Monday 8 March 2021

ഖബ്ബാബുബ്നുൽ അറത്ത് (റ)

 

ഖുസാഇയ്യഃ വംശജയായ ഉമ്മു അന്‍മാര്‍ മക്കയിലെ അടിമച്ചന്തയിലേക്ക് ഒരടിമയെ വാങ്ങാന്‍ വന്നതായിരുന്നു. സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാന്‍ കഴിയുന്ന ഒരടിമയെ വാങ്ങലാണ് അവളുടെ ഉദ്ധേശ്യം. കാരണം, അതില്‍ നിന്നും തനിക്കും ലാഭമുണ്ടാക്കാം. 

കച്ചവടത്തിനായി പ്രദര്‍ശിപ്പിക്കപ്പെട്ട അടിമകളുടെ മുഖത്തേക്ക് അവള്‍ കണ്ണയച്ചുകൊണ്ടിരുന്നു. പ്രായപൂര്‍ത്തിയെത്താത്ത ഒരു അടിമക്കുട്ടിയിലാണ് അവളുടെ കണ്ണ് പതിച്ചത്. അവന്റെ ആരോഗ്യമുള്ള ദൃഡഗാത്രവും മുഖത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന ബുദ്ധിയുടെ നിദര്‍ശനങ്ങളും അവനെ വാങ്ങാന്‍ അവളില്‍ പ്രേരണയുണ്ടാക്കി.

വിലനല്‍കി അവനെ സ്വന്തമാക്കി അവള്‍ വീട്ടിലേക്ക് പോയി. യാത്രാമധ്യേ അവള്‍ അവന് നേരെ തിരിഞ്ഞ് പരിചയപ്പെടാന്‍ തുടങ്ങി. അവള്‍ ചോദിച്ചു: “പേരെന്താ?”

''ഖബ്ബാബ്'' അവന്‍ മറുപടി പറഞ്ഞു. 

അവള്‍: പിതാവിന്റെ പേര്? 

ഖബ്ബാബ്: അറത്ത്. 

അവള്‍: നിന്റെ നാട് എവിടെയാണ്?

ഖബ്ബാബ്: നജ്ദ്. 

അവള്‍: അപ്പോള്‍ അറബി വംശജനാണ് അല്ലേ? 

ഖബ്ബാബ്: അതെ, ബനൂ തമീം ഗോത്രക്കാരനാണ്. 

അവള്‍: പിന്നെ നീ എങ്ങനെ അടിമ വ്യാപാരികളുടെ കൈകളിലെത്തി? 

ഖബ്ബാബ് തന്റ കഥ അവള്‍ക്ക് മുമ്പില്‍ വിവരിച്ചു കൊടുത്തു: അറബ് ഗോത്രങ്ങളിലെ ഒരു ഗോത്ര നിവാസികള്‍ ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ ആക്രമണം നടത്തി. അവര്‍ മൃഗങ്ങളെ തെളിച്ചു കൊണ്ടുപോവുകയും സ്ത്രീകളെ ബന്ധികളാക്കുകയും അടിമകളെ പിടിക്കുകയും ചെയ്തു. ബന്ധികളായി പിടിക്കപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. പലരുടെ കൈകളിലുമായി കൈമാറ്റം ചെയ്യപ്പെട്ട് മക്കയിലെത്തി. അവസാനമിതാ നിങ്ങളുടെ കൈകളിലെത്തിയിരിക്കുന്നു.

വാള്‍ നിർമ്മാണം പഠിക്കാനായി ഉമ്മു അന്‍മാര്‍ അവനെ മക്കയിലെ ഒരു കൊല്ലപ്പണിക്കാരന്റെ അടുത്ത് ഏല്‍പ്പിച്ചു. ഖബ്ബാബ് ജോലി പഠിച്ചെടുത്തു നൈപുണ്യം കരഗതമാക്കി. പഠനം പൂര്‍ത്തിയായപ്പോള്‍ ഉമ്മു അന്‍മാര്‍ അവന് വേണ്ടി ഒരു പീടിക വാടകക്ക് വാങ്ങിക്കൊടുത്തു. അതിലേക്ക് വേണ്ട സാധന സാമഗ്രികള്‍ മുഴുവനും അവള്‍ തന്റെ അടിമയ്ക്കായി ഒരുക്കിക്കൊടുത്തു. വാള്‍ നിര്‍മ്മാണത്തിലുള്ള അവന്റെ പാടവത്തില്‍ നിന്നും അവള്‍ പണത്തിന് വഴി കണ്ടെത്തി. താന്‍ വിതച്ച വിത്തില്‍ നിന്നും അവള്‍ വിളവെടുക്കാന്‍ തുടങ്ങി. 

കുറഞ്ഞ കാലത്തിനുള്ളില്‍ ഖബ്ബാബിന്റെ നാമം മക്കയിലാകെ പരന്നു. ജനങ്ങള്‍ മുഴുവനും അവന്‍ നിര്‍മ്മിച്ച വാള്‍ വാങ്ങാന്‍ വ്യഗ്രത കാട്ടിക്കൊണ്ടിരുന്നു. കാരണം, മികച്ച ഉത്പന്നങ്ങളായിരുന്നു ആ കരങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. സത്യസന്ധതയും വിശ്വസ്തതയും തന്റെ ജോലിക്ക് പൂരണം ചാര്‍ത്തി.

യുവാവാണെങ്കിലും ഖബ്ബാബ് പ്രായമേറിയവരുടെ ബുദ്ധിയും കാരണവന്മാരുടെ വിവേകവും പ്രകടിപ്പിക്കുമായിരുന്നു. ദിവസവും ജാലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ അദ്ദേഹം ചിന്താനിമഗ്നനായി ഏറെ നേരം ഇരിക്കുമായിരുന്നു. അപ്പോള്‍ അധാര്‍മികതയില്‍ ആപാദഛൂഢം മുങ്ങിപ്പോയ ജാഹിലിയ്യ സമൂഹത്തിന്റെ ഗതിയോര്‍ത്ത് പരിതപിക്കും. താനും ഒരു ബലിയാടായി കഴിയുന്ന അറബ് ജനതയുടെ അന്ധകാരവും അവിവേകവും അദ്ദേഹത്തില്‍ ഭീതിയുണ്ടാക്കിക്കൊണ്ടിരുന്നു. 

അദ്ദേഹം സ്വയം പറയും: ഈ ഇരുട്ടിന് ശേഷം ഒരു വെളിച്ചം കടന്നുവരികതന്നെയുണ്ടാവും. ആയുസ്സില്‍ ദൈര്‍ഘ്യം ലഭിക്കുകയാണെങ്കില്‍ ഇരുട്ടിന്റെ തിരോധാനവും വെളിച്ചത്തിന്റെ പുറപ്പാടിനും സാക്ഷിയാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുമായിരുന്നു.

ഖബ്ബാബിന്റെ പ്രതീക്ഷകള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമായി. ബനൂ ഹാശിം വംശത്തിലെ ഒരു യുവാവായ, അബ്ദുല്ലയുടെ മകന്‍ മുഹമ്മദി(ﷺ)ലൂടെ ആ പ്രകാശത്തിന്റെ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം ഖബ്ബാബിന്റെ ചെവിയിലുമെത്തി. ഖബ്ബാബ് നബിﷺയുടെ അടുത്തെത്തി. അവിടുത്തെ സദസ്സിലിരുന്ന് സംസാരം ശ്രവിച്ചു. നബിﷺയുടെ മുഖകാന്തിയും ജ്യോതിര്‍മാനമായ ശരീരവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. 

