Monday 31 August 2020

നന്മയുടെ റാണി

 

താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന നന്മയുടെ റാണി എന്ന ഈ ചരിത്രം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .



മനം നിറയെ പ്രതീക്ഷയുടെ താലവുമേന്തി

ജനൽ വിരികൾ വകഞ്ഞുമാററി ദൂരേക്കുനോക്കി നിൽക്കുമ്പോൾ ഖൽബിലൂടെ ഒരു കുളിർ കടന്നുപോയി. കൊട്ടാരത്തിനു ചുററുമുള്ള ഉദ്യാനങ്ങളും അതിനുമപ്പുറത്തെ തോട്ടങ്ങളും പിന്നെ നീണ്ടുനിവർന്നുകിടക്കുന്ന മരുഭൂമിയും കടന്ന് കണ്ണും മനസ്സും മത്സരിച്ച് പായുകയാണ്. അവിടെ ഇപ്പോൾ ഒരു ആരവാരമുയരും.പൊടിപടലങ്ങൾ ഉയരും. വില്ലാളി വീരൻമാരെയും വഹിച്ചുകൊണ്ട് അറബിക്കുതിരകൾ കുതിച്ചുവരും. അവർ പതാകകൾ ഉയർത്തി വീശുന്നുണ്ടായിരിക്കും. അവരുടെ കണ്ഠങ്ങളിൽ നിന്നും തക്ബീർ ധ്വനികൾ ഉറക്കെയുറക്കെയുയരും. അബ്ബാസിപ്പടയുടെ മറെറാരു ജൈത്രയാത്ര.

അബ്ബാസികൾ ഒന്നിനുപുറകെ ഒന്നായി വിജയം വരിക്കുന്നതിൽ സുബൈദക്കുമുണ്ട് അഭിമാനം. അബ്ബാസീ ഭരണകൂടത്തിന്റെ സ്ഥാപകൻ അബൂ ജഅ്ഫർ അൽ മൻസ്വൂറിന്റെ പേരമകളാണല്ലോ അവർ. അഥവാ ജഅ്ഫറിന്റെ മകൾ. ഇസ്ലാമിന്റെ യശസ്സുയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായ ഖുറൈശികളുടെ തലമുറയിലെ കണ്ണിയാണല്ലോ അവരും. ആ ഭരണകൂടം അധികാരത്തിലേറിയ നാൾ മുതൽ വിജയത്തിന്റെ ചുവടുകൾ വെച്ചുവരികയാണ്. ഇപ്പോൾ അത് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്ററാന്റിനോപ്പിളിലെത്തിയിരിക്കുന്നു. കോൺസ്ററാന്റിനോപ്പിൾ ജയിച്ചടക്കി മടങ്ങിവരുന്ന അബ്ബാസിപ്പടയുടെ ആരവാരമാണ് ബാഗ്ദാദ് ഇപ്പോൾ  കാത്തുനിൽക്കുന്നത്.

ജനൽ വിരിക്കു പിന്നിൽ വികാരവിവശയായി നിൽക്കുന്ന രാജകുമാരിയുടെ മനസ്സിലെ പുളകം പക്ഷെ അതൊന്നുമല്ല. ആ യുവഹൃദയത്തിന്റെ തന്തുക്കളിൽ  തൊട്ടുമീട്ടുന്നത് മറെറാരു വികാരമാണ്. ആ വികാരം ചുററിനടക്കുന്നത് കോൺസ്ററാന്റിനോപ്പിളിൽ അബ്ബാസിപ്പടയെ നയിച്ചുകൊണ്ടിരിക്കുന്ന യുവപോരളിയും നായകനുമായ ഒരു യുവാവിലാണ്. ആ യുവാവ് കുറച്ചുനാളായി അവളുടെ മനം കവർന്നിരിക്കുകയാണ്.ഉറക്കിലും ഉണർവ്വിലും ആ യുവാവ് കലർന്നിരിക്കുകയാണ്. ഇപ്പോഴത്തെ ഖലീഫയും തന്റെ പിതൃവ്യനുമായ ഖലീഫ മഹ്ദിയുടെ മകൻ ഹാറൂൻ. ഹാറൂൻ അൽ റഷീദ്.

അതീവ സമർഥനും യുവകോമളനുമാണ് ഹാറൂൻ.നല്ല അച്ചടക്കവും വിവരവുമുള്ള ചെറുപ്പക്കാരൻ.സ്വഭാവശീലങ്ങളിലും മതബോധത്തിലും ഹാറൂൻ എല്ലാവരുടെയും പ്രശംസക്ക് പാത്രീഭവിച്ചിട്ടുണ്ട്. ഖലീഫയുടെ കൊട്ടാരത്തിൽ സുഖങ്ങളുടെ മടിയിലാണ് ജനിച്ചുവീണതും വളർന്നതെങ്കിലും അഹങ്കാരമോ അഹന്തയോ ആ ജീവിതത്തെ തൊട്ടിട്ടില്ല. അല്ലെങ്കിലും ഹാറൂൻ ഖലീഫ മഹ്ദിയുടെ മകൻ എന്നതിനേക്കാൾ ഇക്കാര്യങ്ങളിൽ പറയപ്പെടുക ഖൈസുറാൻ റാണിയുടെ മകനാണ് എന്നാണല്ലോ. അറേബ്യൻ സംസ്കാരം കണ്ട മഹദ് വനിതകളിൽ എന്തുകൊണ്ടും വേറിട്ടടയാളപ്പെടുത്തപ്പെട്ട വനിതയുടെ മകൻ.അതിന്റെ സർവ്വഗുണങ്ങളും അദ്ദേഹത്തിലുണ്ട്.

ഏതാനും മാസങ്ങളായി ഹാറൂൻ സുബൈദയുടെ മനസ്സിൽ കൂടുകൂട്ടിയിട്ട്. ഹാറൂനുമൊത്തുള്ള ജീവിതത്തിന്റെ ഓരോ ദൃശ്യങ്ങളാണ് സുബൈദയുടെ മനസ്സിലിപ്പോൾ. ഹാറൂനിന്റെ സാമർഥ്യങ്ങളുടെയും പോരാട്ടങ്ങളുടെയും വീരകഥകൾ കൊട്ടാരത്തിൽ ചർച്ചക്കുവരുമ്പോൾ വികാരതരളിതയായി സുബൈദ കേട്ടിരിക്കും. ബലിഷ്ഠവും സംശുദ്ധവുമായ ആ കരങ്ങളിൽ പിടിച്ച് ജീവിതത്തിന്റെ ഓളങ്ങൾ മുറിച്ചുകടക്കുന്നത് സുബൈദ ഓർത്തിരുന്ന് ആനന്ദിക്കും. ഇപ്പോൾ കോൺസ്ററാന്റിനോപ്പിളിലെ വിജയവുമായി കടന്നുവരാനിരിക്കുന്ന തന്റെ രാജകുമാനെ കുറിച്ചുള്ള ഓർമ്മകളിൽ വികാരതുന്ദിലയായി നിൽക്കുകയാണ് ജനൽ വിരിയുടെ പിന്നിൽ നിന്നുകൊണ്ട് ബാഗ്ദാദിന്റെ ഭാവി റാണി സുബൈദാ ജഅ്ഫർ

കേവലമൊരു ലൈംഗിക വൈകാരികതയല്ല സുബൈദയുടേത്. അതു നൻമയോടുള്ള അഭിനിവേശവും അനുരാഗവുമാണ്. കാരണം തികഞ്ഞ മതബോധവും അക്കാലത്ത് അനന്യമായ അറിവും ജീവിത വിശുദ്ധിയുമെല്ലാം സമ്മേളിച്ച ഒരാണ് സുബൈദ. തന്നിലെ നൻമകൾ പൂക്കാനും പുഷ്പിക്കാനും തന്നിലെ അതേ നൻമകൾ ഉള്ള ഒരു തുണയുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവർ ഗ്രഹിച്ചിട്ടും പഠിച്ചിട്ടുമുണ്ട്. ചെറുപ്പത്തിലേ ശീലിച്ച നല്ല ശീലങ്ങൾ നിലനിൽക്കണമെങ്കിൽ അതിനു സഹായകമാവുന്ന ബന്ധങ്ങളും സാഹചര്യങ്ങളും ഉണ്ടായിത്തീരണം. ആ ചിന്തയാണ് ഹാറൂനിലേക്ക് സുബെദയുടെ മനസ്സിനെ വലിച്ചടുപ്പിക്കുന്ന ഘടകം.

ഇറാഖിലെ മൗസ്വിലിൽ ഹർബ് എന്ന കൊട്ടാരത്തിലായിരുന്നു അമത്തുൽ അസീസ് എന്ന സുബൈദയുടെ ജനനം. അപ്പോൾ സുബൈദയുടെ പിതാവ് ജഅ്ഫർ മൗസ്വിലിലെ ഗവർണറായിരുന്നു. കൊട്ടാരത്തിലെ സ്നേഹവാത്സല്യങ്ങൾ പക്ഷെ ജനിച്ചു ഒരു വർഷം പിന്നിട്ടപ്പോഴേക്കും നിലച്ചു. പിതാവ് ജഅ്ഫർ ഹിജ്റ 150 ൽ മരണപ്പെട്ടു. അതോടെ വല്യുപ്പ മൻസ്വൂർ കുട്ടിയെ ഏറെറടുത്തു. പിന്നെ ഖലീഫാ മൻസ്വൂറിന്റെ കൊട്ടാരത്തിലായി സുബൈദയുടെ ജീവിതം. ഉമ്മ സൽസബീലുമുണ്ടായിരുന്നു ഒപ്പം. ഖലീഫാ മഹ്ദിയുടെ ഭാര്യയും ഹാറൂൻ അൽ റഷീദിന്റെ ഉമ്മയുമായ ഖൈസുറാൻ റാണിയുടെ സഹോദരി കൂടിയായിരുന്നു സൽസബീൽ എന്ന സുബൈദയുടെ ഉമ്മ.

ഹിജ്റ 158ൽ സുബൈദയുടെ പിതാമഹൻ ഖലീഫ അബൂ ജഅ്ഫർ മൻസ്വൂറും മരണപ്പെട്ടു. പിന്നെ ഖലീഫയായത് മഹ്ദിയായിരുന്നു. മഹ്ദി സുബൈദയെ പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തുപോന്നു. വല്യുപ്പ മൻസ്വൂർ മരണപ്പെടുമ്പോൾ വെറും പത്തുവയസ്സായിരുന്നു സുബൈദയുടെ പ്രായം. പിതാക്കൻമാർ നഷ്ടപ്പെട്ടുവെങ്കിലും സുബൈദ നന്നായി പഠിച്ചു മിടുക്കിയായി. കൊട്ടാരത്തിലെ വലിയ പണ്ഡിതരിൽ നിന്നായിരുന്നു സുബൈദ പഠിച്ചത്. എഴുത്തും വായനയും കർമ്മശാസ്ത്രവും മുതൽ അറബീ സാഹിത്യം വരെ വളരെ ചെറുപ്പത്തിലേ സുബൈദ കയ്യിലൊതുക്കി. സുബൈദാ രാജകുമാരി കുടുതൽ ശ്രദ്ധയോടെ പഠിച്ചതും ഗ്രഹിച്ചതും പരിശുദ്ധ ഖുർആനായിരുന്നു. ഖുർആനിന്റെ നല്ലൊരുഭാഗം അവർ കൊട്ടാരത്തിൽ വെച്ചു മനപ്പാഠമാക്കി. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെയും നല്ലകാലമായിരുന്നു അബ്ബാസീയുഗം. അതിനാൽ അക്കാലത്തെ പ്രമുഖ ഗ്രന്ഥങ്ങളും അവർ പഠിച്ചു. യവ്വനത്തിലേക്ക് പാദമൂന്നുമ്പോൾ നല്ലൊരു പണ്ഡിതയായിത്തീർന്നിരുന്നു അവർ. ഒരു ചരിത്ര നിയോഗത്തിലേക്കുള്ള കാൽവെപ്പുകളായിട്ടാണ് ഈ സാമർഥ്യങ്ങളെ ചരിത്രം കാണുന്നത്.

പിൽക്കാലത്ത് ഹാറൂൻ അൽ റഷീദ് എന്ന മഹാനായ ഖലീഫയുടെ ജീവിതവും ചരിത്രവും അടയാളപ്പെടുത്തുമ്പോൾ അഭിമാനപൂർവ്വം അതിൽ ചേർത്തെഴുതാൻ മാത്രം യോഗ്യതയുള്ള അദ്ദേഹത്തിന്റെ നല്ലപാതിയായി വളരുകയായിരുന്നു അവർ. സ്ഥാനമാനങ്ങളുടെയും കുലമഹിമയുടെയും എല്ലാ ഔന്നിത്യങ്ങളും അവർക്കുണ്ടായിരുന്നുവല്ലോ.അവരുടെ പിതാവും പിതൃവ്യനും ഭർത്താവും ഭർതൃപിതാവും മകനും വളർത്തുമകനും ഖലീഫമാരായി. കുലത്തിന്റെ കാര്യത്തിലാവട്ടെ ഖുറൈഷികളുടെ പത്തരമാററും അവർക്കുണ്ട്. ഇവയോടെല്ലാം ചേർത്തണിയാൻ അവർക്കു വേണ്ടിയിരുന്നത് ജ്ഞാനത്തിന്റെ കിരീടം തന്നെയായിരുന്നു.


വിവാഹം

ദൂരെ തക്ബീർ നാദങ്ങൾ ഉയർന്നു. സുബൈദാ രാജകുമാരി തന്റെ മനോരാജ്യത്തിൽ നിന്നും ഞെട്ടിയുണർന്നു. ആ ആരവാരങ്ങൾ സുബൈദയുടെ മനസ്സിൽ സന്തോഷത്തിന്റെ വൃഷ്ടിപരത്തി.

ബഗ്ദാദ് നഗരം കമനീയമായി അലങ്കരിച്ചിരിക്കുന്നു. കൽ വിളക്കുകളിൽ വർണ്ണ വെളിച്ചങ്ങൾ. നഗരം നിറയെ തോരണങ്ങൾ. പ്രധാനവഴികളെല്ലാം പരവതാനി വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. നഗരഭാഗങ്ങളും ഭരണസമുച്ചയങ്ങളും ഉദ്യാനങ്ങളുമെല്ലാം മോടികൂട്ടിയിരിക്കുകയാണ്. പ്രൗഢഗംഭീരമായ അൽ ഖുൽദ് കൊട്ടാരത്തിലേക്കാണ് എല്ലാവഴികളും നീളുന്നത്. അവിടെ ഒരു മംഗല്യത്തിന്റെ കേളികൊട്ടു തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഒരു രാജകീയ വിവാഹമാണ്. ഖലീഫ മഹ്ദിയുടെ മകൻ ഹാറൂൻ അൽ റഷീദാണ് വരൻ.വധു സുബൈദാ ജഅ്ഫർ

ദമ്പതികളുടെ പേരു കേൾക്കുന്നതും ശത്രുവിന്റെ മുഖത്തുപോലും സന്തോഷച്ചിരി വിരിയും. അകം കൊണ്ടും പുറം കൊണ്ടും സന്തോഷം പ്രകടിപ്പിക്കും. അത്രക്കും ചേർച്ചയാണ് ഈ യുവ മിഥുനങ്ങൾക്കിടയിൽ. യുവപോരാളിയും യുദ്ധനായകനുമായ വരൻ സ്വഭാവ-ശീലങ്ങളുടെ കാര്യത്തിലും സ്നേഹ-വിനയങ്ങളുടെ കാര്യത്തിലും എല്ലാവരുടെ പ്രശംസാപാത്രമാണ്. വധു സുബൈദ സുന്ദരിയും സുശീലയുമാണ്. രണ്ടുപേരും നന്നായി ചേരും. ഒന്നിൽ നിന്നു മുറിച്ചെടുത്ത മറെറാന്നുപോലെ.

ബാഗ്ദാദ് നഗരം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഘേഷമാണ് കല്യാണത്തിന്. സമീപ പ്രദേശങ്ങളിലെ പ്രവിശ്യാ ഭരണാധികാരികൾ മുതല്ൽ മഹാ പണ്ഡിതപ്രഭുക്കൾ വരെ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്.

അഥിതികളെ സ്വീകരിക്കുവാൻ ഓടിനടക്കുന്നത് ഉമ്മ ഖൈസുറാൻ റാണി തന്നെ. അവർക്ക് ഈ വിവാഹത്തിൽ എന്തോ പ്രത്യേക താൽപര്യമുണ്ട്. അതവരുടെ ചേഷ്ടകളിൽ പ്രകടവുമാണ്. അതിനെ കുറിച്ച് ചില സ്വകാര്യങ്ങളുണ്ട്. അതു ചുരുക്കിപ്പറഞ്ഞാൽ ഇതാണ് , ഖലീഫാ മഹ്ദിയുടെ കിരീടാവകാശിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്വാഭാവികമായും ഖലീഫയുടെ മൂത്ത മകനാണ് കിരീടാവകാശിയായിത്തീരുക. ഇതൊരു കീഴ്വഴക്കം കൂടിയാണ്.അങ്ങനെ വരുമ്പോൾ മൂത്തമകൻ മൂസാ അൽഹാദിയാണ് കിരീടാവകാശിയായി വരേണ്ടത്.ഖലീഫയുടെ ഇംഗിതവും അതുതന്നെ.

പക്ഷേ, റാണിയുടെ താൽപര്യം രണ്ടാമനായ ഹാറൂനിനെ കിരീടാവകാശിയാക്കണമെന്നാണ്. അതു കീഴ്വഴക്കങ്ങൾക്ക് എതിരാണെന്നതിനാൽ ഖലീഫക്ക് അതിനോട് യോചിക്കുവാൻ കഴിയുന്നില്ല. എന്നാൽ സമർഥയായ ഭാര്യയുടെ ഇംഗിതത്തെ അവഗണിക്കുവാൻ തെല്ലുപ്രയാസവുമുണ്ട്. അതോടൊപ്പം മൂസാ അൽ ഹാദി തെല്ലുപരുക്കൻ സ്വഭാവക്കാരനാണ് എന്നതും സ്വാഭാവികമായും ഇതു ഭരണത്തിനു അനുചിതമല്ല എന്നതും ഖലീഫക്കറിയുകയും ചെയ്യാം. ഈ വർത്തമാനങ്ങൾ ഖലീഫക്കും റാണിക്കുമിടയിൽ പുരോഗമിക്കുന്നതിനിടയിലാണ് ഈ കല്യാണം.

ഈ കല്യാണത്തിന്റെ കാര്യത്തിൽ തന്നെ ഏററവും വലിയ മുൻകൈ ഖൈസുറാൻ റാണിയുടേതു തന്നെയായിരുന്നു. തന്റെ രണ്ടു മക്കൾ ഒരേ തുലാസിന്റെ രണ്ടു തട്ടുകളിൽ നിൽക്കുമ്പോൾ തനിക്ക് താൽപര്യമുള്ള മകന് ഒരു പണത്തൂക്കം മുൻതൂക്കം നൽകുവാൻ കൂടിയാണ് റാണി ഈ താൽപര്യം കാണിക്കുന്നത്. സുബൈദ ഖുറൈഷിയായ അബ്ബാസീ രാജകുമാരിയാണ്. ഈ പ്രത്യേകത മററാർക്കുമില്ല. ഒരു അബ്ബാസീ രാജകുമാരിയുടെ ഭർത്താവുകൂടിയായിത്തീരുമ്പോൾ തന്റെ മകൻ ഹാറൂനിന് മുൻതൂക്കം ലഭിക്കും എന്നാണവരുടെ കണക്കുകൂട്ടൽ. രണ്ടു മക്കളും നേരത്തെ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഈ വിവാഹത്തിലൂടെ മേൽക്കൈ നേടുക ഹാറൂൻ തന്നെയായിരിക്കും.ഖൈസുറാൻ രാജകുമാരിയുടെ കണക്കുകൂട്ടൽ അങ്ങനെയാണ്.

അഥിതികളെല്ലാം എത്തിച്ചേർന്നു. വൻ സദ്യാവട്ടങ്ങൾ ഒരുങ്ങി. നാടും നഗരവും കൊട്ടാരത്തിലേക്ക് ഒഴുകി. അബ്ബാസികളുടെ പ്രൗഡിയുടെ നിറവും മണവും മംഗല്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. എങ്ങും പണക്കൊഴുപ്പിന്റെ തിളക്കമാണ്. വിഭവസമൃദ്ധമായ സദ്യ ഒരു രാജ്യത്തെ മുഴുവൻ പട്ടിണിക്കാരെയും ഊട്ടാവുന്നത്ര ഗംഭീരമാണ്. വന്നവർക്കെല്ലാം സമ്മാനങ്ങളുണ്ട്.അവർക്കുവേണ്ടി സ്വർണ്ണത്തിന്റേയും വെള്ളിയുടേയും നാണയത്തുട്ടുകൾ കോപ്പകളിൽ നിറച്ചു വെച്ചരിക്കുകയാണ്.

വധുവിന് അണിയാനുള്ള ആഭരണങ്ങളും അവയുടെ ആധിക്യവും പെൺവർഗം അന്നാണ് ആദ്യമായി കാണുന്നത്. അവയെല്ലാം ഒരേ സമയം വഹിക്കാൻ ആരോഗ്യ ദൃഢഗാത്രയായ സുബൈദാ രാജകുമാരിക്ക് പോലും പ്രയാസമാണ്. വധു കടന്നുവരുന്ന വഴിത്താരയിൽ മുത്തും പവിഴവുമാണ് വിതറിയിരിക്കുന്നത്. അക്കാലത്തെ ഏററവും വിലകൂടിയ വസ്ത്രങ്ങളാണ് വധുവിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അൽ ഖുൽദ് കൊട്ടാരത്തിലാണ് മംഗല്യാഘോഷം .

ഹാറൂനിന്റെ മേൽ വസ്ത്രം അക്കാലം കണ്ടതിൽ വെച്ചേററവും വലിയ വിലകൂടിയ വസ്ത്രമായിരുന്നു. മുത്തും പവിഴവും ഇഴചേർത്തുവെച്ച ആ വസ്ത്രം ഹിശാം ബിൻ അബ്ദുൽ മലിക് തന്റെ ഭാര്യ അബ്ദക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും ചരിത്രമുണ്ട്. സ്നേഹത്തിന്റെ വില മുത്തും പവിഴങ്ങളും കൊണ്ട് ആലേഖനം ചെയ്ത ആ വസ്ത്രം ഒരു ആഭരണം എന്ന നിലയിലായുന്നു കാണപ്പെട്ടിരുന്നത്. മൊത്തം അൻപതു മില്യൺ ദിർഹമോളം വരും കല്യാണച്ചിലവുകൾ

ആഘോഷങ്ങളെ ഇത്രമേൽ കൊഴുപ്പിക്കുന്ന മററുചില ഘടകങ്ങളുമുണ്ട്. കോൺസ്ററാന്റിനോപ്പിൾ കീഴടക്കിയതിന്റെ വിജയാരവത്തിന്റെ അംശമാണതിലൊന്ന്. ആ ഘട്ടത്തിൽ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു വിജയം തന്നെയായിരുന്നു അത്. റോമിനെതിരെ ആ പടനയിച്ച നായകൻ ഹാറൂനായിരുന്നു എന്നതാണ് മറെറാന്ന്. ഇതെല്ലാം ഖലീഫ മഹ്ദിയെ വല്ലാതെ പുളകമണിയിച്ചിട്ടുണ്ട്. അതിന്റെയൊരു പ്രതിഫലനമാണ് ഖജനാവ് തുറന്നുവെച്ച് ഖലീഫ നടത്തുന്ന ഈ ആഘോഷങ്ങൾ. മകൻ ഹാറൂനിന്റെ അഭിമാനകരമായ ഈ വിജയത്തിനുള്ള പാരിതോഷികമായി പിതാവ് ചാർത്തിക്കൊടുത്ത വിശേഷണമാണ് അദ്ദേഹത്തിന്റെ പേരിനുപിന്നിലുള്ള അൽ റഷീദെന്ന വിശേഷണം എന്നും അത് പിതാവ് നൽകിയത് ഈ ദിവസത്തിലായിരുന്നു എന്നുമെല്ലാം ചരിത്രവായനകളിലുണ്ട്.

