കേരളത്തിലെ പുത്തൻ ആശയ വിഭാഗത്തിന്‍റെ ആശയാടിത്തറ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ഗ്രന്ഥങ്ങളാണെന്ന് ഇരു കൂട്ടരുടേയും ഗ്രന്ഥങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മദ്ഹബുകളെ തഖ്ലീദ് ചെയ്യല്‍ കുഫ്റാണെന്ന് പ്രചരിപ്പിച്ച പുത്തൻവാദികൾ സര്‍വ വിഷയങ്ങളിലും പാശ്ചാത്യന്‍ ഏജന്‍റുമാരായ ത്രിമൂര്‍ത്തികളെയാണ് തഖ്ലീദ് ചെയ്തത്...
ഖുര്‍ആനും സുന്നത്തും മാത്രമേ അംഗീകരിക്കാവൂ എന്ന് പ്രഖ്യാപിച്ചവര്‍, അഫ്‌ഗാനിയുടെ ‘ഉര്‍വത്തുല്‍ വുഥ്ഖ’യും റിളയുടെ ‘അല്‍മാനാറു’മാണ് അവലംബിച്ചത്. അവരുടെ ആശയങ്ങള്‍ക്കപ്പുറം സഞ്ചരിക്കാൻ പുത്തൻവാദികളുടെ പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഒരു താരതമ്യപഠനത്തിലൂടെ മനസിലാകുന്ന കേവലസത്യമാണ്...
മുസ്ലിംകളുടെ ധൈഷണിക മുരടിപ്പിനു കാരണം മദ്ഹബുകളെ പിന്തുടര്‍ന്നതാണ് എന്നു പ്രചരിപ്പിച്ചവര്‍, ഉമ്മത്തിനെ ഇസ്ലാമിന്‍റെ ഇമാമുകളില്‍നിന്ന് സാമ്രാജ്യത്വത്തിന്‍റെ ഇമാമുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു വാസ്തവത്തില്‍.
മുസ്ലിംകളുടെ മണ്ണിലും മനസിലും ഒരുപോലെ അധിനിവേശം നടത്തിയിട്ടുണ്ട് സാമ്രാജ്യത്വം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സായുധ പോരാട്ടത്തിലൂടെ നമ്മുടെ മണ്ണ് കീഴടക്കിയവര്‍ മുസ്ലിംകളെ എക്കാലത്തും അടിമകളും ആശ്രിതരുമാക്കി മാറ്റാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. എന്തിനും എതിനും ‘പടിഞ്ഞാറോട്ട്’ തിരിയുന്ന, ഉപ്പിനും കര്‍പൂരത്തിനും വെളുത്ത തലകളെ ആശ്രയിക്കുന്ന, സ്വന്തമായി ഒരു അജണ്ടയോ നിലപാടോ ഇല്ലാത്ത ഷണ്ഢീകരിക്കപ്പെട്ട ഒരു സമുദായമാകണം മുസ്ലിംകള്‍ എന്നവര്‍ ആഗ്രഹിച്ചു...
അതിനുവേണ്ടി അവര്‍ ആദ്യം കത്തിവെച്ചത് ഇസ്ലാമിക പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും കഴുത്തിലായിരുന്നു. ഇരകളാക്കപ്പെട്ട ജനതക്ക് പവിത്രമായ പാരമ്പര്യമോ മഹിതമായ ചരിത്രമോ ഇല്ലെന്നും അക്കാരണത്താല്‍ അവര്‍ അധോഗതിയിലും അധപതനത്തിലുമാണെന്നവര്‍ പ്രചരിപ്പിച്ചു...
പടിഞ്ഞാറ് വാര്‍ത്തെടുത്ത പുതിയ ‘സ്ട്രെക്ച്ചറി’ല്‍ ഇസ്ലാമിനെ പുനസംഘടിപ്പിക്കുന്നതിലൂടെ മാത്രമേ മുസ്ലിംകള്‍ക്ക് പുരോഗതി കൈവരിക്കാനാവൂ എന്നവര്‍ പറഞ്ഞു പരത്തി. അതില്‍ ആകൃഷ്ടരായ മുസ്ലിം അഭ്യസ്തവിദ്യരെ ചൂണ്ടയിട്ടുപിടിച്ചു. മുസ്ലികളെ അടിമകളും ആശ്രിതരുമാക്കി നിര്‍ത്താന്‍ അധിനിവേശ ശക്തികള്‍ ആവിഷ്ക്കരിച്ച ഹിഡന്‍ അജണ്ടകള്‍ പിന്നീട് ഈ മുസ്ലിം നാമധാരികളിലൂടെയാണ് പുറത്തേക്ക് വന്നത്...
മതനവീകരണത്തിന്‍റെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് അധിനിവേശത്തിന്‍റെ ദല്ലാളന്മാര്‍ മുസ്ലിംകളിലേക്ക് നുഴഞ്ഞുകയറിയത്. സാമ്രാജ്യത്വത്തിന്‍റെ അജണ്ടകള്‍ ആസൂത്രിതമായി നടപ്പാക്കാനുള്ള വേദിയായിരുന്നു ഇസ്ലാമിന്‍റെ പേരില്‍ തലപൊക്കിയ മതനവീകരണപ്രസ്ഥാനങ്ങള്‍. പ്രമാണങ്ങള്‍ക്ക് വികല വ്യാഖ്യാനങ്ങള്‍ ചമച്ച്, വിശ്വാസാദര്‍ശങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ച് ഇസ്ലാമുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തു മാറ്റുകയായിരുന്നു അവരുടെ ദൗത്യം...
ഇതിനുവേണ്ടി പല മുസ്ലിം നാമധാരികളേയും ആശയവും സമ്പത്തും നല്‍കി മുസ്ലിംകളിലേക്ക് സാമ്രാജ്യത്വം പറഞ്ഞയച്ചു. അത്തരം മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള സര്‍വ സൌകര്യങ്ങളും ചെയ്തുകൊടുത്തു. അങ്ങനെയാണ് ഇറാനില്‍ അലി മുഹമ്മദ് റിള (1821-1850)യുടെ സലഫിസവും ബഹാഉല്ല (1817-1892)യുടെ ബഹായിസവും ഇന്ത്യയില്‍ മിര്‍സാഗുലാം അഹ്മദി (1840-1907) ന്‍റെ ഖാദിയാനിസവുമെല്ലാം രംഗത്തുവരുന്നത്...
പക്ഷേ ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങളുടെ തീഷ്ണതയും തീവ്രതയും കാരണം വിശ്വാസികള്‍ പെട്ടെന്ന് അപകടം മണത്തറിഞ്ഞു. സാമ്രാജ്യത്വവുമായുള്ള അവരുടെ പരസ്യവേഴ്ച തനിനിറം കൂടുതല്‍ വ്യക്തമാക്കി. അതോടെ മുസ്ലിം സമൂഹം അവരെ പൂര്‍ണമായി അവഗണിച്ചു. സമുദായം അടുപ്പിക്കാത്ത നികൃഷ്ടവസ്തുക്കളായി അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു...
എന്നാല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് വളരെ തന്ത്രപരമായി മറ്റുചില മതനവീകരണ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിലേക്ക് നുഴഞ്ഞു കയറാനും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നത് ഒരു ദുഃഖസത്യമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളവും വളവും നല്‍കി വളര്‍ത്തിയ വഹാബിസമാണ് അവയിലൊന്ന്. നജ്ദിലെ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വഹാബിസം ജനിക്കുന്നത്...
എ.ഡി 1724 ല്‍ ‘വഹാബീശൈഖ്’ ബസ്വറയിലെത്തിയ സമയത്ത് തന്നെയാണ് ചാരനായ ഹംഫറും അവിടെ എത്തുന്നത്. പാരമ്പര്യങ്ങളില്‍നിന്ന് മുസ്ലിംകളെ അടര്‍ത്തിമാറ്റി സാമ്രാജ്യത്വത്തിന്‍റെ ആശ്രിതരാക്കി തീര്‍ക്കാന്‍ ഹംഫര്‍ നടത്തിയ ശ്രമങ്ങള്‍ Colonization Idea : Mr Humphrey's memories, The English Spy In Islamic Countries തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വായിക്കാനാകും...
