Friday 2 August 2019

ദുൽ കിഫ്ലി (അ)






നാമത്തിനു പിന്നിൽ

ദുൽ കിഫ്ൽ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുൽ കിഫ്ൽ എന്നാൾ കിഫ്‌ൽ (മടക്കുക, ഇരുപുറം) ഉള്ള ആൾ എന്നാണർത്ഥം. ഈ രൂപത്തിൽ മറ്റു പലരേയും ഖുർആൻ പരാമർശിച്ചതു കാണാം. ഉദാഹരണത്തിൻ യൂനൂസ് നബിയെ ഉദ്ദേശിച്ച് ദുൽ നൂൻ (മത്സ്യത്തിന്റെ ആൾ) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുൽ കർ നൈൻ(ഇരട്ടക്കൊമ്പൻ) എന്നും പറഞ്ഞിരിക്കുന്നു.

മനുഷ്യനെ നേർമാർഗത്തിലൂടെ വഴിനടത്താൻ അല്ലാഹുﷻവിന്റെ പ്രതിനിധികളായി വന്നവരാണ് പ്രവാചകന്മാർ. ആദം നബി (അ) മുതൽ അന്ത്യപ്രവാചകർ വരെ ഒന്നേകാൽ ലക്ഷത്തോളം ദൂതന്മാർ തങ്ങളുടെ ജനതയെ നന്മയിലേക്കു നയിച്ചു...

 പ്രബോധനത്തിനിടയിൽ അവർ സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ചിലർ കൊല്ലപ്പെട്ടു. മറ്റു ചിലർ മൃഗീയമായി അക്രമിക്കപ്പെട്ടു. എന്നാൽ അല്ലാഹുﷻവിന്റെ വജ്ഹിനെ ലക്ഷ്യമാക്കി അവർ എല്ലാം സഹിച്ചു...

 അക്രമവും ധിക്കാരവും സഹിക്കവയ്യാതെ അല്ലാഹുﷻവിന്റെ കടുത്ത ശാപം ഏറ്റുവാങ്ങിയ വിഭാഗവും ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഖുർആന്റെ ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുമ്പോൾ ആ സത്യം നമുക്ക് വ്യക്തമാകും.

 എന്നാൽ.., ഇന്ന് മനുഷ്യൻ വളരെ ധിക്കാരികളായി കഴിയുന്നു. ഒരുവേള പ്രബോധകർ പോലും അല്ലാഹുﷻവിനെ മറന്ന് ജീവിക്കുന്നു. സത്യത്തിൽ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ യുടെ പ്രാർത്ഥന കാരണമായി നാഥൻ നമ്മെ സംരക്ഷിക്കുന്നു എന്ന് വേണം പറയാൻ...

 ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട അഞ്ചു പ്രവാചകന്മാർ. അവരുടെ ചരിത്രത്തിൽ നിന്ന് പിൻതലമുറക്കാർക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്.  അല്ലാഹുﷻവിന്റെ കൽപനകൾ പാലിച്ചു ജീവിക്കാൻ തയ്യാറായപ്പോൾ അവർക്കു ലഭിച്ച അനുഗ്രഹങ്ങൾക്കു കണക്കില്ല.

 അനുഗ്രഹങ്ങൾ ഏറെ ലഭിച്ചപ്പോൾ അവർ അഹങ്കാരികളായി മാറി. പിശാച് കാണിച്ച വഴിയിലൂടെ നീങ്ങി. പ്രവാചകന്മാരെ അവഗണിച്ചു. അവഹേളിച്ചു. ഉപദ്രവിച്ചു.
ശഅ് യാഅ് (അ)നെ ക്രൂരമായി വധിച്ചു കളഞ്ഞു. അർമിയാഹ് (അ)നെ കാരാഗ്രഹത്തിലടച്ചു.

 അഹങ്കാരം അതിര് വിട്ടപ്പോൾ ശിക്ഷയിറങ്ങി. വേദനാജനകമായ ശിക്ഷ ഏറ്റുവാങ്ങിയപ്പോൾ നല്ലവരായിമാറി. ഇതാണവരുടെ പ്രകൃതി. നമ്മുടെ ജീവിതം സംശുദ്ധമാക്കാൻ ഈ ചരിത്രം സഹായകമായിത്തീരട്ടെ!... ആമീൻ


ഖുർആനിൽ

ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുർആൻ 21:85-86 )

ഇസ്മാഈൽ, അൽയസഅ്‌, ദുൽകിഫ്ല് എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.(ഖുർആൻ 38:48)


മഹാനായ പുത്രൻ 

 ദുൽകിഫ്ലി (അ)...

 ഇസ്രാഈലി സമൂഹത്തിലേക്ക് അല്ലാഹുﷻ നിയോഗിച്ച മഹാപ്രവാചകൻ. ഈ പ്രവാചകനെപ്പറ്റി വലിയ വിശദീകരണങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ചരിത്ര പണ്ഡിതന്മാർ ചെറിയ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അവരിൽ ചിലർ പറയുന്നതിങ്ങനെയാകുന്നു...

 ദുൽകിഫ്ലി (അ) അവർകൾ അയ്യൂബ് (അ)ന്റെ പുത്രനാകുന്നു. അയ്യൂബ് (അ)ന്റെ പിന്നാലെ വന്ന പ്രവാചകനാണ് ദുൽകിഫ്ലി (അ) എന്ന് പലരും രേഖപ്പെടുത്തുന്നു.

 മാതാപിതാക്കൾ കുഞ്ഞിന് നൽകിയ പേര് ബിശ്റ് എന്നായിരുന്നു. ദുൽകിഫ്ലി (അ)ന്റെ മനസ്സിൽ അയ്യൂബ് നബി (അ)നെക്കുറിച്ചുള്ള എന്തെല്ലാം ഓർമ്മകൾ തെളിഞ്ഞുനിന്നിട്ടുണ്ടാവണം. ക്ഷമാശീലരെക്കുറിച്ച് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. അയ്യൂബ് നബിയെപ്പോലുള്ള ക്ഷമ. ചരിത്രത്തിൽ ഇടം നേടിയ ക്ഷമയാണത്.

 അല്ലാഹുﷻവിന്റെ കടുത്ത പരീക്ഷണങ്ങൾ നേരിട്ട പ്രവാചകനാണ്. ആദ്യം സമ്പത്ത്, സന്താനങ്ങൾ, ആരോഗ്യം, സ്വാധീനം, പദവികൾ എന്നിവകൊണ്ടായിരുന്നു പരീക്ഷണം. പിന്നെ രോഗം, ഏകാന്തത, പട്ടിണി, വേദനകൾ, സന്താന നഷ്ടം, ദാരിദ്ര്യം എന്നിവകൊണ്ട് പരീക്ഷണം. വർഷങ്ങളോളം ഈ അവസ്ഥ തുടരുക. വീണ്ടും പഴയ അവസ്ഥ കൂടുതൽ മെച്ചപ്പെട്ട നിലയിൽ മടങ്ങിവരിക. ക്ഷമയുടെ പ്രതിഫലം ലോകം നോക്കിക്കാണുക. ഇവ നന്നായി കണ്ടറിഞ്ഞ ആളാണ് ദുൽകിഫ്ലി (അ)...

 റോം സ്വദേശിയായിരുന്നു അയ്യൂബ് (അ). പേരെടുത്ത തറവാട്ടിലാണ് ജനനം. ആരോഗ്യവും സൗന്ദര്യവുമുള്ള യുവാവ്. അല്ലാഹു ﷻ അയ്യൂബിനെ പ്രവാചകനായി നിയോഗിച്ചു. വളരെയേറെ കൃഷിനിലങ്ങളുടെ ഉടമായാണ് അയ്യൂബ് (അ). വിശാലമായ ഗോതമ്പ് വയലുകൾ കൊയ്തെടുക്കാൻ കുറെ ആഴ്ചകൾ പിടിക്കും. നൂറുക്കണക്കിൽ തൊഴിലാളികൾ പണിയെടുക്കും. ധാന്യം കളങ്ങളിൽ കൂട്ടിയിട്ടത് കണ്ടാൽ അതിശയംകൊണ്ട് മൂക്കത്ത് വിരൽ വെച്ച് പോകും.

 കന്നുകാലികൾക്കും കണക്കില്ല. അവയങ്ങനെ പെറ്റ് പെരുകുകയാണ്.  പട്ടിണിപ്പാവങ്ങൾ കൂട്ടത്തോടെ വരും. എല്ലാവർക്കും ധാന്യം നൽകും. കാലികളെ ധാരാളമായി ധാനം ചെയ്യും. സന്താന സമ്പത്ത് എടുത്ത് പറയേണ്ടതാണ്. യോഗ്യരായ പുത്രന്മാർ. ആരോഗ്യമുള്ള സുന്ദരന്മാർ. ഓരോ  കുട്ടിയുടെ ജനനവും വലിയ സന്തോഷം നൽകിക്കൊണ്ടിരുന്നു. സമൃദ്ധിയുടെ മധ്യത്തിലാണ് ആ പൊന്നുമോൻ ജനിച്ചത്. ബിശ്റ് മോൻ...

 മക്കളെയെല്ലാം ലാളിച്ചു വളർത്തി. ആവശ്യമായ വിദ്യ നൽകി. യോഗ്യരാക്കി. ഈ നില ഏറെക്കാലം നീണ്ടുനിന്നില്ല. പരീക്ഷണ ഘട്ടം വരികയായി. ഐശ്വര്യം നീങ്ങിത്തുടങ്ങി. കൃഷിഭൂമികൾ കൈവിട്ടുപോയി. കാലികൾ പലരുടെയും കൈവശമായി. കുറെ ചത്തൊടുങ്ങി. മക്കൾ ഓരോരുത്തരായി മരിച്ചു തീർന്നു. ഒരു മകനൊഴികെ. ബിശ്റ് മോൻ...

 അയ്യൂബ് (അ)ന്റെ പത്നി ചരിത്രത്തിൽ ഇടംനേടിയ പുണ്യവനിതയാണ്. യൂസുഫ് നബി (അ)ന്റെ പൗത്രി റഹ്മ (റ). ഭർത്താവാണ്. തന്റെ ജീവൻ ജീവിതാവസാനംവരെ കൂടെ നിൽക്കും ആ നിശ്ചയദാർഢ്യത്തിലാണ് റഹ്മ  (റ) കാലം നീങ്ങിക്കൊണ്ടിരുന്നു. ധനികനായ അയ്യൂബ് (അ) ദരിദ്രനായിത്തീർന്നു. വലിയ വീട് പോയി. സേവകന്മാർ വിടപറഞ്ഞു. ബന്ധുക്കൾ അകന്നു. ഭാര്യയും ഭർത്താവും പുത്രനും മാത്രം. കൂട്ടിന് ദാരിദ്ര്യവും പട്ടിണിയും...

അയ്യൂബ് (അ)ന്റെ പത്നി ചരിത്രത്തിൽ ഇടംനേടിയ പുണ്യവനിതയാണ്. യൂസുഫ് നബി (അ)ന്റെ പൗത്രി റഹ്മ (റ). ഭർത്താവാണ്. തന്റെ ജീവൻ ജീവിതാവസാനംവരെ കൂടെ നിൽക്കും. ആ നിശ്ചയദാർഢ്യത്തിൽ റഹ്മ (റ) കാലം നീങ്ങിക്കൊണ്ടിരുന്നു. ധനികനായ അയ്യൂബ് (അ) ദരിദ്രനായിത്തീർന്നു. വലിയ വീട് പോയി. സേവകന്മാർ വിടപറഞ്ഞു. ബന്ധുക്കൾ അകന്നു. ഭാര്യയും ഭർത്താവും പുത്രനും മാത്രം. കൂട്ടിന് ദാരിദ്ര്യവും പട്ടിണിയും...

 ദുസ്സഹമായിവരുന്ന ഏകാന്തത. രോഗം വരുന്നു. മാരക രോഗം. ശരീരമാകെ വൃണങ്ങൾ. പൊട്ടിയൊലിക്കുന്ന അവസ്ഥ. മനുഷ്യർ കാണാൻ മടിക്കുന്ന രോഗം. ജനവാസമില്ലാത്ത ഭാഗത്തേക്ക് മാറിത്താമസിച്ചു കൊടും പരീക്ഷണത്തിന്റെ നാളുകൾ. റഹ്മ ദൂരെ ജോലിക്കു പോയാൽ എന്തെങ്കിലും കിട്ടും. ഏഴ് വർഷങ്ങൾ ഈ നിലയിൽ കടന്നുപോയി...

 ഇനി നിലമാറുകയാണ്. ദുരിതം നീങ്ങുകയാണ്. അല്ലാഹുﷻവിന്റെ കൽപന വന്നു. കാലുകൊണ്ട് നിലത്തടിക്കുക. കാലുകൊണ്ട് നിലത്തടിച്ചു. ഉറവ പൊട്ടിയൊഴുകി. എന്തൊരു തെളിനീർ. കൽപനപോലെ വെള്ളം കോരിക്കുടിച്ചു. വേദന കുറഞ്ഞു ആശ്വാസം വന്നു. ആ വെള്ളത്തിൽ നന്നായി കുളിച്ചു വ്രണങ്ങളെല്ലാം പോയി. സുമുഖനായ മനുഷ്യനായി. പഴയ അയ്യൂബ് തിരിച്ചെത്തി...

 ആഹാരം തേടിപ്പോയ ഭാര്യ തിരിച്ചെത്തി. പുതിയ അയ്യൂബിനെക്കണ്ട് ആശ്ചര്യപ്പെട്ടു. പഴയതിലേക്കുള്ള മടക്കം. ഭാര്യയും ഭർത്താവും ഏക പുത്രനുമടങ്ങുന്ന കുടുംബം. കൃഷി തുടങ്ങി. കാലി വളർത്താൻ തുടങ്ങി. ഐശ്വര്യം വരവായി. അകന്നുപോയവർ അടുത്തുകൂടി. പഴയതിനെക്കാൾ ഇരട്ടി പ്രതാപം...

 ഏക പുത്രന്റെ സാമീപ്യമാണ് ആശ്വാസം. സമ്പത്ത് വരും പോകും. സൽകർമ്മങ്ങൾ ബാക്കിയാകും. തന്റെ പിൻഗാമിയായി പ്രിയ പുത്രനുണ്ട്. തൊണ്ണൂറ്റിമൂന്നു വയസ്സായി പോകാൻ സമയമായി. ഒരുനാൾ അന്നാട്ടുകാർ ആ വാർത്ത കേട്ടു അയ്യൂബ് (അ) വഫാത്തായി. മരണാനന്തര കർമങ്ങൾക്ക് മോൻ നേതൃത്വം നൽകി. പിതാവ് മണ്ണിലേക്കു മടങ്ങി.  ബിശ്റിനെ അല്ലാഹു ﷻ നബിയായി നിയോഗിച്ചു. അതോടെ പേരും മാറി. ഇപ്പോഴത്തെ പേര് ദുൽകിഫ്ലി...

 ദുൽകിഫ്ലി (അ) സത്യമത പ്രബോധനം തുടങ്ങി. ദുൽകിഫ്ലി(അ)നെക്കുറിച്ച് ഒരു റിപ്പോർട്ടിൽ വന്ന സംഭവം ഇങ്ങനെയായിരുന്നു: ഒരു പ്രവാചകൻ സംസാരിച്ചുകൊണ്ടാരിക്കുന്നു. ചുറ്റും കുറെയാളുകൾ കൂടിയിട്ടുണ്ട്. അല്ലാഹുﷻവിന് ആരാധന നിർവഹിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പകൽ നോമ്പനുഷ്ഠിക്കുക. രാത്രി സുന്നത്ത് നിസ്കരിക്കുക. ഇതിന്റെ ശ്രേഷ്ഠതയാണ് വിവരിക്കുന്നത്. ദീർഘമായ വിശദീകരണത്തിന് ശേഷം പ്രവാചകൻ ചോദിച്ചു.

"പകൽ സമയം നോമ്പ് നോൽക്കാനും രാത്രി നിന്ന് നിസ്കരിക്കാനും തയ്യാറുള്ളവർ നിങ്ങളുടെ കൂട്ടത്തിൽ ആരാണുള്ളത്..?"

എല്ലാവരും പരസ്പരം നോക്കുന്നതേയുള്ളൂ ആരും എഴുന്നേൽക്കുന്നില്ല. ഒരു യുവാവ് എഴുന്നേറ്റുനിന്നു. എല്ലാവർക്കും സുപരിചിതനായ യുവാവ്. കുറച്ചു കഴിഞ്ഞ് യുവാവ് ഇരുന്നു.

"പകൽ സമയം നോമ്പെടുക്കാനും രാത്രിയിൽ വളരെ നേരം സുന്നത്ത് നിസ്കരിക്കാനും തയ്യാറുള്ളവർ ആരുണ്ട്?"

ഇത്തവണയും ആ യുവാവ് എഴുന്നേറ്റുനിന്നു. അൽപം കഴിഞ്ഞ് ഇരിക്കുകയും ചെയ്തു.

"പകൽ നോമ്പെടുക്കുക രാത്രി നിസ്കരിക്കുക ആരാണ് തയ്യാറുള്ളത്? തയ്യാറുള്ളവർ ഞാനുമായി കരാർ ചെയ്യണം."

ആരും എണീറ്റില്ല. യുവാവ് എഴുന്നേറ്റു. മൂന്നു തവണയും ഒരേ യുവാവ് എഴുന്നേറ്റുനിന്നു. പ്രവാചകന് സന്തോഷമായി. യുവാവിനെ പ്രവാചകൻ അനുമോദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

പ്രവാചകൻ ഇങ്ങനെ ഉപദേശിച്ചു: "നീ കരാർ പാലിക്കണം. പകൽ നോമ്പെടുക്കണം. രാത്രി നിസ്കരിക്കണം. ഒരു കാര്യം കൂടി. കോപിക്കരുത്. ആ യുവാവ് ദുൽകിഫ്ലി (അ)ആയിരുന്നു. കരാർ നിർവഹിച്ചു എന്ന അർത്ഥത്തിൽ ദുൽകിഫ്ലി (അ) എന്ന പേർ കിട്ടി. മീതെ സൂചിപ്പിച്ച പ്രവാചകന്റെ മരണശേഷം ദുൽകിഫ്ലി പ്രവാചകനായിത്തീർന്നു.  ദേഷ്യംപിടിക്കാത്ത മഹാപ്രവാചകൻ...


