Thursday 11 July 2019

ഹജ്ജ് : ആചാരാനുഷ്ഠാനങ്ങൾ ഒരു വിശദീകരണം





ഇമാം ബുഖാരി(റ)യും മുസലിമും(റ) ഒത്ത് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ ഒരാള്‍ ഹജ്ജ് നിര്‍വഹിച്ചു മടങ്ങിയാല്‍ മാതാവ് പ്രസവിച്ച ദിനം പോലെ പരിശുദ്ധമായാണവന്‍ തിരിച്ചുവരുന്നത്’. 


നബി(സ) അരുള്‍ ചെയ്യുന്നു: രോഗമോ പ്രകടമായ ആവശ്യമോ അക്രമിയായ ഭരണാധികാരിയോ തടഞ്ഞുവെക്കാത്ത ഒരാള്‍ ഹജ്ജ് ചെയ്തില്ലെങ്കില്‍ അവന്‍ ജൂതനോ ക്രിസ്ത്യാനിയോ ആയി മരണമടഞ്ഞുകൊള്ളട്ടെ (സുനനുല്‍ കുബ്‌റഃ).


ഉമര്‍ (റ) പറയുന്നു: സാമ്പത്തിക കഴിവും സുരക്ഷിതത്വമുള്ള മാര്‍ഗ്ഗവും ഉണ്ടായിരുന്നിട്ടും ഹജ്ജ്കര്‍മ്മം നിര്‍വഹിക്കാതെ മരിക്കുന്ന ഒരാള്‍ ജൂതനോ ക്രിസ്ത്യാനിയോ ആയി മരണമടഞ്ഞുകൊള്ളട്ടെ. (ഈ വാക്കുകള്‍ അദ്ദേഹം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു.) (സുനനുല്‍ കുബ്‌റ).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ഒരു ഉംറ നിര്‍വഹിച്ചു മറ്റൊരു ഉംറ നിര്‍വഹിച്ചാല്‍ അവക്കിടയിലുള്ള പാപങ്ങള്‍ക്ക് അത് മോചനമത്രെ. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നില്ല.’ പ്രസ്തുത രണ്ട് ഹദീസുകളും അബൂഹുറയ്‌റ വഴിയായി ഇമാം ബുഖാരിയും മുസ്ലിമും ഒത്ത് നിവേദനം ചെയ്തതാണ്.

ഹദീസില്‍ മബ്‌റൂര്‍ എന്ന പദമാണ് ഉപയോഗിച്ചത്. മബ്‌റൂറിന്റെ വിവക്ഷ കുറ്റകരമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ എന്നാണ് ഇമാം നവവിയെ പോലുള്ള മുഹദ്ദിസുകള്‍ അര്‍ഥം പറയുന്നത്. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ഹാജി എന്ന നാമത്തില്‍ ജനത സംബോധനം ചെയ്യുന്നത് തന്നെ കുറ്റമറ്റ ജീവിതത്തിലേര്‍പ്പെട്ടവന്‍ എന്നതിന്റെ സൂചനയായി കാണേണ്ടതുണ്ട്. മബ്‌റൂറായ ഹജ്ജിന്റെ അടയാളവും അതാണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിക്കാണാം.

അബൂഹുറയ്‌റ(റ) വഴി തന്നെ വന്ന മറ്റൊരു ഹദീസ് ഇബ്‌നുഹിബ്ബാന്‍, ഇബ്‌നുമാജ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുചെയ്തതായി കാണാം. ഹജ്ജ് ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ അടുത്തേക്കുള്ള നിവേദകരും സന്ദര്‍ശകരുമാണ്. അവര്‍ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ പാപമോചനം തേടിയാല്‍ അവന്‍ മോചിപ്പിക്കുന്നു. അവര്‍ അവനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ ഉത്തരം ചെയ്യുന്നു. അവര്‍ ശിപാര്‍ശ തേടിയാല്‍ ആ ശിപാര്‍ശ സ്വീകരിക്കപ്പെടുന്നു (ഇത്ഹാഫ് 4/272). 

ഇവിടെ ശിപാര്‍ശ തേടിയാല്‍ ശിപാര്‍ശ സ്വീകരിക്കുമെന്ന വാഗ്ദത്ത സമൂഹത്തിനുണ്ടാകുന്ന നേട്ടമാണെന്ന കാര്യം വ്യക്തമാണല്ലോ. ആകയാല്‍ വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായും ഉപകാരപ്പെടുന്ന ഉന്നതവും ഉദാത്തവുമായ ഇബാദത്താണ് ഹജ്ജും ഉംറയും.

അലിയ്യുബ്‌നുല്‍ മുവഫ്ഫഖിന്റെ ഒരു സംഭവം ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: ‘ഒരു വര്‍ഷം ഞാന്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അറഫയുടെ രാത്രിയില്‍ മിനായിലെ മസ്ജിദുല്‍ ഖൈഫില്‍ ഉറങ്ങുകയായിരുന്നു. സ്വപ്നത്തില്‍ രണ്ട് മലക്കുകള്‍ വന്നിറങ്ങുന്നതായി കണ്ടു. പച്ച വസ്ത്രധാരികളായിരുന്നു അവര്‍. ഒരാള്‍ മറ്റെയാളോട് ചോദിച്ചു. ഈ വര്‍ഷം എത്രപേര്‍ ഹജ്ജ് നിര്‍വഹിച്ചുവെന്നറിയുമോ? മറ്റെയാള്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ചോദ്യകര്‍ത്താവ് പറഞ്ഞു. ആറു ലക്ഷം പേരാണ് ഹജ്ജിന് പങ്കെടുത്തത്. അനന്തരം ചോദ്യം ഇതായിരുന്നു. അവരില്‍ എത്രപേര്‍ സ്വീകരിക്കപ്പെട്ടവരുണ്ട്. അതുമറിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. വെറും ആറുപേരാണ് സ്വീകരിക്കപ്പെട്ടത്. അനന്തരം രണ്ടുപേരും ഉയര്‍ന്നുപോയി. ഞാന്‍ പരിഭ്രമിച്ചെഴുന്നേറ്റു. പ്രസ്തുത ആറുപേരില്‍ ഞാന്‍ എങ്ങനെ പെടാനാണെന്നാണ് എന്റെ വേവലാതി. അങ്ങനെ അറഫയില്‍നിന്ന് തിരിച്ച് മസ്ജിദുല്‍ ഹറാമില്‍ എത്തിയപ്പോള്‍ പ്രസ്തുത ചിന്തയില്‍ ജനസമൂഹത്തെ നോക്കി ചിന്തിച്ചിരിക്കെ ഉറക്കം വന്നുപോയി. അപ്പോള്‍ വീണ്ടും പ്രസ്തുത മലക്കുകള്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു വീണ്ടും സംഭാഷണത്തിലേര്‍പ്പെടുകയായിരുന്നു. ഇപ്രാവശ്യം ചോദ്യം ഇങ്ങനെയായിരുന്നു. ഈ രാത്രിയില്‍ റബ്ബിന്റെ തീരുമാനമെന്താണെന്നറിയുമോ? അപരന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. പ്രസ്തുത ആറുപേര്‍ക്ക് ഒരുലക്ഷം വീതം അല്ലാഹു പാരിതോഷികമായി നല്‍കിയിരിക്കുന്നു. അപ്പോള്‍ സ്വീകരിച്ചവരുടെ ബറകത് കൊണ്ട് പങ്കെടുത്തവര്‍ക്കെല്ലാം സല്‍ഫലം ലഭിച്ചുവെന്നര്‍ത്ഥം. ഞാന്‍ സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുണര്‍ന്നു. ഹജ്ജിന്റെ സാമൂഹിക ഗുണങ്ങളെയും ശ്രേഷ്ഠതകളെയും അനുസ്മരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളം മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പുണ്യം കരഗതമാക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.

ഹജ്ജ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം സന്ദര്‍ശത്തിനുദ്ദേശിക്കുക, ബഹുമാനിക്കുന്ന വ്യക്തിയേയോ സ്ഥലത്തേയോ കൂടുതല്‍ സന്ദര്‍ശിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി പ്രത്യേകമായ ചില പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചുകൊണ്ട് കഅ്ബയെ സന്ദര്‍ശിക്കലാണ് ഹജ്ജ്. (ഫത്ഹുല്‍ ബാരി, ഭാഗം 3, പേജ്: 377)

മക്കയിലുള്ള കഅ്ബ എന്ന അല്ലാഹുവിന്റെ ഭവനത്തെ താഴെ പറയും പ്രകാരം കരുതി പോകുന്നതിന്നാണ് ഹജ്ജ് എന്നു പറയുന്നത്.


ഹജ്ജിന്റെ മാസങ്ങള്‍


ശവ്വാല്‍, ദുല്‍ഖഅ്ദ് എന്നീ മാസങ്ങളും ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളുമാണ്. എന്നാല്‍, ഇമാം അബൂഹനീഫയുടെ വീക്ഷണത്തില്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഹജ്ജ് അറിയപ്പെട്ട മാസങ്ങളിലാണ്’ (അല്‍ ബഖറ: 197). ഖുര്‍ആന്റെ പൊതുവായ പ്രയോഗം മുമ്പില്‍വെച്ച് ഇമാം മാലിക്ക് അഭിപ്രായപ്പെടുന്നത്, ദുല്‍ഹിജ്ജ മുഴുവന്‍ ഹജ്ജ് മാസമാണെന്നാണ്. (ബിദായത്തുല്‍ മുജ്തഹിദ്, പേജ് : 315)

ഹജ്ജും ഉംറയും നിര്‍ബന്ധമാകുന്നതിന്ന് എട്ട് ശര്‍ത്തുകളുണ്ട്:

1) മുസ്‌ലിമും
2) പ്രായപൂര്‍ത്തിയായവരും
3) ബുദ്ധിക്ക് സ്ഥിരതയുള്ളവരും
4) സ്വതന്ത്രരും
5) ഹജ്ജിന്ന് കഴിവുള്ളവരുമായിരിക്കല്‍

കഴിവ് രണ്ട് വിധത്തിലുണ്ട്: ഒന്ന് ശാരീരികമായ കഴിവ്. ഹജ്ജിന്ന് പോകാന്‍ ശരീരശേഷിയുള്ളതിനോട് കൂടി തിരിച്ചു വരുന്നത് വരെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് അതിന്നുള്ള വകയുമുണ്ടായിരിക്കേണ്ടതാണ്. കൂടാതെ തനിക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകാനുള്ള പാത്രങ്ങള്‍ മറ്റുപകരണങ്ങള്‍ എന്നിവയും യാത്രചെയ്യാനുള്ള വാഹനങ്ങള്‍ എന്നിവക്കും സൗകര്യമുണ്ടാകണം. ഇതെല്ലാം കടങ്ങളും മറ്റും വീട്ടിയ ശേഷമായിരിക്കേണ്ടതാണ്.

6) കടല്‍ മാര്‍ഗ്ഗമോ കരമാര്‍ഗ്ഗമോ യാത്ര ചെയ്യുന്നവര്‍ സ്വശരീരത്തിലും സ്വത്തിലും നിര്‍ഭയരായിരിക്കല്‍. സ്വത്തില്‍ നിന്ന് അല്‍പമെങ്കിലും -അത് പത്തിലൊന്നായിരുന്നാലും- ചുങ്കമായോ മറ്റോ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ ഹജ്ജ് നിര്‍ബന്ധമാകുന്നതല്ല.

7) ഹജ്ജ് നിര്‍ബന്ധമായ ശേഷം നടന്നോ മറ്റ് മാര്‍ഗ്ഗത്തിലോ യാത്ര ചെയ്താല്‍ സാധാരണ ഗതിയില്‍ മക്കയില്‍ എത്തിച്ചേരാനുള്ള സമയമുണ്ടായിരിക്കുക.

8) വലിയ ബുദ്ധിമുട്ട് കൂടാതെ വാഹനത്തിലിരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുക. ഒട്ടകപ്പുറത്ത് യാത്രചെയ്യുന്നവനായിരുന്നാല്‍ ഒട്ടകക്കട്ടിലില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കണം. 

സ്ത്രീകളായിരുന്നാല്‍ ഈ ശര്‍ത്തുകള്‍ക്ക് പുറമെ അവരുമായി ഭര്‍ത്താവോ വിവാഹ ബന്ധം തടയപ്പെട്ട ബാപ്പ, സഹോദരന്മാര്‍ മുതലായവരോ അവരുടെ അടിമസ്ത്രീകള്‍, നല്ല തുണക്കാരികള്‍ മുതലായവ ഉണ്ടായിരിക്കുകയും വേണം.

ഹജ്ജ് നിര്‍ബന്ധമായ ശേഷം അത് നിര്‍വ്വഹിക്കാതെ മരിച്ചുപോയ വ്യക്തികള്‍ക്ക് വേണ്ടി അവരുടെ സ്വത്തില്‍നിന്നും ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാണ്. അത് പോലെത്തന്നെ വയസ്സ് കാരണത്താലോ രോഗം കാരണത്താലോ മറ്റോ പോകാന്‍ സാധിക്കാതെ വന്നാലും പകരമായി ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാകും. മരിച്ചവര്‍ക്ക് വേണ്ടി അവരുടെ അവകാശികള്‍ ഹജ്ജ് ചെയ്യല്‍ സുന്നത്താണ്. അന്യര്‍ ചെയ്യലും അനുവദനീയമാകും. മറ്റൊരാള്‍ക്കു വേണ്ടി ചെയ്യുന്ന വ്യക്തി തന്റെ സ്വന്തം ഹജ്ജ് നിര്‍വഹിച്ചവനായിരിക്കണം. മേല്‍ പറഞ്ഞ നിബന്ധനകളെല്ലാം ഒരുമിച്ചു കൂടിയവര്‍ക്ക് ആയുസ്സില്‍ ഒരു തവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമാകുകയുള്ളൂ.


ഫര്‍ളുകള്‍ :ഹജ്ജിന്റെ ഫര്‍ളുകള്‍ ആറാകുന്നു

1) ഇഹ്‌റാം ചെയ്യല്‍: ഹജ്ജിനെ ഞാന്‍ കരുതുകയും അല്ലാഹുവിന്നുവേണ്ടി അതിന്ന് ഞാന്‍ ഇഹ്‌റാം കെട്ടുകയും ചെയ്തിരിക്കുന്നു എന്ന് നിയ്യത്തു ചെയ്യുന്നതാണ് ഇഹ്‌റാം.

2) അറഫയില്‍ സന്നിഹിതമാകല്‍: ദുല്‍ഹിജ്ജ ഒമ്പതിന്റെ ഉച്ചക്കു ശേഷവും പത്തിന്റെ പ്രഭാതത്തിന്നിടയിലും ആയിട്ടാണ് ഇത്. അവിടെ ഉറങ്ങിയോ നടന്നോ ഇരുന്നോ എങ്ങനെ ഹാജറായാലും മതി. ഹസ്രത്ത് ഇബ്രാഹീം(അ)ന്റെ പള്ളിയും നമിറ എന്ന സ്ഥലവും അറഫയില്‍ പെട്ടതല്ല.

3) ഇഫാളത്തിന്റെ ത്വവാഫ്: അറഫയില്‍ പങ്കെടുത്ത ശേഷം ചെയ്യുന്ന ത്വവാഫാണിത്. ദുല്‍ഹിജ്ജ പത്താം രാവിന്റെ പകുതിമുതല്‍ ഇതിന്റെ സമയം ആരംഭിക്കുന്നതാണ്.

4) സഅ്‌യ്: മേല്‍ത്വവാഫിന്നു ശേഷം ഏഴുവട്ടം സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ നടക്കുക.

5) മുടി നീക്കല്‍: തലയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മുടിയെങ്കിലും നീക്കണം. വെട്ടുകയും കളയുകയും ചെയ്യാം. സ്ത്രീകള്‍ക്ക് വെട്ടലും പുരുഷന്മാര്‍ക്ക് കളയലുമാണ് ഉത്തമം.

6) തര്‍ത്തീബ്: ആദ്യം ഇഹ്‌റാം ചെയ്യുക, പിന്നീട് അറഫയില്‍ നില്‍ക്കുക, സഅ്‌യിനേക്കാള്‍ മുടി കളയുന്നതിനേയും ഇഫാളയുടെ ത്വവാഫിനേയും മുന്തിക്കുക എന്നീ വിധത്തില്‍ വഴിക്കുവഴിയായി നിര്‍വഹിക്കലാണ് തര്‍ത്തീബ്.

മേല്‍പറഞ്ഞ ഫര്‍ളുകളില്‍ ഒന്ന് ഒഴിഞ്ഞു പോയാല്‍ അതിന്ന് പ്രായശ്ചിത്തമായി അറുത്തു കൊടുക്കല്‍ മതിയാകുന്നതല്ല. അറഫയിലുള്ള നിറുത്തം അല്ലാത്തവയെല്ലാം ഉംറയുടെയും ഫര്‍ളുകളാണ്.

ഹജ്ജ് എപ്പോള്‍ നിര്‍വഹിക്കണം?

ഹജ്ജ് നിര്‍ബന്ധമായാല്‍ അത് സാവകാശം നിര്‍വഹിച്ചാല്‍ മതി എന്നതാണ് ശാഫിഈ, സൗരി, ഔസാഈ തുടങ്ങിയവരുടെ അഭിപ്രായം. ഹജ്ജ് നിര്‍ബന്ധമായ ഒരാള്‍ അത് പിന്തിച്ചുനിര്‍ത്തുകയും മരണത്തിനുമുമ്പ് നിര്‍വഹിക്കുകയും ചെയ്താല്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. കാരണം, നബി (സ) ഹി: 6-ാം വര്‍ഷം നിര്‍ബന്ധമായ ഹജ്ജ് നിര്‍വഹിക്കാന്‍ യാതൊരു പ്രതിബന്ധവുമില്ലാതിരുന്നിട്ടും പത്താം വര്‍ഷം വരെ പിന്തിക്കുകയുണ്ടായി. നബിയുടെ പത്‌നിമാരും ധാരാളം സഹാബികളും നബിയോടൊപ്പം ഉണ്ടായിരുന്നു.

എന്നാല്‍ അബൂഹനീഫ, മാലിക്ക്, അഹ്്മദ്, അബൂയൂസുഫ് എന്നിവരും ശാഫിഈകളില്‍ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നത് ഹജ്ജ് നിര്‍വഹണം ഉടനെതന്നെ വേണമെന്നാണ്. നബി(സ) പറയുന്നു: ആരെങ്കിലും ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനത് ഉടനെ നിര്‍വഹിച്ചുകൊള്ളട്ടെ. കാരണം, ചിലപ്പോള്‍ രോഗം വരികയോ വാഹനം നഷ്ടപ്പെടുകയോ മറ്റനിവാര്യമായ ആവശ്യങ്ങള്‍ വന്നുപിണഞ്ഞേക്കുകയോ ചെയ്യും. (അഹ്്മദ്, ബൈഹഖി, ഇബ്്‌നുമാജ)

കഴിവുണ്ടായിട്ടും സ്വന്തമായി നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍

മുസ്്‌ലിമായ, പ്രായപൂര്‍ത്തിയെത്തിയ, ബുദ്ധിയുള്ള, സ്വതന്ത്രനായ മനുഷ്യന്ന് സാമ്പത്തിക കഴിവുണ്ടായിട്ടും ശാരീരികമായി ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ പകരം മറ്റൊരാളെക്കൊണ്ട് ആ കാര്യം നിര്‍വഹിപ്പിക്കാമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഫസ്്‌ലുബ്‌നു അബ്ബാസില്‍നിന്ന് ഇമാം ബുഖാരി മുതല്‍ ഏഴ്‌പേര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഖശ്അം ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഹജ്ജിന്റെ വിഷയത്തില്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് നിര്‍ബന്ധമാക്കിയ ബാധ്യത എന്റെ പിതാവ് വൃദ്ധനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഒത്തുകൂടിയിരിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് വാഹനപ്പുറത്ത് നിവര്‍ന്നിരിക്കാന്‍ പോലും സാധ്യമല്ല. അദ്ദേഹത്തിന് പകരമായി എനിക്ക് ഹജ്ജ് ചെയ്യാമോ? തിരുമേനി പറഞ്ഞു: അതെ, ചെയ്യാം.’ ഹജ്ജത്തുവിദാഇലായിരുന്നു ഈ സംഭവം.

തിര്‍മുദി പറയുന്നു: ഈ വിഷയത്തില്‍ ഒന്നിലധികം ഹദീസുകള്‍ നബി(സ)യില്‍ നിന്ന് പ്രബലമായി വന്നിട്ടുണ്ട്. നബി(സ)യും സഹാബിമാരും തുടര്‍ന്ന് പണ്ഡിതന്‍മാരും പ്രാവര്‍ത്തികമാക്കിയതും ഇതുതന്നെ. മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യണമെന്നാണ് അവരുടെ അഭിപ്രായം. സൗരി, ഇബ്‌നുമുബാറക്, ശാഫിഈ, അഹ്്മദ്, ഇസ്്ഹാഖ് എന്നിവരും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ മാലിക്കിന്റെ അഭിപ്രായത്തില്‍ അയാള്‍ ഹജ്ജ് ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്താല്‍ മതിയെന്നാണ്.

വാര്‍ധക്യം കൊണ്ടോ ഹജ്ജ് ചെയ്യാന്‍ സാധിക്കാതെ വന്നതുകൊണ്ടോ ആണെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയും ഹജ്ജ് ചെയ്യാമെന്ന് അവരില്‍ ചിലര്‍ ഇളവ് നല്‍കിയിരിക്കുന്നു. ഇബ്‌നു മുബാറകും ശാഫിഈയും അഹ്്മദും ഹനഫിയും ഈ അഭിപ്രായക്കാരാണ്. സ്്ത്രീക്കു പുരുഷനു വേണ്ടിയും സ്ത്രീക്കുവേണ്ടിയും ഹജ്ജ് ചെയ്യാമെന്നതുപോലെ പുരുഷന് സ്ത്രീക്കു വേണ്ടിയും പുരുഷനു വേണ്ടിയും ഹജ്ജ് ചെയ്യാവുന്നതാണ്.

നിര്‍ബന്ധ ഹജ്ജിന് പുറപ്പെടാന്‍ ഭാര്യക്ക് ഭര്‍ത്താവിനോട് അനുവാദം ചോദിക്കുന്നത് സുന്നത്താണ്. അനുവാദം നല്‍കിയാലും ഇല്ലെങ്കിലും പുറപ്പെടുന്നതിന് വിരോധമില്ല. കാരണം, ഒരു പുരുഷന്നും തന്റെ ഭാര്യയെ നിര്‍ബന്ധ ഹജ്ജ് കര്‍മ്മത്തില്‍നിന്ന് തടഞ്ഞ്‌നിര്‍ത്താന്‍ അധികാരമില്ല. ‘സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട്  സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല.’ (ഫിഖ്ഹുസ്സുന്നഃ)

പകരം ചെയ്യുന്ന ആള്‍ തനിക്കു വേണ്ടി ഹജ്ജ് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്ന് അബൂദാവൂദ്, ഇബ്‌നുമാജ, ബൈഹഖി മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ‘ഒരാള്‍ ശുബ്‌റുമ എന്ന മറ്റൊരാള്‍ക്ക് വേണ്ടി തല്‍ബിയത്ത് ചൊല്ലുന്നത് നബി(സ) കേട്ടപ്പോള്‍ അവിടന്ന് ചോദിച്ചു: നീ നിനക്ക് വേണ്ടി ഹജ്ജ് ചെയ്തിട്ടുണ്ടോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ നബി പറഞ്ഞു: ‘നിനക്ക് വേണ്ടി ആദ്യം ഹജ്ജ് ചെയ്യുക; എന്നിട്ടാവാം ശുബ്‌റുമക്ക് വേണ്ടി.’

ഹജ്ജത്തുല്‍ വിദാഇല്‍ പിതാവിന് വേണ്ടി ഹജ്ജ് ചെയ്യാന്‍ അനുവാദം ചോദിച്ച ഹജ്ജ് ചെയ്യാന്‍ അനുവാദം ചോദിച്ച വ്യക്തിയോട് സ്വയം ഹജ്ജ് ചെയ്തതിനെപ്പറ്റി നബി(സ) അന്വേഷിക്കാത്തതില്‍നിന്നും പകരം ഹജ്ജ് ചെയ്യുന്ന വ്യക്തി ആദ്യം സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തവനായിരിക്കണമെന്ന നിബന്ധനയില്ലെന്നും കറാഹത്തോടുകൂടി അയാള്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാവുന്നതാണെന്നും ഹനഫികള്‍ക്ക് അഭിപ്രായമുണ്ട്. (അല്‍ ഫിഖ്ഹുല്‍ ഇസ്്‌ലാമി വഅദിത്തുഹു, ഭാഗം-3, പേജ് 53-54)

ഇഹ്‌റാമിന്റെ ഇനങ്ങള്‍

ഇഹ്്‌റാമിന് മൂന്ന് ഇനങ്ങളുണ്ട്.

1. ഖിറാന്‍ (ഹജ്ജിന്നും ഉംറക്കും ഒരുമിച്ച് ഇഹ്്‌റാം ചെയ്യുക)
2. തമത്തുഅ്. (ഹജ്ജുമാസങ്ങളില്‍ തന്നെ ആദ്യം ഉംറക്കും പിന്നീട് ഹജ്ജിനും ഇഹ്്‌റാം ചെയ്യുക.)
3. ഇഫ്‌റാദ്. (ഹജ്ജിന് മാത്രം ഇഹ്്‌റാം ചെയ്യുക)

ഈ മൂന്നിനങ്ങളില്‍ ഏതും സ്വീകരിക്കാമെന്ന് പണ്ഡിതന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു.

ആയിശ(റ)യില്‍നിന്ന് നിവേദനം: ‘ ഹജ്ജത്തുല്‍ വിദാഇന്റെ വര്‍ഷം ഞങ്ങളുടെ കൂട്ടത്തില്‍ ഉംറക്ക് ഇഹ്്‌റാം ചെയ്തവരുണ്ടായിരുന്നു.  ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്്‌റാം ചെയ്തവരുണ്ടായിരുന്നു. ഹജ്ജിനുമാത്രം ഇഹ്്‌റാം ചെയ്തവരുമുണ്ടായിരുന്നു. തിരുമേനി(സ) ഹജ്ജിനാണ് ഇഹ്്‌റാം ചെയ്തത്. എന്നാല്‍ ഉംറക്ക് ഇഹ്്‌റാം ചെയ്തവര്‍ മക്കയില്‍ വന്ന ശേഷം ഇഹ്്‌റാമില്‍നിന്ന് ഒഴിവായി. ഹജ്ജിനോ ഹജ്ജിനും ഉംറക്കും ഒരുമിച്ചോ ഇഹ്്‌റാം ചെയ്തവര്‍ ബലിദിവസം വരെ ഒഴിവായില്ല.’ (ബുഖാരി, മുസ്്‌ലിം, മാലിക്ക്)

ഖിറാന്‍

ഇഹ്്‌റാമിന് നിര്‍ണ്ണയിച്ച സ്ഥാനത്തുനിന്ന് ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്്‌റാം ചെയ്യുകയാണിത്. അവന്‍ തല്‍ബിയത്ത് ചൊല്ലുമ്പോള്‍ ‘ലബ്ബൈക്കബി ഹജ്ജിന്‍ വ ഉംറത്തിന്‍’ എന്ന് പറയണം. ഇങ്ങനെ ചെയ്യുന്നവന്‍ ഹജ്ജിന്റെയും ഉംറയുടെയും കര്‍മ്മങ്ങളില്‍നിന്ന് മുക്തമാവുന്നതു വരെ ഇഹ്്‌റാമില്‍ തന്നെ തുടരേണ്ടതാണ്.
ഇനി ആദ്യം ഉംറക്ക് ഇഹ്്‌റാം ചെയ്യുകയും പിന്നീട് ത്വവാഫിനു മുമ്പ് അതില്‍ ഹജ്ജ് കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അതും ഖിറാന്‍ തന്നെയാണ്.

തമത്തുഅ്

ഹജ്ജ് മാസങ്ങളില്‍ ആദ്യം ഉംറക്ക് ഇഹ്‌റാം ചെയ്യുകയും പിന്നീട് അതേ വര്‍ഷത്തില്‍ തന്നെ ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്യുന്നതിന്നാണ് തമത്തുഅ് എന്നു പറയുന്നത്.

ഒരേ വര്‍ഷത്തിലേ ഹജ്ജ് മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാതെതന്നെ രണ്ട് കര്‍മ്മങ്ങള്‍ ഉപയോഗപ്പെടുന്നുവെന്നതാണ് ഇതിന് ‘തമത്തുഅ്’ എന്ന പേര് വരാന്‍ കാരണം. മറ്റൊരു കാരണം ഇങ്ങനെ തമത്തുഅ് ചെയ്യുന്നവന് ആദ്യത്തെ ഇഹ്്‌റാമില്‍നിന്ന് ഒഴിവായശേഷം ഇഹ്‌റാമില്‍ പ്രവേശിക്കാത്തവരെപ്പോലെ വസ്ത്രങ്ങള്‍ ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും മറ്റും ചെയ്യാമെന്നതാണ്.

തമത്തുഅ് ചെയ്യുന്നവന്‍ ഇഹ്‌റാമിന്റെ സ്ഥാനത്തുനിന്ന് ഉംറക്ക് മാത്രം ഇഹ്്‌റാം ചെയ്യണം-തല്‍ബിയ്യത്തിന്റെ അവസരത്തില്‍ ‘ലബ്ബൈക്ക ബി ഉംറത്തിന്‍’ എന്നാണവര്‍ പറയേണ്ടത്. മക്കയിലെത്തുന്നതു വരെ ഇതനുസരിച്ച് അവന്‍ ഇഹ്്‌റാമില്‍തന്നെയായിരിക്കും. പിന്നീട് കഅ്ബയെ പ്രദക്ഷിണം വെക്കുകയും സഫാമര്‍വകള്‍ക്കിടയില്‍ ഓടുകയും മുടിനീക്കം ചെയ്യുകയോ വെട്ടുകയോ ചെയ്യുകയുമായാല്‍ അവന്‍ ഇഹ്്‌റാമില്‍ നിന്ന് ഒഴിവായി. അതോടെ അവന് ഇഹ്്‌റാമിന്റെ വസ്ത്രങ്ങള്‍ അഴിച്ച് സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും ഇഹ്‌റാമില്‍ പ്രവേശിച്ചതു കാരണം നിഷിദ്ധമായതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യാം. പിന്നീട് ‘തര്‍വ്വിയത്തി’ന്റെ ദിവസം (ദുല്‍ഹജ്ജ് 8) മക്കിയില്‍നിന്ന് ഹജ്ജിന് ഇഹ്‌റാം ചെയ്താല്‍ മതി.

‘ഫത്ഹി’ല്‍ ഇങ്ങനെ കാണാം: ഒരേ യാത്രയില്‍ ഹജ്ജ് മാസങ്ങളില്‍ ഒരേ വര്‍ഷത്തില്‍ ഒരാള്‍ ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും, ഉംറ ആദ്യം നിര്‍വ്വഹിക്കുകയും അവന്‍ മക്കക്കാരനല്ലാതിരിക്കുകയും ചെയ്താല്‍ അതാണ് തമത്തുഅ് എന്ന് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു. ഈ നിബന്ധനകളില്‍നിന്ന് ഒന്ന് വിട്ടുപോയാല്‍ അത് തമത്തുഅ് ആവുകയില്ല.

ഇഫ്‌റാദ്

ഇഹ്്‌റാമിന്റെ സ്ഥാനത്തുനിന്ന് ഹജ്ജിന് മാത്രമായി ഇഹ്്‌റാം ചെയ്യുന്നതാണ് ഇഫ്‌റാദ്. ഇങ്ങനെ ചെയ്യുന്നവര്‍ തല്‍ബിയ്യത്ത് ചൊല്ലുമ്പോള്‍ ലബ്ബൈക്ക ബി ഹജ്ജിന്‍ എന്നു പറയണം. ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതുവരെ അവന്‍ ഇഹ്്‌റാമില്‍ തുടരുകയും വേണം. പിന്നീട് അവനു വേണമെങ്കില്‍ ഉംറ ചെയ്യാം. (ശറഹ് മുസ്്‌ലിം 8: 134) ഫിഖ്ഹുസ്സുന്ന.

നിരുപാധികമായ ഇഹ്്‌റാം

ഇഹ്്‌റാമിന്റെ ഈ മൂന്നിനങ്ങളെക്കുറിച്ചൊന്നുമറിയാത്ത ഒരാള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയത് അനുഷ്ഠിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക നിര്‍ണ്ണയമൊന്നും കൂടാതെ മൊത്തത്തില്‍ ഇഹ്്‌റാം ചെയ്യുകയാണുണ്ടായതെങ്കില്‍ അതനുവദനീയവും ഇഹ്്‌റാം സാധുവുമാണ്.

പണ്ഡിതന്‍മാര്‍ പറഞ്ഞു: ഒരാള്‍ ജനങ്ങള്‍ ചെയ്യുന്നതുപോലെ കര്‍മ്മമുദ്ദേശിച്ചുകൊണ്ട് തല്‍ബിയ്യത്ത് ചൊല്ലി ഇഹ്്‌റാമില്‍ പ്രവേശിച്ചു. തമത്തുഅ് എന്നോ ഖിറാന്‍ എന്നോ ഇഫ്‌റാദ് എന്നോ പ്രത്യേകമായി പറയുകയോ ഉദ്ദേശിക്കുകയോ ചെയ്തില്ല. എന്നാലും അവന്റെ ഹജ്ജ് സാധുവാകും. അവന്‍ മൂന്നില്‍ ഏതെങ്കിലും ഒന്ന് ചെയ്താല്‍ മതി. (ഫിഖ്ഹുസ്സുന്ന)

ഏതാണ് കൂടുതല്‍ ഉത്തമം? ഹജ്ജിന്റെ ഈ ഇനങ്ങളില്‍ ഉത്തമമേതെന്ന കാര്യത്തില്‍ പണ്ഡിത•ാര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്.

ശാഫിഈകളുടെ അഭിപ്രായത്തില്‍ ഇഫ്‌റാദും തമത്തുഉമാണ് ഖിറാനേക്കാള്‍ ഉത്തമം. കാരണം, ഇഫ്‌റാദിലും തമത്തുഇലും രണ്ടു കര്‍മ്മങ്ങളും (ഹജ്ജും ഉംറയും) അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ അനുഷ്ഠിക്കുന്നുണ്ട്. ഖിറാനില്‍ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ മാത്രമേയുള്ളൂ.

തമത്തുഅ്, ഇഫ്‌റാദ് എന്നിവയെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. ഒന്ന് തമത്തുഅ് ആണ് ഉത്തമമെന്നും മറ്റൊന്ന് ഇഫ്്‌റാദാണ് ഉത്തമമെന്നും.

ഹനഫികളുടെ പക്ഷം തമത്തുഅ്, ഇഫ്‌റാദ് എന്നിവയേക്കാള്‍ ഉത്തമം ഖിറാന്‍ ആണ്. ഇഫ്‌റാദിനേക്കാള്‍ ഉത്തമം തമത്തുഉം.

മാലിക്കികളുടെ വീക്ഷണത്തില്‍ ഇഫ്‌റാദാണ് തമത്തുഅ്, ഖിറാന്‍ എന്നിവയേക്കാള്‍ ഉത്തമം.

ഹമ്പലികള്‍ ഖിറാന്‍, ഇഫ്‌റാദ് എന്നിവയേക്കാള്‍ തമത്തുഅ് ഉത്തമമാണെന്ന പക്ഷക്കാരാണ്.

ജനങ്ങള്‍ക്ക് പ്രയാസം കുറഞ്ഞതും എളുപ്പമുള്ളതും തമത്തുഅ് ആണ്. തിരുമേനി ആഗ്രഹിച്ചിരുന്നതും തന്റെ സഖാക്കളോട് ഉപദേശിച്ചതും അതുതന്നെ.

ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍

1. ഇഹ്‌റാം: ഹജ്ജോ, ഉംറയോ രണ്ടും കൂടിയോ നിര്‍വ്വഹിക്കുന്നു എന്ന് കരുതുക. ഹജ്ജിന്റെയും ഉംറയുടെയും റുക്‌നുകളില്‍ ഒന്നാണ് ഇഹ്‌റാം. എന്നാല്‍, ഹനഫികളുടെ വീക്ഷണത്തില്‍ ശര്‍ത്ത്വാണ് (നിബന്ധന). അബൂ ഹനീഫ, ശാഫിഈ, ഹമ്പലി എന്നിവരുടെ വീക്ഷണത്തില്‍ ഇഹ്്‌റാം റുക്‌നാണ്. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘ ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല.’ (അല്‍ ബയ്യിനഃ)

‘ എല്ലാ പ്രവൃത്തിയും ഉദ്ദേശ്യം അനുസരിച്ചാണ്. ഓരോ മനുഷ്യന്നും അവനുദ്ദേശിച്ചത് മാത്രമേ ലഭിക്കൂ (ബുഖാരി) എന്ന് നബി(സ) പറഞ്ഞിരിക്കുന്നു.

2. മക്കയില്‍ പ്രവേശിക്കല്‍.

3. മൂന്നു വിധം ത്വവാഫ്.

ഒന്ന്, ത്വവാഫുല്‍ ഖുദൂം. രണ്ട്, ത്വവാഫുല്‍ ഇഫാദ. മൂന്ന്, ത്വവാഫുല്‍ വിദാഅ്. ഇതില്‍ ത്വവാഫുല്‍ ഇഫാദ ഹജ്ജിന്റെ റുക്‌നുകളില്‍ ഒന്നാണെന്നും ചെയ്തില്ലെങ്കില്‍ ഹജ്ജ് നിഷ്ഫലമാവുമെന്നും മുസ്്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ‘പുരാതന മന്ദിരത്തെ അവര്‍ പ്രദക്ഷിണം ചെയ്യട്ടെ.’ (അല്‍ ഹജ്ജ്)

കഅ്ബയില്‍ പ്രവേശിക്കുമ്പോഴുള്ള ത്വവാഫിന് ഖുദൂം എന്ന് പറയുന്നു. ഹനഫികളുടെയും ശാഫികളുടെയും ഹമ്പലികളുടെയും വീക്ഷണത്തില്‍ ഇത് സുന്നത്തും മാലിക്കികളുടെ വീക്ഷണത്തില്‍ അത് വാജിബും (നിര്‍ബന്ധം) ആണ്.

4. സഫാമര്‍വക്കിടയില്‍ ഓട്ടം (സഅ്‌യ്)

ഹനഫികളുടെയും മാലിക്കികളുടെയും വീക്ഷണത്തില്‍ ഇത് വാജിബ് (നിര്‍ബന്ധവും) മറ്റുള്ളവരുടെ വീക്ഷണത്തില്‍ ഇത് ശര്‍ത്ത് (നിബന്ധന) ആണ്.

5. അറഫയില്‍ നില്‍ക്കല്‍

ഇത് ഹജ്ജിന്റെ റുക്‌നുകളില്‍പെട്ടതാണെന്ന കാര്യത്തില്‍ പണ്ഡിത•ാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായത്തില്‍ അറഫയില്‍ നില്‍ക്കേണ്ട സമയം ഒമ്പതാം ദിവസം ഉച്ചതിരിഞ്ഞതു മുതല്‍ പത്താം ദിവസം പ്രഭാതോദയം വരെയാണ്. ഇതില്‍ രാത്രിയോ പകലോ അല്പസമയം നിന്നാല്‍ മതിയാകും. പക്ഷേ, പകലാണ് നില്‍ക്കുന്നതെങ്കില്‍ അസ്തമയം വരെ നില്‍ക്കാല്‍ നിര്‍ബന്ധമാണ്. രാത്രിയിലാണ് നില്‍ക്കുന്നതെങ്കില്‍ അങ്ങനെയൊന്നുമില്ല. എന്നാല്‍ ശാഫിഈയുടെ അഭിപ്രായത്തില്‍ രാത്രിവരെ നില്‍ക്കുന്നത് സുന്നത്ത് മാത്രമാണ്.

6. അറഫയുടെ രാത്രി മിനയില്‍ തമസിക്കുക.
ഇത് നാല് ഇമാമുകളുടെ വീക്ഷണത്തില്‍ സുന്നത്താണ്.

7. മുസ്്ദലിഫയില്‍ രാപ്പാര്‍ക്കല്‍
ഇത് എല്ലാ ഇമാമുകളുടെയും വീക്ഷണത്തില്‍ നിര്‍ബന്ധമാണ്.
മുസ്ദലിഫയില്‍ എത്തിയാല്‍ ഒരു ബാങ്കും രണ്ടു ഇഖാമത്തുമായി ഇടയില്‍ സുന്നത്തൊന്നും നമസ്‌കരിക്കാതെ മഗ്‌രിബും ഇശാഉം നമസ്‌കരിക്കണം. മഗ്‌രിബും ഇശാഉം മഗ്‌രിബിന്റെ സമയത്താക്കി മുന്തിച്ച് നമസ്‌കരിക്കല്‍ (മുസ്ദലിഫയില്‍) ഹനഫികളുടെ വീക്ഷണത്തില്‍ വാജിബും മറ്റുള്ളവരുടെ വീക്ഷണത്തില്‍ സുന്നത്തുമാണ്.

8. ജംറയില്‍ കല്ലെറിയല്‍
ഇത് ദുല്‍ഹജ്ജ് പത്ത് മുതല്‍ പതിമൂന്ന് വരെ ദിവസങ്ങളില്‍ മിനയിലാണ് എറിയേണ്ടത്. അതില്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ 7 കല്ലുകള്‍ എറിയല്‍ എല്ലാ ഇമാമുകളുടെയും വീക്ഷണത്തില്‍ നിര്‍ബന്ധമാണ്. ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ മാത്രമാണ് കല്ലെറിയേണ്ടത്. അയ്യാമുത്തശ്‌രീഖില്‍ (ദുല്‍ഹജ്ജ് 11, 12, 13) ഓരോ ജംറകളിലും ഏഴുപ്രാവശ്യം വീതം കല്ലെറിയണം. ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്‌റ), ജംറത്തുസാനിയ്യ (ജംറത്തുല്‍ വുസ്താ), ജംറത്തുല്‍ അഖബ (ജംറത്തുല്‍ കുബ്‌റാ) യഥാക്രമം ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ജംറകളാണ്. സൂര്യന്‍ മധ്യത്തില്‍നിന്നും തെറ്റിയതു മുതല്‍ അസ്തമയം വരെയാണ് എറിയേണ്ട സമയം.

9. മുടികളയുകയോ കത്രിക്കുകയോ ചെയ്യുക.
ഇത് എല്ലാ ഇമാമുകളുടെയും വീക്ഷണത്തില്‍ (വാജിബ്) നിര്‍ബന്ധമാണ്. പുരുഷ•ാര്‍ക്ക് മുടികളയലും സ്ത്രീകള്‍ക്ക് അല്പം മുടി മുറിക്കലുമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ബലികര്‍മ്മം നിര്‍വ്വഹിക്കുന്ന ആളുകള്‍ ഒന്നാമത്തെ കല്ലേറിന്നും ബലിയറുത്തതിന് ശേഷവുമാണ് ഇത് ചെയ്യേണ്ടത്. ഇതിന് ശേഷമാണ് ‘ത്വവാഫുല്‍ ഇഫാദ’ ചെയ്യേണ്ടത്. കല്ലെറിയുക, ബലിയറുക്കുക, മുടി മുറിക്കുകയോ കളയുകയോ ചെയ്യുക ഇവയ്ക്കിടയില്‍ ക്രമം (തര്‍തീബ്) പാലിക്കേണ്ടത് ഹനഫികളുടെ വീക്ഷണത്തില്‍ വാജിബും മറ്റുള്ളവരുടെ വീക്ഷണത്തില്‍ സുന്നത്തുമാണ്.

10. ബലി കര്‍മ്മം നിര്‍വ്വഹിക്കല്‍
ഇത് നിര്‍വ്വഹിക്കേണ്ടത് ഒന്നാമത്തെ കല്ലേറിന്ന് ശേഷമായിരിക്കണം. സൂര്യോദയത്തിന് മുമ്പ് ബലികര്‍മ്മം നടത്തിയാലും അനുവദനീയമാവും.

11. ത്വവാഫുല്‍ വിദാഅ് (വിടവാങ്ങല്‍ ത്വവാഫ്)
ഇത് ഹനഫികളുടെയും ശാഫികളുടെയും ഹമ്പലികളുടെയും വീക്ഷണത്തില്‍ നിര്‍ബന്ധവും മാലിക്കുകളുടെ വീക്ഷണത്തില്‍ മുസ്തഹബ്ബും മന്‍ദൂബും (അഭിലഷണീയം) ആണ്.

തല്‍ബിയത്ത്

ഇഹ്‌റാമില്‍ പ്രവേശിച്ച ഉടനെ തല്‍ബിയത്ത് ചൊല്ലല്‍ നിയമമാക്കിയിരിക്കുന്നുവെന്ന കാര്യത്തില്‍ പണ്ഡിത•ാര്‍ക്ക് അഭിപ്രായാന്തരമില്ല. ഹനഫികളുടെയും മാലിക്കുകളുടെയും വീക്ഷണത്തില്‍ ഇത് വാജിബും മറ്റുള്ളവരുടെ വീക്ഷണത്തില്‍ നിര്‍ബന്ധവുമാണ്. ഉമ്മുസലമ(റ)യില്‍നിന്ന് നിവേദനം. അവര്‍ പറഞ്ഞു: നബി(സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു: മുഹമ്മദിന്റെ കുടുംബമേ, നിങ്ങളില്‍ ആരെങ്കിലും ഹജ്ജ് ചെയ്യുകയാണെങ്കില്‍ തന്റെ ഹജ്ജില്‍ അവന്‍ ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലട്ടെ. (അഹ്്മദ്, ഇബ്‌നു ഹിബ്ബന്‍)

തല്‍ബിയത്തിന്റെ രൂപം

മാലിക്ക് ഇബ്‌നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ)യുടെ തല്‍ബിയത്ത് ഇങ്ങനെയായിരുന്നു:
‘ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക് ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക, വല്‍ മുല്‍ക്ക, ലാ ശരീക്കലക്ക.’

തല്‍ബിയത്തിന്റെ പ്രാധാന്യം

ജാബിര്‍(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിക്കുന്നവന്‍ പൂര്‍വാഹ്നം മുതല്‍ സൂര്യാസ്തമയം വരെ തല്‍ബിയത്ത് ചൊല്ലിയാല്‍ തന്റെ മാതാവ് പ്രസവിച്ചപ്പോഴെന്ന പോലെ അവന്റെ പാപങ്ങളെല്ലാം മാഞ്ഞുപോവുന്നതാണ്.’ (ഇബ്‌നുമാജ)

തല്‍ബിയത്ത് ഉച്ചത്തിലാവുന്നതാണ് നല്ലത്. ത്വവാഫില്‍ നിയ്യത്ത് ഹനഫികളുടെ വീക്ഷണത്തില്‍ ശര്‍ത്തും മാലിക്കികളുടെ വീക്ഷണത്തില്‍ വാജിബും മറ്റുള്ളവരുടെ വീക്ഷണത്തില്‍ സുന്നത്തുമാണ്. ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധിയാവല്‍ ഹനഫികളുടെ വീക്ഷണത്തില്‍ സുന്നത്തും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ശര്‍ത്തുമാണ്. ചെറുതും വലുതുമായ അശുദ്ധിയില്‍നിന്നും ശുദ്ധിയാവല്‍ ഹനഫികളില്‍ വാജിബും മറ്റുള്ളവരില്‍ ശര്‍ത്തും ആണ്. ത്വവാഫ് പള്ളിയിലാകല്‍ എല്ലാവരുടെയും വീക്ഷണത്തില്‍ ശര്‍ത്തും ഏഴ് പ്രാവശ്യമാവല്‍ ഹനഫികളുടെ വീക്ഷണത്തില്‍ വാജിബും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ശര്‍ത്തുമാണ്. ത്വവാഫ് തുടര്‍ച്ചയായി ചെയ്യല്‍ ഹനഫികളുടെയും ശാഫികളുടെയും വീക്ഷണത്തില്‍ സുന്നത്തും മറ്റുള്ളവരുടെ വീക്ഷണത്തില്‍ വാജിബുമാണ്. ത്വവാഫില്‍ ഔറത്ത് മറയ്ക്കല്‍ ഹനഫികളുടെ വീക്ഷണത്തില്‍ നിര്‍ബന്ധവും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ശര്‍ത്തുമാണ്.

ത്വവാഫിനുശേഷം രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ ഹനഫികളുടെയും മാലിക്കികളുടെയും വീക്ഷണത്തില്‍ നിര്‍ബന്ധവും മറ്റുള്ളവരുടെ വീക്ഷണത്തില്‍ സുന്നത്തുമാണ്. ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതുന്നതാണ് സുന്നത്ത്. ഈ നമസ്‌കാരം എപ്പോഴും നിര്‍വ്വഹിക്കാം.

സഅ്‌യ്: സഫ കൊണ്ടാരംഭിക്കലും മര്‍വ കൊണ്ടവസാനിപ്പിക്കലും ഹനഫികളുടെ വീക്ഷണത്തില്‍ നിര്‍ബന്ധവും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ശര്‍ത്തുമാണ്. ഇതിന് ശുദ്ധി ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിത•ാരുടെയും അഭിപ്രായം. അതിനുള്ള തെളിവ് ആയിശ(റ) ഋതുമതിയായപ്പോള്‍ നബി(സ) അവരോട് പറഞ്ഞ വാക്കുകളാണ്: ‘ഹജിമാര്‍ നിര്‍വഹിക്കുന്നത് നീയും നിര്‍വഹിക്കുക. എന്നാല്‍, കുളിക്കുന്നതു വരെ കഅ്ബയെ ത്വവാഫ് ചെയ്യുക മാത്രം അരുത്.’ (മുസ്്‌ലിം)

ആയിശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞു: ‘സ്ത്രീകള്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തശേഷം ഋതുമതിയാവുകയാണെങ്കില്‍ അവള്‍ സഫാമര്‍വക്കിടയില്‍ സഅ്‌യ് നടത്തട്ടെ.’

വാഹനപ്പുറത്ത് സഅ്‌യ്

സഫാമര്‍വക്കിടയിലുള്ള സഅ്‌യ് നടന്നും വാഹനപ്പുറത്തുമാവാം. നടന്നാല്‍ കൂടുതല്‍ നന്ന്. നബി(സ) ആദ്യം നടന്നുകൊണ്ട് ആരംഭിച്ചുവെന്നും പിന്നീട് ജനങ്ങള്‍ വര്‍ദ്ധിക്കുകയും തിരുമേനിയെ പൊതിയുകയും ചെയ്തപ്പോള്‍ മറ്റുള്ളവര്‍ക്ക് കാണുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നതിനായി അവിടന്ന് വാഹനപ്പുറത്ത് കയറിയെന്നും ഇബ്‌നു അബ്ബാസില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു. സഫാമര്‍വക്കിടയിലെ സഅ്‌യ് രണ്ടടയാളങ്ങള്‍ക്കിടയിലുള്ള പ്രദേശങ്ങളില്‍ പതുക്കെ ഓടുകയും ബാക്കി ഭാഗങ്ങളില്‍ നടക്കുകയും ചെയ്യുന്നതാണ് സുന്നത്ത്. (ഫിഖ്ഹുസ്സുന്ന)

ത്വവാഫുല്‍ ഇഫാദഃ (പിരിഞ്ഞുപോവലിന്റെ ത്വവാഫ്). അയ്യാമുന്നഹ്ര്‍ ദുല്‍ഹജ്ജ് പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് അസര്‍ വരെ ആവല്‍ ഹനഫികളുടെ വീക്ഷണത്തില്‍ വാജിബും ശാഫികളുടെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസമാകല്‍ സുന്നത്തും മാലിക്കികളുടെ വീക്ഷണത്തില്‍ വാജിബുമാണ്. ത്വവാഫുല്‍ ഇഫാദ കല്ലേറ് വരെ പിന്തിപ്പിക്കല്‍ ഹനഫികളുടെയും ശാഫികളുടെയും ഹമ്പലികളുടെയും വീക്ഷണത്തില്‍ സുന്നത്തും മാലിക്കികളുടെ വീക്ഷണത്തില്‍ വാജിബുമാണ്. മൂന്ന് ജംറകള്‍ അയ്യാമുത്തശ്‌രീഖ് (ദുല്‍ഹജ്ജ് 11, 12, 13 ദിവസങ്ങളില്‍) നിര്‍വ്വഹിക്കല്‍ എല്ലാവരുടെയും വീക്ഷണത്തില്‍ വാജിബാണ്.

മൂന്ന് ജംറകള്‍ക്കിടയില്‍ (ഊല, വുസ്ത, അഖബ) ക്രമം പാലിക്കല്‍ (തര്‍ത്തീബ്) ഹനഫികളുടെ വീക്ഷണത്തില്‍ സുന്നത്തും മറ്റുള്ളവരുടെ വീക്ഷണത്തില്‍ വാജിബുമാണ്.

മദ്ഹബുകളുടെ താരതമ്യപഠനം

‘ഹനഫികളുടെ വീക്ഷണത്തില്‍ ഖുര്‍ആന്‍ പോലെ ഖത്തഇയ്യ് (ഖണ്ഡിതം) ആയ തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടല്‍ മാത്രമേ റുക്‌നായി പരിഗണിക്കുകയുള്ളൂ. ഇതൊഴിവായാല്‍ ഹജ്ജ് പൂര്‍ണ്ണമായി നഷ്ടപ്പെടുകയും പിന്നീടൊരിക്കല്‍ നിര്‍വഹിക്കേണ്ടതുമാണ്. ഈയടിസ്ഥാനത്തില്‍ ഹജ്ജിന്റെ റുക്‌നുകള്‍ രണ്ടെണ്ണം മാത്രമാണ്: അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ (പിരിഞ്ഞ് പോവാനുള്ള ത്വവാഫ്). ഖുര്‍ആന്റെ അല്ലാത്ത ളന്നിയ്യ് (ഊഹാധിഷ്ഠിതം) ആയ തെളിവ് സ്ഥിരപ്പെടല്‍ വാജിബാണ്. ഇവയില്‍ ഏതെങ്കിലുമൊന്ന് പ്രതിബന്ധത്തോടുകൂടി ഉപേക്ഷിച്ചാല്‍ ബലിയറുത്തുകൊണ്ട് പ്രായശ്ചിത്തം നല്‍കേണ്ടതില്ല. പ്രതിബന്ധം ഇല്ലാതെയാണ് ഉപേക്ഷിച്ചതെങ്കില്‍ ബലിയറുത്തുകൊണ്ട് പ്രായശ്ചിത്തം നല്‍കണം.

ഈയടിസ്ഥാനത്തില്‍ ഹജ്ജിലെ വാജിബുകള്‍: സഅ്‌യ്, മുസ്ദലിഫയില്‍ നില്‍ക്കല്‍, ജംറകളില്‍ എറിയല്‍, മുടി മുറിക്കുകയോ കളയുകയോ ചെയ്യല്‍, ത്വവാഫുല്‍ വിദാഅ് (വിടവാങ്ങല്‍ത്വവാഫ്).

മാലിക്കികളുടെ വീക്ഷണത്തില്‍ ഹജ്ജിലെ റുക്‌നോ ഫര്‍ളോ ഉപേക്ഷിച്ചാല്‍ ഹജ്ജ് സാധുവാകയില്ല. ഈയടിസ്ഥാനത്തില്‍ ഹജ്ജിലെ ഫര്‍സുകളും റുക്‌നുകളും: ഇഹ്‌റാം, സഅ്‌യ്, അറഫയില്‍ ഹാജരാവല്‍, ത്വവാഫുല്‍ ഇഫാദ.

നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഉപേക്ഷിക്കല്‍ നിഷിദ്ധമായ കാര്യങ്ങള്‍ക്ക് വാജിബ് എന്ന് പറയുന്നു. ഇത് ഉപേക്ഷിച്ചാല്‍ ഹജ്ജ് നഷ്ടപ്പെടുകയില്ല. ബലിയറുത്തു കൊണ്ട് പരിഹരിച്ചാല്‍ മതി.

ശാഫികളുടെ വീക്ഷണത്തില്‍ റുക്‌നുകളില്‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിച്ചാല്‍ ഹജ്ജ് പൂര്‍ണ്ണമായി നഷ്ടപ്പെടുകയും പിന്നീടൊരിക്കല്‍ നിര്‍വ്വഹിക്കുകയും വേണം. ഈയടിസ്ഥാനത്തില്‍ ഹജ്ജിലെ റുക്‌നുകള്‍: ഇഹ്്‌റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ, സഫാമര്‍വക്കിടയില്‍ സഅ്‌യ്, മുടി കളയുകയോ മുറിക്കുകയോ ചെയ്യുക.

ഹജ്ജിലെ വാജിബുകള്‍ എങ്ങനെ ഉപേക്ഷിച്ചാലും ബലികര്‍മ്മം നിര്‍ബന്ധമാകുന്നതോടൊപ്പം ഹജ്ജ് ശരിയാവുന്നതാണ്. ഈയടിസ്ഥാനത്തില്‍ ഹജ്ജിലെ വാജിബുകള്‍: നിശ്ചിത സ്ഥലത്ത്, സമയത്ത് ഇഹ്്‌റാമില്‍ പ്രവേശിക്കല്‍, മൂന്ന് ജംറകളെ എറിയല്‍, മുസ്ദലിഫയിലും മിനയിലും നില്‍ക്കല്‍, ത്വവാഫുല്‍ വിദാഅ്.

ഹമ്പലികളുടെ വീക്ഷണത്തില്‍ ഹജ്ജിലെ ഏതെങ്കിലും റുക്‌ന് ഉപേക്ഷിച്ചാല്‍ ഹജ്ജ് ശരിയാവുകയില്ല. ഈയടിസ്ഥാനത്തില്‍ ഹജ്ജിലെ റുക്‌നുകള്‍: ഇഹ്്‌റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുസ്സിയാറ(സന്ദര്‍ശന ത്വവാഫ്), സഫാമര്‍വകള്‍ക്കിടയില്‍ സഅ്‌യ്, ഹജ്ജിലെ വാജിബാത്തുകള്‍: നിശ്ചിതസ്ഥലത്ത്, സമയത്ത് ഇഹ്്‌റാമില്‍ പ്രവേശിക്കുക, അസ്തമയത്തോടടുത്ത് അറഫയില്‍ നില്‍ക്കല്‍, രാത്രി പകുതിക്ക് ശേഷം മുസ്്ദലിഫയില്‍ രാപ്പാര്‍ക്കല്‍, മിനയില്‍ രാപ്പാര്‍ക്കല്‍, ക്രമത്തില്‍ മൂന്ന് ജംറകളെ എറിയല്‍, മുടികളയുകയോ മുറിക്കുകയോ ചെയ്യുക, ത്വവാഫുല്‍ വിദാഅ്’. (അല്‍ ഫിഖ്ഹുല്‍ ഇസ്്‌ലാമി വഅദില്ലതുഹു, ഭാഗം 3, പേജ് 98-111)

ഹജ്ജ് സ്വീകരിക്കപ്പെടാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നും സർവത്ര അറിയപ്പെട്ടതുമായ ഹജ്ജും ഉംറയും ഹിജ്‌റ ആറാം കൊല്ലം ‘അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിങ്ങൾ പൂർത്തീകരിക്കുക’ (അൽബഖറ/196) എന്ന ഖുർആൻ വാക്യാവതരണത്തോടെയാണ് നിർബന്ധമായത്...

 ഏറെ സ്ഥാനവും മഹത്വവുമുള്ള ഹജ്ജ് ഉദ്ദേശിക്കുന്നവർ അത് സ്വീകാര്യവും പ്രതിഫലാർഹവുമാകാൻ വളരെ തൽപരരും ശ്രദ്ധാലുക്കളുമാകേണ്ടതുണ്ട്. പരിശുദ്ധ ഹറമിന്റെയും ഇബാദത്തിന്റെയും പവിത്രത കളങ്കപ്പെടുത്തുന്നതും ഫലം നഷ്ടപ്പെടുത്തുന്നതുമായ പ്രവൃത്തികളും വാക്കുകളും സംഭവിക്കുന്നത് ഗൗരവമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു...
  
 ആയുസ്സിലൊരിക്കൽ ദീർഘയാത്ര ചെയ്തു സൃഷ്ടാവിന്റെ തിരുഭവനത്തിൽ ചെന്നു നിർവഹിക്കൽ നിർബന്ധമായ ഹജ്ജും ഉംറയും സ്വീകാര്യമാവാനും അല്ലാഹു ﷻ നൽകുന്ന വലിയ പ്രതിഫലത്തിനർഹത നേടാനും ചില കാര്യങ്ങൾ നിർബന്ധമായും വർജിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമുണ്ട്...

  പ്രധാനപ്പെട്ടവ പറയാം:

 ചെലവിന് കടം വാങ്ങരുത്

സാമ്പത്തിക കഴിവുള്ളവർക്കാണ് അല്ലാഹു ﷻ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നത്. ‘കഅ്ബയിൽ ചെന്ന് ഹജ്ജ് ചെയ്യാൻ കഴിവുള്ള മനുഷ്യർക്ക് അല്ലാഹുവിനോടുള്ള കടമയാണ്’ (3/97) എന്നാണ് അല്ലാഹു പറയുന്നത്.

അബ്ദുല്ലാഹിബ്‌നു അബീ ഔഫാ (റ) പറയുന്നു: ‘ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്കു അതിനു വേണ്ടി കടം വാങ്ങാമോ എന്ന് ഞാൻ റസൂലുല്ലാഹി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് പാടില്ല എന്നായിരുന്നു’ (ബൈഹഖി).

ഹജ്ജ് മാസത്തിനു മുമ്പ് ഇഹ്‌റാമരുത്

ഉംറയിൽ ഏതു കാലത്തും പ്രവേശിക്കാം. എന്നാൽ ശവ്വാൽ, ദുൽഖഅദ് എന്നീ മാസങ്ങളും ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു രാവും അതിനിടയിലെ ഒമ്പത് പകലുമാണ് ഹജ്ജിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. അതിനു മുമ്പും ശേഷവും ഇഹ്‌റാം സ്വീകാര്യമല്ല. ‘ഹജ്ജ് അറിയപ്പെട്ട മാസങ്ങളിലാണ്’ (ഖുർആൻ 2/197).
ഹജ്ജിനു നിശ്ചയിക്കപ്പെട്ട മാസങ്ങളിലല്ലാതെ ഇഹ്‌റാം സ്വീകാര്യമല്ല (ഇബ്‌നുജരീർ).

 ഹറാമായ ധനം പാടില്ല

യാത്രാചെലവിനും അനുബന്ധ ആവശ്യങ്ങൾക്കും അതുപോലെ തന്റെ അഭാവത്തിൽ ആശ്രിതരുടെ ചെലവുകൾക്കും ഉപയോഗിക്കുന്ന ധനം പൂർണമായും ഹലാലായിരിക്കണം. അനധികൃത മുതലുകൾ വന്നുചേരുന്നത് സൂക്ഷിക്കണം. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കൊണ്ടു ഹജ്ജിനു പോകുന്നവരും വിനോദോപകരണങ്ങൾ, മലിന വസ്തുക്കൾ, പെൺവാണിഭം തുടങ്ങി നിഷിദ്ധമായ വ്യാപാരം നടത്തി ഹജ്ജിനു പോകുന്നവരും ശ്രദ്ധിക്കുക; ഹറാമായ ധനം എവിടെയെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കിൽ ഹജ്ജും ഉംറയും മറ്റു അമലുകളും തള്ളപ്പെടും...

അബൂഹുറൈറ(റ) നിവേദനം. റസൂലുല്ലാഹി ﷺ പറഞ്ഞു:
ഹലാലായ ധനം കൊണ്ട് ഹജ്ജിന് പുറപ്പെട്ട ഒരാൾ വാഹനത്തിൽ കാലെടുത്തു വച്ചു ലബ്ബൈകല്ലാഹുമ്മ ഉരുവിടുമ്പോൾ വാനലോകത്തുനിന്ന് അവനെ അഭിനന്ദിച്ചു വിളിച്ചുപറയപ്പെടും: ‘ലബ്ബൈക വ സഅദൈക… നിന്റെ യാത്രാ വസ്തുക്കൾ ഹലാലാണ്, നിന്റെ വാഹനം ഹലാലാണ്, നിന്റെ ഹജ്ജ് സ്വീകാര്യവും കുറ്റമറ്റതുമാണ്.’ ചീത്ത സമ്പാദ്യം കൊണ്ട് ഹജ്ജിനിറങ്ങി തൽബിയത് മുഴക്കുമ്പോൾ ആകാശത്തുനിന്ന് ആക്ഷേപിച്ചു കൊണ്ടു പറയപ്പെടും: ‘ലാ ലബ്ബൈക വലാ സഅദൈക… നിന്റെ ഈ വിളിക്കു ഉത്തരമില്ല, വിജയവുമില്ല. നിന്റെ യാത്ര, ഭക്ഷണ സാധന സാമഗ്രികൾ നിഷിദ്ധമാണ്. നിന്റെ ഹജ്ജ് ഫലരഹിതവും കുറ്റകരവുമാണ്’ 
(അത്തർഗീബ് വത്തർഹീബ്)

 അന്യർക്കുവേണ്ടി ആദ്യം ഹജ്ജ് ചെയ്യരുത്

ഹജ്ജ് ചെയ്യാതെ മരിച്ചവർക്കോ ശാരീരികമായി തീരെ കഴിവില്ലാത്തവർക്കോ വേണ്ടി ഹജ്ജ് ചെയ്യാം. പക്ഷേ, പകരക്കാരൻ തനിക്ക് നിർബന്ധമുള്ള ഹജ്ജും ഉംറയും നിർവഹിച്ചിരിക്കൽ നിർബന്ധമാണ്...

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) നിവേദനം:
‘ലബ്ബൈക അൻ ശിബ്‌റമ’ (ശിബ്‌റമ എന്നയാൾക്കു പകരമായി) എന്ന് ഒരു വ്യക്തി പറയുന്നത് നബി ﷺ കേട്ടപ്പോൾ അവിടുന്ന് ചോദിച്ചു: നിന്റെ ഹജ്ജ് ചെയ്തുവോ..?
അദ്ദേഹം: ഇല്ല.
‘എന്നാൽ നിനക്കുവേണ്ടി ആദ്യം ഹജ്ജ് ചെയ്യുക. പിന്നെ ശിബ്‌റമക്കു വേണ്ടിയാകാം’ (അബൂദാവൂദ്, ഇബ്‌നുമാജ)

 സ്ത്രീ ഒറ്റക്ക് പുറപ്പെടരുത്

 ഭർത്താവ് അല്ലെങ്കിൽ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കൽ ഹറാമായ സ്വന്തക്കാർ ഇല്ലാതെ സ്ത്രീ തനിച്ചു ഹജ്ജിനും ഉംറക്കും പോകരുത്.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നബി ﷺ പറയുന്നത് ഞാൻ കേട്ടു. വിവാഹം നിഷിദ്ധമായവർ (മഹ്‌റം) കൂട്ടിനില്ലാതെ ഒരു സ്ത്രീയും തനിച്ചാകരുത്. മഹ്‌റമില്ലാതെ അവൾ യാത്ര ചെയ്യരുത്.’ ഇതു കേട്ടപ്പോൾ ഒരു സ്വഹാബി ചോദിച്ചു: ‘പ്രവാചകരേ, എന്റെ ഭാര്യ ഹജ്ജിനിറങ്ങിയിരിക്കുകയാണ്. ഞാനാവട്ടെ പട്ടാള സേവനത്തിലും…!’ നീ ഭാര്യയോടൊപ്പം ചെന്ന് ഹജ്ജ് ചെയ്യുകയെന്ന് തിരുനബി ﷺ അദ്ദേഹത്തോട് കൽപിച്ചു...
 (ബുഖാരി, മുസ്‌ലിം).

മഹ്‌റമും ഭർത്താവുമില്ലെങ്കിൽ വിശ്വാസിനികളും വിശ്വസ്തരുമായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ശാഫിഈ മദ്ഹബ് അനുവദിച്ചിട്ടുണ്ട്...

മീഖാതിൽ നിന്നല്ലാതെ ഇഹ്‌റാമരുത്

 ഹജ്ജിനും ഉംറക്കും ഇഹ്‌റാം (നിയ്യത്ത് ചെയ്തു പ്രവേശിക്കുക) ചെയ്യുന്നതിന് നബി ﷺ വ്യക്തമായി നിശ്ചയിച്ചു തന്ന സ്ഥലങ്ങളാണ് മീഖാത്ത്. അവിടങ്ങളിൽ നിന്നു മാത്രമേ ഹജ്ജും ഉംറയും കരുതി പ്രവേശിക്കാവൂ...

സംയോഗം പാടില്ല

 ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്താൽ തഹല്ലുൽ (ഒഴിവാകുന്നതു) വരെ ലൈംഗിക ബന്ധം അതിലേക്കടുപ്പിക്കുന്ന അനുരാഗം, ചുംബനം, സ്പർശനം, ദർശനം തുടങ്ങി എല്ലാ സുരത കർമവും നിഷിദ്ധമാണ്...

തെറ്റുകുറ്റങ്ങൾ ചെയ്യരുത്

 ഹജ്ജിന് ഇഹ്‌റാം ചെയ്താൽ അല്ലാഹു ﷻ ന് വഴിപ്പെടുന്നതിൽ നിന്ന് വ്യതിചലിക്കുന്ന കുറ്റകൃത്യങ്ങളും അനാവശ്യങ്ങളും വന്നുപോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ജീവിതകാലം മുഴുവനും വർജിക്കേണ്ട ദോഷകാര്യങ്ങൾ സംഭവിക്കുന്നത് മുഹ്‌രിമിനെ സംബന്ധിച്ചിടത്തോളം ഗുരുതരവും ആപൽകരവുമാണ്. ഖുർആൻ പറയുന്നു: ‘ഹജ്ജ് ഉംറക്കുള്ള യാത്രോപകരണങ്ങളിൽ വെച്ചു ഏറ്റവും ഉത്തമമായത് ദോഷബാധയെ സൂക്ഷിക്കലാണ്’ (2/197).

തർക്കം ഒഴിവാക്കുക

 സഹയാത്രികരോടും പരിചാരകരോടും മറ്റും വാക്കുതർക്കങ്ങളും ശണ്ഠകൂടലും വമ്പുപറച്ചിലും മുഹ്‌രിമിന് പാടില്ല. ഖുർആൻ 2/197-ൽ നിന്നു ഇത് വ്യക്തമാണ്.
കഴിയുന്നത്ര ഏകാഗ്രതയും സ്വസ്ഥതയും മനസ്സാന്നിധ്യവും ആർജിച്ച് സമയം മുഴുവനും ഇബാദത്തുകളിൽ മുഴുകണം. അവിടെ എത്തിയിരിക്കുന്നവരെല്ലാം അല്ലാഹു ﷻ ന്റെ ഇഷ്ടപ്പെട്ട അതിഥികളാണെന്ന സത്യം മറക്കരുത്...

ചുറ്റി തുന്നിയ വസ്ത്രം ഉപേക്ഷിക്കുക

 ഇഹ്‌റാം ചെയ്ത പുരുഷന്മാർ കുപ്പായം, പൈജാമ, ഷൂ, സോക്‌സ് പോലുള്ളവ ധരിക്കുന്നതും തലമറക്കുന്നതും അനുവദനീയമല്ല; ഹറാമാണ്. അര ഉടുപ്പും മേൽതട്ടവുമാണ് പുരുഷൻ ധരിക്കേണ്ടത്. സ്ത്രീകൾ മുഖവും മുൻകയ്യും മറക്കരുത്. മുഖംമൂടിയും കയ്യുറയും നിർബന്ധമായും ഒഴിവാക്കി ബാക്കി ശരീരം മുഴുവനും മറക്കണം. മുഖം തുറന്നിടുന്നതു കൊണ്ട് കുഴപ്പം പേടിക്കുന്നുവെങ്കിൽ മുഖത്തിനു നേർക്കു സ്പർശിക്കാത്ത വിധം അകലത്തിൽ തുണിയോ മറ്റോ തൂക്കിയിടാം. നിഖാബ് പാടില്ല...

സുഗന്ധം ഉപയോഗിക്കരുത്

 ശരീരത്തിലും വസ്ത്രത്തിലും മറ്റും സുഗന്ധദ്രവ്യം പൂശൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഇഹ്‌റാമിലായിരിക്കുമ്പോൾ നിഷിദ്ധമാണ്. ഇഹ്‌റാമിലായിരിക്കെ മരിച്ചാൽ കുളിപ്പിക്കുന്ന ജലത്തിലും കഫൻപുടവയിലും സുഗന്ധം വിതറാൻ പാടില്ല.

സുഗന്ധമുള്ള വസ്തുക്കളും പാടില്ല
സുഗന്ധം ഉദ്ദേശ്യമില്ലാതെ വാസനയുള്ള സുറുമ, സോപ്പ് പോലുള്ളവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ ചികിത്സാർത്ഥം സുഗന്ധമുള്ള സുറുമ ഉപയോഗിക്കാം. പക്ഷേ ഫിദ്‌യ (പിഴ) കൊടുക്കണം. സുഗന്ധമില്ലാത്ത സുറുമയാണെങ്കിൽ ഫിദ്‌യ വേണ്ട...

 എണ്ണ ഉപയോഗിക്കരുത്

 ശരീരത്തിൽ പൂർണമായോ ഭാഗികമായോ എണ്ണ തേക്കാൻ പാടില്ല. സുഗന്ധമില്ലാത്ത എണ്ണ രോഗശമനത്തിന് വേണ്ടി ഉപയോഗിച്ചാൽ ഫിദ്‌യ വേണ്ട. മറിച്ചാണെങ്കിൽ ഫിദ്‌യ നിർബന്ധം...

 വിവാഹം പാടില്ല

 സ്വന്തമോ മറ്റുള്ളവർക്കോ വിവാഹം ചെയ്യാനോ ചെയ്തുകൊടുക്കാനോ ഏൽക്കാനോ ഏൽപ്പിക്കാനോ മുഹ്‌രിമിന് അനുവാദമില്ല. ഇത് പരിഗണിക്കാതെ വൈവാഹിക ഇടപാടെന്തെങ്കിലും ചെയ്താൽ ബന്ധം അസാധുവായി ഗണിക്കും. പ്രസ്തുത നികാഹിൽ ജനിക്കുന്നവർക്കും ശറഇൽ പരിഗണനയില്ലാതെ വരും...

 നഖവും മുടിയും നീക്കരുത്

 ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവർ അതിന്റെകർമങ്ങൾ മുഴുവനും ക്രമാനുസൃതം പൂർത്തിയാക്കൽ നിർബന്ധമാണ്. ഇഹ്‌റാം കൊണ്ട് തുടങ്ങി തലമുടി നീക്കൽ കൊണ്ടാണ് കർമങ്ങൾ അവസാനിക്കുന്നത്. ഇടക്കുവെച്ചു ശരീരത്തിലെ മുടി നീക്കരുത്. അതുപോലെ നഖവും. മുടി, നഖം സ്വയം കൊഴിഞ്ഞോ പൊടിഞ്ഞോ പോയാൽ പിഴ നൽകേണ്ടതില്ല...

 മൈലാഞ്ചിയിടരുത്

 സ്ത്രീയും പുരുഷനും ഇഹ്‌റാമിലായിരിക്കുമ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്തും മൈലാഞ്ചി ഉപയോഗിക്കരുത്. ഖൗല ബിൻത് ഹകീം(റ) തന്റെ മാതാവിൽ നിന്നുദ്ധരിക്കുന്നു: ‘നബി ﷺ ഉമ്മുസലമ(റ)യോടു പറഞ്ഞു: മുഹ്‌രിമതായ നീ സുഗന്ധം പൂശരുത്, മൈലാഞ്ചിയും തൊടരുത്. അത് സുഗന്ധത്തിൽ പെട്ടതാണ്.’

ശസ്ത്രക്രിയ പാടില്ല

 പുരാതന ചികിത്സാ സമ്പ്രദായമായ കൊമ്പുവെക്കലും കൊത്തിവെക്കലും ഉപേക്ഷിക്കണം. ദേഹം കീറി രക്തം വലിച്ചെടുക്കലും കുഴൽകുത്തി രക്തം ചീറ്റിക്കളയലും മുഹ്‌രിമിന് പാടില്ലാത്തതാണ്. ചികിത്സാർത്ഥം വളരെ അത്യാവശ്യമായി വന്നാൽ തെറ്റില്ല. പ്രസ്തുതയിടം ബേന്റേജ് ചെയ്താൽ ഫിദ്‌യ നിർബന്ധമാണ്...

വേട്ടയാടരുത്

 കരയിൽ ജീവിക്കുന്ന മൃഗങ്ങളെ കൊല്ലുകയോ അറുക്കുകയോ വേട്ടയാടിപ്പിടിക്കുകയോ ചെയ്യുന്നത് ഹറാമാണ്. അതിനുവേണ്ടി സഹായിക്കലും സഹകരിക്കലും മൃഗത്തെ ചൂണ്ടിക്കാണിക്കൽ പോലും കുറ്റംതന്നെ. ഇവയെ വാങ്ങലും വിൽക്കലും പാൽ കറന്നെടുക്കലും നിഷിദ്ധമാണെന്ന് ഓർക്കുക.
സമുദ്രജീവികളെ പിടിക്കുന്നതിൽ തെറ്റില്ല. ഖുർആൻ പറയുന്നു: ‘നിങ്ങൾക്കും മറ്റു സഞ്ചാരികൾക്കും ജീവിത വിഭവമായി കടലിലെ വേട്ട വസ്തുക്കളും അതിലെ ഭക്ഷണവും അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്‌റാമിലായിരിക്കുമ്പോൾ കരയിലെ വേട്ടവസ്തുക്കൾ ഹറാമാക്കപ്പെട്ടിട്ടുണ്ട്’ (സൂറതുൽ മാഇദ/96).
അബദ്ധത്തിൽ കൊന്നാൽ കുറ്റമില്ലെങ്കിലും പ്രായശ്ചിത്തം നൽകണം (ഇബ്‌നുകസീർ, നൈസാബൂരി).

വേട്ടമൃഗത്തിന്റെ മാംസം തിന്നരുത്

മുഹ്‌രിമിനു വേണ്ടി മാത്രം വേട്ടയാടിപ്പിടിച്ചതും അവൻ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും പിടിച്ചതുമായ കാട്ടുജീവികളുടെ മാംസം ഭക്ഷിക്കലും നിഷിദ്ധമാണ്...

അബൂഖതാദ(റ) നിവേദനം:
നബി ﷺ ഹജ്ജിനു പുറപ്പെട്ടു. കൂടെ സ്വഹാബിമാരും. അബൂഖതാദ ഉൾപ്പെട്ട ഒരു സംഘം കടപ്പുറം വഴിയാണ് സഞ്ചരിച്ചത്. വഴിമധ്യേ അബൂഖതാദ ഒഴികെയുള്ളവർ ഇഹ്‌റാം ചെയ്തു. അൽപം മുന്നോട്ടു ചെന്നപ്പോൾ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗം പ്രത്യക്ഷപ്പെട്ടു. അബൂഖതാദ(റ) അതിനെ പിടിച്ച് അറുത്തു പാകം ചെയ്തു. ചിലരൊക്കെ ഭക്ഷിച്ചു.

‘ഹജ്ജിനു ഇഹ്‌റാം ചെയ്ത നിങ്ങൾ വേട്ട മൃഗത്തിന്റെ മാംസം ഭക്ഷിക്കുകയോ..?’ ചില സ്വഹാബികൾ അത്ഭുതം പ്രകടിപ്പിച്ചു.

പാകം ചെയ്ത ബാക്കി ഇറച്ചിയുമായി അവർ തിരുനബി ﷺ യുടെ അടുക്കൽ ചെന്ന് പ്രശ്‌നം ചർച്ച ചെയ്തു:

‘പ്രവാചകരേ, അബൂഖതാദ ഒഴികെ ഞങ്ങളെല്ലാവരും ഇഹ്‌റാം ചെയ്തിരുന്നു. ഞങ്ങളുടെ മുമ്പിൽ കണ്ട കാട്ടുമൃഗത്തെ അബൂഖതാദ(റ) പിടിച്ചു അറുത്തു. അതിന്റെ ഇറച്ചിയുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്.’
‘നിങ്ങളാരെങ്കിലും അതിനെ പിടിക്കാൻ പറഞ്ഞിരുന്നോ, ആംഗ്യം കാണിച്ചു സൂചിപ്പിച്ചിരുന്നോ?’
‘ഇല്ല.’
‘എങ്കിൽ നിങ്ങൾക്കത് ഭക്ഷിക്കാം.’ നബി ﷺ സമ്മതം നൽകി (ബുഖാരി, മുസ്‌ലിം).
വാക്ക് അല്ലെങ്കിൽ പ്രവൃത്തി കൊണ്ട് വേട്ടയാടാൻ പ്രോത്സാഹിപ്പിച്ചാലും സ്വന്തായി വേട്ട ചെയ്താലും മാംസം ഭക്ഷിക്കൽ അനുവദനീയമല്ല...

 സുഗന്ധമുള്ള ചായം മുക്കിയ വസ്ത്രം ധരിക്കരുത്

 കഴുകി മണം കളഞ്ഞ ശേഷം ആവാം. അബ്ദുല്ലാഹിബ്‌നു ഉമർ(റ)ൽ നിന്ന് ഉദ്ധരണം. നബി ﷺ അരുളി: ‘വർസ്, സഅ്ഫറാൻ (ചുകപ്പും കുങ്കുമവും) ചായം സ്പർശിച്ച വസ്ത്രം കഴുകിയ ശേഷമല്ലാതെ നിങ്ങൾ ധരിക്കരുത്’
  (അബ്ദുൽ ബർറ്, ത്വഹാവി).

ഹറമിന്റെ പവിത്രത മാനിക്കണം

 പരിശുദ്ധ ഹറം ശരീഫിൽ എത്തിയവർ മുഅ്മിനാണെങ്കിലും അല്ലെങ്കിലും അതീവ ജാഗ്രത പാലിക്കണം. വേട്ടയാടാനും പുല്ല് പുഷ്പങ്ങൾ പറിക്കാനും പാടില്ല. മരത്തിന്റെ കൊമ്പുകളും ഇലകളും മറ്റും ഒടിക്കാനോ പൊളിക്കാനോ അനുവദിക്കുന്നില്ല. ചുരുക്കത്തിൽ ഒരു വസ്തുവിനെയും ഒരു നിലക്കും ഉപദ്രവിച്ചുകൂടാ.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: മക്ക വിജയ ദിവസം റസൂലുല്ലാഹി ﷺ പ്രഖ്യാപിച്ചു: ‘ഈ രാജ്യം പവിത്രമാണ്. ഇവിടത്തെ പുല്ലുകളും വൃക്ഷ-ചെടികളും പറിക്കരുത്. പക്ഷി മൃഗാദികളെ വേട്ടയാടരുത്. വീണു കിടക്കുന്ന സാധനം അവകാശികളെ അറിഞ്ഞു തിരിച്ചേൽപ്പിക്കാനല്ലാതെ പെറുക്കിയെടുക്കരുത്.’ വീട് മേയാനും ഇരുമ്പ് പണിക്കും ആവശ്യമുള്ള ഇദ്ഖിർ (ചങ്ങണ പുല്ല്) ഒഴികെ’ എന്ന് അബ്ബാസ്(റ) പറഞ്ഞപ്പോൾ റസൂലുല്ലാഹി ﷺ അതു മാത്രം അനുവദിച്ചു’ (ബുഖാരി).

 കഅ്ബ ശരീഫിനെ മൂടിയിരിക്കുന്ന കിസ്‌വ മാന്തിപ്പറിച്ചു നൂല് എടുക്കുന്നത് കടുത്ത പാതകമാണ്. മക്കയിലെന്ന പോലെ മദീനയിലും മേൽപറഞ്ഞ കാര്യങ്ങൾ നിഷിദ്ധമാണ്. ഇഹ്‌റാം ചെയ്തവരും അല്ലാത്തവരും വ്യത്യാസമില്ല...

 തിക്കിയും തിരക്കിയും ജനങ്ങളെ ശല്യം ചെയ്യരുത്

ഹജറുൽ അസ്‌വദിന്റെ അടുത്തും മുൽതസമിലും നല്ല തിരക്കു കാണും. അവിടെ തള്ളിത്തിരക്കി ബുദ്ധിമുട്ടുണ്ടാക്കരുത്. ഉമർ  (റ)നെ തടഞ്ഞുകൊണ്ടു നബി ﷺ പറഞ്ഞു: ‘അബൂ ഹഫ്‌സ്, നീ ശക്തനാണ്. റുക്‌നിന്റെയടുത്ത് നീ തിരക്കു കൂട്ടരുത്. ആരോഗ്യം കുറഞ്ഞവർ നിന്നെക്കൊണ്ട് പ്രയാസപ്പെടും. ഒഴിഞ്ഞുകിട്ടിയാൽ ചുംബിക്കുക. അല്ലെങ്കിൽ തക്ബീർ ചൊല്ലി പിരിയുക’ (മുസ്‌നദുശ്ശാഫിഈ).

 സ്ത്രീകൾ തിരക്കിൽ പങ്കെടുക്കാതെ മാറിയിരിക്കൽ നിർബന്ധമാണ്.
ത്വവാഫ് ചെയ്യുമ്പോൾ കൈ ഹിജ്‌റ് ഇസ്മാഈലിൽ പെട്ടുപോകരുത്
ഹിജ്‌റ് ഇസ്മാഈൽ (കഅ്ബയുടെ സ്വർണപ്പാത്തിക്കു താഴെ വളച്ചുകെട്ടിയിരിക്കുന്ന അർധചുമരും അകവും) കഅ്ബയിൽ പെട്ടതാണ്. അതിനകത്ത് ത്വവാഫ് ചെയ്യാൻ പാടില്ല. ത്വവാഫ് ചെയ്യുന്നതിനിടക്കു തിരക്കിൽ പെട്ടു കൈ ഹിജ്‌റ് ഇസ്മാഈലിൽ പെട്ടുപോകുന്നത് സൂക്ഷിക്കണം. അതുപോലെ കഅ്ബയെ ആവരണം ചെയ്തിരിക്കുന്ന കില്ല ബന്ധിച്ചിരിക്കുന്നതും കഅ്ബയുടെ അടിത്തറയോട് ചേർന്നിരിക്കുന്നതുമായ ശാദിർവാനി(അടിച്ചുമര്)ന്റെ മീതെ തട്ടുന്നതും മസ്ജിദുൽ ഹറമിന്റെ പുറത്താകുന്നതും സൂക്ഷിക്കണം...

 ത്വവാഫിന്റെ തുടക്കം ഹജറുൽ അസ്‌വദിനു ശേഷമാകരുത്

 ഹജറ് സ്ഥാപിച്ചിട്ടുള്ള കഅ്ബയുടെ തെക്കു കിഴക്കുമൂലക്ക് നേരെ പള്ളിയുടെ ചുമരിൽ പച്ചലൈറ്റ് തെളിയുന്നുണ്ട്. അതിന്റെ സൂത്രത്തിൽ നിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത്. പ്രസ്തുതയിടവും വിട്ടുതുടങ്ങിയ ചുറ്റ് പരിഗണിക്കുകയില്ല.
കഅ്ബ ശരീഫ് ഇടതുവശത്തായിരിക്കണമല്ലോ. ത്വവാഫിനിടക്കു തിരിഞ്ഞു ഇടതു ഭാഗം കഅ്ബയിൽ നിന്നു മാറിയാൽ പ്രസ്തുത ചുറ്റ് അസാധുവായി തീരും...

 അശുദ്ധി സംഭവിക്കരുത്

ത്വവാഫിന് പൂർണശുദ്ധി നിബന്ധനയാണ്. ചെറുതും വലുതുമായ അശുദ്ധിയിൽ നിന്നു ശരീരവും വസ്ത്രവും വഹിച്ചിരിക്കുന്ന മറ്റു വസ്തുക്കൾ നജസിൽ നിന്നും ശുദ്ധി വരുത്തിയിരിക്കണം. നഗ്നത (ഔറത്) മറച്ചിരിക്കണം. കാരണം ‘ത്വവാഫ് നിസ്‌കാരമാണ്, പക്ഷേ, ത്വവാഫിൽ അല്ലാഹു സംസാരം അനുവദിച്ചിരിക്കുന്നു. വല്ലതും പറയുകയാണെങ്കിൽ നല്ലതുമാത്രം പറയട്ടെ.’
ത്വവാഫ് ഏഴ് ചുറ്റ് പൂർത്തിയാക്കുന്നതിന്റെയിടക്കു വുളൂഅ് നഷ്ടപ്പെട്ടാൽ ത്വവാഫ് നിർത്തി ശുദ്ധിവരുത്തി ബാക്കിയുള്ള ചുറ്റ് ഹജറിൽ നിന്ന് തുടങ്ങി പൂർത്തിയാക്കണം. നഷ്ടപ്പെട്ട വുളൂഇന് മസ്അല ഉണ്ടാക്കി ഒപ്പിക്കരുത്...

 കഅ്ബ ചുംബിക്കരുത്

ഹജറുൽ അസ്‌വദും മുൽതസമും (ഹജറുൽ അസ്‌വദിന്റെയും കഅ്ബാ വാതിലിന്റെയും ഇടയിലുള്ള സ്ഥലം) അല്ലാതെ കഅ്ബ, മഖാമു ഇബ്‌റാഹീം, ഹിജ്‌റു ഇസ്മാഈൽ തുടങ്ങിയവ ഒന്നും ചുംബിക്കരുത്.

സഅ്‌യ് സ്വഫയിൽ നിന്നു തുടങ്ങി മർവയിൽ അവസാനിപ്പിക്കൽ നിർബന്ധമാണ്. മറിച്ചാകുന്നത് പരിഗണിക്കപ്പെടുകയില്ല. ഹജ്ജിന്റെയോ ഉംറയുടെയോ സ്വീകാര്യമായ ത്വവാഫിന് ശേഷമായിരിക്കണം സഅ്‌യ്. അല്ലാതെ നിരുപാധികം സഅ്‌യ് ഇല്ല. ഖുദൂമിന്റെ ത്വവാഫിന് ശേഷം സഅ്‌യ് ചെയ്തവർ സഅ്‌യ് ആവർത്തിക്കേണ്ടതില്ല...

മഗ്‌രിബിന് മുമ്പ് അറഫയിൽ നിന്ന് മടങ്ങരുത്

 ദുൽഹിജ്ജ ഒമ്പതിന് സൂര്യാസ്തമയത്തിനു ശേഷമാണ് അറഫയിൽ നിന്നു മുസ്ദലിഫയിലേക്ക് മടങ്ങേണ്ടത്...

ഏറ് ഏഴിൽ കുറയരുത്

 പെരുന്നാൾ ദിവസം മുസ്ദലിഫയിൽ നിന്നു വന്നു മിനയിലെ ജംറതുൽ അഖബയിൽ മാത്രമാണ് എറിയാനുള്ളത്. സൂര്യനുദിച്ചു ഉച്ചക്കു മുമ്പായിരിക്കണം ഇത്.
അയ്യാമുത്തശ്‌രീഖിന്റെ (ദുൽഹിജ്ജ 11,12,13) ദിവസങ്ങളിൽ ഓരോ ജംറകളിലും ഏഴുവീതം കല്ല് എറിയണം. ഏഴും ഒന്നിച്ചെറിയരുത്. ചുരുങ്ങാനും പാടില്ല. ജംറകളുടെ ക്രമം പാലിച്ചു എറിയണം. മിനയുടെ അടുത്തുള്ളതാണ് ഒന്നാം ജംറ, അവിടെയാണ് ആദ്യം ഏറ് വീഴേണ്ടത്. പിന്നെ അതിനു തൊട്ടടുത്ത് നിൽക്കുന്ന ജംറതുൽ വുസ്ത്വാ, ശേഷം ജംറതുൽ അഖബ. ഈ രീതിയിലാണ് നബി ﷺ ചെയ്തു കാണിച്ചതും ചെയ്യാൻ കൽപ്പിച്ചതും...

 മദീനയുടെ പവിത്രത കളങ്കപ്പെടുത്തരുത്

 തിരു നബി ﷺ യുടെ വിശ്രമ സ്ഥലമായ ഹുജ്‌റതു ശരീഫിൽ ചെന്നാൽ തിരുസാന്നിധ്യത്തിലെന്ന പോലെ അദബും അടക്കവും പാലിക്കണം. കളങ്കപ്പെടുത്തുന്ന വല്ലതും സംഭവിച്ചാൽ ഇബാദതുകൾ മുഴുവനും ബാത്വിലാകും...
ഹജ്ജും ഉംറയും സിയാറത്തും മഖ്ബൂലാകാനും മഹത്തായ പ്രതിഫലം ലഭിക്കാനും ഇത്തരം കാര്യങ്ങൾ നിർബന്ധമായും പാലിക്കുക... 

No comments:

Post a Comment