Thursday 16 April 2020

ഫത്ഹുൽ മുഈൻ - മലയാള പരിഭാഷ



ഫത്ഹുല്‍ മുഈന്‍: പരന്നൊഴുകിയ മഖ്ദൂമിയന്‍ പ്രഭാവം.

കേരളീയരും അല്ലാത്തവരുമായ അനേകം പണ്ഡിതന്മാര്‍ ഖുര്‍റത്തുല്‍ ഐനിനും ഫത്ഹുല്‍ മുഈനിനും വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിഹായത്തു സൈന്‍ ഫീ ഇര്‍ഷാദില്‍ മുബ്തദിഈന്‍,ശറഹു സഈദ് ബ്‌നു മുഅല്ലിഫ്, ഇആനത്തുല്‍ മുസ്തഈന്‍,ഇആനത്തു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍,തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍,തഹ്ശീത്വുല്‍ മുത്വാലിഈന്‍, ഹാശിയത്തു ശീറാസി,ഹാശിയത്തു ഫത്ഹില്‍ മുന്‍ഹിം തുടങ്ങിയവ അതില്‍ പ്രമുഖമാണ്. ഇവയെ കൂടാതെ, മഖ്ദൂം കുടുംബത്തിലെ നിരവധി പണ്ഡിതന്മാര്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചതായി കാണുന്നുണ്ട്....

ഇന്തോനേഷ്യയിലെ സ്വഹിലീ തീരത്ത് മാലിന്‍ദിയിലെ ജുമുഅത്ത് പള്ളിയില്‍ ഉമര്‍ ബിന്‍ അഹ്മദ് സുമൈത്വ് ദിനേന പൊതുജനങ്ങള്‍ക്കായി ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്താറുണ്ടായിരുന്നു. അധ്യാപനം നടത്താന്‍ ഉദ്ധേശിക്കുന്ന ഭാഗം തന്റെ പിതാവില്‍നിന്ന് ആദ്യമേ സുഗ്രാഹ്യമാക്കിയതിന് ശേഷമാണ് അദ്ദേഹം ജുമുഅത്ത് പള്ളിയിലേക്ക് വന്നിരുന്നത്. പലതവണ മിന്‍ഹാജ് എന്ന ശാഫിഈ മദ്ഹബിലെ ഗ്രന്ഥം തനിക്ക് അധ്യാപനം നടത്തിത്തരണമെന്ന മകന്റെ ആവശ്യത്തോട് നീ ഫത്ഹുല്‍ മുഈനില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നുവത്രെ പിതാവിന്റെ പ്രതികരണണം. (അബ്ദുല്ല സ്വാലിഹ് ഫാരിസി, ദക്ഷിണാഫ്രിക്കയിലെ ശാഫിഈ പണ്ഡിതര്‍).

കേരളത്തിന്റെ ഭൂമികയില്‍ വിരചിതമായ ഒരു ചെറുഗ്രന്ഥത്തിന് ലോകത്തിലെ ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിലെ ഒരു പണ്ഡിതനെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമൊന്നുമല്ല. കാരണം, മഖ്ദൂമിന്റെയും ഫത്ഹുല്‍ മുഈനിന്റെയും സ്വാധീനവും ധൈഷണിക മേന്മയും നാം കേരളീയര്‍ ഇടയ്‌ക്കെപ്പഴോ വിസ്മരിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മക്കയിലെ ദശവര്‍ഷം നീണ്ടുനിന്ന മഖ്ദൂം രണ്ടാമന്റെ പഠന സപര്യയും അതിന് മുമ്പ്തന്നെ തന്റെ പിതാമഹന്‍ മഖ്ദൂം ഒന്നാമന്‍ വിശ്വോത്തര സര്‍വകലാശാലയായ ഈജിപ്തിലെ അല്‍- അസ്ഹറില്‍നിന്നു നേടിയെടുത്ത ധൈഷണിക ഔന്നത്യവും കേരളത്തെ മറ്റൊരു വൈജ്ഞാനിക ശ്രദ്ധാകേന്ദ്രമായി പരിവര്‍ത്തിപ്പിച്ചുവെന്നത് ചരിത്രസത്യമാണ്. ...

മഖ്ദൂം രണ്ടാമന്‍ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ബിന്‍ മുഹമ്മദ് ഗസ്സാലിയുടെ തൂലികയില്‍ വിരിഞ്ഞ ഫത്ഹുല്‍ മുഈന് പറയാനേറെയുണ്ട് വിശേഷങ്ങള്‍. ശാഫി കര്‍മശാസ്ത്രധാരയുടെ പില്‍ക്കാല വളര്‍ച്ചയിലും വികാസത്തിലും അനിഷേധ്യമായ പങ്ക് ഫത്ഹുല്‍ മുഈനിനുണ്ട്. കര്‍മശാസ്ത്രത്തിലെ അവലംബനീയ ഗ്രന്ഥങ്ങളായ തുഹ്ഫക്കും മിന്‍ഹാജിനു ശേഷം ലോകം ദര്‍ശിച്ചത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനിലെ സരളവും സുഗ്രാഹ്യവുമായ വിവരണങ്ങളാണ്. ഫത്ഹുല്‍ മുഈനിന്റെ വിവരണങ്ങള്‍ക്ക് വിശദീകരണങ്ങളും അടിക്കുറിപ്പുകളും ചേര്‍ത്തെഴുതിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഇന്ത്യക്ക് പുറത്ത്‌നിന്ന് വരെ പണ്ഡിതന്മാര്‍ രചിക്കാന്‍ തയ്യാറായി.