ക്ഷമയുടെ ദൂതൻ 

   സൂറത്ത് അമ്പിയാഇൽ ദുൽകിഫ്ലി (അ) നെക്കുറിച്ച് പരാമർശമുണ്ട്. അയ്യൂബ് നബി  (അ) നെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഈ പരാമർശം. അയ്യൂബ് (അ) ന്റെ രോഗവും കഷ്ടപ്പാടുകളും ഏഴ് വർഷം നീണ്ടു നിന്നു. അപ്പോൾ പ്രവാചകന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വാചകം പുറത്തുവന്നു.

"റബ്ബേ! എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവനാണല്ലോ."

 ഈ സംഭവം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:  "അയ്യൂബിനെയും ഓർക്കുക; നിശ്ചയമായും എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണ് എന്ന് അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ച സന്ദർഭം." (21:83)

"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും തന്നെ ബാധിച്ച കഷ്ടപ്പാടുകളെല്ലാം അകറ്റിക്കളയുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു  കാരുണ്യവും നമുക്ക് ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു പാഠവുമായിക്കൊണ്ട്. സ്വന്തം വീട്ടുകാരെയും അത്ര പേരെ വേറെയും അദ്ദേഹത്തിന് നാം നൽകുകയുണ്ടായി." (21:84)

 അയ്യൂബ് (അ) ന് രോഗം വർദ്ധിച്ച് ഏഴ് വർഷം കഴിഞ്ഞപ്പോൾ തന്റെ ബുദ്ധിമുട്ടിനെക്കുറിച്ചു അല്ലാഹുﷻവിനു മുമ്പിൽ ഒന്നു സൂചിപ്പിച്ചു. ഏറെ കഴിഞ്ഞില്ല അത്ഭുതകരമായി ആശ്വാസം കിട്ടി. അകന്നു പോയ ബന്ധുക്കൾ അടുത്തു. അങ്ങനെ പറഞ്ഞാൽ പോര പഴയ ബന്ധുക്കളുടെ ഇരട്ടി തിരിച്ചു കിട്ടി. ഐശ്വര്യവും ഇരട്ടിയായി. കൃഷിയും നാൽക്കാലി സമ്പത്തും ആ നിലയിൽ വർദ്ധിച്ചു. അല്ലാഹുﷻവിന് ആരാധന നടത്തുന്ന ആളുകൾക്ക് ഇതിൽ വലിയ പാഠമുണ്ടെന്ന് അല്ലാഹു ﷻ വ്യക്തമാക്കി...

 ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ വരും. എല്ലാം പരീക്ഷണമാണെന്ന് മനസ്സിലാക്കണം. പരീക്ഷണങ്ങളിൽ വിജയിക്കണം. പതറിപ്പോവരുത്. അയ്യൂബ് (അ)ന്റെ ജീവിതം നമുക്കു വലിയ പാഠമാണെന്ന് അല്ലാഹുﷻ പറഞ്ഞുതന്നിരുന്നു. ഇത് പറഞ്ഞ ഉടനെ ദുൽകിഫ്ലി (അ)നെ അനുസ്മരിക്കുന്നു അത് ശ്രദ്ധിക്കുക:

"ഇസ്മാഈൽ (അ), ഇദ്രീസ്(അ), ദുൽകിഫ്ലി(അ) എന്നിവരെയും ഓർക്കുക. ഇവരെല്ലാം ക്ഷമാശീലരിൽ പെട്ടവരായിരുന്നു." (21:85)

"നമ്മുടെ കാരുണ്യത്തിൽ അവരെ പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും അവരെല്ലാം സദ് വൃത്തരിൽ പെട്ടവരായിരുന്നു." (21:86)

 ക്ഷമാശീലനത്തിന് പേരുകേട്ട മൂന്നു പ്രവാചകന്മാരുടെ പേരുകളാണ് അനുസ്മരിച്ചത്. ഇസ്മാഈൽ (അ), ഇദ്രീസ് (അ), ദുൽകിഫ്ലി (അ). അവരുടെ ക്ഷമാശീലം അല്ലാഹു ﷻ അംഗീകരിച്ചു. പ്രശംസിച്ചു. അതിന്റെ പ്രതിഫലം പരലോകത്തെത്തുമ്പോൾ നമുക്ക് കാണാം. ആ ക്ഷമ നാം മാതൃകയാക്കണം. അതിനു വേണ്ടിയാണ് വിശുദ്ധ ഖുർആനിൽ അത് എടുത്ത് പറഞ്ഞത്...

മറ്റൊരു പ്രശംസാ വചനം കൂടി നാം കണ്ടു കഴിഞ്ഞു.  ഈ മൂന്നു പേരും സ്വാലിഹീങ്ങളായിരുന്നു. മൂവരേയും നാം  നമ്മുടെ റഹ്മത്തിൽ പ്രവേശിപ്പിച്ചു. അവരെ അനുഗ്രഹങ്ങൾ പൊതിഞ്ഞു.  നിരവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പിതാവിനെയും പുത്രനെയുമാണ് നാമിവിടെ കാണുന്നത്.

അയ്യൂബ് (അ), ദുൽകിഫ്ലി (അ). അല്ലാഹുﷻവിന്റെ കാരുണ്യത്തിൽ അവർ പ്രവേശിപ്പിക്കപ്പെട്ടു. എല്ലാ പിതാക്കളും പുത്രന്മാരും അത് കണ്ടറിയണം...

 പ്രവാചക കുടുംബത്തിലെ മറ്റൊരു പ്രമുഖ അംഗമായ യൂനുസ് നബി (അ) നെക്കുറിച്ചാണ് തൊട്ടടുത്ത വചനത്തിൽ പറയുന്നത്.  യൂനുസ് (അ)ന്റെ പ്രാർത്ഥന. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ടിൽ കിടന്ന് ചൊല്ലിയ പ്രാർത്ഥന. അത് നമുക്കുകൂടിയുള്ള പ്രാർത്ഥനയാണ്. നാമത് ചൊല്ലണം. അതിന് വേണ്ടിയാണ് വിശുദ്ധ ഖുർആനിൽ അത് പറഞ്ഞത്.

 لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

ഈ പ്രാർത്ഥന ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആൻ വചനം സൂറത്ത് അമ്പിയാഇൽ കാണാം.

നീനുവ എന്ന പ്രദേശത്തേക്ക് അല്ലാഹുﷻ നിയോഗിച്ച പ്രവാചകനായിരുന്നു യൂനുസ്  (അ). ഏറെക്കാലം ജനങ്ങളെ സന്മാർഗത്തിലേക്കു ക്ഷണിച്ചു. ഫലമുണ്ടായില്ല. അന്നാട്ടുകാരോട് കോപിച്ചു. യൂനുസ് (അ) നാടുവിട്ടുപോയി. കപ്പലിൽ കയറി. കടലിളകിമറിഞ്ഞു. കടൽ ശാന്തമാകാൻ വേണ്ടി കപ്പലിലുള്ളവർ യൂനുസ് (അ)നെ കടലിൽ തള്ളി. ഉടനെ വലിയൊരു മത്സ്യം നബിയെ വിഴുങ്ങി. മത്സ്യത്തിന്റെ വയറ്റിൽ കിടന്നു നബി  പ്രാർത്ഥിച്ചു. ഇക്കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:

"യൂനുസിനെയും ഓർക്കുക, അദ്ദേഹം കുപിതനായിക്കൊണ്ട് പോയ സന്ദർഭം. അപ്പോൾ തന്റെ മേൽ നാം കുടുസ്സാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ ഇരുട്ടിൽ വെച്ച് അദ്ദേഹം പ്രാർത്ഥിച്ചു. നീയല്ലാതെ ഒരു ഇലാഹ് ഇല്ല നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. നിശ്ചയമായും ഞാൻ അക്രമികളാൽ പെട്ടവനായിരിക്കുന്നു." (21:87)

"അപ്പോൾ അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. ദുഃഖത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്." (21:88)

വിശുദ്ധ ഖുർആനിൽ ദുൽകിഫ്ലി (അ)നെ നാം കാണുന്നതെവിടെയാണ്..?

 ക്ഷമയുടെ മികച്ച ഉദാഹരണമായ അയ്യൂബ് (അ)ന്റെയും, ക്ഷമകെട്ട് കോപിതനായ നാടുവിട്ടുപോയ യൂനുസ് (അ)ന്റെയും മധ്യത്തിൽ. രണ്ട് മികച്ച ഉദാഹരണങ്ങൾക്ക് മധ്യെ.

 ബുദ്ധിയുള്ള മനുഷ്യരായ നാം ഉറക്കെ ചിന്തിക്കണം.  കാര്യം ഗ്രഹിക്കണം. അങ്ങനെ ചിന്തിച്ചു മുന്നേറി സൻമാർഗത്തിലെത്തണം. പശ്ചാത്താപം അനിവാര്യമാണ്.  തെറ്റ് ചെയ്തു പോകും. മനുഷ്യ പ്രകൃതിയാണ്. തെറ്റ് വന്നുപോയാൽ പശ്ചാത്തപിക്കുക.  ആത്മാർത്ഥമായി പശ്ചാത്തപിച്ചാൽ അല്ലാഹു ﷻ സ്വീകരിക്കും. അക്കാര്യം തീർച്ചയാണ്.

ദുൽകിഫ്ലി (അ) നെക്കുറിച്ചു പറഞ്ഞ ഉടനെ യൂനുസ് (അ) ന്റെ പ്രായശ്ചിത്തത്തെക്കുറിച്ചു പറഞ്ഞു. തൗബയുടെ വചനങ്ങളും പറഞ്ഞു. നാം അത് ഉൾക്കൊള്ളണം.

 لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

നീ അല്ലാതെ ഒരു ഇലാഹുമില്ല നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു നിശ്ചയമായും ഞാൻ അക്രമികളാൽ പെട്ടവനായിരിക്കുന്നു (21:87)

പല സമൂഹങ്ങളെക്കുറിച്ചും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അവരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരെക്കുറിച്ചും പറയുന്നുണ്ട്.

 അല്ലാഹുﷻവിലേക്കുള്ള വിശുദ്ധ മാർഗം ആ മാർഗത്തിലേക്ക് ക്ഷണിക്കുകയാണ് എല്ലാ പ്രവാചകന്മാരും ചെയ്തത്. നേർമാർഗം  സ്വീകരിച്ചവർ ഒറ്റ ഒരു സമൂഹമാണ്. എക്കാലത്ത് ജീവിച്ചവരായാലും ശരി.

"അല്ലാഹു ﷻ പറഞ്ഞു:  നിശ്ചയമായും ഇത് നിങ്ങളുടെ മതമാണ്. ഏക മതം. ഞാൻ നിങ്ങളുടെ റബ്ബുമാണ്. അതുകൊണ്ട് എനിക്ക് നിങ്ങൾ ഇബാദത്ത് ചെയ്യുക." (21:92)

വിഘടിച്ചുനിന്ന ഇസ്രാഈലികളെ ദുൽകിഫ്ലി (അ) ഐക്യത്തിലാക്കി. ക്ഷമയോടെ അവരെ സന്മാർഗത്തിലേക്ക് നയിച്ചു.


മരണം അനിവാര്യം




   ഒരു പരീക്ഷണത്തിന്റെ കഥ പറയാം. ക്ഷമ പരിശോധിച്ച സംഭവമാണ് പറയാൻ പോവുന്നത്. ദുൽകിഫ്ലി (അ) നെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം. കോപാകുലനാക്കി മാറ്റണം അത് ശപിക്കപ്പെട്ട ഇബ്ലിസിന്റെ ആഗ്രഹമാണ്.

അന്നും ദുൽകിഫ്ലി (അ) നോമ്പെടുത്തിട്ടുണ്ട്. നട്ടുച്ച കഴിഞ്ഞു. മധ്യാഹ്ന പ്രാർത്ഥന കഴിഞ്ഞു. ക്ഷീണം തോന്നി. മുറിയുടെ വാതിലടച്ചു കട്ടിലിൽ കിടന്നു. നേർത്ത മയക്കം. വാതിലിൽ ശക്തിയായി മുട്ടുന്നു. മര്യാദയില്ലാത്ത മുട്ട് ആരാണ്?  എന്താണാവശ്യം..?  നബി ചോദിച്ചു:

"ഒരു കാര്യം സാധിക്കണം. നിങ്ങളെ ഉദ്ദേശിച്ചു വന്നതാണ്." പരുക്കൻ മറുപടി

ദുർകിഫ്ലി (അ) ഒരു ശിഷ്യനെ വിളിച്ചു. ശിഷ്യൻ ഓടിയെത്തി. "പുറത്ത് ആരോ വന്നു നിൽക്കുന്നു. അയാളുടെ ആവശ്യം നിർവഹിച്ചു കൊടുക്കൂ." ശിഷ്യൻ പുറത്തു വന്നു. ആഗതനെ കണ്ടു. ആവശ്യം എന്താണെന്ന് അന്വേഷിച്ചു...

"നീയെന്തിന് വന്നു. നിന്നെ എനിക്കാവശ്യമില്ല. അയാൾ തന്നെ വരണം. എന്നിട്ട് എന്റെ കാര്യം നടത്തിത്തരണം." ആഗതൻ ഉറക്കെ വിളിച്ചു പറഞ്ഞു.

 ദുൽകിഫ്ലി (അ) മറ്റൊരാളെ പുറത്തേക്കയച്ചു. അദ്ദേഹം ആഗതനോട് ആവശ്യം എന്താണ് എന്നു ചോദിച്ചു. ആ വരവും ചോദ്യവും ആഗതൻ ഇഷ്ടപ്പെട്ടില്ല.

"നിന്നെ വിളിച്ചില്ല നീയെന്തിന് വന്നു? നിന്നെ എനിക്ക് കാണേണ്ട. അയാൾ വരട്ടെ! എന്റെ കാര്യം നടത്തിത്തരട്ടെ." ആഗതൻ ക്ഷോഭത്തോടെ സംസാരിച്ചു. ഈ ധിക്കാരം ആരെയും രോഷം കൊള്ളിക്കും. ദുൽകിഫ്ലി (അ) രോഷംകൊണ്ടില്ല. കോപിച്ചില്ല. വിരിപ്പിൽ നിന്നെഴുന്നേറ്റു. പുറത്തേക്ക് വന്നു.

"എന്റെ കൂടെ അങ്ങാടിയിലേക്ക് വരൂ." ആഗതൻ നടന്നു. നബി കൂടെ നടന്നു. ആഗതൻ വേഗത കൂട്ടി. നബിയും വേഗത്തിൽ നടന്നു. ആഗതന്റെ മനസ്സിൽ ഉൽക്കണ്ഠ വന്നു. ഇത് ചില്ലറക്കാരനല്ല. കോപം വരാത്ത നബി തന്നെയാണ്. ഇനിയെന്താണ് വേണ്ടത്?  ഓടി രക്ഷപ്പെടുകതന്നെ. അത് ശപിക്കപ്പെട്ട പിശാച് ആയിരുന്നു...

 മധ്യാഹ്ന മയക്കം അലോസരപ്പെടുത്തിയാൽ കോപം വരുമെന്നായിരുന്നു ധാരണ. അത് നടന്നില്ല. നബിയുടെ കൂടെ നടക്കാൻ പേടി തോന്നി. പിശാച് ഒരൊറ്റ ഓട്ടം. കുറച്ചു നേരം അത് നോക്കിനിന്നു. നബിയുടെ മുഖത്തെ ശാന്തഭാവത്തിന് ഒരു മാറ്റവും ഇല്ല. ഒരു മന്ദഹാസത്തോടെ മടങ്ങിപ്പോന്നു...

 റോം രാജ്യത്തുള്ള മനുഷ്യരെ സന്മാർഗത്തിൽ വഴിനടത്താനാണ് അല്ലാഹു ﷻ ദുൽകിഫ്ലി (അ) നെ നിയോഗിച്ചത്. നബി റോമക്കാരോട് സംസാരിച്ചു.

 "അല്ലാഹു ﷻ ഏകനാകുന്നു. അവൻ സർവ്വശക്തനാണ്. ഈ പ്രപഞ്ചം  സൃഷ്ടിച്ചത് അവനാണ്. ആകാശത്തേക്ക് നോക്കൂ. എന്തൊരതിശയകരമായ സൃഷ്ടിപ്പാണത്. പ്രഭാതമാകുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ സൂര്യനുദിക്കുന്നു. അത് നമുക്ക് ചൂടും വെളിച്ചവും തരുന്നു. ഭൂമിയിൽ ജീവൻ തുടിക്കുന്നത് സൂര്യന്റെ ചൂടും വെളിച്ചവും കിട്ടുന്നതുകൊണ്ടാണ്. ശ്വസിക്കാനുള്ള വായു. കുടിക്കാൻ ശുദ്ധജലം. വിശപ്പടക്കാൻ ഭക്ഷണം. നാണം മറയ്ക്കാൻ വസ്ത്രം. ജോലി ചെയ്യാൻ ആരോഗ്യം. ചിന്തിച്ചു തീരുമാനിക്കാൻ ബുദ്ധിശക്തി....

 എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ. നാം അല്ലാഹുﷻവിനോട് നന്ദിയുള്ളവരായിരിക്കണം. നന്ദികേട് കാണിക്കരുത് ആരാധനക്കർഹൻ അല്ലാഹുﷻ മാത്രം. അവന് പങ്കുകാരില്ല. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാകുന്നു.  ഞാൻ പറയുന്നത് വിശ്വസിക്കുക. അനുസരിക്കുക. അല്ലാഹുﷻവിനെ ആരാധിക്കുക."

 എത്രയെത്ര പ്രഭാഷണങ്ങളാണ് ദുൽകിഫ്ലി (അ) നടത്തിയത്. കുത്തഴിഞ്ഞ ജീവിതം നയിച്ചവർക്ക് അസ്വസ്ഥതയുണ്ടായി. ഒരു വിഭാഗം എതിർത്തുനിന്നു. മറ്റൊരു വിഭാഗം നബിയിൽ വിശ്വസിച്ചു.

 റോം എന്നു പേരുള്ള ഒരു മഹാൻ പണ്ട് ജിവിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് റോം.. റോമക്കാർ. ഇവരുടെ പിതൃപരമ്പര ചെന്നു മുട്ടുന്നത് ഇസ്ഹാഖ് (അ)ലാണ്. ഇസ്ഹാഖ് (അ) ന്റെ പുത്രൻ ഈസ്. ഈസിന്റെ മകനാണ് റോം. റോമിന് ശേഷം എത്രയോ പരമ്പരകൾ കടന്നുപോയിരിക്കുന്നു. ഇപ്പോൾ അവരിലേക്ക് ദുൽകിഫ്ലി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.


ആരാധ്യനായ അല്ലാഹു ﷻ ഏകനാണ് എന്നവർ സമ്മതിച്ചു. ദുൽകിഫ്ലി അല്ലാഹുﷻവിന്റെ ദൂതനാണെന്നും സമ്മതിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിച്ചുകൊള്ളാം. ഒരു കാര്യം മാത്രം പറ്റില്ല. അല്ലാഹുﷻവിന്റെ മാർഗത്തിൽ സമരം ചെയ്യൽ. സമരം എന്നാൽ യുദ്ധം. യുദ്ധം എന്നാൽ മരണം. മരണം നമുക്കു വേണ്ട. മരിക്കാൻ സന്നദ്ധരല്ല. ജീവിതത്തെ
സ്നേഹിക്കുന്നവർ ദീർഘകാലം ജീവിക്കണം. സുഖകരമായ ജീവിതം. യുദ്ധം ചെയ്യാൻ പറയരുത്...

 ഈ നിലപാട് ദുൽകിഫ്ലി (അ)നെ വളരെയേറെ വേദനിപ്പിച്ചു. എത്ര ഉപദേശിച്ചിട്ടും ഇക്കാര്യത്തിൽ ഫലം കണ്ടില്ല. അവർ മറ്റൊരു കാര്യത്തിന് കൂടി നബിയെ നിർബന്ധിക്കാൻ തുടങ്ങി. സുദീർഘമായ ജീവിതം. അവരുടെ അഭ്യർത്ഥന ഇതായിരുന്നു.

"താങ്കൾ അല്ലാഹുﷻവിന്റെ നബിയാണ്. താങ്കൾ പ്രാർത്ഥിച്ചാൽ അല്ലാഹുﷻ സ്വീകരിക്കും. ഞങ്ങളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്തിക്കണം. ഞങ്ങൾ ഉപദേശിക്കുമ്പോൾ മാത്രമേ മരണം സംഭവിക്കാവൂ. അതുവരെ ജീവിക്കണം."

 ദുൽകിഫ്ലി (അ) വല്ലാത്ത അവസ്ഥയിലായി. ദുഃഖവും നിരാശയും മനസ്സിൽ നിറഞ്ഞു. ഇക്കാര്യം എങ്ങനെ അല്ലാഹുവിനോട് പറയും..? വളരെയേറെ പ്രയാസത്തിലായി...

 ജനങ്ങൾ വീണ്ടും വീണ്ടും നബിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രാർത്ഥിക്കാൻ. വല്ലാത്തൊരു സാഹസത്തിനുള്ള ഒരുക്കം. ഒരു ജനതയുടെ ആവശ്യമാണ് അത്. അല്ലാഹുﷻവിന്റെ മുമ്പിൽ സമർപ്പിക്കുകയാണ്. ദുൽകിഫ്ലി (അ) ദീർഘനേരം നിസ്കരിച്ചു. എന്നിട്ട് പ്രാർത്ഥിച്ചു...

"എന്റെ റബ്ബേ..! നിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നീ എന്നോട് കൽപിച്ചു. എന്നെക്കൊണ്ടാവും വിധം ഞാനത് നിർവഹിച്ചു കൊണ്ടിരിക്കുന്നു. നിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാനാണ് നീ കൽപിച്ചത് അത് അവർ അനുസരിക്കുന്നില്ല. യുദ്ധം ചെയ്യാൻ അവർ സന്നദ്ധരല്ല. എനിക്ക് അവരോട് പറയാനല്ലേ കഴിയൂ. നിർബന്ധിച്ചിട്ട് ഫലമില്ല."

"എന്റെ റബ്ബേ..! എനിക്ക് എന്റെ ശരീരത്തെ അനുസരിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ഇക്കാര്യം നിനക്കറിയാമല്ലോ. എന്റെ ജനത ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. സുദീർഘമായ ആയുസ്സ്. അവർ ആവശ്യപ്പെടുന്നതുവരെ മരണത്തെ പിന്തിക്കണം. ഈ ആവശ്യം അതിമോഹമോ അഹങ്കാരമോ ആണെങ്കിൽ എന്നോട് പൊറുക്കേണമേ..! അതിന്റെ പേരിൽ എന്നെ നീ ശിക്ഷിക്കരുതേ. യാ റബ്ബൽ ആലമീൻ." ദുൽകിഫ്ലി (അ)ന്റെ കണ്ണീർകുതിർന്ന ദുആ. അല്ലാഹുﷻവിന്റെ ഭാഗത്തുനിന്ന് ആശ്ചര്യകരമായ മറുപടിയുണ്ടായി...

"നിന്റെ ജനത എന്താണോ ആവശ്യപ്പെട്ടത് അത് ഞാൻ അനുഭവിച്ചിരിക്കുന്നു. അവർ ഇഷ്ടപ്പെടുമ്പോൾ മാത്രമേ മരണം സംഭവിക്കുകയുള്ളൂ. അതുവരെ ആയുസ്സ് നീട്ടിയിടും. ദുൽകിഫ്ലി (അ) ചിന്താധിനനായി ഇരുന്നുപോയി. തന്റെ ജനത അബദ്ധം കാണിച്ചിരിക്കുന്നു   കുറെ കാലത്തേക്ക് മനുഷ്യർ മരിക്കാതിരുന്നാൽ ഇവിടെ എന്തായിരിക്കും അവസ്ഥ..?

 അല്ലാഹുﷻവിൽനിന്ന് കിട്ടിയ വിവരം ദുൽകിഫ്ലി (അ) തന്റെ ജനതയെ അറിയിച്ചു. അവരുടെ ആവശ്യം അല്ലാഹുﷻ അംഗീകരിച്ചതിന് അദ്ദേഹം ജാമ്യം നിന്നു. ഇത് കാരണമാണ് നബിക്ക് ദുൽകിഫ്ലി (ജാമ്യക്കാരൻ) എന്ന പേർ ലഭിച്ചത്.

