Thursday, 4 December 2025

ഏകദേശം 80 കിലോമീറ്റർ ദൂരയുള്ള നാട്ടിൽ നിന്നുള്ള ആഴ്ചകളിൽ വീടുകളിൽ പോയി വരുന്ന പള്ളികളിലെ ഇമാമുമാർ മഹല്ലുകളിൽ ഇമാമത്ത് നിൽക്കുമ്പോൾ അവർക്ക് ഖസ്ർ ആക്കി നിസ്‌ക്കരിക്കൽ ബാധ്യതയില്ലേ?. ഇവരുടെ കസ്റിന്റെ ഹുക്മ് എന്താണ്?


ഒരാൾ 77 കിലോമീറ്ററോ അതിലധികമോ ദൂരം യാത്ര ചെയ്താൽ ഷറഇയ്യായ യാത്രക്കാരൻ ആകുന്നതാണ്. അയാൾക്ക് ഖസ്റാക്കി നിസ്കരിക്കൽ നിർബന്ധമാണ്.

എന്നാൽ ഒരാൾ ഒരു നാട്ടിൽ പതിനഞ്ചോ അതിലധികമോ ദിവസങ്ങൾ താമസിക്കാൻ ഉദ്ദേശിക്കുകയും ഒരിക്കൽ ആ കാലയളവിൽ താമസിക്കുകയും ചെയ്താൽ ആ നാട് അയാൾക്ക് "വത്വനുൽ ഇഖാമ" (താമസസ്ഥലം) യായി സ്ഥിരപ്പെടുന്നതാണ്. വത്വനുൽ ഇഖാമയിൽ ഖസർ ചെയ്യൽ അനുവദനീയമല്ല. പൂർത്തിയാക്കി നിസ്കരിക്കേണ്ടതാണ്. കുറച്ചുകാലത്തേക്ക് ആ നാട്ടിൽ തന്നെ സ്ഥിരമായി താമസിക്കാൻ ഉദ്ദേശിക്കുകയും ആ നാട്ടിൽ അയാളുടെ സാധനസാമഗ്രികൾ (മുറി, വിരിപ്പ്, കട്ടിൽ മെത്ത തുടങ്ങിയ സ്വകാര്യ വസ്തുക്കൾ) അവശേഷിക്കുന്നിടത്തോളം അയാളെ ആ നാട്ടിലെ മുഖീമായി (താമസക്കാരൻ) പരിഗണിക്കപ്പെടുന്നതാണ്. ഈയൊരു സാഹചര്യത്തിൽ ജോലിചെയ്യുന്ന നാട്ടിൽ 15 ദിവസത്തിൽ കൂടുതൽ താമസിക്കാതെ ആഴ്ചയിൽ തന്റെ സ്വന്തം നാട്ടിൽ (വത്വനുൽ അസ്വ്‌ലി) പോയി വന്നാലും തൊഴിൽ സ്ഥലം വത്വനുൽ ഇഖാമയായി നിലനിൽക്കുന്നതും അയാൾ മുഖീമായി തുടരുന്നതുമാണ്. ഈ മുകീം ഇനി ഒരു ദിവസത്തിനു വേണ്ടി മാത്രം വന്ന് തൊഴിൽ സ്ഥലത്ത് താമസിച്ചാലും ശരി.     

കാരണം നിലവിലെ നാട്ടിലുള്ള ജോലി (താമസം) പൂർണ്ണമായും ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്കോ അല്ലെങ്കിൽ മറ്റൊരു നാട്ടിലേക്കോ താമസമാക്കുന്നത് വരെ ഈ വത്വനുൽ ഇഖാമ പ്രാബല്യത്തിൽ ഉണ്ടാകും.

ഖസറിന്റെ ദൂരമുള്ള നാട്ടിൽ നിന്ന് വരുന്ന ഇമാമുകൾ ആദ്യ വരവിൽ തന്നെ 15 ദിവസത്തേക്കാൾ കൂടുതൽ താമസിക്കുകയും തുടർന്ന് അവിടെ താമസിച്ച് ജോലി ചെയ്യാനുള്ള അവശ്യസാമഗ്രികൾ പള്ളിയിൽ അവശേഷിക്കുന്ന നിലക്ക് ആഴ്ചയിൽ സ്വന്തം നാട്ടിൽ പോയി വരൽ കൊണ്ട് ഖസർ ചെയ്യേണ്ടതില്ല. കാരണം അവർ മുഖീമുകളാണ്. അവർ പൂർത്തിയാക്കി നിസ്കരിക്കൽ നിർബന്ധമാണ്. 

فَالْمُسَافِرُ يَصِيرُ مُقِيمًا بِوُجُودِ الْإِقَامَةِ، وَالْإِقَامَةُ تَثْبُتُ بِأَرْبَعَةِ أَشْيَاءَ: أَحَدُهَا: صَرِيحُ نِيَّةِ الْإِقَامَةِ وَهُوَ أَنْ يَنْوِيَ الْإِقَامَةَ خَمْسَةَ عَشَرَ يَوْمًا فِي مَكَان وَاحِدٍ صَالِحٍ لِلْإِقَامَةِ فَلَا بُدَّ مِنْ أَرْبَعَةِ أَشْيَاءَ: نِيَّةُ الْإِقَامَةِ وَنِيَّةُ مُدَّةِ الْإِقَامَةِ، وَاتِّحَادُ الْمَكَانِ، وَصَلَاحِيَتُهُ لِلْإِقَامَةِ.

[الكاساني، بدائع الصنائع في ترتيب الشرائع، ٩٧/١]

وَيُنْتَقَضُ بِالسَّفَرِ أَيْضًا؛ لِأَنَّ تَوَطُّنَهُ فِي هَذَا الْمَقَامِ لَيْسَ لِلْقَرَارِ وَلَكِنْ لِحَاجَةٍ، فَإِذَا سَافَرَ مِنْهُ يُسْتَدَلُّ بِهِ عَلَى قَضَاءِ حَاجَتِهِ فَصَارَ مُعْرِضًا عَنْ التَّوَطُّنِ بِهِ، فَصَارَ نَاقِضًا لَهُ دَلَالَةً، 

[الكاساني، بدائع الصنائع في ترتيب الشرائع، ١٠٤/١]

وَفِي الْمُحِيطِ، وَلَوْ كَانَ لَهُ أَهْلٌ بِالْكُوفَةِ، وَأَهْلٌ بِالْبَصْرَةِ فَمَاتَ أَهْلُهُ بِالْبَصْرَةِ وَبَقِيَ لَهُ دُورٌ وَعَقَارٌ بِالْبَصْرَةِ قِيلَ الْبَصْرَةِ لَا تَبْقَى وَطَنًا لَهُ؛ .... وَقِيلَ تَبْقَى وَطَنًا لَهُ؛ لِأَنَّهَا كَانَتْ وَطَنًا لَهُ بِالْأَهْلِ وَالدَّارِ جَمِيعًا فَبِزَوَالِ أَحَدِهِمَا لَا يَرْتَفِعُ الْوَطَنُ كَوَطَنِ الْإِقَامَةِ يَبْقَى بِبَقَاءِ الثَّقَلِ وَإِنْ أَقَامَ بِمَوْضِعٍ آخَرَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٤٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment