Sunday 27 August 2017

വിനയാന്വിതനായ ധീരന്‍

 

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വർഷത്തിനു ശേഷമാണ് ഉമർ(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുൻഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിൾത്തടം ചുവന്നു തുടുത്തും താടിയുടെ മുൻവശം നീളം കൂടിയുമായിരുന്നു (താരീഖുൽ ഖുലഫാഅ്/105).

നുബുവ്വത്തിന്റെ ആറാം വർഷം 27ാം വയസ്സിലാണ് ഉമർ(റ) ഇസ്ലാം സ്വീകരിച്ചത്. നാൽപത് പുരുഷന്മാരുടെയും പതിനൊന്ന് സ്ത്രീകളുടെയും ഇസ്ലാമാശ്ലേഷണത്തിന് ശേഷമായിരുന്നു ഇത്. ഉമർ(റ)ന്റെ ഇസ്ലാം സ്വീകരണത്തോടെ മുസ്ലിംകൾക്ക് ആഹ്ലാദവും അതോടൊപ്പം ധ്യൈവും കൈവന്നു. തിരുനബി(സ്വ)യുടെ പ്രാർത്ഥന ഫലമായിട്ടാണ് അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം ലഭിച്ചത്.

ഉമർ(റ) തന്റെ ഇസ്ലാം ആഗമനത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു:

തിരുനബി(സ്വ) അന്ന് എന്റെ കൊടിയ ശത്രുവായിരുന്നു. ശക്തമായ ചൂടുള്ള ഒരു നാൾ ഞാൻ മക്കയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടക്കുകയാണ്. വഴിയിൽ ഒരാളെ കണ്ടുമുട്ടി.

‘ഇബ്നു ഖത്താബ്, നിങ്ങൾ ഖുറൈശികളുടെ നേതാവല്ലേ. നിങ്ങൾ അറിയാതെ നിങ്ങളുടെ വീട്ടിൽ മുഹമ്മദിന്റെ മതം കയറിപ്പാർത്തിരിക്കുന്നു’ കണ്ടമാത്രയിൽ അയാൾ എന്നോട് പറഞ്ഞു.

എന്താ സുഹൃത്തേ നിങ്ങൾ പറയുന്നത്?

‘നിങ്ങളുടെ സഹോദരി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.’

ഞാൻ ഉടനെ കോപാകുലനായി സഹോദരിയുടെ വീട്ടിലേക്ക് ഓടി. വാതിലിനു കൊട്ടി.

ആരാണ്? സഹോദരിയുടെ ചോദ്യം.

‘ഞാനാണ്, ഉമർ’

തദവസരത്തിൽ എന്റെ സഹോദരി ഖുർആൻ പാരായണത്തിലായിരുന്നു. എന്റെ ശബ്ദം കേട്ടപ്പോൾ ഖുർആൻ എവിടെയോ പൂഴ്ത്തി. ശേഷം കതക് തുറന്നു.

‘എടീ, നീ മുഹമ്മദിന്റെ മതത്തിൽ അംഗമായോ?’ ഇതു ചോദിച്ച് എന്റെ കൈയിലുണ്ടായിരുന്ന ഒരു വടികൊണ്ട് ഞാനവളുടെ തലക്കടിച്ചു. തലയിൽ നിന്നും രക്തം ചാലിട്ടൊഴുകി.

‘നിങ്ങൾ ഉദ്ദേശിച്ചത് എല്ലാം ചെയ്തോളൂ’ സഹോദരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

നീ പാരായണം നടത്തിയ ഗ്രന്ഥം എവിടെ?

‘ശുദ്ധിയില്ലാത്തവർക്ക് അതിൽ സ്പർശനാനുമതി ഇല്ല. നിങ്ങൾ ശുദ്ധിയാക്കി വരിക’

ഞാൻ ശുദ്ധിയായതിന് ശേഷം അവൾ എനിക്ക് ആ ഗ്രന്ഥഭാഗം കൈമാറി. ഞാൻ അത് തുറന്നു. അല്ലാഹുവിന്റെ ചില നാമങ്ങളെല്ലാം പ്രസ്തുത ഗ്രന്ഥത്തിൽ നിന്ന് പരിചയപ്പെട്ടു. ശേഷം സൂറത്ത് സ്വഫ് ഒന്നു മുതൽ പതിനൊന്നു വരെയുള്ള സൂക്തങ്ങൾ പാരായണം നടത്തി. അതോടെ എന്റെ ഹൃദയം ഇസ്ലാമിലേക്ക് ചാഞ്ഞു. അവിടെ വെച്ച് ശഹാദത്ത് പ്രഖ്യാപിച്ചു തിരുസവിധത്തിലേക്ക് കുതിച്ചു. സ്വഫാ കുന്നിന് താഴ്ഭാഗത്തുള്ള തിരുനബി(സ്വ) താമസിക്കുന്ന വീട്ടിലേക്ക് കയറി തിരുസവിധത്തിൽ വെച്ച് ശഹാദത്ത് കലിമ ആവർത്തിച്ചു. ഈ വാർത്തയറിഞ്ഞ മുസ്ലിംകൾ അത്യുച്ചത്തിൽ തക്ബീർ മുഴക്കി. ശേഷം നബി(സ്വ)ക്ക് പരസ്യപ്രബോധനത്തിന് ഞാൻ ധ്യൈം നൽകി (ബൈഹഖി).

തിരുവചനങ്ങളിൽ

തിരുനബി(സ്വ)യുടെ വചനങ്ങളിൽ ഉമർ(റ)ന്റെ സ്ഥാനവും മഹത്ത്വവും അനവധി വായിക്കാനാവും. ചിലതു കാണുക:

സഈദുബ്നു അബീ വഖാസ്(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ) ഇങ്ങനെ പറഞ്ഞു; ഖത്താബിന്റെ മകനേ, എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സാക്ഷി. നീ ഒരു വഴിയിൽ പ്രവേശിച്ചാൽ ആ വഴിയിൽ നിന്നും മാറി പിശാച് മറ്റൊരു വഴിയിലൂടെ പോകുന്നതാണ്’ (ബുഖാരി).

ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം, നബി(സ്വ) അരുൾചെയ്തു: ‘സത്യത്തെ ഉമർ(റ)ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു പ്രതിഷ്ഠിച്ചിരിക്കുന്നു’ (തിർമുദി).

ഉഖ്ബത്തുബ്നു ആമിർ(റ)ൽ നിന്ന് നിവേദനം: ‘എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അത് ഉമർ(റ) ആകുമായിരുന്നു’ (തിർമുദി).

നബി(സ്വ) പറഞ്ഞു: ‘ഉമർ(റ) സ്വർഗവാസികളുടെ വിളക്കാണ്’ (ഇബ്നുഅസാകിർ).

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ‘ഞാൻ സ്വർഗം കണ്ടു. ഒരു സ്ത്രീ സ്വർഗത്തിലെ കൊട്ടാരത്തിന്റെ ചാരത്തുവെച്ച് വുളൂഅ് ചെയ്യുന്നു. ഞാൻ ചോദിച്ചു: ഈ കൊട്ടാരം ആർക്കുള്ളതാണ്? അപ്പോൾ അത് ഉമറിന്റെ കൊട്ടാരമാണെന്ന് മറുപടി ലഭിച്ചു’ (ബുഖാരി, മുസ്ലിം).

ഇബ്നു ഉമർ(റ)ൽ നിന്ന് ഉദ്ധരണം, നബി(സ്വ) പറഞ്ഞു: ‘ഞാൻ ഉറക്കത്തിൽ പാൽ കുടിക്കുന്നതായി കണ്ടു. അതിൽ നിന്ന് അൽപം എന്റെ നഖങ്ങൾക്ക് കീഴ്ഭാഗത്തു കൂടി ഒലിച്ചു. അത് ഉമർ(റ) കുടിച്ചു.’ ഇത് നബി(സ്വ) അനുചരരുമായി പങ്കുവെച്ചപ്പോൾ അവർ ചോദിച്ചു: പ്രസ്തുത സംഭവത്തിന്റെ വ്യാഖ്യാനമെന്താണ് നബിയേ? ‘ഉമറിന്റെ അറിവാണത്’ അവിടുന്ന് പറഞ്ഞു (ബുഖാരി).

അബൂസഈദിൽ ഖുദ്രി(റ) നബി(സ്വ)യിൽ നിന്ന്, ‘ഉമറിനെ ആരെങ്കിലും കോപിപ്പിച്ചാൽ അവൻ എന്നെ കോപിപ്പിച്ചവനാണ്. ഉമറിനെ ആരെങ്കിലും സ്നേഹിച്ചാൽ അവൻ എന്നെ സ്നേഹിച്ചവനാണ്’ (ത്വബ്റാനി).

മഹാന്മാരുടെ വചനങ്ങളിൽ

നബി(സ്വ)ക്ക് ശേഷം ഉമറിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാൾ ഭൂമിയിലില്ലസിദ്ദീഖ്(റ).

തിരുനബി(സ്വ)ക്കു ശേഷം ഉമർ(റ)നേക്കാൾ ധർമിഷ്ഠനായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ലഇബ്നു ഉമർ(റ).

ഞങ്ങളിൽ ഖുർആനും കർമശാസ്ത്രവും ഏറ്റവും അറിവുള്ളയാൾ ഉമർ(റ) ആയിരുന്നുഇബ്നു മസ്ഊദ്(റ).

അബൂബക്കർ(റ), ഉമർ(റ) എന്നിവർ ഇസ്ലാമിന്റെ മാതാപിതാക്കളാണ്അബൂ ഉസാമത്ത്(റ).

ഇങ്ങനെ ഉമർ(റ)നെ കുറിച്ച് മുൻഗാമികൾ പലവിധത്തിൽ പ്രശംസിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രവും ഖലീഫയുടെ ഭരണനീതിയും വായിച്ച് അവിശ്വാസികൾ പോലും മഹാനെ വാഴ്ത്തി പറഞ്ഞു കാണാം.

ധീരത

ശത്രുക്കളുടെ ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞായിരുന്നല്ലോ മിക്ക മുസ്ലിംകളും മദീനയിലേക്ക് ഹിജ്റ പോയിരുന്നത്. ആ ഘട്ടത്തിൽ അവലെ വെല്ലുവിളിച്ച് പരസ്യമായായിരുന്നു ഉമർ(റ)ന്റെ യാത്ര.

അലി(റ) പറയുന്നു: ‘ഉമർ(റ) ഹിജ്റ ഉദ്ദേശിച്ചപ്പോൾ തന്റെ വാളും അന്പും വില്ലും കൈയിൽ കരുതി കഅ്ബയുടെ ചാരത്തുചെന്നു. അവിടെ ഖുറൈശി പ്രമുഖരുണ്ടായിരുന്നു. മഹാൻ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം നടത്തി. മഖാമു ഇബ്റാഹീമിന്റെ പിന്നിൽ വെച്ച് രണ്ടു റക്ത്ത് നിസ്കരിച്ചു. ശേഷം ഖുറൈശികളോട് ഇങ്ങനെ പറഞ്ഞു: ഞാൻ യസ്രിബിലേക്ക് പോവുകയാണ്. ഭാര്യ വിധവയാകുന്നതും മക്കൾ അനാഥരാക്കുന്നതും ഭയമില്ലാത്തവരുണ്ടെങ്കിൽ ഞാനുമായി ഏറ്റുമുട്ടാൻ തയ്യാറായി ഈ മലക്ക് പിന്നിലേക്ക് വരൂ. പക്ഷേ, ഒരാൾക്കും ഉമർ(റ)നോട് പോരടിക്കാൻ ധ്യൈം വന്നില്ല’ (ഇബ്നു അസാകിർ).

അദ്ദേഹത്തിന്റെ ശക്തിയും ധ്യൈവും ഈ സംഭവം തെളിയിക്കുന്നു.

ബർറാഅ്(റ) പറയുന്നു: മുഹാജിറുകളിൽ ആദ്യമായി ഞങ്ങളിൽ വന്നത് മിസ്അബുബ്നു ഉമൈർ(റ) ആണ്. പിന്നീട് വന്നത് ഇബ്നു ഉമ്മിമഖ്തൂം(റ) ആണ്. മൂന്നാമതായി വന്നത് ഇരുപത് ആളുകളുമായി ഉമർ(റ)വാണ് (താരീഖുൽ ഖുലഫാഅ്/94).

നബി(സ്വ)യോടൊപ്പം എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്തു അദ്ദേഹം. ഉഹ്ദ് യുദ്ധ വേളയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തിരുനബി(സ്വ)യോടൊപ്പം ഉറച്ചുനിന്നു പൊരുതുകയുമുണ്ടായി.

കറാമത്തുകൾ

ഇബ്നു ഉമർ(റ) പറയുന്നു: ഒരു ദിവസം ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഉമർ(റ) വിളിച്ചുപറഞ്ഞു: ‘സാരിയാ, പർവതഭാഗം ശ്രദ്ധിക്കുക.’

നിസ്കാരം കഴിഞ്ഞ് ജനങ്ങൾ ഉമർ(റ)നോട് ഈ പ്രഖ്യാപനത്തെ കുറിച്ച് ആരാഞ്ഞു. മഹാൻ പറഞ്ഞു: നവാഹന്ദിൽ യുദ്ധം ചെയ്യുകയാണല്ലോ സാരിയ? സാരിയയുടെ പിൻഭാഗത്ത് ഒരു മലയുണ്ട്. അതിലൂടെ ശത്രുക്കൾ ഇരച്ചുകയറിയത് സാരിയ ശ്രദ്ധിച്ചില്ല. എന്നാൽ ഖുതുബ നിർവഹിക്കുന്ന എനിക്കത് അല്ലാഹു കാണിച്ചു. ഉടനെ ഞാൻ സാരിയക്ക് നിർദേശം നൽകിയതായിരുന്നു നിങ്ങൾ കേട്ട ശബ്ദം. തൽഫലമായി സാരിയ മല ശ്രദ്ധിക്കുകയും ശത്രുക്കളെ തുരത്തുകയും വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു (താരീഖുൽ ഖുലഫാഅ്/102). മുസ്ലിം സൈന്യം തിരിച്ചെത്തിയപ്പോൾ അവർ ആ അത്ഭുതം പങ്കുവെക്കുകയുണ്ടായി.

മറ്റൊരു സംഭവം കാണുക: ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം, ഒരിക്കൽ ഉമർ(റ) ഒരാളോട് ചോദിച്ചു:

നിന്റെ പേരെന്താണ്?

‘ജംറ’

നീ ആരുടെ മകനാണ്?

‘ശിഹാബിന്റെ മകൻ’

‘കൊള്ളാം, ശിഹാബ് ആരുടെ മകനാണ്?

‘ഹർഖയുടെ മകൻ’

നിന്റെ താമസം എവിടെയാണ്?

‘ഞാൻ ഹർറയിലാണ്’

‘എന്നാൽ നീ വേഗം നാട്ടിലെത്തുക നിന്റെ കുടുംബം തീ കത്തി നശിച്ചതായി നിനക്കു കാണാം.’

അയാൾ ഉടനെ തന്റെ കുടുംബത്തിലേക്ക് ഓടി. അപ്പോൾ അയാൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ഖലീഫ അറിയിച്ചതുപോലെ കുടുംബം തീപ്പിടുത്തത്തിലകപ്പെട്ടിരുന്നു (മുവത്വ).

നൈൽനദി വർഷത്തിലൊരിക്കൽ ഒഴുക്ക് നിലച്ചുപോകും. ഒഴുക്ക് പുനരാരംഭിക്കണമെങ്കിൽ ഒരു തരുണിയെ നൈലിലേക്ക് എറിയണം. ഉമർ(റ)ന്റെ ഭരണകാലത്തും ഇതാവർത്തിച്ചു. ആ വാർത്ത ഉമർ(റ)ന്റെ അടുത്തെത്തി. തദവസരത്തിൽ അദ്ദേഹം ഒരു കത്തെഴുതി. കത്തിന്റെ സംക്ഷിപ്തം ഇങ്ങനെ: ‘ഈ കത്ത് ഉമറിൽ നിന്നും നൈൽ നദിയിലേക്ക്. പ്രാരംഭമുറകൾക്കു ശേഷം; നൈൽ, നീ ഒഴുകുന്നത് നിന്റെ ഇഷ്ടപ്രകാരമാണെങ്കിൽ ഇനി നീ ഒഴുകേണ്ടതില്ല. മറിച്ച്, അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കിൽ ഇനിയും ഒഴുകുക.’ കത്ത് നദിയിലേക്കെറിഞ്ഞു. പ്രഭാതമായപ്പോഴേക്കും നൈൽ നദി ഒഴുകി വെള്ളം കുറയാൻ തുടങ്ങി. പിന്നീട് ഇങ്ങനെയൊരു പ്രതിഭാസം നൈൽ പ്രകടിപ്പിച്ചിട്ടില്ല (താരീഖുൽ ഖുലഫാഅ്/102,103).

