ഒരിക്കല്‍ മഹാനവര്‍കള്‍ മക്കയിലെ ജബലു അബീ ഖുബൈസിന്റെ മുകളില്‍ തന്റെ സഹചാര്യരോടൊപ്പം നില്‍ക്കുകയായിരുന്നു. തന്റെ ചുറ്റും കൂടിനില്‍ക്കുന്നവരോടായി മഹാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ഔലിയാക്കളില്‍പെട്ട ഒരു വലിയ്യെങ്ങാനും നമ്മളീ നില്‍ക്കുന്ന പര്‍വ്വതത്തോട് 'ഒരല്‍പ്പം നീങ്ങൂ' എന്നു പറഞ്ഞാല്‍ ഈ പര്‍വ്വതം നീങ്ങും' മഹാനവര്‍കള്‍ തന്റെ ചുറ്റും കൂടിയവര്‍ക്ക് ഒരു ഉപമയെന്ന നിലക്ക് പറഞ്ഞതായിരുന്നു.
എന്നാല്‍ മഹാന്‍ പറഞ്ഞു തീരേണ്ട താമസം, ജബലു അബീ ഖുബൈസിന്റെ അടിഭാഗം ചലിക്കാന്‍ തുടങ്ങി. ഉടനെ മഹാനവര്‍കള്‍ പര്‍വ്വതത്തിന്റെ മുകളില്‍ ചവിട്ടി കൊണ്ട് പറഞ്ഞു: 'അടങ്ങൂ, ഒരു വലിയ്യിന്റെ വാക്കിന്റെ ശക്തിമനസ്സിലാക്കാന്‍ ഞാനന്റെ കൂട്ടുക്കാര്‍ക്കൊരു ഉപമ പറഞ്ഞു കൊടുത്തതാണ്.' ഇതായിരുന്നു ഇബ്‌റാഹീമു ബ്‌നു അദ്ഹം.
ബക്കിയ്യത്തു ബ്‌നുല്‍ വലീദ് എന്ന് പറയുന്ന വ്യക്തി ഇബ്‌റാഹീമു ബ്‌നു അദ്ഹമുമായി ബന്ധപ്പെട്ട് ഒരു സംഭവം വിവരിക്കുന്നുണ്ട്: ഒരിക്കല്‍ ഞങ്ങള്‍ കപ്പിലിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കടല്‍ പ്രക്ഷുബ്ദമായി. ജനങ്ങളെല്ലാം ശക്തമായി കരയാനും ആര്‍ത്തട്ടഹസിക്കാനും തുടങ്ങി. അപ്പോള്‍ കപ്പലിലുണ്ടായിരുന്ന മഅ്‌യൂഫ് എന്ന വ്യക്തിയോട് ഒരാള്‍ പറഞ്ഞു: 'അവിടെയതാ ഇബ്‌റാഹീമു ബ്‌നു അദ്ഹം. നിങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് അല്ലാഹുﷻവിനോട് നമ്മുടെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയൂ...
' അങ്ങനെ മഅ്‌യൂഫ് ഇബ്‌റാഹീമു ബ്‌നു അദ്ഹമിനെ സമീപിച്ചു. അദ്ദേഹം കപ്പലില്‍ നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കപ്പലിന്റെ ഒരു മൂലയില്‍ പുതച്ചു മൂടികിടക്കുകയായിരുന്നു. മഅ്‌യൂഫ് ഇബ്‌റാഹീമു ബ്‌നു അദ്ഹമിന്റെ ചാരത്ത് ചെന്ന് കൊണ്ട് പറഞ്ഞു:
'ഓ ഇബ്‌റാഹീമു ബ്‌നു അദ്ഹം എന്നവരെ ജനങ്ങളുടെ ഈ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ.. എല്ലാവരും ആകെ ബേജാറിലാണ്. ഈ അവസ്ഥയൊന്ന് മാറി എല്ലാവരും സുരക്ഷിതരാവാന്‍ വേണ്ടി നിങ്ങളൊന്ന് ദുആ ചെയ്യണം...'
മഹാനാവര്‍കള്‍ ദുആ ചെയ്തു: 'അല്ലാഹുവേ നീ ഞങ്ങള്‍ക്ക് നിന്റെ ഖുദ്‌റത്തിനെ കാണിച്ചു തന്നു. ഇനി നീ ഞങ്ങള്‍ക്ക് നിന്റെ റഹ്മത്തിനെ കാണിച്ചു താ' മഹാനവര്‍കള്‍ ഇങ്ങനെ ദുആ ചെയ്തതും കടല്‍ ശാന്തമാവുകയും കപ്പല്‍ സുരക്ഷിതമാവുകയും ചെയ്തു.
وَصَعِدَ - إبراهيم بن أدهم - مَرَّةً جَبَلًا بِمَكَّةَ وَمَعَهُ جَمَاعَةٌ، فَقَالَ لَهُمْ: لَوْ أَنَّ وَلِيًّا مِنْ أَوْلِيَاءِ اللَّهِ قَالَ لِجَبَلٍ: زُلْ. لَزَالَ. فَتَحَرَّكَ الْجَبَلُ تَحْتَهُ، فَرَكَلَهُ بِرِجْلِهِ وَقَالَ: اسْكُنْ، فَإِنَّمَا ضَرَبْتُكَ مَثَلًا لِأَصْحَابِي. وَفِي رِوَايَةٍ: وَكَانَ الْجَبَلُ أَبَا قُبَيْسٍ. ( البداية والنهاية للحافظ ابن كثير ) - قَالَ بَقِيَّةُ بْنُ الْوَلِيدِ: كُنَّا فِي الْبَحْرِ، فَهَبَّتِ الرِّيَاحُ، وَهَاجَتِ الْأَمْوَاجُ، فَبَكَى النَّاسُ وَصَاحُوا، فَقِيلَ لِمَعْيُوفٍ أَوِ ابْنِ مَعْيُوفٍ - هَذَا إِبْرَاهِيمُ بْنُ أَدْهَمَ، لَوْ سَأَلْتَهُ أَنْ يَدْعُوَ اللَّهَ عَزَّ وَجَلَّ؟ وَإِذَا هُوَ نَائِمٌ فِي نَاحِيَةِ السَّفِينَةِ مَلْفُوفٌ رَأْسُهُ فِي كِسَاءٍ، فَدَنَا مِنْهُ، فَقَالَ: يَا أَبَا إِسْحَاقَ، أَمَا تَرَى مَا النَّاسُ فِيهِ؟ فَقَالَ: «اللَّهُمَّ قَدْ أَرَيْتَنَا قُدْرَتَكَ، فَأَرِنَا رَحْمَتَكَ» فَهَدَأَتِ السَّفِينَةُ [مجابو الدعوة لابن أبي الدنيا]
ഗുണപാഠം: മഹാന്മാരുടെ പ്രാര്‍ത്ഥനക്ക് നാം ഒറ്റക്ക് പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ സ്വീകാര്യതയുണ്ട്. അതുകൊണ്ട് മഹാന്മാരെ അവഗണിക്കാതിരിക്കാനും അവരുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അതിവേഗ സ്വീകാര്യതയുണ്ടെന്ന് മനസ്സിലാക്കാനും നമുക്ക് സാധിക്കണം.
അബൂബക്കര്‍ അഹ്‌സനി പറപ്പൂർ
No comments:
Post a Comment