Sunday 6 September 2020

ഇസ്‌ലാമിലെ അഭിവാദ്യം എങ്ങനെയാകണം


അബൂഹുറൈറ (റ) വില്‍നിന്നു നിവേദനം: റസൂല്‍ (സ) പറഞ്ഞു: ”പരിപൂര്‍ണ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗസ്ഥരാകുകയില്ല; പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ പൂര്‍ണ വിശ്വാസികളുമാകില്ല. നിങ്ങളെ പരസ്പര സ്‌നേഹികളാക്കുന്ന ഒരു വസ്തുവിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ..? നിങ്ങള്‍ക്കിടയില്‍ സലാമിനെ പ്രചരിപ്പിക്കുക”. (മുസ്‌ലിം റഹ്).

അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാൻ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങൾക്കിടയിൽ സലാം പരത്തലാണ്. (മുസ്ലിം റഹ്)

അബ്ദുല്ല(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മനുഷ്യരേ! നിങ്ങൾ സലാം പരത്തുകയും ആഹാരം നൽകുകയും ചാർച്ചയെ ചേർക്കുകയും ജനങ്ങൾ നിദ്രയിലാണ്ടിരിക്കുമ്പോൾ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ സുരക്ഷിതരായി നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി റഹ്) 

ഇംറാനി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബി(സ) യുടെ സവിധത്തിൽ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാൾക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാൾ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാൾ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിർമിദി) (സലാം, റഹ്മത്ത്, ബക്കർത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)

അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ജനങ്ങളിൽ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവൻ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിർമിദി റഹ്)

അബൂജുറയ്യി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) യുടെ അടുത്തുചെന്ന് ഞാൻ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിർമിദി റഹ് )

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവർക്കിടയിൽ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ് റഹ്)

അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോൾ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാർക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിർമിദി  റഹ്)


മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് .

അതിന്റെ ഉത്തമ വാക്യം : 

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ

(അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ ) എന്നാണ്.

وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ


(വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ )എന്നാണ്. 


സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്. 

വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്. 

സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും. 

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആകര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആകര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.

ഫോണിലൂടെ (ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്. 

പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്. 

ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല. 

ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്. നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്. 

സലാം അയക്കൽ കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്.  അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’ 


രണ്ടു പേർ

 അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞാൽ എങ്ങനെ മടക്കും '' ഒരുമിച്ചാണ് പറഞ്ഞതെങ്കിൽ രണ്ടുപേരും മടക്കൽ നിർബന്ധവും അല്ലങ്കിൽ ആദ്യം പറഞ്ഞത് സലാമും പിന്നെ പറഞ്ഞത് മടക്കലുമായി പരികണിക്കും..(തുഹ്ഫ -9/267) ''

വിവാഹബന്ധം അനുവദനീയമായവരെയാണ് നാം അന്യസ്ത്രീപുരുഷന്മാര്‍ എന്ന് പറയുന്നത്: അന്യസ്ത്രീ പുരുഷനോട് സലാം പറയാൻ പാടില്ല ഹറാമാണ്. എന്നാൽ ആൾകൂട്ടത്തോട് സലാം പറയാം..(തുഹ്ഫ -9/260)

അന്യപുരുഷൻ പറഞ്ഞ സലാം സ്ത്രീ മടക്കാൻ പാടില്ല ഹറാമാണ്. എന്നാൽ വൃദ്ധയായ സ്ത്രീയാണെങ്കിൽ മടക്കൽ നിർബന്ധമാണ്‌..(തുഹ്ഫ -9/261)

പുരുഷൻ അന്യസ്ത്രീയോട് സലാം പറയല്‍ ഹറാം ആണെന്നും, അന്യസ്ത്രീ പറഞ്ഞ സലാം പുരുഷൻ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാൽ കണ്ടാൽ ആശിക്കപ്പെടാത്ത. വ്യദ്ധ കളോട് സലാം പറയാം ''

വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. സഹല്‍ബിന്‍സഅ്ദ് (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം ഏറെ സന്തോഷിച്ചിരുന്നു. കാരണം, ഞങ്ങള്‍ക്ക് വൃദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ അടുത്ത് പോയി സലാം പറയും, അപ്പോള്‍ അവര്‍ ഞങ്ങള്‍ക്കായി (അവര്‍ പ്രത്യേകം തയ്യാറാക്കിയ) ഒരു വിഭവം തരാറുണ്ടായിരുന്നു.


അമുസ്ലിമിനോട്‌  സലാം പറയലും മടക്കലും.

നിങ്ങള്‍ യഹൂദികളോടും നസ്വാറാക്കളോടും സലാം തുടങ്ങരുത്. എന്നു നബി (സ) അരുള്‍ ചെയ്തിരിക്കുന്നു.

നബി (സ) ഹിറഖലിനു അയച്ച കത്തില്‍ ((സലാമുന്‍ അലാ മനിത്തബഅല്‍ ഹുദാ – സന്മാര്‍ഗം പിമ്പറ്റിയവര്‍ക്ക് സലാമുണ്ടാവട്ടേ)) എന്നാണു എഴുതിയത്. മുസ്ലിമാണെന്നു കരുതി സലാം പറഞ്ഞതിനു ശേഷമാണ് അല്ലെന്നു മനസ്സിലായതെങ്കില്‍ ആ സലാം തിരികെ തരണമെന്നു പറയല്‍ സുന്നതാണ്. ഇബ്നു ഉമര്‍ (റ) അങ്ങനെ ചെയ്തിട്ടുണ്ട്.

മുസ്ലിംകളും അല്ലാത്തവരുമുള്ള ഒരു സംഘത്തോടു സലാം പറയല്‍ സുന്നത്താണ്. നബി(സ) അങ്ങനെയുള്ള ഒരു സംഘത്തോടു സലാം പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. അങ്ങനെ ഇടകലര്‍ന്ന സംഘത്തോടു സലാം പറയുമ്പോള്‍ മുസ്ലിംകളെ മാത്രമേ ഉദ്ദേശിക്കാവൂ.
അവര്‍ ഇങ്ങോട്ടു സലാം പറഞ്ഞാല്‍ വ അലൈകും എന്നു മാത്രം മടക്കണം.
 ((വേദക്കാര്‍ നിങ്ങളോടു സലാം പറഞ്ഞാല്‍ നിങ്ങള്‍ (വഅലൈകും) എന്നു മാത്രം പ്രതികരിക്കുക)) എന്നു നബി(സ) അരുള്‍ ചെയ്തിട്ടുണ്ട്. 

യഹൂദികളില്‍ ചിലര്‍ നബി(സ)യുടെ കാലഘട്ടത്തില്‍, അസ്സലാമു അലൈകും എന്നതിനു പകരം അസ്സാമു അലൈകും എന്നു പറയാറുണ്ടായിരുന്നു. അസ്സാമു അലൈകും എന്നതിനു നിങ്ങള്‍ക്ക് മരണമുണ്ടാവട്ടെ എന്നാണ് അര്‍ത്ഥം.
അക്രമകാരികളായ അമുസ്ലിംകള്‍ സലാം പറയുകയും സലാം മടക്കിയില്ലെങ്കില്‍ അവരില്‍ നിന്നു ഉപദ്രവം ഭയപ്പെടുകയും ചെയ്താല്‍ സലാം മടക്കാം. അപ്പോള്‍ അവിടെ അസ്സലാം എന്നത് അല്ലാഹുവിന്‍റെ പേരാണെന്നു വെക്കണം. അഥവാ അസ്സലാമായ അല്ലാഹു നിങ്ങളെ വീക്ഷിക്കുന്നുണ്ട് എന്ന ഒരു മുന്നറിയിപ്പു പോലെ.

മുസ്ലിംകളോടു ഇടപഴകി ജീവിക്കുന്ന മറ്റു മതക്കാരോടു സലാം പറയുന്നതിലും മടക്കുന്നതിലും കുഴപ്പമില്ലെന്നു അഭിപ്രായമുള്ള മഹാന്മാരും പണ്ഡിതന്മാരുമുണ്ട്. പ്രസിദ്ധ സഹാബിയായ ഇബ്നു അബ്ബാസ് (റ)വിനു ഈ അഭിപ്രായമാണുണ്ടായിരുന്നത്. നീ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയുക എന്ന പ്രവാചക കല്‍പനയില്‍ മുസ്ലിമും അല്ലാത്തവരും പെടുമെന്നും ((നിങ്ങളോടു അഭിവാദ്യം ചെയ്താല്‍ അതിനേക്കാള്‍ നല്ല രീതിയില്‍ നിങ്ങള്‍ മടക്കുക….)) എന്ന ഖുര്‍ആന്‍ വചനം പൊതു കല്‍പനയാണ് എന്നുമുള്ള ന്യായങ്ങളുന്നയിച്ച് എല്ലാവരോടും സലാം പറയുകയും മടക്കുകയും ചെയ്യാമെന്ന് വാദിക്കുന്നവരുമുണ്ട്.

മക്കാ കാലഘട്ടത്തില്‍ നബി (സ)യും അബൂബകര്‍ (റ) വും അലി (റ) വും അറബീ ഗോത്രങ്ങളെ സമീപിച്ച് ഇസ്ലാമിലേക്ക് ക്ഷണിച്ചിരുന്നു. അറബികളുടെ ഓരോ സദസ്സിലേക്ക് കയറിച്ചെല്ലുമ്പോഴും അബൂബകര്‍ (റ) അവരോടു സലാം പറയാറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ഇത് അവര്‍ ഇസ്‍ലാമിലേക്ക് വരുന്നതിനു മുമ്പായിരുന്നു.

നിസ്കരിക്കാത്തവരോട് സലാം പറയൽ സുന്നത്തില്ല.

ദുആയിൽ മുഴുകിക്കൊണ്ടിരിക്കുന്നവരോട് സലാം പറയൽ സുന്നത്തില്ല..(തുഹ്ഫ -9/265)

പ്രസംഗിക്കുകയോ മറ്റോ ചെയ്യുമ്പോൾ ആദ്യം സലാം പറയുകയല്‍ ആണ് സുന്നത്ത്‌.

വുളു എടുക്കുന്നവനോട് സലാം പറയാമോ..?

പറയാം .. മടക്കൽ നിർബന്ധവുമാണ്..(ശർവാനി -9/265)

ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാം വായിൽ ഭക്ഷണം ഉണ്ടെങ്കിൽ സുന്നത്തില്ല. ഭക്ഷണം ഇറക്കിയതിനു ശേഷമാണെങ്കിൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്..(തുഹ്ഫ -9/263)

ഒരാൾക്ക്‌ സലാം പറഞ്ഞയക്കേണ്ടത്‌ '' ഇന്ന ആളോട് എന്‍റെ അസ്സലാമു അലൈകും പറയണം, അല്ലെങ്കില്‍ എന്‍റെ സലാം പറയണം എന്ന്‍ പറഞ്ഞാലും മതി..(തുഹ്ഫ -9/226)

അപ്പോൾ ആ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമുണ്ടോ..?
ഞാൻ എത്തിച്ചു കൊടുക്കാം എന്ന് വാക്കാൽ ഏറ്റെടുത്താൽ മാത്രമേ നിർബന്ധമോള്ളൂ..( തുഹ്ഫ -9/264)

ഇത്തരം സലാം മടക്കേണ്ടത് ഇങ്ങിനെയാണ് '' (അലയ്ക വഅലൈഹിസ്സലാം) ''

സലാം എഴുതി അറിയിച്ചാല്‍ അത് മടക്കല്‍ നിര്‍ബന്ധമാണെന്ന് ഇമാം മുതവല്ലിയും വാഹിദിയും പറഞ്ഞതായി ഇമാം നവവി(റ) തങ്ങള്‍ അദ്കാറില്‍ രേഖപെ്പടുത്തിയിട്ടുണ്ട്. മെസ്സേജ്, ചാറ്റിങ്ങ് തുടങ്ങിയവയിലൂടെ സലാം പറയുന്നതും എഴുതി അറിയിക്കുന്നതു പോലെയാണ്. ''
 മറുപടി എഴുതുമ്പോൾ എഴുതുകയോ .. അല്ലെങ്കിൽ പറയുകയോ ചെയ്തു കൊണ്ട് സലാം മടക്കണം. ''

മുബൈലിൽ പറയുന്ന സലാം മടക്കേണ്ടതുണ്ട്.

പറഞ്ഞ സലാം കേട്ടില്ലെങ്കിൽ മടക്കേണ്ടതില്ല.

സലാം പറയലോ മടക്കലോ പുണ്യം..?

സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. രണ്ടും പുണ്യമുള്ളതാണ്. കൂടുതൽ സലാം പറയുന്നതിലാണുള്ളത്.(ഇആനത്ത്: 4/287)

സുന്നത്തിനേക്കാൾ പുണ്യം ഫർളിനല്ലേ..?

സുന്നത്തിനേക്കാൾ പുണ്യം ഫർളിനു തന്നെയാണ്. അതാണു പൊതുനിയമം. സുന്നത്തിനേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ഫർളുകൾക്കുണ്ട്. എന്നാൽ ഈ നിയമം സലാം പറയുന്നതിലും മടക്കുന്നതിലുമില്ല. സുന്നത്തിനാണ് ഇവിടെ കൂടുതൽ മഹത്വം.(ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/287)

മറ്റേതെങ്കിലും സുന്നത്തുകൾക്ക് ഫർളിനേക്കാൾ പുണ്യം ഉണ്ടോ..?

ഉണ്ട് വേറെ രണ്ടു കാര്യങ്ങൾക്കുണ്ട്. ഒന്ന്, കടം വീട്ടാനുള്ളവൻ ഞെരുക്കത്തിലാണെങ്കിൽ വീട്ടാനുള്ള കഴിവുണ്ടാകുന്നതുവരെ ചോദിച്ച് ബുദ്ധിമുട്ടാക്കാതിരിക്കൽ നിർബന്ധമാണ് എന്നാൽ കടം വീട്ടേണ്ട, ഞാൻ അതു ഒഴിവാക്കിയെന്നു പറയൽ സുന്നത്താണ്. ഈ സുന്നത്തിനാണ് കൂടുതൽ പുണ്യം. രണ്ട്, നിസ്കാരത്തിനു സമയമായശേഷം വുളൂഅ്‌ ചെയ്യൽ നിർബന്ധമാവും സമയത്തിനു മുമ്പ് വുളൂഅ്‌ ചെയ്യൽ സുന്നത്തുമാണ്. ഈ സുന്നത്തിനാണു കൂടുതൽ പുണ്യം(തഫ്സീർ സ്വാവി: 1/117)

ആരോടാണു സലാം ചൊല്ലൽ സുന്നത്തുള്ളത്..?

തെമ്മാടി, പുത്തൻവാദി ഒഴികെയുള്ള മുസ്ലിംമിനോട് സലാം സുന്നത്താണ്.
(ഫത്ഹുൽ മുഈൻ)

ചെറിയ കുട്ടികളോട് പറയൽ സുന്നത്തുണ്ടോ..?

വകതിരിവുള്ള കുട്ടികളോട് പറയൽ സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

ഒരു സംഘത്തിനോട് സലാം പറയുന്നതിന്റെ വിധി..?

സുന്നത്തു കിഫായഃ ഒരു വ്യക്തിയോട് സുന്നത്ത് ഐൻ (വ്യക്തിപരമായ സുന്നത്ത്) (ഫത്ഹുൽ മുഈൻ)

സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമായതെന്തുകൊണ്ട്..?

സലാം എന്നത് നിർഭയത്വം അറിയിക്കലും പ്രാർത്ഥനയുമാണ്. ഒരാൾ അതറിയിക്കുമ്പോൾ മറ്റവൻ അതിനു അതേ അർത്ഥത്തിൽ മറുപടി നൽകൽ അനിവാര്യമാകുകയാണ്.(ഇആനത്ത്: 3/286)


ഒരു സംഘത്തിനു സലാം പറഞ്ഞാൽ എല്ലാവരും മടക്കൽ നിർബന്ധമുണ്ടോ..?

ഇല്ല ആരെങ്കിലും ഒരാൾ മടക്കലേ നിർബന്ധമുള്ളൂ. മടക്കൽ ഫർള് കിഫ (സമൂഹിക ബാധ്യത)യാണ് എന്നാൽ മനക്കിയവനു മാത്രമേ പ്രതിഫലം കിട്ടൂ മൗനം  പാലിച്ചവർക്ക് കിട്ടില്ല.(ഇആനത്ത്: 4/286)

സംഘത്തിലുള്ള എല്ലാവരും മടക്കിയാലോ..?

എല്ലാവർക്കും ഫർളിന്റെ പ്രതിഫലം കിട്ടും. മയ്യിത്ത് നിസ്കാരത്തിന്റെ പ്രതിഫലം പോലെ.(ഫത്ഹുൽ മുഈൻ)

സംഘത്തിൽപ്പെട്ട കുട്ടി മാത്രം സലാം മടക്കിയാലോ..?

കുട്ടി മാത്രം മടക്കിയാൽ ഫർളിന്റെ ബാധ്യത വീടില്ല. പ്രായം തികഞ്ഞ ഒരാളെങ്കിലും മടക്കൽ നിർബന്ധമാണ്.(ഇആനത്ത്: 4/283)

ഫർളു കിഫാ കുട്ടിയെക്കൊണ്ട് വീടില്ലേ..?

സലാം മടക്കുന്ന  വിഷയത്തിൽ വീടില്ല. മയ്യിത്തു നിസ്കരിക്കുകയെന്ന ഫർളു കിഫാ കുട്ടി നിർവഹിച്ചാലും വീടും. മയ്യിത്തു നിസ്കാരത്തിന്റെ ഉദ്ദേശ്യം പ്രാർത്ഥനയാണ് കുട്ടിയുടെ പ്രാർത്ഥന ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. സലാം മടക്കുന്നതിലെ ലക്ഷ്യം നിർഭയത്വം അറിയിക്കലാണ് അതിനു കുട്ടി അർഹനല്ല.(ഇആനത്ത്: 4/283)

ഒരു കുട്ടി മാത്രമാകുമ്പോഴോ..?

അവൻ സലാം മടക്കില്ലെന്ന ധാരണയുണ്ടെങ്കിൽ പോലും സലാം പറയൽ സുന്നത്തുണ്ട്. കുട്ടി സലാം മടക്കാതിരുന്നാൽ കുറ്റക്കാരനാവില്ല. കുട്ടിയോട് കീർത്തനയില്ലെന്നു പ്രസിദ്ധമാണല്ലോ

സ്ത്രീകൾ പരസ്പരം കാണുമ്പോൾ സലാം പറയൽ സുന്നത്തുണ്ടോ..?

അതെ, സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

സ്ത്രീ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോട് സലാം പറയലോ..?

സുന്നത്താണ്.(ഫത്ഹുൽ മുഈൻ)

ഭാര്യഭർത്താക്കന്മാർ പരസ്പരം സലാം പറയലോ..?

സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(ഫത്ഹുൽ മുഈൻ)

അന്യസ്ത്രീ പുരുഷന്മാർ പരസ്പരം സലാം പറയുന്നതിന്റെ വിധി..?

സ്ത്രീ സലാം പറയലും മടക്കലും ഹറാമാണ്. പുരുഷനു അതും രണ്ടും കറാഹത്തുമാണ്.(ഫത്ഹുൽ മുഈൻ)

സ്ത്രീക്കു നിഷിദ്ധവും പുരുഷനു കറാഹത്തുമായതു എന്തുകൊണ്ട്..?

സലാം പറയലും മടക്കലും സ്ത്രീയുടെ ഭാഗത്തു നിന്നാകുമ്പോൾ അതവനിൽ കൂടുതൽ ആശയും ആഗ്രഹവും ജനിപ്പിക്കും അതാണു നിഷിദ്ധത്തിന്റെ കാരണം.(ഫത്ഹുൽ മുഈൻ)

ഒരു സംഘം അന്യസ്ത്രീകൾക്ക് ഒരു പുരുഷൻ സലാം പറയലോ..?

അതു സുന്നത്താണ്. അവരിൽ ഒരാൾ മടക്കൽ നിർബന്ധവുമാണ്. എല്ലാവരും മടക്കിയാൽ അവർക്കെല്ലാം ഫർളിന്റെ പ്രതിഫലം ലഭിക്കും.(ഇആനത്ത്: 4/284)

ഒരുകൂട്ടം സ്ത്രീകളുണ്ടാവുമ്പോൾ അവർ അന്യപുരുഷനു സലാം പറയലോ..?

സുന്നത്താണ്. അപ്പോൾ നാശം ഭയപ്പെടില്ലല്ലോ.(ഇആനത്ത്: 4/284)

ഒരുകൂട്ടം പുരുഷന്മാരും ഒരു അന്യസ്ത്രീയുമാണെങ്കിലോ..?

പ്രസ്തുത വേളയിൽ പരസ്പരം സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(ഇആനത്ത്: 4/284)

ആശ തോന്നിക്കാത്ത വൃദ്ധ അന്യപുരുഷനു സലാം പറയലോ..?

സുന്നത്തുണ്ട്. അന്യപുരുഷന്റെ സലാം അവൾ മടക്കലും നിർബന്ധമാണ്. പുരുഷൻ അവൾക്ക് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
(ഫത്ഹുൽ മുഈൻ)

സലാം പറഞ്ഞവൻ കേൾക്കുന്ന നിലയിൽ മടക്കണോ..?

അതേ, അവൻ കേൾക്കുന്ന നിലയിൽ ശബ്ദമുയർത്തി കേൾപ്പിക്കണം. അതു നിർബന്ധമാണ്.(ഫത്ഹുൽ മുഈൻ )

സലാം പറഞ്ഞത് കേട്ടില്ലെങ്കിലോ..?

മടക്കേണ്ടതില്ല.

സലാം പറഞ്ഞവൻ പറഞ്ഞ ഉടനെ ഓടിയാലോ..?

എങ്കിൽ സലാം മടക്കിയാൽ മതി. കേൾപ്പിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടതില്ല.(ഫത്ഹുൽ മുഈൻ)

കേൾവിയില്ലാത്തവൻ സലാം പറഞ്ഞാൽ മടക്കണോ..? മടക്കിയാൽ അവൻ കേൾക്കില്ലല്ലോ..?

മടക്കൽ നിർബന്ധമാണ്. അതോടൊപ്പം കൈ പോലെയുള്ളതുകൊണ്ട് ആംഗ്യം കാണിക്കലും നിർബന്ധമാണ്.(ഇആനത്ത്: 3/285)

കേൾവി ഇല്ലാത്തവനോട് സലാം പറയുമ്പോൾ അതോടൊപ്പം ആംഗ്യം വേണോ..?

അതേ, എങ്കിലേ മടക്കൽ നിർബന്ധമുള്ളൂ.(ഫത്ഹുൽ മുഈൻ)

ഒരു മുസ്ലിമിനെ കണ്ടുമുട്ടുമ്പോഴാണോ സലാം പറയൽ സുന്നത്തുള്ളത്..?

കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

കണ്ടുമുട്ടിയ ഉടനെ മറ്റു സംസാരം നടത്തിയാലോ..?

ബോധപൂർവം അറിഞ്ഞു കൊണ്ട് സംസാരിച്ചതിനു ശേഷം സലാം പറയൽ പരിഗണനീയമല്ല. അതിനാൽ പ്രസ്തുത സലാം മടക്കൽ നിർബന്ധമില്ല.
(ഇആനത്ത്: 3/285)

പ്രസംഗത്തിന്റെ തുടക്കത്തിൽ സലാം പറയൽ സുന്നത്തുണ്ടോ..?

പ്രസംഗത്തിന്റെ തുടക്കം എന്ന നിലയിൽ സുന്നത്തില്ല. പ്രസംഗത്തിന്റെ ഒടുക്കത്തിലും സുന്നത്തില്ല. കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്താണെന്നാണ് ഫുഖഹാഅ് പഠിപ്പിച്ചത്.

സ്ഥലത്തില്ലാത്തവനു സലാം പറയാനായി മറ്റൊരാളെ ഏൽപ്പിക്കാമോ..?

അതെ, മറ്റൊരാളോട് നീ ഇന്ന വ്യക്തിയോട് എന്റെ 'അസ്സലാമു അലൈകും' എന്ന സലാം പറയണം എന്നു പറഞ്ഞു ഏൽപ്പിക്കലും കത്തിലൂടെ സലാം എഴുതലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ)

പ്രസ്തുത വേളയിൽ സലാം എത്തിക്കേണ്ടതുണ്ടൊ..?

സലാം പറയണമെന്നു പറഞ്ഞപ്പോൾ അതു ഏറ്റെടുത്തിട്ടുണ്ടെങ്കിൽ എത്തിക്കൽ നിർബന്ധമാണ്. നിരസിക്കുകയോ മൗനം പാലിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമില്ല.
(ഇആനത്ത്: 4/289)

മറ്റൊരാളുടെ സലാം നമ്മളോട് ഒരാൾ പറയുമ്പോൾ എങ്ങനെ മടക്കണം..?


 عَلَيْهِ السّلاَم എന്നു മടക്കൽ നിർബന്ധമാണ്. സലാം എത്തിച്ചു തന്നവനെയും പരിഗണിച്ചു കൊണ്ട് 

 عَلَيْكَ وَعَلَيْهِ السّلاَم എന്നു മടക്കലാണു സുന്നത്ത്. (ഫത്ഹുൽ മുഈൻ)

മറ്റൊരാളുടെ സലാം നാം എത്തിക്കേണ്ട വാചകം എങ്ങനെ..?

ഉദാഹരണ സഹിതം പറയാം... സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു ഖാലിദ് നിനക്ക് 'അസ്സലാമു അലൈകും ' എന്നു പറഞ്ഞിട്ടുണ്ട് അതു മടക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു:

اَلسَّلاَمُ عَلَى خَلِدٍ

ഇക്കാര്യം നീ എത്തിക്ക് ഇങ്ങനെ പറയുമ്പോൾ അംറ് ഖാലിദിനോട് 'സൈദ് നിനക്ക് സലാം ചൊല്ലിയിട്ടുണ്ട് എന്നു പറഞ്ഞാൽ മതി. എന്നാലും ഖാലിദ്

وَعَلَيْهِ السَّلاَم

എന്നു മടക്കൽ നിർബന്ധമാണ്. അതേസമയം സൈദ് അംറിനോട് 'നീ ഖാലിദിനോട് എന്റെ സലാം പറയൂ' വെന്നു പറയുകയും അംറ് അങ്ങനെ ഖാലിദിനോട് സൈദ് നിനക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്താൽ മടക്കൽ നിർബന്ധമില്ല.(ഇആനത്ത്: 4/289)

മറ്റൊരാളുടെ സലാം എത്തിയാൽ ഉടനെ മടക്കണോ..?

അതെ, വേഗത്തിൽ മടക്കൽ നിർബന്ധമാണ്.

കത്തിലൂടെ സലാം എഴുതിയാൽ എങ്ങനെ മടക്കണം..?

വാക്കാലോ എഴുത്താലോ മടക്കാം.(ഇആനത്ത്: 4/289)

നോട്ടീസിൽ കാണുന്ന 'അസ്സലാമു അലൈകും' മടക്കേണ്ടതുണ്ടോ..?

മടക്കേണ്ടതില്ല.(സമ്പൂർണ ഫതാവ)

കാസറ്റിൽ നിന്നു കേൾക്കുന്ന സലാമോ..?

 മടക്കേണ്ടതില്ല.

വാട്ട്സ്ആപ്പിലൂടെ ഒരാൾ സലാം എഴുതി അയക്കുകയോ, പറയുകയോ ചെയ്താലോ..?

അതു മടക്കൽ നിർബന്ധമില്ല. പ്രസ്തുത എഴുത്ത് പരിഗണനീയമല്ല. വാട്ട്സ്ആപ്പിലൂടെ കേൾക്കുന്ന ശബ്ദം കാസറ്റിലൂടെ കേൾക്കുമ്പോലെയാണ്.

ഉച്ചഭാഷിണിയിലൂടെ സലാം പറഞ്ഞാലോ..?

ഉച്ചഭാഷിണി ഇല്ലാതെ സലാം പറയുമ്പോഴുള്ള അതേ നിയമം തന്നെയാണ് ഉച്ചഭാഷിണിയിലൂടെ ഉള്ളതും. അന്തരമില്ല.

സലാം പറയാൻ വേണ്ടി വസ്വിയ്യത്താക്കാമോ..?

അതെ, ഞാൻ മരിച്ച ശേഷം എന്റെ 'അസ്സലാമു അലൈകും ' എന്നു നീ സൈദിനു എത്തിക്കണമെന്നു വസ്വിയ്യത്ത് ചെയ്താൽ, ആ വസ്വിയ്യത്ത് സ്വീകരിച്ചവനു അക്കാര്യം നിർവഹിക്കൽ നിർബന്ധമാണ്.
(ഇആനത്ത്: 4/289)

ഫാസിഖിനു സലാം പറയൽ സുന്നത്തുണ്ടോ..?

സുന്നത്തില്ല. മാത്രമല്ല,  പരസ്യ തെമ്മാടിയാണെങ്കിൽ സലാം പറയാതിരിക്കൽ സുന്നത്തുണ്ട്.(ഇആനത്ത്: 4/291)

വലിയ തെറ്റുകൾ ചെയ്തു നടക്കുന്നവനോടോ..?

അവൻ തൗബഃ ചെയ്യുന്നില്ലെങ്കിൽ അവനോട് സലാം പറയാതിരിക്കൽ സുന്നത്താണ്. അതായത് പറയാതിരുന്നാൽ പ്രതിഫലം ലഭിക്കും.
(ഇആനത്ത്: 4/291)

ഫാസിഖ് മുബ്തദിഅ് എന്നിവരിൽ നിന്നു ഫിത്നഃ ഭയപ്പെട്ടാലോ..?

പ്രസ്തുത വേളയിൽ സലാം പറയാം. മറ്റു പ്രത്യേക കാരണം ഉണ്ടെങ്കിലും സലാം പറയാം. സലാം പറയാതിരുന്നാൽ ചെലവ് നൽകാതിരിക്കൽ സലാം പറയാനുള്ള കാരണമാണ്.(ഇആനത്ത്: 4/291)

ഒന്നിനു പിറകെ മറ്റൊന്നായി പലരും സലാം പറഞ്ഞാലോ..?

കൂടുതൽ ഇടവേള വന്നിട്ടില്ലെങ്കിൽ എല്ലാവരുടെയും സലാമിനു വേണ്ടി ഒരു തവണ മടക്കിയാൽ മതി. (ഫത്ഹുൽ മുഈൻ)

ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാമോ..?

ഭക്ഷണം വായയിലുണ്ടെങ്കിൽ സലാം പറയൽ സുന്നത്തില്ല. അതേസമയം അവനോട് ആരെങ്കിലും സലാം പറഞ്ഞാൽ മടക്കൽ സുന്നത്തുണ്ട്. നിർബന്ധമില്ല.(ഇആനത്ത്: 4/291)

ഖുത്വുബ ശ്രദ്ധിച്ചു കേൾക്കുന്നവനോട് സലാം പറയൽ..?

സുന്നത്തില്ല. മാത്രമല്ല കറാഹത്തുമാണ്. എന്നാൽ ആരെങ്കിലും സലാം പറഞ്ഞാൽ ഖുത്വുബഃ കേൾക്കുന്നവൻ മടക്കൽ നിർബന്ധമാണ്.
(ഇആനത്ത്: 4/291)

നിസ്കരിക്കുന്ന ആളോട് സലാം പറയാമോ..?

സുന്നത്തില്ല. ആരെങ്കിലും സലാം പറഞ്ഞാൽ ആംഗ്യം കൊണ്ട് നിസ്കാരത്തിൽ സലാം മടക്കൽ സുന്നത്തുണ്ട്. ആംഗ്യഭാഷയിൽ സലാം മടക്കിയിട്ടില്ലെങ്കിൽ ഇടവേള കൂടുതലായിട്ടില്ലെങ്കിൽ നിസ്കാരത്തിൽ നിന്നു വിരമിച്ച ശേഷം വാക്കാൽ സലാം മടക്കൽ സുന്നത്താണ്.(ഇആനത്ത്: 3/292)

നിസ്കാരത്തിൽ സലാം മടക്കിയാലോ..?

മസ്അല പഠിച്ചവൻ വഅലൈകുമുസ്സലാം എന്നു നിസ്കാരത്തിൽ സലാം മടക്കിയാൽ നിസ്കാരം ബാത്വിലാകും.

 وَعليه السّلام

എന്നാണെങ്കിൽ നിസ്കാരം ബാത്വിലാവില്ല.(ഇആനത്ത്: 4/292)

ബാങ്ക് കൊടുക്കുന്നതിന്റെ ഇടയിൽ സലാം മടക്കിയാൽ ബാങ്ക് ബാത്വിലാവുമോ..?

ബാത്വിലാവില്ല. ബാങ്കിന്റെ ഇടയിൽ സലാം മടക്കൽ കറാഹത്തില്ല.
(ഇആനത്ത്: 4/292)

കുട്ടിയും പ്രായം തികഞ്ഞവനും പരസ്പരം വഴിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ആരാണു സലാം തുടങ്ങേണ്ടത്..?

കുട്ടി സലാം പറയണം അതാണു സുന്നത്ത്. മുതിർന്നവൻ കുട്ടിയോട് സലാം പറയൽ സുന്നത്തിനു എതിരാണ്. കുട്ടിയുള്ള സ്ഥലത്തേക്ക് മുതിർന്നവൻ പ്രവേശിച്ചാൽ സലാം പറയൽ സുന്നത്താണ്. നേരത്തെ വിവരിച്ചത് വഴിയിൽ വെച്ച് പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള മസ്അലയാണ്.(ഇആനത്ത്: 4/292)

രണ്ടു സംഘം പരസ്പരം കണ്ടുമുട്ടിയാൽ..?

ചെറിയ സംഘം  വലിയ സംഘത്തിനോട് സലാം പറയണം.(ഇആനത്ത്: 4/292)
വാഹനത്തിലുള്ളവൻ - കുട്ടിയാണെങ്കിലും നടക്കുന്നവനോടും നിൽക്കുന്നവനോടും വലിയവനോടും സലാം പറയണം.

സലാം പറയുമ്പോൾ അറബിയിൽ തന്നെ പറയണോ..?

വേണ്ട ഏതു ഭാഷയിലും പറഞ്ഞാൽ മതി സുന്നത്തു ലഭിക്കും. അറബി അറിയുന്നവനാണെങ്കിലും ഇതുതന്നെയാണു വിധി. അനറബി ഭാഷയിൽ സലാം പറഞ്ഞാലും മടക്കൽ നിർബന്ധമാണ്. അറബിയിലോ അനറബിയലോ മടക്കാം.(നിഹായ: 8/52)

മആശിറ വിളിയുടെ മുമ്പ് സലാം പറയൽ സുന്നത്തുണ്ടോ..?

മആശിറ വിളിയുടെ മുമ്പ് എന്ന നിലയ്ക്ക് സുന്നത്തില്ല.

അസ്സലാമു അലൈകും വറഹ്മതുല്ലാഹ് എന്ന സലാം പറഞ്ഞവനോട് 'വ അലൈകുമുസ്സലാം ' എന്നു മാത്രം മടക്കിയാൽ മതിയോ..?

കടമ തീരാൻ അതുമതി (ഇആനത്ത്: 4/289) നോക്കുക. 


അമുസ്ലിം സലാം ചെല്ലിയാല്‍ എങ്ങനെയാണ് മടക്കേണ്ടത്

വിശ്വാസികളോട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതേക്കാള്‍ നല്ലത് കൊണ്ട് തിരിച്ച് അഭിവാദ്യമര്‍പ്പിക്കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. (സൂറത്തുനിസാഅ്-86). ഇതിന്റെ അടിസ്ഥാനത്തില്‍ അവിശ്വാസികള്‍ അര്‍പ്പിക്കുന്ന അഭിവാദ്യത്തിനും നല്ല പ്രത്യഭിവാദ്യം നല്‍കണമെന്ന് പല പണ്ഡിതരും പറയുന്നു. 

എന്നാല്‍, അസ്ലലാം അലാമനിത്തബഅല്‍ഹുദാ (സന്മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്ന് തിരിച്ചുപറയണമെന്നാണ് പറയേണ്ടത് എന്ന് മറ്റു പലപണ്ഡിതരും പറയുന്നുണ്ട്. അതേ സമയം, പ്രവാചകരുടെ കാലത്ത് തീവ്രജൂതവിശ്വാസികളായ പലരും, പരിഹസിച്ചുകൊണ്ട് അസ്സാമുഅലൈകും (നിങ്ങള്‍ക്ക് പെട്ടെന്നുള്ള മരണമുണ്ടാവട്ടെ) എന്ന് ആശംസിക്കാറുണ്ടായിരുന്നു. അതിന് പ്രത്യുത്തരമായി വഅലൈകും (താങ്കള്‍ക്കും അത് തന്നെയുണ്ടാവട്ടെ) എന്ന് പറയണമെന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. 

അവര്‍ പറഞ്ഞത് എന്താണെന്ന് സംശയമുണ്ടാവുമ്പോഴും വഅലൈകും എന്ന് മടക്കേണ്ടതാണ്. സലാം ചൊല്ലിയാല്‍ മടക്കല്‍ നിര്‍ബന്ധമാണെന്ന നിയമം വിശ്വാസികളല്ലാത്തവര്‍ ചൊല്ലുന്നിടത്ത് ബാധകമല്ലെന്നാണ് പണ്ഡിതാഭിപ്രായം. 

പുരുഷന്‍ അന്യ സ്ത്രീക്കും നേരെ മറിച്ചു സലാം ചൊല്ലുന്നതിന്‍റെയും മടക്കുന്നതിന്‍റെയും വിധി എന്താണ്?

അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ സലാം പറയാവതല്ല. വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. സഹല്‍ബിന്‍സഅ്ദ് (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം ഏറെ സന്തോഷിച്ചിരുന്നു. കാരണം, ഞങ്ങള്‍ക്ക് വൃദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ അടുത്ത് പോയി സലാം പറയും, അപ്പോള്‍ അവര്‍ ഞങ്ങള്‍ക്കായി (അവര്‍ പ്രത്യേകം തയ്യാറാക്കിയ) ഒരു വിഭവം തരാറുണ്ടായിരുന്നു. വൃദ്ധകളല്ലാത്ത അന്യസ്ത്രീകളോട് സലാം പറയല്‍ ഹറാം ആണെന്നും സലാം പറഞ്ഞാല്‍ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാല്‍ സ്ത്രീകളോ പുരുഷന്മാരോ കൂട്ടമായിട്ടാണെങ്കില്‍ സലാം പറയാവുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മുബ്തദിഉകള്‍ സലാം പറഞ്ഞാല്‍ മടക്കുന്നതിന്‍റെ വിധി എന്താണ്? 

ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). 

ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5)

ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ധിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്.

No comments:

Post a Comment