വഹാബി വിപ്ലവത്തിന് പിന്നിൽ
എ.ഡി 1516 മുതല്‍ മുസ്ലിം ലോകത്തിന്‍റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഓട്ടോമന്‍ സാമ്രാജ്യം) ന്‍റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്ലിം ലോകത്തെ രാഷ്ട്രീയമായി ഒരേ ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ച് നിര്‍ത്തിയതും ഉസ്മാനിയാ ഖിലാഫത്താണെന്ന് സമ്മതിക്കാതെ വയ്യ...
പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനുമുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതു കൊണ്ടു തന്നെ അധിനിവേശത്തിന്‍റെ കഴുകക്കണ്ണുകളുമായി മുസ്ലിം ലോകത്തേക്ക് നോട്ടമിട്ട ബ്രിട്ടന് ‘ഇസ്ലാമിക ഖിലാഫത്തി’നെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനുവേണ്ടിയാണ് ഹംഫര്‍ ഉള്‍പ്പെടെയുള്ള വിഘടനവിഭാഗങ്ങള്‍ക്ക് വളം നല്‍കിയതും...
1737ല്‍ രാഷ്ട്രീയ രൂപം പൂണ്ട വഹാബിസത്തെയാണ് ഇസ്ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ‘ഇബ്നു സ്വൌദും” ”ശൈഖ്നജ്ദി” യും 1760ല്‍ ദര്‍ഇയവില്‍ വെച്ച് ഒരു വഹാബീ രാഷ്ട്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു...
അതിനുവേണ്ടിയവര്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി സൌഹൃദം സ്ഥാപിച്ചു. ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ വേണ്ടി ബ്രിട്ടനോട് ‘ഇസ്തിഗാസ’ നടത്തി. അങ്ങനെയാണ് ബ്രിട്ടീഷ് പിന്തുണയോടെ വഹാബികള്‍ ഖിലാഫത്തിനെതിരെ കലാപം നടത്തുന്നതും വിശുദ്ധ ‘ഹിജാസി’നെ വെട്ടിമുറിച്ച് മറ്റൊരു രാഷ്ട്രം സ്ഥാപിക്കുന്നതും...
വഹാബികള്‍ അറേബ്യ കീഴടക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് സാമ്രാജ്യത്വ പദ്ധതികളായിരുന്നു. എ.ഡി. 1567 ല്‍ വിസ്ബണില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ രാജകീയ സമ്മേളനത്തിലും 1585ല്‍ വിയന്നയില്‍ ചേര്‍ന്ന രണ്ടാം കൌണ്‍സിലിലും ഇസ്ലാമിന്‍റെ പാരമ്പര്യ ചിന്നങ്ങളും സാംസ്കാരിക സിംബലുകളും നശിപ്പിക്കാന്‍ ക്രൈസ്തവ ലോബി പദ്ധതിയിട്ടിരുന്നു. പ്രസ്തുത പദ്ധതിയാണ് ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ വഹാബിസത്തിലൂടെ നടപ്പാക്കിയത്...
ആയിരക്കണക്കിന് സത്യവിശ്വാസികളെ കൂട്ടക്കൊല ചെയ്ത വഹാബികള്‍, ഇസ്ലാമിക സാംസ്കാരിക ചിഹ്നങ്ങളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചു. ചരിത്രത്തെ ധന്യമാക്കിയ നിരവധി മഹാത്മാക്കളുടെ മഖ്ബറകളും മസാറുകളും തട്ടി നിരപ്പാക്കി. എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു, മക്ക കീഴടക്കിയപ്പോള്‍ പരിശുദ്ധ പ്രവാചകന്‍റെ “ജന്മഗേഹം” തകര്‍ത്ത് തെളിവ് നശിപ്പിച്ചു...
മദീന കീഴടക്കിയപ്പോള്‍ മുസ്ലിം ലോകത്തിന്‍റെ ഹൃദയസ്പന്ദനമായ മദീനയുടെ ഖുബ്ബത്തുല്‍ ഖള്റാ (പച്ച ഖുബ്ബ)യും അതിനടിയിലെ ഖബര്‍ ശരീഫും തകര്‍ക്കാന്‍ പദ്ധതിയിട്ടു. പത്തു നൂറാണ്ടിലധികം പാരമ്പര്യമുണ്ടായിരുന്ന ഇസ്ലാമിന്‍റെ ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ച് ഉമ്മത്തിന്‍റെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും മണ്ണിട്ടുമൂടാനാണ് ‘ശ്മശാന വിപ്ലവ’ത്തിലൂടെ വഹാബിസം ശ്രമിച്ചത്...
പാരമ്പര്യ മുസ്ലിംകളെ മുഴുവന്‍ ഇസ്ലാമില്‍ നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നു അവര്‍. അഥവാ ഇസ്ലാമിക ചരിത്രത്തിലെവിടെയും മാതൃകായോഗ്യരില്ലെന്നും അതിന്‍റെ ചരിത്രം മുഴുവന്‍ ശിര്‍ക്കിന്റെതും ശൂന്യതയുടെതും ആണെന്ന് പറഞ്ഞു പരത്തുകയായിരുന്നു. വഹാബികളില്‍ നിന്ന് ഇതുതന്നെയാണ് സാമ്രാജ്യത്വം ആഗ്രഹിച്ചതും...
പൈതൃകങ്ങളും പാരമ്പര്യങ്ങളും വെട്ടിമാറ്റി മതത്തെ വളച്ചുകെട്ടുകയും മുന്‍ഗാമികളായ മുഴുവന്‍ വിശ്വാസികളെയും വേലിയുടെ പുറത്ത് നിര്‍ത്തുകയും ചെയ്യുമ്പോള്‍ ശൂന്യമായിത്തീരുന്ന ഇടങ്ങളിലേക്ക് സാമ്രാജ്യത്വ അജണ്ടകള്‍ തിരുകി കയറ്റാം എന്നവര്‍ മനസ്സിലാക്കി. പ്രമാണങ്ങള്‍ വളച്ചൊടിച്ച് തെട്ടിദ്ധരിപ്പിക്കുന്ന സിയോണിസ്റ്റ് ഓറിയന്‍റലിസ്റ്റ് ശൈലി കടമെടുത്ത് വഹാബികള്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പേരില്‍ ഉമ്മത്തിന്‍റെ സംസ്കാരത്തിനും പാരമ്പര്യത്തിനുമെതിരെ വാളോങ്ങിയപ്പോള്‍ അധിനിവേശ ശക്തികള്‍ പൊട്ടിച്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പ്...
സ്വന്തം അജണ്ടകള്‍ വഹാബിസത്തിലൂടെ വിജയിക്കുന്നത് മനസ്സിലാക്കിയ സാമ്രാജ്യത്വം അതിനെ സര്‍വസഹായവും നല്‍കി പ്രോല്‍സാഹിപ്പിച്ചു. അങ്ങനെയാണ് 1915ല്‍ വഹാബി രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബ്രിട്ടന്‍റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്സികോക്സുമായി ഉടമ്പടി ഉണ്ടാക്കിയതും ബ്രിട്ടീഷ് മേധാവി ഫില്‍ബയെ ഉപദേശകനാക്കിയതും. ലോകമുസ്ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വഹാബികള്‍ ബ്രിട്ടനുമായി കൈകോര്‍ത്തത്...
ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയായിരുന്നു വഹാബികള്‍. എതായാലും വഹാബിസം അടക്കമുള്ള വിഘടിത വിഭാഗങ്ങളുടെ സഹായത്തോടെ ഒന്നാം ലോകമഹായുദ്ധത്തില്‍ (1914-1918) സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു. അവര്‍ ഇസ്ലാമിക ഖിലാഫത്തിനെ തല്ലിത്തകര്‍ത്തു. ഈ ഘട്ടത്തില്‍ മുസ്ലിം ലോകത്ത് അലയടിച്ച രോഷവും രോദനവും ചരിത്രത്തിലെ തുല്യതയില്ലാത്ത രംഗങ്ങളാണ്...
ഓട്ടോമന്‍ എമ്പയറിന്‍റെ ചരടില്‍ ഒന്നിച്ചുനിന്ന മുസ്ലിം ലോകത്തെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും കൂടി ഓഹരിവെച്ചെടുത്തപ്പോള്‍ വിശ്വാസികള്‍ക്കത് സഹിക്കാനായില്ല. അതിശക്തമായി അവര്‍ പ്രതിഷേധിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍പോലും പ്രതിഷേധം കത്തിയാളി. ഖിലാഫത്തിന്‍റെ സംരക്ഷണത്തിനായി ഇന്ത്യന്‍ മുസ്ലിംകള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം വികാരം മാനിച്ച് സഹകരിച്ചത് പ്രതിഷേധത്തിന്‍റെ തീഷ്ണതയാണ് അറിയിക്കുന്നത്. ഈ സമയത്തെല്ലാം സാമ്രാജ്യത്വ ശക്തികളുടെ ഒപ്പം ചേര്‍ന്ന് ആഹ്ലാദിക്കുകയായിരുന്നു വഹാബിസം...
ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ സാമ്രാജ്യത്വശക്തികള്‍ മുസ്ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്ത്വീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്ത്വീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്ന് അറബികളുടെ നെഞ്ചത്ത് കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഓശാന പാടുകയായിരുന്നു വഹാബിസം...
എ.ഡി 1192ല്‍ സുല്‍ത്ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഓട്ടോമന്‍ എംബയറിന്‍റെ കയ്യിലുണ്ടായിരുന്ന ഖുദ്സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്ത്വീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റിയതിലും വഹാബിസത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം. എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. ഖിലാഫത്തിനെ നശിപ്പിക്കാന്‍ ബ്രിട്ടനെ സഹായിച്ച വഹാബികളുടെ ഈ നടപടിയെ മഹാ വിഡ്ഢിത്തമെന്നാണ് അബുല്‍ അഅലാ മൌദൂദിപോലും വിശേഷിപ്പിച്ചത്...
അദ്ദേഹം എഴുതുന്നു. ”ഇസ്ലാമിക സമൂഹത്തെ അധിനിവേശ സേനക്ക് വിട്ടുകൊടുക്കുകയും ഉമ്മത്തിന്‍റെ സാംസ്കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളും തല്ലിതകര്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് വഹാബിസമെന്ന് വ്യക്തം. സാമ്രാജ്യത്വ ചാരന്മാര്‍ മുസ്ലിംകളിലേക്ക് നുഴഞ്ഞുകയറാന്‍ കണ്ടെത്തിയ ഒരു ഇടത്താവളം മാത്രമാണതെന്ന് നാളിതുവരെയുള്ള അതിന്‍റെ ചരിത്രം പരതിയാല്‍ ബോധ്യപ്പെടും.”
ധൈഷണിക മുരടിപ്പും വരട്ടുവാദവും
മുസ്ലിം സമൂഹത്തിന്‍റെ ധൈഷണിക വികാസത്തെ തടഞ്ഞുനിര്‍ത്താനും എന്നും പടിഞ്ഞാറിന്‍റെ ആശ്രിതരും അടിമകളുമാക്കി മാറ്റാനും വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ രൂപം കൊടുത്ത പ്രസ്ഥാനമാണ് വഹാബിസം. അറുപിന്‍തിരിപ്പന്‍ നിലപാടും തികഞ്ഞ അക്ഷരപൂജയും അനാവശ്യമായ കടുംപിടുത്തവുമാണ് അതിന്‍റെ മുഖമുദ്ര. ഉമ്മത്തിന്‍റെ ഭൗതിക മുന്നേറ്റത്തിനുതകുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല. മലയാളത്തിലെ വഹാബി ചരിത്രകാരന്‍ രേഖപ്പെടുത്തുന്നത് നോക്കൂ. ”ജനങ്ങളുടെ ബുദ്ധിപരമായ പുരോഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇബ്നു അബ്ദില്‍ വഹാബിന്‍റെ പരിഷ്കരണ സംരംഭങ്ങളിലുണ്ടായിരുന്നില്ല.”
ഇസ്ലാമിക ദര്‍ശനത്തോട് എതിരല്ലാത്ത എല്ലാ പുതിയതിനെയും സ്വീകരിക്കാമെന്നും അവ സമൂഹത്തിന്‍റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താമെന്നും മതം പറയുന്നു. എന്നാല്‍ ബിദ്അത്ത് (പുതിയത്) മുഴുവന്‍ പിഴപ്പിക്കുന്നതും വര്‍ജ്ജിക്കപ്പെടേണ്ടതുമാണെന്ന് വഹാബികള്‍ പ്രചരിപ്പിച്ചു. അവര്‍ എല്ലാ പുതിയ സംരംഭങ്ങള്‍ക്കെതിരെയും പുറംതിരിഞ്ഞു നിന്നു. ടെലഗ്രാഫും ഇലക്ട്രിക് ഉപകരണങ്ങളും കമ്പിയില്ലാകമ്പിയും ‘ബിദ്അത്ത്’ ആയതുകൊണ്ട് അവ നരകത്തിലേക്കുള്ള വിഭവങ്ങളാണെന്ന് പറഞ്ഞുപരത്തി. ഇങ്ങനെ ആധുനികതയോട് പുറംതിരിഞ്ഞു നിന്ന ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഭരണയന്ത്രവുമായി മുന്നോട്ടുപോകാന്‍ പ്രയാസപ്പെട്ട സൗദി ഭരണാധികാരികളുടെ ശ്രമങ്ങളെ അവര്‍തന്നെ വര്‍ണിക്കുന്നു...
”ആധുനിക നാഗരികതയുടെ പ്രശ്നങ്ങളോ ആവശ്യങ്ങളോ അവര്‍ (വഹാബികള്‍) ശ്രദ്ധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിച്ച മുസ്ലിം നാടുകള്‍ ഇസ്ലാമിക രാജ്യങ്ങള്‍തന്നെ അല്ലെന്ന് അവര്‍ വിശ്വസിച്ചു. അവ ജിഹാദ് ചെയ്യപ്പെടേണ്ട നാടുകളാണ്. അതുകൊണ്ട് ഇന്നത്തെ സൗദി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ പരിതസ്ഥിതിയെയാണ് നേരിടേണ്ടിവന്നത്...
രണ്ട് ശക്തികളെയാണ് അവര്‍ തങ്ങളുടെ മുന്നില്‍ കാണേണ്ടിവന്നത്. ഒന്ന്, ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അദ്ധ്യാപനങ്ങള്‍ മുറുകെപ്പിടിച്ചു എല്ലാ പുതിയതിന്‍റെയും നേരെ കടുംപിടുത്തം കാണിക്കുന്നവര്‍. ടെലഗ്രാഫും കമ്പിയില്ലാകമ്പിയും, മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെല്ലാം മതം തൃപ്തിപ്പെടാത്ത ബിദ്അത് പുത്തനാശയം ആണെന്ന് നജ്ദിലെ മതത്തിന്‍റെ ആളുകള്‍ വിശ്വസിക്കുകയായിരുന്നു”
ഇതാണ് വഹാബിസം. മോട്ടോര്‍ വാഹനങ്ങള്‍പോലും ബിദ്അത്താണെന്ന് പറഞ്ഞ് സമൂഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണപാതയില്‍ ഒരു കീറാമുട്ടിയായി നിന്ന പ്രസ്ഥാനം. കാലത്തിന്‍റെ സൂചികയെ പിന്നോട്ട് തിരിച്ചുവെച്ച് മുസ്ലിം ഉമ്മത്തിനെ നിഷ്ക്രിയത്വത്തിന്‍റെ ചെളിക്കുണ്ടിലേക്ക് തള്ളിയിടാനാണ് വഹാബിസം ശ്രമിച്ചത്. അതിനുവേണ്ടിതന്നെയാണ് പടിഞ്ഞാറ് അവരെ പാലൂട്ടി വളര്‍ത്തിയതും...
മുസ്ലിംകളുടെ ക്രിയാത്മകമായ പുരോഗതിക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ശക്തി പകരുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല എന്നത് ഒരു ചരിത്ര സത്യമാണ്. ഭൗതിക വികാസത്തിനും ഭൌതിക ഐശ്വര്യത്തിനും വേണ്ടി യത്നിക്കുന്നതിനു പകരം പ്രമാണങ്ങളില്‍ കലപില കൂട്ടി വിശ്വാസികളില്‍ സംശയം കുത്തിവെക്കുകയായിരുന്നു അതിന്‍റെ ദൌത്യം. അന്ധവിശ്വാസവും അനാചാരവും വിപാടനം ചെയ്യാനെന്ന പേരില്‍ സദാചാരങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും നശിപ്പിക്കാനാണത് ശ്രമിച്ചത്. സ്വേഛാധിപത്യത്തിന്‍റെ സിംബലായ രാജവാഴ്ചയാണതിന്‍റെ മുഖമുദ്ര...
ഖിലാഫത്തു റാശിദക്കു ശേഷം മുസ്ലിം ലോകത്തെ ഗ്രസിച്ച മുലൂക്കിയ്യത്തിന്‍റെ മാലിന്യങ്ങള്‍ ആധുനിക യുഗത്തിലും തലയിലേറ്റികൊണ്ടാണ് വഹാബിസം വളര്‍ന്നത്. എ.ഡി. 1760 ല്‍ ദര്‍ഇയ്യയില്‍വെച്ച് ഇബ്നു സഈദും ഇബ്നു അബ്ദുല്‍ വഹാബും ചേര്‍ന്ന് ഒപ്പിട്ട കരാരില്‍ രാജവാഴ്ച (മുലൂക്കിയ്യത്ത്)യുടെ സര്‍വ വൃത്തികേടുകളും നിലനില്‍ക്കുന്ന ഒരു രാഷ്ട്രരൂപീകരണമാണ് ലക്ഷ്യം വെച്ചത്. ഖുര്‍ആനിന്‍റെയും നബിചര്യയുടെയും പേരില്‍ കിസ്റയുടെയും കൈസറിന്‍റെയും ചര്യകളാണവര്‍ ഇറക്കുമതി ചെയ്തത്...
അറേബ്യയില്‍ വഹാബിസം വളര്‍ന്നത് ഇബ്നു സഈദിന്‍റെ മൂര്‍ച്ചയുള്ള വാളുകൊണ്ട് മാത്രമായിരുന്നു. ഇബ്നു അബ്ദുല്‍ വഹാബ് കൊണ്ടുവന്ന ‘ഇട്ടോപ്യന്‍ തൌഹീദ്’ സ്വീകരിക്കാന്‍ വിസമ്മതിച്ച മുസ്ലിംകളെ ക്രൂരമായി അക്രമിച്ചുകൊണ്ടാണ് വഹാബി ആശയങ്ങള്‍ അടിച്ചേല്‍പിച്ചത്. എം.ഐ.സുല്ലമി എഴുതുന്നു. ”അറേബ്യ മുസ്ലിംകള്‍ ധാരാളമുള്ള ഒരു പ്രദേശമായിരുന്നു. അവിടെ ഉടലെടുത്ത സലഫി പ്രസ്ഥാനം പ്രചരിച്ചത് ഭരണകൂടത്തിന്‍റെ സഹായത്തോടുകൂടിയായിരുന്നു. അഥവാ തൌഹീദിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചത് കേവലം നാവും തൂലികയും ഉപയോഗിച്ചുകൊണ്ട് മാത്രമായിരുന്നില്ല. ഇബ്നു സൌദിന്‍റെ മൂര്‍ച്ചയേറിയ വാളും അതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്”
സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ നാടും നഗരവും നശിപ്പിക്കുകയും പതിനായിരങ്ങളെ അറുംകൊല ചെയ്യുകയുമായിരുന്നു വഹാബികള്‍. അവരുടെ ക്രൂരമായ അക്രമത്തില്‍ നശിച്ച ഒരു നാടാണ് നജ്ദിനടുത്തുള്ള ഇയയ്ന ദേശം. പക്ഷേ, പില്‍കാലത്ത് അതിന്‍റെ പേരില്‍ ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയായിരുന്നു വഹാബികള്‍. ‘തങ്ങളുടെ ആശയം സ്വീകരിക്കാത്തതിന്‍റെ പേരില്‍ അല്ലാഹു ആ നാടിനെ നശിപ്പിച്ചു’ എന്ന് അവര്‍ കള്ള പ്രചാരണം നടത്തി. ഇതേക്കുറിച്ച് മുഹമ്മദ് അസദ് ഇങ്ങനെ വിവരിക്കുന്നു..
”ഇയയ്നയുടെ പതനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഐതിഹ്യങ്ങള്‍ കൊണ്ട് മേഘാവൃതമാണ്. അതില്‍ നിന്നും ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വേര്‍തിരിച്ചെടുക്കുക സാധ്യമല്ല. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ പഠനങ്ങള്‍ അംഗീകരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ കൂട്ടാക്കാതിരുന്നപ്പോള്‍, ആദ്യത്തെ സഊദി ഭരണാധികാരി നഗരം നശിപ്പിച്ചിരിക്കാനാണ് സാധ്യത. പക്ഷേ ദൈവകോപത്തിന്‍റെ സൂചന എന്ന നിലയില്‍ ഉയയ്നയിലെ കിണറുകള്‍ ഒറ്റ രാത്രികൊണ്ട് വറ്റിപ്പോയെന്നും അങ്ങനെ ജനങ്ങളെല്ലാം നഗരം ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായെന്നുമാണ് വഹാബീ ഐതിഹ്യം:”
നവീകരണത്തിന്റെ രണ്ടാമൂഴം
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബി (1703-1792)നുശേഷം വഹാബിസം വീണ്ടും നവീകരിക്കപ്പെടുകയും കൂടുതല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് അതില്‍ കടന്നിരുന്ന് പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് ജൂതസിയോണിസ്റ്റ് ചാരന്മാരായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള എന്നീ ത്രിമൂര്‍ത്തികള്‍ അതില്‍ കയറി പറ്റുന്നതും ‘ഇസ്ലാഹീ പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതും. ശൈഖ് നജ്ദിയെ കടത്തിവെട്ടിക്കൊണ്ട് ഇസ്ലാമില്‍ പുതിയ വാദങ്ങളുമായി രംഗത്തുവന്ന ഈ ചാരസംഘത്തെ ജൂത ക്രൈസ്തവ ലോബി ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു.
സത്യത്തില്‍ ഈ ത്രിമൂര്‍ത്തികള്‍ ജൂത ഭീകരപ്രസ്ഥാനമായ മാസോണിസത്തിന്‍റെ വക്താക്കളായിരുന്നു. മുസ്ലിംകളെ ജൂതവത്കരിക്കാനും യഹൂദമേധാവിത്വം സ്ഥാപിക്കാനും 1717ല്‍ സിയോണിസ്റ്റ് നേതൃത്വത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് മാസോണിസം. ജൂതനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് ഇതിന്‍റെ നേതാവായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ മുന്നേറ്റത്തോടെയാണ് മാസോണിസം ആഗോള വ്യാപകമാകുന്നത്.
1945 മുതല്‍ 1953 വരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി.എസ്.ട്രൂമാനും(1984-1953) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലു(1874-1965)മൊക്കെ മാസോണിസത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ഫലസ്തിനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ആധാരം പണിതത് ഈ പ്രസ്ഥാനമായിരുന്നു. മുസ്ലിംകളെ മസ്തിഷ്ക്കപ്രക്ഷാളനം നടത്തി ജൂത അജണ്ട നടപ്പാക്കാനുള്ള ഇവരുടെ ദൗത്യം അഫ്ഗാനിയും അബ്ദുവും റിളയുമാണ് എറ്റെടുത്തത്.
1960ല്‍ ഫ്രാന്‍സില്‍ നിന്നിറങ്ങിയ Lais Fracho Mac-Hory എന്ന ഗ്രന്ഥത്തിന്‍റെ 127-ആം പേജില്‍ ഇവരെക്കുറിച്ച് പറയുന്നതിങ്ങനെ. ”കൈറോവിലെ മാസോണിസ്റ്റ് കമ്മറ്റിയുടെ നേതാവായി അഫ്ഗാനി നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ് അബ്ദുവും. അവര്‍ മുസ്ലിംകള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ പങ്കു വഹിച്ചു.” മുസ്ലിംകളില്‍ ജൂത അജണ്ടകള്‍ കൊണ്ടുവന്ന ഈ ത്രിമൂര്‍ത്തികളെക്കുറിച്ച് മാസോണിസ്റ്റ് വിജ്ഞാനകോശം പറയുന്നു.
