Saturday 26 November 2016

അബ്ബാദ് ബിന്‍ ബിശ്ര്‍(റ)


താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .


മദീനയില്‍ ഔസ് ഗോത്രത്തിലെ അബ്ദുല്‍ അശ്ഹല്‍ കുടുംബത്തില്‍ ബിശ്‌റുബ്‌നു വഖ്ശിന്റെ മകനായി ജനിച്ച അബ്ബാദ്(റ) അന്‍സാരികളില്‍ പ്രമുഖനായിരുന്നു. ഹിജ്‌റക്കു മുമ്പ് തന്നെ മുസ്അബ് ബ്‌നു ഉമൈര്‍(റ) വഴി ഇസ്‌ലാമിലെത്തി. 

ഇസ്ലാമിക ചരിത്രത്തിൽ നിത്യശോഭയോടെ ജ്വലിച്ചുനിൽക്കുന്ന ഒരു നാമമാണ് അബ്ബാദ് ബിൻ ബിശ്ര്‍(റ) എന്ന സ്വഹ്വാബി പ്രമുഖന്റേത്. നിരന്തരമായ ഖുർആൻ പാരായണത്തിലൂടെ രാത്രിയുടെ അന്ത്യയാമങ്ങളെ ധന്യമാക്കിക്കൊണ്ട് അല്ലാഹുവിന് മുമ്പിൽ ആരാധനാ മുറകളുടെ കലവറ തീർത്ത സംശുദ്ധ വ്യക്തിത്വത്തിനുടമായിയിരുന്നു അബ്ബാദ് ബിൻ ബിശ്ര്‍(റ). ധീരയോദ്ധാക്കളുടെ കൂട്ടത്തിൽ, ദൈവമാർഗത്തിൽ സധൈര്യം മുന്നേറുന്ന ഒരു പോരാളിയാണ് അദ്ധേഹം. മുസ്ലിം ഭരണാധികാരികളെ പരിശോധിച്ചാൽ വിശ്വസ്തനും ശക്തനുമായ ഒരു ഭരണാധികാരിയായി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നിങ്ങൾക്ക് വായിച്ചെടുക്കാം. 

മഹതി ആഇശ(റ)യുടെ വാക്കുകൾ ഇവിടെ വളരെ ശ്രദ്ധേയമാണ്. മഹതി പറയുന്നു: അൻസ്വാറുകളായ മൂന്നുപേർ മറ്റുള്ളവരെക്കാൾ ശ്രേഷ്ടതയും മഹത്വവും ഉള്ളവരാണ്. മൂന്നുപേരും ബനൂ അബ്ദിൽ അഷ്ഹൽ ഗോത്ര സന്തതികളാണ്. 

ഒന്ന്: സഅദ് ബിൻ മുആദ്(റ), രണ്ട്: ഉസൈദ് ബിൻ ഹുളൈർ(റ), മൂന്ന്: അബ്ബാദ് ബിൻ ബിശ്ര്‍(റ)

മദീനയിൽ ഇസ്ലാമിന്റെ ആദ്യകിരണം പതിക്കുമ്പോൾ അബ്ബാദ്(റ) തന്റെ യുവത്വ ദശയിലാണ്. യുവത്വത്തിന്റെ തൊലിക്കട്ടിയുള്ള മുഖത്ത് ചാരിത്ര്യത്തിന്റെയും പാവനത്വത്തിന്റെയും പ്രഭതെളിഞ്ഞു കത്തുന്നുണ്ട്. മുതിർന്നവരുടെ ബുദ്ധിയും വിവേകവും അദ്ധേഹത്തിന്റെ ഇടപെടലുകളിൽ പ്രകടമായിരുന്നു. അപ്പോഴും ഇരുപത്തിയഞ്ച് വയസ്സ് പിന്നിട്ടിട്ടല്ലാത്ത ഇളംപ്രായക്കാരനായിരുന്നു അബ്ബാദ്(റ).

മദീനയിലെ ആദ്യ പ്രബോധകനായിരുന്ന മിസ്അബ് ബിൻ ഉമൈറി(റ)നെ കണ്ടുമുട്ടിയ അദ്ധേഹത്തിന്റെ ഹൃദയം മിസ്അബി(റ)ന്റെ വിശ്വാസത്തോട് ദ്രുതഗതിയിൽ തന്നെ ഇണങ്ങിച്ചേർന്നു. അബ്ബാദ്(റ) മുസ്ലിമായി ജീവിതം ആരംഭിച്ചു. രണ്ടുപേരുടെയും സുകൃതസ്വഭാവങ്ങളും വ്യക്തിത്വ ഗുണങ്ങളും അവരെ സമാന മനസ്കരാക്കിയ ഘടകങ്ങളായിരുന്നു.

ജീവിതത്തിലാദ്യമായി അബ്ബാദ് ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍ക്കുന്നത് മുസ്അബ് ബ്‌നു ഉമൈറില്‍ നിന്നാണ്. ആ മധുര ശബ്ദവും വിസ്മയ സൂക്തങ്ങളും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വെളിച്ചം പരത്തി. ഖുര്‍ആനിനോട് അന്നു തുടങ്ങിയ പ്രണയം അദ്ദേഹം ജീവിതാന്ത്യം വരെ നിലനിര്‍ത്തി. 'ഖുര്‍ആന്റെ സുഹൃത്ത്' എന്ന പേരും അബ്ബാദ്(റ)ന് കിട്ടി. 

മസ്ജിദുന്നബവിയോടു ചേർന്ന ആഇശ ബീവി(റ)യുടെ മുറിയിൽ തഹജ്ജുദ് നമസ്കാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു നബി(സ്വ). അപ്പോഴാണ് പള്ളിയിൽ നിന്നും സുന്ദരമായ ഖുർആൻ പാരായണശബ്ദം നബി(സ്വ) കേൾക്കുന്നത്. ജിബിരീൽ(അ) വന്ന് പ്രവാചക (സ്വ)ന് പാരായണം ചെയ്തുകൊടുത്ത അതുപോലെ തന്നെയാണ് അബ്ബാദ്(റ) പാരായണം ചെയ്യുന്നത്. നബി(സ്വ) പത്നി ആഇശ(റ)യോട് ചോദിച്ചു: 

അബ്ബാദ് ബിൻ ബിശ്ര്‍ അല്ലേ ഖുർആൻ പാരായണം ചെയ്യുന്നത്?

ആഇശ(റ) അതെ എന്ന് മറുപടി പറഞ്ഞു. അപ്പോൾ നബി(സ്വ) പ്രാർത്ഥിച്ചു:  അല്ലാഹുവെ, നീ അവന് പൊറുത്ത് കൊടുക്കേണമെ.

പ്രവാചകൻ (സ്വ) സംബന്ധിച്ച എല്ലാ യുദ്ധവേളകളിലും അബ്ബാദും(റ) കൂടെയുണ്ടായിരുന്നു. ഖുർആൻ നെഞ്ചേറ്റുന്ന ഒരു മുസ്ലിം പൗരൻ യുദ്ധവേളകളിൽ നിർവ്വഹിക്കേണ്ട തന്റേതായ ധർമങ്ങളെല്ലാം അദ്ധേഹം ഈ വേളകളിലെല്ലാം നിർവ്വഹിക്കുകയുണ്ടായി.

അത്തരമൊരു ധർമ്മനിർവ്വഹണത്തിന്റെ മകുടോദാഹരണമാണ് ദാതു രിഖാഅ് യുദ്ധവേളയിൽ സംഭവിച്ചത്. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുകയായിരുന്ന നബി(സ്വ)യും സംഘവും രാപ്പാർക്കാനായി ഒരു മലഞ്ചെരുവിൽ യാത്ര താൽക്കാലികമായി അവസാനിപ്പിച്ചു. അമുസ്ലിംകളിൽ നിന്നും ബന്ദികളായി പിടിക്കപ്പെട്ടവരും അവരുടെ കൂടെയുണ്ടായിരുന്നു. ഭർത്താവില്ലാതെ ഭാര്യയെ മാത്രം ബന്ദിയാക്കിപിടിച്ച് തന്റെ നിയന്ത്രണത്തിൽ വെച്ച ഒരു വ്യക്തി മുസ്ലിം സൈന്യത്തിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ ഭർത്താവ് മുസ്ലിംകളോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. മുഹമ്മദി(സ്വ)നെയും അവന്റെ അനുയായികളെയും കണ്ടെത്തി അവരുടെ ചോരചിന്താതെ താൻ മടങ്ങിവരില്ലെന്ന് തന്റെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും വിളിച്ച് അവൻ സത്യം ചെയ്തു.

മുസ്ലിം സേന യാത്ര അവസാനിപ്പിച്ച് മലഞ്ചെരുവിൽ താമസത്തിനായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ പ്രവാചകൻ (സ്വ) ചോദിച്ചു: ഇന്ന് രാത്രിയിൽ ആരാണ് നമുക്ക് കാവൽ നിൽക്കുക?

അബ്ബാദ് ബിൻ ബിശ്ര്‍റും(റ) അമ്മാർ ബിൻ യാസിറും(റ) സദസ്സിനിടയിൽ നിന്നും എണീറ്റു നിന്നുകൊണ്ട് പറഞ്ഞു: ഞങ്ങൾ തയ്യാറാണ് റസൂലേ.

അബ്ബാദും(റ) അമ്മാറും(റ) സുഹൃത്തുക്കളാണ്. അമ്മാർ (റ) മുഹാജിറും അബ്ബാദ്(റ) അൻസ്വാറുമണ്. മുഹാജിറുകൾ മദീനയിൽ എത്തിയപ്പോൾ അവർക്ക് അൻസ്വാരികളിൽ ഒരാളെ സുഹൃത്തായി പ്രവാചകൻ നിശ്ചയിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് അവർ തമ്മിലുള്ള സൗഹൃദബന്ധത്തിന് നാന്ദികുറിക്കുന്നത്.

തങ്ങളുടെ ഉത്തരവാദിത്വ നിർവ്വഹണത്തിനായി അവർ സർവ്വായുധരായി മലഞ്ചെരുവിന്റെ പ്രവേശനകവാടത്തിനടുത്തേക്ക് നീങ്ങി. അപ്പോൾ സുഹൃത്ത് അമ്മാറി(റ)നോട് അബ്ബാദ്(റ) ചോദിച്ചു: രാത്രിയുടെ ആദ്യഭാഗത്ത് ഉറങ്ങാനാണോ അവസാന ഭാഗത്ത് ഉറങ്ങാനാണോ നീ താത്പര്യപ്പെടുന്നത്?

അമ്മാർ(റ) പറഞ്ഞു: ഞാൻ ആദ്യ പകുതിയിൽ ഉറങ്ങാം. അങ്ങനെ അബ്ബാദ്(റ) ആദ്യപകുതിയിൽ പ്രവാചക(സ്വ)രടങ്ങിയ മുസ്ലിം സൈന്യത്തിന്റെ കാവൽഭടനായി. അമ്മാർ(റ) തൊട്ടടുത്ത് തന്നെ കിടന്ന് മയക്കത്തിലേക്ക് ആണ്ടുപോയി.

ഇരുട്ട് അതിന്റെ പൂർണ്ണരൂപം പ്രാപിച്ച ആ രാത്രി പക്ഷേ ശാന്തമായിരുന്നു. അപശബ്ദങ്ങളോ ഒച്ചയനക്കലുകളോ ആ മലഞ്ചെരുവിൽ കേട്ടില്ല. ആകാശത്തെ നക്ഷത്രങ്ങളും ഭൂമിയിലെ വൃക്ഷങ്ങളും പാറക്കല്ലുകളും നാഥനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അബ്ബാദി(റ)ന്റെ മനസ്സ് ദൈവികാരാധനയ്ക്ക് കൊതിക്കുകയാണ്. ഖുർആൻ പാരായണത്തിലൂടെ ആ രാത്രിയെ ധന്യമാക്കാൻ ആ മനസ്സ് വെമ്പൽ കൊണ്ടു.നമസ്കരിക്കുമ്പോഴുള്ള അബ്ബാദി(റ)ന്റെ ഖുർആൻ പാരായണമാണ് ഏറ്റവും മധുര്യം നിറഞ്ഞത്. നിസ്കാരത്തിലെ ആത്മനിർവൃതിയും ഖുർആൻ പാരായണത്തിലെ ആത്മാനുഭൂതിയും സംഗമിക്കുന്ന സുകൃതനിമിഷങ്ങളാണ് അബ്ബാദി(റ)ന്റെ നമസ്കാരവേളകൾ. തക്ബീർ കെട്ടി നമസ്കാരത്തിലേക്ക് പ്രവേശിച്ചു. സുന്ദരമായ ഖുർആൻ പാരായണം ആ രാത്രിയെയും അന്തരീക്ഷത്തെയും പരിപാവനമാക്കി.

ദൈവികപ്രഭയിൽ നീന്തിത്തുടിച്ച് പ്രകാശം പരത്തുന്ന പവിഴമുത്തുകൾക്കിടയിൽ മുങ്ങിത്തപ്പുമ്പോഴാണ് ബന്ദിയായി പിടിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവായ ആ അമുസ്ലിം കിങ്കരൻ അവിടേക്ക് കുതിച്ചെത്തുന്നത്. മലഞ്ചെരുവിന്റെ പ്രവേശനകവാടത്തിൽ തന്നെ നിൽക്കുന്ന അബ്ബാദി(റ)നെ കണ്ട അദ്ധേഹം പ്രവാചകൻ (സ്വ) അകത്താണെന്നും ഇദ്ധേഹം കാവൽക്കാരനുമാണെന്ന് മനസ്സിലാക്കി. ആവനാഴിയിൽ നിന്നും ഒരു അസ്ത്രമെടുത്ത അദ്ധേഹം അത് അബ്ബാദി(റ)ന് നേരെ തുടുത്തുവിട്ടു.

അബ്ബാദ്(റ) അമ്പ് ഊരിയെടുത്തു. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്നു.ഖുർആൻ പാരായണവും നമസ്കാരവും അവസാനിപ്പിക്കാതെ തുടർന്നുകൊണ്ടിരുന്നു. അദ്ധേഹം എയ്തുവിട്ട മൂന്നു അസ്ത്രങ്ങളും അബ്ബാദി(റ)ന്റെ ശരീരത്തിൽ പതിച്ചു. എല്ലാം ഊരിയെടുത്തതിന് ശേഷം അബ്ബാദ്(റ) ഉറങ്ങുകയായിരുന്ന അമ്മാറി(റ)ന്റെ സമീപത്തേക്ക് ഓടി. താൻ മുറിവേറ്റ് തളർന്നിരിക്കുന്നുവെന്ന് പറഞ്ഞ് അദ്ധേഹം അമ്മാറി(റ)നെ വിളിച്ചുണർത്തി. അബ്ബാദി(റ)ന്റെ കൂടെ അമ്മാറി(റ)നെയും കണ്ട ആ അമുസ്ലിം കിങ്കരൻ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

അബ്ബാദി(റ)ന്റെ ശരീരത്തിലേക്ക് കണ്ണോടിച്ച അമ്മാർ (റ) സ്തബ്ധനായി. തന്റെ ഉറ്റസുഹൃത്തിന്റെ നിണമുറ്റുന്ന ദേഹം കണ്ടപ്പോൾ അമ്മാറി(റ)ന്റെ ഹൃദയം നൊന്തു. മൂന്ന് മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴികിക്കൊണ്ടിരിക്കുന്നു. അമ്മാർ (റ) ചോദിച്ചു: എന്തേ ആദ്യ അമ്പ് ശരീരത്തിൽ പതിച്ചപ്പോൾ തന്നെ എന്നെ വിളിക്കാമായിരുന്നില്ലേ?

അബ്ബാദ്(റ) പറഞ്ഞു:  ഖുർആനിലെ ഒരു അധ്യായം ഓതിക്കൊണ്ടിരിക്കുമ്പോഴാണ് അവൻ എന്നെ അമ്പെയ്തത്. അത് പാരായണം ചെയ്ത് കഴിയും മുൻപ് അതിൽ നിന്ന് വിരമിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. മുസ്ലിം സേനയുടെ താവളം സംരക്ഷിക്കാനുള്ള ചുമതലയാണ് പ്രവാചകൻ (സ്വ) എന്നെ ഏൽപിച്ചിട്ടുള്ളത്. അത് എന്നിൽ നിന്ന് നഷ്ടപ്പെടുമൊ എന്നുള്ള ഭയം എന്നിൽ ഇല്ലായിരുന്നുവെങ്കിൽ സ്വന്തം ശരീരത്തെ വധിക്കുന്നതാണ് ഖുർആനിലെ ഒരു അധ്യായം പാരായണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം.വിശുദ്ധ ഖുർആനോടുള്ള ആ സ്വഹാബിയുടെ വണക്കവും ആദരവും പ്രഖ്യാപിക്കുന്ന വാക്കുകളായരുന്നു അത്.

തന്നെ ഉണര്‍ത്താന്‍ വൈകിയതില്‍ ക്ഷുഭിതനായ അമ്മാറിനോട് അബ്ബാദ് പറഞ്ഞു: 'സൂറ. അല്‍കഹ്ഫില്‍ എന്റെ ഹൃദയം ലയിച്ചുപോയിരുന്നു. അപ്പോള്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കാന്‍ എനിക്കായില്ല. നബി(സ്വ) നമ്മെ ഏല്പിച്ച ചുമതലക്ക് ഭംഗം വരും എന്ന പേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ വചനങ്ങള്‍ പാരായണം ചെയ്യവെ തന്നെ മരിച്ചു വീഴുമായിരുന്നു'.

യുദ്ധമുന്നണിയില്‍ നബി(സ്വ)യുടെ ഒപ്പം മുന്നിലുണ്ടായിരുന്ന അബ്ബാദ്(റ) പക്ഷേ, യുദ്ധാര്‍ജിത സമ്പത്ത് ഓഹരിവെക്കുന്നിടത്ത് പിന്നിലാവും ഉണ്ടാവുക. നബി(സ്വ) നല്‍കുന്നതില്‍ സദാ തൃപ്തനായിരുന്നു അദ്ദേഹം.

പ്രവാചക(സ്വ)രുടെ വഫാത്തിന് ശേഷം ഖലീഫയായി സ്ഥാനമേറ്റ അബൂബക്കർ(റ)ന് നേരിടേണ്ടി വന്ന പ്രഥമ പരീക്ഷണമായിരുന്നു മതംമാറിയവരുടെ രംഗപ്രവേശം. ഖലീഫ അവർക്കെതിരെ സൈന്യത്തെ സജ്ജമാക്കി. മുഖ്യശത്രുവായ മുസൈലിമത്തുൽ കദ്ദാബിനെയും മറ്റു മതം മാറിയെ നേതാക്കളെയും അനുയായികളെയും പ്രതിരോധിച്ച് ഇസ്ലാമിലേക്ക് തിരികെ കൊണ്ടുവരാൻ ഖലീഫ കരുനീക്കങ്ങൾ നടത്തി. അയാളെ തുരത്താന്‍ ഖലീഫ ഒരു സൈന്യത്തെ നിയോഗിച്ചു ക്രി. 633 ല്‍. അതില്‍ അബ്ബാദു(റ)മുണ്ടായിരുന്നു. 

യുദ്ധത്തിന്റെ ആദ്യദിനങ്ങളിലൊന്നും കാര്യമാത്രമായ വിജയമൊന്നും മുസ്ലിംകൾക്ക് നേടാനായില്ല. അൻസ്വാറുകളും മുഹാജിറുകളും തമ്മിൽ പഴിപറഞ്ഞ് ശണ്ഠകൂടിയപ്പോൾ മുസ്ലിം സേനയുടെ ശക്തി ക്ഷയിച്ചു. ഇവരുടെ പരസ്പരമുള്ള കുത്തുവാക്കുകളും വാചകമടികളും അബ്ബാദി(റ)ന്റെ ഹൃത്തടത്തിൽ ക്രോധവും ദുഃഖവും ഉണ്ടാക്കി. മുസ്ലിം സേന ഇനി വിജയിക്കാൻ സാധ്യതയില്ലെന്ന് അദ്ധേഹം ഉറപ്പിച്ചു. അവരവരുടെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കി മുഹാജിറുകളും അൻസ്വാറുകളും രണ്ടു സംഘങ്ങളായി നിന്നാൽ മാത്രമെ ഈ ഘോരയുദ്ധത്തിൽ മുസ്ലിംകൾക്ക് രക്ഷപ്പെടാൻ സാധിക്കൂവെന്ന് അദ്ധേഹം ചിന്തിച്ചു. സഹിച്ചും ക്ഷമിച്ചും പോരാടുന്ന യഥാർത്ഥ പോരാളി അപ്പോൾ മാത്രമെ കാണപ്പെടുകയുള്ളൂവെന്ന് അദ്ധേഹം വിശ്വസിച്ചു.

അന്നത്തെ പോരാട്ടമവസാനിപ്പിച്ച് രാത്രി ഉറങ്ങിയപ്പോൾ അബ്ബാദ്(റ) ഒരു സ്വപ്നം കണ്ടു. ആകാശം അദ്ധേഹത്തിനായി തുറക്കപ്പെട്ടിരിക്കുന്നു. അകത്ത് പ്രവേശിച്ചപ്പോൾ ആകാശം അദ്ധേഹത്തെ അണച്ചുപിടിച്ച് വാതിലുകൾ അടക്കുന്ന സ്വപ്നമാണ് അദ്ധഹം കണ്ടത്. നേരം പുലർന്നപ്പോൾ തന്റെ സ്വപ്നത്തെ സംബന്ധിച്ച് അബൂ സഈദ് ഖുദ്രി(റ) നോട് പറഞ്ഞു: അബൂ സഈദ്, ഞാൻ ഇന്ന് രക്തസാക്ഷിത്വം വരിക്കാനിരിക്കുന്നതിനുള്ള സൂചനയാണത്.

പോരാട്ടം വീണ്ടും തുടങ്ങി. അബ്ബാദ് ബിൻ ബിശ്ര്‍(റ) ഒരു കുന്നിൻ മുകളിൽ കയറി നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: അൻസ്വാറുകളെ, നിങ്ങൾ ഒരു സംഘമായി സംഘടിച്ചു നിൽക്കൂ, വാളുറകൾ ഊരിയെടുത്ത് തയ്യാറാകൂ. നിങ്ങളുടെ കാരണത്താൽ ഇസ്ലാമിന് കോട്ടം സംഭവിക്കുന്നത് നിങ്ങൾ ഒഴിവാക്കണം. ഇങ്ങനെ ഒരുപാട് പ്രാവശ്യം അദ്ധേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നാന്നൂറിൽ പരം അൻസ്വാറുകൾ സംഘമായി ചേർന്ന് പോരാടി. അവരിൽ പ്രമുഖരാണ് റസൂൽ (സ്വ)യുടെ വാള് സൂക്ഷിപ്പുകാരനായിരുന്ന അബൂ ദുജാനഃ(റ)യും മറ്റു സ്വഹാബികളായ സാബിത് ബിൻ ഖൈസും(റ) ബറാഅ് ബിൻ മാലിക്(റ) എന്നവരും.

അബ്ബാദും(റ) തന്റെ കൂടെയുള്ളവരും യുദ്ധമുന്നണിയുടെ നിര ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ മാറ് വിരിച്ച് രക്തസാക്ഷിത്വം വരിക്കുന്നവരും അവരുടെ കൂടെയുണ്ട്. മുസൈലിമയുടെ ശക്തി ക്ഷയിച്ചതോടെ മുസ്ലിംകൾക്ക് വിജയപ്രതീക്ഷ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന്റെ ഉദ്യാനത്തിലേക്ക് നീക്കം ചെയ്യപ്പെട്ട മുസൈലിമയും സംഘവും പരാജയത്തിന്റെ ചുടുനിണം രുചിക്കാൻ തുടങ്ങി.

ഇടയ്ക്കാണ് ആ ഉദ്യാനത്തിന്റെ മതിൽ കെട്ടുകൾക്ക് സമീപത്തുവെച്ച് അബ്ബാദ് ബിൻ ബിശ്ര്‍(റ) രക്തസാക്ഷിത്വം വരിക്കുന്നത്. രക്തം വാർന്നൊലിച്ചുകൊണ്ടിരിക്കുന്ന ആ ദേഹം മണ്ണിലേക്ക് പതിച്ചു. ഒന്നും രണ്ടും മുറിവുകളായിരുന്നില്ല ആ ദേഹത്ത് കൊണ്ടത്. അമ്പും വാളും കുന്തങ്ങളും ആ ദേഹത്തെ പരുക്കേൽപ്പിച്ച് പിച്ചിച്ചീന്തി. തിരിച്ചറിയാൻ കഴിയാതെ പ്രയാസപ്പെട്ട അവർ ഒരു അടയാളം കണ്ടുകൊണ്ട് മാത്രമാണ് അബ്ബാദ് ബിൻ ബിശ്ര്‍(റ) എന്ന രക്തസാക്ഷിയെ തിരിച്ചറിഞ്ഞത്.മരണപ്പെടുമ്പോൾ 45 വയസായിരുന്നു അബ്ബാദ് ബിന്‍ ബിശ്ര്‍(റ) ന്റെ പ്രായം 

ആ മഹാനുഭാവന്റെ കൂടെ നാളെ സ്വർഗീയ ഉദ്യാനത്തിൽ സംഗമിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.


പരിഭാഷ: സ്വാദിഖ് വികെ

https://www.islamonweb.net/ml/Columns-view/2-9-43984

No comments:

Post a Comment