അറബികൾ മാസങ്ങൾക്കു പേരു നിശ്ചയിച്ച കാലത്ത് റമളാനിൽ ശക്തമായ ചൂടുള്ളതായിരുന്നല്ലോ അതിന് ആ പേരു വയ്ക്കാനുള്ള കാരണമായി പറയപ്പെടുന്നത്. മറ്റു പതിനൊന്ന് മാസങ്ങൾക്കും ഇതുപോലെ കാരണങ്ങളുണ്ടോ? അറിയാൻ താല്പര്യമുണ്ട്, നഖ്ൽ സഹിതം പറഞ്ഞു തരുമോ?
പറഞ്ഞു തരാം. ഒട്ടകങ്ങളുടെ സംഭോഗകാലമായതിനാൽ അവ അതിനായി വാലുയർത്തുന്നത് പരിഗണിച്ചാണ് ശവ്വാൽ എന്ന നാമം. യാത്രകളൊന്നും ചെയ്യാതെ വീടുകളിൽ ഇരിപ്പുറപ്പിക്കുകയും ഇരുന്നുപോയ മൃഗങ്ങളെ യാത്രക്ക് സൗകര്യപ്പെടുന്ന വിധം ഒരുക്കുകയും ചെയ്യുന്ന മാസമായിരുന്നു ദുൽഖഅ്ദ. ഹജ്ജ് ചെയ്യുന്ന മാസം ദുൽഹിജ്ജ. യുദ്ധമോ കച്ചവടങ്ങളോ നിഷിദ്ധമാക്കിയിരുന്നതു കൊണ്ടാണ് മുഹർറം. യുദ്ധത്തിനു വേണ്ടി കുടുംബസമേതം പുറപ്പെട്ടു വീടുകൾ ശൂന്യമായി കിടന്ന മാസം സ്വഫർ. ഭൂമി ശ്യാമളമായിരുന്ന രണ്ടു മാസം റബീഅ് അവ്വൽ, റബീഅ് സാനി. വെള്ളം വറ്റി വരണ്ടിരുന്ന രണ്ടു മാസം ജുമാദൽ ഊലാ, ജുമാദാ സാനിയ. മരത്തിലെ ഫലങ്ങൾ പൊഴിഞ്ഞു പോവാതിരിക്കാൻ കൂട്ടിക്കെട്ടിയിരുന്ന മാസം റജബ്. മരച്ചില്ലകൾ കോലുകൾ പോലെ ശാഖകളായി കിടന്ന മാസം ശഅ്ബാൻ. ഇതിപ്രകാരം മിസ്ബാഹിൽ നിന്ന് ഉദ്ധരിച്ച് ശർവാനി 3-371 ൽ കാണാം.
നജീബുസ്താദ് മമ്പാട് -ചോദ്യോത്തരം: ആഗസ്റ്റ് 2020
No comments:
Post a Comment