Sunday 29 March 2020

ഇഹ്റാം ചെയ്തതിന് ശേഷം തടസ്സം നേരിട്ടാല്‍ എന്താണ് പ്രതിവിധി



ഇഹ്റാം ചെയ്തവര്‍ക്ക് ഉപരോധം (ഹജ്ജിന്‍റെയോ ഉംറയുടെയോ അല്ലെങ്കില്‍ രണ്ടിന്‍റെയുമോ ഫര്‍ളുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം) നേരിട്ടാല്‍ ഇടയ്ക്ക് വിരമിക്കാമെന്നാണ് മതം പറയുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്ത് വിമാനത്തില്‍ കയറിയവരെ പോലും ഇറക്കിവിട്ട സാഹചര്യം ഈയിടെയുണ്ടായല്ലോ. ഇത്തരം പ്രതിസന്ധികളിലെല്ലാം വളരെ വ്യക്തവും കൃത്യവുമായ പരിഹാരം മതം നിര്‍ദേശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഹജ്ജും ഉറയും പൂര്‍ണമായി നിര്‍വഹിക്കുക. നിങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ (ബലിയറുക്കുക). ബലിമൃഗം എത്തേണ്ടിടത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യരുത്’ (അല്‍ബഖറ 196).

ഇഹ്റാമിനു ശേഷം തടസ്സമുണ്ടായാല്‍ ബലിയറുത്ത് ഇഹ്റാമില്‍ നിന്ന് മുക്തനാകാമെന്നാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ പറയുന്നു: ‘ഉപരോധം നേരിട്ടാല്‍ ഹജ്ജ്, ഉംറ എന്നിവയില്‍ നിന്ന് വിരമിക്കാവുന്നതാണ്. വിരമിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ഉപരോധമുണ്ടായിടത്ത് ഒരു ആടിനെ ബലികര്‍മം നടത്തല്‍ നിര്‍ബന്ധം. മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഇഹ്റാമില്‍ നിന്നുള്ള വിരാമം സാധ്യമാകുന്നത്. ബലികര്‍മം, മുടികളയല്‍, അറുക്കുമ്പോഴും മുടി കളയുമ്പോഴും നുസുകില്‍ നിന്ന് വിരമിക്കുന്നുവെന്ന് കരുതുക എന്നിവയാണവ.

ഒരാള്‍ക്ക് ഉപരോധമുണ്ടാവുകയും വിരാമമുദ്ദേശിക്കുകയും ചെയ്തെങ്കിലും ബലിമൃഗമായ ആട് ലഭ്യമാകാതെ വന്നാല്‍ ആടിന്‍റെ വിലയ്ക്ക് മുഖ്യ ആഹാരം വിതരണം നടത്തുകയാണ് ചെയ്യേണ്ടത്. എവിടെയാണോ ഉപരോധമുണ്ടായത് അവിടെയാണ് ഇതും നടത്തേണ്ടത്. ഇനി മുഖ്യാഹാര വിതരണവും സാധ്യമാകാതെ വന്നാല്‍ ആടിനു വില കെട്ടി, ആ വിലയ്ക്ക് ധാന്യം കണക്കാക്കി ഓരോ മുദ്ദ് (ഏതാണ്ട് 800 മി.ലി.) ആഹാരത്തിന് പകരമായി ഓരോ നോമ്പനുഷ്ഠിക്കുകയാണ് വേണ്ടത്. അത് ഇഷ്ടമുള്ളയിടത്ത് വച്ച് ചെയ്യാവുന്നതാണ്.

ഉള്ഹിയ്യത്തിലെന്ന പോലെ ഉപരോധത്തിലും ഒരു ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്ന് വിതരണം ചെയ്താലും മതിയാകുന്നതാണ്. അപ്രകാരം ബലി സാധിക്കാതെ വരുമ്പോള്‍ ധാന്യം നല്‍കുന്നതിനു വേണ്ടി ആടിനു വിലകെട്ടുന്നതിനു പകരം ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്നിനു മൂല്യനിര്‍ണയം നടത്തിയാലും മതിയാകുന്നതാണ് (ശര്‍വാനി 4/207).

ഉപരോധമോ രോഗമോ മറ്റു പ്രതിസന്ധികളോ എവിടെയാണോ സംഭവിച്ചത് അവിടെയാണ് അറവ് നടത്തേണ്ടതെന്ന് പറഞ്ഞുവല്ലോ. ആ സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് തന്നെയാണ് മാംസം നല്‍കേണ്ടതും. അവിടെ മിസ്കീന്മാരില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് വിതരണം ചെയ്യാം (തുഹ്ഫ 4/205).

ഉപരോധം നിമിത്തം ഹജ്ജില്‍ നിന്നോ ഉംറയില്‍ നിന്നോ വിരമിച്ചവന്‍റേത് സുന്നത്തായ നുസുകാണെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല. അവന്‍റെ ബാധ്യതയില്‍ സ്ഥിരപ്പെട്ട നിര്‍ബന്ധ നുസുകാണെങ്കില്‍ (നുസുക് നിര്‍ബന്ധമായ വര്‍ഷം ചെയ്യാതെ അടുത്ത വര്‍ഷം ചെയ്യുന്നവനാണെങ്കില്‍) പിന്നീട് കഴിവുണ്ടാവുക എന്നതാണ് പരിഗണിക്കുക. ഇപ്പോഴത്തേത് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല (മിന്‍ഹാജ് 52).

ഉപരോധം നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ പ്രതീക്ഷിച്ചു നില്‍ക്കലാണ് ഉംറയില്‍ പ്രവേശിച്ചവന് നിരുപാധികം ഉത്തമം. ഹജ്ജില്‍ പ്രവേശിച്ചവന് ഇഹ്റാമിന്‍റെ സമയം വിശാലമാണെങ്കില്‍ ഉപരോധം നീങ്ങുമെന്ന പ്രതീക്ഷയുള്ളപക്ഷം ക്ഷമിച്ചിരിക്കലുമാണ് ഉത്തമം.

No comments:

Post a Comment