Saturday 5 December 2020

സുലൈമാൻ നബി(അ)നേയും പരിവാരത്തെയും കണ്ട ഉറുമ്പിൻ കൂട്ടം

 

ആഗോളചക്രവർത്തിയായ സുലൈമാൻ നബി (അ) ഒരു ദിവസം പരിവാരസമേതം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പരിവാരം ഒരു സൈന്യത്തോളം തന്നെ വലുതായിരുന്നു. മനുഷ്യർക്കു പുറമെ ജിന്നുകളും പക്ഷികളും മൃഗങ്ങളുമെല്ലാം അടങ്ങിയതായിരുന്നു ആ സൈന്യം.

വഴിമദ്ധ്യേ വലിയൊരു ഉറുമ്പിൻകൂട്ടം നബിയുടെ കണ്ണിൽപെട്ടു. പക്ഷി-മൃഗാദികളുടേത് പോലെത്തന്നെ ഉറുമ്പുകളുടേയും ഭാഷ അറിയാമായിരുന്ന സുലൈമാൻ നബി (അ) പെട്ടെന്ന് അവിടെത്തന്നെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ പരിവാരവും നിശ്ചലമായി. 

നബി ഉറുമ്പുകളുടെ ചലനം ശ്രദ്ധിച്ചു. അച്ചടക്കമുള്ള തന്റെ സൈന്യത്തെപ്പോലും അതിശയിപ്പിക്കുന്ന മട്ടിൽ കർക്കശമായ പട്ടാളചിട്ടയോടെ ഉറുമ്പുകൾ മാർച്ചുചെയ്യുന്നു..!!

ഉറുമ്പുകളുടെ സേനാധിപൻ വിളിച്ചുപറഞ്ഞു: “ഉറുമ്പുകളേ, സുലൈമാൻ നബി(അ)മും പരിവാരവും അറിയാതെ നിങ്ങളെ ചവിട്ടി പ്പോവാതിരിക്കണമെങ്കിൽ പാർപ്പിടത്തിൽ ഉടൻ കയറിക്കൊള്ളുക!”

സുലൈമാൻ നബി (അ) എല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

ഇത്തരമൊരു നിർണായകഘട്ടത്തിലും ഉറുമ്പുകൾ അണിമുറിയാതെയും അമ്പരക്കാതെയും അവയുടെ മാളത്തിലേക്ക് അതിവേഗം കയറികൊണ്ടിരുന്നു.

നബിയെ ആകർഷിച്ച പ്രധാനവസ്തുത ഒരൊറ്റ ഉറുമ്പും അപരനെ ചാടിക്കടന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല എന്നതാണ്. അങ്ങനെയൊരു രക്ഷപ്പെടൽ ശ്രമം നടത്തിയിരുന്നുവെങ്കിൽ മാളത്തിന്റെ കുടുസായ പ്രവേശന ദ്വാരത്തിൽവെച്ച് ഉറുമ്പുകൾ തമ്മിൽത്തമ്മിൽ പടവെട്ടി ചാകേണ്ടിവരുമായിരുന്നു. അത്തരം സന്ദിഗ്ധഘട്ടത്തിൽ പോലും ഉറുമ്പുകൾ സംയമനവും അച്ചടക്കവുമാണ് പാലിച്ചത്.

ചിന്തോദ്ദീപകവും വിജ്ഞാനപ്രദവുമായ ഈ ഘടകം നബി തന്റെ അനുയായികൾക്കു കാണിച്ചുകൊടുത്തു. ആത്മത്യാഗവും, നിസ്വാർത്ഥവും നിഷ്കാമവുമായ സ്നേഹവും ഈ ക്ഷുദ്രജീവികളെ അനുകരണീയ മാതൃകയാക്കിത്തീർക്കുന്നു. 

മാളത്തിനുള്ളിൽ കടക്കാൻ ബദ്ധപ്പെടാതെ, പുറത്തുനിന്നുകൊണ്ട് നിർദ്ദേശങ്ങൾ നൽകുന്ന ഉറുമ്പുകളുടെ സേനാധിപനെ സുലൈമാൻ നബി (അ) തന്റെ അനുയായികൾക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഈ സേനാധിപൻ, ഉരുക്കു കോട്ടയ്ക്കകത്തിരുന്ന് യുദ്ധക്കളം നിയന്ത്രിക്കുന്ന മനുഷ്യസേനാധിപനെ ലജ്ജിപ്പിക്കുകതന്നെ ചെയ്യും.

കാരുണ്യവാനായ സുലൈമാൻ നബി (അ) തന്റെ സൈന്യത്തിന്റെ നേരെ തിരിഞ്ഞുകൊണ്ട് ആജ്ഞാപിച്ചു: “ഉറുമ്പിന്റെ മാളത്തിൽ നിന്നു മാറി മുന്നോട്ട് മാർച്ചുചെയ്യുക.”


ഗുണപാഠം :സർവജ്ഞാനിയാണെന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് ഇല്ലാത്ത ചില കഴിവുകൾ മറ്റു ജീവികൾക്കുണ്ട്. നിസാരന്മാരായ ഉറുമ്പുകൾ ഈയിനത്തിൽ പ്രഥമഗണനീയരാണ്. ഉറുമ്പുകളുടെ അച്ചടക്കവും സംയമനശീലവും ആത്മത്യാഗവും മനുഷ്യർക്ക് എക്കാലവും മാതൃകയാക്കേണ്ട ഗുണപാഠമാണെന്ന് ഈ കഥ പഠിപ്പിക്കുന്നു.

No comments:

Post a Comment