയി സുലൈമാൻ (അ) യുദ്ധഭീഷണി മുഴക്കിയിരിക്കുകയാണ് രാജ്യം കീഴടക്കും നമ്മെയെല്ലാം നിന്ദ്യരായ നിലയിൽ ആട്ടിപ്പുറത്താക്കും 

സർവ്വശക്തനായ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ആ ക്ഷണം നിരസിച്ചുകൂടാ നിരസിച്ചാൽ നാശം തീർച്ചയാണ് ക്ഷണം സ്വീകരിച്ചാലോ ? അത് വൻ വിജയമായിത്തീരും ഈ ലോകത്തും പരലോകത്തും വിജയം ആ വിജയമാണല്ലോ നമുക്ക് വേണ്ടത് അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളായി മാറുക മുസ്ലിംകളായിക്കൊണ്ട് സുലൈമാൻ (അ) ന്റെ സമീപത്തേക്ക് പോവുക ബിൽഖീസ് രാജ്ഞിയും പ്രമുഖന്മാരും ആ തീരുമാനമെടുത്തു ...

സ്വീകരണം 

ബിൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ഇപ്പോൾ സുലൈമാൻ(അ)ന്റെ സമീപത്തേക്കുള്ള യാത്രയെക്കുറിച്ചാണ് ചിന്തിക്കുന്നത് അതിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു നാട്ടിലാകെ അത് തന്നെയാണ് സംസാരം ബിൽഖീസ് രാജ്ഞി സുലൈമാൻ നബി(അ)ന് സന്ദേശമയച്ചു അതിപ്രകാരമായിരുന്നു

'താങ്കളുടെ അവസ്ഥകൾ മനസ്സിലാക്കാനും നിങ്ങൾ ഞങ്ങളെ ക്ഷണിച്ച മതത്തെക്കുറിച്ച് മനസ്സിലാക്കുവാനും ഞാനും നാട്ടുപ്രമുഖന്മാരുമായി ഉടനെ വരുന്നു

സന്ദേശം സുലൈമാൻ (അ)ന് ലഭിച്ചു

ബിൽഖീസിനെയും നേതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി പന്ത്രണ്ടായിരം സേനാനായകന്മാരുടെ അകമ്പടിയോടെ ബിൽഖീസ് യാത്ര തിരിച്ചു

സുലൈമാൻ (അ)തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി ജിന്നുകളും മനുഷ്യരുമെല്ലാം കൂടി അദ്ദേഹം അവരോടിങ്ങനെ ചോദിച്ചു

'പ്രധാനികളേ ബിൽഖീസും കൂട്ടരും മുസ്ലിംകളായി വരുന്നതിനുമുമ്പ് അവരുടെ സിംഹാസനം ആർ കൊണ്ടുവരും വല്ലാത്ത ചോദ്യം തന്നെ

സിംഹാസനം പൂട്ടിവെച്ച മുറിയിലെത്തുക എളുപ്പമല്ല കോട്ട കടക്കണം പിന്നെ സുശക്തമായ കൊട്ടാരം അടച്ചുപൂട്ടിയ പല മുറികൾ കടന്നു ചെല്ലണം 

കവർച്ചക്കാർക്കൊന്നും തുറക്കാൻ കഴിയാത്ത പൂട്ട് ബിൽഖീസ് തിരിച്ചുവരുന്നതുവരെ ആ പൂട്ടുകളൊന്നും തുറക്കുകയില്ല അങ്ങനെയുള്ള സിംഹാസനം കൊണ്ടുവരാനാണ് സുലൈമാൻ(അ) ആവശ്യപ്പെട്ടത്

വിശുദ്ധ ഖുർആൻ പറയുന്നു :

സുലൈമാൻ (അ) പറഞ്ഞു:
'ഹേ പ്രധാനികളേ നിങ്ങളിൽ ഏതൊരുവനാണ് അവർ എന്റെ അടുക്കൽ മുസ്ലിംകളായി വരുന്നതിന് മുമ്പ് അവരുടെ സിംഹാസനം എനിക്ക് കൊണ്ട് വന്ന് തരിക ?(27:38)

ആ ചോദ്യത്തിനുത്തരം നൽകിയത് ഇഫ്രീത്ത് എന്ന ജിന്ന് ആയിരുന്നു ഇഫ്രീത്ത് എന്ന പദത്തിന് പോക്കിരി,മല്ലൻ എന്നൊക്കെ അർത്ഥം പറയാം ജിന്നുകളുടെ കൂട്ടത്തിൽ കൂടുതൽ യോഗ്യതയുള്ള ഒരു പ്രബല വ്യക്തിയായിരുന്നു അദ്ദേഹം

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :
' ജിന്നുകളിൽപെട്ട ഇഫ്രീത്ത് പറഞ്ഞു: സദസ്സിൽ നിന്ന് അങ്ങ് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാനത് അങ്ങയുടെ അടുത്ത് കൊണ്ടുവരാം അതിന് തികച്ചും കഴിവുള്ളവനും വിശ്വസ്ഥനുമാണ് ഞാൻ (27:39)

മനുഷ്യരെക്കാൾ പല കഴിവുകളുമുള്ള ഒരു വിഭാഗമാണ് ജിന്നുകൾ അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖനാണ് സിംഹാസനം കൊണ്ടു വരാമെന്ന് പറയുന്നത് അതിനുള്ള ശക്തി അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുണ്ട് താൻ വിശ്വസ്ഥനാണെന്ന് ഇഫ്രീത്ത് പറയുന്നു ഇത് വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രയോഗമാകുന്നു

'അങ്ങ് സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാം ' എന്നാണ് ഇഫ്രീത്ത് പറഞ്ഞത്

സാധാരണ ഗതിയിൽ കേസുകൾ കേൾക്കാനും വിധി പറയാനുമൊക്കെയായി രാവിലെ ഇരുന്നാൽ ഉച്ചക്കാണ് എഴുന്നേൽക്കുക ഈ സമയത്തുനുള്ളിൽ സിംഹാസനം കൊണ്ടുവരാം അതാണ് ഇഫ്രീത്തിന്റെ വാഗ്ദാനം

അതുവരെ കാത്തിരിക്കാൻ പറ്റില്ല കൂടുതൽ വേഗത്തിൽ ആർക്ക് കൊണ്ടുവരാൻ കഴിയുമെന്ന് സുലൈമാൻ (അ) ചോദിച്ചു

വേദഗ്രന്ഥത്തിൽ പരിജ്ഞാനമുള്ള ഒരാൾ പറഞ്ഞു :അങ്ങ് കണ്ണ് അടയ്ക്കുന്നതിന് മുമ്പ് ഞാൻ കൊണ്ടുവരാം

വിശുദ്ധ ഖുർആൻ പറയുന്നു :

'വേദഗ്രന്ഥത്തിൽ നിന്നുള്ള അറിവുണ്ടായിരുന്ന ഒരാൾ പറഞ്ഞു : അങ്ങയുടെ തുറന്ന കണ്ണ് അടയുംമുമ്പ് ഞാനത് അങ്ങയുടെ അടുക്കൽ എത്തിക്കാം (ഉടനെയത് വന്നെത്തി )
തന്റെ അടുത്ത് സിംഹാസനം സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതെന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ് ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാട്ടുമോ എന്ന് അവൻ എന്നെ പരീക്ഷിക്കുവാൻ വേണ്ടിയാണ് (ഇതവൻ ചെയ്തിരിക്കുന്നത് )
ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കിൽ തന്റെ നന്മക്കവേണ്ടിത്തന്നെയാണവൻ നന്ദി കാണിക്കുന്നത് ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിലോ ,എന്നാൽ എന്റെ രക്ഷിതാവ് നിരാശ്രയനും ഉൽകൃഷ്ടനും തന്നെയാകുന്നു (27:40)

തുറന്ന കണ്ണ് അടയ്ക്കുന്ന വേഗതയിൽ സിംഹാസനം സുലൈമാൻ(അ)ന്റെ തൊട്ടടുത്തെത്തി ഇത് അല്ലാഹു ചെയ്ത അനുഗ്രഹം തന്നെ ഈ അനുഗ്രഹം ഒരു പരീക്ഷണമാണ് അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ ? അതോ നന്ദികേട് കാണിക്കുമോ ?അതറിയാനുള്ള പരീക്ഷണം മഹത്തായ അനുഗ്രഹം വന്നപ്പോൾ നന്ദിയെക്കുറിച്ചാണ് സുലൈമാൻ (അ) സംസാരിച്ചത് ഇതാണ് നാം മനസ്സിലാക്കേണ്ട പാഠം ആരാണ് സിംഹാസനം കൊണ്ടുവന്നത് ? കിതാബിലെ വിജ്ഞാനം നേടിയ ആൾ ഏത് കിതാബ് ?

അതുവരെ അല്ലാഹു ഇറക്കിയ എല്ലാ കിതാബുകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ചിലർ പറയുന്നു

സുലൈമാൻ (അ)ന് അല്ലാഹു നൽകിയ പ്രത്യേക വിജ്ഞാനമാണെന്ന് മറ്റൊരഭിപ്രായം

മഹത്തായ നാമങ്ങൾ (ഇസ്മുൽ അഹ്ളം ) ആണെന്ന് നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്

സിംഹാസനം കൊണ്ടുവന്ന ആളിനെക്കുറിച്ചും അഭിപ്രായങ്ങൾ പലതാണ്

ഇഫ്രീത്തിനെക്കാൾ മികച്ച ഒരു ജിന്ന് ഒരു മലക്ക് ജിബ്രീൽ (അ) എന്ന മലക്ക് സിംഹാസനം കൊണ്ടുവന്നത് സുലൈമാൻ (അ) ആണെന്ന് പറഞ്ഞവരുമുണ്ട് വിജ്ഞാനത്തിന്റെ ശക്തി നാമിവിടെ അറിയുന്നു നന്ദിയുടെ പ്രാധാന്യവും കാണുന്നു ഒരാൾ നന്ദി കാണിച്ചാൽ അയാൾക്കു തന്നെയാണതിന്റെ നന്മ ഒരുവൻ നന്ദികേട് കാണിച്ചാൽ അതിന്റെ ദോഷവും അയാൾക്കു തന്നെ

നന്ദികേട് കൊണ്ട് അല്ലാഹുവിന് നഷടമൊന്നും വരാനില്ല അവൻ നിരാശ്രയനും ഉൽകൃഷ്ടനുമാകുന്നു

ബിൽഖീസും പരിവാരവും എത്താറായി പളുങ്കുകൊട്ടാരം പണിതുയർത്തി അതിമനോഹരമായി വിതാനിച്ച നിലം ആകെ അലങ്കരിച്ചൊരുക്കിയ കൊട്ടാരം ജിന്നുകളുടെ മികച്ച നിർമ്മിതി ബിൽഖീസിന്റെ സിംഹാസനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സുലൈമാൻ (അ) സേവകന്മാരോട് കല്പിച്ചു ബാഹ്യമായ ചില മാറ്റങ്ങൾ വരുത്തി സ്വന്തം സിംഹാസനം അവർക്കു തിരിച്ചറിയാൻ കഴിയുമോ? കഴിയുമെങ്കിൽ അവർ ബുദ്ധിമതി തന്നെ ഇതൊരു പരീക്ഷണം

അല്ലാഹു തനിക്കു നൽകിയ അനുഗ്രഹങ്ങൾ ബിൽഖീസ് മനസ്സിലാക്കണം സന്ദർശനവേള അതിനുകൂടിയുള്ളതാണ്

ബിൽഖീസിനെ സ്വീകരിക്കുന്നത് പളുങ്കകൊട്ടാരത്തിലാണ് അടിഭാഗത്ത് വെള്ളം നിറച്ചു വെള്ളത്തിൽ പലതരം മത്സ്യങ്ങൾ , മനോഹരമായ ജലജീവികൾ

വെള്ളത്തിനു തൊട്ടു മുകളിലായി കണ്ണാടിപ്പലകകൾ സ്ഥാപിച്ചു കണ്ണാടിപ്പലകയിൽ ചവിട്ടുമ്പോൾ വെള്ളത്തിലിറങ്ങിയതുപോലെ തോന്നും കാലിൽ വെള്ളം നനയില്ല വെള്ളത്തിലല്ലെന്ന് അപ്പോഴാണറിയുക

ബിൽഖീസും കൂട്ടരും എത്തി പളുങ്കുകൊട്ടാരത്തിന്റെ മുമ്പിൽ ആശ്ചര്യത്തോടെ നിന്നു എത്ര വിസ്മയകരം എത്ര ആഢംബരപൂർണമായ സ്വീകരണം..

ബിൽഖീസിന് ലഭിച്ച പദവികൾ 


സുലൈമാൻ (അ) ന്റെ മഹത്വം ബിൽഖീസിന് ബോധ്യമായി അല്ലാഹു അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങൾ അവർണനീയം തന്നെ അത് ബോധ്യപ്പെടുത്താനാണ് ഈ ഗംഭീര സ്വീകരണം

സീംഹാസനത്തിൽ രൂപവ്യത്യാസം വരുത്തിയതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു

'അദ്ദേഹം പറഞ്ഞു: നിങ്ങൾ അവളുടെ സിംഹാസനം രൂപവ്യത്യാസം വരുത്തുക അവൾ യാഥാർത്ഥ്യം ഗ്രഹിച്ച് നേർമാർഗ്ഗം പ്രാപിക്കുമോ അഥവാ സത്യം മനസ്സിലാവാതെ നേർവഴി കണ്ടെത്താനാവാത്തവരിൽ പെട്ടുപോകുമോ എന്ന് നമുക്കു കാണാം '(27:41)

ബിൽഖീസ് വന്നുചേർന്നപ്പോൾ സുലൈമാൻ (അ) ചോദിച്ചു :

'നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ ? ചോദ്യം ബുദ്ധിപരീക്ഷയാണ് പരീക്ഷയിൽ വിജയിച്ചു

അവർ ഇങ്ങനെ മറുപടി നൽകി
'അതെ ഇതുപോലെത്തന്നെ '
രൂപവ്യത്യാസം വരുത്തിയിട്ടും തിരിച്ചറിഞ്ഞു
സുലൈമാൻ (അ) സന്തോഷവാനായി

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

'അങ്ങനെ അവൾ വന്നപ്പോൾ ഇങ്ങനെയാണോ നിങ്ങളുടെ സിംഹാസനം എന്ന് ചോദിക്കപ്പെട്ടു അവൾ പറഞ്ഞു : ഇത് അത് തന്നെയാണെന്ന് തോന്നുന്നു ഇതിന് മുമ്പുതന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരിക്കുന്നു ഞങ്ങൾ മുസ്ലിംകളാകുകയും ചെയ്തിരിക്കുന്നു (27:42)

താൻ സബഇലെ കോട്ടയിൽ പൂട്ടിവെച്ച സിംഹാസനം തന്നെയാണിതെന്ന് അവർക്കു മനസ്സിലായി എന്നിട്ടും ഇത് തന്റെ സിംഹാസനമാണെന്ന് തീർത്തു പറഞ്ഞില്ല ഇത് തന്നെയാണെന്നു തോന്നുന്നു എന്നാണ് പറഞ്ഞത് ഇവിടെ എത്തുന്നതിന് മുമ്പുതന്നെ ബിൽഖീസ് സൂര്യാധന ഉപേക്ഷിക്കുകയും അല്ലാഹുവിന് കീഴൊതുങ്ങുകയും ചെയ്തിരുന്നു സത്യം മനസ്സിലാക്കാത്ത ഒരു ജനതയിലാണവർ കഴിഞ്ഞിരുന്നത് അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് ബിൽഖീസ് തടയപ്പെടുകയായിരുന്നു ഇപ്പോൾ പശ്ചാത്തപിക്കുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 
:
'അല്ലാഹുവിനു പുറമെ അവൾ ആരാധിച്ചുവന്നിരുന്നവ അവളെ തടഞ്ഞുകളഞ്ഞതാണ് നിശ്ചയമായും അവൾ സത്യനിഷേധികളായ ഒരു ജനതയിൽ പെട്ടവളായിരുന്നു (27;43)

പളുങ്കുകൊട്ടാരത്തിൽ പ്രവേശിക്കുവാൻ ബിൽഖീസിനെ ക്ഷണിച്ചു
വെള്ളത്തിൽ ചവിട്ടുകയാണെന്ന ധാരണയിൽ വസ്ത്രത്തിന്റെ താഴെ അറ്റം പൊക്കിപ്പിടിച്ചു

അപ്പോൾ സുലൈമാൻ (അ) പറഞ്ഞു :

ഇത് പളുങ്കുകൊണ്ട് നിർമ്മിക്കപ്പെട്ട മിനുസമുള്ള കൊട്ടാരമാണ് ബിൽഖീസിന് അബദ്ധം മനസ്സിലായി തന്റെ പാദങ്ങൾ വെള്ളത്തിൽ തട്ടുന്നില്ല അല്ലാഹുവിലും അവന്റെ പ്രവാചകനിലും ദൃഢമായി വിശ്വസിച്ചു കഴിഞ്ഞു സൂര്യാരാധന നടത്തിയത് അക്രമമായിപ്പോയി അല്ലാഹുവേ ഞാൻ എന്നോട് തന്നെ അക്രമം കാണിച്ചുപോയി പൊറുത്തുതരേണമേ ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴൊതുങ്ങിയിരിക്കുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു അങ്ങനെ അത് കണ്ടപ്പോൾ ആഴമുള്ളൊരു ജലാശയമാണെന്നവൾ ധരിക്കുകയും രണ്ട് കണങ്കാലുകളിൽ നിന്ന് വസ്ത്രം പൊക്കിപ്പിടിക്കുകയും ചെയ്തു
അപ്പോൾ അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഇത് പളുങ്കുകളാൽ നിർമ്മിക്കപ്പെട്ട മിനുസമുള്ള ഒരു കൊട്ടാരമാകുന്നു അവൾ പറഞ്ഞു : എന്റെ രക്ഷിതാവേ ഞാൻ എന്നോട് തന്നെ അക്രമം പ്രവൃത്തിച്ചു സുലൈമാൻ നബിയോടൊപ്പം ഞാനിതാ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു (27:44)

ബിൽഖീസ് വളരെയധികം സന്തോഷവധിയായി തനിക്ക് ഉന്നത പദവികൾ ലഭിച്ചിരിക്കുന്നു

തനിക്കുള്ളതെല്ലാം സുലൈമാൻ നബിയുടെ മുമ്പിൽ സമർപ്പിക്കാൻ അവർ സന്നദ്ധരായിക്കഴിഞ്ഞു

സുലൈമാൻ (അ) ബിൽഖീസ് രാജ്ഞിയെ വിവാഹം ചെയ്തു അതോടെ ബിൽഖീസിന്റെ പദവി വീണ്ടും ഉയർന്നു വളരെ സന്തോഷത്തോടെയാണവർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നുവന്നത് ബിൽഖീസിനെ യമനിലേക്ക് തന്നെ തിരിച്ചയച്ചു പോയതുപോലെയല്ല തിരിച്ചുവന്നത് എല്ലാ ചലനങ്ങളും സുലൈമാൻ (അ)ന്റെ നിർദ്ദേശപ്രകാരമാണ് നടക്കുന്നത് ആരാധനകളെല്ലാം മുറപോലെ നടക്കുന്നു

സുലൈമാൻ (അ) ജിന്നുകളോടിങ്ങനെ കല്പിച്ചു യമനിലേക്ക് പോവുക ബിൽഖീസിനുവേണ്ടി അവിടെ മൂന്നു കൊട്ടാരങ്ങൾ നിർമ്മിച്ചു ജിന്നുകൾ വന്നു അത്ഭുതകരമായ മൂന്നു ഗംഭീര കൊട്ടാരങ്ങൾ നിർമ്മിക്കുക

മാസത്തിലൊരിക്കൽ സുലൈമാൻ (അ)ഭാര്യയെ കാണാൻ വരും വന്നാൽ മൂന്നു ദിവസം താമസിക്കും അദ്ദേഹം വന്നാൽ നാട്ടിലാകെ സന്തോഷമാണ്

ഒരിക്കൽ ബിൽഖീസ് പറഞ്ഞു :യാത്രയിൽ എന്നെകൂടെ കൊണ്ട് പോകൂ

'നിനക്ക് എങ്ങോട്ട് പോവാനാണാഗ്രഹം? സുലൈമാൻ (അ) ചോദിച്ചു

'ദ്വീപിലേക്ക് പറക്കുന്ന കുതിരകളുള്ള ദ്വീപിലേക്ക് അവർ കട്ടിലിൽ കയറിയിരുന്നു അവരെ ദ്വീപിലേക്ക് കൊണ്ടു പോവാൻ കാറ്റിനോട് കല്പിച്ചു കാറ്റ് അവരെ ദ്വീപിലെത്തിച്ചു ദ്വീപിൽ വെച്ച് അവർ ചിറകുള്ള കുതിരകളെ കണ്ടു ധാരാളം കുതിരകൾ അവ പറക്കുന്നു പറന്നു കടലിൽ ചാടുന്നു മനോഹരമായ നാല്പത് കുതിരകളെ പിടിച്ചു അവയെ സ്നേഹപൂർവം തലോടി..

കുതിരകൾ 


സുലൈമാൻ നബി(അ) നല്ലയിനം കുതിരകളെ ഇഷ്ടപ്പെട്ടിരുന്നു കുതിരകൾ കൊട്ടാരങ്ങൾക്ക് അലങ്കാരമാകുന്നു കുതിരപ്പട ശക്തിയുടെ പ്രകടനമാവുന്നു സുലൈമാൻ (അ)ന് ശക്തമായ കുതിരപ്പട ഉണ്ടായിരുന്നു കുതിരകളെ തൊട്ടു തടവും തീറ്റ കൊടുക്കും സ്നേഹം പ്രകടിപ്പിക്കും ഏറെ നേരം അവയോടൊപ്പം ചെലവഴിക്കും ഇടക്കിടെ യുദ്ധങ്ങൾ നടക്കും യുദ്ധം ജയിക്കാൻ കുതിരപ്പട വേണം അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹമാണ് കുതിരകൾ ഒരു ദിവസം കുതിരകളുടെ പ്രദർശനം നടന്നു 

അതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക

'വളരെ വേഗത്തിൽ ഓടുന്ന മേത്തരം കുതിരകൾ സായാഹ്ന വേളയിൽ അദ്ദേഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം ഓർക്കുക (38:31)

വമ്പിച്ച അശ്വസൈന്യം മൈതാനിയിൽ അണിനിരന്നു പിന്നെ അവ മുമ്പോട്ടു കുതിച്ചു വളരെ വേഗതയിൽ ഓടി പൊടിപടലങ്ങളുയർന്നു കുതിരകളെ ഇപ്പോൾ കാണാനേയില്ല ദീർഘദൂരം പൊടിപടലം പരന്നു അപ്പോൾ സുലൈമാൻ (അ)കല്പിച്ചു

'കുതിരകളെ തിരിച്ചുകൊണ്ട് വരിക'

പട്ടാളക്കാർ കുതിരകളെ തിരിച്ചുകൊണ്ടുവന്നു സുലൈമാൻ നബിയുടെ മുമ്പിൽ അണിനിരത്തി സുലൈമാൻ (അ) അവയുടെ പിരടിയും കാലുകളും സ്നേഹപൂർവം തടവിക്കൊടുത്തു

വിശുദ്ധ ഖുർആൻ പറയുന്നു :

'അപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവിനെപ്പറ്റിയുള്ള സ്മരണ നിമിത്തം ഈ നന്മയോട് (കുതിരകളോട്) ഉള്ള സ്നേഹം ഞാൻ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു (ദൃഷ്ടിയിൽ നിന്ന് മറഞ്ഞു) (38:32)

എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന ?

എന്റെ രക്ഷിതാവിനെ ഓർക്കുവാൻ വേണ്ടിയാണ് ഈ നല്ല വസ്തുവോടുള്ള സ്നേഹത്തെ ഞാനിഷ്ടപ്പെടുന്നത സുസജ്ജമായ തന്റെ അശ്വസൈന്യത്തെ കണ്ടപ്പോൾ അല്ലാഹുവിനെ ഓർക്കുകയാണ് ചെയ്തത് കുതിരകൾ അല്ലാഹുവിന്റെ സ്മരണ ഉണർത്തുന്നു അതുകൊണ്ട് കുതിരകളെ സ്നേഹിക്കുന്നു

വിശുദ്ധ ഖുർആൻ പറയുന്നു :

'( സുലൈമാൻ നബി പറഞ്ഞു): നിങ്ങൾ അവയെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്നിട്ട് അദ്ദേഹം അവയുടെ കണങ്കാലുകളും പിരടികളും തടവാൻ തുടങ്ങി (38:35)

സുലൈമാൻ നബി(അ)യുടെ അശ്വസൈന്യം വളരെ പ്രസിദ്ധമായിരുന്നു അശ്വസൈന്യത്തിന്റെ പെരേഡ് പരിശോധിക്കും പോരായ്മകൾ പരിഹരിക്കും

ഇവിടെ മറ്റൊരു വ്യാഖ്യാനം കൂടി കാണുന്നു

കുതിര പ്രദർശനത്തിൽ ശ്രദ്ധ മുഴുകിയത് കാരണം സായാഹ്ന നേരത്തെ സുന്നത്ത് നിസ്കാരം നഷ്ടപ്പെട്ട കാര്യം ഓർമ്മവന്നത് കുതിരകൾ കാരണം നിസ്കാരം നഷ്ടപ്പെട്ടുപോയി പതിവായി ചെയ്യാറുള്ള നിസ്കാരം നഷ്ടപ്പെട്ടതിൽ വല്ലാത്ത ദുഃഖവും നിരാശയും തോന്നി മനസ്സ് നൊന്ത് പശ്ചാത്തപിച്ചു

വാഹനം അല്ലാഹു നൽകുന്ന അനുഗ്രഹമാണ് അതെപ്പോഴും ഓർമ്മവേണം നന്ദി പ്രകടിപ്പിക്കുകയും വേണം കുതിരയുടെ സ്ഥാനത്ത് വിരകൂടിയ കാറുകളാണ് ഇന്നുള്ളത് അത് ലഭിച്ചവർ അതിന്റെ പേരിൽ അഹങ്കരിക്കരുത് വിനയം പ്രകടിപ്പിക്കണം നന്ദിയുള്ളവരായി ജീവിക്കണം മോട്ടോർ വാഹനങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളിൽ നിന്ന് നമ്മെ തടയരുത് അതാണ് മേലുദ്ധരിച്ച സംഭവത്തിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം

ദാവൂദ് നബി (അ) നും കുതിരപ്പട ഉണ്ടായിരുന്നു പിതാവിൽ നിന്ന് പുത്രന് കുതിരപ്പട അനന്തരാവകാശമായി ലഭിച്ചു അവയെ പ്രത്യേക പരിഗണനയോടെ സൂക്ഷിച്ചു വന്നു ലോകത്തിലെ ഏറ്റവും നല്ലയിനം കുതിരകളെയാണ് സുലൈമാൻ (അ) വളർത്തിയിരുന്നത്.

പരീക്ഷണം


സുലൈമാൻ (അ) ഇങ്ങനെ പ്രസ്താവിച്ചു ഞാനിന്ന് നൂറ് സ്ത്രീകളെ സമീപിക്കും അവരെല്ലാം ഗർഭം ധരിക്കും ആൺകുഞ്ഞിനെ പ്രസവിക്കും വളർന്നു വരുമ്പോൾ കുതിരപ്പടയാളികളായിമാറും ഓരോ ഭാര്യയിൽ നിന്നും ഓരോ കുതിരപ്പടയാളി അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടും ഇക്കാര്യം സുലൈമാൻ (അ) പരസ്യമായിത്തന്നെ പറഞ്ഞു ഇൻശാഅല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്നു പറയാൻ വിട്ടു പോയി അത് കാരണം ഒരു ഭാര്യയൊഴികെ മറ്റാരും ഗർഭം ധരിച്ചില്ല ഭാര്യയാവട്ടെ പ്രസവിച്ചത് പൂർണമാവാത്ത ശിശുവും സുലൈമാൻ (അ)ന് ഇതൊരു പരീക്ഷണമായിരുന്നു സുലൈമാൻ (അ) വല്ലാതെ ദുഃഖിച്ചു പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങി

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

'നിശ്ചയമായും സുലൈമാനെ നാം ഒന്നു പരീക്ഷിച്ചു അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേൽ നാം ഒരു ജഡം ഇട്ടു പിന്നെ അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങി പശ്ചാത്തപിച്ചു (38:34)

ഒരു ജഡത്തെ സിംഹാസനത്തിൽ ഇട്ടു എന്നതിന് പല വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട്
അപൂർണനായി ജനിച്ച കുട്ടിയെപ്പറ്റിയാണ് അങ്ങനെ പറഞ്ഞത് എന്നാണ് ഒരഭിപ്രായം

സുലൈമാൻ (അ)ന് തന്റെ ഒരു പുത്രനോട് അമിതമായ വാത്സല്യമായിരുന്നു ആ കുട്ടിയുടെ കാര്യത്തിൽ അതിയായ ശ്രദ്ധ വെക്കുകയും ചെയ്തു ഒരു ദിവസം ആ കുട്ടി സിംഹാസനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടു

ഇതാണ് ഇവിടെ സൂചനയെന്ന് ഒരഭിപ്രായമുണ്ട്

അക്കാലത്തെ ഏറ്റവും മികച്ച ഭരണമാണ് സുലൈമാൻ (അ) കാഴ്ചവെച്ചത് ഒരിക്കൽ അദ്ദേഹത്തിന് ക്ഷീണം തട്ടി ഭരണം ശരിക്ക് കൊണ്ടുപോവാൻ കഴിയുന്നില്ല സജീവമായ ഭരണം നിർജ്ജീവാവസ്ഥയിലായിത്തീർന്നു സിംഹാസനത്തിൽ വന്നിരിക്കുകയും കാര്യങ്ങൾ ഒരുവിധം നിർവ്വഹിച്ചുപോവുകയും ചെയ്യുന്നുവെന്നല്ലാതെ പഴയ പ്രസരിപ്പ് നിലനിർത്താനാവുന്നില്ല സജിവമല്ലാത്ത മനസ്സും ശരീരവുമായി സിംഹാസനത്തിലിരിക്കുന്നുവെന്നുമാത്രം

സിംഹാസനത്തിന്മേൽ ഒരു ജഡം ഇട്ടു എന്നതിന്റെ ഉദ്ദേശ്യം ഇതാണെന്ന് മറ്റൊരഭിപ്രായം
സുലൈമാൻ (അ) സിംഹാസനത്തിലിരിക്കുമ്പോൾ അപൂർണനായ ശിശുവിനെ കൊണ്ടുവന്ന് മടിയിൽ കിടത്തിക്കൊടുത്തുവെന്ന് ചിലർ പറയുന്നു ഏത് വിധത്തിലായാലും ഒരു പരീക്ഷണത്തിന് സുലൈമാൻ (അ) വിധേയനായി എന്നു മനസ്സിലാക്കാം

സുലൈമാൻ (അ) ന്റെ ഭരണംപോലെ മറ്റൊരു ഭരണമില്ല അല്ലാഹുവിനു വേണ്ടിയുള്ള ഭരണമാണത് തന്റെ ഓരോ നടപടിയും അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു അല്ലാഹുവിന്റെ പ്രശംസ നേടുകയും ചെയ്തു മറ്റാർക്കും ലഭിക്കാത്ത രാജാധിപത്യം എനിക്ക് നൽകേണമേയെന്ന് സുലൈമാൻ(അ) പ്രാർത്ഥിച്ചു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ എനിക്ക് നീ പൊറുത്തു തരികയും എന്റെ ശേഷം മറ്റാർക്കും സൗകര്യപ്പെടാത്ത ഒരു രാജാധിപത്യം എനിക്ക് നീ നൽകുകയും ചെയ്യേണമേ തീർച്ചയായും നീ തന്നെയാണ് അതിയായി ദാനം ചെയ്യുന്നവൻ (38:35)

മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹങ്ങൾ നൽകിക്കൊണ്ട് സുലൈമാൻ(അ)ന്റെ ഭരണത്തെ അല്ലാഹു പ്രത്യേകമാക്കിവെച്ചു

ചില ഖുർആൻ വചനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു

'അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ അധീനമാക്കിക്കൊടുത്തു താൻ ഉന്നംവെക്കുന്ന സ്ഥലത്തേക്ക് തന്റെ കല്പന പ്രകാരം സൗമ്യമായി ആ കാറ്റ് സഞ്ചിരിക്കുമായിരുന്നു (38:36)

'എല്ലാവിധ കെട്ടിട നിർമ്മാണക്കാരും സമുദ്രത്തിൽ മുങ്ങുന്നവരുമായ പിശാചുക്കളെയും ,ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചില പിശാചുക്കളെയും അധീനമാക്കിക്കൊടുത്തു (38:37,38)

'എന്നിട്ട് നാം പറഞ്ഞു :ഇത് നമ്മുടെ സംഭാവനയാണ് അതുകൊണ്ട് താങ്കൾക്ക് കണക്ക് കൂടാതെ ഉപകാരം ചെയ്യുകയോ വെച്ചു കൊള്ളുകയോ ചെയ്തേക്കുക (38:39)

'നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും നല്ല മടക്കസ്ഥാനവുമുണ്ട് (38:40)

മേലുദ്ധരിച്ച വചനങ്ങൾ എടുത്തു കാണിക്കുന്നതെന്താണ് ?

അല്ലാഹു നൽകിയ ഔദാര്യം, അനുഗ്രഹങ്ങൾ അല്ലാഹു നൽകിയ വിഭവങ്ങൾ സുലൈമാൻ(അ)ന് യഥേഷ്ടം ചെലവഴിക്കാം കണക്കില്ലാതെ ചെലവഴിക്കാം പിടിച്ചുവെക്കുകയും ചെയ്യാം സുലൈമാൻ(അ)എന്ത് ചെയ്തു? കണക്കുനോക്കാതെ ചെലവഴിച്ചു അങ്ങനെ ചെലവഴിച്ചാൽ വീണ്ടും വീണ്ടും ലഭിക്കും പിശുക്കന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല നബിമാർ ദാനം ചെയ്യുന്നവരാണ് കെട്ടിപ്പൂട്ടി പിശുക്കു കാണിക്കുന്നവരല്ല അല്ലാഹു ഇഷ്ടപ്പെടുന്ന വിധത്തിൽ ചെലവഴിച്ചു അല്ലാഹു പറഞ്ഞു : അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ സാമീപ്യമുണ്ട് അദ്ദേഹത്തിന്റെ മടക്കസ്ഥാനം വളരെ മെച്ചപ്പെട്ടതാകുന്നു ഇതുതന്നെയല്ലേ മഹാ സൗഭാഗ്യം

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളോട് ഒരിക്കൽ ഇങ്ങനെ ചോദിക്കപ്പെട്ടു
റസൂലായ ഒരടിമയായിരിക്കുവാനാണോ താല്പര്യം ? അതോ രാജാവായ നബിയായിരിക്കുവാനാണോ താല്പര്യം ?

നബി(സ) ഉടനെ മറുപടി നൽകി

റസൂലായ അടിമയായിരിക്കുവാനാണ് താല്പര്യം അടിമ(അബ്ദ്) എന്ന വിശേഷണം ഏറെ ഇഷ്ടപ്പെട്ടു ജീവിച്ചു അല്ലാഹുവിന്റെ സാമീപ്യം നേടി

മദീനയിൽ ഒരു ഭരണകുടം സ്ഥാപിക്കാൻ അല്ലാഹു അവസരം നൽകി എന്നിട്ടും അബ്ദ് ആയിത്തന്നെ ജീവിച്ചു ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിട്ടു പട്ടിണിയും വിശപ്പും ദാരിദ്ര്യവും അനുഭവിച്ചു എല്ലാം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ലോകചക്രവർത്തിയായ സുലൈമാൻ(അ) പ്രവർത്തിച്ചതും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി തന്നെ അത് നേടുകയും ചെയ്തു..

വിയോഗം


ബൈത്തുൽ മുഖദ്ദസ് 

അല്ലാഹുവിനെ ആരാധിക്കാൻവേണ്ടി പണിതുയർത്തപ്പെട്ട വിശുദ്ധ ഭവനം

ദാവൂദ് (അ) മസ്ജിദിന്റെ പണി തുടങ്ങി അടിത്തറ കെട്ടി ചുമരുകൾ കെട്ടിപ്പൊക്കി ആ അവസ്ഥയിൽ നിൽക്കുകയാണ് മസ്ജിദ് മനോഹര സൗധമായി അതിനെ പണിതുയർത്തണം ജിന്നുകളെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിക്കണം ഭാരിച്ച ജോലിയാണ് ചെയ്യാനുള്ളത് മലമുകളിലും വനാന്തരങ്ങളിലും കഴിയാനാണ് അവനിഷ്ടം എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും കൂടി അവിടെ കഴിയാം അവിടെ നിന്നാണ് ജിന്നുകളെ വരുത്തിയത് കഠിനമായ ജോലി ചെയ്യാൻ നിർബന്ധിച്ചു അനുസരിക്കാതിരിക്കാൻ പറ്റില്ല മസ്ജിദിന്റെ പണി തുടങ്ങി ജോലി ഭാരം വർദ്ധിച്ചു വർഷങ്ങളോളം നീണ്ടുനിന്ന ജോലി സ്വർണവും വെള്ളിയും ഉരുക്കി തറയും ചുമരും അലങ്കരിക്കാനുള്ളതാണ് വിലപിടിപ്പുള്ള രത്നങ്ങൾ മുങ്ങിയെടുത്തു തറയിൽ പലതരം നിറങ്ങളുള്ള കല്ലുകൾ വിരിച്ചു വെള്ള,പച്ച,മഞ്ഞ ഭിത്തികൾ രത്നങ്ങൾകൊണ്ടലങ്കരിച്ചു ഈട്ടിത്തടികൊണ്ട് വാതിലുകൾ നിർമ്മിച്ചു മസ്ജിദിന്നകത്ത് വെള്ളിവിളക്കുകൾ സ്ഥാപിച്ചു മനോഹരമായ മണിമേട സ്ഥാപിച്ചു അതിന്റെ പേര് 'ഖുബ്ബത്തു സഖ്റാ ', അതിന്നു മുകളിൽ മനോഹരമായ താഴികക്കൂടും ആവേശത്തോടെ മസ്ജിദിന്റെ പണി തുടർന്നു

സുലൈമാൻ (അ) ബൈത്തുൽ മുഖദ്ദസിൽ ദിവസങ്ങളോളം താമസിക്കാറുണ്ട് മസ്ജിദിന് ചുറ്റും ഒരു ജനവാസകേന്ദ്രം വളർന്നുവന്നു അദ്ദേഹത്തിന് ദീർഘമായി ആരാധന നടത്താനുള്ള ഒരു പ്രത്യേക സ്ഥലം ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിച്ചു

മഹാനായ സുലൈമാൻ (അ)കാലം അവസാനിക്കുകയായി അദ്ദേഹം വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണ് ആ അവസ്ഥയിൽ മരണത്തിന്റെ മലക്കു വന്നു മരണം സംഭവിച്ചു മരിച്ച വിവരം ആരും അറിയുന്നില്ല വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണെന്ന് തോന്നി ജിന്നുകൾ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നു സുലൈമാൻ (അ) ജീവിച്ചിരിക്കുന്നു എന്ന വിശ്വാസത്തിലാണവർ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നത് ഒരു കൊല്ലം കടന്നുപോയി അപ്പോൾ ചിതലുകൾ വന്നു വടിയുടെ താഴ്ഭാഗം തിന്നു നശിപ്പിച്ചു വടി ഇളകി ശരീരം താഴെ വീണു അപ്പോൾ മാത്രമാണ് മരണവാർത്ത പുറത്തറിയുന്നത് ജനങ്ങൾ തടിച്ചു കൂടി എല്ലാ ജീവജാലങ്ങൾക്കും ദുഃഖം അന്ത്യകർമ്മങ്ങൾ നിർവഹിക്കപ്പെട്ടു മയ്യിത്ത് സംസ്കരിക്കപ്പെട്ടു

ജിന്നുകളും ശൈത്താന്മാരും അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടാറുണ്ടായിരുന്നു

സുലൈമാൻ (അ) മരണപ്പെട്ടവിവരം അവർക്കറിയാൻ കഴിഞ്ഞില്ല അമ്പത്തി ഒമ്പതാം വയസ്സിലാണ് വഫാത്തായത്

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'അങ്ങനെ താൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വടി തിന്നു കൊണ്ടിരുന്ന ചിതൽ മാത്രമാണ് മരണത്തെപ്പറ്റി അറിവ് നൽകിയത് എന്നിട്ട് അദ്ദേഹം നിലംപതിച്ചപ്പോൾ, അദൃശ്യ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ ഈ നിന്ദമായ ശിക്ഷയിൽ (ദുരിതത്തിൽ )തങ്ങൾ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ലെന്ന് ജിന്നുകൾക്ക് വ്യക്തമായി (34:14)

ഒരു കാലഘട്ടം അവസാനിച്ചു ജിന്നുകളും ശൈത്താന്മാരും കഠിനമായ ജോലികളാണ് വർഷങ്ങളായി ചെയ്തുകൊണ്ടിരുന്നത്
അവർ ജോലി നിർത്തി സത്യവിശ്വാസികളെ ഉപദ്രവിക്കാനുള്ള മാർഗ്ഗം അന്വേഷിക്കാൻ തുടങ്ങി ...

മരണം ഓർമ്മയിരിക്കട്ടെ 

ഹാനായ സുലൈമാൻ നബി(അ)നെക്കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം യഹൂദികൾ അത്യധികം അപകടകരങ്ങളായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി അതിനെക്കുറിച്ച് ചെറിയൊരു വിവരണം ഇവിടെ അനിവാര്യമാണെന്ന് തോന്നുന്നു

സുലൈമാൻ നബി(അ) വരുന്നതിന് വളരെ മുമ്പ് നടന്ന ചില സംഭവങ്ങൾ ആദ്യം പറയാം

പിശാചുക്കൾ വാനലോകത്തേക്ക് കയറിപ്പോവും മലക്കുകളുടെ സംസാരം കേൾക്കാൻ ഭൂമിയിൽ നടക്കാൻ പോവുന്ന ചില സംഭവങ്ങളെക്കുറിച്ച് മലക്കുകൾ സംസാരിക്കും പിശാചുക്കൾ എങ്ങിനെയെങ്കിലും അത് കേൾക്കും എന്നിട്ട് ഭൂമിയിലേക്ക് മടങ്ങും

പിശാചുക്കളെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ചില ജോത്സ്യന്മാർ ഭൂമിയിലുണ്ട് അവർക്ക് പിശാചുക്കൾ വിവരം നൽകും നടക്കാൻ പോവുന്ന ചില സംഭവങ്ങൾ ജോത്സ്യന്മാർ പ്രവചിക്കും അതങ്ങിനെ തന്നെ നടക്കും പാമര ജനങ്ങൾ വിശ്വസിക്കും പിന്നെ പിശാചുക്കൾ സംഭവ വിവരണത്തിൽ വ്യാജം കലർത്തും ഓരോ പദത്തിലും എഴുപത് വ്യാജം കലർത്തി അവതരിപ്പിക്കും ഈ വ്യാജങ്ങൾ ചിലർ ഗ്രന്ഥങ്ങളിൽ പകർത്തിവെച്ചു അത് തലമുറകൾ കൈമാറി വിശ്വസിച്ചു വഴിതെറ്റി ജിന്നുകളും പിശാചുക്കളും അദൃശ്യ കാര്യങ്ങൾ അറിയുമെന്ന വിശ്വാസം യഹൂദികളിൽ പരന്നു

പിശാച് ആഭിചാരം പഠിപ്പിച്ചു ആഭിചാരവിദ്യ നാടാകെ പരന്നു അതിലും നിരവധി ഗ്രന്ഥങ്ങളുണ്ടായി സുലൈമാൻ (അ) ഇത്തരം ഗ്രന്ഥങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ നിയോഗിച്ചു നിരവധി ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു അവ ഭൂമിയിൽ കുഴിച്ചിട്ടു അതിനു മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചു

സിംഹാസനം സാധാരണ ഇരിപ്പിടമൊന്നുമല്ല ദുഷിച്ച ചിന്തയുമായി അതിനെ സമീപിക്കാനാവില്ല കരിഞ്ഞുപോവും പിശാചുക്കൾ ഭയന്നു വിറച്ചു അവരുടെ കുതന്ത്രങ്ങൾ നടന്നില്ല അടങ്ങിയൊതുങ്ങി ജീവിക്കേണ്ടിവന്നു ആഭിചാരം നടക്കാത്ത കാലം വന്നു എവിടെയും ഈമാനിന്റെ പ്രകാശം ആ നല്ല കാലത്ത് സുലൈമാൻ (അ) മരണപ്പെട്ടു 

മരണപ്പെട്ടപ്പോഴോ? യഹൂദികൾ പഴയ ചിന്തയിലേക്ക് മടങ്ങി വേദഗ്രന്ഥങ്ങൾ കൈവെടിഞ്ഞു പഴയ ആഭിചാര ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനാഗ്രഹിച്ചു അവരെ സഹായിക്കാൻ പിശാചുക്കളെത്തി കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കാൻ ഉപദേശിച്ചു ശക്തമായ ഈമാനുള്ള ആളുകൾ അവരെ തടഞ്ഞു പക്ഷെ എത്ര കാലം ? വർഷങ്ങൾ കടന്നുപോയപ്പോൾ ഈമാനുള്ളവർ മരിച്ചുതീർന്നു

കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കപ്പെട്ടു ആഭിചാരം പഠിക്കാൻ തുടങ്ങി പിശാചുക്കൾ അത് പഠിപ്പിച്ചു യഹൂദികൾ നന്നായി മാരണം ചെയ്യാൻ തുടങ്ങി യഹൂദികൾ മാരണത്തെ ന്യായീകരിച്ചു പറയാൻ പാടില്ലാത്ത കഠിന പദങ്ങൾ പ്രയോഗിച്ചു അവരെന്ത് പറഞ്ഞു?

ഹാറൂത്ത്,മാറൂത്ത് എന്നീ മലക്കുകൾ മാരണം പഠിപ്പിച്ചു അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത്

ഹാറൂത്ത് ,മാറൂത്ത് എന്താണ് ചെയ്തത് ?

അവർ വന്നത് പുരാതന കാലത്താണ് അക്കാലത്തെ നബിമാർ ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചു അവർ മുഹ്ജിസത്തുകൾ കാണിച്ചു അമാനുഷിക കൃത്യങ്ങൾ

പിശാചുക്കളുടെ സഹായത്തോടെ ദുഷിച്ച മനുഷ്യന്മാർ മാരണം ചെയ്തു മാരണമെന്നാൽ സിഹ്റ്

മുഹ്ജിസത്തും. സിഹ്റും ഏത് സത്യം ? ഏത് മിഥ്യ? ഇത് തിരിച്ചറിയാനാവാത്ത കാലം വന്നു ജനം വഴിതെറ്റി അപ്പോൾ രണ്ട് മലക്കുകൾ ഇറങ്ങിവന്നു

ഹാറൂത്ത് ,മാറൂത്ത് അവർ ബാബിലോണിയായിൽ ഇറങ്ങി അവർ ജനങ്ങളോടിങ്ങനെ പറഞ്ഞു : ജനങ്ങളേ നബിമാർ കാണിക്കുന്നത് മുഹ്ജിസത്താണ് അതാണ് സത്യം സിഹ്റ് തെറ്റാണ് ചെയ്യാൻ പാടില്ല

എന്താണ് സിഹ്റ് ? ഞങ്ങൾ പഠിപ്പിച്ചുതരാം പക്ഷെ നിങ്ങൾ അത് പ്രയോഗിക്കരുത് പ്രയോഗിച്ചാൽ നിങ്ങൾ പരലോകത്ത് പരാജയപ്പെടും അല്ലാഹുവിന്റെ കോപം നേടും സിഹ്റ് നിങ്ങളെ നശിപ്പിക്കും ഉപകാരമില്ല ഉപദ്രവമുണ്ട്

ജനങ്ങൾ ഇങ്ങനെ പറഞ്ഞു :ഞങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചു തരൂ ഞങ്ങളത് പ്രയോഗിക്കില്ല

വമ്പിച്ച മുന്നറിയിപ്പ് നൽകിയശേഷം സിഹ്റ് എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു

ആളുകൾ വാക്ക് പാലിച്ചില്ല അവർ സിഹ്റ് പ്രയോഗിച്ചു മാരണ വിദ്യ ഉപയോഗിച്ചു ഭാര്യാഭർത്താക്കന്മാരെ തമ്മിൽ അകറ്റാൻവരെ ശ്രമിച്ചു

മാരണവിദ്യ വളർന്നു സർവ്വത്ര വ്യാപിച്ചു ഒടുവിൽ ഏറ്റവും മാരകമായ വാചകം മാരണക്കാരുടെ വായിൽ നിന്ന് പുറത്തുവന്നു

'സുലൈമാൻ മാരണക്കാരനായിരുന്നു '

എത്ര അപകടകരമായ വാചകം

സുലൈമാൻ ജിന്നുകളെയും പിശാചുക്കളെയും കാറ്റിനെയും അധീനപ്പെടുത്തിയത് മാരണ വിദ്യ ഉപയോഗിച്ചായിരുന്നു

മാരണവിദ്യ നശിപ്പിച്ച മഹാനെ മാരണക്കാരനെന്ന് വിളിച്ചു തലമുറകളിലൂടെ ആ പിഴച്ച വിശ്വാസം തുടർന്നു

മാരണം ഒരു യാഥാർത്ഥ്യമാണ് അല്ലാഹു വേണ്ടുക വെച്ചാലല്ലാതെ അതുകൊണ്ട് ഒന്നും സംഭവിക്കില്ല മാരണക്കാരന് പരലോകത്ത് യാതൊരു വിജയവും ലഭിക്കുകയില്ല ഹാറൂത്ത് മാറൂത്ത് അതാണ് പഠിപ്പിച്ചത്

അതെല്ലാം യഹൂദികൾ മറച്ചുവെച്ചു മാരണം നടത്തി ധനം സമ്പാദിച്ചു അവർ വൻകിട മുതലാളിമാരായി

നൂറ്റാണ്ടുകൾ പലത് കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങൾ വന്നു ഇസ്ലാംമതം പ്രചരിപ്പിച്ചുതുടങ്ങി പൂർവ്വ പ്രവാചകന്മാരെക്കുറിച്ചു സംസാരിച്ചു കൂട്ടത്തിൽ സുലൈമാൻ (അ) നെ കുറിച്ചും പറഞ്ഞു

അതുകേട്ട് യഹൂദി പുരോഹിതന്മാർ ഇങ്ങനെ പറഞ്ഞു:

'ദാവൂദിന്റെ മകൻ പ്രവാചകനാണെന്നാണ് മുഹമ്മദ് പറയുന്നത് സുലൈമാൻ ഒരു ആഭിചാരകൻ ആയിരുന്നു

ഈ സന്ദർഭത്തിൽ അല്ലാഹു വിശുദ്ധ ഖുർആൻ വചനം അവതരിപ്പിച്ചു അൽ ബഖറ സൂറത്തിലെ നൂറ്റി രണ്ടാം വചനം

ആ വചനം കൂടി ഉദ്ധരിച്ചുകൊണ്ട് സുലൈമാൻ നബി(അ)നെക്കുറിച്ചുള്ള ഈ വിവരണം അവസാനിപ്പിക്കാം ഇ.അ.

യഹൂദികളും ആഭിചാരകന്മാരും പറയുന്നതെല്ലാം നമുക്ക് അവജ്ഞയോടെ അവഗണിക്കാം സുലൈമാൻ (അ)നെ സ്നേഹിക്കണം ദിവസവും ഓരോ ഫാത്തിഹ ഓതി സുലൈമാൻ (അ)ന് ഹദ്യ (സമ്മാനം)നൽകാൻ ശ്രമിക്കുക അല്ലാഹു അതിന് കഴിവ് നൽകട്ടെ അമീൻ

ഇന്നത്തെ അവസ്ഥയെന്ത് ?

യഹൂദി സംസ്കാരം മുസ്ലിം സമൂഹത്തെ അധീനപ്പെടുത്തുന്നു എല്ലാ മേഖലയിലും പടിഞ്ഞാറൻ സംസ്കാരമാണ് അത് യഹൂദിയുടെ സംസ്കാരമാണ്

സിഹ്റ് ഇന്ന് വ്യാപകമാണ് അസൂയ നിറഞ്ഞ മനസ്സ് വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസ്സ് പ്രതികാരത്തിന് ദാഹിക്കുന്ന മനുഷ്യർ അവർ മാരണക്കാരെ തേടിപ്പോവുന്നു

സിഹ്റ് ഭംഗിയായി പിശാച് മനുഷ്യർക്ക് കാണിച്ചുകൊടുത്തു അവരത് ചെയ്യുന്നു മാരണക്കാർക്ക് പലരോകത്ത് യാതൊരു നേട്ടവുമില്ലെന്ന് ഓർത്തുകൊള്ളട്ടെ

സിഹ്റ് ബാധിക്കുന്നതിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ സുലൈമാൻ നബി(അ)ന്റെ പേരിൽ ഫാത്തിഹ ഓതി പ്രാർത്ഥിക്കുക

ഇനി വിശുദ്ധ ഖുർആൻ വചനം ഉദ്ധരിക്കട്ടെ

'സുലൈമാൻ നബി (അ)യുടെ രാജവാഴചയെക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു സുലൈമാൻ അവിശ്വസിച്ചിട്ടില്ല പക്ഷെ പിശാചുക്കൾ അവിശ്വസിച്ചു അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു ബാബിലിൽ (ബാബിലോണിയ) ഹാറൂത്ത് ,മാറൂത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു

'ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ് അതിനാൽ നീ സത്യനിഷേധിയാവരുത് ; എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല

അങ്ങനെ ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല തങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു

അത് കൈകൊണ്ടിട്ടുള്ളവർക്ക് പരലോക സുഖത്തിൽ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട് അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം അവർ അറിവുള്ളവരായിരുന്നെങ്കിൽ (2:102)

സോളമന്റെ ലോഹഖനികൾ


അമ്മാൻ (ജോർദാൻ) ദീർഘകാല അന്വേഷണങ്ങൾക്കൊടുവിൽ സോളമൻ രാജാവിന്റെ കാലത്തെ ചെമ്പു ഖനികൾ ശാസ്ത്രസംഘം ഭൂമിക്കടിയിൽ കണ്ടെത്തി തെക്കൻ ജോർദാനിൽ ഖിർബത്തുന്നഹസ് (ചെമ്പു ശേഷിപ്പുകൾ) എന്ന പേരിൽ അറിയപ്പെടുന്ന 24 ഏക്കർ പൗരാണിക സ്ഥലത്തു നടത്തിയ ഖനനത്തിലാണ് മൂവായിരം വർഷം പഴക്കമുള്ള ഖനികൾ കണ്ടെത്തിയത് പുരാതന കാലത്തെ നിരവധി കെട്ടിടങ്ങളുടെയും കോട്ടയുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്

ബൈബിൾ പഴയ നിയമത്തിൽ ദാവീദിന്റെ പുത്രനായ സോളമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ഖുർആനിൽ സുലൈമാൻ എന്ന് പരാമർശിക്കപ്പെടുന്നു

മൂവായിരം വർഷം മുമ്പ് ജീവിച്ചിരുന്നതായി ക്രൈസ്തവരും മുസ്ലിംകളും വിശ്വസിക്കുന്ന സുലൈമാൻ

ലോഹങ്ങൾ ഉപയോഗിച്ച് വൻ ദേവാലയം നിർമിച്ച വ്യക്തിയാണെന്ന് ബൈബിൾ പറയുന്നു

ഖുർആനിൽ 34 ആം അധ്യായം 12 ആം വാക്യത്തിൽ സുലൈമാന് 'ഉരുകിയ ചെമ്പിന്റെ സ്രോതസ്സുകൾ പ്രവഹിപ്പിച്ചു കൊടുത്തതായി പറയുന്നുണ്ട്

എന്നാൽ മതഗ്രന്ഥങ്ങളിലെ സോളമൻ രാജാവ് ജീവിച്ചിരുന്നിരിക്കാൻ സാധ്യതയില്ലെന്നും മൂവായിരം വർഷം മുമ്പ് ഇന്നത്തെ ജോർദാൻ ,ഇസ്രായേൽ ,അറേബ്യൻ മേഖലകളിൽ ലോഹ ഖനനം നടക്കാൻ ഇടയില്ലെന്നുമായിരുന്നു അടുത്തിടെ വരെ ശാസ്ത്രജ്ഞർ വാദിച്ചിരുന്നത് ഈ മേഖലയിൽ ലോഹ ഖനനം ആരംഭിച്ചിട്ട് 2500 കൊല്ലത്തിൽ അധികമായിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു

എന്നാൽ ഇപ്പോൾ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ തോമസ് ലെവി ജോർദാൻ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഖനനത്തിലാണ് സോളമന്റെ കാലത്തെ ഖനികൾ കണ്ടെത്തിയത് ഇവക്ക് മൂവായിരം വർഷം പഴക്കമുണ്ടെന്ന് കാർബൺ ഡേറ്റിംഗ് പരിശോധനാ രീതി ഉപയോഗിച്ച് സംഘം തെളിയിച്ചു ഈ ഗവേഷണ ഫലം അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു

മൂവായിരം കൊല്ലം മുമ്പ് ലോഹങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുന്ന ഒരു 'ആധുനിക സമൂഹം ഉണ്ടായിരുന്നില്ലെന്ന വലിയൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദമാണ് ഇതോടെ തകർന്നത് 'സോളമൻ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇനി ഞങ്ങൾ മറുപടി പറയുന്നില്ല പക്ഷേ ഉറപ്പാണ് മതഗ്രന്ഥങ്ങളിൽ പറയും വിധം വികാസം പ്രാപിച്ച ഒരു സമൂഹം ലോഹം ധാരാളമായി ഉപയോഗിച്ച ആളുകൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്ന -പഠനത്തിന് നേതൃത്വം നൽകിയ തോമസ് ലെവി പറഞ്ഞു 

30.10.2008-ലെ മാധ്യമം ദിനപ്പത്രത്തിലെ വാർത്ത

Saturday, 2 December 2017

അമ്മാറുബ്നു യാസിർ (റ)






ക'അബ കണ്ടു കഴിയാം





ചരിത്രപ്രസിദ്ധമായ പല പ്രദേശങ്ങളുള്ള നാടാണ് യമൻ പൗരാണിക നാഗരിതയുടെ നാട് പ്രകൃതി രമണീയമായ ഒരു ഗ്രാമം അധ്വാനശീലരായ മനുഷ്യർ ഗ്രാമീണർക്ക് സുപരിചിതനാണ് ആമിർ 

നന്നായി അധ്വാനിച്ചു കുടുംബം നോക്കുന്ന മാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ് മാലിക് ഗ്രാമീണർക്ക് പ്രിയങ്കരനായിരുന്നു മാലികിന്റെ പിതാവ് കിനാനയും പ്രസിദ്ധനായിരുന്നു 

ആമിറിന്റെ കുടുംബം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിച്ചു കുടുംബാംഗങ്ങൾ നന്നായി അധ്വാനിക്കും അതുകൊണ്ട് അല്ലലില്ലാതെ ജീവിക്കാൻ കഴിഞ്ഞു 

ആമിറിന്റെ മകനാണ് യാസിർ 

യാസിറും അധ്വാനശീലനാണ് പരുക്കൻ സാഹചര്യങ്ങളോട് പട പൊരുതി ജീവിച്ചു ആരോഗ്യമുള്ള ശരീരം ആരോഗ്യമാണ് യാസിറിന്റെ കൈമുതൽ 

ആമിറിന്റെ ഒരു മകനെ കാണാതെ പോയി നാട് വിട്ടതാണ് അത് കുടുംബത്തിൽ ദുഃഖം പരത്തി കാലമേറെ ചെന്നപ്പോൾ മകൻ മക്കയിലുണ്ടെന്ന് വിവരം കിട്ടി യമനിൽ നിന്ന് ധാരാളമാളുകൾ മക്കയിലെ കഹ്ബ സന്ദർശിക്കാൻ പോവാറുണ്ട് കാണാതെ പോയ പലരെയും മക്കത്ത് വെച്ച് കണ്ടുമുട്ടിയ അനുഭവമുണ്ട് 

യമനിൽ ലോകപ്രസിദ്ധമായ മാർക്കറ്റ് ഉണ്ടായിരുന്നു അറബ് ഗോത്രങ്ങൾ കച്ചവട ചരക്കുകളുമായി യമനിൽ എത്തിയിരുന്നു മക്കയിൽ നിന്ന് വരുന്ന കച്ചവടക്കാരിലൂടെ മക്കത്തെ വിവരങ്ങൾ യമനിൽ എത്തിക്കൊണ്ടിരുന്നു 

ആമിറിന്റെ മകൻ യാസിർ മക്കത്തേക്ക് പോവാൻ തയ്യാറായി സഹോദരനെ അന്വേഷിച്ചുള്ള യാത്ര മരുഭൂമിയിലൂടെ ദീർഘയാത്ര നടത്തി മക്കത്തെത്തി മക്ക ഒരത്ഭുത ലോകമായിട്ടാണ് യാസിർ കണ്ടത് ലോക പ്രസിദ്ധമായ കഹ്ബ 
കഅബ ചുറ്റാനെത്തുന്ന ജനവിഭാഗങ്ങൾ ഏതെല്ലാം നാട്ടുകാർ പല ഭാഷക്കാർ പല വർണ്ണത്തിലുള്ളവർ പല രീതിയിൽ വസ്ത്രം ധരിച്ചവർ എല്ലാവരും ഇവിടെ ഒരുമിച്ചു ചേരുന്നു ഇതുപോലെ മറ്റൊരിടമില്ല ഈ സ്ഥലം വിട്ടുപോവാൻ കഴിയുന്നില്ല കഹ്ബയുടെ സമീപം താമസിക്കാൻ മോഹം  യാസിർ മക്കായുടെ ഭാഗമായി മാറുകയായിരുന്നു യാസിർ സഹോദരനെ കണ്ടിരിക്കാം നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കാം  യാസിർ തന്നെ പലതവണ നാട്ടിൽ പോയി വന്നിരിക്കാം കുടുംബ ബന്ധങ്ങൾ സൂക്ഷിക്കാൻ അതൊക്കെ വേണമല്ലോ യാസിർ മക്കയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചുവെന്നത് ചരിത്രം താമസിക്കുമ്പോൾ ഒരു സംരക്ഷികൻ വേണം കൊള്ളാവുന്ന ഒരാളുമായി സൗഹാർദ്ദക്കരാർ ഉണ്ടാക്കണം എങ്കിൽ പിന്നെ പേടിക്കാനില്ല  ഒറ്റപ്പെട്ടാൽ ആരെങ്കിലും പിടിച്ചു കൊണ്ടുപോവും അടിമച്ചന്തയിൽ വിറ്റ് കളയും മുഗീറയുടെ മകൻ അബൂഹുദൈഫ  പൊതുകാര്യ പ്രസക്തൻ സമ്പന്നൻ മികച്ച കച്ചവടക്കാരൻ മക്കയിലെ നേതാക്കാൾക്ക് പ്രിയങ്കരൻ 

മുഗീറയുടെ മകൻ അബൂഹുദൈഫയുമായിട്ടാണ് യാസിർ കരാറുണ്ടാക്കിയത്  ബനൂ മഖ്സൂം ഗോത്രക്കാരനാണ് അബൂഹുദൈഫ   ഈന്തപ്പനത്തോട്ടങ്ങളും ,ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളുമെല്ലാം മഖ്സൂം ഗോത്രത്തിന്റെ ഉടമസ്ഥതയിലുണ്ട് ധാരാളം തൊഴിലുകൾ തൊഴിലെടുക്കാൻ എത്രയോ അടിമകൾ വേലക്കാർ വേറെയും 

ബനൂമഖ്സൂം ഗോത്രക്കാരുടെ തൊഴിലാളികളിലൊരാളായി മാറി  യാസിർ പകലന്തിയോളം പണിയെടുക്കും ജോലിയിൽ നല്ല കണിശത പാലിക്കും എല്ലാ കാര്യത്തിലും ആത്മാർത്ഥത സന്ധ്യാ നേരത്ത് പുറത്തേക്കിറങ്ങും മക്കയിലെ തെരുവുകളിലൂടെ നടക്കും ഒരു സായാഹ്ന യാത്ര ആ യാത്ര ചെന്നവസാനിക്കുന്നത് കഹ്ബാലയത്തിനു സമീപം  പിന്നെ അവിടെ ഇരിക്കും കഹ്ബ നോക്കിയിരിക്കും 

ഇബ്രാഹിം നബി  (അ) മകൻ ഇസ്മാഈൽ (അ),ഇരുവരും ചേർന്ന് പണിതുയർത്തിയ കഹ്ബാലയം

അക്കാലം മുതൽ ഇവിടെ ത്വവാഫ് നടക്കുന്നു ഇന്നും അത് തുടരുന്നു സന്ധ്യാനേരത്ത്  ഇവിടെ ആളുകൾ ധാരാളം വന്നുകൂടുന്നു സ്വദേശികളും വിദേശികളും മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല അബൂ ഖുബൈസ് മല 

യാസിർ അത്ഭുതത്തോടെ അബൂഖുബൈസ് മലയിലേക്ക് നോക്കി മക്കായുടെ ചരിത്രം ഒഴികിപ്പോയത് അബൂഖുബൈസിന്റെ മുമ്പിലൂടെയാകുന്നു 

ഹജറുൽ അസ്വദ് ,മഖാമു ഇബ്രാഹിം
സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ട കല്ലുകൾ 

നൂഹ് നബി  (അ) ന്റെ കാലത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ ഹജറുൽ അസ്വദും മഖാമു ഇബ്രാഹീമും അബൂഖുബൈസ് മലയിലാണ് സൂക്ഷിക്കപ്പെട്ടത്  വെള്ളപ്പൊക്കത്തിൽ കഹ്ബ തകർന്നുപോയി  ചുമരുകൾ തകർന്നൊഴുകിപ്പോയി അടിത്തറ ബാക്കിയായി അതും ഇടിഞ്ഞു പൊളിഞ്ഞു എത്രയോ നൂറ്റാണ്ടുകൾ അങ്ങനെ കടന്നുപോയി ഇബ്രാഹിം  (അ)ന്റെ കാലം വന്നു കഹ്ബ പുതുക്കിപ്പണിയാൻ കൽപന വന്നു പിതാവും പുത്രനും അതിന് സന്നദ്ധരായി  ജിബ്രീൽ  (അ) എന്ന മലക്ക് നിഴൽ വിരിച്ചു കാണിച്ചുകൊടുത്തു നിഴൽ വീണ പ്രദേശമാണ് കഹ്ബ അത്രയും പ്രദേശത്ത് അടിത്തറ പണിയണം അതിൽ ചുമർ കെട്ടണം ഹജറുൽ അസ്വദ് വെക്കണം ജിബ്രീൽ  ( അ) അബൂഖുബൈസ് മലയിൽ നിന്ന് ഹജറുൽ അസ്വദും മഖാമു ഇബ്രാഹീമും കുഴിച്ചെടുത്തു  പിതാവും പുത്രനും ചേർന്നു കഅബ പുതുക്കിപ്പണിതു ചുമരുയർന്നപ്പോൾ ഹജറുൽ അസ്വദ് വെച്ചു  ഇബ്രാഹിം  (അ) കയറിനിന്ന കല്ലാണ് മാഖാമു ഇബ്രാഹിം ചുമർ കെട്ടിക്കൊണ്ടിരുന്നപ്പോൾ കല്ല് നാല് ഭാഗത്തും നീക്കിയിട്ടുകൊണ്ടിരുന്നു  പിന്നെയത് കഹ്ബായുടെ മുൻഭാഗത്ത് തന്നെയിട്ടു യാസിർ പലരിൽ നിന്നും കേട്ട അറിവുകൾ കേട്ടറിഞ്ഞ കാര്യങ്ങൾ ഓർക്കാനെന്ത് രസം കഹ്ബായുടെ സമീപം കഴിഞ്ഞുകൂടാൻ അവസരം കിട്ടിയത് തന്നെ വലിയൊരു സൗഭാഗ്യം കഹ്ബ കണ്ടു കഴിയാം താനിരിക്കുന്ന മണൽത്തരികൾ  എത്രയോ പുണ്യാത്മാക്കളുടെ പാദങ്ങൾ പതിഞ്ഞ മണൽത്തരികൾ  എത്രയോ പ്രവാചകന്മാർ ഇതിലൂടെ നടന്നുപോയിട്ടുണ്ട് ഔലിയാക്കൾ ആരിഫീങ്ങൾ സ്വാലിഹീങ്ങൾ അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിച്ച സജ്ജനങ്ങൾ അതെല്ലാം പോയ കാലത്തിന്റെ കഥകൾ ഇന്നത്തെ അവസ്ഥ അതൊന്നുമല്ല ഇന്ന് കഹ്ബ നിറയെ ബിംബങ്ങൾ നോക്കി നടത്താൻ കുറെ ധിക്കാരികൾ അസ്വസ്ഥതയോടെ യാസിർ എഴുന്നേറ്റു ഇരുട്ടിലൂടെ ധൃതിയിൽ നടന്നു പോയി ..


ആമിറിന്നു പകരം അമ്മാർ 


യാസിർ കഠിനമായി ജോലി ചെയ്യുന്നു പൊള്ളുന്ന വെയിൽ വക വെക്കാതെ അധ്വാനിക്കുന്നു ശരീരത്തിലൂടെ വിയർപ്പൊഴുക്കുന്നു അബൂഹുദൈഫ കൗതുകത്തോടെ നോക്കുന്നു ഇവനെ വേലക്കാരനായി  കിട്ടിയത് തന്റെ ഭാഗ്യം യൗവ്വനം പൂത്തുലഞ്ഞു നിൽക്കുന്ന പ്രായം ഈ പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത് വിവാഹം യാസിറിനെ കൂടുതൽ ഊർജ്ജ സ്വലനാക്കും അത് നല്ലതാണ് കൂടുതൽ നന്നായി അദ്ധ്വാനിക്കും അതിന്റെ നേട്ടം അബൂഹുദൈഫക്കാണ് ഒരു കറുത്ത സുന്ദരിയുടെ മുഖം മനസ്സിൽ തെളിഞ്ഞു തന്റെ അടിമകളിൽ ഒരുവൾ ഈ വലിയ വീട്ടിൽ പല അടിമപ്പെൺക്കൊടിമാരുണ്ട് അവർക്കിടയിലെ അഴകുള്ള ചെറുപ്പക്കാരിയാണ്  സുമയ്യഃ

യാസിർ ഇവിടെ വരൂ അബുഹുദൈഫ വിളിച്ചു

യാസിർ വിനയത്തോടെ ഓടിവന്നു

നിനക്കൊരു വിവാഹം കഴിക്കണ്ടേ ? ഒരു കുടുംബജീവിതമൊക്കെ വേണ്ടേ ?

യാസിർ ഒന്നും പറഞ്ഞില്ല എല്ലാം ഇവിടത്തെ ഇഷ്ടംപോലെ 

നിനക്ക് പറ്റിയ ഒരു പെൺകുട്ടി ഇവിടെയുണ്ട് 

അത് കേട്ടപ്പോൾ മനസ്സിൽ ജിജ്ഞാസ വളർന്നു ആരായിരിക്കും അവൾ? തിളങ്ങുന്ന കണ്ണുകൾ അബൂഹുദൈഫ നോക്കി
യാസിറിന്റെ മുഖത്തെ ഭാവം അബൂഹുദൈഫ വായിച്ചെടുത്തു  ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ കടന്നുപോയി അബൂഹുദൈഫയുടെ നാവിൽ നിന്ന് ആ പേര് ഒഴികിവന്നു സുമയ്യഃ

യാസിറിന്റെ മനസ്സിൽ കൊള്ളിയാൻ വീശി ആഹ്ലാദം മനസ്സിലേക്കൊഴുകിയെത്തി 

സുമയ്യയെന്ന അടിമപ്പെൺകുട്ടി അവളെ ജീവിതസഖിയായി സ്വീകരിക്കുക  സുഖവും ദുഃഖവും പങ്കുവെക്കാൻ ഒരു പങ്കാളി  യാസിറിന്റെ മുഖത്ത് സന്തോഷം പരക്കുന്നത് അബൂഹുദൈഫ കണ്ടു ആ സംഭാഷണം അവിടെ അവസാനിച്ചു

യാസിർ തിരക്കുപിടിച്ച ജോലിയിലേക്കു മടങ്ങി അന്നത്തെ സായഹ്ന യാത്രക്ക് പ്രത്യേക സുഖം തോന്നി മക്കയിലെ തെരുവുകളിലൂടെ നടന്നു സന്ധ്യയുടെ തിരക്കു പിടിച്ച തെരുവുകൾ കച്ചവട കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട് നേർത്ത ഇരുളിന്റെ ആവരണമണിഞ്ഞ രണ്ട് മലകൾ സഫായും മർവയും ചരിത്ര സ്മരണകൾ അയവിറക്കി  അവയങ്ങിനെ ഉയർന്നു നിൽക്കുന്നു 

സഫാ മലക്ക് എന്തൊരുയരം  ഇതിന്റെ മുകളിലേക്കാണ് അന്ന് ഹാജറാ ബീവി ഓടിക്കയറിയത് എന്തൊരു ബദ്ധപ്പാടായിരുന്നു അന്ന് മക്കത്ത് ആൾപ്പാർപ്പില്ല വിജനമാണ് ഹാജറാബീവിയും കൈക്കുഞ്ഞും മാത്രം കൈയിൽ കരുതിയ വെള്ളം തീർന്നു കുഞ്ഞിന് ദാഹം വന്നു അത് കൈകാലിട്ടടിച്ച് കരയാൻ തുടങ്ങി ഉമ്മാക്ക് സഹിക്കാനാകുമോ ? ഉമ്മ വെള്ളമന്വേഷിച്ചിറങ്ങി സഫായുടെ ഉച്ചിവരെ ഓടിക്കയറി ദൂരേക്ക് നോക്കി  എവിടെയും വെള്ളത്തിന്റെ തിളക്കമില്ല മനുഷ്യരുടെ ചലനമില്ല സർവ്വത്ര വിജനം  പോയതിനെക്കാൾ വേഗത്തിൽ ഓടിയിറങ്ങി മോൻ കരച്ചിൽ തന്നെ അകലെ മർവ മല മർവയെത്തുംവരെ ഓടി തളർന്നുപോയി ശരീരം വിയർപ്പിൽ കുളിച്ചു  ഒരിറക്കു വെള്ളത്തിനുവേണ്ടി മർവായുടെ ഉച്ചിയിലേക്ക് ഓടിക്കയറി പ്രതീക്ഷയോടെ ചുറ്റും നോക്കി നിരാശ മാത്രം മർവാ ഓടിയിറങ്ങി കുഞ്ഞിന്റെയടുത്ത് പാഞ്ഞെത്തി അത് കരച്ചിൽ തുടരുന്നു ഒരിറ്റ് വെള്ളത്തിനുവേണ്ടിയുള്ള നിർത്താത്ത കരച്ചിൽ മാതൃഹൃദയം വെന്തുരുകി വീണ്ടും സഫായുടെ മുകളിലേക്ക് അവിടെ നിന്നിറങ്ങി മർവായിലേക്ക് മർവായിൽ നിന്നിറങ്ങി സഫായിലേക്ക്  ഓടി തളർന്നവശയായി കുഞ്ഞിന്റെയരികിൽ ഓടിയെത്തി അപ്പോൾ അത്ഭുതം സംഭവിച്ചു മരുഭൂമിയിൽ ഉറവ പൊട്ടി കുഞ്ഞ് കാലിട്ടടിച്ച സ്ഥലം അവിടെ ജിബ്രീൽ  (അ) ചിറകിട്ടടിച്ചു സംസം പൊട്ടിയൊഴുകി  നീരുറവ ഹാജറ (റ) തടം കെട്ടി നിർത്തി  സംസം കച്ചവട സംഘങ്ങളെ ആകർഷിച്ചു സംസം കാരണം മക്കയിൽ ജനവാസമുണ്ടായി കച്ചവടമുണ്ടായി  ഈ കഹ്ബാലയത്തിന്നടുത്ത് ഹാജറാബീവി അന്ത്യവിശ്രമം കൊള്ളുന്നു ഇസ്മാഈൽ(അ)നെ പോറ്റി വളർത്തി വലുതാക്കിയ ഉമ്മ അവർ ഇവിടെത്തന്നെയുണ്ട് കഹ്ബാലയത്തിന് സമീപം പോയിരുന്നു ചില പരിചയക്കാരെ കണ്ടു സംസാരിച്ചു  സംസാരത്തിൽ സന്തോഷം മുമ്പെങ്ങുമില്ലാത്തവിധം ആഹ്ലാദകരമായിരുന്നു അന്നത്തെ സംഭാഷണം ഓർമ്മയിൽ സുമയ്യ തെളിഞ്ഞു നിൽക്കുന്നു അബൂഹുദൈഫ സുമയ്യയോടും സംസാരിച്ചു എല്ലാം യജമാനന്റെ തീരുമാനം അടിമപ്പെൺകുട്ടി എന്ത് പറയാൻ മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കട്ടെ അങ്ങനെ ആ വിവാഹം ഉറപ്പിക്കപ്പെട്ടു ഏത് വിവാഹ നിശ്ചയവും ആഹ്ലാദകരമായ വാർത്തയാണ് അബൂഹുദൈഫയിൽ നിന്ന് തന്നെ വാർത്ത പരന്നു  തിയ്യതി നിശ്ചയിക്കപ്പെട്ടു വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു  കഴിഞ്ഞു അബൂഹുദൈഫ തന്നെ പരിപാടികൾ തയ്യാറാക്കി എല്ലാം വളരെ ലളിതം വിവാഹ സുദിനം വന്നു ചടങ്ങുകൾ ഭംഗിയായി നടന്നു 

സുമയ്യ യാസിറിന്റെ ജീവിത പങ്കാളിയായി മരുഭൂമിയുടെ മക്കൾ ഒന്നായി സ്നേഹവും, കരുണയും ,വിശ്വാസവും നിറഞ്ഞ ദാമ്പത്യം രാവുകളിൽ അവർ ജീവിത കഥകൾ പങ്കിട്ടു കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥകൾ



മാസങ്ങൾ കടന്നുപോയപ്പോൾ സുമയ്യ ആ യാഥാർത്ഥ്യമറിഞ്ഞു താൻ ഗർഭിണിയായിരിക്കുന്നു യാസിറിന്റെ കാതിൽ സ്വകാര്യം പറഞ്ഞു മുഖം പ്രസന്നമാവുന്നത് നോക്കിനിന്നു  മക്കയിലെ തെരുവുകളിൽ അവർ ഒന്നിച്ചു നടന്നു കഹ്ബാലയം കണ്ട ദമ്പതികൾ ചരിത്ര സ്മരണകൾ അയവിറക്കിക്കൊണ്ടവർ കഹ്ബം നോക്കിനിന്നു മാസങ്ങൾ പിന്നെയും കടന്നുപോയി യാസിർ ഭാര്യയുടെ സുഖ പ്രസവത്തിനുവേണ്ടി മനസ്സ് തുറന്നു പ്രാർത്ഥിച്ചു  ആൺകുഞ്ഞിനു ആർത്തിയോടെ കാത്തിരിക്കുന്ന കാലം പെൺകുഞ്ഞ് പിറക്കുന്നത്  നാണക്കേടായി കരുതുന്ന കാലം അക്കാലത്താണ് സുമയ്യയുടെ പ്രസവം കാതുകൾ ആ വാർത്തക്കുവേണ്ടി കാത്തിരുന്നു വാർത്ത വന്നു ആൺകുഞ്ഞ് സുമയ്യക്ക് അഭിമാനിക്കാം യാസിർ തന്റെ പിതാവിനെ കുറിച്ചോർത്തു പിതാവിന്റെ പേർ ആമിർ മകന് തന്റെ പിതാവിന്റെ പേരിടണം പേരിന്റെ കാര്യത്തിൽ ആർക്കും എതിർപ്പില്ല പിതാവിന്റെ പേര് തന്നെയിടാം ആമിറിന് പകരം അമ്മാർ എന്ന് പേരിടാം  സുമയ്യയുടെയും യാസിറിന്റെയും പ്രിയ പുത്രൻ അമ്മാർ 

മനസ്സിൽ തെളിഞ്ഞ മുഖം

കച്ചവട യാത്രകൾ  മക്കായുടെ നാഡിമിടിപ്പുകളാണത് ഓരോ ഗോത്രവും കച്ചവട സംഘത്തെ അയക്കും കഹ്ബാലയത്തിന്നടുത്തു നിന്നാണ് യാത്ര പുറപ്പെടുക ബനൂമഖ്സൂം ഖോത്രക്കാരുടെ കച്ചവട സംഘം പുറപ്പെടുന്ന ദിവസം അന്ന് ഗോത്രക്കാർക്കെല്ലാം ആഹ്ലാദമാണ് എല്ലാവരും ചേർന്നാണ് കച്ചവട സംഘത്തെയാത്ര അയക്കുക അവിടുത്തെ അടിമകൾക്കും തൊഴിലാളികൾക്കും സന്തോഷം യാസിറിനും സുമയ്യാക്കും  സന്തോഷം ഉഷ്ണ കാലത്തൊരു യാത്ര ശൈത്യകാലത്തൊരു യാത്ര ആ യാത്രയിൽ ഗോത്രത്തിന് വേണ്ടതെല്ലാം വാങ്ങിക്കൊണ്ടുവരും 

ധാന്യം, വസ്ത്രം, പാത്രങ്ങൾ, ആഭരണം, സുഗന്ധ ദ്രവ്യങ്ങൾ, മരുന്നുകൾ, ആയുധങ്ങൾ, എണ്ണ ,മറ്റു വേണ്ടപ്പെട്ട സാധനങ്ങൾ ഒരു യാത്ര ശാമിലേക്ക് മറ്റൊന്നു യമിനിലേക്ക്

യമനിലേക്ക് കച്ചവട സംഘം പുറപ്പെടുമ്പോൾ യാസിറിന്റെ മനസ്സിൽ ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകൾ തെളിയും കുട്ടിക്കാലം ഓർമ്മവരും തന്റെ ഗ്രാമം അവിടുത്തെ കളിക്കൂട്ടുകാർ ഗ്രാമത്തിലെ ഒറ്റയടിപ്പാതകളിൽ ഓടിക്കളിച്ചു നടന്നത് അവിടുത്തെ മലകളും മണൽഭൂമികളും എല്ലാം ഓർമ്മ വരും 

കഹ്ബാലത്തിന്റെ മുമ്പിലെന്നും ഖുറൈശി പ്രമുഖന്മാരെ കാണാം വട്ടമിരുന്ന് സൊറ പറയുന്ന കൊമ്പന്മാർ 
അബൂജഹൽ ,ഉത്ബത്ത്,ശൈബത്ത്,ഉമയ്യത്ത് അങ്ങനെ എത്രയെത്ര ഭീകരന്മാരായ നേതാക്കൾ ബിംബങ്ങളെ തൊഴാൻ വരുന്നവർ ബലിയർപ്പിക്കാൻ വരുന്നവർ ഉടുത്തൊരുങ്ങി വരുന്ന കുലീന വനിതകൾ ഉക്കാള് ചന്തയിലെ കാഴ്ചകൾ കവിയരങ്ങുകൾ മത്സര വേദികൾ,പൊങ്ങച്ചം പറയുന്നവർ ഇടക്കിടെ വാഗ്വാദങ്ങൾ ,ഏറ്റുമുട്ടലുകൾ മദ്യസേവകരുടെ സദസ്സുകൾ നുരയുന്ന മദ്യചഷകങ്ങളുടെ ചുറ്റുമിരുന്ന് പൊട്ടിച്ചിരിക്കുന്നവർ ഇവയെല്ലാം കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി കഹ്ബയുടെ ചുറ്റും ഖുറൈശികളുടെ വീടുകൾ അവയിലേറ്റവും ശ്രദ്ധിക്കപ്പെടുന്നത് അബ്ദുൽ മുത്തലിബിന്റെ വീടാണ് ഇരുനില വീട്  ഒരുപാട് ഓർമ്മകൾ അയവിറക്കുന്ന വീട് അബ്ദുൽ മുത്തലിബ് മക്കായുടെ നേതാവായിരുന്നു അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല 

അബ്ദുല്ല ആമിനയെ വിവാഹം ചെയ്തു മണവാട്ടിയെ കൊണ്ടു വന്നത് ഈ വീട്ടിലേക്കായിരുന്നു 

ശാമിലേക്ക് കച്ചവ സംഘം പുറപ്പെടാറായ സമയം അപ്പോഴാണ് ആ വിവാഹം നടന്നത് അബ്ദുല്ലായും ആമിനയും  കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചു ആമിനയോട് യാത്ര പറഞ്ഞ് അബ്ദുല്ല കച്ചവട സംഘത്തിൽ ചേർന്നു

നവദമ്പതികളുടെ വേർപാടിന്റെ രംഗം ഹൃദയസ്പർശിയായിരുന്നു മരുഭൂമി മുറിച്ചു കടന്നു കച്ചവടസംഘം മുമ്പോട്ട് പോയി ആമിനയോട് യാത്ര പറഞ്ഞുപോയ അബ്ദുല്ല തിരിച്ചുവന്നില്ല കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോൾ യസ്രിബിൽ വെച്ചു മരണപ്പെട്ടു മക്കാപട്ടണത്തെ ദുഃഖത്തിലാഴ്ത്തിയ വേർപാട് അന്ന് ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിന് ഒരാൺകുഞ്ഞിനെ പ്രസവിച്ചു മക്കക്കാരുടെ പ്രിയങ്കരനായ മുഹമ്മദ്  എല്ലാവരും അൽ അമീൻ എന്നാണ് വിളിക്കുക വിശ്വസ്ഥനായ ചെറുപ്പക്കാരൻ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജയെ വിവാഹം ചെയ്തു സന്തോഷകരമായ ജീവിതം നയിക്കുന്നു ഇതുപോലൊരാളെ യാസിർ മുമ്പു കണ്ടിട്ടില്ല എന്തൊക്കെയോ സവിശേഷതകളുള്ള ആളാണ് വരവ് കണ്ടാൽ നോക്കിനിന്നുപോവും അൽ അമീന് ആറ് വയസ്സുള്ളപ്പോൾ ഉമ്മ മരണപ്പെട്ടു എട്ട് വയസ്സുള്ളപ്പോൾ ഉപ്പൂപ്പ അബ്ദുൽ മുത്തലിബും മരിച്ചുപോയി ഇപ്പോൾ ഖദീജയുടെ വീട്ടിലാണ് താമസം പഴയ സംഭവങ്ങളെല്ലാം പറഞ്ഞു കേട്ടതാണ് കേട്ടതെല്ലാം മനസ്സിൽ തട്ടി ഇനിയൊരിക്കലും മറക്കില്ല യാസിറും സുമയ്യയും അമ്മാറും ഒരു കൊച്ചു കുടിലിൽ കഴിഞ്ഞുകൂടുന്നു ഉള്ളത് കഴിച്ച് സന്തോഷമായി കഴിയുന്നു അമ്മാർ വളർന്നു വലുതായി നല്ലൊരു ചെറുപ്പക്കാരൻ  ഒരു ദിവസം യാസിർ ചില വിശേഷവാർത്തകളുമായിട്ടാണ് വന്നത് ഭാര്യയും മകനുമായി വിശേഷം പങ്കിട്ടു അവരും ചിലതൊക്കെ കേട്ടിരുന്നു  അൽ അമീൻ പറഞ്ഞ കാര്യങ്ങൾ

അല്ലാഹു ഏകനാകുന്നു മുഹമ്മദ് അവന്റെ ദൂതനാകുന്നു ഇതാണ് അൽ അമീൻ പറഞ്ഞതിന്റെ ചുരുക്കം ഏകനായ അല്ലാഹു അവന് പങ്കുകാരില്ല അവനാണ് സൃഷ്ടാവ് അവനെ അനുസരിച്ചു ജീവിക്കണം അൽ അമീൻ സത്യസന്ധനാണെന്ന് യാസിറിനും കുടുംബത്തിനുമറിയാം  അക്കാര്യത്തിൽ സംശയവുമില്ല ജീവിതത്തിൽ ഇന്നോളം ഒരു കളവും പറഞ്ഞിട്ടില്ല മനുഷ്യ സേവനം ജീവിത ലക്ഷ്യമാക്കിയ ആളാണ് മറ്റുള്ളവരെ സഹായിക്കാൻ ഇത്രയും താൽപര്യം കാണിക്കുന്ന ഒരാളും മക്കയിലില്ല അശരോടും ,രോഗികളോടും വല്ലാത്ത സഹതാപം കാണിക്കും കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും ഒരു വാക്ക് പറഞ്ഞാൽ അതെല്ലാവരും വിശ്വസിക്കും പക്ഷെ ഇക്കാര്യം  ?
താൻ അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാര്യം ?

അതെന്തേ ആളുകൾ വിശ്വസിക്കാത്തത് ? ഇന്നോളം കളവ് പറയാത്ത ആൾ അക്കാര്യത്തിൽ കളവ് പറയുമോ ?


യാസിറും സുമയ്യയും അമ്മാറും നന്നായി ചിന്തിച്ചു അൽ അമീൻ പറഞ്ഞത് സത്യമായിരിക്കുമെന്നവർക്ക് തോന്നി അല്ലാഹു എത്രയോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട് മനുഷ്യരെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുവാൻ വേണ്ടിയാണ് പ്രവാചകന്മാർ വന്നത് അവരെ പിൻപറ്റിയവർക്ക് അല്ലാഹുവിന്റെ സാമീപ്യം കിട്ടി  പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് അൽ അമീൻ  അങ്ങനെയാണ് തങ്ങൾ കേട്ടത് അത് ശരിയാണെങ്കിൽ ....? ഒരു പ്രവാചകനെ കണ്ട ഭാഗ്യം ഇത് അന്ത്യപ്രവാചകനാണോ ? ആണെന്ന് തന്നെ മനസ്സ് പറയുന്നു മൂന്നുപേരുടെയും മനസ്സുകൾ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത് കേട്ടതെല്ലാം സത്യമോ? സത്യമായിരിക്കട്ടെ എന്തേ മനസ്സങ്ങനെ മോഹിക്കാൻ ? രാവേറെയായി ഉറങ്ങാൻ കിടന്നു മനസ്സ് നിറയെ ചിന്തകൾ ചിന്തകൾക്കിടയിൽ മനോഹരമായ മുഖം പുഞ്ചിരി തൂകുന്ന മുഖം അൽഅമീൻ എപ്പോഴോ ഉറങ്ങിപ്പോയി ശാന്തമായുറങ്ങി അതിരാവിലെ ഉണർന്നു ഇന്ന് ചെയ്തുതീർക്കേണ്ട ജോലികൾ അതോർത്തുകൊണ്ടാണ് എഴുന്നേൽക്കുക പെട്ടെന്ന് മനസ്സിൽ മുഖം തെളിഞ്ഞു അൽ അമീൻ പകൽ സമയത്ത് ജോലി ചെയ്യുമ്പോഴൊക്കെയും അൽ അമീൻ മനസ്സിലുണ്ടായിരുന്നു  ..

സത്യസാക്ഷ്യം വഹിച്ചു 



ക'അബാലയത്തിന് മുമ്പിൽ ഖുറൈശി നേതാക്കൾ അവരുടെ മുഖം ഗൗരവം പൂണ്ടിരിക്കുന്നു മനസ്സിൽ ചൂടുള്ള ചിന്തകൾ അവർ അൽ അമീനെതിരായി സംസാരിക്കുന്നു

നമ്മുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവൻ ചോദ്യം ചെയ്തിരിക്കുന്നു നമ്മുടെ നടപടികളെ അവൻ തള്ളിപ്പറഞ്ഞരിക്കുന്നു വെറുതെ വിടാൻ പറ്റില്ല  ചെറുപ്പക്കാരനായ അമ്മാർ അവരുടെ ശബ്ദം കേട്ടു രോഷം കൊണ്ടു  അന്തരീക്ഷം ചൂടുപിടിക്കുകയാണെന്ന് മനസ്സിലായി അൽ അമീൻ പറഞ്ഞ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് ആകർഷകമായ പലതും അതിലുണ്ട് അല്ലാഹു ഏകനാകുന്നു അവനാണ് സൃഷ്ടാവ് അവൻ എല്ലാം അറിയുന്നു എല്ലാം കാണുന്നു കേൾക്കുന്നു അവൻ മനുഷ്യരുടെ മനസ്സ് കാണുന്നു മനുഷ്യ മനസ്സിലെ വിചാരങ്ങളറിയുന്നു വികാരങ്ങളറിയുന്നു അവനെ വാഴ്ത്തുവീൻ അവനെ മാത്രം ആരാധിക്കുവീൻ എത്ര ആകർഷകമായ വചനങ്ങൾ അമ്മാർ ചിന്തിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ  ആരൊക്കെയോ അത് കേട്ടെന്നാണ് പറയുന്നത് ഒളിഞ്ഞു നിന്ന് കേട്ടതാണത്രെ  ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുമത്രെ കവിതയേക്കാൾ മധുരമുള്ളതാണെന്നാണ് കേട്ടവർ പറയുന്നത് ഒന്ന് കേട്ടിരുന്നെങ്കിൽ കേൾക്കാനെന്താണൊരു മാർഗ്ഗം? 

മക്കക്കാർക്ക് പരിചിതനാണ് അബൂബക്കർ സിദ്ദീഖ്  (റ) രാത്രിയിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു ഇരുട്ടിൽ ഒളിഞ്ഞിരുന്ന് ചിലരത് കേട്ടു കേട്ടതിനെക്കുറിച്ച് അവർ സ്വകാര്യം പറഞ്ഞു 
ഇതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല കേട്ടിട്ട് മതിവന്നില്ല അമ്മാറിന്റെ മനസ്സിൽ മോഹം വളർന്നു  നാളുകൾ നീങ്ങി വാർത്തകൾ കൂടുതൽ വന്നു തുടങ്ങി പലരും ഇസ്ലാം മതം വിശ്വസിച്ചിരിക്കുന്നു വിശ്വാസം രഹസ്യമാക്കി വെച്ചിരിക്കുകയാണ്  പിന്നെ കേട്ടത് ഞെട്ടിക്കുന്ന വാർത്തകളാണ് ക്രൂര മർദ്ദനങ്ങളുടെ കഥകൾ പീഢനങ്ങൾ ഇസ്ലാം മതം വിശ്വസിച്ച ഒരാളെയും വെറുതെ വിട്ടില്ല മർദ്ദിച്ചു മതം മാറ്റും അബൂജഹലും കൂട്ടരും ഇറങ്ങിക്കഴിഞ്ഞു മക്ക ഇളകി മറിയാൻ തുടങ്ങി  ഇസ്ലാം മതം വിശ്വസിച്ച ചിലരെ അമ്മാർ കണ്ടുമുട്ടി അവരുടെ സംസാരം അമ്മാറിനെ അത്ഭുതപ്പെടുത്തി പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് മുസ്തഫ  (സ) ലോകാനുഗ്രഹിയായ പ്രവാചകൻ 
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കണം  എല്ലാ കർമ്മങ്ങൾക്കും പ്രതിഫലമുണ്ട് ഒന്നും വിട്ടുപോവില്ല എല്ലാ വേദനകൾക്കും പ്രതിഫലമുണ്ട് മർദ്ദിക്കട്ടെ സഹിക്കാം ക്ഷമിക്കാം ക്ഷമാശീലരോടൊപ്പമാണ് അല്ലാഹു മർദ്ദനങ്ങളും പീഢനങ്ങളും നമ്മെ അല്ലാഹുവിലെത്തിക്കും എളുപ്പ മാർഗ്ഗത്തിലൂടെ എത്തിക്കും അമ്മാർ അത് കേട്ട് രോമാഞ്ചമണിഞ്ഞു  സത്യവിശ്വാസം കൈകൊള്ളുക അതിന്റെ പേരിൽ ശത്രുക്കളുടെ മർദ്ദനമേൽക്കുക അത് കാരണമായി അല്ലാഹുവിന്റെ പ്രീതി നേടാൻ കഴിയുക അതിൽപ്പരം സൗഭാഗ്യം മറ്റെന്തുണ്ട്  ? ഇനിയെന്തിന് വൈകിക്കണം ? ഒരു നിമിഷം നേരത്തെ ആയാൽ അത്രയും നല്ലത് ഇസ്ലാമിലേക്ക് മുന്നേറുക ഇനിയും വൈകിക്കൂടാ അമ്മാർ വീട്ടിലെത്തി ഉമ്മ ബാപ്പമാരെ കണ്ടു നമുക്കും സത്യവിശ്വാസം കൈക്കൊള്ളാം അല്ലാഹുവിന്റെ ദൂതനെ ചെന്നു കാണാം വരുന്നത് വരട്ടെ 
അമ്മാർ ആവേശത്തോടെ സംസാരിച്ചു  വരാനെന്തിരിക്കുന്നു ? കൂടിപ്പോയാൽ മരണം സംഭവിക്കും അതിനപ്പുറം ചെയ്യാൻ ഇവർക്കാകില്ലല്ലോ 

മനോഹരമായ സായാഹ്നം  മൂന്നുപേരും കുളിച്ചൊരുങ്ങി ശരീരവും വസ്ത്രവും വൃത്തിയായി മനസ്സ് നിറയെ വെളിച്ചം വീട്ടിൽ നിന്നിറങ്ങി മുസ്ലിം സഹോദരങ്ങളെ തേടിയിറങ്ങി ഇത് അല്ലാഹുവിലേക്കുള്ള മുന്നേറ്റമാണ് മനസ്സിളകിമറിയുന്നു ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ കഹ്ബാലയം കണ്ടു കാണാൻ പാകത്തിലിരുന്നു സന്ധ്യയുടെ ആവരണം വീണു  ചിലരെ കണ്ടു ഇരുളിന്റെ മറവിൽ അവർ ഇരുന്നു സ്വരം താഴ്ത്തി സംസാരിച്ചു ഇസ്ലാം മതത്തെക്കുറിച്ച് പറയുന്നത് കേട്ടു ഉൾപ്പുളകമുണ്ടായി ഏകനായ അല്ലാഹുവിനെക്കുറിച്ചു കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു ത്രസിക്കുന്ന മനസ്സുമായി അവർ മടങ്ങിപ്പോന്നു 

ഇറാഖിലെ മൗസിൽ പ്രദേശം  അവിടെ പേർഷ്യൻ ചക്രവർത്തിയുടെ കീഴിലുള്ള ഒരു സേവകനായിരുന്നു സനാൻ അദ്ദേഹത്തിന്റെ മകനാണ് സുഹൈബ്  റോമക്കാർ ഇറാഖിൽ വലിയ ആക്രമണം നടത്തി കൊള്ള നടത്തി പലരേയും പിടിച്ചു കൊണ്ടുപോയി കൂട്ടത്തിൽ സുഹൈബിനെയും പിടിച്ചു കൊണ്ടുപോയി അന്ന് സുഹൈബ് ചെറിയ കുട്ടിയായിരുന്നു റോമക്കാർ സുഹൈബിനെ അറബികൾക്ക് വിറ്റു അടിമക്കുട്ടിയായി മക്കയിലെത്തി 

അബ്ദുല്ലാഹിബ്നു ജദ്ആന്റെ അടിമയായി സുഹൈബ് വളർന്നു നല്ലൊരു ചെറുപ്പക്കാരനായി പിന്നീട് സുഹൈബിനെ സ്വതന്ത്രനാക്കി എന്നിട്ടും യജമാനന്റെ കൂടെ താമസിച്ചു  അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത് അത് സ്വീകരിക്കാൻ തയ്യാറായി ഒരു ദിവസം രാത്രി ആരുമറിയാതെ അർഖം എന്ന സ്വഹാബിയുടെ വീട്ടിന്റെ മുമ്പിലെത്തി നബി  (സ)തങ്ങളും ഏതാനും അനുയായികളും അകത്തുണ്ട് ഇരുട്ടിൽ പതുങ്ങിനിൽക്കുകയാണ് സുഹൈബ് അപ്പോൾ തൊട്ടടുത്ത് തന്നെ മറ്റൊരു ആൾരൂപം അപ്രതീക്ഷിതമായ കൂടിക്കാഴ്ച 

നിങ്ങളാരാണ് ?എന്തിനിവിടെ വന്നു?  സുഹൈബ് ചോദിച്ചു

നിങ്ങളാരാണ് ? എന്തിനിവിടെ വന്നു?  മറ്റെയാൾ മറുചോദ്യം ചോദിച്ചു

ഞാൻ സുഹൈബ് ബ്നു സനാൻ നബി  (സ) തങ്ങളെ കണ്ട് ഇസ്ലാം മതം സ്വീകരിക്കാൻ വന്നതാണ് ഉടനെ മറ്റെയാൾ ഇങ്ങനെ പറഞ്ഞു 

ഞാൻ അമ്മാറുബ്നു യാസിർ നിങ്ങളുടെ അതേ ലക്ഷ്യം തന്നെ എനിക്കും 

സുവൈബും അമ്മാറും ഒന്നിച്ച് അകത്ത് കടന്നു നബി  ( സ) ഇരുവരെയും സ്വീകരിച്ചു ഇരുവരും മുസ്ലിംകളായി മുഹ്മിനീങ്ങളായി കുറെ നേരം ഉപദേശങ്ങൾ കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു സത്യ സാക്ഷ്യം വഹിച്ചു പുറത്തിറങ്ങി ഇരുളിൽ മറഞ്ഞു 

അമ്മാർ (റ) വീട്ടിലെത്തി നടന്നതെല്ലാം മാതാപിതാക്കളെ അറിയിച്ചു അവർക്ക് സന്തോഷമായി 

നിങ്ങളെ ഞാൻ തബിതങ്ങളുടെ സമീപത്തേക്ക് കൊണ്ടുപോവാം ഇനി കാത്തിരിക്കേണ്ടതില്ല അമ്മാർ (റ) പറഞ്ഞു 

ഏറെ നാൾ കഴിഞ്ഞില്ല മാതാപിതാക്കളെ നബി  (സ) യുടെ സന്നിധിയിലെത്തിച്ചു അവർ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിംകളായി  നബി  (സ)താങ്കൾ നൽകിയ ഉപദേശങ്ങൾ ഓരോ വാക്കും മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങിപ്പോയി ഒരിക്കലും മറക്കാത്ത വാക്കുകൾ 

ലാ ഇലാഹ ഇല്ലല്ലാഹ്..... മുഹമ്മദു റസൂലുല്ലാഹ് ..അതാണിനി ഹൃദയത്തിന്റെ ശബ്ദം രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേരേണ്ട ശബ്ദം നബി  (സ) തങ്ങളിൽ നിന്നു കേട്ട വിശുദ്ധ ഖുർആൻ വചനങ്ങൾ അവ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്നു ശരീരമാകെ വ്യാപിച്ചു

സൃഷ്ടാവായ റബ്ബിന്റെ വചനങ്ങൾ ഇതിന് പകരം മറ്റൊന്നില്ല കവികൾ ധാരമുള്ള നാടാണ് വിശുദ്ധ ഖുർആൻ കവിതയെക്കാൾ എത്രയോ ആകർഷകം ഒരു നിമിഷം നേരത്തെ ഇസ്ലാം മതം സ്വീകരിച്ചാൽ അത്രയും നന്ന്   അമ്മാർ സത്യസാക്ഷ്യം വഹിച്ചു സംതൃപ്തനായി മാതാപിതാക്കളും സത്യസാക്ഷ്യം വഹിച്ചു ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു  മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു  അവർ സത്യ സാക്ഷ്യം മൊഴിഞ്ഞു കഴിഞ്ഞു അവർ പുതിയ മനുഷ്യരായിരിക്കുന്നു ഉപ്പായും ഉമ്മായും സത്യസാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് മൂന്നുപേരും സത്യസരണിയിലെത്തി അജ്ഞതയുടെ ഇരുട്ടിൽ നിന്ന് മോചിതരായി പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി മനസ്സ് കോരിത്തരിച്ചു നബി  (സ)തങ്ങളുടെ ഉപദേശങ്ങൾ  മനോഹരമായ മൊഴിമുത്തുകൾ അവ മനസ്സിൽ തേൻമഴയായി വർഷിക്കുന്നു അമൂല്യമായ വാക്കുകൾ അവ കല്ലിൽ കൊത്തിയത് പോലെ മനസ്സിൽ പതിഞ്ഞുപോയി ഈ മാർഗത്തിൽ ജീവിച്ചു മരിക്കണം അതിനുവേണ്ടി എന്തും സഹിക്കാം സലാം ചൊല്ലിയിറങ്ങി മെല്ലെ നടന്നു പറഞ്ഞതെല്ലാം മനസ്സിലുണ്ട് ഇനിയൊരിക്കലും മറന്നുപോവില്ല പരലോക ചിന്ത മനസ്സിനെ പിടിച്ചു കുലുക്കുന്നു ഓരോ ചലനവും രേഖപ്പെടുത്തപ്പെടും അതിന് മലക്കുകളുണ്ട് അവർക്ക് ക്ഷീണമില്ല മറതിയോ ഉറക്കമോ ഇല്ല സദാ ജാഗരൂകരാണ്


ഒരു കുടുംബം മുസ്ലിംമായി അക്കാര്യം ഗോത്രക്കാരറിഞ്ഞില്ല ഒരു ദിവസം കഴിഞ്ഞു നബി  (സ)തങ്ങളെ കാണാൻ മോഹം വളരെ സൂക്ഷിക്കണം ശത്രുക്കളറിയും അറിഞ്ഞാൽ എന്ത് സംഭവിക്കും ?ഊഹിക്കാനാവാത്ത ശിക്ഷ ലഭിക്കും എല്ലാം ഏറ്റുവാങ്ങേണ്ടിവരും എന്തു വന്നാലും നബി  (സ)യെ കാണണം മനസ്സ് പിടിയിൽ നിൽക്കുന്നില്ലല്ലോ  ..

ആദ്യത്തെ രക്തസാക്ഷികൾ




സത്യ വിശ്വാസം പ്രകാശമാണ് അത് മൂടിവെക്കാനാവില്ല നാളുകൾ കഴിയുമ്പോൾ വിശ്വാസം പുറത്തറിയും  ബനൂമഖ്സൂം ഗോത്രത്തിന്റെ വേലക്കാരാണ് യാസിറും സുമയ്യയും അമ്മാറും അവർ ഇസ്ലാം മതം വിശ്വസിച്ചതായി വാർത്ത വന്നു  ഇസ്ലാംമത വിരോധം കത്തിനിൽക്കുന്ന സമയം അപ്പോഴാണ് ഈ വാർത്ത വന്നത് ബനൂ മഖ്സൂം ഗോത്രക്കാർ ഞെട്ടിപ്പോയി തങ്ങളുടെ വേലക്കാർ തങ്ങളെ അപമാനിക്കുകയോ ? ഗോത്രത്തിലെ കിങ്കരന്മാർ ഓടിയെത്തി മൂന്നു പേരെയും കൂടി ചോദ്യം ചെയ്തു അവർ സത്യം പറഞ്ഞു  നിങ്ങൾ മുഹമ്മദിനെ കണ്ടുവോ ? അവൻ പറഞ്ഞത് വിശ്വസിച്ചുവോ ? 

കണ്ടു വിശ്വസിച്ചു 

എന്താണ് നിങ്ങൾ വിശ്വസിച്ചത് ?

ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു 

അത് മൂഢവിശ്വാസമാണ് അത് കളയണം നമുക്ക് നമ്മുടെ പഴയ വിശ്വാസം മതി അതിലേക്ക് മടങ്ങണം 

ഞങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു 

അത് പാടില്ല പഴയ വിശ്വാസത്തിലേക്കു മടങ്ങണം തയ്യാറുണ്ടോ ?

ഇല്ല ഇനി പഴയതിലേക്കില്ല

ഇല്ലേ?  ഇല്ലെങ്കിൽ കാണിച്ചുതരാം
കിങ്കരന്മാർ കോപംകൊണ്ട് വിറച്ചു ഇരുമ്പലക്ക പോലുള്ള കൈകളുയർന്നു കവിളുകളിൽ ആഞ്ഞു പതിച്ചു എന്തൊരു വേദന തല കറങ്ങിപ്പോയി  അപ്പോൾ അവർ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു  അല്ലാഹുവേ സഹിക്കാൻ കഴിവു തരേണമേ ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ വീണ്ടും അടി ഭീഷണിപ്പെടുത്തൽ ചോദ്യം ചെയ്യൽ അടിയുടെ ശക്തിയിൽ വീണുപോയി മുറിവ് പറ്റി രക്തം വന്നു എന്തു ചെയ്തിട്ടും പിൻമാറുന്ന മട്ടില്ല മരുഭൂമിയിൽ വെയിൽ കത്തിപ്പടരുന്നു ചെരിപ്പിടാതെ കാൽവെക്കാൻ കഴിയില്ല അത്രക്ക് ചൂട് 

മൂന്നു പേരെയും കൊണ്ടുവന്നു വിവസ്ത്രരാക്കി നഗ്ന ശരീരങ്ങൾ പൊള്ളുന്ന മണൽപ്പരപ്പിലേക്ക് വലിച്ചെറിഞ്ഞു എന്തൊരു ചൂട് തൊലി പൊള്ളുന്നു എന്തൊരു വേദന  ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്  അവരുടെ നാക്കിലും മനസ്സിലും അത് മാത്രം ചുട്ടുപൊള്ളുന്ന മണലിൽ ശരീരം മലർത്തിക്കിടത്തി വലിയ കല്ലുകൾ നെഞ്ചിൽ കയറ്റിവെച്ചു ശ്വാസ തടസ്സം നേരിട്ടു കടുത്ത ശിക്ഷ കാണാൻ ക്രൂരന്മാർ കൂട്ടം കൂടി നിൽക്കുന്നു  വൈകുന്നേരമായി അന്നത്തെ ശിക്ഷ അവസാനിച്ചു ശരീരം തല്ലിച്ചതച്ചിരിക്കുന്നു എത്രയോ മുറിവുകൾ ചോരപ്പാടുകൾ വേവിച്ചെടുത്തത് പോലെയായി ഒന്നിനും കഴിയുന്നില്ല ശക്തി ചോർന്നു വീണുപോയി വിവരം മക്കയിലാകെ പരന്നു സമ്മിശ്ര വികാരങ്ങളുണർന്നു വിവരമറിഞ്ഞ് നബി  (സ) ദുഃഖിതനായി വേദനയോടെ നടന്നു വന്നു യാസിർ കുടുംബം താമസിക്കുന്ന കൊച്ചു വീട്ടിന്നടുത്തെത്തി യാസിർ  കുടുംബം നബി  (സ) തങ്ങളുടെ ശബ്ദം കേട്ടു 

യാസിർ കുടുംബമേ ക്ഷമിച്ചാലും നിങ്ങളുടെ വാസസ്ഥലം സ്വർഗമാകുന്നു 

മതി അത് കേട്ടാൽ മതി ശത്രുക്കൾ പീഢിപ്പിക്കട്ടെ കൊന്നു കളയട്ടെ മരിച്ചാൽ ചെന്നു ചേരാനുള്ള സ്ഥലം സ്വർഗമാകുന്നു  വേദന മറന്നു ക്ഷീണം മറന്നു തളർന്നു കിടന്നു  മയങ്ങിപ്പോയി പിറ്റേന്നും കിങ്കരന്മാരെത്തി ചോദ്യം ചെയ്തു  ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്

 കൂടുതൽ ആവേശത്തിൽ ചൊല്ലി ശിക്ഷ ക്രൂരമായിരുന്നു നഗ്ന ശരീരങ്ങൾ ഇരുമ്പു കവചത്തിലാക്കി പൊള്ളുന്ന മണൽപ്പരപ്പിലിട്ടു  ഇരിമ്പിന് ചൂടു പിടിച്ചു ശരീരം പൊള്ളാനും വേവാനും തുടങ്ങി തൊലി കരിഞ്ഞു അന്നു മുഴുവൻ ഇതായിരുന്നു അവസ്ഥ നേർത്ത ബോധമുണ്ടെന്ന് മാത്രം ശരീരത്തിന് വേവുന്ന വേദന പല വിധ പീഢനങ്ങൾ തുടർന്നു   വെള്ളത്തിൽ തല പിടിച്ചു താഴ്ത്തി തല ഉയർത്താൻ വിട്ടില്ല ശ്വാസ തടസ്സം നേരിട്ടു മരണം മുമ്പിൽ കണ്ട നിമിഷങ്ങൾ വിശ്വാസം പതറിയില്ല അത് ഉറച്ചു തന്നെ നിന്നു 

ശപിക്കപ്പെട്ട അബൂജഹ്ൽ വന്നു ശിക്ഷയുടെ നേതൃത്വം ഏറ്റെടുത്തു സുമയ്യ (റ) യുടെ നേരെ വന്നു കൈ ആഞ്ഞു വീശി അടിച്ചു സുമയ്യ (റ) കറങ്ങി വീണുപോയി ചവിട്ടി മെതിച്ചു എന്നിട്ട് ചോദ്യം ചെയ്തു 

നേർത്തം ശബ്ദം കേട്ടു അത് തൗഹീദിന്റെ ശബ്ദമായിരുന്നു കോപം അരിച്ചു കയറി ഒരു അടിമപ്പെണ്ണിന്റെ ധിക്കാരം ഞാൻ തന്നെ അവളുടെ ധിക്കാരം തീർത്തേക്കാം 

ഉസ്മാനുബ്നു അഫ്ഫാൻ  (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് 

നബി  (സ) തങ്ങളും ഞാനും കൂടി മരുഭൂമിയിലൂടെ വരികയായിരുന്നു കുറെ ദൂരം ചെന്നപ്പോൾ ആ ദുഃഖ രംഗം കണ്ടു യാസിറും സുമയ്യയും ,അമ്മാറും ശിക്ഷിക്കപ്പെടുന്ന രംഗം 

യാസിർ  (റ) പറഞ്ഞു:  ഓ ......നബിയേ..... ഇതാണ് ഞങ്ങളുടെ അവസ്ഥ 

നബി  ( സ) ദുഃഖത്തോടെ പറഞ്ഞു: ക്ഷമിക്കുക അല്ലാഹുവേ യാസിർ കുടുംബത്തിന് നീ പൊറുത്തു കൊടുക്കേണമേ 

ഉസ്മാൻ  (റ) ഈ രംഗം കണ്ട് വല്ലാതെ ദുഃഖിച്ചു  അബൂജഹലിന്റെ കോപവും യാസിർ  (റ)വിന്റെ ഈമാനും മത്സരിച്ചു മുന്നേറി  ശിക്ഷ കൂടുന്നതിനനുസരിച്ചു ഈമാൻ ശക്തി പ്രാപിക്കുന്നു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നബി  (സ)തങ്ങൾ ആ കുടുംബത്തെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു 

ഒരിക്കൽ നബി  (സ) പറഞ്ഞു:  അമ്മാറിന്റെ കുടുടബമേ സന്തോഷിക്കുക നിങ്ങളുടെ മടക്കസ്ഥാനം സ്വർഗമാകുന്നു ഈ സന്തോഷവാർത്ത യാസിറിന് ശക്തി പകർന്നു യാസിർ  (റ)വിന് ഈമാനിനു മേൽ ഈമാൻ അബൂജഹലിന് കോപത്തിന് മേൽ കോപം നബി  (സ)നൽകിയ സന്തോഷവാർത്ത പുലരാറായി  അബൂജഹലിന്റെ വാശി വർദ്ധിച്ചു യാസിറിനെ കൊണ്ട് ഇസ്ലാമിനെതിരായി ഒരു വാക്ക് പറയിക്കണം  അതാണ് വാശി .വാശി ജയിക്കണം അതിനു വേണ്ടി ഏതറ്റം വരെ പോവാനും തയ്യാറായി  മർദ്ദനത്തിന് ശക്തി കൂടി പലവിധ ആയുധങ്ങളുപയോഗിച്ചു കണ്ണിൽ ചോരയില്ലാത്ത മർദ്ദനം  യാസിറിന്റെ മാറിടം നിശ്ചലമായി ശ്വാസം നിലച്ചു ധീരനായ യാസിർ കണ്ണടച്ചു യാസിർ  (റ) രക്തസാക്ഷിയായി ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

നിശ്ചലമായ ശരീരത്തിനു ചുറ്റും രക്തം പടർന്നു കിടന്നു മണൽ തരികളിൽ ചെഞ്ചായം പൂശിയ രക്തം  ആദ്യത്തെ രക്തസാക്ഷി  അബൂജഹൽ തളർന്നിരുന്നുപോയി യാസിർ  (റ)വധിക്കപ്പെട്ടു എന്നിട്ടും അബൂജഹൽ ജയിച്ചില്ല ഇപ്പോൾ കോപം മുഴുവൻ സുമയ്യയോടാണ് അടിമപ്പെണ്ണിനെ അനുസരിപ്പിക്കണം സുമയ്യ (റ)യെ മലർത്തിക്കിടത്തി ചവിട്ടും തൊഴിയും തുടർന്നു ഇടക്കിടെ ചോദ്യം ചെയ്യും തൗഹീദിന്റെ നേർത്ത ശബ്ദം മാത്രം 

മൂർച്ചയുള്ള കുന്തവുമായി അബൂജഹൽ ഓടിയെത്തി കുന്തം ഉയർന്നു സുമയ്യ (റ) യുടെ നാഭിക്കു താഴ്ഭാഗമാണ് അവൻ ഉന്നം വെച്ചത്  ഉയർന്ന കുന്തം ശക്തിയായി അമർന്നു ശരീരത്തിലേക്ക് താഴ്ന്നിറങ്ങി ചോര ചിന്തി അൽപ നേരത്തെ പിടച്ചിൽ പിന്നെ ശരീരം നിശ്ചലമായി ആത്മാവ് വേർപിരിഞ്ഞു രക്തസാക്ഷിയായി  ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ  ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടിവന്ന ആദ്യത്തെ വനിത

കിങ്കരന്മാർ പൊട്ടിച്ചിരിച്ചു വിജയം വരിച്ചതായി അവർക്കു തോന്നി വാസ്തവം അതായിരുന്നില്ല  മണൽപ്പരപ്പിൽ പരന്ന ഓരോ തുള്ളി രക്തവും അറബികളുടെ മനസ്സിനെ ത്രസിപ്പിക്കുകയായിരുന്നു അത് ഈമാനികാവേശമായി കത്തിപ്പടരുകയായിരുന്നു 

സുമയ്യയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല  അവർ അനശ്വരയായി മാറുകയായിരുന്നു മനുഷ്യ മനസ്സുകളിൽ  അവർ ജീവിച്ചു  ചരിത്ര താളുകളിലും ജീവിച്ചു  അവരുടെ ത്യാഗത്തിന്റെയും ക്ഷമയുടെയും കഥകൾ പറഞ്ഞവസാനിച്ചില്ല തലമുറകൾ അത് പറഞ്ഞുകൊണ്ടേയിരുന്നു  സുമയ്യ (റ) അങ്ങേ ലോകത്തേക്കു പോയി പ്രിയപ്പെട്ട ഭർത്താവിന് പിന്നാലെ 

ഭർത്താവിന് കൊടും പീഢനത്തെ അതിജീവിക്കാനായില്ല വീര രക്തസാക്ഷിയായി  യാസിർ  (റ)വിന്റെ ത്യാഗവും ക്ഷമയും അറബികളെ അമ്പരപ്പിച്ചു മക്കായെ കോരിത്തരിപ്പിച്ചു  ഒരിക്കലും തീരാത്ത ആവേശമായി യാസിർ  (റ) മാറുകയാണ്  വീര രക്തസാക്ഷിയായി  യാസിർ കുടുംബത്തിന്റെ രക്തം ആ മണൽത്തരികളെ ചുവപ്പിച്ചു  ആ ചുവപ്പു വർണ്ണം അറബ് മനസ്സിൽ മായാതെ കിടന്നു പിന്നിലെ വന്നവർക്കതാവേശമായി ഈമാനികാവേശത്തിന്റെ പ്രചോദനമായി കാലഘട്ടത്തെ അത് പ്രകമ്പനം കൊള്ളിച്ചു  ..

മദീനയിലേക്ക്



യാസിർ  (റ) ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി  സുമയ്യ (റ) ആദ്യത്തെ വനിതാ രക്തസാക്ഷി ഇരുവരും രക്തസാക്ഷികളായി ചരിത്രത്തിന്റെ ഭാഗമായി അവരുടെ ഓമന മകൻ അമ്മാർ (റ)  കിരാതമായ മർദ്ദനമുറകൾ തുടരുകയാണ്   നിരന്തര പീഢനം ശരീരത്തിൽ  എത്ര മുറിവുകൾ ചൂടുപിടിച്ച മണൽ പരപ്പിൽ നഗ്ന ശരീരം വലിച്ചെറിയ്യുന്നു മുറിവുകളിൽ ചൂടു പടർന്നു കയറുന്നു  അസഹ്യമായ നീറ്റൽ  ബിംബങ്ങളെ വാഴ്ത്തുക ശത്രുക്കൾ നിർബന്ധിച്ചുകൊണ്ടിരുന്നു അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു ശത്രുക്കൾ ലാത്തയെയും ഉസ്സയെയും വാഴ്ത്തുന്ന വചനങ്ങൾ പറഞ്ഞുകൊണ്ടുരുന്നു അവ ഏറ്റു പറയാൻ നിർബന്ധിക്കുന്നു മർദ്ദിക്കുന്നു  എത്ര നിർബന്ധിച്ചിട്ടും മർദ്ദിച്ചിട്ടും അനുസരിക്കുന്നില്ല തല വെള്ളത്തിൽ മുക്കി ശ്വാസം കിട്ടുന്നില്ല ബോധം നശിക്കുകയാണ് പരിസരം മറന്നിരിക്കുന്നു മർദ്ദകന്മാർ എന്തൊക്കെയോ ചൊല്ലിക്കൊടുക്കുന്നു ഒന്നും മനസ്സിൽ പതിയുന്നില്ല ഏതോ വാചകങ്ങൾ ഏറ്റു പറഞ്ഞുപോയി ഏതോ ബിംബങ്ങളുടെ പേര് പറഞ്ഞുപോയി ശത്രുക്കൾക്ക് സന്തോഷമായി തൽക്കാലത്തേക്ക് മർദ്ദനം നിർത്തി തളർന്നു വീണുപോയി കുറെ കഴിഞ്ഞ് മയക്കം വിട്ടുണർന്നു നടന്ന കാര്യങ്ങൾ ഓർത്തു നോക്കി പറയാൻ പാടില്ലാത്തത് പറഞ്ഞു പോയിരിക്കുന്നു  സഹിക്കാൻ കഴിയുന്നില്ല ഇനിയെന്ത് ചെയ്യും?  പിന്നെ എണീറ്റ് ഓട്ടമായിരുന്നു നബി  (സ)തങ്ങളുടെ സമീപത്തേക്ക് പൊട്ടിക്കരയുന്നുണ്ട് കണ്ണീരൊഴുക്കുന്നുണ്ട് നബി  (സ)തങ്ങളെ നേർക്കുനേരെ കാണുന്നു  കരച്ചിൽ നിർത്താനാവുന്നില്ല നബി  (സ) അമ്മാർ (റ) വിനെ സ്നേഹപൂർവ്വം സ്വീകരിച്ചു കണ്ണീർ തുടച്ചുകൊടുത്തു എന്നിട്ടങ്ങനെ ചോദിച്ചു: ശത്രുക്കൾ നിന്നെ വെള്ളത്തിൽ മുക്കി ശ്വാസ തടസ്സമുണ്ടായി പിന്നെ അവർ നിന്നോട് ചിലത് പറയാൻ നിർബന്ധിച്ചു നീ പറഞ്ഞുപോയി അല്ലേ ? അതല്ലേ ഉണ്ടായത് ?

അസഹ്യമായ വേദനയോടെ അമ്മാർ (റ) സമ്മതിച്ചു അദ്ദേഹം നബി  (സ) തങ്ങളുടെ മുഖത്ത് നോക്കി അവിടെ വെറുപ്പില്ല കോപമില്ല മുഖം ശാന്തമാണ് ചുണ്ടുകളിൽ മന്ദസ്മിതം അമ്മാർ (റ)വിന് വല്ലാത്ത അതിശയം തോന്നി 

നബി  (സ) വിശുദ്ധ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു 

സൂറത്തുന്നംലിലെ നൂറ്റി ആറാം വചനം അതിന്റെ ആശയം ഇങ്ങനെ  :

ആരെങ്കിലും തന്റെ വിശ്വാസത്തിനു ശേഷം അല്ലാഹുവിനെ നിഷേധിച്ചാൽ സത്യവിശ്വാസം കൊണ്ട് തന്റെ ഹൃദയം അടങ്ങിയിരിക്കെ നിർബന്ധത്തിന് വിധേയനായവൻ ഒഴികെ ആരുടെ ഹൃദയം ദൈവനിഷേധം കൊണ്ട് വികസിച്ചുവോ അവന് അല്ലാഹുവിന്റെ കോപവും കഠിന ശിക്ഷയും ഉണ്ടായിരിക്കും  (16:106)

ആരെങ്കിലും സത്യവിശ്വാസിയായി അതിനു ശേഷം ദൈവ നിഷേധിയായി എന്നാൽ അവന്റെ മേൽ അല്ലാഹുവിന്റെ കോപവുമുണ്ടാവും അവന് കഠിന ശിക്ഷ ലഭിക്കുകയും ചെയ്യും

എന്നാൽ അമ്മാർ (റ) ഇതിൽ പെടില്ല അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ദൈവ വിശ്വാസം രൂഢമൂലമാണ് നിർബന്ധത്തിനു വഴങ്ങി ചില വാക്കുകൾ പറഞ്ഞു പോയതാണ് അതു കാരണം ദൈവ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവായി

അമ്മാർ (റ)വിനാശ്വാസമായി സത്യവിശ്വാസം  കൂടുതൽ ശക്തമായി 

അംറുബ്നു മൈമൂൻ (റ) ഒരു സംഭവം വിവരിക്കുന്നു 

ഒരിക്കൽ ശത്രുക്കൾ അമ്മാർ (റ)വിനെ തീ കൊണ്ട് പൊള്ളിച്ചു ശരീരത്തിന്റെ പല ഭാഗത്തും പൊള്ളൽ വല്ലാത്ത നീറ്റൽ നബി  ( സ) തങ്ങൾ വിവരമറിഞ്ഞു ദുഃഖത്തോടെ നടന്നുവന്നു ആ കാഴ്ച കണ്ടു അമ്മാറിന്റെ അവസ്ഥ ദയനീയം തന്നെ 

നബി  (സ) അമ്മാർ (റ) വിന്റെ ശീരസ്സിൽ തലോടി എന്നിട്ടിങ്ങനെ പറഞ്ഞു:  തീ ......നീ അമ്മാറിന് തണുപ്പും രക്ഷയുമാവുക ഇബ്രാഹിം നബി  (അ) ന് തണുപ്പും രക്ഷയും ആയതുപോലെ

അങ്ങനെ എത്രയെത്ര രംഗങ്ങൾ നബി  (സ) തങ്ങൾ അമ്മാർ (റ) വിനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി മനസ്സറിഞ്ഞ് സ്നേഹിച്ചുപോയി അമ്മാർ (റ) ഖുറൈശികളുടെ കണ്ണാൽ പെടാതിരിക്കാൻ ശ്രമിച്ചു ഒളിവിൽ കഴിഞ്ഞുകൂടി 

കൂടുതൽ പേർ ഇസ്ലാം മതം സ്വീകരിച്ചു ഖുറൈശികൾ കൂടുതൽ ക്ഷുഭിതരായി കൂടുതൽ പേരെ മർദ്ദിക്കേണ്ടിവന്നു അവർക്ക് അമ്മാറിനെ മാത്രം നോക്കിയാൽ പോരാ എന്ന അവസ്ഥയായി 

ഇതിന്നിടയിൽ കൂറെ പേർ അബ്സീനിയായിലേക്ക് പോയി ശത്രുക്കൾക്ക് അടിയേറ്റത് പോലെയായി 

അബ്സീനിയായിൽ നിന്ന് അവരെ തിരിച്ചു കൊണ്ടു വരണം അബ്സീനിയൻ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കാണണം മക്കയിൽ നിന്ന് വന്നവരെ തിരിച്ചയക്കാൻ നിർബന്ധിക്കണം രാജാവിൽ സമ്മർദ്ദം ചെലുത്താൻ അബ്സീനിയായിലെ പ്രമുഖന്മാരെ കൂട്ടുപിടിച്ചു 

വാചാലമായി സംസാരിക്കാൻ കഴിവുള്ള ചില ദൂതന്മാർ അബ്സീനിയായിലെത്തി കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് സംസാരിച്ചു മക്കയിൽ നിന്നെത്തിയ അഭയാർത്ഥികളെ തിരിച്ചയക്കണമെന്നപേക്ഷിച്ചു അവിടത്തെ പ്രമുഖന്മാർ പിന്താങ്ങുകയും ചെയ്തു 

രാജാവ് അഭയാർത്ഥികളെ വരുത്തി കാര്യം തിരക്കി അഭയാർത്ഥികളുടെ പ്രതിനിധിയായി ജഹ്ഫറുബ്നു അബീത്വാലിബ് (റ) സംസാരിച്ചു രാജാവ് ശ്രദ്ധിച്ചു കേട്ടു 

മുസ്ലിംകൾ ഇന്നാട്ടിൽ തന്നെ താമസിച്ചുകൊള്ളട്ടെ അവരെ തിരിച്ചയക്കേണ്ടതില്ല രാജാവ് പ്രഖ്യാപിച്ചു 

ഖുറൈശി പ്രതിനിധികൾ ഇളിഭ്യരായി മടങ്ങേണ്ടിവന്നു  ഈ സംഭവം  ഖുറൈശികളെ പ്രകോപിതരാക്കി മർദ്ദനത്തിന് ശക്തി കൂട്ടി  കാലം പിന്നെയും നീങ്ങി മുസ്ലിംകൾ മദീനയിലേക്ക് ഹിജ്റ പോവാൻ തുടങ്ങി  ഒറ്റയായും കൂട്ടമായും നാട് വിട്ടുകൊണ്ടിരുന്നു  നബി  (സ)തങ്ങളും അബൂബക്കർ സിദ്ദീഖ്  (റ)വും നാടുവിട്ടു ഖുറൈശികൾക്ക് കരണത്തടി കിട്ടിയത് പോലെയായി  യസ്രിബ് പട്ടണത്തിന്റെ പേര് മാറി മദീനത്തുന്നബിയ്യി ആയി മാറി മദീനയിൽ ഇസ്ലാം നന്നായി വളർന്നു   അമ്മാർ (റ) മദീനയിലെത്തി ആശ്വാസമായി  നബി  (സ) തങ്ങൾ അമ്മാർ (റ) നെ വിളിക്കുന്നതെങ്ങനെയാണ് സുമയ്യയുടെ മകനേയെന്ന്  അത് കേൾക്കുമ്പോൾ അമ്മാർ (റ) വിന് വലിയ സന്തോഷമാണ്  നബിതങ്ങൾ തന്റെ മാതാവിനെ ഓർക്കുന്നുണ്ടല്ലോ തിരുനാവിൽ നിന്ന് തന്റെ മാതാവിന്റെ പേര് വരുന്നുണ്ടല്ലോ എത്രയോ ആശ്വാസം നൽകുന്ന ചിന്ത 

ആദ്യകാല മുസ്ലിംകൾ മദീനയിൽ വളരെയേറെ ആദരിക്കപ്പെട്ടു അമ്മാർ (റ) അക്കൂട്ടത്തിൽ പെടുന്നു 

ആദ്യരക്തസാക്ഷിയായ യാസിർ  (റ) വിന്റെ മകൻ ആദ്യ വനിതാ രക്തസാക്ഷിയായ സുമയ്യയുടെ മകൻ  ആ നിലയിലും അമ്മാർ (റ) ആദരിക്കപ്പെട്ടു യാസിർ  (റ)വിന്റെ കുടുംബം സഹിച്ച കടുത്ത മർദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ മദീനയിൽ പ്രചരിച്ചു  കടുത്ത യാതനകളിലൂടെയാണ് മുഹ്മിനീങ്ങളുടെ യാത്ര ചരിത്രം അങ്ങനെയാണ് പറഞ്ഞു തരുന്നത് യാതനകൾ ഇനിയുമേറെ വരാനുണ്ട് അവയെല്ലാം  സത്യവിശ്വാസികൾ തരണം ചെയ്യേണ്ടതുണ്ട് ..

ബദർ പോർക്കളത്തിൽ




നബി(സ) മദീനയിലെത്തിയ ആദ്യനാളുകൾ അബൂ അയ്യൂബുൽ അൻസാരി (റ) വിന്റെ വീട്ടിൽ താമസം ധാരാളമാളുകൾ നിത്യവും സന്ദർശകരായി വരുന്നുണ്ട് ഒരു മസ്ജിദ് പണിയണം സമീപത്തുളള മൈതാനം കൊള്ളാം അത് രണ്ട് യത്തീം മക്കളുടെ വകയാണ് സ്ഥലം വിലകൊടുത്തു വാങ്ങി സ്ഥലം നിരപ്പാക്കണം മണ്ണ് കുഴിച്ച് പാകപ്പെടുത്തി കട്ടയുണ്ടാക്കണം തറ കെട്ടാൻ കല്ല് വേണം  അധ്വാനമുള്ള ജോലികൾ ധാരാളം കിടക്കുന്നു നല്ല ആരോഗ്യമുള്ള അമ്മാർ (റ) ആവേശത്തോടെ വന്നു അധ്വാനത്തിന്റെ കാര്യത്തിൽ അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ്  തറ കൊത്തി നിരപ്പാക്കാൻ തുടങ്ങി അമ്മാർ വെയിലത്ത് നന്നായി അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി  പരലോകത്തേക്കുള്ള സമ്പാദ്യം  ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നു തോൽപ്പാത്രത്തി ചുമന്ന് കൊണ്ടുപോവുന്നു മണ്ണ് കുഴക്കുന്നു കട്ടയുണ്ടാക്കുന്നു വെയിലിൽ കട്ടകൾ ഉണക്കുന്നു 

ചുമർ കെട്ടാൻ തുടങ്ങിയപ്പോൾ അമ്മാർ (റ) കൂടുതൽ അധ്വാനിച്ചു മറ്റുള്ളവർ ഓരോ കട്ട ചുമന്നുകൊണ്ട് വരുമ്പോൾ അമ്മാർ (റ) രണ്ടെണ്ണം ചുമന്നുകൊണ്ടുവരും  ഒരവസരത്തിൽ വലിയൊരു കല്ല് ചുമന്നുകൊണ്ട് വന്ന് എന്തൊരു ഭാരം നടക്കാൻ നന്നെ വിഷമിച്ചുപോയി 

നബി  (സ) ആ രംഗം നോക്കി കൊണ്ട് നിൽക്കുന്നു മനസ്സിൽ വല്ലാത്ത സ്നേഹം വന്നുപോയി  വലിയ കല്ല് സ്ഥാനത്തെത്തിച്ചു തലയിലും മുഖത്തും പൊടി മൂടിക്കിടക്കുന്നു ശരീരം നിറയെ പൊടിയും വിയർപ്പും 

നബി  (സ)തങ്ങൾ പുണ്യം നിറഞ്ഞ കൈകൊണ്ട് മുഖത്തെ പൊടി തുടച്ചുമാറ്റി തല തടവി പൊടി നീക്കി  അമ്മാർ (റ) അനുഗ്രഹീതനായി വല്ലാത്ത അനുഭൂതി അമ്മാർ (റ)വിന്റെ ഭാവി ജീവിതം നബി  (സ) കാണുന്നു  പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന കാര്യം മുസ്ലിംകൾ രണ്ട് ഗ്രൂപ്പായി തിരിയുന്നു പരസ്പരം പോരടിക്കുന്നു അമ്മാർ (റ) സത്യത്തിന്റെ ഭാഗത്ത് ഉറച്ചു നിന്നു പോരാടുന്നു  അക്രമികളായ ഒരു സംഘം അമ്മാർ (റ) വിനെ  ആഞ്ഞുവെട്ടുന്നു   അദ്ദേഹം രക്തസാക്ഷിയായി മരിച്ചുവീഴുന്നു  നബി  (സ) കണ്ടു പറയുകയും ചെയ്തു  പലരും കേട്ടു അവർ ഓർമ്മയിൽ സൂക്ഷിച്ചു  മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായി എന്നു പറയാം  നിസ്കാരം തുടങ്ങി  അമ്മാർ (റ) അതിൽ സജീവമായി പങ്കെടുത്തു മസ്ജിദ് പരിപാലനത്തിന് കഠിനാദ്ധ്വാനം ചെയ്തു 

കറുത്ത നിറം പൊക്കം കൂടിയ ശരീരം വിരിഞ്ഞ മാറിടം നല്ല ആരോഗ്യം അതായിരുന്നു അമ്മാർ  (റ)  അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തിയ തൊഴിലാളി നേതൃത്വ ഗുണങ്ങൾ നിറഞ്ഞുനിന്ന മഹാൻ 

മസ്ജിദിൽ നടന്ന എല്ലാ ചടങ്ങുകൾക്കും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട് അധികം സംസാരിക്കില്ല അധിക നേരവും മൗനം ഖൽബ് ദിക്റിൽ മുഴകും ആവശ്യത്തിനു മാത്രം സംസാരിക്കും  നബി  (സ) തങ്ങളുടെ ജീവിതം അമ്മാർ (റ) നന്നായി പഠിച്ചു വളരെയടുത്തു നിന്നു തന്നെ പഠിച്ചു  നബി(സ)യെ എങ്ങനെ സ്നേഹിക്കണം ? അത് നന്നായി പഠിച്ചു നന്നായി സ്നേഹിച്ചു  അവിടുത്തെ പൊരുത്തം നേടി  യുദ്ധത്തിന്റെ മേഘപാളികൾ പ്രത്യക്ഷമായ നാളുകൾ യുദ്ധം വന്നാൽ ജീവൻ നൽകാൻ അമ്മാർ (റ) തയ്യാർ 

ഹിജ്റഃ യുടെ രണ്ടാം വർഷം റമളാൻ മാസം മുഴുവൻ നോമ്പെടുക്കൽ  നിർബന്ധമായി സ്വഹാബികൾ നോമ്പെടുക്കാൻ തുടങ്ങി ഒരു മാസത്തെ നോമ്പ് നോറ്റ് പരിശീലിക്കുകയാണ് അതിന്നിടയിലാണ് ഞെട്ടിക്കുന്ന വാർത്ത വന്നത് മക്കയിൽ നിന്ന് സൈന്യം പുറപ്പെട്ടിരിക്കുന്നു അബൂജഹൽ നേതൃത്വം വഹിക്കുന്ന സൈന്യം  അമ്മാർ (റ) അസ്വസ്ഥനായി മനസ്സിൽ രോഷം പുകയുന്നു  തന്റെ പ്രിയപ്പെട്ട മാതാവിനെ ഇഞ്ചിഞ്ചായി കൊന്ന കൊടും പഹയൻ ഇസ്ലാം മതത്തെ തുടച്ചുനീക്കാൻ വരികയാണ് ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കാം തന്റെ വൃദ്ധനായ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരൻ  അമ്മാർ (റ) പല്ല് ഞെരിച്ചു റമളാൻ പന്ത്രണ്ട് അന്നാണ് സൈന്യം പുറപ്പെടുന്നത് അതിനു മുമ്പെ സൈന്യത്തിലേക്ക് ആളെയെടുത്തു അമ്മാർ (റ) ആദ്യ സംഘത്തിൽ തന്നെയുണ്ട്  യദ്ധ സാമഗ്രികളെല്ലാം കുറവ് ഭക്ഷ്യവസ്തുക്കൾ തീരെ കുറവ് നോമ്പ് കാലവും കൊടും പരീക്ഷണം റമളാൻ പതിനാറിന് ബദ്റിലെത്തി പിറ്റേന്ന് യുദ്ധം പൊട്ടി ഒരു ഭാഗത്ത് മുന്നൂറ്റി പതിമൂന്ന് പേരുടെ സൈന്യം  മറുഭാഗത്ത് അബൂജഹലിന്റെ ആയിരം പേരുള്ള സൈന്യം അഹങ്കാരികളുടെ പട  ഇരു സൈന്യവും ബദറിൽ ഏറ്റുമുട്ടി

അമ്മാർ (റ) മക്കാ നേതാക്കളെ കണ്ടു തന്നെ ക്രൂരമായി മർദ്ദിച്ച ക്രൂരന്മാരെ കണ്ടു തന്റെ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരന്മാരെകണ്ടു തന്റെ മാതാവിനെ കുന്തംകൊണ്ട് കുത്തിക്കൊന്ന അബൂജഹലിനെ കണ്ടു മർദ്ദകരെ കണ്ടു കൂടി നിന്ന് പൊട്ടിച്ചിരിച്ചവരെ കണ്ടു  അമ്മാർ (റ) പരിസരം മറന്നു കൈ മെയ് മറന്നു  മിന്നൽപ്പിണറായി മാറി തിളങ്ങുന്ന വാളുമായി കുതിച്ചു കണ്ണിൽ കണ്ട ശത്രുക്കളെയെല്ലാം വെട്ടി വീഴ്ത്തി എന്തൊരു മുന്നേറ്റം

അഹദ്....അഹദ്.....അഹദ്..

അമ്മാർ (റ) വിൽ നിന്ന് ആ വാക്ക് ഉയർന്നുകൊണ്ടിരുന്നു പടവെട്ടുന്ന മുസ്ലിംകളെല്ലാം അത് പറയുന്നുണ്ട്  മക്കയിൽ വെച്ചു ക്രൂരമായി മർദ്ദിക്കപ്പെട്ടപ്പോൾ ബിലാൽ  (റ) ഉച്ചരിച്ച വാക്കാണത് അഹദ് .....അഹദ്  ......

അല്ലാഹു അഹദ് (അല്ലാഹു ഏകനാകുന്നു ) എന്നാണുദ്ദേശ്യം യുദ്ധക്കളം പെട്ടെന്നിളകി മറിഞ്ഞു തക്ബീർ ധ്വനികളുയർന്നു ആരോ ഉറക്കെ വിളിച്ചു പറയുന്നു അബൂജഹൽ വെട്ടേറ്റ് വിണു അമ്മാർ (റ) അത് കേട്ടു മേലാകെ കോരിത്തരിക്കുന്നു ഇടംവലം തിരിയാൻ നിവൃത്തിയില്ല ശത്രുക്കൾ പൊതിഞ്ഞു നിൽക്കുന്നു അമ്മാർ ആഞ്ഞുവെട്ടുന്നു എന്തൊരു കൈവേഗത  പിന്നെയും പിന്നെയും അട്ടഹാസങ്ങൾ മക്കായുടെ കരൾത്തുടിപ്പുകൾ തകർന്നുവീഴുന്നു അമ്മാർ (റ) ആ കാഴ്ച കണ്ടു അവിശ്വസനീയമായ കാഴ്ച തന്നെ പൊതിഞ്ഞു നിന്നവർ പിന്തിരിഞ്ഞോടുന്നു  തന്റെ ജീവനുവേണ്ടി ആർത്തിയോടെ പടപൊരുതിയവർ തന്നെ ഉപേക്ഷിച്ചു പോവുന്നു  എന്തൊരതിശയകരമായ കാഴ്ച ബദർ രണാങ്കണത്തിൽ മലക്കുകളിറങ്ങി അവർ മുസ്ലിംകളെ സഹായിച്ചു ശത്രുക്കൾ ചിന്നിച്ചിതറി പരാജയത്തിന്റെ രുചിയറിഞ്ഞു കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞ് ജീവനുംകൊണ്ടോടിപ്പോയി നിന്ദ്യമായ പരാജയം സത്യവിശ്വാസികളുടെ മഹാവിജയം യുദ്ധം അവസാനിച്ചു  അമ്മാർ (റ) വാൾ തുടച്ചു വൃത്തിയാക്കി ഉറയിലിട്ടു  നെറ്റിയിലെ വിയർപ്പു തുള്ളികളും തുടച്ചു  രണാങ്കണത്തിലൂടെ നടന്നു മരിച്ചു വീണവരെ കാണാൻ നബി  (സ) അതാ നിൽക്കുന്നു വധിക്കപ്പെട്ട ശരീരത്തിലേക്ക് നോക്കിനിൽക്കുന്നു  അതാരുടെ ശവശരീരം 

അബൂജഹലിന്റെ  ശരീരം

അമ്മാർ (റ) അതിലേക്ക് നോക്കി പിന്നെ നബിതങ്ങളുടെ മുഖത്തേക്കും നോക്കി ആ മുഖത്തെ അപ്പോഴത്തെ ഭാവം നബി  (സ) പറയുന്നു

അമ്മാർ നോക്കൂ നിന്റെ മാതാവിനെ കൊന്നവൻ

അമ്മാർ (റ) അത് കേട്ട് ഞെട്ടി ഒരൊറ്റ വചനം ഇതിൽ എന്തെല്ലാം ഉൾക്കൊള്ളുന്നു

തന്റെ പ്രിയപ്പെട്ട മാതാപിതാക്കൾ ബനൂമഖ്സൂം ഗോത്രക്കാരുടെ വേലക്കാർ ആരുമറിയാതെ മണ്ണിടിഞ്ഞു പോവേണ്ട സാധുക്കൾ പക്ഷെ അവർ ഇവിടെ അനുസ്മരിക്കപ്പെട്ടിരിക്കുന്നു പിന്നാലെ വരുന്നവർ അവരെ ഓർക്കും അഭിമാനപൂർവ്വം അവരുടെ ചരിത്രം പറയും എന്തൊരു പദവി  ?
അവർ ആദ്യ രക്തസാക്ഷികൾ 

ആ രക്തസാക്ഷിത്വമാണ് അവർക്ക്  ഈ പദവി നൽകിയത് രക്തസാക്ഷികളുടെ പദവി അത് വർണ്ണിക്കാൻ വാക്കുകളില്ല അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി  ശത്രുക്കൾ വലിച്ചെറിഞ്ഞിട്ടുപോയ വസ്തുക്കൾ ശേഖരിക്കണം വധിക്കപ്പെട്ടവരെ ഖബറടക്കണം പിന്നേയും ഒരുപാട് ജോലികളുണ്ട് എല്ലായിടത്തും അമ്മാർ (റ)വിന്റെ സാന്നിധ്യമുണ്ട്  അല്ലാഹു കരുണയുടെയും  അനുകമ്പയുടെയും ഉറവിടമാണ് അവൻ സഹായം വാഗ്ദാനം ചെയ്തു ഇത് അനുഭവമാണ് അനുഭവത്തിൽ നിന്നാണ് ബദ്രീങ്ങൾ പാഠം പഠിച്ചത് ഒരിക്കലും മറക്കാത്ത പാഠം

രണാങ്കണത്തിലെ ജോലികൾ തീർത്തു ബന്ദികളെയും കൊണ്ട് മദീനയിലേക്ക് മടങ്ങുന്നു വന്നത് ദരിദ്രരായിട്ടായിരുന്നു കൈയിൽ കാര്യമായിട്ടൊന്നുമില്ല മടക്കം അങ്ങനെയല്ല കൈനിറയെ യുദ്ധ മുതലുകളുമായിട്ടാണ് മടക്കം ..

യമാമ യുദ്ധം



ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് യുദ്ധം ഉഹ്ദിന്റെ ആലോചന മുതൽ അമ്മാർ (റ) സജീവമായിരുന്നു യുദ്ധം വളരെ വലിയ പരീക്ഷണമായി മാറി 

അമ്മാർ (റ)  എല്ലാ പരക്ഷണ വേളകളിലും ഉറച്ചു നിന്നു  കുന്തങ്ങളും ,അമ്പുകളും ,വാളുകളും ചീറ്റിവന്ന വേളകളിൽ അതിശയിപ്പിക്കുന്ന  മെയ് വഴക്കത്തോടെയാണവയെ നേരിട്ടത് 

ഖന്തഖിലേക്ക് സൈന്യം നീങ്ങിയപ്പോൾ അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു കൊടും  പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലത്താണ് കഷ്ടപ്പെട്ട് കിഴങ്ങ് കുഴിച്ചത് 

തബൂക് മറ്റൊരു പരീക്ഷണമായിരുന്നു പതറാത്ത പാദങ്ങളിൽ ധീരമായി മുന്നേറുന്ന അമ്മാറിനെയാണ് അന്ന് കണ്ടത് എല്ലാ യുദ്ധങ്ങളിലും നബി  (സ) തങ്ങളോടൊപ്പം പങ്കെടുത്തു എല്ലാ പ്രതിസന്ധിഘട്ടത്തിലും ധീരമായി നിന്നു 

മദീനയിലെത്തിയ ശേഷം തിരക്കു പിടിച്ച ജീവിതമായിരുന്നു യുദ്ധങ്ങൾക്കു മേൽ യുദ്ധങ്ങൾ ഒട്ടനേകം പ്രശ്നങ്ങൾ അവയുമായി കെട്ടുപിണഞ്ഞ ജീവിതം  വല്ലപ്പോഴെങ്കിലും വീണുകിട്ടുന്ന ഒഴിവു സമയം അപ്പോൾ മാതാപിതാക്കളെ ഓർത്തുപോകും  പ്രായം ചെന്ന പിതാവ് ഖുറൈശികളുടെ മർദ്ദനം അസഹ്യമായ ഘട്ടം മർദ്ദനം സഹിക്കാൻ വാർദ്ധക്യം പര്യാപ്തമല്ല  അന്നൊക്കെ രാവിലെയും വൈകുന്നേരവും നബി  (സ) തങ്ങൾ വരും ആശ്വാസ വചനങ്ങൾ പറയും എരിയുന്ന മനസ്സിൽ തണുപ്പ് വീഴുന്നതപ്പോഴാണ് 

ബദ്റിൽ വെച്ച് നബി  (സ) അബൂജഹ്ലിന്റെ ശവശരീരം കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ അമ്മാർ(റ) ഓർത്തു 

നിന്റെ പിതാവിന്റെ ഘാതകനെ അല്ലാഹു വധിച്ചു  നബി(സ) തങ്ങൾ അമ്മാർ (റ) വിന്റെ മാറിടത്തിൽ കൈവെച്ച് അനുഗ്രഹിച്ചിട്ടുണ്ട് അപ്പോൾ ഈമാനിന്റെ ശാന്തത അമ്മാർ (റ) അനുഭവിച്ചു

അമ്മാർ (റ)വിന്റെ മനസ്സ് നിറയെ ഈമാനായിരുന്നു  ഒരിക്കൽ നബി  (സ) തങ്ങൾ പറഞ്ഞു:  അമ്മാറിന്റെ മജ്ജവരെ ഈമാനാകുന്നു 

മക്കയിൽ വെച്ച് പരസ്യമായി മുസ്വല്ല വിരിച്ച് നിസ്കരിച്ച രണ്ടാളുകളെക്കുറിച്ച് ചരിത്രം എടുത്തു പറയുന്നുണ്ട്

1. അബൂബക്കർ  (റ)
2. അമ്മാർ (റ)

നബി  (സ)തങ്ങൾക്ക് അമ്മാർ (റ) വിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു തിരിച്ചും അങ്ങനെ തന്നെ 

നബി  (സ ) രോഗബാധിതനായി എന്നറിഞ്ഞപ്പോൾ അമ്മാർ (റ) അനുഭവിച്ച ദുഃഖം അത് വർണ്ണിക്കാനാവില്ല  സാധാരണ ഗതിയിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന അമ്മാർ (റ) കടുത്ത ദുഃഖം കൂടി ആയാലോ ? 

ഒടുവിൽ ആ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു  നബി  (സ) വഫാത്തായിരിക്കുന്നു ധീരനായ അമ്മാർ (റ) തളർന്നു ഇനിയെന്ത്? ഇനിയെന്തിന് ജീവിതം? 

അബൂബക്കർ സിദ്ദീഖ്  (റ) സന്ദർഭത്തിനൊത്തുയർന്നു ദുഃഖം സഹിക്കാനാവാതെ വെറുങ്ങലിച്ചു നിന്നവരെ തട്ടിയുണർത്തി  കടമകളെക്കുറിച്ചു ബോധ്യം വരുത്തി എല്ലാറ്റിനും അമ്മാർ (റ) സാക്ഷിയായി 

ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ റൗളാശരീഫിൽ ഖബറടക്കപ്പെട്ടു  ആ ഭാഗത്തേക്ക് നോക്കുമ്പോൾ അമ്മാർ (റ)വിന് ദുഃഖം അണപൊട്ടിയൊഴുകും  ഒന്നാം ഖലീഫ അധികാരമേറ്റു മുസ്ലിം ഭരണകൂടത്തിനു നേരെ വെല്ലുവിളി ഉയർന്നു  കള്ള പ്രവാചകന്മാർ രംഗത്തിറങ്ങി അവർ ഇസ്ലാംമിനെ തകർക്കും അതിന് മുമ്പെ അവരെ തകർക്കണം  മുസൈലിമത്തുൽ കദ്ദാബ്

ശക്തനായ കള്ളപ്രവാചകൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി ഒന്നാം ഖലീഫക്കെതിരെ വെല്ലുവിളി ഉയർന്നു  ഖലീഫ കള്ളപ്രവാചകന്നെതിരെ സൈന്യത്തെ നിയോഗിച്ചു ആ സൈന്യത്തിൽ അമ്മാർ (റ) ഉണ്ടായിരുന്നു  സൈന്യത്തിലധികവും സമീപകാലത്ത് ഇസ്ലാമിൽ വന്ന ചെറുപ്പക്കാരായിരുന്നു അവർ ബദ്റും ഉഹ്ദും കണ്ടവരല്ല കേട്ടറിവ് മാത്രമേയുള്ളൂ

യമാമാ യുദ്ധം അത് കത്തിപ്പടർന്നു

കള്ള പ്രവാചകന്റെ സൈന്യം ശക്തമായി മുന്നേറി മുസ്ലിം സൈന്യത്തിലെ ചെറുപ്പക്കാരുടെ അണി പിളർന്നു അവർ ചിതറിയോടി അമ്മാർ (റ)വിന് സഹിച്ചില്ല ഉറച്ചു നിന്ന് പോരാടാൻ അദ്ദേഹംവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ആര് കേൾക്കാൻ 

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം ഇങ്ങനെ വിവരിക്കുന്നു 

യമാമ യുദ്ധം കൊടുമ്പിരി കൊള്ളുന്നു പഴയ തലമുറയിൽപെട്ടവർ ധീരമായി പൊരുതുന്നു ചെറുപ്പക്കാർ ചിതറിയോടി സഹികെട്ട അമ്മാർ ( റ) ഒരു പാറപ്പുറത്ത് കയറിനിന്നു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു 

മുസ്ലിം സമൂഹമേ നിങ്ങൾ പിന്തിരിഞ്ഞോടുകയാണോ ? സ്വർഗത്തിൽ നിന്നാണോ നിങ്ങൾ പിന്തിരിഞ്ഞോടുന്നത് ? തിരിച്ചു വരൂ  ഞാൻ അമ്മാറുബ്നു യാസിർ ആകുന്നു  ഇങ്ങോട്ടു വരൂ....തിരിച്ചു വരൂ
..... 

അപ്പോൾ അദ്ദേഹത്തിന്റെ ചെവി അറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു  അതിൽ നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടിരുന്നു  ശത്രുക്കളെ തുരത്തണം സ്വന്തം അണികളെ പിടിച്ചു നിർത്തുകയും വേണം അതായിരുന്നു അമ്മാർ (റ)വിന്റെ അവസ്ഥ   ഒടുവിൽ മുസൈലിമത്തുൽ കദ്ദാബ് വധിക്കപ്പെട്ടു 

യമാമയിൽ മുസ്ലിം സൈന്യം വിജയിച്ചു അമ്മാർ (റ)വിന്റെ ഒരു ചെവി നഷ്ടപ്പെട്ടു   ആ മുറിചെവി കാണുമ്പോൾ ആളുകൾ യമാമാ യുദ്ദം ഓർമ്മിക്കും അമ്മാർ(റ)വിനെക്കുറിച്ച് ഓർക്കാനും പറയാനും എന്തെല്ലാം കാര്യങ്ങളുണ്ട് മസ്ജിദുന്നബവി പണിയുന്ന കാലം ഒരു വലിയ പാറക്കല്ല് വളരെ വിഷമിച്ചു ചുമന്നുകൊണ്ട് വരികയാണ് അമ്മാർ (റ) നബി (സ) ആ രംഗം നോക്കി നിൽക്കുന്നു 

പാറക്കല്ല് അതിന്റെ സ്ഥാനത്തെത്തിച്ചു തലമുടി നിറയെ പൊടിയുണ്ട് ശരീരം വിയർപ്പിലും പൊടിയിലും കുളിച്ചിട്ടുണ്ട് നബി  (സ) സ്നേഹപൂർവ്വം തലമുടിയിലെ പൊടി തട്ടിക്കൊടുത്തു 

അമ്മാർ (റ) വിന്റെ ഭാവി ജീവിതത്തിലേക്ക് കണ്ണയച്ചുകൊണ്ട് നബി  (സ) പറഞ്ഞു:  അമ്മാർ അക്രമികളായ ഒരു വിഭാഗക്കാരുടെ കൈകൊണ്ടായിരിക്കും നിന്റെ മരണം  എത്രയോ സ്വഹാബികൾ അത് കേട്ടു കേൾക്കാത്ത പലരും കേട്ടവരിൽ നിന്നറിഞ്ഞു

ഒരിക്കൽ ഭയാനകമായൊരു സംഭവം നടന്നു ഒരു മതിലിന് താഴെ നിന്ന് അമ്മാർ (റ) ജോലി ചെയ്തുകൊണ്ടിരിക്കുന്നു പെട്ടെന്ന് മതിൽ തകർന്നു വീണു അമ്മാർ (റ) അതിന്നടിയിൽ പെട്ടു  അമ്മാർ (റ) മരിച്ചുപോയെന്ന് എല്ലാവരും ധരിച്ചു ഇതിന്നിടയിൽ ചിലർ മണ്ണ് നീക്കാൻ തുടങ്ങി   ചിലർ നബി  (സ)യെ സമിപിച്ചു അമ്മാർ മതിലിന്നടിയിൽ പെട്ട് മരിച്ചുവെന്നറിയിച്ചു കേട്ടവർ ഭയന്നുപോയി 

നബി  (സ) പറഞ്ഞു:  അമ്മാർ മരിച്ചിട്ടില്ല ഒരു വിഭാഗം അക്രമികളുടെ കൈകൊണ്ടായിരിക്കും  അമ്മാറിന്റെ മരണം  മണ്ണു നീക്കിയപ്പോൾ അമ്മാർ (റ) എണീറ്റുവന്നു അത്ഭുതം ഒരാപത്തും പറ്റിയില്ല അങ്ങനെ എത്രയെത്ര സംഭവങ്ങൾ കാലം ഒഴുകിക്കൊണ്ടിരുന്നു ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ..

കൂഫയിലെ ഗവർണർ 



ഒന്നാം ഖലീഫക്ക് ഒട്ടെറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് നബി  (സ) യുടെ അവസാന ഘട്ടത്തിൽ ഇസ്ലാമിലേക്കുവന്ന ചിലർ മതം ഉപേക്ഷിച്ചുപോയി നല്ലൊരു വിഭാഗം കള്ള പ്രവാചകന്മാരുടെ കൂടെ കൂടി 

ഇനി സകാത്ത് നൽകേണ്ടതില്ല എന്നു തീരുമാനിച്ചു ഒരു കൂട്ടർ ഇവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കാൻ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്  (റ) തയ്യാറായി ഇത്തരം നടപടികൾ വിജയകരമായി  പൂർത്തിയാക്കാൻ തലമുതിർന്ന സ്വഹാബികൾ ശക്തമായി നിലകൊണ്ടു അപ്പോഴെല്ലാം അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു  സൈനിക നടപടികളിൽ പങ്കെടുത്തു ഒന്നാം ഖലീഫയുടെ മരണം

അമ്മാർ (റ) വിനെ അതീവ ദുഃഖിതനാക്കിയ അനുഭവം  പഴയ സഹപാഠികൾ ഇസ്ലാമിന്റെ ആദ്യഘട്ടത്തെ കുറിച്ചോർത്തു മക്കായിലെ നാളുകൾ   മർദ്ദനങ്ങളുടെയും പീഡനങ്ങളുടെയും  കാലം അവരുടെ ശരീരത്തിൽ അതിന്റെ പാടുകൾ ബാക്കി കിടക്കുന്നു  ആ നാളുകൾ അബൂബക്കർ  (റ) പല അടിമകളെയും വിലക്കു വാങ്ങി മോചിപ്പിച്ചു വിട്ടു  പീഡനങ്ങളിൽ നിന്ന് അങ്ങനെ പലരെയും മോചിപ്പിച്ചു അദ്ദേഹത്തിന്റെ ധനം ദീനിന് ഉപകരിച്ചു ആ സഹൃദയൻ മരിച്ചു കിടക്കുന്നു ഹിജ്റയിൽ നബി  (സ)യുടെ കൂട്ടുകാരൻ ഗുഹയിലെ കൂട്ടാളി  അന്ത്യവിശ്രമത്തിലും കൂട്ടാളികൾ തന്നെ  റൗളാശരീഫിൽ ഖബർ കുഴിച്ചു നബി  (സ) യുടെ ഖബറിന്നടുത്തു തന്നെ സിദ്ദീഖ്  (റ)വിന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു   

അമ്മാർ (റ) കണ്ണീർ തുടച്ചു 

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ്  (റ)സ്ഥാനമേറ്റു സുവർണ കാലഘട്ടം വികാസം പ്രാപിച്ചു ലോകത്തെ വിസ്മയം കൊള്ളിച്ച ഭരണം പരിഷ്കാരങ്ങളുടെ കാലഘട്ടം  ഇസ്ലാം വിദൂര ദിക്കുകളിൽ വ്യാപിക്കുന്നു ഫലസ്തീൻ ,ഈജിപ്ത്, ഇറാഖ് തുടങ്ങിയ വിദൂര നാടുകളിലേക്ക് ഇസ്ലാമിന്റെ പ്രകാശമെത്തുന്നു 

അറേബ്യൻ മരുഭൂമിയുടെ മക്കൾ വിദൂര ദിക്കുകളിലേക്ക് പട നയിച്ചു വിശുദ്ധ ഖുർആന്റെ പ്രകാശം അവരുടെ മനസുകളെ ദീപ്തമാക്കിയിരുന്നു ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനവിഭാഗം അവരായിരുന്നു അവർ ലോകജേതാക്കളായി മാറി 

അതിപ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ഉമർ (റ) അദ്ദേഹം അമ്മാർ (റ)വിനെ നന്നായി പരിഗണിച്ചു 

അമ്മാർ (റ)വിനെ കൂഫയിലെ ഗവർണറായി നിയോഗിച്ചു   ഇബ്നു മസ്ഊദിനെ അവിടത്തെ മുഅല്ലിമും മന്ത്രിയുമായി നിയമിച്ചു 

ഉമർ (റ) കൂഫയിലെ ജനങ്ങൾക്ക് ഇങ്ങനെ കത്തെഴുതി

ഞാൻ അമ്മാറിനെ നിങ്ങൾക്ക് ഗവർണറായും ഇബ്നു മസ്ഊദിനെ മന്ത്രിയും മുഅല്ലിമുമായും അയക്കുന്നു അവർ രണ്ടുപേരും ബദർ യുദ്ധത്തിൽ പങ്കെടുത്തവരാകുന്നു നബി  (സ)യുടെ അനുയായികളിൽ പ്രസിദ്ധരുമാകുന്നു നബി  (സ)യോട് വളരെ അടുപ്പമുള്ളവരുമാകുന്നു 

ഉമർ  (റ)വിന്റെ മനസ്സിന് നല്ല ആശ്വാസം തോന്നി  വിശ്വസ്ഥരും ,നിസ്വാർത്ഥരും ,സേവന  സന്നദ്ധരുമായ രണ്ട് പേരെ നിയോഗിച്ച ആശ്വാസം 

ഖലീഫയുടെ ധാരണയും പ്രതീക്ഷയും തെറ്റിയില്ല സന്ദർഭത്തിനൊത്തുയർന്നു പ്രയത്നിച്ച് എല്ലാവരുടെയും പ്രശംസ നേടി 

അധികാരം കിട്ടി പദവി കിട്ടി  അതോടെ അമ്മാർ (റ) കൂടുതൽ വിനീതനായിത്തീർന്നു ഒരു സാധാരണക്കാരനെപ്പോലെ അമ്മാർ (റ) മാർക്കറ്റിൽ പോവും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങികെട്ടാക്കി ചുമലിൽ ചുമന്നുകൊണ്ട് പോവും പലരും അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിൽക്കും

ഒരിക്കൽ ഒരു സാധാരണക്കാരൻ അങ്ങാടിയിൽ വെച്ച് ഗവർണറെ കളിയാക്കി മുറിചെവിയാ എന്നു വിളിച്ചു 

അദ്ദേഹം ശാന്തനായി ഇങ്ങനെ പറഞ്ഞു 

അല്ലാഹുവിന്റെ മാർഗത്തിൽ മുറിക്കപ്പെട്ട ചെവിയാണത് അതുകൊണ്ട് എന്റെ ശരീരത്തിലെ മാന്യമായൊരു ഭാഗമാണത് അതിനെയാണ് നീ പരിഹസിച്ചത്   യമാമ യുദ്ധത്തിലാണ് ചെവി നഷ്ടപ്പെട്ടത് രണ്ടു വിഭാഗക്കാർ ഭിന്നിച്ചാൽ ആരെ പിന്തുണക്കും ? പിൽക്കാലത്ത് പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത വന്നപ്പോൾ ആളുകൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി  സത്യമെവിടെ മിഥ്യയെവിടെ ?  അതറിയാനാവാത്ത കാലം വന്നാൽ എന്ത് ചെയ്യും?  സത്യത്തെയാണ് പിന്തുണക്കേണ്ടത് പക്ഷെ സത്യമെവിടെ ? ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഒരു കാര്യം ചെയ്യാം 


അമ്മാർ (റ) എവിടെ നിൽക്കുന്നുവെന്ന് നോക്കുക അമ്മാർ (റ) എവിടെ നിൽക്കുന്നുവോ അവിടെയാണ് സത്യം

മനുഷ്യരുടെ മനസ്സ് വായിക്കാൻ മിടുക്കരായ ചിലരുണ്ട് അവരിൽ പ്രമുഖനായിരുന്നു ഹുദൈഫത്തുൽ യമാനി (റ)  അദ്ദേഹം മരണാസന്നനായി കിടക്കുന്നു അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നവർ ഇങ്ങനെ ചോദിച്ചു 

ജനങ്ങൾ ഭിന്നിക്കുന്ന കാലം വന്നാൽ ഞങ്ങൾ ആരുടെ കൂടെ നിൽക്കും ഉടനെ വന്നു മറുപടി 

നിങ്ങൾ സുമയ്യയുടെ മകന്റെ കൂടെ നിൽക്കുക അന്ത്യം വരെ അദ്ദേഹം സത്യത്തിനൊപ്പമായിരിക്കും പ്രമുഖരായ പല സ്വഹാബിമാരും അമ്മാർ (റ) വിനെക്കുറിച്ച് ഇതുപോലെ പറഞ്ഞിട്ടുണ്ട്  കൂഫയിലെ ഭരണാധികാരിയായി ജോലി നോക്കിയ കാലമത്രയും സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണദ്ദേഹം നിലകൊണ്ടത് പാവപ്പെട്ടവർക്കും അശരണർക്കും നീതി ഉറപ്പു വരുത്തി വഴിവിട്ടു നടന്നവരെയൊന്നും വെറുതെ വിട്ടില്ല പൊതു വിപണി നന്നായി പ്രവർത്തിച്ചു സാധാരണക്കാർക്ക് മിതമായ വിലക്ക് സാധനം ലഭ്യമാക്കി  ആർക്കും അദ്ദേഹത്തെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാമായിരുന്നു ആരുടെയും ശുപാർ ആവശ്യമില്ല  ആവലാതികൾ ശ്രദ്ധിച്ചു കേൾക്കും പരാതികൾക്ക് പെട്ടെന്ന് തീർപ്പ് കൽപിക്കുകയും ചെയ്യും.

സാധാരണക്കാർക്കിടയിൽ ഗവർണറെക്കുറിച്ചുള്ള മതിപ്പ് ഉയരാൻ ഇതൊക്കെ കാരണമായി  സമീപ കാലത്ത് ഇസ്ലാം ദീൻ സ്വീകരിച്ച ധാരാളമാളുകൾ ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു  മുസ്ലിം സൈന്യത്തിന്റെ ജൈത്രയാത്രയാണ് അവരിൽ പലരെയും ഇസ്ലാമിലേക്ക് ആകർഷിച്ചത്  സുഖസൗകര്യങ്ങളും ആശ്വാസവും കൊതിക്കുന്ന പുതിയ തലമുറ   പഴയ തലമുറയുടെ ത്യാഗത്തിന്റെയും   സഹനത്തിന്റെയും ക്ഷമയുടെയും ചരിത്രം അവർ കേട്ടറിഞ്ഞിട്ടേയുള്ളൂ  അത്തരക്കാരിൽ ഈമാൻ  രൂഢമൂലമാക്കാൻ അമ്മാർ (റ) ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ട് പൂർവ്വികരുടെ ധീരമായ നടപടികൾ അതേപടി സ്വജീവിതത്തിൽ പകർത്താൻ സന്നദ്ധരായ ചെറുപ്പക്കാരും ധാരാളമുണ്ടായിരുന്നു  കള്ളന്മാർക്കും ചൂഷകന്മാർക്കും അഴിമതിക്കാർക്കും അമ്മാർ (റ) വിന്റെ ഭരണകാലത്ത് മര്യാദക്കാരായി ജീവിക്കേണ്ടിവന്നു തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പായിരുന്നു  നീതിയും ന്യായവും തെളിഞ്ഞു നിന്ന കാലം ..

ഉസ്മാൻ  (റ) രക്തസാക്ഷിയായി




നീതിമാനും അതിശക്തനുമായ ഭരണാധികാരിയുമായിരുന്ന ഉമർ (റ) വധിക്കപ്പെട്ടപ്പോൾ അമ്മാർ (റ) ഞെട്ടിപ്പോയി ഇനി ആര്? സമൂഹം എങ്ങോട്ട് നീങ്ങുന്നു ? ഇസ്ലാമിന്റെ ജൈത്രയാത്ര ശത്രുവിഭാഗങ്ങളെ വിറളി പിടിപ്പിച്ചിരുന്നു സിറിയയിലും പേർഷ്യയിലും മുസ്ലിം സേന നേടിയ വിജയങ്ങൾ ലോകത്തെ ഞെട്ടി വിറപ്പിച്ചു കഴിഞ്ഞിരുന്നു   

വിദൂരമായ സിറിയൻ അതിർത്തിയിലും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ പേർഷ്യയിലും നടന്ന സാഹസികമായ യുദ്ധങ്ങളിൽ അമ്മാർ (റ) മുൻനിരയിലുണ്ടായിരുന്നു പ്രായത്തെ മറന്ന ഉഗ്ര പോരാട്ടമാണദ്ദേഹം നടത്തിയത്  തകർന്നുവീണ ശക്തികൾ ഇസ്ലാമിന്റെ നാശം കൊതിച്ചു നേർക്കുനേരെ യുദ്ധം ചെയ്തു മുസ്ലിം ശക്തി തകർക്കാനാവില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു  നേർക്കുനേരയുള്ള ബലപ്രയോഗം വേണ്ട വഞ്ചന മുസ്ലിം സമുഹത്തിൽ നുഴഞ്ഞു കയറുക നുണകൾ പ്രചരിപ്പിക്കുക ഗ്രൂപ്പുകളുണ്ടാക്കുക വിപ്ലവങ്ങളുണ്ടാക്കി പരസ്പര കലഹത്തിന് വഴിയൊരുക്കുക 

മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടണം പരസ്പരം പോരടിച്ചു രക്തമൊഴുക്കണം അതിന് വളരെ വിദഗ്ധമായി കെണിയൊരുക്കണം ശത്രുക്കളുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു പല പദ്ധതികൾ ആസൂത്രണം ചെയ്തു ഇതിന് ജൂത ശക്തിയും ബുദ്ധിയും നേതൃത്വം നൽകി  പ്രത്യക്ഷത്തിൽ മുസ്ലിംകൾ എല്ലാ വേദികളിലും അവരുണ്ട് മഹാന്മാരായ സ്വഹാബികളുടെ മക്കളെയാണവർ വല വീശിയത് 

മൂന്നാം ഖലീഫ ഉസ്മാൻ  (റ) സാത്വികനായ ഭരണാധികാരി  അദ്ദേഹത്തിന്റെ ഗവർണർമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ചിലർ വിമർശനവിധേയരാക്കി ഇവരുടെ വീഴ്ചകൾ വിപ്ലവ സംഘങ്ങൾക്ക് വളരാൻ സാധ്യത വർദ്ധിപ്പിച്ചു ചിലരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഖലീഫയെ വിമർശിക്കാൻ തുടങ്ങി  ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഖലീഫ ശിക്ഷിക്കുകയും പിരിച്ചു വിടുകയുമൊക്കെ ചെയ്തിട്ടുണ്ട് അതൊന്നും വിപ്ലവകാരികൾ കണ്ടതായി നടിക്കില്ല ഖലീഫക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയാണവർ 

അമ്മാർ (റ)വിനെ ഏറ്റവുമധികം വിഷമിപ്പിച്ച സംഭവപരമ്പരകളാണ് ഇനി നടക്കാൻ പോവുന്നത് 

കലാപകാരികൾ മദീനയിലെത്തി ഉസ്മാൻ  (റ)വിന്റെ വീട് ഉപരോധിച്ചു എല്ലാ ഭാഗത്ത് നിന്നും പ്രവേശനം തടഞ്ഞു ഉന്നത സ്വഹാബിമാരെപ്പോലും തടഞ്ഞു നിർത്തി അവർക്കു സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല 

അലി(റ), ഹസൻ (റ) ,ഹുസൈൻ  (റ) ,ഇബ്നു ഉമർ (റ) ,ഇബ്നു സുബൈർ  (റ) എന്നിവർ കലാപകാരികളുമായി ഇടക്കിടെ സംസാരിക്കും അവരെ അനുനയിപ്പിക്കാൻ ശ്രമിക്കും ഒന്നും ഫലിക്കുന്നില്ല   ഖലീഫയുടെ രക്തത്തിന് ദാഹിക്കുന്ന കലാപകാരികൾ ഇതെല്ലാം അനുഭവിച്ചറിയുകയാണ് അമ്മാർ (റ)  ഖലീഫക്ക് പള്ളിയിൽ പോവാനും പറ്റുന്നില്ല  ഉപരോധം നീണ്ടുനിന്നു കലാപകാരികൾ കൂട്ടം കൂട്ടമായി വന്നു ചേർന്നു  ഉപരോധം ദുൽഹജ്ജ്പതിനെട്ടുവരെ തുടർന്നു കലാപകാരികളെ നേരിടാൻ ചിലർ തയ്യാറായി 

അബ്ദുല്ലാഹിബ്നു ഉമർ (റ) ,ഹസൻ  (റ),ഹുസൈൻ  (റ) ,അബൂഹുറൈറ (റ) തുടങ്ങിയവർ ഇതിന്നായി ഖലീഫയോട് സമ്മതം ചോദിച്ചു ഏറ്റുമുട്ടാൻ പാടില്ലെന്നും എല്ലാവരും മടങ്ങിപ്പോവണമെന്നും ഖലീഫ നിർദേശിച്ചു 

അലി(റ) ഇതേ ആവശ്യം ഉന്നയിച്ചപ്പോഴും ഖലീഫ സമ്മതിച്ചില്ല ഉപരോധം ശക്തമാക്കി പുറത്തുള്ളവരുമായി സംസാരം നിരോധിച്ചു 

കുടിവെള്ളം തീർന്നു വെള്ളപ്പാത്രവുമായി വന്ന അലി(റ)നെ കലാപകാരികൾ ചീത്ത വിളിച്ചു അദ്ദേഹം കയറിവന്ന മൃഗത്തെ ഓടിച്ചു വിട്ടു

ഇതിന്നിടയിൽ സിറിയയിലെ ഗവർണർ അമീർ മുആവിയ ഖലീഫയെ അങ്ങോട്ടു ക്ഷണിച്ചു നബി  (സ)യുടെ സാമീപ്യം ഉപേക്ഷിക്കാനാവില്ലെന്ന മറുപടി നൽകി 

ഹിജ്റ 35 .ദുൽഹജ്ജ് :18 ജുമുഅ ദിവസം 

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്  അന്ന് സംഭവിച്ചത് സംസാരിക്കാൻ ചെന്ന അബ്ദുല്ലാഹിബ്നു സുബൈർ  (റ) ,ഹസൻ (റ), കലാപകാരികൾ പരിക്കേൽപിച്ചു അന്ന് ഖലീഫ നോമ്പെടുത്തിരുന്നു ഖുർആൻ പാരായണം നടത്തിക്കൊണ്ടിരുന്ന ഖലീഫയെ വിപ്ലവകാരികൾ വെട്ടി വീഴ്ത്തി  ഉപരോധത്തിൽ പതിനായിരത്തോളം വിപ്ലവകാരികൾ പങ്കെടുത്തെന്നും അത് നാല് മാസത്തോളം തുടർന്നു വെന്നും റിപ്പോർട്ടുണ്ട്  വിപ്ലവകാരികളെ നേരിടാൻ നിരവധി പേർ തയ്യാറായെങ്കിലും ഖലീഫ സമ്മതിച്ചില്ല തനിക്കുവേണ്ടി ഒരൊറ്റ തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത് എന്ന് നിർബന്ധമുണ്ടായിരുന്നു  ഖലീഫയെ കുറെ വിഷമിപ്പിക്കും വധിക്കുയില്ല എന്നായിരുന്നു പൊതു ധാരണ 

ഖലീഫ രണ്ട് റക്അത്ത് നിസ്കരിച്ചു വിശുദ്ധ ഖുർആൻ എടുത്ത് പാരായണം തുടങ്ങി വിപ്ലവകാരികൾ വീട് പൊളിച്ചു അകത്ത് കടന്നു അവർ ആയുധങ്ങളുമായെത്തി മരണം കൺമുമ്പിൽ കണ്ടു   ധീരമായ ഇരിപ്പ് വിശുദ്ധ ഖുർആൻ പാരായണം തുടർന്നു എൺപത് കഴിഞ്ഞ വൃദ്ധനായ ഖലീഫയെ വിപ്ലവകാരികൾ ആഞ്ഞുവെട്ടി വലതു  കൈപ്പത്തി അറ്റ് തൂങ്ങി 

ഖലീഫ ഇങ്ങനെ പറഞ്ഞു:  ഖുർആൻ ആയത്തുകൾ എഴുതിയ ആദ്യത്തെ കൈക്കാണ് നിങ്ങൾ വെട്ടിയത്  തുടർച്ചയായ വെട്ടുകൾ പെട്ടെന്ന് മുസ്ഹഫ് അടച്ചു മാറോടണച്ചുപിടിച്ചു അന്ത്യശ്വാസം വലിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥം മാറോട് ചേർത്തു പിടിച്ച നിലയിലായിരുന്നു  വിശുദ്ധ രക്തം നാലുപാടും ചിതറി ഖലീഫ രക്തസാക്ഷിയായി കലാപകാരികളെ നേരിടാൻ ഖലീഫ സമ്മതം നൽകിയിരുന്നുവെങ്കിൽ അവിടെ യുദ്ദക്കളമാകുമായിരുന്നു അതുണ്ടായില്ല ഒരൊറ്റ മനുഷ്യൻ പോലും മരിച്ചുവീഴാൻ അനുവദിച്ചില്ല  അമ്മാർ (റ)ഖൽബുരുകി കരഞ്ഞുപോയ ദിവസം  ഇസ്ലാമിന്റെ ആദ്യഘട്ടം എന്തുമാത്രം ത്യാഗം സഹിച്ചിട്ടുണ്ട് അക്കാലത്താണ് ഉസ്മാൻ  (റ) ഇസ്ലാമിലേക്ക് വന്നത് ധനികനായ ഉസ്മാൻ  (റ)  എന്തുമാത്രം സമ്പത്താണ് ഇസ്ലാമിനു വേണ്ടി ചെലവാക്കിയത് ആ മഹാനെയാണ് വധിച്ചത് ഇത് ഭിന്നിപ്പിന്റെ തുടക്കമാണ് ഇനി പഴയ കാലം തിരിച്ചു വരില്ല

ഭിന്നിപ്പ് രൂക്ഷമാവും വിശുദ്ധ രക്തമാണൊഴുക്കിയത് ഇനി രക്തച്ചൊരിച്ചിൽ ഒരുപാട് നടക്കും അക്രമികൾ അധികാരമേൽക്കും നിരപരാധികൾ അക്രമിക്കപ്പെടും കാലമെത്ര മാറിപ്പോയിരിക്കുന്നു അമ്മാർ (റ) വേദനയോടെ ചിന്തിച്ചു ..

മദീന വിട്ടു 



മദീന ഇളകി മറിഞ്ഞ അഞ്ച് ദിവസങ്ങൾ പതിനായിരത്തോളം വരുന്ന സായുധ വിപ്ലവകാരികളിൽ ആരൊക്കെയാണ് ഖലീഫയെ വധിച്ചത്  ?

പുറത്തുള്ളവർ അതെങ്ങനെ അറിയും ?  പതിനായിരം പേരും കുറ്റം ഏറ്റെടുക്കാൻ തയ്യാറായാലോ ? ഇതാണ് മദീനയുടെ അവസ്ഥ അഞ്ച് ദിവസങ്ങൾ കടന്നുപോയി ഇനിയാര് ?  അലി(റ) വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല  ദുഃഖം അദ്ദേഹത്തെ ഒന്നിനും അനുവദിക്കുന്നില്ല  എല്ലാവരുടെയും പ്രതീക്ഷ അലി(റ)വിലാകുന്നു അതിനേക്കാൾ അനുയോജ്യനായ ഒരാളെ കാണാനില്ല  ജനങ്ങൾ അലി(റ)വിനെ നിർബന്ധിക്കാൻ തുടങ്ങി സമ്മർദ്ദം മുറുകിയപ്പോൾ അദ്ദേഹം വീട്ടിൽ നിന്ന് പുറത്ത് വന്നു   ബൈഅത്ത് ചെയ്യാൻ  ആളുകൾ കാത്തുനിൽക്കുന്നു  തലപ്പാവ് ധരിച്ച് അലി(റ) മസ്ജിദിലെത്തി അവിടെ കൂടിയവരെല്ലാം ബൈഅത്ത് ചെയ്തു  ബൈഅത്ത് സ്വീകരിച്ച ശേഷം അവിടെ കൂടിയവരോട് അലി(റ) പ്രസംഗിച്ചു 

വിശുദ്ധ ഖുർആൻ നമ്മുടെ മുമ്പിലുണ്ട് അതിൽ നന്മയും തിന്മയും  വിവരിച്ചിരിക്കുന്നു നന്മ സ്വീകരിക്കുക തിന്മയിൽ നിന്ന് അകന്നു നിൽക്കുക

ഹൃദയസ്പർശിയിയ പ്രസംഗം തൗഹീദിന്റെയും ഇഖ്ലാസിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു ഇസ്ലാമിന്റെ ആദ്യ ഘട്ടം പരാമർശിച്ചു കുറച്ചാളുകൾ കഷ്ടപ്പാടുകൾ ദാരിദ്ര്യം മർദ്ദനം  അക്കാലം പോയി ഇന്നത്തെ അവസ്ഥ വന്നു അതിന് അല്ലാഹുവിനോട്  നന്ദിയുള്ളവരാവുക

കെട്ടുറപ്പുള്ള ഭരണകൂടം സ്ഥാപിക്കാനാണ് അലി(റ) ഉദ്ദേശിക്കുന്നത് എന്തായാലും അതിന്നനുവദിച്ചുകൂടെന്നാണ് വിപ്ലവകാരികളുടെ നിലപാട് 

നാട്ടിൽ ആഭ്യന്തര കലഹങ്ങൾ ഇളക്കിവിടാൻ മാർഗങ്ങൾ അന്വേഷിക്കുകയാണവർ  അവർ ഖലീഫക്കു മുമ്പിലെ വലിയ വെല്ലുവിളിയാണ് 

ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക മുസ്ലിം ലോകത്തിന്റെ ആവശ്യം അതായിരുന്നു പല രാജ്യക്കാരും അക്കാര്യം പറഞ്ഞുകൊണ്ട് കത്തെഴുതി  മദീനയിൽ ഈ മുറവിളി  വളരെ ശക്തമായി ഉയർന്നു അലി(റ) നേരിട്ട രണ്ട് പ്രധാന വെല്ലുവിളികൾ ഇവയായിരുന്നു  ഭരണകൂടത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിപ്ലവ പ്രസ്ഥാനങ്ങൾ ഒരു ഭാഗത്ത് 

ഉസ്മാൻ  (റ) വിന്റെ  രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അലറി വിളിച്ചു വരുന്നവർ മറുഭാഗത്ത് 

അലി (റ)വിന്റെ പ്രഖ്യാപനം വന്നു

ക്രമസമാധാന നില ഭദ്രമാവാതെ ഉസ്മാൻ  (റ)വിന്റെ ഘാതകരെ പിടികൂടാനും ശിക്ഷിക്കാനും കഴിയില്ല അതുകൊണ്ട് അൽപം കാത്തിരിക്കുക 

ഒട്ടും കാത്തിരിക്കാൻ വയ്യെന്നായി അക്കൂട്ടർ 

എന്തായിരിക്കും ആ അവസ്ഥയിൽ പെട്ട ഒരു ഭരണാധികാരിയുടെ നില ശത്രുവാര് ? മിത്രമാര് ?  തിരിച്ചറിയാനാവാത്ത പ്രതിസന്ധി  ഘാതകരെ പിടികൂടി ശിക്ഷിക്കുന്നതിൽ അലി കുറ്റകരമായ അനാസ്ഥ കാണിക്കുന്നു   അമവികൾ വിളിച്ചു കൂവി നടന്നു 

ഈ ഘട്ടത്തിൽ അമ്മാർ (റ)വിന്റെ  അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ  എന്തായിരുന്നു ആ മനസിന്റെ അവസ്ഥ  കാര്യങ്ങൾ കൈവിട്ടു പോവുന്നത് കണ്ണുകൊണ്ട് നോക്കിക്കാണേണ്ടിവരിക എന്തൊരു ദയനീയമായ അവസ്ഥ  ?  അമർച്ച ചെയ്യാൻ പ്രയാസമാകുംവിധം വിപ്ലവകാരികളുടെ ശക്തി വളർന്നിരിക്കുന്നു  എങ്ങനെയും സമ്പത്തുണ്ടാക്കുക സുഖിക്കുക അതിനു തടസ്സം നിൽക്കുന്ന വ്യവസ്ഥകൾ തട്ടിത്തെറിപ്പിക്കുക വ്യക്തികളെ വക വരുത്തുക 

അമ്മാർ (റ) ഇത് കാണുന്നു എത്ര ത്യാഗം സഹിച്ചാണ് ഇസ്ലാമിക വ്യവസ്ഥിതി കെട്ടിപ്പടുത്തത് എത്രയെത്ര ജീവൻ നൽകിയാണിത് പണിതുയർത്തിയത്എന്തുമാത്രം വിശുദ്ധ രക്തമാണ് അതിന് വേണ്ടി ഒഴുക്കപ്പെട്ടത്  എന്നിട്ടിപ്പോൾ ?  ഈ വിപ്ലവകാരികൾ എത്ര സമർത്ഥമായാണ് അവയെല്ലാം  തല്ലിത്തകർക്കുന്നത് ?   എന്തെങ്കിലും ചെയ്തേ പറ്റൂ  അല്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്ത് ഫലം ? അമ്മാർ (റ) അലി(റ)വിനെ സമീപിച്ചു ബൈഅത്ത് ചെയ്തിരുന്നു നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണിത് ആ ഖലീഫയെ സഹായിക്കുക അതാണിനി തന്റെ ജീവിത ദൗത്യം  ത്വൽഹ (റ), സുബൈർ  (റ) , എന്നീ പ്രമുഖ സ്വഹാബികൾ അലി(റ) വിനെ സമീപിച്ചു 
ഖലീഫയെ വധിച്ചവരെ പിടിച്ചു ശിക്ഷിക്കണം  അതായിരുന്നു ആവശ്യം അലി(റ) ഇങ്ങനെ പറഞ്ഞു

ഖലീഫയുടെ വധത്തിൽ നിരവധി പേർ പങ്കാളികളാണ് അവർ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു അവരുടെ പേര് വിവരങ്ങൾ കൃത്യമായി അറിയില്ല അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയില്ല

ഈ മറുപടിയിൽ അവർ തൃപതരായില്ല അവർ മക്കത്തേക്ക് പോയി ആഇശ (റ) വിനെ കണ്ടു സംസാരിച്ചു   അവരും വമ്പിച്ച അനുയായി സംഘവും ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറയിലെത്തി ഖലീഫയുടെ രക്തത്തിന് പ്രതിക്രിയ ചെയ്യാൻ ബസ്വറക്കാരുടെ പിന്തുണ തേടി

ഈ സംഭവം അലി(റ)വിനെ കൂടുതൽ ദുർഘടത്തിലാക്കി മദീന വിടാൻ അലി(റ) നിർബന്ധിതനായി കടുത്ത പ്രതിസന്ധിയിലായ അലി(റ) വിനു വേണ്ടി രംഗത്തിറങ്ങാൻ സന്നദ്ധരായത് രണ്ട് നേതാക്കളായിരുന്നു  ഒന്ന് സ്വന്തം മകൻ ഹസൻ (റ) രണ്ട് അമ്മാറുബ്നു യാസിർ  (റ) ഇരുവരും അലി(റ)വുമായി കൂടിയാലോചന നടത്തി അങ്ങനെയാണ് മദീനയിൽ ഒരു  പ്രതിനിധിയെ നിയോഗിക്കാനും മദീനയിൽ നിന്ന് ഖലീഫ ഇറാഖിലേക്ക് പുറപ്പെടാനും തയ്യാറായത്  വമ്പിച്ചൊരു സൈന്യം കൂടെയുണ്ടായിരുന്നു വിപ്ലവകാരികളിൽ പലരും  ഈ സൈന്യത്തിൽ കയറി കൂടിയിരുന്നു പിന്നീടുണ്ടായ പല അത്യാഹീതങ്ങൾക്ക് ഈ വിപ്ലവകാരികളാണ് കാരണക്കാർ 

സുദീർഘമായ യാത്ര നടത്തി ദുഖാർ എന്ന സ്ഥലത്തെത്തി അലി(റ) അവിടെ ക്യാമ്പ് ചെയ്തു 

ഹസൻ (റ)വിനെയും അമ്മാർ (റ)വിനെയും കൂഫയിലേക്കയച്ചു കൂഫക്കാരുടെ പിന്തുണ തേടാനായിരുന്നു അത്  ഇരുവരും കൂഫയിലെത്തി പ്രധാനികളുമായി ചർച്ച നടത്തി നിരവധി പേർ അവരോടൊപ്പം വന്നു അവരെയും കൂട്ടി അലി(റ) ബസ്വറയിലെത്തി 

ഒരു യുദ്ധം ഉണ്ടാവരുതേയെന്ന് അമ്മാർ (റ) പ്രാർത്ഥിച്ചുകൊണ്ടിരുന്നു 

ത്വൽഹ (റ) സുബൈർ  (റ) ,ആഇശ (റ) എന്നിവരുമായി ഖലീഫ സംഭാഷണം നടത്തി യുദ്ധം വേണ്ടെന്നും തിരിച്ചു പോവാമെന്നും തീരുമാനമായി 

വിപ്ലവകാരികൾ തന്ത്രം മെനഞ്ഞു രാത്രിയിൽ ചെണ്ട കൊട്ടി തീ കത്തിച്ചു യുദ്ധം തുടങ്ങുന്നതിന്റെ ബഹളങ്ങൾ കേൾപ്പിച്ചു ഇരുകൂട്ടരും തെറ്റിദ്ധരിച്ചു പരസ്പരം പഴിചാരി യുദ്ധം തുടങ്ങി ഘോര യുദ്ധം തന്നെ 

ഹിജ്റ: 36 ജമാദുൽ ആഖിറിലായിരുന്നു യുദ്ധം
അലി(റ)വിന്നായിരുന്നു വിജയം ആഇശ (റ)വിനെ ആദരവോടെ മദീനയിലേക്കയച്ചു ത്വൽഹ (റ), സുബൈർ  (റ) എന്നീ ശ്രേഷ്ഠ സ്വഹാബികളെ കലാപകാരികൾ വധിച്ചു 

അലി(റ) വിവിധ നാടുകളിലെ ഗവർണർമാരെ മാറ്റി നിയമിച്ചു സിറിയയിലെ ഗവർണർ അമീർ മുആവിയ ആയിരുന്നു അദ്ദേഹത്തിന് പകരം സഹ്ലുബ്നു ഹുനൈഫിനെ നിയമിച്ചു ഇത് അമീർ മുആവിയയെ പ്രകോപിപ്പിച്ചു ഖലീഫയെ ധിക്കരിച്ചു 

ഉസ്മാൻ  (റ)വിന്റെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അമീർ മുആവിയയും ശബ്ദമുയർത്തിപ്പറഞ്ഞു അദ്ദേഹത്തിന്റെ ഒരു പ്രതിനിധി അലി(റ)വിനെ കാണാൻ വന്നു കൈയിൽ ഒരു കത്തിയുമായിട്ടാണ് വന്നത് 

അദ്ദേഹം അലി(റ)വിനോട്  പറഞ്ഞു:  ഞാൻ ദമാസ്കസിൽ നിന്നാണ് വരുന്നത് അവിടത്തെ മസ്ജിദിലെ മിമ്പറിൽ ഉസ്മാൻ  (റ)വിന്റെ രക്തം പുരണ്ട കുപ്പായം തൂക്കിയിട്ടിരിക്കുന്നു അതിന്റെ താഴെയിരുന്ന് എഴുപതിനായിരം ആളുകൾ കണ്ണീർ വാർക്കുകയാണ് അവരിൽ നിന്നാണ് ഞാൻ വരുന്നത് ഉസ്മാന്റെ രക്തത്തിന് പ്രതികാരം ചെയ്യണം  മറ്റൊന്നും അവർക്ക് കേൾക്കണ്ട 

അലി(റ) ഞെട്ടിപ്പോയി അദ്ദേഹം പറഞ്ഞു  : അല്ലാഹുവേ ഉസ്മാന്റെ രക്തത്തിൽ എനിക്ക് യാതൊരു പങ്കുമില്ലെന്ന് നിനക്കറിയാമല്ലോ 

എന്തൊരവസ്ഥയാണിത്

ഒരു മനുഷ്യൻ ഈ സാഹചര്യത്തെ എങ്ങനെ നേരിടും ?

അമ്മാർ (റ)കൂടെത്തന്നെയുണ്ട് ഭൂമിയിലെ ജീവിതം കുടുസ്സായിരിക്കുന്നു  ദുസ്സഹമായിരിക്കുന്നു  അമീർ മുആവിയയുമായി യുദ്ധം ചെയ്യാൻ അലി(റ) നിർബന്ധിതനായിരിക്കുന്നു ..

അന്ത്യ പോരാട്ടം 




അമ്മാറുബ്നു യാസിർ  (റ) തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള വൃദ്ധൻ സമാദരണീയനായ സ്വഹാബീവര്യൻ  അദ്ദേഹത്തെ രണാങ്കണം മാടിവിളിക്കുന്നു ഇതായിരിക്കാം ഒരുപക്ഷെ തന്റെ അവസാന യുദ്ധം ഇന്ന് താൻ നബി  (സ) തങ്ങളെ കണ്ടുമുട്ടുമായിരിക്കും കവചം ധരിച്ചു പടത്തൊപ്പി ചൂടി ആയുധമണിഞ്ഞു പഴയ കൊടി കൈയിലെടുത്തു  ഈ കൊടിയും പിടിച്ച് എത്രയോ യുദ്ധങ്ങളിൽ നബി  (സ) തങ്ങളോടൊപ്പം പങ്കെടുത്തിട്ടുണ്ട് ഇന്നും ഈ കൊടിയുമായിട്ടാണ് ഞാൻ പുറപ്പെടുന്നത് 

നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണ് അലി (റ)  ആ ഖലീഫയെ നിലനിർത്തേണ്ടത് തന്റെ കടമയാണ് ജീവൻ വെടിഞ്ഞും ആ കടമ ഞാൻ നിർവഹിക്കും 

അമീർ മുആവിയായുടെ കൂടെ വൻ സൈന്യമുണ്ട് അതിൽ ഏറെയും നവ മുസ്ലിംകളാണ് റോമക്കാരുടെയും പേർഷ്യക്കാരുടെയും അധീനതയിൽ നിന്ന് മോചിപ്പിക്കപ്പെട്ട നാടുകളിലെ ജനങ്ങൾ ഇസ്ലാമിന്റെ ജൈത്രയാത്ര കണ്ട് അവർ ആദ്യം അമ്പരന്നു പിന്നെ ആവേശപൂർവ്വം ഇസ്ലാം മതം സ്വീകരിച്ചു 

അമീർ മുആവിയയുടെ ആളുകൾ എന്താണോ അവർക്ക് പറഞ്ഞ് കൊടുത്ത് പഠിപ്പിച്ചത് അത് മാത്രമേ  അവർക്കറിയുകയുള്ളൂ അലി(റ)വിന്നെതിരെ അവർ ആർത്തിരമ്പി വരികയാണ്  അവരെ തടുക്കണം തുരത്തിയോടിക്കണം  അങ്ങനെ ഖിലാഫത്ത് നിലനിർത്തണം  അമ്മാർ (റ) സൈന്യത്തിലേക്കിറങ്ങി ഉച്ചത്തിൽ വിളിച്ചു പറയാൻ തുടങ്ങി ജനങ്ങളേ ഉസ്മാന്റെ കൊലക്ക് പ്രതികാരം ചെയ്യണമെന്നാണ്  അക്കൂട്ടർ പറയുന്നത് അവർ പറയുന്നത് ശരിയല്ല പ്രതികാരം എന്നത് അവർ നാവുകൊണ്ട് പറയുന്ന വെറും വാക്കാണ് ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാണ് അവർക്കു വേണ്ടത് അതിനു വേണ്ടിയാണവർ യുദ്ധം ചെയ്യുന്നത് ഇസ്ലാമിക പാരമ്പര്യമോ യോഗ്യതയോ അവർക്കില്ല  അല്ലാഹുവിനെക്കുറിച്ചുള്ള ഭയം അവരുടെ മനസ്സിലില്ല ഞങ്ങളോടൊപ്പം വരൂ സത്യത്തിന് വേണ്ടി നമുക്ക് പോരാടാം
അത് കേട്ടതോടെ ജനങ്ങൾ ഇളകി ആവേശഭരിതരായി തന്റെ കൊടി ഉയർത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു

അല്ലാഹുവാണെ സത്യം ഈ കൊടിയും പിടിച്ച് എത്രയോ രണാങ്കണങ്ങളിൽ ഞാൻ നബിതങ്ങളോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട് ഇതാ ഇതും പിടിച്ചാണ് ഇന്ന് ഞാൻ യുദ്ധത്തിനിറങ്ങുന്നത് നാം സത്യപാതയിലാണ്..... അവർ നമ്മെ തുരത്തിയോടിച്ചാലും നാം സത്യമാർഗത്തിൽ തന്നെയായിരിക്കും അവർ സ്വാർത്ഥതയുടെ ആൾക്കാരാകുന്നു 

ജനങ്ങൾ ആവേശഭരിതരായി  ആയുധമണിഞ്ഞു ചുറ്റും കൂടി ശത്രുനിരകളെ ലക്ഷ്യമാക്കി ഒറ്റ കുതിപ്പ് വാർദ്ധക്യം മറന്നു ക്ഷീണം മറന്നു ആദ്യകാല രണാങ്കണങ്ങളെ ഓർമിപ്പിക്കുന്ന പോരാട്ടം  തന്റെ മുമ്പിൽ പെട്ടവർക്കെല്ലാം വെട്ട് കിട്ടുന്നുണ്ട്  അമ്മാറിനെ വെട്ടാൻ ആളുകൾക്ക് ഭയം അക്രമികളായ ഒരു വിഭാഗം അമ്മാറിനെ വധിക്കുമെന്ന് നബി  (സ) പ്രവചിച്ചിട്ടുണ്ട്  ആ പ്രവചനം എല്ലാവരുടെയും മനസ്സിലുണ്ട് അതുകൊണ്ട് പലരും ഒഴിഞ്ഞു മാറുകയാണ് അമ്മാർ (റ) ആവേശപൂർവ്വം യുദ്ധം ചെയ്തു മുന്നേറുന്നു കൊടി ഉയർത്തിപ്പിടിച്ചിരിക്കുന്നു ഒരു വരി ബൈത്ത് ഈണത്തിൽ പാടുന്നുണ്ട് അതിന്റെ ആശയം ഇങ്ങനെയാകുന്നു

പ്രയങ്കരനായ നബിതങ്ങളെയും കൂട്ടുകാരെയും ഞാനിന്ന് കണ്ടു മുട്ടും കേട്ടവരെല്ലാം അമ്പരന്നു  അമ്മാർ(റ) ആവേശഭരിതനായി രക്തസാക്ഷിയാവാൻ തയ്യാറെടുത്തു കഴിഞ്ഞു പരിസരം മറന്ന പോരാട്ടം ചെറുപ്പക്കാരുടെ സംഘം സംഘടിച്ചു വൃദ്ധനെ വകവരുത്താൻ ദൃഢ നിശ്ചയം ചെയ്തു  അവർ ആഞ്ഞു വെട്ടി മുന്നേറി അമ്മാർ (റ) വിന്റെ കൈക്ക് വെട്ടേറ്റു രക്തം വാർന്നൊഴുകി കൊടി പിടിവിട്ടില്ല മാറോട് ചേർത്ത് പിടിച്ചു 

ധീരനായ അമ്മാർ (റ) യുദ്ധക്കളത്തിൽ വീണു വസ്ത്രം രക്തത്തിൽ പടർന്നു  അംഗചലനങ്ങൾ നേർത്തു വന്നു നിശ്ചലമായി  അമ്മാറുബ്നു യാസിർ  (റ) വീര രക്തസാക്ഷിയായി  അലി(റ) വിന് സഹിക്കാനായില്ല ജീവിതയാത്രയിലുടനീളം കൂടെയുണ്ടായിരുന്ന മുതിർന്ന സ്വഹാബി സഹോദരൻ സത്യത്തിനുവേണ്ടി നിലക്കൊണ്ട മഹാൻ  ആഢംബരങ്ങളും സുഖസൗകര്യങ്ങളും കൈവെടിഞ്ഞ ത്യാഗി അന്ത്യം വരെ പോരാടി വീരമൃത്യു വരിച്ചു അദ്ദേഹത്തിന്റെ വരികൾ അപ്പോഴും കൂടെയുള്ളവരുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു  നബി  (സ) തങ്ങളെയും കൂട്ടുകാരെയും ഞാനിന്നു കാണും മറക്കാനാവാത്ത വരികൾ

അലി(റ) അമ്മാർ (റ)വിന്റെ ചലനമറ്റ ശരീരം വാരിയെടുത്തു ദുരേക്ക് ചുമന്നു കൊണ്ടുപോയി ചോര പുരണ്ട വസ്ത്രത്തിൽ തന്നെയാണ് ഖബറടക്കിയത്  ആ ഖബറിലേക്ക് നോക്കിയപ്പോൾ സ്വഹാബികൾ നബി  (സ)തങ്ങളുടെ വാക്കുകൾ ഓർത്തു

അമ്മാറിനെ സ്വീകരിക്കാൻ സ്വർഗ്ഗം വെമ്പൽ കൊള്ളുന്നു  അമീർ മുആവിയയുടെ   പക്ഷത്ത് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായി അമ്മാറിനെ വധിച്ചത് ശരിയായില്ലെന്ന് ചിലർ പറഞ്ഞു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി  ചിലർ യുദ്ധം നിർത്തി പിൻവാങ്ങി മറ്റു ചിലർ അലി(റ) വിന്റെ പക്ഷം ചേർന്നു ബാക്കിയുള്ളവർ യുദ്ധം തുടർന്നു  അമ്മാറിനെ യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് വന്നവരാണ് കുറ്റക്കാർ നമ്മളല്ല

അമീർ മുആവിയ തന്റെ അനുയായികളോട് അങ്ങനെയാണ് പറഞ്ഞത്  അവർക്കത് മതിയായിരുന്നു 

അമ്മാർ (റ) വിന്റെ മരണം അലി(റ)വിനെ വളരെ ദുഃഖത്തിലാക്കി അതുപോലെയുള്ള മുതിർന്ന സ്വഹാബികൾ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു  നാളുകൾ കഴിയുംതോറും ഖലീഫയുടെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണ് സ്വന്തക്കാർ തന്നെ എതിർക്കാൻ തുടങ്ങി  സൈന്യം കൽപനകൾ അനുസരിക്കാത്ത അവസ്ഥയിലെത്തി സിറിയക്കാരുടെ ശക്തി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു ഖലീഫയുടെ കീഴിലുള്ള പ്രദേശങ്ങൾ അവർ പിടിച്ചടക്കിക്കൊണ്ടിരുന്നു ഖവാരിജുകൾ രഹസ്യ യോഗം കൂടി അലി(റ) വിനെ വധിക്കാൻ തീരുമാനമെടുത്തു 

അബ്ദുറഹ്മാനുബ്നു മുൽജിം വിഷമൂട്ടിയ വാളുമായി കാത്തിരുന്നു ഹിജ്റ: 40 , റമളാൻ 17-ന് അലി(റ) ഇബ്നു മുൽജിമിന്റെ വാളിന്നിരയായി നാല് വർഷവും ഒമ്പത് മാസവും ഭരണം നടത്തിയ ഖലീഫ രക്തസാക്ഷിയായി 

അമീർ മുആവിയ ഭരണമേറ്റു ഇസ്ലാമിക മുന്നേറ്റവും ഭരണമികവും നിറഞ്ഞ ഒരു കാലഘട്ടം വന്നു  എല്ലാവിധ വൈജ്ഞാനിക ശാഖകളും വളർന്നു  മുസ്ലിം സൈന്യം സുശക്തമായി അമവിയ്യ ഭരണം ഉറച്ച അടിത്തറയിൽ  പടുത്തുയർത്തപ്പെട്ടു  സിന്ധ് മുതൽ സ്പെയിൻ വരെ ഇസ്ലാം വ്യാപിക്കുന്നതാണ് പിന്നീട് ലോകം കണ്ടത് ........

Thursday, 23 November 2017

ബർസീസ


ബനു ഇസ്രാഈൽ പെട്ട ഒരു വലിയ പണ്ഡിതനും സൂഫിവര്യനും ശൈഹുമായിരുന്നു ബര്സീസ. അദേഹത്തിന്റെ കാലഘട്ടത്തിൽ എല്ലാവര്ക്കും സുപരിചിതനും അല്ലാഹുവിനെ ഭയന്ന് മുഴുവൻ സമയവും ആരാധനയിൽ കഴിച്ചു കൂട്ടിയ ഒരു മനുഷ്യൻ .

ഇ കഥയിലെ  ബർസീസ നിങ്ങൾ ആണ് എന്ന് കരുതി കൊണ്ട് തന്നെ ഇത് വായിക്കുക ..

ബർസീസയുടെ നാട്ടിലെ 3 സഹോദരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന്  പോകുവാൻ തീരുമാനിച്ചു . ഇവർക്ക്  ഒരു സഹോദരി  ഉണ്ടായിരുന്നു.യുദ്ധത്തിനു പോകുമ്പോൾ സഹോദരിയെ ആരാണ് സംരക്ഷിക്കുക എന്നവർ പരസ്പരം ചോദിച്ചു . ഒടുവിൽ  ആ നാട്ടിലെ എല്ലാവരുടെയും വിശ്വസ്തനും പണ്ട്ടി തനുമായ ബര്സീസയെ തന്നെ അനുജത്തിയെ ഏൽപിക്കാൻ അവർ തീരുമാനിച്ചു .

അവർ ബര്സീസയുടെ അടുത്തുച്ചെന്നു അവര് യുദ്ധത്തിനു പോകുകയാണ് തിരിച്ചു വരുന്നതുവരെ ഞങ്ങളുടെ  അനുജത്തിയെ താങ്കൾ സംരക്ഷിക്കാമോ

യെന്നു  ചോദിച്ചു 

ഉടൻ ബര്സീസ പറഞ്ഞു ... "ഔദു ബില്ലാ ഹി മിന ശൈതാനി റജീം" ഇത് പിശാചിന്റെ തന്ത്രമാണ് ഞാൻ തയ്യാറല്ല "

ആ സഹോദരങ്ങൾ നിരാശരായി  മടങ്ങിപോയി ..

അപ്പോൾ ശൈത്താൻ ബര്സീസയുടെ അടുത്തുചെന്നു  ബര്സീസയോട്‌ പറഞ്ഞു ." സഹോദരാ നിങ്ങൾ എന്താണ്  ചെയ്തത് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിനു പോകുന്ന സഹോദരങ്ങൾ ഒരു സഹായം ആവശ്യപെട്ടപ്പോൾ അവരെ ആട്ടിയോടിക്കുകയോ !. നീ ആ പെണ്‍കുട്ടിയെ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് സംരക്ഷിക്കുക ?. വേറെ ആരെയാണ്  അവർ വിശ്വസിച്ചു ഏൽപിക്കുക ?.വേറെ ആരെയെങ്കിലും  അവർ  എല്പിക്കുകയാനെങ്കിൽ എന്ത്  സംഭവിക്കും?. നീ എല്ലാര്ക്കും വിശ്വസതനല്ലേ ?

ബർസീസ  ചിന്തിച്ചു ശരിയാണ്  അല്ലാഹുവിന്റെ പേരിൽ ആ പെണ്‍കുട്ടിയുടെ സംരക്ഷണം ഞാൻ  ഏറ്റെടുക്കുക തന്നെ വേണം. 

( എവിടെയാണ ശൈത്താന്റെ തന്ത്രം. ശൈത്താൻ ഒരു വാതിൽ തുറക്കുമ്പോ അത് മുഴുവനായി തുറക്കില്ല. ഒരു ചെറിയ വിടവ് ഉണ്ടാക്കി വെക്കും പിന്നെ  പതുക്കെ പതുക്കെ അത് മുഴുവനായി തുറക്കും )

ബർസീസ ഉടൻ ആ സഹോദരങ്ങളുടെ അടുത്ത് ചെന്ന് അവരോട്‌ പറഞ്ഞു- " നിങ്ങൾ എന്നോട്  ക്ഷമിക്കുക. അല്ലാഹുവിന്റെ പേരിൽ ഞാൻ നിങ്ങളുടെ സഹോദരിയിടെ സംരക്ഷണം ഏറ്റെടുക്കാം.       പക്ഷെ അവളെ എന്റെ കൂടെ താമസിപ്പി ക്കില്ല. എന്റെ  വീടിനടുത്തുളള മറ്റൊരു വീട്ടില് ഞാൻ അവളെ താമസിപ്പിക്കാം".

( ബർസീസ അല്ലാഹുവിനെ ഭയപെട്ടു കഴിയുന്ന ഒരു സ്വാലിഹായ മനുഷ്യൻ ആയിരുന്നു.)

ആ സഹോദരങ്ങൾ അത് അംഗീകരിച്ചു .അവരുടെ സഹോദരിയെ ബര്സീസയെ ഏല്പിച്ചു അവർ യുദ്ധത്തിനു പോയി .

ബർസീസ ആ സ്ത്രീക്കുവേണ്ട  ഭക്ഷണം എല്ലാദിവസവും ബര്സീസയുടെ  വീട്ടിലെ വാതിലിനു മുന്നിൽ വെക്കും. ആ സ്ത്രീ അവിടെ വന്നു. ഭക്ഷണം എടുത്തു കൊണ്ട്  പോകും . ഇത് കുറെ ദിവസങ്ങൾ  തുടർന്നു.

ശൈത്താൻ ബർസീസയുടെ അടുത്ത്‌ വന്നുചോദിച്ചു ..സഹോദരാ ആ സ്ത്രീ  

അവിടെ നിന്ന് എത്രയും ദൂരം നടന്നു വരേണ്ടേ?. ആ സമയം എത്ര പേർ അവരെ ശ്രദ്ധിക്കും. ഇത് ഒരു ഫിത്ന ഉണ്ടാക്കില്ലേ ?. ഭക്ഷണം അവരുടെ വീട്ടിൽ  കൊണ്ടുകൊടുക്കുന്നതല്ലേ മര്യാദ ? 

ബർസീസ ചിന്തിച്ചു ശരിയാണ് ഞാൻ എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നത്!

അന്നു  മുതൽ ബര്സീസ ഭക്ഷണം അവളുടെ വീട്ടു വാതിൽക്കൽ കൊണ്ട് വെച്ചു കതകിൽ മുട്ടി സ്ഥലം വിടും 

കുറച്ചു ദിവസങ്ങൾ  ഇ പതിവ് തുടർന്നു.

അതിനു ശേഷം ശൈത്താൻ വീണ്ടും ബര്സീസയുടെ അടുത്ത് വന്നു പറഞ്ഞു. ബർസീസ ആ ഭക്ഷണം അവരുടെ വീടിന്റെ അകത്തു വെക്കുന്നതല്ലേ ഉത്തമം.അങ്ങിനെയാണെങ്കിൽ എ ഭക്ഷണം വേറെ ജീവികാളൊന്നും എടുക്കില്ലലോ ?.

അയാൾ അത് പോലെ പ്രവർത്തിച്ചു.കാരണം എല്ലാം നല്ലതു  മാത്രമാണല്ലോ  ചിന്തിക്കുന്നത്‌.

അങ്ങിനെ കുറെ നാളുകൾ  കഴിഞ്ഞു. അവളുടെ സഹോദരന്മാർ വരേണ്ട സമയം കഴിഞ്ഞു പോയി.

ശൈത്താൻ വീണ്ടും അയാളുടെ അടുത്ത് ചെന്നു പറഞ്ഞു. അവൾ ആ വീട്ടിൽ ഒറ്റയ്ക്കാണല്ലോ  ഒന്ന്  മിണ്ടാൻ പോലും   ആരുമില്ലലൊ.അവൾ മടുപ്പ് കാരണം പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴികിയാൽ വല്ല ഫിത്നയും ഉണ്ടാകില്ലേ ?

അല്ലാഹുവിനെ ഓർത്ത് ഫിത്നയിൽ നിന്ന് സംരക്ഷിക്കാൻ നിനക്ക് അവളോട് സംസാരിച്ചു കൂടെ  ?.

ബർസീസയ്ക്ക് തോന്നി  അതെ ശരിയാണ് അങ്ങിനെ ചെയ്യുന്നതിൽ  എന്താണ് തെറ്റ് !

ബസീസ ആ വീട്ടിലേക്കു ചെന്ന് പുറത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി .അപ്പോൾ ശൈത്താൻ വീണ്ടു വന്നു പറഞ്ഞു ..എന്താണിത് ഇങ്ങനെയാണോ ഒരാളോട് പെരുമാറുന്നത് .അവൾ വീടിനകത്ത് ഉണ്ട്  വളരെ നല്ല രീതിയിൽ സാവധാനം സംസാരിക്കാമല്ലോ ?

അങ്ങിനെ അവർ സംസാരിച്ചു. പിന്നീട് സംസാരം കുറെ നേരം ആയി . അങ്ങിനെ കുറച്ച്‌ നാൾ കഴിഞ്ഞപ്പോൾ കാണണമെന്നു തോന്നി.കാണാൻ  തുടങ്ങിയപ്പോൾ തൊടാനുളള ആഗ്രഹമായി .അവസാനം മഹാനായ ബസീസ വ്യഭിജാരിയായി . അവൾ ഗർഭിണിയുമായി.

( ആലോചിച് നോക്കൂ നമ്മൾ പലരെയും ശൈത്താൻ ചതിക്കുന്നത് ഇതേ വഴിയിലൂടെ അല്ലെ ? )

ആ ബന്ധത്തിൽ അവൾ ഒരു ആണ്‍ കുട്ടിക്ക് ജന്മം നല്കി .

ശൈത്താൻ ബസീസയുടെ അടുത്ത്‌ ചെന്ന് പറഞ്ഞു .സഹോദരാ അവൾക്ക് കുട്ടി ജനിച്ചിരിക്കുന്നു.അവളുടെ സഹോദരന്മാരോട് നീ എന്ത് മറുപടി

പറയും? നീ അതിനെ കുറിച്ച് ചിന്തിക്കുനില്ലേ ?.നിന്നെയല്ലേ അവർ സഹോദരിയെ ഏൽപിച്ചത്‌ ? ഇ കുട്ടിയെ കുറിച്ച്  ചോദിച്ചാൽ  നീ എന്ത് പറയും ?

ബർസീസ ആലോചിച്ചു ശരിയാണ് ഇനി ഞാൻ എന്ത് ചെയ്യും? 

ഉടൻ ശൈത്താൻ പറഞ്ഞു നീ ആ കുട്ടിയെ കൊല്ലൂ അവനാണല്ലോ ആകെയുളള തെളിവ് അവനെ കൊന്നുകളഞ്ഞാൽ രക്ഷപെടാം. ബർസീസ അതുപ്രകാരം ആ കുട്ടിയെ കൊലപെടുത്തി.

( അയാൾ വ്യഭിചാരവും കൊലയും നടത്തി )

ശൈത്താൻ വീണ്ടും അയാളോട് പറഞ്ഞു  നീ ഇത് മണ്ടനാണ്.ആ കുട്ടിയെ കൊന്നതറിഞ്ഞു അവൾ മിണ്ടാതിരിക്കുമോ.അവൾ അത് തീർച്ചയായും സഹോദരന്മാരെ അറിയിക്കും.

ബർസീസ : ഇനി എന്ത് ചെയ്യും ?

ശൈത്താൻ : അവളെ കൂടി കൊല്ലു .

ബർസീസ അവളെയും കൊന്നു .

കുറച്ചു  ദിവസത്തിനു  ശേഷം അവളുടെ സഹോദരന്മാര് വന്നു ബര്സീസയോട്‌  അവളെ കുറിച്ച് അന്വേഷിച്ചു .

ബർസീസ  പറഞ്ഞു : ഇന്നലില്ലഹ് വ ഇന്ന ഇലൈഹി റാജിഊൻ . മാരകമായ ഒരു  അസുഗം കാരണം അവൾ മരണപെട്ടു .നിങ്ങൾ എന്നോട് ക്ഷമിക്കുക. 

അവർ ബസീസയെപോലെ ഒരു മഹാന്റെ വാക്ക് അവിശ്വസിച്ചില്ല .അവള്ക്ക് വേണ്ടി ദുഅ ചെയ്ത ശേഷം അവർ വീട്ടിലേക്കു പോയി 

അടുത്ത ദിവസം രാവിലെ സഹോദരന്മാരിൽ ഒരാൾ മറ്റുളളവരോട്  പറഞ്ഞു . ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു . അത് കേട്ടപ്പോൾ അവരും പറഞ്ഞു ഞങ്ങളും കണ്ടു .ഞങ്ങളുടെ അനിയത്തി അസുഗം വന്നു മരിച്ചതല്ല അവൾ ഗർഭിണിയാകുകയും അവൾ ഒരാന്കുട്ടിയെ പ്രസവിക്കുകയും അവർ രണ്ടുപേരെയും കൊല്ലുകയുമാണ്  ചെയ്തത് .. അപ്പോൾ മറ്റു രണ്ടുപേരും പറഞ്ഞു അതെ ഞങ്ങളും അത് തന്നെയാണ് കണ്ടത് .

അവർ സ്വപ്നത്തിൽ കണ്ട സ്ഥലം പരിശോധിക്കുകയും ആ മയ്യിത്തുകൾ കണ്ടെത്തുകയും ചെയ്തു.

അവർ ബർസീസ ന്യായാധിപന്റെ മുന്നിൽ ഹാജരാകുവാൻ പിടിച്ചു കൊണ്ട് പോയി.ആ പോകുന്നതിനിടയിൽ  ബർസീസ ആലോചിച്ചു .അല്ലഹ് ഞാൻ എങ്ങിനെയാൻ ഇതൊക്കെ പ്രവർത്തിച്ചത് .വ്യഭിചാരം കൊലപാതകം  എന്നെ എന്തായാലും വധിക്കുക തന്നെ ചെയ്യും.

 അങ്ങിനെ അവിടെ എത്തിയപ്പോൾ ശൈത്താൻ മനുഷ്യരൂപത്തിൽ വന്നു ബര്സീസയോട് ചോദിച്ചു  : ഞാൻ ആരാണെന്നു നിനക്കറിയുമോ ? 

ബർസീസ പറഞ്ഞു : ഇല്ല 

ശൈത്താൻ പറഞ്ഞു : ഞാനാണ് ശൈത്താൻ ഞാനാണ് നിന്നെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.ഇനി എനിക്കുമാത്രമേ നിന്നെ രക്ഷിക്കാൻ  സാധിക്കുകയുളളൂ .

ബർസീസ പറഞ്ഞു : ദയവു ചെയ്തു എന്നെ രക്ഷിക്കൂ 

ശൈത്താൻ : രക്ഷിക്കാം നീ എനിക്ക് സുജൂദ് ചെയ്യൂ .എന്നാൽ നിന്നെ ഞാൻ രക്ഷിക്കാം.

ബർസീസ ശൈത്താനെ സുജൂദ് ചെയ്തു 

അപ്പോൾ ശൈത്താൻ പറഞ്ഞു .നീ കാഫിർ ആയിരിക്കുന്നു നിനക്ക് നാശം.

ഇനി നിന്നെ ആരു രക്ഷിക്കാൻ ഞാൻ പോകുന്നു.

അങ്ങിനെ മഹാനായിരുന്ന ബർസീസയെ 

വധശിക്ഷക്ക് വിധേയനാക്കി .അയാൾ കാഫിറായി മരിച്ചു. 

Sunday, 19 November 2017

വാഹനം ഫൈനാന്‍സ് ചെയ്യുന്നതിന്‍റെ വിധി?

 

റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്നതിനെയാണല്ലോ നാം സാധാരണ ഫൈനാന്‍സിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ അനുവദനീയമായതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഒട്ടേറെ ഘടകങ്ങളെയും നിബന്ധനകളെയും ആശ്രയിച്ചാണ് അതിന്‍റെ വിധി തീരുമാനിക്കപ്പെടുക. 


Friday, 3 November 2017

തബൂക്ക് യുദ്ധം

 

റോമാ സാമ്രാജ്യവുമായുള്ള സംഘട്ടനം

അറേബ്യയുടെ ഉത്തരഭാഗത്ത് ഏഴാം നൂറ്റാണ്ടിലെ ലോകത്തെ പ്രബലശക്തികളിലൊന്നായിരുന്ന റോമിന്റെ വന്‍ സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യവുമായി മക്കാവിജയത്തിനു മുമ്പ് സംഘട്ടനമൊന്നുമുണ്ടായിരുന്നില്ല.  നേരത്തെ ചില പ്രബോധനശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അവിടെ ഇസ്‌ലാമിന് കൂടുതല്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറബ് ലോകത്തെപ്പോലെ റോമിലും ഇസ്‌ലാമിക ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. ഫതഹുമക്കയും ഹുനൈനും കഴിഞ്ഞ് മദീനയിലെത്തിയപ്പോള്‍ റോമക്കാര്‍ ഇസ്‌ലാമിനെതിരെ സൈനിക സമാഹരണം നടത്തുന്നതായി പ്രവാചകന് വിവരം കിട്ടി. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്നൊക്കെ റോമിനെതിരെ ഒരു യുദ്ധം നയിക്കുകയെന്നത് ഓര്‍ക്കുന്നതിലുമപ്പുറത്തായിരുന്നു. പക്ഷെ, വളര്‍ന്നുപന്തലിച്ച ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കെതിരെ യുദ്ധവിളിയുമായി പുറപ്പെട്ടുകഴിഞ്ഞ ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളിയിക്കല്‍ അനിവാര്യമാണ്. പ്രവാചകന്‍ അതിന് പ്രതിജ്ഞയെടുത്തു.

റോമിനെതിരെ ശക്തമായൊരു സൈനിക മുന്നേറ്റം നടത്താന്‍ പ്രവാചകന്‍ തീരുമാനിച്ചു. അതനുസരിച്ച് നേരത്തെത്തന്നെ അതിനു തയ്യാറാവാന്‍ അനുയായികള്‍ക്ക് വിവരം നല്‍കി. എല്ലാ അര്‍ത്ഥത്തിലും പ്രതികൂലമായ സാഹചര്യമായിരുന്നു അത്. അറേബ്യയിലാകെ ശക്തമായ ചൂടും വരള്‍ച്ചയും നേരിട്ട സമയം. വിദൂര യാത്ര നടത്തി യുദ്ധംചെയ്യല്‍ ഏറെ ദുഷ്‌കരമായിരുന്നു. ശക്തമായ ചൂടായതിനാല്‍ ഈത്തപ്പഴങ്ങളുടെയും മറ്റും വിളവെടുപ്പിന്റെ കാലംകൂടിയായിരുന്നു. ഇതെല്ലാം ഒഴിച്ചുനിര്‍ത്തി വേണ്ടിയിരുന്നു യുദ്ധത്തിനു പോകാന്‍. അതേസമയം, എതിര്‍ പക്ഷം വന്‍ ആയുധശേഷിയുള്ളവരും അറിയപ്പെട്ട ലോകശക്തിയുമാണ്. ഇവര്‍ക്കെതിരെയാണ് ആവശ്യത്തിനുപോലും വാഹനമോ ആയുധമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത മുസ്‌ലിംകള്‍ യുദ്ധത്തിനിറങ്ങുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം എല്ലാ നിലക്കും ഒരു വെല്ലുവിളിയായിരുന്നു ഇത്. പക്ഷെ, പ്രവാചകരുടെ വിളിയാളം കേട്ടതോടെ എല്ലാം മറന്ന് അവര്‍ അതേറ്റെടുത്തു.

ആവശ്യത്തിന് യുദ്ധസന്നാഹങ്ങളൊരുക്കാന്‍ ആസ്ഥിയില്ലാത്തതിനാല്‍ കഴിവുള്ളവരെല്ലാം യുദ്ധഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കണമെന്ന് പ്രവാചകന്‍ ആഹ്വാനം ചെയ്തു. സ്വഹാബികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു മല്‍സരമായി ഇത് മനസ്സിലാക്കി. സിദ്ദീഖ് (റ) തന്റെ മുഴു സമ്പാദ്യവും പ്രവാചകരെ ഏല്‍പ്പിച്ചു. ഉമര്‍ (റ) തന്റെ സമ്പാദ്യത്തിന്റെ പാതി നല്‍കി. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ആസ്വിം ബിന്‍ അദിയ്യും അവരുടെ കഴിവനുസരിച്ച് കൊടുത്തി. ഉസ്മാന്‍ (റ) അനവധി ഒട്ടകങ്ങള്‍ നല്‍കി. എല്ലാംകൂടി സമാഹരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെറിയൊരു നില കൈവന്നു. എങ്കിലും ശത്രുക്കളിലേക്കു ചേര്‍ത്തുനോക്കുമ്പോള്‍ അത് തുലോം പരിമിതമായിരുന്നു.

തബൂകിലേക്ക്

ഒടുവില്‍ മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായി പ്രവാചകന്‍ റേമാസൈന്യത്തെ ലക്ഷ്യംവെച്ച് തബൂകിലേക്കു പുറപ്പെട്ടു. ഹിജ്‌റ വര്‍ഷം ഒമ്പത് റജബ് മാസത്തിലായിരുന്നു ഇത്. മുഹമ്മദ് ബിന്‍ മസ്‌ലമയെ മദീനയുടെയും അലി (റ) നെ തന്റെ കുടുംബത്തിന്റെയും ചുമതലയേല്‍പ്പിച്ചായിരുന്നു യാത്ര. യാത്രാമദ്ധ്യേ സംഘം സമൂദ് ഗോത്രം താമസിച്ചിരുന്ന ഹിജര്‍ പ്രദേശത്തെത്തി. ദൈവികശിക്ഷയേല്‍ക്കാതിരിക്കാന്‍ കരഞ്ഞുകൊണ്ട് ആ സ്ഥലം വിട്ടുകടക്കണമെന്നും അവിടത്തെ കിണറുകളില്‍നിന്നും വെള്ളം ശേഖരിക്കരുതെന്നും പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.

ക്ലേശപൂര്‍ണമായ യാത്രക്കൊടുവില്‍ മുസ്‌ലിം സൈന്യം തബൂക്കിലെത്തി. അവിടെ തമ്പടിക്കുകയും ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തു. അതിനിടെ പ്രവാചകന്‍ ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തുകയും വിശ്വാസികളെ യുദ്ധത്തിന് സജ്ജരാക്കുകയും ചെയ്തു.


ചരിത്ര വിജയം

പക്ഷെ, മുസ്‌ലിംകളുടെ സന്നദ്ധതയും ഒരുക്കവും കണ്ട റോമക്കാര്‍ക്ക് ഭീതികുടുങ്ങി. ഈ സമയം മുസ്‌ലിംകളുമായി ഒരു പോരാട്ടത്തിന് തയ്യാറാവുന്നത് ഒരിക്കലും നല്ലതിനല്ലെന്ന് അവര്‍ക്കനുഭവപ്പെട്ടു. അതനുസരിച്ച് അവര്‍ യുദ്ധത്തില്‍നിന്ന് പിന്‍മാറുകയും രംഗത്തുവരാതെ ഒളിഞ്ഞിരിക്കുകയും ചെയ്തു. അതേസമയം, റോമിലെ അനവധി ഗോത്രങ്ങള്‍ പ്രവാചകസവിധം വന്ന് കീഴടങ്ങുകയും പ്രവാചകരുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്തു. പലരും മുസ്‌ലിമായി. ഐല, ജര്‍ബാഅ്, അദ്‌റഹ് തുടങ്ങിയ ഗോത്രങ്ങള്‍ ജിസ്‌യ നല്‍കാമെന്നു സമ്മതിച്ചു. ശേഷം, പ്രവാചകന്‍ ഖാലിദ് ബ്‌നുല്‍ വലീദ് (റ) വിനെ നാന്നൂറ്റി ഇരുപത് അശ്വഭടന്മാരോടൊപ്പം െ്രെകസ്തവ നേതാവ് ഉകൈദിര്‍ ബിന്‍ അബ്ദില്‍ മലികിനെ പിടികൂടാന്‍ പറഞ്ഞയച്ചു. ഖാലിദ് ബ്‌നുല്‍ വലീദ് (റ) അദ്ദേഹത്തെ പിടികൂടുകയും പ്രവാചകസവിധം ഹാജറാക്കുകയും ചെയ്തു. ജിസ്‌യ നല്‍കാമെന്ന നിബന്ധനയില്‍ അദ്ദേഹവും പ്രവാചകരുമായി സന്ധിയിലായി.

തബൂകില്‍ മുസ്‌ലിംകള്‍ക്ക് അപ്രതീക്ഷിത വിജയം കൈവന്നു. ഇത് റോമാസാമ്രാജ്യത്തില്‍ ഇസ്‌ലാമിന്റെ ശക്തി തെളിയിക്കുകയും പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പത്തോളം ദിവസം തബൂകില്‍ കഴിഞ്ഞ പ്രവാചകന്‍ ശേഷം വിജയശ്രീലാളിതനായി സൈന്യത്തോടൊപ്പം മദീനയിലേക്കു മടങ്ങി.

മദീനയിലെത്തിയ പ്രവാചകന്‍ കപടവിശ്വാസികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവരുടെ കാപട്യം മറനീക്കി പുറത്തുവന്ന യുദ്ധമായിരുന്നു ഇത്. പല കാരണങ്ങളും പറഞ്ഞ് അവര്‍ നേരത്തെത്തന്നെ യുദ്ധത്തില്‍നിന്നും പിന്‍മാറിയിരുന്നു. അവരുടെ ഉള്ളറ രഹസ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഇതോടെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു.

കൂടാതെ, കഅബ് ബിന്‍ മാലിക്, മുറാറത്ത് ബിന്‍ റബീഅ്, ഹിലാല്‍ ബിന്‍ ഉമയ്യ (റ) എന്നിവരും യുദ്ധത്തില്‍നിന്ന് പിന്‍മാറിയിരുന്നു. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാചകര്‍ അവരെ മാറ്റി നിര്‍ത്തി. നാല്‍പത് ദിവസത്തിനു ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായൊരു യുദ്ധമായിരുന്നു തബൂക്. പ്രവാചക ജീവിതത്തിലെ അവസാന യുദ്ധംകൂടിയായിരുന്നു ഇത്. ഇസ്‌ലാമിക ചരിത്രത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കാന്‍ ഇതിനു സാധിച്ചു. ഇതിനു ശേഷം പ്രവാചക ജീവിതത്തില്‍ മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ല.