തന്റെ കൈ നബിﷺക്ക് നേരെ നീട്ടി ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വീകരിച്ചു. ഭൂമുഖത്ത് നബിﷺയിലൂടെ മുസ്ലിമായവരില്‍ ആറാമത്തെയാളാണ് ഖബ്ബാബ് ബിന്‍ അറത്ത് (റ) എന്ന സ്വഹാബി വര്യന്‍.


നിപുണനായ കൊല്ലപ്പണിക്കാരനായിരുന്നു ഉമ്മു അൻമാറിന്റെ അടിമയായിരുന്ന ഖബ്ബാബുബ്നു അറത്ത് (റ). മക്കയിലെ കച്ചവടക്കാർക്കും യോദ്ധാക്കൾക്കും വാൾ നിർമ്മിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനതൊഴിൽ.

ഒരു ദിവസം ഒരു ഖുറൈശി സംഘം ഖബ്ബാബ്(റ)വിനെ അന്വേഷിച്ചു ചെന്നു. പതിവിന് വിപരീതമായി അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. അവർ അൽപനേരം കാത്തിരുന്നു. അധികം താമസിയാതെ ഖബ്ബാബ് (റ) വന്നു. ആഗതരെ അഭിവാദ്യം ചെയ്തു. അദ്ദേഹം അവരുമായി ജോലിസ്ഥലത്തേക്ക് കടന്നിരുന്നു.

“ഖബ്ബാബ്, ഞങ്ങൾ ഏൽപ്പിച്ച വാളിന്റെ പണി തീർന്നിട്ടുണ്ടോ?'' ആഗതരിൽ ഒരാൾ ചോദിച്ചു.

ഖബ്ബാബ് (റ) അദ്ദേഹത്തിന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ പറഞ്ഞു: “ആ മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ"

ആഗതൻ: ഹേ മനുഷ്യാ! എന്തു കാര്യമാണ് താങ്കൾ പറയുന്നത്. ഞാൻ ചോദിച്ചത് കേട്ടില്ലേ? ഞങ്ങൾ ഏൽപ്പിച്ച വാൾ എവിടെ. അത് പണി തീർന്നിട്ടുണ്ടോ..?

ഖബ്ബാബ് (റ) നിസ്സംഗഭാവത്തിൽ, തല ഉയർത്തി ആഗതരെനോക്കിക്കൊണ്ടു ചോദിച്ചു: “അല്ലാ, നിങ്ങൾ അദ്ദേഹത്തെ കാണാറില്ലേ? അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറില്ലേ..?''

ആഗതർ അത്ഭുതത്തോടെ പരസ്പരം നോക്കി. ഒരാൾ പരിഹാസഭാവത്തിൽ ഖബ്ബാബ്(റ)വിനോട് ചോദിച്ചു: “നീ അദ്ദേഹത്തെ കാണാറുണ്ടോ..?''

ഖബ്ബാബ് (റ): ആരെയാണ് നിങ്ങളുദ്ദേശിക്കുന്നത്?

ആഗതൻ: നീ പറയുന്ന ആളെ തന്നെ.

ഖബ്ബാബ് (റ): അതേ, ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആ വായിലുടെ സത്യം ഒഴുകിവരുന്നു. അത് ദൈവ വചനങ്ങൾ തന്നെയാണ്.

ആഗതർക്ക് കാര്യം മനസ്സിലായി. കോപാന്ധിയായി ഒരാൾ അട്ടഹസിച്ചു: “ആരെക്കുറിച്ചാണെടാ നീ പറയുന്നത്?''

ഒരു പരിശുദ്ധാത്മാവിന്റെ ഗാംഭീര്യത്തോടെ ഖബ്ബാബ് (റ) ശാന്തനായി പറഞ്ഞു: “ആരെക്കുറിച്ചെന്നോ? ആ മഹാനായ മനുഷ്യനെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് പറയാനാണ്? അവിടെനിന്ന് സത്യം നിർഗ്ഗളിക്കുന്നു. പ്രകാശം ജ്വലിക്കുന്നു. അതെ, അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അദ്ദേഹം നമ്മെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു.

പിന്നീട് അവിടെ എന്തെല്ലാം സംഭവിച്ചു എന്ന് ഖബ്ബാബ്(റ)വിന് അറിഞ്ഞുകൂടാ. ബോധം തിരിച്ചുകിട്ടിയപ്പോൾ ആഗതർ സ്ഥലം വിട്ടിരുന്നു. ശരീരവും വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചിരുന്നു. ദേഹമാസകലം ചതഞ്ഞരഞ്ഞ വേദന തോന്നുന്നുണ്ടായിരുന്നു. ഖബ്ബാബ് (റ) ഒരുവിധം വേച്ചുവേച്ച് തന്റെ വീട്ടിനുള്ളിൽ കേറി...

മുറിവുകളിൽ നിന്ന് രക്തം തുടച്ചു ശീലവെച്ചുകെട്ടി. അന്നുമുതൽ അദ്ദേഹം മർദ്ദിതരും പീഡിതരുമായ സ്വഹാബിമാരുടെ മുമ്പന്തിയിൽ നിലയുറപ്പിച്ചു. 

ബഹുദൈവാരാധനയുടെയും സ്വേഛാതിപത്യത്തിന്റെയും മരണമണി മുഴക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി ഒരു മനുഷ്യൻ സഹിക്കാവുന്നതിലുപരി മർദ്ദനങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തു.


ശഅബി പറയുന്നു: ഖബ്ബാബ് (റ) വളരെയധികം സഹിച്ചു. ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന്ന് ഒട്ടും ദയ ലഭിച്ചില്ല. അവർ അദ്ദേഹത്തിന്റെ നഗ്നമായ പുറത്ത് ചുട്ടുപഴുത്ത കല്ലുകൾ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ മാംസം കരിഞ്ഞു പോയിരുന്നു.

ഖബ്ബാബ് (റ) സഹിച്ച യാതനകൾ ഭയാനകമായിരുന്നു. പക്ഷെ അതിനെ കവച്ചുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സഹനശക്തി.

വാളുണ്ടാക്കാൻ തന്റെ വീട്ടിലൊരുക്കിവെച്ച ഇരുമ്പ് സാധനങ്ങൾ പോലും അവർ ഖബ്ബാബ്(റ)വിനെതിരെ ആയുധമായി പ്രയോഗിച്ചു. അവ ചുട്ടുപഴുപ്പിച്ച് അദ്ദേഹത്തിന്റെ കൈകളും പാദങ്ങളും പൊള്ളിച്ചു.

മുസ്ലിമായതുകൊണ്ട് ത്യാഗവും യാതനയും അനുഭവിക്കുന്ന തന്റെ നിസ്സഹായരും ദുർബ്ബലരുമായ സഹോദരൻമാരുമൊത്ത് അദ്ദേഹം ഒരിക്കൽ നബിﷺയെ സമീപിച്ചു ഇങ്ങനെ സങ്കടപ്പെടുകയുണ്ടായി:

“നബിയെ ﷺ, അവിടുന്ന് ഞങ്ങളുടെ സഹായത്തിനുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചാലും, എത്രമാത്രം കഷ്ടപ്പാടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്.”

നബി ﷺ അന്നേരം ഒരു പുതപ്പ് പുതച്ച് കഅബയുടെ തണലിൽ ഇരിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ അവിടുത്തെ വദനം ചുവന്നുപോയി. നബി ﷺ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മുൻഗാമികൾ സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ എത്രമാത്രമായിരുന്നുവെന്ന് അറിയാമോ..?"

ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി വിശ്വാസിയെ പിടിച്ച് അതിൽ കിടത്തി ഈർച്ചവാള് തലയിൽവെച്ചു ദേഹം രണ്ടാക്കിപ്പിളർത്തും. എന്നിട്ടും അവർ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചില്ല. ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസം എല്ലിൽ നിന്ന് ചീകിവേർപ്പെടുത്തിയിട്ടും അവർ പതറിയില്ല.

“സൻആയിൽ നിന്ന്, ഹളറമൗത്തിലേക്ക് പോകുന്ന ഒരു യാത്രക്കാരന് അല്ലാഹുﷻവിനെയും അവന്റെ ആടുകൾക്ക് ചെന്നായയെയുമല്ലാതെ ഒന്നും ഭയപ്പെടാതാകുമാറ് അല്ലാഹു ﷻ ഈ മതത്തെ പരിപൂർണ്ണ വിജയത്തിലെത്തിക്കും. പക്ഷെ നിങ്ങൾ ധൃതിപ്പെടാനായിട്ടില്ല.''

ഖബ്ബാബ്(റ)വിനും കുട്ടുകാർക്കും ഇത് കേട്ടപ്പോൾ മനക്കരുത്തും ദൃഢതയും വർദ്ധിക്കുകയാണുണ്ടായത്.

അല്ലാഹുﷻവിന്നും റസുലിന്നും (ﷺ) ഞങ്ങളോട് കൂടുതൽ സന്തുഷ്ടിയുണ്ടാകുമാറ്, പരീക്ഷണഘട്ടങ്ങളിൽ തീക്ഷണമായ ത്യാഗത്തിന്റെയും ക്ഷമയുടെയും മാതൃക രചിക്കണമെന്ന് അവർ പ്രതിജ്ഞയെടുത്തു.

ഖബ്ബാബ് (റ) ദൈവപ്രീതിക്കുവേണ്ടി ക്ഷമയോടും ദൃഢതയോടും കൂടി കൂടുതൽ ഭീകരമായ അക്രമങ്ങൾക്ക് വിധേയനായി.


ഖുറൈശികൾ ഉമ്മുഅൻമാറിനെ സമീപിച്ച് തന്റെ അടിമയായ ഖബ്ബാബ്(റ)വിനെ ഇസ്ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു. അന്നുമുതൽ ആ സ്ത്രീ ഖബ്ബാബ്(റ)വിനെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി.

ക്രൂരയായ അവൾ കമ്പി പഴുപ്പിച്ച് ഖബ്ബാബ്(റ)വിന്റെ നെറുകയിൽ വെച്ചു. അദ്ദേഹം വേദന കടിച്ചിറക്കി. ശത്രുവിന്റെ മുമ്പിൽ അസ്വസ്ഥതപോലും പ്രകടിപ്പിച്ചില്ല. ഖബ്ബാബ്(റ)വിനെ സത്യവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം.

വേദനാജനകമായ ആ കാഴ്ച ഒരിക്കൽ നബി ﷺ നേരിൽ കാണുകയുണ്ടായി. തനിക്ക് എന്ത് ചെയ്യാൻ കഴിയും..?! ദുഃഖം കൊണ്ട് ആ ഹൃദയം അണപൊട്ടി. കവിളുകളിലൂടെ കണ്ണുനീർ ഉതിർന്നുവീണു. നബി ﷺ ഇരു കൈകളുമുയർത്തി തേങ്ങിക്കൊണ്ട് അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു:

“നാഥാ, നീ ഖബ്ബാബിനെ സഹായിക്കേണമേ...” 

നബിﷺയുടെ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു. ദിവസങ്ങൾ കഴിഞ്ഞില്ല. ഉമ്മുഅൻമാറിന്ന് മാരകമായ ഒരു അപൂർവ്വരോഗം പിടിപ്പെട്ടു. പേ ഇളകിയ പട്ടിയെപ്പോലെ അവൾ പൊറുതിമുട്ടി ഓടിക്കൊണ്ടിരുന്നു. വൈദ്യൻമാർ ആ രോഗത്തിന്ന് നിർദ്ദേശിച്ച ചികിത്സ അത്ഭുതകരവും ഭയാനകവുമായിരുന്നു. രാവിലെയും വൈകുന്നേരവും ഇടവിടാതെ കമ്പി പഴുപ്പിച്ച് തലക്ക് ചുടുവെക്കാനായിരുന്നു അവർ നിർദ്ദേശിച്ചത്. ഖബ്ബാബ്(റ)വിനോട് ആ സ്ത്രീ ചെയ്ത ക്രൂരതക്ക് അങ്ങനെ അല്ലാഹു ﷻ ശിക്ഷ നൽകി.

ഖുറൈശികൾ സത്യവിശ്വാസത്തെ അക്രമംകൊണ്ട് എതിരിടാൻ തുടങ്ങിയപ്പോൾ, മുസ്ലിംകൾ സഹനം കൊണ്ട് അക്രമത്തെ ചെറുത്തുനിന്നു. കൂടുതൽ അക്രമത്തിന് വിധേയരായത് ഖബ്ബാബ്(റ)വിനെ പോലുള്ള ദുർബ്ബല വിഭാഗക്കാരായിരുന്നു.

യാതനയുടെ നെരിപ്പോടിൽ നീറിനീറി എരിയുമ്പോഴും ഖബ്ബാബ്(റ)വിന്റെ സേവനപരിധി വിശാലമായിരുന്നു. ഖുറൈശികളെ ഭയന്ന് വിശ്വാസം രഹസ്യമായി സൂക്ഷിച്ച മുസ്ലിംകളുടെ വീടുകളിൽ അദ്ദേഹം കൂടെകൂടെ കയറിയിറങ്ങി. അവർക്ക് പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ഓതി പഠിപ്പിച്ചും അവരെ ഉപദേശിച്ചും കൊണ്ടിരുന്നു.

സഹോദരി ഫാത്തിമയും അവരുടെ ഭർത്താവ് സഈദും (റ) പുതിയ മതം ആശ്ലേഷിച്ച വിവരമറിഞ്ഞു ഉമർ (റ) കോപാന്ധനായി അവരുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ, ഫാത്തിമക്കും സഈദിന്നും (റ) പരിശുദ്ധ ഖുർആൻ പഠിപ്പിച്ചുകൊണ്ട് ഖബ്ബാബ് (റ) ആ വീട്ടിലുണ്ടായിരുന്നു.

പരിശുദ്ധ ഖുർആന്റെ വശ്യശക്തിയിൽ ആകൃഷ്ടനായ ഉമർ(റ)വിന് അർഖമിന്റെ വീട്ടിലേക്ക് വഴികാണിച്ചത് ഖബ്ബാബ് (റ) ആയിരുന്നു.

ഖബ്ബാബ് (റ) എല്ലാ വിപൽഘട്ടത്തിലും യുദ്ധങ്ങളിലും നബിﷺയുടെ കൂടെ പങ്കെടുത്തിരുന്നു.


ഉമർ(റ)വിന്റെയും ഉസ്മാൻ(റ)വിന്റെയും ഭരണകാലത്ത് ഇസ്ലാമിക ലോകം സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചു.

ഇസ്ലാമിന്റെ ആദ്യകാലസേവകനായ മുഹാജിർ എന്ന നിലക്ക് അദ്ദേഹത്തിന്ന് ഒരു വലിയ സംഖ്യ ബൈത്തുൽമാലിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് അദ്ദേഹം കൂഫയിൽ ഒരു ചെറിയ വീട് പണിതു. അവിടെ താമസമാക്കി. തനിക്ക് കിട്ടുന്ന തുക അദ്ദേഹം വീട്ടിൽ ഒരു നിശ്ചിതസ്ഥലത്ത് തുറന്ന് വയ്ക്കുമായിരുന്നു. തന്റെ സ്നേഹിതൻമാരും സുഹൃത്തുക്കളും ആവശ്യാനുസരണം അതിൽ നിന്ന് എടുത്ത് ഉപയോഗിച്ചിരുന്നു.

നബിﷺയെയും ഇസ്ലാമിന്ന് വേണ്ടി ജീവത്യാഗം ചെയ്ത തന്റെ സ്നേഹിതൻമാരെയും ഓർത്ത് അദ്ദേഹം എപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു.

“ഞങ്ങളിന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും കാണാൻ കഴിയാതെ യാതന മാത്രം സഹിച്ച് മൺമറഞ്ഞവരാണല്ലോ അവർ.'' എന്നദ്ദേഹം സങ്കടപ്പെടുമായിരുന്നു.

മരണശയ്യയിലായിരുന്ന ഖബ്ബാബ് (റ)വിനെ സന്ദർശിച്ച സ്നേഹിതൻമാർ അദ്ദേഹത്തോട് പറഞ്ഞു: “ഖബ്ബാബ് , സന്തുഷ്ടനാവുക, അങ്ങയുടെ സ്നേഹിതൻമാരെ കണ്ടുമുട്ടുന്ന സുദിനം സമാഗതമായിരിക്കുന്നു.”

ഖബ്ബാബ് (റ) പറഞ്ഞു: “എനിക്കൊട്ടും വിഷാദമില്ല, പക്ഷെ നിങ്ങൾ ഓർമ്മിപ്പിക്കുന്ന ആ സ്നേഹിതൻമാർ... അവരുടെ പ്രതിഫലം മുഴുവനും പരലോകത്തിനു വേണ്ടി മാറ്റി വെച്ചവരാണവർ. ഈ ലോകത്ത് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. നാം എത്ര അനുഗ്രഹീതരായാണ് ഇന്ന് ജീവിക്കുന്നത്.”

പിന്നീട് അദ്ദേഹം തന്റെ മുറിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “എന്റെ പക്കലുള്ളത് മുഴുവനുമതാ കിടക്കുന്നു. ഞാൻ ആർക്കുമത് തടഞ്ഞിട്ടില്ല. ഒരു നൂലുകൊണ്ടുപോലും ഞാനത് കെട്ടിമുറുക്കിയിട്ടുമില്ല.”

തനിക്കുവേണ്ടി തയ്യാറാക്കിവെച്ചിരിക്കുന്ന കഫൻ തുണി നോക്കി അദ്ദേഹം പറഞ്ഞു; “നോക്കു, ഇത് എന്റെ കഫൻ തുണിയാണ് നബിﷺയുടെ പിതൃവ്യൻ ഹംസ (റ) മരണമടഞ്ഞ നേരത്ത് അദ്ദേഹത്തെ പൊതിയാൻ മതിയായ വസ്ത്രം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല. ഒരു ചെറിയ പുതപ്പ് മാത്രമാണ് കിട്ടിയത്. തലമറച്ചാൽ കാലും കാല് മറച്ചാൽ തലയും പുറത്താകുമായിരുന്നു!''

ഹിജ്റ 37ാം വർഷത്തിലാണ് ഖബ്ബാബ് (റ) വഫാത്തായത്. സ്വിഫ്ഫീൻ യുദ്ധം കഴിഞ്ഞു മടങ്ങിവരികയായിരുന്ന അലി (റ) ഖബ്ബാബ്(റ)വിന്റെ ഖബർ കണ്ടു. അദ്ദേഹം പറഞ്ഞു:

“ഖബ്ബാബിന്ന് അല്ലാഹു ﷻ കരുണചെയ്യട്ടെ, അത്യാർത്തിയോടെ അദ്ദേഹം മുസ്ലിമായി. അനുസരണത്തോടു കൂടി ഹിജ്റ പോയി. മുജാഹിദായി ജീവിക്കുകയും ചെയ്തു.”

ഖബ്ബാബുബ്നുൽ അറത്ത് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment