Sunday 31 May 2020

അനസ്തേഷ്യ



പ്രാചീനകാലം മുതല്‍ വേദന ഇല്ലാതാക്കുന്നതിനുള്ള ഒരു ഔഷധത്തിനുവേണ്ടി മനുഷ്യന്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. 1846-ല്‍ സര്‍ വില്യം ഐ.ജി. മോര്‍ട്ടണ്‍ രോഗികള്‍ക്ക് ഈഥർ നല്കി ശസ്ത്രക്രിയാസമയത്തെ വേദന ഇല്ലാതാക്കാമെന്നു തെളിയിക്കുകയുണ്ടായി. ആബട്ട് എന്ന കുട്ടിയുടെ താടിയെല്ലിലെ മുഴ ഡോ. വാറന്‍ എന്ന സര്‍ജന്‍   വേദന രഹിതമായി നീക്കം ചെയ്തത് അനസ്‌തേഷ്യ എന്ന വിഭാഗത്തിന് നാന്ദ്യം കുറിച്ചു ഇതേത്തുടര്‍ന്ന് ഒലിവര്‍ ഹോംസ് ഇതിന് 'അനസ്തേഷ്യ' എന്നു പേരു നല്കി. അന്നുമുതല്‍ ഇന്നുവരെ അനസ്‌തേഷ്യ  വിഭാഗത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് ഈ മേഖല ഒരു തികഞ്ഞ ശാസ്ത്രീയ വിഭാഗമായി വളര്‍ന്നു കഴിഞ്ഞു.
1847-ല്‍ സര്‍ ജെയിംസ് വൈ. സിംപ്സണ്‍ ആദ്യമായി ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് അനസ്തേഷ്യ നല്കി. ക്രമേണ ഇതൊരു പതിവായി മാറി.

ഇതേ വര്‍ഷത്തില്‍ തന്നെ ഇദ്ദേഹം ക്ളോറോഫോമിന്റെ അനസ്തറ്റിക് സ്വഭാവങ്ങള്‍ കണ്ടുപിടിക്കുകയും വെളിപ്പെടുത്തുകയും ചെയ്തു. 1860-67-ല്‍ അമേരിക്കയില്‍ നൈട്രസ്ഓക്സൈഡ് പ്രചാരത്തില്‍ വന്നു. ലോക്കൽ അനസ്തേഷ്യ  ആദ്യമായി ഉപയോഗിച്ചത് 1884-ല്‍ കാള്‍ കെല്ലര്‍ ആണെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള വാതകരൂപത്തിലുള്ള അനസ്തെറ്റിക് മരുന്നുകള്‍ സെവാ ഫ്ളൂറേറേന്‍,
എന്‍ഫ്ളൂറേന്‍, ഈസോഫ്ളൂറേന്‍, ഡെസ്ഫ്ളൂറേന്‍  എന്നിവയാണ്.

 നൂറുശതമാനവും ശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണിത്. ആധുനിക ഉപകരണങ്ങളും മരുന്നുകളും ഉണ്ടെങ്കില്‍ അടിസ്ഥാനപരമായ പ്രവൃത്തി പരിചയം സിദ്ധിച്ച ഏതൊരു അനസ്തീഷ്യ വിദഗ്ധനും വിജയകരവും സുരക്ഷിതവുമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും.
അനസ്തീഷ്യ അഭിമുഖീകരിക്കുന്ന രോഗികളുടെ ഏറ്റവും പ്രധാന ആശങ്ക അബോധാവസ്ഥയും വേദനയുമാണ്. ഈ രണ്ട് ആധികളേയും മാറ്റാനായി ജനറല്‍ അനസ്‌തേഷ്യ, റീജിയണല്‍ അനസ്‌തേഷ്യ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ശാഖകളായി  തരം തിരിച്ചിരിക്കുന്നു.

മൊത്തത്തില്‍ മയക്കിയുള്ള അനസ്‌തേഷ്യ വിധിയാണ് ജനറല്‍ അനസ്‌തേഷ്യ. ഇവിടെ രോഗിയെ പൂര്‍ണമായ അബോധാവസ്ഥയില്‍ എത്തിക്കുന്നു എന്ന് മാത്രമല്ല, വേദന രഹിതമായ അവസ്ഥ, പേശികളുടെ ചലനശേഷി ഇല്ലാതിരിക്കുക, ശാസ്ത്രക്രിയാ സമയത്തെ ഓര്‍മ്മകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ശ്വസന പ്രകൃയ പൂര്‍ണമായോ ഭാഗീകമായോ അനസ്‌തേഷ്യ ഉപകരണം ഏറ്റെടുക്കുകയും ഹൃദയത്തിന്റേയും മറ്റവയവങ്ങളുടേയും പ്രവര്‍ത്തനം ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം പൂര്‍വാവസ്ഥയിലേക്ക് ബോധം തിരിച്ചു കൊണ്ടുവരുവാനുള്ള ഏറ്റവും പ്രധാനമായ മസ്തിഷ്‌കത്തിലേക്കുള്ള രക്ത പ്രവാഹവും പ്രാണവായുവിന്റെ അളവ് നിര്‍വിഘ്നം നിലനിര്‍ത്തുകയും ചെയ്യുന്നു.

പ്രത്യേക ഭാഗങ്ങള്‍ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് റീജിയണല്‍ അനസ്‌തേഷ്യ. ചില അവസരങ്ങളിലെങ്കിലും, ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ അപകട സാധ്യത കൂടുതലാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രത്യേകിച്ച് റീജിയണല്‍ അനസ്‌തേഷ്യ വളരെ ഫലപ്രദമാണ്. ഇവിടെ സുഷുമ്നാ നാഡിയല്‍ നിന്നും പുറത്തുവരുന്ന നാഡികള്‍ മുതല്‍ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുകിടക്കുന്ന നാഡീ സഞ്ചയത്തില്‍ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവച്ച് (ലോക്കല്‍ അനസ്‌തേഷ്യ ) നാഡി സംവേദനം തടസപ്പെടുത്തി വേദനസംഹാരവും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ നടത്താവുന്നതാണ്. മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം പ്രത്യേകം നല്‍കാവുന്നതാണ്.
ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ രീതി അത്യുത്തമമാണ്. ജനറല്‍ അനസ്‌തേഷ്യയില്‍ ശസ്ത്രക്രിയക്ക് ശേഷം വേദന ഇല്ലാതാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും മയക്കം ഉണ്ടാക്കുന്നതിനാല്‍ വളരെ നേരത്തേ വേദന രഹിതമായ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ റീജിയണല്‍ അനസ്‌തേഷ്യ അഭികാമ്യമാണ്.

ഈതര്‍ അനസ്‌തേഷ്യയുടെ പിന്‍തലമുറക്കാരായ ഹ്രസ്വനേരം പ്രവര്‍ത്തിക്കുന്ന വായു അവസ്ഥയിലും ദ്രാവക അവസ്ഥയിലുമുള്ള അനസ്‌തേഷ്യ മരുന്നുകളും മറ്റു വേദന സംഹാരികളും, പേശികളുടെ നിശ്ചലാവസ്ഥ കിറു കൃത്യതയോടെ ഉറപ്പാക്കുന്ന മരുന്നുകളും, ആവശ്യാനുസരണം ഉറക്കാനും ഉണര്‍ത്താനും കഴിവുള്ള അതി നൂതനമായ മരുന്നുകളും, നാഡീ സഞ്ചയത്തെ അനയോജ്യമായ സ്ഥലത്ത് ഹ്രസ്വനേരത്തേക്കോ ദീര്‍ഘ നേരത്തേക്കോ ആവശ്യാനുസരണം വേദന രഹിതവും പേശികളുടെ നിശ്ചലാവസ്ഥ ഉറപ്പാക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്.

വാതകരൂപത്തിലുള്ള അനസ്തറ്റിക് ഔഷധങ്ങള്‍ നല്കുമ്പോള്‍ ഒരു സിലിണ്ടറില്‍നിന്നുമാണ് ശ്വസിക്കുന്നതിനുള്ള സഞ്ചിയിലേക്കു വാതകം വരുന്നത്. ഈ വാതക പ്രവാഹത്തിന്റെ അളവ് ഒരു പ്രത്യേകയന്ത്രം നിയന്ത്രിക്കുന്നു. ഇതിനെ ബോയില്‍സ് യന്ത്രം എന്ന് പറയുന്നു. വേപ്പറൈസറുകള്‍ ബോയില്‍സ് യന്ത്രവുമായി ബന്ധപ്പെടുത്തിയാണ് മരുന്നുകള്‍ നല്കുന്നത്. ഇപ്പോള്‍ കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിതമായ ബോയില്‍സ് യന്ത്രങ്ങള്‍ നിലവിലുണ്ട്. ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്റെ അഭാവം തക്കസമയത്ത് അറിഞ്ഞില്ലെങ്കില്‍ രോഗി ശ്വാസംമുട്ടി മരിക്കാനിടയുണ്ട്. അതുപോലെ സിലിണ്ടറിലെ വാല്‍വുകളും അടപ്പുകളും തെറിച്ചുപോവുകയാണെങ്കില്‍ അതിനകത്തുള്ള വാതകങ്ങള്‍ വളരെ വേഗത്തില്‍ ശ്വസനവായുവില്‍ പ്രവേശിച്ച് അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാനും മുന്നറിയിപ്പ് തരാനും തടയാനുമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇപ്പോഴുള്ള അനസ്തേഷ്യാ യന്ത്രങ്ങള്‍ക്കുണ്ട്.

മരുന്നുകളെ വളരെ കിറുകൃത്യതയോടെ നാഡികള്‍ക്ക് ചുറ്റും എത്തിക്കുന്ന അള്‍ട്രാ സൗണ്ട് ഉപകരണങ്ങള്‍, കൃത്യമായ അളവില്‍ ജനറല്‍  അനസ്‌തേഷ്യ മരുന്നുകള്‍ എത്തിക്കുകയും അവയുടെ ശരീരത്തിലെ ലഭ്യത അളന്ന് തിട്ടപ്പെടുത്തി അറിയിക്കുന്ന ആധുനിക അനസ്‌തേഷ്യ ഉപകരണങ്ങള്‍, ശരീരത്തിന്റെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടുപ്പ്, രക്തത്തിലെ ഓക്സിജന്‍, ശ്വാസത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്, ശരീര ഊഷ്മാവ്, ഉറക്കത്തിന്റെ തീവ്രത, രക്തത്തിന്റെ ഘടന ഇവ കൃത്യമായി നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കാലത്തെ അനസ്‌തേഷ്യ ഫലപ്രദവും കുറ്റമറ്റവും സുരക്ഷിതവുമാക്കുന്നു.

എങ്കിലും ശസ്ത്രക്രിയ എന്നത് ശരീരത്തില്‍ വലിയ അളവില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. ഇത് ശസ്ത്രക്രിയയുടെ സ്വഭാവം വേണ്ടിവരുന്ന അവയവം അതിനായെടുക്കുന്ന സമയം, രോഗിയുടെ പൂര്‍വ രോഗ അവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
രോഗി ഏതവസ്ഥയിലായാലും ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ വേണ്ടി വരുന്നതിനാല്‍ അനസ്തീഷ്യയില്‍ നിന്നുള്ള തിരിച്ചു വരവും മേല്‍പ്പറഞ്ഞ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ട് പ്രധാന അവയവങ്ങളിലെ രക്തം കട്ടപിടിക്കല്‍, രക്ത സ്രാവം എന്നിവ അനസ്‌തേഷ്യ സമയത്തും അതുകഴിഞ്ഞുമുള്ള പൂര്‍വ സ്ഥിയിലേക്കുള്ള തിരിച്ചുവരവിന് വിഘാതമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാദം, പള്‍മണറി എംബോളിസം മുതലായവ പ്രസവ സമയത്ത് ഗര്‍ഭപാത്രത്തിലുള്ള ആന്‍ട്രിയോട്ടിക് ഫ്ളൂയിഡ് എന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് വളരെ ഗുരുതരമായ ശ്വാസ തടസത്തിനും മരണത്തിനും തന്നെ കാരണമാകാറുണ്ട്.

ആരോഗ്യവതിയായ സ്ത്രീകള്‍ക്ക് പ്രസവത്തോടനുബന്ധിച്ച് അപൂര്‍വമായി സംഭവിക്കാറുള്ള ഇത്തരം അത്യാഹിതങ്ങള്‍ പലപ്പോഴും ചികിത്സാ പിഴവായി വ്യാഖ്യാനിക്കാറുണ്ട്. ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരില്‍ പ്രധാന എല്ലിന് പൊട്ടലുണ്ടാകുമ്പോള്‍ എല്ലിലെ മജ്ജയിലെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്നതും ഇതിന് സമാനമായ സംഭവമാണ്. പലതരം മരുന്നുകളും രക്തവും അനസ്‌തേഷ്യ സമയത്ത് നല്‍കാറുള്ളതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനുള്ള അലര്‍ജിയും അപൂര്‍വമായെങ്കിലും അപകട കാരണങ്ങളാകാറുണ്ട്.

ഓരോ അനസ്‌തേഷ്യ ഡോക്ടറെ സംബന്ധിച്ചടുത്തോളം ഓരോ അനസ്‌തേഷ്യയും വ്യത്യസ്ഥമാണ്. കാരണം ഓരോ രോഗിയുടേയും അവസ്ഥ വ്യത്യസ്ഥമാണ്. ഡോക്ടര്‍ക്ക് മിക്കപ്പോഴും പലതരത്തിലുള്ള രോഗങ്ങളും പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അസ്ത്മ, ജീവിത ശൈലികളുമായുള്ള  രോഗികളുമായാണ് ഇടപെടേണ്ടി വരാറുള്ളത്. പലപ്പോഴും ഇവയെല്ലാം പൂര്‍ണമായി ചികിത്സിച്ച് മാറ്റാനുള്ള സമയവും ലഭിക്കാറില്ല. അപ്പോള്‍ പ്രായോഗികമായത് പരമാവധി ഇവയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ്. ഇത് അനസ്‌തേഷ്യയില്‍ നിന്നും തിരിച്ചുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറെ കാണുന്ന വേളയില്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. രോഗിയുടെ അവസ്ഥ എന്തുതന്നെയായാലും അത് നിയന്ത്രിക്കാനും ആവശ്യമായ അനസ്‌തേഷ്യ നല്‍കാനുമുള്ള സംവിധാനം ഇന്ന് ലഭ്യമാണ്.

അനസ്‌തേഷ്യ മരുന്നിന്റെ അമിത ഉപയോഗം കാരണം അബോധാവസ്ഥയിലായി എന്നു നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ ഹ്രസ്വ നേരത്തേക്കുള്ള മരുന്നുകള്‍ സ്ഥിരമായ അബോധാവസ്ഥയോ നിശ്ചലാവസ്ഥയോ ഉണ്ടാക്കാറില്ല എന്നതാണ് സത്യം.


No comments:

Post a Comment