അങ്ങനെ ഹിജ്റ 165ൽ അബ്ബാസികളുടെ പ്രൗഢികൾക്കിടയിൽ ഉന്നത വ്യക്തിത്വങ്ങളെ സാക്ഷിയാക്കി ഹാറൂൻ അൽ റഷീദ് സുബൈദാ ജഅ്ഫറിനെ വിവാഹം ചെയ്തു. സുബൈദ ഹാറൂനിന്റെ ഇണയായി. ഹാറൂൻ സുബൈദയുടെ തുണയായി.


കാത്തിരുന്ന കൺമണി

എല്ലാമുണ്ട്.കൊട്ടാരം, പരിചാരികമാർ, സുഖസൗകര്യങ്ങൾ അങ്ങനെയെല്ലാം. അതിലുമുപരി സദാ നുണയുന്ന ഭർതൃസ്നേഹത്തിന്റെ അമൃതും. ചരിത്രത്തിലെ ഏററവും മനപ്പൊരുത്തമുള്ള ഇണകളാണ് തങ്ങൾ. ഭർത്താവിനെ മണിയറയിൽ മാത്രമല്ല രാജ്യഭരണത്തിൽ വരെ സന്തോഷിപ്പിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും സുബൈദ വിജയിച്ചു. ആ വിജയമാണ് ഈ സ്നേഹത്തിന്റെ കാതൽ.

അതിനിടയിൽ അബ്ബാസികൾ നടത്തിവരുന്ന വിജയങ്ങളുടെ വീരകഥകളും സുബൈദയെ അഭിമാനപ്പെടുത്തുന്നുണ്ടായിരുന്നു. ആത്മീയമായ അവബോധത്തിൽ വളർന്നുവരികയും ഇസ്ലാമിക വിജ്ഞാനീയങ്ങൾ കരസ്ഥമാക്കുകയും ചെയ്ത സുബൈദക്ക് ജിഹാദികാവേശം ഒരു ഹരമായിരുന്നു. അങ്ങനെ എല്ലാമെല്ലാം ഉണ്ടായിട്ടും എന്തോ ഒരു കുറവ് തനിക്കുണ്ടെന്ന തോന്നൽ സുബൈദയുടെ ഉള്ളിൽ ചെറിയ നീറലുണ്ടാക്കി. അത് ചിലപ്പോൾ അവരെ ഓർമ്മകളിലേക്ക് തള്ളിയിട്ടു. ദീർഘമായ ചിന്തകൾ അവസാനിപ്പിച്ചതെല്ലാം ചൂടുള്ള ഒരു നിശ്വാസം കൊണ്ടായിരുന്നു. മറെറാന്നുമല്ല, ഇതുവരേയും ഒരു കുഞ്ഞിക്കാലിന്റെ അനുഗ്രഹം മാത്രം തന്നെ തേടിയെത്തിയിട്ടില്ല എന്ന സങ്കടം.

വർഷങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ മാസങ്ങളും നിരാശ കൊണ്ട് കൊട്ടിയടക്കുമ്പോൾ ജീവിതത്തിന്റെ അർഥം കൈവിട്ടുപോകുന്ന തോന്നലായിരുന്നു അവർക്ക്. കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ ആ തോന്നൽ ഒന്ന് ആളിക്കത്തി. വർഷങ്ങൾ പിന്നിടുമ്പോൾ അവരുടെ അസ്വസ്ഥത കൂടിവന്നു.

ഒരു ഇടിത്തീ പോലെയായി സുബൈദക്ക് ആ വാർത്ത. തന്റെ ഉള്ളിലെ നിരാശയുടെ നാളങ്ങൾ ഒന്നുയർന്നുകെട്ടു. മനസ്സിനുള്ളിൽ ഒരു ശോകഗീതം മെല്ലെ പടർന്നു. മറെറാന്നുമായിരുന്നില്ല ആ വാർത്ത, മറാജിൽ പ്രസവിച്ചു. ഒരാൺകുട്ടിയെ. ഹാറൂൺ റഷീദിന് ഒരു ആൺകുട്ടി ജനിച്ചിരിക്കുന്നു. തന്റെ സ്നേഹഭാജനത്തിന് ഒരു ആൺകുട്ടിയെ പ്രസവിക്കുവാനുള്ള ഭാഗ്യമുണ്ടായത് മറാജിലിനാണ്. ഹാറൂൺ റഷീദിന്റെ പേർഷ്യൻ അടിമഭാര്യയായിരുന്നു മറാജിൽ. കുട്ടിക്ക് അബ്ദുല്ലാ എന്നു പേരിട്ടു. മഅ്മൂൻ എന്ന വിളിപ്പേരും.

ഖലീഫാ ഹാറൂൻ റഷീദിന്റെ കൊട്ടാരത്തിലെ ഒരു പരിചാരകയായിരുന്നു മറാജിൽ. ഒരു പേർഷ്യൻ അടിമയായിരുന്നു അവർ. അടിമകളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ട്. സുന്ദരിയും സുമുഖിയുമായിരുന്ന മറാജിലിൽ ഖലീഫ ആകൃഷ്ടനാവുകയായിരുന്നു. അതിൽ അവർ ഗർഭിണിയായി. ആ കുഞ്ഞിനെയാണ് അവർ പ്രസവിച്ചത്. ഖലീഫാ ഹാദി മരണപ്പെട്ട ദിവസമായിരുന്നു മറാജിലിന്റെ പ്രസവം. പ്രസവത്തോടെ കൂടുതൽ അധികാരമുള്ള ഭാര്യയായി മറാജിൽ മാറി. ഉമ്മു വലദ് എന്ന പേരിൽ അവർ ഖലീഫയുടെ ജീവിതത്തിന്റെ ഔദ്യോഗിക ഭാഗമായിത്തീർന്നു. ആ സ്ഥാനമാനങ്ങൾ അനുഭവിക്കുവാൻ പക്ഷെ, മറാജിലിനു ഭാഗ്യമുണ്ടായില്ല. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം അതിന്റെ സമയത്ത് നിലക്കാതെ വരികയും അതിനെ തുടർന്ന് അവർ പനി ബാധിച്ച് തളർന്നുപോകുകയും ചെയ്തു. പിറേറന്നു തന്നെ അവർ മരിച്ചു.

മഅ്മൂന്റെ ഉമ്മയുടെ മരണം എല്ലാവരേയും ദുഖത്തിലാഴ്തി. ഖലീഫ ആ ദുഖം ഒതുക്കുവാൻ വല്ലാതെ സാഹസപ്പെട്ടു. മുലകുടിക്കുന്ന പ്രായത്തിൽ ഉമ്മ മരിച്ച മഅ്മൂനിനെ എല്ലാവരും കൃപയോടെ നോക്കി. ആ നിഷ്കളങ്കമായ കണ്ണുകളിലെ തെളിച്ചത്തിനു പിന്നിലെ ചോദ്യചിഹ്നങ്ങൾ കണ്ടവരെയൊക്കെ വേട്ടയാടി. സുബൈദക്കും അതു സഹിക്കുവാൻ കഴിയുമായിരുന്നില്ല. അവർ അവനെ കോരി കയ്യിലെടുത്തു. അവർ പറഞ്ഞു: "ഇവനെ ഞാൻ നോക്കും".

അബ്ബാസീ രാഷ്ട്രീയത്തിൽ പിന്നെയും മാററങ്ങളുണ്ടായി. ഖലീഫ മഹ്ദി മരണപ്പെട്ടു. പത്തുവർഷത്തോളം രാജ്യം ഭരിച്ച ഖലീഫ മഹ്ദി സുശീലനും മാതൃകായോഗ്യനുമായിരുന്നു. ജനോപകാരപ്രദമായ ധാരാളം പ്രവർത്തനങ്ങളും വൻ മുന്നേററങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തെ വേറിട്ടടയാളപ്പെടുത്തി. കുതിരത്തപാൽ സംവിധാനം ചരിത്രത്തിലാദ്യമായി ഇസ്ലാമിക യുഗത്തിൽ നിലവിൽ വന്നത് അക്കാലത്തായിരുന്നു. മസ്ജിദുൽ ഹറാമും മസ്ജിദുന്നബവിയും അദ്ദേഹം വിപുലീകരിച്ചു.

ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് വിലപ്പെട്ട സംഭാവനകളായിരുന്നു ഖലീഫാ മഹ്ദി നൽകിയത്. അന്യഭാഷാ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ധാരാളം വിവർത്തനം ചെയ്യപ്പെട്ടു. മൊത്തത്തിൽ ഖലീഫാ മഹ്ദിയുടെ കാലം സമാധാനത്തിന്റേതായിരുന്നു. തന്റെ ഭർതൃപിതാവുകൂടിയായ ഖലീഫയുടെ മരണത്തിൽ സുബൈദയുടെ കണ്ണുകൾ ദുഖം കൊണ്ടു നനഞ്ഞു.

ഖലീഫാ മഹ്ദിക്കു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ ഹാദി ഖലീഫയായി.ഹാദിയുടേത് പിതാവിനോളമെത്തുന്ന ഭരണമല്ലായിരുന്നു. നാട്ടിൽ ചില വിഭാഗീയതകളൊക്കെ തലപൊക്കിത്തുടങ്ങി. അതൊക്കെ വളരും മുമ്പ് പക്ഷെ, ഹിജ്റ 169ൽ ഖലീഫാ ഹാദി മരണപ്പെട്ടു. അതോടെ അധികാരം സഹോദരനും കിരീടാവകാശിയുമായിരുന്ന ഹാറൂൺ റഷീദിന്റെ കയ്യിൽ വന്നു. സുബൈദാ ജഅ്ഫർ സുബൈദാ രാജ്ഞിയായി.


ബഗ്ദാദിലെ പ്രഥമവനിതയായി മാറിയപ്പോഴേക്കും അവരുടെ ജീവിതത്തിൽ മറെറാരു സന്തോഷം കൂടി തുടികൊട്ടു തുടങ്ങിയിരുന്നു. നിരാശകളുടെ മേൽ ആ സന്തോഷം വളർന്നു പടർന്നു. മനസ്ഥാപത്തിന്റെ നീററൽ സന്തോഷത്തിന്റെ ഹർഷാരവമായി മാറി. സുബൈദാ രാജ്ഞി ഗർഭിണിയായി. അവർ ഒരു കുഞ്ഞിനു ജന്മം നൽകി. ഓമനത്വവും പ്രതാപവും വിളിച്ചറിയിക്കുന്ന തിളങ്ങുന്ന മുഖമുള്ള ഒരാൺകുട്ടി. സുകൃതങ്ങളുടെ സഹചാരികളായ മാതാപിതാക്കളുടെ നേർപകർപ്പായി ഓമനത്വമുള്ള ഒരു ആൺകുട്ടി. അവർ അവന് മുഹമ്മദ് എന്നു പേരിട്ടു. വിളിക്കുവാൻ അമീൻ എന്ന വിളിപ്പേരും.

രണ്ടു കുട്ടികളേയും സുബൈദാ രാജ്ഞി വളർത്തി. പോററുമകനേക്കാൾ സ്വന്തം മകനോട് വാത്സല്യമുണ്ടാകുന്നത് ഇവിടെ സ്വാഭാവികം മാത്രം. തന്റെ മകൻ അമീന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു അവർ. ഒന്നിനും കുറവില്ലാത്ത വിധം അവർ അവനെ വളർത്തി. അവനു ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും നൽകി. അവനെ പഠിപ്പിക്കുവാൻ വലിയ പണ്ഡിതരെ കൊട്ടാരത്തിൽ വരുത്തി. മഹാനായ ഇമാം കസാഈ(റ) തുടങ്ങിയ മഹത്തുകൾ വരെ ആ ഗുരുനിരയിലുണ്ടായിരുന്നു.

രണ്ടു കുട്ടികളും വളർന്നുവന്നു. യുവകോമളൻമാരായി. അബ്ബാസീ ഖിലാഫത്തിലെ രാജകുമാരൻമാരായി. അതോടെ അവരെ ജനം കൗതുക പൂർവ്വം നോക്കി ആത്മഗതം ചെയ്യുവാൻ തുടങ്ങി; മൂത്ത മകൻ മഅ്മൂൻ കിരീടാവകാശിയാകും. രണ്ടാമത്തെ മകൻ അമീൻ മഅ്മൂനിനു ശേഷം ഭരണാധികാരിയുമാകും.. പക്ഷെ രാജ്ഞിയുടെ ചിന്ത മറെറാരിടത്തേക്കായിരുന്നു തിരിഞ്ഞത്. തികച്ചും വിത്യസ്ഥമായ ഒരു അഭിപ്രായത്തിലേക്ക്. ക്രമേണ അതു അവരുടെ മനസ്സിനെ പിടികൂടി. ആ ചിന്തകളിൽ അവർ രാപ്പകലുകൾ തള്ളിയിട്ടു. അവർ കരുതി. തന്റെ മകൻ അമീൻ കിരീടാവകാശിയാകണം. മറാജിലിന്റെ മകൻ അതായിക്കൂടാ..


ക്ഷേമങ്ങളുടെ തൊട്ടിലിൽ

സുബൈദാ റാണിയുടെ രാഷ്ട്രീയ ഇടപെടലുകൾ ഭർത്താവ് ഖലീഫാ ഹാറൂൺ അൽ റഷീദിന് വല്ലാത്ത ഒരു സഹായമായിരുന്നു. ഭർത്താവുമായി രാജ്യകാര്യങ്ങൾ ചർച്ച ചെയ്യുവാനും പ്രജകളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഖലീഫയെ പ്രോത്സാഹിപ്പിക്കുവാനും എപ്പോഴും ഈ വലംകൈ ഉണ്ടായിരുന്നു. ക്ഷേമ ഐശ്വര്യങ്ങളുടെ കാര്യത്തിൽ ചരിത്രം വേറിട്ടടയാളപ്പെടുത്തിയ അബ്ബാസികളിലെ ഏററവും ശ്രദ്ധേയനായഭരണാധികാരിയായിരുന്നു അദ്ദേഹം.

ഇരുപത്തിരണ്ടാം വയസ്സിലാണ് ഹാറൂൺ അൽ റഷീദ് ഖലീഫയായി അവരോധിതനായത്. അബ്ബാസികളുടെ സുവർണ്ണ ഘട്ടം ഇവിടെ ആരംഭിക്കുന്നു. ഇക്കാലത്ത് ക്ഷേമവും ഐശ്വര്യവും മാത്രമല്ല വൈജ്ഞാനികവും സാമൂഹികവുമായ വൻ മുന്നേററങ്ങൾ ഇസ്ലാമിക ലോകത്തിനുണ്ടായി. സാഹിത്യവും കലകളും വിഷയീഭവിക്കാത്ത ഒരു ചർച്ചയും ഒരു വീട്ടിലുമുണ്ടായിരുന്നില്ല എന്നാണ് ചരിത്രത്തിന്റെ കാഴ്ച. ബാഗ്ദാദിൽ അദ്ദേഹം സ്ഥാപിച്ച ബൈത്തുൽ ഹിക്മ ഒരു സർവ്വകലാശാല പോലെയുള്ളതായിരുന്നു. ലോകത്തെ അന്യഭാഷാ കൃതികൾ കണ്ടെത്തി അവ അറബിയിലേക്ക് മൊഴിമാററം നടത്തുവാൻ നൂറു കണക്കിന് പണ്ഡിതരെ അദ്ദേഹം ബൈത്തുൽ ഹിക്മയിൽ നിയമിച്ചു. ഉയർന്ന ശമ്പളം അവർക്കു പ്രതിഫലമായി നൽകുകയും ചെയ്തു.


ആർഭാടം നിറഞ്ഞതായിരുന്നുവെങ്കിലും ദൈവഭയത്തിൽ നനഞ്ഞുകിടക്കുന്നതായിരുന്നു ഹാറൂൺ അൽ റഷീദിന്റെ ജീവിതം. മതകാര്യങ്ങളിൽ നിഷ്ഠ പാലിക്കുകയും മതപണ്ഡിതരെയും വലിയ വ്യക്തിത്വങ്ങളേയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഓരോ ദിവസവും നൂറ് റക്അത്ത് സുന്നത്തു നിസ്കരിക്കുകയും ഒരോ ദിവസവും ആയിരം ദിർഹം വീതം പാവങ്ങൾക്ക് ധർമ്മം നൽകുകയും പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതോടെപ്പം തന്നെ ജിഹാദികമായ ആവേശവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നു. ഒരു വർഷം ജിഹാദിനും അടുത്ത വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനും എന്ന ക്രമമായിരുന്നു അദ്ദേഹത്തിന്. ഹജ്ജിനു പോകുമ്പോൾ നൂറു പണ്ഡിതൻമാരെ സ്വന്തം ചിലവിൽ ഒപ്പം കൊണ്ടുപോകുകയും ചെയ്യും. ഈ ആത്മീയ ജീവിതത്തിലും ഒരു സജീവ സാന്നിദ്ധ്യമായി സുബൈദാ റാണിയുണ്ടായിരുന്നു കൂടെ.

ഇബ്നുസ്സിമാക്, ഇമാം കസാഈ, ഖാദീ അബൂയൂസുഫ് (റ:അ) തുടങ്ങിയ ആ കാലത്തിന്റെ പ്രമുഖരും അതീവ വിശുദ്ധരുമായ ഒരു കൂട്ടം മഹാൻമാർ ഹാറൂൺ അൽ റഷീദിനെ ഭരണത്തിൽ അകമ്പടി സേവിച്ചു. വലിയ കർമ്മശാസ്ത്രജ്ഞനായിരുന്ന അബൂ യൂസുഫായിരുന്നു മുഖ്യ ന്യായാധിപൻ. ആത്മീയ വിചാരവും അതുവഴി ലഭിക്കുന്ന മാനസിക സമാധാനവും ഇത്രക്കുമേൽ കളിയാടുകയും ജനങ്ങളെല്ലാം അതീവ സംതൃപ്തരാവുകയും ചെയ്ത ഈ ഘട്ടം ഇത്തരം സാന്നിദ്ധ്യങ്ങൾ കൊണ്ടാണ് ചരിത്ര ശ്രദ്ധ നേടിയത്.

അതേസമയം ഇസ്ലാമിന്റെയും അബ്ബാസികളുടെയും എതിരാളികൾക്ക് ഒരു പേടിസ്വപ്നവുമായിരുന്നു അദ്ദേഹം. അക്കാലത്തെ ഏററവും വലിയ എതിരാളികൾ റോമക്കാർ തന്നെയായിരുന്നു. ഇവർക്കെതിരെ നടന്ന റോമാ യുദ്ധം ചരിത്രപ്രസിദ്ധമാണ്. റോമക്കാരുടെ ശല്യത്തിനു അറുതിവരുത്തുകയും ഏഷ്യാ മൈനറിലും സിറിയൻ അതിർത്തികളിലും പട്ടാള ബാരക്കുകൾ സ്ഥാപിക്കുകയും ചെയ്തത് ഹാറൂൺ അൽ റഷീദായിരുന്നു. ഈ യുദ്ധങ്ങൾക്ക് അദ്ദേഹം നേരിട്ടായിരുന്നു നേതൃത്വം നൽകിയിരുന്നത്.

ഹാറൂൺ റഷീദിനെ റോമക്കാർക്കെതിരെ ഇത്രക്കുമേൽ പ്രകേപിപ്പിച്ചത് റോമൻ നിലപാടുകളായിരുന്നു. അബ്ബാസികളുടെ അധീനതയിലുള്ള റോമൻ നഗരങ്ങൾ ബാഗ്ദാദിന് കരം കൊടുത്തുവന്നിരുന്നു. ഹാറൂൾ അൽ റഷീദ് ഭരണാധികാരിയായതോടെ അവരതു നിറുത്തുകയും ഇനി കരം തരില്ല എന്നു പറയുവാൻ ധാർഷ്ഠ്യം കാണിക്കുകയുമായിരുന്നു. മാത്രമല്ല അവരുടെ നേതാവ് സഗൂറ തങ്ങളിതുവരെ തന്ന കരം തിരിച്ചുതരണമെന്ന് ഖലീഫാ ഹാറൂൻ അൽ റഷീദിനോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അതിനു ഖലീഫ നൽകിയ മറുപടി ഇതായിരുന്നു:

"റോമൻ പട്ടീ, ഇതിനു മറുപടി നീ വായിക്കുകയല്ല, അനുഭവിക്കുകയാണ് ചെയ്യുക".

ഇതിനെ തുടർന്നുണ്ടായ ശക്തമായ ഏററുമുട്ടലുകളിൽ റോം പരാജയപ്പെടുകയും കപ്പം തരാൻ സമ്മതിക്കുകയും ചെയ്തു. അങ്കാറ തുടങ്ങിയ നഗരങ്ങൾ മുസ്ലിംസേന തിരിച്ചുപിടിക്കുകയുമുണ്ടായി.

ഭരണം കാര്യക്ഷമമാക്കുവാൻ മന്ത്രിമാരെ നിയമിച്ചുതുടങ്ങിയത് അബ്ബാസികളും അവരിലെ സച്ചരിതനായ ഭരണാധികാരി ഹാറൂൻ അൽ റഷീദുമാണ്. ഇതോടെ ഭരണം കാര്യക്ഷമമായി എന്നു മാത്രമല്ല അധികാരം വികേന്ദ്രീകൃതവുമായി. യഹ് യ അദ്ദേഹത്തിന്റെ പുത്രൻമാർ ഫദ്ല്, ജഅ്ഫർ; എന്നിവരായിരുന്നു പ്രധാനപ്പെട്ട മന്ത്രമാർ. ഇവർ ബർമക് എന്നു പേരായ ഒരാളുടെ മക്കളായിരുന്നു. ഇറാനിലെ പേർഷ്യൻ വംശജരായിരുന്നു ഇവർ. പിൽകാലത്ത് ചരിത്രത്തിൽ വായിക്കുന്ന ബർമക്കുകൾ ഇവരാണ്. മന്ത്രിമാർ ഒരു ഭാഗത്തും, സുബൈദാ റാണിയെന്ന ഭാര്യ മറുഭാഗത്തും ഹാറൂൺ അൽ റഷീദിന്റെ വലയും ഇടതും സജീവമായതോടെ ബാഗ്ദാദ് തിളങ്ങുവാൻ തുടങ്ങി.

