നോമ്പുകള്‍ ഖദാ വീട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ മറ്റുള്ളവരെ നോമ്പ് തുറപ്പിച്ചാല്‍ മതിയാവുമോ? കാരണം മുദ്ദ് ഏറ്റുവാങ്ങാനുള്ള ആളുകള്‍ കുറവാണ്? എന്താണ് ഉചിതം?
നോമ്പ് ഖളാ വീട്ടാനുള്ളവര്‍ സാധിക്കുന്നവരാണെങ്കില്‍ അത് വീട്ടുക തന്നെ വേണം. ഒരു റമദാനിലെ ഖളാ ആയ നോമ്പ് സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ പിന്തിപ്പിച്ചതിന് മുദ്ദ് നല്‍കേണ്ടതാണ്, അപ്പോഴും ശേഷം നോമ്പ് ഖളാ വീട്ടേണ്ടതാണ്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്ക് വേണ്ടി മുദ്ദ് നല്‍കാവുന്നതാണ്. മുദ്ദ് ഭക്ഷ്യധാന്യമായി തന്നെ നല്‍കേണ്ടതാണ്. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നല്‍കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഭക്ഷണം തയ്യാറാക്കി അതിലേക്ക് ക്ഷണിക്കുമ്പോള്‍ അത് സാധിക്കില്ലല്ലോ. ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്.
ഫഖീറും മിസ്കീനും ഇന്ന് ലഭ്യമല്ലെന്ന് പറഞ്ഞുകൂടാ. ദൈനം ദിന ചെലവുകള്‍ക്ക് പ്രയാസപ്പെടുന്നവരും സ്വന്തമായി അനുയോജ്യമായ വീടില്ലാത്തവരുമൊക്കെ മിസ്കീനാണെന്നതാണ് വാസ്തവം.
ഒരു മുദ്ദ് എന്നാല്‍ എത്ര കിലോഗ്രാം ആണ്
മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതില്‍ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാല്‍ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കില്‍ (പാലക്കാടന്‍ മട്ടപോലെ) ഒരു മുദ്ദ് ചിലപ്പോള്‍ മുക്കാല്‍ കിലോയോളം വന്നേക്കാം. എന്നാല്‍ ഭാരമില്ലാത്ത അരിയാണെങ്കില്‍ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. കാരണം ഒന്ന് വ്യാപ്തവും മറ്റൊന്ന് തൂക്കവുമാണെന്നത് തന്നെ. സാധാരണഗതിയില്‍ ഇത് 600 ഗ്രാം മുതല്‍ 750 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്.
നാല് മുദ്ദാണ് ഒരു സ്വാഅ്. അത് കൊണ്ട് തന്നെ, ഒരു സ്വാഅ് എന്നത് 2.600 മുതല്‍ 3 കിലോ വരെ ആവാറുണ്ട്. സൂക്ഷ്മത പാലിച്ച് ഫിത്റ് സകാതില്‍ മൂന്നുകിലോ വരെ ചിലര്‍ നല്‍കുന്നതും അതുകൊണ്ട് തന്നെ. മുദ്ദ് നബി എന്ന പേരില്‍ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കില്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന അരി അതില്‍ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം.
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണല്ലോ. ആ രണ്ട് വിഭാഗമില്ലെങ്കില്‍ എന്ത് ചെയ്യും?
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. എന്നാല്‍ ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് സമാനമായ മറ്റുസന്ദര്‍ഭങ്ങളിലെ ഫിഖ്ഹീ ചര്‍ച്ചകളില്‍നിന്ന് മനസ്സിലാവുന്നത്. അതേസമയം, ദൈനംദിന ജീവിതചെലവുകള്‍ ലഭ്യമാണെങ്കിലും അനുയോജ്യമായ വീടും വസ്ത്രവും ലഭ്യമല്ലാത്തവരുമൊക്കെ മിസ്കീന്‍ എന്ന പരിധിയില്‍ ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു.
രോഗമോ മറ്റോ കാരണമായി നഷ്ടപ്പെട്ട നോമ്പുകള്‍ ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍, മുദ്ദ് നല്‍കുമ്പോള്‍ മരണപ്പെട്ട വര്‍ഷം വരെയാണോ അതോ മരണശേഷം കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ വരെയാണോ പരിഗണിക്കേണ്ടത്?
റമദാനില്‍ ഖളാഅ് ആകുന്ന നോമ്പ് നോറ്റ് വീട്ടേണ്ടതും കഴിയാത്ത സാഹചര്യത്തില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതും അവസരം ലഭിച്ചിട്ടും നോല്‍ക്കാതെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നൽകേണ്ടതുമാണ് .
നോല്‍ക്കാത്തതിന്‍റെ മുദ്ദ് ഓരോ നോമ്പിനും ഓരോന്ന് വീതമാണ്. കാരണമില്ലാതെ പിന്തിപ്പിച്ചതിന് പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതവുമാണ്. പിന്തിയ വര്‍ഷങ്ങള്‍ കണക്കാക്കേണ്ടത്, നോമ്പ് നഷ്ടപ്പെട്ടത് മുതലാണ്. മുദ്ദ് നല്‍കാന്‍ ബാധ്യസ്ഥനായ വ്യക്തി അത് നല്‍കാതെ മരണപ്പെട്ടുവെങ്കില്‍, നോമ്പ് നഷ്ടപ്പെട്ടത് മുതല്‍ മരണം വരെയുള്ള വര്‍ഷങ്ങളാണ് കണക്കുകൂട്ടേണ്ടത്.
നോമ്പ് നോല്‍ക്കാത്തതിനുള്ള മുദ്ദ് ആര്‍ക്കൊക്കെയാണ് നല്‍കാവുന്നത്? സ്വന്തം കുടുംബത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കാമോ?
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് മനസ്സിലാകുന്നത്.
ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ബന്ധുക്കള്‍, ഫഖീറോ മിസ്കീനോ ആണെങ്കില്‍ ഈ മുദ്ദുകള്‍ അവര്‍ക്കും നല്‍കാവുന്നതാണ് എന്നാണ് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.
പ്രസവം കാരണം റമദാന്‍ മാസം നഷ്ടപ്പെട്ട നോമ്പിനു മുദ്ദ് കൊടുക്കല്‍ നിർബന്ധമുണ്ടോ ?
പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിച്ച നോമ്പുകള്‍ ഖദാഅ് വീട്ടിയാല്‍ മതി. മുദ്ദ് കൊടുക്കേണ്ടതില്ല.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍
2) പ്രസവാനന്തരം നിഫാസ് കാരണത്താല്‍ നോമ്പു ഉപേക്ഷിച്ചാല്‍
3) നിഫാസ് നിന്നതിനു ശേഷം സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍
താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ നോമ്പു ഖദാഅ് വീട്ടുകയും ഓരോ നോമ്പിനു ഓരോ മുദ്ദ് വീതം ദാനം ചെയ്യുകയും വേണം.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ ഗര്‍ഭസ്ഥ ശിശുവിനു ഹാനികരമാകയാല്‍ മാത്രം നോമ്പു ഉപേക്ഷിച്ചാല്‍
2) നിഫാസ് നിന്നതിനു ശേഷം മുല കുടിക്കുന്ന കുഞ്ഞിനു ഹാനികരമാകയാല്‍ മാത്രം നോമ്പ് ഉപേക്ഷിച്ചാല്‍
എന്നാല്‍ ഖദാആയ നോമ്പ്/നോമ്പുകള്‍ അവസരമുണ്ടായിട്ടും അടുത്ത റമദാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം വിതരണം ചെയ്യണം. വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വര്‍ദ്ധിപ്പിക്കണം.
രോഗികള്‍ക്ക് മുദ്ദ് കൊടുക്കേണ്ടതുണ്ടോ, മുദ്ദിന്റെ അളവ് എത്ര?
സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത നിത്യ രോഗം, വാര്‍ദ്ധക്യം തുടങ്ങിയ വിട്ടുമാറാത്ത കാരണങ്ങളാല്‍ നോമ്പു ഉപേക്ഷിക്കുന്നവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദു വീതം ദാനം ചെയ്യണം. മുദ്ദ് കൊടുക്കാന്‍ സാമ്പത്തിക ശേഷിയുണ്ടെങ്കിലേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ആ നോമ്പു പിന്നീടു ഖളാഅ് വീട്ടേണ്ടതില്ല. ഇനി വല്ല വിധേനെയും ആ രോഗം സുഖപ്പെട്ടുവെങ്കിലും ആ അസുഖ സമയത്തുള്ള നോമ്പുകള്‍ ഖളാഅ് വീട്ടേണ്ടതില്ല.
മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതില്‍ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാല്‍ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കില്‍ (പാലക്കാടന്‍ മട്ടപോലെ) ഒരു മുദ്ദ് ചിലപ്പോള്‍ മുക്കാല്‍ കിലോയോളം വന്നേക്കാം. എന്നാല്‍ ഭാരമില്ലാത്ത അരിയാണെങ്കില്‍ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. കാരണം ഒന്ന് വ്യാപ്തവും മറ്റൊന്ന് തൂക്കവുമാണെന്നത് തന്നെ. സാധാരണഗതിയില്‍ ഇത് 600 ഗ്രാം മുതല്‍ 750 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്.
മുദ്ദ് നബി എന്ന പേരില്‍ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കില്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന അരി അതില്‍ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം.
ഒരാള്‍ കാരണം കൂടാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഫര്‍ള് നോമ്പ് നഷ്ടപ്പെടുത്തി.അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാമത്തെ വര്‍ഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് ശ്രദ്ധിക്കുക.(റമളാനില്‍ മുപ്പത് നോമ്പ് ലഭിച്ചു എന്ന നിഗമനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.) ഒന്നാം വര്‍ഷത്തെ നോമ്പിന് 150. (5 x30=150), രണ്ടാം വര്‍ഷത്തെതിന് 120.( 4 x30=120), മൂന്നാം വര്‍ഷത്തെതിന് 90 (3 x 30=90), നാലാം വര്‍ഷത്തെതിന് = 60 (2 x 30=60) , അഞ്ചാം വര്‍ഷത്തെതിന് = 30 1 x 30=30. മൊത്തം 450 മുദ്ദ്.
ഒരു മുദ്ദ് 800 മി. ലി. ആണ് അപ്പോള്‍ അദ്ദേഹം 360 ലി.(800 മി. ലിഃ 450) നല്‍കണം. ഏകദേശം 310 കിലോ. ഭക്ഷ്യ വസ്തുവിന്റെ ഭാരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കത്തില്‍ വ്യത്യാസമനുഭവപ്പെടാം. ഇന്ന് മുദ്ദ് പാത്രങ്ങള്‍ ലഭ്യമാണല്ലോ അത് ആശ്രയിക്കുന്നതാണ് കരണീയം. തുടര്‍ച്ചയായി റമസാനിലോ തൊട്ടടുത്ത മാസങ്ങളിലോ പ്രസവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് കുറേ വര്‍ഷത്തെ നോമ്പ് നഷ്ട്ടപ്പെടാനിടയുണ്ട്. എണ്ണം ധാരാളമായി വര്‍ധിക്കുമ്പോള്‍ പ്രസവിച്ച കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴും അവന് വേണ്ടി നഷ്ടപ്പെട്ട നോമ്പ് വീടാതെ കിടക്കും. മുദ്ദിന്റെ കാര്യം സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പുരുഷന്മാര്‍ അന്വേഷിക്കാറുമില്ല. ഈ പ്രവണത മാറണം.
ഒരാള്‍ക്ക് പകരം മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോള്‍ ?. നോമ്പിന് പകരം ഫിദ്'യ മതിയാകുന്നത് ആര്‍ക്ക് ?. ഫിദ്'യയുടെ അളവ് എത്ര ?. ഫിദ്'യ നല്‍കേണ്ടത് ആര്‍ക്ക് ?.
ഒന്നാമത്തെ ചോദ്യം: ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോഴാണ് ?
ഒരാൾക്ക് നോമ്പ് നിർബന്ധമാകുകയും അത് നോറ്റു വീട്ടുവാൻ സമയം ലഭിച്ചിട്ടും നോറ്റ് വീട്ടാതിരിക്കുകയും, അപ്രകാരം മരണപ്പെടുകയും ചെയ്‌താൽ അവരുടെ വലിയ്യ് അവർക്ക് വേണ്ടി നോമ്പ് എടുക്കട്ടെ എന്നാണ് പ്രവാചകൻ (സ) പറഞ്ഞത്. ഉദാ: ഒരാള്‍ റമളാന്‍ മാസത്തില്‍ രോഗിയായിരുന്നു. ഒരാഴ്ച നോമ്പ് നോല്‍ക്കാന്‍ സാധിച്ചില്ല. ശേഷം അദ്ദേഹത്തിന്‍റെ രോഗം മാറി. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അയാള്‍ മരണപ്പെട്ടു. അസുഖം മാറിയ ശേഷം നോമ്പ് നോറ്റു വീട്ടാനുള്ള സമയം ലഭിച്ചിരുന്നു. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതിയിരിക്കെ മരണപ്പെടുകയും ചെയ്തു. ഇയാളുടെ വേണ്ടപ്പെട്ട ബന്ധുമിത്രാതികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ആ നോമ്പ് നോല്‍ക്കാം. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:
من مات وعليه صيام صام عنه وليه
ഇനി ഒരാള്‍ റമദാന്‍ മാസത്തില്‍ ഒരാള്‍ ബോധരഹിതനായി, അല്ലെങ്കില്‍ രോഗബാധിതനായി എന്ന് കരുതുക. അയാള്‍ ആ കിടപ്പില്‍ത്തന്നെ മരിക്കുകയും ചെയ്തു. നോറ്റു വീട്ടാനുള്ള സമയം അയാള്‍ക്ക് ലഭിച്ചിട്ടില്ല, അയാളാകട്ടെ നിത്യരോഗിയുമല്ല എങ്കില്‍ അയാളുടെ മേല്‍ നോമ്പ് അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് വേണ്ടി നോമ്പ് നോല്‍ക്കുകയോ ഫിദ്'യ നല്‍കുകയോ ചെയ്യേണ്ടതില്ല. ഇനി ഒരാള്‍ നിത്യരോഗ ബാധിതനായിരുന്നുവെങ്കില്‍, അഥവാ വാര്‍ദ്ധക്യ സഹചമായോ, നിത്യ രോഗം കാരണത്താലോ നോമ്പ് നഷ്ടപ്പെട്ടയാള്‍ ആണ് എങ്കില്‍ ആ നോമ്പുകള്‍ക്ക് ഫിദ്'യ നല്‍കിയാല്‍ മതി.
അതു തന്നെ വലിയ്യിനെ സംബന്ധിച്ചിടത്തോളം നിർബന്ധമല്ല, മുസ്തഹബ്ബാണ് എന്നാണ് കൂടുതൽ പണ്ഡിതന്മാരുടെയും അഭിപ്രായം. ഇബ്നു ഉസൈമീൻ (റ) കൂടുതൽ പ്രബലമായി രേഖപ്പെടുത്തിയത് ആ അഭിപ്രായത്തെ ആണ്.
അതുപോലെ റമദാന്‍ മാസത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ഉദാ: റമദാന്‍ 10ന് ഒരാള്‍ മരണപ്പെട്ടാല്‍ ബാക്കിയുള്ള പത്ത് ദിവസം അയാളുടെ മേല്‍ ബാധകമല്ല. അത് വലിയ്യ് നോറ്റു വീട്ടുകയോ, ഫിദ്'യ കൊടുക്കുകയോ ചെയ്യേണ്ടതില്ല.
രണ്ടാമത്തെ ചോദ്യം : ആര്‍ക്കാണ് നോമ്പിന് പകരം ഫിദ്'യ കൊടുത്താല്‍ മതിയാകുന്നത് എന്നതാണ് ?.
