Saturday 2 May 2020

ഇമാം മുസ്ലിം (റ)



ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുല്‍ ഹുസൈന്‍ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അല്‍ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്ക് ഏറെ ശോഭന കഥകള്‍ പറയാനുള്ള ഈ നൂറ്റാണ്ടിലാണ് ഇമാം ബുഖാരി, തിര്‍മുദി, ഇബ്നുമാജ (റഹ്) പോലെയുള്ള മഹത്തുക്കളായ പണ്ഡിതര്‍ ജീവിച്ചിരുന്നത്...

ഇമാം മുസ്ലിം ജനിച്ച കാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. പ്രബലാഭിപ്രായം 204 ലാണെന്നും മറെറാരഭിപ്രായം 206 ലാണെന്നുമാണ്. ദഹബി, ഇബ്നു ഹജര്‍ തുടങ്ങിയവര്‍ ഒന്നാം അഭിപ്രായക്കാരാണ്...


ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്‌ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്‌ലിമിന്റെ രചയിതാവും ഇസ്‌ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി. ഹിജ്‌റ 206ല്‍ (ക്രിസ്തു വര്‍ഷം:821) ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിലെ വിശ്രുതമായ പേര്‍ഷ്യന്‍ വ്യാപാര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ ഇമാം ശാഫിഈ ഈജിപ്തില്‍ ദിവംഗതനായിരുന്ന ദിവസത്തിലായിരുന്നു ആ ഉദയമെന്നഭിപ്രായപ്പെട്ടവരുമുണ്ട്.

വിജ്ഞാനദാഹിയായിരുന്ന പിതാവിന്റെ വഴിയേ ചെറുപ്പത്തില്‍ തന്നെ മുസ്‌ലിമും പണ്ഡിതസദസ്സുകളിലും വൈജ്ഞാനിക ചര്‍ച്ചകളിലും താല്‍പര്യം കണ്ടെത്തി. ഹദീസ് മേഖലയിലെ പ്രസിദ്ധരായ അഹ്മദ് ബിന്‍ ഹന്‍ബല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, അബൂബക്ര്‍ ബിന്‍ അബീ ശൈബ, ഇമാം അബൂ ഖുസൈമ, യഹ്‌യ ബിന്‍ യഹ്‌യന്നൈസാബൂരി, മുഹമ്മദ് ബിന്‍ മുസ്‌നി തുടങ്ങിയവരില്‍ നിന്നും പതിനായിരത്തോളം തിരുവാക്യങ്ങള്‍ ഹൃദിസ്ഥമാക്കിയപ്പോള്‍ തനിക്ക് വെറും 14 വയസ്സായിരുന്നു പ്രായം!

പിതാവില്‍ നിന്നനന്തരമായി ലഭിച്ച സമ്പത്ത് മുഴുവനായും വൈജ്ഞാനിക വഴിയില്‍ ചെലവഴിക്കണമെന്ന് ശഠിച്ച അദ്ദേഹം ഗുരുനാഥരെ തേടിയുള്ള അലച്ചിലിലാണ് തന്റെ യൗവനം കഴിച്ചുകൂട്ടിയത്. ഹദീസ് ശേഖരണം മുഖ്യഅജണ്ടയാക്കിയ ഈ പഠന പര്യടനങ്ങളില്‍ ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങള്‍ സഞ്ചരിച്ച അദ്ദേഹം ഹദീസ് ശേഖരണാര്‍ഥം അനവധി ഗുരുവര്യരെ തേടിപ്പിടിക്കുകയും അവരില്‍ നിന്നുമായി വിവിധ വിഷയങ്ങളിലുള്ള ഹദീസുകള്‍ സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച ഈ യാത്രകള്‍ക്ക് ശേഷം തന്റെ സ്വദേശമായ നിഷാപൂരില്‍ സ്ഥിരതാമസമാക്കിയവസരത്തിലാണ് ഇമാം ബുഖാരിയുമായി സംഗമിക്കുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അധ്യാപനത്തിലും രചനയിലുമായി ശിഷ്ടജീവിതം ചെലവഴിച്ച മുസ്‌ലിമിന്റെ സംഭാവനകള്‍ കാലാതീതമായി മാറിയതില്‍ ബുഖാരിയുടെ സ്വാധീനം നിര്‍ണായകമായിരുന്നു.

സത്യസന്ധത, നീതിനിഷ്ഠ, സ്വഭാവശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്‍പരത, കുശാഗ്രബുദ്ധി, ചരിത്രപാടവം, അന്വേഷണോന്മുഖത തുടങ്ങിയ ഗുണവിശേഷങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടതായിരുന്നു ഇമാം മുസ്‌ലിമിന്റെ ജീവിതം. ഹദീസ് രേഖീകരണത്തിന്റെ സുവര്‍ണദശയായി ഗണിക്കുന്ന മൂന്നാം ശതകത്തിലെ അമൂല്യനിധി സമ്മാനിച്ച ഇമാം ഗഹനമായ ചിന്തയിലായിരിക്കെ ഈത്തപ്പഴം അശ്രദ്ധമായി അധികം കഴിച്ചതാണ് മരണകാരണമെന്ന ഉദ്ധരണികള്‍ വരെ ചരിത്രച്ചീന്തുകളില്‍ കാണാം. രചനയിലും ക്രോഢീകരണത്തിലും ഗഹന ഭാവം വച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ 15 വര്‍ഷത്തെ ഗദീസ് ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു സ്വഹീഹ് മുസ്‌ലിം എന്ന വിശ്വവിഖ്യാത ഹദീസ് ഗ്രന്ധം.

സ്വഹീഹുല്‍ ബുഖാരിക്കു ശേഷം വിശ്വാസ്യതയിലും പ്രാബല്യത്തിലും തൊട്ടടുത്തു നില്‍ക്കുന്ന ‘അല്‍ജാമിഉല്‍ മുസ്‌നദുസ്വഹീഹ്’ എന്നു പൂര്‍ണനാമുള്ള ഈ വിശ്വോത്തര ഗ്രന്ഥത്തില്‍ 3,00,000 ഹദീസുകളില്‍ നിന്ന് കടഞ്ഞെടുത്ത അമൂല്യങ്ങളായ ഹദീസുകളാണുള്ളത്. ആധികാരികതയിലും വിശ്വാസ്യതയിലും നിസ്തര്‍ക്കം പരിഗണിക്കപ്പെടുന്ന ബുഖാരി, മുസ്‌ലിം ദ്വയങ്ങളൊന്നിച്ചു സ്വീകരിച്ച ഹദീസുകളെ മുത്തഫഖുന്‍ അലൈഹി (ഇരുവരും യോജിച്ചത്) എന്ന പേരില്‍ ആധികാരിക സ്ഥാനമലങ്കരിക്കുന്നവയാണ്.

ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം ബുഖാരിയില്‍ നിന്നും വ്യതിരിക്തമായ പുതിയൊരു കാഴ്ചപ്പാടു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളും പുനരാവിഷ്‌കരിച്ചു കൊണ്ടാണിത് വികസിപ്പിച്ചെടുത്തത്. പരസ്പരം കണ്ടുവെന്ന് ഉറപ്പുള്ളവരില്‍ നിന്ന് മാത്രം ഹദീസ് സ്വീകരിക്കുന്ന ബുഖാരിയുടെ ശൈലിയോടുള്ള വിയോജിപ്പ് തുറഞ്ഞ് പറഞ്ഞ് കൊണ്ട് സമകാലികരില്‍ നിന്നതാവുന്നതില്‍ വിരോധമില്ലെന്നദ്ദേഹം വിശകലനം ചെയ്തു. വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചാരംഭിച്ച് കര്‍മശാസ്ത്രരീതിയില്‍ ക്രമീകരിച്ച സ്വഹീഹീന്റെ രചനാശൈലി അതിവിശിഷ്ടവും നിത്യനവത്വം പകരുന്നതുമാണ്.

ആവര്‍ത്തനവിരസത പരമാവധിയുപേക്ഷിച്ച് നിവേദകപരമ്പരക്കിടയില്‍ നിന്നുള്ള മാറ്റമായ തഹ്‌വീലെന്ന സമ്പ്രദായം 1600ലധികം തവണയുപയോഗിച്ച് ചുരുക്കിയെഴുത്തിനൊപ്പം റിപ്പോര്‍ട്ടര്‍മാരുപയോഗിച്ച അതേ പദപ്രയോഗമടിസ്ഥാനമാക്കിയ അവരുടെ സൂക്ഷ്മത പില്‍ക്കാല ഹദീസ് പഠിതാക്കള്‍ക്കേറെ വിശകലനങ്ങള്‍ക്ക് വഴി തെളിക്കുന്നുണ്ട്.
വ്യഖ്യാനങ്ങളൊട്ടേറെയുള്ള സ്വഹീഹിന് ഇമാം നവവി(റ)യുടെ ‘അല്‍ മിന്‍ഹാജ് ഫീ ശറഹ് മുസ്‌ലിം’ആണ് പ്രഥമ ഗണനീയം. ശബീര്‍ അഹ്്മദ് ഉസ്മാനിയുടെ ‘ഫത്ഹുല്‍ മുല്‍ഹിം’ മുഹമ്മദ് തഖി ഉസ്മാനി പൂര്‍ത്തീകരിച്ചെഴുതിയ ‘തക്മിലതുഫത്ഹുല്‍ മുല്‍ഹിം’ മുതലായവ പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു.

സ്വഹീഹ് മുസ്‌ലിമിനു പുറമെ അല്‍ മുസ്‌നദുല്‍ കബീര്‍, കിതാബുല്‍ അസ്മാഅ്, ഔഹാമുല്‍ മുഹദ്ദിസീന്‍, കിതാബുല്‍ അഖ്‌റാന്‍, കിതാബുല്‍ അഫ്‌റാദ് തുടങ്ങി ഇരുപത്തഞ്ചോളം ഗഹനമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹദീസിനു പുറമെ ചരിത്രത്തിലും അഗാധ ജ്ഞാനിയായിരുന്നു അദ്ദേഹമെന്നു ചരിത്രകാരന്മാര്‍ ശരിവയ്ക്കുന്നുണ്ട്.

ഹിജ്‌റ 261 (ക്രി.വ: 874) റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരില്‍ തന്നെയാണ്. ഹദീസ് ഗ്രന്ഥരചയിതാക്കളായ ഇമാം തിര്‍മിദി, ഇബ്‌നു അബിഹാതിമുറാസി, ഇബ്‌നു ഖുസൈമ എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രമുഖരാണ്.

ചെറുപ്പകാലത്തെ കുറിച്ച് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനും അറബി വ്യാകരണവും സാഹിത്യവും പഠിച്ചിട്ടുണ്ടെന്നു അനുമാനിക്കാവുന്നതാണ്. കാരണം ആ കാലഘട്ടത്തിന്റെ സ്വഭാവമായിരുന്നു അത്. ഹദീസ് പഠനം ആരംഭിച്ചത് പതിനഞ്ചാം വയസ്സിലായിരുന്നു...

ഇമാം മുസ്ലിം, ഏതാണ്ട് അക്കാലത്തെ എല്ലാ പാഠശാലകളിലേക്കും യാത്ര തിരിച്ചിട്ടുണ്ട്. പ്രഥമയാത്ര 220 ല്‍ നടത്തിയ ഹജ്ജ് യാത്രയായിരുന്നു. പിന്നീട് 230 മുതല്‍ ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രയായിട്ടുണ്ട്. അവസാനമായി ഇറാഖ് സന്ദര്‍ശിച്ചതു വഫാതാകുന്നതിന്റെ മുമ്പ് അഥവാ ഹി. 259 ല്‍ ആണ്...

സുഹൈര്‍ബ്നു ഹര്‍ബ്, സൈദ്ബ്നു മന്‍സ്വൂര്‍, ഇബ്നു അബീ ശൈബ, ബുഖാരി, ഇബ്നുല്‍ മഊന്‍ തുടങ്ങിയവരാണ് ഉസ്താദുമാര്‍. തിര്‍മുദി, ഇബ്നു അബീഹാതിം, ഇബ്നു ഖുസൈമഃ തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. ഇമാം ബുഖാരി നൈസാപൂരില്‍ വന്നപ്പോള്‍ ഇമാം മുസ്ലിം അവിടുത്തെ സവിധത്തില്‍ ചെല്ലുകയും പിന്നീട് പലപ്പോഴായി സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ബുഖാരിയുടെ ശൈലിയും മററും ഇമാം മുസ്ലിമിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്...

ഇരുപതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മുസ്ലിം. ഇവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ചിലതു കൈയെഴുത്തു പ്രതികളിലായി തന്നെ ചില ലൈബ്രറികളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. അവിടുത്തെ രചനകളില്‍ ഏറ്റവും പ്രധാനവും പ്രസിദ്ധവും സ്വഹീഹു മുസ്ലിം തന്നെയാണ്. അല്‍ മുസ്നദുസ്വഹീഹ് എന്ന ഈ കിതാബിനു ധാരാളം വ്യാഖാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മഹാനായ ഇമാം നവവി (റ) രചിച്ച അല്‍ മിന്‍ഹാജ് ഫീ ശറഹി സ്വഹീഹില്‍ മുസ്ലിം ആണ് ഇതില്‍ ഏറ്റവും പ്രസിദ്ധം...



No comments:

Post a Comment