Friday, 13 December 2024

ഇക്രിമഃത്തിബ്നു അബീജഹൽ (റ)

 


ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന അബുജഹലിന്റെ പുത്രനായിരുന്നു ഇക്റിമ (റ).

അഹങ്കാരം, സ്വേച്ഛാധിപത്യം, ദുരഭിമാനം എന്നീ ദുർഗുണങ്ങളുടെ മൂർത്തിമത്ഭാവമായിരുന്ന പിതാവ് ഇസ്ലാമിന്റെ നാശത്തിനു വേണ്ടി കഴിവതും ശ്രമിച്ചു.

ഖുറൈശികളിൽ ഉന്നതനും സമ്പന്നനും തറവാടിയുമായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ കഴിവുകളെയും ആദർശങ്ങളെയും അപ്പടി അംഗീകരിച്ചും അനുസരിച്ചും കൊണ്ടാണ് ഇക്റിമ (റ) ജീവിച്ചുപോന്നത്. 

ഇക്രിമ (റ) വിന് മുപ്പതിനോടടുത്ത കാലഘട്ടത്തിലാണ് നബി ﷺ പരസ്യപ്രബോധനമാരംഭിച്ചത്. സഅദ്ബ്നു അബീവഖാസ് (റ), മിസ്അബ് (റ) പോലെയുള്ള തന്റെ കൂട്ടുകാർ ഇസ്ലാമിലേക്ക് കടന്നുചെന്നപ്പോൾ ഇക്റിമ (റ) ഇസ്ലാമിന്റെ ശത്രുവായിത്തന്നെ നിലകൊണ്ടു. തന്റെ പിതാവിന്റെ ആജാനുവർത്തിയും ആദർശ സംരക്ഷകനുമായിക്കൊണ്ട്...

പിതാവിന്റെ സംതൃപ്തിക്കുവേണ്ടി നബിﷺയോടും അനുയായികളോടും അദ്ദേഹം ശത്രുത പുലർത്തി, അക്രമങ്ങൾ അവലംബിക്കുകയും ചെയ്തു.

ബദറിൽ ഇസ്ലാമിനെ നശിപ്പിക്കാൻ കുഫ്റിന്റെ പടയാളികളെ നയിച്ചത് അബുജഹലായിരുന്നു. മുഹമ്മദ് നബിﷺയെ പരാജയപ്പെടുത്തിയിട്ടല്ലാതെ മക്കയിലേക്ക് മടങ്ങുകയില്ലെന്ന്, ലാത്തയെയും ഉസ്സയെയും പിടിച്ച് അദ്ദേഹം ശപഥം ചെയ്തു.

മാംസവും മദ്യവും ഭുജിച്ച് മദിരാശികളുടെ നൃത്തപരിപാടികൾ ആസ്വദിച്ചുകൊണ്ട് അവരുടെ സൈന്യം മൂന്ന് ദിവസം ബദറിൽ കൂത്താടി.

ദൈവഹിതം അവരെ പരാജയത്തിന്റെ തിക്തകം കുടിപ്പിച്ചു. അബൂജഹൽ രണാങ്കണത്തിൽ ശിരസ്സറ്റുവീണു. വലംകയ്യായിരുന്ന പുത്രൻ ഇക്റിമ (റ) നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച്ച നോക്കിക്കണ്ടു. ദുഃഖിതനും നിരാശനുമായി സ്വന്തം പിതാവിന്റെ ജഡം മണ്ണിൽ മറയ്ക്കാൻ പോലും കഴിയാതെ കദനഭാരത്തോടെ ഇക്റിമ (റ) നാട്ടിലേക്ക് മടങ്ങി.

അതുവരെ പിതാവിനെക്കുറിച്ചുള്ള ദുരഭിമാനമായിരുന്നു ഇക്റിമ(റ)വിന്റെ ഇസ്ലാമിനോടുള്ള ശത്രുതക്ക് കാരണമെങ്കിൽ, പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിനുവേണ്ടിയുള്ള പ്രതികാരവാഞ്ഛയും കൂടി അദ്ദേഹത്തിന്റെ ശത്രുതക്ക് കാരണമായിത്തീർന്നു.

ഇക്റിമ(റ)വും തുല്യദുഃഖിതരായ മക്കയിലെ കൂട്ടുകാരും ഇസ്ലാമിന്നും പ്രവാചകനുമതിരെ (ﷺ) ജനങ്ങൾക്കിടയിൽ പൂർവ്വോപരി ശത്രുതയും വിദ്വേഷവും വളർത്താൻ അഹോരാത്രം പരിശ്രമിച്ചു. അത് ഉഹ്ദിന്ന് വഴിയൊരുക്കി.

ഉഹ്ദ് രണാങ്കണത്തിലേക്ക് ഇക്രിമ (റ) പുറപ്പെട്ടു. കൂടെ ഭാര്യ ഉമ്മുഹകീമുമുണ്ടായിരുന്നു.

ഖുറൈശികൾ തങ്ങളുടെ സൈന്യത്തിന്റെ വലതുപക്ഷത്തിന്റെ നായകനായി ഖാലിദുബ്നു വലീദിനെയും ഇടതുപക്ഷത്തിന്റെ നായകനായി ഇക്റിമ(റ)വിനെയുമായിരുന്നു നിയോഗിച്ചത്.

രണ്ടു നായകൻമാരും തങ്ങളുടെ ജനതയ്ക്ക് വലിയ വിജയം നേടിക്കൊടുത്തു. മുസ്ലിംകളെ അന്ന് അവർ പരാജയത്തിന്റെ കയ്പുരസം അനുഭവിപ്പിക്കുകയും ചെയ്തു.

അന്ന് ശത്രു പക്ഷത്തായിരുന്ന അബൂസുഫ്യാൻ (റ) ഇങ്ങനെ വിളിച്ചു പറയുക തന്നെ ചെയ്തു: ഈ യുദ്ധം ബദറിന്നുള്ള പ്രതികാരമാകുന്നു.

ഖന്തക്ക് യുദ്ധത്തിൽ ശത്രുക്കൾ ദീർഘദിവസം മദീനയെ വളയുകയുണ്ടായി. മദീനയിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇക്റിമ(റ)വിന് ക്ഷമ നശിച്ചു തുടങ്ങി. അദ്ദേഹം മെല്ലെ കിടങ്ങിലേക്ക് പ്രവേശിച്ചു. കൂടെ ചെറിയ ഒരു സൈനിക സംഘവുമുണ്ടായിരുന്നു.

മുസ്ലിംകൾ യഥാസമയം അവരെ എതിരിട്ടു. ഇക്റിമ(റ)വും സംഘവും ഉദ്യമം ഉപേക്ഷിച്ച് ഓടിമറയുകയും ചെയ്തു.

മക്കാ വിജയം...

ഇസ്ലാമിന്റെ ജൈത്രയാത്ര തടയാൻ ഖുറൈശികൾക്ക് കഴിഞ്ഞില്ല. അവർ ആയുധംവെച്ച് വഴിമാറിക്കൊടുത്തു.

എങ്കിലും ഇക്റിമ (റ) മാത്രം കീഴടങ്ങാൻ സന്നദ്ധനായിരുന്നില്ല. അദ്ദേഹം ഖുറൈശികളെ സംഘടിപ്പിച്ചു. മുസ്ലിംകളെ പ്രതിരോധിക്കാൻ ഒരുങ്ങി. ഖാലിദുബ്നു വലീദ് (റ) അവരെ നേരിട്ടു. ഇക്റിമ (റ) വും കുട്ടുകാരും ആത്മരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. യമനിലേക്കാണ് ഇക്റിമ (റ) പ്രയാണം ചെയ്തത്.

ഇക്റിമ (റ) വിന്റെ ഭാര്യ ഉമ്മുഹകീമും ഉത്ബത്തിന്റെ മകൾ ഹിന്ദും നബിﷺയുടെ അടുത്ത് ചെന്നു. ഖുറൈശി പ്രമുഖരായ മറ്റു പത്തു വനിതകളും അവരുടെ കുടെയുണ്ടായിരുന്നു. അവർ ഇസ്ലാമാശ്ലേഷിക്കാൻ തീരുമാനിച്ചിരുന്നു. നബിﷺയുടെ കൂടെ അപ്പോൾ രണ്ടു ഭാര്യമാരും പുത്രി ഫാത്തിമയും (റ) അബ്ദുൽ മുത്തലിബിന്റെ സന്തതികളിൽ പെട്ട ചില സ്ത്രീകളുമുണ്ടായിരുന്നു.

ഹിന്ദ് സംസാരിക്കാൻ തുടങ്ങി. അവർ വസ്ത്രംകൊണ്ട് മുഖം മറച്ചുപിടിച്ചിരുന്നു. ഉഹ്ദിൽ നബിﷺയുടെ പിതൃവ്യൻ ഹംസ (റ) വിന്റെ മൃതശരീരം വികൃതമാക്കിയത് അവരായിരുന്നു! അതുകാരണം നബിﷺയെ അഭിമുഖീകരിക്കാനുള്ള ജാള്യതമൂലമായിരുന്നത്രേ അവർ മുഖം മറച്ചിരുന്നത്.

ഹിന്ദ് നബിﷺയോട് പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകരെ, ഇസ്ലാമിന്ന് വിജയം നൽകിയ അല്ലാഹു ﷻ വിന്ന് സർവ്വസ്തുതി..! നബിയേ, നാം തമ്മിലുള്ള കുടുംബബന്ധം പരിഗണിച്ച് ഞങ്ങളോട് ദയ കാണിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. ഞാൻ ഇന്ന് സത്യസന്ധയായ വിശ്വാസിയാകുന്നു. നബിയേ, ഞാൻ  ഉത്ബത്തിന്റെ മകൾ ഹിന്ദ് ആകുന്നു.''

നബി ﷺ പറഞ്ഞു: “നിനക്ക് സ്വാഗതം.''

ഹിന്ദ് തുടർന്നു: “ഭൂമുഖത്ത് ഒരു കുടുംബം നശിച്ചുകാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് അങ്ങയുടേത് മാത്രമായിരുന്നു. ഇന്നത് മാറി. ഇന്ന് അങ്ങയുടെ കുടുംബത്തിന്റെ പ്രതാപമാണ് ഞാൻ ആഗ്രഹിക്കുന്നത്.''

അനന്തരം ഉമ്മുഹകീം നബിﷺയുടെ അടുത്തുചെന്നു ഇസ്ലാമാശ്ലേഷിച്ചു. അവർ പറഞ്ഞു: “നബിയേ, ഇക്റിമ അങ്ങയെ പേടിച്ച് യമനിലേക്ക് ഓടി രക്ഷപ്പെട്ടിരിക്കുന്നു. അങ്ങ് വധിച്ചുകളയുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് അങ്ങ് അദ്ദേഹത്തിന്ന് അഭയം വാഗ്ദത്തം ചെയ്താലും.''

നബി ﷺ അദ്ദേഹത്തിന്ന് മാപ്പ് കൊടുക്കുകയും ചെയ്തു. ഉമ്മുഹകീം ഭർത്താവിനെ തിരഞ്ഞു യാത്രയാരംഭിച്ചു. മണൽകാടുകൾ താണ്ടി ക്ലേശപൂർണ്ണമായ യാത്രക്കുശേഷം ചെങ്കടലിന്റെ തീരത്ത് സുറാത്ത് പർവ്വതനിരകൾക്കിടയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടി.

ഇക്റിമ (റ) മറുകരപറ്റി രക്ഷപ്രാപിക്കാൻ, ഒരു നാവികനോട് കടത്തുകൂലിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ആ നാവികൻ അദ്ദേഹത്തോട് സത്യവിശ്വാസം ഉൾക്കൊള്ളുവാൻ ആവശ്യപ്പെട്ടു. ഇക്റിമ (റ) ആ വിശ്വാസമേതാണെന്ന് നാവികനോട് അന്വേഷിച്ചു.

നാവികൻ പറഞ്ഞു: “അല്ലാഹു ﷻ വല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്നും നീ വിശ്വസിക്കുക.”

അതുകേട്ട് ഇക്റിമ (റ) പറഞ്ഞു: “ആ വിശ്വാസത്തിൽ നിന്നും രക്ഷപ്രാപിക്കാൻ വേണ്ടിയാണ് ഞാൻ നാടു വിടുന്നത്."

നാവികനും ഇക്റിമ (റ) വും സംസാരിച്ചുകൊണ്ടിരിക്കെ ഉമ്മുഹകീം അവിടെയെത്തി. അവർ ഭർത്താവിനോട് പറഞ്ഞു: “ഞാനിപ്പോൾ ശ്രേഷ്ഠനായ ഒരു മനുഷ്യന്റെ സദസ്സിൽ നിന്നാകുന്നു വരുന്നത്. ഉത്തമനും ഗുണസമ്പന്നനുമാകുന്നു അദ്ദേഹം. അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺ ആകുന്നു അത്..! ഞാൻ അദ്ദേഹത്തോട് അങ്ങയ്ക്ക് അഭയം നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് അങ്ങ് ആത്മനാശം വരുത്തരുത്. നാട്ടിലേക്ക് മടങ്ങണം.''

ഇക്റിമ (റ) ചോദിച്ചു: “അതേ, നീ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചെന്നോ..?''

ഹിന്ദ്: അതേ, ഞാൻ സംസാരിച്ചു. അദ്ദേഹം താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു.

അവർ രണ്ടുപേരും മക്കയിലേക്ക് മടങ്ങി. നബിﷺയുടെ സദസ്സിൽ എത്തുന്നതിനു മുമ്പുതന്നെ നബി ﷺ അനുയായികളോടിങ്ങനെ പറഞ്ഞു: “അബൂജഹലിന്റെ പുത്രൻ ഇക്റിമ സത്യവിശ്വാസിയായിക്കൊണ്ട് ഇവിടെ കേറിവരും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ ദുഷിച്ചു പറയരുത്. മരിച്ചവരെ ദുഷിക്കുന്നത് ജീവിച്ചിരിക്കുന്നവർക്ക് ഉപദ്രവം വരുത്തും. മരിച്ചവരിലേക്ക് അത് ഒട്ടും എത്തുകയുമില്ല.”

അൽപ്പസമയത്തിനുള്ളിൽ ഇക്റിമ (റ) വും ഭാര്യയും അവിടെ കടന്നു വന്നു. നബി ﷺ ഓടിച്ചെന്ന് അവരെ എതിരേറ്റു.

ഇക്റിമ (റ) ചോദിച്ചു: “നബിയേ, അങ്ങ് എനിക്ക് മാപ്പുനൽകിയിരിക്കുന്നുവെന്ന് ഉമ്മുഹകീം പറയുന്നു..?''

നബി ﷺ പറഞ്ഞു: "അതെ, അവൾ പറഞ്ഞത് സത്യമാകുന്നു.''

അനന്തരം ഇക്റിമ (റ) നബിﷺയോട് പറഞ്ഞു: “നബിയേ, അങ്ങയുടെ ദൗത്യം ഒന്ന് വിശദീകരിച്ചാലും..!”

നബി ﷺ വിശദീകരിച്ചു: അല്ലാഹു ﷻ വല്ലാതെ ആരാധ്യനില്ല. ഞാൻ അല്ലാഹുവിന്റെ ദൂതനും അടിമയുമാകുന്നു എന്ന് നീ വിശ്വസിക്കുക. നമസ്കാരം നിലനിർത്തുക. സക്കാത്ത് നൽകുക.

അങ്ങനെ ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങൾ നബി ﷺ അദ്ദേഹത്തിന്ന് വിശദീകരിച്ചു കൊടുത്തു.

അതുകേട്ട ഇക്റിമ (റ) പറഞ്ഞു: “അങ്ങയുടെ പ്രബോധനം സത്യത്തിലേക്കും നൻമയിലേക്കുമാകുന്നു.”

പിന്നീട് ഇക്റിമ (റ) സാക്ഷ്യവചനം മൊഴിഞ്ഞു, ഇസ്ലാമാശ്ലേഷിച്ചു. നബിﷺയെയും അനുയായികളെയും സാക്ഷിനിർത്തി അദ്ദേഹം ഇങ്ങനെ ശപഥം ചെയ്തു.“ഞാൻ ഇന്ന് മുതൽ ഒരു യഥാർത്ഥ മുസ്ലിമും മുജാഹിദും ആകുന്നു.!”

പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നബി ﷺ അദ്ദേഹത്തിന്നുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ,ഇക്റിമയുടെ ജീവിതത്തിൽ വന്നുപോയ എല്ലാ അതിക്രമങ്ങളും നീ പൊറുത്തുകൊടുക്കേണമേ, നിന്റെ പ്രകാശം കെടുത്തിക്കളയാൻ വേണ്ടി അദ്ദേഹം എടുത്തുവെച്ച ഓരോ കാലടികളെയും നീ ക്ഷമിക്കേണമേ, എന്റെ സാന്നിദ്ധ്യത്തിൽ വെച്ചോ അസാന്നിദ്ധ്യത്തിൽ വെച്ചോ എന്റെ അഭിമാനത്തിന്ന് അദ്ദേഹം ക്ഷതമേൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് നീ പൊറുക്കേണമേ..."

നബിﷺയുടെ പ്രാർത്ഥന കേട്ട് ഇക്റിമ (റ) സന്തുഷ്ടനായി. അദ്ദേഹം നബിﷺയോട് പറഞ്ഞു: “നബിയേ, അല്ലാഹു ﷻ വിന്റെ മാർഗത്തിൽ തടസ്സം സൃഷ്ടിക്കാൻ വേണ്ടി സാമ്പത്തികവും ശാരീരികവുമായി ഇതുവരെ ഞാൻ ചെയ്ത എല്ലാ അധ്വാനത്തിനും പകരമായി ഇരട്ടി സേവനം ഇസ്ലാമിന്ന് ചെയ്യുമെന്ന് ഞാൻ ഇന്ന് ശപഥം ചെയ്യുന്നു.''

അന്നുമുതൽ ഇസ്ലാമിക പ്രബോധക സംഘത്തിൽ പുതിയൊരു പടയാളികൂടി അംഗമായി.

ധൈര്യശാലിയും ഭക്തനായ ആരാധകനുമായിരുന്നു ഇക്റിമതുബ്നു അബീജഹൽ (റ).

യുദ്ധക്കളത്തിലും പള്ളിയിലും അദ്ദേഹം ജീവിതം കഴിച്ചു. പരിശുദ്ധ ഖുർആൻ തുറന്നുവെച്ചുകൊണ്ട്, “എന്റെ നാഥന്റെ ഗ്രന്ഥം, എന്റെ നാഥന്റെ വചനം” എന്നു പറഞ്ഞു വഴിപിഴച്ച തന്റെ കഴിഞ്ഞ കാല ചരിത്രമോർത്തിട്ടെന്നവണ്ണം അദ്ദേഹം കണ്ണീരൊലിപ്പിച്ചുകൊണ്ടിരിക്കുമായിരുന്നു! കഴിഞ്ഞ കാലത്തിന്റെ പ്രായശ്ചിത്തമായി ഇക്റിമ (റ) തന്റെ അനന്തര ജീവിതം അർപ്പണത്തിന്റെയും ത്യാഗത്തിന്റെയും മാർഗ്ഗത്തിൽ ചിലവഴിച്ചു. എല്ലാ രണാങ്കണങ്ങളിലും അദ്ദേഹം മുൻപന്തിയിൽ നിലയുറപ്പിച്ചു.

യർമൂക്ക് യുദ്ധക്കളത്തിൽ അദ്ദേഹം ഈറ്റപ്പുലിപോലെ തടിമറന്ന് പോരാടി. ഒരു ഘട്ടത്തിൽ മുസ്ലിംകൾ ഘോരപരീക്ഷണത്തിന് വിധേയരായി! ഇക്റിമ (റ) കുതിരപ്പുറത്തുനിന്ന് ഇറങ്ങി. വാൾ ഊരിപ്പിടിച്ച് പേർഷ്യൻ സൈന്യനിരയിലേക്ക് തുളളിക്കയറി. 

അത് കണ്ട് ഖാലിദുബ്നുൽ വലീദ് (റ) ഓടിച്ചെന്ന് അദ്ദേഹത്തോട് പറഞ്ഞു: “ഇക്റിമ, അരുത്! അങ്ങയ്ക്കു ആപത്തു പിണഞ്ഞാൽ അത് മുസ്ലിം

സൈന്യത്തിന് കനത്ത നാശമേൽപ്പിക്കും!!”