ഒരാൾക്ക് വാർദ്ധക്യം കാരണത്താലോ, അതല്ലെങ്കിൽ ഒരിക്കലും ശമനം പ്രതീക്ഷിക്കാത്ത വാര്‍ദ്ധക്യം, മാറാരോഗം തുടങ്ങിയ ശാരീരിക പ്രയാസം കാരണത്താലോ നോമ്പ് നോല്‍ക്കാൻ സാധിക്കാതെ വന്നാൽ അയാളാണ് മുദ്ദ് കൊടുക്കേണ്ടത്. അല്ലാഹു പറയുന്നു:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ
ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട കാലത്ത് ഏതൊരാള്‍ക്കും നോമ്പ് നോല്‍ക്കുകയോ പകരം ഭക്ഷണം നല്‍കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിന്നീട് സാധിക്കുന്നവര്‍ എല്ലാം നോമ്പ് എടുക്കണം എന്ന നിയമം വരുകയും ആജീവനാന്തം നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവരുടെ വിഷയത്തില്‍ മാത്രം ആ നിയമം അവശേഷിക്കുകയും ചെയ്തു.
മുദ്ദ് കൊടുത്താൽ പിന്നെ അവരുടെ നോമ്പ് അവരോ മറ്റുള്ളവരോ നോറ്റു വീട്ടേണ്ടതില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഫിദ്'യ നല്കുക എന്നത് മാത്രമാണ് നിർബന്ധമായിട്ടുള്ളത്. അവരുടെ കാരണം താൽകാലികമല്ല എന്നതുകൊണ്ട് തന്നെ അവർക്ക് നോമ്പ് നോറ്റു വീട്ടുക എന്നത് സാധ്യമല്ലല്ലോ. അവരെ സംബന്ധിടത്തോളം മുദ്ദ് മാത്രം നൽകിയാൽ മതി.
എന്നാല്‍ ശമനം പ്രതീക്ഷിക്കുന്ന അസുഖം ബാധിച്ച ആളുകള്‍ പിന്നീട് രോഗശമനത്തിന് ശേഷം അത് നോറ്റു വീട്ടുകയാണ് ചെയ്തത്. പകല്‍ സമയത്ത് മരുന്ന് ഉപേക്ഷിക്കാന്‍ സാധിക്കാത്ത ഒന്ന് രണ്ട് വര്‍ഷം മരുന്ന് തുടരെണ്ടാതായി വരുന്ന രോഗങ്ങള്‍ ആണെങ്കിലും ഇപ്രകാരം തന്നെയാണ്. ശമനം പ്രതീക്ഷിക്കാത്ത നിത്യരോഗികളും, വാര്‍ദ്ധക്യ കാരണത്താല്‍ റമളാന്‍ പൂര്‍ണമായോ ഭാഗികമായോ നോമ്പ് എടുക്കാന്‍ സാധിക്കാത്തവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് ഫിദ്'യ നല്‍കിയാല്‍ മതിയാവുന്നത്. രോഗശമനം പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്കുള്ള തടസം എപ്പോള്‍ നീങ്ങുന്നുവോ അപ്പോള്‍ അത് നോറ്റു വീട്ടണം.
താല്‍ക്കാലികമായ അസുഖം കാരണത്താലോ, യാത്ര കാരണത്താലോ ഒക്കെ നോമ്പ് ഒഴിവാക്കുന്നവർ അടുത്ത റമദാൻ വന്നെത്തുന്നതിനു മുമ്പായി ആ നോമ്പ് നോറ്റു വീട്ടിയാൽ മതി. അവർ ഫിദ്'യ കൊടുക്കേണ്ടതില്ല. അവർ തന്നെയാണ് ആ നോമ്പ് നോറ്റു വീട്ടെണ്ടത്. അവര്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റതുകൊണ്ട് അവരുടെ നോമ്പ് വീടില്ല. ഒരാൾ മറ്റൊരാൾക്ക് പകരം നോമ്പ് നോറ്റു വീട്ടുക എന്നുള്ളത് മുകളിൽ സൂചിപ്പിച്ച പോലെ 'നോമ്പ് നിർബന്ധമായ ഒരു വ്യക്തി അത് നോറ്റു വീട്ടുന്നതിനു മുന്പ് മരണപ്പെട്ടാൽ' ആ സാഹചര്യത്തില്‍ മാത്രമാണ്.
എത്രയാണ് ഫിദ്'യയുടെ അളവ് ?.
ഇമാം ശാഫിഇയുടെ അഭിപ്രായപ്രകാരം ഒരു മുദ്ദ് അഥവാ ഏകദേശം അരക്കിലോ. നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത് ഇതാണ്. അതുകൊണ്ടാണ് സാധാരണ നാം മുദ്ദ് കൊടുക്കുക എന്ന് കേള്‍ക്കാറുള്ളത്. ഇമാം അഹ്മദിന്‍റെ അഭിപ്രായപ്രകാരം അര സ്വാഅ് അഥവാ രണ്ട് മുദ്ദ് ഏകദേശം ഒരു കിലോ ഭക്ഷണം ആണ് നല്‍കേണ്ടത്. ഒരു പാവപ്പെട്ട ആള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എന്നതാണ് യഥാര്‍ത്ഥത്തില്‍ അതിന്‍റെ കണക്ക്. അത് പാലിക്കപ്പെടുന്ന രൂപത്തില്‍ എത്രയും നല്‍കാവുന്നതാണ്. കൂടുതല്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭക്ഷണം പാകം ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ചോ അതല്ലെങ്കില്‍ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തോ ഒക്കെ നല്‍കാവുന്നതാണ്. റമളാനിന്‍റെ ആദ്യത്തിലോ, പകുതിയിലോ അവസാനത്തിലോ ഒക്കെ അത് നല്‍കാം.അനസ് ബ്ന്‍ മാലിക്ക് (റ) അദ്ദേഹത്തിന് പ്രായാധിക്യം കാരണത്താല്‍ നോമ്പ് നോല്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റമളാന്‍ അവസാനത്തില്‍ മുപ്പത് ദിവസത്തിനുമുള്ള ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവരെ ക്ഷണിച്ച് അവരെ ഭക്ഷിപ്പിച്ചിരുന്നു.
ഫിദ്'യ നല്‍കേണ്ടത് ആര്‍ക്ക് ?.
സകാത്തിന്‍റെ അവകാശികളില്‍ പെട്ട മിസ്കീന്‍ ഫഖീര്‍ എന്നീ ഗണത്തില്‍ പെടുന്ന ആളുകള്‍ക്ക് തന്നെയാണ് ഫിദ്'യ നല്‍കേണ്ടതും. അതുകൊണ്ടുതന്നെ അവര്‍ മുസ്'ലിമായിരിക്കണം. അവിശ്വാസികള്‍ക്ക് നല്‍കിയാല്‍ ഫിദ്'യയാവില്ല. ഇവിടെ അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത് അവിശ്വാസികളായാല്‍പോലും ഏതൊരാള്‍ക്ക് ഭക്ഷണം നല്‍കലും ഏറെ പുണ്യകരമാണ് എങ്കില്‍ക്കൂടി പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ഭക്ഷണദാനം വിശ്വാസികള്‍ക്കാണ് നല്‍കപ്പെടേണ്ടത്.
ഒന്നിലധികം ദിവസത്തെ ഭക്ഷണം ഒരാള്‍ക്ക് തന്നെ നല്‍കാമോ ?.
ആവശ്യക്കാരനാണ് എങ്കില്‍ ഒരാള്‍ക്ക് തന്നെ നല്‍കാം. മുപ്പത് ദിവസത്തിന് പകരമായുള്ള ഫിദ്'യയും വേണമെങ്കില്‍, അവര്‍ ആവശ്യക്കാര്‍ ആണ് എങ്കില്‍ ഒരു വീട്ടിലേക്ക് തന്നെ നല്‍കാം.
ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീയുമായി ബന്ധപ്പെട്ട കാര്യം മറ്റൊരു ലേഖനത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ്. അവര്‍ ഗര്‍ഭം കാരണത്താലോ മുലകുടി കാരണത്താലോ ഒഴിവാക്കുന്ന നോമ്പ് നോറ്റുവീട്ടുക തന്നെ വേണം എന്നതാണ് പ്രബലമായ അഭിപ്രായം. അത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യം ആയതുകൊണ്ട് മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം ഇന്‍ ഷാ അല്ലാഹ് .. അല്ലാഹു അനുഗ്രഹിക്കട്ടെ ...
No comments:
Post a Comment