Tuesday 3 March 2020

ആത്മ സമര്‍പ്പണത്തിന്‍റെ രാജ മാര്‍ഗം

 

ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ സദസ്സ്. സദസ്സിലുണ്ടായിരുന്ന ശൈഖ് അബുൽ അബ്ബാസ് ഖിള്ർബ്നു അബ്ദുള്ളാ ഹസനിക്ക് ഒരാഗ്രഹം. ശൈഖ് രിഫാഈ (റ)യെ സന്ദർശിക്കണം. എങ്കിലും തൻറെ ആഗ്രഹം പുറത്താരോടും പറഞ്ഞില്ല. 

അപ്പോൾ ശൈഖ് ജീലാനി(റ) ചോദിച്ചു: ‘ താങ്കൾ ശൈഖ് രിഫാഈ (റ)നെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലേ. ‘അതെ’ അദ്ദേഹം മറുപടി നൽകി. പിന്നീട് ശൈഖ് ജീലാനി (റ) അൽപ്പനേരം തലതാഴ്ത്തിയിരുന്നു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘ഓ ഖിള്ർ ഇതാ ശൈഖ് അഹ്മദ്(റ)’ ശൈഖ് ജീലാനി(റ) ചൂണ്ടിക്കാണിച്ച സ്ഥലത്തുണ്ട് ഒരു വലിയ മഹാൻ ഇരിക്കുന്നു. തനിക്കാണെങ്കിൽ സ്ഥാന ചലനമൊട്ടും സംഭവിച്ചിട്ടുമില്ല. ശൈഖ് ഖിള്ർ എഴുന്നേറ്റ് ചെന്ന് ആ മഹാനോട് സലാം പറഞ്ഞു: ഓ ഖിള്ർ ഔലിയാക്കളുടെ നേതാവായ ശൈഖ് അബ്ദുൽ ഖാദിർ (റ) നെ പോലുള്ളവരെ കണ്ട ശേഷം എന്നെ പോലുള്ളവരെ ആഗ്രഹിക്കുകയോ? അതിൽ ഒരു കാര്യവുമില്ല. ഞാൻ തന്നെ ശൈഖ് ജീലാനി(റ) വിൻറെ പ്രജയാണ്. പെട്ടെന്ന് രിഫാഈ ശൈഖ്(റ) നെ കാണാതായി. അങ്ങനെ വർഷങ്ങൾ പിന്നിട്ടു.

ശൈഖ് ജീലാനി(റ) ൻറെ വഫാത്തിന് ശേഷം രിഫാഈ (റ)വിനെ കാണാൻ ഖിള്ർ ഉമ്മു അബീദയിൽ ചെന്നു. അവിടുത്തെ സദസ്സിൽ ചെന്ന് തിരു മുഖം കണ്ടപ്പോൾ ശൈഖ് ജീലാനി(റ) ൻറെ സദസ്സിൽ വെച്ച് കണ്ട അതേ മുഖം. ഒരു മാറ്റവുമില്ല. എന്നെ കണ്ടപാടെ ശൈഖ് രിഫാഈ (റ) പറഞ്ഞു: ‘ഓ ഖിള്ർ നാം മുമ്പ് കണ്ടുമുട്ടിയതല്ലെ, പിന്നെ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നല്ലോ’




ഉമ്മു അബീദയിൽ പെയിൻറ് ജോലിക്കാരനായ ഒരു യഹൂദി ഉണ്ടായിരുന്നു. ഭാര്യയും കുട്ടികളുമൊക്കെയായി കുടുംബ സമേതം വർഷങ്ങളായി ഉമ്മു അബീദയിൽ താമസിച്ചു വരികയാണയാൾ. ശിഷ്യന്മാർ ഒരിക്കൽ ആ യഹൂദിയെ കുറിച്ച് രിഫാഈ (റ)വിനെ ഉണർത്തി. അയാളെ കാണാനായി പിന്നെ ശൈഖവറുകളുടെ ശ്രമം മുഴുവനും. അന്വേഷിച്ച് അയാളെ കണ്ടെത്തുകയും സൽപാന്ഥാവിലേക്ക് ക്ഷണിക്കുകയും ചെയ്തു. ‘നിൻറെ ആയുസ്കാലം ഇത് വരെ നീ അശ്രദ്ധയിലായിരുന്നു. നിൻറെ വിശ്വാസത്തിന് വൈകല്യമുണ്ടായിരുന്നു. ഇപ്പോൾ താങ്കൾ നമ്മുടെ അയൽവാസിയാണ്. അയൽവാസിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കാനും സ്വന്തം ശരീരത്തിന് കാംക്ഷിക്കുന്നത് അയൽവാസിക്ക് കാംക്ഷിക്കാനും ഞങ്ങളുടെ നേതാവായ നബി(സ്വ) കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണെന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ നമ്മുടെ പുതിയ അയൽവാസിക്ക് പരിവർത്തനമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു’ ഇത്രയും പറഞ്ഞ് ശൈഖ്(റ) മൗനം വീക്ഷിച്ചു.

ഉടനെ അയാൾ പറഞ്ഞു: ‘മഹാനരെ, അങ്ങെന്താണുദ്ദേശിക്കുന്നതെന്ന് തുറന്നു പറയൂ.. ഞാനത് നിറവേറ്റിക്കൊള്ളാം’. താങ്കൾ ‘അശ്ഹദു അൽല്ലാഹിലാഹ ഇല്ലള്ളാഹ്’ എന്ന് പറഞ്ഞ് നമ്മോടൊപ്പം ചേരാനാണ് നാമാഗ്രഹിക്കുന്നതെന്ന് ശൈഖ്(റ) പറഞ്ഞു. അപ്പോൾ യഹൂദി പറഞ്ഞു: ‘ എനിക്ക് കുടുംബവും സന്താനങ്ങളും സ്വത്തുമൊക്കെയുണ്ട്. താങ്കൾ പറയും പ്രകാരം ഞാൻ പ്രവർത്തിക്കുകയാണെങ്കിൽ എൻറെ തറവാട്ടുകാർ എന്നോട് പിണങ്ങും മാത്രവുമല്ല, അവർ എൻറെ സ്വത്ത് പിടിച്ചെടുത്ത് മക്കളെ എന്നിൽ നിന്നകറ്റും, പിന്നെ ഞാൻ ജീവിക്കാൻ വകയില്ലാത്തവനായി മാറും്’. എങ്കിൽ നീ രഹസ്യമായി വിശ്വാസം പുലർത്തുക. ബാഹ്യമായി പ്രകടിപ്പിക്കേണ്ടതില്ല എന്നാൽ പ്രശ്നമില്ലല്ലോ ശൈഖ് (റ) ഇത് നിർദേശിക്കേണ്ട താമസം അയാൾ ശൈഖ്(റ) നോട് കൈനീട്ടിത്തരാൻ പറഞ്ഞു: അങ്ങനെ കൈ പിടിച്ച് ശഹാദത്ത് ചൊല്ലി മുസ്ലിമായി. തിരിച്ച് ടൗണിലേക്ക് പോയി. തൻറെ പതിവ് പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ശൈഖ് രിഫാഈ (റ) തങ്ങളുടെ ജീവിതകാലം മുഴുവൻ അയാൾ ശൈഖ്(റ) പറഞ്ഞ പ്രകാരം ജീവിച്ച് പോന്നു.

പിന്നീട് ശൈഖ്(റ) വിൻറെ വഫാത്തിനെ തുടർന്ന് ശൈഖ് അലി(റ) പിൻഗാമിയായി വന്നപ്പോഴും ആ മനുഷ്യൻ ഈ അവസ്ഥ തുടർന്നു. ആർക്കും അയാളുടെ യാഥാർത്ഥ വിശ്വാസം പിടികിട്ടിയിരുന്നില്ല. അങ്ങനെ ഇരിക്കേ, ശൈഖ് അലി (റ) അദ്ദേഹത്തെ ഒരു ജൂത മത വിശ്വാസിയായി കണക്കാക്കി. ഒരു ദിവസം ശൈഖ് അലി (റ) പ്രസ്തുത മനുഷ്യനെ വിളിച്ചുവരുത്തി അയാളോട് പറഞ്ഞു: ഹേ മനുഷ്യാ, ശൈഖ് രിഫാഈ (റ) വിശാല ഹൃദയനായ വ്യക്തിയായിരുന്നു എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ.. എല്ലാവരോടും ഇണങ്ങിക്കഴിയുന്ന പ്രകൃതിയായിരുന്നു അദ്ദേഹത്തിൻറേത്. അതിനാൽ മഹാൻ താങ്കൾക്കെതിരെ ഒന്നും പറഞ്ഞില്ല. എന്നാൽ ഞാനൊന്ന് പറയട്ടെ. താങ്കൾ ഒന്നുകിൽ വിശ്വാസം പ്രകടമാക്കുക. അവിശ്വാസിയായി നമ്മുടെ അയൽക്കാരനായി കൂടലിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ശൈഖ് അലി(റ) യുടെ ഈ വാക്കുകൾ കേട്ടതും നിയന്ത്രണം നഷ്ടപ്പെട്ട് പോയ ആ മനുഷ്യൻ കരയാൻ തുടങ്ങി. അദ്ദേഹം ശൈഖ് അലി(റ) വിനോട് പറഞ്ഞു: ‘സയ്യിദരെ, ഞാൻ ശൈഖ് രിഫാഈ (റ) വിൽ നിന്ന് ബൈഅത്ത് സ്വീകരിച്ചിട്ടുണ്ട്. നിങ്ങളെന്നെ അവഗണിച്ചാലും എനിക്ക് പ്രശ്നമില്ല അവിടുത്തോട് ചെയ്ത ബൈഅത്ത് പ്രകാരമാണ് ഞാനിന്ന് ജീവിക്കുന്നത്. അതിലുറച്ച് തന്നെ ഞാൻ മരിക്കുകയും ചെയ്യും.’ ശേഷം അദ്ദേഹം താനും രിഫാഈ ശൈഖ്(റ) വുമായി നടന്ന സംസാരം മുഴുവനും ശൈഖ് അലി(റ) വിന് വിശദീകരിച്ച് കൊടുത്തു. ഈ വാക്കുകൾ ശ്രവിച്ച് ശൈഖ് അലി(റ) വിന് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹം അയാളെ പോകാൻ അനുവദിച്ചു. അയാളാകട്ടെ തിരിച്ച് തൻറെ കുടുംബത്തിലെത്തി വിവരങ്ങൾ മുഴുവൻ അവരെ അറിയിക്കുകയും അവരോട് വിശ്വാസികളാവാൻ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബം മുഴുവൻ പരസ്യമായി ഇസ്ലാം സ്വീകരിച്ചു. രിഫാഈ ശൈഖ്(റ) വിൻറെ തന്ത്രപരമായ മതപ്രബോധനത്തിൻറെ ഉത്തമ മാതൃകയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.




ഒരു വെള്ളിയാഴ്ച്ച ദിവസം ശൈഖ് രിഫാഈ (റ) അൽപ്പമൊന്ന് ഉറങ്ങിപ്പോയി. തൽസമയം ഒരു പൂച്ച വന്ന് ശൈഖിൻറെ കുപ്പായ കൈയ്യിനു മുകളിലായി കയറി കിടത്തമാരംഭിച്ചു. കുറച്ച് സമയം കഴിഞ്ഞ് ശൈഖ്(റ) ഉണർന്നപ്പോൾ പൂച്ചയെ കണ്ടു. അത് ശാന്തമായി ഉറങ്ങുകയാണ്. ശൈഖിനാവട്ടെ കുപ്പായം വലിച്ചെടുക്കാൻ മനസ്സ് വന്നില്ല. ഒരു പൂച്ചയുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നത് ആ മഹാമനുഷ്യന് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. ശൈഖ് (റ) ഒരു കത്രിക കൊണ്ടു വരാൻ പറഞ്ഞു: പൂച്ചയെ ഉണർത്താതെ അത് കിടന്നതിന് ചുറ്റുമുള്ള ഭാഗങ്ങൾ വെട്ടിമാറ്റി. മുറിഞ്ഞ കുപ്പായവുമിട്ടാണ് മഹാനവറുകൾ അന്ന് പള്ളിയിലേക്ക് പോയത്. നിസ്കാരമെല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ പൂച്ച സ്ഥലം വിട്ടിരുന്നു. അങ്ങനെ ആ പൂച്ച കിടന്നിരുന്ന തുണിയെടുത്ത് ശൈഖ്(റ) യാഥാഭാഗത്ത് തുന്നിപ്പിടിപ്പിച്ചു. ഒരു പൂച്ചക്ക് വേണ്ടി ഇങ്ങനെ ഷർട്ട് കീറേണ്ടിയിരുന്നോ എന്ന് ഭാര്യചോദിച്ചപ്പോൾ അതിൽ അനുചിത്വമൊന്നുമില്ലായിരുന്നു എന്നും നന്മ മാത്രമേയുള്ളൂ എന്നുമായിരുന്നു ശൈഖവറുകളുടെ മറുപടി.

ജീവജാലങ്ങളോട് മുഴുവൻ അനുകമ്പയും സ്നേഹ കാരുണ്യങ്ങളും നിറഞ്ഞ ഒരു വലിയ മനസ്സുമായിയാണ് ശൈഖ് (റ) ജീവിച്ചിരുന്നത്.

ഒട്ടേറെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ശൈഖ് രിഫാഈ (റ) വിൻറെ ജീവിതം ഹിജ്റ വർഷം 500 മുഹറം (ക്രിസ്തുവർഷം 1106 സെപ്തംബർ) മാസത്തിൽ ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ഗ്രാമത്തിലെ ഹസൻ എന്ന ഉൾപ്രദേശത്താണ് ശൈഖ് രിഫാഈ (റ) ജനിക്കുന്നത്.

സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുൽ ഹസൻ അലി(റ) വായിരുന്നു പിതാവ്. ഉമ്മുൽ ഫള്ൽ ഫാത്തിമ അൻസ്വാരിയ്യ എന്നവരായിരുന്നു മാതാവ്.

അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു അവിടുത്തെ ബാല്യ ജീവിതം. മഹാൻ തൊട്ടിലിൽ വെച്ച് തന്നെ സംസാരിച്ചതും. തസ്ബീഹ് ചെല്ലിയതും മാതാവ് കേട്ടിരുന്നു. കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ച് തിമർത്തു നടക്കുമ്പോൾ ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മനസ്സുമായി സ്വസ്ഥമായി ഇബാദത്തിലായി കഴിഞ്ഞു കൂടി. മഹത്തുക്കളുടെ ഇടങ്ങളിലും വിജ്ഞാന സദസ്സുകളിലും സംബന്ധിക്കും. അവരോട് സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുമായിരുന്നു.

ചെറുപ്പത്തിലെ പ്രിയ പിതാവ് വിടപറഞ്ഞു. പിന്നീട് ശൈഖ് മൻസ്വൂർ (റ) ആയിരുന്നു ശൈഖിൻറെയും മാതാവിൻറെയും ജീവിത ചെലവുകൾ വഹിച്ചിരുന്നത്. ശൈഖ് (റ) വിൻറെ പ്രഥമ ഗുരുവും അദ്ദേഹം തന്നെ. നബി (സ്വ) യിൽ നിന്ന് സ്വപ്നത്തിലൂടെ ലഭിച്ച നിർദേശമനുസരിച്ച് ശൈഖ് അഹ്മദിന് ഉന്നത വിദ്യഭ്യാസം നൽകണമെന്ന് ശൈഖ് മൻസ്വൂർ (റ) തീരുമാനിക്കുകയും നബി (സ്വ)യുടെ നിർദേശപ്രകാരം തന്നെ ബസ്വറയിലെ വിശ്രുത ഖാരിഉം പണ്ഡിതനുമായിരുന്ന ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി വാസിത്വിയുടെ ദർസിൽ ശൈഖ് അഹ്മദ് (റ) നെ ചേർക്കുകയും ചെയ്തു. മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ശൈഖ് (റ). വളരെ പെട്ടെന്ന് തന്നെ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. ഖുർആൻ പാരായണ ശാസ്ത്രം, കർമ്മശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളേക്കാൾ മുന്നിലെത്തി.

ശൈഖ് അബൂബക്കർ അൽ വാസിത്വി, ശൈഖ് അബ്ദുൽ മലുഖുൽ മർനൂബി തുടങ്ങിയവരും അവിടുത്തെ ഗുരുക്കന്മാരിൽ പെടുന്നു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തജ്വീദ്, ബദീഅ് പോലുള്ള വിജ്ഞാനങ്ങളിൽ പ്രാവീണ്യം നേടിയ മഹനവറുകൾ തൻറെ ഗുരവര്യനായ അബുൽ ഫള്ൽ അലിയ്യുൽ ഖാരിഇൽ നിന്ന് ഇജാസത്ത് (അധ്യപന- മാർഗ്ഗ ദർശന അനുമതി) നേടിയ ശേഷമാണ് ഔപചാരിക പഠന രംഗത്തോട് വിടപറഞ്ഞത്.

ആത്മീയ ലോകത്ത് പരിലസിക്കുന്നതോടൊപ്പം സഹജീവികൾക്ക് കാരുണ്യം ചെയ്യുന്നതിൽ മഹാൻ ബദ്ധശ്രദ്ധ പുലർത്തി. അശരണർക്കൊപ്പവും അഗതികൾക്കൊപ്പവും സമയം ചിലവഴിക്കാനായിരുന്നു മഹാൻ ഇഷ്ടപ്പെട്ടിരുന്നത്. നിരാലംബർക്ക് അത്താണിയായിരുന്നു അവിടുന്ന്. സമൂഹം വെറുപ്പോടെ അകറ്റി നിർത്തിയിരുന്ന കുഷ്ട രോഗികളെ പരിചരിക്കാൻ അദ്ദേഹം മുന്നോട്ട് വന്നിരുന്നു. കുഷ്ടം ബാധിച്ച നായയെ നീണ്ട കാലം പരിചരിച്ച് മുറിവുണക്കിയ സംഭവം ഏറെ ശ്രദ്ധേയമാണ്. അതിനെ സംബന്ധിച്ച് ചോദ്യമുന്നയിച്ചവരോട് ആ ജീവിയെ പരിചരിക്കാതിരുന്നാൽ റബ്ബ് എന്നെ ശിക്ഷിക്കുമെന്ന് ഞാൻ ഭയക്കുന്നുവെന്നായിരുന്നു മറുപടി. മറ്റുള്ളവർക്കു വേണ്ടി സമർപ്പിച്ച ധന്യാത്മക ജീവിതം ഏവർക്കും മാതൃകാ യോഗ്യമാണ്. ലോകമെമ്പാടും പരന്ന് കിടക്കുന്ന ‘ രിഫാഇയ്യ’ ത്വരീഖത്തിൻറെ സ്ഥാപക ഗുരു കൂടിയാണ് മഹാനവറുകൾ. ഹിജ്റ 578 ജമാദുൽഊല 12ന് വ്യഴാഴ്ച്ച ളുഹറിൻറെ സമയത്താണ് വഫാത്താകുന്നത്.

രോഗമൊന്നുമില്ലാത്ത സമയത്ത് തന്നെ തൻറെ വഫാത്തിൻറെ സമയത്തെ കുറിച്ച് പറയുകയും രോഗം കലശമായപ്പോൾ അവിടുന്ന് വുളൂ എടുത്ത് രണ്ട് റക്അത് നിസ്കരിച്ചു. ശേഷം ശഹാദത്ത് കലിമ ചൊല്ലി. ഇഹലോക വാസം വെടിഞ്ഞു. അവിടുത്തെ വഫാത്തിൻറെ ശേഷം ഏഴ് ശുഭ്ര വസ്ത്ര ധാരികൾ വരികയും ശൈഖ്(റ) വിനെ കുളിപ്പികയും ചെയ്തു. അവിടുത്തെ ജനാസയെ പച്ച വർണത്തിലുള്ള പക്ഷികൾ നാല് ഭാഗത്ത് നിന്നും ബറകത്തെടുക്കാൻ വേണ്ടി വലയം ചെയ്തിരുന്നു. ഇത് കണ്ട് ജനങ്ങൾ അത്ഭുതപ്പെട്ടപ്പോൾ ഈ സംഭവത്തിന് സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്ലാം ആശ്ലേഷിച്ചു.

ജനാസ നിസ്കാരത്തിൻ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. പിതാമഹനായ യഹ്യുന്നജാരിയുടെ ഖബറിനടുത്ത് ഉമ്മുഅബീദയിലാണ് അവിടുത്തെ ഖബറടക്കിയത്.

സുൽത്താനുൽ ആരിഫീൻ (ആത്മീയ ജ്ഞാനികളുടെ ചക്രവർത്തി) എന്ന പദവിയിൽ നുറ്റാണ്ടുകൾക്ക് ശേഷവും മഹാനവർകൾ വാഴ്ത്തപ്പെടുന്നു.


ഉവൈസ് ആലപ്പുഴ   

No comments:

Post a Comment