Wednesday 21 October 2020

ഘാതകന്‍ സ്വര്‍ഗത്തിലേക്ക്

 

ഒരിക്കൽ പ്രവാചകൻ ഇസ്രായീൽ സമുദായത്തിൽപ്പെട്ട ഒരു ഘാതകന്റെ ചരിത്രം അനുയായികൾക്ക് വിവരിച്ചുകൊടുത്തു.

ഇസ്രാഈൽ സമുദായത്തിൽ ഒരു സുപ്രസിദ്ധ ഘാതകനുണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പത് ആളുകളെ അയാൾ കൊന്നിട്ടുണ്ട്. ഇത്രയധികം മനുഷ്യാത്മാക്കളെ അയാൾ ഹനിച്ചുകളഞ്ഞെങ്കിലും പിന്നീടയാൾക്ക് പാപപങ്കിലമായ തന്റെ ജീവിതത്തെക്കുറിച്ച് ഖേദം തോന്നി.

പർവതസമാനമായ തന്റെ പാപങ്ങൾക്കൊരു പരിഹാരമുണ്ടാവണമെന്ന് അയാൾ ആത്മാർത്ഥമായാഗ്രഹിച്ചു. ഭാവിയിലെങ്കിലും സദ്‌വൃത്തനായി ജീവിക്കാനുള്ള വല്ല സാധ്യതയും തന്നിൽ അവശേഷിക്കുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ അയാളിൽ ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നു. തന്നെ സൽപന്ഥാവിലേക്ക് തിരിച്ചുവിടാൻ പ്രാപ്തനായ ഒരാളുടെ ഉപദേശം അയാൾക്ക് ആവശ്യമായിരിക്കുകയാണ്.

“ആരാണേറ്റവും വലിയ പണ്ഡിതൻ?” അയാൾ അനേ്വഷണമാരംഭിച്ചു.

ഒരു സന്യാസിയെക്കുറിച്ച് അയാൾക്ക് വിവരം ലഭിച്ചു. തന്നെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തനായിരിക്കും ആ ഭക്തനെന്ന് അയാൾക്ക് തോന്നി. ഒട്ടും വൈകിയില്ല. അയാൾ ആ ഭക്തനെ സമീപിച്ചു.

“തൊണ്ണൂറ്റൊമ്പത് മനുഷ്യാത്മാക്കളെ വധിച്ചു കളഞ്ഞ ഒരു മഹാഘാതകനു പാപമോചനം സിദ്ധിക്കുമോ?” അയാൾ സന്യാസിയോട് അഭിപ്രായമാരാഞ്ഞു.

തികഞ്ഞ അവജ്ഞയും അമർഷവും നിറഞ്ഞ സ്വരത്തിൽ സന്യാസി പറഞ്ഞു “ഇല്ല”

ഇതുകേട്ടപ്പോൾ അയാൾക്ക് വല്ലാത്ത നിരാശയും കലിയും ഉളവായി. അയാൾ ക്ഷോഭിച്ച് ആ സന്യാസിയേയും കൊന്നു കളഞ്ഞു. അങ്ങനെ അയാൾ നൂറുപേരെ കൊന്ന പാപിയാണിപ്പോൾ.

ഇനിയെന്തുവേണം? - ആ കൊലയാളിയുടെ ഹൃദയം തപിച്ചുകൊണ്ടിരിക്കുകയാണ്.

“മുട്ടുക, തുറക്കപ്പെടും” - അയാളുടെ അന്തർഗതം സദാ അയാളോട് മന്ത്രിച്ചുകൊണ്ടിരുന്നു.

“ഭൂലോക പണ്ഡിതരിൽ മഹോന്നതൻ ആരാണ്?” അയാൾ അനേ്വഷണം തുടർന്നു. ഇക്കുറി അയാൾക്ക് ഒരു മഹാപണ്ഡിതനെക്കുറിച്ചാണ് വിവരം ലഭിച്ചത്. താമസംവിനാ അയാൾ ആ വിദ്വാനെ സമീപിച്ചു.

“നൂറാളുകളെ വധിച്ച ഒരു മഹാപാപി മോക്ഷത്തിനർഹനാണോ?” അയാൾ തന്റെ സംശയം പണ്ഡിതന്റെ മുമ്പിൽ തുറന്നുവെച്ചു.

“അതെ, തീർച്ചയായും അവൻ മോക്ഷത്തിനർഹനാണ്. പശ്ചാത്തപിച്ച ഹൃദയത്തോടെ സ്രഷ്ടാവിലേക്ക് മടങ്ങുന്ന മനുഷ്യനെ തീർച്ചയായും അവൻ സ്വീകരിക്കും. ദൈവകാരുണ്യത്തിൽനിന്ന് മനുഷ്യനെ തടഞ്ഞുനിറുത്താൻ ഒന്നുംതന്നെയില്ല. അതുകൊണ്ട് നീ 'ബുസ്രാ' രാജ്യത്തേക്ക് പോവുക. സർവാത്മനാ അല്ലാഹുവെ അനുസരിക്കുന്ന കുറെ സജ്ജനങ്ങളുണ്ടവിടെ. അവിടെ അവരോടൊപ്പം അല്ലാഹുവിന്റെ നിയമനിർദേശങ്ങൾക്കൊത്ത ജീവിക്കുക. സ്വദേശത്തേക്ക് ഒരിക്കലും മടങ്ങരുത്. വളരെ മ്ലേച്ചമായ ഒരു നാടാണ് നിന്റെ സ്വദേശം”- പണ്ഡിതവര്യൻ ആ കൊലയാളിക്ക് നിർദേശം നല്കി.

അങ്ങനെ അയാൾ ആ പണ്ഡിതൻ നിർദേശിച്ച സ്ഥലത്തേക്ക് തിരിച്ചു. യാത്ര പകുതിയായതേയുള്ളു; അയാളുടെ ജീവിതാന്ത്യം സമാഗതമായിക്കഴിഞ്ഞു.

“ആരാണിയാളുടെ ആത്മാവ് ഏറ്റെടുക്കേണ്ടത്?” കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകൾ തമ്മിൽ തർക്കമായി.

“തന്റെ ദുഷ്‌ചെയ്തികളിൽ പരമാവധി ഖേദിച്ചു പശ്ചാത്തപിച്ച ഹൃദയം അല്ലാഹുവിലർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. ആയതുകൊണ്ട് ഈ വിശുദ്ധന്റെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അർഹത ഞങ്ങൾക്കാണ്”- കാരുണ്യത്തിന്റെ മലക്കുകൾ വാദിച്ചു.

“ജീവിതത്തിൽ അണുഅളവും നന്മ പ്രവർത്തിച്ചിട്ടില്ലാത്ത കൊടും പാപിയാണിവൻ; അതുകൊണ്ട് ഈ ദുഷ്ടന്റെ നീചമായ ആത്മാവിനെ നിഷ്‌കരുണം പിടിച്ചെടുക്കാനുള്ള അവകാശം ഞങ്ങൾക്കാണ്”- ശിക്ഷയുടെ മലക്കുകളും ന്യായവാദം നടത്തി.

മലക്കുകൾ തമ്മിലുള്ള തർക്കം മൂത്തു. അപ്പോൾ മനുഷ്യരൂപത്തിൽ മറ്റൊരു മലക്ക് അവിടെ ആഗതനായി. ആഗതൻ അവർക്കിടയിൽ മാധ്യസ്ഥ്യം വഹിച്ചു.

“ഇയാൾ സഞ്ചരിച്ച വഴിയുടെയും സഞ്ചരിക്കാൻ ബാക്കിയുള്ള വഴിയുടെയും ദൂരം നിങ്ങൾ അളന്നു തിട്ടപ്പെടുത്തുക. താൻ ലക്ഷ്യംവെച്ച പ്രദേശത്തേക്കാണ് ഇദ്ദേഹം അല്പമെങ്കിലും അടുത്തതെങ്കിൽ ഇയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകൾ സ്വീകരിക്കട്ടെ!; ഇയാൾ പുറപ്പെട്ട പ്രദേശത്തോടാണ് അടുത്തിരിക്കുന്നതെങ്കിൽ ശിക്ഷയുടെ മലക്കുകൾ ഏറ്റെടുക്കട്ടെ” മാധ്യസ്ഥൻ വിധി കല്പിച്ചു. അവർ വഴിയുടെ രണ്ടറ്റത്തുനിന്നുള്ള ദൂരം സൂക്ഷ്മമായി അളന്നു പരിശോധിച്ചപ്പോൾ അയാൾ പോകാനുദ്ദേശിച്ച രാജ്യത്തോട് ഒരു ചാൺ അടുത്തിരിക്കുന്നതായി കണ്ടു. അനന്തരം അയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകൾ സസന്തോഷം സ്വീകരിച്ചു. 


കടപ്പാട് : എഴുതിയ വ്യക്തിയോട്

No comments:

Post a Comment