Saturday 11 June 2016

നജസുകളും ശുദ്ധീകരണവും






‘നജസ്’ എന്ന പദത്തിന്‌ മാലിന്യം എന്നാണര്‍ത്ഥം. മലിനമായതിന്‌ ‘മുതനജ്ജിസ്’ എന്നും പറയുന്നു.

മലം, മൂത്രം, വദിയ്യ്, മദിയ്യ്, രക്തം, ചലം, ഛര്‍ദ്ദിച്ചത്, ലഹരി ദ്രാവകങ്ങള്‍, മാംസം ഭക്ഷിക്കപ്പെടാത്ത മനുഷ്യരല്ലാത്ത ജന്തുക്കളുടെ പാല്‌, മാംസം ഭക്ഷിക്കപ്പെ‌ടാത്ത ജന്തുക്കളുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു പോന്ന മുടി, മനുഷ്യന്‍, മത്സ്യം, വെട്ടുകിളി(ജറാദ്) ഇവയല്ലാത്തവയുടെ ശവം, നായ, പന്നി – ഇവയെല്ലാമാണ്‌ നജസുകള്‍. ശുക്ലസ്രാവത്തിന്‌ മുമ്പും ശരീരം ക്ഷീണിക്കുമ്പോഴും ജനനേന്ദ്രിയത്തില്‍ക്കൂടി സ്രവിക്കുന്ന ദ്രാവകങ്ങളാണ്‌ വദിയ്യും മദിയ്യും. ഇവ രണ്ടും മാലിന്യങ്ങളാണ്. എന്നാല്‍ ശുക്ലം മലിനമല്ല.

രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആഈമാശയത്തില്‍ നിന്നുള്ള കഫം ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്. ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.

ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്. നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.

മേല്‍‌പറഞ്ഞ നജസുകളില്‍ കടുപ്പം കൂടിയ നജസാണ്‌ നായയും പന്നിയും. ഇവ വായ ഇട്ടോ മറ്റോ മലിനങ്ങളായ പാത്രങ്ങളും മറ്റും ഏഴു തവണ കഴുകിയാലേ ശുദ്ധമാവുകയുള്ളൂ. ഏഴില്‍ ഒരു തവണ ശുദ്ധമായ മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടായിരിക്കേണ്ടതാണ്‌. രണ്ടു വയസ്സ് തികഞ്ഞിട്ടില്ലാത്ത – പാലല്ലാതെ മറ്റു ആഹാരമൊന്നും കഴിക്കാത്ത ആണ്‍കുട്ടിയുടെ മൂത്രം ലഘുവായ നജസാണ്‌. അത് പതിച്ച സ്ഥലത്ത് വെള്ളം തെളിച്ചാല്‍ ശുദ്ധമാകും. രക്തം, ചലം, ഛര്‍ദ്ദിച്ചത് – ഇവയില്‍ കുറഞ്ഞതും, ചെള്ള്, കൊതുക്, മൂട്ട തുടങ്ങിയവയുടെ രക്തവും നിസ്സാരമായതിനാല്‍ കഴുകിക്കളയണമെന്നു തന്നെയില്ല. തുടച്ചു കളഞ്ഞാല്‍ മതിയാകും.

കടുപ്പം കൂടിയതും നിസ്സാരമായതുമായ ഈ നജസുകള്‍ ഒഴികെയുള്ള മറ്റു നജസുകള്‍ കൊണ്ട് മലിനങ്ങളായ വസ്തുക്കളും സ്ഥലങ്ങളും നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതാണ്‌. നിറവും മണവും രുചിയും ഇല്ലാതാകുന്നതുവരെ കഴുകണം.എങ്കില്‍ മാത്രമേ അവ ശുദ്ധിയാവുകയുള്ളൂ.

നജസുകള്‍ ഏതെല്ലാമാണെന്നു വിവരിക്കുകയുണ്ടായല്ലോ. അവയില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയൊന്നും തന്നെ ശുദ്ധിയാവുകയില്ല. കള്ളും ശവത്തിന്റെ തോലുമാണ്‌ ശുദ്ധിയാകുന്ന രണ്ട് നജസുകള്‍. കള്ള് സ്വയം സുര്‍ക്കയാവുന്നത് കൊണ്ടും, ശവത്തിന്റെ തോല്‍ ഊറക്കിടുന്നതുകൊണ്ടുമാണ്‌ ശുദ്ധിയാവുക. 

അതേസമയം നായയുടെയും പന്നിയുടെയും തോല്‍ എന്തു തന്നെ ചെയ്താലും ശുദ്ധിയാവുകയില്ല.

തേന്‍, പാല്‌, മോര്‌, സുര്‍ക്ക, സോഡ പോലെയുള്ള ദ്രാവകങ്ങള്‍ മലിനമായാല്‍ അവ ഒരു തരത്തിലും ശുദ്ധിയാക്കാന്‍ കഴിയുകയില്ല. ഉറച്ച നെയ്യിലോ മറ്റോ നജസ് പതിച്ചാല്‍ ആ നജസും അതിന്റെ ചുറ്റു ഭാഗത്തുള്ളതും എടുത്തു കളഞ്ഞാല്‍ മതി. ബാക്കിയുള്ളത് ശുദ്ധിയുള്ളതായിരിക്കും.

മൂത്രം വീണ്‌ വറ്റിയ സ്ഥലത്ത് മൂത്രത്തിന്റെ മണമോ രുചിയോ ശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകുന്നതുവരെ കഴുകണം. മൂത്രത്തിന്റെ മണമോ രുചിയോ ശേഷിക്കുന്നില്ലെങ്കില്‍ മീതെ കുറച്ചു വെള്ളം ഒഴിച്ചാല്‍ മതിയാകും.

മലിനങ്ങളായ വസ്ത്രങ്ങളും മറ്റും കഴുകാന്‍ ആളുകള്‍ സാധാരണ രണ്ടു രീതികള്‍ സ്വീകരിക്കാറുണ്ട്. ഒന്നുകില്‍ വസ്ത്രങ്ങള്‍ വെള്ളത്തിലിട്ട് കഴുകും. അല്ലെങ്കില്‍ വസ്ത്രങ്ങളുടെ മീതെ വെള്ളം ഒഴിച്ച്‌ കഴുകും. ഇതില്‍ ആദ്യം പറഞ്ഞ രീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

വെള്ളം രണ്ട്‌ ഖുല്ലത്തില്‍ കുറവാണോ അതോ കൂറ്റുതലുണ്ടോ എന്നതാണത്. രണ്ടു ഖുല്ലത്ത് എന്നത് ഫുഖഹാക്കള്‍ – കര്‍മ്മശാസ്ത്ര പണ്ഡിതന്‍‌മാര്‍ – സ്വീകരിച്ചു വരുന്ന ഒരു അളവാണ്‌. ഒന്നേകാല്‍ മുഴം നീളവും അത്ര തന്നെ വീതിയും ആഴവുമുള്ള ഒരു പാത്രം നിറയെ വെള്ളം – അതാണ്‌ രണ്ട് ഖുല്ലത്ത് വെള്ളം എന്നതു കൊണ്ടുള്ള വിവക്ഷ.

രണ്ടു ഖുല്ലത്തില്‍ ( ഏകദേശം 192 ലിറ്റര്‍ ) കുറവുള്ള വെള്ളം കൊണ്ടാണ്‌ മലിന വസ്തു കഴുകുന്നതെങ്കില്‍ മലിനവസ്തു വെള്ളത്തില്‍ ഇടരുത്. വെള്ളം ആ വസ്തുവിന്റെ മീതെ ഒഴിച്ചാണ്‌ കഴുകേണ്ടത്. രണ്ട്‌ ഖുല്ലത്തോ അതില്‍ കൂടുതലോ വെള്ളം ഉണ്ടെങ്കില്‍ മലിനവസ്തു അതില്‍ ഇട്ട് കഴുകാം. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളത്തില്‍ നജസ് വീണു എന്നതുകൊണ്ടു മാത്രം ആ വെള്ളം നജസാവുകയില്ല. 

നജസ് കാരണം ആ വെള്ളത്തിന്റെ നിറമോ രുചിയോ മണമോ വ്യത്യാസപ്പെട്ടെങ്കില്‍ മാത്രമേ ആ വെള്ളം നജസാവുകയുള്ളൂ. രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളമാവട്ടെ, നജസിന്റെ സ്പര്‍ശനം കൊണ്ടു തന്നെ മലിനമായിത്തീരും. വെള്ളത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ത്തന്നെയും അതാണ്‌ സ്ഥിതി. എന്നാല്‍ ഈച്ച, കൊതുക് തുടങ്ങിയവയുടെ ശവമോ മറ്റു നിസ്സാര മാലിന്യങ്ങളോ പതിച്ചു എന്നതുകൊണ്ടു മാത്രം വെള്ളം മലിനമാവുകയില്ല. ഓര്‍ക്കുക, നജസുകളെയും അവയില്‍നിന്നുള്ള ശുദ്ധീകരണത്തെയും കുറിച്ചുള്ള ഒരു സാമാന്യ വിവരമാണിവിടെ നല്‍കിയിരിക്കുന്നത്.


നജസ് : സംശയങ്ങളും മറുപടിയും

നജസ് കഴുകല്‍

ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം (192-200) ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.

വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല. നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.

നജസ് പുരണ്ടാല്‍

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

നജസുകള്‍ ശ്രദ്ധിക്കേണ്ടത്

വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെ വൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. 

ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ഡ നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും. ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല.അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക. 

തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. 

എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്നില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.

മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം. വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം. 

വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് ധരിച്ചു തന്നെ നിസ്‌കാര പായയില്‍ കയറണം. വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. 

പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.,


ശരിരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ?

കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള  ലഹരി  വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 )

നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ?

ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 )


മദ് യ്, വദ് യ്, എന്നാൽ എന്ത്?

കാമവികാരം ശക്തമാകുന്നതിന്ന്  മുമ്പു  മഞ്ഞനിറത്തിലോ  വെള്ളനിറത്തിലോ നേർമയായ നിലക്ക്  മുൻദ്വാരത്തിലൂടെ ദ്രാവകമാണ്  മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ  ദ്രാവകമാണ് വദ് യ്.  (ഫതഹുൽ മുഈൻ 32  )


വിസർജ്ജന സ്ഥലത്തു കാണിക്കേണ്ട മര്യാദകൾ 

നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം കൊടുക്കുക. അനാവശ്യമായി സംസാരിക്കാതിരിക്കുക. ഗുഹ്യ ഭാഗങ്ങളിലേക്കും വിസര്‍ജ്യ വസ്തുക്കളിലേക്കും നോക്കാതിരിക്കുക. ബ്രഷ് ചെയ്യാതിരിക്കുക. മൂത്രത്തില്‍ തുപ്പാതിരിക്കുക. അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുക. വിസര്‍ജന സ്ഥലത്ത് അധികം ഇരിക്കാതിരിക്കുക. ശൗച്യ ശേഷം നിവര്‍ന്ന് നില്‍ക്കും മുമ്പ് ക്രമേണ ഉടുമുണ്ട് താഴ്ത്തുക. വലത് കാല്‍ ആദ്യം എടുത്ത് വച്ച് കൊണ്ട് പുറത്ത് വരിക. പുറത്തെത്തിയതിന് ശേഷവും ശൗച്യ ശേഷവും പറയപ്പെട്ട ദിക്‌റുകള്‍ ചൊല്ലുക.

ഇസ്തിബ്‌റാഅ് എന്ത്? എങ്ങനെ?

മലമൂത്ര വിസര്‍ജനത്തിന് ശേഷം വിസര്‍ജ്യ വസ്തുക്കള്‍ പൂര്‍ണ മായും പുറത്ത് പോവാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണിത്. തൊണ്ടയനക്കുക, ഇടത് കൈ കൊണ്ട് പിന്‍ദ്വാരം മുതല്‍ ലിംഗാഗ്രം വരേ തടവുക, മൃദുവായി ലിംഗം കുടയുക, ഏതാനും അടി നടക്കുക, ഇവയാണ് പ്രധാന മാര്‍ഗ്ഗങ്ങള്‍.

ബഹുമാനിക്കപ്പെടുന്ന നാമങ്ങള്‍ കൊത്തിവെച്ച മോതിരം ഇടത് കയ്യിലണിഞ്ഞ് ശൗച്യം നടത്തുന്നതിന്റെ വിധി ?

ഹറാം . അഴിച്ച് വക്കല്‍ നിര്‍ബന്ധമാണ്.

ബഹുമാനിക്കപ്പെടുന്ന പേര് പതിപ്പിക്കപ്പെട്ട മോതിരവുമായി ഒരാള്‍ കക്കൂസില്‍ പ്രവേശിച്ചാല്‍ അത് ഊരി പുറത്ത് തന്നെ വെക്കേണ്ടതുണ്ടോ?

ഇല്ല. അതിനെ ഊരി ഉള്ളന്‍ കയ്യില്‍ പിടിക്കല്‍ സുന്നത്താണ്.

കക്കൂസില്‍ പ്രവേശിക്കുന്നവന്‍ ഇടത് കാല്‍ മുന്തിക്കല്‍ സുന്നത്താണ്. എന്നാല്‍ ഉപയോഗം തുടങ്ങാത്തതാണെങ്കില്‍ ഈ വിധി ബാധകമാണോ?

ഈ വിധി ബാധകമാവുകയില്ല. അതിനെ മ്ലേഛമായ സ്ഥലമായി പരിഗണിക്കുന്നില്ല എന്നതാണ് കാരണം .

വിസര്‍ജന സമയത്ത് തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ പറ്റുമോ?

പറയല്‍ കറാഹത്താണ്. ഹൃദയം കൊണ്ട് മാത്രം അല്ലാഹുവിനെ സ്ഥുതിക്കലാണ് സുന്നത്ത്.

അന്യരുടെ ഉടമസ്ഥതയിലുള്ള ഫലം കായ്ക്കുന്ന മരച്ചുവട്ടില്‍ വിസര്‍ജ്യം നടത്തുന്നതിന്റെ വിധി എന്ത്?

ഹറാമാണ്. സ്വന്തം ഉടമസ്ഥതയിലുള്ളതാണെങ്കില്‍ കറാഹത്ത്.


വിസര്‍ജന സമയത്ത് വാങ്ക് കേട്ടാല്‍ ഇജാബത്ത് ചെയ്യേണ്ടതുണ്ടോ?

വായ കൊണ്ട് അക്ഷരങ്ങള്‍ ഉച്ചരിച്ച് ഇജാബത്ത് ചെയ്യല്‍വിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനസ്സ് കൊണ്ട് ഇജാബത്ത് ചെയ്യല്‍ സുന്നത്താണ്.

വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യമാക്കല്‍ സുന്നത്തുണ്ടോ?

വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രവശ്യമാക്കല്‍ സുന്നത്താണ് . എന്നാല്‍ കല്ല് പോലോത്തത് കൊണ്ടാണെങ്കില്‍ മൂന്ന് പ്രാവശ്യമാക്കല്‍ നിര്‍ബന്ധവുമാണ്.

വെള്ളമുണ്ടായിരിക്കേ കല്ല് കൊണ്ട് മനഹോരം നടത്താമോ?

കല്ലും വെള്ളവും ഒരുമിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം എങ്കിലും ഒന്ന് കൊണ്ട് മാത്രം മതിയാക്കാന്‍ ഉദ്ദേശിച്ചവന് വെള്ളം ഉപയോഗിക്കലാണ് ഉത്തമം

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

നജസ്സ് ഉണങ്ങാതിരിക്കുക, പുറപ്പെട്ട നജസ് സ്ഥാനം വിട്ട് നീങ്ങാതിരിക്കുക. നജസ് പുറപ്പെട്ട സ്ഥലത്ത് അന്യ നജസ് ഉണ്ടാവാതിരിക്കുക.

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം ചെയ്യല്‍ നിര്‍ബന്ധമുണ്ടോ ?

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ചുരുങ്ങിയത് മൂന്ന് കല്ല് കൊണ്ടോ, ഒരു കല്ലിന്റെ മൂന്ന് ഭാഗങ്ങള്‍ കൊണ്ടോ മൂന്ന് വട്ടം തടവല്‍ നിര്‍ബന്ധമാണ്.

കല്ല് കൊണ്ട് മനഹോരം ചെയ്തയാളുടെ വിസര്‍ജ്യ ദ്വാരത്തില്‍ വിയര്‍പ്പ് കലര്‍ന്നാല്‍ കഴുകല്‍ നിര്‍ബന്ധമാവുമോ?

ഇല്ല. കല്ല് കൊണ്ട് ശൗച്യം ചെയ്തവന്റെ മുന്‍ പിന്‍ ദ്വാരത്തില്‍ വിയര്‍പ്പ് ഉണ്ടായത് കൊണ്ട് മാത്രം കഴുകല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഹശ്ഫ, സഫ്ഹ എന്ന പരിധി വിട്ടാല്‍ ആ ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.


മുറിവ്, വസൂരി, ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇവയിൽ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ  വിധി എന്ത് ?

അവകളിൽ നിന്നും ഒലിക്കുന്ന ദ്രാവകങ്ങൾ  പകർച്ച (നിറം, മണം, രുചി, എന്നിവയ്ക്ക് വ്യത്യാസം ഉണ്ടാവുക ) ഉണ്ടെങ്കിൽ നജസാണ്. അത്തരം വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നജസല്ല.(ഫതഹുൽ മുഈൻ 33 ) 


ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

ഉ:  നിറമോ രുചിയോ  വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ  മതി. (ഫതഹുൽ മുഈൻ 37)

മാർബിൾ പോലത്തെ വസ്തുവിൽ നജസ് പറ്റിയാൽ എങ്ങനെ ശുദ്ധീകരിക്കണം 

മാര്‍ബിള്‍ തറപോലെ നജ്‌സ് വറ്റാത്ത സ്ഥലമാെണങ്കില്‍ അവിടെ മൂത്രം പോലെയുള്ള നജ്‌സ് അയാല്‍ ആദ്യം നജ്‌സിന്റെ മണവും രുചിയും ശേഷിക്കാത്ത രൂപത്തില്‍ തുടച്ചെടുക്കണം. പിന്നീട് വെള്ളം ഒഴിക്കണം. ആദ്യം തുടച്ചെടുക്കാന്‍ ഉപയോഗിച്ച തുണി രണ്ട് കുല്ലത്തില്‍ കുറഞ്ഞ വെള്ളത്തില്‍ ഇട്ടാല്‍ ആ പാത്രവും വെള്ളവും നജ്‌സാകുന്നതാണ്. അത്‌പോലെ ആ തുണിക്ക് മുകളിലൂടെ വെള്ളം ഒഴിച്ച് കഴുകുന്നതിന്റെ മുമ്പ് അത്‌കൊണ്ട് വീണ്ടും തുടച്ചാല്‍ ശുദ്ധിയാകുകയില്ല.

ചെറിയ കുട്ടിയുടെ  മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

രണ്ട് വയസ്സ് തികയാത്ത പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍ കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കൻ അതിനെക്കാൾ കുടുതൽ വെള്ളം കുടഞ്ഞാൽ മതി. ഒലിപ്പിച്ച് കഴുകേണ്ടതില്ല. (മഹല്ലി 1/74 )

നജസല്ലാത്ത രണ്ട് രക്തപിന്ധങ്ങൾ ഏതെല്ലാം?

കരൾ, കരിനാക്ക്.  (തുഹ്ഫ 1/ 479)

ബീജം നജസിൽ  പെട്ടതാണോ?

നജസല്ലത്ത ജീവികളിൽ നിന്നുള്ളതാണെങ്കിൽ ശുദ്ധിയുള്ളതാണ്. നജാസായ ജീവികളിൽ നിന്നുള്ളതാണെങ്കിൽ നജസാണ് . (റൗളതു`ത്വാലിബീൻ 127 )

നിലത്തു നജസ്സായാൽ എങ്ങനെ വൃത്തിയാക്കാം 

നിലത്ത് നജസാകുകയും അവശിഷ്ടങ്ങള്‍ ബാക്കിയാകാത്ത വിധം വറ്റിപ്പോകുകയും ചെയ്താല്‍ ആ നജസിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ വൃത്തിയാകും. കാഷ്ടം പോലുള്ളത് മണ്ണില്‍ കലര്‍ന്നാല്‍ ആ മണ്ണ് നീക്കം ചെയ്യുക തന്നെ വേണം.

അറുക്കപ്പെട്ട മൃഗത്തിന്റെ ഭ്രൂണം നജസാണോ ?

നജസല്ല. (തുഹ്ഫ 1/ 478 )

ഛർദിച്ചത്  നജസാവാത്തത്  എപ്പോൾ ?

നാം ഭക്ഷിച്ച വസ്തു ആമാശയത്തിലെത്തും മുമ്പാണ്  ഛർദിച്ചതെന്ന്  ഉറപ്പോ, സാധ്യതയോ ഉണ്ടെങ്കിൽ അത് നജസായി ഗണിക്കപ്പെടില്ല. (ഫതഹുൽ മുഈൻ 33 )

സ്ഥിരമായി ഛർദിക്കുന്ന കുട്ടി ഛർദിച്ച അവശിഷ്ടത്തെ തൊട്ട്  ഉമ്മാക്ക്  ഇളവുണ്ടോ ? അത് വൃത്തിയാകൽ നിർബന്ധമുണ്ടോ ?

സ്ഥിരമായി ഛർദിക്കുന്ന കുട്ടിയുടെ വായിലുള്ള ഛർദിയുടെ അവശിഷ്ടത്തെ തൊട്ട് ഉമ്മയുടെ മുലയിൽ നിന്നും കുട്ടിയുടെ വായിൽ പ്രവേശിക്കുന്ന ഭാഗത്തെ തൊട്ട് മാത്രം പൊറുക്കപ്പെടുന്നതാണ്. എന്നാൽ മറ്റു ശ്പർശനം, ചുംബനം എന്നിവയാൽ ഛർദിച്ചത്  പുരണ്ടാൽ പൊറുക്കപ്പെടില്ല. വൃത്തിയാക്കണം.(ഫതഹുൽ മുഈൻ-ഇഅനത്ത് 33 )

ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശവങ്ങൾ അധികരിച്ചാൽ അവകളെ തൊട്ടു നിസ്കാരത്തിൽ വിടുതിയുണ്ടോ? 

വിടുതിയുണ്ട്. (ഫതഹുൽ മുഈൻ )

നജസല്ലാത്ത ശവങ്ങൾ  ഏതെല്ലാം? 

മനുഷ്യൻ, മത്സ്യം, വെട്ടുകിളി, എന്നിവയുടെ ശവം. (ഫതഹുൽ മുഈൻ 35  )

ഒരു വ്യക്തിക്ക് ഒരു മുടിയോ തൂവലോ ലഭിക്കുകയും അത് ഭക്ഷിക്കാവുന്ന ജീവിയുടെതാണോ  അല്ലയോ അത് ജീവിതകാലത്ത് പിരിഞ്ഞതാണോ അല്ലയോ എന്നറിയാതിരിക്കുകയും ചെയ്താൽ അതിന്റെ വിധി എന്ത് ?

അത് ശുദ്ധിയുള്ളതായി കണക്കാക്കപ്പെടും.(ഫതഹുൽ മുഈൻ 34  )


ചത്ത ജീവിയുടെ മുട്ട ശുദ്ധിയുള്ളതാണോ ?

മുട്ടയുടെ തോൽ ഉറച്ചിട്ടുണ്ടെങ്കിൽ ശുദ്ധിയുള്ളതാണ്. ഉറക്കാത്ത തോലാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 34  )


ഭക്ഷ്യയോഗ്യമല്ലാത്ത ജീവിയുടെ മുട്ട അനുവധിനീയമാണോ ?

ശരീരത്തിനു പ്രയാസം വരില്ലെന്ന്  ഉറപ്പുണ്ടെങ്കിൽ  ഭക്ഷിക്കാം.  (ഫതഹുൽ മുഈൻ 34  )

ഭക്ഷ്യയോഗ്യമായ ജിവികളുടെ രോമത്തിന്റെയും തൂവലുകളുടെയും വിധി എന്ത് ?

ജീവിതകാലത്തും അറുത്തതിന്നു ശേഷവും പിരിഞ്ഞതാണെങ്കിൽ  നജസല്ല. ചത്തതിന്ന്  ശേഷമാണെങ്കിൽ  നജസാണ്. 

ഒരു ജീവിയിൽ നിന്ന്  പിരിഞ്ഞുപോന്ന രോമവും തൂവലുമല്ലത്ത ഭാഗത്തിന്റെ  വിധി എന്ത് ?

കൈ പോലുള്ള അവയവങ്ങൾ ജീവിതകാലത്തു പിരിഞ്ഞാൽ ആ ജീവിയുടെ ശവം നജസാണെങ്കിൽ അത് നജസായിരിക്കും. ശവം നജസല്ലാത്ത മനുഷ്യൻ, മത്സ്യം പോലുള്ളവയിൽ നിന്നാണെങ്കിൽ നജസല്ല.(മിൻഹജ് )

കഫത്തിനെ  സംബന്ധിച്ച് എന്താണ് വിധി ?

തലയിൽ നിന്ന് ഇറങ്ങി വന്നതോ, നെഞ്ചിൽ നിന്ന് കയറി വന്നതോ ആയ കഫം നജസല്ല. എന്നാൽ ആമാശയത്തിൽ നിന്ന് പുറപ്പെട്ടതാണെങ്കിൽ  നജസാണ്. (ഫതഹുൽ മുഈൻ 33 )

ഉറങ്ങുന്നവന്റെ വായിൽ നിന്ന് ഒലിക്കുന്ന (കേല ) നജസാണോ ?

അത്  ആമാശയത്തിൽ നിന്നാണെന്ന്  ഉറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുല്ലതാണ് . (ഫതഹുൽ മുഈൻ 33 )

ഭക്ഷണത്തിൽ ശവം വീണാൽ വിധി എന്ത് ?

ഭക്ഷണം ഉറച്ചതാണെങ്കിൽ  ശവവും അത് സ്പർശിച്ച ഭാഗത്തെ ഭക്ഷണവും എടുത്തു കളയണം. ഭക്ഷണം ദ്രാവകരൂപത്തിലാണെങ്കിൽ അത് മുഴുവനും നജസായി.(ഫതഹുൽ മുഈൻ 38  )

മാംസത്തിലും എല്ലിലും  ശേഷിക്കുന്ന  രക്തത്തിന്  വിടുതിയുണ്ടോ?

വിടുതിയുണ്ട് .(ഫതഹുൽ മുഈൻ 32  )

പഴങ്ങളിൽ കാണുന്ന പുഴുവിന്റെ വിധി എന്ത്?

പഴത്തിന്റെ കൂടെ കഴിക്കാം.(ഫതഹുൽ മുഈൻ 36 )


കിണറിലെ വെള്ളം നജസായാൽ ശുദ്ധീകരിക്കുന്നതു എങ്ങിനെ?

വെള്ളം രണ്ടു ഖുല്ലത്തിൽ (192ലിറ്റർ ) താഴെയുള്ളതാണെങ്കിൽ, വെള്ളം ഉറവു വന്നോ വെള്ളം ഒഴിച്ചോ  രണ്ടു  ഖുല്ലത്താവുകയും പകർച്ച ഇല്ലാതാവുകയും ചെയ്താൽ ശുദ്ധിയാവും.രണ്ടു  ഖുല്ലത്താവുകയും പകർച്ച ശേഷിക്കുകയും ആ പകർച്ച നീങ്ങുന്നതു വരെ ശുദ്ധിയാകില്ല.പകർച്ച നീങ്ങിയതിന്നു ശേഷം രോമം പോലുള്ളത്  ബാക്കിയാവുകയും ചെയ്താൽ  കോരിയെടുക്കുന്ന രോമമുണ്ടാകാൻ സാധ്യതയുണ്ട് . അതുകൊണ്ട് വെള്ളം മുഴുവൻ  മാറ്റുകയോ  രോമം പുറത്ത് പോകാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ വേണം.  (ഫതഹുൽ മുഈൻ 39  )

നജസായ വസ്തു ശുദ്ധീകരിക്കുന്നതു എങ്ങിനെ ?

നിറം, മണം, രുചി, എന്നിവ നീങ്ങുന്നതുവരെ കഴുകണം. (ഫതഹുൽ മുഈൻ 37  )

കഴുകിയതിനു ശേഷം നിറം, മണം, രുചി, ഇവയിൽ വല്ലതും ബാക്കിയായാൽ വിധി എന്ത് ?

രുചി  മാത്രമോ, മണം  മാത്രമോ, മണവും നിറവും കൂടിയോ ശേഷിച്ചാൽ വിടുതിയില്ല.  (ഫതഹുൽ മുഈൻ 37  )


ഈച്ചയുടെ കാലിലുള്ള  നജസിന്റെ വിധി എന്ത്?

കാണാവുന്നതാണെങ്കിലും പൊറുക്കപ്പെടും. (ഫതഹുൽ മുഈൻ 34 )


മുസ്ഹഫിൽ  നജസായാൽ വിധി എന്ത്?

പൊറുക്കപ്പെടാത്ത നജസാണെങ്കിൽ മുസ്`ഹഫ്‌  കഴുകണം. കഴുകുന്നതുകൊണ്ട്  മുസ്`ഹഫ്‌  നശിച്ചാലും അത് കഴുകൽ നിർബന്ധമാണ്‌. ഈ പറഞ്ഞ വിധി  മുസ്`ഹഫിലെ അക്ഷരങ്ങളെ സ്പർശിച്ചാലാണു. (ഫതഹുൽ മുഈൻ 38  )


പൊറുക്കപ്പെടുന്ന നജസുകൾ ഏതെല്ലാം ?