ഇങ്ങനെ ധാരാളം അസാധാരണ സംഭവങ്ങൾ വെളിപ്പെട്ടിട്ടുണ്ട് ഉമർ(റ)ൽ നിന്ന്. ഭരണനേതൃത്വം വഹിച്ചു വൻ വിജയങ്ങൾ നേടിയെടുക്കുമ്പോഴും ഏറെ ലളിത ജീവിതമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

അനസ്(റ)ൽ നിന്ന് നിവേദനം, ഉമർ(റ)ന്റെ രണ്ടു തോളുകൾക്കിടയിൽ തന്റെ കുപ്പായം നാല് കഷ്ണങ്ങളായി തുന്നിപ്പിടിപ്പിച്ചത് ഞാൻ കണ്ടു.

അബ്ദുല്ലാഹിബ്നു ഈസ(റ) പറയുന്നു: ഉമർ(റ)ന്റെ കവിൾതടത്തിൽ കണ്ണുനീര് ഒലിച്ചതുമൂലം രണ്ടു പാടുകൾ ഉണ്ടായിരുന്നു.

ആമിറുബ്നു റബീഅത്ത്(റ) ഉദ്ധരിക്കുന്നു: ‘ഒരിക്കൽ ഉമർ(റ) ഒരു സസ്യത്തിന്റെ വിത്ത് കൈയിലെടുത്തു. ശേഷം കരഞ്ഞുകൊണ്ട് പറഞ്ഞു: ഞാൻ ഈ വിത്തായിരുന്നെങ്കിൽ… എന്നെ എന്റെ ഉമ്മ പ്രസവിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.’

ഹസൻ(റ) പറയുന്നു: ഒരിക്കൽ ഉമർ(റ) തന്റെ മകന്റെയടുക്കൽ ചെന്നു. അപ്പോൾ അവൻ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മകനേ ഇതെന്താ? ഉമർ(റ)ന്റെ ചോദ്യം.

‘മാംസം കഴിക്കാൻ വല്ലാതെ ആഗ്രഹിച്ചുപോയി ഉപ്പാ’

‘ആഗ്രഹിക്കുന്നതെല്ലാം കഴിക്കൽ ദുർവിനിയോഗമാണ്’ ഉമർ(റ) മകനെ ഉപദേശിച്ചു (ത്വബഖാത്).

ഇന്നത്തെ പുതു തലമുറ അധ്വാനിച്ച് കിട്ടിയ പണം വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊന്നിച്ച് ചൈനീസ്, പാശ്ചാത്യൻ ഭക്ഷണങ്ങൾ കഴിച്ചു തുലക്കുകയാണ്. അതേ സമയം അവന്റെ കുടുംബമോ ജീവിതത്തിന്റെ പുറംപോക്കിൽ പാടുപെടുകയുമായിരിക്കും. ഇവിടെയാണ് ഉമർ(റ)ന്റെ ഈ വചനം പ്രസക്തമാകുന്നത്.

ഭരണ പ്രവർത്തനങ്ങൾ

അബൂബക്കർ(റ)ന്റെ വഫാത്തോടെ രണ്ടാം ഖലീഫയായി ഉമർ(റ) തെരഞ്ഞെടുക്കപ്പെട്ടു. ഹിജ്റ പതിമൂന്ന് ജമാദുൽ ആഖിർ എട്ടിനാണ് ഉമർ(റ) ഭരണം ഏറ്റെടുത്തത്. നീതിയുടെ ആൾരൂപവും ഇസ്ലാമിക വിജയങ്ങളുടെ ശിൽപിയുമായിരുന്നു മഹാൻ. ലോകം കണ്ട ധിഷണാശാലികളിൽ പലരും ഉമർ(റ)ന്റെ ഭരണത്തെ വാഴ്ത്തിയതു വെറുതെയല്ല.

തന്റെ ഭരണ കാലങ്ങളിൽ പല പ്രദേശങ്ങളെയും ഇസ്ലാമിന്റെ കീഴിൽ കൊണ്ടുവന്നു അദ്ദേഹം. ഹിജ്റ പതിനാലാം വർഷം ദിമശ്ഖ് മുസ്ലിം രാഷ്ട്രത്തിന്റെ ഭാഗമായി. ഹിജ്റ പതിനഞ്ചിൽ ജോർദാനും പതിനാറിൽ ഇറാഖും. അക്കാലത്തെ വൻ ശക്തികളായ കിസ്റയും കൈസറും നിലംപൊത്തുകയും ചെയ്തു.

ഉമർ(റ) ഭരണം ഏറ്റെടുത്ത് മിമ്പറിൽ കയറിയുള്ള പ്രഥമ പ്രസംഗത്തിൽ പറഞ്ഞു: ‘അല്ലാഹുവേ, ഞാൻ പരുഷ സ്വഭാവക്കാരനാണ്. എനിക്ക് നീ മയം നൽകണേ. ഞാൻ ബലഹീനനാണ്, എനിക്ക് ദൃഢത നൽകേണമേ’ (താരീഖുൽ ഖുലഫാഅ്/111).

അസ്ലം(റ) പറയുന്നു: ‘ഉമർ(റ)ന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു: അല്ലാഹുവേ, എനിക്ക് നീ രക്തസാക്ഷിത്വം നൽകണേ. എന്റെ അന്ത്യം തിരുനബി(സ്വ)യുടെ നാട്ടിലാക്കുകയും ചെയ്യേണമേ’ (ബുഖാരി). തൗറാത്തിൽ വലിയ പാണ്ഡിത്യമുള്ള കഅ്ബുൽ അഹ്ബാർ(റ) ഒരിക്കൽ ഉമർ(റ)നോട് പറഞ്ഞു: നിങ്ങൾ ശഹീദാകുമെന്ന് തൗറാത്തിൽ ഞാൻ കണ്ടിരിക്കുന്നു (താരീഖുൽ ഖുലഫാഅ്/107).

അബൂലുഅ്ലുഅ് എന്ന അഗ്നിയാരാധകൻ ഇരുതല മൂർച്ചയുള്ള കഠാരകൊണ്ട് നിസ്കാരത്തിലായിരിക്കെ ഉമർ(റ)നെ കുത്തുകയും മഹാനവർകൾ രക്തസാക്ഷിയാവുകയും ചെയ്തു. വഫാതാകുമ്പോൾ തന്റെ ഭരണപരമായ കാര്യങ്ങൾ പലരെയും ഏൽപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോതിരക്കല്ലിൽ ‘ഉമർ, മരണം ഒരാൾക്ക് ഉപദേശകനാണെ’ന്ന് കൊത്തിവെച്ചിരുന്നുവെന്ന് ചരിത്രം.

വഫാതാകുമ്പോൾ മഹാന് അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുൽഹിജ്ജ നാലാം ദിവസം ബുധനാഴ്ചയായിരുന്നു വിയോഗം. ശേഷം ഉസ്മാൻ(റ) മൂന്നാം ഖലീഫയായി സ്ഥാനമേറ്റു. തിരുനബി(സ്വ)യുടെ റൗളാശരീഫിൽ തന്നെ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.


മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്

Tuesday 15 August 2017

സ്വാതന്ത്ര ദിനത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രണ്ടു നിർമ്മിത ഹദീസുകൾ







ഹുബ്ബുല്‍വഥനി മിനല്‍ ഈമാന്‍

ഹുബ്ബുല്‍വഥനി മിനല്‍ ഈമാന്‍ – അഥവാ ദേശ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന ഉദ്ധരണി സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. 

പലപ്പോഴും നബി(സ)യുടെ ഹദീസായിട്ടുതന്നെയാണ് അത് ഉദ്ധരിക്കപ്പെടാറും. ഉന്നതരായ പലരുടെയും ഗ്രന്ഥങ്ങളിലും ഈ ഉദ്ധരണി കാണാവുന്നതാണ്. ഹിജ്റ 387ല്‍ വഫാതായ ഇബ്നു ബത്ത്വ തന്‍റെ ജിഹാദിനെ സംബന്ധിച്ച 70 ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് ഹദീസ് ആയിട്ടു തന്നെ ഉദ്ധരിച്ചിട്ടുണ്ട്. 

അതുപോലെ ഹി. 854ല്‍ അന്തരിച്ച ഇബ്നു അറബ്ശാ തന്‍റെ ഫാകിഹതുല്‍ഖുലഫാ എന്ന ഗ്രന്ഥത്തില്‍ ഇത് റസൂല്‍ (സ)യുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത്. 
റിയാളുസ്സ്വാലിഹീനിന്‍റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ദലീലുല്‍ഫാലിഹീനില്‍ ഇബ്നു അലാ ഇത് ഹദീസായിട്ടു തന്നെയാണ് ഉദ്ധരിക്കുന്നത്. 

പക്ഷേ, ഇവിടെ വഥന്‍ (ദേശം) എന്നതിനു സ്വര്ഗ്ഗം എന്ന വ്യാഖ്യാനമാണ് അദ്ദേഹം നല്‍കുന്നത്. മനുഷ്യന്‍റെ യഥാര്‍ത്ഥ ദേശം സ്വര്‍ഗമാണെന്നും അവിടയാണ് അവന്‍റെ ആദ്യമാതാപിതാക്കളുടെ സൃഷ്ടിപ്പും താമസവും. അവിടെ നിന്നു ഭൂമിയിലേക്കെത്തിയ നാം ഇവിടെ പരദേശികളാണ് എന്നുമാണ് വിശദീകരണം. 
റൂഹുല്‍ബയാനും മറ്റു പല ഗ്രന്ഥങ്ങളും ഇത് ഉദ്ധരിക്കുന്നുവെങ്കിലും റസൂല്‍(സ)യുടെ വാക്കായിട്ടോ ഹദീസായിട്ടോ ഇതിനെ പരിചയപ്പെടുത്തുന്നില്ല. 
ചിലര്‍ അവരുടെ എഴുത്തിലെ ഒരു വാചകം പോലെ ഇത് ഉദ്ധരിക്കുമ്പോള്‍ മറ്റു ചിലര്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടതു പോലെ, പറയപ്പെട്ടതുപോലെ, ഉദ്ധരിക്കപ്പെട്ടതു പോലെ എന്നിങ്ങനെ ആരിലേക്കും പ്രത്യേകമായി ചേര്‍ത്തി പറയാതെയാണ് ഉദ്ധരിക്കുന്നത്.

എന്നാല്‍ വലിയ ഒരു പണ്ഡിത വ്യൂഹം ഇത് ഹദീസാണെന്നതിനു വ്യക്തമാ തെളിവുകളില്ലെന്ന വാദക്കാരാണ്. 

ഇമാം സുയൂഥി തന്‍റെ അദ്ദുററുല്‍മുന്തസിറിലും സഖാവി തന്‍റെ മഖാസ്വിദിലും ഇത് ഹദീസാണെന്ന് മനസ്സിലായിട്ടില്ലെന്നു പറയുന്നുണ്ട്. മാത്രമല്ല മുല്ലാ അലി അല്‍ഖാരി ഈ ഹദീസിനെ കുറിച്ച് അല്‍പം വിശദമായി തന്നെ തന്‍റെ അല്‍അസ്റാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ.. 

സര്‍കശി ഇതിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞു. അസ്സ്വഫ്‍വി ഇത് സ്ഥിരപ്പെട്ടതല്ലെന്നു പറഞ്ഞു. ഇത് ചില മുന്ഗാമികളുടെ വാക്കുകളാണെന്നു പറയപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ശരിയാണെന്നും ഈ ഹദീസിനെ കുറിച്ചറിയില്ലെന്നും സഖാവി പറഞ്ഞു.

എന്നാല്‍ മുല്ലാ അല്‍ഖാരി തന്‍റെ അല്‍മസ്നൂഅ് ഫീ മഅ്റിഫതില്‍ ഹദീസില്‍ മൌദൂഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഹദീസ് പണ്ഡിതന്മാരുടെ അടുത്ത് ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. അദ്ദേഹം തന്നെ മിശ്കാതിന്‍റെ ശറഹായ മിര്‍ഖാതില്‍ ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസാണ് എന്ന് അഭിപ്രായപ്പെടുന്നു. 
അതുപോലെ റിള സ്സ്വഗാനി (വഫാത് ഹി. 650) തന്‍റെ മൌദൂആത് (കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസുകള്‍) എന്ന ഗ്രന്ഥത്തില്‍ എണ്‍പത്തിയൊന്നാമത്തെ ഹദീസായി ഇതിനെ എണ്ണിയിരിക്കുന്നു.


ഹദീസില്‍ അവഗാഹമുള്ള പണ്ഡിതന്മാരില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഏറ്റവും സൂക്ഷ്മത ഇത് പ്രവാചക വചനം എന്ന നിലക്ക് ഉദ്ധരിക്കാതിരിക്കലാണ് .

എന്റെ മദീനയെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ പ്രവാചക വചനമാകട്ടെ ഈ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം."

വ്യാപകമായി ഇത്തരമൊരു സന്ദേശം പ്രചരിക്കപ്പെടുന്നതായി കാണുന്നു. ഇതില്‍ നബി -ﷺ- പറഞ്ഞുവെന്നു പ്രചരിക്കപ്പെടുന്ന വാക്കുകള്‍ ഏതോ 'കടുത്ത ദേശസ്നേഹിയുടെ' നിര്‍മ്മിതിയാണ് ഈ(കള്ള) ഹദീസ് എന്നു മനസ്സിലാക്കി നല്‍കുന്നുണ്ട്. കാരണം അത്ര മാത്രം പ്രകടമാണ് ആ വാക്കുകളിലെ കൃത്രിമത്വം.

ഹദീസിന്റെ കിതാബുകളില്‍ ഇതിന് എന്തെങ്കിലും അടിസ്ഥാനമുള്ളതായി അറിവില്ല. ഇത് പ്രചരിപ്പിക്കുന്നവര്‍ ഹദീസിന്റെ സനദും മത്-നുമെല്ലാം വെളിപ്പെടുത്താന്‍ കൂടി ബാധ്യസ്ഥരാണ്. പക്ഷേ ആരും അങ്ങനെയെന്തെങ്കിലും നല്‍കിയതായി കാണുന്നില്ല.

അതോടൊപ്പം ഇതിലെ ആശയവും ഇസ്ലാമിന്റെ ചരിത്രത്തോടോ ശരീഅതിലെ നിയമത്തോടോ യോജിക്കുന്നില്ല. ഉദാഹരണമായി മക്കം ഫത്ഹ് എടുക്കാം. നബി -ﷺ- മക്ക കീഴടക്കാന്‍ മദീനയില്‍ നിന്നു പുറപ്പെടുന്ന വേളയില്‍, ഇസ്ലാം സ്വീകരിച്ചെങ്കിലും മദീനയിലേക്ക് ഹിജ്റ പോകാതെ, മക്കയില്‍ താമസിച്ചിരുന്ന ചില മുസ്ലിമീങ്ങള്‍ ഉണ്ടായിരുന്നു.

നബി -ﷺ- യും സൈന്യവും മക്ക കീഴടക്കാന്‍ വരുമ്പോള്‍ അവരെല്ലാം മക്കക്കാരുടെ പക്ഷത്ത് അണി നിരക്കുകയാണോ ചെയ്തത്? നബിയുടെ മദീനയോ -ഇനി നബി തന്നെയോ- വന്നാലും ഞാനെന്ന 'രാജ്യസ്നേഹി' അനങ്ങില്ലെന്നാണോ അവര്‍ പറഞ്ഞത്?! 

വിഡ്ഢിത്തം എന്നല്ലാതെ എന്തു പറയാന്‍?!

മാത്രവുമല്ല. അവസാന കാലത്ത് ഇസ്ലാം മദീനയിലേക്ക് മാത്രമായി ചുരുങ്ങുമെന്ന നബി -ﷺ- യുടെ ഹദീസ് പ്രസിദ്ധമാണ്. അതായത് മദീന പൊതുവെ എല്ലാ കാലഘട്ടത്തിലും ദീനിന്റെ കേന്ദ്രമായിരിക്കും. ഇസ്ലാം; അതിന്റെ അടിസ്ഥാനങ്ങള്‍ അവിടെ നശിച്ചു പോകാതെ സംരക്ഷിക്കപ്പെടും.

ഈ മദീനക്കെതിരെ യുദ്ധം ചെയ്യുക എന്നാല്‍ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യലാണ്. അതെങ്ങനെയാണ്‌ ഇസ്ലാമികമാവുക?! 

ഇസ്ലാമിനെതിരെ തിരിയണമെന്ന് കല്‍പ്പിക്കുന്ന ഇസ്ലാമോ?!

ദീനിലെ നിയമങ്ങളും ഇസ്ലാമിന്റെ ചരിത്രവുമൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്ത്യയുടെ ചരിത്രം തന്നെ എടുക്കാമല്ലോ?

ഉസ്താനിയ്യ ഖിലാഫതിനെതിരെ ബ്രിട്ടീഷുകാര്‍ നിലകൊണ്ട വേളയില്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ നയിച്ച ഖിലാഫത് പ്രക്ഷോഭത്തെ കുറിച്ചും, അതിന്റെ പിന്നിലെ കാരണങ്ങളെ കുറിച്ചും ചിന്തിക്കുക! എന്തിനു വേണ്ടിയായിരുന്നു ആ പോരാട്ടമെന്ന് ചരിത്രം പറഞ്ഞു തരും.