”ബൈറൂത്തിലെ പ്രസിദ്ധ മാസോണിസ്റ്റായിരുന്നു ഹന്നാ അബൂറശീദ്. ഈജിപ്തിലെ മസോണിസ്റ്റ് നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണരംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായിരുന്നു. അവര്‍ എതാണ്ട് മുന്നൂറ് വരും. പിന്നീട് അതിന്‍റെ നേതാവ് ഇസ്താദ് മുഹമ്മദ് അബ്ദു ആയി. അദ്ദേഹം ഇയര്‍ന്ന മാസോണിസായിരുന്നു.”
സാമ്രാജ്യത്വ ചേരി നാട്ടിവെച്ച ഈ മൂന്ന് അടുപ്പിന്‍കല്ലുകള്‍ക്കിടയില്‍നിന്നു വന്ന വിഷപ്പുകയാണ് ഇന്നു മുസ്ലിം സമൂഹത്തില്‍ കാണപ്പെടുന്ന ശൈഥില്യത്തിന്‍റെ മുഖ്യകാരണം. ഇസ്ലാമികാഗമനം മുതല്‍ ഒരുമയിലും ഐക്യത്തിലും കഴിഞ്ഞിരുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ പോലും ഭിന്നിപ്പ് വിതച്ചത് ഈ ത്രിമൂര്‍ത്തികളുടെ പദ്ധതികളായിരുന്നു. വ്യതിയാനചിന്തയുമായി ഇവിടെ കടന്നുവന്ന നദ്‌വത്തുല്‍ മുജാഹിദിനും ജമാഅത്തെ ഇസ്ലാമിയും ഊര്‍ജ്ജം സ്വീകരിച്ചത് ജൂത ചാരന്മാരായിരുന്ന ഈ മൂവര്‍ സംഘത്തില്‍ നിന്നാണ്. പ്രബോധനം എഴുതുന്നു...
”വിശ്വാസപരവും ആചാരപരവുമായ ജീര്‍ണതകള്‍ക്കെതിരില്‍ രംഗത്തുവന്ന കേരളത്തിലെ സംസ്കരണ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുഖ്യപ്രചോദന കേന്ദ്രങ്ങളായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയ നവോത്ഥാന സാരഥികള്‍”
മുജാഹിദ് പണ്ഡിതന്‍ എഴുതുന്നു... ”ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്‍റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നമ്മുടെ അറബിക് കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്‍റെ രിസാലത്തു തൌഹീദ് അവയിലൊന്നാണ്.”
മുജ-ജമകളുടെ ആശയ സ്രോതസും മാതൃകയും ജൂതചാരന്മാരായ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണെന്ന് അവര്‍തന്നെ വ്യക്തമാക്കിയിരിക്കുകയാണിവിടെ. നജ്ദിലെ ഇബ്നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന വഹാബി പ്രസ്ഥാനവുമായി കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ടു ബന്ധമില്ല. വഹാബിസത്തെ വീണ്ടും പരിഷ്കരിക്കുകയും അതിരുകടന്ന വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ ചാരന്മാരോടാണ് അവര്‍ക്ക് ബന്ധം. സുല്ലമി തുടരുന്നു ...
”മുസ്ലിം ഐക്യസംഘത്തിന്‍റെ കാലം മുതല്‍ കേരളത്തെ സ്വാധീനിച്ച നവീകരണ ചിന്ത ഈജിപ്തിനോടും അവിടത്തെ ഇസ്‌ലാഹി സംരംഭങ്ങളോടും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെ മുജദ്ദിദായും ശൈഖ് മുഹമ്മദ് അബ്ദുവിനെയും സയ്യിദ് റശീദ് റിളയെയും നവോത്ഥാന നായകരായും ചിത്രീകരിക്കുവാന്‍ ഇസ്‌ലാഹി നേതാക്കളും, പ്രസിദ്ധീകരണങ്ങളും തയ്യാറായത്.” ഇത്രത്തോളം വിശേഷിപ്പിക്കാന്‍ അര്‍ഹരാണോ ഈ ത്രിമൂര്‍ത്തികള്‍?. പരിശോധിക്കാം ...
ജമാലുദീന്‍ അഫ്ഗാനി (1838-1898)
ഐക്യത്തെക്കുറിച്ച് സംസാരിച്ച് അനൈക്യം സൃഷ്ടിച്ച “ഐക്യസംഘ” ത്തിന്‍റെ ഉദ്ഘാടകനാണ് അഫ്ഗാനി. മുസ്ലിംകളുടെ വിശാല ഐക്യമെന്ന പേരില്‍ ‘പാന്‍ ഇസ്ലാമിസം’ പ്രചരിപ്പിക്കുകയും അതിന്‍റെ മറവില്‍ ശൈഥില്യം സൃഷ്ടിക്കുകയും ചെയ്ത ഈ മാസോണിസ്റ്റ് ആചാര്യനെ നവോത്ഥാന നായകനാക്കി 1996 സെപ്തംബര്‍ 27 ലെ ശബാബിലൂടെ മുജാഹിദുകള്‍ ചിത്രീകരിച്ചു. അവരുടെ ‘തഖ്ലീദ് ഒരു പഠനം’ എന്ന കൃതിയില്‍ ‘ഒരു നക്ഷത്രം ഉദിച്ചു’ എന്ന തലക്കെട്ടോടെയാണ് അഫ്ഗാനിയെ പരിചയപ്പെടുത്തുന്നത്.
എന്നാല്‍ അഫ്ഗാനിയുടെ യഥാര്‍ത്ഥമുഖം എന്തായിരുന്നു. തുര്‍ക്കിലെ മുസ്തഫാ കമാലിനെപോലെ ഇസ്ലാമിക വിരുദ്ധ സെക്യുലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്ഗാനിയെന്ന് ‘ശബാബ് വാരിക’ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ മുഴുവന്‍ അഫ്ഗാനി ചോദ്യം ചെയ്തിട്ടുണ്ട്. നുബുവത്തിന്‍റെ ആധാരശിലയായ ‘വഹ്യ്’ മനുഷ്യന്‍റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന് അദ്ദേഹം വാദിച്ചു. മാസോണിസ്റ്റ് ചാരനായ അഫ്ഗാനിയുടെ യഥാര്‍ത്ഥ മുഖം കെ.എന്‍.എം. പ്രസിദ്ധീകരണം തന്നെ വ്യക്തമാക്കുന്നത് നോക്കൂ...
നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ ചിലത് അത്യന്തം തീവ്രമായിരുന്നു. ഒരു ഉദാഹരണം, മനുഷ്യബുദ്ധിയും അതിന്‍റെ യുക്തിനിര്‍ദ്ധാരണങ്ങളും ദൈവീക വെളിപ്പാടുകള്‍ക്ക് തുല്യമാണെന്ന് അദ്ദേഹം കരുതി. കൂടാതെ മദ്ധ്യപൂര്‍വദേശങ്ങളില്‍ മാസോണിസ പ്രസ്ഥാനവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്‍റെ ഉദ്ദേശ്യ ശുദ്ധിയിലും സംശയം ജനിപ്പിച്ചു.
സുല്ലമി എഴുതുന്നു. ”എന്നാല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അവിടത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്യരുടെ എജന്‍റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യന്‍ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവര്‍ പറയുന്നു.”
നോക്കൂ… മുസ്ലിംലോകം മതവിരുദ്ധനും ജൂതചാരനും പാശ്ചാത്യന്‍ എജന്‍റുമായി കാണുന്ന ഒരാളെ മുജദ്ദിദും നവോത്ഥാന നായകനുമാക്കി ചിത്രീകരിക്കുകയും അദ്ദേഹത്തിന്‍റെ പേരിനൊപ്പം റളിയല്ലാഹു അന്‍ഹു (അല്ലാഹു അനുഗ്രഹിക്കട്ടെ) എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് നമ്മുടെ മുജ-ജമകള്‍. ഇസ്ലാമിക വിരുദ്ധ ചേരിയും അധിനിവേശ ശക്തികളും ഇവരില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ ആഴമാണ് വ്യക്തമാക്കുന്നത്...
മുഹമ്മദ് അബ്ദു (1849-1905)
അഫ്ഗാനിയുടെ ശിഷ്യനാണ് അബ്ദു. ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന അല്ലാമാ ശൈഖ് യൂസുഫ് നബഹാനി (റ), അബ്ദുവുമായുള്ള തന്‍റെ അനുഭവം പങ്കുവെക്കുന്നതിങ്ങനെ.. “ക്രിസ്ത്യന്‍ സ്ത്രീകളുമായി അയാള്‍ കൂട്ടുകൂടുന്നു. മറയില്ലാതിരുന്നിട്ടും അതൊരു തെറ്റാണെന്ന് അയാള്‍ക്ക് അഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ ഭക്ഷിക്കുന്നതെല്ലാം ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. കള്ളിനോട് പേരില്‍ വ്യത്യാസമുണ്ടെങ്കില്‍ എല്ലാ ലഹരിയും അനുവദനീയമാണെന്ന് ഫത്‌വ നല്‍കി...
ശ്വാസം മുട്ടിച്ചുകൊന്നത് തിന്നുകയും, തെറ്റു ചെയ്തു എന്നു ആളുകള്‍ പറയാതിരിക്കാന്‍ അത് ഹലാലാണെന്ന് ഫത്‌വ നല്‍കുകയും ചെയ്തു. പലിശയും ക്രിസ്ത്യന്‍ ഹാറ്റും അയാള്‍ ഹലാലാക്കിയതിനെ ചില പണ്ഡിതര്‍ മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനും പാരീസും പലവട്ടം സന്ദര്‍ശിച്ചെങ്കിലും മക്കയോ മദീനയോ ഒരിക്കല്‍പോലും സന്ദര്‍ശിച്ചില്ല. ഒരു ദിവസം ലോകമാന്യത്തിനുവേണ്ടി നിസ്ക്കരിച്ചാല്‍ പിന്നീട് അയാള്‍ ഒരു മാസം നിസ്ക്കാരം ഉപേക്ഷിക്കുന്നതു കാണാം...
ഒരു ദിവസം ഞാന്‍ ലബനാനില്‍ വെച്ച് പ്രഭാതം മുതല്‍ സന്ധ്യവരെ അയാളോട് സഹവസിച്ചു. അയാളുടെ അടുത്ത് വെച്ച് ഞാന്‍ ളുഹ്റും അസ്വറും നിസ്ക്കരിച്ചു. അയാള്‍ നിസ്കരിച്ചില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നു. യാതൊരു തടസവും ഉണ്ടായിരുന്നില്ല. ഇതുപോലെ ഞാന്‍ ഈജിപ്തിലായിരുന്നപ്പോള്‍ അയാളുടെ ഗുരുവായ അഫ്ഗാനിയോട് സന്ധ്യ മുതല്‍ സഹവസിച്ചു. അയാള്‍ മഗ്രിബ് നിസ്ക്കരിച്ചത് കണ്ടില്ല. അതുകാരണം ആ ചീത്ത ശൈഖിനോട് ഞാന്‍ എന്നെത്തേക്കുമായി ബന്ധം മുറിച്ചു...
അഫ്ഗാനിക്കും അബ്ദുവിനും അല്ലാഹു നാവില്‍ രോഗം നല്‍കി. നാവ് മുറിച്ചെടുത്ത് ഭയാനകരമായ രീതിയിലാണവര്‍ മരിച്ചത്. അതൊരു വലിയ പാഠമായിരുന്നു. അതുകൊണ്ട് അല്ലാഹു അവരുടെ മറ വെളിവാക്കി. അതുകൊണ്ടാണവര്‍ നിരവധി ഔലിയാക്കളെ ആക്ഷേപിക്കുകയും ദീനില്‍ ചീത്ത കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തത്.”
ഇസ്ലാമിക വിശ്വാസത്തിന്‍റെ രണ്ടാം ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. എന്നാല്‍ ഖുര്‍ആന്‍ 2:34 വ്യാഖ്യാനിച്ചുകൊണ്ട് മലക്കുകളെയും പിശാചിനെയും നിഷേധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദീനിന്‍റെ നാശം ലക്ഷ്യം വെച്ചു കൊണ്ട് അബ്ദു കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ മുജാഹിദ് ഭാഷയില്‍ ഇങ്ങനെ വായിക്കാം...
‘അഫ്ഗാനിയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) ആയിരുന്നു. അഫഗാനിയുടെ സ്വാധീനവും ഇബ്നു തിമിയ്യയുടെ ചിന്തകളും ചേര്‍ന്നപ്പോള്‍ അബ്ദു ഇജ്തിഹാദിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കുകയും തഖ്ലിദിനെയും അതിന്‍റെ വക്താക്കളെയും അക്രമിക്കുകയും ചെയ്തു. പക്ഷെ, തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന് വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ മുഞ്ജിസ: (ദിവ്യാത്ഭുതങ്ങള്‍)കളെ അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിനുദാഹരണമാണ്.
കഅബ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും നശിപ്പിച്ച കിളികളെയും കല്ലിനെയുമായിരുന്നു അദ്ദേഹം വ്യാഖ്യാനിച്ചത്. ഉദാഹരണം. രോഗം പരത്തുന്ന ബാക്ടീരിയകളാണ് കിളികളെന്നും, പകര്‍ച്ചവ്യാധിയായിരുന്നു തകര്‍ച്ചക്കുകാരണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മതം. അതുപോലെ ബാങ്ക് പലിശ ഇപയോഗിക്കാമെന്നും അദ്ദേഹം ഫത്‌വ നല്‍കിയിരുന്നു.”.
1885ല്‍ അബ്ദു രചിച്ച രിസാലത്തു തൌഹീദ് ആണ് മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക് കോളേജുകളിലും മറ്റും ഉപയോഗിക്കുന്നത്. ഈ രിസാലയിലാണ് പ്രവാചകത്വത്തിന്‍റെ ആധാരശിലയായ വഹിയിനെ മനുഷ്യ യുക്തികൊണ്ട് കണ്ടെത്താവുന്ന നിസാര വസ്തുവാക്കി ചിത്രീകരിച്ചത്. അബ്ദുവിന്‍റെ ഈ അപകടകരമായ ശ്രമത്തെക്കുറിച്ച് സയ്യിദ് ഖുത്തുബ് ഇങ്ങനെ എഴുതുന്നു..
”ശൈഖ് മുഹമ്മദ് അബ്ദു (റ) തന്‍റെ റിസാലത്തു തൌഹീദില്‍ ഇങ്ങനെ പറയുന്നു.. ദൈവിക ദൌത്യത്തിലൂടെയുള്ള വഹ്യ് അല്ലാഹുവിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇപ്രകാരം തന്നെ മനുഷ്യബുദ്ധിയിലും ലോകത്തുള്ള അവന്‍റെ ചിഹ്നങ്ങളില്‍പെട്ട ഒന്നു തന്നെയാണ്. അല്ലാഹുവിന്‍റെ അടയാളങ്ങള്‍ പരസ്പരം യോജിപ്പുള്ളതായിരിക്കല്‍ അനിവാര്യമാണ്. അവ ഒരിക്കലും പരസ്പര വിരുദ്ധങ്ങളല്ല.”
ഈ വീക്ഷണത്തില്‍ മുഹമ്മദ് അബ്ദു ‘അമ്മ’ ഭാഗത്തിനു നല്‍കിയ വ്യാഖ്യാനം വളരെയേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ അദ്ദേഹത്തിന്‍റെ ശിഷ്യനായ റശീദ് റിള(റ)യും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ ശൈഖ് മഗ്രിബിയും ‘തബാറക’ ഭാഗത്തിനു നല്‍കിയ വ്യാഖ്യാനങ്ങളും വലിയ വിപത്തുകള്‍ക്കിടയാക്കിയിട്ടുണ്ട്. ഖുര്‍ആനിന്‍റെ മൂല്യവാക്യങ്ങളെ ബുദ്ധിക്ക് പൂര്‍ണമായും യോജിക്കുന്നവിധം വ്യാഖ്യാനിക്കണമെന്ന് നിരവധി സ്ഥലങ്ങളിലവര്‍ വ്യക്തമാക്കുകയുണ്ടായി. വിനാശകരമായൊരു സിദ്ധാന്തമാണിത്.”.
ദിവ്യസൂക്തങ്ങളെ തോന്നിയപോലെ വ്യാഖ്യാനിക്കുകയും മുഅ്‌ജിസത്തുകളെ കണ്ണടച്ചു നിഷേധിക്കുകയും ചെയ്ത അബ്ദുവിന്‍റെ അത്യന്തം അപകടകരമായ ഈ നിലപാട് തന്നെയാണ് ഓറിയന്‍റലിസവും, മിഷണറിസവും, ഖാദിയാനിസവും ഖുര്‍ആനെ വിമര്‍ശിക്കാനും വികലമാക്കാനും സ്വീകരിച്ചത്. അതിനുവേണ്ടി തന്നെയാകണം അധിനിവേശ ശക്തികള്‍ അബ്ദുവിനെ മുസ്ലിംകളിലേക്ക് പറഞ്ഞുവിട്ടതും...
റശീദ് രിള (1865-1935)
“മുഹമ്മദ് അബ്ദുവിന്‍റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റശീദ് റിളയാണ് ഇരുപതാം ശതകത്തില്‍ ഇസ്ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.”(17). ഗുരുനാഥന്മാരേക്കാള്‍ ഇസ്ലാമിക സമൂഹത്തിന് നാശം വിതച്ചതും ഇദ്ദേഹം തന്നെ. അവരെപ്പോലെ റിളയും സിയോണിസ്റ്റ് മസോണിസ്റ്റ് വക്താവായിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ സാമ്രാജ്യത്വവുമായി ഇവര്‍ കൈകോര്‍ത്തു...
ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമറുമായും പിന്‍ഗാമി ഗോഴ്സ്റ്റ്മായും ഗൂഢാലോചനയിലേര്‍പ്പെടുകയും ഖിലാഫത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങളാവിഷ്ക്കരിക്കുകയും ചെയ്തവരാണ് അബ്ദുവും റിളയും. ഇസ്ലാമിക സംസ്കാരത്തെ വികലമാക്കാന്‍വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ഇസ്‌ലാഹിസം പ്രചരിപ്പിക്കാന്‍ റശീദ് റിളക്ക് സര്‍വ സാമ്പത്തിക സഹായവും നല്‍കിയത് ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് (Meshell Innes) ആണ്. റിളയുടെ സാമ്രാജ്യത്വ ബന്ധം തിരിച്ചറിഞ്ഞ ഇസ്മാനി ഗര്‍വണര്‍, ഖേദിവ് ഇസ്മാഈല്‍ റിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു...
സാമ്രാജ്യത്വ ദാസനായിരുന്ന അദ്ദേഹത്തിന്‍റെ പൊയ്മുഖം കൂടുതല്‍ വ്യക്തമാക്കപ്പെട്ട വേദിയായിരുന്നു 1926ല്‍ ഇബ്നു സഊദ് മക്കയില്‍ വിളിച്ചു ചേര്‍ത്ത ലോക മുസ്ലിം കോണ്‍ഫറന്‍സ്. അതേ കുറിച്ച് ജമാഅത്ത് നേതാവ് എഴുതുന്നു...
“മക്കയും മദീനയും ഇള്‍പ്പെട്ട ഹിജാസിന്‍റെ ഭരണാധികാരിയായിരുന്ന ശരീഫ് ഹസൈനും ഇബ്നു സഊദും സംഘട്ടനം നടത്തിയിരുന്ന കാലം. അവസാനം ഇബ്നു സഊദ് വിജയം വരിച്ചു. തുടര്‍ന്ന് ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന് ആലോചിക്കാനായി അദ്ദേഹം മക്കയിലൊരു ചര്‍ച്ചായോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് മൌലാനാ മുഹമ്മദലിയും ഈജിപ്തില്‍ നിന്ന് റശീദ് റിളയും യോഗത്തില്‍ സംബന്ധിച്ചു. മൌലാന മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റശീദ് റിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം അത് ചൂടുപിടിച്ച വിവാദത്തിന് വഴിയൊരുക്കി...
കോണ്‍ഫറന്‍സ് സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റശീദ് റിള മൌലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരു ലേഖനം അല്‍ അഹ്റാം പത്രത്തില്‍ എഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയത് കേരളീയനായ മൌലവി അബുസ്വബാഹ് മൌലവിയായിരുന്നു. അല്‍ അഖ്ബാറിലൂടെ നാലു ലക്കങ്ങളിലായി റശീദ് റിളയുടെ ബ്രിട്ടീഷ് അനുകൂല നിലപാടിന്‍റെ പൊള്ളത്തരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മഹത്വവും മൌലാനാ മുഹമ്മദലിയുടെ വ്യക്തിവൈശിഷ്ട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൌലവി സാഹിബിന്‍റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ് റിളക്ക് കഴിഞ്ഞില്ല.”.
ബ്രിട്ടീഷ് ഭക്തി മൂത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പോലും വിമര്‍ശിച്ച റശീദ് റിള അധിനിവേശസേനയുടെ ഒപ്പം ചേര്‍ന്ന് പല പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു. ഇസ്ലാമിനെ അടിമുടി മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും പദ്ധതികളും വെളിച്ചം കണ്ടത് അല്‍മനാര്‍ മാസികയിലൂടെയും തഫ്സീറുല്‍ മനാറിലൂടെയുമാണ്. മതത്തെ വികൃതമാക്കാനുള്ള സര്‍വതന്ത്രങ്ങളും അവയില്‍ റിള പരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഈ പദ്ധതികളാണ് നമ്മുടെ മലയാളക്കരയില്‍ പോലും ശൈഥില്യം സൃഷ്ടിച്ചത്...
കേരളത്തില്‍ മത നവീകരണ വാദത്തിന് തുടക്കം കുറിച്ചത് വക്കം അബ്ദുല്‍ ഖാദര്‍ മൌലവി (1873-1932) ആയിരുന്നല്ലോ. സത്യത്തില്‍ മൌലവിയെ വ്യതിചലിപ്പിച്ചത് റിളയുടെ അല്‍മനാര്‍ ആയിരുന്നു. വാഹാബി നേതാവായിരുന്ന സീതിസാഹിബ് എഴുതുന്നു.. സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് റിളായുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ‘അല്‍മനാറി’ന്‍റെ ഒരു വായനക്കാരനായിരുന്നു (വക്കം) മൌലവി സ്വാഹിബ്.
സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൌലവി സ്വാഹിബ് ആയിരുന്നു. വളരെ മുമ്പ് മുതല്‍തന്നെ മനാറിന്‍റെ ഒരു വായനക്കാരനായിരുന്നു പരേതനായ അറക്കല്‍ മുഹമ്മദ് സാഹിബ്.”
നദ്‌വത്തുല്‍ മുജാഹിദീന്‍ തങ്ങളുടെ മുഖപത്രത്തിനു പേരിട്ടതുപോലും ‘അല്‍മനാര്‍’ എന്നായിരുന്നു. റിളയുടെ അല്‍മനാര്‍ അവരില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ വ്യക്തമായ തെളിവാണിത്. പ്രബോധനം എഴുതുന്നു’. ”കേരള മുസ്ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് പത്ര പ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ നിന്ന് റശീദ് റിളാ പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാറും ഇംഗ്ലണ്ടില്‍ ഖോജാ കമാലുവും മറ്റും പ്രസിദ്ധീകരിച്ചിരുന്ന ഇസ്ലാമിക് റിവ്യൂവും.
നവോത്ഥാന വിഷയത്തില്‍ പ്രാത:സ്മരണീയനായ വക്കം മൌലവി അല്‍മനാറിന്‍റെ വായനക്കാരനായിരുന്നു. അദ്ദേഹത്തിനുശേഷം പുറത്തിറങ്ങിയ അല്‍മുര്‍ശിദ് അറബിമലയാള മാസികക്കും അല്‍മനാര്‍ പ്രചോദനകേന്ദ്രമായിരുന്നു. അല്‍മുര്‍ശിദിന്‍റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര് അല്‍മനാര്‍ എന്നായിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്.”.
കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്‍റെ ആശയാടിത്തറ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ഗ്രന്ഥങ്ങളാണെന്ന് ഇരു കൂട്ടരുടേയും ഗ്രന്ഥങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മദ്ഹബുകളെ തഖ്ലീദ് ചെയ്യല്‍ കുഫ്റാണെന്ന് പ്രചരിപ്പിച്ച മുജാഹിദുകള്‍ സര്‍വ വിഷയങ്ങളിലും പാശ്ചാത്യന്‍ ഏജന്‍റുമാരായ ത്രിമൂര്‍ത്തികളെയാണ് തഖ്ലീദ് ചെയ്തത്.
ഖുര്‍ആനും സുന്നത്തും മാത്രമേ അംഗീകരിക്കാവൂ എന്ന് പ്രഖ്യാപിച്ചവര്‍, അഫഗാനിയുടെ ‘ഉര്‍വ ത്തുല്‍ വുഥ്ഖ’യും റിളയുടെ ‘അല്‍മാനാറു’മാണ് അവലംബിച്ചത്. അവരുടെ ആശയങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഒരു താരതമ്യപഠനത്തിലൂടെ മനസിലാകുന്ന കേവലസത്യമാണ്. മുസ്ലിംകളുടെ ധൈഷണിക മുരടിപ്പിനു കാരണം മദ്ഹബുകളെ പിന്തുടര്‍ന്നതാണ് എന്നു പ്രചരിപ്പിച്ചവര്‍ ഉമ്മത്തിനെ ഇസ്ലാമിന്‍റെ ഇമാമുകളില്‍നിന്ന് സാമ്രാജ്യത്വത്തിന്‍റെ ഇമാമുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു വാസ്തവത്തില്‍.
ഇരുപതാം നൂറ്റാണ്ടുകാരനായ റിളയുടെ ‘അല്‍മനാര്‍’ വായിച്ചാലേ ഖുര്‍ആനിന്‍റെ ആശയം ശരിക്കു മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് മുജാഹിദ് പ്രസ്ഥാനം കേരളത്തെ പഠിപ്പിച്ചത്. അവരുടെ നേതാവായിരുന്ന എടവണ്ണ ഇ. അലവി മൌലവിയെക്കുറിച്ച് മകന്‍ പറയുന്നു. ”പരിശുദ്ധ ഖുര്‍ആനിന്‍റെ ശരിയായ ആശയവും സത്യവും മനസ്സിലാക്കുവാന്‍ ഇമാം റശീദ് റിള(റ)യുടെ തഫ്സീറുല്‍ മനാര്‍ വായിക്കണമെന്ന് ഉപ്പ എപ്പോഴും ഇപദേശിക്കാറുണ്ട്. ഇമാം മുഹമ്മദ് അബ്ദു (റ), ഇമാം റശീദ് റിള (റ) തുടങ്ങിയവരെ ഇബ്നു തീമിയ്യയേക്കാളും ഉപ്പ ആദരിച്ചിരുന്നു.”.
അന്ധമായി അനുകരിക്കേണ്ട ഇമാമുകളാണ് ത്രിമൂര്‍ത്തികളെന്ന് പഠിപ്പിക്കുകയാണിവിടെ മുജാഹിദുകള്‍. സാമ്രാജ്യത്വ ദല്ലാളന്മാരാണ് എന്നും ഇവര്‍ക്ക് ഇമാമുമാര്‍. തഫ്സീറുല്‍ മനാറാണ് മാനിഫെസ്റ്റോ. അവര്‍ക്കു നല്‍കുന്ന ആദരവും മനാറിനു കൊടുക്കുന്ന അപ്രമാദിത്വവും അതാണ് അറിയിക്കുന്നത്. ആഗോളതലത്തില്‍ വഹാബിസമോ അല്ലെങ്കില്‍ സലഫിസമോ അംഗീകരിക്കാത്ത നിരവധി വിചിത്രവാദങ്ങള്‍ കേരളത്തിലെ മുജാഹിദുകളില്‍ കാണാം. ഈജിപ്തിലെ ത്രിമൂര്‍ത്തികളെ അന്ധമായി അനുകരിക്കുകയും അവരെ ഇമാമുകളാക്കി പൂജിക്കുകയും ചെയ്തപ്പോഴാണ് മുജാഹിദുകള്‍ ഈ ഗതികേടില്‍ അകപ്പെട്ടത്...
മുസ്ലിംകളെ പാശ്ചാത്യന്‍ സംസ്കാരത്തിന്‍റെ അടിമകളാക്കി മാറ്റാനും സിയോണിസ്റ്റ് പദ്ധതികളിലേക്ക് അവരെ റിക്രൂട്ട് ചെയ്യാനും മതപ്രമാണങ്ങളില്‍ സംശയം സൃഷ്ടിച്ച് വിശ്വാസികളുടെ ഈമാന്‍ തകര്‍ക്കാനും വേണ്ടി സാമ്രാജ്യത്വം ആവിഷ്കരിച്ചതാണ് മത നവീകരണ പ്രസ്ഥാനങ്ങള്‍. അതിനെ ഹംഫര്‍ നടപ്പാക്കുകയും ത്രിമൂര്‍ത്തികള്‍ വികസിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. അതിനെ ഫണ്ടു നല്‍കി സഹായിക്കാനും നവോത്ഥാനത്തിന്‍റെ ഹാരമണിയിച്ച് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കാനും എന്നും സാമ്രാജ്യത്വം ഉണ്ടാകും...
തങ്ങളുടെ ദല്ലാളന്മാര്‍ക്ക് മത നവീകരണത്തിന്‍റെ സൂട്ടും കോട്ടും കൊടുത്തു കൊണ്ടാണവര്‍ മുസ്ലിംകളിലേക്ക് പറഞ്ഞയക്കുന്നത്. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും കാപ്സൂളുകളിറക്കികൊണ്ട് അധിനിവേശത്തിന്‍റെ കെണി വലയെറിയുന്ന ഈ ദുഷ്ട ശക്തികളെ തിരിച്ചറിയാന്‍ ഇസ്ലാമിക സമൂഹത്തിനു സാധിക്കണം. അത് തിരിച്ചറിയുന്നയിടത്താണ് ഒരു മുസ്ലിം യഥാര്‍ത്ഥ വിശ്വാസിയാകുന്നത്...
സൂചികകള്‍/അവലംബം~
1) പ്രബോധനം 1970 നവംബര്‍ 21
2) പി. മുഹമ്മദ് കുട്ടശ്ശേരി ചന്ദ്രിക ആഴ്ചപ്പതിപ്പ് 2002 ഫെബ്രുവരി 9-15
3) ഇസ്ലാമിന്‍റെ ചരിത്രപാത ചന്ദ്രിക ആഴ്ചപ്പതിപ്പ് 2002 ഫെബ്രുവരി 9-15
4) എം.ഐ മുഹമ്മദ് സുല്ലമി -ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേജ് 20
5) മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാത പേജ് 355
6) ദാഇറതുല്‍ മആരിഫില്‍ മാസുനിയ്യ പേജ് 197
7) കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്പെഷ്യല്‍ പേജ് 42
8) എം.ഐ മുഹമ്മദ് സുല്ലമി - ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേജ് 25
9) അതേ പുസ്തകം പേജ് 28
10) ശബാബ് വാരിക 1996 സപ്തംബര്‍ 27
11) അബുആമിന ബിലാല്‍ ഫിലിപ്സ്, ഫിഖ്ഹിന്റെ പരിണാമം, വിവ എം.ഐ.തങ്ങള്‍ പേജ് 114 കേരള നജവതുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം
12) എം.ഐ മുഹമ്മദ് സുല്ലമി - ഗള്‍ഫ് സലഫിസം പേജ് 25
13) യുസുഫ് നബ്ഹാനി റാഇയത്തുസുഗ്റാ ഭാഗം 2
14) ഡോ: മുഹമ്മദ് ഹുസൈന്‍ ദഹബി അത്തഫ്സീരു വല്‍ മുഫസ്സിരൂന്‍ 2/569
5) ഫിഖ്ഹിന്റെ പരിണാമം, വിവ എം.ഐ.തങ്ങള്‍ പേജ് 115 കേരള നജവതുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം
16) സയ്യിദ് ഖുതുബ് ഇസ്ലാം സവിശേഷതകള്‍ പേജ് 25 വിവ: ശൈഖ് മുഹമ്മദ് കരുവാരക്കുണ്ട്
17) പി. മുഹമ്മദ് കുട്ടശ്ശേരി -ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിന് ഒരാമുഖം പേജ് 17
18) ശൈഖ് മുഹമ്മദ് കാരക്കുന്ന്. വാരാദ്യ മാധ്യമം 2006 ഡിസംബര്‍ 17
19) മിശ്കാത്തുല്‍ ഹുദാ മാസിക 1959 സപ്തംബര്‍. അല്‍മനാര്‍ 1995 ജൂണ
20) കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്പെഷ്യല്‍ പേജ് 42
21) മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേജ് 19
No comments:
Post a Comment