 കാലം നീങ്ങി റോമിൽ ജനസംഖ്യ വർധിച്ചു. ഭക്ഷ്യവിഭവങ്ങളും താമസ സൗകര്യങ്ങളും പോരാതെവന്നു.  ആരും മരിക്കുന്നില്ല. ജനനം കൂടിക്കൂടി വരുന്നു. താമസിക്കാനിടമില്ല. പല സ്ഥലത്തും കുടിയേറി പാർക്കേണ്ടി വന്നു. വൃദ്ധജനങ്ങൾ സാമൂഹിക പ്രശ്നമായിത്തീർന്നു. പലരും ദുൽകിഫ്ലി (അ)നെ സമീപിച്ചു. പരാതി പറയാൻ തുടങ്ങി. പഴയ അവസ്ഥ തന്നെ മതി അതിനുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക...

 ആ ജനതക്ക് തങ്ങളുടെ അബദ്ധം ബോധ്യമായി. മരണം ഒരാവശ്യം തന്നെയാണ്. സമയമായാൽ മാറിക്കൊടുക്കണം. ജനങ്ങൾ നിർബന്ധിച്ചപ്പോൾ ദുൽകിഫ്ലി(അ) പ്രാർത്ഥിച്ചു. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. പഴയതുപോലെ മരണം സംഭവിക്കാൻ തുടങ്ങി...

 പൗരാണിക കാലം മുതൽ ശാം ലോകപ്രസിദ്ധമാണ്. അവിടെയാണ് പ്രസിദ്ധമായ മാർക്കറ്റ് നിലനിന്നത്. റോമാ കോട്ടാരത്തിലേക്ക് വേണ്ട സാധനങ്ങൾ ഈ മാർക്കറ്റിൽ നിന്നാണ് വാങ്ങിക്കൊണ്ടുപോയിരുന്നത്. ശാമിൽ എല്ലാ രാജ്യക്കാരും വരും. സാധനങ്ങൾ വാങ്ങലും വിൽക്കലും നടക്കും. ശാമിലാണ് ദുൽകിഫ്ലി (അ) താമസിച്ചിരുന്നത്. ആ പ്രദേശമാകെ തൗഹീദ് പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ ശ്രമംകൊണ്ട് കഴിഞ്ഞു. അദ്ദേഹം എഴുപത്തഞ്ച് വയസുവരെ ജീവിച്ചു.

 നാബുൽസ് ശാമിലെ പ്രസിദ്ധമായൊരു പ്രദേശമാണ്. നാബുൽസിലെ ഒരു സ്ഥലമാണ് കിഫ്ൽ ഹാരിസ്. ദുൽകിഫ്ലി (അ) എഴുപത്തഞ്ചാം വയസിൽ വഫാത്തായി. വമ്പിച്ച ജനക്കൂട്ടം ജനാസ നിസ്കാരത്തിൽ പങ്കെടുത്തു. കിഫ്ൽ ഹാരിസിൽ ഖബറടക്കി.

 വരുംതലമുറകളുടെ അറിവിന്നായി ദുൽകിഫ്ലി (അ)ന്റെ ഓർമ്മകൾ കാലം കാത്തുസൂക്ഷിച്ചു.  ദുൽകിഫ്ൽ എന്ന പേര് ലഭിക്കാൻ ഒരു കാരണംകൂടി പറയപ്പെടുന്നുണ്ട്. ഒരു രാജാവിന്റെ കഥയാണത്.  അക്കാലത്തൊരു രാജാവുണ്ടായിരുന്നു. പേര് കൻആൻ. നബി അദ്ദേഹത്തെ ഇസ്ലിമിലേക്ക് ക്ഷണിച്ചു.

ഇസ്ലാം മതം സ്വീകരിക്കാം. പക്ഷെ ഒരു നിബന്ധനയുണ്ട്. എനിക്ക് സ്വർഗം ലഭിക്കുമെന്ന് താങ്കൾ ഉറപ്പ് തരണം. ജാമ്യം നിൽക്കണം. എഴുതിത്തരണം.

നബി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. "എന്റെ റബ്ബേ..! ഞാഞാൻ ഈ രാജാവിനെ നിന്റെ ദീനിലേക്കു ക്ഷണിച്ചു. സ്വർഗം കിട്ടുമെന്ന് അദ്ദേഹത്തിന് എഴുതികൊടുക്കണം. ഞാൻ ജാമ്യം നിൽക്കണം. ഇതാണ് അയാളുടെ ആവശ്യം."

നബിക്ക് വിവരം കിട്ടി. എഴുതിക്കൊടുക്കാം. നബി രാജാവിന് എഴുതിക്കൊടുത്തു. രാജാവ് ഇസ്ലാം മതം വിശ്വസിച്ചു. ജാമ്യക്കാരൻ എന്ന അർത്ഥത്തിൽ നബിക്ക് ദുൽകിഫ്ലി എന്ന പേര് കിട്ടി...

രാജാവ് ആരാധനകളിൽ മുഴുകി. കൊട്ടാരവും അധികാര ചിഹ്നങ്ങളും മടുത്തു. ഭരിക്കാൻ മറ്റുള്ളവരെ ഏൽപിച്ചു. എല്ലാം ഉപേക്ഷിച്ചു ദ്വീപിലേക്ക് പോയി. ഏകാന്തതയിലെ ആരാധന. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ച് ദ്വീപിലെത്തി. രാജാവ് അവരെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു. അധികപേരും ക്ഷണം സ്വീകരിച്ചു മുസ്ലിംകളായി...

 രാജാവ് ഇങ്ങനെ വസ്വിയത്ത് ചെയ്തു. നബി എഴുതിക്കൊടുത്ത കരാർ എന്റെ മയ്യിത്തിനൊപ്പം ഖബറിൽ വെക്കണം. പിന്നീട് രാജാവ് മരിച്ചു. കരാറ് പത്രം ഖബറിൽ വെച്ചു മറമാടി. ചടങ്ങുകൾ നടന്നു. കരാർ പാലിക്കപ്പെട്ടുവെന്ന് നബിക്ക് വിവരം കിട്ടി. അത് ജനങ്ങളെ അറിയിക്കുകയും ചെയ്തു.  എഴുപത്തഞ്ചാം വയസിൽ ദുൽകിഫ്ലി(അ) വഫാത്തായപ്പോൾ ഇസ്രാഈലി സമൂഹം ദുഃഖത്തിലായി...


No comments:

Post a Comment