Monday 13 April 2020

മുദ്ദ് : സംശയത്തിനിടവേണ്ട



നോമ്പുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടതും പലരും അവഗണിക്കുന്നതുമായ സംഗതിയാണ് മുദ്ദുകളുടെ കാര്യം.

നോമ്പനുഷ്ഠിച്ചാല്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന വൃദ്ധന്‍മാരും ശമനം പ്രതീക്ഷയില്ലാത്ത രോഗികളും നമുക്കിടയില്‍ എത്രയെങ്കിലുമുണ്ട്. അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല എന്നത് ശരി. പക്ഷേ, അവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മില്ലി ലി) വീതം മുഖ്യ ഭക്ഷ്യ വസ്തു (ഉദാ: അരി) നിര്‍ബന്ധദാനം ചെയ്യണം.​​

ബന്ധുക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മരിച്ചതിന് ശേഷം കുറേ ദാനം ചെയ്തത് കൊണ്ട് ഈ കടം വീടില്ല.​​

​നോമ്പെടുക്കുന്നത് കാരണം മുലയൂട്ടുന്നവരോ, ഗര്‍ഭിണികളോ, സ്വശരീരത്തിനോ, ശിശുവിനോ വല്ല പ്രയാസവും ഭയപ്പെട്ടാല്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്. എന്നാല്‍ കുട്ടികളുടെ കാര്യം ഭയന്ന് നോമ്പുപേക്ഷിച്ച സ്ത്രീകള്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ മുദ്ദ് പ്രായശ്ചിത്തം നല്‍കണം. ഈ രണ്ട് വിഭാഗവും ആര്‍ത്തവം, പ്രസവരക്തം എന്നിവ കൊണ്ട് വ്രതമുപേക്ഷിച്ചവരും പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. വെറുതെ ഉപേക്ഷിച്ചവര്‍ ഏതായാലും വീട്ടണം. ഒരു കാരണവുമില്ലാതെ തൊട്ടടുത്ത റമസാനിന് മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കില്‍, നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.​​

​​ഖളാഅ് വീട്ടാതെ വര്‍ഷങ്ങള്‍ പിന്നിടുന്നതിനനുസരിച്ച് ഒരു വര്‍ഷത്തിന് ഒരു മുദ്ദ് എന്ന തോതില്‍ മുദ്ദുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. ഒരാള്‍ കാരണം കൂടാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഫര്‍ള് നോമ്പ് നഷ്ടപ്പെടുത്തി.
അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാമത്തെ വര്‍ഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് ശ്രദ്ധിക്കുക.(റമളാനില്‍ മുപ്പത് നോമ്പ് ലഭിച്ചു എന്ന നിഗമനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.)​​


ഒന്നാം വര്‍ഷത്തെ നോമ്പിന് 150. (5 x30=150)

രണ്ടാം വര്‍ഷത്തെതിന് 120.( 4 x30=120)

മൂന്നാം വര്‍ഷത്തെതിന് 90 (3 x 30=90)

നാലാം വര്‍ഷത്തെതിന് = 60 (2 x 30=60)

അഞ്ചാം വര്‍ഷത്തെതിന് = 30 1 x 30=30. മൊത്തം 450 മുദ്ദ്. ഒരു മുദ്ദ് 800 മി. ലി. ആണ് അപ്പോള്‍ അദ്ദേഹം 360 ലി (800 മി. ലിഃ 450) നല്‍കണം.  ഏകദേശം 310 കിലോ. ഭക്ഷ്യ വസ്തുവിന്റെ ഭാരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കത്തില്‍ വ്യത്യാസമനുഭവപ്പെടാം.​​

ഇന്ന് മുദ്ദ് പാത്രങ്ങള്‍ ലഭ്യമാണല്ലോ അത് ആശ്രയിക്കുന്നതാണ് കരണീയം. തുടര്‍ച്ചയായി റമസാനിലോ തൊട്ടടുത്ത മാസങ്ങളിലോ പ്രസവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് കുറേ വര്‍ഷത്തെ നോമ്പ് നഷ്ട്ടപ്പെടാനിടയുണ്ട്. എണ്ണം ധാരാളമായി വര്‍ധിക്കുമ്പോള്‍ പ്രസവിച്ച കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴും അവന് വേണ്ടി നഷ്ടപ്പെട്ട നോമ്പ് വീട്ടാതെ കിടക്കും. മുദ്ദിന്റെ കാര്യം സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പുരുഷന്മാര്‍ അന്വേഷിക്കാറുമില്ല. ഈ പ്രവണത മാറണം !​​


മുദ്ദ് എന്നതിന്റെ വിവക്ഷ

ഒരു മുദ്ദെന്നാൽ മിതമായ രണ്ട് മുൻകൈകൾ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ഒരു കോരലിൽ പരമാവധി ഉൾകൊള്ളാവുന്ന ധാന്യമാണ്...
(ഫത്ഹുൽ മുഈൻ 172; ബാജൂരീ 1/318)

ഒരു മുദ്ദ് അളവു പ്രകാരം 800 മില്ലീ ലിറ്ററും തൂക്കുപ്രകാരം 750 ഗ്രാമുമാണെന്നാണ് ഇന്നുള്ള പണ്ഡിത മഹത്തുക്കൾ വിവരിക്കുന്നത്...

(ഒരു സ്വാഅ നാലു മുദ്ദുകൾ ചേർന്നതാണ്)

അപ്പോൾ ഒരു സ്വാഅ തൂക്കു പ്രകാരം 800×4= 3200 മില്ലീ ലിറ്റർ = 3.200 ലിറ്റർ എന്നും അളവു പ്രകാരം 750×4= 3000 ഗ്രാം.  3 കിലോഗ്രാമും ആകുന്നു ...



കാരണമില്ലാതെ ഖളാആയ നോമ്പ് അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യണം..?

ഓരോ നോമ്പിനും വൈകുന്ന ഓരോ വര്‍ഷത്തിന് ഓരോ മുദ്ദ്‌ കൊടുക്കുകയും ഖളാഉ വീട്ടുകയും വേണം. രണ്ട് വര്‍ഷം വൈകിയാല്‍ രണ്ട് മുദ്ദ്‌ കൊടുക്കണം. (ഒരു മുദ്ദ്‌=750 ഗ്രാം)


നോമ്പ് എടുക്കാന്‍ കഴിയാത്ത വൃദ്ധര്‍, ഭേദമാകും എന്ന്‍ പ്രതീക്ഷയില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ എന്തു ചെയ്യണം..?

ഓരോ നോമ്പിനും ഓരോ മുദ്ദ്‌ കൊടുക്കണം. ഖളാഉ വീട്ടേണ്ടതില്ല.


ഗര്‍ഭിണി, മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഉ വീട്ടിയാല്‍ മാത്രം മതിയോ..?

കുട്ടിയുടെ കാര്യത്തില്‍ മാത്രം പേടിച്ച് ഉപേക്ഷിച്ചതാണെങ്കില്‍ മുദ്ദും കൂടി കൊടുക്കണം. (ഇആനത്ത് 2/196)


ഗര്‍ഭിണിയും മുലയൂട്ടുന്നവരും സ്വന്തം ആരോഗ്യത്തെ പേടിച്ച് നോമ്പ് ഉപേക്ഷിച്ചതാണെങ്കിലോ..?

എന്നാല്‍ ഖളാഉ മാത്രം മതി. മുദ്ദ്‌ വേണ്ട. (തുഹ്ഫ 3/485)


എന്താണ് മുദ്ദായി കൊടുക്കേണ്ടത്..?

ഫിത്വര്‍ സകാത്തിന് കൊടുക്കുന്ന നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ധാന്യം 750 ഗ്രാം.


ആര്‍ക്കാണ് കൊടുക്കേണ്ടത്..?

താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ഫഖീര്‍, മിസ്കീന്‍, കടം കൊണ്ട് വലഞ്ഞവന്‍ തുടങ്ങിയവര്‍ക്ക്.

No comments:

Post a Comment