Thursday 7 March 2019

ഒരു പെണ്ണും പാവം പൂച്ചയും

 

പണ്ടൊരു പെണ്ണ് ഒരു പൂച്ചയെ വളർത്തിയിരുന്നു. വളരെ ക്രൂരമായിട്ടാണ് അവളതിനോട് പെരുമാറിയിരുന്നത്.

ഒരു നാൾ മുഹമ്മദ് നബി ആ ദുഷ്ടയുടെ കഥ അനുചരന്മാർക്ക് പറഞ്ഞുകൊടുത്തു. അവളാ പൂച്ചയെ നിർദയം ദ്രോഹിച്ചിരുന്നു. ആഹാരംപോലും ശരിക്കു കൊടുത്തിരുന്നില്ല.


പ്രവാചകൻ (സ) തുടർന്നു;

ഇതുകാരണം ആ പൂച്ച മെലിഞ്ഞു മെലിഞ്ഞുവന്നു. അതിന്റെ രോമമെല്ലാം കൊഴിഞ്ഞുതുടങ്ങി. പൂച്ചയുടെ ഉടമസ്ഥ ഒരു മുൻകോപിയുമായിരുന്നു. ശുണ്ഠി വരുമ്പോഴെല്ലാം അവൾ ആ പൂച്ചയെ ഉമ്മറത്തേക്ക് തൂക്കിയെറിയും. കൊടും തണുപ്പുള്ള രാത്രികളിൽ, പാവം പൂച്ച, പലപ്പോഴും തെരുവിൽ നട്ടം തിരിയേണ്ടിവന്നു!

ക്രമേണ പൂച്ച യജമാനത്തിയെ കണ്ടാൽ പേടിച്ചു വിറക്കാൻ തുടങ്ങി. അവളുടെ നിഴൽ കണ്ടാൽ മതി, സാധു ഭയന്ന് നിലവിളിച്ചു വല്ല മേശക്കടിയിലും പോയൊളിക്കും.

ഈ പെണ്ണിന്റെ അയൽവാസികൾക്കൊന്നും ഈ പ്രവൃത്തി തീരേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഒരയൽക്കാരൻ അവളെ കാണാൻ ചെന്നു:

“നിങ്ങളാ പൂച്ചയോട് കടും കൈയാണ് ചെയ്യുന്നത്” അയാൾ പറഞ്ഞു: 

“നമ്മളെപ്പോലെത്തന്നെ ദൈവത്തിന്റെ ഒരു സൃഷ്ടിയല്ലേ അതും?”

 “നിങ്ങളിവിടന്നു പോകുന്നുണ്ടോ മനുഷ്യാ? ഉപദേശിക്കാൻ വന്നിരിക്കുന്നു. എന്റെ പൂച്ചയോട് ഞാൻ തോന്നിയപോലെ പെരുമാറും. അതിനു നിങ്ങൾക്കെന്തു ചേതം?”

അയൽക്കാരനു വളരെ ദു:ഖം തോന്നി. അയാൾ ആ ദുഷ്ടയിൽനിന്ന് പൂച്ചയെ രക്ഷിക്കാനുള്ള വഴിയെന്തെന്നു ചിന്തിച്ചു. വീട്ടിൽ തിരിച്ചെത്തിയശേഷം രാത്രിയാവാൻ കാത്തിരുന്നു.

സന്ധ്യ കഴിഞ്ഞപ്പോൾ പതിവുപോലെ ആ സ്ത്രീ പൂച്ചയോട് പറയുന്നതു കേട്ടു.

“പോ അസത്തേ, പുറത്ത്, വൃത്തികെട്ട ജന്തു” അവൾ അട്ടഹസിച്ചു. “ഇന്നു ഞാൻ നിന്നെ ഈ വീട്ടിൽനിന്ന് പുറത്താക്കും”

തുടർന്നവൾ ഉമ്മറവാതിൽ തുറക്കുന്ന ശബ്ദവും അയൽവാസി കേട്ടു. പിന്നെ, ദീനമായ ഒരു നിലവിളിയോടെ മുറ്റത്തുവീണ പൂച്ച നിരത്തിലൂടെ ഓടുന്നതാണ് കണ്ടത്. വാതിൽ ശക്തിയായി വലിച്ചടക്കുന്ന ഒച്ചയും.

ആ പെണ്ണ് ഇനിയും വാതിൽ തുറന്ന് പുറത്തുവരുമോ എന്നറിയാൻ അയൽവാസി കുറച്ചു കാത്തു. എന്നിട്ടു വേഗം തെരുവിലേക്കിറങ്ങി. പൂച്ച അപ്പോഴേക്കും യജമാനത്തിയുടെ വീട്ടുപടിക്കൽതന്നെ തിരിച്ചെത്തിയിരുന്നു. തനിക്കുവേണ്ടി ഇനിയും വാതിൽ തുറന്നേക്കുമെന്ന് വെറുതേ പ്രതീക്ഷിച്ച് ആ പാവം കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.

യജമാനത്തിയുടെ വീട്ടുവാതിൽക്കൽ കണ്ണുനട്ട്, ദയനീയമായി കരഞ്ഞുകൊണ്ടുള്ള ആ ഇരിപ്പു കണ്ട് നല്ലവനായ അയൽവാസിയുടെ കരളലിഞ്ഞുപോയി. അയാൾ ഓടിച്ചെന്ന് വാരിയെടുത്തു. ഹോ! നീ വല്ലാതെ ക്ഷീണിച്ചുപോയല്ലോടാ മോനേ, എന്നു പറഞ്ഞു വാൽസല്യപൂർവം അതിനെ തലോടിക്കൊണ്ടിരുന്നു. സ്‌നേഹത്തിന്റെ സ്പർശമേറ്റപ്പോൾ തന്നെ പൂച്ച കരച്ചിൽ നിർത്തി.

“വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. നിനക്കു ഞാൻ വയറു നിറച്ചു ആഹാരം തരാം” എന്നു പറഞ്ഞ് അയാൾ പൂച്ചയുമായി തിരിച്ചു നടന്നു.

വീട്ടിലെത്തി ഒരു പാത്രത്തിൽ ഭക്ഷണമെടുത്ത് പൂച്ചയുടെ മുമ്പിലേക്കു നീക്കി വെച്ചു. വളരെ ആർത്തിയോടെ അത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. പാത്രം കാലിയായപ്പോൾ അയാൾ വീണ്ടും വിളമ്പിക്കൊടുത്തു. പാവം അതും കഴിച്ചു. ആ മനുഷ്യൻ പിന്നെയും പിന്നെയും പൂച്ചയ്ക്ക് ആഹാരം കൊടുത്തു.

അവസാനം വിശപ്പടങ്ങിയ ആ പൂച്ച അവിടെ വീട്ടിൽതന്നെ സുഖമായി കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ ഉമ്മറത്ത് പൂച്ചയെ കാണാഞ്ഞ് ആ സ്ത്രീക്ക് കലിവന്നു. അവളതിനെ എല്ലായിടത്തും തിരഞ്ഞു. തെരുവിലും ചന്തയിലുമെല്ലാം അനേ്വഷിച്ചു. എവിടെ കണ്ടെത്താൻ? അവൾക്കു ശുണ്ഠി മൂത്തു.

പൂച്ചയെ ആരോ കട്ടുകൊണ്ടുപോയിട്ടുണ്ട്. അവൾ സ്വയം പറഞ്ഞു. പിന്നീടാണ് തലേദിവസം തന്നെ ഉപദേശിക്കാൻ വന്ന അയൽക്കാരനെക്കുറിച്ചോർത്തത്. ആ പഹയൻ തന്നെയായിരിക്കണം.

അവൾ വേഗം അയൽ വീട്ടിലേക്കോടി.

അയൽക്കാരൻ വാതിൽ തുറന്നു.

“എനിക്കറിയാം- നിങ്ങൾത്തന്നെയാണ് എന്റെ പൂച്ചയെ കട്ടത്. കരിങ്കള്ളൻ! എനിക്കിപ്പോൾത്തന്നെ എന്റെ പൂച്ചയെ കിട്ടണം.” അവൾ ഒരു മര്യാദയുമില്ലാതെ പറഞ്ഞു.

“ഇല്ല. നിങ്ങൾ ക്രൂരയാണ്. ഒരു പൂച്ചയെ വളർത്താൻ നിങ്ങൾക്ക് അർഹതയില്ല.” അയാൾ പറഞ്ഞു.

“അതു പറയാൻ നിങ്ങളാരാ, മര്യാദക്ക് എന്റെ പൂച്ചയെ തരുന്നതാണ് നല്ലത്.”

അവൾ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

“മേലിൽ പൂച്ചയെ നന്നായി വളർത്തിക്കൊള്ളാമെന്ന് വാക്കു തരാമെങ്കിൽ ഞാനിതിനെ നിങ്ങൾക്കു തിരിച്ചുതരാം” ഒടുവിൽ അയാൾ പറഞ്ഞു.

ഗത്യന്തരമില്ലാതെ അവൾക്കതു സമ്മതിക്കേണ്ടിവന്നു.

“വാക്കാണല്ലോ?” അയൽവാസി ചോദിച്ചു.

“അതെ, വാക്ക്” അവൾ തല കുനിച്ചു.

“നന്നായി ഭക്ഷണം കൊടുക്കണം. ശുണ്ഠി വരുമ്പോൾ പൂച്ചയോട് തീർക്കരുത്. രാത്രി പുറത്തേക്ക് വലിച്ചെറിയരുത്. എല്ലാം ഓർമയുണ്ടല്ലോ?”

“തീർച്ചയായും” അവൾ ചിരിയഭിനയിച്ചുകൊണ്ട് പറഞ്ഞു. “ഇന്നു മുതൽ ഞാനിതിനെ നന്നായി വളർത്തിക്കൊള്ളാം.”

ആ സ്ത്രീ വാക്കു പാലിച്ചോ? ഇല്ല; അശേഷം പാലിച്ചില്ല അവൾക്കതിനുദ്ദേശവുമുണ്ടായിരുന്നില്ല. പൂച്ചയെ തിരിച്ചുകിട്ടാൻ അവളയൽവാസിയോട് മന:പൂർവം കളവു പറയുകയായിരുന്നു.

പൂച്ചയുമായി വീട്ടിൽ തിരിച്ചെത്തിയ അവൾ അതിനോട് മുമ്പത്തെക്കാളും ക്രൂരമായി പെരുമാറി. കഴുത്തിൽ തുടലിട്ട് അവളാ പാവത്തിനെ ഒരു കസേരക്കാലിൽ കെട്ടിയിട്ടു. ഭക്ഷണം പോയിട്ട് പച്ചവെള്ളംപോലും കൊടുത്തില്ല.

അനേക ദിവസം പട്ടിണികിടന്ന് കിടന്ന് ഒടുവിൽ ആ സാധുമൃഗം ചത്തു.

“ഹൊ! എന്തൊരു ക്രൂരത!!” പ്രവാചകന്റെ ഒരനുചരൻ അത്ഭുതം പ്രകടിപ്പിച്ചു.

“ഒരു പെണ്ണിന് ഇത്രക്ക് ദുഷ്ടയാവാൻ കഴിയുമോ?” മറ്റൊരാൾ.

“അതെ.” പ്രവാചകൻ പറഞ്ഞു. “ഈ ചെയ്തിമൂലം അവൾ ദൈവകോപം സമ്പാദിച്ചുവെച്ചു.”

പണ്ട്, ദാഹിച്ചുവലിഞ്ഞ ഒരു നായയോടലിവു കാട്ടിയതിനാൽ, ഒരാൾക്കു പാപമോചനം കിട്ടിയ കഥ പറഞ്ഞില്ലേ? അതുപോലെ, ഒരു സാധുജീവിയോടു ക്രൂരത കാട്ടിയതിനാൽ, ഇവളെ  അല്ലാഹു നരകത്തിലേക്കയക്കുകയും ചെയ്തു.


-വി.എസ്.സലിം- 

No comments:

Post a Comment