Thursday 6 April 2017

തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

 

മാനവ ചരിത്രത്തിൽ പൂർണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തിൽ പരശ്ശതം ബുദ്ധി ജീവികൾ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. 

എന്നാൽ പ്രവാചകർ(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്ക്ക തീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങൾ. 


മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി 

യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാൻ സലമയുടെ കണങ്കാലിൽ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോൾ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോൾ സലമ(റ) പറഞ്ഞു: ഇത് ഖൈബർ യുദ്ധ വേളയിൽ സംഭവിച്ചതാണ്. ആ സന്ദർഭത്തിൽ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാൻ നബി(സ്വ)യുടെ അരികിലേക്ക് ചെന്നു. തിരുമേനി(സ്വ) അതിൽ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല. 


മഴ വർഷിപ്പിച്ചു

തബൂക്കിലേക്കുള്ള യാത്രയിലാണ് നബി(സ്വ) യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങൾ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ അബൂബക്കർ (റ) നബി(സ്വ) യോട് പരാതി ബോധിപ്പിച്ചു. നബി(സ്വ) കരങ്ങളുയർത്തി ആകാശത്തേക്ക് മിഴികളർപ്പിച്ച് പ്രാർത്ഥനാ നിരതരായി.

തെളിഞ്ഞ മാനം കാർമേഘങ്ങളാൽ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികൾ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂർത്തിയായപ്പോൾ മഴ നിലക്കുകയും ചെയ്തു. 


കല്ല് സലാം പറഞ്ഞു 

അബൂ ദറുൽ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി(സ്വ) സദസ്സിൽ ഇരിക്കുമ്പോൾ കയ്യിലിരുന്ന ചരൽ കല്ലുകൾ നബി(സ്വ)ക്ക് സലാം പറയുന്നത് ഞങ്ങൾ കേട്ടു. ആ കല്ല് നബി(സ്വ) അബൂബക്കർ(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി. മിമ്പറിന്റെ തേങ്ങൽ മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായ സമയം. ഒരു അൻസാരി വനിത നബി(സ്വ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിർവഹിക്കാൻ ഒരു മിമ്പർ ഞാൻ ഉണ്ടാക്കിത്തരട്ടേ.. 

എന്റെ മകൻ നല്ലൊരു ആശാരിയാണ്. നബി(സ്വ) സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി(സ്വ) പുതിയ മിമ്പറിൽ കയറി ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങൽ. 

നബി(സ്വ)യുടെ തിരു പാദസ്പർശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവിൽ നബി(സ്വ) ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേർത്ത് പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നിൽക്കെ നബി(സ്വ) ഖുതുബ തുടർന്നു . 


ഉറവയൊഴുകുന്ന കൈവിരൽ 

ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി(സ്വ) വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങൾ മുഴുവനും അങ്ങോട്ട് വന്നു. നബി(സ്വ) ചോദിച്ചു. “നിങ്ങൾക്കെന്താണ് വേണ്ടത് ’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങൾക്ക് മറ്റൊന്നുമില്ല നബിയേ (സ്വ) അവർ പറഞ്ഞു. 

അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി(സ്വ) ഉടനെ തന്റെ വെള്ളപ്പാത്രത്തിൽ കൈ വെച്ചു. അവിടുത്തെ വിരലുകളിൽ നിന്ന് അരുവി സമാനം ഉറവ പൊട്ടാൻ തുടങ്ങി. ജനങ്ങൾ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: 

സാലിം(റ) പറയുന്നു. ഞാൻ ജാബിർ (റ) വിനോട് ചോദിച്ചു. നിങ്ങൾ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങൾക്കിത് മതിയാകുമായിരുന്നു. ഞങ്ങൾ അപ്പോൾ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു. 


ഭക്ഷണം വർദ്ധിക്കുന്നു

ഒരിക്കൽ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിൻ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബി(സ്വ)ക്ക് കൊടുത്തയച്ചു. സസന്തോഷം നബി(സ്വ) അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. 

വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തിൽ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബി(സ്വ)ക്ക് നൽകാൻ ഞാൻ പറഞ്ഞിരുന്നല്ലോ? അവർ പറഞ്ഞു. ഞാനത് നബി(സ്വ)ക്ക് നൽകിയതാണല്ലോ. 

സംശയമുണ്ടെങ്കിൽ നബിയോട് (സ്വ) ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബി(സ്വ)യോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തിൽ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. 

നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതിൽ നീ അത്ഭുതപ്പെടുന്നുവോ? 


പ്രവചനം പുലരുന്നു 

ഒരു ദിവസം നബി(സ്വ) ഹുസൈൻ(റ)നെ ലാളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീർ വാർക്കാൻ തുടങ്ങി. ഇത് കണ്ട് ഹുസൈൻ(റ)ന്റെ പോറ്റുമ്മയായ ഉമ്മുൽ ഫള്ല് ചോദിച്ചു. പ്രവാചകരേ (സ്വ) , അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? 

നബി(സ്വ) മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീൽ(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വർഷം , മുഹറം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി(സ്വ) കണ്ണീർ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കർബല പോർക്കളത്തിൽ വെച്ച് യസീദിന്റെ സൈന്യം ഹുസൈൻ(റ)നെ വധിച്ചുകളഞ്ഞു. 


മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി 

നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി(സ്വ) യിൽ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തിൽ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. 

ബദ്ർ യുദ്ധ വേളയിൽ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവിൽ ബദ്ർ യുദ്ധം വിജയിച്ച മുസ്‌ലിംകൾ ശത്രുക്കളിൽ പലരേയും ബന്ധികളാക്കി. കൂട്ടത്തിൽ അബ്ബാസ് (റ)വും സഹോദരൻ അഖീലുമുണ്ടായിരുന്നു. 

തന്റെ പിതൃവ്യനോട് നബി(സ്വ) അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങൾ നിർബന്ധിതരായിട്ടാണ് ഈ യുദ്ധത്തിൽ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നൽകുന്നതെന്ന് അബ്ബാസ് (റ) ചോദിച്ചു. ബാഹ്യത്തിൽ നമ്മൾ ശത്രുക്കളാണ് എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. 

മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കൾ എന്നെ ഖുറൈശികളിൽ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീർത്തു . ഉടനെ നബി(സ്വ) ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? 

പത്നിയായ ഉമ്മുൽ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേൽപ്പിച്ചു ഞാൻ മരിക്കുകയാണെങ്കിൽ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കൾ പോന്നിട്ടുള്ളത്? 

അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കൾ വെളിപ്പെടുത്തിയത്.’ 


കാഴ്ചക്ക് തടസ്സം 

സൂറതുൽ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ വലിയ പാറക്കല്ലുമായി നബി(സ്വ) യുടെ അടുത്തേക്ക് വന്നു. നബി(സ്വ)യും അബൂബക്കർ(റ)വും കഅ്ബക്കരികിൽ ഇരിക്കുകയാണ്. അബൂബക്കർ (റ) നോട് അവൾ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരൻ? അവൻ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഈ കല്ല് കൊണ്ട് ഞാൻ കഥ കഴിക്കും. 

പക്ഷേ അബൂബക്കർ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാൻ അവൾക്കു സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പിൽ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം. 


ഭ്രാന്ത് സുഖപ്പെടുന്നു 

ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബി(സ്വ)യുടെ അരികിൽ വന്നു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , എന്റെ ഈ മകന് ഭ്രാന്താണ്. അവൻ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. 

ഉടനെ നബി(സ്വ) കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു. കുട്ടി ഉടൻ ഛർദിച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛർദിയിലൂടെ പുറത്തേക്കു വന്നു. ഭ്രാന്ത് ഭേദമായി. 


തീ പൊള്ളൽ സുഖപ്പെടുത്തി 

മുഹമ്മദ്ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീൽ ബീവി (റ) എന്നോടൊരിക്കൽ പറഞ്ഞു: എത്യോപ്യയിൽ നിന്നും ഞാൻ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയിൽ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാൻ പുറത്ത് പോയ സമയം നിന്റെ ശരീരത്തിൽ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാൻ നബി(സ്വ)യുടെ സന്നിധിയിലേക്കോടി. 

ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , ഇത് മുഹമ്മദ് ബിൻ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി(സ്വ) നിന്റെ തലയിൽ തടവി ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീർ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പൊള്ളൽ പൂർണ്ണമായും സുഖപ്പെട്ട ശേഷമാണ് ഞാൻ തിരു സന്നിധിയിൽ നിന്നും തിരിച്ച് പോന്നത്. 


മലക്കുകൾ സഹായിക്കുന്നു 

ആഇശാ (റ) പറയുന്നു: നബി(സ്വ) ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ അരികിൽ ജിബ്രീൽ(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? 

അല്ലാഹു സത്യം. ഞങ്ങൾ ആയുധം വെച്ചിട്ടില്ല. നിങ്ങൾ അവരിലേക്ക് പുറപ്പെടുക. 

നബി (സ) ചോദിച്ചു എവിടേക്ക്? 

ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീൽ(അ) പറഞ്ഞു: അങ്ങോട്ട്. 

അങ്ങനെ പ്രവാചകർ(സ്വ) അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബി(സ്വ)യെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങൾ നബി(സ്വ)ക്കു ലഭിച്ചിരുന്നു. 

ചന്ദ്രൻ പിളർത്തിയതും വൃക്ഷങ്ങൾ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങൾ നബി(സ്വ)യിൽ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും. 


അവലംബം: 

1. ഹുജ്ജത്തുല്ലാഹി അലൽ ആലമീൻ ഫീ സയ്യിദാതി അലൽ മുര്സളലീൻ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 

2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).


മുസ്തഫ സഖാഫി കാടാമ്പുഴ

No comments:

Post a Comment