Friday 26 January 2024

സ്ത്രീകൾ നിസ്കരിക്കുമ്പോൾ നിസ്കാര കുപ്പായം ധരിക്കണമെന്നുണ്ടോ? കാൽപ്പാദവും, മുൻകൈകളും, മുഖവും വെളിവാക്കാമോ ?

 

സ്ത്രീയുടെ മുഖവും രണ്ട് മുൻ കൈയ്യും ഒഴികെയുള്ള ശരീര ഭാഗം മുഴുവൻ ഔറത്താണ്. അവളുടെ കാൽപാദം ഔറത്താണ് എന്നത് ഇത് വ്യക്തമായി അറിയിക്കുന്നു. കാൽപാദം ഔറത്ത് അല്ല എന്ന ഒരു അഭിപ്രായവും അതാണ് പ്രഭലമെന്നും ഹിദായയിൽ പറഞ്ഞിട്ടുണ്ട്. 

കാൽ പാദം ഔറത്താണെന്ന അഭിപ്രായമാണ് പ്രബലം എന്ന അഭിപ്രായവും ഉണ്ട്.(അല്ലുബാബ് പേ:32). കാൽപാദം അടക്കം മറയണമെങ്കിൽ നിസ്കാര കുപ്പായം തന്നെ ധരിക്കണമല്ലോ. ആയതിനാൽ കാൽപാദം  ഉൾപ്പെടെ മറയുന്ന നിസ്കാര കുപ്പായം ധരിക്കുന്നതാണ് നല്ലത്. മുഖവും മുൻ കൈയും തുറന്നിടാം.

പള്ളികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കസേരയിൽ ഇരുന്നുള്ള നിസ്കാരം അധികരിച്ചിരിക്കുന്നു. കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?. ആർക്കാണ് ഇങ്ങനെ നിസ്കരിക്കാൻ പറ്റുന്നത്?

 

നിൽക്കാൻ കാല് ഉറക്കാത്ത രീതിയിലുള്ള രോഗമുള്ളവർ, നിൽക്കുന്നതിന് അസഹ്യമായ പ്രയാസമോ നിർത്തം കാരണമായി ശക്തമായ വേദനയോ തലകറക്കമോ ഉണ്ടാകുന്നവർ, മുൻ അനുഭവത്തിന്റെയോ വിശ്വാസിയായ ഒരു വിദഗ്ധ ഡോക്ടറുടെ വാക്കിന്റെയോ അടിസ്ഥാനത്തിൽ നിലവിലുള്ള രോഗം വർദ്ധിക്കുമെന്നോ രോഗശമനം വൈകുമെന്നോ  ഭയപ്പെടുന്നവർ, നിൽക്കുമ്പോൾ മുറിവിൽ നിന്ന് രക്തം ഒലിക്കുക, മൂത്രവാർച്ച ഉണ്ടാകുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നവരൊക്കെ ഇരുന്ന് നിസ്കരിക്കണം. മറ്റൊരാൾ താങ്ങി ഇരുത്തിയിട്ടോ തലയിണ പോലുള്ള എന്തെങ്കിലും ഒന്നിലേക്ക് ചാരിയിട്ടോ ആണ് ഇരിക്കാൻ കഴിയുന്നതെങ്കിൽ അങ്ങനെ ഇരുന്ന് തന്നെ നിസ്കരിക്കണം. ഇങ്ങനെ ഇരുന്ന് നിസ്കരിക്കുന്നവർക്ക് നെറ്റി നിലത്തുവച്ച് സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ അതും നിർബന്ധമാണ്. വടിയിൽ ഊന്നിയോ ചുമരിൽ ചാരിയോ നിസ്കാരത്തിൽ പൂർണ്ണമായും നിൽക്കാൻ കഴിയുന്നവർ അങ്ങനെ നിന്നാണ് നിസ്കരിക്കേണ്ടത്. ഈ രീതിയിൽ അല്പസമയം നിൽക്കാൻ കഴിയുന്നവർ കഴിയുന്നത്ര സമയം നിൽക്കണം. പിന്നീട് ഇരിക്കുകയും ചെയ്യാം. തക്ബീറത്തുൽ ഇഹ്റാം ചെയ്യുന്നതിനോ ഒരു ആയത്ത് ഓതുന്നതിനോ മതിയായ സമയം മാത്രമേ വടിയിൽ ഊന്നിയാലും ചാരിയാലും താങ്ങിയാലും നിൽക്കാൻ കഴിയുകയുള്ളൂ എങ്കിലും അത്രയും സമയം നിൽക്കൽ നിർബന്ധമാണ്. 

നിൽക്കാൻ കഴിവുള്ളവർ തന്നെ നിർത്തത്തിൽ നിന്ന് സുജൂദിലേക്ക് പോയി നെറ്റി നിലത്ത് വെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം. നെറ്റി വെച്ച് സുജൂദ് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. ഇല്ലെങ്കിൽ റുകൂഇനെക്കാൾ അല്പം അധികം തലതാഴ്ത്തി കുനിഞ്ഞ് സുജൂദ് നിർവഹിക്കണം. ഇരുന്നാലും സുജൂദ് പൂർത്തിയാക്കാൻ കഴിയാത്ത ഇത്തരക്കാർക്ക് നിന്നും നിസ്കരിക്കാം. തലകുനിച്ച് ആംഗ്യം കാണിച്ച് സുജൂദ് നിർവഹിക്കണം. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഇരുന്ന് നമസ്കരിക്കുമ്പോൾ അവരവർക്ക് സൗകര്യപ്രദമായ രൂപത്തിൽ ഇരിക്കാവുന്നതാണ്. (റദ്ദുൽ മുഹ്താർ 2/102-105).

ഇരിക്കൽ അനുവദനീയമായ മുകളിൽ പറഞ്ഞ രൂപങ്ങളിൽ സൗകര്യപ്രദമായി ഇരിക്കുക എന്ന നിലയിൽ കസേരയിൽ ഇരുന്നാൽ സുജൂദ് പൂർത്തിയാക്കാൻ കഴിയുന്നവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സുജൂദ് നിർവഹിക്കേണ്ടത്. അല്ലെങ്കിൽ നിലത്ത് തന്നെ ഇരിക്കണം. നിലത്ത് ഇരുന്നാലും നെറ്റിവെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർക്ക് കസേരയിൽ ഇരുന്ന് തന്നെ തലകുനിച്ച് സുജൂദ് നിർവഹിച്ചാൽ മതിയാകും. (അഹ്സനുൽ ഫതാവാ 4/51, ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113) 

കസേരയിലിരുന്നുള്ള നിസ്കാരത്തെ കുറിച്ച് ശെെഖ് മുഹമ്മദ് ഉസ്മാൻ ബസ്തവി എഴുതുന്നു: കസേരയിലിരുന്നുള്ള നിസ്കാരത്തിന്റെ വിഷയത്തിൽ ജനങ്ങൾ അങ്ങേയറ്റം അലസത കാണിക്കുന്നു. മറ്റുള്ളവരോടൊപ്പം ദീർഘമായ സമയം പല കാര്യങ്ങൾക്കും വേണ്ടി നിൽക്കുന്നവർ നിസ്കരിക്കാൻ കസേര ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല. (ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113)

വാങ്കിൽ രണ്ട് ഹയ്യ അലയിൽ എങ്ങനെയാണ് തിരിയേണ്ടത് ?

 

വലത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അല സ്വലാഹ് എന്ന്  രണ്ട് പ്രാവശ്യം പറയുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അലൽ ഫലാഹ് രണ്ട് തവണ പറയുകയും ചെയ്യുക. (ഫിഖ്ഹുൽ ഇബാദത്ത് പേ: 73, ശറഹുൽ വിഖായ 1/219).

വലതുഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയുമാണ് വേണ്ടതെന്ന ഒരഭിപ്രായവും ഉണ്ട്. രണ്ടിനെയും പ്രബലമാക്കിയവരും ഉണ്ട്. (ഫത്ഹുൽ ഖദീർ 1/249)

യാത്രയുടെ നിയ്യത്ത് ശരിയാകാൻ എതൊക്കെനിബന്ധനകൾ പാലിക്കണം. യാത്രക്കാരൻ ഖസ്ർ ആക്കി നിസ്ക്കരിക്കേണ്ടത് എപ്പോൾ മുതലാണ് ?

 

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കൽ ആവശ്യമാകുന്ന ദൂരത്തുള്ള ഒരു നിശ്ചിത സ്ഥലം ലക്ഷ്യമാക്കിയ യാത്രയിലാണ് നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാകുന്നത്. പ്രസ്തുത യാത്രക്കാരൻ തന്റെ സ്ഥിരതാമസ നാട്ടിലെ വീടുകളും കെട്ടിടങ്ങളും മറ്റും ഉൾക്കൊള്ളുന്ന അതിർത്തി വിട്ട് കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാണ്. ഒരു നിശ്ചിത പ്രദേശത്ത് പതിനഞ്ച് ദിവസമോ അതിലധികമോ താമസിക്കാൻ കരുതിയാൽ ആ നാടിന്റെ അതിർത്തി കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കാൻ പാടില്ല. പൂർത്തിയാക്കി നിസ്കരിക്കണം. യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുകയും തന്റെ ആവശ്യം നാളെ നടക്കും മറ്റന്നാൾ നടക്കും അടുത്താഴ്ച നടക്കും എന്നിങ്ങനെയുള്ള അവസ്ഥയിൽ എത്രകാലം അവിടെ താമസിച്ചാലും അക്കാലമത്രയും  നിസ്കാരം ഖസ്ർ ആക്കുകയാണ് വേണ്ടത്. (അല്ലുബാബ് പേ: 52). 

യാത്രക്കാരൻ തന്റെ സ്ഥിര താമസ സ്ഥലത്തിന്റെ അതിർത്തിയിൽ പ്രവേശിച്ചാൽ യാത്ര അവസാനിച്ചതായി കണക്കാക്കും. അത് മുതൽ നിസ്കാരം പൂർത്തിയാക്കി നിസ്കരിക്കണം. മറ്റൊരു സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് തന്റെ നാട്ടിലൂടെ കടന്നു പോകുന്നതെങ്കിലും അവിടെ യാത്ര അവസാനിക്കും. (അല്ലുബാബ് പേ:53). അവിടുന്നങ്ങോട്ട് പുതിയൊരു യാത്രയായി കണക്കാക്കപ്പെടുന്നതാണ്.

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കുന്ന ദൂരം തൊണ്ണൂറ്റി രണ്ട് കിലോമീറ്റർ ആണെന്ന് ഖാളി മഹ് മൂദുൽ ഹസൻ ബസ്തി ഗണിച്ചെടുത്തതായി മുസാഫിർ കി നമാസ് കാ ബയാൻ പേ: 70 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ഇഖാമത്ത് കൊടുത്ത ശേഷം ഇമാം നിസ്കാരത്തിന് മുൻപ് സ്വഫ് ശരിയാക്കണമെന്നും മൊബൈൽ ഓഫാക്കണമെന്നും പറഞ്ഞ ശേഷം അല്ലാഹു നമുക്കെല്ലം ബർക്കത്ത് ചെയ്യട്ടെ എന്നും പറയാറുണ്ട്. ഇതിൻ്റെ വിധി എന്താണ് ?

 

ഇടയിൽ വിടവ് ഇല്ലാത്ത വിധം അടുത്തടുത്ത് ചേർന്ന് നിൽക്കാനും തോളോട് തോൾ ചേർന്ന് നേരെ നിൽക്കാനും ജമാഅത്ത് നിസ്കാരത്തിന് ഹാജരായ വരോട് ഇമാമ് കൽപ്പിക്കേണ്ടതാണ്. (അദ്ദുർറുൽ മുഖ്താർ 1/612). 

ഇമാം ഖുതുബ നിർവഹിക്കാനായി പുറപ്പെട്ടാൽ നിസ്കാരം, ഖുർആൻ പാരായണം, തസ്ബീഹ്, സലാം പറയൽ, സലാം മടക്കൽ, തുമ്മി ഹമ്ദ് പറഞ്ഞവരോട് യർഹമകല്ലാഹ് പറയൽ, മറ്റ് സംസാരങ്ങൾ എല്ലാം ജനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഖുതുബക്കും നിസ്കാരത്തിനുമിടയിലും ഇതൊക്കെ പാടില്ലാത്തതാണ്. (അൽ ജൗഹറത്തുന്നയ്യിറ 1/285). നന്മ കൽപ്പിക്കലും തിന്മ തടയലും വരെ ഈ സമയത്ത് ഹറാമാണ്. (ഹാമിശു ല്ലുബാബ് പേ:55). സ്വഫ്ഫ് ശരിയാക്കാൻ പറയുന്നതും മൊബൈൽ ഓഫാക്കാൻ പറയുന്നതും  നന്മ കൽപ്പിക്കുന്നതിന്റെ ഭാഗമാണല്ലോ. ആയതിനാൽ ഇത് സാധാരണ നിസ്കാരങ്ങളുടെ ജമാഅത്തുകളിൽ ചെയ്യേണ്ടതാണെന്നും ജുമുഅ നിസ്കാരത്തിൽ പാടില്ലെന്നും മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാവുന്നു.

എന്നാൽ ഖുത്തുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ ഇതൊക്കെ പാടില്ലായ്കയുള്ളെന്നും  ഖുതുബയുടെയും നിസ്കാരത്തിന്റെയും ഇടയിൽ കുഴപ്പമില്ലെന്നുമാണ് ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ്(റ) എന്നിവരുടെ അഭിപ്രായം. (അൽ ജൗഹറത്തുന്നയ്യിറ 1/285).

ജമാഅത്ത് നിസ്കാരങ്ങൾക്ക് ഹാജറാകൽ ഒഴിവാക്കപ്പെടുന്ന സമയങ്ങൾ ഏതെല്ലാം ?

 

ചലനശേഷിയില്ലായ്മ, നിത്യരോഗം, തളർവാദം, നടക്കാൻ കഴിയാത്ത രീതിയിലുള്ള മുടന്ത്, പ്രായാധിക്യം, കാലുകളിൽ ഒന്ന് മുറിക്കപ്പെടുക, കാഴ്ചയില്ലായ്മ, പള്ളിയിലേക്ക് പോകാൻ തടസ്സമാകുന്ന മറ്റ് രോഗങ്ങൾ, വലിയ മഴ, പോകുന്ന വഴിയിലെ ചെളി, മഞ്ഞ്, ശക്തമായ തണുപ്പ്, ശക്തമായ ചൂട്, ശക്തമായ ഇരുട്ട്, രാത്രിയിൽ ശക്തമായ കാറ്റ്, തന്റെയോ മറ്റൊരാളുടെയോ സ്വത്ത് അപഹരിക്കപ്പെടുമെന്ന ഭയം, പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണം നശിക്കുമെന്ന ഭയം, കടം കൊടുക്കാനുള്ള തുക കൈവശമില്ലാത്ത സാഹചര്യത്തിൽ കടക്കാരൻ പിടിച്ചുവെക്കുമെന്ന ഭയം, ഒരു അക്രമിയുടെ ഏതെങ്കിലും രീതിയിലുള്ള അക്രമത്തിന് വിധേയമാകേണ്ടി വരുമെന്ന ഭയം, മല മൂത്രവിസർജനത്തിന് മുട്ടുക, സഹയാത്രികരെ നഷ്ടപ്പെടുക, ഒരു രോഗിക്ക് അനിവാര്യമായ പരിചരണം നൽകേണ്ടി വരിക, ഇയാളുടെ അസാന്നിധ്യം ഒരു രോഗിക്ക് പ്രയാസം ഉണ്ടാക്കുക, അന്നപാനീയങ്ങളിലേക്ക് ആവശ്യമായ ഒരു വ്യക്തിക്ക് അവ ലഭിക്കുക, ഫിഖ്ഹ് മസ്അലകൾ പഠിപ്പിക്കുന്നതിന് മുഴുസമയവും ചെലവഴിക്കുന്ന ആളാകുക എന്നീ കാര്യങ്ങൾ ജമാഅത്ത് നിസ്കാരത്തിന് ഹാജരാകുന്നത് ഒഴിവാക്കുന്നതിനെ അനുവദിക്കുന്ന കാരണങ്ങളാണ്. (റദ്ദുൽ മുഹ്താർ 1/556-557). 

ഇമാമ് പുത്തൻ പ്രസ്ഥാനത്തിന്റെ ആളാകുക, ദുർനടപ്പുകാരനാകുക, ഹനഫിയായ മഅ്മൂമിന്റെ മദ്ഹബ് പരിഗണിക്കാത്ത ആളാകുക, ശ്രേഷ്ഠമായ സമയത്തിനെയും തൊട്ട് ജമാഅത്തിനെ പിന്തിക്കുന്നയാളാകുക എന്നിവയും ജമാഅത്ത് ഒഴിവാക്കുന്നത് അനുവദിക്കുന്ന കാരണങ്ങളാണ്. (തക്മിലതു റദ്ദിൽ മുഹ്താർ 1/563)

മുതിർന്ന വിദ്യാർത്ഥിനികൾക്ക് സ്റ്റേജേതര പരിപാടികൾ നബിദിനത്തോടനുബന്ധിച്ച് നടക്കാറുണ്ട്. ഉസ്താദുമാർക്ക് വലിയ പെൺകുട്ടികൾ അവതരിപ്പിക്കുന്ന മാല പാട്ട്, ബുർദ പോലോത്തത് കേട്ട് വിധിയെഴുതുന്നതിന്റെ ഇസ്ലാമിക നിയമം നഖ്ല് സഹിതം വിശദീകരിക്കാമോ

 

സ്ത്രീയുടെ ഈണം ഔറത്താണ്. ആയതിനാൽ അന്ധനായ ഒരാളിൽ നിന്ന് സ്ത്രീ ഖുർആൻ പാരായണം പഠിക്കുന്നതിനെക്കാൾ ഉത്തമം സ്ത്രീയിൽ നിന്ന് പഠിക്കുന്നതാണ്. ഇക്കാരണത്താലാണ് തസ്ബീഹ് പുരുഷന്മാർക്കും കൈയ്യടി സ്ത്രീകൾക്കും എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്. ആയതിനാൽ സ്ത്രീയുടെ ഈണം പുരുഷൻ കേൾക്കൽ അനുവദനീയമല്ല. സ്ത്രീ ഉറക്കെ തൽബിയത്ത് ചൊല്ലരുത്. കാരണം അവളുടെ ശബ്ദം ഔറത്താണെന്ന് അൽ കാഫി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. ഇതടിസ്ഥാനത്തിൽ സ്ത്രീ നിസ്കാരത്തിൽ ഉറക്കെ ഖുർആൻ ഓതിയാൽ നിസ്കാരം ബാത്തിലാകുമെന്നതാണ് ന്യായമായ അഭിപ്രായമെന്ന് ഫത്ഹുൽ ഖദീറിൽ  പറഞ്ഞിട്ടുണ്ട്. എന്നാൽ അവളുടെ ശബ്ദം ഓറത്തല്ലെന്നും ഫിത്ത്നക്ക് നിമിത്തമാണും അതുകൊണ്ടാണ് നിസ്കാരത്തിൽ തസ്ബീഹ് ചൊല്ലി അവൾ ശബ്ദമുയർത്തരുതെന്ന് നിയമമുള്ളതെന്നും ഷറഹുൽ മുൻയയിൽ പറഞ്ഞിട്ടുണ്ട്. അന്യ പുരുഷന്റെ സാന്നിധ്യത്തിൽ ശബ്ദമുയർത്തൽ പെണ്ണിന് ഹറാമാണെന്നത് കൊണ്ട് അവളുടെ അവളുടെ ശബ്ദം ഔറത്താകണമെന്നില്ലല്ലോ. (അൽ ബഹ്റുർറാഇഖ് 2/471). 

പെണ്ണിന്റെ ശബ്ദം ഔറത്താണോ അല്ലേ എന്ന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അന്യ പുരുഷന്റെ സാന്നിധ്യത്തിൽ അവൾ ഈണത്തിലോ അല്ലാതെയോ ശബ്ദം ഉയർത്താൻ പാടില്ലെന്നും അവളുടെ ഈണത്തിലുള്ള ശബ്ദം പുരുഷൻ കേൾക്കൽ ഹറാമാണെന്നും ആണല്ലോ മുകളിൽ വിശദീകരിച്ചത്. ആയതിനാൽ ചോദ്യത്തിൽ പറഞ്ഞ വിധിയെഴുത്ത് ഹറാമാണ്. പെൺകുട്ടികൾ ചെയ്യുന്നതും ഹറാമ് തന്നെ.

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലയാണോ കാലാണോ മുന്നിൽ കൊണ്ടുപോകേണ്ടത് ?

 

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലയാണ് മുന്നിൽ കൊണ്ടുപോകേണ്ടത്. (അൽ ഫതാവാൽ ഹിന്ദിയ്യ1/162).

അവസാന അത്തഹിയ്യാത്ത് നിസ്കാരത്തിലെ ഫർളാണോ, വാജിബാണോ ?

 

നിസ്കാരത്തിൻറെ അവസാനത്തിൽ അത്തഹിയ്യാത്ത് ഓതാനുള്ള സമയം ഇരിക്കുന്നത് ഫർളും അത്തഹിയ്യാത്ത് ഓതൽ വാജിബുമാണ്. (ഹിദായ പേ:47)

ഒരാളുടെ രോഗം ശിഫയാകുന്നതിന് വേണ്ടി ഒരു ചാക്ക് അരി നേർച്ചയാക്കി (ഇന്ന വ്യക്തിക്ക് എന്നോ, സ്ഥാപനത്തിന് എന്നോ കരുതിയില്ല). എന്നാൽ ഈ അരി ആർക്ക് നൽകലാണ് ഉത്തമം.

 

നിശ്ചിക കാര്യങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടല്ലാതെയുള്ള നേർച്ചകളിൽ സ്ഥലം, സമയം, വ്യക്തി എന്നിവ പരിഗണിക്കപ്പെടുന്നതല്ല. ഒരു നിശ്ചിത വസ്തു നിശ്ചിത വ്യക്തിക്ക് കൊടുക്കാമെന്ന് നേർച്ചയാക്കിയാൽ അത് മറ്റൊരാളിന് കൊടുത്താലും വീടുന്നതാണ്. നേർച്ചയാക്കിയ വസ്തു ഏതെന്ന് നിജപ്പെടുത്താതെ ഒരു വ്യക്തിക്ക് ഇന്നത് കൊടുത്തേക്കാം എന്ന് നേർച്ച നേർന്നാൽ ആ വ്യക്തിക്ക് തന്നെ കൊടുക്കുകയും വേണം. (റദ്ദുൽ മുഹ്താർ 2/480).

ഇന്ന ചാക്ക് എന്ന് നിജപ്പെടുത്താതെ ഒരു ചാക്ക് അരി എന്ന് നേർച്ച നേർന്ന ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ അരി  നിർധനരായ ആർക്ക് കൊടുത്താലും വീടുന്നതാണ്. കൂടുതൽ ആവശ്യക്കാർക്ക് കൊടുക്കുന്നതാണ് ഉത്തമം.

തഹ് രീമ്, തൻസീഹ് എന്നിങ്ങനെ രണ്ട് കറാഹത്തുകളാണല്ലോ. ഇവ രണ്ടിൻ്റെയും ഇടയിലുള്ള വ്യത്യാസം ഉദാഹരണ സഹിതം വിശദീകരിക്കാമോ ?

 

ഒരു കാര്യം ഉപേക്ഷിക്കണമെന്ന് കൽപ്പന ഖണ്ഡിതമായ  തെളിവുകളെ കൊണ്ടാണെങ്കിൽ അത് ഹറാമും ഖണ്ഡിതമല്ലാത്ത തെളിവുകളെ കൊണ്ടാണെങ്കിൽ അത് തഹ് രീമിന്റെ കറാഹത്തുമാണ്. ഉപേക്ഷിക്കൽ ഉത്തമമായ കാര്യം ആണ് തന്സീഹിന്റെ കറാഹത്ത്. തഹ് രീമിന്റെ കറാഹത്ത് ആയ കാര്യം പ്രവർത്തിക്കുന്നത് കുറ്റകരവും ശിക്ഷയുള്ളതുമാണ്. തന്സീഹിന്റെ കറാഹത്തായ കാര്യം ചെയ്യൽ അനുവദനീയമായതും ചെയ്തതുകൊണ്ട് ശിക്ഷ ഇല്ലാത്തതും ചെയ്യാതിരുന്നാൽ പ്രതിഫലം ലഭിക്കുന്നതും ആണ്. (തൽവീഹ് 1/20).

വുളൂഅ് ചെയ്യുമ്പോൾ മുഖത്തും മറ്റും  വെള്ളം കൊണ്ട് അടിക്കുന്നത് തൻസീഹിന്റെ കറാഹത്താണ്. അവയവങ്ങൾ മൂന്നിലധികം തവണ കഴുകുന്നതും അമിതമായി വെള്ളം ഉപയോഗിക്കുന്നതും തഹ് രീമിന്റെ കറാഹത്തുമാണ്. വുളൂഅ് ചെയ്യുന്നതിനുവേണ്ടി വഖ്ഫ് ചെയ്ത പള്ളികളിലെയും മറ്റും വെള്ളത്തിൽ നിന്ന് ഇങ്ങനെ ചെയ്യൽ ഹറാമാണ്. (റദ്ദുൽ മുഹ്താർ 1/142)

നിസ്കാരത്തിൽ ഇമാം മൂന്ന് ആയത്തുകളിൽ അധികം റക്അത്തിൽ ഓതി. അതിന് ശേഷം ബാക്കി ഭാഗം മറന്നു. തുടർന്ന് നിസ്കരിക്കുന്ന ആൾ അത് ഓർമ്മപ്പെടുത്തി ഓതികൊടുത്തു. ഇമാം അത് കേട്ട് ബാക്കി ഓതി പൂർത്തിയാക്കി. എന്നാൽ ഇത് കൊണ്ട് നിസ്കാരത്തിന് ഭംഗം വരുമോ ?

 

ഇമാമിന് ഖിറാഅത്ത് മറന്നപ്പോൾ മഅ്മൂമ് അത് ഓതിക്കൊടുത്താൽ നിസ്കാരം ബാത്വിലാകുന്നതല്ല. കാരണം അത് നിസ്കാരത്തിനെ നന്നാക്കലാണ്. എന്നാൽ ഇമാമ് മറ്റൊരായത്ത് ഓതി തുടങ്ങിയ ശേഷം ഇമാമിന് മറന്ന ഭാഗം മഅ്മൂമ് ഓതിക്കേൾപ്പിക്കുകയും അതുകേട്ട് ഇമാം ഓതുകയും ചെയ്താൽ രണ്ടാളുടെയും നിസ്കാരം നഷ്ടപ്പെടുന്നതാണ്. (അൽ ഹിദായ പേ:62). എന്നാൽ നിസ്കാരം ബാത്വിലാകുന്നതല്ലെന്ന് പറഞ്ഞവരും ഉണ്ട്. (അൽ ബിനായ 2/138, അൽ ബഹ്റുർറാഇഖ് 4/11)

വിത്ത്ർ നിസ്കാരം ഹനഫി മദ്ഹബിൽ വാജിബും ശാഫിഈ മദ്ഹബിൽ സുന്നത്തുമാകാനുള്ള കാരണം എന്താണ്

 

"വിത്ത്ർ നിസ്കാരം ബാധ്യതയാണ്. അത് നിർവഹിക്കാത്തവൻ എന്നിൽ പെട്ടവനല്ല" എന്ന അബുദാവൂദ് (റഹ്) നിവേദനം ചെയ്ത ഹദീസ് ആണ് വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിന്റെ തെളിവ്. ഈ ഹദീസ് ഹാകിം (റഹ്) ഉദ്ധരിക്കുകയും സഹീഹ് ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. "സുബ്ഹി ആകുന്നതിനുമുമ്പ് നിങ്ങൾ വിത്റ് നിസ്കരിക്കണം" എന്ന  ഹദീസ് മുസ്ലിം (റഹ്) നിവേദനം ചെയ്തിട്ടുണ്ട് ഈ ഹദീസിലെ കൽപ്പന വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിനുള്ള തെളിവാണ്. (അൽ ബഹ്റുർറാഇഖ് 4/66).

"അഞ്ചുനേരത്തെ നിസ്കാരമല്ലാതെ വേറെ നിർബന്ധമായ നിസ്കാരം ഇല്ല. സുന്നത്ത് നിസ്കാരങ്ങളേ ഉള്ളൂ" എന്ന അർത്ഥത്തിലുള്ള ബുഖാരിയും (റഹ്) മുസ്ലിമും (റഹ്) ഉദ്ധരിച്ച ഹദീസ് ആണ് വിത്റ് നിർബന്ധമല്ല എന്നതിന് തെളിവ്. ചില ഹദീസുകളിൽ വിത്ത്ർ നിർബന്ധമാണെന്ന പരാമർശം ഉള്ളത് വെള്ളിയാഴ്ച കുളിക്കൽ നിർബന്ധമാണ് എന്ന് ചില ഹദീസുകളിൽ ഉള്ളത് പോലെ ശക്തിയായ സുന്നത്താണ് എന്ന അർത്ഥത്തിലാണ്. (തുഹ്ഫ 2/255). ഈ ഹദീസിലെ പരാമർശം ഇസ്ലാമിന്റെ ആദ്യകാലത്താണെന്നും വിത്ത്ർ നിസ്കാരം പിന്നീട് നിർബന്ധമായതാണെന്നുമാണ് ഹനഫീ മദ്ഹബിലെ വ്യാഖ്യാനം. (അൽ ബഹ്റുർറാഇഖ് 4/66).

കിടപ്പിലായ രോഗി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ തയമ്മും ചെയ്യുന്നതിന് വേണ്ടി (മണ്ണിൽ അടിക്കുന്നതിന് പകരം) ചുമരിൽ അടിച്ച് തയമ്മും ചെയ്താൽ ശരിയാകുമോ?

 

മണ്ണ്, ചരല്, കല്ല്, കുമ്മായ കല്ല്, ചുണ്ണാമ്പുകല്ല്, (അവ പൊടിച്ചുണ്ടാക്കിയ കുമ്മായം, ചുണ്ണാമ്പ്),  പാഷാണ കല്ല്, (അതിന്റെ പൊടി), മിനുസമുള്ള കല്ല് , ഗന്ധകം, ചെമ്മണ്ണ്, ഖനനം ചെയ്തെടുക്കുന്ന കല്ലുകൾ തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളെ കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. ഇവകളുടെ മേൽ പൊടി ഉണ്ടായിരിക്കൽ നിർബന്ധമില്ല. വിറക്, സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കളിൽ അടിച്ചുകൊണ്ട്  തയമ്മും ചെയ്യൽ സാഹീഹ് അല്ല.

(ഹാശിയതു ത്വഹ്ത്വാവീ പേ: 118-119, അല്ലുബാബ് 1/66) പഴയ കാലങ്ങളിലുള്ളതുപോലെ കല്ല്, മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ചുമര് ആണെങ്കിൽ തയമ്മും ചെയ്യാൻ മുകളിൽ പറഞ്ഞ വസ്തുക്കളിൽ അത് ഉൾപ്പെടുമല്ലോ. അങ്ങനത്തെ ചുമരുകളിൽ അടിച്ചുകൊണ്ട് ആർക്കും തയമ്മും ചെയ്യാവുന്നതാണ്. ഇക്കാലത്ത് ഉള്ളതുപോലെ സിമൻറ് പൂശി പെയിൻറ് ചെയ്തതോ ടൈൽ പോലുള്ളവ ഒട്ടിച്ചതോ ആയ ചുമരുകൾ  തയമ്മും ചെയ്യുന്നതിന് മുകളിൽ പറഞ്ഞ വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതി അല്ലാത്തതിനാൽ അത്തരം ചുമരികളിൽ അടിച്ചുകൊണ്ട് ഒരു സാഹചര്യത്തിലും തയമ്മും ചെയ്യൽ സ്വഹീഹാകുന്നതല്ല.

ഞങ്ങളുടെ നാടുകളിൽ മയ്യിത്ത് കുളിപ്പിക്കൽ പെണ്ണാണെങ്കിൽ രണ്ട് മണിക്കൂറും ആണാണെങ്കിൽ അതിൽ താഴയും സമയം എടുക്കുന്നു. ഇത് ശെരിയായ രീതിയാണോ? മയ്യിത്ത് കുളിപ്പിക്കലിന് എത്ര സമയം വരെ ആകാം.

 

മയ്യിത്ത് കുളിപ്പിക്കാനുള്ള സ്ഥലവും വെള്ളവും തയ്യാറാക്കിയതിനുശേഷമാണല്ലോ മയ്യിത്തിനെ കുളിപ്പിക്കാൻ കൊണ്ടുപോകുക. കുളിപ്പിക്കാനായി തയ്യാറാക്കിയ കട്ടിലിൽ മയ്യത്തിനെ കിടത്തുക,  ഒരു തുണികൊണ്ടു മൂടിയിടുക, വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ  മയ്യിത്തിനെ മൂടിയ വസ്ത്രത്തിന്റെ അടിയിലൂടെ അത് അഴിച്ചു മാറ്റുക, വായയിൽ വെള്ളം കൊപ്ലിക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക എന്നിവ രണ്ടും ഒഴിവാക്കിക്കൊണ്ട് മയ്യിത്തിന് വുളൂഅ് ചെയ്യിപ്പിക്കുക, ശേഷം തല മുതൽ കാല് വരെ വെള്ളം ഒഴിക്കുക, തലയിലേയും താടിയിലേയും മുടികൾ സോപ്പ് പോലത്തത് ഉപയോഗിച്ച് കഴുകുക, പിന്നീട് മയ്യിത്തിനെ ഇടതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാലു വരെ വെള്ളം ഒഴിച്ച് കഴുകുക, ശേഷം മയ്യിത്തിനെ വലതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാല് വരെ വെള്ളമൊഴിച്ച് കഴുകുക, അതിനുശേഷം മയ്യിത്തിന്റെ തല ഉയർത്തി ചാരി ഇരുത്തി കൊണ്ട് വയറ് പതുക്കെ തടകുക. അപ്പോൾ വല്ല അവശിഷ്ടങ്ങളും പുറപ്പെട്ടെങ്കിൽ അത് കഴുകുകയും ചെയ്യുക. പിന്നീട് തോർത്തുകയും ചെയ്യുക.(മുഖ്തസ്വറുൽ ഖുദൂരി പേ: 84-84).

ഇത്രയുമാണ് മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ പൂർണ്ണരൂപം. ഇത്രയും ചെയ്യുന്നതിന് മയ്യിത്ത് ആണായാലും പെണ്ണായാലും പത്ത് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സമയമേ ആവശ്യമുള്ളൂ. അതിലധികം അനാവശ്യമാണ്. ഈ രീതിയിൽ കുളിപ്പിച്ചതിന് ശേഷം അവിടെവച്ച് തന്നെയാണ് മയ്യിത്ത് കഫൻ ചെയ്യേണ്ടത്. അതിന് പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങൾ സാവധാനം നിർവഹിച്ചാൽ തന്നെ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്നതാണ്. കുളിപ്പിക്കാൻ അധികം സമയമെടുത്താൽ മയ്യിത്ത് മറവ് ചെയ്യൽ പിന്തുണതാണ്. അത് പാടില്ലല്ലോ.

മയ്യിത്ത് നിസ്കാരം ധരിച്ചിരിക്കുന്ന ചെരിപ്പിൽ നിന്ന് കൊണ്ട് നിസ്കരിക്കാമോ?

 

ചെരുപ്പിൽ നജസ് പറ്റിയിട്ടില്ലെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കാവുന്നതാണ്.

 

ഖബറിടം കെട്ടി പൊക്കുന്നതിൻ്റെ വിധി എന്താണ് ?

 

ഖബ്ർ സിമൻറ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കെട്ടുന്നതും അതിനുമുകളിൽ കെട്ടിടം ഉണ്ടാക്കുന്നതും തഹരീമിന്റെ കറാഹത്താണ്. എന്നാൽ കെട്ടിടത്തിനുള്ളിൽ കബറടക്കുന്നത് കറാഹത്തല്ല. ഖബർ ഇടിഞ്ഞു വീഴുന്നതിനെ തൊട്ടും ജീവികളും മറ്റും മാന്തുന്നതിനെ തൊട്ടും സംരക്ഷണമായിട്ട് സിമൻറ് പോലുള്ളവ ഉപയോഗിച്ച് കെട്ടുന്നതുകൊണ്ട് കുഴപ്പമില്ല (ഹാശിയതു ത്വഹ്ത്വാവി പേ: 405). 

പൊതു ഖബർസ്ഥാൻ അല്ലാത്തിടത്ത് ശെെഖന്മാർ, പണ്ഡിതന്മാർ, തങ്ങന്മാർ എന്നിവരുടെ ഖബർ കെട്ടിപ്പൊക്കുന്നത് കറാഹത്ത് അല്ലെന്ന് ഒരു അഭിപ്രായമുണ്ട് (ഹാശിയതു റദ്ദിൽ മുഹ്താർ 2/257)

ഹനഫീ മദ്ഹബനുസരിച്ച് ഗ്രാമങ്ങളിൽ ജുമുഅ നിർബന്ധമില്ലല്ലോ. അങ്ങനെയെങ്കിൽ അവിടെ ജുമുഅ നിസ്കരിച്ചാൽ പിന്നെ ളുഹ്ർ നിസ്കരിക്കേണ്ടത്തുണ്ടോ?

 

പട്ടണങ്ങളിൽ താമസിക്കുന്നവർക്കാണ് ജുമുഅ നിർബന്ധം ഉള്ളത്. ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല. അവർ ജുമുഅ നിസ്കരിച്ചാൽ സ്വഹീഹാകുന്നതുമല്ല. ഒരു കളക്ടറുടെയും ജഡ്ജിയുടെയും അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം പട്ടണമാണ്. അതല്ലാത്ത പ്രദേശങ്ങൾ ഗ്രാമങ്ങളുമാണ്. ഒരു പ്രദേശം പട്ടണം ആണോ ഗ്രാമമാണോ എന്ന് സംശയമുണ്ടായാൽ അവിടെ ജുമുഅ നിസ്കരിക്കുകയും പിന്നീട് ളുഹർ നിസ്കരിക്കുകയും ചെയ്യണം.(അൽ ബഹ്റുർറാഇഖ് 2/249)


വാഷിങ്ങ് മെഷീനിൽ വസ്ത്രം കഴുകുന്നതിൻ്റെ വിധി എന്താണ് ?

 

നജസ് ആകാത്ത വസ്ത്രങ്ങൾ ഏത് നിലക്കും കഴുകാമല്ലോ. അഴുക്ക് പോയി വൃത്തിയാകണം എന്നല്ലേ ഉള്ളൂ. എന്നാൽ നജസായ വസ്ത്രങ്ങൾ കഴുകുബോൾ വസ്ത്രങ്ങളിലേക്ക് വെള്ളമൊഴിച്ചും കഴുകാം. ബക്കറ്റ് പോലുള്ള പാത്രങ്ങളിലുള്ള വെള്ളത്തിലേക്ക് വസ്ത്രമിട്ടും കഴുകാം. ഈ രണ്ട് രീതിയിൽ ഒന്നാമത്തേത് തന്നെ വേണം. വസ്ത്രം കുറഞ്ഞ വെള്ളത്തിലേക്കിട്ട് കഴുകിയെടുത്താൽ ശുദ്ധിയാകുന്നതല്ല എന്നൊരു അഭിപ്രായവും ഉണ്ട്. (ബദാഇഉ സ്വനാഇഅ് 1/88).  

ആദ്യം വസ്ത്രം ഇടുകയും അതിലേക്ക് വെള്ളം തുറന്നു വിടുകയും ചെയ്യുന്ന രീതിയിലാണല്ലോ വാഷിംഗ് മെഷീനുകൾ സംവിധാനിച്ചിട്ടുള്ളത്. ആയതിനാൽ വാഷിംഗ് മെഷീനിൽ വസ്ത്രം അലക്കുന്നത് മുകളിൽ പറഞ്ഞ ഒന്നാമത്തെ രീതിയിലാണ് ഉൾപ്പെടുക. എങ്കിലും വാഷിംഗ് മെഷീനിൽ കഴുകിയ വസ്ത്രങ്ങൾ പുറത്തെടുത്ത് ഒന്നുകൂടി വെള്ളമൊപ്പിക്കുന്നത് സൂക്ഷ്മതക്ക് നല്ലതാണ്. 


Sunday 21 January 2024

മറ്റൊരാളുടെ ഉദ്ദേശ്യം നിറവേറുന്നതിന് വേണ്ടി അദ്ദേഹത്തിൻ്റെ അറിവോടെയും, സമ്മതത്തോടെയും, ഒരാൾ നേർച്ചയാക്കി. ഉദ്ദേശം നിറവേറിയ ശേഷം അദ്ദേഹം അത് വിട്ടാൻ തയ്യാറായിട്ടില്ലെങ്കിൽ നേർച്ച നേർന്നവൻ കുറ്റക്കാരനാകുമോ?

 

ഒരാൾ ഒരു കാര്യം നേർച്ച നേർന്നാൽ അത് ചെയ്ത് വീട്ടൽ അയാൾക്ക് നിർബന്ധമാണ്. (ഹാശിയതു ത്വഹ്ത്വാവി പേ:692) ആരുടെ ഉദ്ദേശം നിറവേറാനാണെങ്കിലും നേർച്ച നേർന്ന ആളിനാണ് അത് വീട്ടൽ നിർബന്ധമാകുന്നത്. ആയതിനാൽ അയാൾ തന്നെ നേർച്ച ചെയ്ത് വിട്ടേണ്ടതാണ്.

ആർത്തവകാരി പാഡ്, കപ്പ് പോലെയുള്ള ആധുനിക രീതി ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?

 

ആർത്തവ രക്തം ഒലിച്ചിറങ്ങി ശരീരത്തിലും വസ്ത്രത്തിലുമൊക്കെ പുരളാതിരിക്കാൻ തുണിക്കഷ്ണമോ മറ്റോ ഉപയോഗിച്ച് കെട്ടുന്ന പതിവ് പഴയ കാലം മുതൽ തന്നെ ഉണ്ട്. ഹദീസുകളിൽ ഇത് സംബന്ധമായ പരാമർശങ്ങളും ഉണ്ട്.  അതിന് തുണിക്കഷ്ണങ്ങളോ, പാഡോ, കപ്പോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ബ്ലീഡിങ്(ഇസ്തിഹാളത്ത്) ഉള്ള സ്ത്രീകൾ ഓരോ നിസ്കാരത്തിനും സമയമായതിന് ശേഷം വുളൂഅ് എടുക്കുന്നതിന്റെ മുമ്പ് ഗുഹ്യസ്ഥാനം കെട്ടി  ഭദ്രമാക്കേണ്ടതുണ്ട്. രക്തം പുറത്തേക്ക് വരാതിരിക്കാനോ അല്ലെങ്കിൽ പുറത്തേക്ക് ഒലിക്കുന്നതിന്റെ അളവ് കുറയ്ക്കാനോ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ഈ സമയത്ത് പഞ്ഞി പോലത്തെ വസ്തുക്കൾ യോനീദ്വാരത്തിന്റെ ഉള്ളിലേക്ക് അല്പം കയറ്റി വെച്ച് പുറമേ ശീലയോ മറ്റോ ഉപയോഗിച്ച് കെട്ടുകയും വേണം.(അല്ലുബാബ് പേ: 76). ഇതിന് പാഡ് പോലുള്ള വസ്തുക്കൾ മാത്രം മതിയാകുന്നതല്ല. കാരണം അത് യോനീ ദ്വാരത്തിന്റെ ഉള്ളിലേക്ക് കയറ്റി വെക്കുന്നത് അല്ലല്ലോ. എന്നാൽ ഉള്ളിലേക്ക് പഞ്ഞിയോ മറ്റോ കയറ്റി വെച്ചതിനുശേഷം പുറമെ പാഡും ഉപയോഗിക്കാം.


ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ" ഇങ്ങനെ വരുമ്പോൾ തോട്ട /നഞ്ച് മുതലായവ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം ഹലാൽ ആവില്ലേ ? അവകൾ ചത്തു പൊങ്ങിയതിന് ശേഷം ആണല്ലോ നമുക്ക് ലഭിക്കുന്നത്.

 

ചത്തുപൊങ്ങിയ മത്സ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാരണങ്ങളൊന്നുമില്ലാതെ സ്വയം മരണപ്പെട്ട് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന മത്സ്യം എന്നതാണ്. (അൽ ഇനായ ശർഹുൽ ഹിദായ പേ:  ). മത്സ്യം സ്വയം മരണപ്പെട്ടത് ആണെങ്കിൽ അതിന്റെ വയറുഭാഗം മുകളിലേക്ക് ആയ നിലയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുക. വയറുഭാഗം അടിയിലേക്ക് ആയ നിലയിൽ ചത്തുപൊങ്ങിക്കിടക്കുന്ന മത്സ്യം ഭക്ഷിക്കൽ അനുവദനീയവുമാണ്. വെള്ളത്തിന്റെ ചൂട്, തണുപ്പ് നിമിത്തമോ വെള്ളത്തിൽ തടഞ്ഞു വെച്ചത് നിമിത്തമോ എന്തെങ്കിലും വസ്തുക്കൾ ഇട്ടതു കൊണ്ടോ മത്സ്യം മരണപ്പെട്ടാൽ അത് ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.  കാരണം കൊണ്ട് മരണപ്പെട്ടതാണ്. (ഹാശിയതു റദ്ദിൽ മുഹ്താർ 5/618) തോട്ട/ നഞ്ച് തുടങ്ങി മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഏതു മാർഗ്ഗവും ആ മത്സ്യങ്ങളുടെ മരണത്തിനു കാരണമാകുന്നതുകൊണ്ട് അത്തരത്തിൽ ലഭിക്കുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.


വീട്ടിൽ നായകയറിയ കാൽപ്പാടുകൾ കണ്ടാൽ ഏഴ് പ്രാവശ്യം കഴുകേണ്ടതുണ്ടോ?

 

നനവ് കണ്ടെങ്കിൽ കഴുകിയാൽ മതിയെന്ന് പണ്ഡിതൻമാർ പറയുന്നെങ്കിലും നനവില്ലാതെ കാൽചവിട്ടിന്റെ അടയാളം ഉണ്ടാവില്ല. മഴയത്ത് പ്രത്യേകിച്ചും. മുറ്റം ഇന്റർലോക്ക് ചെയതതിലൂടെ നായകൾ നടക്കുമല്ലൊ. അത് മൊത്തത്തിൽ കഴുകണ്ടതുണ്ടോ ?


ഹനഫി മദ്ഹബിൽ പ്രബല അഭിപ്രായമനുസരിച്ച് നായ നജസായ ജീവിയല്ല. നായയുടെ വിയർപ്പ്, ഉമിനീര്, മലം, മൂത്രം എന്നിവയാണ് നജസുകൾ. ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു സ്ഥലത്ത് പുരണ്ടതായി ഉറപ്പായാൽ അവിടെ കഴുകൽ നിർബന്ധമാണ്. ഇല്ലെങ്കിൽ കഴുകേണ്ടതില്ല. (ഹാശിയതു റദ്ദിൽ മുഹ്താർ 1/224, അൽ ജൗഹറത്തുന്നയ്യിറ 1/147, 151, ഹാശിയതു ത്വഹ്ത്വാവി പേ:158-159). വെറും കാൽപ്പാടുകൾ വിയർപ്പ് പുരണ്ടതിന്റെ തെളിവ് അല്ലല്ലോ.


