Sunday 21 April 2019

ഇൽയാസ് നബി (അ)







വഴിതെറ്റിയ സമൂഹം 



ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇൽയാസ്(അ)

ഹിസ്ഖീൽ (അ) വഫാത്തായി

മനുഷ്യ മനസ്സിൽ തൗഹീദ് ഉറപ്പിച്ച മഹാനായിരുന്നു കാലം.

ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല അതിന്റെ പ്രവാഹം മുറപോലെ നടക്കും ജനനവും മരണവുമൊന്നും കാലം നോക്കാറില്ല എല്ലാം വിധിപോലെ നടക്കട്ടെ എന്ന ഭാവം.

ഒരു മഹാവിപത്ത് പോലെയായിരുന്നു അത് ഹിസ്ഖീൽ (അ)ന്റെ വഫാത്ത്.

ആളുകളെ നയിക്കാൻ ശക്തനായ നേതാവ് വേണം അല്ലെങ്കിലവർ എളുപ്പത്തിൽ വഴിതെറ്റിപോകും.

ഇസ്രാഈലി ചരിത്രത്തിൽ സ്വർണ്ണലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട നാമം ഇൽയാസ്(അ).

മഹാനായ പ്രവാചകനും ശക്തനായ ഭരണാധികാരിയും സമൂഹത്തിന്റെ നിയന്ത്രണം വിട്ടിരിക്കുന്നു. ബിംബങ്ങൾ അവരെ ആകർഷിക്കുന്നു. ബിംബാരാധകർ അവരെ മാടി വിളിക്കുന്നു. പിന്നൊന്നും ചിന്തിച്ചില്ല ജനങ്ങൾ ബിംബങ്ങളുടെ സമീപത്തേക്കോടി. ആ സമൂഹത്തിലെ പണ്ഡിതന്മാർ അവരെ തടയാൻ നോക്കി സാധിച്ചില്ല.

ബഅ്ൽ

ഒരു ബിംബത്തിന്റെ പേരാണത് ബാൽബക്ക് എന്ന നാട്ടിലെ ബിംബം.

സ്വർണ്ണ വിഗ്രഹം ഇരുപത് മുഴം പൊക്കം നാലു മുഖങ്ങളുണ്ട് ശൈത്വാൻ വിഗ്രഹത്തിനുള്ളിൽ കയറിയിരിക്കും. ജനങ്ങൾ കണക്കില്ലാതെ വന്നുകൂടും ആവശ്യങ്ങളും ആവലാതികളും പറയും പിശാച് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഏതെങ്കിലും ഭാഷയിൽ നൽകുന്ന സൂചനകളാണ് ഒരാൾ ആവലാതി പറയുമ്പോൾ അതിന്നൊരു മറുപടി അടുത്തയാൾക്കു മറ്റൊരു മറുപടി.

ഈ സുചനകൾ ജനങ്ങൾക്കു മനസ്സിലാകുംവിധം പരിഭാഷപ്പെടുത്തിക്കൊടുക്കണം പരിഭാഷകരായി നാനൂറ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പരിഭാഷകർ പറയുന്നത് ജനം സ്വീകരിക്കും അനുസരിക്കും ചെറിയ ഫലങ്ങൾ കാണുകയും ചെയ്യും.

ബഅ്ൽ ബിംബത്തിന്റെ സ്വാധീന വലയത്തിലാണ് ബഅ്ലബക്ക് രാജ്യം ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ബഅ്ൽ പരിഹരിക്കുമെന്നാണവരുടെ വിശ്വാസം.

ബഅ്ൽ ദൈവത്തിന്റെ ഉത്സവമാണ് രാജ്യത്തെ ഏറ്റവും വലിയ ആഘോഷം ആബാലവൃദ്ധം ജനങ്ങൾ പങ്കെടുക്കും.

ജനങ്ങൾ നേർവഴിയിൽ നിന്ന് പിഴച്ചു ബിംബാരാധന സർവ്വ വ്യാപകമായി. തൗഹീദ് മുറുകെപിടിച്ച ചിലരുണ്ടായിരുന്നു. അവരെ ആരും വകവെച്ചില്ല. അവരുടെ ശബ്ദം ആരും ഗൗനിച്ചില്ല ഉപദേശങ്ങൾ അവഗണിക്കപ്പെട്ടു.

എല്ലാ ദുരാചാരങ്ങളും പിശാച് അവർക്ക് ഭംഗിയായി തോന്നിപ്പിച്ചുകൊടുത്തു. ആഭാസങ്ങൾ നടമാടി എവിടെയും അരാജകത്തം ആ സമൂഹത്തിലാണ് ഇൽയാസ് (അ) നിയോഗിക്കപ്പെടുന്നത്.

ഏകനായ അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക. അവരെ സത്യമാർഗത്തിൽ നയിക്കുക. ഗൗരവമേറിയ ചുമതലയാണിത് ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ ചെല്ലും എന്നിട്ടവരോട് സംസാരിക്കും.

എന്റെ സഹോദരങ്ങളേ,

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ആരാധനക്ക് അർഹനായ ഇലാഹ് ഒരുവനായ അല്ലാഹു മാത്രമാകുന്നു. അവന്ന് പങ്കുകാരെ കല്പിക്കരുത്. അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എന്നെ നിങ്ങൾ വിശ്വസിക്കുവീൻ.

ജനങ്ങൾ സംശയത്തോടെ ഇൽയാസ്(അ)നെ നോക്കി നെറ്റി ചുളിച്ചു പരസ്പരം ചോദിച്ചു.

ഇവനെന്ത് പറ്റിപ്പോയി. ഇവൻ നമുക്കിടയിൽ ജനിച്ചുവളർന്നവനല്ലേ? അവൻ പ്രവാചകനായെന്നോ? എന്ത് മണ്ടത്തരമാണ് പറയുന്നത്.

മണ്ഡനെന്നും മഠയനെന്നും വിളിച്ചു വിഡ്ഢിയെന്ന് വിളിച്ചു കളിയാക്കി. ഇൽയാസ് അവർക്കിടയിലാണ് ജനിച്ചു വളർന്നത് ഇദ്ദേഹത്തിന്റെ പിതാവാണ് യാസീൻ.

പിതാവിനെയും മാതാവിനെയും അവർക്കറിയാം ഉന്നതകുലജാതരാണ്. ഇൽയാസ് ബുദ്ധിമാനാണ് . നല്ല തന്റേടമുള്ള ചെറുപ്പക്കാരനാണ് ഇൽയാസിന്റെ പരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

പിതൃപരമ്പര

ഇൽയാസ്
യാസീൻ
ഫൽഹാസ്
ഈസാർ
ഹാറൂൻ
ഇംറാൻ

ഇൽയാസ് (അ) രാജ്യത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് ജനങ്ങളോട് സംസാരിച്ചു.

പലരേയും നേരിൽകണ്ട് വ്യക്തിപരമായി സംസാരിച്ചു. പലവീടുകൾ സന്ദർശിച്ചു കുടുംബബന്ധമുള്ള വീടുകളിൽ ചെന്നു സംസാരിച്ചു.

സ്രഷ്ടാവായ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്റെ കല്പനകൾ പാലിക്കുക അവൻ നിരോധിച്ചത് നിങ്ങൾ എടുക്കരുത്. ബിംബാരാധന നിങ്ങൾ കൈവെടിയുക മൂസാനബിയെയും ഹാറൂൻ നബിയേയും നിങ്ങൾ ഓർക്കുക. അവർ പഠിപ്പിച്ച കാര്യങ്ങൾ ഓർക്കുക. തൗഹീദിലേക്കാണവർ ജനങ്ങളെ ക്ഷണിച്ചത് അതാണ് രക്ഷയുടെ മാർഗ്ഗം. ആ മാർഗ്ഗം നിങ്ങൾ കൈവെടിയരുത്. തൗറാത്ത് നിങ്ങളുടെ മുമ്പിലുണ്ട്. നിങ്ങൾ അത് പാരായണം ചെയ്യണം. അനുവദനീയമായ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് അത് നിങ്ങൾ സ്വീകരിക്കുക.

നിരോധിച്ച കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട് അവ നിങ്ങൾ ഒഴിവാക്കുക നിങ്ങൾ രക്ഷപ്പെടും. നിങ്ങൾ യൂശഅ് നബിയെ ഓർക്കുക. ഹിസ്ഖീൽ നബിയേയും ഓർക്കുക. അവർ കാണിച്ചു തന്ന പാത പിൻപറ്റുക. നിങ്ങൾ പിശാചിനെ പിൻപറ്റരുത്. അവൻ നമ്മുടെ ശത്രുവാണ്. അവനെ കൂട്ടുകാരനായി സ്വീകരിക്കരുത്. ബിംബാരാധന വളരെ ഭംഗിയുള്ളതായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് പിശാചാണ്.

സഹോദരങ്ങളേ നിങ്ങൾ പിശാചിന്റെ ഉപദേശം സ്വീകരിക്കരുത്. എങ്കിൽ നിങ്ങൾക്ക് നാശം എന്തൊക്കെപ്പറഞ്ഞിട്ടും ആ സമൂഹം ഇളകിയില്ല ആ വാക്കുകൾ ശ്രദ്ധിച്ചതും പരിഗണിച്ചതും ചെറിയൊരു വിഭാഗം ആളുകൾ മാത്രം.

സൂറത്തു സ്വാഫാത്തിൽ ഇൽയാസ്(അ)നെക്കുറിച്ച് പറയുന്നുണ്ട് മൂസാ (അ) ഹാറൂൻ(അ) എന്നിവരെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഇൽയാസ്(അ)ന്റെ കാര്യം പറയുന്നത് അതിങ്ങനെ:

'നിശ്ചയമായും മൂസാ നബിക്കും ഹാറൂൻ നബിക്കും നാം അനുഗ്രഹം നൽകുകയും ചെയ്തു '(37:114)

'അവർ ഇരുവരേയും അവരുടെ ജനങ്ങളേയും വമ്പിച്ച ദുഃഖത്തിൽ നിന്ന് രേഖപ്പെടുത്തുകയും ചെയ്തു '(37:115)

വമ്പിച്ച ദുഃഖം എന്ന് പറഞ്ഞ് ആ സമൂഹം ഖിബ്ത്വികളിൽ നിന്നനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ് ആയിരക്കണക്കായ നവജാത ശിശുക്കളെ കൊന്നു കളഞ്ഞിട്ടുണ്ട് കഠിനമായ ജോലി ചെയ്യിച്ചു പീഡിപ്പിച്ചു ഇതിൽ നിന്നെല്ലാം മോചനം നൽകിയത് അല്ലാഹുവാണ്

വിശുദ്ധ ഖുർആൻ തുടരുന്നു.

'അവരെ നാം സഹായിക്കുകയും അങ്ങനെ അവർ തന്നെ വിജയികളായിത്തീരുകയും ചെയ്തു '(37:116)

'(വിഷയങ്ങൾ) വ്യക്തമായി വിവരിക്കുന്ന ആ ഗ്രന്ഥം (തൗറാത്ത് ) അവർഇരുവർക്കും നാം നൽകുകയും ചെയ്തു '(37:117)

'അവർ ഇരുവരേയും ചൊവ്വായ മാർഗ്ഗത്തിൽ ആക്കുകയും ചെയ്തു'(37:118)

'പിൻതലമുറകളിൽ അവർഇരുവരെക്കുറിച്ചുള്ള പ്രശംസ നിലനിർത്തുകയും ചെയ്തു '(37:119)

'മൂസാ (അ)യുടെയും ഹാറൂന്റെയും മേൽ സലാം ഉണ്ടായിരിക്കും(37:120)

'അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും'(37:121)

'നിശ്ചയമായും അവർ രണ്ടുപേരും സത്യവിശ്വാസികളായ നമ്മുടെ അടിമകളിൽ പെട്ടവരാകുന്നു'(37:122)

മൂസാ(അ)യും ഹാറൂൻ(അ)യും ഏറ്റവും നല്ല പ്രശംസയാണ് അല്ലാഹു നൽകിയിരിക്കുന്നത്.

അവർ അതിന്നർഹരാണ്

അല്ലാഹുവിന്റെ ദീനിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ഇവരെയാണ് ഇൽയാസ്(അ) മാതൃകയാക്കുന്നത്.

ഇൽയാസ്(അ) അവർ ഇരുവരുടെയും ചരിത്രം നന്നായി പഠിച്ചു ഇസ്രാഈൽ സന്തതികളുടെ നന്ദികേടിന്റെയും ക്രൂരതയുടെയും ചരിത്രം പഠിച്ചു.

അവർ കൂടെത്തന്നെ നിൽക്കും സന്നിഗ്ദഘട്ടത്തിൽ കാലുമാറിക്കളയും അതാണ് സ്വഭാവം.

എത്രയോ അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങി എന്നിട്ട് നന്ദികേട് കാണിച്ചു തനിക്ക് നേരിടാനുള്ളത് ആ സമൂഹത്തെയാണ് അവർ കൂടുതൽ വഴി തെറ്റിയിട്ടുണ്ട്. ക്രൂരതകൂടിയിട്ടുണ്ട്. മൂസാ (അ)ന്റെയും ഹാറൂൻ(അ)ന്റെയും കഥ പറഞ്ഞ ഉടനെ സൂറത്ത് സ്വാഫ്ഫാത്തിൽ ഇൽയാസ്(അ)നെപ്പറ്റി പറയുന്നു അതിങ്ങനെ:

'തീർച്ചയായും ഇൽയാസും മുർസലുകളിൽ പെട്ട ആളാകുന്നു(37:123)

'അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?(37:124)

ആ സമൂഹം ആരാധിച്ചിരുന്ന വലിയ ബിംബം ബഅ്ൽ ആരായിരുന്നു അതിന്നുവേണ്ടി അവർ മൃഗബലി നടത്തിക്കൊണ്ടിരുന്നു പല നേർച്ചകളും നേർന്നിരുന്നു ഉത്സവം നടത്തിയിരുന്നു ബഅ്ൽ എന്ന ബിംബത്തെക്കുറിച്ച് അടുത്ത വചനത്തിൽ പരാമർശമുണ്ട് നോക്കുക:

'നിങ്ങൾ ബഅ്ലിനെ ആരാധിക്കുകയും ഏറ്റവും നന്നായി സൃഷ്ടിക്കുന്നവനെ വിട്ടുകളയുകയുമാണോ? (37:125)

'നിങ്ങളുടെ റബ്ബും നിങ്ങളുടെ പൂർവ്വ പിതാക്കളുടെ റബ്ബുമായ അല്ലാഹുവിനെ'(37:126)

വളരെ നല്ല രീതിയിലുള്ള ഉപദേശമാണ് ഇൽയാസ്(അ) ആ ജനതക്ക് നൽകിയത് അവരത് വിശ്വസിച്ചില്ല നബിയാണെന്ന വസ്തുത അവർ നിഷേധിച്ചു കളഞ്ഞു ഈ സത്യത്തെ നിഷേധിച്ചാൽ നിങ്ങൾ പരീക്ഷണത്തിൽ പെടും വേദനാജനകമായ ശിക്ഷവരും ആ ശിക്ഷ നിങ്ങൾക്കു താങ്ങാനാവില്ല.

ആരൊക്കെ ഉപദേശിച്ചാലും ശരിയാവാത്ത അവസ്ഥ വിശുദ്ധ ഖുർആൻ അവരുടെ നിഷേധത്തെക്കുറിച്ചു പറയുന്നു:

'അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു അതിനാൽ അവർ നിശ്ചയമായും ശിക്ഷയിൽ ഹാജറാക്കപ്പെടുന്നവർ തന്നെയാകുന്നു'(37:127)

കുറച്ചുപേർ ഇൽയാസ് (അ) ൽ വിശ്വസിച്ചുള്ളൂ അവർ ശിക്ഷിക്കപ്പെടുകയില്ല അവരെക്കുറിച്ച് പറയുന്നതിങ്ങനെ:

'അല്ലാഹുവിന്റെ നിഷ്കളങ്കമായ അടിമകൾ ഒഴികെ '(37:128)

ഈ ചെറിയ വിഭാഗം പ്രശംസിക്കപ്പെടും അക്കാലത്ത് മാത്രമല്ല, പിൽക്കാല തലമുറക്കാരിലും വാഴ്ത്തപ്പെടും.

കാലമെത്ര കടന്നുപോയാലും അവർ അനുസ്മരിക്കപ്പെടും നന്ദിയോടെ പ്രശംസിക്കപ്പെടും.

ഇൽയാസ് (അ) നെ പ്രശംസിച്ചുകൊണ്ട് ഖുർആനിൽ പറയുന്നതിങ്ങനെ:

'പിൻതലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നില നിർത്തുകയും ചെയ്യും'(37:129)

മുൻതലമുറക്കാരായ കുറെ പ്രവാചകന്മാരെ ഖുർആൻ എടുത്തു പറഞ്ഞു. നൂഹ്(അ), മൂസാ (അ), ഹാറൂൻ(അ) , ഇൽയാസ് (അ) ഇവരെ പ്രശംസിച്ചു പറഞ്ഞ ശേഷം പിൻതലമുറക്കാർ പ്രശംസിക്കുമെന്ന് കൂടി അല്ലാഹു പറഞ്ഞു.

നാം പിൻതലമുറക്കാരാണ് നാമവരെ പ്രശംസിക്കണം മറന്നുകളയരുത് ഇക്കാര്യം കൂടി നാം പഠിച്ചു വെക്കണം.

അടുത്ത വചനം കാണുക

'ഇൽയാസിന് സലാം ഉണ്ടായിരിക്കും '(37:130)

ഇൽയാസീൻ എന്നത് ഇൽയാസ് തന്നെയാണ് ഖുർആൻ ഇങ്ങനെ തുടരുന്നു

'അപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുക തന്നെ ചെയ്യും(37:151)

'നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളിൽ പെട്ട ആളാകുന്നു'(37:132)

അല്ലാഹു ഇൽയാസ് നബി (അ)നെ വളരെ നല്ലനിലയിൽ നമ്മുടെ മുമ്പിൽ അവതരിപ്പിച്ചുതന്നു.

മൂസാ (അ), ഹാറൂൻ(അ) എന്നിവർ ത്യാപൂർണ്ണമായ ജീവിതമാണ് നയിച്ചത്. മനുഷ്യ മനസ്സുകളിൽ അവർ തൗഹീദ് സ്ഥാപിച്ചു.

ഇപ്പറഞ്ഞ രണ്ട് പ്രവാചകന്മാരുടെ അതേ ത്യാഗബോധത്തോടെയാണ് ഇൽയാസ് (അ) കർമ്മ രംഗത്തിറങ്ങിയത്. അവിടെ ഉറച്ച നിന്നു പ്രവർത്തിച്ചു.

പിൽക്കാല തലമുറക്കാർ ആ പ്രവാചകനെ ഓർക്കുന്നു പ്രശംസിക്കുന്നു, സന്തോഷത്തോടും നന്ദിയോടും കൂടിയാണ് നാം ഇൽയാസ് നബി (അ)ന്റെ പേര് പറയുന്നത്.

ബഅൽ ബിംബം





ഒരു സമൂഹത്തിന്റെ ആരാധ്യ ദേവത അതിനെ ഇൽയാസ് (അ) തകർത്തു ബഅൽ സ്വർണ്ണത്തിൽ നിർമ്മിക്കപ്പെട്ട ബിംബം നീളം ഇരുപത് മുഴം നാല് മുഖങ്ങളുണ്ട്.

ബഅ്ലിന്റെ ഉള്ള് പൊള്ളയാണ്. അതിനകത്ത് ഇബ്ലീസ് കയറിയിരിക്കും. മനുഷ്യരെ വഴികേടിലാക്കാൻ വേണ്ടി സംസാരിക്കും. ബിംബാരാധന ജനങ്ങൾക്കു വളരെ താല്പര്യമുള്ള കാര്യമാക്കി മാറ്റുകയാണ് പിശാച് ചെയ്തത്.

ബഅ്ലബക്ക് ജനതയുടെ ബിംബം.

ബഅ്ലബക്ക് അന്നത്തെ ശാമിന്റെ ഭാഗമായിരുന്നു യാസീൻ,ഇൽയാസ്, അൽയാസീൻ ഇവ മൂന്നും ഒന്നുതന്നെയാണ് ഇബ്നു ജിന്നിയുടെ അഭിപ്രായം.

ഇൽയാസ് (അ) ഖിള്റ് (അ) ഇവരുടെ പേരുകൾ ഒന്നിച്ചു പറയാറുണ്ട് അവർ തമ്മിലുള്ള ബന്ധമാണതിന്ന് കാരണം.

അബ്ദുൽ അസീസ് ബ്നു അബീ റവ്വാദ് റിപ്പോർട്ട് ചെയ്യുന്നു ഇൽയാസ് (അ) ഖിള്റ്(അ) എന്നിവർ റമളാൻ മാസത്തിൽ നോമ്പ് നോൽക്കുമായിരുന്നു. ഇതിന്നു വേണ്ടി എല്ലാ വർഷവും അവർ ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും ആരാധനാ നിർഭരമായ ദിനരാത്രങ്ങൾ റമളാൻ കഴിഞ്ഞാൽ മൗസിം എന്ന പ്രദേശത്ത് പോയി ഇരുവരും വേർപിരിയുന്നു.

മാശാ അല്ലാഹ്

മാശാ അല്ലാഹ്

എന്ന് നിരവധി തവണ ആവർത്തിച്ചു പറഞ്ഞ ശേഷം അവർ പിരിഞ്ഞു പോവും


വിരുന്നുകാരൻ

മഹാനായ ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: അൽയസഅ് നബിയുടെ അമ്മാവനായിരുന്നു ഇൽയാസ് നബി (അ).

ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം
ഇസ്രാഈൽ സന്തതികളെ നേർമാർഗത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകനായിരുന്ന ഇൽയാസ് (അ).

യൂശഅ്(അ), കാലബ് ബ്നു യൂഫന്നാ,ഹിസ്ഖീൽ (അ) എന്നിവർക്കുശേഷം ഇസ്രാഈൽ സന്തതികളുടെ ചുമതലക്കാരൻ ഇൽയാസ് (അ) ആയിരുന്നു.

ഹിസ്ഖീൽ (അ)ന്റെ വഫാത്തിന്നു ശേഷം ഇസ്രാഈൽ സന്തതികളുടെ അവസ്ഥ ആശങ്കാജനകമായിത്തീർന്നു..

അവർ അല്ലാഹുവുമായുള്ള ഉടമ്പടി മറന്നു. നബിമാർ പഠിപ്പിച്ചതെല്ലാം ഒഴിവാക്കി. ബിംബാരാധകരായി. ഈ സാഹചര്യത്തിൽ ഇൽയാസ് (അ) നെ അവരിലേക്കയച്ചു. ഇസ്ലാം മതപ്രബോധനം തുടങ്ങിയപ്പോൾ അത് സ്വീകരിക്കാൻ ഒരാൾ മുമ്പോട്ടു വന്നു. ആ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. പിന്നെ അൽയസഅ് എന്ന ചെറുപ്പക്കാരൻ ഇൽയാസ് നബി (അ) ന്റെ സന്തത സഹചാരിയായിത്തീർന്നു.

അൽയസഅ് സദുപദേശം നടത്തി ജനങ്ങൾ അദ്ദേഹത്തേയും പരിഹസിച്ചു തള്ളി.

പ്രയാസങ്ങൾ നിറഞ്ഞ സംവത്സരങ്ങൾ കടന്നുപോയി. ഇൽയാസ്(അ) ദുഃഖിതനും നിരാശനുമായിത്തീർന്നു. വളരെയേറെ മനോവേദനയോടെ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു.

എന്റെ റബ്ബേ.... ഞാനെത്ര കാലമായി എന്റെ ജനതയെ വിളിക്കുന്നു ഒരു ഫലവുമില്ല. വളരെ ചെറിയൊരു വിഭാഗമല്ലാതെ വിശ്വസിച്ചിട്ടില്ല. അല്ലാഹുവേ ഈ ദുർമാർഗ്ഗികൾക്ക് ഈ ലോകത്ത് വെച്ചു തന്നെ എന്തെങ്കിലും ശിക്ഷ നൽകേണമേ....

ഒരു ശിക്ഷ കിട്ടിയാൽ അവർ നന്നാകുമെന്ന് ഇൽയാസ് നബി (അ)ന്ന് തോന്നിയിരിക്കാം

നബിയുടെ പ്രാർത്ഥന ഫലിച്ചു.

മഴ പെയ്യാതായി. നാട്ടിലാകെ വരൾച്ച. ജലാശയങ്ങൾ വറ്റിവരണ്ടു. നാൽക്കാലികളും പക്ഷികളും ചത്തുവീഴാൻ തുടങ്ങി. കൃഷിയെല്ലാം ഉണങ്ങി നശിച്ചു.

നാട് മുഴുവൻ കെടുതിയിൽ പെടുമ്പോൾ ജനങ്ങൾ അല്ലാഹുവിന്റെ വഴിയിൽ വരുമെന്നായിരുന്നു ഇൽയാസ് നബിയുടെ പ്രതീക്ഷ. അതല്ല ഉണ്ടായത്

നാലാൾ കൂടുന്നേടത്തെല്ലാം സംസാരിച്ച വിഷയം വരൾച്ചയാണ്.

മഴയുടെ യാതൊരു ലക്ഷണവും കാണുന്നില്ല. ഒരാൾ പറഞ്ഞു മഴ പെയ്തിട്ട് കാലമെത്രയായി. ചൂട് സഹിക്കാൻ വയ്യാതായി. എന്നാണിതിനൊരു മാറ്റം വരിക? -രണ്ടാമൻ പറഞ്ഞു.

'വെറുക്കപ്പെട്ടവൻ ഒരുത്തൻ ഇവിടെയുണ്ടല്ലോ ഇത് കാരണമാണ് മഴ പെയ്യാത്തത്?' -മൂന്നാമൻ

'അതാരാ, അവൻ?' -നാലാവാൻ

'മനസ്സിലായില്ലേ? പുതിയ വിവാദങ്ങളായി നടക്കുന്ന ഒരുത്തനില്ലേ?- ഒന്നാമൻ

'ആര്? ഇൽയാസ്, അവനാണോ?'

'ഇത്രയൊക്കെ ചിന്തിക്കാനുണ്ടോ? അവൻ തന്നെ '

'ഇനി മഴ കിട്ടാനെന്ത് വേണം?'

'അലനെ കൊല്ലണം മറ്റൊരു വഴിയില്ല'

'അത് ശരിയാണ് അവൻ ആവശ്യമില്ലാത്തത് പറഞ്ഞ് നടന്നിട്ടാണ് മഴ കിട്ടാത്തത് '

'എങ്ങനെ കൊല്ലും '

അതിനെന്താ പ്രയാസം അവന്റെ കൂടെ എത്രയാളുണ്ട് വിരലിലെണ്ണാൻ മാത്രം നമ്മളോ? ആയിരങ്ങളില്ലേ? കൊല്ലണം കൊന്നവനെ പരസ്യപ്പെടുത്തേണ്ട.

അത് കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. മഴ വരും, നാട് പുഷ്പിക്കും, ജീവിതം സുഖകരമാവും. എല്ലാറ്റിനും തടസ്സം ഇൽയാസ് ആണ്. അവനെ വധിക്കുക. വിചാരണയില്ലാതെ വധ ശിക്ഷ വിധിച്ചു.

വധം എപ്പോഴുമാകാം

എവിടെ വെച്ചുമാവാം

എവിടെ ഇൽയാസ്?

എല്ലാവരും അത് തന്നെ ചോദിക്കുന്നു. കണ്ടവരില്ല. ഇൽയാസിനെ കാണാനില്ല. നാടാകെ വാർത്ത പരന്നു.

'അവനെ പിടിച്ചുകൊണ്ട് വരിക വധിക്കുക' രാജാവ് വിധിച്ചു. വിധി നടപ്പാക്കേണ്ടവർ നെട്ടോട്ടമായി. ഒരു വീട്ടിലുമില്ല പുറത്തുമില്ല തിരച്ചിൽ തുടരുന്നു.

ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു

ഒരു വൃദ്ധയുടെ വീട് ദാരിദ്ര്യം കൊടികുത്തി വാഴുന്നു. വീടെന്ന് പറഞ്ഞുകൂടാ ഒരു ചെറ്റക്കുടിൽ. അതിൽ ഒരു പഴയ കട്ടിൽ കട്ടിലിൽ രോഗിയായ മകൻ എത്രയോ കാലമായി രോഗമാണ് ക്ഷീണം വേദന പട്ടിണി ഇതാണവസ്ഥ.

ഒരു ദിവസം രാത്രി ആരോ വാതിലിൽ മുട്ടി സ്ത്രീ വാതിൽ തുറന്നു ആഗതൻ അകത്ത് കടന്നു.

ഒരു മധ്യവയസ്കൻ നന്നെ ക്ഷീണിച്ചിട്ടുണ്ട് ദീർഘയാത്രയിലാണെന്ന് തോന്നുന്നു

എന്താ? ആരാണ്? എന്തിനിവിടെ വന്നു?

പറയാം വളരെ ദൂരം നടന്നുവരികയാണ് ക്ഷീണമുണ്ട് ഞാനിവിടെ ഒന്നിരുന്നോട്ടെ.

വൃദ്ധ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകൾക്ക് എന്തൊരു തിളക്കം. പ്രസന്നമായ മുഖം. ശാന്തമായ അവസ്ഥ. ഇത് സാധാരണക്കാരനല്ല അങ്ങ് ആരാണെന്ന് പറഞ്ഞാലും.

പറയാം ധൃതി കൂട്ടാതിരിക്കൂ ഇതാരാണ് ഈ കിടക്കുന്നത്.

എന്റെ മകനാണ് തീരെ സുഖമില്ല എത്രയോ നാളായി ഈ കിടപ്പ് തുടങ്ങിയിട്ട്.

ഇതൊരു ചെറുപ്പക്കാരനല്ലേ? ഇങ്ങനെ കിടന്നാൽ പറ്റുമോ? ഇവനെ നമുക്കാവശ്യമുണ്ട്.

ആഗതൻ പ്രാർത്ഥന നടത്തി. അല്ലാഹുവേ ഈ ചെറുപ്പുക്കാരന്ന് നീ ആരോഗ്യം നൽകേണമേ. രോഗം മാറ്റിക്കൊടുക്കേണമേ. സന്മാർഗത്തിന്റെ പ്രകാശം നൽകേണമേ ആമീൻ ആമീൻ.

പ്രാർത്ഥന ഫലിച്ചു ചെറുപ്പക്കാരന്റെ അസുഖം മാറി. നല്ല ആരോഗ്യവും അഴകുമുള്ള ചെറുപ്പക്കാരൻ.

ഉമ്മാക്ക് സന്തോഷമായി ഏറെ നാളുകൾക്കു ശേഷം അവർ ചിരിച്ചു.

ഇത് നബിയായിരിക്കുമോ? ഇൽയാസ് നബി ആ രഹസ്യം ഉമ്മയും മകനുമറിഞ്ഞു.

വീട്ടിലെത്തിയിരിക്കുന്നത് ഇൽയാസ് (അ)തന്നെ. പുറത്തെല്ലാം ചാരന്മാരുണ്ട്. എല്ലാ വീടുകളും പരിശോധിക്കുന്നുണ്ട്. ഇവിടെ ആരെങ്കിലും വന്നാൽ? വൃദ്ധക്കു ഭയമായി അവർ ആഗതനെ ഇരുട്ടുള്ള മുറിയിൽ ഒളിപ്പിച്ചു കുറെ നാൾ ആ കുടിലിൽ കഴിഞ്ഞു.

രോഗം മാറിയ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. ഇൽയാസ് നബിയോട് വല്ലാത്ത സ്നേഹം. ഇനിയുള്ളകാലം ഞാൻ താങ്കളോടൊപ്പമാണ് അങ്ങയെ പരിചരിച്ചു കഴിഞ്ഞുകൂടിക്കൊള്ളാം.

അടുത്ത ദിവസം തന്നെ അവർ രണ്ട് പേരും സ്ഥലം വിട്ടു. ഇൽയാസും അൽയസഉം അവർ സുഖദുഃഖങ്ങളിൽ പങ്കാളികളായി ജീവിച്ചു. പരീക്ഷണത്തിന്റെ മൂന്ന് വർഷങ്ങൾ. മഴമേഘങ്ങൾ കണ്ടിട്ട് വർഷം മൂന്നായി പട്ടിണികിടന്ന് മനുഷ്യർ മരിക്കുന്നു.

ഒരു ദിവസം അന്നാട്ടുകാർ ഒരു വാർത്ത കേട്ടു ഇൽയാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആളുകൾ കൂട്ടത്തോടെ ഓടിവരികയാണ് വലിയ കൂട്ടം ആ ജനക്കൂട്ടത്തോട് ഇൽയാസ് (അ) സംസാരിച്ചു.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ,

നിങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ട് ഞാൻ വളരെ ദുഃഖിക്കുന്നു. നിങ്ങൾ ആരാധിക്കുന്ന ബഅ്ൽ നിങ്ങളെ രക്ഷിക്കാത്തതെന്ത്? നിങ്ങളൊരു കാര്യം ചെയ്യണം.

ബഅ്ലിന്റെ അടുത്ത് പോവണം. നിങ്ങളുടെ സങ്കടം പറയണം. എല്ലാം വിശദമായി പറയണം. ഫലം കിട്ടുമോ എന്ന് നോക്കാം. ഒരു ഫലവും കിട്ടുന്നില്ലെങ്കിൽ നിങ്ങൾ മടങ്ങിവരണം. നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം അവൻ ഈ ദുരവസ്ഥ നീക്കിത്തരും.

എല്ലാവരും ബഅ്ലിന്റെ സമീപത്തേക്കോടി. ഇതിന് മുമ്പ് എത്രയോ തവണ സങ്കടം പറഞ്ഞതാണ്. പറഞ്ഞ് പറഞ്ഞ് മടുത്തു. ഇത് വരെ ഒരു പോംവഴിയും ഉണ്ടായിട്ടില്ല. ഒരിക്കൽ കൂടി പോയി നോക്കാം.

പൊട്ടിക്കരയുന്ന ജനക്കൂട്ടം കണ്ണീരും നെടുവീർപ്പുകളും എന്നിട്ടെന്താ ഫലം?

ബഅ്ൽ വെറുതെ നിന്നു സഹായിച്ചില്ല.

ഇനിയൊരു പ്രതീക്ഷ ഇൽയാസ് മാത്രം ഇൽയാസിന്റെ ചുറ്റുംകൂടി.

ഞങ്ങൾ പറഞ്ഞതൊന്നും ബഅ്ൽ കേട്ടില്ല ഒരുപകാരവും ചെയ്തില്ല.

ഇൽയാസ് ശബ്ദമുയർത്തി പ്രസംഗിച്ചു.

എന്റെ സഹോദരങ്ങളേ അല്ലാഹുവാണ് സ്രഷ്ടാവ്. അവൻ ഏകനാണ്. അവന്ന് പങ്കുകാരില്ല. അവന്റെ മാർഗ്ഗത്തിലേക്ക് നിങ്ങൾ വരണം. ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങളത് വിശ്വസിക്കണം. നമ്മൾ ഖേദിച്ചു മടങ്ങണം. നാം തെറ്റ് ചെയ്തു ബിംബാരാധന തെറ്റാണ്. നാം തൗറാത്ത് അനുസരിച്ചു ജീവിക്കണം. ഇത്രയും കാലം താന്തോന്നികളായി ജീവിച്ചു. ഖേദിച്ചു മടങ്ങാൻ നിങ്ങൾ തയ്യാറുണ്ടോ?

'ഞങ്ങൾ തയ്യാറാണ് ' -ജനങ്ങൾ വിളിച്ചു പറഞ്ഞു.

'തൗറാത്ത് അനുസരിച്ചു ജീവിക്കുമോ?

'ഞങ്ങൾ തൗറാത്ത് അനുസരിച്ചു ജീവിച്ചു കൊള്ളാം

ഏകനായാ അല്ലാഹുവിൽ വിശ്വസിച്ചുവോ?

അതെ ഞങ്ങൾ വിശ്വസിച്ചു കഴിഞ്ഞു

ഇൽയാസ് അല്ലാഹുവിന്റെ നബിയാണെന്ന് വിശ്വസിച്ചുവോ?

അതെ ഞങ്ങൾ വിശ്വസിച്ചു

ഇൽയാസ് (അ) ഖൽബുരുകി പ്രാർത്ഥന നടത്തി ജനങ്ങൾ കണ്ണീരോടെ ആമീൻ പറഞ്ഞുകൊണ്ടിരുന്നു.

ഞങ്ങളുടെ റബ്ബേ.....?




മൂന്നു വർഷമായി മഴ കിട്ടാതായിട്ട്. ഞങ്ങളുടെ കിണറുകൾ വറ്റുപ്പോയി. സകല ജലാശയങ്ങളും വറ്റിപ്പോയി. കുടിക്കാൻ വെള്ളമില്ല. കൃഷികളെല്ലാം ഉണങ്ങിപ്പോയി. ഞങ്ങൾ പട്ടിണിയിലാണ്. പക്ഷികളും നാൽക്കാലികളും ചത്തൊടുങ്ങുന്നു. ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ.... ഈ പ്രാർത്ഥന കേൾക്കേണമേ ജനങ്ങളെല്ലാം ഖൽബ് തുറന്നു പ്രാർത്ഥിക്കുന്നു. തെറ്റിന്ന് മാപ്പു ചോദിക്കുന്നു. പശ്ചാത്താപത്തിന്റെ മഹാസംഗമം ആകാശത്താ മഴ മേഘങ്ങൾ ഇരുണ്ടുകൂടി എല്ലാവരും മേൽപ്പോട്ടു നോക്കി. ഒരു മഴ പെയ്തെങ്കിൽ ?

മഴ പെയ്യും. ആ ജനക്കൂട്ടത്തിന്റെ വലിയ പ്രതീക്ഷയാണത്. പെട്ടെന്ന് തണുത്ത കാറ്റ് വീശി നോക്കിനിൽക്കെ മഴത്തുള്ളികൾ വീണു. മൂന്ന് വർഷങ്ങൾക്കു ശേഷം മഴത്തുള്ളികൾ വീഴുന്നു. ചാറ്റൽ മഴ പിന്നെയത് ശക്തമായി ഘോരമായ മഴ പെയ്തു. വെള്ളം കുത്തിയൊലിച്ചു. അന്തരീക്ഷം തണുത്തു ജനങ്ങൾ മഴയിൽ കുളിച്ചു. എന്തൊരാവേശം ജീവശ്ശവങ്ങളായി കഴിഞ്ഞിരുന്ന മൃഗങ്ങൾ വെള്ളം കുടിച്ചു. പറവകൾ ദാഹം തീർത്തു. ആഹ്ലാദം നാടാകെ പരന്നു. ബഅ്ലബക്കിന്റെ സൗഭാഗ്യം കിണറ്റിൽ വെള്ളമായി. ജലാശയങ്ങൾ നിറഞ്ഞു അരുവികൾ നിറഞ്ഞൊഴുകി മഴ ശമിച്ചു.

ഐശ്വര്യത്തിന്റെ കാലം വന്നു. ഇടക്കിടെ മഴ കിട്ടിക്കൊണ്ടിരുന്നു. കൃഷി ചെയ്തു. നന്നായി വളർന്നു പഴവർഗങ്ങൾ ധാരാളമുണ്ടായി. ആളുകൾക്കെല്ലാം സന്തോഷം. എല്ലാവരും തൗറാത്ത് പാരായണം ചെയ്യുന്നു. അതിൽ പറഞ്ഞത് പോലെ ജീവിക്കുന്നു. ഏകിയതെല്ലാം എടുത്തു വിലക്കിയതെല്ലാം പരിത്യജിച്ചു ഇൽയാസ് അവരുടെ പ്രിയപ്പെട്ട നായകനായി.


ഗുഹയിൽ കേട്ട ശബ്ദം 

ജനസേവന തല്പരനായ രാജാവാണ് ബഅ്ലബക്ക് ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അത്യാഗ്രഹിയായ ക്രൂരസ്ത്രീയായിരുന്നു അർബീൽ എന്ന സ്ത്രീ.

അർബീൽ അതിസുന്ദരിയും ആരോഗ്യവതിയും ബുദ്ധിമതിയുമാണ്. ശുദ്ധിശക്തി തന്റെ തന്റെ സ്വാർത്ഥതക്കുവേണ്ടിയാണ് ഉപയോഗിച്ചത്.

ബഅ്ലബക്കിലെ രാജാവിന്ന് ഭാര്യയോട് അതിരറ്റ സ്നേഹമാണ്. അവൾ എന്തു പറഞ്ഞാലും അനുസരിക്കും. രാജാവ് ദീർഘയാത്ര പോവുമ്പോൾ അർബീലിനെ ഭരണകാര്യങ്ങൾ ഏല്പിക്കും.

അവൾ ആ ദിവസങ്ങളിൽ ഒരു ഭരണം തന്നെ നടത്തും. സംശയാലുക്കളെ വധിക്കും. എതിർക്കുന്നവരെ ശിക്ഷിക്കും. മരണശിക്ഷ വിധിക്കാൻ പറയത്തക്ക കാരണമൊന്നും വേണ്ട.

രാജകൊട്ടാരത്തിനപ്പുറം ഒരു തോട്ടമുണ്ട് സത്യവിശ്വാസികളായ ദമ്പതികൾ തോട്ടത്തിൽ താമസിക്കുന്നു.

തോട്ടം സ്വന്തമാക്കണമെന്ന് രാജ്ഞിക്കു മോഹം വന്നു. എന്തെങ്കിലും കുറ്റം ചുമത്തി അയാളെ വധിക്കണം. തക്കം പാർത്തിരിക്കുകയായിരുന്നു.

രാജാവ് ദീർഘയാത്രക്കുപോയി അധികാരം രാജ്ഞിക്കു കിട്ടി .രാജ്ഞി ചില പട്ടാളക്കാർക്ക് രഹസ്യനിർദ്ധേശം നൽകി. അവർ തോട്ടത്തിലെത്തി തോട്ടക്കാരനായ സാധുമനുഷ്യനെ ബന്ധനസ്ഥനാക്കി കുറ്റം ചുമത്തി വധിച്ചു കളഞ്ഞു. തോട്ടം രാജ്ഞി പിടിച്ചെടുത്തു.

രാജാവ് തിരിച്ചെത്തി തോട്ടക്കാരന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞു വല്ലാതെ ദുഃഖിച്ചു.

രാജ്ഞി തന്റെ മധുര ഭാഷണം കൊണ്ട് രാജാവിനെ മയക്കിയെടുത്തു.

അവളുടെ സന്തോഷം തന്റെ സന്തോഷം രാജാവ് തോട്ടക്കാരന്റെ കാര്യം വിട്ടു.

ഇൽയാസ് (അ) രാജാവിനെ കാണാൻ വന്നു. വധിക്കപ്പെട്ട ആളുടെ തോട്ടം അയാളുടെ അവകാശികൾക്ക് വിട്ടു കൊടുക്കണം. അല്ലെങ്കിൽ നിങ്ങളും ഭാര്യയും തോട്ടത്തിൽ വെച്ച് നശിക്കും ; ശാപമാണ് നിങ്ങൾ കൈവശം വെച്ചിരിക്കുന്നത്.

ഇൽയാസ് (അ)ന്റെ ഉപദേശം.

രാജാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'മേലാൽ നീ ഇങ്ങനെ സംസാരിക്കരുത് എന്റെ കാര്യത്തിൽ നീ ഇടപെടരുത് ഇടപെട്ടാൽ നിന്നെ ഞാൻ വധിച്ചു കളയും'

ഇൽയാസ് (അ) നടന്നകന്നു. നബിക്കെതിരിൽ കൊട്ടാരത്തിൽ ഗൂഢാലോചന നടന്നു. വധിക്കാൻ പദ്ധതിയിട്ടു. ഇൽയാസ് (അ) കാട് കയറിപ്പോയി.

രാജാവും ഭാര്യയും പിന്നീട് അതേ തോട്ടത്തിൽ വെച്ച് നീചമായ രീതിയിൽ അന്ത്യശ്വാസം വലിച്ചു.

ഇൽയാസ് (അ) അവർകളും ഖിള്റ് (അ) അവർകളും കൊല്ലംതോറും ബൈത്തുൽ മുഖദ്ദസിൽ നിന്ന് നോമ്പ് നോൽക്കും.

അവരെപ്പറ്റി ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു.

വനങ്ങളുടെ സംരക്ഷണം ഇൽയാസിനെ ഏല്പിക്കപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളുടെ ചുമതല ഖിള്റിനെയും ഏല്പിക്കപ്പെട്ടിരിക്കുന്നു.

എല്ലാകൊല്ലവും അറഫയിൽ ഇവർ ഒത്തു ചേരാറുണ്ട്.

ഇൽയാസ് (അ) ന്റെ കാലത്തുള്ള മനുഷ്യർക്ക് നല്ല ഉയരമുണ്ടായിരുന്നു. അക്കാലത്തുള്ള ഒരാൾ നമ്മുടെ മുമ്പിലേക്ക് ഇറങ്ങി വന്നാൽ എന്തായിരിക്കും അവസ്ഥ? ആളുകൾ ഭയന്നോടും.

മുഹമ്മദ് നബി (സ) തങ്ങളുടെ ജീവിതകാലത്ത് ഒരു സംഭവം നടന്നിട്ടുണ്ട്.

തബൂക്ക് യുദ്ധം നടക്കാൻ പോവുന്നു.
രാത്രി സമയം കനത്തുകെട്ടിയ നിശ്ശബ്ദത ഭീതി ജനിപ്പിക്കുന്ന ചുറ്റുപാട്

നബി (സ) തങ്ങളും സൈന്യവും തബൂക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു

അപ്പോൾ അവർ ഒരു ശബ്ദം കേട്ടു വിജനമായ മലഞ്ചെരുവിൽ നിന്നാണ് ശബ്ദം കേട്ടത്.

'അല്ലാഹുവേ.....എന്നെയും മുഹമ്മദ് നബി (സ) തങ്ങളുടെ സമുദായത്തിൽ ഉൾപ്പെടുത്തേണമേ......

ശബ്ദം വളരെ വ്യക്തം പക്ഷെ എവിടെ നിന്നാണ് ശബ്ദം വന്നതെന്നറിയില്ല.

നബി (സ) രണ്ട് സ്വഹാബിമാരെ വിളിച്ചു

ഹുദൈഫാ......

അനസ്......

ഹുദൈഫ(റ) അനസ്(റ) എന്നിവർ നബി (സ)യുടെ സമീപത്ത് വന്നു.

നിങ്ങൾ പോയി അന്വേഷിക്കുക ആ പ്രാർത്ഥിക്കുന്ന ആളെ കണ്ട് പിടിക്കുക.

രണ്ട് പേരും അന്വേഷിച്ചു പോയി. മലയിലുള്ള ഒരു ഗുഹ അവർ കണ്ടെത്തി അതിന്നകത്തൊരു മനുഷ്യൻ.

വളരെ ഉയരമുള്ള ഒരാൾ ഇക്കാലത്ത് അത്രയും ഉയരമുള്ള ആളെ കണ്ടെത്താനാവില്ല .നല്ല വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. വളരെ പ്രായം ചെന്ന ആൾ നരച്ചുവെളുത്തിരിക്കുന്നു.

ആഗതൻ സലാം ചൊല്ലി.

വൃദ്ധൻ സന്തോഷപൂർവ്വം സലാം മടക്കി.

അല്ലാഹുവിന്റെ റസൂൽ (സ) തങ്ങൾ പറഞ്ഞയച്ചതാണോ നിങ്ങളെ?

അതെ അങ്ങയുടെ പ്രാർത്ഥനാ ശബ്ദം കേട്ട് പറഞ്ഞയച്ചതാണ് അങ്ങ് ആരാണ്?

ഞാൻ നബിയുല്ലാഹി ഇൽയാസ്.

അങ്ങ് എങ്ങനെ ഇവിടെയെത്തി.

ഞാൻ മക്കയിലേക്ക് പുറപ്പെട്ടതാണ് ജിബ്രീലും മീക്കാഈലും (അ) എന്നോടൊപ്പമുണ്ട് അവരാണ് എനിക്ക് മുഹമ്മദ് നബി (സ) തങ്ങളെ പരിചയപ്പെടുത്തിത്തന്നത് എനിക്ക് നബിയെ കാണണം സംസാരിക്കണം.

പക്ഷെ, എനിക്കങ്ങനെ അങ്ങോട്ട് വരാൻ കഴിയും അനേക നൂറ്റാണ്ടുകൾക്കുമുമ്പുള്ള മനുഷ്യരൂപമാണിത് ഞാനങ്ങോട്ട് വന്നാൽ ഒട്ടകങ്ങൾ വിരണ്ടോടും. മനുഷ്യർ എന്നെ കണ്ട് ഭയന്ന് പോവും. നബി (സ) തങ്ങൾ ഈ വൃദ്ധനെക്കാണാൻ ഈ ഗുഹയിലേക്ക് വരുമോ?

ഞങ്ങൾ ചെന്ന് വിവരം പറയാം.

അവർ സലാം പറഞ്ഞു പിരിഞ്ഞു നബി (സ) തങ്ങളുടെ സമീപത്ത് ചെന്നു വിവരം പറഞ്ഞു.

നബി (സ) തങ്ങൾ ഗുഹയിൽ ചെന്നു സലാം ചൊല്ലി ഇൽയാസ് (അ) സന്തോഷത്തോടെ സലാം മടക്കി ആലിംഗനം ചെയ്തു ആഹാരം കഴിച്ചു.

കുറെ നേരം സംസാരിച്ച ശേഷം യാത്ര പറഞ്ഞു പോന്നു.

ചില റിപ്പോർട്ടുകളിൽ ഈ സംഭവം കാണുന്നുണ്ട് മറ്റു ചിലർ സംശയം ഉന്നയിച്ചിട്ടുമുണ്ട്.

ഇൽയാസ് (അ) ന്റെ കൂടെ പറയപ്പെടുന്ന പേരാണ് ഖിള്റ്(അ) പേരിനെ ചൊല്ലിയും കാലത്തെചൊല്ലിയും അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്

ഹാഫിള് ബ്നു അസാക്കിർ പറഞ്ഞു :
ഖിള്റ് ബ്നു ആദ(അ)

അബൂഹാതിം പറഞ്ഞു: ആദം സന്തതികളിൽ ഏറ്റവും കൂടുതൽ പ്രായമുള്ള ആൾ ഖിള്റ് (അ) ആകുന്നു

ഇബ്നു ഇസ്ഹാഖ് പറയുന്നു:
ആദം(അ) ന്ന് മരണം ആസന്നമായപ്പോൾ അദ്ദേഹം മക്കളോട് വസ്വിയ്യത്ത് ചെയ്തു

നൂഹ് നബിയുടെ കാലത്ത് പ്രളയമുണ്ടാകും അക്കാലത്ത് എന്റെ ഭൗതിക ശരീരം കപ്പലിൽ സൂക്ഷിക്കണം. പ്രളയത്തിനു ശേഷം മയ്യിത്ത് ഖബറടക്കണം.

പറഞ്ഞത് പോലെ സംഭവിച്ചു പ്രളയമുണ്ടായി മയ്യിത്ത് കപ്പലിൽ സൂക്ഷിച്ചു പ്രളയത്തിന്നുശേഷം മയ്യിത്ത് ഖബറടക്കിയത് ഖിള്റ്(അ) ആകുന്നു.

ഏത് കാലം വരെ ഖിള്റ്(അ) ജീവിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നവോ അക്കാലം വരെ അദ്ദേഹം ജീവിക്കും.

ബൽയാ

ഖിള്റ് (അ)ന്റെ പേര് അങ്ങനെയാണെന്ന് രേഖകളിൽ കാണുന്നുണ്ട് 'ഈലിയാ' എന്നും പറയപ്പെട്ടിട്ടുണ്ട് പിതാവിന്റെ പേര് മൽക്കാൻ

ഖിള്റ് (അ) ന്റെ പരമ്പര നൂഹ് (അ)ന്റെ മകൻ സാമിൽ എത്തിച്ചേരുന്നു ആ പരമ്പര ഇങ്ങനെ.

ഖിള്റ്(അ)
പിതാവ് മൽക്കാൻ
പിതാവ് ഫാലഗ്
പിതാവ് ആബിർ
പിതാവ് ശാലഖ്
പിതാവ് അർഫഖ്ശദ്
പിതാവ് സാം
പിതാവ് നൂഹ് (അ)

മറ്റൊരു വിധത്തിലും പരമ്പരകൾ കാണുന്നുണ്ട്. പിതാവിന്റെ പേര് മൽക്കാൻ എന്നതിന്ന് മാലക്ക് എന്നെഴുതിക്കാണുന്നു. ഇൽയാസ് നബി (അ) സഹോദരനാണ് മാലക്ക് എന്നു പറയപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിം (അ) നെക്കൊണ്ട് വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം ഹിജ്റപോവുകയും ചെയ്ത സംഘത്തിലെ ഒരാളുടെ മകനാണ് ഖിള്റ് (അ) എന്നും പറയപ്പെട്ടിട്ടുണ്ട്.

ലഹ്റാസബ് മകൻ ബശ്ത്താസബ് രാജാവിന്റെ കാലത്ത് ഖിള്റ് (അ) ആ സമൂഹത്തിലേക്ക് നബിയായി നിയോഗിക്കപ്പെട്ടു ഒരു റിപ്പോർട്ടിൽ അങ്ങനെയുണ്ട്.

ഈ പരമ്പര കൂടി ശ്രദ്ധിക്കുക.

ഖിള്റ്(അ)
പിതാവ് അമായീൽ-യഫ്സ് - ഈസ്വ് -ഇസ്ഹാഖ്-ഇബ്രാഹിം (അ)

ഹൽഖിയാ മകൻ അർമിയാ ആണെന്നും പറയപ്പെട്ടിട്ടുണ്ട് അസ്ഫിയാൻ മകൻ അഫ്രീദൂൻ രാജാവിന്റെ കാലത്താണ് അദ്ദേഹം ജനിച്ചത് മൂസാ(അ) അദ്ദേഹത്തെ കണ്ടെത്തിച്ചു

ഹാഫിള് ഇബ്നു അസാക്കിർ രേഖപ്പെടുത്തുന്നു :

ഖിള്റ് (അ) മിന്റെ മാതാവ് റൂമി സ്വദേശിനിയും പിതാവ് ഫാർസിയും ആകുന്നു

ശപിക്കപ്പെട്ട ഫിർഔനിന്റെ കാലത്ത് ഇസ്രാഈല്യർക്കിടയിലാണ് ഖിള്റ്(അ) ജീവിച്ചതെന്ന് ചില രേഖകൾ പറയുന്നു

പല നബിമാരോടൊപ്പം ഖിള്റ്(അ) പ്രത്യക്ഷപ്പെടുന്നുണ്ട് അദ്ദേഹത്തോടൊപ്പമുള്ള മൂസാ (അ)ന്റെ പഠനയാത്ര വളരെ പ്രസിദ്ധമാണ്

ഇൽയാസ് (അ) പല തവണ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്.

ഐശ്വര്യകാലം വന്നതോടെ ഇസ്രാഈല്യരുടെ മട്ടുമാറി പ്രവാചകനെ അവഗണിച്ചു തന്നിഷ്ടക്കാരായി.

ഇൽയാസ് (അ) നിരാശനും ദുഃഖിതനുമായി ആ ജനങ്ങളോടൊപ്പം കഴിയാൻ മനസ്സ് വന്നില്ല.

'ഈ ജനങ്ങളിൽ നിന്ന് എന്നെ നീ അകറ്റേണമേ ഇൽയാസ് (അ)ന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു അല്ലാഹുവിന്റെ കൽപന വന്നു 'ഒരു നിശ്ചിത ദിവസം ഒരു നാട്ടിലേക്കുയാത്ര ചെയ്യുക അവിടെ കാണുന്ന കുതിരപ്പുറത്ത് കയറി യാത്ര ചെയ്യുക'

നിശ്ചിത ദിവസം വന്നു നിർദ്ദേശിക്കപ്പെട്ട നാട്ടിലെത്തി കൂടെ അൽയസഅ്(അ) ഉണ്ട് ഇൽയാസ് (അ) കുതിരപ്പുറത്ത് കയറി

അൽയസഅ്(അ) വിളിച്ചു ചോദിച്ചു: 'എനിക്ക് എന്ത് നിർദ്ദേശം നൽകിയിട്ടാണ് അങ്ങ് പോവുന്നത്?'

ഇൽയാസ് (അ) തന്റെ ഉടുപ്പ് അൽയസഅ് (അ)ന്ന് എറിഞ്ഞു കൊടുത്തു ഇതുകൂടി പറഞ്ഞു:

'ഞാൻ നിന്നെ എന്റെ ഖലീഫയായി നിയോഗിച്ചിരിക്കുന്നു '

അഗ്നിയുടെ വർണ്ണമുള്ള കുതിരപ്പുറത്ത് ഇൽയാസ് (അ) അകന്നകന്ന് പോയി

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു ഇൽയാസ് (അ)ന്ന് ഭക്ഷണ പാനീയങ്ങളിൽ വിരക്തിയുണ്ടായി മലക്കുകളെപ്പോലെയായി

(അവസാനിച്ചു)
------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

No comments:

Post a Comment