ഇസ്ലാമിക ഖിലാഫതിന്റെ നിലനില്‍പ്പിനു വേണ്ടി. അത് തകര്‍ന്നു പോകാതിരിക്കുന്നതിന് വേണ്ടിയായിരുന്ന -രാജ്യസ്നെഹികളെ- നിങ്ങളുടെ മുന്‍ഗാമികള്‍ യുദ്ധം ചെയ്തത്. 

'ഖിലാഫത്ത് എന്തെങ്കിലുമാകട്ടെ; എന്റെ രാജ്യത്ത് പ്രശ്നമൊന്നുമുണ്ടാക്കരൂത്' എന്നും പറഞ്ഞു നിശബ്ദരായിരുന്നില്ല അന്നത്തെ മുസ്ലിംകള്‍.

രാജ്യസ്നേഹം രാജ്യത്ത് നില്‍ക്കാനുള്ള 'ശ്വര്‍ത്വും' 'ഫര്‍ദ്വും', ഇസ്ലാമിക രാജ്യങ്ങളെ കുത്തിപ്പറയലും ആക്ഷേപിക്കലും 'സുന്നത്തു'മാക്കി നിശ്ചയിക്കുന്ന ആധുനിക ഫാഷിസ്റ്റുകളുടെ 'മദ്ഹബി'നൊത്ത് തുള്ളുമ്പോള്‍ നബി -ﷺ- യുടെ വാക്കുകളെ നിങ്ങളുടെ മറയും കരുവുമാക്കരുതെന്നെ പറയാനുള്ളൂ.

ചുരുക്കട്ടെ!


റസൂല്‍ -ﷺ- യുടെ പേരില്‍ തോന്നിയതെല്ലാം പ്രചരിപ്പിക്കുന്നത് നരകത്തില്‍ സീറ്റുറപ്പിക്കുന്ന പ്രവൃത്തിയാണെന്നത് ഓരോരുത്തരും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കുക. ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം വാക്കുകള്‍ നബിയിലേക്ക് ചേര്‍ക്കുക എന്നതിന്റെ ഗൌരവം എന്തു മാത്രമാണ്?


Saturday 5 August 2017

വിശുദ്ധ കഅബക്കകത്ത് എന്തൊക്കെയാണ് ഉള്ളത്, കഅബക്കകത്തെ ഘടനയെ സംബന്ധിച്ച് ഒന്ന് വിശദീകരിക്കാമോ?

 

കഅ്ബക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ ആദ്യമായി അനുഭവപ്പെടുന്നത് അതീവസുഗന്ധമാണ്. കസ്തൂരിയും ഊദും മറ്റു ഇനങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സുഗന്ധമാണ് ഇടക്കിടെ കഅ്ബക്കുള്ളില്‍ ഉപയോഗിക്കപ്പെടുന്നത്. വെളുത്ത നിറത്തിലുള്ള മാര്‍ബിള്‍ കല്ലുകളാണ് കഅ്ബയുടെ അടിഭാഗത്ത് വിരിച്ചിരിക്കുന്നത്. കഅ്ബയുടെ ചുമരിനെ സ്പര്‍ശിക്കാത്ത വിധം കറുത്ത കല്ലുകള്‍ കൊണ്ട് നാല് മീറ്റര്‍ ഉയരത്തില്‍ അവക്ക് അതിരുകളും നല്‍കിയിരിക്കുന്നു. ശേഷമുള്ള കഅ്ബയുടെ മുകള്‍ വരെയുള്ള 5 മീറ്റര്‍ ഭാഗത്ത് പച്ച നിറത്തിലുള്ള തുണികളോ പനനീര്‍ നിറത്തിലുള്ള വിരികളോ ആണ് തൂക്കിയിരിക്കുന്നത്. അവയുടെ മേല്‍ വെള്ളി നിറത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഉള്ളില്‍ പ്രവാചകര്‍ (സ) സുജൂദ് ചെയ്ത സ്ഥലം പ്രത്യേകം ഒരു മാര്‍ബിള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. മുല്‍തസമിന്റെ ഭാഗത്ത്, പ്രവാചകര്‍ (സ) തന്റെ വയറും വലത്തേ കവിളും ചുമരിനോട് ചേര്‍ത്ത് വെച്ച സ്ഥലത്തും അതുപോലെ അടയാളപ്പെടുത്തിയിരിക്കുന്നു.

നടുവിലായി ഏറെ കൊത്തുപണികളും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അലങ്കരിച്ചതുമായ മൂന്ന് മരത്തൂണുകളാണ്. മേല്‍ഭാഗത്ത് ചെമ്പ്, വെള്ളി, ഗ്ലാസ് എന്നിവയാല്‍ തീര്‍ത്ത് ഖുര്‍ആന്‍ ആയതുകള്‍ രേഖപ്പെടുത്തിയ വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു. ഇത് ഉസ്മാനിയാ ഖിലാഫത്തിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്.

കഅ്ബയുടെ മേല്‍ഭാഗത്തേക്ക് കയറാനായി, അലൂമിനിയവും ക്രിസ്റ്റലും കൊണ്ട് പണിത കോണിയും ഉള്‍ഭാഗത്ത് തന്നെയാണ്. ഹറം ശരീഫിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ വിവരങ്ങളടങ്ങുന്ന ഫലകങ്ങളും കഅ്ബക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇവ കൂടാതെ, കഅ്ബയുടെ ഉള്‍ഭാഗം വൃത്തിയാക്കാനായി ഓട്ടോമാറ്റിക് മാന്‍ലിഫ്റ്റും വെള്ളവും ക്ലീനിംഗ് പദാര്‍ത്ഥങ്ങളും നിറക്കാനായി ഹൈപ്രെഷര്‍ പൈപ്പുകളും സംവിധാനിക്കപ്പെട്ടിട്ടുണ്ട്.

വര്‍ഷത്തിലൊരിക്കല്‍ കഅ്ബയുടെ അകം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നു. ശേഷം വിവിധ സുഗന്ധങ്ങള്‍ ഉപയോഗിച്ച് കഅ്ബയുടെ ചുമരും നിലവും അകവുമെല്ലാം പുരട്ടുകയും വിവിധ സുഗന്ധങ്ങള്‍ പുകയിക്കുകയും ചെയ്യുന്നു.

മേല്‍ പറഞ്ഞവയാണ് കഅ്ബയുടെ ആന്തരിക ഘടനയും സംവിധനാവും എന്നാണ് കണ്ടവരും അനുഭവസ്ഥരും വിശദീകരിക്കുന്നത്.

വിശുദ്ധ കഅ്ബയെ നെഞ്ചേറ്റാനും ജീവിതാവസാനം വരെ അതിലേക്ക് തിരിഞ്ഞ് നിസകരിക്കാനും നാഥന്‍ തുണക്കട്ടെ.


Answered by അബ്ദുല്‍ മജീദ് ഹുദവി

Thursday 3 August 2017

മുആവിയ(റ): വിശ്വസ്തനായ സേവകൻ

 


അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ സന്ധിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് വർഷങ്ങൾക്ക് മുമ്പാണ് ജനനം. മക്കയിൽ നബി(സ്വ)ക്കും വിശ്വാസികൾക്കും പീഡനങ്ങളേൽക്കേണ്ടി വന്ന കാലത്ത് ഖുറൈശി പ്രമുഖന്റെ പുത്രനായിരുന്നിട്ടും മുആവിയ(റ)യിൽ നിന്നു അവിടുത്തേക്ക് വിഷമങ്ങളൊന്നും നേരിട്ടിരുന്നില്ല.

മക്കയിൽ വെച്ച് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തെ, ചെറുപ്രായത്തിൽ തന്നെ ശ്രദ്ധിക്കാൻ അവസരമുണ്ടായ മുആവിയ(റ)ക്ക് ഹിജ്‌റാനന്തരം മദീന സംഭവങ്ങളും ശ്രദ്ധിക്കാനായി. നബി(സ്വ)യും സ്വഹാബത്തും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട വർഷം അവിടേക്ക് പ്രവേശനം നൽകാൻ മുശ്‌രിക്കുകൾ തയ്യാറായില്ല. തുടർന്നുണ്ടായ സംഭവങ്ങൾ സ്വാഭാവികമായും ശുദ്ധപ്രകൃതക്കാരെ സ്വാധീനിക്കാൻ പോന്നതായിരുന്നു. മുആവിയ എന്ന യുവാവിൽ ഈ ഘട്ടത്തിലാണ് ഇസ്‌ലാം വേരൂന്നിയത്. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു:

ഹുദൈബിയ സന്ധിയുണ്ടായ വർഷം, നബി(സ്വ)യെ മക്കക്കാർ കഅ്ബയെ സമീപിക്കാനനുവദിക്കാതെ തിരിച്ചയച്ചു. എന്നിട്ടും അവർ ശാന്തരായി മടങ്ങി. അതെന്റെ മനസ്സിനെ സ്വാധീനിച്ചു. ഞാനീ വിവരം എന്റെ ഉമ്മയോട് പറഞ്ഞു. ‘നീ നിന്റെ പിതാവിനെതിരായി പ്രവർത്തിക്കേണ്ട. നിന്റെ അന്നം മുടങ്ങും’ ഉമ്മ പറഞ്ഞു. അന്ന് എന്റെ പിതാവ് ഹുബാശ ചന്തയിൽ പോയിരിക്കുകയായിരുന്നു. ഞാൻ ഉടൻ ഇസ്‌ലാം സ്വീകരിച്ചു. പിതാവിനെ അറിയിച്ചില്ല. ഹുദൈബിയ സന്ധി വർഷം തന്നെ ഞാൻ മുസ്‌ലിമായിരുന്നു. അടുത്ത വർഷം നബി(സ്വ) ഉംറതുൽ ഖളാഇന് വേണ്ടി വന്നു. അപ്പോഴും ഞാൻ വിശ്വാസം പരസ്യമാക്കിയില്ല. പക്ഷേ, എങ്ങനെയോ പിതാവ് എന്റെ വിശ്വാസത്തെക്കുറിച്ചറിയാനിടയായി. ഉടൻ എന്നെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരൻ നിന്നേക്കാൾ നല്ലവനാണ്. അവനിപ്പോഴും എന്റെ മതത്തിൽ തന്നെയാണല്ലോ.’ ഞാൻ ഇങ്ങനെ പറഞ്ഞു: ‘നന്മയുടെ ഒരവസരവും ഞാൻ പാഴാക്കില്ല.’

മക്കാ വിജയവർഷം വന്നു. തിരുനബി(സ്വ) മക്കയിൽ പ്രവേശിച്ചപ്പോൾ ഞാൻ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. അപ്പോൾ അവിടുന്ന് എന്നെ സ്വീകരിക്കുകയുണ്ടായി (ത്വബഖാതുബ്‌നി സഅ്ദ്).

മുപ്പത് വയസ്സാകും വരെ ശത്രുപക്ഷത്തായിട്ടും വിശ്വാസികൾക്കും നബി(സ്വ)ക്കും പ്രത്യേക വിഷമങ്ങളൊന്നും അദ്ദേഹം മുഖേനയുണ്ടായിരുന്നില്ല. മക്കയിലെ സാഹചര്യം പരിഗണിച്ച് രണ്ടു വർഷത്തോളം ഇസ്‌ലാം പ്രവേശം രഹസ്യമാക്കിവെച്ചുവെന്നു മാത്രം. അത് ആദ്യമറിഞ്ഞ മാതാവോ പിന്നീടറിഞ്ഞ പിതാവോ തടസ്സമോ ശല്യമോ ചെയ്തില്ല. ഉമ്മ പറഞ്ഞത് ബാപ്പാക്കെതിരാവരുത് എന്നു മാത്രമായിരുന്നു. പിന്നീട് പിതാവ് പറഞ്ഞത് പൂർവമതം തന്നെ പോരേ എന്നും.

മദീനയിൽ ചെന്ന് പ്രവാചകരെ കാണാനും കൂടെക്കഴിയാനുമുള്ള മോഹം ഉടനെയൊന്നും പൂവണിഞ്ഞില്ലെങ്കിലും മനസ്സിലും സ്വകാര്യതയിലും മുസ്‌ലിമായി നിൽക്കാൻ ഭാഗ്യം ലഭിച്ചു.

മക്കാ വിജയം അബൂസുഫ്‌യാൻ കുടുംബത്തിന്റെ കൂടി വിജയമായിരുന്നു. തിരുപത്‌നി ഉമ്മുഹബീബ എന്ന റംല(റ)യുടെ വലിയൊരു മോഹം കൂടി അന്നു പൂവണിഞ്ഞു. തന്റെ കുടുംബം വിശുദ്ധ ഇസ്‌ലാമിലേക്ക് വരണമെന്നതായിരുന്നു അത്. അബൂസുഫ്‌യാനും മകൻ യസീദുമടക്കമുള്ളവർ ഇസ്‌ലാം സ്വീകരിച്ചു. മുആവിയ(റ) ഇസ്‌ലാം പരസ്യമാക്കി. മക്കയിൽ നിന്നും അബൂസുഫ്‌യാൻ കുടുംബം മദീനയിലേക്ക് വന്നു. മദീനയിലെ സാഹചര്യം പൂർണമായി അനുകൂലമായ സമയമായിരുന്നു അത്. എന്നിട്ടും തിരുനബി(സ്വ) അദ്ദേഹത്തിന് അൻസ്വാരിയായ ഹുതാത്(റ)യുമായി സാഹോദര്യ ബന്ധം സ്ഥാപിച്ചുകൊടുത്തു.

ഇസ്‌ലാം പരസ്യമാക്കിയ ശേഷം നബി(സ്വ)യോടൊപ്പമുള്ള മുആവിയ(റ)യുടെ ജീവിതം ഹ്രസ്വമെങ്കിലും ധന്യമായിരുന്നു. ഹിജ്‌റ എട്ട് റമളാനിലായിരുന്നു മക്കാ വിജയം. അതിനു തൊട്ടടുത്ത മാസത്തിലാണ് ഹുനൈൻ സംഭവം. അതിൽ നബി(സ്വ)യോടൊപ്പം മുആവിയ(റ) സംബന്ധിക്കുകയുണ്ടായി. നൂറ് ഒട്ടകങ്ങളും നാൽപത് ഊഖിയ(1600 ദിർഹം)യും ഗനീമത്തിൽ നിന്ന് അദ്ദേഹത്തിനു റസൂൽ(സ്വ) നൽകുകയുമു ണ്ടായി.

വഹ്‌യ് എഴുത്തുകാരനായി നബി(സ്വ) മുആവിയ(റ)യെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന് വലിയ അംഗീകാരമായി രുന്നു. അദ്ദേഹത്തിന്റെ മഹത്ത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഇതിനെ സ്വഹാബികൾ കണ്ടു. നബി(സ്വ)ക്ക് ലഭിക്കുന്ന ഇലാഹീ സന്ദേശമാണല്ലോ വഹ്‌യ്. അതെഴുതി വെക്കുക എന്നത് സൂക്ഷ്മതയാവശ്യമുള്ള കൃത്യമാണ്. അതിന് അർഹനാണെന്ന് നബി(സ്വ) തന്നെ അറിയിക്കുമ്പോൾ അംഗീകാരത്തിന് പ്രൗഢിയേറുന്നു.

അലി, ഉസ്മാൻ, ഉമർ(റ) തുടങ്ങിയവരൊക്കെ മുആവിയ(റ)നു പരിഗണന നൽകുന്ന ഘട്ടങ്ങളിൽ അതിനു മാനദണ്ഡമാക്കിയതും നബി(സ്വ)യുടെ എഴുത്തുകാരൻ എന്നതായിരുന്നു. സൈദുബ്‌നു സാബിത്(റ) തുടക്കം മുതലേ വഹ്‌യ് എഴുതുന്നയാളായതിനാൽ നബി(സ്വ)യുമായി നിരന്തരം സഹവസിക്കാനുള്ള ഭാഗ്യമുണ്ടായി.

മുആവിയ(റ) വിശ്വാസിയായി മദീനയിലെത്തിയ ശേഷം തിരുനബി(സ്വ)യെ പിരിയാതെ കഴിയാൻ ഈ ചുമതല സൗഭാഗ്യമൊരുക്കി. അല്ലാഹുവിൽ നിന്നു അറിയിപ്പുണ്ടായതനുസരിച്ചാണിതെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്.

ആഇശ(റ) പറയുന്നു: നബി(സ്വ) ഉമ്മുഹബീബ(റ)യുടെ കൂടെ താമസിക്കുന്ന ദിവസം. ഒരാൾ വാതിലിൽ മുട്ടുന്നതു കേട്ടു. ആരാണെന്നു നോക്കാൻ നബി(സ്വ) പറഞ്ഞു. സ്വഹാബികൾ വാതിൽ തുറന്നു നോക്കി. മുആവിയ(റ) ആണെന്നു പറഞ്ഞു. അദ്ദേഹത്തിന് പ്രവേശനാനുമതി നൽകി. അകത്തു കടന്ന അദ്ദേഹത്തിന്റെ ചെവിയിൽ എഴുതാനുപയോഗിക്കുന്ന ഒരു ഖലമുണ്ടായിരുന്നു.

തിരുനബി(സ്വ) ചോദിച്ചു: എന്താണു മുആവിയാ, ചെവിക്കിടയിൽ പേന കാണുന്നല്ലോ?

‘അതു ഞാൻ അല്ലാഹുവിനും റസൂലിനും വേണ്ടി തയ്യാറാക്കിയതാണ്.’

നബി(സ്വ) തുടർന്നു: ‘അല്ലാഹു അവന്റെ ദൂതരുടെ പേരിൽ നിനക്കു പ്രതിഫലം തരട്ടെ. അല്ലാഹു സത്യം, അവനിൽ നിന്ന് ലഭിച്ച വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ ഞാൻ നിന്നെ എഴുത്തുകാരനാക്കിയിട്ടില്ല. ചെറുതോ വലുതോ ആയ ഒന്നും അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ലാതെ ഞാൻ ചെയ്യാറുമില്ല’ (ത്വബ്‌റാനി).

വഹ്‌യ് രേഖപ്പെടുത്തിയിരുന്ന മുആവിയ(റ)യിൽ നിന്ന് സ്വഹാബികളും താബിഉകളും ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമർ, ഇബ്‌നുസ്സുബൈർ, സഈദുബ്‌നുൽ മുസ്വയ്യിബ്(റ) തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. 163 ഹദീസുകൾ ബുഖാരി, മുസ്‌ലിം അടക്കമുള്ളവർ അദ്ദേഹത്തിൽ നിന്നുദ്ധരിച്ചിട്ടുണ്ട്. നബി(സ്വ)യുമായുള്ള സഹവാസമെന്ന മഹാഭാഗ്യത്തിനൊപ്പം അവിടുത്തെ വഹ്‌യ് എഴുത്തുകാരനായും ധീരനായ പോരാളിയായും റസൂലിന്റെ സഹായിയാകാൻ സൗഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

നബി(സ്വ)ക്കു ശേഷം മൂന്ന് ഖലീഫമാരുടെ കാലത്തും മുആവിയ(റ)ന്റെ സ്ഥാനവും മഹത്ത്വവും അംഗീകൃതമായിരുന്നു. ഉത്തരവാദപ്പെട്ട പദവികളിൽ മഹാൻ നിയോഗിതനാവുകയും ചെയ്തു. അബൂബക്കർ(റ) ഒരു ഘട്ടത്തിൽ ശാമിലേക്ക് നാല് പ്രമുഖ സ്വഹാബികളുടെ നേതൃത്വത്തിൽ ദൗത്യസേനകളെ നിയോഗിക്കുകയുണ്ടായി. അതിലൊരു നായകൻ മുആവിയ(റ)യുടെ സഹോദരൻ യസീദായിരുന്നു. അഞ്ചാമത്തെ സംഘത്തെ നിയോഗിച്ചപ്പോൾ അതിന് മുആവിയ(റ) നേതൃത്വം നൽകി. യർമൂക്കിലും ഡമസ്‌കസ് വിജയത്തിലും അദ്ദേഹം പങ്കാളിയായി.

ഉമർ(റ)ന്റെ കാലത്ത് ഡമസ്‌കസ് ഗവർണറായി നിയമിതനായ യസീദ്(റ) ഒരു ദൗത്യ സംഘത്തെ നിയോഗിച്ചപ്പോൾ അതിന്റെ നായകനാക്കിയത് മുആവിയ(റ)യെയാണ്. മുസ്‌ലിം പക്ഷത്തിനായിരുന്നു വിജയം. ഹിജ്‌റ പതിനഞ്ചാം വർഷം മുആവിയ(റ)യെ ഖൈസരിയ്യയിലേക്ക് നിയോഗിച്ച ഖലീഫ ചില നിർദേശങ്ങൾ നൽകി. പ്രധാനപ്പെട്ട ഒരു പ്രാർത്ഥനയും പഠിപ്പിച്ചുകൊടുത്തു. അങ്ങനെ ഖൈസരിയ്യയും പരിസരങ്ങളും അദ്ദേഹം കീഴടക്കി.

ഹിജ്‌റ പതിനെട്ടാം വർഷമുണ്ടായ മഹാമാരിയിൽ സ്വഹാബികളടക്കമുള്ള ധാരാളം പ്രമുഖർ വഫാത്താവുകയുണ്ടായി. അബൂ ഉബൈദതുബ്‌നുൽ ജർറാഹ്(റ), യസീദ്(റ) തുടങ്ങിയവർ അവരിൽ ഉൾപ്പെടുന്നു. യസീദ്(റ) ജീവിച്ചിരിക്കുമ്പോൾ തന്നെ ഡമസ്‌കസിനെ പലപ്പോഴും പ്രതിനിധീകരിച്ചിരുന്നത് മുആവിയ(റ)യായിരുന്നു. യസീദ്(റ)ന്റെ വഫാത്തിനു ശേഷം ഖലീഫ ഡമസ്‌കസിൽ അദ്ദേഹത്തെ പ്രതിനിധിയാക്കുകയും ജോർദാനും ഫലസ്തീനും ഹിംസ്വും അതിനോട് ചേർക്കുകയും ചെയ്തു. മുസ്‌ലിംകൾക്ക് ഒരു നാവികപ്പട വേണമെന്ന ആശയം ഉന്നയിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ ഉസ്മാൻ(റ)ന്റെ കാലത്താണ് മുസ്‌ലിം നാവികസേന രൂപം കൊണ്ടത്. നിർബന്ധപൂർവമോ നറുക്കിട്ടോ ആളുകളെ നാവിക സൈന്യത്തിൽ ചേർക്കരുതെന്നും സ്വേഷ്ടപ്രകാരം കടന്നുവരുന്നവരെ ഉൾപ്പെടുത്തിയാൽ മതിയെന്നും ഖലീഫ നിർദേശിക്കുകയും ചെയ്തു.

ഹിജ്‌റ 27-ാം വർഷം സൈപ്രസ് മുസ്‌ലിംകൾ കീഴടക്കുകയുണ്ടായി. മുആവിയ(റ)യുടെ ഭരണ പരിഷ്‌കരണങ്ങളിൽ അബൂദർറിൽ ഗിഫാരി(റ), ഉബാദതുബ്‌നു സ്വാമിത്(റ) തുടങ്ങിയവർ സജീവ സഹകാരികളായിരുന്നു.

ഖുലഫാഉർറാശിദുകൾക്ക് പ്രിയങ്കരനായിരുന്നുവെന്ന് മാത്രമല്ല വിശ്വസ്തനുമായിരുന്നു മുആവിയ(റ). നബി(സ്വ) വഹ്‌യിന്റെ കാര്യത്തിൽ സത്യസന്ധനായി കണ്ട മുആവിയ(റ)നെ ദൗത്യങ്ങൾ ഏൽപിക്കാൻ ഖലീഫമാർക്ക് വിസമ്മതമുണ്ടാകുന്നതെങ്ങനെ? 20 വർഷക്കാലം ഖലീഫമാർക്ക് കീഴിൽ ഗവർണറായും പിന്നീട് 20 വർഷത്തോളം ഖലീഫയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ആ ഭരണ സാരഥ്യം ഇസ്‌ലാമിനും സമൂഹത്തിനും വലിയ ഗുണങ്ങൾ പ്രദാനം ചെയ്യുകയുണ്ടായി.

സമുദായത്തിന്റെ മുൻനിര നേതാക്കളും പണ്ഡിതരുമായ സ്വഹാബി പ്രമുഖരുടെ മഹത്ത്വം ഇകഴ്ത്തുന്ന പരാമർശങ്ങളോ ചിന്തകളോ നമ്മിൽ നിന്നുണ്ടായിക്കൂടാ. നാലാം ഖലീഫ അലി(റ)വും മുആവിയ(റ)യും തമ്മിലുണ്ടായ ചില അഭിപ്രായ വൈവിധ്യങ്ങളെ ഈ അർത്ഥത്തിലേ നാം കാണാവൂ. അവരിൽ ആരുടെയും വ്യക്തിമാഹാത്മ്യത്തിനും ആദരവിനും ഇടിവു തട്ടുന്ന വിധത്തിലുള്ള ചരിത്ര വിവരണം നമ്മുടെ സത്യവിശ്വാസത്തിന് അപായകരമാണ്.

നബി(സ്വ)യുടെ തിരുവാക്യങ്ങളും സമീപനങ്ങളും വഴി ഉന്നത സ്ഥാനീയരാത്തീർന്നവരിൽ നിന്ന് അവ നീങ്ങിപ്പോകും വിധത്തിൽ വല്ലതും സംഭവിക്കുക എന്നത് അസംഭവ്യമാണല്ലോ. പ്രവാചകർ(സ്വ) നൽകിയ മുന്നറിയിപ്പുകളും പ്രാർത്ഥനകളും അതാണ് നമ്മെ ബോധ്യപ്പെടുത്തേണ്ടത്.

നബി(സ്വ) മുആവിയ(റ)ന് വേണ്ടി നടത്തിയ ചില പ്രാർത്ഥനകൾ പ്രത്യേകം ശ്രദ്ധേയം. സഹോദരി ഉമ്മുഹബീബ(റ)യുടെ സമീപത്ത് വെച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹു മുആവിയക്ക് ഖിലാഫത്തിന്റെ കുപ്പായം ധരിപ്പിച്ചാലെങ്ങനെയുണ്ടാവും.’ ഇത് കേട്ടപ്പോൾ ഉമ്മുഹബീബ(റ) ചോദിച്ചു: എന്റെ ഈ സഹോദരന് അങ്ങനെയൊരു വിധിയുണ്ടോ?

ഉടൻ നബി(സ്വ) പറഞ്ഞു: അതേ, പക്ഷേ, അതിൽ ചില സംഭവങ്ങളൊക്കെ നടക്കും.

ഉടൻ ഉമ്മുഹബീബ(റ) പറഞ്ഞു: റസൂലേ, അങ്ങ് അവന് വേണ്ടി പ്രാർത്ഥിച്ചാലും.

അപ്പോൾ നബി(സ്വ) ഇങ്ങനെ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, നിന്റെ സന്മാർഗം കൊണ്ട് മുആവിയയെ സന്മാർഗത്തിലുറപ്പിക്കണേ, അരുതാത്ത കാര്യങ്ങളിൽ നിന്ന് അവനെ അകറ്റേണമേ, ഈ ലോകത്തും പരലോകത്തും നീ അദ്ദേഹത്തിന് പൊറുക്കേണമേ’ (ത്വബ്‌റാനി). മറ്റൊരു റിപ്പോർട്ടിൽ പ്രാർത്ഥന ഇങ്ങനെ: അല്ലാഹുവേ, മുആവിയ(റ)ക്ക് കിതാബും കണക്കും നീ പഠിപ്പിക്കേണമേ, ശിക്ഷയിൽ നിന്നദ്ദേഹത്തെ കാത്തുരക്ഷിക്കേണമേ (അഹ്മദ്).

‘അല്ലാഹുവേ നീ അദ്ദേഹത്തെ സന്മാർഗം അറിയിക്കുന്നവനും സന്മാർഗപ്രാപ്തനുമാക്കേണമേ, അദ്ദേഹം കാരണമായി നീ ഹിദായത്ത് കാണിക്കേണമേ’ (തിർമുദി).

നബി(സ്വ)യിൽ നിന്ന് ഇവ്വിധത്തിൽ പ്രാർത്ഥനാ സൗഭാഗ്യം സിദ്ധിച്ച മുആവിയ(റ)യെ ഒരു വിഭാഗം മുസ്‌ലിംകൾ നേതാവായി തിരഞ്ഞെടുത്തത് കുറ്റപ്പെടുത്തേണ്ടതൊന്നുമല്ല. അവരെല്ലാം ഉത്തമ നൂറ്റാണ്ടുകാരാണെന്നുമോർക്കണം.

ഭരണാധികാരി എന്ന നിലയിൽ സമൂഹത്തിനും ദീനിനും അവകാശപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിൽ മഹാൻ വിജയിച്ചിട്ടുണ്ടെന്നതിൽ ചരിത്രകാരന്മാർക്ക് രണ്ടഭിപ്രായമില്ല. തന്റെ ഭരണപ്രദേശത്തൊരു സ്ത്രീ പ്രസവിച്ചാൽ നവജാത ശിശുവിന്റെയും മാതാവിന്റെയും ക്ഷേമമന്വേഷിക്കാൻ അദ്ദേഹം ആളെ അയക്കുമായിരുന്നു. ആ പുതിയ അംഗത്തെയും രാഷ്ട്രത്തിലെ പൗരനായി പരിഗണിച്ച് സർക്കാർ ആനുകൂല്യം നൽകാനായിരുന്നു ഇത്. അഖീദത്തുത്വഹാവിയ്യക്ക് അബുൽ ഇസ്സിൽ ഹനഫി(റ) എഴുതിയ വ്യാഖാനത്തിൽ പറയുന്നു: മുആവിയ മുസ്‌ലിംകളിലെ ആദ്യത്തെ രാജാവാണ്. അദ്ദേഹമാണ് മുസ്‌ലിം രാജാക്കളിൽ ഉന്നതനും.’

ഇബ്‌നു കസീർ എഴുതി: ഹിജ്‌റ 41-ൽ മുസ്‌ലിംകൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. മുആവിയയെ എല്ലാവരും നേതാവായി അംഗീകരിച്ചു. വഫാത്ത് വരെ ആ സ്ഥാനത്ത് മഹാൻ തുടരുകയുണ്ടായി. ഇസ്‌ലാമിക മുന്നേറ്റങ്ങൾ ധാരാളം നടത്തി. അല്ലാഹുവിന്റെ വചനം ഉന്നതമായി നിലനിർത്തുകയും ജനങ്ങളെ സമാധാന പക്ഷത്തുറപ്പിക്കുകയും ചെയ്തു (അൽബിദായത്തു വന്നിഹായ).

ഇബ്‌നു ഖൽദൂൻ എഴുതുന്നു: മുആവിയ(റ)ന്റെ ഭരണവും രാഷ്ട്ര തന്ത്രജ്ഞതയുമെല്ലാം ഖുലഫാഉർറാശിദീങ്ങളുടേതിനോട് ചേർത്തിപ്പറയേണ്ടതാണ്. കാരണം മഹത്ത്വത്തിലും നീതിയിലും സ്വഹാബി പദവിയിലും അദ്ദേഹം ഖുലഫാഉർറാശിദുകളുടെ പിൻഗാമിയാണ്’ (താരീഖുബ്‌നു ഖൽദൂൻ).

മുആവിയ(റ)ന്റെ നേതൃഗുണത്തെ ഇബ്‌നു ഉമർ(റ) അടക്കമുള്ളവർ ഉന്നതമെന്ന് വാഴ്ത്തിയിട്ടുണ്ട് (അൽഖല്ലാൽ).

ഇബ്‌നുസീരീൻ(റ) പറയുന്നു: ‘മുആവിയ(റ) നബി(സ്വ)യിൽ നിന്ന് വല്ലതും ഉദ്ധരിച്ചാൽ അതിൽ തെറ്റിദ്ധരിക്കേണ്ടതില്ല (മുസ്‌നദുത്വയാലിസി).

സാങ്കേതികമായും പ്രമാണപരമായും മുആവിയ(റ)ന്റെ വ്യക്തിത്വം സ്വീകാര്യവും പവിത്രതയുമുള്ളതുമാണ്. അഞ്ചാം ഖലീഫ എന്ന് ചരിത്രം വാഴ്ത്തിയ ഉമറുബ്‌നു അബ്ദിൽ അസീസ്(റ)നേക്കാൾ ഉന്നതമായ സ്ഥാനത്തിനർഹനാണ് മുആവിയ(റ). കാരണം അദ്ദേഹം സ്വഹാബിയാണ്. മാത്രമല്ല, നബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്തിയയാളും. ധാരാളം സ്വഹാബികൾ അദ്ദേഹത്തിന്റെ സാരഥ്യം അംഗീകരിച്ചിട്ടുമുണ്ട്. ഉമർബിനു അബ്ദിൽ അസീസ്(റ)ന് ഇത്തരം പ്രത്യേകതകളൊന്നുമില്ലല്ലോ. ഇതു സംബന്ധമായ ഒരു ചോദ്യത്തിന് അഹ്മദുബ്‌നു ഹമ്പൽ(റ) നൽകിയ മറുപടി കാണുക: നബി(സ്വ)യുടെ സ്വഹാബികളോട് നാമാരെയും തുലനം ചെയ്യില്ല. കാരണം അവിടുന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്; ഞാൻ നിയോഗിതരായ തലമുറയാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ (അസ്സുന്ന ലിൽ ഖല്ലാൽ).

സാഹചര്യത്തിന്റെ തേട്ടം പോലെ ഒരു നിയോഗമായി മുസ്‌ലിം ഉമ്മത്തിന് നായകത്വം നൽകി മുആവിയ(റ). നബി(സ്വ)യുമായുള്ള സഹവാസത്തിന്റെ ഗുണം ഭൗതിക ജീവിതത്തിലും പാരത്രിക ലോകത്തും ലഭ്യമാവുന്ന ഭാഗ്യവാന്മാരാണവരെല്ലാം. ഹിജ്‌റ 60 റജബ് 21-നായിരുന്നു മുആവിയ(റ)യുടെ വിയോഗം.


മുശ്താഖ് അഹ്മദ്