അല്ലാഹുവിനു വേണ്ടി നിശ്ചയിച്ച സമയങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ പ്രത്യേക കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു ഹജ്ജ് എന്ന് പറയപ്പെടുന്നു.
പ്രായ പൂർത്തിയും ബുദ്ധി സ്ഥിരതയും , ശരീര സുഖവും , ധനപരമായ കഴിവും ഉള്ള എല്ലാ മുസ്ലിമിനും ജീവിതത്തിലൊരിക്കൽ ഹജ്ജ് നിർബന്ധമാകുന്നു.
ഭർത്താവോ , വിവാഹ ബന്ധം ഹറാം ആയവരോ കൂടെയുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് ഹജ്ജ് നിർബന്ധമാകുകയുള്ളു .
ഹജ്ജിനോടനുബന്ധിച്ചു നബി (സ) യുടെ വിശുദ്ധമായ ഖബർ സിയാറത്തു ചെയ്യുന്നത് പ്രെത്യേകം സുന്നത്താകുന്നു .
ഹജ്ജിന്റെ ഫർളുകൾ : മൂന്നാകുന്നു
1 . ഇഹ്‌റാം - (ഹജ്ജിൽ പ്രവേശിക്കുന്നു എന്ന് കരുതുക)
2 . അറഫയിൽ നിൽക്കുക
3 . സിയാറത്തിന്റെ ത്വവാഫ്
ഹജ്ജിന്റെ വാജിബുകൾ
ഇഹ്‌റാം മീഖാത്തിലായിരിക്കുക
അറഫയിലെ നിർത്തം സൂര്യൻ അസ്തമിക്കുന്നത് വരെ ദീർഘിപ്പിക്കുക
ദുൽ ഹജ്ജ് പത്തിന് ഫജറിന് ശേഷം സൂര്യോദയത്തിനു മുൻപായി മുസ്'ദലിഫയിൽ നിൽക്കുക
ജംറകളെ എറിയുക
പെരുന്നാൾ ദിവസങ്ങളിൽ (ദുൽ ഹിജ്ജ് 10 ,11 ,12 ) തലമുടി കളയുകയോ വെട്ടുകയോ ചെയ്യുക
പെരുന്നാൾ ദിവസം മുടി കളയുന്നതിനു മുൻപ് ജംറത്തുൽ അഖബയെ എറിയുക
സിയാറത്തിന്റെ ത്വവാഫ് പെരുന്നാൾ ദിവസങ്ങളിൽ തന്നെയാകുക
ത്വവാഫിന് ശേഷം സഫാ മർവ എന്നിവയുടെ ഇടയിൽ സ'ഈ ചെയ്യുക
സ്വഫായിൽ നിന്നും സ'ഇയ്യ് ആരംഭിക്കുക
വദാ'ഇന്റെ ത്വവാഫ് ചെയ്യുക
ത്വവാഫ് ഹജറുൽ അസ്'വതിൽ നിന്നും ആരംഭിക്കുക
ത്വവാഫ് ചെയ്യുമ്പോൾ അശുദ്ധികളിൽ നിന്ന് ശുദ്ധി ആയിരിക്കുക
അവ് റത്ത് മറയ്ക്കുക .
ഹജ്ജ് കര്‍മ്മങ്ങള്‍ ഒറ്റ നോട്ടത്തില്‍:
ദുല്‍ഹജ്ജ് -7
മീഖാത്തില്‍ നിന്നും ഹജ്ജിന് ഇഹ്‌റാം ചെയ്ത് മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫ് ചെയ്യുക. 'ഖൂദൂമിന്റെ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹുവിന് വേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി' എന്ന് നിയ്യത്ത് ചെയ്യുക.
കഅ്ബയുടെ തെക്കുകിഴക്ക് മൂലയിലുള്ള 'ഹജറുല്‍ അസ്‌വദ്' മുതല്‍ പ്രത്യേക നിറത്തിലുള്ള മാര്‍ബിള്‍ അടയാളവും അതിന്റെ വലത്തെയറ്റത്ത് പച്ചലൈറ്റും കാണാം. മാര്‍ബിള്‍ വരയുടെ മുമ്പുതന്നെ കഅ്ബയുടെ ഇടതുവശമാക്കി നടത്തം ആരംഭിക്കുക.
ത്വവാഫിന് ശേഷം 'സഅ്‌യ്' ഉണ്ടെങ്കില്‍ ത്വവാഫിന് മുമ്പായി 'ഇള്ത്വിബാഅ്' ചെയ്യുക (ഇഹ്‌റാമിന്റെ ഒരു തുണി ഉടുക്കുകയും മേല്‍മുണ്ടിന്റെ നടുഭാഗം വലതുചുമലിന് താഴെയും രണ്ടറ്റം ഇടത് ചുമലിന് മീതെയുമാക്കുക)
ആദ്യത്തെ മൂന്ന് ചുറ്റില്‍ 'റംല്' നടത്തം (കാലുകള്‍ അടുപ്പിച്ച് വേഗതയില്‍) സുന്നത്തുണ്ട്. ഓരോ ചുറ്റിലും 'ഹജറുല്‍ അസ്‌വദ്' എത്തിയാല്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് 'ബിസ്മില്ലാഹി അല്ലാഹു അക്ബര്‍' എന്ന് ചൊല്ലി കൈകള്‍ മുത്തുക.
ഏഴ് ചുറ്റ് പൂര്‍ത്തിയാക്കിയ ശേഷം 'മഖാമു ഇബ്രാഹിമീ'ന്റെ പിന്നിലോ മറ്റോ രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിക്കുക. 'ത്വവാഫീന്റെ രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിക്കുന്നു' എന്ന് നിയ്യത്ത് ചെയ്യുക. ഒന്നാം റകഅത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്തുല്‍ കാഫിറൂനയും രണ്ടാം റകഅത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതുക. ശേഷം 'സംസം' കിണറില്‍ നിന്നോ മറ്റോ സംസം കുടിക്കുക.
സഅ്‌യ് ചെയ്യുക. 'ബാബുസ്സ്വഫ'യില്‍ കൂടി കയറി, സഫാ മര്‍വ്വക്കിടയില്‍ ഏഴുതവണ പൂര്‍ണമായും വിട്ടുകടക്കുക.
സഫയില്‍ നിന്ന് തുടങ്ങി മര്‍വ്വയിലെത്തിയാല്‍ ഒരു തവണയും മര്‍വ്വയില്‍ നിന്ന് തിരിച്ച് സഫയില്‍ എത്തിയാല്‍ മറ്റൊരു തവണയായും ഗണിക്കപ്പെടും.
സഫയില്‍ നിന്നും തുടങ്ങി മര്‍വ്വയിലെത്തുന്നതിന് തൊട്ടുമുമ്പും മര്‍വ്വയില്‍ നിന്ന് തുടങ്ങി സഫയിലെത്തുന്നതിന് മുമ്പും പച്ചത്തൂണും ലൈറ്റും കാണാം. ഇത്രയും ദൂരം പുരുഷന്മാര്‍ വേഗത്തില്‍ നടക്കുക.
ദുല്‍ഹജ്ജ് -8
സുബ്ഹി കഴിഞ്ഞ ഉടന്‍ മിനയിലേക്ക് പോവുക. ളുഹ്ര്‍, അസര്‍, മഗ്‌രിബ്, ഇശാഅ്, സുബ്ഹി എന്നിവ മിനായില്‍ വെച്ച് നിസ്‌കരിച്ച് അന്നവിടെ താമസിക്കുക (ജംറത്തുല്‍ ഊലയുടെ സമീപത്തുള്ള മസ്ജിദ് ഖൈഫാണ്
ഉത്തമം).
ദുല്‍ഹജ്ജ് -9
രാവിലെ അറഫയിലേക്ക് പോകുക. ഉച്ചയോടെ അവിടെയെത്തും. ദുല്‍ഹജ്ജ് 9ന് സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നും നീങ്ങിയതുമുതല്‍ പത്താംദിനം പ്രഭാതം വരെയുള്ള സമയങ്ങളില്‍ അല്‍പസമയമെങ്കിലും അറഫയില്‍ എവിടെയെങ്കിലും ഉണ്ടായാല്‍ മതി.
