Friday 16 November 2018

മുടിക്ക് നിറം കൊടുക്കലും , കറുപ്പാക്കുന്നതും, ഹെയർ ഫിക്സിങ്ങും ഇസ്‌ലാമിക വിധി




അള്ളാഹു നൽകിയ മഹത്തായ മറ്റൊരനുഗ്രഹമാണ് നമുക്ക്  തലമുടി നൽകി എന്നുള്ളത് . മുടി ഒരു മനുഷ്യന്റെ സൗന്ദര്യ സങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം . പൊതുവെ മുടി കൊഴിഞ്ഞു പോകുന്നവർ ചെറുതായെങ്കിലും മാനസിക സംഘർഷം അനുഭവിച്ചിട്ടുള്ളവരാണ് . പിന്നീട് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു ഇണങ്ങി ചേരുന്നു .

മുടി തീരെ ഇല്ലാത്ത ധാരാളം സുന്ദരന്മാരെയും നമുക്ക് ചുറ്റിനും കാണാൻ സാധിക്കും . എങ്കിലും മുടി ഉള്ളത് ഒരു അനുഗ്രഹം തന്നെ എന്ന് വേണമെങ്കിൽ കരുതാം .

നമുക്ക് അള്ളാഹു നൽകിയ ഓരോ അവയവത്തിനും അതിന്റേതായ മഹത്വവും പൊരുളും അടങ്ങിയിട്ടുണ്ട് .

അഞ്ചു നേരം പള്ളിയിൽ വന്നു ജമാ'അത്ത് ആയി നിസ്‌ക്കരിക്കുന്ന പല പുരുഷന്മാരും അവരുടെ തലമുടി യഥാർത്ഥ കളറിൽ നിന്നും രൂപ മാറ്റം വരുത്തിയവരാണ് . അല്ലെങ്കിൽ നരച്ചു തുടങ്ങിയ മുടി കറുപ്പിച്ചു വരുന്നവരാണ്. ഇനി എന്താണ് ഇതിന്റെ ഇസ്‌ലാമിക മാനദണ്ഡം എന്ന് പരിശോധിക്കാം .


മുടി കറുപ്പിക്കുന്നതിന്റെ വിധി എന്ത് ? ഇങ്ങനെ ചെയ്യുന്ന ആളിനെ നിസ്കാരത്തില്‍ തുടരാമോ?

മുടിക്ക് കറുത്ത ചായം കൊടുക്കല്‍ ഹറാമാണ്. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ശത്രുസൈന്യത്തില്‍ ഭയം ജനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ അത് അനുവദനീയമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നിഷിദ്ധം തന്നെ.

അത് നിത്യമായി ചെയ്യുന്നവനാണെങ്കില്‍, അതേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത പക്ഷം ഫാസിഖ് എന്ന ഗണത്തില്‍ പെടുന്നതാണ്. ഫാസിഖിനോട് തുടരല്‍ കറാഹതാണ്, തുടര്‍ച്ച ശരിയാവും. മറ്റുജമാഅതൊന്നും കിട്ടാത്ത പക്ഷം, ഫാസിഖിനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം.

വന്‍ദോഷങ്ങളുടെ ഇനത്തില്‍ പെട്ട ഏതു തെറ്റു ചെയ്യുന്നവരും ഫാസിഖാണ്. ചെറുദോഷങ്ങള്‍ പതിവാക്കുകയും അവന്‍റെ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളേക്കാള്‍ കൂടുതലാവുന്നില്ലെങ്കിലും ഫാസിഖ് തന്നെ. (ഫത്ഹുല്‍ മുഈന്‍ 405)
*******************************

മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നത്തുമാവുന്നത്.

എന്നാല്‍ അതേ സമയം, അത്തരത്തില്‍ നല്‍കുന്ന ചായം ഉള്ളിലേക്ക് വെള്ളമെത്തുന്നതിനെ തടയുന്നതാവരുത്. അങ്ങനെ വരുന്ന പക്ഷം, നിര്‍ബന്ധകുളി ശരിയാവുകയില്ല.


നരച്ച തലമുടിയിലും താടിയിലും മഞ്ഞയോ ചുവപ്പോ ചായം കൊടുക്കല്‍ സുന്നത്താകുന്നു. ‘ജൂതന്‍മാരും ക്രിസ്ത്യാനികളും ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരോട് എതിരാവുക’ എന്ന് നബി(സ)യില്‍ നിന്ന് അബൂ ഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്.


അബൂബക്കര്‍ (റ)വിന്റെ പിതാവ് അബൂഖുഹാഫ(റ) മക്കം ഫാത്ഹിനാണ് മുസ്‌ലിമായത്. അദ്ദേഹത്തെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും നരച്ച് വെളുവെളുത്തിരിക്കുന്നു. ഇത് കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘ഇത് നിങ്ങള്‍ പകര്‍ച്ചയാക്കുക, കറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുക.’ 

നബി(സ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: പ്രാവിനെ പോലെ കറുപ്പ് കൊണ്ട് ചായം കൊടുക്കുന്ന ഒരു വിഭാഗം അവസാന കാലത്ത് വരാനുണ്ട്. സ്വര്‍ഗത്തിന്റെ മണം അവര്‍ ആസ്വദിക്കുകയില്ല. (അബൂദാവൂദ്, നസാഈ)

ഇബ്നു അബ്ബാസ് രേഘപെടുതുന്നു. "പ്രവാചകന് പറഞ്ഞു "അന്ത്യ നാളുകളിലേക്ക് അടുക്കുമ്പോള് കിളികള് ചവച്ചു വെച്ച ദാന്യം പോലെ മുടിക്ക് കറുത്ത ചായം നല്കിയ ജനങ്ങള് ഉണ്ടാകും ,അവർക്കു സ്വർഗ്ഗത്തിന്റെ വാസന പോലും നല്കപെടുകയില്ല "

കറുത്ത ചായം കൊടുക്കല്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഹറാമാണെന്നാണ് പ്രബലാഭിപ്രായം.

യുദ്ധാവശ്യത്തിനു വേണ്ടി മുടി കറുപ്പിക്കുന്നതിന് വിരോധമില്ല. ഭര്‍ത്താവിന് ഭംഗിയാവാന്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 1/294) 

മുടിയില്‍ ഒട്ടിപ്പിടിക്കുന്ന വെള്ളം ചേരുന്നതിനെ തടയുന്ന വസ്തു കൊണ്ടാണ് ചായം കൊടുത്തതെങ്കില്‍ അതു വുളൂഇനെയും കുളിയെയും ബാധിക്കും. വെറും കളര്‍ മാത്രമെയുള്ളൂവെങ്കില്‍ പ്രശ്‌നമില്ല.


ഹെയർ ഫിക്സിങ് 

ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത് കൊണ്ട് തന്നെ , മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്.

മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല.

Thursday 15 November 2018

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും








പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന് നമുക്ക് ബർക്കത്തെടുക്കാമോ . അങ്ങനെ ചെയ്‌താൽ അത് അല്ലാഹുവിനോട്  പങ്ക് ചേർക്കുന്നതിനോട് തുല്യമല്ലെ ? . എങ്കിൽ നമ്മുടെ സ്ഥിരവാസം നരകം ആകില്ലേ ?. ഇതൊക്കെ സാധാരണക്കാർക്കുള്ള സംശയങ്ങളാണ് . ഇതിനു തെളിവായി നാഴികയ്ക്ക് നാൽപ്പതു വട്ടം ആശയങ്ങൾ മാറ്റിപ്പറയുന്ന മുറി മൗലവിമാരുടെ വസ്‌വാസ് ഉണ്ടാക്കുന്ന പ്രസംഗകളും ലഖു ലേഖയും കൂടി  ആകുമ്പോൾ ഖുർആൻ പോലും ശെരിക്കു അക്ഷരത്തെറ്റില്ലാതെ വായിക്കാൻ പാടുപെടുന്ന നമ്മുടെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ .

ഇനി ഇതിന്റെ വസ്തുതകൾ ഇസ്‌ലാം എന്ത് പറയുന്നു എന്ന് പരിശോധിക്കാം . ഹദീസ് ഗ്രന്ഥങ്ങളും , ഏതു വിഭാഗവും അംഗീകരിക്കുന്ന മുൻകാല സലഫുകളായ പണ്ഡിത ഇമാമുമാരുടെയും ഫത്വവകൾ നമുക്കൊന്ന് പരിശോധിക്കാം .

🔷ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:

സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353). 

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

🔵ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

🔶അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്നും ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. 
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. 
അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. 
ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).

➰ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

🔵നബി (സ്വ) വെള്ളം വായിലെടുത്തു. 
ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്. 
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:

“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി. 

നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).

🔴 ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം.

മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു.

ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).

⚫അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു:

മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.

നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.

ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.

പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.
ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).

🔘തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.

- കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6
ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ (റ)
- സല'വതുല്‍ ക'ഈബ് ; പേജ്: 31
ഇമാം ഹാഫിള് ബ്നു നാസിരുദ്ധീന്‍ അദ്ധി'മശ്കി (റ)

☑ നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബരിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല.

قالوا لو وضع شعر رسول الله صلى الله عليه وسلم أو عصاه أو سوطه على قبر عاص لنجا ذلك العاصي ببركات تلك الذخيرة من العذاب وإن كانت في دار إنسان أو بلدة لا يصيب سكانها بلاء ببركاتها
روح البيان: 3/478, 3/251
إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي

റൂഹുല്‍ ബയാന്‍: 3/478, 3/251
ഇമാം ഇസ്മാഹീല്‍ ഹിക്കി. (റ)


നബി(സ)തങ്ങളുടെ വഫാത്ത് വാര്‍ത്തയറിഞ്ഞ് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ സ്വഹാബി വര്യനെ പ്രേരിപ്പിച്ചത് നബി തങ്ങളോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു. നബിതങ്ങള്‍ ചെയ്ത ഓരോ കാര്യങ്ങളും അണു വിടാതെ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് പ്രചോദനമേകിയതും അവിടത്തോടുള്ള പ്രേമമായിരുന്നു. നബി(സ) തങ്ങളുടെ കരം ഗ്രഹിക്കാനും തിരു ദര്‍ശനത്തിനും അവര്‍ മത്സരിച്ചതും സ്‌നേഹം കൊണ്ടായിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രമാണ് പ്രവാചക സ്‌നേഹമെന്ന് മുന്‍ഗാമികളാരും നമ്മോട് പറഞ്ഞിട്ടില്ല. കണ്ണ് പൊട്ടിച്ച സ്വഹാ ബിയെ ആരും പ്രവാചക വിരോധിയായി ചിത്രീകരിച്ചിട്ടില്ല. സ്വന്തത്തെ തന്നെ സമര്‍പിച്ചവര്‍ സമ്പത്ത് മാത്രം നല്‍കിയവരെ അവഹേളിച്ചിട്ടില്ല. സുന്നത്തിനെ മുഴുവന്‍ പിന്‍പറ്റിയവരെ ആരും ഭ്രാന്തനാക്കിയിട്ടില്ല. പ്രവാചക സ്‌നേ ഹത്തിന് മാനദണ്ഡമോ അതിര്‍ വരമ്പുകളോ നിശ്ചയിച്ച് പരിമിത പ്പെടുത്താന്‍ മുന്‍ഗാമികളാരും തയ്യാറായിട്ടില്ലെന്നതാണ് വാസ്ത വം. സ്വഹാബികളും താബിഉകളും നബി(സ) തങ്ങളെ സ്‌നേഹിച്ചു എന്നത് പോലെ മറ്റു രീതിയിലും നബി(സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും അവര്‍ പ്രകടിപ്പിച്ചതായി ഇസ്‌ലാമിക ഗ്രന്ഥ ങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.

അനസ്ബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: നബി തങ്ങള്‍ ജംറയെ എറിഞ്ഞതിന് ശേഷം ബലിയറുത്തു. പിന്നെ വലതുഭാഗത്തെ മുടികളയാന്‍ സൗകര്യം ചെയ്തു. മുടികളഞ്ഞു. എന്നിട്ട് അത് അബൂത്വല്‍ഹ(റ) വിനെ ഏല്‍പിച്ചു. പിന്നെ ഇടത്തെ ഭാഗവും കളഞ്ഞു. നബി(സ) തങ്ങള്‍ പറഞ്ഞു. മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. (മുസ്‌ലിം, നസാഈ) നബി(സ) തങ്ങള്‍ ഹജ്ജ് ചെയ്ത ശേഷം മുടി കളയുക യും, തിരുകേശം അവിടെ സന്നിഹിതരായ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ) വിനെ ഏല്‍പ്പിക്കുകയും ചെയ്ത സംഭവമാണ് ഹദീസില്‍ നാം മനസ്സിലാക്കിയത്. തിരുകേശത്തിന്റെ മഹത്വം മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയാണ് തിരുനബി(സ) തങ്ങള്‍ ചെയ്തത്. കാലാകാലങ്ങളില്‍ കടന്ന് വരുന്ന പുതിയ തലമുറകള്‍ക്ക് നബി(സ) തങ്ങളോടുള്ള സ്‌നേഹപ്രകടനത്തിന് ഒരു മാര്‍ഗ്ഗം വരച്ചിടുകയായിരുന്നു നബി(സ) തങ്ങള്‍. മുസ്‌ലിം ലോകം നബി(സ) തങ്ങളുടെ കേശത്തിന് നല്‍കിയ സ്ഥാനം ഈയാഥാര്‍ ത്ഥ്യമാണ് വിളിച്ചോതുന്നത്. തിരുകേശം സൂക്ഷിക്കുന്നതും അതില്‍ മഹത്വം കാണുന്ന തും അന്ധവിശ്വാസവും അനാചാരവുമാണെന്ന് ജല്പനം നടത്തുന്നവര്‍ തിരുനബി(സ) തങ്ങളുടെ കൊടിയ ശത്രുക്കളാ ണെന്നതില്‍ തര്‍ക്കമില്ലെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.... 

നബി(സ) തങ്ങളുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്ത തിരുകേശം നിരവധി സ്വഹാബികള്‍ സൂക്ഷിച്ചു വെക്കുകയും, തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. വളരെ പവിത്രതയോ ടെയാണ് മുസ്‌ലിം ലോകം തിരുശേഷിപ്പുകളെ കണ്ടിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. നബി(സ) തങ്ങള്‍ തിരുകേശം വിതരണം ചെയ്യാന്‍ നിര്‍ദേ ശം നല്‍കിയ മേല്‍ ഹദീസ് കണ്ടപ്പോള്‍ താബിഉകളില്‍ പ്രധാനി യായ അബീദതു സല്‍മാനി(റ) പറഞ്ഞത് ഇപ്രകാരമാണ്. ''ലോകത്തുള്ള സര്‍വ്വ വസ്തുക്ക ളേക്കാളും അതില്‍ നിന്നൊരു കേശം എനിക്ക് ലഭിക്കുന്നതിനെ യാണ് ഞാനേറ്റവും ഇഷ്ടപ്പെടു ന്നത്.'' 

ഇസ്‌ലാമിക ലോകത്തെ വീരയോദ്ധാവും, പടനായകനുമാണ് മഹാനായ ഖാലിദ്ബുനു വലീദ് (റ) ഖിസ്‌റാ ഖൈസറിന്റെ ആധിപത്യ ങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിശാല ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൃഷ്ടി പ്പിന് നേതൃത്വം നല്‍കിയ വീരകേ സരിയാണ് മഹാനവര്‍കള്‍. മഹാന്റെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യര്‍മൂഖ് യുദ്ധവേള യിലെ ഒരു സംഭവം ചരിത്ര ഗ്രന്ഥ ങ്ങള്‍ ഇപ്രകാരം ഉദ്ദരിക്കുന്നു. ഖാലിദ്ബ്‌നു വലീദ്(റ) വിന്റെ പടത്തൊപ്പി യര്‍മൂഖ് യുദ്ധവേളയില്‍ നഷ്ടപ്പെട്ടു. അത് തിരഞ്ഞ് പിടിക്കാ ന്‍ അദ്ദേഹം ഞങ്ങളോട് ആജ്ഞാ പിച്ചു. പക്ഷേ അത് കിട്ടിയില്ല. വീണ്ടും തിരയാന്‍ അദ്ദേഹം കല്‍പി ച്ചു. അപ്പോള്‍ ആ പടത്തൊപ്പി ഞങ്ങള്‍ക്ക് കിട്ടി. നോക്കുമ്പോള്‍ അതൊരു ദ്രവിച്ച തൊപ്പിയായിരു ന്നു. ഖാലിദ്(റ) പറഞ്ഞു: 'നബി (സ) തങ്ങള്‍ ഉംറ നിര്‍വഹിച്ച ശേഷം തലമുടി കളഞ്ഞു. തിരു കേശത്തിനായി ജനങ്ങള്‍ ഓടിയെ ത്തി. തങ്ങളുടെ മൂര്‍ദ്ദാവി ലെ തിരുകേശത്തിനായി ഞാനവരെമുന്‍കടന്നു. ഞാനതിനെ ഈ തൊപ്പിയില്‍ ചേര്‍ത്തുവെച്ചു. തിരുകേശം എന്നോടൊപ്പം ഉള്ള സമയങ്ങളിലൊക്കെ എനിക്ക് യുദ്ധത്തില്‍ വിജയം വരിക്കാനായി.' ഇസ്‌ലാമിക ലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പറത്തിയ ഖാലിദ്ബ്‌നുല്‍ വലീദ് (റ) തന്റെ വിജയങ്ങളുടെ യൊക്കെ പിന്നിലുള്ള രഹസ്യം തിരുമേനി(സ) യുടെ തിരുകേശ ത്തിന്റെ സാന്നിധ്യമാണെന്ന് വിളംബരം ചെയ്യുന്നതാണ് നാം കണ്ടത് . 

അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് നോക്കൂ: നബി(സ) തങ്ങളുടെ തലമുടി കളയുന്നതായി ഞാന്‍ കണ്ടു. സ്വഹാബികള്‍ നബിക്ക് ചുറ്റും കൂടിയിരിക്കുന്നു. വീഴുന്ന ഓരോ തിരുകേശവും അവരിലൊരാളുടെ കൈകളിലാവുന്നതിനായി അവര്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ തിരുകേശത്തിനായി മത്സരിച്ചിരുന്നു എന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുകേശം സൂക്ഷിക്കുകയും അത്‌കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തവരാണ് മുസ്‌ലിം ലോകത്തെ മുന്‍ഗാമികള്‍. താബിഉകളില്‍ പ്രധാനിയും രണ്ടാം ഉമര്‍ എന്നറയപ്പെടു കയും ചെയ്യുന്ന ഇസ്‌ലാമിന്റെ നവോത്ഥാന നായകനായ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വിനെ സംബന്ധച്ച് ഒരു കാ ര്യം ഗ്രന്ഥങ്ങളില്‍ ഉദ്ദരിക്കുന്നത് ഇപ്രകാരമാണ്

'ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വഫാത്ത് സമയത്ത് നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും കൊണ്ട് വന്ന് ഇപ്രകാരം വസ്വിയത്ത് ചെയ്തു. ഞാന്‍ മരിച്ചാല്‍ ഇവ രണ്ടും എന്റെ കഫന്‍ പുടയില്‍ വെക്കണം. ആളുകള്‍ അപ്രകാരം ചെയ്തു.' നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും ഉള്‍ പ്പെടുന്ന തിരുശേഷിപ്പുകള്‍ ഉമറുബ് നു അബ്ദുല്‍ അസീസ്(റ) സൂക്ഷി ക്കുകയും അതിന്റെ മഹത്വം തന്റെ മരണ ശേഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആഖി റത്തിലെ വിജയത്തിനുളള സൂത്രവാ ക്യമാണെന്ന് മഹാന്‍ മനസ്സിലാക്കി. നിരവധി സ്വഹാബികളും താബിഉകളും തിരുകേശം സൂക്ഷി ച്ചു വെച്ചിരുന്നതായി ഹദീസ് ഗ്രന്ഥ ങ്ങളില്‍ സൂചിപ്പിക്കുന്നു. 

ഉസ്മാനുബ്‌നു അബ്ദില്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ ഉമ്മുസലമ(റ)ബീവിയുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ മഹതി ഒരു പെട്ടി പുറത്തെടുത്തു. അതില്‍ നിന്നും നബി തങ്ങളുടെ മൈലാഞ്ചി പൂശിയ തിരുകേശം പുറത്തെടു ത്തു ഇപ്രകാരം പറഞ്ഞു. 'ഇത് നബി തങ്ങളുടെ തിരു കേശമാണ്.' (മജ്മഉല്‍ കബീര്‍) . 



1) നബി(സ) തങ്ങളുടെ മഖാമിലെ അടിച്ചെടുത്ത പൊടി സൂക്ഷിക്കപെട്ട കാചപാത്രം 2)മഖാമില്‍ സംസം പാനീയം സ്റ്റോര്‍ ചെയ്തിരുന്ന കാചപാത്രം 3) മഖാമിലെ പുണ്യ മണ്ണ് സൂക്ഷിച്ചിട്ടുള്ള ചെപ്പ്.


ഇസ്‌ലാമിക ലോകത്തെ സൂര്യ തേജസ്സായ അഹ്മദുബ്‌നു ഹന്‍ബല്‍(റ) വിനെ സംബന്ധിച്ച് അവിടുത്തെ മകന്‍ അബ്ദുല്ല(റ) ഉദ്ദരിക്കുന്നത് നോക്കൂ: എന്റെ പിതാ വ് നബി(സ) തങ്ങളുടെ തിരുകേശം എടുത്തതായി ഞാന്‍ കണ്ടു. അത് അദ്ദഹം ചുംബിക്കുകയും കണ്ണില്‍ വെക്കുകയും ചയ്തു. പിന്നെവെളളത്തില്‍ മുക്കി ആവെളളം കുടിച്ചു. അത് കൊണ്ട് രോഗശ മനം നേടുകയും ചെയ്തു. അപ്രകാരം നബി(സ) തങ്ങളുടെ ഒരു കുപ്പായം എടുക്കുകയും അത് വെളളത്തില്‍ മുക്കി ആ വെളളം കുടിക്കുകയും ചെയ്തു. (ഹില്‍യത്തുല്‍ ഔലിയാഅ്) അഹ്മദുബ്‌നു ഹന്‍ബല്‍(റ) തിരുകേശം സൂക്ഷിക്കുകയും അത് കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തു. കൂടാതെ നബി തങ്ങളുടെ വസ്ത്രം അദ്ദേഹം സൂക്ഷിച്ചിരുന്നു. അതു കഴുകിയ വെള്ളവും അമൂല്യമായി അദ്ദേഹം കാണുകയും രോഗശമനത്തിനായി ഉപയോഗിക്കു കയും ചെയ്തുവെന്ന് മേല്‍ സംഭവങ്ങളില്‍ നിന്ന് വ്യക്താമാവുന്നു. തിരുകേശം ഉള്‍പ്പെടുന്ന തിരുശേഷിപ്പുകളെ വികൃതമായി ചിത്രീകരിക്കുന്ന ആധുനിക ഉല്‍പതിഷ്ണു ക്കള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്കളാണെന്ന തിരിച്ചറി വാണ് നമുക്ക് വേണ്ടത്. താന്‍ മരണപ്പെട്ടാല്‍ നബി തങ്ങളുടെ തിരുകേശം തന്റെ വായില്‍ വെക്കണമെന്ന് അനസ്(റ) വസ്വിയത്ത് ചെയ്തതായി കിതാബുകളില്‍ ഉദ്ദരിക്കുന്നുണ്ട്. 

തിരുകേശത്തെപോലെ തിരുശേഷിപ്പുകളെ മുഴുവന്‍ സ്വഹാബികള്‍ അമൂല്യ നിധിയായി കണ്ടിരുന്നു. അവ ശേഖരിക്കാന്‍ അവര്‍ മത്സരിച്ചിരുന്നു. ഒരു ഉദ്ദരണി ഇപ്രകാരമാണ്: നബി(സ) തങ്ങള്‍ തുപ്പുമ്പോഴക്കെ തിരുതുപ്പുനീര്‍ ഒരുസ്വഹാബിയുടെ കൈയിലല്ലാതെ വീണിട്ടില്ല. അത് ലഭിച്ചവര്‍ മുഖത്തും ശരീരം മുഴുവനും അത് പുരട്ടും. നബി തങ്ങള്‍ വുളു വെടുത്ത വെള്ളത്തിനായി സ്വഹാബികള്‍ മത്സരിച്ച് യുദ്ധത്തിന്റെ പ്രതീതിയുണ്ടാകുമായിരുന്നു. (മുസ്‌നദ്) 

ഉമ്മുഐമന്‍ (റ) പറഞ്ഞു: നബി തങ്ങള്‍ ഒരു രാത്രിയില്‍ എഴുന്നേറ്റ് റൂമിലുണ്ടായിരുന്ന ഒരു മണ്‍ പാത്രത്തില്‍ മൂത്രമൊഴിച്ചു. രാത്രി ഞാന്‍ ദാഹിച്ച് എഴുന്നേറ്റപ്പോള്‍ ആ പാത്രത്തിലുണ്ടായിരുന്നത് ഞാന്‍ കുടിച്ചു. അതിലെന്താണെന്നത് എനിക്കറിയില്ലായിരുന്നു. രാവിലെ നബി(സ) തങ്ങള്‍ എഴുന്നേറ്റപ്പോള്‍ എന്നെ വിളിക്കുകയും ആ പാത്ര ത്തിലുള്ളത് ഒഴിച്ചുകളയാന്‍ കല്‍പി ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അത് കുടിച്ചു എന്ന് പറ ഞ്ഞു. ആസമയത്ത് അണപ്പല്ലുകള്‍ കാണും വിധം നബി(സ) തങ്ങള്‍ ചിരിച്ചു. പിന്നെ ഇപ്രകാരം പറ ഞ്ഞു: ''നിന്റെ വയറൊരിക്കലും ഇനി വിശപ്പറിയുകയില്ല '' നോക്കൂ, നബി(സ) തങ്ങളുടെ മുത്രം കുടിച്ച ഉമ്മുഐമന്‍ ബീവി യെ നബി(സ) തങ്ങള്‍ ശകാരിക്കു കയോ പരിഹസിക്കുകയോ അല്ല ചെയ്തത്. മറിച്ച് മഹതി ചെയ്ത കാര്യം മഹത്തരമാണെന്ന് ബോധ്യ പ്പെടുത്തുകയാണുണ്ടായത്.

നബി(സ) തങ്ങളുടെ പരിശുദ്ധ ശരീരത്തിലെ രക്തം സ്വഹാബത്ത് കുടിച്ചതായും നബി(സ) തങ്ങള്‍ അത് അംഗീകരിച്ചതായും ഹദിസുകളില്‍ കാണാം. നബി(സ) തങ്ങള്‍ കൊമ്പ് വെച്ച രക്തം അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) കുടിക്കുകയും അതറിഞ്ഞ നബി(സ) തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല നിന്റെ ശരീരം ഒരിക്കലും നരകം തൊടില്ലെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അലി(റ)വും നബി(സ) തങ്ങളുടെ രക്തം കുടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി തങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന വിയര്‍പ്പ് സ്വഹാബികള്‍ ഉത്തമ സുഗന്ധമായി കാണുകയും അത് ശേഖരിച്ച് വെക്കുകയും ചെയ്തിരുന്നു. കസ്തൂരിയേക്കാള്‍ സുഗന്ധമാണ് നബി തങ്ങളുടെ വിയര്‍പ്പിനെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, തിരുകേശം ഉള്‍പ്പെടെയുള്ള തിരുശേഷി പ്പുകളെ മുഴുവന്‍ നാളിതുവരെയുള്ള മുസ്‌ലിം ലോകം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആശാ കേന്ദ്രമായി അവരിതിനെ ഗണിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളെ ഉല്‍കൃഷ്ടമായി കണ്ട സ്വഹാബി വര്യന്‍മാരെ നബി(സ) തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 

തിരു ശേഷിപ്പുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലന്നും കാലപ്പഴക്കം കാരണം തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടു പോകുമെന്നുമുള്ള  വാദഗതികള്‍ അര്‍ത്ഥശുന്യമാണ്. കാലമെത്ര കഴിഞ്ഞാലും തിരുശേഷിപ്പുകളില്‍ ഒരു മുടിനാരിഴ പോലും നഷ്ടപ്പെട്ടു പോകാതെ സുരക്ഷിതമായിരിക്കും, കാരണം പ്രവാചക ശിഷ്യന്മാരും പിന്‍ഗാമികളും തുടര്‍ന്നു വന്ന ഇസ്ലാമിക സമൂഹവും അത്രയേറെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ആസാറുകള്‍ സംരക്ഷിച്ചു പോന്നത്. തിരുശേഷിപ്പുകളില്‍ നിന്ന് വല്ലതും ലഭിക്കുന്നതും അതിന്‍റെ സംരക്ഷകരാകാന്‍ സൗഭാഗ്യം ലഭിക്കുന്നതും ഈ ലോകവും അതിലെ സര്‍വസ്വവും ലഭിക്കുന്നതിലും മഹാത്തരമയിട്ടാണ് അവര്‍ കരുതിയിരുന്നത്.  ആ തിരുമേനിയുടെ ഉമിനീരിന് തിക്കും തിരക്കും കൂട്ടി ദേഹത്തും മുഖത്തും പുരട്ടിയവര്‍ ….. അവിടെത്തെ പുണ്യപൂമേനിയില്‍ നിന്ന് വിട്ട് പിരിഞ്ഞ ശഅറ്, നഖങ്ങളെ തന്റെ കഫന്‍ വസ്തങ്ങളില്‍ വെക്കാന്‍ വസിയത്ത് ചെയ്തവര്‍ ….. രോഗം വരുമ്പോള്‍ അവകളെ മുക്കിയ വെള്ളം കൊണ്ട് ശിഫനേടിയവര്‍ ……. തിരുനബിയുടെ വിയര്‍പ്പ് തുള്ളികളെ കസ്തൂരിയായി ഉപയോഗിച്ചവര്‍ അതെ  ആ തിരുശേഷിപ്പുകളെ  കാണുന്നതില്‍ നിന്നും  ബര്‍കത്തെടുക്കുന്നതില്‍ നിന്നും എങ്ങനെ  ഒരു വിശ്വാസിക്ക് മാറി നില്ക്കാന്‍  കഴിയും….?


തിരുനബി(സ) തങ്ങളുടെ 1) പാനപാത്രം. 2)ചെരുപ്പ്. 3) വുളു ചെയ്തിരുന്ന പാത്രം. 4) സുറുമ കോല്‍


തിരുശേഷിപ്പുകളുടെ പ്രധാന്യത്തെ കുറിച്ച് വിശുദ്ദ ഖുര്‍ആനും ഹദീസ്‌ ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമുക്ക്   പറഞ്ഞുതരുന്നുണ്ട്. മുസ്‌ലിം ലോകം ഏകോപിതമായി അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലേയും സ്വഹീഹ് മുസ്‌ലിമിലേയും ഇത്തരം ഹദീസുകളെ തള്ളിക്കളഞ്ഞുകൊണ്ട് യുക്തികൊണ്ട് മാത്രം ഇസ്‌ലാം ദീനിനെ വ്യാഖ്യാനിക്കാനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍‌ആനിലെ അല്‍‌ബഖറ സൂറത്തിലെ ഈ ആയത്തിനെകുറിച്ച് എന്ത്  പറയുന്നു.  “അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു. 


നിശ്ചയം അല്ലാഹു അദ്ദേഹത്തെ രാജാവാക്കിയതിനുള്ള അടയാളം: നിങ്ങള്‍ക്ക് ഒരു പെട്ടി വരലാണ്. ആ പെട്ടിയില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സമാധാനം ഉണ്ട്. കൂടാതെ മൂസാ നബി (അ) യുടെയും ഹാറൂണ്‍ നബിയുടെയും (അ) തിരുശേഷിപ്പുകളുണ്ട്. മലക്കുകളാണ് ആ പെട്ടി വഹിക്കുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കത് ഒരു വലിയ അടയാളമാണ്“ (അല്‍ ബഖറ 248)

പ്രവാചകന്റെ തിരുശേഷിപ്പുകളെ സ്വഹാബികളും താബിഉകളും നമ്മുടെ മുന്‍ഗാമികളും എത്രമാത്രം ആദരവും മഹത്വവും കല്‍പ്പിചിരുന്നുവെന്നു ചരിത്രത്തില്‍  ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.(കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6)


1)യൂസഫ്‌ നബി (അ) ന്റെ തലപ്പാവ്‌.. 2) ഇബ്രാഹിം നബി (അ) ന്റെ പാത്രങ്ങള്‍ . 3) ഫാത്വിമ ബീവി (റ) യുടെ പെട്ടി. 4) മൂസാ നബി(അ) ന്റെ വടി.


മഹാനായ കഅ്ബ് ബ്നു സുഹൈര്‍ (റ) നബി(സ്വ)യെ പുകഴ്ത്തി കവിതയാലപിച്ചപ്പോള്‍ നബി തിരുമേനി അദ്ദേഹത്തിന് ഒരു പുതപ്പ് സമ്മാനമായി നല്കകയുണ്ടായി. ഈ പുതപ്പ് മഹാനായ കഅ്ബ് (റ) ഒരു അമൂല്യ നിധിപോലെ സൂക്ഷിക്കുകയുണ്ടായി. മുആവിയ(റ) തന്റെ ഭരണകാലത്ത് ഈ പുതപ്പ് തനിക്ക് നല്കാന്‍ കഅ്ബ് (റ)നോട് ആവശ്യപെട്ടപ്പോള്‍ പുതപ്പിന് മഹത്വം മനസ്സിലാക്കിയ അദ്ദേഹം അത് നല്കാന്‍ വിസമ്മിതിക്കുകയാണുണ്ടായത്.

കഅ്ബ്(റ)ന്റെ വിയോഗാനന്തരം അനന്തരാവകാശികളില്‍ നിന്ന് പുതപ്പ് സ്വന്തമാക്കിയ മുആവിയ(റ) അത് രാജധാനിയില്‍ സൂക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന് ശേഷം വന്ന രാജാക്കന്മാര്‍ ആ പുതപ്പ് തങ്ങളുടെ പ്രൌഢിയുടെ ഭാഗമായി കാണുകയും അത് സൂക്ഷിച്ചുപോരുകയും ചെയ്തു. ശേഷം അബ്ബാസികള്‍ ഭരണത്തില്‍ വന്നപ്പോള്‍ പുതപ്പ് അവര്‍ കൈപ്പറ്റുകയുണ്ടായി. താര്‍ത്താരികള്‍ അബ്ബാസി സാമ്രാജ്യം ആക്രമിച്ചപോള്‍ അവര്‍ ആ പുതപ്പ് തങ്ങളുടെ കൂടെ കൊണ്ടുപോവുകയാണുണ്ടായത്. പ്രവാചകരുടെ തിരുസ്പര്‍ശമേറ്റ  വസ്തുക്കളോട് പൂര്‍വ്വികര്‍ എത്രമാത്രം ആദരവു കല്പിച്ചിരുന്നു എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.



1) അലി (റ) വിന്‍റെ ദുല്‍ഫുഖാര്‍ എന്ന വാള്‍ 2) തിരുനബി (സ) യുടെ അള്‍3)ദ് എന്ന വാള്‍ 3) ഫാത്തിമ ബീവി (റ) യുടെ വസ്ത്രം. 4)ഹസന്‍ ഹുസൈന്‍ (റ) വിന്‍റെ വസ്ത്ര കഷ്ണങ്ങള്‍ 5) ഹുസൈന്‍ (റ) വിന്‍റെ ഖമീസ്‌

തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്‍ക്കുന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത്‌  പോലെ  തുര്‍ക്കിയിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്‍ത്ഥം അനുചരന്മാര്‍ പുണ്യ മദീനയോട്  വിടപറഞ്ഞ്,  കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്‍ക്കു ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍  ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ,  അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. 




1)പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്. 2) ഈജിപ്റ്റിലെ മുഖൗഖിസ് രാജാവിന് എഴുതിയ കത്ത്. 3) المشي في سبيل الله خير من الدنيا وما فيها എന്ന ഹദീസ്‌ മുദ്രണത്തോടെയുള്ള സീല്‍



ഇന്ത്യയില്‍ പലയിടങ്ങളിലും തിരുശേഷിപ്പുകളുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമാണ്. കാശ്മീര്‍, ഡല്‍ഹി, മുംബൈ, തമിഴ്നാട്, കേരള….. തുടങ്ങീ സ്ഥലങ്ങളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും ആവേശവുമായി തിരുശേഷിപുകള്‍ സവിശേഷ പ്രാധാന്യത്തോടുകൂടി പരിപാലിക്കപെടുന്നു.

ഇന്ന് ലോകത്ത് തിരുശേഷിപ്പുകളുടെ ശേഖരണങ്ങളില്‍ മുഖ്യ സ്ഥാനവും സൗഭാഗ്യവും അവകാശപെടാന്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്നത് തുര്‍ക്കിയിലെ ടോപ്പ്കാപ്പിക്കാണ്. അതെ കാലത്തിനു തോല്‍പ്പിക്കാനാവാത്ത ഐതിഹാസിക മുദ്രകളുമായി…നൂറ്റാണ്ടുകളുടെ വ്യതിയാനത്തില്‍ ഒരു വന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ക്ക് സാക്ഷ്യം നിന്ന വല്ലാത്തൊരു മനസ്സാക്ഷിയുടെ കരുത്തുമായാണ് ഈ കൊട്ടാരത്തിന്റ നില്‍പ്പ്. ഇതിന്റെയോരോ മൂലയിലും കുന്നുകൂടിക്കിടക്കുന്ന മഹദ്സ്മാരകങ്ങള്‍ ഇസ്ലാമിന്റെ സുവര്‍ണകാലത്തിന് വെളിച്ചം പകര്‍ന്നവയാണ്. സന്ദര്‍ശകരുടെ തിരക്കുപിടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ഇന്നും അവയെല്ലാം തലയുയര്‍ത്തി ജീവിക്കുന്നുണ്ട്. 





ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിപ്പോയ തിരുദന്തത്തിന്റെ ഒരു കഷ്ണം, അവരോഹണ സമയത്ത് പ്രവാചകര്‍ കയറിനിന്ന് പാദമുദ്ര പതിഞ്ഞ ഒരു കല്ല്, (നകസി കദമേ ശരീഫ് എന്നാണ് തുര്‍ക്കിയില്‍ വിളിക്കുന്നത്), കറുത്ത വിശുദ്ധപതാക, കഅ്ബയിലെ വെള്ളമൊഴുക്കാന്‍ വേണ്ടി നിര്‍മിച്ച മഴച്ചാലുകള്‍, ബാഗ്ദാദില്‍ കണ്ടെത്തി ഇസ്തംബൂളിലേക്ക് കൊണ്ടുവന്ന പ്രവാചകരുടെ മുദ്ര, പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്, ഇറാന്‍, ഈജിപ്ത്, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ മേല്‍വിലാസത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകരയച്ച കത്തുകള്‍, മെസ്ഹഫേ ശരീഫ് എന്ന് വിളിക്കപ്പെടുന്ന ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍ , സുയൂഫേ-മുബാറക് എന്നറിയപ്പെടുന്ന എട്ടു വാളുകള്‍  ഇങ്ങനെ തിരുശേഷിപ്പുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ മഹാകലവറ കൂടിയാണ് ടോപ്പ്കോപ്പി കൊട്ടാരം. 



1) നബി (സ) തങ്ങളുടെ തിരുദന്തം സുക്ഷിക്കപെട്ട സ്വര്‍ണ്ണത്തിനാലുള്ള പെട്ടി. 2) ഉഹ്ദ്‌ യുദ്ദത്തില്‍ വേര്‍പെട്ട തിരുദന്തം സുക്ഷിക്കപെട്ട പെട്ടി. 3) വിവിധ സ്ഥലങ്ങളില്‍ സുക്ഷിക്കപെട്ടിട്ടുള്ള തിരുകേശങ്ങള്‍



നബി(സ്വ)യുടെ തിരുകേശങ്ങള്  വിശ്വാസികള്‍ക്ക് അനുഗ്രഹമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദരവോടു കൂടി സൂക്ഷിച്ചുപോരുന്ന തിരുശേഷിപ്പുകളാണ്. നബിതിരുമേനി (സ)  മുടിവെട്ടുമ്പോള്‍ ഒരിക്കലും അത് കളയാറില്ലായിരുന്നു. മറിച്ച് സ്വഹാബാക്കള്‍ക്ക് ബറകത് ആവശ്യാര്ത്ഥം അത് വിതരണം ചെയ്യാറായിരുന്നു പതിവ്. ഹജ്ജതുല്‍ വിദാഇന്റെ സമയം നബിതങ്ങള്‍ മുടി കളഞ്ഞപ്പോള്‍ മഹാനായ അബൂത്വല്ഹ (റ)നെയാണ് കേശങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്പിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാം. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുകേശങ്ങള് ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും നിലവിലുണ്ട്. 


1) & 3) തിരുശേഷിപ്പുകള്‍ സുക്ഷിച്ചിട്ടുള്ള തോപ്കാപ്പി മ്യൂസിയത്തിലെ ഉള്ളിലെ കാഴ്ചകള്‍ 2) തുര്‍ക്കി, ഹിബ്രൂന്‍ (ഫലസ്തീന്‍ ) ദല്‍ഹി ജുമാ മസ്ജിദ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സുക്ഷിച്ചിട്ടുള്ള തിരുനബി(സ) യുടെ കല്ലില്‍ പതിഞ്ഞ വിശുദ്ധ പാദമുദ്രകള്‍



“നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബറിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീട്ടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല”.(റൂഹുല്‍ ബയാന്‍: 3/478, 3/251 ഇമാം ഇസ്മാഹീല്‍ ഹിക്കി(റ))


സ്വഹാബി വര്യന്‍ മു’ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു. ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. (തരീഖുല്‍ ഖുലഫ: പേജു 198-199 ഇമാം സുയൂതി (റ))



1) നബി(സ) തങ്ങളുടെ പ്രിയ പത്നി ആയിഷ ബീവി (റ) യുടെ സ്കാഫ്‌ 2) ഉവൈസ്‌ അല്‍ ഖര്‍നി (റ) യുടെ തൊപ്പി 3)ഫാത്തിമ ബീവി (റ) യുടെ മഖാമിന്റെ മരത്തിനാലുള്ള പഴയ താക്കോല്‍ 4),5) നബി(സ) തങ്ങളുടെ മഖാം പുതച്ചിരുന്ന ഖുര്‍ആന്‍ ആയത്തുകള്‍ അലേഖനത്തോടെയുള്ള പഴയ വിരിപ്പ് 6)ഉസ്മാന്‍ (റ) വിന്‍റെ മുസ്ഹഫ്.


ചുരുക്കത്തില്‍ തിരുശേഷിപ്പുകളെ ആദരിക്കലും ബറകത്തെടുക്കലും വിശ്വാസിയുടെ കര്‍ത്തവ്യമാണ്. തിരുശേഷിപ്പുകള്‍ക്കെതിരെ  പരിഹാസങ്ങളും വിമര്‍ശനങ്ങളും അഴിച്ചുവിട്ടു വിശ്വാസികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നിങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ വശംവദനാകുന്നവരല്ല  പ്രവാചക സ്നേഹികള്‍ . മറിച്ച്  വിമര്‍ശിക്കപെടുന്തോറും  ഒരു വിശ്വാസി അതിനോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുകയും അതുകൊണ്ട്  ബറക്കെത്തെടുക്കുവാനും പുണ്യം നേടാനും  വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. കൂടാതെ സാധാരണക്കാര്‍ക്ക് അതിനെ കുറിച്ച് പഠിക്കാന്‍ അവസരം സ്രിഷ്ടിക്കപെടുകയും, അതിന്റെ മഹത്വം മനസിലാക്കി അതിനെ നേരില്‍ ദര്‍ശിക്കാനും പുണ്യം നേടാനും തിടുക്കം കൂട്ടുകയും ചെയ്യുന്നു.’



1)കഅബയുടെ വളരെ പഴയ വാതില്‍ 2) കഅബയുടെ പഴയ താക്കോലുകള്‍ 3) കഅബയുടെ പുണ്യ മണ്ണ് സൂക്ഷിക്കപെട്ട ചെപ്പ്‌


ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുള്ളാഹി (സ) തലമുടി കളഞ്ഞപ്പോള്‍ ഖാലിദ്‌ ഇബ്നു വലീദ് (റ) അതില്‍ നിന്ന് കുറച്ച് ശേഖരിക്കുകയും പിന്നീട് ആ തിരു കേശം തൊപ്പിയില്‍ ചേര്‍ത്ത് വെച്ച് അത് ധരിച്ച്  ശത്രുക്കളുമായി പോരാടുകയും ആ തിരുകേശത്തിന്റെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരായിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്” എന്ന ചരിത്രം അറിയാത്തവരായി നമ്മളിലാരും ഉണ്ടാകാനിടയില്ല.



നബി(സ)യുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിട്ടായിരുന്നു.  നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍ . നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, അവരെ പിന്തുടര്‍ന്ന് വന്ന നമ്മുടെ മുന്‍ഗാമികള്‍ ,   ആ വഴിയെ നമുക്കും ഒഴുകാം….  അവിടെത്തെ സ്നേഹപൂന്തോപ്പിലെ  തിരുശേഷിപ്പുകളുടെ  പരിമളം ആസ്വദിക്കാന്‍ ബര്‍കത്തെടുക്കുവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ (ആമീന്‍ )

Wednesday 14 November 2018

ആർത്തവ സമയത്തു മുട്ട് പൊക്കിളിനിടയിൽ സംയോഗം ഒഴിച്ച ചുംബിക്കുകയോ മറ്റോ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?



ആർത്തവ സമയത്ത് സംയോഗം പോലെത്തന്നെ മുട്ടു പൊക്കിളിനിടയിൽ മറയില്ലാതെ നേരിട്ട് ചുംബിക്കുക തുടങ്ങിയ മറ്റു സുഖാസ്വാദനങ്ങൾ നടത്തൽ  (വികാരത്തോടെയാണെങ്കിലും അല്ലെങ്കിലും) ഹറാമാണ്. 

മറയോട് കൂടെയാണെങ്കിൽ സംയോഗമല്ലാത്ത മറ്റു സുഖാസ്വാദനങ്ങൾ അനുവദനീയമാണ്. എന്നാൽ അങ്ങനെ ചെയ്യുന്ന പക്ഷം വികാരം നിയന്ത്രിക്കാൻ കഴിയാതെ ലൈംഗിക ബന്ധത്തിലേക്ക് അത് നയിക്കുമെങ്കിൽ അത്തരക്കാർക്ക് അതും ഹറാമാണ്.  (തുഹ്ഫ, നിഹായ, കുർദി)

Tuesday 13 November 2018

ഹൈള്കാരിയായ സ്ത്രീ കൾക്ക് ഖുർആൻ കാണാതെ ഓതാൻ കഴിയുന്നത് ഓതാമോ.അത്പോലെ എന്തൊക്കെചൊല്ലാം എന്തൊക്കെ ചൊല്ലിക്കൂടാ.വിശദീകരിക്കാമോ?



ഹൈളുകാരി വിശുദ്ധ ഖുർആൻ ഓതൽ (കൂടുതലാണെങ്കിലും കുറച്ചാണെങ്കിലും ഒരു ആയത്ത് മാത്രമാണെങ്കിൽപ്പോലും ഓതൽ) ഹറാമാണ് (ശറഹുൽ മുഹദ്ദബ്). 

എന്നാൽ ഖുർആൻ എന്ന കരുത്തില്ലാതെ (ദിക്റ്, ദുആ തുടങ്ങിയ കരുത്തിൽ) ഓതാം. കാരണം ഖുർആൻ ഓതുകയെന്ന കരുത്ത് കൊണ്ടും നിയ്യത്ത് കൊണ്ടും മാത്രമേ ഖുർആൻ ഓത്ത് എന്ന രീതിയിൽ പരിഗണിക്കപ്പെടുകയുള്ളു (ഇആനത്ത്).

പിതാവ് ജീവിച്ചിരിപ്പുണ്ട് , പക്ഷെ എവിടെയെന്നറിയില്ല , അദ്ദേഹത്തിന്റെ മകളുടെ വിവാഹം എങ്ങനെ നടത്തും



നികാഹ് ചെയ്ത് നല്‍കേണ്ട വലിയ്യ് രണ്ട് മര്‍ഹല (132 km) ക്കപ്പുറത്താവുകയും നാട്ടില്‍ വകീല്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍  ഖാളിയാണ് വലിയ്യ്. എന്നത് പോലെ വലിയ്യ് ജീവിച്ചിരിപ്പുണ്ട് പക്ഷെ എവിടെയെന്നറിയില്ല എന്നസ്ഥിതി വന്നാലും ഖാളി തന്നെയാണ് വിവാഹം ചെയ്ത് കൊടുക്കേണ്ടത്. 

സ്വപ്നത്തിലെ സംവാദം



അര്‍ധരാത്രി കഴിഞ്ഞിരുന്നു. അബ്ദുല്‍ മുത്തലിബ് വീണ്ടും കിടന്നു. ഏറെ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. അദ്ദേഹം എഴുന്നേറ്റ് മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പഴുത്ത ഈത്തപ്പഴത്തിന്‍റെ മണമുള്ള കാറ്റ് പുറത്ത് വീശുന്നു.

കഴിഞ്ഞ മൂന്നു നാളുകളായി തുടരെ കാണുന്ന സ്വപ്നം അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഉറക്കം മുറുകുമ്പോഴെല്ലാം സ്വപ്നത്തിലെ അശരീരി കേള്‍ക്കുന്നതുപോലെ.

ത്വൈബ, ബര്‍റ, മള്നൂന, സംസം.

മൂന്നു നാളായി പാതിരാത്രിയില്‍ സ്വപ്നത്തില്‍ അബ്ദുല്‍ മുത്തലിബിനെ ഒരാള്‍ സമീപിക്കുന്നു. സൂര്യപ്രകാശം പൊഴിക്കുന്ന വട്ടമുഖം. നക്ഷത്രങ്ങളെ മയക്കുന്ന കണ്ണുകള്‍.

‘നീ ത്വൈബ കുഴിക്കുക’

ഗംഭീര നിര്‍ദേശം. അബ്ദുല്‍ മുത്തലിബ് യാചനയോടെ ആഗതനെ നോക്കി. ചുണ്ടുകള്‍ വിറയലോടെ ചലിച്ചു:

‘മനസ്സിലായില്ല, എന്താണീ ത്വൈബ?’

മറുപടിയില്ല. ആഗതന്‍ മിന്നല്‍പിണര്‍ പോലെ മറഞ്ഞു.

രണ്ടും മൂന്നും രാത്രികളിലും ഇതാവര്‍ത്തിച്ചു. ബര്‍റ തുറക്കുക, മള്നൂന തുറക്കുക. വജ്രത്തേക്കാള്‍ കാഠിന്യമായിരുന്നു ആ ശബ്ദത്തിന്. അബ്ദുല്‍ മുത്തലിബിന്‍റെ ശേഷിച്ച സ്വസ്ഥത കൂടി അതോടെ നശിച്ചു.

നാലാം ദിവസവും സ്വപ്നം ആവര്‍ത്തിച്ചു. അന്നു പക്ഷേ അവ്യക്തതയുടെ മൂടുപടം നീക്കിയിരുന്നു.



‘നീ സംസം കിണര്‍ തുറക്കുക, ഒരു കാലത്തും വറ്റാത്ത നീരുറവ! ഹാജിമാര്‍ക്ക് നീ അതു പാനം നടത്തുക.’

‘സംസം എവിടെയാണുള്ളത്. നാലഞ്ച് തലമുറകള്‍ക്ക് മുമ്പ് മണ്ണടിഞ്ഞുപോയ സംസം?’

മറുപടിക്കായി കാത് കൂര്‍പ്പിച്ചു അദ്ദേഹം.

‘രക്തക്കുടലും ആമാശയവും പുരളുന്നിടത്ത്, ചിറകില്‍ വെള്ളപാണ്ടുള്ള കാക്ക കൊത്തിപരത്തുന്ന സ്ഥലത്ത്, ഉറുമ്പിന്‍ പുറ്റുള്ള സ്ഥലമാണത്.’

മൂന്നടയാളങ്ങള്‍ വിവരിച്ച് ആഗതന്‍ മറഞ്ഞു.

ഉറക്കുണര്‍ന്ന അബ്ദുല്‍ മുത്തലിബില്‍ ബോധത്തിന്‍റെ കണിക തെളിഞ്ഞു. ശുഭ സ്വപ്നത്തിന്‍റെ സൂചനകള്‍ ഓര്‍മിച്ചെടുത്തു. സത്യമാണീ കിനാവ്. സംസം കിണര്‍ തുറക്കുവാന്‍ തനിക്കല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു.

ഖുറൈശികളുടെ ഇന്നത്തെ കാരണവരും വിഗ്രാഹാരാധന നടത്താത്ത നേതാവും താനായതു കൊണ്ടാകാം ഈ കല്‍പന. ഇത് നിറവേറ്റണം. പ്രശസ്തിയും പെരുമയും കൈവരുന്നത് ഈ നാടിനാണ്, ഖുറൈശി കുടുംബത്തിനാണ്. എല്ലാം അല്ലാഹുവിന്‍റെ ഹിതം, അബ്ദുല്‍ മുത്തലിബ് ആത്മഗതം ചെയ്തു.

ഇളംകാറ്റില്‍ ഉലയുന്ന പനയോലയില്‍ കണ്ണും നട്ട് അദ്ദേഹം കിടന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രവാചകരുടെ പിതാവായ ഇബ്റാഹിം നബി(അ)യും അറബികളുടെ പിതാവായ ഇസ്മാഈല്‍ നബി(അ)യും മക്കയിലെ കഅ്ബാ ചാരത്ത് വന്ന് പാര്‍ത്ത കാലം. കുട്ടിയായ ഇസ്മാഈല്‍ കാലിട്ടടിച്ചപ്പോള്‍ ഉറവു പൊട്ടിയ സംസം പാനീയം, ഭൂഗര്‍ഭത്തിലെ അമൃത്. അത് പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജര്‍ ബീവി തടുത്തു നിര്‍ത്തി; ‘സമീ, സമീ നില്‍ക്കൂ, നില്‍ക്കൂ.’

ഭൂമിയിലെ തുല്യതയില്ലാത്ത കിണറാണിത്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും നിത്യസ്മാരകം. ആ നീരുറവ കേന്ദ്രമാക്കി കഅ്ബയുടെ ചാരത്ത് പുരാതന അറബികള്‍ കൂര കെട്ടി പാര്‍ത്തു. ജലനിബിഡമല്ലാതിരുന്ന മക്കയിലെ മാമലകള്‍ക്കിടയില്‍ ജനവാസം പെരുകി. ജുര്‍ഹൂമികളായ അറബികളാണ് ആദ്യത്തെ കുടിയേറ്റക്കാര്‍. തുടര്‍ന്ന് യമനില്‍ പാര്‍ത്തിരുന്ന ഖുസാഅത്ത് ഗോത്രവും മക്കയില്‍ കുടിയേറി. ആമിറിന്‍റെ മകന്‍ അംറിന്‍റെ സന്താന പരമ്പരയിലെ ഒരു വിഭാഗമാണ് ഖുസാഅത്ത്.

യമനിലെ അതിപുരാതനമായ മആരിബ് അണക്കെട്ട് തകര്‍ന്നപ്പോള്‍ യമനി അറബികള്‍ ജീവനും കൊണ്ടോടി. നാനാ പ്രദേശങ്ങളില്‍ അവരെത്തി. ശാമിലേക്ക് പലായനം ചെയ്ത ഒരു സംഘം പരിശുദ്ധ മക്കയുടെ ചാരത്തെത്തിയപ്പോള്‍ അവിടെ വിശ്രമിക്കാനായി പിന്തിനിന്നു. അവരാണ് ‘പിന്തിപ്പോയവര്‍’ എന്നര്‍ത്ഥത്തില്‍ ഖുസാഅത്തായി മാറിയത്.

അബ്ദുല്‍ മുത്തലിബ് ഓര്‍മയുടെ നിലവറകളില്‍ ചിക്കിച്ചികഞ്ഞ് ചരിത്രം സ്മരിക്കുകയായിരുന്നു.

കഅ്ബയുടെയും സംസമിന്‍റെയും സംരക്ഷണവും പരിപാലനവും മക്കയുടെ ഭരണവും ഇസ്മാഈല്‍ നബിയും സന്താനങ്ങളും തുടര്‍ന്ന് ജുര്‍ഹൂമികളും ശേഷം ഖുസാഅത്ത് ഗോത്രക്കാരും കൈകാര്യം ചെയ്തുവന്നു.

അധികാരത്തിന്‍റെ പൂമെത്ത കൈവശപ്പെടുത്താനായി ഖുസാഅത്ത് ജുര്‍ഹൂമികളോട് കനത്ത സമരം നയിച്ചു. ഒടുവില്‍ ജുര്‍ഹൂമികളുടെ അന്നത്തെ തലവന്‍ അംറുബ്നു ഹാരിസ കഅ്ബാ മന്ദിരത്തിനകത്തുണ്ടായിരുന്ന നിധികളും അമൂല്യ വസ്തുക്കളും സംസം കിണറിലിട്ട് മൂടി നാടുവിട്ടു. യമനിലേക്കാണവര്‍ കടന്നത്.

സംസം മണ്ണില്‍ പുതഞ്ഞുകിടന്നു. സ്വദേശികളോ വിദേശികളോ ആയ ആര്‍ക്കും പിന്നീട് സംസം പാനീയം ലഭിക്കുകയോ അതിന്‍റെ സ്ഥാനം അറിയുകയോ ചെയ്തിരുന്നില്ല. ചരിത്രത്തിലെ കേട്ടുകേള്‍വി മാത്രമായി അത് നിലനിന്നു. ഇസ്മാഈല്‍ നബിയുടെ പരമ്പരയില്‍ വരുന്നത് ഖുറൈശികളാണല്ലോ. അവരുടെ ഇന്നത്തെ നേതാവായ തനിക്കാണ് സ്വപ്നത്തില്‍ ആ വെളിപാടുണ്ടായത്. ചാരിതാര്‍ത്ഥ്യത്തോടെ അബ്ദുല്‍ മുത്തലബ് ഓര്‍ത്തു.

തന്‍റെ പതിനൊന്നാമത്തെ പിതാമഹന്‍ നള്ര്‍ ആണ് ഖുറൈശ് എന്ന അപര നാമത്തിലറിയപ്പെട്ടത്. ദുര്‍ബലരും അവശരുമായ സാധുജനങ്ങളെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ പരിഹരിച്ചു കൊടുക്കുന്ന സേവകനായത് കൊണ്ട് ‘പരിശോധകന്‍’ എന്ന അര്‍ത്ഥത്തില്‍ ഖുറൈശ് എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. ആ പരമ്പരയില്‍ പെട്ടവരും പില്‍ക്കാലത്ത് ഖുറൈശികള്‍ എന്നു വിളിക്കപ്പെട്ടു.

പതിനൊന്ന് തറവാടുകള്‍ ഈ പേരില്‍ അറിയപ്പെടുന്നു. അവരില്‍ ഏറ്റവും പ്രശസ്തര്‍ നാലു കുടുംബങ്ങളാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠം ഹാശിം വംശവും. ആ കുടുംബത്തിലാണ് തന്‍റെ ജനനം. ജനനം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹിക്കപ്പെട്ടത് തന്‍റെ ഭാഗ്യം. പിതാമഹന്മാരുടെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. സാധുസംരക്ഷണം, അഗതികള്‍ക്കും ജന്തുക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണം കൊടുക്കല്‍ ഇതൊക്കെ പൂര്‍വോപരി സജീവമാക്കണം.

* * * *

പ്രഭാതവെയിലിന് ചൂടുകൂടി വരുന്നു. മഞ്ഞിന്‍റെ കോട ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ഓര്‍മച്ചെപ്പ് പൂട്ടിവെച്ച് കനത്ത ശബ്ദത്തില്‍ അബ്ദുല്‍ മുത്തലിബ് നീട്ടിവിളിച്ചു:

‘ഹാരിസ്’

തന്‍റെ ഒരേയൊരു മകനാണ് അവന്‍. മറ്റാരും ഇപ്പോള്‍ ജനിച്ചിട്ടില്ല. തനിക്ക് തുണയായിട്ടുള്ള ഏക ആണ്‍ സന്തതി.

‘എന്താണുപ്പാ’

ഹാരിസ് താഴ്മയോടെ ഉപ്പയുടെ മുന്നില്‍ വന്നുനിന്നു.

അല്‍പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി.

‘നാലു ദിവസമായി ഞാന്‍ നിരന്തരം ഒരു സ്വപ്നം കാണുന്നു. വിവിധ ശൈലിയില്‍ ഒരേ കാര്യം എന്നോട് കല്‍പിച്ചുകൊണ്ടിരിക്കുന്നു.’

എന്താണത്? ഹാരിസ് ജിജ്ഞാസപ്പെട്ടു.

‘സംസം കിണര്‍ തുറക്കണമെന്നാണ് കല്‍പന’

‘ങും’ ഹാരിസ് മൂളി.

‘മൂന്നടയാളങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.’

കഅ്ബാ മന്ദിരത്തിന്‍റെ കിഴക്കുഭാഗം, മുശ്രിക്കുള്‍ ദേവപ്രീതിക്കായി ബലിദാനം നടത്തുന്ന സ്ഥലം. അവിടെയാണ് ഉപ്പയും മകനും എത്തിച്ചേര്‍ന്നത്. അടയാളങ്ങള്‍ക്കായി അബ്ദുല്‍ മുത്തലിബിന്‍റെ ദൃഷ്ടികള്‍ പരതി നടന്നു.

ആ സമയത്ത്, എങ്ങുനിന്നോ ഒരു പാണ്ടന്‍ കാക്ക പറന്നെത്തി. നിശ്ചിത സ്ഥലത്ത് വന്നിരുന്നു. ഒന്നാമത്തെ അടയാളം പുലര്‍ന്നിരിക്കുന്നു. അബ്ദുല്‍ മുത്തലിബിന്‍റെ മനം കുളിര്‍ത്തു. കാല്‍വിരല്‍ കൊണ്ട് അവിടെ പരതി നോക്കി. അപ്പോഴതാ അവിടെ ചിതല്‍പുറ്റ്. രണ്ടാമത്തെ അടയാളം.


ഇനി മൂന്നാമത്തെ ലക്ഷണം കൂടി കണ്ടാല്‍ കുഴിക്കാന്‍ തുടങ്ങാം. നിമിഷങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ ഒരു അറവ്മാട് ഓടിവരുന്നു. പിന്നാലെ കശാപ്പുകാരനും. എങ്ങനെയോ വിവരമറിഞ്ഞു നാട്ടുകാരില്‍ പലരും വട്ടംകൂടി.

എല്ലാവരുടെയും ശ്രദ്ധ ആ ഉരുവിലേക്കായി. ഓടിത്തളര്‍ന്ന ആ ബലിമൃഗം വന്നുവീണത് അതേ സ്ഥലത്തുതന്നെ. കശാപ്പുകാരന്‍റെ കഠാരി മൃഗത്തില്‍ ആഴ്ന്നിറങ്ങി. രക്തവും കുടല്‍പെട്ടിയും അവിടെ പുരണ്ടതോടെ മൂന്നാം ലക്ഷണവും തികഞ്ഞു.

ഇനിയും കാത്തിരിക്കേണ്ടതില്ല. അബ്ദുല്‍ മുത്തലിബ് പിക്കാസെടുത്ത് ആഞ്ഞ് കിളച്ചു. ആഴം കൂടിക്കൂടി വന്നപ്പോള്‍ കിണറിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമായി.

‘അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍’

അദ്ദേഹം കണ്ഠം പൊട്ടുമാറ് ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലി. ഹാരിസ് ഏറ്റുപറഞ്ഞു.

അബ്ദുല്‍ മുത്തലിബ് ലക്ഷ്യം നേടിയെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ ഓടിവന്നു.

‘തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണീ കിണര്‍!’ അവര്‍ അവകാശമുന്നയിച്ചു. പണി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

അബ്ദുല്‍ മുത്തലിബ് കേട്ട ഭാവം നടിച്ചില്ല. എതിര്‍പ്പുകളെ നേരിടാന്‍ ഹാരിസിനെ ചുമതലപ്പെടുത്തി പണി തുടര്‍ന്നു.

സംസമിന്‍റെ നീരുറവ കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തോഷത്തിനതിരില്ലാതായി. ജലം മാത്രമല്ല, പണ്ട് ജുര്‍ഹമൂമികള്‍ കുഴിച്ചുമൂടിയ രണ്ട് സ്വര്‍ണമാന്‍, വാളുകള്‍ എന്നിവയും കണ്ടെത്തി. ഇതുകൂടിയായപ്പോള്‍ ഖുറൈശികളുടെ നിയന്ത്രണമറ്റു. അവകാശവാദം മൂത്തു. അവസാനം ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നറുക്കിട്ട് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്തു.

സ്വര്‍ണമാനിന് വേണ്ടിയെടുത്ത നറുക്ക് കഅ്ബക്ക് ലഭിച്ചു. വാളിനുവേണ്ടിയെടുത്ത നറുക്ക് അബ്ദുല്‍ മുത്തലിബിനും. ഖുറൈശികള്‍ വെറുംകൈയോടെ മടങ്ങി. അബ്ദുല്‍ മുത്തലിബിനു ആത്മനിര്‍വൃതിയുടെ പുഞ്ചിരി.


കഅ്ബാലയത്തിനു ലഭിച്ച സ്വര്‍ണമാന്‍ അടിച്ചുപരത്തി തകിടാക്കി കഅ്ബയുടെ വാതില്‍ അലങ്കരിച്ചു. വിശുദ്ധ ഭവനം ആദ്യമായി സ്വര്‍ണം പൂശിയ ഖ്യാതിയും അബ്ദുല്‍ മുത്തലിബ് നേടി.

നിരാശ മൂത്ത ചില ഖുറൈശികള്‍ അക്രമത്തിനൊരുങ്ങി. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ ഹാരിസല്ലാതെ മറ്റാരുമില്ലല്ലോ എന്നായി അദ്ദേഹത്തിന്‍റെ വേപഥു. അബ്ദുല്‍ മുത്തലിബിന്‍റെ മനസ്സ് നീറി. വ്രണിത ഹൃദയത്തിന്‍റെ ഭാഷ ഒരു നേര്‍ച്ചയുടെ സ്വരമായി.

‘നാഥാ, എനിക്ക് പത്ത് ആണ്‍മക്കള്‍ പിറക്കുകയും അവര്‍ വളര്‍ന്ന് വലുതായി പ്രതിസന്ധികളില്‍ എന്നെ സഹായിക്കുന്നവരായി തീരുകയും ചെയ്താല്‍ അവരില്‍ ഒരാളെ നിന്‍റെ പ്രീതിക്കായി ബലിദാനം ചെയ്യാന്‍ നേര്‍ച്ചയാക്കുന്നു.’

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗ്രഹം പൂവണിഞ്ഞു. പതിമൂന്ന് ആണ്‍മക്കള്‍ ജനിച്ചു. നേര്‍ച്ചക്കടം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു കഥയായി.

പിഎസ്കെ മൊയ്തു ബാഖവി മാടവന

Monday 12 November 2018

നബിദിനാഘോഷം ഇസ്‌ലാമികം തന്നെ


നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു’ (സ്വഹീഹു മുസ്‌ലിം. 1978).

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ്വ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്‌നുകസീർ എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് ഇബ്‌നുഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു.

അഫ്ഫാൻ(റ), സഈദുബ്‌നു മീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് ഇബ്‌നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം തിരുനബി(സ്വ) ജനിച്ചു. തിങ്കളാഴ്ച നബി(സ്വ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം പ്രവാചകർ(സ്വ) മിഅ്‌റാജിനുപോയി. തിങ്കളാഴ്ച ദിവസം റസൂൽ(സ്വ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം അവിടുന്ന് വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ് (അസ്സീറത്തുന്നബവിയ്യ. 1/199-അൽബിദായത്തുവന്നിഹായ. 2/338).


വിശ്രുത ചരിത്രപണ്ഡിതൻ ഇബ്‌നുഹിശാം(റ) എഴുതുന്നു: ഇബ്‌നുഇസ്ഹാഖ്(റ) പറയുന്നു; റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുഇബ്‌നുഹിശാം, 1/158-സീറത്തുഇബ്‌നിഇസ്ഹാഖ് 159).

ഈ അഭിപ്രായത്തിനു പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവകാലത്തും വർത്തമാനകാലത്തും നബി(സ്വ)ജനിച്ച സ്ഥലം മക്കക്കാർ  റബീഉൽഅവ്വൽ 12-ന് സന്ദർശിച്ചുവരുന്നത് (അൽമവാഹിബ്. സുർഖാനി സഹിതം 1/132).

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570-ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞ് 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.  ഈ അഭിപ്രായം ഇബ്‌നുഅസാകിർ(റ)ന്റെ താരീഖുദിമിശ്ഖിൽ കാണാം.

എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്‌റാഹീമുബ്‌നുൽമുൻദിറും(റ) ഖലീഫത്തുബ്‌നുഖയ്യാത്ത്വും(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ  തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത് 1/ 23).

അല്ലാമ മുനാവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(സ്വ) ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടുത്തെ ജനനം വെള്ളിയാഴ്ചയോ യുദ്ധം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ്വ)ക്ക് ശ്രേഷ്ഠത ലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ

റബീഉൽഅവ്വൽ തിങ്കളാഴ്ച തിരുനബി(സ്വ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ്വ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു റസൂലി(സ്വ)നെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ്വ)യെ ലക്ഷ്യം വെക്കുക (ഫൈളുൽഖദീർ. 3/ 768).

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട് (സുർഖാനി സഹിതം 1/132).
ചുരുക്കത്തിൽ, ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച സ്വുബ്ഹിയോടടുത്ത സമയത്താണ് തിരുനബി(സ്വ) ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവകാലം തൊട്ട് വർത്തമാനകാലം വരെ മക്കാനിവാസികൾ പ്രവാചകർ(സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12-നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിൽ പ്രസ്താവിച്ചിട്ടുണ്ട്.

ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്‌നു ഉമർ ബഹ്‌റഖുൽ ഹള്‌റമീ(റ) (ഹി. 869- 930) രേഖപ്പെടുത്തി:

ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി (സ്വ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു അവിടുന്ന് ജനിച്ചത്.  മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്‌റിനും ദുആഇനും നബി(സ്വ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാലപണ്ഡിതരിൽ നിന്ന് ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട് (ഹദാഇഖുൽഅൻവാൻ 105).

ഇനി  മുൻഗാമികളായ  ഇമാമുമാരുടെ  അഭിപ്രായം  പരിശോധിക്കാം

1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു  ചെയ്ത അനുഗ്രഹത്തിന് നന്ദി     പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).

2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.

3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.

ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).

4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.

5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.


ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.

വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ) തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ(സ്വ) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ് (അൽഹാവീ ലിൽ ഫതാവാ 1/ 196).

ഇമാം സുയൂത്വി(റ)യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425).

ഇതേ വിവരണം അല്ലാമ ശർവാനി(റ)യുടെ ഹാശിയ 7/ 425-ലും കാണാം.
വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി(സ്വ)മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ  രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന്   മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ്വ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ്വ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലതകാണിച്ച് വർഷത്തിൽ ഒരുദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബി(സ്വ)യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം (അൽഹാവീ ലിൽഫതാവാ 1/196).

സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യ ത്തോടെ ആയതിനാലും തിരുനബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ് (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).

നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമമാണ്. നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:

1-സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.
2-നബി(സ്വ)യുടെ മദ്ഹുകൾ പറയുന്നു.
3-പ്രവാചകർ(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.
4-നബി(സ്വ)യുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.
5-ശേഷം ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.
6-സാധുക്കൾക്ക് അന്നദാനം നടത്തുന്നു.
7-മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.
ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.

1-നബി(സ്വ)യുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ(സ്വ) കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.
2-നബി(സ്വ)യിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.
3-തിരുനബി(സ്വ)യുടെ സ്വഭാവഗുണങ്ങൾ പകർത്താ
നും നബി(സ്വ)യോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.
4-നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.
5-തിരുനബി(സ്വ)യോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.
6-റസൂൽ(സ്വ) മുഖേന അല്ലാഹു നൽകിയ  അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.
7-ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.

ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമങ്ങളുമാണ്.  അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.
നബി(സ്വ)യുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി(സ്വ) നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അവൻ പറയുന്നു:
‘ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).

ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബി(സ്വ)യുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതനവ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ എഴുതുന്നു: മുഹമ്മദ്(സ്വ)യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു (ഇബ്‌നു കസീർ 3/99).

ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു നിർദേശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക (ളുഹാ 11).

ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ(റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത് (ഇബ്‌നുജരീർ).

അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്'(ഇബ്‌റാഹീം 5).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ്(സ്വ) ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബി(സ്വ)യുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.

പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)യുടെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ(അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ (നസാഈ 446).

അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ) ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും?.

 
നബിദിനാഘോഷം മക്കയിലും മദീനയിലും

നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം  വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ  സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം  സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.

നബിദിന വിരോധികളുടെ ഞൊണ്ടി ന്യായങ്ങൾക്ക്  മറുപടി

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.


('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല.

നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.

(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)

3. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.

(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)

മൗലീദ് കഴിക്കല്‍ ഹിജ്റ മുന്നൂറിന് നശേഷം വന്നതാ.....
അത് പണ്ട് കഴിക്കല്‍ പതീവില്ലാത്തതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവനാണവന്‍ ധര്‍മിഷ്ടനാ
മൗലീദ് കഴിക്കല്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍അവ്വലെന്താഘോഷമാ
ശൈഖിബ്നു ദഹ്യത്ത് മൗലീദൊന്ന് രചിക്കലായ്
രാജാവിനത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായി പൊന്നായിരം നല്‍കുതായ്
എന്നുളള 'തിബ്നുകഥീര്‍' താന്‍ പറയുന്നതായ്
മൗലീദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണോ കോഴിയും പതിനായിരം .....
കുടാതെ ഒരു ലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹലുവയുമുണ്ടോരോതരം..........
ഉലമാക്കളനവധി ഹാജരുണ്ടതിലന്ന്......
അതുപോലെ സൂഫികള്‍ കൂടുമേ അതില്‍വന്ന് .......
പ്രത്യേകമായി ഇവര്‍ക്കൊക്കെയും ബഹുമാനവും
നല്‍കുന്നതാ രാജാവ് പല സമ്മാനവും.....
മൗലീദ് ശരിഫോതുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന് .....
ചുരക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്നാ.
പ്രതിവര്‍ഷവും മൗലീദ് കഴീക്കാനെന്നാ .....
ഇത് 'അല്‍വിദായ വന്നിഹായില്‍ നോക്കണേ'.........


4. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!


 (നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)


5. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!


(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)


6. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.

(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.)

ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ:

ദഹബി പറയുന്നു:’മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.

പിന്നെ ഈ മുലഫ്ഫർ രാജാവെന്താ മോശക്കാരനാണോ?? നിങ്ങൾ തന്നെ അങ്ങീകരിക്കുന്ന ശരഫാക്കപ്പെട്ട മുഫസ്സിർ എന്ന് നിങ്ങൾ വാഴ്ത്തുന്ന, നിങ്ങളുടെ ഷൈഖുൽ ഇസ്ലാം ഇബ്ൻ തയ്മ്മിയ്യയുടെ ശിഷ്യൻ ആയ മാഹാനായ ഇബ്ൻ കസീർ രഹ്മതുല്ലാഹി അലൈഹി തന്നെ പറയട്ടെ.. ആരാണ് ഈ നബിദിനാഘോഷം അതിഗംഭീരമായി കഴിപ്പിച്ച ആ മഹാൻ ??

وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ

7. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!


(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)


8. '' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ശര്‍റഫല്‍ അാം മൌലിദില്‍: 

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير 
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل 

(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)


അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.
അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...

പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .

റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?

കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?
പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്. അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?


പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു.

9. അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ: 

أنت غفار الخطايا والذنوب الموبقات أنت ستار المساوي 

(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍) 


പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.

പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ, താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.


ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം. പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.


10. സലാം ബൈത്തില്‍: 

السلام عليك يا ماحي الذنوب السلام عليك يا جالي الكروب 

(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.

പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.
ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.

റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.


തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..

ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى

എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.

ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

അല്ലാഹു പറയുന്നത് കാണുക.

وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً

സ്വന്തം ശരീരത്തോട് അക്രമം കാണിച്ച -‍ പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.

وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ 

നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും

عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.

എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.


11. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു

സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്???

ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)

12. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!

(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)

13. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! 

(വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)

14. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)

15. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!

((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു.

ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”

തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.

അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)

എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?

മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.
1-അല്ലാഹു പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'(മാഇദ 3).

മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി(സ്വ) നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ  അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു പ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക:  ത്വാരിഖുബ്‌നു ശിഹാബ്(റ)ൽ നിന്നു നിവേദനം. യഹൂദർ ഉമറി(റ)നോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു.

ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'(ബുഖാരി 43).

അതിനെ (അവതരിച്ച  ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു (ഫത്ഹുൽ ബാരി 1/71)...      

ഇങ്ങനെ ദീനിന്റെ അവലംപങ്ങളായ ഇമാമുകൾ പുണ്യകർമ്മമാണെന്നും പ്രതിഫലാർഹമാണെന്നും വ്യക്തമാക്കിയ മൌലൂദ് കർമ്മം ഇന്ന് നടപ്പുള്ള രീതിയിൽ വർഷാന്തം റബിയ്യുൽ അവ്വൽ മാസത്തിൽ മുസ്ലിം നാടുകളിലും സമൂഹങ്ങളിലും വ്യാപകമായി നടക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.  ഇതര മദ്ഹബുകാരിൽ നിന്ന് ഒറ്റപ്പെട്ട ചിലർ ഇതിനെതിരെ അഭിപ്രായ പ്രകടനവും ആക്ഷേപവും നടത്തിയെന്നല്ലാതെ നമ്മുടെ മദ്ഹബിലെ ശാഫിഈ പണ്ഡിതന്മാർ ആരും ഇതിനെ എതിർത്തിട്ടില്ല ... നമ്മുടെ രാജ്യത്ത് വീടുകളിൽ  മൗലീദ് പാരായണതിലും അന്നദാനത്തിലും ഒതുങ്ങിയിരുന്ന ഈ പരിപാടി സമ്മേളനങ്ങളും പ്രകടങ്ങളുമായി പരിഷ്കരിച്ചതും വ്യാപകമാക്കിയതും വഹാബികൾ ആണെന്നാണ്‌ ചരിത്രം.  മൌലാന അബ്ദുൽ കലാം ആസാദാണ് ഇതിനായി സെന്റർ സീറാ കമ്മിറ്റിയും രാജ്യമെങ്ങും ഇതിന്റെ ശാഖകളും രൂപീകരിക്കാൻ നിർദേശം   നൽകിയതും നടപ്പിലാക്കിയതും.  1921 നുശേഷം കേരളത്തിൽ കടന്നു വന്ന വഹാബി പ്രസ്ഥാനവും ഇതിന്റെ ചുവടു പിടിച്ച് റബിയ്യുൽ അവ്വൽ ആഘോഷം വീടുകളിലെ മൌലൂദ് കർമ്മങ്ങളിൽ നിന്ന് പരിഷ്കരിച്ച് സമ്മേളനങ്ങളും പൊതുപരിപാടികളുമായി വിപുലപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് ആഹ്വാനം ചെയ്തത്.  (പഴയ അൽ മുർഷിദ് ലക്കങ്ങൾ)