Wednesday 4 October 2017

റസാനത്ത് മലയാള വിവർത്തനം



തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തെ വിശ്രുത പണ്ഡിതനായിരുന്ന ശൈഖ് മഹ്മൂദ് ബ്‌നു അബ്ദുല്‍ ഖാദിര്‍ അല്‍ ഖാഹിരിയുടെ വിശ്രുത കാവ്യരചനയായ ‘റസാനത്ത് ‘ എന്ന കൃതിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും....


വിജ്ഞൻ വിനയാന്വിതൻ

رَزَانَةُ الْعِلْمِ مَنْ كَانَتْ تُثَقِّلُهُ
يَمْشِي بِهَا خَاضِعًا مِقْدَارَ َأَثْقَالِ

وَيَسْجُدُ الْغُصْنُ با الْأَثْمَارِ إِذْحَمَلَتْ
أَشْجَارُهَا دَالِيًا مِنْ بَعْدِ إِدْلاَلِ

അറിവിന്നഴകിനാൽ കനമാർന്നു നിൽക്കുവോർ
അതി മാന്യരായ് താഴ്മയാലേ നടന്നിടും

നിറ ഫലം കായ്ക്കുന്ന ചില്ലകൾ താഴേക്കു
നിറവിന്റെ തോതു പോലെളിമയായ് തൂങ്ങിടും

വിജ്ഞാനത്തിന്റെ വലിയ ഭാരം പേറി നടക്കുന്നവർ ഭൂമിയിൽ താഴ്മയോടെ യാണ് നടക്കുക. ഉയർന്നുനിൽക്കുന്ന മരക്കൊമ്പുകളിൽ പഴങ്ങൾ കൂടുന്നതിനനുസരിച്ച് അവ താഴ്ന്നു വരുന്നതായി കാണാം


നക്ഷത്ര ബിംബത്തോളം താഴുക

ومن له رفعة با العلم والنسب
له التواضع منها أحسن الصفة

أما ترى أنجما في داخل الغدر
تحل  ليس لها من ذاك من ضعة
അറിവിലുമാ ഭിജാത്യത്തിലുമുന്നതൻ
അവനുള്ള മേന്മയാണെ ളിമയെന്നോർക്കണം

താരങ്ങളാകാശ മേലേന്നു താഴേക്കു 
താണിങ്ങരുവിയിൽ  കാണുകയല്ലോ താൻ

വിജ്ഞാനവും തറവാടും കൊണ്ട് അഭ്യുന്നതി നേടിയ ഒരാളെ സംബന്ധിച്ചിടത്തോളം വിനയം ഏറ്റവും നല്ല വിശേഷണമാണ്. ആകാശത്തു പ്രശോഭിച്ച് നിൽക്കുന്ന  നക്ഷത്രങ്ങൾക്ക് താഴെ ഭൂമിയിലെ ജലാശയങ്ങളിലേക്കിറങ്ങി വരുന്നതിൽ (പ്രതിബിംബം) യാതൊരു കുറച്ചിലും അനുഭവപ്പെടുന്നില്ല.


ആത്മീയ ജ്ഞാനം കരസ്ഥമാക്കാൻ നീ പരിശ്രമിക്കുക

ما نلت ان لم تنل علما خلقت له
و إن تنل غيره من سائر النعم

ما فات منك إذا نلت العلوم وإن
فاتت سواها الدنيا يا عالي الكرم

മറ്റെല്ലാ വിജ്ഞാനങ്ങളും നീ അഭ്യസിച്ചിട്ടുണ്ടെകിൽ തന്നെ മതപരമായ വിജ്ഞാനം നേടിയിട്ടില്ലെങ്കിൽ നീ ഒന്നും തന്നെ കരസ്ഥമാക്കിയിട്ടില്ല. നിന്നെ സൃഷ്ടിച്ചത് തന്നെ അത് കരസ്ഥമാക്കാൻ വേണ്ടിയാണ്. 

ഇനി മതപരമായ വിജ്ഞാനം നീ നേടിയിട്ടുണ്ടെകിൽ മറ്റു വിജ്ഞാനങ്ങൾ ഒന്നുമില്ലെങ്കിൽ തന്നെ നിനക്കൊന്നും നഷ്ടപ്പെട്ടതായി നീ കരുതേണ്ടതില്ല. നീ മഹത്വമുള്ളവരിൽ പെട്ടവർ തന്നെയാകുന്നു.


ബുദ്ധിയും അറിവും 

والعلم أفضل من عقل ولو سببا
له كتفضيل شهد النحل لا النحل

ومن له العلم ذوعقل وذو عقل
ذو الجهل إذ لا له علم سوي العقل

വിജ്ഞാനം കരസ്ഥമാക്കാൻ ബുദ്ധി ആവശ്യമായിരിക്കെ അതിനേക്കാൾ ശ്രേഷ്ഠമായതാണ് വിജ്ഞാനം നിന്നിൽ ഉണ്ടായിരിക്കൽ. ഏതുപോലെയെന്നാൽ തേൻ ഉണ്ടാകാൻ കാരണമാകുന്നത് തേനീച്ച മുഖാന്തിരമാണല്ലോ. എന്നാലും നമ്മൾ തേനീച്ചയെക്കാൾ തേനിനെയാണ് മഹത്വപ്പെടുത്തുന്നത്.  

ഒരാൾ വിജ്ഞാനം കരസ്ഥമാക്കിയവനാണെകിൽ അവൻ ബുദ്ധിയുള്ളവനിൽ പെട്ടവൻ തന്നെ. അറിവ് കരസ്ഥമാക്കാതെ ബുദ്ധി മാത്രമുള്ളവൻ ജാഹിൽ തന്നെയാണ്. കാരണം ആ ബുദ്ധികൊണ്ട് അവൻ വിജ്ഞാനം കരസ്ഥമാക്കിയിട്ടില്ല അത്ര തന്നെ .


കർമ്മങ്ങൾ അറിവിനെ അലങ്കരിക്കുന്നു

وَلَا يَغُرَّنْكَ عِلْمٌ أنْتَ تَعْلَمُهُ
فَالْعِلْمُ عِلمٌ اذَا مَازَانَهُ العَمَلُ

إنّ الغَنِيَّ غَنِيٌّ فِي غِنَاهُ إذَا
لَمْ يَمْنَعَنْ سَائِلاً مِنْ جُودِهِ البُخْلُ

നീ പഠിക്കുന്ന അറിവുകൾ നിന്നെ വഞ്ചിക്കാതിരിക്കട്ടെ. കാരണം പഠിച്ചതനുസരിച്ച് പ്രവർത്തിക്കുക കൂടി ചെയ്യുമ്പോൾ മാത്രമേ നിന്റെ അറിവ് യഥാർത്ഥ അറിവാവുകയുള്ളൂ. തീർച്ചയായും ഒരു ധനികൻ യഥാർത്ഥ ഐശ്വര്യവാനാകുന്നത് യാചിച്ചു വരുന്നവരെ നിരാശരായി പറഞ്ഞയക്കുന്ന ലുബ്ദത അവനില്ലാതിരിക്കുമ്പോഴാണ്.


അറിവാണ് അന്തസ്സ്

 لَوْ نِلتَ عِلْمًا لَنِلْتَ العِزَّ قَدْ رَحَلَتْ
       إلَيكَ مِنْ كُلِّ مِصْرٍ خُضَّعًا ثُلَلُ

 يَسْعَى إلَى مُثْمِرٍ مِنْ كُلِّ أمْكِنَةٍ
     طَيْرٌ وَلَيْسَ إلَيهَا الخَطُّ والرُّسُلُ

أُنظُرْ إلَى المَرْءِ هَلْ عِلمٌ لَهُ وَتُقَى
      ولَا إلَى فَخْرِهِ بِالنَّسَبِ والعِتَرِ

 وَأيْنَ دُرٌّ نَشَا وَالقَزُّ والعَسَلُ
     كَذَا الزَّبَادُ وأظْفَارٌ مِن العَطَرِ

വിജ്ഞാനം നേടിയാൽ നീ അന്തസ്സുള്ളവനായി മാറുന്നു. പഴം കായ്ച്ചു നിൽക്കുന്ന മരങ്ങളിലേക്ക് എഴുത്തുകളും ദൂതന്മാരും ഇല്ലാതെ തന്നെ പല വിദൂര സ്ഥലങ്ങളിൽനിന്നും പക്ഷികൾ പാറി വരാറുള്ളതുപോലെ നിന്നെ തേടി  എല്ലാ രാജ്യങ്ങളിൽ നിന്നും ജനക്കൂട്ടങ്ങൾ വിനയത്തോടെ വരും.

ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കേണ്ടത് അറിവും സൂക്ഷ്മതയും ഉണ്ടോ എന്ന് നോക്കിയാണ് .

സ്വത്ത് കൊണ്ടും സന്താനങ്ങളെ കൊണ്ടു മുള്ള പൊങ്ങച്ച പ്രകടനങ്ങളെ ഗൗനിക്കേണ്ടതില്ല. മുത്ത്, പട്ട, തേൻ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ ഉത്‌ഭവ സ്ഥാനം എവിടെയാണെന്ന് ചിന്തിച്ചു നോക്കുക. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും.


തന്നേക്കാൾ അറിവ് കുറഞ്ഞവരെ അപമാനിക്കരുത്

ولَا تَضَعْ مَنْ نَشَا فِي العِلمِ دُونَكَ اِذْ
    لَو لَمْ يَكُنْ لَمْ يَكُنْ فِي عِلمِكَ الفَضْلُ

 فَكُلُّ شَيئٍ لَهُ أعْلَى واسْفَلُ لَمْ
      يَقُمْ أعَالِيهِ الّا شَادَهَا السُّفْلُ

വിജ്ഞാനത്തിൽ തന്നേക്കാൾ താഴെയുള്ളവരെ ഒരിക്കലും അപമാനിക്കരുത്. അവരില്ലെങ്കിൽ നിന്റെ വിജ്ഞാനത്തിൽ യാതൊരു വർദ്ധനവും ഉണ്ടാവുകയില്ല.ഏതൊരു വസ്തു എടുത്താലും അതിനു മേലെയും താഴെയുമായി രണ്ട് ഭാഗങ്ങൾ കാണാനാവും. മേൽഭാഗത്തെ താഴ്ഭാഗം താങ്ങി നിർത്തുമ്പോൾ മാത്രമേ ആ വസ്തുവിന്  നിലനിൽപ്പുള്ളൂ.


ആരും എല്ലാം തികഞ്ഞവർ അല്ല

وَلَا يُرَى كَامِلُ فِي كُلِّ عِلمٍ ولَا
     عَدِيمُ عِلْمٍ يَسِيرٌ عِنْدَه كَثُرا

والنَّمْلُ يَزْعُمُ نَفْسِي طُولُها بِيَدي
     مِنْ أذْرُعٍ اَرْبعٌ يَبْغِي بِهِ فَخْرًا

എല്ലാ വിജ്ഞാനത്തിലും പരിപൂർണ്ണരായി ആരെയും കാണാൻ കഴിയില്ല.തീരെ വിജ്ഞാനം ഇല്ലാത്തവരും ഉണ്ടാകില്ല.അല്പജ്ഞാനി തന്റെ അറിവ് വളരെയധികമാണെന്ന് ഭാവിക്കുന്നു എന്നു മാത്രം. എൻറെ കയ്യിന് നാല് മുഴം വലിപ്പമുണ്ടെന്ന് കൊച്ചുറുമ്പ് വാദിക്കുന്നത് പോലെയാണിത്.


അറിവിന്റെ മഹത്വമറിയുക


 ولَيْسَ يَعْرِفُ فَضْلَ العِلمِ جَاهِلُهُ
      ولوْ قَرِيبًا إلَى مَنْ عِلْمُهُ الدِّيَمُ

  مَاللضَّفَادِعِ خَيْشُومٌ لنَوْفرَةٍ
     بَلْ لِلدَّخَاخُلِ مِنْ بُعْدٍ لهَا شَمَمٌ

വിജ്ഞാനമില്ലാത്തവൻ ഒരു വലിയ പണ്ഡിതന്റെ അടുക്കൽ കഴിയുന്നവനാ ണെങ്കിൽ തന്നെയും വിജ്ഞാനത്തിൻറെ മഹത്വം അറിഞ്ഞു കൊള്ളണമെന്നില്ല.താമര ച്ചുവട്ടിൽ കിടക്കുന്ന തവളക്ക് തരിമൂക്കില്ലാത്തതിനാൽ താമരയുടെ സുഗന്ധം അനുഭവിക്കാനാവുന്നില്ല. എന്നാൽ അകലെയുളള വണ്ടുകൾക്ക് പൂവിന്റെ ഗന്ധം ആസ്വദിക്കാനാവുന്നു.



ജനങ്ങൾക്ക് ഗ്രഹിക്കുന്ന രൂപത്തിൽ സംസാരിക്കുക


وَانْطِقْ عَلَى قَدْرِفَهْمِ النَّاسِ عِلمُكَ لا
       تَجْعَلْهُ مِثْلَ عِصِيِّ العُمْيِ تَحْقِيرا

لا طَالبَ المِلحِ كَافُورًا تبِيعُ ولَا
     تَبيعُ مِلْحًا لِمنْ يَقْصِدُ كَوَافيرًا

ജനങ്ങളുടെ  ഗ്രാഹ്യശേഷി മനസ്സിലാക്കി വേണം അവരോട്  കാര്യങ്ങൾ  സംസാരിക്കാൻ. അന്ധനായ വ്യക്തി വടികൊണ്ട് എല്ലാ സ്ഥലത്തും ഒരുപോലെ തട്ടി നോക്കുന്നു. വിജ്ഞാനത്തിന്റെ മഹത്വത്തെ നീ അപ്രകാരം വിലകുറച്ചു കാണരുത്. ഉപ്പ് ചോദിക്കുന്നവന് കർപ്പൂരവും കർപ്പൂരം വേണ്ടവന് ഉപ്പും നീ നൽകാൻ പാടില്ല.


ചെറിയ വലുപ്പങ്ങൾ

ذُوالْعِلْمِ إنْ صَغُرَ سِنًّا فَالْكَبِيرُ وَذُو
جَهْلٍ صَغِيرٌ وَإنْ يَكْبُرْ بِآلَاءِ

وَالبَحْرُ أكْبَرُ مِنْ عَيْنٍ بِسَاحِلِهِ
وذَاكَ مِلْحٌ وَهَذِي عَذْبَةُ الْمَاءِ

ജ്ഞാനി എത്ര ചെറുതാണെങ്കിലും വലിയവൻ തന്നെയാണ്. വിഢി എത്ര സമ്പന്നനാണെങ്കിലും ചെറിയവൻ തന്നെ.കടൽ അരുവിയെ അപേക്ഷിച്ചു വലുതാണെങ്കിലും അതു മുഴുവനും  ഉപ്പു നിറഞ്ഞതാണ്. അരുവി ചെറുതാണെങ്കിലും അത് ശുദ്ധവും നിർമ്മലവുമായിരിക്കുന്നു.


വിഡ്ഢികൾക്ക് വിധി പറയാനാവില്ല

والجَاهلُونَ ولَوْ اَلْفًا اذَا عَزَمُوا
       حَلًا لِوَاقِعةٍ اعْيَوْا ولَوْ يُسْرًا

 اذَا الكَوَاكِبُ في الخَضْراءِ تَجْتمِعُ
     فِي مَجْمعٍ لمْ تَصِرْ فَي ضَوئِها بَدْرًا

ആയിരം വിഡ്ഢികൾ ഒരുമിച്ചു കഠിനപരിശ്രമം നടത്തിയാലും പ്രയാസകരമായ ഒരു കർമ്മശാസ്ത്ര പ്രശ്നത്തെ നിർദ്ധാരണം ചെയ്യാൻ സാധിക്കില്ല. അതെത്ര എളുപ്പമുള്ള വിഷയമാണെങ്കിലും ശരി. ആകാശത്തിലെ മുഴുവൻ നക്ഷത്രങ്ങളും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാലും  ശോഭയിൽ പൂനിലാ പൗർണമി പോലെ അവയ്ക്കു മാറാൻ കഴിയില്ലല്ലോ.


പണ്ഡിതരുടെ നിയോഗം

وعَالمٌ نُصِبَ فِي الدُّنْيَا ليَدفَعَ عَنْ
     خَلقٍ مَضَرَّةَ مَا فّي الدِّينِ مُحْتَسِبًا

 كمَنْ تَرَاهُ عَلَى المِشْبَابِ يزْجُرُ عَن
      زَرْعٍ سِبَاعًا و طَيْرَ الجَوِّ مُرْتَقِبًا


ജനങ്ങൾക്കു ദീനീ വിഷയങ്ങളിൽ അബദ്ധങ്ങൾ വരാതെ സംരക്ഷണം നൽകുന്ന പണ്ഡിതന്മാർ പാരത്രിക ലോകത്തെ  പ്രതിഫലം മാത്രം ഉദ്ദേശിക്കുന്ന പക്ഷം അവർ കാവൽ പുരകളിലെ  തൊഴിലാളികളെ പോലെയാണ്.കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങളെയും പക്ഷികളെയും അവർ അട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നു. അവർക്ക്  കൃഷി ഉടമയിൽനിന്ന് പ്രതിഫലം കിട്ടുന്നത് പോലെ പണ്ഡിതർക്ക് അല്ലാഹുവിന്റെയടുക്കൽ നിന്ന് പ്രതിഫലം ലഭിക്കുന്നു.


വിഡ്ഢികളുടെ വിചാരങ്ങൾ

ظَنُّ الجَهُولِ بأَنْ لَا عَيْشَ لِلعُلمَا
      إِنْ لَمْ عَليْهِمْ أجُدْ فِي حَالَةِالضَّرَرِ

ظَنُّ اللَّعِينِ بأنَّ الزَّرْعَ يَفْسُدُ إنْ
      لَمْ أحْفَظَنْهُ بِرَدِّ الطَّيْرِ والسَّهَرِ

لا فَخْرَ يا غِمْرُ بالإعْطَاءِ للعُلَمَا
     شَيْئًا مِنَ الإرْبِ اوْ شَيئًا مِنَ الذَّهَبِ

واَنَّ إعْطَائَهُمْ ايَّاكَ في الخَلَدِ
 يَثْبُتُ ويَخْرُجُ مَا تُعْطِيهِ عَنْ قُرْبٍ

ദാരിദ്രത്തിൽ  താൻ ഔദാര്യം ചെയ്തില്ലെങ്കിൽ പണ്ഡിതൻമാർക്ക് ജീവിതമില്ലന്നാണ് വിഡ്ഢിയുടെ ധാരണ. 

കണ്ണേറ് തട്ടാതിരിക്കാൻ കൃഷി പാടങ്ങളിൽ വെക്കുന്ന പേക്കോലത്തിന്റെ വിചാരം പോലെയാണിത്. പക്ഷികളെ ആട്ടിയും ഉറക്കമൊഴിച്ചും താനാണ്  കൃഷിയെ  സംരക്ഷിക്കുന്നതെന്നാണ്  അതിന്റെ നിൽപ്പ് കണ്ടാൽ തോന്നുക. 

പണ്ഡിതർക്ക് സ്വർണമോ മറ്റെന്തെങ്കിലുമോ ദാനം ചെയ്തതിന്റെ പേരിൽ സ്വയം മേനി നടിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം നീ അവർക്ക് നൽകുന്നതിന് അല്പായുസ്സേ ഉണ്ടാവുകയുള്ളൂ. 

അതേസമയം അവർ നിനക്കു നൽകുന്നത് എന്നും ബാക്കിയാവുന്ന വിജ്ഞാനമാണ്.


ആക്ഷേപകരുടെ വിമർശനങ്ങൾ വൃഥാവിലാണ്

ذوالعلم يحمل كل الطعن فيه ولا
ذوالطعن منه يري شيأ سوي الخير

ഇൽമ് കരസ്ഥമാക്കിയവൻ വിമർശകരുടെ വിമർശനങ്ങളെയെല്ലാം സഹിക്കുന്നതാണ്. എന്നിരുന്നാലും വിമർശിച്ചവന് തിരിച്ചു നന്മയല്ലാതെ ഇദ്ദേഹത്തിൽ നിന്ന് കാണാനും സാധിക്കില്ല.

പഴമുള്ള മരത്തിലേക്കല്ലേ എറിയകയുള്ളു . പഴമില്ലാത്തതിനെ ആരും എറിയുന്നുമില്ല. പക്ഷെ പഴമുള്ള മരം തിരിച്ചു അവനു മധുരമുള്ള കായ് ഫലങ്ങൾ കൊടുക്കുന്നു.

പരദൂഷണം നന്നല്ല

لَا تَغْتَبَنْ أَحَدًا فَضْلاً عَنِ العُلَمَا
     وَلَوْ بِسَهْوٍ لِمَا فِي لَحْمِهِمْ ذُعْفٌ

إنَّ الذُّعَافَ اذَا مَا كُنْتَ تَأْكُلُهُ
    وَلَوْ بِجَهْلٍ جَرَى فِي نَفْسِكَ التَّلَفُ

ആരെ കുറിച്ചും ദൂഷണം പറയരുത്.വിശേഷിച്ചും പണ്ഡിതന്മാരെ. അശ്രദ്ധയമായിട്ടാണെങ്കിൽ പോലും ഇത് സംഭവിക്കരുത്.കാരണം അവരുടെ മാംസത്തിൽ വിഷം ആണുള്ളത്. 

വിഷം നീ അറിവില്ലായ്മ മൂലം അബദ്ധത്തിലാണ് കഴിക്കുന്നതെങ്കിൽ പോലും ശരീരത്തിൽ അതുവഴി നാശം സംഭവിക്കുക തന്നെ ചെയ്യും.


പോരായ്മകളില്ലാത്തവർ ആരുണ്ട്

فَتِّشْ عُيُوبَكَ قَبْلَ العَيْبِ غَيْرَكَ مَنْ
    قُلْ لِّي مِنَ النِّاسِ مِنْ عَيْبٍ لَهُ سَلِمَا

وَلَا تَكُنْ كَذُبَابٍ بِالجُرُوحِ وَقَعْ
    دُونَ الصِّحَاحِ مِنَ الأَعْضَاءِ مُسْتَلِمًا

അപരന്റെ കുറ്റങ്ങളോർക്കുന്ന നേരത്തവനവൻ തിന്മകൾ
ചിക്കിത്തിരയണം ആകെയാൽ കുറ്റങ്ങളിൽ നിന്നു മുക്തനായ്
ആരൊരാളുണ്ടെന്നു ചൊല്ലിടൂ കണ്ടിടാം

മുറിവുകൾ കണ്ടാലുടൻ പാറി വീണിടും ഈച്ചപോലാകാതിരിക്കുവാൻ നോക്കണം. 

മറ്റുള്ളവരുടെ കുറ്റങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റുകുറ്റങ്ങൾ പരിശോധിക്കുക. ന്യൂനതകളിൽ നിന്ന് സുരക്ഷിതമായ ആരാണ് ജനങ്ങളിൽ ഉള്ളതെന്ന് പറഞ്ഞുതരിക.നല്ല ഭാഗങ്ങളെ വിട്ടു മുറിവുള്ള, കേടു ബാധിച്ച ഭാഗത്ത് വന്ന് ചുംബിക്കുന്ന ഈച്ചയെ പോലെ ഒരിക്കലും നീ ആവാൻ പാടില്ല.


ഭരണാധികാരി ഭരണീയരിൽ മാത്രം

 إنَّ الأَمِيرَ وَإنْ مِنْ أعْظَمِ الأُمَرَا
     فَالأَمْرُ لَمْ يَجْرِ إلَّا فِي رَعَايَاهُ

وَذُو العُلُومِ لِمَنْ تَحْتَ السَّمَا سَكَنُوا
     تَجْرِي كَوَعْعِ ضِيَا شَمْسٍ قَضَايَاهُ

ഭരണാധികാരി തൻ കൽപ്പനയെപ്പോഴും 
ഭരണീയരിൽ മാത്രമായി ചുരുങ്ങിടും 

വാനിൻ ചുവട്ടിലെ യാകമാനം ജനം
പാണ്ഡിത്യമുള്ളവർ തൻ വിധി കേട്ടിടും 

ഭരണാധികാരി എത്ര ഉന്നതനാണെങ്കിലും അവൻറെ വിധി ബാധകമാകുന്നത് സ്വന്തം പ്രജകളിൽ മാത്രമായിരിക്കും. എന്നാൽ പണ്ഡിതന്റെ വിധികൾ സൂര്യപ്രകാശം ലോകമാകെ പരക്കുന്നതു പോലെ സർവ്വ ജനങ്ങളിലും നടപ്പിലാകുന്നു.


നേതൃത്വത്തെ മാനിക്കുക

 إنَّ الأَمِيرَ  وَاِنْ مِنْ ظَالِمِينَ فَلَا
     تُخَالِفَنْهُ عَسَى يَوْمًا بِهِ ظَفْرُ

لَا النَّارُ تُجْفَى وَاِنْ دَارٌ بِهَا احْتَرَقَتْ
    فَالضُّرُّ فِي نَفْعِهَا فِي عَيْشِنَا يُسْرٌ

നേതാവൊരക്രമിയാകിലും കേൾക്കണം 
നേട്ടമൊരു ദിനം തേടിയിങ്ങെത്തിടും

തീയിലാ വീടുകൾ കത്തിയമരിലും 
തീ കൊണ്ടു പുഷ്ക്കലമാണൊരീ ജീവിതം

ഭരണാധികാരി അക്രമിയാണെങ്കിൽ പോലും അയാൾക്കെതിരായി  രംഗപ്രവേശം ചെയ്യരുത്. ഒരു ദിവസം അയാളെ  കൊണ്ട് നിനക്ക് നേട്ടമുണ്ടായേക്കും.അഗ്നി കാരണം വീട് കത്തിക്കരിയുമെങ്കിലും അതിനെ ആരും  വേണ്ടെന്നു വെക്കുന്നില്ല.കാരണം അതു കൊണ്ടുള്ള ഉപയോഗമാണ് ഉപദ്രവത്തേക്കാളും കൂടുതലുള്ളത്.


വിവരദോഷികൾ ഉപദേശിക്കരുത്

قَصِيرُ عِلْمٍ بِمَا فِي الشَّرَعِ نُصْحَتُهُ
      لِمَنْ لَهُ طُولُ بَاعِ العِلْمِ وَالحَذَقُ

إهْدَاءُ عِدْلَيْ ظِلَالٍ فَوْقَ زَامِلَةٍ
      لِرَوْضَةٍ ظِلُّهَا قَدْ صَبَّهُ الوَرَقُ

വിവരമില്ലാത്തൊരാൾ വിവരസ്ഥരോടുദീൻ
വിധിചൊല്ലുമെന്നുള്ളതെത്രയോ മൗഢ്യമായ്

ഇലകൾ തണൽ തരും തോട്ടത്തിൽ വന്നിടും
ഉടമസ്ഥനെന്തിനീ ചാക്കിൻ തണൽ വിരി

ദീനീ വിഷയങ്ങളിൽ അല്പജ്ഞാനികളായവർ അഗാധ പാണ്ഡിത്യവും വൈഭവവുമുള്ളവരെ ഉപദേശിക്കരുത്.ഇലകൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിലൂടെ നീങ്ങുന്ന മുതലാളിക്ക്  വാഹനത്തിന് പുറത്ത് തണലിനു വേണ്ടി വലിച്ചു കെട്ടാൻ രണ്ട് തുണിച്ചാക്കുകൾ വെച്ച് നീട്ടുന്നത് പോലെയാണിത്.


മൗനം വിദ്വാനു ഭൂഷണം

وَنَاقِصُ العِلْمِ نُطْقًا كَانَ يُكْثِرُهُ
    وَعَنْهُ يَسْكُتُ مَنْ فِي عِلْمِهِ كَمُلاَ

وَالصَّوْتُ لِلصُّفْرِ لَا لِلتِّبْرِ اذْ نُقِرَا
  فالصُّفْرُ بِالصَّوْتِ لَا يَعْلُوهُ اذْ خَمُلَا

ജ്ഞാനം കുറഞ്ഞവറേറെ പറഞ്ഞിടും
ജ്ഞാനികൾ  മൗനം വരിച്ചങ്ങു നീങ്ങിടും

ഓടിലും തങ്കത്തിൻ കല്ലിലും മുട്ടുകി
ലൊച്ചയേറുന്നതീയോടി നല്ലോ 

വിവരം കുറഞ്ഞ ആളുകൾ കൂടുതൽ സംസാരിച്ചുകൊണ്ടിരിക്കും.എന്നാൽ തികഞ്ഞ അറിവുള്ള ജ്ഞാനികൾ അത്യാവശ്യ കാര്യങ്ങൾക്കേ സംസാരിക്കുകയുള്ളൂ. ഓടിൽ മുട്ടുമ്പോൾ അത് വലിയ ശബ്ദമുണ്ടാക്കുന്നു. എന്നാൽ സ്വർണ്ണക്കട്ടയിൽ മുട്ടുമ്പോൾ പതുങ്ങിയ ശബ്ദം മാത്രമേ അത് പുറത്ത് വിടുന്നുള്ളൂ. ശബ്ദം  കൂടുതൽ ഓടിനാണെങ്കിലും മൂല്യമുള്ളത് എപ്പോഴും  സ്വർണത്തിന് തന്നെ.


അസ്‌ല്  മുന്തും

وَمَنْ عَلَى سُوءِ خُلُقٍ كَانَ شِيمَتُهُ
       فَلَمْ دَوَاءُ طَبِيبٍ دَاءَهُ يَفْدِ

وَحَنْظَلُ البَرِّ لَا يَحْلُو وَلَوْ لَبَنٌ
   فِي أصْلِهِ صُبَّ بِاالمِيزَابِ مِنْ شُهْدٍ

ദുസ്വഭാവം ശീലമായുള്ളയാളുകൾ 
ക്കൊട്ടും ഫലിക്കാതിരിക്കും മരുന്നുകൾ

പാലും മധുകണം വേരിലൊഴിക്കിലും 
ആട്ടങ്ങ തൻ രുചി മാധുര്യമാവൊലാ

ദുസ്വഭാവം ഒരാളുടെ ജീവിതത്തിൽ അലിഞ്ഞുചേർന്നതാണെങ്കിൽ അവനെ എങ്ങനെ ചികിത്സിച്ചിട്ടും കാര്യമില്ല. മാത്രമല്ല അവൻറെ ദുസ്വഭാവമാകുന്ന രോഗം മാറുകയില്ല. ആട്ടങ്ങ വള്ളിയുടെ മുരട്ടിൽ പാലും തേനും പാത്തി വഴി ഒഴിച്ചു കൊടുത്താലും  അതിലെ കായ മധുരിക്കുകയില്ലല്ലോ.


പോത്തിനോട് വേദമോതരുത്

مَنْ كَانَ عَادَتُهُمْ فَحْشَاءَ نُصْحَتُهُمْ
    قِطَرٌ يُصَبُّ مَذَابًا فِي صِمَاخِهِمِ

إنَّ الخَنَافِسَ اذْ مَامَسَّهَا عِطْرٌ
   مَاتَتْ لِخَيْشُومِهَا ذَا الطِّيبُ لَمْ يَقُمِ

കാതൽ ദുഷിച്ചവർ ക്കേകും സുഭാഷിതം
കാതിലൊഴിച്ചിടുമീയമാണെപ്പോഴും 

ഗന്ധം മണത്തിടാനാവാത്ത വണ്ടുകൾ 
മന്ദം മരണമിൽ ചെന്നങ്ങൊടുങ്ങിടും

നീച സ്വഭാവക്കാരനോട് ഉപദേശിക്കുന്നത് അവരുടെ ചെവിയിൽ ഈയം  ഒഴിക്കുന്നതിനു തുല്യമാണ്.വണ്ടുകളുടെ ചെവിയിൽ  സുഗന്ധമൊഴിച്ചാൽ  അവ നശിച്ചു പോകുന്നു.


മർക്കടമുഷ്ടി

 لَا النُّصْحُ يَنْفَعُ شِنْظِيرًا لِشَقْوَتِهِ
    بَلْ كَانَ يَخْرُجُ انْ يُؤْذِي ذَوِي العِبَرِ

يُمَزِّقُ القِرْدُ وَكْرًا لِلصُّفَارِيَةِ
  اذَا لَهُ نَصَحَتْ فِي وَابِلِ المَطَرِ

ഉലകിൽ ഹൃദയം കടുത്തു പോയീടുവോർ
ക്കുപദേശമൊട്ടും ഫലിക്കാതെ വന്നിടും

ഉൾക്കാഴ്ചയുള്ളവർ തൻവാക്കു കേട്ടിടാ
തക്രമം കാട്ടിപ്പുറപ്പെടുമീ ജനം

കോടാന്തരത്തിലും കൂരാറ്റ സൗമ്യനായ്
കുഞ്ഞിക്കുരങ്ങനേ, കൂടണഞ്ഞീടുക

കേൾക്കേണ്ട താമസം മർക്കടമുഷ്ടിയാൽ
കൂരാറ്റതൻ കിളിക്കൂടെറിഞ്ഞോടലായ്

സ്വഭാവം അത്യധികം ദുഷിച്ചു പോയവന് ഉപദേശം തീരെ ഫലിക്കുകയില്ല.എന്ന് മാത്രമല്ല അവൻ ഉപദേശിയെ എതിർക്കുക കൂടി ചെയ്യും. ശക്തമായി മഴ പെയ്യുന്ന സമയം കൂടുണ്ടാക്കണമെന്ന് കൂരാറ്റ ഉപദേശിക്കുമ്പോൾ കൂരാറ്റയുടെ കൂട് തന്നെ നശിപ്പിച്ചു കളയുന്ന പോലെയാണിത്.


വിചാരം നന്നാക്കുക

وَاَحْسِنِ الظَّنَّ مِطْوَاعًا بِرَبِّكَ اذْ
     مَامَرَّ مُرُّ القَضَى عَلَيْكَ والقَـدَرُ

وقَدْ اَظَلَّ عَلَى مَنْ كَانَ يَقْطَعُهُ
     حَتَّى يَخِرَّ عَلَى أعْنَاقِهِ الشَّجَرُ

കൈപ്പേറുമേതു വിധികളെത്തീടിലും
കരുതണം റബ്ബിൽ സുവർണ്ണ പ്രതീക്ഷകൾ

വൃക്ഷം മുറിക്കുമൊരാൾ വെട്ടിവീഴ്ത്തിലും 
വീണു കിടക്കും വരേയ്ക്കും തരും തണൽ

അല്ലാഹുവിൻറെ നേരത്തേയുള്ള തീരുമാനപ്രകാരം നിനക്ക് കൈപ്പേറുന്ന വിപത്തുകൾ സംഭവിക്കുമ്പോഴും അവനെ വഴിപ്പെട്ടു കൊണ്ട് നീ നല്ലതു മാത്രമേ വിചാരിക്കാൻ പാടുള്ളൂ. മരം മുറിഞ്ഞ് നിലത്ത് വീഴുന്നത് വരെ വെട്ടുകാരന് അവ തണൽ നൽകുന്നത് നീ കാണാറില്ലേ.


ചന്ദ്ര വെളിച്ചത്തെ പഴിക്കുന്നവർ

بُغْضُ القَضَاءِ بِشَرٍّ حِينَ جَاءَ بِــهِ
   فِي المَالِ وَالوُلْدِ أوْ فِي نَفْسِكَ القَدَرُ

كَضَرْبِ عَائِقَةٍ بُغْضًا عَلَى القَمَرِ
    خَيَالَهُ فِي ظُرُوفِ المَاءِ يَنْحَدِرُ

നീരസം പാടില്ലൊരിക്കലും നാഥന്റെ 
തീരുമാനങ്ങൾ നിനക്കെതിരാകിലും

നീലരാവിൽ മതിക്കുന്നൊരാ  വേശ്യകൾ 
നീലിമ ചന്ദ്ര വെട്ടത്തെ പഴിച്ചിടും
 
പാനപാത്രത്തിലിറങ്ങിടും നേരത്തു
കോപിയായ് ചന്ദ്രബിംബത്തെ  തൊഴിച്ചിടും

ശരീരം, സ്വത്ത്, സന്താനം എന്നിവയിലേതെങ്കിലും കാര്യത്തിൽ വിധി പ്രതികൂലമായി വന്നാൽ അല്ലാഹുവിൻറെ തീരുമാനത്തോട് ദേഷ്യം വെക്കൽ നിലാവുള്ള രാത്രി ഒരു വേശ്യ തനിക്ക് മുന്നിൽ തടസ്സമായി വന്ന ചന്ദ്ര വെളിച്ചത്തോടുള്ള പക തീർക്കാൻ ജലാശയത്തിൽ കാണുന്ന ചന്ദ്ര ബിംബത്തെ അടിക്കുന്നത് പോലെയാണ്.


ധർമിഷ്ഠരെ കൊണ്ടുള്ള പ്രയോജനം

 وَبِالجَوَادِ يُعِينُ النَّاسَ رَبُّهُمُ
      كَأنَّهُ مُثْمِرٌ حَفَّتْهُ أطْيَـارُ

وَيَسْتَقِي المُسْتَقِي زَرْعًا لَهُ وَبِهِ
    يَخْضَرُّ مِنْ حَوْلِهِ عُشْبٌ وَأشْجَارُ

പറവകൾ പൊതിയും ഫല മരം പോലൊരാ
ധർമ്മിയാൽ  റബ്ബു ജനത്തെ തുണച്ചിടും

കർഷകൻ കൃഷിയെ നനക്കുന്ന നേരത്തു
ചുറ്റും വളരലായ് പുല്ലും ചെടികളും

ധർമിഷ്ഠനെ കൊണ്ട് അല്ലാഹു ജനങ്ങളെ സഹായിക്കുന്നു. പക്ഷിക്കൂട്ടങ്ങൾ പൊതിഞ്ഞു കൊണ്ടിരിക്കുന്ന ഫല വൃക്ഷത്തെ പോലെയാണവൻ.കർഷകൻ അവൻറെ കൃഷിക്കു നനക്കുമ്പോൾ കൃഷി മാത്രമല്ല ചുറ്റുമുള്ള പുല്ലുകളും ചെടികളുമെല്ലാം പച്ചപ്പിൽ കുളിച്ചു നിൽക്കുമല്ലോ.


വറ്റാത്ത നിർദ്ധരികൾ

اذَا الجَوَادُ واِنْ جَفَّتْ يَدَاهُ اَتَاهُ
     سَائِلٌ لَمْ يَخِبْ يَوْمًا اذَا رَجَعَا

وَيَخْرُجُ المَاءُ ولَوْ بِالحُفْرِ مِنْ نَهْرٍ
    اذْ كُلُّ صَادٍ عَطَاهُ لَمْ يَكُنْ مَنَعَا
ധർമ്മിഷ്ഠനുള്ള കരങ്ങളു ണങ്ങിലും 
ധന്യരായ്  ചോദിച്ചു വന്നോർ മടങ്ങിടും 

വറ്റിവരണ്ടു നിൽക്കുന്നൊരാ നിർദ്ദരി
ദാഹാർത്തനെത്തിയാൽ പാനം ചുരത്തിടും

ധർമ്മിഷ്ഠനെ സമീപിക്കുന്ന ഒരാൾക്കും നിരാശപ്പെടേണ്ടതായി  വരില്ല.അവൻ സാമ്പത്തികമായി തളർന്നാലും ശരി. പരന്നൊഴുകിയിരുന്ന പുഴ വറ്റിവരണ്ടാലും അതിൽ കുഴിച്ചാൽ വെള്ളം കിട്ടുമെന്നതിനാൽ ദാഹജലത്തിനായി ജനങ്ങൾ അവിടെ എത്തിക്കൊണ്ടിരിക്കുന്നു.


കൊടുക്കുന്തോറുമേറിടും

لَوْ لَمْ يَكُنْ لِغِنَى الإِنْسَانِ سَاقِيَةٌ
     إلَى المَسَاكِينِ مَا امْتَدَّتْ لَهُ النِّعَمُ

فَكُلُّ سَيْلٍ لَهُ مِنْ حَوْلِهِ عَرِمٌ
    لَولَا الكَظِيمَةُ لَمْ يَثْبُتْ وَلَا العَرِمُ
സാധുജനത്തിനു ക്ഷേമം തടയുകിൽ
വമ്പർക്കനുഗ്രഹമ റ്റുപോയീടലായ്

ഒഴുകിടും  വെള്ളം തടഞ്ഞു നിർത്തീടുവാൻ
താ കൊണ്ടു ചുറ്റും വരമ്പുകൾ തീർക്കണം

അണപൊട്ടി നാശം ഭവിക്കാതെ നോക്കുവാൻ
താകളിൽ ദ്വാരങ്ങളേറെ യുണ്ടാവണം.

മനുഷ്യൻറെ സമൃദ്ധിക്ക്  പാവങ്ങളിലെത്താനുള്ള മാർഗ്ഗമില്ലെങ്കിൽ അവൻറെ സമ്പത്തിലെ അഭിവൃദ്ധിക്കു അധിക നാളത്തെ നിലനിൽപ്പു ണ്ടാവുകയില്ല.ഒഴുകുന്ന വെള്ളത്തിനു ചുറ്റും തടയിണ കെട്ടിയാൽ വെള്ളം പുറത്തു പോകാൻ പാത്തികളുണ്ടാക്കണം.അല്ലെങ്കിൽ വെള്ളവും കെട്ടു മെല്ലാം നശിച്ചു പോകും.


മരം കുലുക്കിയും നായയും

وَمَنْ بِجُودٍ عَلَى الفُقَرَاءِ حَضَّ كَمَنْ
      هَزّتْ يَدَاهُ بِنَخْلٍ كَانَ مُثْمِرَةٍ

وَمَانِعٌ لِجَوَادٍ عَنْ عَطِيَّتِهِ
     كَلْبٌ عَقُورٌ عَلَى بَابٍ لِمَسْطَبَةٍ
സാധു ജനങ്ങൾക്കു ദാനങ്ങളേകിടാൻ
സമ്പന്ന ജാതർക്കു പ്രേരണ നൽകുവോർ

ഈത്തപ്പഴങ്ങൾ കുലച്ചു നിൽക്കും മരം
ഊക്കിൽ കുലുക്കുന്നൊരുത്തനാണോർക്ക നീ..

ദാനികൾക്കെന്നും തടസ്സമായ് നിൽക്കുവോർ
 വാതിൽപ്പടിക്കൽ കടിക്കുന്ന നായകൾ

പാവപ്പെട്ടവർക്ക് ദാനം ചെയ്യാൻ പ്രേരണ നൽകുന്നവർ പഴം നിറഞ്ഞ ഈന്തപ്പനമരം കുലുക്കുന്നവനെ പോലെയാണ്.ദാനം തടയുന്നവനാകട്ടെ  പടിപ്പുരക്കൽ നിൽക്കുന്ന കടിക്കുന്ന നായയെ പോലെയും.


സങ്കടം ബാക്കി

قَلْبُ الكَرِيمِ وَاِنْ قَلَّتْ ذَوَاتُ يَدٍ
     مَاضَاقَ الَّا لِنَهْجِ الجُودِ يَنْقَادُ

حَلْزُونُ بَحْرٍ وَ اِنْ مَسَّتْهُ نَارٌ غَدَا
      بَيَاضُهُ  ثَابِتًا  بَلْ ذَاكَ يَزْدَادُ
ധർമ്മം നടത്താൻ കഴിയാത്ത വേളയിൽ 
ധർമ്മിതൻ ഹൃദയം കനം തൂങ്ങി നിന്നിടും

സംഹാരിയാമഗ്നി ശംഖിൽ തൊടുമ്പൊഴും
ശംഖിൻ പ്രകാശധാവള്യമേറും ഫലം

ധർമ്മിഷ്ഠൻ ദരിദ്രനാകും തോറും ദാനം ചെയ്യാൻ കഴിയുന്നില്ലല്ലോയെന്ന സങ്കടം മാത്രമാണവനുണ്ടാവുക. കടലിൽ  നിന്ന് ശേഖരിക്കുന്ന ശംഖിന് തീയേൽക്കുമ്പോൾ അതിന്റെ വെൺമ  കൂടുകയേ ചെയ്യുന്നുള്ളൂ.


അത്യാഗ്രഹം ആപത്ത്

إنَّ الحَرِيصَ عَلَى الدُّنْيَا وَيَعْلَمُ مَا
      فِي الرِّزْقِ زَادَ سِوَى ذُلٍّ لَهُ الطَّمَعُ

كَلْبٌ يَدُورُ بِمَصْلُوبٍ عَلَى خَشَبٍ
     عَالٍ مِرَارًا فَمَا بِالدَّوْرِ يَنْتَفِعُ
ഈ ജഗത്തോട് ദുരാർത്തരായ് മാറുവോർ
അത്യാർത്തരാം അന്നമോ ഹികളായിടും

കുരിശിന്നു ചോട്ടിൽ ശവം തീനി നായകൾ
ചുറ്റിത്തിരിയുന്ന പോലെയാണീ ഗണം 

ആഹാരത്തിനോടാർത്തി കാണിക്കുന്നവൻ നിന്ദ്യനാണെന്നറിവുണ്ടായിട്ടും ഐഹിക സുഖങ്ങളോടത്യാഗ്രഹം വെച്ചുപുലർത്തുന്നവൻ ഉയരത്തിലുള്ള കുരിശിൽ തറച്ച ശവം കിട്ടാൻ കൊതിച്ചു അതിനുചുറ്റും മണ്ടി നടന്നു കൊണ്ടിരിക്കുന്ന നായയെ പോലെയാണ്. അതുകൊണ്ട് അവനു യാതൊരു പ്രയോചനവും ലഭിക്കുന്നില്ല.


സ്വന്തം കാര്യം സിന്ദാബാദ്

 ٦٩-وَمَنْ يَعِيشُ فَرِيدًا عَنْ اَقَارِبِهِ
    بِطِيبِ عَيْشٍ وَهُمْ فِي شِدَّةِ الضَّرَرِ

٧٠-كَمَنْ يُجَاوِزُ سَيْلًا آخِذَ الذَّنَبِ
   مِنْ كَلْبِهِ دُونَ ثَوْرٍ عَابِرَ النَّهْرِ
ജീവൽ സുഖങ്ങളെ പ്രാപിച്ചൊരുത്തനീ
ജീവിത നൗക തനിച്ചു തുഴയുകിൽ 

ബന്ധുക്കളെല്ലാം അകപ്പെടും അസ്വസ്ഥ
ബദ്ധരായ് ജീവിതം ക്ളേശ ത്തിലായിടും

ഒറ്റക്കുതിപ്പിലോളങ്ങൾ മുറിച്ചുകൊണ്ടൊഴു
കാതെയക്കരെ പറ്റിടും കാളയെ

ഒട്ടും ഗണിക്കാതെ മുങ്ങുന്ന നായത
ന്നോരത്തു ചെന്നതിൻ വാലിൽ പിടിക്കയോ

തന്റെ കുടുംബക്കാർ കഠിന പ്രയാസങ്ങളിലായിരിക്കെ അവരിൽ നിന്നെല്ലാം മാറിനിന്ന് ഒറ്റയ്ക്ക് സുഖവാസമനുഷ്ഠിക്കുന്നവൻ  ഒഴുകുന്ന പുഴ മുറിച്ചു കടക്കാൻ കാളയുടെ വാല് വിട്ട്  നായയുടെ വാല് പിടിക്കുന്നവനെ പോലെയാണ്.


അസൂയക്ക് മരുന്നില്ല

مَنْ كَانَ يَحْسُدُ مَنْ اَعْلَى الإلَهُ عَلَى
     مَالٍ لَهُ اوْ عَلَى عِلْمٍ لَهُ الفَضْلُ

كَلْبٌ عَلَى ظِلِّهِ عَادٍ اذَا دَخَلَا
     قَصْرَ الرُْخَامِ كَسِيرَ النَّابِ يَنْتَقِلُ

അറിവും ധനവുമായൗന്നത്യമല്ലാഹു
നൽകിയോരോടീർഷ്യകാണിക്കുമാ ജനം

വെണ്ണ ശിലകളിൽ താൻതാൻ നിഴൽ കണ്ടു
ക്രുദ്ധരായ് പല്ലു പൊടിക്കുന്ന നായകൾ

അല്ലാഹു വിജ്ഞാനം കൊണ്ടോ സമ്പത്ത് കൊണ്ടോ ഔന്നത്യം നൽകിയ ആളോട് അസൂയ വെക്കുന്നവൻ മാർബിൾ കോട്ടയിൽ കയറിയപ്പോൾ തൻറെ പ്രതിച്ഛായ കണ്ടു കുപിതനായി ചാടികളിച്ച് സ്വന്തം പല്ല് പൊട്ടിക്കുന്ന നായയെ പോലെയാണ്.


കടിച്ചതുമില്ല പിടിച്ചതുമില്ല
 
 ٧٣-وَمَنْ عَصَتْ زَوْجَهَا طَوْعًا لِعَائِرِهَا
     وَبِالأَمَانِيِّ مِنْهُ تِلْكَ تَعْتَصِمُ

٧٤-كَلْبٌ رَمَى لَحْمَةً مِنْ فِيهِ لِلسَّمَكِ
  فِي شَطِّ نَهْرٍ فَفَاتَ الْحُوتُ وَاللَّحْمُ

അതിമോഹിയായിണ പ്രിയനെ വെടിഞ്ഞു കൊണ്ട
പരന്നധീനപ്പെടുന്നൊരാ നാരികൾ

വായിലെ മാംസം വലിച്ചെറിഞ്ഞാഴിയിൽ 
വാണിടും മീനെ പിടിക്കുന്ന നായകൾ

ഭർത്താവിനെ ധിക്കരിച്ച് കാമുകന് വഴങ്ങി കൊടുക്കുന്ന സ്ത്രീകൾ മോഹങ്ങളുമായി കാമുകൻറെ പിന്നാലെ പോകും.ഇത്തരക്കാർ മാംസക്കഷ്ണം വായിൽ വെച്ച് നദിക്കരയിലൂടെ പോകുന്ന നായയെ പോലെയാണ്. വെള്ളത്തിൽ കാണുന്ന മത്സ്യത്തെ തിന്നാൻ കൊതിച്ച് മാംസം വലിച്ചെറിഞ്ഞ് അത് വെള്ളത്തിൽ ചാടുന്നു. ഒടുവിൽ മാംസവും ഇല്ല മത്സ്യവും ഇല്ല എന്ന സ്ഥിതി വരുന്നു.


അഗ്നിയിൽ ദാഹാർത്ത നില്ല പാനം

وَمَنْ يَظُنُّ لَئِيمًا رَاحِمًا وَمَشَى
     مِنْ خَلْفِهِ وَلَهُ فِي جُودِهِ الطَّمَعُ

طَيرٌ رَأَى جَوْزَةً فِي رَانِجِ ثَمَرَا
     وَخَائِبًا عَنهُ بَعْدَ النَّضْجِ يَرْتَجِعُ
ലുബ്ദനെ കരുണാർദ്രനായ് കണ്ടു പിന്നിലായ് 
ദാനം പ്രതീക്ഷിച്ചു നീങ്ങുന്നയാളുകൾ

നാളികേരത്തെ പഴമായ് നിനച്ചതിൽ
കൊത്തി നിരാശരായ് പാറും പറവകൾ

ലുബ്ദന്റെ ഔദാര്യം കൊതിച്ച് പിന്നാലെ കൂടുന്നവൻ തെങ്ങിലെ നാളികേരത്തെ പഴമാണെന്ന് കരുതി കൊത്തി നോക്കി നിരാശനായി  മടങ്ങുന്ന പക്ഷിയെ പോലെയാണ്.


മുറിവൈദ്യൻ ആളെ കൊല്ലും

مَنْ حَلَّ عُقْدَةَ لَفْظِ العَارِفِينَ بِهِ
      مِنْ غَيْرِ اَهْلٍ لَهُ مِنْ سَائِرِ البَشَرِ

كَمَنْ يَلُوكُ بِسِنِّ الشَّمْعِ أرْغِفَةً
    مِنَ الحَدِيدِ لِدَفْعِ الجُوعِ وَالضَّرَرِ
അധ്യാത്മജ്ഞാനിതൻ വാക്കിൻ പൊരുളുകൾ 
ക്കാഖ്യാനമേകുന്നനർഹരാമീ ജനം

മെഴുകു പല്ലാലിരുമ്പാലുള്ള പത്തിരി 
മെല്ലെ ചവയ്ക്കുന്ന മൗഢ്യരായ് മാറിടും

അല്ലാഹുവിനെ കുറിച്ച് അറിവുള്ള ആളുകളുടെ (ആരിഫീങ്ങൾ)വാക്കുകളെ ജനങ്ങളിൽ വെച്ച് അറിവില്ലാത്തവർ വ്യാഖ്യാനിക്കരുത്. വിശപ്പടക്കാനായി മെഴുക് പല്ല് കൊണ്ട് ഇരുമ്പ് പത്തിരി കഴിക്കുന്നതു പോലെയാണിത്.


തിന്നുകയുമില്ല തീറ്റിക്കുകയും ഇല്ല   

 وَمَنْ يَكُونُ مَنُوعًا خَيْرَهُ بُخْلًا
     وَخَيرَ غَيرٍ فَقِيرًا جَاءَهُ خَضَعَا

شَوْكٌ مُضِرٌ شِبَاهٌ حَوْلَ مُثْمِرَةٍ
       مُعَلَّقٌ جُودَهَا نَافٍ وَلَا نَفَعَا
ലുബ്ദരീ രുദ്രർക്ക് ദാനം തടഞ്ഞിടും 
ദാനികൾ ചെയ്യുന്ന ധർമ്മം മുടക്കിടും

ഫലമരച്ചോട്ടിലെ ദുർഗുണമുൾച്ചെടി
തടയുന്നു മർത്യരെ മരമോടടുക്കുവാൻ

പിശുക്ക് കാരണം തന്റെ അരികിൽ വരുന്ന  ദരിദ്രന് ധർമ്മം ചെയ്യാത്തയാൾ മറ്റുള്ളവർ ചെയ്യുന്ന നന്മയെ കൂടി തടയുന്ന പക്ഷം ഫല വൃക്ഷത്തിനു ചുറ്റും പടരുന്ന മുൾച്ചെടി പോലെയാണവർ. അതുകൊണ്ട് യാതൊരു പ്രയോചനവുമില്ലെന്നതിനൊപ്പം അത് കാരണത്താൽ മരത്തിലേക്കടുക്കാൻ  ആർക്കും സാധിക്കുന്നുമില്ല.


ഒറ്റക്ക് നടക്കുന്നവനെ ചെന്നായ പിടിക്കും   

مَنْ شَذَّ عَنْ قَوْمِهِ اغْتَصَّتْ مَعَائِشُهُ
     وَضَاقَ ذَرْعًا وَفِيهِ الوَهْنُ قَد دَّخَلَا

إنَّ السَّلَاسِلَ لَمْ تَرْبُطْ اِنِ انْفَصَلَتْ
     شَيئًا وَ تَرْبُطُهُ وَصْلًا وَلَوْ فِيلًا
ബന്ധു ലോകത്തെ പിരിഞ്ഞു ജീവിക്കുവോർ
ബന്ധനത്തിൽ ജീവിതത്തെ തളച്ചിടും 

ചങ്ങല കൊണ്ടൊരാൾക്കാനയെ പൂട്ടിടാം
കണ്ണികൾ വേർപെടിൽ കഷ്ടമല്ലോ ഫലം

ജനങ്ങളിൽ നിന്ന് അകന്നു മാറി ഒറ്റപ്പെട്ടു ജീവിക്കുന്നവന്  ജീവിത മാർഗങ്ങൾ ഇടുങ്ങിപ്പോകുകയും ഹൃദയം തകർന്നു ദുർബലമായി തീരുകയും ചെയ്യും. ചങ്ങല കൊണ്ട് ആനയെ പോലും തളയ്ക്കാൻ  സാധിക്കുമെങ്കിലും കണ്ണികൾ വേർപെട്ടാൽ അതുകൊണ്ടൊന്നിനേയും ബന്ധിക്കാൻ സാധ്യമല്ലല്ലോ.


പഥ്യമില്ലാതെ മരുന്ന് സേവിക്കുന്നവൻ

وَمَنْ لَهُ اَخْذُ اَمْرِ الَّلهِ مُتَّعِظًا
      وَلَا لَهُ تَرْكُ مَنْهِيٍّ مِنَ الشَّرَعِ

كَمَنْ لِدَاءٍ دَوَاءًا صَارَ يَأْكُلُهُ
   بَلْ لَالَهُ فِي احْتِمَاءِ السَّقَمِ مِنْ وَرَعِ
അല്ലാഹുവിനാജ്ഞകളെല്ലാമനുസരി
ച്ചന്ത്യം നിരോധങ്ങൾ കൈവെടിയാത്തവർ

പഥ്യങ്ങളൊന്നുമേ പാലിച്ചിടാതെയൊ
രൗഷധം സേവിക്കു മാതുരരല്ലയോ 

അല്ലാഹുവിൻറെ കല്പനയെ അനുസരിക്കുകയും നിരോധനത്തെ വർജ്ജിക്കാതിരിക്കുകയും ചെയ്യുന്നവൻ പഥ്യം സ്വീകരിക്കാതെ മരുന്നുകഴിക്കുന്നവനെ പോലെയാണ്.


ആർത്തിക്കുരങ്ങൻമാർ

وَمَنْ لِدُنْيَاهُ مَشْغُولٌ وَ شَاغِلُهُ
حِرْصٌ عَلَى المَالِ لَمْ يَلْحَقْ بِهِ الزُّهْدُ

قِرْدٌ عَلَى حِقْوِهِ بِالقَضْبِ سُنْبُلَةً
يَطْوِي فَيَهْلِكُ عَنْهَا ذَلِكَ القِرْدُ
ഈ ജഗത്തോട് ദുരാർത്ത രായ് എപ്പോഴും 
വ്യാപൃതരാവുന്ന മാനുഷർ മർക്കടർ

ധാന്യക്കതിരുകളേ ച്ചൊരു മാലയായ്
ദേഹത്തണിഞ്ഞു മരിക്കുന്നശ്രദ്ധരായ്

സമ്പത്തിനോടുള്ള ആർത്തിയിൽ ഒട്ടും പരിത്യാഗമില്ലാതെ ഐഹിക കാര്യങ്ങളിൽ വ്യാപൃതരാവുന്നവർ ധാന്യക്കതിരുകൾ എടുത്ത് അരയിൽ കെട്ടാൻ ശ്രമിച്ചു നശിച്ചു പോകേണ്ടി വരുന്ന കുരങ്ങിനെ പോലെയാണ്. ( ഈ ശ്രമത്തിൽ മുഴുകിയിരിക്കുന്നതിനിടയിൽ കർഷകരുടെ ശ്രദ്ധയിൽ പെടുകയും അതിനെ അവർ വധിക്കുകയും ചെയ്യുന്നു)


ഹറാം തീറ്റിക്കുന്നവർ

وَمَنْ حَرَامًا تَحَرَّى ثُمَّ اَطْعَمَهُ
     لِأهْلِهِ وَبِهِ لَا تَكْرَهُ النَّفْسُ

كَمَنْ بِبَولٍ جَمِيعَ الثَّوْبِ يَغْسِلُهُ
    لِلْمَسِّ فِي جَانِبٍ مِنْ ثَوْبِهِ النَّجَسُ
പാടെ നിശിദ്ധങ്ങളായവ സ്വീകരി
ച്ചാശ്രിതർക്കാഹാരമേകുന്നയാളുകൾ

വസ്ത്രത്തലപ്പൊന്ന ശുദ്ധമായീടുകിൽ
മൊത്തം വിസർജ്യത്തിലായിട്ടു കഴുകുവോർ 

നിഷിദ്ധമായ ധനം മറ്റുള്ളവരിൽനിന്ന് സ്വീകരിക്കുകയും യാതൊരു വെറുപ്പും കൂടാതെ തൻറെ കുടുംബത്തെ കൊണ്ട് അത് തീറ്റിപ്പിക്കുകയും ചെയ്യുന്നവൻ മാലിന്യം പുരണ്ട തന്റെ വസ്ത്രം മൂത്രത്തിലിട്ടു കഴുകുന്നവനെ പോലെയാണ്.


തേവാത്ത കുളത്തിൽ ചെളി കൂടുന്നു
 
مَالُ الأشِحَّاءِ مِيرَاثٌ وَوَارِثُهُ
    نَارٌ ومَاءٌ وَلِصٌّ والسَّلَاطِينُ

قُلْ لِلْبَخِيلِ اَمَامَ القَلِيبِ تَرَى
   بِالنَّزْحِ والتَّرْكِ زَادَ المَاءُ والطِّينُ

ലുബ്ദരെ സമ്പത്തനന്തരം വാങ്ങിടും 
ചോരരും വെള്ള പ്രളയവുമഗ്നിയും 

ലുബ്ദരോടൊന്നു  പറഞ്ഞിടൂ കണ്ടിടാം
തേവും ജലത്തിലുറഞ്ഞിടും  നീർജലം 

പിശുക്കന്മാരുടെ സ്വത്തിന് അവകാശികൾ അഗ്നിയും വെള്ളവും കൊള്ളക്കാരും ഭരണകർത്താക്കളുമാണ്. ലുബ്ദനോട്  പറയുക: തേവുന്ന കുളത്തിൽ വെള്ളവും തേവാത്ത കുളത്തിൽ ചെളിയും വർദ്ധിക്കുന്നത് നീ കാണുന്നില്ലേ.


പെരുച്ചാഴിയുടെ അന്ത്യം പിശുക്കന്റേതും

وجَامِعُ المَالِ والمَالُ الَّذِي جَمَعَا
     شُحًّا عَلَيهِ كَيَرْبُوعٍ وَمَاادَّخَرَا

مِنَ الحُبُوبِ لِعَامٍ يَخْرُجَانِ مَعًا
     وَذَا طَعَامٌ وذَاكَ الأُدْمُ فَادَّكِرَا

സമ്പത്തു സൂക്ഷിച്ചു പൂഴ്ത്തി വെച്ചീടുവോർ
സങ്കടം നല്ല പെരുച്ചാഴി പോലവർ

ധാന്യങ്ങളെല്ലാം പിടിച്ചെടുക്കും ചിലർ
മൂഷികനെ കറിയാക്കി കഴിച്ചിടും

പണം സമ്പാദിച്ചു കൂട്ടി വെക്കുന്നവൻ പെരുച്ചാഴിയെ പോലെയും അവൻറെ സമ്പത്ത് പെരുച്ചാഴി ഒളിപ്പിച്ചു വെച്ച ധാന്യമണികളെ പോലെയുമാണ്.കുറെ കാലം സൂക്ഷിച്ചു പോരുമ്പോൾ ഏതെങ്കിലും  മൃഗങ്ങൾ അവിടെ എത്തുകയും ധാന്യങ്ങൾ കണ്ടുകെട്ടുകയും പെരുച്ചാഴിയെ അവയ്ക്കൊപ്പം പാകം ചെയ്തു അകത്താക്കുകയും ചെയ്യുന്നു.


ഒരു കൈ സഹായം ആവുക    

فَكُنْ عَلَى الأَرْضِ مِعْوَانًا لِذِي اَمَلٍ
     وَاِنْ اَسَاءَ وَذَا مِنْ خُلُقِ اَحْرَارٍ

فَالقَصْبُ يُعْطِي عَصِيرًا لَذَّ شَارِبُهُ
     وَاِنْ تُعَذِّبْهُ يَوْمًا بِمِعْصَارٍ
മോഹിച്ചു വന്നൊരാൾ മോശമാണെങ്കിലും
മോദരായാശ്രയം ഭൂമിയിലേകണം

ആട്ടു ചക്കിൽ കരിമ്പേറെ സഹിക്കിലും 
ആളുകൾക്കേകും മധുരനീരെപ്പോഴും 

നമ്മോട് മോശമായി പെരുമാറുന്ന ആളാണെങ്കിലും അവർക്ക് ഭൂമിയിൽ ഒരു കൈ സഹായമായി മാറുക. അതാണ് മാന്യന്മാരുടെ സ്വഭാവം.കരിമ്പിൻകൊള്ളികളെ യന്ത്രത്തിലിട്ട് ഞെക്കി ചതക്കുമ്പോഴും അവ നല്ല മധുര പാനീയം തിരിച്ചു നൽകുന്നു.


മഴ മാത്രമല്ല ഇടിയും മേഘത്തിൽ നിന്നു തന്നെ 

 وَلَا يَغُرَّنْكَ ذَا مَالٍ جَلَائِلُهُ
     فِيهَا لَكَ النَّارُ اِنْ لَمْ يَعْرُهَا الشُّكْرُ

فَبَيْنَمَا المُزْنُ أمْطَارًا يَصُبُّ رَمَى
    مِنْهُ الصَّوَاعِقَ لَمَّا يُطْفِهَا المَطَرُ
സമ്പന്നർ നന്ദിയില്ലാത്തവരാകുകിൽ
സമ്പത്തൊരാപത്തു തന്നെയാവും ഫലം 

നിർഭരം കാരമുകിലെന്നും മഴകളാൽ 
നിർദ്ദയം തീഗോളമായുമിറങ്ങിടും 

ധന ബാഹുല്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ. സമ്പാദ്യമാകുന്ന വലിയ അനുഗ്രഹത്തിന് നീ നന്ദിയുള്ളവനാവാതിരുന്നാൽ നിനക്കത് വലിയ വിപത്തായി ഭവിക്കും. ശക്തിയായ മഴ വർഷിക്കുന്നത് മേഘത്തിൽ  നിന്നാണെങ്കിൽ സർവ സംഹാരിയായ ഇടിത്തീകൾ ഇറങ്ങി വരുന്നതും അവിടെ നിന്നു തന്നെയാണ്.മഴ ഇടിത്തീയെ അണക്കാറില്ലല്ലോ.


അറിവുള്ളവരും ഇല്ലാത്തവരും സമമല്ല   

انَّ السَّفِيهَ وَاِنْ  فِي المَالِ أَكْثَرَ لَا
     بِهِ يُغَالِبُ مَنْ يُوجَدُ لَهُ العَقْلُ

 وَسُرْفَةٌ وَلَهَا اَلْفٌ مِنَ الرِّجْلِ
   مَا سَعْيَ اَفْعَى سَعَتْ لَيْسَ لَهَا الرِّجْلُ
ബുദ്ദുകളെത്ര സമ്പന്നരായീടിലും
ബുദ്ധിയുള്ളോർ പോലെയാകില്ലൊരുത്തനും

തേരട്ടകൾക്കു കാലേറെയുണ്ടെങ്കിലും 
തേരുപോൽ പായുന്ന സർപ്പമാവില്ലവർ

എത്ര തന്നെ സമ്പത്തുണ്ടെങ്കിലും വിഢിക്കു ബുദ്ധിമാനെ അതിജയിക്കാനാവില്ല. അനേകം കാലുകളുണ്ടെന്ന് വെച്ച് ഒറ്റക്കാലു പോലുമില്ലാത്ത സർപ്പത്തെ മറികടക്കാൻ തേരട്ടക്ക് സാധ്യമാവാറില്ലല്ലോ..


ഭൂമി പല്ലിളിക്കുന്നു      

 اِنِ ادَّعَيْتَ عَلَى الأَمْوَالِ تَذْخَرُهَا
      بِالمِلْكِ تَضْحَكُ عَنْ أَنْيَابِهَا الأرْضُ

 كَضَحْكِ عَاهِرَةٍ اِذْ قَبَّلَ البَعْلُ
      اِبْنًا اَتَتْ لِسِوَاهُ الرَّجْمُ يَعْتَرِضُ
സൂക്ഷിച്ചു വെക്കും മുതലുകളൊക്കെയും 
തന്റേതു മാത്രമെന്നോതും ജനത്തിനെ 

നോക്കിച്ചിരിക്കുമുലകമാ ശ്ചര്യമി
ലൂറിച്ചിരിക്കും പരിഹാസമേറെയായ്

വേശ്യകൾ ജന്മം കൊടുത്തോരു കുഞ്ഞിനു
ചുംബനം നൽകുന്ന മാരനെപ്പോലിവർ

കല്ലേറിലാഹുതി ചെയ്യപ്പെടേണ്ടവൾ
കാണുമീ കാഴ്ചയിലൂറി ച്ചിരിക്കയായ്

നീ ധനം സംഭരിച്ചു വെച്ച് ഇതൊക്കെയും തന്റെ സ്വന്തമാണെന്ന് വാദിക്കുമ്പോൾ ഭൂമി അതിൻറെ പല്ലുകൾ കാണിച്ച് നിന്നെ നോക്കി പരിഹസിച്ചു ചിരിക്കുകയാണ്. ഇസ്ലാമിക നിയമപ്രകാരം എറിഞ്ഞുകൊല്ലപ്പെടേണ്ട സ്ത്രീ അവിഹിത ബന്ധത്തിലൂടെ തനിക്ക് ജനിച്ച കുട്ടിയെ  ഭർത്താവ് സ്നേഹ വാത്സല്യത്തോടെ ചുംബിക്കുന്നത് കാണുമ്പോൾ യാഥാർഥ്യം അറിഞ്ഞു ഊറിച്ചിരിക്കുന്നതു പോലെയാണിത്.


ചന്ദ്രോദയം പോലിതല്ലയോ   
مَالُ الرِّبَا قَدْ نَمَى يَوْمًا فَيَوْمًا كَمَا
      يَنْمُو الهِلَالُ رَقِيًّا مَنْزِلًا عَالِي

حَتَّى اذَا تَمَّ بَدْرًا مَسَّهُ مَحَقٌ
     يَوْمًا فَيَوْمًا كَذَا مَالُ الرِّبَا الغَالِي

പലിശപ്പണം ദിനം തോറുമുയർന്നിടും
പരിപൂർണ്ണ ചന്ദ്രനെപ്പോലെ വളർന്നിടും

അമ്പിളി മാഞ്ഞീടലായ് പിന്നൊരൽപ്പമായ്
അംബരം ചന്ദ്ര താരങ്ങളില്ലാതെയായ്

പലിശപ്പണം ആകാശത്ത് ചന്ദ്രിക ഉയരുന്നത് പോലെ ദിനംപ്രതി വളർന്നുവലുതായി കൊണ്ടിരിക്കും. അതിനു പൂർണ്ണ വലുപ്പം എത്തിയാൽ പിന്നീട് ചെറുതായി ചെറുതായി വരാൻ തുടങ്ങും. ഇപ്രകാരമാണ് പലിശ മുഖേന സമ്പാദിച്ച ധനം. ആദ്യം അതിന് ഉയർച്ചയുള്ളതായി തോന്നാമെങ്കിലും പിന്നീടത്  നശിച്ചുപോകുന്നു.


തീക്കളി വേണ്ട  

النَّارُ نَارٌ وَنَارُ الظُّلْمِ اَحْرَقُهَا
      فَلاَ تَكُنْ  اَبَدًا لِلظُّلْمِ مُعْتَرِضًا

فَتِلْكَ تُحْرِقُ اِذْ مَا كُنْتَ تَدْنُو وذِي
وَاِنْ بَعُدتَّ مَسَافَاتٍ شَوَتْ رَمَضًا
അഗ്നി കരിക്കുന്നതാകിലുമക്രമം 
അഗ്നിയേക്കാൾ കരി ച്ചീടും ചരങ്ങളെ

അക്രമിയാകല്ലൊരിക്കലുമീ വിധം
അക്രമ മഗ്നിയെക്കാളേറെ അപകടം

ചാരത്തിരിക്കിലാണഗ്നി ദഹിപ്പിക്കിൽ
ദൂരത്തുമക്രമം നിന്നെ കരിച്ചിടും

അഗ്നി കരിക്കുന്ന വസ്തുവാണെങ്കിലും അക്രമം അതിനേക്കാൾ അധികം കരിക്കുന്നതാണ്. അതിനാൽ നീ ഒരിക്കലും അക്രമം ചെയ്യരുത്. യഥാർത്ഥ തീ സമീപത്തുള്ളതിനെ മാത്രമാണ് കരിക്കുക. എന്നാൽ അക്രമമാകുന്ന തീ അതെത്ര അകലത്തുള്ളതിനെയും


ദാരിദ്ര്യവും മരണവും  
والفَقْرُ نَارٌ وَفِيهَا المَرْءُ يَحْتَرِقُ
      اِذَا تَنَفَّسَ مِنْهُ تَخْرُجُ النَّارُ

لَوْ قَالَ لِلْمَيْتِ ذُو فَقْرٍ اَمُوتُ فَخُذْ
   فَقْرِي وعِشْ فِي الدُّنَا فالمَوْتَ يَخْتَارُ

ദാരിദ്ര്യമഗ്നിയാണഗ്നിയിൽ മർത്യന്നു
ദാരുണമായിടും ജീവിതമെപ്പൊഴും

നിസ്വന്റെയുള്ളിൽ പുകയുമീ തീ കണം
നിശ്വസിക്കുമ്പോൾ ബഹിർഗമിച്ചെത്തിടും 

അന്ത്യമാസന്നനോടോതുന്നു രുദ്രനീ
അല്ലലങ്ങേറ്റിടൂ മരണം വരിപ്പു നാം

ദാരിദ്ര്യമേൽക്കാതെ മരണം കൊതിച്ചിടും
ദാരിദ്ര്യമീ മൃത്യുവേക്കാൾ ഭയാനകം

ദാരിദ്ര്യം ഒരു തരം തീയാണ്. മനുഷ്യൻ അതിൽ കരിഞ്ഞു പോവുന്നു. അവന്റെ നിശ്വാസം പോലും അഗ്നിയായിത്തീരുന്നു. മരണാസന്നനായ  ഒരാളോട് 'എന്റെ ദാരിദ്ര്യം നീ സ്വീകരിക്കുമെങ്കിൽ നിന്റെ മരണത്തെ ഞാൻ വരിച്ചോളാമെന്ന് പറഞ്ഞാൽ   വേണ്ട, ഞാൻ മരിച്ചു കൊള്ളാ'മെന്നായിരിക്കും അവന്റെ മറുപടി.


കോപാഗ്നി അണച്ചീടുക
 الغَيْظُ نَارٌ وَنَارُ الغَيْظِ تُبْطِنُهَا
     لَتُحْرِقَنَّكَ اِذْ مَا كُنْتَ تُخْرِجُهَا

لَا النَّارُ تُحْرِقُ أشْجَارًا اذَا خَفِيَتْ
      فِيهَا وَاِنْ بَانَ مِنْهَا النَّارُ تُحْرِقُهَا
കോപമൊരഗ്നിയാണോർമയുണ്ടാവണം
ഗോപ്യമല്ലായ്കിൽ കരിച്ചു കളഞ്ഞിടും

മരമുള്ളിലഗ്നിയാളാതെ കിടന്നിടും 
തരു കൊള്ളിയിൽ തീ പടരുകിലാളിടും

കോപം അഗ്നിയാണ്. നീയതിനെ അടക്കി നിർത്തണം. പുറത്തെടുത്താൽ അത് നിന്നെ കരിച്ചുകളയും. മരങ്ങൾ തീ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. അവയിൽ നിന്ന് തീ പുറത്ത് വന്നാൽ മരങ്ങളെയെല്ലാം അത് കരിച്ചുകളയുന്നു. (കാട്ടുതീ )


ജലക്കുമിളകളും ചിതറിയ പാറക്കല്ലും
ولَوْ تَغَيَّظَ ذُو تَقْوًى انْمَحَى الأَثَرُ
     كَأَثَرِ سَهْمٍ رُمِيَ فِي مُعْظَمِ البَحْرِ
 
غَيْظُ الغَبِيِّ كَجَلْمُودٍ تَصَدَّعَ لَا
    يَلْتَامُ صَائِرُهُ مِنْ حِكْمَةِ البَشَرِ
അതിസൂക്ഷ്മ ദാസർക്കു ദേഷ്യം പിടിക്കുകിൽ
അതിവേഗമടയാളമെല്ലാമടങ്ങിടും

ആഴി തൻ മധ്യത്തിലെറിയപ്പെടുന്നൊരാ
കല്ലിന്റെ പാടുകൾ മായുന്നൊരാവിധം

മൂഢന്റെ കോപം പൊളിഞ്ഞൊരാ പാറപോൽ
കൂട്ടിയോജിപ്പു നടപ്പില്ലൊരുത്തനും

ഭക്തനു ദേഷ്യം വന്നാൽ അമ്പെറിയുമ്പോൾ കടലിൽ രൂപപ്പെടുന്ന അടയാളങ്ങൾ പോലെ അതു വേഗത്തിൽ മാഞ്ഞു പോകുന്നതാണ്. അറിവും ഭക്തിയുമില്ലാത്തവനാണ് ദേഷ്യം വന്നതെങ്കിൽ അത് പൊട്ടിപ്പൊളിഞ്ഞ പാറ പോലെയാണ്.മനുഷ്യ ബുദ്ധി ഉപയോഗിച്ചു അത് യോജിപ്പിക്കാൻ കഴിയില്ല.


വെള്ളം പോലെ സൗമ്യരാവുക
والرِّفْقُ يَأْتِي بِأَمْرٍ أنْتَ تَقْصِدُهُ
      والخَرْقُ يَمْنَعُ مِمَّا فِيهِ تَأْمِيلٌ

وَشَامِخٌ شَقَّهُ مَاءٌ بِدَاخِلِهِ
     وَرُبَّمَا انْقَطَعَتْ عَنْهُ المَعَاوِيلُ
സൗമ്യരാവിൽ കാര്യമെന്തുമേ നേടിടാം
പരുഷമാവിൽ മോഹമേതും വൃഥാവിലായ്

ആയുധം തോൽക്കും മലകളിലെത്രയോ 
അരുവികൾ ചാലിട്ടൊഴുകുന്നു കണ്ടിടാം

ഏതുകാര്യം ചെയ്യുമ്പോഴും സൗമ്യത കാണിക്കുകയാണെങ്കിൽ ഉദ്ദിഷ്ട കാര്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ സാധിക്കും. രൂക്ഷതയും പാരുഷ്യവും  കാര്യങ്ങളെ അവധാനതയിലാക്കുന്നു. പിക്കാസുകൾ കൊണ്ട് ഇടിച്ചാൽ പോലും പൊളിയാത്ത കൊടും പർവ്വതങ്ങളിൽ കീറുകളുണ്ടാക്കി മാർദ്ദവമുള്ള ജലം  ഒഴുകിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാം.


ചാരിയാൽ ചാരിയത് മണക്കും
وخَالِطِ الصُّلَحَا نِلْتَ الصَّلَاحَ بِهِمْ
     لِأَنَّهُمْ فِي وُجُوهُ الأَرْضِ أقْمَارٌ

مَاءُ الكَنِيفِ اذَا مَا سَالَ مُخْتَلِطًا
      بِمَاءِ نَهْرٍ فَزَالَتْ  مِنْهُ اَقْذَارُ
സൽജന ദാസരോടൊപ്പം ചലിക്കുകിൽ
സൽഗുണ സമ്പന്നനായി നീ വാണിടും 

ഭൂമുഖത്തീ ജനം ശോഭ പരത്തിടും
പൂചന്ദ്ര താരങ്ങളാണെന്നതോർക്കണം

ഓടയിലൊഴുകും ജലം വന്നരുവിതൻ
ഓളങ്ങളേറുകിലെത്രയോ ശുദ്ധമായ്

സജ്ജനങ്ങൾക്കൊപ്പം കൂടൂ.അവരെക്കൊണ്ട് നിനക്ക് നന്മയുണ്ടാകും.
ഭൂമിയിൽ അവർ പൂ നിലാവ് പരത്തുന്ന ചന്ദ്രനെ പോലെയാണ്. ശൗച്യാലയത്തിലെ മലിന ജലം നദിയിലെ ശുദ്ധജലത്തിൽ  ഒഴുകി ചേർന്നാൽ  മലിനമായ വെള്ളവും ശുദ്ധമായി മാറുന്നു.


അന്യർ അടുക്കും ബന്ധു പിന്തും 
لَا تَحْسَبَنَّ ذَوِي القُرْبَى تُعِينُ كَمَا
     يُعِينُ غَيْرهُمُ والقَصْدُ يَقْضِيهِ

والسَّقْمُ يَحْدُثُ مِنْ نَفْسٍ وَيَقْتُلُهَا
    دَوَاءُهُ مِنْ جِبَالِ البُعْدِ يَشْفِيهِ
ഉറ്റവരെന്നും സഹായിക്കുമെന്നു
ള്ളുറപ്പു വെടിയുന്നതാണെന്നു മുത്തമം

മേനിയിൽ നിന്നുമുണ്ടാകുന്നു രോഗങ്ങൾ
മേലിൽ മരണമെത്തിച്ചിടും തൽഫലം

ആതുരാവശ്യത്തിനുള്ള മരുന്നുക
ളേറെ ദൂരെ പർവ്വതങ്ങളിലായിടാം

അന്യർ തന്നെ സഹായിക്കുന്ന പോലെ സ്വന്തം കുടുംബക്കാർ സഹായിക്കുമെന്ന് നീ ഒരിക്കലും വിചാരിക്കേണ്ട. രോഗങ്ങൾ ഉൽഭവിക്കുന്നത് ശരീരത്തിൽ നിന്നാണ് അത് സുഖപ്പെടുന്നതോ വിദൂര പർവ്വതങ്ങളിൽ നിന്നും മറ്റും കൊണ്ടുവരുന്ന മരുന്നിനാലും.


കൂട്ടുകാരാരെന്ന് ആപത്തിൽ അറിയാം   

لَيْسَ القَرِيبُ قَرِيبًا فِي غِنَاكَ كَمَا
    حَفَّتْ غَدِيرًا وفِيهِ الحُوتُ اَطْيَارُ

بَلْ لَازِمُونَكَ فِي فَقْرٍ وَفِي سَعَةٍ
     كَمَا يَدُومُ بِهِ لَنَوْفَرٌ جَارٌ

സമ്പത്തു കാണുന്ന മാത്രയിൽ ചാരത്തു
സമ്പർക്കമെത്തുന്ന ദുഷ്ട ചങ്ങാതിമാർ

മൽസ്യങ്ങളേറെ നിറഞ്ഞ കുളത്തിലാ
മത്സരിച്ചെത്തും  പിറാവുകളായിടും

എന്നുമെപ്പോഴും കുളത്തിലെ തോഴനായ്
ഒപ്പമുണ്ടാകുന്ന താമരത്താരു പോൽ

നല്ലൊരാ കൂട്ടുകാർ സുഖ ദുഃഖ വേളയിൽ 
തെല്ലും മടിക്കാതെയൊപ്പ മുണ്ടായിടും

ഐശ്വര്യമുള്ള സമയത്തു മാത്രം നിന്നോടൊപ്പം നിൽക്കുന്നവർ യഥാർത്ഥ സ്നേഹിതരല്ല.മത്സ്യമുള്ളപ്പോൾ മാത്രം കുളക്കരയിൽ പറന്നെത്തുന്ന പക്ഷികളെ പോലെയാണിവർ. മത്സ്യം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വിരിഞ്ഞുനിൽക്കുന്ന താമരച്ചെടി പോലെയാണ് ഉറ്റ ചങ്ങാതിമാർ. ക്ഷാമത്തിലും ക്ഷേമത്തിലും  അവർ നിന്നോടൊപ്പം നിൽക്കുന്നു.


കുലംകുത്തികളെ സൂക്ഷിക്കുക  
وَوُلْد صُلْبِكَ فِتَنٌ اِنْ عَلِمْتَ بِهَا
     وَرُبّمَا قَتْلُ نَفْسٍ مِنْكَ بِالوَلَدِ

والقَصْبُ وَالمَوْزُ والسَّرْطَانُ قَاتِلُهَا
      مِنْهَا حَذَارِ حَذَارِ الوَلَد فِي الخَلَدِ
അരുമ സന്താനങ്ങളക്രമം കാട്ടിടാം
അരുകൊല ചെയ്യാനുമയ്യോ ചിലർ വരാം

കന്നു കരിമ്പുകൾക്കെത്തുന്നു നാശമീ
തന്നുള്ളിലുള്ളൊരാ ഞണ്ടിൻ ക്രിയകളാൽ

സൂക്ഷിക്ക സൂക്ഷിക്ക താൻ താൻ കിടാങ്ങളെ
ഓർമിക്ക പരലോക ജീവിതം ശാശ്വതം

സന്താനങ്ങൾ കൊണ്ടാവും നിൻറെ നാശം എന്ന് നീ മനസ്സിലാക്കിയിട്ടുണ്ടോ. (യഥാർത്ഥ ശിക്ഷണം നൽകാത്തത് വഴി) ചിലപ്പോൾ മക്കൾ വഴി മരണംവരെ സംഭവിച്ചിരിക്കാം.കരിമ്പും വാഴക്കന്നുമെല്ലാം നശിക്കുന്നത് അതിൽ നിന്ന് തന്നെ വളരുന്ന ഞണ്ടുകളെ കൊണ്ടാണല്ലോ. അതിനാൽ സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടായിരിക്കണം.


ആണായിട്ടൊരാൾ മതി  
وَابْنٌ رَشِيدٌ عَلَى عِشْرِينَ مِنْ وَلَدٍ
بُلْهٍ غَبِيِّينَ فِي الدُّنيَا لَكَ الفَضْلُ

مَاالنَّفْعُ فِي وُلْدِ خِنْزِيرٍ وَاِنْ كَثُرَتْ
     كَفَى مِنْ اوْلَادِ فِيلٍ وَاحِدٌ جَدَلٌ

മൂഢരായാളിരുപതുണ്ടെങ്കിലും വൃഥാ
മോനൊരുത്തൻ കേമനാണെങ്കിലുത്തമം

പന്നിക്കിടാങ്ങളിങ്ങെണ്ണത്തിലേറുകി
ലെന്തുണ്ട് കാര്യമീ മർത്യ ന്നു പാരിതിൽ

സന്താനമിൽ നിന്നൊരെണ്ണം മതി വരും
തന്റേടമുള്ളൊരാ പിഞ്ചിളം കുഞ്ചരം

വിവേകമുള്ള ഒരു കുട്ടിയാണ് അവിവേകികളായ അനേകം  കുട്ടികളേക്കാളും നിനക്ക് ഇഹലോകത്ത് ഗുണകരമായിട്ടുള്ളത്. പന്നിക്കുട്ടികൾ എത്ര ഉണ്ടായിട്ടെന്താ കാര്യം ഉപകാരമുള്ള ആനക്കുട്ടികളിൽ നിന്ന് ഒരെണ്ണം പോരേ മതിയായിട്ട്.


തീപ്പൊരികൾ
اذَا الجَلِيدُ عَلَى شَيْخٍ تَلَا فَغَدَا
       فِي قَلْبِهِ قَوْلُهُ كالنَّقْشِ فِي الحَجَرِ

لَا بَلْ سَرَى فَهْمُهُ كالشَّرَرِ فِي جُرُفٍ
     مِنْ ضَرْبِ قَدَّاحَةٍ بِمِقْدَحِ الزُّبُرِ

സാമർത്ഥ്യമുള്ളവർ ഗുരു സമക്ഷം നിന്നു
സാദരമോതിപ്പഠിക്കുന്ന വാക്കുകൾ

ഖണ്ഡ ശൈലങ്ങളിൽ കൊത്തിവെക്കുന്നൊരാ
ഖൽബിലെ ചിത്ര ശിൽപങ്ങളായ് മാറിടും

തീക്കല്ലിരുമ്പുമായ് മുട്ടുകിൽ പാറുന്ന 
തീപ്പൊരി പോലെ ഗ്രഹിക്കുമറിവുകൾ

ബുദ്ധിയുള്ളവൻ ഗുരുവിൽനിന്നും പഠിക്കുമ്പോൾ കല്ലും ഇരുമ്പും കൂട്ടിമുട്ടുമ്പോൾ തീപ്പൊരി തെറിക്കുന്ന വേഗതയിൽ അവൻറെ ഹൃദയത്തിൽ അത് പ്രവേശിക്കുന്നു. കല്ലിൽ കൊത്തുപണികൾ ഉറച്ചുനിൽക്കുന്ന പോലെ വിജ്ഞാനം അവൻറെ ഹൃദയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.


പാറയിൽ ചീര മുളക്കില്ല  

اِنَّ البَلِيدَ لَتَعْلِيمُ العُلُومِ لَهُ
      وَلَوْ بِتَبْيينِهَا  مِنْ سَائِرِ المُثُلِ

سَقَي لِزَرْعٍ بِتَلٍّ رَاحَ مُرْتَفِعًا
     بِحَجْلَةٍ ثَلُمَتْ مِنْ اَوْسَطِ السُّفْلِ

ഉപമകളേറെ പറഞ്ഞു കൊണ്ടാകിലും
ബുദ്ധി മാന്ദ്യർക്കു പഠനങ്ങൾ നിഷ്ഫലം

കുന്നിൻ മുകളിലായുള്ളൊരാ പാടത്തു
വെള്ളം നനക്കുന്ന പോലെയാണീ ശ്രമം

ആഴമുള്ളോരാ കിണറിന്നു നീർ ജലം
ദ്വാരങ്ങളുള്ളോരു തൊട്ടീലെടുക്കലായ്

മന്ദബുദ്ധിക്കാരായവരോട് വിജ്ഞാനം ഓതിയിട്ടു കാര്യമില്ല.അത് എത്ര ഉദാഹരണങ്ങൾ സഹിതമാണെങ്കിലും ശരി.കുന്നിൻമുകളിലെ കൃഷിക്കു ആഴമുള്ള കിണറിൽ നിന്ന് ദ്വാരമുള്ള ബക്കറ്റ് കൊണ്ട് വെള്ളം മുക്കി നനക്കുന്നതുപോലെയുള്ള വെറും പാഴ് വേല മാത്രമാണിത്.


അടിസ്ഥാനമുറച്ചേ ആരൂഢമുറക്കൂ  
وَمَنْ تَمَنَّى مَعَانِي الكُتُبِ والصُّحُفِ
       مِنْ غَيْرِ نَحْوٍ اِلَى نَحْوِ التَّرَاكِيبِ

كَمَنْ غَدَا نَاصِبًا أُحْبُولَةَ الظَّبْيِ
    مِنَ المَنَاسِجِ مِنْ خَيْطِ العَنَاكِيبِ

വ്യാകരണമറിയാതെ ഗ്രന്ഥം പഠിക്കലീ
വ്യാമോഹമാകുന്നു വാർത്തയറിയലും 

എട്ടുകാലി തൻ വല കൊണ്ടൊരുത്തനീ
പുള്ളിമാനെ പിടിക്കുന്ന പോലായിടും

ഏതൊരു ഭാഷയുടെയും വ്യാകരണ ഘടനാ നിയമങ്ങൾ പഠിക്കാതെ പത്രവായന, ഗ്രന്ഥപാരായണം തുടങ്ങിയവ സാധ്യമാകുമെന്ന് ധരിക്കുന്നത് എട്ടുകാലിവല കൊണ്ട് മാനിനെ പിടിക്കാൻ തുനിയുന്നത് പോലെയാണ്.


അലംഭാവം അരുത്   
وَلَا تَكُنْ رَاعِنًا فِي الأَمْرِ تَقْصِدُهُ
     بِذَاكَ يَوْمًا مِنَ الأَيَّامِ تَفْتَضِحُ

وَعِنْدَ مِعْيَارِ صَرَّافٍ بَدَا الذَّهَبُ
     مِنْ كُلِّ عَيْبٍ وَشِبْهُ الشَّبَهِ يَتَّضِحُ

അശ്രദ്ധരായിടാദുദ്ദിഷ്ഠ കാര്യങ്ങ
ളെത്തിച്ചിടാത്തവർ വഷളായി മാറിടും

സ്വർണത്തിലിത്തിരി പിച്ചള കൂട്ടിലു
രച്ചുനോക്കിടുവോർക്കെല്ലാം തെളിഞ്ഞിടും

നീ ലക്ഷീകരിക്കുന്ന കാര്യം നേടുന്നതിൽ ഒട്ടും അലംഭാവിയാകരുത്. അത് കാരണം പിന്നീടൊരിക്കൽ ജനങ്ങൾക്കിടയിൽ വഷളായി  നടക്കേണ്ടുന്ന അവസ്ഥയുണ്ടാകും.സ്വർണ്ണത്തിൽ പിച്ചള  കൂട്ടിയാൽ മാറ്റുരക്കുന്നവന് അവന്റെ കല്ലിലുരച്ചാൽ ആ കാര്യം വ്യക്തമാകുന്നതാണ്.


ഇലയുള്ള മരത്തിൽ പഴമില്ല    
وَلَا يَجُورُ كَثِيرُ المَكْرِ وَالحِيَلِ
    الَّا وَقَدْ خَابَ اذْ مَا عَاجِزٌ ظَفِرَا

الَا تَرَى انَّ اَشْجَارًا اذَا كَثُرَتْ
      اَوْرَاقُهَا فَقَلِيلاً تُخْرِجُ الثَّمَرَا

വഞ്ചനാ തന്ത്രങ്ങളേറിയോരക്രമി
വയ്യാതെയാകുമശക്തനു മുന്നിലായ്

ഇലകൾ നിറഞ്ഞൊരാ മരമെത്ര കണ്ടിടാം
ഫലമൽപ്പമായേ തരുന്നുവല്ലോ

ധാരാളം കുതന്ത്രങ്ങളുമായി നടക്കുന്നവൻ  വിശുദ്ധരെ ആക്രമിക്കുന്നെങ്കിൽ കുതന്ത്രക്കാരന്  ശുദ്ധന്റെ മുമ്പിൽ തോൽക്കേണ്ട ഗതിയുണ്ടാവുക തന്നെ ചെയ്യും.ഇലകൾ നിറഞ്ഞ മരങ്ങൾ വളരെ അല്പം മാത്രം ഫലങ്ങൾ നൽകുന്നത് നിങ്ങൾ കാണുന്നില്ലേ .


നടുവിൽ പിടിക്കുക    
وَكُنْ مِنَ النَّاسِ وَسْطًا لَا رَئِيسَهُمْ
      وَلَا دَنِيًّا فَخَيْرَ الأَمْرِ تَحْوِيهِ

والقَصْبُ يُقْطَعُ طَرْفَاهُ وَاَوْسَطُهُ
      يُخْتَارُ خَيْرًا لِعَسَلٍ حَافِلٍ فِيهِ

തലവനും താഴ്ന്നവനുമാവാതെ ജനമിതിൽ
മധ്യ നിലയിലായ് നന്മയിൽ വാഴണം

നല്ല കരിമ്പിനഗ്രങ്ങളെ ഛേദിച്ചു
പാനീയമൂറ്റാൻ നടുവിൽ മുറിക്കു നാം

നീ എപ്പോഴും  ജനങ്ങൾക്കിടയിൽ മദ്ധ്യ നില സ്വീകരിക്കുക. അവരിൽ നേതാവോ ഏറ്റവും താഴ്ന്ന പദവിയിലുള്ളനോ ആവരുത്.മധ്യമ നിലപാടാണ് എപ്പോഴും കരണീയം. കരിമ്പിന്റെ രണ്ടഗ്രങ്ങളും ഛേതിച്ചു മധ്യഭാഗത്തു നിന്നാണല്ലോ മധുര പാനീയം എടുക്കാറുള്ളത്.


അൽപ സംസാരം അതിബുദ്ധി  
فَضِفْدَعُ المَاءِ في الظَّلْمَاءِ يَعْرِضُهُ
    اذَا تَكَلَّمَ صِلُّ البَرِّ قَدْ نَقَضَا

മാനി തന്നാപത്തു സംസാരമാണു പോൽ
മൗനം വരിക്ക വായൽപ്പം തുറന്നിടാം

സംസാരമിരുളിന്നാഗാധത്തിലെങ്കിലും
സർപ്പങ്ങൾ മിണ്ടും തവളയെ തിന്നിടും

മനുഷ്യന് സംഭവിക്കുന്ന നാശങ്ങളിൽ പെട്ടതാണ് മോശം സംസാരം. അതുകൊണ്ട് വായ അടച്ചു വെക്കുക. അടച്ചു വെച്ച വായയെ വളരെ ശ്രദ്ധയോടെ അല്ലാതെ നീ തുറക്കരുത്. തവള ശബ്ദം ഉണ്ടാക്കുന്നത് വളരെ പതുക്കെയാണെങ്കിൽ പോലും പാമ്പ് അവയെ വന്നു കടിച്ചു കീറുന്നു.


ശത്രുവിനെ നമ്പരുത്   
لَا تَأْمَنَنَّ عَدُوًّا فِي عَدَاوَتِهِ
      وَاِنْ جَلَلْتَ وَاِنْ قَلَّتْ مَسَاعِيهِ

اِنَّ المَشِيدَ مِنَ البُنْيَانِ يَهْدِمُهُ
      عِرْقٌ ضَعِيفٌ مَتَى تَدْخُلُ مَبَانِيهِ
വൈരി തൻ സാമർത്ഥ്യമെത്ര കുറയിലും
വൈരമിൽ നിർഭയനാവാതിരിക്ക നീ

ഉയരമുള്ളോരായെടുപ്പിൻ തറയിലും
വേരിറങ്ങീടുകിലെല്ലാം തകർന്നിടും

നീ എത്ര ഉന്നതനും  ശത്രു സാമർഥ്യമില്ലാത്തവനുമാണെങ്കിലും അവൻറെ ശത്രുതയെ കുറിച്ച് നീ നിർഭയനാവരുത്.ഉയരം കൂടിയ കെട്ടിടത്തിന്റെ തറയിൽ കയറുന്ന വേര്  അതെത്ര നിസ്സാരമാണെങ്കിലും  കെട്ടിടത്തെ തകർത്തുകളയുന്നു.


വില്ലിന്റെ വളച്ചിൽ അർത്ഥമാക്കുന്നത്    
واِنْ عَلَى فَاضِلٍ يَعْدُو الجَرِيئُ فَلَمْ
      يُقْبَلْ عَلَيهِ وَلَكِنْ كَانَ يَجْتَذِبُ

وَهَلْ يَظُنُّ انْحِنَاءَ القَوْسِ مُدْبِرَةً
     سِلْمًا وكَيْفَ وَفِيهِ الحَتْفُ يَرْتَتِبُ

ശ്രേഷ്ഠരോടക്രമം കാട്ടിലും ദുഷ്ടരീ
ആകർഷണം ശ്രേഷ്ഠരോടാകുമെപ്പഴും

വില്ലൊന്നു പിന്നോട്ടു വലിയുന്ന നേരത്തു
വിധ്വംസകൻ സമാശ്വാസം നിനക്കയോ !!

മഹത്തുക്കൾ തങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവരോട് പ്രതികരിക്കാറില്ല.മറിച്ച് അക്രമി അങ്ങോട്ട് ആകർഷിക്കുകയായിരിക്കും ചെയ്യുക.വില്ല് പിന്നിലോട്ട് വളയുന്നത് കണ്ടു അക്രമി എങ്ങനെയാണ്  സമാധാനിക്കുന്നത്. അതേ തുടർന്ന് നാശങ്ങളല്ലാതെ  മറ്റെന്താണ് വരാനിരിക്കുന്നത്.


ആരും ചെറുതല്ല  
وَذُو الشَّجَاعَةِ لَا فَخْرٌ لَهُ وَلَهُ
     مِنَ الذَّلِيلِ خِدَاعُ الحَرْبِ قَدْ يَقَعُ

لَوْ كُنَّ خُرْطُومَ فِيلٍ هَاجَ خَرْدَمِنٌ
       وَلَوْ ضَعِيفًا فَرُوحٌ مِنْهُ يَنْقَطِعُ
ധീരരാണെങ്കിലും പാടില്ല ഹന്തകൾ
നീചന്റെ തന്ത്രത്തിലാപത്തു വന്നിടാം

കുഞ്ഞനുറുമ്പ് തുമ്പിക്കൈയ്യിലെത്തിയാൽ
കൂറ്റൻ ഗജവുമടി തെറ്റി  വീണിടും

എത്ര ധീരനാണെങ്കിലും പൊങ്ങച്ചം പാടില്ല.വളരെ നിസ്സാരനായ ഒരാളുടെ  യുദ്ധ കുതന്ത്രം മതിയാകും അയാൾക്ക് അപകടങ്ങൾ ഉണ്ടാക്കാൻ. ഇളകി വശാകുന്ന  ഗജവീരന്റെ തുമ്പി കൈയ്യിൽ  നിസ്സാരനായ കട്ടുറുമ്പ് കയറി കടിച്ചാൽ ആന ഉടൻ മരിച്ചു വീഴുന്നതായി കാണാം.


ഉറുമ്പിന്റെ വിഭ്രാന്തി
وَمَنْ لَهُ زَوْجَتَانِ سَائَتَا خُلُقًا
وَلَمْ يَجِدْ مِنْهُمَا يَوْمًا لَهُ طَرَبًا
كَنَمْلَةٍ ذَبْذَبَتْ مَشْيًا عَلَى خَشَبٍ
وَجَانِبَاهُ بِجَمْرَاتٍ قَدِ الْتَهَبَا

ദുസ്വഭാവിക്കാരികൾ രണ്ടു ഭാര്യമാർ ദുസ്ഥിതി നൽകുന്നു ഭർത്താവിനെപ്പൊഴും തീക്കട്ടകൾക്കു മധ്യേ മരക്കഷ്ണത്തിൽ തീക്ഷണ ചഞ്ചലനായ് നീങ്ങുന്നുറുമ്പുപോൽ രണ്ടു ഭാര്യമാരും ദുസ്വഭാവികളാവുകയും ഒരു ദിവസം പോലും സന്തോഷകരമായ ദാമ്പത്യ ജീവിതം അനുഭവിക്കാനാവാതെ വരികയും ചെയ്ത ആൾ ഇരുപാർശ്വങ്ങളും തീ ആളിക്കത്തുന്ന മരക്കഷണത്തിന്റെ മദ്യത്തിൽ വിഭ്രാന്തനായി നിൽക്കുന്ന ഉറുമ്പിനെ പോലെയാണ്.


ഉപജീവനം ആകുലത പാടില്ല
والرِّزْقُ يَأْتِي جَنِينًا وَهُوَ فِي رَحْمٍ
       وَفِي الإِنَائَينِ ايْضًا ذَاكَ مُدَّخَرٌ

فِي صَدْرِ اُمٍ لَه فَوْقَ الجَنِينِ وذَا
       قَبْلَ الخُرُوجِ  فَلَا رِزْقٌ لَهُ ذُعْرٌ

അമ്മ തൻ ഗർഭാശയത്തിലായപ്പൊഴും
അന്നം മുടങ്ങാതെയെത്തിപ്പൂ തമ്പുരാൻ

മാതൃ ദുഗ്ദം പാനമാനുകർന്നിടാൻ
മാറിലാ പാലിൽ കുടങ്ങളെ കണ്ടിടാം

പിറവിക്കു മുമ്പും പിറന്നതിൻ ശേഷവും
ആഹാരമുണ്ടെങ്കിലെന്തിനാണീ ഭ്രമം

ഭ്രൂണത്തിലായിരിക്കുമ്പോൾ ഗർഭപാത്രത്തിലും ശേഷം പുറത്തു വരുന്നതിനു മുമ്പേ മാതൃ സ്തനങ്ങളിലും ഭക്ഷണം  സൂക്ഷിച്ചുവെച്ചിരിക്കുന്നു. അതിനാൽ ആഹാരത്തെക്കുറിച്ച് നാം ഒട്ടും ആകുലപ്പെടേണ്ടതില്ല


പരാതികൾ പടച്ചവനോട് പറയുക
لَا تَسْئَلِ النَّاسَ اِلْحَافًا فَتُزْجَرُ بَلْ
     دَعْ عِنْدَ رَبِّكَ شَكْوَى  مِنْكَ تَدْعُوهُ

اِنْ اَخْطَأَتْ رِجْلُ الوَطْوَاطِ عَنْ ثَمَرٍ
       عِنْدَ اخْتِطَافٍ فَمَا بِالعَوْدِ يَرْجُوهُ
ആളുകളോടാർത്ഥരായ് കെഞ്ചിടല്ലെ നീ
ആട്ടിയോടിക്കപ്പെടാം അർത്ഥ ശൂന്യരായ് 

പരിദേവനങ്ങൾ പടച്ചോനു വിട്ടു നീ
പ്രാർത്ഥനാ നിർഭരനായി കഴിയണം

ജനങ്ങളോട് അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഒന്നും ചോദിക്കരുത് അതുവഴി അവർ നിന്നെ ആട്ടിയകറ്റും. നിൻറെ ആവലാതികൾ അല്ലാഹുവിനോട് ബോധിപ്പിക്കുക.  മരത്തിലെ പഴം തിന്നുന്ന വവ്വാലുകൾ കാൽവഴുതിപ്പോകുന്ന പക്ഷം പിന്നീടതിലേക്ക് മടങ്ങാൻ തുനിയാറില്ല.


കുയിൽ നാദമാവുക

وَقُلْ اذَا قُلْتَ قَوْلًا لَيِّنًا وَبِهِ
      مَالَتْ اِلَيكَ قُلُوبُ النَّاسِ كُلِّهِمِ

وَيُنْكَرُ الصَّوْتُ مِنْ حُمُرٍ اذَا نَهَقَتْ 
      وَالعَنْدَلِيبُ مُحِبٌّ صَوْتُهُ بِفَمٍ 

സംസാരമാവുകിൽ സൗമ്യരായ് മൊഴിയണം
സഹചർ തൻ ഹൃദയങ്ങളങ്ങോട്ടു പാഞ്ഞിടും
കഴുതകളമറും സ്വരമെന്തരോചകം !
കുറുകും കുയിലിന്റെ നാദം പ്രിയങ്കരം

സംസാരിക്കുമ്പോൾ അങ്ങേയറ്റം സൗമ്യനായി സംസാരിക്കുക.എങ്കിൽ സർവ്വ ജനങ്ങളുടെയും ഹൃദയങ്ങൾ നിന്നിലേക്ക് ആകർഷിക്കപ്പെടും. കഴുതയുടെ അലറൽ വെറുപ്പുളവാക്കുന്നു. പുള്ളിക്കുയിലിന്റെ കുറുകൽ ഏറെ പ്രിയങ്കരവും.


ഏഷണി വിഷം
سُمُّ الذُّبَابِ وَاَفْعَى والعَقَارِبِ  فِي
       جَنَاحِهِ قَطُّ اوْ سِنٍّ اوِ الذَنَبِ

والعُضْوُ مِنْ قَرْنِ نَمَّامٍ اِلَى قَدَمٍ 
      يَسِيلُ سُمًّا فَذَا مِنْ اَخْبَثِ النَّوَبِ
പാഷാണമീച്ചയിൽ പാമ്പിലും തേളിലും
ചിറകിലും പല്ലിലും വാലിലുമായിടും

ഏഷണിക്കാർ തൻ ദുരന്തമാകും വിഷം
ആപാദചൂഢം ഗ്രസിച്ചീടലാകയായ്

ഈച്ചയുടെ വിഷം ചിറകിലും പാമ്പിന്റേത് പല്ലിലും തേളിന്റേത് അതിന്റെ  വാലിലും മാത്രമാണ് സ്ഥിതി ചെയ്യുന്നത്.എന്നാൽ ഏഷണിക്കാരനിൽ ആപാദചൂഢം വിഷമാണ്  ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് ദുരന്തങ്ങളിൽ വെച്ച് ഏറ്റവും ക്ലേശം ഉണ്ടാക്കുന്നതാണ്.


ഹൃദയം തിളങ്ങട്ടെ
بِقَدْرِ تَصْفِيَةٍ لِلْقَلْبِ خَالِقُهُ
      فِيهِ تَجَلَّى صَفَاءَ القَلْبِ فَالْتَزِمِ

لَا الشَّمْسُ يَظْهَرُ فِي الأجْرَامِ حِين جَلَتْ
     مِثْلَ الظُّهُورِ عَلَى البِلُّورِ مِنْ جُرُمٍ
ഹൃത്തടമേറെ തെളിയിച്ച് നിർത്തിടൂ
ഹൃത്തിൽ വെളിച്ചം പടച്ചോൻ പകർന്നിടും

ശൈലാംഭുജങ്ങളിൽ സൂര്യൻ തെളിഞ്ഞിടും
ശൈഥില്യ ഗോചരം പ്രതിബിംഭമേ കൊലാ

ഹൃദയത്തിൻറെ തിളക്കം അനുസരിച്ചാണ് നൂറുത്തജല്ലി ഒരാൾക്ക് അനുഭവപ്പെടുന്നത്.അതിനാൽ ഹൃദയം ശുദ്ധീകരിക്കുക.പളുങ്കിൽ സൂര്യപ്രകാശം തിളങ്ങിക്കൊണ്ടിരിക്കുന്നു.എന്നാൽ പരുക്കൻ തടികളിൽ അപ്രകാരം സംഭവിക്കുന്നില്ല.


വാക്കിനാലുള്ള മുറിവ്
والسَّهْمُ سَهْمَانِ سَهْمُ القَوْلِ وَالقَوْسِ
      فَذَاكَ أسْبَقُ مِنْ هَذَا  ولَا يُخْطِي

وجُرْحُ  هَذَا لَهُ بُرْئٌ وذَلِكَ لَمْ
      يَبْرَأْ فَخَفْ مَنْ دَعَا عَلَيكَ بِالسَّخَطِ
വാക്കിൽ കൊരുത്തതും വില്ലിനാലുള്ളതു -
മായ് രണ്ട് രൂപത്തിലാണമ്പു ഭൂവിതിൽ

മുമ്പനായ് ലക്ഷ്യത്തിലേക്ക് പിഴക്കാതെ
മുന്നേറിടും വാക്കിനസ്ത്രമാണൊന്നിതിൽ

അസ്ത്രമേൽപ്പിക്കും മുറിവങ്ങുണങ്ങിടും
വാക്കാൽ പരിക്കുകൾ മായാതെ നിന്നിടും

പേടിക്ക നിന്നോട് ദേഷ്യത്തിലാകുവോർ
പ്രാർത്ഥിച്ചിടും വാക്കിനത്യാഹിതങ്ങളെ

അസ്ത്രങ്ങൾ രണ്ടുവിധമാണ്. വാക്കിനാലുള്ളതും വില്ലിനാലുള്ളതും. വാക്കിനാലുള്ളത് അതി ശീഘ്രം  കുതിച്ചുപായുന്നതും ലക്ഷ്യം പിഴക്കാത്തതുമാണ്. വാക്കിനാൽ ഏറ്റ മുറിവ് സുഖപ്പെടുകയില്ല. അതിനാൽ തനിക്കെതിരെ വെറുപ്പോടെ പ്രാർത്ഥിക്കുന്നവരെ ഭയക്കുക.


സൽവൃത്തകരെ നോവിക്കരുത്
واللَّهُ يُمْلِي وَلَا يُمْلِي الوَلِيُّ لَهُ
     فَلَا ضَمِيرَ وَلِيٍّ تُولِيَنْ كَمُدَا

وَاِنْ تُطِقْ حَرَّ شَمْسٍ لَا تُطِيقُ عَلَى
      رَمْلٍ تَوَقَّعَ فِيهِ حَرُّهَا أبَدًا
സർവ്വ നാഥൻ സാവകാശങ്ങൾ തന്നിട്ടും
സൽ ദാസരോ വേഗമിൽ  പ്രതികരിച്ചിടും 

ഇഷ്ടമില്ലാത്ത കാര്യമൊട്ടുമേ  
ഏറ്റിടാ തിഷ്ട ദാസർ തൻ ഹൃദയം തപിച്ചിടും

ഉഗ്ര സൂര്യ ചൂട് താങ്ങാവതെങ്കിലും
പൊള്ളും ചുടു മണലാരു സഹിച്ചിടും 

കാരുണ്യവാനായ അള്ളാഹു സാവകാശം നൽകും.എന്നാൽ മനുഷ്യരായ സൽവൃത്തർ ചിലപ്പോൾ ഉടൻ പ്രതികരിച്ചുവെന്നു വരും. വെയിലിന്റെ ചൂട് സഹിക്കാൻ നിനക്കായി  എന്നു വരും. എന്നാൽ വെയിലേറ്റു പൊള്ളുന്ന മണൽ സഹിക്കാൻ നിനക്കു കഴിഞ്ഞെന്നുവരില്ല.


വിധിച്ചതേ കിട്ടൂ
ولَوْ سَعَيْتَ لِمَا قَدْ كُنْتَ تَطْلُبُهُ
     مَا نِلْتَ مِنْهُ سِوَى مَا قَدْ قَضَى اللَّهُ

مَاالكُوزُ يَدْخُلُهُ اليَمُّ العَظِيمُ وَانْ
      تَقْعِرْهُ غَمْسًا سِوَى مَا كَانَ يُمْلَاهُ
കാര്യങ്ങൾ നേടാൻ പരിശ്രമം ചെയ്യിലും 
നാഥൻ  വിധിച്ചതേ നേടിടാനൊത്തിടൂ 

കൂജയൊന്നാഴിയിൽ ആഴ്ത്തി എടുക്കുകിൽ
ആഴിയൊട്ടാകെയും അതിനുള്ളിലെത്തുമോ

നീ ഉദ്ദേശിക്കുന്ന കാര്യം നേടാൻ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല.അല്ലാഹു കണക്കാക്കിയതല്ലാതെ നിനക്ക് ഒന്നും നേടാൻ കഴിയുകയില്ല.ഒരു പാത്രത്തെ സമുദ്രത്തിൽ മുക്കിയാൽ അതിൽ കൊള്ളുന്ന വെള്ളം മാത്രമേ അതിൽ കടക്കുകയുള്ളൂ.


പരോപകാര പ്രവണം പ്രപഞ്ചം
وَاِنَّمَا الحُرُّ مَنْ لَمْ يَنْسَ مُحْسِنَهُ
      يَوْمًا واَحْسَنَ مَا أعْطَاهُ يُعْطِيهِ

والقَصْبُ يَحْمِلُ فِي أُنْبُوبِهِ  عَسَلًا
      لِمَنْ لَهُ المَاءُ بِالتَّشْذِيبِ يَسْقِيهِ
നന്മകളിങ്ങോട്ടു ചെയ്തവർക്കുത്തമ
നന്മ തിരിച്ചു നൽകുന്നോ രുദാത്തരായ്

വെള്ളമൊഴിച്ചു വളർത്തും ജനങ്ങൾക്കു
തണ്ടിൽ മധുകണമേറ്റും  കരിമ്പുകൾ

മറ്റുള്ളവർ ചെയ്തുതന്ന ഉപകാരത്തെ വിസ്മരിക്കാതെ അതിനേക്കാൾ നല്ലത് അവർക്കും തിരിച്ചുനൽകുന്നവനാണ് യഥാർത്ഥ മാന്യൻ.വെള്ളം തേവി നനച്ചു കൊടുക്കുന്ന കർഷകന് കരിമ്പ് ചെടികൾ മധുര നീര് കാത്ത് വെക്കുന്നു.


ക്ഷമ കൊണ്ട് ദാരിദ്ര്യമകറ്റുക
ولَوْ فَقَارَكَ لَيْثُ الفَقْرِ يَهْضِمُهَا
       فَقُمْ إلَيهِ بِرُمْحِ الصَّبْرِ يَنْهَزِمُ

والصَّبْرُ قَدْ فَرَّ مِنْهُ الفَقْرُ مُنْزَجِرًا
      كَمَا يُكَرِّرُ حَيثُ الصَّبْرُ يَنْعَدِمُ
സിംഹമായി ദാരിദ്ര്യമെത്തി  നിൻ മുതുകെ
ല്ലൊടിക്കുവാനെത്തുന്ന നേരത്തുണരു നീ 

വമ്പിൽ നടക്കുമീ രത്നാ വിഭൂഷിതർ
മന്ദരെ  കണ്ടാൽ അതിശയിക്കേണ്ട നീ

ദാരിദ്ര്യമാകുന്ന സിംഹം വന്ന് നിന്റെ മുതുകെല്ലൊടിക്കുകയാണെങ്കിൽ ക്ഷമയാകുന്ന കുന്തം കൊണ്ട് നീ അതിനോട് പോരാടുക. അപ്പോൾ അത് തോറ്റു പിന്തിരിഞ്ഞു പോകും. ക്ഷമയുള്ളിടത്ത് നിന്ന് ദാരിദ്ര്യം ഓടി രക്ഷപ്പെടും. ക്ഷമയില്ലെന്ന് കണ്ടാൽ അത് തിരിച്ചെത്തുകയും ചെയ്യും.


കഫൻ പുട ചുറ്റിയ ജഢങ്ങൾ

لَا تَعْجَبَنْ حُلَلُ الجُهَّالِ حِينَ مَشَوْا
فَجِسْمُهُمْ مَيِّتٌ وَثَوْبُهُمْ كَفَنٌ

وَاَيْنَ هُمْ مِنْكُمُ اَهْلَ العُلُومِ ومَا
لِلخَيْطِ مِنْ صُوفِكُمْ ثِيَابُهُمْ ثَمَنٌ

ദേഹം വെറും സ്ഥൂലജഡമാണവർക്കതിൻ
മേലേ ധരിക്കുന്നതോ ശവ പുടവയും 

അറിവുള്ളയാളിൽ നിന്നെത്രയോ കാതമ ങ്ങയലത്തു നിൽക്കുന്ന മൂഢരല്ലോയിവർ 

രോമ വസ്ത്രം ധരിക്കുന്നൊരാ വിജ്ഞന്റെ 
നൂലിൻ വിലപോലുമില്ലൊരുടുപ്പിനും

വിഡ്ഢികൾ മേത്തരം ഉടയാടകൾ അണിഞ്ഞു നടക്കുന്നത് കാണുമ്പോൾ നീ അത്ഭുതംകൂറേണ്ട കാര്യമില്ല.കാരണം അവരുടേത് നിർജീവമായ ജഡവും വസ്ത്രം ജഡം പൊതിയാനുള്ള പുടവയുമാണ്. ഹേ , ദീനീ പണ്ഡിതരെ, നിങ്ങളും അവരും എവിടെ നിൽക്കുന്നു ? അവരുടെ വസ്ത്രങ്ങൾക്ക് നിങ്ങൾ ധരിക്കുന്ന രോമ വസ്ത്രങ്ങളേക്കാൾ യാതൊരു വിലയുമില്ല.


ഉപദേശം ഫലിക്കാത്തവർ

وَمَا اَفَادَتْ شَقِيًّا مِنْكَ مَوْعِظَةٌ
وَهَلْ مَعَى الكَلْبُ فِيهِ السَّمْنُ يَنْهَضِمُ

وَتِلْكَ تَدْخُلُ فِي قَلْبِ السَّعِيدِ كَمَا
خَيْطُ الخِيَاطِ بِسَمٍّ فِيهِ يَرْتَكِمُ

ദൃഷ്ടനുപദേശമെപ്പോഴും ദുർഗുണം 
ശ്വാനനു വെണ്ണ ദഹിക്കാത്തിരിക്ക പോൽ

സൗഭാഗ്യമാവാൻ തൻഹൃദയത്തിലേക്കൊരാ
സൽവാക്കു വേഗ മിറങ്ങും ഫലിച്ചിടും 

സൂചി കുഴലിലിറങ്ങുന്ന നൂല് പോൽ
തിങ്ങിനിറഞ്ഞു സമർത്ഥമായ് താഴ്ന്നിടും

നീചന് താങ്കളുടെ ഉപദേശം ഫലപ്പെടുകയില്ല.നായയുടെ ആമാശയത്തിൽ നെയ്യ് ദഹിക്കാറില്ല. സൗഭാഗ്യവാനെ സംബന്ധിച്ചെടുത്തോളം നൂൽ സൂചിയുടെ കുഴയിൽ പ്രവേശിക്കുന്നതുപോലെ ഉപദേശങ്ങൾ മനസ്സിലേക്ക് കൃത്യമായി ഇറങ്ങിച്ചെല്ലും.


പച്ചപ്പ് മായാതെ നോക്കുക

بَذْرُ العِبَادَةِ يَنْمُو اِنْ سَقَيْتَ لَهُ
مَاءُ الحَلَالِ وَاِنْ عَزَّتْ مَآكِلُهُ

والزَّرْعُ بِالمَاءِ لَا بِالنَّارِ تُوقِدُهَا
يَخْضَرُّ فَاخْشَ حَرَامًا  انْتَ تَأْكُلُهُ

ജ്ഞാനമല്പം കുറഞ്ഞാലും ഹലാലായ
പാനം പകർന്നിബാദത്തു വളർത്തണം

കൃഷികൾ  ജലത്താൽ തളിർത്തിടാമഗ്നിയിൽ
കൃഷികൾ കരിഞ്ഞു നശിക്കലാവും ഫലം

അവിശുദ്ധമാഹരിക്കാതെ നടക്കണം
ഹരിതാഭ മായുന്നതോർത്തു പേടിക്കണം

ശുദ്ധമായ (ഹലാൽ) വെള്ളമൊഴിച്ചു കൊടുത്താൽ ആരാധനയുടെ വിത്ത് വളർന്നു വലുതായി വരും. നനവുള്ള കൃഷി മാത്രമെ പച്ചപിടിക്കുകയുള്ളൂ. സമീപത്ത് തീകത്തിച്ചാൽ കൃഷി കരിഞ്ഞു പോകുന്ന പോലെ ഹറാമായ ഭക്ഷണം കഴിച്ചാൽ നീ ആത്മീയമായി കരിഞ്ഞു പോവും. അതിനാൽ ഹറാമായ ഭക്ഷണം കഴിക്കുന്നത് നീ സൂക്ഷിക്കുക


വ്യാമോഹങ്ങൾ
وَمَنْ يَكُونُ بِأَرْكَانِ العِبَادَةِ لَمْ
يَعْرِفْ وَيَعْبُدُ يَرْجُو جَنَّةَ الخُلْدِ

كَمَنْ يُجَاوِزُ نَهْرًا سَالَ مِنْ لَهَبٍ
بِمَا يُخَلِّصُهُ مِنْ مَعْبَرِ الزَّبَدِ

ആരാധനാ കർമ്മ നിഷ്ഠകളറിയാതെ
ആധ്യാത്മനായ് സ്വർഗ്ഗഭൂവെകൊതിക്കുവാർ

അഗ്നിയാലൊഴുകും തടിനിയിൽ വെണ്ണ തൻ
നൗകയിലക്കരെ രക്ഷയെ തേടുവോർ

ആരാധനകളുടെ കർമ്മശാസ്ത്ര നിബന്ധനകളറിയാതെ ഇബാദത്തുകൾ ചെയ്ത് ശാശ്വത സ്വർഗ്ഗം മോഹിക്കുന്നവൻ വെണ്ണയാലുണ്ടാക്കിയ രക്ഷാ നൗകയിൽ തീയാളുന്ന നദി മുറിച്ചുകടക്കുന്നവനെ പോലെയാണ്.































മൊഴിമാറ്റം : അബൂ ബിശ്ർ അബ്ദുൽ മജീദ് വാഫി


No comments:

Post a Comment