ഇക്റിമ (റ) പറഞ്ഞു: ഖാലിദ്, എന്നെ തടയരുത്. നിങ്ങൾ നബിﷺയുടെ കൂടെ ദീർഘവും സ്തുത്യർഹവുമായ സേവനം ചെയ്ത പാരമ്പര്യമുള്ളവരാകുന്നു. ഞാനും എന്റെ പിതാവും ഇസ്ലാമിന്റെ ബദ്ധശത്രുക്കളായിരുന്നു. ഞങ്ങൾ നിർഭാഗ്യവാൻമാരാണ്. എന്റെ പ്രായശ്ചിത്തത്തിന്റെ മുഹൂർത്തമാകുന്നു ഇത്. അതുകൊണ്ട് എന്നെ തടയരുത്! എനിക്കു രക്തസാക്ഷിയാവണം! ഈ രണാങ്കണത്തിൽ നിന്ന് ഒരിക്കലും ഞാൻ പിന്തിരിയുകയില്ല.”

അനന്തരം ഇക്റിമ (റ)വും പിതൃവ്യൻ ഹാരിസ്ബ്നു ഹിശാം (റ) സിറാറുബ്നു അസ്ർ (റ)വും നാനൂറ് സൈനികരുമൊത്ത് ശത്രുനിരയിലേക്ക് എടുത്തുചാടി ഘോരയുദ്ധം തുടർന്നു.

യർമൂക്കിൽ മുസ്ലിംകൾ വിജയം വരിച്ചു. ശത്രുക്കൾ തോറ്റോടി. രക്തസാക്ഷികളെയും മുറിവ് പറ്റിയവരേയും തിരഞ്ഞുകൊണ്ട് മുസ്ലിം സൈനികർ യുദ്ധക്കളത്തിലുട നീളം നടക്കുകയായിരുന്നു.

ഇക്റിമ (റ)വും പിതൃവ്യൻ ഹാരിസ്ബ്നു ഹിശാം (റ)വും ഹയ്യാശിബ്നു അബീ റബീഅ (റ)വും മാരകമായ മുറിവുപറ്റി മരണവക്തത്തിൽ പിടയുന്നത് അവർ കണ്ടു. ദാഹപരവശനായ ഹാരിസ് (റ) അന്തിമമായി ഒരു തുള്ളി കുടിനീര് അവരോട് ആവശ്യപ്പെട്ടു. 

ഒരു സൈനികൻ വെള്ളപ്പാത്രവുമായി ഓടിയെത്തി. അപ്പോഴെക്കും അപ്പുറത്തു നിന്ന് ഇക്റിമ (റ)വിന്റെ പരവശമായ നോട്ടം ഹാരിസ് (റ)വിന്റെ ദൃഷ്ടിയിൽപെട്ടു. ഹാരിസ് (റ) വെള്ളം ഇക്റിമ (റ)വിന് നൽകാൻ ആവശ്യപ്പെട്ടു.

ഇക്റിമ(റ)വിന്റെ തൊട്ടടുത്ത് ഹയ്യാ (റ) അപ്പോൾ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഹയ്യാ(റ)വിന്റെ ദയനീയസ്ഥിതി കണ്ട് ഇക്റിമ (റ) വെള്ളപാത്രം അങ്ങോട്ട് കൊടുക്കാൻ ആംഗ്യം കാണിച്ചു. അവർ ഹയ്യാ(റ)വിനെ സമീപിച്ചു. അപ്പോഴേക്കും അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നു. 

വെള്ളപാത്രവുമായി അവർ വീണ്ടും ഹാരിസ് (റ)വിനെയും ഇക്റിമ (റ)വിനെയും സമീപിച്ചെങ്കിലും, അവർ രണ്ടുപേരും ഹൗളുൽ കൗസറിന്റെ നാട്ടിലേക്ക് യാത്രതിരിച്ചുകഴിഞ്ഞിരുന്നു...

‌‌‌‌‌‌‌‌‎ഇക്റിമതുബ്നു അബീജഹൽ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ

ഇക്റിമതുബ്നു അബീജഹൽ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment