Sunday 5 April 2020

പ്രാർത്ഥനയുടെ മാനദണ്ഡം



സന്തോഷവും സങ്കടവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം നിറഞ്ഞതാണ് മനുഷ്യ ജീവിതം. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളൊരാരാധനയാണ് പ്രാര്‍ത്ഥന. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരു അടിമക്ക് പ്രാര്‍ത്ഥനയില്ലാതെ ജീവിക്കാനാവില്ല. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ് എന്നാണ് പ്രവാചകര്‍(സ്വ) പഠിപ്പിച്ചത് (തുര്‍മുദി/3371).

പ്രാര്‍ത്ഥനക്ക് ഒരുപാട് മര്യാദകളുണ്ട്. അല്ലാഹു പറയുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യാം (അല്‍ഗാഫിര്‍/60). അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടാണ് പ്രാര്‍ത്ഥന തുടങ്ങേണ്ടത് (ആമീന്‍ എന്നത് കൊണ്ടല്ല). അല്‍ഹംദുലില്ലാഹി എന്നത് കൊണ്ട് തുടങ്ങിയ ശേഷം നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലുക. ഏതു സ്വലാത്തായാലും മതിയാകുന്നതാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറ്റവും മുഖ്യമായ ഒന്നാണത്. താഴ്മയോടെയും വിനയത്തോടെയും പ്രതീക്ഷയോടെയും ഭയത്തോടെയുമാണ് പ്രാര്‍ത്ഥന നിര്‍വഹിക്കേണ്ടത്. അല്ലാഹു എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും എന്ന് പ്രതീക്ഷ ഉണ്ടാവുകയും അങ്ങനെ ദുആ നിര്‍വഹിക്കുകയും ചെയ്യുന്നത് അവന് ഇഷ്ടമുള്ള കാര്യമാണ്.


ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ഉയര്‍ത്തി ദുആ ചെയ്യുക. ശേഷം ഇരു കൈകളും മുഖത്ത് തടവുകയും ചെയ്യുക. കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിന് സന്തോഷമുള്ള കാര്യമാണ്. അത് കൂടുതല്‍ ഉത്തരം കിട്ടാന്‍ കാരണമാവുകയും ചെയ്യും. അത് കൊണ്ട് തന്നെ കൂട്ടു പ്രാര്‍ത്ഥന നല്ലതാണ്. ഇമാമിന് നിസ്കാരം കഴിഞ്ഞാല്‍ ഖിബ്ലയില്‍ നിന്നും അവന്റെ വലതു ഭാഗത്തേക്ക് തിരിഞ്ഞിരിക്കലാണ് സര്‍വോപരി ശ്രേഷ്ഠത. അത് നിസ്കാര ശേഷം ദുആ ചെയ്യാതിരിക്കലിനു തെളിവല്ല. മറിച്ച് പിന്നില്‍ ഒരാള്‍ നിസ്കരിക്കാന്‍ വരുമ്പോള്‍ ജമാഅത്ത് കഴിഞ്ഞിട്ടുണ്ടെന്നറിയിക്കാനാണ് അപ്രകാരം ചെയ്യുന്നത്. അത്രയും അച്ചടക്കത്തോടെയാണ് നിസ്കാരം നിര്‍വഹിക്കേണ്ടത് എന്നര്‍ത്ഥം.

പ്രാര്‍ത്ഥനക്ക് കൂടുതല്‍ ഉത്തരം ലഭിക്കുന്ന പ്രത്യേക സമയവും സ്ഥലവുമുണ്ട്. ശറഫാക്കപ്പെട്ട ചില സമയങ്ങള്‍ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു. അറഫാ ദിവസം, റമളാന്‍, വെള്ളിയാഴ്ച, രാത്രിയിലെ മൂന്നില്‍ അവസാന സമയത്ത് അതായത് അത്താഴഘട്ടം തുടങ്ങിയ സമയങ്ങളില്‍ പ്രാര്‍ത്ഥന ഏറ്റവും നല്ലതാണ്. മഴ ചൊരിയുന്ന സമയവും നിസ്കാരത്തിലേക്ക് നില്‍ക്കുമ്പോഴും നിസ്കാര ശേഷവും ഹൃദയം വിങ്ങിപ്പൊട്ടുന്ന സന്ദര്‍ഭങ്ങളിലും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

വിശുദ്ധ കഅ്ബയെ നോക്കി പ്രാര്‍ത്ഥിക്കുന്നതും നബി(സ്വ)യുടെ ചാരത്തു ചെന്ന് പ്രാര്‍ത്ഥിക്കുന്നതും മഹാന്‍മാരുടെ അടുക്കല്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നതും നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ കൂടുതല്‍ കാരണമാകും. മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുക എന്നതും നല്ല കാര്യമാണ്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുമ്പോള്‍ പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോഴും സ്വന്തം ശരീരത്തിനെയാണു മുന്തിക്കേണ്ടത്.

പ്രാര്‍ത്ഥന എന്നത് മുഅ്മിനിന്റെ ആയുധമാണ് (ഫൈളുല്‍ ഖദീര്‍/4258). അത് കൊണ്ട് തന്നെ ഈ ആയുധത്തെ നമുക്ക് ഏതു സമയത്തും പ്രയോജനപ്പെടുത്താം. അല്ലാഹു ആദരിച്ച മാസമായ റമളാനിലെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്. നമുക്ക് എന്ത് പ്രശ്നം നേരിടുമ്പോഴും മറ്റുള്ളവരെ ദുആ കൊണ്ട് ഏല്‍പിക്കുക മാത്രം ചെയ്യാതെ നാം തന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയും നാഥനോട് ചോദിച്ചാല്‍ അവന്‍ കേള്‍ക്കാതിരിക്കില്ല.

പ്രാര്‍ത്ഥന നടത്തുന്നവരോട് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമാണ്. പക്ഷി മൃഗാദികള്‍ വരെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു പറഞ്ഞു: ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ജീവികളും അല്ലാഹുവിന് സാഷ്ടാംഗ പ്രണാമം നടത്തുന്നു (16/49).

സര്‍വ ജീവിജാലങ്ങളുടെയും ദുആയും തസ്ബീഹുമാണ് ഇവിടെ ഉദ്ദേശ്യം എന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നു. ഹയാതുല്‍ ഹയവാന്‍, തുഹ്ഫതുല്‍ മര്‍ളിയ്യ, നുത്ഖുല്‍ മഫ്ഹൂം എന്നീ കിതാബുകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാര്‍ത്ഥനകള്‍ വിവരിച്ചുകാണാം. ഈ ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും അല്ലാഹു നമുക്ക് വേണ്ടി പടച്ചതായതിനാല്‍ അവനോട് യാചിക്കാന്‍ നാം ഏറെ കടപ്പെട്ടവരാണ്.



ഇമാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) പ്രാര്‍ത്ഥനയുടെ പത്ത് മര്യാദകള്‍ ഇഹ്‌യാ ഉലൂമുദ്ദീനില്‍ വിശദീകരിച്ചിട്ടുണ്ട്...

ഒന്ന് : ശ്രേഷ്ട സമയങ്ങള്‍ തിരഞ്ഞെടുക്കുക.

റമളാന്‍ മാസം, അറഫാ ദിവസം, വെള്ളിയാഴ്ച ദിവസം അര്‍ധരാത്രി, അത്താഴ സമയം എന്നിവ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും നല്ല സമയങ്ങളാണ്.

രണ്ട് : പവിത്രമായ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥിക്കുക.

വാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം, സുജൂദില്‍, നിസ്‌കാരങ്ങള്‍ക്ക് ശേഷം, മഴ വര്‍ഷിക്കുമ്പോള്‍ തുടങ്ങിയവ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

മൂന്ന് : ഖിബ്‌ലക്ക് മുന്നിട്ടു കൊണ്ടും കക്ഷത്തിന്റെ വെളുപ്പ് കാണും വിധം ഇരു കൈകള്‍ ഉയര്‍ത്തിയും പ്രാര്‍ത്ഥിക്കുക.

നാല് : ശബ്ദത്തില്‍ മിതത്വം പാലിക്കുക.

“നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയോട് കൂടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുക’ എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.

അഞ്ച് : പ്രാസാലങ്കാരങ്ങളില്‍ ശ്രദ്ധയൂന്നാതിരിക്കുക.

ആറ്: വിനയം, ഭയഭക്തി, ആഗ്രഹം എന്നിവ ഉള്‍ചേര്‍ന്നതാകണം പ്രാര്‍ത്ഥന.

ഏഴ് : ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെയും ശുഭപ്രതീക്ഷയോടെയും പ്രാര്‍ത്ഥിക്കുക.

എട്ട്: മൂന്ന് തവണ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.

കാരണം നബി ﷺ പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്ന് തവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു.

ഒമ്പത്: ദിക്‌റ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങല്‍.

സുലൈമാനുദ്ദാറാനി(റ)പറഞ്ഞു: അല്ലാഹുﷻവോടുള്ള അര്‍ഥനകളുടെ തുടക്കവും ഒടുക്കവും തിരുനബിﷺയുടെ മേലിലുള്ള സ്വലാത്ത് കൊണ്ടാകണം. ആദ്യം സ്വലാത്ത് ചൊല്ലി തന്റെ ആവശ്യം അല്ലാഹുﷻവിന് മുമ്പില്‍ സമര്‍പ്പിക്കുക. ശേഷം സ്വലാത്ത് കൊണ്ട് പ്രാര്‍ത്ഥന പര്യവസാനം കുറിക്കുകയും ചെയ്യുക. നിശ്ചയം അല്ലാഹു ﷻ രണ്ട് സ്വലാത്തുകളെ സ്വീകരിക്കുന്നതാണ്. രണ്ട് സ്വലാത്തുകള്‍ക്കിടയിലുള്ളത് സ്വീകരിക്കാതിരിക്കുകയില്ല. കാരണം അവന്‍ ഏറ്റവും വലിയ ഔദാര്യവാനത്രെ.

പത്ത്: ആന്തരികമായ അച്ചടക്കം.

തൗബ ചെയ്തും സൃഷ്ടികളോടുള്ള ഇടപാടുകള്‍ പരിഹരിച്ചും സമ്പൂര്‍ണമായി അല്ലാഹുﷻവിലേക്ക് മുന്നിടലാണ് ഇത് കൊണ്ടുള്ള വിവക്ഷ.

കഅബുല്‍ അഹ്ബാര്‍ പറയുന്നു: മൂസ(അ)ന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു. മൂസ നബി(അ) ജനങ്ങളെയും കൂട്ടി മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷേ മഴ വര്‍ഷിച്ചില്ല. നിങ്ങളില്‍ ഏഷണിക്കാരന്‍ ഉള്ളത് കൊണ്ട് ഉത്തരം ലഭിക്കില്ലെന്ന് അല്ലാഹു ﷻ മൂസ നബിക്ക് ബോധനം നല്‍കി. മൂസ നബി(അ) അല്ലാഹുﷻവിനോട് ആവശ്യപ്പെട്ടു. അയാളാരെന്ന് അറിയിച്ചു തന്നാല്‍ അദ്ദേഹത്തെ നമുക്ക് അകറ്റി നിര്‍ത്താമല്ലോ.

 നിങ്ങള്‍ക്ക് ഞാന്‍ ഏഷണി നിഷിദ്ധമാക്കുകയും ഞാന്‍ ഏഷണിക്കാരനാകുകയും ചെയ്യുകയോ..?! അല്ലാഹു ﷻ ചോദിച്ചു.
മൂസ നബി(അ) സമുദായത്തോട് പറഞ്ഞു: ഏഷണിയില്‍ നിന്ന് നിങ്ങള്‍ അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുക.
അങ്ങനെ അവര്‍ പാപമോചനം നടത്തുകയും സമൃദ്ധമായ മഴ വര്‍ഷിക്കുകയും ചെയ്തു.

ചോദ്യങ്ങള്‍ക്ക് അനുനിമിഷം ഉത്തരം ലഭിക്കാത്തതിലാണ് ചിലരുടെ ആധി. പലയിടങ്ങളിലും ധൃതി അനുപേക്ഷണീയമല്ല. പ്രാര്‍ത്ഥനയില്‍ ധൃതി അരുതെന്നാണ് മുത്ത് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറയുന്നു: കുറ്റകൃത്യമോ കുടുംബ ബന്ധ വിഛേദനമോ ഉള്‍ചേര്‍ന്നിട്ടില്ലാത്ത പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്, ധൃതി കാണിക്കാതിരിക്കുമ്പോള്‍. തിരുനബിﷺയോട് ചോദിക്കപ്പെട്ടു.

ധൃതി എങ്ങനെയാണ്..?

നബിﷺതങ്ങള്‍ പ്രത്യുത്തരം നല്‍കി: പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ഹതാശനായി പ്രാര്‍ത്ഥന തന്നെ ഉപേക്ഷിക്കല്‍ (മുസ്‌ലിം) മൂസ നബി(അ)ഉം ഹാറൂന്‍ നബിയും ഫിര്‍ഔനിന്നെതിരെ ദുആ ചെയ്തപ്പോള്‍ 40 വര്‍ഷത്തിന് ശേഷമാണ് ഉത്തരം ലഭിച്ചത്. നിരാശ വിശ്വാസികള്‍ക്ക് യോജിച്ചതുമല്ല. അല്ലാഹുﷻവിന്റെ കാരുണ്യത്തെ തൊട്ട് അവിശ്വാസികളല്ലാതെ ആശ മുറിയുകയില്ല എന്നാണല്ലോ ഖുര്‍ആനിക സൂക്തം.

മാത്രമല്ല ഉത്തര ലഭിക്കല്‍ വിഭിന്ന രീതികളിലൂടെയാണ്.

ഒന്ന്: ചോദിച്ചത് തന്നെ ഉദ്ദിഷ്ട സമയത്ത് ലഭിക്കല്‍.

രണ്ട്: മറ്റൊരു ഗുണത്തിന് വേണ്ടി (അല്ലാഹുﷻവിന് മാത്രം അറിയുന്ന) വേറൊരു സമയത്ത് ഉത്തരം ലഭിക്കല്‍.

മൂന്ന്: ഏതെങ്കിലും ആപത്ത് തടയപ്പെടുകയോ ചോദിച്ചതിനേക്കാള്‍ ഗുണകരമായത് ലഭിക്കുകയോ ചെയ്യുക.

നാല്: പ്രതിഫലം കൂടുതല്‍ ആവശ്യമുള്ള പരലോകത്ത് ഉത്തരം ലഭിക്കല്‍.

അഞ്ച്: പാപങ്ങള്‍ പൊറുക്കപ്പെടല്‍.
റമളാന്‍ മാസം വിശേഷിച്ചും അവസാന പത്തിലെ ദിനരാത്രങ്ങള്‍ ഉത്തര ലബ്ധിക്ക് ഏറെ സാധ്യതയുള്ള സമയങ്ങളാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയങ്ങളുമായി അല്ലാഹുﷻവിലേക്ക് തിരിയേണ്ട അസുലഭ മുഹൂര്‍ത്തങ്ങളാണിവ.


No comments:

Post a Comment