നബി(സ്വ) പറഞ്ഞു: ``എല്ലാ പ്രവാചകന്‍മാര്‍ക്കും വളരെയടുത്ത സഹായികളുണ്ട്. എന്റെ അമ്മായിയുടെ മകന്‍ സുബൈറാകുന്നു എന്റെ സഹായി.'' അദ്ദേഹത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും വ്യക്തമാക്കുന്നതാണ് നബി(സ്വ)യുടെ ഈ അംഗീകാരം.
നബി(സ്വ)യുടെ പിതാമഹന്മാരില്‍പെട്ട ഖുസ്വയ്യുബ്‌നു കിലാബിന്റെ സന്താനപരമ്പരയിലെ ബനുഅസദ് വംശത്തില്‍ ഹിജ്‌റയുടെ 28 വര്‍ഷം മുമ്പാണ് സുബൈറുബ്‌നുല്‍ അവ്വാം (റ) ജനിച്ചത്.
പ്രവാചകരുടെ (ﷺ) ബന്ധു. അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യയാണ് മാതാവ്. ഭാര്യ സിദ്ധീഖ് (റ) വിന്റെ മകള്‍ അസ്മാഅ്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. ഉമര്‍ (റ) ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറു പേരില്‍ ഒരംഗം.
ചെറുപ്പത്തില്‍തന്നെ പിതാവ് അവ്വാം മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജീവിതപരിശുദ്ധിയും ധീരതയും അദ്ദേഹത്തില്‍ വളര്‍ത്താന്‍ ആ നല്ല മാതാവ് പ്രത്യേകം ശ്രദ്ധിച്ചു.
ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകരില്‍ വിശ്വസിച്ച ആദ്യത്തെ ഏഴുപേരില്‍ ഒരാളായിരുന്നു. തന്റെ ഇസ്‌ലാമാശ്ലേഷമറിഞ്ഞ അമ്മാവന്‍ നൗഫല്‍ ബിന്‍ ഖുവൈലിദ് കുപിതനാവുകയും പുതിയ മതത്തില്‍നിന്നും പിന്‍മാറുവോളം പീഢിപ്പിക്കുകയും ചെയ്തു. പായയില്‍ ചുറ്റിക്കെട്ടി തീ പുകപ്പിച്ചുകൊണ്ടായിരുന്നു പീഢനം. സുബൈറിലിത് (റ) യാതൊരു മനം മാറ്റവുമുണ്ടാക്കിയില്ല. അദ്ദേഹം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. അന്ന് പതിനാറ് വയസ്സു മാത്രമാണ് പ്രായം. സത്യത്തില്‍ തീവ്രത പുലര്‍ത്തിയും അല്ലാഹുവിന്റെ മതത്തെ വളരെ ഇഷ്‌ടപ്പെട്ടും, നബി(സ്വ)യുമായി നിത്യബന്ധം പുലര്‍ത്തിയും അദ്ദേഹം ജീവിച്ചു. യുവത്വവും ശക്തിയും, ചിന്തയും, ധനവുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചു. എത്യോപ്യയിലേക്കും മദീനയിലേക്കും ഹിജ്‌റപോയി. അത്മീയ പരിശുദ്ധി പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ നബി(സ്വ) വളരെ സ്‌നേഹിച്ചു.
ആയിടെ ഒരിക്കല്‍ പ്രവാചകൻ (ﷺ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു കിംവദന്തി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഊരിപ്പിടിച്ച വാളുമായി അദ്ദേഹം പുറത്തിറങ്ങി. താന്‍ കേട്ട വാര്‍ത്ത സത്യമാണെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വകവരുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം.
കഅബാലയത്തിനടുത്തെത്തിയപ്പോള്‍ പ്രവാചകരെ (ﷺ) കണ്ടുമുട്ടി. പ്രവാചകൻ ﷺ കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പ്രവാചകന്‍ ﷺ സന്തുഷ്ടനാവുകയും അദ്ദേഹത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു ﷻ വിന്റെ മാര്‍ഗത്തില്‍ വാളൂരിയ ഈ സമുദായത്തിലെ പ്രഥമ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു.
പ്രവാചകാനുമതിയോടെ അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്തു. മദീനയില്‍ വെച്ച് പ്രവാചകരോടൊപ്പം (ﷺ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തിനു ശേഷം ശത്രുസൈന്യത്തെ പിന്തുടര്‍ന്നു ആക്രമിക്കാന്‍ പ്രവാചകന്‍ ﷺ നിയോഗിച്ച എഴുപത് അംഗ സംഗത്തില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.(ബുഖാരി റഹ്)
യര്‍മൂക്ക് യുദ്ധ ദിവസം. റോമൻ സൈന്യത്തിനെതിരെ പോരാടാന്‍ അദ്ദേഹം മുന്നില്‍തന്നെ നിലയുറപ്പിച്ചു. മുസ്‌ലിം സൈന്യത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ശത്രുനിരയിലേക്കു കുതിച്ചുകയറി അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഉര്‍വ (റ) പറയുന്നു: സുബൈര്‍(റ)വിന്റെ ശരീരത്തില്‍ വലിയ മൂന്ന് മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം ബദര്‍ യുദ്ധത്തിലും ഒന്ന് യര്‍മൂക്ക് യുദ്ധത്തിലും പറ്റിയതാണ്. എന്റെ കൈവിരല്‍ പ്രവേശിപ്പിക്കാന്‍മാത്രം വലുതായിരുന്നു അവ.
ബനൂഖുറൈള ഉപരോധ വേളയില്‍ പ്രവാചകൻ ﷺ ശത്രുക്കളുമായി ചര്‍ച്ചക്കയച്ചത് അലി(റ)വിനെയും സുബൈര്‍(റ)വിനെയുമായിരുന്നു. “ഓരോ പ്രവാചകനും ഒരു സഹായിയുണ്ടായിരുന്നു; എന്റെ സഹായി സുബൈറാണ്” എന്ന് പ്രവാചകനൊരിക്കൽ (ﷺ) പറയുകയുണ്ടായി.(മുത്തഫഖുന്‍ അലൈഹി)
വലിയ ധര്‍മിഷ്ടനും സഹജീവി സ്‌നേഹിയുമായിരുന്നു സുബൈര്‍ (റ). താന്‍ കച്ചവടം ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ അല്ലാഹുﷻവിന്റെ മാര്‍ഗത്തിൽ ചെലവഴിച്ചു.
അനവധി ജോലിക്കാരായ അടിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. അവര്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം വീട്ടിലെത്തിക്കുന്നതിനു മുമ്പുതന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. കയ്യിലുള്ളതെല്ലാം ചെലവഴിച്ച അദ്ദേഹം ഒടുവിൽ കടക്കാരനായിട്ടാണ് മരണപ്പെട്ടത്. മകന്‍ അബ്ദുല്ലയോട് (റ) അത് വീട്ടാന്‍ വസ്വിയ്യത് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ മരണം.
പ്രവാചകരോട് (ﷺ) ദീര്‍ഘ കാലത്തെ സഹവാസമുണ്ടായിരുന്നുവെങ്കിലും വളരെ കുറച്ചു ഹദീസുകള്‍ മാത്രമേ സുബൈര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് ഒരിക്കല്‍ മകന്‍ അബ്ദുല്ല അദ്ദേഹത്തോട് ചോദിച്ചു: “എന്റെ പേരില്‍ ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തിലവൻ ഇരിപ്പിടമൊരുക്കിക്കൊള്ളട്ടെ” എന്ന ഹദീസാണ് ഇതിന് മറുപടിയായി അദ്ദേഹം നല്‍കിയത്.
നബിﷺയുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ (റ). അദ്ദേഹത്തിന്റെ പിതാവ് ഖദീജ (റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.
ത്വൽഹത്ത് (റ)വും സുബൈർ(റ)വും സന്തതസഹചാരികളായിരുന്നു. രണ്ടു പേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി ﷺ പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് (റ) നബിﷺയുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ (റ) ഖുസയ്യിന്റെയും പരമ്പരകളിൽ പെട്ടവരാകുന്നു.
സ്വഭാവം, സമ്പത്ത്, ഐശര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടു പേരും സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപെടുന്നു.
ഉമർ (റ) മരണവക്കത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറുപേരടങ്ങുന്ന ആലോചനാസമിതിയിലും അവർ രണ്ടുപേരും അംഗങ്ങളായിരുന്നു. എന്തിനേറെ, മരണത്തിനുപോലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല..!
സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴ് പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന് അന്ന് പതിനാറു വയസ്സ് പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി ﷺ രഹസ്യ പ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.
ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം. ഇസ്ലാമിന് വേണ്ടി ആദ്യമായി ഉറയിൽ നിന്ന് ഊരിയ വാൾ സുബൈർ (റ)വിന്റെതായിരുന്നുവെന്ന് ചരിത്രകാരൻമാർ എഴുതുന്നു.
സുബൈർ(റ)വും കുട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിലെ ഒരു വഴിയിൽ വെച്ചു നബി ﷺ വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത..!!
അതുകേട്ട മാത്രയിൽ യുവാവായ സുബൈർ (റ) തന്റെ വാൾ ഊരിപ്പിടിച്ചുകൊണ്ട് മക്കയിലെ തെരുവിലേക്കിറങ്ങി. താൻ കേട്ടത് ശരിയാനെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തന്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപോലെ പാഞ്ഞുവരുന്ന സുബൈർ (റ) നബിﷺയെ വഴിയിൽ വെച്ചു കണ്ടുമുട്ടി.
നബിﷺയെ കണ്ട് സുബൈർ (റ) സന്തുഷ്ടനായി. നബി ﷺഅദ്ദേഹത്തോട് ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു..?”
സുബൈർ (റ) കഥ വിവരിച്ചു. സന്തുഷ്ടനായ നബി ﷺ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു.
തന്റെ വസിയ്യത്തിൽ പുത്രൻ അബ്ദുല്ല (റ)വിനോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”
സുബൈർ(റ)വിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടിയോടിച്ചു. ഇങ്ങനെ വിളിച്ചു പറഞ്ഞു: “സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു ﷻ നൽകുന്ന ശിക്ഷ നരകമായിരിക്കും.”
No comments:
Post a Comment