Wednesday 30 September 2020

കോവിഡിനെ തുരത്താൻ ആവി പിടിച്ചാൽ മതിയോ

 

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്യുന്ന വാർത്തയാണ് ആവി പിടിച്ചാൽ കോവിഡിനെ ഇല്ലാതാക്കിതീർക്കാം . അതിനാൽ എല്ലാവരും ഒരാഴ്ച തുടർച്ചയായി ആവി പിടിക്കുന്നത് ഒരു ശീലമാക്കി ഈ കാമ്പയിനിൽ ഭാഗഭാക്കായി കോവിഡിനെ തുരത്തു എന്ന് . ആ മെസ്സേജും അതിന്നെക്കുറിച്ചു വിദഗ്ധർ പറഞ്ഞ അഭിപ്രായവും വായിക്കാം .


സ്റ്റീം വീക്ക് (ആവി പിടിക്കൽ )

കൊറോണയെ ഒഴിവാക്കിക്കൊണ്ട് മൂക്ക് വായിൽ നിന്ന് നീരാവി ഉപയോഗിച്ച് COVID-19 കൊല്ലപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.  എല്ലാ ആളുകളും ഒരാഴ്ചത്തേക്ക് ഒരു സ്റ്റീം ഡ്രൈവ് കാമ്പെയ്ൻ ആരംഭിച്ചാൽ, കൊരോണ അവസാനിപ്പിക്കാം.

ഈ പ്രവർ‌ത്തനം നടത്തുന്നതിന്, ലോകമെമ്പാടുമുള്ള ആളുകളോട് ഞങ്ങൾ‌ അഭ്യർ‌ത്ഥിക്കുന്നു 

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3  വരെ, അതായത് രാവിലെയും വൈകുന്നേരവും ഒരാഴ്ച നീരാവി പ്രക്രിയ ആരംഭിക്കുക.  നീരാവി എടുക്കാൻ 05-05 മിനിറ്റ് മാത്രം.  ഒരാഴ്ചത്തേക്ക് ഈ രീതി സ്വീകരിക്കുന്നതിലൂടെ, മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് *

അങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും, പാർശ്വഫലങ്ങളൊന്നുമില്ല.

അതിനാൽ ഈ സന്ദേശം നിങ്ങളുടെ എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും അയയ്‌ക്കുക, അതുവഴി നമുക്കെല്ലാവർക്കും ഈ കൊറോണ വൈറസിനെ ഒരുമിച്ച് കൊല്ലാനും ഈ മനോഹരമായ ലോകത്ത് സ്വതന്ത്രമായി ജീവിക്കാനും കഴിയും.

എല്ലാം ഒറ്റയടിക്ക് ചെയ്യുന്നതിലൂടെ, അതിന് പൂർണ്ണമായ പ്രയോജനം ലഭിക്കും.  കൂടുതൽ കൂടുതൽ പങ്കിടുക.

വരൂ, സെപ്റ്റംബർ 27 മുതൽ നമുക്കെല്ലാവർക്കും ശപഥം ചെയ്യാം .. ഒരാഴ്ച .. രാവിലെ / വൈകുന്നേരം .. 5 മിനിറ്റ് .. നീരാവി എടുക്കണം .. ”!!  

നന്ദി

ഇത് അറിയപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് അയയ്ക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു *

പൊതുതാൽ‌പര്യത്തിനായി നൽകിയിട്ടുണ്ട് ..


ഈ മുകളിൽ നൽകിയിരിക്കുന്നതാണ് ആ മെസ്സേജ് 


ഇനി വിദഗ്ധരുടെ അഭിപ്രായം നോക്കാം 

*******************************************************************************

ആവി കൊണ്ടാൽ ഓടുമോ കോവിഡ്??!!

ഏറ്റവും പുതിയ കണ്ടു പിടിത്തം എന്ന മട്ടിൽ കഴിഞ്ഞ ദിവസം  ഒരു മെസ്സേജ് സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 

"ആവി പിടിക്കുന്നതിലൂടെ  കൊറോണ വൈറസിനെ കൊല്ലാം" എന്നതാണ് സമർത്ഥിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ഒരാഴ്ച അടുപ്പിച്ച് ദിവസവും ആവി പിടിക്കാനും, അങ്ങനെ ആവിപിടിക്കൽ വാരാചരണം നടത്താനുമൊക്കെ ആഹ്വാനം കണ്ടു. 

"മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്" എന്നും കൊറോണ ഇല്ലാ ലോകത്ത് ജീവിക്കാനും കഴിയും എന്ന് ഉറപ്പും കൂടെ നൽകുന്നുണ്ട് സന്ദേശത്തിൽ.

‼കോവിഡ് രോഗം തുടങ്ങിയശേഷം വ്യാജ സന്ദേശങ്ങളുടെ ബാഹുല്യമാണ്. സങ്കീർണ്ണമായ ഒരു പൊതുജനാരോഗ്യ പ്രശ്നത്തിന് വളരെ ലളിതമായ പരിഹാരം എന്ന മട്ടിലുള്ള വ്യാജ സന്ദേശങ്ങൾ കാണുമ്പോൾ പലർക്കും അത് ആകർഷകമാവുന്നു. 

‼എന്നാലൊന്ന് പരീക്ഷിച്ചാലോ എന്ന ചിലർ കരുതും, ചിലരാവട്ടെ ബാക്കിയുള്ളവർക്ക് "പരോപകാരം ചെയ്യാൻ" അത് മുൻ പിൻ നോക്കാതെ ഫോർവേഡ് ചെയ്തു വിടുന്നു. ഇതൊക്കെ ഗുണം ചെയ്യാറില്ല എന്ന് മാത്രമല്ല പല വിധ അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം.


ഇനി ഇതിന് ശാസ്ത്രീയ വസ്തുതകളിലേക്ക്,

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും മറ്റ്‌ ശ്വസന  വ്യൂഹത്തെയും ആണ് ബാധിക്കുന്നത്.

എന്നാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ എത്തിക്കഴിഞ്ഞാൽ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും, വ്യവസ്ഥകളെയും ബാധിക്കാം, കേവലം മൂക്കിനുള്ളിൽ മാത്രം കൂടു കെട്ടിക്കഴിയുകല്ല കൊറോണ എന്ന് ലളിതമായി പറയാം.


മൂക്കിന്റെ ഉൾഭാഗത്ത് നിന്നും സ്രവം എടുത്താണല്ലോ രോഗനിർണ്ണയം നടത്തുന്നത്?

അതെ, വൈറസിന്റെ സാന്നിധ്യം മൂക്കിൻറെ പിൻഭാഗം, തൊണ്ട ശ്വാസനാളികൾ, വായ, ശ്വാസകോശം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും കണ്ടെത്താൻ കഴിയുന്നത്. 

അത് വൈറസ് മൂക്കിൽ മാത്രം കാണപ്പെടുന്നത് കൊണ്ടല്ല.

യഥാർത്ഥത്തിൽ മൂക്കിനുള്ളിൽ നിന്നും, തൊണ്ടയുടെ ഉൾഭാഗത്ത് നിന്നും ഉള്ള സ്രവങ്ങളെക്കാൾ രോഗാണു സാന്നിധ്യം കണ്ടെത്താൻ സാധ്യത കൂടുതലുള്ളത് വളരെയേറെ സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനുള്ളിലെ സ്രവം പരിശോധിക്കുക വഴിയാണ്. 

എന്നാൽ ഇത് ചെയ്യാൻ പ്രയോഗികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതിനാലാണ് അത് ഒരു ടെസ്റ്റിങ് രീതിയായി ഉപയോഗിക്കാത്തത്.

ശ്വാസകോശത്തിനുള്ളിൽ നിന്നും വരുന്ന ചുമയ്ക്കുമ്പോൾ / തുമ്മുമ്പോൾ വായുവിൽ പടരുന്ന സ്രവകണികകൾ , മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവങ്ങൾ എന്നിവ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. 


നീരാവി കൊറോണ വൈറസിനെ കൊല്ലുമോ?

പൊതുവായി പറഞ്ഞാൽ ഉയർന്ന താപനില കൊറോണ വൈറസിനെ നശിപ്പിക്കും. എന്നാൽ മനുഷ്യ ശരീരത്തിന് താങ്ങാവുന്ന താപനിലയിൽ ഈ വൈറസ് നശിക്കുമോ അതിനു എത്ര നേരത്തോളം ഈ താപ നില നിലനിൽക്കണം എന്നത് ആണ് ചിന്തിക്കേണ്ട കാര്യം.

കൊവിഡ്  ഒരു RNA  വൈറസ് ആണ്. പ്രോട്ടീൻ നിർമ്മിതമായ ഒരു കവർ ഇതിനുണ്ട്.  ഈ കവർ ഉയർന്ന താപനില ഉപയോഗിച്ച് നശിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

എന്നാൽ ഇത്തരത്തിൽ നശിപ്പിക്കാൻ 70 ഡിഗ്രിയിൽ കൂടുതൽ ചൂട് 30 മിനിറ്റോളം എങ്കിലും വേണം എന്നതാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. 

മനുഷ്യശരീരത്തിൽ താങ്ങാവുന്ന ഊഷ്മാവ് അല്ല ഇത് എന്നത് സ്പഷ്ടം. 

ആവി പിടിക്കുമ്പോൾ ഉപയോഗിക്കുന്ന ആവിയുടെ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിൽ പോലും എത്തുന്നില്ല എന്നതാണ് വാസ്തവം.

ഇനി വാദത്തിന് സമ്മതിക്കുകയാണ് മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ ആവി കൊല്ലും എന്ന് വെക്കുക, അപ്പൊഴും ശ്വാസകോശത്തിൽ ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള കൊറോണ അവശേഷിക്കുകയില്ലേ?


അപ്പൊ സ്വാഭാവികമായും മറ്റൊരു ചോദ്യം ഉയരും അല്ലേ, 

എങ്കിൽ പണ്ടുമുതൽക്കേ നമ്മൾ ജലദോഷപ്പനി പനി, മൂക്കൊലിപ്പ് എന്നിവക്ക് ആവി പിടിക്കാൻ പറയുന്നത് എന്തിനാണ് ?

ഏതു തരം അണുബാധ ശ്വസനവ്യൂഹത്തെ ബാധിക്കുമ്പോഴും അവ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. രക്തകുഴലുകൾ വികസിക്കുകയും ശ്ലേഷ്മ സ്തരത്തെ പ്രകോപിപ്പിച്ച്  ധാരാളം ശ്ലേഷ്മവും കഫവും  ഉണ്ടാക്കുകയും ചെയ്യുന്നു. 

ഇതാണ് മൂക്കടപ്പ്, തലവേദന മുതലായ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നത്. 

ആവി പിടിക്കുന്നത് കഫം നേർപ്പിക്കുന്നത്  കാരണം ആകുന്നു. അതിനാൽ  രോഗലക്ഷണങ്ങൾക്ക് പ്രത്യേകിച്ചും തലവേദന, മൂക്കടപ്പ് എന്നിവക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും .

എന്നാൽ ഇത് രോഗാണുവിനെ നശിപ്പിക്കുവാനോ  രോഗവിമുക്തിയിലെത്തിക്കാനോ  വേണ്ടിയുള്ള ഒന്നല്ല ആവി പിടിക്കൽ.


"ഇതിനൊരു പാർശ്വഫലവും ഇല്ല എന്ന് സന്ദേശത്തിൽ അവകാശവാദം ഉണ്ട്, സത്യമാണോ?"


കാര്യം നമ്മൾക്ക് ചിരപരിചിതമായ പ്രയോഗമാണ് ഇതെങ്കിലും  ചില ദൂഷ്യഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

മൂക്കിലെയും ശ്വസന വ്യൂഹത്തിലെ മറ്റിടങ്ങളിലെയും കോശങ്ങളിലെ നേർത്ത സീലിയ കളെ  നശിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്ന് പഠനങ്ങൾ ഉണ്ട് . സീലിയ ജന്മനായുള്ള രോഗപ്രതിരോധശക്തിക്ക് അത്യന്താപേക്ഷിതമാണ്. 

കുട്ടികളിൽ പലപ്പോഴും  ആവി പിടിത്തം അനാവശ്യ പൊള്ളലും അപകടങ്ങളും വിളിച്ചുവരുത്തുന്നതും അപൂർവ്വമല്ല.


ഈ വ്യാജ സന്ദേശം ഇപ്പൊ എവിടുന്നു ഉടലെടുത്തു?


കഴിഞ്ഞ ദിവസം വന്ന ഒരു പഠനം ആസ്പദമാക്കി ഒരു വാർത്ത, ചില മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

പഠനത്തിന്റെ പ്രസക്തിയോ ശാസ്ത്രീയതയോ ഗ്രഹിക്കാതെ ഇത്തരം പാതി വെന്ത "പഠനങ്ങൾ" മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സ്ഥിരം രീതിയാണ്.

പ്രസ്തുത പഠനത്തിന്റെ ശാസ്ത്രീയ അടിത്തറ ദുർബലമാണ്. ഇന്ത്യയിലെ ഒരു ആശുപത്രിയിൽ ചുരുക്കം ചിലരിൽ മാത്രം  നടത്തിയ ഒരു നിരീക്ഷണ പഠനം മാത്രമാണ് അത്.

കണ്ട്രോൾ ഗ്രൂപ്പ് ഉള്ള ഒരു Randomized Controlled Trial ഒന്നുമായിരുന്നില്ല അത്. 

പഠനത്തെ ആസ്പദമാക്കി ഇത്തരം വലിയ അവകാശവാദങ്ങൾ പഠനം നടത്തിയവർ പോലും ഉന്നയിക്കുന്നില്ല എന്നതും ഓർക്കണം.


ചുരുക്കി പറഞ്ഞാൽ ആവി  പിടിക്കാൻ ഓടും മുമ്പ് ഇടവിട്ടിടവിട്ട് കൈ കഴുകുക,  സാമൂഹിക അകലം പാലിക്കുക, മാസ്ക്കിന്റെ ശരിയായ ഉപയോഗം എന്നീ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് കോവിഡ് പ്രതിരോധത്തിൽ  മുഖ്യം എന്നത് ഓർക്കണം.

കൊറോണ വൈറസ് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്നത് അപൂർവ്വമല്ല, വയറിളക്കം, ഓക്കാനം ഛർദ്ദി ഒക്കെ ആയി കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. അതായത്  നാസാരന്ധ്രങ്ങളിലെ സ്രവത്തിൽ മാത്രമല്ല കൊറോണ വൈറസുകൾ കാണുന്നത്, മലത്തിലും കാണാം. 

ആ വസ്തുത മനസ്സിൽ വെച്ച് ലളിതയുക്തിയിൽ അഭിരമിക്കുന്നവരെ ലക്ഷ്യമാക്കി ചൂടുവെള്ളം എനിമ എടുത്താൽ കൊറോണ വൈറസ് ചാവും, ഒരു എനിമ വീക്ക് ആചരിച്ചാൽ കോവിഡ് മഹാമാരി ഇല്ലാതാക്കാം എന്നൊക്കെ ആരേലും പടച്ചു വിടാൻ സാധ്യതയുണ്ട്, നമ്പാതെ !! ചെയ്യക്കൂടാതെ !!

എഴുതിയത് : ഡോ: നീതു ചന്ദ്രൻ, ഇ. എൻ. ടി രോഗ വിദഗ്ധ .

********************************************************************************


ആവി വാരാചരണം

'ആവി വാരാചാരണം' വഴി കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും, ലോകം കൊറോണ മുക്‌തമാകും എന്ന പോസ്‌റ്റ്‌ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയർ ചെയ്‌ത്‌ ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ... ഇവിടെ കമോൺ...

ഇവിടെ ഒരു ഡോക്ടറും സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 1 വരെ രണ്ട്‌ നേരം ചൂടുള്ള നീരാവി മൂക്കിൽ വലിച്ച്‌ കയറ്റിയാൽ കൊവിഡ്‌ രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല.  

ആവി പിടിക്കുന്നത്

വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ്‌ തോന്നിയാൽ അതിന്‌ ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന്‌ നമ്മൾ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ്‌ ആവി പിടിക്കുന്നത്‌. ഒന്നൂടി വ്യക്‌തമാക്കിയാൽ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക്‌ കംഫർട്ട്‌ കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്‌. ഇതിന്‌ പ്രത്യേകിച്ച്‌ ശാസ്‌ത്രീയ അടിസ്‌ഥാനമൊന്നുമില്ല.

വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല 

മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത്‌ കുടുംബവും പ്രാരാബ്‌ധവുമായി കൂടിയിരിക്കുന്ന കോവിഡ്‌ വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല. വെറുതേ രണ്ട്‌ നേരം ആവി മൂക്കിൽ കേറ്റാൻ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്‌റ്റാക്കരുത്‌.

തത്കാലം നിർവ്വാഹമില്ല 

അശ്രദ്ധമായി ചെയ്‌താൽ പൊള്ളലേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്‌, പ്രത്യേകിച്ച്‌ കുഞ്ഞിമക്കൾക്ക്‌. അത്തരം കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തിൽ വഴീക്കൂടെ പോണോര്‌ മുഴുവൻ രാവിലേം വൈകീട്ടും ആവി വലിച്ച്‌ മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാൻ നിന്നാൽ അതൂടി ചികിത്സിക്കാൻ ഞങ്ങൾക്ക്‌ തൽക്കാലം നിർവ്വാഹമില്ല.

പണിയാക്കരുത് സൂർത്തുക്കളേ 

വെറുതേ നിങ്ങക്കും ഞങ്ങൾക്കും പണിയുണ്ടാക്കരുത്‌ സൂർത്തുക്കളേ. ഇതൊക്കെ ഷെയർ ചെയ്യുന്ന നേരത്ത്‌ കൊറോണ വരാതിരിക്കാൻ കൈകൾ കഴുകൂ, മാസ്‌ക്‌ ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച്‌ അലഞ്ഞുതിരിഞ്ഞ് നടന്ന്‌ സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേൽ അതെഴുതി നാല്‌ പേർക്കയച്ച്‌ കൊടുത്ത്‌ മാതൃകാമാനവരാകൂ... 

പൊതുജനതാൽപര്യാർത്‌ഥം, 
Dr. Shimna Azeez

No comments:

Post a Comment