ചെള്ള്, കൊതുക്, കുരു പോലുള്ളവയുടെ രക്തം അവന്റെ പ്രവർത്തികൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അധികരിച്ചതാണെങ്കിലും പൊറുക്കപ്പെടുന്നതാണ്. അവന്റെ പ്രവർത്തനം കൊണ്ടാണെങ്കിൽ കുറഞ്ഞതിനെ തൊട്ട്  മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇത്തരം നജസ് നിസ്കാരത്തിൽ മാത്രമേ  പൊറുക്കപ്പെടുകയുള്ളൂ. രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ പൊറുക്കപ്പെടുകയില്ല.

തരിമൂക്ക്  പൊട്ടിവരുന്ന രക്തം, ഹൈള് രക്തം, അന്യന്റെ രക്തം എന്നിവ കുറഞ്ഞതാണെങ്കിൽ  പൊറുക്കപ്പെടും. 

ഈച്ചയുടെ കാഷ്ടം, മൂത്രം  എന്നിവ  പൊറുക്കപ്പെടുന്നതാണ്. വവ്വാലിന്റെ കാഷ്ടം സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും വിധം  അധികരിച്ചാൽ, നിസ്കരിക്കുന്ന സ്ഥലം, വസ്ത്രം, ശരീരം എന്നിവയെ തൊട്ട്  പൊറുക്കപ്പെടുന്നതാണ്.  കല്ല്  പോലുള്ളവ കൊണ്ട്  ശുദ്ധീകരണം നടത്തിയാൽ മലമൂത്ര ദ്വാരങ്ങളിൽ സാന്നിധ്യത്തെ  തൊട്ട്  പൊറുക്കപ്പെടുന്നതാണ്.(ഫതഹുൽ മുഈൻ 39 - 42)


നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ?

നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി ഉണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാവില്ല. അതായത് മൂത്രവാര്ച്ച യുടെ രോഗമുള്ള ഒരാള്ക്ക് കീഴ്വായു പോകല്‍ കാരണമായോ മറ്റോ അശുദ്ധിയുണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫ്, സുജൂദ് തുടങ്ങിയവയൊന്നും തന്നെ അനുവദനീയമല്ല.

എന്നാല്‍ നിത്യഅശുദ്ധിക്കാരന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കാതിരിക്കുകയോ ശുദ്ധിയുള്ള സമയത്ത് അവന്‍ ഉദ്ദേശിച്ച കര്മ്ങ്ങള്‍ നിര്വശഹിക്കാതെ വീഴ്ച വരുത്തുകയോ ചെയ്താല്‍ നിസ്കാരം, ത്വവാഫ്, മുസ്ഹഫ് തൊടല്‍ എന്നിവയെല്ലാം അവന് ഹറാമാകുന്നതാണ്. അതേസമയം നിത്യഅശുദ്ധിക്കാരന്‍ ശുദ്ധിവരുത്തിയ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ശേഷം പ്രസ്തുത ഫര്ള്ു നിസ്കാരത്തിന്റെ് സമയം അവസാനിക്കുന്നത് വരെ സുന്നത്ത് നിസ്കാരങ്ങള്‍ നിർവഹിക്കുകയും ചെയ്താല്‍ അതവന് അനുവദനീയമാണ്. 

ശുദ്ധീകരണത്തിന്റെതയും നിസ്കാരത്തിന്റെമയും ഇടയില്‍ അവന്‍ വിട്ട്പിരിച്ചാല്‍ അത് അവനില്‍ നിന്നുള്ള വീഴ്ചയായി പരിഗണിക്കുകയും ചെയ്യും. അക്കാരണത്താല്‍ നിത്യഅശുദ്ധിക്കാരനാണെങ്കിലും ശേഷം അവനില്‍ നിന്നുണ്ടാകുന്ന അശുദ്ധികളെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുകയില്ല (തുഹ്ഫ: 1/155, ഹാശിയതുശ്ശര്വാ്നി: 1/422).

നായയുമായി ലൈംഗികബന്ധത്തിലേർപെട്ട്  മനുഷ്യക്കുട്ടി പിറന്നാൽ  അതിന്റെ ഇസ്ലാമിക വിധി എന്ത് ?

അവൻ പൊറുക്കപ്പെടുന്ന  നജസിന്റെ  വിഭാഗത്തിലാണ്. അവനു സാധാരണ മനുഷ്യനെപ്പോലെത്തന്നെ  നിസ്കാരവും മറ്റും നിർബന്ധമാണ്‌. അവന്  നനവോട് കൂടെയാണെങ്കിലും പള്ളിയില പ്രവേശിക്കലും, അവനെ  സ്പർശിക്കലും, ഇമാമായി നിർത്തലും അനുവദനീയമാണു. (ഫതഹുൽ മുഈൻ 37 )

ചിലന്തിവല  നജസാണോ ?

 നജസല്ല. (ഫതഹുൽ മുഈൻ 37 )


കോഴിയുടെ തൂവല്‍ ഉപയോഗിക്കാമോ?

പശു, ആട്, കോഴി തുടങ്ങി ഭക്ഷിക്കാവുന്ന ജീവികളുടെ രോമം തൂവല്‍ എന്നിവ ജീവിതകാലത്ത് വേര്‍പിരിഞ്ഞതാണെങ്കില്‍ നജസല്ല. അറുത്തതിന് ശേഷമാണെങ്കിലും ഇതുതന്നെയാണ് വിധി.

പാമ്പുപോലുള്ള  ജീവികൾ  ജീവിതകാലത്ത്  പൊഴിക്കുന്ന പടം (നിർജീവ തൊലി) നജസാണോ ?

നജസാണ്. (ഫതഹുൽ മുഈൻ 37 )

ഒരു ജീവി പാത്രത്തിലെ വെള്ളത്തിൽ തലയിട്ട്  കുടിച്ചാൽ അതിന്റെ  വിധി  എന്ത് ?

ശുദ്ധിയുള്ള ഏതു  ജീവിയും തലയിട്ടു കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണു.(ഫതഹുൽ മുഈൻ 34 )


കുറഞ്ഞ തോതിലുള്ള എല്ലാ നജസുകളെ തൊട്ടും വിടുതിയുണ്ടോ

കണ്ണു കൊണ്ട് കാണാന്‍ സാധിക്കാത്ത അത്ര കുറഞ്ഞ എല്ലാ നജസുകളെ തൊട്ടും വിടുതിയുണ്ട്. കണ്ണ് കൊണ്ട് കാണാന്‍ സാധിക്കുന്നതും കുറഞ്ഞതുമായ എല്ലാ നജസുകളെ തൊട്ടും വിട്ടുവീഴ്ചയില്ല. മറിച്ച് രക്തം ചലം പോവോത്തവയില്‍ നിന്ന് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായ കുറഞ്ഞ നജസുകളെ തൊട്ട് മാത്രമേ വിടുതിയുള്ളൂ. സ്വ ശരീരത്തിന്റെ രക്തവും വിട്ടുവീഴ്ച ചെയ്യപ്പെടും.


ശരീരത്തില്‍ നജസുണ്ട് അത് എവിടെയാണെന്നറിയില്ല. അങ്ങനെ കുളിക്കാതെ എവിടെയെങ്കിലും ഇരുന്നാല്‍ അവിടെ നജസായി എന്നു സംശയം വന്നാല്‍ എന്ത് ചെയ്യണം?

ശുദ്ധിയുള്ള ഒരു വസ്തുവില്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ ആ വസ്തു ശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കണമെന്നും ഒരു വസ്തു നജ്സ് പുരണ്ടുവെന്ന് ഉറപ്പായതിനു ശേഷം ശുദ്ധിയാക്കിയിട്ടുണ്ടോ എന്നാണ് സംശയമെങ്കില്‍ ആ വസ്തു നജസ് പുരണ്ടതാണെന്ന് ഉറപ്പിക്കണമെന്നുമാണ് ഇവ്വിഷയകമായുള്ള പൊതു നിയമം. ഇവിടെ ഇരുന്ന സ്ഥലം നജസായി എന്നുറപ്പില്ലാത്തതിനാല്‍ അത് നജസായി കണക്കാക്കേണ്ടതില്ല.

മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കുന്നത് എങ്ങനെ?

മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയാണെങ്കില്‍ മൂത്രമായ സ്ഥലത്ത് മൂത്രത്തെ മികക്കുന്ന വെള്ളം കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടേതാണെങ്കില്‍ കഴുകല്‍ നിര്‍ബന്ധമാണ്.

നമ്മില്‍ നിന്ന് മറ്റുള്ളവന്റെ ശരീരത്തില്‍ നജസ് ആയി അറിയിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ എന്ത് ചെയ്യണം?

നമ്മില്‍ മറ്റുള്ളവന്റെ ശരീരത്തില്‍ അവന്റെ നിസ്കാരത്തെ ബാധിക്കുന്ന വിധത്തിലുള്ള നജസുകളായാല്‍ അവനെ അറിയിക്കേണ്ടതാണ്. കാരണം നജസുമായി നിസ്കരിക്കുന്നവന്റെ നിസ്കാരം അള്ളാഹു സ്വീകരിക്കുകയില്ല. നജസുള്ള വിവരം അറിയാതെ നിസ്കരിച്ചാലും സ്വീകാര്യമല്ല. 
ഇമാം നവവി (റ) പറയുന്നു: 

أجمع المسلمون على تحريم الصلاة على المحدت  وأجمعوا على أنها لا تصح منه سواء إن كان عالما بحدثه أو جاهلا أو ناسيا لكنه إن صلى جاهلا أو ناسيا فلا إثم عليه 

വുദൂ ഇല്ലാതെ നിസ്കരിക്കുന്നവന്റെ നിസ്കാരം സ്വഹീഹാവുകയില്ല എന്ന് മുസ്‍ലിംകള്‍ ഏകോപിച്ച് പറഞ്ഞിരിക്കുന്നു. വുദൂ ഇല്ലാത്ത വിവരം അറിയുന്നവനായാലും അറിയാത്തവനായാലും അറിഞ്ഞ് മറന്നവനായാലും നിസ്കാരം സ്വഹീഹാവില്ല എന്നതും പണ്ഡിതരുടെ ഇജ്മാആണ്. അറിയാതെ നിസ്കരിച്ചാല്‍ കുറ്റമില്ലെന്ന് മാത്രം (മജ്മൂഅ് 2/67). ഒരു മുസ്‍ലിമിന് ഗുണം ആഗ്രഹിക്കണമല്ലോ. അത് കൊണ്ട് അവനോട് പറയാന്‍ പരമാവധി ശ്രമിക്കണം.

മാത്രമല്ല നിസ്കരിക്കാന്‍ നില്‍കുന്നവന്റെ ശരീരത്തില്‍ നിസ്കാരം ബാത്വിലാക്കുന്ന വിധത്തിലുള്ള നജസ് കണ്ടാല്‍ അവനെ അറിയിക്കല്‍ നിര്‍ബന്ധമാണ്. അറിയാതെ നിസ്കരിച്ചാല്‍ അവന് കുറ്റമില്ലയെങ്കിലും വിധി ഇങ്ങനെത്തന്നെയാണ്. (തുഹ്ഫ 2/137).

ഇങ്ങനെയെല്ലാം പണ്ഡിതര്‍ പറഞ്ഞത് കൊണ്ട് പരമാവധി അവനെ അറിയിക്കാന്‍ ശ്രമിക്കണം. ഒരു നിലക്കും അറിയിക്കാന്‍ പറ്റിയില്ലെങ്കില്‍ അവന് വേണ്ടി ദുആ ചെയ്യല്‍ നല്ലതാണ്.

അശുദ്ധിയുള്ളവന്‍ ഖുര്‍ആനില്‍ നജസ് കണ്ടാല്‍

ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.


മൂത്രമായ സ്ഥലം ശുദ്ധീകരിക്കുന്നതെങ്ങനെ?

മൂത്രത്തോടെ ഉണങ്ങിയ പ്രതലത്തില്‍ (നിറം, മണം, രുചി) എന്നിവ ഇല്ലെങ്കില്‍ മൂത്രസമാനമോ അതിനേക്കാളോ വെള്ളെമൊഴിച്ചാല്‍ മതിയാവുന്നതാണ്. ഇവകള്‍ ശേഷിക്കുന്നുവെങ്കില്‍ അവ നീങ്ങുന്നത് വരെ കഴുകണം. നിറമോ മണമോ നീങ്ങിപ്പോകുന്നില്ലെങ്കില്‍ അതില്‍ ഒന്നുമാത്രം അവശേഷിക്കുന്നതിന് വിരോധമില്ല. അത് രണ്ടും കൂടിയോ രുചിയോ ശേഷിച്ചാല്‍ ശുദ്ധിയാകുകയില്ല. ഉണങ്ങാത്ത മൂത്രമാണെങ്കില്‍ ആദ്യം മൂത്രത്തെ ഒപ്പിയെടുത്ത് പിന്നീട് വെള്ളം ഒഴിക്കുക.

വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?

നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്.  അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.

മാംസത്തിലുള്ള കുറഞ്ഞ രക്തം നജസാണോ?

രക്തം നജസാണ്, എങ്കിലും ഇത് മാപ്പ് ചെയ്യപ്പെടും.

വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? 

നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.


വീടിന്റെ മുറ്റം ചാണകം തേച്ച് മിനുസപ്പെടുത്താമോ?

ചാണകം നജസായതിനാലും അതില്‍ കൃമികള്‍ ഉണ്ടാകാന്‍സാധ്യത ഉള്ളതിനാലും ചാണക മില്ലാത്തത് ഉപയോഗിക്കലാണ് നല്ലത്.

സ്പർശിച്ചാൽ വുളൂഅ് മുറിയുന്ന ഭാഗങ്ങളില്‍ കൃത്രിമമായി നിർമ്മിച്ച കൈ ഉപയോഗിച്ച് തൊട്ടാല്‍ വുളൂഅ് മുറിയുമോ?

കൃത്രിമമായി നിർമ്മിച്ച കൈകൊണ്ട് തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. മാത്രമല്ല, ഇബ്നു ഹജര്‍(റ) പറയുന്നു: ശരീരത്തില്‍ നിന്ന് വേർപിരിഞ്ഞ ഭാഗം പിന്നീട് കൂട്ടിച്ചേർത്താൽപ്പോലും ആ കൂട്ടിച്ചേർത്ത ഭാഗം കൊണ്ട് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ല. അപ്രകാരം തന്നെ വേർപിരിഞ്ഞ ഭാഗത്ത് ഒരു ജീവിയുടെ അവയവം പിടിപ്പിച്ചതാണെങ്കിലും വുളൂഅ് മുറിയില്ല. ചുരുക്കത്തില്‍, കൃത്രിമ കൈകൊണ്ട് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ലെന്ന് മേല്‍ വിവരിച്ചതില്‍ നിന്നു വ്യക്തം (തുഹ്ഫ: 1/150).

നിസ്‌കാര വേളയില്‍ മുഖക്കുരു, ചോരക്കുരു തുടങ്ങിയവിയില്‍നിന്നു പുറത്ത് വരുന്ന രക്തം പൊറുക്കപ്പെടുമോ?

പൊറുക്കപ്പെടും, എന്നാല്‍ രക്തവും ചലവും ഞെക്കി പ്പിഴിയല്‍ പോലെയുള്ള പ്രവര്‍ത്തിമൂലമുണ്ടായതാവരുത്
ഈ നിലയിലുള്ളതാണെങ്കില്‍ കുറഞ്ഞത് മാത്രമേ വിട്ടുവീഴ്ച ചെയ്യപ്പെടുകയുള്ളു.

ടൂത്ത് പേസ്റ്റുകളില്‍ പന്നിക്കൊഴുപ്പ് ചേര്‍ക്കുന്നെണ്ടെങ്കില്‍ അവ ഉപയോഗിക്കാന്‍ പറ്റുമോ?

കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇതിന് വിധി പറയാനാവില്ല. എന്നാല്‍ നജസുണ്ടെന്ന് തെളിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ല. ലഹരി ചേര്‍ത്താണെന്ന് ഉറപ്പുള്ള ടോണിക്ക്, അരിഷ്ടം തുടങ്ങിയവും നജസാണ്.



നജസ് ഉള്ള കുട്ടികളെ ചുമന്ന് ത്വവാഫ് ചെയ്താല്‍ ശരിയാവുമോ

ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാഭിപ്രായം.

മറ്റുള്ളവര്‍ വുദു എടുത്ത വെള്ളം നാം വുദു എടുക്കുന്ന വെള്ളത്തിലേക്ക് തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ? ബക്കറ്റിലേക്ക് വെള്ളം തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ?

നിര്‍ബന്ധമായ കുളിയിലും വുദൂഇലും ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും.

സ്‌പ്രേ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?

ആല്‍ക്കഹോള്‍, സ്പിരിറ്റ് തുടങ്ങിയ നജസുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അത്തരം സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അല്ലാത്തത് ഉപയോഗിക്കുന്നതിന് വിരോധമില്ല.


ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

നിറമോ രുചിയോ  വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ  മതി. (ഫതഹുൽ മുഈൻ 37)

നജസുള്ള സ്ഥലത്ത് ഖുര്‍ആന്‍ വെക്കാമോ? മൊബൈല്‍ നജസായാല്‍ എങ്ങനെയാണ് വൃത്തിയാക്കുക. നനഞ്ഞ ടിഷ്യൂ ഉപയോഗിച്ച് തുടച്ചാല്‍ മതിയോ?

നജസായ മൊബൈലും ശുദ്ധിയാക്കേണ്ടത് മറ്റു വസ്തുക്കള്‍ ശുദ്ധിയാക്കേണ്ട വിധം തന്നെയാണ്. പക്ഷെ ആ വിധം മൊബൈല്‍ ശുദ്ധിയാക്കുന്നത് മൂലം അത് കേടാവാന്‍ സാധ്യതയുള്ളത് കൊണ്ട് വെള്ളമൊഴിച്ച് കഴുകേണ്ടതില്ല. മറിച്ച് ശുദ്ധിയാക്കപ്പെടാത്ത മൊബൈല്‍ നിസ്കരിക്കുന്ന സമയത്ത് നിസ്കരിക്കുന്ന സ്ഥലത്തോ വസ്ത്രത്തിലോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ വസ്തുക്കള്‍ കൊണ്ട് തുടച്ചാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവുകയില്ല. കഴകുക തന്നെ വേണം. ഹനഫീ മദ്ഹബ് പ്രകാരം വെയില്‍ തട്ടി ഉണങ്ങിയാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവും.

ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?

ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്

പ്രസവിച്ചാല്‍ കുളി നിർബന്ധമാകുമല്ലോ. അപ്പോള്‍ ഓപ്പറേഷന്‍ ചെയ്താണ് കുട്ടിയെ പുറത്തെടുത്തതെങ്കില്‍ കുളി നിർബന്ധമുണ്ടോ?

ഇവിടെ കുളി നിർബന്ധമാകാനുള്ള കാരണം പ്രസവമാണ്. പ്രസവം ഏത് രൂപത്തിലൂടെ നടന്നാലും -സിസേറിയന്‍ വഴിയാണെങ്കിലും സുഖപ്രസവത്തിലൂടെയാണെങ്കിലും- കുളി നിർബന്ധമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/274).

ഈ മസ്അലയില്‍ കുളി നിർബന്ധമാകാനുള്ള കാരണം ഇന്ദ്രിയത്തുള്ളികളില്‍ നിന്നു ജന്മംകൊണ്ട മനുഷ്യന്‍ പുറത്തുവന്നതിനാലാണെന്ന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അത് മറ്റേതെങ്കിലും മാർഗത്തിലൂടെ വന്നാല്‍ വുളൂഅ് മുറിയുകയില്ലെന്നും അവര്‍ ധരിക്കുന്നു. എന്നാല്‍ വസ്തുത അതൊന്നുമല്ല. ഇവിടെ കുളി നിർബന്ധമാകാനുള്ള കാരണം പ്രസവിച്ചതാണ്. ബീജവുമായി ബന്ധപ്പെട്ടല്ല ഇവിടെ കുളി നിർബന്ധമാകുന്നത് (ഹാശിയതുശ്ശര്വാ്നി: 1/274, 275).

നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?

നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.

പട്ടിയുടെ പാല്‍ കുടിച്ചു വളര്‍ന്ന ആടിനെ മാംസമായി ഭക്ഷിക്കാമോ

പട്ടിയുടെ പാല്‍ കുടിച്ച ആട് നജസ് ഭക്ഷിക്കുന്ന മൃഗത്തിനു സമാനമാണ്. കാഷ്ടം പോലോത്ത നജസ് ഭക്ഷിച്ച മൃഗത്തെ അറുത്തതിനു ശേഷം അതിന്റെ മാംസത്തില്‍ വാസനയിലോ മറ്റോ പകര്‍ച്ച കണ്ടാല്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നത് പോലെ പട്ടിയുടെ പാല്‍ കുടിച്ച ആട് ആ പാലിനു പകരം തിന്നിരുന്നത് കാഷ്ടം പോലോത്ത നജസുകളായിരുന്നെങ്കില്‍ അതിനെ അറുത്താല്‍ അതിന്റെ മാംസത്തില്‍ രുചിയിലോ നിറത്തിലോ വാസനയിലോ പകര്‍ച്ച കാണുമായിരുന്നു എന്ന അവസ്ഥയിലാണെങ്കില്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. പാല്‍ കുടിച്ചതിനു ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പകര്‍ച്ചകളൊക്കെ നീങ്ങിയതിനു ശേഷമാണ് മൃഗത്തെ അറുത്തതെങ്കില്‍ അത് ഭക്ഷിക്കല്‍ കറാഹതുമില്ല.

നായ വസ്ത്രത്തില്‍ നക്കിയെന്നു സംശയിച്ചാല്‍ എന്ത് ചെയ്യണം

നായ സ്പര്‍ശിച്ചുവെന്നുറപ്പുണ്ടെങ്കല്‍ മാത്രം നജസായി പരിഗണിക്കുകയും കഴുകേണ്ട വിധം കഴുകുകയും ചെയ്യുക. നജസാണോ എന്ന് സംശയം മാത്രമേ ഉള്ളൂവെങ്കില്‍ അതു നജസായി പരിഗണിക്കേണ്ടതില്ല.


നായ തൊട്ടത്

നായ തൊട്ടത് മൂലം നജസായ വസ്തുക്കള്‍ ഏഴ് പ്രാവശ്യം കഴുകുകയും അതിലൊരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയും വേണം. ഈ വിധത്തില്‍ ശുദ്ധിയാവാത്ത വസ്തുക്കളെ നനവോട് കൂടെ സ്പര്‍ശിച്ച എല്ലാ വസ്തുക്കളും നജസാവുന്നതാണ്.

നനവോട് കൂടെ നായയെ തൊട്ടാലാണ് നജസാവുക. ഇങ്ങനെ തൊട്ട് കൈ ശുദ്ധിയാക്കാതെ നനവോട് കൂടെ മറ്റ് വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ ആ വസ്തുക്കളും നജസാണ്. അങ്ങനെ നജസായ വസ്തുക്കളില്‍ നനവോട് കൂടെ നാം സ്പര്‍ശിച്ചാല്‍ കൈ ശുദ്ധിയാക്കേണ്ട വിധത്തില്‍ ശുദ്ധിയാക്കണം. മാലികീ മദ്ഹബനുസരിച്ച് നായ നജസല്ല. 

എങ്കിലും മണ്ണ് കലക്കിയ വെള്ളം കൊണ്ടടക്കം ഏഴ് പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്. ഹനഫീ ഹമ്പലീ മദ്ഹബുകള്‍ പ്രകാരം നായയുടെ ഇറച്ചിയും തുപ്പുനീരും കാഷ്ടം തുടങ്ങിയവ മാത്രമേ നജസായി പരിഗണിക്കപ്പെടൂ. അതിന്റെ തൊലി രോമം എന്നിവ നജസല്ല. ഈ മദ്ഹബുകള്‍ തഖ്‍ലീദ് ചെയ്യുമ്പോള്‍ വുദുവിലും നിസ്കാരത്തിലും അതേ മദ്ഹബ് തന്നെ പിന്തുടരേണ്ടതാണ്.


മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?

നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.

കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.

ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.


മണല്‍ കലര്‍ന്ന കടല്‍ വെള്ളം കൊണ്ട് നായ തൊട്ടത് ശുദ്ധീകരിക്കാമോ

മണ്ണ് കൊണ്ട് കഴുകണമെന്നാണ് നായ തൊട്ടത് ശുദ്ധിയാവാനുള്ള നിയമം. മണ്ണിന്റെ പൊടി കലര്‍ന്ന മണലും ഈ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്. എന്നാല്‍ വെറും മണല്‍ അതിനു പറ്റില്ല. മണ്ണിന്റെ അംശമില്ലാത്ത മണലാണ് കടല്‍ കരയിലെന്നതിനാല്‍ അത് കൊണ്ട് നായ തൊട്ടത് ശുദ്ധീകരിച്ചാല്‍ ശരിയാവില്ല.

നായ സ്പ൪ശിച്ചു എന്നു സംശയമുള്ള വെള്ളം കൊണ്ട് വുളു എടുത്താല്‍ ശരിയാകുമോ?

നായ സ്പര്‍ശിച്ചുവെന്നുറപ്പുള്ള വെള്ളം മാത്രം നജസായി പരിഗണിക്കേണ്ടതുള്ളൂ. നജസാണോ എന്ന് സംശയം മാത്രമേ ഉള്ളൂവെങ്കില്‍ അത് കൊണ്ട് വുദൂ ചെയ്യാവുന്നതാണ്.

നായ തൊട്ട ചെരിപ്പ് ധരിച്ചാല്‍ ചെരിപ്പും കാലും കഴുകണോ?

നായ നനവോടു കൂടി സ്പര്‍ശിച്ചെന്നു ഉറപ്പുള്ളത് മാത്രമെ നജസുള്ളതായി ഗണിക്കുകയുള്ളൂ. ചെരിപ്പില്‍ നായ സ്പര്‍ശിച്ചത് നനവോടെയാണെന്ന് ഉറപ്പില്ലാത്തിടത്തോളം നജസില്‍ നിന്നുള്ള ശുദ്ധീകരണം ആവശ്യമില്ല. നനവോടെ ചെരിപ്പില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ ചെരുപ്പ് മണ്ണ് കലക്കിയ വെള്ളത്തില്‍ കഴുകണം. കഴുകുന്നതിനു മുമ്പ് നനവോടെ അത് ധരിച്ചാല്‍ കാലും കഴുകണം.

നീര്‍നായയെ തൊട്ടാല്‍ നായയുടെ അതെ വിധി തന്നെ ആണോ ?

നീര്‍നായയും നായയും വിത്യാസമുണ്ട്. നീര്‍നായ നജസല്ല. മറിച്ച് അതിനെ ഭക്ഷിക്കാമെന്നാണ് ശാഫീമദ്ഹബിലെ പ്രബലമായ അഭിപ്രായം.

പാലിലോ എണ്ണയിലോ എലിക്കാഷ്ടം പോലുള്ളത് വീണാല്‍ അവ ഉപയോഗ ശൂന്യമാകുമോ?

എലിക്കാഷ്ടം നജസാണ്. അത് വീണാല്‍ എണ്ണയും പാലും നജസായിത്തീരും. അവ ശുദ്ധിയാക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഉപയോഗശൂന്യമായിത്തീരുകയും ചെയ്യും.


കഫം നജസ്സാണോ? മുള്ളന്‍ പന്നിയുടെ ഇറച്ചി തിന്നാമോ?

സാധാരണ രീതിയില്‍ തലയില്‍ നിന്നോ നെഞ്ചില്‍ നിന്നോ വരുന്ന കഫം നജസല്ല. എന്നാല്‍ ആമാശയത്തില്‍ നിന്നാണ് പുറപ്പെട്ടതെങ്കില്‍ അത് നജസാണ്. മഞ്ഞ നിറത്തില്‍ ദുര്‍ഗന്ധമുള്ളതായി പുറത്ത് വന്നാല്‍ ആമാശയത്തില്‍ നിന്നു വന്നതാണെന്ന് മനസ്സിലാക്കാം. ആമാശയത്തില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ എന്ന് സംശയിച്ചാലും അത് നജസല്ല.
ശാഫിഈ മദ്ഹബു പ്രകാരം മുള്ളന്‍പന്നി (porcupine) ഭക്ഷ്യയോഗ്യമാണ്. 

അറുത്തു ഭക്ഷിക്കല്‍ ജാഇസായ ജീവികളില്‍ മുള്ളന്‍ പന്നിയെയും ഫുഖഹാക്കള്‍ എണ്ണിയിട്ടുണ്ട്. കിതാബുകളില്‍ ഇതിനെ ഖുന്ഫുദ് (قنفذ) എന്നാണ് പറയുന്നത്. അറബി ഭാഷയില്‍ ശൈഹം  (شيهم)എന്നും പേരുണ്ട്. ചില അറബി നാടുകളില്‍ പ്രാദേശികമായി നസ്സാറ (نصارة) എന്നും ഇത് വിളിക്കപ്പെടുന്നു. ഹനഫീ, ഹമ്പലീ മദ്ഹബുകളില്‍ അഭിപ്രായം വ്യത്യസ്തമാണ്.
ജോലിക്കിടയില്‍ പന്നിയെ തൊടാമോ?

പന്നിയും നായയും ഏറ്റവും ശക്തമായ നജസുകളില്‍ പെട്ടതാണ്. എന്നാല്‍ ആവശ്യത്തിന് പന്നിയെയും മറ്റു നജസുകളെയും സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല. നനവോട് കൂടി നായ, പന്നി എന്നിവ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകേണ്ടതും അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. അതേ സമയം, മേല്‍പറഞ്ഞവിധം കഴുകല്‍ നിര്‍ബന്ധമാണെങ്കിലും അവ നജസല്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഏത് അഭിപ്രായപ്രകാരവും മറയോട് കൂടിയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ (ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഗ്ലൌസ് ധരിച്ചോ മറ്റോ) ഗ്ലൌസ് ധരിച്ച കൈയ്യിന് ഈ പറഞ്ഞത് ബാധകമല്ല, ആ ഗ്ലൌസ് അത്തരത്തില്‍ ശുദ്ധിയാക്കേണ്ടിവരുമെന്ന് മാത്രം.

എന്നാല്‍ ഭക്ഷിക്കുന്നതിനോ മറ്റുനിഷിദ്ധമായ ഉപയോഗങ്ങള്‍ക്കോ സഹായകമാവും വിധം പന്നിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍ നിഷിദ്ധമാണെന്നത് കൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. പന്നി ഭക്ഷിക്കാമെന്ന് പറയുന്നവര്‍ക്കാണെങ്കിലും, അത് തയ്യാറാക്കിക്കൊടുക്കലും അതിന് സഹായിക്കലുമൊക്കെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധം തന്നെയാണ്.


പൊറുക്കപ്പെടുന്ന നജസുകൾ

ഉപദ്രവം സഹിക്കവയ്യാതാവുകയും കാത്തു സൂക്ഷിക്കല്‍ വളരെ ദുഷ്‌കരമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഈച്ച, പല്ലി, നരച്ചീര്‍ തുടങ്ങിയവയുടെ മൂത്രം കാഷ്ഠം എന്നിവ ശരീരം വസ്ത്രം സ്ഥലം എന്നിവടങ്ങളിലായല്‍ പൊറുക്കപ്പെടും. ശല്യം സഹിക്കാന്‍ കഴിയാത്ത പക്ഷം എല്ലാ പക്ഷികളുടെയും ഉണങ്ങിയ കാഷ്ഠം തൊട്ടും പൊറുക്കപ്പെടും. മനഃപൂര്‍വം അതിന്‍മേല്‍ ചവിട്ടുകയോ അതിന്റെ മേലും അത് സ്പര്‍ശിക്കുന്ന ദേഹം, വസ്ത്രം പോലെയുള്ളതിലും നനവുണ്ടാവുകയോ ചെയ്യരുത്.

നിസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എന്നിവയില്‍ ചെള്ള്, കൊതുക്, മൂട്ട, പേന്‍ തുടങ്ങി ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തമോ, ചോരക്കുരു, മുഖക്കുരു വൃണം, മുറി, ചിരങ്ങ് എന്നിവയുടെ രക്തം, ചലം തുടങ്ങിയവയോ ആയാല്‍ പൊറുക്കപ്പെടുന്നതാണ്. വിയര്‍പ്പ് കൊണ്ട് മറ്റ് ഭാഗത്തേക്ക് വ്യാപിക്കലോ ഇതെത്ര അധികമുണ്ടായാലും പ്രശ്‌നമല്ല. പക്ഷേ, ഇതെല്ലാം അവന്റെ പ്രവൃത്തികാരണായിട്ടാവരുതെന്ന് മാത്രം.

മലിനങ്ങളെ മനുഷ്യന്‍ വെറുക്കുന്നു; മലിനീകരണത്തെയും. മലിനീകരണം ആരോഗ്യത്തിന് ഹാനികരണമാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആരോഗ്യത്തിനു മാത്രമല്ല, ആരാധനകള്‍ക്കും ഹാനികരമാണ്. ശരീരം, വസ്ത്രം, നിസ്‌കരിക്കുന്ന സ്ഥലം ഇവയെല്ലാം നജസില്‍നിന്നും ശുദ്ധിയായിരിക്കല്‍ നിസ്‌കാരത്തിന്റെ രണ്ടാമത്തെ ശര്‍ത്താണല്ലോ. അതിനാല്‍ നമ്മുടെ ശരീര വസ്ത്രാദികള്‍ സദാ മലിനമുക്തമായിരിക്കണം. മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. ഇവയുടെ പട്ടിക വളരെ സുദീര്‍ഘമാണ്.

മലവും മൂത്രവും

മനുഷ്യരുടെയും ഇതര ജീവികളുടെയും മലവും മൂത്രവും മലിനമാണ്. മത്‌സ്യം, വെട്ടുകിളി (ജറാദ്) ഇവകളുടെയും മലമൂത്രങ്ങള്‍ നജസു തന്നെ. ഉള്ളിലുള്ള മലിന വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമേ മത്‌സ്യം ഭക്ഷിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഉള്‍ഭാഗം ശുദ്ധിയാക്കുവാന്‍ പ്രയാസമുള്ള ചെറിയ മത്‌സ്യം ഒട്ടാകെ ഭക്ഷിക്കാവുന്നതാണ്.

പാലൊഴുകെ മറ്റൊന്നും ഭക്ഷിക്കാത്ത മുലകുടി പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മൂത്രം മലിനങ്ങളില്‍ ഏറ്റവും ലഘുവായതാണ്. മലിനത ബാധിച്ച സ്ഥലത്ത് മൂത്രത്തേക്കാള്‍ അധികം വെള്ളം കുടഞ്ഞാല്‍ മതി. വെള്ളം ഒലിക്കണമെന്ന് നിര്‍ബന്ധമില്ല. ആസകലം വെള്ളം എത്തണമെന്നു മാത്രം.

എന്നാല്‍ പെണ്‍കുട്ടിയുടെ മൂത്രമോ പാലൊഴികെ മറ്റെന്തെങ്കിലും ഭക്ഷിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രമോ വസ്ത്രത്തിലോ മറ്റോ ആയാല്‍ വെള്ളം കുടഞ്ഞതു കൊണ്ട് ശുദ്ധിയാവില്ല. മൂത്രമായ സ്ഥലം വലിയവരുടേതു പോലെ കഴുകണം. പാല്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം സ്വമാതാവിന്റെ പാല്‍ മാത്രമല്ല, അന്യരുടെ പാലായിരുന്നാലും വല്ല മൃഗങ്ങളുടെ പാലായിരുന്നാലും വിരോധമില്ല.


മദ്‌യ് (സുരതജലം)

കാമവികാരങ്ങള്‍ ഇളകിവരുമ്പോള്‍ മുന്‍ദ്വാരത്തിലൂടെ പുറത്തു വരുന്ന കൊഴുപ്പുള്ള കനം കുറഞ്ഞ വെളുത്തൊരു ദ്രാവകമാണ് മദ്‌യ്. മഞ്ഞ നിറത്തിലും ഇത് പുറപ്പെടാറുണ്ട്. ശൈത്യകാലത്ത് നിറത്തില്‍ കട്ടിയുള്ളതായും ഉഷ്ണകാലത്ത് മഞ്ഞനിറത്തില്‍ ഘനം കുറഞ്ഞതായും പുറപ്പെടുമെന്ന് ഇബ്‌നുസ്വലാഹ് പ്രസ്താവിച്ചുണ്ട്. ചിലപ്പോള്‍ ഇതു പുറപ്പെട്ടത് അറിഞ്ഞില്ലെന്ന് വരാം. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ സ്വഭാവം അധികമായി കണ്ടുവരുന്നത്.

മദ്‌യ് പുറപ്പെട്ടതു കൊണ്ട് കുളി നിര്‍ബന്ധമില്ല. അലിയ്യ്(റ) ഇപ്രകാരം പറഞ്ഞു: ഞാന്‍ മദ്‌യ് കൂടുതലുള്ള ആളായിരുന്നു. തല്‍സംബന്ധമായി നബിയോട് ചോദിച്ചറിയാന്‍ എനിക്ക് ലജ്ജ തോന്നി. കാരണം, പ്രവാചകപുത്രി ഫാത്വിമ(റ) എന്റെ ഭാര്യയാണെന്നതു തന്നെ. ഞാന്‍ അക്കാര്യം മിഖ്ദാദ്(റ) വനോട് പറഞ്ഞു. അദ്ദേഹം നബി (സ)യോട് ആ വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ”അദ്ദേഹത്തിന്റെ ലിംഗം കഴുകുകയും വുളൂഅ് എടുക്കുകയും ചെയ്യട്ടെ” (ബുഖാരി, മുസ്‌ലിം).

പുറപ്പെട്ട വസ്തു മനിയ്യോ മദ്‌യോ എന്ന് സംശയിച്ചാല്‍ അവന് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാം. അതായത് ഇന്ദ്രിയമാണെന്ന്‌വെച്ച് കുളിക്കുക. മദ്‌യ് ആണെന്നുവെച്ച് ദേഹത്തില്‍നിന്നും വസ്ത്രത്തില്‍ നിന്നും അത് ആയ സ്ഥലം കഴുകി വൃത്തിയാക്കി വുളൂഅ് ചെയ്യുക. രണ്ടിലൊന്ന് ചെയ്യാം. ഇവയെല്ലാം ചെയ്യലാണ് അത്യുത്തമം.

വദ്‌യ്

മൂത്രിച്ച ഉടനെ പുറപ്പെടുന്ന വെള്ള നിറത്തില്‍ അല്‍പം കലര്‍പ്പോടു കൂടിയ ഒരുതരം ദ്രാവകമാണ് വദ്‌യ്. കനമുള്ള വസ്തു ചുമക്കുന്ന സമയത്തും ഇതു പുറപ്പെട്ടെന്നുവരാം. ഇത് നജസാണ്. കുളി നിര്‍ബന്ധമില്ല.

രക്തം

രക്തം നജസാണ്. ഏതു ജീവികളുടെയും രക്തം മലിനം തന്നെ. ഭക്ഷിക്കപ്പെടുന്ന മാംസത്തിലോ എല്ലിലോ സ്ഥിതി ചെയ്യുന്ന രക്തമാണെങ്കിലും മലിനം തന്നെയാണ്. പക്ഷെ, എല്ലിന്‍മേല്‍ അവശേഷിക്കുന്ന വിട്ടുവീഴ്ചയുണ്ട്. സ്വശരീരത്തില്‍ രക്തം കുത്തിയെടുത്ത സ്ഥലത്തു നിന്നും ഇഞ്ചക്ഷന്‍ ചെയ്ത സ്ഥലത്തു നിന്നും രക്തം പുറപ്പെടുന്നപക്ഷം അത് മാപ്പ് ചെയ്യപ്പെടും.

കരള്‍, പ്ലീഹ, ഉറച്ചു കട്ടിയായ കസ്തൂരി, ഗര്‍ഭാശയത്തു നിന്നും പുറപ്പെടുന്ന രക്തപിണ്ഡം, മാംസപിണ്ഡം, രക്തവര്‍ണത്തിലുള്ള പാല്‍, കെട്ടു നാശമാവാത്ത മുട്ടയിലെ രക്തം എന്നിവയെ രക്തത്തിന്റെ വിധിയില്‍നിന്ന് കര്‍മ്മശാസ്ത്രപടുക്കള്‍ ഒഴിവാക്കിയിരിക്കുന്നു. ഇവയൊന്നും നജസല്ല. കരളിലും പ്ലീഹയിലും ബഹുഭൂരിഭാഗവും രക്തമാണെങ്കിലും ഗ്ലുക്കോജന്‍, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ വിവിധ വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ചലം

ചലം നജസാണ്. രക്തം ദുഷിച്ചതാണ് ചലം. രക്തക്കലര്‍പ്പുള്ള ദുഷിച്ച നീരിന് ചീഞ്ചലമെന്ന് പേര്. അതും മലിനം തന്നെയാണ്. വ്രണം, വസൂരി, പോളന്‍ എന്നിവയില്‍നിന്ന് ഒഴുകുന്ന നീരും അപ്രകാരം തന്നെ. പക്ഷെ, യാതൊരു പകര്‍ച്ചയുമില്ലാതെ തനി വെള്ളമാണ് അവയില്‍നിന്ന് ഒഴുകുന്നതെങ്കില്‍ മലിനമല്ല.

മുഖക്കുരു, ചിരങ്ങ്, വ്രണം മുതലായവ ഞെക്കിപ്പിഴിഞ്ഞ് വസ്ത്രത്തിലും ചുമരിലും മറ്റും തേക്കുന്നവരുണ്ട്. വൃത്തികെട്ട സ്വഭാവമാണിത്. മലിനമായ സ്ഥലം റഹ്മത്തിന്റെ മലക്കുകള്‍ക്ക് വെറുപ്പാണ്.

ഛര്‍ദ്ദിച്ചത്

ആമാശയത്തില്‍ എത്തിയ വസ്തു പുറത്തുവന്നാല്‍ അത് നജസാണ്.  ആമാശയത്തില്‍ എത്തുന്നതിന്റെ മുമ്പ് തികട്ടിപ്പോന്ന വസ്തുക്കള്‍ നജസല്ല. മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഛര്‍ദ്ദിയുണ്ടായാല്‍ അത് മുലയൂട്ടുന്ന മാതാവിന്റെ മുലക്കണ്ണിന്‍മേല്‍ പുരളുന്നത് പൊറുക്കപ്പെടും. അവരുടെ വായയുടെ മേല്‍ ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തതിനാല്‍ ശരീരത്തിലായതിന് പൊറുക്കപ്പെടുകയില്ല. (തുഹ്ഫ)

ഉറക്കത്തില്‍ വായയില്‍കൂടി വരുന്ന കേത്തല ആമാശയത്തില്‍ നിന്നുള്ളതാണെങ്കില്‍ അത് നജസാണ്. മുറിയാതെ തുടര്‍ച്ചയായി പുറത്തുവരലും ദുര്‍ഗന്ധവും മഞ്ഞ നിറവുമാണെങ്കില്‍ അത് ആമാശയത്തില്‍നിന്നാണെന്ന് മനസ്സിലാക്കാം. പക്ഷെ, സാധാരണയായി ധാരാളം അതൊഴുകുന്നതു കൊണ്ട് ബുദ്ധിമുട്ടിയവര്‍ക്ക് വിട്ടുവീഴ്ചയില്ല.

ഭക്ഷിക്കപ്പെടുന്ന ജീവികളുടെ പാല്‍

പട്ടി, പൂച്ച, നാട്ടുകഴുത തുടങ്ങി ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ നജസാണ്. എന്നാല്‍, മനുഷ്യന്റെ മാംസം ഭക്ഷിക്കപ്പെടാല്‍ പറ്റില്ലെങ്കിലും പാല്‍ നജസല്ല.

ശവം

മനുഷ്യരും മത്‌സ്യവും വെട്ടുകിളിയുമല്ലാത്ത ഏതു ജീവികളുടെയും ശവം നജസാണ്. ഈച്ച, പാറ്റ പോലുള്ള നിസ്സാര ജീവികളുടെ ശവവും ഇതില്‍പെടും. എന്നാല്‍ ഒലിക്കുന്ന രക്തമില്ലാത്തതിനാല്‍ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് ഇമാംഖഫാന്‍(റ) അടക്കമുള്ള ചില പണ്ഡിതന്‍മാരും ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് നിസ്‌കരിക്കുമ്പോള്‍ അവയുടെ ശവം ശരീരത്തിലുണ്ടായാല്‍ നിസ്‌കാരം സാധുവാകുമെന്ന് മറ്റുചില പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാറ്റയുടെ കാര്യത്തിലും ഈ അഭിപ്രായ ഭിന്നത ബാധകമാണ്.

ശവത്തിന്റെ തൂവല്‍, രോമം, കൊമ്പ് തുടങ്ങിയ സാധനങ്ങള്‍ നജസാണ്. ഭക്ഷിക്കപ്പെടാത്ത ജീവികളുടെ ജീവിതകാലത്ത് പിരിഞ്ഞുപോയ രോമം, തൂവല്‍, കൊമ്പ് ഇവയെല്ലാം നജസുതന്നെ. പാമ്പ് ഉരിയുന്ന ഉറയും ചിലന്തിവലയും നജസാണെന്ന് ഇബ്‌നുസുഹല്‍(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. കാക്ക, വാവല്‍, കുരങ്ങ് പോലെയുള്ള  ഭക്ഷിക്കപ്പെടാത്ത ജീവികളെ അറുക്കപ്പെട്ടാലും ശവം നജസാണ്.


ശവത്തിന്റെ തോല്‍ ശുദ്ധീകരിക്കാനുള്ള മാര്‍ഗം അതിനെ ഊറക്കിടലാണ്. നായയുടെയും പന്നിയുടേയുമല്ലാത്ത എല്ലാ തോലുകള്‍ക്കും ഇത് ബാധകമാണ്.


കടപ്പാട് : ഇസ്ലാം ഓൺ വെബ്‌ , ഇസ്ലാം ലോകം , അറിയുക.കോം,അൽ അമലിയ്യാത്ത് ബ്ലോഗ്‌


5 comments:

  1. നജസുള്ള വസ്ത്രം പൈപ്പിൽ നിന്നും കഴുകുമ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചൽ നജസ് ആണോ വസ്‌വാസ് ഉള്ള ഒരാൾ ആണെങ്കിൽ

    ReplyDelete
    Replies
    1. നജസായ വസ്തുക്കൾ പൈപ്പിൽ നിന്നൊക്കെ കഴുകുമ്പോൾ എത്ര സൂക്ഷിച്ചാലും ചില തുള്ളികളൊക്കെ നമ്മുടെ ശരീരത്തേക്കു തെറിക്കാൻ സാധ്യത കൂടുതലാണ് . അത് സൂക്ഷിക്കൽ വളരെ ബുദ്ധിമുട്ടും , ശ്രമകരമൊക്കെയുമാണ് . അങ്ങനെ ആകുമ്പോൾ അതിനു വിടുതൽ നൽകപ്പെടും . കാരണം കഴുകുന്ന പൈപ്പ് വെള്ളം ശുദ്ധമാണെകിൽ അതിനോട് കലർന്ന കൊണ്ട് ഈ തുള്ളികൾക്കും ശുദ്ധിയായി പരിഗണിക്കാം.

      ഇനി ആർക്കെങ്കിലും വസ്‌വാസ് തോന്നുകയാണെങ്കിൽ ആ തെറിച്ച ഭാഗത്തു ശുദ്ധമുള്ള വെള്ളം കൊണ്ട് കുടയുകയോ , തടകുകയോ ചെയ്തു ആ വസ്‌വാസ് ഒഴിവാക്കാം

      Delete
  2. നജസ് വൃത്തിയാക്കിയ ശേഷം നിറം പോയിട്ടില്ലെങ്കിൽ എന്താണ് വിധി

    ReplyDelete
  3. മുഹ്ക്കഫായ് നജസ് ശുദ്ധിയാക്കുന്ന തെങ്ങനെ

    ReplyDelete
    Replies
    1. ലഘുവായ നജസ് ശുദ്ധിയാക്കുന്ന വിധം: നജസായ ഭാഗം മുഴുവൻ വെള്ളമെത്തുന്ന നിലക്ക് ആ നജസിനെക്കാൾ കൂടുതൽ വെള്ളം കുടഞ്ഞാൽ മതി.(ഉദാഹരണം പാൽ അല്ലാതെ മറ്റൊന്നും കഴിക്കാത്ത 2 വയസ്സ് തികഞ്ഞിട്ടില്ലത്ത ആൺ കുട്ടിയുടെ മൂത്രം. ആ മൂത്രത്തേക്കാൾ വെള്ളം കൂടുതൽ കുടഞ്ഞാൽ മതി കഴുകേണ്ടതില്ല)

      Delete