Monday 20 June 2016

ആര്‍ത്തവം; ആരോഗ്യ മാസികകള്‍ അവലംബിച്ചാല്‍




ഒരു മതപഠന ക്ലാസിലാണ്, ആര്‍ത്തവകാരിയുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ ആര്‍ത്തവകാരികളെ തീണ്ടാരികള്‍ എന്നു വിളിച്ച് അകറ്റിനിര്‍ത്തിയിരുന്ന പുരാതന ജൂത സംസ്കാരത്തെയും ആര്‍ത്തവകാരികളെ അടുക്കളയില്‍ നിന്നു പോലും അകറ്റിയിരുന്ന ചില സമുദായങ്ങളിലെ അമിതമായ അകറ്റലിനെതിരെയും ആധുനിക തലമുറ ആര്‍ത്തവകാരികളെ അമിതമായി സര്‍വാസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെയും സംസാരിച്ചു, അവസാനം ഇസ്‌ലാം ആര്‍ത്തവ പിരീഡില്‍ സ്ത്രീയോട് കാണിക്കേണ്ട മര്യാദകളെയും ഇടപാടുകളെയും കുറിച്ച് സംസാരിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. ആര്‍ത്തവ സമയത്ത് ഭാര്യ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയാണോ?

ആര്‍ത്തവകാരികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവനും സ്ത്രീയുടെ പിന്‍ദ്വാരം ബന്ധത്തിനുപയോഗിക്കുന്നവനും ജോത്സ്യനെ സമീപിക്കുന്നവനും വിശുദ്ധ പ്രവാചകനെ നിഷേധിച്ചവനാണ് എന്ന അബൂഹുറൈറ(റ)വില്‍ നിന്ന് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ച് മറുപടി പറഞ്ഞപ്പോള്‍ ചിലര്‍ക്കു വീണ്ടും സംശയം; അങ്ങനെയണ്ടോ എന്ന്. തുടര്‍ന്ന് വിശദമായി ഫുഖഹാഇനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ത്തവ കാലത്ത് ശാരീരിക ബന്ധം പുലര്‍ത്തല്‍ കഠിനമായ ശിക്ഷയ്ക്ക് കാരണമാകുമെന്നും നിഷിദ്ധമാണെന്നും ആരോഗ്യപരമായ കുഴപ്പങ്ങളുണ്ടാവുമെന്നും വിശദീകരിച്ചുകൊടുത്തു.


ആരോഗ്യ മാസികകള്‍ പറയുന്നത് ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം കുഴപ്പമില്ലെന്നും പാടില്ലാ എന്നത് തെറ്റിദ്ധാരണയാണ് എന്നുമാണ്. ഒരു പ്രസിദ്ധീകരണത്തിലെ ആര്‍ത്തവ സ്പ്യെല്‍ പതിപ്പിലെ ചില വരികള്‍ ഇതാണ്: “”ആര്‍ത്തവം ഒരു ശാരീരിക പ്രതിഭാസം മാത്രമാണ് എന്നുള്ള വസ്തുത തിരിച്ചറിയുകയും ലൈംഗികതയെക്കുറിച്ചുള്ള മൂല്യധാരണകള്‍ മാറുകയും ചെയ്തതോടെ ആര്‍ത്തവകാല ലൈംഗിക ബന്ധത്തിനു കല്‍പിക്കപ്പെട്ടിരുന്ന വിലക്കുകള്‍ അയഞ്ഞുതുടങ്ങി. പകുതിയിലേറെ സ്ത്രീകളും ആര്‍ത്തവ കാലം ലൈംഗിക ബന്ധത്തിന് പറ്റിയതല്ലെന്നു കരുതുന്നവരാണ്. ഇരുപങ്കാളികള്‍ക്കും താല്‍പര്യമാണെങ്കില്‍ ആര്‍ത്തവ ദിനങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല” (മാതൃഭൂമി ആരോഗ്യമാസിക, 2012 ജൂലൈ, പേജ്: 26).


മറ്റൊരു ആരോഗ്യ പ്രസിദ്ധീകരണത്തിന്റെ നിലപാട് കാണുക. ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം വേണോ? “”ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ചിട്ടകളെപ്പറ്റിയും ധാരാളം അബദ്ധ ധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റിനിര്‍ത്തലിന്റെ ആവശ്യമില്ല. ബാക്കി ദിവസങ്ങളിലെന്നപോലെ തന്നെ ഈ ദിവസങ്ങളിലും കഴിയാം, സ്ത്രീക്ക് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗിക ബന്ധവുമാവാം” (മനോരമ ആരോഗ്യമാസിക, 2012, ഒക്ടോബര്‍, പേജ്: 142).

തീണ്ടാരിപ്പെണ്ണെന്നു വിളിച്ച് പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് ഇസ്‌ലാം പറയുന്നില്ല. അവള്‍ അശുദ്ധയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് അകറ്റണമെന്നും കല്‍പനയില്ല, മറിച്ച് അവളുമായി ലൈംഗിക ബന്ധമല്ലാത്ത മുഴുവന്‍ ബന്ധങ്ങളും ആവാം എന്ന പക്ഷത്താണ് ഇസ്‌ലാമും പ്രവാചകരുമുള്ളത്.

തിരുജീവിതത്തിന്റെ കുടുംബ ചിത്രങ്ങളെ കൂടുതല്‍ വരച്ച് കാണിച്ച ആഇശാ ബീവി പറയുന്നത് ഞാന്‍ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ഒരു പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചാല്‍ എന്റെ ബാക്കി വെള്ളം പുണ്യനബി കുടിക്കുമായിരുന്നു. എന്റെ സമീപത്തും എന്റെ മടിയില്‍ പോലും പ്രവാചകര്‍ ഇരുന്നതായി മഹതി അടിവരയിടുന്നു. മുആദ്(റ) തിരുനബിയോട് ആര്‍ത്തവ കാലത്ത് അനുവദനീയമായത് എന്താണെന്ന് ചോദിച്ചപ്പോള്‍ അരയുടുപ്പിന് മുകള്‍ ഭാഗത്തുള്ളതുവരെ അനുവദനീയമാണെന്നാണ് പറഞ്ഞത്. തിരുനബി(സ്വ) ലൈംഗിക ബന്ധത്തെ മാത്രമാണ് നിരുല്‍സാഹപ്പെടുത്തിയത്.

ഈ ആശയം പരോക്ഷമായി ആരോഗ്യ ശാസ്ത്രവും പറയുന്നത് കാണുക; പൊതുവില്‍ ആര്‍ത്തവ ദിനങ്ങളിലെ ലൈംഗിക ബന്ധം ഒഴിവാക്കുകയാണ് മിക്കവര്‍ക്കും അഭികാമ്യം (മാതൃഭൂമി). എന്നാല്‍ ഇത് പരോക്ഷമായി പറഞ്ഞ് പ്രത്യക്ഷത്തില്‍ ആര്‍ത്തവകാല ലൈംഗിക ബന്ധങ്ങള്‍ക്ക് പ്രചോദനമേകുന്ന സിദ്ധാന്തങ്ങള്‍ നിരത്താന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ മടിക്കാറില്ല.

ചുരുക്കത്തില്‍ ഇസ്‌ലാമിക നിയമങ്ങളും വിധിവിലക്കുകളും നിസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങളില്‍ മാത്രമാണെന്ന് ധരിക്കുന്നത് അബദ്ധമാണ്. മനുഷ്യനെ സ്പര്‍ശിക്കുന്ന ഏത് മേഖലകളിലും കൃത്യമായ കാഴ്ചപ്പാടുകളുള്ള മതമാണ് ഇസ്‌ലാം. മതനിയമങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി ആരോഗ്യ പ്രസിദ്ധീകരണങ്ങളുടെ കണ്ടെത്തലുകളും അറിവില്ലാത്തവരുടെ ദര്‍ശനങ്ങളും ആദര്‍ശമാക്കിയാല്‍ അബദ്ധത്തില്‍ ചാടുമെന്ന് മനസിലാക്കണം. ആര്‍ത്തവ കാലത്ത് സ്ത്രീയോട് കല്‍പിച്ച കാര്യങ്ങളെ അനുസരിക്കുകയും നിരോധിച്ചവ അകറ്റിനിര്‍ത്താനും ഭാര്യയും ഭര്‍ത്താവും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.


ഇത് ഭാര്യയുടെ മാത്രം ബാധ്യതയല്ല; തന്റെ ഭാര്യക്ക് ഇസ്‌ലാമിക കര്‍മങ്ങളില്‍ സൂക്ഷ്മതയുണ്ടോ എന്നും ആര്‍ത്തവം പോലോത്ത സമയങ്ങളില്‍ നിഷിദ്ധമാക്കപ്പെട്ടത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യണം. ഖുര്‍ആന്‍ പറയുന്നത് സ്വശരീരത്തെയും ഭാര്യ സന്താനങ്ങളെയും നരക മോചനം ലഭ്യമാക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്.

പുണ്യറസൂലിന്റെ സമീപത്തേക്ക് പ്രിയപ്പെട്ട മകള്‍ ഫാത്വിമയും ഭര്‍ത്താവ് അലിയാരും വന്നപ്പോള്‍ കരയുന്ന പുണ്യനബിയെക്കണ്ട് കാര്യമന്വേഷിച്ച അലിയാരോട് പുണ്യനബി പ്രതികരിച്ചു, കഴിഞ്ഞ രാത്രിയില്‍ നരക ദര്‍ശനമുണ്ടാവുകയും നരകത്തില്‍ കണ്ട ചിലരുടെ ദുരന്ത മുഖമോര്‍ത്ത് കരയുകയാണെന്നും വിശദീകരിച്ചപ്പോള്‍ ഫാത്വിമ ബീവി ഇടപെട്ടു. എന്തുകൊണ്ടാണ് ഇതെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് പ്രതികരിച്ചത് തലമുടി പിടിച്ച് കെട്ടിയ പെണ്ണ് ജീവിത കാലത്ത് തല മറക്കാത്തവളും നാവ് ബന്ധിക്കപ്പെട്ടവള്‍ ഭര്‍ത്താവിനെ ശല്യപ്പെടുത്തുന്നവളും ഇരു കൈകാലുകള്‍ മേലോട്ടുയര്‍ത്തിക്കെട്ടപ്പെട്ടവള്‍ ആര്‍ത്തവം ഉള്‍പെടുന്ന വലിയ അശുദ്ധിയെ ശുദ്ധീകരിക്കാത്തവളുമായിരുന്നു. ശുദ്ധിയില്ലാതെ നിസ്കരിച്ച് നിസ്കാരത്തെ പരിഹസിക്കുന്നവളുമായിരുന്നു. ശരീരത്തിന്റെ രൂപം വ്യത്യാസപ്പെട്ടവര്‍ പരദൂഷണവും കളവും പറയുന്നവരാണ്. ഈ രൂപത്തില്‍ കഠിനമായ ശിക്ഷയുള്ള മേഖലയാണ് ആര്‍ത്തവ ശുദ്ധിയും ആര്‍ത്തവ കാലത്തെ ബന്ധങ്ങളും എന്ന് മനസ്സിലാക്കല്‍ പരലോക വിജയത്തിന് അനിവാര്യമാണ്.


റമദാനില്‍ നോമ്പ് നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ഗുളികയോ മറ്റ്‌ കൃത്രിമ മാര്‍ഗങ്ങളോ ഉപയോഗിച്ച്‌ ആര്‍ത്തവ സമയം ദീര്‍ഘിപ്പിക്കുന്നതിന്റെ വിധി ?

ആര്‍ത്തവം എന്നത് സ്ത്രീയുടെ പ്രകൃതിയുടെ ഭാഗമാണ്. ആരാധനകള്‍ക്കായി അതിനെ മാറ്റിവെക്കേണ്ടതില്ല. ദിവസങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനായി കഴിക്കുന്ന ഗുളികകള്‍ക്ക് അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. അതിന്റെ തോതനുസരിച്ച് അത് ഒഴിവാക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഒരു സ്ത്രീ അങ്ങനെ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം മാറ്റിയാല്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്.

ആര്‍ത്തവ സമയങ്ങളില്‍ പഠിക്കാനായി മൊബൈല്‍ ഉപയോഗിച്ച് ഖുര്‍ആനോതാം എന്ന് കേട്ടു ശരിയാണോ

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ. അപ്പോള്‍ മൊബൈലിലെ പാരായണമാണെങ്കിലും നിഷിദ്ധമാണെന്ന് മനസ്സിലായല്ലോ. പഠിക്കാനാണെങ്കിലും വിധി അതു തന്നെയാണ്. ഹൈളാണോ ഇസ്തിഹാദതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഇസ്തിഹാദത് രോഗമുള്ള സ്ത്രീകള്‍ക്ക് പഠിക്കാനായി പാരായണം ചെയ്യാവുന്നതാണ്.

ഹൈള് രക്തം ഒഴികിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണ് രക്തം മുറിഞ്ഞാല്‍ കുളിച്ചാല്‍ മാത്രമേ ഓതാവൂ എന്നാണ് മാലികീ മദ്ഹബിലെ പ്രബലമായ അഭിപ്രായം.

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടാതെ പാരായണം ചെയ്യാമോ?

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ.

ആര്‍ത്തവ ഘട്ടത്തില്‍ ഒന്നിച്ചുറങ്ങുമ്പോഴോ മറ്റോ ഭര്‍ത്താവിന്റെ ശരീരം ഭാര്യയുടെ മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ് ?

ആര്‍ത്തവ സമയത്ത് മുട്ടുപൊക്കിളിനിടയിലുള്ള നിഷിദ്ധമാണെന്നാണ് ഇമാം നവവി (റ) തന്റെ പ്രസിദ്ധമായ മിന്‍ഹാജ് എന്ന കിതാബില്‍ പ്രബലമാക്കിയതെങ്കിലും നവവി (റ) തന്റെ തഹ്ഖീഖില്‍ പ്രബലമാക്കിയത് സംയോഗമല്ലാത്ത എല്ലാം അനുവദനീയമാണെന്നാണ്. 

اصْنَعُوا كُلَّ شَيْءٍ إلَّا النِّكَاحَ സംയോഗമല്ലാത്ത എല്ലാം ചെയ്ത് കൊള്ളുക എന്ന് മുസ്‍ലിമില്‍ ഹദീസ് ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ നവവി (റ) പ്രബലമാക്കിയത്. 

എന്നാല്‍ തുഹ്ഫ നിഹായ മുഗ്നി ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകളിലൊക്കെ അത് ഹറാമാണെന്ന് വ്യക്തമായി പറയുന്നു. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് അതില്‍ നിന്ന് മാറി നില്‍കലാണ് അഭികാമ്യം. ഹറാമല്ല എന്ന പ്രബലമായ അഭിപ്രായമനുസരിച്ചും അത് കറാഹതാണ്.


ആര്‍ത്തവമുള്ളവന്‍ ഉറങ്ങാനായി വുദൂ ചെയ്യാമോ? ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് ഓതാമോ?

ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ആര്‍ത്തവകാരിക്ക് ഒന്നും ഓതാവുന്നതല്ല. അത് കൊണ്ട് തന്നെ ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് സൂറതോ മറ്റോ ആര്‍ത്തവ സമയത്ത് ഓതല്‍ നിഷിദ്ധമാണ്.


ആര്‍ത്തവ സമയത്ത് ഖുര്‍ആന്‍ കേള്‍ക്കുന്നതിനു വിരോധമുണ്ടോ?

ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതും ഓതുന്നതുമാണ് ആര്‍ത്തവകാരിക്കും വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമായത്. ഖുര്‍ആന്‍ നോക്കുക നാവനക്കാതെ ഹൃദയം കൊണ്ട് ഓതുക ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുക ഇവ ഹറാമല്ല.


മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ എന്ത് ചെയ്യണം?

ആര്‍ത്തവകാരിക്ക് പള്ളിയില്‍ താമസിക്കല്‍ നിഷിദ്ധമാണ്. മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ അവള്‍ പള്ളിയില്‍ നിന്ന് പുറത്ത് പോവേണ്ടതാണ്. ഹജജിന്‍റെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ത്വവാഫിന് മാത്രമാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. അത് കൊണ്ട് തന്നെ ത്വവാഫ് അല്ലാത്തവയൊക്കെ ഹൈള് കാരിക്കും ചെയ്യാവുന്നതാണ്. സഅയ് ചെയ്യുന്നത് ഏതെങ്കിലും ത്വവാഫിന് ശേഷമായിരിക്കണമെന്നത് ശര്‍താണെന്നതിനാല്‍ (ഖുദൂമിന്‍റെ ത്വവാഫിന് ശേഷം സഅയ് ചെയ്തിട്ടില്ലെങ്കില്‍) ഹൈള് ഉണ്ടായ കാരണത്താല്‍ ഇഫാളതിന്‍റെ ത്വവാഫ് ചെയ്യാന്‍ കഴിയാതെ വന്നാല്‍ സഅയും പിന്തിപ്പിക്കേണ്ടതാണ്. ഹജ്ജിന്‍റെ മറ്റു കര്‍മ്മങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിക്കുകയും ശേഷം ശുദ്ധിയാവുന്നത് വരെ കാത്തിരുന്ന് ശുദ്ധിയായ ശേഷം ത്വവാഫും സഅയും (മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യേണ്ടതുമാണ്.


ആര്‍ത്തവ കാലത്ത് നഖം കളയാനോ, ശരീരത്തില്‍ നിന്ന് മുടി നീക്കം ചെയ്യാനോ പാടില്ല എന്ന് മുതിര്‍ന്നവര്‍ പറയുന്നതിന് ഇസ്ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ ?

വലിയ അശുദ്ധി സമയങ്ങളില്‍ ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കല്‍ സുന്നതാണ്.  എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി  പറഞ്ഞിട്ടുണ്ട്.


സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉള്ളപ്പോള്‍ നികാഹ്, വിവാഹം പോലെയുള്ള ചടങ്ങുകള്‍ അനുവദനീയമാണോ?

സ്ത്രീകള്‍ക്ക് വലിയ ശുദ്ധി ആവശ്യമായ നിസ്കാരം, ഖുര്‍ആന്‍ പാരായണം-സ്പര്‍ശനം, ഥവാഫ് പോലോത്തവയും നോമ്പ്, ലൈംഗിക ബന്ധം എന്നിവയും മാത്രമാണ് ആര്‍ത്തവകാലത്ത് നിഷിദ്ധം. നികാഹ്, വിവാഹം പോലെയുള്ള ചുടങ്ങുകളില്‍ പങ്കെടുക്കുന്നതിനു ആര്‍ത്തവം ഒരിക്കലും തടസ്സമല്ല.


ആര്‍ത്തവം , നിഫാസ് - ആരംഭം, അവസനിക്കുകയും, വീണ്ടും അരംഭിക്കുകയും തുടങ്ങിയ വിശദമായ മതവിധി അറിയാന്‍ ആഗ്രഹിക്കുന്നു ?

ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണ്. കൂടിയത് പതിനഞ്ച് ദിവസവും. ഈ പരിധികള്‍ക്കപ്പുറമുള്ളത് ആര്‍ത്തവമായി കണക്കാകുയില്ല. അതു രോഗമാണ്.

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം.  എന്നാല്‍ ചിലര്‍ക്ക്, രക്തം തല്‍ക്കാലത്തേക്ക് നിലക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല് പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. 

എന്നാല് ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവമുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്‍റെ പതിവ് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ ഇടവിട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുമ്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). ഇടക്കു വരുന്ന രക്തസ്രാവത്തിനു പ്രത്യേക സമയ പരിധിയില്ല. അതിനാല്‍ സ്രാവം നിലച്ച് മേല്‍പറഞ്ഞ പോലെ പരുത്തി ഉപയോഗിച്ച് രക്തം പൂര്‍ണ്ണമായും നിലച്ചു എന്നു ഉറപ്പു വരുത്തുന്നതോടെ ശുദ്ധിയുടെ സമയമാവും. സ്രാവം തല്ക്കാലം നില്‍ക്കുന്നതിന്‍റെയും പിന്നീട് തുടങ്ങുന്നതിന്‍റെയും സമയവും രീതിയും ഓരോ സ്ത്രീയുടെയും പതിവിലൂടെ മനസ്സിലാക്കാവുന്നതാണ്.


ഒരു സ്ത്രീയുടെ ആര്ത്തവം സുബ്ഹിക്ക് മുമ്പായി അവസാനിക്കുകയും നോമ്പിനു നിയ്യത് വെക്കുകയും ചെയ്തു. പക്ഷെ കുളിക്കുന്നത് സുബ്ഹിക്ക് ശേഷമാണെങ്കിൽ അവളുടെ നോമ്പ് ശരിയാകുമോ? നോമ്പ് കിട്ടുമോ ?

നോമ്പ് തുടങ്ങാന്‍ ശുദ്ധി നിര്‍ബന്ധമില്ല. വലിയ അശുദ്ധിക്കാരന് കുളിക്കാതെ തന്നെ നോമ്പ് തുടങ്ങാവുന്നതാണ്. സുബ്ഹി നിസ്കാരം ഖളാഅ് ആവുന്നതിന് മുമ്പായി കുളിക്കല്‍ മാത്രമാണ് നിര്‍ബന്ധമാവുന്നത്.


ആര്‍ത്തവ രക്തം നിന്ന് കുളിക്കുന്നതിന്ന് മുമ്പ് ബന്ധപ്പെടാമോ?

ആര്‍ത്തവം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ പെട്ടതാണ് ഭാര്യാഭര്‍തൃബന്ധം. ഇത് പിന്നീട് ആര്‍ത്തവം കഴിഞ്ഞ് കുളിച്ച ശേഷമേ അനുവദനീയമാവുകയുള്ളൂ. കുളിക്കുന്നതിന് മുമ്പ് ബന്ധപ്പെടല്‍ നിഷിദ്ധമാണ്.

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള വ്യക്തമായ മാനദണ്ഡം എന്താണ്?.ചില സമയങ്ങളില്‍ കുളിച്ച് ശുദ്ധി ആയതിനു ശേഷം വീണ്ടും രക്തം കാണുന്നു.ഇങ്ങിനെയുള്ള സാഹചര്യത്തില്‍ രക്തം നിന്നതിന് ശേഷം കുളിക്കാന്‍ വേണ്ടി എത്ര മണിക്കൂര്‍ കാത്ത് നില്‍ക്കണം?

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം. മഞ്ഞയും കലര്‍പ്പുള്ളതുമായ രക്തവും ആര്‍ത്തവം തന്നെയാണ്. എന്നാല്‍ ചിലര്ക്ക്, രക്തം തല്‍ക്കാലത്തേക്ക് നിലക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. 

ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല് പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. എന്നാല് ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവ മുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്‍റെ പതിവ് അനുസരിച്ചാണ് പ്രവര്ത്തിക്കേണ്ടത്. ഇങ്ങനെ ഇടവെട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുന്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). 

ഇടക്കു വരുന്ന രക്തസ്രാവത്തിനു പ്രത്യേക സമയ പരിധിയില്ല. അതിനാല്‍ സ്രാവം നിലച്ചു മേല്പറഞ്ഞ പോലെ പരുത്തി ഉപയോഗിച്ച് രക്തം പൂര്‍ണ്ണമായും നിലച്ചു എന്നു ഉറപ്പു വരുത്തുന്നതോടെ ശുദ്ധിയുടെ സമയമാവും. സ്രാവം തല്ക്കാലം നിലക്കുന്നതിന്‍റെയും പിന്നീട് തുടങ്ങുന്നതിന്‍റെയും സമയവും രീതിയും ഓരോ സ്ത്രീയുടെയും പതിവിലൂടെ മനസ്സിലക്കാവുന്നതാണ്.


ഭാര്യ ആശുദ്ധിക്കാരിയായിരിക്കുമ്പോള്‍ അവളുടെ കൈ കൊണ്ടോ വായകൊണ്ടോ ഭര്‍ത്താവിനു ലൈംഗിക സുഖം നല്‍കാന്‍ പറ്റുമോ?

സമ്പൂര്‍ണ്ണജീവിത പദ്ധതിയായ വിശുദ്ധ ഇസ്‌ലാമിന് എല്ലാ കാര്യത്തിലുമെന്ന പോലെ ലൈംഗിക രീതികളിലും അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അനുവദനീയമായ രീതികളും നിഷിദ്ധമായ രീതികളും വ്യക്തമായി ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.അനുവദനീയമായ രീതികളില്‍ മുട്ട് പൊക്കിളിനിടയിലുള്ളതല്ലാത്ത സുഖാസ്വാദനങ്ങളെല്ലാം ഭാര്യ അശുദ്ധിക്കാരിയാകുമ്പോഴും അനുവദനീയമാണ്.

പതിവാക്കിയാല്‍ പല പുണ്യങ്ങളും കിട്ടുന്ന സൂറതുകളും ആയത്തുകളും ഉണ്ടല്ലോ. ആര്‍ത്തവകാരിക്ക് പതിവാക്കലിന്‍റെ പുണ്യം കിട്ടുമോ? ആര്‍ത്തവസമയത്ത് തബാറക തുടങ്ങിയ സൂറത്തുകള്‍ ഹൃദയം കൊണ്ട് ഓതാമോ? ദിക്റ് എന്ന നിലയില്‍ ആയത്തുകള്‍ ചൊല്ലാമോ?

ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്ആന്‍ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല.

ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്.

എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്.

സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. 

മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം. ഒരു സല്‍കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ അതിന് ഒരു പ്രതിഫലം എഴുതപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമായി വന്നതാണല്ലോ. അതായത്, കരുത്ത് ഏറെ പ്രധാനമാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഹജ്ജ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ച് അവസാനം അതിനായി സ്വരൂപിച്ച തുക ഇതരരുടെ കഷ്ടപ്പാട് കണ്ട് അവര്‍ക്ക് ദാനം നല്‍കിയതിന്റെ പേരില്‍ ചെയ്യാത്ത ഹജ്ജ് സ്വീകരിക്കപ്പെട്ടതും മുന്‍ഗാമികളുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വിശ്വാസിയുടെ കരുത്ത് തന്നെ സല്‍കര്‍മ്മമാണെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.


ഭാര്യക്ക് ആര്‍ത്തവമാവുകയും അതു തീര്‍ന്നു എന്ന് കരുതി കുളിക്കുകയും ഭര്‍ത്താവുമായി ബന്ധപെടുകയും ആ അവസരത്തില്‍ ആര്‍ത്തവ രക്തം കാണുകയും ചെയ്താല്‍ എന്താണ് വിധി?

രക്തം കണ്ട ഉടന്‍ ബന്ധപ്പെടല്‍ അവസാനിപ്പിക്കേണ്ടതാണ്. ആര്‍ത്തവം കഴിഞ്ഞുവെന്ന് കരുതി നടത്തിയ ബന്ധപ്പെടലിന് കുറ്റമില്ല.  ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ സമുദായത്തെതൊട്ട്, പിഴവുകളും മറവിയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. (ഇബ്നുമാജ)




കടപ്പാട്: ഇസ്ലാം ഓൺ വെബ്‌ , പൂങ്കാവനം

No comments:

Post a Comment