Monday 30 November 2020

സുബൈര്‍ ഇബ്‌നു അവ്വാം (റ)



നബി(സ്വ) പറഞ്ഞു: ``എല്ലാ പ്രവാചകന്‍മാര്‍ക്കും വളരെയടുത്ത സഹായികളുണ്ട്‌. എന്റെ അമ്മായിയുടെ മകന്‍ സുബൈറാകുന്നു എന്റെ സഹായി.'' അദ്ദേഹത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും വ്യക്തമാക്കുന്നതാണ്‌ നബി(സ്വ)യുടെ ഈ അംഗീകാരം. 

നബി(സ്വ)യുടെ പിതാമഹന്മാരില്‍പെട്ട ഖുസ്വയ്യുബ്‌നു കിലാബിന്റെ സന്താനപരമ്പരയിലെ ബനുഅസദ്‌ വംശത്തില്‍ ഹിജ്‌റയുടെ 28 വര്‍ഷം മുമ്പാണ്‌ സുബൈറുബ്‌നുല്‍ അവ്വാം (റ) ജനിച്ചത്‌. 

പ്രവാചകരുടെ (ﷺ) ബന്ധു. അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യയാണ് മാതാവ്. ഭാര്യ സിദ്ധീഖ് (റ) വിന്റെ മകള്‍ അസ്മാഅ്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. ഉമര്‍ (റ) ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറു പേരില്‍ ഒരംഗം.

ചെറുപ്പത്തില്‍തന്നെ പിതാവ്‌ അവ്വാം മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ്‌ വളര്‍ന്നത്‌. ജീവിതപരിശുദ്ധിയും ധീരതയും അദ്ദേഹത്തില്‍ വളര്‍ത്താന്‍ ആ നല്ല മാതാവ്‌ പ്രത്യേകം ശ്രദ്ധിച്ചു. 

ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകരില്‍ വിശ്വസിച്ച ആദ്യത്തെ ഏഴുപേരില്‍ ഒരാളായിരുന്നു. തന്റെ ഇസ്‌ലാമാശ്ലേഷമറിഞ്ഞ അമ്മാവന്‍ നൗഫല്‍ ബിന്‍ ഖുവൈലിദ് കുപിതനാവുകയും പുതിയ മതത്തില്‍നിന്നും പിന്‍മാറുവോളം പീഢിപ്പിക്കുകയും ചെയ്തു. പായയില്‍ ചുറ്റിക്കെട്ടി തീ പുകപ്പിച്ചുകൊണ്ടായിരുന്നു പീഢനം. സുബൈറിലിത് (റ) യാതൊരു മനം മാറ്റവുമുണ്ടാക്കിയില്ല. അദ്ദേഹം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. അന്ന്‌ പതിനാറ്‌ വയസ്സു മാത്രമാണ്‌ പ്രായം. സത്യത്തില്‍ തീവ്രത പുലര്‍ത്തിയും അല്ലാഹുവിന്റെ മതത്തെ വളരെ ഇഷ്‌ടപ്പെട്ടും, നബി(സ്വ)യുമായി നിത്യബന്ധം പുലര്‍ത്തിയും അദ്ദേഹം ജീവിച്ചു. യുവത്വവും ശക്തിയും, ചിന്തയും, ധനവുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചു. എത്യോപ്യയിലേക്കും മദീനയിലേക്കും ഹിജ്‌റപോയി. അത്മീയ പരിശുദ്ധി പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ നബി(സ്വ) വളരെ സ്‌നേഹിച്ചു.

ആയിടെ ഒരിക്കല്‍ പ്രവാചകൻ (ﷺ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു കിംവദന്തി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഊരിപ്പിടിച്ച വാളുമായി അദ്ദേഹം പുറത്തിറങ്ങി. താന്‍ കേട്ട വാര്‍ത്ത സത്യമാണെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വകവരുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം.

കഅബാലയത്തിനടുത്തെത്തിയപ്പോള്‍ പ്രവാചകരെ (ﷺ) കണ്ടുമുട്ടി. പ്രവാചകൻ ﷺ കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പ്രവാചകന്‍ ﷺ സന്തുഷ്ടനാവുകയും അദ്ദേഹത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു ﷻ വിന്റെ മാര്‍ഗത്തില്‍ വാളൂരിയ ഈ സമുദായത്തിലെ പ്രഥമ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു.

പ്രവാചകാനുമതിയോടെ അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്തു. മദീനയില്‍ വെച്ച് പ്രവാചകരോടൊപ്പം (ﷺ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തിനു ശേഷം ശത്രുസൈന്യത്തെ പിന്തുടര്‍ന്നു ആക്രമിക്കാന്‍ പ്രവാചകന്‍ ﷺ നിയോഗിച്ച എഴുപത് അംഗ സംഗത്തില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.(ബുഖാരി റഹ്)

യര്‍മൂക്ക് യുദ്ധ ദിവസം. റോമൻ സൈന്യത്തിനെതിരെ പോരാടാന്‍ അദ്ദേഹം മുന്നില്‍തന്നെ നിലയുറപ്പിച്ചു. മുസ്‌ലിം സൈന്യത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ശത്രുനിരയിലേക്കു കുതിച്ചുകയറി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. 

ഉര്‍വ (റ) പറയുന്നു: സുബൈര്‍(റ)വിന്റെ ശരീരത്തില്‍ വലിയ മൂന്ന് മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം ബദര്‍ യുദ്ധത്തിലും ഒന്ന് യര്‍മൂക്ക് യുദ്ധത്തിലും പറ്റിയതാണ്. എന്റെ കൈവിരല്‍ പ്രവേശിപ്പിക്കാന്‍മാത്രം വലുതായിരുന്നു അവ. 

ബനൂഖുറൈള ഉപരോധ വേളയില്‍ പ്രവാചകൻ ﷺ ശത്രുക്കളുമായി ചര്‍ച്ചക്കയച്ചത് അലി(റ)വിനെയും സുബൈര്‍(റ)വിനെയുമായിരുന്നു. “ഓരോ പ്രവാചകനും ഒരു സഹായിയുണ്ടായിരുന്നു; എന്റെ സഹായി സുബൈറാണ്” എന്ന് പ്രവാചകനൊരിക്കൽ (ﷺ) പറയുകയുണ്ടായി.(മുത്തഫഖുന്‍ അലൈഹി)

വലിയ ധര്‍മിഷ്ടനും സഹജീവി സ്‌നേഹിയുമായിരുന്നു സുബൈര്‍ (റ). താന്‍ കച്ചവടം ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ അല്ലാഹുﷻവിന്റെ മാര്‍ഗത്തിൽ ചെലവഴിച്ചു. 

അനവധി ജോലിക്കാരായ അടിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. അവര്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം വീട്ടിലെത്തിക്കുന്നതിനു മുമ്പുതന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. കയ്യിലുള്ളതെല്ലാം ചെലവഴിച്ച അദ്ദേഹം ഒടുവിൽ കടക്കാരനായിട്ടാണ് മരണപ്പെട്ടത്. മകന്‍ അബ്ദുല്ലയോട് (റ) അത് വീട്ടാന്‍ വസ്വിയ്യത് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ മരണം.

പ്രവാചകരോട് (ﷺ) ദീര്‍ഘ കാലത്തെ സഹവാസമുണ്ടായിരുന്നുവെങ്കിലും വളരെ കുറച്ചു ഹദീസുകള്‍ മാത്രമേ സുബൈര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് ഒരിക്കല്‍ മകന്‍ അബ്ദുല്ല അദ്ദേഹത്തോട് ചോദിച്ചു: “എന്റെ പേരില്‍ ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തിലവൻ ഇരിപ്പിടമൊരുക്കിക്കൊള്ളട്ടെ” എന്ന ഹദീസാണ് ഇതിന് മറുപടിയായി അദ്ദേഹം നല്‍കിയത്.

നബിﷺയുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ (റ). അദ്ദേഹത്തിന്റെ പിതാവ് ഖദീജ (റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്ത് (റ)വും സുബൈർ(റ)വും സന്തതസഹചാരികളായിരുന്നു. രണ്ടു പേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി ﷺ പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് (റ) നബിﷺയുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ (റ) ഖുസയ്യിന്റെയും പരമ്പരകളിൽ പെട്ടവരാകുന്നു.

സ്വഭാവം, സമ്പത്ത്, ഐശര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടു പേരും സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപെടുന്നു. 

ഉമർ (റ) മരണവക്കത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറുപേരടങ്ങുന്ന ആലോചനാസമിതിയിലും അവർ രണ്ടുപേരും അംഗങ്ങളായിരുന്നു. എന്തിനേറെ, മരണത്തിനുപോലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല..!

സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴ് പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന് അന്ന് പതിനാറു വയസ്സ് പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി ﷺ രഹസ്യ പ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം. ഇസ്ലാമിന് വേണ്ടി ആദ്യമായി ഉറയിൽ നിന്ന് ഊരിയ വാൾ സുബൈർ (റ)വിന്റെതായിരുന്നുവെന്ന് ചരിത്രകാരൻമാർ എഴുതുന്നു.

സുബൈർ(റ)വും കുട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിലെ ഒരു വഴിയിൽ വെച്ചു നബി ﷺ വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത..!!

അതുകേട്ട മാത്രയിൽ യുവാവായ സുബൈർ (റ) തന്റെ വാൾ ഊരിപ്പിടിച്ചുകൊണ്ട് മക്കയിലെ തെരുവിലേക്കിറങ്ങി. താൻ കേട്ടത് ശരിയാനെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തന്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപോലെ പാഞ്ഞുവരുന്ന സുബൈർ (റ) നബിﷺയെ വഴിയിൽ വെച്ചു കണ്ടുമുട്ടി.

നബിﷺയെ കണ്ട് സുബൈർ (റ) സന്തുഷ്ടനായി. നബി ﷺഅദ്ദേഹത്തോട് ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു..?”

സുബൈർ (റ) കഥ വിവരിച്ചു. സന്തുഷ്ടനായ നബി ﷺ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു.


പുതിയ മതം അവലംബിച്ചതിന്ന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു.

കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈർ(റ)വിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയൂ, അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.”

“ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല.” എന്നു മാത്രമായിരുന്നു സുബൈർ (റ)വിന്റെ മറുപടി.

ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിനു മുമ്പിൽ പിതൃവ്യൻ പരാജിതനായി. സുബൈർ (റ) അബ്സീനിയയിലേക്ക് രണ്ടു തവണയും ഹിജ്റ പോയിരുന്നു.

എല്ലാ യുദ്ധങ്ങളിലും സുബൈർ (റ) നബിﷺയുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. 

ഇസ്ലാമിന്റെ സംരക്ഷണത്തിനു വേണ്ടി ഏറ്റ മുറിവുകൾ കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബിﷺയുടെ കൂടെ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”

ഉഹ്ദ് യുദ്ധം കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി ﷺ അബൂബക്കർ(റ)വിനെയും സുബൈർ (റ)വിനെയും ഖുറൈശി സൈന്യത്തെ പിന്തുടരാൻ നിയോഗിച്ചു.

ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിന്തുടരുന്നതെന്നത് വകവെയ്ക്കാതെയാണ് എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറിയത്. കുറിക്കുകൊണ്ട് ഒരു യുദ്ധതന്ത്രമായിരുന്നു അത്. 

സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയാണ് അബൂബക്കർ(റ)വും സുബൈർ(റ)വും നയിക്കുന്നതെന്ന് ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യം ഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതു വഴി അവർക്ക് കഴിഞ്ഞു.

യർമുക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു.

ശത്രുക്കളാൽ നിബിഡമായ റോമാപർവ്വതത്തിന്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തന്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട് ശത്രു നിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിന്റെ ഏടുകളിൽ മായാതെ കിടക്കുന്നു.

ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിന്റെ അടക്ക വയ്യാത്ത ഒരഭിനിവേശമായിരുന്നു അത്. രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു.

അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബിﷺക്കു ശേഷം പ്രവാചകൻമാരുണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് തന്റെ സന്തതികൾക്ക് പ്രവാചകൻമാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എന്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുﷻവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.''

അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്അബ്, ഖാലിദ് (റ) എന്നീ പ്രസിദ്ധരായ ശുഹദാക്കളുടെ പേരാണ് അദ്ദേഹം തന്റെ സന്താനങ്ങൾക്ക് നൽകിയത്.

ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്ന തന്റെ അമ്മാവൻ ഹംസ(റ)വിന്റെ ദയനീയ രൂപം കണ്ടു പല്ലിറുമി, വാളിന്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആ മൃതശരീരത്തിന്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നു തക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

കീഴടങ്ങാൻ വിസമ്മതിച്ചു. കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനുഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന് താഴെ നിന്നുകൊണ്ട്, തന്റെ കൂട്ടുകാരനായ അലി (റ) വിനോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ (റ) അനുഭവിച്ചത് പോലെ നിങ്ങളെയും ഞങ്ങൾ അനുഭവിപ്പിക്കും”

അനന്തരം അവർ രണ്ടുപേരും കോട്ടക്കത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക് വാതിൽ തുറന്നുകൊടുത്തു. നബി ﷺ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എല്ലാ പ്രവാചകൻമാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ (റ) ആകുന്നു”


അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത്ത് (റ) പാടി: “നബിﷺയുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു. അല്ലാഹു ﷻ വിന്റെ പ്രവാചകനുമായി (ﷺ) അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന്. സുബൈർ(റ)വിന്റെ വാൾ നബിﷺയിൽ നിന്നകറ്റിയ കഷ്ടതകൾ നിരവധിയാണ്. അല്ലാഹു ﷻ അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.”

ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി ആവശ്യാനുസരണം ചിലവഴിക്കുക വഴി എല്ലാം അവസാനിച്ച് കടക്കാരനായിക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

തന്റെ വസിയ്യത്തിൽ പുത്രൻ അബ്ദുല്ല (റ)വിനോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”

അബ്ദുല്ല (റ) ചോദിച്ചു: “അങ്ങയുടെ യജമാനനോ, ആരാണത്..?”

സുബൈർ (റ) പറഞ്ഞു: “അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു ﷻ തന്നെ. മറ്റാരുമല്ല.”

പിന്നീട് അബ്ദുല്ല (റ) ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പിതാവിന്റെ കടബാദ്ധ്യതകൾ കൊണ്ടു ഞാൻ വിഷമിക്കുമ്പോൾ അല്ലാഹു ﷻ വിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും!”

ജമൽ യുദ്ധദിവസം. രണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞ സുബൈർ (റ) തന്റെ നാഥന്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമുസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തി.

ഘാതകൻ പ്രസ്തുത 'സന്തോഷവാർത്ത' അറിയിക്കാൻ അലി(റ)വിന്റെ സന്നിധിയിലെത്തി. (അലി(റ)വിന്റെ എതിരാളിയായിരുന്നല്ലോ സുബൈർ (റ)).

സുബൈർ(റ)വിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടിയോടിച്ചു. ഇങ്ങനെ വിളിച്ചു പറഞ്ഞു: “സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു ﷻ നൽകുന്ന ശിക്ഷ നരകമായിരിക്കും.”

അനന്തരം സുബൈർ(റ)വിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഹാ, ഈ വാൾ.....അല്ലാഹുﷻവിന്റെ പ്രവാചകന് (ﷺ) താങ്ങും തണലും നൽകിയ വാളാണിത് പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു ﷻ അങ്ങക്ക് രക്ഷനൽകട്ടെ.”

ഹിജ്റ 36-ാം വർഷം 64-ാം വയസ്സിലാണ് സുബൈർ (റ) രക്തസാക്ഷിയായത്.

‌‌‌‌‌‌‌‌‎സുബൈര്‍ ബ്‌നു അവ്വാം(റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment