Thursday, 16 February 2017

ഹബീബ് (സ) യോടുള്ള പ്രണയത്തിനു അതിരുകളില്ല





ഞാനിതാ മദീനയിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്റെ പ്രായവും നരയും വൈതരാണികളല്ല .ഹര്‍ഷാരവത്തോടെ പ്രണയ ഗീതങ്ങളിതാ ഞാന്‍ പാടുന്നു.പകല്‍ മുഴുവന്‍ ആകാശത്തില്‍ ചിറകടിച്ചലഞ്ഞ പക്ഷിയെപ്പോലെയാണ് ഞാന്‍ .പകലോന്‍ മറഞ്ഞിരിക്കുന്നു.ആ പക്ഷിയിതാ തളര്‍ന്ന ചിറകുമായി കൂട് തേടി പറക്കുന്നു.തന്റെ അഭയ കേന്ദ്രത്തില്‍ അത് രാപ്പാര്‍ക്കുന്നു .
                                                               ---അല്ലാമാ ഇഖ്‌ബാല്‍ 


മുഹമ്മദുബ്'നു  സഈദുബ്നുല്‍ മുത്'രിഫ്  (റ ) പറയുന്നു."ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഒരു നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലിയിരുന്നു.ഒരു രാത്രി ഞാന്‍ നിശ്ചിത സ്വലാത്ത് പൂര്‍ത്തിയാക്കി .എന്റെ കണ്‍പോളകള്‍ കനത്തു.എന്റെ ശയനമുറിയില്‍ നിദ്രപൂണ്ടു.അപ്പോള്‍ നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) എന്റെ മുറിയില്‍ വന്നു.അവിടെ പ്രകാശം നിറഞ്ഞു.എന്റെ സമീപത്തു വന്നു നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) പറഞ്ഞു:"എന്റെ മേല്‍ അധികരിച്ചു  സ്വലാത്ത് ചൊല്ലുന്ന ആ വായ ഒന്ന് തരൂ.ഞാനൊന്നു ചുംബിക്കട്ടെ."
ഇബ്'നു സഈദ് പറയുന്നു :"നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം )എന്റെ വായില്‍ ചുംബിക്കുന്നതിനിടയില്‍ നാണിച്ചു ഞാന്‍ മുഖം തിരിച്ചു.അപ്പോള്‍ നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) എന്റെ കവിളില്‍ ചുംബിച്ചു .ഞാന്‍ ഞെട്ടിയുണര്‍ന്നു .എന്റെ ചാരത്തുണ്ടായിരുന്ന സഹധര്‍മിണിയും  ഉണര്‍ന്നു.അപ്പോള്‍ മുറിയില്‍ കസ്തൂരിയുടെ സുഗന്ധം വമിക്കുന്നുണ്ടായിരുന്നു.നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ ചുംബനത്താല്‍ എന്റെ കവിളില്‍ ദിവസങ്ങളോളം കസ്തൂരിയുടെ മണം  നിലനിന്നിരുന്നു.എന്റെ ഭാര്യ  അത് ആസ്വദിച്ചിരിന്നു..


ഒരു സ്വഹാബി വന്ന് നബി(സ) യോട് ചോദിച്ചു: "യാ റസൂലല്ലാഹ് എന്നാണ് ഖിയാമത്ത് നാള്‍"? അവിടുന്ന് ചോദിച്ചു: "അതിനെ നേരിടാന്‍ നീ എന്താണ് തയ്യാറാക്കിയിട്ടുള്ളത്?" സ്വഹാബി പറഞ്ഞു: "എന്‍റെയടുക്കല്‍ കൂടുതല്‍ നിസ്കാരമോ നോമ്പോ സ്വദഖയോ ഇല്ല. പക്ഷെ ഞാന്‍ അല്ലാഹുവിനേയും അങ്ങയേയും വല്ലാതെ സ്നേഹിക്കുന്നു." അപ്പോള്‍ നബി(സ) പറഞ്ഞു: "താങ്കള്‍ ആരെയാണോ സ്നേഹിച്ചത് അവരോടൊപ്പമാണ്."

💥 ഇബ്നു മസ്ഊദ് പറയുന്നു: 'ഹംസ(റ)വിന്റെ പേരില്‍ നബി തിരുമേനി കരയുന്നതുപോലെ മറ്റാരുടെ പേരിലും അവിടുന്നു കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

💥 അബൂ സഈദില്‍ ഖുദ്രിയുടെ പിതാവ് മാലിക്ബിന്‍ സിനാന്‍ തിരുമേനിയുടെ കവിളിലെ മുറിവില്‍നിന്ന് രക്തം ഉറുഞ്ചിയെടുത്ത് അതു ശുദ്ധിയാക്കി. റസൂല്‍(സ) പറഞ്ഞു: 'അത് തുപ്പിക്കളയൂ' അദ്ദേഹം: 'ഞാനത് ഒരിക്കലും തുപ്പിക്കളയില്ല'. പിന്നീടദ്ദേഹം യുദ്ധക്കളത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: 'സ്വര്‍ഗവാസിയെ കാണാനാഗ്രഹിക്കുന്നവര്‍ ഇദ്ദേഹത്തെ നോക്കുക:' അതില്‍ അദ്ദേഹം രക്തസാക്ഷിയായി.

💥 യുദ്ധത്തിനിടയില്‍ ഖതാദയുടെ ഒരു കണ്ണ് അമ്പേറ്റ് കവിളിലേക്ക് തുറിച്ചപ്പോള്‍ തിരുമേനി അത് പൂര്‍വസ്ഥിതിയില്‍ തന്നെ സ്ഥാപിച്ചു. പിന്നീട് അതായിരുന്നു മറ്റേ കണ്ണിനേക്കാള്‍ കാഴ്ചയുണ്ടായിരുന്നത്.

💥 അബൂദുജാന തന്റെ മുതുക് ഒരു പരിചയാക്കിമാറ്റി നബി തിരുമേനിക്ക് നേരെ വന്ന അമ്പുകള്‍ ഏറ്റുവാങ്ങി.

💥 ജനങ്ങളുടെ നിലപാട് അറിയാന്‍ നബി(സ) അവരുടെ ഭാഗത്തേക്ക് എത്തിനോക്കിയാല്‍ അബൂത്വല്‍ഹ പറയും: 'എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. 'താങ്കള്‍ അങ്ങനെ നോക്കരുത്, ശത്രുക്കളുടെ അമ്പ് താങ്കളുടെ ശരീരത്തില്‍ പതിക്കാന്‍ ഇടയാകും. ഞാന്‍ എന്റെ മാറിടം കൊണ്ട് അങ്ങയുടെ മാറിടത്തെ പ്രതിരോധിച്ചു കൊള്ളാം.

💥 റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്‍പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു.

💥റസൂല്‍(സ) പറഞ്ഞത് തിര്‍മിദി രേഖപ്പെടുത്തുന്നു: "ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു രക്തസാക്ഷിയെ ആര്‍ക്കെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അവര്‍ ത്വല്‍ഹത്തുബിന്‍ ഉബൈദുല്ലയെ നോക്കട്ടെ!''

💥 വിശ്രുത പണ്ഡിതൻ അബൂബക്കർ ശിബ് ലി (റ) പറയുന്നു. എന്റെ അയൽവാസിയെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു ഞാൻ അദ്ദേഹത്തോട് ബർസഖിയായ ജീവിതത്തെ കുറിച്ച് അന്വേഷിച്ചു അദ്ദേഹം പറഞ്ഞു അല്ലയോ ശിബ് ലി.... ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യം സമയത്ത് ഞാനാകെ കുഴങ്ങിപ്പോയി.... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു ഉത്തരം മുട്ടി ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്? മുസ് ലിമായിട്ടല്ലെ ഞാൻ മരിച്ചത് ?അപ്പോൾ ഒരു വിളിയാളം കേട്ടു ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ് അങ്ങിനെ മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കസ്തൂരിയുടെ പരിമളം അടിച്ചു വീശുന്നു അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്.
( ഖൗലുൽ ബദീഅ് ) ശർഹുറാത്തിബിൽ ഹദ്ദാദ്, 195...

💥 മഹ്ഷറാ സഭയിൽ ഞാൻ വരുന്നത് ബുറാഖിലൂടെയാണ്, എന്റെ മകൾ ഫാത്വിമ(റ) എന്റെ ഒട്ടകത്തിന്റെ മുകളിലൂടെ എന്റെ മുന്നിൽ ഉണ്ടാകുന്നതാണ്.

എന്റെ വലതും ഇടതുമായി സിദ്ധീഖ് തങ്ങളും ഉമർ തങ്ങളും ഉണ്ടാവുന്നതാണ്
ബാങ്കൊലി മുഴക്കി കൊണ്ട് സയ്യദിനാ ബിലാൽ തങ്ങൾ വരും ആ ബാങ്കിന്റെ ജവാബ് പറഞ്ഞ് കൊണ്ട് എല്ലാ മുഹ്മിനീങ്ങളും വരുന്നതാണ് ..

അപ്പോൾ അവിടെയുള്ള സ്വഹാബത്ത് കരഞ്ഞ് കൊണ്ട് ചോദിച്ചു ഓ നബിയെ ഞങ്ങൾ അമലുകൾ കുറഞ്ഞവരാണ് ഞങ്ങൾക്കും അങ്ങയുടെ പിന്നിൽ അണി നിൽക്കാൻ പറ്റുമോ,,,,,,,,,,,,
ഹബീബ്(സ) പറഞ്ഞു:

അമലുകൾ കുറഞ്ഞു പോയത് കൊണ്ട് സങ്കടപ്പെടണ്ടാ.... ആര്..... എന്നെ ഖൽബിൽ പ്രിയം വെച്ചുവോ അവരൊക്കെ എന്റെ കൊടി കീഴിൽ ഉണ്ടാകും എന്ന്:

💥 തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.

‘എന്തേ നിങ്ങൾ കരഞ്ഞത്?’

മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കിൽ ഞാൻ കരയുമായിരുന്നില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിച്ചപ്പോൾ തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു. അതാണ് ഞാൻ കരയാനുള്ള കാരണം.’

💥 പ്രവാചകാനുചരന്മാരുടെ പ്രണയം മനസ്സിലാവണമെങ്കിൽ മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്‌നു മസ്ഊദിന്റെ ദൃക്‌സാക്ഷി വിവരണം കേട്ടാൽ മതി. അദ്ദേഹം പറയുന്നു: മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’

💥 സ്വഹാബീ വനിതകളുടെ ചരിത്രവും വ്യത്യസ്തമല്ല. ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി. പരിചരണത്തിന് പോയ ബീവി ഉമ്മു അമ്മാറ(റ) രണഭൂവിൽ ശത്രുക്കൾക്കുമുമ്പിൽ ഒറ്റപ്പെട്ട പ്രവാചകർക്ക് നേരെ ചീറിപ്പാഞ്ഞു വന്ന ശരവർഷങ്ങൾക്ക് പരിചയായതും ഹബീബിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടായിരുന്നു. സ്വഹാബികളുടെ പ്രണയ ചരിതങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. പ്രവാചക കാലത്ത് മദീനയിലെ മണൽ തരികളെ കോൾമയിർ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അവർ അദ്ദേഹത്തോടപേക്ഷിച്ചു. തിരുനബി(സ്വ)യുടെ പേരമക്കൾ നിർബന്ധിച്ചപ്പോൾ അവസാനം അദ്ദേഹം തയ്യാറായി. ആ വാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്‌കല കാലം തിരിച്ച് വന്നിരിക്കുന്നു എന്നുപോലും കരുതി മദീനാ പള്ളിയിലേക്ക് വെച്ചുപിടിച്ചു. ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.

✅ പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്. പൂർവസൂരികളിൽ പ്രമുഖനായ അബൂബക്കറുൽ ബഗ്ദാദി(റ) ഇതിനൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലിച്ചൊല്ലി തിരുനബി(സ്വ) മദീനയിലേക്കുള്ള പ്രവേശനം നിഷേധിച്ച വ്യക്തിയാണ് മഹാനവർകൾ. കാരണമെന്തെന്നോ? അദ്ദേഹമെങ്ങാനും മദീനയിലെത്തിയാൽ തിരുനബിക്ക് റൗളാ ശരീഫിൽ സ്വസ്ഥമായി കിടക്കാൻ സാധിക്കുകയില്ല. തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന മഹാനെ സ്വീകരിക്കാൻ തിരുറൗളയിൽ നിന്നു പുറത്തിറങ്ങാൻ മാത്രം തീവ്രമാണ് ആ പരസ്പര പ്രണയം. അത്‌കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്നദർശനം നൽകി; ഇന്നാലിന്ന വ്യക്തി മദീനയിൽ പ്രവേശിക്കുന്നത് തടയണം. അങ്ങനെയാണ് അബൂബക്കറുൽ ബഗ്ദാദിയുടെ മദീനാപ്രവേശം നടക്കാതെ പോയത്.

മദീനയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഒരു വിശ്വാസിക്കും മദീനയില്‍ നിന്ന് മടങ്ങിപ്പോരാന്‍ സാധ്യമല്ല. തിരുറൗളയില്‍ വിതുമ്പിക്കരയാത്ത ആരുമില്ല. അണപ്പൊട്ടി ഒഴുകുന്ന കളങ്കരഹിതമായ സ്‌നേഹധാരയില്‍ മദീന കുതിര്‍ന്നു നില്‍ക്കുന്നതായി നമുക്ക് കാണാം. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അനുരാഗപുഷ്പത്തിനു വേണ്ടി കോടാനുകോടി കണ്ണുനീര്‍ കണങ്ങള്‍ അവിടെ അടര്‍ന്നു വീഴുന്നു. തിരുനബി(സ്വ)സമക്ഷത്തിലെ ജനത്തിരക്കി ലേക്കൊന്നു നോക്കൂ, എല്ലാവരും വിതുമ്പിക്കരയുന്നതു കാണാം. രാജാവും പ്രജയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും പാവപ്പെട്ടവനും പണക്കാരനും ആ സന്നിധിയില്‍ വിതുമ്പി ക്കരയുകയാണ്.

ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നത് കാണുക. കഅബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ല. പുന്നാരനബി(സ്വ)യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന മദീന കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് മദീന: എന്നതില്‍ ഇജ്മാഅ് ആണ്.

ഇബ്‌നുല്‍ ജൗസി തന്റെ ‘വഫാഇല്‍’ കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. അ പുന്നാര നബി(സ്വ)യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്‌രീല്‍നോട് തിരുനബി(സ്വ) കിടക്കുന്ന സ്ഥാനത്ത് (ഹുജ്‌റ ശരീഫില്‍) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ കല്‍പ്പിച്ചു. പിന്നെ അതിനെ തസ്‌നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ പുന്നാരനബി(സ്വ)തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.

മറ്റൊരു റിപ്പോര്‍ട്ട് കാണുക. ” മദീന മക്കയെക്കാള്‍ ശ്രേഷ്ടമാണ്.”
മദീനയുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്. ശിഫായുടെ മണ്ണാണ്. പക്ഷെ അതിനു വേണ്ടി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായത്തിലാണ്. കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം. അതുപോലെ ആ മണ്ണില്‍ വിളഞ്ഞ കാരക്കയും വളരെ പുണ്യമുള്ളതും ശിഫയുള്ളതുമാണ്. സ്വഹീഹായ ഹദീസുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

പ്രപഞ്ചത്തിലൊരിടത്തുമില്ലാത്ത ഒരു വിശേഷണം മദീനക്കുണ്ട്. ‘ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പ്’ നബി(സ്വ) പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു. ഇതിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്‌നു ഹജര്‍ (റ) മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.

ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്. ഹറം ശരീഫില്‍ നിന്ന് ഒരു റക്അത്ത് നിസ്‌കരിച്ചാല്‍ അതിന് സ്വര്‍ഗ്ഗം തരാമെന്ന് പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അതിനേക്കാള്‍ വലുത് തന്നെയാണല്ലോ.

രണ്ട്:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് മദീനയിലെ റൗള എന്ന സ്ഥലമാണ്. ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം മദീനയല്ലാതെയില്ല.


മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു. സത്യവിശ്വാസിയെ രോമാഞ്ചം കൊള്ളിക്കുന്ന അര്‍ത്ഥമാണിത് തരുന്നത്.
സ്വര്‍ഗ്ഗത്തില്‍ കടന്നുവെന്ന് പറയാന്‍ മാത്രം മഹത്വപ്പെടുത്തിയ വല്ലാത്ത ഒരു സ്ഥലമാണിത്. സ്വര്‍ഗ്ഗിനു നേരെ മദീനയിലെ തിരു റൗളയല്ലാതെ ഭൂമിയില്‍ മറ്റൊരിടമുണ്ടോ ?


അബൂ സഈദില്‍ ഖുദ്‌രിയ്യ്‌ (റ)ന്റെ സമീപത്തേക്ക് സഈദുല്‍ മഹ്‌രി വന്നു കൊണ്ടു മദീനയിലെ പ്രയാസങ്ങളും തന്റെ സന്താനങ്ങളനുഭവിക്കുന്ന വിഷമതകളും വിവരിച്ചു അന്നേരം അബൂ സഈദില്‍ ഖുദ്‌രിയ്യ്‌ (റ)പറഞ്ഞു. ‘നീ മദീനയില്‍ നിന്ന് പോവുന്നത് ഞാന്‍ അനുകൂലിക്കില്ല. നബി(സ്വ) തങ്ങള്‍ ഇങ്ങനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്.’ ”മദീനയിലെ കഷ്ടപ്പാടിലും വിഷമത്തിലും പിടുച്ചുനില്‍ക്കുന്നവര്‍ ആരോ അവര്‍ക്ക് അന്ത്യനാളില്‍ ഞാന്‍ ശുപാര്‍ഷകനും സാക്ഷിയും ആയിരിക്കും”

മദീനയിലെ ഒരു വിഷമസന്ധിയില്‍ ഇബ്‌നു ഉമറിന്റെ ചോരത്ത് വന്ന് തന്റെ ഒരു ഭൃത്യ പറഞ്ഞു ‘ഇവിടെ സഹിക്കാന്‍ പറ്റുന്നില്ല. എനിക്കൊന്നു വീട്ടില്‍ പോകണം.’ ഇബ്‌നു ഉമര്‍ േപറഞ്ഞു. ‘അതുവേണ്ട ഇത് മദീനയാണ് എല്ലാം സഹിച്ചോളൂ ഈ സ്ഥലം വിട്ട് നീ എങ്ങോട്ടുപോകാന്‍ അന്ത്യനാളില്‍ നബി(സ്വ) യുടെ ശഫാഅത്ത് ചെയ്യാനും സാക്ഷിയായി വരാനും നീ ആഗ്രഹിക്കുന്നില്ലേ. ?’

നബി(സ്വ) പറഞ്ഞു. ”മനുഷ്യര്‍ക്കൊരു കാലം വരാനിരിക്കുന്നു. തന്റെ കൂട്ടുകുടുംബങ്ങളെയോ, കൂട്ടുകാരനേയോ വിളിച്ചു കൊണ്ട് ഒരു യുവാവ് പറയും. വരൂ നമുക്ക് സുഖിക്കാം, നമുക്ക് സുഖിക്കാം എന്ന്. അന്ന് മദീനയാണവര്‍ക്കുത്തമം. മദീനയേക്കാള്‍ നന്മ കരുതി ഒരാളും പോകേണ്ടതില്ല. അവിടെ നിന്നാല്‍ അവന് നന്മകള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളറിയണം മദീന തുരുമ്പു കളയുന്ന വസ്തു പോലെയാണ്. അത് ഇരുമ്പിന്റെ തുരുമ്പ് നീക്കുന്നത് പോലെ അന്ത്യനാളില്‍ വിഷമങ്ങളെ നീക്കി ശുദ്ധമാക്കുമെന്നും വെള്ളിയെ തിളക്കമാര്‍ന്നതാക്കും പോലെ മദീന മനുഷ്യ മനസ്സിനെ തിളക്കമുള്ളതാക്കും.”

മദീനാനിവാസികള്‍ക്ക് ഒരിക്കല്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടു. അവര്‍ ആയിശാ(റ) നോട് വേവലാതി പ്രകടിപ്പിച്ചു. അപ്പോള്‍ ആയിശ ബീവി പറഞ്ഞു. നിങ്ങള്‍ നബി(സ്വ) തങ്ങളുടെ ഖബറിനടുത്തേക്ക് ചെല്ലുക, എന്നിട്ട് റൗളയില്‍ നിന്ന് മുകളിലേക്ക് ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. പരിസരങ്ങള്‍ ഹരിതാഭമായി, ഒട്ടകങ്ങള്‍ തടിച്ചു കൊഴുത്തു. അങ്ങനെ ആ വര്‍ഷത്തിന് ക്ഷേമവര്‍ഷം എന്ന് പേരുകിട്ടി.





ഇബ്‌നു കസീര്‍ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു സംഭവം കാണുക. ഉതുബി (റ)പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ ഖബറുശ്ശരീഫിന്റെ ചാരത്ത് ഇരിക്കുകയായിരുന്നു. അന്നേരം ഒരു അഅ്‌റാബി വന്ന് സലാം ചൊല്ലി, നബിയേ… അവിടുത്തെ അടുക്കല്‍ വന്നാല്‍ അല്ലാഹു മാപ്പുതരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ അതിനാല്‍ അങ്ങയെ കൊണ്ടു ഞാന്‍ ശുപാര്‍ശ തേടുന്നുവെന്ന് പറഞ്ഞ് ഒരു ബൈത്ത് ചൊല്ലി.

അഅ്‌റാബി പോകുമ്പോഴേക്ക് ഞാനവിടെ ഉറങ്ങിപ്പോയിരുന്നു. ഉറക്കത്തില്‍ ഞാന്‍ നബിവ യെ കണ്ടു. അഅ്‌റാബിക്ക് അ മാപ്പ് ചെയ്തു കൊടുത്തിരിക്കുന്നു എന്ന് പറയാന്‍ പുന്നാരനബി(സ്വ) എന്നോട് പറഞ്ഞു. ഇമാം നവവിവേും ഇബ്‌നു ഖുദാമവേും ഈ സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു വിടപറഞ്ഞ റബീഉൽ അവ്വലിൽ. ജന്മമാസത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ തിരുപ്രണയം. കാലങ്ങൾക്കും അതിരുകൾക്കും അതീതമായി അതു പരന്നൊഴുകണം. അവിടുന്നാണ് രക്ഷപ്പെടാനുള്ള പിടിവള്ളി. സ്വലാത്തും മൗലിദും മദ്ഹും ചൊല്ലിയും അപദാനങ്ങൾ പാടിയും പറഞ്ഞും തിരു സ്‌നേഹം ഇനിയും വർധിപ്പിക്കണം. അങ്ങനെ അവിടുത്തോടൊപ്പം നാളെ സ്വർഗത്തിലൊരുമിച്ച് കൂടാനാകണം.

Tuesday, 14 February 2017

ദാനം ധനം വര്‍ധിപ്പിക്കുകയാണ്






🍇 ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്‌രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍ വന്നുകാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു.

✅ ബിര്‍റ് എന്താണെന്ന് വിശദീകരിക്കുന്ന കൂട്ടത്തില്‍ ദാനധര്‍മത്തെ പ്രത്യേകം എടുത്തുപറയുകയും നാം ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നമുക്ക് ബിര്‍റ് കരസ്ഥമാക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനത്തിന് എഴുനൂറും അതിലധികവും ഇരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. കൊടുത്തത് എടുത്തുപറഞ്ഞും അതിന്റെ പേരില്‍ ശല്യം ചെയ്തും ദാനത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തരുതെന്നും ഉണര്‍ത്തുന്ന ഖുര്‍ആന്‍ പരസ്യമായും രഹസ്യമായും ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ദാനങ്ങള്‍ പരസ്യപ്പെടുത്തുന്നത് നല്ലതാണെങ്കിലും ദരിദ്രര്‍ക്ക് നല്‍കുന്ന ദാനങ്ങളില്‍ രഹസ്യസ്വഭാവമാണ് ചിലപ്പോഴെങ്കിലും നല്ലതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനം ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത് എന്നതുകൊണ്ടാവാമത്.

🍇 ദാനശീലന് അല്ലാഹുവിന്റെ സവിശേഷ അനുഗ്രഹം ലഭിക്കുമെന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: ഒരാള്‍ ഒരു വിജനപ്രദേശത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു മേഘത്തില്‍ നിന്നും 'ഇന്നയാളുടെ തോട്ടത്തില്‍ വര്‍ഷിക്കുക' എന്നൊരു ശബ്ദം കേട്ടു. ആ ശബ്ദത്തിനു ശേഷം ഉടന്‍ തന്നെ ആ മേഘം നീങ്ങുകയും അതിലെ വെള്ളം കല്ലുനിറഞ്ഞ ഒരു പ്രദേശത്ത് പെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെയുള്ള ഒരു നീര്‍ചാലിലൂടെ ആ വെള്ളം ഒഴുകാന്‍ തുടങ്ങി. ആ ശബ്ദം കേട്ടയാളും ആ വെള്ളമൊഴികിയ വഴിയെ നടന്നു. ആ വെള്ളം ഒരു തോട്ടത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അവിടെ ഒരാള്‍ തന്റെ തൂമ്പ കൊണ്ട് ആ വെള്ളം പല ഭാഗത്തേക്കായി തിരിച്ചുവിടുന്നുണ്ടായിരുന്നു. ആ തോട്ടക്കാരനോട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹം മേഘത്തില്‍ നിന്ന് കേട്ട അതേ പേരു പറഞ്ഞു. അതുകേട്ടപ്പോള്‍ തോട്ടക്കാരന്‍ ചോദിച്ചു: താങ്കളെന്തിനാണ് എന്റെ പേര് ചോദിച്ചത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏതു മേഘത്തില്‍ നിന്നാണോ ഈ വെള്ളം വന്നിട്ടുള്ളത് ആ മേഘത്തില്‍ നിന്ന് താങ്കളുടെ പേര് പറഞ്ഞുകൊണ്ട്, ഇന്നയാളിന്റെ തോട്ടത്തിന് വെള്ളം കൊടുക്കുക എന്നു പറയുന്ന ശബ്ദം ഞാന്‍ കേട്ടു. നിങ്ങള്‍ ഈ തോട്ടത്തില്‍ എന്താണ് ചെയ്യുന്നത്? അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: താങ്കള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അക്കാര്യം തുറന്നുപറയാം. എന്റെ തോട്ടത്തിലെ വരുമാനം ഞാന്‍ മൂന്ന് ഓഹരിയാക്കി മാറ്റി ഒരു ഭാഗം ദാനം നല്‍കുകയും രണ്ടാമത്തെ ഭാഗം ഞാനും എന്റെ കുടുംബവും ആഹരിക്കുകയും അവശേഷിക്കുന്ന ഭാഗം ഈ തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ചെയ്യാറുള്ളത്.

عَنْ أَبِى هُرَيْرَةَ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِى سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ. فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِى حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِى حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ. لِلاِسْمِ الَّذِى سَمِعَ فِى السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِى عَنِ اسْمِى فَقَالَ إِنِّى سَمِعْتُ صَوْتًا فِى السَّحَابِ الَّذِى هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّى أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِى ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ ». (مسلم)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും.

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ " (شعب الإيمان – بيهقي)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: ദാനം ദൈവകോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ » (ترمذي)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: സ്വദഖ ഒരു ധനത്തിലും കുറവു വരുത്തിയിട്ടില്ല

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ ». (مسلم)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്‍കേണമേ. രണ്ടാമന്‍ പറയും: അല്ലാഹുവേ, ചെലവഴിക്കാതെ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം പ്രദാനം ചെയ്യേണമേ.

عَنْ أَبِى هُرَيْرَةَ - رضى الله عنه - أَنَّ النَّبِىَّ - صلى الله عليه وسلم - قَالَ « مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا ، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا » (بخاري)

💥 രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഖിക്കേണ്ടിവരികയുമില്ല.'(അല്‍ബഖറ: 274)

💥 'നിങ്ങള്‍ നല്ലതെന്തെങ്കിലും ചിലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിയാണ്.' (അല്‍ബഖറ: 272)

❓ 'അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്'. (ആലുഇംറാന്‍: 180)

❓അവര്‍ക്ക് അതികഠിനമായ ശിക്ഷയുമുണ്ട്. 'സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക.നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകും ചൂടുവെക്കും ദിനം! അന്ന് അവരോട് പറയും. ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ച് വെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക'(അത്തൗബ: 34-35)

✅ തബൂക്ക് യുദ്ധവേളയില്‍ സൈന്യത്തെ ഒരുക്കാനും യുദ്ധസന്നാഹങ്ങള്‍ക്കുമായി മുസ്‌ലിം സമൂഹത്തിന് വലിയ ബാധ്യത വന്നപ്പോള്‍ പ്രവാചകന്‍ സഹാബികളോട് പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാന്‍ വേണ്ടി ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍(റ) തന്റെ മുഴുവന്‍ ധനവുമായി പ്രവാചകന്റെയടുത്ത് വന്നു. നിനക്കും നിന്റെ കുടുംബത്തിനും എന്താണ് താങ്കള്‍ അവശേഷിപ്പിച്ചത് എന്ന് പ്രവാചന്‍ അബൂബക്കറിനോട് ചോദിച്ചു. അല്ലാഹുവിനെയും അവന്റെ ദൂതരെയുമാണ് അവര്‍ക്ക് വേണ്ടി ഞാന്‍ അവശേഷിപ്പിച്ചതെന്നായിരുന്നു അബൂബക്കറിന്റെ മറുപടി. തന്റെ മൊത്തം സമ്പത്തിന്റെ പകുതിയുമായി ഉമര്‍(റ) പ്രവാചകനെ സമീപിക്കുകയുണ്ടായി. ഉസ്മാന്‍(റ) ഭീമമായ സംഖ്യും നിരവധി വാഹനങ്ങളും റസൂലിനെ ഏല്‍പിച്ചു. സഹാബി വനിതകള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി സന്തോഷപൂര്‍വം പ്രവാചകന്റെയടുത്തെത്തി. സമ്പന്നനോ ദരിദ്രനോ, സ്ത്രീയോ പുരുഷനോ എന്ന വ്യത്യസമില്ലാതെ സാമൂഹികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അത്യുദാരമായ സമീപനം സ്വീകരിച്ചവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍.

✅ ഉമര്‍(റ)വിന്റെ ഭരണകാലത്ത് കടുത്ത ക്ഷാമം ബാധിച്ചു. ശാമില്‍ നിന്നും ഉസ്മാന്‍(റ)വിന്റെ ആയിരം ഒട്ടകങ്ങളടങ്ങുന്ന വലിയ കച്ചവടസംഘം വരുകയുണ്ടായി. ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, കച്ചവടച്ചരക്കുകളെല്ലാം അതിലുണ്ട്. വരള്‍ച്ച സമയം മുതലെടുത്ത് എന്തുവിലകൊടുത്തും വലിയ ലാഭം കൊയ്യാനായി ചരക്കുകള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ ചുറ്റും ഒരുമിച്ചുകൂടി. ഉസ്മാന്‍(റ) അവരോട് ചോദിച്ചു. ലാഭത്തിന്റെ എത്രവിഹിതം നിങ്ങള്‍ എനിക്ക് നല്‍കും? അഞ്ചു മുതല്‍ പത്തു ശതമാനം വരെ ലാഭം നല്‍കുമെന്ന് അവര്‍ പറഞ്ഞു. ഉസ്മാന്‍ വീണ്ടും ചോദിച്ചു. ഇതിനേക്കാള്‍ ലാഭം നല്‍കാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്. നമ്മുടെ കച്ചവടത്തിന്റെ അവസ്ഥ പരിഗണിച്ച് ഇതില്‍ കൂടുതല്‍ ലാഭം നല്‍കാന്‍ ആര്‍ക്കും കഴിയില്ല എന്ന് അവര്‍ ഒന്നടങ്കം പ്രതികരിച്ചു. ഉസ്മാന്‍(റ) പ്രതികരിച്ചു. ഒരു ദിര്‍ഹമിന് എഴുന്നൂറും അതിലിരട്ടിയും പ്രതിഫലം നല്‍കാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: 'ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറുമണികള്‍. അല്ലാഹു അവനിച്ചിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.' (അല്‍ബഖറ: 261) ഞാനിതാ ഇതു മുഴുവനും അല്ലാഹുവിനു വിറ്റിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വരള്‍ച്ചയുടെ ഇരകള്‍ക്ക് ദാനമായി ഉസ്മാന്‍(റ) നല്‍കുകയുണ്ടായി. ഇതായിരുന്നു ധനികരുടെ ഭാഗത്തുനിന്നുള്ള മഹിതമായ മാതൃക.

💥 ഒരിക്കല്‍ അലി(റ) പ്രിയ പത്‌നി ഫാത്തിമയോടൊത്ത് ഭക്ഷണം കഴിക്കാനാരംഭിച്ചു. വിശപ്പടങ്ങുന്നതിന് മുമ്പ് ഒരു യാചകന്‍ ഭക്ഷണവും ചോദിച്ചെത്തി. ഉടന്‍ അവരിരുവരും ഭക്ഷണം മുഴുവനായി അദ്ദേഹത്തിന് നല്‍കി വിശപ്പു സഹിച്ചു. അവരുടെ ഉദാത്തമായ സമീപനത്തെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വാഴ്ത്തുകയുണ്ടായി. 'തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു '(അല്‍ ഹശര്‍:9).

❓പ്രവാചകന്‍(സ) വിവരിക്കുന്നു. എന്റെ ധനം എന്റെ ധനം എന്ന് മനുഷ്യര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. നീ ഭുജിക്കുന്നതും ധരിക്കുന്നതും ദാനധര്‍മങ്ങള്‍ ചെയ്യുന്നതെല്ലാം നിന്റെ ധനം തന്നെയാണ്. അതില്‍ നിന്ന് വല്ലതും നീ വിട്ടേച്ചു പോകുന്നുവെങ്കില്‍ അത് നിന്റെ അനന്തരാവകാശികള്‍ക്കുള്ളതുമാണ്(മുസ്‌ലിം).

✅ അല്ലാഹു പറയുന്നു: "അല്ലാഹുവിനു ഉത്തമമായ കടം നല്‍കാനാരുണ്ട്. എങ്കില്‍ അല്ലാഹു അവനു അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും" (സൂ. അല്‍ ബഖറ 235)

🌈 അല്ലാഹു പറയുന്നു: "പിശാച് ദാരിദ്ര്യത്തെപറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു ആകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനും എല്ലാം അറിയുന്നവനുമാണ്" (സൂ. ആല്‍ ഇമ്രാന്‍ 268).

🍇 അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട്  റസൂല്‍(സ) മൂന്ന് കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതിലൊന്ന്, "ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഒരാളുടെയും ധനം കുറയുകയില്ല" എന്നതായിരുന്നു.


Wednesday, 8 February 2017

അലി ത്വന്‍ത്വാവിയുടെ 'ജാബിറു അഥ്‌റാതില്‍ കിറാം' എന്ന കഥ



പാപ്പരായ ധര്‍മിഷ്ഠന്‍
സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ കാലത്ത് (1200 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്) റഖ നഗരത്തില്‍ ബനൂ അസദ് ഗോത്രക്കാരനായ ഖുസൈമഃ ബിന്‍ ബിശ്ര്‍ എന്ന ഒരാളുണ്ടായിരുന്നു. ഒട്ടേറെ അനുഗ്രഹങ്ങള്‍ ലഭിച്ച, ധാരാളം സമ്പത്തുള്ള ധനികനായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ അങ്ങേയറ്റം ഉദാരനും മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി ഉദാരമായി അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ച് വന്ന ആരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. തനിക്കുണ്ടായിരുന്ന സമ്പത്ത് തീരുംവരെ അദ്ദേഹം തന്റെ ഔദാര്യങ്ങള്‍ തുടര്‍ന്നു. അവസാനം തന്റെ പക്കല്‍ ഒന്നും ശേഷിക്കാത്ത നിലയിലെത്തിയപ്പോള്‍, തന്റെ സഹോദരങ്ങളോട് സഹായം തേടി. ആദ്യമൊക്കെ അവര്‍ സഹായിച്ചു. പിന്നെ അവര്‍ അതിന് വിസമ്മതിച്ചു. അത് അദ്ദേഹത്തെ ഏറെ നിരാശനാക്കി.
അദ്ദേഹം ഭാര്യയോട് പറഞ്ഞു: നീ നിന്റെ വീട്ടുകാരോടൊപ്പം താമസിച്ചോളൂ. ഒരു പരിഹാരം ഉണ്ടാകുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്യുന്നത് വരെ ഞാന്‍ വീട്ടില്‍ തന്നെ വാതിലടച്ച് കഴിയുകയാണ്.
അവള്‍ പറഞ്ഞു: നല്ല അവസ്ഥയില്‍ നിങ്ങളോടൊപ്പം നില്‍ക്കുകയും പ്രയാസത്തില്‍ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നവളല്ല ഞാന്‍. ഞാന്‍ നിങ്ങളോടൊപ്പം തന്നെ നിലകൊള്ളും. നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ ഞാനും ജീവിക്കും. നിങ്ങള്‍ മരിക്കുകയാണെങ്കില്‍ ഞാനും മരിക്കും.
അവരിരുവരും വീടിനകത്ത് കയറി വാതിലടച്ചു. വീട്ടിലുണ്ടായിരുന്ന ആഹാരവസ്തുക്കള്‍ തീരുന്നത് വരെ അവരിരുവരും അത് ഭക്ഷിച്ചു. അതും കഴിഞ്ഞപ്പോള്‍ അവരിരുവരും മരണവും കാത്തിരുന്നു.
ഇക്‌രിമത്തുല്‍ ഫയ്യാദുല്‍ റബ്ഇയായിരുന്നു അവിടത്തെ ഗവര്‍ണര്‍. അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ ഉദാരതയാണ് 'ഫയ്യാദ്' (നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്) എന്ന അപരനാമത്തിനദ്ദേഹത്തെ അര്‍ഹനാക്കിയത്. ഒരിക്കല്‍ അദ്ദേഹം തന്റെ സദസ്സ്യരോട് ചോദിച്ചു: 'ഖുസൈമഃ ബിന്‍ ബിശ്‌റിന് എന്തുപറ്റി?'
അവര്‍ പറഞ്ഞു: 'ഞങ്ങളാരും അദ്ദേഹത്തെ കണ്ടിട്ടില്ല, വല്ല യാത്രയിലുമായിരിക്കും.'
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: 'അദ്ദേഹം നാട്ടില്‍ തന്നെയുണ്ട്. എന്നാല്‍ അദ്ദേഹം വീടിന്റെ വാതിലടച്ച് സ്വന്തത്തെ അതില്‍ മറമാടിയിരിക്കുകയാണ്. മരണം വരെ പുറത്തിറങ്ങില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഇക്‌രിമ: എന്തിന്?
അവര്‍ പറഞ്ഞു: അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു.
ഇക്‌രിമ: അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ ഒരാളും ഇല്ലായിരുന്നുവോ? നാട്ടില്‍ ധനികര്‍ കുറഞ്ഞുവോ?
അയാള്‍ പറഞ്ഞു: അല്ലയോ അമീര്‍, ഉദാരന്‍മാരാണ് കുറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് ഒരു ദിവസം പ്രയാസമുണ്ടായാല്‍ താങ്കള്‍ക്ക് നന്മ ചെയ്യാന്‍ അവര്‍ മത്സിരിക്കും. താങ്കളുടെ അടുത്തേക്ക് സമ്പത്ത് വരാനുണ്ടെന്നും താങ്കളെ സഹായിച്ചാല്‍ അവരുടെ സമ്പത്ത് തിരിച്ചു കിട്ടുമെന്നും അവര്‍ക്കറിയാം. എന്നാല്‍ താങ്കളിലേക്ക് ഇന് സമ്പത്തൊന്നും വരാനില്ല എന്നിരിക്കട്ടെ അവരില്‍ ഒരാളും താങ്കളെ തിരിഞ്ഞു നോക്കില്ല. മിക്ക ആളുകള്‍ക്കും സൗഹൃദം കച്ചവടമാണ്. താങ്കളുടെ സമ്പത്തില്‍, ഒരു നാള്‍ അതുപയോഗിക്കാം എന്ന് പ്രതീക്ഷയര്‍പ്പിച്ചാണ് അവര്‍ നിങ്ങളോട് കൂട്ടുകൂടുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ഒരു നാള്‍ ഉപയോഗപ്പെടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹം ആളുകളില്‍ കാണുന്നില്ല.
ഇക്‌രിമ: വസ്തുതയാണ് താങ്കള്‍ പറഞ്ഞത്.
അതിനെ കുറിച്ച സംസാരം അവസാനിപ്പിച്ച് മറ്റു വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ സംസാരം മാറി. അവിടെയുണ്ടായിരുന്നവരെ അത് അത്ഭുതപ്പെടുത്തി. ഖുസൈമക്ക് എന്തെങ്കിലും നല്‍കാന്‍ കല്‍പിക്കുകയോ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു പ്രതിനിധിയെ അയക്കുകയോ ചെയ്യുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. 


അജ്ഞാത സഹായി
ഒന്നും കഴിക്കാതെ ഖുസൈമയും ഭാര്യയും മൂന്ന് ദിവസം പിന്നിട്ടു. തന്റെ വിശപ്പിനേക്കാളും പ്രയാസത്തേക്കാളും അദ്ദേഹത്തെ വേദനപ്പിച്ചത് ഭാര്യയുടെ അവസ്ഥയായിരുന്നു. അവളോടുള്ള സ്‌നേഹവും അനുകമ്പയും പുറത്തു പോയി തന്നോട് കടബാധ്യതയുള്ളവരോട് അതാവശ്യപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കടം വാങ്ങിയവര്‍ ഒന്നും തിരിച്ചു നല്‍കാതിരുന്നപ്പോഴും അത് ചോദിക്കാന്‍ അദ്ദേഹത്തിന്റെ അന്തസ്സും ഔദാര്യവും അനുവദിച്ചില്ല. തന്റെ മുന്നില്‍ കൈനീട്ടിയിരുന്നവരോട് എങ്ങനെ ചോദിക്കുമെന്ന ചിന്ത അദ്ദേഹത്തെ പ്രയാസപ്പെടുത്തി. നിന്ദ്യതയോടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അന്തസ്സോടെ മരിക്കുകയാണെന്ന തീരുമാനത്തിലാണ് അവസാനം അദ്ദേഹം എത്തിചേര്‍ന്നത്.
രാത്രിയുടെ ഒരു ഭാഗം പിന്നിട്ടപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായി അദ്ദേഹത്തിന് തോന്നി. ആരാണ് വാതില്‍ക്കലെന്ന് നോക്കാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു.
അവള്‍ പറഞ്ഞു: മുഖം മറച്ച ഒരു കുതിരപ്പടയാളിയാണ്, അയാളുടെ കണ്ണുകളല്ലാതെ ഒന്നും കാണുന്നില്ല.
അദ്ദേഹം വന്ന് വാതില്‍ തുറന്നു കൊടുത്തു. അദ്ദേഹത്തെ കണ്ട ആ പടയാളി കുതിരപ്പുറത്തു നിന്നും ഇറങ്ങുകയോ സംസാരിക്കുകയോ ചെയ്യാതെ ഭാരമുള്ള ഒരു കിഴി അദ്ദേഹത്തിന് നല്‍കി. അതില്‍ പണമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന രൂപത്തിലായിരുന്നു. എന്നിട്ട് അയാള്‍ കുതിരയുടെ കടിഞ്ഞാന്‍ പിടിച്ച് പോകാന്‍ ഒരുങ്ങി. അപ്പോള്‍ ഖുസൈമ ചോദിച്ചു: ആരാണ് നീ? എന്താണിത്?
അയാള്‍ പറഞ്ഞു: അല്ലാഹു താങ്കളുടെ അടുത്തേക്ക് എത്തിച്ചതാണിത്. ഈ ഔദാര്യം ആരും താങ്കളോട് എടുത്തു പറയില്ല. ഞാന്‍ ആരാണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് എനിക്കിഷ്ടമില്ലാത്തതിനാലാണ് ഈ സമയത്ത് ഇതും വഹിച്ച് ഞാന്‍ തന്നെ താങ്കളുടെ അടുത്തേക്ക് വന്നത്.
ഖുസൈമ:അല്ലാഹുവാണ,താങ്കളാരാണെന്ന് പറയാതെ ഞാനിത് സ്വീകരിക്കുകയില്ല.
പടയാളി: ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവനാണ് (ജാബിറു അഥ്‌റാതില്‍ കിറാം) ഞാന്‍.
ഖുസൈമ: ഒന്നു കൂടി തെളിയിച്ചു പറയൂ.
കൂടുതല്‍ വിശദീകരണത്തിന് വിസമ്മതിച്ച് കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് അയാള്‍ ഇരുട്ടില്‍ മറഞ്ഞു.
ഖുസൈമ ഭാര്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: നിന്റെ പ്രയാസത്തിന് അറുതിയായിരിക്കുന്നു. നീ വിളക്ക് കത്തിച്ച് ഇവിടെ വന്ന് ഒന്നു നോക്ക്.
അവള്‍ പറഞ്ഞു: വിളക്ക് കത്തിക്കാന്‍ ഒരു തുള്ളി എണ്ണ പോലും ഈ വീട്ടിലില്ലെന്ന് നിങ്ങള്‍ക്ക് അറിയുമല്ലോ.
അവരിരുവരും ആ കിഴി പരിശോധിച്ചു. അത് പണമാണെന്ന് അവര്‍ക്ക് മനസ്സിലായി. ഭാര്യ പറഞ്ഞു: പണമാണെങ്കില്‍ ഇത് ധാരാളമുണ്ടാകും.
അവരുടെ കണ്ണുകളിലെ ഉറക്കമെല്ലാം പോയി. നേരം വെളുക്കുന്നത് വരെ അവര്‍ ഉണര്‍ന്നിരുന്നു. സ്വര്‍ണ നാണയങ്ങളുടെ പ്രകാശം അവരുടെ കണ്ണുകളില്‍ തട്ടി. നാലായിരം ദിനാറുണ്ടായിരുന്നു അത്. ആശ്ചര്യത്തോടെ 'ആരാണ് അയാള്‍?' എന്ന് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു.


ഗവര്‍ണറും ഭാര്യയും

അന്നാട്ടിലെ ഗവര്‍ണര്‍ ഇക്‌രിമത്തുല്‍ ഫയ്യാദ് ആയിരുന്നു ആ മനുഷ്യന്‍. ഖുസൈമയുടെ വാര്‍ത്ത കേട്ടപ്പോള്‍ നാലായിരം ദീനാറെടുത്ത് ഒരു കിഴിയിലാക്കി മറ്റാരും അറിയാതിരിക്കാന്‍ ഒറ്റക്ക് അദ്ദേഹം ഇറങ്ങി പുറപ്പെടുകയായിരുന്നു. അത് ഖുസൈമക്ക് കൈമാറി സന്തോഷത്തോടെ അദ്ദേഹം മടങ്ങി. നാലായിരം ദീനാര്‍ കൊടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണ് അദ്ദേഹം അനുഭവിച്ചത്.

