ഈമാന്റെ കെടാവിളക്ക്
ഹജ്ജതുല്‍ വദാഇല്‍ നിന്നും മടങ്ങിയെത്തിയതോടെ നബി തിരുമേനി(സ)യ്ക്ക് രോഗം അധികരിച്ചുവെന്ന വാര്‍ത്ത അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാകെ പ്രചരിച്ചു. വിശ്വാസം ഉള്‍കൊണ്ടിരുന്നതിനു ശേഷം കുഫ്‌റിലേക്ക് മടങ്ങാനും, അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമക്കാനുമുള്ള പൈശാചിക ചിന്ത അസ്‌വദുല്‍ അന്‍സിയില്‍ അങ്ങിനെയാണ് ഉടലെടുത്തത്. താന്‍ അല്ലാഹുവില്‍ നിന്നും അയക്കപ്പെട്ട നബിയാണെന്ന് യമനിലുള്ള തന്റ ജനതയുടെ മുമ്പാകെ അയാള്‍ വാദിച്ചു.
ശക്തനും കൊള്ളരുതാത്തവനുമായ കറുമ്പന്‍ അതികായനായിരുന്നു അസ്‌വദുല്‍ അന്‍സി. ജാഹിലിയ്യാ കാലത്തില്‍ തന്നെ അയാള്‍ ജോത്സ്യത്തില്‍ നിപുണനും ജനസമക്ഷം കണ്‍കെട്ട് വിദ്യകള്‍ കാണിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഭാഷാനിപുണന്‍, വാക്‌സാമര്‍ത്ഥ്യം, ബുദ്ധികൂര്‍മത, കെട്ടുകഥകള്‍ പറഞ്ഞ് പൊതുജനത്തെയും, സമ്മാനങ്ങളും കാണിക്കകളും നല്‍കി നേതാക്കളെയും കൈയ്യിലെടുക്കാനുള്ള കഴിവ് എന്നിവയും അയാള്‍ക്കുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഭീതിയും നിഗൂഢതയും നിലനിര്‍ത്തുന്നതിനായി കറുത്ത മുഖംമൂടി അണിഞ്ഞല്ലാതെ അയാള്‍ ജനസമക്ഷം പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഉണക്കപ്പുല്ലില്‍ തീപിടിക്കുന്നത് പോലെ യമനില്‍ അസ്‌വദുല്‍ അന്‍സിയുടെ പ്രബോധനം പടര്‍ന്നുപിടിച്ചു. കള്ളം കെട്ടിച്ചമയ്ക്കാനും പൊലിപ്പിച്ചു കാട്ടാനുമുള്ള അയാളുടെ നൈപുണ്യവും, അതിനെ പിന്തുണക്കുന്ന അനുചരരുടെ കുശലതയും പ്രബോധന പ്രവര്‍ത്തനങ്ങളെ സഹായിച്ചത് പോലെ, സ്വഗോത്രമായ ബനൂ മദ്ഹിജിന്റെ പിന്തുണയും അതിന് സഹായകമായിട്ടുണ്ട്. അന്ന് യമനിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും വലുതും ശക്തവുമായ ഗോത്രമായിരുന്നു അത്.
ആകാശത്തു നിന്നും ഒരു മലക്ക് ദിവ്യസന്ദേശവുമായി ഇറങ്ങി വരുന്നുണ്ടെന്നും, അദൃശ്യവൃത്താന്തങ്ങള്‍ അറിയിച്ചു തരുന്നുണ്ടെന്നും അയാള്‍ ജനസമക്ഷം വാദിച്ചിരുന്നു. ഈ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കാനായി പല മാര്‍ഗവും അയാള്‍ പയറ്റി.
ജനങ്ങളുടെ വിശേഷങ്ങളും പ്രശ്‌നങ്ങളും കണ്ടെത്താനും, രഹസ്യങ്ങളും വൃത്താന്തങ്ങളും നിരീക്ഷിക്കാനും എല്ലാ സ്ഥലത്തും അയാള്‍ ചാരന്മാരെ നിയോഗിക്കുമായിരുന്നു. ആശകളും ആശങ്കകളുമായി മറഞ്ഞു കിടന്നിരുന്ന വിവരങ്ങള്‍ അവര്‍ എത്തിച്ചുകൊടുക്കും. തദവസരത്തില്‍ അവര്‍ ജനങ്ങളെ സമീപിച്ച് അയാളില്‍ ശരണം തേടാനും സഹായം അര്‍ത്ഥിക്കാനും പ്രേരണ ചെലുത്തും. അങ്ങിനെ എത്തുന്നവരോട് അവരുടെ ആവശ്യങ്ങള്‍ അയാള്‍ തന്നെ പറയും. പ്രയാസം അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ അയാള്‍ തന്നെ പറഞ്ഞുതുടങ്ങും. അവരുടെ രഹസ്യങ്ങളെല്ലാം അറിയുന്നുണ്ടെന്ന് കാണിച്ചു കൊടുക്കും. ബുദ്ധിയെ ഭ്രമിപ്പിക്കുന്ന അചിന്തനീയമായ അത്ഭുതങ്ങളും അമാനുഷിക പ്രവര്‍ത്തികളും അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും.
ക്രമേണ അയാള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. കീര്‍ത്തി പരന്നു. അനുയായികള്‍ അധികരിച്ചു. അവരെയുമായി അയാള്‍ സ്വന്‍ആയിലേക്കിറങ്ങി. ശേഷം സ്വന്‍ആയില്‍ നിന്നും മറ്റ് പ്രദേശങ്ങളിലെത്തി. അങ്ങിനെ ഹദര്‍മൗത്തിനും ത്വാഇഫിനും ഇടയിലും ബഹ്‌റൈനിനും ഏദനും ഇടയിലുള്ള ദേശങ്ങള്‍ അയാള്‍ക്ക് കീഴടങ്ങി.
അസ്‌വദുല്‍ അന്‍സിക്ക് അധികാരം ലഭിക്കുകയും, നാടുകളും നാട്ടുകാരും കീഴടങ്ങുകയും ചെയ്തപ്പോള്‍ അയാള്‍ എതിരാളികളെ പിന്തുടര്‍ന്നു തുടങ്ങി. സത്യമതത്തില്‍ ഉറച്ചവിശ്വാസവും ആദരവായ നബിയില്‍ ദൃഢമായ ഉറപ്പും അല്ലാഹുവിനോടും റസൂലിനോടും സത്യസന്ധമായ അനുസരണയുമുള്ള സത്യം വിളിച്ചുപറയുന്ന അസത്യത്തോട് രാജിയാകാത്തവരെല്ലാം ഇയാളുടെ എതിരാളികളില്‍ ഉണ്ടായിരുന്നു. അബൂ മുസ്‌ലിം ഖൗലാനീ എന്നറിയപ്പെടുന്ന അബ്ദുല്ലാ ബിന്‍ ഥുവബ് ഇവരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.
മതവിഷയത്തില്‍ അടിയുറപ്പും ഈമാനികമായി ശക്തനും നേരിന് വേണ്ടി ഉള്ളുറപ്പോടെ നിലകൊള്ളുന്നവനുമായിരുന്നു അബൂ മുസ്‌ലിം ഖൗലാനി. അദ്ദേഹം അല്ലാഹുവിനോട് ആത്മാര്‍ഥത പുലര്‍ത്തി, ഇഹലോകത്തിലെ അലങ്കാരങ്ങളെ അവഗണിച്ചു, ജീവിതവിഭവങ്ങളുടെ മാസ്മരികതയില്‍ വിരക്തി പുലര്‍ത്തി, അല്ലാഹുവിനെ അനുസരിക്കാനും അവനിലേക്ക് ക്ഷണിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ചു. നശ്വരമായ ദുന്‍യാവിന് പകരം ശാശ്വതമായ പരലോകം വിലക്കു വാങ്ങി. അങ്ങിനെ ജനം അദ്ദേഹത്തെ തങ്ങളുടെ മനസ്സുകളില്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഉള്ളും പുറവും ശുദ്ധമായ, പ്രാര്‍ത്ഥനക്ക് അല്ലാഹുവിങ്കല്‍ നിന്നും ഉത്തരം ലഭിക്കുന്ന ഒരാളായി അവര്‍ അദ്ദേഹത്തെ ദര്‍ശിച്ചു.
ഇബ്‌റാഹീം ഖലീലിനെ പോലൊരു ഖൗലാനി
തന്റെ പ്രബോധനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി മാനസികമായി അടിച്ചമര്‍ത്താനായി, അബൂ മുസ്‌ലിമിനെ നിഷ്‌കരുണം പിടികൂടാന്‍ അസ്‌വദുല്‍ അന്‍സി തീരുമാനിച്ചു. സ്വന്‍ആയിലെ വെളിമ്പ്രദേശങ്ങളിലൊന്നില്‍ വിറകുകള്‍ കൂട്ടി തീ കൊടുക്കാന്‍ അയാള്‍ തിട്ടൂരമിറക്കി. യമനിലെ പണ്ഡിതനും ഭക്തനുമായ അബൂ മുസ്‌ലിം ഖൗലാനിയുടെ പശ്ചാതാപത്തിനും, തന്റെ പ്രവാചകത്വം അംഗീകരിക്കലിനും സാക്ഷിയാകാനായി അയാള്‍ ജനങ്ങളെ ക്ഷണിച്ചു വരുത്തി.
ജനം തിങ്ങിനിറഞ്ഞിരുന്ന മൈതാനത്തിലേക്ക്, നിശ്ചചയിക്കപ്പെട്ട സമയത്ത് അസ്‌വദുല്‍ അന്‍സി കടന്നുവന്നു. അഹങ്കാരികളായ പ്രഭൃതികളും മുതിര്‍ന്ന അനുയായികളും അയാളെ പൊതിഞ്ഞുനിന്നു. കാവല്‍ക്കാരും സേനാനായകരും അയാളെ വലയത്തിലാക്കി. അഗ്നിയുടെ മുമ്പിലായി സ്ഥാപിക്കപ്പെട്ട സിംഹാസനത്തില്‍ അയാള്‍ ഇരുന്നു. കണ്‍പാര്‍ത്തിരുന്ന ജനദസ്സിലേക്ക് അബൂ മുസ്‌ലിം ഖൗലാനിയെ കൊണ്ടുവന്നു. തെമ്മാടിയായ കള്ളവാദി അഹന്തയോടെ അദ്ദേഹത്തെ നോക്കി. പിന്നെ തന്റെ മുമ്പില്‍ ആളിക്കത്തുന്ന അഗ്നിയിലേക്ക് പരുഷമായി നോക്കി. ശേഷം തിരിഞ്ഞു നിന്ന് അബൂ മൂസല്‍ ഖൗലാനിയോട് ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?
അബൂ മുസ്‌ലിം ഖൗലാനി പറഞ്ഞു: അതെ, അദ്ദേഹം അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം മുര്‍സലുകളുടെ നേതാവാണ്. അവസാനത്തെ നബിയുമാണ്.
അസ്‌വദ് പുരികക്കൊടി വളച്ചു കൊണ്ട് ചോദിച്ചു; ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ?
അബൂ മുസ്‌ലിം: എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ട്. നീ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ല.
അസ്‌വദ്: അങ്ങിനെയെങ്കില്‍ നിന്നെ ഞാന്‍ ഈ തീയില്‍ എറിയും.
അബൂ മുസ്‌ലിം: നീ അത് ചെയ്യുമെങ്കില്‍, വിറക് ഇന്ധനമായുള്ള ഈ തീയ്യിനെ കൊണ്ട് മനുഷ്യനും കല്ലും ഇന്ധനമായ, പരുക്കന്മാരും ബലിഷ്ഠരും, അല്ലാഹുവിന്റെ കല്‍പനക്ക് എതിരു കാണിക്കാതെ, കല്‍പിക്കപ്പെടുന്നതെന്തും ചെയ്യുന്ന മലക്കുകളുള്ള നരകത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെടും.
അസ്‌വദ്: ഞാന്‍ ധ്യതികൂട്ടുന്നില്ല. നിനക്ക് ഒന്നുകൂടി ആലോചിക്കാനായി അവസരം തരാം.
അയാള്‍ വീണ്ടും ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?.
അബൂ മുസ്‌ലിം: അതെ, അവിടുന്ന് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സത്യവും നേരായതുമായ മതവുമായി അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചതാണ്. അദ്ദേഹത്തിന്റെ നിയോഗത്തോടെ ദൈവിക ദൗത്യങ്ങള്‍ക്ക് പരിസമാപ്തിയായി.
അസ്‌വദിന്റെ കോപം ഇരട്ടിച്ചു. അയാള്‍ ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് അംഗീകരിക്കുന്നുണ്ടോ?
അബൂ മുസ്‌ലിം: ഞാന്‍ നിന്നോട് പറഞ്ഞില്ലേ, എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ടെന്ന്. നിന്റെ ഈ സംസാരം കേള്‍ക്കാന്‍ കഴിയുന്നില്ല.
നിസ്സങ്കോചം ധ്യഢമാനസനായി ശാന്തമായ ഭാവത്തിലുള്ള മറുപടിയില്‍ അസ്‌വദുല്‍ അന്‍സി കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹത്തെ തീകുണ്ഡത്തില്‍ എറിയാന്‍ കല്‍പിക്കാന്‍ ഒരുങ്ങി. ആ സന്ദര്‍ഭത്തില്‍ അയാളുടെ കിങ്കരന്മാരില്‍ ഒരാള്‍ അടുത്ത് വന്ന് ചെവിയില്‍ മന്ത്രിച്ചു ‘താങ്കള്‍ക്ക് അറിയാവുന്നത് പോലെ അദ്ദേഹം ശുദ്ധമനസ്‌കനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നവനുമാണ്. വിഷമഘട്ടങ്ങളില്‍ അല്ലാഹുവിനെ കൈയ്യൊഴിക്കാത്തവനെ അല്ലാഹുവും കൈയ്യൊഴിയുകയില്ല. നീ അദ്ദേഹത്തെ തീയിലെറിയുകയും അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്താല്‍ നീ പടുത്തുയര്‍ത്തിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നടിയും. നിന്റെ നുബുവ്വത്തിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിഷേധിക്കുന്നതിന് അത് നിമിത്തമാകും. തീ അദ്ദേഹത്തെ ദഹിപ്പിച്ചെങ്കില്‍ തന്നെയും ജനം അതില്‍ അത്ഭുതം കൂറുകയും അദ്ദേഹത്തിന് ബഹുമതി ലഭിക്കുകയും ചെയ്യും. അദ്ദേഹത്തെ അവര്‍ രക്തസാക്ഷികളുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. അത്‌കൊണ്ട് അദ്ദേഹത്തെ ബന്ധനമുക്തനാക്കി നാട് കടത്തി ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവാകൂ.’
അസ്‌വദ് അന്‍സി കിങ്കരന്മാരോട് കൂടിയാലോചിച്ചു അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവായി.
(ലഭ്യമായ വിവര സ്രോതസ്സുകളില്‍ മിക്കതും സൂചിപ്പിക്കുന്നത് അദ്ദേഹത്തെ അയാള്‍ തീയിലിട്ടെന്നും ഇബ്‌റാഹീമിന് സംഭവിച്ചത് പോലെ തീ അദ്ദേഹത്തിന് തണുപ്പും രക്ഷയുമായി എന്നുമാണ്. വസ്തുത അല്ലാഹുവിന് അറിയാം)
അബൂബക്‌റും ഉമറും (റ) നല്‍കിയ ആദരവ്
തീക്കുണ്ഡത്തില്‍ നിന്നും രക്ഷപെട്ട അബൂ മുസ്‌ലിം മദീനയിലേക്ക് തിരിക്കാനാണ് ആഗ്രഹിച്ചത്. നബി തിരുമേനിയെ കണ്ടുമുട്ടണമെന്ന് അദ്ദേഹത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നു. തിരുനബിയുടെ ദര്‍ശനത്തിലൂടെ കണ്ണിന് അഞ്ജനമെഴുതുന്നതിനും, അവിടുന്നിനോട് ഒത്തുകഴിഞ്ഞ് ഉള്‍പുളകമണിയുന്നതിനും മുമ്പേ തന്നെ അദ്ദേഹം നബിയില്‍ വിശ്വസിച്ചിരുന്നു. പക്ഷെ നബി(സ)യുടെ വിയോഗത്തിന്റെയും തുടര്‍ന്ന് അബൂബക്ര്‍ സ്വിദ്ദീഖ് മുസ്‌ലിംകളുടെ ഖിലാഫത്ത് ഏറ്റെടുത്തതിന്റെയും വൃത്താന്തം വന്നെത്തുന്നതിനു മുമ്പ്, മദീന മുനവ്വറയെന്ന യഥ്‌രിബിന്റെ ഓരത്ത് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദരണീയനായ നബിയുടെ വിയോഗത്തിലെ മനോവ്യഥ ആദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.
അബൂ മുസ്‌ലിം മദീനയില്‍ എത്തി. തിരുദൂതരുടെ മസ്ജിദ് ലക്ഷ്യമാക്കി നടന്നു. മസ്ജിദിന്റെ മുമ്പില്‍ എത്തിയപ്പോള്‍ കവാടത്തിന്റെ സമീപത്തായി ഒട്ടകത്തെ കെട്ടിയിട്ട്, വിശുദ്ധ നബിയുടെ ഹറമിലേക്ക് കടന്ന്, നബി തിരുമേനി(സ)യ്ക്ക് സലാം പറഞ്ഞു. പിന്നീട് മസ്ജിദിലെ ഒരു തൂണിന്റെ പിന്നില്‍ നിന്ന് നിസ്‌കരിക്കാന്‍ തുടങ്ങി. നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ ഉമര്‍ ബിന്‍ ഖത്താബ് അദ്ദേഹത്തിന്റെ മുമ്പില്‍ വന്നുനിന്നു ചോദിച്ചു: എവിടുത്തുകാരനാണ്?
അബൂ മുസ്‌ലിം പറഞ്ഞു: യമനില്‍ നിന്നാണ്.
ഉമര്‍: അല്ലാഹുവിന്റെ ശത്രു തീക്കുണ്ഡമൊരുക്കിയ നമ്മുടെ ചങ്ങാതിയെ അല്ലാഹു എന്ത് ചെയ്തു? അല്ലാഹു അതില്‍ നിന്നും രക്ഷപ്പെടുത്തിയോ?
അബൂ മുസ്‌ലിം: അദ്ദേഹം സുഖമായിരിക്കുന്നു.
ഉമര്‍: അല്ലാഹുവില്‍ സത്യംചെയ്ത് ഞാന്‍ ചോദിക്കുന്നു, അത് താങ്കള്‍ തന്നെയല്ലെ?
അബൂ മുസ്‌ലിം: അതെ.
അദ്ദേഹത്തിന്റെ നയനങ്ങള്‍ക്കിടയില്‍ ചുംബിച്ചു കൊണ്ട് ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെയും താങ്കളുടെയും ശത്രുവിനെ അല്ലാഹു എന്ത് ചെയ്‌തെന്ന് അറിയാമോ?
അബൂ മുസ്‌ലിം പറഞ്ഞു: ഇല്ല, യമന്‍ വിട്ടത് മുതല്‍ അയാളുടെ ഒരു വാര്‍ത്തയും എനിക്ക് അറിയില്ല.
ഉമര്‍: അവശേഷിച്ച സത്യസന്ധരായ വിശ്വാസികളുടെ കരങ്ങളാല്‍ അല്ലാഹു അയാളെ കൊന്നുകളഞ്ഞു. അയാളുടെ ഭരണം നീക്കം ചെയ്തു. അയാളുടെ അനുയായികളെ അല്ലാഹുവിന്റെ മതത്തിലേക്ക് തിരിച്ചുതന്നു.
അബൂ മുസ്‌ലിം: കെട്ടിച്ചമച്ച കളവിലൂടെ പൊളിവിനെ പൊരുളാണെന്ന് ധരിച്ചുവശായ യമന്‍കാര്‍ ഇസ്‌ലാമിന്റെ ചിറകിന്റെ അടിയിലേക്ക് മടങ്ങിവന്നതും, അസ്‌വദുല്‍ അന്‍സിയുടെ പതനവും കണ്ട് കണ്‍കുളിര്‍ക്കുന്നതിനും മുമ്പ്, ഇഹലോകത്തില്‍ നിന്നും എന്നെ പറഞ്ഞുവിടാത്ത അല്ലാഹുവിനത്രെ സര്‍വ്വസ്തുതി.
ഉമര്‍: അല്ലാഹുവിന്റെ ഖലീലായ നമ്മുടെ പിതാവ് ഇബ്‌റാഹീം(അ)നോട് ചെയ്തത് പോലുള്ള ചെയ്തിക്ക്, മുഹമ്മദിന്റെ ഉമ്മത്തില്‍ നിന്നും വിധേയനാകേണ്ടിവന്ന ഒരാളെ എനിക്ക് കാണിച്ചുതന്ന അല്ലാഹുവിനെ ഞാനും സ്തുതിയ്ക്കുകയാണ്.
അങ്ങിനെ ഉമര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് അബൂബക്‌റിന്റെ അടുക്കലേക്ക് നടന്നു. കടന്നുചെന്നപ്പോള്‍ ഖലീഫയോട് ഉപചാരപൂര്‍വ്വം അദ്ദേഹം സലാം പറയുകയും അനുസരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തന്റെയും ഉമറിന്റെയും ഇടയിലായി സ്വിദ്ദീഖ് അദ്ദേഹത്തെ ഇരുത്തി. അബൂബക്‌റും ഉമറും അദ്ദേഹത്തോട് അസ്‌വദുല്‍ അന്‍സിയയുമായിട്ടുള്ള സംഭവങ്ങള്‍ അന്വേഷിച്ചറിയാന്‍ തുടങ്ങി.
അബൂ മുസ്‌ലിം കുറച്ചുകാലം മദീന മുനവ്വറയില്‍ താമസിച്ചു. റസൂലുല്ലാഹി(സ)യുടെ മസ്ജിദിലാണ് അക്കാലയളവില്‍ അദ്ദേഹം താമസിച്ചത്. അല്ലാഹു കണക്കാക്കിയിടത്തോളം പരിശുദ്ധ റൗദയില്‍ അദ്ദേഹം നിസ്‌കരിച്ചു. അബൂ ഉബൈദ ബിന്‍ ജര്‍റാഹ്, അബൂദര്‍റുല്‍ ഗിഫാരീ, ഉബാദ ബിന്‍ സ്വാമിത്, മുആദ് ബിന്‍ ജബല്‍, ഔഫ് ബിന്‍ മാലിക് അശ്ജഈ പോലുള്ള അഭിവന്ദ്യരായ സഹാബികളില്‍ നിന്നും അദ്ദേഹം ഏറെ പഠിച്ചു.
ശാമില്‍ പോയി താമസിക്കണമെന്ന് അബൂ മുസ്‌ലിമിന് തോന്നി. റോമുമായുള്ള പോരാട്ടത്തില്‍ മുസ്‌ലിം സൈന്യത്തില്‍ പങ്കാളിത്തം വഹിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിഞ്ഞുകൂടി പ്രതിഫലം നേടണമെന്നുള്ള മോഹമായിരുന്നു, ശാം അതിര്‍ത്തിയോട് അടുത്ത് കഴിയണമെന്നുള്ള ഉദ്ദേശത്തിന്റെ പിന്നിലുണ്ടായിരുന്നത്.
മുആവിയയുടെ (റ) നേരെ ചൂണ്ടിയ വിരല്‍
അമീറുല്‍ മുഅ്മിനീന്‍ മുആവിയ ബിന്‍ അബീസുഫ്‌യാന്‍(റ)വിലേക്ക് ഖിലാഫത്ത് നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ അബൂ മുസ്‌ലിം പലവട്ടവും പോകാറുണ്ടായിരുന്നു. മുആവിയയോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസിദ്ധമാണ്. ആ സംഭവങ്ങള്‍ ഉത്തുംഗത്തിലുള്ള രണ്ടാളുകളെ കാണിച്ചുതരുന്നു, അന്തകരണവിശുദ്ധി എടുത്തണിഞ്ഞ രണ്ടാളുകളെ ഉദ്‌ഘോഷിക്കുന്നു.
ഒരിക്കല്‍ മുആവിയ(റ)വിന്റെ സദസ്സിലേക്ക് അബൂ മുസ്‌ലിം കടന്നുചെല്ലുമ്പോള്‍ കാണുന്നത് ബൃഹത്തായ ഒരു സദസ്സില്‍ അദ്ദേഹം അധ്യക്ഷം വഹിക്കുന്നതാണ്. സാമ്രാജ്യത്തിലെ പ്രജകളും സൈനിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും അദ്ദേഹത്തെ പൊതിഞ്ഞുനില്‍ക്കുന്നു.
ജനം അദ്ദേഹത്തെ പരിധിവിട്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അബൂ മുസ്‌ലിം കണ്ടു. മുആവിയയുടെ അവസ്ഥയില്‍ അബൂ മുസ്‌ലിമിന് കടുത്ത ആശങ്കയുണ്ടായി. ക്ഷണത്തില്‍ അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ കൂലിക്കാരാ, നിനക്ക് രക്ഷയുണ്ടാകട്ടെ).
ജനം തിരിഞ്ഞു നിന്ന് അദ്ദേഹത്തോട് പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീനെന്ന് പറയൂ. അദ്ദേഹം അവരെ തെല്ലും ഗൗനിച്ചില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. ജനം പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീന്‍. അദ്ദേഹം അവര്‍ക്ക് ചെവികൊടുത്തില്ല, അവരെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. പിന്നെയും ജനം തിരുത്തുമെന്നായപ്പോള്‍ മുആവിയ അവരോട് പറഞ്ഞു: അബൂ മുസ്‌ലിമിനെ വിട്ടേക്കൂ, എന്താണ് താന്‍ പറയുന്നതെന്ന് അദ്ദേഹത്തിന് അറിയാം.
മുആവിയയുടെ അടുത്തേക്ക് ചെന്ന് അബൂ മുസ്‌ലിം പറഞ്ഞു: ‘താങ്കളെ പോലുള്ളവര്‍, അല്ലാഹു ജനത്തിന്റെ കാര്യത്തില്‍ താങ്കളെ ഉത്തരവാദിത്വം ഏല്‍പിച്ചു കഴിഞ്ഞിരിക്കെ, കൂലിക്ക് ആളെ നിശ്ചയിച്ച് ആടുകളുടെ കാര്യം ഏല്‍പിച്ചുകൊടുക്കുകയും, നല്ല നിലയില്‍ പരിപാലിച്ച് അവയുടെ ശരീരം സംരക്ഷിച്ച് കൊണ്ട് കമ്പിളിയും പാലും കൂടുതലായി ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നിശ്ചയിക്കപ്പെട്ട ഒരുവനെപ്പോലെയാണ്. ചെറിയവ വലുതാവുകയും മെലിഞ്ഞവ തടിവെയ്ക്കുകയും രോഗമുള്ളവ സുഖം പ്രാപിക്കുകയും ചെയ്യുന്നത് വരെ കരാര്‍ പ്രകാരം നിലകൊണ്ടാല്‍ അവന് കൂലിയും കിട്ടും കൂടുതലും കിട്ടും. നല്ല നിലയില്‍ പരിപാലിക്കാതെ മെലിഞ്ഞവ ചത്തുപോകുകയും തടിച്ചവ മെലിയുകയും കമ്പിളിയും പാലും കിട്ടാതെ വരികയും ചെയ്താല്‍ കൂലി തടയപ്പെടും, ഉടമ കോപിഷ്ഠനാകും ശിക്ഷിക്കും. താങ്കള്‍ക്ക് ഉത്തമമായതും പ്രതിഫലം ലഭിക്കുന്നതും തിരഞ്ഞെടുക്കൂ.’
താഴേക്ക് തല കുമ്പിട്ടിരുന്ന മുആവിയ തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിനോടും റസൂലിനോടും വിശ്വാസികളോടും ഗുണകാംക്ഷ പുലര്‍ത്തുന്നവനായിട്ടല്ലാതെ താങ്കളെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല.
ഒരിക്കല്‍ അബൂ മുസ്‌ലിം ദമാസ്‌കസിലെ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ഹാജറായി. അമീറുല്‍ മുഅ്മിനീന്‍ മുആവിയ ജനങ്ങളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യതക്കായി തന്റെ നിര്‍ദേശാനുസരണം കുഴിച്ച ‘ബറദാ’ നദിയെ സംബന്ധിച്ച് അവരോട് അദ്ദേഹം പ്രതിപാദിക്കുന്നു. സദസ്സിനിടയില്‍ നിന്നും അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: നീ ഓര്‍ക്കണം മുആവിയാ, ഇന്നോ നാളെയോ നീ മരിക്കാനുള്ളതാണ്. നിന്റെ വീട് ഏതെങ്കിലും ഖബറായിരിക്കും. എന്തെങ്കിലുമായി അവിടേക്ക് പോയാല്‍ നിനക്കവിടെ എന്തെങ്കിലും ഉണ്ടാകും. കൈയ്യില്‍ വട്ടപ്പൂജ്യവുമായി അവിടെയെത്തിയാല്‍ അവിടം തരിശും ശൂന്യവുമായിരിക്കും.
മുആവിയാ, ഖിലാഫത്തെന്നാല്‍ പുഴ ഒഴുക്കലും ധനം ഒരുക്കൂട്ടലുമാണെന്ന് കരുതുന്നതില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ നിനക്ക് കാവല്‍ചോദിക്കുന്നു. ഖിലാഫത്തെന്നാല്‍ സത്യസന്ധമായ പ്രവര്‍ത്തനവും, നീതിയും ന്യായവുമായത് പറയലും, അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിന് തൃപ്തികരമായത് ജനങ്ങള്‍ക്ക് എടുത്ത് കൊടുക്കലും മാത്രമാണ്.
മുആവിയാ, ഞങ്ങളുടെ ഉറവുമുഖം തെളിഞ്ഞതാണെങ്കില്‍ പുഴയുടെ കലക്കം ഞങ്ങള്‍ ഞങ്ങള്‍ പരിഗണിക്കില്ല. താങ്കളാണ് ഞങ്ങളുടെ ഉറവുമുഖം. താങ്കള്‍ തെളിഞ്ഞതാകാന്‍ പരിശ്രമിക്കുക.
മുആവിയാ, ഒരാളോടെങ്കിലും നീ അനീതി കാട്ടിയാല്‍ അവനോടുള്ള നിന്റെ അനീതി നിന്റെ നീതിയെ അപ്രസക്തമാക്കും. അക്രമത്തെ സൂക്ഷിക്കൂ. ഒരു അക്രമം പരലോകത്ത് അക്രമങ്ങളാണ്.
അബൂ മുസ്‌ലിം വര്‍ത്തമാനം നിര്‍ത്തിയപ്പോള്‍ മുആവിയ മിമ്പറില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, അല്ലാഹു നിന്നോട് കരുണചെയ്യട്ടെ, നല്ല പ്രതിഫലം നല്‍കട്ടെ.
മറ്റൊരിക്കല്‍ മുആവിയ മിമ്പറില്‍ കയറി ഖുതുബ തുടങ്ങി. രണ്ട് മാസമായി ജനങ്ങളുടെ അലവന്‍സ് അദ്ദേഹം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഉടനെ അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: മുആവിയാ, ഈ സമ്പത്ത് നിന്റെ സമ്പത്തല്ല, നിന്റെ ബാപ്പയുടേതോ ഉമ്മയുടേതോ അല്ല. ജനങ്ങള്‍ക്ക് നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്?
മുആവിയയുടെ മുഖത്ത് കോപം ഇരച്ചുകയറി. എന്ത് സംഭവിക്കുമെന്നറിയാന്‍ ജനം കണ്ണിമവെട്ടാതെ കാത്തിരിയ്ക്കുകയാണ്. പിരിഞ്ഞുപോകാതെ നിങ്ങള്‍ അവിടെത്തന്നെ ഇരിക്കുകയെന്ന് മാത്രം അദ്ദേഹം ആംഗ്യംകാട്ടി. ശേഷം മിമ്പറില്‍ നിന്നിറങ്ങി വുദൂഅ് ചെയ്തു, കുറച്ച് വെള്ളം പുറത്ത് കോരിയൊഴിച്ചു. പിന്നീട് മിമ്പറില്‍ കയറി. അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിനെ സ്തുതിയ്ക്കുകയും അര്‍ഹമായ നിലയില്‍ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഈ പണം എന്റെ പണമല്ല, എന്റെ ബാപ്പയുടേയോ ഉമ്മയുടേയോ പണമല്ല എന്നാണ് അബൂ മുസ്‌ലിം പറഞ്ഞത്. അബൂ മുസ്‌ലിം പറഞ്ഞതാണ് ശരി. നബി തിരുമേനി(സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് ‘കോപം പിശാചില്‍ നിന്നാണ്. പിശാച് തീയില്‍ നിന്നാണ്. വെള്ളം തീയെ കെടുത്തുന്നു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും കോപം വന്നാല്‍ കുളിയ്ക്കുക’ ജനങ്ങളേ, അല്ലാഹുവിന്റെ അനുഗ്രമെന്നോണം കാലത്ത് തന്നെ നിങ്ങളുടെ അവകാശങ്ങള്‍ കൈപ്പറ്റിക്കൊള്ളൂ.
അല്ലാഹു അബൂ മുസ്‌ലിമിന് ഉത്തമ പ്രതിഫലം നല്‍കട്ടെ. സത്യം വിളിച്ചു പറയുന്നതില്‍ അദ്ദേഹം അനുപമനായിരുന്നു. അല്ലാഹു മുആവിയ ബിന്‍ അബീ സുഫ്‌യാനില്‍ സംപ്രീതനാകട്ടെ. നേരിലേക്ക് മടങ്ങുന്നതില്‍ അദ്ദേഹം അനുകരണിയ മാതൃകയാണ്.
അബൂ മുസ്‌ലിം ഖൗലാനി (റ) - യുടെ കറാമത്തുകൾ
യമനിലെ ആദ്യകാല സത്യവിശ്വാസികളിലെ സാത്വികനാണ് അബൂമുസ്ലിമുല്‍ ഖൗലാനി(റ). നബി(സ്വ)യുടെ കാലത്താണ് ജീവിച്ചതെങ്കിലും സഹവസിക്കാനാവാത്തതിനാല്‍ സ്വഹാബിയാവാനായില്ല. നിരവധി കറാമത്തുല്‍ അദ്ദേഹത്തില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ്, ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രശസ്തരും സ്വീകാര്യരുമായ പണ്ഡിതരും ചരിത്രകാരന്മാരും അതു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് അസ്വദുല്‍ അന്‍സി എന്ന വ്യാജപ്രവാചകന്‍ അദ്ദേഹത്തെ തീയിലെറിഞ്ഞപ്പോള്‍ സംഭവിച്ചത്.
നബി(സ്വ) ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രോഗബാധിതനായ സന്ദര്‍ഭത്തില്‍ യമനില്‍ നിന്നും പ്രവാചകത്വം വാദിച്ച് രംഗത്തുവന്നയാളാണ് അസ്വദുല്‍ അന്‍സി. മതനിയമങ്ങളില്‍ നല്‍കിയ ഇളവ് കാരണം കുടുംബങ്ങളടക്കം ധാരാളമാളുകള്‍ അയാളെ അംഗീകരിച്ചു. മഹാനായ അബൂമുസ്‌ലിം(റ) പക്ഷേ, അയാളെ അംഗീകരിക്കാന്‍ തയ്യാറായില്ല. നേരില്‍ വന്ന് വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിയ അസ്വദ് അബൂമുസ്‌ലിം(റ)നെ വിളിച്ചുവരുത്തി. എന്നിട്ടദ്ദേഹത്തോടു ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് നീ അംഗീകരിക്കില്ലേ?
അബൂമുസ്‌ലിം(റ) പറഞ്ഞു: “ഞാനൊന്നും കേള്‍ക്കുന്നേയില്ല.’
“മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു നീ വിശ്വസിക്കുന്നുണ്ടോ?’
“അതേ’
തന്റെ പ്രവാചകത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് തുടര്‍ന്നും ഞാനൊന്നും കേള്‍ക്കുന്നില്ലെന്ന മറുപടി ആവര്‍ത്തിച്ചപ്പോള്‍ കോപാന്ധനായ അസ്വദ് വലിയ തീക്കുണ്ഡം തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. ശേഷം അബൂമുസ്‌ലിം(റ)നെ അതിലേക്കെറിഞ്ഞു. അദ്ഭുതം! അദ്ദേഹത്തിന് ഒരു പോറലുമേറ്റില്ല. നംറൂദിന്റെ അഗ്നിയില്‍ നിന്ന് ഇബ്റാഹിം(അ)ന് സംരക്ഷണം നല്‍കിയപോലെ അദ്ദേഹത്തെയും അല്ലാഹു കാത്തു. തീക്കുണ്ഡത്തില്‍ വെച്ച് അബൂമുസ്‌ലിം(റ) നിസ്കരിക്കുന്നതാണവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. നെറ്റിയിലെ വിയര്‍പ്പ്കണങ്ങള്‍ തുടച്ചുകൊണ്ട് അബൂമുസ്‌ലിം(റ) തീയില്‍ നിന്നും പുറത്തുവന്നു.
ഇതാണ് അസ്വദുല്‍ അന്‍സിയുടെയും പരിവാരത്തിന്റെയും മുമ്പില്‍ അബൂമുസ്‌ലിം(റ)യില്‍ നിന്നുണ്ടായ കറാമത്ത്. സംഗതി ഇവ്വിധമായപ്പോള്‍ അബൂമുസ്‌ലിം(റ)നെ ഇനി യമനില്‍ കഴിയാനനുവദിച്ചാല്‍ തന്റെ പ്രവാചകത്വ വാദം ദീര്‍ഘനാള്‍ തുടരാനാവില്ലെന്ന് ഗ്രഹിച്ച അന്‍സി അനുയായികളോട് അദ്ദേഹത്തെ നാടുകടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം നബി(സ്വ)യെ കാണാനായി മദീന ലക്ഷ്യമാക്കി യാത്രയാവുകയാണ്. മദീനയിലെത്തിയപ്പോഴാണ് റസൂല്‍(സ്വ) ദിവസങ്ങള്‍ക്കു മുമ്പ് വഫാത്തായതും അബൂബക്കര്‍ സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമറിയുന്നത്.
മസ്ജിദുന്നബവിയില്‍ നിസ്കരിച്ചുകൊണ്ടിരുന്ന അബൂമുസ്‌ലിം(റ)നെ കണ്ട് ഉമര്‍(റ) അടുത്തുവന്നു സംസാരിച്ചു. യമനില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ താല്‍പര്യപൂര്‍വം ചോദിച്ചു: “കള്ളനായ അസ്വദ് തീയിലിട്ട നമ്മുടെ സഹോദരന്റെ സ്ഥിതിയെന്താണെന്നറിയുമോ നിങ്ങള്‍?
അപ്പോള്‍ അബൂമുസ്‌ലിം(റ) പറഞ്ഞു: “അത് അബ്ദുല്ലാഹിബ്നു ദുവൈസാണ്, അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു.’
ഉമര്‍(റ) വീണ്ടും ചോദിച്ചു: “അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ, അതു താങ്കളല്ലേ?
“അതേ’
ഉടനെ ഉമര്‍(റ) അദ്ദേഹത്തെ ആലിംഗനം ചെയ്തു സന്തോഷാശ്രു പൊഴിച്ചു. എന്നിട്ടദ്ദേഹത്തെയും കൂട്ടി ഖലീഫയുടെ അടുത്തേക്കു ചെന്നു. തന്റെയും ഖലീഫയുടെയും ഇടയിലദ്ദേഹത്തെയിരുത്തി ഉമര്‍(റ) പറഞ്ഞു: “ഇബ്റാഹിം(അ)നോട് ശത്രുക്കള്‍ ചെയ്തതുപോലെ പ്രവര്‍ത്തിച്ചു രക്ഷപ്പെട്ട ഒരാളെ, ഈ സമുദായത്തില്‍ കാണിക്കുന്നതിന് മുമ്പ് എന്നെ മരിപ്പിക്കാതിരുന്ന നാഥന് സര്‍വസ്തുതി.’
ഇബ്നു തൈമിയ്യ, ഇബ്നുകസീര്‍, ഹാഫിളുദ്ദഹബി, ഇമാം സുയൂഥി, ഇമാം നവവി, ഇബ്നു അസാകിര്‍, ഇമാം ബിഖാഈ, ആലൂസി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി, ഇബ്നു അബ്ദില്‍ ബര്‍റ്, ഇബ്നുഹജറില്‍ അസ്ഖലാനി, ഇബ്നുല്‍ അസീര്‍, സ്വലാഹുദ്ദീനിസ്വഫദീ, ഇബ്നു ഇമാദില്‍ ഹമ്പലി, മുഹിബുദ്ദീനിത്വബ്രി, ഇബ്നുല്‍ ജൗസി, അബൂ നുഐമുല്‍ ഇസ്ബഹാനി, അബ്ദുല്ലാഹില്‍ യാഫിഈ തുടങ്ങിയ നിരവധി ചരിത്രകാരന്മാരും ഇമാമുകളും ആധുനിക പണ്ഡിതരുമെല്ലാം ഈ കറാമത്ത് വിവരിച്ചിട്ടുണ്ട്.
മുസ്ലിമുൽ ഖൗലാനിയെ തൊട്ട് മുഹമ്മദ് ബ്നി സിയാദിൽ അൽഹാനിയ്യിൽ നിന്ന് നിവേദനം
ഒരു പെണ്ണ് മുസ്ലിമുൽ ഖൗലാനി എന്നവരുടെ ഭാര്യയുമായുള്ള തന്റെ ബന്ധം വശളാക്കി. അന്തരം അദ്ദേഹം അവൾക്കെതിരെ പ്രാർത്ഥിക്കുകയും ആ പെണ്ണിന്റെ കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.
മുഹമ്മദ് ബ്ൻ സിയാദ് പറയുന്നു: അവൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് പറഞ്ഞു; എന്റെടുത്ത് നിന്ന് ഇന്നാലിന്ന പ്രവർത്തിയൊക്കെ വന്ന് പോയി. ഇനി ഒരിക്കലും അത്തരം പ്രവർത്തിയിലേക്ക് ഞാൻ മടങ്ങില്ല.
തദവസരം അദ്ദേഹം പ്രാർത്ഥിച്ചു: അല്ലാഹുവേ ഇവൾ പറയുന്നത് സത്യമാണെങ്കിൽ നീ അവളുടെ കാഴ്ച മടക്കി കൊടുക്കണേ..!!
മു.സിയാദ് പറഞ്ഞു: തൽക്ഷണം അവൾക്ക് കാഴ്ച്ച തിരികെ ലഭിച്ചു.(ഹിൽയത്തുൽ അൗലിയാഅ്-5/121)
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ - വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട. (Islamonlive.in)
മുഷ്താഖ് അഹ്മദ് - (Sunnivoice.net)
http://www.ifshaussunna.in/
No comments:
Post a Comment