Wednesday 18 January 2017

നബി (സ) യെ മുലയൂട്ടിയ ഭാഗ്യ രത്നം




നബി (സ്വ) യെ പ്രസവിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. സഅദ് ഗോത്രത്തിൽ ഭയങ്കരമായ ക്ഷാമമായിരുന്നു അക്കാലത്ത്. കുടിക്കാൻ വെള്ളവും കഴിക്കാൻ ആഹാരവും കിട്ടാത്ത അവർ വലഞ്ഞു. ഒട്ടകങ്ങളും ആടുകളും തിന്നാൻ പച്ചിലകളും വെള്ളവുമില്ലാതെ അവയുടെ ശരീരം മെലിഞ്ഞു തുടങ്ങി. കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പോലും പാലില്ലാതെ ഉമ്മമാർ സങ്കടപ്പെട്ടു. 

"നമ്മുക്കു മക്കയിൽ പോയി ഏതെങ്കിലും കുട്ടികളെ മുലകൊടുക്കാൻ കിട്ടുമോന്നു നോക്കാം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് നമുക്കു ഭക്ഷണം വാങ്ങാമെല്ലോ"- ഹലീമ ബീവി (റ) ഭർത്താവു ഹരിസിനോട് (റ) ചോദിച്ചു. 
അവർ അതിനു സമ്മതിക്കുകയും ചെയ്തു.

ബനൂ സഅദ് ഗോത്രത്തിലെ സ്ത്രീകൾക്കൊപ്പം ഹലീമ ബീവി (റ)യും ഭർത്താവും പുറപ്പെട്ടു. ഹലീമാബീവി (റ) ക്കൊപ്പം മകൻ ദുഐബും ഉണ്ടായിരുന്നു. അവർ ഒരു പെൺ കഴുതയുടെ പുറത്താണ് യാത്ര ചെയ്തിരുന്നത്. ഭക്ഷണവും വെള്ളവും വേണ്ട പോലെ ലഭിക്കാതെ അത് അകെ മെലിഞ്ഞു അവശയായിരുന്നു. ദീർഘമായ യാത്രക്കൊടുവിൽ അവർ മക്കയിലെത്തി.

കുട്ടികളെ തിരഞ്ഞു വന്ന പല സ്ത്രീകളും നബിയെയും (സ) കണ്ടു.

" കുട്ടി അനാഥനാണ്. ഇപ്പോൾ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലാണ്" -ആമിനാ ബീവി (റ) ഇത് പറയുമ്പോൾ എല്ലാ സ്ത്രീകളും ഒഴിഞ്ഞു മാറി. അവർ കരുതിയത്‌ ബാപ്പയില്ലാത്ത കുട്ടിയെ വളർത്തിയാൽ വളരെ ചുരുങ്ങിയ കാശ് മാത്രമേ കിട്ടൂ എന്നാണ്. അവർക്കൊപ്പം ഹലീമ ബീവി (റ) യും നബി (സ്വ) യെ കണ്ടു. 

അനാഥനാണെന്നറിഞ്ഞപ്പോൾ അവരും പിന്മാറി.

ഹലീമ ബീവി (റ) യും ഹാരിസ് (റ) വും വൈകുന്നേരം വരെ കുട്ടികൾക്കായി നടന്നു. അവർക്കൊപ്പം വന്ന എല്ലാ സ്ത്രീകളും ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങാനൊരുങ്ങി.

സൂര്യൻ അസ്തമിക്കാൻ ഇനി ഏതാനും സമയം മാത്രമേ ഭാക്കി യുള്ളൂ. ഹലീമ(റ) ഭറ്ത്താവിനെയും മടിയിൽ കിടക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കി.

"നമുക്കു ആ യതീം കുട്ടിയെ ഏറ്റെടുത്തു ഇവർക്കൊപ്പം തന്നെ തിരിച്ചു പോയാലോ"- ഹലീമ (റ) യുടെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.

"നേരം രാത്രിയാവുകയാണ്. നീയും കുഞ്ഞും ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്, നമ്മുക്കു ആ കുട്ടിയെ തന്നെ ഏറ്റെടുക്കാം. ആ കുട്ടിയിൽ അല്ലാഹു നമുക്കു നന്മ നൽകാതിരിക്കില്ല " - ഹാരിസ് (റ) കഴുതയുടെ കയറും പിടിച്ചു അബ്ദുൽ മുത്തലിബിന്റെ വീട് ലക്ഷ്യമാക്കി നടന്നു.

ഹലീമ ബീവി (റ) നബി (സ്വ) യെ എടുത്തു മടിയിൽ കിടത്തി.കണ്ണുകളിൽ അസാമാന്യമായ തിളക്കവും കണ്ണെടുക്കാനാവാത്ത സൗന്ദര്യവും ഒരു വേള ഹലീമ (റ) നെ അത്ഭുതപ്പെടുത്തിയിരിക്കണം. 

ഹലീമ ബീവി (റ) രണ്ടു കുട്ടികൾക്കും പാല് കൊടുത്തു. അവർ വയർ നിറച്ചും പാല് കുടിച്ചു. അന്ന് ആദ്യമായി ദുഐബ് വയർ നിറച്ചും പാൽ കുടിച്ചു. 

ഹലീമബീവി (റ) ദുഐബിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ഹലീമ ബീവി (റ) നബി (സ്വ) യെ സ്നേഹ പൂർവ്വം മാറോട് ചേർത്ത് പിടിച്ചു .അവർ സഅദ് ഗോത്രതിലേക്ക് മടങ്ങി. 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ മെലിഞ്ഞുണങ്ങിയ ആടുകളും മറ്റും പുഷ്ടിപ്പെടുകയും അവയുടെ അകിടിൽ പാൽ നിറയുകയും ചെയ്തിരുന്നു. ഹലീമ ബീവി ഭർത്താവിനെ നോക്കി. 

" നിങ്ങൾ ഓർക്കുന്നുണ്ടോ, ഇന്നലെ രാത്രി ദുഐബ് പാൽ കുടിക്കാൻ ഇല്ലാത്തതിനാൽ വിശന്നു കരഞ്ഞാണു ഉറങ്ങിയത്. ഇന്നവൻ വയർ നിറച്ചും പാല് കുടിച്ചു. രണ്ടു പേരും നന്നായി ഉറങ്ങുന്നു" - ഹലീമ ബീവി (റ) ക്ക് സന്തോഷം അടക്കാനായില്ല.

ഹാരിസ് (റ) വീട്ടിൽ നിന്നു പുറത്തിറങ്ങി. അദ്ദേഹം തന്റെ ആടുകളുടെ അടുത്ത് വന്നു. അവയുടെ അകിടുകൾ പാൽ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.

"ഇതൊരു സാധാരണ കുട്ടിയല്ല" -ഹാരിസ് (റ) ഹലീമ ബീവി (റ) യോടായി പറഞ്ഞു
നബി (സ്വ) എന്നും കുടിക്കാറുണ്ടയിരുന്ന ആ മുലയിൽ നിന്നു മാത്രമേ എന്നും പാൽ കുടിച്ചിരുന്നുള്ളൂ എന്ന് ഹലീമ ബീവി (റ) പറഞ്ഞിരുന്നുവത്രെ.

അങ്ങനെ നബി (സ്വ) തങ്ങൾക്കു രണ്ടു വയസ്സായപ്പോൾ ഹലീമ ബീവി (റ) നബിയേയും (സ്വ) കൂട്ടി ആമിനാ ബീവി (റ) യുടെ അടുത്തെത്തി. ഹലീമാ ബീവി (റ) ക്ക് ഒരു നിമിഷം പോലും നബിയെ വിട്ടു പോവാൻ കഴിയുമായിരുന്നില്ല. 

"കുട്ടി കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ?"-ഹലീമ ബീവി ആമിനാ ബീവി (റ) യോട് അപേക്ഷിച്ചു. 

ആമിനാ ബീവി(റ) നു മനസ്സലിഞ്ഞു.

" ശരി, അവൻ എന്നാൽ നിങ്ങൾക്കൊപ്പം നിൽക്കട്ടെ"

ഹലീമ ബീവി(റ) ക്ക് സന്തോഷം അടക്കാനായില്ല. അവർ നബി ( സ്വ) യെയും കൊണ്ട് ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങി.

അവിടത്തെ മറ്റു കുട്ടികൾക്കൊപ്പം നബി (സ്വ) തങ്ങളും ആടുകളെ മേക്കാനും മറ്റും പോവുക പതിവായിരുന്നു. ഒരിക്കൻ നബി ( സ്വ) തങ്ങൾ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോൾ തൂവെള്ള വസ്ത്രങ്ങൾ ധരിച്ച രണ്ടു പേർ വന്നു. അവർ നബി (സ്വ) യെ പിടിച്ചു നിലത്തു കിടത്തി. നബി (സ്വ) യുടെ നെഞ്ച് പിളർത്തുകയും ഒരു മംസക്കഷ്ണമെടുത്ത് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുകയും ചെയ്തു.

എല്ലാം കണ്ടു നിന്ന കുട്ടികൾ ഹലീമ (റ) വിന്റെ വീട്ടിലേക്കോടി. അവർ ഹലീമ ബീവി (റ) യോട് വിവരങ്ങൾ ധരിപ്പിച്ചു. ഭയന്ന് വിറച്ച ഹലീമ (റ) നബി (സ്വ) തങ്ങളെ അന്വേഷിച്ചു പുറപ്പെട്ടു. അകലെ ഒന്നും സംഭവിക്കാത്ത മട്ടിൽ നബി (സ്വ) നിൽക്കുന്നു!!.

നബിക്കരികെ (സ) ഓടിയെത്തിയ അവർ കാര്യങ്ങൾ ആരാഞ്ഞു. നബി (സ) നടന്ന സംഭവങ്ങൾ‍ ഒന്നൊഴിയാതെ പറഞ്ഞു. ഹലീമ ബീവി അകെ പേടിച്ചു വിറക്കാൻ തുടങ്ങിയിരുന്നു. 

നബി (സ്വ) തങ്ങളെ, ഉമ്മ ആമിനാ ബീവി (റ) യെ ഏൽപ്പിക്കാൻ അവർ തീരുമാനിച്ചു. 

ഹലീമ ബീവി (റ) ക്ക് മനസ്സിലായി. ഇതൊരിക്കലും ഒരു സാധാരണ ബാലനല്ല. അവർ നബി (സ്വ) തങ്ങളെയും കൂട്ടി മക്കയിലെത്തി. ആമിനാ ബീവി (റ) യോടു കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കണ്ണുകളിൽ ഭയവും പരിഭ്രാന്തിയും തെളിഞ്ഞു കാണാമായിരുന്നു. 

ആമിനാ ബീവി ഒന്ന് പുഞ്ചിരിച്ചു. " ശൈത്ത്വാൻ ആണ് ഇതെല്ലം ചെയ്തതെന്ന് നിങ്ങൾ പേടിക്കുന്നുണ്ടല്ലേ?, എന്റെ മകനെ ശൈത്ത്വാൻ ഒന്നും ചെയ്യില്ല." അവർ ഹലീമ (റ) യോട് പറഞ്ഞു

"ഞാൻ ഇവനെ ഗർഭം ധരിച്ചപ്പോൾ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എനിക്ക് പ്രസവ സമയത്തും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. 

പ്രസവിച്ചപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഒരു പ്രകാശം ആകാശത്തേക്കുയർന്നു. ആ പ്രകാശത്തിൽ ഞാൻ ബസ്വറയിലെ കൊട്ടാരം കണ്ടു. പ്രസവിച്ചു വീണ ഉടനെ ഇരു കയ്യും നിലത്തു കുത്തി അവൻ ആകാശത്തേക്ക് നോക്കി......."

എല്ലാം കേട്ടപ്പോൾ ഹലീമ (റ) നു സന്തോഷമായി. അവർ നബിയെ ആമിനാ ബീവി (റ) യെ ഏൽപ്പിച്ചു ബനൂ സഅദ് ഗോത്രതിലേക്ക് തന്നെ തിരിച്ചു പോയി. 


No comments:

Post a Comment