ഈ ലോകത്ത് നിരവധി ആസ്വാദനങ്ങളുണ്ട്. അതില്‍ ഏറ്റവും ആസ്വാദ്യകരവും മനസ്സില്‍ സ്പര്‍ശിക്കുന്നതും നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആസ്വാദനമാണ്. നന്മ ചെയ്യുന്ന ഒരാള്‍ക്ക് തന്റെ പണത്തിന് പകരമായി ഈ ആസ്വാദനം ലഭിച്ചിലായിരുന്നുവെങ്കില്‍ നന്മകള്‍ നിലച്ചു പോകുമായിരുന്നു. 

അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് അല്ലാഹുവിന്റെ പക്കല്‍ അവനെ കാത്തിരിക്കുന്നത്. 'ദൈവികസരണിയില്‍ സമ്പത്ത് ചെലവു ചെയ്യുന്നവരുണ്ടല്ലോ, അവരുടെ ധനവ്യയത്തെ ഇപ്രകാരം ഉപമിക്കാവുന്നതാകുന്നു: ഒരു ധാന്യമണി വിതച്ചു. അത് ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറു മണികള്‍! അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു.'

നൂറ് എഴുപതിനായിരമായി മാറുന്ന കച്ചവടത്തെ അവഗണിച്ച് അഞ്ചോ പത്തോ ലാഭം കിട്ടുന്ന കച്ചവടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മുസ്‌ലിമിന്റെ അവസ്ഥ എന്താണ്!

ആരും കാണാതെ തിരിച്ചെത്താന്‍ സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിച്ച് ഒരു കള്ളനെ പോലെ പതുങ്ങി ഇക്‌രിമ വീട്ടില്‍ പ്രവേശിച്ചു. തന്റെ ഭാര്യ തന്നെ കണ്ടത് അദ്ദേഹം അറിഞ്ഞിരുന്നില്ല. അതീവ ബുദ്ധിമതിയായിരുന്നു അവള്‍. 

എന്നാല്‍ മിക്ക സ്ത്രീകളെയും പോലെ തന്റെ ഭര്‍ത്താവില്‍ മറ്റാരെങ്കിലും അവകാശം സ്ഥാപിക്കുമോ എന്ന ഭയവും സംശയങ്ങളും അവള്‍ക്കുമുണ്ടായിരുന്നു. വീട്ടിലേക്ക് കാലെടുത്തു വെച്ചതും കള്ളന്റെ മേല്‍ ചാടിവീഴുന്ന പോലീസുകാരനെ പോല്‍ ഇരുട്ടില്‍ നിന്നും അവള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചാടിവീണു.

ഭാര്യ: എവിടെയായിരുന്നു താങ്കള്‍?

ഇക്‌രിമ: ഒരാവശ്യത്തിന് പുറത്തു പോയതായിരുന്നു.

ഭാര്യ: നാട്ടിലെ ഗവര്‍ണര്‍ രാത്രിയുടെ അന്ധകാരത്തില്‍ വേഷംമാറി ഒറ്റക്ക് പുറത്തിറങ്ങുകയോ? അല്ലാഹുവാണ്, താങ്കള്‍ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തു പോയതല്ല. ഞാനല്ലാതെ മറ്റൊരു ഭാര്യ നിങ്ങള്‍ക്കുണ്ട്. അവളുടെ അടുത്തേക്കാണ് നിങ്ങള്‍ പോയത്.

അവളുടെ സംസാരം കരച്ചിലേക്ക് വഴിമാറി. വസ്ത്രം വലിച്ചു കീറി അവള്‍ അലറി വിളിച്ചു: ഇക്‌രിമ, നിങ്ങള്‍ ഭാര്യയെ വഞ്ചിക്കുകയാണ്.

ഇക്‌രിമ: അല്ല പെണ്ണേ, നിനക്കെന്താണ് പറ്റിയത്? ഭ്രാന്ത് പിടിച്ചോ? ഞാനൊരു സ്ത്രീലമ്പടനല്ലെന്ന് നിനക്കറിയില്ലേ. നീയല്ലാതെ മറ്റൊരു ഭാര്യയും എനിക്കില്ല. അല്ലാഹുവല്ലാത്ത മറ്റൊരാള്‍ അക്കാര്യം അറിയുന്നത് ഞാനിഷ്ടപ്പെടുന്നില്ല.
ഭാര്യ: അല്ലാഹുവാണ, അതെന്താണെന്ന് എന്നോട് പറയും വരെ ഞാന്‍ തൃപ്തയാവുകയില്ല.

ഇക്‌രിമ: ഞാന്‍ പറയുകയില്ല.

വീണ്ടും അവള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി, എന്നിട്ട് പറഞ്ഞു: എന്നാല്‍ ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.

ഇക്‌രിമ: ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍... നീയങ്ങനെ വാശി പിടിക്കുകയാണെങ്കില്‍ ഞാന്‍ പറയാം. എന്നാല്‍ ഒരിക്കലും മറ്റൊരാളെയും അതറിയിക്കുകയില്ലെന്ന് അല്ലാഹുവിനെയും മലക്കുകളെയും പിടിച്ച് നീ സത്യം ചെയ്യണം.

ഭാര്യ: ഞാന്‍ സത്യം ചെയ്യുന്നു.

ഇക്‌രിമ: പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുകയാണ് നാം എന്നു കരുതുക. സൂര്യന്‍ തലക്കു മുകളില്‍ കത്തിനില്‍ക്കുന്നുണ്ട്. അപ്പോള്‍ ഒരു തണലിനായി നാം എത്രത്തോളം ആഗ്രഹിക്കും? ഒരു കുന്തത്തിന്റെ തണലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കുകയില്ലേ? വലിയ വിലക്കാണ് അത് വില്‍ക്കുന്നതെങ്കിലും നാമത് വിലകൊടുത്ത് വാങ്ങിക്കുകയില്ലേ?

അദ്ദേഹം തുടര്‍ന്നു: മരുഭൂമിയിലെ നമ്മുടെ അവസ്ഥക്ക് സമാനമായ മറ്റൊരു അവസ്ഥയെ കുറിച്ച് ഞാനോര്‍ത്തു പോയി. പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭം. സൂര്യന്‍ തലക്കു മുകളില്‍ തൊട്ടടുത്ത് നില്‍ക്കുന്നു. ആയിരം വര്‍ഷങ്ങളുടെ നീളമുള്ള ദിവസം. ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുകയാണ്. മുഴുവന്‍ മനുഷ്യരും അവിടെ ഒരുമിച്ചു കൂട്ടപ്പെട്ടിട്ടുണ്ട്. ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ ആള്‍ വരെ കേള്‍ക്കും വിധം ആദരവോടെ ഏഴ് വിഭാഗങ്ങള്‍ അവിടെ വിളിക്കപ്പെടും. 

ഒരു തണലും ഇല്ലാത്ത ആ ദിവസം കാരുണ്യവാന്റെ സിംഹാസനത്തിന്റെ തണലാകുന്ന മഹാ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കുക. തന്റെ വലതു കൈ ചെലവഴിക്കുന്നത് ഇടതു കൈ പോലും അറിയാത്ത തരത്തില്‍ രഹസ്യമായി ദാനധര്‍മം ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ടാകും. പ്രിയ സഖീ.... ഞാനും അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിച്ചു കൊണ്ട് നാലായിരം ദീനാറും എടുത്ത് പുറപ്പെട്ടു... തുടര്‍ന്ന്  സംഭവിച്ചതെല്ലാം അവള്‍ക്ക് വിവരിച്ചു കൊടുത്തു.
എന്നിട്ടദ്ദേഹം ചോദിച്ചു: നീയെന്നെ വിശ്വസിക്കുന്നുണ്ടോ, അതല്ല ഞാന്‍ സത്യം ചെയ്യണോ?

അവള്‍ പറഞ്ഞു: വിശ്വസിക്കുന്നു, എനിക്കിപ്പോള്‍ സമാധാനമായി.



ഇക്‌രിമ ജയിലില്‍ അടക്കപ്പെടുന്നു
തനിക്ക് കിട്ടിയ പണവുമായി ഖുസൈമ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഖലീഫയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായിത്തീരേണ്ട ഒരു ഗുണമാണത്. അതുകൊണ്ട് തന്നെ സുലൈമാന്‍ കൂട്ടുകാരനെ സ്വാഗതം ചെയ്തു. ഫ്രാന്‍സിനും ചൈനക്കും ഇടയിലെ പ്രവിശാലമായ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയാണ് താനെന്നത് ഖുസൈമയെ കൂടെയിരുത്തുന്നതിനും സംസാരിക്കുന്നതിനും വിശേഷങ്ങള്‍ ചോദിക്കുന്നതിനും തടസ്സമായില്ല. തനിക്ക് പണക്കിഴി ലഭിച്ച കഥ അദ്ദേഹം ഖലീഫക്ക് വിശദീകരിച്ചു കൊടുത്തു. സംസാരം ജാബിറു അഥ്‌റാത്തില്‍ കിറാമില്‍ (ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവന്‍) എത്തിയപ്പോള്‍ ആരാണ് അയാളെന്ന് ഖലീഫ ചോദിച്ചു.
ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍ എനിക്കയാളെ അറിയില്ല.
അയാളെ കുറിച്ച് അറിയാനുള്ള ആകാംക്ഷയോടെ സുലൈമാന്‍ പറഞ്ഞു: ആരായിരിക്കും അത്, അവന്റെ ഔന്നിത്യത്തിനും ഉദാരതക്കും നമുക്ക് പ്രതിഫലം നല്‍കാം.
സന്ദര്‍ശനം അവസാനിപ്പിച്ച് തിരിച്ച് പോരുമ്പോള്‍ ജസീറ പ്രദേശത്തിന്റെ ഗവര്‍ണര്‍ സ്ഥാനം ഖുസൈമക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ പാപ്പരായി പോയ ഖുസൈമ ഗവര്‍ണറായി മടങ്ങി. ഈ വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞു. ആളുകള്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.
ജനങ്ങള്‍ എപ്പോഴും കാലത്തിനൊപ്പമാണ്. സമയം ഒരാള്‍ക്ക് അനുകൂലമാണെങ്കില്‍ അയാള്‍ക്കൊപ്പം അവരുമുണ്ടാകും. പ്രതികൂലമാണെങ്കിലോ അവരും പ്രതികൂലമായിരിക്കും. ഇന്നലെ പട്ടിണി കിടന്ന് വാതിലടച്ചപ്പോള്‍ അയാളിലേക്ക് തിരിഞ്ഞു നോക്കാത്ത ജനം യാതൊരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. അതിനെ കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ കരങ്ങള്‍ അവരെ വലയം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ഒരു പരീക്ഷണ ഘട്ടം വന്നപ്പോള്‍ അവരില്‍ ഭൂരിഭാഗവും മുഖംതിരിച്ചു. അനുഗ്രഹീതമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്തുതിപാഠകരായിരുന്നു അവര്‍. എക്കാലയത്തും എല്ലായിടത്തുമുള്ള ജനങ്ങളുടെ അവസ്ഥ ഇതുതന്നെ. കിരീടമണിയക്കപ്പെടുമ്പാള്‍ രാജാവിന് വേണ്ടി ആദ്യം മുദ്രാവാക്യം മുഴക്കുന്നവര്‍ തന്നെയാണ് അദ്ദേഹം പുറത്താക്കപ്പെടുമ്പോള്‍ ആക്ഷേപവുമായി ആദ്യം രംഗത്ത് വരുന്നതും.
ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമാണ് അന്നുണ്ടായിരുന്നത്. ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ പിന്‍ഗാമിയായി വരുന്നയാള്‍ അദ്ദേഹത്തെ വിചാരണ ചെയ്ത് അദ്ദേഹത്തില്‍ നിന്ന് സമ്പത്ത് ഏറ്റെടുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഖുസൈമ മുന്‍ ഗവര്‍ണറായിരുന്ന ഇക്‌രിമത്തുല്‍ ഫയ്യാദിനെ വിചാരണക്കായി വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ കൈവശം അവശേഷിക്കുന്ന സമ്പത്ത് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോള്‍ ഇക്‌രിമ ജയിലിലടക്കപ്പെട്ടു. 



ഭാരമേറിയ രഹസ്യം

ജയിലറയുടെ ഇടുക്കത്തിലും ചങ്ങലയുടെ ഭാരത്തിലും ഇക്‌രിമ സഹനം കൈകൊണ്ടു. എന്നാല്‍ അദ്ദേഹത്തിന് ഭാര്യക്ക് അത് സഹിക്കാനായില്ല. മാന്യനായ ഒരാള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് അയാളല്ല; അയാളുടെ ഭാര്യയും മക്കളുമാണ്. ആരെയും കാണാതെ അവള്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. പലരും സ്വാന്തനവാക്കുകളുമായി എത്തി. എന്നാല്‍ തന്റെ ഈ അവസ്ഥയില്‍ സന്തോഷിക്കുന്നവരുടെ വാക്കുകളേക്കാള്‍ ഭാരമായിട്ടാണ് സ്വാന്തനവാക്കുകള്‍ അവര്‍ക്ക് അനുഭവപ്പെട്ടത്.

പുതിയ ഗവര്‍ണര്‍ വളരെ ഉദാരനാണ്, അയാളെ പോയി ഒന്നു കണ്ടു കൂടേ? ഇക്‌രിമയുടെ കൂട്ടുകാരനാണല്ലോ അദ്ദേഹം. ശിക്ഷയില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെട്ടു നോക്കിക്കൂടേ? എന്നൊക്കെയുള്ള ആളുകളുടെ സംസാരം അവരെ ഏറെ പ്രയാസപ്പെടുത്തി.

അതിനേക്കാളെല്ലാം നല്ല മാര്‍ഗമാണ് അവളുടെ കൈവശമുണ്ടായിരുന്നത്. തന്റെ ഭര്‍ത്താവിനെ തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ അവളുടെ ഒരു വാക്ക് മതി. 'ജാബിറു അഥ്‌റാത്തില്‍ കിറാം' ആരാണെന്ന് ഗവര്‍ണറോട് ഒന്നു പറയുകയോ വേണ്ടൂ. തന്റെ ഭര്‍ത്താവിന്റെ സ്വാതന്ത്യവും സമൂഹത്തിലെ സ്ഥാനവും വീണ്ടെടുക്കാനാവും. 

എന്നാല്‍ ഒരിക്കലും അക്കാര്യം പറയരുതെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളതാണ്. ആത്മാര്‍ഥത ചോര്‍ന്നു പോകാതിരിക്കാനായി തന്റെ ആ സല്‍ക്കര്‍മം മറച്ചുവെക്കുമെന്ന് അല്ലാഹുമായി അദ്ദേഹം കരാര്‍ ചെയ്തിട്ടുള്ളതാണ്. അത് പരസ്യപ്പെടുത്തുന്നതിനേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് ജയിലില്‍ വെച്ചുള്ള മരണമാണ്. അവളും ശപഥം ചെയ്തിട്ടുള്ളതാണ്. തന്റെ തല പോയാലും ശരി അത് ലംഘിക്കാന്‍ അവളും തയ്യാറല്ല.

ഇങ്ങനെ കടുത്ത പരീക്ഷണത്തിന്റെ ഒരു മാസം കടന്നു പോയി. ആ നാളുകളില്‍ ജയില്‍ ഒരു ഖബര്‍ പോലെയായിരുന്നു. ഖബറിന്റെ നനവും ഇരുട്ടും അതിലുണ്ടായിരുന്നു. അതിനൊപ്പം ഭാരമേറിയ ചങ്ങലകളും.
മെഴുകുതിരി ഉരുകുന്നത് പോലെ ആ പാവം സ്ത്രീ ഉരുകിത്തീര്‍ന്നു കൊണ്ടിരുന്നു. ശരീരം ശോഷിച്ച് എല്ലുകള്‍ ഉന്തി വന്നു. പട്ടിന്റെ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുക്ക് കഷ്ണം പോലെ ആ രഹസ്യം അവളുടെ മനസ്സിന്റെ ഭാരമായി നിന്നു. അത് തന്റെ ഹൃദയത്തെ പിച്ചിചീന്തുന്നത് പോലെ അവര്‍ക്ക് തോന്നി. ഒരു ഭാഗത്ത് ഭര്‍ത്താവിനോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ കാര്യത്തിലുള്ള വേദനയും. മറുഭാഗത്ത് അദ്ദേഹത്തിന്റെ തൃപ്തിയും അദ്ദേഹത്തോട് ചെയ്ത ശപഥവും. അവ രണ്ടിനും ഇടക്ക് ആട്ടുകല്ലില്‍ അകപ്പെട്ട അവസ്ഥയിലായി അവള്‍.

അവളൊരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ തന്റെ ഒരു ഭൃത്യയെ വിളിച്ചു പുതിയ ഗവര്‍ണറുടെ അടുത്തേക്ക് അയച്ചു. അവിടെ ചെന്ന് എന്താണ് പറയേണ്ടതെന്ന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തിയ ഭൃത്യ ഗവര്‍ണറുമായി കൂടിക്കാഴ്ച്ചക്ക് അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു: 'എനിക്കൊരു ഉപദേശം നല്‍കാനുണ്ട്. അദ്ദേഹത്തോട് മാത്രമേ ഞാനത് പറയൂ.' അവള്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.

ഗവര്‍ണര്‍: നീ ആരാണ്, എന്താണ് നിന്റെ വിഷയം?

ഭൃത്യ: താങ്കളല്ലാത്തവരെല്ലാം ഇവിടെ നിന്നും പോയാല്‍ മാത്രമേ ഞാനത് പറയൂ.

അവര്‍ രണ്ടു പേരല്ലാത്ത എല്ലാവരും പോയപ്പോള്‍ അവള്‍ പറഞ്ഞു: 'ജാബിറു അഥ്‌റാതില്‍ കിറാം' ആരാണെന്ന് അറിയാന്‍ താങ്കളിഷ്ടപ്പെടുന്നുണ്ടോ?

ചാടിയെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞു: അയാളെ നിനക്കറിയുമോ?

ഭൃത്യ: താങ്കളുടെ സഹായം ആവശ്യമുള്ളവനായിരിക്കുയാണ് അയാള്‍. ഞാനയാളെ കാണിച്ചു തരികയാണെങ്കില്‍ അയാള്‍ക്ക് വേണ്ടി എന്തു നിങ്ങള്‍ ചെയ്യും?

ഗവര്‍ണര്‍: അദ്ദേഹത്തിന് വേണ്ടി ഞാന്‍ എന്തു ചെയ്യുമെന്നാണോ നിങ്ങള്‍ ചോദിക്കുന്നത്? എനിക്കദ്ദേഹത്തെ കുറിച്ച് അറിയിച്ചു തരിക. നിനക്കത് കാണാം. വേഗം.... എന്റെ ക്ഷമ നശിച്ചിരിക്കുന്നു.. ആരാണ് അയാള്‍?
ഇക്‌രിമത്തുല്‍ ഫയ്യാദ് ആണതെന്ന് അവള്‍ പറഞ്ഞു. അത് ഇക്‌രിമ തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

അവള്‍ പറഞ്ഞു: തീര്‍ച്ചയായും... അല്ലാഹുവാണ് സത്യം..

ഗവര്‍ണര്‍: എവിടെ നിന്നാണ് നീയത് അറിഞ്ഞത്?
ആ കഥ അവള്‍ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. അതുകേട്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം. വേഗം കുതിരപ്പുറത്ത് കയറി തന്റെ സദസ്സിലുണ്ടായിരുന്നവരോട് തന്നോടൊപ്പം ജയിലിലേക്ക് വരാന്‍ പറഞ്ഞു.




നന്മക്കുള്ള പ്രതിഫലം

ഗവര്‍ണര്‍ ജയിലില്‍ കിടക്കുന്ന ഇക്‌രിമയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ക്ഷമാപണം നടത്തി. ഭാര്യ ആ രഹസ്യം പുറത്തുവിട്ടിരിക്കുന്നു എന്ന് ഇക്‌രിമക്ക് മനസ്സിലായി. അതില്‍ ലജ്ജിച്ച് അദ്ദേഹം തലകുനിച്ചു. ഇക്‌രിമയെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിക്കാന്‍ ഗവര്‍ണര്‍ കല്‍പിച്ചു. തുടര്‍ന്ന് തന്റെ കാല്‍ നീട്ടി അത് ബന്ധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

അതുകണ്ട ഇക്‌രിമ ചോദിച്ചു: എന്താണ് താങ്കള്‍ ചെയ്യുന്നത്?
ഗവര്‍ണര്‍: എന്റെ തെറ്റിന്റെ പ്രായശ്ചിത്തമായി ഞാന്‍ താങ്കളോട് ചെയ്തത് എന്നോട് തിരിച്ചു ചെയ്യുന്നു.

ഇക്‌രിമ: നിങ്ങളൊരിക്കലും അങ്ങനെ ചെയ്യരുത്.

ഗവര്‍ണര്‍ അദ്ദേഹത്തെ ആദരിച്ചാനയിച്ച് പുറത്തു കടന്നു. ഇക്‌രിമയുടെ വീട് എത്തും വരെ ഗവര്‍ണര്‍ അനുഗമിച്ചു. ഇക്‌രിമ യാത്ര അയക്കാനൊരുങ്ങിയപ്പോള്‍ ഗവര്‍ണര്‍ പോകാനായിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. കുളിച്ച് വന്ന ഇക്‌രിമയെ വസ്ത്രം ധരിപ്പിച്ച് ഖലീഫയുടെ അടുത്തേക്ക് അദ്ദേഹം കൊണ്ടു പോയി.

ഖുസൈമ തിരിച്ചെത്തിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട ഖലീഫ സുലൈമാന്‍ ചോദിച്ചു: ജസീറയുടെ ഗവര്‍ണര്‍ ഇത്ര പെട്ടന്ന് മടങ്ങി വരികയോ? അതും മുന്‍കൂര്‍ അനുമതിയോ അനുവാദമോ ഇല്ലാതെ... എന്തോ ഗുരുതരമായ പ്രശ്‌നമില്ലാതെ ഇങ്ങനെ വരില്ല.

സലാം പറയുന്നതിന് മുമ്പ് തന്നെ ഖലീഫ എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു.

ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍, ജാബിറു അഥ്‌റാത്തില്‍ കിറാമിനെ കണ്ടെത്തുന്നില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. താങ്കള്‍ക്കും അയാളെ കുറിച്ച് അറിയാനുള്ള ആഗ്രഹമുണ്ടാകുമെന്നതിനാല്‍ അയാളെയും കൂട്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.

ഖലീഫ: ആരാണയാള്‍?

ഖുസൈമ: ഇക്‌രിമത്തുല്‍ ഫയ്യാദ്.

ഖലീഫ അദ്ദേഹത്തെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: അല്ലയോ ഇക്‌രിമ, താങ്കള്‍ ചെയ്ത നന്മ തന്നെ താങ്കള്‍ക്ക് ദുരന്തമായല്ലോ. ഈ കടലാസെടുത്ത് താങ്കള്‍ക്ക് ആവശ്യമുള്ളതെല്ലാം അതില്‍ കുറിച്ചോളൂ..

ഇക്‌രിമ: അമീറുല്‍ മുഅ്മിനീന്‍ എന്നോട് ക്ഷമിച്ചാലും. അല്ലാഹുവിന്റെയും പിന്നെ താങ്കളുടെയും തൃപ്തിയല്ലാതെ മറ്റൊന്നും എനിക്കാവശ്യമില്ല.
ഖലീഫ: നിര്‍ബന്ധമായും നീയത് ചെയ്യണം.

അങ്ങനെ അദ്ദേഹം തന്റെ ആവശ്യം എഴുതി. പിന്നീട് ജസീറ, അര്‍മീനിയ, അസര്‍ബീജാന്‍ എന്നീ പ്രവിശ്യകളുടെ ഗവര്‍ണറായി അദ്ദേഹത്തെ നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: ഖുസൈമയുടെ കാര്യത്തില്‍ തീരുമാനം താങ്കള്‍ക്കാണ്. നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും ഒഴിവാക്കാം. അല്ലെങ്കില്‍ താങ്കള്‍ക്ക് കീഴില്‍ നിലനില്‍ത്താം.

ഇക്‌രിമ: അദ്ദേഹം നിലനിര്‍ത്തണം അമീറുല്‍ മുഅ്മിനീന്‍.

അങ്ങനെ സുലൈമാന്റെ മരണം വരെ ഇരുവരും ഗവര്‍ണര്‍മാരായി തുടര്‍ന്നു.
 


കടപ്പാട് : ഇസ്ലാം ഓൺ ലൈവ് 

Saturday, 21 January 2017

ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍

 

നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)


കടപ്പാട് : ഇസ്ലാം ഓൺ വെബ്

Thursday, 19 January 2017

ഖുബൈബ്(റ) - തൂക്കുമരത്തിലെ കവിത




നബി(സ്വ) മദീനയിൽ, അവിടുത്തെ പള്ളിയിൽ അനുചരൻമാർക്ക്മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  സ്വഹാബാക്കൾഅവരുടെ സംശയങ്ങൾ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവർക്ക് വിജ്ഞാന കവാടങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകൾ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങൾ അള്‌റ്, ഖർറാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവർ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾക്ക് മതം പഠിപ്പിക്കാൻ വേണ്ടി ഇവിടെ നിന്ന് അൽപം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോൾ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവർക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകൽ സമയങ്ങളിൽ ഒളിച്ചിരുന്നും രാത്രിയിൽ സഞ്ചരിച്ചും അവർ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തിൽ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാർക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നൽകുക വഴി അവർ മുസ്‌ലിംകളെ വഞ്ചിച്ചു. 

സംഘം അസ്ഫാനും മക്കക്കുമിടയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ ഹയ്യാൻ കുടുംബം വിവരമറിഞ്ഞ് നൂറു വില്ലാളികളെ മുസ്‌ലിംകളെ പിടിക്കാൻ ചുമതലപ്പെടുത്തി. ശത്രുക്കളിൽ ഒരാൾ നിലത്തുവീണു കിടക്കുന്ന ഈത്തപ്പഴക്കുരു കണ്ടു കൊണ്ട് ഇത് മദീനയിലെ ഈത്തപ്പഴത്തിന്റേതാണെന്നു തിരിച്ചറിയുകയും പിന്നാലെ പിന്തുടർന്നു മുസ്‌ലിംകളുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്തു. ശത്രുക്കളെ കണ്ട മാത്രയിൽ മലമുകളിൽ കയറി രക്ഷപ്പെടാൻ സംഘത്തലവനായ ആസ്വിം നിർദ്ദേശം നൽകി. പക്ഷെ, രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത നിലയിൽ നൂറ് വില്ലാളി വീരന്മാർ മല വലയം ചെയ്തു. ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിന്റെ മേൽ കീഴടങ്ങാൻ ശത്രുക്കൾ ആവശ്യപ്പെട്ടപ്പോൾ ആസ്വിം ഇപ്രകാരം പ്രതികരിച്ചു. 'എന്നെ സംബന്ധിച്ചെടുത്തോളം മുശ്‌രിക്കിന്റെ സംരക്ഷണത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല, അല്ലാഹുവേ! ഞങ്ങളുടെ വിവരം പ്രവാചകന് എത്തിക്കേണമേ!'.

പരിഭ്രാന്തരായ മുസ്‌ലിംകൾക്ക് അടുത്തുള്ള ഒരു മലയിൽ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങൾ ഇറങ്ങിവരിക. ഞങ്ങൾ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവർ നൽകിയ ഉറപ്പിൽ വഞ്ചിതരായ മൂന്നു പേർ ഇറങ്ങിവന്നു. എന്നാൽ, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേർ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തിൽ തിരിച്ചുവരുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന മൂന്നുപേർക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകൾ അവരെ അടിമകളാക്കി. അവരിൽ എതിർപ്പ് പ്രകടിപ്പിച്ച ഒരാളെ അവർ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയിൽ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ചിലർക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരിൽ ഒരാൾ.

പ്രവാചക കവിയായ ഹസ്സാനു ബിൻ സാബിത്തിന്റെ വിവരണത്തിൽ ഹൃദയ ശുദ്ധിയും വിശ്വാസദാർഢ്യവും നിർമല മനസ്സാക്ഷിയും ഒത്തിണങ്ങിയ ധീരയോദ്ധാവാണ് അൻസാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. ബദർ യുദ്ധത്തിൽ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളിൽ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിർ ബിനു നൗഫലിന്റെ കഥകഴിച്ചത്. 


പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയിൽ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. ഖുബൈബിന്റെ പേര് എല്ലാ കാതുകളിലും എത്തി. ഉടൻ തന്നെ ബദറിൽ കൊല്ലപ്പെട്ട ഹാരിസ് ബിനു ആമിറിന്റെ മക്കൾ പ്രതികാര ദാഹം തീർക്കാമെന്ന ഉറപ്പിന്മേൽ ഖുബൈബിനെ കൈവശപ്പെടുത്തി. ഇതേ ലക്ഷ്യത്തോടെ സഹോദരൻ സൈദുബ്‌നു ദുസന്നയെ മറ്റൊരാളും വാങ്ങി. 


100 ഒട്ടകമാണ് മുശ്‌രിക്കുകൾ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റിൽ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാൻ മക്കൾ ഖുബൈബ്(റ)വിന്റെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് ഒരു ഇരുട്ട് മുറിയിൽ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കൾ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാൻ വെള്ളവും ഭക്ഷണവും നൽകിയില്ല. എന്നാൽ, അല്ലാഹു ഉദ്ദേശിച്ചവരെ അവൻ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയിൽ ലഭ്യമല്ലാത്ത പഴവർഗങ്ങൾ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകൾ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)

ഖുബൈബ് പതറിയില്ല. എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു അചഞ്ചലമായ സ്ഥൈര്യത്തോടും ആത്മവീര്യത്തോടും കൂടി പ്രാർഥനയിലും ധ്യാനത്തിലുമായി കഴിഞ്ഞുകൂടി. കൂട്ടുകാരൻ സൈദുബ്‌നു ദുസന്നയെ കൊന്നവിവരം അദ്ദേഹത്തെ അറിയിക്കുകയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടുത്താമെന്ന ഓഫർ നൽകുകയും ചെയ്തു.


തന്റെ ലൗകിക  ജീവിതത്തിന് യവനിക വീഴാൻ പോകുന്നുവെന്ന് ഉറപ്പായപ്പോൾ തനിക്ക് ഏറ്റവും പ്രിയങ്കരമായ രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. തികഞ്ഞ മനസ്സാന്നിധ്യത്തോടെ രണ്ട് റകഅത്ത് നമസ്‌കരിച്ച അദ്ദേഹം കൊലയാളികളെ നോക്കി പറഞ്ഞു. 'എനിക്ക് മരണത്തെ ഭയമാണെന്ന് നിങ്ങൾ ധരിച്ചുകളയും. ഇല്ലെങ്കിൽ, അല്ലാഹു സത്യം, ഞാൻ ഇനിയും നമസ്‌കരിച്ചേനെ! തുടർന്ന് അദ്ദേഹം ഈ അർഥം വരുന്ന ഈരടി പാടി  അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി. 

മഹാനവർകളെ തടവിലാക്കി ദിവസങ്ങൾക്കകം തൻഈമിൽ കൊണ്ടുപോയി അവർ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂർവം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകർക്ക് എത്തിക്കാൻ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാൽ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടർന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തിൽ അദ്ദേഹം ചിലവരികൾ ആലപിച്ചു.


فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله  مصرعي
 وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع

"മുസ്‌ലിമായി കൊല്ലപ്പെടുമ്പോൾ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാൽ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വർഷിച്ചിടും”

തൂക്കുമരത്തിലേറ്റിക്കൊല്ലുന്നത് ഒരു പക്ഷെ അറബികളുടെ ചരിത്രത്തിൽ ആദ്യ അനുഭവമിതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സജ്ജമാക്കിയ ഈത്തപ്പനക്കുരിശിൽ ഖുബൈബിനെ കയറ്റി വരിഞ്ഞുകെട്ടിക്കൊണ്ട് വില്ലാളികൾ ഒരുങ്ങിനിന്നു. ആഹ്ലാദാരവങ്ങളോടെ മുശ്‌രിക്കുകളും. പക്ഷെ, ഖുബൈബിന് ഒരു ഭാവപ്പകർച്ചയുമില്ല.. അമ്പുകൾ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു...അതിനിടയിൽ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തിൽ പ്രതികരിച്ചു: ' ഭാര്യാസന്താനങ്ങളുടെ കൂടെ ഞാൻ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്'. 

ഖുബൈബിന്റെ ധീരമായ പ്രഖ്യാപനം കേട്ട് അസ്വസ്ഥനായിരിക്കെ ശത്രുപക്ഷത്തായിരുന്ന അബൂസുഫയാൻ അറിയാതെ പറഞ്ഞുപോയി. 'ദൈവം സത്യം, മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല!'. 

സ്വഹാബാക്കൾ പറയുന്നു:  നബി(സ്വ) ഞങ്ങൾക്കിടയിൽ ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോൾ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കൾ പ്രത്യുത്തരം നൽകിയത്?”അപ്പോൾ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരൻ ഖുബൈബ് മക്കയിൽ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോൾ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാൻ നൽകിയത്. (ഹുജ്ജത്തുല്ലാഹി 2/869)വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരകനായതിന്റെ പേരിൽ തന്നെ കഴുമരത്തിലേറ്റാൻ തുനിയുന്ന മുശ്‌രിക്കുകളുടെ മുന്നിൽവച്ച് മഹാനായ ഖുബൈബ്(റ) അവർക്കെതിരിൽ പ്രാർത്ഥിച്ചു.

നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവൻ നശിപ്പിക്കുക; അവരിൽ ആരെയും ബാക്കിയാക്കരുത്.ഖുബൈബി (റ)ന്റെ പ്രാർത്ഥന അക്ഷരംപ്രതി പുലർന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയിൽ നബി(സ്വ) അനുചരൻമാരോട് പറഞ്ഞു. തൻഈമിൽ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തിൽ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവർക്ക് ഞാൻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.ഈ സുവിശേഷം കേട്ട് സുബൈർബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവർ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവർ തൻഈമിലെത്തിച്ചേർന്നു. അപ്പോൾ ഇവരുടെ വരവറിഞ്ഞ് നാൽപതോളം ആളുകൾ തൂക്കുമരത്തിന് കാവൽ നിൽക്കുന്നതായി അവർ കണ്ടു. എന്നാൽ, പ്രവാചകന്റെ ആശീർവാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോൾ അവർ ഉറക്കത്തിലായിരുന്നു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തിൽ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു.

അവർ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാൽപതോളം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീർണതയും സംഭവിച്ചിരുന്നില്ല. (സ്വഹാബത്തും കറാമത്തും: 88)ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകൾ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകൾ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികൾ അവിരെത്തേടി പുറപ്പെട്ടു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോൾ ഖുബൈബി(റ)നെ നിലത്തുവച്ചു.മഹാനവർകളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. ശത്രുസേന അവർ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവർക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളർന്നതിന്റെയോ അടയാളം കാണാൻ കഴിഞ്ഞില്ല.

ഈ സമയം അവർ രണ്ടുപേരും അവരോട് പറഞ്ഞു: ”മക്കാ കാഫിറുകളോ, ഞങ്ങൾ വനത്തിലേക്ക് തിരിക്കുന്ന രണ്ടു സിംഹങ്ങളാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ വഴിതടയുക. അല്ലാത്തപക്ഷം ഞങ്ങൾക്ക് പാഥേയമൊരുക്കുക.” അവരുടെ കൈയിൽ മയ്യിത്തില്ലെന്നു കണ്ട ശത്രുക്കൾ അവരെ വെറുതെവിട്ടു. (മദാരിജുന്നബുവ്വ 2/141)ഓർത്ത്‌നോക്കൂ, സഹോദരാ, ഈ രണ്ടുപേരുടെയും ധീരത. അതിലും ശക്തമായിരുന്നില്ലേ ഖുബൈബ് (റ)ന്റെ ഈമാനൻ. സ്വഹാബാക്കൾ മുശ്‌രിക്കുകളുടെ കൂട്ടത്തിലേക്ക് പ്രബോധനത്തിനായാലും പ്രകോപനത്തിനായാലും പോകുന്നത് കടന്നൽകൂട്ടത്തിലേക്ക്  കൈയിടുന്നതിന് സമാനമാണ്. എന്നാൽ, അവർക്ക് പ്രചോദനം നൽകിയ വസ്തുത എന്തായിരുന്നെന്നറിയാമോ?

സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിൽ നിന്നും ഉത്ഭൂതമായ ഊർജമാണ് അവരുടെ പ്രചോദനം. അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികൾ. നാം ഒരിക്കലും അവർ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാൻ ശക്തരല്ല. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം. സർവലോക പരിപാലകനായ സർവശക്തൻ നിർഭാഗ്യവാൻമാരായ നമ്മെയും അവന്റെ ഉത്തമ അടിമകളിൽപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.  


Wednesday, 18 January 2017

നബി (സ) യെ മുലയൂട്ടിയ ഭാഗ്യ രത്നം




നബി (സ്വ) യെ പ്രസവിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. സഅദ് ഗോത്രത്തിൽ ഭയങ്കരമായ ക്ഷാമമായിരുന്നു അക്കാലത്ത്. കുടിക്കാൻ വെള്ളവും കഴിക്കാൻ ആഹാരവും കിട്ടാത്ത അവർ വലഞ്ഞു. ഒട്ടകങ്ങളും ആടുകളും തിന്നാൻ പച്ചിലകളും വെള്ളവുമില്ലാതെ അവയുടെ ശരീരം മെലിഞ്ഞു തുടങ്ങി. കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പോലും പാലില്ലാതെ ഉമ്മമാർ സങ്കടപ്പെട്ടു. 

"നമ്മുക്കു മക്കയിൽ പോയി ഏതെങ്കിലും കുട്ടികളെ മുലകൊടുക്കാൻ കിട്ടുമോന്നു നോക്കാം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് നമുക്കു ഭക്ഷണം വാങ്ങാമെല്ലോ"- ഹലീമ ബീവി (റ) ഭർത്താവു ഹരിസിനോട് (റ) ചോദിച്ചു. 
അവർ അതിനു സമ്മതിക്കുകയും ചെയ്തു.

ബനൂ സഅദ് ഗോത്രത്തിലെ സ്ത്രീകൾക്കൊപ്പം ഹലീമ ബീവി (റ)യും ഭർത്താവും പുറപ്പെട്ടു. ഹലീമാബീവി (റ) ക്കൊപ്പം മകൻ ദുഐബും ഉണ്ടായിരുന്നു. അവർ ഒരു പെൺ കഴുതയുടെ പുറത്താണ് യാത്ര ചെയ്തിരുന്നത്. ഭക്ഷണവും വെള്ളവും വേണ്ട പോലെ ലഭിക്കാതെ അത് അകെ മെലിഞ്ഞു അവശയായിരുന്നു. ദീർഘമായ യാത്രക്കൊടുവിൽ അവർ മക്കയിലെത്തി.

കുട്ടികളെ തിരഞ്ഞു വന്ന പല സ്ത്രീകളും നബിയെയും (സ) കണ്ടു.

" കുട്ടി അനാഥനാണ്. ഇപ്പോൾ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലാണ്" -ആമിനാ ബീവി (റ) ഇത് പറയുമ്പോൾ എല്ലാ സ്ത്രീകളും ഒഴിഞ്ഞു മാറി. അവർ കരുതിയത്‌ ബാപ്പയില്ലാത്ത കുട്ടിയെ വളർത്തിയാൽ വളരെ ചുരുങ്ങിയ കാശ് മാത്രമേ കിട്ടൂ എന്നാണ്. അവർക്കൊപ്പം ഹലീമ ബീവി (റ) യും നബി (സ്വ) യെ കണ്ടു. 

അനാഥനാണെന്നറിഞ്ഞപ്പോൾ അവരും പിന്മാറി.

ഹലീമ ബീവി (റ) യും ഹാരിസ് (റ) വും വൈകുന്നേരം വരെ കുട്ടികൾക്കായി നടന്നു. അവർക്കൊപ്പം വന്ന എല്ലാ സ്ത്രീകളും ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങാനൊരുങ്ങി.

സൂര്യൻ അസ്തമിക്കാൻ ഇനി ഏതാനും സമയം മാത്രമേ ഭാക്കി യുള്ളൂ. ഹലീമ(റ) ഭറ്ത്താവിനെയും മടിയിൽ കിടക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കി.

"നമുക്കു ആ യതീം കുട്ടിയെ ഏറ്റെടുത്തു ഇവർക്കൊപ്പം തന്നെ തിരിച്ചു പോയാലോ"- ഹലീമ (റ) യുടെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.

"നേരം രാത്രിയാവുകയാണ്. നീയും കുഞ്ഞും ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്, നമ്മുക്കു ആ കുട്ടിയെ തന്നെ ഏറ്റെടുക്കാം. ആ കുട്ടിയിൽ അല്ലാഹു നമുക്കു നന്മ നൽകാതിരിക്കില്ല " - ഹാരിസ് (റ) കഴുതയുടെ കയറും പിടിച്ചു അബ്ദുൽ മുത്തലിബിന്റെ വീട് ലക്ഷ്യമാക്കി നടന്നു.

ഹലീമ ബീവി (റ) നബി (സ്വ) യെ എടുത്തു മടിയിൽ കിടത്തി.കണ്ണുകളിൽ അസാമാന്യമായ തിളക്കവും കണ്ണെടുക്കാനാവാത്ത സൗന്ദര്യവും ഒരു വേള ഹലീമ (റ) നെ അത്ഭുതപ്പെടുത്തിയിരിക്കണം. 

ഹലീമ ബീവി (റ) രണ്ടു കുട്ടികൾക്കും പാല് കൊടുത്തു. അവർ വയർ നിറച്ചും പാല് കുടിച്ചു. അന്ന് ആദ്യമായി ദുഐബ് വയർ നിറച്ചും പാൽ കുടിച്ചു. 

ഹലീമബീവി (റ) ദുഐബിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ഹലീമ ബീവി (റ) നബി (സ്വ) യെ സ്നേഹ പൂർവ്വം മാറോട് ചേർത്ത് പിടിച്ചു .അവർ സഅദ് ഗോത്രതിലേക്ക് മടങ്ങി. 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ മെലിഞ്ഞുണങ്ങിയ ആടുകളും മറ്റും പുഷ്ടിപ്പെടുകയും അവയുടെ അകിടിൽ പാൽ നിറയുകയും ചെയ്തിരുന്നു. ഹലീമ ബീവി ഭർത്താവിനെ നോക്കി. 

" നിങ്ങൾ ഓർക്കുന്നുണ്ടോ, ഇന്നലെ രാത്രി ദുഐബ് പാൽ കുടിക്കാൻ ഇല്ലാത്തതിനാൽ വിശന്നു കരഞ്ഞാണു ഉറങ്ങിയത്. ഇന്നവൻ വയർ നിറച്ചും പാല് കുടിച്ചു. രണ്ടു പേരും നന്നായി ഉറങ്ങുന്നു" - ഹലീമ ബീവി (റ) ക്ക് സന്തോഷം അടക്കാനായില്ല.

ഹാരിസ് (റ) വീട്ടിൽ നിന്നു പുറത്തിറങ്ങി. അദ്ദേഹം തന്റെ ആടുകളുടെ അടുത്ത് വന്നു. അവയുടെ അകിടുകൾ പാൽ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.

"ഇതൊരു സാധാരണ കുട്ടിയല്ല" -ഹാരിസ് (റ) ഹലീമ ബീവി (റ) യോടായി പറഞ്ഞു
നബി (സ്വ) എന്നും കുടിക്കാറുണ്ടയിരുന്ന ആ മുലയിൽ നിന്നു മാത്രമേ എന്നും പാൽ കുടിച്ചിരുന്നുള്ളൂ എന്ന് ഹലീമ ബീവി (റ) പറഞ്ഞിരുന്നുവത്രെ.

അങ്ങനെ നബി (സ്വ) തങ്ങൾക്കു രണ്ടു വയസ്സായപ്പോൾ ഹലീമ ബീവി (റ) നബിയേയും (സ്വ) കൂട്ടി ആമിനാ ബീവി (റ) യുടെ അടുത്തെത്തി. ഹലീമാ ബീവി (റ) ക്ക് ഒരു നിമിഷം പോലും നബിയെ വിട്ടു പോവാൻ കഴിയുമായിരുന്നില്ല. 

"കുട്ടി കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ?"-ഹലീമ ബീവി ആമിനാ ബീവി (റ) യോട് അപേക്ഷിച്ചു. 

ആമിനാ ബീവി(റ) നു മനസ്സലിഞ്ഞു.

" ശരി, അവൻ എന്നാൽ നിങ്ങൾക്കൊപ്പം നിൽക്കട്ടെ"

ഹലീമ ബീവി(റ) ക്ക് സന്തോഷം അടക്കാനായില്ല. അവർ നബി ( സ്വ) യെയും കൊണ്ട് ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങി.

അവിടത്തെ മറ്റു കുട്ടികൾക്കൊപ്പം നബി (സ്വ) തങ്ങളും ആടുകളെ മേക്കാനും മറ്റും പോവുക പതിവായിരുന്നു. ഒരിക്കൻ നബി ( സ്വ) തങ്ങൾ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോൾ തൂവെള്ള വസ്ത്രങ്ങൾ ധരിച്ച രണ്ടു പേർ വന്നു. അവർ നബി (സ്വ) യെ പിടിച്ചു നിലത്തു കിടത്തി. നബി (സ്വ) യുടെ നെഞ്ച് പിളർത്തുകയും ഒരു മംസക്കഷ്ണമെടുത്ത് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുകയും ചെയ്തു.

എല്ലാം കണ്ടു നിന്ന കുട്ടികൾ ഹലീമ (റ) വിന്റെ വീട്ടിലേക്കോടി. അവർ ഹലീമ ബീവി (റ) യോട് വിവരങ്ങൾ ധരിപ്പിച്ചു. ഭയന്ന് വിറച്ച ഹലീമ (റ) നബി (സ്വ) തങ്ങളെ അന്വേഷിച്ചു പുറപ്പെട്ടു. അകലെ ഒന്നും സംഭവിക്കാത്ത മട്ടിൽ നബി (സ്വ) നിൽക്കുന്നു!!.

നബിക്കരികെ (സ) ഓടിയെത്തിയ അവർ കാര്യങ്ങൾ ആരാഞ്ഞു. നബി (സ) നടന്ന സംഭവങ്ങൾ‍ ഒന്നൊഴിയാതെ പറഞ്ഞു. ഹലീമ ബീവി അകെ പേടിച്ചു വിറക്കാൻ തുടങ്ങിയിരുന്നു. 

നബി (സ്വ) തങ്ങളെ, ഉമ്മ ആമിനാ ബീവി (റ) യെ ഏൽപ്പിക്കാൻ അവർ തീരുമാനിച്ചു. 

ഹലീമ ബീവി (റ) ക്ക് മനസ്സിലായി. ഇതൊരിക്കലും ഒരു സാധാരണ ബാലനല്ല. അവർ നബി (സ്വ) തങ്ങളെയും കൂട്ടി മക്കയിലെത്തി. ആമിനാ ബീവി (റ) യോടു കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കണ്ണുകളിൽ ഭയവും പരിഭ്രാന്തിയും തെളിഞ്ഞു കാണാമായിരുന്നു. 

ആമിനാ ബീവി ഒന്ന് പുഞ്ചിരിച്ചു. " ശൈത്ത്വാൻ ആണ് ഇതെല്ലം ചെയ്തതെന്ന് നിങ്ങൾ പേടിക്കുന്നുണ്ടല്ലേ?, എന്റെ മകനെ ശൈത്ത്വാൻ ഒന്നും ചെയ്യില്ല." അവർ ഹലീമ (റ) യോട് പറഞ്ഞു

"ഞാൻ ഇവനെ ഗർഭം ധരിച്ചപ്പോൾ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എനിക്ക് പ്രസവ സമയത്തും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. 

പ്രസവിച്ചപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഒരു പ്രകാശം ആകാശത്തേക്കുയർന്നു. ആ പ്രകാശത്തിൽ ഞാൻ ബസ്വറയിലെ കൊട്ടാരം കണ്ടു. പ്രസവിച്ചു വീണ ഉടനെ ഇരു കയ്യും നിലത്തു കുത്തി അവൻ ആകാശത്തേക്ക് നോക്കി......."

എല്ലാം കേട്ടപ്പോൾ ഹലീമ (റ) നു സന്തോഷമായി. അവർ നബിയെ ആമിനാ ബീവി (റ) യെ ഏൽപ്പിച്ചു ബനൂ സഅദ് ഗോത്രതിലേക്ക് തന്നെ തിരിച്ചു പോയി. 


Sunday, 15 January 2017

നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും





ആപത്തുകളില്‍നിന്നും അത്യാഹിതങ്ങളില്‍നിന്നും രക്ഷ ലഭിക്കാനും വിഷമങ്ങളില്‍നിന്നും മോക്ഷം ലഭിക്കാനും അനുയോജ്യമായ സ്വലാത്താണിത്. നിത്യമാക്കുന്നവര്‍ക്ക് അപകടങ്ങളില്‍നി്ന്നും കാവല്‍ ഉണ്ടാകുന്നതാണ്.

اَللَّهُمَّ صَلِّ صَلَوةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ العُقَدُ وَتَنْفَرِجُ بِهِ الكُرَبُ وَتُقْضَى بِهِ الحَوَائِجُ وَتُنَالُ بِهِالرَغَائِبُ وَحُسْنُ الخَوَاتِمِ وُيُسْتَسْقَى الغَمَامُ بِوَجْهِهِ الكَرِيمْ وَعَلَى الِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അര്‍ത്ഥം- അല്ലാഹുവേ,മുഹമ്മദ് നബി(സ) യുടെ മേല്‍ നീ പൂര്‍ണ്ണമായ സ്വലാതും സലാമും വര്‍ഷിക്കുക, അവരെകൊണ്ട് പ്രയാസങ്ങളുടെ കുരുക്കഴിയുകയും ബുദ്ധിമുട്ടുകള്‍ അകന്നുപോവുകയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ആഗ്രഹങ്ങള്‍ സാധിക്കപ്പെടുകയും ശുഭകരമായ അന്ത്യം സാധ്യമാവുകയും അവരുടെ മുഖം (സ്ഥാനം) കൊണ്ട് മേഘം മഴ വര്‍ഷിക്കുകയും ചെയ്യും, അവരുടെ കുടുംബത്തിന്റെ മേലിലും അനുചരരുടെ മേലിലും സ്വലാതും സലാമും വര്‍ഷിക്കണേ, ഓരോ നിമിഷവും ഓരോ ശ്വാസത്തിലും നിനക്കറിയാവുന്ന സകലതിന്റെയും എണ്ണത്തിന്റെ അത്രയും.

💥 മൊറോക്കന്‍ രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള്‍ നീങ്ങുന്നതിന് സദസ്സില്‍ ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്‍ക്കിടയിലുണ്ടായിരുന്നു. തീയിന്‍റെ വേഗത്തില്‍ പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്‍ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്. 💥 ഇമാം ഖുര്‍ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്‍ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് ‍അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 💥 മിഫ്താഹുല്‍ കന്‍സില്‍ മുഹ്വീത്, സമഗ്രനിധികളുടെ താക്കോല്‍, എന്ന പേരിലാണ് സൂഫീലോകത്ത് ഈ സ്വലാത്ത് അറിയപ്പെടുന്നത്. ശൈഖ് മുഹമ്മദ് ഹഖീഅഫിദിയുടെ ഖസീനത്തുല്‍ അസ്റാറിലും യൂസുഫുന്നബ്ഹാനിയുടെ അഫ്ദലുസ്സ്വലവാത്ത് എന്ന ഗ്രന്ഥത്തിലും നാരിയത്ത് സ്വലാത്ത് സംബന്ധമായി ദീര്‍ഘമായ കുറിപ്പുകളുണ്ട്. 💥 പ്രസിദ്ധ ആരിഫും ഖുതുബുമായിരുന്ന അബുല്‍ ഹസന്‍ ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്വലാത്തെന്നാണ് പ്രബലമതം. ദലാഇലുല്‍ ഖൈറാത്ത് എന്ന് സ്വലാത്ത് ഗ്രന്ഥത്തിന്‍റെ അടിക്കുറിപ്പില്‍ മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം എഴുതിക്കാണുന്നുണ്ട്. അദ്ദേഹം ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നാണ് ഇക്കാര്യം ഉദ്ധരിക്കുന്നത്.

💥 നാരിയത് സ്വലാത് എന്ന പേരില്‍ അറിയപ്പെടുന്ന അസ്സ്വലാതുത്തഫ്‌രീജിയ്യതുല്‍ ഖുര്‍ത്വുബിയ്യ (الصلاة التفريجية القرطبية) വളരെ ശ്രേഷ്ഠമായ സ്വലാത്തുകളില്‍ ഒന്നാണ്. ഈ സ്വലാത്തിന്‍റെ സവിശേഷതകള്‍ വിവരിക്കുന്നിടത്ത് ബഹുമാനപ്പെട്ട അശ്ശൈഖ് അല്‍ആരിഫ് മുഹമ്മദ് ഹഖീ അഫ്നദി അന്നാസിലീ (الشيخ السيد العارف محمد حقي أفندي النازلي)  ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ച് പറയുന്നു:

 “ആരെങ്കിലും പ്രധാനമായ ഒരു സംഗതി നേടിയെടുക്കാനോ അല്ലെങ്കില്‍ ഒരു വലിയ വിപത്ത് തടയാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സ്വലാത്ത് 4444 പ്രാവശ്യം ഓതിയിട്ട് റസൂല്‍ (സ)യിലേക്ക് തവസ്സുല്‍ ചെയ്യട്ടെ. അവന്റെ നിയ്യത്തിനനുസൃതമായി അവന്‍റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. ഇപ്രകാരം തന്നെ ഈ എണ്ണത്തിന്റെ പ്രത്യേകത അസ്ഖലാനി(റ)വും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഫലന കാര്യത്തില്‍ ഇതൊരു ഇക്സീര്‍ ആണ്.” (അസാമാന്യ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു രാസ വസ്തുവാണു ഇക്സീര്‍. തത്വജ്ഞാനികളുടെ കല്ല് എന്നും ഇത് അറിയപ്പെട്ടിരുന്നു.) (ഖസീനതുല്‍ അസ്റാര്‍ – خزينة الأسرار)

👆 ശൈഖ് യൂസുഫ് അന്നബ്ഹാനി(റ)യും തന്‍റെ أفضل الصلوات على سيد السادات എന്ന കിതാബിലും سعادة الدارين എന്ന കിതാബിലും മേല്‍പറഞ്ഞവ ഉദ്ധരിച്ചിട്ടുണ്ട്.

അഗ്നി വേഗതയില്‍ ഫലപൂര്‍ത്തി ലഭിക്കുന്നതിനാലാണ് ഇതിന് الصلاة النارية എന്നു പേരു വന്നത്. സൂഫികള്‍ക്കിടയില്‍ ഈ സ്വലാത് അറിയപ്പെടുന്നത് مفتاح الكنز المحيط لنيل مراد العبيد എന്ന പേരിലാണ്.

💥 സ്വലാതുകളെ പൊതുവേ നാലായിരത്തില്‍ പരം ഇനങ്ങളായി തിരിക്കാം. പല സ്വഹാബാക്കളും പണ്ഡിതന്മാരും പലരീതികളിലുള്ള സ്വലാതുകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വലാത്തുകളില്‍ വളരെ ശ്രേഷ്ടമായതാണ് നാരിയത്ത് സ്വലാത്ത്.

✅ അശ്ശൈഖ് നാസിലീ (റ) ഈ സ്വലാത്തിനെ കുറിച്ച് വിശദീകരിക്കാനായി മാത്രം തന്റെ ഗ്രന്ഥത്തിലെ നാലു പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൊറോക്കക്കാരനായ ശൈഖ് മുഹമ്മദ് അത്തൂനുസിയും ശൈഖ് സയ്യിദ് മക്കിയും അദ്ദേഹത്തിന് ഈ സ്വലാത്തിനുള്ള ഇജാസത് (പ്രത്യേക അനുമതി) നല്‍കിയിരുന്നു. മാത്രമല്ല, മദീന മുനവ്വറയില്‍ വെച്ച് ഹി 1261 ല്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശൈഖ് മുസ്ഥഫാ ഹിന്ദിയും ഇതിനുള്ള ഇജാസത് നല്‍കുകയും ഇതിന്റെ സനദ് പറഞ്ഞു കൊടുക്കുകയും ചെയ്തു.

❗പഠനം കഴിഞ്ഞ് മദീന വിട്ടു പോകുന്നതിനു മുമ്പായി തന്റെ പ്രസ്തുത ശൈഖിനോട് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സാമീപ്യവും ജ്ഞാനങ്ങളിലേക്കുള്ള തെളിച്ചവും ലഭിക്കാനുതകുന്ന എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചു. ആയതുല്‍കുര്‍സിയ്യും നാരിയതുസ്സ്വലാതും പഠിപ്പിച്ചു കൊടുത്തിട്ട് ശൈഖ് മുസ്ഥഫാ തന്റെ ശിഷ്യനായ ശൈഖ് ഹഖീ നാസിലീയോട് പറഞ്ഞു: “ഈ സ്വലാത് നീ പതിവാക്കിയാല്‍ നിനക്ക് പ്രത്യേക ജ്ഞാനനങ്ങളും രഹസ്യങ്ങളും വ്യക്തമാവും. റസൂല്‍(സ)യുടെ ആത്മീയ പരിപാലനം ലഭ്യമാകും. ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.” അങ്ങനെ വിജയം കണ്ട പലരുടെയും പേരുകള്‍ പറഞ്ഞു കൊടുത്തു.

ശൈഖ് ഹഖീ നാസിലീ പറയുന്നു: “ഞാന്‍ അദ്ദേഹത്തിന്റെ കൈ മുത്തി. അദ്ദേഹം എനിക്കു ബര്‍കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ രാത്രിയില്‍ തന്നെ ഈ സ്വലാത് ചൊല്ലാന്‍ തുടങ്ങി. ആദ്യമായി നൂറു പ്രാവശ്യം ചൊല്ലിത്തീര്‍ത്തു. അന്നു സ്വപ്നത്തില്‍ റസൂല്‍(സ)യെ കണ്ടു. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും നിന്റെ സഹോദരങ്ങള്‍ക്കും ശഫാഅത്തുണ്ടെന്നു റസൂല്‍(സ) അരുള്‍ ചെയ്തു. നിങ്ങള്‍ക്കും എനിക്കും ഈ സന്തോഷ വാര്‍ത്ത ആവര്‍ത്തിതമായി ലഭിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ കഴിവു കൊണ്ട് എന്റെ ശൈഖ് പറഞ്ഞതൊക്കെയും എനിക്ക് അനുഭവവേദ്യമായി. ഞാനെന്റെ പല സഹോദരങ്ങള്‍ക്കും ഇതു പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കെല്ലാം എനിക്കു ലഭ്യമായതെല്ലാം ലഭിച്ചു. എനിക്ക് അല്ലാഹു അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും റസൂല്‍(സ) അവിടന്നു ഇജാസത് നല്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് ഈ സ്വലാത് നീ പതിവാക്കിയേക്കൂ – രാത്രിയിലും പകലിലും”

✅ ശൈഖ് മുഹമ്മദ് തൂനുസി(റ) പറഞ്ഞു: ആരെങ്കിലും നാരിയത് സ്വലാത് ദിവസവും പതിനൊന്നു പ്രാവശ്യം ഓതിയാല്‍ അവന് റിസ്ഖ് ആകാശത്ത് നിന്നു വര്‍ഷിക്കുകയും ഭൂമിയില്‍ നിന്ന് മുളച്ചു വരികയും ചെയ്യുന്നതു പോലെയാണ്.

✅ ഇമാം ദൈനൂരി (റ) പറയുന്നു:
“ആരെങ്കിലും നിസ്കാര ശേഷം പതിനൊന്നു പ്രാവശ്യം ഈ സ്വലാതു ചൊല്ലുകയും മുറിഞ്ഞു പോകാതെ ഒരു വിര്‍ദ് ആയി പതിവാക്കുകയും ചെയ്താല്‍ ഉന്നതമായ സ്ഥാനങ്ങളും ഐശ്വര്യമുള്ള അധികാരങ്ങളും വന്നെത്തുന്നതാണ്.

✅ എല്ലാ ദിവസവും സുബ്ഹിനു ശേഷം ഇത് നാല്പത്തൊന്നു പ്രാവശ്യം പതിവാക്കുന്നവരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതാണ്.

✅ എല്ലാ ദിവസവും നൂറു പ്രാവശ്യം ഇത് പതിവാക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഉദ്ദേശിച്ചിലുപരിയായി ലക്ഷ്യം കൈവരിക്കുകയും ചെയ്യും.

✅ ആരെങ്കിലും ഈ സ്വലാതിനെ മുര്‍സലീങ്ങളുടെ എണ്ണം കണക്കെ – അഥവാ മൂന്നൂറ്റി പതിമൂന്നു പ്രാവശ്യം പതിവാക്കിയാല്‍ അവനു രഹസ്യങ്ങള്‍ വെളിപ്പെടുകയും അവനുദ്ദേശിക്കുന്നതില്‍ നിന്നെല്ലാം മുക്തി നേടുകയും ചെയ്യും.

എല്ലാ ദിവസവും ആയിരം പ്രാവശ്യം ചൊല്ലിയാല്‍ അവനു വിശേഷണങ്ങള്‍ക്കതീതമായതു ലഭിക്കും. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സും നിനക്കാത്ത സൌഭാഗ്യങ്ങള്‍ക്ക് ഉടമയാകും.”

💥 ഇമാം ഖുര്‍ത്വുബീ(റ) പറയുന്നു:
“ആരെങ്കിലും ഈ സ്വലാത് ദിവസവും നാല്‍പത്തൊന്നു പ്രാവശ്യം അല്ലെങ്കില്‍ നൂറു പ്രാവശ്യം അല്ലെങ്കില്‍ അതില്‍കൂടുതല്‍ പ്രവാശ്യം പതിവാക്കിയാല്‍ അല്ലാഹു അവന്റെ ആധികളും ദുഃഖങ്ങളും ശമിപ്പിക്കുകയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കുകയും അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും അവന്റെ ആത്മാവിനു ശോഭ നല്‍കുകയും അവന്റെ അവസ്ഥ നന്നാക്കുകയും അവന്റെ റിസ്ഖ് വിശാലമാക്കുകയും നന്മകളുടെ കവാടങ്ങള്‍ അവനു വേണ്ടി തുറന്നിടുകയും അവന്റെ വാക്കുകള്‍ ഫലിക്കുകയും അവനെ ദുരന്തങ്ങളില്‍ നിന്നും വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയങ്ങളില്‍ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കുകയും ചെയ്യും. അല്ലാഹു അവന് ചോദിച്ചതെല്ലാം നല്‍കുന്നു. ഈ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇതു പതിവാക്കുക തന്നെ വേണം. സിര്‍റുല്‍അസ്രാറിലും അപ്രകാരമുണ്ട്.

അറിയുക (അല്ലാഹുവിലേക്ക് നിങ്ങള്‍ തവസ്സുല്‍ ചെയ്യുക) എന്ന് സൂറതുല്‍ മാഇദയില്‍ പറഞ്ഞതു പ്രകാരം ഈ സ്വലാത് അല്ലാഹുവിലേക്ക് റസൂല്‍ (സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യലാണ്. ഇതിലെ ഏഴു സര്‍വ്വ നാമങ്ങള്‍ (ളമീറുകള്‍) റസൂല്‍(സ)യിലേക്കാണു മടങ്ങുന്നത്. മാത്രമല്ല റസൂല്‍(സ)യുടെ ഏറ്റവും ഉത്തമമായ (മുഹമ്മദ്) എന്ന നാമം കൂടിയാവുന്പോള്‍ എട്ടു പ്രാവശ്യമാകും. എന്നാല്‍ മറ്റു സ്വലാത്തുകള്‍ അങ്ങനയല്ല. ഈ സ്വലാത് അല്ലാഹുവിന്റെ നിധികളിലെ ഒരു നിധിയാകുന്നു. ഇതു ചൊല്ലുന്നത് അല്ലാഹുവിന്റെ ഖജനാവിലേക്കുള്ള താക്കോലാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ ഇതു പതിവാക്കുന്നവര്‍ക്ക് അവനതു തുറന്നു കൊടുക്കും. ഇതു കാരണമായി അവനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്തേക്കു എത്തിക്കുകയും ചെയ്യും.”

✅ ശൈഖ് ഹഖീ നാസിലീ സ്വലാതു ചൊല്ലുന്പോഴുണ്ടാകേണ്ട ആറു മര്യാദകള്‍ വിശദീകരിച്ച ശേഷം പറയുന്നു: ഈ അദബുകള്‍ മുഴുവന്‍ സമ്മേളിച്ച ഒരു സ്വലാത്താകുന്നു അസ്സ്വലാതുന്നാരിയ്യ.

✅ റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ ബത്റാഅ് ആയ (ബര്‍കത് കുറഞ്ഞ രീതിയിലുള്ള) സ്വലാത് ചൊല്ലരുത്.” സ്വഹാബത് ചോദിച്ചു: “എന്താണീ ബത്റാഅ് ആയ സ്വലാത്?” റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ اللهم صل على محمد  എന്നു പറഞ്ഞു നിര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ പറയേണ്ടത് اللهم صل على محمد وعلى آل محمد എന്നാകുന്നു.” (الصواعق المحرقة على أهل الضلال والزندقة – لابن حجر الهيتمي، الحاوي للماوردي)

✅ ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) നാലായിരം ഈത്തപ്പഴക്കുരുകള്‍ തസ്ബീഹിനു എണ്ണം പിടിക്കാനായി ശേഖരിച്ചു. അപ്പോഴാണ് നബി(സ) അവരുടെ തലയുടെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞത്: നിന്റെ തലയുടെ ഭാഗത്ത് ഞാന്‍ നിന്നു കൊണ്ട് ഇതിലേറെ എണ്ണം തസ്ബീഹ് ചൊല്ലി. എന്റെ നാവു ചുരുക്കപ്പെടുകയോ സമയം വിശാലമാക്കിത്തരികയോ ചെയ്തിട്ടില്ല. സ്വഫിയ്യ(റ) ചോദിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ എണ്ണം തസ്ബീഹ് ചൊല്ലുന്നത് പഠിപ്പിച്ചു തരൂ റസൂലേ. റസൂല്‍(സ) പറഞ്ഞു നീ പറയുക – سبحان الله عدد خلقه – അല്ലാഹുവിന്റെ സൃഷ്ടികളുടെ കണക്കനുസരിച്ച് സുബ്ഹാനല്ലാഹ് (ത്വബ്റാനി, തിര്‍മുദി).

🍇 നാരിയതുസ്സ്വലാതിന്റെ വലിയ പ്രചാരകരായിരുന്ന ശൈഖ് ഇബ്റാഹീം അന്നാസിയിലേക്ക് ചേര്‍ത്ത് സ്വലാതുന്നാസിയ എന്നായിരുന്നു ഇതു അറിയപ്പെട്ടിരുന്നതെന്നും പിന്നീട് ലോപിച്ച് നാരിയ്യ ആയതാണെന്നും ബഹുമാനപ്പെട്ട നബ്ഹാനി തങ്ങള്‍ നിരീക്ഷിക്കുന്നു..

🍇 ഈ സ്വലാത് ആദ്യമായി ചൊല്ലിയത് നബി(സ) തങ്ങളുടെ പേരക്കിടാവായ ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റ) ആണെന്നു് അഭിപ്രയാമുണ്ട്. നജ്ഫില്‍ മറമാടപ്പെട്ട തങ്ങളുടെ വലിയുപ്പ അലി(റ)വിന്റെ ഖബ്റ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നുവത്രെ അത്.

❓നാരിയ്യതുസ്സ്വലാതിനെ എതിര്‍ക്കുകയും അതിനെ ശിര്‍ക്കും ബിദ്അതുമായി ആരോപിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ കൂടി പരിശോധിക്കാം.

(ഇങ്ങനെയൊരു സ്വലാത് നബി(സ)മയില്‍ നിന്ന് റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നബി(സ)യില്‍ നിന്നു സ്വഹീഹായി റിപോര്‍ട്ടു ചെയ്യപ്പെട്ടത് ഇബ്റാഹീമിയ്യ സ്വലാത് മാത്രമാണ്.) ഇതാണൊരു ആക്ഷേപം.

ചില ദിക്റുകള്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവയില്‍ നിക്ഷിപ്തിമാണ്. അതല്ലാതെ മറ്റൊന്നു കൊണ്ടും സാദുവാകുകയില്ല. ഉദാഹരണത്തിനു നിസ്കാരത്തിലെ തക്ബീറതുല്‍ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത് (തശഹ്ഹുദ്), സലാം എന്നിവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവ ഉത്തമമാണ്. മറിച്ചുളളവ ചില നിബന്ധനകളോടെ അനുവദനീയവുമാണ്. ഉദാഹരണത്തിനു നിസ്കാരത്തില്‍ ഫാതിഹക്കു ശേഷം ഓതുന്ന സൂറതുകള്‍. ഖുര്‍ആനിലെ ഏതു ആയത്തുകളും ഓതാവുന്നതാണ്. അങ്ങനെ ഓതിയാല്‍ സൂറത് ഓതി എന്ന സുന്നത്ത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. ഖുര്‍ആനിലെ ആ ഭാഗം റസൂല്‍(സ) പ്രസ്തുത നിസ്കാരത്തിലോ, മറ്റേതെങ്കിലും നിസ്കാരങ്ങളിലോ ഓതുകയോ ഓതാന്‍ കല്‍പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതില്ല. റസൂല്‍(സ) പ്രത്യേകമായി ഓതുകയോ ഓതാന്‍ കല്‍പ്പിക്കുകയോ ചെയ്ത സൂറതുകള്‍ ഓതുന്നത് കൂടുതല്‍ ശ്രേഷ്ടകരമാണ്. മറ്റൊരു ഉദാഹരണം ഖുനൂത്. അറബിയില്‍ ഏതു ദുആ ചെയ്താലും ഖുനൂതായി പരിഗണിക്കപ്പെടും. റസൂലുല്ലാഹ്(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായാല്‍ അത് ഏറെ സവിശേഷമായി. ഹറമുകളില്‍ റമദാനിലെ വിത്റിലുള്ള ഖുനൂത് വളരെ ദീര്‍ഘമുള്ളതും ധാരാളം പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതുമാണല്ലോ. പക്ഷേ, അത്തരമൊരു ഖുനൂത് നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാവാതല്ല. അതു പോലെ തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും റസൂല്‍(സ) ചെയ്തതായി ചരിത്രമില്ല. ഇങ്ങനെയെല്ലാമായിട്ടും ഒരു വഹാബിയും (ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ടപോലെ നിങ്ങളും നിസ്കരിക്കുവീന്‍) എന്ന ഹദീസിനു് ഇത് എതിരാണെന്നും ഇത് ബിദ്അത് ആണെന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. എന്നാല്‍ ജുമുഅ ഖുതുബ പോലെയുള്ളതില്‍ അതിന്റെ നിബന്ധനകള്‍ ഒത്താല്‍ മാത്രം മതി. റസൂല്‍(സ) പ്രസംഗിച്ച അതേ വാക്കുകള് അപ്പടി പ്രയോഗിക്കുന്നത് പ്രത്യേക സുന്നതായി പോലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല. ഈ ഗണത്തിലാണ് നബി(സ)തങ്ങളുടെ മേലുള്ള സ്വലാത് ഉള്‍പ്പെടുന്നത്. (അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക) എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ തഫ്സീര്‍ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവം ഉദ്ധരിച്ചാണ് ഉല്‍പതിഷ്ണുക്കള്‍ ഇതിനെ എതിര്‍ക്കാറുള്ളത്. എന്നാല്‍ പ്രസ്തുത ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും മനസ്സിലാകും അത് നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ഇബ്റാഹീമിയ്യ സ്വലാത് നിസ്കാരത്തില്‍ ചൊല്ലേണ്ടുന്ന സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപമാണെന്നും. അത്തഹിയ്യാത് വളരെ കൃത്യതയോടെ റസൂല്‍(സ) സ്വഹാബതിനെ പഠിപ്പിച്ചു. അതില്‍ റസൂല്‍(സ)യുടെ മേല്‍ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നു വ്യക്തമായി സലാമുമുണ്ട്. ആ സാഹചര്യത്തിലാണ് സ്വഹാബത് ചോദിക്കുന്നത് – അങ്ങെയുടെ മേല്‍ സലാം ചൊല്ലേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു. ഇനി സ്വലാത് എങ്ങനെയാണ് ചൊല്ലേണ്ടത്? അപ്പോള്‍ നബി(സ) അവര്‍ക്ക് ഇബ്റാഹീമിയ്യ സ്വലാത് പഠിപ്പിച്ചു കൊടുത്തു. ഇതാണ് ആ സംഭവം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വലാത്, ഇബ്റാഹീമിയ്യയില്‍ മാത്രം നിക്ഷിപ്തമാണെന്നു വാദിക്കുകയും നാരിയ്യതുസ്സ്വലാത് ബിദ്അത് ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ നാം സാധാരണ പറയാറുള്ള صلى الله عليه وسلم ، صلى الله على محمد صلى الله عليه وسلم തുടങ്ങിയവയെ കുറിച്ചു എന്തു പറയുന്നു. അതു പോലെ പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും തുടക്കത്തിലുണ്ടാകാറുള്ള സ്വലാതുകളെ കുറിച്ചു എന്തു പറയുന്നു. അവയെല്ലാം ബിദ്അത് ആണോ. ഇവയെല്ലാം എല്ലാ വഹാബി നേതാക്കളും അനുവര്‍ത്തിക്കുന്നണ്ടല്ലോ. ഇത് വ്യക്തമായ പക്ഷപാതിത്വം തന്നെയാണ്. മാത്രമല്ല പ്രസ്തുത ആയത്തില്‍ സ്വലാതും സലാമും ചൊല്ലാനുള്ള കല്‍പനയുള്ളതിനാല്‍ സ്വലാത് മാത്രം ചൊല്ലുന്നത് കറാഹത്താണെന്ന് ഇമാം നവവി തങ്ങള്‍(റ) അദ്കാറില്‍ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപിക്കുന്നത് സലാമില്ലാതെ സ്വലാതു മാത്രമുള്ള ഇബ്റാഹീമിയ്യ സ്വലാത് അതിവിശിഷ്ടമാകുന്നത് നിസ്കാരത്തിലാണ്. ഇതിനു പുറമെ സ്വഹാബതും ശേഷമുള്ള മഹാന്മാരായ പണ്ഡിതന്മാരും സ്വാലീഹീങ്ങളും അവര്‍ക്കുതകും വിധത്തില്‍ സ്വലാത്തിനു പ്രത്യേക പദങ്ങള്‍ ഉപയോഗിച്ചതായി ചരിത്രങ്ങളും അവരുടെ ഗ്രന്ഥങ്ങളും തെളിവാണ്. ദീനിലെ ഇത്തരം കാര്യങ്ങള്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നു കൊണ്ട് അതു നിര്‍വഹിക്കേണ്ട മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബിദ്അത് എന്നു പറയാവതല്ല. ഖുര്‍ആനിനെ മുസ്വ്‌ഹഫിലായി ക്രോഡീകരിച്ചതും അറബികളല്ലാത്തവര്‍ക്ക് ഓതല്‍ ലളിതമാകുംവിധം അക്ഷരങ്ങള്‍ക്ക് പുള്ളിയും ഹര്‍കതുകളും നല്‍കിയതും തജ്‌വീദ് നിയമങ്ങളറിയാനുള്ള അടയാളങ്ങള്‍ നല്‍കിയതും അതിനെ ജുസ്ഉകളും, റുകൂഉകളും, ഹിസ്ബുകളുമായി തരംതിരച്ചതും ഈ ഗണത്തില്‍ പെടുന്ന പരിഷ്കാരങ്ങളാണ്. ഇവയൊന്നും ബിദ്അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതു പോലെ നാരിയ്യതു സ്വലാതും ബിദ്അത് അല്ല. അടിസ്ഥാന ആശയങ്ങള്‍ റസൂല്‍(സ) തന്നെ വ്യക്തമാക്കി തന്നിരിക്കേ, ഇത്തരം മാര്‍ഗങ്ങളിലും ആവിഷ്കാരങ്ങളിലും വരുന്ന മാറ്റങ്ങളും പരിഷ്കരണങ്ങളും اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا എന്ന ആയത്തിനു എതിരാകുകയില്ല. (മറ്റൊരു ആക്ഷേപം – ഈ സ്വലാതില്‍ ശിര്‍ക്കിന്റെ ചില പദങ്ങള്‍ വിന്നിട്ടുണ്ട്.) റസൂല്‍(സ)കാരണമായി കുരുക്കുകള്‍ അഴിയുന്നു. പ്രയാസങ്ങള്‍ ദൂരീകൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ആഗ്രഹങ്ങള്‍ സഫലമാകുന്നു. നല്ല അന്ത്യവും കരഗതമാകുന്നു. മേഘം മഴവര്‍ഷിപ്പിക്കുന്നു തുടങ്ങിയ പദങ്ങളിലൂടെ അല്ലാഹുവിന്റെ സവിശേഷ പ്രവൃത്തികള്‍ റസൂല്‍(സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞു എന്നതാണ് ആക്ഷേപം. ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴന്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം. സൂറതുല്‍ അന്ബിയാഅിലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്. നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറതുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ – അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക് കണ്ടെത്താം) ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാതിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്. ഹദീസുകളും പരിശോധിക്കാം .. “എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്: إذن يكفيك الله ما أهمك من دنياك وآخرتك – നിന്റെ ദുന്‌യാവിലെയും ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, തിര്‍മുദി, ഹാകിം, ബൈഹഖി) നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്. നബി(സ) പറയുന്നു
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.
💥 بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.

من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال

“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാതുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാതും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാതും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. നാരിയത് സ്വലാത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്. (ഈ സ്വലാത്തിനെ ആക്ഷേപിക്കുന്നവരുടെ മറ്റൊരു വാദം ഇത് സൂഫികളില്‍ വ്യാപകമായ ഒരു സ്വലാതാകുന്നു. അവര്‍ വഴിപിഴച്ചവരും ബിദ്അതുകാരുമാകുന്നു.) സത്യത്തില്‍ ദീനിന്റെ യഥാര്‍ത്ഥ സരണിയിലൂടെ സഞ്ചരിക്കുന്ന സച്ചരിതരായ അടിമകളാണ് സൂഫികള്‍. മദ്ഹബിന്റെ നാലു ഇമാമുമാരും പ്രസിദ്ധരായ മറ്റു പണ്ഡിത മഹത്തുക്കളും തസവ്വുഫിന്റെ വക്താക്കളും പ്രചാരകരുമായിരുന്നു. ചുരുക്കത്തില്‍ എന്തു കൊണ്ടും സവിശേഷമായ ഒന്നാണ് നാരിയത് സ്വലാത്. അത് പതിവാക്കുവാനും പ്രചരിപ്പിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ..