Saturday 11 April 2020

ഹംസതുല്‍ ഖറാര്‍ (റ)







അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന് ജീവാര്‍പ്പണത്തിലൂടെ സേവനം ചെയ്തവരാണ്. ഇസ്ലാമിക ചരിത്രത്തില്‍ ശഹാദത്ത് എന്ന വീരമൃത്യുവിന് സൗഭാഗ്യം സിദ്ധിച്ചവര്‍ ഏറെയുണ്ട്. ഈ വിഭാഗത്തിന്റെ നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ടവരില്‍ പ്രധാനിയാണ് ഹംസതുബ്നു അബ്ദില്‍ മുത്തലിബ്(റ).

ഹിജ്റ മൂന്നാം വര്‍ഷം നടന്ന ഉഹ്ദ് രണഭൂമിയില്‍ വെച്ചാണ് ആ ഇതിഹാസ പോരാളി രക്തസാക്ഷിയാവുന്നത്. ഉള്ളുറച്ച വിശ്വാസവും ഉന്നതമായ നബിസ്നേഹവും പാകപ്പെടുത്തിയ ധീരയോദ്ധാവിന്റെ അന്ത്യത്തിന് ഈ ശവ്വാല്‍ മാസത്തോടെ 1431 വര്‍ഷമാവുന്നു.

അബ്ദുല്‍ മുത്തലബിന്റെ സന്തതികളില്‍ സഫിയ്യ(റ), ഹംസ(റ)വും ഒരേ മാതാവിന്റെ സന്തതികളാണ്. ഹാല ബിന്‍ത് ഉബൈബ്ബിനു അബ്ദിമനാഫാണ് മാതാവ്. നബി(സ്വ)യേക്കാള്‍ രണ്ടു വയസ്സ് കൂടുതലുണ്ടദ്ദേഹത്തിന്. സുവൈബ(റ)യില്‍ നിന്ന് നബി(സ്വ) തങ്ങള്‍ക്കു മുമ്പ് ഹംസ(റ)വും മുലകുടിച്ചിട്ടുണ്ട്. അതിനാല്‍ പിതൃവ്യനെന്ന പോലെ മുലകുടി ബന്ധത്തിലൂടെ സഹോദരന്‍ കൂടിയാണ് ഹംസ(റ).

അബ്ദുല്ല(റ)ന്റെ അഭാവത്തില്‍ നബി(സ്വ)ക്ക് അബ്ദുല്‍ മുത്തലിബായിരുന്നു പിതൃസ്ഥാനത്തുണ്ടായിരുന്നത്. അതിനാല്‍ തന്നെ സഹോദരങ്ങളെ പോലെയാണ് നബി(സ്വ)യും ഹംസ(റ)യും വളര്‍ന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നബി(സ്വ)യെ നല്ല സ്നേഹിതനായി അനുഭവിച്ചറിയാന്‍ ഹംസ(റ)നു അവസരമുണ്ടായി.


ഹര്‍ബുല്‍ ഫിജാര്‍

ഇസ്ലാംപൂര്‍വകാലത്ത് നടന്ന ഒരു സമരമായിരുന്നു ഹര്‍ബുല്‍ ഫിജാര്‍. ഖൈസ്, ഖുറൈശ് ഗോത്രങ്ങള്‍ തമ്മില്‍ നടന്ന ആ പോരാട്ടത്തില്‍ ഖുറൈശികളും സഖ്യകക്ഷികളും വിജയം നേടുകയുണ്ടായി. അബ്ദുല്‍ മുത്തലിബിന്റെ മക്കളില്‍ പെട്ട സുബൈറിനായിരുന്നു ബനൂഹാശിമിന്റെ സൈനിക നിയന്ത്രണം. അബൂത്വാലിബ്, ഹംസ, അബ്ബാസ്(റ) എന്നിവരോടൊപ്പം ഈ കൂട്ടത്തില്‍ നബി(സ്വ) തങ്ങളുമുണ്ടായിരുന്നു. യുദ്ധത്തിനന്ത്യമുണ്ടായപ്പോള്‍ അതില്‍ നബി(സ്വ) സസന്തോഷം പങ്കെടുക്കുകയുമുണ്ടായി.

ഹര്‍ബുല്‍ ഫിജാറിലെ തിരുസാന്നിധ്യം തന്റെ സംരക്ഷണമേറ്റ അബൂത്വാലിബിനൊപ്പമായിരുന്നു. അവരുടെയെല്ലാം നിര്‍ബന്ധത്താലുമായിരുന്നു. ഹംസ(റ)വിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ യുദ്ധാനുഭവമായിരുന്നു അത്. തന്റെ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അത്. ഗോത്ര പാരമ്പര്യമനുസരിച്ച് നേടിയ യുദ്ധമുറകള്‍ പരീക്ഷിക്കാന്‍ ലഭിച്ച ആദ്യ അവസരം കൂടിയായിരുന്നു അത്. അറബികളെ സംബന്ധിച്ചിടത്തോളം അക്കാലത്ത് യുദ്ധം അനിവാര്യവുമായിരുന്നു. ഉപദ്വീപിന്റെ പൊതുരീതി ഇത്തരം യുദ്ധങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.

സഹായി

നബി(സ്വ)ക്ക് ഹംസ(റ) സഹായിയും സഹകാരിയുമായിരുന്നു. പ്രവാചകര്‍ ഖദീജ(റ)ക്കു വേണ്ടി കച്ചവട യാത്രകള്‍ നടത്തുകയുണ്ടായി. ഖദീജ(റ), നബി(സ്വ)യുടെ സത്യസന്ധതയും മഹത്വവും മനസ്സിലാക്കി വിവാഹാലോചന നടത്തി. ആലോചനയുടെയും നടത്തിപ്പിന്റെയും മുന്നില്‍ അബൂത്വാലിബ്, ഹംസ(റ) അടക്കമുള്ള പിതൃവ്യന്മാരായിരുന്നു. ഇബ്നു ഇസ്ഹാഖ് എഴുതുന്നു: ‘നബി(സ്വ) ഖദീജ ബീവിയുടെ അഭ്യര്‍ത്ഥന പിതൃവ്യന്മാരെ അറിയിച്ചപ്പോള്‍ അവര്‍ ഖദീജ(റ)യുടെ പിതൃവ്യനായ അംറിബ്നു അസദിനെ സമീപിച്ച് കാര്യം ഉണര്‍ത്തി. അങ്ങനെ വിവാഹം നടന്നു (സീറതുബ്നി ഇസ്ഹാഖ്).

നബി(സ്വ) പ്രവാചകത്വലബ്ധി പ്രഖ്യാപിച്ച ശേഷം കുടുംബത്തെ ഉദ്ബോധിപ്പിക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശമുണ്ടായി. ‘നബിയേ, അങ്ങയുടെ കുടുംബത്തിന് മുന്നറിയിപ്പ് നല്‍കുക’ (ശുഅ്റാഅ്/214). നബി(സ്വ) സ്വഫാ മലയുടെ മുകളില്‍ കയറി ഉറക്കെ വിളിച്ചപ്പോള്‍ നബി(സ്വ)യുടെ കുടുംബം അവിടെ തടിച്ചുകൂടി. അതില്‍ പിതൃവ്യന്മാരായ ഹംസ, അബൂലഹബ്, അബൂത്വാലിബ് അടക്കമുള്ള നാല്‍പതോളം പേരുണ്ടായിരുന്നു. നബി(സ്വ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അവരെ ബഹുദൈവ വിശ്വാസത്തിനെതിരെയും നരകത്തെക്കുറിച്ചും താക്കീതു ചെയ്തപ്പോള്‍ അബൂലഹ് ക്രുദ്ധനായി. തിരുനബി(സ്വ)ക്കെതിരെ ശാപവര്‍ഷം നടത്തി. അല്ലാഹു അതിന് മറുപടിയെന്നോണം അബൂലഹബിന്റെ ശാശ്വത നാശത്തെക്കുറിച്ച് ഖുര്‍ആന്‍ അവതരിപ്പിച്ചു.

അബൂലഹബിന്റെ പത്നിയും നബി(സ്വ)ക്കെതിരെ വൃത്തിഹീനവും ശല്യകരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. നബി(സ്വ) താമസിക്കുന്നതിനടുത്തായതിനാല്‍ ഏതു സമയത്തും ശല്യപ്പെടുത്താന്‍ സാധിച്ചു.

ഇബ്നുല്‍ അസീര്‍(റ) രേഖപ്പെടുത്തുന്നു: ‘അബൂലഹബ് നബി(സ്വ)യോടും വിശ്വാസികളോടും അതികഠിനമായി പെരുമാറിയിരുന്നു. പ്രവാചകരെ കളവാക്കുന്നവരില്‍ മുന്നില്‍ അദ്ദേഹമായിരുന്നു. നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. നബി(സ്വ)യുടെ വാതില്‍ക്കല്‍ മലവും ദുര്‍ഗന്ധ വസ്തുക്കളഉം നിക്ഷേപിക്കുമായിരുന്നു. നബി(സ്വ) അതിനോട് ശാന്തമായി മാത്രം പ്രതികരിച്ചു: അബ്ദുല്‍ മുത്വലിബിന്റെ മക്കളല്ലേ നിങ്ങള്‍, ഇങ്ങനെയാണോ അയല്‍പക്ക ബന്ധം പുലര്‍ത്തേണ്ടത്? ഒരു ദിവസം ഈ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് ഹംസ(റ) കാണുകയുണ്ടായി. അദ്ദേഹം അത് അബൂലഹബിന്റെ തലയില്‍ അഭിഷേകം ചെയ്തു. അയാളത് തട്ടിക്കളഞ്ഞു. ലക്ഷ്യം പിന്നെയും തുടര്‍ന്നു’ (അത്താരീഖുല്‍ കാമില്‍).

ഹംസ(റ) ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണിത്. ഒരു പിതൃസഹോദരന് ഉണ്ടാവുന്ന സ്നേഹത്തിനും അനുതാപത്തിനുമപ്പുറത്താണിത്. ദീര്‍ഘനാളത്തെ സഹവാസവും ഇടപഴകലും വഴി അല്‍അമീന്‍ സ്വന്തം ഹൃദയത്തില്‍ സ്ഥാപിച്ചെടുത്ത സ്വാധീനമായിരുന്നു അത്. അബൂലഹബ് സ്വന്തം സഹോദരനായിട്ടും ഇത്തരത്തില്‍ പെരുമാറാന്‍ സാധിച്ചത് ഈ സ്നേഹവായ്പു കാരണമാണ്.
നാട്ടിലെ ഒരു കവല ചട്ടമ്പിയോടുണ്ടാവുന്ന ഈര്‍ഷ്യതയാണ് അബൂലഹബ് എന്ന തന്റെ സഹോദരനോട് ഹംസ(റ) ഇതിനെതുടര്‍ന്ന് പുലര്‍ത്തിയത്. അയാള്‍ വീട്ടുപടിക്കലിട്ട മലം അയാളുടെതന്നെ തലയിലിടാന്‍ മാത്രം കടുത്ത സ്നേഹമായിരുന്നു അല്‍അമീനിനോട് ഹംസ(റ) പുലര്‍ത്തിയിരുന്നതെന്നാണീ സംഭവം തെളിയിക്കുന്നത്. ഇസ്ലാം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ നിലനിന്നിരുന്ന ഈ സമീപനത്തിന് സത്യവിശ്വാസത്തിന്റെ പ്രഭാവം കൂടി കൈവന്നതില്‍ പിന്നെ അദ്ദേഹത്തിനുണ്ടായിരുന്ന തിരുപ്രണയം ചരിത്രമാണ്.


ഇസ്ലാമിലേക്ക്

ഹംസ(റ) വേട്ടപ്രിയനായിരുന്നു. വേട്ടകഴിഞ്ഞ് വരുമ്പോഴെല്ലാം കഅ്ബയില്‍ ചെന്ന് ത്വവാഫ് ചെയ്തും അവിടെ കൂടിയിട്ടുള്ള ഖുറൈശി പ്രമുഖരുമായി സംസാരിച്ചുമാണ് വീട്ടിലേക്ക് തിരിക്കുക. നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ കഴിയുന്ന കാലമായിരുന്നു അത്. വളരെ അപൂര്‍വമായി മാത്രമേ പുറത്തുവരാറുണ്ടായിരുന്നുള്ളൂ. ചിലപ്പോള്‍ കഅ്ബ കാണുംവിധം പരിസരത്തെവിടെയെങ്കിലും വന്നിരിക്കും.

ഇക്കാലത്താണ് നബി(സ്വ) സ്വഫയുടെ സമീപത്ത് ഒരു കല്ലില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അബൂജഹ്ല്‍ അതുവഴി വരുന്നത്. റസൂലിനോട് അല്‍പംപോലും ദയകാണിക്കാത്ത പരുക്കനായ ശത്രുവായിരുന്നു അയാള്‍. നബി(സ്വ)യെ ഒറ്റക്കുകിട്ടിയപ്പോള്‍, അവിടുത്തെയും ഇസ്ലാമിനെയും വളരെ അധിക്ഷേപിച്ച് സംസാരിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത ശേഷം കഅ്ബയുടെ സമീപത്തുള്ള സ്വന്തം ശിങ്കിടികളോടൊപ്പം ചേര്‍ന്നു.

നബി(സ്വ)യെ അബൂജഹ്ല്‍ ശകാരിക്കുന്നതും അധിക്ഷേപിക്കുന്നതും അവിടുന്ന് മൗനം ദീക്ഷിച്ചതും അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് അതുവഴി വന്ന ഹംസ(റ)നോട് ഈ പെണ്‍കുട്ടി അബൂജഹ്ലിന്റെ ദുശ്ചെയ്തികളെക്കുറിച്ച് വിവരിച്ചു. ഇതുകേട്ട് ഹംസ(റ)ന് സഹിക്കാനായില്ല. പക്ഷേ, അദ്ദേഹം കോപത്തെ നിയന്ത്രിച്ചു.
ഹംസ(റ) പതിവുപ്രകാരം ഖുറൈശി പ്രമുഖരോടൊന്നും മിണ്ടാന്‍ നിന്നില്ല. നേരെ കഅ്ബയുടെ അടുത്തേക്കു നീങ്ങി. ത്വവാഫ് ചെയ്യാനും തരപ്പെട്ടാല്‍ അബൂജഹ്ലിനെ കൈകാര്യം ചെയ്യാനും, പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അകത്ത് കൂട്ടുകാരോടൊപ്പം അബൂജഹ്ലിനെ കണ്ടു. നേരെചെന്നു കൈയിലുണ്ടായിരുന്ന വില്ലുകൊണ്ട് ആഞ്ഞൊരടി കൊടുത്തു തലക്ക്. തലയില്‍ മുറിയുണ്ടായി. എന്നിട്ടു ചോദിച്ചു: നീ മുഹമ്മദിനെ ചീത്ത പറയുമോ, ഞാനും അവന്റെ ദീനിലാണ്. അവന്‍ പറയുന്നതിതാ ഞാനും പറയുന്നു. നിനക്കാവുമെങ്കില്‍ തടഞ്ഞോളൂ.’

അവിടെയുണ്ടായിരുന്നവര്‍ അബൂജഹ്ലിനെ സഹായിക്കാനായി ഹംസ(റ)ന്റെ നേരെ എഴുന്നേറ്റു. രംഗം കണ്ട അബൂജഹ്ല്‍ പറഞ്ഞു: ‘അബൂഉമാറയെ വെറുതെ വിടണം. ഞാനവന്റെ സഹോദര പുത്രനെ വളരെ മോശമായി ചീത്ത പറഞ്ഞിട്ടുണ്ട്.’ ഹംസ(റ) ഇസ്ലാം പ്രഖ്യാപിച്ച് അതിലുറച്ചു നിന്നു.

പിശാചിന്റെ വല വീശല്‍

ഹംസ(റ)ന്റെ വിശ്വാസ പ്രഖ്യാപനം അബൂജഹ്ല്‍ പാളയത്തില്‍ ഭീതിയുളവാക്കി. നബി(സ്വ)യെ അക്രമിക്കുന്നതിലും പരിഹസിക്കുന്നതിലും കുറവ് വരുത്താനവര്‍ നിര്‍ബന്ധിതരായി. നബി(സ്വ)യെ ബാധിക്കുന്ന പ്രശ്നത്തില്‍ ഹംസ(റ)ന്റെ ഇടപെടല്‍ അവര്‍ ഭയന്നു. കാരണം തങ്ങളുടേതില്‍ നിന്നും ഒട്ടും കുറവല്ലാത്ത യോഗ്യതകള്‍ കയ്മെയ് കരുത്തിലും കുലമഹിമയിലുമെല്ലാം ഹംസ(റ)നുമുണ്ട്. ഈ അവസ്ഥ പിശാചിനെ വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു.

ഹംസ(റ)ന്റെ വഴി ധാരാളമാളുകള്‍ പിന്തുടരാനുള്ള സാധ്യത പിശാച് മുന്‍കൂട്ടി കണ്ടു. അതിനാല്‍ തന്നെ ഹംസ(റ)നെ ആശയക്കുഴപ്പത്തിലാക്കി സത്യദീനില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി പിശാച്. അവന്‍ ഹംസ(റ)യെ മനുഷ്യരൂപത്തില്‍ സമീപിച്ചു പറഞ്ഞു:

‘നീ ഖുറൈശികളുടെ നേതാവാണ് എന്നിരിക്കെ സ്വാബിയെ (പാരമ്പര്യമതം വിട്ടവന്‍) പിന്തുടര്‍ന്ന് പിതാക്കളുടെ മതത്തെ തിരസ്കരിക്കുകയോ. എങ്കില്‍ മരിക്കുന്നതാണ് നീ ഈ ചെയ്തതിനേക്കാള്‍ നല്ലത്.’

ഈ ദുര്‍മന്ത്രണത്തിന്റെ ഫലമായി ഹംസ(റ) ആശയക്കുഴപ്പത്തിലായി. അദ്ദേഹം സ്വന്തത്തോട് തന്നെ ചോദിച്ചു: ‘എന്താണ് നീ ഈ ചെയ്തത്? എന്നിട്ടദ്ദേഹം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ നിന്നെ ഞാനംഗീകരിച്ചത് ഉത്തമവും ഗുണകരവുമായതാണെങ്കില്‍ അതിന്റെ അംഗീകാരം എന്റെ ഹൃദയത്തില്‍ നിറക്കേണമേ, അതല്ലെങ്കില്‍ ഞാനകപ്പെട്ടതില്‍ നിന്നു എനിക്ക് നീ രക്ഷാമാര്‍ഗം തുറന്നുതരേണമേ.’

അന്നു രാത്രി ഹംസ(റ) കഴിഞ്ഞതുപോലെ മറ്റൊരു രാത്രിയും അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നില്ല. കാരണം പൈശാചിക ദുര്‍മന്ത്രണം തന്നെ. നേരം പുലര്‍ന്ന ഉടനെ നബി(സ്വ)യെ സമീപിച്ച് അദ്ദേഹം പറഞ്ഞു: ‘എന്റെ സഹോദര പുത്രനേ, ഞാനൊരു കാര്യത്തിലകപ്പെട്ടു പോയിരിക്കുന്നു. അതില്‍നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നെനിക്കറിയില്ല. സന്മാര്‍ഗമാണോ ദുര്‍മാര്‍ഗമാണോ എന്നറിയാത്ത ഒരു കാര്യത്തില്‍ അകപ്പെട്ടു കഴിയുക എന്നത് എന്നെപ്പോലെയള്ളവര്‍ക്ക് ഏറെ പ്രയാസരമാണ്.

അതിനാല്‍ എനിക്ക് വിഷയങ്ങള്‍ വിവരിച്ചു തരണം. നിന്റെ വിവരണം കേള്‍ക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. നബി(സ്വ) ഹംസ(റ)യെ ഉപദേശിക്കുകയും താക്കീതും സന്തോഷ വാര്‍ത്തയും നല്‍കുകയും ചെയ്തുകൊണ്ട് ഉല്‍ബോധനം നടത്തി. അങ്ങനെ ഹംസ(റ)ന്റെ മനസ്സില്‍ അല്ലാഹു ഈമാനിനെ ഉറപ്പിച്ചു.

ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘നിശ്ചയം നീ സത്യസന്ധനാണെന്ന് പൂര്‍ണമായി ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എന്റെ സഹോദര പുത്രനേ നീ നിന്റെ മതത്തെ പരസ്യമാക്കുക. അല്ലാഹു സത്യം, ആകാശത്തിന് കീഴെയുള്ളതെല്ലാം എനിക്കുണ്ടാവുകയും ഞാന്‍ പഴയ മതത്തിലാവുകയും ചെയ്യുന്നതല്ല ഇതിനേക്കാള്‍ എനിക്കിഷ്ടം.’

ഹംസ(റ)ന്റെ സത്യമത പ്രവേശം വിശുദ്ധ ഇസ്ലാമിന്റെ
പരസ്യപ്രബോധനത്തിന്റെ കൂടി തുടക്കമായിരുന്നു. വൈകാതെ ഉമര്‍(റ)വും ഇസ്ലാമിലേക്ക് കടന്നുവന്നു. ശത്രുപാളയത്തില്‍ നിരാശയും ഭയവും വര്‍ധിപ്പിച്ചു ഈ അതികായരുടെ ഇസ്ലാമാശ്ലേഷണം.

നബി(സ്വ)ക്കെതിരെയുള്ള നീക്കത്തെ ആശയതലത്തില്‍ നിന്നും കുടുംബപരമായ പ്രശ്നമാക്കിയത് മക്കക്കാരെ കൂടുതല്‍ ക്രുദ്ധരാക്കിയെങ്കിലും ഇതിന്റെ പേരിലൊരു രക്തച്ചൊരിച്ചില്‍ അവര്‍ ഭയപ്പെട്ടു. തുടര്‍ന്നാണ് മുസ്ലിംകള്‍ക്ക് അവര്‍ സമ്പൂര്‍ണ ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. നബി(സ്വ)യെ ദേഹോപദ്രവം ഏല്‍പ്പിച്ചുകൂടാ എന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതില്‍ ഹംസ, ഉമര്‍(റ) എന്നിവരുടെ ഇസ്ലാമാശ്ലേഷണത്തിന് പ്രധാന പങ്കുണ്ടായിരുന്നു.

മദീനയിലേക്ക് ഹിജ്റപോയ ആദ്യ സംഘങ്ങളിലൊന്നില്‍ ഹംസ(റ) മദീനയിലെത്തി. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് നബി(സ്വ)യും മദീനയിലെത്തി. സത്യവിശ്വാസത്തിന് വളക്കൂറും സത്യവിശ്വാസികള്‍ക്ക് സ്വസ്ഥതയും ഉള്ളതാണ് മദീനയെന്നത് കൂടുതല്‍ ബോധ്യപ്പെടുന്ന സാഹചര്യങ്ങളും അനുഭവങ്ങളും തുടക്കത്തിലേ ഉണ്ടായിക്കൊണ്ടിരുന്നു. പക്ഷേ, മദീനയിലും വിശ്വാസികളെ അപായപ്പെടുത്താന്‍ മക്കയില്‍ ഗൂഢാലോചനകള്‍ നടന്നു. മദീനയില്‍ നബി(സ്വ)യും വിശ്വാസികളും സ്വസ്ഥരും സ്വതന്ത്രരുമായി കഴിയുന്നതു മക്കക്കാരെയും ഇരുട്ടിന്റെ കൂട്ടാളികളെയും അസന്തുഷ്ടരാക്കി. ഭീഷണിപ്പെടുത്തിയും ജൂതന്മാരെ നബി(സ്വ)ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചും സന്ദേശങ്ങള്‍ മദീനയിലേക്ക് എത്തിക്കൊണ്ടിരുന്നു.


ആദ്യപതാക വാഹകന്‍

മദീന തന്ത്രപ്രധാനമായ ഒരു സ്ഥാനം കൂടിയായിരുന്നു. മക്കക്കാരുടെ കച്ചവടയാത്രകള്‍ ഇതിന്റെ പ്രാന്തങ്ങളിലൂടെയാണ് കടന്നുപോവുക. അതിനാല്‍ നാടുവിട്ട് മദീനയിലെത്തിയവര്‍ ദുര്‍ബലരല്ലെന്നും ശക്തരാണെന്നും മക്കക്കാരെ അറിയിക്കുന്നതിന് സമാധാനപൂര്‍വമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുണ്ടായി. മക്കയില്‍ നിന്നുള്ള ഭീഷണിക്ക് കീഴപ്പെടുന്നവരല്ല മദീനക്കാരെന്നറിയിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിരുന്നു. അങ്ങനെയാണ് ആദ്യത്തെ ദൗത്യവാഹകസംഘം ഹംസ(റ)ന്റെ നേതൃത്വത്തില്‍ പുറപ്പെടുന്നത്.

അബൂജഹ്ലിന്റെ നേതൃത്വത്തില്‍ 300 ആളുകള്‍ കച്ചവടം കഴിഞ്ഞ് മദീനവഴി മക്കയിലേക്ക് തിരിക്കുന്ന വിവരമറിഞ്ഞപ്പോഴായിരുന്നു അത്. 30 പേരടങ്ങുന്ന സംഘത്തില്‍ മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഒരു യുദ്ധമോ പോരാട്ടമോ എന്നതിലുപരി ഇതുവരെ ശത്രുക്കളുടെ പീഡനങ്ങള്‍ സഹിച്ചത് ഭീരുത്വം കൊണ്ടല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കാതെയാണ് ഇരുപക്ഷവും പിരിഞ്ഞതും. അടിയന്തരമായ ഏതൊരു നീക്കത്തിനും സജ്ജരാണെന്ന് മക്കക്കാരെ ബോധ്യപ്പെടുത്താന്‍ ഈ ദൗത്യം സഹായകമായി. മുന്നൂറിനെതിരെ നീങ്ങാന്‍ ഞങ്ങള്‍ മുപ്പത് ആളുകള്‍ മതി എന്ന സന്ദേശമാണ് മക്കക്കാര്‍ക്ക് മുസ്ലിംകള്‍ നല്‍കിയത്. ഈ സംഘത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ നബി(സ്വ) തങ്ങള്‍ തെരഞ്ഞെടുത്തത് ഹംസ(റ)വിനെയായിരുന്നു. മറുവശത്തെ അബൂജഹ്ലിന്റെ നേതൃത്വത്തിന് പകരം ഹംസ(റ) എന്നതാണിവിടെ കാണുന്നത്. ഹിജ്റ നടന്ന് ആദ്യത്തെ റമളാന്‍ മാസത്തിലായിരുന്നു ഇത്.


ഗസ്വതുവദ്ദാന്‍

നബി(സ്വ)യുടെ നേതൃത്വം നല്‍കിയ പ്രഥമ ദൗത്യസംഘമാണ് ഗസ്വതുവദ്ദാന്‍. എഴുപതംഗ സംഘമായിരുന്നു. ഗസ്വതുല്‍ അബവാഅ് എന്നും ഇതിന് പറയാറുണ്ട്. ഇതിലെ പതാക വാഹകന്‍ ഹംസ(റ) ആയിരുന്നു. സ്വഫര്‍ മാസത്തിലായിരുന്നു ഇതു നടന്നത്. ഖുറൈശികളെ സഹായിക്കുന്നതില്‍ നിന്നു ബനൂളംറ ഗോത്രത്തെ പിന്തിരിപ്പിക്കാനായിരുന്നു ഇത്.


ബദ്റില്‍

ബദ്റില്‍ ഹംസ(റ)ന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മുശ്രിക് പക്ഷത്തെ അസ്വദിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഹംസ(റ) രംഗത്ത് വരികയും വിജയിക്കുകയുമുണ്ടായി. ശേഷം ശത്രുപാളയത്തില്‍ നിന്നും പോര്‍വിളി മുഴക്കി. ദ്വന്ദയുദ്ധത്തിന്റെ സാഹചര്യമൊരുങ്ങി. ഉത്ബതും ശൈബതും വലീദും ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. അന്‍സ്വാരികളായ യുവാക്കള്‍ അവരെ നേരിടാന്‍ തയ്യാറായപ്പോള്‍ സ്വീകരിക്കാതെ മുഹാജിറുകളെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു: ‘മുഹമ്മദേ, മക്കക്കാരായവരില്‍ നിന്ന് ഞങ്ങളോട് കിടപിടിക്കുന്നവരെ ഇങ്ങോട്ടുവിടൂ.’

അപ്പോള്‍ നബി(സ്വ) തങ്ങള്‍ സ്വന്തം അണികളിലേക്ക് തിരിഞ്ഞു പറഞ്ഞു: ‘ഉബൈദത്തും ഹംസയും അലിയും നേരിടട്ടെ.’ അവര്‍ കളത്തിലിറങ്ങി. പോരാട്ടം നടന്നു. മൂന്നു ശത്രുക്കളും നിലംപരിശായി. ബദ്റില്‍ ഹംസ(റ) രണ്ടു വാളുകൊണ്ടാണ് പോരാടിയത്. ബദ്റിന്റെ അവസാനത്തില്‍ പിടിയിലായ ഉമയ്യതിനെ കൂട്ടി അബ്ദുറഹ്മാനുബ്നു ഔഫ്(റ) നടക്കുമ്പോള്‍ അവന്‍ അബ്ദുറഹ്മാന്‍(റ)നോടു ചോദിച്ചു: മാറില്‍ ഒട്ടകപ്പക്ഷിയുടെ തൂവല്‍ അടയാളത്തിന് വെച്ച ആ മനുഷ്യന്‍ ആരാണ്?അബ്ദുറഹ്മാന്‍(റ) പറഞ്ഞു: അതാണ് ഹംസതുബ്നു അബ്ദില്‍ മുത്വലിബ്.ഉമയ്യത് അപ്പോള്‍ പറഞ്ഞു: ‘അയാളുടെ യുദ്ധ നീക്കങ്ങള്‍ അപാരം തന്നെ.


ഗസ്വതു ബനൂഖൈനുഖാഅ്

ബദ്റില്‍ നിന്നും വിജയത്തോടെ തിരിച്ചെത്തിയ സന്ദര്‍ഭം. മദീനയില്‍ ആഭ്യന്തര അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു ജൂതന്മാര്‍. മുസ്ലിംകള്‍ നേടിയ വിജയത്തിലവര്‍ അസൂയാലുക്കളായി. മക്കക്കാര്‍ മുസ്ലിംകളെ നശിപ്പിക്കുമെന്നാണവര്‍ മനക്കോട്ട കെട്ടിയിരുന്നത്. നിരാശരായ അവര്‍ നാട്ടിലെ സ്വസ്ഥത കെടുത്താനാരംഭിച്ചു. നബി(സ്വ) അവരെ വിളിച്ച് അനുനയ ശ്രമം നടത്തി. പക്ഷേ, അവര്‍ അഹങ്കരിക്കുകയായിരുന്നു. മക്കക്കാരെ പോലെയാവില്ല ഞങ്ങളെന്നു തന്നെ അവര്‍ വീരവാദം മുഴക്കി. ആയിടെ ഒരു വിശ്വാസിനിയെ അവര്‍ അപമാനിച്ചു. തടയാന്‍ ചെന്ന മുസ്ലിമിനെ വധിക്കുകയും ചെയ്തു. പരസ്പരം ഏര്‍പ്പെട്ടിരുന്ന സമാധാന കരാര്‍ ജൂതന്മാര്‍ ഇതുവഴി ലംഘിച്ചു.

തുടര്‍ന്നും മദീനയിലവര്‍ ആഭ്യന്തര കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. അപ്പോള്‍ നബി(സ്വ) 700 സ്വഹാബികളുമായി നീങ്ങി. 15 ദിവസത്തെ ഉപരോധത്തില്‍ അവര്‍ പത്തിമടക്കി. അന്നു മുസ്ലിം മുന്നണിയിലെ പതാകവാഹകന്‍ ഹംസ(റ) തന്നെയായിരുന്നു.


ഗസ്വതു ഉഹ്ദ്

ഇസ്ലാമിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഉഹ്ദില്‍ നടന്നത്. അന്ന് നബി(സ്വ)യുടെ പൂമേനിയില്‍ ചില പരിക്കുകളേല്‍ക്കുകയും പ്രമുഖ സ്വഹാബി വര്യന്മാര്‍ ശുഹദാക്കളാക്കുകയും ചെയ്തു. മദീനയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞതിന് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ശനിയാഴ്ചയാണിതു നടന്നത്. ബദ്റിലേറ്റ പരാജയത്തിന്റെ അപമാനഭാരവും പ്രതികാര ദാഹവും മക്കാമുശ്രിക്കുകളെ എന്തിനും ധൃഷ്ടരാക്കിയിരുന്നു. മുവ്വായിരത്തോളം വരുന്ന സൈനിക സന്നാഹങ്ങളോടെ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ മദീനയെ തകര്‍ക്കാനായി പുറപ്പെട്ടു.

മദീനയുടെ തലസ്ഥാനത്തെത്തുന്നതിന് മുന്പായി അവരെ നേരിടാന്‍ 1000 അംഗ സൈന്യവുമായി നബി(സ്വ) പുറപ്പെട്ടു. മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്ന 300 കപടവിശ്വാസികള്‍ വഴിയില്‍ വെച്ച് പിന്തിരിഞ്ഞു. അവശേഷിച്ച എഴുന്നൂറോളം പേരുമായാണ് പ്രവാചകര്‍ ഉഹ്ദിലെത്തിയത്.

ഉഹ്ദ് പോര്‍ക്കളം വ്യത്യസ്തമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. ആദ്യത്തില്‍ മുസ്ലിം സൈന്യത്തിനുണ്ടായ വിജയത്തിനു ശേഷം നേരിയ പ്രതിസന്ധി രൂപപ്പെട്ടു. നബി(സ്വ)ക്ക് ചെറുതായി പരിക്കുകളേല്‍ക്കുകയും പല പ്രധാന സ്വഹാബികള്‍ ശഹീദാവുകയും ചെയ്തു. എങ്കിലും ദീര്‍ഘവീക്ഷണത്തില്‍ വിജയം മുസ്ലിംകള്‍ക്കായിരുന്നു.

മദീനയുടെ അകത്തു കടന്ന് ശത്രുവിഭാഗം ഏല്‍പ്പിക്കാനിടയുള്ള നാശനഷ്ടത്തെക്കുറിച്ച് മുസ്ലിംകള്‍ ബോധവാന്മാരായിരുന്നു. അതിനാല്‍ തന്നെ മദീനാ കേന്ദ്രത്തില്‍ നിന്ന് സാധിക്കുന്നത്ര അകലത്തില്‍ വെച്ച് യുദ്ധം നടക്കുന്നതാണ് യുക്തി എന്ന അഭിപ്രായമായിരുന്നു മിക്കവര്‍ക്കും. പോര്‍ക്കളത്തില്‍ പ്രമുഖരായ പല സ്വഹാബികളും വലിയ ത്യാഗങ്ങളും അത്ഭുതങ്ങളും തീര്‍ക്കുകയുണ്ടായി. ഹംസ(റ) പതിവുപോലെ രണ്ടു വാളുകളുമായി തന്നെയാണ് പോരാടിയത്.


ഗൂഢാലോചന

ബദ്റില്‍ ഹംസ(റ)ന്റെ വാളിനിരയായി ത്വഈമത്ബ്നു അദിയ്യ് കൊല്ലപ്പെട്ടിരുന്നു. തന്റെ സഹോദര പുത്രനായ ജുബൈറിന്റെ അടിമയായിരുന്ന വഹ്ശിയോട് ഹംസ(റ)നെ ചതിയില്‍ വധിക്കാന്‍ ജുബൈര്‍ ചട്ടംകെട്ടി. വധിച്ചാല്‍ അടിമത്വത്തില്‍ നിന്നു മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി. അതിനാല്‍ തന്നെ ഉഹ്ദില്‍ എന്തു സംഭവിച്ചാലും തന്റെ മോചനമുറപ്പാക്കുന്ന കൃത്യം ചെയ്യണമെന്ന വിചാരം മാത്രമാണ് വഹ്ശിക്കുണ്ടായിരുന്നത്. വഹ്ശി ഇസ്ലാം സ്വീകരിച്ച ശേഷം ഇക്കാര്യം വിവരിക്കുകയുണ്ടായി.


അന്ത്യം

ഹംസ(റ)നെ വധിക്കാന്‍ മാത്രം ലക്ഷ്യമാക്കി വഹ്ശി ആയുധം ധരിച്ച് ഉഹ്ദിലേക്കു പുറപ്പെട്ടു. പാത്തും പതുങ്ങിയും ഹംസ(റ)നെ മാത്രം ഉന്നംവെച്ച് അദ്ദേഹം നീങ്ങി. വഹ്ശി പറയുന്നു: ‘ശത്രുപാളയത്തില്‍ അദ്ദേഹത്തിന്റെ ആക്രമണം വരുത്തിയത് വലിയ ആഘാതമാണ്. അവസാനമായി തന്നെ നേരിട്ട സിബാഇനെ അദ്ദേഹം വകവരുത്തി. അവസരമൊത്ത് വന്നപ്പോള്‍ ഞാന്‍ ചാട്ടുളി ആഞ്ഞെറിഞ്ഞു. ചതിയിലൂടെയുള്ള ആക്രമണം അദ്ദേഹത്തിന് തടുക്കാനായില്ല. ഹംസ(റ) ശഹീദായി എന്നുറപ്പായ ശേഷം കൂടാരത്തിലെത്തി ഞാന്‍ വിശ്രമിച്ചു. അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടണമെന്നല്ലാതെ മറ്റൊന്നും ലക്ഷ്യമുണ്ടായിരുന്നില്ല എനിക്ക്.’


ഹംസ(റ) അടക്കമുള്ള ശുഹദാക്കളുടെ ശരീരങ്ങള്‍ കടിച്ചുകീറിയും കുത്തിപ്പിളര്‍ത്തിയും അംഗവിഛേദനം നടത്തിയും ചില ഖുറൈശി വനിതകള്‍ ഉഹ്ദില്‍ തേര്‍വാഴ്ച നടത്തിയിരുന്നു. ഹംസ(റ)ന്റെ മാറുപിളര്‍ത്തി കരള്‍ ചവക്കാന്‍ പിതാവിനെയും സഹോദരനെയും ബദ്റില്‍ വെച്ച് അദ്ദേഹം വധിച്ച വിദ്വേഷത്താല്‍ ഹിന്ദ് ശ്രമിച്ചു. ശരീരം വികൃതമാക്കി. ഹംസ(റ)ന്റെ ശരീരം ഇവ്വിധം അലങ്കോലപ്പെടുത്തിയതു കണ്ട് നബി(സ്വ) വളരെയേറെ വേദനിച്ചു. സഹോദരി സ്വഫിയ്യ(റ) ഈ അവസ്ഥ കണ്ടു കരഞ്ഞുവെങ്കിലും നബി(സ്വ) ക്ഷമിക്കാനാവശ്യപ്പെട്ടു.

സയ്യിദുശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്) എന്നും അസദുല്ലാഹി (അല്ലാഹുവിന്റെ സിംഹം) എന്നും അപരനാമങ്ങള്‍ നല്‍കി നബി(സ്വ) ഹംസ(റ)വിനെ പ്രശംസിച്ചു. ജീവിതാന്ത്യം വരെ റസൂല്‍(സ്വ)ക്ക് തുണയും സഹായിയും സംരക്ഷകനുമായി വര്‍ത്തിച്ച് സ്വന്തം ശരീരത്തെയും ആത്മാവിനെയും ദീനീമാര്‍ഗത്തില്‍ സമര്‍പ്പിച്ച് മഹാനവര്‍കള്‍ ഇസ്ലാമിക ചരിത്രത്തില്‍ ശ്രദ്ധേയമായ അധ്യായം തീര്‍ത്തു. അദ്ദേഹം ശഹീദായത് ഒരു ശവ്വാലിലാണ്. അദ്ദേഹത്തെയും മറ്റു ശുഹദാക്കളെയും കുറിച്ച ഓര്‍മകള്‍ സത്യസരണിയുടെ മൂല്യവും അത് പിന്നിട്ടുവന്ന കനല്‍വഴികളും സ്മരിക്കാന്‍ നമുക്കു സഹായകമാവണം.

ഇസ്ലാമിന്റെ ആദ്യകാലത്ത് നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വഹ്ശി, ഹിന്ദ്, അബൂസുഫ്യാന്‍ തുടങ്ങിയവരെ കുറിച്ച് നാം വെറുപ്പിന്റെ നിലപാടെടുക്കരുത്. പിന്നീട് യാഥാര്‍ത്ഥ്യം മനസ്സിലാക്കി അവരെല്ലാം സത്യദീനിലേക്ക് കടന്നുവന്നു. ത്യാഗവും വിജയവും പശ്ചാതാപവും പരിഹാരക്രിയകളും സമയാസമയങ്ങളില്‍ നടന്നിട്ടുണ്ട്. സല്‍സരണിയിലെത്തി വിജയം വരിച്ചവര്‍ പൂര്‍വകാലത്ത് പലര്‍ക്കും ത്യാഗത്തിന്റെ മുഹൂര്‍ത്തം ഒരുക്കിക്കൊടുത്തു.



ലേഖകൻ : അലവിക്കുട്ടി ഫൈസി എടക്കര

No comments:

Post a Comment