സുബൈദാ റാണിക്ക് ഹാറൂൻ അൽ റഷീദിന്റെ മനസ്സിന്റെ എല്ലാ അറയും അറിയാം. അദ്ദേഹത്തിന്റെ സ്നേഹമസൃണമായ സാന്നിദ്ധ്യം റാണിയുടെ മനസ്സിനെ പുഷ്പിണിയാക്കി. എപ്പോഴും ചിരിച്ചും കളിച്ചും മക്കളെ ഓമനിച്ചും അവരുടെ കൊട്ടാരം ഹർഷപുളകിതമായി. എല്ലാം പക്ഷെ, ആത്മീയതയുടെ അതിരുകൾക്കുള്ളിൽ മാത്രമായിരുന്നു. മകൻ അമീൻ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തിൽ സഹായിക്കുവാൻ ഈ ഉമ്മക്കു കഴിയും. ഖുർആൻ അവർക്കും ഏതാണ്ട് മനപ്പാഠമാണല്ലോ. താൻ പ്രസവിച്ചതല്ലെങ്കിലും മഅ്മൂനും സമർഥനായി വളരുകയാണ്. തന്റെ സ്വന്തം മകൻ ഒരു പണത്തൂക്കം എല്ലായ്പോഴും മുന്നിൽ നിൽക്കണമെന്നാണ് റാണിയുടെ ഉള്ളിലെ മോഹം.


വളയിട്ട കൈകളുടെ കരുത്ത്.

കിഴക്ക് ചൈന വരേയും പടിഞ്ഞാറ് സ്പെയിൻ വരേയും നീണ്ടു കിടക്കുന്ന ഒരു വലിയ സാമ്രാജ്യമായിരുന്നു അമവികൾ അബ്ബാസികൾക്ക് കൈമാറിയത്. ഒരിക്കൽ തന്റെ ആകാശത്തിലൂടെ കടന്നുപോകുന്ന മേഘത്തെ നോക്കി ഹാറൂൻ റഷീദ് തന്നെ പറയുന്നുണ്ട്:

മേഘമേ, നീ എവിടെപ്പോയി പെയ്താലും എനിക്കു പരാതിയില്ല, കാരണം നിന്റെ തുള്ളികൾ വീഴുന്നത് എന്റെ മണ്ണിലായിരിക്കും. 

അത്രയും വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഹാറൂൺ റഷീദിന്റെ നാട് ഉണർന്നു. ക്ഷേമം കളിയാടി. മികച്ച ഭരണമായിരുന്നു ഹാറൂൺ റഷീദ് കാഴ്ചവെച്ചത്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ഇസ്ലാം രണ്ടു ശക്തികലൂടെ പിൻബലം കാണുന്നുണ്ട്. രണ്ടു സ്ത്രീകളുടെ. ഒന്ന് ഹാറൂൻ റഷീദിന്റെ മാതാവ് ഖൈസുറാൻ റാണിയുടെയും മറെറാന്ന് ഭാര്യ സുബൈദാ റാണിയുടേയും. ഈ രണ്ടു കരങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിൻബലം. എല്ലാ കാര്യങ്ങളും അവരോട് ചോദിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു മാത്രം നടപ്പിലാക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇവരിൽ ഒരടി മുന്നിൽ നിന്നിരുന്നത് സുബൈദാ റാണിതന്നെയായിരുന്നു.

അപാരമായ ബുദ്ധി വൈഭവവും ആഴമുള്ള അറിവും തെളിമയുള്ള മനസ്സും കൂടിചേർന്നതായിരുന്നു സുബൈദാ റാണി. ഭരണകാര്യങ്ങളിലാവട്ടെ, ജീവിതകാലം മുഴുവനും അവർ ഭരണചക്രത്തിനു തൊട്ടുതന്നെയായിരുന്നുവല്ലോ. അവരുടെ പിതാവ് ജഅ്ഫര്ർ ബിൻ മൻസ്വൂർ അബ്ബാസികളിലെ ഏററവും മഹാനായ ഭരണാധികാരിയായിരുന്നു. അവരുടെ സഹോദരൻമാർ ഖലീഫമാരായിരുന്നു. അവർ ഒരു ഖലീഫയുടെ ഭാര്യയായിരുന്നു. ഖലീഫാ ഹാറൂൻ റഷീദിന്റെ. അവർ രണ്ടു ഖലീഫമാരുടെ മാതാവുമായിരുന്നു. ഖലീഫാ അമീനിന്റെ പെററുമ്മയും ഖലീഫാ മഅ്മൂനിന്റെ പോററുമ്മയും. അതുകൊണ്ട് രാഷ്ട്രീയം മുതൽ രാജ്യതന്ത്രം വരെ അവർക്കു മനപ്പാഠമായിരുന്നു. പിന്നെ അറിവിന്റെ കാര്യത്തിലാവട്ടെ, അബ്ബാസീ കൊട്ടാരങ്ങളിൽ അവർക്കു ആ കാലത്തിന്റെ എല്ലാ അറിവുകളും ലഭിച്ചിരുന്നു. ഇങ്ങനെ സുബൈദാ റാണി അനുഭവത്തിലും അറിവിലും ആ കാലത്തിന്റെ മുന്നിൽ നിന്ന സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളിലും ഹാറൂൺ റഷീദ് ഭാര്യയുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. സുബൈദയുടെ അഭിപ്രായം പരിഗണിച്ച് താൻ കൈക്കൊണ്ട പല തീരുമാനങ്ങളൂം അദ്ദേഹം പുനപ്പരിശോധിക്കുക വരെ ചെയ്തിട്ടുണ്ട്.

സാഹിത്യവും അറിവും അവരുടെ ഏററവും വലിയ വികാരങ്ങളായിരുന്നു. അല്ലെങ്കിലും സാഹിത്യം അബ്ബാസീ യുഗത്തിന്റെ ഏററവും വലിയ ചാരുതയായിരുന്നുവല്ലോ. ധാരാളം സാഹിത്യ സദസ്സുകൾ രാജ്യത്തുടനീളം സദാ നടക്കുമായിരുന്നു. കൊട്ടാരങ്ങളാവട്ടെ അവയുടെ രംഗവേദികളുമായിരുന്നു. ആ കാലത്തെ സാധാരണ ജനങ്ങളിൽ നിന്നും വളരെ ഉന്നതമായ ഭാഷാവ്യുൽപ്പത്തി കൊണ്ടനുഗ്രഹീതയായിരുന്നു സുബൈദാ റാണി. 

ഒരിക്കൽ അവർക്ക് ഒരു ഉദ്യോഗസ്ഥ പ്രമുഖൻ ഒരു കത്തെഴുതുകയുണ്ടായി. അതിൽ അയാൾ ആശംസാ ഭാവത്തിൽ അവിടുത്തെ ഔതാര്യം എന്നെന്നും നിലനിൽക്കുമാറാവട്ടെ (അദാമല്ലാഹു കറാമത്തക്കി) എന്ന് ആശംസിച്ചിരുന്നു. അതുവായിച്ചതും അതേ കത്തിന്റെ പുറത്ത് അവർ ഇങ്ങനെ എഴുതി: 

നിങ്ങൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം, അല്ലെങ്കിൽ നാം നിങ്ങളെ പിരിച്ചുവിടും.

റാണിയുടെ ഗുരുതരമായ താക്കീത് കണ്ടു ഞെട്ടിയ ആ ഉദ്യോഗസ്ഥൻ കാര്യമെന്തെന്നറിയാതെ വിഷമിച്ചു. പല സാഹിത്യകാരെയും സമീപിച്ച് റാണിയെ പ്രകോപിപ്പിച്ച പ്രയോഗം ഏതാണ് എന്ന് അന്വേഷിച്ചു. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് കാര്യം മനസ്സിലായത്. അറബിയിൽ അദാമല്ലാഹു കറാമത്തക്കി എന്ന പ്രയോഗത്തിന് മരണശേഷമുള്ള ഒന്നത്യം നീണാൾ വാഴട്ടെ എന്നാണ് അർഥമെന്ന്. പൊതുവെ സാധാരണ സാഹിത്യകാർക്കുപോലും അറിയാത്ത പ്രയോഗങ്ങളും മററും അറിയാവുന്ന ഒരു സാഹിത്യകാരിയായിരുന്നു അവർ എന്ന് ഇതു തെളിയിക്കുന്നു.

അക്കാലം കണ്ട ഏററവും വലിയ പണ്ഡിതരെയും സാഹിത്യ പടുക്കളെയും കൊട്ടാരത്തിൽ ഇടക്കിടക്ക് അവർ വിളിച്ചുകൂട്ടുമായിരുന്നു. അവരുമായി വലിയ വലിയ അക്കാദമിക ചർച്ചകളിൽ ഏർപ്പടുവാൻ അവർ സമയം കണ്ടെത്തുമായിരുന്നു. ജാഹിള്, അബുൽ അതാഹിയ്യ, അബൂ നവാസ്, ഹുസൈൻ ബിൻ ളഹ്ഹാക് തുടങ്ങിയ സാഹിത്യകാരൻമാർ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു. 

മതപണ്ഡിതരായിരുന്ന ഇമാം അബൂ ഹനീഫ(റ), ഔസാഈ(റ), മാലിക് ബിൻ അനസ്(റ) തുടങ്ങിയവർ അവരുടെ സ്ഥിരം ക്ഷണിതാക്കളായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിലൂടെ അവർ തന്റെ മതപരമായ അറിവിനെയും തഖ് വയെയും ഊതിക്കാച്ചിയെടുത്തു. ഖലീൽ ബിൻ അഹ്മദ്, അഖ്ഫഷ്, സീബവൈഹി തുടങ്ങിയ ഭാഷാ പണ്ഡിതൻമാരെയും അവർ പലപ്പോഴും വിളിച്ചുവരുത്തി. അങ്ങനെ മതവും സാഹത്യവും ഭാഷയും എല്ലാം ചേർന്ന ഒരു ജീവിതമായിരുന്നു അവരുടേത്. ആണായിരുന്നുവെങ്കിൽ അബ്ബാസികളിൽ സ്വന്തം പിതാവിനെയും ഭർത്താവിനേയും കവച്ചുവെക്കുമായിരുന്നേനെ അവർ എന്ന് ചരിത്രത്തിൽ ഒരു സംസാരം തന്നെയുണ്ട്. ആയിരത്തൊന്ന് അറേബ്യൻ രാവുകൾ എന്ന വിഖ്യാത സൃഷ്ടി ജനിച്ച കാലം ഇതു തന്നെയായിരുന്നു. ഈ സാഹിത്യ സൃഷ്ടിയുടെ പിറവിക്കു പിന്നിലുമുണ്ട് അമത്തുൽ അസീസ് എന്നു വിളിക്കപ്പെടുന്ന ഈ റാണിയുടെ കൈകൾ. ഇതിൽ പറയുന്ന കഥകളിലെ രാജാവും രാജകുമാരിയും സുബൈദ-ഹാറൂൻ ദമ്പതിമാരാണ് എന്നു വരെ ഈ സംസാരം എത്തിനിൽക്കുന്നുണ്ട്.

തന്റെ പഠനങ്ങൾക്കുപരി അവർ ഈ സാഹിത്യ സാംസ്കാരിക സംഗമങ്ങളെ ഉപയോഗപ്പെടുത്തിയത് പൊതുജനങ്ങളുടെ അറിവുകളെ വളർത്തുവാൻ വേണ്ടി കൂടിയായിരുന്നു. മററു ഭാഷകളിൽ നിന്നും അറബിയിലേക്ക് വിഖ്യാത കൃതികൾ മൊഴിമാററം ചെയ്യുവാനും വലിയ ഗ്രന്ഥങ്ങൾ കൊട്ടാരത്തിലെ കുതുബു ഖാനയിൽ എത്തിക്കുവാനും അവയെല്ലാം കാര്യക്ഷമമായി നോക്കിനടത്തുവാനും വലിയ സംഖ്യ തന്നെ സുബൈദാ റാണി ചെലവഴിച്ചിരുന്നു.

ബുദ്ധിയിലും അറിവിലും ഭംഗിയിലുമെല്ലാം ആ കാലത്തെ മികച്ച സ്ത്രീയായിരുന്നു സുബൈദ. പക്ഷെ, ജീവിതത്തിന്റെ എല്ലാ തരം നിറവും മണവും അവരുടെ കയ്യെത്താവുന്ന ദൂരത്തുണ്ടായിരുന്നുവെങ്കിലും അവരുടെ മതപരമായ അസ്തിത്വം അവർ കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്നു. ഖുർആനായിരുന്നു അവരുടെ ഏററവും വലിയ വികാരം. നൂറിലധികം ദാസിമാർ അവർക്കുണ്ടായിരുന്നുവെന്നും അവരൊക്കെയും ഖുർആൻ മനപ്പാഠമാക്കിയവരായിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്. ഖുർആൻ പാരായണത്തിൽ ഈണത്തിൽ ഒരു തേനീച്ചക്കൂടിന്റെ സമീപത്തുണ്ടാകുന്ന മൂളക്കം അവരുടെ അന്തപ്പുരത്തിൽ സദാ ഉയർന്നുനിന്നിരുന്നു. ഖുർആനുമായുള്ള ഈ ബന്ധമാണ് അവരെ മതപരമായ പച്ചപ്പിൽ പിടിച്ചുനിറുത്തിയത്. അച്ചടക്കവും വിനയവും ഔതാര്യതയുമെല്ലാം ഈ വഴിക്കാണ് അവരുടെ ജീവിതത്തിലേക്കു വന്നുകയറിയത്.


നല്ല ഇണയും നല്ല തുണയും

വളരെ മനപ്പൊരുത്തമുള്ള രണ്ടു ഇണകളായിരുന്നു ഹാറൂൻ റഷീദും സുബൈദയും. ഹറൂൻ റഷീദ് എല്ലാ കാര്യങ്ങളും ഭാര്യയുമായി ചർച്ച ചെയ്യുമായിരുന്നു. അവളുടെ അഭിപ്രായത്തിനു പ്രത്യേക പരിഗണന നൽകുകയും ചെയ്യുമായിരുന്നു. നല്ല രീതിയിൽ ഒരു ക്ഷേമ രാജ്യം മുന്നോട്ടു പോകുന്ന ആ കാഴ്ച കണ്ട് പലരും അടക്കം പറഞ്ഞിരുന്നതു തന്നെ ഭരിക്കുന്നത് ഹാറുനല്ല, സുബൈദയാണ് അതുകൊണ്ടാണിത് എന്നായിരുന്നു. എല്ലാ യാത്രകളിലും ഭാര്യ ഒപ്പമുണ്ടായിരിക്കണമെന്നത് ഹാറൂൺ റഷീദിന്റെ നിർബന്ധമായിരുന്നു. ഹജ്ജിനും ഉംറക്കും വേണ്ടിയുള്ള തീർഥയാത്രകൾ മുതൽ യുദ്ധയാത്രകളിൽ പോലും ഭാര്യ ഒപ്പമുണ്ടാകുമായിരുന്നു. സുബൈദയുടെ ഇടപെടൽ എപ്പോഴും നൻമ മാത്രം വരുത്തി. അവരുടെ തലയണമന്ത്രങ്ങൾക്കു വരെ നൻമയുടെ ചൂടും ചൂരുമായിരുന്നു. ഇതൊക്കെ അവർക്കും അറിയാമായിരുന്നു. എന്നാൽ തന്റെ സ്വാധീനത്തിന്റെ കാര്യത്തിൽ അവർക്ക് ഒരു അഹങ്കാരവുമുണ്ടായിരുന്നില്ല. അവരെപ്പോഴും പ്രാണനാഥനെ ബഹുമാനത്തോടും അനുസരണയോടും കൂടി മാത്രം സമീപിച്ചു.

ഒരിക്കൽ ഭാര്യയും ഭർത്താവും തമ്മിൽ ഒരു കൊച്ചു അഭിപ്രായവ്യത്യാസമുണ്ടായി. രണ്ടു തരം പഴങ്ങളായിരുന്നു വിഷയം. ഒരാൾ നല്ലത് ഇതാണെന്ന് വാദിക്കുമ്പോൾ മറെറയാൾ അല്ല, ഇതാണ് നല്ലത് എന്നു വാദിക്കുകയായിരുന്നു. ഈ സൗഹൃദ തർക്കം കുറച്ചുനേരം നീണ്ടുനിന്നു. അതിനിടെ ഖാളീ അബൂ യൂസുഫ് ഖലീഫയെ കാണുവാൻ കൊട്ടാരത്തിലേക്കുവന്നു. ആസ്ഥാന ജഡ്ജായിരുന്ന അദ്ദേഹത്തിന്റെ മേശപ്പുറത്തേക്കിട്ടു രണ്ടുപേരും തങ്ങളുടെ തർക്കം. 

ഖാളി പറഞ്ഞു: രണ്ടു പഴങ്ങളും തിന്നുനോക്കാതെ വിധി പറയുവാനാവില്ല എന്ന്. ഉടനെ രണ്ടു പഴങ്ങളും വരുത്തി. ഖാളി രണ്ടു ഇനവും നന്നായി കഴിച്ചു. തർക്കം ഒരു സൗഹൃദ തർക്കമാണ് എന്നറിയുന്നതിനാൽ ഖാളി വയറു തടവി ഏമ്പക്കം വിട്ടെന്നോണം ഖലീഫയോട് പറഞ്ഞു: 

ഖലീഫാ, രണ്ടു പഴങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ല, കണ്ടില്ലേ വയററിൽ രണ്ടുപേരും രാജിയായി കിടക്കുന്നു... അതും പറഞ്ഞ് ഖാളി ചിരിച്ചപ്പോൾ ഖലീഫയും അതിൽ പങ്കുകൊണ്ടു. ഖലീഫ ഖാളിക്ക് ആയിരം ദിർഹം സമ്മാനം കൊടുത്തു. ഖലീഫ ഖാളിക്ക് സമ്മാനം കൊടുത്തത് സുബൈദാ റാണിയറിഞ്ഞു. അവരും കൊടുത്തു സമ്മാനം. 999 ദിർഹം.ഒരു ദിർഹം കുറച്ചത് ഭർത്താവായ ഖലീഫയേക്കാൾ താൻ ഒപ്പമെത്തുകയോ മറികടക്കുകയോ അരുത് എന്നു കരുതിയാണ്.


നല്ല ഇണയും തുണയുമായി അവരിരുവരും ജീവിത നൗക തുഴഞ്ഞു. അവരുടെ സംരക്ഷണത്തിൽ അബ്ബാസികളുടെ നാട് മാത്രമല്ല സ്വന്തം മക്കളും വളർന്നു. സ്വന്തം മകൻ അമീനിനോടു തന്നെയായിരുന്നു അവരുടെ മനസ്സിന്റെ ചായ്വ്. അതു തികച്ചും സ്വാഭാവികമാണുതാനും. എന്നാൽ മറാജിൽ പ്രസവിച്ച മഅ്മൂനിനെ അവർ ഒരിക്കലും അവഗണിച്ചില്ല. താനേറെ ഇഷ്ടപ്പെടുന്ന സ്വന്തം ഭർത്താവിന്റെ ചോരയായതിനാലും മഅ്മൂനിന്റെ ഉമ്മ മരിച്ചുപോയതിനാലും പ്രത്യേകിച്ചും. അവനും സ്നേഹം നൽകി.എല്ലായിടത്തും അമീനായിരിക്കണം മുമ്പിൽ എന്ന ഒരു ചിന്തയുണ്ടായിരുന്നു എന്നതൊഴിച്ചാൽ ഒരു വ്യത്യാസവും അവർ കാണിക്കുമായിരുന്നില്ല. ഖുർആനിനോടും മതബോധത്തോടുമുള്ള അവരുടെ അടുപ്പത്തിന്റെയും അനുരാഗത്തിന്റെയും സ്വാധീനം മാത്രമാണ് ഈ നൻമകൾക്കെല്ലാം കാരണമായി ചരിത്രകാരൻമാർ കാണുന്നത്. ഖുർആനിനോടുള്ള അവരുടെ ആത്മബന്ധം കാണിക്കുന്ന മറെറാരു സംഭവം കൂടി ചില ചരിത്രങ്ങളിൽ കാണാം.

ഒരിക്കൽ അവരുടെ ഒരു വില കൂടിയ മോതിരം കാണാതായി. അരിച്ചുപെറുക്കിയിട്ടും മോതിരം കിട്ടിയില്ല. മോതിരം നഷ്ടപ്പെട്ടതിൽ അത്രക്കു കുണ്ഠിതപ്പെടേണ്ട കാര്യമൊന്നും ബഗ്ദാദിലെ റാണിക്കില്ലെങ്കിലും തന്റെ അന്തപ്പുരത്തിൽ ഒരു മോഷണം നടക്കുന്നത് അവർക്ക് അചിന്തനീയമായിരുന്നു. അവസാനം അവർക്കു വാശിയായി. അവർ ഒരു ജോത്സ്യനെ വരുത്തി. കണക്കുകൾ നോക്കി ജോത്സ്യൻ പറഞ്ഞു: മോതിരം എടുത്തത് അല്ലാഹുവാണ് എന്നാണ് തെളിയുന്നത്.

അതുകേട്ട റാണിക്ക് അതൊരു പരിഹാസമായിട്ടാണ് തോന്നിയത്. അവർ ഭീഷണിയുടെ സ്വരത്തിൽ ജോത്സ്യനെ നോക്കിയതോടെ ജോത്സ്യൻ വിറക്കുവാൻ തുടങ്ങി. തന്റെ അറിവും കണക്കും വെച്ചുനോക്കുമ്പോൾ തെളിയുന്നത് അതുമാത്രമാണ് എന്ന് ജോത്സ്യൻ തീർത്തു പറഞ്ഞു. അവസാനം അയാളെ വിട്ടു. അവർ തന്റെ ആരാധനകളിലേക്കു പോയി. വുളൂഅ് ചെയ്തു മുസ്ഹഫ് തുറന്നപ്പോഴായിരുന്നു അവർ കണ്ടത്, മുസ്ഹഫിന്റെ ഉള്ളിലുണ്ട് മോതിരമിരിക്കുന്നു. അടയാളം വെക്കുവാൻ അവർ തന്നെ നേരത്തെ എപ്പോഴോ തന്റെ മോതിരം ഊരിവെച്ചതായിരുന്നു.

(ഇവിടെ ജ്യോൽസ്യൻ എന്ന പ്രയോഗം ഇസ്ലാമിക പരമായി പ്രശ്നം വെച്ചു നോക്കുന്ന വ്യക്തി എന്നായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്)

പാവങ്ങളുടെ ഒരു സഹായക്കയ്യായിരുന്നു സുബൈദാ റാണി. അതീവ രഹസ്യമായി അവർ ധാരാളം സ്വദഖകൾ ചെയ്യുമായിരുന്നു. വേദനയും യാതനയും പറഞ്ഞുകൊണ്ട് ദൈന്യമായി അവരുടെ കണ്ണുകളിലേക്ക് നോക്കിനിന്ന ഒരാൾക്കും നിരാശപ്പെട്ടു മടങ്ങേണ്ടതായിവന്നിട്ടില്ല. വലിയ തുക സ്വദഖയായി നൽകുന്നത് ഭർത്താവായ ഹാറൂൺ റഷീദ് കാണുന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അതിലൊട്ടും അനിഷ്ടം പ്രകടിപ്പിക്കുമായിരുന്നില്ല. അദ്ദേഹവും അക്കാര്യത്തിൽ ഒട്ടും പുറകിലായിരുന്നില്ലല്ലോ. ഭാര്യയും ഭർത്താവും മത്സരിച്ചെന്നോണം ദാനധർമ്മങ്ങൾ ചെയ്യുവാൻ തുടങ്ങിയതോടെ രാജ്യമൊട്ടാകെ രണ്ട് ഐശ്വര്യങ്ങൾ കളിയാടി. ഒന്ന് അല്ലാഹുവിന്റെ പ്രതിഫലമായുള്ള ഐശ്വര്യവും രണ്ടാമത്തേത് സുഭിക്ഷതയുടെ ഐശ്വര്യവും. എണ്ണത്തിലും വണ്ണത്തിലും തുകയിലുമെല്ലാം ഹാറൂൺ റഷീദിന്റെ സംഭാവനകളായിരുന്നു മുന്നിൽ. പക്ഷെ, ഫലത്തിന്റെ കാര്യത്തിൽ സുബൈദാ റാണിയുടേതായിരുന്നു. അത് ഖലീഫ തന്നെ മനസ്സിലാക്കിയിരുന്നു.


കണ്ട കച്ചവടവും കാണാ കച്ചവടവും

ഖലീഫാ ഹാറൂൻ റഷീദിന്റെ പത്നി സുബൈദാ രാജ്ഞി ഒരു വഴിയിലൂടെ എങ്ങോട്ടോ പോകുകയാണ്. വഴിവക്കിൽ ഒരിടത്ത് ആരൊക്കെയോ കൂട്ടം കൂടിയിരിക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. അവർ ഇറങ്ങി നോക്കുമ്പോൾ ബുഹ് ലൂലും കുറേ കുട്ടികളുമാണ്. പ്രത്യക്ഷത്തിൽ ഭ്രാന്തനെന്നു തോന്നിക്കുന്ന ആഴമുള്ള ജ്ഞാനവും തത്വചിന്തയുമുള്ള ഒരു വ്യക്തിത്വമായിരുന്നു ബുഹ് ലൂൽ. ഹാറൂൺ റഷീദിന്റെ ബന്ധു മാത്രമല്ല, കൊട്ടാരത്തിൽ അനുമതി തേടാതെ എപ്പോൾ വേണമെങ്കിലും കടക്കാവുന്ന ആളുമായിരുന്നു ബുഹ് ലൂൽ.

കുട്ടികളുടെ ഇടയിൽ ഇരുന്ന്  ബുഹ് ലൂൽ മണ്ണിൽ ഒരു വീടിന്റെ ചിത്രം കോറുകയാണ്. രാജ്ഞിക്കു കൗതുകം തോന്നി. രാജ്ഞി ചോദിച്ചു:

ഇതെന്താണ് നിങ്ങൾ ചെയ്യുന്നത്?

കണ്ടില്ലേ, ഞങ്ങൾ ഒരു വീടുണ്ടാക്കുകയാണ്

ഇതു നല്ല വീടാണല്ലോ, വലിയ ആൾക്കാർക്കൊക്കെ പാർക്കുവാൻ പററിയ വീട്. ഏതായാലും ഞാൻ നിങ്ങളുടെ അടുക്കൽ നിന്നും ഈ വീട് വിലക്കുവാങ്ങുവാൻ ഉദ്ദേശിക്കുന്നു.

ഈ വീടോ?

അതെ, ഈ വീടു തന്നെ, എത്രയാണ് വില? പറഞ്ഞോളൂ..

എനിക്കും എന്നെ വീടു നിർമ്മിക്കുവാൻ സഹായിക്കുന്ന ഈ കൂട്ടുകാർക്കും കൂടി മൊത്തം ആയിരം ദീനാർ

അങ്ങനെ വെറും മണ്ണിൽ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വരകൾ മാത്രമായ ആ സാങ്കൽപ്പിക വീട് ആയിരം ദീനാർ നൽകി സുബൈദാ രാജ്ഞി വാങ്ങി.


ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഖലീഫ ഹാറൂൺ റഷീദ് ഒരു സ്വപ്നം കണ്ടു. സ്വർഗത്തിലെ ഒരു കൊട്ടാരത്തിലേക്കു താൻ ചെല്ലുന്നതും അതിലേക്കു കയറുവാൻ ശ്രമിക്കുമ്പോൾ ഇതു സുബൈദാ രാജ്ഞിയുടെ കൊട്ടാരമാണ് എന്നു പറഞ്ഞ് തടയുന്നതുമായിരുന്നു സ്വപ്നം. സ്വപ്നം കണ്ടതിന്റെ പിറേറന്ന് ഖലീഫ തന്റെ സദസ്സിൽ സ്വപ്നം അവതരിപ്പിച്ചു. രാജ്ഞി എന്തു നന്മയാണ് അതിനായി ഈയടുത്ത് ചെയ്തത് എന്നു അന്വേഷിക്കണമെന്നായിരുന്നു കൊട്ടാരം വ്യാഖ്യാതാക്കളുടെ പക്ഷം.

അതനുസരിച്ച് ഖലീഫ ഭാര്യയോട് കാര്യം ചോദിച്ചു. ഒരുപാട് നന്മകൾ ചെയ്യുന്ന തരക്കാരിയായിരുന്നതിനാൽ സ്വർഗത്തിലെ കൊട്ടാരം കിട്ടുവാനുണ്ടായ നന്മ അവർക്കു പെട്ടന്ന് ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല. എങ്കിലും കുറേ കഴിഞ്ഞപ്പോൾ അവർക്ക് ബുഹ്ലൂലിൽ നിന്നും വീടു വാങ്ങിയ സംഭവം ഓർമ്മവന്നു. അതുതന്നെയാകും കാരണം എന്നു കേട്ടവരെല്ലാം പറഞ്ഞു. അതോടെ ഖലീഫയുടെ മനസ്സിൽ ഒരാഗ്രഹം ഉടലെടുത്തു. ബുഹ് ലൂലിന്റെ കയ്യിൽ നിന്നും തനിക്കും ഒരു വീട് വാങ്ങിക്കണം.

പിറേറന്ന് ഖലീഫ ബുഹ് ലൂലിനെയും തിരക്കിയിറങ്ങി. പ്രതീക്ഷിച്ചതുപോലെ ബുഹ് ലൂൽ ഒരിടത്ത് കുട്ടികളുടെ ഇടയിൽ മണ്ണിൽ വീടിന്റെ ചിത്രവും കോറി ഇരിക്കുന്നുണ്ടായിരുന്നു. ഖലീഫ അവിടെയെത്തി. ഒരു വൃത്തിയും വെടിപ്പും ആകർഷണവുമില്ലാത്ത ആ വീടിന്റെ കോലം കണ്ട് ഖലീഫക്ക് പരിഹാസം തോന്നി. ഏതായാലും ആഖിറത്തിൽ ഒരു സ്വർഗവീട് കിട്ടുവാൻ വേണ്ടിയാണല്ലോ, അതിനാൽ എല്ലാം ഒതുക്കി ഖലീഫ ബുഹ് ലൂലിനോട് പറഞ്ഞു:

ഈ വീട് എനിക്കു വേണം, എത്രയാണ് വിലയെങ്കിൽ പറഞ്ഞുകൊള്ളുക

ബുഹ് ലൂൽ അൽപം ആലോചിച്ചു നിന്നു പിന്നെ പറഞ്ഞു: 

അമീറുൽ മുഅ്മിനീൻ, ഇതിനു വില അൽപ്പം കൂടുതലാണ്.

അതു സാരമില്ല, എത്രയാണെങ്കിലും പറഞ്ഞുകൊള്ളൂ

നൂറു ചാക്ക് സ്വർണ്ണവും പിന്നെ അൻപതു വലിയ തോട്ടങ്ങളും പിന്നെ...... ഒരു വലിയ പട്ടിക തന്നെ നിരത്തി ബുഹ്ലൂൽ.

വില കേട്ട് ഖലീഫ അത്ഭുത പരതന്ത്രനായിപ്പോയി. ഒരാൾക്കൊന്നു കടന്നിരിക്കുക പോലും ചെയ്യുവാൻ കഴിയാത്ത ഈ വെറും വരവീടിന് ഇത്രയും വലിയ വിലയോ?, അദ്ദേഹം ആലോചിച്ചു.

ഖലീഫ ചോദിച്ചു: കഴിഞ്ഞ ദിവസം താങ്കൾ സുബൈദക്ക് ഇതേ പോലുള്ള ഒരു വീട് വിററത് ആയിരം ദീനാറിനായിരുന്നുവല്ലോ. ഇന്ന് എനിക്ക് ഇങ്ങനെ വില കൂടുവാൻ എന്താണു കാരണം?
ബുഹ് ലൂൽ സ്വതസിദ്ധമായ ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു: 

അമീറുൽ മുഅ്മിനീൻ, സുബൈദ രാജ്ഞി വാങ്ങിച്ചത് കണ്ടിട്ടില്ലാത്ത വീടാണ്. അതു വാങ്ങൂമ്പോൾ അതുകൊണ്ടു കിട്ടുന്ന വീടിന്റെ അലങ്കാരങ്ങളും പ്രത്യേകതകളും അവർക്കറിയില്ലായിരുന്നു. താങ്കൾ അങ്ങനെയല്ല, കിട്ടാനിരിക്കുന്ന ആ വീട് കണ്ടിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ വില കൂടും..

ബുഹ് ലൂൽ വീണ്ടും ഖലീഫാ ഹാറൂൺ റഷീദിന്റെ മനസ്സിനെയും ശ്രദ്ധയെയും ചിന്തകളുടെ തിരമാലകളിലേക്ക് തള്ളിവിടുകയായിരുന്നു.


നൻമയുടെ കയ്യൊപ്പ്

ഹിജ്റ 186 ലെ ഹജ്ജ് യാത്ര സുബൈദാ റാണിയെ ചരിത്രത്തിൽ വേറിട്ടടയാളപ്പെടുത്തിയ സംഭവമായിരുന്നു. തന്റെ വ്യക്തിപരമായ ഔന്നത്യങ്ങൾക്കുപുറമെ സുബെദാ റാണി ചരിത്രത്തിൽ ഇടം പിടിക്കുന്ന വലിയ ഒരു ദാനത്തിന് കളമൊരുങ്ങിയ യാത്രയായിരുന്നു ഇത്.

ബഗ്ദാദിൽ നിന്നും പരുശുദ്ധ മക്കയിലേക്കുള്ള ആ യാത്രയിൽ അവർ നേരിട്ടുകണ്ട ഏററവും വലിയ ദുരിതമായിരുന്നു മക്കയിലെ ജലക്ഷാമം. പർവ്വതങ്ങളാൽ ചുററപ്പെട്ട മരുഭൂമിയായ മക്കയിൽ തീർഥാടന സമയങ്ങളിൽ വിശ്വാസികൾക്കു വേണ്ടത്ര വെള്ളം ലഭിക്കുവാനില്ലാതെ ബുദ്ധിമുട്ടുന്നത് അവർ കണ്ടു. വെള്ളത്തിനുവേണ്ടി ജനങ്ങൾ കഷ്ടപ്പെടുക മാത്രമല്ല ദൂരദിക്കുകളിൽ നിന്നും വെള്ളം ചുമന്നുകൊണ്ടുവരുന്നതിലുള്ള പ്രയാസവും അതിനിടെ ഉണ്ടാകുന്ന മരണങ്ങൾ വരെയുള്ള ദുരന്തങ്ങളുമെല്ലാം അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

ഇതിനു തന്റെ ഒരു പരിഹാരം ചെയ്യണമെന്ന് അവർ തീരുമാനിച്ചു. ജനങ്ങളുടെ ഏററവും വലിയ കഷ്ടപ്പാടിന് മുൻഗണന നൽകുന്നതിന്റെ മഹത്വവും ഏററവും വലിയ വിലയും മൂല്യവുമുള്ള ജലദാനത്തിന്റ പ്രതിഫലവുമായിരുന്നു അവരുടെ മനസ്സു നിറയെ. അതുനേടിയെടുക്കുവാൻ അവർ അക്കാലത്തിന്റെ ചരിത്രം കണ്ട ഏററവും വലിയ ഒരു ത്യാഗത്തിനു തയ്യാറായി. മഴ ലഭിക്കുന്ന പ്രദേശം കണ്ടെത്തി വലിയ കനാലുകൾ വഴി മഴവെള്ളം സംഭരിച്ച് കിണറുകളിൽ വീഴ്ത്തി സംഭരിക്കുവാനും അതു ജനങ്ങളുടെ സൗകര്യാർഥം എല്ലായിടത്തും എത്തിക്കുവാനുമുള്ള ഒരു ജലസേചന പദ്ധതിയായിരുന്നു അത്.

മക്കയുടെ കിഴക്ക് ഇടതു വശത്തായി ഉള്ള വാദീ നുഅ്മാനിൽ നിന്നായിരുന്നു ഈ പദ്ധതിയുടെ തുടക്കം. മക്കയും മശാഇറുകളും കടന്ന് അത് ത്വാഇഫ് വരെ നീണ്ടു. മഴ അധികമായി ലഭിക്കുന്ന പ്രദേശമായിരുന്നു വാദീ നുഅ്മാൻ. അവടെ പെയ്യുന്ന മഴവെള്ളം കനാലുകൾ വഴി വലിയ കിണറുകളിലെത്തിക്കുകയായിരുന്നു ആദ്യം. അതിനുവേണ്ടി അവർ കനാൽ കടന്നുപോകുന്ന വഴിയിലുള്ള സ്ഥലങ്ങൾ വിലകൊടുത്തുവാങ്ങി. കനാലിന്റെ ഇടയിൽ വരിവെള്ളം വന്നുചേരുവാനുള്ള വാൽവുകൾ സ്ഥാപിച്ചു. കനാൽ ഇടക്കിടെ വലിയ സംഭരണികളിലായിരുന്നു ചെന്നവസാനിച്ചിരുന്നത്. 

വാദീ നുഅ്മാനിൽ നിന്നുള്ള കനാൽ നേരെ അറഫയിലേക്കായിരുന്നു എത്തിയിരുന്നത്. അവിടെ ജനങ്ങൾക്കു അനായാസം വെള്ളം ഉപയോഗിക്കുവാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. പിന്നെയും അത് മള്ലമ വഴി മുസ്ദലിഫയിലേക്കും പിന്നെ മിനാ താഴ്വരയിലേക്കും നീണ്ടു. കല്ലുകൾ കൊണ്ട് ഭദ്രവും ബലിഷ്ടവുമായിട്ടായിരുന്നു അതിന്റെ നിർമ്മിതി. നൂറു കണക്കിനു എഞ്ചിനീയർമാർ, ആയിരക്കണക്കിനു തൊഴിലാളികൾ എന്നിവർ രാപ്പകൽ ഭേതമില്ലാതെ പണിയെടുത്തു.

വലിയ ഒരു സംഖ്യ തന്നെ ഇതിനുവേണ്ടിവന്നു. തന്റെ കയ്യിലുള്ള സ്വത്തിനു പുറമെ സ്വന്തം ആഭരണങ്ങൾ പോലും ഇതിനുവേണ്ടി അവർക്കു വിൽക്കേണ്ടിവന്നു. പൊതു ഖജനാവിൽ നിന്നും നല്ലൊരു തുക നീക്കിവെച്ചു. ഇത് ഒരു ഘട്ടത്തിൽ ഖജനാവിനു തന്നെ ഭീഷണിയുണ്ടാക്കി. ഖജനാവിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥർ അവരോട് വന്ന് ഇങ്ങനെ പോയാൽ അതു ഖജനാവിനു ഭീഷണിയാകും എന്നുവരെ പറയുകയുണ്ടായി. അതിനു അവർ നൽകിയ മറുപടി ചരിത്രത്തിൽ ഇന്നും സുവർണ്ണലിപികളാൽ ആലേഖിതമാണ്. 

അവർ പറഞ്ഞു: ഓരോ കൊത്തിനും ഓരോ ദീനാർ കൊടുക്കേണ്ടിവന്നാലും അതു നൽകുക.

മൊത്തം പതിനേഴു ലക്ഷം മിത്ഖാൽ സ്വർണ്ണം അഥവാ ആറായിരം കിലോ സ്വർണ്ണം വേണ്ടിവന്നു പദ്ധതി പൂർത്തിയാക്കുവാൻ. തൊഴിലാളികൾക്കു വേണ്ടത് അപ്പപ്പോൾ നൽകുകയും കണക്കുകൾ അവസാനം നോക്കാം എന്നു പറയുകയും ചെയ്യുകയായിരുന്നു അവർ. മൊത്തം പണി പൂർത്തിയായതിനു ശേഷം കണക്കുകൾ ശരിപ്പെടുത്തുവാനും അവതരിപ്പിക്കുവാനും ബന്ധപ്പെട്ടവർ വരുമ്പോൾ അവർ ടൈഗ്രീസിന്റെ കരയിൽ വിശ്രത്തിലായിരുന്നു. തന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ച കണക്കു പുസ്തകങ്ങൾ അവർ നദിയിലേക്ക് എടുത്തെറിഞ്ഞിട്ടു പറഞ്ഞു: 

കണക്കുകളെയെല്ലാം നാം വിചാരണനാളിലേക്കു വെച്ചിരിക്കുന്നു. ആർക്കെങ്കിലും കിട്ടാൻ ബാക്കിയുണ്ടെങ്കിൽ അതു ഞാൻ തരാം. വല്ലവരും അധികം പററിയിട്ടുണ്ടെങ്കിൽ അത് അവർക്കുള്ളതാണ്. ആ മഹാദാനം നൽകിയ ചാരിഥാർഥ്യത്തിൽ വിജ്രംബിച്ചു നിൽക്കുകയായിരുന്നു അവരുടെ മനസ്സ്.

തീർഥാടകരുടെ സേവനമെന്ന നിലക്ക് പിന്നീടുവന്ന ഓരോ ഭരണാധികാരിയും ഈ പദ്ധതി സംരക്ഷിച്ചുപോന്നു. കാലക്രമത്തിൽ പക്ഷെ രണ്ടു പ്രശ്നങ്ങൾ ഈ പദ്ധതിയെ സാരമായി ബാധിച്ചു. ഒന്ന് മഴയുടെ ലഭ്യത കുറഞ്ഞു. മറെറാന്ന് കാലപ്പഴക്കത്തിൽ കനാലിന് ചോർച്ചയും തകർച്ചയും ഉണ്ടായി. എങ്കിലും ചെറിയ അററകുററപ്പണികൾ നടത്തി അതാതു കാലത്തെ ഭരണാധികാരികൾ അതു നിലനിറുത്തുവാൻ ശ്രമിച്ചു. 

ഓട്ടോമൻ ഭരണാധികാരി സുലൈമാൻ ഖാനൂനീയുടെ കാലത്ത് പക്ഷെ കനാലിൽ വെള്ളം നിലച്ചു. പിന്നെ അതു പുനസ്ഥാപിക്കുവാൻ ശ്രമിച്ചുവെങ്കിലും കാര്യമായി വുജയിച്ചില്ല. 5 ലക്ഷം ഓട്ടോമൻ ലിറ ചെലവഴിച്ചുവെങ്കിലും അതു പൂർവ്വസ്ഥിതി പ്രാപിച്ചില്ല. പിന്നെ കാര്യമായി അതു അതിന്റെ ഭാഗമായി നിർമ്മിച്ച കിണറുകളിൽ ഒതുങ്ങി. പരിപൂർണ്ണമായതല്ലെങ്കിലും സുബൈദാ റാണിയുടെ ഈ ദാനം നിശ്ചലമാകാതെ നിന്നതും ചരിത്രം അതിൽ ആശ്വാസം കണ്ടതും ഈ കിണറുകൾ വഴിയായിരുന്നു. കിണറുകളെ ബന്ധിപ്പിക്കുവാൻ പിന്നീട് ചെറിയതരം തോടുകൾ ഉണ്ടാക്കി അതു വഴിയും കുറേ കാലം ഇത് പ്രവർത്തിച്ചു. അങ്ങനെയെല്ലാമായി ഏതാണ്ട് പന്ത്രണ്ട് നൂററാണ്ട് ഈ സേവനം നീണ്ടൂനിന്നു. സുബൈദാ റാണിയുടെ കൈകളുടെ ഐശ്വര്യത്തിന്റെ ഒരു സ്പർശം കൂടി അതിൽ അനുഭവപ്പെടുന്നുണ്ട്.

ആധുനിക സൗദീ അറേബ്യയും ഈ മഹാദാനത്തെ പരിചരിച്ചുവന്നു. ആധുനിക സൗദിയുടെ ശിൽപി അബ്ദുൽ അസീസ് രാജാവ് പ്രത്യേക താൽപര്യമെടുത്ത് ഏെനു സുബൈദ നിലനിറുത്തുവാൻ ശ്രമിച്ചു. ശൈഖ് അബ്ദുല്ലാ ദഹ്ലവിയുടെ നേതൃത്വത്തിൽ പ്രത്യേക വകുപ്പുണ്ടാക്കി. പക്ഷെ, കാലത്തിന്റെ ശക്തമായ മാററം ഇതിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കടൽവെള്ളം ശുദ്ധീകരിച്ച് ഉയോഗിക്കുവാനും മററു ജലസ്രോതസ്സുകൾ കണ്ടെത്തുവാനും കഴിഞ്ഞതുവഴി ഈ കനാൽ പദ്ധതി നിലനിറുത്തുന്നത് ലാഭകരമേ അല്ലാതായി. ജനസംഖ്യയിലുണ്ടായ വമ്പിച്ച മുന്നേററം പരിഹരിക്കുവാൻ മാത്രം പര്യാപ്തമല്ല ഇത്തരം പരമ്പരാഗത ജലസേചന സൗകര്യങ്ങൾ എന്നുവന്നു. അതോടെ ഈ പദ്ധതി നിലച്ചു. എങ്കിലും ഒരു ചരിത്രാധ്യായം എന്ന നിലക്ക് അതു നിലനിറുത്തിപ്പോരുവാൻ സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ട്. സുബൈദാ റാണിയുടെ കൈപ്പുണ്യവും ദയാമനസ്ഥിതിയും കൂടിചേർന്ന ഈ പദ്ധതിയുടെ വൻ അവശിഷ്ടങ്ങൾ ഇപ്പോഴും മക്കയിൽ കാണാം.


പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക്

പ്രസന്നവദനനായി മാത്രം കാണപ്പെടുന്ന ഹാറൂൺ റഷീദിന്റെ മുഖം പക്ഷെ ഒരു നാൾ കെട്ടു. മ്ലാനത മുററിയ ആ ഭാവം സുബൈദയെ വേദനിപ്പിച്ചു. മക്കളെ വേനപ്പിച്ചു. എല്ലാവരേയും വേദനിപ്പിച്ചു. ഖലീഫയുടെ മുഖത്ത് ചിരിയുടെ ഒരു രേഖയെങ്കിലും തെളിയുവാൻ അവരെല്ലാം അതിയായി ആഗ്രഹിച്ചു. പക്ഷെ, അവരൊക്കെ നിരാശരായി. ഈ ദുഖത്തിനു കാരണമുണ്ട്.

ഖലീഫാ ഹാറൂൺ റഷീദിന്റെ രാജ്യം സമൃദ്ധമായിരുന്നു. ഭരണം മാതൃകാപരവുമായിരുന്നു. എന്നിട്ടും പല പ്രശ്നങ്ങളും അദ്ദേഹത്തെയും ഭരണത്തെയും വേട്ടയാടിക്കൊണ്ടിരുന്നു. അവയിൽ ഒന്നാമത്തെ പ്രശ്നം ശിയാക്കളുടെ ഭാഗത്തുനിന്നുള്ളതായിരുന്നു. അവർ ഈ കാലത്ത് ത്വാലിബികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അബ്ദുൽ മുത്തലിബിന്റെ മകളായ അബ്ബാസിന്റെയും അബൂ ത്വാലിബിന്റെയും മക്കൾ തമ്മിലായിരുന്നുവല്ലോ പോര്. അതിനാൽ ഭരണകൂടം അബ്ബാസികൾ എന്നു വിളിക്കപ്പെട്ടപ്പോൾ എതിർ ചേരി ത്വാലിബികൾ എന്നു വിളിക്കപ്പെടുകയായിരുന്നു. അബൂ ത്വാലിബിന്റെ മകനായ അലി(റ)വിന്റെ പക്ഷക്കാർ എന്നാണ് ഇത് അർഥിക്കുന്നത് എന്നതിനാൽ ഇവർ സത്യത്തിൽ ശീഅത്തു അലീ എന്ന ശിയാക്കൾ തന്നെയാണ്.

അവരുടെ പ്രശ്നം പുതിയതായി ഉണ്ടായതൊന്നുമായിരുന്നില്ല. പണ്ടേ അവർ ഇസ്ലാമിക ഭരണാധികാരികളോട് പ്രശ്നത്തിലായിരുന്നു. നബി(സ)യുടെ കാലശേഷം അലി(റ)വിന് ആണ് അധികാരം ലഭിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹത്തെ മററുള്ളവർ അധികാരത്തിൽ നിന്നും തന്ത്രപൂർവ്വമോ ബലപ്രയോഗത്തിലൂടെയോ മാററുകയായിരുന്നു എന്നാണ് അവരുടെ വാദം. നബി(സ)ക്കു ശേഷം അബൂബക്കർ (റ) ഖലീഫയായതും അദ്ദേഹം മരണത്തിന്റെ തൊട്ടുമുമ്പായി ഉമർ (റ)വിനെ തന്റെ പിൻഗാമിയായി വാഴിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ് അവരുടെ വാദം. മൂന്നാമതായി ഉസ്മാൻ (റ) ഖലീഫയായതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അവർ പറയും. ഇതിനുവേണ്ടി ഈ ഖലീഫമാർ ചരടുവലിച്ചതായി അവർ പല കഥകളും പ്രചരിപ്പിക്കും. ഈ കുററം ചുമത്തി അവർ ഇപ്പോഴും ഉന്നതരായ ഈ സ്വഹാബിമാരെ ആക്ഷേപിക്കുകയും ചെയ്യും.

സത്യത്തിൽ അന്നൊന്നും അലി(റ) വോ അദ്ദേഹത്തിനു വേണ്ടി മററാരെങ്കിലുമോ അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടേയില്ല. ഉന്നയിച്ചിരുന്നുവെങ്കിൽ അവർ അതു അപ്പോൾ തന്നെ നൽകുവാനുള്ള മനശുദ്ധി ഉള്ളവർ തന്നെയായിരുന്നു. ഓരോ ഘട്ടത്തിലും ആത്മാർഥമായി അധികാരത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചവരായിരുന്നു അവർ എന്ന് അവരെ തെരഞ്ഞെടുക്കുന്ന ഓരോ രംഗത്തിലും നമുക്ക് ചരിത്രത്തിൽ കാണാം. അലി(റ) തന്നെ നാലാം ഊഴത്തിൽ അതു സ്വീകരിക്കുവാൻ മടിച്ചുനിന്ന ആളായിരുന്നു. ആരും അധികാരം ഏറെറടുക്കുവാൻ തയ്യാറാവാതെ ദിവസങ്ങളോളം സിംഹാസനം ഒഴിഞ്ഞുകിടക്കുക പോലുമുണ്ടായി. ആയതിനാൽ ശിയാക്കളുടെ വാദങ്ങളെ മുസ്ലിം ലോകം വെറും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. അവരുടെ ഇമാമാത്ത് വാദമാകട്ടെ, ആ രാഷ്ട്രീയത്തിനുവേണ്ടി അവർ കെട്ടിച്ചമച്ച നാടകവുമാണ്. അതിന്റെ ഒരു പക അവരുടെ ഉള്ളിൽ സദാ ഉണ്ട്. റാഷിദീ ഖലീഫമാരോടും അമവീ ഖലീഫമാരോടും അവർ അതു പുലർത്തിപ്പോന്നു.

നബി (സ) കുടുംബത്തെയല്ലാതെ മററാരെയും അവർ നേതാവായി അംഗീകരിക്കുന്നില്ല.എന്നാൽ ഹാറൂൺ റഷീദടക്കമുള്ള അബ്ബാസീ ഖലീഫമാരെല്ലാം നബികുടുംബക്കാർ തന്നെയാണല്ലോ എന്നത് അവർ അംഗീകരിക്കുന്നുമില്ല.അവർ പറയുന്നത് അവർ നബി (സ) കുടുംബത്തിന്റെ ഭാഗമല്ല എന്നാണ്. 

ഒരിക്കൽ മൂസൽ കാളിമിനോട് ഹാറൂൺ റഷീദ് ഇതു നേരിട്ടുതന്നെ ചോദിക്കുകയുണ്ടായി.ശിയാക്കളുടെ ഏഴാമത്തെ ഇമാമായിരുന്നു മൂസൽ കാളിം. അദ്ദേഹം ഹാറൂൺ റഷീദിന്റെ കാലത്താണ് ജീവിച്ചിരുന്നത്. നിങ്ങളെ പോലെ ഞങ്ങളും നബി കുടുംബമല്ലേ എന്ന്. അതിനദ്ദേഹം പറഞ്ഞ മറുപടി അല്ല എന്നായിരുന്നു. അദ്ദേഹത്തിന്റെ ന്യായം ഇതാണ്.അബ്ദുൽ മുത്തലിബിന്റെ മക്കാളായ അബ്ദുല്ല, അബൂത്വാലിബ് എന്നിവർ ഒരു ഉമ്മയുടെ മക്കളാണ്. എന്നാൽ അബ്ബാസ് ആ ഉമ്മയുടെ മകനല്ല. വേറെ ഉമ്മക്കു ജനിച്ചതാണ്. മക്കൾ, ഭാര്യമാർ, നേർ സഹോദരങ്ങൾ എന്നിവർക്കേ പിന്തുടർച്ചാവകാശമുള്ളൂ. ഇതു വിളക്കിച്ചേർക്കുന്നത് മാതാവാണ്.മാതാവ് മാറിയാൽ ബന്ധം മുറിയും. തങ്ങളുടെ രാഷ്ട്രീയ നിലപാടിനുവേണ്ടി ഇങ്ങനെ പലതും വാദിക്കുന്നതിൽ മിടുമിടുക്കൻമാരാണ് പണ്ടേ ശിയാക്കൾ.

ഇപ്പോൾ അബ്ബാസികളോടും അവരതു തന്നെ പുലർത്തുകയാണ്. ഖലീഫമാരുടെ ഏതെങ്കിലും നയത്തോടുള്ള എതിർപ്പല്ല അവരുടേത്.അവരുടെ ഇമാമാണ് ഖലീഫയാവേണ്ടത് എന്ന വാദമാണ് അവരുടേത്.അതിനാൽ അവർ ഒരു ഖലീഫയെയും അംഗീകരിക്കില്ല. ഹാറൂൺ റഷീദിന്റെ കാലത്തും അവർ തലപൊക്കുവാൻ നോക്കി. വളരെ ചെറിയ പ്രായത്തിൽ ഭരണത്തിലേറിയ ഖലീഫയായിരുന്നതുകൊണ്ട് അവർക്കതു വേഗം വിജയിപ്പിച്ചെടുക്കാം എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ, വളരെ സമർഥനായിരുന്നു ഹാറൂൺ റഷീദ്. അദ്ദേഹം അതെല്ലാം തുടക്കത്തിലെ ചവിട്ടിക്കെടുത്തി. അക്കാലത്തെ അവരുടെ നായകനും ഇത്നാ അശ്രി ശ്രേണിയിലെ അവരുടെ ഏഴാം ഇമാമുമായിരുന്ന മൂസ ബിൻ ജഅ്ഫർ കാളിമിനെയടക്കം ഖലീഫാ ജയിലിലടച്ചു. അവരെ നിരന്തരം വേട്ടയാടി. അങ്ങനെ അവരുടെ ശല്യം നിയന്ത്രണവിധേയമാക്കി.

അപ്പോഴാണ് പുതിയ ഒരു പ്രശ്നം തലപൊക്കിയിരിക്കുന്നത്. അത് കിരീടാവകാശിയെ ചൊല്ലിയുള്ള തർക്കമാണ്. ഹാറൂൺ റഷീദിന് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കണം. മക്കൾ രണ്ടുപേരും പഠനമൊക്കെ ഏതാണ്ട് കഴിഞ്ഞ് അതിനുള്ള പ്രായത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. അമീനും മഅ്മൂനും. അവരിൽ ആരെ കിരീടാവകാശിയിക്കും എന്നതാണ് പ്രശ്നം. അതിനു വേണ്ടിയുള്ള ചർച്ചകൾ കൊട്ടാരത്തിനകത്തുനിന്ന് ആരംഭിച്ചു. പ്രായം കൊണ്ട് മഅ്മൂനാണ് ആ സ്ഥാനത്തിന് അർഹൻ. വിവരത്തിന്റെയും കാഴ്ച്ചപ്പാടിന്റെയുമൊക്കെ കാര്യത്തിൽ ഒരു ചുവടു മുന്നിൽ മഅ്മൂൻ തന്നെയാണ്. രാജ്യകാര്യങ്ങളിൽ ഒരു പ്രതീക്ഷ നൽകുന്നുണ്ട് മഅ്മൂൻ. മഅ്മൂനിന്റെ ശേഷികൾ താൻ പലപ്പോഴും നേരിട്ടു അനുഭവിച്ചിട്ടുള്ളതുമാണ്. അവയിലെ ഒരു ചിത്രം ഇപ്പോഴും ഖലീഫയുടെ മനസ്സിലുണ്ട്.


വിത്തുഗുണം

ഖലീഫാ ഹാറൂൺ റഷീദ് മക്കളെ കാണുവാൻ ഇറങ്ങിയതാണ്.കൊട്ടാരത്തിനോടു ചേർന്നുതന്നെ അവർക്കു രണ്ടുപേർക്കും പഠിക്കുവാൻ ഒരു പാഠശാല സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. മക്കളെ കാണുവാനും അവരുടെ പഠനപുരോഗതി മനസ്സിലാക്കുവാനും ഇടക്കിടെ ഖലീഫ അവിടെ ചെല്ലും. പതിവുപോലെ അതിനിറങ്ങിയതാണ് ഖലീഫ.

രണ്ട് മക്കളും രണ്ടു ഭാര്യമാരിൽ നിന്നുള്ളവരാണ്. ഒന്നാമൻ അമീൻ സുബൈദാ രാജ്ഞിയിൽ നിന്നും ജനിച്ച മകനാണ്. ബഗ്ദാദിലെ ഔദ്യോഗിക റാണിയും സ്ത്രീകളുടെ നേതാവുമാണ് സുബൈദാ രാജ്ഞി. രണ്ടാമൻ മഅ്മൂൻ എന്നു വിളിക്കപ്പെടുന്ന അബ്ദുല്ലയാണ്. മഅ്മൂനിന്റെ ഉമ്മ ഒരു പേർഷ്യൻ അടിമസ്ത്രീയായിരുന്നു. (പിൽക്കാലത്ത് അബ്ബാസികളിലെ ഏഴാം ഭരണാധികാരിയായി അദ്ദേഹം ഭരണം നടത്തുകയുണ്ടായി) മക്കളെ കാണുവാൻ പോകുന്ന വഴിയിൽ ഖലീഫ ബുദ്ധിമാനും സന്തതസഹചാരിയുമായിരുന്ന ബുഹ് ലൂലിനെ കണ്ടു. ബുഹ് ലൂലിനെയും മദ്റസയിലേക്ക് ഒപ്പം കൂട്ടി.

അവർ ചെന്നുകയറുമ്പോൾ കുട്ടികൾ പുറത്തുപോയതായിരുന്നു. അവരുടെ അഭാവത്തിൽ വിവരങ്ങൾ ഖലീഫ ഉസ്താദിനോട് ചോദിച്ചറിഞ്ഞു. ഉസ്താദ് അൽപം സങ്കോചത്തോടെ പറഞ്ഞു: 

മഅ്മൂൻ മിടുമിടുക്കനാണ്, അമീൻ അത്രതന്നെ പോരാ. 

അതു ഖലീഫയെ വിഷമിപ്പിച്ചു. ഖലീഫ ചോദിച്ചു: 

അത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദ് പറയുന്നത്?, അതു തെളിയിക്കുവാൻ താങ്കൾക്കു കഴിയുമോ?

കഴിയും, ഖലീഫ അനുവദിക്കുകയാണ് എങ്കിൽ

ഖലീഫ സമ്മതിച്ചു. ഉടനെ ഉസ്താദ് മഅ്മൂനിന്റെ സീററിനടിയിൽ ഒരു കടലാസ് കഷ്ണം വെച്ചു. അമീനിന്റെ സീററിനടിയിൽ ഒരു ചുട്ടൈടുത്ത മൺപാത്രത്തിന്റെ പൊട്ടും.

അധികം വൈകാതെ കുട്ടികൾ തിരിച്ചെത്തി. പിതാവിനെ വണങ്ങിയ അവരോട് സീററുകളിൽ ഇരിക്കുവാൻ പറഞ്ഞു. സീററുകളിൽ ഇരുന്നതും മഅ്മൂൻ മുകളിലേക്കും വശങ്ങളിലേക്കും നോക്കുവാൻ തുടങ്ങി. ആ അസ്വസ്ഥത കണ്ട് ഉസ്താദ് ചോദിച്ചു: 

എന്താണ്?, എന്തു പററി മഅ്മൂൻ ?

ഞാൻ വന്നിരുന്നപ്പോൾ എന്റെ സീററ് ഒരു കടലാസ്സിന്റെ അത്ര ഉയർന്നതായി എനിക്കു തോന്നുന്നു. ഞാൻ അതിനെപ്പററി നോക്കുകയാണ്..

ഉസ്താദ് അമീന്റെ നേരെ തിരിഞ്ഞു ചോദിച്ചു: 

അമീനെന്തു തോന്നുന്നു?

പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. അമീൻ പറഞ്ഞു.

ഇതോടെ ഉസ്താദ് ഖലീഫയുടെ മുഖത്തേക്കു നോക്കി. താൻ പറഞ്ഞതു ശരിയായില്ലേ എന്ന മട്ടിൽ. ശരിയല്ല എന്നു പറയുവാൻ ഒരു ന്യായവുമുണ്ടായിരുന്നില്ല. അതിനാൽ ഖലീഫ ചിന്താ നിമഗ്നനായി അൽപ്പനേരം ഇരുന്നു. അതിനിടയിൽ കുട്ടികൾ വീണ്ടും പുറത്തേക്കു പോയി. ആ അവസരത്തിൽ ഖലീഫ ഉസ്താദിനോട് ചോദിച്ചു:  രണ്ടുപേരുടെയും ബുദ്ധി ഇങ്ങനെ വ്യത്യസ്ഥമാകുവാൻ എന്താണ് ന്യായം?, താങ്കൾക്കെന്താണു പറയുവാനുള്ളത്?

ഉസ്താദ് പല ന്യായവും പറഞ്ഞുനോക്കി. അതൊന്നും പക്ഷെ, ഹാറൂൺ റഷീദിനെ പോലെ അതിബുദ്ധിമാനായ ഒരു പ്രതിഭയെ തൃപ്തിപ്പെടുത്തുവാൻ പോന്നതല്ലായിരുന്നു.

ഖലീഫ ബുഹ് ലൂലിനു നേരെ നോക്കി. തനിക്കറിയുമോ എന്ന ഭാവത്തിൽ. 

ബുഹ്ലൂൽ വളരെ വിനയാന്വിതനായി പറഞ്ഞു: 

അമീറുൽ മുഅ്മിനീൻ, എനിക്കങ്ങ് അഭയം നൽകുമെന്നുണ്ടെങ്കിൽ ഞാൻ പറയാം. തികച്ചും അപകടകരമായ ഒരു നിഗമനമാണ് ബുഹ്ലൂൽ പറയുവാൻ പോകുന്നത്. അതുകൊണ്ടാണ് ആദ്യമേ അഭയം തേടുന്നത്. ഖലീഫ പ്രത്യേക സ്വാതന്ത്ര്യം കൽപ്പിച്ചു നൽകിയിട്ടുള്ള ആളാണ് ബുഹ് ലൂൽ. അദ്ദേഹത്തെ ഖലീഫക്ക് ഇഷ്ടവുമാണ്.അതിനാൽ ഖലീഫ അഭയവും സമ്മതവും നൽകി.

ബുഹ് ലൂൽ പറഞ്ഞു: അമീറുൽ മഅ്മിനീൻ, രണ്ടു വിത്യസ്ഥങ്ങളായ രക്തങ്ങളും സംസ്കാരങ്ങളും സാമൂഹ്യ ചുററുപാടുകളും തമ്മിൽ ചേരുമ്പോൾ അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബുദ്ധിശക്തി കൂടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സുബൈദാ രാജ്ഞിയും അങ്ങും ഒരേ രക്തങ്ങളും സംസ്കാരങ്ങളുമാണല്ലോ. എന്നാൽ മഅ്മൂനിന്റെ ഉമ്മയും അങ്ങും രണ്ടു വ്യത്യസ്ഥ ഗുണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബുഹ് ലൂൽ പറഞ്ഞു നിറുത്തിയപ്പോൾ ഖലീഫയുടെ നെററിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ആ മറുപടിയിൽ തൃപ്നായിരുന്നില്ല അദ്ദേഹം. ആയതിനാൽ അദ്ദേഹം പറഞ്ഞു: അങ്ങനെ പറഞ്ഞാൽ പോരാ, അതു തെളിയിക്കൂ.

ബുഹ് ലൂൽ പറഞ്ഞു: തെളിയിക്കാം, ഖലീഫാ കോവർ കഴുതകളെ കണ്ടിട്ടില്ലേ, അവയ്ക്ക് കഴുതകളേക്കാളും കുതിരകളേക്കാളും കരുത്തുണ്ടായിരിക്കും. അവ കുതിരയും കഴുതയും ചേർന്നുണ്ടാകുന്നതാണ് എന്നതാണ് അതിനു കാരണം. സങ്കരയിനങ്ങൾക്ക് മിടുക്കു കൂടും. രണ്ടിനത്തിൽപെട്ട സസ്യ തൈകൾ സംയോചിപ്പിച്ചുണ്ടാകുന്ന മരത്തിലെ ഫലങ്ങളും അങ്ങിനെയാണ്. അവയ്ക്കു രസം കൂടും.. പിന്നെ ഒന്നും പറയുവാൻ ഖലീഫക്കുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം ഒരു പാട് പണിയുണ്ട്, പോകട്ടെ എന്നും പറഞ്ഞ് വേഗം ഇറങ്ങുകയായിരുന്നു.


നീതീബോധം പറയുന്നത്..

നീതിമാനായ ഭരണാധികാരിയായിരുന്നു ഹാറൂൺ റഷീദ്. നൻമയുടെ വികാരങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്. അബ്ബാസികളുടെ കൂട്ടത്തിൽ മതബോധത്തിന്റെ കാര്യത്തിൽ എപ്പോഴും ഉയർന്നുകേൾക്കുന്ന നാമാമണ് ഹാറൂൺ റഷീദിന്റേത്. ഒരു വർഷം ഹജ്ജിനും തൊട്ടടുത്ത വർഷം ജിഹാദിനും പുറപ്പെടുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഹജ്ജിന് പലപ്പോഴും നടന്നുകൊണ്ട് പോലും പോകുമായിരുന്നു അദ്ദേഹം. ഹിജ്റ 179ൽ അദ്ദേഹം പുറപ്പെട്ടത് റമളാനിലായിരുന്നു. റമളാനിൽ ഉംറ ചെയ്യുന്നത് ഹജ്ജിനു തുല്യമാണ് എന്ന് സ്വഹീഹായ ഹദീസിലുണ്ട്. ആ യാത്ര ആ വർഷത്തെ ഹജ്ജു കൂടി കഴിഞ്ഞായിരുന്നു മടങ്ങിയത്. ദിനവും നൂറു റക്അത്ത് സുന്നത്തു നിസ്കരിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഓരോ ദിനവും വലിയ തുക ദാനം ചെയ്യുന്നതും അദ്ദേഹം മുടക്കുമായിരുന്നില്ല. വലിയ വലിയ പണ്ഡിതൻമാരുമായും സ്വാലിഹീങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഏററവും സമീപസ്ഥർ. പണ്ഡിതൻമാരോട് അദ്ദേഹം ഹൃദയപരമായ അടുപ്പം പുലർത്തി. ഒപ്പമിരുത്തി അവരെ ഭക്ഷിപ്പിക്കുമ്പോൾ അവർക്ക് കൈകഴുകുവാൻ വെള്ളം ഒഴിച്ചുകൊടുക്കുക പോലും ചെയ്യുമായിരുന്നു അദ്ദേഹം. വിനയം, ബഹുമാനം തുടങ്ങിയ ഉന്നത ഗുണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമായിരുന്നു.

നബി(സ)യുടെ മേലിൽ എപ്പോഴും സ്വലാത്തു ചൊല്ലുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഇബ്നുസ്സമാക്കിനെ പോലെയുള്ള അക്കാലത്തെ വലിയ പണ്ഡിത പ്രഭാഷകരെ വിളിച്ചുവരുത്തുകയും അവരുടെ പ്രഭാഷണങ്ങൾ കേട്ടിരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ഓരോ പ്രഭാഷണങ്ങളും കഴിയുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ അദ്ദേഹം ഏങ്ങലടിക്കും. അവരുടെ പ്രഭാഷണങ്ങൾ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. 

ഒരിക്കൽ ഇബ്നുസ്സമ്മാക് ഖലീഫയോടു ചോദിച്ചു: ഖലീഫാ, കുടിക്കുവാൻ വെള്ളം കിട്ടാതെ വന്നാൽ അതു നേടുവാൻ താങ്കൾ എത്ര പണം ചെലവഴിക്കും?. 

ഖലീഫ പറഞ്ഞു: എന്റെ രാജ്യത്തിന്റെ പകുതി. ഇബ്നുസ്സമ്മാക് ചോദിച്ചു: 

കുടിച്ചവെള്ളം പുറത്തുപോരാതെ വന്നാൽ അതിനെ പുറത്തെടുക്കുവാൻ അങ്ങ് എത്ര ചെലവഴിക്കും? 

ഖലീഫ പറഞ്ഞു: രാജ്യം മുഴുവൻ. 

ആ ചോദ്യോത്തരം അദ്ദേഹത്തെ വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇത്തരം ഉപദേശങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ സദാ പ്രകമ്പനം കൊണ്ടിരുന്നതു കൊണ്ടാണ് വലിയ അധികാരത്തിന്റെ നിറവിലും അദ്ദേഹം ഒരു അഹങ്കാരിയാവാതിരുന്നത്.

പണ്ഡിതരുമായി കൂടിയാലോചിച്ചു മാത്രമായിരുന്നു അദ്ദേഹം തീരുമാനങ്ങളിൽ എത്തിച്ചേർന്നിരുന്നത്. തന്റെ വൈയക്തിക കാര്യങ്ങളിൽ പോലും അങ്ങനെയായിരുന്നു. ഒരിക്കൽ ഒരു സുന്ദരിയായ അടിമസ്ത്രീ അദ്ദേഹത്തിന്റെ കയ്യിൽ വന്നു. ഇസ്ലാമിക നിയമമനുസരിച്ച് ഈ അടിമസ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുവാൻ ഒരു നിശ്ചിത കാലം അവളുടെ ഗർഭപാത്രത്തിന്റെ അവസ്ഥയറിയുവാൻ കാത്തുനിൽക്കേണ്ടതുണ്ട്. ഇസ്തിബ്റാഅ് എന്നാണ് ഇതു സാങ്കേതികമായി അറിയപ്പെടുന്നത്. അതിനു കാത്തുനിൽക്കുവാൻ മാത്രം ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ, അപ്പോഴും അദ്ദേഹം മതനിയമങ്ങൾ തന്റെ അധികാരത്തിന്റെ ശക്തികൊണ്ട് മറച്ചുവെക്കുവാൻ ശ്രമിച്ചില്ല. അദ്ദേഹം തന്റെ ഖാളിയെ വിളിച്ചുവരുത്തി പരിഹാരമാർഗം ചോദിച്ചു. ഖാളി ഒരു സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു. മക്കളിലൊരൾക്ക് അവളെ ദാനം ചെയ്യുക, എന്നിട്ടവളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആ സൂത്രം.

പണ്ഡിതരിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം ശക്തമായിരുന്നു. ഒരിക്കൽ ഒരാളെ പിടികൂടി തന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. നബി(സ)യുടെ മേൽ കള്ള ഹദീസുണ്ടാക്കി എന്നതായിരുന്നു അദ്ദേഹത്തിന്റെ കുററം. മതത്തിന്റെ അടിത്തറ തകർക്കുന്ന ആ കുററം ചെയ്തതിന്റെ പേരിൽ അയാളെ കൊന്നുകളയുവാൻ ഖലീഫ ഉത്തരവിട്ടു. സമർഥനായ പ്രതി ഖലീഫയോട് പറഞ്ഞു: 

ഖലീഫാ, താങ്കൾ എന്നെ കൊല്ലുകയാണെങ്കിൽ അതു വലിയ ബുദ്ധിമോശമായിത്തീരും. കാരണം ഞാൻ താങ്കൾ കണ്ടുപിടിച്ചിട്ടില്ലാത്ത നൂറു കണക്കിന് ഹദീസുകൾ കയററിക്കൂട്ടിയിട്ടുണ്ട്. അവ എനിക്കല്ലാതെ മറെറാരാൾക്കും അറിയില്ല. അതിനാൽ എന്നെ കൊന്നാൽ അതു വലിയ അബദ്ധമായിപ്പോകും.

അതുകേട്ട ഹാറുൺ റഷീദ് പറഞ്ഞു: അബൂ ഇസ്ഹാഖുൽ ഫസാരിയും അബ്ദുല്ലാഹി ബിൻ മുബാറക്കും ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങനെ ഒരു ഭയമേ എനിക്കില്ല. ഖലീഫ അയാളുടെ തല വെട്ടുവാൻ ഉത്തരവിട്ടു.

പണ്ഡിതൻമാരുടെ ഉപദേശങ്ങളിൽ തുറന്നടിച്ച നിരൂപണങ്ങളെ പോലും നല്ല മനസ്സോടെ സ്വീകരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലഘട്ടത്തിലെ ഏററവും ശ്രദ്ധേയനായ കവിയും തത്വചിന്തകനുമായിന്നു അബുൽ അതാഹിയ്യ. നിമിഷങ്ങൾക്കകം ചിന്തോദ്ദ്വീപകമായ പ്രതികരണങ്ങൾ നടത്തുന്നതിൽ മിടുമിടുക്കനായിരുന്നു അദ്ദേഹം. 

ഒരിക്കൽ അദ്ദേഹം ഖലീഫയുടെ സദസ്സിൽ വന്നു. അദ്ദേഹത്തോട് തന്നെ ഗുണദോഷിക്കുവാൻ ഖലീഫ ആവശ്യപ്പെട്ടു. ഞൊടിയിടയിൽ അദ്ദേഹം ആലപിക്കുവാൻ തുടങ്ങി. സുരക്ഷിതനായി, ഔന്നത്യത്തിന്റെ കോട്ടകളിൽ വാഴ്ത്തി അതുകേട്ട് ഇമ്പം കയറിയ ഹാറൂൺ റഷീദ് വീണ്ടും തുടരുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും തുടർന്നു. പക്ഷെ, തുടർന്നുള്ള വരികൾ കടുത്ത നിരൂപണമായിരുന്നു. 

അദ്ദേഹം പാടി: കടുത്ത ഭീതിയിൽ ഹൃദയങ്ങൾ വിറക്കുന്ന ദിവസം, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു താങ്കൾ തിരിച്ചറിയുക തന്നെ ചെയ്യും. ഖലീഫയുടെ മുഖത്തുനോക്കി അങ്ങിനെ പാടിയപ്പോൾ സദസ്സിലുണ്ടായിരുന്ന ഉന്നതർ ചാടിയെഴുനേററു. ഖലീഫ ഒരു മാനസിക ഉല്ലാസത്തിനും സന്തോഷത്തിനും വേണ്ടിയാണ് താങ്കളോട് ആലപിക്കുവാൻ പറഞ്ഞത്, താങ്കൾ ഖലീഫയെ മുഷിപ്പിക്കുകയാണല്ലോ ചെയ്തത്. അവരെല്ലാം കുററപ്പെടുത്തി.

അതുകേട്ട ഖലീഫാ ഹാറൂൻ റഷീദ് ഒരു പരിഭവവുമില്ലാതെ പറഞ്ഞു: അദ്ദേഹത്തെ വിടുക, അദ്ദേഹം നമ്മിൽ ചില അന്ധതകൾ കണ്ടു. അതു വർദ്ധിക്കുകയോ വലുതാവുകയോ ചെയ്യരുത് എന്ന ആത്മാർഥമായ ആഗ്രഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

നന്മയും നീതിയും ഹാറൂൺ റഷീദിനെ വലയം ചെയ്തിരുന്നതുകൊണ്ടായിരുന്നു ഈ വ്യക്തിത്വം അദ്ദേഹത്തിൽ രൂപപ്പെട്ടത്. നേരത്തെ പറഞ്ഞതുപോലെ പ്രൗഢയായ മാതാവ് ഖൈസുറാൻ ബീവിയുടെയും ജ്ഞാനവതിയായ ഭാര്യ സുബൈദാ റാണിയുടേയും സാമീപ്യം അവയിൽ എടുത്തുപറയേണ്ടതാണ്. സമർഥരും രാജ്യതന്ത്രജ്ഞരുമായിരുന്ന ബർമക്കുകൾ ആളായിരുന്നു തന്റെ മന്ത്രിമാർ. ആ കാലം കണ്ട ഏററവും വലിയ പണ്ഡിതനും ഇമാം അബൂ ഹനീഫ(റ)യുടെ വലം കയ്യുമായിരുന്ന അബൂ യൂസുഫ്(റ) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന ഖാളി. നല്ലവനായ അബ്ബാസ് ബിൻ മുഹമ്മദായിരുന്നു അദ്ദേഹത്തിന്റെ സഹചാരി. അംഗരക്ഷകനാവട്ടെ ഫള്ല് ബിൻ റബീഉം.മർവ്വാനു ബിൻ അബീ ഹഫ്സ്വായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന കവി.

സാഹിത്യ രചനകളെ നൻമയിൽ ഒതുക്കിനിറുത്തുന്ന കവിയായിരുന്നു അദ്ദേഹം. അദ്ദേഹം രചിക്കുന്ന കവിതകളെ ഖലീഫക്ക് ശ്രവണസുന്ദരമായി ചിട്ടപ്പെടുത്തിയിരുന്ന ആസ്ഥാന കവി ഇബ്റാഹീമുൽ മൗസ്വിലി ആയിരുന്നു. ഈ വട്ടത്തിന്റെ ഉള്ളിലായിരുന്നു ഹാറൂൺ റഷീദിന്റെ ജീവിതവും ജീവിതവ്യാപാരങ്ങളും. പിന്നെ അദ്ദേഹം ഇങ്ങനെയൊക്കെയല്ലാതെയാവില്ല എന്നതു തീർച്ചയാണ്. സാഹചര്യങ്ങളാണല്ലോ ഒരാളെ ശരിയിലേക്കും തെററിലേക്കും തിരിച്ചുവിടുന്നത്.

ഈ സാഹചര്യങ്ങൾ പകരുന്ന നീതീബോധം ഹാറൂൺ റഷീദിനോട് പറയുന്നത് തന്റെ മൂത്ത മകൻ മഅ്മൂനിനെ പിൻഗാമിയും കിരീടാവകാശിയുമാക്കണമെന്നാണ്. അതിന് ന്യായങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി ആറു മാസത്തിനു മൂത്തത് മഅ്മൂനാണ്.പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാഷ്ട്രതന്ത്രങ്ങളുടെ കാര്യത്തിലും മുമ്പിൽ മഅ്മൂനാണ്. അമീനാവട്ടെ, കളിയോടും വിനോദത്തോടുമെല്ലാമാണ് താൽപര്യം. അതുണ്ടാക്കുന്ന ഒരു ബുദ്ധിക്കുറവും കാര്യപ്രാപ്തിക്കുറവുമെല്ലാം അമീനിനുണ്ട്. അത് അദ്ദേഹം ആദ്യം തുറന്നു പറഞ്ഞത് പത്നിയോടു തന്നെയായിരുന്നു. സുബൈദാ റാണിക്ക് പക്ഷെ, അത് മനസ്സാ സ്വീകാര്യമായിരുന്നില്ല. തന്റെ സ്വന്തം മകനാണ് കിരീടാവകാശിയാവേണ്ടത് എന്നായിരുന്നു അവരുടെ പക്ഷം. തന്റെ മകനും മോശമല്ല എന്നവരുടെ ഉള്ളം പറഞ്ഞു. മാത്രമല്ല ഖുറൈശികളായ മാതാപിതാക്കളുടെ മകൻ എന്ന പ്രത്യേകതയും അമീനിനാണ് അനുകൂലം. അത്തരം ഒരു ഭരണാധികാരി തങ്ങളുടെ കുലത്തിലുണ്ടായിട്ടില്ല. അതിനാൽ അവർ ഭർത്താവിനോട് സമ്മതം മൂളിയില്ല.

മാത്രമല്ല സുബൈദാ റാണി തന്റെ ആങ്ങളമാരുടെയും അമ്മാവൻമാരുടെയും സഹായം തേടി. അവർ വഴിയും പല സമ്മർദ്ദങ്ങളും നടത്തി.

സ്നേഹവൽസലനായിരുന്ന ഹാറൂൺ റഷീദ് വിഷമവൃത്തത്തിലായി. അദ്ദേഹം സുബൈദയോടു പറഞ്ഞു: സുബൈദാ, അമീൻ നമ്മുടെ മകനാണ്. അവനെ കിരീടാവകാശിയാക്കണം എന്ന നിന്റെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്. ഒരു മാതാവിനുണ്ടാകുന്ന വികാരവും താൽപര്യവുമാണത്. അതു നല്ലതു തന്നെ.എനിക്കും അവനോട് ഇഷ്ടമാണ്.പക്ഷെ, ഇതു ഭരണാധികാരത്തിന്റെ കാര്യമാണ്. അത് അതിനു പററിയവരെ മാത്രമേ ഏൽപ്പിക്കാവൂ. ഇത് അല്ലാഹു നമ്മെ ഏൽപ്പിച്ചിരിക്കുന്ന അമാനത്താണ്. അതു സൂക്ഷ്മതയും ജാഗ്രതയുമില്ലാതെ കൈകാര്യം ചെയ്യുന്നത് കുററകരമാണ്. അതിനാൽ നമുക്ക് മഅ്മൂനിനെ കിരീടാവകാശിയാക്കാം.പക്ഷെ, ആ അനുനയങ്ങൾക്കൊന്നും സുബൈദാ റാണിയുടെ മനസ്സുമാററുവാൻ കഴിഞ്ഞില്ല. അവർ തന്റെ നിലപാടിൽ ഉറച്ചുനിന്നു.

പിന്നെ ഖലീഫ മക്കളെ വിളിച്ചുവരുത്തി. അവരുമായും ചർച്ചകൾ ചെയ്തു. അത് വിജയിച്ചില്ല എന്നു മാത്രമല്ല, വിഷയം അവരുടെ മനസ്സുകളിലും ഒരു പകയായി മാറി. എല്ലാ ശ്രമങ്ങളും പാഴായതോടെ ഹാറൂൺ റഷീദ് സുബൈദയുടെ താൽപര്യത്തിനു വഴങ്ങുവാൻ നിർബന്ധിതനായി. മന്ത്രിമാരും പൗരപ്രമുഖരും എതിർപ്പുകൾ പ്രകടിപ്പിച്ചുവെങ്കിലും ഹാറൂൺ റഷീദ് മകൻ അമീനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അത് രാജ്യത്ത് ഒരു വലിയ ആഭ്യന്തര പ്രശ്നത്തിനു വഴിവെച്ചു. അബ്ബാസികളുടെ അധികാരത്തെ നിലനിറുത്തിയിരുന്നവരും ഭരണത്തിന്റെ ചക്രങ്ങൾ തിരിച്ചിരുന്നവരുമായ ബറാമികകളുടെ ഭാഗത്തു നിന്നായിരുന്നു പ്രശ്നം. മഅ്മൂനിനെ കിരീടാവകാശിയായി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ പക്ഷം. ഭരണകാര്യങ്ങളിൽ തീരെ മിടുക്കില്ലാത്ത അമീനിന് ഇത്രയും വലിയ ഒരു രാജ്യത്തെ മുന്നോട്ടുകൊണ്ടൂപോകുവാൻ കഴിയില്ല എന്ന് അവർ പറഞ്ഞു. അത് ഹാറൂൺ റഷീദിന്റെ രാജ്യത്തിന്റെ ഉറക്കം കെടുത്തി.


ബർമകുകൾ

ഉത്തര അഫ്ഗാസ്ഥാനിലെ ബൽഖ് പ്രവിശ്യയിലെ ഖുറാസാനിൽ ജീവിച്ചിരുന്ന ബർമക് എന്ന ബുദ്ധസന്യാസിയായിരുന്ന ബർമക് എന്നയാളിൽ നിന്നാണ് ബർമകുകളുടെ ചരിത്രം തുടങ്ങുന്നത്. കാലക്രമത്തിൽ അവർ ഇസ്ലാം മതം സ്വീകരിച്ചു. അവരിലെ ഖാലിദ് ബിൻ ബർമക് എന്നയാൾ വലിയ ബുദ്ധിമാനും നയതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ സാമർഥ്യത്തിൽ ആകൃഷ്ടനായ അബ്ബാസീ ഖലീഫ സഫ്ഫാഹ് ഖാലിദിനെ രാജ്യത്തെ നികുതി വകുപ്പിന്റെ ചുമതലക്കാരനായി നിയമിച്ചു. ക്രമേണ സൈന്യത്തിന്റെ ചുമതലയും അദ്ദേഹത്തിനു നൽകി. സമർഥമായ സേവനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ ഖാലിദ് സഫ്ഫാഹിന്റെ മരണത്തിനു ശേഷം അബൂ ജഅ്ഫറുൽ മൻസ്വൂറിന്റെ കാലത്ത് ഭരണചക്രത്തിലെ ഒന്നാമനായി വളർന്നു.

ബഗ്ദാദിലെ ഏററവും ശ്രദ്ധേയനായി മാറിയ ഖാലിദ് മൂന്നാം ഭരണാധികാരി ഖലീഫ മഹ്ദിയുടെയും തുടർന്നുവന്ന ഖലീഫാ ഹാദിയുടേയുമെല്ലാം വലംകയ്യായി വർത്തിച്ചു. അപ്പോഴേക്കും ഖാലിദിന്റെ മകൻ യഹ്യയും രാഷ്ട്രീയത്തിൽ സജീവമായിക്കഴിഞ്ഞിരുന്നു. ഇതിനിടെ അബ്ബാസീ രാഷ്ട്രീയത്തിൽ ചില അടിയൊഴുക്കുകളുണ്ടായി. ഹാദി കിരീടാവകാശിയായിരുന്ന ഹാറൂൺ റഷീദിനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമങ്ങൾ നടത്തിയതായിരുന്നു അത്. വളരെ ചെറിയ കുട്ടിയായിരുന്നു ഖലീഫാ ഹാദിയുടെ മകൻ. സമർഥനായ ഹാറൂനിനെ മാററി പകരം ചെറിയ ഒരു കുട്ടിയെ കിരീടാവകാശിയായി നിയമിക്കുന്നത് ഗൗരവഭാവം വേണ്ട രാഷ്ട്രീയത്തെ വെറുമൊരു കുട്ടിക്കളിയാക്കി മാററിയേക്കും എന്ന് എല്ലാവരും അടക്കം പറഞ്ഞു. പക്ഷെ, അതു നടന്നില്ല. കുട്ടിയെ വാസിക്കും മുമ്പ് ഹാദി മരണപ്പെട്ടു. ഈ പ്രതിസന്ധിയിൽ യഹ് യയും അദ്ദേഹത്തിന്റെ മക്കളായ ഫള്ലും ജഅ്ഫറും ഹാറൂൺ റഷീദിന്റെ ഒപ്പം നിന്നു. തന്റെ കയ്യിൽ അധികാരം വന്നുചേർന്നതോടെ ഇതിനു ഹാറൂൺ റഷീദ് ഉപകാരസ്മരണ കാണിച്ചു. യഹ് യയെയും മക്കളെയും തന്റെ ഏററവും അടുത്ത ആളുകളായി പരിഗണിച്ചു.

ഖലീഫയുടെ മകൻ അമീനിന്റെ സംരക്ഷണമടക്കം വലിയ ചുമതലകൾ ഫള്ലിനായിരുന്നു ഖലീഫ നൽകിയത്.പിന്നീട് ഫള്ലിനു തന്നെ കോടതി കാര്യവും നൽകുകയുണ്ടായി. ജഅ്ഫറിനാവട്ടെ രാജ്യത്തിന്റെ സുപ്രധാന പരിഷ്കാരങ്ങളുടെ ചുമതലയും നൽകി. നാണയം, കുതിരത്തപാൽ തുടങ്ങിയ പരിഷ്കാരങ്ങളുടെയൊക്കെ ചുമതല ജഅ്ഫറിനായിരുന്നു. പിന്നീട് മൊറോക്കോയുടെ ഭരണച്ചുമതല നൽകി ജഅ്ഫറിനെ ഭരണത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. കിട്ടിയ സ്ഥാനങ്ങൾ സമർഥമായി ഉപയോഗപ്പെടുത്തി ഫള്ലും ജഅ്ഫറും ഹാറൂൺ റഷീദിന്റെ ഭരണത്തിലെ ചാലകശക്തികളായി മാറി. താൻ ഇതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഹാറൂൺ റഷീദ് ഒരിക്കലും അപ്പോഴൊന്നും ചിന്തിച്ചതേയില്ല. തന്റെ കാര്യങ്ങൾക്കു ഖജനാവിലെ കാശു ലഭിക്കുവാൻ പോലും ഇവരുടെ സമ്മതവും അനുവാദവും വേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങൾ വളർന്നു.

ബർമകുകൾ ഖലീഫയോക്കാൾ വളർന്നു. അവർ ഖലീഫയുടെ സമ്മതമോ അറിവോ ഇല്ലാതെ തന്നെ സ്വതന്ത്രമായി കാര്യങ്ങൾ നിർവ്വഹിക്കുന്ന സാഹചര്യം വന്നു. സ്വജനപക്ഷപാതം, ദുർവ്യയം, മതമൂല്യങ്ങളുടെ പരസ്യമായ ലംഘനം തുടങ്ങി പലതിലും ബർമകുകൾ വിമൾശിക്കപ്പെട്ടു. പക്ഷെ, അപ്പോഴേക്കും ബൾമകുകൾ ഒരു ശക്തിയായി വളർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ പ്രശ്നം ഉടലെടുത്തത്. തന്റെ മക്കളിൽ ആരായിരിക്കണം കിരീടാവകാശി എന്ന പ്രശ്നം.

ഹാറൂൺ റഷീദിന്റെ കാലമായപ്പോഴേക്കും അവർ രാജ്യത്തിന്റെ കണ്ണായ ഭാഗങ്ങളെല്ലാം കയ്യടക്കിക്കഴിഞ്ഞിരുന്നു. ഖലീഫക്കുവേണ്ടി അവരാണ് ഭരണം തന്നെ നടത്തിയിരുന്നത്. അവരുടെ സാമർഥ്യം ഉണ്ടാക്കുന്ന നേട്ടങ്ങളുടെ ബാഹുല്യം കാരണം ഖലീഫ ഒരുതരം ഇടപെടലും നടത്തിയതുമില്ല. ഈ സമയത്താണ് കിരീടാവകാശി പ്രശ്നം തലപൊക്കിയത്. മഅ്മൂനിനെ കിരീടാവകാശിയാക്കണം എന്ന് അവർ തുറന്നുപറഞ്ഞു. രാജ്യം ചൂടേറിയ ചർച്ചകളിലേക്കു കടന്നു. ഭൂരിപക്ഷവും മഅ്മൂനിന് പിന്തുണ നൽകുന്നവരായിരുന്നു.

ബർമകുകൾക്ക് ഇക്കാര്യത്തിൽ മറെറാരു വികാരം കൂടിയുണ്ട്. അതുകൂടി ചേർന്നതിനാലാണ് അവർ ഈ വിഷയത്തിൽ ഇത്രയധികം ഇടപെടുന്നത്. അത് മഅ്മൂനിന്റെ ഉമ്മ ഒരു പേർഷ്യൻ വംശജയായിരുന്നു എന്നതാണ്. പേർഷ്യയിൽ നിന്നും കൊട്ടാരത്തിലെത്തിയ മറാജിൽ എന്ന സുന്ദരിയായ അടിമസ്ത്രീയിൽ ഹാറൂൺ റഷീദ് അനുരക്തനാവുകയായിരുന്നു. അതിലുണ്ടായ കുട്ടിയാണ് മഅ്മൂൻ. മഅ്മൂനിനെ പ്രസവിച്ച അതേ പ്രസവത്തിൽ തന്നെ രക്തസ്രാവം നിലക്കാതെയോ പനി ബാധയുണ്ടായോ മറാജിൽ മരണപ്പെടുകയായിരുന്നു. ബർമകുകളും പേർഷ്യൻ വംശജരാണ്. അതിനാൽ ഒരു വംശീയ വികാരം കൂടി ഇതിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിഷയം പെട്ടെന്നു കത്തിയമർന്നത്.


കലാപക്കൊടി

രാജ്യത്ത് ചർച്ചകൾ ചൂടുപിടിച്ചു. ബർമകുകൾ വ്യക്തമായും ഇടഞ്ഞു. രാജ്യഭരണത്തെത്തന്നെ അതു സാരമായി ബാധിച്ചു. ഇതു സുബൈദാ റാണി കണ്ടു. കാര്യങ്ങളുടെ അപകടം ബുദ്ധിമതിയായ അവർ മുന്നിൽ കണ്ടു. ബർമകുകളാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. അവർ വലിയ വാശിക്കാരാണ്. രാജ്യത്തിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം കയ്യാളൂന്നത് അവരാണ്. അവർക്ക് തന്റെ സ്വന്തം മകൻ അമീനിനെ കണ്ടുകൂടാ. ഇങ്ങനെ പോയാൽ അവനെ അവർ ഭരിക്കുവാൻ അനുവദിക്കില്ല. അവനെ അവർ എന്തു വില കൊടുത്തും നശിപ്പിച്ചേക്കും. അതിനാൽ ഇപ്പോൾ തന്നെ ഇതിനൊരു പരിഹാരം കാണണം. അവർ മനസ്സിൽ കണ്ടു. അവർ ഭർത്താവിനെ കണ്ട് സംഗതികളുടെ പോക്ക് തര്യപ്പെടുത്തി. മാത്രമല്ല, ബർമകുകൾ ഒരു അട്ടിമറി തന്നെ നടത്തുവാനുള്ള സാധ്യത അവർ പറഞ്ഞു. ഖലീഫയെ തന്നെ വധിക്കുവാൻ അവർക്കു പദ്ധതിയുണ്ട് എന്നവർ അറിയിച്ചു. അതിനവർ ചില തെളിവുകൾ നിരത്തുകയും ചെയ്തു. ആ തെളിവുകളെ കുറിച്ച് ഹാറൂൺ റഷീദ് ആലോചിക്കുകയുണ്ടായി.സുബൈദ പറയുന്നതിൽ കഴമ്പുണ്ട് എന്നു കരുതുവാൻ ചില ന്യായങ്ങൾ അദ്ദേഹം കണ്ടു. അതോടെ അദ്ദേഹത്തിന്റെ ഉള്ള് വിറക്കുവാൻ തുടങ്ങി.

തങ്ങൾക്കെതിരെ ഒരു നീക്കം ഏതു സമയവും ഉണ്ടായേക്കാം എന്ന ഭീതിയിലായിരുന്നു ബർമകുകളും. അതോടെ അവർ രഹസ്യമായി രാജ്യത്തിന്റെ പല ഭാഗത്തും വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുവാൻ തുടങ്ങി. അല്ലെങ്കിലും ഖലീഫയേക്കാൾ മികച്ച ജീവിതസൗകര്യങ്ങളിൽ ജീവിക്കുന്നവരായിരുന്നു അവർ. ഹാറൂൺ റഷീദ് എല്ലാ നീക്കങ്ങളും സാകൂതം വിലയിരുത്തി. ഇതിനിടയിൽ ഹാറൂൺ റഷീദ് കണ്ടുപിടിച്ച ഒരു രഹസ്യമായിരുന്നു ബർമകുകളും ത്വാലിബീങ്ങളും (ശിയാക്കളും) തമ്മിൽ എന്തോ രഹസ്യബന്ധം വളരുന്നുണ്ട് എന്നത്. അത് അതീവ ഗുരുതരമായിരുന്നു. കാരണം അബ്ബാസീ ഖിലാഫത്തിന്റെ ഏററവും വലിയ ശത്രുക്കൾ ത്വാലിബീങ്ങൾ എന്ന ശിയാക്കളായിരുന്നു. അബ്ബാസികളുടെ അസ്തിത്വത്തെ തന്നെ അംഗീകരിക്കാത്തവരായിരുന്നു അവർ.അതിനാൽ തന്നെ ഹാറൂൺ റഷീദിന്റെ ജയിലുകൾ നിറയെ അവരായിരുന്നു.

ഈ ബന്ധം ഒരു നാൾ മറനീക്കി പുറത്തുവന്നു. അത് യഹ്യാ ബിൻ അബ്ദുല്ലാ എന്ന ശിയാ നേതാവിനെ ജഅ്ഫർ ബർമകി ജയിലിൽ നിന്ന് തുറന്നുവിട്ടതിലൂടെയായിരുന്നു. ഈ രാഷ്ട്രീയ തടവുകാരനെ തുറന്നുവിട്ടു എന്നു മാത്രമല്ല, അയാൾക്കു രായ്ക്കുരാമാനം രാജ്യം വിടുവാനുള്ള പണവും സൗകര്യവും ചെയ്തുകൊടുത്ത ജഅ്ഫർ ജയിലുകളുടെ അധികാരം പേറുന്ന മന്ത്രിയും ഖലീഫയുടെ വലംകയ്യുമായിരുന്നു. ഇത്തരമൊരാൾ ഇങ്ങനെ ചെയ്തത് വലിയ കൊടും ചതിയും പാതകവുമായിട്ടാണ് ഹാറുൺ റഷീദ് കണ്ടത്.

മറെറാരു സുപ്രധാന സംഭവം കൂടി ഈ പ്രശ്നത്തെ ഊതിക്കത്തിച്ചു. അത് ഇതേ ജഅ്ഫർ ബർമകിയും ഖലീഫയുടെ സഹോദരി അബ്ബാസയും തമ്മിലുണ്ടായിരുന്ന പ്രണയമായിരുന്നു. അവരുടെ പ്രണയം മറനീക്കി പുറത്തുവന്നു. അതിനോട് യോചിക്കുവാൻ ഹാറൂൺ റഷീദിന് കഴിയുമായിരുന്നില്ല. അതിസുന്ദരിയും ബുദ്ധിമതിയും കവയത്രിയുമായിരുന്ന അബ്ബാസക്ക് ജഅ്ഫർ അനുയോജ്യനല്ല എന്നു ഹാറൂൺ റഷീദ് ഉറച്ചുവിശ്വസിച്ചു. പക്ഷെ, അവർ തമ്മിലുള്ള ഹൃദയബന്ധം കാരണം അവരെ രണ്ടുപേരെയും ഒഴിവാക്കുവാൻ കഴിയാതെ ഖലീഫ കുഴങ്ങി. അവസാനം അവർക്കു പരസ്പരം കാണുവാൻ മാത്രം അവകാശമുള്ള ഒരു ബന്ധം അവർ തമ്മിൽ അനുവദിച്ചു.

ഈ ബന്ധത്തിന്റെ സാധുത പണ്ഡിതരുടെയും ചരിത്രകാരൻമാരുടെയും സംശയത്തിന്റെ നിഴലിലാണ്. കാരണം ഹാറൂൺ തന്റെ സഹോദരിയെ ജഅ്ഫറിന് വിവാഹം ചെയ്തുകൊടുത്തിട്ടുണ്ട് എങ്കിൽ അതു പരസ്യവും സമ്പൂർണ്ണവുമായിരിക്കേണ്ടതാണ്. വെറുതെ കാണൽ അനുവദനീയമാക്കുവാൻ വേണ്ടി മാത്രമുള്ള ഒരു വിവാഹം ഇസ്ലാമിക ശരീഅത്തിലില്ല. ഏതായാലും അവർ പരസ്പരം കാണുന്നതിന് ഖലീഫയുടെ ഒരതരത്തിലുള്ള അനുവാദമുണ്ടായിരുന്നു എന്നു മാത്രമാണ് ഇതിൽ നിന്നു മനസ്സിലാക്കുവാൻ കഴിയുന്നത്. മതപരമായ അതിന്റെ സാംഗത്യത്തിലേക്കു കടക്കുവാൻ പ്രയാസമുണ്ട്. എങ്കിലും മഹാഭൂരിപക്ഷം ചരിത്രകാരൻമാരും ഇങ്ങനെ ഒരു വിവാഹം നടന്നു എന്ന ധ്വനിയിലാണ് സംസാരിക്കുന്നത്.

അതു പക്ഷെ അതിലൊന്നും ഒതുങ്ങിനിന്നില്ല. അവരുടെ ബന്ധം വളർന്നു എന്നു മാത്രമല്ല അബ്ബാസ ജഅ്ഫറിൽ നിന്നും ഗർഭിണി വരെയായി എന്നു ചില ചരിത്രങ്ങൾ പറയുന്നു. മഅ്മൂൻ വിഷയത്തോടൊപ്പം ഇതു കൂടി ചേർന്നപ്പോൾ ഹാറൂൺ റഷീദിന്റെ മനസ്സിൽ ശക്തമായ പ്രതികാര ദാഹമുണ്ടായി. എന്നാൽ ബുദ്ധിപൂർവ്വകമല്ലാത്ത ഒരു നീക്കം നടത്തിയാൽ അതു വിപരീതഫലം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതോടൊപ്പം തന്നെ മറെറാരു വാർത്ത കൂടി നാട്ടിൽ പരന്നുപരന്ന് ഖലീഫയുടെ ചെവിയിലെത്തി. ബർമകുകൾ ശരിക്കും മുസ്ലിംകൾ തന്നെയാണോ എന്ന സംശയമായിരുന്നു അത്. ഗൂഢമായ ഒരു തന്ത്രത്തിന്റെ ഭാഗമായാണ് അവർ മുസ്ലിംകളായത് എന്നും എന്നാൽ അവരുടെ മനസ്സ് ഇപ്പോഴും ബുദ്ധമതത്തോടൊപ്പം തന്നെയാണ് എന്നുമായിരുന്നു പ്രചരിച്ചത്.

ഇതേ സമയം ബർമകുകൾ പൊതു മുതൽ ഉപയോഗപ്പെടുത്തി വലിയ കോട്ടകളും കൊട്ടാരങ്ങളും സ്വന്തമാക്കുന്നതും ഖലീഫയെ ചൊടിപ്പിച്ചു. ഇതെല്ലാം കൂട്ടിക്കെട്ടി സുബൈദാ റാണി ഭർത്താവിന്റെ മനസ്സിൽ ബർമകുകളോടുള്ള വിരോധത്തിന്റെ തീ കത്തിച്ചു. അതു കരുതിയതുപോലെ കത്തുകയും ചെയ്തു. ഹിജ്റ 187 സ്വഫർ മാസത്തിൽ ഒരുനാൾ ബർമകുകളെ മുഴുവനും പിടികൂടുവാൻ ഖലീഫ ഉത്തരവിട്ടു. 

അതിശക്തമായിരുന്നു ഖലീഫയുടെ നീക്കം. ബർമകുകളിൽ ഒരാളെ പോലും വെറുതെവിട്ടില്ല. അവരുടെ കൂട്ടത്തിൽ പ്രമുഖ മന്ത്രിയും സ്വന്തം സഹചാരിയുമായിരുന്ന ജഅ്ഫർ വരെയുണ്ടായിരുന്നു. ബർമകുകൾക്ക് അഭയം നൽകുന്നത് രാജ്യദ്രോഹ കുററമായി ഖലീഫ പ്രഖ്യാപിച്ചു. നാട്ടിലാകെ ഭീതി കളിയാടി. ബർമകുകളെ സഹായിക്കുന്നവരെയും അവർക്കു അഭയം നൽകുന്നവരെയും ബർമകുകളെ പോലെ ശിക്ഷിച്ചു. വെറും രണ്ടു നാളുകൾ കൊണ്ട് എല്ലാവരെയും പിടികൂടുകയും ചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് ഒന്നടങ്കം കൊന്നുകളയുകയും ചെയ്തു. ചരിത്രം വിറങ്ങലിച്ചുനിന്നുപോയ അത്യപൂർവ്വം സംഭവങ്ങളിലൊന്നായിരുന്നു ഇത്. ബർമകുകൾക്കും അവരെ പിന്തുണക്കുന്നവർക്കും കനത്ത താക്കീതും സൂചനയുമെന്നോണം ജഅ്ഫറിന്റെ ഭൗതിക ശരീരം ബഗ്ദാദിലെ പാലത്തിൽ പരസ്യമായി കെട്ടിത്തൂക്കുകയും ചെയ്തു.


ഖലീഫയുടെ മാതാവ്

ഹിജ്റ 192ൽ ഹാറൂൺ റഷീദ് റാഫിഅ് ബിൻ ലൈത് എന്ന ശത്രുവിനെതിരെ ഒരു പടക്കിറങ്ങി. ബഗ്ദാദും ഭരണവും മകൻ അമീനിനെ ഏൽപ്പിച്ചു. ആ യാത്രക്കിടെ ഹാറൂൺ റഷീദ് രോഗബാധിതനായി. ആ രോഗത്തിൽ നിന്നും എഴുനേൽക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചികത്സകൾ മാറി മാറി നടത്തിനോക്കിയിട്ടും അദ്ദേഹത്തിനു ആശ്വാസം ലഭിച്ചില്ല. അവസാനം ഏററവും പ്രമുഖനായ ഒരു ഭിഷഗ്വരനെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചുനോക്കിയിട്ട് ഇനിയൊരു പ്രതീക്ഷയില്ല എന്നറിയിച്ചു. പക്ഷെ, ഹാറൂൺ റഷീദ് ധീരനായിരുന്നു. രോഗത്തിന്റെ മുമ്പിൽ നിന്ന് ശക്തമായി ഉയർന്നെഴുനേൽക്കുവാൻ വരെ അദ്ദേഹം ശ്രമം നടത്തിനോക്കി. അദ്ദേഹം ഒരു ശക്തി സംഭരിച്ച് കഴുതപ്പുറത്തേക്കു ചാടിക്കയറി. പക്ഷെ, കാലുകൾ കാലണിയിൽ വെക്കുവാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന് തന്റെ അന്ത്യം ഉറപ്പായി.

മരണം ഉറപ്പായതോടെ അദ്ദേഹം പാരത്രികമായ ധൈര്യങ്ങൾ കാണിച്ചുതുടങ്ങി. ഖബർ തയ്യാറാക്കുവാൻ ആജ്ഞ നൽകി. കഫൻ പുടവകൾ തയ്യാറാക്കി. തുടർന്ന് അദ്ദേഹം ആ യാത്രയിൽ ഉണ്ടായിരുന്ന തന്റെ ബന്ധുജനങ്ങളായ ഹാശിമികളെ വിളിച്ചുചേർത്തു. എന്നിട്ട് അവരോട് തന്റെ അന്ത്യോപദേശങ്ങൾ നൽകി. അവ പ്രധാനമായും മൂന്നെണ്ണമായിരുന്നു. 

അല്ലാഹുവാൽ ഏൽപ്പിക്കപ്പെട്ട അമാനത്തുകൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ഒന്നാമത്തേത്. രാഷ്ട്രനായകൻമാർക്കുവേണ്ട ഉപദേശങ്ങൾ ആത്മാർഥമായി നൽകണമെന്നതായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത് ഏെക്യം കാത്തുസൂക്ഷിക്കണമെന്നും. അത്തരം പ്രൗഢമായ അന്ത്യോപദേശങ്ങൾ നൽകുക വഴി അദ്ദേഹം മരണത്തിന്റെ മുമ്പിലും പ്രതാപിയായിമാറി.

ഹിജ്റ 193 രണ്ടാം ജുമാദ മൂന്നിന് ഖലീഫാ ഹാറൂൺ റഷീദ് മരണപ്പെട്ടു. ഖുറാസാനിലെ ത്വൂസിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ചരിത്രത്തിലും അനുഭവത്തിലും സർവ്വാംഗീകൃതനായ ഒരു ഭരണാധികാരിയായിരുന്നിട്ടും മരണസമയത്ത് ചില പുള്ളികൾ ആ വ്യക്ത്വത്തിൽ വീണത് ചരിത്രത്തിലെ ഒരു സങ്കടമാണ്. ബർമകുകളോട് കാണിച്ച കൊടും ക്രൂരതയാണ് അതിനു കാരണം. അതുവരെ നല്ലതു മാത്രം പറഞ്ഞിരുന്ന ജനങ്ങൾ ആ സംഭവത്തോടെ തിരിച്ചു പറയുവാൻ തുടങ്ങി. ഹാറൂൺ റഷീദിനെ മദ്യപനും അനാശാസ്യകനും ഒക്കെയായി ചരിത്രത്തിൽ അവതരിപ്പിക്കപ്പെട്ടത് ഈ വിധത്തിലാണ്.

ഭർത്താവിന്റെ വിയോഗത്തിൽ സുബൈദാ റാണി അതീവ ദുഖിതയായിരുന്നു. അവർ തമ്മിലുണ്ടായിരുന്നത് അത്രയും ആഴമുള്ള ബന്ധമായിരുന്നു. അതിന്റെ സൂചനയാണ് എല്ലായ്പ്പോഴും റാണി ഖലീഫയുടെ ഒപ്പം തന്നെയുണ്ടായിരുന്നു എന്നത്. തീർഥാടന യാത്രകളിൽ മാത്രമല്ല യുദ്ധ യാത്രകളിൽ പോലും അവർ പ്രിയതമന്റെ ചാരത്തുണ്ടായിരുന്നു. അവരുടെ വിരഹവും വേദനയും കടുത്തതായിരുന്നുവെങ്കിലും അതിൽ നിന്നെല്ലാം അതിവേഗം മോചനം നേടുവാൻ തുണച്ചത് തന്റെ സ്വന്തം മകൻ ഇസ്ലാമിക രാജ്യത്തിന്റെ ഭരണാധികാരിയായതിലെ സന്തോഷമായിരുന്നു. ഹിജ്റ 193ൽ മുഹമ്മദ് എന്നു പേരുള്ള അവരുടെ മകൻ അമീൻ ഖലീഫയായി. അതോടെ വീണ്ടും സുബൈദാ റാണി അബ്ബാസീ രാഷ്ട്രീയത്തിൽ സജീവമായി. അവരുടെ വിലയേറിയ അഭിപ്രായങ്ങൾ ഖലീഫയായ മകന് വലിയ സഹായമായി. വളരെ ചെറുപ്പമായിരുന്നു ഖലീഫ. 23 വയസ്സായിരുന്നു ഖലീഫാ പതവിയിലെത്തുമ്പോൾ അമീന്റെ പ്രായം. അങ്ങനെ സുബൈദാ റാണിയുടെ ജീവിതം മറെറാരു ഘട്ടത്തിലേക്കു കടന്നു.

ഹാശിമിയ്യായ മാതാവിനും പിതാവിനും ജനിച്ച മകൻ എന്ന പ്രത്യേകത അമീനുണ്ടായിരുന്നുവെങ്കിലും അതിനൊത്ത ജീവിത മൂല്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സദാ വിനോദത്തിലും തമാശകളിലും മുഴുകിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ അമീന്റെ യുഗം കാര്യമായ നേട്ടങ്ങളൊന്നും അടയാളപ്പെടുത്തിയില്ല. ആകെയുണ്ടായ ഒരു നേട്ടം അലി ബിൻ അബ്ദുല്ലാ ബിൻ ഖാലിദ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഒരു വിഘടനവാദിയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രമുഖ ചരിത്രകാരൻ ഇബ്നുൽ അതീർ 'അമീനിൽ എടുത്തുപറയേണ്ട നൻമകളൊന്നും നാം കണ്ടെത്തിയിട്ടില്ല' എന്നു പറയുന്നതും.

ബർമകുകളെ കൂട്ടക്കൊല ചെയ്തതിന്റെ ഞെട്ടൽ മാറിയില്ലാത്ത സമയമായിരുന്നു അത്. അതെല്ലാം മറി കടക്കുവാൻ അമീനും സഹോദരൻ മഅ്മൂനും ഉമ്മ സുബൈദാ റാണിയും പല പദ്ധതികളും നടപ്പിലാക്കി. വേദനങ്ങൾ വർദ്ധിപ്പിച്ചു. ഗവണ്മെന്റിനോട് ഒട്ടിനിൽക്കുന്നവരാണ് ഉദ്യോഗസ്ഥർ. അവരുടെ ആത്മാർഥമായ പിന്തുണ ഏതൊരു ഭരണാധികാരിക്കും അനിവാര്യമാണ്. അതുകൊണ്ട് അവർക്കു വേതനവർദ്ധനവുണ്ടായതു വഴി അവരെല്ലാം ഭരണകൂടത്തോട് കൂടുതൽ അടുത്തു. രാജ്യത്ത് പല ക്ഷേമപ്രവർത്തനങ്ങളും അമീൻ കാഴ്ചവെച്ചു. ഇതുകൊണ്ടെല്ലാം അബ്ബാസീ ബരണകൂടത്തിന് അതിന്റെ പൂർവ്വ യസസ്സിലേക്ക് തിരിച്ചുവരുവാനുള്ള വഴിയൊരുക്കി.എല്ലാവരും സന്തോഷിച്ചു. പക്ഷെ, ആ സന്തോഷം ഏറെ നാൾ നീണ്ടുനിന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത മറെറാരു അഗ്നി പർവ്വതം പ്രത്യക്ഷപ്പെട്ടു. അതാവട്ടെ, കരുതിയതിലും നേരത്തെ പുകയുവാൻ തുടങ്ങുകയും ചെയ്തു.

സഹോദരൻമാർ തമ്മിലുള്ള മനപ്പൊരുത്തം തകർന്നതായിരുന്നു ആ ദുരന്തം. അവർ തമ്മിൽ മാനസികമായി ചില അകൽച്ചകൾ പണ്ടേ ഉണ്ടായിരുന്നു. എല്ലാ തഴുകലും തലോടലും തനിക്കു സുബൈദാ റാണിയിൽ നിന്നു ലഭിച്ചുവെങ്കിലും ചില വ്യത്യാസങ്ങൾ അവർ കാണിക്കുന്നുണ്ട് എന്ന് മഅ്മൂനിനു തോന്നിയിരുന്നു. താൻ അറബിയല്ലാത്തതിന്റെയും ഒരു അടിമപ്പെണ്ണിൽ ജനിച്ച കുട്ടിയാണ് എന്നതിന്റെയും നബി കുടുംബത്തിൽ പെടുന്നില്ല എന്നതിന്റെയും പേരിലായിരുന്നു ആ സമീപന വൈജാത്യം എന്ന് മഅ്മൂൻ വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

തന്റെ മാതാവ് ഒരു അടിമസ്ത്രീയായിരുന്നു എന്നതിന്റെ പേരിൽ തന്നോട് ഒരു വീക്ഷണവൈചാത്യം പുലർത്തുന്നത് മഅ്മൂനിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇസ്ലാം അത്തരമൊരു വികാരം പുലർത്തുന്നില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. നിറത്തിന്റെയോ കുലത്തിന്റെയോ സാമൂഹ്യ സ്ഥാനങ്ങളുടെയോ പേരിൽ വൈജാത്യം ഇസ്ലാം അനുവദിക്കുന്നില്ല. തഖ് വാ എന്ന ദൈവഭയമാണ് മനുഷ്യനെ ഉന്നതനും അധമനുമെല്ലാം ആക്കുന്നത്. നബി(സ) തിരുമേനി അത് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ തീർത്തുപറഞ്ഞിട്ടുള്ളതാണ്. വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും ഔന്നത്യം നേടിയെടുത്തിരിക്കണം എന്നാണ് ഇസ്ലാമിന്റെ നിലപാട്. തന്റെ തീരുമാനമനുസരിച്ചല്ല ഒരാളും ജനിക്കുന്നത്. അതിനാൽ തന്നെ അവന് അതിൽ അധ്വാനവും പങ്കാളിത്തവുമൊന്നുമില്ല. ഇന്ന കുടുംബത്തിൽ ജനിച്ചു എന്നത് ഒരാളുടെയും ന്യൂനതയമല്ല.മഅ്മൂനിന്റെ ചിന്തകൾ അങ്ങനെയായിരുന്നു.

അടിമസ്ത്രീയായി എന്നതിന്റെ പേരിൽ തന്റെ മാതാവിനെ ഇകഴ്ത്തുന്നവർ തന്റെ വല്ല്യുമ്മയെ കുറിച്ച് എന്തുകൊണ്ടാണ് ഒന്നും പറയാത്തത്?; മഅ്മൂനിന്റെ ഉള്ളം ചോദിച്ചു. തന്റെ വല്ല്യുമ്മ ഖൈസുറാൻ അബ്ബാസികളുടെ ചരിത്രം കണ്ട ഏററവും ശക്തയായ സ്ത്രീയാണ്. അവരെ ആദരിക്കാത്തവരില്ല. അവരെ ബഹുമാനിക്കാത്തവരില്ല. അവരാണ് ഖലീഫയെ നിശ്ചയിക്കുന്നത്. അവരാണ് കിരീടാവകാശിയെ നിശ്ചയിക്കുന്നത്. അവരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമല്ലാതെ ഖലീഫമാർ ഒന്നും തീരുമാനിക്കാറില്ല. അവർ പറയുന്നതിന്റെ അപ്പുറത്തേക്ക് അവരാരും പോകാറുമില്ല. സ്വന്തം മകനെ പിൻഗാമിയായി വാഴിക്കുവാൻ ശ്രമിച്ച പല ഖലീഫമാർക്കും അവർ ഒന്നു മുഖം കറുപ്പിച്ചപ്പോൾ പിൻമാറേണ്ടിവന്നു. തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾ വരെ അവരറിഞ്ഞും അനുവദിച്ചും മാത്രമേ നടക്കാറുണ്ടായിരുന്നുള്ളൂ. ആ ഖൈസുറാൻ ബീവി ഒരു അടിമസ്ത്രീയായിരുന്നു.

ഖലീഫാ മഹ്ദിക്ക് മക്കയിലെ അടിമച്ചന്തയിൽ നിന്നാണ് ഈ സുന്ദരിയായ അടിമസ്ത്രീയെ ലഭിച്ചത്. നല്ല ഏെശ്വര്യവും ആഢ്യത്വവും പ്രകടമായിരുന്ന ഈ അടിമ സ്ത്രീയെ ഏതോ ഒരാൾ തട്ടിക്കൊണ്ടുവന്ന് വിററു കാശാക്കിയതായിരുന്നു. ബർബറി വംശജയായിരുന്ന അവർ. യമനിയോ മഗ്രിബിയോ ആണെന്നാണ് അനുമാനം. ഖലീഫാ മഹ്ദി അവളിൽ ആകൃഷ്ടനായി. ആ ബന്ധം വളർന്നു. അതിൽ ഹാദി. ഹാറൂൺ എന്നീ രണ്ടു മക്കളും ജനിച്ചു. അവർ രണ്ടുപേരും ഖലീഫമാരാവുകയും ചെയ്തു. രണ്ടു മക്കളും ഖലീഫമാരായി എന്നത് ചരിത്രത്തിലെ ഒരു അപൂർവ്വതയാണ്. ഇതിനു മുമ്പ് അങ്ങനെ ഒരു അനുഭവം അമവീ ഖലീഫയായിരുന്ന അബ്ദുൽ മലിക് ബിൻ മർവ്വാന്റെ ഭാര്യ ഉമ്മുൽ ബനീനു മാത്രമേയുണ്ടായിട്ടുള്ളു. വലീദ് ബിൻ അബ്ദുൽ മലിക്, സുലൈമാൻ ബിൻ അബ്ദുൽ മലിക് എന്നീ രണ്ടു ഖലീഫമാരും അവരുടെ മക്കളായിരുന്നു. എന്നാൽ ഭർത്താവും മക്കളും പേരമക്കളും എല്ലാം ഖലീഫമാരായ അപൂർവ്വത ഖൈസുറാനു സ്വന്തമാണ്. ആ ഖൈസുറാനോട് കാണിക്കാത്ത വിവേചനം തന്നോടു കാണിക്കുന്നതിൽ മഅ്മൂൻ അസ്വസ്ഥനായിരുന്നു.

പക്ഷെ, മഅ്മൂൻ അതു കാര്യമായി എടുത്തില്ല. കാരണം എന്തൊക്കെയാണെങ്കിലും സുബൈദാ റാണി തന്നെ ഒരു മകനെ പോലെ നോക്കുന്നുണ്ട്. പിതാവിൽ നിന്നും തനിക്കു അർഹമായ സ്നേഹം ലഭിക്കുന്നുണ്ട്. പിന്നെ തന്റെ കുറവുകളാവട്ടെ, ഉള്ളതു തന്നെയാണ്. അതിനെ പ്രതിരോധിക്കുവാനാണെങ്കിലോ തനിക്ക് ഉമ്മയില്ല. ബന്ധുക്കളുമില്ല. പേർഷ്യനാണ് തന്റെ ഉമ്മ എന്ന നിലക്ക് മന്ത്രിമാരും പ്രധാനികളുമായ ബർമകുകൾ തന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട് എന്നതൊഴിച്ചുനിറുത്തിയാൽ തനിക്ക് മററാരുടെയും പിന്തുണയില്ല. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഫലങ്ങളിൽ തൃപ്തനായി കഴിയുന്നതാണ് നല്ലത് എന്ന് അദ്ദേഹത്തിനു തോന്നി. അതിനാൽ കിരീടാവകാശി വിഷയത്തിൽ പോലും കുതറാതെയും കുടയാതെയും അമീനിനും മാതാപിതാക്കൾക്കുമൊപ്പം നിൽക്കുകയായിരുന്നു മഅ്മൂൻ.


അവർ തമ്മിലകലുന്നു

ദീർഘമായ ചർച്ചകൾക്കു ശേഷമായിരുന്നു കിരീടാവകാശി വിഷയത്തിൽ ഖലീഫാ ഹാറൂൺ റഷീദ് ഒരു തീരുമാനത്തിലെത്തിച്ചേർന്നത്. തന്റെയും പൊതുജനത്തിന്റെയും ഇംഗിതം മഅ്മൂൻ ഖലീഫയാകണമെന്നതാണ് എന്ന് ഖലീഫക്കു മനസ്സിലാവുകയും ചെയ്തിരുന്നു. വയസിൽ ആറു മാസത്തിന് മൂത്തതും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ ബുദ്ധിയിലും മുന്നിൽ നിൽക്കുന്നതും മഅ്മൂൻ തന്നെയാണ്. പക്ഷെ, പ്രിയ പത്നിയുടെ ആഗ്രഹവും താൽപര്യവും അമീൻ കിരീടാവകാശിയാകണമെന്നതായിരുന്നു. മഅ്മൂനിനാവട്ടെ അവരുടെ കണ്ണിലുള്ള ന്യൂനതകൾ അക്കാലത്തിന്റെയും സംസ്കാരത്തിന്റെയും വെളിച്ചത്തിൽ ശരിയുമായിരുന്നു. അങ്ങനെയൊക്കെയായിരുന്നു ഹാറൂൺ റഷീദ് തന്റെ പിൻഗാമിയെ കണ്ടെത്തിയത്. അതിനാൽ രണ്ടു സഹോദരങ്ങളും തമ്മിലുള്ള ബന്ധം എപ്പോഴെങ്കിലും വഷളാവുകയും ഒരു ആഭ്യന്തര കലാപത്തിലേക്ക് ഭരണകൂടം വീഴുകയും ചെയ്തേക്കുമോ എന്ന് ഖലീഫ ഹാറൂൺ റഷീദിന് നല്ല ഭയമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ചില മുൻ കരുതലുകൾ സ്വീകരിക്കുകയുണ്ടായി.

രണ്ടു മക്കളെയും കൊണ്ട് ഹാറൂൺ റഷീദ് പരിശുദ്ധ മക്കയിലെത്തി. പരിശുദ്ധ കഅ്ബാലയത്തെ സാക്ഷിയാക്കി അവർ രണ്ടുപേരോടും പരസ്പരം ചില കരാറുകളിൽ ഏർപ്പെടുവാൻ പിതാവ് ആവശ്യപ്പെട്ടു. അമീനിന്റെ സഹായിയും ഉപദേഷ്ടാവുമായിരിക്കണം മഅ്മൂൻ എന്നതായിരുന്നു അവയിലൊന്ന്. രണ്ടുപേരും ചേർന്ന് രാജ്യ കാര്യങ്ങൾ നോക്കണം എന്നും പിതാവ് നിഷ്കർശിച്ചു. അതോടൊപ്പം മഅ്മൂനിനു പ്രത്യേകമായി ഖുറാസാനിലെ ഭരണാധികാരം നൽകുകയും ചെയ്തു. ഇവകളെല്ലാം എഴുതിതയ്യാറാക്കി ഖലീഫ ആ കരാർ കഅ്ബാലയത്തിൽ കെട്ടിത്തൂക്കുവാൻ കൽപ്പിച്ചു. ആ സന്ധി വ്യവസ്ഥകൾക്ക് ഒരു പരിശുദ്ധഭാവം വരുത്തുക മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഖലീഫയുടെ മരണത്തോടെ അമീൻ ബഗ്ദാദിൽ ഖലീഫയായി. തന്റെ രാജ്യത്തിന്റെ ഒരു പ്രധാന പ്രവിശ്യയായ ഖുറാസാനിൽ മഅ്മൂൻ പ്രവിശ്യാ ഭരണാധികാരിയുമായി. സാംസ്കാരികമായി പേർഷ്യൻ വേരുകളുള്ള ഖുറാസാന് ഏററവും അനുയോജ്യനായിരുന്നു മഅ്മൂൻ.

ഹാറൂൺ റഷീദിന്റെ ഈ നീക്കം വലിയ അപകടം ചെയ്തു. രാജ്യത്തെ മക്കൾക്കായി ഹാറൂൺ റഷീദ് വെട്ടി മുറിച്ചുകൊടുത്തു എന്നും അതാണ് പിന്നീടുണ്ടായ എല്ലാ പ്രശ്നങ്ങളിലേക്കും വഴി തുറന്നത് എന്നും ചരിത്രത്തിൽ വായനയുണ്ടായി. മക്കൾ രാജ്യം എന്ന വികാരത്തിൽ പരസ്പരം ബന്ധിതരാകുക എന്നതു മാത്രമായിരുന്നു സത്യത്തിൽ ഖലീഫയുടെ സദുദ്ദേശ്യം. പക്ഷെ അതു വിപരീതഫലം കാണിച്ചുതുടങ്ങി.

ഖുറാസാൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നും രാജ്യത്തിനുള്ളിൽ മറെറാരു രാജ്യവും രാജാവും എന്ന നിലക്കാണ് മഅ്മൂൻ വളരുന്നത് എന്നും കണ്ട് അമീൻ അസ്വസ്ഥനായി. അവിടെ സ്വതന്ത്രമായ തപാൽ സംവിധാനം ഏർപ്പെടുത്തിയതോടെയായിരുന്നു പരസ്പര വിദ്വേഷം പുറത്തുചാടിയത്. അമീൻ ഖുറാസിൽ പൊതു തപാൽ സംവിധാനം മതി എന്നു കൽപ്പന നൽകി. അത് പക്ഷെ, മഅ്മൂൻ സ്വീകരിച്ചില്ല. ഈ അഭിപ്രായ വ്യത്യാസങ്ങളെ ഊതിക്കത്തിക്കുവാൻ രണ്ടു ഭാഗത്തും വളരെ ഉന്നതർ വരെയുണ്ടായിരുന്നു. ഖലീഫ അമീന്റെ പിന്നിൽ പ്രധാനമായും ഉണ്ടായിരുന്നത് ഫള്ല്ൽ ബിൻ റബീഅ് ആയിരുന്നു. അമീനിൽ അയാൾ വിഷം ചെലുത്തി വിഷയം കത്തിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. മഅ്മൂനിനെയാവട്ടെ ഫള്ൽ ബിൻ സഹ് ലായിരുന്നു പ്രചോദിപ്പിച്ചിരുന്നത്. തപാൽ വിഷയത്തോടെ വഷളായ സഹോദരൻമാർ തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ വഷളായി. ഖലീഫാ അമീൻ മഅ്മൂനിനോട് തന്റെ കൊട്ടാരത്തിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടു. മഅ്മൂൻ അതനുസരിച്ചില്ല. പിതാവ് തനിക്കു തന്നതും കഅ്ബാലയത്തിൽ തൂക്കിയിട്ട പ്രമാണത്തിൽ പറയുന്നതും താൻ ഖുറാസാനിലെ സ്വതന്ത്ര ഭരണാധികാരിയായിരിക്കും എന്നാണ് എന്നായിരുന്നു മഅ്മൂനിന്റെ പക്ഷം. അതിനാൽ താൻ ബഗ്ദാദിലെ ഖലീഫ വിളിച്ചാൽ പോകേണ്ടതില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.

ഇതിനെ തുടർന്ന് ഖലീഫാ അമീൻ ഒരു താക്കീത് സന്ദേശം അയച്ചു. അതിൽ ഭീഷണി വ്യക്തമായിരുന്നു. ആ ഭീഷണിക്ക് മഅ്മൂൻ പുല്ലുവില പോലും കൽപ്പിച്ചില്ല. താൻ ആരേയും ഭയപ്പെടുന്നില്ല എന്ന് മഅ്മൂൻ തുറന്നടിക്കുകയും ചെയ്തു. അതോടെ ഖലീഫാ അമീൻ മഅ്മൂനിനെതിരെ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടു. കിരീടാവകാശിയായിരുന്ന മഅ്മൂനിനെ തൽസ്ഥാനത്തുനിന്നും മാററുന്നതിനു തുല്യമായ ചില നടപടികൾ ആരംഭിച്ചു. ആദ്യത്തേത് രാജ്യത്തെ ജുമുഅ ഖുതുബകളിൽ ഭരണാധികാരികൾക്കു വേണ്ടിയുള്ള പ്രാർഥനയുടെ ഭാഗത്തുനിന്നും മഅ്മൂനിന്റെ പേർ ഒഴിവാക്കി. അധികം വൈകാതെ പുതിയ നാണയങ്ങളിൽ നിന്നും മഅ്മൂനിന്റെ പേര് വെട്ടി. പകരം തന്റെ സ്വന്തം മകൻ മൂസയുടെ പേര് ചേർക്കുകയും അവനെ തന്റെ കിരീടാവകാശിയായി വാഴിക്കുകയും ചെയ്തു. ഇതിനിടെ കഅ്ബാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന തന്റെ പിതാവുണ്ടാക്കിയ ഉടമ്പടി മോഷ്ടിച്ചെടുത്ത് കത്തിച്ചു കളയുവാൻ ഒരാളെ ചട്ടം കെട്ടി. അയാളത് ചെയ്തു. ഇതോടെ രണ്ടു സഹോദരൻമാരും ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇസ്ലാമിക ചരിത്രം മറെറാരു ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.


വീണ്ടും കണ്ണീർ കയത്തിലേക്ക്

അമീനും മഅ്മൂനും സൈന്യങ്ങളെ സജ്ജീകരിച്ചു. ത്വാഹിർ ബിൻ ഹുസൈ്വൻ, ഹുർമുത ബിൻ അഅ് യുൻ എന്നീ രണ്ടു സമർഥൻമാരുടെ നേതൃത്വത്തിൽ മഅ്മൂനിന്റെ സൈന്യം ഇറങ്ങി. അലി ബിൻ ഹുസൈൻ ഹാമാന്റെ നേതൃത്വത്തിലായിരുന്നു ബഗ്ദാദ് സൈന്യം.ഹിജ്റ 195ൽ രണ്ടു സൈന്യവും ഖുറാസാൻ പ്രവിശ്യയിൽ ഏററുമുട്ടി. അമീന്റെ സൈന്യം ശക്തമായിരുന്നില്ല. അവർ പരാജയപ്പെട്ടു. വീണ്ടൂം വീണ്ടൂം രണ്ടു സൈന്യവും ഏററുമുട്ടിയെങ്കിലും അമീന്റെ സൈന്യം വീണ്ടും വീണ്ടും പരാജയപ്പെട്ടു. മഅ്മൂനിന്റെ സൈന്യം മുന്നേറി ബഗ്ദാദിന്റെ കവാടത്തിലെത്തി. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഒന്നിച്ച് അവർ ആക്രമണം തുടങ്ങി. അവർ ബഗ്ദാദിൽ നിലയുറപ്പിച്ചു. ബഗ്ദാദിനു മേൽ അവർ ശക്തമായ ഉപരോധം ഏർപ്പെടുത്തി. നിനിൽപ്പു തന്നെ അവതാളത്തിലും ഭീഷണിയിലുമായ അമീൻ തന്റെ സന്തത സഹചാരികളോടുകൂടി ടൈഗ്രീസ് കടന്നു. പക്ഷെ ത്വാഹിറിന്റെ സൈന്യം അവരെ പിടികൂടി. അവർ അമീനിനെ തടവിലാക്കി. പിന്നെ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഇതോടെ അബ്ബാസികളുടെ അധികാരം ഖലീഫാ മഅ്മൂനിന്റെ കരങ്ങളിൽ ഭദ്രമായി എത്തിച്ചേർന്നു. സ്വന്തം മകന്റെ ദാരുണമായ മരണം സുബൈദാ റാണിയെ ഉലച്ചുകളഞ്ഞു. അവർ കണ്ണീർ കയത്തിലേക്ക് എടുത്തെറിയപ്പെട്ടു.

സുബൈദാ റാണിയെ മുൻനിറുത്തി മഅ്മൂനിനോട് പ്രതികാരം ചെയ്യിക്കുവാനുള്ള ചില പ്രേരണകളൊക്കെ നടന്നുവെങ്കിലും അവർ അതിനൊന്നും തയ്യാറായില്ല. അവരുടെ മനസ്സ് അത്രയും നിർമ്മലവും പരിശുദ്ധവുമായിരുന്നു. സ്വന്തം മകനോടുണ്ടാകുന്ന സ്വാഭാവിക താൽപര്യത്തിനു നൽകേണ്ടി വന്ന വിലകൾ വലുതായിരുന്നുവെങ്കിലും അതെല്ലാം തികച്ചും സ്വാഭാവികമായിരുന്നു. അധികാരത്തിന്റെ ചെങ്കോലുമായി ഖലീഫാ മഅ്മൂൻ ബഗ്ദാദിലെത്തിയതും അവരെ പോയികണ്ടു. അവർ കണ്ണുനീർ വററിയിട്ടില്ലാത്ത കണ്ണുകളുയർത്തി തന്റെ പോററുമകനെ നോക്കി. ഉമ്മയുടെ മുഖം ഓർമ്മയിൽ പോലുമില്ലാത്ത ആ മകൻ തന്റെ സ്നേഹവത്സലയായ പോററുമ്മയെ ബഹുമാനത്തോടും ഇഷ്ടത്തോടും കൂടി നോക്കി. ആ രണ്ടു കണ്ണുകളും തമ്മിലിടഞ്ഞു. പിന്നെ സുബൈദാ റാണി പറഞ്ഞു: 

എനിക്ക് ഞാൻ പ്രസവിച്ച ഒരു മകൻ നഷ്ടപ്പെട്ടുവെങ്കിലും പ്രസവിക്കാത്ത ഒരു പോററുമകനെ ഖലീഫയായി ലഭിച്ചിരിക്കുന്നു. അതിനാൽ നിനക്ക് എല്ലാ ഭാവുകങ്ങളും. ആ വാക്കുകൾ മാതൃസ്നേഹത്തിന്റെ തീരങ്ങളിലേക്ക് ഖലീഫാ മഅ്മൂനിനെ എടുത്തുകൊണ്ടുപോയി.

വളരെ ഉന്നതമായ ജീവിത മൂല്യങ്ങളുടെ ഉടമായിരുന്നു ഖലീഫാ മഅ്മൂൻ. അപാരമായ ബുദ്ധിയും അറിവും അദ്ദേഹത്തെ വേറിട്ടടയാളപ്പെടുത്തി. അതുകണ്ട് ആകാലത്തെ പണ്ഡിതൻമാർ പോലും പകച്ചുനിന്നുപോയിട്ടുണ്ട്. 

ഒരിക്കൽ ഒരു സ്ത്രീ തന്റെ പരാതിയുമായി ഖലീഫയുടെ അടുക്കൽ വന്നു. തനിക്ക് സഹോദരൻമാർ ആകെ ഒരു ദീനാറാണ് പിതാവിന്റെ അനന്തരാവകാശമായി തന്നത് എന്നതായിരുന്നു അവളുടെ പരാതി. ഒരു നിമിഷം കണ്ണടച്ചിരുന്ന് തുറന്ന് ഖലീഫ പറഞ്ഞു: നിനക്കത്രമാത്രമേ അവകാശമായി കിട്ടുവാനുള്ളൂ. സദസ്സിലുണ്ടായിരുന്ന പണ്ഡിതൻമാർ അത്ഭുതത്തോടെ ചോദിച്ചു: 

അതെങ്ങനെയാണ് ഖലീഫാ?

അദ്ദേഹം പറഞ്ഞു: 'അവളുടെ പിതാവിന്റെ ആകെ ധനം അറുനൂറ് ദീനാറായിരുന്നു. അവകാശികളിൽ രണ്ടു പെൺമക്കളുണ്ടായിരുന്നു. അവരുടെ അവകാശം മൂന്നിൽ രണ്ടാണ്. അതിനാൽ 400 ദീനാർ അവർക്കു പോയി. മരിച്ചയാളുടെ ഭാര്യക്ക് അവളുടെ അവകാശമായ എട്ടിലൊന്നായി 75 ദീനാർ കൊടുത്തു. മരിച്ചയാളുടെ മാതാവിന് ആറിലൊന്ന് 100 ദീനാറും പോയി. മരിച്ചയാൾക്ക് 12 സഹോദരൻമാരുണ്ടായിരുന്നു. ഒരു സഹോദരിയും. ആ സഹോദരിയാണ് ഈ പരാതിക്കാരി. അവർക്ക് ആണിന്റെ പകുതി പെണ്ണിന് എന്ന തോതിൽ ഓഹരിചെയ്യുമ്പോൾ ബാക്കിയുള്ള 25ൽ 24 സഹോദരൻമാർക്കുപോയി. അവരുടെ അവകാശത്തിന്റെ പകുതിയായ ഒരു ദീനാറാണ് ഇവൾക്കു കിട്ടിയത്'.

ഒരു തത്വജ്ഞാനി കൂടിയായിരുന്നു ഖലീഫാ മഅ്മൂൻ. ഒരിക്കൽ അദ്ദേഹം പറയുകയൂണ്ടായി: 'ജനങ്ങൾ മൂന്നു വിധമാണ്. ഒരു തരം ഭക്ഷണം പോലെ എപ്പോഴും വേണ്ടവരാണ്. മറെറാരു തരം ഔഷധം പോലെ വേണ്ടപ്പോൾ മാത്രം വേണ്ടവരാണ്. മൂന്നാമത്തെ തരമാണെങ്കിലോ രോഗം പോലെ ഒരിക്കലും വേണ്ടാത്തവരുമാണ്'.

ഖലീഫാ മഅ്മൂൻ അവരെ സ്വന്തം ഉമ്മയായി കണ്ടു.അവർ മഅ്മൂനിനെ മകനായും. അങ്ങനെ ഖലീഫ അബൂ ജഅ്ഫറുൽ മൻസ്വൂറിന്റെ പേരക്കുട്ടിയായും ഖലീഫ ജഅ്ഫറുൽ മൻസ്വൂറിന്റെ മകളായും ഖലീഫ ഹാറൂൺ റഷീദിന്റെ ജീവിതസഖിയായും ഖലീഫാ അമീന്റെ മാതാവായും ജീവിച്ച സുബൈദാ റാണി ഖലീഫ മഅ്മൂനിന്റെ പോററുമ്മയായും കൂടി സന്തോഷത്തോടും പ്രൗഢിയോടും കൂടി ജീവിച്ചു, ഹിജ്റ 216ൽ എന്നേക്കുമായി കണ്ണടക്കുംവരേക്കും.


പ്രധാന അവലംബ വായനകൾ

അൽ ബിദായ വന്നിഹായ -ഹാഫിള് ഇബ്നു കസീർ
മുറൂജുദ്ദഹബ് -അൽ മസ്ഊദി
താരീഖുൽ ഇസ്ലാം -ഹസൻ ഇബ്റാഹീം ഹസൻ
നിസാഉൻ ശഹീറാത്ത് - അഹ്മദ് സുവൈദ്
അഅ്ലാമു ന്നിസാഅ് - ഉമർ രിദാ കഹാല.
അദ്ദൗലത്തുൽ അബ്ബാസിയ്യ -മുഹമ്മദ് ഖുദ്രീ ബക്
വിവിധ വെബ് സൈറ്റുകൾ



കടപ്പാട് : മുഹമ്മദ് ടി എച്ച് ദാരിമി



No comments:

Post a Comment