Saturday 23 May 2020

ഇൻട്രാ ഡേ ട്രേഡിങ്ങ് :അറിഞ്ഞിരിക്കേണ്ടതെല്ലാം

 

ഒരു കാലത്ത് വലിയ സമ്പന്നര്‍ക്കു മാത്രം നിക്ഷേപിക്കാനുള്ള ഒരു ഇടമായിരുന്നു ഓഹരി വിപണി. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനവും ബ്രോക്കര്‍മാരുടെ വര്‍ധനവും ന്യൂതനമായ വിപണന മാര്‍ഗങ്ങളും കൂടിയായപ്പോള്‍ ഓഹരി വിപണി ഏത് തലത്തിലുള്ള സമ്പദ് സ്ഥിതിയുള്ളവര്‍ക്കും ഇടപെടാവുന്ന മേഖലയായി മാറി. കുറഞ്ഞപണം കൈവശമുള്ള ആളുകള്‍ക്കും ഓഹരി വിപണിയില്‍ ഏര്‍പ്പെടാനുള്ള മാര്‍ഗങ്ങളൊരുങ്ങി. ഒരുപോലെ ലാഭം കൊയ്യാനും നഷ്ടം സംഭവിക്കാനും സാധ്യതയുള്ള ഇടമായി ഓഹരി വിപണിയും മാറി. അതുകൊണ്ട് തന്നെ, കൃത്യമായി മാര്‍ക്കറ്റ് പ്രവണതകളെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പണപ്പെരുപ്പത്തെ ചെറുക്കാമെന്നും വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നും കരുതി ഇത്തരം ഇടങ്ങളിലേക്ക് കാലെടുത്തു വെക്കുമ്പോള്‍, അതിന്റെ ഇസ്ലാമിക വശം കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് കൂടുതലാളുകളും ഓഹരിവിപണിയില്‍ സജീവമാകുന്നത് ഹ്രസ്വ കാല നിക്ഷേപങ്ങള്‍ക്കു (Short-Term Investment) വേണ്ടിയാണ്. ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തേക്കാള്‍(Dividend) ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിനാണ് ഹ്രസ്വകാല നിക്ഷേപങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.അതില്‍ ഏറെ പ്രാധാന്യമുള്ള ഇന്‍ട്രാഡേ ട്രേഡിങിനെ (Intra day trading) കുറിച്ചാണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 


ഇന്‍ട്രാ ഡേ ട്രേഡിങ്ങ് - (Intra day trading)

പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ,ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വിപണന രീതിക്കാണ് ഇന്‍ട്രാഡേ ട്രേഡിങ്ങ് എന്ന് പറയുന്നത്. ഓഹരിയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവ്യത്യാസത്തെ അടിസ്ഥാനമാക്കി, ഭാവിയെ മുന്‍കൂട്ടി കണ്ട് നടത്തുന്ന വ്യാപാരമാണ് ഇന്‍ട്രാഡേ ട്രേഡിങ്ങ്.

അതുകൊണ്ട് തന്നെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഇടമാണിത്. 100 രൂപയുള്ളവനും 2000 രൂപയുടെ കച്ചവടം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. അ‍ഥവാ, നമ്മുടെ അക്കൗണ്ടില്‍ 100 രൂപയാണുള്ളതെങ്കില്‍, അതിന്റെ നിശ്ചിത ഇരട്ടി (ഉദാ:*20=2000) നമുക്ക് കടമായി ലഭിക്കും. ലാഭമാണെങ്കില്‍ ഇരുപത് ഇരട്ടി ലാഭവും നഷ്ടമാണെങ്കില്‍ അത്ര തന്നെ നഷ്ടവും ഈ സംവിധാനത്തിലൂടെ സഹിക്കേണ്ടി വരും. 

ഇന്‍ട്രാഡേ ട്രേഡിങില്‍ ബ്രോക്കര്‍ നമുക്ക് തരുന്ന ഈ തുകയെ leverage എന്നാണ് പറയുന്നത്.രണ്ടു തരം വിപണന രീതിയാണ് ഇന്‍ട്രാ ഡേ ട്രേഡിങ്ങ് സംവിധാനത്തിലുള്ളത്.

വൈകുന്നേരമാകുമ്പോഴേക്കും ഓഹരി വില കൂടുമെന്ന് കണ്ട്, പ്രസ്തുത സമയത്ത് വില്‍ക്കാമെന്ന നിബന്ധനയില്‍ രാവിലെ തന്നെ ഓഹരികള്‍ വാങ്ങിവെക്കുന്ന രൂപമാണ് ഒന്നാമത്തേത്. 

ഓഹരിവിപണിയിലെ വ്യാപാര സമയമാണ് (Business Hour) ഇന്‍ട്രാഡേ ട്രേഡിങില്‍ പരിഗണിക്കുക. വ്യാപാര സമയം കഴിയുന്നതിന് മുന്‍പായി വില കുറയുമെന്ന് കണ്ടാല്‍ ഓഹരി വില്‍ക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍, വ്യാപാര സമയത്തിനിടയില്‍ വില്‍ക്കാതെ, വൈകുന്നേരം വരെ ആയാല്‍ നമ്മുടെ ഓഹരി square off ചെയ്യപ്പെടും.അ‍ഥവാ, സ്വമേധയാ വില്‍ക്കപ്പെടും.

വൈകുന്നേരമാകുമ്പോഴേക്കും ഓഹരി വിപണിയിലെ വില കുറയുമെന്ന് ബ്രോക്കറിലൂടെ ഉപഭോക്താവ് മനസ്സിലാക്കുന്നു. ഇത് കണക്കിലെടുത്ത്, വൈകുന്നേരം വാങ്ങാനുള്ള ഓഹരികള്‍ രാവിലെ തന്നെ വൈകുന്നേരം വാങ്ങുമെന്ന നിബന്ധനയില്‍ വില്‍ക്കുന്നു.ഇതാണ് രണ്ടാമത്തെ രൂപം. 

ഇതിലൂടെ വൈകുന്നേരം 100 രൂപക്ക് ലഭിക്കുന്ന ഓഹരികള്‍ രാവിലെ 110 രൂപക്ക് വില്‍പ്പന നടത്തി ഉപഭോക്താവ് ലാഭമുണ്ടാക്കുന്നു. ഇവിടെ ഓഹരികള്‍ ഉടമപ്പെടുത്താതെയാണ് ആദ്യം വില്‍ക്കുന്നത്. ഇത് ഇസ്ലാമികപരമായി തെറ്റാണെന്ന് പറയാന്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമൊന്നുമില്ല. ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ മാത്രമേ വിൽക്കാവൂ എന്ന നൈതികമായ തിരിച്ചറിവ് തന്നെ ധാരാളമാണതിന്.  


ഒന്നാമത്തെ രൂപത്തിലാണ് പല തരത്തിലുള്ള സംശയങ്ങളും ഉടലെടുക്കുന്നത്. അതുമായി ബന്ധപ്പെട്ട് വരുന്ന ചില കര്‍മ്മശാസ്ത്ര വായനകള്‍ നോക്കാം.


1. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഓഹരി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നേരത്തെ ഈ ബ്ലോഗിൽ സൂചിപ്പിച്ചിട്ടുണ്ട് .അത് മുഴുവനും ഇന്‍ട്രാ ഡേ ട്രേഡിങ്ങിലും ബാധകമാണ്. അത് ഈ ലിങ്കിൽ കയറിയാൽ വായിക്കാം.

അനുവദനീയമായ മാര്‍ഗത്തില്‍ കച്ചവടം നടത്തുന്ന വ്യവസായ സ്ഥാപനത്തിന്റെ ഓഹരികള്‍ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.മാത്രവുമല്ല, ലാഭവിഹിതമാണ് നമുക്ക് വരുമാനമായി ലഭിക്കേണ്ടത്.

2. കൈവശപ്പെടുത്തിയ വസ്തുക്കള്‍ മാത്രമാണ് വില്‍ക്കേണ്ടത് (തുഹ്ഫ401\4).

നബി(സ്വ) പറയുന്നു: 'ഒരു വസ്തുവും കൈവശപ്പെടുത്തുന്നതിന് മുന്‍പ് നീ വില്‍ക്കരുത്'. 

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് പ്രസ്തുത ഇടപാട് അസാധുവായതെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു. ഉടമാവകാശത്തിലെ ബലഹീനതയാണ് ഒന്നാമത്തെ കാരണം. 

കൈവശപ്പെടുത്തുന്നതിന് മുന്‍പ് വസ്തുവിന് നാശം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വില്‍ക്കുന്ന വ്യക്തിക്കാണ്.അതുകൊണ്ട് തന്നെകൈവശപ്പെടുത്തുന്നതിന് മുന്‍പ് വസ്തു രണ്ടാമതായി വില്‍ക്കുമ്പോള്‍,ഒരു വസ്തുവില്‍ തന്നെ രണ്ടാളുകള്‍ക്ക് ഉത്തരവാദിത്വം വരുന്ന പ്രശ്നമുണ്ടാകുന്നു.ഇതാണ് രണ്ടാമത്തെ കാരണം (ഹാശിയതു അമീറാ 263\2).

അതുകൊണ്ടാണ് ആദ്യം വില്‍ക്കുകയും പിന്നീട് വാങ്ങുകയും ചെയ്യുന്ന ഇന്‍ട്രാ ഡേ ട്രേഡിങ്ങ് സംവിധാനം നിരുപാധികം തെറ്റാണെന്ന് പറയേണ്ടി വരുന്നത്.

ഒരു വസ്തു കൈവശപ്പെടുത്തിയെന്ന് എപ്പോഴാണ് പറയാന്‍ സാധിക്കുക? ഇന്‍ട്രാ ഡേ ട്രേഡിങില്‍ രാവിലെ നാം വാങ്ങിയ ഓഹരി രേഖാമകൂലം നമ്മുടെ ഡി-മാറ്റ് അക്കൗണ്ടിലേക്കെത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലുമെടുക്കും. ഡി-മാറ്റ് അക്കൗണ്ടിലേക്കെത്തുമ്പോഴാണ് രേഖാമകൂലം നമ്മള്‍ ഓഹരിയുടെ ഉടമയായി മാറുന്നത്. 

(കമ്പനികളുടെ നിക്ഷേപകരുടെ വിവരങ്ങളും ഓഹരികളുടെ വിവരങ്ങളും ഡീമറ്റീരിയലൈസേഷന്‍ എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ ഒരു  കേന്ദ്രീകൃത കമ്പ്യൂട്ടര്‍ വിവര ശേഖരണത്തില്‍ ഇലക്ട്രോണിക് വിവരങ്ങളായാണ് സൂക്ഷിക്കുക. ഓരോ നിക്ഷേപകനും തുടങ്ങുന്ന ഡീമാറ്റ് അക്കൗണ്ടുകളില്‍ തങ്ങളുടെ പേരിലുള്ള ഓഹരികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കുന്നു. 

ഓഹരികള്‍ വാങ്ങുമ്പോഴും,വില്‍ക്കുമ്പോഴും ഡീമാറ്റ് അക്കൗണ്ടില്‍ രേഖപ്പെടുത്തി നല്‍കുന്ന സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടുകളാണ് ഓഹരികള്‍ കൈവശമുണ്ടെന്ന് നിക്ഷേപകന് ലഭിക്കുന്ന വിവരം). 


എന്നാല്‍ ഒരാളുടെ ട്രേഡിങ്ങ് അക്കൗണ്ടിലേക്ക് ഷെയറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ, ഓണ്‍ലൈന്‍ വാലറ്റിലേക്ക് നീക്കപ്പെടുകയോചെയ്താല്‍ അതിനെകൈവശപ്പെടുത്തലായി പരിഗണിക്കാൻ പറ്റുമോ? അതല്ല, ഡീമാറ്റ് അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമാണോ കൈവശപ്പെടുത്തിയെന്ന് പറയാന്‍ സാധിക്കുക? 

ഇവിടെ,കൈവശപ്പെടുത്തലിന് മതം മുന്നോട്ടു വെക്കുന്ന മാനദണ്ഡമറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. ഇമാം സുയൂത്വി(റ) പറയുന്നു:മതത്തില്‍ നിരുപാധികം ഒരു വിഷയത്തെ കുറിച്ച് പ്രതിപാദിക്കുകയും, ഭാഷാപരമായും മതപരമായും അതിന് പ്രത്യേക നിര്‍വ്വചനം വരാതിരിക്കുകയും ചെയ്യുമ്പോള്‍, അവിടെ സാമ്പ്രദായിക രീതിയെ (ഉര്‍ഫ്) പരിഗണിച്ചാണ് വിധി നടപ്പിലാക്കുക (അല്‍ അശ്ബാഹു വ നളാഇര്‍ 98\1). 

പ്രസ്തുത വ്യവസ്ഥക്ക് ഉദാഹരണമായി കൈവശപ്പെടുത്തലിനെ (ഖബ്ള്) ഇമാം സുയൂത്വി (റ) ഉദ്ധരിച്ചിട്ടുമുണ്ട്. കൈവശപ്പെടുത്തലിന് കൃത്യമായ നിര്‍വ്വചനം ഭാഷയിലും മതത്തിലും വരാത്തത് കൊണ്ട് സാമ്പ്രദായിക രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് വിധി നിര്‍ണ്ണയിക്കേണ്ടതെന്ന് ഇമാം ഇബ്നു ഹജര്‍(റ) തുഹ്ഫയിലും പറയുന്നുണ്ട്. 

അങ്ങനെ വരുമ്പോള്‍, ഓഹരിവിപണിയിലെ നടപ്പുരീതികളില്‍ എന്താണ് കൈവശപ്പെടുത്തലായി പരിഗണിക്കുന്നതെന്ന് നോക്കണം. പണം കൊടുത്തത് കൊണ്ട് മാത്രംകൈവശപ്പെടുത്തല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഡി-മാറ്റ് അക്കൗണ്ടിലേക്ക് എത്തുന്ന സമയത്താണ് യ‍ഥാര്‍ത്ഥത്തില്‍ കൈവശപ്പെടുത്തലുണ്ടാകുന്നത് എന്നാണ് ഒറ്റവായനയില്‍ മനസ്സിലാകുന്നത്. ഓഹരിവിപണിയിലെ വ്യവസ്ഥിതിക്കനുസരിച്ച് കൈവശപ്പെടുത്തല്‍ അതിന് മുന്‍പ് സംഭവിക്കുമെങ്കില്‍ അങ്ങനെയുമാകാം. 


3. ഇന്‍ട്രാ ഡേ ട്രേഡിങ്ങിലെ പ്രധാന ആനുകൂല്യം ലിവറേജാണ്. ബ്രോക്കര്‍മാരുടെ കണക്കനുസരിച്ച് നമ്മുടെ അക്കൗണ്ടിലുള്ള പണത്തിന്റെ പത്തും ഇരുപതും ഇരട്ടി രൂപകൊണ്ട് നമുക്ക് ഓഹരി വിപണിയിലിറങ്ങാം.ലാഭമുണ്ടാകുമ്പോള്‍ വലിയ ലാഭമുണ്ടാക്കാനും നഷ്ടം വരുമ്പോള്‍ വലിയ നഷ്ടം സംഭവിക്കാനും ലിവറേജ് സംവിധാനം കാരണമാകുന്നുണ്ട്. ഇവിടെ ബ്രോക്കര്‍ ഈടാക്കുന്ന ഫീസ് ലിവറേജിനാണെന്ന് വരുമ്പോള്‍, അത് പലിശയിടപാടായി മാറും.

ബ്രോക്കര്‍ നല്‍കിയ കടത്തിന് പകരമാണല്ലാ നാം പൈസ നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇന്‍ട്രാ ഡേ ട്രേഡിങ്ങിന് വഴിയൊരുക്കിയ ഡീമാറ്റ് അക്കൗണ്ടിനും മറ്റു സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് ബ്രോക്കറേജ് ഫീയെങ്കില്‍ അത് കുറ്റകരവുമല്ല.


4. ലിവറേജ് സംവിധാനത്തിലൂടെ കച്ചവടം നടത്തിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യാപാര സമയം (ഉദാ-3:15) അവസാനിക്കുമ്പോഴേക്ക് വാങ്ങിയ ഓഹരികള്‍ വില്‍ക്കല്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ പിന്നീട് വില്‍ക്കണമെന്ന നിബന്ധനയോടെ കച്ചവടം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ല (തുഹ്ഫ 508\1). 

നിബന്ധനയോടു കൂടി കച്ചവടം നടത്തുന്നത് നബി(സ്വ) തങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കച്ചവടത്തിന്റെ യ‍ഥാര്‍ത്ഥ ഉദേശ്യത്തെ ഇല്ലാതാകുന്ന നിബന്ധനകളാണ് പ്രസ്തുത ഹദീസിന്റെ സാരം. അല്ലാതെ, വാങ്ങുന്ന വസ്തുവില്‍ ന്യൂനതകള്‍ ഇല്ലാതിരിക്കണം എന്ന രീതിയിലുള്ള നിബന്ധനകള്‍ കച്ചവടത്തിന്റെ സാധുതയെ ബാധിക്കില്ല. അത് കച്ചവടത്തിന് കൂടുതല്‍ ഭദ്രത നല്‍കുന്നവയാണ്.

ഇന്‍ട്രാ ഡേ ട്രേഡിങില്‍, ലിവറേജ് ആനുകകൂല്യം ഉപയോഗപ്പെടുത്തുമ്പോള്‍, നാം വാങ്ങിയ ഓഹരികള്‍ വ്യാപാര സമയം കഴിയുമ്പോഴേക്കും വില്‍ക്കണമെന്ന നിബന്ധനയിലാണ് വാങ്ങുന്നത്. ഇത് കച്ചവടത്തിന്റെ പരമമായ ലക്ഷ്യത്തെ വ്യര്‍ത്ഥമാക്കുന്ന ഒന്നാണ്. വാങ്ങുന്ന വസ്തുവില്‍ ഇഷ്ടാനുസരണം ഉപഭോഗം നടത്താനുള്ള അധികാരമാണല്ലോ കച്ചവടത്തിലൂടെ നാം ഉദ്ദേശിക്കുന്നത്.അതുകൊണ്ട് തന്നെ ഇത്തരം നിബന്ധനകളുള്ള ഇന്‍ട്രാ ഡേ ട്രേഡിങ്ങ് സംവിധാനം ശാഫി മദ്ഹബ് പ്രകാരം അനുവദനീയമല്ല.

എന്നാല്‍ ലിവറേജ് വാങ്ങാതെ നടത്തുന്ന ഇന്‍ട്രാ ഡേ ട്രേഡിങില്‍, നാം വാങ്ങിയ ഓഹരി ഡെലിവറിയാക്കാനുള്ള അവസരം ഉപഭോക്താവിനുണ്ട്. നമുക്ക് ഇഷ്ടമുള്ള സമയം വരെകൈവശം വെക്കാന്‍ സാധിക്കുന്ന ഓഹരികള്‍ക്കാണ് ഡെലിവറി എന്ന് പറയുന്നത്. ഇത്തരം ഓഹരികള്‍ വില്‍പ്പന നടത്തുന്ന വിപണന രീതിയെ Delivery Based Trading എന്നു പറയും. ഇത്തരത്തില്‍ ഡെലിവറിയാക്കാന്‍ സാധിക്കുന്ന ഇന്‍ട്രാഡേ ട്രേഡിങ്ങ് സംവിധാനങ്ങള്‍, അസാധുവാകുന്ന നിബന്ധനകളില്ലാത്തത് കൊണ്ട് തന്നെ അനുവദനീയമാണ്. 

ഇവിടെയും, സ്റ്റോക്ക് മാര്‍ക്കറ്റിംഗ് വ്യവസ്ഥകള്‍ പ്രകാരം ഓഹരികള്‍ കൈവശപ്പെടുത്തിയാല്‍ മാത്രമേ രണ്ടാമത് മറിച്ചു വില്‍ക്കാന്‍ സാധിക്കുകയുള്ളു.ചുരുക്കത്തില്‍, ഇന്‍ട്രാ ഡേ ട്രേഡിങിന്റെ പല വകുപ്പുകളും മതപരമായി കുഴപ്പങ്ങളുള്ളവയാണ്. അവയെ കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ കച്ചവടത്തിലിറങ്ങാവകൂ.മതം മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ നമുക്ക് കൂടുതല്‍ സുരക്ഷയാണ് നല്‍കുന്നത്.അമിതമായ ലാഭമുണ്ടാക്കിയില്ലെങ്കിലും നഷ്ടമുണ്ടാകാതിരിക്കല്‍ തന്നെയാണ് പ്രധാനം.



സി എം ശഫീഖ് നൂറാനി - 29 ഏപ്രിൽ 2020  - രിസാല വാരിക

No comments:

Post a Comment