Sunday 12 April 2020

അബൂ ത്വല്‍ഹ (റ)





സ്വഹാബി പ്രമുഖന്‍, യഥാര്‍ത്ഥ നാമം സൈദ് ബിന്‍ സഹ്ല്‍.
മദീനയിലെ ബനൂ നജ്ജാര്‍ ഗോത്രത്തില്‍ പെട്ട വ്യക്തിയാണ് അബൂ ത്വല്‍ഹ.

ഒരു സുപ്രഭാതത്തിലാണ് റുമൈസാഅ് ബിന്‍ത്ത് മല്‍ഹാന്‍ അന്നജ്ജാരിയ എന്ന ഉമ്മു സുലൈം വിധവയായ വാര്‍ത്ത അബൂ ത്വല്‍ഹ(റ) യുടെ കര്‍ണ്ണപുടങ്ങളിലെത്തുന്നത്. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിട്ടുണ്ട്. കേട്ടയുടനെ അയാള്‍ സന്തോഷപൂര്‍വം തുള്ളിച്ചാടി. ഒന്നുമല്ല കാര്യം ഉമ്മു സുലൈം  ബുദ്ധിമതിയും തന്റേടിയും സല്‍ഗുണസമ്പന്നയുമായ യുവതിയാണ്. എത്രയും പെട്ടന്ന് തന്നെ അവളെ വിവാഹമന്വേഷിക്കണം. മറ്റാരും അവളെ വിവാഹമന്വേഷിക്കും മുമ്പ് അവിടെയെത്തണമെന്ന് അബൂ ത്വല്‍ഹ തീരുമാനിച്ചു.

അബൂ ത്വല്‍ഹക്കറിയാം അവള്‍ തന്നെയല്ലാതെ മറ്റാരെയും വരനായി സ്വീകരിക്കാന്‍ താത്പര്യപ്പെടില്ലെന്ന്. കാരണം ഇത് അബൂ ത്വല്‍ഹയാണ്. ഉന്നതന്‍, സമ്പന്നന്‍, പൗരുഷത്തിന്റെ സര്‍വ്വഗുണങ്ങളും സമ്മേളിച്ച യുവകോമളന്‍, ബനൂ നജ്ജാര്‍ ഗോത്രത്തിലെ ധീരനായ യോദ്ധാവ്, യസ്‌രിബിന്റെ മണ്ണിനെ ത്രസിപ്പിക്കുന്ന എണ്ണപ്പെട്ട അമ്പെയ്ത്തുകാരില്‍ ഒരാള്‍… അബൂ ത്വല്‍ഹയുടെ വിശേഷങ്ങളാണിത്.

അയാള്‍ ഉമ്മു സുലൈമി(റ)ന്റെ വീട് ലക്ഷ്യമാക്കി നടന്നു. ആ നടത്തത്തിനിടയില്‍ ഒരു കാരിമുള്ള് അയാളുടെ മനസ്സില്‍ തറച്ചു. അത് തന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്നയാള്‍ ഭയപ്പെടുന്നു. ‘മിസ്അബ് ബിന്‍ ഉമൈര്‍(റ) മക്കയില്‍ നിന്ന് മദീനയില്‍ വന്ന് മുഹമ്മദിന്റെ മതം പ്രചരിപ്പിക്കുകയാണ്. ഒരു പാടു പേര്‍ ആ മതത്തില്‍ ചേര്‍ന്നിട്ടുണ്ട്. അയാളുടെ ക്ലാസ് കേള്‍ക്കാന്‍ അവളും പോയിരുന്നു. അയാളുടെ  വലയില്‍ വീണ് അവള്‍ മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുമോ’ അബൂ ത്വല്‍ഹ അസ്വസ്ഥനാണ്.

ഇല്ല, പ്രശ്‌നമില്ല കാരണം അവളുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദിനെ വിശ്വസിച്ചിട്ടില്ല, അവന്റെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല, അയാള്‍ തന്റെ പ്രപിതാക്കളുടെ മതത്തിലായിരുന്നല്ലോ ജീവിച്ചിരുന്നത്’ -അബൂ ത്വല്‍ഹ സമാധാനിച്ചു.

അയാള്‍ ഉമ്മു സുലൈമിന്റെ ഭവനത്തിലെത്തി. അകത്ത് പ്രവേശിക്കാന്‍ സമ്മതം തേടി. ‘അതെ പ്രവേശിച്ചോളൂ’. അവള്‍ അയാള്‍ക്ക് അകത്ത് പ്രവേശിക്കാനുള്ള സമ്മതം നല്‍കി. കൊച്ചു മകനായ അനസ് അവളുടെ അരികിലുണ്ട്. അബൂ ത്വല്‍ഹ തന്റെ ആഗമനോദ്യേശം വിവരിച്ചു. മനസ്സ് തുറന്ന് അവള്‍ക്ക് മുന്നില്‍ കാര്യമവതരിപ്പിച്ചു. എല്ലാം ശ്രദ്ധയോടെ ശ്രവിച്ചതിന്ന് ശേഷം അവള്‍ പറഞ്ഞു:

‘അബൂ ത്വല്‍ഹ, നിങ്ങളെ പോലുള്ളവര്‍ വിവാഹാന്വേഷണം നടത്തിയാല്‍ ഞാനതിന്നു വിസമ്മതിക്കുകയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഭര്‍ത്താവായി സ്വീകരിക്കുകയില്ല. കാരണം നിങ്ങള്‍ അവിശ്വാസിയാണ്’.

‘സമ്പത്തും കുലീനതയുമുള്ള മറ്റൊരാളെ അവള്‍ ഭര്‍ത്താവായി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, തന്നെ ഒഴിവാക്കാന്‍ അവള്‍ വെറുതെ ന്യായം നിരത്തുകയാണ്’.- അബൂ ത്വല്‍ഹ ആത്മഗതം ചെയ്തു.

അയാള്‍ ചോദിച്ചു: ‘അല്ലാഹു തന്നെയാണ് സത്യം, എന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഉമ്മു സുലൈമിനെന്താ തടസ്സം’.

അവള്‍ ചോദിച്ചു: ‘നിങ്ങള്‍ക്കെന്താണ് തടസ്സം’.

‘വിവാഹത്തിനാവിശ്യമായ സ്വര്‍ണ്ണമോ വെള്ളിയോ എന്റെ കൈവശമില്ല അത് മാത്രമാണ് എന്റെ തടസ്സം’- അബൂ ത്വല്‍ഹ പ്രതിവചിച്ചു.

ഉമ്മു സുലൈം:  ‘അപ്പോള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ് നിങ്ങളുടെ പ്രശ്‌നം’
‘അതെ’- അബൂ ത്വല്‍ഹ മറുപടി പറഞ്ഞു.

അവള്‍ പറഞ്ഞു: ‘ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും പിന്നെ നിങ്ങളെയും സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു. എനിക്ക് സ്വര്‍ണമോ വെള്ളിയോ ആവശ്യമില്ല. പകരം നിങ്ങള്‍ ഇസ്‍ലാം മതം സ്വീകരിച്ചാല്‍ മതി. നിങ്ങളുടെ ഇസ്‍ലാം ആശ്ലേഷമാണ് എന്റെ മഹ്‌റ്, അതാണെനിക്കിഷ്ടം’.

ഇത് കേട്ട അബൂ ത്വല്‍ഹയുടെ മനസ്സില്‍ ആദ്യം ഓടിയെത്തിയത്, തന്റെ വീട്ടില്‍ തനിക്ക് മാത്രം ആരാധിക്കാനായി സ്ഥാപിച്ച ബിംബത്തിന്റെ രൂപമാണ്. യസ്‌രിബിലെ മറ്റു പ്രമാണിമാരെപ്പോലെ വീട്ടില്‍ സ്വകാര്യ ബിംബത്തെ അബൂ ത്വല്‍ഹയും നിര്‍മ്മിച്ചിരുന്നു.

ഉമ്മു സുലൈമിന് ഇത് ഒരു സുവര്‍ണാവസരമാണ്. അതവള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. അബൂ ത്വല്‍ഹയെ സത്യമതത്തിലേക്ക് ക്ഷണിക്കാനുള്ള അവസരം അവള്‍ നഷ്ടപ്പെടുത്തിയില്ല. അവള്‍ ചോദിച്ചു: ‘അബൂ ത്വല്‍ഹാ നീ ആരാധിക്കുന്ന ബിംബം ഭൂമിയില്‍ പൊട്ടിമുളച്ചതല്ലേ?’

അബൂ ത്വല്‍ഹ: ‘അതെ’.

വീണ്ടും ഉമ്മു സുലൈം തന്റെ യുക്തി പ്രയോഗിച്ചു: ‘ഒരു മരകഷ്ണത്തിന്റെ പകുതി ഭാഗം കൊണ്ട് താങ്കള്‍ ബിംബത്തെ ഉണ്ടാക്കി. ശേഷിച്ച പകുതി ആരോ കൊണ്ടു പോയി ഭക്ഷണം പാകം ചെയ്യാന്‍വേണ്ടി വിറകായി ഉപയോഗിച്ചു. എന്തൊരു കഷ്ടം, ഇതാണോ നിങ്ങളുടെ ദൈവം?

നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ. നിങ്ങളിപ്പോള്‍ ഇസ്ലാം സ്വീകരിച്ചാല്‍ ഞാന്‍ നിങ്ങളെ ഭര്‍ത്താവായി സ്വീകരിച്ചുക്കൊള്ളാം. ഈ വിവാഹത്തിനു പകരം നിങ്ങളെനിക്ക് ഒന്നും മഹര്‍ നല്‍കേണ്ടതില്ല. നിങ്ങളുടെ ഇസ്‍ലാമാശ്ലേഷണം വിവാഹധനമായി സ്വീകരിക്കാനാണെക്കിഷ്ടം.’

അബൂ ത്വല്‍ഹ ഉമ്മു സുലൈമിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അയാള്‍ ചോദിച്ചു: ‘അതിന് ആരാണ് എനിക്ക് ഇസ്‍ലാമിനെ കുറിച്ച് പറഞ്ഞ് തരിക?.
ഞാന്‍ പറഞ്ഞു തരാം- ഉമ്മു സുലൈം പ്രതിവചിച്ചു.

‘എന്നാല്‍ പറയൂ ഞാനെന്ത് ചെയ്യണം’.അബൂ ത്വല്‍ഹ ചോദിച്ചു

അവള്‍ പറഞ്ഞു:  ‘ആദ്യം നീ ശഹാദത്ത് കലിമ ഉച്ചരിക്കുക, ശേഷം വീട്ടില്‍ചെന്ന് ബിംബത്തെ തച്ചുടക്കുക.’