ഇതര രാഷ്ട്രങ്ങളില്‍ഫത്ഹുല്‍ മുഈനിന്റെ ഖ്യാതിയും സ്വീകാര്യതയും കേരളത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല. കാലക്രമേണ ഇതര രാഷ്ട്രങ്ങളിലേക്കും അത് വ്യാപിച്ചു. വിവിധ രാഷ്ട്രങ്ങളില്‍നിന്നു മലബാറിലെത്തിയ വ്യാപാരികളും പഠിതാക്കളുമാണ് ഫത്ഹുല്‍ മുഈനെ പുറം ലോകത്തേക്ക് പരിചയപ്പെടുത്തിയത്. കിഴക്കനാഫ്രിക്കയിലെയും മധ്യേഷ്യയിലെയും നിരവധി പാഠശാലകളില്‍ ഫത്ഹുല്‍ മുഈന്‍ പാഠ്യവിഷയമാണ്.

ശ്രീലങ്കയിലെ മതപാഠ ശാലകളില്‍ ശാഫിഈ ധാര പിന്തുടരുന്നവര്‍ ഫത്ഹുല്‍ മുഈന്‍ അവലംബിച്ചിരുന്നുവെന്ന് അമീര്‍ അലി തന്റെ ദ ജനസിസ് ഓഫ് മുസ്‌ലിം കമ്മ്യൂണിറ്റി ഇന്‍ സിലോണ്‍ എന്ന തന്റെ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ശ്രീലങ്കന്‍ ഹെറിറ്റേജ് ലൈബ്രറിയില്‍നിന്നു കണ്ടെത്തിയ ഫത്ഹുല്‍ മുഈനിന്റെ തമിഴ് പരിഭാഷ ഇതിന് ശക്തി പകരുന്നു. 1880കളില്‍ ജാവയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്ത എല്‍ ഡബ്ല്യു സി വാന്‍ടന്‍ ബെര്‍ഗ് ജാവനീസ് പാഠശാലകളില്‍ പഠിപ്പിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ ലിസ്റ്റ് ചെയ്തപ്പോള്‍ ഫത്ഹുല്‍ മുഈനെയും ഉള്‍പ്പെടുത്തിയതായി കാണാം. ഏറെ ജനകീയമായ ഗ്രന്ഥം എന്നാണ് അദ്ദേഹം ഫത്ഹുല്‍…… ഇആനത്തിനെ വിശേഷിപ്പിച്ചത്. സുമാത്രന്‍ പാഠശാലകളിലും സമാനമായ അവസ്ഥ നിലനിന്നതായി നെവ്ക് ഹര്‍ഗ്രോഞ്ച് നിരീക്ഷിക്കുന്നുണ്ട്.

വ്യാഖ്യാന ഗ്രന്ഥങ്ങള്‍കേരളീയരും അല്ലാത്തവരുമായ അനേകം പണ്ഡിതന്മാര്‍ ഖുര്‍റത്തുല്‍ ഐനിനും ഫത്ഹുല്‍ മുഈനിനും വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിഹായത്തു സൈന്‍ ഫീ ഇര്‍ഷാദില്‍ മുബ്തദിഈന്‍,ശറഹു സഈദ് ബ്‌നു മുഅല്ലിഫ്, ഇആനത്തുല്‍ മുസ്തഈന്‍,ഇആനത്തുത്തുല്‍ മുസ്തഈന്‍,ഇആനത്തു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍,തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍,തഹ്ശീത്വുല്‍ മുത്വാലിഈന്‍, ഹാശിയത്തു ശീറാസി,ഹാശിയത്തു ഫത്ഹില്‍ മുന്‍ഹിം തുടങ്ങിയവ അതില്‍ പ്രമുഖമാണ്. ഇവയെ കൂടാതെ, മഖ്ദൂം കുടുംബത്തിലെ നിരവധി പണ്ഡിതന്മാര്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചതായി കാണുന്നുണ്ട്.

എന്നാല്‍, അവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. പല ഭാഷകളിലേക്ക് ഫത്ഹുല്‍ മുഈന്‍ മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രഥമ പരിഭാഷ തയ്യാറാക്കിയത് പി.കെ കുഞ്ഞ്ബാവ മുസ്‌ലിയാര്‍ പാടൂര്‍ ആണ്.

പിന്നീട് നിരവധി മലയാള പരിഭാഷകള്‍ പുറത്തിറങ്ങി. തുഹ്ഫത്തു തമിലീന്‍ ഫീ തര്‍ജമതി ഫത്ഹില്‍ മുഈന്‍ എന്ന പേരില്‍ അഹ്മദ് മുഹ്‌യുദ്ധീന്‍ തമിഴ് ഭാഷയിലേക്കും കര്‍ണാടകയിലെ അഭ്യാര്‍കനൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് ദാരിമി കന്നട ഭാഷയിലേക്കും ഡോ. അലി അസ്അദ് ഇന്തോനേഷ്യയിലേക്കും ശൈഖ് ഉസ്മാന്‍ മഹ്ദി മലായിലേക്കും ഫത്ഹുല്‍ മുഈന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതിനുപുറമെ, കേരളീയ പണ്ഡിതന്മാരുടെ നിരവധി തഅ്‌ലീഖാത്തുകളും തഖ്‌രീറാത്തുകളും ഗവേഷണ പഠനങ്ങളും ഫത്ഹുല്‍ മുഈന്‍ അനുബന്ധമായി പുറത്ത് വന്നിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഫത്ഹുല്‍ മുഈന്‍ ഒരേസമയം കര്‍മ്മശാസ്ത്രത്തിന്റെ ബാലപാഠവും അവസാനപാഠവുമാണ്. പണ്ഡിതരും പാമരരും ഫത്ഹുല്‍ മുഈനില്‍ നോക്കി തന്നെയാണ് ജീവിതപാഠം തിട്ടപ്പെടുത്തിയത്. ഏതൊരാള്‍ക്കും നോക്കാനും കണ്ടെത്താനും കഴിയുംവിധം ഫത്ഹുല്‍ മുഈനിന്റെ ഓരോ ഏടുകളും കേരള മുസ്‌ലിംകള്‍ക്ക് സുപരിചിതമാണ്. ദര്‍സുകളിലൂടെയും മതപാഠശാലകളിലൂടെയും മതവേദികളിലൂടെയും കേരളത്തിലെ പണ്ഡിതന്‍മാര്‍ ഫത്ഹുല്‍ മുഈനിലെ ഓരോ ലഫ്‌ളും മഅ്‌നയും നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനിന്റെ ആദ്യഭാഗം ഓതിക്കൊടുത്താണ് കേരളത്തില്‍ പലയിടത്തും മതപഠനത്തിന്റെ പ്രോദ്ഘാടനം നടത്തപ്പെടുന്നത്.


ഫത്ഹുല്‍മുഈനിലെ ഇമാമുമാര്‍

ശാഫിഈ കര്‍മ്മസരണിയിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രംഗത്ത് അതുല്യമായ സാന്നിധ്യവും വിജ്ഞാന വിളക്കുമാടമായി ഈ ഗ്രന്ഥം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അറബി സാഹിത്യത്തെ രണ്ടായി തരംതിരിക്കുമ്പോള്‍ ആധ്യാത്മിക മേഖലയിലുള്ളതും വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതുമാണ് കാണാന്‍ കഴിയുക. എന്നാല്‍ മതകര്‍മങ്ങളും മതചിട്ടയും പ്രതിപാദ്യമാണ് ഫത്ഹുല്‍ മുഈനില്‍. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതങ്ങള്‍ക്കെതിരെ മുള പൊട്ടിയ ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിപ്ലവ സാഹിത്യത്തിന് മഹനീയ ഉദാഹരണങ്ങളാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈനിന്റെ രചന നടത്തിയത്. സൈനുദ്ദീന്‍ മഖ്ദൂം(റ) ഹിജ്‌റ 982, 1575ല്‍ ഖുര്‍റത്തുല്‍ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍ എന്നൊരു ചെറു കൃതി രചിച്ചിരുന്നു. അതിന്റെ ബൃഹത്തായ വ്യാഖ്യാനമെന്ന നിലക്കാണ് അദ്ദേഹം തന്നെ ഫത്ഹുല്‍ മുഈന്‍ രചിച്ചത്. മഹാപണ്ഡിതന്മാരായ ഇമാം ശാഫിഈ(റ), ഇമാം റാഫിഈ(റ), ഇമാം നവവീ(റ), ഇബ്‌നു ഹജറുല്‍ ഹൈതമീ(റ), സകരിയ്യല്‍ അന്‍സാരി(റ), അബ്ദുറഹ്മാന്‍ സിയാദ്(റ) ഇമാമുല്‍ അംജദ് അഹ്മദുല്‍ മുസ്ജ്ജദ്(റ) എന്നിവരുടെയും മറ്റു പണ്ഡിതന്മാരുടെയും ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഫത്ഹുല്‍ മുഈന്‍ രചിച്ചിരിക്കുന്നത്. ഹിജ്‌റ 982 (1575) റമളാന്‍ 24 ല്‍ ഗ്രന്ഥം എഴുതിത്തീര്‍ത്തതെന്നാണ് അറിവ്. സ്വഹാബത്തിന്റെ കാലശേഷം നാലു മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടുന്നത് വരെ ജനം വിശ്വവിഖ്യാതരായ പണ്ഡിതന്മാരെ തഖ്‌ലീദ് ചെയ്തുവരുന്നു. ഈ സമ്പ്രദായം വിമര്‍ശനത്തിന് വിധേയമായിട്ടുമില്ല. ഇങ്ങനെ ചെയ്യല്‍ തെറ്റായിരുന്നുവെങ്കില്‍ നിശ്ചയമായും അവരത് തടയുമായിരുന്നു (ഇബ്ദുല്‍ജീദ്). അതുകൊണ്ട് തന്നെ ഫത്ഹുല്‍ മുഈനിലെ വ്യത്യസ്ത ഇമാമുമാരെ പരിചയപ്പെടുത്തുകയാണിവിടെ.

ഇബ്‌നു ഇസ്ഹാഖ് (റഹ്)

അബൂബക്കര്‍ എന്നാണ് പേര്. അബൂ അബ്ദുല്ലാഹി മുഹമ്മദ് ബ്‌നു ഇസ്ഹാഖ്ബ്‌നു യാസിറുബ്‌നു ഖിയാറുല്‍ അല്‍മുത്വ്‌ലബി എന്നും പറയപ്പെടുന്നുണ്ട്. പണ്ഡിതന്മാര്‍ക്കിടയില്‍ സ്വീകാര്യയോഗ്യനും ഹദീസില്‍ സ്ഥിരീകരണവും കൈമുതലാക്കിയ പണ്ഡിതനാണ് മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്നവര്‍. ശാഫിഈ ഇമാമില്‍ നിന്ന് നിവേദനം ചെയ്യുന്ന ഉദ്ധരണയില്‍ അദ്ദേഹം പറയുന്നു: മഗാസി എന്ന ഗ്രന്ഥത്തില്‍ അവഗാഹം നേടാനുദ്ദേശിക്കുന്നുവെങ്കില്‍ ഇബ്‌നു ഇസ്ഹാഖ് എന്നവരുടെ അടുക്കല്‍ ആശ്രിതനായിക്കൊള്ളട്ടെ. ശുഅബത്തുബ്‌നുല്‍ ഹജ്ജാജ് മുഹമ്മദ്ബ്‌നു ഇസ്ഹാഖെന്നവര്‍ സുഹ്‌രി എന്നിവരെ തൊട്ട് ഉദ്ധരിക്കുന്നത്, ഇബ്‌നു ഇസ്ഹാഖെന്നവര്‍ ഒരു ഗ്രാമത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ട് ഹദീസ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ പിറകില്‍ കൂടി. അദ്ദേഹമവരോട് താഴ്മയുടെ ഭാഷ്യത്തില്‍ പറഞ്ഞു: നിങ്ങളേക്കാള്‍ വളരെ പിറകിലാണ് എന്റെ കാര്യം. മുഹമ്മദ്ബ്‌നു ഇസ്ഹാഖെന്നവര്‍ ഹിജ്‌റ 151-ാം വര്‍ഷം ബാഗ്ദാദില്‍ വെച്ച് മരണപ്പെട്ടു. 150 ലാണെന്നും അഭിപ്രായമുണ്ട്. കിഴക്കുഭാഗത്തുള്ള ഖൈസിറാന്‍ മഖ്ബറയിലാണ് അദ്ദേഹത്തെ മറവ് ചെയ്തിട്ടുള്ളത്.

ഇബ്‌നു അബീദം (റഹ്)

ഇബ്‌റാഹീമുബ്‌നു അബ്ദുല്ലാഹിബിനു അബ്ദുല്‍ മുല്‍ഇമുബ്‌നു അലിയ്യുബ്‌നു മുഹമ്മദ്ബ്‌നു ഫാതിഹുബ്‌നു മുഹമ്മദ്ബ്‌നു അബീദം എന്നാണ് പൂര്‍ണനാമം. അബൂഇസ്ഹാഖെന്നവരുടെ ഖാളിയാണ് മഹാനവര്‍കള്‍. ഹിജ്‌റ 583-ാം വര്‍ഷം ജമാദുല്‍ആഖിര്‍ 21 ന് ഹമാത് എന്ന സ്ഥലത്താണ് മഹാനവര്‍കള്‍ ജനിച്ചത്. ശേഷം ബഗ്ദാദിലേക്കു പോയി. അവിടെവെച്ച് ഇബ്‌നു സിക്കീന എന്നവരെ കുറിച്ച് കേട്ടു. അലപ്പോയില്‍ വെച്ചും കൈറോവില്‍ വെച്ചും അദ്ദേഹം ഹദീസ് പരിജ്ഞാനം കരഗതമാക്കി. ശറഹുല്‍ വസ്വീത്വ,് കിതാബു അദബുല്‍ ഖളാഅ് വതാരീഖ് അദ്ദേഹത്തിന്റെ കിതാബാണ്. 642-ാം വര്‍ഷം ജമാദുല്‍ ആഖിര്‍ പകുതിക്കു വെച്ച് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

ഇബ്‌നു അബിശ്ശരീഫ് (റഹ്)

ശൈഖുല്‍ ഇസ്‌ലാം കമാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അബീബക്കര്‍ബ്‌നു അലിയ്യുബ്‌നു മസ്ഊദിബ്‌നു രിള്‌വാനിബ്‌നു അബിശ്ശരീഫ് എന്നാണ് പൂര്‍ണനാമം. 822-ാം വര്‍ഷം ദുല്‍ഹിജ്ജ 5 ന് ശനിയാഴ്ചയാണ് മഹാനവര്‍കളുടെ ജനനം. പ്രതിഭാധനരായ വലിയ മഹത്തുക്കളില്‍ നിന്നാണ് അദ്ദേഹം വ്യത്യസ്തമായ ഫന്നുകളില്‍ അവഗാഹം നേടിയെടുത്തത്. പ്രധാനമായും ഇല്‍മുല്‍ ഹദീസ്, അല്‍ ഉസൂല്‍, അല്‍ ഖാഫിയ, അല്‍ മന്‍ത്വിഖ് എന്നീ ശാസ്ത്രശാഖകളില്‍ അഗ്രേസരരായ പണ്ഡിതന്മാരുടെ ശിഷ്യത്വം നേടി. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയത് ഇബ്‌നുശ്ശറഫ് എന്നവരെക്കൊണ്ടാണ്. മഹാനായ ശൈഖ് ജീലാനിയിലേക്കെത്തിപ്പെടുന്ന തസ്വവ്വുഫിന്റെ സില്‍സില അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ നിന്നും സ്വീകരിച്ചു. അദ്ദേഹത്തെക്കുറിച്ച് തന്റെ ഉസ്താദുമാര്‍ വിവരിക്കുന്നത് കുശാഗ്ര ബുദ്ധിയും മനപ്പാഠ ശക്തിയും ബുദ്ധിസാമര്‍ത്ഥ്യവും ചിന്താശേഷിയും ദീര്‍ഘവീക്ഷണവും അതിവേഗത്തിലുള്ള ഗ്രാഹ്യശക്തിയും പക്വതയോടുള്ള മനുഷ്യത്വബോധവും നല്ല മര്യാദയും കൈമുതലാക്കിയ ആളാണ് എന്നാണ്. മഹാനവര്‍കള്‍ വഫാത്താവുന്നത് ഹിജ്‌റ 905 ജമാദുല്‍ അവ്വല്‍ 15ന് വ്യാഴാഴ്ച്ച ദിവസമാണ്.

ബുവൈത്വി (റഹ്)

അബ്ദു യഅ്ഖൂബ് യൂസുഫുബ്‌നു യഹ്‌യല്‍ മിസ്‌രി അല്‍ബുവൈത്വി എന്നാണ് പൂര്‍ണനാമം. ശാഫിഈ ഇമാമിന്റെ സദീര്‍ത്ഥ്യനും കൂടിയാണ് ബുവൈത്വി. അദ്ദേഹം ജീവിതത്തിലുടനീളം ദര്‍സീ രംഗത്ത് ശോഭിക്കാനും ഫത്‌വയുടെ വിഷയത്തില്‍ അഗ്രേസരനുമായിരുന്നു. ശാഫിഈ ഇമാമില്‍ നിന്ന് അബ്ദുല്ലാഹിബിനു ഫകീഹ് അല്‍മാലികി എന്നിവരില്‍ നിന്നാണ് നബവ്വിയ്യ ഹദീസുകള്‍ കേട്ട് പഠിച്ചത്. മഹാനവര്‍കളെ തുറങ്കലിലടക്കപ്പെടുകയും ചങ്ങലകളെ കൊണ്ട് ബന്ധിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണം വരെ യാതനകള്‍ കടിച്ചിറക്കിയാണ് ജീവിച്ചത്. മഹാനവര്‍കള്‍ തികഞ്ഞ ആബിദും സ്വാലിഹുമായ വ്യക്തിയായിരുന്നു. റബീഹുബ്‌നു സുലൈമാന്‍ എന്നവര്‍ പറയുന്നു. ബുവൈത്തി എന്നവരെ ഞാന്‍ കണ്ടത് ഒരു കോവര്‍ കഴുതയുടെ മേല്‍ ഇരിക്കുന്നവരായിട്ടാണ്.

അദ്ദേഹത്തിന്റെ പിരടിയില്‍ ഊരാക്കുടുക്കുകളും ചങ്ങലയും ഉണ്ടായിരുന്നു. ഇതിന്റെ രണ്ടിന്റെയുമിടയില്‍ നാല്‍പത് റത്വ്‌ല് ഭാരം വരുന്ന ഇരുമ്പ് ചങ്ങല ഉണ്ടായിരുന്നു. മഹാനായ ബുവൈത്വി തങ്ങള്‍ ഒരു വെള്ളിയാഴ്ച ദിവസം ബാങ്കു വിളിക്കുന്നത് കേട്ട് വുളൂ എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്തിട്ട് ജയിലിന്റെ കവാടത്തിനരികെ ചെന്നപ്പോള്‍ കാവല്‍ക്കാരന്‍ ചോദിച്ചു: താങ്കളെവിടേക്കാണ് പോകുന്നത്. അദ്ദേഹം മറുപടി പറഞ്ഞു: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം പറയാന്‍ പോവുകയാണ്. അപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു. നിങ്ങള്‍ മടങ്ങണം, അല്ലാഹു നിങ്ങളെ സംരക്ഷിക്കട്ടെ, അപ്പോള്‍ മഹാനവര്‍കള്‍ അല്ലാഹുവിനെ വിളിച്ചു പറയുന്നു. അല്ലാഹുവേ, ഞാന്‍ നിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ പുറപ്പെട്ടതല്ലയോ, എന്നെ തടയുകയാണല്ലോ ചെയ്തത്.

അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു സര്‍വ്വസമയവും അല്ലാഹുവിന്റെ ദിക്‌റ് ഉരുവിടുക എന്നത്. ശാഫി ഇമാമിന്റെ അടുക്കല്‍ മഹനീയമായ സ്ഥാനമലങ്കരിച്ചവരായിരുന്നു മഹാനവര്‍കള്‍. തന്നെയുമല്ല, ശാഫിഈ ഇമാമിനോട് വല്ല മസ്അലയും ചോദിച്ചു വരുന്നവരോട് ഇമാമവറുകള്‍ പറയാറുള്ളത് അബാ യഅ്ഖൂബ് എന്നവരോട് ചോദിക്കൂ എന്നാണ്. അങ്ങനെ മഹാനവര്‍കളോട് ചോദിച്ചതിനു ശേഷം ഉത്തരം പറഞ്ഞു കൊടുത്താല്‍ ശാഫിഈ ഇമാമിനോട് അദ്ദേഹം പറഞ്ഞ ഉത്തരം അറിയിച്ചു കൊടുത്താല്‍ ഇമാമവറുകള്‍ അവിടുന്നു പറയും. കാര്യം അങ്ങനെ തന്നെയാണ്, അത്രക്കും വലിയ സ്ഥാനമായിരുന്ന ശാഫിഈ ഇമാമിന്റെ അടുക്കല്‍ അദ്ദേഹത്തിന്. മഹാനവറുകള്‍ ധാരാളമായി നിന്നു നിസ്‌കരിക്കുന്നവരും ഖുര്‍ആന്‍ എല്ലാ ദിവസവും ഖത്മാക്കുകയും ചെയ്യുന്നവരായിരുന്നു. മഹാനവര്‍കള്‍ വഫാത്താവുന്നത് 231-ാം വര്‍ഷത്തിലെ റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ച നിസ്‌കാരത്തിനു മുമ്പാണ്.

ഇബ്‌നു അബീശൈബ (റഹ്)

ഇമാം അബൂബക്ര്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദ് ബ്‌നു ഖാളി അബിശ്ശൈബ എന്നാണ് മുഴുവന്‍ നാമം. മഹാനവര്‍കള്‍ക്ക് ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അതു വളരെ മഹത്തരവും അഭിമാനകരവുമായ ഒന്നാണ്. ആ ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത് താബിഉകളുടെ ഫത്‌വകളും സ്വഹാബത്തിന്റെ വാക്കുകളും നബി(സ്വ)യുടെ ഹദീസുകളും അവലംബിച്ച്. ഫിഖ്ഹിന്റെ ക്രമപ്രകാരം ബാബുകളായി തിരിച്ചാണ് രചന. മഹാനവറുകള്‍ സിഖത്തുള്ള പണ്ഡിതന്മാരില്‍ പെട്ടയാളാണ്. മഹാനവര്‍കളെ ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചത് ശഹാദത്തിന്റെ ബാബിലാണ്. വഫാതാവുന്നത് 235-ാം വര്‍ഷം കൂഫയില്‍ വെച്ചാണ്.

ശറഹുല്‍ മുഖ്താര്‍ അബുല്‍ഫള്ല്‍

അബുല്‍ ഫള്ല്‍ മജ്ദുദ്ദീന്‍ അബ്ദുല്ലാഹിബ്‌നു മഹ്മൂദ് അല്‍മുസ്വ്‌ലി അല്‍ഹനഫിയ്യ് എന്നാണ് പൂര്‍ണ്ണനാമം. സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ മഹാനവര്‍കളെ പരാമര്‍ശിച്ചിട്ടുള്ളത് കിതാബുസ്സൗമിലാണ്. മുഖ്താര്‍ എന്ന കിതാബിന് ശറഹ് എഴുതുകയുണ്ടായി. അതിന് അദ്ദേഹം പേര് വെച്ചത് അല്‍ ഇഖ്തിയാറുലില്‍ ഫത്‌വ എന്നായിരുന്നു. അദ്ദേഹത്തിന്റെ യുവത്വത്തിന്റെ പ്രസരിപ്പില്‍ അദ്ദേഹം അതിനെ സംക്ഷിപ്തമാക്കി സമാഹരിക്കുകയുണ്ടായി. അതിനദ്ദേഹം പേര് വെച്ചത് അല്‍മുഖ്താറിലില്‍ ഫത്‌വ എന്നായിരുന്നു. പ്രധാനമായും മഹാനവര്‍കള്‍ അതില്‍ പ്രാബല്യമാക്കിയിരിക്കുന്നത് അബൂഹനീഫ ഇമാമിന്റെ വാക്കുകളായിരുന്നു. വഫാതാവുന്നത് 683-ാം വര്‍ഷത്തിലാണ്.

ഇമാം നവവി (റഹ്)

മഹാനായ ഇമാം നവവി(റ) ലോകം മുഴുവന്‍ അറിയപ്പെടുന്നത് നവവി എന്നുള്ളത് കൊണ്ട് മഹാനവറുകളുടെ യഥാര്‍ത്ഥ നാമം പലപ്പോഴും നമുക്ക് അപരിചിതമാണ്. ഇമാമിന്റെ യഥാര്‍ത്ഥ പേര് യഹ്‌യ എന്നാണ്. മഹാനവറുകളുടെ സ്ഥാനപ്പേര് മുഹ്‌യിദ്ദീന്‍ എന്നാണ്. ജീവിത കാലത്തു തന്നെ ഈ സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നു.
മഹാനവറുകള്‍ ഹിജ്‌റ 631 മുഹറം മാസം നടുവിലെ പത്തിലായിരുന്നു ജനനം. ജനനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

മുഹറം ആദ്യത്തെ പത്തിലാണെനാണ് ഇമാം അസ്‌നവി(റ) തന്റെ ത്വബഖാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഇത് പ്രബലമല്ല. മേല്‍ പ്രസ്താവിച്ചതുപോലെ മുഹറം മധ്യദശകത്തിലാണ് എന്നത് ഇബ്‌നു അത്വാര്‍, ഇമാം സഖാവി, ഇമാം സുയൂത്വി, ഇമാം ഖാഫിഈ, ഇമാം ശബ്ര്‍ഖീത്വി(റ) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഇതാണ് പ്രബലമെന്ന് ഇമാം സഖാവി(റ) വ്യക്തമാക്കിയിട്ടുണ്ട്(അല്‍ മന്‍ഹലുല്‍ അദബ്:4)
ഇമാം നവവി(റ)ന്റെ കുട്ടിക്കാലം അത്ഭുതം നിറഞ്ഞതാണ്. ഇമാമിന്റെ കുട്ടിക്കാലം മഹാന്മാരുടെ ജീവിതം പോലെയായിരുന്നുവെന്ന് ശൈഖ് അബുല്‍ ഹുസൈന്‍ യൂനിനി(റ) രേഖപ്പെടുത്തുന്നതായി കാണാം.

ഇമാം നവവി(റ) കുട്ടിക്കാലം ധാരാളം ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും ഐഹിക ലോകം ത്യജിച്ച് പാരത്രികലോകം ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു (ദൈലു മിര്‍ആത്തിസ്സമാന്‍: 3/284).
ഇമാം നവവി(റ)വിന്റെ പഠന സപര്യയിലും നമുക്ക് അത്ഭുതങ്ങള്‍ ദര്‍ശിക്കാനാവും. ഇമാം സഖാവി(റ) രേഖപ്പെടുത്തുന്നു. നവവി(റ)വിന്റെ പഠനം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി മാറി. അത്യാവശ്യത്തിനു മാത്രം ഉറങ്ങി രാപ്പകല്‍ ഭേദമില്ലാതെ പഠനം തന്നെ. ദര്‍സ്, എഴുത്ത്, ഗ്രന്ഥപാരായണം, ശൈഖുമാരെ സന്ദര്‍ശിക്കുക എന്നീ കാര്യങ്ങള്‍ക്കായി ഇമാം തന്റെ സമയങ്ങള്‍ വിഭജിച്ചിരുന്നു (അല്‍മന്‍ഹലുല്‍ അദബ്: 8).

ലൗകിക ജീവിതത്തോട് അങ്ങേയറ്റം നീരസം പ്രകടിപ്പിച്ച് വിജ്ഞാന സമ്പാദനത്തില്‍ മാത്രം മുഴുകിയ ഇമാമിനോട് വല്ലാത്ത മതിപ്പും സ്‌നേഹവുമായിരുന്നു.

ഇല്‍മിന്റെ ശ്രേഷ്ഠതയില്‍ മഹത്തുക്കളുടെ വചനങ്ങള്‍ ഇമാം രേഖപ്പെടുത്തുന്നത് അബുദര്‍ദാഅ് (റ)വില്‍ നിന്ന് നിവേദനം; ഒരു മണിക്കൂര്‍ ഇല്‍മ് ചര്‍ച്ച ചെയ്യല്‍ രാത്രിയില്‍ നിന്ന് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. യഹ്‌യബ്‌നു അബീകസീര്‍(റ)വില്‍ നിന്ന് നിവേദനം: ദര്‍സ് നടത്തല്‍ നിസ്‌കാരം പോലെ തന്നെയാണ്. മതവിദ്യാര്‍ത്ഥി ഇല്‍മ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചാലുള്ള ബഹുമതി ഇമാം രേഖപ്പെടുത്തുന്നത് കാണുക. അബുദ്ദര്‍ദാഅ് അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം; നബി(സ) പറയുന്നത് ഞാന്‍ കേട്ടു, അറിവ് സമ്പാദിക്കുന്നവന്‍ ആ അവസ്ഥയില്‍ മരണം സംഭവിച്ചാല്‍ അവന്‍ ശഹീദാണ് (ശറഹുല്‍ മുഹദ്ദബ് 1/21). ഇല്‍മിന്റെ ധാരാളം മഹത്വങ്ങള്‍ ശറഹുല്‍ മുഹദ്ദബിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റഹ്)

മഹാനവറുകളെ ഫത്ഹുല്‍ മുഈനില്‍ പ്രതിപാദിച്ചത് നജാസത്തിന്റെ ബാബിലാണ്. അഹമ്മദ്ബ്‌നു അലിയ്യുബ്‌നു മുഹമ്മദ്ബ്‌നു മുഹമ്മദ്ബ്‌നു അലിയ്യുബ്‌നു മഹ്മൂദ്ബ്‌നു അഹ്മദ് ബ്‌നുല്‍ അസ്ഖലാനി അല്‍ മിസ്‌രിശ്ശാഫിഇയ് എന്നാണ് മഹാനവറുകളുടെ പൂര്‍ണ്ണനാമം. ശഅ്ബാന്‍ 13 ഹിജ്‌റ 773ന് മിസ്‌റിലാണ് മഹാനവര്‍കള്‍ ഭൂജാതനാവുന്നത്.

കുട്ടിയായിരിക്കുമ്പോള്‍ തന്നെ പിതാവ് നഷ്ടപ്പെട്ട മഹാനാണ് അസ്ഖലാനി തങ്ങള്‍. നിരവധി തലയെടുപ്പുള്ള മതപണ്ഡിതന്‍മാരില്‍ നിന്ന് കര്‍മ്മശാസ്ത്ര ശാഖകളില്‍ അഗാധ പാണ്ഡിത്യം നേടിയെടുത്തു. മഹാനവറുകള്‍ ഒരുപാട് ഹജ്ജ് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി മഹാനവറുകളെ വസ്വീലയാക്കി ആവശ്യങ്ങള്‍ അല്ലാഹുവിലേക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ അത് നടപ്പിലാവുന്നതാണ്. മഹാനവറുകള്‍ പതിനഞ്ചിലേറെ കിതാബുകള്‍ക്ക് രചന നല്‍കിയിട്ടുണ്ട്. വഫാത്താവുന്നത് ഹിജ്‌റ 852 ദുല്‍ഹിജ്ജ 18-ന് ശനിയാഴ്ച രാത്രി ഇശാഇന് ശേഷമാണ്.

ഇബ്‌നു ഹജറുല്‍ ഹൈതമി (റഹ്)

ശിഹാബുദ്ദീന്‍ അബുല്‍അബ്ബാസ് അഹ്മദുബ്‌നു മുഹമ്മദ്ബ്‌നു മുഹമ്മദ്ബ്‌നു അലിയ്യിബ്‌നു ഹജറുല്‍ ഹൈതമി എന്നാണ് പൂര്‍ണ്ണനാമം. മിസ്‌റിലെ അബുല്‍ഹൈതം എന്ന പ്രദേശത്ത് ഹിജ്‌റ 909 നാണ് ജനിച്ചത്. ഹജര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം തന്റെ വല്യുപ്പയിലേക്ക് ചേര്‍ത്തുകൊണ്ടാണ്. കാരണം തന്റെ വല്യുപ്പ എപ്പോഴും സംസാരം സൂക്ഷിക്കുന്നവരായിരുന്നു, ആവശ്യത്തിന് മാത്രമല്ലാതെ സംസാരിക്കുമായിരുന്നില്ല. വല്യുപ്പ ജീവിച്ചു കൊണ്ടിരിക്കെ തന്നെ തന്റെ ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ടു. ഹിജ്റ 924ന് ജാമിഅ അല്‍അസ്ഹറിലേക്ക് പോയി വിജ്ഞാനം കരഗതമാക്കി. പ്രധാനപ്പെട്ട ഗുരുവര്യനാണ് മഹാനായ ശൈഖുല്‍ ഇസ്‌ലാം ഖാളി സകരിയ്യ, ശൈഖ് അബ്ദുല്‍ ഹഖ്, സന്‍ബാത്വി, ശംസുല്‍ മശ്ഹദി, ശംസുസ്സംഹൂദി, ശിഹാബുറംലി, അബുല്‍ ഹസനുല്‍ ബക്‌രി, ശംസുദ്ദല്‍ജി. മഹാനര്‍കള്‍ക്ക് ഫത്‌വ കൊടുക്കാന്‍ ശൈഖുമാര്‍ സമ്മതം കൊടുത്തത് അദ്ദേഹത്തിന് 20ന് താഴെ വയസ്സായിരിക്കുമ്പോഴാണ്.

സകരിയ്യല്‍ അന്‍സാരി (റഹ്)

1420 ല്‍ ഈജിപ്തില്‍ ജനനം. അല്‍അസ്ഹറില്‍, കൈറൊ, പഠിച്ചു. ദാരിദ്ര്യത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ച പണ്ഡിതനാണ് സകരിയ്യല്‍ അന്‍സാരി. ഇബിനു ഹജര്‍ അല്‍അസ്ഖലാനി, ജലാലുദ്ദീന്‍ മഹല്ലി, ശറഫുദ്ദീന്‍ അല്‍മുനാവി എന്നിവര്‍ പ്രധാന ഗുരുവര്യന്മാര്‍. ഈജിപ്തില്‍ ഇരുപതെട്ട് വര്‍ഷം മുഫതിയായി സേവനം. ഫിഖ്ഹും തസവ്വുഫും ഹദീസുമാണ് കൂടുതല്‍ കൈകാര്യം ചെയ്തത്. 52 രചനകള്‍ അദ്ദേഹത്തിന്റേതായി പറയപ്പെടുന്നു. ശഅ്‌റാനി പ്രധാന ശിഷ്യനാണ്. 1520 ല്‍ മരണം. പ്രായം നൂറ്. ശൈഖുല്‍ ഇസ്‌ലാമെന്ന് ലോകം വിളിച്ചാദരിച്ചു.


മലയാള പരിഭാഷയ്ക്കായി ഈ ലിങ്ക് ഉപയോഗപ്പെടുത്തുക


https://drive.google.com/file/d/1WIdvHgho1puLogyyMEjBRYWNHDdgm5tf/view?usp=sharing


മുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന കോപ്പി  - കോപ്പി റൈറ്റ് ഇഷ്യൂ ഉള്ളതാണെകിൽ ദയവു ചെയ്തു കമെന്റായോ , ഈ ബ്ലോഗിൽ തന്നിട്ടുള്ള വാട്സ് അപ് നമ്പറിലോ ബന്ധെപ്പെട്ടാൽ ഈ വിവർത്തനം ഈ ബ്ലോഗിൽ നിന്നും നീക്കാൻ ഞാൻ സന്നദ്ധനാണ് . അല്ലാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഇരു ലോകത്തും അർഹമായ പ്രതിഫലം തന്നനുഗ്രഹിക്കട്ടെ.

ഈ PDF ഫയൽ ഗൂഗിളിൽ സെർച്ച് ചെയ്തു കിട്ടിയതാണ് , അതിൽ കോപ്പി റൈറ്റ് ഇഷ്യൂ കണ്ടിരുന്നില്ല .

പൂങ്കാവനം ബുക്ക് സ്റ്റാൾ ആണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത് . ഇതിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ വി അബ്ദുൽ മജീദ് ഫൈസിയും, അസോസിയേറ്റഡ് എഡിറ്റർ സ്വാദിഖ് അൻവരി ഉസ്താദുമാണ്. മൊഴിമാറ്റം നടത്തിയിരിക്കുന്നത് സ്വാദിഖ് അൻവരി  , സി അലി മദനി, സിദ്ധീക്ക് ഇർഫാനി ,  അയ്യാർ മമ്മൂട്ടി തുടങ്ങിയവരാണ് .

ഇത് നേരിട്ട് PDF ആയി അപ്‌ലോഡ് ചെയ്തിട്ടുള്ള ഫയൽ അല്ല , കാമറ സ്കാനർ എന്ന ആൻഡ്രോയിഡ് ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് മൊബൈലിൽ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയൽ ആണ് .

No comments:

Post a Comment