ഹൈള് കാരി ഖുർആൻ ഓതാതെ ഖുർആനിലേക്ക് നോക്കി ഇരിക്കൽ തെറ്റാണോ ?

 

മുസ്ഹഫ് എടുക്കുക, തൊടുക, ഖുർആൻ ഓതുക തുടങ്ങിയ കാര്യങ്ങൾ വലിയ അശുദ്ധിയുള്ളവർക്ക് പാടില്ലാത്തതാണ്. എന്നാൽ ഈ കാര്യങ്ങൾ ഒന്നുമില്ലാതെ ഖുർആനിലേക്ക് നോക്കിയിരിക്കൽ ഹറാമാകുന്നില്ല. (ഹാശിയതു ത്വഹ്ത്വാവി പേ: 142-144)

കുളിയുടെ ഫർളിൽ വായ കൊപ്ളിക്കുക, മൂക്കിൽ വെള്ളം കയറ്റി കഴുകുക എന്നത് കുളിയുടെ ഫർളാകാൻ കാരണമെന്താണ് ?

 

വലിയ അശുദ്ധിക്കാർ കുളിക്കണമെന്ന് കൽപ്പിക്കുന്ന വിശുദ്ധ ഖുർആൻ 5:6  ആയത്തിലെ പദപ്രയോഗം വ്യാപകത്തിലുള്ളതായതിനാൽ ശരീരത്തിന്റെ ബാഹ്യഭാഗത്തിൽ നിന്നും കഴുകൽ സൗകര്യപ്പെടുന്ന ഭാഗമൊക്കെ കഴുകണമെന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ നിരീക്ഷണം. മൂക്കിലും വായിലും നജസ് പുരണ്ടാൽ കഴുകൽ നിർബന്ധമാണ്. വുളൂഅ് ചെയ്യുമ്പോൾ വായയിൽ വെള്ളം കൊപ്പ്ളിക്കുകയും മൂക്കിൽ വെള്ളം കയറ്റി കഴുകുകയും ചെയ്യൽ സുന്നത്തുമാണ്. അതിലുപരി വായയും മൂക്കും സാധാരണയായി തന്നെ പലപ്പോഴും കഴുകാറുള്ളതുമാണ്. ഈ കാരണങ്ങളാൽ വായയും മൂക്കും ശരീരത്തിന്റെ ബാഹ്യഭാഗങ്ങളാണെന്ന പരിഗണനയിലാണ് അവ രണ്ടും കഴുകൽ കുളിയുടെ ഫർളായത്. (ഹാശിയതു ത്വഹ്ത്വാവി, പേ: 102)

തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യാൻ പിതാവോ ബന്ധപ്പെട്ടവരോ വലിയ്യ് ആകാനോ നിക്കാഹ് ചെയ്ത് കൊടുക്കാനോ തയാറല്ലങ്കിൽ ശാഫിഈ മദ്ഹബിലെ പെൺകുട്ടിക്ക് ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്ത് ഒരാളെ വലിയ്യാക്കി നിശ്ചയിച്ച് നിക്കാഹ് നടത്തുന്നതിൻ്റെ വിധി എന്ത് ?

 

രണ്ട് മദ്ഹബുകൾ കൂട്ടി രണ്ടിലും ഇല്ലാത്ത ഒരു രൂപം ഉണ്ടാക്കുക(തൽഫീഖ്), നാല് മദ്ഹബുകളിലെയും ഇളവുകൾ കണ്ടെത്തി അവ സ്വീകരിക്കുക എന്നീ കാര്യങ്ങൾ ഇല്ലാത്ത രീതിയിൽ  നാലു മദ്ഹബിൽ ഏതിനെയും ഏത് വിഷയത്തിലും സ്വീകരിക്കാവുന്നതാണ് (തർശീഹ് പേ:4). അതടിസ്ഥാനത്തിൽ ചോദ്യത്തിൽ പറഞ്ഞ രീതിയിൽ നിക്കാഹ് നടത്താവുന്നതാണ്. എങ്കിലും പിതാവ് നിക്കാഹ് നടത്തിക്കൊടുക്കാൻ തയ്യാറാകാത്തതിന് പെണ്ണ് പറയുന്ന വരൻ യോഗ്യൻ(കുഫ്അ്) ആകാതിരിക്കുക പോലുള്ള ന്യായമായ കാരണമുണ്ടെങ്കിൽ പെണ്ണ് മറ്റു വഴികൾ സ്വീകരിക്കുന്നത് പിതാവിനോടുള്ള ധിക്കാരമാകും. അത്  വലിയ കുറ്റമാണ്.


യാത്രയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന കാരണത്താൽ മരുന്ന് കഴിച്ച് ആർത്തവം ഒഴിവാക്കുന്നതിൽ തെറ്റുണ്ടോ?

 

അബ്ദുല്ലാഹി ബ്നു  ഉമർ(റ), അത്വാഅ്(റ), അബ്ദുല്ലാഹി ബ്നു അബീ നജീഹ് (റ) എന്നീ മഹാന്മാരോട് ത്വവാഫ് നിർവഹിക്കാനായി മരുന്ന് ഉപയോഗിച്ച് ആർത്തവം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് കുഴപ്പമില്ലെന്ന് പറഞ്ഞത് ഇമാം അബ്ദുർറസ്സാഖ്(റ)വിന്റെ മുസ്വന്നഫ് എന്ന ഹദീസ് ഗ്രന്ഥത്തിൽ പ്രത്യേക ഒരു അധ്യായം കൊടുത്തുകൊണ്ട് 1219, 1220 എന്നീ ഹദീസുകളിലായി വിശദീകരിച്ചിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു ഉമർ(റ) അറാക്ക് വൃക്ഷത്തിന്റെ നീര് ഇതിന് മരുന്നായി നിർദ്ദേശിച്ചതായും 1220-ാം ഹദീസിൽ പറയുന്നുണ്ട്.

ആർത്തവം നിർത്താൻ ഗുളിക മരുന്നുകൾ കഴിക്കുന്നത് ദീനിന് എതിരല്ലെങ്കിലും അതുകാരണം സ്ത്രീകൾക്ക് മീശ-താടികൾ കിളിക്കാൻ സാധ്യതയുള്ളതായി ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്രാവ്, കടൽ ഞണ്ട് എന്നിവ ഭക്ഷിക്കുന്നതിന്റെ വിധി എന്ത്?

 

ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല. (അൽ ബിനായ ശറഹുൽ ഹിദായ 10/722). സ്രാവ് മത്സ്യത്തിന്റെ ഗണത്തിൽ പെട്ടതാണല്ലോ.

ഉള്ഹിയത്ത് മാംസം അമുസ്ലിമിന് നൽകൽ അനുവദനീയമാണോ ?

 

ഉള്ഹിയത്ത് മാംസം  അമുസ്ലിമിന് നൽകാൻ പാടില്ല(ഫതാവാ റള് വിയ്യ 20/456).

നമ്മുടെ പള്ളികളിൽ എന്ത് കൊണ്ടാണ് മയ്യിത്തിന് തൽഖീൻ പറഞ്ഞ് കൊടുക്കാത്തത്?

 

ഹനഫീ മദ്ഹബ് അനുസരിച്ചും തൽഖീൻ ചൊല്ലൽ പുണ്യമുള്ളതാണ്.

"മയ്യിത്തിനെ കബറിൽ അടക്കം ചെയ്ത ശേഷം തൽഖീൻ ചൊല്ലാൻ ശരീഅത്ത് അനുശാസിക്കുന്നുണ്ടെന്നാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം. കാരണം അല്ലാഹു തആലാ ഖബറിൽ വെച്ച് മയ്യിത്തിന് ജീവൻ നൽകുന്നുണ്ടല്ലോ". (അൽ ജൗഹറതു ന്നയ്യിറഃ 1/318, ദുററുൽ ഹുക്കാം 2/244). മരണാനന്തരം തൽഖീൻ ചൊല്ലുന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. തൽഖീൻ ചൊല്ലണം എന്നത് അഹ്ലുസ്സുന്നത്തിന്റെ അഭിപ്രായമാണ്. അതിന് എതിര് പറഞ്ഞത് മുഅ്തസിലത്ത് (എന്ന ബിദ്അത്ത്) വിഭാഗക്കാരാണ്. മയ്യിത്തിന് ആത്മാവിനെയും ബുദ്ധിയേയും മടക്കി നൽകുന്നതിനാൽ ചൊല്ലിക്കൊടുക്കുന്നത് മയ്യിത്ത് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് തൽഖീൻ ചൊല്ലൽ നിയമം ആയത്. മയ്യിത്തിനെ ജീവൻ ഇടീപ്പിക്കുക എന്നത് അസംഭവ്യമാണ് എന്ന മുഅ്തസിലത്തിന്റെ പിഴച്ച വിശ്വാസം നിമിത്തമാണ് അവർ ഇത് നിഷേധിച്ചത്. (തബ് യീനുൽ ഹഖാഇഖ് 3/154-157)

ഹനഫീ മദ്ഹബ് പ്രകാരം നിക്കാഹിന് വലിയ്യ് ആരായിരിക്കണം ?.രണ്ടാം നികാഹിന് ഉദ്ദേശിക്കുന്ന സ്ത്രീ വാപ്പ ഇല്ലെങ്കിൽ ആങ്ങളമാരുടെ അനുവാദം ഇല്ലാതെ തന്നെ നികാഹ് നടത്താൻ വല്ല നിയമവും ഉണ്ടോ?

 

നിക്കാഹ് അധികാരം പെണ്ണിന് തന്നെയാണ്. ബുദ്ധിസ്ഥിരതയുള്ള പ്രായപൂർത്തിയായ സ്വതന്ത്ര സ്ത്രീയുടെ നിക്കാഹ് അവളുടെ തൃപ്തിയോട് കൂടെ മാത്രമേ സാധുവാകുകയുള്ളൂ. അവൾക്ക് നേരിട്ടോ,  യോഗ്യനായ ഒരാളെ  വക്കാലത്ത് ഏൽപ്പിച്ച് പ്രസ്തുത വക്കീൽ മുഖേനയോ നിക്കാഹ് നടത്താവുന്നതാണ്. പിതാവ് അടക്കമുള്ള വലിയ്യ് അവളുടെ നിക്കാഹ് നടത്തണമെന്നില്ല. വലിയ്യിന്റെ സമ്മതം ഇല്ലാതെയും അവൾക്കിങ്ങനെ ചെയ്യാവുന്നതാണ്(അൽലുബാബ് പേ: 436). എന്നാൽ അവൾ നേരിട്ട് നിക്കാഹ് നടത്തൽ മുസ്തഹബ്ബിന് വിരുദ്ധമാണ്.(ഫത്ഹുൽ ഖദീർ 3/246).

ത്വലാഖിൻ്റെ ഇദ്ദ ഒന്നു വിശദീകരിക്കാമോ?

 

ത്വലാഖിന്റെ ഇദ്ദ മൂന്ന് പൂർണ്ണമായ ആർത്തവമാണ്. ആർത്തവസമയത്തിനിടയിണ് ത്വലാഖ് നടന്നതെങ്കിൽ അതിന്റെ ബാക്കി ഇദ്ദയിലായി പരിഗണിക്കുന്നതല്ല. അത് കൂടാതെ പൂർണ്ണമായ മൂന്ന് ആർത്തവം കഴിയേണ്ടതാണ്. ആർത്തവം ഉണ്ടാകാത്ത സ്ത്രീയാണെങ്കിൽ മൂന്നുമാസമാണ് ഇദ്ദയുടെ കാലാവധി. ഗർഭിണിയാണെങ്കിൽ പ്രസവത്തോട് കൂടെ ഇദ്ദ അവസാനിക്കും. (അല്ലുബാബ് പേ:497).


ഉള്ഹിയ്യത്തിൻ്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതൽ സുക്ഷിച്ച് വെക്കൽ കുറ്റകരമാണോ?

 

കുറ്റകരമല്ല. എത്ര ദിവസവും സൂക്ഷിച്ചുവെക്കാവുന്നതാണ്. മൂന്ന് ദിവസത്തിലധികം സൂക്ഷിച്ച് വെക്കരുതെന്ന് ആദ്യകാലത്ത് കൽപ്പന ഉണ്ടായിരുന്നു. പിന്നീട് ആ നിയമം അസാധുവാക്കി. ജാബിറു ബ്നി അബ്ദില്ല(റ), അബൂ സഈദിനിൽ ഖുദ് രി(റ), ആയിശ(റ) തുടങ്ങി പ്രഗൽഭരായ ആറ് സ്വഹാബിമാർ ഉദ്ധരിക്കുന്ന ഹദീസുകൾ  അവലംബമാക്കിക്കൊണ്ട് ഇത് അൽ ബിനായ 12/52 ൽ വിശദീകരിച്ചിട്ടുണ്ട്.


അമുസ്ലിം ആയ ഒരാൾ ഉളുഹിയ്യത്തിന് വേണ്ടി ഒരു മൃഗത്തെ പണം വാങ്ങാതെ നൽകിയാൽ അതിനെ ഉളൂഹിയ്യത്തായി അറക്കാമോ? അതിന് പ്രതിഫലം ലഭിക്കുമോ?

 

ഒരു മുസ്ലിമായ മനുഷ്യന്റെ ഉടമസ്ഥതയിലുള്ള മൃഗത്തിനെയാണ് അയാൾ ഉള്ഹിയ്യത്ത്  അറുക്കേണ്ടത്. അതിനെ ഉടമപ്പെടുത്തിയത് പണം കൊടുത്ത് വാങ്ങിയിട്ടോ സൗജന്യമായി ലഭിച്ചിട്ടോ ആകാവുന്നതാണ്. കാഫിറിൽ നിന്ന് പണം കൊടുത്ത് വാങ്ങൽ അനുവദനീയമായതുപോലെ അവനിൽ നിന്ന് സൗജന്യമായും സ്വീകരിക്കാവുന്നതാണ്.

സ്വത്ത് ഓഹരി ചെയ്യണ്ട രൂപം വിവരിക്കാമോ ?

 

മരിച്ച ആളും അയാളുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികളും ആരൊക്കെയാണെന്ന് പരിഗണിച്ചാണ് അനന്തരസ്വത്ത് വിഹിതിക്കേണ്ടത്. ഓരോ മയ്യിത്തിന്റേയും അവസ്ഥ ഈ വിഷയത്തിൽ വ്യത്യസ്തമായതിനാൽ ഓരോ മയ്യിത്തിന്റേയും അനന്തരസ്വത്ത് വിഹിതിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്. അനന്തരസ്വത്തിന്റെ

പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിലൊന്ന്, ആറിലൊന്ന്, മൂന്നിൽരണ്ട് എന്നിങ്ങനെ നിശ്ചിത വിഹിതങ്ങൾ ലഭിക്കുന്നവർ അനന്തരാവകാശികളിലുണ്ട്.

മകൾ, മകന്റെ മകൾ, മാതാവും പിതാവും ഒത്ത സഹോദരി, പിതാവ് ഒത്ത സഹോദരി, ഭർത്താവ് (മയ്യത്തിന് മക്കൾ ഇല്ലാതിരിക്കുമ്പോൾ) എന്നിവരാണ് ആണ് പകുതി ലഭിക്കുന്നവർ. മയ്യിത്തിന് മക്കളുണ്ടെങ്കിൽ ഭർത്താവിനും മയ്യിത്തിന് മക്കളില്ലെങ്കിൽ ഭാര്യക്കും(ഭാര്യമാർക്കും) നാലിൽ ഒന്നാണ് അവകാശം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നാണ് ഭാര്യയുടെ(ഭാര്യമാരുടെ) അവകാശം. സ്വത്തിന്റെ പകുതി ലഭിക്കുന്നവരിൽ ഭർത്താവ് ഒഴികെയുള്ളവർ ഒന്നിലധികം പേരുണ്ടെങ്കിൽ(ഉദാ: രണ്ട് പെൺമക്കൾ) അവർക്ക് മൂന്നിൽ രണ്ടാണ് വിഹിതം. മയ്യിത്തിന് മക്കളോ മകന്റെ മക്കളോ സഹോദരീ സഹോദരങ്ങളിൽ നിന്ന് രണ്ടോ അതിലധികമോ ഇല്ലെങ്കിൽ മാതാവിന്റെ വിഹിതം മൂന്നിലൊന്നാണ്. മയ്യിത്തിന്റെ ഉമ്മ ഒത്ത സഹോദരങ്ങൾ രണ്ടോ അതിലധികമോ ഉണ്ടെങ്കിൽ അവർക്കും മൂന്നിൽ ഒന്നാണ് വിഹിതം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ മാതാപിതാക്കൾക്കും മയ്യത്തിന് സഹോദരി സഹോദരങ്ങൾ ഉണ്ടെങ്കിൽ മാതാവിനും മയ്യിത്തിന് മക്കളോ മകന്റെ മക്കളോ ഉണ്ടെങ്കിൽ പിതാമഹനും പിതാമഹിക്കും മയ്യിത്തിന് ഒരു മകൾ ഉണ്ടെങ്കിൽ മകന്റെ പെൺമക്കൾക്കും ഉമ്മയും ബാപ്പയും ഒത്ത ഒരു സഹോദരിയോട് കൂടെ ബാപ്പ ഒത്ത സഹോദരിമാർക്കും ഉമ്മ ഒത്ത ഒരു സഹോദരിക്കും ആറിൽ ഒന്നാണ് വിഹിതം. (അല്ലുബാബ് പേ:759-761)

മുകളിൽ പറഞ്ഞ നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ വിഹിതം കഴിച്ച് ബാക്കിയുള്ളതും നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഇല്ലെങ്കിൽ അനന്തരസ്വത്ത് മുഴുവനും ആൺമക്കൾക്ക് തുല്യമായി  അവകാശപ്പെട്ടതാണ്. മയ്യിത്തിന് ആൺമക്കളും പെൺമക്കളും ഉണ്ടെങ്കിൽ നിശ്ചിതവിഹിതം കഴിച്ച് ബാക്കിയുള്ളത് അല്ലെങ്കിൽ മുഴുവൻ സ്വത്തും മകളുടെ ഇരട്ടി മകന് എന്ന നിലയിൽ ഓഹരി വെക്കണം. കൂടുതൽ വിശദീകരണങ്ങൾ ഓരോ മയ്യിത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് പണ്ഡിതന്മാരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

Friday 19 January 2024

ജാരസന്താനത്തിൻ്റെ അഖീഖത്ത്?

 

അഖീഖത്തറുക്കൽ കുട്ടിയുടെ രക്ഷിതാവിനുള്ള സുന്നത്താണല്ലോ? ബാപ്പയില്ലാത്ത ജാരസന്താനങ്ങൾക്കുവേണ്ടി അഖീഖത്തറക്കൽ സുന്നത്തില്ലേ? ഉണ്ടെങ്കിൽ ആരാണ് നടത്തേണ്ടത്? ഇതു കുട്ടിയും മാതാവും വഷളാകുന്നതിനു വഴിവയ്ക്കുകയില്ലേ? 


പ്രസവിക്കപ്പെട്ട കുട്ടി നിർധനനാണെങ്കിൽ ആരാണോ ആ കുട്ടിക്ക് ചെലവ് കൊടുക്കേണ്ടത് ആ രക്ഷിതാവാണ് അഖീഖത്തറക്കേണ്ടത്. ജാരസന്താനത്തിൻ്റെ കാര്യത്തിൽ ഉമ്മയാണ് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവ്. ഉമ്മ പ്രസ്തുത കുട്ടിയെത്തൊട്ട് അഖീഖത്തറക്കലും സുന്നത്താണ്. ഇതുകൊണ്ട് കുട്ടിയും മാതാവും വഷളാകേണ്ടതില്ല. രഹസ്യമായി ഉമ്മ അതു നിർവ്വഹിച്ചാൽ മതിയല്ലോ. (തുഹ്ഫ:9-370,371).

മൗലാനാ നജീബുസ്താദ് മമ്പാട് - ചോദ്യോത്തരം || ജൂലൈ 2008

ചെറിയ കുഞ്ഞുങ്ങളെ ചുംബിക്കൽ അനുവദനീയമായതു പോലെ വിവാഹബന്ധം ഹറാമായ വലിയ സ്ത്രീ-പുരുഷന്മാരെ ചുംബിക്കാമോ? ചുംബിക്കൽ സുന്നത്തുള്ളത് ആരെയാണ്?

 

യാത്രയിൽ നിന്നോ അതുപോലുള്ള സാഹസികതകളിൽ നിന്നോ മുന്നിട്ടു വരുന്നവരുടെ മുഖം ചുംബിക്കലും അവരെ ആലിംഗനം ചെയ്യലും സുന്നത്താണ്. 

ചെറിയ കുഞ്ഞുങ്ങളെപ്പോലെ വിവാഹം നിഷിദ്ധമായ ബന്ധുക്കളെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും ചുംബിക്കൽ അനുവദനീയമാണ്. തുഹ്ഫ: (ശർവാനി സഹിതം 9-229, 230). 

മൗലാനാ നജീബുസ്താദ് മമ്പാട്_ചോദ്യോത്തരം || 2022: ജൂൺ 

തലമുഴുവൻ തടകൽ സ്ത്രീകൾക്കും സുന്നത്താണോ? അവരുടെ മുടി മുടഞ്ഞു വച്ചാലോ? അതും തടവേണ്ടതുണ്ടോ?

 

തലമുഴുവൻ തടവുക എന്ന സുന്നത്ത് സ്ത്രീകൾക്കും ബാധകമാണ്.അവരുടെ തലമുടികളും ഇതിൽപ്പെടും. തലയുടെ പരിധി കടന്ന മുടികളും തടവൽ സുന്നത്തു തന്നെ. തർശീഹ് പേജ് - 21

മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം || 2012 ആഗസ്റ്റ്

ഖുനൂതിലെ സനാഅ് എങ്ങനെ നിർവ്വഹിക്കണം?

 

ഖുനൂതിലെ ഫ ഇന്നക തഖ്ളീ മുതൽ മഅ്മൂമുകൾ ഇമാമിനൊപ്പം പതുക്കെ ചൊല്ലുകയാണല്ലോ സുന്നത്ത്. ഈ ഭാഗം ഇമാം എങ്ങനെയാണ് ചോല്ലേണ്ടത്? പതുക്കെയാണെന്ന് ഒരു ഉസ്താദ് പറയുന്നു. അദ്ദേഹം ഓതുന്നതും അങ്ങനെത്തന്നെ. ഖുനൂത് ഇമാം ഉറക്കെയാക്കൽ സുന്നത്താണെന്ന ഇബാറത്തിനെ സംബന്ധിച്ച് അതു സനാഇന്റെ ഭാഗമല്ലാത്തതിനെ കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. അതിന് അദ്ദേഹത്തിന് രേഖയൊന്നും ഇല്ലതാനും. സനാഉം ഉറക്കെയാക്കൽ സുന്നത്താണെന്നു വ്യക്തമായി പറഞ്ഞ ഇബാറത്തു ബുൽബുലിന്റെയടുക്കൽ ഉണ്ടെങ്കിൽ അറിയിച്ചു തന്നാലും. 

ഫാതിഹയും സൂറത്തും ഓതുന്ന അതേ ശബ്ദത്തിൽ തന്നെ ഖുനൂത് ഓതേണ്ടതുണ്ടോ? സനാഅ് ഉറക്കെയാക്കുന്ന ഉസ്താദുമാരും ഖിറാഅത്തിനേക്കാൾ ശബ്ദം കുറച്ചാണ് ഖുനൂത് ഓതുന്നതായി കേൾക്കാറുള്ളത്. അതിനും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 



ഖുനൂത് അതിന്റെ പ്രാർത്ഥനാ ഭാഗവും പ്രകീർത്തന ഭാഗവുമടക്കം മുഴുക്കെ ഇമാം ഉറക്കെയാണു നിർവ്വഹിക്കേണ്ടത്. 'ഖുനൂത്തു കൊണ്ട് ഇമാം ജഹ്റാക്കണമെന്നാണു പ്രബലം' എന്ന് എല്ലാ കിതാബിലുമുള്ള വാക്യത്തിന്റെ ഉദ്ദേശ്യം ഇതു തന്നെയാണ്. ഖുനൂത് എന്നത് അല്ലാഹുമ്മഹ്ദിനീ  മുതൽ അസ്തഗ്ഫിറുക വഅതൂബു ഇലൈക് എന്നതു വരെയാണല്ലോ. ഇമാം ഇത് ഉറക്കെ നിർവ്വഹിക്കുമ്പോൾ മഅ്മൂം അതിലെ പ്രാർത്ഥനാ ഭാഗത്തിന് ആമീൻ ചൊല്ലുകയും പ്രകീർത്തനഭാഗം പതുക്കെ ചൊല്ലുകയോ ഇമാമിനെ ശ്രദ്ധാപൂർവ്വം കേട്ട് മൗനം പാലിക്കുകയോ അല്ലെങ്കിൽ അശ്ഹദു ( ഞാനതിനു സാക്ഷി) എന്നു പറഞ്ഞു കൂട്ടുകൂടുകയോ ആണു വേണ്ടതെന്നു തുടർന്നു പറയുന്നതിൽ നിന്ന് ഇക്കാര്യം വളരെ വ്യക്തമാകുകയും ചെയ്യും. (തുഹ്ഫ 2-67 നോക്കുക.)

ഖുനൂത് ഉറക്കെ ചൊല്ലുന്നത് ഖുർആൻ പാരായണം ഉറക്കെയാക്കുന്നതിനേക്കാൾ താഴെയാകേണ്ടതാണെന്ന് ഇമാം മാവർദിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ഖുർആനോതിക്കഴിഞ്ഞ ശേഷം ഖുനൂത്തിനു മുമ്പായി മഅ്മൂമുകൾ വർദ്ധിച്ചിട്ടില്ലെങ്കിലാണ് ഇപ്പറഞ്ഞതെന്നും അവർ വർദ്ധിക്കുകയും അവരെ കേൾപ്പിക്കാൻ കുറച്ചു കൂടി ശബ്ദമുയർത്തൽ ആവശ്യമാവുകയും ചെയ്തതാൽ അങ്ങനെ വർദ്ധിപ്പിക്കൽ സുന്നത്താണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 2-67 ജമൽ 1-373 എന്നിവ നോക്കുക).

മൗലാനാ നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: ജനുവരി 2021

മയ്യിത്തിനെ കിടത്തേണ്ടത്?

 

സാധാരണയായി നമ്മുടെ നാടുകളിൽ വടക്കോട്ടു തലയും തെക്കോട്ട് കാലും വരുംവിധമാണ് മയ്യിത്തിനെ കിടത്താറ്. പടിഞ്ഞാറ് ഭാഗം കാലും കിഴക്ക് തലയും വരുന്ന വിധത്തിലും കാണാറുണ്ട്. ആദ്യം പറഞ്ഞരൂപത്തിൽ മയ്യിത്ത് ചെരിക്കുന്നത് സാധാരണ കാണാറില്ല. അപ്പോൾ രണ്ടാമത് പറഞ്ഞ രൂപമല്ലേ നല്ലത്?


അതെ. മയ്യിത്തിനെ മലർത്തിക്കിടത്തുമ്പോൾ മുഖവും രണ്ടു കാല്‌പള്ളകളും ഖിബ്'ലയിലേക്കു തിരിക്കപ്പെട്ട വിധമാണ് കിടത്തേണ്ടത്. തുഹ്ഫ: 3-92,97 നോക്കുക. ഖിബ്‌ല നമ്മുടെ നാടുകളിൽ പടിഞ്ഞാറു ഭാഗത്താണല്ലോ. 

മൗലാനാ നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം || ജൂലൈ 2013 

പുരുഷമയ്യിത്തിന് മുണ്ടും അടിവസ്ത്രവും?

 

ഈ നാട്ടിൽ പുരുഷൻ മരണപ്പെട്ടാൽ 3 കഫൻതുണിക്ക് ഉള്ളിലായി ഒരു മുണ്ടും അതിനുള്ളിലായി ചെറിയ ട്രൗസർ പോലുള്ളതും(തുണി കൊണ്ടുള്ള) ധരിക്കുന്നത് കാണാറുണ്ട്. ഈ രൂപത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?


രക്തസ്രാവമുള്ള സ്ത്രീകൾ ധരിക്കുന്ന ആകൃതിയിൽ തുണി കൊണ്ട് രണ്ട് ചന്തികളും കൂട്ടിക്കെട്ടൽ സുന്നത്താണ്. തുഹ്ഫ: 3-126. ഈ നിലക്കാണ് ഷെഡ്ഡിയുടെ ആകൃതിയിൽ തുണി കൊണ്ടു കെട്ടുന്നത്. മുട്ടുപൊക്കിളിനിടയിൽ ഒരു മുണ്ടു ധരിക്കുന്നത് മയ്യിത്തിൻ്റെ ബഹുമാനാർത്ഥമാകാം. മുണ്ടുടുക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഒരു കുറവാണല്ലോ. എന്നാൽ, പുരുഷ മയ്യിത്തിനെ ശരീരം മഴുക്കെ മറയ്ക്കുന്ന മൂന്നു വസ്ത്രം കൊണ്ട് കഫൻ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ട‌ം. : 3-117,118

മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം || ജൂലൈ 2013 

ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും നിർബ്ബന്ധമുണ്ടോ?

 

നാല് മാസം കഴിഞ്ഞ ശേഷം പിരിഞ്ഞ(മനുഷ്യരൂപം പൂണ്ട) ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും മറമാടലും നിർബ്ബന്ധമാണ്. അതിനു മുമ്പ് പിരിഞ്ഞതാണെങ്കിൽ കുളി, കഫൻ എന്നിവ നിർബ്ബന്ധമില്ല. ഒരു കീറ കഷ്‌ണം കൊണ്ട് മറയ്ക്കുകയും മറമാടുകയും ചെയ്യൽ നിർബ്ബന്ധമാണ്. 

എന്നാൽ ഒരു മാംസകഷ്ണമോ രക്തപിണ്ഡമോ മാത്രമേ പുറത്ത് വന്നിട്ടുള്ളൂവെങ്കിൽ ഇവയൊന്നും നിർബ്ബന്ധമില്ല. കുഴിച്ച് മൂടൽ സുന്നത്താണ്. (ഫത്ഹുൽമുഈൻ പേ: 156.) 

ശൈഖുൽ ഉലമാ എൻ. കെ.മുഹമ്മദ് മൗലവി -മൗലാനാ നജീബുസ്താദ് മമ്പാട്- ഫതാവാ നുസ്രത്ത്| പേജ്: 321 [645]

കറാഹത്തു സമയങ്ങളിൽ ഹറമിലെ നമസ്കാരം

 

നമസ്ക്‌കാരം കറാഹത്തുള്ള സമയങ്ങളിൽ ഹറമിൽ വച്ചാകുമ്പോൾ അത് കറാഹത്തില്ലെന്നറിയാം. എങ്കിലും പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നതാണു നല്ലതെന്നും ഹറമിലാണെങ്കിലും നമസ്‌കാരം ഖിലാഫുൽ ഔലആണെന്നും ഒരു പുസ്‌തകത്തിൽ വായിച്ചു. അങ്ങനെയെങ്കിൽ മുതഖദ്ദിമീങ്ങളുടെ ഭാഷയിൽ അത് കറാഹത്താണെന്നു പറയാമല്ലോ? 


മക്ക ഹറമിൽ പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം കറാഹത്തില്ലെന്നു മാത്രമല്ല, ഖിലാഫുൽ ഔലായുമല്ല. കാരണം, നമസ്കാരം കറാഹത്താണെന്നതിൽ നിന്നു മക്ക ഹറമിനെ ഹദീസിൽ വ്യക്തമായിത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള ഭിന്നാഭിപ്രായം വളരെ ദുർബ്ബലമാണ്. (തുഹ്‌ഫ: 1-445, ശർഹുബാഫള്ൽ 1-214) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ചോദ്യോത്തരം: 2019 ഫെബ്രുവരി

ഞായർ പൊതു ഒഴിവ്

 

നമ്മുടെ നാടുകളിൽ മുസ്‌ലിംകൾ പണ്ടു കടകളടച്ചിരുന്നതു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്ത്യാനികൾ ഞായറാഴ്ച‌യും. ഇപ്പോൾ നഗരങ്ങളിലെ പതിവു പ്രകാരം ഞായറാഴ്‌ച പൊതു ഒഴിവാക്കി കടകളടച്ചും ജോലിയില്ലാതെയും കഴിയുന്ന സമ്പ്രദായം മുസ്‌ലിംകൾക്കിടയിലും വ്യാപകമായിട്ടുണ്ട്. ഇതിന്റെ വിധിയെന്ത്?


ഈ സമ്പ്രദായം ശരിയല്ല. 50 വർഷം മുമ്പു രാജ്യം ഏതൊരു രാജ ഭരണത്തിൽ നിന്നു സ്വാതന്ത്യം നേടിയോ അതേ ഭരണകൂടത്തോടും അവരുടെ ആചാരങ്ങളോടും അതു പോലെ ലോകം അടക്കിവാഴുന്ന പാശ്ചാത്യൻ ശക്തികളോടും അവരുടെ ആചാരങ്ങളോടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വച്ചു പുലർത്തുന്ന വിധേയത്വത്തിൻ്റെയും അടിമത്ത മനോഭാവത്തിന്റെയും ചിഹ്നമാണു ഞായറാഴ്‌ചയോടുള്ള ഈ ബഹുമാനവും ആദരവും. ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർക്കു ഞായറാഴ്ച പുണ്യനാളാണ്. ആരാധനകൾക്കും പള്ളിയിൽ കൂടുന്നതിനുമായി ഒഴിവെടുക്കേണ്ട ദിനം. ഇതു കൊണ്ടാണു ഞായറാഴ്‌ച പൊതു ഒഴിവു ദിനമായി അവരുടെ ഭരണകാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന്റെ ആ പുണ്യദിനം ഇന്നും നാം പൊതു ഒഴിവു ദിനമായി കണക്കാക്കുന്നത് 'യഥാരാജാ തഥാ പ്രജാ' എന്ന തത്വപ്രകാരം നമ്മിൽ അവശേഷിച്ച ആ അടിമത്വമനോഭാവത്തിൻ്റെ അവശിഷ്‌ടമാണ്.

ഏതായാലും മുസ്‌ലിംകൾ കഴിവതും ഞായറാഴ്‌ചയോടുള്ള അഭിനിവേശം ഒഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യാനികൾ ആദരവോടെ, ബഹുമാനത്തോടെ ആചരിക്കുന്ന പൊതു ഒഴിവെടുക്കൽ സമ്പ്രദായത്തോടു സദൃശമാവുക എന്ന കാരണമുള്ളതു കൊണ്ട് ഞായറാഴ്‌ച ജോലിയും തൊഴിലും വ്യാപാരവും മറ്റും ഒഴിവാക്കുന്നതു കറാഹത്താണ്. അതായത് വിരോധിക്കപ്പെട്ട തെറ്റാണ്. തുഹ്ഫ: 3-457. നബി(സ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുക അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്‌തീയ ബഹുദൈവാരാധകരുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോടു വിരോധപ്പെട്ട് ആചാരത്തിൽ മാറാവുക എനിക്കിഷ്ടമാണെന്ന് അവിടുന്നു പ്രസ്‌താവിക്കുകയും ചെയ്‌തതായി നസാഈ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. മുസ്‌ലിംകൾ ഈ മാതൃക അർഹിക്കുന്ന വിധം ഉൾക്കൊള്ളുകയാണു വേണ്ടത്.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 1/119

ബാങ്കു കടക്കാരനു സകാത്?

 

ബേങ്കിൽ നിന്ന് കടംവാങ്ങി കടക്കാരനായാൽ ശർഉ പ്രകാരമുള്ള കടക്കാരൻ്റെ വകുപ്പിൽ അവൻ പെടുമോ? അവന് സകാത്തു കൊടുത്താൽ സാധുവാകുമോ? കടക്കാരനെ സഹായിച്ചാലുള്ള പുണ്യം അവനെ സഹായിച്ചാൽ കിട്ടുമോ?


ബേങ്കു പോലുള്ള സ്ഥാപനങ്ങളിൽ നിന്നായാലും വ്യക്തികളിൽ നിന്നായാലും കടംവാങ്ങിയത് എന്താവശ്യത്തിനാണെന്നാണു നോക്കണ്ടത്. ഭൗതികമോ ദീനിയ്യോ ആയ കുറ്റകരമല്ലാത്ത ആവശ്യങ്ങൾക്കു വേണ്ടി കടം വാങ്ങിയതായിരിക്കുകയും അല്ലെങ്കിൽ അനുവദനീയമായ ആവശ്യങ്ങളിൽ മാത്രം കടംവാങ്ങിയ സംഖ്യ വിനിയോഗിക്കുകയും ചെയ്ത കടബാധ്യതക്കാരൻ സക്കാത്തു നല്കപ്പെടുവാനും സഹായിക്കപ്പെടുവാനും അർഹനാണ്. തുഹ്ഫ:7-156, 157 നോക്കുക.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 3/109 [848] 

ബിസ്മ‌ി നിഷേധിച്ചാൽ കാഫിറാകുമോ?

 

ബിസ്‌മി ഫാതിഹയിൽ പെട്ട ആയത്താണെന്ന് ഇജ്‌മാഉണ്ടോ? ഉണ്ടെങ്കിൽ അതു നിഷേധിച്ചവൻ കാഫിറാകുമോ? ബിസ്‌മി ഖുർആനിൽ പെട്ടതല്ലെന്നു പറഞ്ഞവൻ കാഫിറാകുമോ? നമസ്‌കാരത്തിൽ ബിസ്‌മി ഓതാതെ നിസ്കരിച്ചാൽ നിസ്‌കാരം ബാത്വിലാകുമോ? 

ശാഫിഈ മദ്ഹബു പ്രകാരം ബാത്വിലാകും. കാരണം, ഫാതിഹ സൂറത്തിൽ പെട്ട ഒരായത്താണു ബിസ്‌മി. അതിനെ ഒഴിവാക്കിയാൽ ഫാതിഹ ഓതൽ ശരിയാകുകയില്ല. ഫാതിഹ ഓതാത്ത നിസ്‌കാരം അസാധുവാണ്. എന്നാൽ, ബിസ്‌മി ഫാതിഹയിൽ പെട്ടതാണെന്നത് ഇമാമുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയമാണ്. അത് ഇജ്‌മാഉള്ളതല്ല. നേരെമറിച്ച്, നിഷേധിച്ചാൽ കാഫിറാക്കാവതല്ലെന്നും ഇജ്‌മാഉണ്ട്. ഫാതിഹയിൽ പെട്ടതാണെന്നു പറയുന്നവരെയും കാഫിറാക്കാവതല്ലെന്ന് ഇജ്‌മാആണ്. തുഹ്ഫ: 2-35,36 

അതേസമയം, 'ബിസ്‌മില്ലാഹിർറഹ്‌മാനി ർറഹീം' എന്ന വാക്യം സുറത്തുന്നംലിൽ ഖുർആനിലുണ്ട്. അത് ഖുർആനല്ലെന്നു നിഷേധിച്ചവൻ കാഫിറാകും. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ബുൽബുൽ | 2016 ഏപ്രിൽ 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യൽ

 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ നിബന്ധന എന്ത്? അവൾ മുസ്ലിമായതിൽ ശേഷം അവളുടെ അച്ഛനെയോ, ആങ്ങളെയേയോ കാണുന്നതിന് വിരോധമുണ്ടോ? 

ജൂത-ക്രിസ്തീയ സ്ത്രീകളല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല. ജൂത സ്ത്രീ ഇസ്രാഈലി സന്തതികളിൽ പെട്ടവളാണെങ്കിൽ അവളുടെ ആദ്യപിതാവ് ആ മതത്തിൽ ചേർന്നത് ഈസാ(അ) നബിയായതിന്റെ ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്രാഈലി സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ ആദ്യപിതാവ് ഈസാ(അ) പ്രവാചകനാകുന്നതിന്റെ മുമ്പ് ആ മതം സ്വീകരിച്ചുവെന്നറിയപ്പെടുകയും വേണം. ക്രിസ്തീയ സ്ത്രീ ഇസാഈലിയാണെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ ശേഷം അവളുടെ പിതാവ് ക്രിസ്തു മതം സ്വീകരിച്ചതാണെന്ന് അറിയപ്പെടാതിരിക്കണം, ഇസ്രാഈലിയല്ലെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ മുമ്പ് അവളുടെ ആദ്യപിതാവ് ക്രിസ്തുമതം സ്വീകരിച്ചതായി അറിയപ്പെടണം, അച്ഛനെയും ആങ്ങളമാരേയും കാണുന്നതിന് വിരോധമില്ല. 

താജുൽ ഉലമാ ശൈഖുനാ_കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ് -സമ്പൂർണ്ണ ഫതാവാ || പേജ്: 46               

പള്ളിയിൽ വച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധിയെന്ത്? പല പള്ളികളിലും ഉറങ്ങാൻ പാടില്ല എന്നെഴുതിയതു കാണാം.

 

മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പള്ളിയിൽ ഉറങ്ങലും തിന്നലും കുടിക്കലും അനുവദനീയമാണ്. ഉപദ്രവകരമെങ്കിൽ നിഷിദ്ധവും. ഹാശിയതുബ്‌നിഖാസിം 2-155. 

പള്ളിയിൽ വിരിച്ച വിരിപ്പുകളിലും പായകളിലും മറ്റും വേയ്സ്റ്റുകളും മാലിന്യങ്ങളും ആകുമെന്നും പള്ളിയിൽ വരുന്നവർക്ക് അത് ശല്യമാകുമെന്നും ധരിച്ചാകാം പള്ളിയധികൃതർ അങ്ങനെ ബോർഡു വയ്ക്കുന്നത്. അതു ന്യായവുമാണല്ലോ. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: ഏപ്രിൽ 2016           

Tuesday 16 January 2024

ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയപ്പെടുന്നു ശരിയാണോ?

 

അതേ , ശരിയാണ്. അതു സുന്നത്താണ്. ഇമാം മുനാവീ (റ) അക്കാര്യം  ഹദീസിൻ്റെ വെളിച്ചത്തിൽ വിവരിച്ചിട്ടുണ്ട് .

നബി(സ്വ) പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കുക , അതു കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും (ദാരിമീ)

ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ''ﺇﺫا ﻭﺿﻊ اﻟﻄﻌﺎﻡ، ﻓاﺧلعوا ﻧﻌﺎﻟﻜﻢ، ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ'' ( رواه الدارمي)

ചില രിവായത്തിൽ ''ശരീരത്തിന് കൂടുതൽ ആശ്വാസം നൽകും''  എന്നാണുള്ളത്. അതു നല്ല സംസ്കാരമാണ് എന്നും  ഹദീസിലുണ്ട് ( തയ്സീർ ബി ശർഹി ജാമിഇസ്വഗീർ: 1/79)

ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻭﺇﺳﻨﺎﺩﻩ ﺣﺴﻦ

(ﺇﺫا ﺃﻛﻠﺘﻢ اﻟﻄﻌﺎﻡ) ﺃﻱ ﺃﺭﺩﺗﻢ ﺃﻛﻠﻪ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ) ﻟﻔﻆ ﺭﻭاﻳﺔ اﻟﺤﺎﻛﻢ ﺃﺑﺪاﻧﻜﻢ ﺑﺪﻝ ﺃﻗﺪاﻣﻜﻢ ﻭﺗﻤﺎﻡ اﻟﺤﺪﻳﺚ ﻭﺃﻧﻬﺎ ﺳﻨﺔ ﺟﻤﻴﻠﺔ ( التيسير1/ 79)

ﻋﻦ ﺃﺑﻲ اﻟﺪﺭﺩاء) ﻭﻓﻴﻪ ﺿﻌﻒ

(اﺧﻠﻌﻮا) ﻧﺪﺑﺎ ﺃﻭ ﺇﺭﺷﺎﺩا ﺃﻱ اﻧﺰﻋﻮا (ﻧﻌﺎﻟﻜﻢ) ﻣﻦ ﺃﺭﺟﻠﻜﻢ (ﻋﻨﺪ اﻟﻄﻌﺎﻡ) ﺃﻱ ﻋﻨﺪ ﺇﺭاﺩﺓ ﺃﻛﻠﻪ (ﻓﺈﻧﻬﺎ) ﺃﻱ ﻫﺬﻩ اﻟﺨﺼﻠﺔ اﻟﺘﻲ ﻫﻲ اﻟﻨﺰﻉ (ﺳﻨﺔ ﺟﻤﻴﻠﺔ

التيسير:1/ 51)

ഇരിക്കുമ്പോൾ ചെരുപ്പ് അഴിക്കൽ

ഭക്ഷണം കഴിക്കാനോ മറ്റു വല്ല കാര്യത്തിനോ ഇരിക്കുകയാണെങ്കിൽ ചെരുപ്പ് അഴിച്ച് വെക്കണം. അതു സുന്നത്താണ്. അങ്ങനെ അഴിച്ചു വെക്കൽ കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും. (ബസ്സാർ , തയ്സീർ: 1/89)


ﻋﻦ ﻋﺎﺋﺸﺔ) ﻭﻓﻴﻪ ﺿﻌﻒ ﻭاﻧﻘﻄﺎﻉ

(ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ (ﻓﺎﺧﻠﻌﻮا) ﻧﺪﺑﺎ (ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﻳﺢ) ﺃﻱ ﻟﻜﻲ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ (اﻟﺒﺰاﺭ, التيسير  1/ 89 1

ചില രിവായത്തിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ എന്നു ഉപാധി പറഞ്ഞത് സാധാരണ അവസ്ഥ പരിഗണിച്ചാണ്. എന്തിനു വേണ്ടി ഇരിക്കുമ്പോഴും ചെരുപ്പ് അഴിച്ചു വെക്കൽ സുന്നത്തുണ്ട് (ഫൈളുൽ ഖദീർ: 1/327)

 ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ ﻭاﻟﺘﻘﻴﻴﺪ ﺑﺎﻷﻛﻞ ﻓﻲ ﺭﻭاﻳﺔ ﻟﻠﻐﺎﻟﺐ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﺡ) ﺃﻱ ﺗﺴﺘﺮﻳﺢ ﻭﺇﻥ ﻓﻌﻠﺘﻢ ﺫﻟﻚ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ اﻟﻨﺪﺏ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ ﻧﻌﻢ ﻣﺜﻠﻪ ﻗﺒﻘﺎﺏ ﻭﺗﺎﻣﻮﺳﺔ ﻭﻣﺪاﺱ

(اﻟﺒﺰاﺭ) ﻓﻲ ﻣﺴﻨﺪﻩ

( فيض القدير: 1/ 327 )



എം.എ.ജലീൽ സഖാഫി പുല്ലാര

മുല കുടി ബന്ധം ഇസ്ലാമിൽ

 

മുലകുടി ബന്ധം ഉണ്ടെന്നു സമ്മതിക്കൽ സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം?

ഉ: മുലകുടി ബന്ധത്തെ കുറിച്ചുള്ള സ്വയം സമ്മതിക്കൽ, നീതിമാന്മാരായ രണ്ടു പുരുഷന്മാർ മൂലം സ്ഥിരപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 351).

രണ്ടു പേർ തമ്മിൽ മുലകുടി ബന്ധമുണ്ടെന്നു ഒരു സ്ത്രീ മാത്രം സാക്ഷി നിന്നാലോ?

ഉ: അത് സ്വീകാര്യമല്ല . അതേ സമയം അവൾ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കിൽ അവളുടെ വാക്ക് സ്വീകരിക്കൽ അവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 351).