അബൂ ത്വല്‍ഹയുടെ മുഖത്ത് പുതിയ പ്രകാശം ഉദിച്ചുപൊങ്ങി. അത് വാചകങ്ങളായി അബൂ ത്വല്‍ഹയുടെ അധരങ്ങള്‍ മന്ത്രിക്കാന്‍ തുടങ്ങി:

‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാ വഅന്ന മുഹമ്മദ റസൂലുല്ലാഹ്’.

അബൂ ത്വല്‍ഹ ഇപ്പോള്‍ സത്യമതത്തിന്റെ അനുയായിയാണ്. ഇസ്ലാം ആശ്ലേഷണത്തിനു ശേഷം അബൂ ത്വല്‍ഹയും ഉമ്മു സുലൈമും തമ്മിലുള്ള വിവാഹം നടന്നു. അബൂ ത്വല്‍ഹായുടെ സ്വപ്നം പൂവണിഞ്ഞു. ആ സ്വപ്ന സാക്ഷാത്കാരത്തിന് ഈമാനിക ശോഭ കരുത്തേകി. ഇപ്പോള്‍ ഉമ്മു സുലൈമിന്റെ സത്യവിശ്വാസിയായ ഭര്‍ത്താവാണ് അബൂ ത്വല്‍ഹ(റ)
ഉമ്മു സുലൈമിനെ സംബന്ധിച്ചിടത്തോളം ഇത് അവള്‍ക്കൊരു അംഗീകാരവും ഖ്യാതിയുമായിരുന്നു.

മുസ്ലിംകള്‍ അവളെ പുകഴ്ത്തി പറഞ്ഞു: ‘ഉമ്മു സുലൈമിന്റെ മഹ്‌റിനേക്കാള്‍ ഉന്നതമായ ഒരു മഹ്‌റ് ഞങ്ങള്‍ക്ക് കേട്ടുകേള്‍വിയില്ല. കാരണം അവളുടെ മഹ്‌റ് ഇസ്ലാമാകുന്നു’.


അബൂ ത്വല്‍ഹയുടെയും പ്രിയതമയുടെയും സുന്ദരമായ ദാമ്പത്യവല്ലരിയില്‍ ഒരു കുഞ്ഞു പിറന്നു. ഒരിക്കല്‍ അബൂ ത്വല്‍ഹ ഒരു ദൂര യാത്രക്കൊരുങ്ങുകയാണ്. അദ്ദേഹം യാത്ര പോകുമ്പോള്‍ മകന് അസുഖമുണ്ട്. അല്‍പദിവസങ്ങള്‍ക്കുശേഷം അബൂ ത്വല്‍ഹ യാത്രയിലായിരിക്കെ കുട്ടി മരണപ്പെട്ടു. ദീര്‍ഘയാത്രയ്ക്കുശേഷം അന്ന് വീട്ടിലെത്തിയ അബൂ ത്വല്‍ഹയെ ഭാര്യ സ്‌നേഹത്തോടെ സ്വീകരിക്കുകയും ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുകയും ചെയ്തു. അദ്ദേഹത്തിനു നല്ല ഭക്ഷണം നല്‍കി. നീണ്ട ദിവസങ്ങള്‍ക്കു ശേഷം എത്തിയ ഭര്‍ത്താവിന് അവര്‍ എല്ലാം ചെയ്തുകൊടുത്തു. രാത്രി അവര്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു.

പിറ്റേദിവസമാണ് ഭര്‍ത്താവിനോടു തങ്ങളുടെ കുഞ്ഞ് മരണപ്പെട്ട വിവരം ഭാര്യ അറിയിക്കുന്നത്. അവര്‍ അബൂ ത്വല്‍ഹയുടെ ചോദിച്ചു: 'അല്ലയോ അബൂ ത്വല്‍ഹാ, ഒരു സമൂഹം തങ്ങളുടെ കന്നുകാലിക്കൂട്ടത്തെ മറ്റൊരു കുടുംബത്തെ ഏല്‍പ്പിക്കുകയും പിന്നീട് കുറച്ചു കാലങ്ങള്‍ക്കു ശേഷം തിരികെ ആവശ്യപ്പെടുകയുംചെയ്യുമ്പോള്‍ തിരികെ കൊടുക്കേണ്ടതില്ലേ ? തീര്‍ച്ചയായും അത് തിരികെ കൊടുക്കണം. എങ്കില്‍ അല്ലാഹു നമ്മുടെ കുഞ്ഞിനെ തിരികെ വിളിച്ചിരിക്കുന്നു'.

ഇതു കേട്ട അബൂ ത്വല്‍ഹ കോപിച്ചു. നിനക്കെങ്ങനെ സാധിച്ചു നമ്മുടെ മകന്‍ മരിച്ചു കിടക്കെ ഇങ്ങനെ പെരുമാറാന്‍? അബൂ ത്വല്‍ഹ പ്രവാചക സന്നിധിയില്‍ ഈ മഹതിയെ കുറിച്ച് ആവലാതിയുമായി ചെന്നു. നബി (സ) അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ടു സുവാര്‍ത്ത അറിയിച്ചു: ' ഇന്നലത്തെ നിങ്ങളുടെ രാത്രിയിലെ ശാരീരികബന്ധത്തില്‍ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാന്‍ പോകുന്നു'

ആ മഹതി ഗര്‍ഭിണിയായി. അങ്ങനെ ജന്മംകൊണ്ട പുത്രന് അവര്‍ അബ്ദുല്ല എന്ന പേരിട്ടു. ചരിത്രത്തില്‍ അബ്ദുല്ലാഹിബ്‌നു അബീത്വല്‍ഹ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന താബിഇയാണ് അദ്ദേഹം. അബ്ദുല്ലാഹിബ്‌നു അബീ ത്വല്‍ഹക്കു പത്തുമക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും അദ്ദേഹത്തില്‍ നിന്ന് അറിവ് നേടുകയും ചെയ്തു.


ജീവിച്ചിരിക്കെ സ്വര്‍ഗത്തില്‍ ഉമ്മു സുലൈമിന്റെ കാലൊച്ച ഞാന്‍ കേള്‍ക്കുന്നു എന്നു പ്രവാചകന്‍ അവരെക്കുറിച്ച് പറഞ്ഞു. പ്രവാചകനോടൊപ്പം പല യുദ്ധങ്ങളിലും ആ വനിതാരത്‌നം പങ്കെടുക്കുകയുണ്ടായി. ഹുനൈന്‍ യുദ്ധത്തില്‍ ഒരു കഠാരയുമായാണ് അവര്‍ ശത്രുക്കളെ നേരിട്ടതെന്നു ഹദീസുകളില്‍ കാണാം. ഒരിക്കല്‍ അബൂത്വല്‍ഹ പ്രവാചകന്റെ അടുക്കല്‍ വന്നുപറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ ഇതാ ഉമ്മു സുലൈം. അവള്‍ ഇതാ വലിയ കഠാരയുമായി വന്നിരിക്കുന്നു. ഉമ്മു സുലൈം പറഞ്ഞു:' ശത്രു എന്റെ നേര്‍ക്കു പാഞ്ഞുവരികയാണെങ്കില്‍ അവന്റെ വയറു ഞാന്‍ കുത്തിപ്പിളര്‍ത്തും'.

അനസ് (റ) പറയുന്നു: പ്രവാചകനോടൊപ്പം യുദ്ധം ചെയ്തു കൊണ്ട് അവരുമുണ്ടായിരുന്നു . അന്‍സ്വാറുകളില്‍പ്പെട്ട വേറെയും സ്ത്രീകള്‍ ഉണ്ടാകാറുണ്ട്. പോരാളികള്‍ക്കു വെള്ളം കൊടുക്കുകയും മുറിവേറ്റവരെ ചികില്‍സിക്കുകയുമായിരുന്നു അവരുടെ ജോലി.

ഈ മഹതിയെ കുറിച്ചാണ് പ്രവാചകന്‍ തിരുമേനി ഇങ്ങനെ പറഞ്ഞത് :'ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഞാന്‍ അവിടെ ഒരു കാലൊച്ച കേട്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ആരുടെ കാലടികളാണ് ആ കേള്‍ക്കുന്നത്. (സ്വര്‍ഗത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍) പറഞ്ഞു: മില്‍ഹാന്റെ മകള്‍ റുമൈസയെന്ന, അനസ്ബ്‌നു മാലികിന്റെ ഉമ്മയാണവള്‍.

പ്രവാചകന്‍ മറ്റൊരിക്കല്‍ പറഞ്ഞു: 'സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതായി ഞാന്‍ എന്നെ കണ്ടു. അപ്പോള്‍ ഞാന്‍ റുമൈസായോടൊപ്പമായിരുന്നു. അബൂ ത്വല്‍ഹയുടെ ഭാര്യയായ റുമൈസയോടൊപ്പം'.


അബൂ ത്വല്‍ഹ(റ) ഇസ്ലാമിന്റെ സുന്ദര പതാകയ്ക്കുകീഴില്‍ അണിനിരന്ന് ജീവിതമാരംഭിച്ചു. തന്റെ സര്‍വ ഊര്‍ജ്ജവും സത്യമതത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം.


ഹിജ്‌റക്കു മുമ്പു തന്നെ മദീനയില്‍ ഇസ്‍ലാം മത വിശ്വാസികളുണ്ടായിരുന്നു. മിസ്അബ് ബിന്‍ ഉമൈര്‍(റ) പ്രവര്‍ത്തനങ്ങള്‍ വഴി മുസ്‍ലിമായവരായിരുന്നു അവര്‍.

നബി(സ്വ)ക്കും ഇവര്‍ക്കുമിടയില്‍ നടന്ന ഉടമ്പടിയായിരുന്നു അഖബാ ഉടമ്പടി. ഇതില്‍ സംബന്ധിച്ച മദീന നിവാസികളായ എഴുപതോളം പേരില്‍ അബൂ ത്വല്‍ഹ(റ)യും ഉമ്മു സുലൈം(റ) ഉണ്ടായിരുന്നു. രാത്രിയുടെ യാമങ്ങളിലാണ് ഇവര്‍ പ്രവാചക (സ്വ)രെ കണ്ടുമുട്ടിയത്. മക്കയിലെ ഒരു മലഞ്ചെരുവിലാണ് ഈ ഉടമ്പടി നടന്നത്.

മദീനയിലെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പന്ത്രണ്ട് പേരെ നബി(സ്വ) നിയോഗിച്ചു. അതിലൊരാളായിരുന്നു അബൂ ത്വല്‍ഹ(റ). നബി(സ്വ) സംബന്ധിച്ച എല്ലാ പോരാട്ടങ്ങളിലും അബൂ ത്വല്‍ഹ(റ)യും സംബന്ധിച്ചു. അവയില്‍ താരശോഭ പോലെ ശോഭിച്ചുനില്‍ക്കുന്നത് ഉഹ്ദ് യുദ്ധത്തിലെ പ്രകടനമാണ്.

നബി (സ) യോട് അദമ്യമായ അനുരാഗമാണ് അബൂത്വല്‍ഹക്കുണ്ടായിരുന്നത്.

തന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു പുണ്യ നബി (സ്വ). തന്റെ രക്തത്തിലും മജ്ജയിലും ആ വികാരം ഓടി നടന്നു. ആ തിരുമുഖത്തേക്ക് നോക്കി അയാളുടെ വിശപ്പടങ്ങിയില്ല. അവിടുത്തെ സംസാരശുദ്ധി കേട്ട് അയാളുടെ ദാഹം ശമിച്ചില്ല. അവിടുത്തെ സദസ്സില്‍ ആളൊഴിഞ്ഞാല്‍ തിരുമുമ്പില്‍ മുട്ടുകുത്തിയിരുന്ന് അബൂത്വല്‍ഹ (റ) പറയും

” നഫ്‌സീ ലി നഫ്‌സികല്‍ ഫിദാ, വജ്ഹീ ലി വജ്ഹികല്‍ ഫിദാ” ( എന്റെ ശരീരം താങ്കള്‍ക്ക് സമര്‍പ്പിതമാണ്, എന്റെ മുഖം അങ്ങയുടെ മുഖത്തിന് സംരക്ഷണ കവചമാണ്.)


ഉഹ്ദ് യുദ്ധമാണ് രംഗം. മുസ്ലിംകള്‍ പിന്തിരിഞ്ഞോടി. നബി (സ്വ) ക്ക് സംരക്ഷണം നല്‍കിയിരുന്നവര്‍ ഓടിമറഞ്ഞിരിക്കുന്നു. നാല് ഭാഗത്തു നിന്നുമായി ശത്രുക്കള്‍ നബി (സ്വ) യെ വളഞ്ഞു. നബി (സ്വ) യുടെ മുന്‍പല്ല് പൊട്ടി. നെറ്റിത്തടം കീറി. അധരങ്ങള്‍ക്ക് മുറിവ് പറ്റി. അവിടുത്തെ തിരു വദനങ്ങളില്‍ നിന്നും ഉതിര്‍ന്നു വീണ രക്തത്തുള്ളികള്‍ ഉഹ്ദിന്റെ രണഭൂമിയില്‍ കലര്‍ന്നു. എല്ലാം ആ ശത്രുക്കളുടെ ഹീന കൃത്യങ്ങളായിരുന്നു.

ആയിടക്കാണ് മുഹമ്മദ് വധിക്കപ്പെട്ടു എന്ന കള്ളവാര്‍ത്ത ശത്രുക്കള്‍ പ്രചരിപ്പിച്ചത്. ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മുസ്‍ലിംകളെ സംബന്ധിച്ചുടത്തോളം അതൊരു കനത്ത പ്രഹരമായിരുന്നു. അതോടെ അവരുടെ ശക്തി ശോഷിച്ചു. മുസ്‍ലിം സൈന്യം പിന്തിരിഞ്ഞോടി. നബി (സ്വ) യെ സംരക്ഷിക്കാന്‍ കൂടെയുണ്ടായത് പത്തില്‍ താഴെ സ്വഹാബികള്‍ മാത്രം. അവരില്‍ മുന്‍ നിരക്കാരനായി അബൂത്വല്‍ഹയുണ്ട്.

അബൂത്വല്‍ഹ(റ) യുടെ മനോവീര്യം തകര്‍ന്നില്ല. പുണ്യ നബി (സ്വ)ക്ക് സംരക്ഷണ കവചങ്ങളായി സ്വഹാബികള്‍ നിലയുറപ്പിച്ചു. അബൂത്വല്‍ഹ (റ) ഒരു വന്‍മതിലായി, അല്ല ഉഗ്രന്‍ പര്‍വ്വതമായി നബി (സ്വ) യുടെ ചാരത്ത് നിലയുറപ്പിച്ചു. നബി (സ്വ) യുടെ നേര്‍ക്ക് വരുന്ന അസ്ത്രങ്ങള്‍ക്കു നേരെ ഒരു കവചമായി അബൂത്വല്‍ഹ (റ) പോരാടി. അബൂത്വല്‍ഹയുടെ പിന്നിലാണ് നബി (സ്വ) സ്ഥാനമുറപ്പിച്ചുരുന്നത്.

അബൂത്വല്‍ഹ(റ) തന്റെ ആവനാഴിയിലെ അമ്പും വില്ലും സജ്ജമാക്കി. ഉന്നം പിഴക്കാത്ത, തന്നെ ചതിച്ചിട്ടില്ലാത്ത ഈ ആയുധങ്ങളുമായി അബൂത്വല്‍ഹ(റ) തന്റെ ജോലി തുടങ്ങി. ശത്രുസേനക്ക് എയ്തുവിട്ട ഓരോ അസ്ത്രവും അവര്‍ നബി (സ്വ) യോടടുക്കുന്നത് തടഞ്ഞു. അങ്ങനെ ഓരോരുത്തരായി നബി (സ്വ) യെ വകവരുത്താനുള്ള ശ്രമത്തില്‍ നിന്നും പിന്‍വാങ്ങി.

അബൂത്വല്‍ഹ(റ) യുടെ അസ്ത്രവിന്യാസം നബി (സ്വ) യെ അത്ഭുതപ്പെടുത്തി. ആ പ്രകടനം വീക്ഷിക്കാന്‍  നബി (സ്വ) അബൂത്വല്‍ഹ(റ)ക്ക് പിന്നിലൂടെ എത്തിനോക്കിയതാണ്. ഉടനെ അബൂത്വല്‍ഹ(റ) യുടെ പ്രവാചകാനുരാഗം അണപൊട്ടി. അബൂത്വല്‍ഹ(റ) പ്രവാചകരോടായി പറഞ്ഞു” നബിയേ, അങ്ങ് എന്റെ മാതാവും പിതാവുമാണ് ആ ശത്രുസേനയെ നിങ്ങള്‍ എത്തിനോക്കരുതേ, അവര്‍ താങ്കള്‍ക്ക് അപകടം വരുത്തും നബിയേ, അങ്ങയുടെ കണ്ഠങ്ങള്‍ക്ക് പകരം എന്റെ കണ്ഠങ്ങള്‍ ഞാനവര്‍ക്ക് സമര്‍പ്പിക്കാം, അങ്ങയുടെ മാറിടത്തിന് പകരം ഞാന്‍ എന്റെ മാറിടം അവര്‍ക്ക് നല്‍കാം, പ്രവാചകരേ, എന്റെ ജീവന്‍ അങ്ങേക്കായി വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്”.

യുദ്ധത്തിനിടയില്‍ മുസ്‍ലിം സേനയിലെ പലരും നബി(സ്വ) യുടെ സമീപത്തു നിന്ന് ഓടിമറയുന്നത് നബി(സ്വ) യുടെ ദൃഷ്ടിയില്‍പെട്ടു. അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയുമായാണ് അവര്‍ ഓടിമറയുന്നത്. നബി (സ്വ) അവരെ തിരിച്ച്‌ വിളിച്ചുകൊണ്ട് പറഞ്ഞു ”അസ്ത്രങ്ങളുമായി ഓടിപ്പോകാതെ അവ അബൂത്വല്‍ഹ(റ) ക്ക് നല്‍കൂ.” എല്ലാ ശക്തിയും സജ്ജീകരണങ്ങളും സംഭരിച്ച് അബൂത്വല്‍ഹ(റ) നബി(സ്വ) യുടെ സംരക്ഷണ ദൗത്യം ഭംഗിയായി നിറവേറ്റി. ആ പോരാട്ടത്തിനിടയില്‍ മൂന്ന് വില്ലുകള്‍ പൊട്ടിപ്പോയി. ശത്രുസേനയിലെ പലരും അബൂത്വല്‍ഹ(റ) യുടെ അമ്പെയ്ത്തില്‍ മൃതിയടഞ്ഞു. യുദ്ധം അവസാനിക്കും വരെ നബി (സ്വ) ക്ക് സംരക്ഷണം നല്‍കിയ അബൂത്വല്‍ഹ(റ) സന്ദിഗ്ധ ഘട്ടങ്ങളിലെ രക്ഷകനും ജേതാവുമായിരുന്നു.


അബൂത്വല്‍ഹ(റ) ഉദാരശീലനായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമ്പത്ത് വിനിയോഗിക്കാന്‍ വിഷമഘട്ടവും ഐശ്വര്യകാലവും അബൂത്വല്‍ഹ(റ) ക്ക് ഒരുപോലെയായിരുന്നു. അബൂത്വല്‍ഹ(റ) യുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ തോട്ടം മദീനയിലുണ്ടായിരുന്നു.

ഈന്തപ്പഴവും മുന്തിരിയും സമൃദ്ധമായി ലഭിച്ചിരുന്ന ഈ തോട്ടം മദീനയിലെ നല്ല ഫലംകായ്ക്കുന്ന, ശുദ്ധജലം നിര്‍ഝരിക്കുന്ന, വലിയ വടവൃക്ഷങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഏക തോട്ടമാണ്.

ഒരു ദിവസം അബൂത്വല്‍ഹ(റ) തന്റെ തോട്ടത്തിലെത്തി. നിഴല്‍ വിരിച്ച മരച്ചില്ലകള്‍ക്ക് താഴെ അബൂത്വല്‍ഹ(റ) നിസ്‌ക്കരിക്കുകയാണ്. ഒരു കിളി മരച്ചില്ലകളിലൊന്നിലിരുന്ന് പാട്ടുപാടാന്‍ തുടങ്ങി. കിളിയുടെ രാഗം പോലെ സുന്ദരമാണതിന്റെ മേനിയും. പച്ചപുതച്ച ചിറകുകള്‍. ചെഞ്ചോര നിറത്തിലുള്ള കൊക്കുകള്‍. വര്‍ണ്ണഛായം പൂശിയ പാദങ്ങള്‍. മനസ്സിനെ മയക്കുന്ന ആ കിളിയുടെ രാഗം അബൂത്വല്‍ഹ(റ) യുടെ ബോധത്തെ തൊട്ടുണര്‍ത്തി.  രാഗം മൂളി നൃത്തം ചവിട്ടി ആ കിളി ഓരോ ചില്ലകളിലും തന്റെ സാന്നിധ്യമറിയിച്ച് പാറിനടക്കുകയാണ്. അബൂത്വല്‍ഹ(റ) ചിന്താവിശിഷ്ടനായി.  ആ ചിന്തയില്‍ മുഴുകി കിളിയോടൊപ്പം ഒരുപാടു നേരം നീന്തിത്തുടിച്ചു.

പെട്ടെന്നാണ് ബോധം തെളിഞ്ഞത്. എത്ര റക്അത്ത് നിസ്‌കരിച്ചു എന്ന് അബൂത്വല്‍ഹ(റ) ക്ക് ഓര്‍മ വരുന്നില്ല. നിസ്‌കാരം കഴിഞ്ഞ് നേരെ നബി(സ്വ) യുടെ സന്നിധിയിലേക്ക് നീങ്ങി. തന്നെ അശ്രദ്ധയിലാക്കിയ തന്റെ പൂന്തോപ്പിനെ കുറിച്ച്, കാറ്റിന്റെ ഗതിക്കനുസരിച്ച് തല്ലിക്കളിക്കുന്ന വൃക്ഷങ്ങളെ കുറിച്ച്,  നിസ്‌കാരത്തില്‍ നിന്ന് ശ്രദ്ധമാറ്റിയ ആ വാനമ്പാടി കിളിയെ കുറിച്ച്, എല്ലാം അദ്ദേഹം നബി(സ്വ) ക്ക് വിവരിച്ചു കൊടുത്തു.

അബൂത്വല്‍ഹ(റ) പറഞ്ഞു” പ്രവാചകരേ, അങ്ങയെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദഖയാക്കുന്നു. അല്ലാഹുവും അവന്റെ തിരുദൂതരും ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ അങ്ങത് വിനിയോഗിച്ചാലും.”  അങ്ങനെ, തന്റെ ഇഷ്ട സമ്പത്തായിരുന്ന ആ ഉദ്യാനം സത്യമതത്തിന്റെ സമ്പത്തായി മാറി. ഉദാരതയുടെ മകുടോദാഹരണമായി അബൂത്വല്‍ഹ(റ) ശോഭിച്ചുനിന്നു.


ഒരിക്കൽ അബൂ ത്വൽഹ (റ) നബി (സ്വ)യുടെ അടുക്കൽ വന്ന് പറയുകയുണ്ടായി: എന്റെ സമ്പാദ്യത്തിൽ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ബൈറുആഹ് തോട്ടമാണ്. ഞാനതിനെ അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമ്മമായി നൽകാൻ പോവുകയാണ്. അല്ലാഹുവിങ്കലിൽ നിന്ന് അതിന്റെ പ്രതിഫലം ഞാനാഗ്രഹിക്കുന്നു. തിരു ദൂതരേ, അങ്ങ് ഉദ്ദേശിക്കുന്നവർക്ക് അത് നൽകുക. നബി (സ്വ) പറഞ്ഞു: നിന്റെ ഈ സമ്പാദ്യം നിനക്ക് ലാഭമുണ്ടാക്കി തരുന്നതാണ്, തീർച്ചയായും നിനക്ക് ലാഭം തരുന്നതായിരിക്കും. നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരിക്കുന്നു. അത് കുടുംബക്കാർക്ക് നൽകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. അങ്ങനെ അബൂ ത്വൽഹ (റ) ആ തോട്ടം പിതൃ സഹോദരന്റെ മക്കൾക്കും മറ്റു കുടുംബക്കാർക്കും വിഹിതിച്ചു നൽകുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം റഹ്).  

അബൂത്വല്‍ഹ(റ)യുടെ ജീവിതവും അന്ത്യവും ഒരുപോലെയായിരുന്നു. മരണം വരെ നോമ്പനുഷ്ടിച്ചു, സത്യമതത്തിന് വേണ്ടി ധീരപോരാളിയായി നിലകൊണ്ടു. വഫാത്താവുമ്പോള്‍ അബൂത്വല്‍ഹ(റ) നോമ്പുകാരനായിരുന്ന പോലെ തന്നെ യുദ്ധസേനയിലെ യോദ്ധാവുമായിരുന്നു. നബി (സ്വ) യുടെ വഫാത്തിന് ശേഷം അബൂത്വല്‍ഹ(റ) മുപ്പത് വര്‍ഷക്കാലം തുടരെ നോമ്പുകാരനായിരുന്നു. വ്രതം നിഷിദ്ധമായ ആഘോഷദിനങ്ങളൊഴിച്ച് എല്ലാ ദിവസവും അദ്ദേഹം വ്രതമനുഷ്ടിച്ചു.

അബൂത്വല്‍ഹ(റ) ജീവിതത്തിന്റെ സായാഹ്നത്തിലാണ്. വാര്‍ദ്ധക്യത്തിന്റെ നരബാധയേറ്റ മുടിയിഴകളാണെങ്കിലും ചുക്കിച്ചുളിഞ്ഞ ആ ഗാത്രത്തിലെ തൊലിപ്പുറങ്ങള്‍ക്ക് പോരാട്ടവീര്യം ചോര്‍ന്നിരുന്നില്ല. ശരീരം ക്ഷീണച്ചാലും അബൂത്വല്‍ഹ(റ) യുടെ ആത്മാവിനും ഹൃദയത്തിനും മധുരപ്പതിനേഴിന്റെ ശക്തിയുണ്ടായിരുന്നു. സത്യമതത്തിന്റെ ഉന്നതിക്ക് മുന്നില്‍ വാര്‍ദ്ധക്യം അബൂത്വല്‍ഹ(റ) തടസ്സമായിരുന്നില്ല. ഇസ്‍ലാം പ്രബോധനത്തിനായി അദ്ദേഹം അമാന്തം കാണിച്ചില്ല. പഴയ ഊര്‍ജ്വസ്വലത നഷ്ടപ്പെടാതെ അവര്‍ അല്ലാഹുവിന്റെ ദീനിനെ ശക്തിപ്പെടുത്തി.

അബൂത്വല്‍ഹ(റ) യുടെ ജീവിതത്തിലെ ഇത്തരമൊരു പോരാട്ടത്തിന്റെ വീരസാഹസികതയ്ക്ക് സാക്ഷ്യം വഹിച്ച യുദ്ധമായിരുന്നു ഉസ്മാന്‍ (റ) ന്റെ കാലത്ത് സംഭവിച്ച സമുദ്രയുദ്ധം.  മുസ്ലിം സൈന്യം യുദ്ധസന്നാഹങ്ങളൊരുക്കി. അബൂത്വല്‍ഹ(റ) യും  യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. അപ്പാഴാണ് സ്‌നേഹവത്സരരായ മക്കള്‍ വന്ന് പിതാവിനോട് പറയുന്നത് ” പിതാവേ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങളിപ്പോള്‍ പടുവൃദ്ധനായിരിക്കുന്നു. അങ്ങ് നബി (സ്വ) യുടെയും അബൂബക്ര്‍(റ) ഉമര്‍(റ) എന്നിവരുടെ കൂടെ യുദ്ധത്തില്‍ സംബന്ധിച്ചുട്ടുണ്ട്, ഇനി നിങ്ങള്‍ വിശ്രമിച്ചാലും, നിങ്ങള്‍ക്ക് പകരം ഞങ്ങള്‍ യുദ്ധം ചെയ്യാം.”
അബൂത്വല്‍ഹ(റ) യുടെ ഈമാനികാവേഷം ഉയര്‍ന്നു പൊങ്ങി ” ഇല്ല, അല്ലാഹുവിന്റെ കല്‍പന തിരസ്‌കരിക്കാന്‍ എനിക്ക് സാധിക്കില്ല, യുവാക്കളെന്നോ വൃദ്ധരെന്നോ പ്രായ വിത്യാസമില്ലാതെ എല്ലാവരോടും യുദ്ധത്തിന് പുറപ്പെടാനാണ് അല്ലാഹുവിന്റെ കല്‍പന.” എന്തുതന്നെയാണെങ്കിലും അബൂത്വല്‍ഹ(റ) യുദ്ധത്തിന് പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.

ആഴക്കടലിലെ തിരമാലകളെ വകഞ്ഞുമാറ്റി മുസ്‍ലിം സേനയുടെ കപ്പല്‍ കുതിക്കുകയാണ്. സംഘത്തില്‍ അബൂത്വല്‍ഹ(റ) യുമുണ്ട്. കപ്പല്‍ കരകാണാദൂരം പിന്നിട്ട് കടലിന്റെ മധ്യത്തിലെത്തി. അപ്പോഴാണ് അബൂത്വല്‍ഹ(റ) ക്ക് അസ്വസ്ഥത പിടിപെട്ടത്. അബൂത്വല്‍ഹ(റ) രോഗബാധിതനായി. വൈകാതെ ആ കപ്പലില്‍ വെച്ച് തന്നെ ഈ ലോകത്തോട് വിടപറഞ്ഞു.

അബൂത്വല്‍ഹ(റ) യുടെ പാവനമായ മൃതദേഹം മറവ് ചെയ്യാന്‍ സഹയാത്രികര്‍ ഒരു തുണ്ട് ഭൂമി അന്വേഷിക്കുകയാണ്. അകലെയെങ്ങാനും വല്ല ദ്വീപും കാണുന്നുണ്ടോ എന്നവര്‍ നോക്കി. അബൂത്വല്‍ഹ(റ) വഫാത്തായിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് അവര്‍ ആ ദ്വീപ് കണ്ടെത്തിയത്. ആ മൃതദേഹത്തിലേക്ക് നോക്കിയാല്‍ ഉറങ്ങുകയാണോ എന്ന് മാത്രമേ തോന്നുകയുള്ളൂ. രൂപഭാവങ്ങള്‍ക്കോ ശരീരത്തിനോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

കടല്‍ മധ്യത്തില്‍ കാണപ്പെട്ട ഏതോ ഒരു ദ്വീപില്‍, നാട്ടുകാരുടെയും വീട്ടുകാരുടെയും സാന്നിധ്യമില്ലാതെ ഖബറിനടിയില്‍ ഏകാന്തനാണ് അബൂത്വല്‍ഹ (റ). ആളും പരിവാരവും ഇല്ലാത്തത് അബൂത്വല്‍ഹ (റ)ക്ക് പ്രശ്‌നമല്ല. കാരണം അല്ലാഹുവുണ്ട് കൂടെ, അവന്റെ സമീപസ്ഥനാണ് അബൂത്വല്‍ഹ (റ).


No comments:

Post a Comment