Monday 6 May 2019

ഗൾഫു ഭർത്താവു കുറ്റക്കാരനല്ലെ



ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു. എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.


ഇല്ല. നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. തുഹ്ഫ : 7 - 440 , 41.

നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം, നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല. കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്. ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ (റ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്. ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്.

നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?! തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്. ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഒന്നാം ഭാഗം , പേജ് : 41 , 42)

No comments:

Post a Comment