പക്ഷെ, 9ന് ഉച്ചതിരിഞ്ഞതുമുതല്‍ അസ്തമയം വരെ പരിപൂര്‍ണമായും അറഫയിലുണ്ടായിരിക്കലാണ് ഉത്തമം. നബി (സ) നിന്ന ജബലുറഹ്മയുടെ താഴെ നില്‍ക്കല്‍ പ്രത്യേക സുന്നത്തുണ്ട്.
അസ്തമയത്തിന് ശേഷം മഗ്‌രിബ് ഇശയിലേക്ക് പിന്തിച്ച് ജംആക്കി (അനുവദനീയമുള്ളവര്‍) മുസ്ദലിഫയിലേക്ക് പുറപ്പെടുക. അവിടന്ന് നിസ്‌കരിച്ച് അന്നവിടെ താമസിക്കുക.
രാത്രിയുടെ രണ്ടാം പകുതിയില്‍ നിന്ന് അല്‍പസമയം മുസ്ദലിഫയില്‍ ഉണ്ടായിരിക്കലാണ് നിര്‍ബന്ധം.
ശേഷം ജംറകളെ എറിയുവാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ശേഖരിക്കുക.
ആകെ 7 കല്ലുകളാണ് വേണ്ടതെങ്കിലും കൂടുതല്‍ കരുതുന്നത് നല്ലതാണ്.
(എറിഞ്ഞ സ്ഥലം, പള്ളി, നജസ് ഇവിടങ്ങളില്‍ നിന്ന് ശേഖരിക്കരുത്).
മുസ്ദലിഫയില്‍ നിന്നും സൂര്യോദയത്തിനു മുമ്പ് മിനയിലെത്തുക.
മുസ്ദലിഫയുടെ അവസാനമുള്ള മശ്ഹറുല്‍ ഹറാമില്‍ പ്രാര്‍ത്ഥന സുന്നത്തുണ്ട്.
മുസ്ദലിഫയുടെയും മിനയുടെയും ഇടയിലുള്ളതും എന്നാല്‍ ആ രണ്ട് സ്ഥലങ്ങളിലും ഉള്‍പ്പെടാത്തതുമായ വാദി മുഹസ്സര്‍ എത്തിയാല്‍ വേഗത്തില്‍ നടക്കുക.
ദുല്‍ഹജ്ജ് 10
മിനയിലെത്തിയാല്‍ ആദ്യം 7 കല്ലുകളില്‍ ഓരോന്നുവീതം ജംറത്തുല്‍ അഖബയെ എറിയുക. മുസ്ദലിഫയുടെ ഭാഗത്തുനിന്നും വരുമ്പോള്‍ മൂന്നാമത്തേതും ഹറമിന്റെ ഭാഗത്തുനിന്നും വരുമ്പോള്‍ ആദ്യത്തേതുമാണ് ജംറത്തുല്‍ അഖബ.
ദുല്‍ഹജ്ജ് 10ന് ജംറത്തുല്‍ അഖബയില്‍ മാത്രമാണ് ഏറുള്ളത്.
പെരുന്നാള്‍ രാവിന്റെ പകുതിയോടെ ഏറിന്റെ സമയം ആരംഭിക്കുന്നു. അയ്യാമുത്തശ്‌രീഖിന്റെ അവസാന അസ്തമയത്തോടെ അവസാനിക്കും.
പെരുന്നാള്‍ ദിവസം (ദുല്‍ഹജ്ജ് -10) സൂര്യാസ്തമയത്തിന് മുമ്പ് എറിയല്‍ ഉത്തമമാണ്.
കഅ്ബ ഇടതുഭാഗത്തും മിന വലതുഭാഗത്തുമാക്കി ജംറയിലേക്ക് തിരിഞ്ഞ് ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞ് സാധാരണ എറിയുന്നപോലെ പുരുഷന്മാര്‍ കൈയുയര്‍ത്തിയും സ്ത്രീകള്‍ കൈ ഉയര്‍ത്താതെയും എറിയുക.
ഓരോ ഏറും അവിടെ നാട്ടിയ കുറ്റിയുടെ ചുറ്റുമുള്ള തളത്തില്‍ വീഴണം. തളത്തിന് പുറത്തുപോയാല്‍ പകരം എറിയണം. എറിയുമ്പോള്‍ നാട്ടപ്പെട്ട തൂണോ ചുറ്റുമുള്ള ചുമരോ ലക്ഷ്യം വെക്കരുത്.
ഈ ഏറ് തുടങ്ങുന്നതോടെ തര്‍ബിയ്യത്ത് അവസാനിച്ചു. തുടര്‍ന്ന് തക്ബീര്‍ മാത്രം.
ശേഷം അറവുണ്ടെങ്കില്‍ അറുക്കുക. തുടര്‍ന്ന് മുടികളയുകയോ വെട്ടുകയോ ചെയ്യുക. കളയലാണ് ഉത്തമം.
ഇഫാളത്തിന്റെ ത്വവാഫ് ചെയ്യുക. ഇഫാളത്തിന്റെ ത്വവാഫ് ഏഴ് ചുറ്റ് അല്ലാഹുവിന് വേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത്. ഈ ത്വവാഫിന് ശേഷം സഅ്‌യ് ഇല്ലാത്തതിനാല്‍ ഇള്ത്വിബാഉം റംല് നടത്തവും ആവശ്യമില്ല.
ജംറത്തുല്‍ അഖബയെ എറിയുക, മുടി നീക്കുക, ഇഫാളത്തിന്റെ ത്വവാഫ് ചെയ്യുക. ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ചെയ്താല്‍ സംയോഗമൊഴികെയുള്ളതും മൂന്നും ചെയ്താല്‍ അതുള്‍പ്പെടെയും അനുവദനീയമാണ്.
ദുല്‍ഹജ്ജ് -11, 12, 13
ദുല്‍ ഹജ്ജ് -11, 12, 13 എന്നീ രാത്രികളില്‍ (രാത്രിയുടെ പകുതിയിലധികം സമയം) മിനയില്‍ താമസിക്കണം.
പകലുകളില്‍ ജംറത്തുല്‍ ഊല, ജംറത്തുല്‍ വുസ്ത്വ, ജംറത്തുല്‍ അഖബ എന്നിവകളെ ക്രമപ്രകാരം എറിയുക.
ആദ്യം ജംറത്തുല്‍ ഊലയെ 7 കല്ലുകളില്‍ ഓരോന്ന് വീതം എറിയുക. ജംറയെ വലതുഭാഗത്താക്കി കഅ്ബക്ക് തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക. ജംറത്തുല്‍ വുസ്ത്വയിലും മേല്‍ പ്രകാരം എറിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ശേഷം ജംറത്തുല്‍ അഖബയില്‍ ചെന്ന് ഏഴ് കല്ലുകള്‍ കൊണ്ട് മേല്‍ പ്രകാരം എറിയുക. ഇവിടെ പ്രാര്‍ത്ഥനയില്ല.
ഉംറ ചെയ്യേണ്ടവര്‍ തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്ത് ഉംറ നിര്‍വ്വഹിക്കുക.
മക്ക വിടുമ്പോള്‍ വദാഇന്റെ ത്വവാഫ് ചെയ്യുക. വദാഇന്റെ ത്വവാഫ് ഏഴുചുറ്റ് അല്ലാഹുവിന് വേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി എന്ന് നിയ്യത്ത് ചെയ്യുക.
ത്വവാഫിന്റെ രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിക്കുക. സംസം കുടിക്കുക. ശേഷം പുരുഷന്മാര്‍ മുല്‍തസിമില്‍ വന്ന് ശരീരം കഅ്ബയിലേക്ക് ചേര്‍ത്ത് വലതുകൈ വാതിലിന് നേരെയും ഇടതുകൈ ഹജറുല്‍ അസ്‌വദിന് നേരെയുമാക്കി പ്രാര്‍ത്ഥിക്കുക.
സ്ത്രീകള്‍ മാറിനിന്ന് പ്രാര്‍ത്ഥിക്കുക.
വീണ്ടും സംസം കിണറിനരികില്‍ പോയി സംസം കുടിച്ച് തിരിച്ച് ഹജറുല്‍ അസ്‌വദിലേക്ക് വന്ന് ചുംബിച്ച് തൊട്ടുമുത്തി ബാബുല്‍ വദാഇലൂടെ പുറത്തേക്ക് പോവുക.
No comments:
Post a Comment