മുല കൊടുത്ത സ്ത്രീയുടെ ഭർത്താവിനു മറ്റു ഭാര്യയിൽ ജനിച്ച സന്താനങ്ങളും മുല കുടിച്ച കുട്ടിയും തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അവർ സഹോദരങ്ങളായി മാറുമല്ലോ.

അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കാൻ പാടുണ്ടോ? പിന്നീട് ആ അമുസ്‌ലിം സ്ത്രീ മുസ്‌ലിമായാൽ അവരുമായുള്ള വിവാഹബന്ധം പാടുണ്ടോ?

ഉ: അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും കഴിയുന്നതും സ്വാലിഹത്തായ സ്ത്രീകളുടെ മുലപ്പാലാണ് കുടിപ്പിക്കേണ്ടത്. ആ സ്ത്രീയുമായി മുലകുടി ബന്ധമുള്ളതുകൊണ്ട് അവളെയും അവളുടെ മുല കുടിച്ചതു കാരണം മുലകുടി ബന്ധം സിദ്ധിച്ച മറ്റു സ്ത്രീകളെയും അവർ മുസ്‌ലിമായാലും അവനു വിവാഹം ചെയ്യാൻ പാടില്ല.

ഒരു അന്യ സ്ത്രീ ഒരു ആൺകുട്ടിക്ക് മുല കൊടുത്തു. ആ സ്ത്രീ തന്നെ മറ്റൊരു പെൺകുട്ടിക്കും മുല കൊടുത്തു. എന്നാൽ ആ പെൺകുട്ടിയുടെ അനുജത്തിയെ മേൽ പറഞ്ഞ ആൺകുട്ടിക്ക് വിവാഹം കഴിക്കാൻ പറ്റുമോ?

ഉ: വിവാഹം കഴിക്കുന്നതിനു വിരോധമില്ല.

ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായയിലായാൽ എന്തു ചെയ്യും?

ഉ: അവനു തുപ്പുകയോ ഇറക്കുകയോ ചെയ്യാം. ഭാര്യയുടെ മുലപ്പാൽ മനഃപൂർവം കുടിക്കാൻ പറ്റും.

ഒരാളുടെ ആദ്യഭാര്യ അവന്റെ ചെറിയ രണ്ടാം ഭാര്യക്ക് മുല കൊടുത്തു. എന്നാൽ അവരുടെ നികാഹിന്റെ സ്ഥിതി എന്ത്?

ഉ: മുലകുടി ബന്ധം സ്ഥിരപ്പെടുന്നവിധം രണ്ടാം ഭാര്യ ആദ്യ ഭാര്യയുടെ മുല കുടിക്കുന്നത് ആദ്യഭാര്യയുമായി ഭർത്താവ് സംയോഗത്തിലേർപ്പെട്ട ശേഷമാണെങ്കിൽ രണ്ടു ഭാര്യമാരുടെയും വിവാഹബന്ധം മുറിഞ്ഞുപോകുന്നതും സംയോഗത്തിനു മുമ്പാകുമ്പോൾ ആദ്യ ഭാര്യയുടെ മുലപ്പാൽ പ്രസ്തുത ഭർത്താവിലേക്ക് ചേർക്കപ്പെടുന്നതല്ലെങ്കിൽ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മാത്രം മുറിയുന്നതാണ്. ഭർത്താവിലേക്കു തന്നെ ചേർക്കപ്പെടുന്നതാണെങ്കിൽ സംയോഗത്തിനു ശേഷമെന്ന പോലെ രണ്ടുപേരുടെയും വിവാഹബന്ധം മുറിയുന്നതാണ് (തുഹ്ഫ, 8/294).

ഒരു സ്ത്രീയുടെ സ്തനങ്ങൾക്കു ‘നീർവീക്കം’ വന്നപ്പോൾ അവളുടെ കുട്ടിക്ക് മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കറന്നെടുത്തു ഒരാഴ്ചക്കാലം കൊടുത്തു. ഇതുകൊണ്ടു അവർ തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അഞ്ചു പ്രാവശ്യം ഇപ്രകാരം മുലയൂട്ടപ്പെട്ടാൽ കുട്ടിയും പ്രസ്തുത സ്ത്രീയും തമ്മിൽ മാതൃബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/284, 285).

ഒരാൾ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ ആ സ്ത്രീയും മുല കുടിച്ച ആളിന്റെ മക്കളും തമ്മിൽ തൊട്ടാൽ വുളൂ മുറിയുമോ? മുല കൊടുത്ത സ്ത്രീയുടെ മക്കളും മുല കുടിച്ചയാളിന്റെ മക്കളും വിവാഹബന്ധത്തിലേർപ്പെടാമോ?*

ഉ:മുലകുടി ബന്ധം സ്ഥിരപ്പെടുംവിധം ഒരു സ്ത്രീയുടെ മുല കുടിച്ചയാളുടെ മക്കൾ ആ സ്ത്രീയുടെ മകന്റെ മക്കളാണല്ലോ. അവർ ആ സ്ത്രീയെ (പിതാവിന്റെ ഉമ്മയെ) തൊട്ടാൽ വുളൂ മുറിയുകയില്ല. മുല കൊടുത്ത സ്ത്രീയുടെ മക്കൾ കുടിച്ചയാളുടെ മക്കൾക്കു പിതൃസഹോദരന്മാരും പിതൃസഹോദരിമാരുമായിരിക്കും. അതിനാൽ അവരുമായി നികാഹു ബന്ധത്തിൽ ഏർപെടാവുന്നതല്ല (ഫത്ഹുൽ മുഈൻ, പേജ്: 349).

മുസ്‌ലിമും അമുസ്‌ലിമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുമ്പോലെ മുലകുടിബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും (ശർഹു ബാഫള്ൽ: 1/72).

ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ ഒരാൺകുട്ടി ജനിച്ചു. പിന്നീട് വിവാഹമോചനം ചെയ്യപ്പെട്ട ആ സ്ത്രീക്ക് അവിഹിത ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ആ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ?

ഉ: പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും ഉമ്മയൊത്ത സഹോദരനും സഹോദരിയുമാണ്. അവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടൽ പാടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഇതു ഗ്രഹിക്കാം.

മുലകുടി ബന്ധം എങ്ങനെ സ്ഥിരപ്പെടും?

ഉ: ചുരുങ്ങിയതു ഒമ്പതു വയസു പ്രായമുള്ള സ്ത്രീ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇടവിട്ട് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുമ്പോഴാണ് മുലകുടി ബന്ധമുണ്ടാകുന്നത്. പുരുഷ ബന്ധം കൂടാതെത്തന്നെ ഒമ്പതു വയസ്സ് പ്രായമുള്ള സ്ത്രീക്ക് പാൽ ഉണ്ടായാലും ഇതേ വിധിയാണുള്ളത്. മുല കുടിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഓരോ തവണയും പാൽ എത്തിച്ചേരൽ നിർബന്ധമാണ് (തുഹ്ഫ: 8/288).

മുലപ്പാലിനോടുകൂടെ മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലോ?

ഉ: മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലും പരിഗണിക്കും. പാൽ കൊണ്ട് പാൽകട്ടിയോ മറ്റു ആഹാരങ്ങളോ ഉണ്ടാക്കി കുട്ടിക്കു നൽകിയാലും മുലകുടി ബന്ധമുണ്ടാകും. പക്ഷേ, പാൽ നൽകുന്നതിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കണം. മുലയിൽ നിന്നു തന്നെ കുടിക്കണമെന്നില്ല. കറന്നെടുത്തതു കൊടുത്താലും മതി. ഒരു സമയത്ത് സ്ത്രീയിൽ നിന്നു പാൽ കറന്നെടുത്ത് അഞ്ചു പ്രാവശ്യം അതു കുട്ടിയെ കുടിപ്പിക്കുകയോ അഞ്ചു തവണ കറന്നെടുത്ത പാൽ ഒരു പ്രാവശ്യം കുടിപ്പിക്കുകയോ ചെയ്താലും ഒരു പ്രാവശ്യമായാണു പരിഗണിക്കുക (തുഹ്ഫ: 8/290).

കുട്ടി സ്തനം വായിൽ നിന്നു ഒഴിവാക്കി പിന്തിരിഞ്ഞശേഷം വീണ്ടും മുലപ്പാൽ കുടിച്ചു. എങ്കിൽ എത്ര തവണയായി പരിഗണിക്കും?

ഉ: രണ്ടു തവണയായി പരിഗണിക്കും. അതുപോലെത്തന്നെ മുലയൂട്ടുന്നവൾ പിന്തിരിപ്പിക്കുകയും സ്തനം തന്നെ വീണ്ടും മുലപ്പാൽ കൊടുത്താലും രണ്ടു തവണയായി പരിഗണിക്കും. നേരിയ ഉറക്കം, കളി മുതലായവ നിമിത്തം ശിശു മുലകുടി മുറിച്ചു ഉടനെത്തന്നെ അതിലേക്ക് മടങ്ങുക, സ്തനം വായിൽ നിന്നൊഴിവാക്കാതെ ദീർഘനേരം ഉറങ്ങുകയോ കളിക്കുകയോ ചെയ്യുക, ഒരു മുല വിട്ട് മറ്റേ മുലയിലേക്ക് അവൾ മാറ്റുക, നേരിയ ജോലി നിർവഹണത്തിനുവേണ്ടി അവൾ ഹ്രസ്വനേരം മുലകുടി മുറിച്ചു വീണ്ടും കൊടുക്കുക എന്നീ രൂപങ്ങളിൽ ഒന്നിലധികം പ്രാവശ്യം കുടിച്ചതായി പരിഗണിക്കില്ല (തുഹ്ഫ: 8/289).

മുൻദ്വാരം, ചെവി തുടങ്ങിയവയിലൂടെ പാൽ പ്രവേശിപ്പിച്ചാലോ?

ഉ :അതു പരിഗണിക്കില്ല. അതുപോലെത്തന്നെ സിറിഞ്ച് പോലെയുള്ളതുകൊണ്ട് പിൻദ്വാരത്തിലൂടെ പാൽ കടത്തിവിട്ടാലും മുലകുടി ബന്ധമുണ്ടാകില്ല. ഇവിടെയൊന്നും ഉള്ളിലേക്ക് പാൽ എത്തിയതായി പരിഗണിക്കില്ല. ഈ പറഞ്ഞതിൽ നിന്നുതന്നെ നോമ്പു മുറിയുന്ന ഉള്ള് ഇവിടെ ഉദ്ദേശ്യമല്ലെന്നു ബോധ്യപ്പെട്ടു (തുഹ്ഫ: 8/287).

മൂക്കിലൂടെ പാൽ ഉറ്റിച്ചാലോ?

ഉ: മൂക്കിലൂടെ ഒഴിച്ച പാൽ മസ്തിഷ്കത്തിലെത്തിയാൽ മുലകുടി ബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/287).

അഞ്ചു പ്രാവശ്യമായി രണ്ടു സ്ത്രീകളിൽ നിന്നെടുത്ത പാൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാലോ?

ഉ: ആ രണ്ടു സ്ത്രീകളും കുട്ടിയുടെ മാതാവാകും. ഒരു സ്ത്രീയിൽ നിന്നു നാലു പ്രാവശ്യം കറന്നെടുത്ത പാലും മറ്റൊരു സ്ത്രീയിൽ നിന്നു അഞ്ചു പ്രാവശ്യം കറന്നെടുത്ത പാലും തമ്മിൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാൽ ആ കുട്ടിയുടെ മാതാവ് അഞ്ചു പ്രാവശ്യം പാൽ കറന്നെടുക്കപ്പെട്ടവൾ മാത്രമാണ്. അഞ്ചു പ്രാവശ്യം മുലയിൽ നിന്നു പാൽ കറന്നെടുത്തതും അഞ്ചു തവണ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഉള്ളിൽ അതു പ്രവേശിച്ചതും സംശയാതീതമായിരിക്കണം (തുഹ്ഫ: 8/290).

തങ്ങൾ രണ്ടാളുടെ ഇടയിൽ മുലകുടി മുഖേന സഹോദര ബന്ധമുണ്ടെന്നു വിവാഹം നടക്കുംമുമ്പ് ഒരു സ്ത്രീയും പുരുഷനും സമ്മതിച്ചു, ശേഷം ആ വാദത്തിൽ നിന്നു പിൻമാറിയാലോ?

ഉ:അവർ സമ്മതിച്ചതിനു സാധ്യതയുണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 350).

വിവാഹത്തിനു ശേഷമാണ് ഇപ്രകാരം സമ്മതിച്ചതെങ്കിലോ?

ഉ: നികാഹ് ബാത്വിലാകും. അതിനാൽ അവരെ ഉടനടി വേർപ്പെടുത്തേണ്ടതാണ് (ഫത്ഹുൽ മുഈൻ, പേജ്: 355).

പുരുഷൻ സമ്മതിക്കുകയും സ്ത്രീ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവന്റെ കാര്യത്തിൽ അവന്റെ വാക്ക് വാസ്തവമാക്കി രണ്ടാളെയും വേർപ്പെടുത്തണം (ഫത്ഹുൽ മുഈൻ, പേജ്: 350).

ഇനി സ്ത്രീ സമ്മതിക്കുകയും പുരുഷൻ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവനെ തന്റെ വരനായി നിജപ്പെടുത്തിക്കൊണ്ട് വിവാഹത്തിനു അവൾ അനുവാദം നൽകുകയോ സംയോഗത്തിനു അവൾ അവനു വഴങ്ങിക്കൊടുക്കുകയോ ചെയ്തതിനു ശേഷമാണ് അവൾ പ്രസ്തുത വാദം സമ്മതിച്ചതെങ്കിൽ സ്വീകരിക്കില്ല. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളെ സത്യം ചെയ്യിപ്പിച്ച് വാസ്തവമാക്കണം (ഫത്ഹുൽ മുഈൻ, പേജ്: 350).

സാക്ഷി മുഖേന മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: അതെ, ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷി നിന്നാൽ മതി. അല്ലെങ്കിൽ നാലു സ്ത്രീകൾ സാക്ഷി നിൽക്കണം. സാക്ഷിമൊഴിയിൽ ഏതു പ്രായത്തിൽ മുലകൊടുത്തുവെന്നും എത്ര തവണ കൊടുത്തുവെന്നും തവണകൾ വിട്ടുപിരിഞ്ഞതായിരുന്നുവെന്നും ഓരോ തവണയിലും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നും പറയൽ നിർബന്ധമാണ്. കുട്ടിയുടെ വായിൽ പാൽ ചുരക്കുന്നതും അവനതു വിഴുങ്ങുന്നതും കീഴ്പോട്ടിറക്കുന്നതും കാണൽ കൊണ്ടും കുട്ടി മുല ഈമ്പുക, തൊണ്ട അനക്കുക മുതലായ സൂചനകൾ കാണൽ കൊണ്ടും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം (ഫത്ഹുൽ മുഈൻ, പേജ്: 350).

മുലകുടി ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ആരെല്ലാം?

തറവാടു ബന്ധം മൂലം വിവാഹം നിഷിദ്ധമായ ഏഴു വിഭാഗം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും (ഫത്ഹുൽ മുഈൻ, പേജ്: 341).

പ്രസ്തുത ഏഴു വിഭാഗത്തിനെ വിശദീകരിക്കാമോ?

അതേ, ഹ്രസ്വമായി വിവരിക്കാം.

1) മുലകുടി ബന്ധത്തിലെ മാതാവ്. നിനക്ക് (പുരുഷന്) മുല തന്നവൾ, അവൾക്ക് മുല നൽകിയവർ, രക്തബന്ധത്തിലൂടെയുള്ള നിന്റെ മാതാവിനോ പിതാവിനോ മുല കൊടുത്തവൾ, നിനക്ക് മുലയൂട്ടിയവളുടെ മാതാക്കൾ, നീ കുടിച്ച പാലിനു ഉത്തരവാദിയായവന്റെ (നിനക്കു മുല തന്നവളുടെ ഭർത്താവ്) മാതാക്കൾ, അവനു മുല കൊടുത്തവൾ തുടങ്ങിയവരെല്ലാം മാതാക്കളാണ്. നിനക്കു മുല തന്നവളല്ലാത്ത എല്ലാ വിഭാഗത്തിലും മാധ്യമത്തോടെയും അല്ലാതെയും സാധ്യതയുള്ളതുകൊണ്ട് പതിനൊന്നു രൂപത്തിലുള്ള ഉമ്മമാരെ മുലകുടി ബന്ധത്തിലൂടെ മനസ്സിലാക്കാം.

2) മുലകുടി ബന്ധത്തിലെ മകൾ. നീ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള മകൻ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും കൂടി ഈ ഇനത്തിൽ പത്തു രൂപത്തിലുള്ള മക്കൾ ഉൾപ്പെടുന്നു

3) മുലകുടി ബന്ധത്തിലെ സഹോദരി. നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ മുല കുടിച്ചവൾ, പ്രസ്തുത ബന്ധത്തിലുള്ള പിതാവു മുഖേനയുണ്ടായ പാൽ കുടിച്ചവൾ, മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രക്തബന്ധത്തിലുള്ള മകൾ, മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രക്തബന്ധത്തിലുള്ള മകൾ എന്നിവർ ചേർന്ന് ആറു രൂപത്തിലുള്ള സഹോദരികൾ ഉണ്ടാകുന്നു.

4,5) മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മകൾ. മുലകുടി ബന്ധത്തിലുള്ള പിതാവിന്റെയും മാതാവിന്റെയും രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെയും മകളുടെയും പ്രസ്തുത രണ്ടു ബന്ധങ്ങളിലൂടെയുള്ള മകൾ (എത കീഴ്പോട്ട് പോയാലും) നിന്റെ മേൽ വിവാഹം നിഷിദ്ധമാണ്.

സഹോദരന്റെ എട്ടുവിധം പെൺമക്കളും സഹോദരിയുടെ എട്ടുവിധം പെൺമക്കളും ചേർന്നു ഇതിൽ ആകെ പതിനാറു പേർ ഉൾപ്പെടുന്നു. അപ്രകാരം പിതാവും മാതാവും ഒത്തതോ മാതാവോ പിതാവോ മാത്രം ഒത്തതോ ആയ സഹോദരിയുടെ മുല കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ (എത്ര കീഴ്പോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരൻ മുഖേനയുണ്ടായ പാൽ കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ എന്നിവരും നിഷിദ്ധമാണ്. ഇതിൽ പതിനെട്ടുവിധം മക്കൾ നിഷിദ്ധമായിവരുന്നു.

നിന്റെ ഉമ്മയുടെ മുലകുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധങ്ങളിലുമുള്ള മകളും നിന്റെ പിതാവ് കാരണത്താലുണ്ടായ പാൽ കുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധത്തിലുമുള്ള മകളും നിനക്ക് വിവാഹം നിഷിദ്ധമാണ്. ഇതിൽ സഹോദരന്റെ മക്കൾ നാലും സഹോദരിയുടെ മക്കൾ നാലും ചേർന്നു എട്ടുപേർ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മക്കൾ നാൽപ്പത്തിരണ്ടായി. സഹോദരന്റെ മക്കൾ ഇരുപത്തി ഒന്ന്. സഹോദരിയുടെ മക്കൾ ഇരുപത്തി ഒന്ന്. 21+21=42.

6) മുലകുടി ബന്ധത്തിലുള്ള അമ്മായി (പിതൃസഹോദരി). നീ കുടിച്ച പാലിനു കാരണക്കാരനായ രണ്ടിലൊരു ബന്ധത്തിലുള്ള സഹോദരി, അവന്റെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, മുല നൽകിയവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നിവർ ചേർന്നു ഇതിൽ പത്തു അമ്മായികൾ ഉൾപ്പെടുന്നു.

7) മുലകുടി ബന്ധത്തിലുള്ള എളയുമ്മ, മൂത്തുമ്മ (മാതൃ സഹോദരി). നിനക്കു മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള സഹോദരി, നിനക്ക് മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, നീ കുടിച്ച പാലിനു കാരണമായവന്റെ രണ്ടിലൊരു ബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നീ പത്തു രൂപത്തിലുള്ള എളയുമ്മ-മൂത്തുമ്മമാർ നിഷിദ്ധമാണ്.

ഇപ്പോൾ വിവരിച്ച ഏഴു വിഭാഗവും പുരുഷനെ അപേക്ഷിച്ചു മുലകുടി ബന്ധം മൂലം നിഷിദ്ധമായവരാണ്. ചുരുക്കത്തിൽ മുലകുടി ബന്ധത്തിൽ 89 വിഭാഗം വിവാഹബന്ധം നിഷിദ്ധമായവരാണ്. ഉമ്മ: 11+ മകൾ: 10+ സഹോദരി: 6+ സഹോദര സഹോദരിയുടെ പെൺമക്കൾ: 42+ അമ്മായി: 10+ എളയുമ്മ-മൂത്തുമ്മ: 10=89. ഈ 89 വിഭാഗവും തറവാടുബന്ധത്തിലുള്ള 7 വിഭാഗത്തെയും വിവാഹം കഴിക്കൽ നിഷിദ്ധമാണ്. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.

(എം.എ.ജലീൽ സഖാഫി പുല്ലാര)


മുലപ്പാൽ ബാങ്ക് കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു എന്ന് പത്ര റിപ്പോർട്ടുകൾ കണ്ടു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?, ഇവിടെ നിന്നും മുലപ്പാൽ സ്വീകരിക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം.

മിൽക്ക് ബേങ്ക് ഇന്ന് പലയിടത്തും പ്രവര്ത്തിക്കുന്നുണ്ട്. മറ്റു കുട്ടികള്ക്ക് സ്വന്തം മുലപ്പാല്‍ ദാനമായോ പ്രതിഫലം വാങ്ങിയോ നല്കുക എന്ന ഇതിന്റെ ഏറ്റവും അടിസ്ഥാനമായ ആശയം പണ്ട് കാലം മുതലേ നിലവിലുണ്ട്. ബാബിലോണിയന് സംസ്കാരത്തിന്റെ സൂചികയായ കോഡ് ഓഫ് ഹെമുറാബിയില് വരെ ഇതേ കുറിച്ച് പരാമർശമുണ്ടത്രെ. 1909 ലാണ് മിൽക് ബേങ്ക് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ സംഘടന വരെ പിന്തുണച്ച ഈ പദ്ധതി 2005 ല് തന്നെ 30ലേറെ രാഷ്ട്രങ്ങളില് നിലവില് വന്നിട്ടുണ്ട്. കേരളത്തിലും ഇത് തുടക്കം കുറിക്കുകയാണെന്ന വിവരം ഇയ്യിടെയായി പല മാധ്യമങ്ങളിലും കാണാനിടയായി.

വിവാഹം വരെ നിഷിദ്ധമാവുന്ന ബന്ധങ്ങൾക്ക് മുലകുടിയും കാരണമാണെന്നതിനാല്, ഇതേ തുടർന്ന് വരുന്ന കർമ്മശാസ്ത്ര നിയമങ്ങളെന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം. 

ആദ്യമായി മുല കുടിയിലൂടെ ബന്ധം സ്ഥിരപ്പെടാനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു സ്ത്രീയുടെ മുലപ്പാല്‍ 2 വയസ് തികയാത്ത കുഞ്ഞിന്‍റെ ആമാശയത്തിലേക്ക് അഞ്ച് പ്രാവശ്യം എത്തിയെന്ന് ഉറപ്പാകുമ്പോഴാണ് മുലകുടിബന്ധം സ്ഥിരപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍).

വായ വേർപെടുത്താതെ, ഒറ്റ പ്രാവശ്യം കുറേ നേരം മുല കുടിച്ചാലും അത് ഒരു പ്രാവശ്യമായേ പരിഗണിക്കൂ. എന്നാല്‍, കുടിച്ച് വായ എടുത്താല്, അത് ഒരു തുള്ളിയാണെങ്കിലും കുഞ്ഞിന്‍റെ വയറ്റിലെത്തിയാല് അത് ഒരു പ്രാവശ്യം കുടിച്ചതായി പരിഗണിക്കപ്പെടുന്നതുമാണ്.

സത്രീയുടെ മുലപ്പാല്‍ നേരിട്ട് കുടിക്കുന്നത് പോലെത്തന്നെ, പുറത്തെടുത്ത ശേഷം മറ്റുള്ളവയോട് കലര്‍ത്തിയോ പാല്‍ക്കട്ടിയാക്കിയോ അരിച്ചെടുത്തോ കുഞ്ഞിന് നല്‍കിയാലും മുലകുടിബന്ധം സ്ഥിരപ്പെടുന്നതാണ്.

എന്നാല്‍, ഒരു സ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുഞ്ഞിന്‍റെ വയറ്റിലെത്തിയെന്ന് ഉറപ്പായാല്‍ മാത്രമേ മുലകുടിബന്ധം സ്ഥിരപ്പെടുകയുളളൂ. ഊഹം കൊണ്ടോ സംശയം കൊണ്ടോ സാധ്യത കൊണ്ടോ മുലകുടിബന്ധം സ്ഥിരപ്പെടില്ല (ഇആനത് 3-334, തുഹ്ഫ&ശര്‍വാനീ 8-334).

ഒരു വീട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പലരും  അവരുടേതല്ലാത്ത മറ്റു കുട്ടികള്‍ക്കും മുലകൊടുക്കുന്ന പതിവുണ്ട്. സത്രീകള്‍ക്ക് അവര്‍ മുലകൊടുത്തത് അറിവുണ്ട്താനും. എങ്കിലും അഞ്ച് പ്രാവശ്യം കുടിച്ചതായി ഉറപ്പാവാത്ത സാഹചര്യത്തില്‍ അത് മേല്‍പറഞ്ഞ സംശയത്തില്‍ പെടുന്നതാണ്, അത് കൊണ്ട് മാത്രം മുലകുടിബന്ധം സ്ഥിരപ്പെടുകയുമില്ല. (ശര്‍വാനീ 8-334)

ഇനി നമുക്ക് മില്ക് ബേങ്കിന്റെ പ്രവര്ത്തന രീതികളൊന്ന് നോക്കാം. വിവിധ അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി , വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക് എന്ന പേരിലറിയപ്പെടുന്നത്. 

പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനയ്ക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവയാണ് മുലപ്പാല്‍ ബാങ്ക് വഴി നടത്തപ്പെടുന്നത്.

പാസ്ചുറൈസേഷന്റെ ഭാഗമായി, 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്താറാണ് ഇതിലെ രീതി. ഓരോ അമ്മമാരുടെ പാലും, പോഷകഘടകങ്ങള്, കൊഴുപ്പ് തന്മാത്രകള് തുടങ്ങിയ ചേരുവകളില് വ്യത്യസ്തമായിരിക്കുമെന്നതിനാല്, കുട്ടികളെ അത്തരം വ്യത്യാസങ്ങള് ബാധിക്കാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. സാധാരണ രീതിയിൽ, മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം ബേങ്ക് അധികൃതര് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്യാറില്ല.

പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാവിന് പാല്‍ നല്‍കാന്‍ കഴിയാതാവുമ്പോഴോ ആരോഗ്യപ്രശ്ണങ്ങളുണ്ടാവുമ്പോഴോ കുഞ്ഞിന്‍റെ ആരോഗ്യകുഴപ്പങ്ങള്‍ കാരണമോ ഒക്കെയാണ് മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കേണ്ടിവരാറുള്ളത്. അത് കൊണ്ട് തന്നെ, ഇത്തരം സ്ഥാപനങ്ങളിൽ  നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന് ഇസ്‌ലാമികമായി വിലക്കൊന്നും കാണുന്നില്ലെന്ന് ആദ്യമേ പറയട്ടെ.

ഇത്തരം മുലകുടിയിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ എന്നതാണ് അടുത്ത കാര്യം. മുലപ്പാല്‍ ബാങ്കില്‍ നിന്നും പാല്‍ കുടിച്ച കുട്ടി, ഏതെങ്കിലും ഒരു സ്തീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനം ഉറപ്പ് ലഭിക്കുന്ന പക്ഷം, ആ സ്ത്രീയുമായി കുട്ടിക്ക് മുലകുടി ബന്ധം സ്ഥാപിതമാവുമെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാമല്ലോ. അങ്ങനെ സ്ഥാപിതമായാല് ആ സ്ത്രീ കുട്ടിയുടെ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായും ആ മുലപ്പാലിന്റെ ഉത്തരവാദിയായ ഭര്ത്താവ് കുട്ടിയുടെ ഉപ്പയായും അവരുടെ മക്കള് സഹോദരങ്ങളായുമെല്ലാം പരിഗണിക്കപ്പെടുന്നതാണ്. 

എന്നാല് അതേ സമയം, ഇത്തരം ഉറപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ബേങ്കുകളുടെ പ്രവര്ത്തനരീതികള് നോക്കുമ്പോള് മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ, അത്തരം സാഹചര്യങ്ങളില്‍ മുലകുടിബന്ധം സ്ഥിരപ്പെടില്ല എന്ന് പറയേണ്ടിവരും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്

 

വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്.

വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്.

ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)

وبه يلغز فيقال لنا وضوء لا يبطله الحدث



എം.എ.ജലീൽ സഖാഫി പുല്ലാര

Monday 15 January 2024

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യൽ

 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ നിബന്ധന എന്ത്? അവൾ മുസ്ലിമായതിൽ ശേഷം അവളുടെ അച്ഛനെയോ, ആങ്ങളെയേയോ കാണുന്നതിന് വിരോധമുണ്ടോ? 

ജൂത-ക്രിസ്തീയ സ്ത്രീകളല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല. ജൂത സ്ത്രീ ഇസ്രാഈലി സന്തതികളിൽ പെട്ടവളാണെങ്കിൽ അവളുടെ ആദ്യപിതാവ് ആ മതത്തിൽ ചേർന്നത് ഈസാ(അ) നബിയായതിന്റെ ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്രാഈലി സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ ആദ്യപിതാവ് ഈസാ(അ) പ്രവാചകനാകുന്നതിന്റെ മുമ്പ് ആ മതം സ്വീകരിച്ചുവെന്നറിയപ്പെടുകയും വേണം. ക്രിസ്തീയ സ്ത്രീ ഇസാഈലിയാണെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ ശേഷം അവളുടെ പിതാവ് ക്രിസ്തു മതം സ്വീകരിച്ചതാണെന്ന് അറിയപ്പെടാതിരിക്കണം, ഇസ്രാഈലിയല്ലെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ മുമ്പ് അവളുടെ ആദ്യപിതാവ് ക്രിസ്തുമതം സ്വീകരിച്ചതായി അറിയപ്പെടണം, അച്ഛനെയും ആങ്ങളമാരേയും കാണുന്നതിന് വിരോധമില്ല. 

_താജുൽ ഉലമാ ശൈഖുനാ_ കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ്സ

മ്പൂർണ്ണ ഫതാവാ || പേജ്: 46

പളളിയിൽ ഉറങ്ങരുതെന്ന ബോർഡ്?


പള്ളിയിൽ വച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധിയെന്ത്? പല പള്ളികളിലും ഉറങ്ങാൻ പാടില്ല എന്നെഴുതിയതു കാണാം. 


മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പള്ളിയിൽ ഉറങ്ങലും തിന്നലും കുടിക്കലും അനുവദനീയമാണ്. ഉപദ്രവകരമെങ്കിൽ നിഷിദ്ധവും. ഹാശിയതുബ്‌നിഖാസിം 2-155. 

പള്ളിയിൽ വിരിച്ച വിരിപ്പുകളിലും പായകളിലും മറ്റും വേയ്സ്റ്റുകളും മാലിന്യങ്ങളും ആകുമെന്നും പള്ളിയിൽ വരുന്നവർക്ക് അത് ശല്യമാകുമെന്നും ധരിച്ചാകാം പള്ളിയധികൃതർ അങ്ങനെ ബോർഡു വയ്ക്കുന്നത്. അതു ന്യായവുമാണല്ലോ. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: ഏപ്രിൽ 2016 


ഇതര മദ്ഹബുകളോട് എന്തു നിലപാട് ?

 

ശാഖാപരമായ വിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളും മദ്ഹബുകളും നിയമ വിധേയമാണല്ലോ. എങ്കിൽ ഓരോ മദ്ഹബുകാരനും മറ്റു മദ്ഹബുകളെക്കുറിച്ച് എന്തു നിലാപാടണു സ്വീകരിക്കേണ്ടത്? എൻ്റെ മദ്ഹബു മാത്രം ശരിയെന്നാണോ അതോ എല്ലാം ശരിയാണെന്നോ? 

ണ്ടുമല്ല, എൻ്റെ മദ്ഹബു മാത്രം ശരിയാണെന്ന നിലപാടും എല്ലാം ശരിയാണെന്ന നിലപാടും അനുചിതമാണ്. എൻ്റെ മദ്ഹബ് ഏറ്റം ശരിയെന്നും ഇതര മദ്ഹബുകളും ശരിസാധ്യതയുള്ളതാണെന്നുമുള്ള നിലപാടാണു വേണ്ടത് അപ്പോഴാണ് തന്റെ മദ്ഹബിനെ പിൻപറ്റുന്നതിനും ഇതര മദ്ഹബുകൾ തുടരാതിരിക്കുന്നതിനും ന്യായമാകുക. (തുഹ്ഫ: 2-282) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 2020 ഒക്ടോബർ 

മുടി ബോബ് ചെയ്യലും പല്ല് രാകലും

 

സ്ത്രീകളുടെ മുടി 'ബോബ്' ചെയ്യുന്നതിൻ്റെ വിധിയെന്ത്? പല്ലു കൾക്കിടയിൽ അകൽച്ചയുണ്ടാക്കുന്നതും അഗ്രങ്ങൾ രാകി മൂർച്ചകൂട്ടുന്നതും ഒരു ഫാഷനാണ്. ഇത് അനുവദനീയമോ? 

നെറ്റിയുടെയും കൃതാവിൻ്റെ ഭാഗത്തെയും മുടിയിഴകൾ വരിയൊപ്പിച്ചു ചന്തമുണ്ടാക്കുകയാണു ബോബു ചെയ്യുന്നതുകൊണ്ടുദ്ദേശ്യമെന്നു മനസ്സിലാകുന്നു. ഇത് അനുവദനീയമാണ്. പല്ലുകൾ പ്രശ്നത്തിലുന്നയിച്ച വിധം ശരിപ്പെടുത്തുന്നതു ഭർതൃമതിയല്ലാത്ത സ്ത്രീകൾക്കു ഹറാമാണ്. ഭർതൃമതിയോ അടിമ സ്ത്രീയോ ആണെങ്കിൽ ഭർത്താവിന്റെയും യജമാനന്റെയും അഭീഷ്ടപ്രകാരമെങ്കിൽ ഹറാമില്ല. (ശർഹുബാഫള്ൽ:1-39). 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 1/45 (83) 

സഹ്'വിന്റെ സുജൂദ് ഒന്നാക്കൽ

 

സഹ്'വിന്റെ സുജൂദ് ഒരെണ്ണം നിർവ്വഹിച്ചു നിറുത്താൻ പറ്റുമോ? ഒന്നു ചെയ്ത‌ാൽ രണ്ടാമത്തേതും ചെയ്തു പൂർത്തിയാക്കേണ്ടതുണ്ടോ? 

സഹ്'വിന്റെ സുജൂദ് ഇടയിൽ ഇരുത്തമുള്ള രണ്ടു സുജൂദാണ്. അതിനാൽ ഒരെണ്ണം ചെയ്തു നിറുത്തിയാൽ അതു സഹ്'വിന്റെ സുജൂദാകുകയില്ല. എങ്കിലും ഒരെണ്ണം ചെയ്‌തതുകൊണ്ടു രണ്ടാമത്തേതു കൂടി നിർവ്വഹിച്ച് അതിനെ പൂർത്തിയാക്കൽ നിർബന്ധമൊന്നുമില്ല. കാരണം, ഈ സുജൂദ് ഒരു സുന്നത്തു മാത്രമാണ്. അതിൽ പ്രവേശിച്ചതു കൊണ്ട് നിർവ്വഹിച്ചു പൂർത്തിയാക്കൽ നിർബന്ധമാകുകയില്ല. എന്നാൽ നമസ്കാരത്തിൽ ആദ്യമേ ഒന്നുമാത്രം നിർവ്വഹിക്കണമെന്നു കരുതി ഒരുസുജൂദു ചെയ്‌തു നിറുത്തിയാൽ നമസ്കാരം ബാത്വിലാകുമെന്നോർക്കേണ്ടതാണ്. (തുഹ്ഫ:2-198, 199)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: | 2005 ജൂലൈ  

ദുൻയാവിൽ വച്ചു ഭാര്യാഭർത്താക്കളായി മരിച്ചവർ നാളെ സ്വർഗ്ഗത്തിലും ഭാര്യാഭർത്താക്കളാകുമെന്നു പറഞ്ഞു കേൾക്കുന്നു. എങ്കിൽ ദുൻയാവിൽ വച്ചു രണ്ടു ഭർത്താക്കൻമാരുടെ കൂടെ താമസിച്ച (ഒരു ഭർത്താവ് മരിച്ചതിനുശേഷം) സ്ത്രീ ഏതു ഭർത്താവിൻ്റെ ഭാര്യയായിരിക്കും?

 

അവളുടെ ഭർത്താവായാണു രണ്ടുപേരും മരണപ്പെട്ടതെങ്കിൽ രണ്ടാമത്തെ ഭർത്താവുമൊത്താകും സ്വർഗ്ഗത്തിൽ അവൾ കഴിയുക. മരിക്കുമ്പോൾ രണ്ടുപേർക്കും ഭാര്യയായിരുന്നില്ലെങ്കിൽ രണ്ടാമത്തെ ഭർത്താവിന്റെ കൂടെയാണെന്നും അതല്ല, അവളുടെ ഇഷ്ടത്തിനു വിടുമെന്നും പറയാൻ ന്യായമുണ്ട്. ഒന്നാമത്തെയാൾ അവൾ ഭാര്യയായിരിക്കെ മരണപ്പെട്ടയാളും രണ്ടാമത്തെ ഭർത്താവ് വിവാഹമോചനം നടത്തിയയാളുമാണെങ്കിൽ ഹദീസിന്റെ 'ളാഹിർ' പ്രകാരം രണ്ടാമത്തെയാളുടെ കൂടെയാകുമെന്നാണ്. പക്ഷേ, ന്യായപ്രകാരം, ഒന്നാം ഭർത്താവിൻ്റെ കൂടെയാകുമെന്നും. എന്നാൽ രണ്ടു ഭർത്താക്കൻമാരുള്ള ഒരു സ്ത്രീ ആ ഭർത്താക്കളുമായി മരിച്ചുപിരിഞ്ഞതാണെങ്കിൽ രണ്ടുപേരിൽ അവളോടേറ്റവും നന്നായി പെരുമാറിയ ഭർത്താവാരോ അവരുടെ കൂടെയാകും സ്വർഗ്ഗത്തിൽ എന്ന് ഒരു ഹദീസിലുണ്ട്. പക്ഷേ, ആ ഹദീസ് ദുർബ്ബലമാണ്. (തുഹ്ഫ:3-141.)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  1/29   [27] 

ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ



ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ നെറ്റി കാണാതെയാണ്. നമസ്കാരത്തിൽ നെറ്റിയുടെ മുക്കാൽഭാഗം പുറത്തു കാണണമെന്നാണ് എന്റെ അറിവ്. നെറ്റിയുടെ മുകൾഭാഗം സുജൂദ് ചെയ്യുമ്പോൾ നിലത്തു മുട്ടാതെ തലേക്കെട്ടിന്മേൽ സുജൂദ് ചെയ്താൽ ആ സുജൂദ് സ്വഹീഹാകുമോ? അതുകൊണ്ട് എങ്ങനെ തലേക്കെട്ട് കെട്ടണമെന്ന് ഒരു വിശദീകരണം? 


തലേക്കെട്ടിന്റെ വണ്ണ-വലുപ്പവും അതിന്റെ ആകൃതിയുമെല്ലാം ഓരോ പ്രദേശത്തും അതതു കാലത്ത് തന്നെപ്പോലുള്ളവർ ചെയ്യുന്ന സമ്പ്രദായമനുസരിച്ചാണു നടത്തേണ്ടത്. പ്രദേശത്തെ മുസ്ലിയാർമാർ നാടന്മാരുടെയോ നാടന്മാർ മുസ്ലിയാർമാരുടെയോ രീതിയിൽ അനുയോജ്യമല്ലാത്ത വിധം തലപ്പാവു ധരിക്കരുത്. അങ്ങനെ ധരിക്കുന്നത് ഓരോ വിഭാഗത്തിന്റെയും മാനവിക മാനത്തിന്(മുറുവ്വത്ത്) ഉലച്ചിലുണ്ടാക്കും. പൊതുവിൽ അതിന്റെ വിധി കറാഹത്താണ്. തുഹ്ഫ: 3-36. നമ്മുടെ പ്രദേശങ്ങളിലെ മുസ്‌ലിയാർമാർ അവർക്കനുയോജ്യമല്ലാത്ത വിധം സിക്കുകാരുടെയോ മറ്റോ തലപ്പാവിൻ്റെ വേഷമണിയുന്നത് ശരിയല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ. എന്നാൽ, സുജൂദിൽ നിസ്‌കരിക്കുന്ന സ്ഥലത്ത് നെറ്റിയുടെ അല്പഭാഗം മറയില്ലാതെ ചേർത്തു വയ്ക്കലാണു നിർബ്ബന്ധമാകുന്നത്. നെറ്റിയുടെ മുകൾ ഭാഗം തന്നെ നിലത്തു മുട്ടണമെന്നോ മുക്കാൽഭാഗവും പുറത്തു കാണണമെന്നോ സുജൂദിനു നിബന്ധനയില്ല. നെറ്റിയുടെ അല്പഭാഗവും നിലത്തു തട്ടാതെ തലപ്പാവിൻ്റെ മേൽ മാത്രമായി സുജൂദ് ചെയ്താലാണ് സുജൂദ് സാധുവല്ലാതെ വരുക. അതേസമയം തലപ്പാവു കൊണ്ടോ മറ്റോ മറയാതെ നെറ്റിത്തടം മുഴുവൻ സുജൂദിൽ നിലത്തു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്‌പം കൊണ്ടു മാത്രം മതിയാക്കൽ കറാഹത്തുമാണ്. തുഹ്ഫ: ശർവാനി സഹിതം: 2-69,70 

(മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  2014 ഫെബ്രുവരി )



ദുൻയവിയ്യായ(ഭൗതികം) നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി സദ്‌കർമ്മങ്ങൾ ചെയ്‌താൽ(ഉദാ: ദാരിദ്ര്യത്തെ തടയാൻ സൂറ: വാഖിഅഃ പാരായണം) അതിനു പ്രതിഫലം ലഭിക്കുമോ?

 

പുണ്യകർമ്മങ്ങളുടെ പ്രതിഫലം തന്നെ തീർത്തും നഷ്ടപ്പെടുത്തുന്ന ലോകമാന്യം പോലുള്ളതല്ലാത്ത ഭൗതികനേട്ടങ്ങൾ കർമ്മങ്ങളോടൊപ്പം ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലം തീർത്തും നഷ്ടപ്പെടുകയില്ല. പുണ്യകർമ്മവിചാരത്തിന്റെ തോതനുസരിച്ച് അതിനു പ്രതിഫലം ലഭിക്കും. തുഹ്ഫ: 1-196. വിശദവിവരണത്തിന് ഇമാം ഇബ്നുഹജറി(റ)ൻ്റെ തന്നെ ഹാശിയത്തുൽ ഈളാഹ് പേ: 39-41 നോക്കുക.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  2014 ജനുവരി 


Thursday 11 January 2024

ഫർളു നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം പിന്തിക്കാൻ ഉദ്ദേശിച്ചു. അങ്ങനെ ഉദ്ദേശിക്കുന്നവൻ സമയം പ്രവേശിച്ച ഉടനെ ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

 

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:

ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ'' സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്. 

ഒന്ന് : അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .

രണ്ട്: അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ നിസ്കാരം അദാഅ് തന്നെ. 

ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളിലും ഉള്ളതാണ്. 

ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം. (ശർഹുൽ മുഹദ്ദബ് :3/49)

ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)

(ولا يخفى أن العزم هو القصد والتصميم على الفعل (حاشبة الباجوري علي ابن قاسم

പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

(ﻓﺮﻉ)

ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ

(مجموع : ٤٩ / ٣)



എം.എ.ജലീൽ സഖാഫി പുല്ലാര

Saturday 6 January 2024

വഖ്ഫ് ചെയ്യാത്ത സ്ഥലത്ത് ജമാഅത്തായി നിസ്കരിച്ചാൽ കൂലി ലഭിക്കുമോ ?

 

കുട്ടികൾ, ഭാര്യ, മാതാവ്, സഹോദരി  തുടങ്ങി ആരെയെങ്കിലും ഒരാളെ കൂട്ടി വീട്ടിൽ ജമാഅത്തായി നിസ്കരിച്ചാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ പള്ളിയിൽ നിസ്കരിക്കുന്നതിന്റെ പ്രതിഫലം പരിപൂർണമാണ്. പക്ഷേ, ജമാഅത്ത് നിസ്കാരം നിർബന്ധ കർമ്മങ്ങൾക്ക് തുല്യമായ ശക്തിയായ സുന്നത്ത് ആയതിനാൽ ഫുഖഹാഅ് എണ്ണിപ്പറഞ്ഞ കാരണങ്ങളില്ലാതെ ജമാഅത്ത് ഒഴിവാക്കാൻ പാടില്ല.(ഹാശിയതു ത്വഹ്ത്വാവീ പേ:286-287)

അസ്വ് ർ വാങ്കിൽ ശാഫിഈ ഹനഫീ മദ്ഹബുകളിൽ ഒരു മണിക്കൂറിലധികം വ്യാത്യാസം വരാനുള്ള കാരണമെന്താണ് ?

 

ഒരു വസ്തുവിന്റെ നിഴൽ അതിനോളം വലിപ്പം ആയാൽ ളുഹ്റിന്റെ സമയം ശാഫിഈ മദ്ഹബ് അനുസരിച്ച് അവസാനിക്കുന്നതാണ്.  നിഴൽ അതിന്റെ ഇരട്ടി ആകുന്നതുവരെ ഹനഫീ മദ്ഹബ് അനുസരിച്ച് ളുഹ്റിന്റെ സമയം ശേഷിക്കുന്നതുണ്. ഉച്ചസമയത്തെ ചൂടിന്റെ കാഠിന്യം കഴിഞ്ഞതിനുശേഷം അന്തരീക്ഷം തണുക്കുമ്പോൾ നിങ്ങൾ ളുഹ്റ് നിസ്കരിക്കുക എന്ന ഹദീസിനെയാണ് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആയതിനുശേഷവും ളുഹ്റിന്റെ സമയം ബാക്കിയുണ്ടെന്നതിന് ഇമാം ഹനീഫ(റ) അവലംബിച്ചത്. (ഹാശിയതു ത്വഹ്ത്വാവീ പേ:176). മിഅ്റാജ് രാത്രിയിൽ നിസ്കാരം നിർബന്ധമായതിനെത്തുടർന്ന് ജിബ്‌രീൽ അലൈഹിസ്സലാം തിരുനബിസല്ലല്ലാഹു അലൈഹി വസല്ലമയോടൊപ്പം നിസ്കരിച്ച രണ്ട് ദിവസങ്ങളിൽ രണ്ടാം ദിവസം ളുഹ്ർ നിസ്കരിച്ചത് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആകുന്നതിന്റെ തൊട്ട് മുമ്പാണ് എന്ന ഹദീസിനെ ഇമാം ശാഫിഈ (റ)വും അവലംബമാക്കി. രണ്ട് വ്യത്യസ്ത ഹദീസുകളുടെ അടിസ്ഥാനത്തിൽ ളുഹ്റിന്റെ സമയം എപ്പോൾ അവസാനിക്കും എന്നതിൽ വന്ന് അഭിപ്രായഭിന്നത കാരണം അസ്വറിന്റെ സമയം എപ്പോൾ ആരംഭിക്കും എന്നതിലും അഭിപ്രായവ്യത്യാസമുണ്ടായി. തന്നിമിത്തം ഹനഫീ ശാഫിഈ മദ്ഹബുകളിലെ അസ്വ് റിന്റെ സമയ ആരംഭത്തിൽ ഏകദേശം ഒരു മണിക്കൂർ വ്യത്യാസം ഉണ്ടായി.

പിതാവിൻ്റെ സഹോദൻ്റെ മകനെ വിവാഹം കഴിക്കുന്നതിൻ്റെ വിധി എന്താണ് ?

 

അനുവദനീയമാണ്. 

(അല്ലുബാബ് പേ:433)

ചെറിയ കുട്ടികൾ ബെഡ്ഡിൽ മൂത്രമൊഴിച്ചാൽ എങ്ങനെയാണ് അത് ശുദ്ധീകരിക്കുക ?

 

പാല് അല്ലാത്ത ഭക്ഷണങ്ങൾ കഴിച്ചിട്ടില്ലാത്ത കുട്ടിയുടെ മൂത്രം ഉൾപ്പെടെയുള്ള കഠിനമായ നജസുകൾ ഒരു ദിർഹമിന്റെ അളവ്/ഉള്ളം കയ്യിന്റെ അളവ് വരെ അഫ് വ്(ഇളവ്) ഉള്ളതാണ്. കഴുകേണ്ടതില്ല. അതിലധികമാണെങ്കിൽ മൂന്നോ അതിലധികമോ തവണ ആവർത്തിച്ച് ശുദ്ധിയാകുന്നത് വരെ കഴുകൽ നിർബന്ധമാണ്. 

(അല്ലുബാബ് പേ:80-81)

പള്ളികളിലെ പൊതു ഖബറിടങ്ങളിൽ സ്ത്രീകൾ സിയാറത്ത് ചെയ്യുന്നതിൻ്റെ വിധി എന്താണ് ?

 

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സിയാറത്ത് സുന്നത്തുണ്ടെന്നാണ് പ്രബല അഭിപ്രായം. എന്നാൽ സ്ത്രീകൾ പൊതു ഖബർസ്ഥാനിൽ സിയാറത്തിന് പോകുന്നത് അനുവദനീയമാണോ അതുകൊണ്ട് കുഴപ്പമുണ്ടോ എന്നല്ല ചോദിക്കേണ്ടത് മറിച്ച് അവൾ അങ്ങനെ പുറപ്പെട്ടാൽ അവൾക്ക് എത്രത്തോളം ശാപമുണ്ടാകും എന്നാണ് ചോദിക്കേണ്ടത് എന്ന് ഇമാം ഖാസിയെ ഉദ്ധരിച്ച് തതാർഖാനിയ്യയിൽ വിശദീകരിച്ചിട്ടുണ്ട്. സിയാറത്തിന് പോകാനൊരുങ്ങുന്ന സ്ത്രീകൾക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപം ഉണ്ടാകുന്നതാണ്. അവളെ എല്ലാ വശങ്ങളിൽനിന്നും ശെെത്താന്മാർ പൊതിയുന്നതുമാണ്. ഖബർസ്ഥാനിൽ എത്തിയാൽ മയ്യിത്തിന്റെ ആത്മാവും അവളെ ശപിക്കുന്നതാണ്. മടങ്ങി പോകുന്ന വഴിയിലും അവൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാകുന്നതാണെന്നും അദ്ദേഹത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. സ്ത്രീകൾ സിയാറത്തിന് പോകുന്നത് കറാഹത്താണെന്നും ഈ കാലഘട്ടത്തിൽ ഹറാമാണെന്നും ഇമാം ബദ്റുദ്ദീനിൽ എൈനിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

(ഹാശിയതു ത്വഹ്ത്വാവീ പേ:619-620)

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കേണ്ടത് ആരാണ് ?

 

ഖലീഫ, സുൽത്വാൻ തുടങ്ങിയ നാട്ടിലെ ഭരണാധികാരികളോ ഖാളിയോ അവരുടെ പ്രതിനിധികളോ മയ്യിത്ത് നിസ്കാരത്തിന് ഹാജർ ഉണ്ടെങ്കിൽ ഇമാമത്ത് നിൽക്കുന്ന വിഷയത്തിൽ അവർക്കാണ് മുൻഗണന. അവർ സന്നിഹിതരല്ലെങ്കിൽ പ്രദേശത്തെ പള്ളിയിലെ ഇമാമിനാണ് മുൻഗണന. പിന്നീട് മയ്യിത്തിന്റെ രക്ഷകർത്താക്കൾക്കാണ് പരിഗണന. പിതാവ്, മകൻ, മകന്റെ മകൻ, പിതാമഹൻ, സഹോദരൻ, പിതൃ സഹോദരൻ, ഭർത്താവ്, അയൽവാസികൾ എന്ന ക്രമമാണ് പരിഗണിക്കേണ്ടത്. ഇമാമത്തിന് അർഹതയുള്ള മുകളിൽ പറയപ്പെട്ടവർക്ക് തന്റെ പ്രതിനിധിയെ ഇമാമായി നിർത്താവുന്നതാണ്.

(ഹാശിയതു ത്വഹ്ത്വാവീ പേ:588-590)


യാത്രയിൽ ഖളാഅ് ആയ നിസ്കാരങ്ങൾ നാല് റക്അത്തുള്ളത് നാട്ടിൽ എത്തിയാൽ രണ്ട് റക്അത്താണോ അതല്ല നാല് റക്അത്താണോ ഖളാഅ് വീട്ടേണ്ടത് ?

 

യാത്രയിൽ ഖളാഅ് ആയ നിസ്കാരം യാത്ര അവസാനിച്ചതിന് ശേഷം ഖളാഅ് വീട്ടുമ്പോൾ രണ്ട് റക്അത്ത് ആണ് നിസ്കരിക്കേണ്ടത്. യാത്രയിൽ അല്ലാത്തപ്പോൾ ഖളാഅ് ആയ നിസ്കാരം യാത്രക്കിടയിൽ നമസ്കരിക്കുകയാണെങ്കിൽ നാലു റക്അത്ത് ആണ് നിസ്കരിക്കേണ്ടത്. 

(അല്ലുബാബ് പേ:122) 

യത്തീം കുട്ടികൾക്ക് കൊടുക്കാം എന്ന് മനസ്സിൽ കരുതിയ ഒരു ആടിനെ അത് മാംസം ആക്കി പലർക്ക് (യത്തീം കുട്ടികൾക്ക്) കൊടുക്കുന്നതിൽ തെറ്റുണ്ടോ ?


ഈ ഭക്ഷണം ഈ മിസ്കീന് കൊടുത്തേക്കാം എന്നൊരാൾ നേർച്ച നേർന്നാൽ ആ ഭക്ഷണം മറ്റൊരാൾക്ക് കൊടുത്താലും മതിയാകും. എന്നാൽ അതേ മിസ്കീന് തന്നെ കൊടുക്കുന്നതാണ് ഉത്തമം(ബദാഇഉ സ്വനാഇഅ് 5/87, ഹാശിയതു ത്വഹ്ത്വാവീ പേ: 696-697). ചോദ്യത്തിൽ പറഞ്ഞ രൂപം തെറ്റില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. 


ഖുർആൻ ഖത്മ് തീർത്താൻ അടുത്തത് അപ്പോൾ തന്നെ ആരംഭിക്കണമെന്നുണ്ടോ ?


ഒരു ഖത് മ് പൂർത്തിയായാൽ അപ്പോൾതന്നെ മറ്റൊരു ഖത് മ് ആരംഭിക്കൽ മുസ്തഹബ്ബാണ്. (അത്തിബ് യാൻ പേ: 149

നോമ്പുമുറിക്കാൻ ക്ഷണിച്ചാൽ പോകൽ നിർബന്ധമുണ്ടോ?

 

ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നും സുന്നത്താണെന്നും രണ്ടഭിപ്രായമുണ്ട്. സുന്നത്താണെന്നതാണ് പ്രബലാഭിപ്രായം. എന്നാൽ സദ്യ നടക്കുന്ന സ്ഥലത്ത് എന്തെങ്കിലും ഹറാമായ പ്രവർത്തനങ്ങൾ നടക്കുന്നതായി മുൻകൂട്ടി അറിഞ്ഞാൽ അവിടെ പോകുകയും ചെയ്യരുത്.(ഫത്ഹുൽ ഖദീർ 10/12-17)

നോമ്പ് തുറക്ക് ക്ഷണിച്ചു. ക്ഷണിച്ച വീട്ടിൽ പോയി. എന്നാൽ നോമ്പ് തുറന്നത് പള്ളിയിൽ നിന്നാണ്. എന്നാൽ ഈ വീട്ടുകാർക്ക് പ്രതിഫലം ലഭിക്കുമോ ?

 

നോമ്പ് തുറപ്പിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ട്. മൻ ഫത്വറ സ്വാഇമൻ من فطّر صائما എന്നാണ് പ്രസ്തുത ഹദീസുകളിലെ പ്രയോഗം. നോമ്പുകാരനെ നോമ്പ് തുറക്കുന്നവനാക്കി എന്നാണ് ഈ വാചകത്തിന്റെ അർത്ഥമെന്ന് ഹനഫീ മദ്ഹബ്കാരനായ ഇമാം മുല്ലാ അലിയ്യുനിൽ ഖാരി വിശദീകരിച്ചിട്ടുണ്ട്(മിർഖാത്ത് 6/302).

നോമ്പ് തുറക്കുന്നവനാക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകി എന്നാണെന്ന് അദ്ദേഹം വീണ്ടും വിശദീകരിച്ചിട്ടുണ്ട്. നോമ്പ് തുറക്കുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകാൻ ഞങ്ങൾക്കെല്ലാവർക്കും കഴിയില്ലല്ലോ നബിയേ എന്ന് സ്വഹാബിമാരിൽ ഒരാൾ പറയുകയും പരിഹാരം ആരായുകയും ചെയ്ത സംഭവവും ചില ഹദീസുകളിലുണ്ട്. എങ്കിൽ ഒരിറക്ക് പാലോ ഒരു ഈത്തപ്പഴമോ ഒരിറക്ക് വെള്ളമോ നൽകി നോമ്പ് തുറപ്പിക്കട്ടെ എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പരിഹാരം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നോമ്പ് തുറപ്പിക്കുകയും വയറുനിറയെ ഭക്ഷണം നൽകുകയും ചെയ്യുന്നവർക്കും ഭക്ഷണം നൽകാതെ വെറും നോമ്പു തുറപ്പിക്കുന്നവർക്കും വെവ്വേറെ പ്രതിഫലവും നബിസല്ലല്ലാഹു അലൈഹിവസല്ലം വാഗ്ദാനം ചെയ്യുകയും ചെയ്തു (മിർഖാത്ത് 6/261). 

ആരുടെ ഭക്ഷണം കൊണ്ടാണോ നോമ്പ് തുറന്നത് അയാൾക്കാണ് നോമ്പ് തുറപ്പിച്ചതിന്റെ പ്രതിഫലം എന്നാണ് ഈ വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. നോമ്പ് തുറന്നതിന് ശേഷം  ഭക്ഷണം നൽകുന്നതിന്റെ പ്രതിഫലം മറ്റൊന്നാണ്.

എങ്ങനെയാണ് തയമ്മം ചെയ്യണ്ടത് ഒന്ന് വിശദീകരിക്കാമോ

 

മണ്ണ്, ചരൽ, കല്ല് തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളിൽ അടിച്ച് കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്.

വള, വാച്ച്, മോതിരം തുടങ്ങി കൈയുടെ മുട്ടുവരെ ധരിച്ച വസ്തുക്കളും മാസ്ക് പോലെ മുഖത്ത് ധരിച്ച വസ്തുക്കളും ഊരിമാറ്റുക. തടകുമ്പോൾ തൊലിയിൽ സ്പർശിക്കുന്നതിന് തടസ്സമാകുന്ന മെഴുക്, മാവ്, പെയിന്റ് തുടങ്ങിയ വസ്തുക്കളും നീക്കം ചെയ്യുക.

അശുദ്ധിയിൽ നിന്ന് ശുദ്ധിയാക്കുന്നു, അശുദ്ധിയെ ഉയർത്തുന്നു, നിസ്കാരത്തെ ഹലാലാക്കുന്നതിന് തയമ്മും ചെയ്യുന്നു എന്ന് തുടങ്ങിയ ഏതെങ്കിലും ഒരു നിയ്യത്തോട് കൂടെ രണ്ട് കൈകൾ മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. മുഖം നാല് അതിർത്തിയും ചേർത്ത് പൂർണ്ണമായും തടകുക. രണ്ട് പുരികത്തിന്റെ ഇട ഭാഗം, കണ്ണിന്റെ കുഴിഞ്ഞ വശങ്ങൾ, മൂക്കിന്റെയും വായയുടെയും ഇട ഭാഗം തുടങ്ങി മുഖത്തിന്റെ അതിർത്തിക്കകത്തുള്ള തൊലിയും രോമങ്ങളെ പുറംഭാഗവും പൂർണ്ണമായും തടകലിൽ ഉൾപ്പെടണം. രണ്ട് കയ്യിന്റേയും മദ്യ വിരൽ അഗ്രങ്ങൾ ചേർത്തുപിടിച്ച് രണ്ട് കൈകളും മുഖത്തിന് ഏറ്റവും മുകൾഭാഗത്ത് അമർത്തിവെച്ച് മുഖത്തിന്റെ എല്ലാ ഭാഗവും സ്പർശിക്കുന്ന രീതിയിൽ താഴോട്ട് തടകി പൂർത്തീകരിക്കാവുന്നതാണ്.

ശേഷം രണ്ട് കൈയും കൂട്ടി ഒന്നുകൂടി മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. രണ്ട് കെെയ്യും വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെ പൂർണ്ണമായും തൊലിയും രോമങ്ങളുടെ പുറംഭാഗവും തടകുകയാണ് വേണ്ടത്. ഇടത് കെെയ്യുടെ വിരൽ ഭാഗം വലതുകൈയ്യിന്റെ വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ട് ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ ഇടത് കെെയ്യ് ഉള്ളിലേക്ക് കറക്കി ഉള്ളൻ കൈയ്യ്  സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. വലതുകൈയ്യിന്റെ ഉൾ ഭാഗം മണ്ണിൽ അടിച്ചത് ആയതുകൊണ്ട് അവിടെ സ്പർശിക്കരുത്. ഇനി വലതു കൈ വിരൽ ഇടതു കെെയ്യ് വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ടു ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ കെെയ്യ് കറക്കി ഉള്ളം കൈയ്യ് സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. രണ്ട് ഉള്ളം കൈകൾ പരസ്പരം തടകുകയും വിരലുകൾ കോർത്ത് തടകുകയും ചെയ്യുക. വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെയുള്ള എല്ലാ ഭാഗവും  തടകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

(ഹാശിയതു ത്വഹ്ത്വാവീ പേ: 111-126)


സാങ്കേതിക കാരങ്ങൾ കൊണ്ട് ഫിത്വ് റ് സക്കാത്ത് കൊടുക്കാൻ കഴിയാത്ത ഒരാൾക്ക് നോമ്പിന് ശേഷം കൊടുത്താൽ ബാധ്യത ഒഴിവാകുമോ ?

 

സകാത്ത് കൊടുക്കൽ പിന്തിക്കുന്നത് കുറ്റകരമായ കറാഹത്താണ്.(മറാഖിൽ ഫലാഹ് പേ:725) പെരുന്നാൾ ദിവസം ഫിത്വ് ർ സകാത്ത് കൊടുത്ത് വീട്ടിയിട്ടില്ലെങ്കിൽ അതിന് ശേഷം കൊടുത്ത് വീട്ടൽ നിർബന്ധമാണ്. (അല്ലുബാബ് പേ:165)

സമയമായെന്ന ഉറപ്പിൽ നോമ്പ് മുറിച്ചു. പിന്നീട് ആണ് അറിയുന്നത് സമയത്തിന് മുൻപാണ് നോമ്പ് മുറിച്ചതെന്ന്. ഈ നോമ്പ് ഖളാഅ് വീട്ടണോ ? ഫിദ് യ നൽകേണ്ടതുണ്ടോ ?

 

ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. ഫജ്റു സ്വാദിഖിന്റെ  അഥവാ സുബ്ഹിയുടെ സമയം ആയിട്ടില്ല എന്ന ധാരണയിൽ ഒരാൾ ഭക്ഷണം കഴിച്ചു അല്ലെങ്കിൽ സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ നോമ്പു തുറന്നു. സുബ്ഹിയുടെ സമയം ആയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും സൂര്യൻ അസ്തമിക്കുന്നത് മുമ്പാണ് നോമ്പ് തുറന്നതെന്നും പിന്നീട് ബോധ്യപ്പെട്ടാൽ ആ നോമ്പ് ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. (അല്ലുബാബ് പേ: 172)


രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടൽ കാരണം എനിക്ക് നോമ്പ് അനുഷ്ടിക്കാൻ കഴിഞ്ഞില്ല. നോമ്പ് അനുഷ്ടിക്കാത്തതിനാൽ ഞാൻ തെറ്റുകാരി യാകുമോ ? എന്താണ് ഞാൻ ചെയ്യെണ്ടത് ?

 

ഗർഭിണിയും മുലയൂട്ടുന്നവളും സ്വന്തം ശരീരത്തിനോ ഗർഭസ്ഥശിശുവിനോ മുല കുടിക്കുന്ന കുട്ടിക്കോ ആപത്തോ രോഗമോ ഉണ്ടാകുമെന്ന് ഭയന്നാൽ നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്. പിന്നീട് ആ നോമ്പുകൾ ഖളാഅ് വീട്ടിയാൽ മതിയാകും. ഫിദ് യ കൊടുക്കേണ്ടതില്ല. പ്രസ്തുത ആപത്തോ രോഗമോ ഉണ്ടാകുമെന്ന ഭയം മുൻ അനുഭവത്തിന്റെയോ ദുർനടപ്പ് അറിയപ്പെട്ടിട്ടില്ലാത്ത യോഗ്യനായ ഒരു മുസ്ലിം ഡോക്ടറുടെ നിർദ്ദേശത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കണം. 

(ഹാശിയതു ത്വഹ്ത്വാവീ പേ:684-685)


വാർദ്ധക്യം കാരണം നോമ്പ് പിടിക്കാനോ ഖളാഅ് വീട്ടാനോ കഴിയാത്തവർ നിലവിൽ മകൻ്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവർക്ക് ഫിദ് യ നൽകേണ്ടതുണ്ടോ ? ഉണ്ടങ്കിൽ എന്താണ് നൽകേണ്ടത് ?

 

ഫിദ് യ നൽകൽ നിർബന്ധമാണ്. ഫിത്വ് ർ സക്കാത്തിൽ നൽകുന്നതുപോലെ ഒരു നോമ്പിന് അര സ്വാഅ്(രണ്ട് മുദ്ദ്) അരിയോ അതിന്റെ വിലയോ ഒരു മിസ്കീന് എന്ന നിലക്ക് നൽകണം. പിന്നീട് നോമ്പ് അനുഷ്ഠിക്കാൻ കഴിവ് വന്നാൽ ഫിദ് യ ബാത്തിലാകുന്നതും നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമായി തീരുന്നതുമാണ്.

(അല്ലുബാബ് പേ:171, ഹാശിയതു ത്വഹ്ത്വാവീ പേ: 688)

Tuesday 2 January 2024

സ്വലാഹുദ്ധീൻ അയ്യൂബി (റ)



ആയിരക്കണക്കിന് പോരാളികളെയും ഭരണാധികാരികളെയും ഇസ്ലാമിക ലോകം സംഭാവന ചെയ്തിട്ടുണ്ട്. അവരിൽ സ്വഭാവ മഹിമകൊണ്ടും സൽകർമ്മങ്ങൾകൊണ്ടും ഭരണ നൈപുണ്യംകൊണ്ടും വ്യത്യസ്‌തമായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബി (റ)...

അതുല്യമായ ഈമാനിക ബോധമാണ് ചരിത്രത്തിൽ സ്വലാഹുദ്ധീൻ അയ്യൂബിയെ (റ) യെ ഒരു വെള്ളിനക്ഷത്രമാക്കിയത്. ജമാഅത്ത് നിസ്ക‌ാരം നിർവഹിക്കുകയും ഖുർആൻ പാരായണം കേൾക്കാൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്ത‌ിരുന്നു അദ്ദേഹം. ഖുർആൻ പാരായണം കേട്ടാൽ അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകുമായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

അല്ലാഹുവിൻ്റെ ചിഹ്നങ്ങളെ അത്യധികം ആദരിക്കുകയും തൻ്റെ സർവ്വവും അവനിലർപ്പിച്ചും സലാഹുദ്ധീൻ അയ്യൂബി (റ) തൻ്റെ ജീവിതം നയിച്ചു.

ഖുദ്സിൻ്റെ രാഷ്ട്രീയപരവും മതപരവുമായ വൈദേശികവും തദ്ദേശീയവുമായ വെല്ലുവിളികളെ മനക്കരുത്തോടെ നേരിട്ട് വിജയം വരിച്ച ആ മഹാവ്യക്തിത്വത്തെ വിസ്‌മരിക്കാൻ നമുക്കാവില്ല.

ജീവിതത്തിൽ വിശ്രമമെന്തന്നറിയാതെ നിരന്തര യാത്രകളും പോരാട്ടങ്ങളും കൊണ്ട് സംഭവബഹുലമായിത്തീർന്ന ആ ജീവിതകഥ മുസ്ലിം ലോകത്തിന് എക്കാലവും പ്രചോദനവും ആവേശവുമാണ്.     

കാലങ്ങളോളം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ബൈത്തുൽ മുഖദ്ദസിനെ ഈമാൻ എന്ന വജ്രായുധം കൊണ്ടു ജീവാർപ്പണം നടത്തി കീഴടക്കുക വഴി ലോക മുസ്ലിം ഉമ്മത്തിന് യശസ്സും അന്തസ്സും തിരികെ തന്നു സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി (റ) എന്ന ധീര യോദ്ധാവ്. കരുണയുടെയും ഉദാരതയുടെയും നിത്യപ്രതീകമായിരിക്കെ തന്നെ ധീരനും കരുത്തനുമായിരുന്ന പോരാളിയായിരുന്നു അദ്ദേഹം.

രാജാക്കന്മാരുടെ അനാവശ്യ പ്രൗഡിയും, ഗാംഭീര്യവും, ധൂർത്തും, ആഡംബരവും വെടിഞ്ഞ അദ്ദേഹം യഥാർത്ഥ ജനസേവകനായി ലാളിത്യത്തോടെ ഭരണം നടത്തി.

പലസ്തീൻ ചരിത്രകാരൻ ഡോ.താരിഖ് സുവൈദാൻ അദ്ദേഹത്തെ കുറിച്ച് എഴുതിയത് "സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധവാഹിയായ സംസ്കാരത്തിന്റെയും ഉടമ" എന്നായിരുന്നു.

ആ മഹാൻ തന്റെ മകന്ന് നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു. "അല്ലാഹു ﷻ വിനെ സൂക്ഷിച്ചു ജീവിക്കുക. അതാകുന്നു സകല കാര്യങ്ങളുടെയും മുഖ്യമായ അംശം. രക്തം ചിന്തുന്നതും രക്തം പുരളുന്നതും സൂക്ഷിക്കണം. കാരണം കൂടാതെയും സംശയത്തിന്റെ പേരിലും ആരെയും വധിക്കരുത്. പ്രജകളുടെ ഹൃദയങ്ങൾക്ക് രക്ഷ നൽകണം. അവരുടെ മേലുള്ള അല്ലാഹു ﷻ വിന്റെയും എന്റെയും കാര്യസ്ഥനാണ് നീ. ജനങ്ങൾക്കും നിനക്കുമിടയിലുള്ള അവകാശ ബാധ്യതകൾ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയില്ലാതെ അല്ലാഹു ﷻ പൊറുത്തുതരികയില്ല."

ആ ത്യാഗോജ്വലമായ ചരിത്രം ലോകാവസാനം വരെയുള്ള ജനങ്ങളെ ഏറെ ചിന്തിപ്പിക്കുന്നതും ജീവിതത്തിൽ പകർത്തേണ്ടുന്നതുമായ ഒരു അധ്യയമാണ്. ആനുകാലിക സംഭവങ്ങളും ഖുദ്സിന്റെ നിലവിളിയും ആ പഴയ സുവർണ്ണകാലത്തേയും ഈ മഹാന്റെ ജീവിത ചരിത്രത്തിലേക്കും നമ്മേ കൊണ്ടുപോവുന്നു.


ചരിത്രം നമുക്ക് പാഠമാകുന്നു

കാലത്തിന്റെ അനുസൃതമായ പ്രയാണത്തിൽ തേഞ്ഞുമാഞ്ഞു പോകാത്ത കാൽപ്പാടുകളും വിസ്മരിക്കാൻ കഴിയാത്ത സംഭവവികാസങ്ങളും ചരിത്രമെന്ന കണ്ണാടിയിലൂടെ നോക്കിക്കാണാൻ മനുഷ്യരായ നമുക്ക് കഴിയുന്നു.

രേഖപ്പെടുത്തപ്പെട്ട ചരിത്രസത്യങ്ങളിലേയ്ക്ക് ചിന്തയും

പഠനവും കടന്നുചെല്ലുമ്പോൾ ആദിമ മനുഷ്യനും പ്രഥമ പ്രവാചകനുമായ ഹസ്റത്ത് ആദംനബി (അ) മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിﷺവരെയുള്ള പ്രവാചക പരമ്പരയുടെ കണ്ണികളിൽ സദ് വൃത്തരും നിഷ്കാമകർമ്മികളുമായ അനേകമനേകം മഹാത്മാക്കളുടെ ചരിത്രങ്ങൾ നമ്മെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

അന്ത്യപ്രവാചകർക്കു (ﷺ) ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള മുസ്ലിം ലോകത്തിന്റെ വേലിയേറ്റങ്ങളുടെയും ഇറക്കങ്ങളുടെയും കഥ ചരിത്രവിദ്യാർത്ഥികളെ രോമാഞ്ചമണിയിക്കുന്നു. ഇസ്ലാമിക സമൂഹത്തിനെതിരെ ഉയർന്നുവന്ന ശത്രുക്കളുടെ ഉത്ഥനപതനങ്ങളുടെ കഥ ഭാവിയെക്കുറിച്ചൊരു ഉറച്ച തീരുമാനത്തിലെത്തിച്ചേരാൻ നമ്മെ പ്രേരിപ്പിക്കുന്നു. ചരിത്ര പഠനത്തിൽ ചിന്തിക്കുന്നവർക്ക് പാഠങ്ങളുണ്ട് എന്നാണല്ലോ വിശുദ്ധ ഖുർആൻ പറയുന്നത്.

അഖില ലോകങ്ങളുടെയും സൃഷ്ടിപ്പിന് നിമിത്തവും മാനവരാശിയുടെ സന്മാർഗ്ഗദർശനത്തിന് നിദാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ അണയാത്ത പ്രകാശവുമായ മഹാനായ അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയുടെ ജനനവും മാതൃകാപരമായ ജീവിതവും അലംഘനീയമായ മരണവുമാണ് ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയവും അവിസ്മരണീയവുമായ സംഭവങ്ങളിലൊന്ന്.

മുഹമ്മദ് നബി ﷺ എന്ന മഹത്തായ നാമം മനുഷ്യരുടെയും മാലാഖമാരുടെയും പക്ഷി ഭൂത ജന്തു വർഗ്ഗങ്ങളുടെയും ആവേശമാണ്, അനുഗ്രഹമാണ്. ആ നാമം വാഴ്ത്തപ്പെടാത്ത ഒരു സെക്കന്റ് പോലും ഭൂമിയിൽ കഴിഞ്ഞുപോകുന്നില്ല. 

ഉരുണ്ട ഗോളമായി ഭൂമി സൃഷ്ടിക്കപ്പെട്ടതും സൂര്യചന്ദ്രാദി ഗോളങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് മനുഷ്യരുടെ ആരാധനകൾ നിയന്ത്രിക്കപ്പെടുന്നതും ആ നാമം വാഴ്ത്തപ്പെടാൻ വേണ്ടിയാണ്. അല്ലാഹു ﷻ വിന്റെ പരിശുദ്ധനാമങ്ങൾ ഉച്ചരിക്കപ്പെടുന്നിടത്തോളം മുഹമ്മദ് നബിﷺയും സ്മരിക്കപ്പെടുന്നു.

പ്രവാചകന്റെ ﷺ പേർ കേൾക്കുമ്പോൾ ആവേശപൂർവ്വം സ്വലാത്ത് ചൊല്ലുന്ന ഒരു സമൂഹമാണു മുസ്ലിംകൾ. അല്ലാഹു ﷻ വിന്റെ സൃഷ്ടികളിൽ മുഹമ്മദ് നബിﷺക്കുമീതെ നിൽക്കാൻ ആരുമില്ല എന്നുചുരുക്കം. 

 ആ മഹത്തായ നിയോഗത്തിന് ലോകചരിത്രത്തിൽ ലഭിച്ച സ്വീകാര്യതയാണ് ആധുനിക ലോകത്തിൽ ഇസ്ലാമിക പ്രസ്ഥാനത്തിന് കരുത്തും ശക്തിയും പകരുന്നത്. മുഹമ്മദ് നബിﷺയുടെ ഉദയത്തോടെ, ഈസാ നബിയുമായി ബന്ധപ്പെടുത്തി ക്രിസ്തീയപാതിരിമാർ ലോകത്ത് പ്രചരിപ്പിച്ച അസംബന്ധങ്ങൾ തിരുത്തപ്പെടുകയായിരുന്നു.

സത്യത്തിൽ യേശുക്രിസ്തു (ഈസാനബി(അ)) മുഹമ്മദ് നബിﷺക്കു തൊട്ടുമുമ്പ് അല്ലാഹു ﷻ നിയോഗിച്ച പ്രവാചകനാണ്. ഏകദൈവ വിശ്വാസത്തിലേക്കും ധാർമ്മിക സനാതന മൂല്യങ്ങളിലേക്കും മനുഷ്യസമൂഹത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ലക്ഷത്തിൽപ്പരം വരുന്ന പ്രവാചകശൃംഖലയിലെ ഒരു കണ്ണി. 

അദ്ദേഹം പിതാവില്ലാതെ ജനിക്കുകയും തന്റെ ജന്മത്തിൽ സംശയം പ്രകടിപ്പിച്ചവരോട് തൊട്ടിലിൽ വെച്ച് സംസാരിക്കുകയും ചെയ്തു. മരിച്ച വരെ ജീവിപ്പിച്ചു കാണിച്ചുകൊടുത്തും മാറാരോഗങ്ങൾ സുഖമാക്കിക്കൊടുത്തും തന്റെ പ്രവാചകത്വവും ദൈവനിയോഗവും സത്യപ്പെടുത്തിയ മഹാനായ പ്രവാചകനാണദ്ദേഹം,

എന്നാൽ ദുഷ്ടന്മാരായ ജൂതസമൂഹം പിന്തിരിപ്പൻമാരുടെ സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയത്. ഈസാനബി (അ)ന്റെ പ്രവാചകത്വമംഗീകരിച്ചാൽ തങ്ങളുടെ താൽപ്പര്യങ്ങളും സൗകര്യങ്ങളും നഷ്ടമാകുമെന്നു മനസ്സിലാക്കിയ അവർ നബിക്കെതിരെ തിരിയുകയായിരുന്നു.

യഹൂദന്മാരുടെ കോടതിയിൽ അവരുടെ നേതാവായ പെന്തയോസ് പിലാത്തോസിന്റെ സാന്നിദ്ധ്യത്തിൽ യേശുക്രിസ്തുവിനെ ക്രൂശിച്ചുകൊല്ലാൻ തീരുമാനിച്ചു. ആ പ്രവാചകനെ പിടിച്ചുകൊടുക്കുന്നവർക്ക് വലിയ പാരിതോഷികങ്ങളും അവർ പ്രഖ്യാപിച്ചു.

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ കൂട്ടത്തിൽ ഭൗതിക സമ്പത്തിൽ മാത്രം തൽപ്പരനായിരുന്ന ഒരാൾ -യൂദാസ്- അദ്ദേഹത്തെ ശ്രതുക്കൾക്ക് പിടിച്ചുകൊടുക്കാമെന്നേറ്റു. ജഗന്നിയന്താവ് ആ പ്രവാചകന് പ്രത്യേക സുരക്ഷനൽകി, ഈസാ നബി(അ)നെ അല്ലാഹു ﷻ ജീവനോടെ ആകാശത്തിലേക്കുയർത്തി.

ഈസാനബി(അ) ഇപ്പോൾ ആകാശ ലോകത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്നു. ലോകാവസാനത്തോടെ അദ്ദേഹം ഭൂമിയിലേക്കിറങ്ങി വരികയും, വിവാഹം കഴിക്കുകയും, സന്താനങ്ങളുണ്ടാകുകയും, നാൽപ്പത് വർഷം ഇസ്ലാമിക ശരീഅത്ത് പ്രചരിപ്പിക്കുകയും, കുരിശു തകർക്കുകയും, ദജ്ജാലിനെ കൊല്ലുകയും, സാധാരണ മരണം വരിച്ച് പരിപാവന റൗളാ ശരീഫിന്നരികിൽ മറയടക്കപ്പെടുകയും ചെയ്യും...

അധികാര ദല്ലാളുകളിൽ നിന്ന് അപ്പത്തിന് കാശുവാങ്ങിയവർ യേശുക്രിസ്തുവിന്റെ പൊടിപോലും കണ്ടില്ല എന്നുള്ളതാണ് നേര്. 

ശിഷ്യന്മാരുടെ കൂട്ടത്തിൽ യേശുവിനോട് ഏറ്റവും രൂപസാദൃശ്യമുള്ള ഒരാളെ പിടിച്ച് അവർ കുരിശിൽ തറച്ചു. ഉള്ളൻകയ്യിലും മാറിലും ആണികൾ അടിച്ചുതാഴ്ത്തി. ഞാൻ യേശുവല്ലെന്നും എന്നെ കൊല്ലരുതെന്നും ആ പാവം കേണപേക്ഷിച്ചുവെങ്കിലും “യേശു നീ തന്നെയാണ്, നീ പണ്ടേ കളവുപറയുന്നവനാണെന്നു” പറഞ്ഞ് അയാളെ അവർ ക്രൂശിച്ചുകൊന്നു.

 ഈ സംഭവം വിശുദ്ധ ഖുർആൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

“മർയമിന്റെ മകൻ ഈസയെന്ന ദൈവദൂതനെ ഞങ്ങൾ കൊന്നുവെന്ന് പറഞ്ഞുകൊണ്ട് അവർ അഭിശപ്തരായി. അവർ അദ്ദേഹത്തെ കൊല്ലുകയോ കൂശിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ,അവർക്ക് രൂപ സാദൃശ്യം നൽകപ്പെട്ടു. അദ്ദേഹത്തെപ്പറ്റി ഭിന്നാഭിപ്രായമുള്ളവർ നിശ്ചയം, ഈ വിഷയത്തിൽ സംശയം വെച്ചുപുലർത്തുന്നവരാണ്. ഊഹത്തെ പിൻപറ്റുകയെന്നല്ലാതെ യാതൊരു അറിവും അതുസംബന്ധമായി അവർക്കില്ല. ഒരു കാര്യം ഉറപ്പ്, അവർ അദ്ദേഹത്തെ കൊന്നിട്ടില്ല.” (വിശുദ്ധ ഖുർആൻ 6:157)

യേശുവാണെന്ന് ധരിച്ച് ക്രൂശിച്ചശേഷം ജൂതന്മാർ ആ ശരീരം പരിശോധിച്ചു. മുഖം മാത്രം യേശുവിന്റേതുപോലെ അവർക്കുതോന്നി. ബാക്കി ശരീരഭാഗങ്ങൾക്ക് യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. യേശുക്രിസ്തു കൊല്ലപ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച ക്രിസ്ത്യാനികളും ജൂതന്മാരും കടുത്ത അപരാധമാണ് പിൽക്കാലത്ത് ആ മഹാന്റെ പേരിൽ പ്രചരിപ്പിച്ചത്. 

യേശുക്രിസ്തു കുരിശിൽ മരിച്ചുവെന്ന് വിശ്വസിക്കാൻ യോഗ്യമായ ഒരു തെളിവും ലഭ്യമല്ല. യേശുക്രിസ്തുവിനെ പിടികൂടിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്നാണ് എല്ലാ ബൈബിളുകളും പറയുന്നത്.

ആരും കാണാത്ത ഒരു സംഭവത്തെ ഊഹം വെച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ കാര്യങ്ങളുടെ യുക്തിഭദ്രതയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് അത്ഭുതം..!!

യേശു ദൈവത്തിന്റെ പുത്രനാണെന്നും മാനവരുടെ പാപംപേറി അദ്ദേഹം കുരിശിൽ മരിച്ചുവെന്നും പ്രചരിപ്പിക്കുന്ന ക്രിസ്തീയ പുരോഹിതന്മാർ തങ്ങളുടെ മതത്തിന്റെ ഈ അടിസ്ഥാന പ്രമാണങ്ങളുടെ യാഥാർത്ഥ്യത്തെപ്പറ്റി ബോധവാന്മാരാകുന്നില്ല.

ഇവരുടെ ചരിത്രപ്രകാരം ശത്രുക്കൾ കുരിശിൽ തറച്ചു കൊല്ലുമ്പോൾ പിതാവിനോട് കരുണക്കായി കേഴുന്ന പുത്രനോട് ആ പിതാവ് അൽപംപോലും കനിയുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം മകനും പ്രവാചകനുമായവനെ സഹായിക്കാൻ കഴിയാത്തവൻ എന്ത് ദൈവം എന്നിവർ ആലോചിക്കുന്നില്ല.

യേശുവിന്റെ ശിഷ്യൻ മത്തായി പറയട്ടെ: “ഏകദേശം ഒമ്പതുമണി നേരത്തു യേശു ഏലീ ഏലീ ലമ്മാ ശബക്താനീ എന്ന് ഉറക്കെ നിലവിളിച്ചു. എന്റെ ദൈവമേ, എന്റെ ദൈവമേ, നീയെന്നെ കൈവിട്ടതെന്ത്, എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നിൽക്കുന്നതെന്ത്?" (മത്തായി 27-46 സങ്കീർത്തനം 22-1)

മുഴുവൻ മനുഷ്യക്കുഞ്ഞാടുകളുടെയും പാപഭാരവും വഹിച്ചു കൊണ്ടാണ് യേശു കൊല്ലപ്പെട്ടതെങ്കിൽ പിന്നെയെന്തിനു നിലവിളിക്കണം! ലോകാവസാനം വരെയുള്ള മനുഷ്യവർഗ്ഗത്തിന്റെ പാപച്ചുമടും വഹിച്ചു യേശുക്രിസ്തു കുരിശിൽ മരിച്ചുവെങ്കിൽ അദ്ദേഹത്തിന് ശേഷമുള്ള മനുഷ്യസമൂഹം ഇനിയെന്തിന് പേടിക്കണം..!!

കൊലയും കൊള്ളയും വ്യഭിചാരവും നടത്തി സുഖമായി കൂത്താടിയാലും ആ പാപഭാരം പേറാൻ ദൈവത്തിന്റെ സ്വന്തം പുത്രൻ പാപത്തിന്റെ ശമ്പളമാകുന്ന മരണം ഏറ്റുവാങ്ങിയെങ്കിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയല്ലേ വന്നുചേർന്നിരിക്കുന്നത്? 

ഇവിടെ ഒരു സംശയം കൂടി: അദ്ദേഹം ചുമക്കുന്നത് അദ്ദേഹത്തിന് മുമ്പ് ജീവിച്ചു മരിച്ചവരുടെ പാപമാണോ അല്ലെങ്കിൽ ശേഷമുള്ളവരുടേതാണോ..?

മാനുഷിക മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും സാംസ്കാരിക ജീർണ്ണതയ്ക്ക് വളം വെക്കുകയും ലോകത്തെ അശാന്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇത്തരം അബദ്ധധാരണകൾ പൗരോഹിത്യത്തിന്റെ ജൽപനങ്ങൾ മാത്രമാണ്.

ചരിത്രത്തിലേക്കു മടങ്ങാം: മുഹമ്മദ് നബി ﷺ ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരെയും അവർക്ക് നൽകപ്പെട്ട വേദഗ്രന്ഥങ്ങളെയും മുഹമ്മദീയ ശരീഅത്ത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 

അന്ത്യ പ്രവാചകന്റെ നിയോഗത്തോടെ അതിനുമുമ്പുള്ള എല്ലാ നിയമ വ്യവസ്ഥിതികളും ദുർബലമാക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി ﷺ പ്രവാചകന്മാരുടെ നേതാവും അവരിലെ അവസാന കണ്ണിയുമാണ്. 

ഈസാ നബി (അ) അവസാന നാളിനോടടുത്ത് ഇറങ്ങിവന്നാൽ ഇസ്ലാം മതമാണ് പ്രബോധനം ചെയ്യുക, ക്രിസ്തുമതമല്ല. കാരണം സാർവ്വലൗകികവും സർവ്വാംഗീകൃതവുമായൊരു മാർഗ്ഗരേഖയാണ് മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്തത്. ആ പരിശുദ്ധ വ്യക്തിത്വത്തോട് ഒപ്പം നിൽക്കുന്ന മറ്റൊരു വ്യക്തിത്വം ചരിത്രത്തിൽ കാണാനില്ല. സമ്പൂർണ്ണമായൊരു മാതൃക മുഹമ്മദ് നബി ﷺ യിൽ മാത്രമാണ് ലോകത്തിന് ദർശിക്കാൻ സാധിക്കുന്നത്.


ക്രിസ്തീയരുടെ ശത്രുത

ക്രിസ്തു ജനിച്ച് 571 വർഷം കഴിഞ്ഞാണ് മുഹമ്മദ് നബിﷺയുടെ ജനനം. ധാർമ്മിക മൂല്യങ്ങൾക്കും സദാചാര ചിന്തകൾക്കും ഒട്ടും വിലകൽപ്പിക്കാത്തൊരു സമൂഹത്തിൽ, ഭൂഗോളത്തിന്റെ മധ്യമെന്ന് പറയപ്പെടുന്ന പരിശുദ്ധ മക്കയിൽ, പാറകളും പർവ്വതങ്ങളും പരുപരുത്ത ഹൃദയമുള്ള മനുഷ്യരും നിറഞ്ഞ നാട്ടിൽ ഒരു പ്രകാശ ഗോപുരമായി മുഹമ്മദ് (ﷺ) നിയോഗിതനായി; ഭൂനിവാസികൾക്കെല്ലാം തുല്യയളവിൽ പ്രകാശം ലഭിക്കുന്നതിനുവേണ്ടി ഒരു വിളക്ക് കത്തിച്ചുവെച്ചതു പോലെ..!!

വളരെ പ്രസക്തമായ ഒരു കാലഘട്ടത്തിലായിരുന്നു മുഹമ്മദ് (ﷺ) യുടെ രംഗപ്രവേശം. ഈസാ നബി(അ)നു ശേഷം 500ൽപരം വർഷങ്ങൾ ലോകത്ത് പ്രവാചകന്മാരുണ്ടായിരുന്നില്ല. പെന്തക്കോസ് പിലാത്തോസിന്റെ വിധിയും യൂദാസിന്റെ ദുർവിധിയും കഴിഞ്ഞു യേശുശിഷ്യന്മാർ പലരും പലവഴിക്കായി. ഏകദൈവ വിശ്വാസത്തിന്റെ അസ്ഥിവാരത്തിൽ നിലനിൽക്കേണ്ട സമൂഹവ്യവസ്ഥിതിയെ അവരിൽ ചിലർ തകിടം മറിച്ചു. 

യേശുവിനെ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയ നേരം ഓടിയൊളിച്ച ശിഷ്യന്മാർ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരൂപത്തിൽ കഥകളുണ്ടാക്കി. അദ്ദേഹത്തിന്റെ തിരുമൊഴികളിൽ ചിലത് പൂഴ്ത്തിവെച്ചു. 

തനിക്ക് ശേഷം കുഞ്ഞാടുകളെ നേരായ മാർഗ്ഗത്തിൽ വഴിനടത്താൻ നിയോഗിക്കപ്പെടുന്ന അന്ത്യ പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന്റെ നാമഗുണവിശേഷത്തെക്കുറിച്ചും വ്യക്തമായി യേശു അവരോട് പറഞ്ഞിരുന്നു. യേശുവിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ കൽപ്പന ശിരസാവഹിച്ച് മുഹമ്മദ് നബിﷺയിൽ വിശ്വസിക്കുകയും ആ വഴികാട്ടിയുടെ കാൽപ്പാദങ്ങൾ പിന്തുടരുകയുമായിരുന്നു.

പക്ഷ, ക്രിസ്തുമത വിശ്വാസികളെന്ന് പറഞ്ഞുനടക്കുന്നവരിൽ പലരും യേശുവിന്റെ കൽപ്പനകൾ സ്വീകരിച്ചില്ല. പഴയതും പുതിയതുമായ നിയമങ്ങൾ (തൗറാത്തും-ഇഞ്ചീലും) അവർ പല ഭേദഗതികൾക്കും വിധേയമാക്കി. സത്യത്തോട് പുറംതിരിഞ്ഞു നിന്ന ആ സമൂഹത്തിന്റെ ഉള്ളിലിരിപ്പ് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണുക;

“ജൂതരുടെയും ക്രൈസ്തവരുടെയും മാർഗ്ഗം താങ്കൾ പിന്തുടർന്നാലല്ലാതെ ഒരിക്കലും അവർ താങ്കളെപറ്റി സംതൃപ്തരാവുകയില്ല. അല്ലാഹുവിന്റെ മാർഗ്ഗദർശനമാണ് യഥാർത്ഥ മർഗ്ഗദർശനമെന്ന് അവരോട് പറയുക. താങ്കൾക്ക് സത്യജ്ഞാനം വന്നുകിട്ടിയശേഷം അവരുടെ ഇച്ഛകളെ പിൻപറ്റുന്നതായാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഒരു രക്ഷകനും സഹായിയും ഉണ്ടാകുന്നതല്ല.” (1:120)

മുഹമ്മദ് നബിﷺയുടെ ജനനവും ജീവിതവും കണ്ടറിഞ്ഞ സത്യക്രിസ്ത്യാനികൾ പലരും ഇസ്ലാം മതം സ്വീകരിച്ചു. ദുരഭിമാനവും പലരെയും അവരെ തെറ്റായ മാർഗ്ഗത്തിൽ കൊണ്ടെത്തിച്ചു.

മുഹമ്മദ് നബിﷺയോടും ഇസ്ലാംമതത്തോടുമുള്ള ജൂത, ക്രിസ്ത്യാനികളുടെ ഒടുങ്ങാത്ത പകയും അസൂയയും അവരെ എന്തും പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇസ്ലാം മതത്തിന്റെ ഉന്മൂല നാശമാണ് സ്വന്തം മതത്തിന്റെ പുരോഗതിയായി അവർ കാണുന്നത്.

ക്രിസ്തുമതാശയങ്ങളുടെ സത്യസന്ധത ബുദ്ധിപരമായി തെളിയിക്കുന്നതിന് ഒരു കാലത്തും ക്രിസ്ത്യാനികൾ ശ്രമിച്ചിട്ടില്ല.അതിനു കഴിയില്ലെന്ന് പലപ്പോഴും അവർ സമ്മതിക്കുകകൂടി ചെയ്തിട്ടുണ്ട്. 

ഫാദർ അലവി എഴുതുന്നു: “ഈസാ നബിയെ ദൈവപുത്രനാണെന്നു പറയുവാനുള്ള കാരണങ്ങളെ പറ്റി വിശദീകരിപ്പാൻ ക്രിസ്ത്യാനികൾക്കു പലപ്പോഴും സാധിക്കുന്നില്ല എന്നതു സത്യമാണ്. ദൈവപുത്രനെന്നു പറയുമ്പോൾ വിശുദ്ധ ഇഞ്ചീൽ എന്തർത്ഥമാക്കുന്നു എന്നു മനസ്സിലാക്കുവാൻ മുസ്ലിം സുഹൃത്തുക്കളും ശ്രമിക്കാറില്ലായെന്നത് വാസ്തവമാണ്. അല്ലാഹു ﷻ ഈസാ മസീഹിന് നൽകിയ 'പുത്രൻ' എന്ന പേരിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയിരുന്നുവെങ്കിൽ മുഹമ്മദ് നബി ﷺ പോലും ആ പേരിനെ സ്വീകരിച്ച് അദ്ദേഹത്തെ സേവിക്കുമായിരുന്നേനെ.” (ദൈവത്തിന്പുത്രനോ? പേജ്: 8 കെ.കെ. അലവി)

ക്രിസ്ത്യാനികളുടെ ഉള്ളിലിരിപ്പും വിശുദ്ധ ഖുർആൻ പരാമർശവും എന്തുമാത്രം യോജിക്കുന്നുവെന്ന് ശ്രദ്ധിക്കുക. എന്താണ് ക്രിസ്തീയർക്ക് ഇങ്ങനെ ഒരു ദുരാഗ്രഹമുണ്ടാകാനുള്ള കാരണം..?

മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിലും ഇസ്ലാമിക ശരീഅത്തിന്റെ സാർവ്വലൗകികതയിലും സന്ദേഹപ്പെടാൻ മാത്രം അവരുടെ കയ്യിലെന്തുണ്ട്? ഈവിധം സ്വതന്ത്രമായി ഒന്നു ചിന്തിക്കാൻ പോലും അവർക്കു കഴിയുന്നില്ല...

എ.ഡി. 611 ൽ മുഹമ്മദ് നബിﷺക്ക് പ്രവാചകത്വം ലഭിച്ചു. ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ സാർവ്വലൗകികവും സാർവ്വജനീനവുമായ ഒരു വ്യവസ്ഥിതിയാണ് മുഹമ്മദ് നബി ﷺ ലോകത്തിന് മുന്നിൽ സമർപ്പിച്ചത്.

ത്യാഗപൂർണ്ണമായ അവിശ്രമപരിശ്രമത്തിലൂടെ മുഹമ്മദ് നബി ﷺ തന്റെ ദൗത്യനിർവഹണത്തിന്നിറങ്ങി. ബുദ്ധിയുള്ളവർ മുഹമ്മദ് നബിﷺയിൽ രക്ഷയും അന്ത്യപ്രവാചകത്വവും കണ്ടു. ലോകം ഇസ്ലാമിലേക്കടുത്തു. പക്ഷേ, ക്രിസ്ത്യാനികൾക്കിത് ദഹിച്ചില്ല. അവരായിരുന്നു ഇസ്ലാമിന്റെ വളർച്ചയിൽ ഏറ്റവും വലിയ അസൂയാലുക്കൾ. 

യേശുക്രിസ്തുവിനെ ക്രൂശിച്ചുകൊല്ലാൻ വട്ടംകൂട്ടിയ ജൂതന്മാരെപ്പോലും ഇസ്ലാമിനെതിരെ അവർ കൂട്ടുപിടിച്ചു. യേശു ക്രൂശിക്കപ്പെട്ടുവെന്ന് പറയുന്ന മരക്കുരിശും കഴുത്തിൽ തുക്കി മുപ്പതുവെള്ളിക്ക് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ആത്മഹത്യ ചെയ്ത കഥയും പറഞ്ഞ് സഹതാപതരംഗമുണ്ടാക്കി മതം വളർത്തുന്നവരുടെ എക്കാലത്തെയും കൂട്ട് ദുഷ്ടന്മാരായ ജൂതന്മാരായിരുന്നു.

മുപ്പത് വെള്ളിക്കാശിന് സ്വന്തം പ്രവാചകനെ ഒറ്റിക്കൊടുക്കാൻ മാത്രം വിലകെട്ടവനായി തീർന്ന ക്രിസ്തുമത ശിഷ്യന്റെ 'സ്നേഹം' ആ മതത്തിന്റെ പാപ്പരത്വത്തെ വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ രക്തത്തിന് അത്രയേ അവർ വിലകൽപിച്ചിരുന്നുള്ളൂ. 

മത്തായിയുടെ സുവിശേഷത്തിൽ യേശുവിനെ ഒറ്റിക്കൊടുക്കുന്നതും അനന്തരം കുരിശിലേറ്റുന്നതും വിവരിച്ചിട്ടുണ്ട്. സ്വന്തം പ്രവാചകനെതിരെ ഗുഡാലോചന നടത്തിയ ഒരു വിഭാഗം, ആ പ്രവാചകന്റെ പ്രവാചകത്വത്തേയോ, പരിശുദ്ധിയേയോ തെല്ലും വകവെച്ചുകൊടുക്കുന്നില്ല എന്ന് വ്യക്തമാകും. 

അസൂയയും അസഹിഷ്ണുതയും ആ മതവക്താക്കളുടെ കൂടെപിറപ്പാണെന്ന് ചരിത്രം തെളിയിക്കുന്നു. ഇസ്ലാം മതത്തിനും പ്രവാചക തിരുമേനിക്കുമെതിരെ ജൂത-ക്രിസ്ത്യൻ ലോബികൾ നടത്തിക്കൊണ്ടിരിക്കുന്ന നുണക്കഥകൾക്കും നിദാനം

ഈ അസഹിഷ്ണുത തന്നെ. മക്കവിട്ട് മദീനയിലഭയം തേടിയ പ്രവാചകരെ വകവരുത്താൻ മക്കാമുശ്രിക്കുകൾക്ക് ദുർബോധനം നൽകാൻ വരെ അവർ തയ്യാറായി. വ്യാജ പ്രവാചകവാദികളെയും വിഘടനവാദികളെയും പിന്തുണച്ച് ഇസ്ലാമിനെതിരെയുള്ള അസംതൃപ്തി പലപ്പോഴും അവർ പ്രകടമാക്കി. പല യുദ്ധക്കളങ്ങളിലും അവർ മുശ്രിക്കുകളോടൊപ്പം ഉണ്ടായിരുന്നു. 

പ്രവാചകരുടെ (ﷺ) വഫാത്തിന് ശേഷം ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി റൗളാശരീഫിൽ നിന്ന് ആ പുണ്യ ശരീരം തട്ടിയെടുക്കാൻ പോലും വിഫലശ്രമം നടത്തുകയുണ്ടായി.ഖുലഫാഉറാശിദുകളുടെ ഭരണകാലത്തും ശേഷവും അവർ മുസ്ലിംകളോട് നേരിട്ട് യുദ്ധം നടത്തി.

പക്ഷേ, അവരുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ല. ഇസ്ലാം നബിﷺയുടെ കാലത്തുതന്നെ ലോകത്തിൽ തകർക്കപ്പെടാൻ കഴിയാത്ത ഒരു ശക്തിയായി മാറിയിരിക്കുന്നു. പടിപടിയായി പടർന്നുകയറിയ ഇസ്ലാം അറേബ്യൻ ഉപദ്വീപുകൾ കടന്നു. യൂറോപ്പിലും ആഫ്രിക്കയിലും പരന്നു...

അടിസ്ഥാനതത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ആരുമായും ആശയപരമായി സംവദിച്ചു ജയിക്കാൻ കഴിയുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയ ഇസ്ലാമിന്റെ ആത്മീയവെളിച്ചം ലോകത്തിന്റെ ശേഷിക്കുന്ന ദിക്കുകളിലെത്തിക്കാൻ പതിനായിരക്കണക്കിന് ഉത്തമ അനുചരവൃന്ദത്തെ നിയോഗിച്ചുകൊണ്ടാണ് അന്ത്യപ്രവാചകൻ (ﷺ) ഭൗതിക ലോകത്ത് നിന്ന് വിടവാങ്ങിയത്...


മുഹമ്മദ് നബിﷺക്കുശേഷം

സ്വന്തം ജീവനിലുപരി മുഹമ്മദ് നബിﷺയെ സ്നേഹിക്കുന്നവരായിരുന്നു അവിടുത്തെ ശിഷ്യന്മാർ, യൂദാസ് യേശുവിനെ ചില്ലിക്കാശിനു ഒറ്റുകൊടുത്തത് പോലെ നബിﷺയുടെ ശിഷ്യന്മാർ ചെയ്തില്ല. 

നബിﷺയെ എതിർത്തു സംസാരിക്കാനോ ആ പരിശുദ്ധ വ്യക്തിത്വത്തോട് അനുയോജ്യമല്ലാത്ത ഒരു പദപ്രയോഗം നടത്താൻ പോലുമോ അവർ ആരെയും അനുവദിച്ചില്ല. മുഹമ്മദ് നബി ﷺ ആദരിക്കപ്പെടുന്നതു പോലെ ലോകത്തിലൊരു പ്രവാചകനും നേതാവും ആദരിക്കപ്പെടുന്നുമില്ല.

ശിഷ്യന്മാർ പ്രവാചകനെ (ﷺ) അതിരറ്റു സ്നേഹിക്കുകയും അവിടുത്തെ പാവനചര്യകൾ ഹൃദിസ്ഥമാക്കുകയും പവിത്രപാത പിന്തുടരുകയും ചെയ്തു.

അവരുടെ വ്യക്തിത്വം, കുടുംബം, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ തുടങ്ങി സർവ്വവും പ്രവാചകന്റെ (ﷺ) തീരുമാനമനുസരിച്ചാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഭൗതികതയും ആത്മീയതയും മതവും രാഷ്ട്രീയവും വേർപെടുത്താൻ കഴിയാത്ത വിധം അവർക്ക് പ്രവാചകൻ ﷺ പ്രയോഗരൂപത്തിൽ പഠിപ്പിച്ചുകൊടുത്തു.

ഇനിയൊരു നിയമനിർമ്മാണത്തിന്റെയോ പരിഷ്കരണത്തിന്റെയോ ആവശ്യമില്ലാത്തവിധം പരിശുദ്ധമതം സമ്പൂർണ്ണമായി ലോകത്ത് അവതരിപ്പിക്കപ്പെട്ടപ്പോൾ എ.ഡി. 631 ൽ 63-ാമത്തെ വയസ്സിൽ മുഹമ്മദ് നബി ﷺ വഫാത്തായി. 

പ്രവാചകന്റെ (ﷺ) ഭൗതിക വിയോഗം ഇസ്ലാമിക ചരിത്രത്തിലെ ഒരു മഹാസംഭവമാണ്. മുഹമ്മദ് നബി ﷺ മരണം വരിച്ചുവെന്ന വാർത്ത വളരെ പെട്ടെന്ന് മദീനയിൽ പരന്നു. സ്വഹാബികൾ അന്തംവിട്ടു നിന്നു. പലരും പകച്ചുപോയി. ചിലർക്കൊന്നും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആ സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രവാചകന്റെ (ﷺ) ഇഷ്ടമിത്രവും പ്രഥമശിഷ്യനുമായ അബൂബക്കർ (റ) മദീനാ പള്ളിയിലെ മിമ്പറിൽ കയറി ഒരു പ്രസംഗം ചെയ്തു. അതിപ്രകാരമായിരുന്നു.

“സുഹൃത്തുക്കളേ, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇതാ മരിച്ചുകഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹു ﷻ വിനെ ആരാധിക്കുന്നുവെങ്കിൽ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്.” 

തുടർന്ന് അദ്ദേഹം ഒരു ഖുർആൻ വാക്യം തെളിവായി ഉദ്ധരിച്ചു. “മുഹമ്മദ് (ﷺ) ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹത്തിന് മുമ്പ് പല പ്രവാചകന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ പിന്നിലേക്ക് തിരിച്ചുപോവുകയോ ആരെങ്കിലും പിന്തിരിഞ്ഞ് പോകുകയാണെങ്കിൽ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്താൻ അയാൾക്ക് കഴിയുകയില്ല. നന്ദിയുള്ളവർക്ക് തീർച്ചയായും അല്ലാഹു കൂലികൊടുക്കും.” (വി.ഖു. 3-114)

ഈ പ്രസംഗം ശ്രവിച്ചപ്പോൾ പ്രശ്നങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാൻ സ്വഹാബികൾക്ക് കഴിഞ്ഞു. നബിﷺയുടെ ഭൗതിക ശരീരം മറവു ചെയ്യുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക രാജ്യങ്ങളുടെ അധിപനും മുസ്ലിം സമൂഹത്തിന്റെ നേതാവുമായി അബൂബക്കർ (റ) വിനെ അവർ തിരഞ്ഞെടുത്തു.

ഖലീഫയായി സ്ഥാനമേറ്റയുടനെ പലവിധ ആഭ്യന്തര പ്രശ്നങ്ങളും അബൂബക്കറിന് (റ) നേരിടേണ്ടിവന്നു. ഇസ്ലാമിനെ വേണ്ടതുപോലെ മനസ്സിലാക്കാത്ത പല പുതുവിശ്വാസികളും ഇസ്ലാമിൽ നിന്ന് പിന്തിരിഞ്ഞുപോയി. പരസ്യമായി ഇസ്ലാമിനോട് എതിർക്കാൻ കഴിയാതെയും എന്നാൽ പൂർണ്ണമായി ദീനിനെ ഉൾക്കൊള്ളാതെയും ഒതുങ്ങിക്കൂടിയിരുന്ന കപടവിശ്വാസികൾ സകാത്ത് നിഷേധവുമായി രംഗത്തുവന്നു. വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത തങ്ങളുടെ ചെയ്തികൾക്ക് ന്യായീകരണങ്ങൾ കണ്ടെത്തി.

പക്ഷേ, ധീരനായ അബൂബക്കർ (റ) തന്റേടത്തോടെയും ധൈഷണികമായ നേതൃപാടവത്തോടെയും സമൂഹത്തെ മുന്നോട്ടുനയിച്ചു. എല്ലാ അപസ്വരങ്ങളും അമർച്ച ചെയ്തു. നിയമം തിരുത്താനോ, ഭീരുക്കളായി രംഗംവിടാനോ ആരെയും അനുവദിച്ചില്ല. ആടിയുലഞ്ഞ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം കാണിച്ച മനക്കരുത്തും തന്റേടവും സമൂഹത്തിനു പുതിയ ഒരുണർവും ഉത്തേജനവും നൽകി.

വിധ്വംസക പ്രവർത്തനങ്ങൾ വഴി ഇസ്ലാമിന്റെ വളർച്ച തടയാൻ യഹൂദികളും നസാറാക്കളും ആവുന്നതെല്ലാം ചെയ്തു. റോമിലും പേർഷ്യയിലും അസ്വസ്ഥരായി കഴിഞ്ഞുകൂടിയിരുന്ന ക്രിസ്ത്യാനികൾ സിറിയൻ അതിർത്തി പ്രദേശങ്ങളിൽ കുഴപ്പക്കാർക്ക് സഹായം എത്തിച്ചുകൊടുത്ത് മുസ്ലിംകൾക്കും ഭരണകൂടങ്ങൾക്കും തലവേദന സൃഷ്ടിച്ചു. 

പക്ഷേ, അബൂബക്കർ സിദ്ദീഖിന്റെ (റ) നേതൃത്വത്തിൽ മുസ്ലിം സൈന്യാധിപന്മാർ അറേബ്യൻ അർദ്ധദ്വീപുകളിലുടനീളം ജൈത്രയാത്ര നടത്തി.

ഐക്യവും ക്ഷേമവും ഭദ്രതയും കളിയാടുന്ന ഇസ്ലാമിക ഗവൺമെന്റ് ജനഹിതി നേടി മുന്നോട്ടുള്ള പ്രയാണം തുടർന്നു. ഒന്നാം ഖലീഫയുടെ കാലത്ത് തന്നെ പ്രമുഖ പേർഷ്യൻ രാജ്യങ്ങളായിരുന്ന ഇറാഖ്, ഹിറാഅ്, ഐനുത്തംറ് തുടങ്ങിയ രാജ്യങ്ങളിലും റോമൻ രാജ്യമായിരുന്ന സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ഇസ്ലാമിന്റെ സന്ദേശമെത്തി. 

പ്രവാചകന്റെ (ﷺ) വിയോഗം മൂലമുണ്ടായ പ്രയാസങ്ങൾ ഒരുവിധം അവസാനിച്ചുവരവെയാണ് ഹിജ്റ വർഷം 13 ജമാദുൽ ആഖിർ 22 ന് തിങ്കളാഴ്ച്ച അബൂബക്കർ (റ) വഫാത്തായത്. 2 വർഷവും മൂന്നുമാസവും 10 ദിവസവുമാണ് അദ്ദേഹം ഖിലാഫത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്.

ഭരണകാലം ഹ്രസ്വമെങ്കിലും ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും കനപ്പെട്ട സംഭാവനകളാണ് അദ്ദേഹം അർപ്പിച്ചത്. ആഭ്യന്തരരംഗം ഭദ്രമാക്കുക, ഖുർആൻ ക്രോഡീകരിക്കുക, വിഘടനവാദത്തെ പിഴുതെറിയുക, വൻശക്തികളെ ഒതുക്കുക തുടങ്ങിയ ധീരമായ പലനടപടികളും അദ്ദേഹം കൈകൊണ്ടിരുന്നു. 

സിദ്ദീഖ്(റ)വിന് ശേഷം രണ്ടാം ഖലീഫയായി ഉമർബിൻ ഖത്താബ്(റ) അധികാരമേറ്റു. ക്രിസ്ത്യാനികളുടെ കയ്യിലായിരുന്ന ബൈത്തുൽ മുഖദ്ദസും പരിസരപ്രദേശങ്ങളും പരിപൂർണ്ണമായി ഇസ്ലാമിന് കീഴടങ്ങിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 

സമരങ്ങളുടെയും വിജയങ്ങളുടെയും നീണ്ടകഥയാണ് അദ്ദേഹത്തിന്റെ ഖിലാഫത്തിന് പറയാനുളളത്. ഉമറുൽ ഫാറൂഖിന്റെ (റ) നീതിയിൽ അധിഷ്ഠിതമായ ഭരണം എക്കാലത്തും പ്രശംസിക്കപ്പെട്ടതാണ്. അനേകമനേകം പരിഷ്കരണ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. പത്ത് വർഷവും ആറ് മാസവും നീണ്ടുനിന്ന ആ സുവർണ്ണകാലം ഇസ്ലാമിക ചരിത്രത്തിൽ ശ്രദ്ധേയമാണ്.

ഹിജ്റ 23 ദുൽഹജ്ജ് 30 ശനിയാഴ്ച അദ്ദേഹം ഒരു ക്രൈസ്തവ ജൂത ഗൂഢാലോചനയിലൂടെ വധിക്കപ്പെട്ടു. ഒരു പേർഷ്യൻ അടിമയായ ഫൈറൂസ് അബൂ ലുഅ്ലുഅത്ത് എന്ന മജൂസിയാണ് ഉമർ (റ) വിനെ കഠാരകൊണ്ട് കുത്തിയത്. ഇതിന് അയാളെ പ്രേരിപ്പിച്ചത് മദീനയിൽ നിന്നു പേർഷ്യയിലേക്ക് കുടിയേറിപ്പാർക്കേണ്ടിവന്ന ജൂത ക്രൈസ്തവ കുടുംബങ്ങളായിരുന്നു. 

ഉമറിന്റെ (റ) ഖിലാഫത്ത് കാലത്ത് അധികാരം നഷ്ടപ്പെട്ട ക്രിസ്ത്യാനികൾ നടപ്പിലാക്കിയ ഈ ക്രൂരമായ കൊലപാതകത്തിൽ പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ മേധാവിയായിരുന്ന ജൂഫൈനക്കും പങ്കുണ്ടായിരുന്നു. കുറ്റവിചാരണക്ക് ഹാജരാകുന്നതിന്മുമ്പ് ഉമറിന്റെ (റ) മകൻ ഉബൈദുല്ല ഇവരെ വധിച്ചു കളയുകയാണുണ്ടായത്. 

ഉമർ(റ)വിന്റെ ദുരന്തം ഇസ്ലാമിന്റെ നഷ്ടത്തിലുപരി ലോകത്തിന്റെ നഷ്ടമായിരുന്നു. നീതിയുടെ പര്യായമായി അറിയപ്പെട്ട ഉമർ (റ) ലോകാവസാനം വരെ ആ മഹൽഗുണത്തോടൊപ്പം പ്രശംസിക്കപ്പെടുകതന്നെ ചെയ്യും.

ഉമർ(റ)വിന്റെ വിയോഗം ഇസ്ലാമിനെ തളർത്തുമെന്ന് കണക്കു കൂട്ടിയ ക്രിസ്ത്യാനികൾക്ക് മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)വിന്റെ മുന്നേറ്റം കണ്ട് വിസ്മയിക്കേണ്ടിവന്നു. 

ഇസ്ലാമിക വിപ്ലവം കടൽതീരങ്ങൾ മറികടന്നു തുടങ്ങിയത് അദ്ദേഹത്തിന്റെ ഖിലാഫത്തോടെയാണ്, ആഫ്രിക്കൻ നാടുകളിലും സൈപ്രസ് തുടങ്ങിയ ദ്വീപുകളിലും ഇസ്ലാമിന്റെ വെളിച്ചമെത്തിക്കാനും ഒരുപാട് ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അവസരം കിട്ടുമ്പോഴൊക്കെ മുസ്ലിംകൾക്കിടയിൽ അനൈക്യവും കുഴപ്പവും കുത്തിപ്പൊക്കാൻ നോമ്പുനോറ്റു നടന്നിരുന്ന ജൂത ക്രിസ്ത്യാനികൾ അടവുമാറ്റിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

സൻആഇലെ ജൂതന്മാരുടെ കൂട്ടത്തിൽ ഇബ്നുസ്സൗദാത്ത് എന്ന ഒരു പുരോഹിതനുണ്ടായിരുന്നു. പുറമെ നിന്ന് ഇസ്ലാമിനെ എതിർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇയാൾ ഉള്ളിൽ കയറിക്കൂടാൻ പരിപാടികൾ ആവിഷ്കരിച്ചു. ഇയാൾ ഇസ്ലാംമതം സ്വീകരിച്ചു. മുസ്ലിംകളെ സ്നേഹിച്ചു കൊല്ലുകയായിരുന്നു പരിപാടി.

മൂന്നാം ഖലീഫയായി അധികാരമേറ്റതിൽ അതൃപ്തിയുണ്ടായിരുന്ന ചിലയാളുകളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇയാൾ പാട്ടിലാക്കി. ഖിലാഫത്ത് അലി(റ)വിന്ന്  മാത്രം അവകാശപ്പെട്ടതാണെന്നും ഉസ്മാൻ(റ)വിനെ ഖലീഫയായി അംഗീകരിക്കേണ്ടതില്ലെന്നും ഇയാൾ പ്രചരിപ്പിച്ചു. മുസ്ലിംകൾക്കിടയിൽ വിഭാഗീയതയുടെ വിത്തുമുളക്കുന്നത് ഈ സമയത്താണ്. 

നബിﷺതങ്ങളുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്യുകയും ദിന്നൂറൈൻ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്തിരുന്ന മഹാനായ ഈ ഖലീഫയും ശത്രുക്കളുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയാണുണ്ടായത്. 

ഹിജ്റ 23 മുതൽ 35 വരെ നീണ്ട 12 വർഷം അദ്ദേഹത്തിന്റെ മാതൃകാപരമായ ഭരണം ലോകത്ത് നടന്നു. അനേകം വിജയങ്ങൾ നേടുന്നതിൽ മൂന്നാം ഖലിഫ നിസ്സീമമായ പങ്കുവഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മരണം ഒരാകസ്മിക സംഭവമായിരുന്നില്ലെന്നും ഇസ്ലാമിക സാമൂഹിക രംഗത്ത് അഭ്യന്തരമായ കുഴപ്പങ്ങൾ തലപൊക്കുന്നതിന്റെ മുന്നോടി ആയിരുന്നുവെന്നും തുടർക്കാല സംഭവങ്ങൾ തെളിയിക്കുന്നു.

നാലാമത്തെ ഖലീഫയായി അവരോധിക്കപ്പെട്ടത് അലിയ്യുബിൻ അബീത്വാലിബ് (റ) ആയിരുന്നു. പാണ്ഡിത്യം, ധീരത, ബുദ്ധിവൈഭവം, നീതിന്യായം തുടങ്ങിയ കാര്യങ്ങളിൽ അഗ്രേസരനായിരുന്ന അലി (റ) നബിﷺയുടെ പിതൃവ്യപുത്രനും ജാമാതാവുമാണ്.

കുട്ടിക്കാലത്ത് തന്നെ ഇസ്ലാംമതം വരിച്ച അലി (റ) നബിﷺയുടെ സംരക്ഷണത്തിൽ വളർന്നയാളാണ്. ഹിജ്റ 35 ദുൽഹജ് 15-ന് വെള്ളിയാഴ്ചയാണ് അദ്ദേഹം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉസ്മാൻ (റ) വിന്റെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ചില മുസ്ലിം സുഹൃത്തുക്കളുടെ അവിവേകവും നിരുത്തരവാദപരവുമായ പ്രവർത്തനങ്ങൾ കാരണം അലി (റ) വിന്റെ ഖിലാഫത്ത് കാലം വേണ്ടത്ര സമാധാനപരമായിരുന്നില്ല. 

അലി(റ)വിനെ ഖലീഫയായി അംഗീകരിക്കാൻ തെറ്റിദ്ധാരണ മൂലം കൂട്ടാക്കാതിരുന്ന ചിലർ കാരണം മുസ്ലിംകൾ പരസ്പരം ഏറ്റുമുട്ടേണ്ടിവന്ന അവസ്ഥയാണു വന്നുപെട്ടത്. ജമൽയുദ്ധവും സിഫ്ഫീൻ യുദ്ധവും ഇങ്ങനെ മുസ്ലിംകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളായിരുന്നു. 

മുസ്ലിംകൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ കടുംപിടുത്തം കൂടാതെ രമ്യമായ പരിഹാരം ആഗ്രഹിച്ചിരുന്ന അലി(റ)വിന് ഒരു വിഭാഗം തീവ്രവാദികളെയാണ് നേരിടേണ്ടി വന്നത്. എന്നും എവിടെയും തീവ്രവാദികൾ ലോകസമാധാനത്തിന് ഭീഷണിയായിരുന്നുവല്ലോ..?!

അബ്ദുറഹിമാൻ ബിൻ മുൽജിം എന്ന കൂഫക്കാരനായ ഒരു തീവ്രവാദിയുടെ കുത്തേറ്റുകൊണ്ട് നാലാം ഖലീഫയും രക്തസാക്ഷിയാവുകയാണുണ്ടായത്. അതോടുകൂടി ഒരു സുവർണ്ണകാലഘട്ടത്തിന്റെ അന്ത്യം കുറിക്കുകയായിരുന്നു...

അഞ്ചോളം വർഷക്കാലമാണ് അലി(റ) ഖലീഫയായിരുന്നത്. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം ഇസ്ലാമിക ചരിത്രത്തിലെ പുതിയ കാലഘട്ടം ആരംഭിക്കുന്നു. 


പുലരുന്ന പ്രവചനങ്ങൾ

അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയുടെ ദീർഘദർശനം സാക്ഷാത്കരിച്ചുകൊണ്ട് യഥാക്രമം അബൂബക്കർ, ഉമർ, ഉസ്മാൻ,അലി(റ) എന്നീ മഹാരഥന്മാരുടെ മുപ്പത് വർഷത്തെ ഖിലാഫത്തിനു ശേഷം ഇസ്ലാമികരാഷ്ട്രങ്ങൾ രാജവാഴ്ചക്കും ദുഖകരമായ അധികാര വടംവലികൾക്കും വേദിയാവുകയുണ്ടായി.

ഹസ്റത്ത് സഫീന (റ) പറയുന്നു: നബിﷺതങ്ങൾ പറയുന്നത് ഞാൻ കേട്ടു: “ഖിലാഫത്ത് മുപ്പതു സംവൽസരമാകുന്നു.അനന്തരം അത് രാജവാഴ്ചയായി അധിപതിക്കും.” (തിർമുദി) 

ഖുലഫാഉറാശിദുകളുടെ മാതൃകാപരമായ ഖിലാഫത്തിനു ശേഷം ഹിജ്റ 41-ാം വർഷം എ.ഡി. 661 മെയ് 7 ന് ഹസ്റത്ത് മുആവിയ (റ) ആരംഭം കുറിച്ച ഉമവിയ്യാ ഖിലാഫത്ത് ഇസ്ലാമിക സമൂഹത്തെ നുള്ളിയും നോവിച്ചും തഴുകിയും തലോടിയും 91 വർഷവും 9 മാസവും നിലനിൽക്കുകയുണ്ടായി. 

ഉമവിയ്യാ ഭരണത്തിന്റെ സ്ഥാപകനായ മുആവിയ (റ) ക്രി, 680 ഏപ്രിൽ 7ന്, ഹിജ്റ 60 റജബ് 1 ന് പരലോകം പ്രാപിച്ചു. തുടർന്ന് മകൻ യസീദാണ് മുമ്പ് നിശ്ചയിച്ച പ്രകാരം ഭരണത്തിൽ വന്നത്. പ്രവാചകരുടെ (ﷺ) പേരമകൻ ഹുസൈൻ (റ) വും കുടുംബവും കർബലയിൽ വെച്ച് അതിദാരുണമാംവിധം കൊല്ലപ്പെട്ടത് യസീദിന്റെ ഭരണകാലത്തായിരുന്നു.

നേതൃത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അധികാര വടംവലികളുമാണ് കർബലായുദ്ധത്തിന് കാരണമായതെങ്കിലും അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) ഒരു പ്രവചനത്തിന്റെ പുലർച്ചകൂടിയായിരുന്നു കർബലാ സംഭവം.

ഒരിക്കൽ നബിﷺയുടെ അടുത്ത കുടുംബത്തിൽപ്പെട്ട ഉമ്മുൽ ഫള്ല് (റ) ചെന്ന് ഫാതിമാ ബീവി(റ)യുടെ ഹുസൈൻ എന്ന കുട്ടിയെ എടുത്ത് നബി ﷺ യുടെ മടിയിൽ വെച്ചുകൊടുത്തു. കുട്ടിയുടെ മുഖത്തേക്ക് നോക്കിയ പ്രവാചകന്റെ (ﷺ) കണ്ണുകൾ നിറഞ്ഞു. അവിടുന്ന് (ﷺ) ഇപ്രകാരം പറഞ്ഞു: “ഈ മകനെ എന്റെ സമുദായം വധിച്ചുകളയുമെന്ന് അല്ലാഹു ﷻ വിന്റെ ദൂതൻ ജിബ്രീൽ (അ) എന്നോട് പറഞ്ഞിരിക്കുന്നു.” (ബൈഹഖി)

ഈ ദീർഘദർശനത്തിന്റെ പുലർച്ചയാണ് ഹിജ്റ 61 മുഹർറം 10 ന് (ക്രിസ്താബ്ദം 680 ഒക്ടോബർ 10) കർബലയിൽ നടന്നത്. ഇരുവിഭാഗം മുസ്ലിം സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടി. അവിടെവെച്ച് അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) കണ്ണിലുണ്ണിയായ ഹുസൈനും (റ) കൂട്ടുകാരും രക്തസാക്ഷികളായി...

ഖുലഫാഉറാശിദുകളുടെ കാലത്തിനു ശേഷം ഇസ്ലാമിക മുന്നേറ്റം വളരെ മന്ദഗതിയിലായി. വീണ്ടും അത് പഴയരൂപത്തിലാകാൻ കാലമേറെ കഴിയേണ്ടിവന്നു. ഉമവിയ്യാ ഖിലാഫത്തിലും ചരിത്രത്തിന് വിസ്മരിക്കാൻ കഴിയാത്ത യുഗപുരുഷന്മാർ അനേകമുണ്ട്.

അഞ്ചാം ഖലീഫ എന്ന പേരിൽ പ്രസിദ്ധനായ ഉമർബിൻ അബ്ദുൽ അസീസ് (റ), ഉമർ രണ്ടാമൻ എന്നറിയപ്പെടുന്നവിധം നീതിനടപ്പാക്കിയ മഹാനായ ഭരണാധികാരിയായിരുന്നു.

ഒരു നൂറ്റാണ്ടിന് ശേഷം ഉമവിയ്യാ ഖിലാഫത്ത് അവസാനിച്ചു. തുടർന്ന് അബ്ബാസിയ്യാ ഖിലാഫത്ത് ഭരണം നയിച്ചു. എ.ഡി, 749 ഒക്ടോബർ 30 ന് ആണ് അബുൽ അബ്ബാസ് അസ്സഫ്ഫാഹ് അബ്ബാസിയ്യാ ഖിലാഫത്തിന് അടിത്തറ പാകിയത്. പ്രഗത്ഭരും പ്രശസ്തരുമായ 37 ഭരണാധിപന്മാർ രാജ്യചക്രം തിരിച്ച അബ്ബാസിയ്യാ ഖിലാഫത്ത് സുദീർഘമായ 524 വർഷം അധികാര സോപാനങ്ങളിൽ വിലസുകയുണ്ടായി. 

അബ്ബാസിയ്യാ ഖിലാഫത്തും അന്ത്യപ്രവാചകരുടെ (ﷺ) പ്രവചനത്തിന്റെ സാക്ഷാത്കാരമായിരുന്നു. ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു. ഒരിക്കൽ നബിﷺതങ്ങൾ ഇപ്രകാരം പ്രസ്താവിച്ചു: “അബ്ബാസിന്റെ സന്താനപരമ്പരയിൽ എന്റെ സമുദായത്തിന്റെ നായകന്മാരാകുന്ന രാജാക്കളുണ്ടാകും. അല്ലാഹു ﷻ അവർ മുഖേന ഇസ്ലാംമതത്തിന് അന്തസ്സ് നൽകും.” (ഹിൽയാ)

അബ്ബാസിയ്യാ ഭരണകൂടത്തിന്റെ സ്ഥാപകൻ സഫ് ഫാഹ് നബിﷺയുടെ പിതൃവ്യനായ അബ്ബാസ്(റ)വിന്റെ മൂന്നാമത്തെ പൗത്രനാണ്. ഇസ്ലാമിക സമൂഹത്തിന്റെ മതവിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളെ തേജോമയമാക്കിയ അബ്ബാസിയ്യാ ഖിലാഫത്തിന്റെ അവസാനരംഗങ്ങൾ പലതും അതിദയനീയവും ദൗർഭാഗ്യകരവുമായിരുന്നു.

പിൽക്കാലത്ത് അധികാരവടംവലിയും കുതികാൽവെട്ടും നിമിത്തം പ്രവിശാലമായ ഇസ്ലാമിക സാമ്രാജ്യങ്ങൾ പലതും അബ്ബാസിയാ ഖലീഫമാരുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയി..!!

പ്രബോധന പ്രവർത്തനങ്ങളും പ്രതിരോധമാർഗ്ഗങ്ങളുമില്ലാതെ മതാധിഷ്ഠിതമായ ഒരു ഭരണകൂടം നിലനിൽക്കാൻ പ്രയാസമാണല്ലോ..?!

പ്രവാചകരുടെയും (ﷺ) ഖുലഫാഉറാശിദുകളുടെയും കാലത്ത് ഭരണ സിരാകേന്ദ്രം മദീനാ മുനവ്വറയായിരുന്നുവെങ്കിൽ ഉമവികൾ അത് സിറിയൻ തലസ്ഥാനമായ ഡമസ്കസിലേക്ക് മാറ്റി സ്ഥാപിച്ചു. അബ്ബാസികൾക്ക് ഭരണം കിട്ടിയതോടെ അത് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് പറിച്ചുനട്ടു.

ഉമറുൽ ഫാറൂഖിന്റെ (റ) ഖിലാഫത്തോടെ ഇസ്ലാമിക സാമ്രാജ്യങ്ങൾക്കുണ്ടായ കെട്ടുറപ്പും ഭദ്രതയും വളരെ ശക്തമായിരുന്നുവല്ലോ. ഇസ്ലാമിന്റെ ജൈത്രയാത്ര ആരെയും അസൂയപ്പെടുത്തും വിധമായിരുന്നു. 

3700 വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രപാരമ്പര്യമുള്ള ബൈത്തുൽ മുഖദ്ദസ് രക്തരഹിതവും സമാധാനപരവുമായ മാർഗ്ഗത്തിലൂടെ ഹിജ്റ 15-ൽ (എ.ഡി. 636-ൽ) ഉമർ(റ) ഇസ്ലാമികസാമാജ്യത്തിന് കീഴിൽ കൊണ്ടുവന്നു. 

അനുദിനം വികസിച്ചുകൊണ്ടിരുന്ന മുസ്ലിം ഭരണ പ്രദേശങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ വേരുപിടിച്ചു വളർന്നു പന്തലിക്കുന്ന ഇസ്ലാമിക സാംസ്കാരിക നാഗരികതകളിലേക്കും അത്യധികം അസൂയയോടു കൂടിയാണ് ഇസ്ലാമിന്റെ ബദ്ധവൈരികൾ നോക്കിക്കൊണ്ടിരുന്നത്. 

ദിനേന വികസിച്ചുവരുന്ന മുസ്ലിം ജനസംഖ്യയും രാഷ്ട്രീയ പിന്തുണയും ചർച്ചുമേധാവികളെയും ക്രിസ്തീയ പുരോഹിതന്മാരെയും വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജനകീയ അംഗീകാരവും ബുദ്ധിജീവികളുടെ പിന്തുണയും നഷ്ടപ്പെട്ട കുരിശുമതത്തിന്റെ അപ്പോസ്തലന്മാർ മുസ്ലിം രാജ്യങ്ങളിൽ കുഴപ്പമുണ്ടാക്കാനും മുസ്ലിം ഐക്യം തകർക്കാനും ഗൂഢമായ പല പദ്ധതികളും ആവിഷ്കരിച്ചു. അബ്ബാസിയ ഖിലാഫത്തിന്റെ ദുർബലത അവർ ശരിക്കും ഉപയോഗപ്പെടുത്തി.

കുപ്രസിദ്ധമായ കുരിശുയുദ്ധങ്ങളിൽ മുക്കാൽ ഭാഗവും അബ്ബാസിയ ഖിലാഫത്തിന്റെ അന്ത്യഘട്ടങ്ങളിലാണ് അരങ്ങേറിയത്. 

അബ്ബാസീ ഖലീഫ മുഅ്തസിം (ഹിജ്റ 218-27) നിലവിലുള്ള അറബി മുസ്ലിം സൈന്യത്തിനു പുറമെ തുർക്കിയിൽ നിന്നു പ്രത്യേകം തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര കൂലിപ്പട്ടാളം രൂപീകരിച്ചു. കാലക്രമേണ ഈ സമാന്തരപട്ടാളം ഒരു ബദൽശക്തിയായി രംഗത്തു വരികയും ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. മുഅ്തസിമിന് ശേഷം ഖലീഫയായ മകൻ മുതവക്കിലിനെ ഈ സമാന്തരസൈന്യം നിർദാക്ഷിണ്യം വധിക്കുകയുണ്ടായി.

പല അബ്ബാസീ ഖലീഫമാരും മുഅ്തസ് ലി ചിന്താഗതിക്കാരായിരുന്നു. തങ്ങളുടെ പിഴച്ച ചിന്തകൾക്ക് പ്രചാരം നൽകാത്ത പണ്ഡിതന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഖലീഫമാരും കൂട്ടത്തിലുണ്ട്. 

ഒരേസമയം മതമേധാവികളും രാഷ്ട്ര നായകന്മാരുമായി ദീനിനും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച അബ്ബാസീ ഭരണാധികാരികളുടെ പിൻഗാമികൾ അധികാരത്തിലും ഭൗതിക സുഖാഡംബരങ്ങളിലും മുഴുകി. 

മുസ്ലിം ഖിലാഫത്ത് കേന്ദ്രങ്ങളിൽ നർത്തകികളും ഗായകസംഘങ്ങളും യഥേഷ്ടം കയറിയിറങ്ങി. മദ്യചഷകങ്ങൾ കൊട്ടാരസദ്യകളിലെ പ്രധാന വിഭവങ്ങളായി. ഖിലാഫത്ത് കേന്ദ്രങ്ങൾ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വൈദേശികാക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് ഇസ്ലാമിക താൽപര്യം നിലനിർത്തുന്നതിലും പരാജയപ്പെട്ടു. 

ജുമുഅ ഖുതുബകളിൽ പുകഴ്ത്തപ്പെടുകയും വിനിമയനാണയങ്ങളിൽ പേരടിക്കപ്പെടുകയും ചെയ്യുന്നതൊഴിച്ചാൽ പ്രത്യേക സ്ഥാനങ്ങളൊന്നും അവർക്കില്ലെന്ന സ്ഥിതി സംജാതമായി.

അബ്ബാസിയ ഖിലാഫത്തിന്റെ ശനിദശ തുടർന്നുകൊണ്ടിരിക്കെ നേരത്തെ പറഞ്ഞ തുർക്കിസലാജിക്കുകളും ബുവൈഹികൾ, ഫാതിമികൾ, അയ്യൂബികൾ തുടങ്ങിയവരും പ്രാദേശിക ഭരണങ്ങളിൽ പിടിമുറുക്കിത്തുടങ്ങി. ബുവൈഹികളും ഫാത്വിമികളും കടുത്ത ശിയാവിശ്വാസികളായിരുന്നുവെങ്കിൽ സലാജിക്കുകളും അയ്യുബികളും ഉറച്ച സുന്നീ ആദർശക്കാരായിരുന്നു. 

രാജ്യത്തുടനീളം വളർന്നുവന്ന സമാന്തരശക്തികളെ നിയന്ത്രിക്കാൻ പ്രാപ്തിയില്ലാതെ നാമമാത്ര അബ്ബാസിയ്യാഖിലാഫത്ത് ബാഗ്ദാദിൽ മാത്രം ഒതുങ്ങിയിരിക്കെ, ഹിജ്റ 462-ൽ ഈജിപ്തിലെ ഫാതിമിയ്യാ ഭരണത്തിനുകീഴിലായിരുന്ന സിറിയയും പരിസരപ്രദേശങ്ങളും സലാജിക്കുകൾ പിടിച്ചെടുത്തു. 

സൽജൂക്കികൾ ജനസ്വാധീനം നേടി മുസ്ലിം രാജ്യങ്ങളിൽ വേരുപിടിച്ചു വരികയായിരുന്നു. പല കുരിശുരാജ്യങ്ങൾക്കും വെല്ലുവിളിയുയർത്തി അവർ സധൈര്യം മുന്നോട്ടു നീങ്ങി. തങ്ങളുടെ രാജ്യം നഷ്ടപ്പെട്ട ഫാത്വിമികളാവട്ടെ സലാജിക്കുകളോട് പ്രതികാരം ചെയ്യാൻ കിസ്ത്യൻ പടയാളികളെ കൂട്ടുപിടിച്ച് കരാർ വരെ ഉണ്ടാക്കി.

പക്ഷേ, അവരുടെ ധാരണ പൂർത്തിയാക്കും മുമ്പ് ഹിജ്റ 671-ൽ ബൈത്തുൽ മുഖദ്ദസ് കൂടി ഫാത്വിമികളിൽ നിന്ന് സൽജൂക്കികൾ പിടിച്ചെടുത്തു. ജറുസലവും സിറിയയും നഷ്ടപ്പെട്ട ഫാത്വിമികളുടെ ഭരണം ഈജിപ്തിൽ മാത്രമായി ചുരുങ്ങി.

ബൈത്തുൽ മുഖദ്ദസും അതിലേക്കുള്ള വഴികളും സലാജിക്കുകളുടെ കയ്യിലായതോടെ ആ പരിശുദ്ധ ഭൂമിയിൽ വരുന്ന തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ അവർ തയ്യാറായി. സുരക്ഷിതത്വകാരണങ്ങൾ പറഞ്ഞായിരുന്നു ഈ നടപടി.

ഫാത്വിമികളുടെ ഭരണകാലത്ത് ക്രിസ്ത്യൻ ഭക്തർ നിർഭയമായി ഖുദ്സിൽ തീർത്ഥാടനം നടത്തി തിരിച്ചുപോകുമായിരുന്നു. മുസ്ലിം ശക്തികൾ ഉയിർത്തെഴുന്നേൽക്കുകയും കുരിശുകാരുമായി ഇടക്കിടെ ഉരസൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് ബൈത്തുൽ മുഖദ്ദസിലെത്തുന്ന ക്രൈസ്തവ തീർത്ഥാടകർക്ക് സലാജിക്കുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ സംഭവം ക്രിസ്ത്യൻ സഭകളെ വല്ലാതെ അരിശം കൊള്ളിച്ചു.

ചരിത്രപരമായി അനേകം മഹത്വങ്ങൾ ഉൾക്കൊള്ളുന്ന ആ പരിശൂദ്ധഭൂമിയും ബൈത്തുൽ മുഖദ്ദസ് എന്ന പേരിൽ അറിയപ്പെടുന്ന അൽ അഖ്സാ പള്ളിയും മുസ്ലിംകളും യഹൂദികളും ക്രിസ്ത്യാനികളും ഏറെക്കാലമായി ഒരുപോലെ ആദരിക്കുന്ന സ്ഥലമാണ്. 

അന്ത്യപ്രവാചകരുടെ (ﷺ) നിയോഗത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകളുടെ ഖിബ്ല അങ്ങോട്ടായിരുന്നു. 16 മാസക്കാലം നിസ്കാരത്തിൽ അങ്ങോട്ടാണ് തിരിഞ്ഞുനിന്നത്. മസ്ജിദുൽ അഖ്സായുടെ പരിസരം പതിനായിരക്കണക്കിന് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അന്ത്യവിശ്രമ സങ്കേതമായതിനാൽ അവിടം അനുഗ്രഹിക്കപ്പെട്ടതായി വിശുദ്ധ ഖുർആൻ തന്നെ സാക്ഷീകരിക്കുന്നുണ്ട്.

മുഹമ്മദ് നബിﷺയുടെ ആകാശാരോഹണം ഇവിടെ നിന്നായിരുന്നു. ഈസാനബി(അ)ന്റെ ജന്മസ്ഥലമായ ബത്ലഹേം ഈ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ അനേക വിശേഷണങ്ങൾക്ക് അർഹമായ ആ ഭൂമി കാലാകാലങ്ങളിൽ കൈവശം വെച്ചുപോരാൻ ക്രിസ്തീയരും ജൂതരും ശ്രമം നടത്തിയിട്ടുണ്ട്. 

കുപ്രസിദ്ധമായ കുരിശുയുദ്ധം തന്നെ ആ സ്ഥലം മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയായിരുന്നു.മസ്ജിദുൽ അഖ്സയും പരിസരവും മുസ്ലിംകളുടെ കയ്യിലായിരിക്കുമ്പോൾ തന്നെ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നു ക്രിസ്തീയരും മറ്റും അവിടേക്ക് സന്ദർശനത്തിനെത്താറുണ്ട്. മുസ്ലിം നേത്യത്വത്തിന്റെ ശക്തി ചോരുന്ന നേരം നോക്കി ഖുദ്സ് പിടിച്ചെടുക്കാനുള്ള ശ്രമം ക്രിസ്ത്യാനികൾ നടത്തുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ സലാജിക്കുകൾക്കും അറിയാമായിരുന്നു. 

ഭീഷണമായ ഈ ഘട്ടത്തിലാണ് ജറുസലമിലേക്ക് വരുന്ന തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സലാജിക്കുകൾ തയ്യാറായത്.

യേശുക്രിസ്തുവിന്റെ ജന്മനാട്ടിലേക്കുള്ള തീർത്ഥയാത മതപരവും വൈകാരികവുമായ ഒരു പ്രശ്നമായി കണ്ടിരുന്ന ക്രിസ്ത്യാനികളെ ഈ നിയന്ത്രണം അരിശംകൊള്ളിച്ചുവെന്ന് പറഞ്ഞല്ലോ? 

ജീവിതമോക്ഷത്തിനും പാപങ്ങൾ പൊറുത്തുകിട്ടുന്നതിനുമുള്ള ഉപാധിയായി കണ്ടുവെച്ചിരുന്ന ആ സ്ഥലം മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമായി അവർ കണ്ടു. യേശുക്രിസ്തു ലോകജനതയുടെ പാപഭാരം പേറി കൽവറിക്കുന്നിലെ കുരിശിൽ ക്രൂശിക്കപ്പെട്ടുവെന്ന് അവർ വിശ്വസിക്കുന്ന ആ സ്ഥലം കൈവശമാക്കേണ്ടത് ക്രിസ്തുമതത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നംകൂടിയായിരുന്നു. അതിന് അനുയോജ്യമായ അവസരം കാത്തിരിക്കുകയായിരുന്നു ചർച്ചുമേധാവികൾ. 

കടിപിടിമൂലം തകർന്നുകൊണ്ടിരുന്ന അബ്ബാസിയ്യാ ഖിലാഫത്തിനെ തകിടംമറിച്ചു മുസ്ലിം രാജ്യങ്ങളെ വരുതിയിൽ കൊണ്ടുവരണമെന്ന് നിനക്കുകയും അതിനായി കാത്തിരുന്ന നാളുകൾ വിളിപ്പാടകലെയെത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് തുർക്കി പടയാളികളുടെ മുന്നേറ്റം കുരിശുമേധാവികളുടെ ഉറക്കം കെടുത്തുന്നത്.


കുരിശുയുദ്ധത്തിന്റെ കഥ

വിശുദ്ധ ഖുദ്സിന്റെ നിയന്ത്രണം സലാജിക്കുകളുടെ കയ്യിലായ ശേഷം 17 വർഷം കഴിഞ്ഞപ്പോൾ ഹിജ്റ 488-ൽ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ക്രിസ്തീയ മേധാവികൾ മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഫ്രാൻസിലെ ക്ലിയർമൗണ്ട് നഗരത്തിൽ വിപുലമായ ഒരു ചർച്ചാസമ്മേളനം വിളിച്ചുചേർത്തു. 

ബൈത്തുൽ മുഖദ്ദസിൽ തീർത്ഥാടനത്തിനെത്തുന്ന ക്രിസ്തീയ ഭക്തർക്ക് മുസ്ലിംകളിൽ നിന്ന് അക്രമങ്ങളും പീഡനങ്ങളും അനുഭവപ്പെടുന്നതായുള്ള വാർത്തകൾ ഹൃദയഭേദകമായി ആ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. 

തുടർന്ന് യേശുവിന്റെ ജന്മസ്ഥലം മോചിപ്പിക്കാൻ മുസ്ലീംകൾക്കെതിരെ കുരിശുയുദ്ധത്തിന് സ്വയം സജ്ജരാകാൻ കിസ്ത്യാനികളോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ജീവത്യാഗത്തിന്റെ പ്രതീകമെന്നോണം ഓരോ മരക്കുരിശുകൾ ഓരോ കിസ്ത്യാനിയുടെ കയ്യിലും അദ്ദേഹം കെട്ടിക്കൊടുത്തു. 

ഖുദ്സ് മോചിപ്പിക്കാൻ ത്യാഗം ചെയ്യുന്നവർക്ക് ഭൗതിക സമ്പത്തും അതോടൊപ്പം സ്വർഗ്ഗവും മാർപാപ്പ വാഗ്ദാനം ചെയ്തു. കുപസിദ്ധനായ പത്രോസ് സന്ന്യാസി യുറോപ്യൻ നാടുകളിലുടനീളം ചുറ്റിക്കറങ്ങി വേണ്ടുവോളം കിസ്ത്യൻ ഭക്തരെ യുദ്ധത്തിനു സജ്ജരാക്കി. ക്രൈസ്തവലോകത്തെ മുസ്ലികൾക്കെതിരെ ഇളക്കിവിട്ടു. മുസ്ലിംകളെ കാഫിറുകളായിട്ടാണ് അയാൾ പരിചയപ്പെടുത്തിയത്. അതോടെ ക്രിസ്ത്യാനികളുടെ അന്തരംഗങ്ങളിൽ മുസ്ലിം വിരോധം പതഞ്ഞുപൊങ്ങി. അങ്ങനെ ഒന്നാം കുരിശുയുദ്ധത്തിന്റെ പടപ്പുറപ്പാടുകൾ യൂറോപ്പിൽ തകൃതിയായി നടന്നു തുടങ്ങി.

ഏഷ്യാമൈനറിൽ ശക്തമായ മുസ്ലിം ഭരണകൂടങ്ങൾ സ്ഥാപിക്കുകയും യൂറോപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സൽജൂക്കി തുർക്കികളുടെ ശക്തരായ രണ്ട് നെടുംതൂണുകളായിരുന്ന സുൽത്താൻ മാലിക്ക്ഷായും സുൽത്താൻ തതീശും ഇതിനിടയിൽ വധിക്കപ്പെട്ടിരുന്നു. അക്കാരണത്താൽ സിറിയയിലും ഫലസ്തീനിലും സംഘടിത മുസ്ലിംശക്തിയുമായി മുന്നോട്ടു പോകാൻ സലാജിക്കുകളുടെ ശേഷിക്കുന്ന നേതൃത്വത്തിന് വേണ്ടതുപോലെ കഴിഞ്ഞില്ല. 

ഈ സന്ദിഗ്ധഘട്ടത്തിലാണ് ഹിജ്റ 496-ൽ എ.ഡി. 1099-ൽ മുസ്ലിം ലോകത്തിന് പരാജയം സമ്മാനിച്ച ഒന്നാം കുരിശുയുദ്ധം അരങ്ങേറുന്നത്. 

കുരിശുയുദ്ധത്തിന്റെ കഥ കണ്ണീരിന്റെയും വേദനയുടെയും കഥയാണ്. ഞെട്ടലോടെയല്ലാതെ ചരിത്രവിദ്യാർത്ഥികൾക്ക് ഇന്നും അത് കേൾക്കാൻ സാധ്യമല്ല. കഴുത്തിൽ കുരിശുമാലയണിഞ്ഞ് കൃത്രിമപ്പുഞ്ചിരിയും ആതുരസേവനവുമായി നടക്കുന്നവർ മനുഷ്യവർഗ്ഗത്തോട് ചെയ്ത തുല്യതയില്ലാത്ത ക്രൂരതയുടെ കഥയാണത്.

പത്തുലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ സൈന്യം എ.ഡി. 1096 ആഗസ്റ്റ് 15 ന് യുദ്ധസന്നാഹങ്ങളുമായി പുറപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങൾ ആവേശത്തള്ളിച്ചയിൽ ഇളകിമറിഞ്ഞു. പരസ്പരം പോരടിച്ചും കലഹിച്ചും നീങ്ങിയ ആ യുദ്ധസൈന്യം വഴിയിൽ കണ്ടവരെയൊന്നും വെറുതെവിട്ടില്ല. 

മുസ്ലിംകളെ നശിപ്പിക്കുക, ബൈത്തുൽ മുഖദ്ദസ് കൈക്കലാക്കുക എന്ന ലക്ഷ്യവുമായി പുറപ്പെട്ടവരിൽ കൂടുതലും ഫ്രഞ്ചുകാരായിരുന്നു. ചിലർ വഴിക്ക് വെച്ച് യുദ്ധമുന്നണിയിൽ നിന്ന് പിരിഞ്ഞു. മറ്റുചിലർ വഴിയിൽ കണ്ട പ്രദേശങ്ങളുടെ അധികാരം പിടിച്ചെടുത്തു.

വിശ്വചരിത്രാവലോകനത്തിൽ, ജവഹർലാൽ നെഹ്റു രേഖപ്പെടുത്തിയത് കാണുക: കുരിശുയുദ്ധത്തിന് ധാരാളം പ്രജകളെ കിട്ടി. അവരുടെ കൂട്ടത്തിൽ നല്ലവരും ഉദ്ദേശ്യശുദ്ധിയുള്ളവരും ഉണ്ടായിരുന്നു. എന്നാൽ നന്മയിൽ നിന്ന് എത്രയോ അകന്നവരായിരുന്നു അധികവും. ദൈവഭക്തന്മാരും മതവിശ്വാസികളും യാതൊരു മനഃചാഞ്ചല്യവും കൂടാതെ ഏത് മഹാപാതകവും ചെയ്യാൻ കെൽപ്പുള്ള സമുദായകീടങ്ങളും അടങ്ങിയ വിചിത്രമായൊരു കൂട്ടമായിരുന്നു അത്. 

തങ്ങളെ സംബന്ധിച്ചേടത്തോളം ഉത്കൃഷ്ടമായൊരു പ്രസ്ഥാനത്തെ സേവിക്കാനിറങ്ങിയ ഈ കുരിശുയോദ്ധാക്കൾ അഥവാ അവരിൽ വളരെ പേരെങ്കിലും അങ്ങേയറ്റം നീചവും ജുഗുപ്സാവഹവുമായ പല പാതകങ്ങളും പ്രവർത്തിച്ചു. കൊള്ളടയിക്കാനും ദുർവൃത്തിയിലേർപ്പെടാനുമുള്ള തിടുക്കത്തിൽ അവരിൽ പലർക്കും ഫലസ്തീനിന്റെ അടുത്തെങ്ങും എത്താൻ കഴിഞ്ഞില്ല. വഴിയിൽ കണ്ട ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാൻ തുടങ്ങി ചിലർ. വേറെ ചിലർ സ്വന്തം ക്രൈസ്തവ സഹോദരന്മാരെ തന്നെ കശാപ്പ് ചെയ്തു. ഇവരുടെ ദുർനയങ്ങളും ക്രൗര്യവും കണ്ട് അമർഷം മൂത്ത്, അവർ കടന്നുപോയിരുന്ന ക്രൈസ്തവ രാജ്യങ്ങളിലെ തന്നെ കർഷകർ മുന്നിട്ടിറങ്ങി അവരെ ആട്ടിയോടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്തു."

ഈ യാത്രയിൽ അൽ റുഹായുടെ അധികാരം ക്രൈസ്തവർക്ക് കിട്ടി ബോൽഡ് വൈൻ എന്നയാൾ അവിടെ രാജാവായി അധികാരമേറ്റു. തുടർന്ന് അന്താക്യയും അവർ പിടിച്ചെടുത്തു. 

1096-ൽ പുറപ്പെട്ട കുരിശുസൈന്യം ജറുസലമിലെത്തി ബൈത്തുൽ മുഖദ്ദസ് പിടിച്ചെടുക്കുമ്പോഴേക്ക് വർഷം മൂന്ന് കഴിഞ്ഞിരുന്നു. ചിന്നിച്ചിതറിയും കൊലചെയ്യപ്പെട്ടും കൂറുമാറിയും നശിച്ചുതീർന്ന കുരിശുസൈന്യം ജറുസലമിൽ കടക്കുമ്പോൾ വെറും നാൽപ്പതിനായിരമായി ചുരുങ്ങിയിരുന്നു.

അവർ ഉന്മത്തരായി അവിടെ പടയോട്ടം നടത്തി. പ്രതിരോധിക്കാൻ കഴിയാതെ മുസ്ലിംകൾ അന്തം വിട്ടുനിന്നു. ഖലീഫ ഉമർ(റ)വിന്റെ ഭരണകാലം മുതൽ 480-ൽ പരം വർഷം മുസ്ലിം ഭരണാധികാരികളാൽ പരിപാലിക്കപ്പെട്ട വിശുദ്ധ ഖുദ്സ് കുരിശുവാഹകർ പിടിച്ചെടുത്തു. 

എഴുപത്തിഅയ്യായിരത്തിൽപരം മുസ്ലിംകളെ അവർ കൂട്ടക്കൊലചെയ്തു. കുട്ടികളെ നിലത്തടിച്ചുകൊന്നു. മുസ്ലിം സ്ത്രീകളെ തിരഞ്ഞുപിടിച്ചു മാനഭംഗത്തിനും മൃഗീയവധത്തിനും ഇരയാക്കി. കുതിരകൾ രക്തപ്പുഴകളിൽ നീന്തി ബൈത്തുൽ മുഖദ്ദസിനുള്ളിൽ മുട്ടുവരെ രക്തം തളംകെട്ടിനിന്നു. 

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവർ ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരമായ നരനായാട്ടാണ് ജറുസലമിൽ കാഴ്ചവെച്ചത്. തുടർന്ന് ഗോഡ് ഫ്രൈ ബൈത്തുൽ മുഖദ്ദസിലെ രാജാവായി.

ഒന്നാം കുരിശുയുദ്ധത്തോടെ നാലു മുസ്ലിംഭരണപ്രദേശങ്ങൾ ക്രിസ്ത്യാനികൾക്ക് കിട്ടി. ജറുസലം, അന്താക്കിയ, തൂനിസ്, അർറുഹാ എന്നിവയായിരുന്നു അത്. അങ്ങനെ പശ്ചിമേഷ്യയിലെ അധികാരവും സമ്പത്തും കൈക്കലാക്കുക, ബൈത്തുൽ മുഖദ്ദസ് മുസ്ലിംകളിൽ നിന്ന് മോചിപ്പിക്കുക, ഇസ്ലാമിന്റെ മുന്നേറ്റം തടയുക എന്നീ ലക്ഷ്യങ്ങളോടെ യൂറോപ്യൻ ചർച്ചുമേധാവികൾ ആസൂത്രണം ചെയ്ത ഒന്നാം കുരിശുയുദ്ധം ക്രിസ്ത്യാനികളുടെ താത്ക്കാലിക വിജയത്തിൽ കലാശിച്ചു.

അനൈക്യത്തിന്റെ തിക്തഫലം മുസ്ലിംകൾ ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു. മുസ്ലിം പ്രദേശങ്ങളിലുള്ള ക്രൈസ്തവരുടെ അതിക്രമങ്ങളും ഭരണനഷ്ടവും ബൈത്തുൽ മുഖദ്ദസിലെ കുരിശുമേധാവിത്വവും ഇസ്ലാമിക താത്പര്യങ്ങൾ ഉള്ളവരുടെ മനസ്സാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു. 

ചിന്നഭിന്നമായിപ്പോയ മുസ്ലിം ശക്തി സംഭരിച്ച് ശക്തമായ നേതൃത്വം നൽകി മുന്നോട്ടു പോകാനും നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാനും കഴിവും തൗഫീഖുമുള്ള ഒരു നായകനുവേണ്ടി മുസ്ലിംലാകം ഉറ്റുനോക്കി. വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പിന് അബ്ബാസീ ഖലീഫമാരും സലാജിക്കുകളും ആവുംവിധം ശ്രമിച്ചെങ്കിലും ഒന്നിനും കഴിയാത്തവിധം അവരുടെ നട്ടെല്ല് തകർന്നിരുന്നു.

മഹാന്മാരായ ഖുലഫാഉറാശിദുകൾക്കും അഞ്ചാം ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസിനും (റ) ശേഷം ഇസ്ലാമിക ലോകത്തിലേറ്റവും ആദരവുനേടിയ ഉന്നതനായ ഭരണാധികാരി സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന്റെ രംഗപ്രവേശം ഈ സാഹചര്യത്തിലാണുണ്ടായത്.

അദ്ദേഹത്തിന്റെ ജീവിതകഥയും ബൈത്തുൽ മുഖദ്ദിസിന്റെ മോചനത്തിനായുള്ള പടയോട്ടത്തിന്റെ കഥയും ഇസ്ലാമിക പ്രവർത്തകർക്കും പ്രസ്ഥാനബന്ധുക്കൾക്കും നവചൈതന്യവും കരുത്തും പകരാൻ മതിയായതാണ്.


കാലം കാത്തിരുന്ന ജനനം

ഹിജ്റ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദർ ബൈജാനിലെ (അസർ ബൈജാൻ) അജ്നദൈനിൽ ഒരു ദരിദ്ര മുസ്ലിം കുടുംബം താമസിച്ചിരുന്നു. കുർദു വംശജനായ ശാദിബിൻ മർവാനായിരുന്നു കുടുംബ നാഥൻ.

ക്ഷാമവും കഷ്ടപ്പാടുകളും നിറഞ്ഞ ആ പരിതസ്ഥിതിയിൽ ശാദിയുടെ കുടുംബം നിത്യജീവിതത്തിന് പോലും ക്ലേശിച്ചു. ജീവിത മാർഗ്ഗം വഴിമുട്ടുമെന്ന് കണ്ടപ്പോൾ ശാദി മർവാൻ കുടുംബസമേതം ബാഗ്ദാദിലേക്ക് പുറപ്പെട്ടു.

മുൻകാല സുഹൃത്തായിരുന്ന മുജാഹിദുദ്ദീൻ ബഹ്റസ് അപ്പോൾ ബാഗ്ദാദിലെ തക് രീത്തിൽ സലാജിക് ഭരണകൂടത്തിന്റെ ഗവർണറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് ശാദിമർവാനും മക്കളും തക് രീത്തിലെത്തിയത്. മുജാഹിദുദ്ദീൻ ബഹസ് അവരെ ആദരപൂർവ്വം സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. 

അങ്ങനെ സുഖസന്തോഷത്തോടെ അവർ തക് രീതിൽ താമസിച്ചുവരവെ ശാദിമർവാൻ രോഗബാധിതനാവുകയും മരണപ്പെടുകയും ചെയ്തു. പിതാവിന്റെ അപ്രതീക്ഷിതമായ വേർപാടോടെ അനാഥരായിത്തീർന്ന മക്കൾ നജ്മുദ്ദീൻ അയ്യൂബിയും അസദുദ്ദീനും ഉപജീവനത്തിന്നായി ഒരു കോട്ടയുടെ കാവൽജോലി ഏറ്റെടുത്തു. അതുവഴി ആ കുടുംബം തക് രീതിൽ വേരുപിടിച്ചുവന്നു.

ഇസ്ലാമിക ലോകത്ത് പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതിന്റെ പ്രതികരണങ്ങൾ തക് രീതിലും പ്രതിധ്വനിച്ചു. തക് രീത് തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു. ബാഗ്ദാദിനും മൗസിലിനും ഇടക്കുള്ള പ്രദേശത്തിന്റെ അധികാരം നജ്മുദ്ദീൻ അയ്യൂബാണ് കുറച്ചുകാലം കയ്യാളിയിരുന്നത്.

ചില വിഷയങ്ങളിൽ നജ്മുദ്ദീൻ അയ്യൂബിന്റെ സമീപനങ്ങൾ ഗവർണർ ബഹ്റേസിന് തൃപ്തികരമല്ലാതായിത്തുടങ്ങി. ആ അതൃപ്തി വളർന്നു വലുതായിക്കൊണ്ടിരിക്കെ ബഹ്റേസിന്റെ ഉദ്യോഗസ്ഥന്മാരിൽപെട്ട ഒരാളുമായി അസദുദ്ദീൻശേർകുഹ് വാക്കേറ്റത്തിലേർപ്പെടുകയും അടിപിടിയിൽ ആ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. അതോടെ തദ്ദേശീയരെല്ലാം നജ്മുദ്ദീൻ അയ്യൂബിനും അദ്ദേഹത്തിന്റെ സഹോദരനും എതിരെ ഇളകിപ്പുറപ്പെട്ടു...

അയ്യൂബിനെ സ്ഥാനഭ്രഷ്ടനാക്കണമെന്നു പറഞ്ഞ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങി.

അല്ലാഹു ﷻ വിന്റെ തീരുമാനം എന്ന് പറയട്ടെ, തങ്ങളെ സംരക്ഷിക്കുകയും പിതാവിന്റെ വേർപാടിന് ശേഷം ഒരുപാട് സഹായങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്ത് മുജാഹിദുദ്ദീൻ ബഹ്റേസുമായി അവർക്ക് വേർപിരിയേണ്ടിവന്നു. ജനങ്ങളുടെ പ്രക്ഷോഭം ശക്തമായപ്പോൾ കോട്ടയുടെ ഭരണം മറ്റാരെയെങ്കിലും ഏൽപ്പിച്ച് അവിടം വിട്ടു പൊയ്ക്കൊള്ളാൻ ബഹ്റേസ് കൽപ്പിക്കുകയാണുണ്ടായത്.

തക് രീത് പ്രദേശത്തോടും തദ്ദേശീയരോടും നജ്മുദ്ദീൻ അയ്യൂബിന് വളരെ സ്നേഹമായിരുന്നു. അവിടം വിട്ടുപോകാൻ അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയാവട്ടെ, പൂർണ്ണ ഗർഭിണിയുമായിരുന്നു. എവിടെ അഭയം തേടും എന്നാലോചിച്ചുകൊണ്ടിരിക്കെ ആ ദിവസം രാത്രി തന്നെ തക് രീത്ത് വിടാൻ കൽപന വന്നു. 

എല്ലാം അല്ലാഹു ﷻ വിലർപ്പിച്ച് യാത്രക്കൊരുങ്ങിയപ്പോഴാണ് ഒരു ഭൃത്യൻ ഓടിവന്ന് ഭാര്യയുടെ പ്രസവ വാർത്ത അറിയിച്ചത്. അതൊരു ദുശ്ശകുനമായാണ് അയ്യൂബിന് തോന്നിയത്. പലരും അങ്ങനെ പറയുകയും ചെയ്തു. 

ആ കൈക്കുഞ്ഞിനെയും കയ്യിലേന്തി നജ്മുദ്ദീനും സഹോദരനും കുടുംബസമേതം അന്നുതന്നെ തക് രീത് വിട്ടു. എങ്ങോട്ടാണീ യാത്ര..?

അവർക്കൊരു ലക്ഷ്യബോധവുമുണ്ടായിരുന്നില്ല. ഇരുളിന്റെ മറവിൽ അവർ ദീർഘദൂരം നടന്നു. ആ കൊച്ചു യാത്രാസംഘത്തിൽ ഒരു ക്രിസ്ത്യൻവയോവൃദ്ധനും ഉണ്ടായിരുന്നു. നേരം പുലരാനടുത്തപ്പോൾ അവർ തളർന്ന മനസ്സുമായി ഒരിടത്ത് വിശ്രമിക്കാനിരുന്നു.

ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ മാനസിക സംഘർഷത്തിന്റെ വേലിയേറ്റത്തിൽ നജ്മുദ്ദീൻ അയ്യൂബ് പലതും പുലമ്പാൻ തുടങ്ങി. ഇതിനിടക്ക് നവജാതശിശുവിന്റെ നിലക്കാത്ത നിലവിളിയും! ആ കുട്ടിയുടെ ജന്മത്തിൽ എന്തോ പന്തി കേടുള്ളതുപോലെ അയ്യൂബിനു തോന്നി. എങ്കിലും നേരത്തെ തീരുമാനിച്ചതനുസരിച്ച് കുട്ടിക്ക് അവർ സ്വലാഹുദ്ദീൻ യൂസുഫ് എന്ന് പേരിട്ടു. വഴിക്കുവെച്ച് കുട്ടിയെ കൊന്നുകളഞ്ഞാലോ എന്നുപോലും അയ്യൂബ് ചിന്തിച്ചുവത്രെ. 

അദ്ദേഹത്തിന്റെ പരാക്രമം കണ്ട ഭാര്യ കുഞ്ഞിന്റെ സുരക്ഷയിൽ ഏറെ ശ്രദ്ധ പുലർത്തി. അവസാനം എല്ലാവരും കൂടി അദ്ദേഹത്തെ സമാധാനിപ്പിച്ചു: "ഈ പ്രതിസന്ധി ഒരു വിജയത്തിന്റെ തുടക്കമായേക്കാം. മനുഷ്യൻ തിന്മയായി കാണുന്നത് അല്ലാഹു ﷻ നന്മയായി മാറ്റിയേക്കും. അതുകൊണ്ടു നമുക്കു സമാധാനിക്കാം.”

അവർ മൗസിലിനെ ലക്ഷ്യമാക്കി നീങ്ങി. പ്രസവിച്ചയുടൻ, വിശ്രമവും ശുശ്രൂഷയും ലഭിക്കുന്നതിന് മുമ്പുള്ള ഈ ദീർഘയാത ആ മാതാവിനും കുഞ്ഞിനും ഒരു പരീക്ഷണം തന്നെയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ഒരു ഘട്ടമായിരുന്നു അപ്പോൾ അയ്യൂബിന്റെ കുടുംബത്തിന് വന്നുപെട്ടത്. അവസാനം അവർ മൗസിലിലെത്തി. 

ഹിജ്റ 531-ൽ (എ.ഡി. 1137) ജനിച്ച ഈ കുട്ടിയാണ് പിന്നീട് മുസ്ലിം ലോകത്തിന്റെ ആവേശമായിത്തീർന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ)..!!

ഇസ്ലാമിക ലോകം കുരിശുപടക്കു മുമ്പിൽ മുട്ടുവിറച്ചു നിന്നപ്പോൾ വീരനായകനായി വന്ന് മോചനത്തിന്റെ വഴി തുറന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ)...


അയ്യൂബി കുടുംബത്തിന്റെ മുന്നേറ്റങ്ങൾ

കൈക്കുഞ്ഞിനെയും കയ്യിലേന്തി അയ്യൂബികുടുംബം അഭയം പ്രാപിച്ചത് മൗസിലിലെ സൽജൂക്കുകളുടെ തന്നെ ഭരണാധികാരിയായിരുന്ന ഇമാദുദ്ദീൻ സങ്കിയുടെ അടുത്താണ്. അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു...

ഇമാദുദ്ദീൻ മൗസിലിലെ സൈനിക ഗവർണ്ണറായിരിക്കുമ്പോൾ അബ്ബാസീ ഖലീഫയുമായി ഏറ്റുമുട്ടുകയുണ്ടായി. പരാജയപ്പെട്ടപ്പോൾ ഓടിപ്പോകേണ്ടി വന്നു. അന്നു ശത്രുക്കൾ പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ സഹായിച്ചത് തക് രീത്തിലെ കോട്ടയുടെ കാവൽക്കാരനായിരുന്ന നജ്മുദ്ദീൻ അയ്യൂബായിരുന്നു. ഈ വലിയ ഉപകാരം ഇമാദുദ്ദീൻ ഒരിക്കലും മറക്കാത്തതാണ്. 

പ്രതീക്ഷിച്ചതുപോലെ തന്നെ ഇമാദുദ്ദീൻ സങ്കി അയ്യൂബിനെയും കുടുംബത്തെയും സ്നേഹപൂർവം സ്വീകരിച്ചു. കർമ്മകുശലരായ നജ്മുദ്ദീൻ അയ്യൂബിനെയും അസദുദ്ദീൻ ശേർകൂഹിനെയും നല്ലപോലെ അറിയാമായിരുന്ന ഇമാദുദ്ദീന് അവരുടെ നേതൃശേഷിയിലും ആത്മാർത്ഥതയിലും മതിപ്പുണ്ടായിരുന്നു. 

നേരത്തെ അബ്ബാസിഖലീഫയോട് തോറ്റോടിയെങ്കിലും ഇമാദുദ്ദീൻ സങ്കി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അദ്ദേഹം നജ്മുദ്ദീൻ അയ്യൂബിനെ ബഅ്ലബക്കിന്റെ ഗവർണ്ണറായും അസദുദ്ദീൻ ശേർകൂഹിനെ ഉയർന്ന ഉദ്യോഗസ്ഥനായും നിയമിച്ചു. 

അക്കാലത്ത് മുസ്ലിം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഭരണാധികാരിയായിരുന്നു ഇമാദുദ്ദീൻ സങ്കി, ഇറാഖിലും സിറിയയിലും അൽറുഹായിലും അദ്ദേഹം വ്യക്തമായ സ്വാധീനം നേടിയെടുത്തിരുന്നു. എന്നാൽ ആദർശപ്രതിബദ്ധതയും ഇസ്ലാമിക താൽപ്പര്യവും വളരെയേറെയുണ്ടായിരുന്ന ഇമാദുദ്ദീൻ ഹിജ്റ 541-ൽ (എ.ഡി.1146) അപ്രതീക്ഷിതമായി വധിക്കപ്പെട്ടു. 

കുരിശുപടയുടെ മുന്നേറ്റത്തിനെതിരെ വിശുദ്ധ ജിഹാദിന് തുടക്കം കുറിച്ച ഇമാദുദ്ദീനെ ശത്രുക്കൾ ഒരു ഗൂഢാലോചനയിൽ കൊലപ്പെടുത്തുകയായിരുന്നു. നീതിമാനും സത്യസന്ധനുമായിരുന്ന ഇമാദുദ്ദീൻ സങ്കി ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം കുരിശുയുദ്ധത്തിന് ശേഷം ഇസ്ലാമിക ലോകത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ഇമാദുദ്ദീൻ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സഫലമാക്കാനും സാമുദായിക ലക്ഷ്യവുമായി മുന്നോട്ടു പാകാനും പുത്രൻ നൂറുദ്ദീൻ മുഹ്മൂദ് രംഗത്തെത്തി. ഇമാദുദ്ദീൻ സങ്കിയുടെ വേർപാടുമൂലമുണ്ടായ ശൂന്യത നികത്താൻ നൂറുദ്ദീൻ മഹ്മൂദ് എന്തുകൊണ്ടും പ്രാപ്തനായിരുന്നു. 

അന്താക്യയിൽ നിന്ന് കുരിശുപടയെ ഓടിക്കാനും അവിടത്തെ ക്രിസ്ത്യൻ ഭരണം അവസാനിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ദിമിഷ്ഖിലായിരുന്നു അദ്ദേഹത്തിന്റെ ഭരണകേന്ദ്രം, കെട്ടുറപ്പും ഭദ്രതയുമുള്ള ഭരണമായിരുന്നു നൂറുദ്ദീന്റേത്. 

നജ്മുദ്ദീൻ അയ്യൂബും, അസദുദ്ദീൻ ശേർകൂഹും അദ്ദേഹത്തിന്റെ വലംകയ്യായി പ്രവർത്തിച്ചു. ഈജിപ്തിലേക്ക് പടനയിക്കാനും നൂറുദ്ദീന്റെ ഭരണപ്രദേശങ്ങൾ വികസിപ്പിക്കാനുമൊക്കെ അവർ അങ്ങേയറ്റത്തെ ത്യാഗം ചെയ്തവരാണ്. പർവ്വതസമാനമായ മനക്കരുത്തും ആകാശം മുട്ടിനിൽക്കുന്ന പ്രതീക്ഷകളുമായി നൂറുദ്ദീന് വളരെ മുന്നോട്ടു പോകാൻ കഴിഞ്ഞത് അയ്യൂബി കുടുംബത്തിന്റെ കലവറയില്ലാത്ത പിന്തുണകൊണ്ടായിരുന്നു. 

കാൽ നൂറ്റാണ്ടോളം കാലം ഇസ്ലാമിക സാമാജ്യങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച നൂറുദ്ദീൻ മഹ്മൂദ് ഹിജ്റ 565-ൽ 56-ാം വയസ്സിൽ (എ.ഡി. 1174) ഇഹലോകവാസം വെടിഞ്ഞു. യുഗപുരുഷന്മാരുടെ കൂട്ടത്തിൽ നിർണ്ണായക സ്ഥാനം നേടിയ നൂറുദ്ദീന്റെ ഭരണകാലം മധ്യനൂറ്റാണ്ടിലെ അവിസ്മരണീയ ചരിത്രസംഭവമാണ്.

നജ്മുദ്ദീൻ അയ്യൂബിന്റെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) ബഅ്ലബക്കിലാണു വളർന്നുവന്നത്. നൂറുദ്ദീൻ മഹ്മൂദിന്റെ ഭരണനൈപുണ്യവും യുദ്ധതന്ത്രങ്ങളും മനസ്സിലാക്കാനും അതിൽനിന്നാവേശമുൾക്കൊള്ളാനും സ്വലാഹുദ്ദീനു (റ) കഴിഞ്ഞു. അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം എങ്ങനെയൊക്കെ ആയിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണുന്നില്ല. 

അസദുദ്ദീൻ ശേർകൂഹിന്റെ കൂടെ ആദ്യമായി സേനാനായകനായി രംഗത്തുവന്ന സ്വലാഹുദ്ദീന് (റ) യുദ്ധനൈപുണ്യവും ഭരണപാടവവുമെല്ലാം ലഭിച്ചത് നൂറുദ്ദീൻ മഹ്മൂദിൽ നിന്നാണെന്നു മനസ്സിലാക്കാവുന്നതാണ്.


ഫാത്വിമികളുടെ പതനം

സിറിയയിലും പരിസരങ്ങളിലും നൂറുദ്ദീൻ മഹ്മൂദിന്റെ മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുമ്പോൾ ജറുസലമും ബൈത്തുൽ മുഖദ്ദസും ക്രിസ്ത്യൻ രാജാവ് അമൂരിയുടെ കൈയിലായിരുന്നു. ഈജിപ്തിലാവട്ടെ ശിആക്കളുടെ ഫാത്വിമി ഭരണകൂടവും. 

നാലാം ഖലീഫ അലിയ്യുബിൻ അബീത്വാലിബിന്റെ (റ) മകളായിരുന്ന ഫാത്വിമ എന്ന മഹതിയുടെ സന്താനപരമ്പരയിൽ പെട്ട ഉബൈദുല്ല എന്നയാളാണ് ഹിജ്റ 297-ൽ ഫാത്വിമിയ്യ ഭരണകൂടം സ്ഥാപിച്ചത്. അദ്ദേഹം മഹ്ദി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഉബൈദുല്ലായുടെ കാലശേഷം ഫാത്വിമി ഖലീഫമാർ ഉബൈദികൾ എന്ന പേരിൽ അറിയപ്പെട്ടു. 

 ഈജിപ്തിൽ മാത്രം 11 ഫാത്വിമീ ഖലീഫമാർ 210 വർഷം ഭരണം നടത്തിയിട്ടുണ്ട്. അവരിൽ ആദ്യത്തെയാൾ അൽമുഇസ്സു ലിദീനില്ലായും അവസാനത്തെയാൾ അൽ ആളിദുലിദീനില്ലായും ആയിരുന്നു. ആദ്യമായി ഫാത്വിമിഭരണകൂടം നിലവിൽ വന്നത് മൊറോക്കോയിലാണെന്നാണു ചരിത്രം.

ദുർബലമായ ഫാത്വിമി ഭരണകൂടത്തിനെതിരെ കുരിശുപടകൾ പലപ്പോഴും ഭീഷണി ഉയർത്തിയിരുന്നു. ഈജിപ്തിനെ അക്രമിക്കാൻ തക്കം പാർത്തിരുന്ന അമൂരിക്ക് നല്ലൊരവസരം വീണുകിട്ടി. 

ഫാത്വിമി ഭരണകൂടത്തിലെ രണ്ട് മന്ത്രിമാർ തമ്മിൽ ഒരേറ്റുമുട്ടൽ നടന്നു. കാരണക്കാരൻ ഖലീഫ അൽ ആളിദ് തന്നെയായിരുന്നു. ഒമ്പതാമത്തെ വയസ്സിൽ ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം ഭരണകാര്യങ്ങൾ കുട്ടിക്കളിപോലെയായിരുന്നു കണ്ടിരുന്നത്. 

നിസ്സാര കാര്യത്തിന് ഖലീഫ തന്റെ മന്ത്രിസഭയിലെ അബൂശുജാഅ് ശാവർ ബിൻ മുജീർ അസ്സഅ്ദിയെ പുറത്താക്കുകയും അദ്ദേഹത്തിന്റെ പ്രതിയോഗിയായ മൻസൂർ ബിൻസവാദിനെ മന്ത്രിയായി നിയമിക്കുകയും ചെയ്തു. 

ഈ നടപടിയിൽ ക്ഷുഭിതനായ അശാവർ ഖലീഫക്കും മൻസൂറിനുമെതിരെ യുദ്ധത്തിനൊരുങ്ങി. സ്ഥാനം നഷ്ടപ്പെട്ട് അയാൾ എന്തും ചെയ്യുമെന്നായപ്പോൾ ഖലീഫയും പുതിയമന്ത്രി മൻസൂറും ക്രിസ്ത്യൻ രാജാവ് അമൂരിയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും സഹായമഭ്യർത്ഥിച്ചു. 

അമൂരിയുടെ സഹായം തേടുന്നതിൽ മൻസൂറിന് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. കാരണം ഈജിപ്തിലെ കാർഷിക വരുമാനത്തിന്റെ നല്ലൊരു ഭാഗം ആദ്യമേതന്നെ അവർക്ക് കൊടുക്കേണ്ടതുണ്ടായിരുന്നു. യുദ്ധത്തിൽ സഹായിക്കുക കൂടിയാവുമ്പോൾ മുഴുവൻ സമ്പത്തും അമൂരി കൊള്ളയടിക്കുകയും ഈജിപ്ത് ദരിദ്രമാവുകയും ചെയ്യുമെന്ന് പേടിയായിരുന്നു അയാൾക്ക്.

ഈ സാഹചര്യത്തിൽ ശാവർ ഈജിപ്തിലെ സംഭവങ്ങൾ വിശദീകരിച്ച് സിറിയൻ ഭരണാധികാരി നൂറുദ്ദീൻ മഹ്മൂദിന് കത്തെഴുതുകയും മൻസൂറുമായുള്ള യുദ്ധത്തിൽ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തനിക്കു ഭരണം തിരിച്ചു കിട്ടുകയാണെങ്കിൽ ഈജിപ്തിലെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം നൂറുദ്ദീനു നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

രാജ്യത്തെ രണ്ടു തുല്യശക്തികൾ പരസ്പരം പോരടിക്കുകയും ശത്രുരാജ്യം അതിൽ കക്ഷിചേരുകയും ചെയ്യുന്നതിലുള്ള അപകടം മനസ്സിലാക്കിയ നൂറുദ്ദീൻ മഹ്മൂദ് എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തു. അസദുദ്ദീൻ ശേർകൂഹ് നൂറുദ്ദീനെ ഈജിപ്തിൽ ഇടപെടാൻ ശക്തമായി പ്രേരിപ്പിച്ചു.

അങ്ങനെ നൂറുദ്ദീൻ മഹ്മൂദ് അസദുദ്ദീൻശേർക്കുഹിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഈജിപ്തിലേക്കയച്ചു. കൂടെ സ്വലാഹുദ്ദീൻ അയ്യൂബിയും (റ) ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് 26 വയസ്സ് മാത്രമാണ് പ്രായം. അമൂരിയുടെ സൈന്യം ഈജിപ്തിലെത്തും മുമ്പ് തന്നെ അസദുദ്ദീൻ ശേർകൂഹിന്റെയും ശാവറിന്റെയും പട്ടാളം ഒന്നിച്ചുചേർന്ന് മൻസൂറിനോടേറ്റു മുട്ടുകയും അയാളെ വധിക്കുകയും ചെയ്തു. 

ശാവറിന് അധികാരം തിരിച്ചു കിട്ടി. അതോടെ ഈജിപ്തിലെ ആഭ്യന്തര കലാപത്തിന് താൽക്കാലിക ശാന്തി കൈവന്നെങ്കിലും അധികാരം കയ്യിലായപ്പോൾ ശാവർ നൂറുദ്ദീൻ മഹ്മൂദിനോട് ചെയ്ത വാഗ്ദാനം പാലിക്കാൻ കൂട്ടാക്കിയില്ല. അയാൾ നേരത്തെ ശത്രുവായിരുന്ന അമൂരിയുടെ സൈന്യത്തെ കൂട്ടുപിടിച്ച് നൂറുദ്ദീനെതിരെ രംഗത്തെത്തി. 

ഈ നന്ദികേട് നൂറുദ്ദീനെ വളരെയേറെ വേദനിപ്പിച്ചു. തിരിച്ചുപോന്ന അസദുദ്ദീനെയും സ്വലാഹുദ്ദീനെയും വീണ്ടും നൂറുദ്ദീൻ ഈജിപ്തിലേക്കയച്ചു. അവർ അവിടെ ചെന്ന് ബൽബീസ് കോട്ട ഉപരോധിക്കാൻ തുടങ്ങി. പക്ഷേ, അമൂരിയുടെ പിന്തുണയുള്ള ശാവറിനെ ഒറ്റയടിക്ക് പരാജയപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. 

ഒടുവിൽ ഈജിപ്തിൽ നിന്ന് രണ്ടു വിദേശസൈന്യങ്ങളും പിന്മാറുകയെന്ന ഒരു ഉടമ്പടിയുണ്ടാക്കി. ഇരുവിഭാഗവും യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ശേർകൂഹും സ്വലാഹുദ്ദീനും സിറിയയിലേക്ക് മടങ്ങി.

ശാവർ നന്ദികേടാണ് ശേർകുഹിനോട് കാട്ടിയത്. സഹായം നൽകിയ കൈക്കു കടിച്ച ശാവറിനെ ഒതുക്കി നിർത്തേണ്ടത് നൂറുദ്ദീൻ മഹ്മൂദിന്റെ ലക്ഷ്യപ്രാപ്തിക്കനിവാര്യമായിരുന്നു. ഐക്യകരാറനുസരിച്ച് ശേർകുഹിന്റെ സൈന്യം സിറിയയിലേക്ക് തിരിച്ചപ്പോൾ അമൂരിയുടെ സൈന്യം ഈജിപ്തിൽ പിടിമുറുക്കുകയാണ് ചെയ്തത്. 

ഹിജ്റ: 564 (എ.ഡി. 1168) മുഹർറം മാസത്തിൽ അവർ ഫാത്വിമികളിൽ നിന്ന് അലക്സാണ്ട്റിയ പിടിച്ചെടുക്കുകയും കൈറോവിലും മറ്റു മുസ്ലിംകേന്ദ്രങ്ങളിലും നികുതി പിരിക്കാൻ ഓഫീസുകൾ തുറക്കുകയും ചെയ്തു. 

ഈ സമയം ഖലീഫ അൽ ആളിദ് നൂറുദ്ദീൻ മഹ്മൂദിന് നേരിട്ട് ഒരു കത്തെഴുതി. ഈജിപ്തിന്റെ പലഭാഗത്തും നിർത്തിയിരുന്ന അമൂരിയുടെ സൈന്യം ഈജിപ്ത് പിടിച്ചടക്കാൻ ഒരുങ്ങുന്നുവെന്നും സഹായിക്കണം എന്നുമായിരുന്നു കത്ത്.

അതു മാനിച്ച് അസദുദ്ദീന്റെയും സ്വലാഹുദ്ദിന്റെയും നേതൃത്വത്തിൽ സൈന്യം ഈജിപ്തിലേക്കു മാർച്ച് ചെയ്തു. ഹിജ്റ 564 റബീഉൽ അഖിറിൽ (1169 ജനുവരി) ജറുസലംരാജാവ് അമൂരിയെയും ഈജിപ്ത് പ്രധാനമന്ത്രി ശാവറിനെയും അവർ ഒരുമിച്ചു തോൽപ്പിച്ചു. 

ഈജിപ്തിന്റെ മണ്ണിൽ ഇസ്ലാമിന്റെ ശത്രുക്കൾക്ക് ചേക്കേറാൻ അവസരം കൊടുത്ത വഞ്ചകനായ ശാവർ ബിൻ മുജീറിനെ സ്വലാഹുദ്ദീൻ (റ) പിടികൂടി ഖലീഫയുടെ അനുമതി പ്രകാരം വധിക്കുകയുണ്ടായി. മൂന്ന് മാസത്തോളം കൊടുമ്പിരിക്കൊണ്ട യുദ്ധമാണ് അവിടെ ഉണ്ടായത്. കുരിശുസൈന്യം തോറ്റോടി.

തുടർന്ന് ഹിജ്റ 564 റബീഉൽ ആഖിർ 17 ന് (1169 ജനുവരി 18) അസദുദ്ദീൻ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഭരണകാര്യങ്ങളിൽ പിതൃവ്യനെ സഹായിക്കാൻ സ്വലാഹുദ്ദീനും (റ) രംഗത്തുണ്ടായിരുന്നു. കുരിശുപടയോട് അനേകം തവണ അവർ നേരിട്ടുപോരാടി. നൂറുദ്ദീൻ മഹ്മൂദിന്റെ കരങ്ങൾക്ക് ശക്തിപകർന്ന അസദുദ്ദീൻ ശേർകൂഹ് അധികാരത്തിലെത്തി രണ്ടുമാസങ്ങൾക്കുശേഷം രോഗബാധിതനാവുകയും സ്വഭാവികമരണം വരിക്കുകയും ചെയ്തു. 

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) രംഗപ്രവേശത്തിന് അവസരമൊരുങ്ങിയത് ഇതോടെയാണ്..

മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി രംഗത്തുവന്ന സ്വലാഹുദ്ദീൻ അയ്യുബി (റ), പിന്നീട് അൽമലിക്കുന്നാസിർ എന്ന സ്ഥാനപ്പേരിലാണറിയപ്പെട്ടത്. 

 ഖുലഫാഉറാശിദുകൾക്കും ഉമർബിൻ അബ്ദുൽ അസീസിനും (റ) ശേഷം ഇസ്ലാമിക ലോകത്ത് ഏറ്റവും ആദരവു നേടിയ മഹോന്നതനായ ഭരണാധികാരിയാണ് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ).


സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ വിജയഗാഥ

പതിനായിരക്കണക്കിന് മുസ്ലിം ഭരണാധികാരികളിൽ നിന്നു വേറിട്ട വ്യക്തിത്വമായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) ഇസ്ലാമിക ലോകത്തെ വെള്ളിനക്ഷത്രമാണ്.

വഴികാട്ടിയായ നൂറുദ്ദീൻ മഹ്മൂദിൽ നിന്നും പിതാവ് നജ്മുദ്ദീൻ അയ്യൂബിൽ നിന്നും പിതൃവ്യൻ അസദുദ്ദീൻ ശേർകൂഹിൽ നിന്നും കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച ഭരണരാഷ്ട്രീയ തന്ത്രങ്ങളും നൈസർഗ്ഗികമായി കിട്ടിയ നേതൃശേഷിയും സിരകളിൽ തിളക്കുന്ന ഈമാനികാവേശവും അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കി.

ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ ഒന്നിനു പിറകെ മറ്റൊന്നായി അദ്ദേഹത്തെ പിന്തുടർന്നെങ്കിലും അതെല്ലാം അദ്ദേഹം ചങ്കൂറ്റത്തോടെ നേരിട്ടു.

അസദുദ്ദീൻ ശേർകൂഹിന്റെ അധികാരാരോഹണവും രണ്ടുമാസവും അഞ്ചു ദിവസവും നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണവും പെട്ടെന്നുള്ള വേർപാടും തുടർന്ന് സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) രംഗപ്രവേശവും അമൂരിരാജാവും കൂട്ടരും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. 

അയ്യൂബിയുടെ ഭരണകാലത്ത് ചില പുകഞ്ഞകൊള്ളികൾ രാജ്യത്തെ ആഭ്യന്തരരംഗങ്ങളിൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ജറുസലം രാജാവ് അമൂരി റോമക്കാരായ ക്രിസ്ത്യാനികളെ കൂട്ടുപിടിച്ച് ഈജിപ്ഷ്യൻ നഗരമായ ദിംയത് ഉപരോധിക്കാൻ ശ്രമിച്ചു.

ഉടനെ സ്വലാഹുദ്ദീൻ (റ), നൂറുദ്ദീൻ മഹ്മൂദിന്റെ സഹായം അഭ്യർത്ഥിച്ചു. ഉടൻ അദ്ദേഹം ദിമിഷ്ഖിൽ താമസിക്കുകയായിരുന്ന നജ്മുദ്ദീൻ അയ്യൂബിനെയും കുടുംബത്തെയും സഹായ സാമഗ്രികളോടൊപ്പം ഈജിപ്തിലേക്കയച്ചുകൊടുത്തു. പിതാവിനെയും കുടുംബത്തെയും കൂട്ടിനുകിട്ടിയ സ്വലാഹുദ്ദീന് (റ) കൂടുതൽ ഉത്സാഹമായി.

അദ്ദേഹം ഉടനെതന്നെ സൈന്യസജ്ജീകരണം നടത്തി ദിംയാത്തിൽ നിന്ന് കുരിശുപടയെ തുരത്തിയോടിച്ചു. രാജ്യത്ത് ദിനം തോറുമെന്നോണം പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരപ്രശ്നങ്ങളെ അതിശക്തമായി അദ്ദേഹം നേരിട്ടു. അതോടെ ഭരണ രംഗം സുഗമമായി മുന്നോട്ടു നീങ്ങി. ഇടക്കിടെ ശല്യം ചെയ്തിരുന്ന മൂരിയെയും കൂട്ടുകാരെയും താൽക്കാലികമായെങ്കിലും മൂലക്കിരുത്തി.

ബാഗ്ദാദിലെ അബ്ബാസി ഖലീഫയെപ്പോലെതന്നെ ഈജിപ്തിലെ ഫാത്തിമിഖലീഫ അൽആളിദ് ലി ദീനില്ലായും വാർദ്ധക്യത്തിന്റെ ദൂർബലാവസ്ഥയിലായിരുന്നു. ശിആക്കളിലെ ഇസ്മാഈലി വിഭാഗത്തിൽപ്പെട്ട അദ്ദേഹത്തിന്റെ ഖിലാഫത്തിൽ സുന്നികളായ ഭൂരിപക്ഷത്തിനു മതിപ്പും താൽപര്യവും ഉണ്ടായിരുന്നില്ല. 

ഇസ്ലാമിന്റെ സാമൂഹിക താൽപര്യങ്ങളെക്കുറിച്ച് പഠിക്കുകയും ആനുകാലിക മുസ്ലിം പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്ത സ്വലാഹുദീൻ (റ) സമൂഹത്തെ ആദർശപരമായി ഒന്നിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു ചിന്തിച്ചു. മാനസിക ഐക്യമാണ് മുസ്ലിം സമുദായത്തിന്റെ അഖണ്ഡതക്കും നിലനിൽപ്പിനും ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം അനുഭവപാഠങ്ങളിലൂടെ മനസ്സിലാക്കി.

പതിറ്റാണ്ടുകളായി ഈജിപ്ത് ഭരിച്ചിരുന്ന ഫാതിമിഖിലാഫത്ത് സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ വളരെ ക്ഷീണിപ്പിച്ചിരുന്നു. തേഞ്ഞുമാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സുന്നി ആദർശത്തിന് പുതുജീവൻ പകരാനും ശിആക്കളെ സുന്നിവത്കരിക്കാനും സുന്നി വിരുദ്ധ ഭരണം അവസാനിപ്പിക്കാനും അനുകൂലമായ ഒരവസരത്തിന് വേണ്ടി അദ്ദേഹം കാത്തിരുന്നു. 

അന്യായമായ മാർഗ്ഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കാൻ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ലക്ഷ്യം മാത്രമല്ല, അതു നേടാനുള്ള മാർഗ്ഗവും പരിശുദ്ധമാകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

ഫാതിമി ഖലീഫയുടെയും അബ്ബാസി ഖലീഫയുടെയും പേരുകൾ വെള്ളിയാഴ്ച തോറും ജുമുഅ ഖുതുബകളിൽ പരാമർശിച്ചിരുന്നതിനാലാണ് ജനങ്ങൾ അവരെ ഓർത്തിരുന്നത്. യഥാർത്ഥത്തിൽ ഇവർക്കു ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. 

ഫാതിമിഖലീഫ രോഗബാധിതനായി പുറത്തിറങ്ങാതെ, തന്റെ രാജ്യത്ത് നടക്കുന്നതൊന്നും അറിയാതെ ഒതുങ്ങിക്കൂടുകയായിരുന്നു. രണ്ടു നൂറ്റാണ്ടിലേറെക്കാലം ലോകത്ത് നിലനിന്നിരുന്ന ഫാത്തിമിഖിലാഫത്ത് ഈജിപ്തിൽ അവസാനിച്ചതായി ഹിജ്റ 967-ൽ സ്വലാഹുദ്ദീൻ (റ) പരസ്യ പ്രഖ്യാപനം നടത്തി. ജുമുഅ ഖുതുബകളിൽ അബ്ബാസി ഖലീഫയുടെ പേരുമാത്രം പരാമർശിച്ചാൽ മതിയെന്ന് അദ്ദേഹം രാജ്യത്തെ എല്ലാ ഖത്വീബുമാരോടും ആജ്ഞാപിച്ചു.

അരാജകത്വം നിറഞ്ഞ ഫാത്വിമി ഖിലാഫത്ത് ഈജിപ്തിൽ ഔദ്യോഗികമായി അവസാനിപ്പിച്ച വിവരമറിഞ്ഞ് ബാഗ്ദാദിലെ അബ്ബാസി ഖലീഫയും സുന്നി വിശ്വാസികളും വളരെ സന്തോഷിച്ചു.

ഇസ്ലാമിക സമൂഹത്തെ ഏറെ തെറ്റിദ്ധരിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ ഭരണപരമായ മേൽക്കോയ്മ താൽക്കാലികമായെങ്കിലും അവസാനിച്ചത് ഇസ്ലാമിക താൽപ്പര്യമുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാതിരിക്കും..!!

അബ്ബാസി ഖലീഫ മുസ്തളീഉ ബി അംരില്ലാ ഇതിന്റെ പേരിൽ സ്വലാഹുദ്ദീന് (റ) വളരെയേറെ പാരിതോഷികങ്ങൾ കൊടുത്തയച്ചു. ഇസ്ലാമിക രാജ്യങ്ങളിൽ ആഘോഷപ്രകടനങ്ങൾ നടന്നു. നാമമാത്രമായ ശിആക്കൾ ഒന്നും ചെയ്യാൻ കഴിയാതെ ഒതുങ്ങിക്കൂടേണ്ടിവന്നു. ഈജിപ്തിൽ ചിലയിടങ്ങളിൽ അവരിൽ ചിലർ കുഴപ്പമുണ്ടാക്കിയെങ്കിലും അവരെ അടിച്ചമർത്താനും അപസ്വരങ്ങൾ ഒതുക്കാനും സ്വലാഹുദ്ദീന് (റ) ഒരു പ്രയാസവും ഉണ്ടായില്ല.

നൂറുദ്ദീന്റെ മരണശേഷം സിറിയ അഭ്യന്തരകുഴപ്പത്തിലായി. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ നടപ്പിൽ വരുത്താൻ സിറിയയിൽ പ്രാപ്തരായ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വലാഹുദ്ദീന്റെ (റ) ശ്രദ്ധ അങ്ങോട്ടായി. സിറിയയും തന്റെ അധികാര പരിധിയിൽ കൊണ്ടുവരേണ്ടത് ലക്ഷ്യപൂർത്തീകരണത്തിന് ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. 

പക്ഷേ, കാര്യം എളുപ്പമായിരുന്നില്ല.

മാസങ്ങൾ നീണ്ടുനിന്ന സംവാദങ്ങൾക്കും ചില സംഘട്ടനങ്ങൾക്കും ശേഷം സിറിയയുടെ അധികാരം സ്വയം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പ്രഖ്യാപനം നടത്തി. 

പട്ടാളക്കാരുടെ കയ്യിലെ പാവയായിമാറിയിരുന്ന നൂറുദ്ദീന്റെ മകൻ അൽ മലീക്കുസ്വാലിഹിന്റെ നാമം നാണയത്തിൽ നിന്നും ജുമുഅ ഖുതുബകളിൽ നിന്നും നീക്കം ചെയ്തു. 

ചിലയിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ലഹളകൾ ശക്തമായിത്തന്നെ നേരിട്ടു. കുഴപ്പക്കാരെ പിടികൂടി വധിച്ചുകളഞ്ഞു. നൂറുദ്ദീൻ മഹ്മൂദിന്റെ കുടുംബത്തോട് വളരെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് സ്വലാഹുദ്ദീൻ (റ) പെരുമാറിയത്. അവർക്കാവശ്യമായതെല്ലാം കൊടുക്കുകയും അവരുടെ ക്ഷേമത്തിൽ പ്രത്യേകം താൽപ്പര്യമെടുക്കുകയും ചെയ്തു.

ഹിജ്റ 570 മുതൽ ഈജിപ്ത്, യമൻ, തുനീസ്, ഫലസ്തീൻ, സിറിയ എന്നിവിടങ്ങളിലെല്ലാം സുൽത്താനായി സ്വലാഹുദ്ദീൻ (റ) അവരോധിക്കപ്പെട്ടു. പൗരസ്ത്യരാജ്യത്തെ ഏറ്റവും വലിയ ഭരണാധികാരിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. 

അപ്പോഴേക്കും ജറുസലം രാജാവ് അമൂരി മരണപ്പെട്ടുപോയിരുന്നു. അയാളുടെ മരണ ശേഷം ജറുസലമിന്റെ ഭരണഭാരമേറ്റെടുത്തത് കേവലം 13 വയസ് മാത്രം പ്രായമായ പുത്രൻ ബൽദവീനാണ്. അതോടെ അവിടെ അദ്യന്തരകുഴപ്പം തുടങ്ങി, അവസാനം അമൂരിയുടെ മകൾ സൈബലിന്റെ ഭർത്താവ് ഗായിലൗസിന്യൻ അധികാരം ഏറ്റെടുത്തു.

ഇതിൽ അസൂയപൂണ്ട ചില കുടുംബങ്ങളും, കുരിശുയോദ്ധാക്കളിൽ പ്രമുഖനും തുനിസിന്റെ ഭരണാധിപനുമായ റെമന്റ് മൂന്നാമനും, സ്വലാഹുദ്ദീനോട് (റ) അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി.

കുരിശുകാർ ആശയക്കുഴപ്പത്തിൽ വട്ടം കറങ്ങുമ്പോൾ സ്വലാഹുദ്ദീൻ (റ) മുസ്ലിം രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന തിരക്കിലായിരുന്നു. ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കാനുള്ള ആസൂത്രണങ്ങളുമായി അദ്ദേഹം വളരെയേറെ മുന്നോട്ടു പോയി. മുസ്ലിം ചെറുപ്പക്കാരിൽ ആശയും ആവേശവും ജനിപ്പിച്ചുകൊണ്ടദ്ദേഹം പ്രതീക്ഷയുണർത്തി.


ഹിത്തീനിലെ അത്ഭുതവിജയം

ഖുദ്സിന്റെ മോചനം ലക്ഷ്യമാക്കി സ്വലാഹുദ്ദീൻ (റ) തന്ത്രങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈജിപ്തിന്റെയും സിറിയയുടെയും ഇടയ്ക്കുളള കർക്ക്, ശൗബക്ക് എന്ന രണ്ടു തന്ത്രപ്രധാന കോട്ടകൾ ശാത്തലൂൺ എന്ന കുരിശുവാഹകൻ പിടിച്ചെടുക്കുന്നത്.

ആ കോട്ടകൾക്കുളളിലിരുന്ന് അയാൾ മുസ്ലിം കച്ചവട സംഘങ്ങളെ ആക്രമിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും പലരെയും തടവിലാക്കുകയും ചെയ്തു. കടുത്ത മുസ്ലിം വിരോധിയായിരുന്ന ശാത്ത്ലൂനിന്റെ ധിക്കാരങ്ങൾ രാജ്യസമാധാനത്തിന് തന്നെ ഭീഷണിയായി. 

ഹജ്ജിന് പോകുന്നവരെ കൊന്നൊടുക്കുകയും പരിശുദ്ധ മക്കയും മദീനക്കുമെതിരെ പടനയിക്കാൻ വട്ടം കൂട്ടുകയും ചെയ്ത ദുഷ്ടനാണ് കുപ്രസിദ്ധനായ ശാത്തൻ. അയാളുടെ ഭീഷണി അവസാനിപ്പിക്കാൻ സമാധാനപരമായ പല മാർഗ്ഗങ്ങളും സ്വലാഹുദ്ദീൻ (റ) അന്വേഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഒരു യുദ്ധത്തിലൂടെയല്ലാതെ ശാത്തനെ അമർച്ച ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമായി. അവസാനം മുപ്പതിനായിരത്തോളം സൈനികരുമായി സുൽത്താൻ പുറപ്പെട്ടു..!!

ക്രിസ്ത്യാനികളാവട്ടെ അറുപതിനായിരത്തിലധികം സൈനികരുമായാണു രംഗത്തെത്തിയത്. ജറുസലേമിൽ യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ നസ്റേത്തിന്റെ അടുത്ത് ഗായി രാജാവും ശാത്തലൂനും പരിവാരങ്ങളും ക്യാമ്പടിച്ചു.

മുസ്ലിം ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജീവൻമരണ പോരാട്ടത്തിനാണ് മുസ്ലിംകൾ പുറപ്പെടുന്നത്. ക്രിസ്ത്യാനികളും അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായി ഈ യുദ്ധത്തെ കണ്ടു.

നൂറുദ്ദീന്റെയും അസദുദ്ദീന്റെയും നിരന്തരമായ ഭീഷണിയെ ചെറുത്ത് തോൽപ്പിക്കുന്നതിൽ വേണ്ടത്ര വിജയം കണ്ടിട്ടില്ലാത്ത ഈ കുരിശുസംഘം സ്വലാഹുദ്ദീന്റെ (റ) മുമ്പിൽ മുട്ടുമടക്കാതിരിക്കാനുള്ള പദ്ധതികളുമായി സുരക്ഷിതമായ ഒരു കോട്ടക്കുളളിൽ തമ്പടിച്ചു.

കോട്ട വളയാൻ വരുന്ന മുസ്ലിംകളെ തന്ത്രപരമായി നേരിടാനും സ്വന്തം സൈന്യത്തിന് കുഴപ്പമൊന്നും വരാതിരിക്കാനുമാണ് കോട്ടക്കുള്ളിൽ കയറിക്കൂടിയത്. 

കോട്ടക്കുളളിൽ വെച്ചുള്ള ശത്രുക്കളുടെ യുദ്ധം മുസ്ലിംകളുടെ പരാജയത്തിൽ കലാശിക്കും എന്ന് മനസ്സിലായ സ്വലാഹുദ്ദീൻ (റ) അവരെ പുറത്തിറക്കാൻ വേണ്ട അടവുകൾ പയറ്റി. ക്രിസ്ത്യൻ പട്ടാളം കോട്ടക്കുള്ളിൽ കഴിയവെ ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന തബ്രിയാ പ്രദേശം അദ്ദേഹം പിടിച്ചെടുത്തു. 

അതോടെ ആ പ്രദേശത്തെ പല നസ്രാണി പ്രമുഖരും മുസ്ലിംപട്ടാളത്തിന്റെ കൈയ്യിൽ ബന്ദികളായി. എന്നിട്ടും ഗായിരാജാവും കൂട്ടരും പുറത്തിറങ്ങാൻ തയ്യാറായില്ല. ഗായിരാജാവിന്റെ ഈ നിസ്സംഗത ശാത്തലൂന് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

അതോടെ കുരിശ് പടയ്ക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി; എന്ത് വന്നാലും പുറത്തിറങ്ങില്ലെന്ന് ഗായിരാജാവും ഇറങ്ങിയേ മതിയാവൂ എന്ന് ശാത്തനും. അവസാനം ഒരു മുസ്ലിം പട്ടാളക്കാരൻ കോട്ടക്കുള്ളിൽ നുഴഞ്ഞു കയറി രാജാവിന്റെ പ്രതിനിധിയെന്ന നാട്യത്തിൽ വിളംബരം ചെയ്തു: “എല്ലാവരും നാളെ യുദ്ധസന്നാഹത്തോടെ തബ്രിയായിലേക്ക് പുറപ്പെടുക.”

ഈ ഉത്തരവ് രാജാവിന്റെ കൽപ്പനപ്രകാരമാണെന്ന് തെറ്റിദ്ധരിച്ച കുരിശ് പട്ടാളം ഗത്യന്തരമില്ലാതെ പിറ്റേദിവസം രാവിലെ (1187 ജൂലൈ 3 ന്) തബ്രിയായിലേക്ക് മാർച്ച് ചെയ്തു. മുസ്ലിംസൈന്യം പ്രതീക്ഷിച്ചതും അതായിരുന്നു. കോട്ടക്കുളളിൽ ആവശ്യത്തിന് വെളളം പോലും ലഭിക്കാതെ കുരിശ്പട പറ്റെ തളർന്നിരുന്നു.

അങ്ങനെ ഹിജ്റ 582 റബീഉൽ ആഖിർ 14 ന് ശനിയാഴ്ച ഇരുവിഭാഗവും നിർണ്ണായകമായ ആ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. യുദ്ധം തുടങ്ങി. പൊരിഞ്ഞ യുദ്ധം കാലാൾപടയുടെ തുരുതുരെയുള്ള അമ്പെയ്ത്ത് നേരത്തെ പ്രതീക്ഷിച്ചിരുന്ന മുസ്ലിം സൈന്യം

തൽക്കാലം ഒരു ഭാഗത്തേക്ക് പിൻവാങ്ങി. പിൻവാങ്ങുന്ന മുസ്ലിം സൈന്യത്തിന് നേരെ കുതിരപ്പടകൾ ചാടിവീണു. 

കാലാൾപ്പടയും കുതിരപ്പടയും ഇതോടെ രണ്ട് വിഭാഗമായി പിരിഞ്ഞു. വേർപെട്ട് നിൽക്കുന്ന കാലാൾപ്പടയ്ക്ക് നേരെ മുസ്ലിം സൈന്യം ഈറ്റപ്പുലികളെപ്പോലെ ചീറിയടുത്തു. മുസ്ലിം സൈന്യത്തിന്റെ അതിശക്തമായ മുന്നേറ്റത്തിൽ ഛിന്നഭിന്നമായ കുരിശ് പട ഹിത്തീൻ കുന്നിൻമുകളിലേക്ക് ഓടിക്കയറി. ദാഹിച്ചു വലഞ്ഞ അവർ പിന്നീട് യുദ്ധമുന്നണിയിലേക്ക് തിരിച്ചുവന്നതേയില്ല.

മുസ്ലിം സൈന്യം വിശ്രമിക്കാതെ പോരാടി, എണ്ണമറ്റ കുരിശ് പടയാളികൾ ഹിത്തീൻ താഴ് വരയിൽ മരിച്ചുവീണു. ഗായി രാജാവും കൂട്ടരും കുന്നിന് മുകളിൽ അഭയം പ്രാപിച്ചു. മുസ്ലിംകൾ കുന്നിൻമുകളിലേക്ക് കയറാതിരിക്കാൻ അവർ താഴ്‌വരയിൽ തീ കൊടുത്തു. ഒന്നാം കുരിശ് യുദ്ധത്തിൽ നിരപരാധികളായ എഴുപതിനായിരം മുസ്ലിംകളെ വെട്ടിനുറുക്കിയ കുരിശുപോരാളികൾക്കേറ്റ ഈ തിരിച്ചടി അതിഭയാനകമായിരുന്നു.

തീ പടരുന്ന താഴ്‌വരയിലൂടെ കുന്നിൻമുകളിലേക്ക് സ്വലാഹുദ്ദീനും (റ) കൂട്ടരും മുന്നേറി. അല്ലാഹു അക്ബർ! തക്ബീറിന്റെ അമരധ്വനിയിൽ ആവേശംകൊണ്ട് അവർ ശത്രുസൈന്യത്തെ വളഞ്ഞു.

ഗായിരാജാവും ശാത്തലൂൻ അർനാദും ബന്ദികളായി. ഇതോടെ കുരിശ്പട അതിദയനീയമായി പരാജയപ്പെട്ടു. അല്ലാഹു ﷻ വിന് നന്ദി രേഖപ്പെടുത്തി സ്വലാഹുദ്ദീൻ അയ്യൂബി (റ) ദീർഘനേരം സുജൂദിൽ കിടന്നു.

യുദ്ധം അവസാനിച്ചതിനു ശേഷം തടവുകാരെ മുഴുവനും സ്വലാഹുദ്ദീന് (റ) മുമ്പിൽ ഹാജരാക്കപ്പെട്ടു. അന്യായമായി ആയിരക്കണക്കിന് മുസ്ലിംകളെ തടവിൽ പാർപ്പിക്കുകയും പരിശുദ്ധമക്കക്കും മദീനക്കുമെതിരെ പട നയിക്കുകയും ചെയ്ത ശാത് ലൂണിനോട് ഇസ്ലാമിലേക്ക് വരാൻ സ്വലാഹുദ്ദീൻ (റ) ആവശ്യപ്പെട്ടു. അയാൾ ആ നിർദ്ദേശം പുഛിച്ചു തള്ളി. 

ശാത് ലൂൺ ചെയ്ത മഹാപാതകങ്ങൾക്ക് ശിക്ഷയായി സലാഹുദ്ദീൻ (റ) സ്വന്തം കൈകൊണ്ട് തന്നെ ആ ദുഷ്ടനെ കൊലപ്പെടുത്തി. പരിശുദ്ധ മക്കയിലേക്ക് പട നയിച്ച ശാത് ലൂണിനെ തന്റെ കൈയ്യിൽ കിട്ടിയാൽ കൊല്ലുമെന്ന് നേരത്തെ അദ്ദേഹം സത്യം ചെയ്തിരുന്നു.

ഗായി രാജാവും കൂട്ടരും ഈ രംഗം കണ്ട് പേടിച്ചു വിറച്ചു. എന്നാൽ അദ്ദേഹത്തെയും കൂട്ടുകാരെയും സ്വലാഹുദ്ദീൻ (റ) മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു. ഇത് ഒരിക്കലും അവർ പ്രതീക്ഷിച്ചതായിരുന്നില്ല. കാരണം, കിട്ടിയ അവസരങ്ങളിലൊക്കെ അവർ മുസ്ലിംകളെ പരമാവധി പീഡിപ്പിച്ചിരുന്നു. 

ശത്രുവിനോട് മാന്യമായി പെരുമാറാൻ പഠിപ്പിച്ച ഒരു മതത്തിന്റെ നായകൻ ഇത്തരം സന്ദർഭങ്ങളിൽ പോലും ആ മതത്തിന്റെ ആദർശങ്ങളോട് കൂറ് പുലർത്തിയതിൽ ഗായിരാജാവിനും കൂട്ടർക്കും അത്ഭുതമായിരുന്നു.


ഖുദ്സിൽ നാട്ടിയ വിജയക്കൊടി

ഹിത്തീൻ യുദ്ധം കഴിഞ്ഞ ഉടനെ ഖുദ്സ്‌ മോചന ലക്ഷ്യവുമായി സ്വലാഹുദ്ദീനും (റ) അനുയായികളും പുറപ്പെട്ടു. സുൽത്താനോട് അൽപ്പം വിശ്രമിക്കാൻ ഗുണകാംക്ഷികൾ ഉപദേശിച്ചുവെങ്കിലും വിശുദ്ധ ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുന്നതിനു മുമ്പ് വിശ്രമമില്ലെന്നു പറഞ്ഞ് സ്വലാഹുദ്ദീൻ (റ) ആ ഉപദേശം തള്ളിക്കളഞ്ഞു.

യഥാർത്ഥത്തിൽ ഭരണമേറ്റെടുത്തത് മുതൽ പ്രശ്നങ്ങളില്ലാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ചെറുതും വലുതുമായി അനേകം യുദ്ധങ്ങൾക്ക് നേതൃത്വം നൽകി സുൽത്താൻ ആകെ തളർന്നിരുന്നു.

ഹിത്തീൻ മലഞ്ചരുവിൽ നിന്ന് ഓടിരക്ഷപ്പെട്ട പലരും അവിടെ അഭയാർത്ഥികളായി കഴിഞ്ഞിരുന്നു. ആദ്യം അവർ ചെറുത്തുനിന്നെങ്കിലും പ്രയോജനമുണ്ടായില്ല.

തക്ബീർ ധ്വനികൾ മുഴക്കി,ചന്ദ്രക്കല മുദ്രണം ചെയ്ത പതാകയുമേന്തി മലവെള്ളപ്പാച്ചിൽ പോലെ പാഞ്ഞുവന്ന മുസ്ലിം സൈന്യത്തെ പ്രതിരോധിക്കാൻ കുരിശുകാവൽക്കാർക്ക് സാധ്യമായില്ല. അവർ ആയുധം വെച്ചു കീഴടങ്ങി. 

സ്വലാഹുദ്ദീനും (റ) കൂട്ടരും ഹിജ്റ 582 റജബ് ഇരുപത്തിഏഴിന് ഖുദ്സും പരിസരവും ജയിച്ചടക്കുക തന്നെ ചെയ്തു. അങ്ങനെ ആ പരിശുദ്ധ ഭവനം വീണ്ടും ഇസ്ലാമിന്റെ പതാകക്കു കീഴിൽവന്നു.

90 വർഷം മുമ്പ് മുസ്ലിം കരങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ വിശുദ്ധ ഗേഹം..!! മുസ്ലിംകളുടെ ആദ്യഖിബ്ല..!! ആയിരക്കണക്കിന് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അന്ത്യവിശ്രമ സങ്കേതമായി അനുഗൃഹീതമായ ഭൂമി..!! മിഅ്റാജിന്റെ രാത്രിയിൽ മുൻ പ്രവാചകന്മാർക്ക് ജമാഅത്ത് നമസ്കാരത്തിന് അന്ത്യപ്രവാചകൻ ﷺ നേതൃത്വം വഹിച്ച പുണ്യഖുദ്സ് അവിടെ സ്വലാഹുദ്ദീനും (റ) സൈന്യവും ചെന്നുകയറിയപ്പോൾ തക്ബീറിന്റെയും തഹീലിന്റെയും മന്ത്രങ്ങളാൽ അന്തരീക്ഷം പ്രകമ്പിതമായി...

സ്വലാഹുദ്ദീനും (റ) സൈന്യവും ഖുദ്സിലേക്ക് മുന്നേറുന്ന വാർത്തയറിഞ്ഞ് വിദൂരദിക്കുകളിൽ നിന്നുപോലും പണ്ഡിതന്മാരും നേതാക്കളും പൊതുജനങ്ങളുമടക്കം വമ്പിച്ചൊരു ജനാവലി ഖുദ്സിലെത്തിയിരുന്നു.

അങ്ങനെ ഒന്നാംകുരിശുയുദ്ധം കഴിഞ്ഞ് ഒമ്പത് പതിറ്റാണ്ടുകൾക്ക് ശേഷം മസ്ജിദുൽ അഖ്സായിൽ വീണ്ടും ജുമുഅ നിസ്കാരം നടന്നു. സന്തോഷത്തിന്റെ ബാഷ്പകണങ്ങളാൽ നിറഞ്ഞ കണ്ണുകളുമായി അവർ റബ്ബിന് മുമ്പിൽ ശുക്റിന്റെ സുജൂദിൽ വീണു...

ഇസ്ലാമിന്റെ മാനംകാത്ത വീരനായകൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) അപദാനങ്ങൾ അന്തരീക്ഷത്തിൽ മുഖരിതമായി.

നജ്മുദ്ദീൻ അയ്യൂബും കുടുംബവും തക് രീത് വിട്ടോടുമ്പോൾ വാവിട്ടുകരഞ്ഞ ചോരപ്പൈതലിന്റെ മഹത്തായ ദൗത്യനിർവ്വഹണം കണ്ട് പകലോൻ പശ്ചിമ ചക്രവാളത്തിൽ മറയാൻ മടിച്ചുനിന്നു.

മുസ്ലിം ലോകം ആഹ്ലാദ ചിത്തരായി നിൽക്കുമ്പോൾ കുരിശു പടയാളികളിൽ ശേഷിച്ചവർ പേടിച്ചു വിറക്കുകയായിരുന്നു. ഖുദ്സ് ജേതാവിന്റെ പ്രതികാര നടപടി എന്തായിരിക്കുമെന്നോർത്ത് അവർ വ്യാകുലപ്പെട്ടു. 

മുസ്ലിം പട്ടാളക്കാർ തങ്ങളെ അക്രമിക്കുമോ..?സ്വലാഹുദ്ദീൻ (റ) കരുണ കാണിക്കുമോ..? 

ഒരിക്കലും സ്വന്തം ആദർശമല്ലാതെ പ്രാവർത്തികമാക്കിയിട്ടില്ലാത്ത കുരിശുപോരാളികൾ സ്വന്തം ജീവരക്ഷക്കായി കേണു കഴിഞ്ഞ നിമിഷം! അതെ!! അവസാനം അതു തന്നെ സംഭവിച്ചു. മക്കാ വിജയത്തിൽ പ്രവാചകരേഷ്ഠർ (ﷺ) പരാജിതരോട് കാണിച്ച അതേ നടപടി മാപ്പ്.! ഉദാരമായ മാപ്പ്..!!

എല്ലാ കുരിശുപോരാളികൾക്കും അദ്ദേഹം മാപ്പ് നൽകി. മുമ്പ് മുസ്ലിമിന്റെ രക്തപ്പുഴയിൽ കുരിശുവാഹകരുടെ കുതിരകൾ നീന്തിയെങ്കിൽ, എഴുപതിനായിരം മുസ്ലിംകളെ അതിദാരുണമായി കൂട്ടക്കൊല ചെയ്തതെങ്കിൽ, പതിനായിരം കുട്ടികളെ നിലത്തടിച്ചു കൊന്നെങ്കിൽ, അംഗനമാർ നിഷ്കരുണം മാനഭംഗപ്പെടുത്തപ്പെട്ടെങ്കിൽ അതെല്ലാം അഭിനവ ക്രിസ്തുമതത്തിന്റെ സംസ്കാരമായിരുന്നു. മുസ്ലിംകൾക്കങ്ങനെ ചെയ്യാനൊക്കില്ലല്ലോ..?!

ഒമ്പത് പതിറ്റാണ്ടു കാലം അസാധ്യമായതും ലോക മുസ്ലിംകൾ ആഗ്രഹിച്ചതുമായ ഖുദ്സ്മോചനം സാധ്യമാക്കിയ ചരിത്ര നായകൻ എന്നതിനെക്കാൾ സ്വലാഹുദ്ദീൻ അയ്യൂബിക്ക് (റ) ചരിത്രം നൽകുന്ന മഹത്വവും ബഹുമതിയും അദ്ദേഹം പരാജിതരോട് കാണിച്ച സ്നേഹത്തിനും അനുകമ്പക്കുമാണ്. 

സ്വലാഹുദ്ദീൻ (റ) അന്ന് വിചാരിച്ചിരുന്നെങ്കിൽ പൗരസ്ത്യ നാടുകളിൽ ഇന്ന് കുരിശ് വാഹകരുടെ പൊടിപോലും കാണില്ലായിരുന്നു. പക്ഷേ അദ്ദേഹമന്ന് ഇസ്ലാമിന്റെ അന്തസ്സുയർത്തിപ്പിടിച്ച് ശത്രുവിനെ സ്നേഹം കൊണ്ട് നേരിടുകയാണ് ചെയ്തത്. ക്രിസ്തീയ സമൂഹം സ്നേഹത്തിക്കുറിച്ചു പറയുകയല്ലാതെ അതൊരിക്കലും പ്രാവർത്തികമാക്കാറില്ല. സ്നേഹത്തിന്റെ കുത്തകയവകാശപ്പെടുന്നവർ മനസ്സിലാക്കേണ്ട കാര്യമാണിത്.

അല്ലാഹു ﷻ വിന്റെ മഹത്തായ അനുഗ്രഹത്താൽ ഈജിപ്തിൽ പ്രധാനമന്ത്രി സ്ഥാനമേൽക്കുമ്പോൾ മനസ്സിലാഗ്രഹിച്ച മൂന്ന് കാര്യങ്ങളും ഇതിനകം സ്വലാഹുദ്ദീൻ (റ) സാധിച്ചെടുത്തു.

ശിയാ ഭരണം അവസാനിപ്പിച്ച് അഹ്ലുസ്സുന്നത്തി വൽജമാഅത്തിന് ശക്തി പകരുക, ഛിന്നഭിന്നമായിക്കിടക്കുന്ന മുസ്ലിം രാജ്യങ്ങളെ ഏകോപിപ്പിക്കുക. 

വിശുദ്ധ ഖുദ്സ് ക്രിസ്ത്യാനികളിൽ നിന്ന് മോചിപ്പിക്കുക. പക്ഷ ഇതെല്ലാം സാധ്യമായിട്ടും സ്വലാഹുദ്ദീൻ അയ്യൂബി (റ) വിശ്രമിക്കാൻ സന്നദ്ധനായില്ല....


നവോത്ഥാന നായകൻ

മുസ്ലിം സമുദായത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി സ്വലാഹുദ്ദീൻ (റ) അനേകം പദ്ധതികൾ ആവിഷ്ക്കരിച്ചു. അന്തസ്സുളള ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.

മഹാനായ സ്വലാഹുദ്ദീൻ (റ) ഉന്നതമായ സ്വഭാവവിശേഷണങ്ങളുടെ ഉടമയായിരുന്നു. രാത്രി സമയങ്ങളിൽ സുന്നത്ത് നിസ്കാരവും ഒഴിവ് സമയങ്ങളിൽ ഖുർആൻ പാരായണവും അദ്ദേഹത്തിന്റെ ചര്യയായിരുന്നു.

പണ്ഡിതൻമാരെ ഏറെ ആദരിച്ചിരുന്ന സ്വലാഹുദ്ദീൻ (റ) ആവശ്യമായതെല്ലാം അവരിൽ നിന്ന് പഠിച്ചു. ഹദീസ് പഠിക്കാനും മറ്റുളളവരിൽ നിന്നു ഖുർആൻ പാരായണം കേൾക്കാനും വലിയ താൽപര്യമായിരുന്നു സുൽത്വാന്. 

പരലോകത്തെ പരാമർശിക്കുന്ന ഖുർആൻ ആയത്തുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം ലോലമാകുകയും കണ്ണുകൾ ജലാർദ്രമാകുകയും ചെയ്തിരുന്നു.

ഇസ്ലാമിക മൂല്യങ്ങളുടെ പുനരുത്ഥാനത്തിന് സുൽത്താൻ അയ്യൂബിക്ക് പ്രത്യേകമായ ചില പരിപാടികളുണ്ടായിരുന്നു. ഭരണവും കിരീടവും കൊണ്ട് മാത്രം ദീൻ നിലനിൽക്കില്ലെന്ന് കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്ന് അദ്ദേഹം മനസ്സിലാക്കി, വിജ്ഞാനമാണ് ഇസ്ലാമിന്റെ ജീവനാഡിയെന്നും സമൂഹത്തിന്റെ അടിസ്ഥാനപുരോഗതി വിദ്യാഭ്യാസത്തെ ആശ്രയിച്ചാണുള്ളതെന്നും അദ്ദേഹം കണ്ടറിഞ്ഞു.

തദടിസ്ഥാനത്തിൽ വിജ്ഞാന പ്രചാരണ രംഗത്ത് അദ്ദേഹം അർപ്പിച്ച സേവനങ്ങൾ പിൽക്കാല മുസ്ലിംകൾക്ക് വലിയ ഉത്തേജനമേകി. നൈസർഗ്ഗിക  കലാവാസനകളുള്ളവരെ തിരഞ്ഞുപിടിച്ച് പ്രോത്സാഹനം നൽകുവാനും ബഹുമുഖ പ്രതിഭകളാക്കി മാറ്റാനും അയ്യൂബിഭരണകൂടം വളരെ യത്നിച്ചിട്ടുണ്ട്. 

കഴിവുറ്റ കവികളും പ്രസംഗകരും പണ്ഡിതന്മാരും, എഴുത്തുകാരും ബുദ്ധിജീവികളും ആ കാലത്ത് ഉയർന്നുവന്നു. എഴുത്തുകാർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും സഹായങ്ങളും സമ്മാനങ്ങളും നൽകി പ്രോത്സാഹിപ്പിച്ചു.

ശാഫിഈ മദ്ഹബുകാരനായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) ശാഫിഈ മദ്ഹബിനു പ്രത്യകിച്ചും മറ്റു മദ്ഹബുകൾക്കും പൊതുവെയും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. നാലു മദ്ഹബുകളുടെയും വളർച്ചക്കുവേണ്ടി പ്രത്യേക പഠനകേന്ദ്രങ്ങൾ സ്ഥാപിച്ചു.

ഇമാം ശാഫിഈ(റ)വിന്റെ മഖ്ബറക്കരികെ സ്ഥാപിച്ച അൽമദ്റസതു ശാഫിഇയ്യ അക്കാലത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായിരുന്നു.

ശിആ ഭരണകൂടം സ്ഥാപിച്ച ഈജിപ്തിലെ പ്രസിദ്ധമായ ജാമിഉൽ അസ്ഹർ സുന്നിവത്കരിച്ചതും ഈജിപ്തിൽ ശാഫിഈ മദ്ഹബിന് പ്രാമുഖ്യമുണ്ടായതും സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) ഭണകാലത്തായിരുന്നു. 

ഒരു കാലത്ത് ഇസ്ലാമിന്റെ കളിത്തൊട്ടിലെന്ന് ഖ്യാതി നേടിയ അന്തലൂസിൽ നിന്ന് (സ്പെയിൽ) അനേകം വിജ്ഞാന കുതുകികളും പ്രതിഭകളും പ്രോത്സാഹനം തേടി സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) അടുത്തെത്തിയിരുന്നു. വിശ്വപ്രതിഭകളായ ഇബ്നുൽ അറബി, മുഹമ്മദ്ബിൻ മാലിക്, ഇബ്നു ബൈത്താർ (റ) തുടങ്ങിയവർ അവരിൽ ചിലരാണ്. 

അധികാരവും സൗകര്യങ്ങളും വേണ്ടുവോളമുണ്ടായിട്ടും ഭൗതിക ജീവിതത്തിന്റെ ആഡംബരത്തിൽ സുൽത്താന് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. ഇസ്ലാമിക വേഷവിധാനങ്ങളിൽ അദ്ദേഹം താൽപര്യം കാണിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. താടിയും തലപ്പാവുമണിഞ്ഞ സുൽത്താന്റെ ഗാംഭീര്യമാർന്ന രൂപം അത്യാകർഷകമായിരുന്നു.

സച്ചരിതരായ പൗരാണികർ ജീവനും ജീവിതവും നൽകി വളർത്തിയെടുത്ത ഒരു മഹാപ്രസ്ഥാനത്തിന്റെ പിൻഗാമികൾ ഭൗതിക താൽപര്യങ്ങളിൽ സായൂജ്യം കണ്ടെത്തുന്നതിനോട് അദ്ദേഹത്തിന് തീരെ യോജിക്കാൻ കഴിഞ്ഞില്ല. 

സ്വന്തം പട്ടാളക്കാരോടൊരിക്കൽ അദ്ദേഹം പറഞ്ഞു: “മരണത്തോടുള്ള വെറുപ്പ് നിങ്ങളെ ദുർബലമാക്കും. ഭൗതിക സുഖാഢംബരങ്ങളോടുള്ള പ്രതിബദ്ധത നിങ്ങളെ നിസ്സാരന്മാരുമാക്കും.”

ഊർജ്ജ്വസ്വലനും ഉന്മേഷവാനുമായി സദാ കാണപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രചോദനം പൂർവ്വികരുടെ ചരിത്രമായിരുന്നു. ഒമ്പത് പതിറ്റാണ്ടു കാലം അൽഅഖ്സാ പള്ളിയും പരിസരവും ക്രിസ്ത്യാനികൾ തട്ടിയെടുത്തു കൈവശം വെച്ചത് മുസ്ലിം സമുദായത്തിന്റെ ദൗർബല്യം ചൂഷണം ചെയ്തുകൊണ്ടായിരുന്നുവെന്നും അതിനു പരിഹാരം അലസത കൈവെടിയുക മാത്രമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഖലീഫ ഉമർ (റ) മുസ്ലിം സൈന്യത്തിന്റെ നായകനായി നിയമിച്ച അബൂഉബൈദത്തുൽ ജർറാഹി(റ)വിന്റെ പ്രവർത്തനഫലമായി ഇസ്ലാമിക രാജ്യങ്ങൾക്കുണ്ടായ വികാസവും അതിന്റെ പിന്നിലെ പ്രേരക ശക്തിയായ വിശ്വാസവും സ്വലാഹുദ്ദീനെ (റ) ഏറെ സ്വാധീനിച്ചിരുന്നു. 

ഉമറിന്റെ (റ) ഭരണകാലത്ത് അബൂഉബൈദ (റ) ശാമിലേക്ക് പടനയിച്ചു. ഹിംസ്, ഹുമാത്ത്, ജിബില്ല, നാബൽസ്, മഅർറ തുടങ്ങിയ അനേകം പ്രദേശങ്ങൾ ജയിച്ചടക്കിയ ശേഷം ജോർദ്ദാനിലെത്തി, ഈലിയായിലെ ഭരണധികാരിക്ക് ഇങ്ങനെ കത്തെഴുതി: 

“അല്ലാഹു ﷻ വിന്റെ ഏകത്വത്തിലും അന്ത്യപ്രവാചകൻ മുഹമ്മദ് നബിﷺയിലും നിങ്ങൾ വിശ്വസിക്കണം. ഭൗതികലോകം ക്ഷണികവും നശ്വരവുമാണെന്ന് മനസ്സിലാക്കണം. അന്ത്യദിനം വരാനിരിക്കുന്നു. മരണപ്പെട്ടവരെല്ലാം അന്ന് പൂനർജ്ജനിക്കും. കർമ്മങ്ങൾക്ക് അർഹമായ പ്രതിഫലം അന്ന് നൽകപ്പെടും. ഈ യാഥാർത്ഥ്യം അംഗീകരിക്കുകയാണെങ്കിൽ നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമായി ഞങ്ങൾ കണക്കാക്കും. അപ്പോൾ നാം നിങ്ങളുടെ ഗുണകാംക്ഷികളുമായിരിക്കും.ഞങ്ങളുടെ വിശ്വാസം നിങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ മതവും ഞങ്ങൾക്ക് ഞങ്ങളുടെ മതവും വലുതാണ്. 

ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ നികുതിയടച്ച് നിങ്ങൾക്ക് ഇവിടെ ജീവിക്കാം, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും. ഇതൊന്നും നിങ്ങൾ സമ്മതിക്കാത്തപക്ഷം, പിന്നെ ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത് മരണമാണ്. നിങ്ങളാണെങ്കിൽ മരണത്തെക്കാൾ ഇഷ്ടപ്പെടുന്നത് കളളും പന്നിമാംസവുമാണ്. ഒന്നുകിൽ ഇസ്ലാമിന്റെ വിജയം, അല്ലെങ്കിൽ ഞങ്ങളുടെ മരണം. ഈ രണ്ടിലൊന്ന് സാധിക്കാതെ ഞങ്ങൾ തിരിച്ചുപോകില്ല."

അബൂഉബൈദയുടെ (റ) വിന്റെ ഈ തീരുമാനത്തിനു മുന്നിൽ ഈലിയാ നിവാസികൾ പകച്ചുപോയി. തങ്ങൾ വിശ്വസിക്കുന്ന ആദർശം സത്യമാണെന്ന് ഉറപ്പില്ലാത്തവർക്കെങ്ങനെ മരിക്കാൻ സന്മനസ്സുണ്ടാകും? അവസാനം അവർ സന്ധിക്ക് തയ്യാറായി. 

ഉമർ (റ) നേരിട്ട് വന്നു തങ്ങൾക്ക് സംരക്ഷണം ഉറപ്പ് തന്നാൽ ഖുദ്സും പരിസരവും മുസ്ലിംകളെ ഏൽപ്പിക്കാമെന്നായി അവർ. ഈലിയക്കാരുടെ താൽപ്പര്യം അബൂഉബൈദ (റ) ഖലീഫ ഉമറിനെ (റ) അറിയിച്ചു.

വ്യവസ്ഥപ്രകാരം ഉമർ (റ) ഖുദ്സിലെത്തി. ഉമർ(റ)വിനെ സ്വീകരിക്കാൻ പല പ്രമുഖരും എത്തിയിരുന്നു. പാത്രിയാർക്കീസുമാരും മഹാപുരോഹിതൻമാരും അതിർത്തിയിൽ കാത്തുനിന്നിരുന്നു. സാധാരണക്കാരന്റെ വേഷത്തിൽ ഒരു കഴുതപ്പുറത്ത് എത്തിയ ഉമറിനെ (റ) കണ്ട് അവർക്ക് കുറ്റബോധവും അപകർഷതയും തോന്നി, കിരീടം ചൂടി സർവാഢംബരത്തോടെ വരുന്ന ഒരു ചക്രവർത്തിയെയായിരുന്നല്ലോ അവർ പ്രതീക്ഷിച്ചിരുന്നത്.

തക്ബീർ ധ്വനികളാൽ പ്രകമ്പിതമായ അന്തരീക്ഷത്തിൽ ബൈത്തുൽ മുഖദ്ദസിന്റെ കാവൽക്കാരൻ സഫർദോസ് പുരോഹിതൻ വിശുദ്ധ മന്ദിരത്തിന്റെ താക്കോൽ ഉമർന്റെ (റ) കരങ്ങളിൽ ഏൽപ്പിച്ചു. അപ്പോൾ അയാൾ അറിയാതെ കരഞ്ഞുപോയി, ലോകത്തിലെ വലിയ ശക്തികളിലൊന്ന്, കിസ്റായുടെയും കൈസറിന്റെയും സമുദായക്കാർ, ഖലീഫ ഉമറിന് (റ) മുമ്പിൽ പൊട്ടിക്കരയുന്ന ആ രംഗം ഒന്ന് ഓർത്ത് നോക്കൂ... ഈമാനികാവേശമുളളവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന മുഹൂർത്തമാണത്.

ഉമർ(റ)വും പരിവാരങ്ങളും ഖുദ്സിൽ കടന്നു. സഹോദര സമുദായമായ ക്രിസ്ത്യാനികൾക്ക് മഹാൻ സ്വന്തം കരങ്ങൾകൊണ്ട് അഭയപത്രമെഴുതിക്കൊടുത്തു. “ഈ വിശുദ്ധ ഭൂമിയിൽ ഒരു നസ്റാണിയും ഒരു മുസ്ലിമിനാൽ ആക്രമിക്കപ്പെടില്ല!" ചരിത്രത്താളുകളിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഈ അമാനത്താണ്, ഖുദ്സ് ജയിച്ചടക്കിയപ്പോൾ സ്വലാഹുദ്ദീൻ (റ) നിറവേറ്റിയത്. 

ഉമർ(റ)വിന്റെ തീരുമാനത്തിനെതിരായി സ്വലാഹുദ്ദീൻ (റ) എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികളുടെ സ്ഥിതി എന്താകുമായിരുന്നു? കഴിഞ്ഞ കാലങ്ങളിലൊക്കെ മുസ്ലിം നേതാക്കൻമാരുടെ സഹതാപം ഒന്നുകൊണ്ട് മാത്രം പിടിച്ചുനിന്ന ആ സമൂഹം സ്വലാഹുദ്ദീന് (റ) ശേഷം മുസ്ലിം സമുദായത്തോട് ചെയ്ത വഞ്ചനക്കും ക്രൂരതക്കും കൈയ്യും കണക്കുമില്ല.

വിശ്വാസമാണ് അന്തസ്സിന്റെ കാതലെന്ന് കണ്ടെത്തിയ സ്വലാഹുദ്ദീൻ അയ്യൂബി(റ) തനിക്കു കൈവന്ന സൗഭാഗ്യങ്ങൾ അല്ലാഹുﷻവിന്റെ അമാനത്താണെന്ന് മനസ്സിലാക്കി. ഇസ്ലാമിന്റെ അന്തസ്സുയർത്താൻ പാടുപെട്ടു. ത്യാഗത്തിന്റെയും അർപ്പണ ബോധത്തിന്റെയും ആദർശസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ സ്വലാഹുദ്ദീന്റെ (റ) കഥകൾ ചരിത വിദ്യാർത്ഥികളെ ആവേശഭരിതരാക്കുക തന്നെ ചെയ്യും.

സ്വലാഹുദ്ദീൻ അയ്യൂബി (റ) ഉന്നതനായ ചിന്തകനും പ്രഗത്ഭനായ വാഗ്മിയും തികഞ്ഞ സൂഫിവര്യനുമായിരുന്നു. ഗനഘാംഭീര്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പട്ടാളക്കാർ ഉന്മത്തരായിത്തീർന്നിരുന്നു. ഇസ്ലാമിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അനിവാര്യതയും ആവശ്യകതയും സാമാന്യ ജനത്തെ ബോധ്യപ്പെടുത്താൻ പ്രസംഗമാണ് അദ്ദേഹം ആയുധമാക്കിയിരുന്നത്.

മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ച് ലാഭം സ്വന്തം വരവിൽ ചേർക്കാൻ ഒരിക്കലും അദ്ദേഹം ഇഷ്ട്ടപ്പെട്ടിരുന്നില്ല.ജീവിതത്തിൽ പ്രാവർത്തികമാക്കിയ കാര്യമേ മറ്റുളളവരോടദ്ദേഹം കൽപ്പിക്കാറുണ്ടായിരുന്നുളളു.

കർമ്മനിരതമായ ജീവിതമായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബിയുടേത് (റ). പതിനേഴു വയസ്സ് മുതൽ രോഗബാധിതനാകുന്ന സമയം വരെ അദ്ദേഹം വിശ്രമമില്ലാതെ പോരാടി. അമ്പത്തിഏഴു വർഷമാണ് സുൽത്താൻ ജീവിച്ചത്. ഇതിൽ നീണ്ട നാൽപ്പത് വർഷവും അദ്ദേഹം കർമ്മനിരതനായിരുന്നു.

ഹിജ്റ 532ൽ സ്വലാഹുദ്ദീൻ (റ) ജനിക്കുമ്പോൾ അറബ് രാജ്യങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു. ഛിന്നഭിന്നമായ മുസ്ലിം രാജ്യങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ഭരണാധിപന്മാർ. അവർക്കിടയിൽ കടിപിടിയും വഴക്കും വക്കാണവും. ഇതിനിടെ കഴുകനും കരടിയും വേണ്ടതെല്ലാം കൊത്തിവിഴുങ്ങുകയായിരുന്നു.

പിന്നീട് ഹിജ്റ 580 ആയപ്പോഴേയ്ക്കും ആ രാജ്യങ്ങളെല്ലാം ഒരൊറ്റ ഭരണാധികാരിക്ക് കീഴിൽ ഐക്യപ്പെടുന്നതാണ് നാം കാണുന്നത്. പ്രവിശാലമായ ഒരു സാമാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത സുൽത്താനായി സ്വലാഹുദ്ദീൻ (റ) അധികാരത്തിലെത്തുന്നു.

അനുകൂലമായ സാഹചര്യത്തിലായിരുന്നില്ല ഇതൊന്നും അദ്ദേഹം നേടിയെടുത്തത്. മുസ്ലിം കച്ചവട സംഘങ്ങൾക്ക് സ്വൈരമായി യാത്ര ചെയ്യാനോ, വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോലും നിർഭയരായി പുറപ്പെടാനോ കഴിയാത്ത വിധം ദുസ്സഹമായ ചുറ്റുപാടാണ് ഒന്നാം കുരിശ് യുദ്ധത്തിന് ശേഷം മുസ്ലിം സമൂഹത്തിന് അഭിമുഖീകരിക്കാനുണ്ടായിരുന്നത്. നിർഭയമായ ഒരു ജീവിതം ഈ ലോകത്ത് മുസ്ലിംകൾക്കുണ്ടാകുമോ എന്ന് പോലും ആശങ്കിച്ച ഒരു സന്ദർഭത്തിലാണ് വിജയം, അല്ലെങ്കിൽ മരണമെന്ന് മുദ്രാവാക്യവുമായി, സിരകളിൽ തിളക്കുന്ന ഈമാനികാവേശവുമായി സുൽത്താൻ രംഗത്തുവന്നത്.

ഈജിപ്തിൽ ഭരണാധികാരിയാവുകയും ഫാത്ത്വിമീ ഖലീഫ അൽ ആമിദ് ലിദീനില്ലാ മരണപ്പെടുകയും ചെയ്തപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് സുഭിക്ഷമായി ജീവിക്കാനുള്ള സമ്പത്ത് ഖജനാവിലുണ്ടായിരുന്നു. അവിടത്തെ കാഴ്ച്ചവസ്തുക്കളും വിലപിടിപ്പുള്ള അലങ്കാര സാധനങ്ങളും അദ്ദേഹം ബാഗ്ദാദിലെ അബ്ബാസി ഖലീഫക്ക് നൽകി. 

മറ്റു സമ്പത്തുകളെല്ലാം രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജനത്തിനും കെട്ടുറപ്പുള്ള സൈന്യത്തെ വാർത്തെടുക്കുന്നതിനുമായി വിനിയോഗിച്ചു. പത്തു വർഷം വിറ്റിട്ടും തീരാത്ത വിധം വിലപിടിപ്പുള്ള വസ്തുക്കൾ ഫാത്വിമി ഖലീഫയുടെ ഖജനാവിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

വലിയ ഒരു സാമാജ്യത്തിന്റെ അധിപനും എണ്ണിത്തീർക്കാൻ കഴിയാത്ത സമ്പത്തിന്റെ ഉടമയും ആയിരുന്നിട്ടു പോലും സ്വലാഹൂദ്ദീന്റെ (റ) ജീവിതത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. വഫാത്താകുമ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്ത്വത്തിൽ ഒരു ദീനാർ മാത്രമാണുണ്ടായിരുന്നതത്രെ..!!


മാനവിക മൂല്യങ്ങളുടെ നായകൻ

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) കരുണയും ദയാദാക്ഷിണ്യവും ഏറെ പ്രസിദ്ധമാണ്. ഫാതിമിഖലീഫ അൽ ആളിദ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളും കുടുംബാംഗങ്ങളുമായി 152 പേർ കൊട്ടാരത്തിലുണ്ടായിരുന്നു. അവർക്ക് മാന്യമായി ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും അവരുടെ വിശ്വാസാചാരങ്ങൾക്കനുസൃതമായി തന്നെ അവസാനത്തെ ഖലീഫ ആൽആളിദ് ലിദീനില്ലയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്തു. 

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തി പ്രജകളുടെ പ്രീതി സമ്പാദിച്ച അദ്ദേഹത്തിന് തന്റെ ഭരണത്തിനു കീഴിൽ അന്യായമായി ആരും വേദനിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. 

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (റ) എടുത്തു പറയത്തക്ക ദൗർബല്യം അദ്ദേഹത്തിന്റെ ദയയും സഹാനുഭൂതിയുമായിരുന്നു. ഏറ്റവും വലിയ ശത്രുവിനോടുപോലും വിട്ടു വീഴ്ച ചെയ്യാൻ അദ്ദേഹത്തിനൊരുമടിയും ഉണ്ടായിരുന്നില്ല.

ഖുദ്സ് കീഴടക്കിയപ്പോൾ പവിത്രമായ ആ മണ്ണിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന യാതൊന്നും അവിടെ വെച്ച് ചെയ്യരുതെന്ന് തന്റെ പട്ടാളക്കാരോട് സുൽത്താൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഈ നിശ്ചയ പ്രകാരം ഖുദ്സിലുണ്ടായിരുന്ന കുരിശുപടയുമായി ഒരു ഒത്തുതീർപ്പിലെത്താൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

പക്ഷേ, ഹിത്തീൻ താഴ് വരയിലുണ്ടായ അപമാനകരമായ പരാജയത്തിന്റെ വേദന തിന്നുന്ന നസ്റാനികൾ, ഖുദ്സിൽ വന്നിറങ്ങിയ സുൽത്താനോടും പരിവാരങ്ങളോടും സഹകരിക്കാൻ തയ്യാറായില്ല. അയ്യായിരത്തോളം മുസ്ലിംകളെ ബന്ദികളായി അവർ നേരത്തെ പിടിച്ചുവെച്ചിട്ടുണ്ടായിരുന്നു. 

അവരെ വിട്ടുതരാനും ഖുദ്സിൽ ആത്മരക്ഷാർത്ഥം ഒളിച്ചു പാർക്കുന്ന ശേഷിക്കുന്ന ഭരണാധികാരികളോടും കുരിശുനായകന്മാരോടും അവർക്കിഷ്ടമുള്ള പ്രദേശങ്ങളിലേയ്ക്ക് മാറിത്താമസിച്ചുകൊള്ളാനും ബൈത്തുൽ മുഖദ്ദസിന്റെ നായകത്വം മുസ്ലിംകളെ ഏൽപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ട് ഒരെഴുത്ത് സുൽത്താൻ അവർക്ക് കൈമാറി. 

ജേതാവിന്റെ ആജ്ഞാശൈലിക്ക് പകരം വിനയത്തിന്റെയും മാന്യതയുടെയും ശൈലിയാണ് സുൽത്താൻ സ്വീകരിച്ചത്.

കത്തിൽ സുൽത്താൻ ഇപ്രകാരം എഴുതി: “സഹോദര സമുദായത്തിന്റെ ആദരണീയരായ അധിപന്മാരേ, വിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെ പരിപാവനത്വവും അത് അല്ലാഹു ﷻ വിന്റെ ഭവനമാണെ യാഥാർത്ഥ്യവും ഞാൻ അംഗീകരിക്കുന്നു. ഈ പുണ്യഭൂമിയെ രക്തപങ്കിലമാക്കി അതിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരേറ്റുമുട്ടലിന് തയ്യാറാകാതെ നിങ്ങൾ ഈ പ്രദേശം വിട്ടുപോവുക. നിങ്ങൾക്കു താമസിക്കാൻ പര്യാപ്തമായ ഭൂമി മറ്റെവിടെയാണെങ്കിലും ഞാൻ നൽകാം. അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടത്തിന് നികുതി നൽകി സമാധാനപരമായി നിങ്ങൾക്കിവിടെ ജീവിക്കാം. കാലങ്ങളായി മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട ഈ പുണ്യഭൂമി ഞങ്ങളെ തിരിച്ചേൽപ്പിക്കണം.”

സുൽത്താന്റെ ഈ സന്ദേശം അവരിൽ പലർക്കും ഇഷ്ടമായില്ല. അവർ കുഴപ്പം വിളിച്ചുവരുത്തുന്ന രൂപത്തിലാണ് പ്രതികരിച്ചത്.

മുസ്ലിം സൈന്യം തബരിയ്യായിൽ നിന്ന് ബന്ദികളായി പിടിച്ച റംലാ പ്രദേശത്തിന്റെ അമീർ ദീബല്യാനും മറ്റു ചില കുരിശു പ്രമുഖരും സുൽത്താന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ കുടുംബസമേതം ടിപ്പൊളിയിലേക്കോ, സൂറിലേക്കോ പോകാൻ ആഗ്രഹിക്കുന്നു, ഖുദ്സിൽ പാർക്കുന്ന ഞങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും കൂട്ടിവരാൻ ഒരു ദിവസമെങ്കിലും ഖുദ്സിൽ പ്രവേശിക്കാൻ അനുവദിക്കണം."

ഒരു ദിവസത്തിനുള്ളിൽ കുടുംബസമേതം ഖുദ്സിൽ നിന്ന് പുറത്തുപോകാമെന്ന വ്യവസ്ഥയോടെ ഖുദ്സിൽ കടന്ന ദീബല്യാൻ പക്ഷേ വ്യവസ്ഥ ലംഘിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ മേധാവികളുമായി കൂടിയാലോചന നടത്തുകയാണ് ചെയ്തത്.

ദീബല്യാൻ കരാർ ലംഘിച്ചപ്പോൾ സുൽത്താന്റെ സൈന്യം ഖുദ്സ് പ്രദേശം വളഞ്ഞു. ദീബല്യാൻ താമസിക്കുന്ന ഖൈമയുടെ അരികിലെത്തി അയാളെ കയ്യോടെ പിടികൂടി, എത്രയും വേഗം ഖുദ്സ് വിട്ടുപോകാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞതിപ്രകാരമാണ്:

“അല്ലയോ സുൽത്താൻ! ഈ പട്ടണത്തിൽ എണ്ണിയാലൊടുങ്ങാത്ത ജനങ്ങൾ താമസിക്കുന്നുണ്ട്. മുസ്ലിം പട്ടാളത്തിൽ നിന്ന് സുരക്ഷ ലഭിക്കുമോയെന്ന ഭീതിയിലാണവർ കഴിയുന്നത്. ഇനിയും ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നവരാണവരിലധികവും. ഞങ്ങളിപ്പോൾ മരണത്തെ മുഖാമുഖം കണ്ടിരിക്കുകയാണ്. മരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നു വന്നാൽ ഞങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും നിങ്ങൾക്കു ബന്ദികളാക്കാൻ വിട്ടുതരില്ല. അവരെ ഞങ്ങൾ തന്നെ ആദ്യം വധിച്ചുകളയും. മുഴുവൻ സമ്പത്തും ചരക്കുകളും നശിപ്പിച്ച ശേഷം വിശുദ്ധ സഖ്റ ഖുബ്ബയടക്കം ഞങ്ങൾ തകർത്തു തരിപ്പണമാക്കും. മുഴുവൻ മൃഗങ്ങളെയും ജീവജാലങ്ങളെയും ഞങ്ങൾ കൊന്നുകളയും. ഞങ്ങളിൽപ്പെട്ട ഒരാണിനെയോ, പെണ്ണിനെയോ കുട്ടിയെയോ ബന്ദിയായി പിടിക്കാനോ ഒരു ദിർഹമോ ദീനാറോ ഗനീമത്തായി എടുക്കാനോ നിങ്ങൾക്കു കഴിയില്ല. ഞങ്ങളുടെ കയ്യിലുള്ള അയ്യായിരത്തോളം മുസ്ലിം ബന്ദികളെ ഞങ്ങൾ കൊല്ലും. ബൈത്തുൽ മുഖദ്ദസിന്റെ പരിശുദ്ധി കളങ്കപ്പെടുത്തിയ ശേഷം ഞങ്ങൾ നിങ്ങളോട് തുറന്ന പോരാട്ടം നടത്തും. ഞങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടാൽ അതുപോലൊരാൾ നിങ്ങളിലും കൊല്ലപ്പെടും. അന്തസ്സുള്ള മരണം അവസാനമായിരിക്കും ഞങ്ങൾ വാങ്ങുന്നത്..."

ഈ വെല്ലുവിളി തികഞ്ഞ മാന്യതയോടെയാണ് സുൽത്താൻ നേരിട്ടത്. ഖുദ്സിൽ ഒരു ജീവി പോലും അക്രമിക്കപ്പെടാതെ ഇസ്ലാമിന്റെ അന്തസ്സു കാത്തുസൂക്ഷിക്കണമെന്ന് സുൽത്താന് നിർബന്ധമുണ്ടായിരുന്നു.

ഇസ്ലാമിക ഭരണ കൂടത്തിനു കീഴിൽ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പുരുഷന് 10 ദീനാർ, സ്ത്രീക്ക് 5 ദീനാർ, കുട്ടിക്ക് 1 ദീനാർ എന്നീ ക്രമത്തിൽ നികുതിയടച്ച് ഖുദ്സിൽ താമസിക്കാൻ സുൽത്താൻ അനുവാദം നൽകി. നികുതിയടച്ച് ജീവിക്കാൻ തയ്യാറില്ലാത്തവർക്ക് അവരുടെ സമ്പത്തും കുടുംബവുമായി നാൽപത് ദിവസത്തിനുള്ളിൽ ട്രിപ്പോളി, സുവർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യമായ സൗകര്യവും ചെയ്തുകൊടുത്തു.  

ആരും അക്രമിക്കപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ ഫ്രഞ്ചു സൈന്യത്തിന് സന്തോഷമായി. അവർ അന്നുമുതൽ തന്നെ ഖുദ്സ് വിട്ടുപോകാൻ തുടങ്ങി. 

സുൽത്താനും പട്ടാളക്കാരും ഖുദ്സിനു പുറത്ത് സൈത്തൂൻ മലയുടെ മുകളിൽ കാവൽക്കാരായി നിന്നു. ജറുസലം രാജാവായിരുന്ന അമൂരി ഒന്നാമന്റെ വിധവ മേരിക്കും ദീബല്യാന്റെ ഭാര്യക്കും കൂട്ടു കുടുംബത്തിനും ട്രിപ്പോളിയിൽ എത്തുന്നതുവരെ സുരക്ഷയായി കാവൽക്കാരെയും സുൽത്താൻ പറഞ്ഞയച്ചുകൊടുത്തു.

മറ്റൊരു കൂട്ടം സ്ത്രീകൾ സുൽത്താന്റെ ഖൈമക്കുമുമ്പിൽ വന്നു പറഞ്ഞു: "പ്രഭോ! ഞങ്ങൾ എന്നെന്നേക്കുമായി ഈ പ്രദേശം വിട്ടു പോകുകയാണ്. നിങ്ങൾ ബന്ദികളായി പിടിച്ചു വെച്ചവരുടെ കൂട്ടത്തിൽ ഞങ്ങളുടെ ഭർത്താക്കളും മക്കളും ഉമ്മമാരുമെല്ലാമുണ്ട്, അവരില്ലാത്തൊരു ജീവിതം സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്കു കഴിയുന്നില്ല. ഈ ഭൂമിയിൽ ഞങ്ങളെ സംരക്ഷിക്കാൻ അവരല്ലാതെ മറ്റാരുമില്ല. അവരെ ഞങ്ങൾക്കു വിട്ടുതന്നാൽ ഞങ്ങളുടെ കഷ്ടപ്പാടുകൾ നീങ്ങിക്കിട്ടും. അങ്ങ് കനിയണം. അങ്ങയുടെ വലിയ ഒരു കാരുണ്യമായിരിക്കും അത്.

അബലകളായ ആ സ്ത്രീസമൂഹത്തിന്റെ തേങ്ങൽ കേട്ട് മനസ്സലിഞ്ഞ സുൽത്താൻ അവരുടെ ബന്ധുക്കളായ എല്ലാ ബന്ദികളെയും യാതൊരു പ്രതിഫലവും വാങ്ങാതെ വിട്ടുകൊടുത്തു. സംരക്ഷണമേറ്റെടുക്കാൻ ആരുമില്ലാത്തവർക്ക് ആവശ്യമായ സമ്പത്ത് നൽകി സന്തോഷിപ്പിക്കുകയും ചെയ്തു. 

ബന്ദികളുടെ കൂട്ടത്തിൽ ഫ്രഞ്ചുകാരിയായ ഒരു യുവതിയുണ്ടായിരുന്നു. അവൾ ആളിക്കത്തുന്ന പ്രതിഷേധവുമായി സുൽത്താന്റെ മുമ്പിൽ വന്നു പറഞ്ഞു: “ധിക്കാരിയും രക്തക്കൊതിയനുമായ സ്വലാഹുദ്ദീൻ, താങ്കൾ എന്റെ പിതാവിനെ കൊല്ലുകയും സഹോദരന്മാരെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു. അക്രമിയായ താങ്കൾ എന്നെ സ്വതന്ത്രയാക്കി കൂടുതൽ ദ്രോഹിക്കാനാണോ ഉദ്ദേശിക്കുന്നത്..?”

ഈ പെണ്ണിന്റെ പൊട്ടിത്തെറിയിൽ സുൽത്താൻ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. ബന്ദികളായ അവളുടെ സഹോദരന്മാരെ വിട്ടുകൊടുത്തുകൊണ്ട് സുൽത്താൻ പറഞ്ഞു: “നിന്റെ പിതാവ് വിശ്വസ്തരായ ഒരു വിഭാഗത്തിനെതിരെയുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. അതിനു കാരണക്കാരൻ അദ്ദേഹം തന്നെയാണ്. നിന്റെ സംരക്ഷണത്തിനും സഹായത്തിനുമായി മാത്രം നിന്റെ സഹോദരന്മാരെ ഞാൻ വിട്ടുതരുന്നു. പ്രതികാരദാഹമില്ലാതെ നീ പോയിക്കൊള്ളുക."

അതുകേട്ട് സന്തോഷപൂർവ്വം തിരിച്ചുപോകുന്ന ആ പെണ്ണിനോട് സുൽത്താൻ ചോദിച്ചു: “നീ എങ്ങോട്ടാണ് പോകുന്നത്?

"എന്റെ നാട്ടിലേക്ക് "

“ഞങ്ങളെക്കുറിച്ചു നീ നിന്റെ നാട്ടുകാരോട് എന്തുപറയും..?''

“സത്യം മുസ്ലിംകളുടെയും ഇസ്ലാമിന്റെയും ഭാഗത്താണെന്ന് എനിക്ക് ബോധ്യമായി, അതു ഞാൻ എന്റെ നാട്ടുകാരോട് പറയും." അവൾ പറഞ്ഞു.

മൂന്നു മാസം മാത്രം പ്രായമായ ഒരു കുട്ടിയെ വിഭാന്തിക്കിടയിൽ കൈവിട്ടുപോയ ഒരു സ്ത്രീ ആർത്തു കരഞ്ഞുകൊണ്ട് സുൽത്താന്റെ അടുക്കൽ വന്നു. അവൾ തലയിലും മുഖത്തും മണ്ണുവാരിയിട്ടുകൊണ്ട് അലമുറയിടുന്നുണ്ടായിരുന്നു. കുട്ടി നഷ്ടപ്പെട്ട അവളുടെ വിഷമാവസ്ഥ കണ്ട് സുൽത്താൻ ഉടൻ ആ കുട്ടിയെ കണ്ടുപിടിക്കാൻ സൈന്യത്തോടാജ്ഞാപിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും കുട്ടിയുമായി ഒരു പട്ടാളക്കാരൻ വന്നു. കുട്ടിയെ ആ സ്ത്രീക്ക് ഏൽപ്പിച്ചുകൊടുത്തുകൊണ്ട് സുൽത്താൻ പറഞ്ഞു: “ഞങ്ങൾ കാട്ടു മൃഗങ്ങളോ, ക്രൂരന്മാരോ അല്ല! ഉമ്മയും മക്കളും സ്നേഹവും മനുഷ്യത്വവുമുള്ള മനുഷ്യർ തന്നെയാണ്. ഞങ്ങളുടെ അവകാശങ്ങളും ഭൂമിയും തിരിച്ചു പിടിക്കുന്നു എന്നതല്ലാതെ മറ്റു ക്രൂരതകളൊന്നും ഞങ്ങൾ ചെയ്യുന്നില്ല."

ഖുദ്സ് മോചനത്തിന്റെ ദിവസം ക്രിസ്ത്യാനിയായ ഒരു വൃദ്ധൻ ഒരു മുസ്ലിം ചെറുപ്പക്കാരന്റെ കൈ പിടിച്ച് സുൽത്താന്റെ അടുക്കൽ വന്നു പറഞ്ഞു: “പ്രഭോ! ഞാൻ ഫ്രാൻസിലെ തൗലൂസ് പ്രദേശത്തുകാരനാണ്. കഴിഞ്ഞ ഇരുപത് വർഷമായി ഈ പട്ടണത്തിൽ താമസിക്കുന്നു. രണ്ടു വർഷം മുമ്പ് അസ്കലാനിൽ നിന്ന് ഒളിച്ചോടി വന്ന ഈ മുസ്ലിം ചെറുപ്പക്കാരനെ ഞാൻ അതിഥിയായി സ്വീകരിക്കുകയും അവന് എന്റെ വീട്ടിൽ അഭയം നൽകുകയും ചെയ്തു. 

ഇവന് ഉണ്ണാനും ഉറങ്ങാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ഇവന്റെ രഹസ്യങ്ങൾ ഞാൻ മൂടിവെക്കുകയും ചെയ്തു. കുരിശുകാർക്ക് ഇവിടെ മേധാവിത്വമുണ്ടായിരുന്ന കാലത്ത് ഇയാളെ ഞാൻ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ ഖുദ്സ് കീഴടക്കുകയും കുരിശുകാർ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. മാറിയ ചുറ്റുപാടിൽ ഇവൻ കഴിഞ്ഞതെല്ലാം മറക്കുകയും എന്നെ എന്റെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും കയ്യൂക്ക് കാണിക്കുകയും ചെയ്യുന്നു. ഞാൻ ദുർബ്ബലനും ഇവൻ ശക്തനുമായി മാറിയിരിക്കുകയുമാണ്. അതിഥി, ആതിഥേയനെ വഞ്ചിക്കുന്ന ഈ സംസ്കാരം നിങ്ങളുടെ സമൂഹം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇവനെ നിങ്ങൾ ശിക്ഷിക്കുമോ അതോ, മൗനം പാലിക്കുമോ..?"

സുൽത്താൻ അൽപ്പനേരം ചിന്തിച്ചിരുന്നു. തുടർന്ന് ആ വ്യദ്ധന്റെ വീടും സ്വത്തു മുഴുവനും മടക്കിക്കൊടുക്കാൻ ഉത്തരവിട്ടു. മുസ്ലിം ചെറുപ്പക്കാരനെ താൽക്കാലികമായി ജയിലിലടക്കാനും കൽപിച്ചു.

ഇങ്ങനെ ഖുദ്സ് മോചന സമയത്ത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) കാണിച്ച നീതിയുടെയും ദയയുടെയും വിട്ടുവീഴ്ചയുടെയും അനേകം കഥകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

സുൽത്താന്റെ ദയാദാക്ഷിണ്യത്തിൽ ദ്രോഹികളായ അനേകം കുരിശുവാഹകർ രക്ഷപ്പെട്ടിരുന്നു. ട്രിപ്പോളിയിലും അക്കയിലും സൂവറിലുമായി കഴിഞ്ഞുകൂടിയിരുന്ന അവർ വീണ്ടുമൊരു കുരിശു യുദ്ധത്തിന് തയ്യാറായി. 

ബൈത്തുൽ മുഖദ്ദസും പരിസരപ്രദേശങ്ങളും സുൽത്താന്റെ ശക്തമായ ഭരണത്തിൻകീഴിൽ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കെ ക്രൈസ്തവ ലോകം ഒറ്റക്കെട്ടായി മൂന്നാം കുരിശുയുദ്ധത്തിന് പുറപ്പെട്ടു.

യൂറോപ്യൻ നാടുകളിലെ ഭരണാധികാരികൾ നേരിട്ടു പങ്കെടുത്ത ആ ഘോരയുദ്ധത്തെ നേരിടാൻ സ്വലാഹുദ്ദീൻ അയ്യൂബിയെന്ന (റ) ഒറ്റയാന്റെ നേതൃത്വത്തിൽ മുസ്ലിംസൈന്യത്തിന് ഒരു പ്രയാസവുമുണ്ടായില്ല.

മൂന്നാം കുരിശുയുദ്ധം അഞ്ചുവർഷം നീണ്ടുനിന്നു. പക്ഷേ ക്രിസ്ത്യാനികൾക്ക് നേട്ടമൊന്നുമുണ്ടായില്ല. ഒരിഞ്ചു ഭൂമിപോലും മുസ്ലിംകളിൽ നിന്ന് തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവസാനം പ്രസിദ്ധമായ റംലാ ഉടമ്പടിയോടെ കുരിശു സൈന്യം പിൻ വാങ്ങുകയാണുണ്ടായത്. 

റോം, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കൾ നേതൃത്വം നൽകിയിട്ടും റിച്ചാർഡ്, ഫ്രെഡറിക് തുടങ്ങിയ പ്രസിദ്ധരായ സൈനിക മേധാവികൾ നയിച്ചിട്ടും, അഞ്ചുവർഷക്കാലം അനേകം പോരാളികളെ ബലികൊടുത്തിട്ടും നിരവധി സമ്പത്ത് ദുർവ്യയം ചെയ്തിട്ടും, യാഫാ തീരപ്രദേശത്ത് ഒരു കഷ്ണം മരുഭൂമി മാത്രമാണ് അവർക്ക് കിട്ടിയത്.


യുഗനായകന്റെ അന്ത്യം

സ്വലാഹുദ്ദീൻ അയ്യൂബി (റ) ജീവിതത്തിൽ വിശ്രമമെന്തെന്നറിഞ്ഞിരുന്നില്ല. നിരന്തര യാത്രകളും പോരാട്ടവും ഭരണ പ്രശ്നങ്ങളും അദ്ദേഹത്തെ വല്ലാതെ തളർത്തി. രോഗവും മരണവും ആ മഹാന്റെ പടിവാതിൽക്കലുമെത്തി...

ഹിജ്റ 589 സഫർ 14ന് മഹാൻ രോഗബാധിതനാവുകയും 27 ന് ബുധനാഴ്ച സുബ്ഹിക്ക് ശേഷം വഫാത്താവുകയും ചെയ്തു...

إناللّه وإنا اليه راجعون

സുൽത്താന്റെ അന്ത്യം മുസ്ലിം ലോകത്തിന് കനത്ത ആഘാതമായിരുന്നു. കുരിശുപടക്ക് ശ്വാസം വീണത് സുൽത്താന്റെ അന്ത്യ വാർത്ത അറിഞ്ഞപ്പോഴാണ്.

കാൽ നൂറ്റാണ്ടുകാലം ജൈത്രയാത്ര നടത്തിയ സുൽത്താന്റെ ജീവിതം പൂർണ്ണമായും ഇസ്ലാമിന്റെ അന്തസ്സുയർത്താനും സമുദായത്തിന്റെ നാനോന്മുഖമായ നവോത്ഥാനത്തിനും സമർപ്പിക്കപ്പെട്ടതായിരുന്നു. വ്യക്തിജീവിത പരിശുദ്ധിയിലും ഭരണ യുദ്ധനൈപുണിയിലും ഒരുപോലെ ശോഭിച്ച അദ്ദേഹത്തെപ്പോലൊരു നായകൻ പിന്നീട് സമുദായത്തിലുണ്ടായിട്ടില്ല.

സ്വലാഹുദ്ദീൻ അയ്യൂബി (റ) പതിനേഴു മക്കളെ പ്രതിനിധികളാക്കിക്കൊണ്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അൽ മലികുൽ അഫ്ളൽ നൂറുദ്ദീൻ അലി, അൽ മലികുൽ അസീസ് എന്ന പേരിൽ പ്രസിദ്ധനായ ഉമാമുദ്ദീൻ ഉസ്മാൻ, അൽ മലികുൽ ളാഹിർ എന്ന പേരിൽ അറിയപ്പെട്ട അബുൽ ഫത്ഹ് അൽ ഗാസി എന്നിവർ അവരിൽ പ്രമുഖരാണ്. 

അയ്യൂബിക്ക് ശേഷം നൂറുദ്ദീൻ അലി ദിമിഷ്ഖ്, ബൈത്തുൽ മുഖദ്ദസ്, പടിഞ്ഞാറൻ സിറിയ എന്നിവയുടെയും ഇമാമുദ്ദീൻ ഈജിപ്തിന്റെയും അബുൽ ഫത്ഹ് ഹെലപ്പോ, കിഴക്കൻ സിറിയ എന്നിവിടങ്ങളിലെയും ഭരണാധികാരികളായിരുന്നിട്ടുണ്ട്.

ഇലാഹീഭക്തനായ ഭരണാധികാരി

സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) തന്റെ അന്ത്യവസ്വിയ്യത്തായി മൂത്തമകൻ അൽ മലികുൽ അഫ്ളലിന് എഴുതി:“മകനേ! നിന്നോട് ഞാൻ അല്ലാഹു ﷻ വിനെ സൂക്ഷിച്ചു ജീവിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു. തഖ് വ എല്ലാ നന്മകളുടെയും മൂലശിലയാണ്. അല്ലാഹു ﷻ കൽപ്പിച്ചതെല്ലാം ഞാൻ നിന്നോട് കൽപ്പിക്കുകയും അതാണ് വിജയത്തിന്റെ നിദാനമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളുടെ രക്തം സംരക്ഷിക്കപ്പെടേണ്ടതാണ്, രക്തക്കൊതിയന്മാർക്കു സമാധാനമുണ്ടാകില്ലെന്ന് പഠിച്ചിരിക്കുക. ഭരണീയരെ സൂക്ഷിക്കേണ്ടതും അവരുടെ പ്രാർത്ഥനയെ ഭയപ്പെടേണ്ടതുമാണ്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധവെക്കുക. നീ അല്ലാഹുﷻവിന്റെയും അവരുടെയും വിശ്വസ്തനായിരിക്കുക. ആരെയും വെറുക്കാതിരിക്കുക. മരണം ആർക്കും വരാതിരിക്കില്ല. ജനങ്ങളെ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയോടെയല്ലാതെ ആർക്കും പാപമോചനം ലഭിക്കില്ല. പശ്ചാതാപം നിന്നെ പരിശുദ്ധനാക്കും. അല്ലാഹു ﷻ ഉന്നതനും മഹാനുമാകുന്നു."

സ്വലാഹുദ്ദീൻ അയ്യൂബിയെ (റ) നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരായിരുന്നു. ഏത് ചെറിയ കാര്യത്തിനും മഹാൻ പണ്ഡിതന്മാരുടെ അഭിപ്രായവും ഉപദേശനിർദ്ദേശവും തേടിയിരുന്നു. തന്റെ വിജയരഹസ്യം തന്നെ പണ്ഡിതന്മാരുടെ ദുആ ബറക്കത്തായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

പണ്ഡിതന്മാരെ അതിരറ്റ് ബഹുമാനിച്ച സ്വലാഹുദ്ദീൻ (റ) അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരിൽ ഉൾപ്പെടാൻ കൊതിച്ചു. കരഞ്ഞു കുതിർന്ന കണ്ണുമായി സുൽത്താൻ പ്രാർത്ഥിക്കുമ്പോൾ ഉടനെ ഉത്തരം ലഭിക്കുക പതിവായിരുന്നു. അദ്ദേഹം എന്നും മുസ്ലിം ലോകത്തിന്റെ രോമാഞ്ചമായിരുന്നു. മുസ്ലിം പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന ഏത് സദസ്സിലും അദ്ദേഹം സ്മരിക്കപ്പെടും.

സ്വലാഹുദ്ദീന്റെ (റ) വഫാത്തിനു ശേഷം കുരിശുകാർ സടകുടഞ്ഞെഴുന്നേറ്റു. മുസ്ലിംകൾക്കിടയിൽ അനൈക്യത്തിന്റെ വിത്ത് വിതച്ചു. ഖുദ്സ് വീണ്ടും മുസ്ലിംകൾക്ക് നഷ്ടമായി. 

അൽ മലിക്കുൽ ആദിലിന്റെ നേതൃത്വത്തിൽ വീണ്ടും അത് തിരിച്ചുപിടിച്ചുവെങ്കിലും ജൂതമേധാവിത്വത്തിന്റെ കീഴിൽ ആ പുണ്യഭൂമി വീണ്ടും നഷ്ടമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. 1948 മെയ് 12 നാണ് ഔദ്യോഗികമായി ഖുദ്സ് ജൂതന്മാർ പിടിച്ചടക്കിയത്.

കാലാകാലങ്ങളിൽ മുസ്ലിംകളുടെ കൈവശം നിൽക്കുകയും ഇടക്കിടക്ക് ക്രിസ്ത്യാനികൾ കയറിവരികയും ചെയ്ത ആ പുണ്യഭൂമിയെങ്ങനെ ജൂതന്മാർക്കു കിട്ടി..? അതൊരു വഞ്ചനയുടെ കഥയാണ്.!!

ക്രിസ്തുമതത്തിൽ വിശ്വാസമില്ലാത്ത അഭിനവ ക്രിസ്ത്യാനികൾ ചെയ്ത ക്രൂരമായ വഞ്ചന..!!


ഖുദ്സ് ജൂതരുടേതോ..?

പരിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെയും പരിസര പ്രദേശങ്ങളുടെയും പരിപാവനത്വവും പിന്തുടർച്ചാവകാശവും ജൂതന്മാർക്ക് ഒരിക്കലും അവകാശപ്പെടാൻ ന്യായമില്ല. 

യേശുക്രിസ്തുവിന്റെ 1800 വർഷങ്ങൾക്ക് മുമ്പാണ് ഖുദ്സിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. ബി.സി. 1800 മുതൽ 1000 വരെ ഫലസ്തീനികളും കൻആനികളുമാണ് ആ പ്രദേശം ഭരിച്ചത്. 800 മുതൽ 587 വരെ സിറിയക്കാരും ഈജിപ്തകാരും ഭരിച്ചു. 587-ൽ ബാബിലോണികൾ ഈജിപ്ത്കാരിൽ നിന്നു ഖുദ്സിന്റെ ഭരണം തട്ടിയെടുത്തു. തുടർന്ന് 50 വർഷം ബാബിലികൾ ഭരണം നടത്തി. 

538 മുതൽ 332 വരെ 206 കൊല്ലം പേർഷ്യക്കാരാണ് ഖുദ്സ് ഭരിച്ചത്. 332 മുതൽ 191 വർഷം അലക്സാണ്ടർ ഭരണം നടത്തി. 141 മുതൽ 71 വർഷം അബ്റാനികളും ബി.സി. 70 മുതൽ എ.ഡി. 323 വരെ റോമാക്കാരുമായിരുന്നു ബൈത്തുൽ മുഖദ്ദസിന്റെ അധിപന്മാർ. 323 മുതൽ 614 വരെ ക്രിസ്ത്യാനികൾക്ക് ഖുദ്സ് ഭരിക്കാൻ അവസരം ലഭിച്ചു.

614-ൽ വീണ്ടും പേർഷ്യക്കാർ ഖുദ്സ് പിടിച്ചെടുത്തു. 14 കൊല്ലം അവർ കൈവശം വെച്ചു. 628 മുതൽ ബൈസാന്റിയൻ ക്രിസ്ത്യാനികളായിരുന്നു ഖുദ്സിന്റെ നായകർ. അവരിൽ നിന്നാണ് മഹാനായ രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) 638-ൽ സമാധാനപരമായ ഒരന്തരീക്ഷത്തിൽ ആ പരിപാവനമായ സ്ഥലം ഇസ്ലാമിനു കീഴിൽ കൊണ്ടുവന്നത്. തുടർന്ന് 434 വർഷം അറേബ്യൻ മുസ്ലിം നേതാക്കളും 20 വർഷം സൽജുക് തുർക്കികളും (1072 മുതൽ 1092 വരെ) തുടർന്ന് 7 വർഷം അറബികളും ആ പുണ്യഭൂമി പരിപാലിച്ചു.

1099-ലാണ് ഒന്നാം കുരിശുയുദ്ധത്തിൽ കുരിശുവാഹകരായ ക്രിസ്ത്യാനികൾ അത് പിടിച്ചെടുത്തത്. അവരുടെ കിരാത ഭരണത്തിന് കീഴിൽ 88 വർഷം ഖുദ്സ് തേങ്ങിക്കരഞ്ഞു. 1187-ൽ മഹാനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) അത് മോചിപ്പിച്ചു. 46 വർഷം അത് മുസ്ലിംകൾക്കു കീഴൊതുങ്ങി. 1229 മുതൽ കുരിശുനായകൻ ഫെഡറികിന്റെ നേതൃത്വത്തിൽ 10 വർഷം കൂടി ക്രിസ്ത്യാനികൾ അവിടെ കഴിഞ്ഞുകൂടി. 

1239-ൽ അറബികൾ ഉയിർത്തെഴുന്നേറ്റു. തുടർന്ന് 1517 വരെ നീണ്ട 278 കൊല്ലം അവരും 1517 മുതൽ 1831 വരെ മുഹമ്മദലി മിസ്രിയും (10 കൊല്ലം) കൈവശം വെച്ച ശേഷം തുർക്കി ഭരണകൂടത്തിന് അത് വീണ്ടും കിഴൊതുങ്ങി. 76 വർഷം (1917) അവരുടെ ആധിപത്യത്തിൽ നിലകൊണ്ടു. 

1917 മുതൽ 1947 വരെ 30 വർഷം അത് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 19 വർഷം യഹൂദികളും ജോർദാൻകാരും ഖുദ്സിന്റെ ഭരണം പങ്കുവെച്ചു. 1967 ജൂൺ മാസത്തിലാണ് ഖുദ്സും പരിസരവും പൂർണ്ണമായി ജൂതന്മാർ പിടിച്ചടക്കിയത്.

ഖുദ്സ് എന്തുകൊണ്ട് ക്രിസ്ത്യാനികൾ ജൂതന്മാർക്ക് കൊടുത്തു. ആ പുണ്യഭൂമിയിൽ നിന്ന് മുസ്ലിംകളെ ആട്ടിപ്പായിക്കാനും അവരെ ഉന്മൂലനാശം വരുത്താനും ജൂതന്മാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്യാനും ക്രിസ്ത്യാനികൾ എന്തുകൊണ്ട് തയ്യാറാകുന്നു..?!

സ്വന്തം ദൈവത്തിന്റെ പുത്രനെ (?) കുരിശിൽ തറച്ചുകൊല്ലാൻ മിനക്കെട്ട് ഒരു വിഭാഗത്തിനു നേരെ ഇത്രയും വലിയ ഔദാര്യം എന്തുകൊണ്ട്? അത് മറ്റൊന്നുമല്ല. ഇസ്ലാമിന്റെ നാശം സാധ്യമായാലേ സാമ്രാജ്യത്വവും ക്രിസ്തുമത സിദ്ധാന്തങ്ങളും അടിച്ചേൽപ്പിക്കാൻ കഴിയൂ എന്ന ബോധ്യമാണതിനു കാരണം.അതിനുള്ള ശ്രമത്തിന് എല്ലാ സഹായങ്ങളും ക്രിസ്ത്യൻ മിഷിണറി ചെയ്തുകൊണ്ടിരിക്കുന്നു.

ബൈത്തുൽ മുഖദ്ദസിന്റെ 3700 വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ 1561 വർഷം ബഹു ദൈവവിശ്വാസികളും, 503 വർഷം യഹൂദികളും 430 വർഷം ക്രിസ്ത്യാനികളും അത് കൈവശം വെച്ചിട്ടുണ്ട്. ബാക്കി കാലങ്ങളിലൊക്കെ അത് മുസ്ലിംകളുടെ കൈവശമായിരുന്നു. 

ജൂതന്മാരുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന ആ പുണ്യഭൂമിയുടെ തേങ്ങലുകൾ കേൾക്കാൻ ഭൗതിക സുഖത്തിന്റെ പറുദീസകളിൽ വിലസുന്ന ആധുനിക മുസ്ലിം നേതാക്കൾക്കു കഴിയില്ല. ഇസ്ലാം മത താൽപര്യവും ഈമാനികാവേശവുമുള്ള ഒരു ഉമറോ (റ) അയ്യൂബിയോ (റ) പിറവിയെടുക്കാത്ത കാലത്തോളം ഖുദ്സിന്റെ കണ്ണീർ നിലക്കുകയില്ല..!!

ബൈത്തുൽ മുഖദ്ദസിന്റെ അന്യാധീനതയിലും ജൂതന്മാർ അവിടെ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങളിലും മുസ്ലിം ലോകം തേങ്ങിക്കരയുകയാണ്. മഹാനായ സുൽത്താൻ സ്വലാഹുദ്ദീന്റെ (റ) ആത്മാവ് നൊമ്പരപ്പെടുകയാണ്. 

ആ പുണ്യ ഗേഹത്തിന്റെ പരിപാവനത്വം കാത്ത് സൂക്ഷിക്കാൻ മറ്റാരെക്കാളും കടപ്പെട്ടവരാണ് മുസ്ലിംകൾ. അമ്പിയാക്കളുടെയും സ്വഹാബികളുടെയും, ഔലിയാക്കൾ, ആരിഫുകൾ, പണ്ഡിതന്മാർ തുടങ്ങിയി ലക്ഷക്കണക്കിന് പരിശുദ്ധാത്മാക്കളുടെയും ഭൗതികവും ആത്മീയവുമായ സാന്നിദ്ധ്യംകൊണ്ട് അനുഗൃഹീതമായ ആ വിശുദ്ധ സ്ഥലം മുസ്ലീം ലോകത്തിന് തിരിച്ചു നൽകാതെ ലോകസമാധാനമെന്ന യാഥാർത്ഥ്യം പൂവണിയുകയില്ല.

പക്ഷേ മുസ്ലിം ലോകത്തിന് ഖുദ്സിന്റെ സംരക്ഷണാധികാരം ലഭ്യമാവാൻ ഇപ്പോൾ രൂപപ്പെട്ടുവരുന്ന ആധുനിക ലോകക്രമം ഒരിക്കലും സഹായകമല്ല. ഈമാനികാവേശവും സമുദായ താൽപ്പര്യവും കൈമുതലായുള്ള ഒരു നായകന്റെ അഭാവമാണ് ഇപ്പോൾ ജൂതക്രൈസ്തവ കൂട്ടുകെട്ടിന് ശക്തിപകരുന്നത്. ഇനിയുമൊരു സ്വലാഹുദ്ദീൻ അയ്യൂബിക്ക് (റ) ജന്മം നൽകാൻ ഈ സമുദായത്തിലെ ഉമ്മമാർക്ക് ഭാഗ്യമുണ്ടാകുമോ..?!

ജഗനിയന്താവേ; മഹാനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ കർമ്മഫലം തവസ്സുലാക്കി നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു: നാഥാ, ഇനിയുമൊരു സ്വലാഹുദ്ദീന് നീ ജന്മം നൽകേണമേ..! ഖുദ്സിന്റെ നൊമ്പരം നീ തീർക്കേണമേ..!!

സ്വലാഹുദ്ധീൻ അയ്യൂബി (റ) വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...